SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Evening_scene.jpg
Evening scene with full moon and persons, a painting by Abraham Pether (1756–1812).
പ­തി­നാ­ലാം രാവു്
എം. എൻ. കാ­ര­ശ്ശേ­രി
ഗാ­ന­വി­ഭാ­ഗം: വി­ശ­ദാം­ശ­ങ്ങൾ

സം­ഗീ­ത­സം­വി­ധാ­നം: കെ. രാഘവൻ

ഗാനം-1

അ­ഹ­ദോ­ന്റെ തി­രു­നാ­മം…

രചന: പൂ­വ­ച്ചൽ ഖാദർ

ആ­ലാ­പ­നം: നി­ല­മ്പൂർ ഷാജി

ഗാനം-2

പ­നി­നീ­രു പെ­യ്യു­ന്നു പ­തി­നാ­ലാം­രാ­വിൽ… (ശൃം­ഗാ­ര­ഭാ­വം)

രചന: കാ­നേ­ഷ് പൂ­നൂ­രു്

ആ­ലാ­പ­നം: ജ­യ­ച­ന്ദ്രൻ

ഗാനം-3

മ­ണ­വാ­ട്ടി കരം കൊ­ണ്ടു്…

രചന: പൂ­വ­ച്ചൽ ഖാദർ

ആ­ലാ­പ­നം: മൂസ്സ എ­ര­ഞ്ഞോ­ളി, വി­ള­യിൽ വത്സല

ഗാനം-4

പെ­രു­ത്തു് മൊ­ഞ്ചു­ള്ള­രു­ത്തി­യോ­ടു്…

രചന: പി. ടി. അ­ബ്ദു­റ­ഹി­മാൻ

ആ­ലാ­പ­നം: ബ്ര­ഹ്മാ­ന­ന്ദ­നും സം­ഘ­വും

ഗാനം-5

പ­നി­നീ­രു് പെ­യ്യു­ന്നു പ­തി­നാ­ലാം രാവിൽ… (ശോ­ക­ഭാ­വം)

രചന: കാ­നേ­ഷ് പൂ­നൂ­രു്

ആ­ലാ­പ­നം: ജ­യ­ച­ന്ദ്രൻ

തു­ട­ക്കം

ഗം­ഭീ­ര­മാ­യ പു­രു­ഷ­സ്വ­ര­ത്തിൽ ഒ­ര­ശ­രീ­രി:

“ബി­സ്മി­ല്ലാ­ഹിർ റ­ഹ്മാ­നിർ­റ­ഹീം”

അതു തീ­രു­ന്ന­തോ­ടെ യ­വ­നി­ക­യിൽ മു­സ്ലീ­ങ്ങ­ളു­ടെ പു­ണ്യ­ദേ­വാ­ല­യ­മാ­യ ക­അ­ബ­യു­ടെ ചി­ത്രം. അതു പ­ര­വ­താ­നി­യിൽ തു­ന്നി­പ്പി­ടി­പ്പി­ച്ചി­രി­ക്കു­ക­യാ­ണു്. ആ ചി­ത്ര­ത്തി­ന്റെ മ­ദ്ധ്യ­ഭാ­ഗ­ത്തേ­ക്കു് ക്യാ­മ­റ പെ­ട്ടെ­ന്നു് സൂം ചെ­യ്യു­ന്നു. ചി­ത്ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ക്യാ­മ­റ കാ­ണി­ച്ചു­ത­രു­ന്ന­തോ­ടെ ഒ­ര­ശ­രീ­രി ഗാനം ആ­രം­ഭി­ക്കു­ന്നു:

അ­ഹ­ദോ­ന്റെ തി­രു­നാ­മം മൊ­ളി­ന്തി­ന്തെ സ­മ­യ­ത്തു്

ദുആ ചെ­യ്തു് കരം മു­ത്തി തെ­ളി­ന്തു് റബ്ബേ-​തുദിയാൽ

ക­ട­ക്ക­ട്ടെ ന­ബി­യോ­രിൽ സ­ലാ­മും വി­ണ്ടേ

സു­ബ്ഹി ബാ­ങ്കി­ലു­ണർ­ന്തി­ട്ടു് വു­ളു­വു­ള്ള മ­ന­ത്താ­ലേ

സു­ജൂ­ദി­ലി­ന്നു­യ­ര്ണോ­രി­സ്ലാം നാടു്-​മനിതരൂ്

ത­ഴ­മ്പു­ള്ള വി­രി­നെ­റ്റി ത­ട­വി­ക്കൊ­ണ്ടേ

മ­നം­പോ­ലെ മൊകം കാ­ട്ടി

മ­ന്സ­ന്റെ സൊകം കാ­ത്തു്

ക­ര്ത്താൽ സ്നേ­ഹ­ത്തിൻ അലിഫെഴുതും-​അവരുടെ

പ­ട­പ്പാ­ട്ടിൻ­നി­ണ­ത്തി­ലും കി­ളുർ­ക്കും കെ­സ്സ്

അ­ഴ­കി­ന്റെ മെ­തി­യ­ടി­യ­ട­യാ­ളം പ­തി­ന്തു­ള്ളെ

വ­ഴി­വ­ക്കിൽ അ­റ­ബി­പ്പൂ മ­ലർ­ന്തു് നിണ്ടേ-​മറവിൽ

തി­ള­ങ്ങു­ന്ന സു­റു­മ­ക്ക­ണ്ണി­ള­ക്കം കണ്ടേ

ആ പൂ­വി­യി­ന്റൊ­രു കോ­ണി­ലു്

കി­നാ­വെ­ന്തെ­ന്ന­റി­യാ­തെ

പ­തി­നാ­ലാം രാ­വി­നൊ­ത്തു് വ­ളർ­ന്ന ബീവി-​അവളുടെ

ഹൃ­ദ­യ­ത്തി­ലു് മണം തൂകി അ­ണ­യ്ന്ത മാരൻ

ഉടയവൻ വി­ധി­ത്തു­ള്ള വ­ഴി­യാ­ലേ പി­രി­ന്തേ പോയ്

കരൾ ര­ണ്ടു­മൊ­ഴു­ക്കി­യ പിരിശത്തേനാർ-​ഉലകിലു്

കൊ­തി­യെ­ല്ലാം പ­ടൈ­ത്ത­വൻ എ­ടു­ത്തു­കൊ­ണ്ടാർ.

പാ­ട്ടി­ന്റെ ഏ­താ­നും വരികൾ ക­ഴി­യു­മ്പോൾ ക­അ­ബ­യു­ടെ ചി­ത്രം അ­പ്ര­ത്യ­ക്ഷ­മാ­യി. അ­തി­ന്റെ തു­ടർ­ച്ച­യാ­യി ടൈ­റ്റി­ലു­കൾ തെ­ളി­യു­ന്നു. അവ ആദ്യം അറബി-​മലയാളത്തിലും പി­ന്നീ­ടു് അ­തി­നോ­ടു് രൂ­പ­സാ­ദൃ­ശ്യ­മു­ള്ള മ­ല­യാ­ള­ലി­പി­യി­ലു­മാ­ണു്.

ടൈ­റ്റി­ലു­കൾ ഒരു ഗ്രാ­മ­ത്തി­ലെ സൂ­ര്യോ­ദ­യ­ത്തിൽ അ­വ­സാ­നി­ക്കു­ന്നു. ക്യാ­മ­റ ആ പു­രാ­ത­ന­ഗ്രാ­മ­ത്തി­ന്റെ വിവിധ മു­ഖ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ക­യാ­യി:

മു­സ്ലീം­പ­ള്ളി, ജാറം, ചാ­യ­പ്പീ­ടി­ക­കൾ, ഇ­ടു­ങ്ങി­യ തെ­രു­വു്, പാടം, വീ­ടു­കൾ, ബീ­ഡി­ത്തെ­റു­പ്പു് കേ­ന്ദ്ര­ങ്ങൾ, പ­ള്ളി­ക്കു­ളം, ചെ­ങ്കു­ത്താ­യ നടവഴി, ചി­ത­റി­ക്കി­ട­ക്കു­ന്ന ഖ­ബ­റു­കൾ, വെ­ള്ള­മെ­ടു­ക്കു­വാൻ കു­ട­ങ്ങ­ളു­മാ­യി പോ­കു­ന്ന ഉ­മ്മ­മാർ, ക­ന്നു­ക­ളു­മാ­യി പാ­ട­ത്തേ­ക്കു് നീ­ങ്ങു­ന്ന കൃ­ഷീ­വ­ലൻ­മാർ, പാ­ട­ത്തി­ന്റെ അ­രി­കി­ലെ തോ­ട്ടി­ലൂ­ടെ കു­ണു­ങ്ങി­യൊ­ഴു­കു­ന്ന കൊ­ച്ച­രു­വി… ഗ്രാ­മം ഉ­ണ­രു­ക­യാ­ണു്.

ഈ ചി­ത്ര­ങ്ങൾ­ക്കി­ട­യി­ലെ­വി­ടെ­യോ ആ ഗാനം ന­ഷ്ട­പ്പെ­ട്ടു.

സീൻ: 1

പകൽ

ബീ­ഡി­ത്തെ­റു­പ്പു് കേ­ന്ദ്രം—പുറം

മാനു, അബു, തെ­റു­പ്പു­കാർ.

ബീ­ഡി­യി­ല­ക­ളിൽ ച­ലി­ക്കു­ന്ന ക­ത്രി­ക. ജ­നാ­ല­യി­ലൂ­ടെ ഊർ­ന്നു­വീ­ഴു­ന്ന വെ­ളി­ച്ച­ത്തിൽ ക­ത്രി­ക­യു­ടെ ച­ല­ന­ത്തി­ന്റെ ഭംഗി. അ­വ­യോ­ടൊ­പ്പം താ­ള­ത്തിൽ ച­ലി­ക്കു­ന്ന വി­ര­ലു­കൾ. തെ­റു­പ്പു­കാർ കാൽ­മു­ട്ടിൽ വെച്ച മു­റ­ങ്ങ­ളിൽ ബീ­ഡി­യു­ടെ കൊ­ച്ചു­കൂ­ന­കൾ. കാൽ­മു­ട്ടിൽ ബീഡി കെ­ട്ടാ­നു­ള്ള നൂലു ശ­രി­പ്പെ­ടു­ത്തു­ക­യാ­ണു് അബു.

ബീ­ഡി­ത്തെ­റു­പ്പു കേ­ന്ദ്ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ: പു­ക­പി­ടി­ച്ച ചു­മ­രിൽ ക­ല­ണ്ട­റു­കൾ, ക­രി­ക്ക­ട്ട ചി­ത്ര­ങ്ങൾ…

കു­മ്പി­ട്ടി­രു­ന്നു് ബീഡി തെ­റു­ക്കു­ന്ന മാ­പ്പി­ള­മാർ.

ആ മു­റി­യി­ലേ­ക്കു് പൊ­തി­യി­ടാ­ത്ത നാ­ല­ഞ്ചു­കെ­ട്ടു് ബീ­ഡി­യു­മാ­യി ക­ട­ന്നു­വ­രു­ന്ന പ­ന്ത്ര­ണ്ടു­കാ­രൻ മാനു.

അബു അ­വ­നെ­ക്ക­ണ്ടു് മു­ഖ­മു­യർ­ത്തി, പ­രി­ചി­ത­ഭാ­വ­ത്തിൽ ചി­രി­ച്ചു. മാനു ബീഡി നീ­ട്ടി. അബു അതു് വാ­ങ്ങി കാ­ശു­കൊ­ടു­ക്കു­ന്നു.

മാനു വലിയ ആളുടെ ഭാ­വ­ത്തിൽ നാണയം തി­രി­ച്ചും മ­റി­ച്ചും നോ­ക്കി. എ­ന്നി­ട്ടൊ­രു ചോ­ദ്യം:

“ഇ­തെ­ടു­ക്ക്വോ?”

അബു ത­മാ­ശ­മ­ട്ടിൽ ക­യ്യോ­ങ്ങി:

“പോടാ. ഒരു ശു­ജാ­യി!”

ബീ­ഡി­ത്തെ­റു­പ്പു­കാ­രു­ടെ കൂ­ട്ട­ച്ചി­രി.

മാനു ഓടി. അബു പി­റ­കിൽ നി­ന്നു് വി­ളി­ച്ചു­പ­റ­ഞ്ഞു:

“ടാ, അ­ടു­ത്താ­ഴ്ചേ­ണു് നീർ­ച്ച. ര­ണ്ടാ­യി­രം ബീഡി അതികം വേ­ണം­ന്നു് പറയു്.”

കട്ട്

സീൻ: 2

പകൽ

തെ­രു­വു്—പുറം

മാനു.

മാനു നി­ര­ത്തി­ലേ­ക്കി­റ­ങ്ങു­ന്നു. അ­വ­ന്റെ വീ­ക്ഷ­ണ­ത്തിൽ ക്യാ­മ­റ തെ­രു­വും പ­രി­സ­ര­വും പ­കർ­ത്തു­ന്നു.

അ­വ­നെ­ക്ക­ട­ന്നു്, പു­സ്ത­ക­ങ്ങ­ളും സ്ലേ­റ്റു­മാ­യി മ­ദ്ര­സ്സ­യി­ലേ­ക്കു് പോ­കു­ന്ന മാ­പ്പി­ള­ക്കു­ട്ടി­കൾ. അ­വ­രോ­ടു് ഒരു ചിരി പാ­സ്സാ­ക്കി അവൻ തി­ടു­ക്ക­പ്പെ­ട്ടു് ന­ട­ന്നു. ആ ന­ട­ത്തം ഓ­ട്ട­മാ­യി. തോടും പ­ള്ളി­യും ക­ട­ന്നു് ചെ­ങ്കു­ത്താ­യ വ­ഴി­യി­ലൂ­ടെ ഓ­ടു­ന്ന മാ­നു­വി­ന്റെ വി­ദൂ­ര­ദൃ­ശ്യം.

കട്ട്

സീൻ: 3

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു, പാ­ത്തു­മ്മ.

ബീ­ഡി­മു­റം മ­ടി­യിൽ വെ­ച്ചു് കു­മ്പി­ട്ടി­രു­ന്നു് ബീഡി തെ­റു­ക്കു­ന്ന പാ­ത്തു­മ്മ. മാനു അ­വി­ടേ­ക്കു് ക­ട­ന്നു­വ­രു­ന്ന­തു് വാ­തി­ലി­ലൂ­ടെ ക്യാ­മ­റ കാ­ണി­ച്ചു ത­രു­ന്നു­ണ്ടെ­ങ്കി­ലും പാ­ത്തു­മ്മ അ­ത­റി­യു­ന്നി­ല്ല. വ­ന്നു­ക­യ­റു­ന്ന­തോ­ടെ മാനു വി­ളി­ക്കു­ന്നു:

“ഉമ്മാ”

ഇല ചു­രു­ട്ടു­ന്ന­തിൽ നി­ന്നു് ത­ല­യു­യർ­ത്തു­ന്ന പാ­ത്തു­മ്മ. ദുഃ­ഖാ­കു­ല­മാ­ണു് മുഖം. മാനു പൈസ നീ­ട്ടു­ന്നു. അതു വാ­ങ്ങി കാ­ച്ചി­ത്തു­ണി­യു­ടെ കോ­ന്ത­ല­യിൽ കെ­ട്ടു­ന്ന പാ­ത്തു­മ്മ­യു­ടെ കൈ­യി­ന്റെ സ­മീ­പ­ദൃ­ശ്യം.

കട്ട്

സീൻ: 4

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു, പാ­ത്തു­മ്മ.

മാ­നു­വി­നു് ചായ കൊ­ടു­ക്കു­ന്ന പാ­ത്തു­മ്മ. കട്ടൻ ചായ, ക­പ്പ­പ്പു­ഴു­ക്കു് എ­ന്നി­വ­യു­ടെ സ­മീ­പ­ദൃ­ശ്യം. എന്തോ ഓർ­ത്തു­കൊ­ണ്ടു് കപ്പ വി­ള­മ്പു­ന്ന പാ­ത്തു­മ്മ. മാ­നു­വി­ന്റെ ശ്ര­ദ്ധ ആ­ഹാ­ര­ത്തി­ലാ­ണു്. അവൻ ഒ­ന്നു് ര­ണ്ടു് കഷ്ണം കപ്പ ക­ഴി­ച്ചു. എന്തോ ഓർ­ത്തി­ട്ടെ­ന്ന­വ­ണ്ണം ചോ­ദി­ച്ചു:

“എളേമ കു­ടി­ച്ചോ മ്മാ?”

പാ­ത്തു­മ്മ:
“ല്ല. ഓളു് കു­ടി­ച്ചോ­ളും. യ്യു് കു­ടി­ച്ചോ.”
ചായ കു­ടി­ക്കു­ന്ന മാ­നു­വി­നെ വാ­ത്സ­ല്യ­ത്തോ­ടെ നോ­ക്കി­യി­രി­ക്കു­ന്ന പാ­ത്തു­മ്മ.
മാനു:
(പെ­ട്ടെ­ന്നു് ഓർമ്മ വ­ന്നി­ട്ടു്) “മ്മാ അ­ടു­ത്താ­ഴ്ചേ­ണു് നീർ­ച്ച. ര­ണ്ടാ­യി­രം ബീഡി അതികം വേ­ണം­ന്നു് അ­ബൂ­ആ­ക്ക പ­റ­ഞ്ഞീ­നി.”
പാ­ത്തു­മ്മ­യു­ടെ മു­ഖ­ത്തി­ന്റെ ക്ലോ­സ­പ്പ്.

പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ച്ച­യു­ടെ ശ­ബ്ദ­കോ­ലാ­ഹ­ല­ങ്ങൾ. കോൽ­ക്ക­ളി­യു­ടെ­യും മ­റ്റും നേർ­ത്ത­ശ­ബ്ദം. അ­വ­ക്കി­ട­യിൽ അ­വ്യ­ക്ത­മാ­യി കേൾ­ക്കു­ന്ന മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഇ­ശ­ലു­കൾ.

പാ­ത്തു­മ്മ­യു­ടെ ക്ലോ­സ­പ്പ് തി­ര­ശ്ശീ­ല­യിൽ നി­റ­ഞ്ഞു­നിൽ­ക്കു­ന്നു. അ­വ­ളെ­ന്തോ ഓർ­ത്തു­പോ­യി. ഒരു മി­നി­റ്റ് ക­ഴി­ഞ്ഞു് പാ­ത്തു­മ്മ മകനു് മ­റു­പ­ടി കൊ­ടു­ത്തു:

“ങ്ഉം”

കട്ട്

സീൻ: 5

പകൽ

കി­ണ­റ്റിൻ­ക­ര—പുറം

ബീവി.

തി­ര­ശ്ശീ­ല­യിൽ നി­റ­ഞ്ഞു­നിൽ­ക്കു­ന്ന തുടി.

തു­ടി­യിൽ വ­ലി­ഞ്ഞു­ക­യ­റു­ന്ന ബ­ക്ക­റ്റ്. ച­ന്ത­മു­ള്ള ര­ണ്ടു് കൈകൾ അതു വ­ലി­ച്ചു­ക­യ­റ്റു­ന്നു.

കി­ണ­റി­ന്റെ ടോ­പ്പ് ആംഗിൾ ദൃ­ശ്യം.

ബ­ക്ക­റ്റ് ക­യ­റി­വ­രു­ന്ന­തി­ന്റെ വി­ശ­ദ­മാ­യ ദൃ­ശ്യം.

ബ­ക്ക­റ്റെ­ടു­ത്തു് കു­ട­ത്തി­ലേ­ക്കു വെ­ള്ള­മൊ­ഴി­ക്കു­മ്പോൾ ബീ­വി­യെ വി­ശ­ദ­മാ­യി ക്യാ­മ­റ കാ­ണി­ച്ചു­ത­രു­ന്നു.

കട്ട്

സീൻ: 5 എ

ഒ­ക്കിൽ­വെ­ച്ച കു­ട­വു­മാ­യി ക്യാ­മ­റ­യു­ടെ നേരെ ന­ട­ന്നു­വ­രു­ന്ന ബീവി.

അ­വ­ളു­ടെ പി­റ­കിൽ മ­ങ്ങി­മ­ങ്ങി­പ്പോ­വു­ന്ന കി­ണ­റ്റിൻ­ക­ര.

സീൻ: 6

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

ബീവി, മാനു, പാ­ത്തു­മ്മ.

അ­ടു­ക്ക­ള­യിൽ മാനു ചായ കു­ടി­ച്ചു­തീ­രു­ക­യാ­ണു്. പാ­ത്തു­മ്മ മുറം മ­ടി­യിൽ വെ­ച്ചു് ബീഡി തെ­റു­ക്കു­ന്ന­തു് വാ­തി­ലി­ലൂ­ടെ കാണാം. ആ കൊ­ച്ചു കു­ടി­ലി­ന്റെ ഉ­മ്മ­റ­ത്താ­ണു് പാ­ത്തു­മ്മ ഇ­രി­ക്കു­ന്ന­തു്.

അ­ടു­ക്ക­ള­യി­ലേ­ക്കു കു­ട­വു­മാ­യി ക­ട­ന്നു­വ­രു­ന്ന ബീവി.

വലിയ ക­ല­ത്തി­ലേ­ക്കു് വെ­ള്ള­മൊ­ഴി­ക്കാൻ കു­നി­യു­ന്ന ബീവി. അ­പ്പോൾ പി­റ­കിൽ­നി­ന്നു് മാ­നു­വി­ന്റെ വിളി:

“എളേമാ”

മ­ന്ദ­ഹാ­സ­പൂർ­വ്വം തി­രി­ഞ്ഞു­നോ­ക്കു­ന്ന ബീ­വി­യു­ടെ മു­ഖ­ത്തി­ന്റെ ക്ലോ­സ­പ്പ്.

മാനു:
“അ­ടു­ത്താ­ഴ്ചേ­ണു് നീർ­ച്ച”
ബീവി:
(ഉ­ത്സാ­ഹ­പൂർ­വ്വം) “തന്നേ?”
മാനു ‘അതേ’ എന്ന അർ­ത്ഥ­ത്തിൽ ത­ല­യാ­ട്ടു­ന്നു. ആ ഫ്രെ­യി­മി­നു് മു­ക­ളിൽ വ­ന്നു­വീ­ഴു­ന്ന പാ­ത്തു­മ്മ­യു­ടെ ശബ്ദം:

“വേം മ­ദ്ര­സ്സീ പോകാൻ നോ­ക്കെ­ടാ. നി­ന്നു് പു­ന്നാ­രം പ­റ്യാ­തെ.”

കട്ട്

സീൻ: 7

പകൽ

മ­ദ്ര­സ്സ—അകം

മു­സ്ല്യാർ, മാനു, കു­ട്ടി­കൾ.

ക­റു­ത്ത ബോർ­ഡിൽ ചോ­ക്കു­കൊ­ണ്ടു് അറബി ലി­പി­കൾ കു­റി­ക്കു­ന്ന വി­ര­ലു­ക­ളു­ടെ ക്ലോ­സ­പ്പ്. മു­സ്ല്യാ­രു­ടെ പി­റ­കു­വ­ശം മാ­ത്ര­മേ കാ­ണു­ന്നു­ള്ളൂ. ബോർ­ഡി­ലെ ലി­പി­കൾ ‘മു­ഹ­മ്മ­ദ് നബി (സ)’ എ­ന്നാ­യി­ത്തീ­രു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ കു­ട്ടി­ക­ളു­ടെ ബഹളം.

ബഹളം ക­ന­ക്കു­ന്ന­തോ­ടെ ബോർ­ഡിൽ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന മു­സ്ല്യാർ ദേ­ഷ്യ­പ്പെ­ട്ടു് മുഖം തി­രി­ക്കു­ന്നു. മു­സ്ല്യാ­രു­ടെ ക്ലോ­സ­പ്പ്. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ: തി­ക്കി­ത്തി­ര­ക്കി­യി­രി­ക്കു­ന്ന കു­ട്ടി­കൾ—തൊ­പ്പി­യി­ട്ട­തും ഉ­റു­മാ­ലു കെ­ട്ടി­യ­തും മൊ­ട്ട­യ­ടി­ച്ച­തും മു­ടി­വ­ളർ­ത്തി­യ­തു­മാ­യ അനേകം തലകൾ. മ­ക്ക­ന­യി­ട്ട­വ­രും ത­ട്ട­മി­ട്ട­വ­രു­മാ­യ പെൺ­കു­ട്ടി­കൾ. മു­സ്ല്യാർ നോ­ക്കു­ന്ന­തോ­ടെ എ­ല്ലാ­വ­രും നി­ശ്ശ­ബ്ദ­രാ­വു­ന്നു. അ­ക്കൂ­ട്ട­ത്തിൽ ത­ല­യി­ലൊ­രു ഉ­റു­മാ­ലും കെ­ട്ടി മാ­നു­വും ഇ­രി­പ്പു­ണ്ടു്.

മു­സ്ല്യാർ മേ­ശ­മേൽ ചൂരൽ കൊ­ണ്ട­ടി­ച്ചു് ആ­ജ്ഞാ­പി­ക്കു­ന്നു:

“ഖും”

കു­ട്ടി­കൾ ഒ­ന്നി­ച്ചെ­ഴു­ന്നേൽ­ക്കു­ന്നു.

മു­സ്ല്യാർ:
“ഇ­ജ്ലി­സ്”
കു­ട്ടി­കൾ ഒ­ന്നി­ച്ചു് ഇ­രി­ക്കു­ന്നു.

മു­സ്ല്യാർ ഇ­ട­ത്തേ കൈ­കൊ­ണ്ടു് പു­റം­ചൊ­റി­യു­ന്നു. അതു തു­ടർ­ന്നു­കൊ­ണ്ടു് ഒരു ചോ­ദ്യം:

“ഞ­മ്മ­ളെ മു­ത്ത്ന­ബീ­ന്റെ പേ­രെ­ന്താ?”

മു­സ്ല്യാർ ഒരു കു­ട്ടി­യെ നോ­ക്കി. അവൻ എ­ഴു­ന്നേ­റ്റു നി­ന്നു.

കു­ട്ടി:
“മു­ഹ­മ്മ­ദ് നബി.”
മു­സ്ല്യാർ തി­രു­ത്തി:
“മു­ഹ­മ്മ­ദ് മു­സ്ത­ഫാ സ­ല്ല­ല്ലാ­ഹു അലൈഹി വ­സ­ല്ലം. ന­ബി­ന്റെ വാ­പ്പാ?”
മ­റ്റൊ­രു കു­ട്ടി:
“അ­ബ്ദു­ല്ല”
മു­സ്ല്യാർ വീ­ണ്ടും

“അ­വ­രു­ടെ ബാപ്പ”

വേ­റൊ­രു കു­ട്ടി:
“അ­ബ്ദുൽ മു­ത്ത­ലി­ബ്”
മു­സ്ല്യാർ:
“അ­വ­രു­ടെ ബാപ്പ”
മ­റ്റൊ­രു കു­ട്ടി:
“ഹാശിം”
മു­സ്ല്യാർ:
“അ­വ­രു­ടെ വാ­പ്പാ?”
ഇ­ത്ത­വ­ണ എ­ഴു­ന്നേ­റ്റു­നി­ന്ന­തു് മാ­നു­വാ­ണു്. അ­വ­ന്റെ മു­ഖ­ത്തു് ഉ­ത്ത­രം അ­റി­ഞ്ഞു­കൂ­ടാ­ത്ത­തി­ന്റെ പ­രി­ഭ്ര­മം.
മു­സ്ല്യാർ വീ­ണ്ടും:
“അ­വ­രു­ടെ വാ­പ്പാ?”
മാനു നി­ശ്ശ­ബ്ദം.
മു­സ്ല്യാർ:
“നി­ച്ച­ല്ല, ല്ലേ? ബടെ ബാടാ.”
മു­സ്ല്യാർ ചൂരൽ ക­യ്യി­ലെ­ടു­ക്കു­ന്നു. പേ­ടി­ച്ചു പേ­ടി­ച്ചു മേ­ശ­യു­ടെ സ­മീ­പ­ത്തേ­ക്കു വ­രു­ന്ന മാനു.
മു­സ്ല്യാർ:
“നീ­ട്ടെ­ടാ ക­യ്യു്”
മാ­നു­വി­ന്റെ നീ­ട്ടി­പ്പി­ടി­ച്ച കൈ­യി­ന്റെ ക്ലോ­സ­പ്പ്. ആ ഫ്രെ­യി­മി­നു മു­ക­ളിൽ വീ­ഴു­ന്ന മു­സ്ല്യാ­രു­ടെ ശബ്ദം:

“കി­ട്ട്യാ­ത്ത­ന്നേ പ­ടി­ക്കു­ള്ളൂ, ല്ലേ?”

മു­സ്ല്യാ­രു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. ആ മു­ഖ­ത്തു് ദേ­ഷ്യം ഏ­റി­വ­രു­ന്നു:

“ഹാശിം എ­ന്നോ­രെ വാ­പ്പാ­ന്റെ പേരു് മാണ്ട—മു­ഹ­മ്മ­ദ് ന­ബി­ന്റെ പേരു് നി­ച്ച­ണ്ടെ­ടാ അ­ന­ക്കു്?”

കു­ട്ടി­കൾ ചി­രി­ക്കു­ന്നു. മാ­നു­വി­നു് ആ പ­രി­ഭ്ര­മ­ത്തി­നി­ട­യി­ലും ചി­രി­പൊ­ട്ടി­പ്പോ­വു­ന്നു.

മു­സ്ല്യാർ:
(ശു­ണ്ഠി­യോ­ടെ) “ന്താ­ടാ മു­ഹ­മ്മ­ദ് ന­ബി­ന്റെ പേരു്?”
മാനു:
(ചി­രി­യോ­ടെ) “മു­ഹ­മ്മ­ദ് നബി.”
കു­ട്ടി­കൾ ആർ­ത്തു­ചി­രി­ക്കു­മ്പോ­ഴേ മു­സ്ല്യാർ­ക്കു് അ­ബ­ദ്ധം മ­ന­സ്സി­ലാ­കു­ന്നു­ള്ളൂ. ജാള ്യത മ­റ­ച്ചു­വെ­ച്ചു­കൊ­ണ്ടു് ക­ല്പി­ക്കു­ന്നു:

“പോ­യി­രി­ക്കെ­ടാ ബഹൂലേ”

ഇ­ളം­ചി­രി പ­ര­ക്കു­ന്ന മാ­നു­വി­ന്റെ മുഖം.

കട്ട്

സീൻ: 8

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

ബീവി, സുലൈഖ.

ക­റു­ത്ത പു­ഴ­പോ­ലെ യ­വ­നി­ക­യിൽ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന മു­ടി­യി­ഴ­കൾ. അതിൽ അ­രി­ച്ചു­ന­ട­ക്കു­ന്ന മ­നോ­ഹ­ര­മാ­യ വി­ര­ലു­കൾ.

മു­റ്റ­ത്തി­രു­ന്നു് സു­ലൈ­ഖ­യു­ടെ തലയിൽ പേൻ നോ­ക്കു­ന്ന ബീവി.

സുലൈഖ എന്തോ ഓർ­ത്തി­രി­ക്കു­ക­യാ­ണു്. പ­ശ്ചാ­ത്ത­ല­ത്തിൽ ഒരു കെ­സ്സു് പാ­ട്ടി­ന്റെ അ­വ്യ­ക്ത­മ­ധു­ര­മാ­യ ഈണം. ഓർ­മ്മ­യു­ടെ തു­ടർ­ച്ച­പോ­ലെ സുലൈഖ സം­സാ­രി­ച്ചു­തു­ട­ങ്ങു­ന്നു:

“നീർ­ച്ച ബടെ അ­ടു­ത്തു് പോയി.”

ബീവി:
“ങ് ആ… അ­ന­ക്കു് കോളു് തന്നെ.”
സുലൈഖ:
“ന്താ-​ഇന്ക്കായിട്ടൊരു കോളു്?”
ബീവി:
(സു­ലൈ­ഖ­യു­ടെ ക­വി­ളിൽ നു­ള്ളി­ക്കൊ­ണ്ടു്)“ഇ­ക്കൊ­ല്ല­ത്തെ നീർ­ച്ച­ക്കു് ബ­ന്നാ­പ്പി­ന്നെ മോളെ കാ­നോ­ത്തു് ന­ട­ത്തീ­ട്ട­ല്ലേ ബാപ്പ പോ­വ്വ്വ­ള്ളൂ.”
സുലൈഖ:
(ദുഃഖം) “അ­ങ്ങ­നെ പ­റ­ഞ്ഞാ പോ­യ­തു്. വ­യ­നാ­ട്ടി­ലു് മ­ല­മ്പ­നി പി­ടി­ച്ചു ഒ­രു­പാ­ടീ­സം കെ­ട­ന്ന്ക്ക്ണു്. പണി എ­ട്ക്കാൻ ആ­വ­ത്ണ്ടാ­യി­ട്ടു് വേ­ണ്ടേ മു­ക്കാ­ല്ണ്ടാ­ക്കാൻ?”
ബീവി:
“അ­തൊ­ന്നും ല്ലെ­ടീ. നാ­ളെ­യോ മ­റ്റ­ന്നാ­ളോ അന്റെ ബാ­പ്പ­വ­രും. മോ­ളെ­ക്കെ­ട്ടി­ക്കാൻ പൊ­ന്നും കൊ­ണ്ടാ വര്ആ.”
സുലൈഖ:
(വിഷയം മാ­റ്റാൻ വേ­ണ്ടി) “മാ­നൂ­ന്റെ ബാപ്പ ഇ­ക്കൊ­ല്ലെ­ങ്കി­ലും വര്വോ?”
ബീവി:
“വരും ന്നാ ഞ­ങ്ങ­ളെ ബി­ജാ­രം.”
വി­ചാ­ര­ത്തി­ലാ­ണ്ടു­പോ­കു­ന്ന ബീ­വി­യു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

കട്ട്

സീൻ: 9

സ­ന്ധ്യ

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, മാനു.

വീ­ടി­ന്റെ ഉ­മ്മ­റ­ത്തു മകനെ മ­ടി­യിൽ കി­ട­ത്തി ത­ലോ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന പാ­ത്തു­മ്മ. അവർ ഏതോ ലോ­ക­ത്താ­ണു്. മാ­നു­വി­ന്റെ മ­ന­സ്സു് നേർ­ച്ച­യു­ടെ ഉ­ത്സാ­ഹ­ത്തി­ലും. പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ച്ച­യു­ടെ താ­ള­മേ­ള­ങ്ങൾ. അവനും സ്വ­ന്ത­മാ­യൊ­രു ലോ­ക­ത്തി­ലേ­ക്കു വീ­ണു­പോ­യി. ഒന്നു രണ്ടു നി­മി­ഷം ക­ഴി­ഞ്ഞു് അവൻ ചോ­ദി­ച്ചു:

“ഉമ്മാ, ഇ­ക്കൊ­ല്ല­ത്തെ നീർ­ച്ച­ക്കെ­ങ്കി­ലും ബാപ്പ വര്വോ?”

ത­ല­യു­യർ­ത്തി­പ്പോ­കു­ന്ന പാ­ത്തു­മ്മ. അ­വൾ­ക്കു പൊ­ള്ളി. മാ­നു­വി­നെ ത­ഴു­കു­ന്ന­ത­ല്ലാ­തെ പാ­ത്തു­മ്മ ഉ­ത്ത­ര­മൊ­ന്നും പ­റ­യു­ന്നി­ല്ല.

മാ­നു­വി­ന്റെ ത­ല­യി­ലും പു­റ­ത്തും സ­ഞ്ച­രി­ക്കു­ന്ന പാ­ത്തു­മ്മ­യു­ടെ വി­ര­ലു­കൾ.

ഫ്ലാ­ഷ് ബാ­ക്ക്

സീൻ: 9 എ

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, മമ്മു.

മാ­നു­വി­ന്റെ പു­റ­ത്തു് ത­ലോ­ടു­ന്ന പാ­ത്തു­മ്മ­യു­ടെ കൈ­വി­ര­ലു­കൾ മ­മ്മു­വി­ന്റെ പു­റ­ത്തു് ത­ലോ­ടു­ന്ന­വ­യാ­യി മാ­റു­ന്നു. മാനു കി­ട­ന്ന അതേ പോസിൽ പാ­ത്തു­മ്മ­യു­ടെ മ­ടി­യിൽ കി­ട­ക്കു­ന്ന മമ്മു.

മ­മ്മു­വി­നെ ഉ­മ്മ­വെ­ച്ച­ശേ­ഷം ത­ല­യു­യർ­ത്തു­ന്ന പാ­ത്തു­മ്മ:

“ഇ­ന്ക്ക് എ­ത്ര്യാ­യീ­ന്ന­റി­യ്യോ?”

മമ്മു:
(ചി­രി­ക്കു­ന്നു) “പ­ത്തി­ലു് അ­തി­കാ­യോ?”
പാ­ത്തു­മ്മ:
(പി­ണ­ക്കം) “എ­പ്പ­ളും കളീം ത­മാ­സിം”
മ­മ്മു­വി­ന്റെ വി­ടർ­ന്ന ചിരി.
പാ­ത്തു­മ്മ:
“പോ­യാ­ലു് ഇനി എ­പ്പ­ളാ വര്വാ?”
മമ്മു:
(കി­ട­ന്ന കി­ട­പ്പിൽ) “യ്യ് പെ­റ്റ്ന്നു് കേ­ട്ടാ വരും! ആ ബിവരം കി­ട്ടീ­ല്ലെ­ങ്കീ അ­ട്ത്ത നീർ­ച്ച­ക്കു് ന്താ­യാ­ലും വരും,”
പാ­ത്തു­മ്മ:
“ഒ­റ­പ്പാ?”
മമ്മു:
“ഒ­റ­പ്പ്.”
ദുഃ­ഖാ­കു­ല­മാ­കു­ന്ന പാ­ത്തു­മ്മ­യു­ടെ മുഖം യ­വ­നി­ക­യിൽ നി­റ­ഞ്ഞു നി­ല്ക്കു­ന്നു. ആ മു­ഖ­ത്തു് വീ­ഴു­ന്ന മ­മ്മു­വി­ന്റെ ശബ്ദം:

“അ­ട്ത്ത നീർ­ച്ച­ക്ക് ന്താ­യാ­ലും വരും.”

മ­മ്മു­വി­ന്റെ പു­റ­ത്തു സ­ഞ്ച­രി­ക്കു­ന്ന പാ­ത്തു­മ്മ­യു­ടെ വി­ര­ലു­കൾ.

ഫ്ലാ­ഷ് ബാ­ക്ക് അ­വ­സാ­നി­ച്ചു.

സീൻ: 9 ബി

സ­ന്ധ്യ

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, മാനു.

വീ­ണ്ടും ഉ­മ്മ­റ­ത്തു് മാ­നു­വി­ന്റെ പുറം ത­ലോ­ടു­ന്ന പാ­ത്തു­മ്മ­യു­ടെ ദൃ­ശ്യം.

കട്ട്

സീൻ: 10

പകൽ

ഗ്രാ­മം—പുറം

ഗ്രാ­മീ­ണർ.

ഗ്രാ­മ­ത്തി­നു­മീ­തെ ഉ­യർ­ന്നു­പ­റ­ക്കു­ന്ന നേർ­ച്ച­ക്കൊ­ടി. നേർ­ച്ച­ക്കു് ത­യ്യാ­റെ­ടു­ക്കു­ന്ന ഗ്രാ­മം: തോ­ക്കു തേ­ച്ചു് മി­നു­ക്കു­ന്ന ദൃ­ശ്യം. പൊ­ടി­ത­ട്ടി വൃ­ത്തി­യാ­ക്ക­പ്പെ­ടു­ന്ന മു­ത്തു­ക്കു­ട­കൾ.

പാടം ചെ­ത്തി­ക്കോ­രു­ന്ന ആളുകൾ. അ­വി­ട­വി­ടെ പീ­ടി­ക­ക്കു് കാ­ലു­നാ­ട്ടു­ന്ന­വർ. ഉ­ഷാ­റാ­വു­ന്ന ചാ­യ­പ്പീ­ടി­ക­കൾ.

വീ­ര­ര­സ­പ്ര­ധാ­ന­മാ­യ ഏതോ മാ­പ്പി­ള­പ്പാ­ട്ടി­ന്റെ ഈണം പ­ശ്ചാ­ത്ത­ല­ത്തിൽ ഉ­യർ­ന്നു­വ­രു­ന്നു.

പ­രി­ശീ­ല­നം നേ­ടു­ന്ന കോൽ­ക്ക­ളി സം­ഘ­ങ്ങൾ. ദ­ഫ്ഫി­ലും അ­റ­വാ­ന­യി­ലും സ­ഞ്ച­രി­ക്കു­ന്ന വി­ര­ലു­കൾ.

കു­ബ്ബ­യു­ടെ മു­കൾ­ഭാ­ഗം വെ­ള്ള­വ­ലി­ക്കു­ന്ന പ­ണി­ക്കാർ. അ­വ­രു­ടെ വി­യർ­പ്പ­ണി­ഞ്ഞ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

ഗ്രാ­മ­ത്തി­നു മു­ക­ളിൽ പ­ടർ­ന്നു­കേ­റു­ന്ന പു­ക­ച്ചു­രു­ളു­കൾ.

കട്ട്

സീൻ: 10 എ

പകൽ

ഗ്രാ­മം—പുറം

മൊ­യ്തു­ട്ടി, മാനു, ഗ്രാ­മീ­ണർ.

പു­ഞ്ചി­രി­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. അ­യാൾ­ക്കു ചു­റ്റു­മു­ള്ള കു­ട്ടി­ക­ളെ­യും ഗ്രാ­മീ­ണ­രെ­യും ക്യാ­മ­റ വി­ശ­ദ­മാ­യി പ­കർ­ത്തു­ന്നു. കൂ­ട്ട­ത്തിൽ മാനു.

മൊ­യ്തു­ട്ടി അ­ത്തർ­വി­ല്പ­ന­ക്കാ­ര­നാ­ണു്. അ­ത്തർ­പെ­ട്ടി­യു­ടെ­യും അ­തി­ന­ക­ത്തും പു­റ­ത്തു­മു­ള്ള കു­പ്പി­ക­ളു­ടെ വി­ശ­ദ­ചി­ത്ര­ങ്ങൾ.

