SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/SculptureofMarxandEngels.jpg
Statue of Karl Marx and Friedrich Engels in Shanghai’s Fuxing Park., a photograph of the sculpture by Difference engine (2006).
സാ­മൂ­ഹ്യ­വ­ളർ­ച്ച­യും സാ­ഹി­ത്യ­പു­രോ­ഗ­തി­യും
കെ. ദാ­മോ­ദ­രൻ
സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ 28-ആമതു വാർ­ഷി­ക­ത്തോ­ട­നു­ബ­ന്ധി­ച്ചു് ഒക്ടോ: 7ആം൹ നടന്ന മലയാള സാ­ഹി­ത്യ­സ­മ്മേ­ള­നം (ഭാവി വ­ളർ­ച്ച­യെ­പ്പ­റ്റി­യു­ള്ള ചർച്ച) ഉൽ­ഘാ­ട­നം ചെ­യ്തു­കൊ­ണ്ടു് ന­വ­യു­ഗം പ­ത്രാ­ധി­പർ ശ്രീ: കെ. ദാ­മോ­ദ­രൻ ചെയ്ത പ്ര­സം­ഗ­ത്തി­ന്റെ പൂർ­ണ്ണ­രൂ­പ­മാ­ണു് ചുവടെ ചേർ­ക്കു­ന്ന­തു്. —ജ­ന­യു­ഗം പ­ത്രാ­ധി­പർ

കേ­ര­ള­ത്തി­ന്റെ വി­ദ്യാ­ഭ്യാ­സ­പ­ര­വും സാ­ഹി­ത്യ­പ­ര­വും സാം­സ്കാ­രി­ക­വു­മാ­യ പു­രോ­ഗ­തി­യെ­പ്പ­റ്റി പല പ്രാ­സം­ഗി­ക­ന്മാ­രും എ­ടു­ത്തെ­ടു­ത്തു പ­റ­ഞ്ഞ­തു് നി­ങ്ങൾ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­വും. അ­ക്ഷ­രാ­ഭ്യാ­സ­ത്തി­ലും വി­ദ്യാ­ഭ്യാ­സ­ത്തി­ലും നമ്മൾ മുൻ­പ­ന്തി­യി­ലാ­ണു്. സർ­വ്വ­ക­ലാ­ശാ­ലാ­ബി­രു­ദ­ങ്ങൾ നേ­ടി­യ­വർ­ത­ന്നെ പ­തി­നാ­യി­ര­ക്ക­ണ­ക്കി­ലു­ണ്ടു്. ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും ചെറിയ സ്റ്റേ­റ്റാ­ണു് കേരളം. എ­ന്നി­രി­ക്കി­ലും 120-ൽപരം പ­ത്ര­ങ്ങ­ളും മാ­സി­ക­ക­ളും ഇവിടെ പ്ര­ച­രി­ക്കു­ന്നു­ണ്ടു്. പ­തി­നാ­യി­ര­ത്തോ­ളം പ­ള്ളി­ക്കൂ­ട­ങ്ങ­ളു­ണ്ടു്. മൂ­വാ­യി­ര­ത്തി­ല­ധി­കം വാ­യ­ന­ശാ­ല­ക­ളു­ണ്ടു്. പ്ര­ശ­സ്ത­ങ്ങ­ളാ­യ പ്ര­സി­ദ്ധീ­ക­ര­ണ­ശാ­ല­ക­ളു­ണ്ടു്, ദി­വ­സ­ത്തിൽ ശ­രാ­ശ­രി ഒരു പു­സ്ത­കം­വീ­തം ഇവിടെ പ്ര­സി­ദ്ധം­ചെ­യ്യ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. ഉ­വ്വു്, നമ്മൾ വ­ള­രെ­യേ­റെ അ­ഭി­വൃ­ദ്ധി­പ്പെ­ട്ടു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

