സാമൂഹ്യശാസ്ത്ര ചിന്തയിൽ കഴിഞ്ഞ ആറു പതിറ്റാണ്ടുകളിൽ ഏറ്റവുമവധികം വ്യാപരിച്ച ഒരു പരികല്പനയായ ‘പൊതുമണ്ഡലത്തിന്റെ’ (public sphere) ഉപജ്ഞാതാവു് എന്ന നിലയിൽ ലോക ചിന്തയിൽ മൗലികവും നിസ്തുലവുമായ സ്ഥാനമാണു് യുർഗൻ ഹേബർമാസി നുള്ളതു്. പൊതുമണ്ഡലം എന്ന പരികല്പനയുടെ ചരിത്രവും ഉപയോഗക്ഷമതയും പ്രകടമാകുന്നതു് വിവിധ സാമൂഹ്യശാസ്ത്ര വിജ്ഞാന ശാഖകളിലെ ഉപയോഗത്തിലാണു്. സാമൂഹ്യശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മണ്ഡലങ്ങളിലെല്ലാം തന്നെ സന്ദർഭോചിതമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടിട്ടുള്ള പൊതുമണ്ഡലം ജനാധിപത്യത്തിന്റെ തന്നെ സംവാദാത്മകതയെയാണു് ദ്യോതിപ്പിക്കുന്നതു്. ഒരു ചായക്കട സംവാദത്തിന്റെ പ്രതീകകല്പനയായ പൊതുമണ്ഡലം എന്നതു് ജനാധിപത്യത്തെക്കുറിച്ചു് ഏതൊക്കെ സന്ദർഭങ്ങളിൽ എപ്പോഴൊക്കെ ചിന്തിക്കുന്നുവോ അപ്പോഴൊക്കെ കടന്നുവരുന്നതാണു്. ഇത്രയും ഈടുളള ഒരു പരികല്പന യുർഗൻ ഹേബർമാസ് ആവിഷ്കരിക്കുന്നതു് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ബൂർഷ്വാ ജനാധിപത്യ സിവിൽ സമൂഹത്തിന്റെ ഉരുത്തിരിയലിനെ സംബന്ധിച്ചുള്ള പ്രബന്ധത്തിലാണു്. ഫ്യൂഡൽ സാമൂഹികഘടനയെ ഭേദിച്ചുകൊണ്ടു് ഒരു പുതിയ സമൂഹം പിറവികൊള്ളുന്നതിനു നിദാനമായ സ്വകാര്യ വ്യക്തികളുടെ പൊതുക്കാര്യത്തെക്കുറിച്ചുള്ള തുറന്ന സംവാദ പ്രക്രിയയെയാണു് ഈ പരികല്പന അന്തർവഹിക്കുന്നതു്. ഏതൊരു അസ്സൽ സങ്കൽപനവും മൗലിക ചിന്തയുടെ, അനുഭവത്തിന്റെ, അന്വേഷണത്തിന്റെ സാന്ദ്രീകൃതമായ ആവിഷ്കരണമാണു്. പൊതുമണ്ഡലം എന്ന പരികല്പന അതു പിറന്ന സന്ദർഭത്തിൽ നിന്നും മാറി വ്യത്യസ്തങ്ങളായ വൈജ്ഞാനിക വ്യവഹാരമണ്ഡലങ്ങളിലെ പ്രയോഗങ്ങളിലൂടെ അർത്ഥസമ്പുഷ്ടമാക്കപ്പെട്ടിട്ടുണ്ടു്.
