SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Dendera_Römisches_Mammisi_19.jpg
Relief of Traianus on the side of the mamisi of the Dendara temple, a relief image by Olaf Tausch .
ഈ­ജി­പ്ത്
സി. ജെ. തോമസ്
images/Cleopatra.jpg
ക്ലി­യോ­പാ­ട്ര

തീർ­ച്ച­യാ­യും നി­ങ്ങൾ സൂയസ് തോ­ടി­നെ­പ്പ­റ്റി കേ­ട്ടി­രി­ക്കും. ആ­ഫ്രി­ക്ക­യേ­യും ഏ­ഷ്യ­യേ­യും ത­മ്മിൽ വേർ­തി­രി­ക്കു­ന്ന ഒരു തോ­ടാ­ണ­തു്. മെ­ഡി­റ്റ­റേ­നി­യൻ ക­ട­ലിൽ­നി­ന്നു ക­പ്പ­ലു­കൾ­ക്കു ചെ­ങ്ക­ട­ലി­ലേ­ക്കു ക­ട­ന്നു് ഇ­ന്ത്യ­യി­ലെ­ത്തു­വാൻ­വേ­ണ്ടി മ­നു­ഷ്യർ വെ­ട്ടി­യു­ണ്ടാ­ക്കി­യ­താ­ണു് സൂയസ് തോടു്. ഈ തോ­ടി­ന്റെ പ­ടി­ഞ്ഞാ­റു­വ­ശ­ത്തു് ഒരു രാ­ജ്യ­മു­ണ്ടു്, ഈ­ജി­പ്ത്. ലോ­ക­ത്തി­ലെ ഏ­റ്റ­വും വലിയ ന­ദി­ക­ളി­ലൊ­ന്നാ­യ നൈൽ­ന­ദി അ­തി­ന്റെ മ­ദ്ധ്യ­ത്തിൽ­ക്കൂ­ടി­യാ­ണു് ഒ­ഴു­കു­ന്ന­തെ­ങ്കി­ലും ഈ­ജി­പ്ത് രാ­ജ്യ­ത്തി­ന്റെ ചു­റ്റും മ­രു­ഭു­മി­ക­ളാ­ണു്. പ്രാ­ചീ­ന­കാ­ല­ത്തും അ­ങ്ങ­നെ­ത­ന്നെ­യാ­യി­രു­ന്നു. അ­നേ­ക­വർ­ഗ്ഗ­ങ്ങൾ അവിടെ പാർ­ത്തി­ട്ടു­ണ്ടു്. അ­നേ­ക­രാ­ജ­വം­ശ­ങ്ങൾ അതു ഭ­രി­ച്ചി­ട്ടു­ണ്ടു്. ഷേ­ക്സ്പി­യ­റു­ടെ നാ­ട­ക­ത്തിൽ കാ­ണു­ന്ന ക്ലി­യോ­പാ­ട്ര യാണു് പു­രാ­ത­ന ഈ­ജി­പ്തി­ന്റെ അ­വ­സാ­ന­ത്തെ രാ­ജ്ഞി. അവർ ക്രി­സ്തു­വി­നു് അ­മ്പ­തു­വർ­ഷം­മു­മ്പു മ­രി­ച്ചു. പക്ഷേ, ക­ഥ­യ­വി­ടെ­യ­ല്ല തു­ട­ങ്ങു­ന്ന­തു്; അ­തി­നും വളരെ മു­മ്പാ­ണു്. ഈ­ജി­പ്തി­ന്റെ ച­രി­ത്ര­ത്തി­നു മു­പ്പ­തി­നാ­യി­രം വർഷം പ­ഴ­ക്ക­മു­ണ്ടു്.

മു­പ്പ­തി­നാ­യി­രം വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ഒരു രാ­ജ്യ­ത്തു് എന്തു സം­ഭ­വി­ച്ചു എന്നു ക­ണ്ടു­പി­ടി­ക്കു­ന്ന­തെ­ങ്ങ­നെ, എന്നു നി­ങ്ങൾ അ­ത്ഭു­ത­പ്പെ­ട്ടേ­ക്കാം. അതു വളരെ വി­ഷ­മ­മു­ള്ള ഒരു കാ­ര്യം­ത­ന്നെ. സം­ശ­യ­മി­ല്ല. അ­തു­കൊ­ണ്ടു ന­മു­ക്ക­തും അ­റി­യ­ണം.

ശി­ലാ­രേ­ഖ

പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ഫ്ര­ഞ്ചു­പ­ട്ടാ­ള­ത്തി­ലെ സേ­നാ­നാ­യ­ക­നാ­യി­രു­ന്ന നെ­പ്പോ­ളി­യൻ ഒരു സൈ­ന്യ­വു­മാ­യി ഈ­ജി­പ്തി­ലെ­ത്തി. പഴയ ത­ല­സ്ഥാ­ന­മാ­യ അ­ല­ക്സാൻ­ഡ്രി­യാ­യിൽ താ­വ­ള­മ­ടി­ച്ചു.

images/nepolian.jpg
നെ­പ്പോ­ളി­യൻ

അ­വി­ടെ­നി­ന്നു് ഇ­ന്ത്യ­യി­ലെ­ത്തി ബ്രി­ട്ടീ­ഷു­കാ­രെ ഓ­ടി­ച്ചു്, ഇ­ന്ത്യ പി­ടി­ച്ച­ട­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പ­രി­പാ­ടി. പക്ഷേ, ഈ­ജി­പ്തിൽ­വെ­ച്ചു­ത­ന്നെ യു­ദ്ധ­ത്തിൽ തോ­റ്റ­തു­കൊ­ണ്ടു നെ­പ്പോ­ളി­യ­നു നാ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­കേ­ണ്ടി­വ­ന്നു. അ­ങ്ങ­നെ പ­രാ­ജ­യ­പ്പെ­ട്ട ആ പ­ദ്ധ­തി­യിൽ­നി­ന്നു സു­പ്ര­ധാ­ന­മാ­യ ഒരു സം­ഭ­വ­മു­ണ്ടാ­യി. നെ­പ്പോ­ളി­യ­നു ബ്രൂ­സാർ­ഡ് എന്നു പേ­രാ­യി ഒരു ഉ­ദ്യോ­ഗ­സ്ഥ­നു­ണ്ടാ­യി­രു­ന്നു. അ­ല­ക്സാൻ­ഡ്രി­യാ­യ് ക്കു് അ­ടു­ത്തു­ള്ള ഒരു കോ­ട്ട­യി­ലാ­ണു് അയാൾ വാ­സ­മു­റ­പ്പി­ച്ചി­രു­ന്ന­തു്. ജോ­ലി­യൊ­ന്നു­മി­ല്ലാ­ത്ത അ­വ­സ­ര­ങ്ങ­ളിൽ അ­ടു­ത്തു­ള്ള നൈൽ­ന­ദി­യു­ടെ തീ­ര­ങ്ങ­ളിൽ സു­ല­ഭ­മാ­യി­ക്ക­ണ്ട പ്രാ­ചീ­നാ­വ­ശി­ഷ്ട­ങ്ങൾ കണ്ടു ന­ട­ക്കു­ക­യാ­യി­രു­ന്നു ബ്രൂ­സാർ­ഡി­ന്റെ പ­തി­വു്. ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞ ക്ഷേ­ത്ര­ങ്ങ­ളു­ടെ­യും കൊ­ട്ടാ­ര­ങ്ങ­ളു­ടെ­യും അ­വ­ശി­ഷ്ട­ങ്ങൾ­കൊ­ണ്ടു് ആ ഭാ­ഗ­മെ­ല്ലാം നി­റ­ഞ്ഞി­രു­ന്നു. അവയിൽ പ­ല­തി­ലും ശി­ലാ­രേ­ഖ­ക­ളും ഉ­ണ്ടാ­യി­രു­ന്നു. പക്ഷേ, പ­ണ്ട­ത്തെ ഈ­ജി­പ്ഷ്യൻ­ഭാ­ഷ ആർ­ക്കും വാ­യി­ക്കാ­ന­റി­ഞ്ഞു കൂ­ടാ­തി­രു­ന്ന­തു­കൊ­ണ്ടു് ആരും അതിൽ ശ്ര­ദ്ധി­ച്ചി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് ഒരു ശി­ലാ­രേ­ഖ ബ്രൂ­സാർ­ഡി­ന്റെ ക­ണ്ണിൽ­പെ­ട്ട­തു്. അതിൽ ഈ­ജി­പ്ഷ്യൻ­ഭാ­ഷ­യ്ക്കു പുറമേ ഗ്രീ­ക്കു­ഭാ­ഷ­യി­ലു­ള്ള എ­ഴു­ത്തു­മു­ണ്ടാ­യി­രു­ന്നു. രണ്ടു ഭാ­ഷ­ക­ളി­ലും എ­ഴു­തി­യി­രി­ക്കു­ന്ന­തു് ഒരേ കാ­ര്യ­മാ­ണെ­ങ്കിൽ ഈ­ജി­പ്ഷ്യൻ ഭാ­ഷ­യു­ടെ താ­ക്കോൽ അ­തിൽ­നി­ന്നു ക­ണ്ടു­പി­ടി­ക്കാം എന്നു ബ്രൂ­സാർ­ഡ് മ­ന­സ്സി­ലാ­ക്കി. പക്ഷേ, യു­ദ്ധ­ത്തിൽ തോ­റ്റു് പെ­ട്ടെ­ന്നു ഫ്ര­ഞ്ചു­കാർ­ക്കു സ്ഥ­ലം­വി­ടേ­ണ്ടി­വ­ന്ന­തു­കൊ­ണ്ടു് ബ്രൂ­സാർ­ഡി­നു് ആ ശി­ലാ­രേ­ഖ കൊ­ണ്ടു­പോ­കാൻ ക­ഴി­ഞ്ഞി­ല്ല. ഭാ­ഗ്യ­വ­ശാൽ വി­ജ­യി­ക­ളാ­യ ഇം­ഗ്ലീ­ഷു­കാർ ആ ക­ല്ലും പൊ­ക്കി­യെ­ടു­ത്തു് ഇം­ഗ്ല­ണ്ടി­ലേ­ക്കു കൊ­ണ്ടു­പോ­യി. ഈ­ജി­പ്തി­ന്റെ ച­രി­ത്രം മ­ന­സ്സി­ലാ­ക്കു­വാൻ മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­നു് ആ­ദ്യ­മാ­യി ല­ഭി­ച്ച തു­മ്പാ­ണു് ആ ക­ല്ലിൻ­ക­ഷ്ണം.

images/ptolemy5.jpg
ടോളമി അ­ഞ്ചാ­മൻ

പക്ഷേ, ആ ലി­ഖി­തം വാ­യി­ച്ചെ­ടു­ക്കു­വാൻ മു­പ്പ­തു­വർ­ഷ­ത്തെ താമസം വേ­ണ്ടി­വ­ന്നു. ജീ­വി­തം മു­ഴു­വ­നും ഈ­ജി­പ്തി­നെ­പ­റ്റി പ­ഠി­ക്കു­വാൻ ഉ­ഴി­ഞ്ഞു­വെ­ച്ച ഷാ­ബി­ല്ലൻ എ­ന്നൊ­രാ­ളാ­ണു് അതു വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കി­യ­തു്. ആ ക­ല്ലി­ലു­ണ്ടാ­യി­രു­ന്ന­തു ടോളമി അ­ഞ്ചാ­മൻ എന്ന രാ­ജാ­വി­ന്റെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ജ്ഞി ക്ലി­യോ­പാ­ട്ര­യു­ടെ­യും ക­ഥ­യാ­ണു് മു­മ്പു­പ­റ­ഞ്ഞ ക്ലി­യോ­പാ­ട്രാ­യു­ടെ അ­മ്മൂ­മ്മ­യാ­ണു് ഈ രാ­ജ്ഞി. ഈ­ജി­പ്തു­കാ­രു­ടെ പ്രാ­ചീ­ന­ഭാ­ഷ­യി­ലെ അ­ക്ഷ­ര­ങ്ങ­ളും മ­റ്റും മ­ന­സ്സി­ലാ­യ­തി­നു­ശേ­ഷം അനേകം ഗ­വേ­ഷ­ക­ന്മാർ പഠനം ന­ട­ത്തി വ­ള­രെ­യേ­റെ കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കി. അ­ങ്ങ­നെ­യാ­ണു ന­മു­ക്കി­ന്നു് ഈ­ജി­പ്ഷ്യൻ സം­സ്കാ­ര­ത്തെ­പ്പ­റ്റി ചില കാ­ര്യ­ങ്ങൾ അ­റി­യാൻ ക­ഴി­യു­ന്ന­തു്.