ഒരു പ­രി­ശോ­ധ­ന

പക്ഷേ, നി­ല്ക്കൂ: പൊ­ങ്ങ­ച്ചം ന­ടി­ക്കു­ന്ന­തി­നു­മു­മ്പു് ഈ അ­ഭി­വൃ­ദ്ധി­യെ ശ­രി­ക്കൊ­ന്നു­കൂ­ടി പ­രി­ശോ­ധി­ച്ചു നോ­ക്കൂ. വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ കാ­ര്യ­ത്തിൽ മുൻ­പ­ന്തി­യിൽ നി­ല്ക്കു­ന്ന കേ­ര­ള­ക്ക­ര­യിൽ ഇ­പ്പോ­ഴും 49 ശ­ത­മാ­നം ജ­ന­ങ്ങൾ അ­ക്ഷ­രാ­ഭ്യാ­സ­മി­ല്ലാ­ത്ത­വ­ര­ല്ലേ?എ­ന്നു­വ­ച്ചാൽ, ന­മ്മു­ടെ നാ­ട്ടു­കാ­രിൽ പ­കു­തി­യോ­ളം­പേർ എ­ഴു­താ­നും വാ­യി­ക്കാ­നു­മ­റി­യാ­ത്ത­വ­ര­ല്ലേ? 120-ൽപരം പ­ത്ര­ങ്ങ­ളും മാ­സി­ക­ക­ളു­മു­ണ്ടു്; ശരി. പക്ഷേ, അ­വ­യ്ക്കെ­ത്ര­ക­ണ്ടു പ്ര­ചാ­ര­മു­ണ്ടു്? പ്ര­തി­ദി­നം പ­ത്തു­ല­ക്ഷ­വും അ­തി­ല­ധി­ക­വും കോ­പ്പി­ക­ള­ടി­ക്കു­ന്ന ചില പ­ത്ര­ങ്ങൾ മറ്റു രാ­ജ്യ­ങ്ങ­ളി­ലു­ണ്ടു്. ന­മ്മു­ടെ സ്ഥി­തി­യോ? ന­മ്മു­ടെ എല്ലാ ദി­ന­പ്പ­ത്ര­ങ്ങ­ളേ­യും ഒ­ന്നി­ച്ചു­കൂ­ട്ടി­യാൽ­കൂ­ടി അ­ത്ത­ര­മൊ­രു ദി­ന­പ്പ­ത്ര­ത്തി­ന്റെ അ­ടു­ത്തെ­ത്തു­മോ? കാൽ ല­ക്ഷ­ത്തി­ല­ധി­കം കോ­പ്പി­ക­ള­ടി­ക്കു­ന്ന പ­ത്ര­ങ്ങ­ളു­ടെ എണ്ണം കാൽ ഡ­സ­നി­ല­ധി­ക­മു­ണ്ടോ? ന­മ്മു­ടെ വാ­രി­ക­ക­ളു­ടെ­യും മാ­സി­ക­ക­ളു­ടേ­യും സ്ഥി­തി­യെ­ന്താ­ണു്? പ്ര­ചാ­ര­ത്തി­ന്റെ കാ­ര്യ­മെ­ടു­ത്താൽ മ­ല­യാ­ള­ഭാ­ഷ­യി­ലു­ള്ള എല്ലാ വാ­രി­ക­ക­ളും കൂ­ടി­ച്ചേർ­ന്നാ­ലും ന­മ്മു­ടെ അ­യൽ­ഭാ­ഷ­യാ­യ ത­മി­ഴി­ലു­ള്ള ഒ­രൊ­റ്റ വാ­രി­ക­യു­ടെ അ­ടു­ത്തെ­ങ്ങാ­നു­മെ­ത്തു­മോ? ഒരു ദി­ന­പ്പ­ത്ര­ത്തി­ന്റെ ഒരു കോ­പ്പി ശ­രാ­ശ­രി പ­ത്തു­പേർ­വീ­തം വാ­യി­ക്കു­ന്നു­ണ്ടെ­ന്നു് ക­ണ­ക്കാ­ക്കി­യാൽ­പോ­ലും ന­മ്മു­ടെ­നാ­ട്ടിൽ 100-ൽ 80 പേർ ഇ­ന്നും യാ­തൊ­രു­പ­ത്ര­വും വാ­യി­ക്കാ­ത്ത­വ­രാ­ണു്. ന­മു­ക്കെ­ല്ലാ­വർ­ക്കും താ­ല്പ­ര്യ­മു­ള്ള പു­സ്ത­ക­പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ന്റെ കാ­ര്യം ത­ന്നെ­യെ­ടു­ക്കു വ­ള­രെ­യ­ധി­കം പു­സ്ത­ക­ങ്ങൾ പു­റ­ത്തി­റ­ങ്ങു­ന്നു­ണ്ടു് എ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്? അ­വ­യെ­ല്ലാം ഒ­രു­പോ­ലെ മെ­ച്ച­പ്പെ­ട്ട­വ­യ­ല്ല എ­ന്നു് എ­ല്ലാ­വർ­ക്കു­മ­റി­യാം. എ­ങ്കി­ലും കുറേ നല്ല പു­സ്ത­ക­ങ്ങ­ളു­മു­ണ്ടു്; തീർ­ച്ച. ആ നല്ല പു­സ്ത­ക­ങ്ങ­ളു­ടെ­ത­ന്നെ സ്ഥി­തി­യെ­ന്താ­ണു്? പ­ണ്ഡി­റ്റു് നെ­ഹ്റു­വി­ന്റെ ‘ഇ­ന്ത്യ­യെ­ക്ക­ണ്ടെ­ത്തൽ’ എന്ന വി­ശി­ഷ്ട­ഗ്ര­ന്ഥ­ത്തി­ന്റെ റ­ഷ്യൻ­പ­രി­ഭാ­ഷ­യു­ടെ ഒ­രു­ല­ക്ഷം പ്ര­തി­കൾ ര­ണ്ടാ­ഴ്ച­യ്ക്കു­ള്ളിൽ വി­റ്റു­തീർ­ന്നു എ­ന്നും ര­ണ്ടാം­പ­തി­പ്പി­നു­വേ­ണ്ടി ജ­ന­ങ്ങൾ അ­ക്ഷ­മ­മാ­യി കാ­ത്തു­നി­ല്ക്കു­ക­യാ­ണെ­ന്നു­മു­ള്ള ഒരു പ­ത്ര­വാർ­ത്ത നി­ങ്ങ­ളോർ­ക്കു­ന്നു­ണ്ടാ­വും. അതേ വി­ശി­ഷ്ട ഗ്ര­ന്ഥ­ത്തി­ന്റെ മലയാള പ­രി­ഭാ­ഷ­യു­ടെ സ്ഥി­തി­യോ? കൊ­ല്ല­ങ്ങൾ ക­ഴി­ഞ്ഞി­ട്ടും അ­യ്യാ­യി­ര­ത്തി­ല­ധി­ക­മാ­യി­ട്ടു­ണ്ടോ? ത­ക­ഴി­യു­ടെ ‘ചെ­മ്മീൻ’ നാ­ലു­പ­തി­പ്പു­ക­ളി­ലാ­യി ഒരു കൊ­ല്ല­ത്തി­നി­ട­യിൽ നാ­ല­യ്യാ­യി­രം കോ­പ്പി വി­റ്റു­തീർ­ന്നു എന്നു നമ്മൾ അ­ഭി­മാ­നി­ക്കു­ന്നു­ണ്ടു്. മ­റ്റു­ഗ്ര­ന്ഥ­കാ­ര­ന്മാ­രു­ടെ കൃ­തി­ക­ളു­ടെ­യും ത­ക­ഴി­യു­ടെ തന്നെ മറ്റു പു­സ്ത­ക­ങ്ങ­ളു­ടെ­യും ദ­യ­നീ­യ­സ്ഥി­തി പ­രി­ഗ­ണി­ക്കു­മ്പോൾ ഇതു് അ­ഭി­മാ­നി­ക്ക­ത്ത­ക്ക­തു­ത­ന്നെ. എ­ന്നാൽ, കേ­ര­ള­ത്തി­ന്റെ ജ­ന­സം­ഖ്യ ഒ­ന്ന­ര­ക്കോ­ടി­യാ­ണെ­ന്നും അവരിൽ പു­സ്ത­കം വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­വു­ള്ള­വർ 60 ല­ക്ഷ­മെ­ങ്കി­ലു­മു­ണ്ടാ­കു­മെ­ന്നും മ­റ­ക്കാ­തി­രി­ക്കു­ക. ഈ അ­നു­കൂ­ല­സാ­ഹ­ച­ര്യ­മു­ണ്ടാ­യി­ട്ടും ന­മ്മു­ടെ പ്ര­ധാ­ന­പ്പെ­ട്ട സാ­ഹി­ത്യ­നാ­യ­ക­ന്മാ­രു­ടെ മു­ഖ്യ­മാ­യ പ­ല­കൃ­തി­ക­ളു­ടെ­യും 1000 കോ­പ്പി വി­റ്റ­ഴി­യാൻ ര­ണ്ടും­മൂ­ന്നും ചി­ല­പ്പോൾ അ­ഞ്ചും പ­ത്തും കൊ­ല്ല­ങ്ങൾ എ­ടു­ക്കു­ന്നു­ണ്ടു് എ­ന്ന­തു് ഒരു പ­ര­മാർ­ത്ഥം മാ­ത്ര­മാ­ണു്. ആ­ധു­നി­ക­മാ­യ ഒ­രൊ­റ്റ­പ്പു­സ്ത­കം­പോ­ലും ക­ട­ന്നു­ചെ­ല്ലാ­ത്ത വീ­ടു­കൾ ന­മ്മു­ടെ­നാ­ട്ടിൽ ആ­യി­ര­ക്ക­ണ­ക്കി­ലു­ണ്ടു്. എ­ന്നി­ട്ടും, മേ­നി­പ­റ­ച്ചി­ലിൽ ന­മ്മ­ളൊ­ട്ടും പി­ന്നോ­ക്ക­മ­ല്ല. ഈ പ­രി­മി­തി­ക­ളും ദൗർ­ബ­ല്യ­ങ്ങ­ളും ക­ണ­ക്കി­ലെ­ടു­ക്കാ­തെ ന­മ്മു­ടേ­തു­പോ­ലെ പു­രോ­ഗ­തി നേ­ടി­ക്ക­ഴി­ഞ്ഞ മ­റ്റൊ­രു സ്റ്റേ­റ്റു­മി­ല്ലെ­ന്നും മറ്റു സ്റ്റേ­റ്റു­ക­ളെ അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന വി­ദ്യാ­ഭ്യാ­സ­സാം­സ്ക്കാ­രി­ക­പ്ര­ശ്ന­ങ്ങൾ നമ്മെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­ശ്ന­ങ്ങ­ളേ­യ­ല്ലെ­ന്നും മ­റ്റു­മു­ള്ള നി­ഗ­മ­ന­ങ്ങ­ളി­ലെ­ത്തി­ച്ചേ­രു­ന്ന­തു ശ­രി­യാ­ണെ­ന്നു­തോ­ന്നു­ന്നി­ല്ല. വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും സാ­ഹി­ത്യ­പ­ര­മാ­യും ന­മ്മ­ളി­പ്പോ­ഴും വളരെ വളരെ പി­ന്നി­ലാ­ണെ­ന്നു തു­റ­ന്നു സ­മ്മ­തി­ക്കു­ക­യ­ല്ലേ ന­ല്ല­തു്?

പി­ന്നോ­ക്കാ­വ­സ്ഥ­യ്ക്കു കാ­ര­ണ­മെ­ന്തു്?

