SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Manananggal.jpg
Manananggal, mythical creature of the Philippines, a painting by Gian Bernal .
images/karunakaran-anungal-t.png

എന്റെ അൻ­പ­ത്തി­യൊ­ന്നാം പി­റ­ന്നാൾ ദിവസം എ­നി­ക്കു് അ­ച്ഛ­നെ­യാ­ണു് ആദ്യം ഓർമ്മ വ­ന്ന­തു്. വളരെ മു­മ്പേ മ­രി­ച്ചു­പോ­യ ഒരാളെ കു­റി­ച്ചു­ള്ള ഓർ­മ്മ­യാ­യി­ട്ട­ല്ല; പകരം, ഞാൻ അ­ച്ഛ­നെ­ത്ത­ന്നെ കണ്ടു: ഞ­ങ്ങ­ളു­ടെ ആ ചെറിയ വീ­ട്ടി­ലെ പേ­റ്റു­മു­റി­യു­ടെ വാ­തിൽ­ക്കൽ അച്ഛൻ, തന്റെ മ­രി­ച്ചു­പോ­യ പ്രാ­യ­ത്തിൽ, അ­ക­ത്തേ­യ്ക്കു് നോ­ക്കി നിൽ­ക്കു­ന്നു.

തൊ­ട്ടു­മു­മ്പേ പ്ര­സ­വി­ച്ച എന്നെ കാ­ണാ­നാ­ണു് അച്ഛൻ അ­ങ്ങ­നെ മു­റി­യു­ടെ വാ­തി­ല്ക്കൽ നി­ന്ന­തു്. അതു് പക്ഷേ, അത്ര നാളും എന്റെ ഓർ­മ്മ­യിൽ ഇ­ല്ലാ­ത്ത­തും അ­ങ്ങ­നെ സം­ഭ­വി­ച്ചി­ട്ടി­ല്ലെ­ന്നു് ഉ­റ­പ്പു­ള്ള­തു­മാ­യ ഒരു കാ­ഴ്ച്ച­യാ­യി­രു­ന്നു. അതോടെ, ഓർ­മ്മ­യ­ല്ല, ഒരാൾ ക­ണ്ട­തു­പോ­ലെ തോ­ന്നി­യ­തെ­ന്തോ, അ­താ­ണു്, അ­തു­മാ­ത്ര­മാ­ണു്, ഒ­രാ­ളു­ടെ ഒരു ദി­വ­സ­ത്തെ നി­ശ്ച­യി­ക്കു­ക എ­ന്ന­പോ­ലെ­യാ­യി പി­ന്നെ­യു­ള്ള എന്റെ സ­മ­യ­വും.

പേ­റ്റു­മു­റി­യു­ടെ വാ­തിൽ­ക്കൽ കു­റ­ച്ചു­നേ­രം കൂടി അച്ഛൻ നി­ന്നു. പി­ന്നെ ഉ­മ്മ­റ­ത്തേ­യ്ക്കു് ന­ട­ന്നു, മു­റ്റ­ത്തെ­ക്കി­റ­ങ്ങി, പടി ക­ട­ന്നു് അ­പ്ര­ത്യ­ക്ഷ­നാ­യി.

പി­ന്നെ­യും അ­ച്ഛ­നെ പല തവണ എ­നി­ക്കു് ഓർമ്മ വന്നു. അ­തെ­ല്ലാം പക്ഷേ, മ­രി­ച്ചു­പോ­യ­വ­രെ ഓർ­ക്കു­ന്ന­പോ­ലെ­ത്ത­ന്നെ­യാ­യി­രു­ന്നു. അ­ല്ലെ­ങ്കിൽ, അ­മ്പ­തു വ­യ­സ്സു് ക­ഴി­ഞ്ഞ എല്ലാ ആ­ണു­ങ്ങ­ളും കു­ട്ടി­ക­ളെ­പ്പോ­ലെ­യാ­ണു് അ­വ­രു­ടെ അ­ച്ഛ­നെ­യും അ­മ്മ­യെ­യും ഓർ­ക്കു­ന്ന­തു­ത­ന്നെ. അ­ച്ഛ­ന്റെ കൂടെ ക­ളി­ച്ച കളികൾ, പോയ സ്ഥ­ല­ങ്ങൾ, പറഞ്ഞ കഥകൾ, അ­ങ്ങ­നെ പലതും ഇ­ട­ക്കൊ­ക്കെ­യും എ­നി­ക്കു് ഓർമ്മ വന്നു. ഉ­ച്ച­യ്ക്കു് മൂ­ന്ന­ര­യോ­ടെ ഒരു പു­രോ­ഹി­ത­നെ ഞാൻ കൊ­ല്ലു­ന്ന­തി­നു തൊ­ട്ടു­മു­മ്പു് വരെ.

ഒ­രി­ക്കൽ ഞാൻ അ­മ്മ­യെ കാണാൻ വീ­ട്ടിൽ ചെ­ന്ന­താ­യി­രു­ന്നു. “നി­ന്റെ അച്ഛൻ ന­ട­ന്നു വ­രു­ന്ന­തു­പോ­ലെ­യാ­ണു് നീയും ന­ട­ന്നു വ­ന്ന­തു്” എ­ന്നു് അമ്മ എന്നെ ക­ണ്ട­പ്പോൾ പ­റ­ഞ്ഞു. “ഈ വെ­ളു­ത്ത ഷർ­ട്ടും മു­ണ്ടും അ­ച്ഛ­നെ­പ്പോ­ലെ നി­ന­ക്കും ചേരും”. അച്ഛൻ പു­റ­ത്തു­പോ­കു­മ്പോൾ വെ­ളു­ത്ത മു­ണ്ടും വെ­ളു­ത്ത ഷർ­ട്ടു­മാ­ണു് ധ­രി­ച്ചി­രു­ന്ന­തു് എ­ന്നു് ഞാൻ അ­പ്പോ­ഴാ­ണു് ഓർ­ത്ത­തു്. ആ വേ­ഷ­ത്തിൽ അ­ച്ഛ­നെ അ­പ്പോൾ ക­ണ്ട­പോ­ലെ­യും തോ­ന്നി. അ­ടു­ത്ത പ്രാ­വ­ശ്യം അ­മ്മ­യെ കാണാൻ ചെ­ന്ന­പ്പോൾ “വ­യ­സ്സാ­കു­ന്തോ­റും നി­ന­ക്കു് അ­ച്ഛ­ന്റെ അതേ മു­ഖ­ച്ഛാ­യ” എ­ന്നു് പ­റ­ഞ്ഞു് അമ്മ എന്റെ കൈ ര­ണ്ടും കൂ­ട്ടി പി­ടി­ച്ചു. എന്നെ അ­രി­കി­ലി­രു­ത്തി, കൌ­തു­ക­ത്തോ­ടെ നോ­ക്കി. ഒ­രു­പ­ക്ഷേ, അ­ച്ഛ­നെ കാ­ണു­ന്ന പോലെ. “നി­ന­ക്കു് സു­ഖ­മ­ല്ലേ?” എ­ന്നും “നി­ന്റെ ജോലി ന­ല്ല­ത­ല്ലേ?” എ­ന്നും ചോ­ദി­ച്ചു. അ­ന്നും ഞാൻ വെ­ളു­ത്ത ഷർ­ട്ടും മു­ണ്ടു­മാ­യി­രു­ന്നു ധ­രി­ച്ചി­രു­ന്ന­തു്.

“എന്താ നി­ന്റെ ജോലി?” അമ്മ ചോ­ദി­ച്ചു.

“ഡ്രൈ­വർ”, ഞാൻ പ­റ­ഞ്ഞു. “കുറെ ദൂരം ഓ­ടി­ച്ചു­പോ­വു­ന്ന കാ­റു­ക­ളു­ടെ ഡ്രൈ­വർ”

“അതു് നല്ല ജോ­ലി­യാ­ണോ?” അമ്മ ചോ­ദി­ച്ചു.

“അതെ”, ഞാൻ പ­റ­ഞ്ഞു. “പല സ്ഥ­ല­ങ്ങ­ളും കാണാം”

അമ്മ ചി­രി­ച്ചു. മു­റ്റ­ത്തെ കൂ­വ­ള­ത്തി­ന്റെ നി­ഴ­ലി­ലേ­ക്കു് നോ­ക്കി നി­ശ­ബ്ദ­യാ­യി പി­ന്നെ കു­റ­ച്ചു നേരം ഇ­രു­ന്നു. ഏതോ മൃ­ഗ­ത്തി­ന്റെ നിഴൽ പോലെ തോ­ന്നി­ച്ചു. മ­ര­ണ­ഭ­യം പോലെ എന്തോ ഒ­ന്നു് എ­ന്നെ­യും പൊ­തി­ഞ്ഞു. അ­തി­ന്റെ അ­ടു­ത്ത മാസം അമ്മ മ­രി­ച്ചു.

