SFNസായാഹ്ന ഫൌണ്ടേഷൻ
images/Der_letzte_Groschen.jpg
The last penny, a painting by Eduard Ritter (1808–1853).
താ­യാ­ട്ടു്
എം. എൻ. കാ­ര­ശ്ശേ­രി
images/Npmuhammed.jpg
എൻ. പി. മു­ഹ­മ്മ­ദ്

ക­ട­പ്പു­റ­ത്തു­നി­ന്നു മ­ട­ങ്ങു­മ്പോൾ വ­ഴി­വ­ക്കി­ലെ ആ ചാ­യ­പ്പീ­ടി­ക­യിൽ എൻ. പി. മു­ഹ­മ്മ­ദി നെയും താ­യാ­ട്ടു ശ­ങ്ക­ര­നെ യും ഒ­ന്നി­ച്ചു­ക­ണ്ടു് ഞാൻ ബേ­ജാ­റാ­യി: വളരെ അ­ടു­ത്തു പ­രി­ച­യ­മു­ള്ള, അ­യൽ­ക്കാ­ര­നാ­യ എൻ. പി.-യെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ചു പോകാൻ വയ്യ. താ­യാ­ട്ടി­ന്റെ മു­ഖ­ത്തു് എ­ങ്ങ­നെ നോ­ക്കും?

images/Sankaran_Thayat.jpg
താ­യാ­ട്ടു ശ­ങ്ക­രൻ

ക­ഴി­ഞ്ഞാ­ഴ്ച­യി­ലാ­ണു് ഞാൻ താ­യാ­ട്ടി­നെ നി­ശി­ത­മാ­യി വി­മർ­ശി­ച്ചു­കൊ­ണ്ടു് ഒരു ലേഖനം സ­ഹ­പാ­ഠി­യും പ­ത്രാ­ധി­പ­രു­മാ­യ യു. കെ. കു­മാ­ര­നെ സേ­വ­പി­ടി­ച്ചു് ‘വീ­ക്ഷ­ണം’ വാ­രി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. കാ­ര്യം: അ­ക്കൊ­ല്ല­ത്തെ സാ­ഹി­ത്യ­പ­രി­ഷ­ത്സ­മ്മേ­ള­ന­ത്തി­ന്റെ ന­ട­ത്തി­പ്പി­നെ ക­ഠി­ന­മാ­യി ചീത്ത പ­റ­ഞ്ഞു­കൊ­ണ്ടും പ­രി­ഷ­ത്തി­ന്റെ പ്ര­സി­ഡ­ന്റ് അ­ഴീ­ക്കോ­ടു് മാഷെ വി­ശേ­ഷാൽ പ­രി­ഹ­സി­ച്ചു­കൊ­ണ്ടും ‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യിൽ താ­യാ­ട്ടു് ഒരു ഉശിരൻ ലേഖനം എ­ഴു­തി­യി­രു­ന്നു. കാ­സ്ര­കോ­ടു് പ­രി­ഷ­ത്തി­ന്റെ സ്വാ­ഗ­ത­സം­ഘം ചെ­യർ­മാ­നാ­യി കെ. എസ്. അ­ബ്ദു­ല്ല­യെ വാ­ഴി­ച്ച­താ­ണു് താ­യാ­ട്ടി­നെ ചൊ­ടി­പ്പി­ച്ച­തു്. മൂ­പ്പ­രു­ടെ കാശു് വാ­ങ്ങി പ­രി­ഷ­ത്തു് ന­ട­ത്തി എ­ന്നാ­ണു് ആ­ക്ഷേ­പം. ലേ­ഖ­നം­ക­ണ്ട­പ്പോൾ എ­നി­ക്കു് ചോര തി­ള­ച്ചു—അ­തി­ന്റെ ശരി തെ­റ്റു­ക­ളെ­പ്പ­റ്റി­യൊ­ന്നും ആലോചന പോ­യി­ല്ല: എന്റെ ഗു­രു­നാ­ഥ­നാ­യ അ­ഴീ­ക്കോ­ടു് മാഷെ വി­മർ­ശി­ച്ച­തു് അ­ങ്ങ­നെ വി­ട്ടു­കൂ­ടാ!

താ­യാ­ട്ടി­നെ എ­നി­ക്കു് നേ­ര­ത്തേ നേ­രി­യൊ­രു പ­രി­ച­യ­മു­ണ്ടു്. ഞാൻ തവനൂർ റൂറൽ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ചെ­ന്നു മൂ­പ്പ­രെ ക­ണ്ടി­രു­ന്നു. ഞങ്ങൾ, മ­ല­യാ­ളം എം. എ.-​ക്കാരുടെ ചെ­റി­യൊ­രു പ­രി­പാ­ടി­ക്കു വി­ളി­ക്കാ­നാ­യി­രു­ന്നു അതു്. താ­മ­സ­സ്ഥ­ല­ത്തു ചെ­ന്നാ­ണു ക­ണ്ട­തു്. അ­ദ്ദേ­ഹം എന്തോ അ­സൗ­ക­ര്യം പ­റ­ഞ്ഞു് പ്ര­സം­ഗ­ത്തിൽ­നി­ന്നു ത­ല­യൂ­രി. പക്ഷേ, എ­ന്നോ­ടു പേരും നാ­ടു­മൊ­ക്കെ ചോ­ദി­ച്ചു. ചായ വേണോ എ­ന്നും. വേ­ണ്ടെ­ന്നു പ­റ­ഞ്ഞ­പ്പോൾ അ­ക­ത്തെ മു­റി­യിൽ പോയി ന­ല്ല­വ­ണ്ണം പ­ഴു­ത്തൊ­രു നേ­ന്ത്ര­പ്പ­ഴം കൊ­ണ്ടു വന്നു ത­ന്നി­ട്ടു പ­റ­ഞ്ഞു:

“ഇ­വി­ടെ­യി­രു­ന്നു തന്നെ തി­ന്നോ.”

അ­ങ്ങ­നെ­യൊ­ക്കെ ലോ­ഹ്യം കാ­ണി­ച്ച ആ­ളാ­ണു്. എ­ങ്ങ­നെ എ­തി­രാ­യി ലേ­ഖ­ന­മെ­ഴു­തും? ഉടനെ എ­നി­ക്കൊ­രു വെ­ള­വു് തോ­ന്നി. എന്നെ കു­ടും­ബ­ക്കാർ വി­ളി­ക്കു­ന്ന ‘കു­ഞ്ഞി’ എന്ന പേരിൽ ലേ­ഖ­ന­മെ­ഴു­താം. ലേഖകൻ ഞാ­നാ­ണെ­ന്ന ര­ഹ­സ്യം ആ­രോ­ടും പ­റ­യി­ല്ലെ­ന്നു് യു. കെ. കു­മാ­രൻ ഏൽ­ക്കു­ക­യും ചെ­യ്തു. പി­ന്നെ പേ­ടി­ക്കേ­ണ്ട­ല്ലോ.

ഇ­തൊ­ക്കെ ആ­ലോ­ചി­ച്ചു­കൊ­ണ്ടു് ഞാൻ ആ ചാ­യ­പ്പീ­ടി­ക­യു­ടെ മു­മ്പി­ലെ­ത്തി­യ­തും എൻ. പി. വി­ളി­ച്ചു:

“ഹേയ്… കാ­ര­ശ്ശേ­രി… വരീ, ഒര് ചായ കു­ടി­ച്ചു പോവാം.”

റബ്ബേ! എൻ. പി.യുടെ ഒരു ചായ… അ­ടു­ത്തി­രി­ക്കു­ന്ന­തു്—ഇല്ല, ആ ര­ഹ­സ്യം വെ­ളി­പ്പെ­ട്ടി­രി­ക്കാൻ ഇ­ട­യി­ല്ല.

എൻ. പി.യുടെ നാവു പേ­ടി­ച്ചു് ഞാൻ നേരെ ചാ­യ­പ്പീ­ടി­ക­യി­ലേ­ക്കു ചെ­ന്നു.

ഉടനെ എൻ. പി.:

“താ­യാ­ട്ടി­നു് ഇയാളെ അ­റി­യ്യോ? ഇ­യാ­ളാ­ണു് കു­ഞ്ഞി. നി­ങ്ങ­ക്കെ­തി­രാ­യി ക­ഴി­ഞ്ഞാ­ഴ്ച വീ­ക്ഷ­ണ­ത്തിൽ ലേ­ഖ­ന­മെ­ഴു­തി­യ പു­ള്ളി.”

ഞാൻ ഐ­സാ­യി­പ്പോ­യി. ആ ര­ഹ­സ്യ­മി­താ, ഒ­രി­ക്ക­ലും വെ­ളി­പ്പെ­ട്ടു­കൂ­ടാ­ത്തി­ട­ത്തു­ത­ന്നെ വെ­ളി­പ്പെ­ട്ടി­രി­ക്കു­ന്നു!

താ­യാ­ട്ടി­ന്റെ മു­ഖ­ത്തു വി­ടർ­ന്ന ചിരി. അ­ദ്ദേ­ഹം കൈ­നീ­ട്ടി എന്നെ പി­ടി­ച്ചു സ്വ­ന്തം ശ­രീ­ര­ത്തോ­ടു ചേർ­ത്തു:

“ങ്ഹ! നീ­യാ­ണ­ല്ലേ കു­ഞ്ഞി? എന്തു ചെ­യ്യു­ന്നു?”

