SFNസായാഹ്ന ഫൌണ്ടേഷൻ
images/Aksharam.jpg
Calligraphy by N. Bhattathiri .
കെ. എച്ച്. ഹു­സൈന്‍

1999-ൽ രചന അ­വ­ത­രി­പ്പി­ച്ച നാ­ളു­ക­ളിൽ­ത്ത­ന്നെ മ­ല­യാ­ളി­ക­ളാ­യ അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാ­രു­ടെ വ­ര­യിൽ­നി­ന്നു് മ­ല­യാ­ളം ഫോ­ണ്ടു­കൾ രൂ­പ­ക­ല്പ­ന ചെ­യ്യ­ണ­മെ­ന്ന ആശയം മു­ന്നോ­ട്ടു­വെ­ച്ചു. നാ­രാ­യ­ണ­ഭ­ട്ട­തി­രി­യു­ടെ ‘കചടതപ’ ഫോ­ണ്ടു­ക­ളാ­ക്കി മാ­റ്റ­ണ­മെ­ന്ന ആ­ഗ്ര­ഹം അ­ന്ത­രി­ച്ച സു­ന്ദർ[1] പ­ല­പ്പോ­ഴും പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. ഇ­പ്പോ­ഴാ­ണ­തു് പ്രാ­വർ­ത്തി­ക­മാ­വു­ന്ന­തു്.

കു­റി­പ്പു­കൾ

[1] ഇ­ദ്ദേ­ഹ­ത്തി­ന്റെ ഓർ­മ്മ­യ്ക്കാ­യാ­ണു് രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പോ­ഗ്ര­ഫി Sundar.ttf രൂ­പ­ക­ല്പ­ന ചെ­യ്ത­തു്.

‘എ­ഴു­ത്തു്’ യൂ­ണി­കോ­ഡ് മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­ത്തെ കാ­ലി­ഗ്ര­ഫിൿ ഫോ­ണ്ടാ­ണു്. ‘സാ­യാ­ഹ്ന’യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച സ­ച്ചി­ദാ­ന­ന്ദ­ന്റെ ‘ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ’ക്കു് നാ­രാ­യ­ണൻ വരച്ച ചി­ത്രാ­ക്ഷ­ര­ങ്ങ­ളാ­ണു് ഇതിനു പ്ര­ചോ­ദ­ന­മാ­യ­തു്. കേരള സർ­ക്കാ­രി­ന്റെ ഐ. ടി. വ­കു­പ്പി­നു കീഴിൽ സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ പ്ര­ച­ര­ണ­ത്തി­നാ­യു­ള്ള ICFOSS എന്ന സം­വി­ധാ­ന­ത്തി­നു മു­മ്പിൽ ഈ ഫോ­ണ്ടി­ന്റെ ഫ­ണ്ടിം­ഗി­നാ­യി പ്രോ­ജ­ക്ട് സ­മർ­പ്പി­ച്ചി­രു­ന്നു. പ­തി­വു­പോ­ലെ ഒരു ഔ­ദ്യോ­ഗി­ക പ്ര­തി­ക­ര­ണ­വും ഉ­ണ്ടാ­യി­ല്ല. അ­തി­നൊ­ന്നും കാ­ത്തു­നി­ല്ക്കാ­തെ കേ­ര­ള­പ്പി­റ­വി ദി­ന­ത്തിൽ തന്നെ പ്ര­സാ­ധ­നം ചെ­യ്യാ­നാ­യി ഡി­സൈ­നി­ങ് മു­ന്നോ­ട്ടു­പോ­യി.

SIL (Summer Institute of Language) സ്വ­ത­ന്ത്ര ലൈ­സൻ­സിൽ ‘എ­ഴു­ത്തു്’ ഇ­ന്നു് ന­വ­മ്പർ ഒ­ന്നി­നു് റി­ലീ­സ് ചെ­യ്യു­ക­യാ­ണു്. മ­ല­യാ­ള­ത്തി­ന്റെ ഡി­ജി­റ്റൽ ച­രി­ത്ര­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട കാൽ­വെ­പ്പാ­യി ‘എ­ഴു­ത്തി’നെ പ­രി­ഗ­ണി­ക്കാം. മ­ല­യാ­ള­ശ­രീ­ര­ത്തെ സൗ­ന്ദ­ര്യ­വ­ല്ക്ക­രി­ക്കാ­നാ­യി നാം ന­ട­ത്തു­ന്ന ശ്ര­മ­ങ്ങ­ളു­ടെ ഭാ­ഗ­മാ­ണി­തു്. മ­ല­യാ­ള­ത്തിൽ അ­ല­ങ്കാ­ര ഫോ­ണ്ടു­ക (Ornamental/Decorative fonts) ളുടെ കു­റ­വു് യൂ­ണി­കോ­ഡ് കാ­ല­ത്തി­നു മു­മ്പും പി­മ്പും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടു്. ആസ്കി കാ­ല­ത്തു് ഡി. റ്റി. പി.-​യ്ക്കായി ഉ­ണ്ടാ­യ അനേകം ഫോ­ണ്ടു­കൾ, പ്ര­ത്യേ­കി­ച്ചു് പൂന സി­ഡാ­ക്കി­ന്റെ ISM GIST ഫോ­ണ്ടു­കൾ മി­ക്ക­തും മ­ല­യാ­ള­ത്തി­ന്റെ ലാ­വ­ണ്യ­ബോ­ധ­ത്തി­നി­ണ­ങ്ങു­ന്ന­വ­യാ­യി­രു­ന്നി­ല്ല. അ­വ­യെ­ല്ലാം പ­രി­ഷ്ക­രി­ച്ച ലി­പി­യാ­യി­രു­ന്ന­തി­നാൽ ത­ന­തു­ലാ­വ­ണ്യം വെ­ളി­പ്പെ­ട്ടു­മി­ല്ല. കാ­ലി­ഗ്ര­ഫി­യു­മാ­യു­ള്ള നേ­രി­ട്ടു­ള്ളൊ­രു ഗ്രാ­ഫിൿ ബന്ധം ഇ­ത്ത­രം ഫോ­ണ്ടു­കൾ­ക്കി­ല്ലാ­യി­രു­ന്നു.

ഇ­ന്നി­പ്പോൾ ‘എ­ഴു­ത്തി’ലൂടെ മ­ല­യാ­ള­ത്തി­ന്റെ ഡി­ജി­റ്റൽ സൗ­ന്ദ­ര്യ­ത്തി­നു് അനേകം മാ­ന­ങ്ങൾ കൈ­വ­രി­ക­യാ­ണു്. സാ­ങ്കേ­തി­ക­മാ­യി അതു് ഫോ­ണ്ടു നിർ­മ്മി­തി­യിൽ പുതിയ രീ­തി­ശാ­സ്ത്ര­ങ്ങൾ­ക്കു് തു­ട­ക്കം കു­റി­ച്ചി­രി­ക്കു­ന്നു. അനവധി പു­ത്ത­നാ­ശ­യ­ങ്ങൾ രൂ­പ­ക­ല്പ­ന­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു് നിർ­മ്മാ­ണ­വേ­ള­യിൽ ന­മു­ക്കു് ല­ഭി­ച്ചി­ട്ടു­ണ്ടു്. ‘എ­ഴു­ത്തു്’ സ്വ­ത­ന്ത്ര­മാ­ക്കു­ന്ന­തു­പോ­ലെ ഇ­തി­ന്റെ രീ­തി­ശാ­സ്ത്രം മറ്റു ക­ലാ­കാ­ര­ന്മാർ­ക്കും ടൈ­പോ­ഗ്ര­ഫർ­മാർ­ക്കും അധികം വൈ­കാ­തെ ‘തു­റ­ന്നു’ കൊ­ടു­ക്കും. അ­തി­നു­വേ­ണ്ടി­യു­ള്ള ഡോ­ക്യു­മെ­ന്റേ­ഷൻ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു. ഈയൊരു മേ­ഖ­ല­യിൽ മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­സം­രം­ഭ­മാ­യ­തി­നാൽ അനേകം ആ­ശ­യ­ങ്ങൾ കൂ­ട്ടി­യി­ണ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു—കാ­ലി­ഗ്രാ­ഫി­യി­ലെ എ­ണ്ണ­മ­റ്റ സ്വാ­ത­ന്ത്ര്യം എ­ങ്ങ­നെ­യാ­ണു് ടൈ­പോ­ഗ്ര­ഫി­യിൽ പ­രി­മി­ത­പ്പെ­ടു­ന്ന­തു്? സൗ­ന്ദ­ര്യ­ത്തി­ന്റെ ജ്യോ­മ­ട്രി എ­ങ്ങ­നെ­യാ­ണു് കാ­ലി­ഗ്രാ­ഫി­യി­ലും ടൈ­പോ­ഗ്ര­ഫി­യി­ലും ഒ­രു­മി­ക്കു­ന്ന­തും പി­ണ­ങ്ങു­ന്ന­തും? ക­മ്പ്യൂ­ട്ടർ ഗ്രാ­ഫി­ക്സി­ലെ ആ­ധു­നി­ക സാ­ദ്ധ്യ­ത­കൾ കാ­ലി­ഗ്രാ­ഫി­യെ മെ­രു­ക്കാ­നും വി­പു­ല­പ്പെ­ടു­ത്താ­നും എ­ങ്ങ­നെ­യൊ­ക്കെ പ്ര­യോ­ജ­ന­പ്പെ­ടു­ത്താം? എ­ന്നി­ങ്ങ­നെ പലതും ആ­ലോ­ച­നാ­വി­ഷ­യ­മാ­ക്കേ­ണ്ട­തു­ണ്ട്. ഒ­രൊ­റ്റ ഫോ­ണ്ടി­ന്റെ നിർ­മ്മി­തി­യിൽ നി­ന്നു­ത­ന്നെ ന­മു­ക്കു് ഏറെ അ­റി­വു­കൾ ല­ഭി­ച്ചി­രി­ക്കു­ന്നു.

ഒരു ദ­ശ­ക­ത്തി­നു­ശേ­ഷം 2016-ൽ സി­വി­ആ­റി­നെ വീ­ണ്ടും ക­ണ്ടു­മു­ട്ടു­ക­യും ടൈ­പ്പ്സെ­റ്റിം­ഗിൽ അ­ദ്ദേ­ഹം ന­ട­ത്തു­ന്ന പ­രീ­ക്ഷ­ണ­ങ്ങൾ അ­റി­യു­ക­യും ചെ­യ്യു­ന്ന­തി­ന്റെ ആ­വേ­ശ­ത്തി­ലാ­ണു് ഭാ­ഷാ­പോ­ഷി­ണി­യിൽ ‘ഡി­ജി­റ്റൽ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ’ എ­ഴു­തു­ന്ന­തു്. അ­പ്പോ­ഴേ­ക്കും സാ­യാ­ഹ്ന ആർ­ക്കൈ­വിൽ ക്ലാ­സ്സി­ക് ഗ്ര­ന്ഥ­ങ്ങൾ നി­റ­യാൻ തു­ട­ങ്ങി­യി­രു­ന്നു. മ­ല­യാ­ള­ത്തി­ന്റെ അ­ക്ഷ­ര­വി­ന്യാ­സ­ത്തിൽ അ­തു­വ­രെ­യി­ല്ലാ­ത്ത സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ കാ­ഴ്ച­കൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു ക­ഴി­ഞ്ഞി­രു­ന്നു. ‘രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പോ­ഗ്ര­ഫി’ക്കു് അ­ദ്ദേ­ഹം തു­ട­ക്കം കു­റി­ക്കു­ക­യും വ്യ­ത്യ­സ്ത ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി­ക്കാ­യി ഒ­റ്റ­യ്ക്കു­ത­ന്നെ ഫണ്ട് സ്വ­രൂ­പി­ക്കാൻ തു­ട­ങ്ങു­ക­യും ചെ­യ്തി­രു­ന്നു. സർ­ക്കാ­രി­നെ കാ­ത്തു­നി­ന്നാൽ കാ­ല­വും ന­മ്മു­ടെ ശേ­ഷി­യും ഒ­ടു­ങ്ങി­പ്പോ­വു­മെ­ന്നു് അ­ദ്ദേ­ഹം ഞ­ങ്ങ­ളെ നി­ര­ന്ത­രം ഓർ­മ്മ­പ്പെ­ടു­ത്തി.

