SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/endworld.jpg
The Pilgrim of the World at the End of His Journey, a painting by Thomas Cole (1801–1848).
images/x2.png

അ­ങ്ങ­നെ ഒരു ദിവസം അയാൾ വീ­ടി­നു് പു­റ­ത്തി­റ­ങ്ങി. കു­റ­ച്ചു് കാ­റ്റു് കൊ­ള്ള­ണം. ശു­ദ്ധ­വാ­യു ശ്വ­സി­ക്ക­ണം. റോ­ഡി­ലൂ­ടെ­യൊ­ക്കെ ഒ­ന്നു് ന­ട­ക്ക­ണം. എ. ടി. എം-ൽ കയറി കു­റ­ച്ചു് കാ­ശെ­ടു­ക്ക­ണം. നാ­ണു­വി­ന്റെ ചാ­യ­ക്ക­ടേൽ കേറി ഒരു ചായ കു­ടി­ക്ക­ണം. തി­രി­ച്ചു വ­രു­മ്പോൾ ആ മി­ലി­ട്ട­റി­ക്കാ­രൻ രവീടെ വീ­ട്ടിൽ നി­ന്നു് ഒരു കു­പ്പി സം­ഘ­ടി­പ്പി­ക്ക­ണം. കു­റ­ച്ചു് വ­റു­ത്ത നി­ല­ക്ക­ട­ല വാ­ങ്ങ­ണം. ഓരോ ബാ­ല­ര­മ­യും ബാ­ല­ഭൂ­മി­യും വാ­ങ്ങ­ണം. ഓ ആ മാ­യാ­വി­യൊ­ക്കെ ഇപ്പോ എ­ന്തെ­ടു­ക്കു­ക­യാ­ണോ ആവോ. ഡി­ങ്ക­നും കു­ട്ടൂ­സ­നും ഡാ­കി­നി­യു­മൊ­ക്കെ എ­ന്തൊ­ക്കെ വേ­ല­ത്ത­ര­ങ്ങ­ളാ­വു­മോ കാ­ണി­ച്ചോ­ണ്ടി­രി­ക്കു­ന്ന­തു്.

images/babu-1.jpg

ഗെ­യ്റ്റ­ട­ച്ചു തി­രി­ഞ്ഞ­പ്പോ­ഴാ­ണു് ഒരു പ്ര­ശ്നം. ഇ­ട­ത്തോ­ട്ടാ­ണോ വ­ല­ത്തോ­ട്ടാ­ണോ തി­രി­യേ­ണ്ട­തു്. സാ­ധാ­ര­ണ ഗെ­യ്റ്റ­ട­ച്ചു് വലതു കൈ കൊ­ണ്ടു് അ­തി­ന്റെ കൊ­ളു­ത്തൊ­ന്നു് ത­ട്ടി­യി­ട്ടു് ശരീരം ഇ­ട­ത്തോ­ട്ടൊ­ന്നു വെ­ട്ടി­ക്കും. ഇ­ന്നും അ­ങ്ങ­നെ ത­ന്നെ­യാ­ണു് ചെ­യ്തി­ട്ടു­ള്ള­തു്. അ­പ്പോൾ ഇ­ട­ത്തോ­ട്ടു തന്നെ.

റോഡിൽ വെ­യി­ലു വീണു കി­ട­ക്കു­ന്നു­ണ്ടു്. ചെ­രി­ഞ്ഞ വെ­യി­ലാ­ണു്. വെ­യി­ലി­നൊ­രു ഉ­ഷാ­റി­ല്ല. നി­ലാ­വു­പോ­ലു­ണ്ടു്. ഇതു് രാ­വി­ല­ത്തെ വെ­യി­ലാ­ണോ അതോ വൈ­കു­ന്നേ­ര­ത്തെ വെ­യി­ലോ. നി­ഴ­ലു­കൾ വീണു കി­ട­ക്കു­ന്ന­തു കാ­ണാ­നും നല്ല ര­സ­മു­ണ്ടു്. ക­രി­യി­ല­ക­ളും മ­ര­ക്ക­മ്പു­ക­ളും വീണു് റോ­ഡാ­കെ മൂ­ടി­ക്കി­ട­പ്പാ­ണു്. ഇ­വി­ടെ­യെ­വി­ടെ­യോ ഒരു വലിയ കുഴി വേ­ണ്ട­താ­ണു്. തന്റെ റ്റൂ­വീ­ലർ നി­ര­ന്ത­രം വീ­ഴു­ന്ന കു­ഴി­യാ­ണു്. ഒ­രു­പാ­ടു­വ­ട്ടം പ­റ­ഞ്ഞി­ട്ടാ­ണു് വാർഡ് മെ­മ്പർ തൊ­ഴി­ലു­റ­പ്പു­കാ­രെ കൊ­ണ്ടു് ക­ല്ലും മ­ണ്ണു­മി­ട്ടു് അതു് മൂ­ടി­യ­തു്.

പക്ഷേ, റോ­ഡു­കൾ­ക്കു് മു­മ്പെ­ങ്ങു­മി­ല്ലാ­ത്ത ഒ­ര­പ­രി­ചി­ത­ത്വ­മു­ണ്ടു്. അ­ത­യാ­ളെ തു­റി­ച്ചു നോ­ക്കി. അയാൾ റോ­ഡി­ലേ­ക്കും തു­റി­ച്ചു നോ­ക്കി. കാൽ­മു­ട്ടി­നു് എന്തോ ഏ­ന­ക്കേ­ടു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് വ­ലി­ച്ചു വ­ലി­ച്ചു ന­ട­ക്കേ­ണ്ടി വ­രു­ന്ന­തു്. എ­ന്തെ­ങ്കി­ലും ഓ­യിൻ­മെ­ന്റ് പു­ര­ട്ടി­യി­ട്ടും കു­റ­ച്ചാ­യി. തേ­യ്മാ­നം ത­ന്നെ­യാ­യി­രി­ക്കും.