ഇ­രി­ക്ക­ട്ടെ, ഈ പി­ന്നോ­ക്ക­നി­ല­യ്ക്കു­ള്ള കാ­ര­ണ­മെ­ന്താ­ണു്? 1947-​വരെയും ന­മ്മു­ടെ ഭാ­ഷ­യു­ടേ­യും സാ­ഹി­ത്യ­ത്തി­ന്റേ­യും വ­ളർ­ച്ച­യെ ക­ടി­ഞ്ഞാ­ണി­ട്ടു തടയാൻ ശ്ര­മി­ച്ച വി­ദേ­ശ­ശ­ക്തി­ക­ളു­ണ്ടാ­യി­രു­ന്നു. ആ ത­ട­സ്സ­ങ്ങ­ളെ­ല്ലാം ത­ട്ടി­നീ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ന്ന­ല്ല, ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­യ­തി­നു­ശേ­ഷം ന­മ്മു­ടെ കേ­ന്ദ്ര­ഗ­വർ­മ്മെ­ന്റും സം­സ്ഥാ­ന­ഗ­വൺ­മെ­ന്റു­ക­ളും സാ­ഹി­ത്യ­ക­ലാ­ദി­ക­ളെ പോ­ഷി­പ്പി­ക്കാൻ­വേ­ണ്ടി കൊ­ല്ലം­തോ­റും പ­ത്തു­ല­ക്ഷ­ക്ക­ണ­ക്കിൽ ഉ­റു­പ്പി­ക ചെ­ല­വി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്. ജ­ന­ങ്ങ­ളാ­ണെ­ങ്കിൽ കൂ­ടു­തൽ ഉൽ­ബു­ദ്ധ­രാ­യി­ട്ടു­മു­ണ്ടു്. എ­ന്നി­ട്ടും, സാ­ഹി­ത്യ­പ­ര­വും സാം­സ്ക്കാ­രി­ക­വു­മാ­യ പി­ന്നോ­ക്ക­നി­ല അ­വ­സാ­നി­ച്ചു­ക­ഴി­ഞ്ഞി­ട്ടി­ല്ല. കാ­ര­ണ­മി­താ­ണു്: ഭാ­ഷ­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും വ­ളർ­ച്ച സാ­മൂ­ഹ്യ­വ­ളർ­ച്ച­യു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ന്നു­വെ­ച്ചാൽ, ന­മ്മു­ടെ രാ­ജ്യ­ത്തെ സാ­മ്പ­ത്തി­ക­മാ­യും വ്യാ­വ­സാ­യി­ക­മാ­യും കാർ­ഷി­ക­മാ­യും അ­ഭി­വൃ­ദ്ധി­പ്പെ­ടു­ത്താ­നും അ­ങ്ങ­നെ ന­മ്മു­ടെ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തോ­തു­യർ­ത്താ­നും വേ­ണ്ടി­യു­ള്ള പ­രി­ശ്ര­മ­ങ്ങ­ളു­ടെ ഒരു ഭാ­ഗ­മെ­ന്ന നി­ല­യ്ക്കു­മാ­ത്ര­മേ ന­മ്മു­ടെ സാ­ഹി­ത്യ­വും കലയും വ­ള­രു­ക­യു­ള്ളൂ.

സാ­മൂ­ഹ്യ­വ­ളർ­ച്ച­യും സാ­ഹി­ത്യ­പു­രോ­ഗ­തി­യും

വ്യ­വ­സാ­യ­വും കൃ­ഷി­യും അ­ഭി­വൃ­ദ്ധി­പ്പെ­ട്ടാൽ സ്വ­യം­ഭൂ­വാ­യി സാ­ഹി­ത്യ­വും താനേ അ­ഭി­വൃ­ദ്ധി­പ്പെ­ട്ടു­കൊ­ള്ളു­മെ­ന്നാ­ണോ ഇ­തി­ന്റെ അർ­ത്ഥം? അല്ല. സാ­മു­ഹ്യ­പ­രി­തഃ­സ്ഥി­തി­ക­ളി­ലെ മാ­റ്റ­ങ്ങൾ സാ­ഹി­ത്യ­ത്തി­ന്റെ വ­ളർ­ച്ച­യ്ക്കു എ­ത്ര­ത്തോ­ളം ആ­വ­ശ്യ­മാ­ണോ അ­ത്ര­ത്തോ­ളം­ത­ന്നെ സാ­ഹി­ത്യ­പു­രോ­ഗ­തി സാ­മൂ­ഹ്യ­വ­ളർ­ച്ച­യ്ക്കും ആ­വ­ശ്യ­മാ­ണു്. സാ­ഹി­ത്യ­മെ­ന്ന­തു് സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­ക­ളു­ടെ ഒരു പ്ര­തി­ഫ­ല­നം മാ­ത്ര­മ­ല്ല, സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­ക­ളെ മാ­റ്റാ­നും ഒ­രു­പ­ക­ര­ണം­കൂ­ടി­യാ­ണു്. അ­ഖി­ലേ­ന്ത്യാ സാ­ഹി­ത്യ അ­ക്കാ­ദ­മി ഉൽ­ഘാ­ട­നം­ചെ­യ്തു­കൊ­ണ്ടു് ഡോ­ക്ടർ രാ­ധാ­കൃ­ഷ്ണൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യു­ണ്ടാ­യി:

“സാ­ഹി­ത്യ­ത്തി­ന്റെ ല­ക്ഷ്യം ലോ­ക­ക്ഷേ­മ­മാ­ണു്— വി­ശ്വ­രാ­ശ്ര­യം കാ­വ്യം. അ­തി­ന്റെ ഉ­ദ്ദേ­ശം ലോ­ക­ത്തെ ഉ­ദ്ധ­രി­ക്കു­ക­യാ­ണു്. മി­ന്നി­ത്തി­ള­ങ്ങു­ന്ന മു­കൾ­പ്പ­ര­പ്പു­ക­ളെ പ്ര­തി­ബിം­ബി­പ്പി­ക്കു­ക­യ­ല്ല, അ­നു­ഭ­വ­ങ്ങ­ളെ ആ­വി­ഷ്ക്ക­രി­ക്കു­ക­യാ­ണു്. ക­ലാ­ബോ­ധ­മു­ള്ള സാ­ഹി­ത്യ­കാ­രൻ ധ്യാ­ന­നി­ര­ത­മാ­യ ഏ­കാ­ന്ത­ത­യിൽ പ്ര­വേ­ശി­ച്ചു് ഭാ­വ­നാ­മ­യ­മാ­യ ആ­ദർ­ശ­ത്തെ നോ­ക്കി­ക്ക­ണ്ടെ­ത്ത­ണം. എ­ന്നി­ട്ടു്, അതിനെ സ­ങ്ക­ല്പ­ലോ­ക­ത്തിൽ­നി­ന്നു യ­ഥാർ­ത്ഥ­ലോ­ക­ത്തി­ലേ­യ്ക്കു ഇ­റ­ക്കി­ക്കൊ­ണ്ടു­വ­രി­ക­യും വി­കാ­ര­വാ­യ്പോ­ടു­കൂ­ടി അതിനു രൂ­പം­കൊ­ടു­ക്കു­ക­യും വാ­ക്കു­ക­ളു­ടെ രൂ­പ­ത്തിൽ അതിനെ ക­ട­ഞ്ഞെ­ടു­ക്കു­ക­യും ചെ­യ്യ­ണം. അ­ധി­ഭൗ­തി­ക­മാ­യ ഭാ­വ­ന­യേ­യും മ­നു­ഷ്യ­ജീ­വി­ക­ളെ­യും ത­മ്മിൽ ബ­ന്ധി­പ്പി­ക്കു­ന്ന ഒരു കൈ­ത്തോ­ടാ­ണു് സാ­ഹി­ത്യം. കവി അ­ദൃ­ശ്യ­ലോ­ക­ത്തി­ന്റെ പു­രോ­ഹി­ത­നാ­ണു്, ദി­വ്യ­നാ­യ സ്ര­ഷ്ടാ­വാ­ണു്, ക­വി­യാ­ണു്. അവൻ വെ­റു­മൊ­രു വി­നോ­ദ­കാ­രി­യ­ല്ല. നേ­രെ­മ­റി­ച്ചു്, താൻ ജീ­വി­ക്കു­ന്ന സ­മു­ദാ­യ­ത്തി­ന്റെ എ­ല്ലാ­ത്ത­രം ആ­ശ­യാ­ഭി­ലാ­ഷ­ങ്ങ­ളേ­യും പ്ര­ക­ടി­പ്പി­ക്കു­ക­യും ജ­ന­ങ്ങൾ­ക്കു പ്ര­ചോ­ദ­നം ന­ല്കു­ക­യും ചെ­യ്യു­ന്ന ഒരു പ്ര­വാ­ച­ക­നാ­ണു്. ഏ­കാ­ഗ്ര­ത­യും ആ­ത്മാർ­ത്ഥ­ത­യും എ­ന്നാ­ണു് ഇ­തി­ന്റെ­യൊ­ക്കെ അർ­ത്ഥം. വ­ക്ര­ത­യും ഹിം­സ­യും­കൊ­ണ്ടു് ന­മ്മു­ടെ ഹൃദയം നി­റ­ഞ്ഞാൽ, അ­ല്ലെ­ങ്കിൽ, ന­മ്മു­ടെ മ­ന­സ്സു­കൾ ഒ­രേ­മ­ട്ടി­ലു­ള്ള ശു­ഷ്ക­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങ­ളു­ടെ പാ­വ­ക­ങ്ങ­ളാ­യി­ത്തീർ­ന്നാൽ, ഇതു് അ­സാ­ദ്ധ്യ­മാ­യി­ല്ലെ­ങ്കിൽ­ത്ത­ന്നെ തീർ­ച്ച­യാ­യും വി­ഷ­മ­ക­ര­മാ­യി­ത്തീ­രും.”