എന്റെ ആ­റാ­മ­ത്തെ വ­യ­സ്സി­ലാ­കും, ഒരു ദിവസം രാ­ത്രി, അ­ച്ഛ­നും അ­മ്മ­യ്ക്കും ഒപ്പം ഞാൻ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഞാൻ ഉ­റ­ങ്ങി­യ­താ­യി­രു­ന്നു, ആ സമയം അച്ഛൻ അ­മ്മ­യോ­ടു് എന്തോ പ­റ­യു­ന്ന­തു് കേ­ട്ടു് ഞാൻ ഉ­ണർ­ന്നു. അച്ഛൻ എ­ഴു­ന്നേ­ല്ക്കു­ന്ന­തു കണ്ടു. അ­ച്ഛ­നു പിറകെ അ­മ്മ­യും എ­ഴു­ന്നേ­റ്റു. ഞാൻ അ­മ്മ­യു­ടെ കൈ പി­ടി­ച്ചു. അമ്മ എ­ന്നോ­ടു് ഉ­റ­ങ്ങി­ക്കോ­ളാൻ പ­റ­ഞ്ഞു. ഞാൻ പക്ഷേ, അ­മ്മ­യു­ടെ കൈ വി­ട്ടി­ല്ല. “ഞാനും വ­രു­ന്നു” എ­ന്നു് പ­റ­ഞ്ഞു. “എ­ങ്കിൽ ഒച്ച വെ­യ്ക്ക­രു­തു് ”, ഒച്ച താ­ഴ്ത്തി അമ്മ എന്റെ ചെ­വി­യിൽ പ­റ­ഞ്ഞു. “പേ­ടി­ക്കു­ക­യും അ­രു­തു്”. എ­നി­ക്കു് പേ­ടി­യാ­യി. ഞാൻ അ­മ്മ­യു­ടെ കൈ വി­ട്ടു. അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു. ആ സമയം കൊ­ണ്ടു­ത­ന്നെ അച്ഛൻ വീ­ടി­നു പി­റ­കി­ലേ­ക്കു­ള്ള വാതിൽ തു­റ­ന്നി­രു­ന്നു. ആദ്യം ഇ­രു­ട്ടും പിറകെ നി­ലാ­വും വീ­ട്ടി­നു­ള്ളി­ലേ­ക്കു് വ­ന്നി­രു­ന്നു. ഞാനും അ­മ്മ­യു­ടെ പിറകെ ഓടി. അ­ച്ഛ­ന്റെ­യും അ­മ്മ­യു­ടെ­യും എ­ന്റെ­യും നി­ഴ­ലു­കൾ വേ­റെ­യും ആ­ളു­ക­ളെ­പ്പോ­ലെ, ഞ­ങ്ങ­ളെ­ക്കാൾ നി­ശ­ബ്ദ­രാ­യി, ഞ­ങ്ങൾ­ക്കു് ഒപ്പം വന്നു. അച്ഛൻ കി­ണ­റി­ന­ടു­ത്തേ­ക്കു് ന­ട­ന്നു. വ­സ്ത്ര­ങ്ങൾ ഊരി അ­വി­ടെ­യു­ള്ള മു­രി­ങ്ങ­മ­ര­ത്തി­ന്റെ കൊ­മ്പി­ലി­ട്ടു.

വ­സ്ത്ര­ങ്ങൾ ധ­രി­ക്കാ­തെ അ­ച്ഛ­നെ ഞാൻ ആ­ദ്യ­മാ­യി കാ­ണു­ക­യാ­യി­രു­ന്നു. അ­ച്ഛ­നെ അ­ങ്ങ­നെ ക­ണ്ട­തു­ത­ന്നെ എ­നി­ക്കു് പേടി തന്നു. അ­ങ്ങ­നെ നി­ന്നു് അച്ഛൻ കി­ണ­റ്റിൽ നി­ന്നും വെ­ള്ളം കോരാൻ തു­ട­ങ്ങി. ക­പ്പി­യി­ലൂ­ടെ ബ­ക്ക­റ്റും കയറും ചി­ല­മ്പി­ച്ച ഒ­ച്ച­യോ­ടെ കി­ണ­റി­ലേ­ക്കു് ഇ­റ­ങ്ങു­ന്ന­തും കി­ണ­റ്റിൽ ബ­ക്ക­റ്റ് മു­ങ്ങു­ന്ന­തും അത്ര നാളും കേൾ­ക്കാ­ത്ത വേറെ ഒരു ശ­ബ്ദ­ത്തിൽ ഞാൻ കേ­ട്ടു. ചു­റ്റു­മു­ള്ള എല്ലാ ശ­ബ്ദ­ങ്ങ­ളും അ­ല്ലെ­ങ്കിൽ ഞ­ങ്ങൾ­ക്കു് ചു­റ്റു­മു­ള്ള നി­ശ­ബ്ദ­ത­യി­ലാ­ണു് ആ സമയം ഉ­ര­യു­ന്ന­തു് എ­ന്നു് തോ­ന്നി. അ­മ്മ­യും ഞാനും അ­ച്ഛ­നെ നോ­ക്കി ക­ട്ടി­ള­പ്പ­ടി­യിൽ­ത്ത­ന്നെ ഇ­രു­ന്നു. കി­ണ­റ്റിൽ നി­ന്നും വെ­ള്ളം കോരി എ­ടു­ത്തു് അച്ഛൻ ത­ല­യി­ലൂ­ടെ ഒ­ഴി­ച്ചു. ഒ­രു­പ­ക്ഷേ, അ­ങ്ങ­നെ മൂ­ന്നോ നാലോ തവണ. പി­ന്നെ ഈ­റ­നോ­ടെ കൈകൾ ത­ല­ക്കു് മീതെ ഉ­യർ­ത്തി പ്രാർ­ത്ഥി­ക്കു­ന്ന പോലെ വട്ടം തി­രി­യാൻ തു­ട­ങ്ങി. അ­പ്പോ­ഴൊ­ക്കെ അ­ച്ഛ­ന്റെ കാ­ലു­കൾ­ക്കി­ട­യിൽ ഒരു ജന്തു പോലെ ഇ­ള­കു­ന്ന നഗ്നത ജ­ന്തു­വി­നെ­പ്പോ­ലെ­ത്ത­ന്നെ എന്നെ ഭ­യ­പ്പെ­ടു­ത്തി. പി­ന്നെ അച്ഛൻ കൊ­ട്ട­ത്ത­ള­ത്തിൽ­ത്ത­ന്നെ ഒരു മൃ­ഗ­ത്തെ­പ്പോ­ലെ നാലു് കാലിൽ നി­ന്നു. അ­ടു­ത്ത നി­മി­ഷം അച്ഛൻ നായയോ പോ­ത്തോ ആയി. അ­ല്ലെ­ങ്കിൽ ഒരു പുലി. ഒരു മൃ­ഗ­ത്തെ­പ്പോ­ലെ­ത്ത­ന്നെ മു­ര­ണ്ടു് അച്ഛൻ മു­റ്റ­ത്തേ­ക്കു് ചാടി. വീ­ടി­നു തെ­ക്കു­ഭാ­ഗ­ത്തി­ലൂ­ടെ ഇ­ട­വ­ഴി­യി­ലേ­ക്കു് ഓ­ടി­പ്പോ­യി.

images/karunakaran-anpathiyonnu-02-t.png

ഞാൻ അ­മ്മ­യെ മു­റു­കെ പു­ണർ­ന്നു. അമ്മ എന്റെ ക­ണ്ണു­കൾ പൊ­ത്തി. “നി­ന­ക്കു് പേ­ടി­യാ­യോ?” എ­ന്നു് ചോ­ദി­ച്ചു. “ഇല്ല”, ഞാൻ നുണ പ­റ­ഞ്ഞു.

“ശ­ത്രു­ഭ­യം തീർ­ക്കാൻ” എ­ന്നാ­ണു് ഈ വേഷം മാ­റ­ലി­നെ­പ്പ­റ്റി ചോ­ദി­ക്കു­മ്പോൾ അച്ഛൻ പറയുക. “കൊ­ല്ലേ­ണ്ട ആളുടെ മു­മ്പിൽ നമ്മൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ചി­ല­പ്പോൾ നായ, ചി­ല­പ്പോൾ പോ­ത്തു്, ചി­ല­പ്പോൾ പുലി, അ­ങ്ങ­നെ ഓരോ രാ­ത്രി­ക്കും പ­റ്റി­യ ഓരോ മൃഗം. ആ രൂ­പ­ത്തിൽ നമ്മൾ ശ­ത്രു­വി­ന്റെ മു­മ്പിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ആദ്യം ശ­ത്രു­വി­നെ ഭ­യ­പ്പെ­ടു­ത്തു­ന്നു. ശ­ത്രു­വി­നെ വീ­ഴ്ത്തു­ന്നു. അ­തി­ന്റെ എഴാം നാൾ ദുഃ­സ്വ­പ്ന­ങ്ങ­ളും പ­നി­യും ക­ട­ന്നു് ശത്രു മ­രി­ക്കു­ന്നു. അ­ങ്ങ­നെ ആദ്യം അ­യാ­ളു­ടെ­യും പി­ന്നെ അ­യാ­ളു­ടെ ശ­ത്രു­വി­ന്റെ­യും ഭയം അ­വ­സാ­നി­ക്കു­ന്നു”, അച്ഛൻ പ­റ­ഞ്ഞു. “ര­ണ്ടും ദൈ­വ­ത്തി­ന്റെ ഇഷ്ടം പോ­ലെ­ത്ത­ന്നെ അ­വ­സാ­നി­ക്കു­ന്നു”.

വാ­സ്ത­വ­ത്തിൽ, ഇ­രു­ട്ടാ­ണു് അ­ന്നൊ­ക്കെ അ­ച്ഛ­നു് കൂ­ട്ടു­പോ­യ­തു്. എ­ന്നാൽ, ആ­ദ്യ­മാ­യി വൈ­ദ്യു­തി വ­ന്ന­തോ­ടെ, വൈ­ദ്യു­തി വെ­ളി­ച്ച­ത്തിൽ ഇ­ട­വ­ഴി­ക­ളും ഇ­രു­ട്ടും മ­ര­ങ്ങ­ളും പകലിൽ എ­ന്ന­പോ­ലെ രാ­ത്രി­യി­ലും വ­ന്ന­തോ­ടെ അ­ച്ഛ­ന്റെ ആ­ദ്യ­ത്തെ മ­ര­ണ­വും ന­ട­ന്നി­രു­ന്നു. പി­ന്നെ ര­ണ്ടാ­മ­തും മ­രി­ച്ചു.

ഞാൻ പക്ഷേ, പു­രോ­ഹി­ത­നെ കൊ­ന്ന­തു് ഇ­ങ്ങ­നെ­യൊ­ന്നു­മാ­യി­രു­ന്നി­ല്ല. അ­ച്ഛ­നെ­പ്പോ­ലെ കൊ­ല്ലു­ന്ന ആളെ മൃ­ഗ­ങ്ങ­ളു­ടെ വേ­ഷ­ത്തിൽ പോയി ഭ­യ­പ്പെ­ടു­ത്തു­ക­യോ ഒ­ച്ച­യി­ല്ലാ­തെ വീ­ഴ്ത്തു­ക­യോ ചെ­യ്തി­ല്ല. “എ­ന്നോ­ടു് ഇ­ഷ്ട­മു­ണ്ടെ­കിൽ ഇ­തെ­നി­ക്കു് വേ­ണ്ടി ചെ­യ്യ­ണം” എന്ന ഒ­രാ­ഗ്ര­ഹ­ത്തെ പിൻ­പ­റ്റി, ഒരു പകൽ, കൊ­ല്ലേ­ണ്ടു­ന്ന ആളുടെ മു­മ്പിൽ ഞാൻ ചെ­ന്നു നി­ന്നു. എ­നി­ക്കു് ശ­ത്രു­ത­യൊ­ന്നും ഇ­ല്ലാ­ത്ത, ഞാൻ ആ­ദ്യ­മാ­യി കാ­ണു­ന്ന അ­യാ­ളോ­ടു് “ഞാൻ നി­ങ്ങ­ളെ കൊ­ല്ലാൻ വ­ന്ന­താ­ണ്” എ­ന്നു് പ­റ­ഞ്ഞു.