വ­യ­സ്സാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യ­ല്ലേ. പെ­ട്ടെ­ന്നു് എന്തൊ ഓർ­ത്തെ­ന്ന പോലെ മേൽ­ച്ചു­ണ്ടു­യർ­ത്തി മീശ മൂ­ക്കോ­ടു് മു­ട്ടി­ച്ചു് അയാൾ ഏന്തി വ­ലി­ഞ്ഞു നോ­ക്കി. യ്യോ… മീശ മു­ഴു­വ­നും ന­ര­ച്ചു പോയി. ഡൈ ചെ­യ്തി­ട്ടു് കു­റ­ച്ചു ദി­വ­സാ­യി. ത­ല­മു­ടി ചുരുൾ വ­ലി­ച്ചു താ­ഴ്ത്തി നോ­ക്കി. മു­ടി­യും ന­ര­ച്ചു പോയി. ഇത്ര കാലം ഇതു വരെ ഡൈ ചെ­യ്യാ­തെ വെ­ച്ചി­ട്ടി­ല്ല. എ­ന്താ­യാ­ലും ഒരു ഹെയർ ഡൈ കൂടി വാ­ങ്ങ­ണം.

പെ­ട്ടെ­ന്നാ­ണു് അ­യാൾ­ക്കു മു­ന്നിൽ ഒരു മയിൽ പ­റ­ന്നി­റ­ങ്ങി­യ­തു്. യാ­തൊ­രു കൂ­സ­ലു­മി­ല്ലാ­തെ അതു് അ­യാൾ­ക്കു മു­ന്നിൽ മു­ഴു­വൻ പീ­ലി­ക­ളും വി­ടർ­ത്തി നി­ന്നു. അ­യാൾ­ക്കു വി­ശ്വ­സി­ക്കാ­നേ ക­ഴി­ഞ്ഞി­ല്ല. അതും ഒരു മയിൽ തന്റെ മു­ന്നിൽ പീലി വി­രി­ച്ചു്… ഒരു ഫോ­ട്ടോ­യെ­ടു­ക്ക­ണം വാ­ട്ട്സാ­പ്പി­ലും എഫ് ബി-​യിലും പോ­സ്റ്റ് ചെ­യ്യ­ണം. മൊ­ബൈ­ലെ­ടു­ക്കാ­നാ­യി കീ­ശ­യി­ലേ­ക്കു നീണ്ട കൈ പെ­ട്ടെ­ന്നു് നി­രാ­ശ­യോ­ടെ തി­രി­ച്ചു വന്നു. അ­തി­നു് ഫോ­ണെ­ടു­ത്തി­ട്ടി­ല്ല­ല്ലോ… നോ­ക്കി­യി­രി­ക്കെ പീലി താ­ഴ്ത്തി മയിൽ ന­ട­ന്നു പോയി.

images/babu-2.jpg

ഈ റോ­ഡു­കൾ­ക്കു് എന്തോ ഒ­ന്നു് ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ട­ല്ലോ­യെ­ന്നു് ഇ­ട­യ്ക്കി­ടെ അ­യാൾ­ക്കു തോ­ന്നാൻ തു­ട­ങ്ങി. ഇ­തി­ലൂ­ടെ വാ­ഹ­ന­ങ്ങൾ പോ­യി­ട്ടു് കു­റേ­യാ­യെ­ന്നു തോ­ന്നു­ന്നു. ഇ­ത്ര­യേ­റെ ക­രി­യി­ല­ക­ളും മ­ണ്ണും മ­ര­ക്ക­മ്പു­ക­ളും എ­ങ്ങ­നെ വന്നു. റോ­ഡി­ലാ­വ­ട്ടെ ട­യ­റു­കൾ ഉ­രു­ണ്ട­തി­ന്റെ പാ­ടു­ക­ളൊ­ന്നു­മി­ല്ല. പെ­ട്ടെ­ന്നു് മു­ന്നി­ലൂ­ടെ ഒരു പാ­മ്പി­ഴ­ഞ്ഞു. ന്റെ­മ്മേ… ഒ­ര­ലർ­ച്ച­യോ­ടെ ര­ണ്ട­ടി പി­ന്നോ­ക്കം ചാടി. ഒച്ച കേ­ട്ടാ­വ­ണം പാ­മ്പു് സട കു­ട­ഞ്ഞെ­ഴു­ന്നു് പ­ത്തി­വി­ടർ­ത്തി. ക­രി­മൂർ­ഖ­നാ­ണു്. ഒ­ന്നൂ­തു­ക­യേ വേ­ണ്ടൂ. പാ­മ്പു് പ­തു­ക്കെ ത­ല­യി­ള­ക്കി. ഒ­റ്റ­ക്കാ­ലിൽ നി­ന്നു് അ­യാ­ളും ത­ല­യി­ള­ക്കി. പ­ര­സ്പ­ര ശ­ത്രു­ത­ക­ളൊ­ന്നും ബാ­ക്കി ഇ­ല്ലെ­ന്ന ഉ­ട­മ്പ­ടി­യിൽ രണ്ടു പേരും രാ­ജി­യാ­യി. മൂർഖൻ അ­തി­ന്റെ വ­ഴി­ക്കി­ഴ­ഞ്ഞു പോയി.

വെ­പ്രാ­ള­ത്തി­നി­ട­യിൽ ഊ­രി­ത്തെ­റി­ച്ചു പോയ ചെ­രി­പ്പു് ത­പ്പി­യെ­ടു­ത്തു് അയാൾ വീ­ണ്ടും കാ­ലി­ലി­ട്ടു ന­ട­ന്നു തു­ട­ങ്ങി. ശ­രീ­ര­ത്തി­ന്റെ വി­റ­യ­ല­ട­ങ്ങി­യി­ട്ടി­ല്ല. നെ­ഞ്ചി­ടി­പ്പി­ന്റെ വേഗം കു­റ­ഞ്ഞി­ട്ടു­മി­ല്ല. മ­ന­സ്സി­നെ ശാ­ന്ത­മാ­ക്കു­വാ­നെ­ന്നോ­ണം അയാൾ ഒരു ദീർ­ഘ­നി­ശ്വാ­സ­മെ­ടു­ത്തു പ­തു­ക്കെ വി­ട്ടു. ഒന്നു കൂ­ടെ­യെ­ടു­ത്തു പ­തു­ക്കെ വി­ട്ടു. എ­ടു­ത്തു വി­ട്ടു. തറയിൽ അ­മർ­ത്തി ച­വി­ട്ടി ഒ­ച്ച­യു­ണ്ടാ­ക്കി­കൊ­ണ്ടാ­ണു് പി­ന്നീ­ട­യാൾ ന­ട­ന്ന­തു്. അ­പ്പോ­ഴാ­ണ­യാൾ റോ­ഡി­ന്റെ മ­റ്റൊ­രു­ഭാ­വം കൂടി ശ്ര­ദ്ധി­ച്ച­തു്. റോ­ഡി­നു് ഒ­ച്ച­യി­ല്ല. തന്റെ കാ­ല­ടി­കൾ ക­രി­യി­ല­ക­ളിൽ പ­തി­ക്കു­ന്ന­ത­ല്ലാ­തെ റോഡിൽ വേ­റൊ­രു ശ­ബ്ദ­വു­മി­ല്ല. ഇ­ല­യ­ന­ക്ക­ങ്ങ­ളി­ല്ലാ­ത്ത പാ­തി­രാ പോലെ ശ­ബ്ദ­ങ്ങ­ളി­ല്ലാ­തെ മ­ര­വി­ച്ചു കി­ട­ക്കു­ന്നു റോ­ഡു­കൾ…