സാ­മൂ­ഹ്യ­വീ­ക്ഷ­ണ­വും സൗ­ന്ദ­ര്യ­ബോ­ധ­വും

ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, സാ­ഹി­ത്യ­കാ­ര­ന്റെ സൗ­ന്ദ­ര്യ­ബോ­ധ­ത്തിൽ സാ­മൂ­ഹ്യ­മാ­യ വീ­ക്ഷ­ണ­ഗ­തി­യും വൈ­യ­ക്തി­ക­മാ­യ ഭാ­വ­നാ­വി­ലാ­സ­വും ഇ­ണ­ങ്ങി­ച്ചേ­ര­ണം. ഡോ. രാ­ധാ­കൃ­ഷ്ണ­ന്റെ ശ്ര­ദ്ധേ­യ­മാ­യ ഈ അ­ഭി­പ്രാ­യം ന­മ്മു­ടെ നാ­ട്ടി­ലും ഇ­ന്നു് ഏ­റെ­ക്കു­റെ അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. സാ­ഹി­ത്യ­കാ­രൻ ആ­കാ­ശ­ത്തോ­ള­മു­യർ­ന്നു­നി­ല്ക്കു­ന്ന ഒരു ദ­ന്ത­ഗോ­പു­ര­ത്തി­ന്നു­ള്ളിൽ അ­ട­ച്ചി­രി­ക്ക­ണ­മെ­ന്നും സാ­മൂ­ഹ്യ­യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­ടെ ആ­ഘാ­ത­ങ്ങ­ളിൽ­നി­ന്നു തന്റെ ക­ലാ­സൃ­ഷ്ടി­യെ കാ­ത്തു­ര­ക്ഷി­ക്ക­ണ­മെ­ന്നും ഇ­ക്കാ­ല­ത്തു് അ­ധി­ക­മാ­രും വാ­ദി­ച്ചു­കേൾ­ക്കു­ന്നി­ല്ല. കലയും ജീ­വി­ത­വും ത­മ്മിൽ യാ­തൊ­രു ബ­ന്ധ­വു­മി­ല്ലെ­ന്നും കല ക­ല­യ്ക്കു­വേ­ണ്ടി­യാ­ണെ­ന്നും ക­ല­യാ­യി­രി­ക്കു­ക എ­ന്ന­തിൽ ക­വി­ഞ്ഞു് ക­ല­യ്ക്കു മ­റ്റൊ­രു ഉ­ദ്ദേ­ശ­വു­മി­ല്ലെ­ന്നും മ­റ്റും വാ­ദി­ക്കു­ന്ന­വർ ഇന്നു വളരെ ചു­രു­ക്ക­മാ­ണു്. രണ്ടു ദ­ശാ­ബ്ദ­ങ്ങൾ­ക്കു­മു­മ്പു് ഇ­ത്ത­രം വാ­ദ­ങ്ങ­ളു­ന്ന­യി­ച്ച ശ്രീ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ­പോ­ലും ‘മാ­തൃ­ഭൂ­മി’യുടെ ഇ­ക്ക­ഴി­ഞ്ഞ ഓ­ണ­പ്പ­തി­പ്പിൽ ഇ­ങ്ങ­നെ­യാ­ണെ­ഴു­തി­യ­തു്:

“ഇന്നു ഏതു നി­രൂ­പ­ക­നും ഒരു പു­സ്ത­ക­മെ­ടു­ത്താൽ അതിൽ മ­റ്റെ­ന്തു നോ­ക്കി­യി­ല്ലെ­ങ്കി­ലും അതിനു ജീ­വി­ത­വു­മാ­യു­ള്ള ബ­ന്ധ­ത്തെ­പ്പ­റ്റി ചി­ന്തി­ക്കാ­തെ­പോ­കു­ന്നി­ല്ല. കാ­ണു­ന്ന­തു വളരെ കു­റ­ച്ചാ­വാം. അ­ങ്ങോ­ട്ടു ക­ണ്ണു­ചെ­ല്ലു­ന്നു­ണ്ട­ല്ലോ.” ക­ഴി­ഞ്ഞ രണ്ടു ദ­ശാ­ബ്ദ­ങ്ങൾ­ക്കി­ട­യിൽ ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­നി­ലു­ണ്ടാ­യ ഈ മാ­റ്റ­ത്തി­നു കാരണം പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­മാ­ണു് എ­ന്നാ­ണു് ശ്രീ. മാരാർ പ­റ­യു­ന്ന­തു്: “ആശാൻ പ്ര­ഭൃ­തി­ക­ളു­ടെ കാലം, നി­രൂ­പ­ക­ന്മാർ­ക്കു് സാ­ഹി­ത്യ­വും ജീ­വി­ത­വു­മാ­യു­ള്ള ബ­ന്ധ­ത്തി­ലേ­യ്ക്കു ഒരു വി­ദൂ­ര­വീ­ക്ഷ­ണം നൽകി എന്നു മു­മ്പു് സൂ­ചി­പ്പി­ച്ചു­വ­ല്ലോ, ആ ദൂ­ര­ക്കാ­ഴ്ച­യെ വേ­ണ്ടു­വോ­ളം—ഒരു പക്ഷേ, വേ­ണ്ട­തി­ല­ധി­കം­ത­ന്നെ— അ­ടു­പ്പി­ച്ചു­ത­ന്ന­താ­ണു് ഈ പു­തു­പ്ര­സ്ഥാ­ന­ക്കാർ ചെയ്ത വലിയ ഉ­പ­കാ­രം. അ­നി­ഷേ­ധ്യ­വും അ­തു­വ­രെ അ­നി­രൂ­പി­ത­വു­മാ­യ ഒരു മഹാ സ­ത്യ­മാ­ണു് അവർ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു­മു­മ്പിൽ വ­ലി­ച്ചി­ട്ട­തു്”, എ­ന്ന­ദ്ദേ­ഹം എ­ഴു­തു­ന്നു. ഈ അ­ഭി­പ്രാ­യ­ത്തോ­ടു പൂർ­ണ്ണ­മാ­യി യോ­ജി­ക്കാൻ എ­നി­ക്കു സാ­ധി­ക്കു­ന്നി­ല്ല. സാ­മൂ­ഹ്യ­വീ­ക്ഷ­ണ­ഗ­തി­യു­ടെ പ്രാ­ധാ­ന്യ­ത്തേ­യും സാ­ഹി­ത്യ­വും ജീ­വി­ത­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തേ­യും ഊ­ന്നി­ക്കാ­ണി­ക്കാ­നും, ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തിൽ വേ­രു­റ­ച്ചു­നി­ന്നു­കൊ­ണ്ടൂ് ജ­ന­കീ­യ­ശ­ക്തി­യിൽ­നി­ന്നു് പ്ര­ചോ­ദ­ന­വും പോ­ഷ­ണ­വും ആർ­ജ്ജി­ക്കാൻ സാ­ഹി­ത്യ­കാ­ര­ന്മാർ ശ്ര­ദ്ധി­ക്ക­ണ­മെ­ന്നു് വീ­ണ്ടും വീ­ണ്ടും ആ­വ­ശ്യ­പ്പെ­ടു­വാ­നും പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ത്തി­നു സാ­ധി­ച്ചി­ട്ടു­ണ്ടു് എ­ന്ന­തു ശ­രി­ത­ന്നെ. എ­ന്നാൽ, അ­ടി­സ്ഥാ­ന­പ­ര­മാ­യി നോ­ക്കു­മ്പോൾ, സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­യി­ലു­ണ്ടാ­യ മാ­റ്റ­ങ്ങ­ളാ­ണു് കേ­ര­ള­ത്തി­ലെ ഭൂ­രി­പ­ക്ഷം സാ­ഹി­ത്യ­കാ­ര­ന്മാ­രേ­യും പു­രോ­ഗ­മ­ന­പ­ര­മാ­യ സാ­മൂ­ഹ്യ­വീ­ക്ഷ­ണ­ഗ­തി­യു­ള്ള­വ­രാ­ക്കി മാ­റ്റി­ത്തീർ­ത്ത­തു്.

