SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/asan-madhu.png
Poet Kumaran, oil on canvas by Madhusudhanan .
images/nalini.png

1

നല്ല ഹൈ­മ­വ­ത­ഭൂ­വില്‍,—ഏ­റെ­യാ­യ്

കൊ­ല്ലം—അ­ങ്ങൊ­രു വി­ഭാ­ത­വേ­ള­യില്‍,

ഉ­ല്ല­സി­ച്ചു യു­വ­യോ­ഗി­യേ­ക­നുൽ

ഫുല്ല ബാ­ല­ര­വി­പോ­ലെ കാ­ന്തി­മാന്‍.

2

ഓതി, നീണ്ട ജടയും ന­ഖ­ങ്ങ­ളും

ഭൂ­തി­യും ചി­ര­ത­പ­സ്വി­യെ­ന്ന­തും,

ദ്യോ­ത­മാ­ന­മു­ടല്‍ ന­ഗ്ന­മൊ­ട്ടു ശീ-

താ­ത­പാ­ദി­ക­ള­വന്‍ ജ­യി­ച്ച­തും.

3

പാ­രി­ലി­ല്ല ഭയമെന്നുമേറെയു-​

ണ്ടാ­രി­ലും ക­രു­ണ­യെ­ന്നു മേ­തി­നും

പോ­രു­മെ­ന്നു­മ­രു­ളീ പ്ര­സ­ന്ന­മാ­യ്

ധീ­ര­മാ­യ മു­ഖ­കാ­ന്തി­യാ­ല­വൻ

4

ത­ല്പ­ര­ത്വ­മ­വ­നാര്‍ന്നി­രു­ന്നു തെ-

ല്ല­പ്പോ,വെ­ന്ന­രി­യെ­യൂ­ഴി കാ­ക്കു­വാന്‍,

കോ­പ്പി­ടും നൃ­പ­തി­പോ­ലെ­യും കളി-

ക്കോ­പ്പെ­ടു­ത്ത ചെ­റു­പൈ­തൽ പോ­ലെ­യും,

5

ഇത്ര ധന്യത തി­ക­ഞ്ഞു കാണ്മതി-​

ല്ല­ത്ര നൂ­ന­മൊ­രു സാര്‍വ­ഭൗ­മ­നിൽ

ചി­ത്ത­മാം വലിയ വൈരി കീഴമർ-​

ന്ന­ത്തല്‍തീര്‍ന്ന യ­മി­ത­ന്നെ ഭാ­ഗ്യ­വാൻ

6

ധ്യാനശീലനവനങ്ങധിത്യകാ-​

സ്ഥാ­ന­മാര്‍ന്നു തടശോഭ നോ­ക്കി­നാൻ

വാ­നില്‍നി­ന്നു നിജ നീ­ഡ­മാര്‍ന്നെ­ഴും

കാനനം ഖ­ഗ­യു­വാ­വു­പോ­ലെ­വേ.

7

ഭൂരി ജ­ന്തു­ഗ­മ­ന­ങ്ങള്‍, പൂ­ത്തെ­ഴും

ഭൂ­രു­ഹ­ങ്ങള്‍ നി­റ­യു­ന്ന കാ­ടു­കള്‍,

ദൂ­ര­ദര്‍ശ­ന­കൃ­ശ­ങ്ങള്‍, ക­ണ്ടു­തേ

ചാ­രു­ചി­ത്ര­പ­ട­ഭം­ഗി­പോ­ല­വന്‍.

8

പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-​

ക്കൊ­ണ്ട വാ­പി­ക­ളെ വെന്ന പൊ­യ്ക­യിൽ

ക­ണ്ട­വന്‍ കു­തു­ക­മാര്‍ന്നു തെ­ന്ന­ലിൽ

ത­ണ്ടു­ല­ഞ്ഞു വി­ട­രു­ന്ന താ­രു­കൾ

9

സാ­വ­ധാ­ന മെ­തി­രേ­റ്റു ചെല്ലുവാ-​

നാ വി­ക­സ്വ­ര­സ­ര­സ്സ­യ­ച്ച­പോൽ

പാ­വ­നന്‍ സു­ര­ഭി­വാ­യു വന്നു ക-

ണ്ടാ­വ­ഴി­ക്കു പ­ദ­മൂ­ന്നി­നാ­ന­വന്‍.

images/asan-nalini-11.png

10

ആ­ഗ­തര്‍ക്കു വി­ഹ­ഗ­സ്വ­ര­ങ്ങ­ളാൽ

സ്വാ­ഗ­തം പ­റ­യു­മാ സ­രോ­ജി­നി

യോ­ഗി­യേ വ­ശ­ഗ­നാ­ക്കി, രമ്യഭൂ-​

ഭാ­ഗ­ഭം­ഗി­കള്‍ ഹ­രി­ക്കു­മാ­രെ­യും.

11

എ­ന്നു­മ­ല്ല ശുഭരമ്യഭൂവിവര്‍-​

ക്കെ­ന്നു­മു­ള്ളൊ­ര­ന­വ­ദ്യ­ഭോ­ഗ­മാം

വന്യശോഭകളിലത്രയല്ലയീ-​

ധ­ന്യ­നാര്‍ന്നൊ­രു നി­സര്‍ഗ്ഗ­ജം രസം

12

ആ­ക­യാല്‍ സ്വ­യ­മ­കു­ണ്ഠ­മാ­ന­സൻ

പോ­ക­യാ­മ­തു വ­ഴി­ക്കു ത­ന്നി­വന്‍,

ഏ­ക­കാ­ര്യ­മ­ഥ­വാ ബ­ഹൂ­ത്ഥ­മാം

ഏ­ക­ഹേ­തു ബഹു കാ­ര്യ­കാ­രി­യാം.

13

കു­ന്നു­ത­ന്ന­ടി­യി­ലെ­ത്ത­വേ സ്വയം

നി­ന്നു­പോ­യ് ഝടിതി ചി­ന്ത­പൂ­ണ്ട­പോല്‍,

എ­ന്നു­മ­ല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-​

റൊ­ന്നു­വീര്‍ത്തു നെ­ടു­താ­യു­ടന്‍ യതി.

14

എ­ന്തു­വാന്‍ യ­മി­യി­വ­ണ്ണ­മ­ന്ത­രാ

ചി­ന്ത­യാര്‍ന്ന­ത­ഥ­വാ നി­ന­യ്ക്കു­കില്‍,

ജ­ന്തു­വി­ന്നു തു­ട­രു­ന്നു വാസനാ-​

ബ­ന്ധ­മി­ങ്ങു­ട­ലു വീ­ഴു­വോ­ള­വും.

15

അ­പ്പു­മാ­ന്റെ­യ­ക­മോ­ള­മാര്‍ന്ന വീര്‍-​

പ്പ­പ്പൊ­ഴാ­ഞ്ഞ­ന­തി­ദൂ­ര­ഭൂ­മി­യിൽ

അ­ദ്ഭു­തം ത­രു­വി­ലീ­ന­മേ­നി­യാ­യ്

നി­ല്പൊ­രാള്‍ക്കു തി­ര­ത­ല്ലി ഹൃ­ത്ത­ടം.

16

സ്വ­ന്ത­നി­ഷ്ഠ­യ­തി­നാ­യ് കു­ളി­ച്ചു നീര്‍-​

ചി­ന്തു­മീ­റ­നൊ­ടു പൊ­യ്ക­തന്‍ത­ടേ

ബ­ന്ധു­രാം­ഗ­രു­ചി തൂവി നിന്നുഷ-​

സ്സ­ന്ധ്യ­പോ­ലെ­യൊ­രു പാ­വ­നാം­ഗി­യാള്‍.

17

ക­ണ്ട­തി­ല്ല­വര്‍ പ­ര­സ്പ­രം, മരം-

കൊ­ണ്ടു നേര്‍വ­ഴി മ­റ­ഞ്ഞി­രി­ക്ക­യാല്‍,

രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍-​

ക്കണ്ഠ-​കാൺക ഹഹ! ബ­ന്ധ­വൈ­ഭ­വം!

18

ആ ത­പോ­മൃ­ദി­ത­യാള്‍ക്കു തല്‍ക്ഷ­ണം

ശീ­ത­ബാ­ധ വി­ര­മി­ച്ചു­വെ­ങ്കി­ലും,

ശ്വേ­ത­മാ­യ് ഝടിതി, കുങ്കുമാഭമാ-​

മാതപം ത­ട­വി­ലും, മു­ഖാം­ബു­ജം.

19

ആ­ശ­പോ­കി­ലു­മ­തി­പ്രി­യ­ത്തി­നാൽ

പേ­ശ­ലാം­ഗി­യ­ഴ­ലേ­കു­മോര്‍മ്മ­യിൽ

ആശു വാ­യു­വില്‍ ജരല്‍പ്രസൂനയാ-​

മാ ശി­രീ­ഷ­ല­ത­പോല്‍ ഞ­ടു­ങ്ങി­നാള്‍.

20

സീ­മ­യ­റ്റ­ഴ­ലി­ലൊ­ട്ടു സൂചിത-​

ക്ഷേ­മ­മൊ­ന്ന­ഥ ച­ലി­ച്ചു, മീ­നി­നാൽ

ഓ­മ­ന­ച്ചെ­റു­മൃ­ണാ­ള­മെ­ന്ന­പോൽ

വാ­മ­നേ­ത്ര­യു­ടെ വാ­മ­മാം കരം.

21

ഹന്ത! കാ­ന­ന­ത­പ­സ്വി­നീ ക്ഷണം

ചിന്ത ബാ­ല­യി­വ­ളാര്‍ന്നു വാ­ടി­നാള്‍,

എ­ന്തി­നോ?—കുലവധൂടികള്‍ക്കെഴു-​

ന്ന­ന്ത­രം­ഗ­ഗ­തി­യാ­ര­റി­ഞ്ഞു­താന്‍!

22

ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ-​

ളി­ന്നു താ­പ­സ­കു­മാ­രി­യ­ല്ലി­വള്‍,

കു­ന്ദ­വ­ല്ലി വ­ന­ഭൂ­വില്‍ നില്‍ക്കി­ലും

കു­ന്ദ­മാ­ണ­തി­നു കാ­ന്തി വേ­റെ­യാം.

23

എ­ന്നു­മ­ല്ല സുലഭാംഗഭംഗിയാ-​

ണി­ന്നു­മി­ത്ത­രു­ണി പൗ­രി­മാ­രി­ലും,

മി­ന്നു­കി­ല്ലി ശ­ര­ദ­ഭ്ര­ശാ­ത­യാ­യ്,

ഖി­ന്ന­യാ­കി­ലു­മ­ഹോ ത­ടി­ല്ല­ത?

24

കൃ­ച്ഛ്ര­മാ­യി­വള്‍ വെ­ടി­ഞ്ഞു പോന്നൊരാ-​

സ്വ­ച്ഛ­സൗ­ഹൃ­ദ­രി­വള്‍ക്കു തു­ല്യ­രാം,

അ­ച്ഛ­നും ജനനിതാനുമാര്‍ത്തിയാ-​

ലി­ച്ഛ­യാര്‍ന്നു മൃ­തി­താന്‍ വ­രി­ച്ചു­പോല്‍.

images/asan-nalini-01.png

25

ഹാ! ഹ­സി­ക്ക­രു­തു ചെ­യ്തു കേവലം

സാ­ഹ­സി­ക്യ­മി­വ­ളെ­ന്നു—സാ­ധ്വി­യാള്‍.

ഗേ­ഹ­വും സു­ഖ­വു­മൊ­ക്കെ­വി­ട്ടു താന്‍-​

സ്നേ­ഹ­മോ­തി,യ­തു­ചെ­യ്ത­താ­ണി­വള്‍.

26

സ്നി­ഗ്ദ്ധ­മാ­രി­വ­ളെ­യോര്‍ത്തി­രു­ന്നു സ-

ന്ദി­ഗ്ദ്ധ­മ­ശ്രു­നി­ര പെ­യ്തു­താന്‍ ചിരം

മു­ഗ്ദ്ധ­തൻ­മൃ­ദു­ക­രം കൊ­തി­ച്ചു മേ

ദ­ഗ്ദ്ധ­രാ­യ് പല യു­വാ­ക്കള്‍ വാ­ണു­താന്‍.

27

ഈവിധം സകല ലോഭനീയമീ-​

ജീ­വി­തം വ്ര­ത­വി­ശീര്‍ണ്ണ­മാ­ക്കി­നാൾ

ഭാ­വു­കാം­ഗി, അഥവാ മ­നോ­ജ്ഞ­മാം

പൂ­വു­താന്‍ ഭ­ഗ­വ­ദര്‍ച്ച­നാര്‍ഹ­മാം.

28

ജീ­വി­താ­ശ­കള്‍ ന­ശി­ച്ചു, വാടിയുള്‍-​

പ്പൂ­വു, ജീ­വ­ഗ­തി­യോര്‍ത്തു ചെ­യ്ക­യാം

ദേവദേവപദസേവയേവമീ-​

ഭൂ­വി­ലാ­വി­ല­ത പോ­വ­തി­ന്നി­വള്‍.

29

ശാ­ന്ത­യാ­യ് സുചിരയോഗസംയത-​

സ്വാ­ന്ത­യാ­യി­വി­ടെ മേ­വി­യേ­റെ­നാൾ

കാന്ത,യി­ന്ന­ടി­ത­കര്‍ന്ന സേ­തു­പോൽ

ദാ­ന്തി­യ­റ്റു ദ­യ­നീ­യ­യാ­യി­തേ.