അയാൾ ചെവി വട്ടം പി­ടി­ച്ചു. ചെ­വി­ക്കെ­ന്തോ ത­ക­രാ­റു സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. കാ­റ്റു നി­റ­ഞ്ഞ­തു­പോ­ലെ വ­ലി­യൊ­രു മൂ­ളി­ച്ച­മാ­ത്ര­മു­ണ്ടു് ചെ­വി­യിൽ. കു­ള­ത്തിൽ മു­ങ്ങു­മ്പോൾ ചെ­വി­യിൽ വെ­ള്ളം ക­യ­റി­യാ­ലു­ണ്ടാ­വു­ന്ന­തു പോ­ലൊ­ര­വ­സ്ഥ. പ­ല­പാ­ടു് ചെ­വി­യിൽ വി­ര­ലി­ട്ടു് തി­രു­കി നോ­ക്കി. ശ­രി­യാ­വു­ന്നി­ല്ല. ചെ­റു­പ്പ­ത്തിൽ ചെ­യ്യാ­റു­ള്ള­തു­പോ­ലെ വായും മൂ­ക്കും ഒരു ചെ­വി­യും അ­ട­ച്ചു­പി­ടി­ച്ചു് തല ചെ­രി­ച്ചു് ഒ­റ്റ­ക്കാ­ലിൽ തു­ള്ളാൻ തു­ട­ങ്ങി. ചെ­വി­യി­ലെ മൂ­ള­ക്കം ഒന്നു നി­ല­ച്ച പോലെ… സ­മാ­ധാ­ന­മാ­യി.

അയാൾ ത­ല­നേ­രെ­യാ­ക്കി. അ­പ്പോ­ഴു­ണ്ടൊ­രു കു­റു­ക്കൻ വി­ചി­ത്ര­മാ­യൊ­രു ജീ­വി­യെ­യെ­ന്ന­പോ­ലെ അ­യാ­ളെ­ത്ത­ന്നെ തു­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടു് നിൽ­ക്കു­ന്നു. പ­ട്ടാ­പ്പ കലൊരു കു­റു­ക്കൻ ന­ടു­റോ­ട്ടിൽ യാ­തൊ­രു കൂ­സ­ലു­മി­ല്ലാ­തെ ഒരു മ­നു­ഷ്യ­നെ നോ­ക്കി നിൽ­ക്കു­ന്നു. അ­യാൾ­ക്കാ­ണു് പേടി തോ­ന്നി­യ­തു്. ഭ്രാ­ന്തൻ കു­റു­ക്ക­നോ മറ്റോ ആവുമോ… എ­ങ്കിൽ ക­ഴു­ത്തി­നാ­ണു് ചാ­ടി­ക്ക­ടി­ക്കു­ക. അയാൾ ചു­റ്റി­ലും ഒരു വടി പരതി. വടി കാലിൽ ത­ട­യു­ക­യും ചെ­യ്തു. അതു് കു­നി­ഞ്ഞെ­ടു­ക്കു­ന്ന­തി­നു മു­മ്പേ കു­റു­ക്കൻ അ­തി­ന്റെ വഴിയെ ന­ട­ന്നു. ഏ­താ­യാ­ലും കൈയിൽ ഒരു വടി കി­ട്ടി. സ­മാ­ധാ­ന­മാ­യി. ഇനി പാ­മ്പി­നെ പേ­ടി­ക്ക­ണ്ട കു­റു­ക്ക­നേ­യും പ­ട്ടി­യേ­യും പേ­ടി­ക്ക­ണ്ട. അയാൾ വീ­ട്ടിൽ നി­ന്നും ഇ­റ­ങ്ങി­യ റോ­ഡി­ലൂ­ടെ ന­ട­ന്നു ന­ട­ന്നു് പ്ര­ധാ­ന നി­ര­ത്തി­ലേ­ക്കി­റ­ങ്ങി.

