SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/King_Dushyanta_Shakuntala.jpg
King Dushyanta proposing marriage with a ring to Shakuntala, a chromolithograph by R. Varma .
മ­ല­യാ­ള­ശാ­കു­ന്ത­ളം
വിവ: ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ കോ­യി­ത്ത­മ്പു­രാൻ
ആമുഖം
സ­മർ­പ്പ­ണം

ശാ­കു­ന്ത­ളേ കേ­ര­ള­കാ­ളി­ദാ­സ

വി­വർ­ത്തി­തേ സ­ത്യ­യ­ദ്യ­മോ മേ

സ­ഹ­സ്ര­ര­ശ്മാ­വു­ദി­തേ വി­ഭാ­തേ

പ്ര­ദീ­പ­സ­ന്ദീ­പ­ന­സാ­ഹ­സം സ്യാ­ത്

അഥാപി തു,

മ­ണേർ­മ്മ­ഹാർ­ഘ്യ­സ്യ ഗു­ണാ­ന­ഭി­ജ്ഞൈഃ

പ്ര­വാ­ള­ഭൂ­യി­ഷ്ഠ­പ­ദ­പ്ര­യോ­ഗം

ഗ്ര­ന്ഥ­സ്യ ത­സ്യാ­ഭി­ന­വം വി­വർ­ത്ത

മ­ഭ്യർ­ത്ഥി­തോഽഹം യ­ദ­ജ­ല്പ­മേ­വം.

ത­ദേ­ത­ദ­പ്യു­ഛ്രി­ത­ഭ­ക്തി­പൂ­തം

സ­മർ­പ്യ­തേ ശ്രീ­ഗു­രു­പാ­ദ­മൂ­ലേ

പാ­ത്രാ­നു­സാ­രേ­ണ വി­കാ­രി­ണീ­നാം

വിപാക ഏവൈഷ ഹി ത­ദ്ഗ­വീ­നാം.

“സി­ദ്ധ്യ­ന്തി കർ­മ്മ­സു മ­ഹ­ത്സ്വ­പി­യ­ന്നി­യോ­ജ്യാഃ

സം­ഭാ­വ­നാ­ഗു­ണ­മ­വേ­ഹി ത­മീ­ശ്വ­രാ­ണാം;

കിം വാ?ഭ­വി­ഷ്യ­ദ­രു­ണ­സ്ത­മ­സാം നി­ഹ­ന്താ

തം ചേത് സ­ഹ­സ്ര­കി­ര­ണോ­ധ­രി നാ­ക­രി­ഷ്യ­ത്.”

തി­രു­വ­ന­ന്ത­പു­രം 05-12-’87

ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ

ഉ­ത്ത­രം

വ്യാ­ഖ്യാ­ന­ഭേ­ദാ­ദ­പി പാ­ഠ­ഭേ­ദാ

ദ­നേ­ക­ഭേ­ദം യദി മൂ­ല­മേ­വ

പ്ര­സ്ഥാ­ന­ഭേ­ദാ­ദ്രു­ചി­ഭേ­ദ­ത­ശ്ച

ഭേ­ദാ­വ­കാ­ശഃ സു­ത­രാം വി­വർ­ത്തേ.

അതോ നവീനേ പ­രി­വർ­ത്ത­നേഽസ്മിൻ

കൃതഃ ശ്രമോ നൈവ പി­ന­ഷ്ടി­പി­ഷ്ടം

ശാ­കു­ന്ത­ളാർ­ത്ഥാ­മൃ­ത­പാ­ന­പാ­ത്ര

മേകം നവം കൈരളി, തേഽദ്യ ലബ്ധം.

സാധു സ്വ­ശി­ഷ്യ­പ്ര­ണ­യാ­ത് പ്ര­ണീ­തം

മ­ദ്ഭാ­ഗി­നേ­യേ­ന വി­വർ­ത്ത­മേ­തം

ശാ­കു­ന്ത­ള­സ്യാർ­പ്പി­ത­മ­ദ്യ മഹ്യം

ത­ത്പ്രേ­മ­നി­ഘ്നോഽഹ­മു­രീ­ക­രോ­മി.

“സ്ഥാ­നേ സ്വ­ശി­ഷ്യ­നി­വ­ഹൈർ­വി­നി­യു­ജ്യ­മാ­നാ

വി­ദ്യാ ഗുരും ഹി ഗു­ണ­വ­ത്ത­ര­മാ­ത­നോ­തി

ആദായ ശു­ക്തി­ഷു വ­ലാ­ഹ­ക­വി­പ്ര­കീർ­ണ്ണൈർ

ര­ത്നാ­ക­രോ ഭവതി വാ­രി­ഭി­രം­ബു­രാ­ശിഃ”

തി­രു­വ­ന­ന്ത­പു­രം 06-12-’87

കേ­ര­ള­വർ­മ്മ.

പാ­ത്ര­വി­വ­ര­ണം

രാ­ജാ­വു് — ദു­ഷ്ഷ­ന്തൻ, ഹ­സ്തി­ന­പു­രാ­ധി­പ­തി, നായകൻ

സൂതൻ — വൈ­ഖാ­ന­സ­നും ര­ണ്ടു് ശി­ഷ്യ­ന്മാ­രും

ശ­കു­ന്ത­ള — ക­ണ്വ­ന്റെ വ­ളർ­ത്തു­പു­ത്രി നായിക

സ­ഖി­മാർ — പ്രി­യം­വ­ദ­യും അ­ന­സൂ­യ­യും

വി­ദൂ­ഷ­കൻ — മാ­ഢ­വ്യൻ—രാ­ജാ­വി­ന്റെ തോഴൻ

പ­രി­വാ­ര­ങ്ങൾ — യ­വ­ന­സ്ത്രീ­കൾ

ദ്വാ­ര­പാ­ല­കൻ — രൈ­വ­ത­കൻ

സേ­നാ­പ­തി — ഭ­ദ്ര­സേ­നൻ

മ­ഹർ­ഷി­കു­മാ­ര­ന്മാർ — നാ­ര­ദ­നും ഗൗ­ത­മ­നും

അ­ന്തഃ­പു­ര­പ­രി­ചാ­ര­കൻ — കരഭകൻ യ­ജ­മാ­ന­ശി­ഷ്യൻ

ഗൗതമി — ശ­കു­ന്ത­ള­യു­ടെ വ­ളർ­ത്ത­മ്മ

ക­ണ്വ­ശി­ഷ്യ­ന്മാർ — ശാർ­ങ്ഗ­ര­വ­നും ശാ­ര­ദ്വ­ത­നും

കാ­ശ്യ­പൻ — കണ്വൻ, കു­ല­പ­തി, ശ­കു­ന്ത­ള­യെ എ­ടു­ത്തു വ­ളർ­ത്തി­യ മഹർഷി.

ക­ഞ്ചു­കി — വാ­താ­യ­നൻ

പ­രി­ജ­ന­ങ്ങൾ — ദ്വാ­ര­പാ­ലി­ക, വേ­ത്ര­വ­തി

വി­ശ്വ­സ്ത പ­രി­ചാ­രി­ക — ച­തു­രി­ക

പു­രോ­ഹി­തൻ — സോ­മ­രാ­തൻ

ശി­പാ­യി­മാർ — ജാ­നു­ക­നും സൂ­ച­ക­നും

ന­ഗ­രാ­ധി­കാ­രി — രാ­ജ­സ്യാ­ലൻ മി­ത്രാ­വ­സു

പു­ള്ളി — മു­ക്കു­വൻ

അ­പ്സ­ര­സ്ത്രീ — സാ­നു­മ­തി—മേ­ന­ക­യു­ടെ സഖി

ഉ­ദ്യാ­ന­പാ­ലി­ക­മാർ — മ­ധു­രി­ക­യും പ­ര­ഭൃ­തി­ക­യും

ദേ­വേ­ന്ദ്ര­സാ­ര­ഥി — മാതലി

താ­പ­സി­മാർ — ഒരുവൾ സു­വ്ര­ത

ബാലൻ — സർ­വ്വ­ദ­മ­നൻ—നാ­യ­ക­ന്റെ പു­ത്രൻ

മാ­രീ­ചൻ — ക­ശ്യ­പ­പ്ര­ജാ­പ­തി

അദിതി — ദാ­ക്ഷാ­യ­ണി

മാ­രീ­ച­ശി­ഷ്യൻ — ഗാലവൻ

മലയാള ശാ­കു­ന്ത­ളം
(ക) സ്ഥ­കാ­ല­ങ്ങൾ

ഒ­ന്ന­മാ­താ­യി ശ­കു­ന്ത­ള ര­ങ്ഗ­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തു ക­ണ്വാ­ശ്ര­മ­ത്തിൽ ത­പോ­വ­ന­വൃ­ക്ഷ­ങ്ങ­ളെ ന­ന­യ്ക്കു­ന്ന ഒരു ക­ന്യ­ക­യാ­യി­ട്ടാ­കു­ന്നു. ഒ­ടു­വിൽ അവൾ യൗ­വ­രാ­ജ്യാ­ഭി­ഷേ­ക­ത്തി­നു പ്രാ­യ­മാ­യ തന്റെ പു­ത്ര­നോ­ടൊ­രു­മി­ച്ചു നി­ഷ്ക്ര­മി­ക്ക­യും ചെ­യ്യു­ന്നു. അ­തി­നാൽ കഥ നടന്ന കാലം ഉ­ദ്ദേ­ശം പ­തി­നാ­റു സം­വ­ത്സ­ര­ത്തോ­ളം ഇ­രി­ക്ക­ണ­മെ­ന്നു തീർ­ച്ച­ത­ന്നെ. എ­ന്നാൽ ര­ങ്ഗ­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന കാലം വളരെ സ്വ­ല്പ­മേ­യു­ള്ളു.

പ്ര­ഥ­മാ­ങ്ക­ത്തിൽ രാ­ജാ­വു് മൃ­ഗ­ത്തെ ഓ­ടി­ച്ചു­കൊ­ണ്ടു പ്ര­വേ­ശി­ക്കു­ന്ന­തു മ­ദ്ധ്യാ­ഹ്ന­ത്തി­നു വളരെ മു­മ്പാ­യി­രി­ക്ക­ണം. ആ­ശ്ര­മ­ത്തിൽ എ­ത്തി­യ സമയം മു­നി­ക­ന്യ­ക­മാർ ചെ­ടി­കൾ ന­ന­ച്ചു­ക­ഴി­ഞ്ഞി­ട്ടി­ല്ല. അ­വ­രു­മാ­യി നേ­രം­പോ­യ­ത­റി­യാ­തെ സം­സാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു് ഒ­ടു­വിൽ കാ­ട്ടാ­ന­യു­ടെ വർ­ത്ത­മാ­നം കേ­ട്ടു പി­രി­യു­മ്പോൾ പകൽ കുറേ ശേ­ഷി­ച്ചി­രു­ന്നി­രി­പ്പാൻ പ്ര­യാ­സ­മാ­ണു്.

പി­റ്റേ ദിവസം രാ­വി­ലെ­യാ­ണു് മാ­ഢ­വ്യൻ പ്ര­വേ­ശി­ച്ചു്, “ഇ­ന്ന­ലെ ഒപ്പം എ­ത്താൻ ക­ഴി­യാ­തെ ഞാൻ പി­ന്നി­ലാ­യ­പ്പോൾ” എന്നു രാ­ജാ­വി­ന്റെ വേ­ട്ട­ഭ്രാ­ന്തി­ന്റെ ദു­ഷി­ക്കു­ന്ന­തു്. ഈ­ച്ച­ക­ളെ ഒ­ക്കെ­യും ആ­ട്ടി­യോ­ടി­ച്ചി­ട്ടു തോ­ഴ­രും രാ­ജാ­വും കൂടി ക­ല്ത്ത­റ­യിൽ മ­ര­ത്തി­ന്റെ തണലിൽ ഇ­രു­ന്നു സ്വ­കാ­ര്യം പ­റ­യു­മ്പോ­ഴേ­ക്കു് ഏ­ക­ദേ­ശം വെയിൽ ന­ന്നാ­യി മൂ­ത്തി­രി­ക്കു­ന്നു. പി­ന്നീ­ടു്, ഗു­രു­പ്രേ­രി­ത­കൃ­ത്യ­യു­ഗ്മ­ത്തെ അ­ന്യോ­ന്യം അ­വി­രോ­ധേ­ന നി­വർ­ത്തി­പ്പാ­നു­ള്ള ആ­ലോ­ച­ന­ക­ളും ക­ഴി­ഞ്ഞു് മാ­ഢ­വ്യ­നെ ന­ഗ­ര­ത്തി­ലേ­ക്കു ജാ­ട­കേ­റ്റി പു­റ­പ്പെ­ടു­വി­ക്കു­ന്ന­തോ­ടു­കൂ­ടി ആ പകലും അ­വ­സാ­നി­ക്കു­ന്നു.

മൂ­ന്നാ­മ­ങ്ക­ത്തിൽ രാ­ജാ­വു് ആ­ശ്ര­മ­ത്തി­ലെ­ത്തി രണ്ടു നാ­ലു­ദി­വ­സം കൊ­ണ്ടു മ­ഹർ­ഷി­മാ­രു­ടെ കർ­മ്മ­ങ്ങൾ ഏ­താ­നും നിർ­വി­ഘ്ന­മാ­യി ന­ട­ത്തി അ­വ­രു­ടെ അ­നു­വാ­ദ­പ്ര­കാ­രം ഉ­ച്ച­സ­മ­യം കു­റ­ച്ചൊ­ന്നു വി­ശ്ര­മി­ക്കാ­നാ­യി­ട്ടാ­ണു പ്ര­വേ­ശി­ക്കു­ന്ന­തു്. “മാ­ലി­നി­യി­ലേ­ച്ചെ­റു­ശീ­ക­ര­വും സ­രോ­ജ­സൗ­ര­ഭ­വും ചൊ­രി­യു­ന്ന തെ­ന്ന­ലി­നെ” പു­ണർ­ന്നും­കൊ­ണ്ടു പ്രി­യാ­വാ­സ­മാ­യ വ­ള്ളി­ക്കെ­ട്ടിൽ­ച്ചെ­ന്നു ദി­ന­ശേ­ഷം സ­ര­സ­മാ­യി ന­യി­ക്കു­ന്നു, പ്രാർ­ത്ഥി­താർ­ത്ഥ­ങ്ങ­ളു­ടെ സി­ദ്ധി­ക്കു­ണ്ടാ­കു­ന്ന പ്ര­തി­ബ­ന്ധ­ങ്ങ­ളും ആ­ലോ­ചി­ച്ചു ശൂ­ന്യ­മെ­ങ്കി­ലും ല­താ­മ­ണ്ഡ­പ­ത്തിൽ ഏ­റെ­നേ­രം അ­മാ­ന്തി­ച്ച­തി­നാൽ “സ്വൈ­രം സ­ന്ധ്യ­യ്ക്കു വേ­ണ്ടു­ന്നൊ­രു” എന്നു മ­ഹർ­ഷി­മാർ ബ­ദ്ധ­പ്പെ­ട്ടു രാ­ജാ­വി­നെ അ­ന്വേ­ഷി­ക്കേ­ണ്ടി­വ­ന്നു.

അ­ന­ന്ത­രം യാ­ഗ­കർ­മ്മ­ങ്ങൾ മു­ഴു­വ­നാ­യ­തി­നാൽ മ­ഹർ­ഷി­മാ­രു­ടെ അ­നു­മ­തി­യോ­ടു­കൂ­ടി രാ­ജാ­വു ന­ഗ­ര­ത്തി­ലേ­ക്കു പോ­യി­ക്ക­ഴി­ഞ്ഞ­തി­ന്റെ ശേഷം ഗാ­ന്ധർ­വ്വ­മാ­യ വി­വാ­ഹ­വി­ധി­പ്ര­കാ­രം ക­ല്യാ­ണം ക­ഴി­ഞ്ഞ ശ­കു­ന്ത­ള­യു­ടെ സൗ­ഭാ­ഗ്യ­ദേ­വ­താർ­ച്ച­ന­ത്തി­നു പൂ­പ­റി­ക്കാ­നാ­യി­ട്ടു സ­ഖി­മാർ പ്ര­വേ­ശി­ക്കു­ന്നു. ഇ­തി­നാൽ മൂ­ന്നും നാലും അ­ങ്ക­ങ്ങ­ളു­ടെ മ­ദ്ധ്യേ­യു­ള്ള കാലം ഉ­ദ്ദേ­ശം ഒരു മാ­സ­ത്തോ­ള­മെ­ന്നു ഊ­ഹി­ക്കാം. സ­ഖി­മാ­രു­ടെ അ­സ­ന്നി­ധാ­ന­ത്തിൽ ശ­കു­ന്ത­ള ചി­ത്ര­ത്തി­ലെ­ഴു­ത­പ്പെ­ട്ട­വ­ളെ­ന്ന­പോ­ലെ ത­ന്നെ­യും­കൂ­ടി മ­റ­ന്നു ഭർ­ത്താ­വി­നെ വി­ചാ­രി­ച്ചും കൊ­ണ്ടി­രു­ന്ന­പ്പോ­ഴാ­ണു് ദുർ­വ്വാ­സാ­വി­ന്റെ ശാപം. ഈ സ­ങ്ഗ­തി ന­ട­ന്ന­തു രാ­ജാ­വു പു­റ­പ്പെ­ട്ടു ര­ണ്ടു­നാ­ലു ദിവസം ക­ഴി­യു­ന്ന­തി­നു­മു­മ്പാ­യി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ ശ­കു­ന്ത­ള ത­ന്നെ­യും മ­റ­ന്നു് അത്ര ഔ­ത്സു­ക്യ­ത്തോ­ടു­കൂ­ടി ഇ­രി­ക്കു­ക­യി­ല്ലാ­യി­രു­ന്നു, സൗ­ഭാ­ഗ്യ­ദേ­വ­താർ­ച്ച­ന­ത്തി­നു പൂ­പ­റി­ക്കു­ക സ­ഖി­മാർ­ക്കു് ഒരു പ­തി­വാ­യി­ത്തീ­രു­ക­യും സ്വ­ല്പം­കൂ­ടി പ­രി­ച­യ­മാ­വു­ക­യും ചെ­യ്യു­മാ­യി­രു­ന്നു. അ­ങ്ങ­നെ ഓർ­മ്മ­വ­രാൻ മാ­ത്രം കാ­ല­മാ­യി­ട്ടി­ല്ലാ­ഞ്ഞ­തി­നാ­ല­ല്ലേ പ്രി­യം­വ­ദ ആ സ­ങ്ഗ­തി (സൗ­ഭാ­ഗ്യ­ദേ­വ­താർ­ച്ച­നം) വി­ട്ടു­പോ­യ­തും അനസൂയ ഓർ­മ്മി­പ്പി­ക്കു­ന്ന­തും? “എൻ നാ­മ­മു­ദ്ര ഇ­തി­ലെ­ണ്ണു­ക” എന്നു രാ­ജാ­വു ഉ­ട­മ്പ­ടി­ചെ­യ്തി­രു­ന്ന അ­വ­ധി­ക്ക­ക­മാ­ണു് ഈ ശാ­പ­മെ­ന്നു തീർ­ച്ച­ത­ന്നെ. വി­ഷ്കം­ഭം ക­ഴി­ഞ്ഞു് അ­ങ്കാ­രം­ഭ­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന അനസൂയ താ­ത­ക­ണ്വൻ വന്ന ദിവസം രാ­വി­ലെ ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കു­മ്പോൾ ഉ­ണ്ടാ­യ ദീർ­ഘ­മാ­യ സ്വൈ­ര­വി­ചാ­ര മ­നോ­രാ­ജ്യ­ത്തി­ലെ സ­ങ്ഗ­തി­കൾ ഇ­തി­ലേ­ക്കു ല­ക്ഷ്യ­ങ്ങ­ളു­മു­ണ്ടു്. അ­ന്നു­ച്ച­യ്ക്കു തന്നെ മ­ഹർ­ഷി­ക­ളെ ന­ഗ­ര­ത്തി­ലേ­ക്ക­യ­യ്ക്കു­ക­യും ചെ­യ്യു­ന്നു.

അ­ഞ്ചാ­മ­ങ്കം ആ­രം­ഭി­ക്കു­ന്ന­തു് ഹി­മ­വ­ത്പൃ­ഷ്ഠ­ത്തി­ലി­രു­ന്നി­രു­ന് ക­ണ്വാ­ശ്ര­മ­ത്തിൽ­നി­ന്നും കാൽ­ന­ട­യിൽ ഹ­സ്തി­ന­പു­ര­ത്തു ചെ­ന്നു­ചേ­രു­വാൻ ആ­വ­ശ്യ­പ്പെ­ട്ട ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞ­തി­ന്റെ ശേ­ഷ­മാ­കു­ന്നു. ദു­ഷ്ഷ­ന്ത­മ­ഹാ­രാ­ജാ­വു് ശ­കു­ന്ത­ള­യു­ടെ കഥയേ മ­റ­ന്നു­പോ­യി. ഹം­സ­പ­ദി­ക­യും വ­സു­മ­തീ­ദേ­വി­യു­മാ­ണു് അ­പ്പോ­ഴ­ത്തെ വ­ല്ല­ഭ­മാർ. വീ­ണ­വാ­യ­ന­യും പാ­ട്ടും കൂ­ത്തും മേളം തന്നെ. എ­ങ്കി­ലും ശ­കു­ന്ത­ള അവിടെ എ­ത്തി­യ നാൾ അവളെ നേരെ കാണും മു­മ്പു­ത­ന്നെ “മു­ജ്ജ­ന്മ­ങ്ങ­ളി­ലു­ള്ള വേഴ്ച വെ­ളി­വാ­യുൾ­ബ്ബോ­ധ­മി­ല്ലാ­തെ താ­നി­ജ്ജീ­വൻ നി­ജ­വാ­സ­നാ­ബ­ല­വ­ശാൽ ഓർ­മ്മി­ക്ക­യാ­ലാ­വ­ണം” എന്നു തോ­ന്നു­മാ­റു് രാ­ജാ­വി­നു് ഒരു മൗ­ന­വും മു­ഷി­ച്ചി­ലു­മാ­യി­രു­ന്നു. അ­ങ്ങ­നെ പ­ര്യാ­കു­ല­നാ­യി സ്ഥി­തി­ചെ­യ്യു­മ്പോൾ ആണു് വൃ­ദ്ധ­ക­ഞ്ചു­കി ചെ­ന്നു മ­ഹർ­ഷി­മാ­രു­ടെ ആഗമനം അ­റി­യി­ക്കു­ന്ന­തു്. ശാ­പ­ശ­ക്തി­കൊ­ണ്ടും ധർ­മ്മാ­സ­ക്തി­കൊ­ണ്ടും പ­ര­വ­ശ­നാ­യി­ട്ടു് “ഹി­മ­ഭ­രി­ത­മു­ഷ­സ്സിൽ ക­ന്ദർ­മാർ­ന്നോ­രു വ­ണ്ടിൻ സ­മ­ത­യൊ­ട­വ­ശൻ ഞാൻ ത­ള്ളു­വാൻ കൊ­ള്ളു­വാ­നും” എന്നു ശ­കു­ന്ത­ള­യെ സൂ­ക്ഷി­ച്ചു­നോ­ക്കി രാ­ജാ­വു വി­ചാ­രി­ക്കു­ന്നു. നി­രാ­കൃ­ത­യാ­യ ശ­കു­ന്ത­ള­യെ അ­പ്സ­ര­സ്സു­കൾ എ­ടു­ത്തു­കൊ­ണ്ടു അ­ന്തർ­ദ്ധാ­നം ചെ­യ്ത­ത­തി­ന്റെ ശേഷം ശ­യ്യാ­ഗൃ­ഹ­ത്തിൽ­ച്ചെ­ന്നു വി­ശ്ര­മി­ക്കു­മ്പോ­ഴും രാ­ജാ­വി­നു് “എ­ങ്കി­ലു­മു­ള്ളു ചു­ടു­മ്പോൾ ശങ്ക മ­റി­ച്ചു ജ­നി­പ്പ­തു­ണ്ട­ല്പം” എ­ന്നു­ത­ന്നെ തോ­ന്നി­ക്കൊ­ണ്ടി­രു­ന്നു.

എ­ങ്കി­ലും കാ­ശ്യ­പ­പ്ര­ജാ­പ­തി­യു­ടെ ആ­ശ്ര­മ­ത്തിൽ­ച്ചെ­ന്നു താ­മ­സി­ച്ചു ശ­കു­ന്ത­ള പ്ര­സ­വി­ച്ചു പു­ത്ര­നു സിം­ഹ­ക്കു­ട്ടി­യെ പി­ടി­ച്ചു ക­ളി­ക്കാൻ­മാ­ത്രം പ്രാ­യം വ­ന്ന­തി­ന്റെ ശേഷമേ മു­ക്കു­വ­ന്റെ കൈവശം ചെ­ന്നു­ചേർ­ന്ന മു­ദ്ര­മോ­തി­രം കാ­ണു­വാ­നും രാ­ജാ­വി­നു് ഓർ­മ്മ­വ­രാ­നും സ­ങ്ഗ­തി­യാ­യു­ള്ളു. അ­തി­നാൽ പ­ഞ്ച­മ­ഷ­ഷ്ഠാ­ങ്ക­ങ്ങൾ ത­മ്മിൽ മ­ഹ­ത്താ­യ ഒരു കാ­ല­കൃ­ത­വ്യ­വ­ധാ­ന­മു­ണ്ടു്. സ്മൃ­തി ഉ­ദി­ച്ച ഉടൻ പ­ശ്ചാ­ത്താ­പം അ­സ­ഹ്യ­മാ­യി­ത്തീർ­ന്നു. രാ­ജ്യ­മൊ­ട്ടു­ക്കു നാ­ട്ടു­വാ­ലാ­യ്മ അ­നു­ഷ്ഠി­ക്കു­ന്ന­തി­നു ച­ട്ടം­കെ­ട്ടി. ശ­കു­ന്ത­ള­യെ ചി­ത്ര­ത്തി­ലെ­ഴു­തി­വെ­ച്ചു നോ­ക്കി നേരം ക­ഴി­ച്ചു­കൂ­ട്ടി ചി­ത്ര­ത്തി­ലും അവരെ ഒരു വ­ണ്ടു­പോ­ലും ഉ­പ­ദ്ര­വി­ക്കു­ന്ന­തു ക­ണ്ടാൽ സ­ഹി­ക്കാൻ പാ­ടി­ല്ല. രാ­ജ്യ­കാ­ര്യം അ­മാ­ത്യ­പി­ശു­ന­നെ ഏ­ല്പി­ച്ചു. അ­ന്യം­നി­ല്പു കേ­സ്സു­ക­ളിൽ ദാ­ക്ഷി­ണ്യം വളരെ അ­ധി­ക­മാ­യി. എ­ന്നു­വേ­ണ്ട ഇ­ന്ദ്ര­പ്രേ­ഷി­ത­നാ­യ മാ­ത­ലി­ക്കു യു­ദ്ധ­പ്ര­സ­ങ്ഗം വന്നു പ­റ­യു­ന്ന­തി­നു മടി തോ­ന്ന­ത്ത­ക്ക­വ­ണ്ണം മ­ഹ­ത്താ­യ ഒരു വൈ­ക്ല­ബ്യം വ­ന്നു­കൂ­ടി. ത­ത്ക്ഷ­ണം­ത­ന്നെ വിധം പ­കർ­ന്നു് ഇ­ന്ദ്രാ­ജ്ഞ­യെ ന­ട­ത്താൻ പ്ര­സ്ഥാ­നം ചെ­യ്ക­യും ചെ­യ്തു.

ഇ­ന്ദ്ര­ലോ­ക­ത്തു ചെ­ന്നു യു­ദ്ധ­ത്തിൽ സ­ഹാ­യി­ച്ചു തി­രി­ച്ചു­വ­രു­ന്ന­തി­നു­ള്ള ഇട അത്ര ദീർ­ഘ­മാ­യി­രു­ന്നി­രി­ക്ക­യി­ല്ല. സ്വ­ന്തം രാ­ജ്യ­ത്തു ചെ­ന്നു­ചേ­രു­ന്ന­തി­നു മു­മ്പു­ത­ന്നെ യ­ദൃ­ച്ഛ­യാ സ­പു­ത്ര­യാ­യ ശ­കു­ന്ത­ള­യെ ല­ഭി­പ്പാ­നും സ­ങ്ഗ­തി­യാ­യി.

ഇനി നാ­ട­കീ­യ­സ്ഥ­ല­ത്തെ­പ്പ­റ്റി വി­ചാ­രി­ക്കാം

ഒ­ന്നു­മു­തൽ നാ­ലു­വ­രെ­യു­ള്ള അ­ങ്ക­ങ്ങ­ളി­ലെ അ­ര­ങ്ങു­കൾ ത­പോ­വ­ന­ത്തി­ന്റെ ഓരോരോ ഭാ­ഗ­മാ­കു­ന്നു. അ­ഞ്ചി­ലേ­യും ആ­റി­ലേ­യും സ­ങ്ഗ­തി­കൾ ഹ­സ്തി­ന­പു­ര­ത്തിൽ ന­ട­ന്നു. ഒ­ടു­വി­ല­ത്തെ അ­ര­ങ്ങു് കാ­ശ്യ­പാ­ശ്ര­മ­ത്തിൽ ബ­ന്ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു.

ആ­ദി­യി­ലേ­യും ഒ­ടു­വി­ലേ­യും അ­ങ്ക­ങ്ങ­ളിൽ രാ­ജാ­വു് സാ­റ­ട്ടിൽ സവാരി ചെ­യ്തു­കൊ­ണ്ടു പ്ര­വേ­ശി­ക്കു­ന്നു. ഇതു ര­ങ്ഗ­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന­തു സ്വ­ല്പം പ്ര­യാ­സ­മാ­യി­രി­ക്കും. ഒരു ക­ണ്ണു­കൊ­ണ്ടു “കൃ­ഷ്ണ­സാ­ര”ത്തെ­യും മ­റ്റേ­ക്ക­ണ്ണു­കൊ­ണ്ടു “കു­ല­ച്ച ചാപം കൈ­ക്കൊ­ണ്ടി”രുന്ന രാ­ജാ­വി­നെ­യും ഒ­ന്നി­ച്ചു നോ­ക്കീ­ട്ടു് ഒരു നടൻ കു­രു­ട­നാ­യി­പ്പോ­യ­തിൽ­പ്പി­ന്നെ ചാ­ക്യാ­ന്മാർ ഈ നാടകം അ­ഭി­ന­യി­ക്കാ­റി­ല്ലെ­ന്നൊ­രു പ്ര­സി­ദ്ധി­യു­ണ്ടു്. പ്ര­വേ­ശി­ച്ചി­രി­ക്കു­ന്ന പാ­ത്ര­ങ്ങൾ­ക്കു് അ­ങ്ക­മ­ദ്ധ്യ­ത്തിൽ­ത്ത­ന്നെ ദേശം പ­ക­രേ­ണ്ട ആ­വ­ശ്യ­ങ്ങൾ നേ­രി­ടു­ന്ന സ്ഥ­ല­ങ്ങ­ളിൽ ക­വി­ത­കൾ “പ­രി­ക്രാ­മ­തി ചു­റ്റി­ന­ട­ക്കു­ന്നു” എ­ന്നൊ­രു ന­ടോ­പ­ദേ­ശം എ­ഴു­തു­ക പ­തി­വു­ണ്ടു്. എ­ന്നാൽ ഇതു് അധികം ഉ­പ­യോ­ഗി­ക്കു­ന്ന­തു ഭ­ങ്ഗി­യ­ല്ല. ദൂ­ര­ദേ­ശ­ഗ­മ­നം അ­ങ്ക­മ­ദ്ധ്യ­ത്തിൽ നിർ­ബ­ന്ധി­ച്ചു­കൂ­ടാ അ­തി­നാൽ, ന­മ്മു­ടെ മ­ഹാ­ക­വി അ­തി­ന­വ­സ­രം അ­പൂർ­വ്വ­മാ­യി­ട്ടേ ചെ­യ്തി­ട്ടു­ള്ളു.

നാ­ലാ­മ­ങ്ക­ത്തിൽ അ­ന­സൂ­യ­യു­ടെ കി­ട­ക്ക­മു­റി­യിൽ പ്ര­വേ­ശി­ച്ചു് അവളും പ്രി­യം­വ­ദ­യും “സഖി, വരൂ, പോകാം” എന്നു പ­റ­ഞ്ഞു്, ശ­കു­ന്ത­ള കു­ളി­ച്ചു­കേ­റി നിൽ­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു ചു­റ്റി­ന­ട­ന്നു പോ­കു­ന്നു. ക­ണ്വ­നും സ്നാ­നാ­ദി­കർ­മ്മ­ങ്ങൾ ക­ഴി­ച്ചു പ്ര­വേ­ശി­ക്കു­ന്നു. ചു­റ്റി­ന­ട­ന്നു് അ­വി­ടെ­ത്ത­ന്നെ വ­ന്നു­ചേ­രു­ന്നു പി­ന്നെ­യും അവർ ര­ങ്ഗ­ത്തിൽ­വ­ച്ചു­ത­ന്നെ ഹോ­മ­പ്പു­ര­യ്ക്ക­ക­ത്തു ക­യ­റി­യി­റ­ങ്ങു­ക­യും സ­ര­സ്സി­ന്റെ തീ­രം­വ­രെ യാ­ത്ര­യാ­യി പോ­ക­യും ചെ­യ്യു­ന്നു­ണ്ടു്. വി­മാ­ന­ത്തിൽ വ­രു­ന്ന സാ­നു­മ­തി താഴെ ഇ­റ­ങ്ങി തി­ര­സ്ക­ര­ണി­കൊ­ണ്ടു മ­റ­ഞ്ഞു­നി­ന്നു് ര­ങ്ഗ­ത്തി­ലെ നടപടി ര­ഹ­സ്യ­മാ­യി കേൾ­ക്കു­ന്ന­തു കു­ശ­ല­ന്മാ­രാ­യ ന­ട­ന്മാർ­ക്കു് അ­ഭി­ന­യി­ക്കാൻ അത്ര കൃ­ച്ഛ്ര­മ­ല്ല. ഉ­ദ്യാ­ന­ത്തി­ലി­രു­ന്ന രാ­ജാ­വു് വി­ദൂ­ഷ­ക­ന്റെ വി­ളി­കേ­ട്ടു മേ­ഘ­മാ­ളി­ക­പ്പു­റ­ത്തു ക­യ­റു­ന്ന­തു് സാ­നു­മ­തി നി­ഷ്ക്ര­മി­ച്ച­തി­ന്റെ ശേ­ഷ­മാ­ക­യാൽ അവൾ ഇ­രു­ന്നി­രു­ന്ന വി­മാ­ന­ത്തി­ന്റെ മേ­ല്പു­റം കൊ­ണ്ടു­ത­ന്നെ നിർ­വ്വ­ഹി­ക്കാം. ഇ­ല­ക്ട്രി­സി­റ്റി, ആവി മു­ത­ലാ­യ പ്ര­കൃ­തി­ശ­ക്തി­കൾ സ്വാ­ധീ­ന­പ്പെ­ട്ടി­ട്ടു­ള്ള ഈ പ­രി­ഷ്കൃ­ത­കാ­ല­ത്തു് ആ­കാ­ശ­മാർ­ഗ്ഗേ­ണ മാതലി തേർ­തെ­ളി­ച്ച­തി­നെ അ­നു­ക­രി­ക്കു­ന്ന­തും സുകരം തന്നെ.

(ഖ) പാ­ത്ര­ങ്ങൾ

മാ­ഢ­വ്യൻ ഒരു തീ­റ്റി­പ്പ­ണ്ടം തന്നെ എ­ങ്കി­ലും “പ്ര­യാ­സ­മി­ല്ലാ­ത്ത ഒരു കാ­ര്യ­ത്തിൽ അ­ങ്ങു് എ­നി­ക്കു സ­ഹാ­യി­ക്ക­ണം” എന്ന സ്വാ­മി­യു­ടെ ക­ല്പ­ന­യ്ക്കു “കൊ­ഴു­ക്ക­ട്ട ഉ­ട­ച്ചു മി­ഴു­ങ്ങു­ന്ന­തി­ലാ­ണോ?” എ­ന്നു­ത്ത­രം ചോ­ദി­ക്കു­ന്ന­തു വാ­സ്ത­വ­ത്തിൽ മു­ള്ളു പ­റ­യു­ക­യാ­യി­രി­ക്ക­ണം.

രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ അ­യാൾ­ക്കു പ്ര­വേ­ശ­മേ ഇല്ല. അ­തു­കൊ­ണ്ടാ­ണു് പ­റ­ഞ്ഞൊ­ത്ത­തി­ന്റെ ശേ­ഷ­മെ­ങ്കി­ലും സേ­നാ­പ­തി ധൈ­ര്യ­മാ­യി­ട്ടു്, “ഈ മൂർഖൻ” എ­ന്നും “ വ­ല്ല­തും പു­ല­മ്പു­ന്നു” എ­ന്നും­മ­റ്റും മു­ഖ­ത്തി­നു­നേ­രെ അ­ധി­ക്ഷേ­പി­ക്കു­ന്ന­തു്. (സേ­നാ­പ­തി­യു­ടെ ഗൗ­ര­വ­ത്തി­നു് ഈ തി­രു­മു­മ്പിൽ­സ്സേ­വ സം­സാ­രി­ച്ച­തു് അത്ര ശ­രി­യു­മാ­യി­ല്ല.) ഈ രസികൻ രാ­ജാ­വി­ന്റെ അ­ന്തഃ­പു­ര­മ­ന്ത്രി­യാ­ണു്. ഈ വി­ടു­വാ­യ­നു നൈ­ത്യാ­ര­മ്മ­യോ­ടു് എ­ന്തും സാ­ധാ­ര­ണ­യാ­യി പ­റ­ഞ്ഞു­കേൾ­പ്പി­ക്കാം. അ­മ്മ­ത­മ്പു­രാ­നു് ഈ വി­ദ്വാ­നെ പു­ത്ര­നോ­ടു തു­ല്യം വാ­ത്സ­ല്യ­മു­ണ്ടു്. എ­ന്തി­നു വളരെ പ­റ­യു­ന്നു? ഈ വി­ദ്വാ­ന്റെ ഫ­ലി­ത­ങ്ങൾ­ക്കു് ര­ണ്ടു് അ­ര­ങ്ങു­ക­ളി­ലേ കവി ഇടം കൊ­ടു­ത്തു­ള്ളു­വ­ല്ലോ എ­ന്നു് സ­ഭ്യ­ന്മാർ­ക്കു് ഉ­ത്ക­ണ്ഠ­യെ ഉ­ള­വാ­ക്കു­ന്നു­ണ്ടു്. ശ­കു­ന്ത­ള­യെ നി­രാ­ക­രി­ക്കു­ന്ന അ­വ­സ­ര­ത്തിൽ ഹം­സ­പ­ദി­കാ­ഗൃ­ഹ­ത്തി­ലേ­ക്കു് ഈ ര­സി­ക­നെ ശാ­സ­ന­യാ­യി പ­റ­ഞ്ഞ­യ­ച്ചു­ക­ള­ഞ്ഞ­തു് കുറെ ക­ഠി­ന­മാ­യോ എന്നു തോ­ന്നി­പോ­കും. ഈയാൾ ഇ­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ രാ­ജ്യ­കാ­ര്യ­വൈ­യ­ഗ്ര്യ­ത്താൽ ഉ­ള­വാ­കു­ന്ന മു­ഷി­ച്ചൽ തീർ­ത്തു് ആ­ത്മാ­വി­നെ ന­വീ­ക­രി­ക്കു­ന്ന­തു ദു­ഷ്ഷ­ന്ത­മ­ഹാ­രാ­ജാ­വി­നു് ഇ­ത്ര­യും സു­ക­ര­മാ­ക­യി­ല്ലാ­യി­രു­ന്നു.

സ­ഖി­മാ­രു­ടെ നാ­മ­ധേ­യം അ­വ­ര­വ­രു­ടെ സ്വ­ഭാ­വ­ത്തി­നു സൂ­ച­ക­മാ­ണു് വൃ­ക്ഷ­സേ­ച­ന­ത്തി­ന്റെ ക­ണ­ക്കു പ­റ­ഞ്ഞു രാ­ജാ­വി­നെ­ക്കൊ­ണ്ടു മോ­തി­രം കൊ­ടു­പ്പി­ക്കു­ന്ന­തും, സ്വാ­മി­നി­യെ വ­ന­ജ്യോ­ത്സ­ന­യോ­ടു് ഉ­പ­മി­ക്കു­ന്ന­തും, രാ­ജാ­വി­നോ­ടു് ആ­പ­ത്തി­നെ പ്രാ­പി­ച്ചി­രി­ക്കു­ന്ന രാ­ജ്യ­വാ­സി ജ­ന­ത്തി­ന്റെ സ­ങ്ക­ടം തീർ­പ്പാൻ അ­പേ­ക്ഷി­ക്കു­ന്ന­തും, അ­ന­സൂ­യ­യു­ടെ അ­പേ­ക്ഷ­പ്ര­കാ­രം തന്നെ ദുർ­വാ­സ­സ്സി­നോ­ടു നല്ല വാ­ക്കു പറവാൻ പോ­കു­ന്ന­തും മ­റ്റും പ്രി­യം­വ­ദ­യാ­ണു്. മ­റ്റ­വൾ­ക്കു വാ­ക്സാ­മർ­ത്ഥ്യം ഇ­ത്ര­യി­ല്ല. എ­ന്നാൽ കാ­ര്യ­പ­രി­ജ്ഞാ­നം കൂടും. ബ­ന്ധു­ജ­ന­ങ്ങൾ­ക്കു ശോ­ച­നീ­യ­മാ­യി­ബ്ഭ­വി­ക്കാ­ത്ത വി­ധ­ത്തിൽ രാ­ജാ­വു നോ­ക്കി­ക്കൊ­ള്ള­ണ­മെ­ന്നേ അ­വൾ­ക്കു പ്രാർ­ത്ഥ­ന­യു­ള്ളു. എ­ങ്കി­ലും മാൻ­കു­ട്ടി­യെ ത­ള്ള­യു­ടെ അ­ടു­ക്കൽ കൊ­ണ്ടു­വി­ടു­ന്ന­തി­നു് അ­വൾ­ക്കും ഉ­ത്സാ­ഹ­ക്കു­റ­വു­ണ്ടാ­യി­ല്ല. അ­ണി­യ­റ­യിൽ­നി­ന്നും ച­ക്ര­വാ­കി­ക്കു ഹി­തോ­പ­ദേ­ശം ചെ­യ്യു­ന്ന­തും അ­തി­നാൽ ഇ­വൾ­ത്ത­ന്നെ­യാ­യി­രി­ക്ക­ണം. ശ­കു­ന്ത­ള­യ്ക്കു ന­ഗ­ര­യാ­ത്രാ­വ­സ­ര­ത്തിൽ തോ­ഴി­മാർ ര­ണ്ടു­പേ­രും ഒ­രു­മി­ച്ചു­ത­ന്നെ ആ­ലിം­ഗ­നം ചെ­യ്യ­ണ­മെ­ന്നാ­ണു പ്രേ­മ­ചാ­പ­ല്യം.

ശാർ­ങ്ഗ­ര­വ­നാ­ണു് ശി­ഷ്യ­ന്മാ­രിൽ പ്ര­ധാ­നി. ശാ­ര­ദ്വ­തൻ രാ­ജ­ഭോ­ഗ­ങ്ങൾ അ­നു­ഭ­വി­ക്കു­ന്ന മ­ഹാ­ഭാ­ഗ­ന്മാ­രെ, സ്നാ­തൻ അ­ഭ്യ­ക്ത­നെ എ­ന്ന­പോ­ലെ ഗ­ണി­ച്ചു­ക­ള­യു­ന്നു. രാ­ജാ­വു­മാ­യി വാ­ക്കു­തർ­ക്കം ചെ­യ്തു­കൊ­ണ്ടു തന്റെ കൂ­ട്ടു­കാ­രൻ കോ­ലാ­ഹ­ലം ചെ­യ്യു­ന്ന­തൊ­ന്നും ആ പ­ര­മ­സാ­ത്വി­ക­നു ര­സി­ക്കു­ന്നി­ല്ല. തങ്ങൾ ചെ­യ്യേ­ണ്ട­തു ചെ­യ്തു; ഭർ­ത്താ­വു ഭാ­ര്യ­യെ സ്വീ­ക­രി­ക്കു­വാൻ ഭാ­വ­മി­ല്ലെ­ങ്കിൽ പി­ടി­ച്ചു­കെ­ട്ടി തലയിൽ വ­ച്ചേ­ച്ചു ക­ട­ന്നു­ക­ള­യാ­മെ­ന്നും മ­റ്റും അ­യാൾ­ക്കു് ഉ­ത്സാ­ഹ­മി­ല്ല. ഇ­വ­രു­ടെ ഈ സ്വ­ഭാ­വ­ഭേ­ദം ഗു­രു­വി­നും അ­റി­വു­ണ്ടു്. അ­തി­നാൽ സ­ന്ദേ­ശം പ­റ­ഞ്ഞ­യ­യ്ക്കു­ന്ന­തു് ആ വാ­ഗ്മി മു­ഖാ­ന്ത­ര­മാ­ണു്. മു­ക്കു­വ­നും മു­തൽ­പ്പേ­രും ഇ­ന്നു­ള്ള­വർ തന്നെ അ­ന്നും അ­മാ­ത്യ­നു­മാ­യി നാം കണ്ടു സം­സാ­രി­ക്കു­ന്നി­ല്ലെ­ങ്കി­ലും ആ ദി­വാ­നെ രാ­ജാ­വി­നു വളരെ വി­ശ്വാ­സ­മു­ണ്ടെ­ന്നും രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ, വി­ശി­ഷ്യ മു­ത­ലെ­ടു­പ്പു­സ­ങ്ഗ­തി­യിൽ, അ­യാൾ­ക്കു നല്ല ദൃ­ഷ്ടി­യു­ണ്ടെ­ന്നും വെ­ളി­പ്പെ­ടു­ന്നു. പി­ശു­നൻ എന്നു പേ­രി­ട്ട­തു മാ­ത്രം എന്തോ? ഇ­ന്ദ്ര സാ­ര­ഥി­യാ­യ മാതലി ദു­ഷ്ഷ­ന്ത­നെ “മ­ഹാ­രാ­ജാ­വേ” എന്നേ സം­ബോ­ധ­ന­ചെ­യ്യു­ന്നു­ള്ളു, ത­ത്കാ­ലം സൂ­ത­നെ­ങ്കി­ലും ഒരു സ­മ­ന്റെ നി­ല­യി­ലാ­ണു് സം­സാ­രം. ഔ­ചി­ത്യം നോ­ക്കി രാ­ജ­ഗൃ­ഹ­ത്തിൽ എ­ന്തു് സ്വാ­ത­ന്ത്ര്യ­വും പ്ര­വർ­ത്തി­പ്പാൻ മാ­ത്രം അ­ന്ത­സ്സു­ള്ള­വ­നു­മാ­ണു്.

(ഗ) ര­സ­വി­ചാ­രം

ഇവിടെ അ­ങ്ഗി­യാ­യ രസം ശൃം­ഗാ­രം; ഭ­യാ­ന­കാ­ദി­കൾ അ­ങ്ഗ­ങ്ങൾ. അതിൽ “രാ­ജ­ന്യ­നർ­ഹ­യി­വൾ നി­ശ്ച­യം” എന്ന ഘ­ട്ട­ത്തിൽ അ­ങ്കു­രി­ത­മാ­യ രതി എന്ന ഭാവം, ശ­കു­ന്ത­ള “മ­ന­സ്സേ ബ­ദ്ധ­പ്പെ­ടേ­ണ്ട, നീ ആ­ലോ­ചി­ക്കു­ന്ന­തു­ത­ന്നെ” എന്നു തു­ട­ങ്ങി “എ­ന്നാ­ഭി­മു­ഖ്യ­മ­തൊ­ഴി­ക്കി­ലു­മെ­ന്തു­ഹാ­നി? പി­ന്നെ­ങ്ങു­മ­ല്ല­ധി­ക­നേ­ര­മി­വൾ­ക്കു നോ­ട്ടം” ഇ­ത്യ­ന്ത­മു­ള്ള സ­ന്ദർ­ഭ­ത്താൽ ഉ­ദ്ബു­ദ്ധ­മാ­യി­ട്ടു സ്ഥാ­യി­വ്യ­പ­ദേ­ശ­ത്തി­നു പാ­ത്ര­മാ­യി­ത്തീർ­ന്ന­തി­ന്റെ­ശേ­ഷം “അ­റി­വേൻ ത­പഃ­പ്ര­ഭാ­വം” എന്നു മുതൽ കാമ ലേഖനം എ­ഴു­തു­ന്ന­തു വ­രെ­യു­ള്ള പൂർ­വ്വാ­നു­രാ­ഗ വി­പ്ര­ലം­ഭ­ത്താൽ ദൃ­ഢ­മൂ­ല­മാ­യി.

  1. “ഒട്ടി ഹന്ത! ക­വിൾ­ത്ത­ടം” എന്നു ശ­ങ്ക­മാ­ന­ത,
  2. “അ­റി­വേൻ ത­പഃ­പ്ര­ഭാ­വം” എന്നു ശ­ങ്ക­മാ­ന­ത
  3. “സ്മര കു­സു­മ­ശ­രൻ നീ” എന്നു രാ­ജ­കർ­ത്തൃ കമായ അസൂയ
  4. “അ­ല്ലാ­ത്ത­പ­ക്ഷം താ­മ­സി­യാ­തെ നി­ങ്ങൾ­ക്കു് എന്റെ ഉ­ദ­ക­ക്രി­യ ചെ­യ്യേ­ണ്ടി­വ­രും” എന്നു നാ­യ­കാ­ഗ­ത­മാ­യ നിർ­വേ­ദം
  5. “പ്രി­യ­യെ­ച്ചെ­ന്നു കാ­ണു­ക­യ­ല്ലാ­തെ വേ­റൊ­രു ഗ­തി­യും കാ­ണു­ന്നി­ല്ല” എന്നു നാ­യ­ക­ന്റെ ഔ­ത്സു­ക്യം ഇ­ത്യാ­ദി വ്യ­ഭി­ചാ­രി­ഭാ­വ­ങ്ങ­ളാൽ അ­വി­ട­വി­ടെ പ­രി­പോ­ഷി­ത­മാ­യി…
രാ­ജാ­വു്:
“ഝടിതി അ­ടു­ത്തു ചെ­ന്നു്” എ­ന്നു് ആ­രം­ഭി­ച്ചു് “ശ­കു­ന്ത­ള മുഖം തി­രി­ച്ചു­ക­ള­യു­ന്നു” എ­ന്നു് അ­വ­സാ­നി­ക്കു­ന്ന ഗ്ര­ന്ഥ­ത്താൽ പ്ര­തി­പാ­ദി­ത­മാ­യ സം­ക്ഷി­പ്ത­സം­ഭോ­ഗ­ശൃം­ഗാ­ര­ദ­ശ­യേ­യും മ­ന­സ്സേ ആ­ഗ്ര­ഹം സാ­ധി­ക്കു­ന്ന­തി­നു്” ഇ­ത്യാ­ദി ശ­കു­ന്ത­ള­യു­ടെ ആ­ത്മ­ഗ­തം മുതൽ “നോ­ക്കു­മ്പോൾ ഞാ­ന­ശ­ക്തൻ വി­ടു­വ­തി­നി­വി­ടം ശൂ­ന്യ­മെ­ന്നാ­ലു­മി­പ്പോൾ” എന്നു രാ­ജാ­വി­ന്റെ പ­രി­ദേ­വി­തം­വ­രെ ഉള്ള സ­ന്ദർ­ഭ­പ്ര­കാ­രം കാ­ര്യ­പ്ര­വാ­സ വി­പ്ര­ലം­ഭാ­വ­സ്ഥ­യേ­യും ഒ­ടു­വിൽ ദുർ­വാ­സ­ശ്ശാ­പാ­വ­സ­ര­ത്തിൽ ശാ­പ­വി­പ്ര­ലം­ഭ­ക­ക്ഷ്യ­യേ­യും പ്രാ­പി­ച്ചു മ­ദ്ധ്യേ കു­റ­ഞ്ഞൊ­രു കാലം നി­ശ്ശേ­ഷം സ­മ്മീ­ലി­ത­മാ­യെ­ങ്കി­ലും “ഈ പാ­ട്ടു കേ­ട്ടി­ട്ടു് എ­ന്താ­ണു് എ­നി­ക്കു് ഇ­ഷ്ട­ജ­ന­വി­ര­ഹം ഇ­ല്ലെ­ങ്കി­ലും മ­ന­സ്സി­നു ബലമായ വ­ല്ലാ­യ്മ­തോ­ന്നു­ന്ന­തു്” എ­ന്നും

“എ­ങ്കി­ലു­മു­ള്ളു ചു­ടു­മ്പോൾ ശങ്ക

മ­റി­ച്ചും ജ­നി­പ്പ­തു­ണ്ട­ല്പം”

എ­ന്നും മ­റ്റു­മു­ള്ള അ­വ­സ­ര­ങ്ങ­ളിൽ പൂർ­ണ്ണ­ഗ്ര­ഹ­ണ­കാ­ല­ത്തു രാ­ഹു­വ­ദ­നോ­ദ­ര­ത്തിൽ മ­ങ്ങി­ക്കാ­ണു­ന്ന പ­നി­മ­തി­ബിം­ബം­പോ­ലെ യ­ഥാ­ക­ഥ­ഞ്ചിൽ അ­നു­സ­ന്ധേ­യ­മാ­യി­ത്ത­ന്നെ ഇ­രു­ന്നും കൊ­ണ്ടു് പി­ന്നീ­ടു് മു­ദ്രാ­ദർ­ശ­ന­ത്തിൽ പെ­ട്ടെ­ന്നു് സം­ഭ്ര­മ­പ്ര­വാ­സ­മെ­ന്നു വ്യ­പ­ദേ­ശ്യ­മാ­യ വി­പ്ര­ലം­ഭ­മാ­യി­ട്ടു് സം­പൂർ­ണ്ണ­ദ­ശ­യിൽ ആ­വിർ­ഭ­വി­ച്ചു് അ­വ­സാ­ന­ത്തിൽ സ­പു­ത്ര­യാ­യ ശ­കു­ന്ത­ള­യു­ടെ സ­ങ്ഗ­മ­ത്തിൽ വീ­ണ്ടും സം­ഭോ­ഗാ­ത്മ­നാ പ­രി­ണ­മി­ച്ചു ച­ക­ച­കാ­യ­മാ­ന­മാ­യി­രി­ക്കു­ന്ന ഒരു അ­പൂർ­വ്വ ചർ­വ്വ­ണ സ­ര­ണ­യിൽ അ­വ­ത­രി­പ്പൂ­തും ചെ­യ്യു­ന്നു.

ഏർ. ആർ. രാ­ജ­രാ­ജ­വർ­മ്മ

ഒ­ന്നാ­മ­ങ്കം
പ്ര­സ്താ­വ­ന

ആ­ദ്യ­ത്തെ സൃ­ഷ്ടി, ഹോതാ,വ­ഥ­വി­ധി­ഹു­ത­മാ­യു­ള്ള ഹവ്യം വ­ഹി­പ്പോ

നാ ദ്വ­ന്ദ്വം കാ­ല­മാ­നാ­സ്പ­ദ,മു­ല­കു­നി­റ­ഞ്ഞോ­രു ശ­ബ്ദാ­ശ്ര­യം താൻ,

വി­ത്തെ­ല്ലാ­ത്തി­ന്ന­മേ­ക­പ്ര­കൃ­തി, ച­ര­ജ­ഗ­ത്പ്രാ­ണ­നാം ത­ത്വ­മെ­ന്നി

പ്ര­ത്യ­ക്ഷം മൂർ­ത്തി­യെ­ട്ടാർ­ന്നൊ­രു ജ­ഗ­ദ­ധി­പൻ നി­ങ്ങ­ളെ­ക്കാ­ത്തു­കൊൾ­വൂ1

(നാ­ന്ദി ക­ഴി­ഞ്ഞു് സൂ­ത്ര­ധാ­രൻ പ്ര­വേ­ശി­ക്കു­ന്നു)

സൂ­ത്ര­ധാ­രൻ:
(അ­ണി­യ­റ­യി­ലേ­ക്കു നോ­ക്കി­യി­ട്ടു്) ആര്യേ, ച­മ­ഞ്ഞു­ക­ഴി­ഞ്ഞെ­ങ്കിൽ ഇ­ങ്ങോ­ട്ടു വരിക.
നടി:
(പ്ര­വേ­ശി­ച്ചി­ട്ടു്) ആര്യ! ഞാ­നി­താ വ­ന്നി­രി­ക്കു­ന്നു.
സൂ­ത്ര­ധാ­രൻ:
ആര്യേ, പ­ണ്ഡി­ത­ന്മാർ അ­ധി­ക­പ്പെ­ട്ടി­ട്ടു­ള്ള സ­ദ­സ്സാ­ണി­തു്. ഇവിടെ കാ­ളി­ദാ­സ­കൃ­ത­മാ­യ അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ളം പുതിയ നാടകം നാം അ­ഭി­ന­യി­ക്ക­ണം അ­തി­ലേ­ക്കു ഓരോ വേ­ഷ­ത്തി­നും വേണ്ട ജാ­ഗ്ര­ത­കൾ ചെയ്ക.
നടി:
ആര്യൻ ഏർ­പ്പാ­ടു­ക­ളെ­ല്ലാം വേ­ണ്ടും­വ­ണ്ണം ചെ­യ്തി­ട്ടു­ള്ള­തു കൊ­ണ്ടു് യാ­തൊ­രു കു­റ­വി­നും വ­ക­യി­ല്ല­ല്ലോ.
സൂ­ത്ര­ധാ­രൻ:
ആര്യേ, കാ­ര്യ­സ്വ­ഭാ­വം ഞാൻ പ­റ­ഞ്ഞു­ത­രാം.

വിദ്യ ശ­രി­യെ­ന്നു­റ­യ്ക്കാൻ വി­ദ്വ­ത്പ്രീ­തി­ക്ക് പാ­ത്ര­മാ­യ് വരേണം

ന­ന്നാ­യി പ­ഠി­ച്ച­വ­ന്നും ത­ന്നിൽ­വ­രു­ന്നി­ല്ല നല്ല വി­ശ്വാ­സം 2

നടി:
അ­ത­ങ്ങ­നെ­ത­ന്നെ; ഇ­നി­ചെ­യ്യേ­ണ്ട­തു് ആര്യൻ ആ­ജ്ഞാ­പി­ക്ക­ണം.
സൂ­ത്ര­ധാ­രൻ:
മ­റ്റെ­ന്തു്? ഈ സ­ഭ­യ­ക്കു കർ­ണ്ണാ­ന­ന്ദം നൽകണം. അ­തി­നു് ഈ­യി­ടെ­ത­ന്നെ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന ഈ ഗ്രീ­ഷ്മ­സ­മ­യ­ത്തെ­ക്കു­റി­ച്ചു് ഒരു പാ­ട്ടു പാടണം. ഈ ഋ­തു­വിൽ ഉ­പ­ഭോ­ഗ­ങ്ങൾ­ക്കും ധാ­രാ­ളം വ­ക­യു­ണ്ടു്.

നീ­രാ­ടു­വാൻ കു­തു­ക­മേ­റെ വ­ളർ­ന്നി­ടു­ന്നു;

ചേ­രു­ന്നു പാ­തി­രി­വി­രി­ഞ്ഞ മണം മ­രു­ത്തിൽ;

പാ­രാ­തു­റ­ക്ക­മു­ള­വാം ത­ണ­ല­ത്ത­ണ­ഞ്ഞാൽ;

പാരം സു­ഖാ­വ­ഹ­മ­ഹ­സ്സി­ലെ­രി­ഞ്ഞ­ട­ങ്ങും3

നടി:
അ­ത­ങ്ങ­നെ­ത­ന്നെ (പാ­ടു­ന്നു)

അ­ളി­ക­ള­ണ­ഞ്ഞു ത­ലോ­ടും

ല­ളി­ത­മ­താ­മ­ല്ലി­യാർ­ന്നൊ­രു ശി­രീ­ഷം

കാ­തി­ന്മേൽ കു­തു­ക­മൊ­ടേ

കാ­ത­ര­മി­ഴി­മാർ ക­നി­ഞ്ഞു ചൂ­ടു­ന്നു 4

സൂ­ത്ര­ധാ­രൻ:
ആര്യേ, പാ­ട്ടു് വളരെ ന­ന്നാ­യി രാ­ഗ­ത്തിൽ ല­യി­ച്ചി­ട്ടു് ഈ രങ്ഗം ചി­ത്ര­ത്തിൽ എ­ഴു­തി­യ­പോ­ലെ ആ­യി­രി­ക്കു­ന്നു. ഇനി ഏതു നാടകം അ­ഭി­ന­യി­ച്ചാ­ണു് ഇവരെ നാം ആ­രാ­ധി­ക്ക­ണ്ടേ­തു്?
നടി:
അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ള­മെ­ന്ന അ­പൂർ­വ്വ­നാ­ട­ക­മാ­ണു് അ­ഭി­ന­യി­ക്കേ­ണ്ട­തെ­ന്നു് ആര്യൻ മു­മ്പു­ത­ന്നെ ആ­ജ്ഞാ­പി­ച്ചു­വ­ല്ലോ.
സൂ­ത്ര­ധാ­രൻ:
ആര്യേ, ഓർ­മ്മ­പ്പെ­ടു­ത്തി­യ­തു ന­ന്നാ­യി; ത­ത്കാ­ലം എ­നി­ക്കൊ­രു മറവി വ­ന്നു­പോ­യി; എ­ന്തു­കൊ­ണ്ടെ­ന്നാൽ,

ഹാ­രി­യാം നി­ന്റെ ഗീ­ത­ത്താൽ­ഹൃ­ത­നാ­യി ബലേന ഞാൻ;

(ചെ­വി­യോർ­ത്തി­ട്ടു്)

ദു­ഷ്പ്രാ­പ­മാം മൃ­ഗ­ത്താ­ലീ­ദ്ദു­ഷ്ഷ­ന്തൻ­നൃ­പ­നെ­ന്ന­പോൽ 5

(ര­ണ്ടു­പേ­രും പോയി)

(പ്ര­സ്താ­വ­നാ ക­ഴി­ഞ്ഞു)

(അ­ന­ന്ത­രം തേ­രിൽ­ക്ക­യ­റി കൈ­യ്യിൽ കു­ല­ച്ച വി­ല്ലു­മാ­യി മാ­നി­നെ പിൻ­തു­ടർ­ന്നു കൊ­ണ്ടു രാ­ജാ­വും കൂടെ സൂ­ത­നും പ്ര­വേ­ശി­ക്കു­ന്നു.)

സൂതൻ:
(രാ­ജാ­വി­നേ­യും മാ­നി­നേ­യും നോ­ക്കീ­ട്ടു്) തി­രു­മേ­നീ,

ഇ­ക്കൃ­ഷ്ണ­സാ­ര­മ­തി­ല­ങ്ങു കു­ല­ച്ച ചാപം

കൈ­ക്കൊ­ണ്ടീ­ടു­ന്നൊ­രു ഭ­വാ­നി­ലു­മി­ങ്ങു ദൃ­ഷ്ടി

ചേർ­ത്തീ­ട­വേ മുഖ മൃ­ഗാ­നു­ഗ­നാം പി­നാ­കി

പ്ര­ത്യ­ക്ഷ­നാ­യി വി­ല­സു­ന്ന­തു ക­ണ്ടി­ടു­ന്നേൻ6

രാ­ജാ­വു്:
സൂത, ഈ മാൻ നമ്മെ വളരെ ദൂരം ആ­കർ­ഷി­ച്ചു­ക­ള­ഞ്ഞു. ഇ­താ­ക­ട്ടെ ഇ­പ്പോ­ഴും,

പി­ന്നി­ട്ടെ­ത്തു­ന്ന തേ­രിൽ­ഗ്ഗ­ള­മ­ഴ­കിൽ­വ­ള­ച്ചി­ട്ടു നോ­ട്ട­ങ്ങൾ ചേർ­ത്തും

പിൻ­ഭാ­ഗം മി­ക്ക­വാ­റും ശ­ര­വ­ര­വും­ഭ­യ­ന്നു­ള്ളി­യി­ലേ­ക്കാ­യ്ച്ചു­ളി­ച്ചും,

വ­ക്ത്രം വീർ­ത്തൂർ­ന്നു­വീ­ഴു­ന്നൊ­രു­തൃ­ണ­ക­ബ­ളം മാർ­ഗ്ഗ­മ­ദ്ധ്യേ പൊ­ഴി­ച്ചും

പാർ­ത്താ­ലും പാ­ഞ്ഞി­ടു­ന്നു നെ­ടി­യ­കു­തി­ക­ളാൽ ഭു­വി­ലേ­ക്കാൾ ന­ഭ­സ്സിൽ7

നാം പി­ന്തു­ടർ­ന്നു­കൊ­ണ്ടു­ത­ന്നെ­യി­രു­ന്നി­ട്ടും ഇതു പി­ന്നെ സൂ­ക്ഷി­ച്ചു നോ­ക്കേ­ണ്ട ദൂ­ര­ത്തി­ലാ­യി­ത്തീർ­ന്ന­തെ­ങ്ങ­നെ?

സൂതൻ:
ഭൂ­മി­ക്കു് നി­ര­പ്പി­ല്ലെ­ന്നു­ക­ണ്ടു ഞാൻ ക­ടി­ഞ്ഞാൺ മു­റു­ക്കു­ക­യാൽ തേ­രി­ന്റെ വേഗം കു­റ­ഞ്ഞു; അ­തി­നാ­ലാ­ണു് ഈ മാൻ ദൂ­ര­ത്തി­ലാ­യി­ത്തീർ­ന്ന­തു്. ഇ­പ്പോൾ രഥം സ­മ­ഭൂ­മി­യിൽ എ­ത്തു­ക­യാൽ ഇനി തി­രു­മേ­നി­യു­ടെ ശ­ര­ത്തി­നു ദൂ­ര­ത്താ­യി വ­രി­ക­യി­ല്ല.
രാ­ജാ­വു്:
എ­ന്നാൽ ക­ടി­ഞ്ഞാൺ അ­യ­ച്ചു­വി­ടൂ.
സൂതൻ:
ക­ല്പ­പോ­ലെ (രഥം വേഗം ന­ടി­ച്ചി­ട്ടു്) തി­രു­മേ­നീ, തൃ­ക്കൺ പാർ­ത്താ­ലും, തൃ­ക്കൺ പാർ­ത്താ­ലും!

ത­ഞ്ച­ത്തിൽ­ക്ക­ടി­ഞ്ഞാ­ണ­യ­ച്ചു­വി­ട­വേ­മു­ന്നാ­ഞ്ഞു­ടൻ ചാമര-

ത്തു­ഞ്ച­ങ്ങൾ­ക്കൊ­ര­ന­ക്ക­മെ­ന്നി ചെ­വി­യും­കൂർ­പ്പി­ച്ചി­താ വാ­ജി­കൾ

അ­ഞ്ചാ­തെ കു­തി­കൊ­ണ്ടി­ടു­ന്നു മൃഗവേ-​ഗാസൂയയാലെന്നപോൽ

തൻ ചാ­ര­ത്ത­ണ­യാ­തെ തൻ ഖുരപുടോ-​ദ്ധൂതം ര­ജോ­രാ­ജി­യും8

രാ­ജാ­വു്:
ശരി തന്നെ. കു­തി­ര­ക­ളു­ടെ വേഗം സു­ര്യാ­ശ്വ­ങ്ങൾ­ക്കും ഇ­ന്ദ്രാ­ശ്വ­ങ്ങൾ­ക്കും ഉപരി ആ­യി­രി­ക്കു­ന്നു എ­ന്തെ­ന്നാൽ.

നോ­ട്ട­ത്തിൽ­ച്ചെ­റു­താ­യ് നി­ന­പ്പ­തു­ട­നേ­തോ­ന്നു­ന്നു വ­മ്പി­ച്ച­താ­യ്,

നേ­രോർ­ത്താ­ലി­ട­വി­ട്ടു നി­ല്പ­തു നിക-​ന്നീടുന്നിതൊന്നിച്ചപോൽ;

വ­ക്രി­ച്ചു­ള്ളൊ­രു വസ്തു ദൃ­ഷ്ടി­യിൽ നിവർ-​ന്നീടുന്നു, വേ­ഗ­ത്തി­നാൽ!

പ­ക്ക­ത്തി­ല്ലൊ­രു കാണിനേരവുമെനി-​ക്കൊന്നെങ്കിലും ദൂ­രെ­യും9

സൂത, ഇ­തി­നെ­ക്കൊ­ല്ലു­ന്ന­തു നോ­ക്കി­ക്കൊ­ള്ളു. (ശരം തൊ­ടു­ക്കു­ന്നു).

(അ­ണി­യ­റ­യിൽ)

അ­ല്ല­യോ മ­ഹാ­രാ­ജാ­വേ, ഇ­താ­ശ്ര­മ­മൃ­ഗ­മാ­ണു് കൊ­ല്ല­രു­തേ, കൊ­ല്ല­രു­തേ!

സൂതൻ:
(വാ­ക്കു­കേ­ട്ട വഴി നോ­ക്കീ­ട്ടു്)ഈ കൃ­ഷ്ണ­മൃ­ഗം തി­രു­മേ­നി­യു­ടെ ശ­ര­ത്തി­നു് എ­ത്ത­ത്ത­ക്ക­വി­ധം സ­മീ­പി­ച്ച­പ്പോ­ഴേ­ക്കും മ­ദ്ധ്യേ ത­ട­സ്സ­ത്തി­നു ത­പ­സ്വി­കൾ വന്നു ചേർ­ന്നി­രി­ക്കു­ന്നു.
രാ­ജാ­വു്:
(സം­ഭ്ര­മ­ത്തോ­ടെ) എ­ന്നാൽ ക­ടി­ഞ്ഞാൺ മു­റി­ക്കി­ക്കൊ­ള്ളു.
സൂതൻ:
അ­ങ്ങ­നെ­ത­ന്നെ (തേർ നി­റു­ത്തു­ന്നു)

(അ­ന­ന്ത­രം രണ്ടു ശി­ഷ്യ­ന്മാ­രോ­ടു­കൂ­ടി വൈ­ഖാ­ന­സൻ പ്ര­വേ­ശി­ക്കു­ന്നു.)

വൈ­ഖാ­ന­സൻ:
(കൈ­യു­യർ­ത്തി­യി­ട്ടു്) രാ­ജാ­വേ, ഇതു് ആ­ശ്ര­മ­മൃ­ഗ­മാ­ണു്;

കൊ­ല്ല­രു­തേ, കൊ­ല്ല­രു­തേ!

തൊ­ടു­ത്ത ശ­സ്ത്ര­മ­തി­നാ­ല­ട­ക്കു­ക ന­രേ­ശ്വ­ര,

ആർ­ത്ത­ത്രാ­ണ­ത്തി­നാ­ണ­സ്ത്രം­വീ­ഴ്ത്താ­ന­ല്ലൊ­ര­ദോ­ഷി­യിൽ 10

രാ­ജാ­വു്:
അ­സ്ത്ര­മി­താ പിൻ­വ­ലി­ച്ചി­രി­ക്കു­ന്നു. (അതിൻ പ്ര­കാ­രം ചെ­യ്യു­ന്നു.)
വൈ­ഖാ­ന­സൻ:
പു­രു­വം­ശ­പ്ര­ദീ­പ­ഭൂ­ത­നാ­യ അ­ങ്ങ­യ്ക്കു് ഇതു യു­ക്ത­മ­ത്രേ.

