SFNസായാഹ്ന ഫൌണ്ടേഷൻ
images/Sarasakavi_mooloor.jpg
Sarasakavi Mooloor S. Padmanabha Panickar, a photograph by Rahuldharmaraj .
കേ­ര­ള­ത്തെ ജ­നാ­യ­ത്ത­വൽ­ക്ക­രി­ച്ച മൂ­ലൂ­രി­ന്റെ കാ­വ്യ­ക­ലാ­പ­ങ്ങള്‍: അ­ക്ഷ­ര­സ­മ­ര­ങ്ങ­ളും ഭാ­ഷ­യു­ടേ­യും ലോ­ക­ത്തി­ന്റേ­യും ആ­ധു­നീ­ക­ര­ണ­വും
ഡോ. അജയ് ശേ­ഖര്‍

ആ­ശാ­നുംക­റു­പ്പ­നുംസ­ഹോ­ദ­ര­നും വ­ഴി­തെ­ളി­ച്ചു­കൊ­ണ്ടു് മ­ധ്യ­കാ­ലം മുതൽ വ­രേ­ണ്യ­ത­യും വർ­ണ്ണാ­ശ്ര­മ­ധർ­മ്മ­വും വി­ഴു­ങ്ങി­യ കേ­ര­ള­ക­വി­ത­യിൽ ആ­ദ്യ­മാ­യി ഇടം നേടിയ അ­വർ­ണ്ണ ക­വി­യാ­ണു് നാ­രാ­യ­ണ­ഗു­രു­വി­ന്റെ മു­തിർ­ന്ന ഗൃ­ഹ­സ്ഥ ശി­ഷ്യ­നും കേരള ന­വോ­ത്ഥാ­ന സാം­സ്കാ­രി­ക പ്ര­വർ­ത്ത­ക­നു­മാ­യി­രു­ന്ന മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കര്‍. 1869-ൽ ജ­നി­ച്ച (1044 കുംഭം 27) അ­ദ്ദേ­ഹ­ത്തി­ന്റെ നൂ­റ്റി­യ­മ്പ­താ­മ­ത്തെ ജ­ന്മ­വര്‍ഷ­മാ­ണു് 2019-ഓടെ പൂർ­ത്തി­യാ­യ­തു്. ജ­ന­ന­വും മ­ര­ണ­വും മാര്‍ച്ചു മാ­സ­ത്തി­ലാ­യി­രു­ന്നു. വൈ­കി­യെ­ങ്കി­ലും ന­മ്മു­ടെ ഭാ­ഷ­യേ­യും സ­മൂ­ഹ­ത്തേ­യും ന­വീ­ക­രി­ച്ച ആ ആ­ദി­മ­നെ ബെ­ഞ്ച­മിൻ ബെ­യ്ലി ആ­ദി­യാ­യ മി­ഷ­ന­റി­മാ­രെ എന്ന പോലെ ഓർ­ക്കു­ന്ന­തു് ജാ­തി­ഹി­ന്ദു­ത്വം മ­നു­ഷ്യ­രെ അ­പ­ര­വൽ­ക്ക­രി­ച്ചു വം­ശ­ഹ­ത്യ­യി­ലേ­ക്കു ത­ള്ളു­ന്ന കാ­ല­ത്തു് ഏറെ അർ­ഥ­പൂർ­ണ­മാ­വും.

images/TipuSultanPic.jpg
നവാബ് ടീപൂ സൂല്‍ത്താൻ

കേ­ര­ള­സ­മൂ­ഹ­ത്തേ­യും ഭാ­ഷ­യേ­യും സാ­ഹി­ത്യ­ത്തേ­യും ഇ­ത്ര­മേൽ അ­ടി­ത്ത­ട്ടിൽ നി­ന്നും സ്വാ­ധീ­നി­ച്ചു മാ­റ്റി­ത്തീർ­ത്ത പ­രി­വർ­ത്ത­ന കർ­തൃ­ത്വ­ങ്ങൾ വി­ര­ള­മാ­ണു്. പാ­ക്ക­നാ­രിൽ തു­ട­ങ്ങു­ന്ന പ്ര­തി­രോ­ധ­ത്തി­ന്റെ നൈ­തി­ക­മാ­യ കാ­വ്യ­വ­ഴി­യെ നാ­ണു­ഗു­രു­വി­ന്റെ മതേതര സാ­മൂ­ഹ്യ­നീ­തി ചി­ന്ത­യു­ടെ വെ­ളി­ച്ച­ത്തിൽ വി­പു­ല­മാ­യ മാനവ സാ­ഹോ­ദ­ര്യ­ത്തി­ലേ­ക്കു വ­ളർ­ത്തി­ക്കൊ­ണ്ടു് കു­റു­മ്പൻ ദൈ­വ­ത്താ­രു­മാ­യി ചേർ­ന്നു­കൊ­ണ്ടു് പു­ല­വൃ­ത്ത­ങ്ങ­ളെ­ഴു­തി കേ­ര­ള­ഭാ­ഷ­യേ­യും സാ­ഹി­ത്യ­ത്തേ­യും സ­മൂ­ഹ­ത്തേ­യും താ­ണ­നി­ല­ത്തേ­ക്കി­റ­ങ്ങി ജ­നാ­യ­ത്ത­വൽ­ക്ക­രി­ക്കു­ന്ന­തി­ലും മാ­ന­വീ­ക­രി­ക്കു­ന്ന­തി­ലും ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തിൽ തന്നെ അ­ദ്ദേ­ഹം ന­ട­ത്തി­യ അ­ക്ഷ­ര­സ­മ­ര­ങ്ങൾ പങ്കു വ­ഹി­ച്ചു. ഇ­ന്നു് മലയാള സാ­ഹി­ത്യ­ത്തി­ലും സം­സ്കാ­ര­ത്തി­ലും സ്ത്രീ­കൾ­ക്കും കീ­ഴാ­ളർ­ക്കും ഇതര ചെ­റു­കർ­തൃ­ത്വ­ങ്ങൾ­ക്കും ജ­നാ­യ­ത്ത­പ­ര­മാ­യ ഇടവും ശ­ബ്ദ­വും കി­ട്ടി­വ­രി­ക­യാ­ണു്. ഏ­താ­നും ദ­ശ­ക­ങ്ങൾ­ക്കു മു­മ്പു് സ്ഥി­തി ഇ­ത­ല്ലാ­യി­രു­ന്നു. അ­വർ­ണ്ണർ­ക്കും പെ­ണ്ണു­ങ്ങൾ­ക്കും ന്യൂ­ന­വി­ഷ­യി­കൾ­ക്കും കാ­ണാ­മ­റ­യ­ത്തും തീ­ണ്ടാ­പ്പാ­ട­ക­ല­ത്തി­ലും കു­ഴി­കു­ത്തി നി­ന്നു പോലും തൊ­ഴാ­ന­രു­താ­ത്ത ആ­ഭി­ജാ­മൂ­ലൂ­രി­ന്റെ കാ­വ്യ­ക­ലാ­പ­ങ്ങൾ­ത­വും കു­ലീ­ന­വു­മാ­യ വ­രേ­ണ്യ ഹിം­സാ­സ്ഥാ­പ­ന­മാ­യി­രു­ന്നു മലയാള സാ­ഹി­ത്യ­സാം­സ്കാ­രി­ക­ഭൂ­മി­ക.

images/Karuppan.jpg
പ­ണ്ഡി­റ്റ് ക­റു­പ്പൻ

സ­വർ­ണ്ണ­ത­യു­ടെ അ­റി­വ­ധി­കാ­ര കു­ത്ത­ക­യും സാം­സ്കാ­രി­ക ത­മ്പു­രാ­ക്ക­ളു­ടെ കു­ല­സ്വ­ത്തു­മാ­യി­രു­ന്നു ന­മ്മു­ടെ ക­വി­ത­യും സം­സ്കാ­ര­വും. വർ­ണ്ണ­ത്തി­ന്റേ­യും ജാ­തി­യു­ടേ­യും ആ നെ­ടും­കോ­ട്ട­യെ ഭേ­ദി­ച്ചു് സ­നാ­ത­ന­വും പ­രി­പാ­വ­ന­വു­മാ­യി സ­വർ­ണ്ണ­ഹൈ­ന്ദ­വ­ത പ­രി­പാ­ലി­ച്ചു പോന്ന സാ­ഹി­ത്യ­സ്ഥാ­പ­ന­ത്തിൽ ക­ട­ന്നു­ക­യ­റി നവാബ് ടീപൂ സൂല്‍ത്താൻ മ­ല­ബാ­റി­നെ എന്ന പോലെ തി­രു­വി­താം­കൂ­റിൽ ബഹുജന സം­സ്കാ­ര­ത്തി­ന്റെ മാ­യാ­ത്ത പ്ര­ബു­ദ്ധ­ത­യു­ടെ പാദ മു­ദ്ര­കൾ പ­തി­ച്ചു് ന­മ്മു­ടെ ഭാ­ഷ­യേ­യും സാ­ഹി­ത്യ­ത്തേ­യും സം­സ്കാ­ര­ത്തേ­യും ജ­നാ­യ­ത്ത­വൽ­ക്ക­രി­ച്ച ര­ച­നാ­കർ­തൃ­ത്വ­ങ്ങ­ളിൽ അ­ഗ്ര­ഗ­ണ്യ­നാ­ണു് മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കർ (1869–1931).

images/Kumaran_Asan.jpg
കു­മാ­ര­നാ­ശാൻ

ജാ­തി­വി­രു­ദ്ധ­വും വൈദിക വർ­ണ്ണാ­ശ്ര­മ­ധർ­മ്മ വി­മര്‍ശ­പ­ര­വു­മാ­യ തെ­ന്നി­ന്ത്യ­യു­ടെ സം­ഘ­കാ­ലം എന്ന അശോക കാലം മു­ത­ലു­ള്ള ജനകീയ ബു­ദ്ധ­പാ­ര­മ്പ­ര്യ­ത്താൽ ബ്രാ­ഹ്മ­ണ്യ­ത്തി­നു വ­ഴ­ങ്ങാ­തി­രു­ന്ന അ­വർ­ണ്ണ­രു­ടെ നി­ഴ­ലു­പോ­ലും വീ­ഴാ­തെ പ­രി­ശു­ദ്ധ­മാ­യി കാത്ത ബ്രാ­ഹ്മ­ണി­ക സാം­സ്കാ­രി­ക മ­ണ്ഡ­ല­ത്തെ അ­ട്ടി­മ­റി­ച്ചു­കൊ­ണ്ടു് അ­വർ­ണ്ണ­രാ­യ ആ­ശാ­നും ക­റു­പ്പ­നും സ­ഹോ­ദ­ര­നും മ­റ്റും ക­ട­ന്നു­വ­രാ­നു­ള്ള വ­ഴി­യൊ­രു­ക്കി­യ­തു് മൂ­ലൂ­രി­ന്റെ അ­സാ­ധാ­ര­ണ­മാ­യ അ­ക്ഷ­ര­സ­മ­ര­മാ­യി­രു­ന്നു. പാ­ക്ക­നാർ മുതൽ വെ­ളു­ത്തേ­രി­യും പെ­രു­നെ­ല്ലി­യും വ­രെ­യു­ള്ള അ­വർ­ണ്ണ സോദര ക­വി­ക­ളു­ടെ ജാ­തി­ഹി­ന്ദു സ­മൂ­ഹ­ത്തി­ലെ ഗ­തി­കേ­ടു­കൾ അ­ദ്ദേ­ഹം ഗാ­ഢ­മാ­യി പ­ഠി­ച്ചു. ഒ­റ്റ­യ്ക്കു ന­ട­ത്തി­യ ചി­ല്ലു­വ­ഴ­ക്കും ക­വി­രാ­മാ­യ­ണ സം­വാ­ദ­വും ന­മ്മു­ടെ സാ­ഹി­ത്യ സം­സ്കാ­ര ച­രി­ത്ര­ത്തി­ലെ നിർ­ണ്ണാ­യ­ക­മാ­യ പ­രി­വർ­ത്ത­ന മു­ഹൂർ­ത്ത­ങ്ങ­ളാ­ണു്. കേ­ര­ള­ഭാ­ഷ­യും ജ­ന­ത­യു­മു­ള്ളി­ട­ത്തോ­ളം നി­ല­നിൽ­ക്കു­ന്ന­താ­ണു് പു­ല­വൃ­ത്ത­വും ധർ­മ്മ­പ­ദ­വും സാ­ഹി­ത്യ­വ­ല്ല­രി­യും അ­ട­ങ്ങു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടി­സ്ഥാ­ന കാ­വ്യ­ര­ച­ന­കൾ. വി­വർ­ത്ത­ന­ത്തെ സർ­ഗാ­ത്മ­ക­വും കാ­വ്യാ­ത്മ­ക­വു­മാ­ക്കു­ന്ന വി­മോ­ച­ന സം­സ്കാ­ര രാ­ഷ്ട്രീ­യ­ത്തി­ന്റേ­യും ആദിമൻ കേ­ര­ള­ത്തിൽ മൂ­ലൂ­രാ­ണു്.

ആ­ന്ത­രാ­ധി­നി­വേ­ശ­ത്തെ അ­തി­ജീ­വി­ച്ച പ്ര­ബു­ദ്ധ സം­സ്കാ­ര­ധാ­ര­കള്‍

പ­മ്പ­യാ­റ് അ­ഖി­ല­ബാ­ന്ധ­വ­നും ശ­ര­ണാ­ഗ­ത­വ­ത്സ­ല­നു­മാ­യ ധർ­മ്മ­ശാ­സ്താ­വി­ന്റെ ത­ട്ട­ക­ത്തിൽ നി­ന്നും പ­ടി­ഞ്ഞാ­ട്ടു് ഒഴുകി ആ­റ­ന്മു­ള­യ്ക്കു താഴെ പല കൈ­വ­ഴി­ക­ളാ­യി ഇ­ട­നാ­ടെ­ന്നും പ­രു­മ­ല­യെ­ന്നും പേ­രു­ള്ള രണ്ടു വലിയ തു­രു­ത്തു­ക­ളെ നിര്‍മി­ക്കു­ന്നു. ഇ­ട­നാ­ട്ടി­ലാ­യി­രു­ന്നു മൂലൂർ കു­ടും­ബ­വീ­ടു്. ക­വി­യു­ടെ അ­മ്മ­വീ­ടാ­യ കാവിൽ പരുമല തു­രു­ത്തി­ലെ പു­രാ­ത­ന­മാ­യ പ­ന­യ­ന്നാര്‍കാ­വി­ന­ടു­ത്തും.