പ്ര­ധാ­ന­നി­ര­ത്തും ശൂ­ന്യ­മാ­യി­രു­ന്നു. മ­ഹാ­യു­ദ്ധ­ത്തി­നു ശേ­ഷ­മു­ള്ള ഏതോ പു­രാ­ത­ന ന­ഗ­ര­ത്തെ ഒരു ക്യാ­മ­റാ­മാൻ സെപിയ ടോണിൽ ഒ­പ്പി­യെ­ടു­ത്ത­തു­പോ­ലു­ണ്ടു്. കെ­ട്ടി­ട­ങ്ങ­ളൊ­ക്കെ അ­ട­ഞ്ഞു­കി­ട­ക്കു­ന്നു. ക­ട­ക­ളു­ടെ പേ­രു­കൾ രേ­ഖ­പ്പെ­ടു­ത്തി­യ ഫ്ലെ­ക്സ് ബോർ­ഡു­കൾ ചി­ല­തു് അ­തി­ന്റെ കൊ­ളു­ത്തു­കൾ വേർ­പ്പെ­ട്ടു് തൂ­ങ്ങി കി­ട­ക്കു­ക­യാ­ണു്. അയാൾ ചി­ല­തു് വാ­യി­ച്ചു നോ­ക്കി. സൗമ്യ ബെ­യ്ക്ക­റി, ധന്യ ജ്വ­ല്ല­റി… ഇവിടെ എ­വി­ടെ­യൊ ആ­യി­രു­ന്നു മോഡേൺ ഹെയർ ക­ട്ടിം­ഗ് സലൂൺ. ഇല്ല ഒ­ന്നും തു­റ­ന്നി­ട്ടി­ല്ല. സ­ത്യ­ത്തിൽ സ­മ­യ­മെ­ത്ര­യാ­യി കാണും. ഇതു് രാ­ത്രി­യാ­ണോ പ­ക­ലാ­ണോ. വെ­ളി­ച്ച­മു­ണ്ടു്. പക്ഷേ, ആ­കാ­ശ­ത്തു് സൂ­ര്യ­നെ കാ­ണു­ന്നി­ല്ല. ഒ­രു­പ­ക്ഷേ, ന­ട്ട­പ്പാ­തി­രാ­യ്ക്കെ­ങ്ങാ­നും സൂ­ര്യ­നു­ദി­ച്ച­താ­യി­രി­ക്കു­മോ. “പ­ണ്ടൊ­രു നാളിൽ പട്ടണ ന­ടു­വിൽ പാതിര നേരം സൂ­ര്യ­നു­ദി­ച്ചു” സ്ക്കൂ­ളി­ലു് പ­ഠി­ച്ച തു­ള്ള­ലോർ­മ്മ വന്നു. അതും സം­ഭ­വി­ച്ചു­കൂ­ടാ­യ്ക­യി­ല്ല.

രാ­ത്രി­യോ പകലോ, സ­മ­യ­മെ­ത്ര­യാ­യി കാണും, ഹർ­ത്താ­ലോ ബന്ദോ മറ്റോ ആണോ, അതോ കർ­ഫ്യൂ പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ടോ ഇ­ത്ത­രം ചോ­ദ്യ­ങ്ങ­ളിൽ ത­ട­ഞ്ഞു് ഉ­ത്ത­രം കി­ട്ടാ­തെ നി­ര­ങ്ങി നീ­ങ്ങി അയാൾ എ. ടി. എം. കൗ­ണ്ട­റി­നു മു­ന്നിൽ എത്തി. സ­മാ­ധാ­ന­മാ­യി ഇനി കു­റ­ച്ചു കാ­ശെ­ടു­ത്തു­ക­ള­യാം. തന്റെ അ­ക്കൗ­ണ്ടിൽ നി­ന്നെ­ടു­ക്ക­ണോ അതോ ഭാ­ര്യ­യു­ടെ അ­ക്കൗ­ണ്ടിൽ നി­ന്നെ­ടു­ക്ക­ണോ എന്ന ചി­ന്ത­യിൽ ക­യ്യി­ലെ ര­ണ്ടു് എ. ടി. എം. കാർ­ഡു­ക­ളി­ലേ­ക്കും അയാൾ മാറി മാറി നോ­ക്കി. സർ­വ്വീ­സിൽ കയറി പ­ത്തി­രു­പ­തു വർ­ഷ­മാ­യി­ട്ടും അ­വ­ളു­ടെ അ­ക്കൗ­ണ്ടിൽ നി­ന്നും ഒരു രൂപ പോലും എ­ടു­ത്തി­ട്ടി­ല്ല. എ­ടു­ക്കേ­ണ്ടി വ­ന്നി­ട്ടി­ല്ല എ­ന്ന­താ­ണു് നേരു്. അ­വൾ­ക്കു് വ­ല്ല­തും ആ­വ­ശ്യ­മു­ണ്ടെ­ങ്കി­ലും തന്റെ കാർ­ഡാ­ണു് ഉ­പ­യോ­ഗി­ക്കു­ക. അ­വ­ളു­ടെ അ­ക്കൗ­ണ്ടിൽ ഇ­പ്പോൾ എത്ര തു­ക­യാ­യി­ക്കാ­ണും എ­ന്ന­റി­യാൻ അ­യാൾ­ക്കു് പെ­ട്ടെ­ന്നൊ­രു കൗ­തു­ക­മു­ണ്ടാ­യി. അ­വ­ളു­ടെ കാർ­ഡി­ട്ടു് പിൻ­ന­മ്പ­റും അ­ടി­ച്ചു് അയാൾ ഒരു നി­മി­ഷം കാ­ത്തു നി­ന്നു. യ­ന്ത്ര­ത്തി­നു് ഒ­ര­ന­ക്ക­വു­മി­ല്ല. കാർഡ് വ­ലി­ച്ചെ­ടു­ക്കാൻ നോ­ക്കി­യി­ട്ടു് അതു് കി­ട്ടു­ന്നു­മി­ല്ല. അയാൾ യ­ന്ത്ര­ത്തി­നി­ട്ടു് ര­ണ്ടു് തട്ടു കൊ­ടു­ത്തു. ഊ­ക്കി­ലൊ­ന്നു് വ­ലി­ച്ച­പ്പോൾ യ­ന്ത്ര­ത്തി­ന്റെ ഒരു ഭാഗം ഒ­ച്ച­യു­ണ്ടാ­ക്കി­ക്കൊ­ണ്ടു് അ­ടർ­ന്നു­വീ­ണു. അ­തി­ന്റെ ട്രേ­യിൽ അ­ടു­ക്കി വെ­ച്ചി­രു­ന്ന നോ­ട്ടു­കൾ പെ­ട്ടെ­ന്നു് അ­വി­ട­മാ­കെ ചിതറി പ­റ­ന്നു. ര­ണ്ടാ­യി­ര­ത്തി­ന്റെ നോ­ട്ടു­ക­ളാ­യി­രു­ന്നു അ­ധി­ക­വും. അ­ഞ്ഞൂ­റി­ന്റേ­തു­മു­ണ്ടാ­യി­രു­ന്നു. കു­നി­ഞ്ഞു് നോ­ട്ടു­കൾ എ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തിൽ നി­ന്നും ഉടനെ അയാൾ പിൻ­വാ­ങ്ങി. എ. ടി. എം.-ൽ നി­രീ­ക്ഷ­ണ ക്യാ­മ­റ­കൾ കാണും. അ­തെ­ന്നെ കൈ­യ്യോ­ടെ പി­ടി­കൂ­ടും എന്ന ചി­ന്ത­യാ­ണു് അയാളെ അ­തി­നു് പ്രേ­രി­പ്പി­ച്ച­തു്. തല ഉ­യർ­ത്തി നോ­ക്കി­യ­പ്പോൾ പൊ­ടി­യും മാ­റാ­ല­യും പി­ടി­ച്ച ക്യാ­മ­റ ത­ന്നെ­ത്ത­ന്നെ നോ­ക്കു­ന്ന­തു കണ്ടു. പെ­ട്ടെ­ന്നു് കൈ ഉ­യർ­ത്തി അയാൾ പ­റ­ഞ്ഞു. ഇല്ല. ഞാ­നൊ­ന്നും തൊ­ട്ടി­ട്ടി­ല്ല.