ഭ­ക്ഷ്യാ­ന്വേ­ഷ­ണം
images/La_Tombe_de_Horemheb_cropped.jpg
ഒ­സീ­റി­സ്, അ­നു­ബി­സ്, ഹോറസ് എന്നീ ദേ­വ­ന്മാർ. ഹോ­റെം­ഹെ­ബി­ന്റെ ശ­വ­കു­ടീ­ര­ത്തി­ലെ ചു­മർ­ചി­ത്രം.

മ­നു­ഷ്യ­ച­രി­ത്ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­ണു ഭ­ക്ഷ­ണം തേടൽ. ജീ­വി­ക്കു­ന്ന സ്ഥ­ല­ത്തു ഭ­ക്ഷ­ണ­ത്തി­നു ക്ഷാ­മം നേ­രി­ട്ടാൽ മ­നു­ഷ്യൻ മറ്റു സ്ഥ­ല­ങ്ങൾ തേ­ടി­പ്പോ­കും. സു­ഭി­ക്ഷ­ത­യു­ള്ള പ്ര­ദേ­ശ­ങ്ങ­ളിൽ അവൻ സ്ഥി­ര­വാ­സ­മു­റ­പ്പി­ക്കും. നൈൽ­ന­ദി­യു­ടെ ഇ­രു­ക­ര­ക­ളി­ലു­മു­ള്ള പ്ര­ദേ­ശം ഫ­ല­ഭൂ­യി­ഷ്ഠ­മാ­ണെ­ന്നു പ്ര­സി­ദ്ധ­മാ­യി­രു­ന്നു. സു­ല­ഭ­മാ­യി കി­ട്ടു­ന്ന വെ­ള്ള­ത്തി­നു­പു­റ­മെ പ­തി­വാ­യി ഉ­ണ്ടാ­കു­ന്ന വെ­ള്ള­പ്പൊ­ക്ക­ത്തിൽ­നി­ന്ന­ടി­ഞ്ഞു­കൂ­ടു­ന്ന എക്കൽ ആ നാ­ടി­നെ ഒ­ന്നാം­ത­രം കൃ­ഷി­സ്ഥ­ല­മാ­ക്കി. ന­ദി­യി­ലാ­ണെ­ങ്കിൽ ധാ­രാ­ളം മ­ത്സ്യ­വു­മു­ണ്ടാ­യി­രു­ന്നു. ഇ­തി­നെ­ല്ലാം പുറമെ രാ­ജ്യ­ത്തി­നു ചു­റ്റും ക­ണ്ണെ­ത്താ­ത്ത മ­രു­ഭൂ­മി­ക­ളാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ല­ഞ്ഞു­തി­രി­യു­ന്ന അ­ക്ര­മി­വർ­ഗ്ഗ­ങ്ങൾ­ക്കു് അ­വി­ടെ­വ­ന്നു കൊ­ള്ള­ചെ­യ്തു തി­രി­ച്ചു­പോ­കാ­നും അത്ര എ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. വെ­ള്ള­പ്പൊ­ക്ക­ക്കാ­ല­ത്തു വി­ശാ­ല­മാ­യ നൈൽ­ന­ദി­യിൽ കാ­ണു­ന്ന ദ്വീ­പു­ക­ളിൽ താ­മ­സി­ക്കു­ന്ന­വ­രു­ടെ കാ­ര്യം പ്ര­ത്യേ­കി­ച്ചും സു­ര­ക്ഷി­ത­മാ­യി­രു­ന്നു. ഈ സൗ­ക­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കി­യ അ­നേ­ക­വർ­ഗ്ഗ­ങ്ങൾ ക്ര­മേ­ണ ഈ­ജി­പ്തി­ലേ­ക്കു സം­ക്ര­മി­ച്ചു. ആ­ഫ്രി­ക്കൻ വ­ന­ങ്ങ­ളിൽ­നി­ന്നു ചു­രു­ണ്ട ത­ല­മു­ടി­യും ത­ടി­ച്ച ചു­ണ്ടു­മു­ള്ള ഒരു വർ­ഗ്ഗം ഈ­ജി­പ്തി­ലെ­ത്തി. ഏ­ഷ്യ­യിൽ­നി­ന്നു മഞ്ഞ നി­റ­മു­ള്ള ഒരു വർ­ഗ്ഗം വന്നു. അ­ങ്ങ­നെ പല കൂ­ട്ട­രും പല ഭാ­ഗ­ങ്ങ­ളിൽ­നി­ന്നു­വ­ന്നു വാ­സ­മു­റ­പ്പി­ച്ചു. അ­വ­രെ­ല്ലാം ത­മ്മിൽ എ­പ്പോ­ഴും സമരം ചെ­യ്തി­രു­ന്നു. അ­തേ­സ­മ­യം­ത­ന്നെ അവർ ഇ­ഷ്ടി­ക­യു­ണ്ടാ­ക്കു­ക­യും വീ­ടു­പ­ണി­യു­ക­യും ചെ­യ്തു. കാ­ല­ക്ര­മ­ത്തിൽ നൈൽ­തീ­ര­ത്തു് അനേകം ഗ്രാ­മ­ങ്ങൾ ഉ­യർ­ന്നു­വ­ന്നു. മ­ത്സ­രം ക്ര­മേ­ണ ഒ­തു­ങ്ങി. എ­ല്ലാ­വ­രും ചേർ­ന്നു് വർ­ഗ്ഗ­മാ­യി പ­രി­ണ­മി­ച്ചു. നാ­ട്ടി­ലെ സ­മൃ­ദ്ധി എ­ല്ലാ­വ­രേ­യും സം­തൃ­പ്ത­രാ­ക്കു­ന്ന വി­ധ­ത്തി­ലാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­വ­രു­ടെ പെ­രു­മാ­റ്റ­ത്തിൽ ഒരു വലിയ മാ­റ്റം സം­ഭ­വി­ച്ചു. അവർ ഹൃ­ദ­യാ­ലു­ക്ക­ളാ­യി­ത്തീർ­ന്നു. ക്രൂ­ര­മാ­യ പ്ര­വൃ­ത്തി­കൾ അ­പൂർ­വ്വ­മാ­യി. പ­രി­മി­ത­മാ­യ പ്ര­യ­ത്നം മാ­ത്രം മ­തി­യാ­യി­രു­ന്ന­തു­കൊ­ണ്ടു് അലസത വർ­ദ്ധി­ച്ചു. പകൽ കു­റ­ച്ചു സമയം അവർ കൃ­ഷി­പ്പ­ണി­ചെ­യ്യും. മി­ച്ച­മു­ള്ള സമയം അവർ ഓരോ വി­നോ­ദ­ത്തി­നാ­യി ചെ­ല­വാ­ക്കും. അ­ങ്ങ­നെ അവർ സ­ന്തോ­ഷ­മാ­യി ക­ഴി­ഞ്ഞു­വ­ന്നു.

ഈ­ശ്വ­ര­ന്മാർ
images/Osiris.jpg
ഓ­സീ­റി­സ്

പക്ഷേ, പ്ര­കൃ­തി­ശ­ക്തി­ക­ളെ­ക്കു­റി­ച്ചു­ള്ള ആ­ശ­ങ്ക­യും ഭയവും അവരെ വി­ട്ടു­മാ­റി­യി­രു­ന്നി­ല്ല. ക­ല്ലും മരവും ഈ­ശ്വ­ര­നാ­യി സ­ങ്കൽ­പി­ച്ചു് ആ­രാ­ധി­ക്കു­ന്ന സ­മ്പ്ര­ദാ­യം അവിടെ സാ­ധാ­ര­ണ­മാ­യി­രു­ന്നു. അ­തി­നും പുറമെ മ­റ്റൊ­രു പ്ര­ത്യേ­ക­ത­കൂ­ടി കാ­ണാ­നു­ണ്ടു്. മ­ര­ണ­ത്തോ­ടു­കൂ­ടി ജീ­വി­ത­മ­വ­സാ­നി­ക്കു­ന്ന കാ­ര്യം ഈ­ജി­പ്തു­കാർ­ക്കു് ഇ­ഷ്ട­മാ­യി­ല്ല. മ­ര­ണാ­ന­ന്ത­രം ഒരു നി­ത്യ­ജീ­വി­ത­മു­ണ്ടെ­ന്നും ലോക ജീ­വി­തം കേവലം ഒരു പീഠിക മാ­ത്ര­മാ­ണെ­ന്നും അവർ വി­ശ്വ­സി­ച്ചു. അ­ങ്ങ­നെ­യാ­ണു മ­രി­ച്ച­വ­രെ ആ­രാ­ധി­ക്കു­ന്ന സ­മ്പ്ര­ദാ­യം ഈ­ജി­പ്തിൽ ആ­രം­ഭി­ച്ച­തു്. ഓരോ ഗ്രാ­മ­ത്തി­നും അ­തി­ന്റെ സ്വ­ന്തം ഈ­ശ്വ­ര­ന്മാ­രു­ണ്ടാ­യി­രു­ന്നു. മ­ര­ക്കൊ­മ്പു­ക­ളി­ലും വി­ചി­ത്രാ­കൃ­തി­യി­ലു­ള്ള ക­ല്ലു­ക­ളി­ലു­മൊ­ക്കെ­യാ­ണ­വ­യു­ടെ വാസം എ­ന്നാ­യി­രു­ന്നു വി­ശ്വാ­സം. പു­ഷ്പ­ങ്ങൾ, ഭ­ക്ഷ്യ­സാ­ധ­ന­ങ്ങൾ മു­ത­ലാ­യ­വ അ­വ­യ്ക്കു നി­വേ­ദി­ക്കു­ക­യും പ­തി­വാ­യി­രു­ന്നു. യു­ദ്ധ­ങ്ങ­ളു­ണ്ടാ­കു­മ്പോൾ ഓരോ ഗ്രാ­മ­ക്കാ­രും അ­വ­രു­ടെ ഈ­ശ്വ­ര­നെ കൂടെ കൊ­ണ്ടു­പോ­കും. ഇ­ങ്ങ­നെ എ­ണ്ണ­മ­റ്റ ദേ­വ­ത­കൾ ഉ­ണ്ടാ­യി­രു­ന്നി­ട്ടും ഈ­ജി­പ്തു­കാർ­ക്കു തൃ­പ്തി­യാ­യി­ല്ല. ചില മു­ഖ്യ­ദൈ­വ­ങ്ങൾ വേ­ണ­മെ­ന്നു് അ­വർ­ക്കു തോ­ന്നി. പ്ര­കൃ­ത്യാ­രാ­ധ­ന­യു­ടെ കു­റെ­ക്കൂ­ടി വി­ശാ­ല­മാ­യ രൂ­പ­ങ്ങൾ അവിടെ നി­ല­വിൽ­വ­ന്നു. സൂ­ര്യൻ, നൈൽ­ന­ദി, ഇ­ടി­വെ­ട്ടു്, മി­ന്നൽ­പ്പി­ണർ, ച­ന്ദ്രൻ മു­ത­ലാ­യ­വ നാ­ട്ടി­നു പൊ­തു­വാ­യ ദൈ­വ­ങ്ങ­ളാ­യി­ത്തിർ­ന്നു. ഈ­ശ്വ­ര­നെ­ക്കു­റി­ച്ചു് അ­വർ­ക്കു­ള്ള ബോധം വെറും ഭ­യ­ത്തിൽ നി­ന്നു ന­ന്മ­യോ­ടു­ള്ള ഭ­ക്തി­യാ­യി ഉ­യർ­ന്നു­വെ­ന്നു് അ­വ­രു­ടെ­യി­ട­യിൽ അ­ക്കാ­ല­ത്തു പ്ര­ച­രി­ച്ചി­രു­ന്ന ഒരു കഥ തെ­ളി­യി­ക്കു­ന്നു­ണ്ടു്. ക­ഥ­യി­താ­ണു്:

