SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Imported_Photos.jpg
Another call from africa mixed media on canvas, a painting by Turgoart .
എം. ബ­ഷീ­റി­ന്റെ കവിത

കെ. ജി. എസ്.

എം. ബ­ഷീ­റി­ന്റെ വാ­ക്കു­കൾ വെ­യി­ലി­ന്റെ വി­ദ്യാർ­ത്ഥി­കൾ. വെ­യി­ലാ­ണു് അ­റി­വു്, പ­രീ­ക്ഷ, ചോ­ദ്യം, ഉ­ത്ത­രം, ജയം, പ­രാ­ജ­യം. വെ­യി­ലിൽ ന­ട്ട­തോ നീർ­ത്തി വി­രി­ച്ച­തോ വെ­യി­ലി­നോ­ടു് ക­ല­ഹി­ച്ച­തോ വെ­യി­ലി­ലേ­ക്കു് തൂ­വി­പ്പോ­യ­തോ ആയ ജീ­വി­തം. അ­നു­ഭ­വ­ത്തി­ന്റെ നേ­ര­ട­രു­കൾ വെ­യി­ലിൽ വാ­യി­ക്കു­ന്നു, ഒ­ന്നും നി­ലാ­വ­ല്ലാ­ത്ത ബ­ഷീ­റി­ന്റെ കവിത. പി­രി­ഞ്ഞു് കു­റേ­ക്കാ­ലം ക­ഴി­ഞ്ഞു് പഴയ കൂ­ട്ടു­കാ­രി­യെ ക­ണ്ടു­മു­ട്ടു­ന്നു. പ­ണ്ടു് തലയിൽ ത­ട്ട­മി­ടാ­ത്ത­വ­ളെ. നരച്ച പർ­ദ്ദ­യിൽ പൊ­തി­ഞ്ഞ ചി­രി­യിൽ ക­ണ്ടു­മു­ട്ടു­ന്നു. അ­വ­രു­ടെ ലോ­കാ­വ­സാ­ന­ത്തി­നു് ശേ­ഷ­മു­ള്ള കാണൽ. വായന അ­ത്ര­യ്ക്കു് പ്രി­യ­മാ­യി­രു­ന്ന­വൾ­ക്കു്, ഖ­സാ­ക്കു് വേ­ദ­പു­സ്ത­ക­മാ­ക്കി­യി­രു­ന്ന­വൾ­ക്കു്, പി­രി­യേ­ണ്ടി വ­ന്ന­തു് വിജയൻ മ­രി­ച്ച­റി­യാ­ത്ത ‘വി­ജ­യേ­ട്ട­ന്റെ പുതിയ പു­സ്ത­കം ഏതെ’ന്നു് ചോ­ദി­പ്പി­ക്കു­ന്ന ഇ­രു­ട്ടി­ലേ­ക്കു്. ആ ന­ടു­ക്കം ഉ­ള്ളു് പൊ­ള്ളി­ക്കു­ന്ന വെയിൽ. അവർ ത­മ്മി­ലെ മ­ന­ക്കൂ­ട്ടി­ന്റെ തണൽ എന്നേ വെ­ട്ടി­പ്പോ­യി­രു­ന്നു. അവർ നിൽ­ക്കു­ന്ന­തു് അ­തി­ന്റെ ഊ­മ­ത്തീ­യിൽ. ഒരു വെ­യി­ലും പഴയ വെ­യി­ല­ല്ല. ദുഃ­ഖ­വും സ­ഹ­ന­വും അ­വ­സ്ഥാ­വെ­ളി­വും എ­തിർ­ക്ക­തി­രു­മെ­ല്ലാ­മാ­യി വ­രു­ന്ന ബ­ഷീ­റ­നു­ഭ­വ­ത്തി­ലെ വെ­യി­ലും പഴയ വെ­യി­ല­ല്ല. ഇ­ന്ന­ലെ­യി­ല്ലാ­ത്ത ക­തി­രെ­ഴു­ത്തു് ഈ ക­വി­ത­ക­ളി­ലു­ണ്ടു്. ഈ വാ­ക്കു­ക­ളിൽ തെ­ളി­യു­ന്ന കാ­തൽ­ക്ക­രു­ത്തിൽ നി­റ­യു­ന്ന­തു് വെ­യിൽ­മ­ണം. പൂ­മ­ണ­മ­ല്ല.

ബ­ഷീ­റി­ന്റെ വാ­ക്കു­കൾ­ക്കു് പ­ണ്ടു് കു­ട­യും കൂ­ര­യു­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു. വെയിൽ കൊ­ണ്ടു് ദൂരം താ­ണ്ടി. പേ­മ­ഴ­യാ­യും മ­രു­ത്തീ­യാ­യും യാതന പെ­രു­കി­യ­പ്പോൾ കു­ട­യാ­യി ക­വി­ത­യെ­ത്തി. വാ­ക്കു­കൾ അതിൽ ചേർ­ന്നു് നി­ന്നു. കവിത ബ­ഷീ­റിൽ അ­ഭ­യ­ത്തി­ന്റെ കൂ­ടാ­ര­മാ­യി. ആകാശം പോലെ. കടൽ പോലെ. കാ­രു­ണ്യം പോലെ മറവി പോലെ അപാരത പോലെ ഒരു കൂ­ടാ­രം. അർ­ത്ഥം പ­റ­ഞ്ഞും ദർശനം പ­റ­ഞ്ഞും അ­ള­ന്നു തീർ­ക്കാ­നാ­വാ­ത്ത ഇടം ബ­ഷീ­റി­ന്റെ പല ക­വി­ത­ക­ളു­ടെ­യും ഉ­ള്ളിൽ കാ­ണു­ന്നു. മരം ഉ­പേ­ക്ഷി­ച്ച പൂ­ക്കൾ­ക്കു് ചെ­ന്നു വീ­ഴാ­നു­ള്ള ഹൃദയം, ബ­ഷീ­റി­നു് കവിത. വീണ പൂ­ക്ക­ളു­ടെ വീടു് കവിത. തോ­റ്റ­വ­യ്ക്കും പു­റ­ന്ത­ള്ള­പ്പെ­ട്ട­വ­യ്ക്കും അഭയം കവിത. ‘ക­വി­ത­കൾ ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ’ എന്ന ക­വി­ത­യിൽ ഈ അ­ഭ­യ­ക്കു­ളിർ നാ­മ­നു­ഭ­വി­ക്കു­ന്നു. അ­ഭ­യ­മി­ല്ലാ­ത്ത­വ­യ്ക്കെ­ല്ലാം അ­ഭ­യ­മാ­യി ക­വി­ത­യു­ണ്ടെ­ന്ന കുളിർ. അ­തി­നു് വേണ്ട അ­ക­വി­സ്തൃ­തി ക­വി­ത­യിൽ ബഷീർ കരുതി വെ­ക്കു­ന്നു; കു­റ­ച്ചു് വാ­ക്കു­ക­ളിൽ കൂ­ടു­തൽ ലോകം ഉൾ­ക്കൊ­ണ്ടു്.

ന­ട്ടു­ച്ച സ­മ­കാ­ല­ച­രി­ത്ര­മാ­യി ബ­ഷീ­റി­ന്റെ വാ­ക്കു­ക­ളു­ടെ നെ­റു­ക­യിൽ ച­വി­ട്ടി നിൽ­ക്കു­ന്നു. ബ­ഷീ­റി­ന്റെ ക­വി­ത­ക­ളി­ലെ ക്രി­യാ­പ­ദ­ങ്ങ­ളെ­ല്ലാം സ­മ­കാ­ല­ച­രി­ത്ര സം­ഭ­വ­ങ്ങൾ തന്ന ഭ­യ­ത്തി­ലും പീ­ഡ­ന­ത്തി­ലും ഉൽ­ക്ക­ണ്ഠ­യി­ലും ക്രോ­ധ­ത്തി­ലും പ്ര­തി­രോ­ധ­ത്തി­ലും പ്ര­ത്യാ­ശ­യി­ലും വേരു് പാ­യി­ച്ചു് അർ­ത്ഥോ­ല്പാ­ദ­ന­നി­ര­ത­മാ­വു­ന്ന­വ. കാ­ഴ്ച­യു­ടേ­യും കേൾ­വി­യു­ടേ­യും പല പല ത­ല­ങ്ങ­ളൊ­രു­ക്കു­ന്ന മൊ­സൈ­ക്കു­കൾ ബ­ഷീ­റി­ന്റെ ക­വി­ത­ക­ളിൽ സ­മൃ­ദ്ധം. ഋ­തു­ക്ക­ളു­ടെ­യും പ്ര­തി­ക­ര­ണ­ങ്ങ­ളു­ടേ­യും ജൈ­വ­പ്ര­തി­രോ­ധ­ത്തി­ന്റെ­യും അ­തി­ജീ­വ­ന­ത്തി­ന്റെ­യും സ്വാ­ഭാ­വി­ക­വും ല­ളി­ത­വു­മാ­യ ച­ല­ന­മി­ത്തു­കൾ നേ­ര­ട­രു­ക­ളാ­യി നി­റ­ഞ്ഞ­വ.