മൊ­യ്തു­ട്ടി ഓ­രോ­രു­ത്ത­രു­ടെ­യും കു­പ്പാ­യ­ത്തിൽ അത്തർ പു­ര­ട്ടി­ക്കൊ­ടു­ക്കു­ക­യാ­ണു്.

അ­ത്ത­റു­കാ­ര­ന്റെ കൈ മാ­നു­വി­നു മു­മ്പിൽ ഒരു നി­മി­ഷം നി­ന്നു. അ­ത്ത­റു പു­ര­ട്ടാൻ അവനു കു­പ്പാ­യ­മി­ല്ല! മൊ­യ്തു­ട്ടി അ­വ­ന്റെ മാറിൽ അ­ത്ത­റു­പു­ര­ട്ടി­ക്കൊ­ടു­ത്തു. മാനു നാ­ണി­ക്കു­ന്നു. കൂ­ടി­നി­ന്ന­വർ ചി­രി­ക്കു­ന്നു. ചി­രി­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ സ­മീ­പ­ദൃ­ശ്യം.

ദ­ന്ത­നി­ര­പോ­ലു­ള്ള കു­പ്പി­ക­ളി­ലൂ­ടെ ചി­രി­ക്കു­ന്ന അ­ത്തർ­പ്പെ­ട്ടി.

കട്ട്

സീൻ: 11

പകൽ

ചാ­യ­പ്പീ­ടി­ക—അകം

മൊ­യ്തു­ട്ടി, അ­യ­മു­ക്ക, ഗ്രാ­മീ­ണർ.

പ­ള്ളി­യു­ടെ മി­ന്നാ­രം­പോ­ലെ ചാ­യ­പ്പീ­ടി­ക­യി­ലെ സമാവർ.

തു­ടർ­ന്നു് ചാ­യ­പ്പീ­ടി­ക­യു­ടെ വി­ശ­ദാം­ശ­ങ്ങൾ

ചാ­യ­ക്കാ­രൻ അ­യ­മു­ക്ക തന്റെ കൊ­ച്ചു­സ­ഭ­യെ തി­രി­ഞ്ഞു­നോ­ക്കു­ന്നു:

അ­യ­മു­ക്ക:
“അ­ന­ക്കെ­ന്താ മാ­മ്വോ വെ­ള്ള­ച്ചാ­യ്യ്യാ?”
പത്രം നോ­ക്കു­ന്ന പ­രി­ഷ്കാ­രി­യാ­യ ചെ­റു­പ്പ­ക്കാ­രൻ ത­ല­യു­യർ­ത്തു­ന്നു:

“അല്ല, വെ­ള്ള­ക്കാ­പ്പി.”

അ­യ­മു­ക്ക:
(പ­ക­ച്ചു) “വെ­ള്ള­ക്കാ­പ്പ്യോ?”
കേ­ട്ടി­രി­ക്കു­ന്ന­വ­രിൽ ഒരാൾ:
“വെ­ള്ള­ച്ചാ­യിം വെ­ള്ള­ക്കാ­പ്പിം ആ­യ്റ്റ്ന്താ വി­ത്യാ­സം?”
അ­യ­മു­ക്ക അ­ട­ക്കം എ­ല്ലാ­വ­രും ചി­രി­ക്കു­ന്നു.

ചാ­യ­പ്പീ­ടി­ക­യി­ലേ­ക്കു വ­ന്നു­ക­യ­റു­ന്ന മൊ­യ്തു­ട്ടി. അ­യ­മു­ക്ക ചി­രി­ച്ചു.

“ദാര്, മൊ­യ്തൂ­ട്ട്യോ? നീർ­ച്ച­ന്റെ ത­ലേ­ന്നേ എ­ത്ത്യോ­ള്ളൂ?”

അ­ത്ത­റു­പെ­ട്ടി ബ­ഞ്ചിൽ വെ­ച്ചു­കൊ­ണ്ടു് മൊ­യ്തു­ട്ടി:

“ങ്ഹ! പ­ലേ­ട­ത്തും ചു­റ്റി­ക്ക­റ­ങ്ങി. നേർ­ച്ച ക­ഴി­ഞ്ഞു് ഒരു മാസം ഇ­വി­ടെ­യു­ണ്ടു്.”

അ­യ­മു­ക്ക പത്രം വാ­യി­ക്കു­ന്ന ചെ­റു­പ്പ­ക്കാ­ര­നു് ചായ കൊ­ടു­ത്തു:

“ന്നാ വെ­ള്ള­ക്കാ­പ്പി.”

എ­ല്ലാ­വ­രു­ടെ­യും ശ്ര­ദ്ധ മൊ­യ്തു­ട്ടി­യി­ലാ­ണു്. ചാ­യ­പ്പീ­ടി­ക­യു­ടെ ഒരു മൂ­ല­യി­ലി­രി­ക്കു­ന്ന വ­ള­ക്കാ­രൻ അ­ബ്ദു­വി­നു് അ­ത്ത­റു­കാ­ര­ന്റെ ആ പ്ര­മാ­ണി­ത്തം അത്ര പി­ടി­ച്ചി­ല്ല. പക്ഷേ, അ­യാ­ളൊ­ന്നും പ­റ­ഞ്ഞി­ല്ല.

അ­യ­മു­ക്ക മൊ­യ്തു­ട്ടി­ക്കു് ചായ കൊ­ടു­ക്കു­ന്നു:

“ഇന്നാ മോനെ, ഒരാഫ് കുടി.”

ചായ കു­ടി­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തു് വി­യർ­പ്പു­ക­ണ­ങ്ങൾ. തോ­ളി­ലി­ട്ട ഷാ­ളു­കൊ­ണ്ടു് അയാൾ അതു തു­ട­ച്ചു.

വ­ള­ക്കാ­രൻ അബ്ദു എ­ഴു­ന്നേ­റ്റു. ആ പോ­ക്കു് ര­സി­ച്ച­വ­രിൽ ഒരാൾ: “അല്ലാ, അ­ത്ത­റു വ­ന്നേ­യ്നു് വള പോണോ?”

ചാ­യ­ക്ക­ട­യിൽ ചിരി.

ദേ­ഷ്യ­ത്തോ­ടെ ക­ട­ന്നു­പോ­കു­ന്ന വ­ള­ക്കാ­ര­ന്റെ മുഖം.

കട്ട്

സീൻ: 11 എ

പകൽ

ചാ­യ­പ്പീ­ടി­ക—അകം

മൊ­യ്തു­ട്ടി, അ­യ­മു­ക്ക, കു­ട്ടി­കൾ.

ചാ­യ­പ്പീ­ടി­ക­യു­ടെ ബ­ഞ്ചിൽ വി­ശ്ര­മി­ക്കു­ന്ന അ­ത്ത­റു­പെ­ട്ടി. ചു­റ്റും രണ്ടു മൂ­ന്നു് കു­ട്ടി­കൾ ആ പെ­ട്ടി­യു­ടെ ചന്തം നോ­ക്കി­ക്കൊ­ണ്ടു് നി­ല്പു­ണ്ടു്.

ചു­വ­രിൽ ചാ­രി­യി­രി­ക്കു­ന്ന മൊ­യ്തു­ട്ടി. അ­യാൾ­ക്കു പി­ന്നിൽ വഅള് പ­ര­മ്പ­ര­ക­ളു­ടെ­യും കു­റി­ക്ക­ല്യാ­ണ­ങ്ങ­ളു­ടെ­യും കൈ­കൊ­ണ്ടെ­ഴു­തി­യ പോ­സ്റ്റ­റു­കൾ.

അ­യ­മു­ക്ക, ഏതോ ഒരു കെ­സ്സി­ന്റെ ഓർ­മ്മ­യി­ലാ­ണു്. ചു­ണ്ടിൽ എ­രി­യു­ന്ന ബീഡി. അ­ടു­പ്പിൽ തീ ഊ­തി­ക്ക­ത്തി­ക്കാ­നു­ള്ള ശ്രമം.

മൊ­യ്തു­ട്ടി:
“അ­യ­മു­ക്കാ, എ­നി­ക്കൊ­രു് മാസം ചോറു തരണം.”
അ­യ­മു­ക്ക:
“അതു പി­ന്നെ പ­റ്യാ­നു­ണ്ടോ മോനെ! എല്ലാ നീർ­ച്ച­ക്കും ഞ­മ്മ­ളെ പ­ണ്യ­ല്ലേ, അതു് !”

കട്ട്

സീൻ: 12

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

മാനു, മൊ­യ്തു­ട്ടി.

വീ­ട്ടി­ന്റെ കോ­ലാ­യി­ലി­രു­ന്നു് അറബി-​മലയാളം എ­ഴു­തി­പ്പ­ഠി­ക്കു­ന്ന മാനു.

സ്ലേ­റ്റിൽ എ­ഴു­ത്തു ശീ­ലി­ക്കു­ന്ന വി­ര­ലു­ക­ളു­ടെ സ­മീ­പ­ദൃ­ശ്യം.

ഇ­ട­ക്കു തെ­റ്റു­മ്പോൾ സ്വയം തന്നെ കു­റ്റ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് ചെറിയ ശ­ബ്ദ­മു­ണ്ടാ­ക്കു­ന്നു. ഇ­ട­ക്കു ചില തെ­റ്റു­കൾ തു­പ്പ­ലു­തൊ­ട്ടു മാ­യ്ക്കു­ന്നു. നാവു പു­റ­ത്തേ­ക്കു് അല്പം ത­ള്ളി­നിർ­ത്തി ഏ­കാ­ഗ്ര­ത­യോ­ടെ എ­ഴു­ത്തു തു­ട­രു­ന്നു.

അല്പം ക­ഴി­ഞ്ഞു പു­റ­ത്തേ­ക്കു നോ­ക്കു­ന്നു.

ഇന്റർ കട്ട്

വേ­ലി­ക്ക­പ്പു­റ­ത്തു് റോ­ട്ടി­ലൂ­ടെ അ­ത്ത­റു­പെ­ട്ടി­യും തൂ­ക്കി ന­ട­ന്നു­പോ­കു­ന്ന മൊ­യ്തു­ട്ടി.

ക­ട്ട്മാ­നു­വി­ന്റെ ദൃ­ഷ്ടി­യിൽ മൊ­യ്തു­ട്ടി. മാനു അ­റി­യാ­തെ വി­ളി­ച്ചു പോയി:

“ഹേയ് ”

മൊ­യ്തു­ട്ടി നി­ന്നു.

മാ­നു­വി­ന്റെ മു­ഖ­ത്തു് പ­രി­ഭ്ര­മം.

മൊ­യ്തു­ട്ടി വീ­ണ്ടും നോ­ക്കി­യ­പ്പോൾ പ­രി­ഭ്ര­മം മ­റ­യ്ക്കാൻ വേ­ണ്ടി മാനു ചി­രി­ച്ചു. അതു ക­ണ്ടു് മൊ­യ്തു­ട്ടി­ക്കു് ചിരി പൊ­ട്ടി.

മാനു വീ­ണ്ടും സ്ലേ­റ്റിൽ ശ്ര­ദ്ധി­ക്കാൻ ശ്ര­മി­ച്ചു. അവൻ ഒ­ന്നു­കൂ­ടി നോ­ക്കി­യ­പ്പോൾ അതാ, അ­ത്ത­റു­കാ­രൻ ക­യ­റി­വ­രു­ന്നു.

മാനു അ­ക­ത്തേ­ക്കു് പാ­ഞ്ഞു. കട്ട്

സീൻ: 12 എ

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, മാനു.

അ­ക­ത്തു് ബീ­ഡി­പ്പു­ക­യി­ല ഉ­ണ­ക്കു­ന്ന പാ­ത്തു­മ്മ. ഉ­മ്മ­യു­ടെ അരക്ക പി­ടി­ച്ചു­കൊ­ണ്ടു് മാനു പ­റ­ഞ്ഞു:

“ഉമ്മാ, ഉമ്മാ… അ­ത്ത­റു­കാ­രൻ”

പു­ക­യി­ല­യിൽ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടു് പാ­ത്തു­മ്മ:

“അരി വാ­ങ്ങാൻ മു­ക്കാ­ലു് ല്ലാ­ത്ത­പ്പ­ളാ അ­ത്ത­റ്!”

മാനു നി­ന്നു പു­ക­യു­ക­യാ­ണു്. അവൻ വാ­തി­ല്പ്പ­ഴു­തി­ലൂ­ടെ ഒ­ളി­ഞ്ഞു നോ­ക്കി.

മു­റ്റ­ത്തു് അ­ത്ത­റു­കാ­രൻ നി­ല്ക്കു­ന്നു!

മാനു തി­രി­ഞ്ഞു­നോ­ക്കി:

ജോ­ലി­യിൽ മു­ഴു­കി­യ ഉമ്മ!

എന്തു വേ­ണ­മെ­ന്ന­റി­യാ­തെ മാനു ഒ­ന്നു­ര­ണ്ടു് നി­മി­ഷം വി­ഷ­മി­ച്ചു നി­ന്നു. വീ­ണ്ടും ഉ­മ്മ­യു­ടെ അ­ടു­ത്തേ­ക്കു തന്നെ ചെ­ന്നു:

“ഉമ്മാ, അ­യാ­ളു് അ­വി­ടെ­ത്ത­ന്നെ­ണ്ടു്.”

പാ­ത്തു­മ്മ ചൊ­ടി­ച്ചു:

“അ­യാ­ളോ­ടു് പോവാൻ പ­റ്യെ­ടാ. ബടെ ആ­രാ­പ്പം അ­ത്ത­റ് വാ­ങ്ങ്ണ്?”

കട്ട്

സീൻ: 12 ബി

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

മാനു, മൊ­യ്തു­ട്ടി.

അ­റ­ച്ച­റ­ച്ചു പു­റ­ത്തേ­ക്കു­വ­രു­ന്ന മാനു.

മൊ­യ്തു­ട്ടി­ക്കു് കാ­ര്യം മ­ന­സ്സി­ലാ­യി.

‘മോനു് അ­ത്ത­റു് വേണോ?”

ഒരു കൊ­ച്ചു കു­പ്പി­യെ­ടു­ത്തു് മൊ­യ്തു­ട്ടി നീ­ട്ടി. മാനു വേ­ണ്ടെ­ന്നു് ആം­ഗ്യം കാ­ട്ട­ലും അ­ക­ത്തേ­ക്കു് പാ­യ­ലും ഒ­ന്നി­ച്ചു­ക­ഴി­ഞ്ഞു.

കട്ട്

സീൻ: 12 സി

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു.

അ­ക­ത്തു് വാ­തിൽ­പ്പ­ഴു­തി­ലൂ­ടെ ഒ­ളി­ഞ്ഞു­നോ­ക്കു­ന്ന മാനു.

മു­റ്റം ശൂ­ന്യം

അ­വ­ന്റെ മു­ഖ­ത്തു് ആ­ശ്വാ­സം.

കട്ട്

സീൻ: 13

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, ബീവി, മാനു.

അ­ക­ത്തു് പായിൽ കി­ട­ക്കു­ന്ന പാ­ത്തു­മ്മ­യും ബീ­വി­യും മാ­നു­വും. മാനു ഗാ­ഢ­നി­ദ്ര­യി­ലാ­ണു്.

ബീവി പുറം തി­രി­ഞ്ഞു­കി­ട­ക്കു­ക­യാ­ണു്. പാ­ത്തു­മ്മ ഇ­രു­ട്ടി­ലേ­ക്കു ക­ണ്ണു­തു­റ­ന്നു കി­ട­ക്കു­ന്നു. അവർ ഏതോ ആ­ലോ­ച­ന­യു­ടെ ക­യ­ത്തി­ലാ­ണു്. ദുഃ­ഖ­സാ­ന്ദ്ര­മാ­യ ഒരു കെ­സ്സു­പാ­ട്ടി­ന്റെ അ­വ്യ­ക്ത­മാ­യ ഈണം പ­ശ്ചാ­ത്ത­ല­ത്തി­ലു­ണ്ടു്.

പു­റ­ത്തെ വാ­തി­ലിൽ മു­ട്ടു്. പാ­ത്തു­മ്മ പ്ര­തീ­ക്ഷ­യോ­ടെ പി­ട­ഞ്ഞെ­ണീ­ക്കു­ന്നു. ബ­ദ്ധ­പ്പെ­ട്ടു് വാതിൽ തു­റ­ന്നു. ആ­രു­മി­ല്ല!

പു­റ­ത്തെ ക­ട്ടി­യി­രു­ട്ടി­ലേ­ക്കു ഒരു നി­മി­ഷം സ­ങ്ക­ട­ത്തോ­ടെ നോ­ക്കി. നി­രാ­ശ­യു­ടെ ക­രു­വാ­ളി­പ്പു് പ­ടർ­ന്നു­ക­യ­റു­ന്ന അ­വ­രു­ടെ മുഖം.

പാ­ത്തു­മ്മ വാ­തി­ല­ട­ച്ചു. ആ ശബ്ദം കേ­ട്ടു ഉ­ണ­രു­ന്ന ബീവി:

“ആരാ ത്താ­ത്താ?”

പാ­ത്തു­മ്മ സാ­വ­ധാ­നം ബീ­വി­യു­ടെ പായിൽ വ­ന്നി­രു­ന്നു. തേ­ങ്ങ­ലോ­ടെ മ­റു­പ­ടി പ­റ­യു­ന്നു:

“ആ­രൂ­ല്ല… ആ­രൂ­ല്ല… ഞ­മ്മ­ക്കാ­രൂ­ല്ല മോളേ.”

ബീവി:
“ത്താ­ത്ത ബേ­ജാ­റാ­വ­ണ്ട. ഇ­ക്കൊ­ല്ല­ത്തെ നീർ­ച്ച­ക്കു് ഓല് വരും.”
പാ­ത്തു­മ്മ:
“ഒ­മ്പ­തു് നീർ­ച്ച അ­ങ്ങ­നെ ക­യ്ഞ്ഞ്ലേ മോളേ?”
ദുഃ­ഖ­ത്തോ­ടെ പാ­ത്തു­മ്മ മുഖം തി­രി­ക്കു­മ്പോൾ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന മാ­നു­വി­നെ കാ­ണു­ന്നു.

ഇന്റർ കട്ട്

മാനു കി­ട­ക്കു­ന്ന അതേ പോസിൽ പായിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന മമ്മു.

ക­ട്ട്വി­ദൂ­ര­ത­യിൽ ക­ണ്ണും ന­ട്ടി­രി­ക്കു­ന്ന പാ­ത്തു­മ്മ. ആ­ശ്വ­സി­പ്പി­ക്കാൻ വാ­ക്കു കി­ട്ടാ­തെ വി­ഷ­മി­ക്കു­ന്ന ബീവി. അവർ പ­ര­സ്പ­രം ആ­ശ്വ­സി­പ്പി­ച്ചു് ത­ഴു­കു­ന്നു; അ­വർ­ക്കു് വാ­ക്കു് ന­ഷ്ട­പ്പെ­ടു­ന്നു.

കട്ട്

സീൻ: 14

പകൽ

ഗ്രാ­മം—പുറം

മാനു, ആൾ­ക്കൂ­ട്ടം.

ഗ്രാ­മ­ത്തി­ന്റെ ആ­കാ­ശ­വീ­ക്ഷ­ണം. ഉ­യർ­ന്നു­പ­റ­ക്കു­ന്ന നേർ­ച്ച­ക്കൊ­ടി.

കൊ­ടി­മ­ര­ത്തിൽ­നി­ന്നു് താ­ഴോ­ട്ടു് പ­തു­ക്കെ ഇ­റ­ങ്ങി­വ­രു­ന്ന ക്യാ­മ­റ. ഗ്രാ­മ­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു് ക്യാ­മ­റ തി­രി­യു­മ്പോൾ ദൂരെ നേർ­ച്ച­യു­ടെ തു­ട­ക്കം കു­റി­ച്ചു­കൊ­ണ്ടു് വെടി പൊ­ട്ടു­ന്നു.

അ­തു­കേ­ട്ടു് വ­ഴി­യിൽ­നി­ന്നു് ഉ­ത്സാ­ഹ­ത്തോ­ടെ മാനു ഓ­ട്ട­മാ­രം­ഭി­ക്കു­ന്നു. അവൻ ചെ­ങ്കു­ത്താ­യ പാ­ത­യു­ടെ മു­ക­ളിൽ വ­ന്നു­നി­ന്നു് ഗ്രാ­മം വീ­ക്ഷി­ക്കു­ന്നു. അ­വ­ന്റെ വീ­ക്ഷ­ണ­ത്തിൽ നേർ­ച്ച.

കുബ്ബ

പെ­ട്ടി­വ­ര­വു­കൾ

ആൾ­ക്കൂ­ട്ടം.

മ­ഖ്ബ­റ­യു­ടെ അ­ടു­ത്തു­നി­ന്നു് പ്രാർ­ത്ഥി­ക്കു­ന്ന വി­ശ്വാ­സി­കൾ.

പ­ശ്ചാ­ത്ത­ല­ത്തിൽ വീ­ര­ര­സ­പ്ര­ധാ­ന­മാ­യ മാ­പ്പി­ള­പ്പാ­ട്ടി­ന്റെ അ­വ്യ­ക്ത­മാ­യ ഇ­ശ­ലു­കൾ.

കോൽ­ക്ക­ളി സം­ഘ­ങ്ങ­ളോ­ടെ വ­ന്നെ­ത്തു­ന്ന വ­ര­വു­കൾ.

ആൾ­ക്കൂ­ട്ട­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ.

വരവു് സ്വീ­ക­രി­ക്കാൻ കു­തി­ര­പ്പു­റ­ത്തു് എ­ഴു­ന്ന­ള്ളു­ന്ന തങ്ങൾ. ത­ങ്ങ­ളു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. മു­ത്തു­ക്കു­ട­ക­ളു­ടെ­യും മറ്റു അ­ല­ങ്കാ­ര­ങ്ങ­ളു­ടെ­യും വി­ശ­ദാം­ശ­ങ്ങൾ.

ക­ച്ച­വ­ട­സ്ഥ­ല­ങ്ങ­ളി­ലേ­ക്കു ക്യാ­മ­റ തി­രി­യു­ന്നു. മി­ഠാ­യി വി­ല്പ­ന­ക്കാർ, അറബി-​മലയാളം ഏടുകൾ, ആ­ന­മ­യി­ലൊ­ട്ട­കം, യ­ന്ത്ര ഊ­ഞ്ഞാൽ, ചാ­യ­പ്പീ­ടി­ക­കൾ, മ­റ്റും മ­റ്റും…

നേർ­ച്ച­യു­ടെ ആൾ­ക്കൂ­ട്ട­ത്തി­നി­ട­യി­ലൂ­ടെ തി­ക്കി­ത്തി­ര­ക്കി ന­ട­ന്നു­പോ­കു­ന്ന മാനു.

“മക്കം കാണാം, മദീനം കാണാം”

എ­ന്നൊ­രാർ­പ്പു­കേ­ട്ടു അവൻ നി­ന്നു. ഫിലിം കാ­ണു­ന്ന­വ­ന്റെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം:

“ഹായ്, മക്കം കാണാം, മദീനം കാണാം.”

അ­യാൾ­ക്കു് ചു­റ്റും കൂ­ടി­നിൽ­ക്കു­ന്ന കു­ട്ടി­കൾ.

ഫിലിം കാ­ണു­ന്ന മാ­നു­വി­ന്റെ വി­ടർ­ന്ന ചിരി. അവൻ കാ­ണു­ന്ന സ്റ്റിൽ ചി­ത്ര­ങ്ങൾ തി­ര­ശ്ശീ­ല­യിൽ:

മ­ക്കാ­ശ­രീ­ഫ്, റൗ­ളാ­ശ­രീ­ഫ്, മ­രു­ഭൂ­മി­യിൽ ഒ­ട്ട­ക­പ്പു­റ­ത്തു സ­ഞ്ച­രി­ക്കു­ന്ന അറബി, മ­രു­പ്പ­ച്ച….

കട്ട്

സീൻ: 14 എ

പകൽ

ഗ്രാ­മം—പുറം

മൊ­യ്തു­ട്ടി, മാനു, ആൾ­ക്കൂ­ട്ടം.

ചു­റ്റും കൂ­ടി­നിൽ­ക്കു­ന്ന ആൾ­ക്കൂ­ട്ട­ത്തി­നി­ട­ക്കു് നി­ന്നു് അ­ത്ത­റു­വി­ല്പ­ന ന­ട­ത്തു­ന്ന മൊ­യ്തു­ട്ടി.

മാനു ആ കൂ­ട്ട­ത്തിൽ ചെ­ന്നു് കൗ­തു­ക­പൂർ­വ്വം മൊ­യ്തു­ട്ടി­യെ നോ­ക്കി നിൽ­ക്കു­ന്നു. അ­വ­ന്റെ ദൃ­ഷ്ടി­യിൽ നി­റ­ഞ്ഞു­നിൽ­ക്കു­ന്ന അ­ത്ത­റു­പെ­ട്ടി.

കട്ട്

സീൻ: 15

വൈ­കു­ന്നേ­രം

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ.

വീ­ടി­ന്റെ ഉ­മ്മ­റ­ത്തു് വി­ദൂ­ര­ത­യിൽ ക­ണ്ണും ന­ട്ടു് ഇ­രി­ക്കു­ന്ന പാ­ത്തു­മ്മ. പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ച്ച­യു­ടെ ഇ­ര­മ്പ­ലും ആ­ര­വ­വും.

കട്ട്

സീൻ: 15 എ

വൈ­കു­ന്നേ­രം

ബീ­വി­യു­ടെ കുടിൽ—അകം

ബീവി.

അ­ക­ത്തു് ക­ണ്ണാ­ടി­യിൽ നോ­ക്കി തട്ടം ശ­രി­യാ­ക്കി, അളകം ഒ­തു­ക്കി, മൊ­ഞ്ചു കൂ­ട്ടു­ന്ന ബീവി.

കട്ട്

സീൻ: 15 ബി

വൈ­കു­ന്നേ­രം

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, സുലൈഖ.

ക­ല്ലി­ച്ചി­രി­ക്കു­ന്ന പാ­ത്തു­മ്മ. അകലെ വേ­ലി­ക്ക­പ്പു­റ­ത്തു് ഉ­ടു­ത്തൊ­രു­ങ്ങി­യെ­ത്തി­യ സുലൈഖ. അവൾ നീ­ട്ടി­വി­ളി­ക്കു­ന്നു:

“ബീവി… ബീവി.”

ബ­ദ്ധ­പ്പെ­ട്ടു പു­റ­ത്തേ­ക്കു­വ­രു­ന്ന ബീവി. അവൾ സു­ലൈ­ഖ­യോ­ടൊ­പ്പം എ­ത്താ­നു­ള്ള തി­ടു­ക്ക­ത്തി­ലാ­ണു്. ഉ­മ്മ­റ­ത്തു് ക­ല്ലി­ച്ചി­രി­ക്കു­ന്ന പാ­ത്തു­മ്മ­യെ ക­ണ്ടു് ബീവി ചോ­ദി­ക്കു­ന്നു:

“ത്താ­ത്ത പോ­ര്ണി­ല്ലേ, വരവു് കാണാൻ?”

പാ­ത്തു­മ്മ­യു­ടെ നിർ­വ്വി­കാ­ര­മാ­യ ഉ­ത്ത­രം:

“ല്ല.”

പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ച്ച­യു­ടെ ഇ­ര­മ്പൽ. ഉ­ത്സാ­ഹ­ത്തോ­ടെ ന­ട­ന്ന­ക­ലു­ന്ന ബീവി. അതു നോ­ക്കി­യി­രി­ക്കു­ന്ന പാ­ത്തു­മ്മ. പാ­ത്തു­മ്മ­യു­ടെ ദൃ­ഷ്ടി­യി­ലൂ­ടെ, ബീ­വി­യു­ടെ പു­റ­കു­വ­ശ­മാ­ണു് ക്യാ­മ­റ പി­ന്തു­ട­രു­ന്ന­തു്.

കട്ട്

ഫ്ലാ­ഷ് ബാ­ക്ക് ആ­രം­ഭി­ക്കു­ന്നു.

സീൻ: 15 സി

സ­ന്ധ്യ

ഗ്രാ­മം—പുറം

പാ­ത്തു­മ്മ, മമ്മു, ഗ്രാ­മീ­ണർ.

ഇ­പ്പോൾ ന­ട­ന്നു­പോ­കു­ന്ന­തു് ബീ­വി­യ­ല്ല, പാ­ത്തു­മ്മ­യാ­ണു്. വേ­ലി­ക്ക­പ്പു­റ­ത്തു് കാ­ത്തു­നിൽ­ക്കു­ന്ന മമ്മു.

നേർ­ച്ച­യു­ടെ ഇ­ര­മ്പൽ പ­ശ്ചാ­ത്ത­ല­ത്തിൽ തു­ടർ­ന്നും കേൾ­ക്കാം.

നേർ­ച്ച­യു­ടെ ആൾ­ക്കൂ­ട്ട­ത്തി­നി­ട­യി­ലൂ­ടെ ഉ­ത്സാ­ഹ­ത്തോ­ടെ ന­ട­ന്നു പോ­കു­ന്ന പാ­ത്തു­മ്മ­യും മ­മ്മു­വും.

ക­ച്ച­വ­ട­ക്കാ­രു­ടെ നീണ്ട നിരകൾ.

വ­ള­ക്കാ­ര­ന്റെ മു­മ്പിൽ അവർ നി­ന്നു. മമ്മു അ­വൾ­ക്കു് വള വാ­ങ്ങി­ക്കൊ­ടു­ത്തു. പാ­ത്തു­മ്മ വീ­ണ്ടും കൈ ചൂ­ണ്ടി:

‘ഖോ­ജാ­ത്തി സുറുമ’ എ­ന്നെ­ഴു­തി­യ പാ­ക്ക­റ്റി­ന്റെ സ­മീ­പ­ദൃ­ശ്യം.

മ­മ്മു­വി­ന്റെ തെ­ളി­ഞ്ഞ ചിരി.

ഫ്ലാ­ഷ് ബാ­ക്ക് അ­വ­സാ­നി­ക്കു­ന്നു.

കട്ട്

സീൻ: 15 ഡി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, എ­ളാ­പ്പ.

ഓർ­ത്തു­കി­ട­ക്കു­ന്ന പാ­ത്തു­മ്മ­യു­ടെ മു­ഖ­ത്താ­ണു് മ­മ്മു­വി­ന്റെ ചിരി മ­ങ്ങി­മ­റ­യു­ന്ന­തു്.

പാ­ത്തു­മ്മ തേ­ങ്ങി­പ്പോ­വു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ മ­മ്മു­വി­ന്റെ ശബ്ദം:

“അ­ട്ത്ത നീർ­ച്ച­ക്കു് എ­ന്താ­യാ­ലും വരും.”

കി­ട­ന്നു് ഏ­ങ്ങ­ല­ടി­ക്കു­ന്ന പാ­ത്തു­മ്മ­യെ ഒരു വൃ­ദ്ധ­ന്റെ കൈകൾ തലോടി ആ­ശ്വ­സി­പ്പി­ക്കു­ന്നു. വൃ­ദ്ധ­ന്റെ സ്നേ­ഹ­പൂർ­ണ്ണ­മാ­യ സ്വരം:

“മോളേ!”

പാ­ത്തു­മ്മ തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ എ­ളാ­പ്പ­യു­ടെ ദ­യ­പൂ­ണ്ട മുഖം അ­ത­വ­രു­ടെ ക­ണ്ണു­നീ­രു് ഇ­ര­ട്ടി­പ്പി­ക്കു­ക­യാ­ണു്. അവർ എ­ണ്ണീ­റ്റി­രി­ക്കാൻ ശ്ര­മി­ക്കു­ന്നു.

എ­ളാ­പ്പ:
“യ്യി ങ്ങനെ കെ­ട­ന്നു് നെ­ലോ­ളി­ക്ക്യാ? ആ വരവു് കാ­ണാ­നോ റ്റോ പോ­യാ­ലു് ഇ­തൊ­ക്കെ ഓർ­ക്കാ­തെ ക­യ്യൂ­ലേ?”
പാ­ത്തു­മ്മ:
“വ­ന്നെ­ങ്കി­ലോ­ന്നു് വി­ചാ­രി­ച്ചു് നീർ­ച്ച­ന്റെ അ­ന്നു് ഞാൻ പൊ­റ­ത്തെ­റ­ങ്ങ­ലു് ല്ല.”
എ­ളാ­പ്പ നി­ശ്ശ­ബ്ദ­നാ­യി­പ്പോ­വു­ന്നു. ഒ­ന്നു് ര­ണ്ടു് നി­മി­ഷം ക­ഴി­ഞ്ഞു്.

“പോ­ട്ടെ മോളെ, എ­ല്ലാം നേ­രെ­യാ­വും. പ­ട­ച്ചോ­നും നീർ­ച്ച­ക്കാ­രും കാ­ണു­ണ്ണ്ട­ല്ലോ?”

പാ­ത്തു­മ്മ എ­ഴു­ന്നേ­റ്റു­കൊ­ണ്ടു്:
“എ­ളാ­പ്പ കു­ത്തി­രി­ക്കീ”

പാ­ത്തു­മ്മ അ­ക­ലേ­ക്കു് നോ­ക്കി­നി­ല്ക്കു­ക­യാ­ണു്. അ­വ­രു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

ഡി­സ്സോൾ­വ്

സീൻ: 15ഇ

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, എ­ളാ­പ്പ.

എന്തോ ആ­ലോ­ചി­ച്ചു­കൊ­ണ്ടു് ചോ­റു­തി­ന്നു­ന്ന എ­ളാ­പ്പ. അതു നോ­ക്കി­യി­രി­ക്കു­ന്ന പാ­ത്തു­മ്മ.

കട്ട്

ഫ്ലാ­ഷ് ബാ­ക്ക് ആ­രം­ഭി­ക്കു­ന്നു.

സീൻ: 15 എഫ്

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

ഉ­ല്ലാ­സ­ത്തോ­ടെ ഊ­ണു­ക­ഴി­ക്കു­ന്ന മമ്മു. സമീപം നി­ന്നു വി­ള­മ്പി­ക്കൊ­ടു­ക്കു­ന്ന പാ­ത്തു­മ്മ.

ഫ്ലാ­ഷ് ബാ­ക്ക് അ­വ­സാ­നി­ക്കു­ന്നു.

കട്ട്

സീൻ: 15 ജി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, എ­ളാ­പ്പ.

എ­ളാ­പ്പ ഊ­ണു­ക­ഴി­ക്കു­ന്ന­തു് നോ­ക്കി­യി­രി­ക്കു­ന്ന പാ­ത്തു­മ്മ. പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ച്ച­യു­ടെ ഇ­ര­മ്പൽ.

കട്ട്

സീൻ: 16

പകൽ

പാടം—പുറം

മാനു, കൂ­ട്ടു­കാ­രൻ.

നേർ­ച്ച ക­ഴി­ഞ്ഞ പാടം. ത­ല്ക്കാ­ല­ത്തേ­ക്കു് കെ­ട്ടി­യു­ണ്ടാ­ക്കി­യ ചാ­യ­പ്പീ­ടി­ക­ക­ളു­ടെ­യും മ­റ്റും അ­വ­ശി­ഷ്ട­ങ്ങൾ. തോ­ര­ണ­ങ്ങ­ളു­ടെ അ­വ­ശി­ഷ്ട­ങ്ങ­ളും മ­റ്റും പാ­ട­ത്തു് ചി­ത­റി­ക്കി­ട­ക്കു­ന്നു.

കൂ­ട്ടു­കാ­ര­നെ സൈ­ക്കിൾ­ച­വി­ട്ടു പ­ഠി­ക്കാൻ സ­ഹാ­യി­ക്കു­ന്ന മാനു. ഇ­രു­വ­രു­ടെ­യും ബ­ദ്ധ­പ്പാ­ടി­ന്റെ­യും ബേ­ജാ­റി­ന്റെ­യും ത­മാ­ശ­കൾ.

സൈ­ക്കി­ളി­ന്റെ പിറകേ ഓ­ടു­ന്ന മാനു. തി­ര­ശ്ശീ­ല­യിൽ നി­റ­ഞ്ഞു നി­ല്ക്കു­ന്ന സൈ­ക്കിൾ ചക്രം. ച­ക്ര­ത്തി­ന്റെ ഇ­ല്ലി­കൾ­ക്കി­ട­യി­ലൂ­ടെ മാ­നു­വി­ന്റെ രൂപം. ശ്ര­മ­പ്പെ­ട്ടു സൈ­ക്കി­ളു പ­ഠി­ക്കു­ന്ന കൂ­ട്ടു­കാ­രൻ. അവൻ സാ­മാ­ന്യം പ­ഠി­ച്ചി­ട്ടു­ണ്ടു്.

വീ­ണ്ടും സൈ­ക്കിൾ കാ­ണു­മ്പോൾ മാ­നു­വാ­ണു് സൈ­ക്കി­ളിൽ. അവൻ ഒ­ട്ടും പ­ഠി­ച്ചി­ട്ടി­ല്ല. മു­ഖ­ത്തു് ബേ­ജാ­റു്. നാവു പു­റ­ത്താ­ക്കി വ­ള­ച്ചു പി­ടി­ച്ചി­ട്ടു­ണ്ടു്. മാ­നു­വി­നു ശ­രി­ക്കു കാ­ലെ­ത്തു­ന്നു­മി­ല്ല. കൂ­ട്ടു­കാ­രൻ പി­ടി­ച്ചു കൊ­ടു­ക്കു­ന്നു.

ഇ­തി­നി­ട­യിൽ മാ­നു­വി­ന്റെ തു­ണി­യു­രി­ഞ്ഞു­വീ­ണു. ചി­രി­യോ­ടെ കൂ­ട്ടു­കാ­രൻ തുണി നേ­രെ­യാ­ക്കാൻ സ­ഹാ­യി­ച്ചു. സൈ­ക്കിൾ ഒരു ചു­റ്റെ­ത്തി.

ര­ണ്ടാ­മ­ത്തെ ചു­റ്റെ­ത്തു­മ്പോ­ഴേ­ക്കു് വ­ര­മ്പിൽ തട്ടി സൈ­ക്കിൾ മ­റി­ഞ്ഞു.

മാനു അ­ടി­യി­ലും സൈ­ക്കിൾ മു­ക­ളി­ലു­മാ­യാ­ണു് വീ­ണ­തു്. അ­വ­ന്റെ ക­ര­ച്ചിൽ:

“മ്മാ!”

ഇന്റർ കട്ട്

സീൻ: 16 എ

പകൽ

പാടം—പുറം

മൊ­യ്തു­ട്ടി.

ക­ര­ച്ചിൽ കേ­ട്ടു് ഓടി വ­രു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 16 ബി

പകൽ

പാടം—പുറം

മാനു, മൊ­യ്തു­ട്ടി.

തി­രി­യു­ന്ന സൈ­ക്കിൾ ചക്രം. അതിനു കീഴെ ക­ര­യു­ന്ന മാനു. മൊ­യ്തു­ട്ടി പെ­ട്ടെ­ന്നു­ത­ന്നെ അവനെ പി­ടി­ച്ചെ­ഴു­ന്നേ­ല്പി­ച്ചു.

കട്ട്

സീൻ: 16 സി

പകൽ

പാടം—വാ­തിൽ­പ്പു­റം

മാനു, കൂ­ട്ടു­കാ­രൻ, മൊ­യ്തു­ട്ടി.

പാ­ട­ത്തി­ന­പ്പു­റ­ത്തു് ഓ­ടി­മ­റ­യു­ന്ന മാ­നു­വി­ന്റെ കൂ­ട്ടു­കാ­രൻ മൊ­യ്തു­ട്ടി­യു­ടെ ദൃ­ഷ്ടി­യിൽ.

മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തു് ഒ­രി­ളം­ചി­രി പ­ര­ക്കു­ന്നു.

ക­ര­യു­ന്ന മാ­നു­വി­ന്റെ മുഖം സ­മീ­പ­ദൃ­ശ്യ­ത്തിൽ. അവൻ താ­ഴോ­ട്ടു നോ­ക്കു­മ്പോൾ കാലിൽ ചോര കി­നി­യു­ന്നു. ക­ര­ച്ചിൽ ഉ­ച്ച­ത്തി­ലാ­യി.

കട്ട്

സീൻ: 17

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, മാനു, മൊ­യ്തു­ട്ടി, ബീവി.

വീ­ടി­ന്റെ കോലായ അ­ടി­ച്ചു വാ­രു­ന്ന പാ­ത്തു­മ്മ.

പാ­ത്തു­മ്മ ത­ല­യു­യർ­ത്തു­മ്പോൾ ഏ­ങ്ങി­ക്ക­ര­യു­ന്ന മാ­നു­വി­നെ­യും കൊ­ണ്ടു് വീ­ട്ടി­ലേ­ക്കു ക­യ­റി­വ­രു­ന്ന മൊ­യ്തു­ട്ടി­യെ കാ­ണു­ന്നു.

മാ­നു­വി­ന്റെ കാ­ലി­ലെ ചോ­ര­ക­ണ്ടു് പാ­ത്തു­മ്മ ഓ­ടി­ച്ചെ­ല്ലു­ന്നു.

പാ­ത്തു­മ്മ:
(പ­രി­ഭ്ര­മം) “എന്തേ മാ­ന്വോ പ­റ്റ്യ­തു് ?”
മൊ­യ്തു­ട്ടി:
“പ­രി­ഭ്ര­മി­ക്കാ­നൊ­ന്നു­മി­ല്ല. അവൻ സൈ­ക്കി­ളിൽ­നി­ന്നു വീണു.”
മാ­നു­വി­ന്റെ ഏ­ങ്ങ­ല­ടി.
പാ­ത്തു­മ്മ:
(പ­രി­ഭ്ര­മം) “ചോര നി­ക്ക്ണ്ല്ല­ല്ലോ ബ­ദ്രീ­ങ്ങ­ളേ!”
ചോര കി­നി­യു­ന്ന മു­റി­വി­ന്റെ സ­മീ­പ­ദൃ­ശ്യം.
മൊ­യ്തു­ട്ടി:
“അ­വ­നൊ­രു ഗ്ലാ­സ്സ് വെ­ള്ളം കൊ­ടു­ക്കൂ. ചോര നി­ല്ക്കും.”
മാ­നു­വി­നു മ­റ്റെ­വി­ടെ­യെ­ങ്കി­ലും പ­രി­ക്കു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ക­യാ­ണു് പാ­ത്തു­മ്മ. മൊ­യ്തു­ട്ടി തി­രി­ഞ്ഞു­നി­ന്നു യാത്ര ചോ­ദി­ച്ചു:

“ഞാൻ പോ­ട്ടെ.”