ഹേബർമാസിന്റെ “പൊതുമണ്ഡലം” സങ്കൽപനത്തിനു് ആധാരമാകുന്നതു് പാശ്ചാത്യ ആധുനിക രാഷ്ട്രീയ ദർശനമാണു്. യുക്തിക്കും പുരോഗതിക്കും പ്രമുഖ്യം നൽകിയ പ്രബുദ്ധതയുടെ പാരമ്പര്യത്തിന്റെ ദാർശനിക ധാരയ്ക്കകത്തു നിന്നാണു് ഹേബർമാസ് സാമൂഹ്യ സംവാദത്തിന്റെ സവിശേഷ ഭൂമിക എന്തായിരുന്നുവെന്നു് വിശദീകരിക്കുന്നതു്. പൊതുമണ്ഡലം എന്ന പരികല്പന അവതരിപ്പിക്കുന്നതു് “The structural transformation of public sphere” എന്ന പഠനഗ്രന്ഥത്തിലാണു്. 1960-കളിൽ പ്രസിദ്ധീകരിച്ച ഈ പഠനം ലോകത്തു് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ മൗലിക പഠനഗ്രന്ഥങ്ങളിൽ ഒന്നാണു്.
യുർഗൻ ഹേബർമാസ് ഫ്രാങ്ക്ഫർട് സ്കൂൾ ചിന്തകരുടെ രണ്ടാം തലമുറക്കാരനാണു്. ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്നു് അറിയപ്പെടുന്നതു് തത്ത്വചിന്തകരും സാമൂഹ്യശാസ്ത്രജ്ഞരും സാമൂഹ്യമനഃശാസ്ത്രജ്ഞരും സാംസ്കാരിക വിമർശകരും ഒരുമിച്ചു ചേർന്നു ആരംഭിച്ച ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായ ഒരു അന്താരാഷ്ട്ര സാമൂഹ്യശാസ്ത്ര ഗവേഷണ സ്ഥാപനമാണു്. ഇടതുപക്ഷ അനുഭാവം പുലർത്തുന്ന പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകർ പ്രഗത്ഭ തത്വചിന്തകരായ ഹോർഖീമർ, തിയോഡോർ അഡോർണോ എന്നിവരാണു്. ഒരു പ്രത്യേകമായ വിജ്ഞാനശാഖയിലേക്കു മാത്രം ചേർത്തുവെയ്ക്കാൻ കഴിയുന്നതല്ല ഇവരുടെ പഠനങ്ങൾ. രീതിശാസ്ത്രപരമായി ഹെഗേലിയൻ മാർക്സിസത്തോടു അനുഭാവപ്പെടുന്ന ഇവരുടെ പഠനങ്ങൾ അന്തർവിജ്ഞാനീയപരവും പ്രതിഫലനാത്മകവും വൈരുധ്യാത്മകവും വിമർശനപരവുമാണു്. പ്രസ്തുത ചിന്താധാരയുടെ ഭാഗമായതോ അല്ലെങ്കിൽ അതിന്റെ അടിസ്ഥാന സമീപനങ്ങളെ പിൻപറ്റുന്നതോ ആയ അന്വേഷണങ്ങളെ വിമർശനാത്മക ചിന്ത (critical theory) എന്നാണു് വ്യവഹരിക്കുന്നതു്.
വിമർശനാത്മക ചിന്തയുടെ അന്വേഷണ സാഫല്യമാണു് ഹേബർമാസിന്റെ സംവേദനാത്മക പ്രവർത്തനം (communicative action) എന്ന സങ്കല്പനം. വിമർശനാത്മക ചിന്ത ആധാരമാക്കുന്നതു് മാനവിക വ്യവഹാരങ്ങളിലെ യുക്തിപരതയെയാണു്. ഈ യുക്തിപരതയ്ക്കു നിദാനമാകുന്നതോ സമത്വം, സ്വാതന്ത്ര്യം, യുക്തിബോധം, സത്യം തുടങ്ങിയ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ധാർമ്മികവും ജ്ഞാനശാസ്ത്രപരവുമായ മൂല്യങ്ങളാണെന്ന പരസ്പരധാരണയാണു്. ഹേബർമാസിന്റെ സംവേദന സിദ്ധാന്തത്തിനു പ്രേരകമാകുന്നതു് ആശയവിനിമയത്തിലെ പരസ്പര്യമാണു്. ആധുനികമായ ലോകബോധമാണു് ഈ പരസ്പര്യത്തിൽ പ്രതിഫലിക്കുന്നതു്. ആധുനികമായ ലോകബോധം എന്നതുക്കൊണ്ടു വിവക്ഷിക്കുന്നതു് ശ്രേണിരഹിതവും മതേതരവുമായ സംവേദന തലങ്ങളാണു്. യുർഗൻ ഹേബർമാസ് അക്കാദമിക് മണ്ഡലത്തിൽ സംവേദനത്തിന്റെ തത്വചിന്തകനായാണു് (philosopher of communication) അറിയപ്പെടുന്നതു്.