“പ­മ്പാ­ശൈ­വ­ല­നി­ക്കു

ര­ണ്ടു­ചെ­റു­താ­യു­ണ്ട­ന്ത­രീ­പ­ങ്ങൾ…”

എന്ന മൂ­ലൂ­രി­ന്റെ പദ്യം സ്ഥ­ല­ച­രി­ത്ര­ത്തേ­യും കു­ടും­ബ­ച­രി­ത്ര­ത്തേ­യും ക­ലർ­ത്തി വി­സ്ത­രി­ക്കു­ന്നു. കേരള മ­ണ്ണി­നേ­യും മ­ന­സ്സി­നേ­യും തൊ­ട്ടു­ണർ­ത്തി ത­ര­ളി­ത­മാ­ക്കു­ന്ന ഭൂ­മീ­സ്പര്‍ശ­മാ­യി­രു­ന്നു മൂ­ലൂ­രി­ന്റെ രൂ­ഢ­മൂ­ല­മാ­യ കവിത.

images/Narayana_Guru.jpg
നാ­രാ­യ­ണ ഗുരു

പെരിയ മ­ന്ന­ത്തെ മു­റി­ച്ചൊ­ഴു­കു­ന്ന മന്ന ആറായ മാ­ന്നാ­റി­നോ­ട­ടു­ത്തു കി­ട­ന്ന കാവിൽ വീ­ട്ടിൽ 1869-​ലാണു് പ­ദ്മ­നാ­ഭൻ ജ­നി­ക്കു­ന്ന­തു്. പി­താ­വു് മൂലൂർ ശ­ങ്ക­ര­വൈ­ദ്യർ ആ­യുര്‍വേ­ദ ചി­കി­ത്സ­ക­നും പൊ­തു­പ്ര­വർ­ത്ത­ക­നു­മാ­യി­രു­ന്നു. അ­മ്മ­യാ­യ വെ­ളു­ത്ത­കു­ഞ്ഞ­മ്മ­യ്ക്കു് അ­ക്കാ­ല­ത്തു തന്നെ അ­ക്ഷ­രാ­ഭ്യാ­സം കി­ട്ടി­യി­രു­ന്നു. അ­വർ­ണ്ണ­രു­ടെ ഇ­ടി­യി­ലെ ഈ സ്ത്രീ­വി­ദ്യാ­ഭ്യാ­സ­വും വൈ­ദ്യ­വി­ദ്യാ­ബോ­ധ­ന വ­ഴ­ക്ക­ങ്ങ­ളും അശോക കാ­ല­ത്തോ­ളം നീ­ളു­ന്ന തെ­ന്നി­ന്ത്യ­യു­ടെ പ്ര­ബു­ദ്ധ­ത­യു­ടെ പാ­ര­മ്പ­ര്യ­ത്തിൽ വ­രു­ന്ന­താ­ണു്. ജാ­തി­ഹി­ന്ദു­പ­ര­മാ­യ ബ്രാ­ഹ്മ­ണ മ­ധ്യ­കാ­ലം മുതൽ പല തീ­ണ്ട­ലു­ക­ളും തൊ­ടീ­ലു­ക­ളും ഇവർ നേ­രി­ട്ടു പോ­ന്നു. പൗരോഹിത്യ-​പടയാളി സഖ്യം സാ­മൂ­ഹ്യ രാ­ഷ്ട്രീ­യ സാം­സ്കാ­രി­കാ­ധി­കാ­രം ക­യ്യാ­ളി­യി­രു­ന്നു. കാ­വി­ലും മൂ­ലൂ­രും മ­ധ്യ­തി­രു­വി­താം­കൂ­റിൽ ഈ­ഴ­വ­രു­ടെ­യി­ട­യിൽ വി­ദ്യാ­ഭ്യാ­സ­വും സ്വ­ത്തും കൊ­ണ്ടു് മി­ക­ച്ചു­നി­ന്ന കു­ടും­ബ­ങ്ങ­ളാ­യി­രു­ന്നു. ആ­യുര്‍വേ­ദ­വും പാ­ലി­യും സം­സ്കൃ­ത­വും ക­ള­രി­മു­റ­ക­ളും രണ്ടു കു­ടും­ബ­ങ്ങ­ളി­ലും സാം­സ്കാ­രി­ക ആ­സ്തി­ക­ളാ­യി­രു­ന്നു. എ­ട്ടാം നൂ­റ്റാ­ണ്ടിൽ തു­ട­ങ്ങി­യ ഹൈ­ന്ദ­വീ­ക­ര­ണ­ത്തി­ലും ന­ഷ്ട­മാ­കാ­ത്ത ബൗ­ദ്ധ­മാ­യ തി­രു­ശേ­ഷി­പ്പു­കൾ. അ­മ­ര­വും അ­ഷ്ടാം­ഗ­ഹൃ­ദ­യ­വു­മെ­ല്ലാം തി­ക­ച്ചും ബൗ­ദ്ധ­മാ­യ ര­ച­ന­ക­ളാ­യി­രു­ന്ന­ല്ലോ. സിംഹള ബുദ്ധ ഭി­ക്ഷു­വാ­യ അ­മ­ര­സിം­ഹ­നെ ഴുതിയ അ­മ­ര­കോ­ശ­മു­ദ്ധ­രി­ച്ചു കൊ­ണ്ടാ­ണു് ത­ന്റേ­തും ബു­ദ്ധ­മ­ത­മാ­ണെ­ന്നും അതു അ­ദ്വ­യ­വാ­ദി­യാ­യ വി­നാ­യ­കൻ ശാ­ക്യ­മു­നി­യു­ടെ സ­മ­ത­യി­ലൂ­ന്നി­യ അ­ദ്വ­യ­വാ­ദ­മാ­ണെ­ന്നും 1916-ൽ ശ്രീ­ല­ങ്ക­യി­ലി­രു­ന്നു കൊ­ണ്ടു് മൂ­ലൂ­രി­ന്റെ ഗുരു അ­രു­ളി­യ­തു്. അശോക കാലം മുതൽ ബൗ­ദ്ധ­മാ­യി­രു­ന്ന­തി­നാ­ലാ­ണു് ബു­ദ്ധ­സം­ഘ­ത്തി­ന്റെ നാടായ സിം­ഹ­ള­ത്തെ സം­ഘ­ത്തി­ന്റെ അഥവാ ഇ­ഴ­ചേർ­ന്ന ഈ­ഴ­ത്തു­നാ­ടാ­യി പ്രാ­ചീ­ന തമിഴ് താ­യ്മൊ­ഴി­യിൽ പ­റ­ഞ്ഞു പോ­ന്ന­തു്. ഈഴം എ­ന്നാൽ പ്ര­കൃ­തി­യി­ലെ­ന്ന പോലെ, നെ­യ്ത്തി­ലെ­ന്ന പോലെ ഇ­ഴ­ചേർ­ന്ന­തു്, ഇ­ഴ­യ­ടു­പ്പ­മു­ള്ള­തു്, എ­ഴു­ത്തി­ലെ­ന്ന പോലെ ഇ­ഴു­കി­ച്ചേ­രു­ന്ന­തു്, എ­ഴു­തി­യാ­ഴ്ത്തു­ന്ന­തു്, എ­ഴു­ത്തു­വ­ഴ­ക്കം, മൊ­ഴി­വ­ഴ­ക്കം എ­ന്നെ­ല്ലാ­മാ­ണു സൂചന. സം­ഘ­ടി­ത­മാ­യ പൂ­ങ്കു­ല­ക­ളേ­യും ഈഴം ചേർ­ത്തു പറയും. ഈ­ഴ­മു­ല്ല, ഈ­ഴ­ക്കൊ­ന്ന, ഈ­ഴ­ച്ചെ­മ്പ­കം എന്നീ പ്ര­യോ­ഗ­ങ്ങൾ വ­രു­ന്ന­തും സം­ഘ­ബോ­ധ­ത്തി­ന്റെ ഭാ­ഷാ­സൂ­ച­ന­യാ­ണു്. ഈ­ഴ­ച്ചെ­മ്പ­ക­മെ­ന്ന അ­ല­രി­യെ കു­റി­ച്ചു­ള്ള സ­ഹോ­ദ­ര­ന്റെ പ­ദ്യ­കൃ­തി­യും ഓർ­ക്കാ­വു­ന്ന­താ­ണു്. ഡോ­ക്ടർ പല്‍പ്പു വി­ശ്ര­മി­ക്കു­ന്ന­തും പേ­ട്ട­യി­ലു­ള്ള ഈ­ഴ­ച്ചെ­മ്പ­ക­ത്തി­ന്റെ ചോ­ട്ടി­ലാ­ണു്.

images/Sarasakavi_mooloor.jpg
മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കര്‍

പ്ര­ശ­സ്ത ക്രൈ­സ്ത­വ വൈ­ദി­ക­നും മാ­ന്ത്രി­ക­നു­മാ­യ ക­ട­മ­റ്റ­ത്തു ക­ത്ത­നാ­രു മായി ബ­ന്ധ­പ്പെ­ട്ട­താ­ണു് പ­ന­യ­ന്നാര്‍കാ­വി­ന്റെ ഐ­തി­ഹ്യം. ക­ത്ത­നാർ മെ­രു­ക്കി­യൊ­തു­ക്കി­യ യക്ഷി പി­ടി­വി­ട്ടു വന്നു പാർ­ത്തി­ട­മാ­ണീ പ­മ്പ­യാ­റ്റി­ലെ പ­ന്നാ­യി ക­ട­വി­ന­ക്ക­രെ­യാ­യു­ള്ള പ­ന­യ­ന്നാര്‍കാ­വു്. യ­ക്ഷി­ക്കു് അവിടെ അഭയം നല്‍കി ക­ത്ത­നാർ മ­ട­ങ്ങി­യ­പ്പോൾ നാ­ട്ടു­കാർ യ­ക്ഷി­യെ അവിടെ പ്ര­തി­ഷ്ഠി­ച്ചു് പൂ­ജി­ക്കാൻ തു­ട­ങ്ങി. യ­ക്ഷി­ക്കു് ആദ്യം മ­ധു­കൊ­ടു­ത്തു­പ­ച­രി­ച്ച­തു് കാവിൽ എന്ന ഈഴവ കു­ടും­ബ­മാ­ണു്. ബ്രാ­ഹ്മ­ണി­ക­മാ­യ പൗ­രോ­ഹി­ത്യ ആണ്‍കോ­യ്മ­യ്ക്കു വ­ഴ­ങ്ങാ­ത്ത കാ­വു­ക­ളു­ടെ ഊര്‍ജം തി­ക­ച്ചും തേ­ര­വാ­ദ ഭി­ക്കു­നി­മാ­രാ­യ അഥവാ ക­ന്യാ­സ്ത്രീ­ക­ളാ­യ ക­ന്യ­കാ­വു­ക­ളെ സൂ­ചി­പ്പി­ക്കു­ന്നു. കേ­ര­ള­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം കാ­വു­ക­ളാ­യി­രു­ന്നു. പലതും ഇ­ന്നു് ബ്രാ­ഹ്മ­ണ­പൂ­ജ­യി­ലൂ­ടെ ഹൈ­ന്ദ­വീ­ക­രി­ക്ക­പ്പെ­ട്ട ക്ഷേ­ത്ര­ങ്ങ­ളാ­യി വ­രു­ന്നു. എ­ന്നാ­ലും പേരിൽ കാവു് എന്ന ക­ന്യാ­സ്ത്രീ­യു­ടെ അഥവാ മ­ഠ­ത്തി­ല­മ്മ­യു­ടെ അഥവാ ബു­ദ്ധ­ഭി­ക്കു­നി­യു­ടെ സൂചന നിൽ­ക്കു­ന്നു. ആ­ധു­നി­ക കാ­ല­ത്തു് ക്രൈ­സ്ത­വ ക­ന്യാ­സ്ത്രീ­ക­ളേ­യും കേ­ര­ള­മ­ക്കൾ ബോ­ധ­ക­രെ­ന്നും പോ­തി­ക­ളെ­ന്നും മ­ഠ­ത്തി­ല­മ്മ­മാ­രെ­ന്നും വി­ളി­ക്കാ­നു­ള്ള കാ­ര­ണ­വും ഭാ­ഷ­യു­ടെ അ­ബോ­ധ­ത്തി­ലേ­ക്കു ച­വി­ട്ടി­യാ­ഴ്ത്തി­യ ഈ പ്ര­ബു­ദ്ധ­ത­യു­ടെ ഓർ­മ­ക­ളും ഒ­ലി­ക­ളു­മാ­ണു്.

images/Kovilan.jpg
കോ­വി­ലൻ

കാ­വി­ന­രി­കിൽ ഇ­ന്നും കാവിൽ എന്ന പേരിൽ ഒരു ഈഴവ കു­ടും­ബ­വും ഒരു നായർ കു­ടും­ബ­വും ഉ­ണ്ടെ­ന്നു് ജീ­വ­ച­രി­ത്ര­കാ­ര­നാ­യ സ­ത്യ­പ്ര­കാ­ശം രേ­ഖ­പ്പെ­ടു­ത്തു­ന്നു. കാവിൽ പ­ണി­ക്ക­ന്മാർ ഈ­ഴ­വ­രും കാവിൽ ആ­ദി­ശ്ശ­ന്മാർ നാ­യ­ന്മാ­രു­മാ­കു­ന്നു. കീ­ഴാ­ള­ത്തി­ന്റെ ക­ഥാ­കാ­ര­നാ­യ കോ­വി­ല­ന്റെ ‘തട്ടക’ത്തി­ന്റെ തു­ട­ക്കം പ­റ­യു­ന്ന­തു പോലെ സ­മാ­ന­രും സ­ഹോ­ദ­ര­രു­മാ­യ ഗ­ണ­ങ്ങൾ ത­ന്നെ­യാ­ണു് പി­ന്നീ­ടു് ബ്രാ­ഹ്മ­ണാ­ധി­നി­വേ­ശ­ത്തിൻ കീഴിൽ സ­വർ­ണ്ണ ശൂ­ദ്ര­രും അ­വർ­ണ്ണ ച­ണ്ഡാ­ള­രു­മാ­യി തീർ­ന്ന­തെ­ന്നു് മ­ന­സ്സി­ലാ­ക്കാം. പ­ന­യ­ന്നാര്‍കാ­വും പ­ന­ച്ചി­ക്കാ­ടും മ­ണ്ണാ­റ­ശാ­ല­യും എ­ല്ലാം പ്രാ­ചീ­ന നാ­ഗാ­രാ­ധ­ന­യും ശ്രമണ സം­സ്കാ­ര­വു­മാ­യി ബ­ന്ധ­വു­മു­ള്ള ക­ന്യാ­വ­ന­ങ്ങ­ളാ­യ കാ­വു­ക­ളാ­ണെ­ന്ന­തും വ്യ­ക്ത­മാ­ണു്. ചേർ­ത്ത­ല­യും കൊ­ടു­ങ്ങ­ല്ലൂ­രും ഇ­ന്നും അ­നു­ഷ്ഠാ­ന­പ­ര­മാ­യി ആ­വർ­ത്തി­ക്കു­ന്ന പോലെ ശൂ­ദ്ര­കോ­മ­ര­ങ്ങ­ളെ കൊ­ണ്ടു ന­ട­ത്തി­ച്ച ഹിം­സാ­ത്മ­ക­മാ­യ കാ­വു­തീ­ണ്ട­ലു­ക­ളി­ലൂ­ടെ­യാ­ണു് പ­രി­ശു­ദ്ധ­വ­ന­ങ്ങ­ളി­ലെ ക­ന്യാ­മ­ഠ­ങ്ങ­ളാ­യി­രു­ന്ന കാ­വു­ക­ളെ കോ­ഴി­വെ­ട്ടും തെ­റി­പ്പാ­ട്ടും ക­ള്ളു­കു­ടി­യും കു­മി­യു­ന്ന കാ­ളി­കൂ­ളീ ഭഗവതീ ക്ഷേ­ത്ര­ങ്ങ­ളാ­ക്കി മ­ധ്യ­കാ­ലാ­രം­ഭ­ത്തിൽ ബ്രാ­ഹ്മ­ണി­ക ഹി­ന്ദു­ത്വം മാ­റ്റി­യെ­ടു­ത്ത­തു്. ഭ­ക്തി­യു­ടെ ലഹരി മോ­ന്തി­യാൽ എ­ന്തും ന­ട­ക്കു­മെ­ന്ന ഇ­ളം­കു­ള­ത്തി­ന്റെ പ്ര­സ്താ­വം സ്മ­ര­ണീ­യ­മാ­ണു്. “ഭ­ര­ണി­ക്കു പോ­ക­ല്ലേ സോ­ദ­ര­രേ…” എന്ന സ­ഹോ­ദ­ര­ന്റെ പ­ദ്യ­കൃ­തി­യും കൊറോണ കാ­ല­ത്തു് ഓർ­ക്കാ­വു­ന്ന­താ­ണു്.

