images/Pissarro_lordship.jpg
Lordship Lane Station, Dulwich, a painting by Camille Pissarro (1830–1903).
സു­ഖ­വാ­സ­സ്ഥ­ല­ങ്ങൾ
അ­യ്മ­നം ജോൺ

സു­ഖ­വാ­സ­സ്ഥ­ല­ത്തേ­ക്കു­ള്ള സ്വ­പ്ന­ത്തി­ലെ തീ­വ­ണ്ടി­യാ­ത്ര താ­ഴ­ത്തെ ന­ഗ­ര­ത്തി­ലെ­ത്തി­യ­പ്പോൾ ത­ട­സ്സ­പ്പെ­ട്ടു. സു­ഖ­വാ­സ­സ്ഥ­ല­ത്തു് വീ­ണ്ടും കലാപം തു­ട­ങ്ങി­ക്ക­ഴി­ഞ്ഞ­ത്രെ. അ­ങ്ങോ­ട്ടു­ള്ള വ­ഴി­ക­ളെ­ല്ലാം വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങ­ളാൽ നിർ­മ്മി­ക്ക­പ്പെ­ട്ട വൻ മ­തി­ലു­കൾ­കൊ­ണ്ടു് മ­റ­യ്ക്ക­പ്പെ­ട്ടി­രു­ന്നു.

സ്റ്റേ­ഷൻ­യാർ­ഡിൽ, സൈ­നി­ക­രെ ക­യ­റ്റി­യ ഒരു തീ­വ­ണ്ടി യാ­ത്രാ­സ­ന്ന­ദ്ധ­മാ­യി കാ­ത്തു­കി­ട­ന്നു. അകലെ വെ­ടി­യൊ­ച്ച­കൾ കേൾ­ക്കു­ന്ന­താ­യും മ­ല­യി­റ­ങ്ങി­വ­രു­ന്ന ത­ണു­ത്ത കാ­റ്റിൽ ചോ­ര­യു­ടെ മ­ണ­മു­ള്ള­താ­യും തോ­ന്നി.

ആ­കാ­ശ­ത്തേ­ക്കു­യർ­ന്ന ആ­ശ്ച­ര്യ­ചി­ഹ്ന­ങ്ങൾ­പോ­ലെ അ­ക­ലെ­ക്കാ­ണ­പ്പെ­ട്ട സു­ഖ­വാ­സ­സ്ഥ­ല­ത്തെ നീ­ല­ക്കൊ­ടു­മു­ടി­കൾ നോ­ക്കി മു­റി­ഞ്ഞു­പോ­യ യാ­ത്ര­യെ­ച്ചൊ­ല്ലി ഖേ­ദി­ച്ചു­നിൽ­ക്ക­വെ ലീല ചോ­ദി­ച്ചു: “ന­മു­ക്കു് ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ വീ­ട്ടി­ലേ­യ്ക്കു് പോ­യാ­ലോ?”

ദേ­ശ­വി­ദേ­ശീ­യ­രാ­യ നി­ര­വ­ധി സ­ഞ്ചാ­രി­കൾ എ­ങ്ങോ­ട്ടു പോ­ക­ണ­മെ­ന്ന­റി­യാ­തെ വേ­വ­ലാ­തി­പ്പെ­ട്ടു് തി­ക്കി­ത്തി­ര­ക്കു­ന്ന തീ­വ­ണ്ടി­സ്റ്റേ­ഷ­നിൽ വ­ച്ചു­പോ­ലും ലീ­ല­യ്ക്കു് അ­വ­ളു­ടെ പ്ര­ത്യുൽ­പ­ന്ന­മ­തി­ത്വം ന­ഷ്ട­പ്പെ­ടു­ന്നി­ല്ല­ല്ലോ എ­ന്ന­തി­ശ­യി­ച്ചു്, അവളെ ഉ­ള്ളിൽ പ്ര­ശം­സി­ച്ചു് ഞാൻ അതു് ഉടനടി സ­മ്മ­തി­ക്കു­ക­യും ചെ­യ്തു.

സു­ഖ­വാ­സ­സ്ഥ­ല­ത്തു് ഉ­റ­ങ്ങി­യെ­ണീ­റ്റ സൂ­ര്യൻ മ­ഞ്ഞി­ന്റെ ചി­ല്ലു­ജാ­ല­ക­ങ്ങ­ളി­ലൂ­ടെ പു­റ­ത്തേ­ക്കു് നോ­ക്കി­ത്തു­ട­ങ്ങി­യി­ട്ടേ­യു­ള്ളു. സ്റ്റേ­ഷ­നു പു­റ­ത്തു് തണൽ മ­ര­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ക­യ­റി­പ്പോ­കു­ന്ന പ­ട്ട­ണ­ത്തി­ലേ­ക്കു­ള്ള പാ­ത­യിൽ ഇ­രു­ള­ക­ന്നി­ട്ടി­ല്ല. തീ­വ­ണ്ടി വ­ന്നി­ട്ടും ഉ­റ­ക്കം തൂ­ങ്ങി നിൽ­ക്കു­ന്ന കു­തി­ര­ക­ളെ സ­വാ­രി­ക്കു് സ­മ­യ­മാ­യെ­ന്ന­റി­യി­ച്ചു് അ­ന­ക്കം വ­യ്പി­ക്കു­ന്ന കു­തി­ര­വ­ണ്ടി­ക്കാർ.

ന­ല്ലൊ­രു കു­തി­ര­യെ നോ­ക്കി തെ­ര­ഞ്ഞെ­ടു­ത്തു് വ­ണ്ടി­യിൽ ക­യ­റു­മ്പോൾ മക്കൾ ഇ­രു­വ­രും പ­തി­വു­പോ­ലെ സൈഡ് സീ­റ്റി­നാ­യി വ­ഴ­ക്കു­ണ്ടാ­ക്കി. ‘നാ­ള­ത്തെ ക­ലാ­പ­കാ­രി­ക­ളേ’ എ­ന്നു് അവരെ ശാ­സി­ച്ചു് ഇ­രു­വ­ശ­ങ്ങ­ളി­ലാ­യി ഇ­രു­ത്തി­യി­ട്ടു് ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ വാ­സ­സ്ഥ­ലം പ­റ­ഞ്ഞ­യു­ടൻ കു­തി­ര­വ­ണ്ടി­ക്കാ­രൻ ത­ല­യാ­ട്ടി യാത്ര പു­റ­പ്പെ­ട്ടു­ക­ഴി­ഞ്ഞു. പു­ലർ­കാ­ല­കു­ളി­രി­ലൂ­ടെ­യു­ള്ള കു­തി­ര­സ­വാ­രി­യിൽ കു­ട്ടി­കൾ ഉ­ല്ലാ­സം പൂ­ണ്ട­തോ­ടെ വി­നോ­ദ­യാ­ത്ര­യു­ടെ ആ­ഹ്ലാ­ദം വീ­ണ്ടെ­ടു­ക്ക­പ്പെ­ട്ടു. അ­ങ്ങ­നെ, സു­ഖ­വാ­സ­സ്ഥ­ല­ത്തെ­ച്ചൊ­ല്ലി­യു­ള്ള ദുഃ­ഖ­ങ്ങ­ളു­ണ്ടാ­യി­രു­ന്നി­ട്ടും ഉ­ല്ലാ­സ­ചി­ത്ത­രാ­യി­ത്ത­ന്നെ­യാ­ണു് ഞങ്ങൾ ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ വീ­ട്ടിൽ ഏ­റെ­ക്കാ­ലം­കൂ­ടി ആവിധം എ­ത്തി­പ്പെ­ടാ­നി­ട­യാ­യ­തു്.

images/sugavasam-2.png

മു­റ്റ­ത്തു് കു­തി­ര­ക്കു­ള­മ്പ­ടി­കൾ കേ­ട്ടു വാതിൽ തു­റ­ന്ന ഡൊ­ണാൾ­ഡ­ങ്കി­ളി­നു് നേരേ ഞാൻ കാ­ക്കാ­ത്തി­ച്ചി­രി­യെ­ന്നു് ക­ളി­യാ­ക്കി­പ്പ­റ­യാ­റു­ള്ള ആ വലിയ ചിരി ചി­രി­ച്ചു് ലീല ‘ഡൊ­ണാൾ­ഡ­ങ്കി­ളേ’ എന്നു നീ­ട്ടി വി­ളി­ച്ച­തും ഉ­ട­ലാ­കെ­ക്കു­ലു­ക്കി­യ മ­റ്റൊ­രു­ല്ലാ­സ­ച്ചി­രി­യാൽ ഞ­ങ്ങ­ളെ ഉ­ത്തേ­ജി­ത­രാ­ക്കി ഡൊ­ണാൾ­ഡ­ങ്കിൾ ഓ­ടി­യി­റ­ങ്ങി വന്നു. കു­ട്ടി­കൾ ഇ­രു­വ­രെ­യും കു­തി­ര­പ്പൊ­ക്ക­ത്തിൽ­നി­ന്നു് എ­ടു­ത്തു് താഴെ നിർ­ത്തി, ഞ­ങ്ങ­ളു­ടെ­യും കൈ പി­ടി­ച്ചി­റ­ക്കി­യ ശേഷം കു­തി­ര­യു­ടെ ക­ഴു­ത്തിൽ ഒന്നു ത­ലോ­ടാ­നും അ­ങ്കിൾ മ­റ­ന്നി­ല്ല. കൂ­ലി­പോ­ലും വാ­ങ്ങാ­തെ മ­ട­ങ്ങു­ന്ന കു­തി­ര­ക്കാ­ര­നെ നോ­ക്കി ഞാൻ അ­മ്പ­ര­ന്നു­നിൽ­ക്ക­വെ അ­ങ്കിൾ എന്നെ ഒരു കു­ട്ടി­യെ എ­ന്ന­പോ­ലെ ശാ­സി­ച്ചു: “അ­തൊ­ക്കെ അ­ങ്കി­ളി­ന്റെ അ­ക്കൗ­ണ്ടാ­ണെ­ടാ, നീ ഇ­ങ്ങോ­ട്ടു് പോരു്.”

പി­ന്നെ ഗ്ലോ­റി­യാ­ന്റി­യു­ടെ ഊഴം. മു­റ്റ­ത്തെ ഒ­ച്ച­പ്പാ­ടു് കേ­ട്ടു് പി­ന്നി­ലെ­വി­ടെ­യോ നി­ന്നു് ഓ­ടി­യെ­ത്തി­യ ഗ്ലോ­റി­യാ­ന്റി ജൂ­ലി­യെ­യും കി­റ്റി­യെ­യും ഒ­രേ­സ­മ­യം ഇ­രു­കൈ­ക­ളാൽ ചു­റ്റി­പ്പി­ടി­ച്ചു് ഉ­മ്മ­കൾ­കൊ­ണ്ടു് വീർ­പ്പു­മു­ട്ടി­ച്ച­ശേ­ഷം, ‘എ­ന്താ­ടീ അ­ങ്കി­ളി­നെ­യും ആ­ന്റി­യെ­യു­മൊ­ന്നും മ­റ­ന്നി­ല്ലേ­ടീ’ എ­ന്നു് ചോ­ദി­ച്ചു് ലീ­ല­യ്ക്കു് ആ­ഞ്ഞൊ­ര­ടി­യും കൊ­ടു­ത്തി­ട്ടു് ഞ­ങ്ങ­ളെ സ്വീ­ക­ര­ണ­മു­റി­യി­ലേ­യ്ക്കു് ന­ട­ത്തി. ന­ട­ക്കും വഴി, ‘അ­യ്യോ­ടാ ചെ­റു­ക്കാ… നി­ന­ക്കു് നര ക­യ­റി­ത്തു­ട­ങ്ങി­യോ­ടാ’ എ­ന്നു് ചോ­ദി­ച്ചു് എന്റെ പ­ങ്കു് സ്നേ­ഹ­വാ­യ്പും തന്നു. കു­ട്ടി­കൾ ഇ­തെ­ല്ലാം ക­ണ്ടു് ച­കി­ത­രാ­യി­പ്പോ­യി­രു­ന്നു. സ­മ്പ­ത്തെ­ല്ലാ­മു­ണ്ടാ­യി­ട്ടും പു­ത്ര­സ­മ്പ­ത്തി­ല്ലാ­തെ പോയ ഒരു ദാ­മ്പ­ത്യം അ­തി­ന്റെ സ­ന്തോ­ഷ­ങ്ങൾ സൂ­ക്ഷി­ക്കാൻ സ്വീ­ക­രി­ക്കു­ന്ന ഇ­ത്ത­രം വൈ­കാ­രി­കാർ­ഭാ­ട­ങ്ങൾ തി­രി­ച്ച­റി­യാൻ മാ­ത്രം അവർ വ­ളർ­ന്നി­ട്ടി­ല്ല­ല്ലോ.

സ്വീ­ക­ര­ണ­മു­റി­യിൽ ശ­ബ്ദ­കോ­ലാ­ഹ­ല­ങ്ങ­ളോ­ടെ വീ­ണ്ടും ഒത്തു ചേ­രു­ന്ന ഓർ­മ്മ­കൾ. കു­ട്ടി­ക­ളോ­ടു് കു­സൃ­തി കാ­ട്ടി­യും ഗ്ലോ­റി­യാ­ന്റി­യെ ക­ളി­യാ­ക്കി­യും ഞ­ങ്ങ­ളെ ചി­രി­പ്പി­ക്കു­ന്ന ഡൊ­ണാൾ­ഡ­ങ്കിൾ. ഓ­ടി­ന­ട­ന്നു് ഞ­ങ്ങൾ­ക്കാ­യി മു­റി­കൾ ഒ­രു­ക്കു­ന്ന ഗ്ലോ­റി­യാ­ന്റി. കു­ട്ടി­കൾ പി­ന്നി­ലേ­യ്ക്കു് മ­റി­ക്കു­ന്ന ഫോ­ട്ടോ ആൽ­ബ­ങ്ങൾ (സു­ഖ­വാ­സ­സ്ഥ­ല­ത്തെ ത­ടാ­ക­ക്ക­ര­യിൽ ഞങ്ങൾ ഒ­ന്നി­ച്ചു­നിൽ­ക്കു­ന്ന ഫോ­ട്ടോ­യിൽ ഗ്ലോ­റി­യാ­ന്റി­യു­ടെ കൈ­യി­ലി­രി­ക്കു­ന്ന ഒരു വ­യ­സ്സു­കാ­രി അ­വ­ളാ­ണെ­ന്നു പ­റ­ഞ്ഞി­ട്ടു് ജൂ­ലി­ക്കു് വി­ശ്വാ­സ­മാ­യി­ല്ല).