ചേരും പു­രു­കു­ലം­ത­ന്നിൽ­പി­റ­ന്നൊ­രു ഭ­വാ­നി­ത്

ത­നി­ക്കു ചേർ­ന്ന ത­ന­യൻ­ജ­നി­ക്കും ച­ക്ര­വർ­ത്തി­യാ­യ് 11

ശി­ഷ്യ­ന്മാർ:
(കൈ­യു­യർ­ത്തി­ക്കൊ­ണ്ടു്) അ­ങ്ങേ­ക്കു ച­ക്ര­വർ­ത്തി­യാ­യ പു­ത്രൻ ജ­നി­ക്ക­ട്ടെ.
രാ­ജാ­വു്:
(വ­ണ­ങ്ങി­ക്കൊ­ണ്ടു്) ഞാൻ അ­നു­ഗ്ര­ഹീ­ത­നാ­യി.
വൈ­ഖാ­ന­സൻ:
രാ­ജാ­വേ, ഞങ്ങൾ ചമത പ­റി­ക്കാൻ വ­ന്ന­വ­രാ­ണു്. ഇതാ മാ­ലി­നി­ന­ദി­യു­ടെ ക­ര­യ്ക്കാ­യി­ട്ടു് കു­ല­പ­തി­യാ­യ ക­ണ്വ­ന്റെ ആ­ശ്ര­മം കാ­ണു­ന്നു. വേറെ ജോ­ലി­ത്തി­രി­ക്കി­ല്ലെ­ങ്കിൽ അ­വി­ടെ­ച്ചെ­ന്നു് അതിഥി സ­ത്കാ­രം സ്വീ­ക­രി­ക്ക­ണം അത്രതന്നെയുമല്ല-​

ഉ­ട­ജ­ങ്ങ­ളി­ലൊ­രു തടവും കൂ­ടാ­തെ­ന­ട­ന്നീ­ടും ക്രി­യ­കൾ നോ­ക്കി

ഞാണിൽ കി­ണ­മേ­റ്റ കരം ക്ഷോ­ണി­ഭ­രി­ക്കു­ന്നോ­രൂർ­ജ്ജി­ത­വു­മ­റി­യാം12

രാ­ജാ­വു്:
കു­ല­പ­തി അ­വി­ടെ­ത്ത­ന്നെ ഉണ്ടോ?
വൈ­ഖാ­ന­സൻ:
അ­ദ്ദേ­ഹം അ­തി­ഥി­സ­ത്കാ­ര­ത്തി­നു പു­ത്രി­യാ­യ ശ­കു­ന്ത­ള­യെ പ­റ­ഞ്ഞേ­ല്പി­ച്ചി­ട്ടു് അ­വ­ളു­ടെ ഗ്ര­ഹ­പ്പി­ഴ­യ്കു ശാ­ന്തി­ചെ­യ്യു­ന്ന­തി­നാ­യി സോ­മ­തീർ­ത്ഥ­ത്തി­ലേ­ക്കു് ഇ­പ്പോ­ഴാ­ണു് പോ­യ­തു്.
രാ­ജാ­വു്:
ആ­ക­ട്ടെ, അ­വ­ളെ­ത്ത­ന്നെ ചെ­ന്നു കാണാം. അവൾ എന്റെ ഭക്തി അ­റി­ഞ്ഞു്, മഹർഷി വ­രു­മ്പോൾ ഉ­ണർ­ത്തി­ച്ചു­കൊ­ള്ളും.
വൈ­ഖാ­ന­സൻ:
ഞങ്ങൾ എ­ന്നാൽ പോ­കു­ന്നു. (ശി­ഷ്യ­ന്മാ­രോ­ടു­കൂ­ടി പോയി).
രാ­ജാ­വു്:
സൂതാ കു­തി­ര­ക­ളെ വിടൂ; പു­ണ്യാ­ശ്ര­മ­ദർ­ശ­നം ചെ­യ്തു് ആ­ത്മ­ശു­ദ്ധി­വ­രു­ത്താം.
സൂതൻ:
ക­ല്പ­ന­പോ­ലെ. (പി­ന്നെ­യും ര­ഥ­വേ­ഗം ന­ടി­ക്കു­ന്നു.)
രാ­ജാ­വു്:
(ചു­റ്റും നോ­ക്കി­യി­ട്ടു്) ഇതു ത­പോ­വ­ന­ത്തി­ന്റെ സ­ങ്കേ­ത­മാ­ണെ­ന്നു പ­റ­യാ­തെ­ത­ന്നെ അ­റി­യാം.
സൂതൻ:
അ­തെ­ങ്ങ­നെ?
രാ­ജാ­വു്:
താൻ കാ­ണു­ന്നി­ല്ല­യോ? ഇ­വി­ടെ­യാ­ക­ട്ടെ,

പോ­ടിൽ­പ്പാർ­ത്ത ശുകം പൊ­ഴി­ച്ച­വ­രി­നെ­ല്ലു­ണ്ടി­മ്മ­ര­ങ്ങൾ­ക്കു കീ-

ഴോ,ടക്കായകളിടിച്ചൊരെണ്ണമയമി-​ങ്ങേല്ക്കുന്നുതേ പാറകൾ;

ഓ­ടീ­ടാ­തെ മൃ­ഗ­ങ്ങൾ തേ­രൊ­ലി പൊറു-​ത്തീടുന്നു നി­ശ്ശ­ങ്ക­മാ­യ്;

പാ­ടു­ണ്ടാ­റ്റു­ക­ര­യ്ക്കു വ­ല്ക്ക­ല­ജ­ലം വാർ­ന്നി­ട്ടി­താ­കാ­ണ്മ­തും13

സൂതൻ:
തേർ ഇതാ നി­റു­ത്തി­യി­രി­ക്കു­ന്നു. തി­രു­മേ­നി താഴെ എ­ഴു­ന്ന­ള്ളാം.
രാ­ജാ­വു്:
(ഇ­റ­ങ്ങി­യി­ട്ടു്) സൂത, വി­നീ­ത­വേ­ഷ­ത്തോ­ടു­കൂ­ടി വേ­ണ­മ­ല്ലോ, ത­പോ­വ­ന­ങ്ങ­ളിൽ പ്ര­വേ­ശി­ക്കാൻ ഇതാ വാ­ങ്ങി­ക്കൊ­ള്ളു. (വി­ല്ലും ആ­ഭ­ര­ണ­വും സൂ­ത­ന്റെ ക­യ്യിൽ കൊ­ടു­ത്തി­ട്ടു്) ഞാൻ ആ­ശ്ര­മ­വാ­സി­ക­ളെ സ­ന്ദർ­ശി­ച്ചു മ­ട­ങ്ങു­മ്പോ­ഴേ­ക്കും കു­തി­ര­ക­ളെ ന­ന­ച്ചു കെ­ാ­ണ്ടു­വ­രൂ.
സൂതൻ:
ക­ല്പ­ന­പോ­ലെ (പോയി)
രാ­ജാ­വു്:
(ചു­റ്റി­ന­ട­ന്നി­ട്ടു്) ഇതാ ആ­ശ്ര­മ­ദ്വാ­രം; അ­ക­ത്തേ­ക്കു ക­ട­ക്കാം. (ക­ട­ന്നു് ശു­ഭ­ശ­കു­നം ഉ­ണ്ടാ­യ­താ­യി ന­ടി­ച്ചു­കൊ­ണ്ടു്)

ഈ ആ­ശ്ര­മം ഹന്ത! ശ­മ­പ്ര­ധാ­നം;

കയ്യോ തു­ടി­ക്കു­ന്നി­തു; കാ­ര്യ­മെ­ന്തോ?

ഇ­ങ്ങെ­ന്തി­ന­ല്ലെ­ങ്കിൽ വി­ശ­ങ്ക? തങ്ങാ-​

തെ­ങ്ങും വ­രാ­നു­ള്ള­തു വ­ന്നു­ചേ­രും14

(അ­ണി­യ­റ­യിൽ) ഇ­ങ്ങോ­ട്ടു വ­രു­വിൻ തോ­ഴി­മാ­രേ!

രാ­ജാ­വു്:
(ചെ­വി­യോർ­ത്തി­ട്ടു്) ഏ, ഇതാ തോ­ട്ട­ത്തി­നു തെ­ക്കു­വ­ശം ആരോ സം­സാ­രി­ക്കു­ന്ന­തു­പോ­ലെ തോ­ന്നു­ന്ന­ല്ലോ! ചെ­ല്ലാം (ചു­റ്റി ന­ട­ന്നു നോ­ക്കീ­ട്ടു്) ആ! മു­നി­ക­ന്യ­ക­മാർ പ്രാ­യ­ത്തി­നു ചേർ­ന്ന കു­ട­ങ്ങ­ളിൽ വെ­ള്ള­മെ­ടു­ത്തു­കൊ­ണ്ടു തൈ­മ­ര­ങ്ങൾ ന­ന­യ്ക്കാൻ ഇ­ങ്ങോ­ട്ടു വ­രി­ക­യാ­ണു്. (സൂ­ക്ഷി­ച്ചു നോ­ക്കീ­ട്ടു്) ആ­ശ്ച­ര്യം! ഇ­വ­രെ­ക്കാ­ണ്മാൻ നല്ല കൗ­തു­ക­മു­ണ്ടു്.

ഉ­ട­ല­തി­ന­വ­രോ­ധ­കാ­മ്യ­മാ­മീ­വ­ടി­വു­ട­ജ­ത്തിൽ വ­സി­പ്പ­വർ­ക്കു വ­ന്നാൽ

ഉ­പ­വ­ന­ല­ത­കൾ­ക്കു മാ­ന­ഭ­ങ്ഗം വി­പി­ന­ല­തോ­ന്ന­തി­മൂ­ല­മു­ദ്ഭ­വി­ച്ചു 15

ഈ ത­ണ­ല­ത്തേ­ക്കു മാറി കാ­ത്തു­നിൽ­ക്കാം. (നോ­ക്കി­ക്കൊ­ണ്ടു നിൽ­ക്കു­ന്നു.)

(മുൻ­പ­റ­ഞ്ഞ ഭാ­വ­ത്തിൽ ശ­കു­ന്ത­ള­യും രണ്ടു സ­ഖി­മാ­രും പ്ര­വേ­ശി­ക്കു­ന്നു.)

ശ­കു­ന്ത­ള:
ഇ­ങ്ങോ­ട്ടു വ­രു­വിൻ തോ­ഴി­മാ­രേ!
അനസൂയ:
ശ­കു­ന്ത­ളേ, താ­ത­ക­ശ്യ­പ­നു നി­ന്നേ­ക്കാൾ അധികം സ്നേ­ഹം ഈ വൃ­ക്ഷ­ങ്ങ­ളെ ആ­ണെ­ന്നു തോ­ന്നു­ന്നു. അ­ദ്ദേ­ഹം മു­ല്ല­പ്പൂ­പോ­ലെ കോ­മ­ള­യാ­യ നി­ന്നെ ഇ­തു­ക­ളെ ന­ന­യ്ക്കാൻ നി­യോ­ഗി­ക്കു­ന്നു­വ­ല്ലോ.
ശ­കു­ന്ത­ള:
അ­ച്ഛ­ന്റെ കല്പന മാ­ത്ര­മ­ല്ല, എ­നി­ക്കും ഇ­വ­യോ­ടു സ­ഹോ­ദ­സ്നേ­ഹ­മു­ണ്ടു്. (വൃ­ക്ഷ­ങ്ങ­ളെ ന­ന­യ്ക്കു­ന്നു)
രാ­ജാ­വു്:
ഏ? ഇ­വ­ളാ­ണോ ആ ക­ണ്വ­പു­ത്രി­യാ­യ ശ­കു­ന്ത­ള? കാ­ശ്യ­പ­ഭ­ഗ­വാൻ കുറേ ആ­ലോ­ച­ന­യി­ല്ലാ­ത്ത ആൾ­ത­ന്നെ അ­ദ്ദേ­ഹം ഇവളെ ആ­ശ്ര­മ­ധർ­മ്മ­ങ്ങൾ­ക്കു നി­യോ­ഗി­ക്കു­ന്നു­വ­ല്ലോ.

വ­പു­സ്സി­ത­വ്യാ­ജ­മ­നോ­ജ്ഞ­താ­സ്പ­ദം­ത­പ­സ്സി­നാ­യ്ത്ത­ള്ളി­വി­ടു­ന്ന മാ­മു­നി

ശ്ര­മി­ക്കു­മി­ന്ദീ­വ­ര­പ­ത്ര­ധാ­ര­യാൽ ശ­മീ­ല­താ­ച്ഛേ­ദ­ന­വും ന­ട­ത്തു­വാൻ16

ആ­ക­ട്ടെ; ഈ മ­ര­ങ്ങ­ളു­ടെ മറവിൽ നി­ന്നു തന്നെ ഇ­വ­രു­ടെ സ്വൈ­ര­സ­ല്ലാ­പം കേൾ­ക്കാം. (അ­പ്ര­കാ­രം ചെ­യ്യു­ന്നു.)

ശ­കു­ന്ത­ള:
തോഴീ, അ­ന­സൂ­യേ, പ്രി­യം­വ­ദ എന്റെ വൽ­ക്ക­ലം വളരെ മു­റു­ക്കി­ക്ക­ള­ഞ്ഞു; എ­നി­ക്കു് അ­സ്വാ­ധീ­ന­മാ­യി­രി­ക്കു­ന്നു. ഇ­തൊ­ന്നു് അ­യ­ച്ചു കെ­ട്ടു.
അനസൂയ:
അ­ങ്ങ­നെ­ത­ന്നെ (അ­യ­ച്ചു കെ­ട്ടു­ന്നു)
പ്രി­യം­വ­ദ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഇ­സ്സ­ങ്ഗ­തി­യിൽ നി­മി­ഷം­തോ­റും കു­ച­വി­ജൃം­ഭി­ത­ത്തി­നു ഹേ­തു­വാ­യ സ്വ­ന്തം യൗ­വ്വ­ന­ത്തെ­യാ­ണു നീ പ­ഴി­ക്കേ­ണ്ട­തു്.
രാ­ജാ­വു്:
ഇ­വ­ളു­ടെ ശ­രീ­ര­ത്തി­നു് ഈ വ­ല്ക്ക­ലം ഒ­ട്ടും യോ­ജി­ക്കു­ന്ന­ത­ല്ലെ­ന്നു സ­മ്മ­തി­ച്ചേ തീരു: എ­ന്നാൽ ഇതും അ­വൾ­ക്കു് ഒ­ര­ല­ങ്കാ­ര­മാ­കു­ന്നി­ല്ലെ­ന്നി­ല്ല.

ക­രി­ഞ്ച­ണ്ടി­ച്ചാർ­ത്തും ക­മ­ല­മ­ല­രിൽ­കാ­ന്തി­ക­ര­മാം;

ക­റു­ത്താ­ണെ­ന്ന­ങ്ക­ക്കു­റി കു­റ­വി­നാ­മോ­വി­ധു­വി­നു്

പ്ര­കാ­ശം ചേർ­ക്കു­ന്നു മരവുരിയു-​മെട്ടേറെയിവളിൽ

പ്ര­ക്യ­ത്യാ ചേലാർന്നൊരുടലിനഴ-​കേകാത്തതെതുതാൻ?17

ശ­കു­ന്ത­ള:
(മു­ന്നോ­ട്ടു നോ­ക്കീ­ട്ടു്) കാ­റ്റ­ടി­ച്ചി­ള­കു­ന്ന ത­ളി­രു­കൾ­കൊ­ണ്ടു് ഇ­ല­ഞ്ഞി­ത്തൈ എന്നെ പ­രി­ഭ്ര­മി­ച്ചു കൈ­കാ­ട്ടി വി­ളി­ക്കു­ന്ന­തു­പോ­ലെ, തോ­ന്നു­ന്നു. അ­തു­കൊ­ണ്ടു് ഞാൻ അ­ങ്ങോ­ട്ടു ചെ­ന്നു് അതിനെ ആ­ദ­രി­ക്ക­ട്ടെ. (അ­ങ്ങോ­ട്ടു ചെ­ല്ലു­ന്നു)
പ്രി­യം­വ­ദ:
തോഴി ശ­കു­ന്ത­ളേ, നീ ക്ഷ­ണ­നേ­രം അ­വി­ട­ത്ത­ന്നെ നി­ല്ക്ക­ണേ! നി­ന്നെ­ക്കൊ­ണ്ടു് ഈ വൃ­ക്ഷ­ത്തി­നു് ഒരു വള്ളി ചു­റ്റി­യ ശോ­ഭ­യു­ണ്ടാ­കു­ന്നു.
ശ­കു­ന്ത­ള:
ഇ­തു­കൊ­ണ്ടാ­ണ­ല്ലോ നീ പ്രി­യം­വ­ദ­യാ­യ­തു്.
രാ­ജാ­വു്:
പ്രി­യ­മ­ല്ല; സ­ത്യ­മാ­ണു് പ്രി­യം­വ­ദ പ­റ­ഞ്ഞ­തു് ഇ­വൾ­ക്കാ­ക­ട്ടെ.

ചെ­ന്ത­ളി­രി­നൊ­പ്പ­മ­ധ­രം; ചെ­റു­ശാ­ഖ­ക­ളോ­ടി­ട­ഞ്ഞി­ടു­ന്നു ഭുജം;

പൂമലർ പോലെ മ­നോ­ജ്ഞം പൂ­മേ­നി­യ­തിൽ­ത്തി­ക­ഞ്ഞ താ­രു­ണ്യം18

പ്രി­യം­വ­ദ:
തോഴി, ശ­കു­ന്ത­ള തേ­ന്മാ­വിൽ തനിയെ പ­ടർ­ന്നു് അ­തി­ന്റെ സ്വ­യം­വ­ര വ­ധു­വാ­യി­ത്തീർ­ന്ന മുല്ല ഇതാ നിൽ­ക്കു­ന്നു. വ­ന­ജ്യോ­ത്സ്ന എന്നു നീ വി­ളി­ക്കാ­റു­ള്ള ഇതിനെ മ­റ­ന്നു­പോ­യോ?
ശ­കു­ന്ത­ള:
എ­ന്നാൽ, ഞാൻ എ­ന്നെ­യും മ­റ­ക്കും. (അ­ടു­ത്തു­ചെ­ന്നു് ലതയെ നോ­ക്കി­ട്ടു്) തോഴീ, നല്ല സ­മ­യ­ത്താ­ണു് ഈ വ­ള്ളി­യും വൃ­ക്ഷ­വും ഇണ ചേർ­ന്ന­തു്. പു­തു­താ­യി പൂ­ത്തി­രി­ക്കു­ന്ന­തു­കൊ­ണ്ടു് വ­ന­ജ്യോ­ത്സ്ന­യ്ക്കു യൗ­വ്വ­നം തി­ക­ഞ്ഞി­രി­ക്കു­ന്നു. ത­ളിർ­ത്ത­തു­കൊ­ണ്ടു് തേ­ന്മാ­വി­നും ഉ­പ­ഭോ­ഗ­യോ­ഗ്യ­മാ­യ അവസ്ഥ വ­ന്നി­രി­ക്കു­ന്നു. (നോ­ക്കി­ക്കൊ­ണ്ടു് നിൽ­ക്കു­ന്നു.)
പ്രി­യം­വ­ദ:
(പു­ഞ്ചി­യോ­ടെ) അ­ന­സൂ­യേ, ശ­കു­ന്ത­ള ഈ വ­ന­ജ്യോ­ത്സ്ന­യെ കൊ­ണ്ടു­പി­ടി­ച്ചു നോ­ക്കു­ന്ന­തി­ന്റെ കാ­ര്യം മ­ന­സ്സി­ലാ­യോ?
അനസൂയ:
ഇ­ല്ല­ല്ലോ, പറയൂ, പറയൂ;
പ്രി­യം­വ­ദ:
വ­ന­ജ്യോ­ത്സ്ന അ­നു­രൂ­പ­നാ­യ വൃ­ക്ഷ­ത്തോ­ടു­ചേർ­ന്ന­തു പോലെ ത­നി­ക്കും അ­നു­രൂ­പ­നാ­യ വരനെ ല­ഭി­ച്ചാൽ കൊ­ള്ളാ­മാ­യി­രു­ന്നു എ­ന്നു­ള്ള മോ­ഹ­മാ­ണു്.
ശ­കു­ന്ത­ള:
ഇതു നി­ന്റെ മ­ന­സ്സി­ലെ ആ­ഗ്ര­ഹ­മാ­ണു് (ന­ന­യ്ക്കു­ന്നു)
രാ­ജാ­വു്:
ഇവൾ കു­ല­പ­തി­ക്കു് അ­ന്യ­ജാ­തി­സ്ത്രീ­യിൽ പി­റ­ന്ന­വ­ളാ­ണെ­ന്നു­വ­ന്നെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നു! അ­ല്ലെ­ങ്കിൽ സം­ശ­യി­ക്കേ­ണ്ട­തി­ല്ല.

രാ­ജ­ന്യ­നർ­ഹ­യി­വൾ നി­ശ്ച­യം അ­ല്ല­യാ­യ്കിൽ

ര­ഞ്ജി­ക്ക­യി­ല്ലി­വ­ളി­ലെ­ന്റെ മ­നം­വി­നീ­തം

സ­ത്തർ­ക്കു സം­ശ­യ­നി­വാ­ര­ണ­യിൽ പ്ര­മാ­ണം

സ­ത്യ­സ്വ­രൂ­പ­ഹൃ­ദ­യ­പ്ര­തി­പ­ത്തി­യ­ത്രേ19

എ­ങ്കി­ലും ഇ­വ­ളെ­പ്പ­റ്റി­യു­ള്ള വ­സ്തു­ത­കൾ അ­റി­യ­ണം.

ശ­കു­ന്ത­ള:
(സം­ഭ്ര­മ­ത്തോ­ടു­കൂ­ടി) അയ്യോ! വെ­ള്ള­മൊ­ഴി­ച്ച­പ്പോൾ മു­ല്ല­യിൽ നി­ന്നു് ഇ­ള­കി­പ്പു­റ­പ്പെ­ട്ട വ­ണ്ടു് ഇതാ എന്റെ മു­ഖ­ത്തി­നു­നേ­രെ പാ­യു­ന്നു. (വ­ണ്ടി­ന്റെ ഉ­പ­ദ്ര­വം ന­ടി­ക്കു­ന്നു).
രാ­ജാ­വു്:
(ആ­ഗ്ര­ഹ­ത്തോ­ടെ നോ­ക്കീ­ട്ടു്, വ­ണ്ടി­നോ­ടാ­യി­ട്ടു്)

തൊ­ട്ടീ­ടും മൃ­ദു­മെ­യ്യിൽ നീ,യി­വ­ളു­ടൻ­ഞെ­ട്ടി­ക്ക­ടാ­ക്ഷി­ച്ചി­ടും;

മു­ട്ടി­ക്കാ­തി­ന­ടു­ത്തു­ചെ­ന്നു് മു­ര­ളും തൻ­കാ­ര്യ­മോ­തും­വി­ധം;

വീ­ശി­ക്കൈ കു­ട­യു­മ്പോ­ഴെ­ത്തി നു­ക­രും­സ­ത്താ­യ ബിം­ബാ­ധ­രം

മോ­ശം­പ­റ്റി ന­മു­ക്കു ത­ത്ത്വ­മ­റി­വാൻ­കാ­ത്തി­ട്ടു; നീതാൻ കൃതി 20

ശ­കു­ന്ത­ള:
ഈ ചണ്ടി വി­ട്ടൊ­ഴി­യു­ന്നി­ല്ല­ല്ലോ ഞാൻ­ത­ന്നെ മാ­റി­പ്പോ­യേ­ക്കാം. (മാ­റി­നി­ന്നു ചു­റ്റി നോ­ക്കീ­ട്ടു്) എ­ന്തൊ­രു കഷ്ടം! ഇ­ങ്ങോ­ട്ടും വ­രു­ന്ന­ല്ലോ. തു­ണ­യ്ക്ക­ണേ തോ­ഴി­മാ­രേ!
സ­ഖി­മാർ:
(പു­ഞ്ചി­രി­യോ­ടെ) ഞ­ങ്ങ­ളാ­ണോ തു­ണ­യ്ക്കു­ന്ന­തി­നു്? ദു­ഷ്ഷ­ന്ത­നെ വി­ളി­ച്ചു മു­റ­വി­ളി­കൂ­ട്ടു; രാ­ജാ­വ­ത്രെ ത­പോ­വ­ന­ങ്ങ­ളെ ര­ക്ഷി­ക്കേ­ണ്ട­തു്.
രാ­ജാ­വു്:
(ഇ­താ­ണു് നേ­രി­ട്ടു് ചെ­ല്ലാ­നു­ള്ള അവസരം) പേ­ടി­ക്കേ­ണ്ട പേ­ടി­ക്കേ­ണ്ട… (എന്നു പാതി നിർ­ത്തീ­ട്ടു വി­ചാ­രം) രാ­ജാ­വെ­ന്നു­ള്ള സ­ങ്ഗ­തി വെ­ളി­പ്പെ­ട്ടു­പോ­കു­മ­ല്ലോ; ആ­ക­ട്ടെ, ഇ­ങ്ങ­നെ പറയാം.
ശ­കു­ന്ത­ള:
ഈ ദു­ഷ്ടൻ വി­ട്ടു­പോ­കു­ന്നി­ല്ല. ഞാൻ വേ­റൊ­രി­ട­ത്തേ­ക്കു പൊ­യ്ക്ക­ള­യാം (മാ­റി­നി­ന്നു ഉ­ഴ­റി­ക്കൊ­ണ്ടു് എ­ന്നി­ട്ടും പി­ന്തു­ട­രു­ന്നു­ണ്ട­ല്ലോ.
രാ­ജാ­വു്:
(വേ­ഗ­ത്തിൽ അ­ടു­ത്തു് ചെ­ന്നി­ട്ടു്)

ആരിവൻ, ഖലരെ നിഗ്രഹിക്കുമ-​പ്പൗരവൻ നൃപതി നാ­ടു­വാ­ഴ­വേ,

ഭീ­രു­വാ­കി­യ ത­പ­സ്വി­ക­ന്യ­യിൽ­സ്വൈ­ര­വൃ­ത്തി തു­ട­രു­ന്നു ധൃ­ഷ്ട­നാ­യ്??21

(എ­ല്ലാ­വ­രും രാ­ജാ­വി­നെ­ക്ക­ണ്ടു് അല്പം സം­ഭ്ര­മി­ക്കു­ന്നു.)

അനസൂയ:
അ­ത്യാ­പ­ത്തൊ­ന്നു­മി­ല്ല. ഞ­ങ്ങ­ളു­ടെ ഈ പ്രി­യ­സ­ഖി വ­ണ്ടി­ന്റെ ശ­ല്യം­കൊ­ണ്ടു് അ­ല്പ­മൊ­ന്നു് പേ­ടി­ച്ചു­വ­ശാ­യി എ­ന്നേ­യു­ള്ളു (ശ­കു­ന്ത­ള­യെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.)
രാ­ജാ­വു്:
(ശ­കു­ന്ത­ള­യു­ടെ നേ­രെ­തി­രി­ഞ്ഞു്) ത­പ­സ്സു വേ­ണ്ടും­വ­ണ്ണം ന­ട­ക്കു­ന്നു­ണ്ട­ല്ലോ? (ശ­കു­ന്ത­ള പ­രി­ഭ്ര­മി­ച്ചു് മി­ണ്ടാ­തെ നിൽ­ക്കു­ന്നു.)
അനസൂയ:
ഉ­ണ്ടു്, ഇ­ന്നു് വി­ശേ­ഷി­ച്ചും വി­ശി­ഷ്ട­നാ­യ അ­തി­ഥി­യെ ല­ഭി­ക്ക­കൊ­ണ്ടു്. സഖി ശ­കു­ന്ത­ളേ, ആ­ശ്ര­മ­ത്തിൽ­ച്ചെ­ന്നു ഫ­ല­ങ്ങ­ളും പൂ­ജാ­സാ­മാ­ന­ങ്ങ­ളും എ­ടു­ത്തു­കൊ­ണ്ടു­വ­രു. പാദ്യ[1] ത്തി­നു ഈ വെ­ള്ളം തന്നെ മ­തി­യാ­കും.
രാ­ജാ­വു്:
ഇ­രി­ക്ക­ട്ടേ, നി­ങ്ങ­ളു­ടെ ഈ പ്രി­യ­വാ­ക്കു­കൊ­ണ്ടു­ത­ന്നെ എ­നി­ക്കു് അ­തി­ഥി­സ­ത്കാ­രം സി­ദ്ധി­ച്ചു­ക­ഴി­ഞ്ഞു.
അനസൂയ:
എ­ന്നാൽ, ആര്യൻ, തണലും ത­ണു­പ്പു­മു­ള്ള ഈ പാ­ല­ച്ചു­വ­ട്ടി­ലെ ത­റ­യി­ലി­രു­ന്നു സ്വ­ല്പ­നേ­രം വി­ശ്ര­മി­ക്ക­ണം.
രാ­ജാ­വു്:
നി­ങ്ങ­ളും ഈ ജോ­ലി­ചെ­യ്തു ക്ഷീ­ണി­ച്ചി­രി­ക്കു­ക­യാ­ണ­ല്ലോ.
അനസൂയ:
തോഴി, ശ­കു­ന്ത­ളേ, അ­തി­ഥി­യെ ശു­ശ്രൂ­ഷി­ക്കേ­ണ്ട­തു ന­മ്മു­ടെ ധർ­മ്മ­മാ­ണ­ല്ലോ; വരൂ, ന­മു­ക്കും ഇ­രി­ക്കാം. (എ­ല്ലാ­വ­രും ഇ­രി­ക്കു­ന്നു).
ശ­കു­ന്ത­ള:
(വി­ചാ­രം) എ­ന്താ­ണി­തു്? ഇ­ദ്ദേ­ഹ­ത്തി­നെ ക­ണ്ട­മാ­ത്ര­യിൽ തപോവന വി­രോ­ധി­യാ­യ വി­കാ­രം എന്റെ മ­ന­സ്സിൽ ക­ട­ന്നു­കൂ­ടി­യ­ല്ലോ.
രാ­ജാ­വു്:
(എ­ല്ലാ­വ­രേ­യും നോ­ക്കീ­ട്ടു്) കൊ­ള്ളാം, ആ­കൃ­തി­യി­ലും വ­യ­സ്സി­ലും ഉള്ള പൊ­രു­ത്തം­കൊ­ണ്ടു നി­ങ്ങ­ളു­ടെ സഖ്യം വളരെ ര­മ­ണീ­യ­മാ­യി­രി­ക്കു­ന്നു.
പ്രി­യം­വ­ദ:
(സ്വ­കാ­ര്യ­മാ­യി­ട്ടു്) അ­ന­സൂ­യേ, ഇ­ദ്ദേ­ഹം ആ­രാ­യി­രി­ക്കും? ക­ണ്ടാൽ കോ­മ­ള­നും ഗം­ഭീ­ര­നു­മാ­യി­രി­ക്കു­ന്നു. സ­ര­സ­മാ­യും പ്രി­യ­മാ­യും സം­സാ­രി­ക്കു­ന്നു­മു­ണ്ടു്. ഏതോ ഒരു പ്ര­ഭു­വാ­ണു് എന്നു തോ­ന്നു­ന്നു. എ­ന്നാൽ നല്ല ദാ­ക്ഷി­ണ്യ­വു­മു­ണ്ടു്.
അനസൂയ:
തോഴി; ഇതിൽ എ­നി­ക്കും കൗ­തു­ക­മു­ണ്ടു്; ചോ­ദി­ച്ചു കളയാം. (വെ­ളി­വാ­യി­ട്ടു്) ആ­ര്യ­ന്റെ മ­ധു­ര­മാ­യ സം­ഭാ­ഷ­ണം കേ­ട്ടു ഞാൻ ധൈ­ര്യ­പ്പെ­ടു­ക­യാൽ ശ­ങ്ക­വി­ട്ടു ചോ­ദി­ച്ചു­കൊ­ള്ളു­ന്നു. ഏതൊരു രാ­ജർ­ഷി വം­ശ­ത്തെ­യാ­ണു് ആര്യൻ അ­ല­ങ്ക­രി­ക്കു­ന്ന­തു്? ഏതു് ദേ­ശ­ക്കാർ­ക്കാ­ണു് ഇ­പ്പോൾ ആ­ര്യ­ന്റെ വേർ­പാ­ടു­കൊ­ണ്ടു് ഉ­ത്ക­ണ്ഠ­പ്പെ­ടേ­ണ്ടി­വ­ന്നി­രി­ക്കു­ന്ന­തു്? എന്തു സ­ങ്ഗ­തി­വ­ശാ­ലാ­യി­രി­ക്കു­മോ ഈ കോ­മ­ള­മാ­യ ശ­രീ­ര­ത്തെ ത­പോ­വ­ന­സ­ഞ്ചാ­ര­ക്ലേ­ശ­ത്തി­നു പാ­ത്ര­മാ­ക്കി­ത്തീർ­ക്കു­ന്ന­തു്?
ശ­കു­ന്ത­ള:
(വി­ചാ­രം) മ­ന­സ്സേ! ബ­ദ്ധ­പ്പെ­ടേ­ണ്ട; നീ ആ­ലോ­ചി­ക്കു­ന്ന­തു തന്നെ അതാ അനസൂയ ചോ­ദി­ക്കു­ന്നു.
രാ­ജാ­വു്:
(വി­ചാ­രം) എ­ന്താ­ണി­വി­ടെ ഇ­പ്പോൾ വേ­ണ്ട­തു്? എന്റെ വാ­സ്ത­വം സ്പ­ഷ്ട­മാ­ക­രു­തു്; ആ­ളു­മാ­റി­പ്പ­റ­യാ­തെ ക­ഴി­ക്ക­യും വേണം. ആ­ക­ട്ടെ. ഇ­വ­ളോ­ടി­ങ്ങ­നെ പറയാം. (വെ­ളി­വാ­യി­ട്ടു്) ഭദ്രേ, പു­രു­വം­ശ­രാ­ജാ­വു് ധർ­മ്മാ­ധി­കാ­രി­യാ­യി നി­യ­മി­ച്ചി­ട്ടു­ള്ള ആ­ളാ­ണു് ഞാൻ; ക്രി­യ­കൾ വി­ഘ്നം കൂ­ടാ­തെ ന­ട­ക്കു­ന്നോ എന്നു നോ­ക്കു­ന്ന­തി­നാ­യി­ട്ടാ­ണു് ഈ ധർ­മ്മാ­ര­ണ്യ­ത്തിൽ വ­ന്ന­തു്.
അനസൂയ:
ഇ­പ്പോൾ ധർ­മ്മ­ചാ­രി­കൾ­ക്കു നാ­ഥ­നു­ണ്ടാ­യി. (ശ­കു­ന്ത­ള ശൃ­ങ്ഗാ­ര­ല­ജ്ജ ന­ടി­ക്കു­ന്നു)
സ­ഖി­മാർ:
(രാ­ജ­വി­ന്റേ­യും ശ­കു­ന്ത­ള­യു­ടേ­യും ഭാവം ക­ണ്ടി­ട്ടു സ്വ­കാ­ര്യ­മാ­യി) തോഴി, ശ­കു­ന്ത­ളേ, അച്ഛൻ ഇ­ന്നി­വി­ടെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ…
ശ­കു­ന്ത­ള:
(കോപം ന­ടി­ച്ചി­ട്ടു്) എ­ന്നാ­ലെ­ന്താ?
സ­ഖി­മാർ:
തന്റെ ജീ­വി­ത­സർ­വ്വ­സ്വ­വും കൊ­ടു­ത്തു് ഈ വി­ശി­ഷ്ട­നാ­യ അ­തി­ഥി­യെ തൃ­പ്തി­പ്പെ­ടു­ത്തു­മാ­യി­രു­ന്നു.
ശ­കു­ന്ത­ള:
പോ­കു­വിൻ, നി­ങ്ങൾ എന്തോ മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് പ­റ­ക­യാ­ണു്; നി­ങ്ങ­ളു­ടെ വാ­ക്കു് എ­നി­ക്കു് കേൾ­ക്ക­ണ്ട.
രാ­ജാ­വു്:
ഞാനും നി­ങ്ങ­ളു­ടെ സ­ഖി­യെ­ക്കു­റി­ച്ചു് അല്പം ചോ­ദി­ച്ചു. കൊ­ള്ള­ട്ടെ?
അനസൂയ:
ആര്യ, ഈ അ­പേ­ക്ഷ ഞ­ങ്ങൾ­ക്കു് ഒരു അ­നു­ഗ്ര­ഹം ആ­ണ­ല്ലോ.
രാ­ജാ­വു്:
കാ­ശ്യ­പ­ഭ­ഗ­വാൻ നി­ത്യ­ബ്ര­ഹ്മ­ചാ­രി എന്നു പ്ര­സി­ദ്ധ­മാ­ണു്; നി­ങ്ങ­ളു­ടെ ഈ സഖി അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്രി­യാ­ണെ­ന്നും പ­റ­യു­ന്നു; ഇ­തെ­ങ്ങ­നെ­യാ­ണു്?
അനസൂയ:
ആര്യൻ കേ­ട്ടു­കൊ­ണ്ടാ­ലും കു­ശി­ക­ഗോ­ത്ര­ത്തിൽ[2] വി­ശ്വാ­മി­ത്രൻ എന്നു പേ­രാ­യി മ­ഹാ­പ്ര­ഭാ­വ­നാ­യ ഒരു രാ­ജർ­ഷി­യു­ണ്ട­ല്ലോ.
രാ­ജാ­വു്:
ഉ­ണ്ടു്. കേ­ട്ടി­ട്ടു­ണ്ടു്.
അനസൂയ:
അ­ദ്ദേ­ഹ­ത്തിൽ­നി­ന്നാ­ണു് ഞ­ങ്ങ­ളു­ടെ പ്രി­യ­സ­ഖി­യു­ടെ ഉ­ത്പ­ത്തി. അ­ദ്ദേ­ഹം ഉ­പേ­ക്ഷി­ക്ക­നി­മി­ത്തം എ­ടു­ത്തു­വ­ളർ­ത്തു­ക­യാൽ കാ­ശ്യ­പൻ ഇ­വ­ളു­ടെ അ­ച്ഛ­നാ­യി.
രാ­ജാ­വു്:
ഉ­പേ­ക്ഷി­ക്കു­ക എന്ന വാ­ക്കു് എ­നി­ക്കു് കൗ­തു­കം ജ­നി­പ്പി­ക്കു­ന്നു. ആദ്യം മുതൽ കേ­ട്ടാൽ­ക്കൊ­ള്ളാം.
അനസൂയ:
ആര്യൻ കേ­ട്ടു­കൊ­ണ്ടാ­ലും, പ­ണ്ടു് ആ രാ­ജർ­ഷി ഉ­ഗ്ര­മാ­യി ത­പ­സ്സു ചെ­യ്തു­കൊ­ണ്ടി­രി­ക്കു­മ്പോൾ ദേ­വ­ന്മാർ എന്തോ ശ­ങ്കി­ച്ചി­ട്ടു് മേനക എന്ന അ­പ്സ­ര­സ്ത്രീ­യെ ത­പ­സ്സു മു­ട­ക്കു­വാ­നാ­യി പ­റ­ഞ്ഞ­യ­ച്ചു.
രാ­ജാ­വു്:
ശരി, മ­റ്റു­ള്ള­വ­രു­ടെ ത­പ­സ്സി­നെ­ക്കു­റി­ച്ചു ദേ­വ­ന്മാർ­ക്കു ശങ്ക പ­തി­വു­ണ്ടു് എ­ന്നി­ട്ടോ?
അനസൂയ:
അ­ന­ന്ത­രം വ­സ­ന്ത­കാ­ല­ത്തി­ന്റെ മൂർ­ദ്ധ­ന്യ­ത്തിൽ മ­ന­സ്സു മ­യ­ക്കു­ന്ന അ­വ­ളു­ടെ ആകൃതി ക­ണ്ടി­ട്ടു്… (ഇ­ത്ര­ത്തോ­ള­മാ­യ­പ്പോൾ ലജ്ജ കൊ­ണ്ടു നിർ­ത്തു­ന്നു.)
രാ­ജാ­വു്:
ശേഷം മ­ന­സ്സി­ലാ­യി. ആ­ക­ക്കൂ­ടെ അ­പ്സ­ര­സ്ത്രീ­യിൽ ജ­നി­ച്ച­വ­ളാ­ണി­വൾ?
അനസൂയ:
അതെ.
രാ­ജാ­വു്:
യോ­ജി­ക്കു­ന്നു.

മ­നു­ഷ്യ­സ്ത്രീ­യി­ലു­ണ്ടാ­കാ മ­നോ­ജ്ഞം­രൂ­പ­മീ­വി­ധം

മി­ന്നി­ച്ചി­ന്നു­ന്ന തേ­ജ­സ്സു മ­ന്നി­ട­ത്തി­ലു­ദി­ക്കു­മോ?22

(ശ­കു­ന്ത­ള ത­ല­താ­ഴ്ത്തി നിൽ­ക്കു­ന്നു.)

രാ­ജാ­വു്:
(വി­ചാ­രം) എ­നി­ക്കു് ആ­ശ­യ്ക്കു് വ­ക­കി­ട്ടി; എ­ന്നാൽ, സഖി വ­ര­പ്രാർ­ത്ഥ­ന­യു­ള്ള­താ­യി നേ­ര­മ്പോ­ക്കു പ­റ­ഞ്ഞ­തോർ­ത്തി­ട്ടു് എന്റെ മ­ന­സ്സു ശ­ങ്കി­ച്ചു് അ­ധൈ­ര്യ­പ്പെ­ടു­ന്നു­മു­ണ്ടു്.
പ്രി­യം­വ­ദ:
(ശ­കു­ന്ത­ള­യെ നോ­ക്കീ­ട്ടു് പു­ഞ്ചി­രി തൂ­കീ­ട്ടും, രാ­ജാ­വി­ന്റെ­നേ­രെ തി­രി­ഞ്ഞും) ആ­ര്യ­നു് ഇ­നി­യും എന്തോ പ­റ­യാ­നു­ള്ള­തു­പോ­ലെ തോ­ന്നു­ന്ന­ല്ലോ?

(ശ­കു­ന്ത­ള സഖിയെ ചൂ­ണ്ടു­വി­രൽ കാ­ട്ടി ശാ­സി­ക്കു­ന്നു.)

രാ­ജാ­വു്:
ഭ­വ­തി­ക്കു് തോ­ന്നി­യ­തു ശ­രി­ത­ന്നെ സ­ച്ച­രി­ത കേൾ­ക്കു­ന്ന­തി­ലു­ള്ള ആ­ഗ്ര­ഹം നി­മി­ത്തം ന­മു­ക്കു വേറെ ചി­ല­തു­കൂ­ടി ചോ­ദി­ച്ചാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്.
പ്രി­യം­വ­ദ:
മ­ട­ക്കേ­ണ്ട; സ­ഖി­യെ­പ്പ­റ്റി ഇ­ത്ര­യും­കൂ­ടി അ­റി­യ­ണ­മെ­ന്നു­ണ്ടു്:

വൈ­ഖാ­ന­സ­വ്ര­ത­മ­ന­ങ്ഗ­ക­ലാ­വി­രോ­ധി

വേൾ­ക്കും­വ­രേ­യ്ക്കി­വൾ­വ­ഹി­ക്ക­ണ­മെ­ന്നു­താ­നോ?

എ­ന്നേ­യ്ക്കു­മേ മ­ദി­ര­ലോ­ച­ന­സാ­മ്യ­സ­ഖ്യം

ചി­ന്നും മൃ­ഗീ­കു­ല­മൊ­ടൊ­ത്തു വ­സി­ക്ക­യെ­ന്നോ23

പ്രി­യം­വ­ദ:
ധർ­മ്മാ­ച­ര­ണ­ത്തിൽ­പ്പോ­ലും ഈ­യു­ള്ള­വർ­ക്കു സ്വാ­ത­ന്ത്ര്യ­മി­ല്ല. അ­ച്ഛ­നാ­ക­ട്ടെ, ഇവളെ അ­നു­രൂ­പ­നാ­യ വരനു നൽ­ക­ണ­മെ­ന്ന­ണു സ­ങ്ക­ല്പം.
രാ­ജാ­വു്:
ഈ സ­ങ്ക­ല്പം സാ­ധി­ക്കാ­ത്ത­ത­ല്ല. (വി­ചാ­രം)

മനമേ, ഇനി ആ­ശ­പൂ­ണ്ടു­കൊ­ള്ളാം,വെ­റു­തേ സം­ശ­യ­മെ­ന്നു തീർ­ച്ച­വ­ന്നു;

ക­ന­ലെ­ന്നു നി­ന­ച്ച­തി­ക്ക­ര­ത്തിൽ­പെ­രു­മാ­റാൻ ക­ഴി­വു­ള്ള ര­ത്ന­മ­ത്രേ24

ശ­കു­ന്ത­ള:
(കോ­പ­ത്തോ­ടു­കൂ­ടെ) അ­ന­സൂ­യേ, ഞാൻ പോ­കു­ന്നു.
അനസൂയ:
എ­ന്തി­നാ­യി­ട്ടു്?
ശ­കു­ന്ത­ള:
ഈ പ്രി­യം­വ­ദ അ­സം­ബ­ന്ധം സം­സാ­രി­ക്കു­ന്ന­തൂ് ആര്യ ഗൗ­ത­മി­യോ­ടു ചെ­ന്ന­റി­യി­ക്കാൻ.
അനസൂയ:
തോഴി, വി­ശി­ഷ്ട­നാ­യ ഈ അ­തി­ഥി­യെ സ­ത്ക­രി­ക്കാ­തെ തോ­ന്നി­യ­തു­പോ­ലെ പൊ­യ്ക്ക­ള­യു­ന്ന­തു യു­ക്ത­മ­ല്ല. (ശ­കു­ന്ത­ള ഒ­ന്നും മി­ണ്ടാ­തെ പു­റ­പ്പെ­ടു­ന്നു.)
രാ­ജാ­വു്:
(വി­ചാ­രം) പോ­ക­യാ­ണോ? (പി­ടി­ച്ചു­നി­റു­ത്താൻ കരുതി വീ­ണ്ടും മ­ന­സ്സു­റ­പ്പി­ച്ചി­ട്ടു വി­ചാ­രം) ആ­ശ്ച­ര്യം! കാ­മി­കൾ, മ­ന­സ്സു പ്ര­വർ­ത്തി­ച്ചാൽ അ­ത­നു­സ­രി­ച്ചു് ദേ­ഹ­വും പ്ര­വർ­ത്തി­ച്ച­തു­പോ­ലെ, വി­ചാ­രി­ച്ചു­പോ­കു­ന്നു. എ­നി­ക്കാ­ക­ട്ടെ.

ക­ന്യ­കാ­നു­ഗ­മ­ന­ത്തി­നു­ദ്യ­മം വ­ന്ന­താ­ശു വിനയം വി­ല­ക്ക­യാൽ

നീങ്ങിയില്ലൊരടിപോലുമിങ്ങുനി-​ന്നെങ്കിലും നിനവു, പോയി വ­ന്ന­താ­യ്! 25

പ്രി­യം­വ­ദ:
(ശ­കു­ന്ത­ള­യെ ത­ടു­ത്തി­ട്ടു്) തോഴീ, നീ പൊ­യ്ക്കൂ­ടാ.
ശ­കു­ന്ത­ള:
(പു­രി­കം ചു­ളി­ച്ചു­കൊ­ണ്ടു്) എ­ന്തു­കൊ­ണ്ടു്?
പ്രി­യം­വ­ദ:
ഞാൻ നി­ന­ക്കു­വേ­ണ്ടി രണ്ടു വൃ­ക്ഷം ന­ന­ച്ചി­ട്ടു­ണ്ടു്. വരൂ! ആ കടം വീ­ട്ടു എ­ന്നീ­ട്ടു പോകാം. (പി­ടി­ച്ചു നി­റു­ത്തു­ന്നു.)
രാ­ജാ­വു്:
ഭദ്രേ, വൃ­ക്ഷ­ങ്ങൾ ന­ന­ച്ചി­ട്ടു­ത­ന്നെ ഈ മാ­ന്യ­ക­ന്യ­ക ത­ളർ­ന്ന­താ­യി­ക്കാ­ണു­ന്നു; എ­ന്നാൾ, ഇ­വൾ­ക്കു്:

ഉ­ള്ളം­കൈ­കൾ ചു­ക­ന്നു; തോ­ളു­കൾ തളർ-​ന്നീടുന്നു കുംഭം വഹി-

ച്ചു­ള്ളിൽ­ത്തി­ങ്ങി­ന വീർ­പ്പി­നാൽ കുതി തുടർ-​ന്നീടുന്നു വ­ക്ഷഃ­സ്ഥ­ലം;

കൊ­ള്ളാ­ഞ്ഞാ­സ്യ­മ­തിൽ ശ്ര­മാം­ബു­വി­സ­രം­പൂ­ങ്കർ­ണ്ണി­കാ­ഗ്ര­ങ്ങ­ളിൽ

ത­ള്ളു­ന്നൂ; ചി­ത­റു­ന്നു കൂ­ന്ത­ലു­മൊ­രേ­കൈ­കൊ­ണ്ടു ബ­ന്ധി­ക്ക­യാൽ26

അ­തി­നാൽ ഇ­വ­ളു­ടെ കടം ഞാൻ വീ­ട്ടാം. (മോ­തി­രം ഊരി നീ­ട്ടു­ന്നു.)

(സ­ഖി­മാർ നാ­മ­മു­ദ്ര­കൊ­ത്തി­യി­രി­ക്കു­ന്ന­തു വാ­യി­ച്ചി­ട്ടു അ­ന്യോ­ന്യം നോ­ക്കു­ന്നു.)

രാ­ജാ­വു്:
ന­മ്മെ­ക്കു­റി­ച്ചു നി­ങ്ങൾ അ­ന്യ­ഥാ ശ­ങ്കി­ക്കേ­ണ്ട ഇതു രാ­ജാ­വി­ന്റെ വ­ക­യാ­യി കി­ട്ടീ­ട്ടു­ള്ള­താ­ണു്.
പ്രി­യം­വ­ദ:
എ­ന്നാൽ ഈ മോ­തി­രം വി­ര­ലിൽ­നി­ന്നു വേർ­പെ­ടു­ത്തു­ന്ന­തു ശ­രി­യ­ല്ല. ആ­ര്യ­ന്റെ വാ­ക്കു­കൊ­ണ്ടു­ത­ന്നെ ഇ­വ­ളു­ടെ കടം വീടി. (പു­ഞ്ചി­രി­യോ­ടെ) തോഴി ശ­കു­ന്ത­ളേ, ദ­യാ­ലു­വാ­യ ആര്യൻ, അ­ല്ലെ­ങ്കിൽ മ­ഹാ­രാ­ജാ­വു് നി­ന്റെ കടം വീ­ട്ടി ഇനി പോകാം.
ശ­കു­ന്ത­ള:
(വി­ചാ­രം) എ­നി­ക്കു് ക­ഴി­യു­മാ­യി­രു­ന്നു എ­ങ്കിൽ (വെ­ളി­വാ­യി) നീ ആ­രാ­ണു് പോ­കാ­നും നിൽ­ക്കാ­നും പറവാൻ?
രാ­ജാ­വു്:
(ശ­കു­ന്ത­ള­യെ നോ­ക്കി വി­ചാ­രം) ന­മു­ക്കു് അ­ങ്ങോ­ട്ടു തോ­ന്നു­ന്ന­തു പോലെ ഇ­വൾ­ക്കു് ഇ­ങ്ങോ­ട്ടും ഉ­ണ്ടാ­യി­ക്കാ­ണു­മോ? അ­ല്ലെ­ങ്കിൽ ശ­ങ്കി­ക്കാ­നി­ല്ല. എ­നി­ക്കു് മ­നോ­രാ­ജ്യ­ത്തി­നു ധാ­രാ­ളം വ­ക­യു­ണ്ടു്.

എൻ വാ­ക്കി­നോ­ടി­വൾ കലർന്നുരിയാടുകില്ലി-​

ങ്ങെ­ന്നാ­ലു­മെൻ മൊ­ഴി­ക­ളിൽ­ചെ­വി നൽ­കീ­ടു­ന്നു;

എ­ന്നാ­ഭി­മു­ഖ്യ­മ­തൊ­ഴി­ക്കി­ലു­മെ­ന്തു ഹാനി?

പി­ന്നെ­ങ്ങു­മ­ല്ല­ധി­ക­നേ­ര­മി­വൾ­ക്കു നോ­ട്ടം27

(ആ­കാ­ശ­ത്തിൽ)

അ­ല്ല­യോ താ­പ­സ­ന്മാ­രേ, ത­പോ­വ­ന­മൃ­ഗ­ങ്ങ­ളെ ര­ക്ഷി­ക്കു­ന്ന­തി­നു ജാ­ഗ്ര­ത­യാ­യി­രി­പ്പിൻ; ദു­ഷ്ഷ­ന്ത­മ­ഹാ­രാ­ജാ­വു വേ­ട്ട­യാ­ടി അ­ടു­ത്തു­വ­ന്നി­രി­ക്കു­ന്നു. ഇതാ നോ­ക്കു­വിൻ.

തു­ര­ഗ­ഖു­ര­ജ­മാ­യ രേ­ണു­പു­ഞ്ജം മ­ര­വു­രി­തോ­ര­യി­ടും മ­ര­ങ്ങ­ളി­ന്മേൽ

ച­ര­മ­ഗി­രി ച­രാർ­ക്ക­കാ­ന്തി­യോ­ടേ ശ­ല­ഭ­കു­ല­ങ്ങൾ­ക­ണ­ക്ക­ണ­ഞ്ഞി­ടു­ന്നു 28

അ­ത്ര­ത­ന്നെ­യു­മ­ല്ല

കൊ­മ്പാൽ പോം­വ­ഴി, കുത്തിവീഴ്ത്തിനമര-​ക്കാലിന്റെ വ­മ്പി­ച്ച­താം

കൊ­മ്പും­താ­ങ്ങി; നടയ്ക്കിടയ്ക്കുടനുട-​ക്കീടും പ­ടർ­പ്പോ­ടി­താ,

മു­മ്പിൽ­ക്ക­ണ്ടു രഥം, വി­ര­ണ്ടു, വ­ഴി­യേ­ഭേ­ദി­ച്ചു മാൻ­കൂ­ട്ട­വും

കൊ­മ്പൻ പാ­ഞ്ഞു­വ­രു­ന്നു ന­മ്മു­ടെ തപോ- വി­ഘ്നം വ­പു­സ്സാർ­ന്ന­തോ?29

(എ­ല്ലാ­വ­രും ചെ­വി­കൊ­ടു­ത്തു കേ­ട്ടു് കു­റ­ഞ്ഞൊ­ന്നു സം­ഭ്ര­മി­ക്കു­ന്നു.)

രാ­ജാ­വു്:
(വി­ചാ­രം) ഏ! ശ­ല്യ­മാ­യി പൗ­ര­ന്മാർ നമ്മെ അ­ന്വേ­ഷി­ച്ചു് ത­പോ­വ­ന­ത്തിൽ­ക്ക­ട­ന്നു ലഹള കൂ­ട്ടു­ന്നു; ആ­ക­ട്ടെ പോ­യി­ട്ടു മ­ട­ങ്ങി വരാം.
സ­ഖി­മാർ:
ആര്യ, ഈ കാ­ട്ടാ­ന­യു­ടെ സ­ങ്ഗ­തി­കേ­ട്ടു ഞ­ങ്ങൾ­ക്കു ഭ­യ­മാ­യി­രി­ക്കു­ന്നു; പർ­ണ്ണ­ശാ­ല­യി­ലേ­യ്ക്കു പോ­കു­ന്ന­തി­നു ഞ­ങ്ങ­ളെ അ­നു­വ­ദി­ക്ക­ണം.
രാ­ജാ­വു്:
നി­ങ്ങൾ ഒ­ട്ടും പ­രി­ഭ്ര­മി­ക്കേ­ണ്ട, പോ­കു­വിൻ; ഞാനും ആശ്രമ പീഡ വ­രാ­ത്ത­വി­ധം വേണ്ട ഏർ­പ്പാ­ടു­ചെ­യ്യാൻ ശ്ര­മി­ക്കാം.

(എ­ല്ലാ­വ­രും എ­ഴു­ന്നേൽ­ക്കു­ന്നു.)

സ­ഖി­മാർ:
ആര്യ, അ­തി­ഥി­സ­ത്ക­രം ചെ­യ്യാ­ത്ത ആ­ര്യ­നെ ഇ­നി­യും കാ­ണ­ണ­മെ­ന്ന­പേ­ക്ഷ­യോ­ടു­കൂ­ടി ഞങ്ങൾ വി­ട്ടു­പി­രി­യു­ന്നു.
രാ­ജാ­വു്:
അ­ങ്ങ­നെ വി­ചാ­രി­ക്ക­രു­തു്; നി­ങ്ങ­ളു­ടെ ദർ­ശ­നം­കൊ­ണ്ടു­ത­ന്നെ എ­നി­ക്കു സ­ത്കാ­രം സി­ദ്ധി­ച്ചു.

(ശ­കു­ന്ത­ള താ­മ­സ­ത്തി­നു കാ­ര­ണ­മു­ണ്ടാ­ക്കി രാ­ജാ­വി­നെ നോ­ക്കി­ക്കൊ­ണ്ടു സ­ഖി­മാ­രൊ­ന്നി­ച്ചു പോയി.)

രാ­ജാ­വു്:
എ­നി­ക്കു ന­ഗ­ര­ത്തി­ലേ­യ്ക്കു പോ­കു­ന്ന­തി­നു് ഉ­ത്സാ­ഹം കു­റ­ഞ്ഞി­രി­ക്കു­ന്നു. അ­ങ്ങോ­ട്ടു­ചെ­ന്നു പ­രി­വാ­ര­ങ്ങ­ളെ തേ­ടി­പ്പി­ടി­ച്ചു ത­പോ­വ­ന­ത്തി­ന­ടു­ത്തു­ള്ള വ­ല്ലേ­ട­ത്തും താവളം ഉ­റ­പ്പി­ക്കാം ശ­കു­ന്ത­ള­യെ­പ്പ­റ്റി­യു­ള്ള വി­ചാ­രം പിൻ­വ­ലി­ക്കു­ന്ന­തു സാ­ദ്ധ്യ­മ­ല്ല. എ­നി­ക്കാ­ക­ട്ടെ.

മു­ന്നോ­ട്ടു­നീ­ങ്ങു­ന്നു ജഡം ശരീരം,

പി­ന്നോ­ട്ടു പാ­യു­ന്നു മ­ന­സ്സ­നീ­ശം,

ഭി­ന്നി­ച്ച കാ­റ്റ­ത്തു ന­യി­ച്ചി­ടു­മ്പോൾ

ചി­ന്നും കൊ­ടി­ക്കു­ള്ളൊ­രു കൂ­റ­പോ­ലെ30

(പോയി)

കു­റി­പ്പു­കൾ

[1] പാ­ദ്യം = കാ­ലു­ക­ഴു­കാ­നു­ള്ള വെ­ള്ളം.

[2] കു­ശി­ക­ഗോ­ത്രം - കു­ശി­ക­ന്റെ വംശം. വി­ശ്വാ­മി­ത്രൻ കു­ശി­ക­ഗോ­ത്ര­ത്തിൽ ജ­നി­ച്ചു.

ര­ണ്ടാം അങ്കം

(അ­ന­ന്ത­രം വി­ഷാ­ദ­ഭാ­വ­ത്തിൽ വി­ദൂ­ഷ­കൻ പ്ര­വേ­ശി­ക്കു­ന്നു.)

വി­ദൂ­ഷ­കൻ:
(ദീർ­ഘ­ശ്വാ­സം വി­ട്ടു­കൊ­ണ്ടു്) ഈ വേ­ട്ട­ക്കാ­രൻ രാ­ജാ­വി­ന്റെ തോ­ഴ­രാ­യി­രു­ന്നു് എ­നി­ക്കു മ­തി­യും കൊ­തി­യും തീർ­ന്നു. ‘ഇതാ, ഒരു മാൻ! അതാ, ഒരു പന്നി, അതാ ഒരു കടുവാ എന്നു പ­റ­ഞ്ഞു വേ­നൽ­കൊ­ണ്ടു തണൽ കു­റ­യു­ന്ന വ­ന­നി­ര­ക­ളിൽ ന­ട്ടു­ച്ച­യ്ക്കു­പോ­ലും ഒരു കാ­ട്ടിൽ­നി­ന്നും മ­റ്റൊ­രു കാ­ട്ടി­ലേ­ക്കു് ഓടും ഇലകൾ വീണു് അഴുകി ക­യ്പും ച­വർ­പ്പു­മു­ള്ള കാ­ട്ടു­പു­ഴ­യി­ലെ ചൂ­ടു­വെ­ള്ള­മാ­ണു കു­ടി­ക്കു­ന്ന­തു്. ആഹാരം അ­ധി­ക­വും ചു­ട്ട­മാം­സം­ത­ന്നെ; കാ­ല­നി­യ­മ­വു­മി­ല്ല. കു­തി­ര­ക­ളു­ടെ പി­ന്നാ­ലെ ഓ­ടി­യോ­ടി തുടകൾ അ­ന­ക്കാൻ വ­യ്യാ­താ­യി­ത്തീർ­ന്ന എ­നി­ക്കു രാ­ത്രി­യിൽ­പ്പോ­ലും നേരേ ഉ­റ­ങ്ങാൻ സാ­ധി­ക്കു­ന്നി­ല്ല. പി­ന്നീ­ടു പു­ലർ­ച്ച­യ്ക്കു വ­ള­രെ­മു­മ്പു­ത­ന്നെ നാ­യാ­ടി­പ­രി­ഷ­കൾ തേ­വി­ടി­യാ­മ­ക്കൾ [3] ഇ­റ­ങ്ങി കാ­ടു­തെ­ളി­ക്കു­ന്ന ലഹള കൊ­ണ്ടു ഞാൻ ഉ­ണർ­ന്നു­പോ­കു­ന്നു. ഇത്ര എ­ല്ലാം­കൊ­ണ്ടും അ­നർ­ത്ഥം ഒ­ഴി­ഞ്ഞി­ല്ല. ഇ­പ്പോൾ കൂ­നി­ന്മേൽ കുരു പു­റ­പ്പെ­ട്ടി­രി­ക്കു­ന്നു. ഇ­ന്ന­ലെ ഒപ്പം എ­ത്താൻ ക­ഴി­യാ­തെ ഞാൻ പി­ന്നി­ലാ­യി­പ്പോ­യ­പ്പോൾ അ­ദ്ദേ­ഹം ഒരു മാ­നി­നെ ഓ­ടി­ച്ചു ചെ­ന്നു ത­പോ­വ­ന­ത്തിൽ­ക്ക­യ­റി എന്റെ വ­യ­റ്റി­ന്റെ ക­ഷ്ട­കാ­ലം­കൊ­ണ്ടു ശ­കു­ന്ത­ള എ­ന്നൊ­രു താ­പ­സ­ക­ന്യ­ക­യെ­ക്ക­ണ്ടു വശായി. ഇ­പ്പോൾ ന­ഗ­ര­ത്തി­ലേ­ക്കു മ­ട­ങ്ങു­ന്ന­തി­ന്റെ ക­ഥ­പോ­ലും മി­ണ്ടു­ന്നി­ല്ല. ഇ­ന്ന­ലെ രാ­ത്രി­മു­ഴു­വൻ അ­വ­ളെ­ത്ത­ന്നെ ചി­ന്തി­ച്ചു ക­ണ്ണ­ട­യ്ക്കാ­തെ നേ­ര­വും വെ­ളു­പ്പി­ച്ചു. വേറെ എ­ന്താ­ണു ഗതി? അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ത­കൃ­ത്യ­ങ്ങൾ ക­ഴി­ഞ്ഞേ­ാ എന്നു നോ­ക്കാം. (ചു­റ്റി­ന­ട­ന്നു നോ­ക്കീ­ട്ടു്) കാ­ട്ടു­പൂ­ക്ക­ളും­ചൂ­ടി വി­ല്ലും എ­ടു­ത്തു കൊ­ണ്ടു ചു­റ്റി­നി­ല്ക്കു­ന്ന യ­വ­ന­സ്ത്രീ­ക­ളു­ടെ കൂ­ട്ട­വു­മാ­യി­ട്ടു തോ­ഴ­രി­താ ഇ­ങ്ങോ­ട്ടു തന്നെ വ­രു­ന്നു. ആ­ക­ട്ടെ, അ­ങ്ഗ­ഭ­ങ്ഗം­കൊ­ണ്ടു് അ­സ്വാ­ധീ­നം ന­ടി­ച്ചു നി­ല്ക്കാം. അ­ങ്ങ­നെ­യെ­ങ്കി­ലും അല്പം വി­ശ്ര­മം കി­ട്ടി­യെ­ങ്കി­ലോ? (എന്നു ദ­ണ്ഡ­കാ­ഷ്ഠ­മ­വ­ലം­ബി­ച്ചു നി­ല്ക്കു­ന്നു.)

(മുൻ­ചൊ­ന്ന പ­രി­വാ­ര­ങ്ങ­ളോ­ടു­കൂ­ടി രാ­ജാ­വു പ്ര­വേ­ശി­ക്കു­ന്നു.)

രാ­ജാ­വു്:

പ്രി­യ­ത­മ­യെ ല­ഭി­പ്പാൻ യോ­ഗ­മു­ണ്ടെ­ങ്കി­ലു­ണ്ടാം;

സ്വ­യ­മ­വ­ളു­ടെ ഭാവം പാർ­ത്തു­ഹൃ­ത്താ­ശ്വ­സി­പ്പു;

സ്മ­ര­വി­രു­തു ഫ­ലി­ച്ചി­ല്ലെ­ങ്കി­ലും­ചാ­രി­താർ­ത്ഥ്യം

ക­ര­ളി­ന­രു­ളു­മ­ന്യോ­ന്യാ­നു­രാ­ഗാ­വ­ബോ­ധം1

(പു­ഞ്ചി­രി തൂ­കീ­ട്ടു്) തന്റെ അ­ഭി­പ്രാ­യ­ത്തി­നൊ­ത്തു താൻ കാ­മി­ക്കു­ന്ന ആ­ളു­ക­ളു­ടെ മ­നോ­ഗ­തം വ്യാ­ഖാ­നി­ച്ചി­ട്ടു കാ­മി­ജ­ന­ത്തി­നു ഈ വി­ധ­മാ­ണു് ച­തി­പി­ണ­യു­ന്ന­തു്.

പ്രേ­മം പൂ­ണ്ടു പ­തി­ച്ചു ദൃ­ഷ്ടി പു­റ­മേ­നോ­ക്കു­മ്പൊ­ഴാ­ണെ­ങ്കി­ലും

പോയീ മെ­ല്ലെ വി­ലാ­സ­മൂ­ല­മ­തു­പോൽ­ശ്രോ­ണീ­ഭ­ര­ത്താ­ല­വൾ;

നി­ല്ലെ­ന്ന­ങ്ങു മ­റു­ത്തു­ചൊ­ന്ന സഖിയോ-​ടീർഷ്യാകുലം ചൊല്ലിയെ-​

ന്നെ­ല്ലാം മ­ത്പ­ര­മാ­ണു­പോ­ലു;മെ­തു­മേ­കാ­മി­ക്ക­ഹോ! സ്വാർ­ത്ഥ­മാം2

വി­ദൂ­ഷ­കൻ:
(ആ നി­ല്പിൽ­ത്ത­ന്നെ നി­ന്നു­കൊ­ണ്ടു്) എ­നി­ക്കു കൈ നീ­ട്ടാൻ വയ്യ; വാ­ക്കു­കൊ­ണ്ടു് ആചാരം ചെ­യ്യാം: തോ­ഴർ­ക്കു വിജയം!
രാ­ജാ­വു്:
(പു­ഞ്ചി­രി­യി­ട്ടി­ട്ടു്) അ­സ്വാ­ധീ­നം എ­ന്താ­ണു്?
വി­ദൂ­ഷ­കൻ:
തോ­ഴ­രെ­ന്താ, ക­ണ്ണും­കു­ത്തി ക­ണ്ണീ­രി­ന്റെ കാരണം ചോ­ദി­ക്കു­ന്ന­തു്?
രാ­ജാ­വു്:
മ­ന­സ്സി­ലാ­യി­ല്ല.
വി­ദൂ­ഷ­കൻ:
തോഴരേ, ആ­റ്റു­വ­ഞ്ചി കൂ­ന­ന്റെ മട്ടു കാ­ട്ടു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണു്? തന്റെ സാ­മർ­ത്ഥ്യം­കൊ­ണ്ടോ ന­ദീ­വേ­ഗം­കൊ­ണ്ടോ?
രാ­ജാ­വു്:
അതിനു കാരണം ന­ദീ­വേ­ഗ­മാ­ണു്
വി­ദൂ­ഷ­കൻ:
ഇതിനു തോ­ഴ­രും.
രാ­ജാ­വു്:
അ­തെ­ങ്ങ­നെ?
വി­ദൂ­ഷ­കൻ:
രാ­ജ്യ­കാ­ര്യ­ങ്ങ­ളു­പേ­ക്ഷി­ച്ചു് ഈ­മ­ട്ടിൽ കൊ­ടു­ങ്കാ­ട്ടിൽ കി­ട­ന്നു കാ­ട്ടാ­ള­വൃ­ത്തി അ­നു­ഷ്ഠി­ക്ക­ണ­മെ­ന്നാ­ണ­ല്ലോ അ­ങ്ങേ­യ്ക്കു്. എ­നി­ക്കു ദി­വ­സം­പ്ര­തി ദു­ഷ്ട­ജ­ന്തു­ക്ക­ളെ ഓ­ടി­ച്ചു സ­ന്ധി­ബ­ന്ധം ഉ­ല­ഞ്ഞു. ദേഹം കൊ­ണ്ടു് ഒ­ന്നും വ­യ്യാ­താ­യി. അ­തി­നാൽ മ­ന­സ്സു­ണ്ടാ­യി­ട്ടു തോഴർ ഇ­ന്നൊ­രു ദി­വ­സ­മെ­ങ്കി­ലും എന്നെ വി­ശ്ര­മി­ക്കാൻ അ­നു­വ­ദി­ക്ക­ണം.
രാ­ജാ­വു്:
(വി­ചാ­രം) ഇയാൾ ഇ­ങ്ങ­നെ പ­റ­യു­ന്നു എ­നി­ക്കും ക­ണ്വ­പു­ത്രി­യെ ഓർ­ത്തി­ട്ടു വേ­ട്ട­യ്ക്കു മ­ന­സ്സു പ്ര­വർ­ത്തി­ക്കു­ന്നി­ല്ല എ­ന്തു­കൊ­ണ്ടെ­ന്നാൽ.

ഞാ­ണേ­റ്റി­യ­സ്ത്ര­വു­ണ­ച്ചു, തൊ­ടു­ത്തു ചാപ,-

മേ­ണ­ങ്ങൾ നേർ­ക്കി­നി­വ­ലി­പ്പ­തെ­നി­ക്ക­ശ­ക്യം

ചേ­ലാർ­ന്ന ദൃ­ഷ്ടി ദ­യി­ത­യ്ക്കൊ­രു­മി­ച്ചു വാണു

ചൊ­ല്ലി­ക്കൊ­ടു­ത്ത­തി­വ­രാ­യ്വ­രു­മെ­ന്നു തോ­ന്നും3

വി­ദൂ­ഷ­കൻ:
(രാ­ജാ­വി­ന്റെ മു­ഖ­ത്തു നോ­ക്കീ­ട്ടു്) അ­വി­ടു­ന്നു് എന്തോ മ­ന­സ്സിൽ­വെ­ച്ചു തനിയേ പി­റു­പി­റു­ക്ക­യാ­ണു് ഞാൻ കാ­ട്ടിൽ­ക്കി­ട­ന്നു മു­റ­വി­ളി­ക്കൂ­ട്ടി­യ­തേ[4] ഉള്ളു.
രാ­ജാ­വു്:
(പു­ഞ്ചി­രി­യോ­ടു­കൂ­ടി) മ­റ്റൊ­ന്നു­മ­ല്ല; ബ­ന്ധു­വാ­ക്യ­മ­തി­ക്ര­മി­ച്ചു­കൂ­ടെ­ന്നു് ആ­ലോ­ചി­ച്ചു­റ­യ്ക്ക­യാ­യി­രു­ന്നു.
വി­ദൂ­ഷ­കൻ:
അ­വി­ടു­ന്നു ദീർ­ഘാ­യു­സ്സാ­യി­രി­ക്ക­ണം! (പോകാൻ ഭാ­വി­ക്കു­ന്നു.)
രാ­ജാ­വു്:
നി­ല്ക്കു തോഴരേ, ഞാൻ മു­ഴു­വൻ പ­റ­ഞ്ഞു­ക­ഴി­ഞ്ഞി­ല്ല.
വി­ദൂ­ഷ­കൻ:
തി­രു­മ­ന­സ്സു­കൊ­ണ്ടു് അ­രു­ളി­ച്ചെ­യ്യ­ണം
രാ­ജാ­വു്:
വി­ശ്ര­മി­ച്ച­തി­നു­ശേ­ഷം, പ്ര­യാ­സ­മി­ല്ലാ­ത്ത ഒരു കാ­ര്യ­ത്തിൽ അ­ങ്ങു് എ­നി­ക്കു സ­ഹാ­യി­ക്ക­ണം.
വി­ദൂ­ഷ­കൻ:
കൊ­ഴു­ക്ക­ട്ട ഉ­ട­ച്ചു മി­ഴു­ങ്ങു­ന്ന­തി­ലാ­ണോ?
രാ­ജാ­വു്:
വ­ര­ട്ടെ; ഇ­ന്ന­തി­ലെ­ന്നു പറയാം,.
വി­ദൂ­ഷ­കൻ:
എ­ന്നാൽ, ഞാൻ നി­ല്ക്കാം.
രാ­ജാ­വു്:
ആ­ര­വി­ടെ?
ദ്വാ­ര­പാ­ലൻ:
(പ്ര­വേ­ശി­ച്ചു വ­ന്ദി­ച്ചി­ട്ടു്) കല്പന കാ­ക്കു­ന്നു.
രാ­ജാ­വു്:
രൈവതക, സേ­നാ­പ­തി­യെ വി­ളി­ച്ചു­കൊ­ണ്ടു വരൂ!
ദ്വാ­ര­പാ­ല­കൻ:
ഇറാൻ![5] (പോയി സേ­നാ­പ­തി­യു­മെ­ന്നി­ച്ചു തി­രി­യെ പ്ര­വേ­ശി­ച്ചി­ട്ടു്) ഇതാ കല്പന കൊ­ടു­ക്കാൻ തി­ടു­ക്ക­ത്തോ­ടെ ഇ­ങ്ങോ­ട്ടു­ത­ന്നെ. തൃ­ക്കൺ­പാർ­ത്തു­കൊ­ണ്ടു് എ­ഴു­ന്ന­ള്ളി­യി­രി­ക്കു­ന്നു; ആര്യൻ അ­ടു­ത്തു ചെ­ല്ല­ണം.
സേ­നാ­പ­തി:
(രാ­ജാ­വി­നെ നോ­ക്കി­യി­ട്ടു്) നാ­യാ­ട്ടി­നു ചില ദോ­ഷ­ങ്ങ­ളു­ണ്ടെ­ങ്കി­ലും സ്വാ­മി­ക്ക­തു ഗു­ണ­ത്തി­നാ­യി­ത്ത­ന്നെ തീർ­ന്നി­രി­ക്കു­ന്നു. ഈ തി­രു­മേ­നി­ക്കാ­ക­ട്ടെ.

ഉ­ട­ല­തി­ദൃ­ഢം നി­ത്യം വി­ല്ലാ­ണ്ടി­ടു­ന്നൊ­രു­വേ­ല­യാൽ;

കൊ­ടി­യ­വെ­യി­ല­ത്തോ­ടാ­മൊ­ട്ടും­വി­യർ­പ്പ­ണ­യാ­തെ താൻ;

ചടവു തെ­ളി­യാ വ്യാ­യാ­മം കൊ­ണ്ടു­ദി­ച്ചൊ­രു­കാ­ന്തി­യാൽ

അ­ട­വി­യി­ലെ­ഴും കൊ­മ്പ­ന്നൊ­പ്പം­കൊ­ഴു­ത്തി­തു സ­ത്ത്വ­വും4

(അ­ടു­ത്തു ചെ­ന്നി­ട്ടു്) സ്വാ­മി­ക്കു വിജയം. കാ­ട്ടിൽ മൃ­ഗ­ങ്ങ­ളെ തെ­ളി­ക്കൂ­ട്ടി­ക്ക­ഴി­ഞ്ഞു; എ­ഴു­ന്ന­ള്ളാൻ താ­മ­സ­മെ­ന്തു് ?