അക്കാദമിക് മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചിന്തകനായിരുന്നില്ല ഹേബർമാസ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അർദ്ധഭാഗത്തിനുശേഷം ജർമനിയിൽ ഉയർന്നുവന്ന ഏറ്റവും പ്രമുഖ പൊതുചിന്തകനാണു് (Public Intellectual) ഹേബർമാസ്. അദ്ദേഹം പൊതുവിഷയങ്ങളിൽ ഇടപെട്ടു പ്രതികരിച്ചിരുന്നു. ജർമൻ വാർത്തപത്രമായ ഡെസ് ഷ്പീഗലിൽ സ്ഥിരമായി എഴുതിയിരുന്നു. ഷ്പീഗൽ എന്നാൽ കണ്ണാടി എന്നർത്ഥം. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചും ഇസ്ലാമിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഹേബർമാസിന്റെ സാമൂഹ്യചിന്തകളെ മുൻനിർത്തി യൂറോപ്പിനെ രക്ഷിക്കാനുള്ള അവസാനത്തെ തത്വചിന്തകൻ എന്നാണു് ഹേബർമാസ് വിശേഷിപ്പിക്കപ്പെട്ടതു്. ഇടതുപക്ഷ രാഷ്ട്രീയത്തോടു് ആഭിമുഖ്യം പുലർത്തിയിരുന്ന ഹേബർമാസ് ആദ്യം നടത്തിയ പൊതു ഇടപെടൽ അറുപതുകളുടെ അവസാനത്തിലുണ്ടായ ഇടതുതീവ്രവാദ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭത്തെ വിമർശിച്ചുക്കൊണ്ടാണു്. രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ ലിബറൽ ബഹുകക്ഷി ജനാധിപത്യത്തിനു പ്രാമുഖ്യം നൽകിയ ഹേബർമാസ് ഭരണഘടനപരമായ ദേശസ്നേഹം (constitutional patriotism) എന്ന സങ്കല്പനവും ആവിഷ്കരിക്കുകയുണ്ടായി.
1980 പകുതിയിൽ ജനാധിപത്യത്തെയും ദേശസ്നേഹത്തെയുംകുറിച്ചുള്ള ഒരു പൊതുസംവാദത്തിൽ ഇടപെട്ടാണു് ഹേബർമാസ് ഭരണാഘടനപരമായ ദേശസ്നേഹം എന്ന സങ്കല്പനം ആദ്യം അവതരിപ്പിക്കുന്നതു്. ഹേബർമാസിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയമായും ധാർമ്മികമായും ഏറ്റവും ഉചിതമായിരിക്കുന്ന ഒരേയൊരു ദേശസ്നേഹരൂപം ഭരണഘടനാ രാഷ്ട്രത്തിന്റെ സാർവത്രിക തത്വങ്ങളിൽ ഉറച്ചുനിൽക്കുക എന്നാണു്. ജർമനിയുടെ ഫെഡറൽ റിപ്പബ്ലിക്കിൽ ഭരണഘടനാപരമായ ദേശസ്നേഹം എന്നാൽ ഫാസിസത്തെ ശാശ്വതമായി മറികടക്കുന്നതിലും, നീതിയുക്തമായ ഒരു രാഷ്ട്രീയ ക്രമം സ്ഥാപിക്കുന്നതിലും, അതിനെ ഒരു ലിബറൽ രാഷ്ട്രീയ സംസ്കാരത്തിൽ ഉറപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു എന്ന വസ്തുതയിലുള്ള അഭിമാനത്തെയാണു് അർത്ഥമാക്കുന്നതു് എന്നു് ഹേബർമാസ് വിശദീകരിക്കുകയുണ്ടായി. ഭരണഘടനാപരമായ ദേശസ്നേഹം ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലെ നിയമതത്വങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ആശയമാണു്.