അ­ന്നേ­ര­ത്താ­ണു് അ­ക­ത്തു­നി­ന്നു ഒരു വിളി:

“ത്താ­ത്താ”

ഓ­ല­മ­റ­വി­നു പു­റ­ത്തേ­ക്കു നീ­ട്ടി­പ്പി­ടി­ച്ച ഗ്ലാ­സ്സ് നിറയെ വെ­ള്ളം. മൊ­യ്തു­ട്ടി അ­തു­ത­ന്നെ നോ­ക്കി­നി­ന്നു­പോ­യി.

പാ­ത്തു­മ്മ വി­ളി­ച്ചു:
“ങ്ങ­ട്ട് കൊ­ണ്ടോ­രെ­ടീ.”
ആ കൈ വീ­ണ്ടും അ­ന്തി­ച്ചു­നി­ന്നു. മൊ­യ്തു­ട്ടി അ­തി­ന്റെ ഭംഗി ക­ണ്ടു് നി­ന്നു­പോ­യി.

ബീവി പെ­ട്ടെ­ന്നു വ­ന്നു് ഗ്ലാ­സ്സ് പാ­ത്തു­മ്മ­യെ ഏ­ല്പി­ച്ചു ഓടി അ­ക­ത്തേ­ക്കു പോ­വു­ന്നു.

മൊ­യ്തു­ട്ടി:
(ആദ്യം യാത്ര ചോ­ദി­ച്ച­തു് മ­റ­ന്ന­പോ­ലെ) “ഞാൻ പോ­ട്ടെ.”
പാ­ത്തു­മ്മ:
“കേ­റ്ണ്ല്ലേ?”
മൊ­യ്തു­ട്ടി:
“ഇല്ല.”
ഓ­ല­മ­ട­ലി­ന്റെ മ­റ­വി­ലൂ­ടെ മൊ­യ്തു­ട്ടി­യെ ശ്ര­ദ്ധി­ക്കു­ന്ന ബീവി.

മൊ­യ്തു­ട്ടി­യു­ടെ ഇ­ട­ത്തേ­ക­യ്യി­ലെ അ­ത്ത­റു­പെ­ട്ടി അ­പ്പോ­ഴാ­ണു് പാ­ത്തു­മ്മ­യു­ടെ ശ്ര­ദ്ധ­യിൽ പെ­ട്ട­തു്.

പാ­ത്തു­മ്മ:
“നീർ­ച്ച­ക്കു് വ­ന്ന­താ­രി­ക്കും. ല്ലേ?”
മൊ­യ്തു­ട്ടി:
“അതേ.” (മു­ന്നോ­ട്ടു ന­ട­ന്നു­കൊ­ണ്ടു്) “പോ­ട്ടെ.”
മൊ­യ്തു­ട്ടി ന­ട­ന്നു നീ­ങ്ങു­ന്നു. ഗ്ലാ­സ്സി­ലെ വെ­ള്ളം കു­ടി­ച്ചു­തീർ­ക്കു­ന്ന മാനു.

കട്ട്

സീൻ: 18

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

എ­ളാ­പ്പ, മു­സ്ല്യാർ, മാ­പ്പി­ള­മാർ, കു­ട്ടി­കൾ.

വീ­ടി­ന്റെ കോ­ലാ­യിൽ എ­രി­യു­ന്ന പെ­ട്രോ­മാ­ക്സ് സ്ക്രീ­നിൽ നി­റ­ഞ്ഞു­നിൽ­ക്കു­ന്നു.

താഴെ വാ­ഴ­ത്ത­ട­യു­ടെ ക­ഷ്ണ­ത്തിൽ കു­ത്തി­നിർ­ത്തി­യ ച­ന്ദ­ന­ത്തി­രി­കൾ. അ­വ­യു­ടെ പു­ക­ച്ചു­രു­ളു­കൾ­ക്കി­ട­യി­ലൂ­ടെ തെ­ളി­യു­ന്ന സ­ബീ­ന­യു­ടെ ഏടു്.

സ്ക്രീ­നിൽ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ഏടിലെ അറബി ലി­പി­കൾ.

സ­ബീ­ന­ക്കു് ചു­റ്റും ഇ­രി­ക്കു­ന്ന മു­സ്ല്യാ­രും കു­ട്ടി­ക­ളും മാ­പ്പി­ള­മാ­രാ­ണു്. എ­ല്ലാ­വ­രും തലയിൽ മു­ണ്ടോ ഉ­റു­മാ­ലോ കെ­ട്ടി­യി­ട്ടു­ണ്ടു്. ഭ­ക്തി­പൂർ­ണ്ണ­മാ­യ അ­ന്ത­രീ­ക്ഷം.

മു­റ്റ­ത്തു് ഒന്നു രണ്ടു മാ­പ്പി­ള­മാർ. അ­തി­നി­ട­യിൽ കാ­ര്യ­ക്കാ­ര­നാ­യി ഓടി ന­ട­ക്കു­ന്ന എ­ളാ­പ്പ. മു­സ്ല്യാ­രും കു­ട്ടി­ക­ളും ബൈ­ത്തി­ലെ വരികൾ സം­ഘ­ഗാ­നം­പോ­ലെ കേൾ­ക്കാം.

“വ­ത­മീ­മി­ഹിം വ­ത­മീ­മി­ഹിം

സ്വ­ഹ­ബിൽ മു­ശ­ഫ്ഫ­ഹി അ­ക്റ­മിൽ കു­റ­മാ­ള

വ­ബി­സാ­ബി­തിൻ വ­ബി­സാ­ബി­തിൻ

വ­ബി­സാ­ബി­തിൻ

വ­ബി­സാ­ബി­തിൻ വ­ബീ­സാ­ബി­തിൻ ലി ഇദാഇ”

ഇന്റർ കട്ട്

സീൻ: 18 എ

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

മാനു, ബീവി, പാ­ത്തു­മ്മ, എ­ളാ­പ്പ, സുലൈഖ.

അ­ക­ത്തു മാ­നു­വി­നെ മാർ­ക്കം ചെ­യ്യാൻ അ­ട­ക്കി­പ്പി­ടി­ച്ചി­രി­ക്കു­ന്നു. അ­വ­ന്റെ ക­ണ്ണു­പൊ­ത്തി­യി­ട്ടു­ണ്ടു്.

പ­ശ്ചാ­ത്ത­ല­ത്തിൽ നേ­ര­ത്തേ കേട്ട ബദർ ബൈ­ത്ത്.

നി­ല­ത്തു പ­ല­ക­യി­ട്ടി­രി­ക്കു­ന്ന ഒ­സ്സാൻ.

വായും പൊ­ളി­ച്ചി­രി­ക്കു­ന്ന കോ­ളാ­മ്പി.

പ­രി­ഭ്ര­മം കൂ­ടു­കെ­ട്ടി­യ പാ­ത്തു­മ്മ­യു­ടെ മുഖം. ഉ­ത്ക്ക­ണ്ഠാ­കു­ല­യാ­യ ബീവി. അ­ടു­ത്തു് സുലൈഖ.

പ­രി­ഭ്ര­മം ഒ­തു­ക്കി­പ്പി­ടി­ച്ച എ­ളാ­പ്പ.

വീ­ണ്ടും പാ­ത്തു­മ്മ­യു­ടെ മുഖം. ആ മു­ഖ­ത്തു വീ­ഴു­ന്ന ബ­ദർ­ബൈ­ത്തി­ലെ വരികൾ.

കട്ട്

സീൻ: 19

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മൊ­യ്തു­ട്ടി, മാനു, പാ­ത്തു­മ്മ, ബീവി.

അ­ട്ട­ത്തു ഉ­റ­പ്പി­ച്ച കയർ. കൂ­ടാ­ര­ത്തി­ന്റെ ആ­കൃ­തി­യിൽ പു­ത­ച്ചു് മ­ലർ­ന്നു­കി­ട­ക്കു­ന്ന മാനു.

അവൻ ത­ല­തി­രി­ച്ചു നോ­ക്കു­മ്പോൾ അ­ത്ത­റു­കാ­രൻ മൊ­യ്തു­ട്ടി­ക്ക ചി­രി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു!

അവൻ നാ­ണി­ച്ചു മുഖം പൊ­ത്തി. ക­ട്ടി­ലിൽ ഇ­രു­ന്നു­കൊ­ണ്ടു് മൊ­യ്തു­ട്ടി പ­റ­യു­ന്നു:

“മാർ­ക്ക­ത്തി­നു ഞ­ങ്ങ­ളെ ആ­രേ­യും വി­ളി­ച്ചി­ല്ല.”

മാനു അതേ കി­ട­പ്പു കി­ട­ക്കു­ക­യാ­ണു്. വാ­തി­ലി­ന്റെ മ­റ­വിൽ­നി­ന്നു് പാ­ത്തു­മ്മ­യാ­ണ­തി­നു സ­മാ­ധാ­നം പ­റ­യു­ന്ന­തു്:

“ഓ­നെ­പ്പ­ളും ങ്ങളെ വർ­ത്താ­നം പ­റ്യും.”

മൊ­യ്തു­ട്ടി തി­രി­ഞ്ഞു­നോ­ക്കി. പാ­ത്തു­മ്മ. തൊ­ട്ടു പി­റ­കിൽ ബീവി. മൊ­യ്തു­ട്ടി ഒ­ന്നു­കൂ­ടി നോ­ക്കി­യ­പ്പോൾ ബീവി അ­ക­ത്തേ­ക്കു വ­ലി­ഞ്ഞു.

ഓ­ല­മ­ട­ലി­ന്റെ ഓ­ട്ട­യി­ലൂ­ടെ മൊ­യ്തു­ട്ടി­യെ നോ­ക്കി­നി­ല്ക്കു­ന്ന ബീവി. അ­വ­ളു­ടെ കാ­ഴ്ച­പ്പാ­ടി­ലാ­ണു് ക്യാ­മ­റ തു­ടർ­ന്നു­ള്ള ദൃ­ശ്യം പ­കർ­ത്തു­ന്ന­തു്:

മൊ­യ്തു­ട്ടി കീ­ശ­യിൽ­നി­ന്നു് ഒരു കൊ­ച്ചു അ­ത്ത­റു­കു­പ്പി­യെ­ടു­ത്തു മാ­നു­വി­നു നീ­ട്ടി:

“ഇന്നാ, എന്റെ വക കോള്.”

മാനു കൈ നീ­ട്ടി­യി­ല്ല. അവൻ ഉ­മ്മ­യു­ടെ നേരെ നോ­ക്കി. പാ­ത്തു­മ്മ­യു­ടെ മു­ഖ­ത്തു പു­ഞ്ചി­രി. മൊ­യ്തു­ട്ടി വീ­ണ്ടും നീ­ട്ടി:

“ഇന്നാ.”

മാനു അ­റ­ച്ച­റ­ച്ചു് കൈ­നീ­ട്ടി അ­ത്ത­റു­കു­പ്പി വാ­ങ്ങി. മൊ­യ്തു­ട്ടി എ­ഴു­ന്നേ­റ്റു. പാ­ത്തു­മ്മ വി­ല­ക്കു­ന്നു.

“അള്ളോ. എ­ന്തെ­ങ്കി­ലും ഒരു് വൈ­ള്ളം കു­ടി­ച്ചി­ട്ടു് പോയാ പോരേ?”

മൊ­യ്തു­ട്ടി:
“വേണ്ട. പോ­ട്ടെ.”
പാ­ത്തു­മ്മ:
“അതു പ­റ്റൂ­ല, മോനേ. ഇ­രി­ക്കു്. ഇവടെ രണ്ട് പ്റാ­വ­സ്യം ബ­ന്ന്ട്ട് ഒ­രെ­റ­ക്കു് വെ­ള്ളം കു­ടി­ക്കാ­തെ പോയാ പ­റ്റ്വോ?”

ഇന്റർ കട്ട്

സീൻ: 19 എ

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

ബീവി.

അ­ടു­ക്ക­ള­യിൽ ബ­ദ്ധ­പ്പെ­ട്ടു ചായ ഉ­ണ്ടാ­ക്കു­ന്ന ബീവി.

കട്ട്

സീൻ: 19 ബി

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു, പാ­ത്തു­മ്മ, മൊ­യ്തു­ട്ടി, ബീവി.

പാ­ത്തു­മ്മ­യും മൊ­യ്തു­ട്ടി­യും സം­ഭാ­ഷ­ണം തു­ട­രു­ന്നു. അ­തു­കേ­ട്ടു കി­ട­ക്കു­ന്ന മാനു.

പാ­ത്തു­മ്മ:
“മൊ­യ്തൂ­ട്ടീ­ന്ന­ല്ലേ പേരു്. ഇ­വ­നെ­പ്പ­ളും ഓ­രോ­ന്നു് പ­റി­ണു് കേ­ക്കാം. എ­വ­ടെ­യാ നാടു്?”
മൊ­യ്തു­ട്ടി:
“അങ്ങു കൊ­ച്ചി­യി­ലാ.”

ചാ­യ­യു­മാ­യി ക­ട­ന്നു­വ­രു­ന്ന ബീവി. അ­വ­ളു­ടെ­യും മൊ­യ്തു­ട്ടി­യു­ടെ­യും ക­ണ്ണു­കൾ ഇ­ട­ഞ്ഞോ എന്നു സംശയം. ചായ വാ­ങ്ങു­മ്പോൾ മൊ­യ്തു­ട്ടി­യു­ടെ കൈ വി­റ­ച്ചു. ബീവി ബ­ദ്ധ­പ്പെ­ട്ടു് അ­ക­ത്തേ­ക്കു­പോ­യി. ഓ­ല­മ­ട­ലി­ന്റെ മ­റ­വിൽ­നി­ന്നു് മൊ­യ്തു­ട്ടി­യെ ശ്ര­ദ്ധി­ക്കു­ന്ന ബീ­വി­യു­ടെ മു­ഖ­ത്താ­ണു് ബാ­ക്കി സം­ഭാ­ഷ­ണം വീ­ഴു­ന്ന­തു്.

മൊ­യ്തു­ട്ടി:
(ചായ കു­ടി­ച്ചു­കൊ­ണ്ടു്) “ബാപ്പ മ­ല­പ്പു­റ­ത്തു­കാ­ര­നാ­യി­രു­ന്നു. അവിടെ വന്നു താ­മ­സ­മാ­ക്കി­യ­താ. നേർ­ച്ച­ക്കാ­ല­ത്തും പെ­രു­ന്നാ­ളി­നു­മൊ­ക്കെ അ­ത്ത­റു­മാ­യി ഈ നാ­ട്ടി­ലും വ­ന്നി­ട്ടു­ണ്ടാ­വും.”
പാ­ത്തു­മ്മ:
(ആ­ഹ്ലാ­ദം) “ഹള്ളാ… അ­ത്ത­റു­കാ­രൻ മു­ഹ­മ്മ­ദാ­ക്ക­ന്റെ മോനാ?”
മൊ­യ്തു­ട്ടി:
(അ­ത്ഭു­തം) “അതെ. ബാ­പ്പ­യെ അ­റി­യു­മോ?”
പാ­ത്തു­മ്മ:
“അ­റി­യ്യോ­ന്നു്! ഞ­ങ്ങ­ളെ ബാപ്പ ഉള്ള കാ­ല­ത്തു് ഇ­പ്പൊ­രേ­ലു് നൂ­റു­കു­റി വ­ന്ന്ക്ക്ണു്.”
മൊ­യ്തു­ട്ടി:
(ചായ കു­ടി­ച്ചു തീർ­ത്തു­കൊ­ണ്ടു്) “നേരോ!”
മൊ­യ്തു­ട്ടി:
(എ­ഴു­ന്നേ­ല്ക്കു­ന്നു) “ഞാ­നി­റ­ങ്ങ­ട്ടെ. പല വ­ഴി­ക്കും പോ­കാ­നു­ണ്ടു്.”

മൊ­യ്തു­ട്ടി മാ­നു­വി­നോ­ടു ചി­രി­ച്ചു. ഒന്നു തി­രി­ഞ്ഞു നോ­ക്കി­യി­ട്ടു് ക­ട­ന്നു­പോ­വു­ന്ന മൊ­യ്തു­ട്ടി. ബീവി കോ­രി­ത്ത­രി­ച്ചു­പോ­യി!

അയാൾ ന­ട­ന്ന­ക­ലു­ന്ന­തും നോ­ക്കി­നിൽ­ക്കു­ന്ന പാ­ത്തു­മ്മ­യും ബീ­വി­യും.

കട്ട്

സീൻ: 20

പകൽ

കി­ണ­റ്റിൻ­ക­ര—പുറം

മൊ­യ്തു­ട്ടി, ബീവി.

ഒ­ക്കിൽ കു­ട­വു­മാ­യി കി­ണ­റ്റിൻ­ക­ര­യിൽ­നി­ന്നു് വ­രു­ന്ന ബീവി.

അവൾ തി­രി­ഞ്ഞു­നോ­ക്കു­മ്പോൾ ദൂരെ നി­ര­ത്തിൽ മൊ­യ്തു­ട്ടി—അ­വ­ളെ­ത്ത­ന്നെ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ക­യാ­ണു്.

അവൾ ഒ­രി­ക്കൽ­കൂ­ടി നോ­ക്കി: അയാൾ ചി­രി­ക്കു­ന്നു!

ബീവി ആ­രെ­ങ്കി­ലും കാ­ണു­ന്നു­ണ്ടോ എ­ന്നു് നാ­ലു­പാ­ടും നോ­ക്കി. അവളും ചി­രി­ക്കാൻ ശ്ര­മി­ച്ചു.

കു­ട­വു­മാ­യി മു­ന്നോ­ട്ടു ന­ട­ക്കു­ന്ന ബീവി.

അവൾ ഇ­ട­ക്കി­ടെ തി­രി­ഞ്ഞു­നോ­ക്കു­ന്നു: അ­ത്ത­റു­കാ­രൻ നിന്ന നിൽ­പിൽ നി­ല്ക്കു­ക­യാ­ണു്.

തല തി­രി­ച്ചു­നോ­ക്കി നി­ന്നു­പോ­കു­ന്ന ബീ­വി­യു­ടെ മു­ഖ­ത്തി­ന്റെ അ­ത്യ­ന്ത സ­മീ­പ­ദൃ­ശ്യം.

കട്ട്

സീൻ: 21

പകൽ

ചാ­യ­പ്പീ­ടി­ക—അകം

അബു, അ­യ­മു­ക്ക, എ­ളാ­പ്പ, ഗ്രാ­മീ­ണർ.

പ­ശ്ചാ­ത്ത­ല­ത്തിൽ കോ­ഴി­ക­ളു­ടെ ശബ്ദം. ചാ­യ­ക്ക­ട­യി­ലെ ബെ­ഞ്ചിൽ കാലു കെ­ട്ടി­യ നി­ല­യിൽ രണ്ടു കോ­ഴി­കൾ. സ­മീ­പ­ത്തി­രു­ന്നു ചായ കു­ടി­ക്കു­ന്ന എ­ളാ­പ്പ.

കോ­ഴി­ക­ളു­ടെ നി­ല­വി­ളി ചാ­യ­ക്ക­ട­യി­ലെ ആ­ളു­ക­ളു­ടെ ശ്ര­ദ്ധ പി­ടി­ച്ചു പ­റ്റു­ന്നു.

അ­യ­മു­ക്ക:
“ദെ­ന്താ, ബീ­രാൻ­ക്കാ കോ­യീ­നെ ഒക്കെ ആ­യ്റ്റ്.”
എ­ളാ­പ്പ:
“പാ­ത്തു­മ്മാ­ന്റെ മോൻ മാർ­ക്കം ക­യ്ച്ച് കെ­ട­ക്ക്വാ­ണു്. ഓനു് വേ­വി­ച്ചു് കൊ­ടു­ക്കാ­ലോ­ന്നു് വെ­ച്ച് കൊ­ണ്ട്വോ­വാ.”

എ­ളാ­പ്പ എ­ഴു­ന്നേ­റ്റു കാശു കൊ­ടു­ക്കു­ന്നു. കോ­ഴി­ക­ളെ­യു­മെ­ടു­ത്തു ന­ട­ത്തം തു­ടർ­ന്നു. അതു നോ­ക്കി­യി­രി­ക്കു­ന്ന അബു:

“ഏ­ട്ട­ന്റെ കു­ട്ട്യേ­ളെ നോ­ക്കി ബീ­രാൻ­ക്കാ­ന്റെ ആ­യു­സ്സു് തീർ­ന്നു്.”

ന­ട­ന്നു­പോ­കു­ന്ന എ­ളാ­പ്പ.

കേ­ട്ടി­രു­ന്ന­വ­രിൽ ഒരാൾ:
“മൂ­പ്പർ­ക്കു് മ­ക്ക­ളി­ല്ല­ല്ലോ.”
അബു:
“പി­ന്നേ, മ­ക്ക­ളി­ല്ലാ­ത്തോ­ലു് ഏ­ട്ട­ന്റെ­യും അ­നു­ജ­ന്റെ­യും മ­ക്ക­ളെ നോ­ക്കി മ­രി­ക്യ­ല്ലേ?”

ദൂരെ ന­ട­ന്നു­മ­റ­യു­ന്ന എ­ളാ­പ്പ.

കട്ട്

സീൻ: 22

പകൽ

ബീ­ഡി­ക്ക­മ്പ­നി—അകം

അബു, തെ­റു­പ്പു­കാർ, പാ­ത്തു­മ്മ.

സ്ക്രീ­നിൽ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന “പ­തി­ന­ഞ്ചു് നായും പു­ലി­യും” ക­രി­ക്ക­ട്ട­കൊ­ണ്ടു നി­ര­പ്പൊ­ളി­യിൽ വരച്ച ക­ളി­ക്ക­ളം.

ശ്ര­ദ്ധാ­പൂർ­വ്വം ക­ല്ലു­വെ­ക്കു­ന്ന വി­ര­ലു­കൾ. അതിനെ പ്ര­തി­രോ­ധി­ച്ചു­കൊ­ണ്ടു് തീ­പ്പെ­ട്ടി­ക്കോൽ നീ­ക്കു­ന്ന മ­റ്റൊ­രാ­ളു­ടെ വി­ര­ലു­കൾ.

ബീ­ഡി­ക്ക­മ്പ­നി­യി­ലെ മൂ­ല­യിൽ കി­ട­ത്തി­യി­ട്ട നി­ര­പ്പൊ­ളി­യിൽ ഇ­രു­ന്നു ക­ളി­ക്കു­ന്ന മാ­പ്പി­ള­മാർ.

മു­റ­വും മ­ടി­യിൽ വെ­ച്ചി­രി­ക്കു­ന്ന ക­ളി­ക്കാ­രു­ടെ ശ്ര­ദ്ധ­യ­ത്ര­യും ക­ളി­യി­ലാ­ണു്. ഇ­ട­ക്കി­ടെ ആവേശം കൂ­ട്ട­ലു­കൾ:

“വെ­ട്ടു്… വെ­ട്ടു്”

മ­റ്റൊ­രാ­ളു­ടെ മ­റു­പ­ടി.

“യ്യൊ­ന്നു് മു­ണ്ടാ­തെ നി­ക്ക്വോ അ­വ­റാ­നേ.”

വേ­റൊ­രാൾ:

“കളി… കളി… ബഡായി പി­ന്ന്യാ­ക്കാ—”

മു­റി­യു­ടെ മൂ­ല­യിൽ ഇ­രു­ന്നു ബീ­ഡി­തെ­റു­ക്കു­ന്ന അബു:

“ടോ, അ­യ്റ്റ­ക്കു് ര­ണ്ടി­നും വേറെ പ­ണി­ല്ല. ങ്ങ­ളു് കു­ത്തി­ര്ന്നു് തെ­ര­ക്കാൻ നോ­ക്കു്.”

ബീ­ഡി­ത്തെ­റു­പ്പി­ലേ­ക്കു തി­രി­യു­ന്ന തെ­റു­പ്പു­കാർ. ക­ളി­ക്കാർ കളി തു­ട­രു­ന്നു.

കട്ട്

സീൻ: 22 എ

പകൽ

ബീ­ഡി­ക്ക­മ്പ­നി—അകം

അബു, തെ­റു­പ്പു­കാർ, പാ­ത്തു­മ്മ.

മു­റി­യു­ടെ മ­റ്റൊ­രു മൂ­ല­യിൽ ച­ന്ദ്രി­ക ദി­ന­പ­ത്ര­ത്തിൽ തലയും പൂ­ഴ്ത്തി­യി­രി­ക്കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രൻ. അ­യാ­ളു­ടെ തലയിൽ കെ­ട്ടി­യ ഉ­റു­മാ­ലാ­ണു്. ആദ്യം കാണുക.

ഒരു തെ­റു­പ്പു­കാ­രൻ.

“ങ്ഉം. ബാ­യി­ക്കെ­ടാ.”

ചെ­റു­പ്പ­ക്കാ­രൻ ത­ല­യു­യർ­ത്തു­ന്നു.

മു­ഖ­വും ച­ന്ദ്രി­ക ദി­ന­പ­ത്ര­വും ദൃ­ശ്യ­മാ­വു­ന്നു. വായന തു­ട­രു­ന്നു.

“മ­ദ്ര­സ്സ­ക്കു് ക­ട്ടി­ല വെ­ച്ചു. കൊ­യി­ലാ­ണ്ടി, മെയ് 5, ദീനി വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ആ­വ­ശ്യ­ക­ത മു­സ്ലി­മീ­ങ്ങൾ ന­ന്നാ­യി മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നു് പ്ര­സി­ദ്ധ മ­ത­പ­ണ്ഡി­ത­നാ­യ ബാ­പ്പു മു­സ്ല്യാർ ഇവിടെ പ­റ­ഞ്ഞു. ഹ­യാ­ത്തുൽ­ഇ­സ്ലാം മ­ദ്ര­സ്സ­ക്കു ക­ട്ടി­ല—”

പെ­ട്ടെ­ന്നു് ആ മു­റി­യു­ടെ വാ­തി­ല്ക്കൽ പാ­ത്തു­മ്മ തല കാ­ണി­ച്ചു. അ­വ­ളെ­ക്ക­ണ്ടു് അബു എ­ഴു­ന്നേ­ല്ക്കു­ന്ന­തോ­ടെ വായന മു­റി­ഞ്ഞു. പാ­ത്തു­മ്മ ഒ­ന്നു­കൂ­ടി ഒ­തു­ങ്ങി­നിൽ­ക്കു­ന്നു. അ­വ­ളു­ടെ ക­യ്യിൽ ബീ­ഡി­ക്കെ­ട്ടു­കൾ.

അബു:
“മാ­നൂ­ന് പ­ള്ളി­പ്പോ­വാ­നും ഇ­റ­ങ്ങി­ന­ട­ക്കാ­നും ഒ­ന്നും ആയ്ലേ?”
പാ­ത്തു­മ്മ:
“ല്ല”.

പാ­ത്തു­മ്മ­യു­ടെ കൈ­യിൽ­നി­ന്നു് അബു ബീ­ഡി­ക്കെ­ട്ടു വങ്ങി.

ബീ­ഡി­ത്തെ­റു­പ്പു­കാ­രിൽ ചിലർ അവളെ ഒ­ളി­ക്ക­ണ്ണി­ട്ടു നോ­ക്കു­ന്നു­ണ്ടു്.

അബു അ­വൾ­ക്കു് കാശു കൊ­ടു­ത്തു. കൂ­ട്ട­ത്തിൽ പു­ക­യി­ല­യും ഇലയും.

അ­തു­മാ­യി പാ­ത്തു­മ്മ അ­പ്ര­ത്യ­ക്ഷ­യാ­യി.

അബു:
(ആ­രോ­ടെ­ന്നി­ല്ലാ­തെ) “വ­ല്ല്യ സ­ങ്ക­ട­ണ്ടു് ഇ­പ്പെ­ണ്ണി­ന്റെ കാ­ര്യം.”
ഒരു തെ­റു­പ്പു­കാ­രൻ:
“ഓളെ ബേറെ കെ­ട്ടി­ക്ക­ണ­ങ്കീ ഓൻ ചെ­ല്ലീ­ട്ടു വേ­ണ്ടേ?”
അബു:
“പെ­ണ്ണി­നു വേ­ണ്ട­ങ്കീ അ­ങ്ങ­ട്ടും ഒ­യ്വാ­ക്കാം. ഫ­സ്ക്ക് ചെ­യ്താ മതി.”
വേ­റൊ­രു തെ­റു­പ്പു­കാ­രൻ:
“ന്നാ അ­ങ്ങ­നെ ചെ­യ്തു് ഓളെ ങള് കെ­ട്ടി­ക്കോ­ളീ.”

കൂ­ട്ട­ച്ചി­രി. ഏ­കാ­ഗ്ര­ത­യോ­ടെ ക­ളി­ക്കു­ന്ന ക­ളി­ക്കാർ.

അബു:
“ഫ! ഇ­ന്ക്കു് പെ­ണ്ണും കു­ട്ട്യും­ല്ലെ­ടാ?”
മ­റ്റൊ­രു തെ­റു­പ്പു­കാ­രൻ:
“അ­യ്നെ­ന്താ—ഞ­മ്മ­ക്കു് നാ­ലെ­ണ്ണം വരെ കെ­ട്ടാ­ലോ.”
അബു:
“ഹ­യ്വാ­നേ—പെ­ണ്ണു് വെറിം കെ­ട്ടാം­ന്ന്ള്ള­ത് ഒരു വി­ട്ടൊ­യ്വാ. നെ­യ­മ­ല്ല.”
ആ­ദ്യ­ത്തേ­യാൾ:
“അല്ല. ങ്ങളെ സ­ങ്ക­ടം ക­ണ്ട­പ്പം പ­റ­ഞ്ഞ­താ.”

വീ­ണ്ടും കൂ­ട്ട­ച്ചി­രി. ഇ­തൊ­ന്നു­മ­റി­യാ­തെ കളി തു­ട­രു­ന്ന ക­ളി­ക്കാർ.

കട്ട്

സീൻ: 23

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

ബീവി, മൊ­യ്തു­ട്ടി.

വീ­ടി­ന്റെ മു­റ്റ­ത്തു് വി­രി­ച്ച ചാ­ക്കിൽ ഉ­ണ­ക്കാൻ ചി­ക്കി­യി­ട്ടി­രി­ക്കു­ന്ന നെ­ല്ലു്.

തൊ­ട്ട­ടു­ത്തു് അ­തി­നു് കാ­വ­ലി­രി­ക്കു­ന്ന ബീവി. അ­വ­ളു­ടെ ക­യ്യിൽ ഒരു കൊ­ച്ചു­ക­ണ്ണാ­ടി­യു­ണ്ടു്. അതു വെ­യി­ലി­നു നേരെ പി­ടി­ച്ചാ­ണു് അവൾ കോ­ഴി­യെ­യും കാ­ക്ക­യെ­യും ആ­ട്ടു­ന്ന­തു്.

മു­റ്റ­ത്തും മ­ര­ക്കൊ­മ്പി­ലും കു­സൃ­തി കാ­ട്ടു­ന്ന ക­ണ്ണാ­ടി വെ­ളി­ച്ചം. മു­റ്റ­ത്തു വെ­ളി­ച്ചം ക­ണ്ടു് കൊ­ക്കി­പ്പാ­റു­ന്ന കോഴി.

ബീവി ഇ­ട­ക്കു് ക­ണ്ണാ­ടി­യിൽ ചന്തം നോ­ക്കു­ന്നു­ണ്ടു്. ക­ണ്ണാ­ടി­വെ­ളി­ച്ച­ത്തിൽ മി­ന്നു­ന്ന ബീ­വി­യു­ടെ മുഖം.

ഇ­തി­നി­ടെ ക­ണ്ണാ­ടി­വെ­ളി­ച്ചം നി­ര­ത്തി­ലേ­ക്കും നീ­ണ്ടു. വൃ­ക്ഷ­ത്ത­ല­പ്പു­ക­ളിൽ അതു് ഇ­ക്കി­ളി­യി­ട്ടു. ആ വഴി വന്ന മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തു് അതു വ­ന്നു­വീ­ണ­തു് പെ­ട്ടെ­ന്ന­വൾ ശ്ര­ദ്ധി­ച്ചി­ല്ല.

മൊ­യ്തു­ട്ടി:
(വി­ളി­ച്ചു ചോ­ദി­ച്ചു) “ആരാ പകലു് ടോർ­ച്ച­ടി­ക്കു­ന്ന­തു്?”

അതു കേ­ട്ടു ബീവി പ­ക­ച്ചു. പി­ന്നെ വി­ളി­ച്ചു­ചോ­ദി­ച്ച­തു് മൊ­യ്തു­ട്ടി­യാ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കി അവൾ നാ­ണ­ത്തോ­ടെ തല കു­നി­ച്ചു. ബീ­വി­യു­ടെ മു­ഖ­ത്തു് ചിരി.

മൊ­യ്തു­ട്ടി:
(ചി­രി­യോ­ടെ) “ഓ! ചി­രി­ച്ച­താ­ണോ?”

ഇന്റർ കട്ട്

സീൻ: 23 എ

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു.

അ­ക­ത്തു മാർ­ക്കം ക­ഴി­ച്ച­തി­ന്റെ മു­റി­വിൽ തുണി ത­ട്ടാ­തെ ന­ട­ക്കാൻ ശ്ര­മി­ക്കു­ന്ന മാനു.

കട്ട്

സീൻ: 23 ബി

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

ബീവി, മൊ­യ്തു­ട്ടി.

ഒരു നി­മി­ഷം­കൂ­ടി ബീവി അ­ത്ത­റു­കാ­ര­ന്റെ മു­മ്പിൽ നി­ന്നു­പോ­യി. അയാൾ വീ­ട്ടി­ലേ­ക്കു ക­യ­റി­വ­രി­ക­യാ­ണു് എന്നു മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ അവൾ അ­ക­ത്തേ­ക്കു് വ­ലി­ഞ്ഞു.

കട്ട്

സീൻ: 23 സി

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു, മൊ­യ്തു­ട്ടി.

അ­ക­ത്തു ക­ട്ടി­ലിൽ കി­ട­ക്കു­ന്ന മാനു. അ­വ­ന്റെ ക­ട്ടി­ലിൽ ഇ­രു­ന്നു­കൊ­ണ്ടു് മൊ­യ്തു­ട്ടി­യു­ടെ ചോ­ദ്യം:

“എന്താ, പ­ള്ളീ­പ്പോ­വാ­നാ­യി­ല്ലേ?”

മാ­നു­വി­ന്റെ വി­ടർ­ന്ന ചിരി.

കട്ട്

സീൻ: 23 ഡി

പകൽ

ബീ­വി­യു­ടെ കുടിൽ—അകം.

അ­ക­ത്തു ചായ ഉ­ണ്ടാ­ക്കു­ന്ന ബീവി. ഇ­ട­ക്കു് ഓ­ല­മ­ട­ലി­ന്റെ വി­ട­വി­ലൂ­ടെ മൊ­യ്തു­ട്ടി­യെ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്.

കട്ട്

സീൻ: 23 ഇ

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

മാനു, ബീവി, മൊ­യ്തു­ട്ടി.

ക­ട്ടി­ലിൽ കി­ട­ക്കു­ന്ന മാനു. സ­മീ­പ­ത്തു് ഇ­രി­ക്കു­ന്ന മൊ­യ്തു­ട്ടി.

മാനു:
“എന്നാ പോ­വ്വാ?”
മൊ­യ്തു­ട്ടി:
“എന്താ, മാനു എന്റെ കൂടെ പോ­രു­ന്നോ?”

മാ­നു­വി­ന്റെ ചിരി.

മൊ­യ്തു­ട്ടി:
“ഉമ്മ എ­വി­ടെ­പ്പോ­യി?”
കു­ണ്ടം­പി­ഞ്ഞാ­ണ­ത്തിൽ ചാ­യ­യു­മാ­യി വ­രു­ന്ന ബീ­വി­യാ­ണ­തി­നു് ഉ­ത്ത­രം പ­റ­യു­ന്ന­തു്:

“ത്താ­ത്ത ബീ­ഡി­ക്ക­മ്പ­നീ­പ്പോ­യി.”

മൊ­യ്തു­ട്ടി­ക്കു് ചായ കൊ­ടു­ക്കു­ന്ന ബീവി. അ­വ­രു­ടെ ക­ണ്ണു­ക­ളും വി­ര­ലു­ക­ളും കൂ­ട്ടി­മു­ട്ടി. ബീ­വി­യു­ടെ മു­ഖ­ത്തു പ­രി­ഭ്ര­മം.

ബീവി:
(നാ­ണ­ത്തോ­ടെ) “പാലു് ല്ല.”
മൊ­യ്തു­ട്ടി:
(ചിരി) “പാ­ലു­പോ­ലെ­യു­ള്ള ചി­രി­യി­ല്ലേ, അതു മതി.”

ബീവി ല­ജ്ജി­ച്ചു­പോ­യി. അവൾ ഓ­ല­മ­ട­ലി­ന്റെ പി­റ­കി­ലേ­ക്കു വ­ലി­ഞ്ഞു. ഓ­ല­മ­ട­ലി­ന്റെ വി­ട­വി­ലൂ­ടെ കാ­ണു­ന്ന മൊ­യ്തു­ട്ടി­യു­ടെ ചിരി.

മൊ­യ്തു­ട്ടി ചായ കു­ടി­ക്കു­ന്ന­തും നോ­ക്കി­കി­ട­ക്കു­ന്ന മാനു. അവൻ സ­ങ്കോ­ച­ത്തോ­ടെ ചോ­ദി­ച്ചു:

“മൊ­യ്തു­ട്ടീ­ക്കാ ആ പാ­ട്ടൊ­ന്നു് പാ­ട്വോ?”

മൊ­യ്തു­ട്ടി:
“ഏതു പാ­ട്ട്?”
ശ്ര­ദ്ധി­ക്കു­ന്ന ബീ­വി­യു­ടെ മുഖം.
മാനു:
“അ­ന്നു് പീ­ട്യേ­ന്നു് പാട്യ പാ­ട്ടു്.”

ബീ­വി­യു­ടെ മു­ഖ­ത്തു് ഉ­ത്സാ­ഹം.

മൊ­യ്തു­ട്ടി:
“പി­ന്നെ­യാ­ക­ട്ടെ മോനേ.”

ബീ­വി­യു­ടെ മു­ഖ­ത്തു് നിരാശ.

മാനു:
(ശാ­ഠ്യം) “ഇപ്പം പാ­ടി­ക്കൂ­ടേ?”

മൊ­യ്തു­ട്ടി ചി­രി­ക്കു­ന്നു. അ­ക­ത്തു് ബീ­വി­യു­ടെ മു­ഖ­ത്തു് ഇ­ളം­ചി­രി.

മാ­നു­വി­ന്റെ പു­റ­ത്തു് താളം പി­ടി­ച്ചു­കൊ­ണ്ടു് മൊ­യ്തു­ട്ടി പാ­ടു­ന്നു.

“പ­നി­നീ­രു് പെ­യ്യു­ന്നു

പ­തി­നാ­ലാം­രാ­വിൽ പ­നി­മ­തി

പിടയേ വി­ളി­ക്കു­ന്നു പു­തി­യൊ

രി­ശൽ­മൂ­ളി പൈ­ങ്കി­ളി

പ­ടി­ഞ്ഞാ­റൻ കു­ന്നി­ലെ

പ­നി­നീർ­ക്കാ­ടു­കൾ പൂ­ത്ത­ല്ലോ

പ­രി­മ­ളം പൂ­ശു­വാൻ പാ­തി­രാ

ക്കാ­റ്റു­മ­ണ­ത്ത­ല്ലോ.

ആ­റ്റ­ക്കി­ളി മോ­ളി­ന്നാ­ടി

പ്പാ­ടാൻ വ­രു­ന്നി­ല്ലേ

ആ­റ്റിൽ­ക്കു­ളി­ച്ചൂ­ടെ ഓ­ടി­ച്ചാ­ടി

ക്ക­ളി­ച്ചൂ­ടേ…

കി­ന്നാ­രം ചൊ­ല്ലാ­ലോ,

ക­ണ്ണിൽ നോ­ക്കി­യി­രി­ക്കാ­ലോ

അ­ന്യോ­ന്യം ക­ണ്ടു­കൊ­ണ്ടു്

എ­ല്ലാ­മെ­ല്ലാം മ­റ­ക്കാ­ലോ

പ­നി­നീ­രു് പെ­യ്യു­ന്നു

പ­തി­നാ­ലാം­രാ­വിൽ പ­നി­മ­തി

പിടയേ വി­ളി­ക്കു­ന്നു പു­തി­യൊ

രിശൽ മൂളി പൈ­ങ്കി­ളി

ആ­ടി­ക്കാ­റെ­പ്പോൾ

വ­ന്നെ­ത്തി­ടു­മെ­ന്ന­റി­യി­ല്ല

നേ­ര­ത്തി­ന­ല്പ­വും

ന­മ്മ­ളോ­ടു ക­നി­വി­ല്ല.

പെ­രു­ന്നാ­ളു് പോ­യി­ട്ടു്

മൈ­ലാ­ഞ്ചി ഇ­ട്ടോ­ളാ­ക­ല്ലേ

കോടതി കീ­ഞ്ഞി­ട്ടു് കാ­നോ­ലു

കൊ­ണ്ടു ഫ­ല­മി­ല്ലേ

പ­നി­നീ­രു പെ­യ്യു­ന്നു

പ­തി­നാ­ലാം­രാ­വിൽ പ­നി­മ­തി

പിടയേ വി­ളി­ക്കു­ന്നു പു­തി­യൊ

രിശൽ മൂളി പൈ­ങ്കി­ളി

പാ­ട്ടു് കേ­ട്ടു നി­ല്ക്കു­ന്ന ബീ­വി­യു­ടെ കി­നാ­വു­ക­ളു­ടെ ലോകം ക്യാ­മ­റ കാ­ണി­ച്ചു­ത­രു­ന്നു. ആ വി­ശ­ദ­ചി­ത്ര­ങ്ങ­ളി­ലൂ­ടെ, ഒരു സ്വ­പ്ന­രം­ഗ­ത്തി­ലൂ­ടെ അ­വ­രു­ടെ പ­ര­സ്പ­രാ­ഭി­മു­ഖ്യം ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ക­യാ­ണു്.