“പ­ണ്ടു­പ­ണ്ടു് ഓ­സീ­റി­സ് എ­ന്നൊ­രു രാ­ജാ­വു് നൈൽ­താ­ഴ്‌­വ­ര ഭ­രി­ച്ചി­രു­ന്നു. അ­ദ്ദേ­ഹം ഒരു പു­രു­ഷോ­ത്ത­മ­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­മാ­ണു് പ്ര­ജ­ക­ളെ നി­ല­മു­ഴു­വാൻ പ­ഠി­പ്പി­ച്ച­തു്. നീ­തി­യും ന്യാ­യ­വും തി­ക­ഞ്ഞ അനേകം നി­യ­മ­ങ്ങൾ അ­ദ്ദേ­ഹ­മു­ണ്ടാ­ക്കി. അ­ദ്ദേ­ഹ­ത്തി­നു സെ­ത്തു് എന്നു പേരായ ഒ­ര­നു­ജ­നു­ണ്ടാ­യി­രു­ന്നു. സെ­ത്തു് ദു­ഷ്ട­നാ­ണു്. അ­യാൾ­ക്കു് ഓ­സീ­റി­സി­നോ­ടു ശ­ക്തി­യാ­യ അ­സൂ­യ­യു­ണ്ടു്. ഒ­രു­ദി­വ­സം സെ­ത്തു് ഓ­സീ­റി­സി­നെ വി­രു­ന്നി­നു ക്ഷ­ണി­ച്ചു. വി­രു­ന്നി­നു­ശേ­ഷം സെ­ത്തു് ഓ­സീ­റി­സി­നെ വി­ചി­ത്ര­മാ­യ ഒരു ശ­വ­പ്പെ­ട്ടി കാ­ണി­ച്ചു. അതിൽ കി­ട­ന്നു നോ­ക്കി­യാൽ അ­തി­ന്റെ സ­വി­ശേ­ഷ­ത­കൾ അ­റി­യാൻ സാ­ധി­ക്കും എന്നു പ­റ­ഞ്ഞു് ഓ­സീ­റി­സി­നെ അതിൽ കി­ട­ക്കാൻ സെ­ത്തു് പ്രേ­രി­പ്പി­ച്ചു. ഓ­സീ­റി­സ് അതിൽ കി­ട­ന്ന ഉടനെ സെ­ത്തു് അതു നൈൽ­ന­ദി­യിൽ എ­റി­ഞ്ഞു ക­ള­ഞ്ഞു. വി­വ­ര­മ­റി­ഞ്ഞു് ഓ­സീ­റി­സി­ന്റെ ഭാര്യ ഐസിസ് നൈൽ തീ­ര­ത്തിൽ­ചെ­ന്നു കാ­ത്തു­നി­ന്നു. കു­റ­ച്ചു­ക­ഴി­ഞ്ഞു് നൈൽ­ന­ദി പെ­ട്ടി ക­ര­യ്ക്ക­ടു­പ്പി­ച്ചു. പെ­ട്ടി­യെ­ടു­ത്തു കൊ­ട്ടാ­ര­ത്തിൽ­വെ­ച്ചി­ട്ടു് ഐസിസ് തന്റെ പു­ത്രൻ ഹോ­റ­സി­നെ അ­ന്വേ­ഷി­ച്ചു­പോ­യി. ഹോറസ് മ­റ്റൊ­രു രാ­ജ്യം ഭ­രി­ക്കു­ക­യാ­യി­രു­ന്നു. ഐസിസ് പോയ ഉടനെ സെ­ത്തു് പെ­ട്ടി തു­റ­ന്നു് ഓ­സീ­റി­സി­ന്റെ ശരീരം പ­തി­നാ­ലു ക­ഷ്ണ­മാ­ക്കി മു­റി­ച്ചു. ഐസിസ് തി­രി­ച്ചു­വ­ന്ന­പ്പോൾ അതു കണ്ടു. അവർ ആ പ­തി­നാ­ലു ക­ഷ്ണ­ങ്ങ­ളും കൂ­ട്ടി­ത്ത­യ്ച്ചു. അ­പ്പോൾ ഓ­സീ­റി­സി­നു ജീവൻ തി­രി­ച്ചു­കി­ട്ടി. അന്നു മുതൽ ഓ­സീ­റി­സ് ചി­ര­കാ­ലം പാതാള രാ­ജാ­വാ­യി­രി­ക്കു­ന്നു. സെ­ത്തു് ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ചെ­ങ്കി­ലും ഹോറസ് അയാളെ പി­ടി­കൂ­ടി വ­ധി­ച്ചു.”

images/ra_and_amun.jpg
റായും അ­മു­നും, റാം­സെ­സ് നാ­ലാ­മ­ന്റെ ശ­വ­കു­ടീ­ര­ത്തിൽ നി­ന്നു്.

ഈ­ശ്വ­ര­ന്മാ­രെ­ക്കു­റി­ച്ചു് ഈ­ജി­പ്തു­കാർ­ക്കു­ണ്ടാ­യി­രു­ന്ന മ­റ്റൊ­രു കഥ ഇ­താ­ണു്: “റാ എന്ന ദൈവം ലോകം സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞു് അതു സ്വയം ഭ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണു് മ­നു­ഷ്യൻ മ­ര്യാ­ദ­വി­ട്ടു പെ­രു­മാ­റു­വാൻ തു­ട­ങ്ങി­യ­തു്. റാ അ­തു­ക­ണ്ടു് ക്ഷോ­ഭി­ച്ചു് ഭ­ര­ണാ­ധി­കാ­രം തന്റെ മ­ക്ക­ളാ­യ ഫ­റ­വോ­മാർ­ക്കു വി­ട്ടു­കൊ­ടു­ത്തു് ആ­കാ­ശ­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­യി. എല്ലാ ദി­വ­സ­വും റാ മി­ന്നി­ത്തി­ള­ങ്ങു­ന്ന ഒരു വ­ഞ്ചി­യിൽ കയറി ആ­കാ­ശ­ത്തിൽ­ക്കൂ­ടി വേ­ട്ട­യാ­ടും. അ­ന്ധ­കാ­ര­ത്തി­ന്റെ പി­ശാ­ചി­നെ­യാ­ണു് വേ­ട്ട­യാ­ടു­ന്ന­തു്. എ­ല്ലാ­ദി­വ­സ­വും വൈ­കു­ന്നേ­രം വഞ്ചി പാ­താ­ള­ത്തി­ലെ­ത്തും. അ­ടു­ത്ത പ്ര­ഭാ­ത­ത്തിൽ പി­ന്നെ­യും ആ­കാ­ശ­ത്തി­ലേ­ക്കു വ­രി­ക­യും ചെ­യ്യും.” ഈ ക­ഥ­യ­നു­സ­രി­ച്ചാ­ണു് ഫറവോ രാ­ജാ­ക്ക­ന്മാർ സൂ­ര്യ­വം­ശ­രാ­ണെ­ന്ന­വ­കാ­ശ­പ്പെ­ട്ട­തു്.

ഇ­തു­കൂ­ടാ­തെ മ­റ്റു­പ­ല ദേ­വ­ന്മാ­രും ഈ­ജി­പ്തു­കാർ­ക്കു­ണ്ടാ­യി­രു­ന്നു. മ­റ്റു­പ­ല കർഷക ജ­ന­ത­കൾ­ക്കു­ള്ള­തു­പോ­ലെ­യാ­യി­രു­ന്നു അ­വ­രു­ടെ­യും വി­ശ്വാ­സ­ങ്ങൾ. ഈ­ജി­പ്തു­കാ­രു­ടെ ജീ­വി­ത­മാർ­ഗ്ഗം കൃ­ഷി­യാ­യി­രു­ന്നു. കി­ട്ടി­യ സ്ഥ­ല­ങ്ങ­ളെ­ല്ലാം അവർ കൃ­ഷി­ചെ­യ്തു. ഗോ­ത­മ്പും മു­ന്തി­രി­യും മ­റ്റു­മാ­യി­രു­ന്നു പ്ര­ധാ­ന­കാർ­ഷി­കോ­ല്പ­ന്ന­ങ്ങൾ. മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കി­യ ഇ­ഷ്ടി­ക­കൾ ഉ­പ­യോ­ഗി­ച്ചു വീ­ടു­പ­ണി­യാൻ അവർ പ­ഠി­ച്ചു. വീ­ടു­ക­ളു­ടെ അകം സാ­ധാ­ര­ണ­യാ­യി വളരെ ഉഷ്ണം കു­റ­ഞ്ഞി­രി­ക്കും. മു­ക­ളി­ലു­ള്ള മ­ച്ചിൽ ഇ­രു­ന്നു് കാ­റ്റു­കൊ­ള്ളു­ന്ന സ­മ്പ്ര­ദാ­യ­വും അ­ന്നു­ണ്ടാ­യി­രു­ന്നു. ഭി­ത്തി­ക­ളിൽ അവർ ചി­ത്ര­ങ്ങൾ വ­ര­യ്ക്കും. വീ­ട്ടു­സാ­മാ­ന­ങ്ങൾ ഭം­ഗി­യാ­യി ഉ­ണ്ടാ­ക്കാൻ അ­വർ­ക്ക­റി­യാ­മാ­യി­രു­ന്നു. വീ­ട്ടി­നു­ചു­റ്റും പ­ച്ച­ക്ക­റി­ത്തോ­ട്ട­ങ്ങ­ളും മു­ന്തി­രി­ത്തോ­ട്ട­ങ്ങ­ളും ഉ­ണ്ടാ­യി­രി­ക്കും. താ­മ­ര­ക്കു­ള­ങ്ങ­ളിൽ മ­ത്സ്യം വ­ളർ­ത്തി­യി­രു­ന്നു. ഇ­ത്ത­രം കു­ള­ങ്ങ­ളു­ടെ കരയിൽ പാ­പ്പി­റ­സ് എ­ന്നു­പ­റ­യു­ന്ന ഓ­ട­ച്ചെ­ടി­കൾ വ­ളർ­ന്നി­രു­ന്നു (ഇതിൽ നി­ന്നാ­ണു ക­ട­ലാ­സു­ണ്ടാ­ക്കി­യി­രു­ന്ന­തു്). കു­ഞ്ഞു­ങ്ങൾ­ക്കു ക­ളി­പ്പാ­ട്ട­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന സ­മ്പ്ര­ദാ­യം­പോ­ലും അ­ന്ന­ത്തെ ഈ­ജി­പ്തു­കാർ­ക്ക­റി­യാ­മാ­യി­രു­ന്നു.

