ഗ്രാമത്തിന്റെ പേരിൽ വിളിക്കപ്പെടുന്ന ആ പെൺകുട്ടി ഒരു കുറ്റാരോപിതയല്ല. വാദിയും ഇരയുമാണു്. പക്ഷേ, ഒളിച്ചും പതുങ്ങിയും നടക്കേണ്ടി വരുന്നതു് ഇവിടെ വാദിക്കാണു്. അവൾ ദിവസവുമെന്നതുപോലെ അപമാനിക്കപ്പെടുന്നു. സൂര്യനെല്ലിയിലെ ഒരു പെൺകുട്ടിയുടെ മാത്രം കഥയല്ല ഇതു്. വിതുരയിലും കിളിരൂരും കവിയൂരും എല്ലാം ഇരകളാണു് അപമാനിതരായി തലകുനിച്ചതും ചിലർ ജീവനൊടുക്കിയതും മറ്റു ചിലരുടെ ജീവൻ എടുത്തതും.
സൂര്യനെല്ലിയിലെ പെൺകുട്ടി എന്ന വിശേഷിപ്പിക്കപ്പെട്ട ആ സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരന്തജീവിതം ആരംഭിക്കുന്നതു് 1996 ജനുവരി 16-നു് ആണു്. എല്ലാ തിങ്കളാഴ്ചയും പിതാവിനൊപ്പം സൂര്യനെല്ലിയിലെ വീട്ടിൽ നിന്നു് മൂന്നാറിലെ ലിറ്റിൽ ഫ്ളവർ ബോർഡിങ് സ്കൂളിലേക്കു് രാവിലെ വന്നിരുന്നതാണു പെൺകുട്ടി. പിതാവു് തപാൽ വകുപ്പിൽ ജീവനക്കാരൻ. പെൺകുട്ടി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി. അന്നു വൈകിട്ടു് ബോർഡിങ്ങിൽ നിന്നു് വീട്ടിലേക്കു ഫോൺ വന്നു. കുട്ടി എത്തിയിട്ടില്ല എന്നു് അറിയിച്ചായിരുന്നു ഫോൺ. അന്നു തന്നെ പരിഭ്രാന്തനായി മൂന്നാറിൽ എത്തിയ പിതാവു് പൊലീസിൽ പരാതി നൽകി. ഒരു സ്വകാര്യ ബസ്സിലെ ക്ളീനർ രാജുവിനു് പെൺകുട്ടിയുമായി അടുപ്പമുണ്ടു് എന്നു ചിലർ നൽകിയ സൂചനയും പരാതിക്കൊപ്പം എഴുതി നൽകി.
പൊലീസ് പതിവുപോലെ അന്വേഷിച്ചതല്ലാതെ ഒന്നും കണ്ടെത്തിയില്ല. ഒരുമാസത്തിനു ശേഷം ഫെബ്രുവരി 16-നു് രാജു സ്റ്റേഷനിൽ ഹാജരായെങ്കിലും ഒന്നും അറിയില്ലെന്നാണു മൊഴി നൽകിയതു്. പിതാവു് ആധിപിടിച്ചു നടക്കുന്നതിനിടെ ഫെബ്രുവരി 26-നു്, കാണാതായതിന്റെ നാൽപതാം ദിവസം, പെൺകുട്ടിയെ ആരോ പിതാവു ജോലി ചെയ്യുന്ന തപാൽ ഓഫിസിനു മുൻപിൽ ഇറക്കിവിട്ടു. കാണാതായ പെൺകുട്ടി ആയിരുന്നില്ല മടങ്ങിവന്നിരുന്നതു്. ശരീരമാകെ വ്രണം നിറഞ്ഞും കടുത്ത രോഗങ്ങളിൽ വലഞ്ഞുമാണു് ആ പെൺകുട്ടി എത്തിയതു്. ആ പെൺകുട്ടി പറഞ്ഞ 40 ദിവസത്തെ കഥകളാണു് പിന്നീടു് സൂര്യനെല്ലി പീഡന കേസ് എന്നു് അറിയപ്പെട്ടതു്.
