SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Buddha_as_medicant.jpg
Buddha as mendicant, a painting by Abanindranath Tagore (1871–1951).
ബു­ദ്ധ­പാ­ത­യും ഒ­ഴു­കു­ന്ന വെള്ള മേ­ഘ­ങ്ങ­ളും
കെ. അ­ര­വി­ന്ദാ­ക്ഷൻ
images/Thich_Nhat_Hanh.jpg
തി­ച്ച് നാ­ത്ഹാൻ

മൊ­ഴി­മാ­റ്റി­യ ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ ഗൗതമ ബു­ദ്ധ­ന്റെ ജീവിത കഥ’ എന്ന മ­ഹ­ദ്ഗ്ര­ന്ഥ­ത്തി­ന്റെ അ­ഞ്ഞൂ­റ്റി അ­റു­പ­ത്തി­നാ­ലു് പു­റ­ങ്ങ­ളു­ടെ പ്രൂ­ഫ് വാ­യി­ച്ചു് തീർ­ത്ത­തു് ഇ­ന്ന­ലെ (13/7/19) രാ­വി­ലെ എ­ട്ട­ര­യ്ക്കാ­ണു്. പ­തി­വു­പോ­ലെ ഇ­ന്നു് പു­ലർ­ച്ചെ ന­ട­ക്കാ­നി­റ­ങ്ങി. മഴ പൊ­ടി­യു­ന്നു­ണ്ടു്. ന­ട­ത്തം മ­തി­യാ­ക്കി തി­രി­ച്ചു­പോ­യാ­ലോ­യെ­ന്നു് തോ­ന്നി. പക്ഷേ, കാ­ലു­കൾ മു­ന്നോ­ട്ടു് നീ­ങ്ങി. റോഡ് കോൾ പാ­ട­ത്തേ­ക്കി­റ­ങ്ങി. പാ­ട­ത്തി­ന്റെ ന­ടു­ക്കെ­ത്തി. വിജനം. ആ­കാ­ശ­ചെ­രു­വു­ക­ളിൽ ക­റു­ത്തി­രു­ണ്ട മേ­ഘ­ങ്ങൾ. ദുഃഖം ഇ­റ്റി­റ്റു­വീ­ഴു­ന്ന­തു­പോ­ലെ മ­ഴ­യു­ണ്ടു്. ക­ഴി­ഞ്ഞ പു­ലർ­ച്ച­ക­ളി­ലൊ­ന്നി­ലും ഭൂമി ഇത്ര ഇ­രു­ണ്ട­താ­യി ക­ണ്ടി­ട്ടി­ല്ല. പെ­ട്ടെ­ന്നു് ക­റു­ത്ത മേ­ഘ­ങ്ങൾ­ക്കു് താ­ഴെ­യാ­യി വെ­ളു­ത്ത മേ­ഘ­ങ്ങൾ സാ­വ­കാ­ശം ഒ­ഴു­കു­ന്ന­തു് കണ്ടു. പ്ര­കാ­ശം ചൊ­രി­യു­ന്ന ബു­ദ്ധ­ന്മാ­രാ­യി. പഴയ പാ­ത­യിൽ ബു­ദ്ധൻ ന­ട­ന്നു് ധ്യാ­നം ചെ­യ്യു­ന്നു…

ആ നേ­ര­നു­ഭ­വ­മാ­ണു് സ­ത്യ­മെ­ന്ന­റി­യി­ച്ചു് പച്ച പുൽ­നാ­മ്പു­കൾ ഇ­ള­കു­ന്നു. അവ ആ­ന­ന്ദ­ത്താൽ മന്ദം മന്ദം നൃ­ത്തം വെ­യ്ക്കു­ക­യാ­ണു്. മ­നു­ഷ്യ­നെ­റി­ഞ്ഞ വ­യ­റു­പൊ­ട്ടി­യ പ്ലാ­സ്റ്റി­ക് മാ­ലി­ന്യ­ങ്ങ­ളെ കൂ­സാ­തെ വയൽ ജ­ല­ത്തിൽ ഒരു ചെറിയ ആമ്പൽ മൊ­ട്ടു് എന്നെ നോ­ക്കി പു­ഞ്ചി­രി­ക്കു­ന്നു. ത­ല­യ്ക്കു് മു­ക­ളി­ലെ വൈ­ദ്യു­തി ക­മ്പി­യിൽ ഒരു ചെ­റു­പ­ക്ഷി ചെ­റു­വാ­ലി­ള­ക്കി സ­ന്തോ­ഷ­മ­റി­യി­ക്കു­ന്നു. വെ­ള്ളം മൂ­ടാ­ത്ത വയൽ വ­ര­മ്പു­ക­ളിൽ കൊ­ക്കു­കൾ ധ്യാ­നി­ക്കു­ന്നു. അല്പം ദൂരെ നി­ന്നു് ഒരു മയിൽ കൂജനം ചെ­യ്യു­ന്നു. തവളകൾ ആ­ന­ന്ദ­ത്താൽ പാ­ടു­ന്നു. ചീ­വീ­ടു­കൾ ശ്രു­തി മു­റു­ക്കു­ന്നു.

ഭൂ­മി­യിൽ ദുഃ­ഖ­വും ദു­രി­ത­വും വേ­ദ­ന­യും മാ­ത്ര­മ­ല്ല ആ­ന­ന്ദ­ത്തി­ന്റെ വി­സ്മ­യ­ങ്ങ­ളു­മു­ണ്ടു്. ദുഃ­ഖ­വും ദു­രി­ത­വും എ­ന്തു­കൊ­ണ്ടെ­ന്ന­റി­യാ­നാ­യാൽ ന­മ്മു­ടെ ക­ണ്ണു­കൾ അ­ത്ഭു­ത­ങ്ങ­ളാ­കും. കാ­തു­കൾ സം­ഗീ­ത­മാ­കും. ഹൃദയം കാ­രു­ണ്യ­മാ­കും. ഈ അ­നു­ഭ­വ­ത്തി­ലേ­യ്ക്കു് നമ്മെ കൊ­ണ്ടു­പോ­കു­ന്ന­താ­ണു് തി­ച്ച് നാ­ത്ഹാ­ന്റെ ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ’. ഈ നി­മി­ഷ­ത്തി­ന്റെ ഏ­കാ­ഗ്ര­ത­യിൽ ജാ­ഗ്ര­ത പു­ലർ­ത്താ­നാ­യാൽ ന­മു­ക്കി­ത­നു­ഭ­വി­ക്കാം. ഒരു മ­ത­ഗ്ര­ന്ഥ­ത്തി­ന്റെ­യും ദൈ­വ­ത്തി­ന്റെ­യും ആ­വ­ശ്യ­മി­ല്ല. ഒരു പ­ച്ചി­ല­യിൽ, ഒ­ഴു­കു­ന്ന വെ­ളു­ത്ത മേ­ഘ­ത്തിൽ, ഒരു സൂ­ര്യ­ര­ശ്മി­യിൽ, ഒരു പൂവിൽ, ഒരു ജ­ല­ത്തു­ള്ളി­യിൽ, ഒരു മൺ­ത­രി­യിൽ അ­തു­ണ്ടു്. അ­തു­ള്ള­തു­കൊ­ണ്ടാ­ണു് ഈ നാ­മു­ള്ള­തു്… എ­ല്ലാം പ­ര­സ്പ­രാ­ശ്രി­ത­മാ­ണു്. ഇ­ത­ത്രെ സ­ഹോ­ദ­യം. ഭൂ­മി­യി­ലെ ചേ­ത­ന­വും അ­ചേ­ത­ന­വു­മാ­യ സ­ക­ല­തി­ന്റെ­യും ഉ­ള്ളു­ണർ­വ്വു്.

images/Buddha-01.jpg
ശ്രീ­ബു­ദ്ധ­ന്റെ ക­ല്ലിൽ കൊ­ത്തി­യ രൂപം.

പ­ന്ത്ര­ണ്ടു­വ­യ­സ്സു­കാ­ര­നും ഇ­രു­പ­ത്തി­യൊ­ന്നു­കാ­രി­യും എൺ­പ­തു­കാ­രി­യും ജാ­ഗ്ര­ത­യിൽ ‘പഴയ പാത വെ­ളു­ത്ത മേ­ഘ­ങ്ങൾ’ വാ­യി­ച്ചാൽ ന­വ്യ­മാ­യ ഒ­ര­നു­ഭ­വ­ത്തി­ലെ­ത്താം. അത്ര ല­ളി­ത­മാ­ണു് തി­ച്ച് നാ­ത്ഹാ­ന്റെ ബു­ദ്ധ­ക­ഥ. ഗൗതമ ബു­ദ്ധ­ന്റെ ജീ­വി­ത­സ­ന്ദർ­ഭ­ങ്ങ­ളി­ലൂ­ടെ ‘ബോ­ധോ­ദ­യം’ ഓരോ വാ­യ­ന­ക്കാ­രി­ലും ഉ­ണ­രു­ക­യാ­ണു്. ഒരു പൂ­വി­ട­രു­ന്ന­തു­പോ­ലെ. അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ ബോ­ധോ­ദ­യ­ത്തി­ന്റെ വി­ത്തു­കൾ ന­മ്മിൽ വി­ത­യ്ക്കു­ന്ന മ­ഹാ­നാ­യ ക­ലാ­കാ­രൻ കൂ­ടി­യാ­ണു് തി­ച്ച് നാ­ത്ഹാൻ.