ക­ലാ­പ­ര­മാ­യ മൂ­ല്യം അ­വ­ഗ­ണി­ക്കു­ന്നു

എ­ന്നാൽ; ഇ­ക്കാ­ര്യ­ത്തി­ലും നമ്മൾ മേ­നി­പ­റ­യാൻ ക­ഴി­യ­ത്ത­ക്ക­വ­ണ്ണം മു­ന്നേ­റി­ക്ക­ഴി­ഞ്ഞി­ട്ടി­ല്ല. ജ­ന­ങ്ങ­ളു­ടെ അ­ഭി­വൃ­ദ്ധി­യെ സ­ഹാ­യി­ക്കാ­നു­ത­കു­ന്ന ഒ­ട്ട­ന­വ­ധി ക­വി­ത­ക­ളൂം നാ­ട­ക­ങ്ങ­ളും ക­ഥ­ക­ളും കു­റ­ച്ചു നോ­വ­ലു­ക­ളും അ­ടു­ത്ത­കാ­ല­ത്തു­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു­ള്ള­തു് നേ­രാ­ണു്. പക്ഷെ, ജ­ന­ങ്ങ­ളു­ടെ ആ­ശ­യാ­ഭി­ലാ­ഷ­ങ്ങൾ­ക്കു് രൂ­പം­കൊ­ടു­ക്കാ­നു­ള്ള വെ­മ്പ­ലിൽ പ­ല­പ്പോ­ഴും ക­ലാ­പ­ര­മാ­യ മൂ­ല്യ­ങ്ങൾ അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു­പോ­കു­ന്നു. പ്ര­സി­ദ്ധം­ചെ­യ്യ­പ്പെ­ടു­ന്ന സാ­ഹി­ത്യ­കൃ­തി­ക­ളിൽ ഒരു ഗ­ണ്യ­മാ­യ­ഭാ­ഗം ക­ലാ­പ­ര­മാ­യി ഉ­യർ­ന്ന നി­ല­വാ­ര­ത്തി­ലു­ള്ള­വ­യാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. പു­റം­ച­ട്ട­യു­ടെ സൗ­ന്ദ­ര്യം പ­ല­പ്പോ­ഴും ഉ­ള്ള­ട­ക്ക­ത്തി­ന്റെ വൈ­രൂ­പ്യ­ത്തെ മൂ­ടി­വെ­യ്ക്കാ­നു­ള്ള ഒ­രു­പ­ക­ര­ണ­മാ­യി­ത്തീ­രാ­റു­ണ്ടു്. പ­ര­പ്പു­കൂ­ടു­ന്ന­തി­ന്ന­നു­സ­രി­ച്ചു് ആഴം വർ­ദ്ധി­ക്കു­ന്നി­ല്ലെ­ന്നു ചു­രു­ക്കം. മാ­ത്ര­മ­ല്ല, ത­രം­താ­ഴ്‌­ന്ന കു­റ്റാ­ന്വേ­ഷ­ണ­കൃ­തി­ക­ളി­ലേ­യ്ക്കും ലൈം­ഗി­ക­കൃ­തി­ക­ളി­ലേ­യ്ക്കും വ­ഴു­തി­പ്പോ­കാ­നു­ള്ള ഒരു പ്ര­വ­ണ­ത­യും അ­ടു­ത്ത­കാ­ല­ത്താ­യി ത­ല­പൊ­ന്തി­ച്ചി­ട്ടു­ണ്ടു്. ഇതിനെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തി­യേ പറ്റൂ.

ഇ­തി­നു­ള്ള മു­ഖ്യ­കാ­ര­ണ­ങ്ങ­ളി­ലൊ­ന്നു സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ജീ­വി­ത­വി­ഷ­മ­ത­ക­ളാ­ണെ­ന്നെ­നി­ക്കു തോ­ന്നു­ന്നു. പ­ഠി­ച്ചും ചി­ന്തി­ച്ചും സാ­മൂ­ഹ്യ­സ­ത്യ­ങ്ങ­ളു­ടെ അ­ഗാ­ധ­ത­ല­ങ്ങ­ളി­ലേ­ക്കി­റ­ങ്ങി­ച്ചെ­ന്നും ന­ല്ല­ന­ല്ല സാ­ഹി­ത്യ­കൃ­തി­കൾ സൃ­ഷ്ടി­ക്കു­ക എന്ന പ്ര­ശ്നം സാ­ഹി­ത്യ­കാ­ര­ന്റെ ജീ­വി­ത­പ്ര­ശ്ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു കി­ട­ക്കു­ന്ന­തു്. കൂ­ടു­തൽ നല്ല ഗ്ര­ന്ഥ­ങ്ങ­ളെ­ഴു­തി­യു­ണ്ടാ­ക്കാ­നു­ള്ള ഏ­റ്റ­വും പ്ര­ധാ­ന­മാ­യ പ്ര­ചോ­ദ­നം കൂ­ടു­തൽ നല്ല പ്ര­തി­ഫ­ല­മാ­ണു്. ക­ലാ­പ­ര­മാ­യ ക­ഴി­വും പ്ര­തി­ഭാ­ശ­ക്തി­യു­മു­ള്ള എ­ത്ര­യെ­ത്ര യു­വ­സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു ന­മു­ക്കു­ള്ള­തു്! അ­വ­രു­ടെ ക­ഴി­വു­ക­ളെ ന­മ്മു­ടെ നാ­ടി­ന്റെ­യും ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റേ­യും പു­രോ­ഗ­തി­ക്കു­വേ­ണ്ടി ഉ­പ­യോ­ഗി­ക്കാൻ പ­റ്റി­യ പ്രാ­യോ­ഗി­ക­പ­ദ്ധ­തി­ക­ളാ­വി­ഷ്ക്ക­രി­ച്ചേ മ­തി­യാ­വൂ.

പോ­ഷി­പ്പി­ക്കേ­ണ്ട സാ­ഹി­ത്യ­ശാ­ഖ

അ­ത്യാ­വ­ശ്യ­മാ­യ ചില സാ­ഹി­ത്യ­ശാ­ഖ­ക­ളെ ഇ­നി­യും നമ്മൾ പോ­ഷി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ന­മു­ക്കി­ന്നും തൃ­പ്തി­ക­ര­മാ­യ ഒരു കേ­ര­ള­ച­രി­ത്ര­മി­ല്ല. മ­ല­യാ­ള­ഭാ­ഷ എ­പ്പോൾ എ­ങ്ങ­നെ­യു­ണ്ടാ­യി എ­ന്ന­തി­നെ­സം­ബ­ന്ധി­ച്ചു­ള്ള അ­ഭി­പ്രാ­യ­വ്യ­ത്യാ­സം­പോ­ലും തീർ­ന്നി­ട്ടി­ല്ല. ന­മ്മു­ടെ ബാ­ല­സാ­ഹി­ത്യം ശൈ­ശ­വ­ദ­ശ­യി­ലാ­ണി­ന്നും. ശാ­സ്ത്ര­സം­ബ­ന്ധി­യും ഗ­വേ­ഷ­ണ­പ­ര­വു­മാ­യ ഗ്ര­ന്ഥ­ങ്ങൾ വളരെ വി­ര­ള­മാ­ണു്. ഈ ദൗർ­ബ്ബ­ല്യ­ങ്ങൾ പ­രി­ഹ­രി­ച്ചാൽ മാ­ത്ര­മേ മ­ല­യാ­ള­സാ­ഹി­ത്യം അ­ഭി­വൃ­ദ്ധി­പ്പെ­ടു­ക­യു­ള്ളൂ.