ജർമനിയുടെ നാസി ഭൂതകാലത്തോടുള്ള സംഘർഷവും നാസിസത്തിന്റെ നാമ്പുകൾ വീണ്ടും കിളിർത്തുവരുന്നതിനെതിരെയുള്ള മുന്നറിയിപ്പും എതിർപ്പും ഹേബർമാസിന്റെ ബഹുകക്ഷി ജനാധിപത്യത്തിന്റെ പ്രതിരോധത്തിലും ഭരണഘടനദേശസ്നേഹത്തെക്കുറിച്ചുള്ള സങ്കല്പനത്തിലും കാണാം. പശ്ചിമ ജർമനിയിലെ കൊളോണിനു് ഏകദേശം മുപ്പതു് മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ജർമ്മൻ പട്ടണമായ ഗമ്മേഴ്സ്ബാക്കിലാണു് യുർഗൻ ഹേബർമാസ് വളർന്നതു്. ഹേബർമാസിനും വ്യക്തിപരമായി ഒരു നാസിഭൂതകാലത്തിനോടു എതിർക്കേണ്ടതായുണ്ടു്. ഹേബർമാസിന്റെ പിതാവു് ഏണസ്റ്റ് ഒരു വലതുപക്ഷ യാഥാസ്ഥിതികനായിരുന്നു. 1933-ൽ അദ്ദേഹം നാസി പാർട്ടിയിൽ ചേർന്നു. യുവാവായ യൂർഗൻ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. തുടർന്നു് 1945 ഫെബ്രുവരിയിൽ, പതിനഞ്ചു് വയസ്സുള്ളപ്പോൾ, വെർമാച്ചിൽ നിന്നും ഹേബർമാസിനു വിളിവന്നു. ഹേബർമാസ് പറയുന്നതു് തന്റെ ഭാഗ്യംകൊണ്ടു മാത്രമാണു് നാസികളുടെ അർദ്ധസൈനിക ക്യാമ്പിലേക്കു് പോകേണ്ടി വരാതിരുന്നതു് കാരണം അപ്പോഴേക്കും സഖ്യകക്ഷികൾ ജർമനിയെ നാസികളിൽ നിന്നും മോചിപ്പിച്ചിരുന്നു.
ഉൾക്കൊള്ളൽ ജനാധിപത്യത്തോടു പരിപൂർണമായും പ്രതിജ്ഞാബദ്ധനായ ഹേബർമാസ് ഒക്ടോബർ 7-നു് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ ഗസ്സക്കെതിരെയുള്ള വിനാശകരമായ തിരിച്ചടിയെ പിന്തുണയ്ക്കുകയുണ്ടായി. നവംബർ 13, 2023-ൽ മാധ്യമങ്ങൾക്കു് അയച്ച കത്തിൽ ഹേബർമാസ് നാസികൾക്കെതിരെ ജർമൻ ജനത രണ്ടാം ലോകമഹായുദ്ധാനന്തരം സ്വീകരിച്ച “ഇനി ഒരിക്കലും അതുണ്ടാകരുതു് ” എന്ന നിലപാടു് ഇസ്രായേലിനു അനുകൂലമായി വ്യാഖ്യാനിച്ചു. ജൂത ജീവിതത്തെയും ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തെയും സംരക്ഷിക്കുന്നതിനും ജർമ്മൻ ജനത പ്രതിബദ്ധത കാണിക്കണമെന്നു് ഹേബർമാസ് വാദിച്ചു. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെത്തുടർന്നു് ഇസ്രായേലിന്റെ സൈനിക തിരിച്ചടി “തത്ത്വത്തിൽ ന്യായീകരിക്കപ്പെടുന്നു” എന്നും വാദിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ചർച്ച ചെയ്യാൻ ഹേബർമാസ് വിമുഖത കാണിച്ചു.