എന്റെ വായിൽ വെ­ള്ള­മി­ല്ല.

എൻ. പി. ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു:

“ഇ­യാ­ളു് എം. എ.-​യ്ക്കു് പ­ഠി­ക്ക്യാ. അ­ഴീ­ക്കോ­ടി­ന്റെ സ്റ്റു­ഡ­ന്റാ. എ­ഴു­താ­റു­ണ്ടു്. സാ­ധാ­ര­ണ കാ­ര­ശ്ശേ­രി എന്ന പേ­രി­ലാ. ഇ­തു­മാ­ത്രം ക­ള്ള­പ്പേ­രിൽ.”

ഒരു ക­ള്ള­നെ­പ്പി­ടി­ച്ച ഹ­ര­ത്തി­ലാ­ണു് എൻ. പി. അ­പ്പോ­ഴാ­ണു് എ­നി­ക്കു് ആലോചന പോ­യ­തു്—എന്റെ ജ്യേ­ഷ്ഠൻ സലാം കാ­ര­ശ്ശേ­രി വി­ളി­ക്കു­ന്ന ആ പേരു് മൂ­പ്പ­രു­ടെ ച­ങ്ങാ­തി­യാ­യ എൻ. പി. ഓർ­ത്തി­രി­ക്കാം.

താ­യാ­ട്ടു് പ­റ­ഞ്ഞു.

“നി­ന­ക്കു് ഗു­രു­ഭ­ക്തി കു­റ­ച്ചു കൂ­ടു­ത­ലാ. നീ ഈ ലേ­ഖ­ന­മെ­ഴു­തി­യ കഥ അ­ഴീ­ക്കോ­ടു് അ­റി­യു­മോ?”

“ഇല്ല.”

—അ­ങ്ങ­നെ­യൊ­രു പി­ന്തു­ണ­യു­മാ­യി­ച്ചെ­ന്നാ­ല­ത്തെ ക­ഷ്ട­പ്പാ­ടു് എ­നി­ക്ക­ല്ലേ അറിയൂ?

താ­യാ­ട്ടു് ഉ­പ­ദേ­ശ­രൂ­പ­ത്തിൽ പ­റ­ഞ്ഞു: “ആർ­ക്കെ­തി­രാ­യും എ­ഴു­താം, എ­ഴു­ത­ണം. പക്ഷേ, ഒ­ന്നും ക­ള്ള­പ്പേ­രി­ലാ­വ­രു­തു്. ഒ­ന്നും ഒ­ളി­ച്ചു­വ­യ്ക്ക­രു­തു്. പി­ന്നെ, ഗു­രു­നാ­ഥ­ന്മാ­രു് ചെ­യ്യു­ന്ന­തി­നു് അ­നു­കൂ­ല­മാ­യി­ട്ടു് മാ­ത്ര­മ­ല്ല; എ­തി­രാ­യി­ട്ടും ചി­ല­പ്പോ­ഴൊ­ക്കെ ആ­ലോ­ചി­ക്ക­ണം, കേ­ട്ടോ.”

ഞാൻ വെ­ന്തു­പോ­യി. എൻ. പി. പി­ന്നെ­യും ചായ കു­ടി­ക്കാൻ ക്ഷ­ണി­ച്ചു. എ­ങ്ങ­നെ­യും അ­വി­ടെ­നി­ന്നു് ത­ടി­യൂ­രാ­നു­ള്ള ബ­ദ്ധ­പ്പാ­ടി­ലാ­യി­രു­ന്നു ഞാൻ.

നാ­ട്ടി­ലേ­ക്കു മ­ട­ങ്ങും­വ­ഴി ബ­സ്സി­ലി­രു­ന്നു ഞാൻ ആ­ലോ­ചി­ച്ചു—എൻ. പി. ചെ­യ്ത­തു ന­ന്നാ­യി. ആ ക­ള്ള­ത്ത­രം അ­ങ്ങ­നെ പൊ­ളി­ഞ്ഞു­കി­ട്ടി­യ­ല്ലോ. വലിയ ആ­ശ്വാ­സം തോ­ന്നി. ‘എ­തി­രാ­ളി’യോടു് താ­യാ­ട്ടു് പെ­രു­മാ­റി­യ രീതി എന്നെ പലതും പ­ഠി­പ്പി­ച്ചു. ആ ഉ­പ­ദേ­ശം എ­നി­ക്കു ശ­രി­ക്കും ത­ല­യ്ക്കു പി­ടി­ച്ചു. എ­തിർ­ത്തെ­ഴു­ത­ണം. ഒ­ന്നും ക­ള്ള­പ്പേ­രി­ലാ­വ­രു­തു്. ഒരു കാ­ര്യം എ­നി­ക്കു് ബോ­ദ്ധ്യ­മാ­യി—നി­ല­പാ­ടു­ക­ളെ എ­തിർ­ക്കു­ന്ന­തു­കൊ­ണ്ടു് എ­ല്ലാ­വർ­ക്കും പി­ണ­ക്ക­മു­ണ്ടാ­വും എന്നു വി­ചാ­രി­ക്കു­ന്ന­തു് ശ­രി­യ­ല്ല. നി­ല­പാ­ടു് വേറെ. വ്യ­ക്തി­ബ­ന്ധം വേറേ. ആ വെ­ളി­വു് എ­നി­ക്കു് സുഖം തന്നു.

ഗാ­ന്ധി­സ­വും മാർ­ക്സി­സ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ­പ്പ­റ്റി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ലേ­ഖ­ന­മാ­ണു് താ­യാ­ട്ടി­ന്റേ­താ­യി ഞാൻ ആദ്യം വാ­യി­ച്ച­തു്. ഹൈ­സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­മാ­ണു്. എ­നി­ക്ക­ത­ങ്ങോ­ട്ടു മ­ന­സ്സി­ലാ­യി­ല്ല. എ­ന്നാ­ലും അ­മ്മാ­തി­രി കു­ടു­ക്കു­മ­സാ­ല­ക­ളെ­പ്പ­റ്റി ആ­ലോ­ചി­ക്കു­വാൻ അതു് പ്രേ­ര­ണ­യാ­യി­രി­ക്കാം. പി­ന്നെ ആ പേരു് ക­ണ്ടാൽ വാ­യി­ച്ചു നോ­ക്കു­ക പ­തി­വാ­യി. കാ­ര്യ­ങ്ങൾ വി­ശ­ദ­മാ­യും വ്യ­ക്ത­മാ­യും പ­റ­യു­ന്ന ആ ഭാ­ഷാ­രീ­തി എ­നി­ക്കു ബോ­ധി­ച്ചു.

ഞാൻ ബി. എ.-​യ്ക്കു് പ­ഠി­ക്കു­ന്ന കാ­ല­ത്താ­ണു് താ­യാ­ട്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വർ­ഗീ­യ­ത­യെ പൊ­തു­വി­ലും മു­സ്ലീം­വർ­ഗീ­യ­ത­യെ വി­ശേ­ഷി­ച്ചും ആ­ക്ര­മി­ക്കു­ന്ന ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­രു­ന്ന­തു്. ഞാ­ന­തൊ­ക്കെ ആർ­ത്തി­പി­ടി­ച്ചു വാ­യി­ച്ചു. അ­ന്ന­തു് വലിയ പു­ക്കാ­റാ­യി­രു­ന്നു. താ­യാ­ട്ടി­നെ മു­സ്ലീം വി­രു­ദ്ധ­നാ­യി ചി­ല­രെ­ങ്കി­ലും ചി­ത്രീ­ക­രി­ച്ചു.

അ­ന്നൊ­ക്കെ ഞാൻ എൻ. പി.യുടെ വീ­ട്ടിൽ നി­ത്യ­സ­ന്ദർ­ശ­ക­നാ­ണു്. താ­യാ­ട്ടു പ­റ­യു­ന്ന പലതും എ­ന്തു­കൊ­ണ്ടു ശ­രി­യാ­ണു് എ­ന്നു് എ­നി­ക്കു് എൻ. പി. വി­ശ­ദീ­ക­രി­ച്ചു­ത­ന്നു.

താ­യാ­ട്ടി­നെ ഞാൻ ആദ്യം കാ­ണു­ന്ന­തും എൻ. പി.-യുടെ കോ­ഴി­ക്കോ­ട്ടു് ആ­ഴ്ച­വ­ട്ട­ത്തു­ള്ള വീ­ട്ടിൽ വ­ച്ചാ­ണു്. അ­പ്പ­റ­ഞ്ഞ ലേ­ഖ­ന­ങ്ങൾ സ­മാ­ഹ­രി­ച്ചു് ‘ഭാ­ര­തീ­യ­ന­വോ­ത്ഥാ­ന­ത്തി­ന്റെ രൂ­പ­രേ­ഖ’ എന്ന പേരിൽ പു­സ്ത­ക­മാ­ക്കു­ന്ന­തി­നെ­പ്പ­റ്റി­യു­ള്ള ചൂ­ടു­പി­ടി­ച്ച ചർ­ച്ച­കൾ­ക്കി­ട­യിൽ. അ­തി­നു് അ­വ­താ­രി­ക എ­ഴു­തി­യ­തും എൻ. പി.യാണു്. അ­ന്നു് ഞാൻ പ­രി­ച­യ­പ്പെ­ടു­ക­യു­ണ്ടാ­യി­ല്ല. ആ കോ­ലാ­യ­യു­ടെ മൂ­ല­യ്ക്കി­രി­ക്കു­ന്ന ക­റു­ത്തു­മെ­ലി­ഞ്ഞ പ­യ്യ­നെ താ­യാ­ട്ടും ശ്ര­ദ്ധി­ച്ചി­രി­ക്കാൻ ഇ­ട­യി­ല്ല.