തീ­ണ്ടല്‍പ്പു­ര­യും കു­ടി­പ്പ­ള്ളി­ക്കൂ­ട­വും

കു­ട്ടി­യെ അ­ക്ഷ­രാ­ഭ്യാ­സം ചെ­യ്യി­ക്കാൻ പി­താ­വു് മ­ല­ഞ്ചെ­രു­വിൽ കൊ­ച്ചു­കു­ഞ്ഞാ­ശാൻ എന്ന അ­ധ്യാ­പ­ക­നെ വീ­ട്ടിൽ തന്നെ പാർ­പ്പി­ച്ചു. പ­ദ്മ­നാ­ഭൻ ചെ­റു­പ്പ­ത്തിൽ തന്നെ പി­താ­വിൽ നി­ന്നും വാ­ഗ്ഭ­ട ബു­ദ്ധ­ഭി­ക്കു­വി­ന്റെ അ­ഷ്ടാം­ഗ­ഹൃ­ദ­യം പ­ഠി­ച്ചു. അ­മ­ര­കോ­ശം, സി­ദ്ധ­രൂ­പം, ബാ­ല­പ്ര­ബോ­ധ­നം എ­ന്നി­വ­യും പി­താ­വു തന്നെ പ­ഠി­പ്പി­ച്ചു. അ­ഷ്ടാം­ഗ­ഹൃ­ദ­യ­വും അ­ഷ്ടാം­ഗ­സം­ഗ്ര­ഹ­വും ര­ചി­ച്ച വാ­ഗ്ഭ­ട­നും അ­മ­ര­കോ­ശ­വും ഇതര ഭാ­ഷാ­കോ­ശ­ങ്ങ­ളും ചമച്ച അ­മ­ര­സിം­ഹ­നും ഈ­ഴ­ത്തു ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സം ചെയ്ത തേ­ര­വാ­ദ ഭി­ക്കു­ക­ളാ­യി­രു­ന്ന­ല്ലോ. ബ­ഹു­ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം കൊ­ണ്ടു പ്ര­വർ­ത്തി­ച്ചി­രു­ന്ന സർ­ക്കാർ പ­ള്ളി­ക്കൂ­ട­ങ്ങ­ളിൽ അ­ക്കാ­ല­ത്തു് ഈ­ഴ­വ­രാ­ദി­യാ­യ അ­വർ­ണ്ണ­ക്കു­ട്ടി­ക­ളെ ക­യ­റ്റി­യി­രു­ന്നി­ല്ല. പ്ര­ധാ­ന­കെ­ട്ടി­ട­ത്തെ തീ­ണ്ടാ­ത്ത ത­ര­ത്തിൽ പി­ന്നാ­മ്പു­റ­ത്തു കെ­ട്ടി­യ ചോർ­ന്നൊ­ലി­ക്കു­ന്ന അ­യി­ത്ത­പ്പു­ര­യി­ലി­രു­ന്നു വേണം അ­വർ­ണ്ണ വി­ദ്യാര്‍ഥി­കൾ പ­ഠി­ക്കാന്‍. ചെ­റു­പ്പ­ത്തിൽ തന്നെ അ­സാ­മാ­ന്യ നീ­തി­ബോ­ധം കാ­ട്ടി­യ മൂലൂർ ഈ തീ­ണ്ടാ­തീ­ന­ത്തി­നു താ­നി­ല്ല എ­ന്നു­റ­പ്പി­ച്ച­തി­നാൽ പൊ­തു­വി­ദ്യാ­ഭ്യാ­സ­മെ­ന്ന വ്യാ­ജേ­ന പൊ­തു­ചി­ല­വിൽ ന­ട­ത്തു­ന്ന സ­വർ­ണ്ണ ബോധന ത­ന്ത്ര­ത്തി­ന­ടി­പ്പെ­ട്ടു പോ­യി­ല്ല. ഗു­രു­വി­നു തെ­ക്കു ചെ­മ്പ­ഴ­ന്തി­യിൽ നി­ന്നു വ­ട­ക്കു കാ­യം­കു­ള­ത്തെ പു­തു­പ്പ­ള്ളി­യി­ലു­ള്ള വാ­ര­ണ­പ്പ­ള­ളി­യി­ലും കു­മ്മൻ­പ­ള്ളി­യി­ലും വന്നു ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സം തേ­ടേ­ണ്ടി വ­ന്ന­തി­ന്റെ പ­രി­സ­ര­വും ജാതി-​വർണ്ണ വ്യ­വ­സ്ഥ­യു­ടെ വർ­ണ്ണാ­ശ്ര­മ സനാതന പ­രി­സ­ര­വും സ്മൃ­തി­ശ്രു­തി പു­രാ­ണ­ങ്ങ­ളു­മാ­യി­രു­ന്നു. പെ­രു­മ്പ­ള്ളി­ക്ക­ടു­ത്തു കൊല ചെ­യ്യ­പ്പെ­ട്ട ആ­റാ­ട്ടു­പു­ഴ­യു­ടെ ജാ­തി­വി­രു­ദ്ധ പോ­രാ­ട്ട­വും അ­യ്യാ­വൈ­കു­ണ്ഠ­രു ടെ പു­ലി­മ­ട വാ­സ­വും ന­മു­ക്കോർ­ക്കാം. രാ­മാ­ദി­ക­ളു­ടെ കാ­ല­ത്തെ­ങ്കിൽ ശം­ബൂ­ക­ന്റെ ഗ­തി­യാ­വും ന­മു­ക്കു­ണ്ടാ­വു­ക, കാരണം സ്മൃ­തി­കൾ നോ­ക്കി ഭ­രി­ക്കു­ന്ന­വ­ര­ല്ലേ ഹി­ന്ദു­ക്കൾ എന്ന ഗു­രു­വാ­ക്യ­വും ഓർ­ക്കേ­ണ്ട­താ­ണു്. ന­മ്മു­ടെ ഗു­രു­ക്ക­ന്മാർ എന്ന യൂ­റോ­പ്യൻ ആ­ധു­നി­ക­ത­യെ കു­റി­ച്ചു­ള്ള പ്ര­സ്താ­വം പി. കെ. ബാ­ല­കൃ­ഷ്ണ­ന്റെ നാ­രാ­യ­ണ­ഗു­രു സ­മാ­ഹാ­ര­ത്തിൽ വാ­യി­ക്കാം.

images/Moorkoth_Kumaran.jpg
മൂർ­ക്കോ­ത്തു കു­മാ­രൻ

മൂലൂർ ഭാ­ഗ്യ­വ­ശാൽ പ­തി­നൊ­ന്നു വ­യ­സ്സു­വ­രെ പി­താ­വി­ന്റെ കീഴിൽ തന്നെ ആ­യുര്‍വേ­ദ­വും നാ­ട്ടു­ചി­കിൽ­സ­യും പ­ഠി­ച്ചു. പി­ന്നെ ആ­റൻ­മു­ള കൊ­ച്ചു­രാ­മൻ വൈ­ദ്യ­നെ­ന്ന­റി­യ­പ്പെ­ട്ട ജ­ന­കീ­യ­നാ­യ മാ­ല­ക്ക­ര കൊ­ച്ചു­രാ­മന്‍പി­ള്ള­യാ­ശാ­നെ വീ­ട്ടിൽ വ­രു­ത്തി പി­താ­വു് തു­ടര്‍വി­ദ്യാ­ഭ്യാ­സ­ത്തി­നു­ള്ള ഏർ­പ്പാ­ടാ­ക്കി എ­ന്നു് മൂർ­ക്കോ­ത്തു കു­മാ­രൻ എ­ഴു­തു­ന്നു. പുതിയ ഗു­രു­വി­ന്റെ കീഴിൽ പ­തി­നെ­ട്ടു വ­യ­സ്സു­വ­രെ കാ­വ്യ­ങ്ങ­ളും അ­ല­ങ്കാ­ര­ശാ­സ്ത്ര­വും മ­റ്റും അ­ഭ്യ­സി­ച്ചു.

കാ­യം­കു­ള­ത്തു് വാ­ര­ണ­പ്പ­ള്ളി­യിൽ പാർ­ത്തു കു­മ്മൻ­പ­ള്ളി­യിൽ പ­ഠി­ച്ചു­വ­ന്ന നാ­രാ­യ­ണ­ഗു­രു ഒരു വൈ­കു­ന്നേ­രം പെ­രു­നെ­ല്ലി കൃ­ഷ്ണൻ വൈ­ദ്യ­രും വാ­ര­ണ­പ്പ­ള്ളി പ­ദ്മ­നാ­ഭ­പ്പ­ണി­ക്ക­രു­മാ­യി 1881-ൽ വ­ന്നു് മൂലൂർ ഭ­വ­ന­ത്തിൽ ത­ങ്ങു­ക­യും, പ­ദ്മ­നാ­ഭ­നെ കൊ­ണ്ടു് ശ്ലോ­കം ചൊ­ല്ലി­ക്ക­യും, കു­ട്ടി­യു­ടെ കാ­വ്യ­ബോ­ധം തി­രി­ച്ച­റി­ഞ്ഞു് അ­ഭി­ന­ന്ദി­ക്കു­ക­യും അ­നു­ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. പ­തി­മൂ­ന്നാം വ­യ­സ്സു­മു­തൽ തന്നെ പ­ദ്മ­നാ­ഭൻ സ്ഥി­ര­മാ­യി ക­വി­ത­കൾ എഴുതി തു­ട­ങ്ങി­യി­രു­ന്നു. പ­ഠ­ന­കാ­ലം ക­ഴി­ഞ്ഞു് ക­ഥ­ക­ളി­ഭ്ര­മ­വും ഉ­ത്സ­വ­ഹ­ര­വും മ­റ്റു­മാ­യി പ­ണി­ക്കർ കുറേ ചു­റ്റി­ത്തി­രി­യു­ക­യു­മു­ണ്ടാ­യി. മ­ക­ന്റെ ഭാ­വി­യിൽ ആശങ്ക പ്ര­ക­ടി­പ്പി­ച്ച പി­താ­വി­നു­ള്ള കു­റി­മാ­ന­ങ്ങൾ പോലും പ­ദ്യ­ത്തി­ലാ­യി­രു­ന്നു.

ചി­ല്ലു­വ­ഴ­ക്കും എ­ഴു­ത്ത­ധി­കാ­ര­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശ­വും

ന­ള­ച­രി­തം, കൃ­ഷ്ണാര്‍ജു­ന­വി­ജ­യം എ­ന്നി­ങ്ങ­നെ­യു­ള്ള അ­മ്മാ­ന­പ്പാ­ട്ടു­കൾ പ­തി­നേ­ഴാം വ­യ­സ്സിൽ തന്നെ ര­ചി­ച്ചു. അ­യ്യാ­വൈ­കു­ണ്ഠ­രു­ടെ അ­ഖി­ല­ത്തി­ര­ട്ടു് അ­മ്മാ­നൈ നാ­മോർ­ക്കും. പാ­ര­മ്പ­ര്യ­രീ­തി­യിൽ ഓ­ല­യി­ലും ന­വീ­ന­ശൈ­ലി­യിൽ ക­ട­ലാ­സി­ലും ഭം­ഗി­യാ­യി എ­ഴു­തു­ന്ന­തിൽ ക­വി­ക്കു് തി­ക­ഞ്ഞ ചാ­തു­ര്യ­വും പേ­രു­മു­ണ്ടാ­യി­രു­ന്നു. എ­ഴു­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­യ അ­ക്ഷ­ര­പാ­ര­മ്പ­ര്യം ബ്രാ­ഹ്മി എന്നു പിൽ­ക്കാ­ല­ത്തു വി­ളി­ക്ക­പ്പെ­ട്ട അ­ശോ­ക­ന്റെ ധമ്മ ലിപി ബി. സി. മൂ­ന്നാം നൂ­റ്റാ­ണ്ടിൽ തന്നെ തെ­ന്നി­ന്ത്യ­യിൽ അ­വ­ത­രി­പ്പി­ച്ച അ­ശോ­ക­ബോ­ധ­ക­രു­ടെ പ്ര­ബു­ദ്ധ പാ­ര­മ്പ­ര്യ­മാ­ണ­ല്ലോ. തെ­ക്കു കി­ഴ­ക്കേ­ഷ്യ­യി­ലെ എല്ലാ ലി­പി­ക­ളു­ടേ­യും മാ­താ­വു് ഇ­പ്പോൾ പ­ട്ട­ണ­ത്തു നി­ന്നും കീ­ഴ­ടി­യിൽ നി­ന്നും വീ­ണ്ടെ­ടു­ക്ക­പ്പെ­ട്ട അശോകൻ ധ­മ്മ­ലി­പി എന്ന ബ്രാ­ഹ്മി ലി­പി­യാ­ണു്. അതിൽ നി­ന്നാ­ണു് മ­ധ്യ­കാ­ല­ത്തു് വ­ട്ടെ­ഴു­ത്തും പി­ന്നീ­ടു് കോ­ലെ­ഴു­ത്തും ഉ­രു­ത്തി­രി­ഞ്ഞ­തു്. തമിഴ് ലിപി ഇ­ന്നും ധ­മ്മ­ലി­പി­യോ­ട­ടു­ത്തു നിൽ­ക്കു­ന്നു. അ­വർ­ണ്ണ­രു­ടെ കു­ടി­പ്പ­ള്ളി­ക്കൂ­ട എ­ഴു­ത്തു­പ­ള്ളി പാ­ര­മ്പ­ര്യം ഈ രീ­തി­യിൽ തി­ക­ച്ചും ബൗ­ദ്ധ­മാ­ണു്. കോ­ട്ട­യ­ത്തു നി­ന്നും ഇ­ക്കാ­ല­ത്താ­ണു് ക­ണ്ട­ത്തിൽ വ­റു­ഗീ­സ് മാ­പ്പി­ള മലയാള മ­നോ­ര­മ­യും അതിലെ ജ­ന­പ്രി­യ­മാ­യ കവിതാ പം­ക്തി­യും ആ­രം­ഭി­ക്കു­ന്ന­തു്. ശൗ­ണ്ഡി­കൻ എന്ന പേരിൽ പ­ണി­ക്കർ ധാ­രാ­ളം ശ്ലോ­ക­ങ്ങൾ മ­നോ­ര­മ­യിൽ എ­ഴു­തു­ക­യു­ണ്ടാ­യി. എ­ന്നാൽ മ­ദ്യ­ഹാ­ര­ക­നാ­മ­ത്തോ­ടു് അ­ന്നു­ത­ന്നെ മ­ട്ടാ­ഞ്ചേ­രി­യിൽ ഗോ­വി­ന്ദൻ വൈ­ദ്യ­രും മ­റ്റും വി­യോ­ജി­പ്പു് പ്ര­ക­ടി­പ്പി­ച്ചു. ‘സ­ഹോ­ദ­രൻ’ മാ­സി­ക­യും ആ­ദ്യ­ര­ണ്ടു വര്‍ഷം ‘യു­ക്തി­വാ­ദി’മാ­സി­ക­യും പു­റ­ത്തു­വ­ന്ന­തു് മ­ട്ടാ­ഞ്ചേ­രി­യി­ലെ വൈ­ദ്യ­രു­ടെ കെ­ട്ടി­ട­ത്തി­ലെ അ­ച്ചു­കൂ­ട­ത്തിൽ നി­ന്നാ­യി­രു­ന്നു.