പി­ന്നെ കി­റ്റി­മോ­ളു­ടെ നാവിൽ പി­ച്ച­വ­ച്ചു തു­ട­ങ്ങി­യി­രു­ന്ന ന­ഴ്സ­റി പാ­ട്ടു­ക­ളു­ടെ അ­ര­ങ്ങു്… അ­തി­നു­മൊ­ടു­വിൽ ഞ­ങ്ങൾ­ക്കാ­യി ഒ­രു­ക്ക­പ്പെ­ട്ട മു­റി­ക­ളി­ലേ­യ്ക്കു് പിൻ­വാ­ങ്ങ­വേ, ഓർ­മ്മ­ക­ളൊ­ഴു­കി­ച്ചെ­ന്ന­ടി­യു­ന്ന ഒരു കാ­യൽ­ത്തീ­ര­ത്തു് അനേക വർ­ഷ­ങ്ങൾ പഴകിയ ഒരു ദിവസം. സ്വ­ന­ഗ്രാ­ഹി­യ­ന്ത്രം ഘ­ടി­പ്പി­ച്ച ബോ­ട്ടിൽ കൊ­ച്ചീ­ക്കാ­യ­ലി­ലൂ­ടെ നീ­ങ്ങി­യ വി­വാ­ഹ­ഘോ­ഷ­യാ­ത്ര­യിൽ ഉ­ല്ലാ­സ­ചി­ത്ത­നാ­യി ഇ­രി­ക്കു­ന്ന ഒരു കു­ട്ടി­യാ­യി­ത്തീ­രു­ന്നു ഞാൻ. കാ­യൽ­ത്തീ­ര­ത്തെ പുൽ­മേ­ടു­ക­ളാൽ ചു­റ്റ­പ്പെ­ട്ട പഴയ പ­ള്ളി­യു­ടെ വാ­തിൽ­ക്ക­ലേ­യ്ക്കു് വി­വാ­ഹം ക­ഴി­ഞ്ഞു്, വെ­ള്ള­വ­സ്ത്ര­ങ്ങ­ളും വെ­ള്ള­ക്കി­രീ­ട­വു­മ­ണി­ഞ്ഞു് ഗ്ലോ­റി­യാ­ന്റി ഇ­റ­ങ്ങി­വ­ന്നു് നി­ന്ന­പ്പോൾ മാ­ലാ­ഖ­മാർ മാറി നി­ന്നു­വോ?

നാ­ടാ­കെ­ച്ചു­റ്റു­ന്ന ഒരു മെ­ഡി­ക്കൽ റെ­പ്ര­സ­ന്റേ­റ്റീ­വാ­യി, കി­ട്ടു­ന്ന പ­ണ­മെ­ല്ലാം കു­തി­ര­പ്പ­ന്ത­യ­ങ്ങ­ളി­ലും കാ­റോ­ട്ട­മ­ത്സ­ര­ങ്ങ­ളി­ലും ധൂർ­ത്ത­ടി­ച്ചു് നടന്ന ഡൊ­ണാൾ­ഡ­ങ്കിൾ, ആ പ­ള്ളി­വാ­തി­ലി­ലൂ­ടെ­യി­റ­ങ്ങി മ­റ്റൊ­രു ജീ­വി­ത­ത്തി­ലേ­യ്ക്കു് പ്ര­വേ­ശി­ക്കു­ക­യാ­യി­രു­ന്നു. സൈ­ലൻ­സ­റി­ല്ലാ­ത്ത ബൈ­ക്കിൽ ഞ­ങ്ങ­ളു­ടെ വീ­ടു­ക­ളിൽ പതിവു സ­ന്ദർ­ശ­ക­നാ­യി­രു­ന്ന അ­ങ്കിൾ ഒ­റ്റ­പ്പു­ത്രി­യാ­യ ഗ്ലോ­റി­യാ­ന്റി­ക്കു് പൈ­തൃ­ക­സ്വ­ത്താ­യി കി­ട്ടി­യ സു­ഖ­വാ­സ­ന­ഗ­ര­ത്തി­ലെ വ്യാ­പാ­ര­സ്ഥാ­പ­ന­ങ്ങ­ളു­ടെ അ­വ­കാ­ശി­യാ­യ­തോ­ടെ, വ­ല്ല­പ്പോ­ഴും വല്ല ച­ട­ങ്ങു­കൾ­ക്കു മാ­ത്ര­മെ­ത്തു­ന്ന ദൂ­ര­ദേ­ശ­വാ­സി­യാ­യി. എ­ങ്കി­ലെ­ന്തു്? അ­ങ്കി­ളി­നോ­ടു­ള്ള സ്നേ­ഹ­ത്തി­നും അ­ങ്കി­ളി­ന്റെ വാ­ത്സ­ല്യ­ത്തി­നും ആ കാ­ല­വി­രാ­മ­ങ്ങ­ളാൽ ആ­ഴ­മേ­റി­യ­ത­ല്ലേ­യു­ള്ളു! ഒ­ടു­വി­ലൊ­ടു­വിൽ സു­ഖ­വാ­സ­സ്ഥ­ല­ത്തെ പ­ട്ട­ണ­പ്ര­മാ­ണി­ക­ളി­ലൊ­രു­വ­നാ­യി മാറിയ അ­ങ്കി­ളി­ന്റെ ഉ­പ­കാ­ര­ങ്ങ­ളും ഉ­പ­ദേ­ശ­ങ്ങ­ളും തേ­ടി­യു­ള്ള യാ­ത്ര­കൾ അങ്കിൾ-​ആന്റിമാരുടെ സ്വ­ത്തി­ന്റെ പ­ങ്കു­പ­റ്റാ­നു­ള്ള ശ്ര­മ­ങ്ങ­ളാ­യി വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ടു തു­ട­ങ്ങി­യ­തോ­ടെ­യാ­ണു് ഞാനും ലീ­ല­യും അ­തിൽ­നി­ന്നു് ആവതും അ­ക­ന്നു­നിൽ­ക്കാൻ തീ­രു­മാ­നി­ച്ച­തു്.

ദീർ­ഘ­കാ­ല വി­രാ­മ­ത്തി­നു­ശേ­ഷം എ­ത്തി­യ­തി­നാ­ലാ­വാം ഞ­ങ്ങ­ളു­ടെ സ­ന്ദർ­ശ­നം ഒ­രാ­ഘോ­ഷ­മാ­ക്കി മാ­റ്റാ­നാ­ണു് തീ­രു­മാ­നം എ­ന്ന­റി­യി­ച്ചു് അ­ങ്കി­ളും ആ­ന്റി­യും ചേർ­ന്നു് ആ ദി­വ­സ­ത്തെ നാ­ലാ­യി ഭാ­ഗി­ച്ചു. കു­ളി­യും പ്രാ­ത­ലും ക­ഴി­ഞ്ഞു് യാ­ത്രാ­ക്ഷീ­ണ­മ­ക­ന്നാൽ, ഞങ്ങൾ ഒ­ന്നി­ച്ചു് പ­ട്ട­ണ­ത്തി­ലേ­യ്ക്കു് പോ­കു­ന്നു. ഉ­ച്ച­വി­രു­ന്നൊ­രു­ക്കാ­നു­ള്ള സാ­ധ­ന­സാ­മ­ഗ്രി­കൾ വാ­ങ്ങി അങ്കിൾ-​ആന്റിമാർ ‘ഗ്ലോ­റി വില്ല’യി­ലേ­യ്ക്കു് മ­ട­ങ്ങു­ന്നു. (വി­ര­സ­ത­യൊ­ഴി­വാ­ക്കാൻ എ­ന്തി­ലെ­ങ്കി­ലും എ­പ്പോ­ഴും ഏർ­പ്പെ­ട്ടു­ക­ഴി­യാൻ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന അവർ വീ­ട്ടു­ജോ­ലി­ക്കാ­രെ ഒ­ഴി­വാ­ക്കി­യി­രു­ന്നു. വി­ശേ­ഷാൽ ദി­വ­സ­ങ്ങ­ളിൽ ആ­ന്റി­യു­ടെ സ­ഹാ­യ­ത്തി­നു് ഡൊ­ണാൾ­ഡ­ങ്കി­ളും കൂ­ടു­ക­യാ­യി­രു­ന്നു പ­തി­വു്). മ­ട­ങ്ങു­ന്ന വ­ഴി­ക്കു് ഞ­ങ്ങ­ളെ ‘ഗ്ലോ­റി കോം­‌­പ്ല­ക്സിൽ’ ഇ­റ­ക്കു­ന്നു. ഒരു നേ­ര­മ്പോ­ക്കി­നെ­ന്ന­പോ­ലെ വ്യാ­പാ­ര­സ്ഥാ­പ­ന­ങ്ങ­ളു­ടെ താൽ­ക്കാ­ലി­ക ചുമതല ഞാനും ലീ­ല­യും ഏ­റ്റെ­ടു­ക്ക­ണം. മേൽ­നോ­ട്ട­മെ­ന്നു പറയാൻ പ്ര­ത്യേ­കി­ച്ചൊ­ന്നു­മി­ല്ല. എ­ല്ലാം നോ­ക്കി­ന­ട­ത്താൻ യ­ന്ത്ര­ങ്ങ­ളു­ണ്ടു്. പോ­രാ­ത്ത­തി­ന് ജോ­ലി­ക്കാ­രും. “നി­ങ്ങൾ­ക്കൊ­രു നേ­ര­മ്പോ­ക്കും പി­ള്ളേർ­ക്കു് ന­ഗ­ര­ത്തി­ലെ പു­കി­ലു­കൾ കാണാൻ ഒരു അ­വ­സ­ര­വും—അ­ത്ര­ത­ന്നെ’. ഡൊ­ണാൾ­ഡ­ങ്കിൾ പ­റ­ഞ്ഞു. വി­രു­ന്നു് ത­യ്യാ­റാ­യാൽ, അങ്കിൾ-​ആന്റിമാർ മ­ട­ങ്ങി­വ­ന്നു് ഞ­ങ്ങ­ളേ­യും കൂ­ട്ടി ഗ്ലോ­റി വി­ല്ല­യി­ലേ­യ്ക്കു്, ഭ­ക്ഷ­ണ­ശേ­ഷം വേ­ണ­മെ­ങ്കിൽ ഒ­ന്നു­റ­ങ്ങി­യി­ട്ടു് പ­ട്ട­ണ­ത്തി­ലേ­യ്ക്കു് പോയി പാർ­ക്കു­ക­ളും പ­രി­ഷ്ക്കാ­ര­കേ­ന്ദ്ര­ങ്ങ­ളു­മൊ­ക്കെ ക­റ­ങ്ങി വൈ­കു­ന്നേ­രം ലേ­ക്കി­ലൂ­ടെ ബോ­ട്ടിം­ഗ് ന­ട­ത്തി നേരം കി­ട്ടി­യാൽ ഒരു സി­നി­മ­യും ക­ണ്ടു്, ശേഷം പ­ട്ട­ണ­ത്തി­ലെ പ്ര­മു­ഖ ക്ല­ബ്ബാ­യ ‘ബ്ലൂ­ഹിൽ ക്ല­ബ്ബി’ൽ പോയി അ­ത്താ­ഴം ക­ഴി­ച്ചു­വ­ന്നു് ‘നീ­ണ്ടു­നി­വർ­ന്നു് കി­ട­ന്നു് ഒ­രു­റ­ക്കം.’ അ­ങ്കിൾ പ­റ­ഞ്ഞ­വ­സാ­നി­പ്പി­ച്ചു.

ഡൊ­ണാൾ­ഡ­ങ്കിൾ ത­യ്യാ­റാ­ക്കി­യ പി­ക്നി­ക് പ്രോ­ഗ്രാം ഒരു ഉ­ത്തേ­ജ­ന­മ­രു­ന്നു­പോ­ലെ ഞ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കാൻ തു­ട­ങ്ങി. ജൂ­ലി­ക്കും കി­റ്റി­ക്കു­മാ­യി­രു­ന്നു കൂ­ടു­തൽ ഉ­ത്സാ­ഹം എന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. സാ­ധാ­ര­ണ ശ­കാ­ര­ങ്ങൾ­ക്കു­ശേ­ഷം മാ­ത്രം പ­ല്ലു­തേ­ക്കാ­നും കു­ളി­ക്കാ­നു­മൊ­ക്കെ ത­യ്യാ­റാ­കു­ന്ന അവർ കു­ളി­പ്പി­ച്ചൊ­രു­ക്കാൻ ലീ­ല­യോ­ടു് ധൃ­തി­കൂ­ട്ടു­ന്ന­തു കേ­ട്ടു. ഡൊ­ണാൾ­ഡ­ങ്കിൾ നി­ശ്ച­യി­ച്ച സ­മ­യ­ത്തി­നു മു­മ്പു­ത­ന്നെ ഞങ്ങൾ ത­യ്യാ­റാ­യി­ക്ക­ഴി­യു­ക­യും ചെ­യ്തു.