പക്ഷേ, ഞാൻ സ­ന്തോ­ഷ­ത്തോ­ടെ ഒന്നു മ­ന­സ്സി­ലാ­ക്കി—താ­യാ­ട്ടു് അവിടെ അ­ടു­ത്തു് മാ­ങ്കാ­വി­ലാ­ണു് താമസം.

പി­ന്നെ­യൊ­രി­ക്കൽ ഞാൻ ഗു­രു­വാ­യൂ­ര­പ്പൻ കോ­ള­ജി­ലെ­ക്കു ബസ്സ് കാ­ത്തു് ആ­ഴ്ച­വ­ട്ട­ത്തു നിൽ­ക്കു­മ്പോൾ ചാ­റ്റൽ മ­ഴ­യ­ത്തു് അതാ താ­യാ­ട്ടു് ന­ട­ന്നു­വ­രു­ന്നു. വെ­ളു­ത്ത ഖദർ ഷർ­ട്ട്. ഖദർ മു­ണ്ടു് മ­ട­ക്കി­ക്കു­ത്തി­യി­രി­ക്കു­ന്നു. ഇ­ട­ത്തേ ക­ക്ഷ­ത്തു് ചെ­റി­യൊ­രു ക­റു­ത്ത ബാഗ്. ആ കു­ട­ക്കീ­ഴിൽ ഒരു ച­ങ്ങാ­തി കൂ­ടി­യു­ണ്ടു്. അവർ കാ­ര്യ­മാ­യി എന്തോ ചർച്ച ചെ­യ്തു­കൊ­ണ്ടു് എന്നെ ക­ട­ന്നു­പോ­യി.

പലതവണ വി­ചാ­രി­ച്ചി­ട്ടും എ­നി­ക്കു് മൂ­പ്പ­രെ വീ­ട്ടിൽ ചെ­ന്നൊ­ന്നു കാണാൻ ധൈ­ര്യം കി­ട്ടി­യി­ല്ല.

കോ­ഴി­ക്കോ­ടു് ടൗൺ ഹാ­ളി­ലും മാ­നാ­ഞ്ചി­റ മൈ­താ­നി­യി­ലു­മൊ­ക്കെ­യാ­യി ഇ­ട­യ്ക്കും ത­ല­യ്ക്കും താ­യാ­ട്ടി­ന്റെ പ്ര­സം­ഗ­ങ്ങൾ കേ­ട്ടി­രു­ന്നു. ആയിടെ ഒ­രി­ക്കൽ ഞ­ങ്ങ­ളു­ടെ കോ­ള­ജി­ലും വന്നു.

ഗു­രു­വാ­യൂ­ര­പ്പൻ കോ­ള­ജി­ലെ ആ സാ­ഹി­ത്യ­സ­മ്മേ­ള­ന­ത്തി­ലെ ഒരു തർ­ക്കം ബ­ഹു­ര­സ­മാ­ണു്.

മുൻ­പ്ര­സം­ഗ­കൻ വൈ­ലോ­പ്പി­ള്ളി യുടെ ‘മാ­മ്പ­ഴ’ത്തിൽ ക­യ­റി­പ്പി­ടി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ വാദം ഇ­താ­ണു്:

മാ­മ്പ­ഴം പെ­റു­ക്കു­വാൻ ഞാൻ വ­രു­ന്നി­ല്ലെ­ന്ന­വൻ

മാൺ­പെ­ഴും മ­ലർ­ക്കു­ല­യെ­റി­ഞ്ഞു വെറും മ­ണ്ണിൽ

എന്നു പ­റ­ഞ്ഞ­തോ­ടെ ‘മ­ക­ന്റെ ശരീരം മ­ണ്ണിൽ അ­ട­ക്കി’ എന്ന ആശയം കി­ട്ടി­ക്ക­ഴി­ഞ്ഞു.

പി­ന്നെ,

തും­ഗ­മാം മീ­ന­ച്ചൂ­ടാൽ തേ­ന്മാ­വിൻ മരതക

ക്കി­ങ്ങി­ണി സൗ­ഗ­ന്ധി­ക­സ്വർ­ണ­മാ­യു് തീരും മു­മ്പേ

മാ­ങ്ക­നി വീഴാൻ കാ­ത്തു­നിൽ­ക്കാ­തെ മാ­താ­വി­ന്റെ

പൂ­ങ്കു­യിൽ കൂടും വി­ട്ടു പ­ര­ലോ­ക­ത്തെ­പ്പൂ­കി

എന്നീ വരികൾ ആ­വ­ശ്യ­മി­ല്ല. അതു ധ്വനി ന­ശി­പ്പി­ച്ചു­ക­ള­ഞ്ഞു.

തൊ­ട്ട­ടു­ത്ത പ്ര­സം­ഗം താ­യാ­ട്ടി­ന്റേ­താ­ണു്. പ­രി­ഹാ­സ­ത്തി­ലാ­ണു് തു­ട­ങ്ങി­യ­തു്:

“മാ­മ്പ­ഴ­ത്തി­ലെ ആ മ­നോ­ഹ­ര­മാ­യ വരികൾ ആ­വ­ശ്യ­മി­ല്ല എ­ന്നു് ഇ­വി­ടെ­ക്കേ­ട്ടു. “മ­ലർ­ക്കു­ല”, “വെറും മ­ണ്ണിൽ” എന്നീ രണ്ടു പ്ര­യോ­ഗ­ങ്ങൾ­കൊ­ണ്ടു് ആർ­ക്കും അതു് ധ്വ­നി­ച്ചു കി­ട്ടു­മെ­ന്നാ­ണു് ന്യാ­യം. എ­ന്നാൽ ഞാൻ പ­റ­യ­ട്ടെ. ഈ ന്യാ­യം അ­നു­സ­രി­ച്ചു് ആ ക­വി­ത­യിൽ—

അ­ങ്ക­ണ­ത്തൈ­മാ­വിൽ നി­ന്നാ­ദ്യ­ത്തെ പഴം വീ­ഴ്കെ

അമ്മ തൻ നേ­ത്ര­ത്തിൽ നി­ന്നു­തിർ­ന്നു ചു­ടു­ക­ണ്ണീർ

എന്നീ രണ്ടു വരികൾ മാ­ത്രം മതി. വീ­ട്ടു­മു­റ്റ­ത്തെ തൈ­മാ­വിൽ­നി­ന്നു് ആ­ദ്യ­ത്തെ മാങ്ങ വീ­ഴു­മ്പോൾ വീ­ട്ടു­കാ­രി ക­ര­യു­ന്ന­തെ­ന്തി­നാ? വീ­ട്ടു­കാ­രി എ­ന്ന­ല്ല, അമ്മ എ­ന്നാ­ണു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്. അ­താ­യ­തു് അവർ പ്ര­സ­വി­ച്ചി­ട്ടു­ണ്ടു് എ­ന്നു്. കു­ട്ടി­യു­ള്ള ഒരു സ്ത്രീ മാ­മ്പ­ഴം വീ­ഴു­ന്ന­തു കാ­ണു­മ്പോൾ ക­ണ്ണീ­രു പൊ­ഴി­ക്കു­മോ? അ­തി­ന്റെ ധ്വനി അതു തി­ന്നാൻ കു­ട്ടി­യി­ല്ല എ­ന്ന­തു­ത­ന്നെ. കു­ട്ടി വി­രു­ന്നു­പോ­യ­താ­ണെ­ങ്കിൽ മാങ്ങ എ­ടു­ത്തു­വ­ച്ചാൽ മതി. അ­തി­നു് ക­ര­ച്ചി­ലും പി­ഴി­ച്ചി­ലു­മൊ­ന്നും വേണ്ട. അ­തി­നർ­ത്ഥം കു­ട്ടി മ­രി­ച്ചു­പോ­യി എ­ന്ന­തു­ത­ന്നെ­യാ­ണു്. ഇനി, ഈ ധ്വ­നി­യ­നു­സ­രി­ച്ചു് മാങ്ങ വീണു എ­ന്ന­തു­ത­ന്നെ കു­ട്ടി­യു­ടെ മ­ര­ണ­മാ­യി ചി­ത്രീ­ക­രി­ക്കാം. എ­ല്ലാം ആ രണ്ടു വ­രി­യി­ലു­ണ്ടു്. അ­തു­കൊ­ണ്ടു് ന­മ്മു­ടെ നി­രൂ­പ­കൻ ‘മാ­മ്പ­ഴ’ത്തിൽ ഇ­നി­മേൽ ആ ര­ണ്ടു­വ­രി മാ­ത്രം വാ­യി­ച്ചാൽ മതി.”