പ­ത്ര­ങ്ങൾ വഴി തന്നെ ശ്ലോ­ക­രൂ­പ­ത്തി­ലു­ള്ള സം­വാ­ദം ന­ട­ക്കു­ക­യു­ണ്ടാ­യി. തു­ടർ­ന്നു് ശൗ­ണ്ഡി­ക­നാ­മം ഉ­പേ­ക്ഷി­ച്ചു് കു­ടും­ബ­ത്തിൽ പ­ര­മ്പ­രാ­ഗ­ത­മാ­യി ഉ­ണ്ടാ­യി­രു­ന്ന പ­ണി­ക്കർ നാമം സ്വീ­ക­രി­ക്കാ­നും പ­ദ്മ­നാ­ഭ­ക­വി തീ­രു­മാ­നി­ച്ചു. എ­ന്നാൽ മ­ധ്യ­കാ­ലം തൊ­ട്ടു് തങ്ങൾ കു­ത്ത­ക­യാ­ക്കി­യ­നു­ഭ­വി­ച്ച സ­വർ­ണ്ണ­ഛാ­യ­യു­ള്ള പ­ണി­ക്കർ എന്ന സ്ഥാ­ന­പ്പേർ അ­വർ­ണ്ണ­നാ­യ ഒ­രീ­ഴ­വൻ എ­ടു­ത്ത­ണി­ഞ്ഞ­തു് സ­വർ­ണ്ണ­രാ­യ, ചാ­തുര്‍വര്‍ണ്യ­ത്തി­ലെ നാലാം വർ­ണ്ണ­മാ­യി ഉള്‍ച്ചേർ­ക്ക­പ്പെ­ട്ട മലയാള ശൂ­ദ്ര­രാ­യ നാ­യ­ന്മാ­രെ പ്ര­കോ­പി­പ്പി­ച്ചു. കു­ഞ്ഞി­കൃ­ഷ്ണ­മോ­നോൻ എന്ന കുലീന കാ­വ്യ­കു­തു­കി­യു­മാ­യി നടന്ന ശ്ലോ­ക­സം­വാ­ദ­ത്തിൽ ഇതു് ത­ങ്ങ­ളു­ടെ കു­ടും­ബ­ത്തി­നു് ഭൂ­പാ­ല­ന്മാ­രിൽ നി­ന്നും കി­ട്ടി­യ സ്ഥാ­ന­പ്പേ­രാ­ണെ­ന്നു് കവി വ്യ­ക്ത­മാ­ക്കി. ഇതിൽ കയറി ഇ­ട­പെ­ട്ടു­കൊ­ണ്ടു് സി. എസ്. സു­ബ്ര­ഹ്മ­ണ്യൻ പോ­റ്റി തന്റെ കു­ത്സി­ത­മാ­യ ജാ­തി­ക്കെ­റു­വും വർ­ണ്ണാ­ന്ധ­ത­യും അ­സൂ­യ­യും കു­ന്നാ­യ്മ­യും ച­രി­ത്ര­ത്തിൽ വ­ലി­യ­വാ­യിൽ വി­ളി­ച്ചു­പ­റ­ഞ്ഞു­കൊ­ണ്ടു് വ­ലി­യ­ക്ഷ­ര­ത്തിൽ തന്നെ എഴുതി വച്ചു.

പ­ണി­ക്ക­നേ­യൊ­ന്നു പ­രി­ഷ്ക്ക­രി­ച്ചാൽ

പ­ണി­ക്ക­രാ­മെ­ന്നു നി­ന­ച്ചി­ടേ­ണ്ടാ

നി­ന­യ്ക്കെ­ടോ കാക്ക കു­ളി­ച്ചു ന­ന്നാ­യ്

മി­നു­ക്കി­യാൽ ഹം­സ­മ­താ­കു­മെ­ന്നോ.

ഭാ­ഷ­യി­ലും അ­ക്ഷ­ര­ങ്ങ­ളി­ലും ഉ­ച്ചാ­ര­ണ­ത്തി­ലും കൂടി പോലും സ­വർ­ണ്ണർ പു­ലർ­ത്തു­ന്ന അ­ധീ­ശ­ത്വം മൂലൂർ വി­മര്‍ശ­ബോ­ധ­ത്തോ­ടെ തി­രി­ച്ച­റി­യു­ക­യും കു­ത്ത­ക­ക്കാ­രു­ടെ സ­മ്മര്‍ദ്ദ ത­ന്ത്ര­ങ്ങ­ളെ അ­പ്പാ­ടെ അ­സ്ഥി­ര­പ്പെ­ടു­ത്തു­ന്ന നേരും നീ­തി­യു­മാർ­ന്ന മ­റു­പ­ടി ഉ­ചി­ത­മാ­യി കൊ­ടു­ക്കു­ക­യും ചെ­യ്തു.

ത­ണ്ടാർ ചാ­ന്നാ­രു രണ്ടിങ്കലുമിവിടൊ-​

രു­പോ­ലിർ പ്ര­യോ­ഗ­ങ്ങൾ കാണ്മാ-​

നു­ണ്ട­ല്ലോ ഹേ, പണിക്കർക്കിദമസുലഭ-​

മാ­യീ­ടു­വാ­നെ­ന്തു ബന്ധം

പ­ണ്ട­ത്തേ പാ­ക്ക­നാ­രോ­ട­റി­ക

പു­ല­യ­നാ­രോ­ടു­മീ രേഫമൂന്നി-​

ശ്ശ­ണ്ഠ­യ്ക്കോ­രു­ന്നു­വോ താൻ

ഹൃ­ദ­യ­മ­തി­നി­ടു­ക്കേ­റു­മെൻ സൂ­ത്ര­ധാ­രാ

പ­ണി­ക്ക­രാ­ക്കു­ന്നു പ­ണി­ക്ക­നേ­ത്താന്‍

പ­ണി­ക്ക­നാ­ക്കു­ന്നു പ­ണി­ക്ക­രേ­യും

നി­ന­യ്ക്കിൽ ൻ ർ ദ്വ­യ­തു­ച്ഛ­ഭേ­ദം

ഗ­ണി­പ്പ­തേ ഭീ­മ­മ­ട­ത്ത­രം കേള്‍

‘ഭീ­ഷ്മന്‍’ ഭീ­ഷ്മ­രു­മാം കൃപൻ കൃ­പ­രു­മാം

ദ്രോ­ണൻ തഥാ ദ്രോ­ണ­രാം

വൈ­ദ്യൻ വൈ­ദ്യ­രു­മാം വരൻ വ­ര­രു­മാം

ഭോ വാ­ര്യ­നോ വാ­ര്യ­രാം

ചാ­ന്നാര്‍, നാ­യര്‍, പണിക്കരയ്യരതുമല്ലാ-​

ചാ­ര്യ­രെ­ന്നൊ­ക്കെ­യും

ചൊ­ന്നീ­ടാ­മ­തു ഹേ മ­ഹാ­ര­സി­ക,

താ­നോർ­ക്കാ­തി­രി­ക്കു­ന്നു­വോ.

ഇ­താ­ണു് മലയാള സാ­ഹി­ത്യ സം­സ്കാ­ര­ച­രി­ത്ര­ത്തി­ലെ കു­പ്ര­സി­ദ്ധ­മാ­യ ചി­ല്ലു­വ­ഴ­ക്കു്. ചി­ല്ല­ക്ഷ­രം, പ്ര­ത്യേ­കി­ച്ചും രേഫം പേ­രി­ന്ന­വ­സാ­നം ഉ­പ­യോ­ഗി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം പോലും അ­വർ­ണ്ണർ­ക്കി­ല്ലെ­ന്നു ധ­രി­ച്ച കേരള കു­ലീ­ന­രു­ടെ വ­രേ­ണ്യ വീ­ര­ച­രി­തം. ര­സ­ക­ര­മാ­യ വ­സ്തു­ത ഇ­ന്നും പല വ­രേ­ണ്യ വി­ഷ­യി­കൾ­ക്കും, കി­രാ­ത­മാ­യ അ­വ­രു­ടെ സം­സ്കാ­രാ­ധീ­ശ­ത്വ­ത്തി­നു് അ­ടി­പ്പെ­ട്ടു് സ­വർ­ണ്ണ പൊ­തു­ബോ­ധം പേ­റു­ന്ന ഭൂ­രി­ഭാ­ഗം ബ­ഹു­ജ­ന­ങ്ങൾ­ക്കും ദലിത ബ­ഹു­ജ­ന­ങ്ങ­ളു­ടെ പേ­രി­ന­വ­സാ­നം വ­രു­ന്ന -ർ എന്ന രേഫം വി­വ­രി­ക്കാ­നാ­വാ­ത്ത വി­മ്മി­ട്ട­വും മ­നം­മ­റി­ച്ചി­ലും കൊ­തി­ക്കെ­റു­വും ഉ­ണ്ടാ­ക്കു­ന്നു എ­ന്ന­താ­ണു്. സ്വ­ന്തം ഭാഷാ സം­സ്കാ­ര ച­രി­ത്ര­ത്തെ കു­റി­ച്ചു­ള്ള അജ്ഞത ജനതയെ കൊ­ണ്ടു് പ­ഴ­കി­യ­തും പ­ല­പ്പോ­ഴും തി­രു­ത്ത­പ്പെ­ട്ട­തു­മാ­യ തെ­റ്റു­കൾ പോലും ആ­വർ­ത്തി­പ്പി­ക്കു­ന്നു. എ­ത്ര­യോ സാ­ഹ­സി­ക­വും വി­ധ്വം­സ­ക­വു­മാ­യ ഭാഷാ, ഭാഷണ ഇ­ട­പെ­ട­ലു­ക­ളി­ലൂ­ടെ­യാ­ണു് മൂലൂർ മലയാള സാ­ഹി­ത്യ­സ്ഥാ­പ­ന­ത്തെ അ­വർ­ണ്ണ­ബ­ഹു­ജ­ന­കോ­ടി­കൾ­ക്കും സ്ഥാ­ന­വും ശ­ബ്ദ­വു­മു­ള്ള നിർ­വാ­ഹ­ക­സ്ഥ­ല­മാ­ക്കി മാ­റ്റി­യെ­ടു­ത്ത­തു് എന്നു ശ്ര­ദ്ധി­ക്കാം.

അ­വർ­ണ്ണ­രും ന്യൂ­ന­പ­ക്ഷ­ങ്ങ­ളും സ്ത്രീ­ക­ളും ക­വി­ക­ളാ­കു­ന്നു
images/Varghese_Mappillai.jpg
ക­ണ്ട­ത്തിൽ വ­റു­ഗീ­സ് മാ­പ്പി­ള

ചി­ല്ലു­വ­ഴ­ക്കു പോലെ തന്നെ ച­രി­ത്ര­പ്ര­സി­ദ്ധ­വും എ­ന്നും പ്ര­സ­ക്ത­വു­മാ­യ സാം­സ്കാ­രി­ക പോ­രാ­ട്ട സ­ന്ദർ­ഭ­മാ­ണു് ക­വി­രാ­മാ­യ­ണ­ത്തി­ന്റെ ര­ച­ന­യി­ലേ­ക്കു ന­യി­ച്ച സാ­ഹി­ത്യ­ത്ത­മ്പു­രാ­ക്ക­ളു­മാ­യു­ള്ള തു­റ­ന്ന കാ­വ്യ­യു­ദ്ധം. മ­ഹാ­ഭൂ­രി­പ­ക്ഷം ബ­ഹു­ജ­ന­ങ്ങ­ളെ തൊ­ട്ടു­കൂ­ടാ­ത്ത­വ­രാ­ക്കി­യ­ക­റ്റി അ­ക്ഷ­ര­വും അ­റി­വും സർ­ഗാ­ത്മ­ക­ത­യും നി­ഷേ­ധി­ച്ചു് അ­വ­രു­ടെ അ­ധ്വാ­നം അ­ക­ത്താ­ക്കി നി­കു­തി­പ്പ­ണം പി­ഴി­ഞ്ഞെ­ടു­ത്തു് കൊ­ട്ടാ­ര­ങ്ങ­ളും കോ­വി­ല­ക­ങ്ങ­ളും കെ­ട്ടി­പ്പൊ­ക്കി തി­ന്നു­കൂ­ത്താ­ടി­യ ത­മ്പു­രാ­ക്ക­ന്മാ­രും തു­ല­ദാ­ന­വും ഹി­ര­ണ്യ­ഗർ­ഭ­വും മു­റ­ജ­പ­വും ന­ട­ത്തി­യാ­ടി­യ ‘ഭൂ­ദേ­വ­ക­ളും’ അ­വ­രു­ടെ പാ­ദ­ജ­രും സ്വയം അ­റി­വാ­ള­ന്മാ­രാ­യി ച­മ­ഞ്ഞു് സാ­ഹി­ത്യ­ത്തേ­യും സം­സ്കാ­ര­ത്തേ­യും നി­യ­ന്ത്രി­ച്ചി­രു­ന്ന ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­കാ­ലം. കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ തന്റെ ക­വി­ഭാ­ര­ത­ത്തിൽ ഒ­രൊ­റ്റ അ­വർ­ണ്ണ ക­വി­യേ­യും ഉള്‍പ്പെ­ടു­ത്താൻ ക­നി­ഞ്ഞി­ല്ല. പെ­ണ്ണു­ങ്ങ­ളു­ടെ കാ­ര്യം പ­റ­യേ­ണ്ട­തി­ല്ല. പ­ദ്ധ­തി­യു­ടെ പ­ര­സ്യം വ­ന്ന­പ്പോൾ തന്നെ അ­വർ­ണ്ണ­രിൽ നി­ന്നും നൂ­റ്റാ­ണ്ടു­ക­ളു­ടെ ത­മ­സ്ക­ര­ണ­ത്തേ­യും കിരാത ജാതി മര്‍ദ­ന­ത്തേ­യും വി­വേ­ച­ന­ത്തേ­യും അ­തി­ജീ­വി­ച്ചു് കവികൾ ഉ­യർ­ന്നു വ­രു­ന്നു­വെ­ന്നും അ­വ­രേ­യും കൂടി ഉൾ­ക്കൊ­ള്ളി­ക്കാ­നു­ള്ള മ­ന­സ്സു­കാ­ണി­ക്ക­ണ­മെ­ന്നും പ­റ­ഞ്ഞു­കൊ­ണ്ടു് മൂലൂർ പ­ര­സ്യ­മാ­യി ത­മ്പു­രാ­നു് ശ്ലോ­കം കു­റി­ച്ചി­രു­ന്നു. ആ മുന്‍കൂ­റാ­യ അ­ഭ്യർ­ത്ഥ­ന പോലും അ­ന്ന­ത്തെ അധീശ സം­സ്കാ­ര നാ­യ­ക­നാ­യ ത­മ്പു­രാ­നെ ത­രി­മ്പും തീ­ണ്ടി­യി­ല്ല. ഇ­തെ­ല്ലാം ത­ന്നോ­ടു ബോ­ധി­പ്പി­ക്കാൻ ഈ അ­വർ­ണ്ണ­നാ­രു്, മ­നു­ഷ്യ­നാ­യി പോലും അ­വർ­ണ്ണ­രെ കാ­ണു­ന്ന കാ­ല­മ­ല്ല, പി­ന്നെ­യ­ല്ലേ കവി.

