images/Camille_Pissarro_-_Alle_dans_une_foret.jpg
Path in a forest, a painting by Camille Pissarro (1830–1903).
മുത്തങ്ങയിൽ വെടിയേറ്റും വെട്ടേറ്റും
പി അനൂപ്

വികസിതകേരളം ജീവിതസൂചികകളിലെ അത്യുന്നതങ്ങളിൽ നിന്നു സന്തോഷിക്കുമ്പോഴും അതൊന്നും അറിയാത്തൊരു ജനത. അവരുടെ ജീവിതപ്രശ്നങ്ങളിൽ നിന്നുണ്ടായ പ്രതിഷേധമാണു് മുത്തങ്ങ സമരവും വെടിവയ്പ്പും. ഒരു ആദിവാസി യുവാവും പൊലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ട സംഘർഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം സാക്ഷ്യം വഹിച്ച ആദ്യത്തെ വലിയ പൊലീസ് നടപടി കൂടിയായിരുന്നു.

images/M_Geethanandan.jpg
എം ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു് 2002-ൽ നടത്തിയ കുടിൽകെട്ടൽ സമരത്തോടെയാണു് ആദിവാസി പ്രശ്നം ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുമണ്ഡലത്തിൽ എത്തുന്നതു്. 48 ദിവസം നീണ്ട സമരത്തിനൊടുവിൽ എല്ലാ ആദിവാസി കുടുംബങ്ങൾക്കും അഞ്ചു് ഏക്കർ വീതം ഭൂമി നൽകാമെന്നു സർക്കാർ സമ്മതിച്ചു. ഗോത്രമഹാസഭാ നേതാക്കളായ എം ഗീതാനന്ദൻ, സി കെ ജാനു എന്നിവർ മുഖ്യമന്ത്രി എ കെ ആന്റണി യുമായി നടത്തിയ ചർച്ചകളിലായിരുന്നു തീരുമാനം. ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിൽ കരാർ അനുസരിച്ചു ഭൂമി വിതരണത്തിനു നടപടി ഉണ്ടായെങ്കിലും വയനാട്ടിൽ ഇതിനു കഴിഞ്ഞില്ല. റവന്യു ഭൂമി ലഭ്യമല്ല എന്നായിരുന്നു സർക്കാർ നിലപാടു്.

images/CK_janu.jpg
സി കെ ജാനു

കരാർ ലംഘിക്കുകയാണെന്നു് ആരോപിച്ചു് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിലെ വന്യജീവി സംരക്ഷണ കേന്ദ്രം കയ്യേറി ഊരായി പ്രഖ്യാപിച്ചു. വനംവകുപ്പു് കടുത്ത വിയോജിപ്പു് അറിയിച്ചെങ്കിലും ആദ്യത്തെ 40 ദിവസം പൊലീസ് നടപടികൾ ഉണ്ടായില്ല. ഇതിനിടെ കേന്ദ്ര വനംമന്ത്രി ടി ആർ ബാലു ആദിവാസികളെ ഒഴിപ്പിക്കണമെന്നു സർക്കാരിനു കത്തു നൽകുകയും ചെയ്തിരുന്നു.