പ­ട്ട­ണ­മ­ദ്ധ്യ­ത്തിൽ, ഇതര ന­ഗ­ര­ങ്ങ­ളിൽ­നി­ന്നെ­ത്തു­ന്ന നി­ര­ത്തു­കൾ ഒ­ത്തു­കൂ­ടു­ന്നി­ട­ത്താ­യി­രു­ന്നു ‘ഗ്ലോ­റി കോം­പ്ല­ക്സ്’, അ­ങ്കി­ളി­ന്റെ മേൽ­നോ­ട്ട­ത്തിൽ ന­ട­ക്കു­ന്ന കോൾഡ് സ്റ്റോ­റേ­ജ്, ബു­ക്ക് സ്റ്റാൾ, ക­ളി­പ്പാ­ട്ട­ക്ക­ട, ടെ­ല­ഫോൺ ബൂ­ത്ത് എ­ന്നി­വ­യ­ട­ങ്ങി­യ ‘ഗ്ലോ­റി കോം­പ്ല­ക്സ്.’ ഒരു വ­ശ­ത്തും ആ­ന്റി­യു­ടെ ചു­മ­ത­ല­യി­ലു­ള്ള ബ്യൂ­ട്ടി പാർ­ല­റും ലേ­ഡീ­സ് സ്റ്റോ­റും ചേർ­ന്ന ‘ഗ്ലോ­റി അ­ന­ക്സ്’ എ­തിർ­വ­ശ­ത്തും. ഉ­ട­മ­സ്ഥ­രു­ടെ ക­സേ­ര­ക­ളി­ലി­രി­ക്കു­ന്ന അ­ങ്കി­ളി­നും ആ­ന്റി­ക്കും നി­ര­ത്തിൽ തി­ര­ക്കി­ല്ലാ­ത്ത നേ­ര­ത്തു് അ­ന്യോ­ന്യം കാ­ണാ­വു­ന്ന­ത്ര അകലം മാ­ത്രം.

അ­ങ്ങോ­ട്ടോ ഇ­ങ്ങോ­ട്ടോ പോ­ക­ണ­മെ­ങ്കിൽ നി­ര­ത്തു് മു­റി­ച്ചു­ക­ട­ക്കാൻ കാ­ത്തു നിൽ­ക്കേ­ണ്ട­തി­ല്ല. നി­ര­ത്തി­ന­ടി­യി­ലൂ­ടെ നു­ഴ­ഞ്ഞു­പോ­കു­ന്ന ഭൂ­ഗർ­ഭ­പാ­ത­യു­ണ്ടു്.

ഗ്ലോ­റി കോം­പ്ല­ക്സി­ലെ­ത്തി ജോ­ലി­ക്കാർ­ക്കു് ഞ­ങ്ങ­ളെ പ­രി­ച­യ­പ്പെ­ടു­ത്തി­യി­ട്ടു് അ­ങ്കിൾ പ­റ­ഞ്ഞു: “എൻ­ജോ­യ് യു­വേ­ഴ്സെൽ­ഫ്… പു­സ്ത­ക­ങ്ങൾ പു­തി­യ­തൊ­ത്തി­രി വ­ന്നി­ട്ടു­ണ്ടു്. നി­ന­ക്കു വേ­ണ്ട­തെ­ല്ലാം ത­പ്പി­യെ­ടു­ക്കു്. പി­ന്നെ ബൂ­ത്തിൽ­പോ­യി എ­ങ്ങോ­ട്ടെ­ങ്കി­ലു­മൊ­ക്കെ വി­ളി­ച്ചും കുറെ നേരം കളയ്… എടീ ലീലേ, പി­ള്ളേർ­ക്കു് കുറെ നല്ല ക­ളി­പ്പാ­ട്ട­ങ്ങ­ള് ത­പ്പി­യെ­ടു­ത്തു കൊ­ടു­ക്കു്. എ­ന്നി­ട്ടു് നീ പോയി ബ്യൂ­ട്ടി പാർ­ല­റിൽ കയറി ഒ­ന്നു് ച­മ­ഞ്ഞൊ­രു­ങ്ങു്… ഒ­രു­ക്കം ക­ഴി­ഞ്ഞു് നി­ന്നെ­ക്ക­ണ്ടാൽ തി­രി­ച്ച­റി­യാ­തെ പോ­ക­രു­തെ­ന്നു മാ­ത്രം.” പൊ­ട്ടി­ച്ചി­രി­യൊ­തു­ങ്ങും മു­മ്പു് അ­ങ്കിൾ കാർ സ്റ്റാർ­ട്ട് ചെ­യ്തു് പഴയ കാർ റേ­സു­ക­ളെ ഓർ­മ്മി­പ്പി­ക്കു­ന്ന വേ­ഗ­ത­യോ­ടെ ഓ­ടി­ച്ചു­പോ­യി.

മുൻ സ­ന്ദർ­ശ­ന­ങ്ങ­ളിൽ ഞങ്ങൾ കണ്ട ഗ്ലോ­റി കോം­പ്ല­ക്സ് അ­ല്ലാ­യി­രു­ന്നു അതു്. വ്യാ­പാ­ര­സം­വി­ധാ­ന­ങ്ങ­ളെ­ല്ലാം­ത­ന്നെ യ­ന്ത്ര­വ­ത്ക­രി­ക്കു­ക­യും ന­വീ­ക­രി­ക്കു­ക­യും ചെ­യ്തി­രു­ന്നു. വൈ­ദേ­ശി­ക യ­ന്ത്ര­സാ­മ­ഗ്രി­കൾ വാ­ങ്ങാൻ അ­ങ്കി­ളി­നെ സ­ഹാ­യി­ച്ച ബാ­ങ്കു­ക­ളു­ടെ പേ­രു­ക­ളും ഉ­ദാ­ര­വ­ത്ക­ര­ണ­ത്തി­ന്റെ പോ­സ്റ്റ­റു­ക­ളും ഓരോ ക­ട­യു­ടെ മു­ന്നി­ലും പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. ഭൂ­മി­യെ ചു­റ്റി­വ­രി­ഞ്ഞു കി­ട­ക്കു­ന്ന ടെ­ല­ഫോൺ ക­മ്പി­ക­ളെ­ല്ലാം എ­ത്തി­ച്ചേ­രു­ന്ന ബൂ­ത്ത് ഭൂ­ഗോ­ള­ത്തി­ന്റെ ആ­കൃ­തി­യിൽ രൂ­പ­ക­ല്പ­ന ചെ­യ്യ­പ്പെ­ട്ടി­രു­ന്നു. ക­റ­ങ്ങു­ന്ന ക­സേ­ര­ക­ളി­ലി­രു­ന്നു് റി­സീ­വർ കൈ­യി­ലെ­ടു­ക്കാ­തെ­ത­ന്നെ സം­സാ­രി­ക്കാ­നു­ള്ള നൂതന സം­വി­ധാ­ന­മാ­യി­രു­ന്നു ബൂ­ത്തി­നു­ള്ളിൽ. കോൾഡ് സ്റ്റോ­റേ­ജി­ലാ­ക­ട്ടെ പ­ച്ച­മാം­സം മാ­ത്ര­മ­ല്ല, യ­ന്ത്ര­ങ്ങൾ നി­മി­ഷ­നേ­ര­ത്തിൽ ത­യ്യാ­റാ­ക്കി­ത്ത­രു­ന്ന ഭ­ക്ഷ്യ­വി­ഭ­വ­ങ്ങ­ളും വിൽ­ക്ക­പ്പെ­ട്ടി­രു­ന്നു. കോ­ഴി­യെ തി­ര­ഞ്ഞെ­ടു­ത്തു് ടോ­ക്കൺ ഇ­ട്ടാ­ലു­ടൻ കൺ­വെ­യർ ബെൽ­റ്റി­ലൂ­ടെ പ­റ­ന്ന­ക­ലു­ന്ന കോ­ഴി­യെ യ­ന്ത്രം­ത­ന്നെ കൊ­ന്നു പാചകം ചെ­യ്തു് ചി­ക്കൻ ഫ്രൈ ആക്കി തി­രി­കെ എ­ത്തി­ക്കു­ന്ന സം­വി­ധാ­ന­മാ­യി­രു­ന്നു പ്ര­ത്യേ­ക ആ­കർ­ഷ­ണീ­യ­ത. ക­ളി­പ്പാ­ട്ട­ക്ക­ട­യി­ലോ? കു­ട്ടി­ക­ളു­ടെ സ്വ­പ്ന­ങ്ങൾ­ക്കു­പോ­ലും എ­ത്താ­നാ­വാ­ത്ത­ത്ര വി­സ്മ­യ­വൈ­ചി­ത്ര്യ­ങ്ങൾ നി­റ­ഞ്ഞി­രു­ന്നു. കു­ട്ടി­ക­ളെ­ത്ത­ന്നെ ക­ളി­പ്പാ­ട്ട­ങ്ങ­ളാ­ക്കി ക­ളി­ക്കു­ന്ന റോ­ബോ­ട്ട് കു­ട്ടി­ക­ളാ­യി­രു­ന്നു ക­ട­യി­ലെ ഏ­റ്റ­വും പുതിയ അതിശയ വസ്തു. ക­ളി­പ്പാ­ട്ട­ക്ക­ട­യ്ക്കു് പി­ന്നി­ലാ­വ­ട്ടെ അ­ത്യാ­കർ­ഷ­ക­മാ­യ ഒരു അ­മ്യൂ­സ്മെ­ന്റ് പാർ­ക്ക്. പാർ­ക്കി­ലെ പ്ലാ­സ്റ്റി­ക് വൃ­ക്ഷ­ങ്ങൾ­ക്കി­ട­യി­ലി­രു­ന്നു് നീ­ട്ടി­ക്കൂ­കു­ന്ന ഇ­രു­മ്പു­കു­യി­ലു­കൾ. ശി­ഖ­ര­ങ്ങ­ളിൽ പ­റ­ന്നു­ക­ളി­ക്കു­ന്ന ലോ­ഹ­ക്കു­രു­വി­കൾ. അ­ത്യാ­ധു­നി­ക ക­മ്പ്യൂ­ട്ടർ പ്രോ­ഗ്രാ­മു­കൾ­ക്ക­നു­സ­രി­ച്ചു­യ­രു­ന്ന പാ­ശ്ചാ­ത്യ­സം­ഗീ­ത­ത്തോ­ടൊ­പ്പം നൃ­ത്തം ചെ­യ്യു­ന്ന ഗോ­റി­ല്ലാ­വേ­ഷ­ധാ­രി­കൾ. പാർ­ക്കി­ലെ ശീ­തോ­ഷ്ണ സ്ഥി­തി നി­യ­ന്ത്രി­ക്കു­ന്ന എ­യർ­ക്ക­ണ്ടീ­ഷ­ണ­റു­കൾ. നി­ങ്ങൾ­ക്കു് ഏതു് രാ­ജ്യ­ത്തെ കാ­ലാ­വ­സ്ഥ ഇ­ഷ്ട­മാ­ണോ അതും ഒ­രു­ക്കി­ത്ത­രു­ന്നു—കോ­ണ്ടി­നെ­ന്റൽ, യൂ­റോ­പ്യൻ, മെ­ഡി­റ്റ­റേ­നി­യൻ എ­ന്നൊ­ക്കെ എ­ഴു­തി­യ സ്വി­ച്ചു­കൾ മാറി മാറി അ­മർ­ത്തു­ക.

പു­സ്ത­ക­ക്ക­ട­യി­ലും യ­ന്ത്ര­ങ്ങൾ എ­ത്തി­യി­രു­ന്നു. എ­ഴു­ത്തു­കാ­ര­ന്റെ പേരു് പ­റ­ഞ്ഞാ­ലു­ടൻ ബ­ന്ധ­പ്പെ­ട്ട ഷെൽ­ഫി­ന്റെ ന­മ്പ­രും കൃ­തി­ക­ളു­ടെ പേ­രു­വി­വ­ര­ങ്ങ­ളു­മ­ട­ങ്ങി­യ കാർഡ് ത­പ്പി­യെ­ടു­ത്തു ത­രു­ന്ന യ­ന്ത്ര­ത്ത­ത്ത­ക­ളാ­യി­രു­ന്നു ക­ട­യു­ടെ വശ്യത. പു­സ്ത­ക­ത്തെ­പ്പ­റ്റി ഒരു ല­ഘു­വി­വ­ര­ണം നൽ­കി­യി­ട്ടു് പൈ­ങ്കി­ളി മ­ല­യാ­ള­ത്തി­ലു­ള്ള ചെ­റി­യൊ­രു വി­മർ­ശ­ന­വും ന­ട­ത്തു­ന്ന ക­ണ്ണ­ട­വ­ച്ച മ­റ്റൊ­രു ത­ത്ത­യാ­യി­രു­ന്നു കൗ­തു­ക­വ­സ്തു­ക്ക­ളിൽ ഇ­നി­യൊ­ന്നു്.

ഗ്ലോ­റി അ­ന­ക്സി­ലേ­ക്കാ­ക­ട്ടെ, സ്ത്രീ­കൾ ഉ­ത്സ­വ­സ്ഥ­ല­ത്തേ­ക്കെ­ന്ന­പോ­ലെ­യാ­ണു് പോ­കു­ന്ന­തു്. പ്ര­ശ­സ്ത സി­നി­മാ­ന­ടി­ക­ളു­ടെ­യും പ­ര­സ്യ­മോ­ഡ­ലു­ക­ളു­ടെ­യും ഏ­റ്റ­വും പുതിയ വേ­ഷ­വി­ധാ­ന­ങ്ങ­ളും ച­മ­ഞ്ഞൊ­രു­ങ്ങ­ലു­ക­ളും ബ്യൂ­ട്ടി­പാർ­ല­റി­നു് മു­ന്നി­ലെ സ്ക്രീ­നിൽ പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു. പ­രി­സ­ര­മെ­ല്ലാം സൗ­ന്ദ­ര്യ വർ­ദ്ധ­ക­വ­സ്തു­ക്ക­ളു­ടെ പ­രി­മ­ളം നി­റ­ഞ്ഞി­രു­ന്നു.