30

ഈ മ­ഹാ­വ്ര­ത കൊ­തി­ച്ച സിദ്ധിയെ-​

ങ്ങാ­മ­യം പ­ര­മി­തെ­ങ്ങി­തെ­ന്തു­വാൻ

ഹാ! മ­നു­ഷ്യ­ന­ഥ­വാ ഹി­താര്‍ത്ഥ­മാ­യ്

വാ­മ­ലീ­ല തു­ട­രു­ന്ന­താം വിധി.

31

മാനസം ഭഗവദംഘ്രിപങ്കജ-​

ധ്യാ­ന­ധാ­ര­യി­ലു­റ­ച്ചി­ടാ­യ്ക­യാൽ

ദീ­ന­യാ­യ് ഗ­തി­ത­ട­ഞ്ഞു, വേ­ന­ലിൽ

ശ്യാ­ന­യാം ത­ടി­നി­പോ­ലെ ത­ന്വി­യാള്‍.

32

നൊന്ത ചി­ത്ത­മൊ­ടു നി­ന്നു ക­ണ്ണു­നീർ

ചി­ന്തി ഹൈ­മ­ന­സ­രോ­ജ­മൊ­ത്ത­വൾ

സ­ന്ത­പി­ച്ചു—വധുവിന്നധീരമാ-​

ണ­ന്ത­രം­ഗ­മ­തി­വി­ജ്ഞ­യാ­കി­ലും.

33

ഖി­ന്ന­ഭാ­വ­മി­ത­ക­റ്റി, മാനസം

പി­ന്നെ­യും പ്ര­തി­നി­വൃ­ത്ത­മാ­ക്കു­വാൻ

സ­ന്ന­ഹി­ച്ച­ഥ സ­ര­സ്സില്‍ നോക്കിയാ-​

സ­ന്ന­ധെ­ര്യ തനിയേ പു­ല­മ്പി­നാള്‍.

34

“സ്വാ­മി­യാം രവിയെ നോ­ക്കി­നില്‍ക്കു­മെൻ

താമരേ, ത­ര­ള­വാ­യു­വേ­റ്റു നീ

ആമയം ത­ട­വി­ടാ­യ്ക, തല്‍ക്കര-​

സ്തോ­മ­മു­ണ്ടു തി­രി­യു­ന്ന­ദി­ക്കി­ലും.

35

സ­ന്ത­തം മി­ഹി­ര­നാ­ത്മ­ശോ­ഭ­യും

സ്വ­ന്ത­മാം മധു കൊ­തി­ച്ച വ­ണ്ടി­നും

ച­ന്ത­മാര്‍ന്ന­രു­ളി നി­ല്ക്കു­മോ­മ­ലേ,

ഹന്ത! ധ­ന്യ­മി­ഹ നി­ന്റെ ജീ­വി­തം”

36

കോ­ട്ട­മ­റ്റ­വി­ടെ­യെ­ത്തി,യി­ന്ദ്രി­യം

പാ­ട്ടി­ലാ­ക്കി­യ­പ­ഭീ­തി­യാം യതി,

കാ­ട്ടി­ലി­ങ്ങ­നെ മ­നു­ഷ്യ­ഗേ­യ­മാം

പാ­ട്ടു­കേ­ട്ടു പ­ര­മാര്‍ന്നു കൗ­തു­കം.

37

വാ­ക്കി­ലും പൊ­രു­ളി­ലും ര­സ­സ്ര­വം

വാ­യ്ക്കു­മാ മ­ധു­ര­ശ­ബ്ദ­മെ­ത്തി­ടും

ലാ­ക്കി­ലും ചെ­വി­കൊ­ടു­ത്തു കാ­ട്ടി­ലും

നോ­ക്കി­നി­ന്നു ല­യ­ലീ­ന­നാ­യ­വന്‍.

38

“ഹാ! വി­ശി­ഷ്ട­മൃ­ദു­ഗാ­ന,മി­ന്നി നീ

കൂ­വി­ടാ­യ്ക കു­യി­ലേ­യ­ന­ക്ഷ­രം!”

ഏ­വ­മോ­തി­യ­ല­യും മ­ര­ങ്ങള്‍ തൻ

പൂ­വെ­ഴും തല ത­ളിര്‍ത്ത­ശാ­ഖ­യും

39

കാണി നി­ന്ന­വി­ടെ­യി­ത്ഥ­മാ­സ്ഥ­യാൽ

കാ­ണു­വാ­നു­ഴ­റി, ക­ണ്ഠ­രീ­തി­യാൽ

പ്രാ­ണ­സൗ­ഖ്യ­മ­രു­ളും സ­ജീ­വ­യാം

വീ­ണ­ത­ന്നെ ല­യ­വേ­ദി­യാം യതി.

images/asan-nalini-03.png

40

‘വ­ന്യ­ഭൂ­മി­യില്‍ വ­ഹി­ച്ചു പൂമണം

ധ­ന്യ­നാ­യ­ഹ­ഹ! വ­ന്ന­ണ­ഞ്ഞു നീ

തെ­ന്ന­ലേ! ത­ഴു­വു­കി­ന്നു ശങ്കവേ-​

ണ്ടെ­ന്നെ; ഞാന്‍ മ­ലി­ന­മേ­നി­യ­ല്ലെ­ടോ’.

41

ക­ഞ്ജ­ലീ­ന­ഖ­ഗ­രാ­ഗ­മെ­ന്ന­പോൽ

മ­ഞ്ജു­ഗാ­ന­മ­തു വീ­ണ്ടു­മീ­വി­ധം

വ്യ­ഞ്ജി­താ­ശ­യ­മ­ടു­ത്തു­കേ­ട്ട­വൻ

ക­ഞ്ജി­നീ­ത­ട­മ­ണ­ഞ്ഞു നോ­ക്കി­നാന്‍.

42

ചാ­ഞ്ഞ­ല­ഞ്ഞ ചെറുദേവദാരുവി-​

ന്നാ­ഞ്ഞ ശാ­ഖ­ക­ള­ടി­ക്കു, ചി­ന്ത­യാൽ

കാ­ഞ്ഞു, കാ­ണ്മ­തു മ­നോ­ര­ഥ­ങ്ങ­ളാൽ

മാ­ഞ്ഞു തന്‍നി­ല മ­റ­ന്നു നി­ന്ന­വള്‍.

43

‘ഹാ! കൃശാ തരുതലത്തിലിന്ദുവി-​

ന്നേ­ക­ര­ശ്മി­യ­തു­പോ­ലെ­യാ­രി­വള്‍?

മാ­ഴ്കി­ടു­ന്നു, ദ­യ­തോ­ന്നും—’എന്നലി-​

ഞ്ഞേ­ക­യാ­മ­വ­ളെ നോ­ക്കി­നാന്‍ യമി.

44

അ­പ്പൊ­ഴാ­ശു തനിയേ വിടര്‍ന്നവള്‍-​

ക്കു­ല്പ­ല­ങ്ങ­ളൊ­ടി­ട­ഞ്ഞ ക­ണ്ണു­കൾ

ഉള്‍പ്ര­മോ­ദ­മ­ഥ വേലിയേറ്റമാര്‍-​

ന്ന­ദ്ഭു­താം­ഗി­യു­ടെ ച­ന്ദ്ര­നോ യതി!

45

ദൂരെ നിന്ന യ­മി­ത­ന്നെ­യാ­ശു ക-

ണ്ടാ­ര­തെ­ന്നു­മു­ട­നേ­യ­റി­ഞ്ഞ­വൾ

പാ­ര­മി­ഷ്ട­ജ­ന­രൂ­പ­മോ­രു­വാൻ

നാ­രി­മാര്‍ക്കു നയനം സു­സൂ­ക്ഷ്മ­മാം.

46

ഞെ­ട്ടി­യൊ­ന്ന­ഥ കു­ഴ­ങ്ങി­നി­ന്നു പി-

ന്നൊ­ട്ടു സം­ഭ്ര­മ­മി­യ­ന്നു പാ­ഞ്ഞ­വൾ,

തി­ട്ട­മാ­യ് യതിയെ നോ­ക്കി,യാ­ഴി­യേ

മു­ട്ടി­നി­ന്ന­ണ­മു­റി­ഞ്ഞ വാ­രി­പോല്‍.

47

‘അന്‍പി­നി­ന്നു ഭ­ഗ­വന്‍, ഭ­വൽ­പ­ദം

കു­മ്പി­ടു­ന്ന­ഗ­തി­യാ­യ ദാസി ഞാൻ’

വെ­മ്പി­യേ­വ­മ­വ­ളോ­തി, യോഗിതന്‍-​

മുന്‍പില്‍ വീണു മൃ­ദു­ഹേ­മ­യ­ഷ്ടി­പോല്‍.

48

ഒ­റ്റ­യാ­യി­ട­കു­രു­ങ്ങി വാച്ച തൻ

കു­റ്റ­വാര്‍കു­ഴ­ലു ത­ല്പ­ദ­ങ്ങ­ളിൽ

ഉ­റ്റ­രാ­ഗ­മൊ­ട­ടി­ഞ്ഞു കാണ്‍ക­യാൽ

മു­റ്റു­മോര്‍ത്തു കൃ­ത­കൃ­ത്യ­യെ­ന്ന­വള്‍.

49

ഉ­ന്നി­നി­ന്നു ചെ­റു­തുള്‍ക്കു­രു­ന്നി­നാൽ

ധ­ന്യ­യെ­പ്പു­ന­ര­നു­ഗ്ര­ഹി­ച്ചു­ടന്‍,

പി­ന്നി­ലാ­ഞ്ഞ­വ­ളെ ഹസ്തസംജ്ഞയാ-​

ലു­ന്ന­മി­പ്പ­തി­നു­മോ­തി­നാല്‍ യമി.

50

സ്പ­ഷ്ട­മാ­ജ്ഞ­യ­തി­നാ­ലെ പൊ­ങ്ങി­യും

ന­ഷ്ട­ചേ­ഷ്ട­ത ക­ലര്‍ന്നു ത­ങ്ങി­യും

ക­ഷ്ട­മാ­യ­വി­ടെ നി­ന്നെ­ണീ­റ്റു­തേ

ദൃ­ഷ്ട­യ­ത്ന ദ­യ­നീ­യ­യാ­യ­വള്‍.

51

മാ­റില്‍ നി­ന്നു­ട­നി­ഴി­ഞ്ഞ വ­ല്ക്ക­ലം

പേ­റി­യാ­ശു പ­ദ­രേ­ണു തൊ­ട്ട­വൾ

കൂ­റൊ­ടും ത­ല­യില്‍ വെ­ച്ചു, സാദരം

മാ­റി­നി­ന്നു യ­മി­ത­ന്നെ നോ­ക്കി­നാള്‍.

52

‘എ­ന്തു­വാ­ന­ഭി­മ­തന്‍ ക­ഥി­ക്കു­മോ?

എ­ന്തു­വാന്‍ ക­രു­തു­മോ മ­ഹാ­നി­വന്‍?’

ചി­ന്ത­യേ­വ­മ­വ­ളാര്‍ന്നു; തു­ഷ്ടി­യാൽ

ഹന്ത! ചെ­യ്തു യമി മൗ­ന­ഭേ­ദ­നം.

53

‘മംഗലം ഭഗിനി, നി­ന്റെ ഭ­ക്തി­യാൽ

തും­ഗ­മോ­ദ­മി­യ­ലു­ന്നു ഞാന്‍ ശുഭേ

എങ്ങു ചൊ­ല്ലി­വി­ടെ­യാ­രൊ­ടാ­രു നീ-

യെ­ങ്ങു നി­ന്നു മു­നി­പു­ത്ര­ദര്‍ശ­നേ?’

54

എ­ന്നു­ര­ച്ചു പു­ന­രു­ത്ത­രോല്‍ക­നാ­യ്

നി­ന്നു­തേ സ്വ­യ­മ­സം­ഗ­നാ­കി­ലും,

സ്യ­ന്ദ­മാ­ന­വ­ന­ദാ­രു വാ­രി­മേൽ

മ­ന്ദ­മാ­ച്ചു­ഴി­യി­ലാ­ഞ്ഞ­പോ­ല­വന്‍.

55

‘മു­ന്നി­ലെന്‍ നിയതിയാലണഞ്ഞുമി-​

ന്നെ­ന്നെ യെന്‍പ്രി­യ­ന­റി­ഞ്ഞ­തി­ല്ലി­വന്‍!

സ­ന്ന­വാ­സ­ന­ന­ഹോ മ­റ­ന്നു­താൻ

മു­ന്ന­മു­ള്ള­ത­ഖി­ലം മ­ഹാ­ശ­യന്‍.‘

56

ഏ­വ­മോര്‍ത്തു­മ­ഥ വീര്‍ത്തു­മാര്‍ന്നി­ടും

ഭാ­വ­ചാ­പ­ല­മ­ട­ക്കി­യും ജവം

പാ­വ­നാം­ഗി പ­രി­ശ­ങ്ക­മാ­ന­യാ­യ്

സാ­വ­ധാ­ന­മ­വ­നോ­ടു ചൊല്ലിനാള്‍-​

images/asan-nalini-09.png

57

“ക­ഷ്ട­കാ­ല­മ­ഖി­ലം ക­ഴി­ഞ്ഞു ഹാ!

ദി­ഷ്ട­മീ വ­ടി­വി­യ­ന്നു വ­ന്ന­പോൽ

ദൃ­ഷ്ട­നാ­യി­ഹ ഭ­വാന്‍; ഭവാനു പ-

ണ്ടി­ഷ്ട­യാം ‘നളിനി’ ഞാന്‍ മ­ഹാ­മ­തേ!