രാ­ജാ­വു്:
നാ­യാ­ട്ടു­കൊ­ണ്ടു­ള്ള ത­ര­ക്കേ­ടു­കൾ ചൂ­ണ്ടി­ക്കാ­ണി­ച്ചു് മാ­ഢ­വ്യൻ എ­നി­ക്കു് ഉ­ത്സാ­ഹ­ഭ­ങ്ഗം ചെ­യ്തി­രി­ക്കു­ന്നു.
സേ­നാ­പ­തി:
(വി­ദൂ­ഷ­ക­നോ­ടു സ്വ­കാ­ര്യ­മാ­യി­ട്ടു്) സ്നേ­ഹി­താ, അങ്ങു പി­ടി­ച്ച പിടി വി­ടാ­തെ മു­റു­ക്കി­ക്കൊ­ള്ള­ണം; ഞാൻ സ്വാ­മി­യു­ടെ തി­രു­വു­ള്ള­ത്തി­നു ചേർ­ന്നു് ഉ­ണർ­ത്തി­ക്കാൻ­പോ­കു­ന്നു. (വെ­ളി­വാ­യി­ട്ടു്) ഈ മൂർഖൻ വ­ല്ല­തും പു­ല­മ്പി­ക്കൊ­ള്ള­ട്ടെ. ഇവിടെ തി­രു­മേ­നി­ത­ന്നെ ഒരു ദൃ­ഷ്ടാ­ന്ത­മാ­ണ­ല്ലോ.

നേർ­ക്കും മേ­ദ­സ്സൊ­രു­ങ്ങീ­ട്ടു­ദ­ര; മു­ടൽ­വ­ഴ­ങ്ങീ­ട്ടു മെ­യ്യാ­യ­മു­ണ്ടാം;

നോ­ക്കാം നാ­ല്ക്കാ­ലി­കൾ­ക്കും ഭ­യ­വു­മ­രി­ശ­വും­കൊ­ണ്ടെ­ഴും ഭാ­വ­ഭേ­ദം;

കി­ട്ടും വി­ല്ലാ­ളി­വീ­രർ­ക്കി­ഷ്ട­ഗു­ണ­മി­ള­കും­ലാ­ക്കി­ലേ­ല്പി­ച്ചു മെ­ച്ചം;

വേ­ട്ട­യ്ക്കോ­തു­ന്നു ദോഷം വെ­റു­തെ; ഇതുകണ-​ക്കില്ല വേറേ വി­നോ­ദം5

വി­ദൂ­ഷ­കൻ:
തി­രു­മ­ന­സ്സിൽ പ്ര­കൃ­തി­ഭേ­ദം ഉ­ണ്ടാ­യി­രു­ന്ന­തു മാറി, താൻ കാ­ടു­നീ­ളെ അ­ല­ഞ്ഞു് മ­നു­ഷ്യ­രു­ടെ മൂ­ക്കിൽ ചാ­ടി­ക്ക­ടി­ക്കു­ന്ന വല്ല കി­ഴ­ട്ടു ക­ര­ടി­യു­ടേ­യും വാ­യിൽ­ച്ചെ­ന്നു വീഴും.
രാ­ജാ­വു്:
ഭ­ദ്ര­സേ­നാ, ആ­ശ്ര­മ­സ­മീ­പ­ത്തി­ലാ­ണ­ല്ലോ ന­മ്മു­ടെ താമസം; അ­തു­കൊ­ണ്ടു തന്റെ അ­ഭി­പ്രാ­യം ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നി­ല്ല. ഇ­ന്നേ­ദി­വ­സ­മാ­ക­ട്ടേ.

നീരിൽ പോ­ത്തു­കൾ കൊ­മ്പു­ല­ച്ചു ക­ളി­യാ­ടീ­ട­ട്ടെ കേ­ടെ­ന്നി­യേ;

സാ­ര­ങ്ഗം ത­ണ­ലിൽ­ക്കി­ട­ന്ന­യ­വി­റ­ക്കീ­ട­ട്ടെ­കൂ­ട്ട­ത്തൊ­ടേ;

സ്വൈ­രം സൂ­ക­ര­പ­ങ്ക്തി മു­സ്ത­കൾ കഴി-​ക്കട്ടേ ത­ടാ­ക­ങ്ങ­ളിൽ;

ചേ­രാ­തേ ഗു­ണ­ബ­ന്ധ­നം നടു നിവർ-​ത്തീടട്ടെയെൻ വി­ല്ലി­തും6

സേ­നാ­പ­തി:
തി­രു­മ­ന­സ്സി­ലെ ഇഷ്ടം.
രാ­ജാ­വു്:
അ­തി­നാൽ കാ­ടു­തെ­ളി­ക്കാൻ പോ­യി­ട്ടു­ള്ള­വ­രെ തി­രി­കെ വി­ളി­ച്ചു­ക­ള­യൂ; ത­പോ­വ­ന­വാ­സി­കൾ­ക്കു് ഉ­പ­ദ്ര­വ­ത്തി­നി­ട­യാ­കാ­തെ പ­ട­യാ­ളി­ക­ളേ­യും തടയണം. നോ­ക്കൂ.

ദൃ­ഷ്ട­ത്തി­ങ്കൽ പ്ര­ശ­മ­ധ­ന­രാം­താ­പ­സ­ന്മാ­രി­ലേ­റ്റ

ധൃ­ഷ്ടം തേ­ജ­സ്സ­തി­നി­ഭൃ­ത­മാ­യു­ണ്ടു­വർ­ത്തി­ച്ചി­ടു­ന്നു:

കാ­ട്ടും പെ­ട്ടെ­ന്ന­വ­ര­തു പരൻ തന്റെ തേ­ജ­സ്സി­നോ­ടാ­യ്

മു­ട്ടു­ന്നേ­രം, കു­ളുർ­മ­ക­ല­രും സൂ­ര്യ­കാ­ന്തം ക­ണ­ക്കേ.7

വി­ദൂ­ഷ­കൻ:
തന്റെ ഉ­ത്സാ­ഹ­മെ­ല്ലാം കു­ന്ത­മാ­യി. (സേ­നാ­പ­തി പോയി)
രാ­ജാ­വു്:
(പ­രി­വാ­ര­ങ്ങ­ളെ നോ­ക്കീ­ട്ടു്) നി­ങ്ങൾ നാ­യാ­ട്ടു­വേ­ഷം മാ­റ്റി­ക്കൊൾ­വിൻ. രൈവതക, നീയും നി­ന്റെ ജോ­ലി­ക്കു പൊ­യ്ക്കൊ­ള്ളു­ക.
പ­രി­വാ­ര­ങ്ങൾ:
കല്പന (പോയി)
വി­ദൂ­ഷ­കൻ:
തോഴർ, ഈ­ച്ച­ക­ളെ എ­ല്ലാം ആട്ടി ഓ­ടി­ച്ചു; ഇനി വ­ള്ളി­പ്പ­ടർ­പ്പു­കൊ­ണ്ടു മേൽ­ക്കെ­ട്ടി കെ­ട്ടി­യി­ട്ടു­ള്ള ഈ പാ­റ­യി­ന്മേൽ എ­ഴു­ന്നെ­ള്ളി­യി­രി­ക്കാം; ഞാനും ഒ­ന്നി­രു­ന്നു സു­ഖി­ക്ക­ട്ടേ!
രാ­ജാ­വു്:
മു­മ്പിൽ ന­ട­ക്കൂ!
വി­ദൂ­ഷ­കൻ:
എ­ഴു­ന്ന­ള്ളാം. (ര­ണ്ടു­പേ­രും ചു­റ്റി­ന­ട­ന്നു് ഇ­രി­ക്കു­ന്നു.)
രാ­ജാ­വു്:
മാ­ഢ­വ്യ തന്റെ ക­ണ്ണി­നു സാ­ഫ­ല്യം സി­ദ്ധി­ച്ചി­ല്ല. കാ­ണേ­ണ്ട­തു താൻ ക­ണ്ടി­ല്ല­ല്ലോ.
വി­ദൂ­ഷ­കൻ:
തി­രു­മേ­നി എന്റെ മു­മ്പിൽ ഉ­ണ്ട­ല്ലോ.
രാ­ജാ­വു്:
എ­ല്ലാ­വർ­ക്കും അ­വ­ന­വ­ന്റേ­തു ന­ല്ല­തെ­ന്നു തോ­ന്നും. ഞാ­നാ­ക­ട്ടെ, ആ­ശ്ര­മ­ത്തി­ന്ന­ല­ങ്കാ­ര­ഭൂ­ത­യാ­യ ആ ശ­കു­ന്ത­ള­യെ­പ്പ­റ്റി­യാ­ണു് പ­റ­ഞ്ഞ­തു്.
വി­ദൂ­ഷ­കൻ:
(വി­ചാ­രം) ഇ­ദ്ദേ­ഹ­ത്തി­നു് അവസരം കൊ­ടു­ത്തു­കൂ­ടാ. (വെ­ളി­വാ­യി­ട്ടു) തോഴരേ താ­പ­സ­ക­ന്യ­ക­യെ ആ­ഗ്ര­ഹി­ക്കു­ക അ­ങ്ങേ­യ്ക്കു ശ­രി­യ­ല്ല.
രാ­ജാ­വു്:
സഖേ, വർ­ജ്ജി­ക്കേ­ണ്ട വ­സ്തു­ക്ക­ളിൽ പൗ­ര­വ­ന്മാ­രു­ടെ മ­ന­സ്സു പ്ര­വർ­ത്തി­ക്ക­യി­ല്ല.

അ­പ്പെൺ­കി­ടാ­വു കുശികാത്മജനപ്സരസ്സി-​

ലു­ത്പ­ന്ന­നാ­യ മകളാണ,വർ പക്കൽ നി­ന്നും

പി­ല്പാ­ടെ­രി­ക്കി­നു­ടെ ക­മ്പ­തിൽ വീണ മല്ലീ

പു­ഷ്പം ക­ണ­ക്കി­വ­ള­ണ­ഞ്ഞി­തു ക­ണ്വ­ഹ­സ്തം8

വി­ദൂ­ഷ­കൻ:
(ചി­രി­ച്ചി­ട്ടു്) പേ­രീ­ന്തൽ­പ്പ­ഴം തി­ന്നു ചെ­ടി­ച്ച­വ­ന്നു വാളൻ പു­ളി­യിൽ രുചി തോ­ന്ന­തു­പോ­ലെ­യാ­ണു സ്ത്രീ­ര­ത്ന­ങ്ങ­ളെ അ­ഭി­ഭ­വി­പ്പി­ക്കു­ന്ന[6] അ­ങ്ങ­യു­ടെ ഈ ആ­ഗ്ര­ഹം.
രാ­ജാ­വു്:
താ­ന­വ­ളെ­ക്ക­ണ്ടി­ല്ല; അ­താ­ണി­ങ്ങ­നെ പ­റ­യു­ന്ന­തു്.
വി­ദൂ­ഷ­കൻ:
എ­ന്നാൽ അ­വ­ളു­ടെ രൂ­പ­ലാ­വ­ണ്യം കേമം തന്നെ ആ­യി­രി­ക്ക­ണം; അ­ങ്ങേ­യ്ക്കു­കൂ­ടി അതു വി­സ്മ­യം ജ­നി­പ്പി­ച്ച­ല്ലോ.
രാ­ജാ­വു്:
തോഴരേ, ചു­രു­ക്കി­പ്പ­റ­ഞ്ഞു­ക­ള­യാം.

ചി­ത്ര­ത്തി­ലാ­ദ്യ­മെ­ഴു­തീ­ട്ടു­യിർ ചേർ­ത്ത­താ­മോ?

ചി­ത്ത­ത്തിൽ­വെ­ച്ച­ഴ­കു­ചേർ­ത്തു ര­ചി­ച്ച­താ­മോ?

ബ്ര­ഹ്മ­പ്ര­ഭാ­വ­വു­മ­വൾ­ക്കെ­ഴു­മാ വപുസ്സു-​

മോർ­മ്മി­ക്കി­ലീ­യൊ­ര­ബ­ലാ­മ­ണി സൃ­ഷ്ടി വേറെ9

വി­ദൂ­ഷ­കൻ:
അ­ങ്ങ­നെ­യാ­ണെ­ങ്കിൽ സു­ന്ദ­രി­മാർ­ക്കെ­ല്ലാം മാ­ന­ഭ­ങ്ഗ­ത്തി­നി­ട­യാ­യ­ല്ലോ.
രാ­ജാ­വു്:
ഇ­തും­കൂ­ടി എന്റെ വി­ചാ­ര­ത്തി­ലു­ണ്ടു്

മൂ­ക്കിൽ­ച്ചേർ­ക്കാ­ത്ത പു­ഷ്പം; നഖവിദലനമേൽ-​ക്കാത്ത പു­ത്തൻ പ്ര­വാ­ളം

മെ­യ്യിൽ­ച്ചാർ­ത്താ­ത്ത രത്നം; ര­സ­ന­യ­തി­ല­ണ­യ്ക്കാ­ത്ത­താ­യു­ള്ള പൂ­ന്തേൻ;

പൂർ­ണ്ണം പു­ണ്യ­ത്തി­നു­ള്ളോ­രു­പ­ചി­ത­ഫ­ല­വും­താ­ന­വൾ­ക്കു­ള്ള രൂപം

പാർ­ത്തി­ല്ലീ ഞാ­നെ­വ­ന്നോ വിധിയിതനു-​ഭവിക്കുന്നതിന്നേകിടുന്നൂ?10

വി­ദൂ­ഷ­കൻ:
എ­ന്നാൽ തോഴർ ഉ­ട­നെ­ത­ന്നെ ചെ­ന്നു് അവളെ ര­ക്ഷ­പ്പെ­ടു­ത്ത­ണം; ഓ­ട­ലെ­ണ്ണ തടകി തല മി­നു­ക്കു­ന്ന വല്ല വ­ന­വാ­സി­യു­ടേ­യും കൈയിൽ അ­ക­പ്പെ­ടാൻ ഇ­ട­യാ­ക­രു­തു്.
രാ­ജാ­വു്:
ആ മാ­ന്യ­ക­ന്യ­ക പ­രാ­ധീ­ന­യാ­ണു്! അച്ഛൻ അവിടെ ഇ­ല്ല­താ­നും.
വി­ദൂ­ഷ­കൻ:
ആ­ക­ട്ടെ അ­ങ്ങേ­പ്പേ­രിൽ അ­വ­ളു­ടെ നോ­ട്ടം എ­ങ്ങ­നെ ആ­യി­രു­ന്നു?
രാ­ജാ­വു്:
താ­പ­സ­ക­ന്യ­ക­മാർ­ക്കു സ്വ­തേ­ത­ന്നെ പ്ര­ഗ­ല്ഭ­ത കു­റ­യും; അ­ങ്ങ­നെ­യാ­ണെ­ങ്കി­ലും,

ഞാൻ നോ­ക്കു­മ­പ്പൊ­ഴു­തു ദൃ­ഷ്ടി­കൾ­പിൻ­വ­ലി­ച്ചാൾ;

അന്യം നി­മി­ത്ത­മു­ള­വാ­ക്കി ഹ­സി­ച്ചു­കൊ­ണ്ടാൾ;

മ­ര്യാ­ദ­യോർ­ത്തു വെ­ളി­വാ­യ്ത്തെ­ളി­യി­ച്ചു­മി­ല്ല;

മാ­ര­ന്റെ ചേ­ഷ്ട­യ­വ­ളോ­ട്ടു മ­റ­ച്ചു­മി­ല്ല11

വി­ദൂ­ഷ­കൻ:
അ­ങ്ങേ­ക്ക­ണ്ട­മാ­ത്ര­യിൽ വ­ന്നു­മ­ടി­യിൽ ക­യ­റി­യി­ല്ല, ഇല്ലേ?
രാ­ജാ­വു്:
ത­ങ്ങ­ളിൽ പി­രി­യു­ന്ന സ­മ­യ­ത്താ­ക­ട്ടെ, ലജ്ജ ഇ­രു­ന്നി­ട്ടും അവൾ വേ­ണ്ടും­വ­ണ്ണം ഭാവം വെ­ളി­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി; എ­ങ്ങ­നെ­യെ­ന്നാൽ

കൊ­ണ്ടൽ­വേ­ണി­യൊ­രു ര­ണ്ടു­നാ­ല­ടി­ന­ട­ന്ന­തി­ല്ല­തി­നു­മു­മ്പു­താൻ

കൊ­ണ്ടു ദർ­ഭ­മു­ന കാ­ലി­ലെ­ന്നു വെ­റു­തെ­ന­ടി­ച്ചു നി­ല­കൊ­ണ്ടു­തേ;

ക­ണ്ഠ­വും ബത! തി­രി­ച്ചു­നോ­ക്കി­യ­വൾ­വൽ­ക്ക­ലാ­ഞ്ച­ല­മി­ല­ച്ച­ലിൽ

ക്കൊ­ണ്ടു­ട­ക്കു­മൊ­രു മ­ട്ടു­കാ­ട്ടി വി­ടു­വി­ച്ചി­ടു­ന്ന­ക­പ­ട­ത്തൊ­ടേ12

വി­ദൂ­ഷ­കൻ:
എ­ന്നാൽ ക­ഴി­ച്ചു­കൂ­ട്ടാം പൊ­തി­ച്ചോ­റെ­ങ്കി­ലു­മാ­യ­ല്ലോ; ത­പ­സ്വി­കൾ­ക്കു ഇനി ഉ­പ­ദ്ര­വ­ങ്ങ­ളൊ­ന്നും വ­രി­ക­യി­ല്ല.
രാ­ജാ­വു്:
തോഴരേ, ത­പ­സ്വി­ക­ളിൽ ചിലർ എന്നെ ക­ണ്ട­റി­യു­ക­യു­ണ്ടാ­യി. ആ­ലോ­ചി­ക്കൂ. ഇനി എന്തു കാരണം പ­റ­ഞ്ഞാ­ണു് നാം ആ­ശ്ര­മ­ത്തിൽ­ക്ക­ട­ന്നു­കൂ­ടു­ക?
വി­ദൂ­ഷ­കൻ:
മ­റ്റെ­ന്താ­ണു കാരണം വേ­ണ്ട­തു്! അങ്ങു രാ­ജാ­വ­ല്ലേ? താ­പ­സ­പ്പ­രി­ഷ­ക­ളോ­ടു വ­രി­നെ­ല്ലി­ന്റെ ആറിൽ ഒന്നു കരം തരാൻ പറയണം.
രാ­ജാ­വു്:
പോകൂ! മടയ! ത­പ­സ്വി­കൾ ത­രു­ന്ന കരം വേ­റെ­യാ­ണു്; അതിനു ര­ത്ന­രാ­ശി­ക­ളേ­ക്കാൾ ഞാൻ വി­ല­യും വ­യ്ക്കു­ന്നു­ണ്ടു് നോ­ക്കൂ,

നാ­ട്ടി­ലെ പ്ര­ജ­കൾ നൽ­കി­ടും ഫ­ലം­ന­ഷ്ട­മാ­കു­മൊ­രു­നാൾ നൃ­പർ­ക്ക­ഹോ!

കാ­ട്ടി­ലു­ള്ള മു­നി­വർ­ഗ്ഗ­മോ തപ-​ഷ്ഷഷ്ഠഭാഗമരുളുന്നു ശാ­ശ്വ­തം.13

(അ­ണി­യ­റ­യിൽ)

ഞ­ങ്ങ­ളു­ടെ കാ­ര്യം സാ­ധി­ച്ചു.

രാ­ജാ­വു്:
(ചെ­വി­യോർ­ത്തി­ട്ടു) ധീ­ര­ശാ­ന്ത­മാ­യ സ്വരം കൊ­ണ്ടു ത­പ­സ്വി­ക­ളാ­ണെ­ന്നു തോ­ന്നു­ന്നു.
ദ്വാ­ര­പാ­ല­കൻ:
(പ്ര­വേ­ശി­ച്ചി­ട്ടു്) ത­മ്പു­രാ­നു വിജയം! രണ്ടു മ­ഹർ­ഷി­കു­മാ­ര­ന്മാർ വന്നു കാ­ത്തു നിൽ­ക്കു­ന്നു.
രാ­ജാ­വു്:
എ­ന്നാൽ, ഉ­ടൻ­ത­ന്നെ അവരെ കൂ­ട്ടി­ക്കൊ­ണ്ടു വരൂ.
ദ്വാ­ര­പാ­ല­കൻ:
ഇതാ കൂ­ട്ടി­ക്കൊ­ണ്ടു വന്നു. (പോയി മ­ഹർ­ഷി­മാ­രൊ­ന്നി­ച്ചു പ്ര­വേ­ശി­ച്ചി­ട്ടു്) ഇതാ, ഇതിലെ വരാം.
ഒ­ന്നാ­മൻ:
ഇ­ദ്ദേ­ഹം തേ­ജ­സ്വി­യാ­ണെ­ങ്കി­ലും കാ­ഴ്ച­യ്ക്കു സൗ­മ്യ­നാ­യി­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ ഇതു യോ­ജി­ക്കു­ന്ന­തു തന്നെ ഈ രാ­ജാ­വി­നു് ഋ­ഷി­ക­ളെ­ക്കാൾ വളരെ ഭേ­ദ­മൊ­ന്നു­മി­ല്ല­ല്ലോ.

ഇ­പ്പു­ണ്യാ­ത്മാ­വി­നും തൻ വ­സ­തി­സു­ഖ­ദ­മാ­മാ­ശ്ര­മ­ത്തി­ങ്ക­ല­ത്രേ;

കെൽ­പോ­ടി­പ്പാർ­ത്ത­ലം കാത്തിവനു-​മുരുതപം സം­ഭ­രി­ക്കു­ന്നു­നി­ത്യം;

ഇ­പ്പോ­ഴും വാ­ഴ്ത്തു­മാ­റു­ണ്ടി­വ­നെ മു­നി­പ­ദം­കൊ­ണ്ടു വി­ദ്യാ­ധ­ര­ന്മാർ

ചൊൽ­പൊ­ങ്ങും രാജശബ്ദത്തെയുമുപ-​പദമായ്ചേർപ്പതൊന്നേ വി­ശേ­ഷം14

ര­ണ്ടാ­മൻ:
ഗൗതമ, ഇ­ദ്ദേ­ഹ­മ­ല്ലേ ഇ­ന്ദ്ര­ന്റെ സ­ഖാ­വാ­യ ദു­ഷ്ഷ­ന്തൻ?
ഒ­ന്നാ­മൻ:
അതേ.
ര­ണ്ടാ­മൻ:
എ­ന്നാൽ,

അ­ക്ഷീ­ണാ­യ­ത­പീ­ന­മാം ഭുജയുഗംകൊണ്ടബ്ധിപര്യമ്തമാ-​

മി­ക്ഷോ­ണീ­ത­ല­മാ­കെ­യേ­ക­നി­വ­നും­ശാ­സി­പ്പ­താ­ശ്ച­ര്യ­മോ?

ഇ­ന്നേ­രം സു­ര­സം­ഹ­തി­ക്ക­രി­ജ­യാ­ശാ­ലം­ബ­നം ര­ണ്ടു­താൻ!

ഒ­ന്നി­ദ്ധ­ന്വി കു­ല­ച്ച ചാപ,മ­പ­രം­ജം­ഭാ­രി­ദം­ഭോ­ളി­യും15

മ­ഹർ­ഷി­കു­മാ­ര­ന്മാർ:
(അ­ടു­ത്തു­ചെ­ന്നു്) രാ­ജാ­വി­നു വിജയം!
രാ­ജാ­വു്:
(എ­ഴു­ന്നേ­റ്റി­ട്ടു്) ഭ­വാ­ന്മാർ­ക്കു അ­ഭി­വാ­ദ­നം!
മ­ഹർ­ഷി­മാർ:
അ­ങ്ങേ­യ്ക്കു ശ്രേ­യ­സ്സു്. (ഫ­ല­ങ്ങൾ കൊ­ണ്ടു­ചെ­ന്നു കൊ­ടു­ക്കു­ന്നു.)
രാ­ജാ­വു്:
(വ­ണ­ക്ക­ത്തോ­ടു­കൂ­ടി വാ­ങ്ങീ­ട്ടു്) കല്പന കേൾ­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നു.
മ­ഹർ­ഷി­മാർ:
അ­ങ്ങി­വി­ടെ ത­മാ­സി­ക്കു­ന്ന­താ­യി ആ­ശ്ര­മ­വാ­സി­കൾ­ക്കു് അ­റി­വു­കി­ട്ടി. അ­തി­നാൽ അവർ അങ്ങേ അ­ടു­ക്കൽ അ­പേ­ക്ഷി­ക്കു­ന്നു.
രാ­ജാ­വു്:
എ­ന്താ­ണ­വ­രു­ടെ കൽപന?
മ­ഹർ­ഷി­മാർ:
കു­ല­പ­തി കണ്വൻ ഇവിടെ ഇ­ല്ലാ­ത്ത­തു കൊ­ണ്ടു് രാ­ക്ഷ­സ­ന്മാർ ഞ­ങ്ങൾ­ക്കു യാ­ഗ­വി­ഘ്നം ചെ­യ്യു­ന്നു. അ­തി­നാൽ, ര­ക്ഷ­യ്ക്കാ­യി­ട്ടു് ഏ­താ­നും ദിവസം സാ­ര­ഥി­യു­മൊ­ന്നി­ച്ചു ഭവാൻ ആ­ശ്ര­മ­ത്തെ അ­ല­ങ്ക­രി­ക്ക­ണം എ­ന്നു്.
രാ­ജാ­വു്:
എ­നി­ക്കു് അ­നു­ഗ്ര­ഹ­മാ­യി.
വി­ദൂ­ഷ­കൻ:
(സ്വ­കാ­ര്യ­മാ­യി­ട്ടു്) ഈ അ­പേ­ക്ഷ അ­ങ്ങേ­യ്ക്ക­നു­കൂ­ലം തന്നെ.
രാ­ജാ­വു്:
(പു­ഞ്ചി­രി­യി­ട്ടി­ട്ടു്) രൈവതക, സാ­ര­ഥി­യോ­ടു തേരും വി­ല്ലും ഒ­രു­ക്കാൻ പറയൂ.
ദ്വാ­ര­പാ­ല­കൻ:
ത­മ്പു­രാ­ന്റെ കൽപന. (പോയി)
മ­ഹർ­ഷി­മാർ:
(സ­ന്തോ­ഷ­ത്തോ­ടെ)

യു­ക്തം പൂർ­വ്വി­ക­വർ­ത്മാ­വിൽ­വർ­ത്തി­ക്കു­ന്ന ഭ­വാ­നി­ത്;

ആർ­ത്ത­ത്രാ­ണ­മ­ഹാ­സ­ത്രം­കാ­ത്തി­രി­പ്പ­വർ പൗരവർ 16

രാ­ജാ­വു്:
മു­മ്പേ എ­ഴു­ന്ന­ള്ളാം; ഞാൻ ഇതാ, പി­ന്നാ­ലെ വന്നു ക­ഴി­ഞ്ഞു:
മ­ഹർ­ഷി­മാർ:
രാ­ജാ­വി­നു വിജയം! (പോയി)
രാ­ജാ­വു്:
മാ­ഢ­വ്യ ത­നി­ക്കു ശ­കു­ന്ത­ള­യെ­ക്കാ­ണ്മാൻ കൗ­തു­ക­മു­ണ്ടോ?
വി­ദൂ­ഷ­കൻ:
ആദ്യം ക­വി­ഞ്ഞൊ­ഴു­കു­ന്നു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ ഈ രാ­ക്ഷ­സ­വൃ­ത്താ­ന്തം കേ­ട്ട­തിൽ­പ്പി­ന്നെ ഒരു തു­ള്ളി­പോ­ലും ശേ­ഷി­ച്ചി­ട്ടി­ല്ല.
രാ­ജാ­വു്:
ഭ­യ­പ്പെ­ടേ­ണ്ട, താൻ എന്റെ അ­ടു­ക്കൽ അല്ലേ നിൽ­ക്കാൻ പോ­കു­ന്ന­തു്?
വി­ദൂ­ഷ­കൻ:
എ­ന്നാൽ എ­നി­ക്കു രാ­ക്ഷ­സ ഭ­യ­മി­ല്ല.
ദ്വാ­ര­പാ­ല­കൻ:
(പ്ര­വേ­ശി­ച്ചി­ട്ടു്) ഇതാ, പ­ള്ളി­ത്തേ­രു് ഒ­രു­ക്കി നിർ­ത്തി­യി­രി­ക്കു­ന്നു; വി­ജ­യ­ത്തി­ന്നാ­യി എ­ഴു­ന്ന­ള­ളാം. എ­ന്നാൽ രാ­ജ­ധാ­നി­യിൽ നി­ന്നു് അ­മ്മ­ത്ത­മ്പു­രാ­ക്ക­ന്മാർ ക­ല്പി­ച്ച­യ­ച്ച വർ­ത്ത­മാ­നം അ­റി­യി­ക്കു­ന്ന­തി­നു് കരഭകൻ വ­ന്നി­ട്ടു­ണ്ടു്.
രാ­ജാ­വു്:
(ആ­ദ­ര­വോ­ടു­കൂ­ടി) അ­മ്മ­മാർ പ­റ­ഞ്ഞ­യ­ച്ചി­ട്ടോ?
ദ്വാ­ര­പാ­ല­കൻ:
ഇറാൻ! അതെ.
രാ­ജാ­വു്:
എ­ന്നാൽ, കൂ­ട്ടി­ക്കൊ­ണ്ടു­വ­രു.
ദ്വാ­ര­പാ­ല­കൻ:
ഇറാൻ! (പോയി, കരഭകൻ ഒ­ന്നി­ച്ചു പ്ര­വേ­ശി­ച്ചു്) ഇതാ, എ­ഴു­ന്ന­ള്ളി­യി­രി­ക്കു­ന്നു. അ­ങ്ങോ­ട്ടു ചെ­ല്ലൂ.
കരഭകൻ:
ത­മ്പു­രാ­നു വിജയം! അ­മ്മ­ത്ത­മ്പു­രാ­ക്ക­ന്മാർ ക­ല്പി­ച്ച­യ­ച്ചി­രി­ക്കു­ന്നു. “ഇ­ന്നേ­ക്കു നാ­ലാം­ദി­വ­സം ഞ­ങ്ങൾ­ക്കു വ്രതം കാ­ലം­കൂ­ടു­ന്നു; അ­ന്ന­ത്തേ­ക്കു് ഉണ്ണി ഇവിടെ എ­ത്തേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മാ­ണു്” എ­ന്നു്.
രാ­ജാ­വു്:
ഒ­രി­ട­ത്തു ത­പ­സ്വി കാ­ര്യം. മ­റ്റൊ­രി­ട­ത്തു് അ­മ്മ­മാ­രു­ടെ കല്പന; ര­ണ്ടും അ­തി­ക്ര­മി­ച്ചു­കൂ­ടാ, ഇവിടെ എന്തു ഞാൻ ചെ­യ്യേ­ണ്ടൂ?
വി­ദൂ­ഷ­കൻ:
ത്രി­ശ­ങ്കു­വി­നെ­പ്പോ­ലെ ന­മു­ക്കു നിൽ­ക്ക­ണം.
രാ­ജാ­വു്:
തോഴരേ, ക­ളി­യ­ല്ല. സ­ത്യ­മാ­യി­ട്ടു ഞാൻ കു­ഴ­ങ്ങി­വ­ശാ­യി.

ഭി­ന്നി­ച്ച കൃ­ത്യ­ദ്വ­യ­മ­ങ്ങു­മി­ങ്ങു­മൊ­ന്നി­ച്ചു­ചെ­യ്യാൻ ക­ഴി­യാ­യ്ക­മൂ­ലം

കു­ന്നിൽ­ത്ത­ട­ഞ്ഞാൽ പു­ഴ­യെ­ന്ന­പോ­ലെ­മ­ന്ദി­ച്ചു ര­ണ്ടാ­യ്പ്പി­രി­യു­ന്നു ചി­ത്തം17

(ആ­ലോ­ചി­ച്ചി­ട്ടു്) തോഴരേ, അ­മ്മ­മാർ അങ്ങേ പു­ത്ര­നാ­യി­ട്ടാ­ണു് സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് അ­തി­നാൽ അ­ങ്ങു് ഇവിടെ നി­ന്നു മ­ട­ങ്ങി ത­പ­സ്വി കാ­ര്യ­ത്തിൽ എ­നി­ക്കു­ള്ള ബ­ദ്ധ­പ്പാ­ടു് അ­റി­യി­ച്ചു് അ­വർ­ക്കു പു­ത്ര­കാ­ര്യം അ­നു­ഷ്ഠി­ക്ക­ണം.

വി­ദൂ­ഷ­കൻ:
എ­നി­ക്കു രാ­ക്ഷ­സ­ന്മാ­രെ ഭ­യ­മാ­ണെ­ന്നു മാ­ത്രം വി­ചാ­രി­ച്ചു പോ­ക­രു­തു്.
രാ­ജാ­വു്:
ഐ! അ­ങ്ങേ­പ്പ­റ്റി അ­ങ്ങ­നെ ശ­ങ്കി­ക്കാ­നി­ട­യി­ല്ല­ല്ലോ.
വി­ദൂ­ഷ­കൻ:
എ­ന്നാൽ മ­ഹാ­രാ­ജാ­വി­ന്റെ അ­നു­ജ­ന­പ്പോ­ലെ തന്നെ എന്നെ പ­റ­ഞ്ഞ­യ­യ്ക്ക­ണം.
രാ­ജാ­വു്:
ത­പോ­വ­ന­വാ­സി­കൾ­ക്കു ശ­ല്യ­ത്തി­നി­ട­കൂ­ടാ­തെ ക­ഴി­ക്ക­ണ­മ­ല്ലോ പ­രി­വാ­ര­ങ്ങ­ളെ­യെ­ല്ലാം അങ്ങേ ഒ­രു­മി­ച്ചു് അ­യ­ച്ചു­ക­ള­യാം.
വി­ദൂ­ഷ­കൻ:
എ­ന്നാൽ, ഞാ­നി­ന്നു യു­വ­രാ­ജാ­വാ­യി­ച്ച­മ­ഞ്ഞു.
രാ­ജാ­വു്:
(വി­ചാ­രം) ഇ­യാ­ളൊ­രു വി­ടു­വാ­യ­നാ­ണു്. എന്റെ ഇ­പ്പോ­ഴ­ത്തെ മ­നോ­രാ­ജ്യ­ങ്ങൾ അ­ന്തഃ­പു­ര­ത്തിൽ­ച്ചെ­ന്നു പ്ര­സ്താ­വി­ച്ചു എന്നു വരാം. ഇ­രി­ക്ക­ട്ടെ, ഇ­യാ­ളോ­ടി­ങ്ങ­നെ പറയാം. (വി­ദൂ­ഷ­ക­ന്റെ കൈ­യ്ക്കു പി­ടി­ച്ചു കൊ­ണ്ടു് വെ­ളി­വാ­യി) തോഴരേ, മ­ഹർ­ഷി­മാ­രി­ലു­ള്ള ഗൗരവം വി­ചാ­രി­ച്ചാ­ണു ഞാൻ ആ­ശ്ര­മ­ത്തി­ലേ­ക്കു പോ­കു­ന്ന­തു്; ത­പ­സ്വി ക­ന്യ­ക­യു­ടെ പേരിൽ പ­ര­മാർ­ത്ഥ­മാ­യി­ട്ടും എ­നി­ക്കു അ­നു­രാ­ഗം ഒ­ന്നും ഇല്ല. നോ­ക്കൂ.

സ്മ­ര­ക­ഥ­യ­റി­യാ­തെ മാൻകിടാങ്ങൾ-​

ക്ക­രി­കിൽ വ­ളർ­ന്ന­വൾ ഞാ­നു­മെ­ങ്ങു­ചേ­രും?

അരുളി ക­ളി­വ­ച­സ്സു തോഴരേ, ഞാൻ,

ക­രു­ത­രു­താ­യ­തു കാ­ര്യ­മാ­യ്ബ്ഭ­വാ­നും18

വി­ദൂ­ഷ­കൻ:
അ­ങ്ങ­നെ­ത­ന്നെ.
(എ­ല്ലാ­വ­രും പോയി)
കു­റി­പ്പു­കൾ

[3] തേ­വി­ടി­യാ­മ­ക്കൾ = ദാ­സ്യാഃ പു­ത്രാഃ.

[4] നി­ഷ്ഫ­ല­മാ­യി വി­ല­പി­ക്കു­ക. “അ­ര­ണ്യേ രു­ദി­തം” എ­ന്ന­തി­ന്റെ തർ­ജ്ജു­മ.

[5] ഇറാൻ = അ­ങ്ങ­നെ­ത­ന്നെ എ­ന്ന­തി­നു­ള്ള ആ­ചാ­ര­വാ­ക്കു്.

[6] അ­ഭി­ഭ­വി­പ്പി­ക്കു­ക = പ­രി­ഭ­വി­പ്പി­ക്കു­ക.

മൂ­ന്നാം അങ്കം

വി­ഷ്കം­ഭം (അ­ന­ന്ത­രം ഭർ­ഭ­യെ­ടു­ത്തു­കൊ­ണ്ടു് യ­ജ­മാ­ന­ശി­ഷ്യൻ പ്ര­വേ­ശി­ക്കു­ന്നു)

ശി­ഷ്യൻ:
അമ്പ! ദു­ഷ്ഷ­ന്ത­മ­ഹാ­രാ­ജാ­വു് മ­ഹാ­നു­ഭാ­വൻ തന്നെ. അ­ദ്ദേ­ഹം ആ­ശ്ര­മ­ത്തിൽ പ്ര­വേ­ശി­ച്ച­മാ­ത്ര­യിൽ ഞ­ങ്ങൾ­ക്കു കർ­മ്മ­വി­ഘ്ന­ങ്ങ­ളെ­ല്ലാം നീ­ങ്ങി­യി­രി­ക്കു­ന്നു.

ഉ­ഗ്ര­ഹും­കൃ­തി­ക­ണ­ക്കു വി­ല്ലിൽ­നി­നു­ദ്ഗ­മി­ച്ച­ഗു­ണ­ഘോ­ഷ­മൊ­ന്നു­താൻ

ഭ­ഗ്ന­മാ­ക്കി മ­ഖ­വി­ഘ്ന­ന്മൊ­ക്ക­വേ­മാർ­ഗ്ഗ­ണം വി­ടു­കി­ലെ­ന്ത­ഹോ കഥ?1

ഇനി വേ­ദി­സം­സ്ത­ര­ണ­ത്തി­നു­ള്ള[7] ഈ ദർ­ഭ­പ്പു­ല്ലു് ഋ­ത്വി­ക്കു­കൾ­ക്കു[8] കൊ­ണ്ടു­ചെ­ന്നു കൊ­ടു­ക്കാം… (ചു­റ്റി ന­ട­ന്നു­നോ­ക്കി ആ­കാ­ശ­ത്തിൽ ല­ക്ഷ്യം ബ­ന്ധി­ച്ചു്) പ്രി­യം­വ­ദേ, ആർ­ക്കാ­ണു് ഈ രാ­മ­ച്ചം അ­ര­ച്ച­തും ഇ­ല­ക­ള­യാ­ത്ത താ­മ­ര­വ­ള­യ­ങ്ങ­ളും കൊ­ണ്ടു­പോ­കു­ന്ന­തു്? (കേ­ട്ട­താ­യി ന­ടി­ച്ചു്) എന്തു പ­റ­യു­ന്നു? വെയിൽ കൊ­ള്ളു­ക­യാൽ ശ­കു­ന്ത­ള­യ്ക്കു വളരെ സു­ഖ­ക്കേ­ടാ­യി­രി­ക്കു­ന്നു; അ­വ­ളു­ടെ ഉ­ഷ്ണ­ശാ­ന്തി­ക്കാ­യി­ട്ടു് എന്നോ? എ­ന്നാൽ, ശീ­തോ­പ­ചാ­ര­ങ്ങൾ ജാ­ഗ്ര­ത­യാ­യി ചെ­യ്യ­ണം. അവൾ കു­ല­പ­തി­യു­ടെ പ്രാ­ണ­നാ­ണു്; ഞാനും അ­വൾ­ക്കു യാ­ഗ­തീർ­ത്ഥം ഗൗ­ത­മി­വ­ശം കൊ­ടു­ത്ത­യ­യ്ക്കാം. (പോയി)

(അ­ങ്കാ­രം­ഭം)

(അ­ന­ന്ത­രം കാ­മു­കാ­വ­സ്ഥ­യി­ലി­രി­ക്കു­ന്ന രാ­ജാ­വു് പ്ര­വേ­ശി­ക്കു­ന്നു.)

രാ­ജാ­വു്:
(നെ­ടു­വീർ­പ്പി­ട്ടി­ട്ടു്)

അ­റി­വേൻ ത­പഃ­പ്ര­ഭാ­വം പരവതിയക്ക-​ന്യയെന്നുമോർക്കുന്നേൻ;

കരളോ പി­ന്നി­വ­ളിൽ­ത്താൻ­പി­രി­യാ­ന­രു­താ­തെ പ­തി­യു­ന്നു.2

(കാ­മ­പീ­ഡ ന­ടി­ച്ചു­കൊ­ണ്ടു്) മ­ന്മ­ഥ­ഭ­ഗ­വാ­നേ, അ­ങ്ങും ച­ന്ദ്ര­നും വി­ശ്വ­സ്ത­വേ­ഷം കെ­ട്ടി­ക്കൊ­ണ്ടു് കാ­മി­ജ­ന­ങ്ങ­ളെ ച­തി­ക്കു­ന്നു­വ­ല്ലോ എ­ങ്ങ­നെ­യെ­ന്നാൽ,

സ്മര, കു­സു­മ­ശ­രൻ നീ ഇ­ന്ദു­ശീ­താം­ശു­വെ­ന്നും

പറവതു പൊ­ളി­യെ­ന്നേ മ­ദ്വി­ധ­ന്മാർ ധ­രി­പ്പൂ.

എ­രി­ക­നൽ പ­നി­ത­ന്നിൽ ചേർത്തിവൻപൂനിലാവാൽ-​

ച്ചൊ­രി­യു;മരിയ വ­ജ്രം­പോ­ലെ പൂ­വ­മ്പു നീയും3

(ഖേ­ദ­ഭാ­വ­ത്തോ­ടെ ചു­റ്റി ന­ട­ന്നി­ട്ടു്) ഇ­പ്പോ­ള­ത്തെ യാ­ഗ­കർ­മ്മ­ങ്ങൾ അ­വ­സാ­നി­ക്ക­യാൽ സ­ദ­സ്യ­ന്മാർ എന്നെ വി­ശ്ര­മി­ക്കാൻ അ­നു­വ­ദി­ച്ചി­രി­ക്കു­ന്നു. ഇനി ഇവിടെ ഇ­രു­ന്നു് എന്തു വി­നോ­ദം­കൊ­ണ്ടാ­ണു മു­ഷി­ച്ചൽ തീർ­ക്കേ­ണ്ട­തു് ? (നെ­ടു­വീർ­പ്പി­ട്ടി­ട്ടു്) പ്രി­യ­യെ­ച്ചെ­ന്നു കാ­ണു­ക­യ­ല്ലാ­തെ വേ­റൊ­രു ഗ­തി­യും കാ­ണു­ന്നി­ല്ല. അ­വ­ളെ­ത്ത­ന്നെ ക­ണ്ടു­പി­ടി­ക്കാൻ നോ­ക്കാം. (സൂ­ര്യ­നെ നോ­ക്കീ­ട്ടു്) ഈ വെയിൽ ക­ടു­ക്കു­ന്ന ഉ­ച്ച­സ­മ­യ­ത്തു് ശ­കു­ന്ത­ള സ­ഖി­മാ­രു­മൊ­ന്നി­ച്ചു് മാ­ലി­നീ­തീ­ര­ത്തി­ലെ വ­ള്ളി­ക്കു­ടി­ലു­ക­ളി­ലാ­ണു് ഇ­രി­ക്കു­ക പ­തി­വു്; അ­ങ്ങോ­ട്ടു­ത­ന്നെ പൊ­യ്ക്ക­ള­യാം. (ചു­റ്റി­ന­ട­ന്നു് സ്പർ­ശ­സു­ഖം ന­ടി­ച്ചി­ട്ടു്) ഇവിടം നല്ല കാ­റ്റു­ള്ള പ്ര­ദേ­ശ­മാ­ണ­ല്ലോ!

ത­ര­മു­ണ്ടു മാ­ലി­നി­യി­ലെ­ച്ചെ­റു­ശീ­ക­ര­വും­സ­രോ­ജ­സൗ­ര­ഭ്യ­വും

ചൊ­രി­യു­ന്ന തെ­ന്ന­ലി­വി­ടെ സ്മ­ര­താ­പ­മി­യ­ന്ന­മേ­നി­മേൽ­പ്പു­ണ­രാൻ4

(പി­ന്നെ­യും ചു­റ്റി­ന­ട­ന്നു നോ­ക്കീ­ട്ടു്) ആ­റ്റു­വ­ഞ്ചി­ക്കു ന­ടു­ക്കു­ള്ള ഈ ല­താ­മ­ണ്ഡ­പ­ത്തി­ലാ­യി­രി­ക്ക­ണം, ശ­കു­ന്ത­ള. എ­ന്തു­കൊ­ണ്ടെ­ന്നാൽ.

മുൻ­ഭാ­ഗ­മൊ­ട്ടു­യർ­ന്നും പിൻ­ഭാ­ഗം­ജ­ഘ­ന­ഭാ­ര­ന­ത­മാ­യും

ചേ­വ­ടി­ക­ളു­ണ്ടു കാണ്മാനവിടെപ്പുതുതായ്-​പ്പതിഞ്ഞു വെ­ണ്മ­ണ­ലിൽ5

ഈ മ­ര­ക്കാ­ലു­ക­ളു­ടെ ഇ­ട­യിൽ­ക്കൂ­ടി നോ­ക്കാം. (അ­ങ്ങ­നെ ചെ­യ്തി­ട്ടു്) ആവൂ! ക­ണ്ണി­നു് ആ­ന­ന്ദ­മാ­യി; ഇതാ എന്റെ പ്രി­യ­ത­മ പാ­റ­പ്പു­റ­ത്തു് പൂ­മെ­ത്ത വി­രി­ച്ചു കി­ട­ക്കു­ന്നു. സ­ഖി­മാർ അ­ടു­ത്തി­രു­ന്നു ശു­ശ്രൂ­ഷി­ക്കു­ന്നു­മു­ണ്ടു്. ആ­ക­ട്ടെ, ഇ­വ­രു­ടെ സ്വൈ­ര­സം­ഭാ­ഷ­ണം കേൾ­ക്കാം (നോ­ക്കി­ക്കൊ­ണ്ടു് നിൽ­ക്കു­ന്നു.)

(അ­ന­ന്ത­രം മുൻ­ചൊ­ന്ന­മ­ട്ടിൽ സ­ഖി­മാ­രും ശ­കു­ന്ത­ള­യും പ്ര­വേ­ശി­ക്കു­ന്നു)

സ­ഖി­മാർ:
(ശാ­കു­ന്ത­ള­യെ വീ­ശി­ക്കൊ­ണ്ടു് സ്നേ­ഹ­ത്തോ­ടു­കൂ­ടി) തോഴി ശ­കു­ന്ത­ളേ, ഈ താ­മ­ര­യി­ല­കൊ­ണ്ടു വീ­ശീ­ട്ടു് നി­ന­ക്കു സുഖം തോ­ന്നു­ന്നു­ണ്ടോ?
ശ­കു­ന്ത­ള:
തോ­ഴി­മാർ എന്നെ വീ­ശു­ന്നു­ണ്ടോ?

(സ­ഖി­മാർ വി­ഷാ­ദ­ത്തോ­ടെ അ­ന്യോ­ന്യം നോ­ക്കു­ന്നു.)

രാ­ജാ­വു്:
ശ­കു­ന്ത­ള­യു­ടെ സു­ഖ­ക്കേ­ടു ബ­ല­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നു­തോ­ന്നു­ന്നു; ഇതു വെ­യിൽ­നി­മി­ത്ത­മോ അതോ മ­ന്മ­ഥൻ നി­മി­ത്ത­മോ? ര­ണ്ടു­പ്ര­കാ­ര­വും എ­നി­ക്കു തോ­ന്നു­ന്നു­ണ്ടു് (സൂ­ക്ഷി­ച്ചു­നോ­ക്കീ­ട്ടു്) അ­ല്ലെ­ങ്കിൽ സം­ശ­യി­ക്കാ­നി­ല്ല,

കൈ­ത്ത­ണ്ടിൽ ശ്ല­ഥ­മാം മൃ­ണാ­ള­വ­ള­യം,മാ­റ­ത്തു രാ­മ­ച്ച­വും

ചാർ­ത്തീ­ട്ടു­ള്ളൊ­രു മേ­നി­യെ­ത്ര സു­ഭ­ഗം­താ­പാർ­ത്ത­മാ­ണെ­ങ്കി­ലും

തോ­ന്നാം ഗ്രീ­ഷ്മ­ജ­വും സ്മരോദ്ഭവവുമാംസന്താപമിങ്ങൊന്നുപോ-​

ലെ­ന്നാ­ല­ങ്ഗ­ന­മാ­രി­ലാ­ത­പ­രു­ജ­യ്ക്കി­ക്കാ­ന്തി­കാ­ണാ­യ്വ­രാ6

പ്രി­യം­വ­ദ:
(സ്വ­കാ­ര്യ­മാ­യി) അ­ന­സൂ­യേ, ആ രാ­ജർ­ഷി­യെ ആ­ദ്യ­മാ­യി­ക്ക­ണ്ട­തു­മു­തൽ ശ­കു­ന്ത­ള­യ്ക്കു് ഒരു മ­നോ­രാ­ജ്യ­ത്തി­ന്റെ മട്ടു കാ­ണു­ന്നു­ണ്ടു് അ­തു­നി­മി­ത്തം­ത­ന്നെ ആ­യി­രി­ക്കു­മോ ഈ സു­ഖ­ക്കേ­ടു്?
അനസൂയ:
എ­നി­ക്കും സം­ശ­യ­മു­ണ്ടു് ഇ­രി­ക്ക­ട്ടെ, ചോ­ദി­ക്കാം. (വെ­ളി­വാ­യി­ട്ടു്) തോഴീ, നി­ന്നോ­ടൊ­രു സ­ങ്ഗ­തി ചോ­ദി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു നി­ന­ക്കു താപം കുറെ അധികം കാ­ണു­ന്ന­ല്ലോ.
ശ­കു­ന്ത­ള:
(കി­ട­ക്ക­യിൽ­നി­ന്നു പാതി എ­ഴു­ന്നേ­റ്റി­ട്ടു്) സഖീ! നീ എ­ന്താ­ണു പറയാൻ വി­ചാ­രി­ക്കു­ന്ന­തു്?
അനസൂയ:
തോഴി ശ­കു­ന്ത­ളേ, മ­ന്മ­ഥ­വൃ­ത്താ­ന്ത­ത്തെ­പ്പ­റ്റി ഒ­ന്നും ഞ­ങ്ങൾ­ക്കു നല്ല രൂ­പ­മി­ല്ല; എ­ന്നാൽ ഇ­തി­ഹാ­സ­ങ്ങ­ളിൽ കാ­മി­ജ­ന­ങ്ങ­ളു­ടെ അ­വ­സ്ഥ­യെ­ക്കു­റി­ച്ചു് ഏ­തു­വി­ധം കേ­ട്ടി­ട്ടു­ണ്ടോ അ­തു­വി­ധം ഒ­ര­വ­സ്ഥ നി­ന­ക്കു കാ­ണു­ന്നു. പറയൂ! നി­ന്റെ ഈ സ­ന്താ­പ­ത്തി­നു കാ­ര­ണ­മെ­ന്താ­ണു്? രോഗം ശ­രി­യാ­യ­റി­യാ­തെ ചി­കി­ത്സ­യ­രു­ത­ല്ലോ.
രാ­ജാ­വു്:
എന്റെ ഊ­ഹം­ത­ന്നെ അ­ന­സൂ­യ­യ്ക്കും ഉ­ണ്ടാ­യി; എ­നി­ക്കു സ്വാർ­ത്ഥം­കൊ­ണ്ടു തോ­ന്നി­യ­ത­ല്ല.
ശ­കു­ന്ത­ള:
(വി­ചാ­രം) എന്റെ മ­നോ­ര­ഥം പു­റ­ത്താ­ക­രു­തെ­ന്നു് എ­നി­ക്കു വലിയ നിർ­ബ­ന്ധ­മു­ണ്ടു്. ഇ­വ­രോ­ടു­പോ­ലും തു­റ­ന്നു പ­റ­ഞ്ഞു­ക­ള­യാൻ എ­നി­ക്കു മ­ന­സ്സു­വ­രു­ന്നി­ല്ല.
പ്രി­യം­വ­ദ:
തോഴി, ഇവൾ പ­റ­യു­ന്ന­തു ശ­രി­യാ­ണു്. നി­ന്റെ സു­ഖ­ക്കേ­ടു് നീ എ­ന്താ­ണു് വ­ക­വ­യ്ക്കാ­ത്ത­തു്? ദി­വ­സം­പ്ര­തി നി­ന­ക്കു ക്ഷീ­ണം വർ­ദ്ധി­ക്കു­ന്നു­വ­ല്ലോ; ലാ­വ­ണ്യം­കൊ­ണ്ടു­ള്ള കാ­ന്തി­വി­ശേ­ഷം മാ­ത്രം പോ­യി­ട്ടി­ല്ലെ­ന്നേ­യു­ള്ളു.
രാ­ജാ­വു്:
പ്രി­യം­വ­ദ പ­റ­ഞ്ഞ­തു പ­ര­മാർ­ത്ഥം­ത­ന്നെ.

ഒട്ടീ ഹന്ത! ക­വിൾ­ത്ത­ടം കുചമതിൽ-​ക്കാഠിന്യമസ്പഷ്ടമായ്;

തട്ടീ വാ­ട്ട­മ­ര­യ്ക്കു; തോ­ളു­കൾ തു­ലോം­താ­ഴ്‌­ന്നൂ; വി­ളർ­ത്തൂ നിറം;

കോ­ട്ടം മ­ന്മ­ഥ­നാ­ല­ണ­ഞ്ഞി­ടു­കി­ലും­ത­ന്വ­ങ്ഗി ര­മ്യാ­ങ്ഗി­താൻ

കോ­ട­ക്കാ­റ്റ­ടി­യേ­റ്റു വെ­ള്ളി­ല കൊ­ഴി­ഞ്ഞി­ട്ടു­ള്ള­വാ­സ­ന്തി­പോൽ 7

ശ­കു­ന്ത­ള:
തോഴി, മ­റ്റാ­രോ­ടു ഞാൻ പ­റ­യേ­ണ്ടു? പക്ഷേ, നി­ങ്ങ­ളെ എ­നി­ക്കു ശ്ര­മ­പ്പെ­ടു­ത്തേ­ണ്ടി­വ­രു­ന്നു.
സ­ഖി­മാർ:
അ­തി­നാൽ­ത്ത­ന്നെ­യാ­ണു നിർ­ബ­ന്ധം. പ­ങ്കു­കൊ­ള്ളു­ന്ന സ്നേ­ഹി­ത­രിൽ വീ­തി­ച്ചു­തീർ­ന്നാൽ ദുഃ­ഖ­ത്തി­ന്റെ തീ­വ്ര­ത­യ്ക്കു കുറവു വ­ര­ണ­മ­ല്ലോ.
രാ­ജാ­വു്:

ഉൾ­ക്കേ­ടെ­ന്തെ­ന്ന ചോ­ദ്യം സു­ഖ­വു­മ­സു­ഖ­വും­പ­ങ്കു­കൊ­ള്ളു­ന്നൊ­രാൾ­താൻ

സോ­ത്ക­ണ്ഠം ചെ­യ്ക­യാ­ല­ച്ച­ടു­ല­മി­ഴി­ക­ഥി­ക്കാ­തി­രി­ക്കി­ല്ല ത­ത്ത്വം.

നോ­ക്കീ­ട്ടു­ണ്ടാ­സ്ഥ­യോ­ടേ പലകുറിയിവളീ-​യെന്നെയെന്നാലുമയ്യോ!

ത­ത്ക്കാ­ല­ത്തേ­ക്കി­ള­ക്കം കരളിനിവളുര-​യ്ക്കുന്നതെന്തെന്നു കേൾ­പ്പാൻ. 8

ശ­കു­ന്ത­ള:
സഖി, ത­പോ­വ­ന­ത്തി­നു് ര­ക്ഷി­താ­വാ­യ ആ രാ­ജർ­ഷി­യെ എ­ന്നു് എ­നി­ക്കു കാണാൻ ഇ­ട­യാ­യോ, അ­ന്നു­മു­തൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേ­രി­ലു­ള്ള അ­ഭി­ലാ­ഷം കൊ­ണ്ടു ഞാൻ ഈ അ­വ­സ്ഥ­യി­ലാ­യി.
രാ­ജാ­വു്:
(സ­ന്തോ­ഷ­ത്തോ­ടെ) കേൾ­ക്കേ­ണ്ട­തു കേ­ട്ടു.

സ­ന്താ­പ­മേ­കാ­നു­മ­ക­റ്റു­വാ­നും ചെ­ന്താർ­ശ­രൻ താ­നൊ­രു ഹേ­തു­വാ­യി;

ഇ­ക്ക­ണ്ട ലോ­ക­ത്തി­നു വർ­ഷ­മേ­കാൻ കാർ­കൊ­ണ്ടെ­ഴും വാ­സ­ര­മെ­ന്ന­പോ­ലെ 9

ശ­കു­ന്ത­ള:
അ­തു­കൊ­ണ്ടു നി­ങ്ങൾ­ക്കു സ­മ്മ­ത­മാ­ണെ­ങ്കിൽ ആ രാ­ജർ­ഷി­ക്കു് എന്റെ പേരിൽ ദയ തോ­ന്ന­ത്ത­ക്ക­വ­ണ്ണം പ്ര­വർ­ത്തി­ക്ക­ണം; അ­ല്ലാ­ത്ത­പ­ക്ഷം, താ­മ­സി­യാ­തെ നി­ങ്ങൾ­ക്കു് എന്റെ ഉ­ദ­ക­ക്രി­യ ചെ­യ്യേ­ണ്ടി­വ­രും.
രാ­ജാ­വു്:
സംശയം തീർ­ത്തു­ത­ന്നെ പ­റ­ഞ്ഞു.
പ്രി­യം­വ­ദ:
(സ്വ­കാ­ര്യ­മാ­യി­ട്ടു്) അ­ന­സൂ­യേ, ഇ­വൾ­ക്കു കാ­മാ­വ­സ്ഥ മൂർ­ച്ഛി­ച്ചു­ക­ഴി­ഞ്ഞു; ഇനി കാ­ല­താ­മ­സം പാ­ടി­ല്ല. ഇ­വ­ളു­ടെ അ­ഭി­ലാ­ഷം പ്ര­വർ­ത്തി­ച്ച­തു് പൂ­രു­വം­ശ­ത്തി­ന­ല­ങ്കാ­ര­ഭൂ­ത­നാ­യ ആ­ളി­ലു­മാ­ണ­ല്ലോ. അ­തി­നാൽ നാം അതിനെ അ­ഭി­ന­ന്ദി­ക്ക­ണം.
അനസൂയ:
(സ്വ­കാ­ര്യ­മാ­യി­ട്ടു്) നീ പ­റ­ഞ്ഞ­തു ശ­രി­ത­ന്നെ. (വെ­ളി­വാ­യി­ട്ടു്) ഭാ­ഗ്യ­വ­ശാൽ ഉ­ചി­ത­മാ­യി­ട്ടു­ത­ന്നെ­യാ­ണു നി­ന­ക്കു് ആ­ഗ്ര­ഹം തോ­ന്നി­യ­തു്. മ­ഹാ­ന­ദി സ­മു­ദ്ര­ത്തി­ല­ല്ലാ­തെ ചെ­ന്നു­ചേ­രു­മോ?
പ്രി­യം­വ­ദ:
ത­ളിർ­ത്തി­രി­ക്കു­ന്ന മു­ല്ല­വ­ള്ളി­യെ തേ­ന്മാ­വ­ല്ലാ­തെ കൈ­ക്കൊ­ള്ളു­മോ?
രാ­ജാ­വു്:
വി­ശാ­ഖാ­ന­ക്ഷ­ത്രം ര­ണ്ടും ച­ന്ദ്ര­ലേ­ഖ­യെ അ­നു­വർ­ത്തി­ക്കു­ന്ന­തിൽ ആ­ശ്ച­ര്യം വ­ല്ല­തു­മു­ണ്ടോ?
അനസൂയ:
സ­ഖി­യു­ടെ മ­നോ­ര­ഥം താ­മ­സി­യാ­തെ­യും ഗൂ­ഢ­മാ­യും സാ­ധി­ക്കു­ന്ന­തി­നു് എ­ന്താ­ണു­പാ­യം?
പ്രി­യം­വ­ദ:
ഗൂ­ഢ­മെ­ന്ന സ­ങ്ഗ­തി­യിൽ ആ­ലോ­ചി­പ്പാ­നു­ണ്ടു്; ശീ­ഘ്ര­മെ­ന്ന­തു് എ­ളു­താ­ണു്.
അനസൂയ:
അ­തെ­ങ്ങ­നെ?
പ്രി­യം­വ­ദ:
ആ രാ­ജർ­ഷി ഇവളെ സ്നേ­ഹ­ഭാ­വ­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടു് അ­ഭി­ലാ­ഷം സൂ­ചി­പ്പി­ക്കാ­റു­ണ്ടു്. ഈയിടെ അ­ദ്ദേ­ഹ­ത്തി­നു് ഉ­റ­ക്ക­ച്ച­ട­വും കാ­ണു­ന്നു.
രാ­ജാ­വു്:
ശരി! എന്റെ അവസ്ഥ ഇ­ങ്ങ­നെ തന്നെ ആ­യി­ത്തീർ­ന്നി­രി­ക്കു­ന്നു.

കൈ­ത്ത­ണ്ടിൽ­ച്ചേർ­ത്ത ഗണ്ഡംവഴി-​യിരവുകളിൽ പാ­ര­മു­ഷ്ണി­ച്ച കണ്ണീ-​

രുൾ­ത്താ­പ­ത്താ­ലൊ­ലി­ച്ചി­ട്ടൊ­ളി­തെ­ളി­വു­കു­റ­ഞ്ഞു­ള്ള ര­ത്ന­ങ്ങ­ളോ­ടെ

സ്വ­സ്ഥാ­നം­വി­ട്ടു തട്ടാതരിയഗുണകിണഗ്രന്ഥിയിൽപ്പോലുമൂരി-​

പ്പേർ­ത്തും താ­ഴു­ന്ന ത­ങ്ക­ത്ത­രി­വ­ള­മു­ക­ളിൽ­ച്ചേർ­ത്തി­ടു­ന്നേൻ സദാ ഞാൻ 10

പ്രി­യം­വ­ദ:
(ആ­ലോ­ചി­ച്ചി­ട്ടു്) എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­നൊ­രു കാ­മ­ലേ­ഖ­നം എ­ഴു­തു­ക. അതു ഞാൻ പൂവിൽ പൊ­തി­ഞ്ഞു പ്ര­സാ­ദം കൊ­ടു­ക്കു­ന്ന കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ എ­ത്തി­ക്കാം.
അനസൂയ:
എ­നി­ക്കു നന്നേ ബോ­ധി­ച്ചു. നല്ല ഉപായം; ഒരു പ്ര­യാ­സ­വു­മി­ല്ല. ശ­കു­ന്ത­ള­യ്ക്കെ­ന്താ­ണ­ഭി­പ്രാ­യം?
ശ­കു­ന്ത­ള:
നി­ങ്ങ­ളു­ടെ തീർ­ച്ച­യിൽ എ­നി­ക്കു് മ­റി­ച്ചു­ണ്ടോ?
പ്രി­യം­വ­ദ:
എ­ന്നാൽ, തന്റെ സ്ഥി­തി കാ­ണി­ച്ചു് ഒരു ല­ളി­ത­മാ­യ ശ്ലോ­കം ഉ­ണ്ടാ­ക്കാൻ ആ­ലോ­ചി­ക്കൂ!
ശ­കു­ന്ത­ള:
ആ­ലോ­ചി­ക്കാം; എ­ന്നാൽ അ­ദ്ദേ­ഹം ത­ള്ളി­ക്ക­ള­ഞ്ഞാ­ലോ എന്നു പേ­ടി­ച്ചു് എന്റെ മ­ന­സ്സു പി­ടി­യ്ക്കു­ന്നു.
രാ­ജാ­വു്:

ഊ­ഹി­ക്കു­ന്നൂ നി­ര­സ­ന­മെ­വൻ­ചെ­യ്വ­താ­യ്ക്കാ­ത­രേ! നീ

മോ­ഹി­ച്ചാ­യാ­ളി­ഹ ഭ­വ­തി­യെ­ത്താ­നി­താ­കാ­ത്തു­നി­ല്പൂ

ആ­ശി­ച്ചാൽ ശ്രീ­യൊ­രു­വ­നു­ല­ഭി­ച്ചെ­ന്നു­മി­ല്ലെ­ന്നു­മാ­വാം;

താ­നാ­ശി­ച്ചാ­ലൊ­രു­വ­നെ­യ­വൻ­ശ്രീ­ക്കു ദുർ­ല്ല­ഭ്യ­നാ­മോ?11

സ­ഖി­മാർ:
നി­ന്റെ ഗു­ണ­ങ്ങ­ളെ നീ അ­വ­മാ­നി­ക്കു­ക­യാ­ണു് ! ശ­രീ­ര­സു­ഖ­ത്തി­നു­ള്ള ശ­ര­ച്ച­ന്ദ്രി­ക­യെ ആ­രെ­ങ്കി­ലും മു­ണ്ടി­ന്റെ തു­മ്പു­കൊ­ണ്ടു മ­റ­യ്ക്കു­മോ?
ശ­കു­ന്ത­ള:
(പു­ഞ്ചി­രി­യോ­ടെ) നി­ങ്ങ­ളു­ടെ വ­രു­തി­പോ­ലെ­യാ­വാം (ഇ­രു­ന്നാ­ലോ­ചി­ക്കു­ന്നു.)
രാ­ജാ­വു്:
ഇമ ചി­മ്മു­ന്ന­തി­നു­കൂ­ടി മ­റ­ന്നു ഞാൻ എന്റെ പ്രി­യ­ത­മ­യെ നോ­ക്കു­ന്ന­തു് ഒ­ട്ടും അ­സ്ഥാ­ന­ത്തി­ല­ല്ല. എ­ന്തെ­ന്നാൽ,

ക­ള­ഭാ­ഷി­ണി ചില്ലിയൊന്നുയർത്തീട്ടുളവാക്കാ-​ നൊരു പ­ദ്യ­മോർ­ത്തി­ടു­മ്പോൾ

പു­ള­കോ­ദ്ഗ­മ­മി­ക്ക­വിൾ­ത്ത­ട­ത്തിൽ തെളിയി-​ ക്കു­ന്നി­തു ഹന്ത! രാ­ഗ­മെ­ന്നിൽ 12

ശ­കു­ന്ത­ള:
ഞാൻ ശ്ലോ­കം ആ­ലോ­ചി­ച്ചു­വ­ച്ചി­രി­ക്കു­ന്നു. എ­ഴു­ത്തു­സാ­മാ­ന­മൊ­ന്നും ഇവിടെ ഇ­ല്ല­ല്ലോ.
പ്രി­യം­വ­ദ:
കി­ളി­യു­ടെ വ­യ­റു­പോ­ലെ മി­നു­സ­മാ­യ ഈ താ­മ­ര­യി­ല­യിൽ നഖം കൊ­ണ്ടെ­ഴു­താം.
ശ­കു­ന്ത­ള:
(പ­റ­ഞ്ഞ­തു­പോ­ലെ ചെ­യ്തി­ട്ടു്) തോ­ഴി­മാ­രേ, അർ­ത്ഥം യോ­ജി­ച്ചു­വോ എന്നു നോ­ക്കു­വിൻ
സ­ഖി­മാർ:
ഞങ്ങൾ ശ്ര­ദ്ധി­ച്ചു­കേൾ­ക്കാം.
ശ­കു­ന്ത­ള:
(വാ­യി­ക്കു­ന്നു)

നി­ന്നു­ടെ ചി­ത്ത­മ­റി­ഞ്ഞി­ല്ലെ­ന്മ­ന­മോ­മാ­ര­ദേ­വ­നി­ര­വു­പ­കൽ

നിർ­ദ്ദ­യ, നീ­റ്റു­ന്നു തുലോം നി­ങ്കൽ­ച്ചേ­രും, മ­നോ­ര­ഥം­മൂ­ലം13

രാ­ജാ­വു്:
(ഝടിതി അ­ടു­ത്തു­ചെ­ന്നു്)

നി­ന്നെ­ക്കൃ­ശാം­ഗി, മദനൻ ബത! നീ­റ്റി­ടു­ന്നു;

പി­ന്നെ­ന്നെ­യോ സപദി ചു­ട്ടു­പൊ­ടി­ച്ചി­ടു­ന്നു;

ച­ന്ദ്ര­ന്നു വാ­സ­ര­കൃ­തം ക്ല­മ­മെ­ത്ര­മാ­ത്രം

കു­ന്നി­ക്കു­മ­ത്ര­വ­രി­കി­ല കു­മു­ദ്വ­തി­ക്കു് 14

സ­ഖി­മാർ:
(രാ­ജാ­വി­നെ­ക്ക­ണ്ടു സ­ന്തോ­ഷ­ത്തോ­ടെ എ­ഴു­ന്നേ­റ്റു്) കൈ­യ്യോ­ടെ ഫ­ലി­ച്ച സ­ഖി­യു­ടെ മ­നോ­ര­ഥ­ത്തി­നു സ്വാ­ഗ­തം!
(ശ­കു­ന്ത­ള എ­ഴു­ന്നേൽ­ക്കാൻ ഭാ­വി­ക്കു­ന്നു.)
രാ­ജാ­വു്:
വേണ്ട! വേണ്ട! ശ്ര­മ­പ്പെ­ട­രു­തു്.

വിലുളിതവിസവാസനയേ-​

റ്റലർ-​മെത്തയിലെസ്സുമങ്ങളും പറ്റി

സ്ഫുടതാപമായ്ത്തളരുമീ-​

യു­ടൽ­കൊ­ണ്ടു­പ­ചാ­ര­മാ­ച­രി­ക്ക­രു­തേ15

അനസൂയ:
ഈ പാ­റ­യു­ടെ ഒരു ഭാ­ഗ­ത്തി­രു­ന്നു തോഴർ അതിനെ അ­ല­ങ്ക­രി­ക്ക­ണം.

(രാ­ജാ­വു് ഇ­രി­ക്കു­ന്നു. ശ­കു­ന്ത­ള ല­ജ്ജി­ക്കു­ന്നു.)

പ്രി­യം­വ­ദ:
നി­ങ്ങൾ­ക്കു് ര­ണ്ടു­പേർ­ക്കും അ­ന്യോ­ന്യാ­നു­രാ­ഗം പ്ര­ത്യ­ക്ഷ­മാ­ണു്. സ­ഖീ­സ്നേ­ഹ­മാ­ക­ട്ടെ, എ­ന്നെ­ക്കൊ­ണ്ടു് പി­ഷ്ട­പേ­ഷം[9] ചെ­യ്യി­ക്കു­ന്നു.
രാ­ജാ­വു്:
ഭദ്രേ, ഇതു ത­ടു­ക്കാ­വ­ത­ല്ല. പറവാൻ തോ­ന്നു­ന്ന­തു പ­റ­യാ­ഞ്ഞാൽ പ­ശ്ചാ­ത്താ­പ­ത്തി­നി­ട­വ­രും.
പ്രി­യം­വ­ദ:
പ്ര­ജ­ക­ളിൽ ഒ­രാൾ­ക്കു് ഒ­രാ­പ­ത്തു നേ­രി­ട്ടാൽ അതു തീർ­ത്തു ര­ക്ഷി­ക്ക­യ­ത്രേ നി­ങ്ങ­ളു­ടെ ധർ­മ്മം.
രാ­ജാ­വു്:
ഇ­തി­നേ­ക്കാൾ ഉപരി മ­റ്റൊ­ന്നും ഇല്ല.
പ്രി­യം­വ­ദ:
എ­ന്നാൽ, അ­ങ്ങു­നി­മി­ത്ത­മാ­യി ഞ­ങ്ങ­ളു­ടെ ഈ പ്രി­യ­സ­ഖി­യെ മ­ന്മ­ഥ­ഭ­ഗ­വാൻ ഈ അ­വ­സ്ഥ­യി­ലാ­ക്കി­യി­രി­ക്കു­ന്നു; ഇവളെ അ­നു­ഗ്ര­ഹി­ച്ചു പ്രാ­ണ­ര­ക്ഷ ചെ­യ്യ­ണം.
രാ­ജാ­വു്:
ഭദ്രേ, ഈ പ്രാർ­ത്ഥ­ന ഇ­രു­ഭാ­ഗ­ക്കാർ­ക്കും ഒ­ന്നു­പോ­ലെ­യ­ത്രേ! എ­ല്ലാം­കൊ­ണ്ടും എ­നി­ക്കു് അ­നു­ഗ്ര­ഹ­മാ­യി…
ശ­കു­ന്ത­ള:
സഖി, (പ്രി­യം­വ­ദ­യു­ടെ നേരെ നോ­ക്കീ­ട്ടു്) അ­ന്തഃ­പു­ര സ്ത്രീ­ക­ളോ­ടു പി­രി­ഞ്ഞു് വി­ചാ­ര­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന രാ­ജർ­ഷി­യെ എ­ന്തി­നു ശ്ര­മ­പ്പെ­ടു­ത്തു­ന്നു?
രാ­ജാ­വു്:

അ­ന­ന്യ­ഗ­തി­യെ­ന്മ­ന­സ്സി­തു­മ­റി­ച്ചു­ശ­ങ്കി­ക്കൊ­ലാ;

നി­ന­യ്ക്കു­ക നി­ന­ക്കി­രി­പ്പ­നി­ശ­മെ­ന്റെ­ഹൃ­ത്തി­ങ്ക­ലേ;

അ­ന­ന്യ­ജ­ശ­ര­ങ്ങ­ളാൽ നി­ഹ­ത­നാ­യൊ­രീ­യെ­ന്നെ നീ

പു­ന­ശ്ച നി­ഹ­നി­ക്കൊ­ലാ­പ­ഴി­ച­മ­ച്ചു­ര­ച്ചീ­വി­ധം 16

അനസൂയ:
സഖേ, രാ­ജാ­ക്ക­ന്മാർ­ക്കും ഭാ­ര്യ­മാർ അ­സം­ഖ്യം ഉ­ണ്ടു്. എ­ന്നാ­ണു് കേൾവി: ഞ­ങ്ങ­ളു­ടെ ഈ തോ­ഴി­യെ­പ്പ­റ്റി ബ­ന്ധു­ജ­ന­ങ്ങൾ­ക്കു ശോ­ചി­ക്കാ­നി­ട വ­രാ­ത്ത വി­ധ­ത്തിൽ അങ്ങു നിർ­വ്വ­ഹി­ക്ക­ണം.
രാ­ജാ­വു്:
ഭദ്രേ, എ­ന്തി­നേ­റെ­പ്പ­റ­യു­ന്നു?