അ­ദ്ദേ­ഹം ഒ­രു­ക്കി­യ ക്രി­യാ­ത്മ­ക സം­വി­ധാ­ന­ങ്ങ­ളാ­ണു് ‘എ­ഴു­ത്തു്’ എന്ന ഫോ­ണ്ടി­നു ക­ള­മൊ­രു­ക്കി­യ­തു്. സാ­യാ­ഹ്ന­യു­ടെ വാ­ട്സ­പ്പ് ഗ്രൂ­പ്പി­നു ല­ഭി­ച്ച വ­മ്പി­ച്ച സ്വീ­ക­ര­ണം ‘എ­ഴു­ത്തി’ന്റെ നിർ­മ്മി­തി­ക്കു് അ­ള­വ­റ്റ ഊർ­ജ്ജം പ­കർ­ന്നു. മ­ല­യാ­ളം കാ­ലി­ഗ്രാ­ഫി­യും ടൈ­പ്പോ­ഗ്ര­ഫി­യും ത­മ്മി­ലു­ള്ള പാ­ര­സ്പ­ര്യം ഇ­നി­യും ഒ­ട്ടേ­റെ മു­ന്നോ­ട്ടു പോ­കാ­നു­ണ്ടു്. നീണ്ട ഇ­രു­പ­തു­വർ­ഷ­മെ­ടു­ത്തെ­ങ്കി­ലും നാ­രാ­യ­ണ ഭ­ട്ട­തി­രി­യിൽ­നി­ന്നു തന്നെ ന­മു­ക്കു് തു­ട­ങ്ങാൻ സാ­ധി­ച്ചി­രി­ക്കു­ന്നു. ഇതിനു തു­ടർ­ച്ച­യാ­യി കൊ­ടു­ങ്ങ­ല്ലൂ­രി­ലെ സു­ഹൃ­ത്തു് ആർ­ട്ടി­സ്റ്റ് കു­ട്ടി വ­ര­ച്ചു­ത­ന്ന അ­ക്ഷ­ര­ങ്ങ­ളു­ടെ പണി വൈ­കാ­തെ പൂർ­ത്തി­യാ­വും. ‘എ­ഴു­ത്തു്’ സാ­ക്ഷാ­ല്ക്ക­രി­ച്ച ആ­ഹ്ലാ­ദ­ത്തിൽ ര­ണ്ടു­മൂ­ന്നെ­ണ്ണ­മെ­ങ്കി­ലും ആ രീ­തി­യിൽ ചെ­യ്യ­ണ­മെ­ന്നു് ഭ­ട്ട­തി­രി പ­റ­ഞ്ഞു തു­ട­ങ്ങി­യി­രി­ക്കു­ന്നു!

1999-ൽ രചന സ­മ്മേ­ള­ന­ത്തിൽ പ­റ­ഞ്ഞൊ­രു കാ­ര്യം ‘മ­ല­യാ­ള­ത്തി­ന്റെ യ­ഥാർ­ത്ഥ സൗ­ന്ദ­ര്യം അ­ച്ച­ടി­യിൽ ജ­നി­ക്കാ­നി­രി­ക്കു­ന്ന­തേ­യു­ള്ളു’ എ­ന്നാ­ണു്. ശ­രി­യാ­ണു്, പക്ഷേ, വാ­യ­ന­യും അ­ച്ച­ടി­യും ക­ട­ലാ­സിൽ­നി­ന്നു് ഡി­ജി­റ്റൽ പ്ര­ത­ല­ത്തി­ലേ­ക്കു് അ­തി­വേ­ഗം ചെ­ക്കേ­റു­ക­യാ­ണു്. ഇ­തു­വ­രെ പ­ര്യ­വേ­ഷ­ണം ചെ­യ്യാൻ ക­ഴി­യാ­തി­രു­ന്ന പലതും തു­ട­ങ്ങാ­വു­ന്ന വ­ള­ക്കൂ­റു­ള്ള മ­ണ്ണാ­ണ­തു്. ഒരു വർ­ഷ­ത്തി­ന­കം മാ­റി­മ­റി­യാൻ പോ­കു­ന്ന മ­ല­യാ­ളം പ­ബ്ലി­ഷിം­ഗി­ന്റെ ച­രി­ത്ര­സ­ന്ധി­യി­ലാ­ണു് ഭ­ട്ട­തി­രി­യു­ടെ കൈ­പ്പ­ട പ­തി­യു­ന്ന­തു്.

ഡി­ജി­റ്റൽ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ
കെ. എച്ച്. ഹു­സൈന്‍
images/dt-hussain.jpg
കെ. എച്ച്. ഹുസൈൻ.

ഫ്ലോ­റൻ­സി­ലെ സാ­ന്താ­ക്രേ­ാ­സ് ബ­സി­ലി­ക്ക­യി­ലെ സെ­മി­ത്തേ­രി­യിൽ അ­ല­ഞ്ഞു­ന­ട­ക്കു­മ്പോ­ഴാ­യി­രു­ന്നു പ്ര­സി­ദ്ധ ടൈ­പ്പ് ഡി­സൈ­ന­റാ­യ ഹെർ­മ്മൻ സാ­ഫി­ന്റെ ക­ണ്ണിൽ ആ അ­ക്ഷ­ര­ങ്ങൾ വ­ന്നു­പെ­ട്ട­തു്. ഒരു ശ­വ­ക്ക­ല്ല­റ­യു­ടെ മേലെ കൊ­ത്തി­വ­ച്ച റോമൻ അ­ക്ഷ­ര­ങ്ങൾ സാ­ധാ­ര­ണ­യാ­യി കാ­ണ­പ്പെ­ടു­ന്ന­പോ­ലെ അ­ക്ഷ­ര­ങ്ങ­ളു­ടെ പാ­ദ­ങ്ങൾ ഉ­റ­പ്പി­ച്ചു നിർ­ത്തു­ന്ന കു­നി­പ്പു­കൾ പേ­റു­ന്ന­വ­യാ­യി­രു­ന്നി­ല്ല. എ­ന്നാൽ ടൈംസ് റോമൻ അ­ക്ഷ­ര­ങ്ങ­ളു­ടെ മെ­ലി­വും വ­ണ്ണ­വും ദൃ­ശ്യ­മാ­യി­രു­ന്നു­താ­നും. സ്കെ­ച്ചു പു­സ്ത­ക­ത്തി­ലെ താ­ളു­ക­ളെ­ല്ലാം തീർ­ന്ന­തി­നാൽ പോ­ക്ക­റ്റി­ലു­ണ്ടാ­യി­രു­ന്ന ഒരു ഇ­റ്റാ­ലി­യൻ കറൻസി (ലിറ) നോ­ട്ടി­ലാ­ണു് സാഫ് അ­തി­ന്റെ സ്കെ­ച്ചു­കൾ വ­ര­ച്ചെ­ടു­ത്ത­തു്. 1950-​ലായിരുന്നു ഈ സംഭവം ന­ട­ന്ന­തു്.

നീണ്ട പ­ത്തു­വർ­ഷ­ങ്ങ­ളെ­ടു­ത്തു ആ രൂ­പ­രേ­ഖ­കൾ ആ­സ്പ­ദ­മാ­ക്കി ലോഹ അ­ച്ചു­കൾ രൂപം കൊ­ള്ളാ­നും ലി­നോ­ടൈ­പ്പി­ന്റെ ഫൗ­ണ്ട­റി­യിൽ പ്ര­സ്സു­കാർ­ക്കു് അതു് വ്യാ­പ­ക­മാ­യി ല­ഭ്യ­മാ­കാ­നും. അ­ത്ര­യും കാലം നീണ്ട അ­ദ്ധ്വാ­ന­ത്തി­ലൂ­ടെ രൂപം കൊ­ണ്ട­തു് റോമൻ അ­ക്ഷ­ര­ലോ­ക­ത്തെ അ­സാ­ധാ­ര­ണ­മാ­യ ഒരു സൗ­ന്ദ­ര്യ­മാ­ണു്—ഒ­പ്റ്റി­മ എന്ന പേ­രി­ല­റി­യ­പ്പെ­ടു­ന്ന ഫോ­ണ്ട്.

images/dt-hermann-zapf-optima.png
ഹെർമൻ സാഫും ഒ­പ്റ്റി­മ­യും.

ഇ­ന്നു് ഡി­ജി­റ്റൽ ടൈ­പ്പു­ക­ളാ­യി ഡി­ടി­പി­ക്കാർ­ക്കു് അ­നാ­യാ­സേ­ന ല­ഭ്യ­മാ­കു­ന്ന ഓരോ റോമൻ അ­ക്ഷ­ര­ങ്ങ­ളു­ടെ പി­ന്നി­ലും നൂ­റ്റാ­ണ്ടു­ക­ളാ­യി മ­നു­ഷ്യൻ ന­ട­ത്തി­യ സൗ­ന്ദ­ര്യേ­ാ­പാ­സ­ന­യു­ടെ ച­രി­ത്ര­മു­ണ്ടു്. മൺ­മ­റ­ഞ്ഞു­പോ­യ അ­ക്ഷ­ര­ങ്ങൾ ക­ണ്ടെ­ത്താൻ ന­ട­ത്തി­യ ദീർ­ഘ­യാ­ത്ര­ക­ളും അ­ന്വേ­ഷ­ണ­ങ്ങ­ളു­മു­ണ്ടു്. അ­വ­യി­ലെ രൂ­പ­വൈ­വി­ദ്ധ്യ­ങ്ങ­ളും വൈ­ചി­ത്ര്യ­ങ്ങ­ളും വർ­ഗ്ഗീ­ക­രി­ക്കാൻ ന­ട­ത്തി­യ ഗ­വേ­ഷ­ണ­യ­ത്ന­ങ്ങ­ളു­ണ്ടു്. ലോഹ അ­ച്ചു­ക­ളിൽ കൊ­ത്തി­യെ­ടു­ക്കാ­നും ആ­ധു­നി­ക­കാ­ല­ത്തു് ഡി­ജി­റ്റൽ ടൈ­പോ­ഗ്ര­ഫി­യിൽ പു­ന­രാ­വി­ഷ്ക­രി­ക്കാ­നും ന­ട­ത്തി­യ വർ­ഷ­ങ്ങൾ നീണ്ട ത­പ­സ്യ­യു­ണ്ടു്.

ഇന്നു നാം കേ­ര­ളീ­യർ പ­ത്ര­ങ്ങ­ളി­ലും മാ­സി­ക­ക­ളി­ലും പ­ര­സ്യ­ങ്ങ­ളി­ലും കൂ­റ്റൻ ഫ്ല­ക്സു­ക­ളി­ലും എ­പ്പോ­ഴും ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന മലയാള അ­ക്ഷ­ര­ങ്ങൾ­ക്കു് സൗ­ന്ദ­ര്യ­ത്തി­ന്റെ ഇ­ത്ത­ര­മൊ­രു ആ­വി­ഷ്കാ­ര­ച­രി­ത്രം ഇല്ല. പക്ഷേ, ഡി­ജി­റ്റൽ അ­ക്ഷ­ര­ങ്ങ­ളു­ടെ ആ­വിർ­ഭാ­വ­ത്തി­നു മു­മ്പു് ചു­രു­ങ്ങി­യ­തു് ഒരു നൂ­റ്റാ­ണ്ടെ­ങ്കി­ലും നീ­ളു­ന്ന കാ­ല­യ­ള­വിൽ കേ­ര­ള­ത്തി­ലെ ക­ലാ­കാ­ര­ന്മാർ മ­ല­യാ­ള­ത്തി­ന്റെ അ­ക്ഷ­ര­ങ്ങ­ളിൽ ന­ട­ത്തി­യ സൗ­ന്ദ­ര്യാ­വി­ഷ്കാ­ര­ത്തി­ന്റെ മ­റ്റൊ­രു ച­രി­ത്ര­മു­ണ്ടു്.

ക­ലി­ഗ്ര­ഫി

ഗ്രീ­ക്ക്, റോമൻ, അ­റ­ബി­ക്, ചൈ­നീ­സ്, ദേ­വ­നാ­ഗ­രി ഭാ­ഷ­കൾ­ക്കു് ക­ലി­ഗ്ര­ഫി­യു­ടെ നീ­ണ്ടൊ­രു ച­രി­ത്രം അ­വ­കാ­ശ­പ്പെ­ടാ­നു­ണ്ടു്. ലി­പി­കൾ രൂ­പ­പ്പെ­ട്ട കാ­ലം­തൊ­ട്ടേ ക­ലി­ഗ്ര­ഫി­യു­ടെ ച­രി­ത്ര­വും ആ­രം­ഭി­ക്കു­ന്നു. വാ­മൊ­ഴി­യെ വ­ര­ക­ളി­ലേ­ക്കു് സം­ക്ര­മി­പ്പി­ച്ച നാ­ളു­ക­ളിൽ പല ഭാ­ഷാ­സ­മൂ­ഹ­ങ്ങ­ളും അ­ക്ഷ­ര­ങ്ങ­ളെ ക­ണ്ട­തു് ദൈ­വ­ദ­ത്ത­മാ­യ രൂ­പ­ങ്ങ­ളാ­യാ­ണു്. പല ത­ല­മു­റ­ക­ളി­ലൂ­ടെ പ­തു­ക്കെ­പ­തു­ക്കെ രൂ­പം­കൊ­ണ്ട അ­ക്ഷ­ര­ങ്ങ­ളിൽ മി­ത്തു­ക­ളും ദി­വ്യ­ത്വ­ങ്ങ­ളും കെ­ട്ടു­പി­ണ­ഞ്ഞു കി­ട­ക്കു­ന്നു. ഇ­ന്ത്യൻ ഭാ­ഷ­ക­ളിൽ ഇ­തേ­റ്റ­വും പ്ര­ക­ട­മാ­വു­ന്ന­തു് തമിഴ് ലി­പി­ക­ളെ കു­റി­ച്ചു­ള്ള വി­ചാ­ര­ങ്ങ­ളി­ലാ­ണു്. സൊ­റാ­സ്ട്രി­യ­ന്മാർ മ­നോ­ഹ­ര­മാ­യ എ­ഴു­ത്തി­നെ ആ­ത്മ­ഭാ­വ­ത്തി­ന്റെ പ്ര­കാ­ശ­ന­മാ­യി പ്ര­കീർ­ത്തി­ക്കാ­റു­ണ്ടു്.

images/dt-arabic-devanagari-tibetan-alligraphy.png
അ­റ­ബി­ക്, ദേ­വ­നാ­ഗ­രി, തി­ബ­ത്തൻ ക­ലി­ഗ്ര­ഫി.