ഞങ്ങൾ ആർ­ത്തു­ചി­രി­ച്ചു; ക­യ്യ­ടി­ച്ചു് ഇ­ര­മ്പി. താ­യാ­ട്ടു് ക­ത്തി­ക്ക­യ­റി; സാ­ധാ­ര­ണ­ക്കാ­രെ ക­വി­ത­യിൽ­നി­ന്നു് ഓ­ടി­ക്കു­ന്ന ക­വി­ക­ളെ­യും നി­രൂ­പ­ക­ന്മാ­രെ­യും ക­ശ­ക്കി­യെ­റി­ഞ്ഞു. ‘പാ­വ­ങ്ങ­ളെ’പ്പ­റ്റി ആ­വേ­ശോ­ജ്ജ്വ­ല­മാ­യി വി­വ­രി­ച്ചു് അതിലെ ഒരു വാ­ക്യം ഉ­ദ്ധ­രി­ച്ചാ­ണു് മൂ­പ്പർ പ്ര­സം­ഗം നിർ­ത്തി­യ­തു്.

“എന്റെ രാ­ജ്യ­ത്തി­ന്റെ മു­റി­വു­കെ­ട്ടു­വാൻ അൾ­ത്താ­ര­യി­ലെ വി­ശു­ദ്ധ­വ­സ്ത്രം ഞാൻ വ­ലി­ച്ചു­കീ­റും.”

നീ­ണ്ടു­നി­ന്ന ക­യ്യ­ടി ഇ­പ്പോ­ഴും എന്റെ കാതിൽ മു­ഴ­ങ്ങു­ന്നു­ണ്ടു്.

താ­യാ­ട്ടി­ന്റെ ഏതു പ്ര­സം­ഗ­ത്തി­നും ആ ഗു­ണ­മു­ണ്ടാ­യി­രു­ന്നു—വ്യ­ക്ത­ത. ലേ­ഖ­ന­മാ­യാ­ലും പ്ര­സം­ഗ­മാ­യാ­ലും തന്റെ ആ­ലോ­ച­ന­യേ­തും തെ­ളി­ച്ചു പ­റ­യാ­നു­ള്ള ക­ഴി­വു് അ­ദ്ദേ­ഹ­ത്തി­നു് സ­ഹ­ജ­മാ­ണു്.

ആ സാ­ഹി­ത്യ­പ്ര­സം­ഗ­ങ്ങ­ളി­ലും നി­രൂ­പ­ണ­ലേ­ഖ­ന­ങ്ങ­ളി­ലു­മൊ­ക്കെ മു­ന്തി­നി­ന്ന­തു് സാ­മൂ­ഹ്യ­പ്ര­ശ്ന­ങ്ങ­ളാ­ണു്—ആ­ധു­നി­ക­ത ത­ല­യ്ക്കു പി­ടി­ച്ചു ന­ട­ന്നി­രു­ന്ന അ­ക്കാ­ല­ത്തെ കോളജ് വി­ദ്യാർ­ത്ഥി­ക­ളു­ടെ അ­ഭി­രു­ചി­ക­ളെ ഒ­ട്ടും ആ­കർ­ഷി­ക്കാ­ത്ത നി­ല­പാ­ടു­ക­ളും വി­ല­യി­രു­ത്ത­ലു­ക­ളും. എ­ന്തൊ­ക്കെ­യാ­ണെ­ങ്കി­ലും താ­യാ­ട്ടു് സാ­ഹി­ത്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ യാ­ഥാ­സ്ഥി­തി­ക­നാ­ണു് എന്ന തീർ­പ്പിൽ ഞങ്ങൾ എ­ത്തി­ച്ചേർ­ന്നു­ക­ഴി­ഞ്ഞി­രു­ന്നു.

ഇ­തി­നി­ട­യി­ലാ­ണു് ക്യാം­പ­സു­ക­ളെ ഞെ­ട്ടി­ച്ചു­ണർ­ത്തി­ക്കൊ­ണ്ടു് വ­യ­നാ­ടൻ കു­ന്നു­ക­ളിൽ ന­ക്സ­ലി­സ­ത്തി­ന്റെ ചോ­പ്പും ചോ­ര­യും പ­ടർ­ന്ന­തു്. വർ­ഗീ­സും അ­ജി­ത­യും ഞ­ങ്ങ­ളെ ആ­കർ­ഷി­ക്കു­ക­യും പേ­ടി­പ്പെ­ടു­ത്തു­ക­യും ചെ­യ്തു. വർ­ഗീ­സ് വധം ഞ­ങ്ങ­ളെ സ്ത­ബ്ധ­രാ­ക്കി.

സർ­ക്കാർ പോ­ലീ­സി­നെ ഉ­പ­യോ­ഗി­ച്ചു് വർ­ഗീ­സി­നെ വ­ക­വ­രു­ത്തി­യ­താ­ണു് എ­ന്നു് അന്നേ കേ­ട്ടി­രു­ന്നു. ആ പ്ര­ശ്ന­ത്തി­ലെ മ­നു­ഷ്യാ­വ­കാ­ശ­ലം­ഘ­നം ആദ്യം എ­ടു­ത്തു­കാ­ട്ടി­യ­തു് താ­യാ­ട്ടാ­ണു്. അ­പ്പോ­ഴ­ദ്ദേ­ഹം കോ­ഴി­ക്കോ­ട്ടു­നി­ന്നു് പു­റ­പ്പെ­ട്ടി­രു­ന്ന ‘വി­പ്ല­വ’ത്തി­ന്റെ പ­ത്രാ­ധി­പ­രാ­യി­രു­ന്നു. സർ­ക്കാ­രി­നെ­യും പോ­ലീ­സി­നെ­യും നി­ശി­ത­മാ­യി വി­മർ­ശി­ക്കു­ന്ന മു­ഖ­പ്ര­സം­ഗ­മാ­ണു് താ­യാ­ട്ടെ­ഴു­തി­യ­തു്. ഗാ­ന്ധി­യ­നാ­യ താ­യാ­ട്ടു് നക്സൽ അ­ക്ര­മ­ങ്ങൾ­ക്കു് കൂ­ട്ടു­നിൽ­ക്കു­ന്നു എന്ന പരാതി ഉയരാൻ നേരം വേ­ണ്ടി­വ­ന്നി­ല്ല. ആ ചെറിയ പ­ത്ര­വും ആ മു­ഖ­പ്ര­സം­ഗ­വും വൻ­വി­വാ­ദ­ത്തി­ലേ­ക്കു് എ­ടു­ത്തെ­റി­യ­പ്പെ­ട്ടു. ഫലം: താ­യാ­ട്ടി­നു് ജോലി പോയി!

ആ മു­ഖ­പ്ര­സം­ഗം പോലെ എ­രി­വും ചൂ­ടു­മു­ള്ള മ­റ്റൊ­രു മു­ഖ­പ്ര­സം­ഗ­വും ഞാ­നെ­ന്റെ ജീ­വി­ത­ത്തിൽ വാ­യി­ച്ചി­ട്ടി­ല്ല. നി­യ­മ­നിർ­മാ­താ­ക്ക­ളു­ടെ നി­യ­മ­ലം­ഘ­ന­ങ്ങ­ളി­ലേ­ക്കു് എ­നി­ക്കു് പല ഉൾ­ക്കാ­ഴ്ച­ക­ളും തന്ന ആ മു­ഖ­പ്ര­സം­ഗം കേ­ര­ള­ത്തി­ലെ മ­നു­ഷ്യാ­വ­കാ­ശ­പ്ര­വർ­ത്ത­ന­ച­രി­ത്ര­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഒ­രേ­ടാ­ണെ­ന്നു് ഞാൻ ഇ­ന്നും വി­ശ്വ­സി­ക്കു­ന്നു.

കൊ­ള്ള­യും കൊ­ല­യും ന­ട­ത്തു­ന്ന കു­റ്റ­വാ­ളി­ക­ള­ല്ല, സാ­ഹ­സി­ക­മാ­യ രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­രാ­ണു് ന­ക്സ­ലൈ­റ്റു­കൾ എ­ന്നും നിയമം ക­യ്യി­ലെ­ടു­ത്തു് അ­വ­രു­ടെ പൗ­രാ­വ­കാ­ശ­ങ്ങൾ­ക്കു­മേൽ കു­തി­ര­ക­യ­റു­വാൻ ഭ­ര­ണ­കൂ­ട­ത്തി­നു് അ­ധി­കാ­ര­മി­ല്ലെ­ന്നും ഉള്ള വി­വേ­കം ഞ­ങ്ങൾ­ക്കു ത­ന്ന­തു് താ­യാ­ട്ടി­ന്റെ ആ എ­ഴു­ത്തു് ഉ­ത്പാ­ദി­പ്പി­ച്ച വി­വാ­ദ­ങ്ങ­ളാ­ണു്. അ­തി­ന്റെ പേരിൽ താ­യാ­ട്ടി­നു് പ­ത്രാ­ധി­പ­ത്യം ന­ഷ്ട­പ്പെ­ട്ടു എന്നു കേ­ട്ട­തോ­ടെ അ­ദ്ദേ­ഹം എന്റെ വീ­ര­പു­രു­ഷ­നാ­യി—ഈ നാ­ട്ടിൽ ചോ­ദി­ക്കാ­നും പ­റ­യാ­നും ആ­ളു­ണ്ട­ല്ലോ.