ക­ള­ത്ര­മെ­ത്ര­യാ­യാ­ലും കു­ല­ത്തി­ന്നൂ­ന്നു­ര­ണ്ടു­താൻ;

ഒ­ന്ന­ബ്ധി­കാ­ഞ്ചി­യാ­മൂ­ഴി, മ­റ്റ­തീ­യു­റ്റ­തോ­ഴി­യും 17

സ­ഖി­മാർ:
ഞ­ങ്ങൾ­ക്കു തൃ­പ്തി­യാ­യി.
പ്രി­യം­വ­ദ:
(ചു­റ്റി നോ­ക്കി­ക്കൊ­ണ്ടു്) അ­ന­സൂ­യേ, ഇതാ ഈ മാൻ­കു­ട്ടി അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും തനിയെ അ­ന്ധാ­ളി­ച്ചു­നോ­ക്കു­ന്നു. ത­ള്ള­യെ കാ­ണാ­ഞ്ഞി­ട്ടാ­യി­രി­ക്ക­ണം. വരൂ ന­മു­ക്കു് അതിനെ ത­ള്ള­യു­ടെ അ­ടു­ക്കൽ കൊ­ണ്ടു­ചെ­ന്നു വിടാം. (ര­ണ്ടു­പേ­രും പു­റ­പ്പെ­ടു­ന്നു.)
ശ­കു­ന്ത­ള:
എ­നി­ക്കു തു­ണ­യി­ല്ല­ല്ലോ. ആ­രെ­ങ്കി­ലും ഒരാൾ പോയാൽ മതി.
സ­ഖി­മാർ:
ഭൂ­മി­യൊ­ട്ടു­ക്കു് തു­ണ­യാ­യു­ള്ള ആ­ള­ല്ല­യോ നി­ന്റെ അ­ടു­ക്കൽ ഉ­ള്ള­തു്? (പോയി)
ശ­കു­ന്ത­ള:
അല്ലാ, പോ­യ്ക്ക­ള­ഞ്ഞോ?
രാ­ജാ­വു്:
പ­രി­ഭ്ര­മി­ക്കേ­ണ്ട! ശു­ശ്രൂ­ഷ­യ്ക്കു വേ­ണ്ടു­ന്ന ആൾ അ­ടു­ത്തു തന്നെ ഉ­ണ്ടു്.

നീർ­ത്തു­ള്ളി­യാർ­ന്ന കു­ളിർ­ക്കാ­റ്റെ­ഴു­മാ­ല­വ­ട്ടം

ചാർ­ത്തേ­ണ­മോ സു­ഖ­ദ­മാം ന­ളി­നീ­ദ­ള­ത്താൽ?

ചെ­ന്താ­രി­നൊ­ത്ത ചരണം മടിയിൽകരേറ്റി-​

ച്ചി­ത്ത­ത്തി­നൊ­ത്ത ക­ര­ഭോ­രു,ത­ലോ­ട­ണോ ഞാൻ 18

ശ­കു­ന്ത­ള:
മാ­ന്യ­ന്മാ­രെ­ക്കൊ­ണ്ടു വി­ടു­പ­ണി എ­ടു­പ്പി­ച്ചി­ട്ടു­ള്ള കു­റ്റം എ­നി­ക്കു വ­ന്നു­കൂ­ടാ (എ­ഴു­ന്നേ­റ്റു പോകാൻ ഭാ­വി­ക്കു­ന്നു).
രാ­ജാ­വു്:
സു­ന്ദ­രീ, വെ­യി­ലാ­റീ­ട്ടി­ല്ല. നി­ന്റെ ശ­രീ­ര­സ്ഥി­തി­യും ഈവിധം ഇ­രി­ക്കു­ന്നു.

മ­ലർ­മെ­ത്ത വെ­ടി­ഞ്ഞു, മാ­റി­ടം നീ ക­മ­ല­ത്തിൻ ദ­ള­പാ­ളി­കൊ­ണ്ടു മൂടി,

തു­യിൽ­മെ­ത്തി­ടു­മ­ങ്ഗ­ക­ങ്ങ­ളോ­ടേ വെ­യി­ല­ത്ത­ങ്ങു ഗ­മി­ക്ക യു­ക്ത­മാ­ണോ19

(ത­ട­ഞ്ഞു­നി­റു­ത്തു­ന്നു.)

ശ­കു­ന്ത­ള:
പൗരവ, മ­ര്യാ­ദ ലം­ഘി­ക്ക­രു­തു്; കാ­മ­പാ­ര­വ­ശ്യം ഇ­രു­ന്നാ­ലും എന്റെ ആ­ത്മാ­വു് എ­നി­ക്കു സ്വാ­ധീ­ന­മ­ല്ല.
രാ­ജാ­വു്:
ഭ­യ­ശീ­ലേ, ഗു­രു­ജ­ന­ങ്ങ­ളെ ഓർ­ത്തു നീ ഭ­യ­പ്പെ­ടേ­ണ്ട. സ­ങ്ഗ­തി­യ­റി­യു­മ്പോൾ ധർ­മ്മ­ജ്ഞ­നാ­യ കു­ല­പ­തി നി­ന്റെ പേരിൽ ഒരു തെ­റ്റും ആ­രോ­പി­ക്ക­യി­ല്ല. അ­ത്ര­ത­ന്നെ­യു­മ­ല്ല,

ഗാ­ന്ധർ­വ്വ­മാ­യു­ള്ള വി­വാ­ഹ­ബ­ന്ധം­സ­ന്ധി­ച്ച രാ­ജർ­ഷി കു­മാ­രി­മാ­രെ

പ­ണ്ടു­ള്ള നാളും നി­ജ­ബ­ന്ധു­വർ­ഗ്ഗം­കൊ­ണ്ടാ­ടി­യെ­ന്നാ­യ്പ്പ­ല കേൾ­വി­യു­ണ്ടു് 20

ശ­കു­ന്ത­ള:
ആ­ക­ട്ടെ, ഇ­പ്പോൾ എന്നെ വിടണം. സ­ഖി­മാ­രോ­ടു ഞാൻ ഒ­രി­ക്കൽ­കൂ­ടി ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ!
രാ­ജാ­വു്:
എ­ന്നാൽ വി­ട്ട­യ­യ്ക്കാം.
ശ­കു­ന്ത­ള:
എ­പ്പോൾ?
രാ­ജാ­വു്:

മ­ധു­രൂ­ഷി­ത­മാം പുതു പ്ര­സൂ­നം

വി­ധു­രൻ ഭൃ­ങ്ഗ­കി­ശോ­ര­നെ­ന്ന­പോ­ലെ

അ­പ­രി­ക്ഷ­ത­ചാ­രു­ശോ­ഭ­നേ, നി- ന്ന­ധ­രം ഞാൻ സദയം നു­കർ­ന്നു­തീർ­ന്നാൽ 21

(മുഖം ഉ­യർ­ത്താൻ ഭാ­വി­ക്കു­ന്നു.) (ശ­കു­ന്ത­ള മുഖം തി­രി­ച്ചു­ക­ള­യു­ന്നു.)

(അ­ണി­യ­റ­യിൽ) ച­ക്ര­വാ­കീ, കൂ­ട്ടു­പി­രി­യാൻ ഒ­രു­ങ്ങി­ക്കൊ­ള്ളൂ; രാ­ത്രി അ­ടു­ത്തു­വ­രു­ന്നു.

ശ­കു­ന്ത­ള:
(സം­ഭ്ര­മ­ത്തോ­ടു­കൂ­ടി) പൗരവ, സം­ശ­യ­മി­ല്ല. എന്റെ ദേ­ഹ­സ്ഥി­തി അ­ന്വേ­ഷി­ക്കാൻ ആ­ര്യ­ഗൗ­ത­മി ഇ­ങ്ങോ­ട്ടു­ത­ന്നെ വ­രി­ക­യാ­ണു്; ഈ വൃ­ക്ഷ­ത്തി­നി­ട­യിൽ മ­റ­ഞ്ഞു­നിൽ­ക്ക­ണം.
രാ­ജാ­വു്:
അ­ങ്ങ­നെ­ത­ന്നെ (മ­റ­ഞ്ഞു­നിൽ­ക്കു­ന്നു)

(അ­ന്ത­ന്ത­രം ജ­ല­പാ­ത്രം എ­ടു­ത്തും­കൊ­ണ്ടു് ഗൗ­ത­മി­യും ഒ­ന്നി­ച്ചു സ­ഖി­മാ­രും പ്ര­വേ­ശി­ക്കു­ന്നു.)

സ­ഖി­മാർ:
അമ്മേ, ഇതാ, ഇ­ങ്ങ­നെ വരാം.
ഗൗതമി:
(ശ­കു­ന്ത­ള­യു­ടെ അ­ടു­ക്കൽ­ചെ­ന്നു്) കു­ഞ്ഞേ, നി­ന­ക്കു സു­ഖ­ക്കേ­ടി­നു കു­റ­വു­ണ്ടോ?
ശ­കു­ന്ത­ള:
ഭേ­ദ­മു­ണ്ടു്.
ഗൗതമി:
ഈ തീർ­ത്ഥം­കൊ­ണ്ടു നല്ല വാ­ശി­യാ­കും. (ശ­കു­ന്ത­ള­യു­ടെ തലയിൽ തീർ­ത്ഥം ത­ളി­ച്ചി­ട്ടു്) കു­ഞ്ഞേ, നേരം സ­ന്ധ്യ­യാ­കാ­റാ­യി; വരൂ! ആ­ശ്ര­മ­ത്തി­ലേ­ക്കു­ത­ന്നെ പോകാം. (പു­റ­പ്പെ­ടു­ന്നു.)
ശ­കു­ന്ത­ള:
(വി­ചാ­രം) മ­ന­സ്സേ, ആ­ഗ്ര­ഹം സാ­ധി­ക്കു­ന്ന­തി­നു് അവസരം തനിയെ വ­ന്നു­ചേർ­ന്ന­പ്പോൾ നി­ന­ക്കു ഭ­യം­കൊ­ണ്ടു സ­ങ്കോ­ച­മാ­യി­രു­ന്നു; അതു തെ­റ്റി­യ­തി­ന്റെ­ശേ­ഷം ഇ­പ്പോൾ പ­ശ്ചാ­ത്ത­പി­ക്കു­ന്ന­തെ­ന്തി­നു് ? (ഒ­ന്നു­ര­ണ്ട­ടി ന­ട­ന്നു തി­രി­ഞ്ഞു­നി­ന്നി­ട്ടു്, വെ­ളി­വാ­യി) താ­പ­ശാ­ന്തി­ക്കു­പ­ക­രി­ച്ച വ­ള്ളി­ക്കു­ടി­ലേ, നി­ന്നോ­ടു ത­ത്ക്കാ­ലം ഞാൻ യാ­ത്ര­ചോ­ദി­ക്കു­ന്നു; താ­മ­സി­യാ­തെ കാണാം. (മ­റ്റു­ള്ള­വ­രൊ­ന്നി­ച്ചു് ദുഃ­ഖ­ഭാ­വ­ത്തോ­ടെ പോയി.)
രാ­ജാ­വു്:
(മുൻ­നി­ന്നി­ട­ത്തു ചെ­ന്നു നെ­ടു­വീർ­പ്പു­വി­ട്ടു്) ആ­ഗ്ര­ഹി­ച്ച കാ­ര്യം സാ­ധി­ക്കു­ന്ന­തിൽ എ­ങ്ങ­നെ­യെ­ല്ലാം വി­ഘ്നം വ­ന്നു­ചേ­രു­ന്നു! എ­നി­ക്കാ­ക­ട്ടെ,

വി­രൽ­കൊ­ണ്ട­ധ­രം മ­റ­ച്ചു, ചേലോ-​ടരുതേ എ­ന്നു­ര­ചെ­യ്ത്, വ­ക്ത്ര­പ­ദ്മം

ത­ര­ളാ­ക്ഷി തി­രി­ച്ച­തൊ­ന്നു­യർ­ത്താൻ­ത­ര­മാ­യീ; നു­ക­രാൻ ക­ഴി­ഞ്ഞ­തി­ല്ല 22

ഇനി എ­ങ്ങോ­ട്ടാ­ണു പോ­കേ­ണ്ട­തു്? അ­ല്ലെ­ങ്കിൽ പ്രി­യ­ത­മ­യ്ക്കു വി­ശ്ര­മ­സ്ഥാ­ന­മാ­യി­രു­ന്ന ഈ വ­ള്ളി­ക്കു­ടി­ലിൽ­ത്ത­ന്നെ കു­റേ­നേ­രം­കൂ­ടി ഇ­രി­ക്കാം. (എ­ല്ലാ­യി­ട­ത്തും ചു­റ്റി­നോ­ക്കി­യി­ട്ടു്)

ഇ­ക്ക­ല്ലിൽ പു­ഷ്പ­ത­ല്പം ദയിതതമകിട-​ന്നിട്ടു കേ­ടാർ­ന്ന­ത­ത്രേ,

ശു­ഷ്കം പ­ദ്മ­ച്ഛ­ദം പി­ന്നി­തു നഖലിപിയേ-​റ്റൊരു നൽ­കാ­മ­ലേ­ഖം

അക്കൈത്തണ്ടിങ്കൽനിന്നൂർന്നൊരുബിസവളയാ-​ണിക്കിടക്കുന്നതെന്നും

നോ­ക്കു­മ്പോൾ ഞാ­ന­ശ­ക്തൻ­വി­ടു­വ­തി­നി­വി­ടം­ശൂ­ന്യ­മെ­ന്നാ­ലു­മി­പ്പോൾ.23

(ആ­കാ­ശ­ത്തിൽ) അ­ല്ല­യോ രാ­ജാ­വേ!

സ്വൈ­രം സ­ന്ധ്യ­യ്ക്കു വേ­ണ്ടു­ന്നൊ­രു­സ­വ­ന­വി­ധി­ക്കാ­യൊ­രു­ങ്ങി­ത്തു­ട­ങ്ങും

നേരം ഹോ­മാ­ഗ്നി­കു­ണ്ഡ­പ്ര­ക­ര­ഭ­രി­ത­മാം­യാ­ഗ­ശാ­ലാ­ന്ത­ര­ത്തിൽ,

പാരം ചെ­മ്പി­ച്ചു സ­ന്ധ്യാ­ജ­ല­ധ­ര­നി­ര­പോൽ­രൂ­പ­ഭേ­ദ­ങ്ങ­ളോ­ടേ

ഘോരം രാ­ത്രി­ഞ്ച­ര­ന്മാ­രു­ടെ നി­ഴൽ­നി­ക­രം­സ­ഞ്ച­രി­ക്കു­ന്നു ചാരേ 24

രാ­ജാ­വു്:
ഇതാ ഞാൻ വ­ന്നു­ക­ഴി­ഞ്ഞു. (പോയി)
കു­റി­പ്പു­കൾ

[7] തറയിൽ വി­രി­ക്കൽ.

[8] യാ­ഗ­ത്തിൽ ക്രിയ ചെ­യ്യു­ന്ന ആ­ചാ­ര്യൻ.

[9] അ­ര­ച്ച­തു് വീ­ണ്ടും അരയ്ക്കുക-​-ആവർത്തനം.

നാലാം അങ്കം

പ്ര­വേ­ശ­കം (അ­ന­ന്ത­രം പൂ പ­റി­ച്ചു­കൊ­ണ്ടു് സ­ഖി­മാർ പ്ര­വേ­ശി­ക്കു­ന്നു.)

അനസൂയ:
പ്രി­യം­വ­ദേ, ഗാ­ന്ധർ­വ്വ­വി­ധി­പ്ര­കാ­രം വേ­ളി­ക­ഴി­ഞ്ഞു് ശ­കു­ന്ത­ള­യ്ക്കു് ഭർ­ത്തൃ­സം­സർ­ഗ്ഗം ല­ഭി­ച്ച­തി­നാൽ എ­നി­ക്കു് മ­ന­സ്സി­നു സ­മാ­ധാ­ന­മാ­യി. എ­ങ്കി­ലും ഇ­ത്ര­യും ആ­ലോ­ചി­പ്പാ­നു­ണ്ടു്.
പ്രി­യം­വ­ദ:
എ­ന്താ­ണു്?
അനസൂയ:
യാ­ഗ­കർ­മ്മം അ­വ­സാ­നി­ക്ക­യാൽ മ­ഹർ­ഷി­മാ­രു­ടെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി രാ­ജ­ധാ­നി­യി­ലേ­ക്കു പോയി, അ­ന്തഃ­പു­ര­ത്തിൽ ചെ­ന്നു­കൂ­ടി­യ രാ­ജാ­വു് ഇ­വി­ട­ത്തെ വർ­ത്ത­മാ­നം വ­ല്ല­തും ഓർ­ക്കു­ന്നു­ണ്ടോ ഇ­ല്ല­യോ എ­ന്നാ­ണു്.
പ്രി­യം­വ­ദ:
വി­ശ്വ­സി­ച്ചി­രി­ക്കൂ. അ­പ്ര­കാ­ര­മു­ള്ള മാ­ഹാ­നു­ഭാ­വ­ന്മാർ­ക്കു പ്ര­കൃ­തി­ഗു­ണം ഇ­ല്ലാ­തി­രി­ക്കി­ല്ല. ഇനി അച്ഛൻ വന്നു വർ­ത്ത­മാ­നം എ­ല്ലാം അ­റി­യു­മ്പോൾ എ­ന്താ­ണാ­വോ ഭാവം?
അനസൂയ:
എ­നി­ക്കു തോ­ന്നു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­നു സ­മ്മ­തം ആ­യി­രി­ക്കും എ­ന്നാ­ണു്.
പ്രി­യം­വ­ദ:
അ­തെ­ങ്ങ­നെ?
അനസൂയ:
ക­ന്യ­ക­യെ ഗു­ണ­വാ­നാ­യ വരനു കൊ­ടു­ക്ക­ണം എ­ന്നാ­ണു് അ­ച്ച­നു് മു­ഖ്യ­സ­ങ്ക­ല്പം; അതു് ഈ­ശ്വ­രൻ­ത­ന്നെ ന­ട­ത്തു­ക­യാ­ണെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു പ്ര­യാ­സം കൂ­ടാ­തെ­ത­ന്നെ കാ­ര്യം സാ­ധി­ച്ചു­വ­ല്ലോ.
പ്രി­യം­വ­ദ:
അതു ശ­രി­യാ­ണു്. (പൂ­ക്കൂ­ട­യിൽ നോ­ക്കീ­ട്ടു്) തോഴീ, പൂ­ജ­യ്ക്കു വേ­ണ്ടി­ട­ത്തോ­ളം പൂ പ­റി­ച്ചു­ക­ഴി­ഞ്ഞു.
അനസൂയ:
ശ­കു­ന്ത­ള­യ്ക്കു് സൗ­ഭാ­ഗ്യ­ദേ­വ­ത­യെ അർ­ച്ചി­ക്കാ­നും­കൂ­ടി വേ­ണ­മ­ല്ലോ.
പ്രി­യം­വ­ദ:
ശ­രി­ത­ന്നെ. (പി­ന്നെ­യും പൂ പ­റി­ക്കു­ന്നു.) (അ­ണി­യ­റ­യിൽ) ഹേ, ഞാ­നി­താ വ­ന്നി­ട്ടു­ണ്ടു്.
അനസൂയ:
(ചെ­വി­യോർ­ത്തി­ട്ടു്) അ­തി­ഥി­യു­ടെ വി­ളി­പോ­ലെ തോ­ന്നു­ന്നു.
പ്രി­യം­വ­ദ:
ശ­കു­ന്ത­ള പർ­ണ്ണ­ശാ­ല­യിൽ ഉ­ണ്ട­ല്ലോ.
അനസൂയ:
ഇ­പ്പോ­ഴ­ത്തെ മ­ട്ടി­നു് മ­ന­സ്സ­വി­ടെ ഉ­ണ്ട­യി­രി­ക്ക­യി­ല്ല ആട്ടെ, പൂ­വി­പ്പോൾ ഇത്ര മതി.

(പു­റ­പ്പെ­ടു­ന്നു.)

(അ­ണി­യ­റ­യിൽ) ഏ! അ­ത്ര­യ്ക്കാ­യോ? അ­തി­ഥി­ക­ളെ നീ അ­വ­മാ­നി­ച്ചു തു­ട­ങ്ങി­യോ?

ധ്യാനിച്ചുംകൊണ്ടവനെയറിയാ-​തൊന്നുമേ സ­ന്ത­തം നീ

മാ­നി­ക്കേ­ണ്ടും മു­നി­യി­വി­ടെ ഞാൻ­വ­ന്ന­തും കാ­ണ്മ­തി­ല്ല,

അ­ന്ധാ­ളി­പ്പോൻ താനതു ക­ഥ­യും­വി­ട്ടു­പോ­കു­ന്ന­പോൽ നിൻ

ബന്ധം നീ പോ­യ്പ്പ­റ­കി­ലു­മ­വൻ­സർ­വ്വ­വും വി­സ്മ­രി­ക്കും.1

പ്രി­യം­വ­ദ:
അയ്യോ! കഷ്ടം, കഷ്ടം! അ­തു­ത­ന്നെ വന്നു ക­ലാ­ശി­ച്ചു; മ­നോ­രാ­ജ്യ­ക്കാ­രി­യാ­യ ശ­കു­ന്ത­ള ഏതോ ഒരു മാ­ന്യ­നെ പൂ­ജി­ക്കാ­തെ തെ­റ്റു വ­രു­ത്തി­വ­ച്ചു. (നോ­ക്കീ­ട്ടു്) ഏതോ ഒ­രാ­ള­ല്ല; ഇതാ, ആ ശു­ണ്ഠി­ക്കാ­രൻ ദുർ­വ്വാ­സാ­വു­മ­ഹർ­ഷി അ­ങ്ങ­നെ ശ­പി­ച്ചി­ട്ടു് ബ­ദ്ധ­പ്പെ­ട്ടു മ­ട­ങ്ങു­ന്നു. അ­ഗ്നി­യ­ല്ലാ­തെ ദ­ഹി­പ്പി­ക്കു­മോ?
അനസൂയ:
നീ ചെ­ന്നു കാ­ല്ക്കൽ വീണു് അ­ദ്ദേ­ഹ­ത്തെ തി­രി­യെ വി­ളി­ക്കൂ. ഞാൻ പോയി അ­തി­ഥി­സ­ത്ക്കാ­ര­ത്തി­നു വേണ്ട ഒ­രു­ക്കം ചെ­യ്യാം.
പ്രി­യം­വ­ദ:
അ­ങ്ങ­നെ­ത­ന്നെ. (പോയി.)
അനസൂയ:
(ഒന്നു ര­ണ്ട­ടി ന­ട­ന്നു കാ­ലി­ട­റീ­ട്ടു്) അയ്യോ! പ­രി­ഭ്ര­മി­ച്ചു കാ­ലി­ട­റീ­ട്ടു് എന്റെ കൈ­യ്യിൽ­നി­ന്നു പൂ­ക്കൂ­ട വീ­ണു­പോ­യി. (പൂ­ക്കൾ പെ­റു­ക്കു­ന്നു.)
പ്രി­യം­വ­ദ:
(പ്ര­വേ­ശി­ച്ചു്) കു­ടി­ല­സ്വ­ഭാ­വ­നാ­യ അ­ദ്ദേ­ഹം ആരുടെ എ­ങ്കി­ലും ന­ല്ല­വാ­ക്കു കേൾ­ക്കു­മോ? അല്പം അ­ദ്ദേ­ഹ­ത്തി­നു് ഒ­ര­ലി­വു് തോ­ന്നി­ക്കാ­നേ എ­നി­ക്കു ക­ഴി­ഞ്ഞു­ള്ളൂ.
അനസൂയ:
അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്കൽ ഇത്ര എ­ങ്കി­ലും സാ­ധി­ച്ച­തു വലിയ കാ­ര്യ­മാ­യി, പറയൂ.
പ്രി­യം­വ­ദ:
തി­രി­കെ വരാൻ അ­ദ്ദേ­ഹ­ത്തി­ന്നു മ­ന­സ്സി­ല്ലെ­ന്നു ക­ണ്ട­പ്പോൾ ഞാൻ ഉ­ണർ­ത്തി­ച്ചു, “പ­ര­മാർ­ത്ഥം അ­റി­യാ­ത്ത പു­ത്രി­യു­ടെ ഒ­ര­പ­രാ­ധം പൂർ­വ്വ­ഭ­ക്തി­യോർ­ത്തു ക്ഷ­മി­പ്പാ­റാ­ക­ണം” എ­ന്നു്.
അനസൂയ:
എ­ന്നി­ട്ടോ?
പ്രി­യം­വ­ദ:
പി­ന്നീ­ടു്, “എന്റെ വാ­ക്കു തെ­റ്റി­ച്ചു­കൂ­ടാ; അ­ഭി­ജ്ഞാ­ന­മാ­യി­ട്ടു് വല്ല ആ­ഭ­ര­ണ­വും കാ­ണി­ച്ചാൽ ശാപം നി­വർ­ത്തി­ക്കും” എന്നു പി­റു­പി­റു­ത്തു­കൊ­ണ്ടു് തന്നെ അ­ദ്ദേ­ഹം അ­ന്തർ­ദ്ധാ­നം ചെ­യ്തു.
അനസൂയ:
എ­ന്നാൽ, ഇനി ആ­ശ്വാ­സ­ത്തി­നു വക കി­ട്ടി. ആ രാ­ജർ­ഷി പു­റ­പ്പെ­ടു­ന്ന സമയം ഓർ­മ്മ­യ്ക്കാ­യി തന്റെ പേർ കൊ­ത്തി­യി­ട്ടു­ള്ള മു­ദ്ര­മോ­തി­രം അ­വ­ളു­ടെ വി­ര­ലിൽ ഇ­ടു­വി­ച്ചി­ട്ടു­ണ്ട­ല്ലോ. അ­തു­കൊ­ണ്ടു ശാ­പ­നി­വൃ­ത്തി­യ്ക്കു­ള്ള ഉപായം ശാ­കു­ന്ത­ള­യ്ക്കു കൈവശം തന്നെ.
പ്രി­യം­വ­ദ:
വരൂ; ന­മു­ക്കു ചെ­ന്നു തേ­വാ­രം[10] ന­ട­ത്തി­യ്ക്കാം.

(ര­ണ്ടു­പേ­രും ചു­റ്റി ന­ട­ക്കു­ന്നു)

(നോ­ക്കീ­ട്ടു്) അ­ന­സൂ­യേ, നോ­ക്കൂ, ഇതാ, ശാ­കു­ന്ത­ള ഇ­ട­ത്തു കൈയിൽ താ­ടി­യും താ­ങ്ങി ഭർ­ത്താ­വി­നെ വി­ചാ­രി­ച്ചു­കൊ­ണ്ടു് ചി­ത്രം പോലെ ഇ­രി­ക്കു­ന്നു. ഇവൾ ത­ന്നെ­ക്കൂ­ടി അ­റി­യു­ന്നി­ല്ല. പി­ന്നെ­യാ­ണോ അ­തി­ഥി­യെ?

അനസൂയ:
പ്രി­യം­വ­ദേ, ഈ സ­ങ്ഗ­തി ന­മ്മു­ടെ ര­ണ്ടാ­ളു­ടെ ഉ­ള്ളിൽ ഇ­രു­ന്നാൽ മതി; മൃ­ദു­സ്വ­ഭാ­വ­യാ­യ പ്രി­യ­സ­ഖി­യെ ര­ക്ഷി­ക്ക­ണ­മ­ല്ലൊ.
പ്രി­യം­വ­ദ:
ആ­രാ­ണു് മു­ല്ല­യ്ക്കു കാഞ്ഞ വെ­ള്ള­മൊ­ഴി­ക്കാൻ പോ­കു­ന്ന­തു്? (ര­ണ്ടു­പേ­രും പോയി)
അ­ങ്കാ­രം­ഭം

(അ­ന­ന്ത­രം ഉ­റ­ങ്ങി എ­ഴു­ന്നേ­റ്റ ഭാ­വ­ത്തിൽ ക­ണ്വ­ശി­ഷ്യൻ പ്ര­വേ­ശി­ക്കു­ന്നു.)

ശി­ഷ്യൻ:
തീർ­ത്ഥ­വാ­സം ക­ഴി­ഞ്ഞു തി­രി­കെ വ­ന്നി­രി­ക്കു­ന്ന കാ­ശ്യ­പ­ഭ­ഗ­വാൻ എന്നെ നേരം നോ­ക്കി വ­രു­വാൻ ആ­ജ്ഞാ­പി­ച്ചി­രി­ക്കു­ന്നു. വെ­ളി­യിൽ­ച്ചെ­ന്നു പു­ല­രാൻ എ­ത്ര­യു­ണ്ട­ന്നു നോ­ക്കാം. (ചു­റ്റി ന­ട­ന്നു നോ­ക്കീ­ട്ടു്) ഓഹോ! പ്ര­കാ­ശ­മാ­യി.

പ­റ്റു­ന്നി­ത­സ്ത­ഗി­രി­മേ­ലൊ­രി­ട­ത്തു­ച­ന്ദ്രൻ;

മ­റ്റ­പ്പു­റ­ത്ത­രു­ണ­നൊ­ത്തി­ന­നെ­ത്തി­ടു­ന്നു;

തേജോദ്വയത്തിനൊരുമിച്ചുദയക്ഷയങ്ങ-​

ളി­ജ്ജീ­വി­കൾ­ക്കൊ­രു നി­ദർ­ശ­ന­മെ­ന്നു­തോ­ന്നും. 2

എന്നു ത­ന്നെ­യു­മ­ല്ല

ന­ന്ദി­ച്ചി­രു­ന്നൊ­രു കു­മു­ദ്വ­തി കാ­ന്തി മങ്ങി

മ­ന്ദി­ച്ചു തേ ശി­ശി­ര­ര­ശ്മി മ­റ­ഞ്ഞ­നേ­രം

ഇ­ഷ്ട­പ്ര­വാ­സ­മ­തി­നാ­ലു­ള­വാ­മ­വ­സ്ഥ

കഷ്ടം! തു­ലോ­മ­ബ­ല­മാർ­ക്കൊ­രു തർ­ക്ക­മി­ല്ല.

3

(തിര മാ­റ്റാ­തെ­ക­ണ്ടു­ത­ന്നെ അനസൂയ ബ­ദ്ധ­പ്പെ­ട്ടു പ്ര­വേ­ശി­ക്കു­ന്നു.)

അനസൂയ:
ശരി അ­ങ്ങ­നെ­ത­ന്നെ. ഈ­യു­ള്ള­വർ­ക്കു ലൗ­കി­ക­വി­ഷ­യ­ങ്ങ­ളിൽ പ്ര­വേ­ശ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഈ വക സ­ങ്ഗ­തി­ക­ളിൽ പ­രി­ജ്ഞാ­നം ഇല്ല; എ­ങ്കി­ലും ഇത്ര ഒക്കെ എ­നി­ക്കും അ­റി­യാം. ആ രാ­ജാ­വു് ശ­കു­ന്ത­ള­യു­ടെ നേരെ കാ­ണി­ച്ച­തു മ­ര്യാ­ദ­യാ­യി­ല്ല.
ശി­ഷ്യൻ:
ഞാൻ ചെ­ന്നു നേരം പ്ര­ഭാ­ത­മാ­യി എന്നു ഗു­രു­വി­നോ­ടു് അ­റി­യി­ക്ക­ട്ടെ. (പോയി)
അനസൂയ:
ഞാൻ ഇ­പ്പോൾ ഉ­ണർ­ന്നെ­ഴു­ന്നേ­റ്റി­രി­ക്കു­ന്നു; അ­തു­കൊ­ണ്ടു് എ­ന്താ­ണു ഫലം? പ­തി­വു­ള്ള ജോ­ലി­കൾ­ക്കു­കൂ­ടി എ­നി­യ്ക്കു കൈ­കാ­ലു­കൾ പൊ­ങ്ങു­ന്നി­ല്ല. ആ­കെ­ക്കൂ­ടി കാമൻ ഇ­പ്പോൾ തൃ­പ്തി­പ്പെ­ട്ടു­കൊ­ള്ള­ട്ടെ; ആ നേ­രു­കെ­ട്ട രാ­ജാ­വു­മാ­യി ശു­ദ്ധാ­ത്മാ­വാ­യ പ്രി­യ­സ­ഖി­യെ ഇ­ങ്ങ­നെ­കൊ­ണ്ടു­ചെ­ന്നു ഇ­ട­പെ­ടു­ത്തി­യ­ല്ലോ; അഥവാ, ദുർ­വാ­സാ­വി­ന്റെ ശാപം കേറി മൂർ­ച്ഛി­ച്ച­താ­യി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ ആ രാ­ജർ­ഷി അ­ന്നു് അ­ത്ര­ത്തോ­ള­മൊ­ക്കെ സം­സാ­രി­ച്ചി­ട്ടു് പോ­യ­തിൽ­പ്പി­ന്നെ ഇ­തു­വ­രെ ആയി ഒ­രെ­ഴു­ത്തു­പോ­ലും അ­യ­ക്കാ­തി­രി­ക്കു­മോ? (ആ­ലോ­ചി­ച്ചി­ട്ടു്) ഓർ­മ്മ­പ്പെ­ടു­ത്താ­നു­ള്ള മോ­തി­രം അ­ങ്ങോ­ട്ടു് അ­യ­ച്ചു­കൊ­ടു­ത്താ­ലോ? എ­ന്നാൽ, അതിനു വി­ര­സ­രാ­യ താ­പ­സ­പ­രി­ഷ­യിൽ ആ­രോ­ടാ­ണു പോ­യി­വ­രാ­ന­പേ­ക്ഷി­ക്കു­ക. സ­ഖി­യു­ടെ പേരിൽ ദോ­ഷ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് തു­നി­ഞ്ഞു ചെ­ന്നു താ­ത­ക­ശ്യ­പ­നെ­ത്ത­ന്നെ വിവരം ഗ്ര­ഹി­പ്പി­ച്ചു­ക­ള­യാ­മെ­ന്നു വ­ച്ചാൽ രാ­ജാ­വു് ശ­കു­ന്ത­ള­യെ വി­വാ­ഹം ചെ­യ്ത­തും ശ­കു­ന്ത­ള ഗർഭം ധ­രി­ച്ച­തും എ­ല്ലാം ഉ­ണർ­ത്തി­ക്കാൻ എ­നി­ക്കു ധൈ­ര്യം വ­രു­ന്നി­ല്ല. അ­ദ്ദേ­ഹം തീർ­ത്ഥ­വാ­സം ക­ഴി­ഞ്ഞു ഇ­പ്പോൾ മ­ട­ങ്ങി എ­ത്തി­യ­തേ­യു­ള്ളൂ­താ­നും. ഇ­ങ്ങ­നെ ഒക്കെ ഇ­രി­ക്കു­ന്നി­ട­ത്തു എന്തു ചെ­യ്യേ­ണ്ടു?
പ്രി­യം­വ­ദ:
(പ്ര­വേ­ശി­ച്ചി­ട്ടു സ­ന്തോ­ഷ­ത്തോ­ടു കൂടി) സഖീ, വരൂ! വരൂ! വേ­ഗ­മാ­ക­ട്ടെ; ശ­കു­ന്ത­ള­യെ ഭർ­ത്തൃ­ഗൃ­ഹ­ത്തി­ലേ­യ്ക്കു യാ­ത്ര­യ­യ­ക്കാൻ പോകാം.
അനസൂയ:
ഇ! ഇ­തെ­ങ്ങ­നെ?
പ്രി­യം­വ­ദ:
കേ­ട്ടു­കൊ­ള്ളൂ! ഞാൻ ഇ­പ്പോൾ സു­ഖ­ശ­യ­നം ചോ­ദി­ക്കാൻ ശ­കു­ന്ത­ള­യു­ടെ അ­ടു­ക്കൽ പോ­യി­രു­ന്നു.
അനസൂയ:
എ­ന്നി­ട്ടോ?
പ്രി­യം­വ­ദ:
അ­പ്പോൾ ല­ജ്ജി­ച്ചു ത­ല­താ­ഴ്ത്തി നി­ന്നി­രു­ന്ന അവളെ താ­ത­ക­ശ്യ­പൻ സ്വയം ആ­ലിം­ഗ­നം ചെ­യ്തു ഇ­ങ്ങ­നെ അ­ഭി­ന­ന്ദി­ച്ചു: “പു­ക­കൊ­ണ്ടു കണ്ണു മ­റ­ഞ്ഞി­രു­ന്നു എ­ങ്കി­ലും ഹോ­താ­വു് ഹോ­മി­ച്ച­തു ഭാ­ഗ്യ­വ­ശാൽ അ­ഗ്നി­യിൽ­ത്ത­ന്നെ പ­തി­ച്ചു. കു­ഞ്ഞേ, നല്ല ശി­ഷ്യ­നു കൊ­ടു­ത്ത വി­ദ്യ­യെ­പ്പ­റ്റി എ­ന്ന­പോ­ലെ നി­ന്നെ­പ്പ­റ്റി ഇനി എ­നി­യ്ക്കു വി­ചാ­ര­പ്പെ­ടാ­നി­ല്ല. ഇന്നു തന്നെ നി­ന്നെ ഋ­ഷി­ക­ളെ­ക്കൂ­ട്ടി ഭർ­ത്തൃ­ഗൃ­ഹ­ത്തി­ലേ­ക്ക­യ­ച്ചേ­ക്കാം” എ­ന്നു്.
അനസൂയ:
വർ­ത്ത­മാ­നം എ­ല്ലാം അ­ച്ഛ­നോ­ടാ­രാ­ണു പ­റ­ഞ്ഞ­തു്?
പ്രി­യം­വ­ദ:
അ­ഗ്നി­ഹോ­ത്ര­ഗൃ­ഹ­ത്തിൽ പ്ര­വേ­ശി­ച്ച­പ്പോൾ ശ്ലോ­ക­രൂ­പ­മാ­യ ഒ­ര­ശ­രീ­രി­വാ­ക്കാ­ണു്.
അനസൂയ:
(ആ­ശ്ച­ര്യ­ത്തോ­ടെ) എ­ന്താ­ണ­തു്? പറയൂ!
പ്രി­യം­വ­ദ:

അന്തർദ്ദുഷന്തവീര്യത്തെ-​യേന്തുന്നൂനിന്റെ പു­ത്രി­യാൾ

ഹന്ത! ഭൂ­മി­ക്കു ഭൂ­തി­ക്കാ­യ്; ച്ചെ­ന്തീ­യെ­ശ്ശ­മി­യെ­ന്ന­പോൽ4

അനസൂയ:
(പ്രി­യം­വ­ദ­യെ ആ­ലിം­ഗ­നം ചെ­യ്തി­ട്ടു്) സഖീ, വളരെ സ­ന്തോ­ഷം. എ­ന്നാൽ, ശ­കു­ന്ത­ള­യെ ഇ­ന്നു­ത­ന്നെ അ­യ­ക്കു­ന്ന­ല്ലോ എന്നു കു­ണ്ഠി­ത­വു­മു­ണ്ടു്.
പ്രി­യം­വ­ദ:
സഖീ, ന­മു­ക്കു് കു­ണ്ഠി­തം എ­ങ്ങ­നെ­യും പോ­ക്കാം. ആ പാ­വ­ത്തി­നു സു­ഖ­ക്കേ­ടൊ­ഴി­യ­ട്ടെ.
അനസൂയ:
എ­ന്നാൽ, ഈ മാ­ങ്കൊ­മ്പിൽ തൂ­ക്കി­യി­രി­ക്കു­ന്ന ചി­ര­ട്ട­ക്കു­ടു­ക്ക­യിൽ, ഞാൻ ഇ­തി­ലേ­യ്ക്കു­വേ­ണ്ടി­ത്ത­ന്നെ കു­റെ­ക്കാ­ല­ത്തേ­യ്ക്കു നിൽ­ക്കു­ന്ന­താ­ണ­ല്ലോ എന്നു കരുതി സൂ­ക്ഷി­ച്ചി­ട്ടു­ള്ള ഇ­ല­ഞ്ഞി­മാ­ല എ­ടു­ത്തു കൈയിൽ വച്ചു കൊ­ള്ളൂ. ഞാൻ പോയി ഗോ­രോ­ച­ന, തീർ­ത്ഥ­ത്തി­ലെ മണ്ണു, ക­റു­ക­നാ­മ്പു് ഇ­തെ­ല്ലാം ചേർ­ത്തു മം­ഗ­ള­ക്കു­റി­ക്കൂ­ട്ടു­ണ്ടാ­ക്കാം.
പ്രി­യം­വ­ദ:
അ­ങ്ങ­നെ ആ­ക­ട്ടെ.

(അനസൂയ പോയി. പ്രി­യം­വ­ദ കു­ടു­ക്ക­യിൽ­നി­ന്നും മാ­ല­യെ­ടു­ക്കു­ന്നു.)

(അ­ണി­യ­റ­യിൽ) ഗൗതമീ, ശ­കു­ന്ത­ള­യെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന­തി­നു ശാർ­ങ്ഗ­ര­വൻ മു­തൽ­പേ­രോ­ടു് ഒ­രു­ങ്ങി­ക്കൊ­ള്ളാൻ പറയൂ!

പ്രി­യം­വ­ദ:
(ചെ­വി­യോർ­ത്തി­ട്ടു്) അ­ന­സൂ­യേ വേ­ഗ­ത്തി­ലാ­ക­ട്ടെ; ഹ­സ്തി­ന­പു­ര­ത്തെ­യ്ക്കു പോ­ക­നു­ള്ള ഋ­ഷി­ക­ളെ ഇതാ വി­ളി­ക്കു­ന്നു.
അനസൂയ:
(കു­റി­ക്കൂ­ട്ടോ­ടു­കൂ­ടി പ്ര­വേ­ശി­ച്ചി­ട്ടു്) സഖീ, വരൂ, പോകാം. (ചു­റ്റി ന­ട­ക്കു­ന്നു)
പ്രി­യം­വ­ദ:
(നോ­ക്കി­യി­ട്ടു്) ഇതാ, സൂ­ര്യോ­ദ­യ­ത്തിൽ തന്നെ മു­ങ്ങി­ക്കു­ളി ഴി­ഞ്ഞി­രി­ക്കു­ന്ന ശ­കു­ന്ത­ള­യെ താ­പ­സി­മാർ തലയിൽ അ­രി­യി­ട്ടു് അ­നു­ഗ്ര­ഹി­ക്കു­ന്നു. അ­ങ്ങോ­ട്ടു ചെ­ല്ലാം. (അ­ടു­ത്തു ചെ­ല്ലു­ന്നു.)

(അ­ന­ന്ത­രം മു­ഞ്ചൊ­ന്ന­മ­ട്ടിൽ പീ­ഠ­ത്തിൽ ഇ­രു­ന്നു­കൊ­ണ്ടു് ശ­കു­ന്ത­ള­യും അ­നു­ഗ്ര­ഹി­ച്ചു കൊ­ണ്ടു് താ­പ­സി­മാ­രും പ്ര­വേ­ശി­ക്കു­ന്നു.)

താ­പ­സി­മാ­രിൽ ഒ­രു­ത്തി:
കു­ഞ്ഞേ, നി­ന­ക്കു ഭർ­ത്താ­വി­ന്റെ ബ­ഹു­മാ­നം സൂ­ചി­പ്പി­ക്കു­ന്ന പ­ട്ട­മ­ഹി­ഷീ­സ്ഥാ­നം ല­ഭി­ക്ക­ട്ടെ!
പി­ന്നെ ഒ­രു­ത്തി:
കു­ട്ടീ നി­ന­ക്കു വീ­ര­നാ­യ പു­ത്രൻ ജ­നി­ക്ക­ട്ടെ!
വേറെ ഒ­രു­ത്തി:
പൈതലേ, ഭർ­ത്താ­വു് നി­ന്നെ ആ­ദ­രി­ക്ക­ട്ടെ!

(ആ­ശീർ­വാ­ദം ചെ­യ്തി­ട്ടു് ഗൗ­ത­മി­യൊ­ഴി­കെ­യു­ള്ള താ­പ­സി­മാർ പോയി.)

സ­ഖി­മാർ:
(അ­ടു­ത്തു­ചെ­ന്നു) തോഴീ, നി­ന­ക്കു മ­ങ്ഗ­ളം ഭ­വി­ക്ക­ട്ടെ.!
ശ­കു­ന്ത­ള:
നി­ങ്ങൾ­ക്കു സ്വാ­ഗ­തം, ഇതാ, ഇവിടെ ഇ­രി­ക്കിൻ.
സ­ഖി­മാർ:
(മ­ങ്ഗ­ളോ­പ­ക­ര­ണ­ങ്ങൾ എ­ടു­ത്തു­കൊ­ണ്ടി­രു­ന്നി­ട്ടു്) സഖീ, ഞങ്ങൾ നി­ന്നെ കു­റി­യി­ടു­വി­ക്ക­ട്ടെ; ശ­രി­യാ­യി­രി­ക്കൂ!
ശ­കു­ന്ത­ള:
ഇതു പ­തി­വു­ള്ള­താ­ണെ­ങ്കി­ലും ഇ­പ്പോൾ ബ­ഹു­മാ­നി­ക്കേ­ണ്ട­താ­യി­രി­ക്കു­ന്നു; സ­ഖി­മാർ എന്നെ ച­മ­യി­ക്കു­ക എ­ന്ന­തു് ഇനി ദുർ­ല്ല­ഭ­മാ­ണ­ല്ലൊ. (ക­ണ്ണു­നീർ തൂ­കു­ന്നു)
സ­ഖി­മാർ:
തോഴി, ശു­ഭാ­വ­സ­ര­ത്തിൽ ക­ര­യു­ന്ന­തു ശ­രി­യ­ല്ല. (ക­ണ്ണു­നീ­രു തു­ട­ച്ചി­ട്ടു ച­മ­യി­ക്കു­ന്നു.)
പ്രി­യം­വ­ദ:
ആ­ഭ­ര­ണ­ങ്ങൾ അ­ണി­യേ­ണ്ടു­ന്ന ശ­രീ­ര­ത്തി­നു ആ­ശ്ര­മ­ത്തി­ലെ അ­ല­ങ്കാ­ര­സാ­ധ­ന­ങ്ങൾ ഒരു അ­വ­മാ­ന­ന­യാ­ണു്.
മു­നി­കു­മാ­ര­ന്മാർ:
(ആ­ഭ­ര­ണ­ങ്ങൾ എ­ടു­ത്തു­കൊ­ണ്ടു പ്ര­വേ­ശി­ച്ചി­ട്ടു്) ഇതാ, ആ­ഭ­ര­ണ­ങ്ങൾ, ആ­ര്യ­യെ ച­മ­യി­ക്കാം. (എ­ല്ലാ­വ­രും നോ­ക്കി വി­സ്മ­യി­ക്കു­ന്നു.)
ഗൗതമി:
വത്സ നാരദ, ഇ­തെ­ല്ലാം എ­വി­ടെ­നി­ന്നാ­ണു്?
ഒ­ന്നാ­മൻ:
താ­ത­കാ­ശ്യ­പ­ന്റെ പ്ര­ഭാ­വം കൊ­ണ്ടു­ണ്ടാ­യ­താ­ണു്.
ഗൗതമി:
സ­ങ്ക­ല്പ­ശ­ക്തി­കൊ­ണ്ടു സൃ­ഷ്ടി­ച്ച­താ­ണോ?
ര­ണ്ടാ­മൻ:
അല്ല; കേ­ട്ടാ­ലും! ശ­കു­ന്ത­ള­ക്കു­വേ­ണ്ടി വൃ­ക്ഷ­ങ്ങ­ളിൽ­ച്ചെ­ന്നു പൂ പ­റി­ക്കാൻ താ­ത­കാ­ശ്യ­പൻ ഞ­ങ്ങ­ളോ­ടാ­ജ്ഞാ­പി­ച്ചു. ഞങ്ങൾ ചെന്ന ഉടനെ,

ചു­റ്റാ­നു­ള്ളു­ട­യാ­ട­യൊ­ന്നൊ­രു­മ­രം­ത­ന്നൂ ശ­ശാ­ങ്കോ­ജ്ജ്വ­ലം

മ­റ്റൊ­ന്ന­പ്പോ­ഴു­തിൽ ചൊരിഞ്ഞുചരണ-​ച്ചെഞ്ചാറു ചാർ­ത്തീ­ടു­വാൻ;

ശി­ഷ്ടം വൃ­ക്ഷ­ഗ­ണ­ങ്ങൾ നൽ­ത്ത­ളി­രു­പോൽ­ശാ­ഖാ­ഗ്ര­ദൃ­ഷ്ട­ങ്ങ­ളാം

കാ­ട്ടിൻ ദേ­വ­ത­മാർ ക­ര­ങ്ങൾ വഴിയാ-​യർപ്പിച്ചു ഭൂ­ഷാ­ഗ­ണം 5

പ്രി­യം­വ­ദ:
(ശ­കു­ന്ത­ള­യെ നോ­ക്കീ­ട്ടു്) വ­ന­ദേ­വ­ത­മാ­രു­ടെ ഈ അ­നു­ഗ്ര­ഹം നി­ന­ക്കു ഭർ­ത്തൃ­ഗൃ­ഹ­ത്തിൽ അ­നു­ഭ­വി­ക്കാ­നി­രി­ക്കു­ന്ന രാ­ജ­ല­ക്ഷ്മി­യു­ടെ ഒരു സൂ­ച­ന­യാ­ണു്.
(ശ­കു­ന്ത­ള ല­ജ്ജി­ക്കു­ന്നു.)
ഒ­ന്നാ­മൻ:
ഗൗതമാ, വരൂ! വരൂ! താ­ത­ക­ശ്യ­പൻ കു­ളി­ക­ഴി­ഞ്ഞു വ­ന്നാ­ലു­ടൻ വൃ­ക്ഷ­ങ്ങൾ ഉ­പ­കാ­രം ചെയ്ത വിവരം ചെ­ന്നു പറയാം.
ര­ണ്ടാ­മൻ:
അ­ങ്ങി­നെ തന്നെ. (ര­ണ്ടു­പേ­രും പോയി.)
സ­ഖി­മാർ:
ഈ­യു­ള്ള­വർ ആ­ഭ­ര­ണ­ങ്ങൾ­കൊ­ണ്ടു് കൈ­കാ­ര്യം ചെ­യ്തി­ട്ടി­ല്ല. ചി­ത്ര­ങ്ങ­ളിൽ ക­ണ്ടി­ട്ടു­ള്ള പ­രി­ച­യം കൊ­ണ്ടു നി­ന്നെ അ­ണി­യി­ക്കു­ന്ന­താ­ണേ! (സ­ഖി­മാർ ച­മ­യി­ക്കു­ന്നു.)
ശ­കു­ന്ത­ള:
നി­ങ്ങ­ളു­ടെ സാ­മർ­ത്ഥ്യം എ­നി­ക്ക­റി­യാം.
(അ­ന­ന്ത­രം കു­ളി­ക­ഴി­ഞ്ഞു കാ­ശ്യ­പൻ പ്ര­വേ­ശി­ക്കു­ന്നു.)
കാ­ശ്യ­പൻ:

പോ­കു­ന്നു­ണ്ടി­തു­നാൾ ശ­കു­ന്ത­ള പിരി-​ഞ്ഞെന്നോർത്തു ഹൃ­ത്തു­ത്സു­കം;

തൂ­കാ­ഞ്ഞ­ശ്രു­ഗ­ളോ­ദ­രം ക­ലു­ഷി­തം; ഭാവം ജഡം ചി­ന്ത­യാൽ

കാ­ട്ടിൽ­പാർ­ക്കു­മെ­നി­ക്കു­മി­ത്ര കഠിനം സ്നേ­ഹോ­ദി­തം കു­ണ്ഠി­തം,

നാ­ട്ടിൽ­പ്പെ­ട്ട ഗൃ­ഹ­സ്ഥ­നെ­ത്ര­യു­ള­വാം­പു­ത്രീ­വി­യോ­ഗ­വ്യ­ഥ! 6

(ചു­റ്റി­ന­ട­ക്കു­ന്നു)

സ­ഖി­മാർ:
സഖീ ശ­കു­ന്ത­ളേ! ഞങ്ങൾ അ­ണി­യി­ച്ചു ക­ഴി­ഞ്ഞു. ഇനി ഈ വെൺ­പ­ട്ടു ര­ണ്ടും ധ­രി­ക്ക­ണം.
(ശ­കു­ന്ത­ള എ­ഴു­ന്നേ­റ്റു മാ­റി­നി­ന്നു വ­സ്ത്രം ധ­രി­ക്കു­ന്നു,)
ഗൗതമി:
കു­ഞ്ഞേ, ഇതാ ആ­ന­ന്ദം പ്ര­വ­ഹി­ക്കു­ന്ന ക­ണ്ണു­കൊ­ണ്ടു­ത­ന്നെ നി­ന്നെ ആ­ലിം­ഗ­നം­ചെ­യ്തു­കൊ­ണ്ടു് അച്ഛൻ വ­ന്നി­രി­ക്കു­ന്നു. ചെ­ന്നു വ­ന്ദി­ക്കൂ.
ശ­കു­ന്ത­ള:
(ല­ജ്ജ­യോ­ടു­കൂ­ടി) അച്ഛാ, ഞാ­നി­താ വ­ന്ദി­ക്കു­ന്നു.
കാ­ശ്യ­പൻ:

സ­മ്മ­ത­യാ­ക പ­തി­ക്കാ­യ്

ശർ­മ്മി­ഷ്ഠ യ­യാ­തി­ഭൂ­പ­നെ­ന്ന­വി­ധം;

പു­ത്ര­നു­ള­വാം നി­ന­ക്കും

പൂ­രു­വ­വൾ­ക്കെ­ന്ന­പോ­ലെ സാ­മ്രാ­ട്ടാ­യ് 7

ഗൗതമി:
ഭ­ഗ­വാ­നെ, ഇ­തൊ­രാ­ശി­സ്സ­ല്ല, വരം ത­ന്നെ­യാ­ണു്.
കാ­ശ്യ­പൻ:
കു­ഞ്ഞേ! ഇതാ, ഇ­ങ്ങോ­ട്ടു­വ­ന്നു് ഇ­പ്പോൾ­ത­ന്നെ ഹോമം ക­ഴി­ഞ്ഞി­രി­ക്കു­ന്ന അ­ഗ്നി­ക­ളെ പ്ര­ദി­ക്ഷി­ണം ചെ­യ്യൂ.
(എ­ല്ലാ­വ­രും ചു­റ്റി ന­ട­ക്കു­ന്നു)

സ­മി­ത്തേ­റ്റും ദർ­ഭ­പൂ­ണ്ടും ചു­ഴ­ന്നീ

ഹോ­മ­സ്ഥാ­നം പു­ക്കെ­ഴും പാ­വ­ക­ന്മാർ

ഹ­വിർ­ഗ്ഗ­ന്ധം­കൊ­ണ്ടു പാ­പ­ങ്ങൾ

പോ­ക്കി­പ്പ­വി­ത്ര­ശ്രീ നി­ങ്ക­ലർ­പ്പി­ച്ചി­ട­ട്ടെ 8

ഇനി പു­റ­പ്പെ­ടാം. (ചു­റ്റി­നോ­ക്കീ­ട്ടു്) ശാർ­ങ്ഗ­ര­വൻ മു­തൽ­പേർ എവിടെ?

ശി­ഷ്യ­ന്മാർ:
(പ്ര­വേ­ശി­ച്ചി­ട്ടു്) ഭഗവൻ, ഞങ്ങൾ ഇതാ ത­യ്യാ­റാ­യി.
കാ­ശ്യ­പൻ:
ശാർ­ങ്ഗ­ര­വ, നി­ന്റെ അ­നു­ജ­ത്തി­ക്കു വ­ഴി­കാ­ട്ടൂ!
ശാർ­ങ്ഗ­ര­വൻ:
ഇതാ ഇ­ങ്ങ­നെ വരാം.

(എ­ല്ലാ­വ­രും ചു­റ്റി ന­ട­ക്കു­ന്നു.)

കാ­ശ്യ­പൻ:
അല്ലേ, വ­ന­ദേ­വ­ത­മാ­രു­ടെ അ­ധി­വാ­സം ഉള്ള ത­പോ­വ­ന­വൃ­ക്ഷ­ങ്ങ­ളെ!

താനേ തൊണ്ട ന­ന­യ്ക്ക­യി­ല്ലെ­വൾ ന­ന­ച്ചീ­ടാ­തെ­യീ നിങ്ങളെ-​

ത്താ­വും കൗ­തു­ക­മെ­ങ്കി­ലും ക­രു­ണ­യാൽ­പൊ­ട്ടി­ച്ചി­ടാ പ­ല്ല­വം;

പൂ­രി­ക്കു­ന്നി­തെ­വൾ­ക്കു നി­ങ്ങൾ പു­തു­താ­യ് പൂ­ക്കു­ന്ന നാ­ളു­ത്സ­വം;

പൂ­കു­ന്നു പ­തി­ഗേ­ഹ­മാ­യി­വ­ളി­താ! നൽ­കീ­ടു­വിൻ സ­മ്മ­തം! 9

(കുയിൽ നാദം കേ­ട്ട­താ­യി ഭാ­വി­ച്ചി­ട്ടു്)

അ­ട­വി­യി­ലൊ­രു­മി­ച്ചു­വാ­ണു സഖ്യം തടവിന വൃ­ക്ഷ­കു­ലം ശ­കു­ന്ത­ള­യ്ക്കു്

സ്ഫു­ട­മ­നു­മ­തി നൽ­കി­ടു­ന്നു പോകാൻ പ­ടു­ത­ര­കോ­കി­ല­കൂ­ജി­ത­ങ്ങ­ളാ­ലെ 10

(ആ­കാ­ശ­ത്തിൽ അ­ശ­രീ­രി­വാ­ക്കു്)

ചേർ­ന്നീ­ട­ട്ടെ­യി­ട­യ്ക്കി­ട­യ്ക്കു സരസീ-​ജാലം സ­പ­ങ്കേ­രു­ഹം

ചാലേ ചോ­ല­മ­ര­ങ്ങൾ തി­ങ്ങി മറവാർ-​ന്നീടട്ടെ സൂ­ര്യാ­ത­പം;

ചെ­ന്താർ­പ്പൂ­മ്പൊ­ടി­പോ­ലെ പൂഴി മൃദുവായ്-​ ത്തീ­ര­ട്ടെ മാർ­ഗ്ഗ­ങ്ങ­ളിൽ;

സ­ന്ധി­ക്ക­ട്ടെ­യി­വൾ­ക്കു യാത്ര ശു­ഭ­മാ­യ്വാ­താ­നു­കൂ­ല്യ­ത്തൊ­ടേ. 11

(എ­ല്ല­വ­രും കേ­ട്ടു വി­സ്മ­യി­ക്കു­ന്നു.)

ഗൗതമി:
കു­ഞ്ഞേ, ജ്ഞാ­തി­ക­ളെ­പ്പോ­ലെ­ത­ന്നെ[11] നി­ന്നോ­ടു സ്നേ­ഹ­മു­ള്ള വ­ന­ദേ­വ­ത­മാർ യാ­ത്രാ­വ­സ­ര­ത്തിൽ നി­ന്നെ അ­നു­ഗ്ര­ഹി­ക്കു­ന്നു. ഭ­ഗ­വ­തി­മാ­രെ വ­ന്ദി­ക്കൂ!
ശ­കു­ന്ത­ള:
(വ­ന്ദി­ച്ചു ചു­റ്റി­ന­ട­ന്നി­ട്ടു സ്വ­കാ­ര്യ­മാ­യി) സഖി പ്രി­യം­വ­ദേ. എ­നി­ക്കാ­ര്യ­പു­ത്ര­നെ­ക്കാ­ണാ­നു­ള്ള കൗ­തു­കം വ­ള­രെ­യു­ണ്ട­ങ്കി­ലും ആ­ശ്ര­മം വി­ട്ടു­പോ­കു­ന്ന­തി­നു ഒ­ര­ടി­പോ­ലും മു­ന്നോ­ട്ടു നീ­ങ്ങു­ന്നി­ല്ല.
പ്രി­യം­വ­ദ:
വി­ട്ടു­പി­രി­യു­ന്ന­തിൽ നി­ന­ക്കു മാ­ത്രം അല്ല മ­ന­സ്താ­പം, നി­ന്നോ­ടു പി­രി­യാൻ പോ­കു­ന്ന ത­പോ­വ­ന­ത്തി­ന്റെ­യും അ­വ­സ്ഥ­നോ­ക്കൂ!

മേ­യു­ന്ന പു­ല്ലും മ­റി­മാൻ മ­റ­ന്നൂ, ചെ­യ്യു­ന്ന നൃ­ത്തം മ­യി­ലും നി­റു­ത്തീ;

പാ­യു­ന്ന ക­ണ്ണീർ­ക്ക­ണ­മെ­ന്ന­പോ­ലെ

പെ­യ്യു­ന്നി­തേ വെ­ള്ളി­ല വ­ള്ളി­തോ­റും. 12

ശ­കു­ന്ത­ള:
(ഓർ­മി­ച്ചി­ട്ടു്) അച്ഛാ, ഞാൻ എന്റെ ല­താ­ഭ­ഗി­നി­യാ­യ വ­ന­ജ്യോ­ത്സ­ന­യോ­ടു് യാത്ര ചോ­ദി­ക്ക­ട്ടെ.
കാ­ശ്യ­പൻ:
ഈ ല­ത­യോ­ടു നി­ന­ക്കു സ­ഹോ­ദ­ര­സ്നേ­ഹ­മു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം; ഇതാ, അതു വ­ല­തു­വ­ശ­ത്തു നിൽ­ക്കു­ന്നു.
ശ­കു­ന്ത­ള:
(ചെ­ന്നു മു­ല്ല­വ­ള്ളി­യെ ആ­ലിം­ഗ­നം ചെ­യ്തി­ട്ടു്) വ­ന­ജ്യോ­ത്സ്നേ, നീ തേ­ന്മാ­വു­മാ­യി ചേർ­ന്നി­രി­ക്കു­ക­യാ­ണെ­ങ്കി­ലും ആ­ലിം­ഗ­നം ചെ­യ്യു­ന്ന എ­നി­ക്കു് ഇ­ങ്ങോ­ട്ടു വ­ന്നി­ട്ടു­ള്ള ചെ­റു­ത­ല­ക്കൈ­കൾ കൊ­ണ്ടു് പ്ര­ത്യാ­ലിം­ഗ­നം തരണേ! ഇ­ന്നു­മു­തൽ ഞാൻ നി­ന്നെ­പ്പി­രി­ഞ്ഞു ദൂ­ര­ദേ­ശ­ത്തു വ­സി­ക്കാൻ ഭാ­വി­ക്ക­യാ­ണു്.
കാ­ശ്യ­പൻ:

പ്രാ­പി­ച്ചു നീ സ­ദൃ­ശ­നാ­യി നി­ന­ക്കു മു­ന്നേ

ക­ല്പി­ച്ചി­രു­ന്ന പ­തി­യെ­സ്സ്വ­ഗു­ണ­ങ്ങ­ളാ­ലേ

ചൂ­ത­ത്തൊ­ടൊ­ത്തു ന­വ­മാ­ലി­ക­യും വി­ള­ങ്ങീ;

ചി­ന്തി­ച്ചു നി­ങ്ങ­ളെ­യെ­നി­ക്കി­നി­യാ­ധി­വേ­ണ്ടാ 13

ഇതാ ഇ­ങ്ങോ­ട്ടു നേർ­വ­ഴി­ക്കു വരൂ!

ശ­കു­ന്ത­ള:
(സ­ഖി­മാ­രോ­ടു്) വ­ന­ജ്യോ­ത്സ്ന­യെ ഞാൻ നി­ങ്ങ­ളു­ടെ കൈയിൽ ഏ­ല്പി­ച്ചി­രി­ക്കു­ന്നു.
സ­ഖി­മാർ:
ഞ­ങ്ങ­ളെ നീ ആരുടെ കൈ­യി­ലാ­ണു ഏ­ല്പി­ക്കു­ന്ന­തു്? (ക­ണ്ണു­നീർ തൂ­കു­ന്നു)
കാ­ശ്യ­പൻ:
അ­ന­സൂ­യേ ക­ര­യ­രു­തു്; നി­ങ്ങൾ വേ­ണ­മ­ല്ലോ ശ­കു­ന്ത­ള­യെ ആ­ശ്വ­സി­പ്പി­ക്കാൻ.

(എ­ല്ലാ­പേ­രും ചു­റ്റി­ന­ട­ക്കു­ന്നു.)

ശ­കു­ന്ത­ള:
(നോ­ക്കീ­ട്ടു്) അച്ഛാ, ഇതാ,ഗർ­ഭി­ണി­യാ­യ മാൻ­പേ­ട ആ­ശ്ര­മ­ത്തി­ന­ടു­ത്തു­ത­ന്നെ വ­ലി­ഞ്ഞി­ഴ­ഞ്ഞു ന­ട­ക്കു­ന്നു. ഇവൾ സു­ഖ­മാ­യി പ്ര­സ­വി­ച്ചാൽ ആ സ­ന്തോ­ഷ വർ­ത്ത­മാ­നം എന്റെ അ­ടു­ക്കൽ പ­റ­ഞ്ഞ­യ­യ്ക്ക­ണേ!
കാ­ശ്യ­പൻ:
അതു ഞാൻ മ­റ­ക്കു­ക­യി­ല്ല.
ശ­കു­ന്ത­ള:
(എന്തോ കാലിൽ ത­ട­ഞ്ഞ­താ­യി ഭാ­വി­ച്ചി­ട്ടു്) ചെ­ടി­ക­ളിൽ ഉ­ട­ക്കി­യ­തു­പോ­ലെ എന്റെ പുടവ ത­ട­യു­ന്ന­തെ­ന്താ­ണു്? (തി­രി­ഞ്ഞു നോ­ക്കു­ന്നു.)
കാ­ശ്യ­പൻ:

പണ്ടു നീ­ണ്ട­കു­ശ­സൂ­ചി­കൊ­ണ്ടൊ­രു­മൃ­ഗം­മു­ഖ­ത്തിൽ മു­റി­വേ­റ്റ­താ­യ് -

ക്ക­ണ്ടു നീ വ്രണവിരോപണത്തിനുടനോട-​ലെണ്ണ ത­ട­കീ­ല­യോ!

ചേർ­ത്തു മു­ഷ്ടി­യി­ലെ­ടു­ത്ത ചാ­മ­യ­രി ന­ല്കി­അ­മ്പോ­ടു വളർത്തൊരാ-​

ദ­ത്തു­പു­ത്ര­ന­വ­നാ­ണെ­ടോ വഴി വി­ടാ­തെ­ക­ണ്ടു തു­ട­രു­ന്ന­തു് 14

ശ­കു­ന്ത­ള:
വത്സ, കൂ­ട്ടു­വി­ട്ടു­പോ­കു­ന്ന എന്നെ നീ എ­ന്തി­നു പി­ന്തു­ട­രു­ന്നു? പ്ര­സ­വി­ച്ച ഉടനെ തള്ള മ­രി­ച്ചു­പോ­യി­ട്ടു നി­ന്നെ ഞാൻ വ­ളർ­ത്തി­വി­ട്ടു. ഞാൻ പോ­യി­ക്ക­ഴി­ഞ്ഞാൽ അച്ഛൻ നി­ന്നെ അ­ന്വേ­ഷി­ച്ചു കൊ­ള്ളും; ഇ­പ്പോൾ നിൽ­ക്കൂ. (ക­ര­ഞ്ഞു­കൊ­ണ്ടു ന­ട­ക്കു­ന്നു.)
കാ­ശ്യ­പൻ:
കു­ഞ്ഞേ ക­ര­യ­രു­തു്,

ഉ­യ­രു­മി­മ­യി­ലാർ­ന്നു വാർ­ന്നി­ടാ­തേ

ന­യ­ന­ഗ­തി­പ്ര­തി­ബ­ന്ധി­യാ­യ ബാ­ഷ്പം

തടയുക ധൃ­തി­പൂ­ണ്ടു; കു­ണ്ടു കുന്നോ-​

ടി­ട­പെ­ടു­മീ വ­ഴി­യിൽ സ്ഖ­ലി­ച്ചി­ടാ­യ്വാൻ 15

ശാർ­ങ്ഗ­ര­വൻ:
ഭഗവൻ, ജലം കാ­ണു­ന്ന­തു­വ­രെ ബ­ന്ധു­ക്കൾ അ­നു­യാ­ത്ര­ചെ­യ്യ­ണ­മെ­ന്നാ­ണ­ല്ലോ വിധി. ഇവിടെ സ­ര­സ്സി­ന്റെ തീ­ര­മാ­യി; ഇനി സ­ന്ദേ­ശം അ­രു­ളി­ച്ചെ­യ്തു മ­ട­ങ്ങു­ക­യ­ത്രേ വേ­ണ്ട­തു്.
കാ­ശ്യ­പൻ:
എ­ന്നാൽ, ഇ­പ്പാ­ലു­ള്ള വൃ­ക്ഷ­ത്തി­ന്റെ ത­ണ­ലി­ലേ­ക്കു മാ­റി­നിൽ­ക്കാം.

(എ­ല്ലാ­വ­രും ചു­റ്റി ന­ട­ന്നു മ­ര­ത്തി­ന്റെ നി­ഴ­ലിൽ നിൽ­ക്കു­ന്നു.)

കാ­ശ്യ­പൻ:
(വി­ചാ­രം) മാ­ന്യ­നാ­യ ദു­ഷ്ഷ­ന്ത­നു ഉ­ചി­ത­മാ­യി എന്തു സ­ന്ദേ­ശ­മാ­ണു പ­റ­ഞ്ഞ­റി­യി­ക്കേ­ണ്ട­തു്? (വി­ചാ­രി­ക്കു­ന്നു)
ശ­കു­ന്ത­ള:
(സ്വ­കാ­ര്യ­മാ­യി) തോഴി, നോ­ക്കൂ! തന്റെ ഇണ ഒരു താ­മ­ര­യി­ല­കൊ­ണ്ടു മ­റ­ഞ്ഞ­തേ­യു­ള്ളൂ. എ­ങ്കി­ലും ഈ ച­ക്ര­വാ­കി ഇതാ, വ്യ­സ­നി­ച്ചു ക­ര­യു­ന്നു; ഞാൻ ചെ­യ്യു­ന്ന­തു കഠിനം അല്ലേ?
അനസൂയ:
സഖീ, അ­ങ്ങി­നെ വി­ചാ­രി­ക്ക­രു­തു്

ഭൃ­ശ­മാർ­ത്തി­കൊ­ണ്ടു നീളും

നി­ശ­ക­ളെ­യി­വ­ളും പി­രി­ഞ്ഞു പോ­ക്കു­ന്നു?