‘മ­റ­ന്നു് പോയ വാ­ക്കു­കൾ’ ‘മ­റ്റാ­രു­ടേ­യോ ജീ­വി­ത­ത്തി­ലേ­ക്കു­ള്ള ബസ്’ തു­ട­ങ്ങി­യ പലതും ക­നൽ­ക്ക­വി­ത­കൾ. ചാരം മൂ­ടി­ത്തു­ട­ങ്ങി­യ കനൽ വേറേ ചില ക­വി­ത­ക­ളി­ലും ജീ­വി­ത­ങ്ങ­ളാ­യു­ണ്ടു്. ‘മ­റ­ന്നു പോയ വാ­ക്കി’ൽ ശാ­ന്ത­മാ­യി ബഷീർ പ­റ­യു­ന്ന­തു് ഒരു വീ­ട്ട­മ്മ­യു­ടെ അ­ശാ­ന്ത­മാ­യ ജ­ന്മ­ഹോ­മ­ത്തി­ന്റെ ദി­ന­സ­രി. ആ­ടി­ത്ത­ളർ­ന്നു് ഇ­രു­ട്ടിൽ മൂ­ക­മാ­യി അ­സ്ത­മി­ക്കു­ന്ന ഒരു പെൺ­പ­ക­ലി­ന്റെ കഥ. അതിൽ ആ­രു­മ­റി­യാ­തെ ബ­ലി­യാ­കു­ന്ന അ­വ­ളു­ടെ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ ദു­ര­ന്തം. ആ സ്ത്രീ­ദി­വ­സ­ത്തി­ന്റെ പു­റ­വും അകവും ക­വി­ത­യി­ലു­ണ്ടു്. വാ­ച്യ­വും ധ്വ­നി­യു­മാ­യി. പുറമേ അവൾ ബാ­ധ്യ­ത­ക­ളി­ലും ക­ട­മ­ക­ളി­ലും ബന്ദി. പല ജോ­ലി­ത്തു­ട­ലു­ക­ളിൽ ബന്ദി. അകമേ അവൾ കവി. അ­വ­ള­ല്ലാ­തെ ആ­രു­മ­റി­യാ­ത്ത കവി. അ­വൾ­ക്കു് പ­രി­ച­രി­ക്കാൻ ക­ഴി­യാ­തെ പോ­കു­ന്ന സ്വ­ന്തം പ്ര­തി­ഭ… വീ­ടി­നു് വേ­ണ്ടി ഹോ­മി­ക്ക­പ്പെ­ടു­ന്ന­തു് അ­വ­ളു­ടെ കാ­വ്യ­ജീ­വി­തം. ഒരു കവിത പൂർ­ത്തി­യാ­ക്കാൻ അ­വൾ­ക്കു് ഒരു വാ­ക്കു് കൂടി വേണം. ആ വാ­ക്കു് പ­ല­വ­ട്ടം ബോ­ധ­ത്തിൽ മി­ന്നി­മാ­ഞ്ഞു. ഓർ­ത്തെ­ടു­ക്കാ­നാ­യും മു­മ്പേ ആ വാ­ക്കു് വ­ഴു­തി­പ്പോ­വു­ന്നു. അ­വൾ­ക്ക­തു് വീ­ണ്ടെ­ടു­ക്ക­ണം. ഏതു് ജോ­ലി­ത്തി­ര­ക്കി­ലും അവൾ ആ വാ­ക്കു് തി­ര­ഞ്ഞു. പ­ല­വ­ട്ടം വെ­ളി­പ്പെ­ട്ട ആ വാ­ക്കി­നെ അ­വൾ­ക്കു് ക­വി­ത­യി­ലേ­ക്കെ­ടു­ത്തു് നടാൻ പ­റ്റു­ന്നി­ല്ല. അവളിൽ നി­റ­യാൻ മാ­ത്രം അ­വൾ­ക്കു് നേ­ര­മി­ല്ല. അ­വ­ളു­ടേ­താ­യ നേരം എന്ന സ്വൈ­രം കി­ട്ടു­ന്നി­ല്ല. അ­പ്പോ­ഴേ­ക്കും മ­റ്റൊ­രു ജോലി. എ­ഴു­ത്തു­കാ­രി­യു­ടെ സ്വ­ന്തം മുറി എ­ന്നാൽ എ­ഴു­ത്തു­കാ­രി­യു­ടെ സ്വ­ന്തം സ­മ­യ­വും സ്വൈ­ര­വും സ്വാ­ത­ന്ത്ര്യ­വും എ­ന്നർ­ത്ഥം. ഈ ക­വി­ക്കു് അ­തൊ­ന്നും ഇല്ല. ദൈ­നം­ദി­ന­ത­യു­ടെ അ­തി­കർ­ക്ക­ശ­മാ­യ ഗ­തി­ക­ളും കു­തി­ക­ളും വീ­ഴ്ച­ക­ളു­മൊ­ന്നും മാ­റ്റി വെ­ക്കാൻ വയ്യ. മാ­റ്റി വെ­ക്കാ­വു­ന്ന­തു് ത­നി­ക്കു് ഉ­യി­രാ­യ തന്റെ കവിത പൂർ­ത്തി­യാ­ക്കൽ മാ­ത്രം. വീ­ട്ടി­ലെ തീ­രാ­പ്പ­ണി­ക­ളും ഒ­ടു­വിൽ കി­ട­ക്ക­പ്പ­ണി­യും തീരും വരെ നീ­ളു­ന്നു ആ വാ­ക്കി­നാ­യു­ള്ള അ­വ­ളു­ടെ പി­ട­ച്ചിൽ. കൈ­മു­ട്ടി­ലെ പോ­റ­ലി­നു് മ­രു­ന്നു് പു­ര­ട്ടു­മ്പോൾ കി­ട്ടാ­ത്ത ആ വാ­ക്കി­നാൽ ഉ­ട­ലാ­കെ ഒരു മു­റി­വാ­യി. ദി­വ­സ­ത്തി­ന്റെ കാ­ണാ­പ്പു­റ­ത്തു് ഞെ­രി­ക്ക­പ്പെ­ടു­ന്ന അ­വ­ളു­ടെ ക­വി­ത്വം ആ­രാ­ഞ്ഞ­തു് മു­ഴു­വൻ സർ­ഗ്ഗാ­ത്മ­ക­ത ‘മ­റ­ന്നു പോയ വാ­ക്കി’ൽ ബ­ഷീ­റി­ന്റെ കഥനം ര­സ­ച­ടു­ല­മാ­യ ഒരു പ്ര­തി­ന­ട­നം പോലെ. സ്ത്രീ ഇ­ന്നും സ­ഹി­ക്കു­ന്ന അ­നീ­തി­യിൽ ഒ­രാ­ളി­ന്റെ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ മാ­ത്ര­മ­ല്ല ഒരു സം­സ്കാ­ര­ത്തി­ന്റെ കൂടി കൊ­ല്ലാ­ക്കൊ­ല വാ­യി­ക്കാം. ‘മ­റ്റാ­രു­ടേ­യോ ജീ­വി­ത­ത്തി­ലേ­ക്കു­ള്ള ബസ്സി’ലി­രു­ന്നു് അ­ന്യോ­ന്യം കൈ­വീ­ശു­ന്ന­തിൽ ഉ­ള്ളിൽ മ­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന ര­ണ്ടു് ഇ­ഷ്ട­ങ്ങ­ളെ­ക്കൂ­ടി നാം കണ്ടു പോകും. ആ ക­വി­ത­യി­ലു­മു­ണ്ടു് സ്ത്രീ­യു­ടെ സാം­സ്കാ­രി­ക വ്യ­ക്തി­ത്വ­ത്തി­ന്റെ­യും സൌ­ന്ദ­ര്യാ­ഭി­രു­ചി­യു­ടെ­യും ക്രൂ­ര­ഹ­ത്യ­യു­ടെ തീ­വ്രാ­ഖ്യാ­നം.

പ­ഠി­പ്പും പ­രീ­ക്ഷ­യും ക­ഴി­ഞ്ഞു് ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട പാ­ഠ­പു­സ്ത­ക­ത്തി­ന്റെ ബ­ഹു­പാ­ഠ­സ­മൃ­ദ്ധ­മാ­യ അ­ഗ­തി­ച­രി­ത്രം ഫാ­ഷി­സം എന്ന ഏ­ക­പാ­ഠ­കാ­ല­ത്തെ ലോ­ക­ച­രി­ത്ര­ത്തി­ലേ­ക്കു­യ­രു­ന്ന­തു് നർ­മ്മാ­വൃ­ത­മാ­യ രോ­ഷ­ക്ക­വാ­ത്തിൽ. അ­നു­ഭ­വ­ത്തി­ന്റെ സൂ­ക്ഷ്മ­ക­ണ­ങ്ങ­ളാ­ണു് ബ­ഷീ­വെ­യിൽ­മ­ണ­മെ­ന്നു് വി­ളി­ക്കാ­വു­ന്ന ഒരു വെ­യിൽ­പ്പ­ണി­ക്കാ­രി­ലെ വെ­യിൽ­മ­ണം ആ വാ­ക്കു­ക­ളു­ടെ മ­ണ­മാ­യി. മ­രു­ഭൂ­മി താ­ണ്ടു­ന്ന ഒ­ട്ട­ക­അർ­ത്ഥ­ത്തി­ലും അ­ഴ­കി­ലും ആ­ത്മാ­വി­ലും വെ­യിൽ­മ­ണം നി­റ­ഞ്ഞു. നി­ല­ത്തെ­യും മാ­ന­ത്തെ­യും അ­ക­ത്തെ­യും പു­റ­ത്തെ­യും വി­സ്തൃ­തി­ക­ളി­ലേ­ക്കു­ള്ള ര­ഹ­സ്യ­വാ­തിൽ തു­റ­ക്കു­ന്ന താ­ക്കോ­ലാ­യി ആ മണം. ന­ക്ഷ­ത്ര­ങ്ങൾ കോർ­ത്ത വരികൾ കൊ­ണ്ടു് പൊ­ള്ളി­ക്കു­ന്ന ഉൾ­വെ­ളി­ച്ച­ത്തി­ന്റെ മ­ണ­മാ­യി. മഴ പെ­രു­മ­ഴ­യാ­യ­പ്പോൾ ചൂടി ന­ട­ക്കാൻ അവ കവിത ക­ണ്ടു­പി­ടി­ച്ചു.