images/Valiya_Koil.jpg
കേ­ര­ള­വർ­മ വലിയ കോ­യി­ത്ത­മ്പു­രാൻ

സാ­ഹി­ത്യ ത­മ്പു­രാ­ക്ക­ളു­ടെ ഇ­ത്ത­രം അഭിനവ ത­മ­സ്ക­ര­ണ ത­ന്ത്ര­ങ്ങ­ളെ അ­ട്ടി­മ­റി­ച്ചു­കൊ­ണ്ടു് മൂലൂർ ക­വി­രാ­മാ­യ­ണം ര­ചി­ച്ചു. സ്ത്രീ­ക­ളും അ­വർ­ണ്ണ­രും ഹൈ­ന്ദ­വേ­ത­ര­രും ന്യൂ­ന­പ­ക്ഷ­ങ്ങ­ളിൽ­പ്പെ­ട്ട ക്രൈ­സ്ത­വ­രു­മാ­യ ക­വി­ക­ളും അതിൽ ച­രി­ത്ര­ത്തി­ലാ­ദ്യ­മാ­യി കേ­ര­ള­ത്തിൽ ഇടം കണ്ടു. കേ­ര­ള­വർ­മ വലിയ കോ­യി­ത്ത­മ്പു­രാ­നും ക­ണ്ട­ത്തിൽ വ­റു­ഗീ­സ് മാ­പ്പി­ള യും ഉ­ള്ളൂ­രും വ­ള്ള­ത്തോ­ളും നാ­രാ­യ­ണ­ഗു­രു വും ആ­ശാ­നും വെ­ളു­ത്തേ­രി കേശവൻ വൈ­ദ്യ­രും പി. കെ. കൃ­ഷ്ണൻ വൈ­ദ്യ­രും തോ­ട്ട­ക്കാ­ട്ടു് ഇ­ക്കാ­വ­മ്മ­യും എ­ന്തി­നു് സാ­ക്ഷാൽ കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ പോലും (പ­ര­ശു­രാ­മ­നാ­യി) മൂ­ലൂ­രി­ന്റെ കാ­വ്യ­ത്തിൽ ഐ­തി­ഹാ­സി­ക­മാ­യി ശോ­ഭി­ക്കു­ന്നു. മൂ­ലൂ­രി­ന്റെ ക­ലാ­പ­ര­വും ധീ­ര­വും വി­ധ്വം­സ­ക­വു­മാ­യ കാ­വ്യ­സ­മ­ര­വും വിശാല ഹൃ­ദ­യ­നാ­യ ക­ണ്ട­ത്തിൽ വ­റു­ഗീ­സ് മാ­പ്പി­ള­യും അ­ദ്ദേ­ഹ­ത്തി­ന്റെ മലയാള മ­നോ­ര­മ­യു­മി­ല്ലാ­യി­രു­ന്നെ­ങ്കിൽ അ­വർ­ണ്ണർ­ക്കും ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കും ഭാ­ഷാ­സാ­ഹി­ത്യ­ത്തി­ലും സം­സ്കാ­ര­ത്തി­ലും പ്ര­വേ­ശ­നം ഏറെ വൈ­കി­യേ­നേ എ­ന്നു് മൂർ­ക്കോ­ത്തു് കു­മാ­രൻ യു­ക്തി­യു­ക്തം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. കേ­ര­ള­ഭാ­ഷ­യേ­യും സാ­ഹി­ത്യ സ്ഥാ­പ­ന­ത്തേ­യും സ­മൂ­ഹ­ത്തേ­യും സംസ്കാര-​രാഷ്ട്രീയ രം­ഗ­ങ്ങ­ളേ­യും ഒരു പോലെ കാ­ലി­ക­വും ക­ലാ­പ­ര­വു­മാ­യി ന­വീ­ക­രി­ക്കു­ക­യും ജ­നാ­യ­ത്ത­വൽ­ക്ക­രി­ക്കു­ക­യു­മാ­യി­രു­ന്നു ക­വി­വ­രന്‍.

ക­വി­രാ­മാ­യ­ണ­ത്തി­ന്റെ പ്ര­സി­ദ്ധീ­ക­ര­ണ­ത്തോ­ടെ പ­ത്ര­ങ്ങ­ളിൽ കൂ­ടി­യു­ള്ള പഴകിയ പ­ട­നാ­യ­ക­ന്മാ­രു­ടെ അ­ടി­യും വെ­ടി­യും ക­ല­ശ­ലാ­യി. ക­ള്ള­പ്പേ­രു­ക­ളിൽ പല കുലീന മ­ന­സ്സു­ക­ളും ക­വി­ക്കു നേരേ വാലും ചു­രു­ട്ടി കു­ര­ച്ചു­ചാ­ടി. ഇ­ളി­ച്ചും ചി­രി­ച്ചും പു­ള­ച്ചും കു­ര­ച്ചും വ­ലി­യ­വാ­യിൽ ഗീർ­വാ­ണ വേ­ല­യോ­ടെ പുരാണ പാ­രാ­യ­ണ പ­ട്ട­ത്താ­ന­ങ്ങ­ളാ­ടു­ന്ന ചാ­ടു­വേ­ല അ­ന്നും പ്ര­ബ­ല­മാ­യി­രു­ന്നു. ജാ­തി­ഹി­ന്ദു വാ­ലി­ന്മേ­ലു­ള്ള കി­രാ­ത­മാ­യ കു­ത്തി­യോ­ട്ടം ക­ല­ശ­ലാ­യി. പ­ന്തീ­രാ­ണ്ടു­കൊ­ല്ലം കു­ഴ­ലി­ലി­ട്ടി­ട്ടും നി­വ­രാ­ത്ത വാലിൽ കു­ത്തി പല വർ­ണ്ണാ­ശ്ര­മ ധര്‍/കൃ­മി­ക­ളും കരണം മ­റി­ഞ്ഞു. വ­രേ­ണ്യ­രും ശു­ദ്ധി­വാ­ദി­ക­ളും ത­ങ്ങ­ളു­ടെ ത­നി­നി­റ­വും ഉ­മ്മാ­ക്കി­ക­ളും പൊ­ക്കി­ക്കാ­ട്ടി. ഈ ഗോ­ഗ്വാ വി­ളി­ക­ളി­ലും പ­ട­പ്പാ­ട്ടി­ലും നൈതിക ധീ­ര­നാ­യ ഗു­രു­ശി­ഷ്യൻ അ­ടി­യു­റ­ച്ചു നി­ന്നു. ഭാ­ഷ­യു­ടേ­യും സം­സ്കാ­ര­ത്തി­ന്റെ­യും വി­ഴു­പ്പ­ല­ക്കി വൃ­ത്തി­യാ­ക്കു­ന്ന പെരിയ പ്ര­വൃ­ത്തി­യാ­യി­രു­ന്നു മൂ­ലൂ­രി­ന്റെ അക്ഷര സമരം.

ക്ഷു­ദ്ര­വം­ശീ­യ­ത­യു­ടെ വം­ശാ­വ­ലി

‘ഭ­ദ്ര­കാ­ളി’ എന്ന അ­പ­ര­നാ­മ­ത്തിൽ സ്വ­ദേ­ശാ­ഭി­മാ­നി കെ. രാ­മ­കൃ­ഷ്ണ­പി­ള്ള എന്ന എ­ഴു­ത്താ­ളൻ മൂ­ലൂ­രി­നെ അ­ധി­ക്ഷേ­പി­ച്ച­തു് “മ­രം­കേ­റി, കപി, മു­തു­മ­ര­ഞ്ചാ­ടി, പ­ണി­ക്കന്‍” എ­ന്നി­ങ്ങ­നെ­യു­ള്ള ശൂ­ദ്ര­വം­ശീ­യ­ത­യും ജാ­തി­വെ­റി­യും പ്ര­തീ­കാ­ത്മ­ക പ്ര­തി­നി­ധാ­ന ഹിം­സ­യും മു­റ്റി­യ മൃ­ഗ­താ­ര­ത­മ്യ­ങ്ങ­ളി­ലൂ­ടെ­യാ­ണു്. ബോര്‍ദ്യൂ­വി­ന്റെ പ്ര­തി­നി­ധാ­ന ഹിം­സ­യെ കു­റി­ച്ചു­ള്ള വി­സ്താ­രം നാ­മോർ­ത്തു­പോ­കും. മൃ­ഗ­വൽ­ക്ക­ര­ണ­ത്തി­ന്റേ­യും രാ­ക്ഷ­സീ­ക­ര­ണ­ത്തി­ന്റേ­യും അപര, അ­ന്യ­വൽ­ക്ക­ര­ണ മലയാള കുലീന കാ­വ്യോ­പാ­സ­ന­ക­ളെ കു­റി­ച്ചും. പ­ണ്ഡി­റ്റ് ക­റു­പ്പ­നെ “മീന്‍മ­ണ­വും വാ­ല­ക­ലാ­ശ­വും” പ­റ­ഞ്ഞൊ­തു­ക്കാൻ കി­ണ­ഞ്ഞു പ­രി­ശ്ര­മി­ച്ചു തു­ന്നം പാടിയ വീ­ര­നാ­യ­ക­നാ­ണീ മലയാള കു­ലീ­ന­നാ­യ പ­ത്രാ­ധി­പന്‍. അ­വർ­ണ്ണ­രു­ടെ പൊ­തു­വി­ദ്യാ­ല­യ­പ്ര­വേ­ശ­ത്തെ ഭർ­ത്സി­ച്ച പി­ള്ള­യു­ടെ കു­പ്ര­സി­ദ്ധ­മാ­യ കുതിര-​കഴുത താ­ര­ത­മ്യ­വും നാ­മോർ­ത്തു­പോ­കും. വർ­ണ്ണാ­ന്ധ­ത­യും അ­പ­ര­ഹിം­സാ­പ­ര­ത­യും അ­ജ്ഞ­ത­യും മു­റ്റി­യ ഈ തി­ക­ഞ്ഞ സാം­സ്കാ­ര ദേശീയ ന­ടു­നാ­യ­ക­നെ­യാ­ണു് ഇ­ന്നു് ബ­ഹു­ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം ഉ­പ­യോ­ഗി­ച്ചു് ജനകീയ സർ­ക്കാ­രു­കൾ ആ­ദ­രി­ക്കു­ന്ന­തും ആ­ച­രി­ക്കു­ന്ന­തും. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടിൽ തന്നെ മൂലൂർ നി­രാ­ക­രി­ച്ച തീ­ണ്ടല്‍പ്പു­ര­യി­ലു­ള്ള പൊ­തു­ചി­ല­വി­ലു­ള്ള സ­വർ­ണ്ണ­വി­ദ്യാ­ഭ്യാ­സം പോ­ലൊ­രു പ­രി­ഹാ­സ്യ­മാ­യ കാ­ര്യ­പ­രി­പാ­ടി­യാ­ണി­തു്.

എ­ന്നാൽ സാ­ഹി­ത്യ­ക്ക­ള­രി­യി­ലെ മൂ­ത്ത­ജ്യേ­ഷ്ഠ­നാ­യി മ­ഹാ­ക­വി ഉ­ള്ളൂർ പോലും സ­മ­കാ­ല­ത്തു് വാ­ഴ്ത്തി­യ മൂ­ലൂ­രി­നെ വേ­ണ്ട­വി­ധം ഓര്‍മി­ക്കാ­നും പാ­ഠ്യ­പ­ദ്ധ­തി­യിൽ ചെറിയ ക്ലാ­സു­കൾ മുതൽ പ്രാ­തി­നി­ധ്യം കൊ­ടു­ക്കാ­നും ന­മു­ക്കു ക­ഴി­ഞ്ഞി­ട്ടി­ല്ല. ഇ­ന്ന­ത്തെ പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ജാ­തി­ഹി­ന്ദു സാ­മാ­ന്യ­ബോ­ധ­ത്തി­ലേ­ക്കും ഹൈ­ന്ദ­വ സ­മ­വാ­യ­ത്തി­ലേ­ക്കും വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ കാ­വി­വൽ­ക്ക­ര­ണ­ത്തി­ലേ­ക്കും എ­ത്തി­ച്ച­തു് ഈ സ­വർ­ണ്ണ അ­ജ­ണ്ട­യാ­ണു്. നാ­ണു­ഗു­രു­വു­മാ­യി പ­പ്പ­ടം പൊ­ടി­ച്ച ര­സി­ക­നാ­യി­രു­ന്ന­ല്ലോ ഉ­ള്ളൂർ എസ്. പ­ര­മേ­ശ്വ­ര­യ്യര്‍. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ള്ളി­ലും ജാ­തി­മ­തി­ലു­ക­ളു­ടെ പ­പ്പ­ടം ഒ­രു­വേ­ള പൊ­ടി­ഞ്ഞി­രി­ക്കാം. എ­ന്നാൽ ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലും വ­ട­യ­മ്പാ­ടി­യി­ലും ഗോ­വി­ന്ദാ­പു­ര­ത്തും പേ­രാ­മ്പ്ര­യി­ലും ജാ­തി­മ­തി­ലു­ക­ളും കോ­ട്ട­ക­ളും ത­ല­പൊ­ക്കു­ന്നു. കേ­ര­ള­ത്തി­ലും മ­നു­ഷ്യ­രെ ജാ­തി­യു­ടേ­യും മ­ത­ത്തി­ന്റേ­യും ഭാ­ഷ­യു­ടേ­യും ലൈം­ഗി­ക­ത­യു­ടേ­യും പേരിൽ അ­ടി­ച്ചു കൊ­ല്ലു­ന്ന അ­വ­സ്ഥ­യാ­യി. മലയാള സാ­ഹി­ത്യ­ത്തേ­യും സം­സ്കാ­ര­ത്തേ­യും ജ­നാ­യ­ത്ത­വൽ­ക്ക­രി­ച്ച സർ­ഗാ­ത്മ­ക­വും വി­മര്‍ശാ­ത്മ­ക­വു­മാ­യ സാ­ഹി­ത്യ­ക­ലാ­പ­ങ്ങ­ളു­ടെ ച­രി­ത്രം പുതിയ തലമുറ അ­റി­യ­രു­തെ­ന്ന മ­ന­സ്ഥി­തി ബ്രാ­ഹ്മ­ണി­ക പാദജ ശ­ക്തി­ക­ളു­ടേ­തു തന്നെ. ചില ന്യൂ­ന­പ­ക്ഷ വ­രേ­ണ്യ­രെ കൂടി അവർ ഈ സവർണ്ണ-​സിറിയൻ അ­ച്ചു­ത­ണ്ടിൽ സര്‍വീ­സ് രം­ഗ­ത്തു­പ­യോ­ഗി­ക്കു­ന്നു. വ­ട­യ­മ്പാ­ടി­യെ കു­റി­ച്ചു പറഞ്ഞ ബ­ഹു­ജ­ന­ക­വി­യെ കാ­വി­പ­രി­വാ­രം കൈ­യ്യേ­റ്റം ചെ­യ്ത­തു് രാ­ഷ്ട്രീ­യ­സ്വ­യം സേ­വ­ക­സം­ഘ­വും പാദജ ഭൃ­ത്യ­ജ­ന സം­ഘ­വും ഒ­ന്നാ­ണെ­ന്ന വർ­ത്ത­മാ­ന ച­രി­ത്ര­വ­സ്തു­ത ഒ­രി­ക്കൽ­ക്കൂ­ടി വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യു­ടെ സാ­മൂ­ഹ്യ­നീ­തി അ­ടി­ത്ത­റ­യെ അ­ട്ടി­മ­റി­ച്ചു് അമിത പ്രാ­തി­നി­ധ്യം ദേവസം ബോഡിൽ ഓ­ഡി­നന്‍സാ­ക്കി­യ ച­വ­രി­മ­ല­യെ ശ­ബ­രി­മ­ല­യാ­ക്കി രാ­മ­വൽ­ക്ക­രി­ച്ചു ഹൈ­ന്ദ­വ­മാ­ക്കി­യ 2018-ലെ ശൂദ്ര ലഹള ന­ട­ത്തി­യ­തും ഈ സ­ഖ്യ­മാ­ണു്. ച­വ­രി­മ­ല ശൂ­ദ്ര­ല­ഹ­ള­യു­ടെ ജാ­തി­ഹി­ന്ദു പ­ര്യാ­വ­ര­ണ­വും സാ­ധൂ­ക­ര­ണ­വു­മൊ­രു­ക്കി­യ­തു് ജ­ന­ങ്ങ­ളു­ടെ ചി­ല­വിൽ അ­ക്കാ­ദ­മി­ക­ളെ ഒ­ന്നാ­ക്കി ന­ട­ത്തി­യ ഗീ­താ­ഗി­രി­യും മാ­വാ­ര­ത പ­ട്ട­ത്താ­ന­വു­മാ­ണു്. അ­ശാ­ന്ത­നെ­ന്ന അ­വർ­ണ്ണ­നാ­യ ക­ലാ­കാ­ര­ന്റെ മൃ­ത­ദേ­ഹ­ത്തോ­ടു പോലും അ­നാ­ദ­ര­വു കാ­ട്ടു­ന്ന­തിൽ സ്വ­യം­സേ­വ­ക­രു­ടെ സ­മ്മര്‍ദ്ദ­ത്തി­നു് ഇ­ട­തു­പ­ക്ഷ ഭ­ര­ണ­കൂ­ട അ­ക്കാ­ദ­മി­സാ­ര­ഥി­കൾ ചൂ­ട്ടു­പി­ടി­ച്ചു കൊ­ടു­ക്കു­ന്നു. ഇ­ട­തു­പ­ക്ഷ­നേ­തൃ­ത്വ­ത്തി­ലും പ­രി­വാ­ര­പാ­ദ­ജ ശ­ക്തി­കൾ­ക്കു മേൽ­ക്കൈ എ­ന്ന­യ­വ­സ്ഥ­യാ­യി. ന­ങ്ങേ­ലി­യും ദ­ള­വാ­ക്കു­ള­വും കെ­ട്ടു­ക­ഥ­യാ­യി ത­ള്ള­പ്പെ­ടു­ന്നു. ച­വ­രി­മ­ല­യി­ലെ ശൂദ്ര ല­ഹ­ള­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ നാ­യർ­ത്തൊ­ഴി­ലാ­ളി സ്ത്രീ­യാ­യ മ­ണി­ച്ചി­പ്പി­ള്ള തെ­രു­വിൽ ജാ­തി­ത്തെ­റി­വി­ളി­ച്ച കേരള മു­ഖ്യ­മ­ന്ത്രി­യു­ടെ ജന്‍ഡർ ഉ­പ­ദേ­ശ­ക­യാ­യ വ­രേ­ണ്യ വനിത ജനപഥം ജ­നു­വ­രി 2019 ല­ക്ക­ത്തി­ലെ­ഴു­തി­യ­തു് ന­ങ്ങേ­ലി­ക്കു മു­ല­ക്ക­രം കൊ­ടു­ക്കാൻ കാ­ശി­ല്ലാ­യി­രു­ന്നു, ആ അ­വർ­ണ്ണ സ്ത്രീ­യു­ടെ ബലി ഒരു സാ­മ്പ­ത്തി­ക പ്ര­ശ്ന­മാ­യി­രു­ന്നു എ­ന്നാ­ണു്. കേ­ര­ള­ത്തെ ആ­ധു­നീ­ക­രി­ച്ച ആ­റാ­ട്ടു­പു­ഴ മുതൽ തു­ട­ങ്ങി­യ സാ­മൂ­ഹ്യ സാം­സ്കാ­രി­ക രാ­ഷ്ട്രീ­യ പോ­രാ­ട്ട­ങ്ങ­ളും മേല്‍ശീ­ല­ക്ക­ലാ­പ­വും ചി­ല്ലു­വ­ഴ­ക്കും എ­ല്ലാം ത­മ­സ്ക­രി­ക്ക­പ്പെ­ടു­ക­യും ന­വ­ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ അധീശ ലോ­ക­ബോ­ധം പു­ന­സ്ഥാ­പി­ക്കു­ന്ന മു­ഖ്യ­ധാ­ര, സ­മ­കാ­ലി­കം എ­ന്നും മ­റ്റും പ­റ­യു­ന്ന കാ­ല്പ­നി­ക ജീർ­ണ­ത­യും ഭൂ­താ­ഭി­ര­തി­യും ഫാ­ഷി­സ­ത്തി­ന്റെ കൂ­ട­പ്പി­റ­പ്പാ­യ ക­ലാ­മൗ­ലി­ക­വാ­ദ­വും ലാ­വ­ണ്യാ­ന്ധ്യ­വും പാ­ഠ്യ­പ­ദ്ധ­തി­യി­ലും മാ­ധ്യ­മ അ­ജ­ണ്ട­യി­ലും അ­ക്കാ­ദ­മി­ക­ളി­ലും തി­ക­ഞ്ഞ സാ­ഹി­ത്യ മാതൃക എന്ന പേരിൽ തി­രു­കി ക­യ­റ്റു­ക­യും ചെ­യ്യു­ന്നു. മാ­വാ­ര­ത­വും രാ­മാ­യ­ണ­വും ഗീ­ത­യും പാ­ടി­പ്പ­ഠി­പ്പി­ക്കു­ന്തോ­റും ജീ­വ­കാ­രു­ണ്യ പ­ഞ്ച­ക­ത്തിൽ ഗുരു പ­റ­ഞ്ഞ­പോ­ലെ കൊ­ല്ലു­ന്ന ശ­ര­ണ്യ­ത­യി­ല്ലാ­ത്ത മൃ­ഗീ­യാ­വ­സ്ഥ­യി­ലേ­ക്കു പുതു ത­ല­മു­റ­ക­ളും സ­മൂ­ഹ­വും കൂ­പ്പു­കു­ത്തും. മാ­വാ­ര­ത പ­ട്ട­ത്താ­ന­ങ്ങൾ നിർ­ത്തി ഗു­രു­വും സ­ഹോ­ദ­ര­നും മൂ­ലൂ­രും വർ­ത്ത­മാ­ന അ­വർ­ണ്ണ സ്ത്രീ ദ­ലി­തു് ക­വി­ക­ളും എ­ഴു­ത്തു­കാ­രും വി­മര്‍ശ­ക­രും സി­ല­ബ­സി­ലേ­ക്കും മാ­ധ്യ­മ അ­ക്കാ­ദ­മി­ക രം­ഗ­ത്തേ­ക്കും വ­രേ­ണ്ട­തു­ണ്ടു്.