നി­യ­മ­പാ­ല­ക­രും നീതി നിർ­മ്മാ­താ­ക്ക­ളും അ­ധി­കാ­രി­ക­ളും പ്ര­ണ­യി­ക­ളും എ­ഴു­ത്തു­കാ­രും, ക­വി­ക­ളും, സം­ഗീ­ത­ജ്ഞ­രും, ഗാ­യ­ക­രും, ശി­ല്പി­ക­ളും മാ­താ­പി­താ­ക്ക­ളും മ­ക്ക­ളും സ­ഹോ­ദ­ര­ങ്ങ­ളും… മ­നഃ­ശാ­സ്ത്ര­ജ്ഞ­നും, സാ­ന്ത്വ­ന പ്ര­വർ­ത്ത­ക­യും, ഭി­ഷ­ഗ്വ­ര­നും, സാ­മ്പ­ത്തി­ക ശാ­സ്ത്ര­ജ്ഞ­രും ഈ മ­ഹ­ദ്ഗ്ര­ന്ഥ­ത്തി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ ലൈം­ഗി­ക­ത്തൊ­ഴി­ലാ­ളി­യും കൊ­ല­പാ­ത­കി­യും കൊ­ള്ള­ക്കാ­ര­നും ത­ങ്ങ­ളെ­ത്ത­ന്നെ ക­ണ്ടു­മു­ട്ടു­ന്നു. ത­ങ്ങ­ളു­ടെ യു­ദ്ധ­ങ്ങൾ, വൈ­ര­ങ്ങൾ, ഭേ­ദ­ങ്ങൾ, ദുഃ­ഖ­ങ്ങൾ, ആർ­ത്തി­കൾ, അ­സൂ­യ­കൾ, കോ­പ­ങ്ങൾ… എ­ന്നി­വ­യ്ക്കു് നേർ­ക്കു­നേർ നി­ല്ക്കു­ന്നു. അവ എ­ന്തെ­ന്ന­റി­യു­ന്നു. ഒപ്പം തന്നെ ഭൂ­മി­യി­ലെ സ­ന്തോ­ഷ­ങ്ങൾ, സൗ­ഹൃ­ദ­ങ്ങൾ സ്നേ­ഹ­ങ്ങൾ, ശാ­ന്തി, സ്വാ­സ്ഥ്യം… കരുണ ഈ ഗ്ര­ന്ഥം വാ­യി­ച്ചു­ക­ഴി­യു­ന്ന­തോ­ടെ നാ­മ­റി­യു­ന്നു, സി­ദ്ധാ­ന്ത­വും ദർ­ശ­ന­വും ധർ­മ്മ­വും നേ­ര­നു­ഭ­വ­ത്തോ­ളം വ­രി­ല്ല. മ­റു­ക­ര­യി­ലെ­ത്തി­യാൽ ആ­രെ­ങ്കി­ലും പുഴ മു­റി­ച്ചു് ക­ട­ക്കാ­നു­പ­യോ­ഗി­ച്ച തോണി ത­ല­യി­ലേ­റ്റി ന­ട­ക്കു­മോ? ച­ന്ദ്ര­നെ ചൂ­ണ്ടി­ക്കാ­ട്ടു­വാൻ ഉ­പ­യോ­ഗി­ച്ച വിരൽ ച­ന്ദ്ര­നാ­ണെ­ന്നു് പ­റ­ഞ്ഞു­ന­ട­ക്കു­മോ? നേ­ര­നു­ഭ­വ­ത്തി­ലൂ­ടെ സ­ത്യ­മ­റി­യു­ന്ന­വ­നു് ബു­ദ്ധ­ധർ­മ്മ­ങ്ങൾ വേണ്ട. ബു­ദ്ധ­നെ­പ്പോ­ലും ക­ത്തു­ന്ന തീ­യി­ലേ­യ്ക്കു് വ­ലി­ച്ചെ­റി­യാം.

images/Ramakrishna.jpg
രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സർ

ക­രു­ണ­യു­ടെ ക­ണ്ണു­ക­ളു­ള്ള ഒരു മ­ഹാ­മ­നഃ­ശാ­സ്ത്ര­ജ്ഞ­നാ­യി ബു­ദ്ധൻ ഈ ഗ്ര­ന്ഥ­ത്തി­ലു­ട­നീ­ളം സ­ന്നി­ഹി­ത­നാ­ണു്. ന­മ്മു­ടെ മ­ന­സ്സി­ന്റെ നാ­മി­ന്നു­വ­രെ കാ­ണാ­ത്ത ഓരോ മൂ­ല­യി­ലേ­യ്ക്കും വെ­ളി­ച്ചം തെ­ളി­യി­ച്ചു് ‘ഏ­കാ­ഗ്ര­ത’യി­ലൂ­ടെ ആർ­ക്കും ബു­ദ്ധ­ത്ത­ത്തി­ലെ­ത്താ­മെ­ന്നു് ന­മ്മോ­ടു് മൗ­ന­ഭാ­ഷ­യിൽ പ­റ­യു­ന്നു, ഈ ഗ്ര­ന്ഥം. 1992-​ലാണു് തി­ച്ച് നാ­ത്ഹാ­ന്റെ ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ’ ഇം­ഗ്ളീ­ഷിൽ ഇ­റ­ങ്ങു­ന്ന­തു്. ഗ്ര­ന്ഥ­ത്തി­ന്റെ അ­നു­ബ­ന്ധ കു­റി­പ്പിൽ തി­ച്ച് നാ­ത്ഹാൻ എ­ഴു­തു­ന്നു­ണ്ടു്. അ­ദ്ദേ­ഹം ഈ ഗ്ര­ന്ഥ­ത്തി­ലു­പ­യോ­ഗ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു് മ­ഹാ­യാ­ന­പാ­ഠ­ങ്ങ­ള­ല്ല മ­ഹാ­യാ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട സി­ദ്ധാ­ന്ത­ങ്ങ­ളെ­ല്ലാം നേ­ര­ത്തെ­യു­ള്ള പാലി നി­കാ­യ­ങ്ങ­ളി­ലും ചൈ­നീ­സ് അ­ഗാ­മ­സു­ക­ളി­ലും (Agamas) ഉ­ണ്ടു്. ഇ­ത്ത­രം സൂ­ക്ത­ങ്ങൾ ആ­ഴ­ത്തിൽ (depth) പ­ഠി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം ഈ പു­സ്ത­ക രചന ന­ട­ത്തി­യി­ട്ടു­ള്ള­തു്. കാരണം അ­വ­യാ­ണു് ബു­ദ്ധ­ന്റെ ബോ­ധ­ന­ങ്ങ­ളു­മാ­യി ഏ­റ്റ­വും അ­ടു­ത്തു് നിൽ­ക്കു­ന്ന­തു്.[1]

ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി തൊ­ണ്ണൂ­റ്റി­യെ­ട്ടു് ജ­നു­വ­രി മാ­സ­ത്തി­ലാ­ണു് ‘പഴയ പാ­ത­യി­ലൂ­ടെ വെ­ളു­ത്ത മേ­ഘ­ങ്ങൾ’ എ­ന്നി­ലെ­ത്തു­ന്ന­തു്. വളരെ ആ­ക­സ്മി­ക­മാ­യി. എൺ­പ­തു­ക­ളു­ടെ അ­വ­സാ­ന­ത്തിൽ തി­ച്ച് നാ­ത്ഹാ­നെ ഞാൻ നേ­രി­ട്ടു് കാ­ണു­ന്നു­ണ്ടു്. താം­ബ­ര­ത്തെ മ­ദ്രാ­സ് ക്രി­സ്ത്യൻ കോ­ളേ­ജിൽ വെ­ച്ചു് നടന്ന ഒ­രാ­ഴ്ച നീണ്ട ഗാ­ന്ധി­യൻ സെ­മി­നാ­റിൽ. അ­ദ്ദേ­ഹ­ത്തി­ന്റെ പു­ഞ്ചി­രി­യു­ടെ പ്ര­കാ­ശ­മാ­യി­രി­ക്കാം, ഏ­താ­ണ്ടു് പ­ത്തു് വർ­ഷ­ങ്ങൾ­ക്കു് ശേഷം ഈ പു­സ്ത­ക­ത്തി­ലെ­ത്താൻ കാ­ര­ണ­മാ­യ­തു്. സെ­മി­നാർ ദി­വ­സ­ങ്ങ­ളിൽ ഞാ­ന­ദ്ദേ­ഹ­ത്തെ സെ­മി­നാർ ഹാ­ളി­ലും ഭ­ക്ഷ­ണ­ശാ­ല­യി­ലും ഇ­ട­നാ­ഴി­യി­ലും പൂ­ന്തോ­ട്ട­ത്തി­ലും കണ്ടു. അ­ന്തർ­മു­ഖ­ത്ത­ത്തി­ന്റെ അ­ജ്ഞ­ത­യിൽ ഞാ­ന­ദ്ദേ­ഹ­ത്തിൽ നി­ന്നു് ഒ­ഴി­ഞ്ഞു­മാ­റി. അ­ന്ന­ത്തെ എന്റെ അ­ജ്ഞ­ത­യിൽ ഞാൻ പ­ല­പ്പോ­ഴും ഉ­ള്ളു­രു­കി­യി­ട്ടു­ണ്ടു്. ആ ബു­ദ്ധ­തേ­ജ­സ്സി­നു മു­മ്പിൽ ശ­രീ­ര­വും മ­ന­സ്സും സ­മർ­പ്പി­ച്ചു് പ്ര­ണ­മി­ക്കേ­ണ്ട­താ­യി­രു­ന്നു. എ­ന്നാൽ, 1983-ലെ വ­സ­ന്ത­ത്തിൽ അ­ദ്ദേ­ഹം റോ­ച്ച്സ്റ്റർ സെൻ ധർ­മ്മ­ശാ­ല­യിൽ ചെയ്ത പ്ര­ഭാ­ഷ­ണ­ത്തി­ന്റെ ഒരു കോ­പ്പി കി­ട്ടി­യ­തു് എ­ന്നോ­ടൊ­പ്പം കൊ­ണ്ടു­വ­ന്നു. ‘അഹിംസ—സ­ചേ­ത­ന­മാ­യ ഉ­ള്ളു­ണർ­വ്വു്’ എ­ന്നു് മൊ­ഴി­മാ­റ്റി 1992 ഏ­പ്രിൽ ലക്കം ‘പൂർ­ണ്ണോ­ദ­യ സാം­സ്കാ­രി­ക’ ത്രൈ­മാ­സി­ക­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ചു. ഈ­യ­ടു­ത്ത ദി­വ­സ­ങ്ങ­ളി­ലാ­ണു് വീ­ണ്ടും അതു് വാ­യി­ച്ച­തു്.