ക­വി­ത­യി­ല്ലാ­തെ, ക­വി­ത­യ­ല്ലാ­തെ, ക­വി­ത­യാ­വാ­തെ, എ­ന്തെ­ങ്കി­ലു­മൊ­ന്നു് എം. ബ­ഷീ­റി­ന്റെ ഈ ക­വി­ത­ക­ളിൽ ഞാൻ ക­ണ്ടി­ല്ല. രൂ­പ­വും രീ­തി­യും കൊ­ണ്ടു് പുറമേ ബ­ഷീ­റി­ന്റെ ക­വി­ത­യും പ­ല­രു­ടേ­യും ഇ­ക്കാ­ല കവിത പോ­ലെ­ന്നു് വാ­യ­ന­യു­ടെ തു­ട­ക്ക­ത്തിൽ ഒരു മാത്ര തോ­ന്നാം. പുതിയ ല­ളി­ത­ഗ­ദ്യം ക­ണ്ടു് തോ­ന്നി­പ്പോ­വു­ന്ന കാ­വ്യ­ഗോ­ത്ര­സാ­മ്യം മാ­ത്ര­മാ­ണ­തു്. ആ­രു­ടേ­യും കവിത പോ­ലെ­യ­ല്ലാ­ത്ത, എം. ബ­ഷീ­റി­ന്റെ ഉൾ­ക്കാ­ല ക­വി­ത­ക­ളാ­ണി­വ. അകമേ അവ ത­നി­ച്ചൊ­രു കാ­വ്യ­വ­ഴി.

വെ­യി­ലി­നെ­പ്പോ­ലെ പെ­രു­മാ­റു­ന്ന­വ ബ­ഷീ­റി­ന്റെ വാ­ക്കു­കൾ. പ­ല­പ്പോ­ഴും ക­വി­ത­യി­ല­വ വെ­യി­ലി­ന്റെ എ­തിർ­നെ­യ്ത്തു­കൾ അ­നു­ഭ­വി­പ്പി­ക്കു­ന്ന വാ­ക്കു­കൾ. പ­തി­ക്കു­ന്ന ത­ല­മ­നു­സ­രി­ച്ചു് ഫ­ലി­ക്കു­ന്ന ഊർ­ജ്ജ­വും തീ­വ്ര­ത­യും വ്യ­ത്യ­സ്ത­മാ­വു­ന്ന വെ­യി­ലി­ന്റെ ചലന നിയമം ബ­ഷീ­റി­ന്റെ വാ­ക്കു­കൾ­ക്കു് പഥ്യം. മേൽ­ക്കൂ­ര­യി­ലൂ­ടെ വെയിൽ വീ­ടി­ന­ക­ത്തെ­ഴു­തു­ന്ന പ്ര­കാ­ശ­ചി­ത്രം പോലെ നി­ശ്ച­ല­ചി­ത്ര­രൂ­പ­ങ്ങൾ (സ്റ്റിൽ ലൈഫ്) ഈ ക­വി­ത­ക­ളിൽ ചി­ല­തു്. വൃ­ക്ഷ­ത്ത­ല­പ്പു­കൾ­ക്കി­ട­യി­ലൂ­ടെ വെയിൽ മ­ര­ച്ചോ­ട്ടി­ലെ­ഴു­തു­ന്ന വെ­ളി­ച്ച­ത്തി­ന്റെ സാ­ന്ത്വ­ന വ­ടി­വു­കൾ പോലെ ശ്വാ­സ­നി­ശ്വാ­സ­ങ്ങൾ­ക്ക­നു­സ­രി­ച്ചു് ച­ലി­ക്കു­ന്ന ചി­ത്ര­ങ്ങൾ മ­റ്റു് ചില ക­വി­ത­കൾ. “ഇ­രു­ണ്ട നി­ഴ­ലു­ക­ളു­ടെ മ­ഹാ­സ­മു­ദ്ര­ച്ചി­റ­കു­ക­ളാൽ കൊ­ത്തി­യെ­ടു­ത്തു്” ക­വി­ത­യു­ടെ വ­നാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ പ­റ­ക്കു­ന്ന­വ, അവ. ആ­ടു­ന്ന ഉ­ല­യു­ന്ന മാ­റു­ന്ന വി­നി­മ­യ­ബ­ഹു­ല­മാ­വു­ന്ന, വാ­ക്കി­ലെ നേർ­നെ­യ്ത്തു­കൾ. സ­ഹ­ന­ത്തി­ന്റെ­യും പ്ര­ത്യാ­ശ­യു­ടേ­യും

വെ­യി­ലി­ന്റെ ഛ­ന്ദ­സ്സിൽ, പ­ല­ജോ­ലി­ത്താ­ള­ത്തിൽ, അവ പ­ട­രു­ന്നു.

(എം. ബ­ഷീ­റി­ന്റെ മ­റ്റൊ­രു ക­വി­ത­ക്കൂ­ട്ട­ത്തി­നെ­ഴു­തി­യ ആമുഖം.)

പൂ­മ­ര­ങ്ങ­ളും റെ­യിൽ­പ്പാ­ള­വും
എം. ബഷീർ
images/mohan-basheer-01-t.png

കോ­ഴി­ക്കോ­ട്ടേ­ക്കു­ള്ള

വണ്ടി കാ­ത്തു നിൽ­ക്കു­ന്നു

ബു­ക്ക്സ്റ്റാ­ളി­നു മു­ന്നിൽ

ക­ണ്ണു­ക­ളിൽ

ന­ക്ഷ­ത്ര­ങ്ങ­ളെ വ­ളർ­ത്തു­ന്ന

നവ ദ­മ്പ­തി­കൾ

പു­തു­മ­ഴ പോലെ ക­ളി­യും ചി­രി­യും

ന്താ വാ­യി­ക്കാൻ വേ­ണ്ടേ?