“എ­ന്നോ­ടു് ഇ­ഷ്ട­മു­ണ്ടെ­കിൽ ഇ­തെ­നി­ക്കു് വേ­ണ്ടി നീ ചെ­യ്യ­ണം” എ­ന്നാ­ണു് മേരി എ­ന്നോ­ടു പ­റ­ഞ്ഞ­തു്. എന്റെ അ­രി­കിൽ കി­ട­ക്കു­മ്പോൾ. തൊ­ട്ടു­മു­മ്പു് ഞ­ങ്ങ­ളു­ടെ ശ­രീ­ര­ത്തിൽ നി­ന്നും വേർ­പെ­ട്ടു­പോ­യ ധൃതി ത­ണു­പ്പാ­യി തി­രി­ച്ചെ­ത്തു­മ്പോൾ. അ­വ­ളു­ടെ വ­ല­ത്തേ കൈ എന്റെ മാറിൽ വി­ശ്ര­മി­ക്കു­മ്പോൾ. എന്റെ ഇ­ട­ത്തേ കൈ അ­വ­ളു­ടെ മാറിൽ വി­ശ്ര­മി­ക്കു­മ്പോൾ.

“എന്നെ ഇ­ഷ്ട­മാ­ണ­ല്ലോ?”, മേരി ചോ­ദി­ച്ചു.

മേ­രി­യെ ഞാൻ അ­തി­യാ­യി ഇ­ഷ്ട­പ്പെ­ടു­ന്നു എ­ന്നു് എ­നി­ക്കു് അ­റി­യാ­മാ­യി­രു­ന്നു. അ­തി­നേ­ക്കാൾ അ­വൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു. ഇ­ഷ്ട­മാ­ണു് ആ­ഗ്ര­ഹ­വും മ­ര­ണ­വു­മാ­കു­ന്ന­തു് എ­ന്നു് ഞാൻ കാ­ണു­ക­യാ­യി­രു­ന്നു. ഞാൻ മേ­രി­യോ­ടു് ആ­രെ­യാ­ണു് കൊ­ല്ലേ­ണ്ട­തു് എ­ന്നു് ചോ­ദി­ച്ചു.

“അ­ച്ച­നെ”, മേരി പ­റ­ഞ്ഞു. “സെ­ന്റ് ജോ­സ­ഫ്സി­ലെ”.

എ­നി­ക്കു് സ്ഥലം മ­ന­സ്സി­ലാ­യി. പക്ഷേ, ആളെ മ­ന­സ്സി­ലാ­യി­ല്ല.

കൊ­ല്ലേ­ണ്ട­വ­രെ­പ്പ­റ്റി നമ്മൾ കൂ­ടു­തൽ ചോ­ദി­ക്ക­രു­തു് എ­ന്നാ­ണു് അച്ഛൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. “കാരണം, അവർ ന­മ്മു­ടെ ബ­ന്ധു­ക്ക­ളോ ശ­ത്രു­ക്ക­ളോ അല്ല, അവരെ ന­മു­ക്കു് അ­റി­യ­ണ­മെ­ന്നേ­യി­ല്ല”. എ­ന്നാൽ തന്റെ അൻ­പ­ത്തി­യൊ­ന്നാ­മ­ത്തെ വ­യ­സ്സിൽ മ­രി­ക്കു­ന്ന­തി­നും ഏഴു മാ­സ­ങ്ങൾ­ക്കു് മു­മ്പു്, അ­ച്ഛ­നെ അ­ച്ഛ­ന്റെ ഒരു ശ­ത്രു­ത­ന്നെ പിടി കൂടി ഒരു മ­ര­ത്തിൽ കെ­ട്ടി­യി­ട്ടു. തന്റെ മു­മ്പിൽ ആ രാ­ത്രി­യിൽ ഭ­യ­പ്പെ­ടു­ത്താ­നാ­യി നിന്ന ക­റു­ത്ത കാളയെ അയാൾ ആദ്യം കൊ­മ്പി­നു് പി­ടി­ച്ചു. പി­ന്നെ കാളയെ ഇ­രു­ട്ടിൽ നി­ന്നും വെ­ളി­ച്ച­ത്തി­ലേ­ക്കു് വ­ലി­ച്ചു. അവിടെ ഒരു മ­ര­ത്തിൽ കെ­ട്ടി­യി­ട്ടു. കാ­ലു­കൾ ബ­ന്ധി­ച്ചു. പി­ന്നെ അ­യൽ­ക്കാ­രെ എ­ല്ലാം വി­ളി­ച്ചു വ­രു­ത്തി കാ­ണി­ച്ചു.

അ­ന്നു് തന്നെ കെ­ട്ടി­യി­ട്ട മ­ര­ത്തി­നു ചു­റ്റും പോ­ത്താ­യി­ത്ത­ന്നെ അച്ഛൻ വ­ട്ട­മി­ടു­ന്ന ആ രാ­ത്രി­യി­ലാ­ണു് ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ ആ­ദ്യ­മാ­യി വൈ­ദ്യു­തി വ­ന്ന­തെ­ന്നും അ­പ്പോൾ മു­ത­ലാ­ണു് അ­ച്ഛ­ന്റെ­യും അ­ച്ഛ­ന്റെ അ­ച്ഛ­ന്റെ­യും കു­ല­ത്തൊ­ഴി­ലാ­യ “ശ­ത്രു­ഭ­യം തീർ­ക്കൽ” അ­വ­സാ­നി­ച്ച­തു് എ­ന്നും ഞാൻ വി­ശ്വ­സി­ച്ചു. അ­ച്ഛ­നെ കെ­ട്ടി­യി­ട്ട മ­ര­ത്തി­നു മീതെ മ­ഞ്ഞ­വെ­യിൽ പോ­ലെ­യാ­ണു് ആ രാ­ത്രി വൈ­ദ്യു­തി വെ­ളി­ച്ചം വ­ന്നി­രി­ക്കു­ക, ഇനി ഒ­രി­ക്ക­ലും വേഷം മാ­റാ­നാ­കാ­തെ, ആ­രെ­യും ഭ­യ­പ്പെ­ടു­ത്താ­നാ­കാ­തെ, തന്റെ ശ­ത്രു­വി­ന്റെ മു­മ്പിൽ അച്ഛൻ കൈ­കൂ­പ്പി നി­ന്നു. “മാ­പ്പു് തരണേ” എ­ന്നു് അ­പേ­ക്ഷി­ച്ചു.

അ­ച്ഛ­നെ മ­ര­ത്തിൽ കെ­ട്ടി­യി­ട്ട­തു കാണാൻ രാ­ത്രി തന്നെ ആളുകൾ എത്തി. ഞാനും അ­മ്മ­യും അ­ച്ഛ­നെ കാണാൻ ചെ­ന്നു. കുറേ നേരം ക­ഴി­ഞ്ഞ­പ്പോൾ പോ­ലീ­സ് വന്നു. പോ­ലീ­സ് അ­ച്ഛ­ന്റെ കെ­ട്ട­ഴി­ച്ചു. ചു­റ്റും നി­ന്ന­വ­രു­ടെ ത­ല്ലു് വാ­ങ്ങി­യും തല കു­നി­ച്ചും മ­ണ്ണിൽ കു­ത്തി­യി­രു­ന്നും അച്ഛൻ അത്ര നേ­ര­വും മ­ര­ച്ചോ­ട്ടിൽ­ത്ത­ന്നെ ക­ഴി­ഞ്ഞു. പി­ന്നെ പോ­ലീ­സ് നൽകിയ മു­ണ്ടു് ഉ­ടു­ത്തു് അച്ഛൻ അ­വ­രു­ടെ ജീ­പ്പിൽ കയറി പോയി. അ­താ­യി­രു­ന്നു അ­ച്ഛ­ന്റെ ഒ­ന്നാ­മ­ത്തെ മരണം. ഏഴു മാസം ക­ഴി­ഞ്ഞു് അച്ഛൻ തി­രി­ച്ചു വ­ന്ന­തു് ര­ണ്ടാ­മ­തു് മ­രി­ക്കാ­നാ­യി­രു­ന്നു. അ­താ­യി­രു­ന്നു അ­ച്ഛ­ന്റെ ശ­രി­ക്കു­മു­ള്ള മരണം.

അച്ഛൻ തി­രി­ച്ചെ­ത്തി­യ­തി­നു ശേഷം കി­ട്ടി­യ പണി അ­വി­വാ­ഹി­ത­യാ­യ ഒരു ഗർ­ഭി­ണി­യെ ഭ­യ­പ്പെ­ടു­ത്തു­ക എ­ന്നാ­യി­രു­ന്നു. ദുഃ­സ്വ­പ്ന­ങ്ങ­ളും പ­നി­യും നൽകി ഏഴാം നാൾ അ­വ­ളെ­യും മ­രി­ക്കാൻ വിടുക എ­ന്നാ­യി­രു­ന്നു. “ആരും അ­റി­യ­രു­തു്” എ­ന്നു് യു­വ­തി­യു­ടെ അ­മ്മാ­വൻ അ­തി­നു് നാലു് ദിവസം മു­മ്പു് വീ­ട്ടിൽ വ­ന്നു് അ­ച്ഛ­നോ­ടു് പ­റ­ഞ്ഞു. അയാൾ തന്റെ മു­ണ്ടി­ന്റെ മ­ടി­യിൽ നി­ന്നും അ­ച്ഛ­നു് പണം എ­ടു­ത്തു കൊ­ടു­ത്തു. “ഇതിൽ വേ­ണ്ട­തു് ഉ­ണ്ടു്” എ­ന്നു് പ­റ­ഞ്ഞു. “മാ­ന­മ­ല്ലേ വ­ലു­തു്” എ­ന്നു് പ­റ­ഞ്ഞു.