ഒരു ക­വി­ത­യിൽ നി­ന്നാ­ണു് തു­ട­ങ്ങു­ന്ന­തു്. അ­തി­ന്റെ ഉ­ള്ളു് എന്റെ മ­ന­സ്സിൽ ഇ­പ്പോ­ഴും ആ­ഴ­ത്തിൽ തങ്ങി നിൽ­പ്പു­ണ്ടു്. ന­മ്മു­ടെ ശത്രു എ­വി­ടെ­യാ­ണു്?… നാ­മി­പ്പോ­ഴും വി­ചാ­രി­ക്കു­ന്ന­തു് മ­റ്റ­വ­നാ­ണു് ശ­ത്രു­വെ­ന്നാ­ണു്. അ­തു­കൊ­ണ്ടാ­ണു് ശ­ത്രു­വി­നെ ന­മു­ക്കു് യ­ഥാർ­ത്ഥ­ത്തിൽ കാണാൻ ക­ഴി­യാ­ത്ത­തു്… ശ­ത്രു­വി­ല്ലെ­ങ്കിൽ ന­മു­ക്കൊ­രു­ത്തർ­ക്കും അ­തി­ജീ­വി­ക്കാ­നാ­വി­ല്ല എന്ന നി­ല­യി­ലെ­ത്തി­യി­രി­ക്കു­ന്നു. ഭ­ര­ണ­കൂ­ട­ങ്ങൾ­ക്കു പി­റ­കിൽ ജ­ന­ങ്ങ­ളെ അണി നി­ര­ത്താൻ ഒരു ശത്രു വേണം… നാം ഭ­യ­ച­കി­ത­രാ­യി­രി­ക്കു­വാൻ അവർ ആ­ഗ്ര­ഹി­ക്കു­ന്നു. എ­ങ്കി­ലേ അ­വർ­ക്കു് പി­റ­കിൽ നാം അ­ണി­നി­ര­ക്കൂ. ഇനി അ­വർ­ക്കു് ഒരു യ­ഥാർ­ത്ഥ ശ­ത്രു­വി­ല്ലെ­ന്നു് വ­ര­ട്ടെ. നമ്മെ ഇ­ള­ക്കാൻ അവർ ഒരു ശ­ത്രു­വി­നെ ക­ണ്ടു­പി­ടി­ക്കും.

ഭ­ര­ണ­കൂ­ട­മെ­ന്ന ശത്രു (അ­ധി­കാ­ര­മെ­ന്ന ആ­സ­ക്തി). ന­മ്മിൽ ത­ന്നെ­യു­ള്ള­തു­കൊ­ണ്ടാ­ണു് നാം അർ­ഹി­ക്കു­ന്ന സർ­ക്കാർ ന­മു­ക്കു് കി­ട്ടു­ന്ന­തു്. ‘അതു് ഇ­താ­യ­തു­കൊ­ണ്ടു് മ­റ്റേ­തു് അ­തു­പോ­ലെ യാ­കു­ന്നു…’ എ­ന്തും പ­ര­സ്പ­രാ­ശ്രി­ത­മാ­യ കാ­ര­ണ­ത്താ­ലാ­ണു്. ന­മ്മു­ടെ സർ­ക്കാ­രി­നു് ന­മ്മു­ടെ നി­ത്യ­ജീ­വി­ത­വു­മാ­യി ബ­ന്ധ­മി­ല്ലേ? ഈ ചോ­ദ്യ­ത്തി­ന്മേൽ ഒ­ന്നു് ധ്യാ­നി­ക്കു­വാൻ തി­ച്ച് നാ­ത്ഹാൻ ആ­വ­ശ്യ­പ്പെ­ടു­ന്നു.

images/Swami_Vivekananda.jpg
വി­വേ­കാ­ന­ന്ദൻ

ഒരു മ­ധു­ര­നാ­ര­ങ്ങ ജാ­ഗ്ര­ത­യിൽ തി­ന്നു­ന്ന­തെ­ങ്ങി­നെ­യെ­ന്നു് ഗൗതമ ബു­ദ്ധൻ ‘പഴയ പാത വെ­ളു­ത്ത മേ­ഘ­ങ്ങ­ളിൽ’ ബോ­ധോ­ദ­യ­ത്തി­നു­ശേ­ഷ­മു­ള്ള മ­ദ്ധ്യാ­ഹ്ന­ത്തിൽ തന്റെ ച­ങ്ങാ­തി­ക­ളാ­യ കു­ട്ടി­ക­ളോ­ടു് പ­റ­യു­ന്നു­ണ്ടു്. ഒരു മ­ധു­ര­നാ­ര­ങ്ങ തി­ന്നു­ന്ന­തും ഒരു ക­പ്പു് ചായ കു­ടി­ക്കു­ന്ന­തും ഒരു പത്രം വാ­യി­ക്കാ­നെ­ടു­ക്കു­ന്ന­തും ശൗചം ചെ­യ്യു­ന്ന­തും ശാ­ന്തി­യു­ടെ വ­ഴി­ക­ളാ­ണു്.

‘അ­ഹിം­സ­യ്ക്കു് മ­റ്റൊ­രു പേ­രു­ണ്ടു്; ഉ­ള്ളു­ണർ­വ്വു്’. നമ്മൾ എ­ന്താ­ണു്, ആ­രാ­ണു്, നാ­മെ­ന്തു് ചെ­യ്യു­ന്നു—ഇ­വ­യെ­പ്പ­റ്റി­യെ­ല്ലാം ഉ­ണർ­വ്വു­ള്ള­വ­രാ­യി­രി­ക്ക­ണം. നി­ങ്ങ­ളു­ടെ പ്ര­കൃ­തി­യി­ലേ­യ്ക്കു് ക­ണ്ണു­റ­പ്പി­ച്ചു് ഉ­ള്ളു­ണ­രു­ന്ന­താ­ണു് ധ്യാ­നം. ആ­ന്ത­രി­ക­വും ബാ­ഹ്യ­വു­മാ­യ എല്ലാ പ്ര­കൃ­തി­ക­ളു­ടെ­യും യാ­ഥാർ­ഥ്യം നി­ങ്ങൾ കാ­ണു­ന്നു.

‘ബു­ദ്ധൻ’ എന്ന വാ­ക്കി­ന്റെ അർ­ത്ഥം എ­ന്താ­ണെ­ന്നോ? ‘ബു­ദ്ധ് ’ എന്ന ക്രി­യ­യിൽ നി­ന്നാ­ണു് ബു­ദ്ധൻ ഉ­ദി­ക്കു­ന്ന­തു്. അ­തി­ന്നർ­ത്ഥം ഉ­ണർ­ന്നി­രി­ക്കു­ക. ഉ­ണർ­ന്നി­രി­ക്കു­ന്ന ആരോ അവൾ/അവൻ ബു­ദ്ധൻ. നി­ത്യ­ജീ­വി­ത­ത്തി­ന്റെ ഓരോ വി­നാ­ഴി­ക­യി­ലും നാം ഉ­ണർ­ന്നി­രി­ക്കു­ന്നു­ണ്ടോ?