ഞ­ങ്ങ­ളോ? എ­ട്ട­ര­മ­ണി­ക്ക­പ്പു­റ­ത്തെ സൗ­ജ­ന്യ­നി­ര­ക്കി­നാ­യി കാ­ത്തി­രു­ന്നു്, ഇ­രു­ട്ട­ത്തു് ഫോൺ ചെ­യ്യാ­നി­റ­ങ്ങു­ക­യും പഴയ പു­സ്ത­ക­ങ്ങൾ വിൽ­ക്ക­പ്പെ­ടു­ന്ന നി­ര­ത്തു­വ­ക്കു­ക­ളിൽ ആ­ളൊ­ഴി­യു­മ്പോൾ വി­ല­പേ­ശാൻ കാ­ത്തു­നിൽ­ക്കു­ക­യും ചെ­യ്യാ­റു­ള്ള ഞാൻ. സൗ­ന്ദ­ര്യ പ­രി­പാ­ല­ന­ത്തി­നു് വ­ല്ല­പ്പോ­ഴു­മൊ­രി­ക്കൽ ന­ഖ­ങ്ങ­ളിൽ ക്യൂ­ട്ട­ക്സ് പു­ര­ട്ടാൻ മാ­ത്രം നേരം ക­ണ്ടെ­ത്തു­ന്ന ലീല. പൊ­തു­സ്വ­ത്താ­യ നാ­ല­ഞ്ചു് ക­ളി­പ്പാ­ട്ട­ങ്ങ­ളു­ടെ പേരിൽ മി­ക്ക­പ്പോ­ഴും വ­ഴ­ക്കു­കൂ­ടാ­റു­ള്ള കു­ട്ടി­കൾ. ഞ­ങ്ങ­ളു­ടെ മ­ന­സ്സിൽ കാ­ട്ടു­തീ­പോ­ലെ എസ്. ടി. ഡി.-​പുസ്തക-കളിപ്പാട്ട-സൗന്ദര്യവർദ്ധക മോ­ഹ­ങ്ങൾ ആ­ളി­ക്ക­ത്തേ­ണ്ട അവസരം! എ­ന്നാൽ സം­ഭ­വി­ച്ച­തെ­ന്തു്? മോ­ഹ­സാ­ഫ­ല്യ­സാ­ദ്ധ്യ­ത­ക­ളു­ടെ ധാ­രാ­ളി­ത്ത­ത്താൽ മോ­ഹാ­ല­സ്യം ബാ­ധി­ച്ച­തു­പോ­ലെ ഞാൻ ബു­ക്സ്റ്റാ­ളി­ന്റെ വാ­തിൽ­ക്കൽ ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ ക­സേ­ര­യിൽ ച­ട­ഞ്ഞി­രി­ക്കു­ക മാ­ത്ര­മാ­ണു­ണ്ടാ­യ­തു്. ലേ­ഡീ­സ് സ്റ്റോ­റി­ന്റെ വാ­തിൽ­ക്കൽ ഗ്ലോ­റി­യാ­ന്റി­യു­ടെ ക­സേ­ര­യിൽ ലീ­ല­യും അതേ ഇ­രു­പ്പു്. കു­ട്ടി­കൾ മാ­ത്രം സെ­യിൽ­സ് ഗേൾ­സി­ന്റെ വാ­ത്സ­ല്യം നു­ണ­ഞ്ഞു് ക­ളി­പ്പാ­ട്ട­ക്ക­ട­യി­ലും അ­മ്യൂ­സ്മെ­ന്റ് പാർ­ക്കി­ലും കുറെ നേരം ചു­റ്റി­ന­ട­ന്നു. എ­ന്നി­ട്ടു് റോ­ബോ­ട്ട് കു­ട്ടി­ക­ളെ ക­ണ്ട­പ്പോൾ പേ­ടി­ച്ചു­പോ­യ കി­റ്റി­യെ ക­ളി­യാ­ക്കി­ക്കൊ­ണ്ടു് ജൂലി അവളെ എന്റെ മ­ടി­യിൽ കൊ­ണ്ടി­രു­ത്തി, തനിയെ പോയി കോ­ഴി­ക­ളു­ടെ ക­ശാ­പ്പു­ശാ­ല­കൂ­ടി ക­ണ്ടി­ട്ടു് അ­പ്പു­റ­ത്തെ ക­സേ­ര­യിൽ വ­ന്നു് ഇ­രു­പ്പാ­യി. കു­റ­ച്ചു ക­ഴി­ഞ്ഞു് അ­മ്മ­യെ കാ­ണ­ണ­മെ­ന്നു പ­റ­ഞ്ഞു് ഇ­രു­വ­രും ശാ­ഠ്യം­പി­ടി­ച്ചു. ഭൂ­ഗർ­ഭ­പാ­ത­യി­ലൂ­ടെ ഞാൻ അവരെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി ലീ­ല­യു­ടെ അ­ടു­ത്തെ­ത്തി­ച്ചി­ട്ടു് മ­ട­ങ്ങി. എ­ന്നാൽ, ഏറെ ക­ഴി­യും മു­മ്പു് അവർ ലീ­ല­യു­മൊ­ത്തു് എന്റെ അ­ടു­ത്തേ­ക്കു­ത­ന്നെ വന്നു. ഇനി മ­ട­ങ്ങി വ­ര­രു­തെ­ന്ന ശാ­സ­ന­യോ­ടെ­യാ­ണു് ഇ­ത്ത­വ­ണ കൊ­ണ്ടു­പോ­യ­തെ­ങ്കി­ലും കുറെ ക­ഴി­ഞ്ഞു് വീ­ണ്ടും കു­സൃ­തി­കൾ ലീ­ല­യെ­ക്കൂ­ട്ടി തി­രി­കെ­യെ­ത്തി. ന­ഗ­രാ­നു­ഭ­വ­ങ്ങ­ളിൽ അ­വർ­ക്കു് ഏ­റ്റ­വും ഇ­ഷ്ട­മാ­യ­തു് ഭൂ­ഗർ­ഭ­പാ­ത­യി­ലൂ­ടെ­യു­ള്ള സ­ഞ്ചാ­ര­മാ­ണെ­ന്നു് മ­ന­സ്സി­ലാ­യി. ശാസന തെ­റ്റി­ച്ച­തി­ന്റെ ശകാരം കേ­ട്ട­പ്പോൾ ഭ­യ­ന്നു് ജാള ്യ­ത­യോ­ടെ ഇ­രു­ന്ന കു­ട്ടി­കൾ നി­ര­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന തൊ­ട്ട­ടു­ത്ത കാർ അ­ങ്കി­ളി­ന്റേ­താ­വു­മെ­ന്നു് ആ­ശി­ച്ചു് ഓരോ കാറും നോ­ക്കി­നോ­ക്കി­യി­രി­ക്കാൻ തു­ട­ങ്ങി.