ആ­ശാ­ബ­ന്ധം വിരഹ-

ക്ലേ­ശം വ­ലു­തെ­ങ്കി­ലും പൊ­റു­പ്പി­ക്കും16

കാ­ശ്യ­പൻ:
ശാർ­ങ്ഗ­ര­വ, ശ­കു­ന്ത­ള­യെ ആ രാ­ജാ­വി­ന്റെ സ­മ­ക്ഷം കൊ­ണ്ടു­ചെ­ന്നു നിർ­ത്തി­യി­ട്ടു് ഞാൻ പ­റ­ഞ്ഞ­താ­യി ഇ­ങ്ങ­നെ പറയണം.
ശാർ­ങ്ഗ­ര­വൻ:
അ­രു­ളി­ച്ചെ­യ്യാ­മ­ല്ലോ.
കാ­ശ്യ­പൻ:

സ­മ്പ­ത്താ­യ് സം­യ­മ­ത്തെ­ക്ക­രു­തി മരുവുമീ-​ ന­മ്മെ­യും, തൻ­കു­ല­ത്തിൻ

വൻപും, ബ­ന്ധൂ­ക്തി­കൂ­ടാ­തി­വൾ­നി­ജ­ഹൃ­ദ­യം നി­ങ്ക­ലർ­പ്പി­ച്ച­തും, നീ

ന­ന്നാ­യോർ­ത്തി­ട്ടു ദാരപ്പരിഷയിലിവളെ-​ക്കൂടി മാ­നി­ച്ചി­ടേ­ണം

പി­ന്ന­ത്തേ യോ­ഗ­മെ­ല്ലാം വി­ധി­വ­ശ,മതിലീ ജ്ഞാ­തി­കൾ­ക്കി­ല്ല ചോ­ദ്യം

17

ശാർ­ങ്ഗ­ര­വൻ:
സ­ന്ദേ­ശം ഞാൻ ധ­രി­ച്ചു.
കാ­ശ്യ­പൻ:
കു­ഞ്ഞേ, ഇനി നി­ന്നോ­ടു് ഉ­പ­ദേ­ശി­ക്കേ­ണ്ട­തു­ണ്ടു്. ന­മു­ക്കു വാസം വ­ന­ത്തി­ലാ­ണ­ങ്കി­ലും ലൗകിക പ­രി­ജ്ഞാ­ന­മി­ല്ലെ­ന്നി­ല്ല.
ശാർ­ങ്ഗ­ര­വൻ:
മ­ഹ­ത്മാ­ക്ക­ളു­ടെ ബു­ദ്ധി ഏതു വി­ഷ­യ­ത്തി­ലാ­ണു എ­ത്താ­ത്ത­തു്?
കാ­ശ്യ­പൻ:
നീ ഇവിടെ നി­ന്നു ഭർ­ത്തൃ­ഗൃ­ഹ­ത്തി­ലെ­ത്തി­യാൽ,

സേ­വി­ച്ചീ­ടു­ക പൂ­ജ്യ­രെ; പ്രിയസഖി-​ക്കൊപ്പം സ­പ­ത്നീ­ജ­നം

ഭാ­വി­ച്ചീ­ടു­ക; കാന്തനോടിടൊലാ-​ധിക്കാരമേറ്റീടിലും

കാ­ണി­ച്ചീ­ടു­ക ഭൃ­ത്യ­രിൽ­ദ്ദ­യ; ഞെളി- ഞ്ഞീ­ടാ­യ്ക ഭാ­ഗ്യ­ങ്ങ­ളാൽ

വാ­ണി­ട്ടി­ങ്ങ­നെ ക­ന്യ­യാൾ ഗൃഹണിയാ-​മല്ലെങ്കിലോ ബാ­ധ­താൻ18

ഗൗ­ത­മി­യ്ക്കു എ­ന്താ­ണു അ­ഭി­പ്രാ­യം?

ഗൗതമി:
ഇ­ത്ര­മാ­ത്ര­മേ വ­ധു­ക്ക­ളോ­ടു­പ­ദേ­ശി­ക്കേ­ണ്ട­തു­ള്ളൂ. കു­ഞ്ഞേ, ഇ­തെ­ല്ലാം ഓർ­ത്തു ധ­രി­ച്ചു­കൊ­ള്ളു.
കാ­ശ്യ­പൻ:
കു­ഞ്ഞേ, എ­ന്നെ­യും സ­ഖി­മാ­രെ­യും ആ­ലിം­ഗ­നം ചെ­യ്യൂ!
ശ­കു­ന്ത­ള:
അച്ഛാ ഇ­വി­ടെ­വ­ച്ചു­ത­ന്നെ സ­ഖി­മാ­രും പി­രി­യു­ക­യാ­ണോ?
കാ­ശ്യ­പൻ:
കു­ഞ്ഞേ, ഇ­വ­രെ­യും വേ­ളി­ക­ഴി­ച്ചു കൊ­ടു­ക്കേ­ണ്ടേ? ഇവർ അ­ങ്ങോ­ട്ടു വ­രു­ന്ന­തു ശ­രി­യ­ല്ല; നി­ന്നോ­ടോ­ന്നി­ച്ചു ഗൗതമി പോ­രു­ന്നു­ണ്ടു്.
ശ­കു­ന്ത­ള:
(അ­ച്ഛ­നെ ആ­ലിം­ഗ­നം ചെ­യ്തി­ട്ടു്) അ­ച്ഛ­ന്റെ മ­ടി­യിൽ­നി­ന്നു പി­രി­ഞ്ഞു മ­ല­യ­പർ­വ്വ­ത­ത്തിൽ നി­ന്നു പ­റി­ച്ചെ­ടു­ത്ത ച­ന്ദ­ന­വ­ല്ലി­പോ­ലെ ദേ­ശാ­ന്ത­ര­ത്തിൽ ഞാൻ ജീ­വ­ധാ­ര­ണം ചെ­യ്യു­ന്ന­തെ­ങ്ങി­നെ?
കാ­ശ്യ­പൻ:
കു­ഞ്ഞേ, നീ എ­ന്തി­നാ­ണി­ങ്ങ­നെ അ­ധൈ­ര്യ­പ്പെ­ടു­ന്ന­തു്?

മാ­ന്യ­ത്വം കലരും പ്രി­യ­ന്റെ ഗൃഹിണീ-​സ്ഥാനം വഹിച്ചായതി-​

ന്നൗ­ന്ന­ത്യ­ത്തി­നു തക്ക ജോലി പലതും ചെ­യ്യേ­ണ്ട ഭാ­ര­ത്തോ­ടേ

ഐ­ന്ദ്രി­ക്കർ­ക്ക­ന­തെ­ന്ന­പോ­ലെ സു­ത­നും പാ- രാതെ സം­ജാ­ത­നാ­യ്

ന­ന്ദി­ക്കു­മ്പോൾ നി­ന­യ്ക്ക­യി­ല്ല, മകളേ, നീയെൻ വി­യോ­ഗ­വ്യ­ഥ 19

(ശ­കു­ന്ത­ള അ­ച്ഛ­ന്റെ കാൽ­ക്കൽ വീണു ന­മ­സ്ക്ക­രി­ക്കു­ന്നു.)

കാ­ശ്യ­പൻ:
എന്റെ ആ­ഗ്ര­ഹം­പോ­ലെ ഒക്കെ നി­ന­ക്കു വ­ര­ട്ടെ!
ശ­കു­ന്ത­ള:
(സ­ഖി­മാ­രു­ടെ അ­ടു­ക്കൽ ചെ­ന്നു്) നി­ങ്ങൾ ര­ണ്ടു­പേ­രും ഒ­രു­മി­ച്ചു് എന്നെ ആ­ലിം­ഗ­നം ചെ­യ്യു­വിൻ.
സ­ഖി­മാർ:
(അ­ങ്ങ­നെ ചെ­യ്തി­ട്ടു്) സഖീ, ആ രാ­ജാ­വി­നു വല്ല ഓർ­മ്മ­ക്കേ­ടും വ­രി­ക­യാ­ണെ­ങ്കിൽ പേരു കൊ­ത്തീ­ട്ടു­ള്ള ഈ മു­ദ്ര­മോ­തി­രം കാ­ണി­ക്ക­ണേ!
ശ­കു­ന്ത­ള:
നി­ങ്ങ­ളു­ടെ ഈ സം­ശ­യം­കേ­ട്ടി­ട്ടു് എന്റെ മ­ന­സ്സു തു­ടി­ക്കു­ന്നു.
സ­ഖി­മാർ:
ഭ­യ­പ്പെ­ടേ­ണ്ട, അ­തി­സ്നേ­ഹം അ­നി­ഷ്ട­ശ­ങ്ക­യ്ക്കു ഇടം കൊ­ടു­ക്കു­ന്ന­താ­ണു്.
ശാർ­ങ്ഗ­ര­വൻ:
നേരം പു­ല­രു­ന്നു. വേ­ഗ­ത്തിൽ പു­റ­പ്പെ­ടു­ക.
ശ­കു­ന്ത­ള:
(ആ­ശ്ര­മ­ത്തി­നു നേർ­ക്കു തി­രി­ഞ്ഞു­നി­ന്നു്) അച്ഛാ, ഇനി എ­ന്നാ­ണു ഞാൻ ഈ ത­പോ­വ­നം കാണുക?
കാ­ശ്യ­പൻ:
കേ­ട്ടു­കൊ­ണ്ടാ­ലും,

നാ­ല­ന്തം കലരും ധ­ര­യ്ക്കു സു­ചി­രം സാ­പ­ത്ന്യ­മേ­റ്റി­ട്ടു നീ

ദു­ഷ്ഷ­ന്ത­ന്നു പി­റ­ന്നി­ടും നി­ജ­സു­തൻ വീ­രാ­ഗ്ര്യ­നാ­യ് വാഴവെ

താ­നേ­ന്തു­ന്ന കുടുബഭാരമവനിൽച്ചേർ-​ത്തൊരു ഭർ­ത്താ­വു­മാ­യ്

വിശ്രാന്തിക്കതിശാന്തമാശ്രമമതിൽപ്പാർ-​ക്കാൻ വരും മേ­ലി­ലും.20

ഗൗതമി:
കു­ഞ്ഞേ, പു­റ­പ്പെ­ടാൻ അ­മാ­ന്തം വ­രു­ന്നു. അ­ച്ഛ­നെ പി­രി­ച്ച­യ­ക്കൂ. അ­ല്ലെ­ങ്കിൽ ഇവൾ ഓ­രോ­ന്നു പ­റ­ഞ്ഞു ഇ­നി­യും താ­മ­സി­പ്പി­ക്കും; അ­ങ്ങു­ത­ന്നെ തി­രി­ച്ചു­പോ­ക­ണം.
കാ­ശ്യ­പൻ:
കു­ഞ്ഞേ, എന്റെ അ­നു­ഷ്ടാ­ന­ങ്ങൾ­ക്കും ത­ട­സ്സം­വ­രു­ന്നു.
ശ­കു­ന്ത­ള:
(പി­ന്നെ­യും അ­ച്ഛ­നെ ആ­ലിം­ഗ­നം ചെ­യ്തി­ട്ടു്) അച്ഛാ, അ­ച്ഛ­ന്റെ ശരീരം ഇ­പ്പോൾ­ത്ത­ന്നെ ത­പ­സ്സു­കൊ­ണ്ടു ക്ഷീ­ണി­ച്ചി­രി­ക്കു­ന്നു. ഇനി എ­ന്നെ­പ്പ­റ്റി­യും ക്ലേ­ശി­ക്ക­രു­തേ.
കാ­ശ്യ­പൻ:
(ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടു­കൂ­ടി)

മാ­ലി­ന്നെ­ന്ത­വ­സാ­നം ബാലെ, നീ ബ-​ലിപൊഴിച്ച നീ­വാ­രം

ഞാ­റാ­യ് മുളച്ചതുടജദ്വാരാങ്ക-​ണമാർന്നു കാ­ണു­മ്പോൾ? 21

പോക, ക്ഷേ­മ­മാ­യി യാ­ത്ര­ചെ­യ്ക. (ശ­കു­ന്ത­ള­യും കൂ­ടെ­യു­ള്ള­വ­രും പോയി)

സ­ഖി­മാർ:
(ശ­കു­ന്ത­ള­യു­ടെ പി­ന്നാ­ലെ നോ­ക്കി­യി­ട്ടു്) അയ്യോ! കഷ്ടം! കഷ്ടം! വ­ന­നി­ര­കൊ­ണ്ടു ശാ­കു­ന്ത­ള­യെ കാണാൻ പാ­ടി­ല്ലാ­താ­യ­ല്ലോ.
കാ­ശ്യ­പൻ:
അ­ന­സൂ­യേ, നി­ങ്ങ­ളു­ടെ കൂ­ട്ടു­കാ­രി പി­രി­ഞ്ഞു­പോ­യി; വ്യ­സ­നം അ­ട­ക്കി എ­ന്റെ­കൂ­ടെ വ­രു­വിൻ.
സ­ഖി­മാർ:
അച്ഛാ, ശ­കു­ന്ത­ള പോ­യ­തി­നാൽ ശൂ­ന്യ­മാ­യ­തു­പോ­ലെ തോ­ന്നു­ന്ന ഈ ത­പോ­വ­ന­ത്തി­ലേ­യ്ക്കു എ­ങ്ങി­നെ­യാ­ണു ക­ട­ക്കു­ക?
കാ­ശ്യ­പൻ:
സ്നേ­ഹം­കൊ­ണ്ടു തോ­ന്നി­യ­താ­ണി­തു്. (ആ­ലോ­ച­ന­യോ­ടു­കൂ­ടി ചു­റ്റി­ന­ട­ന്നി­ട്ടു്) ആവൂ! ശ­കു­ന്ത­ള­യെ ഭർ­ത്തൃ­ഗൃ­ഹ­ത്തി­ലേ­ക്കു് അ­യ­ച്ചു് ആ­ശ്വാ­സ­മാ­യി. എ­ന്തെ­ന്നാൽ

ക­ന്യ­ക­യെ­ന്ന­തു പരസ്വമാണത-​

ങ്ങി­ന്നു വേ­ട്ട­വ­നു വി­ട്ട­യ­യ്ക്ക­യാൽ

ഏ­റ്റ­വ­സ്തു തിരികെക്കൊടുത്തപോ-​

ലേ­റ്റ­വും­തെ­ളി­മ­പൂ­ണ്ടി­തെ­ന്മ­നം 22

(എ­ല്ലാ­വ­രും പോയി)

കു­റി­പ്പു­കൾ

[10] ദേ­വാ­രാ­ധ.

[11] ജ്ഞാ­തി­കൾ = ബ­ന്ധു­ക്കൾ.

അ­ഞ്ചാം അങ്കം

(അ­ന­ന്ത­രം രാ­ജാ­വും വി­ദൂ­ഷ­ക­നും ഇ­രു­ന്നു സം­സാ­രി­ക്കു­ന്ന മ­ട്ടിൽ പ്ര­വേ­ശി­ക്കു­ന്നു)

വി­ദൂ­ഷ­കൻ:
(ചെ­വി­യോർ­ത്തി­ട്ടു്) തോഴർ സ­ങ്ഗീ­ത­ശാ­ല­യ്ക്കു നേർ­ക്കു ചെ­വി­യോർ­ക്ക­ണം; ഒരു നല്ല പാ­ട്ടു കേൾ­ക്കു­ന്നു; ക­ണ്ഠ­ശു­ദ്ധി കേമം തന്നെ. ഹം­സ­പ­ദി­ക നൈ­ത്തി­യാ­ര­മ്മ വർ­ണ്ണം സാധകം ചെ­യ്ക­യാ­ണെ­ന്നു തോ­ന്നു­ന്നു.
രാ­ജാ­വു്:
മി­ണ്ടാ­തി­രി­ക്കൂ, കേൾ­ക്ക­ട്ടെ.

(അ­ണി­യ­റ­യിൽ പാ­ടു­ന്നു.)

പു­തു­മ­ധു­ര­സ­മു­ണ്ടു ഭൃ­ങ്ഗ­മേ! നീ

യ­തു­വി­ധ­മ­ന്നു പു­ണർ­ന്ന ചൂ­ത­വ­ല്ലി,

ചതുര! ന­ളി­നി­യിൽ­ബ്ഭ്ര­മി­ച്ചി­ടു­ന്നോ

രി­തു­പൊ­ഴു­തോർ­മ്മ­യിൽ നി­ന്നു­മാ­ഞ്ഞു­പോ­യോ?1

രാ­ജാ­വു്:
അ­ദ്ഭു­തം തന്നെ; പാ­ട്ടിൽ രാഗം പ്ര­വ­ഹി­ക്കു­ന്നു.
വി­ദൂ­ഷ­കൻ:
ആട്ടെ, പാ­ട്ടി­ന്റെ താ­ത്പ­ര്യം മ­ന­സ്സി­ലാ­യോ?
രാ­ജാ­വു്:
(പു­ഞ്ചി­രി­യി­ട്ടു്) ഒ­രി­ക്കൽ ഇവളെ എ­നി­ക്കു വളരെ പ­ഥ്യ­മാ­യി­രു­ന്നു. അ­തി­നി­പ്പോൾ വ­സു­മ­തി ദേ­വി­യെ ഊന്നി മു­ള്ളു പ­റ­യു­ക­യാ­ണു്; മാ­ഢ­വ്യ, താൻ ചെ­ന്നു ശകാരം കേ­മ­മാ­യി എന്നു ഞാൻ പ­റ­ഞ്ഞ­താ­യി ഹം­സ­പ­ദി­ക­യോ­ടു പറയൂ.
വി­ദൂ­ഷ­കൻ:
സ്വാ­മി­യു­ടെ കല്പന. (എ­ഴു­ന്നേ­റ്റി­ട്ടു്) അ­വി­ടെ­ച്ചെ­ല്ലു­മ്പോൾ വല്ല ശു­പാർ­ശ­യ്ക്കും വേ­ണ്ടി നൈ­ത്തി­യാ­ര­മ്മ എന്റെ കു­ടു­മ­യ്ക്കു പി­ടി­കൂ­ടി­യാൽ, അ­പ്സ­ര­സ്ത്രീ­ക­ളു­ടെ കൈ­വ­ശ­ത്തിൽ അ­ക­പ്പെ­ട്ട വീ­ത­രാ­ഗ­നു്[12] എ­ന്ന­പോ­ലെ എ­നി­ക്കു് എ­പ്പോ­ഴാ­ണു മോ­ക്ഷം കി­ട്ടു­ക?
രാ­ജാ­വു്:
പോകൂ, കൗ­ശ­ല­ത്തിൽ സ­ങ്ഗ­തി ധ­രി­പ്പി­ച്ചു പോരൂ.
വി­ദൂ­ഷ­കൻ:
നിർ­വാ­ഹ­മി­ല്ല­ല്ലോ. (പോയി)
രാ­ജാ­വു്:
(വി­ചാ­രം) ഈ പാ­ട്ടു കേ­ട്ടി­ട്ടു് എ­ന്താ­ണെ­നി­ക്കു് ഇ­ഷ്ട­ജ­ന­വി­ര­ഹം ഇ­ല്ലെ­ങ്കി­ലും മ­ന­സ്സി­നു ബലമായ വ­ല്ലാ­യ്മ തോ­ന്നു­ന്ന­തു് ? അഥവാ,

ന­ല്ലോ­രാ­കൃ­തി കാൺ­കി­ലും മ­ധു­ര­മാം­ഗീ­ത­സ്വ­രം കേൾ­ക്കി­ലും,

വ­ല്ലാ­തു­ള്ളിൽ വി­കാ­ര­മൊ­ന്നു­സു­ഖി­ത­ന്മാർ­ക്കും ജ­നി­ക്കു­ന്ന­തു്,

മു­ജ്ജ­ന്മ­ങ്ങ­ളി­ലു­ള്ള വേഴ്ച വെളിവാ-​യുൾബ്ബോധമില്ലതെതാ-

നി­ജ്ജീ­വൻ നിജവാസനാബലവശാ-​ലോർമ്മിക്കയാലാകണം2

(മ­നോ­രാ­ജ്യ­ത്തി­ന്റെ മ­ട്ടിൽ ഇ­രി­ക്കു­ന്നു) (അ­ന­ന്ത­രം കാ­ഞ്ചു­കീ­യൻ പ്ര­വേ­ശി­ക്കു­ന്നു.)

കാ­ഞ്ചു­കീ­യൻ:
(നെ­ടു­വീർ­പ്പു­വി­ട്ടു്) എന്റെ അവസ്ഥ ഈ വി­ധ­മാ­യ­ല്ലോ.

അന്നിപ്പിരമ്പരമനയ്ക്കധികാരമുദ്ര-​യെന്നുള്ള ഭാ­വ­മൊ­ടു­ഞാ­ന­ഴ­കിൽ­ദ്ധ­രി­ച്ചേൻ;

ഇ­ന്നാ­യ­തി­ക്കി­ഴ­വ­നാ­യൊ­രെ­നി­ക്കു വീഴാ- തൂ­ന്നി­പ്പി­ടി­പ്പ­തി­നു ന­ല്ലു­പ­കാ­ര­മാ­യി 3

അ­തൊ­ക്കെ കി­ട­ക്ക­ട്ടെ; മ­ഹാ­രാ­ജാ­വി­നു ധർ­മ്മ­കാ­ര്യ­ങ്ങ­ളിൽ ഇ­ട­താ­മ­സം വ­രു­ത്തു­ന്ന­തു ശ­രി­യ­ല്ല എ­ങ്കി­ലും, തി­രു­മ­ന­സ്സു­കൊ­ണ്ടു് ധർ­മ്മാ­സ­ന­ത്തിൽ നി­ന്നു് ഇ­പ്പോൾ തി­രി­യേ എ­ഴു­ന്ന­ള്ളി­യ­തേ ഉള്ളൂ; ഉടൻ തന്നെ ചെ­ന്നു ക­ണ്വ­ശി­ഷ്യ­ന്മാർ വ­ന്നി­രി­ക്കു­ന്ന വിവരം ഉ­ണർ­ത്തി­ച്ചു ശ­ല്യ­പ്പെ­ടു­ത്തു­ന്ന­തി­നു് എ­നി­ക്കു മ­ന­സ്സു­വ­രു­ന്നി­ല്ല. അ­ല്ലെ­ങ്കിൽ, ലോ­ക­ഭ­ര­ണാ­ധി­കാ­ര­ത്തി­നു് ഒ­രൊ­ഴി­വും ഇ­ല്ല­ല്ലോ.

കു­തി­ര­ക­ളെ ഒ­രി­ക്കൽ­ത്ത­ന്നെ ചേർ­ത്താൻ ര­ഥ­ത്തിൽ

ക്ക­തി­ര­വൻ; അ­നി­ല­ന്നോ യാ­ത്ര­താൻ സർ­വ­കാ­ലം;

പൃ­ഥി­വി­യെ­യൊ­ഴി­വി­ല്ലാ­തേ­റ്റി വാ­ഴു­ന്നു ശേഷൻ;

പതിവു നി­കു­തി വാങ്ങുന്നോർ-​ക്കുമോർത്താലിതല്ലോ 4

ഏ­താ­യാ­ലും ക­ണ്വ­ശി­ഷ്യ­ന്മാ­രു­ടെ ക­ല്പ­ന­യ­നു­ഷ്ഠി­ക്കു­ക­ത­ന്നെ. (ചു­റ്റി­ന­ട­ന്നു നോ­ക്കീ­ട്ടു്) ഇതാ, എ­ഴു­ന്ന­ള്ളി­യി­രി­ക്കു­ന്നു.

മാ­ലോ­ക­രെ­ത്താ­ന­തു പുത്രരോടൊപ്പമായി-​

പ്പാ­ലി­ച്ചു തീർ­ന്നു വി­ജ­ന­ത്തിൽ വ­സി­ച്ചി­ടു­ന്നു;

ചാലേ സ്വ­യൂ­ഥ്യ­രെ ന­യി­ച്ച­ഥ ചോല നോക്കി-​

ക്കാ­ലാ­റ്റി­ടു­ന്ന­ഗ­ജ­യൂ­ഥ­പ­നെ­ന്ന­പോ­ലെ 5

(അ­ടു­ത്തു ചെ­ന്നു്) മ­ഹാ­രാ­ജാ­വി­നു വിജയം! ഇതാ ഹി­മ­വാ­ന്റെ താ­ഴ്‌­വ­ര­യിൽ ഉള്ള ത­പോ­വ­ന­ത്തിൽ നി­ന്നു കാ­ശ്യ­പ­മ­ഹർ­ഷി പ­റ­ഞ്ഞ­യ­ച്ചി­ട്ടു­ള്ള വിവരം ഉ­ണർ­ത്തി­ക്കാൻ സ്ത്രീ­ക­ളും ഒ­രു­മി­ച്ചു താ­പ­സ­ന്മാർ വ­ന്നി­രി­ക്കു­ന്നു. ശേഷം കല്പന പോലെ.

രാ­ജാ­വു്:
(ആ­ദ­ര­ത്തോ­ടു­കൂ­ടി) എ­ന്തു്! കാ­ശ്യ­പൻ പ­റ­ഞ്ഞ­യ­ച്ച­വ­രോ?
കാ­ഞ്ചു­കീ­യൻ:
അതെ.
രാ­ജാ­വു്:
എ­ന്നാൽ, ആ ആ­ശ്ര­മ­വാ­സി­ക­ളെ വി­ധി­പ്ര­കാ­രം സ­ത്ക­രി­ച്ചു സ്വ­യ­മേ കൂ­ട്ടി­ക്കൊ­ണ്ടു വ­രു­ന്ന­തി­നു ഞാൻ പ­റ­ഞ്ഞ­താ­യി പു­രോ­ഹി­തൻ സോ­മ­രാ­ത­നോ­ടു ചെ­ന്നു പറയൂ; ഞാനും ത­പ­സ്വി­ക­ളെ കാ­ണ്മാൻ ഉ­ചി­ത­മാ­യ സ്ഥ­ല­ത്തു ചെ­ന്നു കാ­ത്തു നി­ല്ക്കാം.
കാ­ഞ്ചു­കീ­യൻ:
കല്പന പോലെ. (പോയി.)
രാ­ജാ­വു്:
(എ­ഴു­ന്നേ­റ്റി­ട്ടു്) വേ­ത്ര­വ­തീ, അ­ഗ്നി­ഹോ­ത്ര­ഗൃ­ഹ­ത്തി­ലേ­ക്കു വഴി കാ­ണി­ക്കൂ!
ദ്വാ­ര­പാ­ലി­ക:
ഇ­ങ്ങ­നെ എ­ഴു­ന്ന­ള്ളാം.
രാ­ജാ­വു്:
(ചു­റ്റി­ന­ട­ന്നു രാ­ജ­പ­ദ­വി­ക്കു­ള്ള ക്ലേ­ശ­ങ്ങ­ളെ സ്മ­രി­ച്ചി­ട്ടു്) എല്ലാ ജീ­വി­കൾ­ക്കും ത­ങ്ങ­ളു­ടെ ആ­ഗ്ര­ഹം സാ­ധി­ക്കു­ന്ന­തു­വ­രെ മാ­ത്ര­മേ ക്ലേ­ശം ഉള്ളൂ. രാ­ജാ­ക്ക­ന്മാർ­ക്കാ­ക­ട്ടെ, ആ­ഗ്ര­ഹം സാ­ധി­ച്ചു ക­ഴി­ഞ്ഞാ­ലും സ്വൈ­ര­മി­ല്ല.

ഔ­ത്സു­ക്യ­ത്തി­നു ശാ­ന്തി­മാ­ത്ര­മു­ള­വാം­വാ­ഴ്ച­യ്കി­ടം കി­ട്ടി­യാൽ;

പി­ന്നെ­ക്കി­ട്ടി­യ വ­സ്തു­വി­ന്റെ ഭരണ-​ക്ലേശം സ­ഹി­ക്കേ­ണ്ട­താ­യ്;

രാ­ജ­ശ്രീ കു­ട­യെ­ന്ന പോലെ ത­നി­യേ­ദ­ണ്ഡം വ­ഹി­ക്കേ­ണ്ടു­കിൽ

പ്രാ­ജ്യ­ശ്രാ­ന്തി­യെ­യാ­ണു ന­ല്കു­വ­ത­ഹോ!വി­ശ്രാ­ന്തി­യേ­ക്കാ­ളു­മേ 6

(അ­ണി­യ­റ­യിൽ)

സ്തു­തി­പാ­ഠ­ക­ന്മാർ:
മ­ഹാ­രാ­ജാ­വി­നു വിജയം!
ഒ­ന്നാ­മൻ:

ത­ന­തു­സു­ഖ­വു­മോർ­ക്കാ­തീ ജ­ന­ത്തെ­ത്തു­ണ­യ്ക്കാൻ

തു­നി­വ­തി­ല­ഥ­വാ നിൻ വൃ­ത്തി­യി­മ്മ­ട്ടി­ല­ത്രേ,

അ­നി­ശ­മ­രി­യൊ­രൂ­ഷ്മാ­വേ­റ്റു വൃ­ക്ഷം ശി­ര­സ്സിൽ

ക­നി­വൊ­ടു തണൽ നന്നായാ-​ശ്രിതർക്കേകിടുന്നു. 7

ര­ണ്ടാ­മൻ:

ശി­ക്ഷി­ക്ക നേർ­വ­ഴി പി­ഴ­ച്ചീ­ട­വേ, മു­റ­യ്ക്കു

ര­ക്ഷി­ക്ക, ശ­ണ്ഠ­ക­ള­ട­ക്കു­ക­യെ­ന്ന­മ­ട്ടിൽ

ബ­ന്ധു­പ്ര­വൃ­ത്തി­കൾ ന­ട­ത്തു­ക­യി­ങ്ങു നീതാൻ;

ബ­ന്ധു­ക്ക­ളോ വി­ഭ­വ­മ­ങ്ങു ഭു­ജി­ച്ചു­കൊൾ­വൂ. 8

രാ­ജാ­വു്:
ന­മു­ക്കു മ­ന­സ്സി­നു വ­ല്ലാ­യ്മ തീർ­ന്നു; ഉ­ന്മേ­ഷ­മാ­യി. (ചു­റ്റി ന­ട­ക്കു­ന്നു.)
ദ്വാ­ര­പാ­ലൻ:
ഇതാ, അ­ഗ്നി­ഹോ­ത്ര­ഗൃ­ഹം. പു­തു­താ­യി അ­ടി­ച്ചു­ത­ളി­ച്ചു വൃ­ത്തി­യാ­ക്കി­യി­ട്ടി­രി­ക്കു­ന്നു; അ­ടു­ത്തു­ത­ന്നെ ഹോ­മ­ധേ­നു­വു­മു­ണ്ടു്. ഇ­റ­യ­ത്തേ­യ്ക്കു് എ­ഴു­ന്ന­ള്ളാം.
രാ­ജാ­വു്:
(കയറി പ­രി­ചാ­രി­ക­യു­ടെ തോളിൽ താ­ങ്ങി­നി­ന്നി­ട്ടു്) വേ­ത്ര­വ­തീ, എ­ന്തു­ദ്ദേ­ശി­ച്ചാ­യി­രി­ക്കും കാ­ശ്യ­പ­ഭ­ഗ­വാൻ മ­ഹർ­ഷി­മാ­രെ ഇ­ങ്ങോ­ട്ടു പ­റ­ഞ്ഞ­യ­ച്ച­തു്?

വി­ഘ്ന­ത്താൽ വ്ര­തി­കൾ­ക്കു വ­ല്ല­വി­ധ­വും­വ­ന്നോ ത­പോ­ദൂ­ഷ­ണം?

ചെ­ന്നാ­രെ­ങ്കി­ലു­മാ­ശ്ര­മ­ത്തി­ല­മ­രും­പ്രാ­ണി­ക്കു മാ­ലേ­കി­യോ?

ഇ­ന്നെൻ ദു­ഷ്കൃ­ത­ശ­ക്തി കൊ­ണ്ടു വിളവു-​ണ്ടാകായ്കയോ വള്ളികൾ-​

ക്കെ­ന്നോ­രോ­ന്ന­നു­മി­ച്ചു തീർച്ചയറിയാ-​ഞ്ഞേറേക്കുഴങ്ങുന്നു ഞാൻ. 9

ദ്വാ­ര­പാ­ലൻ:
സു­ച­രി­ത­ത്തെ അ­ഭി­ന­ന്ദി­ക്കു­ന്ന ഋഷികൾ തി­രു­മേ­നി­യോ­ടു സ­ന്തോ­ഷ­മ­റി­യി­ക്കാൻ വ­ന്ന­താ­യി­രി­ക്കു­മെ­ന്നാ­ണു് അ­ടി­യ­നു തോ­ന്നു­ന്ന­തു്.

(അ­ന­ന്ത­രം, ശ­കു­ന്ത­ള­യെ മുൻ­പിൽ ന­ട­ത്തി­ക്കൊ­ണ്ടു ഗൗ­ത­മി­യും, ക­ണ്വ­ശി­ഷ്യ­ന്മാ­രും; അവരെ കൂ­ട്ടി­ക്കൊ­ണ്ടു മു­മ്പി­ലാ­യി­ട്ടു പു­രോ­ഹി­ത­നും കാ­ഞ്ചു­കീ­യ­നും പ്ര­വേ­ശി­ക്കു­ന്നു)

കാ­ഞ്ചു­കീ­യൻ:
ഭ­വാ­ന്മാർ ഇതിലെ എ­ഴു­ന്ന­ള്ളാം.
ശാർ­ങ്ഗ­ര­വൻ:
ശാ­ര­ദ്വ­ത,

മന്നൻ ധ­ന്യ­നി­വൻ സ്വധർമ്മപര-​നാണെന്നുള്ളതോ സ­മ്മ­തം;

മ­ന്നിൽ­പ്പി­ന്നി­ഹ നീ­ചർ­പോ­ലു­മ­പ­ഥം

ത­ന്നിൽ പ്ര­വർ­ത്തി­ച്ചി­ടാ;

എ­ന്നാ­ലും വി­ജ­ന­ത്തിൽ വാണിതുവരെ-​ശ്ശീലിച്ചൊരെൻ ദൃഷ്ടിയിൽ-​

ത്തോ­ന്നു­ന്നു ജ­ന­സ­ങ്കു­ലം നൃ­പ­കു­ലം­തീ­ജ്ജ്വാ­ല­യിൽ­പ്പെ­ട്ട­പോൽ. 10

ശാ­ര­ദ്വ­തൻ:
ഈ രാ­ജ­ധാ­നി­യിൽ പ്ര­വേ­ശി­ച്ച­പ്പോൾ അ­ങ്ങേ­യ്ക്കു് ഇ­ങ്ങ­നെ തോ­ന്നി­യ­തു ശ­രി­ത­ന്നെ. ഞാനും,

അ­ഭ്യ­ക്ത­നെ­യ­ഭി­ഷി­ക്തൻ, ശു­ചി­യ­ശു­ചി­യെ,ആർ­ത്ത­നി­ദ്ര­നെ വി­ബു­ദ്ധൻ,

ബ­ദ്ധ­നെ മു­ക്ത­നു­മ­തു­പോ­ലി­വി­ടെ­സ്സു­ഖി­യാം­ജ­ന­ത്തെ­യോർ­ക്കു­ന്നേൻ 11

ശ­കു­ന്ത­ള:
(നി­മി­ത്ത­സൂ­ച­നം ന­ടി­ച്ചി­ട്ടു്) കഷ്ടം! എ­ന്താ­ണു് എന്റെ വലതു കണ്ണു തു­ടി­ക്കു­ന്ന­തു്?
ഗൗതമി:
കു­ഞ്ഞേ, അ­മം­ഗ­ലം നീ­ങ്ങ­ട്ടെ; ഭർ­ത്തൃ­കു­ല­ദേ­വ­ത­മാർ നി­ന­ക്കു ശ്രേ­യ­സ്സ­രു­ളും.
(എ­ല്ലാ­വ­രും ചു­റ്റി­ന­ട­ക്കു­ന്നു)
പു­രോ­ഹി­തൻ:
(രാ­ജാ­വി­നെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു്) അ­ല്ല­യോ താ­പ­സ­ന്മാ­രേ, വർ­ണ്ണാ­ശ്ര­മ ര­ക്ഷി­താ­വാ­യ മ­ഹാ­രാ­ജാ­വി­താ, മുൻ­കൂ­ട്ടി­ത്ത­ന്നെ എ­ഴു­ന്നേ­റ്റു നി­ങ്ങ­ളെ­ക്കാ­ത്തു നിൽ­ക്കു­ന്നു; ചെ­ന്നു കാ­ണു­വിൻ!
ശാർ­ങ്ഗ­ര­വൻ:
ഹേ മ­ഹാ­ബ്രാ­ഹ്മ­ണാ, ഇതു് അ­ഭി­ന­ന്ദി­ക്കേ­ണ്ട­തു­ത­ന്നെ; എ­ന്നാൽ, ഞ­ങ്ങ­ളി­തു സാ­ധാ­ര­ണ­യാ­യി­ട്ടേ വി­ചാ­രി­ക്കു­ന്നു­ള്ളൂ, എ­ന്തെ­ന്നാൽ,

മ­ര­ങ്ങൾ കാ­യേ­റ്റു കു­നി­ഞ്ഞു ചാ­ഞ്ഞി­ടും;

ധ­രി­ച്ചു നീരം ജ­ല­ദ­ങ്ങൾ തൂ­ങ്ങി­ടും;

ശി­ര­സ്സു സ­ത്തർ­ക്കു­യ­രാ സ­മൃ­ദ്ധി­യാൽ;

പ­രോ­പ­കാ­രി­ക്കി­തു ജ­ന്മ­സി­ദ്ധ­മാം12

ദ്വാ­ര­പാ­ലൻ:
തി­രു­മേ­നി, മ­ഹർ­ഷി­മാ­രു­ടെ മു­ഖ­ഭാ­വം തെ­ളി­ഞ്ഞി­ട്ടു­ണ്ടു്. കാ­ര്യ­സി­ദ്ധി­യിൽ അ­വർ­ക്കു വി­ശ്വാ­സ­മു­ണ്ടെ­ന്നു തോ­ന്നു­ന്നു.
രാ­ജാ­വു്:
(ശ­കു­ന്ത­ള­യെ നോ­ക്കി­യി­ട്ടു്) ഏ!

ആരിവൾ മൂ­ടു­പ­ട­ത്താ­ലേ­റെ­ത്തെ­ളി­യാ­ത്ത ഗാ­ത്ര­കാ­ന്തി­യോ­ടേ

മാ­മു­നി­മാ­രു­ടെ ന­ടു­വിൽ­ക്കാ­മി­നി ത­ളിർ­പോ­ലെ വെ­ള്ളി­ല­യ്ക്കു­ള്ളിൽ.13

ദ്വാ­ര­പാ­ലൻ:
കൗ­തു­കം ക­ട­ന്നാ­ക്ര­മി­ച്ചി­ട്ടു് ഒ­ന്നും ഊ­ഹി­ക്കാൻ അ­ടി­യ­ന്റെ മ­ന­സ്സി­നു ശ­ക്തി­യി­ല്ല; ഇ­വ­ളു­ടെ ആകൃതി ന­ന്നാ­യി­രി­ക്കു­ന്നു എന്നു മാ­ത്രം അ­റി­യി­ക്കാം.
രാ­ജാ­വു്:
ഇ­രി­ക്ക­ട്ടെ; പ­ര­ക­ള­ത്ര­ത്തെ[13] നോ­ക്കി­ക്കൂ­ട­ല്ലോ.
ശ­കു­ന്ത­ള:
(മാ­റിൽ­ക്കൈ­വ­ച്ചി­ട്ടു വി­ചാ­രം) മ­ന­സ്സേ, നീ എ­ന്തി­നു പി­ട­യ്ക്കു­ന്നു! ആ­ര്യ­പു­ത്ര­ന്റെ ഉ­ള്ളി­ലു­ള്ള­ത­റി­ഞ്ഞി­ട്ടു് അ­ധൈ­ര്യ­പ്പെ­ടു­ക.
പു­രോ­ഹി­തൻ:
(മു­മ്പോ­ട്ടു ചെ­ന്നി­ട്ടു്) ഈ ത­പ­സ്വി­ക­ളെ വി­ധി­പ്ര­കാ­രം സ­ത്ക­രി­ച്ചി­രി­ക്കു­ന്നു; ഇവർ ത­ങ്ങ­ളു­ടെ ഉ­പാ­ദ്ധ്യാ­യ­ന്റെ സ­ന്ദേ­ശം കൊ­ണ്ടു­വ­ന്നി­രി­ക്കു­ക­യാ­ണു്. അ­തി­വി­ടെ കേൾ­ക്ക­ണം.
രാ­ജാ­വു്:
കാ­ത്തി­രി­ക്കു­ന്നു.
ഋഷികൾ:
(കൈ ഉ­യർ­ത്തി­യി­ട്ടു്) രാ­ജാ­വി­നു വിജയം!
രാ­ജാ­വു്:
എ­ല്ലാ­വ­രേ­യും ഞാൻ അ­ഭി­വാ­ദ­നം ചെ­യ്യു­ന്നു.
ഋഷികൾ:
ന­ല്ല­തു വ­ര­ട്ടെ!
രാ­ജാ­വു്:
മ­ഹർ­ഷി­മാർ­ക്കു ത­പ­സ്സു നിർ­വി­ഘ്ന­മാ­യി ന­ട­ക്കു­ന്നു­ണ്ട­ല്ലോ?
ഋഷികൾ:

കാ­ത്തീ­ട­വേ ഭവാൻ ധർമ്മ-​കൃത്യങ്ങൾക്കെന്തു വി­ഘ്ന­മാം?

കു­തി­ക്കു­മോ കൂ­രി­രു­ട്ടു ക­തി­രോൻ കാ­ന്തി ചി­ന്ത­വേ. 14

രാ­ജാ­വു്:
എ­നി­ക്കു രാ­ജാ­വെ­ന്നു­ള്ള പേർ ഇ­പ്പോൾ അർ­ത്ഥ­വ­ത്താ­യി. ആ­ക­ട്ടെ, കാ­ശ്യ­പ­ഭ­ഗ­വാൻ ലോ­കാ­നു­ഗ്ര­ഹ­ത്തി­നു വേ­ണ്ടി സു­ഖ­മാ­യി­രി­ക്കു­ന്നു­വ­ല്ലോ?
ശാർ­ങ്ഗ­ര­വൻ:
ത­പ­സ്സി­ദ്ധി­യു­ള്ള­വർ­ക്കു ക്ഷേ­മം സ്വാ­ധീ­ന­മാ­ണ­ല്ലോ; അ­ദ്ദേ­ഹം കു­ശ­ല­പ്ര­ശ്ന­പു­ര­സ്സ­രം അങ്ങേ ഗ്ര­ഹി­പ്പി­ക്കു­ന്നു.
രാ­ജാ­വു്:
ഭ­ഗ­വാ­ന്റെ കൽപന എ­ന്താ­ണു്?
ശാർ­ങ്ഗ­ര­വൻ:
എന്റെ പു­ത്രി­യെ അ­ങ്ങു് അ­ന്യോ­ന്യ­സ­മ­യ[14] പ്ര­കാ­രം പ­രി­ഗ്ര­ഹി­ച്ച­തു നി­ങ്ങ­ളു­ടെ ര­ണ്ടാ­ളു­ടെ­യും പേരിൽ ഉള്ള വാ­ത്സ­ല്യ­ത്താൽ ഞാൻ അ­നു­വ­ദി­ച്ചി­രി­ക്കു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ,

പു­ര­സ്സ­രൻ യോ­ഗ്യ­രിൽ നീ; ശ­രീ­രി­യാം

പു­ര­സ്ക്രി­യ­യ്ക്കൊ­ത്ത­വ­ളി­ശ്ശ­കു­ന്ത­ള;

പൊ­രു­ത്ത­മൊ­പ്പി­ച്ചി­ണ­ചേർ­ക്ക­യാൽ­ച്ചി­രം

പൊ­റു­ത്ത­താ­മ­പ്പ­ഴി­തീർ­ത്തു പ­ത്മ­ജൻ. 15

അ­തി­നാൽ ഇ­പ്പോൾ ഗർ­ഭി­ണി­യാ­യ ഇവളെ സ­ഹ­ധർ­മ്മാ­ച­ര­ണ­ത്തി­നാ­യി ഭവാൻ സ്വീ­ക­രി­ക്ക­ണം!

ഗൗതമി:
ആര്യാ, എ­നി­ക്കും ചിലതു പ­റ­ഞ്ഞാൽ­ക്കൊ­ള്ളാ­മെ­ന്നു­ണ്ടു്; പക്ഷേ, അ­തി­ന­വ­കാ­ശം കാ­ണു­ന്നി­ല്ല. എ­ങ്ങ­നെ­യെ­ന്നാൽ,

ചി­ന്തി­ച്ച­തി­ല്ലി­വൾ ഗു­രു­ക്ക­ളെ; അ­ങ്ങു­മൊ­ട്ടു

ചോ­ദി­ച്ച­തി­ല്ല വ­ധു­ബ­ന്ധു­ജ­നാ­നു­വാ­ദം

ബോ­ധി­ച്ച­പോ­ലി­രു­വർ നി­ങ്ങൾ ര­ഹ­സ്യ­മാ­യി

സ്സാ­ധി­ച്ച സ­ങ്ഗ­തി­യി­ലാ­രൊ­ടെ­വ­ന്നു­ചോ­ദ്യം?16

ശ­കു­ന്ത­ള:
(വി­ചാ­രം) ആ­ര്യ­പു­ത്രൻ എന്തു പ­റ­യു­മോ?
രാ­ജാ­വു്:
ഇ­തെ­ന്താ­ണു പ്ര­സ­ങ്ഗി­ച്ച­തു്?
ശ­കു­ന്ത­ള:
(വി­ചാ­രം) ഈ വാ­ക്കു തീ കോ­രി­യി­ടു­ന്ന­ല്ലോ!
ശാർ­ങ്ഗ­ര­വൻ:
എ­ന്താ­ണെ­ന്നോ? ലോ­ക­ത­ന്ത്ര­ത്തിൽ നി­ങ്ങൾ­ക്കു­ത­ന്നെ­യ­ല്ല­യോ അധികം പ­രി­ജ്ഞാ­നം?

സ­തി­യെ­ങ്കി­ലും പി­തൃ­ഗൃ­ഹ­ത്തിൽ വാഴുകിൽ-​

പ്പ­തി­യു­ള്ള മ­ങ്ക­യെ ജനം പ­ഴി­ച്ചി­ടും

അ­തി­നാൽ സ്വ­ബ­ന്ധു­ജ­ന­മ­ങ്ങു പെണ്ണിനെ-​

പ്പ­തി­യോ­ടു ചേർ­ത്തി­ടു­മ­വൻ ത്യ­ജി­ക്കി­ലും. 17

രാ­ജാ­വു്:
അല്ല, ഈ സ്ത്രീ­യെ ഞാൻ വി­വാ­ഹം ചെ­യ്തി­ട്ടു­ണ്ടെ­ന്നോ!
ശ­കു­ന്ത­ള:
(വി­ഷാ­ദ­ത്തോ­ടെ വി­ചാ­രം) ഹൃ­ദ­യ­മേ, നി­ന്റെ ആശങ്ക ശ­രി­യാ­യി.
ശാർ­ങ്ഗ­ര­വൻ:

വീ­ഴ്ച­വ­ന്ന­തു നി­ന­ച്ചൊ­രീർ­ച്ച­യോ? പു­ച്ഛ­മോ കൃ­ശ­രിൽ, മു­ഷ്കു ത­ന്നെ­യോ?

രാ­ജാ­വു്:
ഇ­തെ­ന്താ­ണു് ഇ­ല്ലാ­ത്ത­തു­ണ്ടെ­ന്നു സ­ങ്ക­ല്പി­ച്ചു് ചോ­ദ്യം ചെ­യ്യു­ന്ന­തു്?
ശാർ­ങ്ഗ­ര­വൻ:

വാ­യ്ക്കു­മീ­വ­ക വി­കാ­ര­മൊ­ക്ക­വേ മി­ക്ക­വാ­റു­മ­ധി­കാ­ര­മ­ത്ത­രിൽ. 18

രാ­ജാ­വു്:
എ­നി­ക്കു നല്ല ശകാരം കി­ട്ടി.
ഗൗതമി:
(ശ­കു­ന്ത­ള­യോ­ടു്) കു­ഞ്ഞേ, ക്ഷ­ണ­നേ­രം ല­ജ്ജി­ക്കാ­തി­രി­ക്കൂ. നി­ന്റെ ഈ മൂ­ടു­പ­ടം ഞാൻ മാ­റ്റാം; ഭർ­ത്താ­വു നി­ന്നെ­ക്ക­ണ്ട­റി­യ­ട്ടെ! (അ­ങ്ങ­നെ ചെ­യ്യു­ന്നു.)
രാ­ജാ­വു്:
(ശ­കു­ന്ത­ള­യെ സൂ­ക്ഷി­ച്ചു നോ­ക്കി വി­ചാ­രം)

വ­ടി­വി­നു­ട­വു­ത­ട്ടാ­തീ­വി­ധം വന്നുചേർന്നോ-​

രു­ട­ലി­തു ത­ന­താ­ണോ അല്ലയോ-​യെന്ന കി­ല്ലാൽ

ഹി­മ­ഭ­രി­ത­മു­ഷ­സ്സിൽ­ക്ക­ന്ദ­മാർ­ന്നൊ­രു­വ­ണ്ടിൻ

സ­മ­ത­യൊ­ട­വ­ശൻ ഞാൻ ത­ള്ളു­വാൻ കൊ­ള്ളു­വാ­നും. 19

(ആ­ലോ­ചി­ച്ചു­കൊ­ണ്ടു നിൽ­ക്കു­ന്നു.)

പ­രി­ജ­ന­ങ്ങൾ:
(ത­ങ്ങ­ളിൽ സ്വ­കാ­ര്യ­മാ­യി­ട്ടു്) തി­രു­മ­ന­സ്സി­ലേ­ക്കു ധർ­മ്മാ­ശ്ര­മം കേമം തന്നെ; ഇ­ത്ര­യും രൂ­പ­ഗു­ണ­മു­ള്ള ഒരു സ്ത്രീ­ര­ത്നം താനേ വ­ന്നു­ചേർ­ന്നാൽ മ­റ്റാ­രെ­ങ്കി­ലും നോ­ക്കി­ക്കൊ­ണ്ടു മ­ടി­ച്ചു­നിൽ­ക്കു­മോ?
ശാർ­ങ്ഗ­ര­വൻ:
രാ­ജാ­വേ, എ­ന്താ­ണു മി­ണ്ടാ­തെ നിൽ­ക്കു­ന്ന­തു്?
രാ­ജാ­വു്:
അല്ലേ തപോധന, ആ­ലോ­ചി­ച്ചു­നോ­ക്കി­യി­ട്ടും ഞാൻ ഈ സ്ത്രീ­യെ സ്വീ­ക­രി­ച്ച­താ­യി ഓർ­ക്കു­ന്നി­ല്ല. പി­ന്നെ എ­ങ്ങ­നെ­യാ­ണു് സ്പ­ഷ്ട­മാ­യ ഗർ­ഭ­ല­ക്ഷ­ണ­മു­ള്ള ഇവളെ പ­ര­ദാ­ര­പ്ര­വേ­ശ­ശ­ങ്ക കൂ­ടാ­തെ പ­രി­ഗ്ര­ഹി­ക്കു­ന്ന­തു്?
ശ­കു­ന്ത­ള:
(വി­ചാ­രം) ഹൃ­ദ­യ­മേ, വി­വാ­ഹ­സ­ങ്ഗ­തി തന്നെ ഇവിടെ തർ­ക്ക­ത്തി­ലാ­യി­രി­ക്കു­ന്നു; ഇനി എ­ന്തി­നാ­ണു നി­ന­ക്കു് അങ്ങേ അറ്റം ക­ട­ന്നു­ള്ള മോ­ഹ­ങ്ങൾ?
ശാർ­ങ്ഗ­ര­വൻ:
എ­ന്നാൽ വേണ്ട-​

ഭാ­വി­ക്ക­വേ­ണ്ട­യ­തി­നേ­മു­റ­ക­ന്യ­യാ­ളിൽ

കൈ­വെ­ച്ച വീഴ്ച വ­ക­വെ­ച്ച മു­നീ­ന്ദ്ര­നോ­ട്

മോ­ഷ്ടി­ച്ച വസ്തു വി­ര­വോ­ടു വി­ളി­ച്ചി­ണ­ക്കി

മോ­ഷ്ടി­ച്ച പൂ­രു­ഷ­നു താ­നി­വ­നേ­കി­യ­ല്ലോ. 20

ശാ­ര­ദ്വ­തൻ:
ശാർ­ങ്ഗ­ര­വ, താ­നി­നി മ­തി­യാ­ക്കൂ! ശ­കു­ന്ത­ളേ, ഞങ്ങൾ പ­റ­യേ­ണ്ട­തു പ­റ­ഞ്ഞു; യോ­ഗ്യ­നാ­യ ഇ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­രം ഇ­ങ്ങ­നെ­യാ­ണു്. അ­ട­യാ­ള­വാ­ക്കു വ­ല്ല­തു­മു­ണ്ടെ­ങ്കിൽ കേൾ­പ്പി­ക്കൂ.
ശ­കു­ന്ത­ള:
(വി­ചാ­രം) അ­ങ്ങ­നെ ഒക്കെ ഇ­രു­ന്ന അ­നു­രാ­ഗം ഇ­ത്ര­ത്തോ­ളം ഭേ­ദ­പ്പെ­ട്ട നി­ല­യിൽ ഇനി ഓർ­മ്മി­പ്പി­ച്ചി­ട്ടു് എ­ന്താ­ണു ഫലം? ആ­ത്മ­ശോ­ച­ന[15] ത്തി­നു­ള്ള തു­നി­വാ­ണി­തു്. (വെ­ളി­വാ­യി­ട്ടു്) ആ­ര്യ­പു… (പാ­തി­ക്കു നി­റു­ത്തി­യി­ട്ടു്) വി­വാ­ഹ­ക്കാ­ര്യം തർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന സ്ഥി­തി­ക്കു് ഇ­ത­ല്ല­ല്ലോ സം­ബോ­ധ­ന­ത്തി­ന്റെ മുറ. പൗരവ, അ­ന്നു് ആ­ശ്ര­മ­ത്തിൽ വെ­ച്ചു് പ­ച്ച­പ്പാ­വ­മാ­യ ഈ­യു­ള്ള­വ­ളെ ക­ള്ള­സ­ത്യം ചെ­യ്തു ച­തി­ച്ചി­ട്ടു് ഈ­മാ­തി­രി വാ­ക്കു പ­റ­ഞ്ഞു് ഇ­പ്പോൾ നി­ര­സി­ക്കു­ന്ന­തു് അ­ങ്ങേ­യ്ക്കു യു­ക്തം തന്നെ!
രാ­ജാ­വു്:
(ചെവി പൊ­ത്തി­ക്കൊ­ണ്ടു്) ശാ­ന്തം പാപം!

ത­ന്നെ­പ്പ­ഴി­ച്ചു തനിയേ തിനിയുന്നതെന്തി-​

ന്നി­ന്നി­ജ്ജ­ന­ത്തി­നു­മ­ധോ­ഗ­തി ന­ല്കു­വാൻ നീ?

ഏ­റെ­ത്ത­ഴ­ച്ച പു­ഴ­താൻ സ്വ­യ­മേ കുലുങ്ങി-​

ത്തീ­ര­ത്തി­ലെ­ത്ത­രു പു­ഴ­ക്കു­വ­തെ­ന്ന­പോ­ലെ 21

ശ­കു­ന്ത­ള:
അ­ങ്ങി­പ്പ­റ­യു­ന്ന­തു പ­ര­മാർ­ത്ഥ­മാ­യി­ട്ടു­ത­ന്നെ എന്നെ പ­ര­പ­രി­ഗ്ര­ഹം എന്നു ശ­ങ്കി­ച്ചി­ട്ടാ­ണെ­ങ്കിൽ ഈ അ­ഭി­ജ്ഞാ­നം കൊ­ണ്ടു് അങ്ങേ സംശയം തീർ­ക്കാം.
രാ­ജാ­വു്:
ഉ­ത്ത­മ­പ­ക്ഷം തന്നെ.
ശ­കു­ന്ത­ള:
(മോ­തി­ര­വി­രൽ ത­പ്പീ­ട്ടു്) അയ്യോ കഷ്ടം! കഷ്ടം! എന്റെ വി­ര­ലിൽ മോ­തി­രം കാ­ണു­ന്നി­ല്ല­ല്ലോ. (വി­ഷാ­ദി­ച്ചു ഗൗ­ത­മി­യു­ടെ മു­ഖ­ത്തു നോ­ക്കു­ന്നു.)
ഗൗതമി:
ശ­ക്രാ­വ­താ­ര­ത്തിൽ വ­ച്ചു് ശ­ചീ­തീർ­ത്ഥ­ത്തെ വ­ന്ദി­ച്ച സമയം മോ­തി­രം നി­ന്റെ വി­ര­ലിൽ നി­ന്നു് ഊ­രി­പ്പോ­യി­രി­ക്ക­ണം.
രാ­ജാ­വു്:
(മ­ന്ദ­ഹാ­സ­ത്തോ­ടു കൂടി) ഇതാണു സ്ത്രീ­കൾ­ക്കു ക­ണ­ക്കി­നു­ത്ത­രം തോ­ന്നി­ക്കൊ­ള്ളു­മെ­ന്നു പ­റ­യാ­റു­ള്ള­തു്.
ശ­കു­ന്ത­ള:
ഇത് എന്റെ ദുർ­വി­ധി മാ­ഹാ­ത്മ്യ­മാ­ണു്. വേറെ ഒന്നു പറയാം.
രാ­ജാ­വു്:
ഇനി കേൾ­ക്ക­ണ­മെ­ന്നാ­യി; ആ­ക­ട്ടെ, അതും ആവാം.
ശ­കു­ന്ത­ള:
അ­ന്നൊ­രു ദിവസം ആ­റ്റു­വ­ഞ്ചി­ക്കെ­ട്ടി­ലി­രി­ക്കു­മ്പോൾ താ­മ­ര­യി­ല­യിൽ വ­ച്ചി­രു­ന്ന വെ­ള്ളം അ­ങ്ങേ­ടെ കൈ­യി­ലാ­യി­രു­ന്നു.
രാ­ജാ­വു്:
കേൾ­ക്ക­ട്ടെ.
ശ­കു­ന്ത­ള:
അ­പ്പോൾ ഞാൻ പു­ത്ര­നെ­പ്പോ­ലെ ഭാ­വി­ച്ചു­വ­ന്ന ദീർ­ഘാ­പാം­ഗൻ എന്ന മാൻ­കു­ട്ടി അ­ടു­ത്തു­വ­ന്നു. അങ്ങു കരുണ തോ­ന്നീ­ട്ടു് ആദ്യം ഈ മാൻ­കു­ട്ടി കു­ടി­ക്ക­ട്ടെ എന്നു പ­റ­ഞ്ഞു് വെ­ള്ളം അ­തി­ന്റെ നേരെ കാ­ണി­ച്ചു. പ­രി­ച­യം പോ­രാ­ഞ്ഞ­തി­നാൽ അങ്ങേ കൈയിൽ നി­ന്നു് അതു വെ­ള്ളം കു­ടി­ച്ചി­ല്ല. പി­ന്നീ­ടു് ആ വെ­ള്ളം തന്നെ ഞാൻ വാ­ങ്ങി­ക്കാ­ണി­ച്ച­പ്പോൾ അതു കു­ടി­ച്ചു. അ­പ്പോൾ അ­ങ്ങു് എ­ല്ലാ­വർ­ക്കും അ­വ­ര­വ­രു­ടെ കൂ­ട്ടു­കാ­രിൽ വി­ശ്വാ­സ­മു­ണ്ടു്; ര­ണ്ടാ­ളും വ­ന­വാ­സി­ക­ളാ­ണ­ല്ലോ, എന്നു പ­റ­ഞ്ഞു് എന്നെ പ­രി­ഹ­സി­ച്ചു.
രാ­ജാ­വു്:
ത­ങ്ങ­ളു­ടെ കാ­ര്യം കാ­ണ്മാൻ വേ­ണ്ടി സ്ത്രീ­കൾ ഈവിധം ഭ­ങ്ഗി­യാ­യി കെ­ട്ടി­ച്ച­മ­ച്ചു പ­റ­യു­ന്ന­തു കേ­ട്ടു വി­ഷ­യാ­സ­ക്ത­ന്മാർ അ­ക­പ്പെ­ട്ടു പോ­കു­ന്നു.
ഗൗതമി:
മ­ഹാ­നു­ഭാ­വ­നാ­യ അ­ങ്ങു് ഇ­ങ്ങ­നെ പ­റ­യു­ന്ന­തു യു­ക്ത­മ­ല്ല; ത­പോ­വ­ന­ത്തിൽ വ­ളർ­ന്ന ഇവൾ വ­ഞ്ച­നാ­മാർ­ഗ്ഗം അ­റി­ഞ്ഞി­ട്ടി­ല്ല.
രാ­ജാ­വു്:
അ­ല്ല­യോ വൃ­ദ്ധ­താ­പ­സി,

വാ­യ്ക്കും സ്വ­തേ­യൊ­രു തി­റം­ജ­ഡ­ജ­ന്തു­വിൽ സ്ത്രീ

വർ­ഗ്ഗ­ത്തി­ലും; മ­നു­ജ്ജാ­തി­യി­ലെ­ത്ര വേണ്ട!

മ­റ്റു­ള്ള പ­ക്ഷി­കൾ മു­ഖാ­ന്ത­ര­മാ­യി മുട്ട

മു­റ്റും­വ­രേ­യ്ക്കു കു­യി­ലിൻ­പി­ട പെ­റ്റി­ടു­ന്നു. 22

ശ­കു­ന്ത­ള:
(കോ­പ­ത്തോ­ടെ) അ­നാ­ര്യ, ശേ­ഷം­പേ­രും അ­ങ്ങ­യെ­പ്പോ­ലെ­യാ­ണെ­ന്നാ­ണു് അ­ങ്ങേ­യ്ക്കു ഭാവം; പു­ല്ലു­കൊ­ണ്ടു മറഞ്ഞ കി­ണ­റു­പോ­ലെ ധർ­മ്മ­ച്ച­ട്ട­യി­ട്ടു മു­റു­ക്കി­യ അ­ങ്ങേ­ടെ മട്ടു മ­റ്റാ­രെ­ങ്കി­ലും കാ­ട്ടു­മോ?
രാ­ജാ­വു്:
(വി­ചാ­രം) ഇ­വ­ളു­ടെ ഈ കോ­പ­ഭാ­വം എ­നി­ക്കു സ­ന്ദേ­ഹം ജ­നി­പ്പി­ക്ക­ത്ത­ക്ക­വി­ധം നിർ­വ്യാ­ജ­മാ­യി­രി­ക്കു­ന്നു.

നി­ഷ്ക­ണ്ട­കൻ നി­ഭൃ­ത­മാ­യി നടന്ന വേഴ്ച

കൈ­ക്കൊ­ണ്ടി­ടാ­തെ­യി­വ­നി­ങ്ങു മ­റു­ത്തി­ടു­മ്പോൾ

ഉൾ­ക്കൊ­ണ്ട കോ­പ­മി­വ­ള­ങ്ങു ചു­ളി­ച്ചു ചി­ല്ലി

ചൊ­ല്ക്കൊ­ണ്ട ചൂ­ത­ശ­ര­ചാ­പ­മൊ­ടി­ച്ചി­ടു­ന്നോ? 23

(വെ­ളി­വാ­യി­ട്ടു്) ഭദ്രേ, ദു­ഷ്ഷ­ന്ത­ന്റെ ച­രി­ത്രം പ്ര­സി­ദ്ധ­മാ­ണു്, ഇതു മാ­ത്രം കേ­ട്ടി­ട്ടി­ല്ല.

ശ­കു­ന്ത­ള:
കൊ­ള്ളാം! ആ­കെ­ക്കൂ­ടെ എന്നെ താ­ന്തോ­ന്നി­യാ­ക്കി­ത്തീർ­ത്തു അല്ലേ? മു­ഖ­ത്തി­നു തേനും മ­ന­സ്സി­നു വി­ഷ­വും വച്ചു കൊ­ണ്ടി­രി­ക്കു­ന്ന ഈ­യാ­ളു­ടെ പി­ടി­യിൽ പൂ­രു­വം­ശ­ത്തി­ലു­ള്ള വി­ശ്വാ­സം കൊ­ണ്ടു ഞാൻ അ­ക­പ്പെ­ട്ടു പോ­യ­ല്ലോ. (വ­സ്ത്ര­ത്തി­ന്റെ തു­മ്പു­കൊ­ണ്ടു മുഖം മ­റ­ച്ചു ക­ര­യു­ന്നു.)
ശാർ­ങ്ഗ­ര­വൻ:
സ്വ­യം­കൃ­ത­മാ­യ ചാ­പ­ല്യം ഇ­ങ്ങ­നെ­യാ­ണു് തി­രി­ഞ്ഞ­ടി­ക്കു­ന്ന­തു്.

അ­തി­നാ­ലെ­തു­മാ­ച­രി­ക്ക സൂക്ഷി-​ച്ചതിലും പി­ന്നെ ര­ഹ­സ്സി­ലു­ള്ള വേഴ്ച;

സ്ഥി­തി­യൊ­ന്നു­മ­റി­ഞ്ഞി­ടാ­തെ ചെയ്താ-​ലിതുപോൽ ബ­ന്ധു­ത ബ­ദ്ധ­വൈ­ര­മാ­കും 24

രാ­ജാ­വു്:
ഈ സ്ത്രീ­യു­ടെ വാ­ക്കു­മാ­ത്രം വി­ശ്വ­സി­ച്ചു് നമ്മെ എ­ന്തി­നാ­ണി­ങ്ങ­നെ സ്പ­ഷ്ട­മാ­യി ദു­ഷി­ക്കു­ന്ന­തു്?
ശാർ­ങ്ഗ­ര­വൻ:
(രാ­ജാ­വി­നെ നോ­ക്കി അ­സ­ഹ്യ­ഭാ­വ­ത്തോ­ടെ) കേ­ട്ടി­ല്ലേ കീ­ഴു­മേ­ലാ­ക്കി­പ്പ­റ­യു­ന്ന­തു്?

പാ­രിൽ­പ്പി­റ­ന്ന­തു­മു­തൽ ച­തി­യെ­ന്ന­തു­ള്ളിൽ

ക്കേ­റാ­ത്തൊ­രാൾ പ­റ­വ­തൊ­ക്കെ­യു­മ­പ്ര­മാ­ണം;

നേ­ര­സ്ഥ­രാ­യി വി­ല­സ­ട്ടെ പ­ഠി­ത്ത­മെ­ന്ന

പേരും പ­റ­ഞ്ഞു പ­ര­വ­ഞ്ച­ന­യ­ഭ്യ­സി­പ്പോർ. 25

രാ­ജാ­വു്:
ഹേ നേ­ര­സ്ഥ, ഇതു സ­മ്മ­തി­ച്ചു. എ­ന്താ­ണു പി­ന്നെ ഇവളെ ച­തി­ച്ചി­ട്ടു് എ­നി­ക്കു കി­ട്ടാ­നു­ള്ള­തു്?
ശാർ­ങ്ഗ­ര­വൻ:
അ­ധോ­ഗ­തി.
രാ­ജാ­വു്:
പൗ­ര­വ­ന്മാർ അ­ധോ­ഗ­തി ആ­ഗ്ര­ഹി­ക്കു­ന്നു എ­ന്ന­തു വി­ശ്വ­സി­ക്ക­ത്ത­ക്ക­ത­ല്ല.
ശാ­ര­ദ്വ­തൻ:
ശാർ­ങ്ഗ­ര­വ! എ­ന്തി­നു തർ­ക്കി­ക്കു­ന്നു? ഗു­രു­വി­ന്റെ കല്പന അ­നു­ഷ്ഠി­ച്ചു. ന­മു­ക്കു പോകാം.
ശാർ­ങ്ഗ­ര­വൻ:
രാ­ജാ­വേ!

ഇ­ക്ക­ന്യ നീ വേ­ട്ടൊ­രു പ­ത്നി­യ­ത്രേ;

കൈ­ക്കൊൾ­ക­താൻ ത­ള്ളു­ക­താൻ യ­ഥേ­ഷ്ടം;

പാ­ണി­ഗ്ര­ഹം ചെ­യ്തു പ­രി­ഗ്ര­ഹി­ച്ച

പെ­ണ്ണി­ന്റെ­മേ­ലേ­തി­നു കോ­യ്മ­യി­ല്ല? 26

ഗൗതമി, മു­മ്പേ ന­ട­ക്കൂ! (പു­റ­പ്പെ­ടു­ന്നു.)

ശ­കു­ന്ത­ള:
ഈ ധൂർ­ത്തൻ എന്നെ വ­ഞ്ചി­ച്ചു; നി­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു പോ­കു­ന്നോ? (പി­ന്നാ­ലെ പു­റ­പ്പെ­ടു­ന്നു.)
ഗൗതമി:
(നി­ന്നി­ട്ടു്) വത്സ ശാർ­ങ്ഗ­ര­വ, ശ­കു­ന്ത­ള വി­ല­പി­ച്ചു­കൊ­ണ്ടു് ന­മ്മു­ടെ പി­ന്നാ­ലെ വ­രു­ന്നു. ഭർ­ത്താ­വു കൈ­ക്കൊ­ള്ളാ­തെ പാ­രു­ഷ്യം ഭാ­വി­ക്കു­ന്ന സ്ഥി­തി­ക്കു് എന്റെ മകൾ എന്തു ചെ­യ്യും?
ശാർ­ങ്ഗ­ര­വൻ:
(കോ­പ­ത്തോ­ടെ തി­രി­ഞ്ഞു നി­ന്നി­ട്ടു്) ആഹ്ഹാ! ദോഷം മാ­ത്രം ക­ണ്ടും­കൊ­ണ്ടു് നീ സ്വാ­ത­ന്ത്ര്യം പ്ര­വർ­ത്തി­ക്കു­ന്നോ?
(ശ­കു­ന്ത­ള പേ­ടി­ച്ചു­വി­റ­യ്ക്കു­ന്നു.)
ശാർ­ങ്ഗ­ര­വൻ:

ക്ഷി­തി­പൻ ക­ഥി­പ്പ­തു­ക­ണ­ക്കു­ത­ന്നെ നിൻ

സ്ഥി­തി­യെ­ങ്കി­ലെ­ന്തി­നു പി­താ­വി­നി­ന്നു നീ?

സ­തി­യെ­ന്നു­ത­ന്നെ നി­ജ­ബോ­ധ­മെ­ങ്കി­ലോ,

ക്ഷ­തി­യെ­ന്തു ഭർ­ത്തൃ­ഗൃ­ഹ­ദാ­സ്യ­മേ­ല്ക്കി­ലും?

27

അ­തു­കൊ­ണ്ടു് നിൽ­ക്കൂ; ഞങ്ങൾ പോ­കു­ന്നു.

രാ­ജാ­വു്:
അ­ല്ല­യോ താപസാ, എ­ന്തി­നാ­ണി­വ­ളെ ച­തി­ക്കു­ന്ന­തു്?

കു­മു­ദ­മേ ശി­ശി­രാം­ശു വി­ടുർ­ത്തി­ടൂ;

കമലമേ ദി­ന­നാ­ഥ­നു­മ­ങ്ങ­നെ,

പ­ര­പ­രി­ഗ്ര­ഹ­ബ­ന്ധ­മ­ശേ­ഷ­വും

പ­രി­ഹ­രി­പ്പ­വ­രാ­ണു ജി­തേ­ന്ദ്രി­യർ. 28

ശാർ­ങ്ഗ­ര­വൻ:
രാ­ജാ­വേ, മ­റ്റൊ­ന്നി­ലു­ള്ള ആവേശം കൊ­ണ്ടു് മു­മ്പു നടന്ന സ­ങ്ഗ­തി അ­ങ്ങേ­യ്ക്കു് മ­റ­ക്കാ­മെ­ങ്കിൽ അ­ങ്ങു് അ­ധർ­മ്മ­ഭീ­രു­വാ­യ­തെ­ങ്ങി­നെ?
രാ­ജാ­വു്:
ഇതിൽ ഗു­രു­ലാ­ഘ­വം ഞാൻ ഭ­വാ­നൊ­ടു­ത­ന്നെ ചോ­ദി­ക്കു­ന്നു.

മ­റ­ക്ക­യോ ഞാൻ, ഇവൾ കൈതവം ചമ-

ച്ചു­ര­യ്ക്ക­യോ­യെ­ന്ന വി­ശ­ങ്ക­യി­ങ്കൽ ഞാൻ,

പ­രി­ഗ്ര­ഹി­ച്ച­വ­ളെ ത്യ­ജി­ക്ക­ണോ?

പ­രാ­ങ്ഗ­നാ­സ­ങ്ഗ­ക­ള­ങ്ക­മേ­ല്ക്ക­ണോ? 29

പു­രോ­ഹി­തൻ:
(വി­ചാ­രി­ച്ചി­ട്ടു്) എ­ന്നാൽ, ഇ­ങ്ങ­നെ ചെയ്ക.
രാ­ജാ­വു്:
അ­രു­ളി­ച്ചെ­യ്യാം.
പു­രോ­ഹി­തൻ:
ഈ സ്ത്രീ പ്ര­സ­വി­ക്കു­ന്ന­തു­വ­രെ എന്റെ ഭ­വ­ന­ത്തിൽ താ­മ­സി­ക്ക­ട്ടെ. എ­ന്തു­കൊ­ണ്ടെ­ന്നാൽ, അ­ങ്ങേ­യ്ക്കു് ആദ്യം ഉ­ണ്ടാ­കു­ന്ന പു­ത്രൻ ച­ക്ര­വർ­ത്തി­യാ­യി­ത്തീ­രു­മെ­ന്നു് മ­ഹർ­ഷി­മാർ അ­നു­ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്. ഈ ക­ണ്വ­പു­ത്രി­ക്കു പി­റ­ക്കു­ന്ന കു­ട്ടി­ക്കു് ആ ല­ക്ഷ­ണ­ങ്ങൾ ക­ണ്ടാൽ ഇവളെ സ­ത്ക്ക­രി­ച്ചു് അ­ന്തഃ­പു­ര­ത്തിൽ പ്ര­വേ­ശി­പ്പി­ക്കാം; മ­റി­ച്ചാ­യാ­ലോ ഇവൾ പി­തൃ­ഗൃ­ഹ­ത്തി­ലേ­ക്കു് മ­ട­ങ്ങ­ണ­മെ­ന്ന­തു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ.
രാ­ജാ­വു്:
പു­രോ­ഹി­ത­ന്റെ അ­ഭി­പ്രാ­യം പോലെ.
പു­രോ­ഹി­തൻ:
കു­ട്ടി, എന്റെ കൂടെ വരൂ.
ശ­കു­ന്ത­ള:
ഭൂ­മി­ദേ­വി, എ­നി­ക്കി­ടം തരണേ! (ക­ര­ഞ്ഞു­കൊ­ണ്ടു് പു­റ­പ്പെ­ടു­ന്നു.)

(പു­രോ­ഹി­ത­ന്റെ പി­ന്നാ­ലെ ശ­കു­ന്ത­ള­യും, ഗൗ­ത­മി­യെ മു­മ്പിൽ ന­ട­ത്തി­ക്കൊ­ണ്ടു് ത­പ­സ്വി­ക­ളും പോയി. രാ­ജാ­വു് ശാ­പ­മോ­ഹി­ത­നാ­യി­ട്ടു്, ശ­കു­ന്ത­ള­യു­ടെ സ­ങ്ഗ­തി തന്നെ ആ­ലോ­ചി­ക്കു­ന്നു.)

(അ­ണി­യ­റ­യിൽ) ആ­ശ്ച­ര്യം! ആ­ശ്ച­ര്യം!