പാ­ട്ടു് എ­പ്പോ­ഴാ­ണു് തീർ­ന്ന­തെ­ന്നോ, മൊ­യ്തു­ട്ടി എ­പ്പോ­ഴാ­ണു് പോ­യ­തെ­ന്നോ, എ­ളാ­പ്പ എ­പ്പോ­ഴാ­ണു് വന്നു ക­യ­റി­യ­തെ­ന്നോ അ­റി­യാ­തെ ആ പാ­ട്ടി­ന്റെ മ­ധു­രാ­നു­ഭ­വ­ത്തിൽ ല­യി­ച്ചു­നി­ല്ക്കു­ന്ന ബീവി.

എ­ളാ­പ്പ:
“ജ്ജ് ന്താ പകലു് കി­നാ­ക്കാ­ണ്വാ?”

ശബ്ദം കേ­ട്ടു് ഞെ­ട്ടി എ­ഴു­ന്നേ­ല്ക്കു­ന്ന ബീവി. അ­വ­ളു­ടെ പ­രി­ഭ്ര­മം ചി­രി­യാ­യി പ­ട­രു­ന്നു.

കട്ട്

സീൻ: 24

പ്ര­ഭാ­തം

ഇടവഴി—പുറം

ബീവി, മൊ­യ്തു­ട്ടി.

ഗ്രാ­മ­ത്തി­ലെ ഇ­ടു­ങ്ങി­യ ഇടവഴി. അ­ല­ക്കും കു­ളി­യും ക­ഴി­ഞ്ഞു് തല കു­മ്പി­ട്ടു് എന്തോ ഓർ­ത്തു­വ­രു­ന്ന ബീവി.

ആ ഭംഗി കണ്ടു ര­സി­ച്ചു­നിൽ­ക്കു­ന്ന മൊ­യ്തു­ട്ടി.

ബീവി ത­ല­യു­യർ­ത്തി നോ­ക്കു­മ്പോൾ തൊ­ട്ടു­മു­മ്പിൽ ചി­രി­ച്ചു­കൊ­ണ്ടു് അ­ത്ത­റു­കാ­രൻ! അ­യാ­ളു­ടെ മു­ഖ­ത്തു് ക­ള്ള­ച്ചി­രി.

അവർ ഒന്നു ര­ണ്ടു് നി­മി­ഷം പ­ര­സ്പ­രം നോ­ക്കി­നി­ല്ക്കു­ന്നു.

നാ­ണി­ച്ചു കു­നി­യു­ന്ന ബീ­വി­യു­ടെ മുഖം.

മൊ­യ്തു­ട്ടി വ­ഴി­മാ­റി. ബീവി പക്ഷേ, തി­രി­ഞ്ഞോ­ടി­ക്ക­ള­യു­ന്നു.

കു­ലു­ങ്ങി­ച്ചി­രി­ക്കു­ന്ന മൊ­യ്തു­ട്ടി.

അ­യാ­ളു­ടെ ചിരി സ്ക്രീ­നിൽ നി­റ­യു­ന്നു.

കട്ട്

സീൻ: 25

പ്ര­ഭാ­തം

കി­ണ­റ്റിൻ കര—പുറം

പാ­ത്തു­മ്മ, മാ­പ്പി­ള­പ്പെ­ണ്ണു­ങ്ങൾ.

കി­ണ­റ്റിൻ­ക­ര­യിൽ­നി­ന്നു വെ­ള്ളം കോ­രു­ന്ന പാ­ത്തു­മ്മ.

നി­റ­ഞ്ഞ കു­ട­വു­മെ­ടു­ത്തു ന­ട­ക്കു­മ്പോൾ ത­ട്ട­ത്തി­ന്റെ തു­മ്പു­കൊ­ണ്ടു് അവൾ ക­ണ്ണു­തു­ട­ച്ചു.

പാ­ത്തു­മ്മ മു­ന്നോ­ട്ടു ന­ട­ക്കു­ന്നു.

അ­വൾ­ക്കു പി­ന്നിൽ, അതു നോ­ക്കി­നി­ല്ക്കു­ന്ന പ്രാ­യം ചെന്ന സ്ത്രീ കൂ­ടെ­യു­ള്ള­വ­ളോ­ടു പ­റ­ഞ്ഞു:

“ഓളെ ക­ണ്ണും ഇ­ക്കെ­ണ­റും വ­റ്റ­ല്ല്ല.”

കട്ട്

സീൻ: 26

രാ­ത്രി

ചാ­യ­പ്പീ­ടി­ക—പുറം

മൊ­യ്തു­ട്ടി, ഗ്രാ­മീ­ണർ.

ചാ­യ­പ്പീ­ടി­ക­യു­ടെ ബെ­ഞ്ചിൽ എന്തോ ഓർ­ത്തു­കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി.

അ­യാ­ളു­ടെ കാ­ഴ്ച­പ്പാ­ടിൽ ദൂരെ ഒരു ചൂ­ട്ടു­വെ­ളി­ച്ചം. ചൂ­ട്ടു­ക­റ്റ­കൾ അ­ഞ്ചാ­റെ­ണ്ണ­മാ­യി­ത്തീ­രു­ന്നു.

പല ന­ട­വ­ഴി­ക­ളി­ലൂ­ടെ­യും ചൂ­ട്ടു­ക­റ്റ­ക­ളും റാ­ന്ത­ലു­ക­ളും അ­പൂർ­വ്വ­മാ­യി ടോർ­ച്ചു­വെ­ളി­ച്ച­വും വ­ന്നു­ചേ­രു­ന്നു.

ഇ­രു­ട്ടി­ലൂ­ടെ ചൂ­ട്ടു വീ­ശി­ക്കൊ­ണ്ടു് ആളുകൾ വ­രു­ന്ന­തി­ന്റെ അ­വ്യ­ക്ത ചി­ത്രം.

പ­ശ്ചാ­ത്ത­ല­ത്തിൽ ‘വഅളി’ (മ­ത­പ്ര­സം­ഗം) ന്റെ ആരംഭം കു­റി­ച്ചു­കൊ­ണ്ടു് സ്വ­ലാ­ത്ത്:

സ്വ­ലാ­വാ­ത്തീ ഏ­ല­ന്ന­ബീ

വാ—സ്വ­ലാ­മീ—വഹുവ

ഖ­യ്റുൽ അനാമീ—ബദറു—ത്ത­മാ­മീ.

വ്യ­ക്ത­മാ­യി വ­രു­ന്ന ചൂ­ട്ടു­ക­റ്റ­ക­ളു­ടെ നി­ര­കൾ­ക്കു മു­ക­ളിൽ ഈ ശബ്ദം വ്യ­ക്ത­മാ­യി­ത്തീ­രു­ന്നു.

കട്ട്

സീൻ: 26 എ

രാ­ത്രി

നി­ര­ത്തു്—പുറം

മാനു, ബീവി, ഗ്രാ­മീ­ണർ.

പാ­യ­യും ചു­രു­ട്ടി ബീവി പു­റ­കെ­യും ചൂ­ട്ടും ക­ത്തി­ച്ചു് ‘ശുജാഇ’ മ­ട്ടിൽ മാനു മു­മ്പി­ലും ഇ­രു­ട്ടി­ലൂ­ടെ ന­ട­ക്കു­ന്നു.

ദൃ­ശ്യം വി­സ്തൃ­ത­മാ­കു­മ്പോൾ വഅള് കേൾ­ക്കാൻ, ചൂ­ട്ടും മി­ന്നി, പാ­യ­യും ചു­രു­ട്ടി­പ്പി­ടി­ച്ചു് ന­ട­ന്നു­പോ­കു­ന്ന വേ­റെ­യും മാ­പ്പി­ള­പ്പെ­ണ്ണു­ങ്ങൾ. അവരെ പി­ന്തു­ട­രു­ന്ന ക്യാ­മ­റ.

കട്ട്

സീൻ: 26 ബി

രാ­ത്രി

പാടം—പുറം

ഗ്രാ­മീ­ണർ.

ചൂ­ട്ടും വീശി പാ­ട­ത്തു കൂടെ ചെ­റു­സം­ഘ­ങ്ങ­ളാ­യും ഒ­റ്റ­യാ­യും ന­ട­ന്നു­പോ­കു­ന്ന മാ­പ്പി­ള­മാർ.

അ­വ­രു­ടെ ചു­ണ്ടിൽ എ­രി­യു­ന്ന ബീ­ഡി­യു­ടെ തി­ള­ക്കം.

പ­ശ്ചാ­ത്ത­ല­ത്തിൽ നേ­ര­ത്തേ കേട്ട സ്വ­ലാ­ത്തി­ന്റെ അ­വ്യ­ക്ത­മാ­യ വരികൾ.

കട്ട്

സീൻ: 26 സി

രാ­ത്രി

മ­ദ്ര­സ്സ—പുറം

ബീവി, മാനു, മൊ­യ്തു­ട്ടി, മു­സ്ല്യാർ, ഗ്രാ­മീ­ണർ.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

ഓ­ത്തു­പ­ള്ളി­യു­ടെ കോ­ലാ­യിൽ ഇട്ട മേ­ശ­ക്കു മു­മ്പിൽ നി­ന്നു­കൊ­ണ്ടു് പ്ര­സം­ഗി­ക്കു­ന്ന മു­സ്ല്യാർ. ഉ­ച്ച­ഭാ­ഷി­ണി­യു­ണ്ടു്. എ­രി­യു­ന്ന പെ­ട്രോ­മാ­ക്സ്.

മു­സ്ല്യാർ പ്ര­സം­ഗം തു­ട­രു­ന്നു:
“അ­ങ്ങ­നെ­യി­രി­ക്ക്ണ സ­മ­യ­ത്തി­ന്റെ വു­ത്ത് പു­ന്നാ­ര മുഅ് മി­നീ­ങ്ങ­ളേ, ഖോ­ജ­രാ­ജാ­വാ­യ രാ­ജ­സ­യ്യി­ദാ­യ പടച്ച ത­മ്പു­രാ­ന്റെ ഓടറതാ വര്ണ്—വലാ ത­ഖ്റ­ബാ ഹാ­ദി­ഇ­ശ്ശ­ജ­റ­ത്ത ഫ­ത­കൂ­നാ­താ മി­ന­ള്ളാ­ലി­മീൻ.”
ഒരു നി­മി­ഷം ക­ഴി­ഞ്ഞു്: “ഖാ­ല­ള്ളാ­ഹു അ­സ്സ­വ­ജൽ”
ശ്രോ­താ­ക്കൾ ഒ­ന്നി­ച്ചു്:
“സു­ബ്ഹാ­ന­ഉ­ത­ആ­ലാ ലാ ഇലാഹ ഇ­ല്ലാ­ഹു”
മു­സ്ല്യാർ:
“വലാ തഖ്ബാ: നി­ങ്ങൾ ര­ണ്ടാ­ളും അ­ടു­ത്തു് പോ­ക­രു­ത്.”

—ഇന്റർ കട്ട്—

സീൻ: 26 ഡി

രാ­ത്രി

മ­ദ്ര­സ്സ­യു­ടെ മു­റ്റം—പുറം

ഗ്രാ­മീ­ണർ.

സ­ദ­സ്സി­ലെ ആ­ണു­ങ്ങ­ളെ­യും പെ­ണ്ണു­ങ്ങ­ളെ­യും വേർ­തി­രി­ക്കു­ന്ന ഓ­ല­മ­ട­ലി­ന്റെ മറ സ്ക്രീ­നിൽ നി­റ­യു­ന്നു.

ഇ­പ്പോൾ അ­തി­ന്റെ ഒരു ദ്വാ­രം മാ­ത്രം. ആ ദ്വാ­ര­ത്തി­ലൂ­ടെ പേ­ടി­ച്ചു പേ­ടി­ച്ചു ആ­ണു­ങ്ങ­ളു­ടെ ഭാ­ഗ­ത്തേ­ക്കു നോ­ക്കു­ന്ന ഒരു പെൺ­കു­ട്ടി­യു­ടെ ക­ണ്ണു്.

കട്ട്

സീൻ: 26 ഇ

രാ­ത്രി

മ­ദ്ര­സ്സ—പുറം

മു­സ്ല്യാർ, ബീവി, മൊ­യ്തു­ട്ടി, മാനു, ഗ്രാ­മീ­ണർ.

മു­സ്ല്യാർ തു­ട­രു­ന്നു:
“എ­ന്തി­നൊ­ക്കെ­ള്ളെ അ­ട്ത്തു് പോ­ക­രു­ത്? ഹാ­ദി­ഹി­ശ്ശ­ജ­റ­ത്ത = ഇ­മ്മ­ര­ത്തി­നെ­ക്കൊ­ള്ളെ. അ­ങ്ങ­നെ നി­ങ്ങൾ ര­ണ്ടാ­ളും അ­ടു­ത്തു് പോയാൽ—ഫ­ത­കൂ­നാ മി­ന­ള്ളാ­ലി­മീൻ അ­ക്കർ­മ്മി­ക­ളാ­യ ഒരു കൂ­ട്ട­ക്കാ­രിൽ നി­ങ്ങൾ ര­ണ്ടാ­ളും പെ­ട്ടു­പോ­കും. പു­ന്നാ­ര­മു­അ­മി­നീ­ങ്ങ­ളേ, സു­വർ­ക്ക­ത്തി­ലെ ഒരു മ­ര­ത്തി­ന്റെ കായി തി­ന്നാൻ പാ­ങ്ങി­ല്ലാ­ന്നു മാ­ത്ര­മ­ല്ല, ആ മ­ര­ത്തി­നെ­ക്കൊ­ള്ളെ അ­ടു­ത്തു് പോ­ക­രു­ത്ങ്ങ് ഞ­മ്മ­ളെ ബാ­പ്പ­യാ­യ ആ­ദം­ന­ബി­നോ­ടും—”
ശ്രോ­താ­ക്കൾ:
“അ­ലൈ­ഹി­സ്സ­ലാം”
മു­സ്ല്യാർ:
“ഞ­മ്മ­ളെ ഉ­മ്മ­യാ­യ ഹ­വ്വാ­ബീ­വി­നോ­ടും—”
ശ്രോ­താ­ക്കൾ:
“റ­ളി­യ­ള്ളാ­ഹു അൻഹാ”
മു­സ്ല്യാർ:
(തു­ട­രു­ന്നു) “റ­ബ്ബ­നാ ഓഡർ പാ­സ്സാ­ക്കി. അ­ങ്ങ­നെ­യി­രി­ക്ക്ണ സ­മ­യ­ത്തി­ന്റെ­വു­ത്ത് അതാ വര്ണ്, ആ­രാ­ന്ന­റി­യ്വോ?—ല­അ­ന­ത്താ­ക്ക­പ്പെ­ട്ട പഹയൻ ഇ­ബ്ലീ­സ്—”
ശ്രോ­താ­ക്കൾ:
“ല­അ­ന­ത്തു­ള്ളാ­ഹി അലൈഹി”
മു­സ്ല്യാർ:
“പു­ന്നാ­ര ന­ബി­ന്റെ പു­ന്നാ­ര ഉ­മ്മ­ത്തി­ക­ളേ! ഈ പഹയൻ ആ­രാ­ന്നു് നി­ങ്ങ­ക്ക­റി­യോ? ഞ­മ്മ­ളെ ബാ­പ്പാ­നെ ബയി പെ­യ­പ്പി­ച്ച­വ­നാ­ണു്. നാളെ ഖി­യാ­മ­ന്നാ­ളു­വ­രേ­ക്കും വ­ന്നു് പി­റ­ക്കാ­നു­ള്ള സ­ക­ല­മാ­ന മ­നു­ഷ്യ­രേ­യും വ­ഴി­കേ­ടി­ലാ­ക്കാൻ കാ­ത്തി­രി­ക്കു­ന്ന പ­ഹ­യ­നാ­ണു് കേ­ട്ടോ. അ­ങ്ങ­ന­ത്തെ ആ ഇ­ബ്ലീ­സു്—”
ശ്രോ­താ­ക്കൾ:
‘ല­അ­ന­ത്തു­ള്ളാ­ഹി അലൈഹി”

ഈ സം­ഭാ­ഷ­ണ­ങ്ങ­ള­ത്ര­യും ക്യാ­മ­റ പ­കർ­ത്തു­ന്ന വ­അ­ളി­ന്റെ പ­ശ്ചാ­ത്ത­ല ചി­ത്രീ­ക­ര­ണ­ത്തി­നു മു­ക­ളി­ലാ­ണു് വ­ന്നു­വീ­ഴു­ന്ന­തു്. ഇ­ട­ക്കു് ഒരു തവണ മാ­ത്ര­മേ മു­സ്ല്യാ­രു­ടെ മുഖം കാ­ണി­ക്കു­ന്നു­ള്ളു: പ­ശ്ചാ­ത്ത­ല­മാ­യി ക്യാ­മ­റ പ­കർ­ത്തു­ന്ന ചി­ത്ര­ങ്ങ­ളിൽ ചി­ല­തു്—കടല വി­ല്ക്കു­ന്ന പ­യ്യ­ന്മാർ. മാ­പ്പി­ള­പ്പാ­ട്ടു പു­സ്ത­ക­ങ്ങൾ നി­ര­ത്തി­വെ­ച്ചി­രി­ക്കു­ന്ന വി­ല്പ­ന­ക്കാ­രൻ. ശൃം­ഗ­രി­ക്കാൻ തക്കം നോ­ക്കു­ന്ന പൂ­വാ­ല­ന്മാർ. ഉ­റ­ക്കം­തൂ­ങ്ങു­ന്ന വൃ­ദ്ധ­ന്മാർ. ഉ­റ­ങ്ങി­പ്പോ­യ കു­ട്ടി­കൾ. ഇ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­തെ കിസ്സ പ­റ­യു­ന്ന മ­ദ്ധ്യ­വ­യ­സ്ക്ക­കൾ, ആ­ണു­ങ്ങ­ളെ ക­ട­ക്ക­ണ്ണെ­റി­യു­ന്ന യു­വ­തി­കൾ.

ഇ­തി­നി­ട­യിൽ:
ഓ­ല­മ­ട­ലി­ന്റെ ഓ­ട്ട­യി­ലൂ­ടെ സ­ദ­സ്സു വീ­ക്ഷി­ച്ചി­രു­ന്ന ക­ണ്ണു് മൊ­യ്തു­ട്ടി­യിൽ ചെ­ന്നു വി­ശ്ര­മി­ക്കു­ന്നു. ഭ­ക്തി­പൂർ­വ്വം ഇ­രു­ന്നു് വഅള് കേൾ­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ സ­മീ­പ­ദൃ­ശ്യം. ആ ദൃ­ശ്യ­ത്തി­നു മു­ക­ളി­ലാ­യി­ട്ടാ­ണു് വ­അ­ളി­ന്റെ അ­വ­സാ­ന­ഭാ­ഗം കേൾ­ക്കു­ന്ന­തു്.

ആ കൗ­തു­ക­മു­ള്ള ചി­ത്രം നോ­ക്കി­യി­രി­ക്കു­ന്ന ബീ­വി­യു­ടെ ചി­രി­യു­ടെ ഭംഗി സ്ക്രീ­നിൽ നി­റ­യു­ന്നു. അവൾ ഒ­ന്നും കേൾ­ക്കു­ന്നി­ല്ല. അതോടെ വഅള് പൊ­ടു­ന്ന­നെ നി­ന്നു­പോ­യി. സ്ക്രീ­നിൽ ബീ­വി­യു­ടെ വി­ടർ­ന്ന ചിരി മാ­ത്രം.

കട്ട്

സീൻ: 27

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

ബീവി.

വീ­ട്ടി­ന­ക­ത്തു നി­സ്ക്ക­രി­ക്കു­ന്ന ബീവി. നി­സ്ക്കാ­ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ. നി­സ്ക്കാ­ര­ത്തി­നു­ശേ­ഷം അവൾ രണ്ടു ക­യ്യും ഉ­യർ­ത്തി പ്രാർ­ത്ഥി­ക്കു­ന്നു. ഭ­ക്തി­പൂർ­ണ്ണ­മാ­കു­ന്ന അ­വ­ളു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

കട്ട്

സീൻ: 28

പകൽ

ഓ­ത്തു­പ­ള്ളി—അകം

മൊ­യ്തു­ട്ടി, മു­സ്ല്യാർ, മാനു, കു­ട്ടി­കൾ.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

ഓ­ത്തു­പ­ള്ളി­യിൽ കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കു­ന്ന മു­സ്ല്യാർ. ചു­ണ്ടിൽ എ­രി­യു­ന്ന ചു­രു­ട്ട്. വി­ശ­റി­കൊ­ണ്ടു വീ­ശു­ന്നു­ണ്ടു്.

മു­സ്ല്യാർ:
“അ­ങ്ങ­ന­ത്തെ ആ സു­വർ­ക്ക­ത്തി­ല് മുഅ് മി­നീ­ങ്ങ­ക്ക് കു­ടി­ക്കാ­നെ­ന്താ? വ­ല്ല്യോ­രു കു­ണ്ടം പി­ഞ്ഞാ­ണം നെ­റ­ച്ചും ചീ­രോ­ക്ക­ഞ്ഞി.”

ശ്ര­ദ്ധി­ച്ചി­രി­ക്കു­ന്ന കു­ട്ടി­കൾ. കൂ­ട്ട­ത്തിൽ മാനു. ഇ­ട­ക്കു് അവൻ പു­റ­മേ­ക്കു് നോ­ക്കു­ന്നു. ദൂരെ റോ­ട്ടി­ലൂ­ടെ അ­ത്ത­റു­പെ­ട്ടി­യും തൂ­ക്കി ന­ട­ന്നു­പോ­കു­ന്ന മൊ­യ്തു­ട്ടി മാ­നു­വി­ന്റെ ദൃ­ഷ്ടി­യിൽ. മു­സ്ല്യാർ അം­ഗ­വി­ക്ഷേ­പ­ങ്ങ­ളോ­ടെ തു­ട­രു­ന്നു.

“പ­ത്തു­പ­തി­ന­ഞ്ചു പൊ­രി­ച്ച കോയി ആ കു­ണ്ടം­പി­ഞ്ഞാ­ണ­ത്തി­നു ചു­റ്റും ങ്ങനെ ന­ട­ക്ക്വാ.”

സ­ദ­സ്സിൽ നി­ന്നൊ­രു ചോ­ദ്യം:
“പൊ­രി­ച്ച കോയി ന­ട­ക്ക്വോ?”

മു­സ്ല്യാർ­ക്കു് പൊ­ള്ളി. വിശറി കൊ­ണ്ടു പുറം ചൊ­റി­ഞ്ഞു.

“ഏതു് ഹ­മ്ക്കാ­ടാ അ­ച്ചോ­യി­ച്ച­ദു്?”

ഭയന്ന കു­ട്ടി­ക­ളു­ടെ സ­മീ­പ­ദൃ­ശ്യം.

മു­സ്ല്യാർ:
“ചോ­യി­ച്ചോൻ എ­ണീ­റ്റു് നി­ക്കെ­ടാ.”

തല മൊ­ട്ട­യ­ടി­ച്ച ഒരു മു­തിർ­ന്ന കു­ട്ടി എ­ഴു­ന്നേ­റ്റു നി­ല്ക്കു­ന്നു.

മു­സ്ല്യാർ:
“ബടെ ബാടാ.”

അവൻ മു­സ്ല്യാ­രു­ടെ മേ­ശ­ക്ക­ടു­ത്തെ­ത്തി. മു­സ്ല്യാർ ചോ­ക്കു കൊ­ണ്ടു് അ­വ­ന്റെ മൊ­ട്ട­ത്ത­ല­യിൽ ഒരു വട്ടം വ­ര­ഞ്ഞു. എ­ന്നി­ട്ടു പ­റ­ഞ്ഞു.

“വ­ട്ട­പൂ­ജ്യാ ഹ­മ്ക്കേ അന്റെ തലേല്”

കു­ട്ടി­കൾ ആർ­ത്തു­ചി­രി­ച്ചു.

മേ­ശ­മേ­ലി­രു­ന്ന വലിയ താ­ക്കോൽ കൊ­ണ്ടു മു­സ്ല്യാർ അ­വ­ന്റെ ത­ല­ക്കു് ഒരു കൊ­ട്ടു കൊ­ടു­ത്തു. ഒപ്പം പ­റ­ഞ്ഞു:

“സു­വർ­ക്ക­ത്തി­ലാ ഓന്റെ സംശം”

കു­ട്ടി­കൾ ചി­രി­ക്കു­ന്നു.

കട്ട്

സീൻ: 29

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

മൊ­യ്തു­ട്ടി, ബീവി, മാനു.

ചൂ­ട്ടും മി­ന്നി നി­ര­ത്തി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന­വ­രെ നോ­ക്കി­യി­രി­ക്കു­ന്ന മാനു. അവനു സമീപം പാ­യിൽ­ക്കി­ട­ന്നു സബീന മൂ­ളു­ന്ന ബീവി. ബീ­വി­യു­ടെ പ­തി­ഞ്ഞ പാ­ട്ടു്.

നാ­മ­ക്ക­രു­ത്തൻ ബദറുൽ മുനീർ

നാ­ളൂ­കം ഒത്തെ പൂ­രു­ഷ­രി­ല്ലൈ

താ­മ­ര­പൂ­ക്കും മു­ഖ­ത്തെ ക­ണ്ടാൽ

തേനാർ ചി­റ­ക്കും പ­യ­ക്കം കേ­ട്ടാൽ

ഈ സ­മ­യ­ത്തു് ചൂ­ട്ടും മി­ന്നി റോ­ട്ടി­ലൂ­ടെ വ­രു­ന്ന മൊ­യ്തു­ട്ടി. പാ­ട്ടി­ലെ അ­വ­സാ­ന­ത്തെ ര­ണ്ടു­വ­രി­കൾ വീ­ഴു­ന്ന­തു് അ­യാ­ളു­ടെ ചി­ത്ര­ത്തി­ന്മേ­ലാ­ണു്.

ഇന്റർ കട്ട്

സീൻ: 29 എ

രാ­ത്രി

വഴി—പുറം

ബീവി, മൊ­യ്തു­ട്ടി, മാനു.

ചൂ­ട്ടും മി­ന്നി റോ­ട്ടി­ലൂ­ടെ ന­ട­ന്നു­പോ­കു­മ്പോൾ ബീ­വി­യെ­യും മാ­നു­വി­നെ­യും ക­ണ്ടു­നി­ന്നു­പോ­കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 29 ബി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

ബീവി, മൊ­യ്തു­ട്ടി, മാനു.

വീ­ട്ടി­ലേ­ക്കു ക­യ­റി­വ­രു­ന്ന മൊ­യ്തു­ട്ടി­യെ കൗ­തു­ക­പൂർ­വ്വം ശ്ര­ദ്ധി­ക്കു­ന്ന മാ­നു­വും എ­ണീ­റ്റി­രി­ക്കു­ന്ന ബീ­വി­യും.

മു­റ്റ­ത്തേ­ക്കു് ക­യ­റി­ക്കൊ­ണ്ടു് മൊ­യ്തു­ട്ടി വി­ളി­ച്ചു­ചോ­ദി­ക്കു­ന്നു:

“മാനു വഅള് കേൾ­ക്കാൻ വ­രു­ന്നോ?”

മാനു കോ­ലാ­യിൽ ഇ­രു­ന്നു­കൊ­ണ്ടു മ­റു­പ­ടി കൊ­ടു­ത്തു:

“ല്ല. മ്മ പൊ­യ്ക്ക­ണു്.”

മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തു് ആ­ശ്വാ­സം. അയാൾ കോ­ലാ­യ­ക്ക­ടു­ത്തു വന്നു. ബീവി ചാ­ടി­യെ­ണീ­റ്റു ല­ജ്ജി­ച്ചു നി­ല്ക്കു­ന്നു.

മൊ­യ്തു­ട്ടി:
“ങ്ആ… എ­നി­ക്കൊ­രു ഗ്ലാ­സ്സ് വെ­ള്ളം തരുമോ?”

മാനു തി­രി­ഞ്ഞു് എ­ളേ­മ­യോ­ടു് ക­ല്പി­ക്കു­ന്നു:

“എളേമാ, ഒരു പാ­ത്ത­റം വെ­ള്ളം കൊ­ട്ക്കീ.”

ബീവി വി­ഷ­മി­ച്ചു­പോ­യി. മൊ­യ്തു­ട്ടി ഇ­ട­പെ­ട്ടു.

“എ­നി­ക്കു് മാനു കൊ­ണ്ടു­വ­ന്നു ത­രു­ന്നെ­ങ്കിൽ മതി.”

മാനു:
“ഓ… റെഡി”

അതും പ­റ­ഞ്ഞു് അ­ക­ത്തേ­ക്കു് ഓ­ടു­ന്നു.

മൊ­യ്തു­ട്ടി­യും ബീ­വി­യും പ­ര­സ്പ­രം നോ­ക്കി­നി­ന്നു. ചൂ­ട്ടു­ക­റ്റ­യു­ടെ വെ­ളി­ച്ച­ത്തിൽ തെ­ളി­യു­ന്ന മൊ­യ്തു­ട്ടി­യു­ടെ ചിരി.

മൊ­യ്തു­ട്ടി:
“എ­ന്റൊ­പ്പം പോ­രു­ന്നോ?”
ബീവി:
(സ്വരം താ­ഴ്ത്തി) “എ­ങ്ങ­ട്ടാ?”
മൊ­യ്തു­ട്ടി:
“ത­ല്ക്കാ­ലം വഅള് കേൾ­ക്കാൻ”
ബീവി:
“ന്നലെ ഞാൻ ക­ണ്ടീ­നി.”
മൊ­യ്തു­ട്ടി:
(ചി­രി­യോ­ടെ) “ഓഹോ—വഅള് കേൾ­ക്കാൻ വ­ന്നാൽ ഇ­തൊ­ക്കെ­യാ­ണ­ല്ലേ പണി?”

ആ സം­ഭാ­ഷ­ണം ത­ട­ഞ്ഞു­കൊ­ണ്ടു് മാനു വെ­ള്ള­വു­മാ­യി എത്തി.

ആ­വ­ശ്യ­മി­ല്ലാ­തെ ‘ക­ഷ്ട­പ്പെ­ട്ടു്’ വെ­ള്ളം കു­ടി­ക്കു­ന്ന മൊ­യ്തു­ട്ടി. ബീ­വി­ക്കു് അ­തു­ക­ണ്ടു് ചി­രി­പൊ­ട്ടി­പ്പോ­യി.

പാ­ത്രം തി­രി­കെ കൊ­ടു­ത്തു­കൊ­ണ്ടു് മൊ­യ്തു­ട്ടി മാ­നു­വി­നോ­ടു്.

“മാനു കു­റ­ച്ചു തീ കൊ­ണ്ടു­വ­രു­മോ?”

മാനു:
“ഓ….”

അതും പ­റ­ഞ്ഞു് വീ­ണ്ടും മാനു അ­ക­ത്തേ­ക്കോ­ടി. ബീ­വി­ക്കു് ചിരി പൊ­ട്ടി.

മൊ­യ്തു­ട്ടി:
“എ­നി­ക്കൊ­രു കാ­ര്യം പ­റ­യാ­നു­ണ്ടു്.”

ബീവി “ശ്ശ് ” എ­ന്നു് ആം­ഗ്യം കാ­ണി­ച്ചു.

മൊ­യ്തു­ട്ടി:
(സ്വരം താ­ഴ്ത്തി) “മാനു ഉ­റ­ങ്ങു­മ്പോ­ഴേ­ക്കു് ഞാൻ വരാം.”

മൊ­യ്തു­ട്ടി ന­ട­ന്നു. അതു നോ­ക്കി­നി­ല്ക്കു­ന്ന ബീവി. ന­ട­ന്നു മ­റ­യു­ന്ന മൊ­യ്തു­ട്ടി ബീ­വി­യു­ടെ വീ­ക്ഷ­ണ­ത്തിൽ.

തീ­യു­മാ­യി എ­ത്തു­ന്ന മാനു:
“മൊ­യ്തു­ട്ടി­ക്ക പോയോ?”
ബീവി:
“ങ്ഉം.”
മാനു:
“മൂ­പ്പ­രു് ബീടി വ­ലി­ക്ക­ല്ല്ല. പി­ന്നെ­ന്തി­നാ തി­യ്യു്?”

ചി­രി­ച്ചു കു­ഴ­യു­ന്ന ബീവി.

കട്ട്

സീൻ: 30

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

മൊ­യ്തു­ട്ടി, ബീവി.

വീ­ടി­ന്റെ പിൻ­ഭാ­ഗം. നേർ­ത്ത നി­ലാ­വിൽ കാ­ത്തു­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി­യെ അ­വ്യ­ക്ത­മാ­യി മാ­ത്ര­മേ കാ­ണാ­നു­ള്ളു. അയാൾ അ­ക്ഷ­മ­നാ­യി കാ­ത്തു­നി­ല്ക്കു­ക­യാ­ണു്.

പു­രു­ഷ­സ്വ­ര­ത്തിൽ ദൂ­രെ­യെ­വി­ടെ­യോ ആരോ പാ­ടു­ന്ന­തി­ന്റെ വളരെ നേർ­ത്ത അ­നു­ര­ണ­നം:

താ­മ­ര­പ്പൂ­ങ്കാ­വ­ന­ത്തി­ലു് താ­മ­സി­ക്കു­ന്നോ­ളേ

പ­ഞ്ച­വർ­ണ്ണ­പ്പൈ­ങ്കി­ളി­യി­ലു് റ­ങ്കു് പ­ങ്കു­ളോ­ളേ

പൂ­മൊ­കം ക­ണ്ടാ­മ­തി­യോ, പൂ­തി­തീർ­ക്കും കാ­ല­മാ­യോ

കാ­മി­നി­യ­ടു­ത്തു വന്നോ കാ­ല­ദോ­ഷം വ­ന്നു­പോ­യോ

താ­മ­ര­പ്പൂ­ങ്കാ­വ­ന­ത്തി­ലു് താ­മ­സി­ക്കു­ന്നോ­ളേ

പാ­ട്ടു­നേർ­ത്തു് ഇ­ല്ലാ­തെ­യാ­വു­ന്നു.

ഇന്റർ കട്ട്

സീൻ: 30 എ

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

ബീവി.

പേ­ടി­ച്ചു പേ­ടി­ച്ചു പു­റ­ത്തേ­ക്കി­റ­ങ്ങു­ന്ന ബീവി. അവൾ സാ­വ­ധാ­നം പു­റം­തി­രി­ഞ്ഞു നോ­ക്കി­കൊ­ണ്ടു ഇ­രു­ട്ടി­ലേ­ക്കു ന­ട­ക്കു­ന്നു.

ഇന്റർ കട്ട്

സീൻ: 30 ബി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

മാനു.

വീ­ട്ടി­ന­ക­ത്തു പായിൽ കി­ട­ന്നു­റ­ങ്ങു­ന്ന മാനു.

ഇന്റർ കട്ട്

സീൻ: 30 സി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

മൊ­യ്തു­ട്ടി, ബീവി.

ബീ­വി­യും മൊ­യ്തു­ട്ടി­യും അ­ടു­ത്തെ­ത്തി. അവർ പ­ര­സ്പ­രം നോ­ക്കി നി­ല്ക്കു­ന്നു. ചു­റ്റും ഇളം നി­ലാ­വു്. ആ ചി­ത്ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­മാ­യി നേ­ര­ത്തേ കേട്ട പാ­ട്ടി­ന്റെ ഈണം. മൊ­യ്തു­ട്ടി പാ­ര­വ­ശ്യ­ത്തോ­ടെ കൈ നീ­ട്ടി. ബീവി ഒ­ന്നു­കൂ­ടി അ­ടു­ക്കാൻ ശ്ര­മി­ച്ചു.

അ­വ­ര­ങ്ങ­നെ നി­ല്ക്കു­ക­യാ­ണു്.

പെ­ട്ടെ­ന്നു് വഅള് ക­ഴി­ഞ്ഞു­വ­രു­ന്ന­വ­രു­ടെ ചൂ­ട്ടു­വെ­ളി­ച്ചം അവൾ ദൂ­രെ­ക്ക­ണ്ടു.

ബീവി:
(സം­ഭ്ര­മം) “ബ­ദ്രീ­ങ്ങ­ളേ… ത്താ­ത്ത വ­രാ­നാ­യി… ഞാൻ പോ­ട്ടെ.”
മൊ­യ്തു­ട്ടി:
(പാ­ര­വ­ശ്യ­ത്തോ­ടെ) “നാളെ വരുമോ?”

അ­തി­നു­ത്ത­രം പ­റ­യാ­തെ ബ­ദ്ധ­പ്പെ­ട്ടു വീ­ട്ടി­ലേ­ക്കോ­ടു­ന്ന ബീവി. അ­വ­ളെ­ത്ത­ന്നെ നോ­ക്കി­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 31

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

സുലൈഖ, ബീവി.

വേ­ലി­യിൽ നി­സ്ക്കാ­ര­ക്കു­പ്പാ­യം ചി­ക്കി­യു­ണ­ക്കാ­നി­ടു­ന്ന ബീവി. അതു ക­ണ്ടു­കൊ­ണ്ടു­വ­രു­ന്ന സുലൈഖ.

സുലൈഖ:
(അർ­ത്ഥം വെ­ച്ചു്) “നാളെ വഅള് തീർ­പ്പ­ല്ലേ?”
ബീവി:
(ക­പ­ട­ഗൗ­ര­വം) “അതു് മോ­ല്യാ­രോ­ടു് ചോ­യ്ച്ച­ണം.”
സുലൈഖ:
“ന്തി­നാ മോളേ, ന്റ­ട്ത്തു് വെളു്? ങ്ഏ?—കളി കാ­ര്യാ­വാ­ണ്ടു് നോ­ക്കി­ക്കോ. ഞാ­മ്പ­റ­ഞ്ഞി­ല്ലാ­ന്നു് വേണ്ട.”
ബീവി:
“പോടീ… അ­ങ്ങ­ന­ത്തെ ആ­ളൊ­ന്നു­മ­ല്ല.”
സുലൈഖ:
“പി­ന്നെ—പി­ന്നെ? പ­ത്തീ­സം മു­മ്പു് കണ്ട ആ­ളെ­പ്പ­റ്റി നല്ല നി­ശ്ചാ അ­ന­ക്കു്.”
ബീവി:
“യ്യു് പോടീ.”

ബീവി അതും പ­റ­ഞ്ഞു് സു­ലൈ­ഖ­യു­ടെ ക­വി­ളിൽ നു­ള്ളി ഓ­ടു­ന്നു. ആ ഉ­ത്സാ­ഹ­ത്തി­ന്റെ കൊ­ടി­യ­ട­യാ­ളം പോലെ കാ­റ്റിൽ പാ­റു­ന്ന അ­വ­ളു­ടെ തട്ടം.

കട്ട്

സീൻ: 32

പകൽ

ഒ­രി­ടി­ഞ്ഞു­പൊ­ളി­ഞ്ഞ കെ­ട്ടി­ടം—അകം

മൊ­യ്തു­ട്ടി, ബീവി.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

കെ­ട്ടി­ട­ത്തി­ന­ക­ത്തു് മൊ­യ്തു­ട്ടി­യും ബീ­വി­യും. ബീവി തേ­ങ്ങു­ന്നു­ണ്ടു്.

മൊ­യ്തു­ട്ടി:
“നീ­യി­ങ്ങ­നെ വി­ഷ­മി­ച്ചാ­ലോ? കാ­ലി­ച്ച­ന്ത­ക്കു് ഒ­രു­പാ­ടാ­ളു് കൂടും. നല്ല ക­ച്ചോ­ടം കി­ട്ടും. രണ്ടു ദിവസം ക­ഴി­ഞ്ഞു്, എ­ന്താ­യാ­ലും ഞാൻ തി­രി­ച്ചു വരും.”

ബീവി ഒ­ന്നും മി­ണ്ടാ­തെ തേ­ങ്ങു­ന്നു.

മൊ­യ്തു­ട്ടി:
“എന്താ, ഞാൻ വ­രി­ല്ലെ­ന്നു വി­ചാ­രി­ച്ചാ­ണോ?”

ബീവി അ­ല്ലെ­ന്നു ത­ല­യാ­ട്ടു­ന്നു.

മൊ­യ്തു­ട്ടി:
“ങ് ഹാ—ഞാൻ പോ­യി­വ­രു­മ്പോൾ എന്താ നി­ന­ക്കു കൊ­ണ്ടു­വ­രേ­ണ്ട­തു്?”

ബീവി താ­ഴോ­ട്ടു നോ­ക്കി നി­ല്ക്കു­ക­യാ­ണു്.

മൊ­യ്തു­ട്ടി:
“പറയു് … എന്താ വേ­ണ്ട­തു്?”
ബീവി:
(ദുഃ­ഖ­ത്തോ­ടെ) “ങ്ങ­ളു് പോ­വാ­തി­രു­ന്നാ മതി.”

അവളെ കെ­ട്ടി­വ­രി­യു­ന്ന മൊ­യ്തു­ട്ടി­യു­ടെ കൈകൾ.

കട്ട്

സീൻ: 33

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, ബീവി.

വീ­ട്ടി­ന­ക­ത്തു് പഴയ മാ­റാ­പ്പിൽ­നി­ന്നു് ഒരു തു­ണി­ക്ക­ഷ്ണം വ­ലി­ച്ചെ­ടു­ക്കു­ന്ന പാ­ത്തു­മ്മ. മാ­റാ­പ്പിൽ ഒ­ളി­ച്ചു­വെ­ച്ച മ­നോ­ഹ­ര­മാ­യ ഒരു അ­ത്തർ­കു­പ്പി അ­വ­ളു­ടെ ക­യ്യിൽ­പെ­ട്ടു. വി­ല­പി­ടി­ച്ച ആ കു­പ്പി ക­ണ്ടു് ഞെ­ട്ടു­ന്ന പാ­ത്തു­മ്മ.