നോ­ട്ടു­ക­ളി­ലൊ­ന്നും ച­വി­ട്ടാ­തെ എ. ടി. എം കൗ­ണ്ട­റി­ന്റെ വാ­തി­ല­ട­ച്ചു് അയാൾ ഒരു വിധം പു­റ­ത്തി­റ­ങ്ങി. വെറും നി­ല­ത്തു് ആ പ­ണ­മ­ങ്ങ­നെ­യി­ട്ടു് പോ­ന്ന­തിൽ വ­ല്ലാ­ത്ത വേ­വ­ലാ­തി­യു­ണ്ടാ­യി­രു­ന്നു അ­യാൾ­ക്കു്. അ­താ­രെ­ങ്കി­ലും എ­ടു­ത്തു കൊ­ണ്ടു പോകും തീർ­ച്ച. കേസ് എന്നെ തേടി വ­രി­ക­യും ചെ­യ്യും. ക്യാ­മ­റ എ­ല്ലാം ക­ണ്ടി­ട്ടു­ണ്ടു്. ഇനി വ­രു­ന്ന­യാൾ ആ ക്യാ­മ­റ തന്നെ ഊരി കൊ­ണ്ടു പോ­യാ­ലോ. ങ്ങ് ആ എന്തോ ആ­വ­ട്ടെ. എ­ന്നാ­ലും ഭാ­ര്യ­യു­ടെ അ­ക്കൗ­ണ്ടിൽ എത്ര പ­ണ­മു­ണ്ടെ­ന്ന­റി­യാൻ ക­ഴി­യാ­ത്ത­തിൽ ഒരു മ­നോ­വി­ഷ­മ­മു­ണ്ടാ­യി അ­യാൾ­ക്കു്. ഭാ­ര്യ­യെ­ക്കു­റി­ച്ചു് വലിയ അ­ഭി­മാ­ന­മാ­യി­രു­ന്നു അ­യാൾ­ക്കു്. ഒ­രൊ­റ്റ രൂപ പോലും അവൾ അ­നാ­വ­ശ്യ­മാ­യി ക­ള­യി­ല്ല. പി­രി­വു­കാ­രോ ഭി­ക്ഷ­ക്കാ­രോ ഗേ­റ്റ് തു­റ­ക്കു­ന്ന ഒച്ച കേ­ട്ടാൽ ഓ­ടി­ച്ചെ­ന്നു് വാ­തി­ലും ജ­ന­ലു­മൊ­ക്കെ അ­ട­ച്ചു് ഒ­ളി­ച്ചി­രി­ക്കു­ന്ന പ്ര­കൃ­തം. പു­റ­ത്തു നി­ന്ന­വർ ഒ­രു­പാ­ടു് ഒച്ച വെ­ച്ചും കാ­ളിം­ഗ് ബെ­ല്ലിൽ വി­ര­ല­മർ­ത്തി­യും മ­ടു­ത്തു് പോ­യി­ക്കോ­ളും. പ്ര­ള­യ­ദു­രി­താ­ശ്വാ­സം പി­രി­ക്കാ­നെ­ത്തി­യ സ­ഹ­പ്ര­വർ­ത്ത­ക­രു­ടെ മു­ന്നിൽ ഒ­രി­ക്ക­ല­വൾ തോ­റ്റെ­ന്നു ക­രു­തി­യ­താ­ണു്. പി­രി­ക്കാ­നെ­ത്തി­യ സു­ധാ­ക­രൻ മാ­ഷു­ടെ ഖ­ദർ­ക്കു­പ്പാ­യ­ത്തി­ന്റെ പോ­ക്ക­റ്റിൽ കൈ­യി­ട്ടു് ഒ­ര­ഞ്ചു രൂ­പ­യു­ടെ നോ­ട്ടു് വ­ലി­ച്ചെ­ടു­ത്തു് അവൾ പ­റ­ഞ്ഞു. ഒ­രൊ­റ്റ പൈസ കൈ­യി­ലി­ല്ല മാഷെ. കാ­ശെ­ടു­ക്ക­ണ­മെ­ങ്കിൽ ബാ­ങ്കിൽ പോണം. അതു് സാ­ര­മി­ല്ല മാ­ഷ്ക്കു് ഞാൻ ത­ന്നോ­ളാം. തൽ­ക്കാ­ലം ഇതു് ചേർ­ക്കു്. സു­ധാ­ക­രൻ മാഷ് നി­ന്നി­ട­ത്തു നി­ന്നു് ആ­വി­യാ­യി­പ്പോ­യി­ല്ലെ­ന്നേ­യു­ള്ളൂ.