“ഇ­തെ­ന്റെ അ­വ­സാ­ന­ത്തെ ശ്ര­മ­മാ­ണു്”. നാലു് ദിവസം ക­ഴി­ഞ്ഞു്, യു­വ­തി­യെ ഭ­യ­പ്പെ­ടു­ത്താൻ തി­ര­ഞ്ഞെ­ടു­ത്ത രാ­ത്രി, അച്ഛൻ അ­മ്മ­യോ­ടു് പ­റ­ഞ്ഞു. പി­ന്നെ എ­ഴു­ന്നേ­റ്റു് വീ­ടി­ന്റെ പിൻ­വാ­തി­ല­ക്ക­ലേ­ക്കു് ന­ട­ന്നു. അ­ച്ഛ­നു പിറകെ അ­മ്മ­യും എ­ഴു­ന്നേ­റ്റു. ഞാൻ അ­മ്മ­യു­ടെ കൈ പി­ടി­ച്ചു. “ഒച്ച വെ­യ്ക്ക­രു­തു്”, അമ്മ എന്റെ ചെ­വി­യിൽ പ­റ­ഞ്ഞു. “പേ­ടി­ക്കു­ക­യും അ­രു­തു്”.

കി­ണ­റ്റിൻ ക­ര­യി­ലി­രു­ന്നു് തന്റെ ദേ­ഹ­ത്തു് എ­ണ്ണ­യും ക­രി­യും തേ­ച്ചു­പി­ടി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ അച്ഛൻ അ­മ്മ­യോ­ടു് ഞാനും അ­ച്ഛ­ന്റെ തൊ­ഴി­ലാ­കും ചെ­യ്യു­ക എ­ന്നു് പ­റ­ഞ്ഞു. “ഇതു് ന­മ്മു­ടെ തൊ­ഴി­ലാ­ണു്” അച്ഛൻ എന്നെ നോ­ക്കി പ­റ­ഞ്ഞു. അ­ച്ഛ­നെ­പ്പോ­ലെ അ­ങ്ങ­നെ വേഷം മാറി പോ­ത്തോ പു­ലി­യോ ആയി ഇ­രു­ട്ടി­ലേ­ക്കു് ഓ­ടു­ന്ന­തു് ഞാനും ഇ­ഷ്ട­പ്പെ­ട്ടു. ചില പ­ക­ലു­ക­ളിൽ ഞാൻ അ­ങ്ങ­നെ ഏ­തെ­ങ്കി­ലും മൃഗം എ­ന്നു് സ­ങ്കൽ­പ്പി­ച്ചു് വീ­ടി­നു ചു­റ്റും ന­ട­ന്നി­രു­ന്നു. അമ്മ പക്ഷേ, “വേറെ എത്ര ജോ­ലി­യു­ണ്ടു് ലോ­ക­ത്തു്” എ­ന്നു് പ­റ­ഞ്ഞു് എന്നെ അ­രി­കി­ലേ­ക്കു് അ­ടു­പ്പി­ച്ചു. എന്റെ നെ­റു­കിൽ ചും­ബി­ച്ചു.

ഞാൻ ചൂ­ണ്ടു­വി­രൽ നീ­ട്ടി അ­ച്ഛ­ന്റെ ദേ­ഹ­ത്തു് ഒരു പു­ലി­യു­ടെ ദേ­ഹ­ത്തു് എ­ന്ന­പോ­ലെ തൊ­ട്ടു. “ഇ­ന്നു് അച്ഛൻ പു­ലി­യാ­ണ­ല്ലേ?”, ഞാൻ ചോ­ദി­ച്ചു. അച്ഛൻ എന്നെ നോ­ക്കി പുലി മു­ര­ളു­ന്ന പോലെ ഒരു ശബ്ദം ഉ­ണ്ടാ­ക്കി. അ­തേ­പോ­ലെ ഞാൻ അ­ച്ഛ­ന്റെ ദേ­ഹ­ത്തു് ഒരു പു­ലി­യു­ടെ ദേ­ഹ­ത്തു് എ­ന്ന­പോ­ലെ വീ­ണ്ടും തൊ­ട്ടു. വീ­ണ്ടും അ­ങ്ങ­നെ തൊടാൻ കൈ നീ­ട്ടി­യ­പ്പോൾ അമ്മ എന്നെ ത­ട­ഞ്ഞു. എ­നി­ക്കു് പകരം അമ്മ അ­ച്ഛ­നെ തൊ­ട്ടു. അച്ഛൻ ഒ­രു­ത­വ­ണ തു­ള്ളി. പുലി പോ­ലെ­ത്ത­ന്നെ. എ­നി­ക്കും അ­മ്മ­യ്ക്കും ചിരി പൊ­ട്ടി. ര­ണ്ടാ­മ­തും അമ്മ അ­തേ­പോ­ലെ കൈ നീ­ട്ടി­യ­തും അച്ഛൻ പെ­ട്ടെ­ന്നു് അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു. നെ­ഞ്ചിൽ ര­ണ്ടും കൈയും പി­ണ­ച്ചു് വെ­ച്ചു. ക­ണ്ണു­കൾ അ­ട­ച്ചു. മു­മ്പി­ലേ­ക്കു് ത­ല­കു­ത്തി വീണു. മ­രി­ച്ചു.

images/karunakaran-anpathiyonnu-01-n.png

അ­ന്നു് രാ­ത്രി ഏറെ വൈ­കു­വോ­ളം അതേ കൊ­ട്ട­ത്ത­ള­ത്തിൽ അ­മ്മ­യും ഞാനും അ­ച്ഛ­ന്റെ ശ­രീ­ര­ത്തിൽ വെ­ള്ള­മൊ­ഴി­ച്ചു് ക­രി­യും എ­ണ്ണ­യും ക­ള­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ഒപ്പം ഞങ്ങൾ ക­ര­ഞ്ഞു­കൊ­ണ്ടു­മി­രു­ന്നു. നേരം പു­ലർ­ന്ന­തോ­ടെ അമ്മ ക­ര­ച്ചിൽ നിർ­ത്തി. അ­ച്ഛ­നെ ന­മ്മു­ക്കു് അ­ക­ത്തേ­യ്ക്കു് കൊ­ണ്ടു­പോ­ക­ണ­മെ­ന്നു് പ­റ­ഞ്ഞു. എ­ന്നോ­ടു് അ­ച്ഛ­ന്റെ കാ­ലു­കൾ പി­ടി­ക്കാൻ പ­റ­ഞ്ഞു. അമ്മ അ­ച്ഛ­നെ പി­റ­കിൽ നി­ന്നും പി­ടി­ച്ചു­യർ­ത്തി, പ­തു­ക്കെ പി­റ­കോ­ട്ടു ന­ട­ന്നു. എ­നി­ക്കു് അ­ച്ഛ­ന്റെ കാ­ലു­കൾ അ­ത്ര­യൊ­ന്നും ഉ­യർ­ത്താൻ ക­ഴി­ഞ്ഞി­ല്ല. അ­ച്ഛ­ന്റെ കാ­ലു­ക­ളാ­ക­ട്ടെ ചത്ത ഏതോ മൃ­ഗ­ത്തി­ന്റെ കാ­ലു­കൾ­പോ­ലെ എ­ന്നു് തോ­ന്നി. പ­ല­യി­ട­ത്തും അ­ച്ഛ­ന്റെ കാ­ലു­കൾ മു­ട്ടി, അ­പ്പോ­ഴൊ­ക്കെ എന്റെ ശ്വാ­സം നി­ല­ച്ചു. ഒ­രു­പ­ക്ഷേ, ആ ദിവസം മു­ഴു­വൻ ഞാനും അ­മ്മ­യും അ­ങ്ങ­നെ അ­ച്ഛ­നു­മാ­യി ഈ ലോകം മു­ഴു­വൻ ന­ട­ക്കു­ക­യാ­യി­രു­ന്നു. അ­ച്ഛ­നെ ഞങ്ങൾ ഉ­മ്മ­റ­ത്തു് നി­ല­ത്തു് കി­ട­ത്തി. അമ്മ അ­ച്ഛ­നെ മു­ണ്ടു് ഉ­ടു­പ്പി­ച്ചു. വീ­ണ്ടും അമ്മ കരയാൻ തു­ട­ങ്ങി. പ­തു­ക്കെ അ­മ്മ­യു­ടെ ഒച്ച പൊ­ന്തി. ഞാനും ക­ര­ഞ്ഞു.

നേരം വെ­ളു­ത്തു ക­ഴി­ഞ്ഞി­രു­ന്നു. ഞ­ങ്ങ­ളു­ടെ ക­ര­ച്ചിൽ കേ­ട്ടു് ആദ്യം ഒരു കാക്ക പ­റ­ന്നു വന്നു. വീ­ട്ടു­വാ­തിൽ­ക്കൽ വ­ന്നു് അ­ക­ത്തേ­യ്ക്കു് നോ­ക്കി. പി­ന്നെ അതും നിർ­ത്താ­തെ കരയാൻ തു­ട­ങ്ങി. അതോടെ വേ­റെ­യും കാ­ക്ക­കൾ മു­റ്റ­ത്തേ­ക്കു് പ­റ­ന്നു വന്നു. അവയും കരയാൻ തു­ട­ങ്ങി. കാ­ക്ക­കൾ മു­റ്റ­ത്തും മ­ര­ക്കൊ­മ്പി­ലു­മി­രു­ന്നു. അ­മ്മ­യു­ടെ­യും എ­ന്റെ­യും ക­ര­ച്ചിൽ കേ­ട്ടു് അ­ടു­ത്തു­ള്ള­വ­രെ­ല്ലാം ഓ­രോ­രു­ത്ത­രാ­യി ഓടി എത്തി. അ­ങ്ങ­നെ തന്റെ അൻ­പ­ത്തി­യൊ­ന്നാം വ­യ­സ്സിൽ­ത്ത­ന്നെ അച്ഛൻ ര­ണ്ടാ­മ­തും മ­രി­ച്ചു. ശ­രി­ക്കും മ­രി­ച്ചു.

ഞാൻ തി­രി­ഞ്ഞു കി­ട­ന്നു് മേ­രി­യെ നോ­ക്കി.