വ­ളർ­ത്തു­മൃ­ഗ­ങ്ങൾ

കൃ­ഷി­ക്കു പുറമെ ഈ­ജി­പ്തു­കാർ ചി­ല­ത­രം ജ­ന്തു­ക്ക­ളെ ഇ­ണ­ക്കി വ­ളർ­ത്താൻ പ­ഠി­ച്ചു. ക­ന്നു­കാ­ലി, കഴുത, ആടു്, പന്നി, വാത്ത, താ­റാ­വു് എ­ന്നി­വ­യെ­ല്ലാം ഈ­ജി­പ്തിൽ സു­ല­ഭ­മാ­യി­രു­ന്നു. ഇ­തി­നെ­ല്ലാം പുറമെ ന­ദി­യിൽ­നി­ന്നു മ­ത്സ്യ­ത്തെ കു­ന്തം­ചാ­ണ്ടി പി­ടി­ക്കു­ന്ന വി­ദ്യ­യും അവർ പ­ഠി­ച്ചു. കൃഷി സം­ബ­ന്ധി­ച്ചു് അവർ ക­ണ്ടു­പി­ടി­ച്ച ചില സ­മ്പ്ര­ദാ­യ­ങ്ങൾ ശ്ര­ദ്ധേ­യ­മാ­ണു്. വെ­ള്ള­പ്പൊ­ക്ക­ത്തി­നെ­തി­രാ­യി ചി­റ­കെ­ട്ടാ­നും വെ­ള്ള­മി­ല്ലാ­ത്ത­പ്പോൾ കു­ള­ങ്ങൾ ഉ­ണ്ടാ­ക്കി വെ­ള്ളം തേ­കി­യൊ­ഴി­ക്കാ­നും അ­വർ­ക്ക­റി­യാ­മാ­യി­രു­ന്നു. നൈൽ­ന­ദി­യിൽ അവർ വ­ഞ്ചി­യോ­ടി­ച്ചു. ധ­നി­ക­ന്മാർ­ക്കു വളരെ വലിയ വ­ഞ്ചി­ക­ളു­ണ്ടാ­യി­രി­ക്കും. ഏ­റ്റ­വും വലിയ വഞ്ചി രാ­ജാ­വി­ന്റേ­താ­യി­രു­ന്നു.

എ­ഴു­ത്തു­ഭാ­ഷ
images/Minnakht_01.jpg
ലൂ­വ്രെ­യി­ലെ സ്റ്റെ­ല­യി­ലെ ഹൈ­റോ­ഗ്ലി­ഫു­കൾ, 1321 ബി സി.

പക്ഷേ, ഇ­വ­യി­ലെ­ല്ലാം മു­ഖ്യ­മാ­യ ഈ­ജി­പ്ഷ്യൻ ക­ണ്ടു­പി­ടി­ത്തം അ­ക്ഷ­ര­ജ്ഞാ­ന­മാ­ണു്. ആ കാ­ല­ത്തി­നു­മു­മ്പു് അ­ക്ഷ­ര­ങ്ങ­ളു­ണ്ടാ­യി­രു­ന്നി­ല്ല. ഈ­ജി­പ്തു­കാ­രു­ടെ അ­ന്ന­ത്തെ എ­ഴു­ത്തു­ഭാ­ഷ ചി­ത്ര­ങ്ങൾ­പോ­ലെ­യാ­യി­രു­ന്നു. കു­റെ­ക്കാ­ലം ക­ഴി­ഞ്ഞ­പ്പോൾ അ­ല്പം­കൂ­ടി ല­ളി­ത­മാ­യ ഒരു എ­ഴു­ത്തു­സ­മ്പ്ര­ദാ­യ­വും അവർ ക­ണ്ടു­പി­ടി­ക്കു­ക­യു­ണ്ടാ­യി. പാ­പ്പി­റ­സ് എന്ന ചെ­ടി­യിൽ­നി­ന്നു­ണ്ടാ­ക്കു­ന്ന ഒ­രു­ത­രം ക­ട­ലാ­സി­ലാ­ണു് അവർ എ­ഴു­തി­ക്കൊ­ണ്ടി­രു­ന്ന­തു് (ഏ­താ­ണ്ടു് ന­മ്മു­ടെ താ­ളി­യോ­ല­കൾ­പോ­ലെ). എ­ഴു­തു­ന്ന­തു് ഒ­രു­ത­രം ഓ­ടൽ­ക്ക­ഷ്ണ­ങ്ങൾ ചാ­യ­ത്തിൽ മു­ക്കി­യി­ട്ടാ­ണു്. ധ­നി­ക­ന്മാ­രു­ടെ ധ­ന­ത്തി­ന്റെ­യും മ­റ്റും ക­ണ­ക്കു­കൾ, നീ­തി­ക­ഥ­കൾ, പ­ഴ­ഞ്ചൊ­ല്ലു­കൾ, ച­രി­ത്ര­ശ­ക­ല­ങ്ങൾ, ഗ­ണി­ത­ശാ­സ്ത്രം മു­ത­ലാ­യ­വ­യെ­ല്ലാം അവർ എ­ഴു­താൻ പ­ഠി­ച്ചു (ഒ­രു­വർ­ഷ­ത്തെ 365 ദി­വ­സ­ങ്ങ­ളാ­യി­ട്ടും, ആ­ഴ്ച­യ്ക്കു് ഏഴു ദി­വ­സ­ങ്ങ­ളാ­യി­ട്ടും നി­ശ്ച­യി­ച്ച­തു് അ­ന്നു­ള്ള ഈ­ജി­പ്തു­കാ­രാ­ണെ­ന്ന­തു് അ­ത്ഭു­തം തന്നെ). എ­ഴു­ത്തു പ­ഠി­ച്ച ഒരു പ്ര­ത്യേ­ക­വി­ഭാ­ഗം­ത­ന്നെ അ­വർ­ക്കു­ണ്ടാ­യി­രു­ന്നു. എ­ഴു­ത്തി­നു­ള്ള സാ­മ­ഗ്രി­കൾ എ­ന്തെ­ല്ലാ­മാ­യി­രു­ന്നു­വെ­ന്ന­റി­യു­മ്പോൾ ന­മു­ക്കു രസം തോ­ന്നും. ഓ­ടൽ­കൊ­ണ്ടു­ള്ള തൂലിക, പേ­നാ­ക്ക­ത്തി, ചായം, ചാ­യം­കൂ­ട്ടാ­നു­ള്ള പലക, ചാ­യ­ത്തി­ന്റെ വ­സ്തു­ക്കൾ അ­ര­യ്ക്കാ­നു­ള്ള കു­ഴി­ഞ്ഞ ചാ­ണ­യും ക­ല്ലും, വെ­ള്ള­ത്തി­നു­ള്ള പാ­ത്രം, ഇ­വ­യെ­ല്ലാം സം­ഭ­രി­ച്ചു­വ­യ്ക്കാ­നു­ള്ള തു­കൽ­സ­ഞ്ചി ഇ­ത്ര­യു­മാ­ണു് എ­ഴു­ത്തു­കാ­രു­ടെ ഉ­പ­ക­ര­ണ­ങ്ങൾ.

ഇ­ങ്ങ­നെ വ­ളർ­ത്തി­ക്കൊ­ണ്ടു­വ­ന്ന ഭാ­ഷ­യാ­ണു് അവർ അ­നേ­ക­മാ­യി­രം ക­ല്ലു­ക­ളിൽ കൊ­ത്തി­വെ­ച്ച­തു്. അ­ങ്ങ­നെ ക­ല്ലു­ക­ളിൽ കൊ­ത്തി­വെ­യ്ക്കു­ക­യും ക­ട­ലാ­സി­ലും ഭി­ത്തി­യി­ലും വ­ര­ച്ചു­വെ­യ്ക്കു­ക­യും ചെയ്ത രേ­ഖ­ക­ളിൽ­നി­ന്നു ന­മു­ക്കു് ഈ­ജി­പ്തി­ന്റെ പഴയ കാ­ല­ങ്ങ­ളെ­പ്പ­റ്റി പല കാ­ര്യ­ങ്ങ­ളും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഈ­ജി­പ്തിൽ തു­ടർ­ച്ച­യാ­യി മു­പ്പ­തു രാ­ജ­വം­ശ­ങ്ങൾ വാ­ണി­രു­ന്നു­വെ­ന്നു പ­റ­യു­മ്പോ­ഴ­റി­യാ­മ­ല്ലോ ആ രാ­ജ്യ­ത്തി­ന്റെ ച­രി­ത്ര­മെ­ത്ര ദീർ­ഘ­മാ­ണെ­ന്നു്.

യു­ദ്ധ­ങ്ങൾ

മറ്റു കാർ­ഷി­ക­രാ­ജ്യ­ങ്ങ­ളെ­ന്ന­പോ­ലെ ഈ­ജി­പ്തും അ­ന്യ­രാ­ജ്യ­ങ്ങ­ളെ ആ­ക്ര­മി­ക്കു­ന്ന­തിൽ വി­മു­ഖ­ത കാ­ണി­ച്ചു. സ­മാ­ധാ­ന­പ­ര­മാ­യ അ­വ­രു­ടെ മ­നോ­ഭാ­വ­ത്തെ കാ­ണി­ക്കു­ന്ന ഒരു കഥയും അ­വർ­ക്കു­ണ്ടു്.