ഇ­ട­യ്ക്കി­ടെ ചി­രി­ക്കാ­നു­ള്ള വക എ­ന്തെ­ങ്കി­ലും അവൾ ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടി­രി­ക്കും. കാ­ഞ്ഞ­ബു­ദ്ധി­യാ­ണു്. എ­വി­ടെ­യും തോ­റ്റു കൊ­ടു­ക്കി­ല്ല. ആ­രെ­യെ­ങ്കി­ലും പ­റ്റി­ച്ചു് അതിൽ വലിയ രസം ക­ണ്ടെ­ത്തും. പ­ത്തി­രു­പ­ത്തി­നാ­ലു് വയസു തോ­ന്നി­ക്കു­ന്ന ഒരു പെൺ­കു­ട്ടി അ­വ­ളെ­ഴു­തി­യ കവിതാ സ­മാ­ഹാ­രം വി­ല്ക്കാ­നാ­യി വന്നു. അ­മ്പ­തു രൂ­പ­യാ­ണു് വില. ‘എ­ല്ലാ­രും ഒ­രു­മി­ച്ചും സ്നേ­ഹ­ത്തോ­ടെ­യും ജീ­വി­ക്കു­ന്ന കാലം’, എ­ന്നാ­യി­രു­ന്നു ആ കവിതാ പു­സ്ത­ക­ത്തി­ന്റെ പേരു്. ഭാര്യ വെ­റു­തെ ആ പു­സ്ത­ക­മൊ­ന്നു് മ­റി­ച്ചു നോ­ക്കി അ­വി­ടെ­ത്ത­ന്നെ­യി­ട്ടി­ട്ടു് പ­റ­ഞ്ഞു: “അ­മ്പ­തു് രൂ­പ­യ്ക്കു് തി­ന്നാ­നു­ള്ള എ­ന്തെ­ങ്കി­ലു­മാ­യി­രു­ന്നേ­ലു് വയറു നി­റ­ഞ്ഞേ­നെ. ഇ­തി­പ്പോ കവിത. എ­ന്തു് ഗുണമാ കു­ഞ്ഞി ഈ കവിത കൊ­ണ്ടു­ള്ള­തു്. ” പെൺ­കു­ട്ടി ഒ­ന്നും പ­റ­ഞ്ഞി­ല്ല. അ­വ­ള­പ്പോൾ ചി­രി­ച്ച­തി­നു് വ­ല്ലാ­ത്ത തി­ള­ക്ക­മു­ണ്ടാ­യി­രു­ന്നു. പെൺ­കു­ട്ടി പ­റ­ഞ്ഞു. “ഇതു വെ­ച്ചോ­ളു. ചേ­ച്ചി­യെ­നി­ക്കു് കാ­ശൊ­ന്നും തരണ്ട. എ­പ്പ­ഴെ­ങ്കി­ലും സമയം കി­ട്ടു­മ്പോൾ ഒന്നു വാ­യി­ച്ചു നോ­ക്ക­ണം.” അതും പ­റ­ഞ്ഞു് അവൾ ഇ­റ­ങ്ങി ന­ട­ന്നു. എ­ന്നി­ട്ടും ഭാര്യ വി­ട്ടി­ല്ല. അവൾ വി­ളി­ച്ചു പ­റ­ഞ്ഞു. “ഞാ­നി­തു് വാ­യി­ക്കാ­നൊ­ന്നും പോ­വു­ന്നി­ല്ല. വേ­ണ­മെ­ങ്കിൽ പ­ട്ടി­ക്കാ­ട്ടം കോ­രാ­നെ­ടു­ക്കാം”

നാ­ണു­വി­ന്റെ ചാ­യ­ക്ക­ട തു­റ­ന്നു ക­ണ്ടി­ല്ല. ഹെയർ ഡൈ വാ­ങ്ങാ­റു­ള്ള ഫാൻസി ഷോ­പ്പും തു­റ­ന്നി­ട്ടി­ല്ല. റോ­ഡി­ന്റെ വീ­ണ്ടു­മൊ­ര­ഭാ­വം പെ­ട്ട­ന്ന­യാ­ളു­ടെ ശ്ര­ദ്ധ­യിൽ പെ­ട്ടു. ഇത്ര നേ­ര­മാ­യി ഒറ്റ മ­നു­ഷ്യർ പോലും ഇതിലെ ക­ട­ന്നു പോ­യി­ട്ടി­ല്ല. ഓ ഇതൊരു വി­ജ­ന­മാ­യ പാ­തി­ര­യാ­ണു്. പാതിര നേരം സൂ­ര്യ­നു­ദി­ച്ച­തു ത­ന്നെ­യാ­ണു്. അ­ല്ലെ­ങ്കിൽ സൂ­ര്യ­നെ­ക്കാ­ളു­ച്ച­ത്തിൽ ച­ന്ദ്ര­നു­ദി­ച്ച­താ­ണു്. എ­ല്ലാ­വ­രും ഉ­റ­ങ്ങു­ക­യാ­ണു്. ആരും ഉ­ണ­രാ­റാ­യി­ട്ടി­ല്ല. അയാൾ സ്വ­ന്തം ത­ല­ക്കി­ട്ടൊ­ന്നു് കി­ഴു­ക്കി തി­രി­ഞ്ഞു ന­ട­ക്കാൻ തു­ട­ങ്ങി.

ഗേ­റ്റി­ന്റെ ലോ­ക്കൊ­ന്നു് തട്ടി അ­ക­ത്തു ക­ട­ന്നു് അയാൾ കാ­ളിം­ഗ് ബെ­ല്ലിൽ വി­ര­ല­മർ­ത്തി നി­ന്നു. ഓ ബെ­ല്ല­ടി­യു­ന്നി­ല്ല. ക­ര­ണ്ടു് പോ­യി­ക്കാ­ണും. വാ­തി­ലിൽ അ­മർ­ത്തി മു­ട്ടി. ആരും വാതിൽ തു­റ­ന്നി­ല്ല. എ­ല്ലാ­വ­രും നല്ല ഉ­റ­ക്ക­മാ­യി­രി­ക്കും. വ­രാ­ന്ത­യി­ലെ ചാ­രു­ക­സേ­ര­യിൽ പൊ­ടി­പി­ടി­ച്ചു കി­ട­ക്കു­ന്ന പു­സ്ത­കം കണ്ടു. അയാൾ അ­തെ­ടു­ത്തു് പൊടി തട്ടി നോ­ക്കി. വേ­ണ്ട­ത്ര ക­ണ്ണു­പി­ടി­ക്കു­ന്നി­ല്ല. എ­ങ്കി­ലും പു­റം­ച­ട്ട വാ­യി­ക്കാം. അയാൾ തപ്പി തപ്പി വാ­യി­ച്ചു. ‘എ­ല്ലാ­രും ഒ­രു­മി­ച്ചും സ്നേ­ഹ­ത്തോ­ടെ­യും ജീ­വി­ക്കു­ന്ന കാലം.’ ആ­രാ­ണു് ഈ പു­സ്ത­കം ഇവിടെ കൊ­ണ്ടി­ട്ട­തു്. ആ­ദ്യ­ത്തെ പേജ് മാ­റ്റി അയാൾ പു­സ്ത­ക­ത്തി­ന­ക­ത്തു കയറി. അ­ക്ഷ­ര­ങ്ങൾ കു­റ­ച്ചു കൂടി തെ­ളി­ഞ്ഞു. ആ­ദ്യ­ത്തെ കവിത വാ­യി­ക്കാൻ തു­ട­ങ്ങി.