പാ­ത്തു­മ്മ:
(ദേ­ഷ്യ­ത്തോ­ടെ) “ബീവി… ബീവി… എടീ”

മു­റ്റ­ത്തു­നി­ന്നു് അ­ക­ത്തേ­ക്കു ഓ­ടി­യെ­ത്തു­ന്ന ബീവി ഇ­ത്താ­ത്ത­യു­ടെ ക­യ്യിൽ അത്തർ കു­പ്പി ക­ണ്ടു് ന­ടു­ങ്ങു­ന്നു.

പാ­ത്തു­മ്മ:
“ഇ­താ­ര­താ­ടീ?… എ­വ്ട്ന്നേ തു് കി­ട്ട്യ­തു്?”
ബീവി:
“അതു്… അതു്… മാ­നൂ­നു് അ­യാ­ളു് കൊ­ട്ത്ത­താ­രി­ക്കും.”

ആ കള്ളം പാ­ത്തു­മ്മ­ക്കു മ­ന­സ്സി­ലാ­യി. അവൾ പ­ണി­പ്പെ­ട്ടു് ദേ­ഷ്യ­വും സ­ങ്ക­ട­വും ഒ­തു­ക്കു­ക­യാ­ണു്.

പാ­ത്തു­മ്മ:
“യ്യു് തലിം മൊലിം ള്ള പെ­ണ്ണാ. കി­ള്ള­ക്കു­ട്ട്യ­ല്ല.”

ബേ­ജാ­റാ­കു­ന്ന ബീവി. ആ മു­ഖ­ത്തു് വീ­ഴു­ന്ന വേ­ദ­നാ­പൂർ­ണ്ണ­മാ­യ ശബ്ദം:

“ന്റെ അ­നു­സ­ത്തി ആ­വ­ണ്ടാ­ന്നു് വി­ചാ­രി­ക്കു് മോളേ.”

കട്ട്

സീൻ: 34

രാ­ത്രി

ചാ­യ­പ്പീ­ടി­ക—അകം

അ­യ­മു­ക്ക, മൊ­യ്തു­ട്ടി.

തി­ര­ശ്ശീ­ല­യിൽ നി­റ­യു­ന്ന പു­ക­ച്ചു­രു­ളു­കൾ. അ­തി­ന്നി­ട­യി­ലൂ­ടെ ക്ര­മ­ത്തിൽ വ്യ­ക്ത­മാ­യി വ­രു­ന്ന അ­യ­മു­ക്ക­യു­ടെ ചി­ത്രം. അ­യ­മു­ക്ക ബ­ഞ്ചിൽ­ക്കി­ട­ന്നു് ചു­രു­ട്ടു പു­ക­ക്കു­ക­യാ­ണു്. തൊ­ട്ട­ടു­ത്ത ബ­ഞ്ചിൽ മൊ­യ്തു­ട്ടി.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

അ­യ­മു­ക്ക:
“ങ് ആ … അ­ങ്ങ­നെ വ­ര­ട്ടെ. ഇ­ന്ക്കു് നേ­ര­ത്തേ സം­ശ­ണ്ടു്. കാ­ലി­ച്ച­ന്ത­ക്കു് പോ­യി­ട്ടു് യ്യു് ങ്ങ­ട്ടു് തന്നെ മ­ട­ങ്ങ്യ­പ്പം ഇ­ന്ക്കു് ഒ­റ­പ്പാ­യി.”
മൊ­യ്തു­ട്ടി:
(കാ­ര്യ­മാ­യി) “എ­നി­ക്കു് ബീ­വി­യെ കെ­ട്ട­ണ­മെ­ന്നു­ണ്ടു്”
അ­യ­മു­ക്ക:
“അ­തു­ത­ന്നെ മോനേ ന­ല്ല­തു്. എ­ന്തി­നും ഒരു വെ­വ­സ്ഥിം വെ­ള്ളി­യാ­ഴ്ചിം ബേണം. ഞാൻ ആ കു­ട്ടി­ന്റെ എ­ളാ­പ്പ­നോ­ടു് പറ്യാ.”

ഓർ­ത്തു­കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി.

അ­യ­മു­ക്ക:
“നി­ക്കാ­ഹു് ഞ­മ്മ­ക്കു് ജോ­റാ­ക്ക­ണം.”

റാ­ന്തൽ വെ­ളി­ച്ച­ത്തിൽ തെ­ളി­യു­ന്ന അ­യ­മു­ക്ക­യു­ടെ വി­ടർ­ന്ന ചിരി?

കട്ട്

സീൻ: 35

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, ബീവി, മാനു.

വീ­ട്ടി­ന­ക­ത്തു് പായിൽ കി­ട­ന്നു­റ­ങ്ങു­ന്ന പാ­ത്തു­മ്മ.

തൊ­ട്ട­പ്പു­റ­ത്തു മ­റ്റൊ­രു പായിൽ ബീ­വി­യും മാ­നു­വും. മാനു ഗാ­ഢ­നി­ദ്ര­യി­ലാ­ണു്. ബീവി എന്തോ ഓർ­ത്തു­കി­ട­ക്കു­ന്നു.

ഇന്റർ കട്ട്

സീൻ: 35 എ

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—പുറം

മൊ­യ്തു­ട്ടി.

വീ­ടി­നു പു­റ­ത്തു് നി­റ­ഞ്ഞ നി­ലാ­വിൽ ബീ­വി­യെ കാ­ത്തു­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. അ­യാ­ളു­ടെ മു­ഖ­ത്തു് ആ­കാം­ക്ഷ­യു­ടെ ഭാരം.

കട്ട്

സീൻ: 35 ബി

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

ബീവി, പാ­ത്തു­മ്മ, മാനു.

അ­ക­ത്തു് പായിൽ ഉ­റ­ക്കം വരാതെ തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ക്കു­ന്ന ബീവി. അ­വ­ളു­ടെ ഓർ­മ്മ­യി­ലെ­ന്ന­പോ­ലെ പാ­ട്ടി­ന്റെ ഈണം മാ­ത്രം.

കട്ട്

സീൻ: 35 സി

മൊ­യ്തു­ട്ടി.

പു­റ­ത്തു നി­ലാ­വിൽ അ­ക്ഷ­മ­നാ­യി കാ­ത്തു­നിൽ­ക്കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 35 ഡി

ബീവി.

അ­ക­ത്തു കണ്ണു തു­റ­ന്നു­കി­ട­ക്കു­ന്നു. ഒ­ടു­ക്കം അവൾ ആ പൊ­റു­തി­കേ­ടു് സ­ഹി­ക്കാ­നാ­വാ­തെ എ­ഴു­ന്നേ­ല്ക്കു­ന്നു. സൂ­ക്ഷി­ച്ചു് വാതിൽ തു­റ­ന്നു പു­റ­ത്തേ­ക്കു നോ­ക്കു­ന്ന ബീവി.

കട്ട്

സീൻ: 35 ഇ

മൊ­യ്തു­ട്ടി, ബീവി.

കാ­ത്തു­നി­ല്ക്കു­ന്ന കാ­മു­ക­നെ സ­മീ­പി­ക്കു­ന്ന ബീവി. അവർ ആ­ലിം­ഗ­ന­ത്തി­ല­മ­രു­ന്നു.

കട്ട്

സീൻ: 36

രാ­ത്രി

ബീ­വി­യു­ടെ കുടിൽ—അകം

പാ­ത്തു­മ്മ, മാനു.

ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന പാ­ത്തു­മ്മ­യും മാ­നു­വും. പാ­ത്തു­മ്മ തി­രി­ഞ്ഞു­കി­ട­ക്കു­മ്പോൾ അ­റി­യാ­തെ കണ്ണു തു­റ­ന്നു­പോ­കു­ന്നു:

ബീ­വി­യു­ടെ പായിൽ മാനു മാ­ത്രം—പാ­ത്തു­മ്മ ഞെ­ട്ടി.

എ­ണീ­റ്റി­രു­ന്നു നോ­ക്കു­മ്പോൾ വാതിൽ വേ­ണ്ട­മാ­തി­രി അ­ട­ച്ചി­ട്ടി­ല്ല.

പാ­ത്തു­മ്മ പ­തു­ക്കെ വാതിൽ തു­റ­ന്നു.

അ­ല്പ­മ­ക­ലെ നി­ലാ­വിൽ ആ­ലിം­ഗ­ന­ബ­ദ്ധ­രാ­യി നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി­യും ബീ­വി­യും—പാ­ത്തു­മ്മ­യു­ടെ കാ­ഴ്ച­പ്പാ­ടിൽ.

ഏ­താ­നും നി­മി­ഷ­നേ­രം അ­മ്പ­ര­പ്പോ­ടും ദുഃ­ഖ­ത്തോ­ടും കൂടി പാ­ത്തു­മ്മ ആ കാഴ്ച ക­ണ്ടു­നി­ന്നു.

അതു ക­ഴി­ഞ്ഞു് ആ മു­ഖ­ത്തു് അ­മ്പ­ര­പ്പു് കു­റ­ഞ്ഞു­വ­ന്നു—ദുഃഖം മാ­ത്ര­മാ­യി.

പാ­ത്തു­മ്മ ത­ളർ­ച്ച­യോ­ടെ, പ­തു­ക്കെ വാ­തി­ല­ട­ച്ചു.

അവൾ വാ­തി­ലി­ന്മേൽ തന്നെ ചാരി ത­ളർ­ന്നി­രു­ന്നു.

ഇ­രു­ട്ടിൽ പാ­ത്തു­മ്മ­യു­ടെ ദുഃഖം കി­ത­ച്ചു.

കട്ട്

സീൻ: 37

പകൽ

നി­ര­ത്തു്—പുറം

മാനു.

വീ­ട്ടിൽ­നി­ന്നു് വെ­ളി­ച്ചെ­ണ്ണ­ക്കു­പ്പി­യു­മാ­യി നി­ര­ത്തി­ലൂ­ടെ ഓ­ടു­ന്ന മാനു. അവനെ ക­ട­ന്നു­പോ­കു­ന്ന വ­ഴി­യാ­ത്ര­ക്കാർ.

കട്ട്

സീൻ: 38

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

മൊ­യ്തു­ട്ടി, ബീവി, പാ­ത്തു­മ്മ.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

വീ­ടി­ന്റെ കോ­ലാ­യിൽ വി­ഷ­മി­ച്ചി­രി­ക്കു­ന്ന മൊ­യ്തു­ട്ടി. പു­റ­ത്തേ­ക്കു­ള്ള വാ­തി­ലി­ന­ടു­ത്തു് പാ­ത്തു­മ്മ.

പാ­ത്തു­മ്മ:
“ഞ­ങ്ങ­ക്കു് ഒ­ന്നൂ­ല്ല. അ­ക്കൂ­ട്ട­ത്തിൽ ചീ­ത്ത­പ്പേ­രും കൂടി ആയാൽ—”
മൊ­യ്തു­ട്ടി:
(ഇ­ട­യിൽ­ക്ക­ട­ന്നു്) “ഇ­ത്താ­ത്ത തെ­റ്റി­ദ്ധ­രി­ക്കും പോലെ—”

ഇന്റർ കട്ട്

അ­ക­ത്തു് കി­ട­ന്നു് തേ­ങ്ങു­ന്ന ബീവി.

കട്ട്

പാ­ത്തു­മ്മ:
“മാ­നൂ­ന്റെ ബാപ്പ അ­ന്യ­നാ­ട്ട്ന്നു് വ­ന്ന­തേ­യ്നി. (ഗ­ദ്ഗ­ദം) ഓനെ പെ­റ്ണേ­യ്ന്റെ ഒ­രാ­ഴ്ച മു­മ്പ് പോയതാ-​…”

പാ­ത്തു­മ്മ­യു­ടെ സം­സാ­രം ഇ­ട­ക്കു് നി­ന്നു­പോ­വു­ന്നു. മൊ­യ്തു­ട്ടി വി­ഷ­മി­ച്ചി­രി­ക്കു­ന്നു.

അല്പം ക­ഴി­ഞ്ഞു് മൊ­യ്തു­ട്ടി:
“ത്താ­ത്താ… ഞാൻ… ഞാൻ ബീ­വി­യെ കെ­ട്ടും.”
പാ­ത്തു­മ്മ:
“യ്യു് ഓളെ കെ­ട്ട്ണ്തു് ഇ­നി­ക്കി­സ്ടാ. അ­യ്ന്റെ മു­മ്പു്—”
മൊ­യ്തു­ട്ടി:
“ഞാൻ നാ­ളെ­ത്ത­ന്നെ നാ­ട്ടിൽ പോ­വു­ക­യാ­ണു്. ഉ­പ്പ­യോ­ടു വിവരം പറയാൻ. മെ­ഹ­റു­മാ­യി­ട്ടേ ഞാൻ വരൂ.”
പാ­ത്തു­മ്മ:
“എ­ളാ­പ്പ­നോ­ടു വിവരം പ­റ്യ­ണം. ഞ­ങ്ങൾ­ക്കു് വേ­റാ­രൂ­ല്ല.”
മൊ­യ്തു­ട്ടി:
“അ­തൊ­ക്കെ ഇ­ത്താ­ത്ത പ­റ­ഞ്ഞാ സ­മ്മ­തി­ക്കും. ഞാൻ നാ­ളെ­ത്ത­ന്നെ നാ­ട്ടിൽ പോ­ക­ട്ടെ.”
പാ­ത്തു­മ്മ:
“എപ്പം വരും?”
മൊ­യ്തു­ട്ടി:
“അ­ടു­ത്ത വെ­ള്ളി­യാ­ഴ്ച.”

എന്നു പ­റ­ഞ്ഞു മൊ­യ്തു­ട്ടി എ­ഴു­ന്നേ­ല്ക്കു­മ്പോൾ ബീവി വാ­തി­ല്ക്കൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ദുഃ­ഖാ­കു­ല­മാ­ണു് ഭാവം. വാ­തി­ലി­നു കു­റു­കെ വെച്ച പാ­ത്തു­മ്മ­യു­ടെ കൈ ബീ­വി­ക്കു ഒരു ത­ട­വു­പോ­ലെ അ­നു­ഭ­വ­പ്പെ­ടു­ന്നു. അവൾ എന്തോ പ­റ­യാ­നാ­ഞ്ഞു. പാ­ത്തു­മ്മ­യു­ടെ ഭാ­വ­ദാർ­ഢ്യം അതു ത­ട­യു­ക­യാ­ണു്. വി­ഷ­മി­ച്ചു നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. ആ ഹ്ര­സ്വ­കാ­ല­ബ­ന്ധ­ത്തി­ന്റെ ആഴം പാ­ത്തു­മ്മ അ­പ്പോ­ഴാ­ണു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഒന്നു രണ്ടു നി­മി­ഷം ക­ട­ന്നു­പോ­യി. ആ കൈ അ­വർ­ക്കി­ട­യിൽ നി­ന്നു മാ­റു­ന്നി­ല്ല.

ദുഃ­ഖ­ത്തോ­ടെ മൊ­യ്തു­ട്ടി ന­ട­ന്നു. ക­ണ്ണു­നീ­രോ­ടെ അതു നോ­ക്കി നി­ല്ക്കു­ന്ന ബീവി.

കട്ട്

സീൻ: 39

പകൽ

ചെ­മ്മൺ പാത—പുറം

ബീവി, മൊ­യ്തു­ട്ടി.

ക­ട­ന്നു­പോ­കു­ന്ന കാ­ള­വ­ണ്ടി. അ­തി­ന്റെ പി­റ­കു­വ­ശം മാ­ത്ര­മേ ദൃ­ശ്യ­ത്തി­ലു­ള്ളു—വ­ണ്ടി­ക്കാ­ര­നും കാ­ള­ക­ളും ദൃ­ശ്യ­മ­ല്ല.

വ­ണ്ടി­യിൽ പി­ന്നി­ലേ­ക്കു് തി­രി­ഞ്ഞാ­ണു് മൊ­യ്തു­ട്ടി ഇ­രി­ക്കു­ന്ന­തു്. അയാൾ വി­ഷാ­ദ­ത്തോ­ടെ പു­ഞ്ചി­രി­ക്കു­ന്നു. തൊ­ട്ട­ടു­ത്തു് അ­ത്ത­റു­പെ­ട്ടി.

ആ പു­ഞ്ചി­രി മ­ങ്ങി­മ­ങ്ങി വ­രു­ന്നു. വേ­ലി­ക്ക­രി­കിൽ കാ­ള­വ­ണ്ടി അ­ക­ന്ന­ക­ന്നു പോ­കു­ന്ന­തും നോ­ക്കി ദുഃ­ഖാ­കു­ല­യാ­യി നി­ല്ക്കു­ന്ന ബീവി. അ­വ­ളു­ടെ ക­ര­ഞ്ഞു­ക­ല­ങ്ങി­യ ക­ണ്ണു­കൾ വീ­ണ്ടും നി­റ­ഞ്ഞു­വ­രു­ന്നു.

കാ­ള­വ­ണ്ടി അ­ക­ന്ന­ക­ന്നു പോ­വു­ക­യാ­ണു്.

വേ­ലി­ത്ത­റി­യിൽ ക­യ്യൂ­ന്നി ത­ളർ­ന്ന ശരീരം താ­ങ്ങി­നി­ല്ക്കു­ന്ന ബീവി.

കാ­ള­വ­ണ്ടി അ­ക­ന്ന­ക­ന്നു ദൂരെ ഒരു പൊ­ട്ടാ­യി മ­റ­ഞ്ഞു.

ശൂ­ന്യ­മാ­യ വ­ഴി­ത്താ­ര—

ആ ശൂ­ന്യ­ത നോ­ക്കി എ­ല്ലാം തീർ­ന്ന­വ­ളെ­പ്പോ­ലെ നി­ല്ക്കു­ന്ന ബീവി.

കട്ട്

സീൻ: 40

പകൽ

ബീ­വി­യു­ടെ വീടു്—അകം

പാ­ത്തു­മ്മ, ബീവി, എ­ളാ­പ്പ.

ബീഡി തെ­റു­ക്കു­ന്ന പാ­ത്തു­മ്മ. വ­ന്നു­ക­യ­റു­ന്ന എ­ളാ­പ്പ­യു­ടെ മു­ഖ­ത്തെ ദുഃ­ഖ­സാ­ന്ദ്ര­മാ­യ കനം അവളെ ന­ടു­ക്കു­ന്നു.

എ­ളാ­പ്പ:
(അ­ട­ക്കി­പ്പി­ടി­ച്ച ചോ­ദ്യം) “യ്യു് ഞ്ഞും പ­ട്ച്ച്ല. ല്ലേ?”

പാ­ത്തു­മ്മ മി­ണ്ടു­ന്നി­ല്ല.

“ആ ചാ­യ­ക്കാ­രൻ അയമു പ­റ­ഞ്ഞ്ട്ടാ ഞാ­ന­റി­ഞ്ഞ­തു്.”

പാ­ത്തു­മ്മ വീ­ണ്ടും നി­ശ്ശ­ബ്ദം.

എ­ളാ­പ്പ:
(ദീർ­ഘ­നി­ശ്വാ­സ­ത്തോ­ടെ—ദുഃ­ഖാ­കു­ല­മാ­ണു് സ്വരം) “കി­ട്ട­ണ്ടോ­ട്ത്തോ­ളം അ­ന­ക്കു് കി­ട്ടി. അന്റെ കു­ട്ടി ബാ­പ്പേ­ന്നു് ഒ­ര്ത്ത­നെ വി­ളി­ച്ച്ട്ട്ല്ല.”

പാ­ത്തു­മ്മ തേ­ങ്ങി­പോ­വു­ന്നു. കു­റ്റം ഏ­റ്റു­പ­റ­യും­പോ­ലെ ഗ­ദ്ഗ­ദ­പൂർ­വ്വം മ­റു­പ­ടി പ­റ­യു­ന്നു:

“ഓനും… ബീ­വി­യും … ആ­യ്ട്ടു്—”

എ­ളാ­പ്പ:
“ലോ­ഹ്യാ­ന്നു്—അല്ലേ?”
പാ­ത്തു­മ്മ:
“ഓൻ … ആ ജാ­ത്യ­ല്ല.”
എ­ളാ­പ്പ:
“ഇ­തൊ­ക്കെ പ­ത്തു് കൊ­ല്ലം മു­മ്പു് യ്യു് ന്നോ­ടു് പ­റ­ഞ്ഞ­താ.”
പാ­ത്തു­മ്മ:
(അല്പം മ­ടി­യോ­ടെ) “ഞാൻ… ഓനു് വാ­ക്കു് കൊ­ട്ത്ത്ക്ക്ണു്.”
എ­ളാ­പ്പ:
(രോഷം) “ന്നോ­ടു് ചോ­യ്ക്കാ­തെ അല്ലേ? ഓനു് ക­യ്യു് കൊ­ട്ക്ക­ണ്ട­തു് ഞാനാ.”

(വി­കാ­രാ­ധീ­ന­നാ­യി തു­ട­രു­ന്നു.)

“അന്റെ ബാപ്പ മ­രി­ക്കു­മ്പം ഞാൻ കൊ­ടു­ത്ത വാ­ക്കോ മോളേ?”

ഏ­താ­നും നി­മി­ഷ­ങ്ങ­ളു­ടെ നി­ശ്ശ­ബ്ദ­ത. എ­ളാ­പ്പ അല്പം ക­ടു­പ്പി­ച്ചു് പാ­ത്തു­മ്മ­യെ നോ­ക്കി.

എ­ളാ­പ്പ:
“മ­മ്മൂ­നു് വാ­ക്കു് കൊ­ടു­ത്ത­തും ങ്ങ­നെ­ത്ത­ന്നെ അ­ല്ലേ­യ്ന്യോ?”

പാ­ത്തു­മ്മ­ക്കു് ഉ­ത്ത­ര­മി­ല്ല. അ­വ­ളു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

ഡി­സ്സോൾ­വ്

സീൻ: 41

പകൽ

ബീ­വി­യു­ടെ കുടിൽ—അകം

ബീവി, എ­ളാ­പ്പ.

വാ­തി­ലി­ന്മേൽ ത­ല­കു­ത്തി­ക്ക­ര­യു­ന്ന ബീവി. അവളെ ആ­ശ്വ­സി­പ്പി­ക്കു­ന്ന എ­ളാ­പ്പ.

എ­ളാ­പ്പ:
“ങ്ങ­ക്കൊ­ക്കെ ചെ­റു­പ്പാ മോളേ. ത്താ­ത്ത­ന്റെ ക­ഷ്ട­പ്പാ­ടു് ന്റെ കു­ട്ടി ക­ണ്ട്ലേ. എ­ളാ­പ്പ­നെ ഞ്ഞി ങ്ങ­ളു് ക­ണ്ണീ­രു് കു­ടി­പ്പി­ക്ക­രു­തു്.”

വാ­ക്കു ന­ഷ്ട­പ്പെ­ട്ടു് ക­ണ്ണീ­രിൽ മു­ങ്ങു­ന്ന ബീവി.

കട്ട്

സീൻ: 42

പകൽ

ബീ­വി­യു­ടെ കുടിൽ—അകം, പുറം

പാ­ത്തു­മ്മ, ബീവി, എ­ളാ­പ്പ, സുലൈഖ, മാ­പ്പി­ള­പ്പെ­ണ്ണു­ങ്ങൾ, സു­ലൈ­മാൻ ഹാജി, മു­സ്ല്യാർ, ഹാ­ജി­യു­ടെ കൂ­ട്ടു­കാർ, ഗ്രാ­മീ­ണർ.

ബീ­വി­യു­ടെ വീ­ട്ടിൽ ക­ല്യാ­ണ­ത്തി­ന്റെ ബഹളം. പ­രി­മി­ത­മാ­യ ആൾ­ക്കാ­രേ­യു­ള്ളു. കോ­ലാ­യി­ലെ പായിൽ നി­ര­ന്നി­രി­ക്കു­ന്ന പു­തി­യാ­പ്പി­ള­യാ­യ സു­ലൈ­മാൻ­ഹാ­ജി­യെ­യും കൂ­ട്ടു­കാ­രെ­യും ക്യാ­മ­റ കാ­ണി­ച്ചു­ത­രു­ന്നു. സർ­വ്വ­ത്തു കൊ­ടു­ക്കു­ന്ന­തി­ന്റെ­യും ചോറു വി­ള­മ്പു­ന്ന­തി­ന്റെ­യു­മൊ­ക്കെ ദൃ­ശ്യ­ങ്ങൾ. ഇ­വർ­ക്കി­ട­യിൽ കാ­ര്യ­ക്കാ­ര­നാ­യി ഓ­ടി­ന­ട­ക്കു­ന്ന എ­ളാ­പ്പ.

ഇന്റർ കട്ട്

അ­ക­ത്തു് പൊ­ട്ടി­ക്ക­ര­ഞ്ഞു­കൊ­ണ്ടു് പായിൽ കി­ട­ക്കു­ന്ന ബീവി. അവളെ ആ­ശ്വ­സി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന സുലൈഖ. ത­കർ­ന്നി­രി­ക്കു­ന്ന പാ­ത്തു­മ്മ. എ­ല്ലാം കൗ­തു­ക­പൂർ­വ്വം നോ­ക്കി­യി­രി­ക്കു­ന്ന മാനു. ക­ല്യാ­ണ­ത്തി­നു വന്ന പെ­ണ്ണു­ങ്ങൾ അ­ട­ക്കം പ­റ­യു­ന്നു. ഈ ചി­ത്ര­ങ്ങൾ­ക്കു­മേൽ വീ­ഴു­ന്ന ശബ്ദം.

“നി­ങ്ങ­ളു­ടെ ഇ­ക്കാ­ക്ക­യു­ടെ മകൾ. ബീവി—എ­ന്ന­വ­ളെ—ആറര മി­സ്ക്കാൽ മെ­ഹ­റു് കാ­ന്വ­ല­ക്കു്—നി­ങ്ങൾ എ­നി­ക്കു്—നി­ക്കാ­ഹു് ചെ­യ്തു­ത­ന്ന­തി­നെ—ഇ­ണ­യാ­ക്കി­ത്ത­ന്ന­തി­നെ—ഞാൻ—സ്വീ­ക­രി­ച്ചു—പൊ­രു­ത്ത­പ്പെ­ട്ടു.”

(ഓരോ വാ­ക്കി­നു­മി­ട­യിൽ അല്പം നിർ­ത്ത­ലു­ണ്ടു്. അ­തി­നി­ട­യിൽ അവ ആരോ അ­ട­ക്കി­പി­ടി­ച്ചു ചൊ­ല്ലി­ക്കൊ­ടു­ക്ക­യാ­ണു്.)

മ­റ്റൊ­രു ശബ്ദം:
“അൽ­ഫാ­ത്തി­ഹാ.”

—ഫെ­യ്ഡ് ഔട്ട്—

ദൃഢത നി­റ­ഞ്ഞ മു­ഖ­ഭാ­വ­വു­മാ­യി ഇ­രി­ക്കു­ന്ന എ­ളാ­പ്പ­യു­ടെ സ­മീ­പ­ദൃ­ശ്യം. ചോറു വി­ള­മ്പു­ന്ന­തി­ന്റെ­യും മ­റ്റും കോ­ലാ­ഹ­ലം പ­ശ്ചാ­ത്ത­ല­ത്തി­ലു­ണ്ടു്.

കട്ട്

സീൻ: 43

പകൽ

നി­ര­ത്തു്—പുറം

ബീവി, എ­ളാ­പ്പ, മാ­പ്പി­ള­പ്പെ­ണ്ണു­ങ്ങൾ.

ചെ­ങ്കു­ത്താ­യ പാ­ത­യി­റ­ങ്ങി വ­രു­ന്ന പു­തു­ക്കം. ബീവി മ­ണ­വാ­ട്ടി­യു­ടെ വേ­ഷ­ത്തി­ലാ­ണു്. ഒപ്പം എ­ളാ­പ്പ.

ക­ര­ഞ്ഞു­ക­ല­ങ്ങി­യ ബീ­വി­യു­ടെ മുഖം. ആ മു­ഖ­ത്തു വീ­ഴു­ന്ന ഒ­പ്പ­ന­പ്പാ­ട്ടി­ന്റെ ഇ­ശ­ലു­കൾ.

“മ­ണ­വാ­ട്ടി ക­രം­കൊ­ണ്ടു് മുഖം മറച്ചു്-​

മൈ­ലാ­ഞ്ചി ക­വി­ള­ത്തു് പ­ടർ­ന്നു­വീ­ണു്

പടരും ചോ­പ്പിൽ നാ­ണ­മു­ണർ­ന്നു്

പല പല സ്വ­പ്നം മി­ന്നി­മ­റ­ഞ്ഞു്

ത­രി­വ­ള­പോ­ലും കളികൾ പ­റ­ഞ്ഞു്

കി­ലു­കി­ലെ അരമണി ചി­രി­ക്ക്ണ­ല്ലോ…

കി­ളു­ന്നു­മെ­യ് മ­ദം­കൊ­ണ്ട് തു­ട്ക്ക്ണ­ല്ലോ.”

കട്ട്

സീൻ: 43 എ

പകൽ

നി­ര­ത്തു്—പുറം

മെ­ാ­യ്തൂ­ട്ടി, കാ­ള­വ­ണ്ടി­ക്കാ­രൻ.

മ­റ്റൊ­രു വ­ഴി­യി­ലൂ­ടെ കാ­ള­വ­ണ്ടി­യിൽ ഗ്രാ­മ­ത്തി­ലേ­ക്കു വ­രു­ന്ന മൊ­യ്തു­ട്ടി. ചി­രി­ച്ചു­ര­സി­ച്ചാ­ണു് വരവു്. അ­യാ­ളു­ടെ സ­ന്തോ­ഷ­ത്തി­ന്റെ പ്ര­തീ­കം­പോ­ലെ പാ­ടു­ന്ന വ­ണ്ടി­ക്കാ­രൻ.

“ഖൽബിൽ തു­ടി­ക്ക്ണ ത­ത്ത­മ്മ­പ്പാ­ട്ടി­ന്നു്

കേ­ട്ട­ല്ലോ പൂ­മോ­നേ…

അന്റെ മു­ഹ­ബ്ബ­ത്തിൻ മു­റ്റ­ത്തു് മു­ന്തി­രി പൂ­ത്ത­തു്

ക­ണ്ട­ല്ലോ പൂ­മോ­നേ…”

കട്ട്

സീൻ: 43 ബി

പകൽ

നി­ര­ത്തു്—പുറം.

വീ­ണ്ടും പു­തു­ക്ക­ത്തി­ന്റെ ദൃ­ശ്യം. ഒപ്പന തു­ട­രു­ന്നു.

“അ­രി­മു­ല്ല മണം വ­ന്നു് നി­റ­യ്ണ­ല്ലോ

അ­രി­ക­ത്തു ക­ളി­ചി­രി ഒ­ഴ്ക­ണ­ല്ലോ

ഒ­ഴു­കും നേരം കതകു് തു­റ­ക്കും

ഒ­ളി­ക­ണ്ണാ­ലൊ­രു മോ­ഹ­മു­ണർ­ത്തും

ഇ­രു­ളിൽ കാതിൽ പലതും ചൊ­ല്ലും

തന തന്ത താന തന്ത ത­ന്തി­ന്നാ­നോ

തന തന താ­രി­ളം കൈ­ക്കൊ­ണ്ടു്

തന തന്ത താന തന്ത ത­ന്തി­ന്നാ­നോ.”

കട്ട്

സീൻ: 43 സി

നി­ര­ത്തു്—പുറം

മൊ­യ്തു­ട്ടി­യും കാ­ള­വ­ണ്ടി­ക്കാ­ര­നും.

വ­ണ്ടി­ക്കാ­ര­ന്റെ പാ­ട്ടു തു­ട­രു­ന്നു.

“കഹനിൽ ഉ­ദി­ത്ത ഖമർ പോ­ലൊ­രു­ത്തി­യെ

സ്വ­ന്ത­മാ­യ്ത്തീർ­ക്കാ­ലൊ.

ഇ­ന്നു്—കൊ­ഞ്ചി­ക്കൊ­തി­പ്പി­ക്കും

മൊ­ഞ്ച­ത്തി­യാ­ളു­ടെ ക­യ്യു് പി­ടി­ക്കാ­ലോ.”

ആ പു­തു­ക്ക­വും കാ­ള­വ­ണ്ടി­യും പാ­ത­യു­ടെ ഒരു മു­ക്കിൽ സ­ന്ധി­ച്ചു. പു­തു­ക്ക­പ്പാ­ട്ടു­കേ­ട്ടു് മൊ­യ്തു­ട്ടി ആ­ഹ്ലാ­ദ­ത്തോ­ടെ നോ­ക്കി. പുതിയ പെ­ണ്ണി­നെ ക­ണ്ടു് ഇ­ടി­വെ­ട്ടേ­റ്റ­പോ­ലെ അയാൾ ത­രി­ച്ചി­രി­ക്കു­ന്നു.

വ­ണ്ടി­യിൽ ആ­രെ­ന്നു് ബീവി ക­ണ്ടി­ല്ല.

ദുഃ­ഖ­വും ന­ടു­ക്ക­വും കൂ­ടു­കെ­ട്ടി­യ മൊ­യ്തു­ട്ടി­യു­ടെ മുഖം തി­ര­ശ്ശീ­ല­യിൽ നി­റ­യു­ന്നു.

ആ പു­തു­ക്കം അകലെ ന­ട­ന്നു­മ­റ­ഞ്ഞു. മ­റ്റൊ­രു വ­ഴി­ക്കു് കാ­ള­വ­ണ്ടി­യും പോയി.

ആ മൂ­ന്നും­കൂ­ടി­യ വ­ഴി­യിൽ ശൂ­ന്യ­ത­യു­ടെ ആകരം പോലെ മൊ­യ്തു­ട്ടി നി­ന്നു.

കട്ട്

സീൻ: 44

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം

പാ­ത്തു­മ്മ, മൊ­യ്തു­ട്ടി.

വീ­ടി­ന്റെ പിൻ­വ­ശ­ത്തു­ള്ള മുളകു ചെ­ടി­ക്കു വെ­ള്ള­മൊ­ഴി­ക്കു­ന്ന പാ­ത്തു­മ്മ.

വി­ദൂ­ര­ത­യി­ലെ­വി­ടെ­യോ ന­ട്ടു­പോ­യ അ­വ­ളു­ടെ ക­ണ്ണു­കൾ. കു­ട­ത്തിൽ നി­ന്നു ചാ­ടു­ന്ന വെ­ള്ള­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

ഉ­മ്മ­റ­ത്തു ആരോ വ­ന്ന­ത­റി­ഞ്ഞു ക­ണ്ണു് തു­ട­ച്ചു നോ­ക്കു­ന്ന പാ­ത്തു­മ്മ.

ഇന്റർ കട്ട്

സീൻ: 44 എ

പകൽ

ബീ­വി­യു­ടെ കുടിൽ—അകം.

ഉമ്മറ വാ­തി­ലി­ലൂ­ടെ ആ അ­ത്ത­റു­പെ­ട്ടി ക­ണ്ടു­ന­ടു­ങ്ങു­ന്ന പാ­ത്തു­മ്മ.

വാ­തി­ലിൽ എ­ത്തി­പ്പി­ടി­ച്ചു് അവൾ നി­ന്നു.

കട്ട്

സീൻ: 44 ബി

പകൽ

ബീ­വി­യു­ടെ കുടിൽ—പുറം.

മു­ന്നോ­ട്ടു­വെ­ക്കു­ന്ന വി­റ­യ്ക്കു­ന്ന പാ­ദ­ങ്ങൾ പാ­ത്തു­മ്മ­യു­ടെ ദൃ­ഷ്ടി­യിൽ.

നി­ല­വി­ട്ടു പോ­കാ­തി­രി­ക്കാൻ പാ­ടു­പെ­ടു­ന്ന പാ­ത്തു­മ്മ. അവൾ കോ­ലാ­യി­ലേ­ക്കു ന­ട­ക്കു­ന്നു.

മു­റ്റ­ത്തു നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. ആ ക­ണ്ണു­കൾ ദേ­ഷ്യ­വും സ­ങ്ക­ട­വും മൂലം നി­റ­ഞ്ഞു­വ­രു­ന്നു.

പ­തു­ക്കെ ന­ട­ന്നു കോ­ലാ­യിൽ ക­യ­റു­ന്ന മൊ­യ്തു­ട്ടി. അ­യാ­ളു­ടെ ക­യ്യി­ലെ പൊതി കണ്ടു പാ­ത്തു­മ്മ ഞെ­ട്ടു­ന്നു.

അ­വർ­ക്കി­ട­യിൽ­ക്കി­ട­ന്നു് നി­ശ്ശ­ബ്ദ­ത വീർ­പ്പു­മു­ട്ടി. പൊതി നീ­ട്ടി­ക്കൊ­ണ്ടു മൊ­യ്തു­ട്ടി:

“ഇ­ത്താ­ത്താ.”

മു­ഖ­മു­യർ­ത്തു­ന്ന പാ­ത്തു­മ്മ. ഗ­ദ്ഗ­ദം മൊ­യ്തു­ട്ടി­യെ ത­ട­യു­ന്നു­ണ്ടെ­ങ്കി­ലും അയാൾ പ­റ­ഞ്ഞൊ­പ്പി­ക്കു­ന്നു.

“ഇ­ന്നു് വെ­ള്ളി­യാ­ഴ്ച­യാ­ണു്… ഞാൻ… മെ­ഹ­റു­മാ­യി­ട്ടാ­ണു്….”

സ­ങ്ക­ട­ത്തോ­ടെ കു­നി­ഞ്ഞു­പോ­വു­ന്ന പാ­ത്തു­മ്മ­യു­ടെ മുഖം.

മൊ­യ്തു­ട്ടി പൊതി അ­ഴി­ച്ചു­നീ­ട്ടി.

“ദാ—”

പടച്ച ത­മ്പു­രാ­നോ­ടെ­ന്ന­വ­ണ്ണം പാ­ത്തു­മ്മ ചോ­ദി­ക്കു­ന്നു.

“ഇ­ന്ക്കെ­ന്തി­നാ?”

മൊ­യ്തു­ട്ടി അതു കോ­ലാ­യിൽ വെ­ച്ചു. അ­യാ­ളും ചോ­ദി­ച്ചു.

“എ­നി­ക്കെ­ന്തി­നാ?”

ദുഃഖം ക­ടി­ച്ചി­റ­ക്കി അവർ നി­ന്നു. ഇ­രു­വർ­ക്കും വാ­ക്കു­ക­ളി­ല്ല. നി­മി­ഷ­ങ്ങൾ നീ­ങ്ങി.

സാ­വ­ധാ­നം അ­ത്തർ­പെ­ട്ടി­യു­മെ­ടു­ത്തു മൊ­യ്തു­ട്ടി ന­ട­ന്നു.

ദുഃ­ഖ­ത്തി­ന്റെ ഇ­രു­ണ്ട ച­ക്ര­വാ­ള­ത്തി­ലേ­ക്കു ന­ട­ന്ന­ക­ലു­ന്ന ആ രൂപം നോ­ക്കി പാ­ത്തു­മ്മ ക­ണ്ണീ­രോ­ടെ നി­ന്നു.

ദൂരെ ഒരു പൊ­ട്ടാ­യി ന­ട­ന്നു­മ­റ­യു­ന്ന മൊ­യ്തു­ട്ടി.

സീൻ: 45

പകൽ

കളം—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, പ­ണി­ക്കാർ.

തോ­ക്കി­ന്റെ ച­ട്ട­യു­ടെ സ­മീ­പ­ദൃ­ശ്യം. അതു ശ്ര­ദ്ധാ­പൂർ­വ്വം തു­ട­ച്ചു വൃ­ത്തി­യാ­ക്കു­ന്ന ബ­ലി­ഷ്ഠ­മാ­യ കൈ. മി­ന്നു­ന്ന തോ­ക്കി­ന്റെ ചട്ട.

ക­ള­ത്തി­ന്റെ മു­റ്റ­ത്തി­രു­ന്നു തോ­ക്കു തു­ട­ച്ചു­വൃ­ത്തി­യാ­ക്കു­ന്ന ഹാ­ജി­യാർ.

അല്പം മാറി നാ­ല­ഞ്ചു മാ­പ്പി­ള­മാ­രും ഒരു മാ­പ്പി­ള­പ്പെ­ണ്ണും. പെ­ണ്ണു ക­ര­ഞ്ഞു­കൊ­ണ്ടു മ­തി­ലിൽ ചാ­രി­നി­ല്ക്കു­ക­യാ­ണു്.

അ­വ­രെ­ന്തോ, ആ­വ­ലാ­തി ബോ­ധി­പ്പി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എ­ല്ലാ­വ­രു­ടെ­യും മു­ഖ­ത്തു് ആ­കാം­ക്ഷ.

രംഗം നി­ശ്ശ­ബ്ദ­മാ­ണു്. സാ­വ­ധാ­നം തോ­ക്കു തു­ട­യ്ക്കു­ന്ന ഹാ­ജി­യാർ. ഒ­ന്നു­ര­ണ്ടു നി­മി­ഷം ക­ഴി­ഞ്ഞു് മ­മ്മ­ദ് വ­ന്നു് പ­റ­ഞ്ഞു:

“ആ­ലി­ക്കു­ട്ടി വ­ന്ന്ക്ക്ണ്”

ഹാ­ജി­യാർ:
(അ­ട­ക്കി­പ്പി­ടി­ച്ച ദേ­ഷ്യം) “ങ്ങോ­ട്ട് വിളി.”

തലയും താ­ഴ്ത്തി പ­തു­ക്കെ ന­ട­ന്നു­വ­രു­ന്ന ആ­ലി­ക്കു­ട്ടി. അവനെ ക­ണ്ട­തോ­ടെ ഹാ­ജി­യാർ­ക്കു ദേ­ഷ്യം ഇ­ര­ട്ടി­ച്ചു.