മൂ­ന്നു പ­തി­റ്റാ­ണ്ടു മു­മ്പു നടന്ന ആ സം­ഭ­വ­ങ്ങ­ളി­ലേ­ക്കു മ­ട­ങ്ങി­ച്ചെ­ല്ലു­മ്പോൾ ഞാൻ ആ­ലോ­ചി­ച്ചു­പോ­കു­ന്നു—കേ­ര­ള­ത്തി­ലെ ഏ­തെ­ങ്കി­ലും പ­ത്രാ­ധി­പർ­ക്കു് തന്റെ മു­ഖ­പ്ര­സം­ഗ­ത്തി­ന്റെ പേരിൽ ജോലി ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടോ?

images/M_gangadharan.jpg
എം. ഗം­ഗാ­ധ­രൻ

തവനൂർ റൂറൽ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ താ­യാ­ട്ടി­ന്റെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യ എം. ഗം­ഗാ­ധ­രൻ പ­റ­ഞ്ഞി­രു­ന്ന വർ­ത്ത­മാ­ന­ങ്ങ­ളാ­ണു് ആ വ്യ­ക്തി­ജീ­വി­ത­ത്തെ­പ്പ­റ്റി എ­നി­ക്കു് പല അ­റി­വു­ക­ളും ത­ന്ന­തു്.

ക­റ­ങ്ങി­ത്തി­രി­ഞ്ഞു് 1978-ൽ ഞാൻ കോ­ഴി­ക്കോ­ട്ടു് മീ­ഞ്ച­ന്ത ഗവ. കോ­ള­ജിൽ മ­ല­യാ­ളം അ­ധ്യാ­പ­ക­നാ­യി­ത്തീർ­ന്നു. അ­പ്പോൾ അവിടെ ച­രി­ത്ര­വി­ഭാ­ഗ­ത്തിൽ എം. ഗം­ഗാ­ധ­രൻ മാ­ഷു­ണ്ടു്.

ഏ­താ­നും മാസം ക­ഴി­ഞ്ഞു് അ­പ്ര­തീ­ക്ഷി­ത­മാ­യി താ­യാ­ട്ടു് ഞ­ങ്ങ­ളു­ടെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യി വ­ന്നു­ചേർ­ന്ന­തു് എ­നി­ക്കു് വലിയ ഉ­ത്സാ­ഹ­മാ­യി.

ഒരേ വിഷയം പ­ഠി­പ്പി­ച്ചു­കൊ­ണ്ടു് ഒരേ മു­റി­യിൽ ഇ­രി­ക്കു­ന്നു എ­ന്ന­തു മാ­ത്ര­മാ­യി­രു­ന്നി­ല്ല, ഞങ്ങൾ ത­മ്മി­ലു­ള്ള ബന്ധം. താ­യാ­ട്ടു് മാ­ങ്കാ­വി­ലേ­ക്കു പോ­കു­ന്ന വ­ഴി­യിൽ മീ­ഞ്ച­ന്ത­യി­ലാ­ണു് എന്റെ വാ­ട­ക­വീ­ടു്. രാ­വി­ലെ­യും വൈ­കു­ന്നേ­ര­വും വരവും പോ­ക്കും ഒ­ന്നി­ച്ചാ­ണു്. ഉ­ച്ച­യ്ക്കു് ഊണു ക­ഴി­ക്കു­ന്ന­തും ഇ­ട­യ്ക്കു് ചായ കു­ടി­ക്കു­ന്ന­തും ഒ­രു­മി­ച്ചു്.

വർ­ത്ത­മാ­നം പറയാൻ താ­യാ­ട്ടി­നു് ക­മ്പ­മാ­ണു്. വെറും വർ­ത്ത­മാ­നം ഇല്ല. നാ­വി­ലെ­പ്പോ­ഴും സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങ­ളാ­ണു്. എ­ന്തി­നും താ­യാ­ട്ടു് തർ­ക്കി­ക്കും. പ്ര­സം­ഗ­ത്തി­ന്റെ­യോ ക്ലാ­സെ­ടു­ക്കു­ന്ന­തി­ന്റെ­യോ രൂ­പ­ഭാ­വ­ങ്ങ­ളാ­ണു് വർ­ത്ത­മാ­ന­ത്തി­നും. പക്ഷേ, ഒ­ന്നു­ണ്ടു്: അ­ങ്ങോ­ട്ടും തർ­ക്കി­ക്കാം. എ­ന്തി­നും ഏ­തി­നും എ­തി­രു് പറയാം. രാ­ഷ്ട്രീ­യ­പ­രി­ച­യം, പ്രാ­യം, പാ­ണ്ഡി­ത്യം, പ്ര­ശ­സ്തി ഇ­വ­യു­ടെ­യൊ­ന്നും ‘ആ­ധി­കാ­രി­ക­ത’ ഭാ­വി­ക്കി­ല്ല. ആ­രോ­ടും തു­ല്യ­നി­ല­യി­ലേ പെ­രു­മാ­റൂ. പ്ര­കോ­പ­ന­മു­ണ്ടാ­ക്കു­ന്ന മ­ട്ടിൽ നി­ങ്ങൾ സം­സാ­രി­ച്ചാ­ലും മൂ­പ്പർ മി­ണ്ടാ­തെ കേ­ട്ടി­രി­ക്കും. ഉടനെ മ­റു­പ­ടി വരും.

ആൾ മി­ക്ക­പ്പോ­ഴും ഗൗ­ര­വ­ത്തി­ലാ­ണു്. മു­ഖ­ഭാ­വ­ത്തി­ലും വർ­ത്ത­മാ­ന­ത്തി­ലു­മൊ­ക്കെ പ്ര­സാ­ദ­മു­ണ്ടെ­ന്നു മാ­ത്രം. നർ­മ­ബോ­ധം വ­ള­രെ­ക്കു­റ­വു്. തമാശ പ­റ­യു­ന്ന­തോ, ഉള്ളു തു­റ­ന്നു് തമാശ ആ­സ്വ­ദി­ക്കു­ന്ന­തോ ഒക്കെ അ­പൂർ­വ­മാ­ണു്. താ­യാ­ട്ടി­നു് എ­പ്പോ­ഴും എ­വി­ടെ­യും ഒരു കേൾ­വി­ക്കാ­രൻ വേണം; എ­പ്പോ­ഴും ഒരു എ­തി­രാ­ളി വേണം. ഇതു ര­ണ്ടും­കൂ­ടി ഒ­രാ­ളാ­യാൽ മൂ­പ്പർ ഉ­ഷാ­റാ­വും. കു­റ­ച്ചു­കാ­ലം ഈ റോളിൽ, അ­ബ്ദു­സ്സ­മ­ദ് സ­മ­ദാ­നി സ്വയം വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­തു­പോ­ലെ പ­റ­ഞ്ഞാൽ, “ഈ വി­നീ­തൻ” ആ­യി­രു­ന്നു.

വൈ­കു­ന്നേ­ര­ങ്ങ­ളിൽ ഞ­ങ്ങ­ളു­ടെ ചർച്ച വ­ഴി­വ­ക്കിൽ തീ­രാ­തെ നീളും. ചി­ല­പ്പോൾ പറയും:

“വാ. എന്റെ വീ­ട്ടി­ലേ­ക്കു പോവാം.” അ­ല്ലെ­ങ്കിൽ പറയും: “ന­ട­ക്കു്. നി­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്കു പോവാം.” വീ­ട്ടി­ലി­രു­ന്നു് ചാ­യ­പ്പു­റ­ത്തു് മ­ണി­ക്കൂ­റു­കൾ നീ­ളു­ന്ന തർ­ക്ക­ങ്ങൾ.

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

എ­ന്തി­നെ­പ്പ­റ്റി­യൊ­ക്കെ­യാ­ണെ­ന്ന­ല്ലേ: ഒരു കാ­ല­ത്തു് കോൺ­ഗ്ര­സു­കാ­ര­നും പിൽ­ക്കാ­ല­ത്തു് സോ­ഷ്യ­ലി­സ്റ്റു­മാ­യി­രു­ന്ന അ­ദ്ദേ­ഹം മാർ­ക്സി­സ­ത്തി­ലേ­ക്കു് വ­ഴി­മാ­റി­ക്ക­ഴി­ഞ്ഞ കാ­ല­മാ­ണു്. ഗാ­ന്ധി­ക്കും മാർ­ക്സി­നും പൊ­തു­വാ­യി പലതും ഉ­ണ്ടെ­ന്നാ­ണു് മൂ­പ്പ­രു­ടെ നി­ല­പാ­ടു്. പി­ന്നെ, സാ­ഹി­ത്യം—ആ­ധു­നി­ക­ത­യു­ടെ ബ­ദ്ധ­ശ­ത്രു­വാ­ണു്. വൃ­ത്ത­മി­ല്ലാ­ത്ത ക­വി­ത­യൊ­ന്നും പി­ടി­ക്കി­ല്ല. അ­യ്യ­പ്പ­പ്പ­ണി­ക്ക­രെ­യും മ­റ്റും ബ­ഹു­പു­ച്ഛം. പൊ­തു­വെ പ­റ­ഞ്ഞാൽ താ­യാ­ട്ടി­ന്റെ രുചി ക­വി­ത്ര­യ­ത്തി­ന്റെ കാ­ല­ത്തു് ന­ങ്കൂ­ര­മി­ട്ടു­നിൽ­പാ­ണു്. ക­വി­ത്ര­യം എ­ന്നൊ­ക്കെ ഞാൻ ഒരു ഭം­ഗി­ക്കു പ­റ­ഞ്ഞെ­ന്നേ­യു­ള്ളൂ—ആൾ ആശാൻ പ­ക്ഷ­പാ­തി­യാ­ണു്. വ­ള്ള­ത്തോ­ളി നെയും താൽ­പ­ര്യ­മാ­ണു്. ഉ­ള്ളൂർ—ങ്ഏഹേ!