ചെ­ക്കൻ പെ­ണ്ണി­ന്റെ ക­വി­ളിൽ തൊ­ട്ടു

നി­ക്ക് മാ­തൃ­ഭൂ­മി മതി

പെ­ണ്ണു് അ­വ­ന്റെ ചു­മ­ലിൽ കൈ­വെ­ച്ചു

അയ്യോ… അവൻ ഉ­റ­ക്കെ ചി­രി­ച്ചു

എ­നി­ക്കു് മനോരമ മതിയേ

ന­മ്മ­ക്കു് വല്യ ബു­ദ്ധി­യൊ­ന്നു­മി­ല്ലേ

അവൾ വീ­ണെ­ണീ­റ്റ­പോ­ലെ മ­ങ്ങി­ച്ചി­രി­ച്ചു

പി­ന്നെ അ­വർ­ക്കി­ട­യിൽ

മൗ­ന­ത്തി­ന്റെ ട്രെ­യി­നു­കൾ ഓ­ടി­ത്തു­ട­ങ്ങി

അവൻ മ­നോ­ര­മ­യും

അവൾ മാ­തൃ­ഭൂ­മി­യും വാ­യി­ച്ചു്

സി­മ­ന്റ് ബെ­ഞ്ചി­ന്റെ ര­ണ്ട­റ്റ­ത്താ­യി­രു­ന്നു

ചായ കു­ടി­ക്ക­ണ്ടേ

അവൻ പു­സ്ത­കം മ­ട­ക്കി വെ­ച്ചു

അവൾ വാ­യി­ച്ചു കൊ­ണ്ടു് പ­റ­ഞ്ഞു

എ­നി­ക്കു് വെ­ള്ളം മതി

അവൾ പൂ­മ­ര­ങ്ങ­ളെ നോ­ക്കി

അവൻ റെ­യിൽ­പ്പാ­ള­ങ്ങ­ളെ­യും

വ­ണ്ടി­യിൽ ക­യ­റി­യ­പ്പോൾ

അ­വൾ­ക്കു് ജാ­ല­ക­ത്തി­ന­രി­കിൽ സീ­റ്റ് കി­ട്ടി

അവനു് മ­ധ്യ­ഭാ­ഗ­ത്തും

ഇ­ങ്ങോ­ട്ടു് പോരു് ഇ­വി­ടെ­യി­രി­ക്കാം

അവൻ അവളെ ക്ഷ­ണി­ച്ചു

ഞാ­നി­ല്ല

അവൾ കു­സൃ­തി­യോ­ടെ ത­ല­കു­ലു­ക്കി

എ­നി­ക്കു് പുഴ കാണണം

വ­യ­ലു­ക­ളും നി­ര­ത്തു­ക­ളും കാണണം

നി­ന­ക്കു് വ­ട്ടാ­ണു്

അവൻ മൊ­ബൈ­ലി­ലേ­ക്കു് കാഴ്ച പൂ­ഴ്ത്തി

എ­നി­ക്കു് വ­ട്ടാ­ണു്

അവൾ ചി­രി­ച്ചു­കൊ­ണ്ടു്

ഓ­ടു­ന്ന മ­ര­ങ്ങ­ളെ നോ­ക്കി

വ­ണ്ടി­യി­റ­ങ്ങി­യ­പ്പോൾ

അവൻ തി­ര­ക്കിൽ കോ­ണി­പ്പ­ടി­കൾ ഇ­റ­ങ്ങി

അവൾ എ­ക്സ­ലേ­റ്റ­റി­ലൂ­ടെ

വേ­ഗ­ത്തിൽ ഊർ­ന്നി­റ­ങ്ങി

അവൾ ക­ട­ലി­നോ­ടു് മി­ണ്ടു­ന്നേ­രം

അവൻ ക­ര­യി­ലി­രു­ന്നു്

ക­പ്പ­ല­ണ്ടി കൊ­റി­ച്ചു

അവൻ ആ­ളു­കൾ­ക്കി­ട­യി­ലൂ­ടെ

തി­ക്കി­ത്തി­ര­ക്കി

ന­ട­ക്കു­മ്പോൾ

അവൾ നനഞ്ഞ തീ­ര­ത്തു്

അ­സ്ത­മ­യം നോ­ക്കി നി­ന്നു

മ­ട­ങ്ങി­പ്പോ­രു­മ്പോൾ

അ­വ­ന്റെ വി­ര­ലു­കൾ­ക്കി­ട­യിൽ

ഒരു സി­ഗ­ര­റ്റ് പു­ക­ഞ്ഞു

അവൾ ഉള്ളം കൈയിൽ

ഉടഞ്ഞ ഒരു ചി­പ്പി

ഒ­ളി­ച്ചു വെ­ച്ചു…

സ­ത്യാ­ന­ന്ത­രം
എം. ബഷീർ

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

നാളെ പ്ര­ള­യ­മാ­ണെ­ന്നു്

ഞാൻ പ­റ­യു­മ്പോ­ഴേ­ക്കും

നി­ങ്ങൾ

വീ­ടു­പൂ­ട്ടി കി­ട്ടി­യ­തെ­ല്ലാം പെ­റു­ക്കി­യെ­ടു­ത്തു്

കു­ടും­ബ­ത്തെ­യും കൂ­ട്ടി

വെ­ള്ളം കേ­റാ­ത്ത ഉ­യർ­ന്ന പ്ര­ദേ­ശ­ത്തേ­ക്കു്

പ­ലാ­യ­നം ചെ­യ്യു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

അ­യൽ­ക്കാ­രൻ നി­ങ്ങ­ളു­ടെ

കൊടിയ ശ­ത്രു­വാ­ണെ­ന്നും

അയാൾ നി­ങ്ങ­ളെ ന­ശി­പ്പി­ക്കാൻ

പലതരം പ്ര­വർ­ത്തി­കൾ ചെ­യ്യു­ന്നു­ണ്ടെ­ന്നും

ഞാൻ പ­റ­ഞ്ഞ­പ്പോ­ഴേ­ക്കും

നി­ങ്ങൾ പെ­ട്രോൾ കു­പ്പി­യും

തീ­പ്പെ­ട്ടി­യു­മാ­യി

അ­യാ­ളു­ടെ വീടു് ക­ത്തി­ക്കാൻ

ചാ­ടി­പ്പു­റ­പ്പെ­ടു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

നി­ങ്ങ­ളു­ടെ ഭാ­ര്യ­ക്കു്

ഒരു ജാ­ര­നു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നും

അവർ ത­മ്മിൽ പ്രേ­മ­ത്തി­ലാ­ണെ­ന്നും

ഞാൻ പ­റ­യേ­ണ്ട താമസം

നി­ങ്ങൾ അവരെ

അ­ടി­നാ­ഭി­ക്കു് തൊ­ഴി­ക്കു­ക­യും

മു­റി­യിൽ അ­ട­ച്ചു­പൂ­ട്ടി പ­ട്ടി­ണി­ക്കി­ടു­ക­യും

ചെ­യ്യു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

നി­ങ്ങ­ളു­ടെ സ്വ­ന്തം പാർ­ട്ടി­ക്കാ­രൻ

വർ­ഗ്ഗ­ശ­ത്രു­വി­ന്റെ ഒ­റ്റു­കാ­ര­നാ­ണെ­ന്നു്

ഞാൻ വെ­റു­തേ പ­റ­ഞ്ഞ­തേ­യു­ള്ളു

ഇ­ട­വ­ഴി­യിൽ മ­റ­ഞ്ഞു നി­ന്നു്

നി­ങ്ങ­ള­യാ­ളെ വ­ടി­വാ­ളി­നാൽ

വെ­ട്ടി­പ്പ­രി­ക്കേൽ­പ്പി­ക്കു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

നി­ങ്ങ­ളു­ടെ വൃ­ദ്ധ­നാ­യ പി­താ­വു്

തെ­മ്മാ­ടി­യും ക­ള്ളു­കു­ടി­യ­നും

സ്ത്രീ­ല­മ്പ­ട­നു­മാ­ണെ­ന്നു്

ഞാൻ ചു­മ്മാ ഒ­ന്നു് പ­റ­ഞ്ഞ­തേ­യു­ള്ളു

ഉടനേ നി­ങ്ങൾ

പാ­തി­രാ­ത്രി­യാ­ണെ­ന്നോർ­ക്കാ­തെ

അ­ച്ഛ­നെ വീ­ട്ടിൽ­നി­ന്നി­റ­ക്കി­വി­ടു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