കവി ജീ­വി­തം മു­ഴു­വൻ പോ­രാ­ടി­യ സാം­സ്കാ­രി­ക കു­ത്ത­ക­വൽ­ക്ക­ര­ണ­വും ത­മ­സ്ക­ര­ണ ത­ന്ത്ര­ങ്ങ­ളും ഇ­ന്നും മൃ­ദു­ഹി­ന്ദു­ത്വ­ത്തി­ന്റേ­യും സ­വർ­ണ്ണ­ത­യു­ടേ­യും സമ്മത നിര്‍മി­തി­യു­ടെ മുഖ്യ ക്രി­യാ­ത­ന്ത്രം തന്നെ. ഏ­താ­നും ദ­ശ­ക­ങ്ങൾ­ക്കു മു­മ്പു­മാ­ത്രം വി­ദ്യാ­ല­യ പ്ര­വേ­ശ­ന­ത്തി­നു ചെന്ന അ­വർ­ണ്ണ­ക്കു­ട്ടി­ക­ളു­ടെ കാലു ത­ല്ലി­യൊ­ടി­ക്കാൻ മു­ട്ടന്‍വ­ടി­യും വെ­ട്ടി വ­ള­ഞ്ഞ­വാ­ലു­പോ­ലു­ള്ള കൊ­മ്പ­നും പി­രി­ച്ചു ഞെ­ളി­ഞ്ഞു­നി­ന്ന പ­ട­നാ­യ­ക­ന്മാ­രു­ടെ ഇളമുറ പ­ടു­ത്തു വ­യ്ക്കു­ന്ന (ബ­ഹു­ജ­ന­ങ്ങ­ളു­ടെ മ­റ­വി­യെ മാ­ത്രം വ­ളർ­ത്തു­ന്ന) ലീ­ലാ­വി­നോ­ദ­ങ്ങ­ളും അ­ഗ­മ്യ­കാ­മ­ന­ക­ളു­മാ­ണു് ഇ­ന്ന­ത്തെ പാ­ഠ്യ­പ­ദ്ധ­തി­ക­ളി­ലും വ­രേ­ണ്യ വാ­രി­ക­ത്താ­ളു­ക­ളി­ലും നി­റ­യു­ന്ന ഉ­ദാ­ത്ത­വും ഉ­ത്ത­മ­വു­മാ­യ സാ­ഹി­ത്യം. ഒരു ഭാഷാസംസ്കാര-​സമൂഹം എന്ന നി­ല­യിൽ ന­മ്മു­ടെ സാ­ഹി­ത്യ­ത്തിൽ നടന്ന ജ­നാ­യ­ത്ത­പ­ര­മാ­യ മാ­റ്റ­ങ്ങ­ളും വി­ഛേ­ദ­ങ്ങ­ളും മാ­യ്ക്ക­പ്പെ­ടു­ക­യും ത­മ­സ്ക­രി­ക്ക­പ്പെ­ടു­ക­യും പകരം വ്യാ­ജ­മാ­യ പ­ഴ­ക്ക­വാ­ദ­ങ്ങ­ളും അ­രാ­ഷ്ട്രീ­യ ലാ­വ­ണ്യ­വാ­ദ­ങ്ങ­ളും കു­ത്തി­നി­റ­യ്ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഗുരു മു­ന്ന­റി­യി­പ്പു നല്‍കി­യ രാ­മ­രാ­ജ്യ­ത്തി­ലേ­ക്കു പി­ന്നെ അധിക ദൂ­ര­മി­ല്ല. ശം­ബൂ­ക­ന്റെ ഗതി നമ്മെ നോ­ക്കി ഇ­ളി­ച്ചു പു­ള­ച്ചു വളഞ്ഞ ജാ­തി­ഹി­ന്ദു വാലിൽ കു­ത്തി മ­റി­യു­ക­യാ­ണ്, കൂടെ മാ­വാ­ര­ത പ­ട്ട­ത്താ­ന­മാ­ണു് ജ­ന­ങ്ങ­ളു­ടെ ചി­ല­വിൽ ന­ട­ത്തു­ന്ന­തു്, ന്യൂ­ന­പ­ക്ഷ പ്ര­സി­ദ്ധീ­ക­ര­ണ സ്ഥാ­പ­ന­ത്തെ കൊ­ണ്ട­തു് അ­ച്ച­ടി­പ്പി­ച്ചു വി­റ്റു­വി­ല­വാ­ങ്ങി­പ്പോ­രു­ക­യും ചെ­യ്യു­ന്നു. അ­പ്പ­ച്ചൻ പാടിയ പോലെ അ­ന്ത­ണർ മാ­ത്ര­മ­ല്ല ക്ഷു­ദ്ര­രാ­യ പു­രോ­ഹി­ത­രും ആ­സ്യ­രും അതു തന്നെ ചെ­യ്യു­ന്നു. ഹി­ന്ദു­രാ­ഷ്ട്ര­വും അതിലെ മ്ലേഛ പൗ­ര­ത്വ­വും നമ്മേ പുല്‍കു­ക­യാ­യി. ഇ­ട­ത്തും വ­ല­ത്തു­മാ­യി മാ­റി­മാ­റി ജ­ന­ങ്ങ­ളു­ടെ മേൽ ഗീർ­വാ­ണ­വും പൈ­ങ്കി­ളി­യു­മി­ട്ടു പ­ട്ട­ത്താ­നി­കൾ പ­ട­ക്കോ­പ്പു കൂ­ട്ടു­ന്ന­തു് സ്വ­യം­സേ­വ­കർ­ക്കു തന്നെ.

ക­വി­ത­യു­ടെ അ­ധീ­ശ­വി­രു­ദ്ധ ജ­നാ­യ­ത്ത സം­സ്കാ­ര രാ­ഷ്ട്രീ­യം

തീര്‍ച്ച­യാ­യും ഉ­ള്ളൂർ മൂ­ലൂ­രി­ന്റെ കാ­ല­ത്തു തന്നെ പ­റ­ഞ്ഞി­ട്ടു­ള്ള­തു പോലെ ആ­ശാ­നു് മ­ഹാ­ക­വി­സ്ഥാ­ന­ത്തേ­ക്കു­ള്ള പ്ര­വേ­ശം സാ­ധ്യ­മാ­ക്കി­യ­തു് തൊ­ട്ടു­മു­മ്പു് മൂലൂർ ചി­ഹ്ന­വ്യ­വ­സ്ഥ­യി­ലും ലോ­ക­ബോ­ധ­ത്തി­ലും ന­ട­ത്തി­യ പെരിയ ക­ലാ­പ­ങ്ങ­ളും അക്ഷര അ­ട്ടി­മ­റി­ക­ളും ത­ന്നെ­യാ­ണു്. കേ­ര­ള­വർ­മ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ സ്നേ­ഹ­ത്തോ­ടെ കൊ­ടു­ത്ത സ­ര­സ­ക­വി സ്ഥാ­നം മൂലൂർ ആ­ദ­ര­വോ­ടെ ഏ­റ്റു­വാ­ങ്ങു­ക­യും തന്റെ പുതിയ ഭ­വ­ന­ത്തി­നു് കേ­ര­ള­വർ­മ സൗധം എന്നു പേ­രി­ടു­ക­യു­മു­ണ്ടാ­യി. സ­വർ­ണ്ണർ­ക്കു് സ­ര­സ­നും മ­ഹാ­നു­മാ­യ ക­വി­യാ­യി­രി­ക്കു­മ്പോൾ തന്നെ കലയും ജീ­വി­ത­സ­മ­ര­വും ത­മ്മി­ലു­ള്ള അ­ടു­പ്പ­ത്തെ കു­റി­ച്ചു് നമ്മെ ഏറെ പ­ഠി­പ്പി­ക്കു­ന്ന ക­വി­യു­മാ­ണു് മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കര്‍. സാ­ധ്യ­ത­ക­ളു­ടെ കലയായ രാ­ഷ്ട്രീ­യ­ത്തോ­ടാ­വും കാ­വ്യ­മീ­മാം­സ­യേ­ക്കാ­ളും മൂ­ലൂ­രി­നു് ചാര്‍ച്ച. പ്രാ­തി­നി­ധ്യ­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­യ ജ­നാ­യ­ത്ത­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കേ­ര­ളീ­യ കാ­വ്യ­മീ­മാം­സ. പ്രാ­തി­നി­ധ്യ­മി­ല്ലാ­തെ ജ­നാ­യ­ത്ത­മി­ല്ല. സാ­മൂ­ഹ്യ നീ­തി­യും സാ­മൂ­ഹ്യ പ്രാ­തി­നി­ധ്യ­വു­മി­ല്ലാ­തെ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യോ ഇ­ന്ത്യൻ രാ­ഷ്ട്ര­മോ ഇല്ല. സാ­മ്പ­ത്തി­ക സം­വ­ര­ണ­ത്തി­ലൂ­ടെ റ­ദ്ദാ­യി­പ്പോ­യ ഇ­ന്ത്യൻ നിര്‍മാ­ണ­ഘ­ട­ന­യെ വീ­ണ്ടെ­ടു­ക്കാ­നു­ള്ള വ­ഴി­യും കൂ­ടി­യാ­ണു് മൂലൂർ മു­ന്നോ­ട്ടു വ­യ്ക്കു­ന്ന സാം­സ്കാ­രി­ക­മാ­യ ജ­നാ­യ­ത്ത­വൽ­ക്ക­ര­ണം. ക­വി­ത­യേ­യും സം­സ്കാ­ര­ത്തേ­യും രാ­ഷ്ട്രീ­യ­ത്തേ­യും അ­സ­ന്ദി­ഗ്ദ്ധ­മാ­യി സം­യോ­ജി­പ്പി­ച്ച കേ­ര­ള­ത്തി­ലെ അ­തു­ല്യ­മാ­യ സമഗ്ര പ­രി­വർ­ത്ത­ന­കർ­തൃ­ത്വ­വും കൂ­ടി­യാ­ണ­ദ്ദേ­ഹം. സാ­മ്പ­ത്തി­ക മാ­ത്ര­വാ­ദി­ക­ളു­ടെ പ­രി­വാ­ര അജണ്ട ഇ­ട­തി­ലൂ­ടെ ന­ട­പ്പാ­ക്കി ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യെ അ­ട്ടി­മ­റി­ക്കു­മ്പോൾ മൂ­ലൂ­രും ഗു­രു­വും സ­ഹോ­ദ­ര­നും കേ­ര­ള­ത്തി­നു മാര്‍ഗ­ദീ­പ­ങ്ങ­ളാ­ക­ട്ടെ, സ­ത്യ­ത്തെ വി­ള­ക്കി­നേ­യെ­ന്ന പോലെ ചേർ­ത്തു പി­ടി­ക്കാൻ നീ­തി­ക്കു­വേ­ണ്ടി സം­സാ­രി­ക്കാൻ ന­മു­ക്കാ­വ­ട്ടെ. അപ്പ ദീപോ ഭവ എന്നു പാ­ലി­യിൽ പു­ത്തര്‍. കേരള പു­ത്ത­രും പ്ര­ബു­ദ്ധ ശി­ഷ്യ­ഗ­ണ­ങ്ങ­ളും ന­മ്മു­ടെ സം­സ്കാ­ര പ്ര­ദീ­പ­ങ്ങ­ളാ­ക­ട്ടെ.