ബൈബിൾ പ­കർ­ത്തി­യെ­ഴു­തു­ന്ന പ­തി­വു് യൂ­റോ­പ്പി­ലെ മൊ­ണാ­സ്ട്രി­ക­ളിൽ വ്യാ­പ­ക­മാ­യി­രു­ന്ന ക്രി­സ്തു­വി­നു ശേ­ഷ­മു­ള്ള നൂ­റ്റാ­ണ്ടു­ക­ളി­ലാ­ണു് റോമൻ ക­ലി­ഗ്ര­ഫി­യു­ടെ സു­വർ­ണ്ണ­കാ­ലം. അ­റ­ബി­ക് ക­ലി­ഗ്ര­ഫി വി­കാ­സം പ്രാ­പി­ക്കു­ന്ന­തു് ഓ­ട്ടോ­മാൻ സാ­മ്രാ­ജ്യ­ത്തി­ന്റെ പ്ര­താ­പ­കാ­ല­ത്താ­ണു്. പി­ന്നീ­ട­തു് ഇ­സ്ലാ­മി­ക് ആർ­ട്ടി­ന്റെ സ്വ­ത്വ­ത്തെ നിർ­ണ്ണ­യി­ക്കു­ന്നി­ടം­വ­രെ വ­ളർ­ന്നു. ഭൂ­ട്ടാ­നി­ലും ഇ­ന്തോ­നേ­ഷ്യ­യി­ലും ദേ­വ­നാ­ഗ­രി ലി­പി­യു­ടെ ക­ലാ­വി­ഷ്കാ­ര­ങ്ങ­ളു­ണ്ടാ­യി. ചൈ­നീ­സ് ലിപി ചി­ത്രാ­ക്ഷ­ര­ങ്ങ­ളാ­യി വി­കാ­സം പ്രാ­പി­ച്ച­തി­നാൽ എ­ഴു­ത്തി­ലെ ക­ലാ­വി­ഷ്കാ­ര­വും ഭാ­ഷ­യും അ­ഭേ­ദ­ങ്ങ­ളാ­യി നി­ല­നി­ല്ക്കു­ന്നു.

മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ ആ­യി­ര­ത്ത­ഞ്ഞൂ­റു വർ­ഷ­ത്തെ പ­ഴ­ക്കം പ­രി­ഗ­ണി­ച്ചാ­ണു് മ­ല­യാ­ളം ക്ലാ­സ്സി­ക് പദവി നേ­ടി­യെ­ടു­ക്കു­ന്ന­തു്. ക­ല്ലി­ലും ലോ­ഹ­ഫ­ല­ക­ങ്ങ­ളി­ലും കൊ­ത്തി­വെ­ക്ക­പ്പെ­ട്ട അ­ക്ഷ­ര­ങ്ങൾ പി­ന്നീ­ടു് പ­ന­യോ­ല­ക­ളി­ലാ­ണു് കാ­വ്യ­ങ്ങ­ളാ­യും വ­സ്തു­വ്യ­വ­ഹാ­ര­പ്ര­മാ­ണ­ങ്ങ­ളാ­യും എ­ഴു­ത­പ്പെ­ട്ട­തു്. അ­ക്ഷ­ര­ങ്ങ­ളു­ടെ വ­ടി­വു­കൾ­ക്കു് എ­ഴു­ത്തോ­ല­യു­ടെ പ്ര­ത­ല­വും നാ­രാ­യ­വും സ­ഹാ­യ­ക­ര­മാ­യി­രു­ന്നി­ല്ല. ചു­മർ­ചി­ത്ര­ങ്ങ­ളിൽ അ­ക്ഷ­ര­ങ്ങൾ വ­ര­ക്ക­പ്പെ­ട്ട­തു­മി­ല്ല. എ­ഴു­ത്ത­ച്ഛ­ന്റെ കൃ­തി­കൾ വ­ള­രെ­യ­ധി­കം പ­കർ­ത്ത­പ്പെ­ട്ടെ­ങ്കി­ലും റോമൻ, അ­റ­ബി­ക് അ­ക്ഷ­ര­ങ്ങൾ­ക്കു ല­ഭി­ച്ച ക­ലാ­വി­ഷ്കാ­രം ഉ­ണ്ടാ­കാ­തി­രു­ന്ന­തി­ന്റെ കാരണം എ­ഴു­ത്തോ­ല­യു­ടെ വീ­തി­കു­റ­വും എ­ഴു­ത്താ­ണി­യു­ടെ ദാർ­ഢ്യ­വു­മാ­യി­രു­ന്നു. ക­ട­ലാ­സും തു­ക­ലും മ­ഷി­യും തൂ­ലി­ക­യും ബ്ര­ഷും ഉ­പ­യോ­ഗി­ക്ക­പ്പെ­ടാ­തി­രു­ന്ന­തു് മ­റ്റൊ­രു കാ­ര­ണ­മാ­ണു്. മലബാർ പ്ര­ദേ­ശ­ത്താ­ക­ട്ടെ മ­ല­യാ­ളം എ­ഴു­ത­പ്പെ­ട്ട­തും പ്ര­ച­രി­ച്ച­തും അറബി സ്ക്രി­പ്റ്റി­ലാ­യി­രു­ന്നു. അ­റ­ബി­മ­ല­യാ­ള­ത്തി­നു് സ്വാ­ഭാ­വി­ക­മാ­യും അ­റ­ബി­ക് ക­ലി­ഗ്ര­ഫി­യു­ടെ പി­ന്തു­ടർ­ച്ച­യു­ണ്ടാ­യി­രു­ന്നു. അ­ച്ച­ടി പ്ര­ച­രി­ക്കു­ന്ന­തി­നും മു­മ്പേ ക­ട­ലാ­സ്സു് കേ­ര­ള­ക്ക­ര­യിൽ ഉ­പ­യോ­ഗ­ത്തി­ലി­രു­ന്നു­വെ­ങ്കി­ലും മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ സൗ­ന്ദ­ര്യാ­വി­ഷ്കാ­ര­ത്തി­നാ­യി ക­ട­ലാ­സ്സും മ­ഷി­യും ഉ­പ­യോ­ഗി­ച്ച­താ­യി അ­റി­യാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല.

മ­ല­യാ­ളം അ­ച്ച­ടി

1824-ൽ ആണു് അ­ച്ച­ടി­യ്ക്കാ­യി മ­ല­യാ­ള­ത്തി­ന്റെ ലോഹ അ­ച്ചു­കൾ രൂ­പം­കൊ­ള്ളു­ന്ന­തു്. കേ­ര­ള­ത്തി­ന്റെ തെ­ക്കും വ­ട­ക്കു­മാ­യി എ­ഴു­ത്തിൽ പ്ര­ചാ­ര­ത്തി­ലു­ണ്ടാ­യി­രു­ന്ന നാ­നാ­ത­രം അ­ക്ഷ­ര­രൂ­പ­ങ്ങൾ ഇതര ഭാ­ര­തീ­യ­ഭാ­ഷ­ക­ളു­ടെ ഘ­ട­ന­യു­മാ­യി പൊ­രു­ത്ത­പ്പെ­ട്ടു് ബ­ഞ്ച­മിൻ ബെ­യ്ലി ഏ­കീ­ക­രി­ച്ചു. മ­ല­യാ­ള­ത്തിൽ പു­സ്ത­ക­ങ്ങ­ളു­ടെ മു­ദ്ര­ണം ആ­രം­ഭി­ച്ചു. പ­ത്ര­ങ്ങ­ളും ആ­നു­കാ­ലി­ക­ങ്ങ­ളും പ്ര­സി­ദ്ധീ­ക­രി­ക്കാൻ തു­ട­ങ്ങി. മ­ല­യാ­ളി­കൾ വ്യാ­പ­ക­മാ­യി മാ­തൃ­ഭാ­ഷ­യു­ടെ അ­ക്ഷ­ര­ങ്ങൾ കാ­ണാ­നും വാ­യി­ക്കാ­നും എ­ഴു­താ­നും ഇ­ട­യാ­യി. ഒരു നൂ­റ്റാ­ണ്ടു ക­ഴി­യു­മ്പോ­ഴേ­ക്കും മറ്റു ഭാ­ര­തീ­യ ഭാ­ഷ­കൾ­പോ­ലെ ദൃ­ഢ­ത­യാർ­ന്ന അ­ക്ഷ­ര­ങ്ങ­ളിൽ മ­ല­യാ­ള­ഭാ­ഷ വ്യ­വ­സ്ഥ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു.

ബെ­യ്ലി­യു­ണ്ടാ­ക്കി­യ ലോഹ അ­ച്ചു­ക­ളി­ലൂ­ടെ­യാ­ണു് മ­ല­യാ­ള­ത്തി­ന്റെ വ­ര­മൊ­ഴി ന­ഷ്ട­പ്പെ­ടാ­തെ സം­ര­ക്ഷി­ക്ക­പ്പെ­ട്ട­തും പ്ര­ച­രി­ച്ച­തും. 1970-കളിൽ ടൈ­പ്പ്റൈ­റ്റ­റി­നു­വേ­ണ്ടി മ­ല­യാ­ള­ലി­പി പ­രി­ഷ്ക­രി­ക്കു­ക­യും പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ പു­തി­യ­ത­ല­മു­റ അ­ഭ്യ­സി­ക്കാൻ ഇ­ട­വ­രി­ക­യും ചെ­യ്തു. ര­ണ്ടു­പ­തി­റ്റാ­ണ്ടു­കൾ­ക്കു­ശേ­ഷം ടൈ­പ്പ്റൈ­റ്റർ പോയി മേ­ശ­പ്പു­റ­ത്തു് ക­മ്പ്യൂ­ട്ടർ വ­ന്നെ­ങ്കി­ലും ഇ­ന്നും ടൈ­പ്പ്സെ­റ്റിം­ഗി­നു­വേ­ണ്ടി ഉ­പ­യോ­ഗി­ക്കു­ന്ന ‘ഡി­ടി­പി ലിപി’ പ­രി­ഷ്ക­രി­ച്ച ലി­പി­യു­ടെ മ­റ്റൊ­രു രൂപം മാ­ത്ര­മാ­ണു്. 1999-ൽ ശ്രീ. ചി­ത്ര­ജ­കു­മാ­റി­ന്റെ (മ­ല­യാ­ളം ലെ­ക്സി­ക്കൺ) നേ­തൃ­ത്വ­ത്തിൽ ‘രചന അ­ക്ഷ­ര­വേ­ദി’ രൂ­പം­കൊ­ള്ളു­ക­യും ലി­പി­പ­രി­ഷ്ക­ര­ണം­മൂ­ലം ന­ഷ്ട­പ്പെ­ട്ടു­പോ­യ അ­ക്ഷ­ര­ങ്ങ­ളെ­ല്ലാം ക­ണ്ടെ­ടു­ത്തു് മ­ല­യാ­ളം ക­മ്പ്യൂ­ട്ടിം­ഗി­നാ­യി സ­മ­ഗ്ര­ലി­പി­സ­ഞ്ച­യം രൂ­പീ­ക­രി­ക്കു­ക­യും ചെ­യ്തു. 2006-ൽ ‘സ്വ­ത­ന്ത്ര­മ­ല­യാ­ളം ക­മ്പ്യൂ­ട്ടി­ങ്’ (SMC: Swathanthraa Malayalam Computing) ര­ച­ന­യു­ടെ യൂ­ണി­കോ­ഡ് ഫോ­ണ്ട് സ്വ­ത­ന്ത്ര­മാ­യി പ­ബ്ലി­ഷ് ചെ­യ്ത­തോ­ടെ ആ­ധു­നി­ക മ­ല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­ടെ വ­ളർ­ച്ച­യു­ടെ അ­ടി­സ്ഥാ­നം ത­ന­തു­ലി­പി­യാ­യി­ത്തീർ­ന്നു.

images/dt-comprehensive-font.png
സ­മ­ഗ്ര­ലി­പി­സ­ഞ്ച­യ­ത്തി­ന്റെ സാ­ദ്ധ്യ­ത­കൾ.
images/dt-rachana-valarunna-sreni.png
ര­ച­ന­യു­ടെ വ­ള­രു­ന്ന ശ്രേ­ണി.

മ­ല­യാ­ള­ത്തിൽ വെബ് പ്ര­സാ­ധ­നം വ്യാ­പ­ക­മാ­യ­പ്പോൾ ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ട­തു് തനതു അ­ക്ഷ­ര­ങ്ങ­ളിൽ അ­ധി­ഷ്ഠി­ത­മാ­യ അ­ഞ്ജ­ലി, രചന, മീര എന്നീ യൂ­ണി­കോ­ഡ് ഫോ­ണ്ടു­ക­ളാ­ണു്. അ­ച്ച­ടി­യിൽ പക്ഷേ, ഇ­പ്പോ­ഴും പ­രി­ഷ്ക­രി­ച്ച ഡി­ടി­പി ലിപി ത­ന്നെ­യാ­ണു് തു­ട­രു­ന്ന­തു്. അഡോബ് ഇൻ­ഡി­സൈൻ, കോ­റൽ­ഡ്രേ­ാ എന്നീ ഡി­ടി­പി പാ­ക്കേ­ജു­ക­ളു­ടെ പുതിയ പ­തി­പ്പു­കൾ യൂ­ണി­കോ­ഡി­ല­ധി­ഷ്ഠി­ത­മാ­യ­തി­നാൽ ഇം­ഗ്ലീ­ഷു പോലെ അ­നാ­യാ­സ­മാ­യി ടൈ­പ്പ്സെ­റ്റും ലേ­ഔ­ട്ടും ചെ­യ്യാൻ ത­ന­തു­ലി­പി സ­ജ്ജ­മാ­യി­രി­ക്കു­ന്നു. ഇ­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ മാതൃക ‘ടെ­ക്ക് ടൈ­പ്പ്സെ­റ്റിം­ഗി’ലൂടെ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തു് ‘സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ’ ആണു്.