‘സി­റി­യ­രാ­ജ്യം ആ­ക്ര­മി­ക്കാൻ­പോ­യ ഒരു ഈ­ജി­പ്ഷ്യൻ കപ്പൽ കൊ­ടു­ങ്കാ­റ്റിൽ­പ്പെ­ട്ടു മു­ങ്ങി. അ­തി­ലു­ണ്ടാ­യി­രു­ന്ന ഒരു നാ­വി­കൻ ഒരു ദ്വീ­പിൽ ചെ­ന്നു­പ­റ്റി. അവിടെ സു­ഖ­മാ­യി താ­മ­സി­ക്കാ­മെ­ന്നു വി­ചാ­രി­ക്കു­മ്പോൾ നീ­ല­ര­ത്നം­കൊ­ണ്ടു­ണ്ടാ­ക്കി സ്വർ­ണ്ണം പൊ­തി­ഞ്ഞ ഒരു ഭ­യ­ങ്ക­ര­സർ­പ്പം അ­യാൾ­ക്കു പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഭ­യ­പ്പെ­ട്ടു വി­റ­ച്ചു­നി­ന്ന നാ­വി­ക­നോ­ടു് ആ സർ­പ്പം പ­റ­ഞ്ഞു: “നീ ഭ­യ­പ്പെ­ടേ­ണ്ട, നി­ന്നെ ര­ക്ഷി­ക്കാൻ ഇ­പ്പോൾ ഒരു കപ്പൽ വരും. നീ ക­പ്പ­ലിൽ ക­യ­റി­ക്ക­ഴി­യു­മ്പോൾ ഈ ദ്വീ­പു് താ­ഴ്‌­ന്നു­പോ­കു­ക­യും ചെ­യ്യും.” സർ­പ്പം പ­റ­ഞ്ഞ­തു­പോ­ലെ ഒരു കപ്പൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു, നാ­വി­ക­നെ ര­ക്ഷ­പ്പെ­ടു­ത്തി. നാ­വി­കൻ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോ­ഴേ­ക്കും ദ്വീ­പു് അ­പ്ര­ത്യ­ക്ഷ­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു.’

ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ചി­ല­പ്പോ­ഴൊ­ക്കെ യു­ദ്ധ­ങ്ങ­ളു­ണ്ടാ­യി. ഈ­ജി­പ്തി­ന്റെ സ­മ്പ­ത്തു­ക­ണ്ടു് അ­വി­ടെ­വ­ന്നു താ­മ­സി­ക്കാൻ ശ്ര­മി­ച്ച പല വർ­ഗ്ഗ­ക്കാ­രും രാ­ജ്യം ആ­ക്ര­മി­ച്ചു. അവരിൽ മു­ഖ്യ­വർ­ഗ്ഗ­ത്തി­നെ ‘ഹിസ് കോസ്’ എ­ന്നാ­ണു പറയുക. ഈ വാ­ക്കി­നു് ഈ­ജി­പ്തു­കാ­രു­ടെ ഭാ­ഷ­യിൽ ആ­ട്ടി­ട­യ­ന്മാർ എ­ന്നാ­ണർ­ത്ഥം. കി­ഴ­ക്കൻ­മ­രു­ഭു­മി­ക­ളിൽ­നി­ന്നു വന്ന ഈ വർ­ഗ്ഗം വളരെ ക്രൂ­ര­ന്മാ­രാ­യി­രു­ന്നു. അവർ ജ­യി­ച്ചു നാ­ട്ടു­കാ­രെ മർ­ദ്ദി­ക്കാൻ തു­ട­ങ്ങി. കു­റെ­ക്ക­ഴി­ഞ്ഞു് ആമെസ് എന്ന ഒരു നാടൻ രാ­ജാ­വി­ന്റെ നേ­തൃ­ത്വ­ത്തിൽ ഈ­ജി­പ്തു­കാർ ഹി­സ്കോ­സി­നെ തോൽ­പ്പി­ച്ചോ­ടി­ച്ചു. ഈ ആ­ക്ര­മ­ണ­ത്തിൽ നി­ന്നു് ഈ­ജി­പ്തി­നു് ഒരു ഗു­ണ­മു­ണ്ടാ­യി. കു­തി­ര­ക­ളെ­യും ര­ഥ­ങ്ങ­ളേ­യും യു­ദ്ധ­ത്തി­നു­പ­യോ­ഗി­ക്കു­ന്ന വിദ്യ ഈ­ജി­പ്തു­കാർ പ­ഠി­ച്ച­തു ഹി­സ്കോ­സിൽ­നി­ന്നാ­ണു്. അ­ക്കാ­ല­ത്തി­നു­ശേ­ഷം ഈ­ജി­പ്തു­കാർ യു­ദ്ധ­ത്തിൽ കു­റെ­ക്കൂ­ടി സാ­മർ­ത്ഥ്യം കാ­ണി­ച്ചു. പല രാ­ജാ­ക്ക­ന്മാ­രും ആ­ക്ര­മി­ക­ളെ തോ­ല്പി­പി­ക്കു­ക­യും അ­ടു­ത്തു­ള്ള രാ­ജ്യ­ങ്ങൾ കീ­ഴ­ട­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യാ­ണു് സി­റി­യ­യും മ­റ്റും ഫ­റ­വോ­മാ­രു­ടെ കീഴിൽ വ­ന്ന­തു്.

ഇ­ത്ത­രം യു­ദ്ധ­ങ്ങ­ളിൽ­നി­ന്നു ഫ­റ­വോ­മാർ വളരെ സ­മ്പ­ത്തു് കൊ­ള്ള­ചെ­യ്തു കൊ­ണ്ടു­വ­ന്നു. അ­ക്കൂ­ട്ട­ത്തിൽ അനേകം അ­ടി­മ­ക­ളേ­യും അവർ കൊ­ണ്ടു­വ­ന്നു. ഈ അ­ടി­മ­ക­ളെ­ക്കൊ­ണ്ടു കൃ­ഷി­പ്പ­ണി­ചെ­യ്യി­ക്കു­ക പ­തി­വാ­യി­രു­ന്നു. കെ­ട്ടി­ട­ങ്ങൾ പ­ണി­യു­വാ­നും അവർ പ്ര­യോ­ജ­ന­പ്പെ­ട്ടു. ഇ­ങ്ങ­നെ സ­മ്പ­ത്തു വർ­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്ന കാ­ല­ത്തു­ത­ന്നെ മ­റ്റൊ­രു കാ­ര്യ­വും അവിടെ ന­ട­ന്നു­കൊ­ണ്ടി­രു­ന്നു. സാ­ധാ­ര­ണ കൃ­ഷി­ക്കാർ ദ­രി­ദ്ര­രാ­യി­ത്തീർ­ന്നു് ഉള്ള സ­മ്പ­ത്തെ­ല്ലാം ചി­ല­രു­ടെ കൈയിൽ ചെ­ന്നു­കൂ­ടി. അവിടെ ഒരു പ്ര­ഭു­വർ­ഗ്ഗം ഉ­ണ്ടാ­യി. അ­വ­രു­ടെ തൊഴിൽ രാ­ജ­സേ­വ­യാ­യി­രു­ന്നു. പ്ര­ജ­ക­ളെ ഒ­തു­ക്കി­നിർ­ത്തു­വാ­നും, ക­രം­പി­രി­ക്കു­വാ­നും എ­ല്ലാം നി­യു­ക്ത­രാ­യ­തു് ഈ പ്ര­ഭു­വർ­ഗ്ഗ­മാ­ണു്. സ­മർ­ത്ഥ­ന്മാ­രെ­ല്ലാം പ്ര­ഭു­ക്ക­ന്മാ­രാ­യി­ത്തീ­രു­ക­യും സാ­ധാ­ര­ണ കൃ­ഷി­ക്കാർ കൂ­ടു­തൽ ദ­രി­ദ്ര­രാ­യി­ത്തീ­രു­ക­യും ചെ­യ്തു. അവർ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന­തിൽ വ­ലി­യൊ­രു പ­ങ്കു് രാ­ജ­ഭോ­ഗ­മാ­യി അ­വ­രിൽ­നി­ന്നും എ­ടു­ക്ക­പ്പെ­ട്ടു. ഇതിനു പുറമെ ക്ഷേ­ത്ര­ങ്ങൾ, കൊ­ട്ടാ­ര­ങ്ങൾ, ശ­വ­കു­ടീ­ര­ങ്ങൾ മു­ത­ലാ­യ പൊ­തു­മ­ന്ദി­ര­ങ്ങൾ പ­ണി­യാൻ പ്ര­യ­ത്നി­ക്കാൻ അവർ നിർ­ബ്ബ­ന്ധി­ത­രാ­യി­ത്തീർ­ന്നു. യ­ഥാർ­ത്ഥ­ത്തിൽ അ­വ­രു­ടെ നില അ­ടി­മ­ക­ളു­ടേ­തി­നേ­ക്കാൾ ക­ഷ്ട­മാ­യി­ത്തീർ­ന്നു എന്നു പറയാം. അവരെ അ­ടി­ക്കു­ക­യും പ­ട്ടി­ണി­യി­ടു­ക­യും ചെ­യ്യു­ക പ­തി­വാ­യി­രു­ന്നു. അ­പൂർ­വ്വ­മാ­യി വ­ല്ല­പ്പോ­ഴും അവർ അ­നു­സ­ര­ണ­ക്കേ­ടു കാ­ണി­ച്ചാൽ അവരെ അ­മർ­ത്താൻ പ്ര­ഭു­ക്ക­ന്മാർ ത­യ്യാ­റാ­കും. ഈ ആ­വ­ശ്യ­ത്തി­നു് ഓരോ ഗ്രാ­മ­ത്തി­ലും ഗ്രാ­മ­ത്ത­ല­വ­ന്മാർ നി­യു­ക്ത­രാ­യി. നി­യ­മ­ങ്ങൾ പാ­ലി­ക്കേ­ണ്ട­തും രാ­ജാ­വി­ന്റെ ഹിതം ന­ട­ത്തേ­ണ്ട­തും ക­രം­പി­രി­ക്കേ­ണ്ട­തും എ­ല്ലാം അ­വ­രാ­ണു്. സൗ­ജ­ന്യ­സേ­വ­ന­ത്തി­നു് ആ­ളു­ക­ളെ നിർ­ബ്ബ­ന്ധി­ക്കേ­ണ്ട­തും അ­വർ­ത­ന്നെ. ഈ ഗ്രാ­മ­ത്ത­ല­ന്മാ­രു­ടെ­മേൽ പ്ര­ഭു­ക്ക­ന്മാർ­ക്കു് അ­ധി­കാ­ര­മു­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ­യെ­ല്ലാം മു­ക­ളിൽ ഫ­റ­വോ­രാ­ജാ­വും. നാ­ട്ടിൽ നി­യ­മ­ങ്ങ­ളു­ണ്ടാ­ക്കു­ക, റോ­ഡു­കൾ പ­ണി­യി­ക്കു­ക, സൈ­ന്യം ശേ­ഖ­രി­ക്കു­ക മു­ത­ലാ­യ പൊ­തു­കാ­ര്യ­ങ്ങ­ളെ­ല്ലാം ഫ­റ­വോ­യു­ടെ അ­ധി­കാ­ര­ത്തി­ലാ­യി­രു­ന്നു.