ലേ­ഡീ­സ് സ്റ്റോ­റി­നു മു­ന്നി­ലെ പാർ­ക്കി­ങ് ഏ­രി­യാ­യിൽ ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ കാർ വ­ന്നു­നി­ന്ന­പ്പോൾ­ത്ത­ന്നെ അവർ അതു് ക­ണ്ടെ­ത്തു­ക­യും­ചെ­യ്തു. കാ­റി­ലി­രു­ന്നു­കൊ­ണ്ടു് ഗ്ലോ­റി­യാ­ന്റി കൈ­യു­യർ­ത്തി­ക്കാ­ട്ടി അവരെ വി­ളി­ച്ച­തും ഇ­രു­വ­രും തു­ള്ളി­ച്ചാ­ടി പോകാൻ ധൃ­തി­കൂ­ട്ടി. ഭൂ­ഗർ­ഭ­പാ­ത അ­തി­ന­കം അ­വർ­ക്കു് ന­ന്നാ­യി പ­രി­ച­യ­മാ­യി­ക്ക­ഴി­ഞ്ഞ­തി­നാ­ലാ­വാം “ഞ­ങ്ങ­ള് പൊ­ക്കോ­ട്ടെ?” എ­ന്നൊ­രു ചോ­ദ്യം ചോ­ദി­ച്ചി­ട്ടു്, ജൂലി കി­റ്റി­യെ­യും കൈ­പി­ടി­ച്ചു് ഓ­ടി­യി­റ­ങ്ങി. എ­നി­ക്കു് ത­ട­സ്സം പ­റ­യാ­നാ­വും മു­മ്പു് ഭൂ­ഗർ­ഭ­പാ­ത­യി­ലേ­ക്കി­റ­ങ്ങി­ക്ക­ഴി­ഞ്ഞു. അവരെ പി­ന്തു­ട­രാ­നു­ള്ള ധൃ­തി­യിൽ ജോ­ലി­ക്കാ­രോ­ടു് ഒന്നു യാത്ര പ­റ­യാ­നു­ള്ള നേരം മാ­ത്ര­മെ­ടു­ത്തു് ഞാൻ പു­റ­പ്പെ­ട്ടു. ഭൂ­ഗർ­ഭ­പാ­ത­യി­ലേ­യ്ക്കു­ള്ള പ­ട­വു­കൾ ഇ­റ­ങ്ങു­ന്നി­ട­ത്തു­വ­ച്ചു് എതിരേ ക­യ­റി­വ­ന്ന അ­സ്വ­സ്ഥ­മാ­യ മു­ഖ­ങ്ങ­ളു­ള്ള രണ്ടു മൂ­ന്നു യു­വാ­ക്കൾ എന്നെ തീരെ ശ്ര­ദ്ധി­ക്കാ­തെ ഓ­ടി­ക്ക­യ­റി­പ്പോ­യ­തൊ­ഴി­ച്ചാൽ ഭൂ­ഗർ­ഭ­പാ­ത വി­ജ­ന­മാ­യി­രു­ന്നു. കു­ട്ടി­കൾ­ക്കു് തൊ­ട്ടു പി­ന്നാ­ലെ­ത­ന്നെ ഓ­ടി­യി­റ­ങ്ങി­യി­ട്ടും അവരെ മു­ന്നിൽ കാ­ണാ­ത്ത­തിൽ ഞാൻ അ­മ്പ­ര­ന്നു. പാ­തി­യു­മി­രു­ണ്ടു­കി­ട­ന്ന ഭൂ­ഗർ­ഭ­പാ­ത­യ്ക്കു് ന­ടു­വി­ലൂ­ടെ ന­ട­ന്നു­നീ­ങ്ങു­ന്ന ര­ണ്ടു് പൂ­ച്ച­ക്കു­ട്ടി­ക­ളെ മാ­ത്ര­മേ എ­നി­ക്കു് കാണാൻ ക­ഴി­ഞ്ഞു­ള്ളു. ഒരു കൺ­കെ­ട്ടു് വി­ദ്യ­യ്ക്ക­ടി­മ­പ്പെ­ട്ട­വ­ന്റെ വി­ഭ്രാ­ന്തി­യോ­ടെ ഞാൻ ആ­വു­ന്ന­ത്ര വേഗം മു­ന്നോ­ട്ടോ­ടി. എന്റെ കാ­ലൊ­ച്ച­കൾ കേ­ട്ടു് തി­രി­ഞ്ഞു­നോ­ക്കി­യ പൂ­ച്ച­ക്കു­ട്ടി­കൾ വാ­ലു­യർ­ത്തി­പ്പി­ടി­ച്ചു് എന്നെ കാ­ത്തു­നി­ന്ന­തു് ക­ണ്ട­പ്പോൾ അതു് ജൂ­ലി­യും കി­റ്റി­യും ത­ന്നെ­യാ­ണെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി. സ്വ­പ്ന­ത്തി­ലെ ഓരോ മ­റി­മാ­യ­ങ്ങൾ നോ­ക്ക­ണേ! ഓ­മ­ന­മ­ക്കൾ പൂ­ച്ച­ക്കു­ട്ടി­ക­ളാ­യി­മാ­റി­യി­ട്ടും ഒ­ര­ങ്ക­ലാ­പ്പും തോ­ന്നാ­തെ, കു­ട്ടി­ക­ളെ­ത്ത­ന്നെ ക­ണ്ടെ­ത്തി­യ ആ­ശ്വാ­സ­ത്തോ­ടെ ഞാൻ കി­ത­പ്പൊ­തു­ക്കി അ­വ­രെ­യും കൂ­ട്ടി ന­ട­ക്കാൻ തു­ട­ങ്ങി. പൂ­ച്ച­ക്കു­ട്ടി­ക­ളാ­ക­ട്ടെ, അ­തി­ലേ­റെ സ്വാ­ഭാ­വി­ക­ത­യോ­ടെ എന്റെ കാ­ലു­ക­ളിൽ ത­ട്ടി­യു­രു­മ്മി സ്നേ­ഹ­പ്ര­ക­ട­ന­ങ്ങൾ ന­ട­ത്തി­ക്കൊ­ണ്ടു് ഒപ്പം ന­ട­ക്കു­ക­യും… ഭൂ­ഗർ­ഭ­പാ­ത­യ്ക്കൊ­ടു­വിൽ, നി­ര­ത്തി­ലേ­യ്ക്കു് ന­ട­ന്നു­ക­യ­റു­ന്നി­ട­ത്തു് ലീല അ­ക്ഷ­മ­യോ­ടെ ഞ­ങ്ങ­ളെ കാ­ത്തു­നിൽ­ക്കു­ക­യാ­യി­രു­ന്നു. ഞങ്ങൾ ന­ട­ന്ന­ടു­ത്ത­തും എന്നെ ആ­ശ്ച­ര്യ­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടു് നി­ല­വി­ളി­ശ­ബ്ദ­ത്തിൽ ലീല ചോ­ദി­ച്ചു: “പി­ള്ളേ­രെ­വി­ടെ?” എന്തോ അ­നർ­ത്ഥം സം­ഭ­വി­ച്ച­താ­യി അ­പ്പോൾ മാ­ത്രം ശ­ങ്കി­ച്ചു്, പൂ­ച്ച­ക്കു­ട്ടി­ക­ളെ ചൂ­ണ്ടി­ക്കാ­ട്ടി­യ­തും ത­ല­യ്ക്കു­ള്ളിൽ ഒരു മ­ഞ്ഞു­ക­ട്ട ഉ­രു­കു­ന്ന­താ­യി എ­നി­ക്ക­നു­ഭ­വ­പ്പെ­ട്ടു. മഞ്ഞു ക­ട്ട­യു­ടെ സ്ഥാ­ന­ത്തു് എന്റെ ത­ല­ച്ചോ­റു് വീ­ണ്ടും പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി­യ­പ്പോൾ ഞാൻ ‘അയ്യോ’ എ­ന്നു് നി­ല­വി­ളി­ച്ചു് വി­ഭ്രാ­ന്തി­യോ­ടെ നാ­ലു­പാ­ടും നോ­ക്കു­ക­യാ­യി. എന്റെ പ­രി­ഭ്രാ­ന്തി ക­ണ്ടു് ഭ­യ­ന്നു­പോ­യ പൂ­ച്ച­ക്കു­ട്ടി­കൾ ഉ­റ­ക്കെ­ക്ക­ര­ഞ്ഞു­കൊ­ണ്ടു് ലീ­ല­യു­ടെ കൈ­ക­ളി­ലേ­യ്ക്കു് ചാ­ടി­ക്ക­യ­റാ­നൊ­രു­മ്പെ­ട്ടു. ബഹളം കേ­ട്ടു് കാ­റിൽ­നി­ന്നി­റ­ങ്ങി­യ ഡൊ­ണാൾ­ഡ­ങ്കി­ളും ഗ്ലോ­റി­യാ­ന്റി­യും വാ­തിൽ­പോ­ലും അ­ട­യ്ക്കാൻ മ­റ­ന്നു് സ്ത­ബ്ധ­രാ­യി നിൽ­ക്ക­വെ, എ­ന്തു് ദു­ര­ന്ത­മാ­ണു­ണ്ടാ­യ­തെ­ന്ന­റി­യാ­തെ കുറെ വ­ഴി­പോ­ക്ക­രും ഞ­ങ്ങ­ളെ നോ­ക്കി­നിൽ­ക്കാൻ തു­ട­ങ്ങി. ഇ­തി­നി­ടെ, കാ­റി­ന്റെ വാതിൽ തു­റ­ന്നു­കി­ട­ക്കു­ന്ന­തു ക­ണ്ടു് സൈ­ഡ്സീ­റ്റ് കൈ­വ­ശ­പ്പെ­ടു­ത്താൻ വാ­ശി­യോ­ടെ ഓ­ടി­ക്ക­യ­റി­യ പൂ­ച്ച­ക്കു­ട്ടി­ക­ളെ നോ­ക്കി ലീല അ­ത്യു­ച്ച­ത്തിൽ നി­ല­വി­ളി­ച്ചു: “എന്റെ മ­ക്ക­ളേ!” ലീ­ല­യു­ടെ ക­ണ്ടെ­ത്തൽ ശ­രി­യാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ ഗ്ലോ­റി­യാ­ന്റി ഒ­ട്ടും വൈ­കാ­തെ ഞങ്ങൾ ഇ­രു­വ­രു­ടെ­യും കൈകൾ ചേർ­ത്തു­പി­ടി­ച്ചു് വേഗം കാറിൽ കയറാൻ ആ­വ­ശ്യ­പ്പെ­ട്ടു. വ­ഴി­പോ­ക്ക­രോ­ടു് നീ­ങ്ങി­പ്പോ­കാൻ അ­പേ­ക്ഷി­ച്ചു് ഡൊ­ണാൾ­ഡ­ങ്കി­ളും കാ­റി­ലേ­യ്ക്കു് കയറി പെ­ട്ടെ­ന്നു് കാർ സ്റ്റാർ­ട്ട് ചെ­യ്തു് അതു് വേ­ഗ­ത്തി­ലോ­ടി­ച്ചു് ആ­ള­ന­ക്കം കു­റ­ഞ്ഞ ഒ­രി­ട­ത്തു്, വ­ഴി­യോ­ര­ത്തെ ഒരു ഉ­റ­ക്ക­മ­ര­ത്തി­ന്റെ തണലിൽ നിർ­ത്തി. എ­ന്നി­ട്ടു് നാ­ട­കീ­യ­മാ­യി പി­ന്നി­ലേ­ക്കു തി­രി­ഞ്ഞു് എ­ങ്ങി­യേ­ങ്ങി­ക്ക­ര­യു­ന്ന ലീ­ല­യോ­ടും എ­ന്നോ­ടും സ­മാ­ധാ­ന­പ്പെ­ടാൻ ആം­ഗ്യം കാ­ട്ടി, ഒ­ര­പൂർ­വ്വ­ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: “ഈ പ­ട്ട­ണം ഭൂ­ത­ബാ­ധ­യേ­റ്റു ക­ഴി­ഞ്ഞ­താ­ണു് മ­ക്ക­ളേ! ക­ലാ­പ­കാ­രി­ക­ളും ചാ­ര­സം­ഘ­ട­ന­ക­ളും എ­ത്ര­യോ കു­ഞ്ഞു­ങ്ങ­ളെ ത­ട്ടി­ക്കൊ­ണ്ടു് പോ­യി­ക്ക­ഴി­ഞ്ഞു. മ­യ­ക്കു­മ­രു­ന്നു­കൾ ഊ­ട്ടി­വ­ളർ­ത്തി മ­നു­ഷ്യ­ബോം­ബു­ക­ളാ­ക്കാ­നും മാ­താ­പി­താ­ക്കൾ­ക്കു് മ­ട­ക്കി നൽകി വൻ തുകകൾ വ­സൂ­ലാ­ക്കാ­നും അ­വർ­ക്കു് കു­ട്ടി­ക­ളെ ആ­വ­ശ്യ­മു­ണ്ടു്. നി­ങ്ങൾ സ­ങ്ക­ട­പ്പെ­ടേ­ണ്ട സ­ന്ദർ­ഭ­മ­ല്ലി­തു്. ദൈവം നി­ങ്ങൾ­ക്കു് എത്ര വലിയ ഒരു സ­ഹാ­യ­മാ­ണു് നൽ­കി­യി­രി­ക്കു­ന്ന­തു്. ഭൂ­ഗർ­ഭ­പാ­ത­യി­ലൂ­ടെ ന­ട­ന്ന­പ്പോൾ പ്ര­ച്ഛ­ന്ന­വേ­ഷ­ക്കാ­രാ­യ ക­ലാ­പ­കാ­രി­ക­ളു­ടെ ക­ണ്ണിൽ­നി­ന്നു് ര­ക്ഷി­ക്കാൻ കു­ട്ടി­കൾ­ക്കു് അ­വ­രു­ടെ കാ­വൽ­മാ­ലാ­ഖ­മാർ നൽകിയ രൂ­പ­മാ­റ്റം മാ­ത്ര­മാ­ണി­തു്. ഈ അ­ഭി­ശ­പ്ത­ന­ഗ­രം വി­ട്ടാ­ലു­ടൻ ന­മ്മു­ടെ കു­ഞ്ഞു­ങ്ങൾ­ക്കു് അ­വ­രു­ടെ സ്വ­രൂ­പ­ങ്ങൾ തി­രി­കെ­ക്കി­ട്ടും.”

images/sugavasam-1.png

ഗ്ലോ­റി­യാ­ന്റി­യു­ടെ­യും ആ­ന്റി­യു­ടെ തോ­ളി­ലേ­യ്ക്കു് ത­ല­ചാ­യ്ചു് പാ­തി­ബോ­ധ­ത്തോ­ടെ കി­ട­ക്കു­ന്ന ലീ­ല­യു­ടെ­യും മ­ടി­യിൽ ദയ തോ­ന്നി­പ്പി­ക്കു­ന്ന കി­ത­പ്പു­ക­ളോ­ടെ തല താ­ഴ്ത്തി­വ­ച്ചു് കി­ട­ക്കു­ന്ന പൂ­ച്ച­ക്കു­ട്ടി­ക­ളെ ഡൊ­ണാൾ­ഡ­ങ്കിൾ തലോടി ഓ­മ­നി­ച്ചു. ത­മ്മിൽ വലിയ പൂ­ച്ച­ക്കു­ട്ടി അ­ങ്കിൾ പ­റ­ഞ്ഞ­ത­ത്ര­യും ശ­രി­യാ­ണെ­ന്നു് എ­ന്നെ­യും ലീ­ല­യെ­യും നോ­ട്ട­ത്തി­ലൂ­ടെ ബോ­ദ്ധ്യ­പ്പെ­ടു­ത്തു­ന്ന­താ­യും തോ­ന്നി.

ആ സ­മ­യ­ത്തു് ഭീ­ക­ര­മാ­യ ഇ­ര­മ്പ­ത്തോ­ടെ ഒരു പ­ട്ടാ­ള­വ­ണ്ടി എതിർ റോഡിൽ നി­ന്നു പാ­ഞ്ഞ­ടു­ത്തു. പു­റ­ത്തേ­ക്കു് തോ­ക്കു­കൾ നീ­ട്ടി­യ ആ വണ്ടി ഗ്ലോ­റി കോം­പ്ല­ക്സി­നു് മു­ന്നി­ലെ നാൽ­ക്ക­വ­ല­യെ­ത്തി­യ­പ്പോൾ പെ­ട്ടെ­ന്നു് നി­ന്നു. അ­തിൽ­നി­ന്നു് അ­ത്യു­ച്ച­ത്തി­ലു­ള്ള അ­റി­യി­പ്പു­ക­ളു­യർ­ന്നു—പ­ട്ട­ണ­ത്തിൽ ക­ലാ­പ­കാ­രി­കൾ കൂ­ട്ട­ത്തോ­ടെ പ്ര­വേ­ശി­ച്ചി­രി­ക്കു­ന്നു. പ­ല­യി­ട­ത്തും കു­ട്ടി­ക­ളെ ത­ട്ടി­ക്കൊ­ണ്ടു­പോ­യി­ക്ക­ഴി­ഞ്ഞു. ജ­ന­ങ്ങ­ളെ­ല്ലാം ജാ­ഗ­രൂ­ക­രാ­യി­ക്കു­ക. ആവതും വീ­ടു­കൾ അ­ട­ച്ചി­ട്ടു സ്വ­സ്ഥ­മാ­യി ക­ഴി­യു­ക. സം­ശ­യ­മു­ള്ള വീ­ടു­കൾ തെ­ര­യാൻ പ­ട്ടാ­ള­ക്കാ­രെ അ­നു­വ­ദി­ക്കു­ക­യും ചെ­യ്യു­ക. പ­ട്ട­ണ­ത്തിൽ പെ­ട്ടു­പോ­യി­ട്ടു­ള്ള അ­ന്യ­ദേ­ശ­വാ­സി­കൾ­ക്കു് വൈ­കു­ന്നേ­രം ആ­റു­മ­ണി­ക്കു് പ്ര­ത്യേ­കം ഏർ­പ്പാ­ടു് ചെ­യ്യു­ന്ന റി­ലീ­ഫ് ട്രെ­യി­നിൽ പ­ട്ട­ണം വിടാൻ സൗ­ക­ര്യ­മു­ണ്ടെ­ന്നു­കൂ­ടി അ­റി­യി­ച്ചു് പ­ട്ടാ­ള­വ­ണ്ടി എ­യ്തു് വി­ട്ട­തു­പോ­ലെ മ­റ്റെ­വി­ടേ­ക്കോ പാ­ഞ്ഞു പോയി.

പ­രി­സ­രം മു­ഴു­വൻ പെ­ട്ടെ­ന്നു വ്യാ­പി­ച്ച ഭീ­ക­രാ­ന്ത­രീ­ക്ഷ­ത്തിൽ ഞങ്ങൾ ഇ­രി­പ്പി­ട­ങ്ങ­ളിൽ ത­റ­യ്ക്ക­പ്പെ­ട്ട­തു­പോ­ലെ നി­ശ്ച­ല­രാ­യി. അ­ല്പ­നേ­രം ക­ഴി­ഞ്ഞു് സ്റ്റി­യ­റി­ങ്ങിൽ ഒരടി അ­ടി­ച്ചു് ഡൊ­ണാൾ­ഡ­ങ്കിൾ തന്റെ സ്വ­ത­സി­ദ്ധ­മാ­യ ലാ­ഘ­വ­ബു­ദ്ധി വീ­ണ്ടെ­ടു­ത്ത­തോ­ടെ­യാ­ണു് ഞങ്ങൾ ദു­ര­ന്ത­ത്തോ­ടു് പോ­രാ­ടാൻ ത­യ്യാ­റാ­യ­തു്, “ഇ­നി­വേ­ഗം ന­മു­ക്കു് വീ­ടെ­ത്താം. നേ­ര­ത്തേ­ത­ന്നെ സ്റ്റേ­ഷ­നിൽ പോയി വ­ണ്ടി­യിൽ സീ­റ്റ് പി­ടി­ക്ക­ണം. തീ­വ­ണ്ടി ഈ പ­ട്ട­ണ­ത്തി­ന്റെ കു­ന്നു­ക­ളി­റ­ങ്ങി­യാ­ലു­ടൻ കു­ഞ്ഞു­ങ്ങ­ളെ അ­വ­രു­ടെ കാവൽ മാ­ലാ­ഖ­മാർ ന­മ്മു­ടെ കൈ­ക­ളിൽ തി­രി­കെ ഏ­ല്പി­ക്കും. അ­ങ്കി­ളാ­ണു് പ­റ­യു­ന്ന­തു്… നി­ങ്ങൾ ഒന്നു കൊ­ണ്ടും വി­ഷ­മി­ക്കാ­തെ ധൈ­ര്യ­മാ­യി ഇ­രി­ക്കു്.”