“ഞാ­നി­തു­വ­രെ ആ­രെ­യും കൊ­ന്നി­ട്ടി­ല്ല”, ഞാൻ മേ­രി­യോ­ടു് പ­റ­ഞ്ഞു. “ഒരു പു­രോ­ഹി­ത­നെ­പ്പോ­ലും തൊ­ട്ടി­ട്ടു­മി­ല്ല”. മേരി ചി­രി­ച്ചു. “അതിനു നീ ക്രി­സ്ത്യാ­നി അ­ല്ല­ല്ലോ” മേരി പ­റ­ഞ്ഞു. ഞാൻ അ­പ്പോ­ഴും അ­വ­ളെ­ത്ത­ന്നെ നോ­ക്കി കി­ട­ന്നു. മേരി എന്റെ അ­രി­കിൽ നി­ന്നും പി­റ­കോ­ട്ടു് മാറി കി­ട­ന്നു. “എന്താ എന്നെ ഇ­ങ്ങ­നെ നോ­ക്കു­ന്ന­തു് ” എ­ന്നു് ചോ­ദി­ച്ചു. ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല. ഞാൻ അ­വ­ളോ­ടു് എ­ന്തി­നാ­ണു് ആ അ­ച്ച­നെ കൊ­ല്ലു­ന്ന­തു് എ­ന്നു് ചോ­ദി­ച്ചു. മേരി പ­റ­ഞ്ഞു, “അതു് ഞാൻ പ­റ­യി­ല്ല”. ഞാൻ കൈ നീ­ട്ടി അ­വ­ളു­ടെ ക­വി­ളിൽ തൊ­ട്ടു. അ­വ­ളു­ടെ ആ­വ­ശ്യം നി­റ­വേ­റ്റാൻ­ത­ന്നെ ഞാൻ തീ­രു­മാ­നി­ച്ചു. “എ­നി­ക്കു് നീ ആ അ­ച്ച­നെ കാ­ണി­ച്ചു ത­ന്നാൽ മതി”, ഞാൻ പ­റ­ഞ്ഞു “ഇ­ന്നു് തന്നെ”.

കി­ട­ക്ക­യിൽ നി­ന്നും എ­ഴു­ന്നേ­റ്റു് ക­ട്ടി­ലി­ന്റെ കാ­ലിൽ­ത്ത­ന്നെ തൂ­ക്കി­യി­ട്ടി­രു­ന്ന അ­വ­ളു­ടെ ഹാൻ­ഡ്ബാ­ഗിൽ നി­ന്നും മേരി മൊബെൽ ഫോൺ എ­ടു­ത്തു. കു­റ­ച്ചു നേരം അതിൽ എന്തോ തി­ര­ഞ്ഞു. ഒരു സമയം ഫോണിൽ ഉമ്മ വെ­ച്ചു് എ­നി­ക്കു് നേരെ പി­ടി­ച്ചു. എന്റെ ഫോ­ട്ടോ­യാ­യി­രു­ന്നു, അതിൽ. എ­നി­ക്കു് ചിരി വന്നു. അവൾ ഫോ­ണു­മാ­യി എ­ന്റെ­യ­ടു­ത്തു് വീ­ണ്ടും വന്നു കി­ട­ന്നു. പി­ന്നെ അവൾ അ­ച്ച­ന്റെ ഫോ­ട്ടോ കാ­ണി­ച്ചു തന്നു. മ­രി­ക്കാൻ പോ­കു­ന്ന ഒരാൾ നോ­ക്കു­ന്ന പോലെ അച്ചൻ ഞ­ങ്ങ­ളെ­യും നോ­ക്കു­ന്നു എ­ന്നു് തോ­ന്നി. “ഇ­യാൾ­ക്കു് എത്ര വ­യ­സ്സു് കാണും?”, ഞാൻ ചോ­ദി­ച്ചു. “അ­മ്പ­ത്തി­യൊ­ന്നു്” എ­ന്നു് അവൾ പ­റ­യു­മെ­ന്നു് ഞാൻ വി­ചാ­രി­ച്ചു. അതു് എല്ലാ ആ­ണു­ങ്ങ­ളും ആ­ദ്യ­മാ­യി മ­രി­ക്കു­ന്ന പ്രാ­യ­മാ­ണെ­ന്നു് എ­നി­ക്കു് ഉ­റ­പ്പാ­യി­രു­ന്നു. മേരി എ­ന്നോ­ടു് ഫോ­ട്ടോ ന­ല്ല­വ­ണ്ണം നോ­ക്കാൻ പ­റ­ഞ്ഞു. അ­ച്ച­ന്റെ പ്രാ­യം പറയാൻ പ­റ­ഞ്ഞു. ഞാൻ പക്ഷേ, പ­റ­ഞ്ഞി­ല്ല. ഇനി സമയം ക­ള­യാ­നി­ല്ല എ­ന്നു് എ­നി­ക്കു് തോ­ന്നി. അ­ല്ലെ­ങ്കിൽ ഇനി ഒ­രി­ക്ക­ലും ഒ­ന്നും ന­ട­ക്കി­ല്ല എ­ന്നും. കാരണം ഞാൻ എന്റെ അൻ­പ­ത്തി­യൊ­ന്നാ­മ­ത്തെ വ­യ­സ്സു് പി­ന്നി­ടു­ക­യാ­ണു്. “ഞാ­നി­പ്പോൾ­ത്ത­ന്നെ അ­വി­ടേ­ക്കു് പോ­വു­ക­യാ­ണു്”, ഞാൻ മേ­രി­യോ­ടു് പ­റ­ഞ്ഞു. മേരി കി­ട­ക്ക­യി­ലി­രു­ന്നു് മുടി കെ­ട്ടു­ക­യാ­യി­രു­ന്നു. ചു­ണ്ടിൽ വെ­ച്ചി­രു­ന്ന ഹെ­യർ­പിൻ എ­ടു­ത്തു് അവൾ പ­റ­ഞ്ഞു, “എ­നി­ക്ക­റി­യാം, എന്നെ നി­ന­ക്കു് അത്ര ഇ­ഷ്ട­മാ­ണെ­ന്നു്”. എ­നി­ക്കു് അവളെ കെ­ട്ടി­പി­ടി­ക്കാൻ തോ­ന്നി. ഉമ്മ വെ­യ്ക്കാ­നും. “ഞാനും നി­ന്റെ കൂടെ വരാം”, മേരി പ­റ­ഞ്ഞു. “നി­ന­ക്കു് അ­ച്ച­നെ കാ­ണി­ച്ചു തരാം”. ഞാൻ പക്ഷേ, അതു് വേണ്ട എ­ന്നു് പ­റ­ഞ്ഞു. അവൾ സ­മ്മ­തി­ച്ചു.

“എ­ങ്കിൽ വേണ്ട, ഞാ­നി­വി­ടെ­ത്ത­ന്നെ ഉ­ണ്ടാ­കും, നീ വ­രു­ന്ന­തും കാ­ത്തു്”.

പ­ട്ട­ണ­ത്തി­നു് പു­റ­ത്തു് പു­റ­മ്പോ­ക്കി­ലെ ഒരു ചെറിയ വീടു് ഞാൻ വാ­ട­ക­യ്ക്കു് എ­ടു­ത്തി­രു­ന്നു. മോഷണം ചെ­യ്തു് അ­തിർ­ത്തി ക­ട­ത്തു­ന്ന കാ­റു­ക­ളി­ലെ ഡ്രൈ­വർ ആ­യു­ള്ള ജോ­ലി­യാ­യി­രു­ന്നു എ­നി­ക്കു്. ധാ­രാ­ളം പണം കി­ട്ടു­ന്ന ജോ­ലി­യാ­യി­രു­ന്നു, അതു്. ഒ­രി­ക്കൽ അ­ങ്ങ­നെ­യൊ­രു യാ­ത്ര­യി­ലാ­ണു് മേ­രി­യെ ഞാ­നാ­ദ്യം കാ­ണു­ന്ന­തു­ത­ന്നെ. ഒരു രാ­ത്രി പ­ട്ട­ണ­ത്തിൽ നി­ന്നും മോ­ഷ്ടി­ച്ച കാ­റു­മാ­യി പു­റ­ത്തേ­യ്ക്കു് ക­ട­ക്കു­ക­യാ­യി­രു­ന്നു, മേരി കാ­റി­നു് കൈ കാ­ണി­ച്ചു. ഞാൻ അവളെ ദൂരെ നി­ന്നു­ത­ന്നെ ക­ണ്ടി­രു­ന്നു. ഞാൻ കാർ നിർ­ത്തി. ആ രാ­ത്രി എന്റെ കൂടെ എവിടെ വേ­ണ­മെ­ങ്കി­ലും വ­രാ­മെ­ന്നു് അവൾ പ­റ­ഞ്ഞു. “എവിടെ വേ­ണ­മെ­ങ്കി­ലും”. ഞാൻ അവളെ നോ­ക്കി. അവളെ മാ­ത്രം കാ­ണി­ക്കാൻ എന്ന പോലെ ഒരു പ്രാ­വ­ശ്യം തെ­രു­വു് വി­ള­ക്കു് കെ­ടു­ക­യും വീ­ണ്ടും ക­ത്തു­ക­യും ചെ­യ്ത­പോ­ലെ തോ­ന്നി. അ­വൾ­ക്കു് വളരെ പി­റ­കി­ലാ­യി മാ­ത്രം നി­ര­ത്തി­ലെ ഇ­രു­ട്ടു് നി­ന്നു. അ­ത്ര­യും നേരം തോ­ന്നാ­ത്ത വി­ധ­ത്തിൽ ഒരു നീണ്ട യാത്ര അ­തി­നും മു­മ്പു് എന്നെ ക­ണ്ടു­മു­ട്ടി­യി­രി­ക്ക­ണം, ഞാൻ അവളെ കാറിൽ ക­യ­റ്റി.

എ­ന്നാൽ, അ­ന്നു് മേ­രി­യെ കാ­റി­ന­ക­ത്തേ­ക്കു് ക­യ­റ്റു­മ്പോൾ ആ രാ­ത്രി­യി­ലും ഒരു കു­യി­ലി­ന്റെ ഒച്ച കേ­ട്ട­തു­പോ­ലെ എ­നി­ക്കു് തോ­ന്നി. ഒരു പ്രാ­വ­ശ്യം മാ­ത്രം കേ­ട്ട­തു­കൊ­ണ്ടു് ഞാൻ പക്ഷേ, അതു് അ­പ്പോ­ഴോ പി­ന്നീ­ടോ മേ­രി­യോ­ടും പ­റ­ഞ്ഞി­ല്ല. അ­ല്ലെ­ങ്കിൽ ആ പ­ട്ട­ണ­ത്തിൽ പ­ക്ഷി­ക­ളെ ഇ­ല്ലാ­യി­രു­ന്നു.