ചില അ­ടി­യ­ന്തി­ര പ്ര­ശ്ന­ങ്ങൾ

ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്നും ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും ഉൽ­ഗ­തി­യു­ണ്ടാ­വ­ണ­മെ­ങ്കിൽ അ­ടി­സ്ഥാ­ന­പ­ര­മാ­യ ചില അ­ടി­യ­ന്തി­ര­പ്ര­ശ്ന­ങ്ങ­ളി­ലേ­യ്ക്കു­കൂ­ടി ന­മ്മു­ടെ ശ്ര­ദ്ധ തി­രി­യേ­ണ്ട­താ­വ­ശ്യ­മാ­ണു്. ഏ­റ്റ­വും പ്ര­ധാ­ന­മാ­യ കാ­ര്യ­ങ്ങ­ളി­ലൊ­ന്നു് ന­മ്മു­ടെ അ­ദ്ധ്യ­യ­ന­ഭാ­ഷ­യും ഭ­ര­ണ­ഭാ­ഷ­യും മ­ല­യാ­ള­മാ­ക്കു­ക എ­ന്ന­താ­ണു്. അ­ദ്ധ്യ­യ­ന­ഭാ­ഷ മ­ല­യാ­ള­മാ­ക്ക­ണ­മെ­ങ്കിൽ ആ­ദ്യ­മാ­യി ശാ­സ്ത്ര­ഗ്ര­ന്ഥ­ങ്ങൾ­ക്കാ­വ­ശ്യ­മാ­യ സാ­ങ്കേ­തി­ക­പ­ദ­ങ്ങ­ളു­ടെ ഒരു പ­ട്ടി­ക ത­യ്യാ­റാ­ക്ക­ണ­മെ­ന്നും, സർ­ക്കാ­രെ­ഴു­ത്തു­കു­ത്തു­കൾ മ­ല­യാ­ള­ത്തി­ലാ­ക്ക­ണ­മെ­ങ്കിൽ ആ­ദ്യ­മാ­യി മ­ല­യാ­ളം ടൈ­പ്പ്റൈ­ട്ട­റു­കൾ നിർ­മ്മി­ക്ക­ണ­മെ­ന്നും, മ­ല­യാ­ളം ടൈ­പ്പ്റൈ­ട്ട­റു­ക­ളു­ണ്ടാ­ക്ക­ണ­മെ­ങ്കിൽ ആ­ദ്യ­മാ­യി ലി­പി­കൾ പ­രി­ഷ്ക്ക­രി­ക്ക­ണ­മെ­ന്നും മ­റ്റു­മു­ള്ള ചില ധാ­ര­ണ­ക­ളു­ണ്ടു്. ശാ­സ്ത്ര­ത്തി­ന്റെ വ­ളർ­ച്ച ഭാ­ഷ­യു­ടെ സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങ­ളെ­യാ­ണാ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു് എ­ന്നും, സ­മു­ദാ­യ­ങ്ങ­ളെ ന­യി­ക്കു­ക­യും നി­യ­ന്ത്രി­ക്കു­ക­യും ചെ­യ്യു­ന്ന ത­ത്വ­ജ്ഞാ­ന­ങ്ങൾ­ക്കു മു­ഴു­വ­നും അ­ടി­സ്ഥാ­ന­ഭൂ­ത­മാ­യി നിൽ­ക്കു­ന്ന­തു് വാ­ച­ക­ഘ­ട­ന­യും വ്യാ­ക­ര­ണ­വു­മാ­ണെ­ന്നു­ള്ള ഒരു പുതിയ വാ­ദ­വും ഉ­ന്ന­യി­ക്ക­പ്പെ­ട്ടു­കേ­ട്ടു. കു­തി­ര­യ്ക്കു­മു­മ്പിൽ വ­ണ്ടി­കെ­ട്ട­ലാ­ണി­തു്. വാ­സ്ത­വ­ത്തിൽ, ആ­ശ­യ­പ്ര­ക­ട­ന­ത്തി­നു­ള്ള ഒ­രു­പ­ക­ര­ണം­മാ­ത്ര­മാ­ണു ഭാഷ. പ­ദ­ങ്ങ­ളു­ടെ പ­ട്ടി­ക ത­യ്യാ­റാ­യ­തി­നു­ശേ­ഷം ആ­ശ­യ­പ്ര­ക­ട­ന­ത്തി­ന്റെ ആ­വ­ശ്യം നേ­രി­ടു­ക­യ­ല്ല, നേ­രെ­മ­റി­ച്ചു്, ആ­ശ­യ­പ്ര­ക­ട­ന­ത്തി­ന്റെ ആ­വ­ശ്യം നേ­രി­ടു­മ്പോൾ പ­ദ­ങ്ങ­ളു­ണ്ടാ­വു­ക­യാ­ണു പ­തി­വു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, സർ­വ­വി­ജ്ഞാ­ന­കോ­ശ­ത്തി­ന്റെ കാ­ര്യ­മെ­ടു­ക്കു­ക. മ­ല­യാ­ളം­മാ­ത്ര­മ­റി­യു­ന്ന ഒ­രാൾ­ക്കു് മ­റ്റൊ­രു ഭാ­ഷ­യു­ടേ­യും സഹായം കൂ­ടാ­തെ­ത­ന്നെ ലോ­ക­ത്തി­ലു­ള്ള എ­ല്ലാ­ത്ത­രം വി­ജ്ഞാ­ന­ങ്ങ­ളെ­പ്പ­റ്റി­യും സാ­മാ­ന്യ­മാ­യി മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കാൻ കെൽ­പു­ള്ള ബ്ര­ഹ­ത്താ­യ ഒരു ഗ്ര­ന്ഥ­സ­മു­ച്ച­യ­മാ­ണ­ല്ലോ സർ­വ­വി­ജ്ഞ­ന­കോ­ശം അ­ല്ലെ­ങ്കിൽ എൻ­സൈ­ക്ലോ­പീ­ഡി­യാ. ന­മ്മു­ടെ ഇ­ന്ന­ത്തെ ഏ­റ്റ­വും പ്ര­ധാ­ന­മാ­യ ഒ­രാ­വ­ശ്യ­മാ­ണ­തു്. ആ ആ­വ­ശ്യം നിർ­വ­ഹി­ക്കാൻ തു­ട­ങ്ങു­മ്പോൾ അതിനു പ­റ്റി­യ­ത­ര­ത്തിൽ മ­ല­യാ­ള­ഭാ­ഷ വി­ക­സി­ക്കു­ന്ന­തു കാണാം. ഇ­ക്ക­ഴി­ഞ്ഞ ഒ­ക്ടോ­ബർ ഒ­ന്നാം തീയതി ബാ­ങ്ക്ളൂ­രിൽ­വെ­ച്ചു് കർ­ണ്ണാ­ട­ക­ഭാ­ഷ­യിൽ പു­തു­താ­യി നിർ­മ്മി­ക്കാൻ­പോ­കു­ന്ന എൻ­സൈ­ക്ലോ­പീ­ഡി­യ­യു­ടെ പ­ത്രാ­ധി­പ­സ­മി­തി­യെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടു് വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ശ്രീ. പി. വെ­ങ്ക­ട­യ്യ പറഞ്ഞ ചില കാ­ര്യ­ങ്ങൾ ഇവിടെ പ്ര­സ്താ­വ്യ­മാ­ണു്. സ­മ­കാ­ലീ­ന­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളു­ടെ പ്ര­വാ­ഹ­ത്തെ എൻ­സൈ­ക്ലോ­പീ­ഡി­യ സ­ഹാ­യി­ക്കു­മെ­ന്നു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ച്ചു. വി­ജ്ഞാ­ന­സം­ബ­ന്ധി­യാ­യ സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല, ശു­ദ്ധ­സാ­ഹി­ത്യ­മെ­ന്ന പേ­രി­ല­റി­യ­പ്പെ­ടു­ന്ന സാ­ഹി­ത്യ­ശാ­ഖ­യിൽ­പോ­ലും അതു ദൂ­ര­വ്യാ­പ­ക­മാ­യ പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ള­വാ­ക്കു­മെ­ന്നും വി­ജ്ഞാ­ന­കോ­ശ­ത്തി­ന്റെ പണി പൂർ­ത്തി­യാ­കു­മ്പോ­ഴേ­യ്ക്കും ക­ന്ന­ട­ഭാ­ഷ വി­വി­ധ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ­യെ­ല്ലാം പ്ര­ക­ടി­പ്പി­ക്കാൻ ക­ഴി­യ­ത്ത­ക്ക­വ­ണ്ണം വി­ഭ­വ­സ­മ്പ­ന്ന­മാ­യി­ത്തീ­രു­മെ­ന്നും അ­ദ്ദേ­ഹം പ്ര­സ്താ­വി­ച്ചു. ഇതു കർ­ണ്ണാ­ട­ക­ഭാ­ഷ­യു­ടെ അ­പ­കർ­ഷ­ബോ­ധ­മ­വ­സാ­നി­പ്പി­ക്കു­ക­യും ആ­ധു­നി­ക മ­ന­സ്സി­ന്റെ കെ­ട്ടി­പ്പി­ണ­ഞ്ഞ അ­നു­ഭ­വ­ങ്ങ­ളെ പ്ര­ക­ടി­പ്പി­ക്കാൻ കെ­ല്പു­ള്ള ഒരു ഭാ­ഷ­യാ­ണു കർ­ണ്ണാ­ട­ക­മെ­ന്നു വ്യ­ക്ത­മാ­ക്കു­ക­യും ചെ­യ്യു­മെ­ന്നും അ­തു­കൊ­ണ്ടി­തു മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ ഒരു നേ­ട്ട­മാ­യി­രി­ക്കു­മെ­ന്നും­കൂ­ടി അ­ദ്ദേ­ഹം എ­ടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി.