ഡൊ­ണാൾ­ഡ­ങ്കി­ളി­നെ വി­ശ്വ­സി­ക്കാൻ ഞാൻ എന്നെ പ്രേ­രി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. ലീ­ല­യാ­വ­ട്ടെ ഒ­ര­ബോ­ധാ­വ­സ്ഥ­യി­ലേ­യ്ക്കു് നീ­ങ്ങി­പ്പോ­കു­മോ എ­ന്നു് പേ­ടി­തോ­ന്നി­പ്പി­ക്കു­ന്ന മു­ഖ­ഭാ­വ­ത്തോ­ടെ ക­ര­ച്ചി­ല­ട­ക്കി­യി­രി­ക്കു­ന്ന ഗ്ലോ­റി­യാ­ന്റി­യു­ടെ ശ­രീ­ര­ത്തി­ലേ­യ്ക്കു് ചാ­ഞ്ഞു­ചാ­ഞ്ഞു് പോ­കു­ക­യാ­യി­രു­ന്നു. അ­വ­ളു­ടെ ക­ണ്ണിൽ­നി­ന്നൊ­ഴു­കി­യ ക­ണ്ണു­നീർ മ­ടി­യി­ലെ പൂ­ച്ച­ക്കു­ട്ടി­യു­ടെ മൃ­ദു­രോ­മ­ങ്ങൾ ന­ന­ച്ചു തു­ട­ങ്ങി­യി­രു­ന്നു. ന­മ്മു­ടെ­യൊ­ക്കെ ക­ണ്ണു­കൾ­ക്കു പി­ന്നിൽ ഇ­ത്ര­യേ­റെ ക­ണ്ണു­നീർ എ­വി­ടെ­യാ­ണു് ഒ­ളി­ച്ചു­വ­ച്ചി­രി­ക്കു­ന്ന­തു് എന്ന അ­വ­സ­ര­ചി­ന്ത എന്റെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു പോയി.

പൂ­ട്ട­പ്പെ­ട്ട ക­ട­ക­മ്പോ­ള­ങ്ങ­ളു­ടെ, അ­ട­ച്ചി­ട്ട വീ­ടു­ക­ളു­ടെ, വൻ വൃ­ക്ഷ­ങ്ങൾ­ക്കി­ട­യി­ലെ വ­ഴി­യു­ടെ വി­ജ­ന­ത­യു­ടെ, വ്യാ­കു­ല­ദൃ­ശ്യ­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ഞ­ങ്ങ­ളു­ടെ കാർ ഗ്ലോ­റി വി­ല്ല­യി­ലേ­യ്ക്കു് ഓടി. ഒരു പാ­തി­രാ­നി­ര­ത്തു­പോ­ലെ ഗ­താ­ഗ­തം നി­ല­ച്ചു കി­ട­ന്നി­രു­ന്ന­തി­നാൽ അതു് അ­തി­വേ­ഗം എ­ത്തി­ച്ചേ­രു­ക­യും ചെ­യ്തു. കാറിൽ നി­ന്നി­റ­ങ്ങി, ഒരു മ­ര­ണ­വീ­ട്ടി­ലേ­ക്കെ­ന്ന­പോ­ലെ­യാ­ണു് ഞങ്ങൾ ഗ്ലോ­റി വി­ല്ല­യു­ടെ മു­റ്റ­ത്തേ­ക്കു ന­ട­ന്നു ക­യ­റി­യ­തു്. യാ­ത്ര­യ്ക്കി­ട­യിൽ ഉ­റ­ങ്ങി­പ്പോ­യി­രു­ന്ന പൂ­ച്ച­ക്കു­ട്ടി­ക­ളെ ഗ്ലോ­റി­യാ­ന്റി ജൂ­ലി­യെ­യും കി­റ്റി­യെ­യും എ­ന്ന­തു­പോ­ലെ­ത­ന്നെ, അ­രു­മ­യോ­ടെ ഇ­രു­കൈ­കൾ­കൊ­ണ്ടും നെ­ഞ്ചോ­ടു് ചേർ­ത്തു­പി­ടി­ച്ചു് മു­മ്പേ ന­ട­ന്നു. ലീലയെ ഞാൻ കെ­ട്ടി­പ്പി­ടി­ച്ചു ന­ട­ത്തി. അ­വ­ളോ­ടു് പ­റ­യാ­നു­ത­കു­ന്ന ഒരു വാ­ക്കു­പോ­ലും മ­ന­സ്സിൽ ഉ­രു­വി­ടാ­ത്ത­തി­ന്റെ വി­മ്മി­ട്ടം എന്നെ വ­ല്ലാ­തെ അ­ല­ട്ടി­ക്കൊ­ണ്ടി­രു­ന്നു.

പൂ­ച്ച­ക്കു­ട്ടി­ക­ളെ ശ്ര­ദ്ധ­യോ­ടെ കി­ട­ക്ക­യിൽ കി­ട­ത്തി­യി­ട്ടു് ഗ്ലോ­റി­യാ­ന്റി ലീലയെ താ­ങ്ങി­പ്പി­ടി­ച്ചു് കി­ട­ക്ക­യു­ടെ അ­രി­കി­ലി­രു­ത്തി തോളിൽ തലോടി അ­വ­ളോ­ടു് എ­ന്തൊ­ക്കെ­യോ ആ­ശ്വാ­സ­വാ­ക്കു­കൾ പ­റ­യു­ക­യോ പ്രാർ­ത്ഥി­ക്കു­ക­യോ മറ്റോ ചെ­യ്തു­കൊ­ണ്ടി­രു­ന്നു. ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ തടിയൻ ശ­രീ­ര­ത്തി­ന­രി­കിൽ തോ­ന്നി­യ അ­സം­ബ­ന്ധ­മാ­യ ആ­ശ്ര­യ­ബോ­ധ­ത്തോ­ടെ ഞാൻ അ­ങ്കി­ളി­നോ­ടു് ആ­വ­തു­മ­ടു­ത്തു്, എ­തി­രെ­യു­ള്ള സോ­ഫ­യി­ലി­രു­ന്നു.

പൂ­ച്ച­ക്കു­ട്ടി­ക­ളു­ടെ ശ്വാ­സ­ഗ­തി­ക­ളി­ലും ഉ­റ­ക്ക­ത്തി­നി­ട­യി­ലെ ഞ­ര­ക്ക­ങ്ങ­ളി­ലും മാ­ത്ര­മാ­യി­രു­ന്നു ഏറെ നേ­ര­വും ഞ­ങ്ങ­ളു­ടെ ശ്ര­ദ്ധ. രോ­ഗ­ക്കി­ട­ക്ക­യ്ക്ക­രി­കി­ലി­രി­ക്കു­ന്ന­വ­രു­ടെ മ­നോ­നി­ല­യോ­ടെ ഖി­ന്ന­രാ­യി ഇ­രു­ന്ന ഞ­ങ്ങൾ­ക്കി­ട­യിൽ മൗ­ന­ത്തി­ന്റെ ഒ­ര­ദൃ­ശ്യ­വൃ­ക്ഷം വളരാൻ തു­ട­ങ്ങി. ഗ്ലോ­റി കോം­പ്ല­ക്സിൽ നി­ന്നെ­ത്തി­യ ഫോൺ സ­ന്ദേ­ശ­മാ­ണു് മൂ­ക­ത­യ്ക്കു് വി­രാ­മ­മാ­യ­തു്. കോം­പ്ല­ക്സി­ന്റെ ഉ­രു­ക്കു­വാ­തി­ലു­കൾ പൂ­ട്ടി സു­ര­ക്ഷാ ഏർ­പ്പാ­ടു­കൾ ചെ­യ്യാ­നും പ­ണ­പ്പെ­ട്ടി­കൾ ഭൂഗർഭ ലോ­ക്ക­റു­ക­ളി­ലേ­യ്ക്കു് മാ­റ്റാ­നു­മൊ­ക്കെ നിർ­ദ്ദേ­ശ­ങ്ങൾ നൽ­കി­ക്ക­ഴി­ഞ്ഞി­ട്ടും ഡൊ­ണാൾ­ഡ­ങ്കിൾ ഫോൺ­ബ­ന്ധം വി­ടു­വി­ക്കാ­തെ അ­പ്ര­സ­ക്ത­മാ­യ മ­റ്റെ­ന്തൊ­ക്കെ­യോ ചോ­ദി­ച്ചും പ­റ­ഞ്ഞും­കൊ­ണ്ടി­രു­ന്ന­തു് ദു­ര­ന്ത­ത്തിൽ­നി­ന്നു് ഞ­ങ്ങ­ളു­ടെ ശ്ര­ദ്ധ അ­ക­റ്റാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി. അ­തി­നി­ട­യ്ക്കു് ഗ്ലോ­റി­യാ­ന്റി­യും സ്വാ­ഭാ­വി­ക­ത­യു­ടെ നാ­ട്യ­ത്തോ­ടെ എ­ഴു­ന്നേ­റ്റു് അ­ടു­ക്ക­ള­യി­ലേ­യ്ക്കു് പോയി ഞ­ങ്ങൾ­ക്കൊ­രു­ക്കി­യ വി­രു­ന്നു വി­ഭ­വ­ങ്ങ­ളിൽ എ­ന്തൊ­ക്കെ­യോ ചി­ല­തു് എ­ടു­ത്തു­കൊ­ണ്ടു വ­ന്നു് ഭ­ക്ഷ­ണ­മേ­ശ­മേൽ വച്ചു: “വി­ശ­ന്നി­രി­ക്കാ­തെ എ­ന്തെ­ങ്കി­ലും ക­ഴി­ക്കു് കു­ഞ്ഞു­ങ്ങ­ളെ. യാത്ര പോ­കേ­ണ്ട­ത­ല്ലേ?” സ­ങ്കോ­ച­ത്തോ­ടെ­യാ­ണെ­ങ്കി­ലും ഗ്ലോ­റി­യാ­ന്റി തന്റെ കടമ തീർ­ക്കു­ന്ന­തു­പോ­ലെ ഞ­ങ്ങ­ളെ ഭ­ക്ഷ­ണ­മേ­ശ­യി­ലേ­യ്ക്കു് ക്ഷ­ണി­ച്ചു. അതു് ഒ­രു­പ­ചാ­ര­വാ­ക്കു് മാ­ത്ര­യാ­യി തി­രി­ച്ച­റി­ഞ്ഞ ഞങ്ങൾ അ­ന­ങ്ങി­യ­തേ­യി­ല്ല. എ­ന്നാൽ, ഇ­ഷ്ട­വി­ഭ­വ­ങ്ങ­ളു­ടെ ഗ­ന്ധ­മേ­റ്റി­ട്ടാ­കാം, പെ­ട്ടെ­ന്നു­ണർ­ന്ന പൂ­ച്ച­ക്കു­ട്ടി­കൾ കി­ട­ക്ക­യിൽ­നി­ന്നു് തൽ­ക്ഷ­ണം ചാ­ടി­യി­റ­ങ്ങി ഭ­ക്ഷ­ണ­മേ­ശ­യി­ലേ­യ്ക്കു് ഓ­ടി­ക്ക­യ­റി ആ പ­ല­ഹാ­ര­പാ­ത്ര­ങ്ങ­ളിൽ ത­ല­യി­ട്ടു് ആർ­ത്തി­യോ­ടെ ഭ­ക്ഷി­ക്കാൻ തു­ട­ങ്ങി. അതു ക­ണ്ട­തും ലീല മ­റ്റൊ­രു പൊ­ട്ടി­ക്ക­ര­ച്ചി­ലോ­ടെ ഗ്ലോ­റി­യാ­ന്റി­യു­ടെ തോ­ളി­ലേ­യ്ക്കു് ത­ല­ചാ­യ്ച്ചു.

ഉ­റ­ക്ക­വും ഭ­ക്ഷ­ണ­വും ക­ഴി­ഞ്ഞ­പ്പോൾ ഉ­ത്സാ­ഹം വർ­ദ്ധി­ച്ച പൂ­ച്ച­ക്കു­ട്ടി­കൾ ഓ­ടി­ന­ട­ക്കാൻ തു­ട­ങ്ങി. ഡൊ­ണാൾ­ഡ­ങ്കി­ളും ഞാനും അവരെ പി­ന്തു­ടർ­ന്നു് ന­ട­ന്നു.