ഈ ഭൂ­മി­യിൽ അ­ക്ര­മ­വും ഹിം­സ­യു­മാ­ണു്. ആർ­ത്തി­യും, കോ­പ­വും, അ­സൂ­യ­യും കൊ­ണ്ടു് ഭൂമി നി­റ­ഞ്ഞി­രി­ക്കു­ന്നു. ഭൂമി മ­ലി­ന­മാ­യി­രി­ക്കു­ന്നു. നാം മു­ങ്ങി­ത്താ­ഴാൻ പോ­കു­ന്നു. ഭൂമി മു­ങ്ങി­ത്താ­ഴ്‌­ന്നു കൊ­ണ്ടി­രി­ക്കു­ന്നു. എ­ന്താ­ണു് നാം ചെ­യ്യേ­ണ്ട­തെ­ന്നു് പറയാൻ, ന­മ്മിൽ വി­ശ്വാ­സം പകരാൻ ഒരാൾ ന­മു­ക്കു് വേണം. നാം ഒരു ര­ക്ഷ­ക­നെ, ദൈ­വ­ത്തെ, ഒരതീത ശ­ക്തി­യെ തേ­ടി­യ­ല­യു­ന്നു.

എ­ന്നാൽ നി­ങ്ങൾ തേ­ടു­ന്ന മ­നു­ഷ്യൻ ആ­രാ­ണു്? ആ മ­നു­ഷ്യൻ നി­ങ്ങൾ ത­ന്നെ­യാ­ണു്. നി­ങ്ങൾ നി­ങ്ങ­ളാ­ണെ­ങ്കിൽ, നി­ങ്ങ­ളിൽ ശ്രേ­ഷ്ഠ­മാ­യ­തു് നി­ങ്ങ­ളാ­ണെ­ങ്കിൽ നി­ങ്ങ­ളാ­ണു് ആ മ­നു­ഷ്യൻ. ശാ­ന്ത­നും ശമനും നി­ശ്ച­യ­ദാർ­ഢ്യ­മു­ള്ള­വ­നു­മാ­യ അ­ത്ത­ര­മൊ­രു മ­നു­ഷ്യ­നേ ന­മ്മു­ടെ അവസ്ഥ മാ­റ്റാ­നാ­കൂ. ന­മ്മു­ടെ അപകടം ഒ­ഴി­വാ­ക്കാ­നാ­കൂ. അ­തി­നാൽ ദ­യ­വാ­യി നി­ങ്ങ­ളാ­യി­രി­ക്കു­ക, ആ മ­നു­ഷ്യ­നാ­യി­രി­ക്കു­ക.

ആ­യ­തി­ന്റെ വഴികൾ ല­ളി­ത­മാ­യും ആ­ഴ­ത്തി­ലും ഉ­ന്ന­തി­യി­ലും, പ­ര­സ്പ­രാ­ശ്രി­യാ­യ ധർ­മ്മ­ങ്ങ­ളി­ലൂ­ടെ ന­മ്മി­ലു­ണർ­ത്തു­ക­യാ­ണു് ‘പഴയ പാത വെ­ളു­ത്ത മേ­ഘ­ങ്ങൾ’. ഈ ഗ്ര­ന്ഥം ശ്ര­ദ്ധ­യോ­ടെ വാ­യി­ക്കു­ന്ന ഒരു ഹൃ­ദ­യ­വും പ­ഴ­യ­പോ­ലെ­യാ­യി­രി­ക്കി­ല്ല. അ­വ­ന്റെ/അ­വ­ളു­ടെ ഓരോ കോ­ശ­വും ന­വ­മാ­യി പു­ഷ്പി­ക്കും. അ­ങ്ങ­നെ ഭൂമി ഉ­ണർ­ന്നാൽ സ­ഹോ­ദ­യ­മാ­യി.

ഓരോ വാ­യ­ന­യും ഹെ­രാ­ക്ളീ­റ്റ­സ് സൂ­ചി­പ്പി­ച്ച­തു­പോ­ലെ ഒ­ഴു­കു­ന്ന പു­ഴ­യിൽ മു­ങ്ങി നി­വർ­ന്ന­തി­നു് സ­മാ­ന­മാ­ണു്. ഇ­ങ്ങി­നെ­യൊ­രു മു­ങ്ങി നി­വ­ര­ലി­ലാ­ണു് ര­ണ്ടാ­യി­ര­ത്തി ഒ­ന്നിൽ ഞാ­നി­തി­ന്റെ മൊ­ഴി­മാ­റ്റ­ത്തി­നു് തു­ട­ക്ക­മി­ട്ട­തു്.

ഗൗതമ ബു­ദ്ധ­ന്റെ പ­രി­നിർ­വ്വാ­ണ­ത്തി­നു­ശേ­ഷം ആ­യി­ര­മാ­ണ്ടു­കൾ പി­ന്നി­ടു­മ്പോ­ഴേ­യ്ക്കും ബു­ദ്ധ­മ­തം ഇ­ന്ത്യ­യിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­കാൻ തു­ട­ങ്ങി. ബു­ദ്ധ­മ­തം പൂർ­ണ്ണ­മാ­യും ഇ­ന്ത്യ­യിൽ ഇ­ല്ലാ­താ­യി­ക്ക­ഴി­ഞ്ഞു. കം­ബോ­ഡി­യ, വി­യ­റ്റ്നാം, താ­യ്ലാ­ന്റ്, ചൈന, ജ­പ്പാൻ, ശ്രീ­ല­ങ്ക, ബർമ്മ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണു് അതു് വ്യാ­പി­ച്ച­തു്. ഇ­ന്ത്യ­യിൽ ശേ­ഷി­ച്ചി­ട്ടു­ള്ള ബു­ദ്ധ­പാ­ഠ­ങ്ങൾ­പോ­ലും ക­ലർ­പ്പു­ള്ള­താ­ണു്. ബ്രാ­ഹ്മ­ണ­മ­തം അ­ത­ങ്ങി­നെ­യാ­ക്കി. യ­ഥാർ­ത്ഥ ബു­ദ്ധ­പാ­ഠ­ങ്ങൾ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന­തു് നേ­ര­ത്തെ പറഞ്ഞ രാ­ജ്യ­ങ്ങ­ളി­ലാ­ണു്.

ഒരു സം­ഘ­ടി­ത­മ­ത­മെ­ന്ന നി­ല­യിൽ ബു­ദ്ധ­മ­ത­വും അ­ക്ര­മ­രാ­ഷ്ട്രീ­യ­ത്തിൽ നി­ന്നു് മു­ക്ത­മ­ല്ല. എ­ന്നാൽ എ­ന്തു­കൊ­ണ്ടു് ബു­ദ്ധ­മ­ത­വും ബു­ദ്ധ­നും ബു­ദ്ധ­ദർ­ശ­ന­വും ഇ­ന്ത്യ­യിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­മാ­യി? ബു­ദ്ധ­നും ബു­ദ്ധ­ദർ­ശ­ന­വും ന­മു­ക്കി­ന്നും ബ്രാ­ഹ്മ­ണ മ­ത­ത്തി­ന്റെ (വൈദിക മ­ത­ത്തി­ന്റെ) തു­ടർ­ച്ച­യാ­ണു്. ഒരു ഹി­ന്ദു അ­വ­താ­ര­മാ­യും ഹി­ന്ദു­മ­തം ബു­ദ്ധ­നെ മ­ലി­നീ­ക­രി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ, ച­രി­ത്ര­ത്തി­ന്റെ സൂ­ക്ഷ്മ­വാ­യ­ന­യിൽ ബു­ദ്ധ­നും ബു­ദ്ധ­ദർ­ശ­ന­വും ഇ­ന്ത്യ­യിൽ നി­ന്നു് ആ­ട്ടി­യോ­ടി­ക്ക­പ്പെ­ടു­ക­യാ­ണു­ണ്ടാ­യ­തു്. ബു­ദ്ധ­മ­ത­ത്തി­നു­ള്ളി­ലെ ആ­ന്ത­രി­ക സം­ഘർ­ഷ­ങ്ങ­ളെ മ­റ­ന്നു­കൊ­ണ്ട­ല്ല ഇ­ത്ര­യും പ­റ­യു­ന്ന­തു്. അ­ത്ത­രം ആ­ന്ത­രി­ക സം­ഘർ­ഷ­ങ്ങൾ­ക്കു് പോലും ബു­ദ്ധ­ന്റെ കാ­ല­ത്തു് നി­ല­നി­ന്നി­രു­ന്ന ബ്രാ­ഹ്മ­ണ­മ­ത­ത്തിൽ നി­ന്നു­ണ്ടാ­യ ഉ­പ­ജാ­പ­ങ്ങ­ളും എ­തിർ­പ്പു­ക­ളും സാ­ക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ടു്.