രാ­ജാ­വു്:
(കേ­ട്ടി­ട്ടു്) ഇ­തെ­ന്താ­യി­രി­ക്കും?
പു­രോ­ഹി­തൻ:
(പ്ര­വേ­ശി­ച്ചു വി­സ്മ­യ­ത്തോ­ടു­കൂ­ടി) അ­ത്ഭു­ത­മാ­ണു ന­ട­ന്ന­തു്!
രാ­ജാ­വു്:
എ­ന്താ­ണു്?
പു­രോ­ഹി­തൻ:
മ­ഹാ­രാ­ജാ­വേ, ക­ണ്വ­ശി­ഷ്യർ പി­രി­ഞ്ഞ ഉടനെ,

അ­വ­ശ­ത­യോ­ടു കൈയും പൊ­ക്കി­മേ­ല്പോ­ട്ടു നോക്കീ-​

ട്ടവൾ നി­ജ­വി­ധി­ദോ­ഷം തന്നെ ചൊ­ല്ലി­ക്ക­ര­ഞ്ഞാൾ.

രാ­ജാ­വു്:
എ­ന്നി­ട്ടോ?
പു­രോ­ഹി­തൻ:

യു­വ­തി­വ­ടി­വു തേജസ്സപ്സര-​സ്തീർത്ഥമാർന്നി

ട്ട­വ­ളെ­യു­ട­നെ­ടു­ത്തും­കൊ­ണ്ടു­വാ­ന­ത്തു­മേ­റി. 30

(എ­ല്ലാ­വ­രും വി­സ്മ­യി­ക്കു­ന്നു)

രാ­ജാ­വു്:
ആ കാ­ര്യം മു­മ്പു­ത­ന്നെ ത­ള്ളി­ക്ക­ള­ഞ്ഞ­ല്ലോ; ഇനി വെറും ഊ­ഹ­ങ്ങൾ എ­ന്തി­നു് ! ഭവാൻ പോയി വി­ശ്ര­മി­ക്കു­ക.
പു­രോ­ഹി­തൻ:
വിജയം! (പോയി.)
രാ­ജാ­വു്:
വേ­ത്ര­വ­തീ, എ­നി­ക്കു ശ്രമ[16] മാ­യി­രി­ക്കു­ന്നു; ശ­യ­ന­ഗൃ­ഹ­ത്തി­ലേ­ക്കു പോ­ക­ട്ടേ; വഴി കാ­ണി­ക്കൂ!
ദ്വാ­ര­പാ­ലി­ക:
ഇതാ എ­ഴു­ന്ന­ള്ള­ണം, (പു­റ­പ്പെ­ടു­ന്നു)
രാ­ജാ­വു്:
(ചു­റ്റി­ന­ട­ന്നി­ട്ടു വി­ചാ­രം)

നി­ന­വി­ല്ല നി­രാ­കൃ­ത­യാം മുനി

ക­ന്യ­യെ വേ­ട്ട­താ­യെ­നി­ക്കൊ­ട്ടും;

എ­ങ്കി­ലു­മു­ള്ളു ചു­ടു­മ്പോൾ

ശങ്ക മ­റി­ച്ചും ജ­നി­പ്പ­തു­ണ്ട­ല്പം. 31

(എ­ല്ലാ­വ­രും പോയി)

കു­റി­പ്പു­കൾ

[12] വൈ­രാ­ഗ്യം വ­ന്ന­യാൾ.

[13] അ­ന്യ­ന്റെ ഭാര്യ.

[14] പ­ര­സ്പ­ര സ­മ്മ­ത­ത്തോ­ടെ­യു­ള്ള നി­ശ്ച­യം.

[15] ദുഃഖം.

[16] ക്ഷീ­ണം.

ആറാം അങ്കം
പ്ര­വേ­ശ­കം

(അ­ന­ന്ത­രം രാ­ജ­സ്യാ­ല­നാ­യ ന­ഗ­രാ­ധി­കാ­രി­യും കൈ പിൻ­പോ­ട്ടു കെ­ട്ടി­യ പു­ള്ളി­യെ കൂ­ട്ടി­ക്കൊ­ണ്ടു രണ്ടു ശി­പാ­യി­മാ­രും പ്ര­വേ­ശി­ക്കു­ന്നു)

ശി­പാ­യി­മാർ:
(പു­ള്ളി­യെ ഇ­ടി­ച്ചി­ട്ടു) എടാ കള്ളാ, പറ! മ­ഹാ­രാ­ജാ­വു തി­രു­മ­ന­സ്സി­ലെ തി­രു­നാ­മം കൊ­ത്തി­യി­ട്ടു­ള്ള ഈ കല്ലു വച്ച തി­രു­വാ­ഴി[17] നി­ന­ക്കു എ­വി­ടെ­നി­ന്നു കി­ട്ടി?
പു­ള്ളി:
(ഭ­യ­ഭാ­വ­ത്തോ­ടെ) ദ­യ­വു­ണ്ടാ­ക­ണേ! പൊ­ന്നേ­മാ­ന്മാ­രെ, ഞാൻ ഈ തൊ­ഴി­ലു­കാ­ര­ന­ല്ല.
ഒ­ന്നാം ശി­പാ­യി:
പി­ന്നെ ആ­ഢ്യ­ബ്രാ­ഹ്മ­ണ­നെ­ന്നു­വ­ച്ചു തി­രു­മ­ന­സ്സു­കൊ­ണ്ടു നി­ന­ക്കു ദാനം തന്നോ?
പു­ള്ളി:
ഏ­മാ­ന്മാ­രു കേൾ­ക്ക­ണേ! ഞാൻ ശ­ക്രാ­വ­താ­ര­ത്തിൽ താ­മ­സി­ക്കു­ന്ന ഒരു മു­ക്കു­വ­നാ­ണു്.
ര­ണ്ടാം ശി­പാ­യി:
എടാ കള്ളാ, ഞങ്ങൾ നി­ന്റെ ജാ­തി­യാ­ണോ ചോ­ദി­ച്ച­തു്?
അ­ധി­കാ­രി:
സൂചക, അ­വ­നെ­ല്ലാം മു­റ­യ്ക്കു പ­റ­യ­ട്ടെ: ഇ­ട­ക്കു ത­ട­യ­ണ്ട.
രണ്ടു പേരും:
ഉ­ത്ത­ര­വു് ! എടാ പറ!
പു­ള്ളി:
ഞാൻ ചൂ­ണ്ട­ലി­ട്ടും വ­ല­വീ­ശി­യും കാ­ല­ക്ഷേ­പം ചെ­യ്യു­ന്ന­വ­നാ­ണു്.
അ­ധി­കാ­രി:
പ­രി­ശു­ദ്ധ­മാ­യ കാ­ല­ക്ഷേ­പം! പി­ന്നെ?
പു­ള്ളി:
ഇ­ങ്ങ­നെ ഉ­ത്ത­ര­വാ­ക­രു­തു്.

കലരും പല ദോ­ഷ­മെ­ങ്കി­ലും

കു­ല­ധർ­മ്മം മ­നു­ജ­ന്ന­വർ­ജ്യ­മാം;

കലുഷം ക­ല­രാ­ത്ത വൈ­ദി­കൻ

കൊ­ല­ചെ­യ്യും മ­ടി­യാ­തെ­യാ­ടി­നെ. 1

അ­ധി­കാ­രി:
ആ­ക­ട്ടെ, ശേഷം പറ.
പു­ള്ളി:
ഞാൻ ഒരു ദിവസം ഒരു ചെ­മ്മീ­നി­നെ അ­റു­ത്തു. അ­പ്പോ­ഴു­ണ്ടു്, അ­തി­ന്റെ വ­യ­റ്റിൽ ഒരു മോ­തി­രം കാ­ണു­ന്നു; എ­ന്നി­ട്ടു് ഞാൻ അതു് വിൽ­ക്കാൻ കൊ­ണ്ടു­ന­ട­ക്കു­മ്പോൾ ഏ­മാ­ന­ന്മാർ എന്നെ പി­ടി­കൂ­ടി. ഇനി കൊ­ന്നാ­ലും ശരി, വി­ട്ടാ­ലും ശരി; ഇ­താ­ണി­തി­ന്റെ പ­ര­മാർ­ത്ഥം.
അ­ധി­കാ­രി:
ജാനുക, ഈ ഉ­ടു­മ്പു­തീ­നി­യു­ടെ മേ­ത്തെ നാ­റ്റം­കൊ­ണ്ടു് ഇവൻ ഒരു മീൻ പി­ടു­ത്ത­ക്കാ­രൻ­ത­ന്നെ­യെ­ന്നു് നി­ശ്ച­യി­ക്കാം. തി­രു­വാ­ഴി ഇ­വ­ന്റെ കൈ­യ്യിൽ അ­ക­പ്പെ­ട്ട­തി­നെ­പ്പ­റ്റി ആ­ലോ­ച­ക്കേ­ണ്ട­തു­ണ്ടു്. അ­ര­മ­ന­യി­ലേ­ക്കു­ത­നെ പോകാം.
ശി­പാ­യി­മാർ:
ഉ­ത്ത­ര­വു്! എടാ ന­ട­യെ­ടാ: നി­ന്റെ ചെ­കി­ടു ത­ല്ലി­പ്പൊ­ളി­ക്ക­യാ­ണു് വേ­ണ്ട­തു്;

(എ­ല്ലാ­വ­രും ചു­റ്റി­ന­ട­ക്കു­ന്നു.)

അ­ധി­കാ­രി:
സൂചക, ഈ ഗോ­പു­ര­ത്തിൽ നി­ങ്ങൾ ഇവനെ സൂ­ക്ഷി­ച്ചു­കൊ­ണ്ടു് കാ­ത്തു­നി­ല്ക്കിൻ. ഞാൻ ചെ­ന്നു് തി­രു­വാ­ഴി ക­ണ്ടെ­ത്തി­യ വർ­ത്ത­മാ­നം തി­രു­മ­ന­സ്സ­റി­യി­ച്ചു് കല്പന വാ­ങ്ങി­കൊ­ണ്ടു വരാം.
രണ്ടു പേരും:
അ­ങ്ങു­ന്നു ചെ­ല്ല­ണം. ത­മ്പു­രാ­നു് അ­ങ്ങ­ത്തേ­പേ­രിൽ തി­രു­വു­ള്ള­മു­ണ്ടാ­ക­ട്ടെ!

(അ­ധി­കാ­രി പോയി)

സൂചകൻ:
അ­ധി­കാ­രി­യ­ങ്ങു­ന്നു പോ­യി­ട്ടു് വ­ള­രെ­നേ­ര­മാ­യ­ല്ലോ.
ജാ­നു­കൻ:
സമയം നോ­ക്കാ­തെ തി­രു­മു­മ്പിൽ ചെ­ല്ലാ­മോ?
സൂചകൻ:
ഇവനെ കൊ­ല­മാ­ല­യി­ടീ­ക്കാൻ എന്റെ കൈ­കി­ട­ന്നു് പു­ളി­ക്കു­ന്നു. (മു­ക്കു­വ­ന്റെ­നേ­രെ കൈ മ­ട­ക്കി കാ­ണി­ക്കു­ന്നു)
പു­ള്ളി:
ഏ­മാ­ന്മാ­രെ, കാ­ര­ണം­കൂ­ടാ­തെ എ­ന്നെ­കൊ­ല്ല­രു­തേ.
ജാ­നു­കൻ:
(നോ­ക്കീ­ട്ടു്) ഇതാ ന­മ്മു­ടെ അ­ങ്ങു­ന്നു ക­ല്പ­ന­യും വാ­ങ്ങി­ക്കൊ­ണ്ടു് ഇ­ങ്ങോ­ട്ടു­ത­ന്നെ വ­രു­ന്നു. നീ ഇനി ക­ഴു­ക­ന്നോ നാ­യ്ക്കോ ഇ­ര­യാ­യി­ത്തീ­രും.
അ­ധി­കാ­രി:
(പ്ര­വേ­ശി­ച്ചു്) സൂചക, ഈ മീൻ­പി­ടു­ത്ത­ക്കാ­ര­നെ വി­ട്ടേ­ക്കിൻ! തി­രു­വാ­ഴി­യു­ടെ ആഗമം ശ­രി­യാ­യി.
സൂചകൻ:
അ­ങ്ങ­ത്തേ! ഉ­ത്ത­ര­വു്.
ജാ­നു­കൻ:
ഇവൻ യ­മ­ലോ­ക­ത്തു് പോയി തി­രി­ച്ചു­വ­ന്നു. (പു­ള്ളി­യെ കെ­ട്ട­ഴി­ച്ചു­വി­ടു­ന്നു.)
മു­ക്കു­വൻ:
(അ­ധി­കാ­രി­യെ തൊ­ഴു­തി­ട്ടു്) അ­ങ്ങു­ന്നു് എന്റെ ജീവനെ ര­ക്ഷി­ച്ചു.
അ­ധി­കാ­രി:
ഇതാ, പൊ­ന്നു­ത­മ്പു­രാൻ തി­രു­വാ­ഴി­യു­ടെ വില നി­ന­ക്കു് തരാൻ ക­ല്പി­ച്ചി­രി­ക്കു­ന്നു. (മു­ക്കു­വ­നു പണം കൊ­ടു­ക്കു­ന്നു.)
മു­ക്കു­വൻ:
(തൊ­ഴു­തു് വാ­ങ്ങി­യി­ട്ടു്) അ­ങ്ങ­ത്തെ ഉ­പ­കാ­ര­മാ­ണി­തു്.
സൂചകൻ:
ശൂ­ല­ത്തിൽ­നി­ന്നി­റ­ങ്ങി ആ­ന­പ്പു­റ­ത്തു് ക­യ­റി­യ­വ­രെ­ത്ത­ന്നെ­യാ­ണു് ഭാ­ഗ്യ­വാ­ന്മാ­രെ­ന്നു് പ­റ­യേ­ണ്ട­തു്.
ജാ­നു­കൻ:
അ­ങ്ങു­ന്നേ, ഈ സ­മ്മാ­ന­ത്തി­ന്റെ മ­ട്ടു് കാ­ണു­മ്പോൾ പൊ­ന്നു­ത­മ്പു­രാ­നു് വി­ല­പി­ടി­ച്ച ര­ത്ന­ങ്ങ­ളു­ള്ള ആ തി­രു­വാ­ഴി­യിൽ വലിയ പ്ര­തി­പ­ത്തി­യു­ണ്ടെ­ന്നു് കാ­ണു­ന്നു.
അ­ധി­കാ­രി:
എന്റെ പക്ഷം അ­ങ്ങ­നെ­യ­ല്ലാ, അതു് ക­ണ്ടി­ട്ടു് ഏതോ ഒരു പ്രി­യ­പ്പെ­ട്ട ആ­ളി­ന്റെ ഓർമ്മ തി­രു­മ­ന­സ്സി­ലു­ണ്ടാ­യി: സ്വതേ ഗാം­ഭീ­ര്യ­മാ­യി­രു­ന്നി­ട്ടും ക്ഷ­ണ­നേ­ര­ത്തേ­യ്ക്കു് തി­രു­മു­ഖ­ത്തിൽ ഒരു കു­ണ്ഠി­ത­ഭാ­വം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു.
സൂചകൻ:
എ­ന്നാൽ, അ­ങ്ങു് മ­ഹാ­രാ­ജാ­വു­തി­രു­മ­ന­സ്സി­ലേ­യ്ക്കു് ഒരു ഉ­പ­കാ­രം ചെ­യ്ത­താ­യ­ല്ലോ.
ജാ­നു­കൻ:
ഈ മീൻ­കൊ­ല്ലി­യ്ക്കു­വേ­ണ്ടി എ­ന്നു് പറയണം. (അ­സൂ­യ­യോ­ടെ മു­ക്കു­വ­നെ നോ­ക്കു­ന്നു.)
മു­ക്കു­വൻ:
ഏ­മാ­ന്മാർ­ക്കു് എന്റെ പേരിൽ ന­ല്ല­മ­ന­സ്സു് തോ­ന്നി­യ­തി­ന്നു് ഇതിൽ പാതി നി­ങ്ങൾ­ക്കി­രി­ക്ക­ട്ടെ.
ജാ­നു­കൻ:
ഇ­ത്ര­യും വേ­ണ്ട­തു­ത­ന്നെ.
അ­ധി­കാ­രി:
അരയരു നല്ല മ­ര്യാ­ദ­ക്കാ­ര­നാ­ണു്. ഇ­ന്നു­മു­തൽ ഞാൻ തന്നെ എന്റെ ച­ങ്ങാ­തി­യാ­ക്കി­യി­രി­ക്കു­ന്നു; ഈ സ­ഖ്യ­മു­റ­പ്പി­ക്കാൻ ന­മു­ക്കൊ­ന്നു് കു­ടി­ക്ക­ണം. ഇതാ, ഈ ക­ട­യിൽ­ത­ന്നെ കയറാം.
മു­ക്കു­വൻ:
അ­ങ്ങി­നെ തന്നെ.

(എ­ല്ലാ­വ­രും പോയി)

അ­ങ്കാ­രം­ഭം

(അ­ന­ന്ത­രം വി­മാ­ന­ത്തിൽ വ­ന്നി­റ­ങ്ങു­ന്ന മ­ട്ടിൽ “സാ­നു­മ­തി” എന്ന അ­പ്സ­ര­സ്ത്രീ പ്ര­വേ­ശി­ക്കു­ന്നു.)

സാ­നു­മ­തി:
എ­നി­ക്കു് അ­പ്സ­ര­സ്തീർ­ത്ഥ­ത്തി­ലെ തവണ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇനി ഇവിടെ തീർ­ത്ഥ­സ്നാ­ന­ത്തി­ന്നു് മ­ഹാ­ജ­ന­ങ്ങൾ വ­ന്നി­റ­ങ്ങു­ന്ന സ­മ­യ­മാ­ണു്. ഇ­പ്പോൾ­ത്ത­ന്നെ ഈ രാ­ജർ­ഷി­യു­ടെ വർ­ത്ത­മാ­നം എ­ന്തെ­ന്നു് നേരെ ചെ­ന്നു് നോ­ക്കി­ക്ക­ള­യാം. മേ­ന­ക­യു­ടെ മ­ക­ളാ­യ­തു­കൊ­ണ്ടു് ശ­കു­ന്ത­ള ഇ­പ്പോൾ എ­നി­ക്കു് സ്വ­ന്ത­മാ­യി­രി­ക്കു­ന്നു. അവൾ എ­ന്നോ­ടു് പ­റ­ഞ്ഞി­ട്ടു­ള്ള സ­ങ്ഗ­തി ആ­ണ­ല്ലോ ഇതു്. (ചു­റ്റും നോ­ക്കി­യി­ട്ടു്) എ­ന്താ­ണു്, വ­സ­ന്ത­കാ­ലം ആ­രം­ഭി­ച്ചി­ട്ടും അ­ര­മ­ന­യിൽ ഉ­ത്സ­വ­ത്തി­ന്റെ വട്ടം ഒ­ന്നും കാ­ണാ­ത്ത­തു്? എ­നി­ക്കു് വേ­ണ­മെ­ങ്കിൽ ദി­വ്യ­ദൃ­ഷ്ടി കൊ­ണ്ടു തന്നെ എ­ല്ലാം അ­റി­യാം. പക്ഷേ, സഖി പ­റ­ഞ്ഞ­തു­പോ­ലെ­ത­ന്നെ ചെ­യ്യ­ണ­മ­ല്ലോ. ആ­ക­ട്ടെ, തി­ര­സ്ക­ര­ണി­കൊ­ണ്ടു് മ­റ­ഞ്ഞു് ഈ ഉ­ദ്യാ­ന­പാ­ലി­ക­മാ­രു­ടെ അ­ടു­ത്തു് ചെ­ന്നു് നി­ന്നു് വർ­ത്ത­മാ­നം അ­റി­യാം. (ഇ­റ­ങ്ങി നിൽ­ക്കു­ന്നു.)

(അ­ന­ന്ത­രം മാവു് പൂ­ത്ത­തു് നോ­ക്കി­ക്കൊ­ണ്ടു് ര­ണ്ടു­ദ്യാ­ന­പാ­ലി­ക­മാർ മു­മ്പി­ലും പി­മ്പി­ലു­മാ­യി പ്ര­വേ­ശി­ക്കു­ന്നു.)

ഒ­ന്നാ­മ­ത്തേ­വൾ:

മു­ദി­ത­പി­കം മ­ധു­പാ­വ­ലി

മൃ­ദി­തം മ­ധു­മാ­സ­ജീ­വ­നു­മാ­യ്

പു­തു­മൊ­ട്ടു പാർത്തിടുന്നേ-​

നൃതു മ­ങ്ഗ­ല­മെ­ന്ന­പോ­ലെ മാ­വി­ന്മേൽ 2

ര­ണ്ടാ­മ­ത്തേ­വൾ:
മ­ധു­ക­രി­കേ, മാവു് മൊ­ട്ടി­ട്ടു­കാ­ണു­മ്പോൾ പ­ര­ഭൃ­തി­ക­യ്ക്കി­ള­ക്കം വ­രു­മ­ല്ലോ.
മ­ധു­ക­രി­ക:
(സ­ന്തോ­ഷ­ത്തോ­ടെ അ­ടു­ത്തു ചെ­ന്നി­ട്ടു) ആഹാ! വ­സ­ന്ത­മാ­സം വന്നോ?
പ­ര­ഭൃ­തി­ക:
മ­ധു­ക­രി­കേ, നി­ന­ക്കി­പ്പോൾ മ­ദി­ച്ചു­ചാ­ടി­ക്ക­ളി­ച്ചു് ന­ട­ക്കേ­ണ്ട കാ­ല­മ­ല്ല­യോ?
മ­ധു­ക­രി­ക:
സഖി, എന്നെ ഒ­ന്നു് താ­ങ്ങി­ക്കൊ­ള്ളൂ. ഞാൻ എ­ത്തി­വ­ലി­ഞ്ഞു് മാംപൂ പ­റി­ച്ചു് കാ­മ­ദേ­വ­നെ അർ­ച്ചി­ക്ക­ട്ടെ!
പ­ര­ഭൃ­തി­ക:
അർ­ച്ച­ന­യു­ടെ ഫ­ല­ത്തിൽ പാതി എ­നി­ക്കു് ത­രു­മെ­ങ്കിൽ ആവാം.
മ­ധു­ക­രി­ക:
അതു് പ­റ­യ­ണ­മോ? ശരീരം ര­ണ്ടെ­ങ്കി­ലും ന­മ്മു­ടെ ജീവൻ ഒ­ന്ന­ല്ലേ? (സ­ഖി­യു­ടെ മേൽ ചാരി പൂ പൊ­ട്ടി­ച്ചെ­ടു­ക്കു­ന്നു) വി­രി­ഞ്ഞി­ട്ടി­ല്ലെ­ങ്കി­ലും ഒ­ടി­ച്ചെ­ടു­ത്ത­തി­ന്റെ മണം ഉ­ണ്ടു്. (കൈ കൂ­പ്പി)

അ­രി­യ­ചാ­പ­മി­ന്നേ­ന്തി­ടും സ്മര-

ന്ന­രു­ളി നി­ന്നെ ഞാൻ, ചൂ­ത­പു­ഷ്പ­മേ,

ശ­ര­മ­ത­ഞ്ചി­ലും­വ­ച്ചു ഘോ­ര­മാ­യ്

വി­ര­ഹി­ണീ­മ­ന­ക്കാ­മ്പിൽ വീഴ്ക നീ.3

(അർ­ച്ചി­ക്കു­ന്നു)

ക­ഞ്ചു­കി:
(തിര തനിയെ നീ­ക്കി ബ­ദ്ധ­പ്പെ­ട്ടു് കോ­പാ­വേ­ശ­ത്തോ­ടെ പ്ര­വേ­ശി­ച്ചി­ട്ടു്) അ­രു­ത­രു­തു്! വിവരം കെ­ട്ട­വ­ളേ, മ­ഹാ­രാ­ജാ­വു് വ­സ­ന്തോ­ത്സ­വം നി­ഷേ­ധി­ച്ചി­രി­ക്ക­വേ, നീ മാംപൂ പൊ­ട്ടി­ക്കാൻ തു­ട­ങ്ങു­ന്നോ?
ര­ണ്ടു­പേ­രും:
(ഭ­യ­ഭാ­വ­ത്തോ­ടെ) ആര്യൻ ക്ഷ­മി­ക്ക­ണം; ഞങ്ങൾ ഈ സ­ങ്ഗ­തി അ­റി­ഞ്ഞി­ല്ല.
ക­ഞ്ചു­കി:
നി­ങ്ങൾ കേ­ട്ടി­ല്ലെ­ന്നോ? വ­സ­ന്ത­കാ­ല­ത്തു് പൂ­ക്കു­ന്ന വൃ­ക്ഷ­ങ്ങ­ളും അതിലെ പ­ക്ഷി­ക­ളും കൂടി രാ­ജ­ശാ­സ­ന ലം­ഘി­ക്കു­ന്നി­ല്ല. നോ­ക്കു­വിൻ,

മു­റ്റീ­ടും പൊടിയാർന്നതില്ലിതുവരെ-​ച്ചൂതങ്ങളിൽക്കോരകം;

മു­റ്റും മൊ­ട്ടു­കൾ ചെം­കു­റി­ഞി­യിൽ വിരി-​ഞ്ഞീടാതെ നിൽ­ക്കു­ന്നി­തേ;

അ­റ്റീ­ടും ശി­ശി­രർ­ത്തു കൂജിതമട-​ക്കീടുന്നു പും­സ്കോ­കി­ലം;

തെ­റ്റെ­ന്ന­സ്ത്ര­മെ­ടു­ത്ത­തും സ്മരനയ-​യ്ക്കുന്നില്ല പേ­ടി­ച്ചു­പോൽ.4

സാ­നു­മ­തി:
സം­ശ­യ­മി­ല്ലാ; രാ­ജർ­ഷി­യു­ടെ പ്ര­ഭാ­വം കേമം തന്നെ!
പ­ര­ഭൃ­തി­ക:
ആര്യ, രാ­ജ­സ്യാ­ല­നാ­യ മി­ത്രാ­വ­സു ഞ­ങ്ങ­ളെ തൃ­പ്പാ­ദ മൂ­ല­ത്തിൽ അ­യ­ച്ചി­ട്ടു് കു­റ­ച്ചു­ദി­വ­സ­മേ ആ­യു­ള്ളു; ഇവിടെ വ­ന്ന­തിൽ ഈ ഉ­ദ്യാ­നം സൂ­ക്ഷി­ക്കു­ന്ന ജോലി മു­ഴു­വ­നും ഞ­ങ്ങ­ളെ ഏ­ല്പി­ക്ക­യും ചെ­യ്തി­രി­ക്കു­ന്നു; അ­തി­നാൽ പ­രി­ച­യ­പ്പെ­ടാ­ത്ത ഞ­ങ്ങൾ­ക്കു് ഈ വർ­ത്ത­മാ­നം അ­റി­യാൻ ഇ­ട­യാ­യി­ല്ല.
ക­ഞ്ചു­കി:
ആ­ക­ട്ടെ, ഇനി ഇ­ങ്ങ­നെ ചെ­യ്യ­രു­തു്.
ഉ­ദ്യാ­ന­പാ­ലി­ക­മാർ:
ആര്യ, ഞ­ങ്ങൾ­ക്കു് കൗ­തു­ക­മു­ണ്ടു്. ഞ­ങ്ങ­ളെ കേൾ­പ്പി­ക്കാൻ വി­രോ­ധ­മി­ല്ലെ­ങ്കിൽ പ­റ­ഞ്ഞാൽ­ക്കൊ­ള്ളാം; എ­ന്തി­നാ­യി­ട്ടാ­ണു് പൊ­ന്നു ത­മ്പു­രാൻ വ­സ­ന്തോ­ത്സ­വം നി­ഷേ­ധി­ച്ച­തു്?
സാ­നു­മ­തി:
മ­നു­ഷ്യർ­ക്കു് ഉ­ത്സ­വ­ത്തിൽ വളരെ പ്രി­യ­മു­ണ്ട­ല്ലോ; ഗൗ­ര­വ­മേ­റി­യ വല്ല കാ­ര­ണ­വും ഇ­രി­ക്ക­ണം.
ക­ഞ്ചു­കി:
ഇ­സ്സ­ങ്ഗ­തി ധാ­രാ­ളം വെ­ളി­പ്പെ­ട്ടു­ക­ഴി­ഞ്ഞു; എ­ന്തി­നു് പ­റ­യാ­തി­രി­ക്കു­ന്നു? മ­ഹാ­രാ­ജാ­വു് ശ­കു­ന്ത­ള­യെ ഉ­പേ­ക്ഷി­ച്ചു എ­ന്നു­ള്ള ലോ­കാ­പ­വാ­ദം നി­ങ്ങ­ളു­ടെ ചെ­വി­യി­ലെ­ത്തി­യി­ല്ല­യോ?
ഉ­ദ്യാ­ന­പാ­ലി­ക­ന്മാർ:
തി­രു­വാ­ഴി ക­ണ്ടെ­ത്തി­യ­തു­വ­രെ­യു­ള്ള വർ­ത്ത­മാ­നം രാ­ജ­സ്യാ­ലൻ തന്നെ പ­റ­ഞ്ഞു് ഞങ്ങൾ കേ­ട്ടി­ട്ടു­ണ്ടു്.
ക­ഞ്ചു­കി:
എ­ന്നാൽ ഇനി അ­ല്പ­മേ പ­റ­യേ­ണ്ട­തു­ള്ളൂ. മു­ദ്ര­മോ­തി­രം ക­ണ്ടി­ട്ടു് ശ­കു­ന്ത­ള­യെ താൻ സ­ത്യ­മാ­യി വി­വാ­ഹം ചെ­യ്തി­ട്ടു­ള്ള­താ­ണെ­ന്നു് ഓർമ്മ വ­ന്ന­പ്പോൾ മുതൽ എന്തോ ത­ത്കാ­ല­ത്തെ ഒരു ബു­ദ്ധി­മോ­ശ­ത്താൽ ഉ­പേ­ക്ഷി­ച്ചു­ക­ള­ഞ്ഞ­ല്ലോ എ­ന്നു് മ­ഹാ­രാ­ജാ­വി­നു് പ­ശ്ചാ­ത്താ­പ­മു­ണ്ടാ­യി. ഇ­പ്പോ­ളാ­ക­ട്ടെ,

ന­ന്നാ­യു­ള്ള­ത­നി­ഷ്ട­മാ­യ്; സചിവർ മുൻ-​മുൻമട്ടിന്നു സേവിപ്പതി-​

ല്ലെ;ന്നും മെ­ത്ത­യി­ലാ­ണ്ടു­രു­ണ്ടു നിശ പോ-​ക്കീടുന്നു നിർ­ന്നി­ദ്ര­നാ­യ്;

ദാ­ക്ഷ­ണ്യ­ത്തി­നു കാന്തമാരുമൊരുമി-​ച്ചാലാപമാർന്നീടുകിൽ

സൂ­ക്ഷി­ക്കാ­തി­ഹ പേരു മാറിയുരചെ-​യ്തൊട്ടേറെ ല­ജ്ജി­ച്ചി­ടും. 5

സാ­നു­മ­തി:
എ­നി­ക്കു വളരെ സ­ന്തോ­ഷം.
ക­ഞ്ചു­കി:
ഈ പ്ര­ബ­ല­മാ­യ കു­ണ്ഠി­ത­ത്താ­ലാ­ണു് ഉ­ത്സ­വം നി­ഷേ­ധി­ക്കാ­നി­ട­യാ­യ­തു്.
ഉ­ദ്യാ­ന­പാ­ലി­ക­മാർ:
ശരി, വേ­ണ്ട­തു­ത­ന്നെ.

(അ­ണി­യ­റ­യിൽ) മ­ഹാ­രാ­ജാ­വു് ഇതിലെ, ഇതിലെ!

ക­ഞ്ചു­കി:
(ചെ­വി­യോർ­ത്തു്) ഇതാ, മ­ഹാ­രാ­ജാ­വു് ഇ­ങ്ങോ­ട്ടു­ത­ന്നെ പു­റ­പ്പെ­ടു­ന്നു. നി­ങ്ങൾ സ്വ­ന്തം ജോ­ലി­ക്കു് പോ­കു­വിൻ.
ഉ­ദ്യാ­ന­പാ­ലി­ക­മാർ:
അ­ങ്ങ­നെ­ത­ന്നെ. (പോയി)

(അ­ന­ന്ത­രം വി­ദൂ­ഷ­ക­നോ­ടും ദ്വാ­ര­പാ­ലി­ക­യോ­ടും കൂടി പ­ശ്ചാ­ത്താ­പ­ത്തി­നു ചേർ­ന്ന വേ­ഷ­ത്തിൽ രാ­ജാ­വു് പ്ര­വേ­ശി­ക്കു­ന്നു.)

ക­ഞ്ചു­കി:
(രാ­ജാ­വി­നെ നോ­ക്കി­യി­ട്ടു്) വി­ശേ­ഷ­പ്പെ­ട്ട ആ­കൃ­തി­കൾ ഏ­തൊ­ര­വ­സ്ഥ­യി­ലും ര­മ­ണീ­യ­മാ­യി­ത്ത­ന്നെ ഇ­രി­ക്കും. എ­ന്തൊ­രാ­ശ്ച­ര്യം! ഇ­ത്ര­യൊ­ക്കെ കു­ണ്ഠി­തം ഇ­രു­ന്നി­ട്ടും തി­രു­മേ­നി­യിൽ കാ­ഴ്ച­യ്ക്കു് യാ­തൊ­രു കൗ­തു­ക­ക്കു­റ­വു­മി­ല്ല.

സ്വർ­ണ്ണ­ക്കൈ­വ­ള­യൊ­ന്നു­മാ­ത്ര­മു­ട­ലിൽ­ശേ­ഷി­ച്ചു തേ ഭൂ­ഷ­യാ­യ്;

ക­ണ്ണും താ­ണി­തു­റ­ക്കൊ­ഴി­ഞ്ഞു; വി­ള­റീ­നി­ശ്ശ്വാ­സ­മേ­റ്റോ­ഷ്ഠ­വും;

എ­ന്നാൽ, ക്ഷീ­ണ­ത­യൊ­ന്നു­മേ സഹജമായ്-​ത്തിങ്ങുന്ന തേ­ജ­സ്സി­നാൽ

തോ­ന്നി­ക്കു­ന്ന­തു­മി­ല്ല; ഭൂപനുരവിൽ-​ത്തേയുംമണിക്കൊപ്പമായ്. 6

സാ­നു­മ­തി:
തന്നെ ആ­ട്ടി­ക്ക­ള­ഞ്ഞു് അ­പ­മാ­നി­ച്ചി­ട്ടും ഇ­ദ്ദേ­ഹ­ത്തി­നെ­പ­റ്റി ശ­കു­ന്ത­ള ക്ലേ­ശി­ക്കു­ന്ന­തു് യു­ക്തം തന്ന.
രാ­ജാ­വു്:
(മ­നോ­വി­ചാ­രം കൊ­ണ്ടു് ചു­റ്റി­ന­ട­ന്നി­ട്ടു്)

ക­ന്നൽ­മി­ഴി വന്നു താനെ

മു­ന്ന­മു­ണർ­ത്തീ­ട്ടു­മ­ന്നു­റ­ങ്ങി ബലാത്;

ഇന്നോ പ­ശ്ചാ­ത്താ­പം

തോ­ന്നു­വ­തി­ന്നാ­യു­ണർ­ന്നു ഹ­ത­ഹൃ­ദ­യം! 7

സാ­നു­മ­തി:
ആഹാ! ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് ആ പാ­വ­പ്പെ­ട്ട ശ­കു­ന്ത­ള­യു­ടെ യോഗം!
വി­ദൂ­ഷ­കൻ:
(വി­ചാ­രം) ഇ­ദ്ദേ­ഹ­ത്തി­ന്നു് പി­ന്നേ­യും ആ ശ­കു­ന്ത­ളാ­വ്യാ­ധി പി­ടി­കൂ­ടി­യ­ല്ലോ. ഇനി എ­ങ്ങ­നെ­യാ­ണു് ചി­കി­ത്സി­ക്കേ­ണ്ട­തെ­ന്ന­റി­ഞ്ഞി­ല്ല.
ക­ഞ്ചു­കി:
(അ­ടു­ത്തു് ചെ­ന്നു്) മ­ഹാ­രാ­ജാ­വി­നു് വിജയം! ഉ­ദ്യാ­ന­പ്ര­ദേ­ശ­മെ­ല്ലാം ഞാൻ പ­രി­ശോ­ധി­ച്ചി­രി­ക്കു­ന്നു; തി­രു­മ­ന­സ്സു­പോ­ലെ എ­വി­ടെ­യെ­ങ്കി­ലും എ­ഴു­ന്ന­ള്ളി­യി­രു­ന്നു് വി­നോ­ദി­ക്കാം.
രാ­ജാ­വു്:
വേ­ത്ര­വ­തി, ന­മ്മു­ടെ മ­ന്ത്രി ആ­ര്യ­പി­ശു­ന­നോ­ടു് ഞാൻ പ­റ­ഞ്ഞ­താ­യി ഇ­ങ്ങ­നെ ചെ­ന്നു് പറയണം; “ഇ­ന്നു­റ­ക്ക­ച്ച­ട­വു­കൊ­ണ്ടു് ധർ­മ്മാ­സ­ന­ത്തിൽ വ­ന്നി­രു­ന്നു് കാ­ര്യ­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന­തി­നു് ത­ര­പ്പെ­ടു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. അ­ങ്ങു­ത­ന്നെ പൗ­ര­കാ­ര്യ­ങ്ങൾ വി­ചാ­ര­ണ ചെ­യ്തു് എ­ഴു­ത്തു­മു­ഖേ­ന തെ­ര്യ­പ്പെ­ടു­ത്ത­ണം എ­ന്നു്”
ദ്വാ­ര­പാ­ലി­ക:
ക­ല്പ­ന­പോ­ലെ. (പോയി)
രാ­ജാ­വു്:
വാ­താ­യ­ന, താനും ജോ­ലി­ക്കു് പോ­യ്ക്കൊ­ള്ളു.
ക­ഞ്ചു­കി:
സ്വാ­മി­യു­ടെ കല്പന. (പോയി)
വി­ദൂ­ഷ­കൻ:
അ­ങ്ങു് ഈ­ച്ച­ക­ളെ­യെ­ല്ലാം ഓ­ടി­ച്ചു­ക­ള­ഞ്ഞു. ഇനി ശി­ശി­ര­കാ­ല­ത്തി­ന്റെ ബാധ നീ­ങ്ങി ര­മ­ണീ­യ­മാ­യി­രി­ക്കു­ന്ന ഈ ഉ­ദ്യാ­ന­ത്തി­ലി­രു­ന്നു് വി­നോ­ദി­ക്കാം.
രാ­ജാ­വു്:
(നെ­ടു­വീർ­പ്പു് വി­ട്ടി­ട്ടു്) അ­നർ­ത്ഥ­ങ്ങ­ളെ­ല്ലാം ത­രം­നോ­ക്കി വ­ന്നു് കൂടും എ­ന്നു് പ­റ­യാ­റു­ള്ള­തു് പ­ര­മാർ­ത്ഥ­മാ­ണു്. നോ­ക്കൂ.

മു­നി­ത­ന­യ­യെ വേ­ട്ട­രോർ­മ്മ­പോ­ക്കും

മ­ലി­ന­ത­യെ­ന്റെ മ­ന­സ്സിൽ­നി­ന്നു നീ­ങ്ങി;

കു­ല­ചി­ല­യി­ല­ണ­ച്ചു ചൂ­ത­ബാ­ണം

മ­ലർ­ശ­ര­നും പ്ര­ഹ­രി­പ്പ­തി­ന്നൊ­രു­ങ്ങി.8

വി­ദൂ­ഷ­കൻ:
സ്വാ­മി, കു­റ­ച്ചു് ക്ഷ­മി­ക്ക­ണം. ഞാൻ ഈ ത­ടി­ക്ക­മ്പു­കൊ­ണ്ടു് കാ­മ­ബാ­ണ­ങ്ങ­ളെ ഒക്കെ തു­ല­ച്ചേ­ക്കാം.
രാ­ജാ­വു്:
(ചി­രി­ച്ചും­കൊ­ണ്ടു്) ഇ­രി­ക്ക­ട്ടെ, അങ്ങേ, ബ്രാ­ഹ്മ­ണ­തേ­ജ­സ്സെ­ല്ലാം കണ്ടു. ഇനി എ­വി­ടെ­യി­രു­ന്നാ­ണു് ഞാൻ പ്രി­യ­ത­മ­യോ­ടു് അല്പം സാ­മ്യ­മു­ള്ള ലതകളെ നോ­ക്കി ക­ണ്ണു­ക­ളെ ആ­ശ്വ­സി­പ്പി­ക്കേ­ണ്ട­തു്?
വി­ദൂ­ഷ­കൻ:
“ഈ സമയം എന്റെ ഇ­രി­പ്പു് മാ­ധ­വീ­മ­ണ്ഡ­പ­ത്തി­ലാ­യി­രി­ക്കും. ഞാൻ തനിയേ എ­ഴു­തി­യി­ട്ടു­ള്ള ശ­കു­ന്ത­ള­യു­ടെ പടം അവിടെ കൊ­ണ്ടു­വ­രേ­ണം” എ­ന്നു് തോഴർ വി­ശ്വ­സ്ത പ­രി­ചാ­രി­ക­യാ­യ ച­തു­രി­ക­യോ­ടു് മു­മ്പു പ­റ­യു­ക­യു­ണ്ടാ­യ­ല്ലോ?
രാ­ജാ­വു്:
അ­തു­ത­ന്നെ­യാ­ണു് ന­മു­ക്കു് ഇ­പ്പോൾ വി­നോ­ദ­ത്തി­നു് നല്ല സ്ഥലം. അ­ങ്ങോ­ട്ടു് പോകാം. മു­മ്പേ ന­ട­ക്കൂ.
വി­ദൂ­ഷ­കൻ:
ഇ­ങ്ങ­നെ എ­ഴു­ന്ന­ള്ളാം.

(ര­ണ്ടു് പേരും ചു­റ്റി ന­ട­ക്കു­ന്നു. സാ­നു­മ­തി പി­ന്നാ­ലേ പോ­കു­ന്നു.)

വി­ദൂ­ഷ­കൻ:
ഇതാ സ്ഫ­ടി­ക­ത്ത­റ­യു­ള്ള മാ­ധ­വീ­മ­ണ്ഡ­പം; ഒ­രു­ക്ക­ങ്ങ­ളു­ടെ ജാ­ത്യം­കൊ­ണ്ടു് ഇതു് സ്വാ­ഗ­തം പ­റ­ഞ്ഞു നമ്മെ ആ­ദ­രി­ക്കു­ന്ന­തു­പോ­ലെ തോ­ന്നു­ന്നു; ചെ­ന്നു കയറി ഇ­രി­ക്ക­ത­ന്നെ.

(ര­ണ്ടു് പേരും കയറി സ്ഫ­ടി­ക­ത്ത­റ­യിൽ ഇ­രി­ക്കു­ന്നു.)

സാ­നു­മ­തി:
ഈ വ­ള്ളി­ക്കു­ടി­ലിൽ പ്ര­വേ­ശി­ച്ചു സ­ഖി­യു­ടെ പടം നോ­ക്കാം. പി­ന്നെ ചെ­ന്നു ഭർ­ത്താ­വി­ന്റെ പ­ല­വ­ഴി­യാ­യു­ള്ള അ­നു­രാ­ഗം അവളെ ഗ്ര­ഹി­പ്പി­ക്കാം. (അ­പ്ര­കാ­രം നിൽ­ക്കു­ന്നു.)
രാ­ജാ­വു്:
തോഴരേ, ശ­കു­ന്ത­ള­യു­ടെ പ്ര­ഥ­മ­വൃ­ത്താ­ന്ത­മെ­ല്ലാം ഇ­പ്പോൾ എ­നി­ക്കു് ഓർമ്മ വ­രു­ന്നു. അങ്ങേ അ­ടു­ക്കൽ പ­റ­ഞ്ഞി­ട്ടും ഉ­ണ്ടു്; പക്ഷേ, ഉ­പേ­ക്ഷി­ക്കു­ന്ന സമയം അങ്ങു! എന്റെ സ­മീ­പ­ത്തിൽ ഇ­ല്ലാ­തെ­പോ­യി. എ­ന്നാൽ അ­തി­ന്നു­മുൻ­പു് ഒ­രി­ക്ക­ലെ­ങ്കി­ലും ശ്രീ­മ­തി­യു­ടെ പേർ അ­ങ്ങു് പ്ര­സ­ങ്ഗി­ക്കു­ക­യു­ണ്ടാ­യി­ല്ല. (വി­ചാ­ര­പ്പെ­ട്ടു്) എ­ന്നെ­പ്പോ­ലെ അ­ങ്ങും മ­റ­ന്നി­രി­ക്കാം, അല്ലേ?
വി­ദൂ­ഷ­കൻ:
മ­റ­ന്ന­ത­ല്ല, പക്ഷേ, അ­ന്നു് തോഴർ എ­ല്ലാം പ­റ­ഞ്ഞി­ട്ടു് ഒ­ടു­വിൽ നേ­രം­പോ­ക്കു് സം­സാ­രി­ച്ച­താ­ണു്; കാ­ര്യ­മ­ല്ല എ­ന്നും­കൂ­ടി പ­റ­യു­ക­യു­ണ്ടാ­യി. എന്റെ മണ്ട മൺ­ക­ട്ട­യാ­ക­യാൽ ഞാൻ അതു് പ­റ­ഞ്ഞ­പോ­ലെ­ത­ന്നെ ഗ്ര­ഹി­ച്ചു. അ­ല്ലെ­ങ്കിൽ വ­രാ­നു­ള്ള­തു് ത­ടു­ത്തു­കൂ­ട­ല്ലോ.
സാ­നു­മ­തി:
അ­ങ്ങ­നെ­ത­ന്നെ.
രാ­ജാ­വു്:
(വി­ചാ­ര­മ­ഗ്ന­നാ­യി­ട്ടു്) തോഴരേ, താ­ങ്ങി­ക്കൊ­ള്ള­ണേ!
വി­ദൂ­ഷ­കൻ:
ഏ! എ­ന്തു് കഥ! ഈ മ­ട്ടു് അ­ങ്ങേ­യ്ക്കു് യു­ക്ത­മ­ല്ല; മ­ഹാ­പു­രു­ഷ­ന്മാർ­ക്കു് ഒ­രി­ക്ക­ലും ശോ­ച്യാ­വ­സ്ഥ വ­ന്നു­കൂ­ടാ; കൊ­ടു­ങ്കാ­റ്റി­ലും കു­ന്നി­ള­കു­മോ?
രാ­ജാ­വു്:
തോഴരേ, നി­രാ­ക­ര­ണ­കാ­ല­ത്തിൽ കു­ഴ­ങ്ങി­വ­ശ­മാ­യ­പ്പോൾ പ്രി­യ­ത­മ­യ്ക്കു­ണ്ടാ­യ ആ ഒ­ര­വ­സ്ഥ­യെ ഓർ­ത്തി­ട്ടു് ഞാൻ വ­ല്ലാ­തെ ശ­ര­ണം­കെ­ടു­ന്നു.

ഏൽ­ക്കാ­ഞ്ഞി­ട്ടി­ഹ ബാ­ന്ധ­വാ­നു­ഗ­മ­നം­വാ­ഞ്ഛി­ക്ക­വേ നില്ക്കയേ-​

ന്നൂ­ക്കോ­ട­ഗ്ഗു­രു­തു­ല്യ­നാ­യ ഗു­രു­വിൻ ശി­ഷ്യൻ ശ­ഠി­ക്കും വിധൗ

ഈ ക്രൂരങ്കലുദശ്രുവായവളുഴ-​ന്നർപ്പിച്ചോരദ്ദൃഷ്ടിയി-

ന്നുൾ­ക്കാ­മ്പി­ന്നു വിഷോഗ്രശല്യമതുപോ-​ലേകന്നു താ­പോ­ത്ക­രം. 9

സാ­നു­മ­തി:
ആ­ശ്ച­ര്യം തന്നെ! സ്വാർ­ത്ഥം ഇ­ത്ര­ത്തോ­ളം വ­രു­മ­ല്ലോ! ഇ­ദ്ദേ­ഹ­ത്തി­ന്റെ സ­ന്താ­പം ക­ണ്ടു് ഞാൻ ര­സി­ക്കു­ന്നു.
വി­ദൂ­ഷ­കൻ:
തോഴരേ, എ­നി­ക്കു് തോ­ന്നു­ന്നു, വല്ല ആ­കാ­ശ­ചാ­രി­ക­ളും ശ്രീ­മ­തി­യെ കൊ­ണ്ടു­പോ­യി­രി­ക്ക­ണം എ­ന്നു്.
രാ­ജാ­വു്:
പ­തി­വ്ര­ത­യാ­യ അവളെ മ­റ്റാർ­ക്കു് തൊടാൻ ക­ഴി­യും? മേ­ന­ക­യാ­ണു് അ­വ­ളു­ടെ മാ­താ­വെ­ന്നു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ആ വർ­ഗ്ഗ­ത്തിൽ ആ­രെ­ങ്കി­ലും കൊ­ണ്ടു­പോ­യി­രി­ക്ക­ണ­മെ­ന്നാ­ണു് എന്റെ ശങ്ക.
സാ­നു­മ­തി:
മ­റ­ന്ന­തി­ലാ­ണു് വി­സ്മ­യം, ഓർ­ത്ത­തി­ല­ല്ല.
വി­ദൂ­ഷ­കൻ:
അ­ങ്ങ­നെ­യാ­ണെ­ങ്കിൽ എ­ന്നെ­ങ്കി­ലും ശ്രീ­മ­തി­യു­ടെ സ­മാ­ഗ­മ­ത്തി­ന്നു് സ­ങ്ഗ­തി­യു­ണ്ടു്.
രാ­ജാ­വു്:
എ­ങ്ങ­നെ?
വി­ദൂ­ഷ­കൻ:
പു­ത്രി ഭർ­ത്തൃ­വി­യോ­ഗ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന­തു ക­ണ്ടു­കൊ­ണ്ടു് മാ­താ­പി­താ­ക്ക­ന്മാർ ഏ­റേ­ക്കാ­ലം മി­ണ്ടാ­തി­രി­ക്ക­യി­ല്ല.
രാ­ജാ­വു്:
സഖേ?

സ്വ­പ്ന­വൃ­ത്താ­ന്ത­മോ? മായ-​യിൽക്കണ്ടതോ? ഭ്രാ­ന്തി­യോ?

സ്വ­ല്പ­പു­ണ്യം സ്വമാത്രാ-​ നു­രൂ­പം ഫ­ലം­ചെ­യ്ത­തോ?

അസ്സമാചാരമപ്പോയ-​ പോ­ക്കോ­ടെ­താൻ പോയി പി-

ന്നിസ്സമാധാനമാശയ്ക്കു-​മെത്താത്തൊരഗ്രത്തിലാം.10

വി­ദൂ­ഷ­കൻ:
അ­ങ്ങ­നെ പ­റ­യ­രു­തു്; വ­രാ­നു­ള്ള­തു് ഏതു് വ­ഴി­യി­ലും വ­ന്നു­ചേ­രു­മെ­ന്നു­ള്ള­തി­ലേ­ക്കു് ഈ മോ­തി­രം­ത­ന്നെ ഒരു ദൃ­ഷ്ടാ­ന്തം ആ­ണ­ല്ലോ.
രാ­ജാ­വു്:
കഷ്ടം! ഈ മോ­തി­ര­ത്തി­ന്റെ അവസ്ഥ ശോ­ച­നീ­യ­മാ­യി­രി­ക്കു­ന്നു. അ­സു­ല­ഭ­മാ­യ പ­ദ­വി­യെ വ­ഹി­ച്ചി­ട്ടു് ഇ­തി­നു് സ്ഥാ­ന­ഭ്രം­ശം വ­ന്നു­വ­ല്ലോ.

സു­കൃ­ത­ഫ­ല­മെ­നി­ക്കു വ­ന്ന­പോ­ലേ­സു­കൃ­ശ­ത, മോ­തി­ര­മേ; നി­ന­ക്കു­മാർ­ന്നൂ!

അ­രു­ണ­ന­ഖ­മ­ണി­ഞ്ഞൊ­രോ­മ­ലാ­ളിൻ വി­ര­ലി­ല­ണ­ഞ്ഞ പദം വെ­ടി­ഞ്ഞു­തേ നീ 11

സാ­നു­മ­തി:
മ­റ്റൊ­രാ­ളു­ടെ കൈ­യ്യി­ലാ­ണു് കി­ട്ടി­യ­തെ­ങ്കിൽ സ­ത്യ­മാ­യി ശോ­ച­നീ­യം തന്നെ.
വി­ദൂ­ഷ­കൻ:
തോഴരെ, എന്തു പ്ര­സ­ക്തി­യി­ലാ­ണു് സ്വ­നാ­മ മു­ദ്ര­യു­ള്ള മോ­തി­രം ശ്രീ­മ­തി­ക്കു് കൊ­ടു­ക്കു­ക­യു­ണ്ടാ­യ­തു്?
സാ­നു­മ­തി:
എ­നി­ക്കു് തോ­ന്നി­യ കൗ­തു­കം ഇ­യാൾ­ക്കു­മു­ണ്ടാ­യി.
രാ­ജാ­വു്:
കേ­ട്ടു­കൊ­ള്ളൂ. ന­ഗ­ര­ത്തി­ലേ­ക്കു് പു­റ­പ്പെ­ടു­ന്ന സമയം പ്രി­യ­ത­മ ക­ര­ഞ്ഞു­കൊ­ണ്ടു് ‘എന്നെ ആ­ര്യ­പു­ത്രൻ എ­ന്ന­ത്തേ­ക്കു് വ­രു­ത്തും’ എന്നു ചോ­ദി­ച്ചു.
വി­ദൂ­ഷ­കൻ:
എ­ന്നി­ട്ടോ?
രാ­ജാ­വു്:
പി­ന്നെ ഞാൻ ഈ മു­ദ്ര­മോ­തി­രം അ­വ­ളു­ടെ വി­ര­ലിൽ ഇ­ടു­വി­ച്ചു­കൊ­ണ്ടു് ഉ­ത്ത­രം പ­റ­ഞ്ഞു:

എൻ­നാ­മ­മു­ദ്ര­യി­തി­ലെ­ണ്ണു­ക വർണ്ണമോരോ-​

ന്നെ­ന്നും മു­റ­യ്ക്ക­തു ക­ഴി­ഞ്ഞു വ­രു­മ്പൊ­ഴേ­ക്കും

എ­ന്നോ­മ­ലാൾ­ക്ക­ര­മ­ന­യ്ക്കു വ­രു­ന്ന­തി­നു

വ­ന്നെ­ത്തു­മാ­ളു­ക­ള­ക­മ്പ­ടി­യോ­ടു­മെ­ന്നു്. 12

അതും നി­ഷ്ക­ണ്ട­ക­നാ­യ ഈ ഞാൻ ബു­ദ്ധി­മോ­ഹം­നി­മി­ത്തം അ­നു­ഷ്ഠി­ച്ചി­ല്ല­ല്ലോ!

സാ­നു­മ­തി:
സ­ര­സ­മാ­യ അവധി വിധി തെ­റ്റി­ച്ചു­ക­ള­ഞ്ഞു.
വി­ദൂ­ഷ­കൻ:
എ­ന്നാൽ, പി­ന്നെ ഇതു് ചെ­മ്മീ­നി­ന്റെ വ­യ­റിൽ­പ്പോ­കാ­നും, മു­ക്കോ­ന്റെ കൈ­യ്യിൽ­കി­ട്ടാ­നും ഇ­ട­യെ­ന്തു്?
രാ­ജാ­വു്:
ശ­ചീ­തീർ­ത്ഥം വ­ന്ദി­ക്കു­മ്പോൾ അങ്ങേ തോ­ഴി­യു­ടെ കൈ­യ്യിൽ­നി­ന്നു് ഊരി ഗം­ഗ­യിൽ വീ­ണ­താ­ണു്.
വി­ദൂ­ഷ­കൻ:
എ­ല്ലാം യോ­ജി­ക്കു­ന്നു­ണ്ടു്!
സാ­നു­മ­തി:
അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ആ പാ­വ­പ്പെ­ട്ട ശ­കു­ന്ത­ള­യെ വി­വാ­ഹം ചെയ്ത സ­ങ്ഗ­തി­യിൽ അ­ധർ­മ്മ­ഭീ­രു­വാ­യ ഇ­ദ്ദേ­ഹ­ത്തി­നു് സംശയം ജ­നി­ച്ച­തു്. അഥവാ, ഇ­ത്ര­മാ­ത്രം അ­നു­രാ­ഗ­മു­ള്ള സ്ഥി­തി­ക്കു് അ­ട­യാ­ളം ക­ണ്ടു് വേണോ ഓർ­മ്മി­ക്കാൻ? ഇ­തെ­ങ്ങ­നെ­യാ­ണു്?
രാ­ജാ­വു്:
ഈ മോ­തി­ര­ത്തെ­ത്ത­ന്നെ ഒ­ന്നു് ശ­കാ­രി­ക്ക­ട്ടേ!
വി­ദൂ­ഷ­കൻ:
(വി­ചാ­രം) ഇ­ദ്ദേ­ഹം ഭ്രാ­ന്തി­ന്റെ വ­ഴി­ക്കു് പു­റ­പ്പെ­ട്ടു.
രാ­ജാ­വു്:
മോ­തി­ര­മേ,

ച­ന്ത­ത്തി­ന്നൊ­ത്ത വി­ര­ലേ­ന്തി­ടു­മ­ക്ക­രം വി-

ട്ടെ­ന്തി­ന്നു നീ സ­ലി­ല­പൂ­ര­മ­തിൽ­പ്പ­തി­ച്ചു?

അഥവാ,

ചി­ന്തി­ക്ക­യി­ല്ല ജ­ഡ­വ­സ്തു ഗു­ണ­ങ്ങ­ളൊ­ന്നും;

ഞാൻ തന്നെ കാ­ന്ത­യെ വെ­ടി­ഞ്ഞ­തി­നെ­ന്തു ബന്ധം? 13

വി­ദൂ­ഷ­കൻ:
(വി­ചാ­രം) വി­ശ­പ്പു് എന്നെ ക­ടി­ച്ചു­തി­ന്നാ­റാ­യി.
രാ­ജാ­വു്:
കാരണം കൂ­ടാ­തെ ത­ള്ളി­ക്ക­ള­ഞ്ഞി­ട്ടു് പ­ശ്ചാ­ത്ത­പി­ക്കു­ന്ന എന്റെ പേരിൽ ദ­യ­വു­ചെ­യ്തു് കാ­ണ്മാൻ സ­ങ്ഗ­തി­യാ­ക്കി­ത്ത­ര­ണേ!
ച­തു­രി­ക:
(തനിയെ തിര മാ­റ്റി­കൊ­ണ്ടു് ബ­ദ്ധ­പ്പെ­ട്ടു് പ്ര­വേ­ശി­ച്ചു്) ഇതാ, ചി­ത്ര­ത്തി­ലു­ള്ള പൊ­ന്നു് ത­മ്പു­രാ­ട്ടി! (ചി­ത്രം കാ­ണി­ക്കു­ന്നു.)
വി­ദൂ­ഷ­കൻ:
(നോ­ക്കി­യി­ട്ടു്) തോഴരെ, ര­സി­ക­നാ­യി ചി­ത്രം! ആ സ്തോ­ഭ­വും, ആ നി­ല­യും എ­ല്ലാം വളരെ യോ­ജി­ച്ചു. താണും, പൊ­ങ്ങി­യു­മു­ള്ള ഭാ­ഗ­ങ്ങ­ളിൽ എന്റെ ക­ണ്ണു് ഇ­ട­റു­ന്ന­തു­പോ­ലെ തോ­ന്നു­ന്നു.
സാ­നു­മ­തി:
അമ്പ! ഈ രാ­ജർ­ഷി­യു­ടെ സാ­മർ­ത്ഥ്യം കേമം തന്നെ. എ­നി­ക്കു് സഖി മു­മ്പിൽ വ­ന്നു് നിൽ­ക്കു­ന്ന­തു­പോ­ലെ തോ­ന്നു­ന്നു.
രാ­ജാ­വു്:

ചി­ത്ര­ത്തിൽ ചെ­യ്യു­മാ­റു­ണ്ടു്

ചേ­രാ­ത്ത­തു ചെ­ലു­ത്തു­ക;

ചേ­ല­വൾ­ക്കു­ള്ള­തോ ചേർ­ന്നു

ചെ­റ്റു­താൻ ഞാൻ കു­റി­ച്ച­തിൽ. 14

സാ­നു­മ­തി:
പ­ശ്ചാ­ത്താ­പം­കൊ­ണ്ടു് അ­ധി­ക­പ്പെ­ട്ടി­രി­ക്കു­ന്ന സ്നേ­ഹ­ത്തി­നും അ­ഹം­ഭാ­വ­മി­ല്ലാ­ത്ത പ്ര­കൃ­തി­ക്കും ഉ­ചി­ത­മാ­യി­ട്ടാ­ണു് ഇ­പ്പ­റ­ഞ്ഞ­തു്.
വി­ദൂ­ഷ­കൻ:
തോഴരേ, ഇവിടെ മൂ­ന്നു­പേ­രെ­ക്കാ­ണാ­നു­ണ്ടു്. എ­ല്ലാ­വ­രും ക­ണ്ടാൽ കൊ­ള്ളാ­വു­ന്ന­വ­രു­മാ­ണു്. ഇതിൽ ഏ­താ­ണു് ശ്രീ­മ­തി ശ­കു­ന്ത­ള?
സാ­നു­മ­തി:
ഇ­ത്ര­മാ­ത്രം സൗ­ന്ദ­ര്യ­മു­ള്ള ആകൃതി ക­ണ്ടു് തി­രി­ച്ച­റി­യു­വാൻ വ­യ്യാ­ത്ത ഇവനു് ക­ണ്ണു­കൊ­ണ്ടു് പ്ര­യോ­ജ­ന­മി­ല്ല.
രാ­ജാ­വു്:
ഏ­തെ­ന്നാ­ണു് അ­ങ്ങേ­ക്കു് തോ­ന്നു­ന്ന­തു്?
വി­ദൂ­ഷ­കൻ:
എ­നി­ക്കു് തോ­ന്നു­ന്ന­തു് ത­ല­മു­ടി­യു­ടെ കെ­ട്ട­ഴി­ഞ്ഞു് ഉ­ള്ളി­ലി­രി­ക്കു­ന്ന മാല വെ­ളി­യിൽ പു­റ­പ്പെ­ട്ടു് മു­ഖ­ത്തു് വി­യർ­പ്പു­തു­ള്ളി­കൾ പൊ­ടി­ച്ചും, തോ­ളു­കൾ ത­ളർ­ന്നു് ഭു­ജ­ങ്ങൾ താ­ഴ്‌­ന്നും, കു­റ­ഞ്ഞൊ­ന്നു് ക്ഷീ­ണി­ച്ച ഭാ­വ­ത്തിൽ ന­ന­വു­ത­ട്ടി­ത്തി­ള­ങ്ങു­ന്ന ഇ­ളം­ത­ളി­രു­കൾ നി­റ­ഞ്ഞ തേ­ന്മാ­വി­ന്റെ അ­രി­കി­ലാ­യി എ­ഴു­തി­യി­രി­ക്കു­ന്ന­തു് ത­ത്ര­ഭ­വ­തി ശ­കു­ന്ത­ള­യെ­ന്നും, മ­റ്റ­വർ ര­ണ്ടു­പേ­രും സ­ഖി­മാ­രെ­ന്നു­മാ­ണു്.
രാ­ജാ­വു്:
അ­ങ്ങു് ബു­ദ്ധി­മാ­നാ­ണു്. എ­നി­ക്കു­ണ്ടാ­യ മ­നോ­വി­കാ­ര­ങ്ങ­ളു­ടെ ചി­ഹ്ന­ങ്ങ­ളും ഇതിൽ കാ­ണു­ന്നു­ണ്ടു്.

വ­ര­കൾ­ക്ക­രി­കിൽ വി­യർ­ത്തൊ­രു

വി­ര­ലിൻ മാ­ലി­ന്യ­മു­ണ്ടു കാ­ണു­ന്നു;

ചെ­റു­താ­യ് ചായം വീർത്തി-​

ട്ട­റി­യാം ക­ണ്ണീർ പ­തി­ച്ചി­തു ക­വി­ളിൽ. 15

ച­തു­രി­കേ, എ­നി­ക്കു് വി­നോ­ദ­നോ­പാ­യ­മാ­യ ഈ ചി­ത്രം പൂർ­ത്തി­യാ­ക്കി­ക്ക­ഴി­ഞ്ഞി­ല്ല; തൂലിക ചെ­ന്നെ­ടു­ത്തു­കൊ­ണ്ടു വരൂ.

ച­തു­രി­ക:
ആര്യ മാ­ഢ­വ്യ, ചി­ത്ര­പ്പ­ല­ക പി­ടി­ച്ചു­കൊ­ള്ളേ­ണേ! ഞാൻ പോയി വ­ര­ട്ടെ?
രാ­ജാ­വു്:
ഞാൻ തന്നെ വെ­ച്ചു­കൊ­ള്ളാം. (പടം വാ­ങ്ങു­ന്നു.) (ച­തു­രി­ക പോയി)
രാ­ജാ­വു്:

നേരെ സ­മ­ക്ഷ­മി­ഹ വ­ന്നൊ­രു കാന്തയാളെ-​

ദ്ദൂ­രെ ത്യ­ജി­ച്ചു പ­ട­മേ­റ്റി ര­സി­ക്കു­മീ ഞാൻ

നീ­രോ­ട്ട­മു­ള്ള പു­ഴ­യൊ­ന്നു കടന്നുവന്നി-​

ട്ടാ­രാ­ഞ്ഞി­ടു­ന്നു ബത, കാ­നൽ­ജ­ലം കു­ടി­പ്പാൻ.

16

വി­ദൂ­ഷ­കൻ:
(വി­ചാ­രം) ഇ­തൊ­ത്തു; ഇ­ദ്ദേ­ഹം ഇ­പ്പോൾ നദി ക­ട­ന്നു­വ­ന്നു് കാ­നൽ­വെ­ള്ളം തേ­ടു­ക­യാ­ണു്. (വെ­ളി­വാ­യി­ട്ടു്) തോഴരേ, ഇനി എ­ന്താ­ണി­തിൽ എ­ഴു­താ­നു­ള്ള­തു് ?
രാ­ജാ­വു്:
കേ­ട്ടു­കൊ­ള്ളൂ:

ചാലെ മാ­ലി­നി­യും, മ­രാ­ള­മി­ഥു­നം വാഴും മ­ണൽ­ത്തി­ട്ട­യും,

ചോ­ല­യ്ക്ക­പ്പു­റ­മാ­യ് മൃ­ഗ­ങ്ങൾ നി­റ­യും­ശൈ­ലേ­ന്ദ്ര­പാ­ദ­ങ്ങ­ളും;

ചീരം ചാർ­ത്തി­ന വൃക്ഷമൊന്നതിനിട-​യ്ക്കായിട്ടു കാ­ന്ത­ന്റെ മെയ്

ചാ­രി­ക്കൊ­മ്പി­ലി­ട­ത്തു­ക­ണ്ണു­ര­സു­മാ­മാൻ­പേ­ട­യും വേ­ണ്ട­താം. 17

വി­ദൂ­ഷ­കൻ:
(വി­ചാ­രം) എന്റെ പക്ഷം, താ­ടി­ക്കാ­ര­ന്മാ­രാ­യ മ­ഹർ­ഷി­മാ­രു­ടെ കൂ­ട്ടം കൊ­ണ്ടു് ചി­ത്രം നി­റ­യ്ക്കാ­മെ­ന്നാ­ണു്.
രാ­ജാ­വു്:
തോഴരെ! ഇനി ഒ­ന്നു് കൂ­ടി­യു­ണ്ടു്; ശ­കു­ന്ത­ള­യു­ടെ അ­ല­ങ്കാ­ര­ങ്ങ­ളിൽ­ച്ചി­ല­തു് എ­ഴു­താൻ വി­ട്ടു­പോ­യി.
വി­ദൂ­ഷ­കൻ:
അ­തെ­ന്താ­ണാ­വോ?
സാ­നു­മ­തി:
സ­ഖി­യു­ടെ വ­ന­വാ­സ­ത്തി­നും സൗ­ന്ദ­ര്യ­ത്തി­നും ഉ­ചി­ത­മാ­യി­ട്ടെ­ന്തെ­ങ്കി­ലും ആ­യി­രി­ക്ക­ണം.
രാ­ജാ­വു്:

ചെ­വി­ക്കു ചേർ­ത്തി­ല്ല കവിൾത്തടംവരെ-​

ക്ക­വി­ഞ്ഞു നിൽ­ക്കു­ന്ന ശി­രീ­ഷ­ഭൂ­ഷ­ണം;

അ­ണ­ച്ചി­ടേ­ണം ശ­ര­ദി­ന്ദു­സു­ന്ദ­രം

മൃ­ണാ­ള­നാ­ളം കു­ളുർ­കൊ­ങ്ക­യി­ങ്ക­ലും. 18

വി­ദൂ­ഷ­കൻ:
ശ്രീ­മ­തി എ­ന്താ­ണു് ചെ­ന്താ­രു­പോ­ലെ ശോ­ഭി­ക്കു­ന്ന കൈ മു­ഖ­ത്തി­ന്നു­നേ­രെ പി­ടി­ച്ചു് ഭ­യ­പ്പെ­ട്ട ഭാ­വ­ത്തിൽ നിൽ­ക്കു­ന്ന­തു് ? (സൂ­ക്ഷി­ച്ചു നോ­ക്കീ­ട്ടു്) ആ ഇതാ, ഒരു പൂ­ന്തേൻ ക­വ­രു­ന്ന കള്ളൻ, അ­സ­ത്തു വണ്ടു ചെ­ന്നു ശ്രീ­മ­തി­യു­ടെ മു­ഖാ­ര­വി­ന്ദ­ത്തെ ആ­ക്ര­മി­ക്കു­ന്നു.
രാ­ജാ­വു്:
ആ അ­ധി­ക­പ്ര­സ­ങ്ഗി­യെ ത­ടു­ക്കൂ.
വി­ദൂ­ഷ­കൻ:
അ­വി­ന­യം പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ ശാ­സി­ക്കു­ന്ന അ­ങ്ങു് വി­ചാ­രി­ച്ചാ­ലേ ഇവനെ തടയാൻ ക­ഴി­ക­യു­ള്ളു!
രാ­ജാ­വു്:
ശ­രി­ത­ന്നെ, എടോ വണ്ടേ! പൂ­ച്ചെ­ടി­കൾ­ക്കു പ്രി­യ­പ്പെ­ട്ട വി­രു­ന്നു­കാ­ര­നാ­യ നീ എ­ന്തി­വി­ടെ പ­റ­ന്നു­ന­ട­ക്കു­ന്നു? ശ്ര­മ­പ്പെ­ടു­ന്നു?

നി­ന്നു­ടെ വല്ലഭ മലരതി-​

ലു­ന്ന­ത­തൃ­ഷ­പൂ­ണ്ടു­താ­നി­രു­ന്നി­ട്ടും

ന­ന്മ­ധു നു­ക­രാ­തെ ചിരം

നി­ന്നെ­യി­താ കാ­ത്തി­രു­ന്നു കേ­ഴു­ന്നു.19

സാ­നു­മ­തി:
വ­ണ്ടി­നെ വി­ല­ക്കി­യ­തു് രാ­ജാ­വി­ന്റെ അ­ന്ത­സ്സി­ന്നു് യോ­ജി­ച്ചു.
വി­ദൂ­ഷ­കൻ:
ത­ടു­ത്താ­ലും ഒ­ഴി­ഞ്ഞു മാ­റാ­ത്ത വർ­ഗ്ഗ­മാ­ണി­തു്.
രാ­ജാ­വു്:
അ­ത്ര­യ്ക്കാ­യോ? എന്റെ ശാസനം കേൾ­ക്കു­ക­യി­ല്ലേ? എ­ന്നാൽ കണ്ടോ!

ഞാൻ ത­ന്നെ­യ­ന്നു ക­നി­വെ­ന്യെ­നു­കർ­ന്നി­ടാ­ത്ത

കാ­ന്താ­ധ­രോ­ഷ്ഠ­മി­തി­ളം­ത­ളി­രി­ന്നു തു­ല്യം

തൊ­ട്ടെ­ങ്കി­ലി­ന്നു ശഠ, ഭൃങ്ഗ, പി­ടി­ച്ചു നി­ന്നെ

ക്കെ­ട്ടി­സ്സ­രോ­ജ­മു­കു­ള­ത്തി­ല­ക­പ്പെ­ടു­ത്തും. 20

വി­ദൂ­ഷ­കൻ:
ഈ കഠിന ശി­ക്ഷ­ക്ക­വൻ ഭ­യ­പ്പെ­ടു­ക­യി­ല്ല­യോ? (ചി­രി­ച്ചി­ട്ടു്, വി­ചാ­രം) ഇ­ദ്ദേ­ഹ­മോ ഭ്രാ­ന്ത­നാ­യി; ഞാനും സം­സർ­ഗ്ഗം­കൊ­ണ്ടു് ആ മ­ട്ടി­ലാ­യി­രി­ക്കു­ന്നു. (വെ­ളി­വാ­യി­ട്ടു്) ഓഹോയി! ഇതാ! ഇതു് പ­ട­മാ­ണു്.
രാ­ജാ­വു്:
എ­ന്തു്?
സാ­നു­മ­തി:
എ­നി­ക്കു­കൂ­ടി ഇ­തു­വ­രെ ചി­ത്ര­മെ­ന്നു­ള്ള വി­ചാ­രം ഉ­ണ്ടാ­യി­രു­ന്നി­ല്ല. പി­ന്നെ­യാ­ണോ അ­നു­ഭ­വ­പ്ര­ത്യ­ക്ഷ­മു­ള്ള ഇ­ദ്ദേ­ഹ­ത്തി­നു്?
രാ­ജാ­വു്:
തോഴർ എ­ന്തി­നാ­ണു് ഈ ദു­സ്സാ­മർ­ത്ഥ്യം കാ­ട്ടി­യ­തു്?