സർ­വ­വി­ജ്ഞാ­ന­കോ­ശം അ­ത്യാ­വ­ശ്യം

തെ­ക്കേ­ഇ­ന്ത്യ­യിൽ മ­ല­യാ­ളം, തമിഴ്, തെ­ലു­ങ്കു്, കർ­ണ്ണാ­ട­കം എന്നീ നാ­ലു­ഭാ­ഷ­ക­ളാ­ണ­ല്ലോ ഉ­ള്ള­തു്. ഇവയിൽ മ­ല­യാ­ള­മൊ­ഴി­ച്ചു­ള്ള മറ്റു മൂ­ന്നു­ഭാ­ഷ­ക­ളി­ലും എൻ­സൈ­ക്ലോ­പീ­ഡി­യാ­യു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ പു­രോ­ഗ­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. വി­ദ്യാ­ഭ്യാ­സ­ത്തി­ലും സാ­ഹി­ത്യ­ത്തി­ലും മുൻ­പ­ന്തി­യിൽ നി­ല്ക്കു­ന്നു എന്നു മേന്മ ന­ടി­ക്കു­ന്ന ന­മ്മു­ടെ ഭാ­ഷ­യിൽ മാ­ത്രം എൻ­സൈ­ക്ലോ­പീ­ഡി­യാ നിർ­മ്മി­ക്കാ­നു­ള്ള പ്രാ­രം­ഭി­ക­ചർ­ച്ച­കൾ­പോ­ലും ന­ട­ന്നു­ക­ഴി­ഞ്ഞി­ട്ടി­ല്ല. വാ­സ്ത­വ­ത്തിൽ ന­മു­ക്കൊ­രു സർ­വ്വ­വി­ജ്ഞാ­ന­കോ­ശം വേ­ണ­മെ­ന്ന ആ­വ­ശ്യം സാ­ഹി­ത്യ പ­രി­ഷ­ത്തി­ന്റെ ഏ­താ­ണ്ടെ­ല്ലാ സ­മ്മേ­ള­ന­ങ്ങ­ളി­ലും ആ­വർ­ത്തി­ക്ക­പ്പെ­ടാ­റു­ണ്ടു്. ഇ­ക്കു­റി­യും സ്വാ­ഗ­ത­സം­ഘാ­ദ്ധ്യ­ക്ഷ­നാ­യ ശ്രീ. കെ. എം. ചെ­റി­യാൻ അ­തി­ന്റെ അ­ത്യാ­വ­ശ്യ­ക­ത­യെ­പ്പ­റ്റി എ­ടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി. ക­ഴി­ഞ്ഞ­കൊ­ല്ലം എ­റ­ണാ­കു­ള­ത്തു­വെ­ച്ചു­കൂ­ടി­യ പ­രി­ഷ­ത്തിൽ ന­മ്മു­ടെ ഇ­ന്ന­ത്തെ മു­ഖ്യ­മ­ന്ത്രി ശ്രീ. ഇ. എം. ശ­ങ്ക­രൻ­ന­മ്പൂ­തി­രി­പ്പാ­ടു് അ­ദ്ധ്യ­ക്ഷ­ത വ­ഹി­ച്ച ഒരു സ­മ്മേ­ള­ന­ത്തി­ലും സർ­വ്വ­വി­ജ്ഞാ­ന­കോ­ശ­ത്തെ­പ്പ­റ്റി­യു­ള്ള പ­രാ­മർ­ശ­മു­ണ്ടാ­യി. ഇന്നു ഭരണം ന­ട­ത്തു­ന്ന പാർ­ട്ടി­യു­ടെ തെ­ര­ഞ്ഞെ­ടു­പ്പു­വി­ജ്ഞാ­പ­ന­ത്തി­ലും മ­ല­യാ­ള­ത്തി­ലൊ­രു വി­ജ്ഞാ­ന­കോ­ശം നിർ­മ്മി­ക്കാൻ ന­ട­പ­ടി­ക­ളെ­ടു­ക്കു­മെ­ന്നു പ്ര­തി­ജ്ഞ­ചെ­യ്തി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് ഇ­ക്കാ­ര്യം ഗ­വർ­മ്മെ­ന്റി­ന്റെ അ­ടി­യ­ന്തി­ര­ശ്ര­ദ്ധ­യിൽ­പെ­ടു­മെ­ന്നു് ന­മ്മു­ക്കു പ്ര­തീ­ക്ഷി­ക്കാം.

വി­ജ്ഞാ­ന­കോ­ശം കേവലം വി­ജ്ഞാ­ന­കോ­ശ­ത്തി­നു­വേ­ണ്ടി­യ­ല്ല. അതൊരു ല­ക്ഷ്യ­മ­ല്ല, മാർ­ഗ്ഗ­മാ­ണു്. ന­മ്മു­ടെ ജ­ന­ങ്ങ­ളു­ടേ­യും ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റേ­യും വ­ളർ­ച്ച­യെ സ­ഹാ­യി­ക്കു­ക എ­ന്ന­താ­ണ­തി­ന്റെ ഉ­ദ്ദേ­ശ്യം.