എ­ല്ലാ­രും ഒ­രു­മി­ച്ചും സ്നേ­ഹ­ത്തോ­ടെ­യും ജീ­വി­ക്കു­ന്ന കാലം.

“സു­കു­മാ­രൻ സു­ഭ­ദ്ര സു­ധാ­ക­രൻ മൈമുന

വ­റീ­തു് മ­മ്മു­ഞ്ഞി കൊ­ച്ചു­ത്രേ­സ്യാ കു­ഞ്ഞ­വ­റാൻ,

പ­ണ്ഡി­റ്റു് കു­ഞ്ഞാ­ടൻ

ക­ല­ന്തൻ മമ്മു, കോൺ­ഗ്ര­സ് കു­മാ­രൻ

ക­മ്മ്യൂ­ണി­സ്റ്റു് അ­പ്പ­ന­മ്പ്യാർ, പച്ച മൂസ

വെടി ക­ല്യാ­ണി, പാ­ഷാ­ണം കു­ഞ്ഞ­ച്ചൻ

… … …

എ­ല്ലാ­രും ഒ­രു­മി­ച്ചും സ്നേ­ഹ­ത്തോ­ടെ­യും

ജീ­വി­ക്കു­ന്ന കാലം ”

ഉ­റ­ക്കെ വി­ളി­ച്ചി­ട്ടും ആരും തു­റ­ക്കാ­താ­യ­പ്പോൾ അയാൾ പ­തു­ക്കെ വാതിൽ തള്ളി. വലിയ പ­രി­ഭ­വ­മൊ­ന്നു­മി­ല്ലാ­തെ വാതിൽ മ­ലർ­ക്കേ തു­റ­ന്നു. വീ­ട്ടി­ന­ക­ത്തു് നല്ല ഇ­രു­ട്ടാ­യി­രു­ന്നു. അ­മർ­ത്തി­യ­പ്പോൾ ചു­മ­രി­ലെ സ്വി­ച്ച് ബോർഡ് അ­യാ­ളു­ടെ കൈ­യി­ലേ­ക്കു് പ­റി­ഞ്ഞ­ടർ­ന്നു വീണു. മു­റി­ക­ളി­ലൊ­ന്നും ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല. കുറേ എലികൾ ഒ­ച്ച­വെ­ച്ചു് ത­ല­ങ്ങും വി­ല­ങ്ങും ഓടാൻ തു­ട­ങ്ങി. അ­തി­ലൊ­ന്നു് അ­യാ­ളു­ടെ ചു­മ­ലി­ലേ­ക്കു് പാ­ഞ്ഞു­ക­യ­റി ചെ­വി­യിൽ ക­ടി­ച്ചു. ഇനി ഇവിടെ നി­ന്നൂ­ട. എലികൾ കൂ­ട്ട­ത്തോ­ടെ ആ­ക്ര­മി­ക്കും. അയാൾ പു­റ­ത്തേ­ക്കി­റ­ങ്ങി ഓടി. ഓ­ട്ട­ത്തി­നി­ട­യിൽ അ­യാ­ളു­ടെ ഉ­ടു­മു­ണ്ടു് എ­വി­ടെ­യോ ഉ­ട­ക്കി.

images/babu-3.jpg

പു­റ­ത്ത­പ്പോ­ഴും ആ ചത്ത വെയിൽ നി­ഴ­ലു­കൾ പു­ത­ച്ചു കി­ട­ന്നി­രു­ന്നു. അ­ടു­ത്ത വീ­ട്ടിൽ ആ­രെ­ങ്കി­ലു­മു­ണ്ടോ എന്നു നോ­ക്ക­ണം. പ­റ്റു­മെ­ങ്കിൽ അവരെ വി­ളി­ച്ചു­ണർ­ത്തി ചോ­ദി­ക്ക­ണം. കാ­ളിം­ഗ് ബെൽ ശ­ബ്ദി­ക്കാ­ത്ത അ­യൽ­വീ­ടി­ന്റെ വാ­തി­ലിൽ അയാൾ ഉ­റ­ക്കെ ഇ­ടി­ക്കാൻ തു­ട­ങ്ങി. പി­ന്നെ തൊ­ട്ട­ടു­ത്ത വീ­ട്ടി­ലേ­ക്കോ­ടി. അവിടെ നി­ന്നും അ­ടു­ത്ത വീ­ട്ടി­ലേ­ക്കു്. ഓ­ട്ട­ത്തി­നി­ട­യിൽ മു­മ്പൊ­ന്നും ക­ണ്ടി­ട്ടി­ല്ലാ­ത്ത വ­ലി­യൊ­രു കു­ന്നു് പെ­ട്ടെ­ന്നു് അ­യാ­ളു­ടെ വഴി ത­ട­ഞ്ഞു. സു­കു­മാ­രൻ സു­ഭ­ദ്ര സു­ധാ­ക­രൻ മൈമുന വ­റീ­തു് മ­മ്മു­ഞ്ഞി എ­ന്നി­ങ്ങ­നെ പേ­രു­ക­ളു­രു­വി­ട്ടു് അയാളാ കു­ന്നു് പാ­ഞ്ഞു­ക­യ­റാൻ തു­ട­ങ്ങി. അ­യാ­ളു­ടെ ച­വി­ട്ടേ­റ്റ് അസ്ഥി ഖ­ണ്ഡ­ങ്ങ­ളും ത­ല­യോ­ട്ടി­ക­ളും അ­ന്ത­രീ­ക്ഷ­ത്തിൽ പ­റ­ക്കാൻ തു­ട­ങ്ങി. കു­ന്നി­ന്റെ ഏ­റ്റ­വും മു­ക­ളിൽ മു­ട്ടു­കു­ത്തി­യി­രു­ന്നു് ആ­കാ­ശ­ത്തേ­ക്കു് കൈ­ക­ളു­യർ­ത്തി അയാൾ ഉ­റ­ക്കെ അലറാൻ തു­ട­ങ്ങി “ഇവിടെ ആ­രെ­ങ്കി­ലു­മു­ണ്ടോ. ഈ ലോ­ക­ത്തു് ആ­രെ­ങ്കി­ലും ബാ­ക്കി­യു­ണ്ടോ…?”