ഇ­ങ്ങ­നെ ഒരു സാ­മൂ­ഹ്യ­ഘ­ട­ന ഉ­ണ്ടാ­യ­തിൽ അ­നീ­തി­കൾ കാ­ണാ­മെ­ങ്കി­ലും അ­തി­നു് ഒരു നല്ല വ­ശ­വു­മു­ണ്ടു്. അ­നേ­ക­മാ­ളു­കൾ­കൂ­ടി ജീ­വി­ക്കു­മ്പോൾ ഓ­രോ­രു­ത്ത­നും അ­വ­ന­വ­ന്റെ സ്വ­ന്തം­കാ­ര്യം മാ­ത്രം നോ­ക്കി­യാൽ പോരാ. അതു് നി­ര­ന്ത­ര­മാ­യ ക­ല­ഹ­ത്തി­നു വ­ഴി­വെ­യി­ക്കു­ക­യാ­യി­രി­ക്കും. ശ­ക്തി­യു­ള്ള ദു­ഷ്ട­ന്മാർ മ­റ്റു­ള്ള­വ­രെ എ­ല്ലാം ദ്രോ­ഹി­ക്കും. മാ­ത­മ­ല്ല മ­നു­ഷ്യർ പെ­രു­മാ­റേ­ണ്ട യാ­തൊ­രു തീ­രു­മാ­ന­ങ്ങ­ളും ഉ­ണ്ടാ­യി­രി­ക്ക­യി­ല്ല. നി­യ­മ­ങ്ങൾ ഉ­ണ്ടെ­ങ്കിൽ­ത്ത­ന്നെ അവ ന­ട­പ്പി­ലാ­ക്കു­വാൻ ആർ­ക്കും ക­ഴി­യു­ക­യി­ല്ല. ഈ­ജി­പ്തു­പോ­ലെ­യു­ള്ള ഒരു രാ­ജ്യ­ത്തു യോ­ജി­ച്ചു പ്ര­വർ­ത്തി­ക്കാ­തെ നി­വൃ­ത്തി­യി­ല്ലാ­ത്ത മറ്റു കാ­ര്യ­ങ്ങ­ളു­മു­ണ്ടു്. നൈൽ­ന­ദി­പോ­ലെ പ­തി­വാ­യി വെ­ള്ള­പ്പൊ­ക്ക­മു­ണ്ടാ­കു­ന്ന ഒരു ന­ദി­യിൽ അ­ണ­ക്കെ­ട്ടു­ക­ളും മ­റ്റു­മു­ണ്ടാ­ക്കു­വാ­നും നാ­ട്ടിൽ പൊ­തു­നി­ര­ത്തു­കൾ ഉ­ണ്ടാ­ക്കു­വാ­നും വ്യ­ക്തി­ക­ളോ ഗ്രാ­മ­ങ്ങൾ മാ­ത്ര­മോ ശ്ര­മി­ച്ചാൽ സാ­ധി­ക്കു­ക­യി­ല്ല. അ­തി­നെ­ല്ലാം ആ­യി­ര­ക്ക­ണ­ക്കി­നു­ള്ള ആളുകൾ പ­ണി­യെ­ടു­ക്ക­ണം. അ­ത്ര­യേ­റെ ആ­ളു­ക­ളെ ഒ­രു­മി­ച്ചു ചേർ­ക്കാ­നും അവരെ ന­യി­ക്കാ­നും അ­ധി­കാ­രം ഉള്ള ഒ­രാൾ­ക്കേ കഴിയൂ. അ­ങ്ങ­നെ കൂ­ടി­യേ തീരൂ എ­ന്നു­വ­ന്ന ഒ­രു­ത­രം സാ­മൂ­ഹ്യ­സം­ഘ­ട­ന­യാ­ണു ഫ­റ­വോ­മാ­രു­ണ്ടാ­ക്കി­യ­തു്. നാം അതിനു രാ­ഷ്ട്രം എന്നു പ­റ­യു­ന്നു. ഇന്നു ലോ­ക­ത്തി­ലു­ള്ള മ­നു­ഷ്യ­രെ­ല്ലാം ഏ­തെ­ങ്കി­ലും ഒരു രാ­ഷ്ട്ര­ത്തി­ന്റെ അം­ഗ­ങ്ങ­ളാ­ണു്. ഇ­ന്ത്യാ, ചൈന, ഇം­ഗ്ല­ണ്ടു് എ­ന്നൊ­ക്കെ പ­റ­യു­ന്ന­തു് ഓരോ രാ­ഷ്ട്ര­ങ്ങ­ളാ­ണു്. ഇ­ങ്ങ­നെ രാ­ഷ്ട്ര­ങ്ങ­ളി­ല്ലാ­ത്ത ഒരു സ്ഥി­തി ഊ­ഹി­ക്കു­വാൻ­ത­ന്നെ ന­മു­ക്കു ക­ഴി­യു­ക­യി­ല്ല. എ­ന്നാൽ, പ്രാ­ചീ­ന­കാ­ല­ത്തു് ഇ­ങ്ങ­നെ­യൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­റി­യ­പ്പെ­ടു­ന്ന ച­രി­ത്ര­ത്തിൽ ആ­ദ്യ­മാ­യി അ­ങ്ങ­നെ­യൊ­ന്നു­ണ്ടാ­യ­തു് ഈ­ജി­പ്തി­ലാ­ണു്. മ­നു­ഷ്യ­സം­സ്ക്കാ­ര­ത്തി­നു് ഈ­ജി­പ്തു­കാർ നൽകിയ അ­തി­പ്ര­ധാ­ന­മാ­യ ഒരു സം­ഭാ­വ­ന­യാ­ണ­തു്. അ­തി­ന്റെ ഗു­ണ­വും അ­വ­ര­നു­ഭ­വി­ച്ചു. അ­ക്കാ­ല­ത്തു് പ­ര­സ്പ­രം ക­ല­ഹി­ച്ചു­ന­ട­ന്ന ജ­ന­ങ്ങൾ ന­ശി­ച്ചു­പോ­യ­പ്പോൾ ഈ­ജി­പ്തു­കാർ ഉ­ന്ന­ത­മാ­യ ഒരു സം­സ്ക്കാ­രം സൃ­ഷ്ടി­ച്ചു. ആ വർ­ഗ്ഗം മു­ഴു­വ­നും ച­ത്തു­ക­ഴി­ഞ്ഞി­ട്ടും അ­ന്ന­വർ സൃ­ഷ്ടി­ച്ച അ­ത്ഭു­ത­ങ്ങൾ ഇ­ന്നും അ­വ­ശേ­ഷി­ക്കു­ന്നു­ണ്ടു്. അ­യ്യാ­യി­രം വർഷം മു­മ്പാ­ണു് ഈ­ജി­പ്ത് രാ­ഷ്ട്രം എന്ന സംഘടന ക­ണ്ടു­പി­ടി­ച്ച­തു്. ശ­ത്രു­ക്ക­ളെ യോ­ജി­ച്ചു­നി­ന്നെ­തിർ­ത്തു തോൽ­പി­ക്കാൻ അ­വർ­ക്കു ക­ഴി­ഞ്ഞു. അവർ നി­യ­മ­ങ്ങൾ നിർ­മ്മി­ച്ചു, പാ­ലി­ച്ചു, സ­മാ­ധാ­ന­പ­ര­മാ­യ സാ­മൂ­ഹ്യ­ജീ­വി­തം ന­യി­ച്ചു. കെ­ട്ടി­ങ്ങൾ നിർ­മ്മി­ക്കു­ന്ന­തി­ലും ശാ­സ്ത്രം വ­ളർ­ത്തു­ന്ന­തി­ലു­മെ­ല്ലാം മ­റ­ക്കാ­നാ­വാ­ത്ത സി­ദ്ധി­കൾ കൈ­വ­രി­ച്ചു. അ­ന്നു് അ­ങ്ങ­നെ സ്ഥാ­പി­ച്ച മ­ഹി­മ­യാ­ണു് ഇ­ന്നും ഈ­ജി­പ്തി­ന്റെ പ്ര­സി­ദ്ധി നി­ല­നി­റു­ത്തു­ന്ന­തു്.

ഈ­ജി­പ്തി­ന്റെ പ്ര­സി­ദ്ധി­യിൽ ഏ­റ്റ­വും മു­ഖ്യ­മാ­യ ഇനം പി­ര­മി­ഡു­ക­ളാ­ണു്. എ­ന്താ­ണി­വ?