അ­ക്ഷ­ര­ങ്ങൾ—പ­ഴ­യ­തും പു­തി­യ­തും

പ്രാ­ദേ­ശി­ക­മാ­യി അനേക രൂ­പ­ങ്ങ­ളാ­യി എ­ഴു­ത­പ്പെ­ട്ടു്, നൂ­റ്റാ­ണ്ടു­ക­ളി­ലൂ­ടെ വി­കാ­സം പ്രാ­പി­ച്ച ലോക ഭാ­ഷ­ക­ളി­ലെ അ­ക്ഷ­ര­ങ്ങൾ മാ­ന­കീ­ക­രി­ക്ക­പ്പെ­ട്ട­തു് അ­ച്ച­ടി­യു­ടെ വ­ര­വോ­ടെ­യാ­ണു്. അ­ക്ഷ­ര­രൂ­പ­ങ്ങ­ളിൽ മ­നു­ഷ്യർ ന­ട­ത്തി­യ മൂ­വാ­യി­രം വർ­ഷ­ത്തെ പ­രീ­ക്ഷ­ണോ­ന്മു­ഖ­ത­യാ­ണു് അ­ച്ച­ടി­യോ­ടെ നി­ശ്ച­ല­മാ­യ­തു്. ലോഹ അ­ച്ചു­കൾ രൂ­പം­കൊ­ണ്ട ഭാ­ഷ­ക­ളി­ലെ­ല്ലാം ഇതു സം­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്നു. പ്രാ­ചീ­ന­മാ­യ ആ­ശ­യ­ങ്ങൾ അവ എ­ഴു­ത­പ്പെ­ട്ട അ­ക്ഷ­ര­ങ്ങ­ളു­ടെ മാ­റ്റാൻ ക­ഴി­യാ­ത്ത ദാർ­ഢ്യ­ത്തി­ലൂ­ടെ­യാ­ണു് ഇ­ന്നും നി­ല­നി­ല്ക്കു­ന്ന­തും സം­സ്കാ­ര­ത്തി­ന്റെ നൈ­ര­ന്ത­ര്യം സാ­ദ്ധ്യ­മാ­കു­ന്ന­തും. രൂ­പ­ങ്ങ­ളു­ടെ മാ­റ്റ­മി­ല്ലാ­യ്മ­യും ദൃ­ഢ­ത­യും ശാ­സ്ത്ര­സാ­ങ്കേ­തി­ക വി­ജ്ഞാ­ന­ങ്ങ­ളു­ടെ നി­ല­നി­ല്പി­നും അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു്. വാ­മൊ­ഴി­യാ­യി മാ­ത്രം നി­ല­നിൽ­ക്കു­ന്ന ആ­റാ­യി­ര­ത്തോ­ളം ഭാഷകൾ വം­ശ­നാ­ശ­ഭീ­ഷ­ണി നേ­രി­ടു­ന്ന­തു് അ­ക്ഷ­ര­ങ്ങ­ളി­ല്ലാ­ത്ത­തു മൂ­ല­മാ­ണു്. അ­ച്ച­ടി പ്ര­ച­രി­ച്ച അഞ്ചു നൂ­റ്റാ­ണ്ടു­കൾ­ക്കി­പ്പു­റം പു­തി­യൊ­രു ഭാ­ഷ­യും ലോ­ക­ത്തു­ണ്ടാ­യി­ട്ടി­ല്ല. സാം­സ്കാ­രി­ക ച­രി­ത്ര­ത്തി­ന്റെ ഒരു സു­വർ­ണ്ണ കാ­ല­ഘ­ട്ട­ത്തി­ന്റെ തി­രു­ശേ­ഷി­പ്പു­ക­ളാ­യി മ­നു­ഷ്യ­നാ­കെ­യു­ള്ള­തു് എ­ഴു­ന്നൂ­റു­ലി­പി­കൾ­മാ­ത്രം. “ന­മ്മു­ടെ അ­ക്ഷ­ര­ങ്ങൾ ക­ണ്ണി­ലു­ണ്ണി പോലെ സം­ര­ക്ഷി­ക്കാൻ നാം ബാ­ദ്ധ്യ­സ്ഥ­രാ­ണു്” എ­ന്നു് മ­ര­ണ­ത്തി­നു് എ­താ­നും നാൾ­മു­മ്പു് ഒരു സ്വ­കാ­ര്യ സം­ഭാ­ഷ­ണ­ത്തിൽ നി­ത്യ­ചൈ­ത­ന്യ­യ­തി ഓർ­മ്മ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. ഈയൊരു ദർ­ശ­ന­ത്തെ പിൻ­പ­റ്റി­യാ­ണു് ‘രചന’ ക­ഴി­ഞ്ഞ ഇ­രു­പ­തു­വർ­ഷ­ങ്ങ­ളാ­യി യ­ത്നി­ച്ച­തു്.

ഒർ­തൊ­ഗ്ര­ഫി

അ­ക്ഷ­ര­ങ്ങ­ളു­ടെ സൗ­ന്ദ­ര്യാ­വി­ഷ്കാ­ര­മാ­ണു് ക­ലി­ഗ്ര­ഫി. ഒരേ അ­ക്ഷ­ര­ങ്ങൾ ഒരു പ്ര­ത­ല­ത്തിൽ കാ­ഴ്ച­യിൽ വ്യ­ത്യ­സ്ത­മാ­ക്കാ­നു­ള­ള ശേഷി ക­ലി­ഗ്ര­ഫി­ക്കു­ണ്ടു്. വാ­ക്കു­കൾ പ്ര­ക്ഷേ­പി­ക്കു­ന്ന ആ­ശ­യ­ങ്ങൾ­ക്ക­നു­സ­രി­ച്ചു്, വ­ര­ക്കു­ന്ന പ്ര­ത­ല­ത്തി­ന്റെ വി­സ്താ­ര­ത്തി­ന­നു­സ­രി­ച്ചു്, കാ­ഴ്ച­യു­ടെ അ­നു­ഭ­വ­ത്തെ എ­ങ്ങ­നെ നിർ­ണ്ണ­യി­ക്ക­ണ­മെ­ന്ന ക­ലാ­കാ­ര­ന്റെ ഉ­ദ്ദേ­ശ്യ­മ­നു­സ­രി­ച്ചു്, വ­ര­യു­മ്പോ­ഴു­ള്ള ക­ലാ­കാ­ര­ന്റെ മ­നോ­നി­ല­യ­നു­സ­രി­ച്ചു് ക­ലി­ഗ്ര­ഫി­യിൽ അ­ക്ഷ­ര­ങ്ങൾ നി­ര­ന്ത­രം ഇം­പ്രേ­ാ­വൈ­സേ­ഷ­നു വി­ധേ­യ­മാ­കു­ന്നു. രൂ­പ­ങ്ങൾ ഒ­ന്നാ­യി­രി­ക്കെ ക­യ്യെ­ഴു­ത്തിൽ അ­ക്ഷ­ര­ങ്ങ­ളു­ടെ വ­ലി­പ്പ­വും വ­ടി­വും വ്യ­ത്യാ­സ­പ്പെ­ടു­ന്ന­തി­നു സ­മാ­ന­മാ­യി കൂ­ടു­തൽ ക­ലാ­ത്മ­ക­മാ­യ പ്ര­ക­ട­ന രൂ­പ­ങ്ങ­ളാ­ണു് ക­ലി­ഗ്ര­ഫി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. അ­ടു­ത്ത കാ­ല­ത്തു് നാ­രാ­യ­ണ ഭ­ട്ട­തി­രി­യു­ടെ ‘കചടതപ’ എന്ന പേരിൽ പ്ര­സി­ദ്ധ­മാ­യ എ­ക്സി­ബി­ഷ­നിൽ പ്ര­ദർ­ശി­പ്പി­ച്ച അ­ക്ഷ­ര­ങ്ങ­ളും വാ­ക്കു­ക­ളും മ­ല­യാ­ളം ക­ലി­ഗ്ര­ഫി­യു­ടെ ആ­ധു­നി­ക മുഖം അ­നാ­വ­ര­ണം ചെ­യ്യു­ന്നു. മഴ എന്ന വാ­ക്കു് കാ­ണു­മ്പോൾ മഴ പെ­യ്യു­ന്ന അ­നു­ഭ­വം കാ­ഴ്ച­ക്കാ­ര­നു­ണ്ടാ­വു­ന്നു. മഴ ഒരു വാ­ക്ക­ല്ല, ഒരു ചി­ത്ര­മാ­ണി­വി­ടെ. ‘മ­ലർ­ന്നു പ­റ­ക്കു­ന്ന കാക്ക’യിൽ വാ­ക്കു­കൾ മ­ലർ­ന്നു് ചി­റ­ക­ടി­ക്കു­ക­യാ­ണു്. മ­ല­യാ­ള­ത്തിൽ ക­ലി­ഗ്ര­ഫി വ്യാ­പ­ക­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് സി­നി­മാ പോ­സ്റ്റ­റു­ക­ളി­ലും പു­സ്ത­ക ച­ട്ട­ക­ളി­ലും മാ­ഗ­സി­നു­ക­ളി­ലെ കഥ-​കവിതകളുടെ ടൈ­റ്റി­ലു­ക­ളി­ലു­മാ­ണു്. സാ­ഹി­ത്യ പ്ര­വർ­ത്ത­ക സഹകരണ സംഘം പ്ര­സാ­ധ­നം ചെയ്ത പു­സ്ത­ക ക­വ­റു­ക­ളിൽ വാ­സു­പ്ര­ദീ­പി­ന്റെ­യും മ­റ്റും ക­ലി­ഗ്ര­ഫി­കൾ ഇ­ന്നും മ­രി­ക്കാ­തെ കി­ട­ക്കു­ന്നു. ഗ്ര­ന്ഥ­ശീർ­ഷ­ക­ങ്ങ­ളു­ടെ ക­ലാ­വി­ഷ്കാ­രം ഇ­ന്നും മാ­ഗ­സി­നു­ക­ളിൽ തു­ട­രു­ന്നു. ചു­രു­ക്കം കൂ­ട്ട­ക്ഷ­ര­ങ്ങൾ മാ­ത്രം ല­ഭ്യ­മാ­യ ഡി­ടി­പി ഫോ­ണ്ടു­ക­ളു­പ­യോ­ഗി­ച്ചു് പു­സ്ത­ക­ച­ട്ട­ക­ളും പോ­സ്റ്റ­റു­ക­ളും ഡിസൈൻ ചെ­യ്യു­ന്ന പുതിയ ത­ല­മു­റ­യി­ലെ ഗ്രാ­ഫി­ക്സ് ക­ലാ­കാ­ര­ന്മാർ അവസരം കി­ട്ടു­മ്പോ­ഴൊ­ക്കെ കോറൽ ഡ്രോ, അഡോബ് ഇ­ല്ല­സ്ട്രേ­റ്റർ മു­ത­ലാ­യ പ്രേ­ാ­ഗ്രാ­മു­ക­ളു­പ­യോ­ഗി­ച്ചു് അ­ക്ഷ­ര­ങ്ങ­ളു­ടെ വ­ക്ര­വും വ­ണ്ണ­വും കോണും മാ­ത്ര­മ­ല്ല, അക്ഷര സം­യോ­ജ­ന­ങ്ങ­ളും ക­ലാ­ത്മ­ക­മാ­യി മാ­റ്റി­മ­റി­ക്കു­ന്നു.

images/dt-narayana-bhattathiri.png
നാ­രാ­യ­ണ ഭ­ട്ട­തി­രി.
images/dt-vasupradeep.png
വാ­സു­പ്ര­ദീ­പ്.