ഹേബർമാസും പോപ്പ് ബെനഡിക്ട് പതിനാറാമനു മായി 2024-ൽ നടത്തിയ സംവാദത്തിൽ സെക്കുലർ സമൂഹത്തിൽ മതത്തിനുള്ള പങ്കാണു് ചർച്ച ചെയ്യപ്പെട്ടതു്. മതവും സെക്കുലർ യുക്തിചിന്തയും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള ഉദ്യമങ്ങളുടെ പ്രാധാന്യം പരസ്പരം അംഗീകരിച്ചുക്കൊണ്ടുള്ള സംവാദത്തിൽ ഹേബർമാസ് മതം സെക്കുലർ മൂല്യങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണു് ഊന്നിയതു്. മതം യാഥാസ്ഥിതികമായ നിലപാടുകളിൽ അയവുവരുത്തി ആധുനിക സാമൂഹികചിന്തയിൽ വന്ന മാറ്റങ്ങളെ സ്വീകരിക്കണമെന്ന സമീപനമായിരുന്നു ഹേബർമാസിന്റേതു്. ദൈവത്തിൽ മനുഷ്യന്റെ രൂപം ദർശിക്കുമ്പോൾ മനുഷ്യാന്തസ്സാണു് മൂല്യവത്താകുന്നതു് എന്നാണു് ഹേബർമാസ് നീരീക്ഷിച്ചതു്. ഇതു് മനുഷ്യർ തമ്മിൽ ശ്രേണിരഹിതവും ഉപാധികളിലില്ലാത്തതുമായ വിനിമയ സാധ്യതകൾ വർധിപ്പിക്കുന്നു, ഇതിന്റെ ഫലപ്രാപ്തി ഭിന്നസംസ്കാരങ്ങൾ തമ്മിലുള്ള സംവേദന സാധ്യത തുറന്നുതരുന്നുവെന്നതാണു്. അങ്ങനെ രൂപീകൃതമാകുന്ന സംവേദന തുറവികളാണു് ആഗോളമായൊരു പൊതുമണ്ഡലരൂപീകരണത്തിനു ഗുണപ്രദവുമാകുന്നതു്. രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള പരസ്പര കാലുഷ്യങ്ങളും വിദ്വേഷങ്ങളും സംഘർഷങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഇതു സഹായകമാകുന്നു. പാശ്ചാത്യ ജ്ഞാനോദയ പാരമ്പര്യത്തിൽപ്പെട്ട ചിന്തകൻ എന്ന നിലയിൽ ഹേബർമാസിന്റെ ജനാധിപത്യ ചിന്തയിൽ ഉട്ടോപ്യയുടെ അംശമുണ്ടു്. ഇടതുപക്ഷ ലോകവീക്ഷണത്തിന്റെ അഭേദ്യഭാഗമാണു് ഉട്ടോപ്യയുടെ ദർശനം. വർത്തമാനത്തിന്റെ അസ്വാസ്ഥ്യങ്ങളെ മറികടന്നുക്കൊണ്ടു മനുഷ്യസമുദായത്തിന്റെ സാർവ്വത്രികമായ ഒരു പൊതുഭാവിയെയാണു് ആധുനികത വിഭാവനം ചെയ്യുന്നതു്. ഹേബർമാസിനെ സംബന്ധിച്ചു് ജ്ഞാനോദയ ആധുനികത ഇനിയും പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്ന പദ്ധതിയാണു്.
വിദ്യാഭ്യാസ-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മലയാളം ഭാഷകളിൽ എഴുതാറുണ്ടു്. പതിവായല്ല, വല്ലപ്പോഴും.