തി­ക­ച്ചും ജ­ന­വ­ഞ്ച­ന­യും ജ­നാ­യ­ത്ത വി­രു­ദ്ധ­ത­യു­മാ­യ­തു കൊ­ണ്ടാ­ണു് ബ­ഹു­ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം കൊ­ണ്ടു് ബ്രാ­ഹ്മ­ണ­രെ തീ­റ്റി­പ്പോ­റ്റു­ന്ന മു­റ­ജ­പ­ത്തി­നെ­തി­രെ അ­ദ്ദേ­ഹം ക­വി­ത­യിൽ ആ­ഞ്ഞ­ടി­ച്ച­തു്. സം­ഘ­സാ­ഹി­ത്യ­ത്തി­ലെ ച­വ­രി­മാ­നു­കൾ എന്ന മ്ലാ­വു­കൾ മേഞ്ഞ ച­വ­രി­മ­ല­യെ ശ­ബ­രി­മ­ല­യാ­ക്കി രാ­മ­വൽ­ക്ക­രി­ച്ചു ഹി­ന്ദു­വൽ­ക്ക­രി­ച്ച വർ­ത്ത­മാ­ന­ത്തിൽ പോലും ഇവിടെ ആ­സ്ഥാ­ന­ക­വി­കൾ വൈ­ഷ്ണ­വ കാ­മ­ഭ­ക്തി­യി­ല­ഭി­ര­മി­ക്കു­ക­യാ­ണു്. കൃ­ഷ്ണ­നെ കു­റി­ച്ചു­ള്ള സ­ഹോ­ദ­ര­ന്റെ ഗാ­ന്ധി­യോ­ടു­ള്ള ചോ­ദ്യം ന­മു­ക്കു വെ­ളി­വു ത­ര­ട്ടെ, ഗാ­ന്ധി­സ­ന്ദേ­ശം എന്ന ക­ന്യാ­കു­മാ­രി അ­മ്പ­ല­ത്തി­ലെ സം­ഭ­വ­ത്തെ കു­റി­ച്ചു­ള്ള ക­വി­ത­യും. ‘നായും ന­രി­യും ന­ട­ക്കു­ന്ന പാ­ന്ധാ­വിൽ ഹോയി മു­ഴ­ക്കു­ന്ന പാ­ഷ­ണ്ഡന്‍മാ­രെ’ക്കു­റി­ച്ചു­ള്ള മൂ­ലൂ­രി­ന്റെ മ­ഞ്ജ­രി­യി­ലു­ള്ള “മു­റ­ജ­പം” എന്ന കവിത ആ­ര്യ­പ്പൂ­നാ­ട്ടിൽ നി­ന്നും യാ­ച­ക­രാ­യി വന്നു ഭൂ­ദേ­വ­ക­ളാ­യ കൗ­ശ­ല­ക്കാ­രെ കു­റി­ച്ചു­ള്ള പൊ­യ്ക­യി­ല­പ്പ­ച്ച­ന്റെ പാ­ട്ടു­മാ­യി താ­ര­ത­മ്യ­ങ്ങൾ നിര്‍മി­ക്കു­ന്നു. സ­ഹോ­ദ­ര­ന്റെ “റാ­ണി­സ­ന്ദേ­ശം,” “രാ­ജാ­വി­നു് പ്ര­ത്യ­ക്ഷ­പ­ത്രം” തു­ട­ങ്ങി­യ ക­വി­ത­ക­ളു­ടെ പൂര്‍വ­ഗാ­മി­ക­ളാ­കു­ന്ന മ­ട്ടിൽ ഭ­ര­ണ­നേ­തൃ­ത്വ­ത്തോ­ടു­ള്ള കാ­വ്യാ­ത്മ­ക­മാ­യ അ­ഭ്യർ­ഥ­ന­യു­ടെ രൂ­പ­ത്തി­ലാ­ണു് “മു­റ­ജ­പം” എ­ഴു­തി­യി­ട്ടു­ള്ള­തു്. “ധർ­മ്മ­ഗാ­നം, ‘സാ­ഹോ­ദ­ര്യം’, ‘തി­രു­വോ­ണം’ എന്നീ ക­വി­ത­ക­ളും സ­ഹോ­ദ­ര­ന്റെ ര­ച­ന­ക­ളു­മാ­യി അ­സാ­ധാ­ര­ണ­മാ­യ സ­മാ­ന­ത­ക­ളു­ണ്ടാ­ക്കു­ന്നു. സഹോദര പ്രേ­ര­ണ­യി­ലാ­യി­രു­ന്നു പാ­ലി­യിൽ നി­ന്നു­ള്ള ധ­മ്മ­പ­ദ വി­വർ­ത്ത­നം.

സ­വർ­ണ്ണർ പു­ന­സ്ഥാ­പി­ച്ച തീ­ണ്ടല്‍പ്പ­ല­ക­യു­ടെ അ­ന്ത്യ­ത്തെ കു­റി­ച്ചു­ള്ള­താ­ണു് “തി­രു­ന­ക്ക­ര­യി­ലെ എ­ട്ടു­ബോ­ഡി­ന്റെ ച­ര­മ­ഗീ­തം.” കേ­ര­ള­ത്തി­ലെ “ഇം­ഗ്ലീ­ഷ് വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ശ­താ­ബ്ദി­പൂർ­ത്തി” ക­വി­ത­യിൽ കോ­ട്ട­യം സി. എം. എസ്. സെ­മി­നാ­രി­യിൽ തു­ട­ങ്ങി നാ­ഗര്‍കോ­വി­ലി­ലും സ്യാ­ന­ന്ദൂ­ര­ത്തും കൂടി വി­ക­സി­ച്ച വി­മോ­ച­ന­ത്തി­ന്റേ­യും ആ­ധു­നി­ക­ത­യു­ടേ­യും വ്യ­വ­ഹാ­ര­ത്തെ കവി വാ­ഴ്ത്തു­ന്നു. ഇം­ഗ്ലീ­ഷ് മി­ഷ­ന­റി­മാ­രേ­യും ബെ­യ്ലി മു­ത­ലാ­യു­ള്ള ആ­ദി­മ­ന്മാ­രേ­യും പേ­രെ­ടു­ത്തു പ­രാ­മര്‍ശി­ച്ചു­കൊ­ണ്ടാ­ണു് ആം­ഗ­ല­ഭാ­ഷ­യാം മ­ഹാ­റാ­ണി­ത­ന്റെ ശ­താ­ഭി­ഷേ­ക­ത്തി­ന്റെ വന്‍ച­രി­ത്രം ഓർ­ത്തീ­ട­ണ­മെ­ന്നു് കവി കേ­ര­ള­ത്തി­ലെ ബ­ഹു­ജ­ന­ങ്ങ­ളോ­ടു പ­റ­യു­ന്ന­തു്. സ­ങ്കു­ചി­ത­വും അ­പ­ര­വൽ­ക്ക­ര­ണ­പ­ര­വും വം­ശീ­യ­വു­മാ­യ ഭാഷാ, പശു, പ്ര­ദേ­ശ മാ­താ­വാ­ദ­ങ്ങൾ കൊ­ടു­മ്പി­രി­ക്കൊ­ള്ളു­ന്ന വർ­ത്ത­മാ­ന­ത്തിൽ ആ­ധു­നി­ക­ത­യു­ടെ പ്ര­തി­രോ­ധം തി­ക­ച്ചും കാ­ലി­ക­മാ­ണു്. പ­രി­ഷ്കാ­ര­ത്തി­ന്റെ­യും ആ­ധു­നി­ക­ത­യു­ടേ­യും ഓരോ മു­ഹൂർ­ത്ത­ങ്ങ­ളേ­യും മൂലൂർ ക­വി­ത­യി­ലൂ­ടെ അ­ന­ശ്വ­ര­മാ­ക്കി. തന്റെ നേ­തൃ­ത്വ­ത്തിൽ നാ­ട്ടിൽ തു­ട­ങ്ങി­യ ഓരോ പ­ള്ളി­ക്കൂ­ട­വും ച­ന്ത­യും പൊ­തു­വ­ഴി­യും അ­ദ്ദേ­ഹം അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ അ­നു­പ­മ­മാ­യി ആ­വി­ഷ്ക­രി­ക്കു­ക­യും സാ­മൂ­ഹ്യോ­ന്മു­ഖ­വും ഭാ­വി­യെ ക­രു­തു­ന്ന­തു­മാ­യ പുതിയ ലോ­ക­ബോ­ധ­ത്തി­നും ചി­ന്ത­യ്ക്കും ക­ലാ­വി­ഷ്കാ­ര­ത്തി­നും സം­സ്കാ­ര രാ­ഷ്ട്രീ­യ­ത്തി­നും അ­ഭൂ­ത­പൂര്‍വ­മാ­യ മാ­തൃ­ക­കൾ അ­വ­ത­രി­പ്പി­ക്കു­ക­യും ചെ­യ്തു.

പു­ല­വൃ­ത്ത­വും ധർ­മ്മ­പ­ദ­വും

മൂലൂര്‍-​വള്ളത്തോൾ ക­ത്തു­ക­ളും മൂ­ലൂ­രും പ­ന്ത­ളം കൃ­ഷ്ണ­വാ­ര്യ­രും, ഹ­രി­ശർ­മ­യും, ചി­ദം­ബ­രം പി­ള്ള­യു­മാ­യി ന­ട­ത്തി­യ സം­വാ­ദ­ങ്ങ­ളും വ്യ­വ­ഹാ­ര­ങ്ങ­ളും എ­ല്ലാം പ­ദ്യ­ത്തി­ലാ­ണു്. അ­വ­യു­ടെ കാ­വ്യ­ഗു­ണ­വും പാ­രാ­യ­ണ­ക്ഷ­മ­ത­യും ഏ­റി­വ­രു­ന്ന­താ­യാ­ണു് ഇ­ന്ന­ത്തെ വാ­യ­നാ­നു­ഭ­വം. പു­സ്ത­ക നി­രൂ­പ­ണം പോലും പ­ദ്യ­ത്തി­ലെ­ഴു­തി­യ ക­വി­യാ­ണു് മൂ­ലൂര്‍. ഓ­ച്ചി­റ നടന്ന കാര്‍ഷിക-​വ്യവസായ പ്ര­ദര്‍ശ­ന­ത്തെ കു­റി­ച്ചു­ള്ള ഡ­യ­റി­ക്കു­റി­പ്പു പോലും പ­ദ്യ­ത്തി­ലാ­ണു്. ഗ­ദ്യ­ത്തി­ലു­ള്ള ഡ­യ­റി­ക്കു­റി­പ്പു­കൾ പ­രി­ശോ­ധി­ച്ചാൽ ഏ­താ­ണ്ടു് എല്ലാ ദി­വ­സ­വും തന്നെ അ­ദ്ദേ­ഹം ദ­ലി­ത­രു­ടെ പൊ­തു­പ­രി­പാ­ടി­ക­ളിൽ പ­ങ്കെ­ടു­ക്കു­ക­യോ പൊ­തു­കാ­ര്യ­പ്ര­സ­ക്ത­മാ­യ പ്ര­വൃ­ത്തി­കൾ ചെ­യ്യു­ക­യോ ചെ­യ്ത­താ­യി മ­ന­സ്സി­ലാ­ക്കാം.

1914 മുതൽ വര്‍ഷ­ങ്ങ­ളോ­ളം ശ്രീ­മൂ­ലം പ്ര­ജാ­സ­ഭാം­ഗ­മാ­യി­രു­ന്ന മൂലൂർ ദ­ലി­ത­രു­ടെ പ്ര­തി­നി­ധി­യാ­യി കു­റു­മ്പൻ ദൈ­വ­ത്താ­രെ രാ­ഷ്ട്രീ­യ പ്രാ­തി­നി­ധ്യ­ത്തി­ലേ­ക്കു പ്ര­ചോ­ദി­പ്പി­ക്ക­യും സ­ഭ­യി­ലും പു­റ­ത്തും പൂർണ പി­ന്തു­ണ നല്‍കു­ക­യും ചെ­യ്തു. ദൈ­വ­ത്താൻ ന­ട­ത്തി­യ പല പ്ര­ജാ­സ­ഭാ പ്ര­സം­ഗ­ങ്ങൾ­ക്കും പി­ന്നി­ലു­ള്ള പ്ര­ചോ­ദ­ന­വും പ­രി­ശീ­ല­ന­വും കൊ­ടു­ത്ത­തു് ക്രാ­ന്ത­ദര്‍ശി­യാ­യ സ­ര­സ­ക­വി­യാ­ണു്. ദൈ­വ­ത്താ­ന്റെ അ­ഭ്യർ­ഥ­ന മാ­നി­ച്ചാ­ണു് തന്റെ വി­ഖ്യാ­ത­മാ­യ പു­ല­വൃ­ത്ത­ങ്ങൾ­ക്കു് പ­ണി­ക്കർ ജന്മം നല്‍കി­യ­തു്. കേ­ര­ള­ത്തി­ന്റെ പ്രാ­ചീ­ന­വും ആ­ദി­മ­വു­മാ­യ കാ­വ്യ­രൂ­പ­വും വ­ഴ­ക്ക­വു­മാ­ണു് പു­ല­വൃ­ത്തം. മ­ണ്ണി­ലും പു­ല­ത്തി­ലും പ­ണി­തു് അ­ന്ന­മു­ണ്ടാ­ക്കി­യ അ­ടി­സ്ഥാ­ന­ജ­ന­വി­ഭാ­ഗ­ങ്ങ­ളു­ടെ ജീവിത സം­സ്കാ­ര പ്ര­യോ­ഗ­മാ­ണ­തു്. ആ ഗോ­ത്ര­സം­സ്കാ­ര രൂ­പ­ത്തെ വി­ക­സി­പ്പി­ച്ചു് അ­വ­രെ­ക്കു­റി­ച്ചു ത­ന്നെ­യു­ള്ള വർ­ത്ത­മാ­നം അഥവാ പു­ല­യ­രു­ടേ­യും ഇതര ദ­ലി­ത­രു­ടേ­യും ച­രി­ത്ര­വും വൃ­ത്താ­ന്ത­വു­മാ­യി വി­ക­സി­പ്പി­ച്ച­തു് മൂ­ലൂ­രാ­ണു്. പു­ല­വൃ­ത്ത­ത്തി­ന്റെ ആ­ത്മാ­വി­ലു­റ­ങ്ങു­ന്ന ഗോ­ത്ര­ഭാ­ഷ­ണ­ത്തി­ന്റേ­യും താ­ള­ബോ­ധ­ത്തി­ന്റേ­യും ഉൾ­തു­ടി­യിൽ വി­ര­ലും സ്വ­ര­വു­മു­ണർ­ത്താൻ മ­ല­യാ­ള­ത്തിൽ മൂ­ലൂ­രി­നു മാ­ത്ര­മേ ഇ­ന്നോ­ളം ക­ഴി­ഞ്ഞി­ട്ടു­ള്ളു. അ­തു­കൊ­ണ്ടാ­ണു് പു­ല­വൃ­ത്തം മൂലൂർ തന്നെ ച­മ­യ്ക്ക­ണം എ­ന്നു് ഉ­ള്ളൂർ എ­ഴു­തി­യ­തു്.