സി­നി­മാ പോ­സ്റ്റ­റു­കൾ ആ­ദ്യ­കാ­ലം മുതലേ മ­ല­യാ­ളം ക­ലി­ഗ്ര­ഫി­യു­ടെ ഇ­ഷ്ട­പ്പെ­ട്ട ഇ­ട­മാ­യി­രു­ന്നു. 1950-​കളിലും 1960-​കളിലും കെ. പി. ശ­ങ്ക­രൻ­കു­ട്ടി­യും എസ്. കൊ­ന്ന­നാ­ട്ടും എസ്. എ. നാ­യ­രും പി. എൻ. മേ­നോ­നും സി­നി­മാ പോ­സ്റ്റ­റു­ക­ളിൽ നൂ­ത­ന­മാ­യ പ­രീ­ക്ഷ­ണ­ങ്ങ­ളി­ലേർ­പ്പെ­ട്ടു. ന­ടീ­ന­ട­ന്മാ­രെ­പ്പോ­ലെ അ­ക്ഷ­ര­ങ്ങ­ളും ചി­ത്ര­ങ്ങ­ളാ­യി മാറാൻ തു­ട­ങ്ങി. പി­ന്നീ­ടു് ഭ­ര­ത­നും മാർ­ട്ടി­നു­മൊ­ക്കെ ഇതു് മു­ന്നോ­ട്ടു കൊ­ണ്ടു­പോ­യി. മ­ല­യാ­ളം ക­ലി­ഗ്ര­ഫി­യു­ടെ സ­മ­കാ­ലീ­ന­മാ­യ പ്ര­സ­ന്ന­ത ഇ­ന്നു് തെ­ളി­യു­ന്ന­തും സി­നി­മാ പോ­സ്റ്റ­റു­ക­ളി­ലാ­ണു്. ബ്ര­ഷി­നു പകരം മൗസ് ഉ­പ­യോ­ഗി­ച്ചു് വ­ര­ഞ്ഞെ­ടു­ത്ത ചി­ത്ര­ങ്ങ­ളാ­ണെ­ന്ന വ്യ­ത്യാ­സ­മു­ണ്ടെ­ന്നു മാ­ത്രം. ഇതു് ഡിസൈൻ ചെ­യ്യു­ന്ന­വ­രും വാ­യി­ക്കു­ന്ന­വ­രും പുതിയ ത­ല­മു­റ­ക്കാ­രാ­ണെ­ങ്കി­ലും മി­ക്ക­വാ­റും സി­നി­മാ പോ­സ്റ്റ­റു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് പഴയ ലി­പി­യാ­ണെ­ന്നു­ള്ള­തു് ചില കാ­ര്യ­ങ്ങൾ അ­സ­ന്ദി­ഗ്ദ്ധ­മാ­യി വെ­ളി­വാ­ക്കു­ന്നു: മ­ല­യാ­ള­ത്തി­ന്റെ അ­ക്ഷ­ര­സൗ­ന്ദ­ര്യം കി­ട­ക്കു­ന്ന­തു് ‘പഴയ’ അ­ക്ഷ­ര­ങ്ങ­ളി­ലാ­ണു്. നൂ­റു­ക­ണ­ക്കി­നു വ­രു­ന്ന സ­മ്പ­ന്ന­മാ­യ കൂ­ട്ട­ക്ഷ­ര­ങ്ങ­ളും വ്യ­ഞ്ജ­ന­ത്തോ­ടു ചേർ­ന്നു നിൽ­ക്കു­ന്ന ഉ­കാ­ര­ങ്ങ­ളും ഋ­കാ­ര­ങ്ങ­ളും മ­റ്റും ആ­വി­ഷ്കാ­ര­ത്തി­ന്റ അ­ന­ന്ത­സാ­ദ്ധ്യ­ത­കൾ തു­റ­ന്നി­ടു­ന്നു. പഴയ ലിപി എ­ഴു­താ­നും വാ­യി­ക്കാ­നും പുതിയ ത­ല­മു­റ­ക്കാ­വി­ല്ലെ­ന്ന വാദം സി­നി­മാ പോ­സ്റ്റ­റു­ക­ളിൽ പൊ­ളി­യു­ന്നു.

images/dt-celluloid-old.png
സെ­ല്ലു­ലോ­യ്ഡ് ക­ലി­ഗ്ര­ഫി—പ­ഴ­യ­തു്.
images/dt-celluloid-new.png
സെ­ല്ലു­ലോ­യ്ഡ് ക­ലി­ഗ്ര­ഫി—പു­തി­യ­തു്.
images/dt-s-konnanat.png
എസ്. കൊ­ന്ന­നാ­ട്ട്.

പോ­സ്റ്റ­റു­കൾ, പു­റം­ച­ട്ട­കൾ, ശീർ­ഷ­ക­ങ്ങൾ ഇവയിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി മ­ല­യാ­ളം ക­ലി­ഗ്ര­ഫി ആ­വി­ഷ്ക­രി­ക്ക­പ്പെ­ട്ട മറ്റു ര­ണ്ടി­ട­ങ്ങൾ പ­ര­സ്യ­പ്പ­ല­ക­ക­ളും (സൈൻ ബോർ­ഡ്സ്) ചു­മ­രു­ക­ളു­മാ­ണു്. ഈ ര­ണ്ടി­ട­ങ്ങ­ളി­ലും ഒരേ അ­ക്ഷ­ര­ങ്ങൾ നി­യ­ത­മാ­യ രൂ­പ­ങ്ങ­ളിൽ ആ­വർ­ത്തി­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. അ­ല­ങ്കാ­ര രൂ­പ­ങ്ങ­ളിൽ വ­ര­ക്ക­പ്പെ­ടു­മ്പൊ­ഴും കൃ­ത്യ­മാ­യൊ­രു ജ്യാ­മി­തി പിൻ­തു­ട­രേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. ക­ലി­ഗ്ര­ഫി ഇവിടെ ഒർ­തൊ­ഗ്ര­ഫി­യ്ക്കു (Orthography) വഴി മാ­റു­ന്നു. അ­ക്ഷ­രാ­വി­ഷ്കാ­ര­ങ്ങ­ളു­ടെ ക­ലാ­പ­ര­ത­യിൽ ജ്യാ­മി­തി സ­ന്നി­വേ­ശി­ക്ക­പ്പെ­ടു­മ്പോ­ഴാ­ണു് ഒർ­തൊ­ഗ്ര­ഫി രൂ­പം­കൊ­ള്ളു­ന്ന­തു്. പ്രി­ന്റിം­ഗി­നും ക­മ്പ്യൂ­ട്ടർ സ്ക്രീ­നി­നും ആ­വ­ശ്യ­മാ­യ ടൈ­പോ­ഗ്ര­ഫി­യു­ടെ ജ്യാ­മി­തി നിർ­ണ്ണ­യി­ക്കു­ന്ന­തു് ഒർ­തൊ­ഗ്ര­ഫി­യാ­ണു്. ഒരു മ­ല­യാ­ളം ഫോ­ണ്ടി­ലെ കൂ­ട്ട­ക്ഷ­ര­ങ്ങ­ളിൽ ആ­വർ­ത്തി­ക്കു­ന്ന ഘ­ട­കാ­ക്ഷ­ര­ങ്ങൾ വ്യ­ത്യ­സ്ത­മാ­കാ­നു­ള്ള അവസരം ഒർ­തൊ­ഗ്ര­ഫി ന­ല്കു­ന്നി­ല്ല. ക­ലി­ഗ്ര­ഫി­യെ പ­രി­മി­ത­പ്പെ­ടു­ത്തു­ന്ന ഒ­ന്നാ­ണു് ഒർ­തൊ­ഗ്ര­ഫി­യെ­ങ്കി­ലും ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മാ­ണ­ത്തെ നിർ­ണ്ണ­യ­പ്പെ­ടു­ത്തു­ന്ന ആ­ന്ത­രി­ക­ഘ­ട­ന­യാ­യി അതു് വി­പു­ല­പ്പെ­ടു­ന്നു.

അ­ക്ഷ­ര­ക­ല­യു­ടെ വി­പ­ര്യ­യം
images/dt-pn-menon.png
പി. എൻ. മേനോൻ.

ക­ഴി­ഞ്ഞ ഒന്നര ദ­ശാ­ബ്ദ­ക്കാ­ല­ത്തു് സൈൻ­ബോർ­ഡു­കൾ വ്യാ­പ­ക­മാ­യി ക­മ്പ്യൂ­ട്ട­റൈ­സ്ഡ് ടൈ­പ്പ്സെ­റ്റിം­ഗി­നു് വി­ധേ­യ­മാ­യി. അഡോബ് പേ­ജ്മേ­ക്ക­റും ഇ­ല്ല­സ്ട്രേ­റ്റ­റും കോ­റൽ­ഡ്രേ­ാ­യും ഉ­പ­യോ­ഗി­ച്ചു­ണ്ടാ­ക്കി­യ ഫ്ല­ക്സു­ക­ളി­ലൂ­ടെ ഡിടിപി-​യിലുപയോഗിച്ച അതേ മ­ല­യാ­ളം ഫോ­ണ്ടു­കൾ വലിയ വ­ലി­പ്പ­ത്തിൽ മ­ല­യാ­ളി­യു­ടെ കാ­ഴ്ച­യിൽ നി­റ­ഞ്ഞു. ഈ ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മാ­ണം, വി­ശേ­ഷി­ച്ചു് ഡി­ടി­പി പ്ര­ച­രി­ച്ച ആ­ദ്യ­കാ­ല­ങ്ങ­ളിൽ, ന­ട­ന്ന­തു് കേ­ര­ള­ക്ക­ര­യി­ല­ല്ല, പു­നെ­യി­ലും ചെ­ന്നെ­യി­ലും ബാം­ഗ്ലൂ­രി­ലും മ­റ്റു­മാ­യി­രു­ന്നു. ഇ­ന്ത്യൻ ഭാ­ഷ­ക­ളിൽ ലോഹ അ­ച്ചു­ക­ളു­ടെ നിർ­മ്മാ­ണ­ത്തിൽ പ്ര­ധാ­ന പങ്കു വ­ഹി­ച്ച പൂ­ന­യി­ലെ ITR (Institute of Typographical Research) എന്ന സ്ഥാ­പ­നം ഡി­ടി­പി വ്യാ­പ­ക­മാ­കാൻ തു­ട­ങ്ങി­യ എൺ­പ­തു­ക­ളിൽ ഡി­ജി­റ്റൽ ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മാ­ണ­ത്തി­ലേ­ക്കു ക­ട­ന്നു. വ­ളർ­ന്നു വ­രു­ന്ന ഡി­ടി­പി വ്യ­വ­സാ­യ­ത്തി­നാ­വ­ശ്യ­മാ­യ ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലെ ഫോ­ണ്ടു നിർ­മ്മാ­ണം പ്ര­ധാ­ന­മാ­യും ന­ട­ന്ന­തു് ഐ­ടി­ആ­റിൽ ആണു്. അര നൂ­റ്റാ­ണ്ടു­കാ­ല­ത്തെ ലോഹ അ­ച്ചു­കൾ നിർ­മ്മി­ച്ച പ­രി­ച­യ­ത്തിൽ നി­ന്നും ല­ഭി­ച്ച ഭാ­ര­തീ­യ ഭാ­ഷ­ക­ളു­ടെ അ­ക്ഷ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള­ള പ­രി­ജ്ഞാ­ന­മാ­ണു് ഐടിആർ ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി­ക്കു തു­ണ­യാ­യ­തു്.

images/dt-barathan.png
ഭരതൻ.