കാ­റു­മാ­യി ഞാൻ ആദ്യം പ­ട്ട­ണ­ത്തിൽ നി­ന്നും പു­റ­ത്തു് ക­ട­ന്നു. വേറെ ജി­ല്ല­യും വേറെ ഗ്രാ­മ­വും വേറെ പ­ട്ട­ണ­വും ക­ട­ന്നു പോയി. ഇ­ട­യ്ക്കു് വെ­ച്ചു് “കാറിൽ എന്താ പാ­ട്ടു­കൾ ഒ­ന്നും ഇല്ലേ?” എ­ന്നു് മേരി ചോ­ദി­ച്ചു. ഞാൻ “ഇല്ല” എ­ന്നു് പ­റ­ഞ്ഞു. “എ­ങ്കിൽ ഞാൻ ഒരു പാ­ട്ടു് മൂ­ള­ട്ടെ” എ­ന്നു് മേരി ചോ­ദി­ച്ചു. ഞാൻ അവളെ നോ­ക്കി. അവൾ എന്നെ നോ­ക്കി ചു­ണ്ടു­കൾ കൂർ­പ്പി­ച്ചു. എന്റെ അ­രി­കി­ലേ­യ്ക്കു് ഞാൻ അവളെ പി­ടി­ച്ചി­രു­ത്തി. പാ­ട്ടു് പാടാൻ പ­റ­ഞ്ഞു. അവൾ പഴയ ഏതോ പാ­ട്ടു് മൂളി, “ഇതു് കേ­ട്ടി­ട്ടു­ണ്ടോ” എ­ന്നു് ചോ­ദി­ച്ചു. കാർ എ­ത്തി­ക്കേ­ണ്ട സ്ഥ­ല­ത്തു് എ­ത്തി­ച്ച ശേഷം ഞങ്ങൾ മൂ­ന്നു് ദിവസം മ­റ്റൊ­രു ഭാ­ഷ­യി­ലെ മ­റ്റൊ­രു പ­ട്ട­ണ­ത്തിൽ ഒ­രു­മി­ച്ചു ക­ഴി­ഞ്ഞു. പകൽ മുഴവൻ ഒ­രു­മി­ച്ച­ല­ഞ്ഞു. രാ­ത്രി ഒ­രു­മി­ച്ചു് അ­ന്തി­യു­റ­ങ്ങി.

എ­ന്നാൽ, ഇ­പ്പോൾ മേ­രി­ക്കു് വേ­ണ്ടി അ­ച്ച­നെ കൊ­ല്ലാ­നാ­യി പ­ട്ട­ണ­ത്തി­നു് പു­റ­ത്തു­ള്ള പ­ള്ളി­യിൽ എ­ത്തു­മ്പോൾ എ­ത്ര­യോ നാ­ളാ­യി കാ­ണാ­ത്ത പ­ക്ഷി­ക­ളെ­യും മൃ­ഗ­ങ്ങ­ളെ­യും വീ­ണ്ടും ഞാൻ കാണാൻ തു­ട­ങ്ങി. ഒരു കാക്ക, ഒരു പ്രാ­വ­ശ്യം മാ­ത്രം ക­ര­ഞ്ഞു­കൊ­ണ്ടു് എന്റെ ത­ല­യ്ക്കു തൊ­ട്ടു മീതെ പ­റ­ന്നു­പോ­യി. ഇ­പ്പോൾ മേൽ­പ്പോ­ട്ടു് നോ­ക്കി­യാൽ മാ­ന­ത്തു് ഒരു പ­രു­ന്തി­നെ­യും കാ­ണു­മെ­ന്നു തോ­ന്നി.

ഞാൻ ചെ­ല്ലു­മ്പോൾ പ­ള്ളി­മു­റ്റ­ത്തെ വലിയ ആൽ­മ­ര­ത്തി­നു് താഴെ ഒരു ആടു് വി­ശ്ര­മി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. എന്നെ ദൂരെ നി­ന്നു ക­ണ്ട­പ്പോൾ­ത്ത­ന്നെ ആടു് എ­ഴു­ന്നേ­റ്റു നി­ന്നു. അ­തി­ന്റെ ക­ണ്ണു­ക­ളിൽ ത­ളം­കെ­ട്ടി നിൽ­ക്കു­ന്ന വേ­റൊ­രു വെ­യി­ലും കണ്ടു. അ­ച്ച­നി­വി­ടെ ഇല്ലേ എ­ന്നു് എ­നി­ക്കു് ആ­ടി­നോ­ടു് ചോ­ദി­ക്കാൻ തോ­ന്നി. അ­തി­നും മു­മ്പേ ഞാൻ അ­ച്ച­നെ കണ്ടു. പ­ള്ളി­മു­റ്റ­ത്തെ ചെ­ടി­കൾ­ക്കു് വെ­ള്ളം ഒ­ഴി­ച്ചു കൊ­ടു­ക്കു­ക­യാ­യി­രു­ന്നു, ഒരു നി­മി­ഷം എന്നെ നോ­ക്കി നി­ന്ന­ശേ­ഷം അച്ചൻ കൈ വീശി കാ­ണി­ച്ചു. വെ­ള്ളം നി­റ­ച്ച ബ­ക്ക­റ്റ് അ­വി­ടെ­ത്ത­ന്നെ വെ­ച്ചു് എ­ന്നോ­ടു് വരാൻ ആം­ഗ്യം കാ­ണി­ച്ചു. എ­നി­ക്കു് എന്തോ പ­ന്തി­കേ­ടു് തോ­ന്നി. ഞാൻ എന്റെ ഷർ­ട്ടി­നു­ള്ളിൽ അ­ര­ക്കെ­ട്ടിൽ മൂ­ന്നോ നാലോ മ­ട­ക്കാ­യി കെ­ട്ടി­യി­രു­ന്ന കയറിൽ ര­ഹ­സ്യ­മാ­യി രണ്ടു കൈ­കൊ­ണ്ടും തൊ­ട്ടു. വീ­ട്ടിൽ തു­ണി­കൾ തോ­രാ­നി­ട്ട അ­യ­യാ­യി­രു­ന്നു അതു്. കൈകൾ ഷർ­ട്ടിൽ­ത്ത­ന്നെ തു­ട­ച്ചു് ഞാൻ അ­ച്ച­ന്റെ അ­ടു­ത്തേ­ക്കു് ചെ­ന്നു.

അച്ചൻ പ­ള്ളി­യു­ടെ കി­ഴ­ക്കു ഭാ­ഗ­ത്താ­യി പണി ക­ഴി­ച്ച കൂ­ടാ­രം പോ­ലു­ള്ള ഒരു ചെറിയ വീ­ട്ടി­ലേ­ക്കു് എന്നെ ക്ഷ­ണി­ച്ചു. “അവിടെ വെ­ച്ചു വേണം”, എ­ന്നു് പ­റ­ഞ്ഞു. ഞാൻ സ്ത­ബ്ധ­നാ­യി അ­വി­ടെ­ത്ത­ന്നെ നി­ന്നു. എ­ല്ലാം കൈ വിട്ട പോലെ. എന്റെ വാ­യി­ലെ വെ­ള്ളം വറ്റി. ഒ­രു­പ­ക്ഷേ, എന്റെ സം­സാ­ര­ശ­ക്തി­ത­ന്നെ ഇ­പ്പോൾ മുതൽ ന­ഷ്ട­പ്പെ­ടു­ക­യാ­ണു് എ­ന്നു് വി­ചാ­രി­ച്ചു. ഞാൻ പ­റ­ഞ്ഞു, “ഞാൻ അ­ച്ച­നെ കൊ­ല്ലാൻ വ­ന്ന­താ­ണു്”. അച്ചൻ എന്നെ തി­രി­ഞ്ഞു നോ­ക്കു­മെ­ന്നു് ഞാൻ കരുതി. പക്ഷേ, മു­മ്പോ­ട്ടു് ന­ട­ക്കു­ക­യാ­യി­രു­ന്നു. “എ­നി­ക്കു് അ­റി­യാം”, അച്ചൻ പ­റ­ഞ്ഞു. ഞാൻ വീ­ണ്ടും അ­ച്ച­നു് പിറകെ ചെ­ന്നു. എ­ന്നോ­ടു് നാടു് എ­വി­ടെ­യാ­ണെ­ന്നു് അച്ചൻ ചോ­ദി­ച്ചു. വീ­ട്ടിൽ ആ­രൊ­ക്കെ ഉ­ണ്ടെ­ന്നും ചോ­ദി­ച്ചു. ഞാൻ വേറെ ഏതോ നാ­ടി­ന്റെ പേരു് പ­റ­ഞ്ഞു. ഞാൻ പ­റ­ഞ്ഞു, “അ­മ്മ­യു­ണ്ടാ­യി­രു­ന്നു, മ­രി­ച്ചു”. ഇ­പ്പോൾ അച്ചൻ എന്നെ തി­രി­ഞ്ഞു നോ­ക്കി.

ഒ­റ്റ­മു­റി മാ­ത്ര­മു­ള്ള വീ­ടാ­യി­രു­ന്നു അതു്. തല കു­മ്പി­ട്ടു വേണം അ­ക­ത്തേ­യ്ക്കു് കയറാൻ. അ­ല്ലെ­ങ്കിൽ തല മു­ട്ടും. മു­റി­യിൽ ചു­മ­രി­നോ­ടു ചേർ­ത്തു് വെച്ച പു­സ്ത­ക അ­ല­മാ­രി­യും ഒരു മേ­ശ­യും ഒരു ക­സേ­ര­യും മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. അ­ല­മാ­രി­യിൽ അൽ­പ്പം ചെ­രി­ച്ചു് ഒരു തി­രു­രൂ­പ­വും വെ­ച്ചി­രു­ന്നു. അച്ചൻ അവിടെ ഒരു മൂ­ല­യിൽ ചു­രു­ട്ടി വെ­ച്ചി­രു­ന്ന പുൽ­പ്പാ­യ എ­ടു­ത്തു് നി­ല­ത്തു് വി­രി­ച്ചു. എ­ന്നോ­ടു് ഇ­രി­ക്കാൻ പ­റ­ഞ്ഞു. അ­ച്ച­നും എന്റെ അ­രി­കി­ലി­രു­ന്നു. ഒ­രു­പ­ക്ഷേ, ഇനി ഒ­ന്നും ചെ­യ്യാ­നി­ല്ല എ­ന്നു് എ­നി­ക്കു് തോ­ന്നി. അ­ങ്ങ­നെ കു­റ­ച്ചു നേരം കൂടി അവിടെ ഇ­രു­ന്നു. “എ­ന്തി­നാ­ണു് എന്നെ കൊ­ല്ലു­ന്ന­തു് എ­ന്നു് മേരി പ­റ­ഞ്ഞോ?”, അച്ചൻ ചോ­ദി­ച്ചു.