58

പ്രാ­ണ­നോ­ടു­മൊ­രു­നാൾ ഭ­വ­ല്പ­ദം

കാ­ണു­വാന്‍ ചി­ര­മ­ഹോ! കൊ­തി­ച്ചു ഞാൻ

കേ­ണു­വാ­ണി­വി­ടെ,യേ­കു­മർ­ത്ഥി­യാം

പ്രാ­ണി­തന്‍ പ്രി­യ­മൊ­രി­ക്ക­ലീ­ശ്വ­രന്‍.

59

സ­ന്ന്യ­സി­ച്ച­ള­വു­മാ­സ്ഥ­യാല്‍ ഭവാൻ

ത­ന്നെ­യോര്‍ത്തി­ഹ ത­പ­സ്സില്‍ വാണ ഞാൻ

ധ­ന്യ­യാ­യ് സപദി കാണ്‍കമൂലമ-​

ങ്ങെ­ന്നെ യോര്‍ക്കു­കി­ലു മോര്‍ത്തീ­ടാ­യ്കി­ലും.”

60

ഏ­വ­മോ­തി­യി­ട­രാര്‍ന്നു ക­ണ്ണു­നീർ

തൂ­വി­നാള്‍ മൊഴി കു­ഴ­ങ്ങി നി­ന്ന­വള്‍.

ഭാ­വ­ശാ­ലി­കള്‍ പിരിഞ്ഞുകൂടിയാ-​

ലീ­വി­ധം വി­ക­ല­മാം സു­ഖോ­ദ­യം.

61

ധീ­ര­നാ­യ യതി നോ­ക്കി ത­ന്വി­തൻ

ഭൂ­രി­ബാ­ഷ്പ­പ­രി­പാ­ട­ലം മുഖം;

പൂ­രി­താ­ഭ­യൊ­ടു­ഷ­സ്സില്‍ മ­ഞ്ഞു­തൻ

ധാ­ര­യാര്‍ന്ന പ­നി­നീര്‍സു­മോ­പ­മം.

62

ആ­ര­തെ­ന്നു­ട­ന­റി­ഞ്ഞു കൗ­തു­കം

പാ­ര­മാര്‍ന്നു ക­രു­തി­പ്പു­രാ­ഗ­തം,

ചാ­രു­ശൈ­ശ­വ­ക­ഥ­യ്ക്കു­ത­ന്നെ ചേര്‍-​

ന്നോ­രു­വാ­ക്ക­രു­ളി­നാന്‍ ക­നി­ഞ്ഞ­വന്‍.

63

“പാ­ര­വും പ­രി­ച­യം­ക­ലര്‍ന്നെ­ഴും

പേ­രു­മീ മ­ധു­ര­മാ­യ ക­ണ്ഠ­വും

സാ­ര­മാ­യ് സ്മൃ­തി­യില്‍ നീ­യു­മി­പ്പൊള്‍ നിൻ

ദൂ­ര­മാം ഭ­വ­ന­വും വ­രു­ന്ന­യേ!

64

ക­ണ്ടു­ടൻ സ്വയമറിഞ്ഞിടാത്തതോര്‍-​

ത്തി­ണ്ടല്‍വേ­ണ്ട സഖി! കേ­ണി­ടേ­ണ്ട കേള്‍,

പണ്ടു നി­ന്നെ­യൊ­രി­ളം കു­രു­ന്ന­താ­യ്

കണ്ടു ഞാന്‍, സപദി വ­ല്ലി­യാ­യി നീ

65

എ­ന്നില്‍ നി­ന്ന­ണു­വു­മേല്‍ക്കി­ല­പ്രി­യം

നി­ന്നു കേ­ഴു­മ­യി! ക­ണ്ടി­ടു­ന്നു­തേ

നി­ന്നി­ലി പ്ര­ണ­യ­ചാ­പ­ല­ത്തെ ഞാ-

ന­ന്നു­മി­ന്നു­മൊ­രു­പോ­ലെ വ­ത്സ­ലേ.

66

പോ­യ­തൊ­ക്കെ­യ­ഥ­വാ ന­മു­ക്ക­യേ,

പ്രാ­യ­വും സപദി മാറി കാ­ര്യ­വും

ആ­യ­ത­ത്വ­മ­റി­വി­ന്നു­മാര്‍ന്നു,—പോ

ട്ടാ­യ­തെ­ന്തി­വി­ടെ വാ­ണി­ടു­ന്നു നീ:

67

ഓ­തു­കി­ന്ന­ത,ഥവാ വൃഥാ ശുഭേ

ഹേതു കേള്‍ക്കു­വ­തൊ­രര്‍ത്ഥ­മേ­തി­നോ

നീ തു­നി­ഞ്ഞു—നിജകര്‍മ്മനീതരാ-​

യേ­തു­മാര്‍ഗ്ഗ­മി­യ­ലാ ശ­രീ­രി­കള്‍!

68

പിന്നെയൊന്നൊരുപകാരമേതിനോ-​

യെ­ന്നെ­യോര്‍ത്തു സഖി, ഏ­ത­തോ­തു­ക,

അ­ന്യ­ജീ­വ­നു­ത­കി സ്വ­ജീ­വി­തം

ധ­ന്യ­മാ­ക്കു­മ­മ­ലേ വി­വേ­കി­കള്‍.”

69

മാലു ചെറ്റുടനകന്നുമുള്ളിലെ-​

ന്നാ­ലു­മാ­ശ ത­ട­വാ­തെ വാ­ടി­യും,

ആ­ല­പി­ച്ച­യ­തി­ത­ന്നെ നോ­ക്കി­നാൾ

ലോ­ല­ക­ണ്ഠ­മ­തി­ലോ­ല­ലോ­ച­ന.

70

ന­വ്യ­മാം പ­രി­ധി­യാര്‍ന്ന­നു­ക്ഷ­ണം

ദി­വ്യ­ദീ­പ്തി ചി­ത­റീ­ടു­മാ മുഖം,

ഭ­വ്യ­ശീ­ല­യ­വള്‍ കണ്ടു, കുണ്ഠയാ-​

യ­വ്യ­വ­സ്ഥി­ത­ര­സം, കു­ഴ­ങ്ങി­നാള്‍.

71

പാ­ര­മാ­ശു വി­ള­റി­ക്ക­റു­ത്തു­ടൻ

ഭൂ­രി­ചോ­ന്നു­മ­ഥ­മ­ഞ്ഞ­ളി­ച്ചു­മേ,

നാ­രി­തന്‍ ക­വിള്‍ നിറം ക­ലര്‍ന്നു, ഹാ!

സൂ­ര്യ­ര­ശ്മി തടവും പ­ളു­ങ്കു­പോല്‍.

72

തെ­ല്ലു­നി­ന്ന­രു­ണ­കാ­ന്തി­യില്‍ കലര്‍-​

ന്നു­ല്ല­സി­ച്ച ഹി­മ­ശീ­ക­രോ­പ­മം,

മെ­ല്ലെ­യാര്‍ന്നു മൃ­ദു­ഹാ­സ­മ­ശ്രു­വും

ചൊ­ല്ലി­നാള്‍ മൊ­ഴി­കള്‍ ചാ­രു­വ­ണി­യാൾ:

images/asan-nalini-04.png

73

“ആര്യ! മുന്‍പ­രി­ച­യ­ങ്ങള്‍ നല്‍കി­ടും

ധൈ­ര്യ­മാര്‍ന്നു പ­റ­യു­ന്നു മ­ദ്ഗ­തം,

കാ­ര്യ­മി­ന്ന­ത­യി! കേള്‍ക്കു­മോ കനി-

ഞ്ഞാ­ര്യ­മാ­കി­ലു­മ­നാ­ര്യ­മാ­കി­ലും?

74

പാ­ര­മു­ള്ളി­ല­ഴ­ലാ­യി, ജീ­വി­തം

ഭാ­ര­മാ­യി, പ­റ­യാ­തൊ­ഴി­ക്കു­കിൽ

തീ­രു­കി­ല്ല, ധ­ര­യില്‍ ഭവാനൊഴി-​

ഞ്ഞാ­രു­മി­ല്ല­തു­മി­വള്‍ക്കു കേള്‍ക്കു­വാന്‍.

75

ആ­ഴു­മാര്‍ത്തി­യ­ഥ­വാ കഥിക്കിലീ-​

യൂ­ഴ­മോര്‍ത്തി­ടു­മ­ത­ന്യ­ഥാ ഭ­വാന്‍,

പാ­ഴി­ലോ­തി­ടു­ക­യോ വി­ധി­ക്കു ഞാൻ

കീ­ഴ­ട­ങ്ങി വി­ര­മി­ക്ക­യോ വരം?

76

ത­ന്ന­തി­ല്ല പ­ര­നു­ള്ളു കാട്ടുവാ-​

നൊ­ന്നു­മേ ന­ര­നു­പാ­യ­മീ­ശ്വ­രൻ

ഇന്നു ഭാ­ഷ­യ­ത­പൂര്‍ണ്ണ­മി­ങ്ങ­ഹോ

വ­ന്നു­പോം പി­ഴ­യു­മര്‍ത്ഥ­ശ­ങ്ക­യാല്‍!

77

മു­റ്റു­മെ­ന്ന­ഴ­ല­റി­ഞ്ഞി­ടാ­യ്കി­ലും,

തെ­റ്റി­യെന്‍ ഹൃ­ദ­യ­മാ­ര്യ­നോ­രു­കിൽ

ചെ­റ്റു­മേ പൊ­റു­തി­യി­ല്ല, പി­ന്നെ ഞാൻ

പ­റ്റു­കി­ല്ല­റി­ക മ­ണ്ണില്‍ വി­ണ്ണി­ലും”

78

ഏ­വ­മോ­തി അ­തി­ദൂ­ന­യാ­യി നി-

ന്നാ വ­രാം­ഗി, യ­തി­തന്‍ മു­ഖാം­ബു­ജം

പാവനം പ­രി­ചില്‍ നോ­ക്കി­നാള്‍, അവൻ

കേവലം ക­രു­ണ­യാര്‍ന്നു ചൊ­ല്ലി­നാൻ:

79

“അ­ന്യ­ഥാ മ­തി­വ­രി­ല്ലെ­നി­ക്കു നിൻ

മ­ന്യു­വി­ങ്കല്‍ നിയതം മ­ഹാ­വ്ര­തേ,

ക­ന്യ­യെ­ന്നു വ­ടു­വെ­ന്നു മേലുകി-​

ല്ല­ന്യ­ഭാ­വ­മ­റി­കാ­ത്മ­വേ­ദി­കള്‍.”

80

ആ­ട­ലൊ­ട്ട­വള്‍ വെ­ടി­ഞ്ഞു സ­ത്വ­രം

തേടി ധൈ­ര്യ­മ­ഥ, പൂ­വ­ന­ത്തി­ലും

കാ­ടു­തന്‍ ന­ടു­വി­ലും സു­മര്‍ത്തു­വിൽ

പാ­ടി­ടും കു­യി­ലു­പോ­ലെ, ചൊ­ല്ലി­നാ:

81

“വന്നു വത്സല, ഭ­വാന്‍ സമക്ഷമാ-​

യി­ന്നു, ഞാന്‍ വ്യഥ മ­റ­ന്ന­തോര്‍ക്ക­യാല്‍,

എ­ന്നു­മ­ല്ല, ക­രു­തു­ന്നു വീ­ട്ടില്‍ നാ-

മന്നു വാണതു തു­ടര്‍ന്നു­പോല്‍ മനം.

82

ലോ­ല­നാ­ര്യ­നു­രു­വി­ട്ടു കേട്ടൊരാ-​

ബാ­ല­പാ­ഠ­മ­ഖി­ലം മ­നോ­ഹ­രം!

കാ­ല­മാ­യ­ധി­ക­മി­ന്നൊ­ര­ക്ഷ­രം

പോ­ലു­മാ­യ­തില്‍ മ­റ­പ്പ­തി­ല്ല ഞാന്‍.

83

ഭൂ­രി­പൂ­ക്കള്‍ വി­ട­രു­ന്ന പൊ­യ്ക­യും

തീ­ര­വും വ­ഴി­ക­ളും ത­രു­ക്ക­ളും

ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-​

ചാരെ നാ­മെ­ഴു­മെ­ഴു­ത്തു­പ­ള്ളി­യും.

84

ഓര്‍ത്തിടുന്നുപവനത്തിലെങ്ങുമ-​

ങ്ങാര്‍ത്തു ചി­ത്ര­ശ­ല­ഭം പ­റ­ന്ന­തും

പാര്‍ത്തു­നി­ന്ന­തു മ­ണ­ഞ്ഞു നാം കരം

കോര്‍ത്തു കാ­വി­ന­രി­കേ ന­ട­ന്ന­തും.

images/asan-nalini-12.png

85

പാ­ടു­മാണ്‍കു­യി­ലെ വാ­ഴ്ത്തി­യാ രവം

കൂ­ട­വേ­യ­നു­ക­രി­ച്ചു പോ­യ­തും

ചാടുകാരനുടനെന്നൊടാര്യനാ-​

പ്പേ­ട­യെ­പ്പ­രി­ഹ­സി­ച്ചു ചൊ­ന്ന­തും.

86

ഉ­ച്ച­യാ­യ് ത­ണ­ലി­ലാ­ഞ്ഞു പു­സ്ത­കം

വച്ചു മ­ല്ലി­ക­യ­റു­ത്തി­രു­ന്ന­തും

മെ­ച്ച­മാര്‍ന്ന ചെ­റു­മാ­ല­കെ­ട്ടി­യെൻ

കൊ­ച്ചു വാര്‍മു­ടി­യി­ല­ങ്ങ­ണി­ഞ്ഞ­തും.