ലോഹ അ­ച്ചു­ക­ളു­ടെ നിർ­മ്മാ­ണ­ത്തി­നു് ക­ലി­ഗ്രാ­ഫർ­മാർ വ­ര­ച്ചു­ണ്ടാ­ക്കു­ന്ന അ­ക്ഷ­ര­ങ്ങൾ അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് പ­ര­സ്യ­ക­ല­ക­ളിൽ അ­ക്ഷ­ര­സൗ­ന്ദ­ര്യം വി­രി­യി­ച്ച ക­ലാ­കാ­ര­ന്മാർ ആർ­ക്കും തന്നെ പി­ന്നീ­ടു് പ്ര­ചാ­ര­ത്തി­ലാ­യ മ­ല­യാ­ളം ഫോ­ണ്ടു­ക­ളു­ടെ ഡി­സൈ­നിം­ഗ് രം­ഗ­ത്തെ­ത്താൻ ക­ഴി­ഞ്ഞി­ല്ല. ആ­ധു­നി­ക കാ­ല­ത്തെ ഡി­ജി­റ്റൽ ഫോ­ണ്ടു­ക­ളു­ടെ രൂ­പ­ക­ല്പ­ന­യിൽ മ­ല­യാ­ളി­ക­ലാ­കാ­ര­ന്മാർ ആ­വി­ഷ്ക­രി­ച്ച സൗ­ന്ദ­ര്യ­വും വൈ­വി­ദ്ധ്യ­വും സ­മ­ന്വ­യി­ക്ക­പ്പെ­ടാ­തി­രു­ന്ന­തി­ന്റെ കാ­ര­ണ­മി­താ­ണു്. അ­ക്ഷ­ര­സൗ­ന്ദ­ര്യ­ത്തി­ന്റെ ഒരു നൂ­റ്റാ­ണ്ടി­ന്റെ അ­നു­ഭ­വ­ത്തെ സ്വാം­ശീ­ക­രി­ക്കാൻ ക­ഴി­യാ­തെ­പോ­യ ഡി­ടി­പി ഫോ­ണ്ടു­കൾ അ­ച്ച­ടി­യി­ലും സൈൻ ബോർ­ഡു­ക­ളി­ലും ഫ്ല­ക്സു­ക­ളി­ലും വ്യാ­പ­ക­മാ­യി പ്ര­ച­രി­ച്ചു. മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ രൂ­പ­ത്തി­ന്റേ­യും സൗ­ന്ദ­ര്യ­ത്തി­ന്റേ­യും പാ­ര­മ്യം ISM GIST (പൂന) ഫോ­ണ്ടു­ക­ളാ­ണെ­ന്നു് ക­രു­തി­ന്നി­ടം വരെ കാ­ര്യ­ങ്ങ­ളെ­ത്തി. അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാ­രിൽ പലരും ബ്ര­ഷി­ന്റെ കാലം പോ­യ­തോ­ടെ ഉ­പ­ജീ­വ­ന­ത്തി­നാ­യി ഫ്ല­ക്സ് വ­ലി­ച്ചു കെ­ട്ടു­ന്ന തൊ­ഴി­ലി­ലേ­ക്കും വീ­ടു­കൾ പെ­യി­ന്റു ചെ­യ്യു­ന്ന പ­ണി­യി­ലേ­ക്കും ചേ­ക്കേ­റി. കാൽ­നൂ­റ്റാ­ണ്ടു മു­മ്പു് മ­ദ്ധ്യ­കേ­ര­ള­ത്തിൽ അ­റി­യ­പ്പെ­ടു­ന്ന ചു­മ­രെ­ഴു­ത്തു­കാ­ര­നാ­യി­രു­ന്ന സാജൻ ചെ­റാ­യി ചു­രു­ക്ക­മാ­യെ­ങ്കി­ലും ക­മ്പ്യൂ­ട്ട­റിൽ പ­ര­സ്യ­ങ്ങ­ളും ഫ്ല­ക്സു­ക­ളും ഇ­പ്പോ­ഴും ചെ­യ്യാ­റു­ണ്ടു്. “പല ഫോ­ണ്ടു­ക­ളും കാ­ണു­മ്പോൾ അ­ക്ഷ­ര­ങ്ങ­ളു­ടെ വ­ടി­വി­നെ­യോർ­ത്തു് ഖേദം തോ­ന്നാ­റു­ണ്ടു്, നേ­രെ­യാ­ക്കാൻ കൈ ത­രി­ക്കാ­റു­ണ്ടു്. എന്തു ചെ­യ്യാം?” എന്ന നി­സ്സ­ഹാ­യാ­വ­സ്ഥ സാജൻ പ്ര­ക­ടി­പ്പി­ക്കു­മ്പോൾ മ­ല­യാ­ള­ത്തി­ലെ ന­ഷ്ട­സൗ­ന്ദ­ര്യം വീ­ണ്ട­ടു­ക്കാ­നു­ള്ള കാ­ല­വും ആ­വേ­ശ­വും തീർ­ത്തും അറ്റു പോ­യി­ട്ടി­ല്ല എ­ന്നു് നാം മ­ന­സ്സി­ലാ­ക്കാ­നി­ട­വ­രു­ന്നു. സാജൻ ഇ­ന്നു് ഒരു പ്രൈ­വ­റ്റ് സ്ഥാ­പ­ന­ത്തി­ലെ ക്ലാർ­ക്കാ­ണു്. മ­റ്റൊ­രു ക­ലാ­കാ­ര­നാ­യ അനിലൻ ഇ­ന്നു് ബാർ­ബ­റാ­ണു്. അക്ഷര വൈ­വി­ദ്ധ്യ­ത്തി­ന്റ അ­ക്ഷ­യ­ഖ­നി കൈ­മു­ത­ലാ­യ നാ­രാ­യ­ണ ഭ­ട്ട­തി­രി ഡി­ടി­പി ചെ­യ്തു് കു­ടും­ബം പു­ലർ­ത്തു­ന്നു. പഴയ പ്ര­സി­ദ്ധ­നാ­യ അക്ഷര ക­ലാ­കാ­രൻ രാ­ധാ­കൃ­ഷ്ണൻ ത­ണ്ടാ­ശ്ശേ­രി പ­തി­നേ­ഴു വർ­ഷ­ത്തെ പ്ര­വാ­സ ജീ­വി­ത­ത്തി­നു ശേഷം മ­ട­ങ്ങി­യെ­ത്തി കു­റ­ച്ചു ഫോ­ണ്ടു­കൾ ഡിസൈൻ ചെ­യ്താൽ കൊ­ള്ളാം എന്ന ആ­ഗ്ര­ഹ­വു­മാ­യി ഒ­തു­ങ്ങി ക­ഴി­യു­ന്നു. വാ­സു­പ്ര­ദീ­പു­മൊ­ത്തു് അ­ക്ഷ­ര­ങ്ങൾ വരച്ച രചന രാം­ദാ­സ് കോ­ഴി­ക്കോ­ട്ടെ പ­ഴ­യൊ­രു കെ­ട്ടി­ട­ത്തി­ന്റെ ചാ­യ്പിൽ മ­ക­നു­മൊ­ത്തു് ഡി­ടി­പി ചെ­യ്യു­ന്നു. മ­റ്റൊ­രാൾ, വീ­രാൻ­കു­ട്ടി മാ­ത്ര­മാ­ണു് ഡി­ജി­റ്റൽ ടൈ­പോ­ഗ്ര­ഫി­യിൽ തന്റെ അ­ക്ഷ­ര­തൊ­ഴിൽ ഇ­ന്നും തു­ട­രു­ന്ന­തു്. നി­ല­മ്പൂ­രി­ലെ തന്റെ കൂ­ര­യിൽ പ­ഴ­യൊ­രു ക­മ്പ്യൂ­ട്ട­റിൽ പുതിയ ലി­പി­യി­ലു­ള്ള ഏ­താ­നും ഫോ­ണ്ടു­ക­ളു­ണ്ടാ­ക്കി വേണ്ട രീ­തി­യിൽ മാർ­ക്ക­റ്റ് ചെ­യ്യാൻ ക­ഴി­യാ­തെ കി­ട്ടു­ന്ന­തു വാ­ങ്ങി അ­ദ്ദേ­ഹം ഉ­പ­ജീ­വ­നം ക­ഴി­ക്കു­ന്നു.

images/dt-rachana-ramdass.png
രചന രാം­ദാ­സ്.
images/dt-cn-karunakaran.png
സി. എൻ. ക­രു­ണാ­ക­രൻ.

മ­തി­ലു­ക­ളിൽ, പ­ര­സ്യ­ബോർ­ഡു­ക­ളിൽ, വ­ലി­ച്ചു­കെ­ട്ടി­യ തു­ണി­ക­ളിൽ അ­ക്ഷ­ര­ങ്ങ­ളു­ടെ മ­ല­യാ­ള­സൗ­ന്ദ­ര്യം വി­രി­യി­ച്ചെ­ടു­ത്ത ഇ­ങ്ങ­നെ­യു­ള്ള ആ­യി­ര­ക്ക­ണ­ക്കി­നു ക­ലാ­കാ­ര­ന്മാർ ഇ­ന്നും ജീ­വി­ച്ചി­രി­ക്കു­ന്നു. വാ­സു­പ്ര­ദീ­പ്, എസ്. എ. നായർ, പി. എൻ. മേനോൻ, സി. എൻ. ക­രു­ണാ­ക­രൻ എ­ന്നി­ങ്ങ­നെ പല പ്ര­മു­ഖ­രും മ­ണ്മ­റ­ഞ്ഞു.

പു­തു­ക്ക­പ്പെ­ടേ­ണ്ട മ­ല­യാ­ളം ടൈ­പോ­ഗ്ര­ഫി
images/dt-sajan-cherayi.png
സാജൻ ചെ­റാ­യി.

പ­രി­ഷ്ക­രി­ച്ച ലി­പി­യി­ലു­ള്ള തു­ടർ­ച്ച ഇനി മ­ല­യാ­ള­ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യ്ക്കു് സാ­ദ്ധ്യ­മ­ല്ല. ഇ­ന്നു് ഡി­ടി­പി രം­ഗ­ത്തു­ള്ള ISM GIST-​ന്റെ നൂ­റോ­ളം വ­രു­ന്ന ‘പുതിയ’ ലി­പി­യി­ലു­ള്ള ഫോ­ണ്ടു­കൾ ഉ­പ­യോ­ഗി­ക്കാൻ കൊ­ള്ളാ­താ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. സ­മ­ഗ്ര­ലി­പി­സ­ഞ്ച­യ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി അനേകം യൂ­ണി­കോ­ഡ് ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി അ­ടി­യ­ന്ത­ര­മാ­യി ന­ട­ക്കേ­ണ്ട­തു­ണ്ടു്. ക­ലി­ഗ്ര­ഫി­ക്–ഒർ­തൊ­ഗ്ര­ഫി­ക് പാ­ര­മ്പ­ര്യ­ങ്ങ­ളെ അ­ല­സ­മാ­യി ഉൾ­ക്കൊ­ണ്ട ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­ത്തെ മ­ല­യാ­ളം ഫോ­ണ്ടു­ക­ളെ അ­തി­വർ­ത്തി­ക്കാ­നു­ള്ള അ­സു­ല­ഭാ­വ­സ­ര­മാ­ണു് ഇ­പ്പോൾ കൈ­വ­ന്നി­രി­ക്കു­ന്ന­തു്. അ­ക്ഷ­ര­ങ്ങ­ളു­ടെ ആ­ധു­നി­ക­വൽ­ക്ക­ര­ണ­ത്തി­നു വേ­ണ്ടി സ്വ­ത­ന്ത്ര മ­ല­യാ­ളം ക­മ്പ്യൂ­ട്ടിം­ഗി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ കൂ­ടു­തൽ ഊർ­ജ്ജി­ത­മാ­യി മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കേ­ണ്ട­തു­ണ്ടു്. ഈയൊരു ദി­ശ­യിൽ പുതിയ ശ്ര­മ­ങ്ങൾ­ക്കു് നേ­തൃ­ത്വം നൽ­കു­ന്ന­തു്

images/dt-cvr.jpg
സി. വി. ആർ.

ആ­ഗോ­ള­പ്ര­ശ­സ്ത ‘ടെ­ക്ക്’ ടൈ­പ്പ്സെ­റ്റിം­ഗ് സ്ഥാ­പ­ന­മാ­യ ‘റി­വർ­വാ­ലി’യുടെ മേ­ധാ­വി സി. വി. രാ­ധാ­കൃ­ഷ്ണ­നാ­ണു്. സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ കൂ­ട്ടാ­യ്മ­ക­ളിൽ ‘സി­വി­ആർ’ എ­ന്നു് പ്രി­യ­ങ്ക­ര­നാ­യി അ­റി­യ­പ്പെ­ടു­ന്ന ഇ­ദ്ദേ­ഹ­മാ­ണു് ‘രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പ്പോ­ഗ്രാ­ഫി’ (rachana.org.in)-യുടെ മേൽ­നോ­ട്ടം വ­ഹി­ക്കു­ന്ന­തു്. ഇ­തി­ലൂ­ടെ ല­ക്ഷ്യ­മി­ടു­ന്ന­തു് മ­ല­യാ­ള­ത്തി­ന്റെ സ­മ­ഗ്ര­ലി­പി­സ­ഞ്ച­യ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ യൂ­ണി­കോ­ഡ് ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി­യാ­ണു്. പ്രി­ന്റിം­ഗി­നാ­യി മി­ക­ച്ച ആ­ല­ങ്കാ­രി­ക ഫോ­ണ്ടു­കൾ (Ornamental fonts) യൂ­ണി­കോ­ഡിൽ അ­ടി­യ­ന്തി­ര­മാ­യി ഡിസൈൻ ചെ­യ്യേ­ണ്ട­തു­ണ്ടു്. പ്ര­ധാ­ന­മാ­യും മൂ­ന്നു മേ­ഖ­ല­കൾ കേ­ന്ദ്രീ­ക­രി­ച്ചു് ഇൻ­സ്റ്റി­റ്റ്യൂ­ട്ട് കർ­മ്മ­പ­ദ്ധ­തി­കൾ ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു.