പി­ര­മി­ഡു­കൾ
images/Pyramid.jpg
ഗി­സ­യി­ലെ പി­ര­മി­ഡ്

നേ­ര­ത്തേ പ­റ­ഞ്ഞ­ല്ലോ. ഇ­ഹ­ലോ­ക­ജി­വി­തം പ­ര­ലോ­ക­ജീ­വി­ത­ത്തി­ന്റെ ഒരു മു­ന്നോ­ടി­യാ­യി മാ­ത്രം ഈ­ജി­പ്തു­കാർ ക­ണ­ക്കാ­ക്കി­യി­രു­ന്നു­വെ­ന്നു്. ഈ വി­ശ്വാ­സം­മൂ­ലം ശ­വ­സം­സ്കാ­ര­ത്തി­ന്റെ കാ­ര്യ­ത്തിൽ അവർ വളരെ താ­ല്പ­ര്യം കാ­ണി­ച്ചു. ഈ ലോ­ക­ത്തിൽ ന­മു­ക്കു­ള്ള ശ­രീ­ര­ത്തോ­ടു­കൂ­ടി­ത്ത­ന്നെ­യാ­ണു നാം പ­ര­ലോ­ക­ത്തി­ലെ­ത്തു­ന്ന­തെ­ന്ന വി­ശ്വാ­സ­മാ­ണ­വർ­ക്കു­ണ്ടാ­യി­രു­ന്ന­തു്. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ഇവിടെ മ­നു­ഷ്യ­ന് ആ­വ­ശ്യ­മു­ള്ള­തെ­ല്ലാം അ­വി­ടെ­യും ഉ­ണ്ടാ­യി­രി­ക്ക­ണ­മ­ല്ലോ. ഈ ധാ­ര­ണ­യു­ടെ ഫ­ല­മാ­യി ശ­വ­സം­സ്ക്കാ­ര­ത്തിൽ ര­ണ്ടു് സ­മ്പ്ര­ദാ­യ­ങ്ങൾ വ­ളർ­ന്നു­വ­ന്നു. ഒ­ന്നു്, ശരീരം കേ­ടു­വ­രാ­തെ സൂ­ക്ഷി­ക്കു­ക. ര­ണ്ടു്, സം­സ്ക്ക­രി­ക്ക­പ്പെ­ടു­ന്ന­വ­നു ആ­വ­ശ്യ­മു­ള്ള വ­സ്തു­ക്ക­ളെ­ല്ലാം കൈ­യെ­ത്തു­ന്ന അ­ക­ല­ത്തിൽ­ത്ത­ന്നെ സം­ഭ­രി­ക്കു­ക. ആ­ദ്യ­കാ­ല­ത്തു് ഇ­തൊ­ന്നും പ­റ­യ­ത്ത­ക്ക തോതിൽ ന­ട­ന്നി­രു­ന്നി­ല്ല. പക്ഷേ, ക്ര­മേ­ണ പ്ര­ഭു­വർ­ഗ്ഗ­ങ്ങ­ളു­യർ­ന്നു­വ­ന്ന­തോ­ടു­കൂ­ടി അ­വർ­ക്കു ശ­വ­സം­സ്ക്കാ­ര­ത്തി­ലു­ള്ള താ­ല്പ­ര്യം വർ­ദ്ധി­ച്ചു. ത­മ്മിൽ­ത്ത­മ്മി­ലു­ള്ള മ­ത്സ­ര­വും അതിനു സ­ഹാ­യി­ച്ചു. ആ­ദ്യ­മെ­ല്ലാം ശ­വം­വ­യ്ക്കു­ന്ന കു­ഴി­യിൽ ഒരു ദീർ­ഘ­യാ­ത്ര­യ്ക്കു് അ­വ­ശ്യം വേണ്ട സാ­ധ­ന­ങ്ങൾ എ­ല്ലാം നി­ക്ഷേ­പി­ക്കു­ന്ന രീതി തു­ട­ങ്ങി. ക­ഴി­വ­നു­സ­രി­ച്ചു കൂ­ടു­തൽ വി­ഭ­വ­ങ്ങൾ നി­ക്ഷേ­പി­ക്കാ­നു­ള്ള വാസന ഈ­ജി­പ്ഷ്യൻ സം­സ്ക്കാ­രം നി­ല­നി­ന്ന­നാൾ മു­ഴു­വ­നും തു­ടർ­ന്നു. ശ­വം­വെ­ച്ച കു­ഴി­യു­ടെ­മേൽ മ­ണ്ണു­കൊ­ണ്ടു് ഒരു സ്തം­ഭ­മു­ണ്ടാ­ക്കു­ന്ന സ­മ്പ്ര­ദാ­യ­മാ­യി­രു­ന്നു മ­റ്റൊ­ന്നു്. ഇതും ക്ര­മേ­ണ വ­ളർ­ന്നു. നല്ല ഇ­ഷ്ടി­ക­കൾ­കൊ­ണ്ടു പ­ണി­തു­യർ­ത്തി­ത്തു­ട­ങ്ങി. രാ­ജാ­ക്ക­ന്മാർ ഇ­തു­കൊ­ണ്ടും തൃ­പ്തി­പ്പെ­ടാ­തെ ക­ല്ലു­കൊ­ണ്ടു­ത­ന്നെ സ്മാ­ര­ക­ങ്ങൾ പണിതു. അ­ക്കാ­ല­മാ­യ­പ്പോ­ഴേ­ക്കും മ­രി­ച്ച മ­നു­ഷ്യ­ശ­രീ­രം ചീ­ഞ്ഞു­പോ­കാ­തെ സൂ­ക്ഷി­ക്കു­ന്ന­തി­നു­ള്ള ഒരു വിദ്യ ഈ­ജി­പ്തു­കാർ ക­ണ്ടു­പി­ടി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. ഇ­ന്നും മ­നു­ഷ്യർ­ക്ക­റി­വി­ല്ലാ­ത്ത ഏതോ ഒരു വി­ദ്യ­യാ­ണ­തു്. ആ സ­മ്പ്ര­ദാ­യ­മ­നു­സ­രി­ച്ചു സം­സ്ക്ക­രി­ച്ച ശ­രീ­ര­ങ്ങൾ ഇ­ന്നും കേ­ടു­പാ­ടു­കൂ­ടാ­തെ­യി­രി­ക്കു­ന്നു­ണ്ടു്. മമ്മി എ­ന്നാ­ണ­വ­യു­ടെ പേർ. വി­ചി­ത്ര­മാ­യ ശ­വ­പ്പെ­ട്ടി­ക­ളിൽ­വെ­ച്ചു് അ­വ­യ്ക്കു ചു­റ്റും വ­ള­രെ­യേ­റെ വി­ല­പി­ടി­ച്ച വ­സ്തു­ക്ക­ളും­വെ­ച്ചാ­ണു ഫ­റ­വോ­മാ­രെ സം­സ്ക്ക­രി­ച്ചി­രു­ന്ന­തു്. ശ­വ­കു­ടീ­ര­ത്തി­ന്റെ അ­ക­ത്തെ ചു­മ­രു­ക­ളിൽ അന്നു വരച്ച ചി­ത്ര­ങ്ങൾ ഇ­ന്നും അ­വ­ശേ­ഷി­ക്കു­ന്നു­ണ്ടു്. പക്ഷേ. ഇ­വ­യി­ലേ­റ്റ­വും അ­ത്ഭു­തം കു­ഴി­ക്കു­മേൽ പ­ണി­തു­യർ­ത്തി­യ സ്മാ­ര­ക­ങ്ങൾ­ത­ന്നെ. നാ­ലു­വ­ശ­ത്തു­നി­ന്നും ഒരു സ്ഥാ­ന­ത്തേ­ക്കു­യ­രു­ന്ന പി­ര­മി­ഡു­ക­ളാ­ണു് അ­വ­യു­ടെ ഏ­റ്റ­വും ഉൽ­കൃ­ഷ്ട­രൂ­പം. വളരെ ദൂ­രെ­നി­ന്നു­കൊ­ണ്ടു­വ­ന്ന ക­ല്ലു­കൾ­കൊ­ണ്ടാ­ണു് ഇവ പ­ണി­തി­രി­ക്കു­ന്ന­തു്. ഇവയിൽ ഏ­റ്റ­വും പ്ര­സി­ദ്ധ­മാ­യ പി­ര­മി­ഡി­നു് 500 അടി ഉ­യ­ര­മു­ണ്ടു്. എ­ഴു­ന്നൂ­റ്റ­മ്പ­ത­ടി ച­തു­ര­മു­ള്ള ഒരു അ­ടി­സ്ഥാ­ന­ത്തിൽ നി­ന്നാ­ണ­തു് ഉ­യ­രു­ന്ന­തു്. പ­തി­മൂ­ന്നേ­ക്കർ സ്ഥലം അ­തു­കൊ­ണ്ടു നി­റ­ഞ്ഞി­രി­ക്ക­യാ­ണു്. ഇ­ന്നു­ള്ള ക്രൈ­സ്ത­വ­ദേ­വാ­ല­യ­ങ്ങ­ളിൽ ഏ­റ്റ­വും വ­ലി­യ­താ­യ റോ­മി­ലെ പ­ള്ളി­യു­ടെ മൂ­ന്നി­ര­ട്ടി­സ്ഥ­ല­ത്തു നിൽ­ക്കു­ന്ന ഈ ഈ­ജി­പ്ഷ്യൻ ശ­വ­കു­ടീ­രം അ­യ്യാ­യി­രം വർ­ഷം­മു­മ്പു പ­ണി­ചെ­യ്ത­താ­ണു്. ആ സം­സ്ക്കാ­രം അ­ത്ര­യേ­റെ ഉ­യർ­ന്നി­രു­ന്നു.

രാ­ജ­വം­ശ­ങ്ങൾ

പക്ഷേ, ആ സം­സ്ക്കാ­ര­വും അ­വ­സാ­നി­ക്കാ­തെ നി­വൃ­ത്തി­യു­ണ്ടാ­യി­രു­ന്നി­ല്ല. ആദ്യം ഈ­ജി­പ്തി­ലെ­ത്തി ആ സം­സ്ക്കാ­ര­ത്തി­നു വി­ത്തു­പാ­കി­യ­വർ അ­വ­രു­ടെ സേ­നാ­നാ­യ­ക­നെ ഫറവോ എന്നു വി­ളി­ച്ചു. അ­ദ്ദേ­ഹം ഈ­ജി­പ്തി­ന്റെ വ­ട­ക്കു­ഭാ­ഗ­ത്താ­യി മെം­ഫി­സ് എന്ന നഗരം പണിതു രാ­ജ്യ­ഭാ­രം ചെ­യ്തു. ആ രാ­ജ­വം­ശം ര­ണ്ടാ­യി­രം വർ­ഷ­ക്കാ­ലം ഭ­രി­ച്ചു. അ­പ്പോ­ഴേ­ക്കും ആ രാ­ജ­വം­ശ­ത്തി­ന്റെ ഭ­ര­ണ­ശേ­ഷി കു­റ­ഞ്ഞു. മെം­ഫി­സി­നു് 350 മൈൽ തെ­ക്കു­ള്ള തീ­ബ്സ് എന്ന ന­ഗ­ര­ത്തിൽ ഒരു രാ­ജ­കു­ടും­ബം ഉ­യർ­ന്നു­വ­ന്നു. അവർ നൈൽ­താ­ഴ്‌­വ­ര മു­ഴു­വ­നും കൈ­വ­ശ­പ്പെ­ടു­ത്താൻ ശ്ര­മി­ച്ചു. ക്രി­സ്തു­വി­നു 2400 വർ­ഷം­മു­മ്പു് അവർ അതിൽ വി­ജ­യി­ച്ചു. ഈ രാ­ജ­കു­ടും­ബ­മാ­ണു് ആ­ക്ര­മ­ണ­ങ്ങ­ളും മ­റ്റും ന­ട­ത്തി­യ­തു്. അവർ എ­ത്തി­യോ­പ്പി­യാ രാ­ജ്യം പി­ടി­ച്ച­ട­ക്കി­യ­താ­യി പ­റ­യു­ന്നു­ണ്ടു്. സി­റി­യ­യി­ലും ബാ­ബി­ലോ­ണി­യ­യി­ലും എ­ല്ലാം അവർ ആ­ക്ര­മ­ണ­ങ്ങൾ ന­ട­ത്തി. അ­വ­രു­ടെ കാ­ല­ത്താ­ണു് അനേകം അ­ണ­ക്കെ­ട്ടു­ക­ളും മ­റ്റും ഉ­ണ്ടാ­ക്കി­യ­തു്. ക­ണ­ക്കു­ശാ­സ്ത്ര­വും ന­ക്ഷ­ത്ര­ഗ­ണി­ത­വു­മെ­ല്ലാം അന്നു വ­ളർ­ന്നു­വ­ന്നു. മറ്റു രാ­ജ്യ­ങ്ങ­ളു­മാ­യി അവർ ക­ച്ച­വ­ട­ത്തി­ലേർ­പ്പെ­ടു. ഈ­ജി­പ്ത് ലോ­ക്ര­പ്ര­സി­ദ്ധ­യാ­യി. നാ­നൂ­റു­വർ­ഷം അ­വ­ര­ങ്ങ­നെ ഭ­രി­ച്ചു. അ­തി­നു­ശേ­ഷം അവർ മ­ടി­യ­ന്മാ­രും സു­ഖ­ലോ­ലു­പ­ന്മാ­രു­മാ­യി­ത്തിർ­ന്നു. അ­റേ­ബ്യൻ മ­രു­ഭൂ­മി­ക­ളിൽ­നി­ന്നു വന്ന ഒരു കാ­ടൻ­വർ­ഗ്ഗം അ­വ­രു­ടെ സൈ­ന്യ­ത്തെ തോ­ല്പി­ച്ചു. വേ­ഗ­ത­കൂ­ടി­യ കു­തി­ര­പ്പു­റ­ത്തു വന്നു വി­ല്ലു­മ­മ്പും പ്ര­യോ­ഗി­ച്ച അ­ക്കൂ­ട്ടർ­ക്കു് ഈ­ജി­പ്ത് മു­ഴു­വ­നും പി­ടി­ച്ച­ട­ക്കാൻ വി­ഷ­മ­മു­ണ്ടാ­യി­ല്ല. അവർ ത­ല­സ്ഥാ­നം നൈൽ ന­ദീ­മു­ഖ­ത്തേ­ക്കു മാ­റ്റി­സ്ഥാ­പി­ച്ചു. ഇ­ക്കൂ­ട്ട­രേ­യാ­ണു ഹി­സ്കോ­സ് എന്നു വി­ളി­ക്കു­ന്ന­തു്. അവർ അഞ്ചു ശ­താ­ബ്ദ­ക്കാ­ലം ഈ­ജി­പ്ത് ഭ­രി­ച്ചു. അവർ പ്രാ­ചീ­ന­ദേ­വ­ത­ക­ളെ അ­പ­മാ­നി­ക്കു­ക­യും നാ­ട്ടു­കാ­രെ മർ­ദ്ദി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. മർ­ദ്ദ­നം ദു­സ്സ­ഹ­മാ­യ­പ്പോൾ തീ­ബ്സ് ന­ഗ­ര­ക്കാ­ര­നാ­യ ഒ­രാ­ളു­ടെ നേ­തൃ­ത്വ­ത്തിൽ ജ­ന­ങ്ങൾ വി­പ്ല­വം ന­ട­ത്തി ജ­യി­ച്ചു. അ­റ­ബി­ക­ളെ ഓ­ടി­ച്ചു­ക­ള­ഞ്ഞു. ആമെസ് എ­ന്നാ­യി­രു­ന്നു ഈ നേ­താ­വി­ന്റെ പേര്. അ­ദ്ദേ­ഹം ഒരു പുതിയ രാ­ജ­വം­ശ­മാ­രം­ഭി­ച്ചു. ആ വം­ശ­ത്തിൽ­പ്പെ­ട്ട തെ­തോ­മോ­സി­സ് എന്ന രാ­ജാ­വു് ആ­ക്ര­മ­ണ­ങ്ങൾ ന­ട­ത്തി. മെ­സ­പ്പൊ­ട്ടേ­മി­യാ വരെ അ­ദ്ദേ­ഹം കീ­ഴ­ട­ക്കി. അ­ങ്ങ­നെ ഈ­ജി­പ്തി­ന്റെ ശക്തി വർ­ദ്ധി­പ്പി­ച്ചി­ട്ടു് അ­ദ്ദേ­ഹം മ­രി­ച്ചു. അ­ച്ഛ­ന്റെ പ്ര­വൃ­ത്തി­കൾ തു­ടർ­ന്നു് ആ രാ­ജ­വം­ശ­ത്തെ നി­ല­നി­റു­ത്തി. ആ വംശം ക്രി­സ്തു­വി­നു 1300 വർഷം മു­മ്പു­വ­രെ ഭ­രി­ച്ചു.