സ­മ­ക്ഷ­മാ­യ്ക്കാ­ണു­കി­ലെ­ന്ന­പോ­ലെ ഞാൻ

സ­മാ­ധി­മൂ­ലം സു­ഖ­മാർ­ന്നി­രി­ക്ക­വേ,

ഭ്രമം ക­ള­ഞ്ഞെ­ന്തി­നു ചി­ത്ര­മാ­ക്കി നീ

ച­മ­ച്ചു­വീ­ണ്ടും ക­മ­ലാ­യ­താ­ക്ഷി­യേ? 21

(ക­ണ്ണീ­രു തൂ­കു­ന്നു.)

സാ­നു­മ­തി:
ഈ വി­ര­ഹ­ത്തി­ന്റെ മ­ട്ടു് പൂർ­വാ­പ­ര­വി­രോ­ധം കൊ­ണ്ടു് അ­പൂർ­വ­മാ­യി­രി­ക്കു­ന്നു.
രാ­ജാ­വു്:
മാ­ഢ­വ്യാ, ഇ­ട­വി­ടാ­തെ­യു­ള്ള ഈ ദുഃഖം ഞാൻ എ­ങ്ങ­നെ­യാ­ണു് സ­ഹി­ക്കേ­ണ്ട­തു്?

കി­നാ­വിൽ­ദ്ദർ­ശ­നം നിദ്രാ-​

വി­നാ­ശ­ത്താ­ല­പൂർ­വ­മാം;

കാ­ണ്മാൻ പ­ട­ത്തി­ലോ പിന്നെ-​

സ്സ­മ്മ­തി­ക്കി­ല്ല ക­ണ്ണു­നീർ. 22

സാ­നു­മ­തി:
ഉ­പേ­ക്ഷി­ച്ച­തു­കൊ­ണ്ടു­ള്ള ദുഃഖം ശ­കു­ന്ത­ള­യു­ടെ ഹൃ­ദ­യ­ത്തിൽ­നി­ന്നു് അ­ങ്ങി­പ്പോൾ നി­ശ്ശേ­ഷം തു­ട­ച്ചു­ക­ള­ഞ്ഞു.
ച­തു­രി­ക:
(പ്ര­വേ­ശി­ച്ചി­ട്ടു്) പൊ­ന്നു­ത­മ്പു­രാ­നു് വിജയം! അടിയൻ തൂ­ലി­ക­പ്പെ­ട്ടി എ­ടു­ത്തു­കൊ­ണ്ടു് ഇ­ങ്ങോ­ട്ടു് വ­രി­ക­യാ­യി­രു­ന്നു.
രാ­ജാ­വു്:
അ­പ്പോ­ഴോ?
ച­തു­രി­ക:
വ­ഴി­യിൽ വെ­ച്ചു് പിം­ഗ­ളി­ക­യോ­ടും­കൂ­ടി ഇ­ങ്ങോ­ട്ടെ­ഴു­ന്ന­ള്ളു­ന്ന വ­സു­മ­തീ­ദേ­വി തി­രു­മ­ന­സ്സു­കൊ­ണ്ടു് “ഞാൻ­ത­ന്നെ ആ­ര്യ­പു­ത്ര­ന്റെ കൈ­യ്യിൽ­കൊ­ണ്ടു­ചെ­ന്നു് കൊ­ടു­ത്തു­കൊ­ള്ളാം” എന്നു ക­ല്പി­ച്ചു പെ­ട്ടി അ­ടി­യ­ന്റെ കൈ­യിൽ­നി­ന്നും പി­ടി­ച്ചു­പ­റി­ച്ചു.
വി­ദൂ­ഷ­കൻ:
നി­ന്നെ വി­ട്ടേ­ച്ച­തു് ഭാ­ഗ്യ­മാ­യി.
ച­തു­രി­ക:
ദേ­വി­തി­രു­മ­ന­സ്സി­ലെ ഉ­ത്ത­രീ­യം ചെ­ടി­യിൽ­കൊ­ണ്ടു­ട­ക്കി­യ­തു് പിം­ഗ­ളി­ക വി­ടു­വി­ക്കു­ന്ന ത­രം­നോ­ക്കി ഞാൻ ക­ട­ന്നു­ക­ള­ഞ്ഞു.
രാ­ജാ­വു്:
തോഴരേ, ദേവി ഇ­ങ്ങോ­ട്ടു വരും; ഞാൻ ബ­ഹു­മാ­നി­ക്കു­ന്ന­തു­കൊ­ണ്ടു് ഇ­പ്പോൾ കുറെ ഗർ­വ്വു­മു­ണ്ടു്. ഈ പടം തോഴർ സൂ­ക്ഷി­ച്ചു കൊ­ള്ളൂ.
വി­ദൂ­ഷ­കൻ:
‘അ­വ­ന­വ­നെ’ എ­ന്നു­വേ­ണം ക­ല്പി­ക്കാൻ. (പടം എ­ടു­ത്തു­കൊ­ണ്ടു് എ­ഴു­ന്നേ­റ്റു്) ദേ­വി­യു­മാ­യു­ള്ള ശ­ണ്ഠ­യിൽ അ­ങ്ങേ­ക്കു് മോചനം കി­ട്ടു­ക­യാ­ണെ­ങ്കിൽ എന്നെ വി­ളി­ച്ചേ­ക്ക­ണം. ഞാൻ മേ­ഘ­പ്ര­തി­ച്ഛ­ന്ദ മാ­ളി­ക­യി­ലു­ണ്ടാ­കും. (ഓ­ടി­പ്പോ­യി)
സാ­നു­മ­തി:
തൽ­ക്കാ­ലം മ­ന­സ്സു് മ­റ്റൊ­രാ­ളിൽ പ്ര­വേ­ശി­ച്ചി­രി­ക്ക­യാ­ണെ­ങ്കി­ലും മു­മ്പു­ള്ള ആളെ മാ­നി­ക്കു­ന്ന ഇ­ദ്ദേ­ഹം സ്നേ­ഹ­വി­ഷ­യ­ത്തിൽ സ്ഥി­ര­ത­യു­ള്ള­വ­നാ­ണു്.
ദ്വാ­ര­പാ­ലി­ക:
(എ­ഴു­ത്തും­കൊ­ണ്ടു് പ്ര­വേ­ശി­ച്ചി­ട്ടു്) ത­മ്പു­രാ­നു് വിജയം!
രാ­ജാ­വു്:
വേ­ത്ര­വ­തി, നീ വരും വഴി ദേ­വി­യെ കാ­ണു­ക­യു­ണ്ടാ­യി­ല്ലേ?
ദ്വാ­ര­പാ­ലി­ക:
ഉ­വ്വു്, കണ്ടു; പക്ഷേ, അ­ടി­യ­ന്റെ കൈയിൽ ഈ എ­ഴു­ത്തി­രി­ക്കു­ന്ന­തു­ക­ണ്ടി­ട്ടു് തി­രു­മ­ന­സ്സു­കൊ­ണ്ടു് മ­ട­ങ്ങി­യെ­ഴു­ന്ന­ള്ളി.
രാ­ജാ­വു്:
ദേവി നല്ല വി­വ­ര­മു­ള്ള ആ­ളാ­ണു്; കാ­ര്യ­വി­ഘ്ന­ത്തി­നി­ട­യാ­ക്കാ­തെ സൂ­ക്ഷി­ക്കും.
ദ്വാ­ര­പാ­ലി­ക:
അ­മാ­ത്യൻ ഉ­ണർ­ത്തി­ക്കു­ന്നു: “പല ഇ­ന­ങ്ങ­ളി­ലാ­യി­ട്ടു മുതൽ തി­ട്ടം­വ­രു­ത്തു­ന്ന­തി­നു് ക­ണ­ക്കു­കൾ പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു; അ­തി­നാൽ പൗ­ര­കാ­ര്യ­ങ്ങ­ളിൽ ഒന്നു മാ­ത്ര­മെ ഇന്നു വി­ചാ­ര­ണ ചെ­യ്തു­ള്ളു. അ­തി­ന്റെ വിവരം ഈ എ­ഴു­ത്തിൽ കാ­ണി­ച്ചി­ട്ടു­ള്ള­തു് തൃ­ക്കൺ പാർ­ക്ക­ണം” എ­ന്നു്.
രാ­ജാ­വു്:
എ­ഴു­ത്തു് ഇ­ങ്ങോ­ട്ടു കാ­ണി­ക്കൂ! (ദ്വാ­ര­പാ­ലി­ക എ­ഴു­ത്തു കാ­ണി­ക്കു­ന്നു.) (വാ­യി­ച്ചി­ട്ടു്) എ­ന്തു്? ‘സ­മു­ദ്ര­വ്യാ­പാ­രി­ക­ളു­ടെ നാ­യ­ക­നാ­യ ധ­ന­മി­ത്രൻ ക­പ്പൽ­ച്ചേ­ത­ത്തിൽ മ­രി­ച്ചു­പോ­യി. ആ സാ­ധു­വി­ന്നു് സ­ന്ത­തി­യു­മി­ല്ല; അ­വ­ന്റെ സ്വ­ത്തെ­ല്ലാം പ­ണ്ടാ­ര­വ­ക­യ്ക്കു് ചേ­രേ­ണ്ട­താ­ണു്’ എ­ന്നു് അ­മാ­ത്യൻ എ­ഴു­തി­യി­രി­ക്കു­ന്നു. (വി­ഷാ­ദ­ത്തോ­ടു­കൂ­ടി) സ­ന്ത­തി­യി­ല്ലാ­തെ പോ­കു­ന്ന­തു് കഷ്ടം തന്നെ! (ദ്വാ­ര­പാ­ലി­ക­യോ­ടു്) വേ­ത്ര­വ­തി, ധനവാൻ ആ­യി­രു­ന്ന­തി­നാൽ അ­യാൾ­ക്കു് അനേകം ഭാ­ര്യ­മാർ ഇ­രു­ന്നി­രി­ക്ക­ണം. അവരിൽ ആ­രെ­ങ്കി­ലും ഇ­പ്പോൾ ഗർഭം ധ­രി­ച്ച­വ­രാ­യി­ട്ടെ­ങ്കി­ലും ഉണ്ടോ എ­ന്നു് വി­ചാ­ര­ണ ചെ­യ്യ­ണം.
ദ്വാ­ര­പാ­ലി­ക:
അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­മാ­രിൽ അ­യോ­ദ്ധ്യ­ക്കാ­രൻ ചെ­ട്ടി­യാ­രു­ടെ മ­കൾ­ക്കു് ഈയിടെ പും­സ­വ­നം[18] ന­ട­ന്ന­താ­യി കേൾ­വി­യു­ണ്ടു്.
രാ­ജാ­വു്:
എ­ന്നാൽ ഗർ­ഭ­ത്തി­ലി­രി­ക്കു­ന്ന ആ കു­ട്ടി, അ­ച്ഛ­ന്റെ സ്വ­ത്തി­ന­വ­കാ­ശി­യാ­ണ­ല്ലോ. ഈ വിവരം അ­മാ­ത്യ­നോ­ടു് ചെ­ന്നു് പറയുക.
വേ­ത്ര­വ­തി:
ക­ല്പ­ന­പോ­ലെ (പു­റ­പ്പ­ടു­ന്നു)
രാ­ജാ­വു്:
വ­ര­ട്ടെ. ഇവിടെ വരൂ!
വേ­ത്ര­വ­തി:
അടിയൻ!
രാ­ജാ­വു്:
സ­ന്ത­തി ഉ­ണ്ടെ­ങ്കി­ലെ­ന്തു്? ഇ­ല്ലെ­ങ്കി­ലെ­ന്തു്?

ചേ­ത­പ്പെ­ടു­ന്നു മാലോകർ-​

ക്കേ­തേ­തു നി­ജ­ബാ­ന്ധ­വർ

അ­താ­താ­യി­ട്ടു ദുഷ്ഷന്ത-​

നു­ത­കും ച­തി­യെ­ന്നി­യെ 23

എന്നു വി­ളം­ബ­രം ചെ­യ്യ­ട്ടെ!

വേ­ത്ര­വ­തി:
ഇ­ങ്ങ­നെ വി­ളി­ച്ച­റി­യി­ക്കാൻ പറയാം. (പോയി തി­രി­കെ വ­ന്നി­ട്ടു്) കാ­ല­ത്തി­ലു­ണ്ടാ­യ മ­ഴ­പോ­ലെ തി­രു­മ­ന­സ്സി­ലെ കല്പന അ­മാ­ത്യൻ അ­ഭി­ന­ന്ദി­ച്ചു.
രാ­ജാ­വു്:
(നെ­ടു­വീർ­പ്പു­വി­ട്ടി­ട്ടു്) ഛേ! ഇ­ങ്ങ­നെ­യാ­ണ­ല്ലോ സ­ന്ത­തി­യ­റ്റു് അ­വ­കാ­ശി­യി­ല്ലാ­തെ­വ­രു­മ്പോൾ സ്വ­ത്തു­കൾ അ­ന്യ­രിൽ ചെ­ന്നു­ചേ­രു­ന്ന­തു്! എന്റെ പി­ല്ക്കാ­ലം പൂ­രു­വം­ശ­ശ്രീ­യ്ക്കും ഇ­തു­ത­ന്നെ ഗതി.
വേ­ത്ര­വ­തി:
ഈ വിധം അ­മ­ങ്ഗ­ല­വാ­ക്കു് ഒ­രി­ക്ക­ലും ക­ല്പി­ക്ക­രു­തു്. ദൈവം തു­ണ­യ്ക്ക­ട്ടെ!
രാ­ജാ­വു്:
കൈ­വ­ന്ന ശ്രേ­യ­സ്സി­നെ അ­വ­മാ­നി­ച്ച പാ­പി­യാ­ണ­ല്ലോ ഞാൻ
സാ­നു­മ­തി:
സം­ശ­യ­മി­ല്ലാ; സ­ഖി­യെ­ത്ത­ന്നെ ഊന്നി ഇ­ദ്ദേ­ഹം ആ­ത്മ­നി­ന്ദ ചെ­യ്ക­യാ­ണു്.
രാ­ജാ­വു്:

സ­ന്താ­ന­മുൾ­ക്കൊ­ണ്ടു കുലപ്രതിഷ്ഠ-​

യ്ക്കൂ­ന്നാ­യൊ­ര­പ്പ­ത്നി­യെ ഞാൻ വെ­ടി­ഞ്ഞേൻ!

മെ­ത്തും ഫ­ല­ത്തി­ന്നു­ത­കു­ന്ന ഭൂമി

വി­ത്തും വി­ത­ച്ചൊ­ട്ടൊ­ഴി­യു­ന്ന­പോ­ലെ. 24

സാ­നു­മ­തി:
സ­ന്ത­ച്ഛേ­ദം അ­ങ്ങേ­ക്കു് ഒ­രി­യ്ക്ക­ലും വ­രി­ക­യി­ല്ല.
ച­തു­രി­ക:
(വേ­ത്ര­വ­തി­യോ­ടു സ്വ­കാ­ര്യ­മാ­യി­ട്ടു്) ഈ വ്യാ­പാ­രി­യു­ടെ സ­ങ്ഗ­തി­കൊ­ണ്ടു് ത­മ്പു­രാ­ന്നു് പ­ശ്ചാ­ത്താ­പം ഇ­ര­ട്ടി­ച്ചി­രി­ക്ക­യാ­ണു്. തി­രു­മ­ന­സ്സി­ലേ­ക്കു് ആ­ശ്വാ­സം വ­രു­വാൻ മേ­ഘ­മാ­ളി­ക­യിൽ­ച്ചെ­ന്നു് ആ­ര്യ­മാ­ഢ­വ്യ­നെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രൂ.
വേ­ത്ര­വ­തി:
നീ പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. (പോയി)
രാ­ജാ­വു്:
ദു­ഷ്ഷ­ന്ത­ന്റെ കൈ­കൊ­ണ്ടു് പി­ണ്ഡം വാ­ങ്ങു­ന്ന­വ­രു­ടെ കഥ പ­രു­ങ്ങ­ലി­ലാ­യി.

ഇ­ക്കാ­ല­മെ­ന്നു­ടെ പി­തൃ­ക്കൾ നി­വാ­പ­മേ­റ്റാൽ

പി­ല്ക്കാ­ല­മാ­രി­തു ത­രു­ന്ന­തി­നെ­ന്നു കേണു്

തൃ­ക്കൺ തു­ട­യ്ക്കു­വ­തി­നാ­ദ്യ­മെ­ടു­ത്തു ശേഷ-

മുൾ­ക്കൊ­ള്ളു­മെ­ന്നു ക­രു­തു­ന്നി­ത­പു­ത്ര­നാം ഞാൻ. 25

(മൂർ­ച്ഛി­ക്കു­ന്നു.)

ദ്വാ­ര­പാ­ലി­ക:
(ബ­ദ്ധ­പ്പെ­ട്ടു ചെ­ന്നു താ­ങ്ങി­ക്കൊ­ണ്ടു്) തി­രു­മേ­നി ആ­ശ്വ­സി­ക്ക­ണേ!
സാ­നു­മ­തി:
അയ്യോ! കഷ്ടം! ഇ­ദ്ദേ­ഹം വി­ള­ക്കു് ഇ­രി­ക്കെ­ത്ത­ന്നെ മ­റ­വി­ന്റെ ബലം കൊ­ണ്ടു് ഇ­രു­ട്ടി­ന്റെ ഫലം അ­നു­ഭ­വി­ക്കു­ന്നു; ഞാൻ ഇ­പ്പോൾ­ത്ത­ന്നെ ചെ­ന്നു് സ­മാ­ധാ­ന­പ്പെ­ടു­ത്തി­ക്ക­ള­യാം; അ­ല്ലെ­ങ്കിൽ വ­ര­ട്ടെ; അ­ദി­തി­ദേ­വി ശ­കു­ന്ത­ള­യെ അ­ശ്വ­സി­പ്പി­ക്കു­മ്പോൾ അരുളി ചെ­യ്ത­തു് ‘യ­ജ്ഞ­ഭാ­ഗ­ത്തിൽ ത­ത്പ­ര­ന്മാ­രാ­യ ദേ­വ­ന്മാർ­ത­ന്നെ ധർ­മ്മ­പ­ത്നി­യെ ഭർ­ത്താ­വു പ­രി­ഗ്ര­ഹി­ക്കു­ന്ന­തി­നു വേ­ണ്ട­തെ­ല്ലാം ചെ­യ്തു­കൊ­ള്ളും” എ­ന്നാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് അ­ത്ര­യും­കാ­ലം ഞാൻ ക്ഷ­മി­ച്ചി­രി­ക്ക­ത­ന്നെ വേണം. ഈ ക­ഥ­യെ­ല്ലാം ചെ­ന്നു പ­റ­ഞ്ഞു പ്രി­യ­സ­ഖി­യെ ആ­ശ്വ­സി­പ്പി­ക്കാം. (പോയി)

(അ­ണി­യ­റ­യിൽ) അയ്യോ അയ്യോ!

രാ­ജാ­വു്:
(ചെ­വി­യോർ­ത്തി­ട്ടു്) ഏ! മാ­ഢ­വ്യ­ന്റെ നി­ല­വി­ളി­പോ­ലെ തോ­ന്നു­ന്നു­വ­ല്ലോ. ആ­ര­വി­ടെ?
ച­തു­രി­ക:
(ബ­ദ്ധ­പ്പെ­ട്ടു് പ്ര­വേ­ശി­ച്ചി­ട്ടു്) ത­മ്പു­രാൻ ര­ക്ഷി­ക്ക­ണേ! ഇതാ, തോ­ഴ­രു­ടെ കഥ സം­ശ­യ­സ്ഥി­തി­യി­ലാ­യി­രി­ക്കു­ന്നു.
രാ­ജാ­വു്:
മാ­ഢ­വ്യൻ എ­ന്താ­ണു് ദീ­ന­സ്വ­ര­ത്തിൽ നി­ല­വി­ളി­ക്കു­ന്ന­തു്?
ച­തു­രി­ക:
ഏതോ ഒരു ഭൂതം ശ­ബ്ദം­കൂ­ടാ­തെ തൂ­ക്കി­യെ­ടു­ത്തു് മേ­ഘ­മാ­ളി­ക­യു­ടെ മോ­ന്താ­യ­ത്തി­ന്മേൽ­ക്കൊ­ണ്ടു­വെ­ച്ചി­രി­ക്കു­ന്നു.
രാ­ജാ­വു്:
(ബ­ദ്ധ­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റു്) അ­ത്ര­യ്ക്കാ­യോ? എന്റെ ഗൃ­ഹ­ത്തിൽ­ത്ത­ന്നെ ഭൂ­ത­ബാ­ധ­യോ? അ­ല്ലെ­ങ്കിൽ,

ത­നി­ക്കു­താൻ തെ­റ്റു വ­രു­ന്ന­തേ­തും,

മ­ന­സ്സി­ലാ­ക്കു­ന്ന­ത­ശ­ക്യ­മ­ത്രെ

ജ­ന­ങ്ങ­ളേ­തേ­തു വ­ഴി­ക്കു പോമെ-

ന്ന­നു­ക്ഷ­ണം കാ­ണ്മ­തെ­ളു­പ്പ­മാ­ണോ? 26

(അ­ണി­യ­റ­യിൽ പി­ന്നേ­യും)

അ­യ്യ­യ്യോ! ര­ക്ഷി­ക്ക­ണേ, ര­ക്ഷി­ക്ക­ണേ!

രാ­ജാ­വു്:
(സം­ഭ്ര­മ­ത്തോ­ടെ ചു­റ്റി­ന­ട­ന്നി­ട്ടു്) തോഴരു പേ­ടി­ക്കേ­ണ്ട.

(അ­ണി­യ­റ­യിൽ)

തോഴരെ, ര­ക്ഷി­ക്ക­ണേ! ര­ക്ഷി­ക്ക­ണേ! ഞാൻ എ­ങ്ങ­നെ പേ­ടി­ക്കാ­തി­രി­ക്കും? ഇതാ ആരോ ഒരാൾ എന്റെ ക­ഴു­ത്തു് പി­റ­കോ­ട്ടു് തി­രി­ച്ചു് ക­രി­മ്പിൻ­ത­ണ്ടു­പോ­ലെ ഒ­ടി­ക്കു­ന്നു.

രാ­ജാ­വു്:
(ചു­റ്റി­നോ­ക്കീ­ട്ടു്) വി­ല്ലെ­വി­ടെ, വി­ല്ലു്?
യ­വ­ന­സ്ത്രീ­കൾ:
(വി­ല്ലു­കൊ­ണ്ടു് പ്ര­വേ­ശി­ച്ചി­ട്ടു്) പൊ­ന്നു­ത­മ്പു­രാ­നു് വിജയം! ഇതാ പ­ള്ളി­വി­ല്ലും തൃ­ക്കൈ­യു­റ­യും.
(രാ­ജാ­വു് വി­ല്ലും അ­മ്പും വാ­ങ്ങു­ന്നു.)

(അ­ണി­യ­റ­യിൽ)

കൊ­ന്നീ­ടു­ന്നേൻ, പുലി പശുവിനെ-​പ്പോലെ ഞെ­ട്ടി­പ്പി­ട­യ്ക്കും

നിന്നെക്കണ്ഠോത്ഥിതപുതുനിണ-​പ്പാരണക്കായിതാ ഞാൻ,

ആർ­ത്തർ­ക്കെ­ല്ലാ­മ­ഭ­യ­മ­രു­ളാൻ ചീർ­ത്ത ചാപം വഹിച്ചോ-​

ര­ദ്ദു­ഷ്ഷ­ന്തൻ നൃപതിയെഴുന്ന-​ള്ളട്ടെനിന്നെത്തുണയ്ക്കാൻ. 27

രാ­ജാ­വു്:
(കോ­പ­ത്തോ­ടു­കൂ­ടി) എ­ന്നെ­ത്ത­ന്നെ ഊ­ന്നി­പ്പ­റ­യു­ന്നോ? നി­ല്ലെ­ടാ ശ­വം­തീ­നി! നി­ന്റെ കഥ ഇ­പ്പോൾ­ക്ക­ഴി­യും. (വി­ല്ലു് കു­ല­ച്ചു്) വേ­ത്ര­വ­തി! മാ­ളി­ക­യി­ലേ­യ്ക്കു് ക­യ­റ­ട്ടെ. മു­മ്പേ ന­ട­ന്നു­കൊ­ള്ളു.
വേ­ത്ര­വ­തി:
ഇതിലെ എ­ഴു­ന്ന­ള്ളാം
(എ­ല്ലാ­വ­രും വേ­ഗ­ത്തിൽ ചു­റ്റി­ന­ട­ക്കു­ന്നു.)
രാ­ജാ­വു്:
(ചു­റ്റും നോ­കി­യി­ട്ടു്) ഇവിടെ ആ­രെ­യും കാ­ണ്മാ­നി­ല്ല­ല്ലോ.

(അ­ണി­യ­റ­യിൽ)

അ­യ്യ­യ്യോ! ഞാൻ ഇതാ അങ്ങേ കാ­ണു­ന്നു­ണ്ടു്; അ­ങ്ങു് എ­ന്നെ­ക്കാ­ണു­ന്നി­ല്ല. എ­നി­ക്കു് പൂ­ച്ച­യു­ടെ വാ­യി­ല­ക­പ്പെ­ട്ട എ­ലി­യു­ടെ സ്ഥി­തി­യാ­യി. ഇനി ജീവൻ കി­ട്ടു­മെ­ന്നു­ള്ള മോഹം വേണ്ട.

രാ­ജാ­വു്:
ഭൂതമേ, നി­ന്റെ തി­ര­സ്ക­ര­ണി വി­ദ്യ­യൊ­ന്നും എന്റെ അ­സ്ത്ര­ത്തോ­ടു് പ­റ്റു­ക­യി­ല്ല. അതു് നി­ന്നെ ക­ണ്ടു­പി­ടി­ച്ചു­കൊ­ള്ളും. അ­സ്ത്രം, ഇതാ വി­ടു­ന്നു. ഇ­താ­ക­ട്ടെ,

കൊ­ല്ലും കൊ­ല്ലേ­ണ്ടൊ­ര­ന്നി­ന്നെ,

പാ­ലി­ക്കും പാ­ല്യ­വി­പ്ര­നെ,

ക്ഷീ­രം കൈ­ക്കൊ­ള്ളു­മ­ന്ന­ങ്ങൾ

നീരം ചേർ­ന്ന­തു നീ­ക്കീ­ടും. 28

(അ­സ്ത്രം തൊ­ടു­ക്കു­ന്നു)

(അ­ന­ന്ത­രം പി­ടു­ത്തം വി­ട്ടു് മാ­ത­ലി­യും, വി­ദൂ­ഷ­ക­നും പ്ര­വേ­ശി­ക്കു­ന്നു.)

മാതലി:

ഹ­രി­യ­സു­ര­രെ­യ­ല്ലോ നിൻ­ശ­ര­ങ്ങൾ­ക്കു ലാക്കായ്-​

ക്ക­രു­തി­യ­ത­വ­രിൽ­ത്താൻ­വി­ല്ലി­തൂ­ന്നി­ക്കു­ല­യ്ക്കൂ;

പ­രി­ചൊ­ടു ക­നി­വേ­റും ദൃ­ഷ്ടി­വേ­ണം­പ­തി­ക്കാൻ

പ­രി­ച­യ­മു­ട­യോ­രിൽ­പ്പാ­ഞ്ഞെ­ഴും­പ­ത്രി­യ­ല്ല. 29

രാ­ജാ­വു്:
(അ­സ്ത്രം വേ­ഗ­ത്തിൽ പിൻ­വ­ലി­ച്ചി­ട്ടു്) ഏ! മാ­ത­ലി­യോ? ദേ­വേ­ന്ദ്ര സാ­ര­ഥി­ക്കു് സ്വാ­ഗ­തം!
വി­ദൂ­ഷ­കൻ:
എ­ന്നെ­പ്പി­ടി­ച്ചു് യാ­ഗ­പ­ശു­വി­നേ­പ്പോ­ലെ കൊ­ല്ലാൻ ഭാ­വി­ച്ച ഇ­യാൾ­ക്കു് ഇ­ദ്ദേ­ഹം സ്വാ­ഗ­തം പ­റ­യു­ന്നു.
മാതലി:
(പു­ഞ്ചി­രി­യി­ട്ടു്) ന­മ്മു­ടെ സ്വാ­മി ദേ­വേ­ന്ദ്രൻ എന്നെ ഇ­ങ്ങോ­ട്ടു് പ­റ­ഞ്ഞ­യ­ച്ച­തി­ന്റെ സ­ങ്ഗ­തി മ­ഹാ­രാ­ജാ­വു കേൾ­ക്ക­ണം.
രാ­ജാ­വു്:
കേൾ­ക്കാൻ കാ­ത്തി­രി­ക്കു­ന്നു.
മാതലി:
കാ­ല­നേ­മി­യു­ടെ സ­ന്ത­തി­യാ­യി­ട്ടു് ദുർ­ജ്ജ­യർ എ­ന്നു­പേ­രാ­യ ഒരു അ­സു­ര­വർ­ഗ്ഗ­മു­ണ്ടു്.
രാ­ജാ­വു്:
ഉ­ണ്ടു്. ശ്രീ­നാ­ര­ദൻ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്.
മാതലി:

നിൻ മി­ത്ര­മാം ശ­ത­മ­ഖ­ന്ന­വർ വ­ധ്യ­ര­ല്ല;

ത­ന്മാ­ര­ണ­ത്തി­ന്നു­ത­കേ­ണ്ട­വ­നി­ന്നു നീ താൻ;

ഘർ­മ്മാം­ശു­വി­ന്നു കഴിയാത്തനിശാന്ധകാര-​

നിർ­മ്മൂ­ല­ന­ക്രി­യ ന­ട­ത്തു­വ­തി­ന്ദു­വ­ത്രേ. 30

അ­തി­നാൽ വി­ല്ലും അ­മ്പും എ­ടു­ത്തി­രി­ക്കു­ന്ന അ­ങ്ങു് ര­ഥ­ത്തിൽ­ക­യ­റി വി­ജ­യ­യാ­ത്ര­യ്ക്കു് പു­റ­പ്പെ­ടാം.

രാ­ജാ­വു്:
ഇ­ന്ദ്ര­ഭ­ഗ­വാ­ന്റെ ഈ സം­ഭാ­വ­ന എ­നി­ക്കൊ­രു അ­നു­ഗ്ര­ഹ­മാ­ണു്. അ­തി­രി­ക്ക­ട്ടെ; എ­ന്തി­നാ­ണ­ങ്ങു് ഈ മാ­ഢ­വ്യ­നോ­ടി­ങ്ങ­നെ പ്ര­വർ­ത്തി­ച്ച­തു്?
മാതലി:
അതും പറയാം. എന്തോ ഒരു മ­നഃ­സ്താ­പ­ത്താൽ വാ­ട്ടം­ത­ട്ടി ഉ­ന്മേ­ഷ­മി­ല്ലാ­ത്ത നി­ല­യി­ലാ­ണു് അങ്ങേ ഞാൻ ക­ണ്ട­തു്. ഒന്നു ചൊ­ടി­പ്പി­ക്കാൻ­വേ­ണ്ടി ഇ­ങ്ങ­നെ ചെ­യ്തു­വെ­ന്നേ­യു­ള്ളു. എ­ന്തെ­ന്നാൽ:

അ­ന­ല­നെ­രി­യും ഇ­ന്ധ­നം ക­ട­ഞ്ഞാൽ;

അ­ര­വ­മെ­തിർ­ത്തി­ടു­കിൽ­പ്പ­ടം വി­രി­യ്ക്കും;

തനതു മഹിമ മി­ക്ക­വാ­റു­മാർ­ക്കും

തെ­ളി­യു­വ­തൊ­ന്നു ക­യർ­ത്തി­ടു­മ്പോ­ള­ത്രെ.31

രാ­ജാ­വു്:
ഭവാൻ ചെ­യ്ത­തു് ശ­രി­യാ­ണു് (വി­ദൂ­ഷ­ക­നോ­ടു് സ്വ­കാ­ര്യം) തോഴരേ, ഇ­ന്ദ്ര­ഭ­ഗ­വാ­ന്റെ ആജ്ഞ ലം­ഘി­ച്ചു­കൂ­ടാ. അ­തി­നാൽ വിവരം ധ­രി­പ്പി­ച്ചു് അ­മാ­ത്യ­പി­ശു­ന­നോ­ടു് ഞാൻ പ­റ­ഞ്ഞ­താ­യി ഇ­ങ്ങ­നെ പറയൂ:

ഭ­വ­ന്മ­തി ത­നി­ച്ചി­ന്നു ഭ­രി­ക്ക­ട്ടെ ജ­ന­ങ്ങ­ളെ!

ഇങ്ങു മ­റ്റൊ­രു കാ­ര്യ­ത്തി­ലി­റ­ങ്ങീ കു­ല­വി­ല്ലി­ത്.32

വി­ദൂ­ഷ­കൻ:
ക­ല്പ­ന­പോ­ലെ (പോയി)
മാതലി:
മ­ഹാ­രാ­ജാ­വേ, തേരിൽ കയറാം.
(രണ്ടു പേരും തേരിൽ ക­യ­റു­ന്നു. എ­ല്ലാ­വ­രും പോയി)
കു­റി­പ്പു­കൾ

[17] മു­ദ്ര­മോ­തി­രം.

[18] ഗർ­ഭ­കാ­ല­ത്തു ന­ട­ത്തു­ന്ന ച­ട­ങ്ങു്.

ഏഴാം അങ്കം

(അ­ന­ന്ത­രം ര­ഥ­ത്തിൽ­ക­യ­റി രാ­ജാ­വും മാ­ത­ലി­യും ആ­കാ­ശ­മാർ­ഗ്ഗ­മാ­യി പ്ര­വേ­ശി­ക്കു­ന്നു)

രാ­ജാ­വു്:
ദേ­വേ­ന്ദ്രൻ എന്നെ സ­ത്ക­രി­ച്ച­തി­ന്റെ ഗൗരവം നോ­ക്കു­മ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ആജ്ഞ അ­നു­സ­രി­ച്ചു എ­ന്ന­ല്ലാ­തെ അ­ദ്ദേ­ഹ­ത്തി­നു് ഒരു സഹായം ചെ­യ്തു എന്നു പറവാൻ വക കാ­ണു­ന്നി­ല്ല.
മാതലി:
(പു­ഞ്ചി­രി­യോ­ടെ) മ­ഹാ­രാ­ജാ­വേ, ര­ണ്ടു­കൂ­ട്ടർ­ക്കും തൃ­പ്തി­യി­ല്ലെ­ന്നാ­ണു് ഞാൻ വി­ചാ­രി­ക്കു­ന്ന­തു്;

ഇ­ങ്ങേ­റ്റ സ­ത്ക്രി­യ നി­ന­ച്ചു ഭവാനു ഭാവ-

മ­ങ്ങോ­ട്ടു ചെ­യ്തൊ­രു­പ­കാ­ര­മ­സാ­ര­മെ­ന്നു്;

നിൻ­വി­ക്ര­മ­ത്തി­ന്ന­ണു­വും മ­തി­യാ­യ­തി­ല്ല തൻ­സ­ത്കൃ­തി­പ്പൊ­ലി­മ­യെ­ന്നു പു­ര­ന്ദ­ര­ന്നും. 1

രാ­ജാ­വു്:
മാതലീ, അ­ങ്ങ­നെ­യ­ല്ല; യാ­ത്ര­യ­യ­ച്ച സ­മ­യ­ത്തെ സ­ത്കാ­രം ആ­ശ­യ്ക്കു­കൂ­ടി എ­ത്താൻ പാ­ടി­ല്ലാ­ത്ത­വി­ധ­ത്തിൽ കേ­മ­മാ­യി­രു­ന്നു. ദേ­വൻ­മാ­രു­ടെ സ­മ­ക്ഷം എന്നെ അ­ദ്ധ്യാ­സ­ന­ത്തിൽ ഇ­രു­ത്തീ­ട്ടു്,

നി­ജാ­ന്തി­ക­ത്തിൽ സ്പൃ­ഹ­പൂ­ണ്ടു

നി­ല്ക്കും ജ­യ­ന്ത­നിൽ­സ്സ­സ്മി­ത­ദൃ­ഷ്ടി­യോ­ടെ

ത­ന്മാ­റി­ലെ­ച്ച­ന്ദ­ന­മു­ദ്ര ചേർ­ന്ന

മ­ന്ദാ­ര­മാ­ല്യം ഹ­രി­യി­ങ്ങ­ണ­ച്ചാൻ. 2

മാതലി:
അ­മ­രേ­ശ്വ­രൻ അ­ങ്ങേ­ക്കു് എ­ന്തു­ത­ന്നെ സ­ത്കാ­രം ചെ­യ്യേ­ണ്ട! വി­ചാ­രി­ച്ചു­നോ­ക്കൂ!

ര­ണ്ടെ­ണ്ണ­മാ­യി സു­ഖ­ലോ­ലു­പ­നാം ഹ­രി­ക്കു

വേ­ണ്ടി­സ്സു­രാ­രി­കു­ല­ക­ണ്ട­ക­മു­ദ്ധ­രി­പ്പാൻ;

പ­ണ്ടു­ഗ്ര­നാ­യ ന­ര­കേ­സ­രി­തൻ ന­ഖ­ങ്ങൾ

ച­ണ്ഡ­ങ്ങ­ളീ­യി­ട­യിൽ നി­ന്നു­ടെ സാ­യ­ക­ങ്ങൾ.3

രാ­ജാ­വു്:
ഇ­തി­ലും സ്തു­തി­ക്കാ­നു­ള്ള­തു് ശ­ത­ക്ര­തു[19] ഭ­വാ­ന്റെ മാ­ഹാ­ത്മ്യം ത­ന്നെ­യാ­ണു്.

സാരം ക­ലർ­ന്ന പല കാ­ര്യ­വു­മോർ­ക്കി­ലാൾ­ക്കാർ

നേരെ ന­ട­ത്തു­വ­ത­ധീ­ശ്വ­ര­ഗൗ­ര­വ­ത്താൽ

സാ­ര­ഥ്യ­മർ­ക്ക­ന­രു­ളാ­തെ­യി­രി­ക്കി­ല­ല്ലു

ദൂ­രീ­ക­രി­പ്പ­ത­രു­ണ­ന്നെ­ളു­താ­യി­രു­ന്നോ? 4

മാതലി:
അ­ങ്ങേ­ക്കി­ങ്ങ­നെ തോ­ന്നു­ന്ന­തു് യു­ക്തം­ത­ന്നെ. (കുറെ ദൂരം യാത്ര ചെ­യ്തി­ട്ടു്) മ­ഹാ­രാ­ജാ­വേ, ഇവിടെ നോ­ക്കു­ക, സ്വർ­ഗ്ഗ­ലോ­ക­ത്തിൽ പ്ര­തി­ഷ്ഠ സി­ദ്ധി­ച്ചി­ട്ടു­ള്ള അങ്ങേ യ­ശ­സ്സി­ന്റെ സൗ­ഭാ­ഗ്യം.

സു­ര­നാ­രി­കൾ ചാർ­ത്തു­മം­ഗ­രാ­ഗം

പ­രി­ശേ­ഷി­ച്ച­തെ­ടു­ത്തു നിർ­ജ്ജ­ര­ന്മാർ

വ­ര­ക­ല്പ­ല­താം­ശു­ക­ങ്ങ­ളിൽ ത്വ-

ച്ച­രി­തം ചേർ­ത്തെ­ഴു­തു­ന്നു കീർ­ത്ത­ന­ങ്ങൾ 5

രാ­ജാ­വു്:
മാതലീ, ഇ­ന്ന­ലെ അ­ങ്ങോ­ട്ടു് പോ­കു­മ്പോൾ യു­ദ്ധ­ത്തി­ന്റെ വി­ചാ­രം­കൊ­ണ്ടു് സ്വർ­ഗ്ഗ­മാർ­ഗ്ഗം ഒ­ന്നു് ന­ല്ല­വ­ണ്ണം നോ­ക്കു­ക­യു­ണ്ടാ­യി­ല്ല. നാം ഇ­പ്പോൾ ഏതു് വാ­യു­സ്ക­ന്ധ[20] ത്തി­ലാ­ണു് ഇ­റ­ങ്ങി­യി­രി­ക്കു­ന്ന­തെ­ന്നു് പറക.
മാതലി:

സ്വർ­ഗ്ഗ­ങ്ഗ താ­ങ്ങി, മു­നി­പു­ങ്ഗ­വ­രേ­ഴു­പേ­രെ

മാർ­ഗ്ഗ­ത്തിൽ രശ്മി വി­ഭ­ജി­ച്ചു ന­യി­ച്ചു നി­ത്യം

വീ­ശു­ന്നൊ­രാ­പ്പ­രി­വ­ഹ­ന്റെ വശത്തിലാണി-​

ദ്ദേ­ശം പ­തി­ഞ്ഞു ഹ­രി­പാ­ദ­മി­തിൽ ദ്വി­തീ­യം.

6

രാ­ജാ­വു്:
ഇ­തു­കൊ­ണ്ടു­ത­ന്നെ ആ­യി­രി­ക്ക­ണം എന്റെ ഇ­ന്ദ്രി­യ­ങ്ങൾ­ക്കും അ­ന്ത­രാ­ത്മാ­വി­നും ഒരു തെളിമ തോ­ന്നു­ന്ന­തു്. (ര­ഥ­ച­ക്രം നോ­ക്കീ­ട്ടു്) നാം മേ­ഘ­മാർ­ഗ്ഗ­ത്തിൽ വ­ന്നി­രി­ക്കു­ന്നു.
മാതലി:
എ­ങ്ങ­നെ അ­റി­ഞ്ഞു?
രാ­ജാ­വു്:

ആ­ര­ക്കാ­ലി­നി­ട­യ്ക്കു­കൂ­ടി നെ­ടു­കേ­നൂ­ഴു­ന്നു വേ­ഴാ­മ്പൽ വ-

ന്നേ­റെ­ക്കാ­ന്തി­ക­ലർ­ന്നു മി­ന്ന­ലു­മി­താ

വീ­ശു­ന്നി­ത­ശ്വ­ങ്ങ­ളിൽ;

ഊ­റി­ക്കാ­ണ്മ­തു­മു­ണ്ടു പ­ട്ട­വ­ഴി­യേ

നീർ­ത്തു­ള്ളി­യി­ങ്ങാ­ക­യാൽ

കാ­റുൾ­ക്കൊ­ണ്ടൊ­രു കൊ­ണ്ട­ലിൻ­വ­ഴി­യിൽ­നാം വ­ന്നെ­ത്തി­യെ­ന്നോർ­ത്തി­ടാം. 7

മാതലി:
ക്ഷ­ണ­നേ­ര­ത്തി­നു­ള്ളിൽ മ­ഹാ­രാ­ജാ­വു് തന്റെ അ­ധി­കാ­ര­ഭൂ­മി­യിൽ­ച്ചെ­ന്നെ­ത്തും.
രാ­ജാ­വു്:
(കീ­ഴ്പ്പോ­ട്ടു നോ­ക്കീ­ട്ടു്) വേ­ഗ­ത്തിൽ ഇ­റ­ങ്ങി­ക്കൊ­ണ്ടു്) ഈ നി­ല­യിൽ­നി­ന്നു നോ­ക്കു­മ്പോൾ ഭൂ­ലോ­ക­ത്തി­ന്റെ കാഴ്ച വളരെ ആ­ശ്ച­ര്യ­മാ­യി­രി­ക്കു­ന്നു. എ­ങ്ങ­നെ­യെ­ന്നാൽ,

പാ­രി­പ്പൊ­ങ്ങി­വ­രു­ന്ന ശൈ­ല­ശി­ഖ­രം­കൈ­വി­ട്ടി­റ­ങ്ങു­ന്നി­തോ?

ചേ­രു­ന്നോ തടിയങ്ങിലച്ചലിനിട-​യ്ക്കായിട്ടു വൃ­ക്ഷ­ങ്ങ­ളിൽ?

നേരേ നീർ­തെ­രി­യാ­തി­രു­ന്നൊ­രു നദീ-​ജാലങ്ങൾ വാ­യ്ക്കു­ന്നി­തോ?

ചാ­ര­ത്തേ­ക്കൊ­രു­വൻ വലിച്ചുടനെറി-​ഞ്ഞീടുന്നിതോ ഭൂ­മി­യേ? 8

മാതലി:
അ­ങ്ങു് പ­റ­ഞ്ഞ­തു­പോ­ലെ ഇതു് നല്ല കാഴ്ച തന്നെ. (ബ­ഹു­മാ­ന­ത്തോ­ടു­കൂ­ടി നോ­ക്കീ­ട്ടു്) ഭൂ­ലോ­കം ഉ­ദാ­ര­ര­മ­ണീ­യ­മാ­യി­രി­ക്കു­ന്നു.
രാ­ജാ­വു്:
മാതലി, കനകം ഉ­രു­ക്കി ഒ­ഴി­ച്ച­തു­പോ­ലെ, കി­ഴ­ക്കും പ­റി­ഞ്ഞാ­റു­മു­ള്ള സ­മു­ദ്രം­വ­രെ ഇ­റ­ങ്ങി­ക്കാ­ണു­ന്ന ഈ പർ­വ്വ­തം ഏ­താ­ണു്?
മാതലി:
കിം­പു­രു­ഷ­ന്മാ­രു­ടെ[21] വാ­സ­സ്ഥ­ല­മാ­യ ഹേ­മ­കൂ­ടം എന്ന പർ­വ്വ­ത­മാ­ണി­തു്. ത­പ­സ്സി­ദ്ധി­കൊ­ണ്ടു് ല­ഭി­ക്കാ­വു­ന്ന­തിൽ ഉ­ത്ത­മ­സ്ഥാ­ന­വും ആണു്. നോ­ക്കു­ക:

വി­രി­ഞ്ച­ദേ­വ­ന്റെ മ­ന­സ്സ­മു­ത്ഥ­നാം

മ­രീ­ചി­ത­ന്നാ­ത്മ­ഭ­വൻ പ്ര­ജാ­പ­തി,

സു­രാ­സു­രർ­ക്കും ജനകൻ സഭാര്യനായ്-​

ച്ച­രി­ച്ചി­ടു­ന്നു ത­പ­മി­ങ്ങു ക­ശ്യ­പൻ. 9

രാ­ജാ­വു്:
ശ്രേ­യ­സ്സു് ല­ഭി­ക്കു­ന്ന­തി­നു­ള്ള സൗ­ക­ര്യം നേ­രി­ടു­ന്ന­തു് ഉ­പേ­ക്ഷി­ക്ക­രു­ത­ല്ലോ. ക­ശ്യ­പ­ഭ­ഗ­വാ­നെ വ­ന്ദി­ച്ചു­പോ­കാൻ ആ­ഗ്ര­ഹ­മു­ണ്ടു്.
മാതലി:
നല്ല ആ­ലോ­ച­ന­ത­ന്നെ. (ഇ­റ­ങ്ങു­ന്ന­തു ന­ടി­ക്കു­ന്നു.)
രാ­ജാ­വു്:
(പു­ഞ്ചി­രി­യോ­ടെ)

കു­റി­പ്പ­തോ ചാ­ടു­രു­ളു­ന്ന നി­സ്വ­നം?

പ­റ­ന്നു­പൊ­ങ്ങും പൊ­ടി­യെ­ങ്ങു പാർ­ത്തി­ടാൻ?

തെ­റി­പ്പ­തി­ല്ലൊ­ട്ടു, നിലംതൊടായ്കയാ-​

ലി­റ­ങ്ങി തേ,രെ­ന്ന­റി­യു­ന്ന­തെ­ങ്ങ­നെ? 10

മാതലി:
ഇ­ത്ര­മാ­ത്ര­മേ ഉള്ളൂ, അ­ങ്ങ­യു­ടെ ര­ഥ­ത്തി­നും ദേ­വേ­ന്ദ്ര­ന്റെ ര­ഥ­ത്തി­നും ത­മ്മി­ലു­ള്ള ഭേദം.
രാ­ജാ­വു്:
ഏതു് ദി­ക്കി­ലാ­യി­ട്ടാ­ണു് മാ­രീ­ചാ­ശ്ര­മം?
മാതലി:
(കൈ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു്)

പു­റ്റിൽ­പ്പാ­തി മ­റ­ഞ്ഞു മെ­യ്യ­തി­നു മേൽ-​പ്പാമ്പിന്റെ തോൽ മാ­റി­ലും

ചു­റ്റി­പ്പ­റ്റി­യ ജീർ­ണ്ണ­വ­ള്ളി വലയ-​ക്കൂട്ടങ്ങൾ ക­ണ്ഠ­ത്തി­ലും,

ചു­റ്റും പ­ക്ഷി­കൾ കൂ­ടു­കെ­ട്ടി­യ ജടാ-​ജൂടങ്ങൾ തോ­ള­ത്തു­മാ­യ്

കു­റ്റി­ക്കൊ­ത്ത മു­നീ­ന്ദ്ര­നർ­ക്ക­നെ­തി­രാ­യ് നിൽ­ക്കു­ന്നൊ­ര­ദ്ദി­ക്കി­ലാം. 11

രാ­ജാ­വു്:
കൊടും ത­പ­സ്സു­ചെ­യ്യു­ന്ന ഇ­ദ്ദേ­ഹ­ത്തി­നു് ന­മ­സ്കാ­രം!
മാതലി:
(കു­തി­ര­ക­ളെ നിർ­ത്തി­യി­ട്ടു്) ഇതാ നാം, ന­ട്ടു­വ­ളർ­ത്തി­യ മ­ന്ദാ­ര വൃ­ക്ഷ­ങ്ങ­ളു­ള്ള ക­ശ്യ­പാ­ശ്ര­മ­ത്തി­ലെ­ത്തി­യി­രി­ക്കു­ന്നു.
രാ­ജാ­വു്:
ഈ സ്ഥലം സ്വർ­ഗ്ഗ­ത്തെ­ക്കാൾ ആ­ന­ന്ദ­ക­ര­മാ­ണു്. എ­നി­ക്കു് അ­മൃ­ത­ത്തി­ലി­റ­ങ്ങി മു­ങ്ങി­യ­തു­പോ­ലെ ഒരു സുഖം തോ­ന്നു­ന്നു.
മാതലി:
(രഥം ഉ­റ­പ്പി­ച്ചു­നിർ­ത്തി­യി­ട്ടു്) മ­ഹാ­രാ­ജാ­വി­റ­ങ്ങാം.
രാ­ജാ­വു്:
(ഇ­റ­ങ്ങി­യി­ട്ടു്) അ­ങ്ങു് എ­ന്താ­ണു് ഭാവം?
മാതലി:
രഥം നി­റു­ത്തി ഞാനും ഇ­റ­ങ്ങാം. (ഇ­റ­ങ്ങി­യി­ട്ടു്) മ­ഹാ­രാ­ജാ­വു് ഇതിലേ വരാം.
(ര­ണ്ടു­പേ­രും ചു­റ്റി­ന­ട­ക്കു­ന്നു)
മാതലി:
ഇതാ, മ­ഹാ­താ­പ­സ്വി­ക­ളു­ടെ ആ­ശ്ര­മ­സ്ഥ­ല­ങ്ങൾ നോ­ക്കു­ക.
രാ­ജാ­വു്:
ഞാൻ കാ­ണു­ന്നു­ണ്ടു്. ഇ­വ­രു­ടെ ത­പ­സ്സു വളരെ ആ­ശ്ച­ര്യ­മാ­യി­രി­ക്കു­ന്നു.

ജീ­വി­ക്കാൻ ക­ല്പ­വൃ­ക്ഷാ­വ­ലി­യു­ടെ നടുവിൽ-​ബ്ഭക്ഷണം വായു മാ­ത്രം;

ശു­ദ്ധി­ക്കാ­യ് സ്നാ­ന­കർ­മ്മം കനക കമലിനീ-​ധൂളിയാളും ജ­ല­ത്തിൽ;

ധ്യാ­നി­ക്കാൻ ര­ത്ന­പീ­ഠം; ത്രി­ദി­വ­ത­രു­ണി­മാർ­ചൂ­ഴ­വേ ബ്ര­ഹ്മ­ച­ര്യം;

പ്രാ­പി­ക്കേ­ണം തപസ്സാൽപ്പദമിതിവിടെയീ-​ത്താപസന്മാർ ത­പി­പ്പോർ. 12

മാതലി:
മ­ഹാ­ത്മാ­ക്ക­ളു­ടെ പ്രാർ­ത്ഥ­ന­കൾ മേൽ­ക്കു­മേൽ ഉ­യർ­ന്നു­കൊ­ണ്ടി­രി­ക്കും. (ചു­റ്റി­ന­ട­ന്നു് ആ­കാ­ശ­ത്തിൽ ല­ക്ഷ്യം ബ­ന്ധി­ച്ചു്) ഹേ വൃദ്ധ ശാ­ക­ല്യ! മാ­രീ­ച­ഭ­ഗ­വാ­ന്റെ സ­ന്നി­ധാ­ന­ത്തി­ലി­പ്പോൾ എ­ന്തു് സ­മ­യ­മാ­ണു്? (കേ­ട്ട­താ­യി ഭാ­വി­ച്ചു്) മ­ഹർ­ഷി­മാ­രു­ടെ സ­ദ­സ്സിൽ­വെ­ച്ചു് അ­ദി­തി­ദേ­വി ചോ­ദി­ച്ചി­ട്ടു് പാ­ത്രി­വ്ര­ത്യ ധർ­മ്മം അ­വർ­ക്കു­പ­ദേ­ശി­ക്ക­യാ­ണു് എന്നോ പ­റ­ഞ്ഞ­തു്? എ­ന്നാൽ, ഈ പ്ര­സ്താ­വ­ത്തിൽ­ത്ത­ന്നെ അവസരം കി­ട്ടാ­നി­ട­യു­ണ്ടു്. കാ­ത്തി­രി­ക്കാം. (രാ­ജാ­വി­ന്റെ നേരെ നോ­ക്കീ­ട്ടു്) മ­ഹാ­രാ­ജാ­വു് ഈ അ­ശോ­ക­ത്ത­റ­യിൽ ഇ­രി­ക്ക­ണം. ഞാൻ ചെ­ന്നു് സ­ന്നി­ധാ­ന­ത്തിൽ കാ­ത്തു­നി­ന്നു് സ­മ­യ­മ­റി­ഞ്ഞു­വ­രാം.
രാ­ജാ­വു്:
അങ്ങേ യു­ക്തം­പോ­ലെ. (അ­ശോ­ക­ച്ചു­വ­ട്ടിൽ നിൽ­ക്കു­ന്നു.)
മാതലി:
എ­ന്നാൽ, ഞാൻ പോ­ക­ട്ടെ. (പോയി)
രാ­ജാ­വു്:
(ശു­ഭ­ല­ക്ഷ­ണം ന­ടി­ച്ചി­ട്ടു്)

ആയാശ പൊ­യ്പ്പോ­യ­തി­ലി­ല്ല മോഹം;

കൈയേ, തു­ടി­ക്കു­ന്ന­തു നീ വൃ­ഥാ­താൻ;

ശ്രേ­യ­സ്സു കൈവന്നതൊഴിച്ചുവിട്ടാ-​

ലാ­യാ­സ­മ­ല്ലാ­തെ ഫ­ലി­പ്പ­തു­ണ്ടോ? 13

(അ­ണി­യ­റ­യിൽ) അ­രു­തു് ഉണ്ണീ. ചാ­പ­ല്യം കാ­ണി­ക്ക­രു­തു്. ജാ­തി­സ്വ­ഭാ­വം വ­ന്നു­പോ­കു­ന്ന­ല്ലോ!

രാ­ജാ­വു്:
(കേ­ട്ട­താ­യി ന­ടി­ച്ചു്) ഇവിടെ അ­വി­ന­യം വ­രു­ന്ന­ത­ല്ല. പി­ന്നെ ആ­രെ­യാ­ണു് നി­രോ­ധി­ക്കു­ന്ന­തു്? (ശബ്ദം അ­നു­സ­രി­ച്ചു­നോ­ക്കീ­ട്ടു്) ഏതാണീ ബാലൻ? പി­ന്തു­ട­രു­ന്ന താ­പ­സി­മാ­രെ ഒ­ട്ടും വ­ക­വെ­ക്കു­ന്നി­ല്ല. ഇ­വ­നാ­ക­ട്ടെ,

മുല പാതി കു­ടി­ച്ചു­നിൽ­ക്ക­വേ

ഗ­ള­രോ­മ­ങ്ങൾ പി­ടി­ച്ചു­ല­ച്ചി­താ

ബ­ല­മോ­ടു വ­ലി­ച്ചീ­ടു­ന്നി­തേ

ക­ളി­യാ­ടാ­നൊ­രു സിം­ഹ­ബാ­ല­നെ. 14

(മേ­ല്പ­റ­ഞ്ഞ­പ്ര­കാ­രം ബാ­ല­നും താ­പ­സി­മാ­രും പ്ര­വേ­ശി­ക്കു­ന്നു.)

ബാലൻ:
വായ് പൊ­ളി­ക്കൂ സിം­ഹ­ക്കു­ട്ടീ. നി­ന്റെ പ­ല്ലു് ഞാൻ എ­ണ്ണ­ട്ടെ!
ഒ­ന്നാം താപസി:
ഛീ! ച­ണ്ടി­ത്ത­രം കാ­ണി­ക്ക­രു­തു്. ഞങ്ങൾ മ­ക്ക­ളെ­പ്പോ­ലെ വ­ളർ­ത്തു­ന്ന മൃ­ഗ­ങ്ങ­ളെ ഉ­പ­ദ്ര­വി­ക്കു­ന്നോ? നി­ന്റെ തു­നി­വു് കുറേ കൂ­ടി­പ്പോ­കു­ന്നു. സർ­വ്വ­ദ­മ­നൻ എ­ന്നു് മ­ഹർ­ഷി­മാർ നി­ന­ക്കു് പേ­രി­ട്ട­തു് ശ­രി­ത­ന്നെ.
രാ­ജാ­വു്:
എ­ന്താ­ണു് ഈ ബാ­ല­നെ­ക്ക­ണ്ടി­ട്ടു് സ്വ­ന്തം പു­ത്ര­നെ­പ്പോ­ലെ സ്നേ­ഹം തോ­ന്നു­ന്ന­തു്? പു­ത്ര­നി­ല്ലാ­യ്മ­കൊ­ണ്ടു­ത­ന്നെ ആ­യി­രി­ക്കാം.
ര­ണ്ടാം താപസി:
സർ­വ്വ­ദ­മ­നാ, നീ ഈ സിം­ഹ­ക്കു­ട്ടി­യെ വി­ട്ടി­ല്ലെ­ങ്കിൽ അ­തി­ന്റെ തള്ള നി­ന്റെ നേരെ ചാ­ടി­വീ­ഴു­മേ!
ബാലൻ:
(പു­ഞ്ചി­രി­ച്ചി­ട്ടു്) അബ്ബ! വലിയ പേ­ടി­ത­ന്നെ. (ചു­ണ്ടു­പി­ളർ­ത്തി­ക്കാ­ണി­ക്കു­ന്നു.)
രാ­ജാ­വു്:

എ­രി­യാൻ വി­റ­കി­ന്നു കാ­ത്തി­ടും

പൊ­രി­യാ­യു­ള്ളോ­രു ഹ­വ്യ­വാ­ഹ­നു്

ശ­രി­യാ­യി നി­ന­ച്ചി­ടു­ന്നു ഞാൻ െ­രി­യോർ­ക്കു­ള്ളോ­രു വീ­ര­ബാ­ല­നെ.15

ഒ­ന്നാം താപസി:
കു­ഞ്ഞേ, ഈ സിം­ഹ­ക്കു­ട്ടി­യെ വി­ട്ടേ­ക്കൂ! നി­ന­ക്കു് ക­ളി­ക്കാൻ വേറെ ഒ­ന്നു് തരാം.
ബാലൻ:
എവിടെ! തരൂ. (കൈ മ­ലർ­ത്തി­ക്കാ­ണി­ക്കു­ന്നു.)
രാ­ജാ­വു്:
(നോ­ക്കീ­ട്ടു് ആ­ശ്ച­ര്യ­ത്തോ­ടെ) എ­ന്തു്, ഇ­വ­ന്റെ ക­യ്യിൽ ച­ക്ര­വർ­ത്തി ല­ക്ഷ­ണ­വും കാ­ണു­ന്നു­ണ്ട­ല്ലോ. ഇ­വ­നാ­ക­ട്ടെ,

ക­ളി­ക്കോ­പ്പേൽ­ക്കാ­നാ­യ് കുതുക-​മൊടു നീ­ട്ടീ­ടി­ന കരം

വി­ള­ക്കി­ച്ചേർ­ത്തോ­ണം വി­രൽ­നി­ര ഞെ­രു­ങ്ങി­ത്തൊ­ടു­ക­യാൽ

വി­ള­ങ്ങു­ന്നൂ രംഗം ഭൃശമെഴു-​മുഷസ്സിൽദ്ദലകുലം

തെ­ളി­ഞ്ഞീ­ടാ­തൊ­ന്നാ­യ് വി­ട­രു­മൊ­രു­ത­ണ്ടാർ­മ­ല­രു­പോൽ. 16

ര­ണ്ടാം താപസി:
സു­വ്ര­തേ, ഇവൻ വാ­ക്കു­കൊ­ണ്ടു് മാ­ത്രം തൃ­പ്തി­പ്പെ­ടു­ന്ന­വ­ന­ല്ല. അ­തു­കൊ­ണ്ടു് നീ എന്റെ പർ­ണ്ണ­ശാ­ല­യിൽ ചെ­ന്നു് മാർ­ക്ക­ണ്ഡേ­യ­ന്റെ ചായം തേച്ച മ­ണ്മ­യി­ലി­നെ എ­ടു­ത്തു­കൊ­ണ്ടു­വ­രൂ.
ഒ­ന്നാം താപസി:
അ­ങ്ങ­നെ­ത­ന്നെ. (പോയി)
ബാലൻ:
അ­തു­വ­രെ ഞാൻ ഇ­തി­നെ­ക്കൊ­ണ്ടു­ത­ന്നെ ക­ളി­ക്കും. (എന്നു താ­പ­സി­യെ നോ­ക്കി ചി­രി­ക്കു­ന്നു.)
രാ­ജാ­വു്:
ഈ ദു­സ്സാ­മർ­ത്ഥ്യ­ക്കാ­രൻ കു­ട്ടി­യോ­ടു് എ­നി­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത സ്നേ­ഹം തോ­ന്നു­ന്നു.

പ­ല്ലി­ന്മൊ­ട്ടു­കൾ ഹേ­തു­വെ­ന്നി­യെ ചിരി-​ച്ചൽപ്പം തെ­ളി­ച്ചും രസി-

ച്ചു­ല്ലാ­സ­ത്തൊ­ടു ചൊ­ല്ലി­യും ചില വച-​സ്സവ്യക്തമുഗ്ദ്ധാക്ഷരം;

അ­ങ്ക­ത്തിൽ­ക്കു­തു­ക­ത്തൊ­ടേ­റി­യ­മ­രും ബാ­ല­ന്റെ പൂമേനിമേൽ-​

ത്ത­ങ്കും പ­ങ്ക­മ­ണി­ഞ്ഞി­ടു­ന്നു സു­കൃ­തം­ചെ­യ്തോ­രു­ധ­ന്യം ജനം. 17

താപസി:
ആ­ക­ട്ടെ. ഇവൻ എന്നെ കൂ­ട്ടാ­ക്കു­ന്നി­ല്ല. (ഇ­രു­പു­റ­വും തി­രി­ഞ്ഞു് നോ­ക്കീ­ട്ടു്) ആരാ അവിടെ ഋ­ഷി­കു­മാ­ര­ന്മാ­രു­ള്ള­തു്? (രാ­ജാ­വി­നെ­ക്ക­ണ്ടി­ട്ടു്) ഭദ്ര, ഇ­ങ്ങോ­ട്ടു വരണേ. ഇതാ, ഇവൻ ക­ളി­യാ­യി­ട്ടു സിം­ഹ­ക്കു­ട്ടി­യെ മു­റു­ക്കി­പ്പി­ടി­ച്ചു വ­ലി­ച്ചു­പ­ദ്ര­വി­ക്കു­ന്നു. ഒന്നു വി­ടീ­ക്ക­ണേ!
രാ­ജാ­വു്:
അ­ങ്ങ­നെ­ത­ന്നെ. (അ­ടു­ത്തു­ചെ­ന്നു് പു­ഞ്ചി­രി­യോ­ടെ) എടോ മഹർഷി ബാലക,

തെ­റി­കാ­ട്ടി­യാ­ശ്ര­മ­വി­രു­ദ്ധ­വൃ­ത്തി നീ

ചെ­റു­പാ­മ്പു ച­ന്ദ­ന­മ­ര­ത്തി­നെ­ന്ന­പോൽർർ വെ­റു­തേ വി­ശു­ദ്ധ­ത­ര­സ­ത്ത്വ­സൗ­മ്യ­മാം

പി­റ­വി­ക്കു ദോ­ഷ­മു­ള­വാ­ക്കി­വ­യ്ക്കൊ­ലാ. 18

താപസി:
ഭദ്ര, ഇവൻ മ­ഹർ­ഷി­ബാ­ല­ന­ല്ല.
രാ­ജാ­വു്:
അതു് ഇ­വ­ന്റെ ആ­കൃ­തി­ക്കു് ചേർ­ന്ന പ്ര­കൃ­തി­കൊ­ണ്ടു­ത­ന്നെ അ­റി­യാം. സ്ഥ­ല­ഭേ­ദം­കൊ­ണ്ടു് ഞാൻ ശ­ങ്കി­ച്ചു­പോ­യ­താ­ണു്. (പ­റ­ഞ്ഞ­തു­പോ­ലെ ബാലനെ വി­ല­ക്കീ­ട്ടു ബാ­ല­ന്റെ സ്പർ­ശ­ന­സു­ഖം അ­നു­ഭ­വി­ച്ചു്, വി­ചാ­രം)

ഗോ­ത്രാ­ദി­യൊ­ന്നു­മ­റി­യാ­തെ­യെ­നി­ക്കി­വ­ന്റെ

ഗാ­ത്ര­ങ്ങ­ളിൽ­ത്തൊ­ടു­ക­യാൽ സു­ഖ­മി­ത്ര­മാ­ത്രം

എ­ത്ര­യ്ക്കു വേ­ണ­മി­വ­നെ പ്ര­തി­പ­ത്തി­യോ­ടേ

പു­ത്ര­ത്വ­മോർ­ത്തു പു­ണ­രു­ന്നൊ­രു­പു­ണ്യ­വാ­ന്നു്? 19

താപസി:
(ര­ണ്ടു­പേ­രെ­യും നോ­ക്കി) ആ­ശ്ച­ര്യ­മാ­ശ്ച­ര്യം!
രാ­ജാ­വു്:
എ­ന്താ­ണു്!
താപസി:
അ­ങ്ങേ­യ്ക്കും ഇവനും ഛായ നന്നേ യോ­ജി­ച്ചു ക­ണ്ട­തി­നാൽ എ­നി­ക്കു വി­സ്മ­യം തോ­ന്നി­യ­താ­ണു്. മുൻ­പ­രി­ച­യ­മി­ല്ലെ­ങ്കി­ലും അ­ങ്ങേ­ക്കി­വൻ വ­ഴി­പ്പെ­ടു­ക­യും ചെ­യ്തു.
രാ­ജാ­വു്:
(ബാലനെ ലാ­ളി­ച്ചു­കൊ­ണ്ടു്) ആര്യേ, മു­നി­കു­മാ­ര­ന­ല്ലെ­ങ്കിൽ ഇ­വ­ന്റെ കുലം ഏ­താ­ണു്?
താപസി:
പൂ­രു­വം­ശ­മാ­ണു്.
രാ­ജാ­വു്:
(വി­ചാ­രം) എ­ന്തു്! എന്റെ വംശം ത­ന്നെ­യോ? അ­താ­ണു് ഇവനു് എന്റെ ഛാ­യ­യു­ണ്ടെ­ന്നു് താ­പ­സി­ക്കു് തോ­ന്നി­യ­തു്. പൗ­ര­വർ­ക്കു് ഇ­ങ്ങ­നെ അ­ന്ത്യ­മാ­യ കു­ല­വ്ര­ത­മു­ണ്ട­ല്ലോ.

ധ­ര­ണീ­ഭ­ര­ണ­ത്തി­നാ­യി മു­ന്നം

പു­രു­സൗ­ധ­ങ്ങ­ളിൽ വാ­ണ­തി­ന്റെ ശേഷം

ത­രു­മൂ­ല­ഗൃ­ഹ­സ്ഥ­രാ­യ്ച്ച­രി­പ്പൂ

പു­രു­വം­ശോ­ദ്ഭ­വ­രേ­ക പ­ത്നി­യോ­ടെ 20

(വെ­ളി­വാ­യി­ട്ടു്) മ­നു­ഷ്യർ­ക്കു് ബോ­ധി­ച്ച­തു­പോ­ലെ ക­ട­ന്നു­വ­രാ­വു­ന്ന സ്ഥ­ല­മ­ല്ല­ല്ലോ ഇതു്.