തു­റ­ന്നു കി­ട­ന്നി­രു­ന്ന ജ­നാ­ല­കൾ ഏ­തൊ­ക്കെ­യെ­ന്നു് നോ­ക്കി. അ­ങ്കിൾ അ­തെ­ല്ലാം ഓ­രോ­ന്നാ­യി അ­ട­ച്ചി­ട്ടു. മു­കൾ­നി­ല­യി­ലൊ­രി­ട­ത്തു വ­ച്ചു്, അ­ങ്കിൾ അ­ടു­ത്തി­ല്ലാ­തി­രു­ന്ന­പ്പോൾ ഞാൻ കു­ട്ടി­ക­ളെ പേ­രെ­ടു­ത്തു വി­ളി­ച്ചു. പൂ­ച്ച­ക്കു­ട്ടി­കൾ ഇ­രു­വ­രും പേ­രു­കൾ തി­രി­ച്ച­റി­ഞ്ഞു് ജൂ­ലി­യെ­യും കി­റ്റി­യെ­യും പോ­ലെ­ത­ന്നെ എന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി. കു­ട്ടി­ക­ളു­ടെ രൂ­പ­മാ­റ്റ­ത്തെ­പ്പ­റ്റി പി­ന്നീ­ടൊ­ന്നും സം­ശ­യി­ക്കേ­ണ്ട­തി­ല്ലാ­തി­രു­ന്നെ­ങ്കി­ലും ദുർ­ചി­ന്ത­ക­ളു­ടെ നൂ­ലാ­മാ­ല­കൾ എന്റെ മ­ന­സ്സിൽ കെ­ട്ടു­പി­ണ­ഞ്ഞു് കി­ട­ന്നു—ചി­ട്ട­യോ­ടെ ആ­സൂ­ത്ര­ണം ചെയ്ത ഒരു വൻ പ­ദ്ധ­തി­യ­നു­സ­രി­ച്ചു് അങ്കിൾ-​ആന്റിമാർ ഞ­ങ്ങ­ളു­ടെ കു­ട്ടി­ക­ളെ ത­ട്ടി­യെ­ടു­ക്കാൻ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നോ? പെ­ട്ടെ­ന്നു് പൊ­ട്ടി­പ്പു­റ­പ്പെ­ട്ട കലാപം, പണം വാ­ങ്ങാ­തെ പോയ കു­തി­ര­ക്കാ­രൻ, അങ്കിൾ-​ആന്റിമാരുടെ അ­മി­ത­സ്നേ­ഹ­പ്ര­ക­ട­ന­ങ്ങൾ, ഗ്ളോ­റി കോം­പ്ല­ക്സി­ലെ യ­ന്ത്ര­സം­വി­ധാ­ന­ങ്ങ­ളു­ടെ മാ­സ്മ­രി­ക­ത—എ­ല്ലാം ചേർ­ത്തു് ചി­ന്തി­ച്ച­പ്പോൾ ഞ­ങ്ങ­ളു­ടെ കു­ടും­ബ­ജീ­വി­തം തന്നെ ഒരു അ­ന്തർ­ദ്ദേ­ശീ­യ ഗൂ­ഢാ­ലോ­ച­ന­യ്ക്കു് അ­ടി­മ­പ്പെ­ട്ട­താ­ണോ എ­ന്നു­പോ­ലും എ­നി­ക്കു് ഭീതി തോ­ന്നി. എ­ന്നി­ട്ടും മ­ന­സ്സി­ന്റെ മ­റ്റേ­പ്പാ­തി­യിൽ പൂ­ച്ച­ക്കു­ട്ടി­കൾ ജൂ­ലി­യും കി­റ്റി­യും ത­ന്നെ­യാ­ണെ­ന്ന വി­ശ്വാ­സം നി­റ­ച്ചു്, ഞാൻ അവരെ ലീ­ല­യു­ടെ ദൃ­ഷ്ടി­യിൽ­നി­ന്ന­ക­റ്റി ഗ്ലോ­റി­വി­ല്ല­യു­ടെ മു­കൾ­നി­ല­യി­ലെ മു­റി­ക­ളി­ലൂ­ടെ കൊ­ണ്ടു­ന­ട­ന്നു. അ­മ്മ­യു­ടെ തേ­ങ്ങ­ലു­കൾ കേ­ട്ടി­ട്ടാ­കാം പൂ­ച്ച­ക്കു­ട്ടി­കൾ ഇ­ട­യ്ക്കി­ടെ വി­ഷ­ണ്ണ­ത ക­ലർ­ന്ന മു­ഖ­ത്തോ­ടെ താ­ഴേ­ക്കു് ശ്ര­ദ്ധി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

ക­ല­മാൻ­കൊ­മ്പു­കൾ­ക്കി­ട­യി­ലെ പു­രാ­ത­ന ക്ലോ­ക്കിൽ അഞ്ചു മ­ണി­യ­ടി­ച്ച­പ്പോൾ ഞങ്ങൾ പു­റ­പ്പെ­ടാ­നൊ­രു­ങ്ങി. പ­ല­യി­ട­ത്താ­യി ചി­ത­റി­ക്കി­ട­ന്ന ഞ­ങ്ങ­ളു­ടെ യാ­ത്രാ­സാ­മ­ഗ്രി­കൾ അ­ങ്കി­ളും ആ­ന്റി­യും ചേർ­ന്നു് ത­പ്പി­യെ­ടു­ത്തു്, പെ­ട്ടി­കൾ ത­യ്യാ­റാ­ക്കി­ക്ക­ഴി­ഞ്ഞി­രു­ന്നു. ലീല അ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­തെ ഒരു ഭ്രാ­ന്തി­യു­ടെ മു­ഖ­ത്തോ­ടെ, ക­ട്ടിൽ­ക്കാ­ലിൽ തല ചാ­യ്ചു് കി­ട­ക്കു­ക­ത­ന്നെ­യാ­യി­രു­ന്നു. മ­റ്റെ­ത്ര­യോ വി­ഷ­മ­സ­ന്ധി­ക­ളിൽ മ­ന­സ്ഥൈ­ര്യം ന­ഷ്ട­പ്പെ­ടു­ത്താ­തി­രു­ന്നി­ട്ടു­ള്ള അ­വ­ളു­ടെ ത­കർ­ച്ച എന്നെ വേ­ദ­നി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നി­ട്ടും ഞ­ങ്ങ­ളു­ടെ ദു­ര­ന്തം അങ്കിൾ-​ആന്റിമാർക്കുണ്ടാക്കിയ ബ­ദ്ധ­പ്പാ­ടു­ക­ളോർ­ത്തു് ഞാൻ നി­യ­ന്ത്ര­ണം പാ­ലി­ച്ചു് യാ­ത്രാ­സ­ന്നാ­ഹ­ങ്ങ­ളിൽ സ­ഹാ­യി­ച്ചു്, പൂ­ച്ച­ക്കു­ട്ടി­ക­ളെ നി­യ­ന്ത്രി­ച്ചു് വേഗം പു­റ­പ്പെ­ടാൻ ത­യ്യാ­റാ­യി.

ഗ്ലോ­റി­വി­ല്ല പൂ­ട്ടി ഞങ്ങൾ യാ­ത്ര­യാ­രം­ഭി­ച്ച­പ്പോൾ, അകലെ പൂ­ട്ട­പ്പെ­ട്ടു് കി­ട­ക്കു­ന്ന ഞ­ങ്ങ­ളു­ടെ വീ­ടി­ന്റെ താ­ക്കോൽ സൂ­ക്ഷി­ച്ചി­ട്ടു­ള്ള അ­വ­ളു­ടെ ഹാൻ­ഡ്ബാ­ഗ് എ­ടു­ത്തോ എന്ന ചോ­ദ്യ­ത്തി­നു­പോ­ലും ലീല മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. താ­ക്കോൽ­ക്കൂ­ട്ടം എ­ടു­ത്തു­കാ­ട്ടി ഗ്ലോ­റി­യാ­ന്റി എന്നെ ധൈ­ര്യ­പ്പെ­ടു­ത്തി­യ­തും അവൾ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല.

കാ­റി­ലേ­യ്ക്കു് ക­യ­റും­വ­ഴി­യാ­ണു്, കു­ട്ടി­ക­ളെ തി­രി­കെ­ക്കി­ട്ടും­വ­രെ അവരും ഞ­ങ്ങ­ളോ­ടൊ­പ്പം വ­രു­ന്നു­ണ്ടെ­ന്നു് ഡൊ­ണാൾ­ഡ­ങ്കിൾ വെ­ളി­പ്പെ­ടു­ത്തി­യ­തു്. പ­ട്ട­ണം വി­ടു­ന്ന തീ­വ­ണ്ടി സു­ഖ­വാ­സ­സ്ഥ­ല­ത്തി­ന്റെ ചെ­ങ്കു­ത്താ­യ മ­ല­ക­ളി­റ­ങ്ങി­ച്ചെ­ന്നു് ഒ­ടു­വി­ല­ത്തെ മല തു­ര­ന്ന ടണലും ക­ട­ന്നു് പു­റ­ത്തെ ഗ്രാ­മ­വി­സ്തൃ­തി­ക­ളു­ടെ തു­ട­ക്ക­ത്തി­ലെ താ­ഴ്‌­വാ­ര സ്റ്റേ­ഷ­നിൽ നിർ­ത്തു­മ്പോ­ഴേ­ക്കു് ജൂ­ലി­യും കി­റ്റി­യും അ­വ­രു­ടെ പൂ­ച്ച­വേ­ഷ­ങ്ങൾ അ­ഴി­ച്ചെ­റി­യു­മെ­ന്നു് അ­ങ്കിൾ വീ­ണ്ടും പ്ര­വ­ചി­ച്ചു. അ­ത്ര­യേ­റെ സ്നേ­ഹ­ത്തോ­ടെ, സ­ന്മ­ന­സ്സോ­ടെ ഞ­ങ്ങൾ­ക്കു് തുണ നൽ­കു­ന്ന അങ്കിൾ-​ആന്റിമാരെ ഞ­ങ്ങ­ളു­ടെ ദു­ര­ന്ത­ത്തി­നു പി­ന്നി­ലെ ഗൂ­ഢാ­ലോ­ച­ന­ക്കാ­രാ­യി സം­ശ­യി­ച്ച എന്നെ ഞാൻ വ­ല്ലാ­തെ ഭർ­ത്സി­ച്ചു. ആ­പ­ത്ഘ­ട്ട­ങ്ങ­ളിൽ സ്വ­ന്തം കൈ­ക­ളെ­പ്പോ­ലും സം­ശ­യി­ക്കു­ന്ന എന്റെ ച­ഞ്ച­ല­മ­ന­സ്സി­ന്റെ പേരിൽ എ­നി­ക്കു് വ­ല്ലാ­ത്ത പ­ശ്ചാ­ത്താ­പം തോ­ന്നി.

images/sugavasam-3.png

യാ­ത്ര­യി­ലു­ട­നീ­ളം പൂ­ച്ച­ക്കു­ട്ടി­കൾ ഗ്ലോ­റി­യാ­ന്റി­യു­ടെ മ­ടി­യിൽ കി­ട­ന്നു് ഉ­റ­ങ്ങു­ക­യാ­യി­രു­ന്നു. സൈഡ് ഗ്ലാ­സ്സു­കൾ അ­ട­യ്ക്ക­പ്പെ­ട്ടി­രു­ന്ന­തി­നാ­ലാ­വാം വ­ശ­ങ്ങ­ളി­ലി­രി­ക്കാൻ വ­ഴ­ക്കൊ­ന്നു­മു­ണ്ടാ­ക്കാ­തെ ഇ­രു­വ­രും ഉ­റ­ക്ക­ത്തി­ന്റെ തു­ര­ങ്ക­സ­ഞ്ചാ­രം പകരം തി­ര­ഞ്ഞെ­ടു­ത്ത­തു്. ലീല ഉ­റ­ങ്ങു­ക­യ­ല്ലെ­ന്നും ക­ണ്ണു­കൾ അ­ട­ച്ചു­പി­ടി­ച്ചി­രി­ക്കു­ക­യാ­ണെ­ന്നും അ­വ­ളു­ടെ മു­ഖ­ഭാ­വം വെ­ളി­പ്പെ­ടു­ത്തി.

ന­ഗ­ര­പാ­ത­കൾ ഏ­റെ­യും വി­ജ­ന­മാ­യി­രു­ന്നു. ഇ­ട­യ്ക്കി­ടെ ചി­ല്ലു­ക­ളെ­ല്ലാം മ­റ­ച്ചു് ക­ണ്ണു­പൊ­ട്ട­ന്മാ­രെ­പ്പോ­ലെ ക­ട­ന്നു­പോ­യ വാ­ഹ­ന­ങ്ങൾ എ­ല്ലാം­ത­ന്നെ സ്റ്റേ­ഷ­നി­ലേ­ക്കാ­യി­രു­ന്നു. സ്റ്റേ­ഷ­നു മു­ന്നിൽ അ­വ­യോ­ടൊ­പ്പം ഞ­ങ്ങ­ളു­ടെ കാറും പ­ട്ടാ­ള­ക്കാർ ത­ട­ഞ്ഞു് നിർ­ത്തി. ഡൊ­ണാൾ­ഡ­ങ്കി­ളി­ന്റെ മേൽ­വി­ലാ­സ­മ­റി­ഞ്ഞ­തും തി­ടു­ക്ക­ത്തിൽ പെ­ട്ടി­കൾ പ­രി­ശോ­ധി­ച്ചു്, കാ­റി­ന്റെ സം­ര­ക്ഷ­ണ­വും ഏ­റ്റെ­ടു­ത്തു് ഞ­ങ്ങൾ­ക്കു് സ്വാ­ത­ന്ത്ര്യം നൽ­കു­ക­യും­ചെ­യ്തു.