87

എ­ണ്ണി­ടു­ന്നൊ­ളി­വില്‍ വന്നു പീഡയാം-​

വ­ണ്ണ­മെന്‍ മി­ഴി­കള്‍ പൊ­ത്തി­യെ­ന്ന­തും

തി­ണ്ണ­മ­ങ്ങ­തില്‍ വ­ല­ഞ്ഞു­കേ­ഴു­മെൻ

ക­ണ്ണു­നീ­രു ക­നി­വില്‍ തു­ട­ച്ച­തും.

88

എ­ന്തി­നോ­തു­വ­തി­തോര്‍ക്കി­ലാ രസം

ചി­ന്തു­മെന്‍ സു­ദി­ന­മ­സ്ത­മി­ച്ചി­തേ,

ഗ­ന്തു­കാ­മ­നു­ട­നാ­ര്യന്‍, ഏകിലാ-​

മ­ന്ത­രാ­യ­മെ­തിര്‍വാ­ത്യ­പോ­ലി­വള്‍.

89

പോ­ട്ടെ—എന്‍ സ­ഹ­ച­രന്‍ വി­യു­ക്ത­നാ­യ്

നാ­ട്ടില്‍ നി­ന്ന­ഥ മ­റ­ഞ്ഞ­ത­ഞ്ജ­സാ

കേ­ട്ടു ഞെ­ട്ടി­യ­യി­വീ­ണു ഗര്‍ജ്ജി­തം

കേട്ട പ­ന്ന­ഗ­കു­മാ­രി­പോ­ലെ ഞാന്‍.

90

പി­ന്നെ­യെന്‍ പ്രി­യ­പി­താ­ക്കള്‍ കാത്തുഴ-​

ന്നെ­ന്നെ­യ­ങ്ങ­വ­ര­ഴ­ല്പെ­ടാ­തെ­യും

ഉന്നി വാണൊരിടമാര്യനേലുമീ-​

മ­ന്നി­ലെ­ന്നു­ട­ലു ഞാന്‍ വി­ടാ­തെ­യും.

91

ഹര്‍ഷ­മേ­കു­വ­തി­ന­ച്ഛ­നേ­റെ നി-

ഷ്കര്‍ഷ­മാര്‍ന്ന­ഥ വ­ളര്‍ന്നു ഖി­ന്ന­യാ­യ്,

കര്‍ഷ­കന്‍ കി­ണ­റി­നാല്‍ ന­ന­യ്ക്കി­ലും

വര്‍ഷ­മ­റ്റ വ­രി­നെ­ല്ലു­പോ­ലെ ഞാൻ

92

ഓര്‍ത്തി­ടാ­യ്കി­ലു­മ­ഹോ! യുവത്വമെന്‍-​

മൂര്‍ത്തി­യാര്‍ന്ന­ഥ വ­ല­ഞ്ഞി­തേ­റെ ഞാൻ

പൂ­ത്തി­ടും ത­രു­വി­ലും ത­ട­ത്തി­ലും

കാ­ത്തി­ടാ ല­ത­കള്‍, കാ­ല­മെ­ത്തി­യാൽ

93

ഓ­തു­വാ­ന­രു­തെ­നി­ക്കു പി­ന്നെ,യെന്‍-​

താ­ത­നോര്‍ത്തൊ­രു വി­വാ­ഹ­നി­ശ്ച­യം

കാ­തി­ലെ­ത്തി, വി­ഷ­വേ­ഗ­മേ­റ്റ­പോൽ

കാ­ത­രാ­ശ­യ കു­ഴ­ങ്ങി വീണു ഞാന്‍.

94

ആ­ഴു­മ­മ്പൊ­ട­തി സാ­ന്ത്വ­മോ­തു­മെൻ

തോ­ഴി­മാ­രെ­യു­മൊ­ഴി­ച്ചു ഞാന്‍ പരം

വാ­ഴു­മൗ­ഷ­ധ­മ­ക­റ്റി,യാ ശ്രമം

പാ­ഴി­ലാ­യെ­ഴു­മ­സാ­ദ്ധ്യ­രോ­ഗി­കള്‍.

95

ശാ­ന്ത­മാ­ക ദു­രി­തം! വിനിശ്ചിത-​

സ്വാ­ന്ത­യാ­യ് ക­ദ­ന­ശ­ല്യ­മൂ­രു­വാൻ

ധ്വാ­ന്ത­വും ഭ­യ­വു­മോര്‍ത്തി­ടാ­തു­ടൻ

ഞാന്‍ ത­ടാ­ക­ത­ട­മെ­ത്തി രാ­ത്രി­യില്‍”.

96

വേ­ഗ­മാ­ബ്ഭ­യ­ദ­നി­ശ്ച­യം ശ്രവി-​

ച്ചാ­കു­ലാ­ദ്ഭു­ത ദ­യാ­ര­സോ­ദ­യന്‍,

ഏ­കി­നാന്‍ ചെ­വി­യ­വന്‍, സ­ഗ­ദ്ഗ­ദം

ശോ­ക­മാര്‍ന്നു കഥ പിന്‍തു­ടര്‍ന്ന­വള്‍.

97

“ലോ­ക­മൊ­ക്കെ­യു­മു­റ­ങ്ങി, കൂരിരു-​

ട്ടാ­കെ മൂ­ടി­യ­മ­മൂര്‍ത്തി ഭീകരം

ഏ­ക­യാ­യ­വി­ടെ നി­ന്നു, സൂചിയേ-​

റ്റാ­കി­ലെ­ന്നു­ട­ല­റി­ഞ്ഞി­ടാ­തെ ഞാൻ

98

തി­ണ്ണ­മാ­യി­രു­ളില്‍നി­ന്നു വിശ്വസി-​

ച്ചെ­ണ്ണി­നേന്‍ ഝടിതി ഭൂ­ത­ഭാ­വി­കള്‍,

വി­ണ്ണില്‍ ഞാ­നൊ­ടു­വില്‍ നോ­ക്കി, സ­ത്ര­പം

ക­ണ്ണ­ട­ഞ്ഞു­ഡു­ഗ­ണ­ങ്ങള്‍ കാണ്‍ക­യാല്‍,

99

നി­ത്യ­ഭാ­സു­ര ന­ഭ­ശ്ച­ര­ങ്ങ­ളേ,

ക്ഷി­ത്യ­വ­സ്ഥ ബത! നി­ങ്ങ­ളോര്‍ത്തി­ടാ

അ­ത്യ­നര്‍ത്ഥ­വ­ശ ഞാന്‍ ക്ഷമിപ്പിനി-​

കൃത്യ’മെ­ന്നു­മ­വ­യോ­ടി­ര­ന്നു ഞാന്‍.

100

ഓര്‍ത്തു­പി­ന്നു­ട­ന­ഗാ­ധ­തോ­യ­മാം

തീര്‍ത്ഥ­സീ­മ­യി­ലി­റ­ങ്ങി­യ­ങ്ങു ഞാൻ

ആര്‍ത്തി­യാല്‍ മൊ­ഴി­യി­ലോ മ­ന­സ്സി­ലോ

പ്രാര്‍ത്ഥി­തം ച­ര­മാ­മ­വ­മോ­തി­നാന്‍.

101

ജീ­വി­തേ­ശ­നെ­യ­നു­ഗ്ര­ഹി­ക്ക,വന്‍-

ഭൂ­വി­ലു­ണ്ടു ഗി­രി­ജേ! വ­ല­ഞ്ഞു­ടൻ

ഈവിധം തു­നി­വ­താ­മ­ശ­ക്ത ഞാൻ

ദേവി, നിന്‍പ­ദ­മ­ണ­യ്ക്ക­യം­ബി­കേ!

102

കാ­ണു­കില്‍ പു­ള­ക­മാം കയത്തില-​

ങ്ങാ­ണു­കൊള്‍വ­തി­നു­ടന്‍ കു­തി­ച്ചു ഞാന്‍,

ക്ഷോ­ണി­യില്‍ പ്ര­ണ­യ­പാ­ശ­മ­റ്റെ­ഴും

പ്രാ­ണി­കള്‍ക്കു ഭ­യ­ഹേ­തു­വേ­തു­വാന്‍?

images/asan-nalini-07.png

103

ച­ണ്ടി­തന്‍ പടലി നീ­ങ്ങി­യാ­ഴു­മെൻ

ക­ണ്ഠ­മൊ­ട്ടു­പ­രി­ത­ങ്ങി, ആകയാൽ

ഇ­ണ്ട­ലാര്‍ന്നു­ഴ­റി­യോര്‍ത്തു, താമര-

ത്ത­ണ്ടില്‍ വാര്‍മു­ടി കു­രു­ങ്ങി­യെ­ന്നു ഞാന്‍.

104

സ­ത്വ­രം മു­ക­ളിൽ നോ­ക്കി ഞാനിയ-​

ന്ന­ത്തൽ വി­സ്മ­യ­വു­മേ­റെ നാ­ണ­വും,

എ­ത്തി­യെൻ കചഭരം പി­ടി­ച്ചു നി-

ന്ന­ത്ര കാ­ന്തി­മ­തി­യേ­ക യോ­ഗി­നി.

105

അ­മ്പി­യ­ന്നു ഭ­യ­മൊ­ക്കെ നീക്കിയൊ-​

ന്നി­മ്പ­മേ­കി­യ­വള്‍ നോ­ക്കി സ­സ്മി­തം

മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-​

ന്ന­മ്പി­ളി­ക്കെ­തി­ര­ഹോ ന­താം­ഗി­യാള്‍!

106

നി­ഷ്ഠ­പൂ­ണ്ട­രി­കില്‍ വാ­ണി­രു­ട്ടി­ലെൻ

ധൃ­ഷ്ട­മാം തൊ­ഴി­ലു ക­ണ്ടു­യോ­ഗി­നി,

ഇ­ഷ്ട­മാ­യ മൃ­തി­യെ­ത്ത­ട­ഞ്ഞു ഹാ!

ദി­ഷ്ട­മെ­ങ്ങ­നെ­യൊ­രാള്‍ക്ക­തേ വരൂ.

107

കെ­ട്ടി­യാ­ഞ്ഞു ക­ര­യേ­റ്റി­യാ­ശു കൈ-

വി­ട്ടു നി­ന്നു കഥ ചോ­ദി­യാ­ത­വൾ

ഒ­ട്ട­തെന്‍ പ്ര­ല­പ­ന­ത്തില്‍ നിന്നറി-​

ഞ്ഞൊ­ട്ട­റി­ഞ്ഞു നിജ വൈ­ഭ­വ­ങ്ങ­ളാല്‍.

108

ഈ­റ­ന­മ്പൊ­ടു പ­കര്‍ന്നു വല്‍ക്ക­ലം

മാ­റി­യാ മ­ഹ­തി­യെ­ത്തു­ടര്‍ന്നു ഞാൻ

വേ­റു­മെ­യ് നിയതി ന­ല്കി­ടു­ന്ന­തും

പേ­റി­യ­ങ്ങ­നെ പ­രേ­ത­ദേ­ഹി­പോല്‍.

109

അ­ധ്വ­ഖേ­ദ­മ­റി­യാ­ത­വാ­റു ചൊ-

ന്ന­ത്ത­പോ­ധ­ന കനി വാര്‍ത്ത­കൾ

എത്തി ഞ­ങ്ങ­ളൊ­രു കാ­ട്ടി­ലും ദ്രു­തം

ചി­ത്ര­ഭാ­നു­വു­ദ­യാ­ച­ല­ത്തി­ലും.

110

അ­ന്ത­രം­ഗ­ഹി­ത­നാം ഭവാനൊഴി-​

ഞ്ഞ­ന്തി­ക­ത്തില്‍ വനശോഭ കാണവേ

സ­ന്ത­പി­ച്ചി­വള്‍ പരം, രമിക്കയി-​

ല്ലെ­ങ്കി­ലും പ്ര­ണ­യ­ഹീ­ന­മാ­ന­സം

111

കീര്‍ത്ത­നീ­യ­ഗു­ണ,യെ­ന്നെ നിര്‍ഭ­യം

ചേര്‍ത്തു പി­ന്നെ­യ­വ­ളി­ത്ത­പോ­വ­നം,

ആര്‍ത്തി­യെ­ങ്കി­ലു­മ­തീ­വ ധന്യയെ-​

ന്നോര്‍ത്തി­താ­ര്യ­നെ­യ­നു­പ്ര­യാ­ത ഞാൻ

112

ഒത്തു ഞ­ങ്ങ­ളു­ട­ജ­ത്തി­ലൊ­ന്നില്‍ വാ-

ണ­ത്യു­ദാ­ര­മ­ഥ വി­ദ്യ­യും സ്വയം

വി­ത്തി­നാ­യ് മു­കി­ലു വൃഷ്ടിപോലെയാ-​

സി­ദ്ധ­യോ­ഗി­നി­യെ­നി­ക്കു നല്‍കി­നാള്‍.

113

പ­ഞ്ച­വൃ­ത്തി­ക­ള­ട­ക്കി­യ­ന്വ­ഹം

നെ­ഞ്ചു­വ­ച്ചു­രു­ത­പോ­മ­യം ധനം

സ­ഞ്ച­യി­പ്പ­തി­നു ഞാന്‍ തു­ട­ങ്ങി, പി-

ന്ന­ഞ്ചു­വ­ട്ട­മി­ഹ പൂ­ത്തു കാനനം.