എ­ന്നെ­പ്പ­റ്റി മൂ­പ്പർ­ക്കു് പ­രാ­തി­കൾ പ­ല­തു­ണ്ടാ­യി­രു­ന്നു. ഞാൻ ഒരു പാർ­ട്ടി­യു­മാ­യും ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു മു­ഖ്യം. മാർ­ക്സി­സ്റ്റു­പാർ­ട്ടി­യു­ടെ ഗു­ണ­ഗ­ണ­ങ്ങൾ ഇ­ട­യ്ക്കി­ടെ പറയും. ഞാൻ വീ­ഴാ­തെ പി­ടി­ച്ചു­നി­ന്നു. മ­റ്റൊ­രു പരാതി മു­സ്ലീം വർ­ഗീ­യ­ത­യെ ഞാൻ പ­ഠി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു്. ഹമീദ് ദൽ­വാ­യി യുടെ “ഇ­ന്ത്യ, സെ­ക്കു­ല­റി­സം ആൻഡ് ഇ­സ്ലാം” എന്ന പു­സ്ത­കം കൊ­ണ്ടു­വ­ന്നു­ത­ന്നു. വാ­യി­ച്ചു­ക­ഴി­ഞ്ഞു പു­സ്ത­കം മ­ട­ക്കി­ക്കൊ­ടു­ക്കു­മ്പോൾ ഹമീദ് ദൽ­വാ­യി­യു­ടെ ഭാഷ മ­തേ­ത­ര­വാ­ദി­യു­ടേ­ത­ല്ലെ­ന്നും മു­സ്ലീം­വി­രു­ദ്ധ­ന്റേ­താ­ണെ­ന്നും ഞാൻ പ­റ­ഞ്ഞു. അതു് ഒ­ട്ടും ഇ­ഷ്ട­മാ­യി­ല്ല. “വർ­ത്ത­മാ­നം പ­റ­ഞ്ഞു് മു­സ്ലീം­ക­ളെ ചൂ­ടാ­ക്കി­യി­ട്ടു് അവരെ പ­രി­ഷ്ക­രി­ക്കു­വാൻ ക­ഴി­യു­മോ? അ­ങ്ങ­നെ ഏ­തെ­ങ്കി­ലും കൂ­ട്ട­രെ, പ­രി­ഷ്ക­രി­ക്കു­വാൻ ക­ഴി­യു­മോ?” എ­ന്നു് ഞാൻ തർ­ക്കി­ച്ചു.

ആ സം­സാ­ര­മൊ­ക്കെ എന്റെ പിൽ­ക്കാ­ല ജീ­വി­ത­ത്തിൽ വലിയ സ്വാ­ധീ­ന­മാ­യി എ­ന്നു് ഇ­ന്നു് ഞാൻ തി­രി­ച്ച­റി­യു­ന്നു.

ഇ­തി­നി­ട­യിൽ ഞങ്ങൾ ക­ണ്ടു­പി­ടി­ച്ചു—താ­യാ­ട്ടു് പി­ശു­ക്ക­നാ­ണു്. പൈസ കു­റ­ഞ്ഞ ഹോ­ട്ട­ലിൽ­നി­ന്നേ ഊണു് ക­ഴി­ക്കൂ. വില കു­റ­ഞ്ഞ ക­ടാ­ലാ­സി­ലേ എഴുതൂ. ത­പാ­ലിൽ വന്ന ക­വ­റു­കൾ പൊ­ളി­ച്ചു് ക­ട­ലാ­സാ­ക്കി താ­യാ­ട്ടു് ലേ­ഖ­ന­മെ­ഴു­തു­ന്നു എന്നു ഞങ്ങൾ മ­ക്കാ­റാ­ക്കി. ഗാ­ന്ധി­സം, ലാ­ളി­ത്യം തു­ട­ങ്ങി­യ ന്യാ­യ­ങ്ങ­ളു­മാ­യി മൂ­പ്പർ ഇതിനെ നേ­രി­ടു­ക­യു­ണ്ടാ­യി! ആ മ­നു­ഷ്യൻ കു­ട്ടി­ക്കാ­ല­ത്തു് അ­നു­ഭ­വി­ച്ച ന­ട്ട­ദാ­രി­ദ്ര്യ­ത്തി­ന്റെ കി­സ്സ­യൊ­ക്കെ പി­ന്നെ­യാ­ണു കേ­ട്ട­തു്.

ഒ­രി­ക്കൽ താ­യാ­ട്ടു് എ­ന്നോ­ടു കാ­ര്യ­മാ­യി പ­റ­ഞ്ഞു: “നി­ങ്ങൾ എം. ഗം­ഗാ­ധ­ര­ന്റെ കൂടെ ഇ­ങ്ങ­നെ ന­ട­ക്ക­രു­തു്.”

“എന്താ കാ­ര്യം?”

“ഗം­ഗാ­ധ­രൻ എം. ഗോ­വി­ന്ദ­ന്റെ ക്ലി­ക്കി­ലു­ള്ള ആളാ.”

“അ­ങ്ങ­നെ­യൊ­രു ക്ലി­ക്ക് ഉണ്ടോ?”

“ഉ­ണ്ടു്. നി­ങ്ങ­ക്ക­റി­യാ­ഞ്ഞി­ട്ടാ­ണു്.”

“എ­നി­ക്കു് എം. ഗോ­വി­ന്ദ­നെ അ­റി­യാം. ഞാനും ഗം­ഗാ­ധ­രൻ മാഷും മ­ദി­രാ­ശി­യിൽ ഗോ­വി­ന്ദ­ന്റെ ഒപ്പം ധാ­രാ­ളം ഉ­ണ്ടാ­യി­ട്ടു­ണ്ടു്.”

“ങ്ഹ! എ­ന്നി­ട്ടാ­ണോ? ഗോ­വി­ന്ദ­നു സി. ഐ. എ.-യുടെ പണം കി­ട്ടു­ന്നു­ണ്ടു്. ക­മ്യൂ­ണി­സ­ത്തി­നെ­തി­രാ­യി പ­ണി­യെ­ടു­ക്കാൻ അവർ പണം കൊ­ടു­ക്കു­ന്നു­ണ്ടു്.”

“എന്റെ മാഷേ, ഈ പരാതി ഞാൻ എ­ത്ര­യോ കേ­ട്ട­താ­ണു്. ഇതു് മാഷും കൂ­ടി­പ്പ­റ­യ­രു­തു്. ഗോ­വി­ന്ദ­ന്റെ വീടു് ക­ണ്ട­വ­രോ ജീ­വി­ത­രീ­തി അ­റി­യു­ന്ന­വ­രോ ആരും ഇതു് പ­റ­യി­ല്ല.”

“നി­ങ്ങ­ക്കു് ഇ­തി­നെ­പ്പ­റ്റി­യൊ­ന്നും ഒരു വി­വ­ര­വു­മി­ല്ല. പ­ണ­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ക്കു­ന്ന­വ­രു­ടെ കൂ­ടെ­ക്കൂ­ട­രു­തു്.”

“എ­നി­ക്കു ഗോ­വി­ന്ദ­ന്റെ സം­സാ­രം കേൾ­ക്കാ­നി­ഷ്ട­മാ­ണു്. അതു ന­മ്മ­ളെ പല വ­ഴി­ക്കും കൊ­ണ്ടു­പോ­വും.”

“അ­തു­ത­ന്നെ­യാ­ണു് ത­ക­രാ­റു്. അതു പ­ല­വ­ഴി­ക്കും കൊ­ണ്ടു­പോ­വും. ചെ­റു­പ്പ­കാ­രെ ഇ­ങ്ങ­നെ വ­ഴി­തെ­റ്റി­ക്കു­ന്ന­തി­ന്റെ കൂ­ലി­യാ­ണു് അ­യാൾ­ക്കു കി­ട്ടു­ന്ന­തു്.”

ഞാൻ ചി­രി­ച്ചു­ക­ള­ഞ്ഞു.