images/Ramana_Maharshi.jpg
ര­മ­ണ­മ­ഹർ­ഷി

ശ്ര­മ­ണ­ധാ­ര­ക­ളു­ടെ ഒരു നീ­രൊ­ഴു­ക്കാ­യി­ട്ടാ­ണു് ഗൗ­ത­മ­ബു­ദ്ധൻ ഗം­ഗാ­ത­ട­ങ്ങ­ളിൽ പ്ര­വേ­ശി­ക്കു­ന്ന­തു്. കാ­രു­ണ്യ­ത്തി­ന്റെ കുളിർ കാ­റ്റാ­യി ബു­ദ്ധൻ ബ്രാ­ഹ്മ­ണാ­ധി­കാ­ര­ത്തി­നും അ­തി­ന്റെ ശ്രേ­ണീ­ബ­ദ്ധ­മാ­യ ജാ­തി­വ്യ­വ­സ്ഥ­യ്ക്കും ഉ­ച്ച­നീ­ച­ത്വ­ങ്ങൾ­ക്കു­മെ­തി­രെ വളരെ നി­ശ­ബ്ദ­മാ­യ ഒരു ധാർ­മ്മി­ക വി­പ്ല­വ­ത്തി­നു് തു­ട­ക്കം കു­റി­യ്ക്കു­ക­യാ­യി­രു­ന്നു. തോ­ട്ടി­യും കാ­ലി­മേ­യ്ക്കു­ന്ന­വ­നും വ­ണി­ക്കും രാ­ജാ­വും കൊ­ല­യാ­ളി­യും ഗ­ണി­ക­യും ബു­ദ്ധ­നി­ലേ­യ്ക്കാ­കർ­ഷി­ക്ക­പ്പെ­ട്ടു. ഭ­ര­ണാ­ധി­കാ­രി­കൾ ബു­ദ്ധ­മ­ത­ത്തി­നു് അർ­ത്ഥ­വും പ്രോ­ത്സാ­ഹ­ന­വും നൽകി. ബു­ദ്ധ­ന്റെ ധാർ­മ്മി­ക വി­പ്ല­വം ബ്രാ­ഹ്മ­ണാ­ധി­കാ­ര­ത്തി­ന്റെ ക്രൂ­ര­മാ­യ ചൂഷണ വ്യ­വ­സ്ഥ­യാ­യ ജാ­തീ­യ­ത­യെ ക­ട­പു­ഴ­ക്കാൻ പോ­ന്ന­താ­ണെ­ന്ന­റി­യു­ന്ന­തോ­ടെ ബു­ദ്ധ­ഭി­ക്ഷു­ക്ക­ളും ബു­ദ്ധ­വി­ഹാ­ര­ങ്ങ­ളും അ­തി­ക്രൂ­ര­മാ­യ മർ­ദ്ദ­ന പീ­ഡ­ന­ങ്ങൾ­ക്കും അ­ക്ര­മ­ങ്ങൾ­ക്കും വി­ധേ­യ­മാ­യി. ഇ­ന്ത്യ­യി­ലെ ഗ്രാ­മ­ങ്ങ­ളി­ലും ന­ഗ­ര­ങ്ങ­ളി­ലും പ­ട്ട­ണ­ങ്ങ­ളി­ലും കൈ­കാ­ലു­ക­ളും മൂ­ക്കും ക­ണ്ണും ചു­ണ്ടും ഉടലും ചെ­വി­യും നാ­സി­ക­യും ലിം­ഗ­വും ത­ല­യു­മെ­ല്ലാം ഛേ­ദി­ക്ക­പ്പെ­ട്ടു് കി­ട­ക്കു­ന്ന ബോ­ധി­സ­ത്വ­ന്മാ­രു­ടെ­യും ബു­ദ്ധ­ന്മാ­രു­ടെ­യും ക­ല്ലി­ലും ലോ­ഹ­ത്തി­ലു­മു­ള്ള വി­ഗ്ര­ഹ­ങ്ങൾ ഈ അ­ക്ര­മ­പ­ര­മ്പ­ര­യു­ടെ നേർ സാ­ക്ഷ്യ­ങ്ങ­ളാ­ണു്. ബു­ദ്ധ­ന്റെ മു­തിർ­ന്ന ശി­ഷ്യ­ന്മാ­രിൽ ചിലർ ബ്രാ­ഹ്മ­ണ­രു­ടെ എ­തിർ­പ്പു­ക­ളാൽ മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന­തു് തി­ച്ച് നാ­ത്ഹാ­ന്റെ ഗ്ര­ന്ഥ­ത്തി­ലു­ണ്ടു്. ഇ­ന്നു് ഇ­ന്ത്യ­യു­ടെ തെ­രു­വു­ക­ളിൽ, വി­ശേ­ഷി­ച്ചും ഗൗതമ ബു­ദ്ധൻ ന­ട­ന്നു് ധ്യാ­നം ചെയ്ത ഉ­ത്ത­രേ­ന്ത്യൻ തെ­രു­വു­ക­ളിൽ ദ­രി­ദ്ര­രാ­യ ദ­ളി­ത­രും മു­സ്ലീ­മു­ക­ളും ഹി­ന്ദ­ത്വ­യു­ടെ പ്ര­തി­നി­ധി­ക­ളാൽ മർ­ദ്ദി­ച്ചു് കൊ­ല്ല­പ്പെ­ടു­ന്ന­തു് കാ­ണു­മ്പോൾ, ക­ണ്ണിൽ തെ­ളി­യു­ന്ന­തു് ബു­ദ്ധ­ന്റെ കാ­ല­ത്തും പി­ന്നീ­ടു­ള്ള നൂ­റ്റാ­ണ്ടു­ക­ളി­ലും ബു­ദ്ദു­ക്കൾ എ­ന്ന­വ­ഹേ­ളി­ക്ക­പ്പെ­ട്ടു് ബു­ദ്ധ­ഭി­ക്ഷു­മാ­രും ബു­ദ്ധ­മ­താ­നു­യാ­യി­ക­ളും തെ­രു­വു­ക­ളിൽ ഇതേ രീ­തി­യിൽ മർ­ദ്ദ­ന­മേ­റ്റു് കൊ­ല്ല­പ്പെ­ടു­ന്ന­താ­ണു്. ഗൗ­ത­മ­ബു­ദ്ധൻ നി­ശ­ബ്ദ­നാ­യ വി­പ്ല­വ­കാ­രി­യാ­ണെ­ന്നു് നേ­ര­ത്തെ സൂ­ചി­പ്പി­ക്കാൻ കാരണം അ­ദ്ദേ­ഹം ഒ­രി­ക്കൽ പോലും ബ്രാ­ഹ്മ­ണ മ­ത­ത്തെ­യൊ അ­തി­ന്റെ അ­നു­യാ­യി­ക­ളെ­യോ മ­റ്റേ­തെ­ങ്കി­ലും ആ­ത്മീ­യ ധാ­ര­ക­ളി­ലെ ഗു­രു­ക്ക­ന്മാ­രെ­യോ ശി­ഷ്യ­ഗ­ണ­ങ്ങ­ളെ­യോ എ­തിർ­ക്കു­ക­യോ പു­ച്ഛി­ക്കു­ക­യോ ത­ന്റെ­താ­ണു് അ­വ­രേ­ക്കാൾ മി­ക­ച്ച ദർ­ശ­ന­മെ­ന്നു് പ­റ­യു­ക­യോ ഉ­ണ്ടാ­യി­ട്ടി­ല്ല. വേദന, ദുഃഖം, ദു­രി­തം എ­ന്നി­വ­യിൽ നി­ന്നു­ള്ള വി­മോ­ച­നം സാ­ധ്യ­മാ­കു­ന്ന­തെ­ങ്ങ­നെ­യെ­ന്നേ അ­ദ്ദേ­ഹം അ­ന്വേ­ഷി­ച്ചി­ട്ടു­ള്ളൂ. ബു­ദ്ധൻ ആ­ത്യ­ന്തി­ക സ­ത്യ­ത്തെ­പ്പ­റ്റി (ultimate truth) ഒരു പ്ര­ഖ്യാ­പ­ന­വും ന­ട­ത്തു­ക­യു­ണ്ടാ­യി­ട്ടി­ല്ല. എ­ന്നാൽ താൻ നി­ര­ന്ത­ര­മാ­യ ധ്യാ­ന­ത്തി­ലൂ­ടെ അ­നു­ഭ­വി­ച്ച വി­മോ­ച­നം സ­ത്യ­മാ­ണെ­ന്നു് തന്റെ അ­നു­ഭ­വ­ത്തെ സൂ­ക്ഷ്മ­മാ­യി അ­പ­ഗ്ര­ഥി­ച്ചു­കൊ­ണ്ടു് തെ­ളി­യി­ക്കു­ന്നു­ണ്ടു്. അ­വ­യു­ടെ സ്വ­ഭാ­വ­ങ്ങൾ സ്ഥ­ല­കാ­ല­ങ്ങൾ­ക്ക­നു­സ­രി­ച്ചു് മാ­റു­ന്ന­ത­ല്ല. കാരണം, വി­മോ­ച­നം അ­ത­നു­ഭ­വി­ക്കു­ന്ന­വ­രി­ലെ­ല്ലാം ഒരു പോ­ലെ­യാ­ണു്. തീർ­ച്ച­യാ­യും ആ നേ­ര­നു­ഭ­വ­ത്തി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന­താ­യാൽ ഒ­രാ­ളി­നു് വേ­ദ­ന­യിൽ നി­ന്നും ദു­രി­ത­ത്തിൽ നി­ന്നും സ്വാ­ത­ന്ത്ര്യം സാ­ധി­ത­മാ­കും. അ­ങ്ങി­നെ നോ­ക്കി­യാൽ അതു് അ­ത­നു­ഭ­വി­ക്കു­ന്ന വ്യ­ക്തി­യു­ടെ നേ­രു­മാ­യി ആ­പേ­ക്ഷി­ക­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­താ­ണു്. എ­ന്നാൽ ആ വി­മോ­ച­നം അ­ച­ഞ്ച­ല­വും അ­ന­ശ്വ­ര­വു­മാ­ണു്.