images/A_k_antony.jpg
എ കെ ആന്റണി

ആദിവാസികൾ മുത്തങ്ങയിൽ താമസം തുടങ്ങി ഒരുമാസത്തിനു ശേഷമാണു സംഘർഷഭരിതമായ രംഗങ്ങൾ തുടങ്ങുന്നതു്. ഫെബ്രുവരി 17-നു് മുത്തങ്ങയിൽ തീ പടർന്നു. ഒഴിപ്പിക്കാൻ ഫോറസ്റ്റുകാർ നടത്തിയ നീക്കമെന്നു് ആദിവാസികളും പ്രശ്നം സംസ്ഥാനതല ശ്രദ്ധയിൽ കൊണ്ടുവരാൻ ആദിവാസികൾ ചെയ്തതെന്നു വനംവകുപ്പും ആരോപിച്ചു. അന്നു സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഫോട്ടോഗ്രാഫറെയും ആദിവാസികൾ തടഞ്ഞുവച്ചു. സ്ഥലം ലഭിക്കുന്നതുവരെ വിട്ടയയ്ക്കില്ല എന്നായിരുന്നു നിലപാടു്. 18-നു് ഉച്ചയ്ക്കു് ജില്ലാ കലക്ടർ കെ ഗോപാലൻ ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ ജാനു, ഗീതാനന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ബന്ദികളാക്കിയവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചു. അതേസമയം തന്നെ മുഖ്യധാരയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ആദിവാസി ഗോത്രസഭയ്ക്കെതിരേ നിലപാടു സ്വീകരിക്കുകയും സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

സി പി എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി ജെ പി തുടങ്ങിയ കക്ഷികളെല്ലാം ചർച്ച നടക്കുന്ന ദിവസം തന്നെ സമീപ പ്രദേശങ്ങളിൽ പ്രതിഷേധ ജാഥ നടത്തി. 19-നു് നൂൽപ്പുഴ പഞ്ചായത്തിൽ ഹർത്താലിനും ആഹ്വാനമുണ്ടായി. അന്നാണു് യഥാർത്ഥ പൊലീസ് നീക്കവും ഉണ്ടായതു്. തകരപ്പാടി വഴി വൻ പൊലീസ് സംഘമാണു് ആദിവാസി മേഖലകളിലേക്കു മാർച്ച് ചെയ്തതു്. കണ്ണൂർ എ എ പി ബറ്റാലിയനിൽ നിന്നുള്ള പൊലീസുകാരും സുൽത്താൻബത്തേരി, മാനന്തവാടി സ്റ്റേഷൻ പരിധികളിലെ പൊലീസുകാരും സംഘത്തിൽ ഉണ്ടായിരുന്നു. 750 കോൺസ്റ്റബിൾമാരുടെ സംഘമായിരുന്നു അതു്. വനംവകുപ്പു് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. കൽപ്പറ്റ ഡി വൈ എസ് പി ഉണ്ണി പി കെ, മാനന്തവാടി ഡി വൈ എസ് പി സതീശൻ കെ വി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സുചീന്ദർ പാൽ, ഡപ്യൂട്ടി കലക്ടർ കെ സി ഗോപിനാഥ് എന്നിവരാണു സംഘത്തെ നയിച്ചതു്.

പൊലീസ് സംഘത്തെ കണ്ടതോടെ ആദിവാസികൾ പണിയായുധങ്ങളുമായി ചെറുത്തുനിൽപ്പു തുടങ്ങി. ആദ്യം കുടിൽകെട്ടിയിരുന്ന സ്ഥലങ്ങളിൽ നിന്നു് അവർക്കു പിന്മാറേണ്ടി വന്നു. വെട്ടുകത്തിയും അരിവാളും കോടാലിയും തൂമ്പയുമൊക്കെയായിരുന്നു ആദിവാസികളുടെ ആയുധങ്ങൾ. പോലീസ് ലാത്തിവീശി മുന്നേറി. ഈ സമയത്താണു് നിർഭാഗ്യകരമായ സംഭവങ്ങൾ ആരംഭിക്കുന്നതു്. ഒഴിപ്പിച്ചു് ഒരു കേന്ദ്രത്തിൽ എത്തിയ പൊലീസ് സംഘത്തെ ആദിവാസികൾ വളഞ്ഞു. ചുറ്റും തീയിട്ടതോടെ നിരവധി പൊലീസുകാർ അപകടത്തിലാകുന്ന സ്ഥിതിയായി. ഇവരെ രക്ഷിക്കാൻ പൊലീസ് നിറയൊഴിച്ചു. ജോഗി എന്ന ആദിവാസി വെടിയേറ്റു വീണു. ആദിവാസികൾ തിരിച്ചു നടത്തിയ ആക്രമണത്തിൽ കണ്ണൂർ എ ആർ ക്യാംപിലെ കോൺസ്റ്റബിൾ വിനോദും വെട്ടേറ്റു മരിച്ചു. വിനോദിനേയും ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനേയും ബന്ദികളാക്കിവച്ച ശേഷം വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നെന്നാണു് പൊലീസ് റിപ്പോർട്ട്.