114

കാ­മി­തം വ­രു­മെ­നി­ക്കു വേഗമെ-​

ന്നാ മ­ഹാ­മ­ഹ­തി ചെ­യ്ത­നു­ഗ്ര­ഹം,

പ്രേ­മ­മാര്‍ന്ന ഗു­രു­വിന്‍ പ്ര­സാ­ദ­മാം

ക്ഷേ­മ­മൂ­ല­മി­ഹ ശി­ഷ്യ­ലോ­ക­രിൽ

115

മം­ഗ­ലാ­ശ­യ! ക­ഴി­ഞ്ഞു രണ്ടു നാ-

ളി­ങ്ങു പി­ന്നെ­യ­നി­മി­ത്ത­മെ­ന്തി­നോ,

പൊ­ങ്ങി­ടു­ന്നു സു­ഖ­മാര്‍ന്നു­മ­ന്ത­രാ

മ­ങ്ങി­ടു­ന്നു ഭ­യ­മാര്‍ന്നു­മെ­ന്മ­നം

116

സ്വൈ­ര­മാ­യ് മു­ഹു­രു­ദി­ച്ചി­ടു­ന്നു ദുര്‍-​

വ്വാ­ര­മെ­ന്റെ മ­തി­യില്‍, ത­പ­സ്യ­യിൽ

ഗൗ­രി­യോ­ട­രി­യ പു­ഷ്പ­ഹേ­തി­തൻ

വൈ­രി­യാ­യ വ­ടു­വിന്‍ സ­മാ­ഗ­മം.

117

ഇ­ന്ന­ലെ­ബ്ഭ­ഗ­ണ­മ­ദ്ധ്യ­ഭൂ­വില്‍ ഞാൻ

നി­ന്നു കൂ­പ്പി­യ വ­സി­ഷ്ഠ­ഭാ­മി­നി

വന്നു നി­ദ്ര­യ­തില്‍ ‘ഏല്‍ക്ക നിന്‍ പ്രി­യൻ

വന്നു’ എ­ന്ന­രു­ളി­നാള്‍ ദ­യാ­വ­തി.

118

എന്നു ചൊ­ല്ലി വി­ര­മി­ച്ചു, ത­ന്മു­ഖം

നി­ന്നു നോ­ക്കി, നെ­ടു­മാര്‍ഗ്ഗ­ഖി­ന്ന­യാ­യ്

എ­ന്ന­പോല്‍, ഭരമകന്നപോലിള-​

ച്ചൊ­ന്നു തന്വി നെ­ടു­വീര്‍പ്പി­യ­ന്ന­വൾ.

119

ഭാ­വ­മൊ­ട്ടു­ട­ന­റി­ഞ്ഞു, ശുദ്ധയാ-​

മാ­വ­യ­സ്യ­യ­ഴ­ലാര്‍ന്നി­ടാ­തെ­യും,

ഈവിധം യതി പ­റ­ഞ്ഞു, തന്മന-​

സ്സാ­വി­ലേ­ത­ര­മ­ലി­ഞ്ഞി­ടാ­തെ­യും.

120

“കേ­ട്ടു നിൻ ച­രി­ത­മ­ത്ഭു­തം! ശുഭേ,

കാ­ട്ടില്‍ വാ­ഴ്‌­വ­തി­നെ­ഴു­ന്ന മൂ­ല­വും

കാ­ട്ടി സാഹസമനല്പമേതുതാ-​

നാ­ട്ടെ; നിന്‍ നി­യ­മ­ച­ര്യ ന­ന്ന­യേ!

121

ഉണ്ടു കൗ­തു­ക­മു­ര­യ്ക്കില്‍, നാ­ട­തിൽ

പ­ണ്ടി­രു­ന്ന­തു­മ­ക­ന്നു കാ­ടി­തിൽ

ക­ണ്ടു­മു­ട്ടി­യ­തു,മെ­ന്നു­മ­ല്ല, നാം

ര­ണ്ടു­പേ­രു­മൊ­രു വൃ­ത്തി­യാര്‍ന്ന­തും.

images/asan-nalini-10.png

122

ഹാ! ശുഭേ നിജ ഗ­താ­ഗ­ത­ങ്ങള്‍ ത-

ന്നീ­ശ­നി­ശ്ച­യ­മ­റി­ഞ്ഞി­ടാ നരന്‍,

ആശ നി­ഷ്ഫ­ല­വു­മാ­യ് വരുന്നവ-​

ന്നാ­ശി­യാ­തി­ഹ വ­രു­ന്ന­ഭീ­ഷ്ട­വും.

123

സ്വ­ന്ത­കര്‍മ്മ­വ­ശ­രാ­യ് തിരിഞ്ഞിടു-​

ന്ന­ന്ത­മ­റ്റ ബ­ഹു­ജീ­വ­കോ­ടി­കള്‍,

അന്തരാളഗതിതന്നിലൊന്നൊടൊ-​

ന്ന­ന്ത­രാ പെ­ടു­മ­ണു­ക്ക­ളാ­ണു നാം.

124

സ്നേ­ഹ­മെ­ങ്കി­ലു­മി­യ­ന്നു ഖി­ന്ന­നാ­യ്

സാ­ഹ­സ­ങ്ങള്‍ തു­ട­രു­ന്നു സ­ന്ത­തം

ദേഹി, ഈ­ശ­കൃ­പ­യാ­ലെ തന്മഹാ-​

മോ­ഹി­നി­ദ്ര­യു­ണ­രു­ന്ന നാള്‍വ­രെ.

125

കാ­ട്ടി­ലി­ങ്ങൊ­രു­മ­ഹാ­നു­ഭാ­വ­തൻ

കൂ­ട്ടി­ലാ­യ് ഭവതി, ഭാ­ഗ്യ­മാ­യി, ഞാൻ

പോ­ട്ടെ,—ശാ­ന്തി!—വിധി യോ­ഗ­മി­ന്നി­യും

കൂ­ട്ടി­യാ­കി­ല­ഥ കാണ്‍ക­യാം, ശുഭേ”

126

ഏ­വ­മോ­തി ന­ട­കൊള്‍വ­തി­ന്ന­വൻ

ഭാ­വ­മാര്‍ന്നു, പ­രി­ത­പ്ത­യാ­യു­ടൻ

ഹാ! വെ­ളു­ത്ത­വള്‍ മി­ഴി­ച്ചു­നി­ന്നു മണ്‍

പാ­വ­പോ­ലെ ഹ­ത­കാ­ന്തി­യാ­യ് ക്ഷണം.

127

ചി­ന്ത­നൊ­ന്തു­ഴ­റി യാ­ത്ര­ചൊ­ല്ലു­മോ

ഹന്ത! ഭീരു യ­തി­യെ­ത്ത­ടു­ക്കു­മോ

സ്വന്തസൗഹൃദനയങ്ങളോര്‍ത്തുഴ-​

ന്നെ­ന്തു­ചെ­യ്യു­മ­വള്‍?—ഹാ! ന­ട­ന്ന­വന്‍.

128

ക­ണ്ടു­ടന്‍ കരളറുന്നപോലെഴു-​

ന്നി­ണ്ട­ലേ­റി­യ­ഭി­മാ­ന­മ­റ്റ­വൾ

കു­ണ്ഠ­യാം കു­ര­രി­പോ­ലെ ദീനമാ,

കണ്ഠമോടഴുതുറക്കെയോതിനാള്‍-​

129

‘പ്രാ­ണ­നാ­യ­ക ഭ­വാ­ന്റെ കൂടവേ

കേ­ണു­പോം ഹൃ­ദ­യ­നീ­ത­നാ­യ­ഹോ!

പ്രാ­ണ­നെ­ന്നെ വെ­ടി­യു­ന്നി­തേ ജലം

താ­ണു­പോം ചിറയെ മ­ത്സ്യ­മെ­ന്ന­പോല്‍‘

130

കൂവി വാ­യു­വി­ല­ക­ന്ന താമര-

പ്പൂ­വെ­യാ­ഞ്ഞു ത­ട­യു­ന്ന ഹം­സി­പോൽ

ഏ­വ­മു­ന്മു­ഖി പുലമ്പിയെത്തിയാ-​

ബ്ഭൂ­വില്‍ വീ­ണ­വള്‍ പി­ടി­ച്ചു ത­ല്പ­ദം.

131

“എ­ന്റെ­യേ­ക­ധ­ന­മ­ങ്ങു ജീവന-

ങ്ങെ­ന്റെ ഭോ­ഗ­മ­തു­മെ­ന്റെ മോ­ക്ഷ­വും,

എ­ന്റെ­യീ­ശ! ദൃഢമീപദാംബുജ-​

ത്തി­ന്റെ സീമ, ഇതു പോ­കി­ലി­ല്ല ഞാന്‍.

132

അ­ന്യ­ഥാ കരുതിയാര്‍ദ്രനാര്യനീ-​

സ­ന്ന­ധൈ­ര്യ­യെ­യ­ഹോ! ത്യ­ജി­ക്കൊ­ലാ

ധ­ന്യ­യാം എളിയ ശിഷ്യ,യീപദം

ത­ന്നില്‍ നി­ത്യ­പ­രി­ച­ര്യ­യൊ­ന്നി­നാല്‍.”

133

ഹാ! മൊ­ഴി­ഞ്ഞി­തു നഖം പ­ചാ­ശ്രു­വാൽ

കോമളം സതി ന­ന­ച്ചു ത­ല്പ­ദം

ആ മ­ഹാന്‍ തി­രി­യെ­നി­ന്നു, നിര്‍മ്മല-​

പ്രേ­മ­മാം വ­ല­യി­ലാ­രു വീ­ണി­ടാ!

134

“തോഴി കാ­രു­ണി­ക­നാ­ണു നി­ന്നില്‍ ഞാന്‍,

കേ­ഴൊ­ലാ കൃ­പ­ണ­ഭാ­വ­മേ­ലൊ­ലാ,

പാഴിലേവമഴലാകുമാഴിയാ-​

ഞ്ഞാ­ഴൊ­ലാ നളിനി, അ­ജ്ഞ­പോ­ലെ നീ.

135

പാ­വ­നാം­ഗി, പ­രി­ശു­ദ്ധ­സൗ­ഹൃ­ദം

നീ വ­ഹി­പ്പ­ത­തി­ലോ­ഭ­നീ­യ­മാം,

ഭാ­വി­യാ­യ്ക­തു, ചി­താ­ശ­വ­ങ്ങ­ളിൽ

പൂ­വു­പോല്‍, അ­ശു­ഭ­ന­ശ്വ­ര­ങ്ങ­ളിൽ.

136

സ്നേ­ഹ­മാ­ണ­ഖി­ല­സാ­ര­മൂ­ഴി­യിൽ

സ്നേ­ഹ­സാ­ര­മി­ഹ സ­ത്യ­മേ­ക­മാം,

മോഹനം ഭു­വ­ന­സം­ഗ­മി­ങ്ങ­തിൽ

സ്നേ­ഹ­മൂ­ല­മ­മ­ലേ! വെ­ടി­ഞ്ഞു ഞാന്‍.

137

ആ­പ്ത­സ­ത്യ­ന­വി­യോ­ഗ­മാം സുഖം

പ്രാ­പ്ത­മാം സഖി ര­ഹ­സ്യ­മോ­തു­വൻ”

ആ­പ്ത­നി­ങ്ങ­നെ ക­നി­ഞ്ഞു­ര­യ്ക്ക­വേ

ദീ­പ്ത­ദീ­പ­ശി­ഖ­പോ­ലെ­ണീ­റ്റ­വള്‍.

138

നോ­ക്കി­നി­ന്നു ഹൃ­ത­യാ­യ­വ­ന്റെ ദി-

വൈ­ക്യ­നിര്‍വൃ­തി­ക­രോ­ജ്ജ്വ­ലാ­ന­നം

വാ­ക്കി­നാ­ല­പ­രി­മേ­യ­മാം മഹാ

വാ­ക്യ­ത­ത്ത്വ­മ­വ­നോ­തി ശാ­ശ്വ­തം.

139

ശ­ങ്ക­പോ­യ്, ശിശിരവായുവേറ്റപോ-​

ല­ങ്കു­രി­ച്ചു പുളകം, വി­റ­ച്ചു­തേ

പ­ങ്ക­ഹീ­ന, ഘ­ന­നാ­ദ­ഹൃ­ഷ്ട­മാം

പൊ­ങ്ക­ട­മ്പി­നു­ടെ കൊ­മ്പു­പോ­ല­വൾ

140

അ­ന്ത­രു­ത്ത­ട­ര­സോര്‍മ്മി ദുഃ­സ്ഥ­യാ­യ്

ഹന്ത! ചാ­ഞ്ഞു ത­ട­വ­ല്ലി­പോല്‍ സതി,

സ്വ­ന്ത­മെ­യ് വികലമായപോലണ-​

ഞ്ഞ­ന്ത­രാ നിയമി താ­ങ്ങി കൈ­ക­ളാല്‍.

images/asan-nalini-14.png

141

ശാ­ന്ത­വീ­ചി­യ­തില്‍ വീ­ചി­പോ­ലെ സം-

ക്രാ­ന്ത­ഹ­സ്ത­മു­ടല്‍ ചേര്‍ന്നു ത­ങ്ങ­ളില്‍,

കാ­ന്ത­നാ­ദ­മൊ­ടു നാ­ദ­മെ­ന്ന­പോല്‍,

കാ­ന്തി­യോ­ട­പ­ര­കാ­ന്തി പോ­ലെ­യും.

142

ധ­ന്യ­മാം കരണസത്ത്വയുഗ്മമ-​

ന്യോ­ന്യ­ലീ­ന­മ­റി­വ­റ്റു നില്‍ക്ക­വേ

കന്യ കേ­വ­ല­സു­ഖം സമാസ്വദി-​

ച്ച­ന്യ­ദുര്‍ല്ല­ഭ­മ­ലോ­ക­സം­ഭ­വം

143

ഭേ­ദ­മി­ല്ല­വ­ളി­യ­ന്നൊ­രാ സുഖം

താ­ദൃ­ശം സ­ക­ല­ഭോ­ഗ്യ­മ­ല്ല­താന്‍,

ഖേ­ദ­ലേ­ശ­വു­മി­യ­ന്ന­തി­ല്ല, വി-

ച്ഛേ­ദ­ഭീ­തി­യു­ള­വാ­യു­മി­ല്ല­തില്‍.