പു­തി­യ­ത­ല­മു­റ­യെ വാർ­ത്തെ­ടു­ക്കു­ക

ന­മ്മു­ടെ രാ­ജ്യ­ത്തെ വ്യാ­വ­സാ­യി­ക­മാ­യും കാർ­ഷി­ക­മാ­യും വി­ദ്യാ­ഭ്യാ­സ­പ­ര­മാ­യും അ­തി­വേ­ഗം അ­ഭി­വൃ­ദ്ധി­പ്പെ­ടു­ത്താ­നും അ­ങ്ങ­നെ ന­മ്മു­ടെ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തെ ഐ­ശ്വ­ര്യ­പൂർ­ണ്ണ­മാ­ക്കി­ത്തീർ­ക്കാ­നും വേ­ണ്ടി­യു­ള്ള മ­ഹ­ത്താ­യ ഒരു പ­രി­ശ്ര­മ­മാ­ണു് ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ആ പ­രി­ശ്ര­മ­ത്തെ വി­ജ­യി­പ്പി­ക്ക­ണ­മെ­ങ്കിൽ സാം­സ്ക്കാ­രി­ക­വും സാ­ഹി­ത്യ­പ­ര­വു­മാ­യ ഒരു വി­പ്ല­വം കൂ­ടി­യേ­ക­ഴി­യൂ. അ­ത്ത­ര­മൊ­രു വി­പ്ല­വ­ത്തി­നു പ­ച്ച­വി­ള­ക്കു­കാ­ണി­ക്കു­ന്ന സാ­ഹി­ത്യ­കൃ­തി­കൾ ആ­വിർ­ഭ­വി­ച്ചേ മ­തി­യാ­വൂ. സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ അ­ടി­ത്ത­ട്ടിൽ അ­വ്യ­ക്ത­മാ­യി­ക്കി­ട­ക്കു­ന്ന സ­ത്യ­ങ്ങ­ളേ­യും മാ­നു­ഷി­ക­മൂ­ല്യ­ങ്ങ­ളേ­യും ബോ­ധ­പൂർ­വ്വ­മാ­യും വി­കാ­ര­വാ­യ്പോ­ടു­കൂ­ടി­യും ചി­ത്രീ­ക­രി­ച്ചു­കൊ­ണ്ടു് ജ­ന­ങ്ങ­ളു­ടെ ഹൃ­ദ­യ­ങ്ങ­ളിൽ വെ­ളി­ച്ചം പ­ര­ത്താ­നും അ­വ­രു­ടെ മാ­ന­സി­ക­മ­ണ്ഡ­ല­ങ്ങ­ളി­ലും വീ­ക്ഷ­ണ­ഗ­തി­ക­ളി­ലും പു­രോ­ഗ­മ­ന­പ­ര­മാ­യ മാ­റ്റ­ങ്ങ­ളു­ണ്ടാ­ക്കു­വാ­നും സ­ഹാ­യി­ക്കു­ന്ന ഉ­ത്ത­മ­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ ഇ­നി­യു­മെ­ത്ര­യോ ഉ­ണ്ടാ­കേ­ണ്ടി­യി­രി­ക്കു­ന്നു. എ­ന്നാൽ മാ­ത്ര­മേ രാ­ജ്യ­ത്തി­ന്റെ പു­രോ­ഗ­തി­യിൽ അ­ദ­മ്യ­മാ­യ അ­ഭി­മാ­ന­വും ജ­ന­ങ്ങ­ളു­ടെ ഐ­ശ്വ­ര്യ­ത്തിൽ അ­തി­രു­ക­വി­ഞ്ഞ അ­ഭി­നി­വേ­ശ­വും മ­നു­ഷ്യ­ത്വ­ത്തി­ന്റെ ഭാ­വി­യിൽ ഉറച്ച വി­ശ്വാ­സ­വു­മു­ള്ള പുതിയ ത­ല­മു­റ­ക­ളെ രൂ­പ­പ്പെ­ടു­ത്താൻ ന­മു­ക്കു് സാ­ധി­ക്കു­ക­യു­ള്ളൂ. ഈ മ­ഹ­ത്താ­യ കടമ നി­റ­വേ­റ്റാൻ­വേ­ണ്ടി ന­മു­ക്കെ­ല്ലാ­വർ­ക്കും യോ­ജി­ച്ചു പ്ര­വർ­ത്തി­ക്കു­ക എ­ന്നു­മാ­ത്രം പ്ര­സ്താ­വി­ച്ചു­കൊ­ണ്ടു് ഈ സ­മ്മേ­ള­ന­ത്തെ ഞാൻ വി­ന­യ­പു­ര­സ്സ­രം ഉൽ­ഘാ­ട­നം ചെ­യ്തു­കൊ­ള്ളു­ന്നു.

കെ. ദാ­മോ­ദ­രൻ
images/Kdamodaran.jpg

ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ കേ­ര­ള­ത്തി­ലെ സ്ഥാ­പ­ക­നേ­താ­ക്ക­ളിൽ ഒ­രാ­ളും മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്നു കെ. ദാ­മോ­ദ­രൻ (ഫെ­ബ്രു­വ­രി 25, 1904–ജൂലൈ 3, 1976). മ­ല­പ്പു­റം ജി­ല്ല­യി­ലെ തിരൂർ വി­ല്ലേ­ജിൽ പൊറൂർ ദേ­ശ­ത്തു് കീ­ഴേ­ട­ത്ത് എന്ന സ­മ്പ­ന്ന നായർ കു­ടും­ബ­ത്തിൽ കി­ഴ­ക്കി­നി­യേ­ട­ത്ത് തു­പ്പൻ ന­മ്പൂ­തി­രി­യു­ടേ­യും കീ­ഴേ­ട­ത്ത് നാ­രാ­യ­ണി അ­മ്മ­യു­ടേ­യും മ­ക­നാ­യാ­ണു് ദാ­മോ­ദ­രൻ ജ­നി­ച്ച­തു്. കേരള മാർ­ക്സ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്. ‘പാ­ട്ട­ബാ­ക്കി’ എന്ന നാ­ട­ക­ര­ച­ന­യി­ലൂ­ടെ­യും അ­ദ്ദേ­ഹം പ്ര­ശ­സ്ത­നാ­യി. കോ­ഴി­ക്കോ­ട് സാ­മൂ­തി­രി കോ­ളേ­ജിൽ വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ തന്നെ ദേ­ശീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് ആ­കർ­ഷി­ക്ക­പ്പെ­ട്ടു. നി­യ­മ­ലം­ഘ­ന പ്ര­സ്ഥാ­ന­ത്തിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു.

കാ­ശി­വി­ദ്യാ­പീ­ഠ­ത്തി­ലെ പ­ഠ­ന­കാ­ല­ഘ­ട്ടം മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളോ­ടു് താൽ­പ­ര്യം വർ­ദ്ധി­പ്പി­ച്ചു. തി­ക­ഞ്ഞ ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­യാ­ണു് കേ­ര­ള­ത്തിൽ തി­രി­ച്ചെ­ത്തി­യ­തു്. പൊ­ന്നാ­നി ബീ­ഡി­തൊ­ഴി­ലാ­ളി പ­ണി­മു­ട­ക്കിൽ പ­ങ്കെ­ടു­ത്തു് അ­റ­സ്റ്റ് വ­രി­ച്ചു. ന­വ­യു­ഗം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പാർ­ട്ടി പി­ളർ­ന്ന­പ്പോൾ സി. പി. ഐ. യിൽ ഉ­റ­ച്ചു­നി­ന്നെ­ങ്കി­ലും അ­വ­സാ­ന­കാ­ല­ത്തു് പാർ­ട്ടി­യിൽ നി­ന്നും അ­ക­ന്നു. ജ­വ­ഹർ­ലാൽ നെ­ഹ്രു സർ­വ്വ­ക­ലാ­ശാ­ല­യിൽ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് ച­രി­ത്രം ത­യ്യാ­റാ­ക്കാ­നു­ള്ള പ­ഠ­ന­ത്തി­നി­ടെ 1976 ജൂലൈ-​നു് അ­ന്ത­രി­ച്ചു. പദ്മം ജീ­വി­ത­പ­ങ്കാ­ളി­യാ­യി­രു­ന്നു.

Colophon

Title: Samuhya Valarchayum Sahithya Purogathiyum (ml: സാ­മൂ­ഹ്യ­വ­ളർ­ച്ച­യും സാ­ഹി­ത്യ­പു­രോ­ഗ­തി­യും).

Author(s): K. Damodaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-31.

Deafult language: ml, Malayalam.

Keywords: Article, K. Damodaran, Samuhya Valarchayum Sahithya Purogathiyum, കെ. ദാ­മോ­ദ­രൻ, സാ­മൂ­ഹ്യ­വ­ളർ­ച്ച­യും സാ­ഹി­ത്യ­പു­രോ­ഗ­തി­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 23, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Statue of Karl Marx and Friedrich Engels in Shanghai’s Fuxing Park., a photograph of the sculpture by Difference engine (2006). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.