ടി­ക്ക­റ്റെ­ടു­ത്ത­പ്പോൾ പൂ­ച്ച­ക്കു­ട്ടി­ക­ളെ നോ­ക്കി തെ­ല്ലി­ട സം­ശ­യി­ച്ച ഡൊ­ണാൾ­ഡ­ങ്കിൾ പെ­ട്ടെ­ന്നു­ത­ന്നെ വീ­ണ്ടു­വി­ചാ­ര­ത്തോ­ടെ ജൂ­ലി­ക്കും കി­റ്റി­ക്കും ചേർ­ത്തു് ടി­ക്ക­റ്റ് വാ­ങ്ങി­യ­തു് ഞാൻ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

പ്ലാ­റ്റ്ഫോ­മിൽ ഭ­യ­ച­കി­ത­രാ­യ മ­നു­ഷ്യർ പ­ര­സ്പ­രം ഭീ­തി­യോ­ടെ ശ്ര­ദ്ധി­ച്ചു് തി­ടു­ക്ക­ത്തോ­ടെ തീ­വ­ണ്ടി­യി­ലേ­യ്ക്കു് ന­ട­ക്കു­ക­യാ­യി­രു­ന്നു. കാ­രാ­ഗൃ­ഹ­ങ്ങ­ളെ­പ്പോ­ലെ തോ­ന്നി­ച്ച ക­മ്പാർ­ട്ട്മെ­ന്റു­ക­ളി­ലൊ­ന്നി­ലേ­യ്ക്കു് ഞ­ങ്ങ­ളും കയറി. അ­റ­വു­ശാ­ല­യിൽ നി­ന്നു് ര­ക്ഷ­പ്പെ­ട്ടോ­ടി­യ മൃ­ഗ­ങ്ങ­ളു­ടെ ക­ണ്ണു­കൾ­കൊ­ണ്ടു് സാ­കൂ­തം നോ­ക്കി­യി­രി­ക്കു­ന്ന യാ­ത്ര­ക്കാർ­ക്കി­ട­യി­ലൂ­ടെ സൈ­ഡ്സീ­റ്റു­കൾ ഒ­ഴി­ഞ്ഞു­കി­ട­ക്കു­ന്ന ഒരിടം കാ­ണും­വ­രെ ഞങ്ങൾ തി­ര­ഞ്ഞു ന­ട­ന്നു. അ­ങ്ങ­നെ­യൊ­രി­ട­ത്തെ­ത്തി­യ­തും ലീലയെ താ­ങ്ങി­പ്പി­ടി­ച്ചു് ജ­ന­ല­രി­കി­ലി­രു­ത്തി ഗ്ലോ­റി­യാ­ന്റി അ­വൾ­ക്ക­രി­കെ ഇ­രു­ന്നു. എ­തി­രേ­യു­ള്ള സൈ­ഡ്സീ­റ്റിൽ ഉ­റ­ങ്ങു­ന്ന പൂ­ച്ച­ക്കു­ട്ടി­ക­ളെ ഇ­രു­വ­രെ­യും സൂ­ക്ഷി­ച്ചു് കി­ട­ത്തി, അവരെ ലീ­ല­യു­ടെ ക­ണ്ണിൽ­നി­ന്നും മ­റ­യ്ക്കും വിധം ഞാനും ഇ­രു­ന്നു. തന്റെ തടിയൻ ശ­രീ­ര­ത്താൽ സ­ഹ­യാ­ത്രി­ക­രിൽ­നി­ന്നു് ഞ­ങ്ങ­ളെ മ­റ­ച്ചു­കൊ­ണ്ടു് ഡൊ­ണാൾ­ഡ­ങ്കിൾ അ­പ്പു­റ­ത്തും.

അധികം വൈ­കാ­തെ തീ­വ­ണ്ടി പു­റ­പ്പെ­ടു­ന്ന­തി­ന്റെ അ­റി­യി­പ്പു­കൾ ഉ­യ­രു­ക­യും ഞ­ങ്ങൾ­ക്ക­രി­കി­ലെ ഇ­ട­ങ്ങ­ളെ­ല്ലാം ഒ­ടു­വി­ലെ­ത്തി­യ യാ­ത്ര­ക്കാ­രാൽ പെ­ട്ടെ­ന്നു­ത­ന്നെ നി­റ­യു­ക­യും ചെ­യ്തു.

പു­റ­പ്പെ­ടാ­നു­ള്ള മ­ണി­നാ­ദ­മു­യർ­ന്നി­ട്ടും തീ­വ­ണ്ടി­യിൽ വെ­ളി­ച്ചം തെ­ളി­ഞ്ഞ­തേ­യി­ല്ല. പ­ട്ട­ണ­മാ­കെ ഇ­രു­ണ്ടു കി­ട­ന്നി­രു­ന്ന­തി­നാൽ വി­ദൂ­ര­വി­ള­ക്കു­ക­ളു­ടെ സാ­ന്ത്വ­ന പ്ര­കാ­ശ­വും തീ­വ­ണ്ടി­യി­ലേ­ക്കെ­ത്താ­നി­ല്ലാ­യി­രു­ന്നു. അ­ദൃ­ശ്യ­മാ­യ തീ­വ­ണ്ടി, അ­ങ്ങ­നെ കുറേ ശ­ബ്ദ­ങ്ങൾ മാ­ത്ര­മാ­യി പ­ട്ട­ണം വി­ട്ടു. വേ­ഗ­ത­യേ­റി­യ­പ്പോൾ ഒ­രു­റ­ക്കു­പാ­ട്ടി­ന്റെ ഈണവും താ­ള­വും സ്വീ­ക­രി­ച്ച ആ ശ­ബ്ദ­ങ്ങ­ളും പു­റ­ത്തു­നി­ന്നു പ­റ­ന്നു കയറിയ മ­ല­ങ്കാ­റ്റി­ന്റെ ത­ണു­പ്പും… ഉ­റ­ക്ക­ത്തി­ലേ­ക്കു വീ­ണു­കൊ­ണ്ടി­രു­ന്ന സ­ഹ­യാ­ത്രി­ക­രു­ടെ ക­ണ്ണു­കൾ ഇ­രു­ട്ടിൽ പാ­തി­രാ­ന­ക്ഷ­ത്ര­ങ്ങ­ളെ­പ്പോ­ലെ തെ­ളി­ഞ്ഞു മാ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. അ­വർ­ക്കി­ട­യിൽ ഇ­മ­ക­ള­ട­യാ­ത്ത­ത്ര വ്യാ­കു­ല­ത­ക­ളോ­ടെ ഇ­രി­ക്കു­ന്ന ഞങ്ങൾ ത­ക­രു­ന്ന ഒരു ക­പ്പ­ലി­ലാ­ണു് യാത്ര ചെ­യ്യു­ന്ന­തെ­ന്നു് എ­നി­ക്കു തോ­ന്നി. ദൂ­രെ­ക്ക­ണ്ട­പ്പോൾ അ­ടു­ത്തേ­ക്കു് വ­രു­മെ­ന്നാ­ശി­ച്ച സ­ഹാ­യ­വ­ഞ്ചി­ക­ളെ­ല്ലാം യ­ഥാർ­ത്ഥ­ത്തിൽ അ­ക­ന്ന­ക­ന്നു­പോ­കു­ക­യാ­ണു്. അ­ക­ന്നു­പോ­കു­ന്ന വ­ഞ്ചി­ക­ളി­ലെ, അ­ട­ഞ്ഞ­ട­ഞ്ഞു പോ­കു­ന്ന ക­ണ്ണു­ക­ളി­ലേ­യ്ക്കു നോ­ക്കി നോ­ക്കി ഇ­രി­ക്കു­മ്പോൾ ഇ­രു­ട്ടിൽ താ­ണു­പോ­യ എന്റെ മ­ന­സ്സിൽ ഒരു ചോ­ദ്യം മാ­ത്രം മു­ങ്ങി­പ്പൊ­ങ്ങി­ക്കി­ട­ന്നു—സ­ഹ­യാ­ത്രി­ക­രേ, ഈ ദുഃ­ഖ­ത്തി­ന്റെ തീ­വ­ണ്ടി ന­ഗ­ര­വി­ഭ്രാ­ന്തി­ക­ളിൽ നി­ന്നു് കു­ത­റി­യോ­ടി നെൽ­വ­യ­ലു­ക­ളു­ടെ നി­ശ്ശ­ബ്ദ­മാ­യ അ­ക­ല­ങ്ങൾ­ക്ക­പ്പു­റ­ത്തെ­ത്തു­മ്പോൾ, ഞ­ങ്ങ­ളു­ടെ ഓ­മ­ന­മ­ക്കൾ പൂ­ച്ച­ക്കു­ട്ടി­ക­ളു­ടെ രൂപം വെ­ടി­ഞ്ഞു് ജൂ­ലി­മോ­ളും കി­റ്റി­മോ­ളു­മാ­യി മാ­റു­ക­യും ഗ്രാ­മ­വൃ­ക്ഷ­ങ്ങൾ­ക്കി­ട­യി­ലെ ഞ­ങ്ങ­ളു­ടെ ഓ­ടു­മേ­ഞ്ഞ ചെറിയ വീടു് വീ­ണ്ടും ഒരു സു­ഖ­വാ­സ­സ്ഥ­ല­മാ­യി മാ­റു­ക­യും ചെ­യ്യു­മോ?

ആ ചോ­ദ്യ­ത്തി­ലെ വി­കാ­ര­വാ­യ്പിൽ എന്റെ ക­ണ്ണു­കൾ ന­ന­ഞ്ഞു­കൊ­ണ്ടി­രി­ക്കെ വലിയ ഒ­രാ­ര­വ­ത്തോ­ടെ തീ­വ­ണ്ടി ട­ണ­ലി­ലേ­യ്ക്കു് ഓ­ടി­ക്ക­യ­റി. വീ­ണ്ടും ഭൂ­ഗർ­ഭ­ത്തി­ലെ മു­ഴ­ക്ക­ങ്ങൾ കേ­ട്ടു് പൂ­ച്ച­ക്കു­ട്ടി­കൾ ന­ടു­ക്ക­ത്തോ­ടെ ഞെ­ട്ടി­യു­ണർ­ന്നു് ത­ല­യു­യർ­ത്തി­യ­താ­യി ഞാ­ന­റി­ഞ്ഞു. ആ­ശ്വ­സി­പ്പി­ക്കാ­നാ­യി ഇ­രു­വ­രെ­യും ഞാൻ ത­ലോ­ടി­ക്കൊ­ണ്ടി­രി­ക്കെ അവർ ഏതോ ത­യ്യാ­റെ­ടു­പ്പോ­ടെ സാ­കൂ­തം പു­റ­ത്തേ­ക്കു നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ആ ക­ണ്ണു­കൾ തന്നെ ശ്ര­ദ്ധി­ച്ചി­രി­ക്കെ ജീ­വി­ത­ത്തിൽ­നി­ന്നു് മ­ര­ണ­ത്തി­ലേ­ക്കു ക­ട­ക്കു­ന്ന നി­മി­ഷ­ത്തി­ന്റേ­തെ­ന്നു് തോ­ന്നു­മാ­റു് അ­ത്യു­ത്ക­ട­മാ­യ ഒ­രു­ദ്വേ­ഗം എന്റെ മ­ന­സ്സിൽ ആ­ളി­ക്ക­ത്താൻ തു­ട­ങ്ങി.

അ­ലർ­ച്ച­യ­വ­സാ­നി­ച്ചു് തീ­വ­ണ്ടി ട­ണ­ലി­നു പു­റ­ത്തു ക­ട­ക്കാൻ തു­ട­ങ്ങു­മ്പോൾ ഇ­രു­ട്ടി­നെ ഭേ­ദി­ച്ചു­കൊ­ണ്ടു് ന­ക്ഷ­ത്ര­ങ്ങൾ തെ­ങ്ങിൻ­പൂ­ക്കു­ല­കൾ­പോ­ലെ പൂ­ത്തു­ല­ഞ്ഞു­കി­ട­ക്കു­ന്ന ഒ­രാ­കാ­ശ­ദൃ­ശ്യം അകലെ കാ­ണാ­റാ­യി. നെൽ­വ­യ­ലു­ക­ളു­ടെ ഗന്ധം പേ­റു­ന്ന ഒരു കു­ളിർ­കാ­റ്റു് തീ­വ­ണ്ടി­യി­ലേ­യ്ക്കു് മെ­ല്ലെ വീശാൻ തു­ട­ങ്ങി.

അ­പ്പോൾ പൂ­ച്ച­ക്കു­ട്ടി­ക­ളു­ടെ ക­ണ്ണു­ക­ളി­ലെ മൃ­ഗീ­യ­മാ­യ പ­ച്ച­നി­റം മാ­ഞ്ഞു പോ­കു­ക­യും അവിടെ മ­നു­ഷ്യ­നേ­ത്ര­ങ്ങ­ളി­ലെ പ്ര­ത്യാ­ശ­യു­ടെ ആ തൂ­വെ­ള്ള­നി­റം സൂ­ര്യോ­ദ­യം­പോ­ലെ തെ­ളി­യു­ക­യും ചെ­യ്യു­ന്ന­തു് ഞാൻ അ­ത്യാ­ഹ്ലാ­ദ­ത്തോ­ടെ നോ­ക്കി­യി­രു­ന്നു.

അ­യ്മ­നം ജോൺ
images/AymanamJohn.jpg

1953-ൽ അ­യ്മ­ന­ത്തു് ജനനം. റിട്ട. കേ­ന്ദ്ര ഗവ. ഉ­ദ്യോ­ഗ­സ്ഥൻ. ആ­യി­ര­ത്തി­തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­ര­ണ്ടിൽ മാ­തൃ­ഭൂ­മി സാ­ഹി­ത്യ­മ­ത്സ­ര­ത്തിൽ ഒ­ന്നാം സ­മ്മാ­നം നേടിയ ‘ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്’ എന്ന ക­ഥ­യി­ലൂ­ടെ വാ­യ­ന­ക്കാർ­ക്കി­ട­യിൽ ശ്ര­ദ്ധേ­യ­നാ­യ അ­യ്മ­നം ജോൺ വ­ള­രെ­ക്കു­റ­ച്ചു് ക­ഥ­ക­ളേ­യെ­ഴു­തി­യി­ട്ടു­ള്ളു. ഇ­പ്പോൾ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ജനറൽ കൗൺ­സിൽ അംഗം.

പ്ര­ധാ­ന­കൃ­തി­കൾ

ക്രി­സ്മ­സ് മ­ര­ത്തി­ന്റെ വേരു്, എ­ന്നി­ട്ടു­മു­ണ്ടു് താ­മ­ര­പ്പൊ­യ്ക­കൾ, ച­രി­ത്രം വാ­യി­ക്കു­ന്ന ഒരാൾ, ഒ­ന്നാം പാഠം ബ­ഹി­രാ­കാ­ശം.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Sughavasasthalangal (ml: സു­ഖ­വാ­സ­സ്ഥ­ല­ങ്ങൾ).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-02.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Sughavasasthalangal, അ­യ്മ­നം ജോൺ, സു­ഖ­വാ­സ­സ്ഥ­ല­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lordship Lane Station, Dulwich, a painting by Camille Pissarro (1830–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.