“പൊ­ന്തി­ക്കെ­ടാ തല. ഇവളെ യ്യി അറ്യോ?”

ആ­ലി­ക്കു­ട്ടി തലയും താ­ഴ്ത്തി ക­യ്യും കെ­ട്ടി­നി­ല്ക്കു­ക­യാ­ണു്.

പ­തു­ക്കെ­പ്പ­തു­ക്കെ ത­ല­യു­യർ­ത്തു­ന്ന ആ­ലി­ക്കു­ട്ടി. ക­ര­യു­ന്ന പെ­ണ്ണി­ന്റെ ക­ണ്ണു­ക­ളു­മാ­യി അ­വ­ന്റെ നോ­ട്ടം ഇ­ട­യു­ന്നു. അ­വ­ന്റെ തല താ­ഴു­ന്നു.

ഹാ­ജി­യാർ:
“അന്റെ നാ­വെ­റ­ങ്ങി­പ്പൊ­യോ?”
ആ­ലി­ക്കു­ട്ടി:
(വി­ക്കി വി­ക്കി) “ഓല്—വെ­റ്തെ പറ്യാ മൊ­ത­ലാ­ളീ.”

ഹാ­ജി­യാ­രു­ടെ ശു­ണ്ഠി മൂർ­ദ്ധാ­വി­ലെ­ത്തി. തു­ട­ച്ചു­കൊ­ണ്ടി­രു­ന്ന തോ­ക്കു് അയാൾ ക­യ്യി­ലെ­ടു­ത്തു.

“ഹ­മ്ക്ക­ത്ത­രം പറഞ്ഞാല്ണ്ടല്ലോ-​”

എ­ല്ലാ­വ­രും പ­ക­ച്ചു­പോ­യി. മ­മ്മ­ദു ക­ട­ന്നു­പി­ടി­ച്ചു് ഹാ­ജി­യാ­രെ ത­ട­യു­ന്നു. ഭ­യ­ന്നു­വി­റ­ച്ച ആ­ലി­ക്കു­ട്ടി­യു­ടെ ക­ണ്ണു­കൾ.

കട്ട്

സീൻ: 46

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, വീ­ട്ടു­പ­ണി­ക്കാർ.

ഹാ­ജി­യാ­രു­ടെ വീ­ടി­ന്റെ കോലായ. അ­വി­ട­വി­ടെ ഒന്നു രണ്ടു പ­ണി­ക്കാർ ഓരോ പ­ണി­യി­ലേർ­പ്പെ­ട്ടി­രി­ക്കു­ന്നു.

മു­റ്റ­ത്തു ര­ണ്ടു­മൂ­ന്നു ചെ­റു­മ­ന്മാർ കു­ത്തി­യി­രി­ക്കു­ന്നു­ണ്ടു്.

ഹാ­ജി­യാ­രും മ­മ്മ­ദും വേറെ ഒ­ന്നു­ര­ണ്ടു­പേ­രും ന­ട­ന്നു­വ­രു­ന്ന­തു് വീ­ട്ടി­ലു­ള്ള­വ­രു­ടെ വീ­ക്ഷ­ണ­ത്തിൽ.

മു­റ്റ­ത്തേ­ക്കു ക­ട­ക്കു­ന്ന ഹാ­ജി­യാർ.

നി­ല­ത്തി­ലി­രു­ന്ന­വർ പി­ട­ഞ്ഞെ­ഴു­ന്നേ­ല്ക്കു­ന്നു.

ചിലർ ത­ല­യിൽ­ക്കെ­ട്ട­ഴി­ച്ചു. ചിലർ മാ­ടി­ക്കെ­ട്ടി­യ മു­ണ്ട­ഴി­ച്ചി­ട്ടു.

ഉ­ത്സാ­ഹ­ത്തോ­ടെ കോ­ലാ­യി­ലേ­ക്കു ക­യ­റു­ന്ന ഹാ­ജി­യാ­രും സം­ഘ­വും.

കട്ട്

സീൻ: 47

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ജോ­ലി­ക്കാർ.

ഒരു ജോ­ലി­ക്കാ­രി ഓല മെ­ട­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. അ­വി­ടേ­ക്കു ഒരു പ­ണി­ക്കാ­രൻ ഓടി വ­രു­ന്നു:

“മൊ­യ്ലാ­ളി വ­ന്നു്. വേം പണി നോ­യി­ക്കോ. ഞാൻ വെ­ള്ളം എ­ട്ക്കാൻ പോ­വ്വാ.”

പ­ണി­ക്കാ­രൻ ഓ­ടു­ന്നു.

കട്ട്

സീൻ: 48

പകൽ

കു­ള­ക്ക­ട­വു്—പുറം

ബീവി, പ­ണി­ക്കാ­രി.

തി­ര­ശ്ശീ­ല­യിൽ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ജ­ല­വി­താ­നം കൊ­ച്ചോ­ള­ങ്ങൾ.

വെ­ള്ള­ത്തിൽ വീ­ഴു­ന്ന കൊ­ച്ചു­കൊ­ച്ചു ക­ല്ലു­കൾ. ഒരു ക­ല്ലി­ന്മേൽ ക്യാ­മ­റ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്നു. അതു കാ­ര്യ­മാ­യി ഓ­ള­ങ്ങ­ളൊ­ന്നും ഉ­ണ്ടാ­ക്കി­യി­ല്ല. വെ­ള്ള­ത്തി­ന്റെ അ­ടി­യി­ലേ­ക്കു ആ­ണ്ടു­പോ­യി.

കു­ള­ത്തി­ന്റെ പടവിൽ ഇ­രു­ന്നു­കൊ­ണ്ടു് കൊ­ച്ചു­ക­ല്ലു­കൾ പെ­റു­ക്കി ഏതോ സ്വ­പ്ന­ത്തി­ലെ­ന്നോ­ണം കു­ള­ത്തി­ലേ­ക്കു എ­റി­യു­ന്ന ബീവി. കു­ളി­ക്കാൻ വ­ന്ന­തു­പോ­ലെ­യാ­ണു് വേഷം. തട്ടം ഇ­ട്ടി­ട്ടി­ല്ല. ഒരു കാൽ കു­ള­ത്തി­ലാ­ണു്. തൊ­ട്ട­ടു­ത്തു് നി­ന്നു് അ­ല­ക്കു­ന്ന­തി­നി­ട­യിൽ ബീ­വി­യു­ടെ ഇ­രി­പ്പു­ക­ണ്ടു് അ­തി­ശ­യി­ച്ചു നി­ന്നു­പോ­കു­ന്ന പ­ണി­ക്കാ­രി­യു­ടെ കാ­ഴ്ച­പ്പാ­ടിൽ ബീവി.

ബീവി തന്നെ ശ്ര­ദ്ധി­ക്കു­ന്നി­ല്ലെ­ന്നു തോ­ന്നി­യ­പ്പോൾ അവൾ പ­റ­ഞ്ഞു തു­ട­ങ്ങി.

“ത്താ­ത്ത­ന്റെ നാ­ട്ടി­ലെ നീർ­ച്ച­ക്കു് ഞാൻ വ­ന്ന്ട്ട്ണ്ടു്.”

ബീവി ശ്ര­ദ്ധി­ക്കു­ന്നി­ല്ല. പ­ണി­ക്കാ­രി തു­ട­രു­ന്നു.

“ചെ­റു­പ്പ­ത്തി­ലാ. ബാ­പ്പാ­ന്റെ ഒ­പ്പ­രം. ഓ! അ­ന്ന­വി­ടെ കൂടിയ മ­ന്സ­മ്മാ­രു്! ബ­ദ്രീ­ങ്ങ­ളേ… മ­അ്ശ­റാ­ന്നു് പ­റി­ണു് കേ­ട്ടി­ട്ടേ­ള്ളൂ…

അവൾ വീ­ണ്ടും ബീ­വി­യെ ശ്ര­ദ്ധി­ച്ചു. അ­പ്പോ­ഴും ബീവി ഏതോ ലോ­ക­ത്താ­ണു്. പ­ണി­ക്കാ­രി ചോ­ദി­ക്കു­ന്നു.

“നീർ­ച്ച­ക്കു് അ­ത്ത­റൊ­ക്കെ മ­ന്സ്സ­മ്മാ­രു് പ്പ­ളും കൂ­ട്വോ?”

ആ ചോ­ദ്യ­വും ബീവി കേ­ട്ടി­ല്ല. പ­ണി­ക്കാ­രി ഒ­ന്നു­കൂ­ടി ആ­വർ­ത്തി­ച്ചു.

“ങ്ഏ; ത്താ­ത്താ?”

ബീവി അ­ശ്ര­ദ്ധ­മാ­യി മൂളി:

“ങ്ഉം”

കട്ട്

സീൻ: 49

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മാ­ധ­വൻ­നാ­യർ, ഒരു മു­സ്ലിം­വൃ­ദ്ധൻ.

—മി­ഡ്വേ ഓ­പ്പ­നി­ങ്ങ്—

മു­സ്ലിം വൃ­ദ്ധ­ന്റെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. ദുഃ­ഖാ­കു­ല­മാ­ണു് ഭാവം.

മു­റ്റ­ത്തു­നി­ന്നു സ­ങ്ക­ടം പ­റ­യു­ന്ന വൃ­ദ്ധൻ. കോ­ലാ­യിൽ നി­ന്നു­കൊ­ണ്ടു് അതു ശ്ര­ദ്ധി­ക്കു­ന്ന ഹാ­ജി­യാർ. ഹാ­ജി­യാ­രു­ടെ മു­ഖ­ദൃ­ശ്യ­ത്തി­ന്മേൽ വീ­ഴു­ന്ന വൃ­ദ്ധ­ന്റെ തേ­ങ്ങൽ:

“മൂ­ത്തോ­ളെ ഇ­ക്കൊ­ല്ലം കെ­ട്ടി­ക്കാ­ഞ്ഞാ ഞാൻ മാനം കെടും. അ­ഞ്ഞൂ­റു് ഉ­റു­പ്യേ­ണു് ചോ­യ­ക്ക്ണ്തു്.”

ഹാ­ജി­യാർ:
“അ­തി­നു് ന­മു­ക്കു് വ­ഴി­യു­ണ്ടാ­ക്കാം. നാളെ രാ­വി­ലെ മകനെ ഇ­ങ്ങോ­ട്ട­യ­ക്കി.”

തെ­ളി­യു­ന്ന വൃ­ദ്ധ­ന്റെ മുഖം.

തി­രി­ഞ്ഞു­ന­ട­ക്കു­ന്ന വൃ­ദ്ധൻ. ആ പോ­ക്കു നോ­ക്കി­നി­ല്ക്കു­ന്ന ഹാ­ജി­യാ­രും ക­ണ­ക്ക­പ്പി­ള്ള­യാ­യ മാ­ധ­വൻ­നാ­യ­രും.

ഹാ­ജി­യാർ:
(വി­കാ­രാ­ധീ­ന­നാ­യി) “മൂ­പ്പ­രെ ക­യ്യോ­ണ്ടു് ചെ­റു­പ്പ­ത്തി­ലു് ഒ­രു­പാ­ടു് ചോറു് വാ­രി­ത്ത­ന്നി­ട്ടു­ണ്ടു്. (ദീർ­ഘ­ശ്വാ­സം). ഇപ്പം ഒരു പണിം എ­ട്ക്കാൻ ആ­വ­തി­ല്ലാ­താ­യി. ങ്ഹാ… മൂ­പ്പ­രെ മകൻ വ­രു­മ്പം അ­ഞ്ഞൂ­റു­റു­പ്പി­ക കൊ­ടു­ത്തേ­ക്കു്.”

അ­ത്ഭു­ത­പ്പെ­ടു­ന്ന മാധവൻ നാ­യ­രു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

ദൂരെ ന­ട­ന്നു­മ­റ­യു­ന്ന വൃ­ദ്ധൻ.

കട്ട്

സീൻ: 50

പകൽ

കു­ള­ക്ക­ട­വു്—പുറം

ബീവി, ഹാ­ജി­യാർ, പ­ണി­ക്കാ­രി.

കുളി ക­ഴി­ഞ്ഞു മുടി തു­വർ­ത്തു­ന്ന ബീവി. അ­ല­ക്കി­ക്ക­ഴി­ഞ്ഞ വ­സ്ത്ര­ങ്ങൾ എ­ടു­ത്തു നി­വ­രു­ന്ന പ­ണി­ക്കാ­രി ബീ­വി­യു­ടെ ദൃ­ഷ്ടി­യിൽ. പ­ണി­ക്കാ­രി ശ്ര­ദ്ധി­ക്കു­ന്ന­തു ക­ണ്ടു് ആ വ­ശ­ത്തേ­ക്കു് തി­രി­യു­ന്ന ബീവി.

ബീവി ന­ടു­ങ്ങി­പ്പോ­യി. ബ­ലി­ഷ്ഠ­മാ­യ രണ്ടു കാ­ലു­കൾ. ബീവി ഒ­രി­ക്കൽ­കൂ­ടി നോ­ക്കു­മ്പോൾ ഭർ­ത്താ­വു് ചി­രി­ച്ചു­കൊ­ണ്ടു് കു­ള­ക്ക­ട­വി­ലേ­ക്കു വ­രി­ക­യാ­ണു്. ചു­റ്റും സി­ഗ­ര­റ്റി­ന്റെ പുക. വായ നി­റ­ച്ചു ചിരി.

ഹാ­ജി­യാർ:
“ഓ… ഇവിടെ ആ­ളു­ണ്ടാ­യി­രു­ന്നോ?”

പ­ണി­ക്കാ­രി ബ­ദ്ധ­പ്പെ­ട്ടു് വ­സ്ത്ര­ങ്ങൾ എ­ടു­ത്തു ഹാ­ജി­യാ­രു­ടെ സ­മീ­പ­ത്തു കൂടെ പെ­ട്ടെ­ന്നു ക­ട­ന്നു­പോ­യി.

ബീവി മുഖം തി­രി­ച്ചു കു­ള­ത്തി­ലേ­ക്കു നോ­ക്കി­നി­ന്നു. അ­വ­ളു­ടെ ദൃ­ഷ്ടി­യിൽ കുളം. പി­ന്നിൽ­നി­ന്നു് അ­വ­ളു­ടെ തോളിൽ കൈ വെ­ക്കു­ന്ന ഹാ­ജി­യാർ:

“കേസ് ജ­യി­ച്ചു്… നീ­യ­റി­ഞ്ഞോ?”

യാ­തൊ­രു താ­ല്പ­ര്യ­വും കാ­ണി­ക്കാ­ത്ത ബീവി. ആ താ­ല്പ­ര്യ­ക്കു­റ­വു ഹാ­ജി­യാ­രെ അ­സ്വ­സ്ഥ­നാ­ക്കു­ന്നു.

ദൂ­രേ­ക്കു നോ­ക്കി­നി­ല്ക്കു­ന്ന ബീ­വി­യു­ടെ ചി­ത്രം അ­യാ­ളു­ടെ വീ­ക്ഷ­ണ­ത്തിൽ.

മുഖം തി­രി­ക്കു­ന്ന ബീവി. അ­വ­ളു­ടെ കാ­ല­ടി­കൾ ന­ക്കി­ത്തു­ട­യ്ക്കു­ന്ന ഓ­ള­ങ്ങൾ. ഓ­ള­ങ്ങ­ളു­ടെ ത­ഴു­ക­ലേ­റ്റി­ട്ടും ഭാ­വ­ലേ­ശ­മി­ല്ലാ­തെ കി­ട­ക്കു­ന്ന അ­ല­ക്കു­ക­ല്ലു്.

കട്ട്

സീൻ: 51

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, ആമിന.

ഹാ­ജി­യാ­രു­ടെ വീ­ടി­ന്റെ പിൻ­ഭാ­ഗം. നെ­ല്ലു കു­ത്തു­ന്ന ആമിന. അ­വി­ടേ­ക്കു ക­ട­ന്നു­വ­രു­ന്ന മ­മ്മ­ദ്. മ­റ്റാ­രു­മി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കു­ന്ന മ­മ്മ­ദി­ന്റെ മു­ഖ­ത്തു് ഒരു പ­ച്ച­ച്ചി­രി പ­ര­ക്കു­ന്നു:

“അ­ന­ക്കും ത്താ­ത്ത­ക്കും ഒരോ സൊ­ക­ക്കേ­ടാ—ല്ലേ?”

ആമിന “ച്ഛ്… ശ്… ശ്…” എന്ന ശ­ബ്ദ­ത്തോ­ടെ വിരൽ ചു­ണ്ടിൽ­വെ­ച്ചു് സം­സാ­രം ത­ട­യു­ന്നു. അതു ക­ഴി­ഞ്ഞു് ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ക്കു­ന്നു. ആമിന ചൂ­ണ്ടി­ക്കാ­ണി­ച്ച ഭാ­ഗ­ത്തേ­ക്കു മ­മ്മ­ദ് നോ­ക്കു­ന്നു: വെ­ള്ളം കോ­രു­ന്ന തള്ള മ­മ്മ­ദി­ന്റെ വീ­ക്ഷ­ണ­ത്തിൽ.

മ­മ്മ­ദ്:
“അ­തി­നു് ചെവി കേ­ക്കൂ­ലാ.”
ആമിന:
“ക­ണ്ണു് കാണും!”
മ­മ്മ­ദ്:
“ങ്ഹ! യ്യു് മി­ണ്ടി­ത്തൊ­ട­ങ്ങി, ല്ലേ? സ­മാ­ദാ­നാ­യി. ത്താ­ത്ത­ക്കു് നാ­വി­ല്ലാ­ന്നാ­ണു് ഞ­മ്മ­ളെ­യൊ­ക്കെ ബി­ജാ­രം.”

ആമിന ശ്ര­ദ്ധി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ന്നു് ന­ടി­ക്കു­ക­യാ­ണു്.

ആമിന:
“ത്താ­ത്ത­ക്കു് ത­ര­ക്കേ­ടു് ണ്ടെ­ങ്കി­ലു് മൊ­ത­ലാ­ളി മ­ര്ന്നു് കൊ­ട്ത്തോ­ളും ങ്ങ­ളു് ബേ­ജാ­റാ­ക­ണ്ട.”
മ­മ്മ­ദ്:
(അ­പ്പ­റ­ഞ്ഞ­തു് കാ­ര്യ­മാ­ക്കാ­തെ) “ങ്ആ… ങ്ആ… പെ­ണ്ണ­ല്ലേ ജാതി? ഓലെ നി­സ്ക്കാ­രോം ഓ­ത്തും ഒ­ന്നും ഇ­ന്ക്ക­ത്ര പ­റ്റ്ണ്ല്ല. മൂ­പ്പ­രെ പി­ടി­ക്കാ­ത്ത എല്ലാ കോളും കാ­ണ­നു­ണ്ടു്.”

ആ­മി­ന­യു­ടെ മു­ഖ­ത്തു് ഒരു ശൃം­ഗാ­ര­ച്ചി­രി പ­ര­ക്കു­ന്നു. അവൾ ആ­രെ­ങ്കി­ലും ശ്ര­ദ്ധി­ക്കു­ന്നു­ണ്ടോ എ­ന്നു് വീ­ണ്ടും ഉ­റ­പ്പു­വ­രു­ത്താൻ വേ­ണ്ടി നോ­ക്കു­മ്പോൾ ഇ­ട­നാ­ഴി­യി­ലൂ­ടെ ഹാ­ജി­യാർ ന­ട­ന്നു­വ­രു­ന്ന­തു് ക­ണ്ടു് പ­രി­ഭ്ര­മി­ക്കു­ന്നു.

മ­മ്മ­ദ് സം­സാ­രം തു­ട­രു­ന്നു:
“ഏ­തെ­ങ്കി­ലും കോളു് ണ്ടാ­കും. ദൊ­ക്കെ എവിടേ ചെ­ന്നു് അ­വ­സാ­നി­ക്ക്വാ­ന്നു്—”
പ­റ­യു­ന്ന­തു മു­ത­ലാ­ളി കേൾ­ക്കു­മോ എന്ന പ­രി­ഭ്ര­മ­ത്തി­ലാ­ണു് ആമിന. അവൾ ക­ണ്ണു­കൊ­ണ്ടു് ആം­ഗ്യം കാ­ണി­ക്ക­ലും മ­മ്മ­ദ് മു­ത­ലാ­ളി­യെ കാ­ണ­ലും ഒ­ന്ന­ച്ചു ക­ഴി­ഞ്ഞു. ഹാ­ജി­യാർ ഒ­ന്നും കേട്ട മ­ട്ടി­ല്ല. എ­ങ്കി­ലും

“ഹള്ളോ!”

എ­ന്നൊ­രു ശ­ബ്ദ­ത്തോ­ടെ മ­മ്മ­ദു പിൻ­വാ­തി­ലി­ലൂ­ടെ പു­റ­ത്തേ­ക്കു് പാ­യു­ന്നു.

കട്ട്

സീൻ: 52

സ­ന്ധ്യ—ഗ്രാ­മം—പുറം

ഗ്രാ­മീ­ണർ.

ന­ദി­യു­ടെ ക­ര­യി­ലും പാ­ട­ത്തി­ന്റെ വ­ക്ക­ത്തും കു­ന്നും­പു­റ­ത്തു­മാ­യി ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­നി­ല്ക്കു­ന്ന മാ­പ്പി­ള­മാ­രു­ടെ കൊ­ച്ചു കൊ­ച്ചു സം­ഘ­ങ്ങൾ. കൂ­ട്ട­ത്തിൽ കു­ട്ടി­ക­ളു­മു­ണ്ടു്.

ഇ­രു­ണ്ട ആ­കാ­ശ­ത്തു് എന്തോ തി­ര­യു­ന്ന ക്യാ­മ­റ.

ആ­കാം­ക്ഷ നി­റ­ഞ്ഞ മു­ഖ­ങ്ങൾ.

ആ­കാ­ശ­ത്തെ നേർ­ത്ത ച­ന്ദ്ര­ക്ക­ല­യെ ക്യാ­മ­റ ക­ണ്ടെ­ത്തു­ന്നു.

കു­ട്ടി­ക­ളിൽ­നി­ന്നും മു­തിർ­ന്ന­വ­രിൽ­നി­ന്നും ഒ­രു­പോ­ലെ ആ­ര­വ­മു­യ­രു­ന്നു,

“മാസം ക­ണ്ടു്… മാസം ക­ണ്ടു്…” എ­ന്നാ­രോ വി­ളി­ച്ചു പ­റ­യു­ന്നു. കു­ട്ടി­കൾ പല ദി­ക്കി­ലേ­ക്കാ­യി ഓ­ടു­ന്നു.

ചെ­റു­സം­ഘ­ങ്ങ­ളിൽ­നി­ന്നും പ­ള്ളി­ക­ളിൽ­നി­ന്നും ത­ക്ബീർ ഉ­യ­രു­ന്നു. പള്ളി മി­നാ­ര­ങ്ങ­ളു­ടെ വിവിധ ദൃ­ശ്യ­ങ്ങൾ.

“അ­ല്ലാ­ഹു അക്ബർ അ­ല്ലാ­ഹു അക്ബർ

ലാ ഇലാഹ ഇ­ല്ല­ള്ളാ­ഹു അ­ല്ലാ­ഹു അക്ബർ

അ­ല്ലാ­ഹു അക്ബർ വ­ലി­ല്ലാ­ഹിൽ­ഹം­ദ്.”

കട്ട്

സീൻ: 52 എ

സ­ന്ധ്യ

ഗ്രാ­മം—പുറം.

കാലിൽ അ­ണ­ച്ചു മൂർ­ച്ച കൂ­ട്ടു­ന്ന ഒ­സ്സാ­ന്റെ കത്തി. ഒരു മു­സ്ലിം വൃ­ദ്ധ­ന്റെ തലയും താ­ടി­യും ശ­രി­പ്പെ­ടു­ത്തു­ന്ന ഒ­സ്സാൻ.

കട്ട്

സീൻ: 52 ബി

രാ­ത്രി

ഗ്രാ­മം—പുറം.

ഇ­റ­ച്ചി­യിൽ ആ­ഞ്ഞു­കൊ­ത്തു­ന്ന അ­റ­വു­കാ­രൻ തൊ­ട്ട­ടു­ത്തു് പെ­ട്രോ മാ­ക്സ്. ചു­റ്റും മു­തിർ­ന്ന­വ­രും കു­ട്ടി­ക­ളും.

കട്ട്

സീൻ: 52 സി

രാ­ത്രി

ഗ്രാ­മം—വാ­തി­പ്പു­റം

ഗ്രാ­മീ­ണർ.

ചൂ­ട്ടും മി­ന്നി പൊ­ക്ക­ണ­ങ്ങ­ളും കെ­ട്ടു­ക­ളു­മാ­യി ഫി­ത്തർ സ­ക്കാ­ത്തി­നു പോ­കു­ന്ന മാ­പ്പി­ള­ക്കു­ട്ടി­ക­ളു­ടെ സംഘം. കൂ­ട്ട­ത്തിൽ അല്പം മു­തിർ­ന്ന പെൺ­കു­ട്ടി­ക­ളു­മു­ണ്ടു്.

അവർ ഇ­രു­ട്ടി­ലേ­ക്കു ന­ട­ന്നു­പോ­കു­ന്ന ദൃ­ശ്യം പി­റ­കിൽ നി­ന്നാ­ണു് ക്യാ­മ­റ ആദ്യം പ­കർ­ത്തു­ന്ന­തു്.

ക്യാ­മ­റ അ­വർ­ക്കു് അ­ഭി­മു­ഖ­മാ­കു­മ്പോൾ പ­ട്ടി­ണി­യും ആർ­ത്തി­യും കൂ­ടു­കെ­ട്ടി­യ അ­വ­രു­ടെ മു­ഖ­ങ്ങൾ ചൂ­ട്ടു­ക­റ്റ­ക­ളു­ടെ വെ­ളി­ച്ച­ത്തിൽ തെ­ളി­യു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ നേർ­ത്ത സ്വ­ര­ത്തിൽ ത­ക്ബീർ കേൾ­ക്കാം—

കട്ട്

സീൻ: 52 ഡി

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, കു­ട്ടി­കൾ.

കോ­ലാ­യിൽ കൂ­ട്ടി­യി­ട്ട നെ­ല്ലു്. ഇ­രു­കൈ­കൊ­ണ്ടും വാരി കു­ട്ടി­കൾ­ക്കു് കൊ­ടു­ക്കു­ന്ന ഹാ­ജി­യാർ. തി­ര­ക്കു­കൂ­ട്ടു­ന്ന കു­ട്ടി­കൾ.

കട്ട്

സീൻ: 53

രാ­ത്രി

പു­ഴ­ക്ക­ര—പുറം

മൊ­യ്തു­ട്ടി, തോ­ണി­ക്കാർ.

പു­ഴ­ക്ക­ര­യി­ലെ കെ­ട്ടി­മേ­ഞ്ഞ ചാ­യ­ക്ക­ട­യി­ലെ ബെ­ഞ്ചിൽ കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. ആ മു­ഖ­ത്തു് വ­ന്നു­വീ­ഴു­ന്ന സം­ഘ­ഗാ­നം.

“പെ­രു­ത്തു് മൊഞ്ചുള്ളൊരുത്തിയോടൊന്ന-​

ടു­ത്തു് കൂടാൻ പൂതി

വി­രി­ഞ്ഞ നേരം തു­നി­ഞ്ഞു് ഞാ­നൊ­രു

നശീദ പാടാൻ

തി­ള­ക്ക­മു­ള്ളോ­രൊ­ഴു­ക്കു് പാ­ട്ടി­നു് വ­ള­കി­ലു­ക്കം താളം

പി­ടി­ക്കു­മെ­ന്നു­ള്ളു­റ­പ്പു­കൊ­ണ്ടാ­ണെ­നി­ക്കൊ­രാ­ക്കം

മ­ണ­ത്തി­ന­ത്ത­റു് പു­ര­ട്ടി­യെ­ത്തി­യ ത­ണു­ത്ത കാ­റ്റു്

നാ­നാ­വ­ശ­ത്തു­മെ­ത്തി­ച്ചി­രു­ന്ന

തെ­ന്നിൽ കി­ളിർ­ത്ത­പാ­ട്ടു്.

തു­ടു­ത്ത ഹു­സ്നുൽ­ജ്മാ­ലു് ക­ട്ടെ­ടു­ത്ത മൊ­ഞ്ചു്

എ­ന്നോ­ട­ടു­ത്തു് കൂടാൻ കൊ­തി­ച്ച

പെ­ണ്ണു് ബെ­യി­ച്ച മി­ഞ്ചു്.”

പാ­ട്ടി­നി­ട­ക്കു് പാ­ട്ടു­കാ­രാ­യ തോ­ണി­ക്കാർ വട്ടം കൂ­ടി­യി­രു­ന്നു് പാ­ടു­ന്ന ദൃ­ശ്യം ക്യാ­മ­റ പ­കർ­ത്തു­ന്നു­ണ്ടു്.

കട്ട്

സീൻ: 54

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

വേ­ല­ക്കാ­രി­കൾ.

മൈ­ലാ­ഞ്ചി­യി­ട്ടു് ഭം­ഗി­യു­ള്ള കൈകൾ. റാ­ന്തൽ വി­ള­ക്കി­ന്റെ വെ­ളി­ച്ച­ത്തിൽ മൈ­ലാ­ഞ്ചി­യി­ട്ട­തി­ന്റെ ച­ന്തം­നോ­ക്കു­ന്ന വേ­ല­ക്കാ­രി­കൾ. ഒ­രു­ത്തി വി­ളി­ച്ചു­ചോ­ദി­ക്കു­ന്നു:

“ത്താ­ത്താ, ങ്ങ­ക്ക് മൈ­ലാ­ഞ്ചി ടണ്ടേ?”

ഉ­ത്ത­ര­മി­ല്ല.

കട്ട്

സീൻ: 54 എ

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ബീവി.

നി­സ്ക്കാ­ര­പ്പാ­യിൽ ഇ­രു­ന്നു് ഓ­തു­ന്ന ബീവി. ചു­ണ്ട­ന­ങ്ങു­ന്ന­തേ­യു­ള്ളു ശബ്ദം കേൾ­ക്കു­ന്നി­ല്ല. അടഞ്ഞ വാതിൽ.

കട്ട്

സീൻ: 54 ബി

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

വേ­ല­ക്കാ­രി.

ആ അടഞ്ഞ വാ­തി­ലിൽ മു­ട്ടി­വി­ളി­ക്കു­ന്ന വേ­ല­ക്കാ­രി:

“ത്താ­ത്താ മാസം ക­ണ്ട്ക്ക്ണു്. ങ്ങ­ക്കു് മൈ­ലാ­ഞ്ചി ടണ്ടേ?”

അടഞ്ഞ വാതിൽ. ഉ­ത്ത­ര­മി­ല്ല. നി­രാ­ശ­യോ­ടെ തി­രി­ഞ്ഞു­ന­ട­ക്കു­ന്ന വേ­ല­ക്കാ­രി.

കട്ട്

സീൻ: 55

രാ­ത്രി

സ്രാ­മ്പി—പുറം

മൊ­യ്തു­ട്ടി, മൊ­ല്ലാ­ക്ക.

സ്രാ­മ്പി­യു­ടെ പു­റം­കോ­ലാ­യിൽ കി­ട­ന്നു­റ­ങ്ങു­ന്ന മൊ­യ്തു­ട്ടി. തൊ­ട്ട­ടു­ത്തു് അ­ത്ത­റു­പെ­ട്ടി.

സ്രാ­മ്പി­യു­ടെ അ­ക­ത്തു­നി­ന്നു് പു­റ­ത്തേ­ക്കു വ­രു­ന്ന മൊ­ല്ലാ­ക്ക. കോ­ലാ­യിൽ ആരോ കി­ട­ക്കു­ന്ന­തു ക­ണ്ടു് ഉ­ദ്വേ­ഗ­പൂർ­ണ്ണ­മാ­കു­ന്ന മുഖം. ആ രൂ­പ­ത്തി­ന്റെ അ­ടു­ത്തേ­ക്കു ചെ­ല്ലു­ന്ന മൊ­ല്ലാ­ക്ക. അ­ടു­ത്തു­ചെ­ന്നു് സൂ­ക്ഷി­ച്ചു നോ­ക്കി കു­ലു­ക്കി­വി­ളി­ക്കു­ന്നു.

“ഇ­ണീ­ക്കു്… ഇ­ണീ­ക്കു്”

ക്ഷീ­ണ­ത്തോ­ടെ എ­ഴു­ന്നേ­റ്റി­രി­ക്കു­ന്ന മൊ­യ്തു­ട്ടി. അയാൾ മി­ണ്ടു­ന്നി­ല്ല.

മൊ­ല്ലാ­ക്ക:
“പെ­രു­ന്നാ­ളി­ന്റ­ന്നു് പ­ട്ടി­ണി കെ­ട­ക്കാൻ പാ­ടി­ല്ല… ഇ­ണീ­ക്കു്.”

കട്ട്

സീൻ: 56

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മൊ­യ്തു­ട്ടി, മൊ­ല്ലാ­ക്ക, വേറെ ര­ണ്ടു­പേർ.

സു­പ്ര­യിൽ വ­ട്ട­ത്തിൽ­വെ­ച്ച ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ. ഹാ­ജി­യാ­രും മൊ­ല്ലാ­ക്ക­യും മൊ­യ്തു­ട്ടി­യും വേറെ ര­ണ്ടു­പേ­രും ഇ­രി­ക്കു­ന്നു. ക­ഴി­ച്ചു തു­ട­ങ്ങു­ന്ന­തി­നി­ട­യിൽ ഹാ­ജി­യാർ:

“നി­ങ്ങ­ളു് ഇവനെ കൂ­ട്ടി­ക്കൊ­ണ്ടോ­ന്ന­തു ന­ന്നാ­യി. പെ­ര്ന്നാ­ളി­ന്റ­ന്നു് രാ­ത്രി ഒ­ന്നും തി­ന്നാ­തെ കെ­ട­ന്നാ­ലോ?”

മൊ­ല്ലാ­ക്ക:
“ങ്ഹ! ഇവനേ—ഞ­മ്മ­ളേ പയേ അ­ത്ത­റു­കാ­രൻ മൊ­ഹ­മ്മ­ദ് ല്ലേ, ഓന്റെ മോനാ—മൊ­യ്തു­ട്ടി.”
ഹാ­ജി­യാർ:
“ആണോ? ന്ന­ട്ടാ ഒ­ന്നും തി­ന്നാ­തെ സ്രാ­മ്പി­യേ പോയി കെ­ട­ക്ക്ണ­തു്.”

മൊ­യ്തു­ട്ടി തി­ന്നു­ന്നു എ­ന്നു് വ­രു­ത്തു­ന്ന­തേ­യു­ള്ളൂ.

ഹാ­ജി­യാർ:
“ബാപ്പ മ­രി­ച്ചി­ട്ടു് ഇപ്പം എത്ര കൊ­ല്ല­മാ­യി മൊ­യ്തു­ട്ട്യേ?”
മൊ­യ്തു­ട്ടി:
“ആറ്”
ഹാ­ജി­യാർ:
“സു­ബ്ഹാ­ന­ല്ലാ—ആറു് കൊ­ല്ലോ? ഞാ­നു­മാ­യി ഏറിയ കളിം ചിരി ന­ട­ത്തി­യ മ­നു­ഷ്യ­നാ… ങ്ഹാ, കഞ്ഞി കു­ടി­ക്കു്.”
മൊ­ല്ലാ­ക്ക:
“മൊ­ഹ­മ്മ­ദ് വ­യ­സ്സോ­ണ്ടു് ന്റെ എളേതാ”
ഹാ­ജി­യാർ:
‘അ­സ്റാ­ഈ­ലി­നു് എ­ളേ­തും മൂ­ത്ത­തു­മൊ­ക്കെ­യു­ണ്ടോ?”
മൊ­ല്ലാ­ക്ക:
(ദീർ­ഘ­നി­ശ്വാ­സം) “ഹള്ളാ!”

ക­ഞ്ഞി­യി­ലേ­ക്കു തി­രി­ഞ്ഞ ഹാ­ജി­യാർ വീ­ണ്ടും കൗ­തു­ക­പൂർ­വ്വം:

“അപ്പം ആറു് കൊ­ല്ല­മാ­യി­റ്റു് യ്യു് ഇ­ബ­ടെ­യൊ­ക്കെ അ­ത്ത­റും കൊ­ണ്ടു വ­ര­ല്ണ്ടോ?”

മൊ­യ്തു­ട്ടി:
“ങ്ഉം”
ഹാ­ജി­യാർ:
“ന്ന­ട്ടു് യ്യു് ഇ­പ്പോ­രേ­ലു് മാ­ത്ത­റം കേ­റാ­തെ ന­ട­ക്ക്വേ?”

മൊ­യ്തു­ട്ടി എന്തോ ഓർ­ത്തു തല കു­മ്പി­ട്ടു് ഇ­രി­ക്കു­ക­യാ­ണു്. മൊ­ല്ലാ­ക്കാ­യാ­ണി­തി­നു മ­റു­പ­ടി പ­റ­യു­ന്ന­തു്:

“ഓൻ ബ­ന്ന്റ്റ്ണ്ടാ­വും. ങ്ങള് കീർ­ത്തി­ക്കാ­ഞ്ഞി­റ്റാ.”

ബ­ദ്ധ­പ്പെ­ട്ടു് കഞ്ഞി കു­ടി­ക്കു­ന്ന മൊ­ല്ലാ­ക്ക­യു­ടെ മു­ഖ­ത്തി­ന്റെ സമീപ ദൃ­ശ്യം.

കട്ട്

സീൻ: 57

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, ബീവി, മൊ­യ്തു­ട്ടി, മൊ­ല്ലാ­ക്ക.

ക­ഞ്ഞി­കു­ടി ക­ഴി­ഞ്ഞു് കൈ­ക­ഴു­കു­ന്ന ഹാ­ജി­യാർ വലിയ ശ­ബ്ദ­ത്തോ­ടെ കു­ലു­ക്കു­ഴി­യു­ന്ന­തി­ന്റെ ബഹളം.

മൊ­ല്ലാ­ക്ക കൈ ക­ഴു­കു­ന്നു.

ഇ­രു­വ­രും കൈ കഴുകി കോ­ലാ­യി­ലേ­ക്കു ക­യ­റി­പ്പോ­യി.

കി­ണ്ടി­യിൽ­നി­ന്നു് വെ­ള്ള­മൊ­ഴി­ച്ചു് കൈ­ക­ഴു­കു­ന്ന മൊ­യ്തു­ട്ടി.

മൊ­യ്തു­ട്ടി­യു­ടെ മുഖം—അ­തി­ന്മേൽ വീ­ഴു­ന്ന ഹാ­ജി­യാ­രു­ടെ വിളി:

“ബീവീ… ബീവീ…”

ആ പേരു് കേ­ട്ടു് ന­ടു­ങ്ങു­ന്ന മൊ­യ്തു­ട്ടി. വീ­ണ്ടും വിളി.

“ബീവി…”

ഇന്റർ കട്ട്

വി­ളി­കേ­ട്ടു് അ­ക­ത്തു­നി­ന്നു് സാ­വ­ധാ­നം ന­ട­ന്നു­വ­രു­ന്ന ബീവി.

കട്ട്

ഹാ­ജി­യാർ:
“മു­ന്തി­യ അ­ത്ത­റു് ണ്ടു്. പെ­രു­ന്നാ­ളൊ­ക്കെ­യ­ല്ലേ… അ­ന­ക്കേ­താ വേ­ണ്ട­ത്ന്ന്നോ­ക്ക്യാ.”

വാ­തി­ലി­ന്ന­രി­കി­ലെ വി­രി­യു­ടെ സമീപം ശ­ങ്കി­ച്ചു­നി­ല്ക്കു­ന്ന ബീവി.

വാ­തി­ലി­ന്ന­രി­കി­ലേ­ക്കു തന്നെ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി.

സാ­വ­ധാ­നം വിരി മാ­റു­ന്ന­തു മൊ­യ്തു­ട്ടി­യു­ടെ വീ­ക്ഷ­ണ­ത്തിൽ. പൊ­ള്ളു­ന്ന ആ കാഴ്ച ക­ണ്ടു­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി.

വിരി മാ­റു­ന്ന­തോ­ടെ ത­ന്നെ­ത്ത­ന്നെ തു­റി­ച്ചു­നോ­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ രൂപം ക­ണ്ടു് ഞെ­ട്ടി­ത്തെ­റി­ക്കു­ന്ന ബീവി. ബീ­വി­യു­ടെ വീ­ക്ഷ­ണ­ത്തിൽ കോലായ. അ­പ്പോൾ മറ്റു ചി­ത്ര­ങ്ങൾ മങ്ങി. തി­ര­ശ്ശീ­ല­യിൽ മൊ­യ്തു­ട്ടി­ക്കു് ചു­റ്റും ക­റു­പ്പു് കട്ടി കൂടി വന്നു. ന­ടു­വിൽ ഒരു കഷ്ണം മാ­തി­രി മൊ­യ്തു­ട്ടി.

ഒരു നി­മി­ഷം ക­ഴി­ഞ്ഞു് മൊ­യ്തു­ട്ടി­യു­ടെ മേൽ വിരി നി­വർ­ത്തി­യി­ടു­ന്ന ബീവി.

കട്ട്

സീൻ: 58

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ബീവി, ഹാ­ജി­യാർ.

വി­ങ്ങി­പ്പൊ­ട്ടു­ന്ന ഭാ­വ­വു­മാ­യി മു­റി­യി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന ബീവി. അവൾ പ­ണി­പ്പെ­ട്ടു് സ്വയം നി­യ­ന്ത്രി­ക്കു­ക­യാ­ണു്.

നി­വർ­ത്തി­വെ­ച്ച നി­സ്ക്കാ­ര­പ്പാ­യിൽ ക­അ­ബ­യു­ടെ ചി­ത്ര­മു­ള്ള മു­സ­ല്ല.

ആ മു­സ­ല്ല­യിൽ ത­ളർ­ച്ച­യോ­ടെ കി­ട­ന്നു­പോ­വു­ന്ന ബീവി.