നി­ങ്ങ­ളു­ടെ വീടു് നിൽ­ക്കു­ന്ന­തു്

ഒ­ട്ടും രാ­ശി­യി­ല്ലാ­ത്ത സ്ഥ­ല­ത്താ­ണെ­ന്നും

എല്ലാ പ­രാ­ജ­യ­ങ്ങൾ­ക്കും കാരണം

ആ വീ­ടാ­ണെ­ന്നും

ഞാൻ ത­മാ­ശ­യ്ക്കു്

ഒ­ന്നു് പ­റ­ഞ്ഞ­തേ­യു­ള്ളു

അ­പ്പോ­ഴേ­ക്കും

ആ വീടു് ത­ല്ലി­പ്പൊ­ളി­ച്ചു്

നി­ങ്ങൾ ക­ട­ത്തി­ണ്ണ­യിൽ കി­ട­ന്നു­റ­ങ്ങു­ന്നു

ഞാൻ പ­റ­യു­ന്ന­തു്

ക­ള്ള­മാ­ണെ­ന്നു് നി­ങ്ങൾ­ക്കു്

ന­ന്നാ­യ­റി­യാം

എ­ന്നി­ട്ടും

ക­ളി­ക്കൂ­ട്ടു­കാ­ര­ന്റെ മ­ത­മാ­ണു്

നി­ങ്ങ­ളു­ടെ മ­ത­ത്തെ ഇ­ല്ലാ­താ­ക്കു­ന്ന­തെ­ന്നു്

ഞാ­നൊ­രു പ­ര­ദൂ­ഷ­ണം

പ­റ­ഞ്ഞ­തേ­യു­ള്ളു

അ­പ്പോ­ഴേ­ക്കും നി­ങ്ങൾ

കു­റേ­യാ­ളു­ക­ളെ­യും കൂ­ട്ടി

അ­യാ­ളു­ടെ ആ­രാ­ധ­നാ­ല­യം

ത­കർ­ക്കാൻ തു­ട­ങ്ങു­ന്നു

ഇ­പ്പ­റ­ഞ്ഞ­തെ­ല്ലാം

ക­ള്ള­മാ­ണെ­ന്നു്

ഇനി ഞാൻ സത്യം പ­റ­ഞ്ഞി­ട്ടും

വലിയ കാ­ര്യ­മി­ല്ല­ല്ലോ

അ­തൊ­ന്നും വി­ശ്വ­സി­ക്കാ­നാ­വാ­ത്ത വിധം

ഇ­പ്പോ­ഴേ­ക്കും

നി­ങ്ങൾ ക­ള്ള­ങ്ങ­ളെ­ല്ലാം സ­ത്യ­ങ്ങ­ളാ­ണെ­ന്ന

സി­ദ്ധാ­ന്ത­വാ­ദ­ത്തിൽ

വീ­ണു­ക­ഴി­ഞ്ഞി­രി­ക്കു­മ­ല്ലോ…

മ­റ­വി­യു­ടെ ശ­ല­ഭ­ങ്ങൾ
എം. ബഷീർ
images/mohan-basheer-02-t.png

ഇനി അഥവാ

നി­ങ്ങ­ളെ­ന്നെ

ക­ണ്ടു­മു­ട്ടി­യാൽ തന്നെ

എ­ന്നോ­ടൊ­ന്നും മി­ണ്ട­രു­തു്

വാ­ക്കു­കൾ

കോ­രി­ത്തീർ­ത്ത

വ­റ്റി­യ ഒരു കി­ണ­റാ­ണു് ഞാൻ

ഇനി അഥവാ

മി­ണ്ടി­യാൽ തന്നെ

നി­ങ്ങ­ളെ­ന്നെ

തൊ­ട­രു­തു്

പ്രേ­മ­ത്താൽ

വേ­രു­ക­ള­ട­ക്കം

ക­രി­ഞ്ഞു­പോ­യ

ഒ­രു­ണ­ക്ക­മ­ര­മാ­ണു് ഞാൻ

ഇനി അഥവാ

തൊ­ട്ടാൽ തന്നെ

എന്നെ ആ­ലിം­ഗ­നം ചെ­യ്യ­രു­തു്

ഏതു് നി­മി­ഷ­വും

കൊ­ഴി­ഞ്ഞു­പോ­യേ­ക്കാ­വു­ന്ന

ഇ­ല­ക­ളു­ടെ വ­സ­ന്ത­മാ­ണു്

ഞാൻ

ഇനി അഥവാ

ആ­ലിം­ഗ­നം ചെ­യ്താൽ തന്നെ

നി­ങ്ങ­ളെ­ന്നെ

ചും­ബി­ക്ക­രു­തു്

ക­ന­ലു­കൾ

കൊ­ത്തി­ക്കൊ­ത്തി

ചു­ണ്ടു­കൾ

ദ്ര­വി­ച്ചു­പോ­യ

കാ­ട്ടു­തീ­യി­ലെ

പ­ക്ഷി­യാ­ണു് ഞാൻ

ഇനി അഥവാ

ചും­ബി­ച്ചാൽ തന്നെ

നി­ങ്ങ­ളെ­നി­ക്കു്

സ്വ­പ്ന­ങ്ങൾ

ത­ര­രു­തു്

എ­വി­ടെ­യെ­ങ്കി­ലും

ചെ­ന്നി­ടി­ച്ചു്

ത­കർ­ന്നു­പോ­യേ­ക്കാ­വു­ന്ന

മ­ഴ­വി­ല്ലി­ന്റെ

തീ­വ­ണ്ടി­യാ­ണു് ഞാൻ

ഇനി അഥവാ

സ്വ­പ്ന­ങ്ങൾ ത­ന്നാൽ തന്നെ

നി­ങ്ങ­ളെ­ന്നിൽ

ഓർ­മ്മ­ക­ളു­ടെ

ചി­റ­കു­കൾ തു­ന്ന­രു­തു്

മ­റ­വി­യു­ടെ ശ­ല­ഭ­ങ്ങൾ

കൂ­ടു­കൂ­ട്ടി­യൊ­രു

മ­ഞ്ഞു­മ­ര­മാ­ണു് ഞാൻ

ഇനി അഥവാ

ഓർ­മ്മ­കൾ തു­ന്നി­ച്ചേർ­ത്താൽ തന്നെ

എന്റെ നെ­ഞ്ചിൽ നി­ന്നു്

പൂ­ക്കൾ പ­റി­ക്ക­രു­തു്

സൂ­ചി­കൾ നി­ല­ച്ചു­പോ­യ

തു­രു­മ്പി­ച്ചൊ­രു

ഘ­ടി­കാ­ര­മാ­ണെ­ന്റെ

ഹൃദയം…

പു­റ­ത്തേ­ക്കു് പോ­കു­ന്നൊ­രാൾ
എം. ബഷീർ

ഒരാൾ പോ­കു­മ്പോൾ

എന്റെ നി­ഴ­ലി­നെ കൂ­ടെ­ക്കൂ­ട്ടു­ന്നു

ഉ­ട­ലി­നെ തി­രി­കെ­ത്ത­രു­ന്നു

ഒരാൾ പോ­കു­മ്പോൾ

എന്റെ സ്വ­പ്ന­ങ്ങ­ളെ

ചു­മ­ലി­ലേ­റ്റു­ന്നു

നി­ദ്ര­യെ തി­രി­കെ ത­രു­ന്നു

എന്റെ ക­ണ്ണു­ക­ളെ

ചൂ­ഴ്‌­ന്നെ­ടു­ത്തു പോ­കു­ന്നു

ഇ­രു­ളി­നെ തി­രി­കെ­ത്ത­രു­ന്നു

എന്റെ പാ­ദ­ങ്ങൾ

എ­ടു­ത്തോ­ണ്ടു് പോ­കു­ന്നു

മു­ള്ളു­ക­ളെ തി­രി­ച്ചു­ത­രു­ന്നു

ഒരാൾ പോ­കു­മ്പോൾ

എന്റെ വേ­രു­കൾ

പ­റി­ച്ചെ­ടു­ക്കു­ന്നു

ഇലകളെ എ­നി­ക്കു­ത­രു­ന്നു

എന്റെ കാ­ല­ത്തെ

ചു­മ­ന്നു പോ­കു­ന്നു

ഘ­ടി­കാ­രം തി­രി­ച്ചു­ത­രു­ന്നു

എന്റെ പ­ക്ഷി­യെ

എ­ടു­ത്തു­പോ­കു­ന്നു

ഒ­ഴി­ഞ്ഞ കൂടു് എ­നി­ക്കു് ത­രു­ന്നു

ഒരാൾ പോ­കു­മ്പോൾ

എന്റെ രക്തം ഒ­പ്പി­യെ­ടു­ക്കു­ന്നു

മു­റി­വു­മാ­ത്രം

എ­ന്നി­ലു­പേ­ക്ഷി­ക്കു­ന്നു

എന്റെ വി­രൽ­ത്തു­മ്പു­കൾ

മു­റി­ച്ചെ­ടു­ക്കു­ന്നു

മോ­തി­ര­ങ്ങൾ തി­രി­ച്ചു­ത­രു­ന്നു

മ­ന്ദ­ഹാ­സം ഇ­റു­ത്തെ­ടു­ക്കു­ന്നു

വരണ്ട ചു­ണ്ടു­കൾ

മ­ട­ക്കി­ത്ത­രു­ന്നു

ഒരാൾ പോ­കു­മ്പോൾ

എന്റെ മഴയെ കൈ­പി­ടി­ച്ചു ന­ട­ക്കു­ന്നു

ഉ­ണ­ങ്ങി­യ കു­ട­കൊ­ണ്ടു്

എന്നെ ചൂ­ടി­ക്കു­ന്നു

എന്റെ ഹൃ­ദ­യ­ത്തെ

മെ­രു­ക്കി­യെ­ടു­ക്കു­ന്നു

മ­ര­വി­ച്ച ഞ­ര­മ്പു­കൾ

ശൂ­ന്യ­മാ­യ നെ­ഞ്ചി­ലു­പേ­ക്ഷി­ക്കു­ന്നു

ഒരാൾ പോ­കു­മ്പോൾ

എന്റെ ആ­ത്മാ­വി­നെ

കൂ­ടെ­ക്കൂ­ട്ടു­ന്നു

എന്നെ മാ­ത്രം

എ­ന്നി­ലു­പേ­ക്ഷി­ക്കു­ന്നു…

പൊ­ക്കം
എം. ബഷീർ
images/basheer-mohan-04-t.png

ആനയെ

ആ­ളു­കൾ­ക്കു്

വല്യ ഇ­ഷ്ട­മാ­ണു്

ക­ണ്ണു­നി­റ­യെ കാണാം

എ­ന്ന­താ­ണു് ഒരു കാരണം

ക­ഴി­യു­മെ­ങ്കിൽ

ഒ­ന്നു് പു­റ­ത്തു് ക­യ­റു­ക­യും ചെ­യ്യാം