കേസ് ഡയറിയിൽ നിന്നു്: ജനുവരി 16-നു് മൂന്നാറിൽ എത്തിയ പെൺകുട്ടിയെ രാജു സമീപിക്കുന്നു. മാസങ്ങളായി പിറകെ നടന്നിരുന്ന രാജുവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കൂടെ ചെല്ലാൻ നിർബന്ധിക്കുന്നു. വിസമ്മതിച്ചപ്പോൾ ഫോട്ടോയിൽ കൃത്രിമം കാണിച്ചു് തപാൽ ഓഫിസിന്റെ ഭിത്തിയിൽ പതിക്കും എന്നു ഭീഷണിപ്പെടുത്തുന്നു. പെൺകുട്ടി രാജുവിനൊപ്പം കോതമംഗലത്തിനുള്ള ബസ്സിൽ കയറുന്നു. രാജു മറ്റൊരു സീറ്റിൽ ആയിരുന്നു. കോതമംഗലത്തു് എത്തിയപ്പോൾ രാജുവിനെ കാണാതായി. മൂന്നാർ മുതൽ പെൺകുട്ടിയുടെ ഒപ്പമിരുന്നു യാത്ര ചെയ്ത ഉഷ ഇടപെടുന്നു. സഹായിക്കാമെന്നും വീട്ടിൽ എത്തിക്കാമെന്നും അറിയിച്ചു് കൂടെ കൂട്ടുന്നു. കൊണ്ടുപോയതു് കോട്ടയത്തിനു്. അവിടെ അഡ്വ. ധർമ്മരാജനു് പെൺകുട്ടിയെ കൈമാറുന്നു. അന്നു കോട്ടയത്തുള്ള ലോഡ്ജിൽ വച്ചു് ധർമ്മരാജൻ ആദ്യമായി ബലാൽസംഗം ചെയ്യുന്നു. ചെറുത്തുനിന്ന പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നു. പിറ്റേന്നു മുതൽ പല സ്ഥലങ്ങളിൽ യാത്ര. ഓരോ സ്ഥലത്തും നിരവധി പേർ ബലാൽസംഗം ചെയ്യുന്നു. മദ്യം കൊടുത്തും മയക്കുമരുന്നു കൊടുത്തുമായിരുന്നു പീഡനങ്ങളിൽ ഏറെയും. ഒടുവിൽ അവശയായ പെൺകുട്ടിയെ നാൽപതാം ദിവസം മൂന്നാറിൽ തിരികെ ഇറക്കി വിടുകയായിരുന്നു.
കേരളത്തിൽ പലയിടത്തും നടന്ന സ്ത്രീപീഡനങ്ങളിൽ നിന്നു് ഈ കേസ് വ്യത്യസ്തമായതു് പെൺകുട്ടിയുടെ പിതാവു കാണിച്ച അസാമാന്യ ധീരതയിലൂടെയായിരുന്നു. അപമാനിക്കപ്പെടും എന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കേസ് നടപടികളുമായി മുന്നോട്ടുപോയി. സന്നദ്ധസംഘടനകൾ ഒപ്പം നിന്നു. ഒടുവിൽ പൊലീസിനും കേസ് അന്വേഷണം ഊർജ്ജിതമാക്കേണ്ടി വന്നു. ആദ്യം രാജുവും ഉഷയും പിടിയിലായി. ഒളിവിലായിരുന്ന ധർമ്മരാജനെ കർണാടകയിലെ ഒരു ഉൾപ്രദേശത്തു നിന്നു പിടികൂടി. പിന്നീടു പെൺകുട്ടിയെ പലഘട്ടങ്ങളിലായി ബലാൽസംഗം ചെയ്തവരുടെ പേരുകൾ പുറത്തുവന്നു. തെളിവെടുപ്പുകളിൽ ഓരോരുത്തരെ ആയി പെൺകുട്ടി തിരിച്ചറിഞ്ഞു. ഇവരിൽ പലരും ശിക്ഷിക്കപ്പെട്ടു. കോട്ടയം കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ആദ്യം ഹൈക്കോടതി അഞ്ചുവർഷമായി കുറച്ചു. പിന്നീടു് നൽകിയ അപ്പീലിൽ ജീവപര്യന്തം ശിക്ഷ പുനഃസ്ഥാപിച്ചു.