ആ­ത്യ­ന്തി­ക­മാ­യി ഈ വി­മോ­ച­ന­ത്തി­ലേ­യ്ക്കു് ന­യി­ക്കു­ന്ന അ­നു­ഭ­വ­ത്തി­ന്റെ നേ­രി­ന­പ്പു­റ­മു­ള്ള അ­ന്വേ­ഷ­ണ­ങ്ങ­ളെ­ല്ലാം ബു­ദ്ധ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ര­ണ്ടാം­ത­ര­വും അ­തു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മി­ല്ലാ­ത്ത­താ­ണു്. ബു­ദ്ധ­ന്റെ­തു് നേ­ര­നു­ഭ­വ­ത്തിൽ നി­ന്നു­ള്ള വി­ശ്വാ­സ­മാ­ണു് (experiential truth).[2]

തി­ച്ച് നാ­തു്ഹാ­ന്റെ അതേ വാ­ക്കു­കൾ ത­ന്നെ­യാ­ണു് ബു­ദ്ധ­ഭി­ക്ഷു മ­ഹാ­വി­വേ­കി­ന്റെ­തും. ‘പഴയ പാത വെ­ളു­ത്ത മേ­ഘ­ങ്ങ’ളിൽ ഗൗതമ ബു­ദ്ധ­ന്റെ മുഖ്യ ശി­ഷ്യ­നാ­യ സം­പൂ­ജ്യ­നാ­യ സ­രി­പു­ത്രൻ മ­ര­ണാ­സ­ന്ന­നാ­യ ഒരു ബ്രാ­ഹ്മ­ണ പു­രോ­ഹി­ത­നെ വി­മോ­ച­ന­ത്തി­ന്റെ മ­റു­ക­ര­യി­ലെ­ത്തി­ക്കു­ന്ന സ­ന്ദർ­ഭ­മു­ണ്ടു്. ബ്രാ­ഹ്മ­ണ­മ­ത­ത്തെ എ­തിർ­ക്കു­ന്ന­തി­നു­പ­ക­രം പു­രോ­ഹി­ത­നെ വി­മോ­ച­ന­ത്തി­ലേ­യ്ക്കു് എ­ത്തി­ക്കു­ക­യാ­ണു് സ­രി­പു­ത്രൻ ചെ­യ്ത­തു്. ത­ന്നിൽ നി­ന്നു് വ്യ­ത്യ­സ്ത­വും വി­രു­ദ്ധ­വു­മാ­യ വി­ശ്വാ­സം മു­റു­കെ പി­ടി­ക്കു­ന്ന­വർ­ക്കു­പോ­ലും അ­ഹിം­സ­യു­ടെ സ­ചേ­ത­ന­മാ­യ ഉ­ള്ളു­ണർ­വ്വി­ലൂ­ടെ വി­മോ­ച­ന­ത്തി­ന്റെ വഴി തെ­ളി­യി­ച്ച­താ­കാം, ബ്രാ­ഹ്മ­ണ­മ­ത­ത്തി­ന്റെ പൗ­രോ­ഹി­ത്യ­ത്തി­നു് രു­ചി­ക്കാ­തി­രു­ന്ന­തും; എ­ളു­പ്പ­ത്തിൽ ബു­ദ്ധ­ദർ­ശ­ന­ത്തെ ത­മ­സ്ക­രി­ക്കാൻ സാ­ധി­ച്ച­തും.

images/Heraklit.jpg
ഹെ­രാ­ക്ളീ­റ്റ­സ്

‘അ­ധി­കാ­ര­ചൂ­ഢാ­മ­ണി’ ശി­ര­സ്സി­ലേ­റ്റി­യ ശ്രീ ശ­ങ്ക­ര­ന്റെ വ­ര­വോ­ടെ, അ­ദ്വൈ­ത ദർ­ശ­ന­ത്തി­ന്റെ വ്യാ­പ­ന­ത്തോ­ടെ ബു­ദ്ധ­ന്റെ ത­മ­സ്ക­ര­ണം പൂർ­ത്തി­യാ­യി. ബ്രാ­ഹ്മ­ണാ­ധി­കാ­ര­ത്തി­ന്റെ ജാ­തി­വ്യ­വ­സ്ഥ ശ­ക്ത­മാ­യി. ബു­ദ്ധ­ന്റെ പ­രി­നിർ­വ്വാ­ണം ക­ഴി­ഞ്ഞു് 2019-ൽ എ­ത്തി­യി­ട്ടും ഒരു ത­ഥാ­ഗ­തൻ പോലും ഇ­ന്ത്യ­യി­ലു­ണ്ടാ­യി­ട്ടി­ല്ല. അനേകം ശ­ങ്ക­രാ­ചാ­ര്യ­ന്മാർ, ര­മ­ണ­മ­ഹർ­ഷി, രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സർ, വി­വേ­കാ­ന­ന്ദൻ തു­ട­ങ്ങി സം­പൂ­ജ്യ­രാ­യ അനേകം ഋ­ഷി­മാർ ഹൈ­ന്ദ­വ­ധാ­ര­യെ പി­ന്തു­ടർ­ന്നു് അ­ദ്വൈ­ത­ത്തി­ന്റെ വൃ­ക്ഷ­ത്ത­ണ­ലു­ക­ളിൽ ന­മു­ക്കു­ണ്ടാ­യി­ട്ടു­ണ്ടു്. ന­മ്മു­ടെ ജ്ഞാ­നി­യാ­യ ശ്രീ­നാ­രാ­യ­ണ ഗുരു പോലും അ­ദ്വൈ­ത­ദർ­ശ­ന­ത്തി­ന്റെ പ­ര­മ്പ­ര­യി­ലെ ശ­ക്ത­മാ­യ സ­ന്യാ­സി­യാ­ണു്. വ്യ­ത്യ­സ്ത ജാതി വി­ഭാ­ഗ­ങ്ങ­ളിൽ നി­ന്നു് ഇ­സ്ലാ­മു­മാ­യു­ള്ള കൂ­ടി­ച്ചേ­ര­ലു­ക­ളി­ലൂ­ടെ­യും അനേകം സ­ന്യാ­സി ശ്രേ­ഷ്ഠർ­ക്കും അ­വ­ധൂ­ത­ന്മാർ­ക്കും ഇ­ന്ത്യ ജന്മം നൽ­കി­യി­ട്ടു­ണ്ടു്. മീ­രാ­ഭാ­യ്, ര­വി­ദാ­സ്, കബീർ, തു­ക്കാ­റാം, ബാ­സ­വേ­ശ്വ­രി തു­ട­ങ്ങി നൂ­റു­ക­ണ­ക്കി­നു് അ­ന്വേ­ഷി­കൾ ഹൈ­ന്ദ­വ­ന­വോ­ത്ഥാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ഇ­ന്ത്യ­യു­ടെ സാമൂഹ്യ-​ആത്മീയ ജീ­വി­ത­ത്തി­ലൂ­ടെ ക­ട­ന്നു് പോ­യി­ട്ടു­ണ്ടു്. ഗാ­ന്ധി­യും ഹി­ന്ദു­യി­സ­ത്തി­ന്റെ ന­വോ­ത്ഥാ­ന­ത്തി­ലാ­ണു് ഊ­ന്നി­യ­തു്. ജൈവ-​വൈഷ്ണവ-ക്രൈസ്തവ-ഇസ്ലാം ധാ­തു­ക്ക­ളെ ഗാ­ന്ധി ഹി­ന്ദു­യി­സ­ത്തി­ന്റെ വ്യ­ത്യ­സ്ത ധാ­ര­ക­ളു­മാ­യി സ­മ­ന്വ­യി­പ്പി­ക്കാൻ ശ്ര­മി­ച്ചു. സത്യം നി­ങ്ങ­ളിൽ ത­ന്നെ­യാ­ണെ­ന്നു് പ­റ­യു­മ്പോ­ഴും ആ­ത്യ­ന്തി­ക സ­ത്യ­ത്തെ­പ്പ­റ്റി­യു­ള്ള അ­ന്വേ­ഷ­ണ­ത്തിൽ അ­ദ്ദേ­ഹം വൈ­ഷ്ണ­വ­നാ­യ സനാതന ഹി­ന്ദു­വാ­ണു്. അ­തേ­സ­മ­യം ജാ­തി­വ്യ­വ­സ്ഥ ഇ­ല്ലാ­താ­ക്കാൻ ഹിം­സാ­ത്മ­ക­മാ­യ സ­മീ­പ­ന­മ­ല്ലേ വേ­ണ്ട­തു്, ജാതി ഹി­ന്ദു­വി­ന്റെ മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ ധാർ­മ്മി­ക മാ­റ്റ­മാ­ണു് വേ­ണ്ട­തെ­ന്നും ഗാ­ന്ധി തി­രി­ച്ച­റി­യു­ന്നു­ണ്ടു്. ഒരു ത­ഥാ­ഗ­ത­നി­ലേ­യ്ക്കു് ഇ­ന്ത്യൻ സാമൂഹ്യ-​രാഷ്ട്രീയ-സാംസ്കാരിക അ­ന്ത­രീ­ക്ഷം ഒ­രി­ക്ക­ലും ഉ­ണർ­ന്നി­ല്ല.