ത­ന്നേ­ക്കാൾ പൊ­ക്ക­മു­ള്ള­തി­ന്റെ

പു­റ­ത്തു­ക­യ­റി­യാൽ

ജ­യി­ച്ചു എ­ന്നാ­ണ­ല്ലോ പൊ­തു­വെ

ആ­ന­പ്പു­റ­ത്തി­രു­ന്ന­തി­ന്റെ

ത­ഴ­മ്പു്

പൊ­ക്കി­ക്കാ­ണി­ക്കാ­ത്ത­വർ

കു­റ­വ­ല്ലേ

ന്റു­പ്പൂ­പ്പാ­ക്കൊ­രു ആ­നേ­ണ്ടാർ­ന്നു

എ­ന്ന­താ­ണ­ല്ലോ

പ­ല­രു­ടെ­യും മ­നോ­ഭാ­വം

ആനയെ മാ­ത്ര­മ­ല്ല

പി­ണ്ഡ­ത്തെ­യും പേ­ടി­ക്ക­ണം

എ­ന്നാ­ണു് പ­ഴ­മൊ­ഴി

ആ­ന­യ്ക്കു പകരം

ആടിനെ എ­ഴു­ന്ന­ള്ളി­ച്ചാൽ

ആ­രെ­ങ്കി­ലും തി­രി­ഞ്ഞു നോ­ക്കു­മോ

ഭ­യ­ത്തി­നും

ഉ­റ­ക്ക­ത്തിൽ മൂ­ത്ര­മൊ­ഴി­ക്കു­ന്ന­തി­നും

ജ­നാ­ധി­പ­ത്യ­മി­ല്ലാ­യ്മ­ക്കും

പ­റ്റി­യ മ­രു­ന്നാ­ണു്

ആനവാൽ

അ­ങ്ങ­നെ ആനയെ ഇ­ഷ്ട­പ്പെ­ടാൻ

നൂ­റു­കൂ­ട്ടം കാ­ര്യ­ങ്ങ­ളു­ണ്ടു്

എ­ന്നാൽ

ആ­രെ­ങ്കി­ലും ഉ­റു­മ്പി­നെ ഇ­ഷ്ട­പ്പെ­ടാ­റു­ണ്ടോ

അ­തി­നു് തീ­റ്റി­കൊ­ടു­ക്കാ­റു­ണ്ടോ

കൂ­ട്ടി­ലി­ട്ടു് വ­ളർ­ത്താ­റു­ണ്ടോ

ചെ­റു­താ­യി­പ്പോ­യി

എന്ന കാരണം കൊ­ണ്ട­ല്ലേ

ഉ­റു­മ്പി­നെ ആരും എ­ഴു­ന്ന­ള്ളി­ച്ചു ന­ട­ത്താ­ത്ത­തു്

ന്റു­പ്പൂ­പ്പാ­ക്ക് ഒ­രു­റു­മ്പു­ണ്ടാർ­ന്നു

എ­ന്നാ­രെ­ങ്കി­ലും മേനി ന­ടി­ക്കു­മോ

അ­പ്പോൾ വ­ലി­പ്പ­മാ­ണു് കാ­ര്യം

ദൈ­വ­ത്തി­നും മ­നു­ഷ്യ­നും

ആനയെ ദ്രോ­ഹി­ച്ചാൽ

കേസും കോ­ട­തി­യും

ആന കു­ത്തി­ക്കൊ­ന്നാൽ

ആർ­ക്കും പ­രാ­തി­യി­ല്ല

ഓ… കു­ത്തി­യ­തു് ആ­ന­യ­ല്ലേ

അതും ഒരു ത­റ­വാ­ട്ടു മഹിമ തന്നെ

ഉ­റു­മ്പൊ­ന്നു ക­ടി­ച്ചാ­ലോ

ഒരു നൂ­റെ­ണ്ണ­ത്തി­നെ

ഒ­ന്നി­ച്ചു ച­വി­ട്ടി­യ­ര­ച്ചു കളയും

ചെ­റു­താ­ണെ­ങ്കിൽ

ച­വി­ട്ടി­ക്കൊ­ല്ല­ണം എ­ന്നാ­ണ­ല്ലോ

എ­ന്നാൽ ആ­ന­യേ­ക്കാൾ

എ­നി­ക്കി­ഷ്ടം ഉ­റു­മ്പി­നെ­യാ­ണു്

അ­തി­നു് കാ­ര­ണ­ങ്ങ­ളു­ണ്ടു്…

മ­റ്റേ­തോ ഭൂ­മി­യി­ലെ ന­മ്മു­ടെ വീടു്
എം. ബഷീർ

പെ­ട്ടെ­ന്നൊ­രു ദിവസം

നേരം വെ­ളു­ത്ത­പ്പോൾ

എന്റെ വീടു്

കാ­ണ്മാ­നി­ല്ല

രാ­ത്രി ഞങ്ങൾ ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞ­പ്പോൾ

ആരോ എ­ടു­ത്തോ­ണ്ടു് പോയി

ഏതോ കലാപം ബാ­ധി­ച്ച

തെ­രു­വിൽ കൊ­ണ്ടി­ട്ടി­രി­ക്കു­ന്നു

ആരു ചെ­യ്താ­ലും

വല്യ അ­ക്ര­മ­മാ­യി­പ്പോ­യി

ഒരു സ്വൈ­ര്യ­ക്കേ­ടു­മി­ല്ലാ­തെ

ഞാനും ഭാ­ര്യ­യും മ­ക്ക­ളും

ഞ­ങ്ങ­ളു­ടെ അ­രു­മ­യാ­യ പ­ട്ടി­യും

കൂ­ട്ടി­ലെ കി­ളി­ക­ളും

അ­ക്വേ­റി­യ­ത്തി­ലെ മീ­നു­ക­ളും

മു­റ്റ­ത്തെ പൂ­ന്തോ­ട്ട­വും പൂ­ക്ക­ളും

മ­റ്റു­മാ­യി എത്ര സ­ന്തോ­ഷ­ത്തിൽ

ജീ­വി­ച്ചു­വ­രി­ക­യാ­യി­രു­ന്നു

ഇ­തി­പ്പോ

കാ­ട്ടു­തീ­യി­ലേ­ക്കു് ഉ­ണർ­ന്ന

പ­ക്ഷി­ക്കൂ­ട്ട­ങ്ങ­ളെ­പ്പോ­ലെ­യാ­യി

ഞങ്ങൾ

കു­ട്ടി­കൾ കി­ട­ക്ക­പ്പാ­യിൽ നി­ന്നു് ചാ­ടി­യെ­ണീ­റ്റു്

ജാലകം തു­റ­ന്നു നോ­ക്കു­ന്നു

ക­രി­പ്പു­ക മൂടിയ ആകാശം കാ­ണു­ന്നു

മു­റ്റ­ത്തെ ചെ­മ്പ­ര­ത്തി­പ്പൂ­ക്ക­ളെ­വി­ടേ­ന്നു്

മൂ­ത്ത­മ­കൾ

മേൽ­ക്കൂ­ര ഇ­ള­കി­വീ­ണി­രി­ക്കു­ന്നു

നി­ല­ത്തൊ­ക്കെ ക­ത്തി­ക്ക­രി­ഞ്ഞ വീ­ട്ടു­പ­ക­ര­ണ­ങ്ങൾ

ഉ­റ­ങ്ങു­മ്പോൾ കെ­ട്ടി­പ്പി­ടി­ച്ച പാ­വ­ക്കു­ട്ടി­യെ

തി­ര­യു­ന്നു ഇളയ മകൾ

അ­വ­ളു­ടെ വി­ര­ലു­ക­ളിൽ പ­തി­ഞ്ഞ കരി

ക­വി­ളു­കൾ തു­ട­ച്ച­പ്പോൾ

മു­ഖ­ത്തേ­ക്കു് പ­ടർ­ന്നു

മു­മ്പൊ­രി­ക്കൽ

ഏതോ യു­ദ്ധ­രാ­ജ്യ­ത്തെ കു­ട്ടി­യെ

ടി­വി­യിൽ കണ്ട ഓർമ്മ ഉ­ള്ളിൽ ആ­ളി­ക്ക­ത്തി

ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ നി­ന്നു് നോ­ക്കി­യാൽ

മു­ള­ങ്കാ­ടു­കൾ­ക്കി­ട­യി­ലൂ­ടെ

ഒ­ഴു­കു­ന്ന­ന­ദി­യിൽ അ­ര­യ­ന്ന­ങ്ങ­ളെ കാ­ണാ­മാ­യി­രു­ന്നു

ഭാര്യ ഉ­ത്ക­ണ്ഠാ­കു­ല­യാ­യി

ആ നദി എ­വി­ടെ­പ്പോ­യി

അ­ര­യ­ന്ന­ങ്ങ­ളെ­യും ക­ണ്ടി­ല്ല­ല്ലോ

ഇതു് ന­മ്മു­ടെ വീ­ട­ല്ല

ഞാൻ അ­ടി­മു­ടി വി­റ­യ­ലോ­ടെ പ­റ­ഞ്ഞൊ­പ്പി­ച്ചു

അ­ല്ല­ച്ഛാ

മൂത്ത മകൾ ക­ര­ച്ചി­ലോ­ടെ തി­രു­ത്തി

ചു­മ­രിൽ ഞാൻ വരച്ച പെ­യി­ന്റി­ങ്ങു­കൾ

പാ­തി­ക­ത്തു­ന്ന­തു് ക­ണ്ടി­ല്ലേ

ഇതു് ന­മ്മു­ടെ വീടു് ത­ന്നെ­യാ­ണു്

ഇ­ള­യ­വ­ളും പേ­ടി­യോ­ടെ തല കു­ലു­ക്കി

ഇതു് ന­മ്മു­ടെ വീടു് ത­ന്നെ­യാ­ണു്

നീല നി­റ­മു­ള്ള

എന്റെ ഊ­ഞ്ഞാ­ലു് ക­ണ്ടി­ല്ലേ

ഭാ­ര്യ­യും കു­ട്ടി­ക­ളോ­ടു് യോ­ജി­ച്ചു

ന­മ്മു­ടെ കി­ട­പ്പു­മു­റി­യി­ലെ

വെ­ള്ള­പ്രാ­വു­ക­ളു­ടെ ശി­ല്പം ക­ണ്ടി­ല്ലേ

നി­ല­ത്തു­വീ­ണു് പൊ­ട്ടി­ക്കി­ട­ക്കു­ന്ന­തു്

ഞാൻ പ­റ­ഞ്ഞു

ഇതു് ന­മ്മു­ടെ വീ­ട­ല്ല