ഒ­ന്നു്:
ആ­ധു­നി­ക ഡി­ജി­റ്റൽ ടൈ­പോ­ഗ്ര­ഫി­യിൽ അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാർ­ക്കു് പ­രി­ശീ­ല­നം നൽകുക.
ര­ണ്ടു്:
റോമൻ ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി­യിൽ ചെ­ലു­ത്ത­പ്പെ­ടു­ന്ന സൂ­ക്ഷ്മ­ത­യും ഒർ­തൊ­ഗ്ര­ഫി­യും മ­ല­യാ­ള­ത്തി­നു് ഇ­ന്നും അ­ന്യ­മാ­ണു്. ബ്ര­ഷു­കൊ­ണ്ടു് വ­ര­ച്ചെ­ടു­ക്കു­ന്ന അ­ക്ഷ­ര­ങ്ങ­ളിൽ നി­ന്നു് ഫോ­ണ്ടു­കൾ രൂ­പ­പ്പെ­ടു­ത്താ­നാ­വ­ശ്യ­മാ­യ മെ­ത­ഡോ­ള­ജി ഇ­ന്നു് മലയാള അക്ഷര സാ­ങ്കേ­തി­ക­ത­യിൽ നി­ല­വി­ലി­ല്ല. ഇതു് ക­ണ്ടെ­ത്തു­ക മ­ല­യാ­ളം ടൈ­പോ­ഗ്ര­ഫി­യു­ടെ പ്രാ­ഥ­മി­ക ആ­വ­ശ്യ­മാ­യി മാ­റു­ന്നു. പുതിയ ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മാ­ണ­ത്തോ­ടൊ­പ്പം പുതിയ രീ­തി­ശാ­സ്ത്ര­വും ഉ­രു­ത്തി­രി­ച്ചെ­ടു­ക്ക­ണം. ലോഹ അ­ച്ചു­ക­ളു­ടേ­തിൽ നി­ന്നു് വി­ഭി­ന്ന­മാ­യി, ഡി­ജി­റ്റൽ ടൈ­പോ­ഗ്ര­ഫി­യിൽ വ­ക്ര­ങ്ങൾ ഘ­ട­കീ­ക­രി­ക്കാ­നും വർ­ഗ്ഗീ­ക­രി­ക്കാ­നും കൂ­ട്ടി­ച്ചേർ­ക്കാ­നു­മു­ള്ള സാ­ദ്ധ്യ­ത­കൾ ആ­രാ­ഞ്ഞു­കൊ­ണ്ടു­ള്ള രീ­തി­ശാ­സ്ത്ര­ത്തി­നാ­ണു് മുൻ­ഗ­ണ­ന കൊ­ടു­ക്കു­ന്ന­തു്. ഇ­തി­ലൊ­രു കൃ­ത്യ­ത കൈ­വ­രി­ക്കാൻ ക­ഴി­ഞ്ഞാൽ മാ­ത്ര­മേ മ­ല­യാ­ളം ടൈ­പോ­ഗ്ര­ഫി ശാ­സ്ത്രീ­യ­മാ­യും ക­ലാ­പ­ര­മാ­യും മു­ന്നേ­റൂ.
മൂ­ന്നു്:
പഴയ-​പുതിയ ത­ല­മു­റ­യിൽ­പെ­ട്ട അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാ­രു­ടെ സം­ഗ­മ­ങ്ങ­ളും ചർ­ച്ച­ക­ളും സം­ഘ­ടി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­ടെ സ­മ­കാ­ലീ­നാ­വ­സ്ഥ­ക­ളും ടൈ­പോ­ഗ്ര­ഫി­യിൽ ക­ലാ­കാ­ര­ന്മാ­രു­ടെ പ­ങ്കും ഇ­ത്ത­രം കൂ­ടി­ച്ചേ­ര­ലു­ക­ളിൽ ബോ­ദ്ധ്യ­പ്പെ­ടു­ത്താ­നാ­കും. ഫോ­ണ്ടു നിർ­മ്മാ­ണ­ത്തി­ന്റെ സാ­ങ്കേ­തി­ക­ത­യും രീ­തി­ശാ­സ്ത്ര­വും അ­വ­രു­ടെ മു­മ്പിൽ അ­വ­ത­രി­പ്പി­ക്കേ­ണ്ട­തു­ണ്ടു്. ടൈ­പോ­ഗ്ര­ഫി­യിൽ പു­തി­യ­ത­ല­മു­റ­യു­ടെ സാ­ന്നി­ദ്ധ്യം ഫൈൻ ആർ­ട്സ് വി­ദ്യാർ­ത്ഥി­ക­ളി­ലൂ­ടെ ഉ­റ­പ്പി­ക്കാ­നാ­കും. മ­ല­യാ­ളം­ടൈ­പോ­ഗ്ര­ഫി­യു­ടെ രീ­തി­ശാ­സ്ത്ര­ത്തി­ന്റെ വി­പു­ലീ­ക­ര­ണം ഈ സം­ഗ­മ­ങ്ങ­ളു­ടെ പ്ര­ധാ­ന­പ്പെ­ട്ടൊ­രു ല­ക്ഷ്യ­മാ­യി­രി­ക്കും.
ഫോ­ണ്ട് പ­രി­പാ­ല­നം
images/dt-radhakrishnan-thandassery.png
രാ­ധാ­കൃ­ഷ്ണൻ ത­ണ്ടാ­ശ്ശേ­രി.

ആസ്കി ഫോ­ണ്ടു­കൾ ഒ­രി­ക്കൽ നിർ­മ്മി­ച്ചു ക­ഴി­ഞ്ഞാൽ പി­ന്നീ­ട­വ മാ­റ്റ­ങ്ങ­ളൊ­ന്നും കൂ­ടാ­തെ പ­കർ­ത്താ­നും ഉ­പ­യോ­ഗി­ക്കാ­നും ക­ഴി­യു­മാ­യി­രു­ന്നു. യൂ­ണി­കോ­ഡ് ഫോ­ണ്ടു­ക­ളു­ടെ സ്ഥി­തി വ്യ­ത്യ­സ്ത­മാ­ണു്. ഗ്ലി­ഫു­ക­ളു­ടെ രൂ­പ­ക­ല്പ­ന­യും ഫോ­ണ്ടു­ക­ളു­ടെ നിർ­മ്മി­തി­യും മാ­ത്ര­മ­ല്ല, നി­ര­ന്ത­ര പ­രി­പാ­ല­ന­വും ടൈ­പ്പോ­ഗ്ര­ഫി­യു­ടെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. സ്വ­ത­ന്ത്ര ക­മ്പ്യൂ­ട്ടി­ങ്ങി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ വ­ലി­യൊ­രു പ­ങ്കു് നീ­ക്കി­വ­ച്ച­തു് സ്വ­ത­ന്ത്ര ഓ­പ്പ­റേ­റ്റി­ങ് സി­സ്റ്റ­ങ്ങ­ളിൽ മ­ല­യാ­ള­ഭാ­ഷ­യു­ടെ ചി­ത്രീ­ക­ര­ണം (Rendering/shaping) മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നും മ­ല­യാ­ളം ഫോ­ണ്ടു­ക­ളു­ടെ സാ­ങ്കേ­തി­കാ­ടി­ത്ത­റ മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നു­മാ­ണു്. ചി­ത്രീ­ക­ര­ണ സം­വി­ധാ­ന­ങ്ങ­ളു­ടെ സ­ങ്കീർ­ണ്ണ­ത, കാ­ല­പ്പ­ഴ­ക്കം, സ്റ്റാൻ­ഡേർ­ഡു­ക­ളു­ടെ മാ­റ്റം എ­ന്നി­വ തു­ടർ­ച്ച­യാ­യി വെ­ല്ലു­വി­ളി­ക­ളു­യുർ­ത്തു­ന്ന സാ­ങ്കേ­തി­ക പ്ര­ശ്ന­ങ്ങ­ളാ­ണു്. രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പ്പോ­ഗ്ര­ഫി­യി­ലെ ഫോ­ണ്ട് എൻ­ജി­നീ­യ­റാ­യ രജീഷ് കെ. ന­മ്പ്യാര്‍ മ­ല­യാ­ളം റെന്‍ഡ­റിം­ഗ് കു­റ്റ­മ­റ്റ­താ­ക്കു­ന്ന­തില്‍ കൈ­വ­രി­ച്ച നേ­ട്ടം മലയാള അ­തി­ജീ­വ­ന­ത്തി­ന്റെ മൂ­ലാ­ധാ­ര­മാ­യി മാ­റി­യി­രി­ക്കു­ന്നു.

images/dt-rajeesh.png
രജീഷ് കെ. ന­മ്പ്യാർ

മ­ല­യാ­ളം ഫോ­ണ്ടു­ക­ളു­ടെ ഭാ­വി­നിർ­മ്മി­തി­യിൽ ക­ലാ­കാ­ര­ന്മാ­രു­ടെ വർ­ദ്ധി­ച്ച പ­ങ്കാ­ളി­ത്ത­ത്തി­നാ­യി പ­ദ്ധ­തി­ക­ളി­ടു­മ്പോൾ കലിഗ്രഫി-​ഒർതൊഗ്രഫിയുടെ അ­ദ്ധ്വാ­ന­മൂ­ല്യ­ത്തെ അർ­ഹി­ക്കു­ന്ന പ്രാ­ധാ­ന്യ­ത്തോ­ടെ കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു. അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാ­രു­ടേ­യും ടൈ­പ്പോ­ഗ്രാ­ഫർ­മാ­രു­ടെ­യും സർ­ഗ്ഗാ­ത്മ­ക­ത ഫോ­ണ്ടാ­ക്കി മാ­റ്റാൻ സാ­മ്പ­ത്തി­ക മു­തൽ­മു­ട­ക്കു­കൾ ആ­വ­ശ്യ­മാ­ണു്. അ­ക്ഷ­ര­ങ്ങ­ളി­ല്ലാ­തെ ഒ­രു­ത­ര­ത്തി­ലു­ള്ള പ്ര­സാ­ധ­ന­വും സാ­ദ്ധ്യ­മ­ല്ലെ­ന്നി­രി­ക്കെ, ഫോ­ണ്ട് നിർ­മ്മി­തി­യോ­ടു് പ്ര­സാ­ധ­കർ അ­നു­വർ­ത്തി­ച്ചു­പോ­രു­ന്ന ഉ­ദാ­സീ­ന­ത­യും അ­ലം­ഭാ­വ­വും വെ­ടി­യേ­ണ്ട­തു് അ­വ­രു­ടെ നി­ല­നി­ല്പി­നു് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു്. ഈയൊരു തി­രി­ച്ച­റി­വു് സാം­സ്കാ­രി­കം മാ­ത്ര­മ­ല്ല സാ­ങ്കേ­തി­ക­വും വ്യാ­വ­സാ­യി­ക­വും കൂ­ടി­യാ­ണു്. സ്റ്റാൻ­ഡേർ­ഡൈ­സേ­ഷൻ ബോ­ഡി­ക­ളും സ്റ്റാൻ­ഡേർ­ഡ് നിർ­മ്മാ­ണ­വും പ­രി­പാ­ല­ന­വും അ­വ­യ്ക്കി­ട­യി­ലെ പൊ­രു­ത്ത­ക്കേ­ടു­ക­ളും ക­മ്പ­നി­ക­ളു­ടെ ഇ­ട­പെ­ട­ലും ഒ­ക്കെ­ച്ചേർ­ന്നു സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന സാ­ങ്കേ­തി­ക­പ­രി­സ­ര­ത്തിൽ വ്യ­ക്ത­മാ­യ കാ­ഴ്ച­പ്പാ­ടോ­ടെ­യു­ള്ള സാ­ങ്കേ­തി­ക, രാ­ഷ്ട്രീ­യ ജാ­ഗ്ര­ത­യും ഇ­ട­പെ­ട­ലു­ക­ളും ഗ­വൺ­മെ­ന്റി­ന്റെ ഭാ­ഗ­ത്തു­നി­ന്നും ഉ­ണ്ടാ­കേ­ണ്ടി­യി­രി­ക്കു­ന്നു.

ഗൃ­ഹാ­തു­ര­ത പേ­റു­ന്ന അ­ക്ഷ­രാ­നു­ഭ­വ­ങ്ങൾ
images/dt-anilan.png
അനിലൻ.