“ഇല്ല”, ഞാൻ പ­റ­ഞ്ഞു.

“നീ ചോ­ദി­ച്ചി­ല്ലേ?”

“ചോ­ദി­ച്ചു, പക്ഷേ, അവൾ പ­റ­ഞ്ഞി­ല്ല”.

ഞാൻ അ­ച്ച­നെ നോ­ക്കി. അച്ചൻ പക്ഷേ, മേലെ ഫാ­നി­ലേ­ക്കു് തന്നെ നോ­ക്കി ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അച്ചൻ പ­റ­ഞ്ഞു, “ഈ മു­റി­യിൽ വെ­ച്ചു ഞാൻ മേ­രി­യു­മാ­യി ബ­ന്ധ­പ്പെ­ടു­മ്പോ­ഴോ­ക്കെ, അ­വ­ളു­ടെ ഉടലിൽ ഞാൻ ത­ളർ­ന്നു വീ­ഴു­മ്പോ­ഴോ­ക്കെ, മേരി എന്റെ ക­ഴു­ത്തിൽ അ­വ­ളു­ടെ രണ്ടു കൈ­പ്പ­ത്തി­ക­ളും അ­മർ­ത്തും. എ­നി­ക്കു് അ­ച്ച­നെ കൊ­ല്ല­ണ­മെ­ന്നു പറയും. ഞാൻ പക്ഷേ, അ­പ്പോ­ഴോ­ക്കെ എന്റെ പാപം ഓർ­ക്കു­ക മാ­ത്രം ചെ­യ്തു.”

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല.

അച്ചൻ എന്നെ നോ­ക്കി. എ­നി­ക്കു് നേ­ര­ത്തെ ആ­ടി­ന്റെ ക­ണ്ണു­ക­ളിൽ കണ്ട വെയിൽ ഓർമ്മ വന്നു. “ഇ­ന്ന­ലെ­യും മേരി അ­തു­ത­ന്നെ പ­റ­ഞ്ഞു”. അച്ചൻ, അ­ച്ച­ന്റെ കൈകൾ ര­ണ്ടും സ്വ­ന്തം ക­ഴു­ത്തിൽ വെ­ച്ചു. “ഞാൻ അ­വ­ളോ­ടു് എന്നെ കൊ­ല്ലാൻ പ­റ­ഞ്ഞു. അവൾ കരയാൻ തു­ട­ങ്ങി. അ­ങ്ങ­നെ ക­ര­ഞ്ഞു­കൊ­ണ്ടു­ത­ന്നെ അവൾ ഈ ഭൂ­മി­യി­ലെ എന്റെ ജീ­വി­ത­വും അ­വ­സാ­നി­പ്പി­ച്ചു. എ­നി­ക്കു് മ­രി­ക്കാ­നു­ള്ള സ­മ­യ­മാ­യി എ­ന്നു­റ­പ്പാ­യി. ഞാൻ അ­വ­ളോ­ടു് നി­ന­ക്കു് വയ്യ എ­ങ്കിൽ നീ ആ­രെ­യെ­ങ്കി­ലും പ­റ­ഞ്ഞ­യ­ക്കൂ എ­ന്നു് പ­റ­ഞ്ഞു. ഞാൻ അ­വ­ളോ­ടു് എ­നി­ക്കു് മ­രി­ക്കാൻ മാ­ത്ര­മേ അറിയൂ എ­ന്നും കൊ­ല്ലാൻ അ­റി­ഞ്ഞൂ­ടാ എ­ന്നും പ­റ­ഞ്ഞു”.

അച്ചൻ അ­ല­മാ­രി­യി­ലെ തി­രു­രൂ­പ­ത്തി­ലേ­യ്ക്കു് നോ­ക്കി ക­ണ്ണു­ക­ളി­റു­ക്കി­യ­ട­ച്ചു.

“അ­പ്പോ­ഴാ­ണു് മേരി നി­ന്നെ­പ്പ­റ്റി പ­റ­ഞ്ഞ­തു്”.

അച്ചൻ പ­തു­ക്കെ എ­ഴു­ന്നേ­റ്റു് ഫാ­നി­ന്റെ ചു­വ­ട്ടി­ലേ­ക്കു് മേശ വ­ലി­ച്ചി­ട്ടു. ഞാനും എ­ഴു­ന്നേ­റ്റു. അരയിൽ നി­ന്നും കയർ അ­ഴി­ച്ചു രണ്ടു മ­ട­ക്കാ­ക്കി ഞാൻ അ­ച്ച­നോ­ടു് മേ­ശ­യു­ടെ മീതെ കയറി ഇ­രി­ക്കാൻ പ­റ­ഞ്ഞു. അച്ചൻ ഇ­രി­ക്കു­മ്പോൾ­ത്ത­ന്നെ ഞാൻ മേ­ശ­യു­ടെ മു­ക­ളിൽ കയറി ഫാനിൽ ക­യ­റി­ന്റെ അറ്റം ബ­ല­മാ­യി കെ­ട്ടി, പൊ­ട്ടി­ല്ലെ­ന്നു് ഉ­റ­പ്പു­വ­രു­ത്തി. ക­യ­റി­ന്റെ മറ്റേ അ­റ്റ­ത്തു് ഒരു കു­രു­ക്കു­ണ്ടാ­ക്കി അ­ച്ച­ന്റെ ക­ഴു­ത്തി­ലി­ട്ടു. അച്ചൻ ക­ണ്ണു­ക­ള­ട­ച്ചു. ഞാൻ മേ­ശ­മേൽ നി­ന്നും ഇ­റ­ങ്ങി, നി­ല­വും കാ­ലു­ക­ളും ഫാനും എ­ല്ലാ­മു­ള്ള ദൂരം മ­ന­സ്സിൽ ഒ­ന്നു­കൂ­ടി ഉ­റ­പ്പി­ച്ചു. പി­ന്നെ അ­ച്ച­ന്റെ ക­ഴു­ത്തി­ലെ കു­രു­ക്കു് മു­റു­ക്കി, ശ്വാ­സം മു­ട്ടി­ച്ചു. ഒരു തവണ മാ­ത്രം അച്ചൻ പി­ട­ഞ്ഞു. മ­രി­ക്കു­ന്ന­തി­നു് മു­മ്പു് ക­ണ്ണു­കൾ തു­റ­ന്നു് എന്നെ നോ­ക്കി. ഞാൻ വീ­ണ്ടു­മൊ­ന്നു നോ­ക്കാ­തെ അ­ച്ച­നെ ഫാ­നി­ലേ­ക്കു് കയറിൽ വ­ലി­ച്ചു് ഉ­യർ­ത്തി വീ­ണ്ടും കെ­ട്ടു മു­റു­ക്കി. മേ­ശ­മേൽ നി­ന്നും താ­ഴേ­ക്കു് ഇ­റ­ങ്ങി. ക­ണ്ണു­കൾ തു­റ­ന്നു് വെ­ച്ചു­കൊ­ണ്ടു­ത­ന്നെ അച്ചൻ ഒരു തവണ ക­റ­ങ്ങി. ഒ­രു­പ­ക്ഷേ, പു­സ്ത­ക അ­ല­മാ­രി­യി­ലെ തി­രു­രൂ­പം കാണാൻ എ­ന്ന­പോ­ലെ. അ­തി­നും മു­മ്പേ ഞാൻ ആ കാ­ലു­കൾ പി­ടി­ച്ചു് ആട്ടം നിർ­ത്തി. അതേ വേ­ഗ­ത­യിൽ അ­ച്ച­ന്റെ കാ­ലി­ലെ ചൂടു് എന്റെ ഉള്ളം കൈ­ക­ളി­ലേ­ക്കു് പ­ടർ­ന്നു. മേശ നി­ല­ത്തേ­ക്കു് വീ­ഴ്ത്തി­യി­ട്ടു്, വാതിൽ പു­റ­ത്തു് നി­ന്നും ചാരി, ഞാൻ പ­ള്ളി­മു­റ്റ­ത്തേ­യ്ക്കു് ഇ­റ­ങ്ങി.

അതേ വെ­യിൽ­ത­ന്നെ­യാ­യി­രു­ന്നു അ­പ്പോ­ഴും. മ­ര­ച്ചോ­ട്ടിൽ അ­പ്പോ­ഴും എ­ന്നെ­ത്ത­ന്നെ നോ­ക്കി അതേ ആടു് നിൽ­പ്പു­ണ്ടാ­യി­രു­ന്നു. ഞാൻ പ­ള്ളി­യു­ടെ പി­റ­കി­ലേ­യ്ക്കു് ന­ട­ന്നു, മതിൽ ചാടി പു­റ­ത്തു് ക­ട­ന്നു.

“എ­നി­ക്ക­റി­യാം, നീ മാ­ത്ര­മേ ഈ ലോ­ക­ത്തു് എ­നി­ക്കു് വേ­ണ്ടി ഇ­ങ്ങ­നെ ചെ­യ്യൂ എ­ന്നു്”. മേരി എ­ന്നോ­ടു് പ­റ­ഞ്ഞു. അ­വ­ളു­ടെ ഒച്ച ചി­ല­മ്പു­ന്ന പോലെ തോ­ന്നി. അത്ര നേ­ര­വും ക­ര­യു­ക­യാ­യി­രു­ന്നു എന്ന പോലെ. അവൾ എ­ന്നോ­ടു് ക­ട്ടി­ലിൽ അ­വ­ളു­ടെ അ­ടു­ത്തു് വ­ന്നി­രി­ക്കാൻ പ­റ­ഞ്ഞു. ഞാൻ എ­നി­ക്കു് കു­ളി­ക്ക­ണം എ­ന്നു് പ­റ­ഞ്ഞു് കു­ളി­മു­റി­യിൽ കയറി വാ­തി­ല­ട­ച്ചു. എ­നി­ക്കു് അ­ച്ഛ­നെ ഓർമ്മ വന്നു. വീ­ട്ടി­ലെ കൊ­ട്ട­ത്ത­ള­ത്തിൽ കൈകൾ മേൽ­പ്പോ­ട്ടു് ഉ­യർ­ത്തി അച്ഛൻ നിൽ­ക്കു­ന്ന പോലെ ഞാനും കു­ളി­മു­റി­യിൽ നി­ന്നു. അവിടെ ഉ­ണ്ടാ­യി­രു­ന്ന ബ­ക്ക­റ്റി­ലെ വെ­ള്ളം മു­ഴു­വ­നും ത­ല­യി­ലൂ­ടെ ഒ­ഴി­ച്ചു. പി­ന്നെ ഒരു പ്രാ­വ­ശ്യം അച്ഛൻ ചെ­യ്യു­ന്ന­പോ­ലെ വട്ടം ക­റ­ങ്ങി.