റോമൻ ആ­ക്ര­മ­ണം

ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും നി­ര­ന്ത­ര­മാ­യ യു­ദ്ധം­മൂ­ലം നാടു് ദാ­രി­ദ്ര്യ­ത്തി­ലേ­ക്കു താ­ഴ്‌­ന്നു കൊ­ണ്ടി­രു­ന്നു. പ്ര­ഭു­ക്ക­ന്മാ­രെ­യും സൈ­ന്യ­ത്തെ­യും ഫ­റ­വോ­മാ­രെ­യും എ­ല്ലാം പോ­റ്റു­ക ഭാ­രി­ച്ച ഒരു കാ­ര്യ­മാ­യി­രു­ന്നു. മ­രു­ഭൂ­മി­ക­ളിൽ­നി­ന്നു പല കാ­ടൻ­വർ­ഗ്ഗ­ങ്ങ­ളും ഈ­ജി­പ്തി­നെ ആ­ക്ര­മി­ച്ചു. ക്ഷ­യി­ച്ചു­തു­ട­ങ്ങി­യി­രു­ന്ന ഈ­ജി­പ്ത് മി­ക്ക­വാ­റും തോൽ­ക്കു­ക ത­ന്നെ­യാ­യി­രു­ന്നു പ­തി­വു്. ബി. സി. മൂ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ മ­ദ്ധ്യ­ത്തിൽ അ­ല­ക്സാ­ണ്ടർ ച­ക്ര­വർ­ത്തി ഈ­ജി­പ്ത് ആ­ക്ര­മി­ച്ചു. അ­ദ്ദേ­ഹം മ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു സേ­നാ­നാ­യ­ക­നാ­യി­രു­ന്ന ടോളമി ഈ­ജി­പ്തി­ലെ രാ­ജാ­വാ­യി. ഈ വംശം ഇ­രു­ന്നൂ­റു­വർ­ഷം ഭ­രി­ച്ചു. ആ വർ­ഗ്ഗ­ത്തിൽ അ­വ­സാ­ന­ത്തെ­യാൾ പ്ര­സി­ദ്ധ­യാ­യ ക്ലി­യോ­പാ­ട്ര രാ­ജ്ഞി­യാ­ണു്. ബി. സി. 30-ാം ആ­ണ്ടിൽ റോമൻ സേ­നാ­നി­യാ­യ ഒ­ക്ടേ­വി­യ­സ് സീസർ ഈ­ജി­പ്ത് ആ­ക്ര­മി­ച്ചു. യു­ദ്ധ­ത്തിൽ തോ­റ്റു­ക­ഴി­ഞ്ഞു് റോമൻ സൈ­ന്യ­ത്താൽ പി­ടി­ക്ക­പ്പെ­ടാ­തി­രി­ക്കു­വാൻ­വേ­ണ്ടി ക്ലി­യോ­പാ­ട്ര ആ­ത്മ­ഹ­ത്യ­ചെ­യ്തു.

അ­തോ­ടു­കൂ­ടി പ്രാ­ചീ­ന ഈ­ജി­പ്തി­ന്റെ ച­രി­ത്ര­വും അ­വ­സാ­നി­ച്ചു.

സി. ജെ. തോമസ്
images/cjthomas.jpg

മ­ല­യാ­ള­ഭാ­ഷ­യി­ലെ ഒരു നാ­ട­ക­കൃ­ത്തും സാ­ഹി­ത്യ നി­രൂ­പ­ക­നു­മാ­യി­രു­ന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എ­ന്ന­റി­യ­പ്പെ­ടു­ന്ന ചൊ­ള്ള­മ്പേൽ യോ­ഹ­ന്നാൻ തോമസ്. മലയാള നാ­ട­ക­സാ­ഹി­ത്യ­ത്തെ ആ­ധു­നി­ക ഘ­ട്ട­ത്തി­ലെ­ത്തി­ക്കു­ന്ന­തിൽ നിർ­ണ്ണാ­യ­ക പ­ങ്കു് വ­ഹി­ച്ച ഇ­ദ്ദേ­ഹം പ­ത്ര­പ്ര­വർ­ത്ത­കൻ, ചി­ത്ര­കാ­രൻ എന്നീ നി­ല­ക­ളി­ലും അ­റി­യ­പ്പെ­ട്ടി­രു­ന്നു.

1918-ൽ കൂ­ത്താ­ട്ടു­കു­ള­ത്തെ പ്ര­മു­ഖ ക്രി­സ്തീ­യ വൈ­ദി­ക­ന്റെ മ­ക­നാ­യി ജ­നി­ച്ച സി. ജെ. വൈദിക വി­ദ്യാർ­ത്ഥി­യാ­യി­രി­യ്ക്കു­ന്ന സ­മ­യ­ത്തു് ളോഹ ഉ­പേ­ക്ഷി­ച്ചു് തി­രി­ച്ചു­പോ­ന്നു് വി­പ്ല­വം സൃ­ഷ്ടി­ച്ചു. ര­ണ്ടു് വർ­ഷ­ക്കാ­ലം വടകര സെ­ന്റ് ജോൺസ് ഹൈ­സ്കൂ­ളി­ലും തു­ടർ­ന്നു് എം. പി. പോൾസ് കോ­ളേ­ജി­ലും അ­ധ്യാ­പ­ക­നാ­യി ജോ­ലി­നോ­ക്കി­യി­രു­ന്ന അ­ദ്ദേ­ഹം പി­ന്നീ­ടു് അ­വ­സാ­നം വരെ പ­ത്ര­പ്ര­വർ­ത്ത­ന­രം­ഗ­ത്തു് സ­ജീ­വ­മാ­യി­രു­ന്നു. സാ­ഹി­ത്യ പ്ര­വർ­ത്ത­ക സ­ഹ­ക­ര­ണ­സം­ഘം, ആ­കാ­ശ­വാ­ണി, ദ­ക്ഷി­ണ­ഭാ­ഷാ ബു­ക്ക് ട്ര­സ്റ്റ് എ­ന്നി­വ­യി­ലും പ്ര­വർ­ത്തി­ച്ചു.

സാ­ഹി­ത്യ പ്ര­വർ­ത്ത­ക സ­ഹ­ക­ര­ണ­സം­ഘം വക പു­സ്ത­ക­ങ്ങ­ളു­ടെ പു­റം­ച­ട്ട­കൾ­ക്കു് അ­ത്യ­ധി­കം ആ­കർ­ഷ­ക­ങ്ങ­ളാ­യ ചി­ത്ര­ങ്ങൾ വ­ര­ച്ചു് മലയാള പു­സ്ത­ക­ങ്ങ­ളു­ടെ പു­റം­ച­ട്ട രൂ­പ­ക­ല്പ­ന­യു­ടെ രം­ഗ­ത്തു് മാ­റ്റ­ങ്ങ­ളു­ടെ തു­ട­ക്കം കു­റി­ച്ച­തു് സി. ജെ.-​യാണു്.

പ്ര­സി­ദ്ധ സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്ന എം. പി. പോ­ളി­ന്റെ മൂത്ത പു­ത്രി റോ­സി­യെ­യാ­ണു് വി­വാ­ഹം ചെ­യ്ത­തു്. റോസി തോമസ് സി. ജെ.-യുടെ മ­ര­ണ­ശേ­ഷം അ­റി­യ­പ്പെ­ടു­ന്ന സാ­ഹി­ത്യ­കാ­രി­യാ­യി.

പ്ര­ശ­സ്ത ക­വ­യി­ത്രി മേരി ജോൺ കൂ­ത്താ­ട്ടു­കു­ളം സി. ജെ. തോ­മ­സി­ന്റെ മൂത്ത സ­ഹോ­ദ­രി­യാ­യി­രു­ന്നു. 1960 ജൂലൈ 14-നു് 42-ാം വ­യ­സ്സിൽ സി. ജെ. അ­ന്ത­രി­ച്ചു.

Colophon

Title: Egypt (ml: ഈ­ജി­പ്ത്).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-14.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Egypt, സി. ജെ. തോമസ്, ഈ­ജി­പ്ത്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Relief of Traianus on the side of the mamisi of the Dendara temple, a relief image by Olaf Tausch . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.