പു­തി­യൊ­രു കർ­മ്മ­പ­ദ്ധ­തി­ക്കാ­യി വർ­ഷ­ങ്ങൾ­ക്കു ശേഷം അ­ക്ഷ­ര­ക­ലാ­കാ­ര­ന്മാർ ക­ണ്ടു­മു­ട്ടു­മ്പോ­ഴു­ള്ള സം­സാ­ര­ങ്ങൾ­ക്കു് സാ­ക്ഷി­യാ­കു­ന്ന­തു് വി­സ്മ­യാ­വ­ഹ­മാ­യൊ­ര­നു­ഭ­വ­മാ­ണു്. പലരും ഇ­ന്നു് വൃ­ദ്ധ­രാ­ണു്. ചു­മ­രു­ക­ളിൽ­നി­ന്നു് ചു­മ­രു­ക­ളി­ലേ­ക്കു­ള്ള യാ­ത്ര­ക്കി­ട­യിൽ പ­ങ്കി­ട്ട സൗ­ഹൃ­ദ­ങ്ങ­ളും അ­ദ്ധ്വാ­ന­വും ഇ­ന്നും അ­വ­രു­ടെ ഓർ­മ്മ­ക­ളിൽ പ­ച്ച­പി­ടി­ച്ചു നിൽ­ക്കു­ന്നു. ഗ്രാ­മ­ങ്ങ­ളു­ടെ പാ­ത­യോ­ര­ങ്ങ­ളി­ലും ന­ഗ­ര­ത്തി­ലെ സൈൻ ബോർ­ഡു­ക­ളി­ലും മാ­ത്രം ക­ണ്ണു­ന­ട്ടു് ചു­റ്റു­മു­ള്ള തി­ര­ക്കും ആ­ര­വ­ങ്ങ­ളും ശ്ര­ദ്ധി­ക്കാ­തെ കേ­ര­ള­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം അ­വ­രെ­ത്ര അ­ല­ഞ്ഞി­രി­ക്കു­ന്നു. കാ­ഴ്ച­യിൽ പൊ­ടു­ന്ന­നെ വന്നു പെ­ടു­ന്ന ഇ­തു­വ­രെ ക­ണ്ടി­ട്ടി­ല്ലാ­ത്ത അ­ക്ഷ­ര­രൂ­പം മ­ന­സ്സിൽ ഒ­പ്പി­യെ­ടു­ത്തു് (അ­ന്നു് മൊബൈൽ കാ­മ­റ­യു­മൊ­ന്നു­മി­ല്ല) വീ­ട്ടി­ലെ­ത്തു­മ്പോൾ മ­റ­ന്നു­പോ­കും മു­മ്പെ അവയെ പ­കർ­ത്തി­വെ­ക്കാ­നാ­യി അ­വ­രെ­ന്നും ക്ഷീ­ണ­വും വി­ശ­പ്പും മ­റ­ന്നു. അ­ക്ഷ­ര­ത്ത­ണ്ടു­ക­ളു­ടെ വ­ണ്ണ­വും വളവും നേർ­ത്ത കു­നി­പ്പു­ക­ളും ഇ­രി­പ്പും പരതി അ­വ­രു­ടെ സൂ­ക്ഷ്മ­ദൃ­ഷ്ടി­കൾ സ­ഞ്ച­രി­ച്ചു. അ­ക്ഷ­ര­ങ്ങൾ രൂ­പ­പ്പെ­ടു­മ്പോ­ഴു­ണ്ടാ­കു­ന്ന ക­റു­പ്പി­ന്റെ­യും വെ­ളു­പ്പി­ന്റെ­യും അ­നു­പാ­ത­ങ്ങ­ളിൽ അ­വ­രു­ടെ രാ­ത്രി­ക­ളും പ­ക­ലു­ക­ളും ന­ഷ്ട­പ്പെ­ട്ടു. പ്ര­ത­ല­ത്തി­ന്റെ വി­സ്താ­ര­ത്തി­നും ഉൾ­ക്കൊ­ള്ളി­ക്കേ­ണ്ട വാ­ക്കു­കൾ­ക്കും അ­നു­സൃ­ത­മാ­യി അ­ക്ഷ­ര­വ­ലി­പ്പ­വും ഒ­തു­ക്ക­വും വി­സ്തൃ­തി­യും അവർ ഓരോ നി­മി­ഷ­വും ഗ­ണി­ച്ചെ­ടു­ത്തു­കൊ­ണ്ടി­രു­ന്നു. ആ­ദ്യാ­ക്ഷ­രം മുതൽ അ­വ­സാ­നാ­ക്ഷ­രം വരെ പി­ന്തു­ട­രേ­ണ്ട ജ്യാ­മ­തി­യു­ടെ­യും ശൈ­ലി­യു­ടെ­യും കാ­ലേ­കൂ­ട്ടി­യു­ള്ള ഗണന അ­ബോ­ധ­മാ­യൊ­രു പ്ര­ക്രി­യ­യാ­യി­രു­ന്നു അ­വർ­ക്കു്. നി­ശ്ച­യി­ച്ചു­റ­പ്പി­ച്ച ഓർ­തോ­ഗ്ര­ഫി­ക്ക­നു­സൃ­ത­മാ­യി ബ്ര­ഷു­കൾ ച­ലി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന കോ­ണു­ക­ളും ചെ­രി­വും മർ­ദ്ദ­വും അ­വ­രു­ടെ ഏ­കാ­ഗ്ര­ത­യാ­യി­രു­ന്നു. മ­തി­ലു­ക­ളിൽ പ­ടർ­ന്നു കി­ട­ക്കു­ന്ന അ­ക്ഷ­ര­ങ്ങ­ളു­ടെ ക­റു­പ്പും വര്‍ണ്ണ­വും ജീ­വി­ത­ത്തി­ന്റെ തെ­ളി­ച്ച­മാ­യി­രു­ന്നു. വാ­ഹ­ന­ങ്ങ­ളിൽ ഓ­ടി­മ­റ­യു­ന്ന കാ­ഴ്ച­ക്കാ­രിൽ സൃ­ഷ്ടി­ക്കേ­ണ്ട വാ­യ­ന­യു­ടെ ഫോ­ക്ക­സ്സും ഒ­ഴു­ക്കും തൊ­ഴി­ലി­ന്റെ പ­ര­മ­മാ­യ ല­ക്ഷ്യ­മാ­യി അവർ കരുതി. എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത സൂ­ക്ഷ്മ­ത­ക­ളി­ലേ­ക്കും സ്മൃ­തി­ക­ളി­ലേ­ക്കും അ­വ­രു­ടെ സം­ഭാ­ഷ­ണ­ങ്ങൾ അ­ങ്ങ­നെ നീ­ണ്ടു­പോ­കു­ന്നു. പഴയ കാ­ല­ങ്ങൾ ഓർ­മ്മി­ച്ചെ­ടു­ക്കാ­നു­ള്ള അ­വ­രു­ടെ വ്യ­ഗ്ര­ത­യിൽ മ­ല­യാ­ള­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തി­ന്റെ ഒ­ടു­ങ്ങാ­ത്ത കൈ­പ്പാ­ടു­ക­ളു­ണ്ടു്. വാ­സു­പ്ര­ദീ­പും എസ്. എ. നാ­യ­രും പി. എൻ. മേ­നോ­നും അ­വർ­ക്കു ചു­റ്റു­മി­രു­ന്നു നിർ­ദ്ദേ­ശ­ങ്ങൾ കൊ­ടു­ക്കു­ന്ന­തു­പോ­ലെ തോ­ന്നി­പ്പോ­കു­ന്ന ഒ­ര­നു­ഭ­വ­മാ­ണ­തു്. ഇ­രു­പ­തു­വർ­ഷ­ങ്ങൾ­ക്ക­പ്പു­റം കേ­ര­ളീ­യ­ന്റെ കാ­ഴ്ച­യിൽ വി­ടർ­ന്നു­നി­ന്നി­രു­ന്ന സൗ­ഭാ­ഗ്യം ഡി­ജി­റ്റൽ കാ­ല­ത്തെ ടൈ­പ്പു­ക­ളിൽ കാ­ണാ­നാ­കു­ന്നി­ല്ല­ല്ലോ എ­ന്നോർ­ത്തു­ള്ള അ­വ­രു­ടെ നെ­ടു­വീർ­പ്പു­കൾ വെറും വൈ­യ­ക്തി­ക­മ­ല്ല, മാ­തൃ­ഭാ­ഷ­യു­ടേ­താ­ണെ­ന്ന­റി­യു­ക. ഇ­ങ്ങി­നി വ­രാ­ത­വ­ണ്ണം മ­റ­ഞ്ഞു­പോ­യ ആ കാ­ല­വും കർ­മ്മ­വും അ­ക്ഷ­ര­ങ്ങ­ളിൽ പു­ന­രാ­വാ­ഹി­ക്കാ­നു­ള്ള സമയം അ­തി­ക്ര­മി­ച്ചി­ട്ടി­ല്ലെ­ന്നു് അവരെ ബോ­ദ്ധ്യ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­മ്പോള്‍ അ­വ­രു­ടെ ക­ണ്ണു­ക­ളിൽ ആദ്യം തെ­ളി­യു­ന്ന അ­വി­ശ്വാ­സ­വും പി­ന്നീ­ടു­ള്ള തി­ള­ക്ക­ങ്ങ­ളും ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യ്ക്കു് എ­ങ്ങ­നെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കാൻ ക­ഴി­യും?

images/dt-veerankutty.png
വീ­രാൻ­കു­ട്ടി.

1999-ൽ തി­രു­വ­ന­ന്ത­പു­രം വി. ജെ. ടി. ഹാളിൽ വെ­ച്ചു നടന്ന സ­മർ­പ്പ­ണ­സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ചു പു­റ­ത്തി­റ­ക്കി­യ ല­ഘു­ലേ­ഖ­യി­ല­വ­ത­രി­പ്പി­ച്ച ആ­ശ­യ­ങ്ങൾ അ­ക്ഷ­ര­സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ‘രചന’യുടെ ദീർ­ഘ­ദർ­ശ­നം വെ­ളി­വാ­ക്കു­ന്നു. “… ലി­പി­ക­ളു­ടെ സൗ­ന്ദ­ര്യ­വും വ­ടി­വും ഒരു പൈ­തൃ­ക­ത്തി­ന്റെ സം­സ്കാ­ര­സാ­ര­മാ­ണു് ഉൾ­ക്കൊ­ള്ളു­ന്ന­തു്. അതു് സൗ­ക­ര്യാ­നു­സ­ര­ണം മാ­റ്റി­മ­റി­ക്കു­മ്പോൾ മു­റി­വേൽ­ക്കു­ന്ന­തു് ന­മ്മു­ടെ സൗ­ന്ദ­ര്യ­ബോ­ധ­ത്തി­നു ത­ന്നെ­യാ­ണു്… സ­മ­ഗ്ര­മാ­യ ലി­പി­സ­ഞ്ച­യ­ത്തി­ന്റെ ക­ലി­ഗ്ര­ഫി­യും ടൈ­പോ­ഗ്ര­ഫി­യും മ­ല­യാ­ളി­ക­ളാ­യ ക­ലാ­കാ­ര­ന്മാ­രും സാ­ങ്കേ­തി­ക­വി­ദ­ഗ്ദ്ധ­രും ഏ­റ്റെ­ടു­ക്ക­ണം. മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­ന­നു­ഗു­ണ­മാ­യ പുതിയ അ­നു­പാ­ത­ങ്ങ­ളും വ­ക്ര­ങ്ങ­ളും ഡി­ജി­റ്റൽ ടൈ­പോ­ഗ്ര­ഫി­യിൽ മ­ല­യാ­ളി തന്നെ ക­ണ്ടെ­ത്തേ­ണ്ട­തു­ണ്ടു്. മു­ദ്ര­ണ­ത്തിൽ മ­ല­യാ­ള­ത്തി­ന്റെ യ­ഥാർ­ത്ഥ സൗ­ന്ദ­ര്യം ജ­നി­ക്കാ­നി­രി­ക്കു­ന്ന­തേ­യു­ള്ളു.”

റ­ഫ­റൻ­സ്
  1. അനൂപ് രാ­മ­കൃ­ഷ്ണൻ: മ­ല­യാ­ള­ത്തി­ന്റെ ശരീരം, മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് 89 (6), 2011 ജൂൺ 29.
  2. അനിവർ അ­ര­വി­ന്ദ്: Discussions, http://www.smc.org.
  3. സാനു, എം. കെ.: “ലി­പി­ക­ളു­ടെ സൗ­ന്ദ­ര്യം… ” (കു­റി­പ്പു്)/ഹുസൈൻ, കെ. എച്ച്.: മ­ല­യാ­ളം ഡി. റ്റി. പി., രചന ല­ഘു­ലേ­ഖ, 1999 ജൂലൈ.
  4. ഹുസൈൻ, കെ. എച്ച്.: മ­ല­യാ­ളം ടൈ­പ്പോ­ഗ്ര­ഫി. കേരള പഠന കോൺ­ഗ്ര­സ്സ് 2015.
  5. Timothy Donaldson: Shapes for sounds (cowhouse). Mark Batty Publisher, 2008.
  6. Celluloid Calligraphy: https://malayalamfilmtitles.wordpress. com/ and http://annyas.com/.

രചന, മീര, കേ­ര­ളീ­യം, ഉറൂബ്, സു­ന്ദർ, ടി­യെൻ­ജോ­യ്, എ­ഴു­ത്തു് എന്നീ സ്വ­ത­ന്ത്ര ഫോ­ണ്ടു­ക­ളു­ടെ ഡി­സൈ­ന­റാ­ണു് ലേഖകൻ.

കെ. എച്ച്. ഹു­സൈന്‍
images/hussain.jpg

തൃശൂർ ജി­ല്ല­യിൽ, കൊ­ടു­ങ്ങ­ല്ലൂ­രിൽ 1952-ൽ ജനനം. സ്കൂൾ വി­ദ്യാ­ഭ്യാ­സം ഏ­റി­യാ­ടു് കേ­ര­ള­വർ­മ്മ ഹൈ­സ്കൂ­ളിൽ; ഗ­ണി­ത­ശാ­സ്ത്രം ഐ­ച്ഛി­ക­മാ­യി ആലുവ യുസി കോ­ളേ­ജിൽ നി­ന്നും ബി­രു­ദം; കേരള സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നും ലൈ­ബ്ര­റി സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം; മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നും പി­എ­ച്ഡി. കേരള ഫോ­റ­സ്റ്റ് റി­സർ­ച്ച് ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ലൈ­ബ്ര­റി ആന്റ് ഇൻ­ഫർ­മേ­ഷൻ വി­ഭാ­ഗ­ത്തിൽ ശാ­സ്ത്ര­ജ്ഞ­നാ­യി സേവനം അ­നു­ഷ്ഠി­ച്ചു. ഭാ­ഷാ­സാ­ങ്കേ­തി­ക­ത, ലിപി രൂ­പ­ക­ല്പ­ന, വി­ക­സ­നം എന്നീ മേ­ഖ­ല­ക­ളിൽ ക­ഴി­ഞ്ഞ മൂ­ന്നു ദ­ശാ­ബ്ദ­മാ­യി പ്ര­വർ­ത്തി­ച്ചു വ­രു­ന്നു. രചന, മീര, കേ­ര­ളീ­യം, ഉറൂബ്, സു­ന്ദർ, ജ­ന­യു­ഗം, ടിഎൻ ജോയ്, സുഗതൻ, മീര ഇനിമൈ (തമിഴ്), ഉണ്ണി (ഇം­ഗ്ലീ­ഷ്) എന്നീ സ്വ­ത­ന്ത്ര ഫോ­ണ്ടു­ക­ളു­ടെ ഡി­സൈ­ന­റാ­ണു് ലേഖകൻ. രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പ്പോ­ഗ്ര­ഫി­യു­ടെ സ്ഥാ­പ­കാം­ഗ­ങ്ങ­ളിൽ ഒ­രാ­ളാ­ണു്. ജ­ന­യു­ഗം പ­ത്ര­ത്തി­ന്റെ ഉ­ല്പാ­ദ­നം സ്വ­ത­ന്ത്ര സോ­ഫ്റ്റ് വേ­റി­ലേ­യ്ക്കു­ള്ള പ­രി­വർ­ത്ത­ന­ത്തിൽ നിർ­ണ്ണാ­യ­ക പങ്കു വ­ഹി­ച്ചു.

വി­വാ­ഹി­ത­നാ­ണു്. രാ­ജ­മ്മ ജീ­വി­ത­പ­ങ്കാ­ളി­യും മീര മ­ക­ളു­മാ­ണു്.

Colophon

Title: Digital Kalaththe Malayala Aksharangal (ml: ഡി­ജി­റ്റൽ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ).

Author(s): K. H. Hussain.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-01.

Deafult language: ml, Malayalam.

Keywords: Article, K. H. Hussain, Digital Kalaththe Malayala Aksharangal, കെ. എച്ച്. ഹു­സൈന്‍, ഡി­ജി­റ്റൽ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Calligraphy by N. Bhattathiri . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.