മാ­സ­ങ്ങൾ ക­ഴി­ഞ്ഞു് ഞാൻ കോ­ട­ഞ്ചേ­രി കോ­ള­ജി­ലേ­ക്കു മാറി. വൈ­കാ­തെ താ­യാ­ട്ടു് സർ­വീ­സിൽ­നി­ന്നു പി­രി­ഞ്ഞു. ഉ­ട­നെ­ത്ത­ന്നെ കോ­ഴി­ക്കോ­ടു് ദേ­ശാ­ഭി­മാ­നി­യിൽ വാ­രി­കാ­പ­ത്രാ­ധി­പ­രാ­യി­ച്ചേർ­ന്നു.

images/Mm_basheer.jpg
ഡോ. എം. എം. ബഷീർ

അ­ന്നൊ­രി­ക്കൽ ക­ല്ലാ­യ് റോ­ഡിൽ­വ­ച്ചു് താ­യാ­ട്ടി­നെ കണ്ടു. എന്നെ ക­ണ്ട­താ­യി ഭാ­വി­ച്ചി­ല്ല. അ­ടു­ത്തു­ചെ­ന്നു് കൈ­പി­ടി­ച്ച­പ്പോ­ഴും ത­ണു­പ്പൻ പ്ര­തി­ക­ര­ണം. എന്തോ വിഷമം ഉ­ള്ളിൽ കാണും എന്നു കരുതി ഞാൻ പിൻ­വാ­ങ്ങി. പി­ന്നെ­യും ഒ­ന്നു­ര­ണ്ടു തവണ ഈ താൽ­പ­ര്യ­ക്കു­റ­വു് ക­ണ്ട­പ്പോൾ എ­നി­ക്കു സം­ശ­യ­മാ­യി. ടാ­ഗോർ­ഹാ­ളി­ലെ ഒരു ഭാ­ഷാ­സ­മ്മേ­ള­ന­ത്തിൽ താ­യാ­ട്ടി­നെ അ­നു­കൂ­ലി­ച്ചും ഡോ. എം. എം. ബഷീറി നെ പ്ര­തി­കൂ­ലി­ച്ചും ഞാൻ പ്ര­സം­ഗി­ച്ച­പ്പോ­ഴും ഇതേ ഭാവം കണ്ടു. എ­നി­ക്കു­റ­പ്പാ­യി—എ­ന്നോ­ടു് എന്തോ കാ­ര്യ­മാ­യ ഇ­ഷ്ട­ക്കേ­ടു­ണ്ടു്. എ­ന്താ­ണു് പ്ര­ശ്നം?

മൂ­പ്പ­രെ വളരെ അ­ടു­ത്ത­റി­യു­ന്ന ഗം­ഗാ­ധ­രൻ മാ­ഷോ­ടു് സംഗതി പ­റ­ഞ്ഞ­പ്പോൾ കി­ട്ടി­യ മ­റു­പ­ടി:

“താ­യാ­ട്ടു് ചില കാ­ര്യ­ങ്ങ­ളിൽ കു­ട്ടി­ക­ളു­ടെ മാ­തി­രി­യാ. ചൊടി കൂ­ടു­ത­ലാ. വേഗം പി­ണ­ങ്ങും. പി­ണ­ങ്ങു­ന്ന­തി­ന്റെ ചാ­മ്പ്യ­നാ. പ­ല­രോ­ടും പി­ണ­ങ്ങി­യി­ട്ടു­ണ്ടു്. തന്റെ കാ­ര്യ­ത്തി­ലെ­ന്തു­പ­റ്റി എ­ന്ന­റി­ഞ്ഞു­കൂ­ടാ. എന്റെ ഊഹം പറയാം—ഇ­പ്പോൾ ദേ­ശാ­ഭി­മാ­നി പ­ത്രാ­ധി­പ­ര­ല്ലേ? അ­തി­ലും തന്റെ ലേഖനം വ­ന്നു­പോ­ണ്ട എന്നു വി­ചാ­രി­ച്ചു് വല്ല അ­സൂ­യ­ക്കാ­രും വല്ല ഏ­ഷ­ണി­യും കൂ­ട്ടി­ക്കാ­ണും. ത­നി­ക്കു് നേ­രി­ട്ടു ചോ­ദി­ക്കാ­മാ­യി­രു­ന്നി­ല്ലേ?”

“അതു വേണ്ട.”

“എന്താ ചോ­ദി­ച്ചാ­ലു്?”

“മൂ­പ്പ­രു് എ­ന്നോ­ട­ല്ലേ ചോ­ദി­ക്കേ­ണ്ട­തു്? എന്നെ അ­ടു­ത്ത­റി­യു­ന്ന ആൾ ഏഷണി വി­ശ്വ­സി­ക്ക­രു­ത­ല്ലോ.”

“അതിനു താൻ പി­ണ­ങ്ങി ന­ട­ക്കാൻ പോ­വ്വാ­ണോ?”

“അയ്യേ. എ­നി­ക്കെ­ന്തു പി­ണ­ക്കം? താ­യാ­ട്ടു് എ­നി­ക്കൊ­രു ഉ­പ­ദ്ര­വ­വും ചെ­യ്തി­ട്ടി­ല്ല. അ­ദ്ദേ­ഹ­വു­മാ­യി പെ­രു­മാ­റി­യ­തു­കൊ­ണ്ടു­ള്ള ഉ­പ­കാ­രം എ­നി­ക്കു് ഉ­ണ്ടാ­യി­ട്ടും ഉ­ണ്ടു്. താ­യാ­ട്ടി­നു് എ­ന്നോ­ടു പി­ണ­ങ്ങാം. ഞാൻ അ­ങ്ങോ­ട്ടു് പി­ണ­ങ്ങാൻ പാ­ടി­ല്ല. പക്ഷേ, ഞാ­നി­തൊ­ന്നും ചെ­ന്നു വി­ശ­ദീ­ക­രി­ക്കാൻ പോ­കു­ന്നി­ല്ല, കെ­ട്ടോ.”

ഞാ­നൊ­രി­ക്ക­ലും ദേ­ശാ­ഭി­മാ­നി­യിൽ ചെ­ന്നു മൂ­പ്പ­രെ കാ­ണു­ക­യു­ണ്ടാ­യി­ല്ല. എ­ന്തെ­ങ്കി­ലും അ­ച്ച­ടി­ച്ചു­കി­ട്ടാൻ വേ­ണ്ടി വ­ന്നു­ക­ണ്ടു എന്നു വി­ചാ­രി­ക്കാൻ അവസരം കൊ­ടു­ക്കേ­ണ്ട­ല്ലോ. താ­യാ­ട്ടി­ന്റെ ലേ­ഖ­ന­ങ്ങ­ളും പു­സ്ത­ക­ങ്ങ­ളും ശ്ര­ദ്ധി­ച്ചു വാ­യി­ക്കു­ന്ന പ­തി­വി­നു് മു­ട­ക്കം വ­രു­ത്തി­യി­ല്ല—ആ സാ­ഹി­ത്യാ­ഭി­പ്രാ­യ­ങ്ങ­ളോ­ടു് ഞാൻ പ­ല­പ്പോ­ഴും യോ­ജി­ച്ചി­ല്ലെ­ങ്കി­ലും.

അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ ഒരു ദിവസം ഗം­ഗാ­ധ­രൻ­മാ­ഷു് എന്നെ ഫോണിൽ വി­ളി­ച്ചു:

“കാ­ര­ശ്ശേ­രീ, ന­മു­ക്കൊ­ന്നു താ­യാ­ട്ടി­ന്റെ അ­ടു­ത്തു­പോ­ണം. അ­യാൾ­ക്കു് അസുഖം കു­റ­ച്ച­ധി­ക­മാ­ണെ­ന്നു കേ­ട്ടു.”

“ഞാനും കേ­ട്ടു.”

“എ­ന്നി­ട്ടു് താൻ ഇ­തു­വ­രെ പോ­യി­ല്ല?”

ഞാൻ പ­റ­ഞ്ഞു:

“നി­ങ്ങൾ­ക്ക­റി­യാ­മ­ല്ലോ മൂ­പ്പർ­ക്കു് എ­ന്നോ­ടു് എന്തോ ഇ­ഷ്ട­ക്കേ­ടു­ണ്ടു്. എ­ന്താ­ണെ­ന്നു് നി­ശ്ച­യ­മി­ല്ല. ഞാൻ അതു് അ­ന്വേ­ഷി­ക്കാ­നും മെ­ന­ക്കെ­ട്ടി­ല്ല. അ­പ്പോൾ പി­ന്നെ ഞാൻ ചെ­ല്ലു­ന്ന­തു­കൊ­ണ്ടു് മൂ­പ്പർ­ക്കു് ആ­ശ്വാ­സം തോ­ന്നാ­നി­ട­യി­ല്ല.”

“ഛെ… ഛെ… താൻ എ­ന്തൊ­രാ­ളാ­ണു്? ആ­ളു­ക­ളു് ത­മ്മിൽ ഇ­ണ­ക്ക­വും പി­ണ­ക്ക­വു­മൊ­ക്കെ സാ­ധാ­ര­ണ­യ­ല്ലേ? മ­നു­ഷ്യ­നു് സൂ­ക്കേ­ടാ­വു­മ്പോ അ­തൊ­ക്കെ ആ­രെ­ങ്കി­ലും ആ­ലോ­ചി­ക്ക്വേ?”

“അയ്യോ, എ­നി­ക്കൊ­രു പി­ണ­ക്ക­വു­മി­ല്ല.”

“താൻ കോ­ള­ജി­ലേ­ക്കു വാ.”

മീ­ഞ്ച­ന്ത­യിൽ­നി­ന്നു് താ­യാ­ട്ടു് താ­മ­സി­ക്കു­ന്ന മാ­ങ്കാ­വു് കോ­വി­ല­ക­ത്തേ­ക്കു­ള്ള വ­ഴി­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഗം­ഗാ­ധ­രൻ മാഷു് ആ പോ­ക്കി­ന്റെ മ­റ്റൊ­രു ഉ­ദ്ദേ­ശ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞു:

“താ­യാ­ട്ടി­നെ ന­മു­ക്കു് ഒ­ന്നു് മ­ണ്ണൂ­രിൽ കൊ­ണ്ടു­പോ­ണം. അവിടെ പേ­രു­കേ­ട്ട ഒരു വൈ­ദ്യ­നു­ള്ള­തു് ത­നി­ക്ക­റി­ഞ്ഞു­കൂ­ടേ?”

