സ്വപ്നത്തിൽ
ഇടുങ്ങിയ കിടപ്പറയുടെ വാതിൽ തുറന്ന്
കാറ്റും വെളിച്ചവും നറുമണവും…
വെളിച്ചത്തടാകത്തിൽ
പച്ചപ്പിന്റെ താമരയിലയിൽ
ഒഴുകുന്നു…
പാതിയുറങ്ങിയ കുഞ്ഞിനെ
തള്ളിമാറ്റി അവകാശം സ്ഥാപിക്കുന്നവനല്ല അവൻ
അവന്റെ കണ്ണിൽ ചന്ദ്രൻ,
ചുണ്ടിൽ ചന്ദനയിലകൾ,
വിരലുകൾ മഴത്തുള്ളികൾ,
മാറിൽ സ്നേഹത്തിന്റെ വിങ്ങൽ,
ആലിംഗനത്തിൽ സൂര്യനും
ഞരമ്പുകളിൽ സംഗീതവും
ഉമിനീരിൽ പുതുപാൽ മണവും…
അവന്റെ ലിംഗം
ചിറകുമുളച്ചുയരുന്ന ഒരപൂർവ്വ പറവയായി,
അവളെ ആകാശത്തിലേക്കുയർത്തുന്നു.
താമരയിതൾപോലത്തെ
നാവുകൊണ്ട് അവനവളെ
ഒരമ്മപ്പശുവിനെപ്പോലെ
നക്കിത്തോർത്തുന്നു…
ചുണ്ടുകൾ മുലക്കണ്ണുതേടുന്നു-
സ്വപനത്തിൽ
അവളുടെ കിടപ്പറയ്ക്ക്
ചുമരുകളും
കാഠിന്യവും മുഷിവുമില്ലാതാകുന്നു.
സ്വപ്നത്തിൽ കരിപുരണ്ട വസ്ത്രങ്ങൾ
താനേ കഴുകിയുണങ്ങുന്നു,
കരിപിടിച്ച പാത്രങ്ങൾ
താനേ മോറി നിരക്കുന്നു,
എച്ചിലും അടിക്കാട്ടും
മന്ത്രവാദംകൊണ്ടെന്നപോലെ
കുപ്പയിലേക്ക് പറക്കുന്നു…
തളങ്ങൾ വെളുത്തു തിളങ്ങുന്നു…
ആരോ മുടിപിന്നിപ്പൂചൂടിക്കുന്നു…
പൂവല്ല… നക്ഷത്രങ്ങൾ…
പഴയ വസ്ത്രങ്ങൾ ഊരിയെടുത്ത്
പുതിയ വസ്ത്രത്തിനു പകരം,
വരണ്ട ചർമ്മത്തിനു പകരം,
തിളങ്ങുന്ന ശരീരം സമ്മാനിക്കുന്നു…
പെറ്റുതളർന്ന വയറിന്
തത്തച്ചിറകിന്റെ മിനുപ്പും തുടിപ്പും,
കുടിച്ചുതൂങ്ങിയ മുലകൾക്കു പകരം,
ത്രസിക്കുന്ന വെൺമന്ദാരപ്പൂക്കൾ,
ചുണ്ടിൽ വാഴപ്പൂവിന്റെ ഇനിപ്പും തണുപ്പും…
മന്ത്രവടികൊണ്ട്
ആരോ തീർത്ത കന്യകാശില്പം…
പക്ഷേ
സ്വപ്നമവസാനിക്കുമ്പോൾ
പടികടന്നു വരുന്നത്
പാലും പത്രവും
ചായക്കു മുരളുന്ന
ബീഡിക്കറയുള്ള ചുണ്ടിന്റെ
തണുത്ത ചുംബനവും.
വിരൽത്തുമ്പിൽ നിന്നരയാലിൻ
ഹരിതാകാശം
പൊട്ടിപ്പിളരുന്നൂ,
ഇലകളിലോരോന്നിലും
പച്ചക്കടൽ തിമിർക്കുന്നു
എന്നുയിരതു കുടിക്കുന്നൂ…
എന്നിട്ടുമണയുന്നീലെൻ കനലുകൾ
എനിക്കറിയാം
എൻ വിരൽ നിന്നെ തൊടുന്നില്ല,
നിന്റെ ചർമ്മലോഹകവാടം
തുറക്കില്ലൊരിക്കലും
നീയലിയാത്തവൻ
കരൾ കളയാത്തവൻ
എനിക്കുവേണ്ടതു
നിന്റെ കണ്ണുകളിലെ തീയും നിലാവും,
ആരുമറിഞ്ഞിട്ടില്ലാത്ത
ആർക്കും പകർന്നിട്ടില്ലാത്ത
നിന്റെയുള്ളുറവുകൾ,
നിൻമ…
പക്ഷേ
നീ തരുമീ സ്പർശഭിക്ഷ,
കയ്പും കനലും കറുത്ത നക്ഷത്രവും
‘ആനന്ദ’കാരുണ്യവും…
ഈ വിരൽത്തുമ്പെന്നേകാന്തതയിലെരിയുന്നു.
പാപത്തിരിയായ്.
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ് വി എം ഗിരിജ. നാല് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകൾ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതൽ ആകാശവാണിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊച്ചി എഫ് എം നിലയത്തിൽ പ്രോഗ്രാം അനൗൺസർ. പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഗിരിജയുടെ ഭർത്താവാണ്.
- പ്രണയം ഒരാൽബം—കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
- ജീവജലം—കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
- പാവയൂണ്—കുട്ടികൾക്കുള്ള കവിതകൾ (സൈൻ ബുക്സ്, തിരുവനന്തപുരം)
- പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ—കവിതാ സമാഹാരം
- ഒരിടത്തൊരിടത്ത്—കുട്ടികൾക്കുള്ള നാടോടി കഥകൾ
ചങ്ങമ്പുഴ പുരസ്കാരം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)
(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് വിക്കിപീഡിയയോടു്.)