144

ചാ­രു­ഹാ­സ,യ­റി­വെ­ന്നി പെ­യ്തു ക-

ണ്ണീ­രു­ടന്‍, ച­ര­മ­മേ­ഘ­വൃ­ഷ്ടി­പോല്‍,

ധാ­ര­യാ­ല­ഥ നനഞ്ഞ നെഞ്ചില-​

ദ്ധീ­ര­ധീ പു­ള­ക­മാര്‍ന്നു­മി­ല്ല­വന്‍.

145

ഓ­മ­ലാള്‍ മു­ഖ­മ­തീ­ന്നു നിര്‍ഗ്ഗമി-​

ച്ചോ­മി­തി ശ്രു­തി നി­ഗൂ­ഢ­വൈ­ഖ­രി,

ധാ­മ­മൊ­ന്നു­ട­നു­യര്‍ന്നു മി­ന്നൽ­പോൽ

വ്യോ­മ­മ­ണ്ഡ­ല­മ­ണ­ഞ്ഞു മാ­ഞ്ഞു­തേ.

146

ക്ഷീ­ണ­യാ­യ് മി­ഴി­യ­ട­ച്ചു, നിശ്ചല-​

പ്രാ­ണ­യാ­യു­ട­ന­വ­ന്റെ തോ­ള­തിൽ

വീണു, വായു വി­ര­മി­ച്ചു കേ­തു­വിൽ

താ­ണു­പ­റ്റി­യ പ­താ­ക­പോ­ല­വള്‍.

147

ഞെ­ട്ടി­യൊ­ന്ന­ക­മ­ലി­ഞ്ഞു സംയമം

വി­ട്ടു വീര്‍ത്തു നെ­ടു­താ­യ് മ­ഹാ­യ­മി

പ­ട്ടി­ട­ഞ്ഞ തനു തന്റെ മേനി വേര്‍-​

പെ­ട്ടി­ടാ­ഞ്ഞു ബത! ശ­ങ്ക­തേ­ടി­നാന്‍.

148

സ്ത­ബ്ധ­മാ­യ് ഹൃ­ദ­യ­മേ­റി ഭാരമാ-​

പു­ഷ്പ­ഹാ­ര­മൃ­ദു­മെ­യ് ത­ണു­ത്തു­പോ­യ്,

സു­പ്തി­യ­ല്ല ല­യ­മ­ല്ല യോഗമ-

ല്ല­പ്പൊ­ഴാര്‍ന്ന­ത­വ­ളെ­ന്ന­റി­ഞ്ഞ­വൻ.

149

“എന്തു സം­ഭ­വ­മി­തെ­ന്തു ബന്ധമി-​

ങ്ങെ­ന്തു ഹേ­തു­വി­തി­നെ­ന്തൊ­രര്‍ത്ഥ­മോ!

ഹന്ത! കര്‍മ്മ­ഗ­തി! ബാ­ല­യെ­ന്റെ ബാ-

ഹാ­ന്ത­രം ച­ര­മ­ശ­യ്യ­യാ­ക്കി­നാൾ!

150

സ്നേ­ഹ­ഭാ­ജ­ന­ത­യാര്‍ന്ന ഹൃ­ത്തി­തിൽ

ദേ­ഹ­മി­ങ്ങ­നെ വെ­ടി­ഞ്ഞു പാ­റ്റ­പോൽ

മോ­ഹ­മാര്‍ന്നു പരമാം മ­ഹ­സ്സ­ഹോ

മോ­ഹ­നാം­ഗി ത­ഴു­കി­ക്ക­ഴി­ഞ്ഞി­വള്‍!

151

ആ­ര­റി­ഞ്ഞു ത­നു­ഭൃ­ത്തു­കള്‍ക്കു നി-

സ്സാ­ര­മേ­വ­മ­സു­ബ­ന്ധ­മെ­ന്ന­ഹോ!

നാരി, നി­ന്നി­ള­വ­യ­സ്സി­തേ­തു ഹൃ-

ത്താ­രി­യ­ന്ന പ­രി­പാ­ക­മേ­ത­യേ!

152

ഞെ­ട്ട­റു­ന്ന മലരും തൃ­ണാ­ഞ്ച­ലം

വി­ട്ടി­ടു­ന്ന ഹി­മ­ബി­ന്ദു­താ­നു­മേ

ഒ­ട്ടു­ദുഃ­ഖ­മി­യ­ലാം, വ­പു­സ്സു വേ-

റിട്ട നിന്‍ സു­ഖ­മ­ഹോ! കൊ­തി­ക്കി­ലാം.

153

ഹന്ത! സാ­ധ്വി, മ­ധു­രീ­ക­രി­ച്ചു നീ

സ്വ­ന്ത­മൃ­ത്യു സു­കു­മാ­ര­ചേ­ത­നേ,

എന്തു നാ­ണ­മി­യ­ലാം ഭ­വ­ജ്ജി­തൻ

ജ­ന്തു­ഭീ­ക­ര­ക­രന്‍, ഖരന്‍, യമന്‍?

154

ജാ­ത­സൗ­ഹൃ­ദ­മു­റ­ങ്ങു­വാന്‍ സ്വയം

ജാത, ത­ള്ള­യു­ടെ മാ­റ­ണ­ഞ്ഞ­പോല്‍,

നീ തു­നി­ഞ്ഞു, നി­ര­സി­ച്ചി­രി­ക്കില്‍ ഞാ-

നേതു സാ­ഹ­സി­ക­നാ­മ­ഹോ? പ്രി­യേ!

155

ത്യാ­ഗ­മേ­വ­നു വരും സമഗ്രമീ-​

ഭോ­ഗ­ലോ­ഭ­ന­ജ­ഗ­ത്തി­ലെ­ന്നു­മേ

വേ­ഗ­മി­ന്ന­തു വെ­ടി­ഞ്ഞു ഹാ! മഹാ-

ഭാ­ഗ­യാം നളിനി ധ­ന്യ­ത­ന്നെ നീ!

156

ഉ­ത്ത­മേ! വിഗതരാഗമാകുമെ-​

ന്നുള്‍ത്ത­ട­ത്തെ­യു­മു­ല­ച്ചു ശാന്ത നീ

ഇ­ത്ത­രം ധ­ര­യി­ലെ­ങ്ങു ശു­ദ്ധ­മാം

ചി­ത്ത­വും മ­ധു­ര­മാ­യ രൂ­പ­വും.

images/asan-nalini-15.png

157

നേരു—ശൈ­ശ­വ­മ­തി­ങ്ക­ല­ന്നു നിൻ

ഭൂ­രി­യാം ഗു­ണ­മ­റി­ഞ്ഞ­തി­ല്ല ഞാന്‍,

കോ­ര­ക­ത്തില്‍ മധുവെന്നപോലെയുള്‍-​

ത്താ­രില്‍ നീ പ്ര­ണ­യ­മാര്‍ന്നി­രു­ന്ന­തും,

158

ഇ­ന്ന­ഹോ! ചി­ര­സ­മാ­ഗ­മം സ്വയം

തന്ന ദൈ­വ­ഗ­തി­യെ­ത്തൊ­ഴു­ന്നു ഞാന്‍,

എ­ന്നു­മ­ല്ല­നു­ത­പി­ച്ചി­ടു­ന്നു, തേന്‍-​

വെന്ന നി­ന്മൊ­ഴി­കള്‍ നി­ന്നു­പോ­ക­യാൽ.

159

ബ­ദ്ധ­രാ­ഗ­മി­ഹ നീ മൊഴിഞ്ഞൊരാ-​

ശു­ദ്ധ­വാ­ണി വ­ന­വാ­യു­ലീ­ന­മാ­യ്,

ശ്ര­ദ്ധ­യാര്‍ന്ന­തി­നെ യാ­സ്വ­ദി­ച്ചു ഹാ!

സി­ദ്ധ­സ­ന്ത­തി സു­ഖി­ക്കു­മോ­മ­ലേ!

160

ആ­കു­ല­ത്വ­മി­യ­ലി­ല്ല യോഗി ഞാന്‍,

ശോ­ക­മി­ല്ലി­നി നി­ന­ക്കു­മേ­തു­മേ,

നീ കു­ലീ­ന­ഗു­ണ­ദീ­പി­കേ, വിടും

ലോ­ക­മാ­ണു ദ­യ­നീ­യ­മെന്‍ പ്രി­യേ!

161

വേ­ണി­യാ­കി­യ വെ­ളു­ത്ത നിര്‍ഝര-​

ശ്രേ­ണി ചി­ന്നി­വി­ര­ഹാര്‍ത്തി­യാര്‍ന്നു താൻ

ക്ഷോ­ണി കന്ദര നി­രു­ദ്ധ­ക­ണ്ഠ­യാ­യ്

കേ­ണി­താ മു­റ­യി­ടു­ന്നു കേള്‍ക്ക നീ!

162

നീ­ല­വിണ്‍ന­ടു­വു­റ­ച്ചു ഭാനു, കാ-

ണ്മീല കാ­ട്ടി­ലു­മ­ന­ക്ക­മൊ­ന്നി­നും,

ബാല നീ ഝടിതി പൊ­ങ്ങു­മൂ­ക്കി­നാൽ

കാ­ല­ച­ക്ര­ഗ­തി നി­ന്നു­പോ­യി­തോ!

163

ധ­ന്യ­യാ­യി സഖി ഞാ­ന­സം­ശ­യം,

നി­ന്നൊ­ടൊ­ക്കു­മു­പ­ദേ­ശ­ഭാ­ജ­നം,

അ­ന്യ­നാം ഗുരു ലഭിച്ചതില്ലയീ-​

മ­ന്നില്‍ വി­ദ്യ­വെ­ളി­വാ­യ നാള്‍മു­തൽ

164

മാനസം പ­രി­പ­വി­ത്ര­മാ­യി നിൻ

ധ്യാ­ന­യോ­ഗ്യ­ച­രി­തം സ്മ­രി­ച്ച­യേ

ജ്ഞാ­നി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍-​

മേ­നി­യും മഹിത തീര്‍ത്ഥ­ഭൂ­മി­യാ­യ്!

165

ധര്‍മ്മ­ലോ­പ­മ­ണ­യാ­തെ ന­മ്മ­ളിൽ

ശര്‍മ്മ­വും വ്യ­ഥ­യു­മേ­കി­യേ­റെ­നാൾ

നിര്‍മ്മ­ലേ ഒരു വ­ഴി­ക്കു നീ­ണ്ടൊ­രീ

കര്‍മ്മ­പാ­ശ­ഗ­തി നീ ക­ട­ന്നു­തേ!”

166

പ്രേമഗൗരവമിയന്നിവണ്ണമുള്‍-​

സ്ഥേ­മ­യ­റ്റ­രു­ളി,യാര്‍ന്നു പി­ന്നെ­യും

ആ മ­ഹാന്‍ നി­ജ­യ­മം, ച­ലി­ക്കു­മേ

ഭൂ­മി­യും ഹൃ­ദ­യ­ലീ­ന­ഹേ­തു­വാല്‍.

167

ദ്രു­ത­മ­വി­ടെ­യ­ണ­ഞ്ഞാ ശി­ഷ്യ­യെ­ത്തേ­ടി­യ­പ്പോൾ

കൃ­ത­നി­യ­മ ക­നി­ഞ്ഞാ­ചാ­ര്യ കാ­ഷാ­യ­വേ­ഷാ

മൃ­ത­ത­നു­വ­തു ക­ണ്ട­ങ്ങൊ­ട്ടു വാ­വി­ട്ടു കേണാൾ

ഹ­ത­ശി­ശു­വി­നെ­നോ­ക്കി­ദ്ദൂ­ന­യാം ധേ­നു­പോ­ലെ

168

‘നളിനി’ ‘നളിനി’ എ­ന്നാ­മ­ന്ത്ര­ണം ചെയ്തുചെന്നാ-​

മി­ളി­ത­യ­മി­വ­പു­സ്സാ­യോ­രു പൂ­മെ­യ്യെ­ടു­ത്താൾ

ദ­ളി­ത­ഹൃ­ദ­യ—കൈ­യാല്‍ ശാ­ന്തി­ബിം­ബ­ത്തില്‍നി­ന്നും

ഗ­ളി­ത­സു­ഷ­മ­മാം നിര്‍മ്മാ­ല്യ­മാ­ല്യം ക­ണ­ക്കേ.

169

അ­ന്യോ­ന്യ­സാ­ഹ്യ­മൊ­ടു നീ­ല­കു­ശാ­സ്ത­ര­ത്തിൽ

വി­ന്യ­സ്ത­മാ­ക്കി മൃ­ദു­മെ­യ്യ­വര്‍ നോ­ക്കി­നി­ന്നാര്‍,

വ­ന്യേ­ഭ­ഹ­സ്ത­ഗ­ളി­തം ബിസപുഷ്പമൊത്താര്‍-​

ന്ന­ന്യൂ­ന­ദീ­ന­ത­യ­തെ­ങ്കി­ലു­മാ­ഭ­താ­നും.

170

അല്പം വ­ല­ഞ്ഞ­ഥ പരസ്പരമോതിവൃത്ത-​

മു­ല്പ­ന്ന­ബോ­ധ­ര­വ­രോര്‍ത്തു­വി­ധി­പ്ര­കാ­രം

ചൊ­ല്പൊ­ങ്ങു­മാ ഗിരിജ ചേവടി ചേര്‍ത്ത­ദി­ക്കിൽ

ക­ല്പി­ച്ച­വള്‍ക്കു ഖനനം വ­ര­യോ­ഗി­യോ­ഗ്യം.