നി­ര­വ­ധി പ­ദ്യ­പ­രാ­വർ­ത്ത­ന­ങ്ങ­ളും പ­രി­ഭാ­ഷ­ക­ളും മൂ­ലൂ­രി­ന്റേ­താ­യു­ണ്ടു്. ഇതിൽ വി­ല­മ­തി­ക്കാ­നാ­വാ­ത്ത ര­ച­ന­യാ­ണു് ബു­ദ്ധ­ന്റെ ധർ­മ്മ­പ­ദ­ത്തി­ന്റെ വി­വർ­ത്ത­നം. ആ­ശാ­ന്റെ ശ്രീ­ബു­ദ്ധ­ച­രി­ത­ത്തി­നും സ­ഹോ­ദ­ര­ന്റെ പ­ദ്യ­കൃ­തി­ക­ളി­ലെ ബു­ദ്ധ­കാ­ണ്ഡ ര­ച­ന­കൾ­ക്കും മു­ന്നോ­ടി­യാ­ണി­തു്. ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­നും സം­സ്കാ­ര­ത്തി­നും ബ്രാ­ഹ്മ­ണി­ക­മാ­യ ആന്തര ഹി­ന്ദു അ­ധി­നി­വേ­ശ­ത്തിൽ ന­ഷ്ട­പ്പെ­ട്ട പ്ര­ബു­ദ്ധ­മാ­യ നൈതിക അ­ടി­ത്ത­റ ധർ­മ്മ­പ­ദ­വി­വർ­ത്ത­ന­ത്തി­ലൂ­ടെ മൂലൂർ വീ­ണ്ടെ­ടു­ക്കു­ന്നു. ബ­ഹു­ജ­ന­ങ്ങ­ളു­ടെ ഭാ­ഷ­യാ­യ പാ­ലി­യിൽ ത­ഥാ­ഗ­തൻ അ­രു­ളി­യ തി­രു­വാ­യ്മൊ­ഴി മു­ത്തു­ക­ളെ പാ­ലി­യിൽ നി­ന്നും നേ­രി­ട്ടാ­ണു് പ­ണി­ക്കർ വി­വർ­ത്ത­നം നിര്‍വ­ഹി­ച്ചി­രി­ക്കു­ന്ന­തു്. പു­ല­വൃ­ത്ത­ങ്ങ­ളി­ലൂ­ട­നീ­ളം തി­രു­ക്കു­റൾ പാടിയ തെ­ന്നി­ന്ത്യ­യു­ടെ ചമണ നൈ­തി­കാ­ചാ­ര്യ­നാ­യ തി­രു­വ­ള്ളു­വ­രെ ആ­ദ­ര­പ­രാ­മര്‍ശം ചെ­യ്യു­ന്നു. സം­ഘ­കാ­ല­ത്തേ­യും ശ്രമണ സം­സ്കാ­ര­ധാ­ര­യി­ലേ­യും പാ­ക്ക­നാ­രേ­യും പു­ല­യ­നാ­രേ­യും പ­റ­യ­നാ­രേ­യും തൊ­ട്ടു­ണർ­ത്തു­ന്ന­താ­ണു് പു­ല­വൃ­ത്ത­ത്തി­ന്റെ പ്രാ­ക്ത­ന സം­ഗീ­ത­വും സ്മൃ­തി­യും.

സാ­മൂ­ഹ്യ­പ­രി­ഷ്ക­ര­ണ­ത്തി­ന്റേ­യും സ­മു­ദാ­യ­വൽ­ക്ക­ര­ണ­ത്തി­ന്റേ­യും മാ­തൃ­ക­കൾ

സാ­മൂ­ഹ്യ­മാ­റ്റ­ത്തി­നും പ­രി­ഷ്ക­ര­ണ­ത്തി­നു­മാ­യി മൂലൂർ നാ­രാ­യ­ണ­ഗു­രു പ്ര­സ്ഥാ­ന­ത്തിൽ സ­ജീ­വ­മാ­യി പ്ര­വർ­ത്തി­ച്ചു. വി­ശാ­ല­മാ­യ മാനവ ജ­നാ­യ­ത്ത സ­മു­ദാ­യ രൂ­പീ­ക­ര­ണ­ത്തി­നു് മൂലൂർ നല്‍കി­യ സം­ഭാ­വ­ന­കൾ അ­ന­ന്യ­മാ­ണു്. ചാ­തുര്‍വര്‍ണ്യ­ത്തി­ന്റെ സനാതന വൈദിക പൗ­രോ­ഹി­ത്യ വ്യ­വ­ഹാ­ര­ത്തി­ന്റെ വിഭജന ഭരണ ഹിം­സാ­ത്മ­ക­ത­യിൽ ജാ­തി­യു­ടേ­യും ഉ­പ­ജാ­തി­യു­ടേ­യും വ­ഴ­ക്കു­ക­ളും പി­ണ­ക്ക­ങ്ങ­ളും പി­ന്നാ­ക്ക സ­മു­ദാ­യ­ങ്ങ­ളെ തന്നെ കാർ­ന്നു തി­ന്നു­ന്ന സാ­മൂ­ഹ്യ­സ­ന്ദർ­ഭ­ത്തിൽ മൂലൂർ ന­ട­ത്തി­യ സ­ക്രി­യ­മാ­യ ഇ­ട­പെ­ട­ലു­കൾ രാ­ജ്യ­ത്തി­നാ­കെ മാ­തൃ­ക­യാ­ണു്. തി­രു­വ­ല്ല താ­ലൂ­ക്കി­ന്റെ കി­ഴ­ക്കു­ള്ള ക­ല്ലൂ­പ്പാ­റ, കു­ള­ത്തൂർ തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളിൽ ഈ­ഴ­വ­രെ­ന്നും തീ­യ­രെ­ന്നും തെ­റ്റി­പ്പി­രി­ഞ്ഞു­നി­ന്ന ര­ണ്ടു­സം­ഘ­ങ്ങ­ളെ മൂലൂർ ഒ­ന്നാ­ക്കി ഗു­രു­ധാ­ര­യി­ലേ­ക്കു ന­യി­ച്ചു.

ബ്രാ­ഹ്മ­ണി­ക­മാ­യ വർണ്ണ-​ജാതിവ്യവസ്ഥയുടെ വി­ചി­ത്ര പ്ര­ഹേ­ളി­ക­ക­ളി­ലൊ­ന്നാ­യ പി­ച്ച­നാ­ട്ടു കു­റു­പ്പ­ന്മാർ എന്ന ശൂ­ദ്ര­രി­ലെ പ­തി­ത­ന്യൂ­ന­പ­ക്ഷ­ത്തെ മൂലൂർ ഈഴവ സ­മു­ദാ­യ­ത്തിൽ ല­യി­പ്പി­ച്ച­തു് നാ­രാ­യ­ണ­ഗു­രു­വി­ന്റെ സാ­ന്നി­ധ്യ­ത്തി­ലാ­ണു്. ഈ ച­രി­ത്ര­മു­ഹൂർ­ത്ത­ത്തി­ന്റെ ക­ഥ­ന­ത്തി­ലു­ള്ള ഭാ­വ­നാ­ത്മ­ക പു­ന­രാ­ഖ്യാ­നം ഒ.വി. വി­ജ­യ­ന്റെ ‘ത­ല­മു­റ­ക’ളിൽ വാ­യി­ക്കാം. അ­വർ­ണ്ണർ­ക്കാ­യി നി­ര­വ­ധി പ­ള്ളി­ക്കൂ­ട­ങ്ങ­ളും ആ­രാ­ധ­നാ­ല­യ­ങ്ങ­ളും പ­ണി­ക്കർ സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. മ­ത­സ്വാ­ത­ന്ത്ര്യ­ത്തേ­യും അ­ഭി­പ്രാ­യ സ്വാ­ത­ന്ത്ര്യ­ത്തേ­യും മൂലൂർ ബ­ഹു­മാ­നി­ച്ചു. തന്റെ ബ­ന്ധു­വാ­യ തു­മ്പ­മ­ണ്ണി­ലെ പൊ­ടി­മ­ണ്ണിൽ മാധവൻ ചാ­ന്നാർ ക്രി­സ്തു­മ­തം സ്വീ­ക­രി­ക്കാൻ മു­തിർ­ന്ന­പ്പോൾ പ­ണി­ക്കർ അ­ദ്ദേ­ഹ­ത്തെ പിന്‍തി­രി­പ്പി­ക്കാ­ഞ്ഞ­തെ­ന്തേ എ­ന്ന­ന്വേ­ഷി­ച്ചു് പ­ദ്യ­ത്തിൽ ക­ത്ത­യ­ച്ച ചി­ദം­ബ­രം പി­ള്ള­യ്ക്കു­ള്ള പ­ദ്യ­മ­റു­പ­ടി­യിൽ മ­ത­സ്വാ­ത­ന്ത്ര്യ­ത്തെ കു­റി­ച്ചും മ­നു­ഷ്യൻ ന­ന്നാ­കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ത്തെ കു­റി­ച്ചും പ­ണി­ക്കർ വി­ശ­ദീ­ക­രി­ക്കു­ന്നു. “ശ­ബ­രി­മ­ല­യെ­ഴു­ന്ന സ്വാ­മി­യാ­രെ തൊ­ഴു­തു­കൊ­ണ്ടു് സ­ക­ല­ഭു­വ­ന­കർ­ത്താ­വാ­യ ശാ­സ്താ­വു നീ­താ­നെ­ന്നാ­ണെ­ങ്ങൾ­ക്കു പക്ഷം” എ­ന്നാ­ണു് “അ­യ്യ­പ്പ­സ്തോ­ത്ര­പ­ഞ്ച­ക”ത്തിൽ മൂലൂർ എ­ഴു­തി­യ­തു്. 1916-ൽ ഈ­ഴ­ത്തു വച്ചു ഗുരു അ­മ­ര­സിം­ഹ­നെ ഉ­ദ്ധ­രി­ച്ചു യഥാർഥ അ­ദ്വ­യ­വാ­ദി­യാ­യ വി­നാ­യ­ക­നാ­യ പു­ത്ത­രെ കു­റി­ച്ചു ന­ട­ത്തി­യ പ്ര­സ്താ­വ­ന പോലെ ച­രി­ത്ര­ഗ­ഹ­ന­വും വർ­ത്ത­മാ­ന പ്ര­സ­ക്ത­വു­മാ­ണീ നീതി തേ­ടു­ന്ന സ­ത്യ­വാ­ച­കം.

ഗ്ര­ന്ഥ­സൂ­ചി
  • പ­ദ്മ­നാ­ഭ­പ്പ­ണി­ക്കര്‍, മൂ­ലൂര്‍. ധർ­മ്മ­പ­ദം. ഇ­ല­വും­തി­ട്ട: സ­ര­സ­ക­വി മൂലൂർ സ്മാ­ര­ക ക­മ്മി­റ്റി, 1998.
  • പു­ല­വൃ­ത്തം. ഇ­ല­വും­തി­ട്ട: സ­ര­സ­ക­വി മൂലൂർ സ്മാ­ര­ക ക­മ്മി­റ്റി, 1999.
  • മൂലൂർ സാ­ഹി­ത്യ­വ­ല്ല­രി. ഇ­ല­വും­തി­ട്ട: സ­ര­സ­ക­വി മൂലൂർ സ്മാ­ര­ക ക­മ്മി­റ്റി, 1993.
  • ക­വി­രാ­മാ­യ­ണം. ഇ­ല­വും­തി­ട്ട: സ­ര­സ­ക­വി മൂലൂർ സ്മാ­ര­ക ക­മ്മി­റ്റി, 2004.
  • കു­മാ­രന്‍, മൂർ­ക്കോ­ത്തു്. സ­ര­സ­ക­വി മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കർ ജീ­വ­ച­രി­ത്ര­സം­ഗ്ര­ഹം. ഇ­ല­വും­തി­ട്ട: സ­ര­സ­ക­വി മൂലൂർ സ്മാ­ര­ക ക­മ്മി­റ്റി, 1999.
  • ബാ­ല­കൃ­ഷ്ണന്‍, പി. കെ. (എഡി.) നാ­രാ­യ­ണ­ഗു­രു. തൃ­ശ്ശൂര്‍, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി, 1991.
  • ടിപൂ സുല്‍ത്താന്‍. കോ­ട്ട­യം, ഡി. സി. ബു­ക്സ്, 2008.
  • സ­ത്യ­പ്ര­കാ­ശം, എം. സ­ര­സ­ക­വി മൂലൂർ എസ്. പ­ദ്മ­നാ­ഭ­പ്പ­ണി­ക്കര്‍. തി­രു­വ­ന­ന്ത­പു­രം: സാം­സ്കാ­രി­ക പ്ര­സി­ദ്ധീ­ക­ര­ണ വ­കു­പ്പ്, കേരള സർ­ക്കാര്‍, 1998.
  • ശേ­ഖര്‍, അജയ്. നാ­ണു­ഗു­രു­വി­ന്റെ ആ­ത്മ­സാ­ഹോ­ദ­ര്യ­വും മതേതര ബ­ഹു­സ്വ­ര­ചി­ന്ത­യും. തി­രു­വ­ന­ന്ത­പു­രം: മൈ­ത്രി, 2016.
  • സ­ഹോ­ദ­രൻ അ­യ്യ­പ്പന്‍: റ്റു­വേ­ഡ്സ് എ ഡി­മോ­ക്രാ­റ്റി­ക് ഫ്യൂ­ച്ചര്‍. കോ­ഴി­ക്കോ­ടു്: അതര്‍, 2012.
  • (എഡി.). കേ­ര­ള­ന­വോ­ത്ഥാ­നം: പു­തു­വാ­യ­ന­കൾ. തി­രു­വ­ന­ന്ത­പു­രം: റെ­യ്വന്‍, 2017.
  • പു­ത്തൻ കേരളം: കേരള സം­സ്കാ­ര­ത്തി­ന്റെ ബൗദ്ധ അ­ടി­ത്ത­റ. തി­രു­വ­ന­ന്ത­പു­രം: കേരള ഭാഷാ ഇന്‍സ്റ്റി­റ്റ്യൂ­ട്ട്, 2018.

ഡോ. അജയ് ശേ­ഖര്‍
images/ajay-sekhar.jpg

അജയ് എസ് ശേഖർ—അ­ക്കാ­ദ­മി­ക്, എ­ഴു­ത്തു­കാ­രൻ. കേ­ര­ള­ത്തി­ന്റെ ന­വോ­ത്ഥാ­ന ആ­ധു­നി­ക­ത­യെ­യും കേ­ര­ള­ത്തി­ന്റെ­യും ഇ­ന്ത്യ­യു­ടെ­യും ബുദ്ധ സാം­സ്കാ­രി­ക അ­ടി­ത്ത­റ­യെ­ക്കു­റി­ച്ചാ­ണു് സ­മീ­പ­കാ­ല കൃ­തി­കൾ. കാലടി ശ്രി­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇം­ഗ്ലീ­ഷ് അ­സി­സ്റ്റ­ന്റ് പ്രൊ­ഫ­സ­റും ബു­ദ്ധ­മ­ത പഠന കേ­ന്ദ്ര­ത്തി­ന്റെ സ്ഥാ­പ­ക കോർ­ഡി­നേ­റ്റ­റു­മാ­ണു്.

Colophon

Title: Muloorinte Kavyakalapangal (ml: മൂ­ലൂ­രി­ന്റെ കാ­വ്യ­ക­ലാ­പ­ങ്ങള്‍).

Author(s): Dr. Ajay Sekher.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-11.

Deafult language: ml, Malayalam.

Keywords: Article, Dr. Ajay Sekher, Muloorinte Kavyakalapangal, ഡോ. അജയ് ശേ­ഖര്‍, മൂ­ലൂ­രി­ന്റെ കാ­വ്യ­ക­ലാ­പ­ങ്ങള്‍, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 11, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sarasakavi Mooloor S. Padmanabha Panickar, a photograph by Rahuldharmaraj . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.