സംഭവം നടക്കുമ്പോൾ സ്ഥലത്തു് ഇല്ലാതിരുന്ന ജാനുവിനേയും ഗീതാന്ദനേയും 22-നു് പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു നീരുവച്ച മുഖവുമായി ജാനു സ്റ്റേഷനിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ അച്ചടിച്ചു വന്നു. മുത്തങ്ങ സമരം കഴിഞ്ഞു പതിറ്റാണ്ടു പിന്നിട്ടിട്ടും അന്നു് ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടാതെ തുടരുകയാണു്. പിന്നീടു് തീവ്രസമരമാർഗ്ഗങ്ങൾ വിട്ടു് നിൽപ്പുസമരംപോലുള്ള മാർഗ്ഗങ്ങളിലൂടെ ഗീതാനന്ദനും സി കെ ജാനുവും പ്രശ്നം സജീവമായി നിലനിർത്താൻ ശ്രമിച്ചു. എന്നാൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി കെ ജാനു എൻ ഡി എ മുന്നണിയുടെ സ്ഥാനാർത്ഥി ആയതോടെ ഗോത്രമഹാസഭയുടെ നേതൃമുഖം രണ്ടായി. ഗീതാനന്ദൻ പഴയ നിലപാടുകളിൽ തുടരുന്നുണ്ടെങ്കിലും ജാനുവിനെ സംഘടനയുമായി സഹകരിപ്പിക്കുന്നില്ല. ജാനു സ്വന്തം പാർട്ടിയുണ്ടാക്കി എൻ ഡി എ മുന്നണിയിൽ ചേരുകയും ചെയ്തു.

പി അനൂപ്
images/anoop-parameswaran.jpg

1974-ൽ ജനനം. പിതാവു് പരമേശ്വരൻ. മാതാവു് രമണി. മണക്കാട് ഗവ എൽ. പി. സ്കൂൾ, എൻ. എസ്. എസ്. ഹൈസ്കൂൾ, തൊടുപുഴ ന്യൂമാൻ കോളജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1996 മുതൽ മാധ്യമപ്രവർത്തകൻ. ഐക്യകേരളത്തെ ഉലച്ച സംഭവങ്ങളുടേയും വിവാദങ്ങളുടേയും പുസ്തകം ഡിസി ബുക്സ് 2017-ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ സായാഹ്നയിലൂടെ വീണ്ടും വെളിച്ചം കാണുന്നു. ‘ശയ്യാതല സഞ്ചാരി നീ’ എന്ന നോവലും സായാഹ്ന പ്രസിദ്ധീകരിച്ചു. ‘ഫൈവ് മില്യൺ എപിക്സ്’ എന്ന ഇംഗ്ളീഷ് നോവൽ വൈറ്റ് ഫാൽകൺ പബ്ളിഷേഴ്സ് ആണു് പുറത്തിറക്കിയതു്. ജംഗിൾ ബുക്കും ടാർസൺ കഥകളും മലയാളത്തിലേക്കു വിവർത്തനം ചെയ്തു.

Colophon

Title: Muththangayil Vediyettum Vettettum (ml: മുത്തങ്ങയിൽ വെടിയേറ്റും വെട്ടേറ്റും).

Author(s): P Anoop.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, P Anoop, Muththangayil Vediyettum Vettettum, പി അനൂപ്, മുത്തങ്ങയിൽ വെടിയേറ്റും വെട്ടേറ്റും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 3, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Path in a forest, a painting by Camille Pissarro (1830–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.