കെ. ടി. ബാ­ബു­രാ­ജ്
images/baburaj.jpg

ക­ണ്ണൂർ ജി­ല്ല­യി­ലെ വ­ള­പ­ട്ട­ണ­ത്തു് ജനനം. അച്ഛൻ കെ. നാ­രാ­യ­ണൻ, അമ്മ ടി. കാർ­ത്യാ­യ­നി. രാ­മ­വി­ലാ­സം എൽ. പി. സ്കൂൾ, വ­ള­പ­ട്ട­ണം ഗവ: ഹൈ­സ്ക്കൂൾ, ക­ണ്ണൂർ എസ്. എൻ. കോ­ളേ­ജ്, ത­ല­ശ്ശേ­രി ബ്ര­ണ്ണൻ കോ­ളേ­ജ്, മാ­ന­ന്ത­വാ­ടി ബി. എഡ് സെ­ന്റർ എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം.

ക­ണ്ണൂർ ആ­കാ­ശ­വാ­ണി­യിൽ പ്രോ­ഗ്രാം കോം­പി­യ­റാ­യും, വിവിധ പ്രാ­ദേ­ശി­ക ചാ­ന­ലു­ക­ളിൽ അ­വ­താ­ര­ക­നാ­യും പ്ര­വർ­ത്തി­ച്ചി­രു­ന്നു. കു­റേ­ക്കാ­ലം സ­മാ­ന്ത­ര കോ­ളേ­ജു­ക­ളിൽ അ­ധ്യാ­പ­ക­നാ­യി. പ്രൊ­ഫ­ഷ­ണൽ ഫോ­ട്ടോ­ഗ്രാ­ഫ­റാ­ണു്. അ­ദൃ­ശ്യ­നാ­യ കോ­മാ­ളി, തീ അ­ണ­യു­ന്നി­ല്ല, ബി­നാ­മി, ഒരു ദീർ­ഘ­ദൂ­ര ഓ­ട്ട­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നും, മായാ ജീ­വി­തം, സ­മ­കാ­ലം (കഥകൾ) സാ­മൂ­ഹ്യ­പാ­ഠം, മ­ഴ­ന­ന­ഞ്ഞ ശലഭം, പു­ളി­മ­ധു­രം, ഭൂ­ത­ത്താൻ കു­ന്നിൽ പൂ പ­റി­ക്കാൻ പോയ കു­ട്ടി­കൾ (ബാ­ല­സാ­ഹി­ത്യം) ജീ­വി­ത­ത്തോ­ടു ചേർ­ത്തു­വെ­ച്ച ചില കാ­ര്യ­ങ്ങൾ (അ­നു­ഭ­വം, ഓർമ്മ) ദൈ­വ­മു­ഖ­ങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മ­ഴ­ന­ന­ഞ്ഞ ശലഭം ഇം­ഗ്ലീ­ഷി­ലേ­ക്കു് മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ബു­ദാ­ബി ശക്തി അ­വാർ­ഡ് (1992) ഭാഷാ പു­ര­സ്ക്കാ­രം (2003) പി. ടി. ഭാ­സ്ക്ക­ര പ­ണി­ക്കർ അ­വാർ­ഡ് (2014) ഭീമ ര­ജ­ത­ജൂ­ബി­ലി പ്ര­ത്യേ­ക പു­ര­സ്ക്കാ­രം (2015) സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (2018) പ്രാ­ദേ­ശി­ക ദൃ­ശ്യ­മാ­ധ്യ­മ പു­ര­സ്ക്കാ­രം, കേരള സ്റ്റേ­റ്റ് ബ­യോ­ഡൈ­വേർ­സി­റ്റി ബോർ­ഡി­ന്റെ ഫോ­ട്ടോ­ഗ്രാ­ഫി അ­വാർ­ഡ് (2017) ക­ണ്ണാ­ടി സാ­ഹി­ത്യ പു­ര­സ്ക്കാ­രം (2019) പ്രൊഫ. കേശവൻ വെ­ള്ളി­ക്കു­ള­ങ്ങ­ര ബാല ശാ­സ്ത്ര­സാ­ഹി­ത്യ അ­വാർ­ഡ് (2019) എ­ന്നി­വ ല­ഭി­ച്ചി­ട്ടു­ണ്ടു്. കേരള ഫോക് ലോർ അ­ക്കാ­ദ­മി­യു­ടെ ഡോ­ക്യു­മെ­ന്റ­റി പു­ര­സ്ക്കാ­രം (2020). സമഗ്ര സം­ഭാ­വ­ന­യ്ക്കു­ള്ള സ­തീർ­ത്ഥ്യ പു­ര­സ്ക്കാ­രം (2020). കേരള സർ­ക്കാർ പ­ബ്ലി­ക്ക് റി­ലേ­ഷൻ വ­കു­പ്പി­ന്റെ മിഴിവു്-​2021 ഷോർ­ട്ട് ഫിലിം അ­വാർ­ഡ് എ­ന്നി­വ­യും ല­ഭി­ച്ചി­ട്ടു­ണ്ടു്. ഷോർ­ട്ട് ഫിലിം ഡോ­ക്യു­മെ­ന്റ­റി വി­ഭാ­ഗ­ങ്ങ­ളി­ലാ­യി പ­തി­ന­ഞ്ചി­ലേ­റെ സി­നി­മ­കൾ ചെ­യ്തി­ട്ടു­ണ്ടു്.

ഭാര്യ: നിഷ, മക്കൾ: വൈ­ഷ്ണ­വ്, നന്ദന

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Lokavasanam (ml: ലോ­കാ­വ­സാ­നം).

Author(s): K. T. Baburaj.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-04.

Deafult language: ml, Malayalam.

Keywords: Short Story, K. T. Baburaj, Lokavasanam, കെ. ടി. ബാ­ബു­രാ­ജ്, ലോ­കാ­വ­സാ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Pilgrim of the World at the End of His Journey, a painting by Thomas Cole (1801–1848). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.