മു­റി­വേ­റ്റു് ഓ­ടു­ന്ന­വർ ക­ര­യു­ന്ന­തു്

ന­മ്മു­ടെ ഭാ­ഷ­യി­ല­ല്ല­ല്ലോ

ന­മ്മു­ടെ വീ­ടി­നു­മു­ക­ളി­ലൂ­ടെ

ചി­റ­കു­ക­ളിൽ രാ­സ­ഗോ­ള­ങ്ങൾ ഘ­ടി­പ്പി­ച്ച

കൂ­റ്റൻ പ­ക്ഷി­കൾ

പ­റ­ക്കാ­റി­ല്ലാ­യി­രു­ന്ന­ല്ലോ

ന­മ്മു­ടെ വീ­ടി­നു് മു­മ്പിൽ

മ­രു­ഭൂ­മി­യു­ടെ ക­മ്പി­വേ­ലി­ക­ളി­ല്ലാ­യി­രു­ന്നു

ന­മ്മു­ടെ വ­ഴി­യി­ലൂ­ടെ

ക­വ­ചി­ത­വാ­ഹ­ന­ങ്ങൾ വെ­ടി­മ­രു­ന്നു്

ക­യ­റ്റി­പ്പോ­കാ­റി­ല്ലാ­യി­രു­ന്നു

വീടു് ന­മ്മു­ടേ­തു് തന്നെ

പക്ഷേ, ഭൂമി വേറെ ആ­രു­ടെ­യോ ആണു്

ഭാര്യ സ­മാ­ധാ­നി­പ്പി­ച്ചു

എ­ന്താ­യാ­ലും വലിയ കൊ­ല­ച്ച­തി­യാ­യി­പ്പോ­യി

എ­ങ്ങ­നെ ജീ­വി­ച്ച­വ­രാ­യി­രു­ന്നു നമ്മൾ

അ­വ­ളു­ടെ ക­ണ്ണു­തു­ട­ക്ക­വേ

ഇ­ള­യ­മ­കൾ ക­വി­ളിൽ തൊ­ടു­ന്നു

ഇവിടെ ശ­ല­ഭ­ങ്ങ­ളു­ണ്ടാ­കു­മോ അച്ഛാ

അ­വ­ളോ­ട് എ­ന്തു് മ­റു­പ­ടി പറയും

എ­ന്നോർ­ക്ക­വേ

ചീ­റി­പ്പാ­ഞ്ഞു­പോ­യ

ഒരു ആം­ബു­ലൻ­സി­ന്റെ നി­ല­വി­ളി­യിൽ

ഞ­ങ്ങ­ളു­ടെ വീടു്

പ്ര­ക­മ്പ­നം കൊ­ള്ളു­ന്നു…

ചു­മ­ടു്
എം. ബഷീർ
images/mohan-basheer-03-t.png

എന്നെ കാ­ണു­മ്പോൾ

എതിരെ വ­രു­ന്ന ഒരാൾ

ക­ല്ലെ­ടു­ക്കു­ന്നു

ഒ­റ്റ­യ്ക്കി­രി­ക്കു­ന്ന

എന്നെ കാ­ണു­ന്ന ഒരാൾ

ഒരു പൂ നീ­ട്ടു­ന്നു

സ്വ­പ്നം കാ­ണു­മ്പോൾ

എ­നി­ക്കാ­യൊ­രാൾ

കൂ­ടു­പ­ണി­യു­ന്നു

ആൾ­ക്കൂ­ട്ട­ത്തി­ലൂ­ടെ

ന­ട­ക്കു­മ്പോൾ

എ­നി­ക്കു് നേരെ ഒരാൾ

അ­മ്പു് തൊ­ടു­ക്കു­ന്നു

തെ­രു­വി­ലി­രി­ക്കു­മ്പോൾ

ഒരാൾ എന്നെ

കാൻ­വാ­സി­ലേ­ക്കു് പ­കർ­ത്തു­ന്നു

രാ­ത്രി

ഒ­റ്റ­യ്ക്കു് പോ­കു­ന്ന­തും നോ­ക്കി

ഒരാൾ കത്തി മൂർ­ച്ച­യാ­ക്കു­ന്നു

പ്ര­ണ­യി­ക്കു­ന്ന­തു് ക­ണ്ടു്

ഒരാൾ എ­നി­ക്കു് ചങ്ങല പ­ണി­യു­ന്നു

ചും­ബി­ക്കു­ന്ന­തു് ക­ണ്ടു്

വേ­റൊ­രാൾ എന്നെ പി­ടി­ച്ചു് കെ­ട്ടു­ന്നു

ക­വി­ത­യെ­ഴു­തു­ന്ന­തു് ക­ണ്ടു്

ഒരാൾ എന്റെ വി­ര­ല­രി­യു­ന്നു

ആരും കാ­ണാ­തി­രി­ക്കാ­നാ­യി

ഞാ­നി­പ്പോൾ

എന്നെ ചു­മ­ന്നു ന­ട­ക്കാ­റി­ല്ല…

രൂ­പാ­ന്ത­ര കാലം
എം. ബഷീർ

പെ­ട്ടെ­ന്നു്

മേൽ­ക്കൂ­ര­യിൽ കൂ­ടു­കൂ­ട്ടി­യ

പ്രാ­വു­ക­ളു­ടെ

ചു­ണ്ടു­കൾ കൂർ­ത്തു­വ­രു­ന്ന­തു്

ഞാൻ കാ­ണു­ന്നു

ഗോ­ത­മ്പു­മ­ണി­ക­ളു­പേ­ക്ഷി­ച്ചു്

മ­ണ്ണി­ലേ­ക്കു് താ­ണു­പ­റ­ന്നി­റ­ങ്ങി

കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ റാ­ഞ്ചു­ന്നു

മ­ര­ച്ചി­ല്ല­യിൽ വ­ന്നി­രു­ന്നു്

മാംസം കൊ­ത്തി­വ­ലി­ച്ചു്

കൊ­ക്കു­കൾ ചോ­പ്പി­ക്കു­ന്നു

തെ­ങ്ങോ­ല­ക­ളിൽ

ബഹളം വെ­ച്ചി­രു­ന്ന കാ­ക്ക­കൾ

പൊ­ടു­ന്ന­നെ ഏ­കാ­കി­ക­ളും

മൗ­നി­ക­ളു­മാ­കു­ന്നു

കു­ഞ്ഞി­ന്റെ ക­യ്യി­ലെ നെ­യ്യ­പ്പം

ചത്ത എ­ലി­യു­ടെ ചീഞ്ഞ ദേഹം

ഒ­ന്നും കാ­ക്ക­ക­ളെ പ്ര­ലോ­ഭി­പ്പി­ക്കാ­താ­കു­ന്നു

കൂ­ട്ട­ക്ക­ര­ച്ചിൽ നിർ­ത്തി

മ­ണ്ണിൽ നി­ന്നു് ധാ­ന്യ­മ­ണി­കൾ

കൊ­ത്തി­ത്തി­ന്നു്

ശാ­ന്ത­രാ­യി കാ­ക്ക­കൾ

കൂ­ടു­ക­ളിൽ ചേ­ക്കേ­റു­ന്നു

പാ­മ്പു­കൾ വൈ­ഡൂ­ര്യ കി­രീ­ടം ചൂടി

മു­റ്റ­ത്തു് ക­ളി­ക്കു­ന്ന കു­ഞ്ഞു­ങ്ങൾ­ക്കു്

ക­ളി­പ്പാ­ട്ട­ങ്ങ­ളാ­കു­ന്നു

വി­ഷ­സ­ഞ്ചി വ­റ്റി­യ പ­ല്ലു­കൾ

മു­ല്ല­മൊ­ട്ടു­കൾ പോലെ കൊ­ഴി­ഞ്ഞു­വീ­ഴു­ന്നു

കു­ഞ്ഞു­ങ്ങൾ അ­വ­യെ­ടു­ത്തു് മാ­ല­കോർ­ക്കു­ന്നു

കോ­ഴി­കൾ വറ്റു കൊ­ടു­ത്ത കൈ­ക്കു്

ആ­ഞ്ഞു­കൊ­ത്തി ചോ­ര­കു­ടി­ക്കു­ന്നു

മു­ട്ട­കൾ ഓം­ലെ­റ്റോ റോ­സ്റ്റോ

ഉ­ണ്ടാ­ക്കാൻ കൊ­ടു­ക്കാ­തെ

അ­ട­യി­രു­ന്നു് വി­രി­യി­ക്കു­ന്നു

വീ­ടി­നെ കോ­ഴി­കൾ നാ­യാ­ടി­പ്പി­ടി­ച്ച­ട­ക്കു­ന്നു

കോ­ഴി­ക­ളു­ടെ കൊ­ത്തേ­റ്റു്

വീ­ട്ടു­കാർ വി­ഷം­തീ­ണ്ടി ചാ­വു­ന്നു

പു­ലി­കൾ തൊ­ഴു­ത്തു­ക­ളിൽ

തല താ­ഴ്ത്തി നി­ന്നു് പു­ല്ലു­തി­ന്നു­ന്നു

ക­റ­വ­ക്കാ­ര­നു് അ­നു­സ­ര­ണ­യോ­ടെ

അ­കി­ടു­കൾ ചു­ര­ത്തി­ക്കൊ­ടു­ക്കു­ന്നു

പ­ശു­ക്കൾ കൂർ­ത്ത ദ്രം­ഷ്ട­ക­ളും

കാൽ­ന­ഖ­ങ്ങ­ളു­മാ­യി

കാ­ടു­ക­ളി­ലേ­ക്കു് പ­ലാ­യ­നം ചെ­യ്യു­ന്നു

ഇ­ട­യ്ക്കൊ­ക്കെ ഒ­റ്റ­യ്ക്കും കൂ­ട്ട­മാ­യും

നാ­ട്ടി­ലി­റ­ങ്ങി മ­നു­ഷ്യ­രെ വേ­ട്ട­യാ­ടി­പ്പി­ടി­ക്കു­ന്നു

കൊ­ന്നു­തി­ന്നു­ന്നു

പൂ­ച്ച­കൾ ഒ­ന്നു­കൂ­ടി പൊ­ക്കം വെ­ച്ചു്

മ്യാ­വൂ മ്യാ­വൂ എന്ന ക­ര­ച്ചി­ലി­നെ

ഗർ­ജ്ജ­ന­മാ­ക്കി സ്വ­ര­ഭേ­ദം വ­രു­ത്തു­ന്നു

എ­ലി­ക­ളെ വെ­റു­തെ­വി­ട്ടു്

മു­യ­ലു­ക­ളു­ടെ പി­ന്നാ­ലെ

ശ­ര­വേ­ഗ­ത്തിൽ പാ­യു­ന്നു

ന­ഖ­ങ്ങ­ളിൽ ചോ­ര­പ­റ്റു­ന്നു