കേസ് രാഷ്ട്രീയമായി ശ്രദ്ധനേടിയതു് പി ജെ കുര്യൻ എന്ന പേരു് പെൺകുട്ടി പറഞ്ഞതിലൂടെയാണു്. വിചാരണക്കാലത്തു പത്രത്തിൽ അച്ചടിച്ചുവന്ന ചിത്രം കണ്ടാണു് കുര്യന്റെ പേരു പറയുന്നതു്. നീണ്ട വിവാദങ്ങൾക്കൊടുവിൽ നിയമനടപടികൾ ആരംഭിച്ചു. കുര്യനെതിരേ കേസെടുക്കാൻ പ്രാഥമിക തെളിവുണ്ടെന്നു തൊടുപുഴയിലെ വിചാരണക്കോടതി കണ്ടെത്തി. എന്നാൽ ഹൈക്കോടതി ഇതു റദ്ദാക്കി. പെൺകുട്ടി പറഞ്ഞദിവസം കുര്യൻ തനിക്കൊപ്പം ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്തു് ഉണ്ടായിരുന്നുവെന്നു പിന്നീടു് ജനറൽ സെക്രട്ടറിയായ സുകുമാരൻ നായർ മൊഴി നൽകി.
കേസിന്റെ ആദ്യഘട്ടത്തിൽ വിധി പറഞ്ഞ ജസ്റ്റിസ് ബസന്ത് സ്വകാര്യ സംഭാഷണത്തിനിടയിൽ പെൺകുട്ടിയെ കുറിച്ചു നടത്തിയ പരാമർശങ്ങൾ പിന്നീടു വിവാദമായി. പെൺകുട്ടിക്കു് ഓടി രക്ഷപെടാമായിരുന്നില്ലേ എന്ന കോടതി പരാമർശം കടുത്ത സാമൂഹിക വിമർശനത്തിനും ഇടയാക്കി. സൂര്യനെല്ലിയിലെ പെൺകുട്ടി ഒറ്റപ്പെട്ട സംഭവമല്ല എന്ന തിരിച്ചറിവാണു പിന്നീടുള്ള കാലത്തു കേരളത്തിൽ ഉണ്ടായതു്. വിതുരയിലും കിളിരൂരും കവിയൂരുമെല്ലാം പെൺകുട്ടികളെ സമാനമായ വിധത്തിൽ സമാനമായ സാഹചര്യങ്ങളിൽ മാഫിയകൾ വലയിലാക്കുകയായിരുന്നു. ഇതിലെല്ലാം പണവും പ്രശസ്തിയും ഉള്ള നിരവധി ആളുകളും ആരോപണവിധേയരായി. പക്ഷേ, ഒന്നിലും ഉന്നത നിലയിലുള്ള ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

1974-ൽ ജനനം. പിതാവു് പരമേശ്വരൻ. മാതാവു് രമണി. മണക്കാട് ഗവ എൽ. പി. സ്കൂൾ, എൻ. എസ്. എസ്. ഹൈസ്കൂൾ, തൊടുപുഴ ന്യൂമാൻ കോളജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1996 മുതൽ മാധ്യമപ്രവർത്തകൻ. ഐക്യകേരളത്തെ ഉലച്ച സംഭവങ്ങളുടേയും വിവാദങ്ങളുടേയും പുസ്തകം ഡിസി ബുക്സ് 2017-ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ സായാഹ്നയിലൂടെ വീണ്ടും വെളിച്ചം കാണുന്നു. ‘ശയ്യാതല സഞ്ചാരി നീ’ എന്ന നോവലും സായാഹ്ന പ്രസിദ്ധീകരിച്ചു. ‘ഫൈവ് മില്യൺ എപിക്സ്’ എന്ന ഇംഗ്ളീഷ് നോവൽ വൈറ്റ് ഫാൽകൺ പബ്ളിഷേഴ്സ് ആണു് പുറത്തിറക്കിയതു്. ജംഗിൾ ബുക്കും ടാർസൺ കഥകളും മലയാളത്തിലേക്കു വിവർത്തനം ചെയ്തു.