ഋദ്ധി എന്ന അത്ര പ്രചാരമില്ലാത്ത ഒരു പേരു് തെരഞ്ഞെടുത്തതു തന്നെ ഉൽപ്രേക്ഷാരോപണങ്ങൾ ഒഴിവാക്കാനാണു്. സ്ഥലനാമങ്ങളിൽ ഇരയെ കുടുക്കാതിരിക്കുക എന്ന ലക്ഷ്യത്താൽ ഇവിടെ പീഡനം നടക്കുന്ന നാടിനു് പേരുമില്ല. അതുകൊണ്ടു് ഇതു് തനതു ഭാഷ ഇല്ലാത്ത ഭൂമികയാണു്. കഥാവിവരണവും കഥപറച്ചിലുകാരനും അടിയ്ക്കടി മാറുന്നതും ഭാഷ അതിനനുസരിച്ചു മാറുന്നതും വേരുകളില്ലാത്തവരുടെ പ്രദേശമായതിനാലാണു്.
ഋദ്ധിയും അമ്മയും ഇരുവരുടേയും സുഹൃത്തുക്കളുമെല്ലാം സ്വന്തം കഥ പറയുന്നുണ്ടു്. ഋദ്ധി സ്വയം ഭാവപ്പകർച്ചയാൽ സൃഷ്ടിക്കുന്ന പല ഋദ്ധിമാരും കഥ പറഞ്ഞു പോകുന്നു. ആഖ്യാതാവു് നേരിട്ടും പറയുന്നുണ്ടു്. അതതു് കഥാപാത്രങ്ങളോടു് നീതിപുലർത്താനാണു് ഈ രീതി തെരഞ്ഞെടുത്തതു്.
ആഖ്യാനമാറ്റത്തെ തിരിച്ചിരിക്കുന്നതു് അക്കങ്ങളോ അധ്യായങ്ങളോ കൊണ്ടല്ല; കഥയുടെ തന്നെ ഭാഗമായി പ്രത്യേകം തെറിച്ചുനിൽക്കുന്ന ഒന്നോ രണ്ടോ വരികൾ കൊണ്ടാണു്. അങ്ങനെയുള്ള ഓരോ വരിയും കഴിയുമ്പോഴും ആഖ്യാനവും ജീവിതസന്ദർഭവും മാറുകയാണു്.
ഇതിൽ പൂർണമായും ഭാവനാലോകത്തു് ജന്മംകൊണ്ടവർ മാത്രമാണു്. ആദ്യനോവൽ ഫൈവ് മില്യൺ എപിക്സ് എഴുതുമ്പോൾ കേരളം കടന്നുപോയ കലാപങ്ങൾ തന്നെയായിരുന്നു വിഷയം. അതിൽ കഥാപാത്രങ്ങളുടെ പേരുകൾ മാത്രമായിരുന്നു ഭാവനയിൽ നിന്നു വന്നതു്. ഇതിൽ തൊണ്ണൂറ്റി ഒൻപതുശതമാനവും ഭാവനയാണു്. ഒരു ശതമാനമോ മറ്റോ ജീവിതാനുഭവങ്ങൾ ഒന്നോ രണ്ടോ വരിയിൽ പറഞ്ഞുപോയിട്ടുണ്ടാകാം.
വർഗീയത എന്നതുപോലെ ലൈംഗിക കുറ്റങ്ങളും എല്ലാ സാമൂഹിക, ജാതി, മത വിഭാഗങ്ങൾക്കിടയിലും വേരുപിടിച്ചു പോയ ഒന്നാണു്. രണ്ടും തമ്മിൽ കാതലായ വ്യത്യാസം എന്തെന്നാൽ വർഗീയത അപരമതത്തിനും അപരജാതിക്കും അപരവംശത്തിനുമെതിരേയാകുമ്പോൾ ലൈംഗിക പീഡകർ ഇത്തരം ജാതിമതവംശ വേർതിരിവില്ലാതെ ആർക്കെതിരേയും അനുഷ്ഠിക്കും. അവിടെയും കൂടുതൽ ഇരകളും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടവരും സാമ്പത്തികമായി മേൽഗതിയില്ലാത്തവരുമാണു്. മലയാളത്തിലെ ആദ്യ ചമ്പുവായ ഉണ്ണിയച്ചീചരിതം തന്നെ ഇരയുടെ ജീവിതചിത്രമാണു്. ഇരകളെമ്പാടും നിറഞ്ഞു നിൽക്കുന്ന പത്തു നൂറ്റാണ്ടിന്റെ രേഖപ്പെടുത്തിയ ചരിത്രം തന്നെ നമുക്കുണ്ടു്. ഇര എന്നതു് മായാത്ത മഷികൊണ്ടു മാംസത്തിൽ കുത്തിയ പച്ചയാണു്.
കഥാപാത്രങ്ങൾ ബഹളം വയ്ക്കുകയും വീരസ്യം പറയുകയും ചെയ്യുന്നവരാണെങ്കിൽ വടിയെടുത്തു് പേടിപ്പിച്ചു നിർത്താമായിരുന്നു. ഇവരെല്ലാം അനുഭവങ്ങളോടു പോരടിക്കാതെ എല്ലാം ഏറ്റുവാങ്ങുന്നവരാണു്. രക്ഷാപ്രവർത്തനമെല്ലാം വിഫലമായി ആഴത്തിലാഴത്തിലേക്കു് മുങ്ങിപ്പോകുന്നവരെ കണ്ടു നിൽക്കുന്നതിലും വലിയ മനോപീഡ വേറെയുണ്ടാകില്ല.
തകർത്തും നശിപ്പിച്ചും,
കൊതി തോന്നിയതെന്തും
കൊള്ളയിട്ടാനന്ദിച്ചും
ഹിംസയ്ക്കും ഭോഗങ്ങൾക്കും
തടവില്ലാത്താ യോധ-
വംശത്തിൻ ദൗർബല്യ
മെന്നമ്മയ്ക്കു കൊലവാളായ്
മന്ത്രിച്ചു മമാത്മാവിൽ,
മാതൃഹന്താവിൻ മഴു
പൊന്താത്തതെന്തീസ്സുഖോ
ന്മത്തർതൻ നേർക്കെന്നാരോ!
— ബാലാമണിയമ്മ (മഴുവിന്റെ കഥ)