“മ­ണ്ണൂ­ര് ന­മ്പീ­ശ­ന­ല്ലേ?”

“അതെ. ഞാൻ അതു് പ­റ­ഞ്ഞ­യ­ച്ചി­രു­ന്നു. അ­യാ­ളു് കേൾ­ക്കു­ന്നി­ല്ല. ഇന്നു ന­മു­ക്കു് ആ കാ­ര്യ­മൊ­ന്നു് പ­റ­ഞ്ഞു ബോ­ധ്യ­പ്പെ­ടു­ത്ത­ണം. മ­റ്റൊ­രു ചി­കി­ത്സ­യും നേ­രെ­യാ­കു­ന്നി­ല്ലാ­ന്നാ കേ­ട്ട­തു്. വേ­ണ­മെ­ങ്കിൽ ന­മു­ക്കു് കൊ­ണ്ടു പോവാം.”

“ശരി.”

ദേ­ഹ­മാ­സ­ക­ലം ക­രു­വാ­ളി­പ്പു പ­ടർ­ന്നു് അ­വ­ശ­സ്ഥി­തി­യി­ലാ­ണു് താ­യാ­ട്ടി­നെ ക­ണ്ട­തു്. ഞ­ങ്ങൾ­ക്കു് വളരെ വ്യ­സ­നം തോ­ന്നി. അ­ദ്ദേ­ഹം എ­ന്നോ­ടു് ഉ­പ­ചാ­ര­ത്തി­നു­ള്ള ലോ­ഹ്യം കാ­ണി­ച്ചു. ചി­ല്ല­റ വർ­ത്ത­മാ­ന­ങ്ങൾ. ഗം­ഗാ­ധ­രൻ മാ­ഷോ­ടു് കു­റേ­ക്കൂ­ടി തു­റ­ന്നു് സം­സാ­രി­ച്ചു.

അ­വ­സാ­നം ഗം­ഗാ­ധ­രൻ മാഷു് വിഷയം അ­വ­ത­രി­പ്പി­ച്ചു.

താ­യാ­ട്ടു് ആ കി­ട­പ്പി­ലും പൊ­ട്ടി­ത്തെ­റി­ച്ചു:

“മ­ണ്ണൂ­ര് ന­മ്പീ­ശ­നെ കാണാൻ ഇ­ജ്ജ­ന്മം ഞാൻ പോ­വി­ല്ല. എ­നി­ക്കു് അ­യാ­ളു­ടെ ചി­കി­ത്സ വേണ്ട.”

“അ­യാ­ളു് ഒ­ന്നാം­ത­രം വൈ­ദ്യ­നാ.”

images/M_Govindan.jpg
എം. ഗോ­വി­ന്ദൻ

“എന്താ ഗം­ഗാ­ധ­രൻ ഇ­പ്പ­റ­യു­ന്ന­തു്? അ­യാ­ളു് നല്ല വൈ­ദ്യ­നാ­യി­രി­ക്കും. പക്ഷേ, രോ­ഗി­ക­ളെ ജാ­തി­തി­രി­ച്ചു് പ­രി­ശോ­ധി­ക്കു­ന്ന­വ­നാ. സ­വർ­ണ­ന്മാർ­ക്കേ അ­യാ­ളു­ടെ കോ­ലാ­യിൽ ക­യ­റി­ക്കൂ­ടൂ. അ­വർ­ണ­ന്മാർ മു­റ്റ­ത്തു നിൽ­ക്ക­ണം. വേറെ ചി­ല­രു് പ­റ­മ്പിൽ നിൽ­ക്ക­ണം. സ­വർ­ണ്ണ­ന്മാ­രാ­യ രോ­ഗി­ക­ളെ മാ­ത്രേ അ­യാ­ളു് കൈ­കൊ­ണ്ടു് തൊടൂ. അ­ങ്ങ­നെ­യു­ള്ള ഒ­രു­ത്ത­ന്റെ അ­ടു­ത്തു് ഞാൻ പോ­വി­ല്ല.”

എം. ഗോ­വി­ന്ദൻ പോ­യി­രു­ന്നു” എ­ന്നു് ഗം­ഗാ­ധ­രൻ മാഷു് പ­റ­ഞ്ഞു നോ­ക്കി.

“ഗോ­വി­ന്ദൻ പോവും. ഞാൻ പോ­വി­ല്ല. ഞാൻ ജാ­തി­ക്കും അ­യി­ത്ത­ത്തി­നും എതിരാ. ജീ­വി­ച്ചാ­ലും മ­രി­ച്ചാ­ലും എ­നി­ക്കു് അതു വേണ്ട.”

“അ­തൊ­ക്കെ അ­യാ­ളു­ടെ കാ­ര്യം. ന­മു­ക്കു് മ­രു­ന്നു് കി­ട്ടി­യാൽ പോരേ?”

“പോരാ. ആരുടെ ക­യ്യിൽ­നി­ന്നു് മ­രു­ന്നു വാ­ങ്ങു­ന്നു എ­ന്ന­തും പ്ര­ധാ­ന­മാ­ണു്. അ­യി­ത്തം പാ­ലി­ക്കു­ന്ന ഒ­രാ­ളു­ടെ ക­യ്യിൽ­നി­ന്നു് എ­നി­ക്കൊ­ന്നും വേണ്ട.”

ഞങ്ങൾ ശ­രി­ക്കും ഇ­ളി­ഞ്ഞു. താ­യാ­ട്ടി­നു് ഒരു കു­ലു­ക്ക­വു­മി­ല്ല. പി­ന്നെ ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു:

“വേണ്ട ഗം­ഗാ­ധ­രാ. അതു വേണ്ട. ഇ­ത്ര­യും കാലം പ­റ­ഞ്ഞു ന­ട­ന്ന­തി­നെ­തി­രാ­യി ഈ രോ­ഗ­ശ­യ്യ­യിൽ ഞാൻ പെ­രു­മാ­റു­ന്ന­തു് ശ­രി­യ­ല്ല.”

ചായ കു­ടി­ച്ചു് ഞങ്ങൾ ഇ­റ­ങ്ങി. മ­ട­ങ്ങു­ന്ന­വ­ഴി ഗം­ഗാ­ധ­രൻ മാ­ഷു­മാ­യി എ­നി­ക്കു് ചി­ല്ല­റ തർ­ക്കം വേ­ണ്ടി­വ­ന്നു. താ­യാ­ട്ടി­ന്റെ നി­ല­പാ­ടു് തെ­റ്റാ­ണെ­ന്നു് മാഷും ശ­രി­യാ­ണെ­ന്നു് ഞാനും. ചി­കി­ത്സി­ക്കു­ന്ന­വ­ന്റെ ആദർശം നോ­ക്കി­യാ­ണോ നമ്മൾ മ­രു­ന്നു ക­ഴി­ക്കു­ന്ന­തു് എ­ന്നാ­ണു് ഗം­ഗാ­ധ­രൻ മാഷു് ചോ­ദി­ച്ച­തു്. ആ മു­റ്റ­ത്തു് ചിലർ തൊ­ട്ടു­കൂ­ടാ­ത്ത­വ­രാ­യി മാറി നിൽ­ക്കു­മ്പോൾ താ­നെ­ങ്ങ­നെ തൊ­ടാ­വു­ന്ന­വ­നാ­യി മ­രു­ന്നും വാ­ങ്ങി­പ്പോ­രും എന്ന താ­യാ­ട്ടി­ന്റെ ക്ഷോ­ഭം ന്യാ­യ­മാ­ണു് എ­ന്നു് ഞാനും.

പി­ന്നെ പ­ല­പ്പോ­ഴും ഞാൻ അ­തി­നെ­പ്പ­റ്റി ആ­ലോ­ചി­ച്ചു. ഏ­താ­നും ആ­ഴ്ച­ക­ഴി­ഞ്ഞു് ഞങ്ങൾ ഭ­യ­പ്പെ­ട്ടി­രു­ന്ന ആ ദു­ര­ന്ത­വാർ­ത്ത വ­ന്നെ­ത്തി­യ­പ്പോ­ഴും പി­ന്നീ­ടു് താ­യാ­ട്ടി­നെ ഓർമ വ­രു­മ്പോ­ഴൊ­ക്കെ­യും എന്റെ ആലോചന പോ­യ­തു് ആ വ­ഴി­ക്കു­ത­ന്നെ­യാ­യി­രു­ന്നു: നി­ല­പാ­ടു­കൾ പ്ര­ധാ­ന­മ­ല്ലേ, ജീ­വി­ത­മാ­ണെ­ങ്കി­ലും രോ­ഗ­മാ­ണെ­ങ്കി­ലും മ­ര­ണ­മാ­ണെ­ങ്കി­ലും?

ഭാ­ഷാ­പോ­ഷി­ണി: സ­പ്തം­ബർ 2004.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Thayattu (ml: താ­യാ­ട്ടു്).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Thayattu, എം. എൻ. കാ­ര­ശ്ശേ­രി, താ­യാ­ട്ടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 7, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The last penny, a painting by Eduard Ritter (1808–1853). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.