ചു­രു­ട്ടി­വെ­ച്ച നി­സ്ക്കാ­ര­ക്കു­പ്പാ­യ­ത്തി­ന്റെ ചു­രു­ളിൽ ഒ­ളി­പ്പി­ച്ചു വെ­ച്ചി­രു­ന്ന അ­ത്തർ­കു­പ്പി താഴെ വീണു. അതു് ഉ­രു­ണ്ടു് അ­ല്പ­മ­ക­ലേ­ക്കു പോയി. ബീവി അ­ത­റി­യു­ന്നി­ല്ല.

ക­അ­ബ­യു­ടെ ചി­ത്ര­ത്തി­നു മേൽ വീ­ണു­കി­ട­ക്കു­ന്ന ബീവി.

ന­ട­ന്ന­ടു­ക്കു­ന്ന കാ­ല­ടി­കൾ.

അ­ത്തർ­കു­പ്പി­യു­ടെ സമീപം അവ നി­ല്ക്കു­ന്നു. അത്തർ കു­പ്പി കു­നി­ഞ്ഞെ­ടു­ക്കു­ന്ന കൈകൾ.

കു­പ്പി സൂ­ക്ഷി­ച്ചു­നോ­ക്കു­ന്ന ഹാ­ജി­യാർ. അതു നോ­ക്കി­ക്കൊ­ണ്ടു ചോ­ദി­ക്കു­ന്നു.

“ഓ! ഒ­ഴി­ഞ്ഞ കു­പ്പി­യാ­ണ­ല്ലോ?”

ചോ­ദ്യം കേ­ട്ടു് ബേ­ജാ­റാ­കു­ന്ന ബീവി.

സീൻ: 59

രാ­ത്രി

ചാ­യ­പ്പീ­ടി­ക—പുറം

മൊ­യ്തു­ട്ടി.

ഒരു ചാ­യ­പ്പീ­ടി­ക­യു­ടെ ബ­ഞ്ചിൽ കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി.

ക­ഴി­ഞ്ഞു­പോ­യ രം­ഗ­ങ്ങൾ പലതും അ­യാ­ളു­ടെ ഓർ­മ്മ­യിൽ ഉ­ണർ­ന്നെ­ത്തു­ന്നു.

ഫ്ളാ­ഷ് ബാ­ക്കു­കൾ—ഡി­സ്സോൾ­വു­കൾ.

കട്ട്

സീൻ: 59 എ

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

സു­ലൈ­മാൻ ഹാജി, ബീവി.

കി­ട­പ്പ­റ­യിൽ ഉ­റ­ക്കം വരാതെ ഓർ­ത്തു­കി­ട­ക്കു­ന്ന ബീവി. സ­മീ­പ­ത്തു് ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ഹാ­ജി­യാർ. ബീവി ഭൂ­ത­കാ­ല­ത്തി­ലാ­ണു്.

ഫ്ലാ­ഷ് ബാ­ക്കു­കൾ.

കട്ട്

സീൻ: 59 ബി

രാ­ത്രി

ചാ­യ­പ്പീ­ടി­ക—പുറം

മൊ­യ്തു­ട്ടി.

ഓർ­ത്തു കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി. പൊ­റു­ക്ക­വ­യ്യാ­താ­കു­മ്പോൾ അയാൾ എ­ഴു­ന്നേ­ല്ക്കു­ന്നു.

അത്തർ പെ­ട്ടി­യും തൂ­ക്കി ഇ­രു­ട്ടി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 59 സി

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം.

ഹാ­ജി­യാ­രു­ടെ ഗേ­റ്റി­നു മു­മ്പിൽ അ­തി­ന്റെ കമ്പി പി­ടി­ച്ചു് അ­ക­ത്തേ­ക്കു് നോ­ക്കി­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി.

ഒരു ത­ട­വ­റ­പോ­ലെ അ­യാൾ­ക്കു മു­ന്നിൽ കൂ­റ്റൻ ബം­ഗ്ലാ­വ്.

ആ ഗേ­റ്റു ചാ­ടി­ക്ക­ട­ക്കാൻ അയാൾ ഒ­ന്നാ­ഞ്ഞു.

പ­രി­സ­ര­ത്തെ മു­ഴു­വൻ ന­ടു­ക്കും വിധം നാ­യ­യു­ടെ കുര. മൊ­യ്തു­ട്ടി ശ­ങ്കി­ച്ചു നി­ന്നു.

വീ­ണ്ടും നായ ഉ­ഗ്ര­മാ­യി കു­ര­ക്കു­ന്നു.

കട്ട്

സീൻ: 59 ഡി

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ബീവി, മൊ­യ്തു­ട്ടി.

നായ കു­ര­ക്കു­ന്ന­തു കേ­ട്ടു് എ­ഴു­ന്നേ­ല്ക്കു­ന്ന ബീവി. ജ­ന­ലി­ലൂ­ടെ അവൾ പു­റ­ത്തേ­ക്കു് നോ­ക്കു­മ്പോൾ, ദൂരെ, താഴെ തി­രി­ഞ്ഞു ന­ട­ന്നു പോ­കു­ന്ന മൊ­യ്തു­ട്ടി.

സീൻ: 60

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി.

അ­ക­ത്തു് നി­സ്ക്ക­രി­ക്കു­ന്ന ബീവി. നി­സ്ക്കാ­ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ.

നി­സ്ക്കാ­രം ക­ഴി­ഞ്ഞി­രു­ന്നു് ദുആ ഇ­രി­ക്കു­ന്ന ബീവി. മ­ക്ക­ന­യി­ട്ടു മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം. ദുഃഖം ക­ന­ത്തു വി­ങ്ങി­യ ഭാവം. എല്ലാ സ­ങ്ക­ട­ങ്ങ­ളും അവൾ ‘പടച്ച ത­മ്പു­രാ­നോ­ടു്’ പ­റ­യു­ക­യാ­ണു്.

താ­ക്കോൽ കൂ­ട്ട­വു­മാ­യി ആ മു­റി­യി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന ഹാ­ജി­യാർ. താ­ക്കോൽ­കൂ­ട്ടം ക­ട്ടി­ലിൽ വെ­ച്ചു കൊ­ണ്ടു്:

“ഞാൻ പു­റ­ത്തു് പോ­വ്വാ­ണു്.”

ബീവി ഉ­ത്ത­രം പ­റ­യു­ന്നി­ല്ല. ഹാ­ജി­യാർ തി­രി­ഞ്ഞു­ന­ട­ക്കു­ന്നു. ഒന്നു ര­ണ്ട­ടി ന­ട­ന്നു് തി­രി­ച്ചു് വ­ന്നി­ട്ടു്:

“നെ­ന­ക്ക് പ­ട­ച്ചോ­നോ­ട് മാ­ത്രേ പ­റ്യാ­നു­ള്ളു. എ­ന്നോ­ടു് ഒ­ന്നും പ­റ്യാൻ­ല്ലേ?”

ചോ­ദ്യം കേ­ട്ടു് വേ­ദ­നി­ക്കു­ന്ന ബീവി.

ഹാ­ജി­യാർ പു­റ­ത്തേ­ക്കു് ന­ട­ക്കു­ന്നു. അതു നോ­ക്കി­യി­രി­ക്കു­ന്ന ബീവി.

കട്ട്

സീൻ: 61

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മാധവൻ നായർ, മ­മ്മ­ദ്, മ­റ്റു­ള്ള­വർ.

ഇ­ട­നാ­ഴി­യി­ലൂ­ടെ ന­ട­ന്നു­വ­രു­ന്ന ഹാ­ജി­യാർ. കോ­ലാ­യിൽ ഒ­ന്നു­ര­ണ്ടു പ്ര­മാ­ണി­ക­ളു­മാ­യി എന്തോ കാ­ര്യം ചർ­ച്ച­ചെ­യ്തു­കൊ­ണ്ടു നി­ല്ക്കു­ന്ന മാധവൻ നായർ. അവർ പ­റ­യു­ന്ന­തെ­ന്താ­ണെ­ന്നു് വ്യ­ക്ത­മ­ല്ല.

ഹാ­ജി­യാർ അ­വ­രോ­ടു് അ­ടു­ക്കു­ന്ന­തി­ന്റെ വിദൂര ദൃ­ശ്യം. അവർ ഒ­ന്നി­ച്ചു് മു­റ്റ­ത്തേ­ക്കു് ഇ­റ­ങ്ങു­ന്നു.

ഭ­വ്യ­ത­യോ­ടെ ഒ­തു­ങ്ങി­നി­ല്ക്കു­ന്ന പ­ണി­ക്കാർ. ഓടി ആ ചെ­റു­സം­ഘ­ത്തോ­ടു് ഒ­പ്പ­മെ­ത്തു­ന്ന മ­മ്മ­ദ്.

മാ­ധ­വൻ­നാ­യർ കോ­ലാ­യിൽ തന്നെ. മു­ന്നോ­ട്ടു ന­ട­ക്കു­ന്ന ഹാ­ജി­യാ­രും സം­ഘ­വും.

കട്ട്

സീൻ: 62

പകൽ

നി­ര­ത്തു്—പുറം

ഹാ­ജി­യാർ, മൊ­യ്തു­ട്ടി, മ­റ്റു­ള്ള­വർ.

നി­ര­ത്തി­ലൂ­ടെ ന­ട­ന്നു­വ­രു­ന്ന മൊ­യ്തു­ട്ടി.

അയാൾ ഹാ­ജി­യാ­രു­ടെ വീ­ടി­നു സ­മീ­പ­മെ­ത്തു­ന്നു.

ഹാ­ജി­യാ­രും സം­ഘ­വും ദൂരെ ന­ട­ന്നു­മ­റ­യു­ന്ന­തു് മൊ­യ്തു­ട്ടി­യു­ടെ വീ­ക്ഷ­ണ­ത്തിൽ.

കട്ട്

സീൻ: 63

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—അകം

മൊ­യ്തു­ട്ടി, ബീവി.

വീ­ടി­നു മു­ക­ളി­ലെ മു­റി­യിൽ­നി­ന്നു് ജ­നാ­ല­യി­ലൂ­ടെ പു­റ­ത്തേ­ക്കു നോ­ക്കു­ന്ന ബീവി. അ­വ­ളു­ടെ വീ­ക്ഷ­ണ­ത്തിൽ നി­ര­ത്തി­ലൂ­ടെ അ­ത്ത­റു­പെ­ട്ടി­യും തൂ­ക്കി ന­ട­ന്നു­വ­രു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 63 എ

ബീവി, മൊ­യ്തു­ട്ടി.

ജ­നാ­ല­ക്കൽ നി­ല്ക്കു­ന്ന ബീ­വി­യെ മൊ­യ്തു­ട്ടി­യും കണ്ടു. അവർ ഒരു നി­മി­ഷം പ­ര­സ്പ­രം നോ­ക്കി­നി­ല്ക്കു­ന്നു.

ര­ണ്ടും ക­ല്പി­ച്ചു് ഹാ­ജി­യാ­രു­ടെ വീ­ട്ടി­ലേ­ക്കു ക­യ­റി­ച്ചെ­ല്ലു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 63 ബീ

ബീവി, മൊ­യ്തു­ട്ടി.

മു­ക­ളി­ലെ മു­റി­യിൽ­നി­ന്നു് ആ­ലോ­ച­ന­യി­ല്ലാ­തെ ബ­ദ്ധ­പ്പെ­ട്ടു് താ­ഴേ­ക്കു ഇ­റ­ങ്ങു­ന്ന ബീവി.

കട്ട്

സീൻ: 63 സി

ബീവി, മൊ­യ്തു­ട്ടി, മാധവൻ നായർ.

കോ­ലാ­യിൽ അ­ത്ത­റു­പെ­ട്ടി­യു­മാ­യി നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. വാ­തി­ല്ക്കൽ അ­യാ­ളെ­ത്ത­ന്നെ നോ­ക്കി നി­ന്നു­പോ­കു­ന്ന ബീവി.

കോ­ലാ­യ­യു­ടെ ഒരു വ­ശ­ത്തു­ള്ള എ­ഴു­ത്തു­മു­റി­യിൽ­നി­ന്നു് ക­ട­ന്നു­വ­രു­ന്ന മാധവൻ നായർ.

മാധവൻ നായർ:
“ങ്ഉം? എന്താ?”
മൊ­യ്തു­ട്ടി:
(സ്വ­പ്ന­ത്തി­ലെ­ന്നോ­ണം) “അ­ത്ത­റു്—”

അ­പ്പോ­ഴാ­ണു് മാ­ധ­വൻ­നാ­യർ മൊ­യ്തു­ട്ടി­യു­ടെ നോ­ട്ടം ശ്ര­ദ്ധി­ക്കു­ന്ന­തു്. വാ­തി­ല്ക്കൽ അ­ത്ത­റു­കാ­ര­നെ­ത്ത­ന്നെ നോ­ക്കി­നി­ല്ക്കു­ന്ന കൊ­ച്ച­മ്മ­യെ അയാൾ കണ്ടു. അ­യാൾ­ക്കു വ­ല്ലാ­തെ തോ­ന്നി. എ­ങ്കി­ലും അതു പു­റ­ത്തു കാ­ണി­ച്ചി­ല്ല.

മാ­ധ­വൻ­നാ­യർ:
(ബീ­വി­യോ­ടു്) “അ­ത്ത­റു­വേ­ണോ?”

ബീവി മി­ണ്ടാൻ­പോ­ലും മ­റ­ന്നു­നി­ല്ക്കു­ക­യാ­ണു്.

മാധവൻ നായർ:
“ഇവിടെ മൊ­ത­ലാ­ളി ഇല്ല. അ­ത്ത­റും വേണ്ട.”

വി­ഷ­ണ്ണ­നാ­യി നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. അ­യാ­ളെ­ത്ത­ന്നെ നോ­ക്കി നി­ല്ക്കു­ന്ന ബീവി. അ­വർ­ക്കി­ട­യിൽ ഒരു ത­ട­സ്സം പോലെ മാധവൻ നായർ.

മൊ­യ്തു­ട്ടി ദൂരെ ന­ട­ന്നു­മ­റ­യു­ന്ന­തു­വ­രെ മാ­ധ­വൻ­നാ­യർ അ­ന­ങ്ങു­ന്നി­ല്ല. ആ രൂപം അ­പ്ര­ത്യ­ക്ഷ­മാ­യ­പ്പോൾ മാ­ധ­വൻ­നാ­യർ തി­രി­ഞ്ഞു­നോ­ക്കി—വാ­തി­ല്ക്കൽ ബീ­വി­യി­ല്ല.

കട്ട്

സീൻ: 64

പകൽ

ഹാ­ജി­യാ­രു­ടെ വീടു്—അകം

അ­ടു­ക്ക­ള

ബീവി, പ­ണി­ക്കാ­രി­കൾ, ആമിന.

മി­ഡ്വേ ഓ­പ്പ­നിം­ഗ്—

അ­ടു­ക്ക­ള­യിൽ ഒരു പി­ഞ്ഞാ­ണ­ത്തിൽ കോ­ഴി­മു­ട്ട ഉ­ട­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ആമിന.

ആ­മി­ന­യു­ടെ വീ­ക്ഷ­ണ­ത്തിൽ ബീവി. അവൾ അ­ടു­ക്ക­ള­യിൽ വാ­തി­ലി­ന­ടു­ത്തു് ഒരു പ­ല­ക­യി­ട്ടി­രു­ന്നു് കഞ്ഞി കു­ടി­ക്കു­ക­യാ­ണു്.

ജോലി ചെ­യ്തു­കൊ­ണ്ടി­രി­ക്കെ ആമിന സം­സാ­രം തു­ട­രു­ന്നു:

“മു­ത­ലാ­ളി­ക്കു് മു­മ്പു് ഇ­തി­ലും വല്യ ദേ­സ്യാ—ക­ണ്ണി­ന്റെ മു­മ്പി­ലു് പെ­ട്ടു് പോയാ കു­ടു­ങ്ങി… പി­ന്നെ­ന്താ, ഒ­രാ­വ­സ്യം ണ്ടെ­ങ്കി­ലു് മൂ­പ്പ­രോ­ടു് മു­യ്മ­നും പ­റ്യ­ണ്ട. പ­ണി­ക്കാ­രെ കു­ടും­ബ­ത്തി­ലെ കാ­ര്യൊ­ക്കെ മൂ­പ്പ­രു് നെ­റ­വ­ടി­യാ­ക്കും.”

അ­ടു­ക്ക­ള­യി­ലെ പ­ണി­ക്കാ­രി­ക­ളു­ടെ മു­ഖ­ങ്ങൾ. അ­വ­രു­ടെ ചിരി. ഇ­ത്താ­ത്ത­യെ ഒ­ളി­ഞ്ഞു­നോ­ക്കൽ. ബീ­വി­യു­ടെ കനത്ത മു­ഖ­ഭാ­വം. പാ­ത്ര­ത്തി­ലെ ക­ഞ്ഞി­യിൽ വെ­റു­തെ ഇ­ഴ­യു­ന്ന ക­യി­ലു്. ഇ­ത്ത­രം ചി­ത്ര­ങ്ങ­ളു­ടെ പു­റ­ത്താ­ണു് ഈ സം­ഭാ­ഷ­ണം വീ­ഴു­ന്ന­തു്.

ആ­മി­ന­യു­ടെ സം­സാ­രം തു­ട­രു­ന്നു.

“ആ­ദ്യ­ത്തെ ഇ­ത്താ­ത്ത പ­ട്ടു് പോ­ലെ­ത്തെ മ­ന്സ­നേ­യ്നി. ഓലു് ത­മ്മി­ല്ള്ള കളിം ചിരിം കാണണം. ക­ടി­ഞ്ഞൂൽ­പേ­റി­ല് ത്താ­ത്ത മ­രി­ച്ചി. കു­ട്ട്യും ബാ­ക്കി ആയ്ല… അ­യ്ന്റെ­ങ്ങ­ട്ടു് മൂ­പ്പ­ര്ക്കു് ഒ­ന്നി­നും ഒരു ഉ­സ്റ്ല്ല… പി­ന്നേ­ണു് ഹ­ജ്ജി­നു് പോ­യ­തു്. വേറെ പെ­ണ്ണു് കെ­ട്ട്ണ്ല്ലാ­ന്നും പ­റ­ഞ്ഞു് നി­ക്ക്വോ­യ്നി.”

ആമിന ഒ­ളി­ക­ണ്ണി­ട്ടു് ബീ­വി­യെ നോ­ക്കി. ആ പലക ഒ­ഴി­ഞ്ഞു­കി­ട­ക്കു­ന്നു.

പാ­ത്ര­ത്തിൽ ബാ­ക്കി­യാ­യ കഞ്ഞി സ്ക്രീ­നിൽ നി­റ­ഞ്ഞു­നി­ല്ക്കു­ന്നു.

കട്ട്

സീൻ: 65

പ്ര­ഭാ­തം

ഗ്രാ­മം—പുറം

സൂ­ര്യോ­ദ­യം.

കട്ട്

സീൻ: 66

പ്ര­ഭാ­തം

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി.

കി­ട­പ്പ­റ­യിൽ രാ­വി­ലെ ക­ട്ടി­ലിൽ­നി­ന്നു് എ­ഴു­ന്നേ­ല്ക്കു­ന്ന ഹാ­ജി­യാർ.

മ­റു­വ­ശം തി­രി­ഞ്ഞു­കി­ട­ക്കു­ന്ന ബീവി. അ­വ­ളെ­ത്ത­ന്നെ നോ­ക്കി­നി­ല്ക്കു­ന്ന ഹാ­ജി­യാർ.

ദേ­ഹ­ത്തു­നി­ന്നു് മാ­റി­പ്പോ­യ പു­ത­പ്പു് അയാൾ സ്നേ­ഹ­പൂർ­വ്വം ബീ­വി­യെ പു­ത­പ്പി­ക്കു­ന്നു.

സീൻ: 67

പകൽ

നി­ര­ത്തു്—പുറം

മൊ­യ്തു­ട്ടി, ചെ­റു­പ്പ­ക്കാ­രൻ, ഗ്രാ­മീ­ണർ.

സ്രാ­മ്പി­ക്കു് തൊ­ട്ട­ടു­ത്തു­ള്ള ക­ലു­ങ്കിൽ എന്തോ ഓർ­ത്തു­കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി.

വി­ദൂ­ര­ത­യിൽ ത­റ­ച്ചു­പോ­യ അ­യാ­ളു­ടെ ക­ണ്ണു­കൾ. തൊ­ട്ടു മു­ന്നി­ലൂ­ടെ ര­ണ്ടു­മൂ­ന്നു­പേർ ന­ട­ന്നു­പോ­കു­ന്ന­തു് അയാൾ അ­റി­യു­ന്നേ­യി­ല്ല. അവരിൽ ഒരാൾ അയാളെ ശ്ര­ദ്ധി­ച്ചു.

അല്പം ക­ഴി­ഞ്ഞു് ആ വഴി വന്ന ഒരു ചെ­റു­പ്പ­ക്കാ­രൻ പ­രി­ച­യം ന­ടി­ച്ചു് മൊ­യ്തു­ട്ടി­യു­ടെ അ­ടു­ത്തേ­ക്കു് വന്നു.

“ങ്ഹ! പെ­ര്ന്നാ­ളൊ­ക്കെ ക­ഴി­ഞ്ഞി­ട്ടും ഇ­വി­ടെ­ത്ത­ന്നെ കൂ­ടി­യി­രി­ക്കു­ക­യാ­ണ­ല്ലോ—”

പ­റ­യു­ന്ന­തെ­ന്താ­ണെ­ന്നു പോലും മൊ­യ്തു­ട്ടി ശ്ര­ദ്ധി­ക്കു­ന്നി­ല്ല. ദുഃ­ഖാ­കു­ല­മാ­യ ഭാവം.

ചെ­റു­പ്പ­ക്കാ­രൻ വി­ഷ­ണ്ണ­നാ­യി ന­ട­ക്കു­ന്നു.

കാ­റ്റി­ലാ­ടു­ന്ന മൊ­യ്തു­ട്ടി­യു­ടെ മു­ടി­യി­ഴ­കൾ.

കട്ട്

സീൻ: 68

പകൽ

പു­ഴ­ത്തീ­രം—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, പ­ണി­ക്കാർ, ഗ്രാ­മീ­ണർ.

തെ­ളി­ഞ്ഞ വെ­യി­ലിൽ കു­ട­പി­ടി­ച്ചു നി­ല്ക്കു­ന്ന ത­ണൽ­മ­രം. അ­തി­ന്റെ ചി­ല്ല­ക­ളു­ടെ വി­ശ­ദാം­ശ­ങ്ങൾ. അതിനു ചുവടെ നിൽ­ക്കു­ന്ന സു­ലൈ­മാൻ ഹാജി. കൂടെ മ­മ്മ­ദ്.

എന്തോ നോ­ക്കി­നി­ല്ക്കു­ന്ന ഹാ­ജി­യാ­രു­ടെ മു­ഖ­ത്തി­ന്റെ സ­മീ­പ­ദൃ­ശ്യം.

പ­ശ്ചാ­ത്ത­ല­ത്തിൽ ഗ്രാ­മീ­ണ­രു­ടെ ആരവം—

ഹാ­ജി­യാ­രു­ടെ വീ­ക്ഷ­ണ­ത്തിൽ ദൃ­ശ്യ­മാ­കു­ന്ന രംഗം.

മരം പി­ടി­ക്കു­ന്ന കൊ­മ്പ­നാ­ന. പ്ര­യാ­സ­ത്തോ­ടെ ആനയെ സ­ഹാ­യി­ക്കു­ന്ന പ­ണി­ക്കാർ. അ­വ­രു­ടെ ‘ഏ­നാ­മ്പ’ വി­ളി­കൾ.

“ഏ­ലി­ല്ലാ­ള്ളാ… ഏയ്സാ… ഏ­ലി­ല്ല­ള്ളാ… ഏയ്സാ… ഒത്തു പി­ടി­ച്ചാൽ… ഏയ്സാ… മലയും പോരും… ഏയ്സാ… ഏ­നാ­മ്പേ­യു്… ഏയു്…

ഇ­തി­നി­ടെ ഒന്നു രണ്ടു പേർ­വ­ന്നു് ഹാ­ജ്യാ­രോ­ടു് ചില കാ­ര്യ­ങ്ങൾ സം­സാ­രി­ക്കു­ന്നു. അ­വ­രു­ടെ സം­സാ­രം ഏ­നാ­മ്പ വി­ളി­യിൽ മു­ങ്ങി­പ്പോ­വു­ന്നു. അവർ ഭ­വ്യ­ത­യോ­ടെ ഒ­തു­ങ്ങി­നി­ന്നു.

ഹാ­ജ്യാ­രു­ടെ ശ്ര­ദ്ധ വീ­ണ്ടും ആ­ന­യി­ലേ­ക്കു തി­രി­ഞ്ഞു.

ആ­ന­യു­ടെ വിവിധ ദൃ­ശ്യ­ങ്ങൾ.

വി­യർ­ത്തൊ­ഴു­കു­ന്ന പ­ണി­ക്കാർ. ആനയെ കൗ­തു­ക­പൂർ­വ്വം നോ­ക്കി നി­ല്ക്കു­ന്ന ഗ്രാ­മീ­ണ­രും കു­ട്ടി­ക­ളും. കു­ട്ടി­ക­ളു­ടെ ചിരി.

പ­ശ്ചാ­ത്ത­ല­ത്തിൽ ബാ­ങ്കു­വി­ളി.

“അ­ല്ലാ­ഹു അക്ബർ…

അ­ല്ലാ­ഹു അക്ബർ…”

ബാ­ങ്കു­വി­ളി കേൾ­ക്കു­ന്ന­തോ­ടെ പ­ള്ളി­യി­ലേ­ക്കു ന­ട­ക്കു­ന്ന ഹാ­ജ്യാർ. കൂടെ ഭ­വ്യ­ത­യോ­ടെ മ­മ്മ­ദ്.

ദൂരെ പ­ള്ളി­യു­ടെ മി­ന്നാ­രം.

ബാ­ങ്കു­വി­ളി തു­ട­രു­ന്നു.

കട്ട്

സീൻ: 69

പകൽ

സ്രാ­മ്പി—പുറം

മൊ­യ്തു­ട്ടി, മൊ­ല്ലാ­ക്ക.

സ്രാ­മ്പി­യു­ടെ കോ­ലാ­യിൽ അ­ക­ലേ­ക്കു നോ­ക്കി­യി­രി­ക്കു­ന്ന മൊ­യ്തു­ട്ടി. ഒ­ന്നു­ര­ണ്ടു നി­മി­ഷം ക­ഴി­ഞ്ഞു് അ­വി­ടേ­ക്കു് വ­രു­ന്ന മൊ­ല്ലാ­ക്ക. മൊ­ല്ലാ­ക്ക­യു­ടെ മു­ഖ­ത്തു് പ­രി­ഭ്ര­മം.

മൊ­ല്ലാ­ക്ക:
“അല്ലാ, കു­ട്ട്യേ യ്യു് ഇ­വി­ടെ­ത്ത­ന്നെ കൂ­ട്വാ?”

മൊ­യ്തു­ട്ടീ മെ­ല്ലെ ത­ല­യു­യർ­ത്തി­നോ­ക്കു­ന്നു.

ഉ­ത്ത­ര­മി­ല്ല.

മൊ­ല്ലാ­ക്ക:
“പെ­ര്ന്നാ­ളു് ക­യി­ഞ്ഞാ അ­ത്ത­റ്കാ­രൊ­ക്കെ പോവും… യ്യു്… പെ­രു­ന്നാ­ളി­ന്റ­ന്നു് അ­ത്ത­റു് വി­റ്റ­തും ല്ല.”

മൊ­യ്തു­ട്ടി നി­ശ്ശ­ബ്ദം.

മൊ­ല്ലാ­ക്ക:
“മോനേ, അ­ന്നോ­ട്ള്ള ലോ­ഹ്യം കൊ­ണ്ടു് പ­റ­യ്യാ—ആ ഹാ­ജ്യാർ­ക്കു് അ­ന്നെ­പ്പ­റ്റി എ­ന്തൊ­ക്കോ സം­ശ­ണ്ടു്… അ­ന്നെ­പ്പ­റ്റി ന്നോ­ടു് കു­ത്തി­ക്കു­ത്തി ചോ­യ്ച്ച്.”

മൊ­യ്തു­ട്ടി വീ­ണ്ടും നി­ശ്ശ­ബ്ദം.

മൊ­ല്ലാ­ക്ക:
(അല്പം നിർ­ത്തി­യി­ട്ടു്) “ക­യ്യ്ണ വേകം ഇ­വി­ട­ന്നു് പൊ­യ്ക്കോ—ഒ­ന്നു് പ­റ­ഞ്ഞു് ര­ണ്ടാ­മ­ത്തേ­യ്തു് വാളും കു­ന്തം എ­ട്ക്ക്ണോ­നാ അ­യാ­ളു്…”

മൊ­യ്തു­ട്ടി അ­പ്പോ­ഴും നി­ശ്ശ­ബ്ദം. പ­റ­ഞ്ഞി­ട്ടു് ഫ­ല­മി­ല്ലെ­ന്നു് ക­ണ്ടു് നി­രാ­ശ­യോ­ടെ ന­ട­ക്കു­ന്ന മൊ­ല്ലാ­ക്ക. അതു നോ­ക്കി­യി­രി­ക്കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 70

ഹാ­ജി­യാ­രു­ടെ വീടു്—പുറം

മൊ­യ്തു­ട്ടി, ബീവി, മ­മ്മ­ദ്, ആമിന, മാധവൻ നായർ, മറ്റു പ­ണി­ക്കാർ.

ഹാ­ജി­യാ­രു­ടെ വീ­ട്ടി­നു മു­മ്പി­ലെ ഗേ­റ്റിൽ ചു­റ്റി­പ്പ­റ്റി നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. മു­റ്റ­ത്തു നെ­ല്ലു ചി­ക്കു­ന്ന പ­ണി­ക്കാ­രി അതു ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്.

അവൾ നോ­ക്കു­മ്പോൾ മു­ക­ളി­ലെ ജ­നാ­ല­യ്ക്കൽ നി­ന്നു് ബീവി അ­ത്ത­റു­കാ­ര­നെ ശ്ര­ദ്ധി­ച്ചു­നി­ല്ക്കു­ക­യാ­ണു്.

വലിയ ക­ണ­ക്കു­പു­സ്ത­ക­ത്തിൽ എന്തോ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന മാധവൻ നാ­യ­രും മൊ­യ്തു­ട്ടി­യെ കണ്ടു.

പ­ണി­ക്കാ­രി ശ്ര­ദ്ധി­ക്കു­ന്നു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി ബീവി ജ­നാ­ല­ക്കൽ നി­ന്നു­മാ­റി.

സീൻ: 70 എ

ഗേ­റ്റി­നു പു­റ­ത്തു നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി. ദൂ­രെ­നി­ന്നു് മ­മ്മ­ദ് ന­ട­ന്നു­വ­രു­ന്ന­തു് അയാൾ അ­റി­യു­ന്നി­ല്ല.

മ­മ്മ­ദ് അ­ടു­ത്തെ­ത്തി­യെ­ന്നും തന്നെ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടെ­ന്നും മ­ന­സ്സി­ലാ­ക്കി­യ മൊ­യ്തു­ട്ടി മ­റ്റൊ­രു വ­ഴി­ക്കു് ന­ട­ന്നു.

സീൻ: 70 ബി

എ­ഴു­ത്തു­മു­റി­യിൽ മാധവൻ നാ­യ­രോ­ടു് അ­ട­ക്കി­പ്പി­ടി­ച്ച രീ­തി­യിൽ എന്തോ പ­റ­യു­ന്ന മ­മ്മ­ദ്. തൊ­ട്ട­പ്പു­റ­ത്തു് ഒരു വേ­ല­ക്കാ­രി ക­പ്പി­യിൽ വെ­ള്ളം വ­ലി­ച്ചു ക­യ­റ്റു­ന്ന ശ­ബ്ദം­കൊ­ണ്ടു് അവർ സം­സാ­രി­ക്കു­ന്ന­തെ­ന്തെ­ന്നു് വ്യ­ക്ത­മ­ല്ല.

സീൻ: 70 സി

കി­ണ­റ്റിൻ­ക­ര­യിൽ വെ­ള്ളം കോ­രു­ന്ന ആമിന. അ­വ­ളു­ടെ അ­ടു­ത്തേ­ക്കു് വ­രു­ന്ന മ­മ്മ­ദ്. അവർ ത­മ്മിൽ സ്വ­കാ­ര്യം പ­റ­യു­ന്നു. ഉ­ത്ക­ണ്ഠ­കു­ല­മാ­കു­ന്ന മ­മ്മ­ദി­ന്റെ മുഖം.

കട്ട്

സീൻ: 71

പകൽ

പാടം—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, ഗ്രാ­മീ­ണർ.

ക­ല­ങ്ങി­യ ചേറിൽ ഇ­ഴ­യു­ന്ന ഊർ­ച്ച­പ്പ­ല­ക­യു­ടെ സ­മീ­പ­ദൃ­ശ്യം. പലകയെ പി­ന്തു­ടർ­ന്നു് ച­ളി­യിൽ നീ­ന്തു­ന്ന ക്യാ­മ­റ.

കാ­ള­ക­ളു­ടെ­യും മ­നു­ഷ്യ­രു­ടെ­യും കാ­ലു­കൾ. അവ ചേറിൽ പു­ത­ഞ്ഞു പോ­കു­ന്നു.

ക്യാ­മ­റ മിഴി ഉ­യർ­ത്തു­മ്പോൾ തെ­ളി­ഞ്ഞ വെയിൽ.

പാ­ട­ത്തു് ഉ­യർ­ച്ച ന­ട­ക്കു­ക­യാ­ണു്. ചു­റ്റും കൂ­ടി­നി­ല്ക്കു­ന്ന ഗ്രാ­മീ­ണർ ക­ണ്ട­ത്തി­ലെ ചേറിൽ പാ­യു­ന്ന കാളകൾ. ആവേശം കൂ­ട്ടു­ന്ന കാ­ണി­കൾ ക­ണ്ട­ത്തി­നു ചു­റ്റും തി­ങ്ങി­നി­റ­ഞ്ഞ ജ­നാ­വ­ലി.

ആർ­പ്പു­വി­ളി­കൾ.

“ക­ണ്ണ­പ്പാ… പാ­യെ­ടാ… പാ­യെ­ടാ…”

കാ­ള­യു­ടെ വാലു് പി­ടി­ച്ചു ക­ടി­ക്കു­ന്ന ചെ­റു­മൻ. കു­തി­ച്ചു പാ­യു­ന്ന കാളകൾ.

ആൾ­ക്കൂ­ട്ട­ത്തി­നി­ട­യിൽ സൗ­ക­ര്യ­മാ­യി പൂ­ട്ടു ക­ണ്ടി­രി­ക്കു­ന്ന ഹാ­ജി­യർ. ഒരു ചെ­റു­പ്പ­ക്കാ­രൻ അ­യാൾ­ക്കു കു­ട­പി­ടി­ച്ചി­ട്ടു­ണ്ടു്. മു­ഖ­ത്തു് ഉ­ത്സാ­ഹം.

പൂ­ട്ടി­ന്റെ വി­ശ­ദാം­ശ­ങ്ങൾ.

കാ­ണി­ക­ളു­ടെ പ്ര­തി­ക­ര­ണം.

ഭി­ന്ന­മു­ഖ­ങ്ങൾ. ഭിന്ന ഭാ­വ­ങ്ങൾ. ഇ­ട­ക്കു് ചിലർ ഹരം കയറി ക­ണ്ട­ത്തി­ല­റ­ങ്ങി പാ­ഞ്ഞു­പോ­വു­ന്നു. കൂ­ക്കി വി­ളി­ക്കു­ന്ന കു­ട്ടി­കൾ. ക­ണ്ട­ത്തിൽ അ­ല്പ­മ­ക­ലെ മ­ര­ച്ചു­വ­ട്ടിൽ ഒ­റ്റ­യാ­യും തെ­റ്റ­യാ­യും ചെ­റു­മി­ക­ളും ക­പ്പി­പ്പെ­ണ്ണു­ങ്ങ­ളും.

ഉ­ത്സാ­ഹ­പൂർ­വ്വം പൂ­ട്ടു കാ­ണു­ന്ന ഹാ­ജി­യാ­രു­ടെ മുഖം.

ക­ഴി­ഞ്ഞ സീ­നി­ലെ അതേ ഭാ­വ­വു­മാ­യി പാ­ട­ത്തേ­ക്കു് വ­രു­ന്ന മ­മ്മ­ദ്. അയാൾ ഹാ­ജി­യാ­രു­ടെ കു­ട­യു­ടെ ചു­വ­ട്ടി­ലേ­ക്കു് തല നീ­ട്ടി അ­യാ­ളോ­ടു് സ്വ­കാ­ര്യം പ­റ­യു­ന്നു. പ­ശ്ചാ­ത്ത­ല­ത്തിൽ പൂ­ട്ടി­ന്റെ ആരവം. മ­മ്മ­ദ് പ­റ­യു­ന്ന­തു് വ്യ­ക്ത­മ­ല്ല.

കേ­ട്ടു ന­ടു­ങ്ങു­ന്ന ഹാ­ജി­യാർ.

—സഡൻ കട്ട്—

ക്രൂ­ര­മാ­യി ത­ല്ലു­കൊ­ള്ളു­ന്ന കാ­ള­യു­ടെ പുറം.

നു­കം­പോ­ലും ക­ണ­ക്കാ­ക്കാ­തെ ഓ­ടു­ന്ന കാള.

ഓ­ടു­ന്ന കാ­ള­യു­ടെ ക്രു­ദ്ധ­മാ­യ ഭാവം ക്ലോ­സ­പ്പിൽ.

പ­ശ്ചാ­ത്ത­ല­ത്തിൽ കാ­ള­പൂ­ട്ടി­ന്റെ ആരവം ഇ­ര­മ്പു­ന്നു.

കട്ട്

സീൻ: 72

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി.

കി­ട­പ്പ­റ. ജ­ന­ലി­ന്ന­ടു­ത്തു് പു­റ­ത്തേ­ക്കു് നോ­ക്കി­നി­ല്ക്കു­ന്ന ബീവി.

മേ­ശ­പ്പു­റ­ത്തു പാൽ നി­റ­ഞ്ഞ ഗ്ലാ­സ്സ്. മു­റി­യി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന ഹാ­ജി­യാർ.

ഭർ­ത്താ­വു ക­ട­ന്നു­വ­ന്ന­തു് ബീവി അ­റി­ഞ്ഞി­ല്ല. അതയാൾ ശ്ര­ദ്ധി­ച്ചു. ഹാ­ജി­യാർ കു­പ്പാ­യം അ­ഴി­ച്ച­തോ കി­ട­ക്കാൻ ഒ­രു­ങ്ങു­ന്ന­തോ ഒ­ന്നു­മ­റി­യാ­തെ ദൂ­രേ­ക്കു നോ­ക്കി നി­ല്ക്കു­ക­യാ­ണു് ബീവി.

ക്രൂ­ര­മാ­യി വ­രു­ന്ന ഹാ­ജി­യാ­രു­ടെ മു­ഖ­ഭാ­വം.

അയാൾ പ­തു­ക്കെ പാ­ലെ­ടു­ത്തു കു­ടി­ക്കു­ന്നു. അ­പ്പോ­ഴും ക­ണ്ണു് ബീ­വി­യു­ടെ മു­ഖ­ത്താ­ണു്. ഒ­ഴി­ഞ്ഞ ഗ്ലാ­സ്സു വളരെ ക­ന­ത്തി­ലാ­ണു് വെ­ക്കു­ന്ന­തും. ആ ശബ്ദം കേ­ട്ടു ഞെ­ട്ടു­ന്ന ബീവി. ഹാ­ജി­യാ­രു­ടെ ഭാവം കണ്ടു അവൾ ന­ടു­ങ്ങു­ന്നു.

ഹാ­ജി­യാർ ദേ­ഷ്യം ക­ടി­ച്ച­മർ­ത്തു­ന്നു. അയാൾ കി­ട­ന്നു. നി­റ­ഞ്ഞു വ­രു­ന്ന ബീ­വി­യു­ടെ ക­ണ്ണു­കൾ. ഹാ­ജ്യാ­രു­ടെ മു­ഖ­ത്തു് അ­പ്പോ­ഴും ദേ­ഷ്യം. അയാൾ തി­രി­ഞ്ഞു കി­ട­ന്നു.

കട്ട്

സീൻ: 73

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി.

—മി­ഡ്വേ ഓ­പ്പ­ണിം­ഗ്—

പ­ശ്ചാ­ത്ത­ലം നി­ശ്ശ­ബ്ദ­മാ­ണു്.

ചു­വ­രിൽ ത­റ­ച്ചു­പോ­യ ഹാ­ജി­യാ­രു­ടെ ദൃ­ഷ്ടി­കൾ. ബീ­വി­യു­ടെ തേ­ങ്ങൽ. അവളെ ഫ്രെ­യി­മിൽ കാ­ണാ­നി­ല്ല. ഹാ­ജി­യാർ കി­ട­ക്കു­ക­യാ­ണു്.

രംഗം നി­ശ്ശ­ബ്ദം. നേർ­ത്ത തേ­ങ്ങ­ലി­ന്റെ അലകൾ മാ­ത്രം.

സ്വയം ആ­ശ്വാ­സം കൊ­ള്ളു­ന്ന ഹാ­ജി­യാർ.

“ങ്ഹാ… ക­ഴി­ഞ്ഞ­തു് ക­ഴി­ഞ്ഞു്”

വീ­ണ്ടും ബീ­വി­യു­ടെ തേ­ങ്ങൽ. ആ­ശ്വ­സി­പ്പി­ക്കാ­നെ­ന്നോ­ണം ഹാ­ജി­യാർ:

“അതു് പോ­ട്ടെ.”

ആ ക്ഷ­മി­ക്കൽ പൊ­റു­ക്കാ­വാ­നാ­വാ­തെ തേ­ങ്ങി­പോ­വു­ന്ന ബീവി. ഇ­പ്പോൾ മാ­ത്ര­മേ ക്യാ­മ­റ ബീ­വി­യെ കാ­ണി­ച്ചു­ത­രു­ന്നു­ള്ളു. അവൾ കി­ട­ക്ക­യിൽ കൊടും ക­യ്യു് കു­ത്തി ഇ­രി­ക്കു­ക­യാ­ണു്.