171

നി­വാ­പ­വി­ധി­പോ­ലെ ബാ­ഷ്പ­നി­ര തൂവി നി­ക്ഷി­പ്ത­മാം

ശ­വാ­സ്ത­ര­മ­ക­ന്നു—ഹാ! കൃ­പ­ണര്‍പോ­ലെ ര­ണ്ടാ­ളു­മേ

പ്ര­വാ­സ­മ­തി­നാ­യ് സ്വയം പു­ന­രു­റ­ച്ചൊ­രാ­യോ­ഗി­യാം

‘ദി­വാ­ക­ര­നെ’ വി­ട്ടു യോ­ഗി­നി മ­റ­ഞ്ഞു, സ­ന്ധ്യാ­സ­മം.

172

ലോ­ക­ക്ഷേ­മോ­ത്സു­ക­ന­ഥ വി­ദേ­ശ­ത്തില്‍

വാണാ യ­തീ­ന്ദ്രന്‍,

ശോകം ചേര്‍ന്നീ­ല­വ­നു

ന­ളി­നീ­ചി­ന്ത­യാല്‍ ശു­ദ്ധി­യേ­റി

ഏ­കാ­ന്താ­ച്ഛം വി­ഷ­യ­മ­ഘ­മി­ങ്ങേ­തു­മേ ചിത്തവൃത്തി-​

ക്കേ­കാ—ക­ണ്ണാ­ടി­യി­ലി­ന­മ­യൂ­ഖ­ങ്ങള്‍

മങ്ങാ പ­തി­ഞ്ഞാല്‍.

173

അവനു പു­നാ­മോ­ഘം­‌­പോ­യി നൂ­റ്റാ­ണ്ടു, പിന്നോര്‍-​

ത്ത­വ­സി­തി­വി­ധി,യൂ­ഴി­ക്കെ­ത്തു­മോ നി­ത്യ­ഭാ­ഗ്യം

അ­വി­ദി­ത­ത­നു­പാ­തം വി­സ്മ­യം യോഗമാര്‍ജ്ജി-​

ച്ച­വി­ര­ത­സു­ഖ­മാര്‍ന്നാ­നാ മ­ഹാന്‍ ബ്ര­ഹ്മ­ഭൂ­യം!

images/asan-nalini-13.png
കു­മാ­ര­നാ­ശാൻ
images/Kumaranasan.jpg

മ­ഹാ­ക­വി കു­മാ­ര­നാ­ശാൻ എ­ന്ന­റി­യ­പ്പെ­ടു­ന്ന എൻ കു­മാ­ര­നു് (1873–1924) മ­ഹാ­ക­വി പട്ടം സ­മ്മാ­നി­ച്ച­തു് മ­ദി­രാ­ശി സർ­വ്വ­ക­ലാ­ശാ­ല­യാ­ണു്, 1922-ൽ. വി­ദ്വാൻ, ഗുരു എ­ന്നൊ­ക്കെ അർ­ത്ഥം വ­രു­ന്ന ആശാൻ എന്ന സ്ഥാ­ന­പ്പേ­രു് സമൂഹം നൽ­കി­യ­താ­ണു്. അ­ദ്ദേ­ഹം ഒരു ത­ത്വ­ചി­ന്ത­ക­നും സാ­മൂ­ഹ്യ­പ­രി­ഷ്കർ­ത്താ­വും എ­ന്ന­തി­നൊ­പ്പം ശ്രീ നാ­രാ­യ­ണ ഗു­രു­വി­ന്റെ ശി­ഷ്യ­നു­മാ­യി­രു­ന്നു. മ­ഹാ­കാ­വ്യ­മെ­ഴു­താ­തെ മ­ഹാ­ക­വി­യാ­യ ഉ­ന്ന­ത­നാ­യ ക­വി­യു­മാ­യി­രു­ന്നു.

ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ ദ­ശ­ക­ങ്ങ­ളിൽ മലയാള ക­വി­ത­യിൽ ഭാ­വാ­ത്മ­ക­ത­യ്ക്കു് ഊന്നൽ കൊ­ടു­ത്തു­കൊ­ണ്ടു് അ­തി­ഭൗ­തി­ക­ത­യിൽ ഭ്ര­മി­ച്ചു് മ­യ­ങ്ങി കി­ട­ന്ന ക­വി­ത­യെ ഗു­ണ­ക­ര­മാ­യ ന­വോ­ത്ഥാ­ന­ത്തി­ലേ­ക്കു് ന­യി­ച്ച­യാ­ളാ­ണു് കു­മാ­ര­നാ­ശാൻ. ധാർ­മി­ക­ത­യോ­ടും ആ­ത്മീ­യ­ത­യോ­ടു­മു­ള്ള തീ­വ്ര­മാ­യ പ്ര­തി­ബ­ദ്ധ­ത ആശാൻ ക­വി­ത­ക­ളിൽ അ­ങ്ങോ­ള­മി­ങ്ങോ­ളം കാ­ണാ­വു­ന്ന­താ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മി­ക്ക­കൃ­തി­ക­ളും നീണ്ട ക­ഥാ­ക­ഥ­ന­ത്തി­നു പകരം വ്യ­ക്തി ജീ­വി­ത­ത്തി­ലെ നിർ­ണ്ണാ­യ­ക മു­ഹൂർ­ത്ത­ങ്ങ­ളെ അ­ടർ­ത്തി­യെ­ടു­ത്തു് അ­സാ­മാ­ന്യ­മാ­യ കാവ്യ സാ­ന്ദ്ര­ത­യോ­ടും ഭാ­വ­തീ­വ്ര­ത­യോ­ടും കൂടി അ­വ­ത­രി­പ്പി­ക്കു­ന്ന രീ­തി­യാ­ണു് അ­വ­ലം­ബി­ച്ച­തു്.

തി­രു­വ­ന­ന്ത­പു­ര­ത്തി­നു് വ­ട­ക്കു­ള്ള ചി­റ­യിൻ­കീ­ഴു് താ­ലൂ­ക്കിൽ കാ­യി­ക്ക­ര ഗ്രാ­മ­ത്തിൽ ഒരു വണിക കു­ടും­ബ­ത്തി­ലാ­ണു് ആശാൻ 1873 ഏ­പ്രിൽ 12-നു് ജ­നി­ച്ച­തു്. അച്ഛൻ പെ­രു­ങ്ങു­ടി നാ­രാ­യ­ണൻ, അമ്മ കാളി. കു­മാ­രൻ ഒൻ­പ­തു് കു­ട്ടി­ക­ളിൽ ര­ണ്ടാ­മ­നാ­യി­രു­ന്നു. അച്ഛൻ തമിഴ് മലയാള ഭാ­ഷ­ക­ളിൽ വി­ശാ­ര­ദ­നാ­യി­രു­ന്നു, കൂ­ടാ­തെ ക­ഥ­ക­ളി­യി­ലും ശാ­സ്ത്രീ­യ സം­ഗീ­ത­ത്തി­ലും അതീവ തൽ­പ്പ­ര­നു­മാ­യി­രു­ന്നു. ഈ താൽ­പ്പ­ര്യ­ങ്ങൾ കു­ട്ടി­യാ­യ കു­മാ­ര­നും പാ­ര­മ്പ­ര്യ­മാ­യി കി­ട്ടി­യി­രു­ന്നു. കു­മാ­ര­ന്റെ താൽ­പ്പ­ര്യം പ­രി­ഗ­ണി­ച്ചു് സം­സ്കൃ­ത­ത്തി­ലും ഗ­ണി­ത­ത്തി­ലും പ­രി­ശീ­ല­നം നൽകി. അ­ച്ഛ­ന്റെ ശ്ര­മ­ഫ­ല­മാ­യി അ­ദ്ധ്യാ­പ­ക­നാ­യി­ട്ടും ക­ണ­ക്കെ­ഴു­ത്തു­കാ­ര­നാ­യി­ട്ടും മ­റ്റും ചെ­റു­പ്രാ­യ­ത്തിൽ തന്നെ ജോലി നേ­ടി­യെ­ങ്കി­ലും, രണ്ടു കൊ­ല്ല­ങ്ങൾ­ക്കു ശേഷം, സം­സ്കൃ­ത­ത്തി­ലെ ഉപരി പ­ഠ­ന­ത്തി­നാ­യി ജോലി ഉ­പേ­ക്ഷി­ച്ചു് മ­ണ­മ്പൂർ ഗോ­വി­ന്ദ­നാ­ശാ­ന്റെ കീഴിൽ കാ­വ്യം പ­ഠി­ക്കാൻ ശി­ഷ്യ­ത്വം സ്വീ­ക­രി­ച്ചു. അ­തോ­ടൊ­പ്പം യോഗ–ത­ന്ത്ര വി­ദ്യ­കൾ ശീ­ലി­ക്കാൻ വക്കം മു­രു­ക­ക്ഷേ­ത്ര­ത്തിൽ അ­പ്ര­ന്റീ­സാ­യി­ട്ടും ചേർ­ന്നു. ഈ കാ­ല­ത്താ­ണു് കു­മാ­രൻ ആ­ദ്യ­മാ­യി ക­വി­താ­ര­ച­ന­യിൽ താൽ­പ്പ­ര്യം കാ­ട്ടി­ത്തു­ട­ങ്ങി­യ­തു്. ഏ­താ­നും സ്തോ­ത്ര­ങ്ങൾ ഇ­ക്കാ­ല­ത്തു് ക്ഷേ­ത്ര­ത്തിൽ വ­ന്നി­രു­ന്ന ആ­രാ­ധ­ക­രു­ടെ താൽ­പ്പ­ര്യ­പ്ര­കാ­രം എ­ഴു­തു­ക­യു­ണ്ടാ­യി.

1917-ൽ ത­ച്ച­ക്കു­ടി കു­മാ­ര­ന്റെ മകളായ ഭാ­നു­മ­തി അ­മ്മ­യെ ആശാൻ വി­വാ­ഹം ക­ഴി­ച്ചു. സജീവ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ക­യാ­യ ഭാ­നു­മ­തി അമ്മ, 1924-ൽ സം­ഭ­വി­ച്ച ആ­ശാ­ന്റെ അ­പ­ക­ട­മ­ര­ണ­ത്തി­നു ശേഷം പു­നർ­വി­വാ­ഹം ചെ­യ്യു­ക­യു­ണ്ടാ­യി. 1975-​ലാണു് ഭാ­നു­മ­തി അമ്മ മ­ര­ണ­മ­ട­ഞ്ഞ­തു്.

കു­മാ­ര­ന്റെ ആ­ദ്യ­കാ­ല­ജീ­വി­ത­ത്തിൽ ശാ­രീ­രി­കാ­സ്വാ­സ്ഥ്യ­ങ്ങ­ളു­ടെ വേ­ലി­യേ­റ്റ­മാ­യി­രു­ന്നു. കു­മാ­ര­ന്റെ പ­തി­നെ­ട്ടാം വ­യ­സ്സിൽ നാ­രാ­യ­ണ ഗുരു ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തി­ന്റെ വീടു് സ­ന്ദർ­ശി­ച്ച­പ്പോൾ, കു­മാ­രൻ അസുഖം മൂലം ശ­യ്യാ­വ­ലം­ബി­യാ­യി­രു­ന്നു. അതു കണ്ട ഗുരു, കു­മാ­രൻ ത­ന്നോ­ടൊ­പ്പം ക­ഴി­യ­ട്ടെ എ­ന്നു് നിർ­ദ്ദേ­ശി­ച്ചു. അ­ങ്ങി­നെ­യാ­ണു് കു­മാ­രൻ ഗു­രു­വി­നോ­ടൊ­പ്പം കൂ­ടു­ക­യും ജീ­വി­ത­ത്തിൽ ഒരു പുതിയ ഘ­ട്ട­ത്തി­നു് തു­ട­ക്കം കു­റി­ക്കു­ക­യും ചെ­യ്യു­ന്ന­തു്.

കു­മാ­ര­ന്റെ­യും ഗു­രു­വി­ന്റെ­യും സം­യോ­ഗ­ത്തി­നു് ന­രേ­ന്ദ്ര­ന്റെ­യും പ­ര­മ­ഹം­സ­ന്റെ­യും ക­ണ്ടു­മു­ട്ട­ലു­മാ­യി സ­മാ­ന­ത­ക­ളേ­റെ­യാ­ണു്, ഒരു വ്യ­ത്യാ­സ­മൊ­ഴി­കെ. ന­രേ­ന്ദ്രൻ പൂർ­ണ്ണ­സ­ന്യാ­സം സ്വീ­ക­രി­ച്ച­പ്പോൾ, കു­മാ­രൻ അതിനു ത­യ്യാ­റാ­യി­ല്ല, പ്ര­ത്യു­ത ഗു­രു­വി­ന്റെ ഒരു പ്ര­ധാ­ന­ശി­ഷ്യ­നാ­യി തു­ട­ര­വെ തന്നെ കാവ്യ–സാ­ഹി­തീ സ­പ­ര്യ­ക­ളി­ലും സാ­മൂ­ഹ്യ­ന­വോ­ത്ഥാ­ന പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും അതേ തീ­ക്ഷ്ണ­ത­യോ­ടെ ഏർ­പ്പെ­ടു­ക­യാ­യി­രു­ന്നു.