ഇനി കേ­ര­ള­ത്തി­ന്റെ പ­രി­സ­ര­ത്തി­ലേ­യ്ക്കു് വ­ന്നാൽ, ന­മു­ക്കു് കാ­ണാ­നാ­വു­ന്ന­തു് 1950-നു ശേഷം 2000 വ­രെ­യു­ള്ള വർ­ഷ­ങ്ങ­ളിൽ ബു­ദ്ധ­ദർ­ശ­നം വാ­ക്കു­ക­ളാ­യി അ­പൂർ­വ്വം ക­വി­ത­ക­ളിൽ പ­രാ­മർ­ശി­ക്ക­പ്പെ­ട്ടു. ധർ­മ്മാ­ധി­കാ­രി കൊ­സാ­മ്പി­യു­ടെ ‘ഭഗവാൻ ബു­ദ്ധൻ’ 1956-ൽ മ­ല­യാ­ള­ത്തി­ലേ­യ്ക്കു് വി­വർ­ത്തി­ത­മാ­യെ­ങ്കി­ലും ഉ­ജ്ജ്വ­ല­മാ­യ ആ അ­പൂർ­വ്വ ഗ്ര­ന്ഥം മ­ല­യാ­ള­ത്തിൽ കൂ­ടു­തൽ പ­രി­ചി­ത­മാ­യ­തു് ര­ണ്ടാ­യി­ര­ത്തി­നു­ശേ­ഷ­മാ­ണു്. മ­ദ്ധ്യ­വർ­ഗ്ഗി മ­ല­യാ­ളി പ­രി­ച­യ­പ്പെ­ട്ട­തു് ‘ഹെർ­മെൻ ഹെ­സ്സെ’യുടെ സി­ദ്ധാർ­ത്ഥ­യെ­യാ­ണു്. അ­ശ്വ­ഘോ­ഷ­ന്റെ ‘ബു­ദ്ധ­ച­രി­തം’, ബു­ദ്ധ­ന്റെ ‘ധർ­മ്മ­പ­ഥം’ എന്നീ ഗ്ര­ന്ഥ­ങ്ങ­ളും കൂ­ടു­തൽ വാ­യി­ക്ക­പ്പെ­ടു­ന്ന­തു് ര­ണ്ടാ­യി­ര­ത്തി­നു­ശേ­ഷ­മാ­ണു്. അ­തേ­സ­മ­യം 1950 വരെ ഒരു ബു­ദ്ധ­സം­സ്കാ­രം ന­മ്മു­ടെ മ­ണ്ണി­ലു­ണ്ടാ­യി­രു­ന്നു. ബു­ദ്ധ­മ­താ­നു­യാ­യി­ക­ളും ധാ­രാ­ള­മു­ണ്ടാ­യി­രു­ന്നു. 1950–2000 കാ­ല­യ­ള­വിൽ ബു­ദ്ധ­മ­ത­ത്തി­ന്റെ തി­രോ­ധാ­ന­ത്തി­നു് പ്ര­ധാ­ന കാ­ര­ണ­ങ്ങ­ളി­ലൊ­ന്നു് സം­വാ­ദ­ങ്ങൾ­ക്കി­ട­മി­ല്ലാ­ത്ത മാർ­ക്സി­സ­ത്തി­ന്റെ ആ­ധി­പ­ത്യ­മാ­ണു്. ന­മ്മു­ടെ ധാർ­മ്മി­ക പ­രി­സ­രം ഇ­ത്ര­മാ­ത്രം ദു­ഷി­പ്പി­ക്കു­ന്ന­തിൽ നാം കേ­ര­ള­ത്തിൽ പ്ര­യോ­ഗി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മാർ­ക്സി­സ­ത്തി­ന്റെ­യും അ­തി­ന്റെ ച­തു­രം­ഗ­പ്പ­ല­ക­യിൽ ക­ളി­ക്കു­ന്ന ഇതര രാ­ഷ്ട്രീ­യ­ക്കാ­രു­ടെ­യും പ­ങ്കു് ചെ­റു­ത­ല്ല. ഇതിൽ ബു­ദ്ധി­ജീ­വി­ക­ളു­ടെ­യും എ­ഴു­ത്തു­കാ­രു­ടെ­യും സം­സ്കാ­രി­ക പ്ര­വർ­ത്ത­ക­രു­ടെ­യും ച­രി­ത്ര­കാ­ര­ന്മാ­രു­ടെ­യും പ­ങ്കു് പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്.

images/Narayana_Guru-1.jpg
ശ്രീ­നാ­രാ­യ­ണ ഗുരു

പ­രു­ക്കൻ ഭാ­ഷ­യിൽ ഇ­ത്ര­യും പ­റ­ഞ്ഞ­തു് തി­ച്ച് നാ­ത്ഹാ­ന്റെ ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ’ മ­ല­യാ­ളി­യു­ടെ ധാർ­മ്മി­ക ഭൂ­മി­യിൽ ര­ണ്ടാ­യി­ര­ത്തി­നു­ശേ­ഷം ചെ­റി­യ­തോ­തി­ലു­ള്ള സ്വാ­ധീ­ന­മെ­ങ്കി­ലും ചെ­ലു­ത്താൻ പ്രാ­പ്ത­മാ­യി­രു­ന്നെ­ന്നു് സൂ­ചി­പ്പി­ക്കാ­നാ­ണു്. ഈ ഗ്ര­ന്ഥ­ത്തി­ന്റെ സ്വാ­ധീ­ന­ത്തിൽ ആ­റു­നോ­വ­ലു­ക­ളെ­ങ്കി­ലും മ­ല­യാ­ള­ത്തി­ലു­ണ്ടാ­യി­ട്ടു­ണ്ടു്. ഇതര ര­ച­ന­ക­ളും സാ­ധ്യ­മാ­യി­ട്ടു­ണ്ടു്. നിർ­ഭാ­ഗ്യ­വ­ശാൽ, ബ്രാ­ഹ്മ­ണ­മ­ത­ത്തി­ന്റെ അ­ദ്വൈ­ത­ദർ­ശ­ന­വും ബു­ദ്ധ­ദർ­ശ­ന­വും നേ­ര­നു­ഭ­വ­ത്തിൽ വ്യ­ത്യ­സ്ത­മാ­ണെ­ന്ന സൂ­ക്ഷ്മ­മാ­യ വ­സ്തു­ത മിക്ക ര­ച­ന­ക­ളി­ലൂ­ടെ­യും ക­ട­ന്നു­പോ­കു­മ്പോൾ അ­നു­ഭ­വ­പ്പെ­ടാ­റി­ല്ല. ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങ’ളുടെ മേ­ലു­ള്ള നി­ര­ന്ത­ര­മാ­യ അക്ഷര ധ്യാ­നം ആ വ­സ്തു­ത തി­രി­ച്ച­റി­യാൻ സ­ഹാ­യി­ക്കും. ആ­രു­ടെ­മേ­ലും പ­ഴി­ചാ­രാ­തെ, ആ­രെ­യും കു­റ്റ­പ്പെ­ടു­ത്താ­തെ, ഗൗ­ത­മ­ബു­ദ്ധ­ന്റെ ‘ബോ­ധോ­ദ­യം’—ദുഃഖം, വേദന, ദു­രി­തം എ­ന്നി­വ­യിൽ നി­ന്നു­ള്ള വി­മോ­ച­നം—എ­ങ്ങ­നെ സ്വയം സാ­ധി­ത­മാ­കു­മെ­ന്ന­തു് തി­ച്ച് നാ­ത്ഹാ­നി­ലു­ണ്ടു്.

അം­ബേ­ദ്ക­റു­ടെ രാ­ഷ്ട്രീ­യ ബു­ദ്ധ­നിൽ ത­ങ്ങ­ളു­ടെ വി­മോ­ച­നം അ­ന്വേ­ഷി­ക്കു­ന്ന ദളിത് സ­ഹോ­ദ­ര­ങ്ങൾ ത­ങ്ങ­ളു­ടെ സ­ങ്കു­ചി­ത­മാ­യ രാ­ഷ്ട്രീ­യ­ത്തി­ലൂ­ടെ കാ­ണാ­തെ പോ­കു­ന്ന­തു് ഗൗ­ത­മ­ബു­ദ്ധ­ന്റെ പ­ര­സ്പ­രാ­ശ്രി­ത­മാ­യ സ­ഹോ­ദ­യ­മാ­ണു്. ബ്രാ­ഹ്മ­ണി­സ­ത്തി­ന്റെ ഉ­ച്ച­നീ­ച­ത്വ­ത്തി­ലേ­യ്ക്കേ അതവരെ കൊ­ണ്ടു­പോ­കൂ­യെ­ന്നു് ആ­ശ­ങ്ക­പ്പെ­ടാ­തി­രി­ക്കാൻ വയ്യ. ‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ’ ആ­ഴ­ത്തിൽ വാ­യി­ച്ചാൽ ഈ വ­സ്തു­ത അ­വർ­ക്കു് ബോ­ധ്യ­മാ­കും.