ബീവി:
(തേ­ങ്ങ­ലോ­ടെ) “ന്നെ കൊ­ന്നോ­ളീ… കൊ­ന്നോ­ളീ…”

കി­ട­ക്ക­യിൽ നി­ന്നെ­ഴു­ന്നേ­റ്റു ജ­ന­ലി­നു സ­മീ­പ­ത്തേ­ക്കു പൊ­യ്ക്ക­ള­യു­ന്ന ബീവി. ജനലിൽ ത­ല­കു­ത്തി­നി­ന്നു തേ­ങ്ങു­ന്ന ബീവി.

അ­വ­ളു­ടെ തോളിൽ പി­ടി­ച്ചു ആ­ശ്വ­സി­പ്പി­ക്കു­ന്ന ഹാ­ജി­യാ­രു­ടെ കൈ. ബീ­വി­യു­ടെ തേ­ങ്ങൽ.

അവളെ ആ­ശ്വ­സി­പ്പി­ച്ചു് ത­ഴു­കി­ക്കൊ­ണ്ടു് ഹാ­ജി­യാർ.

“അതു പോ­ട്ടെ.”

അവളെ ആ­ലിം­ഗ­നം ചെ­യ്യു­ന്ന ഹാ­ജി­യാർ. താ­ല്പ­ര്യ­ലേ­ശം പോ­ലു­മി­ല്ലാ­തെ എ­ല്ലാ­റ്റി­നും വ­ഴ­ങ്ങു­ന്ന ബീവി. കു­റ്റ­ബോ­ധ­വും നി­സ്സ­ഹാ­യ­ത­യും അവളെ ഭ­രി­ക്കു­ന്നു.

ക­ട്ടി­ലിൽ ഹാ­ജി­യാർ അവളെ പു­ണ­രു­ന്ന ദൃ­ശ്യം.

സീൻ: 74

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ ബീവി.

തി­ര­ശ്ശീ­ല­യിൽ നി­റ­ച്ചു­വീ­ഴു­ന്ന പ്ര­കാ­ശ­വൃ­ത്തം. ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന അ­തി­ന്റെ രൂ­ക്ഷ­ത.

നാ­യാ­ട്ടി­നു­പ­യോ­ഗി­ക്കു­ന്ന വലിയ ടോർ­ച്ചിൽ ബാ­റ്റ­റി­യി­ട്ടു് കറ തീർ­ക്കു­ന്ന ഹാ­ജി­യാർ. അ­തി­ന്റെ പ്ര­കാ­ശ­വൃ­ത്തം വീ­ണ്ടും ക്യാ­മ­റ­യു­ടെ മു­ഖ­ത്തു് വീ­ഴു­ന്നു.

ഹാ­ജി­യാർ.

“ബീവി… ബീവി…”

വാ­തി­ലി­ന്ന­ടു­ത്തു് കാ­ല­ടി­കൾ

ഹാ­ജി­യാർ.

“മൂ­ന്നു് നാലു് മാ­സാ­യി ശി­ക്കാ­റി­ന്നു് പോ­യി­ട്ടു്. ഒന്നു പോയി വ­ര­ട്ടെ.”

മേ­ശ­പ്പു­റ­ത്തു വെച്ച തോ­ക്കു് ക­യ്യി­ലെ­ടു­ക്കു­ന്ന ഹാ­ജി­യാർ. നാ­യാ­ട്ടു നാ­യ­യു­ടെ കുര.

കട്ട്

സീൻ: 74 എ

നാ­യാ­ട്ടു­നാ­യ­യു­ടെ കുര. അ­തി­ന്റെ തി­ടു­ക്ക­മു­ള്ള ഓട്ടം. തോ­ക്കു്, കത്തി, വടി തു­ട­ങ്ങി­യ ആ­യു­ധ­ങ്ങ­ളു­മാ­യി നാ­യാ­ട്ടി­നു പോ­കു­ന്ന ഹാ­ജി­യാ­രും സം­ഘ­വും. അവർ ഇ­രു­ട്ടി­ലേ­ക്കു ന­ട­ന്നു­മ­റ­യു­ന്നു. പി­റ­കിൽ നി­ന്നാ­ണു് ക്യാ­മ­റ ആ ദൃ­ശ്യം പ­കർ­ത്തു­ന്ന­തു്.

കട്ട്

സീൻ: 75

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

മൊ­യ്തു­ട്ടി, ബീവി.

വീ­ടി­ന്റെ മു­ക­ളി­ല­ത്തെ നി­ല­യിൽ­നി­ന്നു ഭർ­ത്താ­വും സം­ഘ­വും പോയ വ­ഴി­യി­ലേ­ക്കു നോ­ക്കി­നി­ല്ക്കു­ന്ന ബീവി. അവർ ന­ട­ന്നു­മ­റ­ഞ്ഞ­ത­റി­യാ­തെ ഏ­താ­നും നി­മി­ഷം കൂടി ബീവി അതേ നി­ല്പു് നി­ന്നു.

ജ­നാ­ല­യി­ലൂ­ടെ കാ­ണു­ന്ന റോഡ്.

ആ റോ­ഡി­ലൂ­ടെ അ­ത്ത­റു­പെ­ട്ടി­യും തൂ­ക്കി ന­ട­ന്നു­വ­രു­ന്ന മൊ­യ്തു­ട്ടി. അ­വ­ളു­ടെ ഉ­ള്ളു് ആളി.

മൊ­യ്തു­ട്ടി തന്നെ ക­ണ്ടു­വെ­ന്നു് അ­വൾ­ക്കു് മ­ന­സ്സി­ലാ­യി.

അവൾ തി­രി­ഞ്ഞു­നോ­ക്കി. മു­റി­യിൽ ഒ­ഴി­ഞ്ഞ ക­ട്ടിൽ. അതിനു തൊ­ട്ടു മു­ക­ളിൽ ചു­വ­രിൽ വെച്ച ന­രി­ത്ത­ല ക­ണ്ടു് അവൾ ഭ­യ­ന്നു.

അവൾ ഒ­രി­ക്കൽ­കൂ­ടി പു­റ­മേ­ക്കു നോ­ക്കി. ആ ജ­നൽ­പാ­ളി അവൾ വ­ലി­ച്ച­ട­ച്ചു.

ചു­വ­രിൽ വെച്ച മാൻ, പോ­ത്തു് തു­ട­ങ്ങി­യ­വ­യു­ടെ കൊ­മ്പു­കൾ. അ­വ­യു­ടെ സ­മീ­പ­ദൃ­ശ്യം. ഒ­ന്നിൽ­നി­ന്നു മ­റ്റൊ­ന്നി­ലേ­ക്കു സാ­വ­കാ­ശം നീ­ങ്ങി­പ്പോ­കു­ന്ന ക്യാ­മ­റ.

അ­വ­യ്ക്കു താഴെ ബേ­ജാ­റോ­ടെ നോ­ക്കി­നി­ല്ക്കു­ന്ന ബീവി.

വാ പൊ­ളി­ച്ച ന­രി­ത്ത­ല­യു­ടെ എ­ക്സ്ട്രീം ക്ലോ­സ­പ്പ്.

സഡൻ കട്ട്

സീൻ: 75 എ

ഫ്ളാ­ഷ് ഫോർ­വേ­ഡ്

നാ­യാ­ട്ടി­ന്റെ ആരവം.

നാ­യാ­ട്ടു്. അതു ബീ­വി­യു­ടെ മ­ന­സ്സി­ന്റെ കാ­ടു­ക­ളിൽ ന­ട­ക്കും­പോ­ലെ­യാ­ണു്. ഒ­ന്നി­നും ഒരു ക്ര­മ­വും ചി­ട്ട­യു­മി­ല്ല. തോ­ക്കു നീ­ട്ടി­പ്പി­ടി­ച്ച ഹാ­ജി­യാ­രു­ടെ ചി­ത്രം തെ­ളി­യു­ന്നു. ഇ­ള­കു­ന്ന കാടു്. ആളുകൾ. ആരവം. ഇ­ള­കു­ന്ന കാ­ടി­ന്റെ മൊ­ണ്ടാ­ഷ് ഷോ­ട്ടു­കൾ. ഹാ­ജി­യാ­രു­ടെ ക്രു­ദ്ധ­ഭാ­വം. പേ­ടി­ച്ചോ­ടു­ന്ന മാൻ­പേ­ട­കൾ. ആരവം. നാ­യ­യു­ടെ കുര.

ആരവം പെ­ട്ടെ­ന്നു നി­ല­ച്ചു.

കി­ത­ക്കു­ന്ന ബീവി.

കട്ട്

സീൻ: 76

പകൽ

നി­ര­ത്തു്—പുറം

മൊ­യ്തു­ട്ടി, മ­മ്മ­ദ്, പ­ണി­ക്കാർ

സ്രാ­മ്പി­ക്ക­ടു­ത്തു് ക­ലു­ങ്കിൽ ദൂ­രേ­ക്കു് നോ­ക്കി­യി­രി­ക്കു­ന്ന മൊ­യ്തു­ട്ടി. അയാളെ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടു­വ­രു­ന്ന മ­മ്മ­ദും പ­ണി­ക്കാ­രും.

അ­ടു­ത്തെ­ത്തി­യ മ­മ്മ­ദ്.

“എ­ന്താ­ടാ അ­ന­ക്കീ നാ­ട്ടി­ലു് ബി­സി­ന­സ്സ്?”

മൊ­യ്തു­ട്ടി മി­ണ്ടു­ന്നി­ല്ല. അയാൾ ഏതോ ആ­ലോ­ച­ന­യു­ടെ ലോ­ക­ത്താ­ണു്.

മ­മ്മ­ദു്:
(ഒ­ന്നു­കൂ­ടി അ­ടു­ത്തു് ചെ­ന്നു്) “ആലോചന മ­മ്മ­ദ് തീർ­ക്കും.”

ഉ­ല്ക്ക­ണ്ഠാ­കു­ല­മാ­യ നി­മി­ഷം.

മ­മ്മ­ദ്:
“എ­ണീ­ക്കെ­ടാ”

മൊ­യ്തു­ട്ടി അ­ന­ങ്ങു­ന്നി­ല്ല. മ­മ്മ­ദ് ക്രു­ദ്ധ­നാ­യി.

“എ­ണീ­ക്കാൻ”

മൊ­യ്തു­ട്ടി എ­ഴു­ന്നേ­ല്ക്കു­ന്നു.

മ­മ്മ­ദ്:
“അന്റെ ആ­ലോ­ച­നിം അ­ത്ത­റും ഒ­ന്നും വടെ വേണ്ട. അ­ത്ത­റു­കാ­രെ­യൊ­ക്കെ ഞ­ങ്ങ­ളു് ക­ണ്ട്ക്ക്ണു്. ങ്ഉം. ന­ട­ക്കു് അന്നെ ഇ­ന്നാ­ട്ട്ലു് ക­ണ്ടു് പോ­വ­ര്തു്.”

മൊ­യ്തു­ട്ടി അ­ന­ങ്ങു­ന്നി­ല്ല.

മ­മ്മ­ദ്:
“ന­ട­ക്കാൻ”

മൊ­യ്തു­ട്ടി ന­ട­ക്കു­ന്നു.

മ­മ്മ­ദ്:
“ങ്ഹാ. ന­ട­ന്നോ. തി­രി­ഞ്ഞു­നോ­ക്ക­ണ്ട. തി­രി­ഞ്ഞു­നോ­ക്കി­യാ­ലു് ത­ടി­വെ­ട­ക്കാ­വും. ങ്ഉം. ന­ട­ക്കെ­ടാ.”

മൊ­യ്തു­ട്ടി ന­ട­ക്കു­ന്നു.

കൂ­ടെ­യു­ള്ള­വർ ചി­രി­ക്കു­ന്നു.

മൊ­യ്തു­ട്ടി ന­ട­ന്ന­ക­ന്നു.

മ­മ്മ­ദ്:
(കൂ­ടെ­യു­ള്ള­വ­രോ­ടു്) “ഓ­നെ­യൊ­ക്കെ എ­ങ്ങ­നെ­യാ ത­ല്ല്ആ? ത­ല്ലു­കൊ­ള്ളാൻ ജീവ് വേ­ണ്ടേ?”

ദൂരെ, ന­ട­ന്നു് ഇ­ല്ലാ­തെ­യാ­കു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 77

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മൊ­യ്തു­ട്ടി, മ­മ്മ­ദ്, ബീവി.

വീ­ടി­ന്റെ കോ­ലാ­യിൽ സി­ഗ­ര­റ്റും പു­ക­ച്ചു് ചാ­രു­ക­സേ­ര­യിൽ ഇ­രി­ക്കു­ന്ന ഹാ­ജി­യാർ.

മ­മ്മ­ദ് ഹാ­ജി­യാ­രു­ടെ പുറം ഞെ­ക്കു­ക­യാ­ണു്. അ­പ്പോൾ സൗ­ണ്ട് ട്രാ­ക്കിൽ കേൾ­ക്കു­ന്ന ഗാനം.

പ­നി­നീ­രു പെ­യ്യു­ന്നു പതി

നാലാം രാവിൽ പ­നി­മ­തി

പിടയെ വി­ളി­ക്കു­ന്നു പുതി

യൊ­രി­ശൽ­മൂ­ളി പൈ­ങ്കി­ളി

എ­ന്നു­ള്ളി­ലെ­ന്നാ­ലോ

മാ­രി­ക്കാർ വന്നു മൂ­ടു­ന്നൂ

അ­മ്പേ­റ്റ പോ­ലെ­യെൻ

ഖൽ­ബി­ലെ കിളി കേ­ഴു­ന്നൂ

ഏതോ സു­ബർ­ക്ക­ത്തിൽ

സ്വർ­ണ്ണ­ത്താ­മ­ര­മ­ഞ്ച­ത്തിൽ

ചി­രി­യു­ടെ ചീരണി വെ­ച്ചു

നീ സുൽ­ത്താ­നേ­കു­മ്പോൾ

റൂ­ഹി­ലെ­രി­യി­ച്ച ചന്ദന

ത്തി­രി ഗ­ന്ധ­ത്തിൽ

ഹൂറീ, ഞാൻ മൗ­ത്താ­യ

മോ­ഹ­ത്തിൻ ജാറം മൂ­ടു­ന്നു.

അ­ക­താ­രിൽ സൂ­ക്ഷി­ച്ചോ­രാ­ശ

തൻ അത്തർ തു­വി­പ്പോ­യു്

കൽ­പ്പ­ന തു­ന്നി­യ പ­ട്ടു­റു

മാലും പി­ഞ്ഞി­പ്പോ­യു്

മാ­ണി­ക്യ­വും മു­ത്തും കോർ­ത്തു

തീർ­ത്തൊ­രീ­മ­ണി­മാ­ല

മാ­റി­ല­ണി­യി­ക്കും മു­മ്പേ

വീണു് ചി­ത­റി­പ്പോ­യു്.

അറയിൽ കി­ട­ക്കു­ന്ന ബീവി. ക­സേ­ര­യിൽ ഇ­രി­ക്കു­ന്ന ഹാ­ജി­യാർ, തൊ­ട്ട­ടു­ത്തു നി­ല്ക്കു­ന്ന മ­മ്മ­ദ്—എ­ല്ലാ­വ­രും ആ പാ­ട്ടു കേൾ­ക്കു­ന്നു­ണ്ടു്.

പു­റ­ത്തു ക­ലു­ങ്കി­ലി­രു­ന്നു പാ­ടു­ന്ന മൊ­യ്തു­ട്ടി.

ഹാ­ജി­യാ­രു­ടെ മു­ഖ­ത്തേ­ക്കു് നോ­ക്കി പു­റ­ത്തേ­ക്കു നോ­ക്കു­ന്ന മ­മ്മ­ദ്.

കട്ട്

സീൻ: 78

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—പുറം

ഹാ­ജി­യാർ, മ­മ്മ­ദ്, ബീവി.

പു­ക­ഞ്ഞു­തീ­രു­ന്ന സി­ഗ­ര­റ്റി­ന്റെ സ­മീ­പ­ദൃ­ശ്യം. പുക തി­ര­ശ്ശീ­ല­യിൽ നി­റ­യു­ന്നു.

സി­ഗ­ര­റ്റു പു­ക­ച്ചു­കൊ­ണ്ടു് കോ­ലാ­യിൽ ചാരു ക­സാ­ല­യിൽ കി­ട­ക്കു­ന്ന ഹാ­ജി­യാർ. അയാൾ ഏതോ ലോ­ക­ത്താ­ണു്.

ഇ­പ്പോൾ ആ പാ­ട്ടു് വ­ഴി­ക്കെ­വി­ടെ­യോ നി­ന്നു­പോ­യി­രി­ക്കു­ന്നു.

കു­റ­ച്ച­പ്പു­റ­ത്തു് റാ­ന്തൽ വെ­ളി­ച്ച­ത്തിൽ വല തു­ന്നി­ക്കൊ­ണ്ടി­രി­ക്കു­ന്ന മ­മ്മ­ദ്.

കട്ട്

സീൻ: 78 എ

രാ­ത്രി

അ­ക­ത്തു് കി­ട­പ്പ­റ­യി­ലെ മേ­ശ­പ്പു­റ­ത്തു് പാലു നി­റ­ഞ്ഞ ഗ്ലാ­സ്സ്.

സ­മീ­പ­ത്തു ത­ല­ക്കു് ക­യ്യും കൊ­ടു­ത്തു കു­ത്തി­യി­രി­ക്കു­ന്ന ബീവി.

കട്ട്

സീൻ: 78 ബി

കോ­ലാ­യി­ലി­രു­ന്നു് വല തു­ന്നു­ന്ന മ­മ്മ­ദ്. മ­മ്മ­ദി­ന്റെ മു­ഖ­ത്തു് വീ­ഴു­ന്ന പാ­ട്ടി­ലെ വരികൾ. അയാൾ ത­ല­യു­യർ­ത്തി നോ­ക്കു­മ്പോൾ അ­യാ­ളു­ടെ വീ­ക്ഷ­ണ­ത്തിൽ ഹാ­ജി­യാർ. ഹാ­ജി­യാർ സി­ഗ­ര­റ്റും പു­ക­ച്ചു് കി­ട­ക്കു­ക­യാ­ണു്. ഹാ­ജി­യാ­രു­ടെ മു­ഖ­ത്തു് വീ­ഴു­ന്ന പാ­ട്ടി­ലെ വരികൾ.

കട്ട്

സീൻ: 78 സി

കി­ട­പ്പ­റ­യിൽ കണ്ണു മി­ഴി­ച്ചു­കി­ട­ക്കു­ന്ന ബീവി. അ­വ­ളു­ടെ ചി­ത്ര­ത്തി­നു മു­ക­ളിൽ വീ­ഴു­ന്ന പാ­ട്ടു്.

കട്ട്

സീൻ: 78 ഡി

സ്രാ­മ്പി­ക്കു് സ­മീ­പ­മു­ള്ള ക­ലു­ങ്കിൽ ഇ­രു­ന്നു് പാ­ടു­ന്ന മൊ­യ്തു­ട്ടി.

കട്ട്

സീൻ: 78 ഇ

ഹാ­ജി­യാ­രു­ടെ മു­ഖ­ത്തു് ക്ര­മേ­ണ വർ­ദ്ധി­ച്ചു­വ­രു­ന്ന ക്രോ­ധം. ബീ­വി­യു­ടെ മു­ഖ­ത്തു് പ­രി­ഭ്ര­മ­വും സ­ങ്ക­ട­വും. മ­മ്മ­ദി­ന്റെ മു­ഖ­ത്തു് ഉ­ത്ക്ക­ണ്ഠ.

കട്ട്

സീൻ: 79

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി, മ­മ്മ­ദ്.

പാ­ട്ടു തു­ട­രു­ന്നു.

ഹാ­ജി­യാർ, ബീവി, മ­മ്മ­ദ് എ­ന്നി­വർ അതു കേൾ­ക്കു­ന്ന­തി­ന്റെ വിവിധ ദൃ­ശ്യ­ങ്ങൾ. ഹാ­ജി­യാർ കൈ­കൊ­ണ്ടു് ആം­ഗ്യം കാ­ണി­ച്ചു് മ­മ്മ­ദി­നെ അ­ടു­ത്തു വി­ളി­ക്കു­ന്നു. മ­മ്മ­ദി­ന്റെ ചെ­വി­യിൽ എന്തോ മ­ന്ത്രി­ക്കു­ന്നു.

പ­ശ്ചാ­ത്ത­ല­ത്തിൽ പാ­ട്ടു തു­ട­രു­ന്നു.

കട്ട്

സീൻ: 80

രാ­ത്രി

നി­ര­ത്തു്—പുറം

മ­മ്മ­ദ്.

പാ­ട്ടു് തീർ­ന്നി­രി­ക്കു­ന്നു.

ഇ­രു­ട്ടി­ലൂ­ടെ ന­ട­ക്കു­ന്ന മ­മ്മ­ദി­ന്റെ മുഖം. ക്രൂ­ര­മാ­യ ഭാവം. ഉ­ത്ക്ക­ണ്ഠാ­കു­ല­മാ­യ നി­മി­ഷ­ങ്ങൾ. അ­യാ­ളു­ടെ ന­ട­ത്തം പി­ന്തു­ട­രു­ന്ന ക്യാ­മ­റ.

കട്ട്

സീൻ: 81

രാ­ത്രി

നി­ര­ത്തു്—പുറം

മ­മ്മ­ദ്.

മ­മ്മ­ദ് ന­ട­ന്നു­വ­രു­ന്ന­തി­ന്റെ വി­ദൂ­ര­ദൃ­ശ്യം. ഉ­ത്ക്ക­ണ്ഠ ജ­നി­പ്പി­ക്കു­ന്ന അ­യാ­ളു­ടെ ഭാ­വ­ത്തി­ന്റെ ക്ലോ­സ­പ്പ്. എ­ന്തും ചെ­യ്യാൻ ത­യ്യാ­റാ­യാ­ണു് മ­മ്മ­ദി­ന്റെ വരവു്.

അയാൾ ന­ട­ന്നു് ക­ലു­ങ്കി­ന­ടു­ത്തെ­ത്തി.

ക­ലു­ങ്കു് ശൂ­ന്യം.

ചു­റ്റു­പാ­ടും ശ്ര­ദ്ധി­ക്കു­ന്ന മ­മ്മ­ദ്—ആ­രു­മി­ല്ല.!

ദേ­ഷ്യം ഇ­ര­ട്ടി­ക്കു­ന്ന ഭാവം.

പ­ശ്ചാ­ത്ത­ല­ത്തിൽ വി­ദൂ­ര­ത­യിൽ­നി­ന്നു് കേൾ­ക്കു­ന്ന റാ­ത്തീ­ബി­ന്റെ നേർ­ത്ത ശബ്ദം.

കട്ട്

സീൻ: 82

രാ­ത്രി

ഒരു വീ­ടി­ന്റെ മു­റ്റം—പുറം

മൊ­യ്തു­ട്ടി, റാ­ത്തീ­ബു­കാർ, ഗ്രാ­മീ­ണർ.

റാ­ത്തി­ബു ശ്ര­ദ്ധി­ക്കു­ന്ന മൊ­യ്തു­ട്ടി­യു­ടെ മുഖം. മൊ­യ്തു­ട്ടി­യു­ടെ വീ­ക്ഷ­ണ­ത്തിൽ റാ­ത്തീ­ബു­രം­ഗം. മു­റ്റ­ത്തു വട്ടം വ­ള­ഞ്ഞു­നി­ല്ക്കു­ന്ന റാ­ത്തീ­ബു­കാർ.

ത­ല­യ­റ­ഞ്ഞു ചൊ­ല്ലു­ന്ന റാ­ത്തീ­ബു­കാർ.

“ഹാ… ഹൂ… ഹീ… ഹ­യ്യുൻ…

ഹാ… ഹൂ… ഹീ… ഹ­യ്യുൻ…

ഹാ… ഹൂ… ഹീ… ഹ­യ്യുൻ…

ഹാ… ഹൂ… ഹീ… ഹ­യ്യുൻ…”

ഈ ആ­വർ­ത്ത­ന­ശ­ബ്ദം ഈ സീ­നി­ലെ ചി­ത്ര­ങ്ങ­ളു­ടെ മേ­ലെ­ല്ലാം വീ­ഴു­ന്നു­ണ്ടു്.

റ­ത്തീ­ബു­കാർ­ക്കു് ന­ടു­വിൽ ഉരലിൽ പെ­ട്രോ­മാ­ക്സ്. ഉ­ര­ലി­ന്റെ ഒരു വ­ശ­ത്തു് പു­ക­യു­ന്ന ച­ന്ദ­ന­ത്തി­രി.

ക്യാ­മ­റ വീ­ണ്ടും റാ­ത്തീ­ബു­കാ­ര­നി­ലേ­ക്കു് തി­രി­യു­മ്പോൾ ന­ബ്ബൂ­സു് (കത്തി) പി­ടി­ച്ചു­കൊ­ണ്ടു് റാ­ത്തീ­ബു ചൊ­ല്ലു­ന്ന റാ­ത്തീ­ബു­കാ­രൻ.

ചു­റ്റും നോ­ക്കി­നി­ല്ക്കു­ന്ന ഗ്രാ­മീ­ണർ. അ­ക്കൂ­ട്ട­ത്തിൽ പല രം­ഗ­ങ്ങ­ളി­ലാ­യി­ക്ക­ണ്ട ഹാ­ജി­യാ­രു­ടെ പ­ണി­ക്കാ­രിൽ മി­ക്ക­വ­രും ഉ­ണ്ടു്.

കട്ട്

സീൻ: 83

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ, ബീവി.

കി­ട­പ്പ­റ

ക­ട്ടി­ലിൽ ഉ­റ­ക്കം­വ­രാ­തെ കി­ട­ക്കു­ന്ന ബീവി. സ­മീ­പ­ത്തു് ഉ­റ­ങ്ങു­ന്ന ഹാ­ജി­യാർ.

പ­ശ്ചാ­ത്ത­ല­ത്തിൽ ആ പാ­ട്ടി­ന്റെ നേർ­ത്ത ഈണം. അ­ത­വ­ളു­ടെ ഓർമ്മ പോ­ലെ­യാ­ണു്. ബീവി പ­തു­ക്കെ എ­ഴു­ന്നേ­റ്റു. ജനൽ തു­റ­ന്നു: റാ­ത്തീ­ബി­ന്റെ ശബ്ദം. ദൂരെ മു­റ്റ­ത്തി­ന്റെ അ­റ്റ­ത്തു് നി­ലാ­വിൽ മൊ­യ്തു­ട്ടി. പ­ശ്ചാ­ത്ത­ല­ത്തിൽ റാ­ത്തീ­ബി­ന്റെ ശബ്ദം സം­ഭ്ര­മ­ജ­ന­ക­മാ­യി ഉ­യ­രു­ന്നു.

പേ­ടി­ച്ച­ര­ണ്ട ബീവി ജനൽ അ­ട­ച്ചു.

കി­ട­ക്ക­പ്പൊ­റു­തി­യി­ല്ലാ­തെ വീ­ണ്ടും എ­ഴു­ന്നേ­ല്ക്കു­ന്ന ബീവി.

ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ഭർ­ത്താ­വി­ന്റെ മുഖം അവളെ ഭ­യ­പ്പെ­ടു­ത്തു­ന്നു.

എ­ങ്കി­ലും ധൈ­ര്യം സം­ഭ­രി­ച്ചു് ഒ­ച്ച­യു­ണ്ടാ­ക്കാ­തെ അവൾ വാതിൽ തു­റ­ന്നു.

വാതിൽ തു­റ­ക്കു­ന്ന­തോ­ടെ റാ­ത്തീ­ബി­ന്റെ പേ­ടി­പ്പി­ക്കു­ന്ന ആരവം.

ബീ­വി­യു­ടെ മു­ഖ­ത്തു് പ­രി­ഭ്ര­മം. അവൾ വാ­തി­ല­ട­ച്ചു് ത­ളർ­ച്ച­യോ­ടെ അ­തി­ന്മേൽ ചാ­രി­യി­രു­ന്നു. ഒ­ന്നു­ര­ണ്ടു് നി­മി­ഷം ക­ഴി­ഞ്ഞു് എന്തോ തീ­രു­മാ­ന­മെ­ടു­ത്ത­വ­ളെ­പ്പോ­ലെ മു­ഖ­മു­യർ­ത്തി. പ­രി­ഭ്ര­മ­മി­ല്ലാ­തെ പ­തു­ക്കെ വാതിൽ വീ­ണ്ടും തു­റ­ന്നു. റാ­ത്തീ­ബി­ന്റെ ആരവം വീ­ണ്ടും.

കട്ട്

സീൻ: 83 എ

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീ­ടി­ന്റെ ഇ­ട­നാ­ഴി­യി­ലൂ­ടെ ന­ട­ന്നു­വ­രു­ന്ന ബീവി. മു­ഖ­ത്തു് ഉ­ത്ക്ക­ണ്ഠ, കു­റ്റ­ബോ­ധം.

കട്ട്

സീൻ: 83 ബി

രാ­ത്രി

കി­ട­പ്പ­റ­യിൽ ഒ­റ്റ­ക്കു് ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ഹാ­ജി­യാ­രു­ടെ വി­ശ­ദ­ചി­ത്രം.

കട്ട്

സീൻ: 84

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീ­ട്ടു­മു­റ്റം—പുറം

മൊ­യ്തു­ട്ടി, ബീവി.

നി­റ­ഞ്ഞ നി­ലാ­വു്. മു­റ്റ­ത്തു് ഉ­ത്ക്ക­ണ്ഠ­യോ­ടെ കാ­ത്തു­നി­ല്ക്കു­ന്ന മൊ­യ്തു­ട്ടി.

അ­യാ­ളു­ടെ മു­ഖ­ത്തു് പ്ര­തീ­ക്ഷ­യും ഉ­ത്ക്ക­ണ്ഠ­യും മാറി മാറി വ­രു­ന്നു. മു­റ്റ­ത്തേ­ക്കു് ഇ­റ­ങ്ങി വ­രു­ന്ന ബീവി മൊ­യ്തു­ട്ടി­യു­ടെ കാ­ഴ്ച­പ്പാ­ടിൽ.

മു­ഖ­ത്തു് ബേ­ജാ­റു­ണ്ടെ­ങ്കി­ലും എന്തോ ചില തീ­രു­മാ­ന­മെ­ടു­ത്ത­പോ­ലെ ന­ട­ന്ന­ടു­ക്കു­ന്ന ബീവി. അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ മി­ന്നി­ത്തെ­ളി­യു­ന്ന ഉ­ത്ക­ണ്ഠ.

പ­ശ്ചാ­ത്ത­ല­ത്തിൽ സം­ഭ്ര­മ­ജ­ന­ക­മാ­യ റാ­ത്തീ­ബി­ന്റെ ആരവം.

മൊ­യ്തു­ട്ടി­യെ സ­മീ­പി­ക്കു­ന്ന ബീവി. അ­വ­ളോ­ടു് അ­ടു­ക്കാൻ­വേ­ണ്ടി മൊ­യ്തു­ട്ടി ഒരടി മു­ന്നോ­ട്ടാ­ഞ്ഞു. ബീവി ഒന്നു പി­ന്നോ­ക്കം നി­ന്നു. സ്വ­പ്ന­ത്തി­ലെ­ന്നോ­ണം വി­ളി­ച്ചു­പോ­വു­ന്ന മൊ­യ്തു­ട്ടി.

“ബീവി”

ആ വിളി ഉ­ള്ളി­ന്റെ­യു­ള്ളിൽ ചെ­ന്നു­കൊ­ണ്ടു­വെ­ങ്കി­ലും അവൾ പി­ടി­ച്ചു നി­ല്ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. ക­ണ്ണു­നീ­രോ­ടെ അവൾ പ­റ­ഞ്ഞു.

“ഞാൻ… ഞാൻ പ­ണ്ട­ത്തെ ബീ­വി­യ­ല്ല.”

മൊ­യ്തു­ട്ടി:

(പൊ­ള്ള­ലോ­ടെ)

“ബീവീ”

(ദൃ­ഢ­ത­യോ­ടെ)

“ഇ­ന്ക്ക്… മാ­പ്പ­ള ണ്ടു്. ങ്ങ­ളു് ഞ്ഞി ബടെ വ­ര­ര്തു്.”

മൊ­യ്തു­ട്ടി:
“ഞാൻ… ഞാൻ… മ­റ്റൊ­ന്നി­നും വ­ന്ന­ത­ല്ല… ഒ­രി­ക്കൽ നേ­രിൽ­ക്ക­ണ്ടു്… എ­ന്നെ­ന്നേ­ക്കു­മാ­യി യാത്ര പറയാൻ വ­ന്ന­താ­ണു്…

ബീവി ഒ­ന്നു­കൂ­ടി അ­ടു­ക്കാൻ ശ്ര­മി­ച്ചു­പോ­യി. അവൾ മ­ന­സ്സാ­ന്നി­ദ്ധ്യം വീ­ണ്ടെ­ടു­ത്തു പ­റ­ഞ്ഞു.

“പോ­ട്ടെ.”

ഉ­റ­ന്നു­വ­രു­ന്ന ക­ണ്ണീ­രോ­ടെ അവൾ ഒ­ന്നു­ര­ണ്ട­ടി തി­രി­ഞ്ഞു­ന­ട­ന്നു. മൊ­യ്തു­ട്ടി അ­റി­യാ­തെ കൈ­നീ­ട്ടി­പ്പോ­യി. ചങ്കു പൊ­ടി­യു­ന്ന സ്വ­ര­ത്തിൽ അയാൾ വി­ളി­ച്ചു.

“ബീവീ”

ആ വിളി അവളെ പി­ടി­ച്ചു­കു­ലു­ക്കി. സ്വ­പ്ന­ത്തി­ലെ­ന്നോ­ണം അവൾ മൊ­യ്തു­ട്ടി­യി­ലേ­ക്കു തി­രി­ച്ചു­ചെ­ന്നു. നീ­ട്ടി­പി­ടി­ച്ച ആ കൈ­ക­ളിൽ വീണവൾ ക­ര­ഞ്ഞു.

നി­ലാ­വിൽ കെ­ട്ടി­പ്പി­ടി­ച്ചു ക­ര­യു­ന്ന മൊ­യ്തു­ട്ടി­യും ബീ­വി­യും.

കട്ട്

സീൻ: 84

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീടു്—അകം

ഹാ­ജി­യാർ.

നാ­യാ­ട്ടു­നാ­യ­യു­ടെ ഉ­ഗ്ര­മാ­യ കുര. അതു കേ­ട്ടു­ണ­രു­ന്ന ഹാ­ജി­യാർ. നോ­ക്കു­മ്പോൾ കി­ട­ക്ക­യിൽ ബീ­വി­യി­ല്ല.

ഹാ­ജി­യാ­രു­ടെ മു­ഖ­ത്തു് ന­ടു­ക്കം.

പ­ശ്ചാ­ത്ത­ല­ത്തിൽ റാ­ത്തീ­ബ്.

കി­ട­പ്പ­റ­യു­ടെ ജനൽ തു­റ­ക്കു­ന്ന ഹാ­ജി­യാ­രു­ടെ കൈ. തു­റ­ന്ന ജ­ന­ലി­ലൂ­ടെ മു­റ്റ­ത്തെ പ്രേ­മ­രം­ഗം.

സഡൻ കട്ട് റ്റു

റാ­ത്തീ­ബ്

മു­റു­കി വ­രു­ന്ന റാ­ത്തീ­ബ്. പ­ശ്ചാ­ത്ത­ല­ത്തിൽ:

“ഹൂ… ഹൂ… യാ… മൻഹൂ…

ഹൂ… ഹൂ… യാ… മൻഹൂ…

കട്ട്

സീൻ: 85

രാ­ത്രി

ഹാ­ജി­യാ­രു­ടെ വീ­ട്ടു­മു­റ്റം—പുറം

ബീവി, മൊ­യ്തു­ട്ടി.

നി­ലാ­വിൽ കെ­ട്ടു­പി­ണ­യു­ന്ന ബീ­വി­യും മൊ­യ്തു­ട്ടി­യും.

കി­ട­പ്പ­റ­യു­ടെ ജനാല തു­റ­ന്ന­തു് മ­ന­സ്സി­ലാ­കു­ന്ന­തോ­ടെ ഭ­യ­ന്നു­വി­റ­ച്ചു് ശ്വാ­സം­പോ­ലും നി­ന്നു­പോ­കു­ന്ന ബീവി. അവൾ പെ­ട്ടെ­ന്നു മൊ­യ്തു­ട്ടി­യു­ടെ ക­ര­വ­ല­യ­ത്തിൽ­നി­ന്നു് മു­ക്ത­യാ­യി.

ജ­നൽ­പാ­ളി­യി­ലൂ­ടെ അ­വ­രു­ടെ നേർ­ക്കു് തോ­ക്കി­ന്റെ കുഴൽ നീ­ണ്ടു.

പ­ശ്ചാ­ത്ത­ലം നി­ശ്ശ­ബ്ദം.

ഉന്നം ശ­രി­യാ­ക്കു­ന്ന തോ­ക്കി­ന്റെ കുഴൽ. അതു് ഒ­ന്നു­ര­ണ്ടു തവണ ബീ­വി­യെ ഒ­ഴി­വാ­ക്കി, മൊ­യ്തു­ട്ടി­യെ­യാ­ണു് തോ­ക്കു് ഉന്നം വെ­ക്കു­ന്ന­തു്.

മൊ­യ്തു­ട്ടി­യിൽ നി­ന്നു് അകന്ന ബീവി വീ­ണ്ടും അ­യാ­ളി­ലേ­ക്കു് അ­ടു­ക്കാൻ തു­ട­ങ്ങു­ക­യാ­ണു്.

തോ­ക്കി­ന്റെ ഉന്നം വീ­ണ്ടും അവളെ ഒ­ഴി­വാ­ക്കു­ന്നു.

അതു മൊ­യ്തു­ട്ടി­യു­ടെ നേരെ ഉന്നം ശ­രി­യാ­ക്ക­ലും അ­തി­ന്റെ മു­ന്നി­ലേ­ക്കു് ബീവി കു­തി­ച്ചെ­ത്ത­ലും ഒ­ന്നി­ച്ചു­ക­ഴി­ഞ്ഞു.

“ഠേ”

വെടി പൊ­ട്ടി. കാ­മു­ക­ന്റെ കൈ­ക­ളി­ലേ­ക്കു് ബീവി മ­റി­ഞ്ഞു­വീ­ണു.

സഡൻ കട്ട്

വ­യ­റ്റിൽ ആ­ഞ്ഞു­കു­ത്തു­ന്ന റാ­ത്തീ­ബു­കാ­രൻ. റാ­ത്തീ­ബി­ന്റെ മൂർ­ദ്ധ­ന്യം.

പ­ശ്ചാ­ത്ത­ല­ത്തിൽ റാ­ത്തീ­ബി­ന്റെ ആരവം പാ­ര­മ്യ­ത്തിൽ.

കട്ട്

സീൻ: 86

പകൽ

പു­ഴ­ത്തീ­രം—പുറം

മൊ­യ്തു­ട്ടി, ഗ്രാ­മീ­ണർ.

വി­ശാ­ല­മാ­യ പു­ഴ­ത്തീ­രം. മണലിൽ അ­വ­ശ­നാ­യി കി­ട­ക്കു­ന്ന മൊ­യ്തു­ട്ടി. അ­യാ­ളു­ടെ നോ­ട്ട­വും ആ­ലോ­ച­ന­യും ഒന്നു ഉ­റ­യ്ക്കു­ന്നി­ല്ല.

ആ കി­ട­ന്ന കി­ട­പ്പിൽ മ­യ്യ­ത്തു­ക­ട്ടിൽ താ­ങ്ങി ഒരു ചെ­റു­സം­ഘം ക­ട­ന്നു­പോ­വു­ന്ന­തു് അ­ബോ­ധാ­വ­സ്ഥ­യി­ലെ­ന്നോ­ണം അയാൾ അ­റി­യു­ന്നു­ണ്ടു്.

കട്ട്

സീൻ: 87

പകൽ

പു­ഴ­ത്തീ­രം—പുറം

മൊ­യ്തു­ട്ടി.

മൊ­യ്തു­ട്ടി വേ­ച്ചു് വേ­ച്ചു് ന­ട­ന്നു­പോ­വു­ന്നു. ഇ­ട­റു­ന്ന കാൽ­വെ­പ്പു­കൾ. ഇ­രു­ണ്ടു­പോ­വു­ന്ന ദൃ­ശ്യ­ങ്ങൾ. പാ­ര­വ­ശ്യ­ത്തോ­ടെ അയാൾ ന­ട­ന്നു.

കട്ട്

സീൻ: 88

പകൽ

മൊ­യ്തു­ട്ടി, ഗ്രാ­മീ­ണർ.

മ­യ്യ­ത്തു് മറവു ചെ­യ്തു് തി­രി­ച്ചു­വ­രു­ന്ന ആളുകൾ.

പ­ള്ളി­പ്പ­റ­മ്പു്.

ഖ­ബർ­സ്ഥാ­നി­ലെ ക­ള്ളി­ച്ചെ­ടി­കൾ­ക്കി­ട­യി­ലൂ­ടെ ദൃ­ശ്യ­മാ­കു­ന്ന മൊ­യ്തു­ട്ടി­യു­ടെ രൂപം.

ആ പുതിയ ഖ­ബ­റി­ന്റെ ത­ല­ക്കൽ ഹൃദയം പൊ­ട്ടി അ­യാ­ളി­രു­ന്നു.

ആ ദുഃ­ഖ­ഭൂ­മി­യിൽ, ആ കാ­മു­ക­നു് വേരു പി­ടി­ച്ചു.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Pathinalam Ravu (ml: പ­തി­നാ­ലാം രാവു്).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Screenplay, M. N. Karassery, Pathinalam Ravu, എം. എൻ. കാ­ര­ശ്ശേ­രി, പ­തി­നാ­ലാം രാവു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 23, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Evening scene with full moon and persons, a painting by Abraham Pether (1756–1812). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.