അ­ടു­ക്ക­ള മു­റ്റ­ത്തു് സിം­ഹ­ക്കു­ഞ്ഞു­ങ്ങൾ

മീൻ തല തി­ന്നു് കോ­ട്ടു­വാ­യി­ട്ടു­റ­ങ്ങു­ന്നു

ഇ­തെ­ന്തു കാ­ല­മെ­ന്നു് മൂ­ക്ക­ത്തു വിരൽ വെ­ച്ചു്

അ­ന്തം­വി­ട്ടു നിൽ­ക്ക­വേ

ക­ഴു­ക­ന്മാർ ഒ­ലീ­വു് ചി­ല്ല­ക­ളു­മാ­യി

ഭൂ­മി­യി­ലേ­ക്കു് പ­റ­ന്നു­വ­രു­ന്നു…

വീ­ടി­നെ തീ­വ­ണ്ടി­യാ­ക്കു­ന്ന വിദ്യ
എം. ബഷീർ
images/mohan-basheer-05-t.png

ഒ­റ്റ­യ്ക്കി­രി­ക്കു­മ്പോൾ

വീ­ടി­നെ ഒരു തീ­വ­ണ്ടി­യാ­ക്കു­ക

അ­ടു­ക്ക­ള­യാ­ണു് എൻജിൻ എ­ന്നു് സ­ങ്കൽ­പ്പി­ക്കു­ക

ക­രി­യും പു­ക­യും തു­പ്പു­ന്ന

പഴയ പാ­ഠ­പു­സ്ത­ക­ത്തി­ലെ

കൂ കൂ തീ­വ­ണ്ടി­യു­ടെ

രേ­ഖാ­ചി­ത്രം ഓർ­ക്കു­ക

അ­ട­ച്ചി­ട്ട മുറി ഒരു ബോ­ഗി­യാ­ണെ­ന്നും

ഇ­ര­മ്പു­ന്ന ഫാ­നി­നു ചു­വ­ട്ടിൽ

പു­ത­ച്ചു­റ­ങ്ങു­ന്ന കു­ഞ്ഞു­ങ്ങൾ

അ­ക­ന്ന­ക­ന്നി­രി­ക്കു­ന്ന

അ­പ­രി­ചി­ത­രാ­യ യാ­ത്രി­ക­രാ­ണെ­ന്നും

ക­രു­തു­ക

ജ­ന­ലി­ലൂ­ടെ കാ­ണു­ന്ന

മു­റ്റ­ത്തെ ച­ട്ടി­യിൽ ത­ള­ച്ചി­ട്ട പൂ­ച്ചെ­ടി­കൾ

പി­ന്നോ­ട്ടു് പാ­റു­ന്ന

ചി­റ­കു­ള്ള നെൽ­വ­യ­ലു­ക­ളാ­ണെ­ന്നും

ചു­മ­രിൽ വ­ന്നി­രി­ക്കു­ന്ന

ചാ­ര­നി­റ­മു­ള്ള പാ­റ്റ­കൾ

പു­ഴ­യ്ക്കു­മു­ക­ളി­ലൂ­ടെ

ഒരേ ഇ­ലാ­സ്തി­ക­ത­യിൽ പാ­റു­ന്ന

പ­ക്ഷി­ക്കൂ­ട്ട­ങ്ങ­ളാ­ണെ­ന്നും നി­ശ്ച­യി­ക്കു­ക

പാ­വ­ക്കു­ഞ്ഞു­ങ്ങൾ നി­ര­ന്നി­രി­ക്കു­ന്ന

ഷോ­കെ­യ്സു­കൾ

നി­ശ്ച­ല­മാ­യ തീ­വ­ണ്ടി­യാ­പ്പീ­സു­ക­ളാ­ണെ­ന്നും

ത­ല­യി­ണ­യി­ലെ എ­ണ്ണ­മെ­ഴു­ക്കി­ന്റെ പാ­ടു­കൾ

നി­ദ്ര­യു­ടെ ഇ­രു­മ്പു­പാ­ല­ങ്ങ­ളാ­ണെ­ന്നും

പു­ത­പ്പി­ലെ ശ­ല­ഭ­ങ്ങ­ളു­ടെ ചി­ത്രം

സ്വ­പ്ന­ത്തി­ന്റെ തു­ര­ങ്ക­ങ്ങ­ളാ­ണെ­ന്നും

ചു­മ്മാ സ­ങ്കൽ­പ്പി­ക്കു­ക

ക­ണ്ണാ­ടി­യിൽ നോ­ക്കു­മ്പോൾ

മുഖം ക­റു­പ്പി­ച്ചു നിൽ­ക്കു­ന്ന ആൾ

കൈ­വീ­ശി­ക്കാ­ട്ടു­ന്ന കാൽ­ന­ട­ക്കാ­ര­നാ­ണെ­ന്നും

ടെ­റ­സി­ലേ­ക്കു­ള്ള കോ­ണി­പ്പ­ടി­കൾ

ഓ­ടി­മ­റ­യു­ന്ന കു­ന്നു­ക­ളാ­ണെ­ന്നും

അ­ല­ക്കാൻ കൂ­ട്ടി­യി­ട്ട തു­ണി­കൾ

അ­ഴു­ക്കു­പി­ടി­ച്ച ആ­കാ­ശ­മാ­ണെ­ന്നും

ചായ ഗ്ലാ­സ് വെച്ച പാടിൽ

വ­ട്ട­ത്തിൽ കൂടിയ ഉ­റു­മ്പു­കൾ

ന­ഗ­രാ­തിർ­ത്തി­യി­ലെ

ആൾ­ക്കൂ­ട്ട­മാ­ണെ­ന്നും ഉ­റ­പ്പി­ക്കു­ക

പ­ച്ച­ക്ക­റി അ­രി­യു­മ്പോൾ

കത്തി തട്ടി

മു­റി­ഞ്ഞ വി­രൽ­ത്തു­മ്പു്

പൂത്ത ഗുൽ­മോ­ഹ­റാ­ണെ­ന്നും

ജനലിൽ വീണു് ചി­ത­റു­ന്ന

മ­ഴ­യു­ടെ ജ­ല­ക്കൈ­കൾ

പാ­റ­ക്കെ­ട്ടിൽ ത­ല­ത­ല്ലു­ന്ന

ക­ടൽ­ത്തി­ര­യാ­ണെ­ന്നും ക­രു­തു­ക

ടീ­വി­യി­ലെ യു­ഗ്മ­ഗാ­ന­ങ്ങൾ

മു­ഖ­ത്തു് വ­സൂ­രി­ക്ക­ല­യു­ള്ള അ­ന്ധ­ഗാ­യ­ക­ന്റെ

വ­യ­റ്റ­ത്ത­ടി­ച്ചു­ള്ള പാ­ട്ടാ­ണെ­ന്നും

എഴുതി പൂർ­ത്തി­യാ­ക്കാ­ത്ത

ക­വി­ത­യു­ടെ ക­ട­ലാ­സി­ലെ അ­ക്ഷ­ര­ങ്ങൾ

റെ­യിൽ­പ്പാ­ള­ത്തിൽ ഉ­ട­ഞ്ഞു­ചി­ത­റി­യ

ആ­രു­ടെ­യോ

ആ­ത്മ­ഹ­ത്യാ കു­റി­പ്പാ­ണെ­ന്നും ഊ­ഹി­ക്കു­ക

ഇ­ത്ര­യും ക­രു­തി­ക്ക­ഴി­ഞ്ഞാൽ പി­ന്നെ

ഈ വണ്ടി എവിടെ നിർ­ത്തു­മെ­ന്ന

ചോ­ദ്യ­ത്തി­ന്റെ ചൂ­ണ്ട­ക്കൊ­ളു­ത്തിൽ

നി­ങ്ങൾ കൊ­ത്താ­തി­രി­ക്കി­ല്ല

ഓ­ടു­ന്ന വ­ണ്ടി­യിൽ നി­ന്നു്

പു­റ­ത്തേ­ക്കു് ചാ­ടു­ന്ന­വ­രു­ടെ

ഉടലിൽ

ചി­റ­കു­കൾ മു­ള­യ്ക്കാ­തി­രി­ക്കി­ല്ലെ­ന്ന

വി­ശ്വാ­സ­ത്തിൽ

ഇനി

വാ­തിൽ­ക്ക­ലേ­ക്കു് ന­ട­ക്കു­ക…

എം. ബഷീർ
images/basheer.jpg

1969-ൽ കോ­ഴി­ക്കോ­ടു് ജി­ല്ല­യി­ലെ കൊ­ടു­വ­ള്ളി­യിൽ ജനനം. 85 മുതൽ കഥകൾ എ­ഴു­തി­ത്തു­ട­ങ്ങി, ആദ്യ കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വന്നു. പ്ര­ധാ­ന­പ്പെ­ട്ട ആ­നു­കാ­ലി­ക­ങ്ങ­ളി­ലെ­ല്ലാം പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കെ, 94-ൽ സൗ­ദി­യി­ലേ­യ്ക്കു് പോയി. 25 വർ­ഷ­ത്തെ പ്ര­വാ­സം. ഇ­പ്പോൾ പ­ര­പ്പ­ന­ങ്ങാ­ടി­യിൽ കു­ടും­ബ­ത്തോ­ടൊ­പ്പം ക­ഴി­യു­ന്നു. ക­വി­ത­കൾ എ­ഴു­തു­ന്നു.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Poems (ml: ക­വി­ത­കൾ).

Author(s): M. Basheer.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-17.

Deafult language: ml, Malayalam.

Keywords: Poem, M. Basheer, Poems, എം. ബഷീർ, ക­വി­ത­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Another call from africa mixed media on canvas, a painting by Turgoart . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.