കുളി ക­ഴി­ഞ്ഞു് ഞാൻ മേ­രി­യു­ടെ അ­രി­കിൽ ക­ട്ടി­ലിൽ കി­ട­ന്നു. ഞാൻ അ­വ­ളോ­ടു് ഇ­ന്നു് എന്റെ അൻ­പ­ത്തി­യൊ­ന്നാം പി­റ­ന്നാൾ ആ­ണെ­ന്നു് പ­റ­ഞ്ഞു. അവൾ എന്റെ നെ­റ്റി­യിൽ ഉമ്മ വെ­ച്ചു. എന്നെ ആ­ശം­സി­ച്ചു. ഞാൻ അ­വ­ളെ­ത്ത­ന്നെ നോ­ക്കി കി­ട­ന്നു. എന്റെ വ­ല­ത്തേ കൈ­പ്പ­ത്തി ഉ­യർ­ത്തി മേരി അ­വ­ളു­ടെ വ­യ­റ്റിൽ വെ­ച്ചു. ഗർ­ഭി­ണി­യാ­ണു് എ­ന്നു് പ­റ­ഞ്ഞു. അ­ങ്ങ­നെ എന്റെ കൈ അ­വ­ളു­ടെ വ­യ­റ്റിൽ­ത്ത­ന്നെ വെ­ച്ചു് മേരി കരയാൻ തു­ട­ങ്ങി. ഞാൻ അവളെ നോ­ക്കു­ന്ന­തു് നിർ­ത്തി. മ­ലർ­ന്നു കി­ട­ന്നു. മേലെ പ­തു­ക്കെ തി­രി­യു­ന്ന ഫാനിൽ ഇ­ട­മു­റി­യു­ന്ന വെ­ളി­ച്ചം ഏതോ ആകൃതി തേ­ടു­ന്ന­പോ­ലെ തോ­ന്നി. ഞാൻ മേ­രി­യോ­ടു് പ­റ­ഞ്ഞു, “നീ ഇനി ഇവിടെ നി­ന്നും എ­ങ്ങോ­ട്ടും പോ­ക­ണ്ട”. അ­പ്പോ­ഴും അവൾ കരയുക മാ­ത്രം ചെ­യ്തു. എ­ന്റെ­യും ജീ­വി­തം അ­വ­ളു­ടെ ക­ര­ച്ചി­ലിൽ തീ­രു­ക­യാ­ണു് എ­ന്നു് എ­നി­ക്കു് ഉ­റ­പ്പാ­യി. എല്ലാ ആ­ണു­ങ്ങ­ളെ­യും­പോ­ലെ ഞാനും എന്റെ അൻ­പ­ത്തി­യൊ­ന്നാ­മ­ത്തെ വ­യ­സ്സിൽ ആ­ദ്യ­മാ­യി മ­രി­ക്കു­ന്നു എ­ന്നും. ഞാൻ വേഗം മേ­രി­യു­ടെ വായ പൊ­ത്തി. അവളെ എന്റെ അ­രി­കി­ലേ­ക്കു് അ­ണ­ച്ചു പി­ടി­ച്ചു. അ­ങ്ങ­നെ അവൾ ഉ­റ­ങ്ങു­ന്ന­തു­വ­രെ ഞാൻ എന്റെ കൈ അ­വ­ളു­ടെ വാ­യിൽ­ത്ത­ന്നെ വെ­ച്ചു. പി­ന്നെ ഞാൻ എ­ഴു­ന്നേ­റ്റു് ക­ട്ടി­ലിൽ അ­വ­ളു­ടെ അ­രി­കിൽ ഇ­രു­ന്നു. അ­വ­ളു­ടെ ചെ­റു­താ­യി വീർ­ത്ത വയറിൽ തെ­ളി­ഞ്ഞ നീല ഞ­ര­മ്പു­കൾ ഏതോ ഇ­ല­യി­ലെ വ­ര­കൾ­പോ­ലെ എ­ന്നു് തോ­ന്നി.

images/karunakaran-anpathiyonnu-03-t.png

ഇ­പ്പോൾ എ­നി­ക്കു് അ­ന്നു­രാ­വി­ലെ അ­ച്ഛ­നെ ഓർ­ത്ത­തു് വീ­ണ്ടും ഓർമ്മ വന്നു. ഞ­ങ്ങ­ളു­ടെ പഴയ പേ­റ്റു­മു­റി­യു­ടെ വാ­തിൽ­ക്കൽ അ­ക­ത്തേ­യ്ക്കു് നോ­ക്കി നിൽ­ക്കു­ന്ന അ­ച്ഛ­നെ വീ­ണ്ടും കണ്ടു. തന്റെ അൻ­പ­ത്തി­യൊ­ന്നാം വ­യ­സ്സിൽ മ­രി­ച്ച അതേ പ്രാ­യ­ത്തിൽ. പി­ന്നെ അ­ച്ഛ­നു പകരം ഞാൻ എന്നെ സ­ങ്കൽ­പ്പി­ച്ചു. ഞ­ങ്ങ­ളു­ടെ പഴയ പേ­റ്റു­മു­റി­യു­ടെ വാ­തിൽ­ക്കൽ അ­ക­ത്തേ­യ്ക്കു് നോ­ക്കി നിൽ­ക്കു­ന്ന എന്നെ കണ്ടു. ആ സമയം മു­റ്റ­ത്തെ മാവിൽ നി­ന്നാ­വ­ണം ഒരു കു­യി­ലി­ന്റെ ഒച്ച കേ­ട്ടു. അ­ല്ലെ­ങ്കിൽ അ­ങ്ങ­നെ കേട്ട പോലെ എ­നി­ക്കു് തോ­ന്നി.

May, 2016.

ക­രു­ണാ­ക­രൻ
images/karunakaran.jpg

ക­ഥാ­കൃ­ത്തു്, നോ­വ­ലി­സ്റ്റ്, കവി, നാ­ട­ക­കൃ­ത്തു്. പാ­ല­ക്കാ­ടു് ജി­ല്ല­യി­ലെ പ­ട്ടാ­മ്പി സ്വ­ദേ­ശി. പ്ര­സി­ദ്ധീ­ക­രി­ച്ച കൃ­തി­കൾ മ­ക­ര­ത്തിൽ പ­റ­ഞ്ഞ­തു് (കഥകൾ – പാ­ഠ­ഭേ­ദം), കൊ­ച്ചി­യി­ലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബു­ക്സ്), പാ­യ­ക്ക­പ്പൽ, (കഥകൾ – ഡി. സി. ബു­ക്സ്) ഏ­കാ­ന്ത­ത­യെ കു­റി­ച്ചു പ­റ­ഞ്ഞു കേ­ട്ടി­ട്ട­ല്ലേ ഉള്ളു (കഥകൾ – ഡി. സി. ബു­ക്സ്) അ­തി­കു­പി­ത­നാ­യ കു­റ്റാ­ന്വേ­ഷ­ക­നും മ­റ്റു് ക­ഥ­ക­ളും (കഥകൾ – ഡി. സി. ബു­ക്സ്), പ­ര­സ്യ­ജീ­വി­തം (നോവൽ – ഡി. സി. ബു­ക്സ്), ബൈ­സി­ക്കിൾ തീഫ് (നോവൽ – മാ­തൃ­ഭൂ­മി ബു­ക്സ്), യു­ദ്ധ­കാ­ല­ത്തെ നു­ണ­ക­ളും മ­ര­ക്കൊ­മ്പി­ലെ കാ­ക്ക­യും (നോവൽ – ഡി. സി. ബു­ക്സ്), യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബു­ക്സ്), യ­ക്ഷി­യും സൈ­ക്കിൾ യാ­ത്ര­ക്കാ­ര­നും (ക­വി­ത­കൾ – ഗ്രീൻ ബു­ക്സ്) ഉടൽ എന്ന മോഹം (ലേ­ഖ­ന­ങ്ങൾ – ലോഗോ ബു­ക്സ്). “യു­വാ­വാ­യി­രു­ന്ന ഒൻപതു വർഷം” എന്ന നോ­വ­ലി­നു് ഹൈ­ദ­രാ­ബാ­ദി­ലെ നവീന ക­ലാ­സാം­സ്കാ­രി­ക കേ­ന്ദ്ര­ത്തി­ന്റെ “ഒ. വി. വിജയൻ പു­ര­സ്കാ­രം” ല­ഭി­ച്ചു. കു­വൈ­റ്റി­ലെ ഒരു സ്വ­കാ­ര്യ സ്ഥാ­പ­ന­ത്തിൽ ജോലി ചെ­യ്യു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Ella Anungalum Avarude Anpaththiyonnam Vayasil Adhyam Marikkunnu (ml: എല്ലാ ആ­ണു­ങ്ങ­ളും അ­വ­രു­ടെ അൻ­പ­ത്തി­യൊ­ന്നാം വ­യ­സ്സിൽ ആ­ദ്യ­മാ­യി മ­രി­ക്കു­ന്നു).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-05.

Deafult language: ml, Malayalam.

Keywords: Short story, Karunakaran, Ella Anungalum Avarude Anpaththiyonnam Vayasil Adhyam Marikkunnu, ക­രു­ണാ­ക­രൻ, എല്ലാ ആ­ണു­ങ്ങ­ളും അ­വ­രു­ടെ അൻ­പ­ത്തി­യൊ­ന്നാം വ­യ­സ്സിൽ ആ­ദ്യ­മാ­യി മ­രി­ക്കു­ന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 30, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Manananggal, mythical creature of the Philippines, a painting by Gian Bernal . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.