താപസി:
അങ്ങു പ­റ­ഞ്ഞ­തു ശ­രി­ത­ന്നെ. അ­പ്സ­ര­സ്സം­ബ­ന്ധം­കൊ­ണ്ടു് ഈ ബാ­ല­ന്റെ മാ­താ­വു് ദേ­വ­ഗു­രു­വാ­യ ക­ശ്യ­പ­ന്റെ ഈ ആ­ശ്ര­മ­ത്തിൽ ഇവനെ പ്ര­സ­വി­ച്ചു.
രാ­ജാ­വു്:
(വി­ചാ­രം) എന്റെ ആ­ശ­യ്ക്കു് ഒരു താ­ങ്ങ­ലും­കൂ­ടി ആയി. (വെ­ളി­വാ­യി) എ­ന്നാൽ ശ്രീ­മ­തി­യു­ടെ ഭർ­ത്താ­വാ­യ രാ­ജർ­ഷി­യു­ടെ പേ­രെ­ന്താ­ണു്?
താപസി:
ധർ­മ്മ­പ­ത്നി­യെ ഉ­പേ­ക്ഷി­ച്ചു­പോ­യ അ­യാ­ളു­ടെ നാമം ആരു് ഉ­ച്ച­രി­ക്കും?
രാ­ജാ­വു്:
(വി­ചാ­രം) ഈ പ­റ­യു­ന്ന­തു് എ­ന്നെ­ത്ത­ന്നെ ഉ­ദ്ദേ­ശി­ച്ചാ­യി­രി­ക്ക­ണം; ഈ കു­ട്ടി­യു­ടെ അ­മ്മ­യു­ടെ പേരു് ചോ­ദി­ച്ചാ­ലോ? അ­ല്ലെ­ങ്കിൽ പ­ര­സ്ത്രീ­പ്ര­സ­ങ്ഗം ശ­രി­യ­ല്ല.
ഒ­ന്നാം താപസി:
(പ്ര­വേ­ശി­ച്ചു് മ­യി­ലി­നെ ആ­ടു­ന്ന ഭാ­വ­ത്തിൽ പി­ടി­ച്ചു­കൊ­ണ്ടു്) സർ­വ്വ­ദ­മ­ന, ഉതാ ശ­കു­ന്ത­ലാ­സ്യം[22] നോ­ക്കൂ.
ബാലൻ:
(ചു­റ്റും നോ­ക്കീ­ട്ടു്) അമ്മ ഇവിടെ ഇ­ല്ല­ല്ലോ.
താപസി:
(ചി­രി­ച്ചു­കൊ­ണ്ടു്) മാ­തൃ­വ­ത്സ­ല­നാ­യ ബാലൻ അർ­ത്ഥം മാ­റി­ദ്ധ­രി­ച്ചു.
ര­ണ്ടാം താപസി:
വത്സ, മ­യി­ലാ­ടു­ന്ന­തു് നോ­ക്കൂ എ­ന്നാ­ണു് പ­റ­ഞ്ഞ­തു്.
രാ­ജാ­വു്:
(വി­ചാ­രം) ഇ­വ­ന്റെ മാ­താ­വി­ന്റെ പേർ ശ­കു­ന്ത­ള എ­ന്നാ­ണോ? എ­ന്നാൽ, അനേകം പേർ­ക്കു് ഒരു പേ­രു­ത­ന്നെ വ­രാ­റു­ണ്ട­ല്ലോ. ഈ പ്ര­സ്താ­വം കാ­നൽ­ജ­ലം­പോ­ലെ ഒ­ടു­വിൽ എ­നി­ക്കു് വി­ഷാ­ദ­ത്തി­നു് ഇ­ട­യാ­ക്കാ­തി­രു­ന്നാൽ­ക്കൊ­ള്ള­മാ­യി­രു­ന്നു.
ബാലൻ:
എ­നി­ക്കീ മ­യി­ലി­നെ നന്നേ ര­സി­ച്ചു. ഞാ­നി­ത­മ്മ­യു­ടെ അ­ടു­ക്ക­ലേ­ക്കു് കൊ­ണ്ടു­പോ­കും. (ക­ളി­ക്കോ­പ്പു് വാ­ങ്ങു­ന്നു.)
ഒ­ന്നാം താപസി:
(നോ­ക്കി സം­ഭ്ര­മി­ച്ചു്) അയ്യോ! കു­ഞ്ഞി­ന്റെ ക­യ്യിൽ കെ­ട്ടി­ച്ചി­രു­ന്ന രക്ഷ കാ­ണു­ന്നി­ല്ല­ല്ലോ.
രാ­ജാ­വു്:
പ­രി­ഭ്ര­മി­ക്കേ­ണ്ട. സിം­ഹ­ക്കു­ട്ടി­യു­മാ­യു­ള്ള ക­ല­ശ­ലിൽ താഴെ വീ­ണു­പോ­യി. (എ­ടു­ക്കാൻ ഭാ­വി­ക്കു­ന്നു.)
താ­പ­സി­മാർ:
അരുതേ, തൊ­ട­രു­തേ. അല്ല! ഇ­ദ്ദേ­ഹം എ­ടു­ത്തു് ക­ഴി­ഞ്ഞോ? (വി­സ്മ­യി­ച്ചു് മാ­റ­ത്തു് കൈ­വ­ച്ചു­കൊ­ണ്ടു് അ­ന്യോ­ന്യം നോ­ക്കു­ന്നു.)
രാ­ജാ­വു്:
എ­ന്തി­നാ­ണു് നി­ങ്ങൾ എ­ന്നെ­ത്ത­ട­ഞ്ഞ­തു്?
ഒ­ന്നാം താപസി:
മ­ഹാ­രാ­ജാ­വു് കേ­ട്ടു­കൊ­ണ്ടാ­ലും! ഈ രക്ഷ അ­പ­രാ­ജി­ത എ­ന്നു് പേരായ ഔ­ഷ­ധി­യാ­ണു്. ഇ­വ­ന്റെ ജാ­ത­കർ­മ്മ സ­മ­യ­ത്തിൽ മാ­രീ­ച­ഭ­ഗ­വാൻ ഇതു് ഇവനെ ധ­രി­പ്പി­ച്ചു. അ­ച്ഛ­നോ അ­മ്മ­യോ താനോ അ­ല്ലാ­തെ ആരും ഇതു് താ­ഴെ­വീ­ണാൽ എ­ടു­ത്തു­കൂ­ടാ എ­ന്നും ക­ല്പി­ച്ചു.
രാ­ജാ­വു്:
അല്ല, എ­ടു­ത്താ­ലോ?
ഒ­ന്നാം താപസി:
ഉ­ടൻ­ത­ന്നെ സർ­പ്പ­മാ­യി­ത്തീർ­ന്നു് എ­ടു­ത്ത­വ­നെ ക­ടി­ക്കും.
രാ­ജാ­വു്:
ഈ മാ­റ്റം എ­പ്പോ­ഴെ­ങ്കി­ലും നി­ങ്ങൾ­ക്കു് അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടോ?
താപസി:
പല പ്രാ­വ­ശ്യം.
രാ­ജാ­വു്:
(സ­ന്തോ­ഷ­ത്തോ­ടു­കൂ­ടി വി­ചാ­രം) എന്റെ മ­നോ­വി­ചാ­രം പൂർ­ണ്ണ­മാ­യി സി­ദ്ധി­ച്ചു. ഇനി എ­ന്തി­നു് അ­ഭി­ന­ന്ദി­ക്കാ­തി­രി­ക്കു­ന്നു? (ബാലനെ ആ­ലിം­ഗ­നം ചെ­യ്യു­ന്നു.)
ര­ണ്ടാം താപസി:
സു­വ്ര­തേ, വരൂ: ഈ വർ­ത്ത­മാ­നം വ്ര­ത­നി­ഷ്ഠ­യിൽ ഇ­രി­ക്കു­ന്ന ശ­കു­ന്ത­ള­യോ­ടു ചെ­ന്നു­പ­റ­യാം. (താ­പ­സി­മാർ പോയി)
ബാലൻ:
എന്നെ വിടൂ! എ­നി­ക്കു് അ­മ്മ­യു­ടെ അ­ടു­ക്കൽ പോകണം.
രാ­ജാ­വു്:
മകനേ, എ­ന്നൊ­ടൊ­രു­മി­ച്ചു­ത­ന്നെ ചെ­ന്നു് അ­മ്മ­യെ ആ­ന­ന്ദി­പ്പി­ക്കാം.
ബാലൻ:
എന്റെ അച്ഛൻ ദു­ഷ്ഷ­ന്ത­നാ­ണു്, താ­ന­ല്ല.
രാ­ജാ­വു്:
(ചി­രി­ച്ചി­ട്ടു്) ഈ തർ­ക്കം­ത­ന്നെ എ­നി­ക്കു് വി­ശ്വാ­സം ഉ­റ­പ്പി­ക്കു­ന്നു.
(അ­ന­ന്ത­രം കെ­ട്ടാ­തെ അ­ഴി­ഞ്ഞു­കി­ട­ക്കു­ന്ന ത­ല­മു­ടി­യു­മാ­യി ശ­കു­ന്ത­ള പ്ര­വേ­ശി­ക്കു­ന്നു.)
ശ­കു­ന്ത­ള:
മാ­റ്റം വ­രേ­ണ്ട കാ­ല­ത്തിൽ­പ്പോ­ലും സർ­വ­മ­ദ­ന­ന്റെ രക്ഷ അതേ സ്ഥി­തി­യിൽ­ത­ന്നെ ഇ­രു­ന്നു എ­ന്നു് കേ­ട്ടി­ട്ടും എ­നി­ക്കു് എന്റെ ഭാ­ഗ്യ­ത്തിൽ വി­ശ്വാ­സം വ­രു­ന്നി­ല്ല. അ­ല്ലെ­ങ്കിൽ സാ­നു­മ­തി പ­റ­ഞ്ഞ­തു­പോ­ലെ സം­ഭ­വി­ക്കാ­വു­ന്ന­താ­ണ­ല്ലോ.
രാ­ജാ­വു്:
(ശ­കു­ന്ത­ള­യെ ക­ണ്ടി­ട്ടു് ആ­ശ്ച­ര്യ­ത്തോ­ടെ) ഇതാ ശ്രീ­മ­തി ശ­കു­ന്ത­ള!

മലിനം വാ­സ­ന­ദ്വ­യം; വ്ര­ത­ത്താൽ

മെ­ലി­വേ­റ്റം; കുഴൽ ക­റ്റ­യൊ­റ്റ­യാ­യി;

പ­ല­നാ­ളി­വ­ളു­ണ്ടു കാ­ത്തി­ടു­ന്നൂ

ഖ­ല­നാ­മെ­ന്റെ വി­യോ­ഗ­ദീ­ക്ഷ സാ­ദ്ധ്വി. 21

ശ­കു­ന്ത­ള:
(പ­ശ്ചാ­ത്താ­പം­കൊ­ണ്ടു് വിധം മാറിയ രാ­ജാ­വി­നെ­ക്ക­ണ്ടി­ട്ടു വി­ചാ­രം) ഇതു് എന്റെ ആ­ര്യ­പു­ത്ര­നെ­പ്പോ­ലെ ഇ­രി­ക്കു­ന്നി­ല്ല­ല്ലോ. പി­ന്നെ, ആ­രാ­ണു് ര­ക്ഷ­കെ­ട്ടാ­തി­രി­ക്കു­ന്ന എന്റെ കു­ഞ്ഞി­നെ തൊ­ട്ടു ദു­ഷി­പ്പി­ക്കു­ന്ന­തു്?
ബാലൻ:
(അ­മ്മ­യു­ടെ അ­ടു­ത്തു­ചെ­ന്നു്) അമ്മേ, ഇതാ ആരോ വ­ന്നു് എന്നെ ‘മകനെ’ എന്നു വി­ളി­ക്കു­ന്നു.
രാ­ജാ­വു്:
പ്രി­യേ, ഞാൻ പ്ര­വർ­ത്തി­ച്ച­തു് ക്രൂ­ര­ത­യാ­ണെ­ങ്കി­ലും അതു നി­ന്റെ പേ­രി­ലാ­ക­യാൽ അ­നു­കൂ­ല­മാ­യി ക­ലാ­ശി­ച്ചു. എന്നെ ഇ­പ്പോൾ നീ ഭർ­ത്താ­വെ­ന്നോർ­മ്മി­ച്ച­റി­യ­ണ­മെ­ന്നു പ്രാർ­ത്ഥി­ക്കേ­ണ്ടി­വ­ന്നി­രി­ക്കു­ന്നു.
ശ­കു­ന്ത­ള:
(വി­ചാ­രം) ഹൃ­ദ­യ­മേ, ഇനി ആ­ശ്വ­സി­ക്കാം. ദൈവം മ­ത്സ­രം വി­ട്ടു് എ­ന്റെ­നേ­രെ ക­രു­ണ­ചെ­യ്തു എ­ന്നു് തോ­ന്നു­ന്നു; ഇതു് ആ­ര്യ­പു­ത്രൻ തന്നെ.
രാ­ജാ­വു്:
പ്രി­യേ,

മോ­ഹ­മ­ക­ന്നു തെ­ളി­ഞ്ഞേൻ,

മോ­ഹ­ന­ത­നു! വന്നു നീ­യു­മെ­ന്ന­രി­കിൽ

രാ­ഹു­വി­നെ­വി­ട്ടു ച­ന്ദ്രൻ രോ­ഹി­ണി

യോ­ടൊ­ത്തു ചേർ­ന്നു ഭാ­ഗ്യ­വ­ശാൽ. 22

ശ­കു­ന്ത­ള:
ആ­ര്യ­പു­ത്ര­ന്നു വിജയം! (തൊ­ണ്ട­യി­ട­റി പാ­തി­യിൽ നിർ­ത്തു­ന്നു.)
രാ­ജാ­വു്:

ഇ­ന്നി­ജ്ജ­യ­പ്രാർ­ത്ഥ­ന ഗ­ദ്ഗ­ദ­ത്താൽ

മ­ന്ദി­ക്ക­ലും ഹന്ത! ഫ­ലി­ച്ചി­തെ­ന്നിൽ

താം­ബൂ­ല­രാ­ഗം ക­ല­രാ­തെ നി­ന്റെ

ബിം­ബാ­ധ­രം സു­ന്ദ­രി കാൺ­ക­യാ­ലെ. 23

ബാലൻ:
അമ്മേ, ഇ­താ­രാ­ണു്?
ശ­കു­ന്ത­ള:
കു­ഞ്ഞേ, നി­ന്റെ ഭാ­ഗ്യ­ത്തോ­ടു് ചോ­ദി­ക്കൂ.
രാ­ജാ­വു്:
(ശ­കു­ന്ത­ള­യു­ടെ കാ­ല്ക്കൽ വീ­ണി­ട്ടു്)

തെ­ല്ലും ഞാൻ ത­ള്ളി­യെ­ന്നു­ള്ളൊ­രു പരിഭവമുൾ-​ക്കൊള്ളൊലാ വ­ല്ല­ഭേ! നീ,

വ­ല്ലാ­തെ­ന്നു­ള്ള­മ­ന്നാ­ളൊ­രു മ­ലി­ന­ത­യേ­റ്റേ­റെ മ­ന്ദി­ച്ചി­രു­ന്നു;

ക­ല്ല്യാ­ണം കൈ­വ­രു­മ്പോൾ കലുഷമതികളി-​മ്മട്ടിലും ചേ­ഷ്ട­കാ­ട്ടും;

മാ­ല്യം മൂർ­ദ്ധാ­വി­ലി­ട്ടാൽ ത­ല­കു­ട­യു­മു­ടൻ പാ­മ്പി­തെ­ന്നോ­തി­യ­ന്ധൻ.24

ശ­കു­ന്ത­ള:
(ക­ര­ഞ്ഞു­കൊ­ണ്ടു്) എ­ണീ­ക്ക­ണം എ­ണീ­ക്ക­ണം ആ­ര്യ­പു­ത്രൻ; എന്റെ മു­ജ്ജ­ന്മ­പാ­പം അ­ന്നു് ഫ­ലോ­ന്മു­ഖ­മാ­യി­രു­ന്നി­രി­ക്ക­ണം; അ­താ­ണു് ദ­യാ­ലു­വാ­യ ആ­ര്യ­പു­ത്രൻ അ­ന്നു് എ­ന്നോ­ട­ങ്ങ­നെ പ്ര­വർ­ത്തി­ച്ച­തു്. (രാ­ജാ­വെ­ഴു­ന്നേ­ല്ക്കു­ന്നു) പി­ന്നെ എ­ങ്ങ­നെ­യാ­ണു് ഇ­ദ്ദുഃ­ഖ­ത്തി­നു് പാ­ത്ര­മാ­യ എന്റെ ഓർമ്മ വ­ന്ന­തു്?
രാ­ജാ­വു്:
വി­ഷാ­ദ­ശ­ല്യം ഉ­ള്ളിൽ­നി­ന്നു് നീ­ക്കി­ക­ള­ഞ്ഞി­ട്ടു് പറയാം.

സമ്മോഹത്താലവശനതുനാ-​ ളേ­തു­ഞാൻ തുള്ളിയായി-​

ബ്ബിം­ബോ­ഷ്ഠ­ത്തിൽ പരിചൊടുപതി-​ക്കുന്നതും പാർ­ത്തു നി­ന്നേൻ.

ഇ­ന്ന­ക്ക­ണ്ണീർ ചുളിവെഴുമിമ-​യ്ക്കുള്ളിൽനിന്നേ തുടച്ചി-​

ട്ട­ന്ത­സ്താ­പം സു­മു­ഖി, ദയിതേ! ചെ­റ്റു ഞാ­നാ­റ്റി­ട­ട്ടേ. 25

(പ­റ­ഞ്ഞ­പ്ര­കാ­രം ചെ­യ്യു­ന്നു)

ശ­കു­ന്ത­ള:
(മു­ദ്ര­മോ­തി­രം നോ­ക്കി­യി­ട്ടു്) ആ­ര്യ­പു­ത്ര, ഇതു് ആ മോ­തി­ര­മ­ല്ലേ?
രാ­ജാ­വു്:
അതേ; ഈ മോ­തി­രം ക­ണ്ടി­ട്ടാ­ണ­ല്ലോ എ­നി­ക്കോർ­മ്മ­വ­ന്ന­തു്.
ശ­കു­ന്ത­ള:
ഇതു വൈ­ഷ­മ്യ­ക്കാ­ര­നാ­ണു്. അ­ന്നു് ആ­ര്യ­പു­ത്ര­നെ ഓർ­മ്മി­പ്പി­ക്കാൻ ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ കി­ട്ടാ­തെ പോ­യ­ല്ലോ.
രാ­ജാ­വു്:
എ­ന്നാൽ, വള്ളി ഋ­തു­യോ­ഗ­ത്തി­ന്റെ ചി­ഹ്ന­മാ­യ പു­ഷ്പ­ത്തെ ധ­രി­ക്ക­ട്ടെ!
ശ­കു­ന്ത­ള:
എ­നി­ക്ക­തി­നെ വി­ശ്വാ­സ­മി­ല്ല; ഇതു് ആ­ര്യ­പു­ത്രൻ­ത­ന്നെ ധ­രി­ച്ചാൽ മതി.
മാതലി:
(പ്ര­വേ­ശി­ച്ചു്) ഭാ­ഗ്യ­വ­ശാൽ മ­ഹാ­രാ­ജാ­വി­നു ധർ­മ്മ­പ­ത്നി­യു­ടെ യോ­ഗ­വും പു­ത്ര­മു­ഖ­ദർ­ശ­ന­വു­മു­ണ്ടാ­യ­ല്ലോ. ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു!
രാ­ജാ­വു്:
സ്നേ­ഹി­തൻ മു­ഖാ­ന്ത­രം ല­ഭി­ക്ക­യാൽ ഈ മ­നോ­ര­ഥ­ഫ­ല­ത്തി­നു് രുചി അധികം തോ­ന്നു­ന്നു­ണ്ടു്. മാതലി, ദേ­വേ­ന്ദ്ര­ഭ­ഗ­വാൻ ഈ സ­ങ്ഗ­തി­യ­റി­യാ­തി­രി­ക്കു­മോ? അ­ല്ലെ­ങ്കിൽ എ­ന്താ­ണു് ഈ­ശ്വ­ര­ന്മാർ­ക്കു് അ­പ്ര­ത്യ­ക്ഷ­മാ­യി­ട്ടു­ള്ള­തു്?
മാതലി:
(പു­ഞ്ചി­രി­യോ­ടെ) ശ­രി­യാ­ണു്; മ­ഹാ­രാ­ജാ­വു് വരണം; കാ­ശ്യ­പ­ഭ­ഗ­വാൻ അ­ങ്ങേ­ക്കു് ദർശനം തരാൻ കാ­ത്തി­രി­ക്കു­ന്നു.
രാ­ജാ­വു്:
ശ­കു­ന്ത­ളേ, കു­ഞ്ഞി­നെ എ­ടു­ത്തു­കൊ­ള്ളൂ; നി­ന്നെ മു­മ്പിൽ നി­റു­ത്തി­ക്കൊ­ണ്ടു് ഭ­ഗ­വാ­നെ ദർ­ശി­ക്ക­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.
ശ­കു­ന്ത­ള:
ആ­ര്യ­പു­ത്ര­നോ­ടു­കൂ­ടി ഗു­രു­സ­മീ­പ­ത്തിൽ പോ­കു­ന്ന­തി­നു് എ­നി­ക്കു് ല­ജ്ജ­യു­ണ്ടു്.
രാ­ജാ­വു്:
അ­ഭ്യു­ദ­യ­കാ­ല­ങ്ങ­ളിൽ ഇ­ങ്ങ­നെ വേണം ചെ­യ്യാൻ; വരൂ!
(എ­ല്ലാ­വ­രും ചു­റ്റി­ന­ട­ക്കു­ന്നു.)

(അ­ന­ന്ത­രം ഇ­രി­ക്കു­ന്ന ഭാ­വ­ത്തിൽ മാ­രീ­ച­നും അ­ദി­തി­യും പ്ര­വേ­ശി­ക്കു­ന്നു.)

മാ­രീ­ചൻ:
(രാ­ജാ­വു വ­രു­ന്ന­തു നോ­ക്കീ­ട്ടു്) ദാ­ക്ഷാ­യ­ണി,

ഭ­വ­തി­യു­ട­യ പു­ത്ര­നെ­ന്നു­മേ പോരിൽ മു­മ്പൻ,

ഭു­വ­ന­ഭ­ര­ണ­കർ­ത്താ ഹന്ത! ദു­ഷ്ഷ­ന്ത­നീ­യാൾ;

ഇ­വ­നു­ടെ കു­ല­വി­ല്ലാ­ല­സ്ത്ര­കാ­ര്യം നടന്നി-​

ട്ട­വ­നു കൊടിയ വജ്രം ഭൂ­ഷ­ണ­പ്രാ­യ­മാ­യി. 26

അദിതി:
ആ­കൃ­തി­കൊ­ണ്ടു­ത­ന്നെ ഇ­ദ്ദേ­ഹം മ­ഹാ­നു­ഭാ­വ­നാ­ണെ­ന്നു് അ­റി­യാം.
മാതലി:
ഇതാ, ദേ­വ­ക­ളു­ടെ മാ­താ­പി­താ­ക്ക­ന്മാർ പു­ത്ര­സ്നേ­ഹ­ത്തോ­ടു­കൂ­ടെ മ­ഹാ­രാ­ജാ­വി­നെ നോ­ക്കു­ന്നു; അ­ടു­ത്തു­ചെ­ല്ലാം.
രാ­ജാ­വു്:
മാതലി,

പ­ന്ത്ര­ണ്ടാ­യി­പ്പി­രി­ഞ്ഞീ­ടി­ന പെരിയ മഹ-​സ്സഞ്ചയത്തിൻ നി­ദാ­നം;

മ­ന്ത്രാ­ഢ്യം ഹ­വ്യ­മേ­ല്ക്കു­ന്നൊ­രു ജ­ഗ­ദ­ധി­പൻ­ത­ന്റെ മാ­താ­പി­താ­ക്കൾ;

ബ്ര­ഹ്മാ­വിൻ പൂർ­വ്വ­നാ­മ­പ്പ­ര­മ പു­രു­ഷ­നും­ജ­ന്മ­ദാ­താ­ക്ക­ളാ­കും

ശ്രീ­മാ­ന്മാ­രീ­ച­ദാ­ക്ഷാ­യ­ണി­ക­ളി­വർ വിധി-​ക്കൊന്നുവിട്ടുള്ള പു­ത്രർ 27

മാതലി:
അ­ത­ങ്ങ­നെ­ത­ന്നെ.
രാ­ജാ­വു്:
(അ­ടു­ത്തു­ചെ­ന്നി­ട്ടു്) ഇ­ന്ദ്ര­ഭ­ഗ­വാ­ന്റെ ആ­ജ്ഞാ­ക­ര­നാ­യ ദു­ഷ്ഷ­ന്തൻ ര­ണ്ടു­പേ­രേ­യും ന­മ­സ്ക­രി­ക്കു­ന്നു.
മാ­രീ­ചൻ:
ഉണ്ണീ, വ­ള­രെ­ക്കാ­ലം രാ­ജ്യം വാഴുക!
അദിതി:
അ­പ്ര­തി­ര­ഥ­നാ­യി[23] ഭ­വി­ക്കു­ക!
ശ­കു­ന്ത­ള:
ശ­കു­ന്ത­ള­യും പു­ത്ര­നും ഇതാ, നി­ങ്ങ­ളു­ടെ പാ­ദ­വ­ന്ദ­നം ചെ­യ്യു­ന്നു.
മാ­രീ­ചൻ:
വത്സേ,

പു­ര­ന്ദ­ര­സ­മൻ കാ­ന്തൻ;

ജ­യ­ന്ത­സ­ദൃ­ശൻ സുതൻ;

ചൊ­ല്ലാ­മാ­ശി­സ്സു മ­റ്റെ­ന്തു്?

പൗ­ലോ­മീ­തു­ല്യ­യാ­ക നീ! 28

അദിതി:
കു­ഞ്ഞേ, ഭർ­ത്താ­വു് നി­ന്നെ ആ­ദ­രി­ക്ക­ട്ടെ. നി­ന്റെ പു­ത്രൻ ദീർ­ഘാ­യു­സ്സാ­യി­രു­ന്നു് ഇ­രു­വം­ശ­ക്കാ­രേ­യും ആ­ന­ന്ദി­പ്പി­ക്ക­ട്ടെ! ഇ­രി­ക്കു­വിൻ! (എ­ല്ലാ­വ­രും മാ­രീ­ച­ന്റെ ഇ­രു­വ­ശ­മാ­യി ഇ­രി­ക്കു­ന്നു.)
മാ­രീ­ചൻ:
(ഓ­രോ­രു­ത്ത­രേ­യും ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു്)

ഭവാൻ സ്വയം, പു­ത്ര­ര­ത്നം,

ഇവൾ സാ­ധ്വി ശ­കു­ന്ത­ള

വിധി, വി­ത്തം, ശ്ര­ദ്ധ­യെ­ന്ന

സാ­ധ­ന­ത്ര­യ­മൊ­ത്തു­തേ. 29

രാ­ജാ­വു്:
ഭഗവാൻ, മു­മ്പേ, ഇ­ഷ്ട­സി­ദ്ധി; ദർശനം പി­ന്നെ! ഭ­ഗ­വാ­ന്റെ അ­നു­ഗ്ര­ഹ­ത്തി­ന്റെ മ­ട്ടു് അ­പൂർ­വ്വ­മാ­യി­രി­ക്കു­ന്നു. നോ­ക്കു­ക.

പൂ­വാ­ദ്യ­മു­ണ്ടാ­കു­മ­ന­ന്ത­രം ഫലം

ന­വാം­ബു­ദം മ­ന്നി­ല­തി­ന്നു­മേൽ­ജ്ജ­ലം;

ഈ­വ­ണ്ണ­മാം കാ­ര­ണ­കാ­ര്യ സ­ങ്ഗ­മം

ഭ­വ­ത്പ്ര­സാ­ദ­ത്തി­നു മു­ന്ന­മേ ശിവം.30

മാതലി:
പ്ര­പ­ഞ്ച­പി­താ­ക്ക­ന്മാർ പ്ര­സാ­ദി­ച്ചാൽ ഇ­ങ്ങ­നെ­യാ­ണു്.
രാ­ജാ­വു്:
ഭ­ഗ­വാ­ന്റെ ആ­ജ്ഞാ­കാ­രി­ണി­യാ­യ ഇവളെ ഞാൻ ഗാ­ന്ധർ­വ വി­ധി­പ്ര­കാ­രം വേ­ളി­ക­ഴി­ച്ച­തി­ന്റെ­ശേ­ഷം കു­റ­ച്ചു­കാ­ലം ക­ഴി­ഞ്ഞു ബ­ന്ധു­ക്കൾ ഇവളെ എന്റെ അ­ടു­ക്കൽ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്ന­പ്പോൾ ഓർ­മ്മ­ക്കേ­ടു­കൊ­ണ്ടു് ഉ­പേ­ക്ഷി­ക്കു­ക­യാൽ ഭ­ഗ­വാ­ന്റെ സ­ഗോ­ത്ര­നാ­യ ക­ണ്വ­നു ഞാൻ അ­പ­രാ­ധം ചെ­യ്തു­പോ­യി. പി­ന്നീ­ടു മോ­തി­രം ക­ണ്ടി­ട്ടു് ഇവളെ വി­വാ­ഹം ചെ­യ്ത­താ­യി എ­നി­ക്കു് ഓർ­മ്മ­വ­ന്നു. ഇതു് വലിയ ആ­ശ്ച­ര്യ­മാ­യി­ട്ടു് തോ­ന്നു­ന്നു.

നേരെ നി­ല്ക്കു­മ്പോ­ഴ­തു ഗ­ജ­മ­ല്ലെ­ന്നു­ത­നോർ­ത്തു; പി­ന്നെ

ദൂ­രെ­പ്പോ­കു­ന്ന­ള­വു ഗജമോ എ­ന്നു­സ­ന്ദേ­ഹ­മാർ­ന്നൂ;

ചാ­രെ­ച്ചെ­ന്നി­ട്ട­തി­നു­ടെ പദം കണ്ടു-​താൻ നിർ­ണ്ണ­യി­ക്കും;

തീ­രെ­ബ്ഭ്രാ­ന്ത­ന്നു­ചി­ത­വി­ധ­മാ­യെ­ന്റെ ചേ­തോ­വി­കാ­രം. 31

മാ­രീ­ചൻ:
താൻ തെ­റ്റു­ചെ­യ്ത­താ­യി അ­ങ്ങേ­ക്കു് സംശയം വേണ്ട; അങ്ങേ ഓർ­മ്മ­ക്കേ­ടി­നു് കാ­ര­ണ­മു­ണ്ടു്. കേ­ട്ടു­കൊ­ണ്ടാ­ലും!
രാ­ജാ­വു്:
കാ­ത്തി­രി­ക്കു­ന്നു.
മാ­രീ­ചൻ:
അ­ങ്ങു­പേ­ക്ഷി­ക്ക­യാൽ ക­ഴ­ങ്ങി­വ­ശാ­യ ശ­കു­ന്ത­ള­യെ മേനക ദാ­ക്ഷാ­യ­ണി­യു­ടെ അ­ടു­ക്കൽ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്ന­പ്പോൾ­ത്ത­ന്നെ, ദിവ്യ ച­ക്ഷു­സ്സു­കൊ­ണ്ടു് ഞാൻ സ­ങ്ഗ­തി അ­റി­ഞ്ഞി­രി­ക്കു­ന്നു. ദുർ­വാ­സാ­വി­ന്റെ ശാ­പ­ത്താ­ലാ­ണു് പാ­വ­പ്പെ­ട്ട ഈ സ­ഹ­ധർ­മ്മ­ചാ­രി­ണി­യെ അങ്ങു നി­രാ­ക­രി­ക്കാ­നി­ട­യാ­യ­തു്. വേറെ ഒ­ന്നു­മ­ല്ല കാരണം. മോ­തി­രം ക­ണ്ട­തോ­ടു­കൂ­ടി ശാ­പ­മോ­ക്ഷ­വും വന്നു.
രാ­ജാ­വു്:
(നെ­ടു­വീർ­പ്പു­വി­ട്ടി­ട്ടു്) ആവൂ! എന്റെ പേ­രി­ലു­ള്ള അ­പ­വാ­ദം തീർ­ന്നു.
ശ­കു­ന്ത­ള:
(വി­ചാ­രം) ആ­ര്യ­പു­ത്രൻ കാ­ര­ണം­കൂ­ടാ­തെ­യ­ല്ല എന്നെ ഉ­പേ­ക്ഷി­ച്ച­തു് എന്നു വ­ന്ന­ല്ലോ; ഭാ­ഗ്യ­മാ­യി. എ­ന്നാൽ എ­നി­ക്കു ശാപം കി­ട്ടി­യ­താ­യി ഓർ­മ്മ­യി­ല്ല. അഥവാ ഞാൻ വി­ര­ഹം­കൊ­ണ്ടു് ശൂ­ന്യ­ഹൃ­ദ­യ­യാ­യി­രു­ന്ന­പ്പോൾ ആ­യി­രി­ക്ക­ണം ശാ­പ­മു­ണ്ടാ­യ­തു്; അ­താ­ണു് ‘ഭർ­ത്താ­വി­നെ മോ­തി­രം കാ­ണി­ക്ക­ണം’ എ­ന്നു് സ­ഖി­മാർ എ­ന്നോ­ടു് വ­ള­രെ­ക്കാ­ര്യ­മാ­യി പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം.
മാ­രീ­ചൻ:
കു­ഞ്ഞേ, കാ­ര്യം മ­ന­സ്സി­ലാ­യ­ല്ലോ? ഇനി ഭർ­ത്താ­വി­നെ­പ്പ­റ്റി അ­ന്യ­ഥാ ശ­ങ്കി­ക്ക­രു­തു്. നോ­ക്കൂ,

ഊ­ക്കേ­റും ശാ­പ­മൂ­ലം സ്മൃ­തി മ­റ­യു­ക­യാൽ വ­ല്ല­ഭൻ നി­ന്നെ­യ­ന്നാൾ

കൈ­ക്കൊ­ണ്ടി­ല്ലി­ന്നു പി­ന്നെ­ക്ക­ലു­ഷ­മ­ക­ല­വേ­സാ­ദ­രം സ്വീ­ക­രി­ച്ചു;

ഉൾ­ക്കൊ­ള്ളും ധൂ­ളി­മൂ­ലം പ്രതിഫലനബലംമാഞ്ഞുനിൽക്കുന്നനേര-​

ത്തേ­ല്ക്കാ ക­ണ്ണാ­ടി­യൊ­ന്നും, മലിനതയൊഴിയു-​ന്നേരമെല്ലാം ഗ്ര­ഹി­ക്കും 32

രാ­ജാ­വു്:
ഭഗവാൻ അ­രു­ളി­ച്ചെ­യ്ത­തു­പോ­ലെ­ത­ന്നെ.
മാ­രീ­ചൻ:
ഉണ്ണീ! വി­ധി­പോ­ലെ ഞങ്ങൾ ജാ­ത­കർ­മ്മം ക­ഴി­ച്ചു് വ­ളർ­ത്തി­യ ഈ പു­ത്ര­നെ ഭവാൻ അ­ഭി­ന­ന്ദി­ച്ചി­ല്ല­യോ?
രാ­ജാ­വു്:
ഭ­ഗ­വാ­നേ, എന്റെ വം­ശ­പ്ര­തി­ഷ്ഠ ഇ­വ­നി­ലാ­ണു്.
മാ­രീ­ചൻ:
അങ്ങേ ഈ പു­ത്രൻ മേലിൽ ച­ക്ര­വർ­ത്തി­യാ­യ്ച്ച­മ­യും എ­ന്നു് അ­റി­ഞ്ഞു­കൊ­ള്ളു­ക.

സ­ത്ത്വോ­ദ്രി­ക്ത­ന­നർ­ഗ്ഗ­ള­പ്ര­സ­ര­മാം­തേ­രിൽ­ക്ക­രേ­റി സ്വയം

സ­പ്താം­ഭോ­ധി­ക­ളും കടന്നിവനട-​ക്കീടുംജഗത്താകവേ;

സ­ത്ത്വൗ­ഘ­ത്തെ ദ­മി­ച്ചു സർവദമനാ-​ഖ്യാനംലഭിച്ചോരിവൻ

സം­സ്ഥാ­ന­ങ്ങൾ ഭ­രി­ച്ചു മേൽ ഭരതനെ-​ന്നുള്ളോരു പോ­രാ­ളു­വോൻ 33

രാ­ജാ­വു്:
തൃ­ക്കൈ­കൊ­ണ്ടു് ജാ­ത­കർ­മ്മം­ചെ­യ്യാൻ ഭാ­ഗ്യ­മു­ണ്ടാ­യ ഇവനിൽ ഇ­തൊ­ക്കെ­യും ആ­ശി­ക്കാ­വു­ന്ന­താ­ണു്.
അദിതി:
ഭ­ഗ­വാ­നേ, പു­ത്രി­യു­ടെ ഈ മ­നോ­ര­ഥം സി­ദ്ധി­ച്ച വിവരം ആ­ള­യ­ച്ചു ക­ണ്വ­നെ ഗ്ര­ഹി­പ്പി­ക്ക­ണം; പു­ത്രി­യു­ടെ പേ­രി­ലു­ള്ള വാ­ത്സ­ല്യ­ത്താൽ മേനക എന്നെ ഉ­പ­ച­രി­ച്ചു­കൊ­ണ്ടു് ഇ­വി­ടെ­ത്ത­ന്നെ താ­മ­സി­ക്കു­ന്നു­ണ്ടു്.
ശ­കു­ന്ത­ള:
(വി­ചാ­രം) എന്റെ മ­നോ­ര­ഥം ഭവതി പ­റ­ഞ്ഞ­ല്ലോ.
മാ­രീ­ചൻ:
അ­ദ്ദേ­ഹ­ത്തി­നു് ത­പഃ­പ്ര­ഭാ­വം­കൊ­ണ്ടു് ഇ­തെ­ല്ലാം പ്ര­ത്യ­ക്ഷ­മാ­ണു്.
രാ­ജാ­വു്:
അ­താ­ണു് ഗുരു എന്റെ നേരെ കോ­പി­ക്കാ­ഞ്ഞ­തു്.
മാ­രീ­ചൻ:
എ­ന്നാ­ലും ഈ സ­ന്തോ­ഷ­വർ­ത്ത­മാ­നം പ­റ­ഞ്ഞ­യ­യ്ക്കേ­ണ്ട­താ­ണു്. ആ­ര­വി­ടെ?
ശി­ഷ്യൻ:
(പ്ര­വേ­ശി­ച്ചി­ട്ടു്) ഭ­ഗ­വാ­നേ, ഞാൻ ഇതാ, ഇവിടെ ഉ­ണ്ടു്.
മാ­രീ­ചൻ:
വത്സ, ഗാലവ, ഇ­പ്പോൾ­ത്ത­ന്നെ ആ­കാ­ശ­മാർ­ഗ്ഗ­മാ­യി­പ്പോ­യി ക­ണ്വ­മ­ഹർ­ഷി­യോ­ടു് ഞാൻ പ­റ­ഞ്ഞ­യ­ച്ച­താ­യി സ­ന്തോ­ഷ­വർ­ത്ത­മാ­നം പറയണം. എ­ങ്ങ­നെ­യെ­ന്നാൽ, ദുർ­വാ­സാ­വി­ന്റെ ശാപം നി­വർ­ത്തി­ച്ച­തോ­ടു­കൂ­ടി ഓർ­മ്മ­വ­ന്നി­ട്ടു് ദു­ഷ്ഷ­ന്ത­മ­ഹാ­രാ­ജാ­വു് പു­ത്ര­നേ­യും ശ­കു­ന്ത­ള­യേ­യും സ്വീ­ക­രി­ച്ചി­രി­ക്കു­ന്നു എ­ന്നു്.
ശി­ഷ്യൻ:
അ­രു­ളി­ച്ചെ­യ്ത­തു­പോ­ലെ. (പോയി)
മാ­രീ­ചൻ:
ഉണ്ണീ, നീയും പു­ത്ര­ഭാ­ര്യാ­സ­മേ­തം സു­ഹൃ­ത്താ­യ ഇ­ന്ദ്ര­ന്റെ ര­ഥ­ത്തിൽ­ക്ക­യ­റി രാ­ജ­ധാ­നി­യി­ലേ­ക്കു് യാത്ര പു­റ­പ്പെ­ടാം.
രാ­ജാ­വു്:
ഭ­ഗ­വാ­ന്റെ ആജ്ഞ.
മാ­രീ­ചൻ:

ഋ­തു­വിൽ മ­ഴ­പൊ­ഴീ­ച്ചീ­ട­ട്ടെ­നിൻ­നാ­ട്ടി­ലി­ന്ദ്രൻ;

ക്രതു പലതു ഭ­വാ­നും ചെ­യ്ക­വി­ണ്ണോർ­ക്കു­വേ­ണ്ടി;

ഉ­ത­വി­ക­ളി­തു­മ­ട്ടിൽ­ത്ത­ങ്ങ­ളിൽ­ച്ചെ­യ്തു ലോക

ദ്വി­ത­യ­ഹി­ത­കൃ­ത്യ­ക്കാ­യ് വാ­ഴു­വിൻ­ദീർ­ഘ­കാ­ലം. 34

രാ­ജാ­വു്:
യ­ഥാ­ശ­ക്തി ശ്രേ­യ­സ്സി­നു­വേ­ണ്ടി യ­ത്നം­ചെ­യ്യാം.
മാ­രീ­ചൻ:
ഉണ്ണീ, ഇ­നി­യും എ­ന്തു­പ­കാ­ര­മാ­ണു് നി­ന­ക്കു് ഞാൻ ചെ­യ്യേ­ണ്ട­തു് ?
രാ­ജാ­വു്:
ഇ­തിൽ­പ്പ­രം പ്രി­യം എ­ന്താ­ണു് വേ­ണ്ട­തു്? എ­ന്നാ­ലും ഇ­രി­ക്ക­ട്ടെ.

(ഭ­ര­ത­വാ­ക്യം)

നി­ന­യ്ക്ക­ണം പ്ര­കൃ­തി­ഹി­തം പ്ര­ജേ­ശ്വ­രൻ

ജ­യി­ക്ക­ണം മ­ഹി­മ­യെ­ഴും സ­ര­സ്വ­തി

എ­നി­ക്കു­മി­ജ്ജ­നി­മൃ­തി­മാ­ല­ക­റ്റ­ണം

സ­ശ­ക്തി­യാ­യ് വി­ല­സി­ന നീ­ല­ലോ­ഹി­തൻ. 35

(എ­ല്ലാ­വ­രും പോയി.)

കു­റി­പ്പു­കൾ

[19] ഇ­ന്ദ്രൻ.

[20] വാ­യു­മ­ണ്ഡ­ലം.

[21] മ­നു­ഷ്യ­ന്റെ ഉടലും കു­തി­ര­യു­ടെ ത­ല­യു­മു­ള്ള ദേ­വ­ത­മാർ.

[22] മ­യി­ലി­ന്റെ നൃ­ത്തം.

[23] എ­തി­രി­ല്ലാ­ത്ത­വൻ.

ശുഭം

ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ കോ­യി­ത്ത­മ്പു­രാൻ
images/AR_Raja_Raja_Varma.jpg

മലയാള ഭാ­ഷ­യു­ടെ വ്യാ­ക­ര­ണം ചി­ട്ട­പ്പെ­ടു­ത്തു­ന്ന­തിൽ പ്ര­ധാ­ന പ­ങ്കു­വ­ഹി­ച്ച വ്യ­ക്തി­യാ­ണു് കേരള പാ­ണി­നി എ­ന്നു് അ­റി­യ­പ്പെ­ട്ടി­രു­ന്ന ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ (ജീ­വി­ത­കാ­ലം: 1863 ഫെ­ബ്രു­വ­രി 20–1918 ജൂൺ 18, മു­ഴു­വൻ പേരു്: അ­ന­ന്ത­പു­ര­ത്തു് രാ­ജ­രാ­ജ­വർ­മ്മ രാ­ജ­രാ­ജ­വർ­മ്മ). കി­ട­ങ്ങൂർ പാ­റ്റി­യാൽ ഇ­ല്ല­ത്തു് വാ­സു­ദേ­വൻ ന­മ്പൂ­തി­രി­യു­ടേ­യും കേ­ര­ള­വർ­മ്മ വലിയ കോ­യി­ത്ത­മ്പു­രാ­ന്റെ മാതൃ സ­ഹോ­ദ­രീ പു­ത്രി­യാ­യ ഭ­ര­ണി­തി­രു­നാൾ അ­മ്മ­ത്ത­മ്പു­രാ­ട്ടി­യു­ടേ­യും പു­ത്ര­നാ­യി ച­ങ്ങ­നാ­ശ്ശേ­രി ല­ക്ഷ്മീ­പു­രം കൊ­ട്ടാ­ര­ത്തിൽ കൊ­ല്ല­വർ­ഷം 1038 കും­ഭ­മാ­സം 8-​നാണു് അ­ദ്ദേ­ഹം ജ­നി­ച്ച­തു്. വൈ­യാ­ക­ര­ണ­കാ­രൻ എ­ന്ന­തി­നു പുറമേ, നി­രൂ­പ­കൻ, കവി, ഉ­പ­ന്യാ­സ­കാ­രൻ, സർ­വ്വ­ക­ലാ­ശാ­ലാ അ­ദ്ധ്യാ­പ­കൻ, വി­ദ്യാ­ഭ്യാ­സ­പ­രി­ഷ്കർ­ത്താ­വു് എന്നീ നി­ല­ക­ളി­ലും പ്ര­ശ­സ്ത­നാ­യി. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­ദ­ശ­ക­ങ്ങ­ളിൽ മ­ല­യാ­ള­ഭാ­ഷ­യു­ടെ വ്യാ­ക­ര­ണം, ഛ­ന്ദ­ശാ­സ്ത്രം, അ­ല­ങ്കാ­രാ­ദി­വ്യ­വ­സ്ഥ­കൾ എ­ന്നി­വ­യ്ക്കു് അ­ദ്ദേ­ഹം നി­യ­ത­മാ­യ രൂ­പ­രേ­ഖ­ക­ളു­ണ്ടാ­ക്കി. സം­സ്കൃ­ത­വൈ­യാ­ക­ര­ണ­നാ­യ പാ­ണി­നി, അ­ഷ്ടാ­ദ്ധ്യാ­യി ഉൾ­പ്പെ­ടു­ന്ന പാ­ണി­നീ­സൂ­ക്ത­ങ്ങ­ളി­ലൂ­ടെ സം­സ്കൃ­ത­വ്യാ­ക­ര­ണ­ത്തി­നു ശാ­സ്ത്രീ­യ­മാ­യ ച­ട്ട­ക്കൂ­ടു­കൾ നിർ­വ്വ­ചി­ച്ച­തി­നു സ­മാ­ന­മാ­യി കേ­ര­ള­പാ­ണി­നീ­യം എന്ന മ­ല­യാ­ള­വ്യാ­ക­ര­ണ ഗ്ര­ന്ഥം ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ­യു­ടേ­താ­യി­ട്ടു­ണ്ടു്. മ­ല­യാ­ള­വ്യാ­ക­ര­ണം ശാ­സ്ത്രീ­യ­മാ­യി ചി­ട്ട­പ്പെ­ടു­ത്തു­ന്ന­തിൽ ഏ. ആ­റി­ന്റെ സം­ഭാ­വ­ന­കൾ ക­ണ­ക്കി­ലെ­ടു­ത്തു് അ­ദ്ദേ­ഹ­ത്തെ കേ­ര­ള­പാ­ണി­നി എ­ന്നും അ­ഭി­ന­വ­പാ­ണി­നി എ­ന്നും വി­ശേ­ഷി­പ്പി­ച്ചു­പോ­രു­ന്നു.

ജീ­വി­ത­രേ­ഖ

ച­ങ്ങ­നാ­ശ്ശേ­രി­യി­ലെ ല­ക്ഷ്മീ­പു­രം കോ­വി­ല­ക­ത്താ­ണു് 1863 ഫെ­ബ്രു­വ­രി 20-നു് (1038 കുംഭം 8-നു്) ഉ­ത്ര­ട്ടാ­തി ന­ക്ഷ­ത്ര­ത്തിൽ ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ ജ­നി­ച്ച­തു് പി­താ­വു് കി­ട­ങ്ങൂർ ഓ­ണ­ന്തു­രു­ത്തി പാ­റ്റി­യാൽ ഇ­ല്ല­ത്തു് വാ­സു­ദേ­വൻ ന­മ്പൂ­തി­രി. മാ­താ­വു് ഭരണി തി­രു­നാൾ കു­ഞ്ഞി­ക്കാ­വു് ത­മ്പു­രാ­ട്ടി, കേ­ര­ള­വർ­മ്മ വലിയ കോ­യി­ത്ത­മ്പു­രാ­ന്റെ മാ­തൃ­സ­ഹോ­ദ­രി­യു­ടെ പു­ത്രി­യാ­യി­രു­ന്നു. ല­ക്ഷ്മീ­പു­രം കൊ­ട്ടാ­രം അ­ക്കാ­ല­ത്തു് സ­മ്പ­ന്ന­മാ­യി­രു­ന്നെ­ങ്കി­ലും അ­ന്ത­ശ്ചി­ദ്ര­ത്താൽ അ­ശാ­ന്ത­മാ­യി­രു­ന്നു. ത­ന്മൂ­ലം അതിലെ ഒരു ശാഖ മൂ­ത്ത­കോ­യി­ത്ത­മ്പു­രാ­ന്റെ നേ­തൃ­ത്വ­ത്തിൽ ആദ്യം കാർ­ത്തി­ക­പ്പ­ള്ളി­യി­ലേ­യ്ക്കും പി­ന്നീ­ടു് ഹ­രി­പ്പാ­ട്ടു് അ­ന­ന്ത­പു­രം കൊ­ട്ടാ­ര­ത്തി­ലേ­യ്ക്കും താമസം മാ­റ്റി. ഈ കൊ­ട്ടാ­രം മ­ഹാ­രാ­ജാ­വി­ന്റെ സ­ഹാ­യ­ത്തോ­ടെ മൂ­ത്ത­കോ­യി­ത്ത­മ്പു­രാൻ തന്നെ പണി ക­ഴി­പ്പി­ച്ച­താ­യി­രു­ന്നു. അ­ന­ന്ത­പു­ര­ത്തു് താ­മ­സ­മാ­ക്കി­യ താ­വ­ഴി­യി­ലാ­ണു് രാ­ജ­രാ­ജ­വർ­മ്മ ഉൾ­പ്പെ­ടു­ന്ന­തു്. ‘ഏ. ആർ.’ എന്ന നാ­മാ­ക്ഷ­രി­യി­ലെ ‘എ’ അ­ന­ന്ത­പു­രം കൊ­ട്ടാ­ര­ത്തേ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഓ­മ­ന­പ്പേർ കൊ­ച്ച­പ്പൻ എ­ന്നാ­യി­രു­ന്നു. ക്ലേ­ശ­ക­ര­മാ­യ ജീ­വി­ത­മാ­യി­രു­ന്നു ഹ­രി­പ്പാ­ട്ടു്.

വി­ദ്യാ­ഭ്യാ­സം

പ്ര­ഥ­മ­ഗു­രു ചു­ന­ക്ക­ര വാ­ര്യർ ആ­യി­രു­ന്നു. ചു­ന­ക്ക­ര ശ­ങ്ക­ര­വാ­ര്യ­രും ഗു­രു­വാ­യി­രു­ന്നു. പ­ന്ത്ര­ണ്ടു് വ­യ­സ്സാ­യ­പ്പോ­ഴേ­ക്കും ക­ണ­ക്കും കൂ­ട്ടി­വാ­യ­ന­യും പ­ഠി­ച്ചു. ആ­യി­ല്യം തി­രു­നാൾ മ­ഹാ­രാ­ജാ­വി­നാൽ നാ­ടു­ക­ട­ത്ത­പ്പെ­ട്ട കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ ഹ­രി­പ്പാ­ട്ടു താ­മ­സ­മാ­ക്കി­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കീഴിൽ വി­ദ്യാ­ഭ്യാ­സം ആ­രം­ഭി­ച്ചു. നാ­ല­ഞ്ചു­കൊ­ല്ലം നീ­ണ്ടു നിന്ന ഈ കാ­ല­യ­ള­വിൽ അ­ദ്ദേ­ഹം മാ­ന­വേ­ദ­ച­മ്പു, നൈഷധം മു­ത­ലാ­യ കാ­വ്യ­ങ്ങ­ളി­ലും ശാ­കു­ന്ത­ളം, മാ­ല­തീ­മാ­ധ­വം തു­ട­ങ്ങി­യ നാ­ട­ക­ങ്ങ­ളി­ലും കു­വ­ല­യാ­ന­ന്ദം, ര­സ­ഗം­ഗാ­ധ­രം എന്നീ അ­ല­ങ്കാ­ര­ഗ്ര­ന്ഥ­ങ്ങ­ളി­ലും വ്യാ­ക­ര­ണ­ത്തിൽ സി­ദ്ധാ­ന്ത­കൌ­മു­ദി­യി­ലും പാ­ണ്ഡി­ത്യം നേടി.

1881(കൊ­ല്ല­വർ­ഷം 1056)-ൽ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു് മ­ട­ങ്ങി­യ­പ്പോൾ കൊ­ച്ച­പ്പ­നും കൂടെ പോയി. അവിടെ സർ­ക്കാർ ഇം­ഗ്ലീ­ഷ് മീ­ഡി­യം ഹൈ­സ്കൂ­ളിൽ നാലാം ക്ലാ­സ്സിൽ ചേ­രു­ക­യും ചെ­യ്തു. ഹൈ­സ്കൂൾ വി­ദ്യാ­ഭ്യാ­സ­കാ­ല­ത്തു് സാ­ഹി­ത്യ­വാ­സ­ന­യാൽ വി­ശാ­ഖം തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റെ പ്രീ­തി­യാർ­ജ്ജി­ച്ച­തോ­ടെ അ­ദ്ദേ­ഹം പ­ര­ക്കെ അ­റി­യ­പ്പെ­ടു­വാൻ തു­ട­ങ്ങി. ഇ­ക്കാ­ല­ത്തു് രാ­ജ­കൊ­ട്ടാ­ര­ത്തിൽ വി­ശാ­ഖം­തി­രു­നാ­ളി­ന്റെ മ­ക­നോ­ടൊ­ത്തു് ട്യൂ­ട്ടർ­മാ­രു­ടെ കീഴിൽ പ­ഠി­ക്കാൻ അ­നു­വാ­ദ­വും കി­ട്ടി. വി­ശാ­ഖം തി­രു­നാൾ അ­ദ്ദേ­ഹ­ത്തെ രാ­ജ­രാ­ജൻ എ­ന്നു് വി­ളി­ച്ചു. ഇ­രു­പ­താ­മ­ത്തെ വ­യ­സ്സിൽ അ­ദ്ദേ­ഹം മ­ട്രി­ക്കു­ലേ­ഷൻ പാ­സ്സാ­യി. അമ്മ മ­ര­ണ­മ­ട­ഞ്ഞ­തി­നാൽ ഒ­രു­വർ­ഷം വി­ദ്യാ­ഭ്യാ­സം മു­ട­ങ്ങി­യെ­ങ്കി­ലും അ­ടു­ത്ത­വർ­ഷം കോ­ളേ­ജിൽ ചേർ­ന്നു. കൊ­ല്ല­വർ­ഷം 1061-ൽ എഫ്. എ. പ­രീ­ക്ഷ­യും 1065-ൽ ര­സ­ത­ന്ത്രം ഐ­ച്ഛി­ക­മാ­യെ­ടു­ത്തു് ബി. എ. പ­രീ­ക്ഷ­യും വി­ജ­യി­ച്ചു.

ഔ­ദ്യോ­ഗി­ക­ജീ­വി­തം

ശ്രീ­മൂ­ലം തി­രു­നാൾ മ­ഹാ­രാ­ജാ­വു് 1890-ൽ (കൊ­ല്ല­വർ­ഷം 1065-ൽ) ഏ. ആറിനെ സം­സ്കൃ­ത പാ­ഠ­ശാ­ല­യിൽ ഇൻ­സ്പെ­ക്ട­റാ­യി നി­യ­മി­ച്ചു. ഏ. ആർ. ഈ കാ­ല­യ­ള­വിൽ നി­ഷ്കൃ­ഷ്ട­മാ­യ പാ­ഠ്യ­പ­ദ്ധ­തി­യും പാ­ശ്ചാ­ത്യ­രീ­തി­യി­ലു­ള്ള ശി­ക്ഷ­ണ­ക്ര­മ­വും ന­ട­പ്പാ­ക്കി. ജോ­ലി­ക്കി­ട­യിൽ സം­സ്കൃ­ത­ത്തിൽ എം. എ. എ­ഴു­തി­യെ­ടു­ത്തു.

1894-ൽ (കൊ­ല്ല­വർ­ഷം 1069-ൽ) സം­സ്കൃ­ത മ­ഹാ­പാ­ഠ­ശാ­ല­യി­ലെ പ്രിൻ­സി­പ്പ­ലാ­യി നി­യ­മി­ത­നാ­യി. അ­ഞ്ചു­വർ­ഷ­ത്തി­നു­ശേ­ഷം, കൊ­ല്ല­വർ­ഷം 1074-ൽ അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­രം മ­ഹാ­രാ­ജാ­സ് കോ­ളേ­ജി­ലെ നാ­ട്ടു­ഭാ­ഷാ സൂ­പ്ര­ണ്ടാ­യി. അ­ദ്ദേ­ഹം കോ­ളേ­ജു­ക­ളിൽ ഭാ­ഷാ­സം­ബ­ന്ധ­മാ­യി ക്ലാ­സ്സു­കൾ എ­ടു­ക്കാ­നാ­യി ത­യ്യാ­റാ­ക്കി­യ കു­റി­പ്പു­ക­ളിൽ നി­ന്നാ­ണു് ഭാ­ഷാ­ഭൂ­ഷ­ണം, വൃ­ത്ത­മ­ഞ്ജ­രി, സാ­ഹി­ത്യ­സാ­ഹ്യം തു­ട­ങ്ങി­യ കൃ­തി­കൾ മ­ല­യാ­ള­ത്തി­നു് ല­ഭി­ച്ച­തു്. 13 വർ­ഷ­ത്തി­നു­ശേ­ഷം അ­ദ്ദേ­ഹ­ത്തി­നു് സംസ്കൃത-​ദ്രാവിഡ ഭാ­ഷ­ക­ളു­ടെ പ്രൊ­ഫ­സ്സ­റാ­യി സ്ഥാ­ന­ക്ക­യ­റ്റം ല­ഭി­ച്ചു.

കു­ടും­ബം

ബി­രു­ദ­മെ­ടു­ക്കു­ന്ന­തി­നു് മൂ­ന്നു­മാ­സം മു­മ്പു് കൊ­ല്ല­വർ­ഷം 1064-ൽ രാ­ജ­രാ­ജ­വർ­മ്മ വി­വാ­ഹി­ത­നാ­യി. മൂത്ത കോ­യി­ത്ത­മ്പു­രാ­ന്റെ മൂ­ന്നാ­മ­ത്തെ പു­ത്രി­യും മാ­വേ­ലി­ക്ക­ര എം. ഉ­ദ­യ­വർ­മ്മ­രാ­ജാ­യു­ടെ ക­നി­ഷ്ഠ­സ­ഹോ­ദ­രി­യു­മാ­യ മ­ഹാ­പ്ര­ഭ­ത­മ്പു­രാ­ട്ടി­യാ­യി­രു­ന്നു വധു. മൂ­ന്നു് ആണും അ­ഞ്ചു് പെ­ണ്ണു­മാ­യി ഈ ദ­മ്പ­തി­കൾ­ക്കു് എട്ടു സ­ന്താ­ന­ങ്ങൾ പി­റ­ന്നു. മ­ക്ക­ളിൽ മ­വേ­ലി­ക്ക­ര ഭാ­ഗീ­ര­ഥി അ­മ്മ­ത്ത­മ്പു­രാ­നും, എം. രാ­ഘ­വ­വർ­മ്മ­രാ­ജ­യും സാ­ഹി­ത്യ­രം­ഗ­ത്തു് പ്ര­ശ­സ്ത­രാ­ണു്.

അ­വ­സാ­ന­കാ­ലം

തി­രു­വ­ന­ന്ത­പു­രം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­യി­രി­ക്കു­ന്ന കാ­ല­ത്തു്, സാ­ധാ­ര­ണ ജ­ല­ദോ­ഷ­പ്പ­നി­യാ­യി ആ­രം­ഭി­ച്ച അസുഖം സ­ന്നി­പാ­ത­ജ്വ­ര­മാ­യി മൂർ­ച്ഛി­ച്ച­തി­നെ­ത്തു­ടർ­ന്നു് 1093 മി­ഥു­നം 4-നു് (1918 ജൂൺ 18-നു്) മാ­വേ­ലി­ക്ക­ര ശാ­ര­ദാ­ല­യ­ത്തിൽ വെ­ച്ചു് 56-ാം വ­യ­സ്സിൽ ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ മ­ര­ണ­മ­ട­ഞ്ഞു.

രാ­ജ­രാ­ജ­വർ­മ്മ­യു­ടെ ജീ­വി­ത­ത്തി­ലെ വി­ശ­ദാം­ശ­ങ്ങൾ ഊൾ­ക്കൊ­ള്ളി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ക്ക­ളാ­യ ഭാ­ഗീ­ര­ഥി­അ­മ്മ­ത്ത­മ്പു­രാ­നും എം. രാ­ഘ­വ­വർ­മ്മ­യും ചേർ­ന്നു് ‘രാ­ജ­രാ­ജ­വർ­മ്മ’ എന്ന പു­സ്ത­കം പു­റ­ത്തി­റ­ക്കി­യി­ട്ടു­ണ്ടു്. മൂ­ന്നു­ഭാ­ഗ­ങ്ങ­ളി­ലാ­യി സാ­മാ­ന്യം വി­സ്ത­രി­ച്ചെ­ഴു­തി­യ ഈ ജീ­വ­ച­രി­ത്ര­ഗ്ര­ന്ഥ­ത്തിൽ­നി­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളെ­ക്കു­റി­ച്ചു് ഒ­രേ­ക­ദേ­ശ­രൂ­പ­വും ല­ഭി­യ്ക്കും.

ഔ­ദ്യോ­ഗി­ക­ജീ­വി­ത­വും വി­ദ്യാ­ഭ്യാ­സ­പ­രി­ഷ്കാ­ര­ങ്ങ­ളും

സം­സ്കൃ­ത­കോ­ളേ­ജി­ലാ­യി­രു­ന്ന കാ­ല­ത്തു് അവിടെ സം­സ്കൃ­ത­ത്തി­ന്നു പുറമെ ഭൂ­മി­ശാ­സ്ത്രം, ഗണിത ശാ­സ്ത്രം തു­ട­ങ്ങി­യ ഇതര വി­ഷ­യ­ങ്ങൾ സി­ല­ബ­സിൽ ഉൾ­പ്പെ­ടു­ത്തു­ക, എല്ലാ ദ­രി­ദ്ര­വി­ദ്യാർ­ത്ഥി­കൾ­ക്കും വി­ദ്യാർ­ത്ഥി­വേ­ത­നം അ­നു­വ­ദി­ക്കു­ക, അ­ദ്ധ്യാ­പ­കർ­ക്കു് ഇം­ഗ്ലീ­ഷ് ഭാ­ഷ­യിൽ പ­രി­ച­യം ഉ­ണ്ടാ­ക്കു­ക, കൃ­ത്യ­വും ആ­സൂ­ത്രി­ത­വു­മാ­യ സ­മ­യ­വി­വ­ര­പ്പ­ട്ടി­ക­കൾ വെ­ച്ചു് അ­ദ്ധ്യാ­പ­നം ചി­ട്ട­പ്പെ­ടു­ത്തു­ക എ­ന്നി­ങ്ങ­നെ നി­ര­വ­ധി പ­രി­ഷ്കാ­ര­ങ്ങൾ രാ­ജ­രാ­ജ­വർ­മ്മ ഏർ­പ്പെ­ടു­ത്തി. സി­ല­ബ­സ് പ­രി­ഷ്ക­ര­ണം ന­ട­പ്പി­ലാ­ക്കാൻ ആ­വ­ശ്യ­മാ­യ പാ­ഠ്യ­പു­സ്ത­ക­ങ്ങ­ളും അ­ദ്ദേ­ഹം അ­ക്കാ­ല­ത്തു് വി­ര­ചി­ച്ചു. അ­ഞ്ചു­കൊ­ല്ല­ത്തെ സേ­വ­ന­ത്തി­നു­ശേ­ഷം പ്രിൻ­സി­പ്പൽ സ്ഥാ­നം ഗ­ണ­പ­തി­ശാ­സ്ത്രി­ക­ളെ ഏൽ­പി­ച്ചു് മ­ഹാ­രാ­ജാ­സ് കോ­ളേ­ജി­ലേ­യ്ക്കു് പോ­യെ­ങ്കി­ലും മ­രി­ക്കു­ന്ന­തു­വ­രെ സം­സ്കൃ­ത­കോ­ളേ­ജി­ന്റെ കാ­ര്യ­ത്തിൽ നി­താ­ന്ത­ശ്ര­ദ്ധ പു­ലർ­ത്തു­വാ­നും ക­ഴി­യു­ന്ന സ­ഹാ­യ­ങ്ങൾ അ­പ്പ­പ്പോൾ ചെ­യ്തു­കൊ­ടു­ക്കു­വാ­നും അ­ദ്ദേ­ഹം നി­ഷ്കർ­ഷി­ച്ചു­പോ­ന്നു.

മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ നാ­ട്ടു­ഭാ­ഷാ­സൂ­പ്ര­ണ്ടും പി­ന്നീ­ടു് പ്രൊ­ഫ­സ­റു­മാ­യി ജോ­ലി­നോ­ക്കി­യി­രു­ന്ന കാ­ല­ത്തു് കോ­ളേ­ജി­ലെ നാ­ട്ടു­ഭാ­ഷാ­ധ്യാ­പ­ക­രു­ടെ ശോ­ച­നീ­യാ­വ­സ്ഥ­യ്ക്കു് അ­റു­തി­വ­രു­ത്തു­വാൻ രാ­ജ­രാ­ജ­വർ­മ്മ ചെയ്ത യ­ത്ന­ങ്ങൾ എ­ടു­ത്തു­പ­റ­യ­ത്ത­ക്ക­താ­ണു്. ഇതര വ­കു­പ്പു മേ­ധാ­വി­ക­ളാ­യ വി­ദേ­ശി­ക­ളു­ടെ ഗ്രേ­ഡും ശ­മ്പ­ള­വും മ­ല­യാ­ളം, സം­സ്കൃ­തം തു­ട­ങ്ങി­യ ഭാ­ഷാ­വി­ഭാ­ഗ­ങ്ങ­ളി­ലെ മേ­ധാ­വി­കൾ­ക്കു­കൂ­ടി വ­ക­വെ­പ്പി­ച്ചെ­ടു­ക്കാൻ ഏ. ആറിനു ക­ഴി­ഞ്ഞു.

കേ­ര­ള­പാ­ണി­നീ­യം, ഭാ­ഷാ­ഭൂ­ഷ­ണം, വൃ­ത്ത­മ­ഞ്ജ­രി, സാ­ഹി­ത്യ­സാ­ഹ്യം തു­ട­ങ്ങി­യ­വ അ­ന്നു് ക്ലാ­സ്സി­ലെ ആ­വ­ശ്യ­ത്തി­നു പാ­ക­ത്തിൽ ത­യ്യാ­റാ­ക്കി­യ ഗ്ര­ന്ഥ­ങ്ങ­ളാ­ണു്. മാ­തു­ല­നാ­യ “വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ” വി­യോ­ഗം കൊ­ണ്ടും സ്വ­പു­ത്ര­ന്റെ അ­കാ­ല­മൃ­ത്യു­കൊ­ണ്ടും മ­റ്റും അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്ന തീ­വ്ര­ദുഃ­ഖം സ­ഹ­നീ­യ­മാ­യ­തു് ഇ­തു­പോ­ലു­ള്ള ഗ്ര­ന്ഥ­ങ്ങ­ളു­ടെ നിർ­മ്മി­തി­യിൽ മു­ഴു­കി­യ­തു കൊ­ണ്ടാ­ണെ­ന്നു് ഏ. ആർ. തന്നെ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

പാ­ണ്ഡി­ത്യം കൊ­ണ്ടാ­യാ­ലും ഭാ­ഷാ­സ്വാ­ധീ­നം കൊ­ണ്ടാ­യാ­ലും കേ­ര­ള­പാ­ണി­നി­ക്കു് സം­സ്കൃ­ത­വും മ­ല­യാ­ള­വും ത­മ്മിൽ ഭേ­ദ­മു­ണ്ടാ­യി­രു­ന്നി­ല്ല. കാ­വ്യ­ങ്ങ­ളും വ്യാ­ക­ര­ണ­ഗ്ര­ന്ഥ­ങ്ങ­ളു­മാ­യി ഇ­ദ്ദേ­ഹ­ത്തി­ന്റെ ഇ­രു­പ­ത്തി­ര­ണ്ടു കൃ­തി­കൾ സം­സ്കൃ­ത­ത്തി­ലു­ണ്ടു്; മ­ല­യാ­ള­ത്തിൽ ഇ­രു­പ­ത്തൊ­ന്നും. ഗ്ര­ന്ഥ­ര­ച­ന­യ്ക്കു­പു­റ­മെ ത­ന്റേ­താ­യ ഒരു പാ­ര­മ്പ­ര്യം മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ വേ­രു­പി­ടി­പ്പി­ക്കു­വാ­നും ഏ. ആറിനു ക­ഴി­ഞ്ഞു. കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ നേ­തൃ­ത്വ­ത്തിൽ ത­ഴ­ച്ചു­വ­ന്ന നി­യോ­ക്ലാ­സ്സി­ക് പ്ര­വ­ണ­ത­യ്ക്കു് തക്ക സ­മ­യ­ത്തു ക­ടി­ഞ്ഞാ­ണി­ടാ­നും, ഭാ­ഷാ­സ­ഹി­തി­യെ നിർ­ണാ­യ­ക­മാ­യ ഒരു ദ­ശാ­സ­ന്ധി­യിൽ നേർ­വ­ഴി­ക്കു തി­രി­ച്ചു­വി­ടാ­നും ശ­ക്തി­യും വി­വേ­ക­വും കാ­ണി­ച്ചു എ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ബോ­ധ­ത്തി­നു് അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന ഒരു വലിയ നേ­ട്ട­മാ­ണു്. മുൻ­ത­ല­മു­റ­യു­ടെ­യും പിൻ­ത­ല­മു­റ­യു­ടെ­യും കാ­ലാ­ഭി­രു­ചി­ക­ളോ­ടു് സു­ദൃ­ഢ­മാ­യി ഇ­ണ­ങ്ങി­നിൽ­ക്കാൻ ത­ക്ക­വ­ണ്ണം ത­രം­ഗ­വൈ­വി­ധ്യ­മാർ­ന്ന സം­വേ­ദ­ന­ശേ­ഷി­യു­ടെ ഉ­ട­മ­യാ­യി­രു­ന്നു രാ­ജ­രാ­ജ­വർ­മ്മ. വൈ­യാ­ക­ര­ണ­ന്മാർ ത­ദ്ധി­ത­മൂ­ഢ­ന്മാ­രാ­യ ശു­ഷ്ക­പ­ണ്ഡി­ത­ന്മാ­രാ­ണെ­ന്ന ജ­ന­ബോ­ധം, പു­തു­മ­ക്കാർ പ­റ­യു­മ്പോ­ലെ, തി­രു­ത്തി­ക്കു­റി­ക്കു­ക­മാ­ത്ര­മ­ല്ല, താ­നൊ­രു ഗ­തി­പ്ര­തി­ഷ്ഠാ­പ­കൻ (trend setter) ആ­ണെ­ന്നു് തെ­ളി­യി­ക്കു­ക­കൂ­ടി ചെ­യ്തു അ­ദ്ദേ­ഹം.

കൃ­തി­കൾ

സ്വ­ന്തം ഉ­ദ്യോ­ഗ­മാ­യ ഭാഷാ അ­ദ്ധ്യ­യ­ന­ത്തി­നു് പ്ര­യു­ക്ത­മാ­യ പാ­ഠ­പു­സ്ത­ക­ങ്ങ­ളു­ടെ അ­ഭാ­വ­മാ­ണു് കേ­ര­ള­പാ­ണി­നി­യെ ഒരു മ­ഹ­ദ്ഗ്ര­ന്ഥ­കാ­ര­നാ­ക്കി മാ­റ്റി­യ­തു് എന്നു പറയാം. എ­ന്നാൽ പിൽ­ക്കാ­ല­ത്തു് ഒരു ഭാ­ഷ­യു­ടെ തന്നെ ച­ട്ട­ക്കൂ­ടു­കൾ ഉ­റ­പ്പി­ച്ചു­നിർ­ത്താൻ പോന്ന അ­സ്ഥി­വാ­ര­ക്ക­ല്ലു­ക­ളാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­ങ്ങൾ മാറി.

ഇ­തു­വ­രെ ക­ണ്ടെ­ടു­ക്ക­പ്പെ­ട്ട­താ­യി 33 മ­ല­യാ­ള­കൃ­തി­കൾ, 66 ലേ­ഖ­ന­ങ്ങ­ളും അ­വ­താ­രി­ക­ക­ളും, 15 സം­സ്കൃ­ത­ര­ച­ന­കൾ എ­ന്നി­ങ്ങ­നെ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളെ ക­ണ­ക്കാ­ക്കാം. ഇ­വ­യെ­ല്ലാം വ്യ­ത്യ­സ്ത­ങ്ങ­ളാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­നാ­വൈ­ഭ­വ­ത്തെ എ­ടു­ത്തു­കാ­ണി­ക്കു­ന്ന­വ­യു­മാ­ണു്.

രാ­ജ­രാ­ജ­വർ­മ്മ­യു­ടെ വക അ­മൂ­ല്യ­പാ­രി­തോ­ഷി­ക­ങ്ങ­ളാ­യി മ­ല­യാ­ള­ത്തി­ന ല­ഭി­ച്ച­വ­യാ­ണു് ‘കേ­ര­ള­പാ­ണി­നീ­യം’ (മ­ല­യാ­ള­ഭാ­ഷാ­വ്യാ­ക­ര­ണം), ഭാ­ഷാ­ഭൂ­ഷ­ണം(അ­ല­ങ്കാ­രാ­ദി കാ­വ്യ­നിർ­ണ്ണ­യ­പ­ദ്ധ­തി), വൃ­ത്ത­മ­ഞ്ജ­രി (മ­ല­യാ­ള­ക­വി­ത­യു­ടെ ഛ­ന്ദ­ശ്ശാ­സ്ത്ര­പ­ദ്ധ­തി) എ­ന്നി­വ. ഇ­ന്നും ഈ കൃ­തി­ക­ളാ­ണു് പ്ര­സ്തു­ത വി­ഷ­യ­ങ്ങ­ളിൽ മ­ല­യാ­ള­ത്തി­ലെ ആ­ധി­കാ­രി­ക അ­വ­ലം­ബ­ങ്ങൾ.

സാ­ഹി­ത്യ­സാ­ഹ്യം (ഗ­ദ്യ­ര­ച­നാ­പാ­ഠം), ല­ഘു­പാ­ണി­നീ­യം, മ­ണി­ദീ­പി­ക (സം­സ്കൃ­ത­വ്യാ­ക­ര­ണം), മ­ധ്യ­മ­വ്യാ­ക­ര­ണം (പ്രാ­രം­ഭ­മ­ല­യാ­ള­വ്യാ­ക­ര­ണം) എ­ന്നി­വ­യാ­ണു് അ­ദ്ദേ­ഹം ര­ചി­ച്ച ഭാ­ഷാ­പ­ഠ­ന­സ­ഹാ­യി­കൾ.

തർ­ജ്ജ­മ­സാ­ഹി­ത്യ­ത്തിൽ ഒരു പുതിയ വഴി തു­റ­ന്നു വി­ട്ട­വ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­പ്ന­വാ­സ­വ­ദ­ത്തം, മാ­ള­വി­കാ­ഗ്നി­മി­ത്രം, ചാ­രു­ദ­ത്തൻ, ഭാ­ഷാ­കു­മാ­ര­സം­ഭ­വം, മേ­ഘ­ദൂ­തു് തു­ട­ങ്ങി­യ­വ.

ന­ള­ച­രി­തം ആ­ട്ട­ക്ക­ഥ­യു­ടെ വ്യാ­ഖ്യാ­ന­മാ­യ കാ­ന്താ­ര­താ­ര­കം, ന­ളി­നി­യു­ടെ അ­വ­താ­രി­ക, പ്രാ­സ­വാ­ദ­ത്തി­ലെ യു­ക്തി­യു­ക്ത­മാ­യ പ്ര­സ്താ­വ­ങ്ങൾ എ­ന്നി­വ മ­ല­യാ­ള­സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ അ­ദ്ദേ­ഹ­ത്തി­നൊ­രു യു­ഗ­പു­രു­ഷ­ന്റെ പ്ര­ഭാ­വം നേ­ടി­ക്കൊ­ടു­ത്തു.

കാ­ല്പ­നി­ക­മ­ല­യാ­ള­സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലെ വർ­ണ്ണാ­ഭ­മാ­യ ഒ­രേ­ടാ­ണു് മ­ല­യ­വി­ലാ­സം. മ­ദ്ധ്യ­കാ­ല­ഘ­ട്ട­ത്തി­നു­ശേ­ഷ­മു­ള്ള മൗ­ലി­ക­മാ­യ സം­സ്കൃ­ത­കൃ­തി­ക­ളിൽ ആം­ഗ­ല­സാ­മ്രാ­ജ്യ­ത്തി­നു് സ­മു­ന്ന­ത­പ­ദ­വി ത­ന്നെ­യു­ണ്ടെ­ന്നു് പ­ണ്ഡി­ത­ന്മാ­രും സ­മ്മ­തി­ച്ചു ത­ന്നി­ട്ടു­ണ്ടു്.

Colophon

Title: Malayalasakunthalam (ml: മ­ല­യാ­ള­ശാ­കു­ന്ത­ളം).

Author(s): A. R. Rajarajavarma Koithampuran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Drama, A. R. Rajarajavarma Koithampuran, Malayalasakunthalam, ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ കോ­യി­ത്ത­മ്പു­രാൻ, മ­ല­യാ­ള­ശാ­കു­ന്ത­ളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 21, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: King Dushyanta proposing marriage with a ring to Shakuntala, a chromolithograph by R. Varma . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.