ഗു­രു­വി­ന്റെ നിർ­ദ്ദേ­ശാ­നു­സ­ര­ണം, 1895-ൽ സം­സ്കൃ­ത­ത്തിൽ ഉപരി പ­ഠ­ന­ത്തി­നാ­യി കു­മാ­ര­നെ ബാം­ഗ്ലൂർ­ക്കു് നി­യോ­ഗി­ച്ചു. തർ­ക്കം ഐ­ച്ഛി­ക­മാ­യെ­ടു­ത്തു് പ­ഠി­ച്ചു­വെ­ങ്കി­ലും അവസാന പ­രീ­ക്ഷ­യെ­ഴു­തു­വാൻ ക­ഴി­യാ­തെ മ­ദി­രാ­ശി­ക്കു മ­ട­ങ്ങി. ഒരു ചെറു ഇ­ട­വേ­ള­ക്കു ശേഷം കൽ­ക്ക­ട്ട­യിൽ വീ­ണ്ടും സം­സ്കൃ­ത­ത്തിൽ ഉപരി പ­ഠ­ന­ത്തി­നു പോ­വു­ക­യു­ണ്ടാ­യി. ഇ­വി­ടെ­വെ­ച്ചു് കാ­വ്യ­സാ­ധ­ന തു­ട­രു­വാൻ അ­ന്നു് സം­സ്കൃ­താ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന മ­ഹാ­മ­ഹോ­പാ­ദ്ധ്യാ­യ കാ­മ­ഖ്യ­നാ­ഥ് പ്രോൽ­സാ­ഹി­പ്പി­ക്കു­ക­യും ഒ­രു­നാൾ കു­മാ­രൻ ഒരു മ­ഹാ­ക­വി ആ­യി­ത്തീ­രു­മെ­ന്നു് പ്ര­വ­ചി­ക്കു­ക­യും ചെ­യ്യു­ക­യു­ണ്ടാ­യി.

ആ­ശാ­ന്റെ ആ­ദ്യ­കാ­ല ക­വി­ത­ക­ളാ­യ “സു­ബ്ര­ഹ്മ­ണ്യ­ശ­ത­കം”, “ശ­ങ്ക­ര­ശ­ത­കം” തു­ട­ങ്ങി­യ­വ ഭ­ക്തി­ര­സ പ്ര­ധാ­ന­ങ്ങ­ളാ­യി­രു­ന്നു. പക്ഷേ, കാ­വ്യ­സ­ര­ണി­യിൽ പുതിയ പാത വെ­ട്ടി­ത്തെ­ളി­ച്ച­തു് “വീ­ണ­പൂ­വു്” എന്ന ചെറു കാ­വ്യ­മാ­യി­രു­ന്നു. പാ­ല­ക്കാ­ട്ടി­ലെ ജ­യിൻ­മേ­ടു് എന്ന സ്ഥ­ല­ത്തു് ത­ങ്ങ­വെ, 1907-ൽ ര­ചി­ച്ച അ­ത്യ­ന്തം ദാർ­ശ­നി­ക­മാ­യ ഒരു ക­വി­ത­യാ­ണു് വീ­ണ­പൂ­വു്. നൈ­ര­ന്ത­ര്യ­സ്വ­ഭാ­വ­മി­ല്ലാ­ത്ത പ്രാ­പ­ഞ്ചി­ക ജീ­വി­ത­ത്തെ ഒരു പൂ­വി­ന്റെ ജീ­വി­ത­ച­ക്ര­ത്തി­ലെ വിവിധ ഘ­ട്ട­ങ്ങ­ളി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന അ­ന്ത­രാർ­ത്ഥ­ങ്ങ­ള­ട­ങ്ങി­യ ഒ­ന്നാ­ണി­തു്. പൂ­ത്തു­ല­ഞ്ഞു നി­ന്ന­പ്പോൾ പൂ­വി­നു് കി­ട്ടി­യ പ­രി­ഗ­ണ­ന­യും പ്രാ­ധാ­ന്യ­വും വളരെ സൂ­ക്ഷ്മ­ത­ല­ത്തിൽ വി­വ­രി­ക്ക­വെ തന്നെ, ഉ­ണ­ങ്ങി വീണു കി­ട­ക്കു­ന്ന പൂ­വി­ന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യും താ­ര­ത­മ്യ­പ്പെ­ടു­ത്ത­പ്പെ­ടു­ന്നു. ഈ സിം­ബ­ലി­സം അന്നു വരെ മലയാള കവിത ക­ണ്ടി­ട്ടി­ല്ലാ­ത്ത­താ­ണു്. ഖ­ണ്ഢ­കാ­വ്യ­ങ്ങ­ളാ­യ “നളിനി”, “ലീല”, “കരുണ”, “ച­ണ്ഢാ­ല­ഭി­ക്ഷു­കി”, എ­ന്നി­വ നി­രൂ­പ­ക­രു­ടെ മു­ക്ത­ക­ണ്ഠം പ്ര­ശം­സ­യ്ക്കും അ­തു­മൂ­ലം അ­സാ­ധാ­ര­ണ പ്ര­സി­ദ്ധി­ക്കും കാ­ര­ണ­മാ­യി. “പ്ര­രോ­ദ­നം” സ­മ­കാ­ലീ­ന­നും സു­ഹൃ­ത്തു­മാ­യ ഏ. ആർ. രാ­ജ­രാ­ജ­വർ­മ്മ­യു­ടെ നി­ര്യാ­ണ­ത്തിൽ അ­നു­ശോ­ചി­ച്ചു­കൊ­ണ്ടെ­ഴു­തി­യ വി­ലാ­പ­കാ­വ്യ­മാ­യി­രു­ന്നു. “ചി­ന്താ­വി­ഷ്ട­യാ­യ സീത”യി­ലാ­ണു് ആ­ശാ­ന്റെ ര­ച­നാ­നൈ­പു­ണ്യ­വും ഭാ­വാ­ത്മ­ക­ത­യും അ­തി­ന്റെ പാ­ര­മ്യ­ത­യി­ലെ­ത്തു­ന്ന­തു്. “ദു­ര­വ­സ്ഥ”യിൽ അ­ദ്ദേ­ഹം ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ­യും ജാ­തി­യു­ടെ­യും അ­തിർ­വ­ര­മ്പു­ക­ളെ കീ­റി­മു­റി­ച്ചു ക­ള­യു­ന്നു. “ബു­ദ്ധ­ച­രി­തം” ആണു് ആശാൻ ര­ചി­ച്ച ഏ­റ്റ­വും നീളം കൂടിയ കാ­വ്യം. എ­ഡ്വിൻ അർ­നോൾ­ഡ് എന്ന ഇം­ഗ്ലീ­ഷ് കവി ര­ചി­ച്ച “ലൈ­റ്റ് ഓഫ് ഏഷ്യ” എന്ന കാ­വ്യ­ത്തെ ഉ­പ­ജീ­വി­ച്ചു് എ­ഴു­തി­യ ഒ­ന്നാ­ണി­തു്. പിൽ­ക്കാ­ല­ങ്ങ­ളിൽ ആ­ശാ­നു് ബു­ദ്ധ­മ­ത­ത്തോ­ടു് ഒരു ചാ­യ്വു­ണ്ടാ­യി­രു­ന്നു.

കു­മാ­ര­നാ­ശാ­ന്റെ അ­ന്ത്യം ദാ­രു­ണ­മാ­യി­രു­ന്നു. 1924-ൽ കൊ­ല്ല­ത്തു് നി­ന്നും ആ­ല­പ്പു­ഴ­യ്ക്കു് ബോ­ട്ടിൽ യാത്ര ചെ­യ്യ­വെ പ­ല്ല­ന­യാ­റ്റിൽ വെ­ച്ചു­ണ്ടാ­യ ബോ­ട്ട­പ­ക­ട­ത്തിൽ ഒരു വൈ­ദി­ക­നൊ­ഴി­കെ ബോ­ട്ടി­ലു­ണ്ടാ­യി­രു­ന്ന എല്ലാ യാ­ത്ര­ക്കാ­രും മു­ങ്ങി മ­രി­ക്കു­ക­യു­ണ്ടാ­യി, അതിൽ കു­മാ­ര­നാ­ശാ­ന്റെ മ­ര­ണ­വും സം­ഭ­വി­ച്ചു.

എ. ആർ. രാ­ജ­രാ­ജ­വർ­മ്മ

മലയാള ഭാ­ഷ­യു­ടെ വ്യാ­ക­ര­ണം ചി­ട്ട­പ്പെ­ടു­ത്തു­ന്ന­തിൽ പ്ര­ധാ­ന പ­ങ്കു­വ­ഹി­ച്ച വ്യ­ക്തി­യാ­ണു് കേരള പാ­ണി­നി എ­ന്നു് അ­റി­യ­പ്പെ­ട്ടി­രു­ന്ന എ. ആർ. രാ­ജ­രാ­ജ­വർ­മ്മ (ജീ­വി­ത­കാ­ലം: 1863 ഫെ­ബ്രു­വ­രി 20–1918 ജൂൺ 18, മു­ഴു­വൻ പേരു്: അ­ന­ന്ത­പു­ര­ത്തു് രാ­ജ­രാ­ജ­വർ­മ്മ രാ­ജ­രാ­ജ­വർ­മ്മ). കി­ട­ങ്ങൂർ പാ­റ്റി­യാൽ ഇ­ല്ല­ത്തു് വാ­സു­ദേ­വൻ ന­മ്പൂ­തി­രി­യു­ടേ­യും കേ­ര­ള­വർ­മ്മ വലിയ കോ­യി­ത്ത­മ്പു­രാ­ന്റെ മാതൃ സ­ഹോ­ദ­രീ പു­ത്രി­യാ­യ ഭ­ര­ണി­തി­രു­നാൾ അ­മ്മ­ത്ത­മ്പു­രാ­ട്ടി­യു­ടേ­യും പു­ത്ര­നാ­യി ച­ങ്ങ­നാ­ശ്ശേ­രി ല­ക്ഷ്മീ­പു­രം കൊ­ട്ടാ­ര­ത്തിൽ കൊ­ല്ല­വർ­ഷം 1038 കും­ഭ­മാ­സം 8-​നാണു് അ­ദ്ദേ­ഹം ജ­നി­ച്ച­തു്. വൈ­യാ­ക­ര­ണ­കാ­രൻ എ­ന്ന­തി­നു പുറമേ, നി­രൂ­പ­കൻ, കവി, ഉ­പ­ന്യാ­സ­കാ­രൻ, സർ­വ്വ­ക­ലാ­ശാ­ലാ അ­ദ്ധ്യാ­പ­കൻ, വി­ദ്യാ­ഭ്യാ­സ­പ­രി­ഷ്കർ­ത്താ­വു് എന്നീ നി­ല­ക­ളി­ലും പ്ര­ശ­സ്ത­നാ­യി. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­ദ­ശ­ക­ങ്ങ­ളിൽ മ­ല­യാ­ള­ഭാ­ഷ­യു­ടെ വ്യാ­ക­ര­ണം, ഛ­ന്ദ­ശാ­സ്ത്രം, അ­ല­ങ്കാ­രാ­ദി­വ്യ­വ­സ്ഥ­കൾ എ­ന്നി­വ­യ്ക്ക് അ­ദ്ദേ­ഹം നി­യ­ത­മാ­യ രൂ­പ­രേ­ഖ­ക­ളു­ണ്ടാ­ക്കി. സം­സ്കൃ­ത­വൈ­യാ­ക­ര­ണ­നാ­യ പാ­ണി­നി, അ­ഷ്ടാ­ദ്ധ്യാ­യി ഉൾ­പ്പെ­ടു­ന്ന പാ­ണി­നീ­സൂ­ക്ത­ങ്ങ­ളി­ലൂ­ടെ സം­സ്കൃ­ത­വ്യാ­ക­ര­ണ­ത്തി­നു ശാ­സ്ത്രീ­യ­മാ­യ ച­ട്ട­ക്കൂ­ടു­കൾ നിർ­വ്വ­ചി­ച്ച­തി­നു സ­മാ­ന­മാ­യി കേ­ര­ള­പാ­ണി­നീ­യം എന്ന മ­ല­യാ­ള­വ്യാ­ക­ര­ണ ഗ്ര­ന്ഥം എ. ആർ. രാ­ജ­രാ­ജ­വർ­മ്മ­യു­ടെ­താ­യി­ട്ടു­ണ്ടു്. മ­ല­യാ­ള­വ്യാ­ക­ര­ണം ശാ­സ്ത്രീ­യ­മാ­യി ചി­ട്ട­പ്പെ­ടു­ത്തു­ന്ന­തിൽ എ. ആ­റി­ന്റെ സം­ഭാ­വ­ന­കൾ ക­ണ­ക്കി­ലെ­ടു­ത്തു് അ­ദ്ദേ­ഹ­ത്തെ കേ­ര­ള­പാ­ണി­നി എ­ന്നും അ­ഭി­ന­വ­പാ­ണി­നി എ­ന്നും വി­ശേ­ഷി­പ്പി­ച്ചു­പോ­രു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

സൂ­ച­നാ­രേ­ഖ­കൾ: വി. ആർ. സ­ന്തോ­ഷ്

ഡ്രോ­യി­ങ്, എ. ആർ. രാ­ജ­രാ­ജ­വർ­മ്മ: വി. ആർ. സ­ന്തോ­ഷ്

(വി­ക്കി­പ്പീ­ഡി­യ­യിൽ നി­ന്നു് സ്വ­ത­ന്ത്ര­മാ­യി ആ­ശ­യാ­നു­വാ­ദം ചെ­യ്ത­തു്.)

Colophon

Title: Nalini (ml: നളിനി).

Author(s): Kumaran Asan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-05.

Deafult language: ml, Malayalam.

Keywords: Poem, Kumaran Asan, Nalini, കു­മാ­ര­നാ­ശാന്‍, നളിനി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Poet Kumaran, oil on canvas by Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.