‘പ­ഴ­യ­പാ­ത വെ­ളു­ത്ത മേ­ഘ­ങ്ങൾ’ കേ­ര­ളീ­യ­ന്റെ­യും കേ­ര­ള­ത്തി­ന്റെ­യും അ­തി­ജീ­വ­ന­ത്തി­നു­ള്ള ഒരു വ­ഴി­യാ­ണു്. ‘Old Path White Clouds’ ലോ­ക­ത്തി­ന്റെ ഇ­ത­ര­ഭാ­ഗ­ങ്ങ­ളിൽ വി­മോ­ച­ന­ത്തി­ന്റെ പാ­ത­യാ­കു­ന്ന­തു­പോ­ലെ.

ഈ മ­ഹ­ദ്ഗ്ര­ന്ഥ­ത്തി­ന്റെ മൊ­ഴി­മാ­റ്റ­ത്തിൽ ഞാ­നെ­ന്നെ­ത്ത­ന്നെ സ­മർ­പ്പി­ച്ചി­ട്ടു­ണ്ടു്, സ­ന്തോ­ഷ­വും ആ­ന­ന്ദ­വും ശാ­ന്തി­യും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടു്. എ­ന്നാൽ, അ­ജ്ഞ­ത­യു­ടെ മാ­ലി­ന്യം മ­ന­സ്സിൽ നി­ന്നു് പൂർ­ണ്ണ­മാ­യി ഒ­ഴി­ഞ്ഞു­പോ­യി­ട്ടി­ല്ലാ­ത്ത­തി­നാൽ ആ അ­ഭൂ­ത­മാ­യ ആ­ന­ന്ദ­വും ശാ­ന്തി­യും എ­നി­ക്കു് നി­ല­നിർ­ത്താ­നാ­യി­ട്ടി­ല്ല. ഒ­രു­പ­ക്ഷേ, ഈ ഗ്ര­ന്ഥ­ത്തി­ന്റെ മൂ­ന്നു് പു­സ്ത­ക­ങ്ങൾ വാ­യി­ച്ച ചി­ലർ­ക്കെ­ങ്കി­ലും അതു് നി­ല­നിർ­ത്താ­നാ­യി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ധാരണ. നി­ത്യ­വും താൻ വാ­യി­ക്കു­ന്ന ബൈ­ബി­ളി­നൊ­പ്പം ഈ മൂ­ന്നു് പു­സ്ത­ക­ങ്ങ­ളും ചേർ­ത്തു­വെ­ച്ചി­ട്ടു­ള്ള ഒരു വീ­ട്ട­മ്മ­യെ എ­നി­ക്കു് നേ­രി­ട്ട­റി­യാം.

images/Hermann_Hesse.jpg
ഹെർ­മെൻ ഹെ­സ്സെ

ര­ണ്ടു­ദ­ശ­ക­ങ്ങ­ളിൽ ‘പഴയ പാത വെ­ളു­ത്ത മേ­ഘ­ങ്ങ­ളു­ടെ’ അ­നു­ഭ­വ­ങ്ങൾ ഞാൻ നി­രീ­ക്ഷി­ച്ച­തു് തൃ­ശ്ശൂ­രി­ലെ പെയിൻ ആന്റ് പാ­ലി­യേ­റ്റീ­വ് കെയർ ക്ലി­നി­ക്കി­ലാ­ണു്. വേ­ദ­ന­യു­ണ്ടു്. ദുഃ­ഖ­മു­ണ്ടു്. ദു­രി­ത­മു­ണ്ടു്. അവ യാ­ഥാർ­ത്ഥ്യ­ങ്ങ­ളാ­ണു്. എ­ന്നാൽ അവയിൽ നി­ന്നു­ള്ള വി­മോ­ച­നം നി­രു­പാ­ധി­ക­മാ­യ കാ­രു­ണ്യ­ത്തി­ലൂ­ടെ, ക­രു­ണ­യി­ലൂ­ന്നി­യ ചെറിയ ചെറിയ, നി­സ്സാ­ര­മെ­ന്നു് ത­ള്ളി­ക്ക­ള­യാ­വു­ന്ന പ്ര­വൃ­ത്തി­യി­ലൂ­ടെ സാ­ധി­ക്കു­മെ­ന്നു് ഇവിടെ നി­ന്നാ­ണു് നേർ­സാ­ക്ഷി­യാ­യി പ­ഠി­ച്ച­തു്. ക­ക്കൂ­സു് കഴുകി വൃ­ത്തി­യാ­ക്കു­ന്ന­വർ, അ­ടു­ക്ക­ള­യിൽ രോ­ഗാ­തു­ര­രാ­യ സ­ഹോ­ദ­ര­ങ്ങൾ­ക്കാ­യി ഭ­ക്ഷ­ണം പാചകം ചെ­യ്യു­ന്ന­വർ. അ­വ­രു­ടെ പ­ഴു­ത്തു് ചീ­ഞ്ഞു് പു­ഴു­ക്ക­ള­രി­ക്കു­ന്ന വ്ര­ണ­ങ്ങൾ ഒരു പൂ­വി­നെ­യെ­ന്ന­പോ­ലെ മൃ­ദു­മൃ­ദു­ല­മാ­യി കഴുകി വൃ­ത്തി­യാ­ക്കു­ന്ന ന­ഴ്സു­മാർ. അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ആ­ത്മ­സ­മർ­പ്പ­ണം ചെ­യ്യു­ന്ന ഭി­ഷ­ഗ്വ­ര­ന്മാർ. സ­ന്ന­ദ്ധ­സേ­വ­കർ, ഈ­യെ­ല്ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കും മൂ­ല­ധ­നം ക­യ്യ­യ­ച്ചു­നൽ­കു­ന്ന വ്യ­ക്തി­കൾ ഇ­വ­രെ­ല്ലാം പ­ര­സ്പ­രാ­ശ്രി­ത­ത്തി­ന്റെ ധാർ­മ്മി­ക ക­ണ്ണി­ക­ളാ­യി മാ­റു­ന്ന­തു് വി­സ്മ­യ­ക­ര­മാ­യ കാ­ഴ്ച­യാ­ണു്. ശാ­രീ­രി­ക­മാ­യ വേ­ദ­ന­യു­ടെ അനവധി ത­ല­ങ്ങൾ എ­നി­ക്കു് കാ­ണി­ച്ചു് ത­രാ­റു­ള്ള മാ­തൃ­തു­ല്യ­യാ­യ രാ­ധേ­ട­ത്തി, സാ­ന്ത്വ­ന പ­രി­ച­ര­ണ­ത്തി­നു് കാ­രു­ണ്യ­ത്തി­ന്റെ ദർ­ശ­ന­രൂ­പം നൽ­കു­ന്ന ആ­ത്മ­സു­ഹൃ­ത്തു് ഡോ. ഇ. ദി­വാ­ക­രൻ, സ­ഹ­ജ­മാ­യ ക്രി­സ്തീ­യ വി­ശു­ദ്ധി­യിൽ നി­ന്നു് ഉ­റ­വെ­ടു­ത്ത കാ­രു­ണ്യ­ത്തി­ലൂ­ടെ വേ­ദ­നി­ക്കു­ന്ന സ­ഹോ­ദ­ര­ങ്ങൾ­ക്കു് വാ­ക്കി­ലും പു­ഞ്ചി­രി­യി­ലും സ്നേ­ഹ­സ്പർ­ശ­ത്തി­ലും പ്ര­വൃ­ത്തി­യി­ലും മൈ­ത്രി­യാ­കു­ന്ന ഡോ. സജിത എ­ന്നി­വ­രെ എ­ടു­ത്തു് പ­റ­യാ­തി­രി­ക്കാൻ വയ്യ.

കു­റി­പ്പു­കൾ

[1] നി­കാ­യം, അ­ഗാ­മ­സ് എ­ന്നി­വ­യ്ക്കു് സൂ­ക്തം—സു­ത്തം—എ­ന്നു് ഏ­ക­ദേ­ശം അർ­ത്ഥം പറയാം.

[2] മ­ഹാ­വി­വേ­ക: Motivation and Effort in Budhist Soteriology, മേയ് 2019, പുറം: 19, 20.

കെ. അ­ര­വി­ന്ദാ­ക്ഷൻ
images/aravindakshan.jpg

മ­ല­യാ­ള­ത്തി­ലെ ഒരു എ­ഴു­ത്തു­കാ­ര­നാ­ണു് കെ. അ­ര­വി­ന്ദാ­ക്ഷൻ.

Colophon

Title: Budhapathayum Ozhukunna Vella Meghangalum (ml: ബു­ദ്ധ­പാ­ത­യും ഒ­ഴു­കു­ന്ന വെള്ള മേ­ഘ­ങ്ങ­ളും).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-12.

Deafult language: ml, Malayalam.

Keywords: Article, K. Aravindakshan, Budhapathayum Ozhukunna Vella Meghangalum, കെ. അ­ര­വി­ന്ദാ­ക്ഷൻ, ബു­ദ്ധ­പാ­ത­യും ഒ­ഴു­കു­ന്ന വെള്ള മേ­ഘ­ങ്ങ­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Buddha as mendicant, a painting by Abanindranath Tagore (1871–1951). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.