SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Lakshmi_Vishnu.jpg
, by Bibin C. Alex .
കെ­ട്ടു­ക­ല്യാ­ണം
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള

പൗ­രാ­ണി­ക കാ­ല­ത്തെ പാണ്ഡ്യ-​ചോഴ-കേരള-കർണ്ണാടക രാ­ജ്യ­ങ്ങ­ളു­ടെ ഉ­ത്ഭ­വം മു­മ്പു വി­വ­രി­ച്ചി­രു­ന്ന­ല്ലോ. ഇതിനു മു­മ്പു­ള്ള ച­രി­ത്രാ­തീ­ത കാ­ല­ത്തെ പാ­ണ്ഡ്യ­ത്തെ­ക്കു­റി­ച്ചു ചില വി­വ­ര­ങ്ങൾ ഒരു പ്രാ­ചീ­ന ഗ്രീ­ക്കു­കൃ­തി­യിൽ നി­ന്നു ന­മു­ക്കു് ല­ഭി­ച്ചി­ട്ടു­ണ്ടു്. അന്നു പാണ്ഡ്യ-​ചോഴ-കേരള-കർണ്ണാടക രാ­ജ്യ­ക്കാർ ത­മ്മിൽ വേർ­പി­രി­യാ­തെ ഒ­ന്നി­ച്ചു നി­വ­സി­ച്ചി­രു­ന്ന­തു നി­മി­ത്തം ഈ നാലു രാ­ജ്യ­ക്കാ­രു­ടേ­യും രാ­ഷ്ട്ര­മാ­യി­രു­ന്നു ഈ പാ­ണ്ഡ്യം. ച­ന്ദ്ര­ഗു­പ്ത­മൗ­ര്യ­ന്റെ (312–296 ബി. സി.) പിൻ­ഗാ­മി ബി­ന്ദു­സാ­ര­ന്റെ രാ­ജ­ധാ­നി പാ­ട­ലീ­പു­ത്ര­ത്തിൽ ഗ്രീ­ക്കു ദൂ­ത­നാ­യി പാർ­ത്തി­രു­ന്ന മെ­ഗ­സ്ത­നീ­സ് ഭാ­ര­ത­ത്തെ­ക്കു­റി­ച്ചു ര­ചി­ച്ച ഒരു കൃ­തി­യ­ത്രെ ഇതു്. ഇന്നു ന­ഷ്ട­പ്പെ­ട്ടു­പോ­യ ഇ­തിൽ­നി­ന്നു് ചില ഭാ­ഗ­ങ്ങൾ ആരിയൻ എന്ന ഗ്രീ­ക്കു ച­രി­ത്ര­കാ­രൻ തന്റെ ‘ഇൻ­ഡി­ക്ക’ എന്ന കൃ­തി­യിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ഇവയിൽ ഒ­ന്നു് ചുവടെ ഉ­ദ്ധ­രി­ക്കു­ന്നു:

images/Arrian.jpg
ആരിയൻ.

“ഇ­ന്ത്യ­യിൽ 118 വർ­ഗ്ഗ­ക്കാ­രു­ണ്ടു്. ദി­യോ­നീ­സ­സ് ഇവിടെ വ­രു­ന്ന­തി­നു മു­മ്പു് ഇ­ന്ത്യാ­നി­വാ­സി­കൾ അ­പ­രി­ഷ്കൃ­ത­രാ­യി­രു­ന്നു. അ­ദ്ദേ­ഹം ഇവിടെ ന­ഗ­ര­ങ്ങൾ പ­ണി­ക­ഴി­പ്പി­ക്കു­ക­യും നി­യ­മ­ങ്ങൾ നിർ­മ്മി­ക്കു­ക­യും കൃഷി സ്ഥാ­പി­ക്കു­ക­യും മു­മ്പു ഗോ­പാ­ല­ന്മാർ ആ­യി­രു­ന്ന അ­സം­ഖ്യം ഇ­ന്ത്യ­ക്കാ­രെ കർ­ഷ­ക­രാ­ക്കി­ച്ച­മ­യ്ക്കു­ക­യും ചെ­യ്തു. ഇ­പ്ര­കാ­രം ഒരു പുതിയ സാ­മു­ദാ­യി­ക സ്ഥി­തി സ്ഥാ­പി­ച്ച­തി­നു­ശേ­ഷം തന്റെ കൂ­ട്ടു­കാ­രിൽ ഒ­രു­ത്ത­നാ­യ സ്പർ­ത്തം­ബ­സ്സി­നെ (പൃ­ഥ്യു­വി­നെ) അ­ദ്ദേ­ഹം ഒ­ന്നാ­മ­ത്തെ രാ­ജാ­വാ­യി വാ­ഴി­ച്ചു. അ­ന­ന്ത­രം.[1] ദി­യോ­നീ­സ­സ് തി­രി­ച്ചു­പോ­യി. സ്പർ­ത്തം­ബ­സ്സ് മ­രി­ച്ച­പ്പോൾ, പു­ത്രൻ ബു­ദ്യ­സ് (വേധസ്) രാ­ജാ­വാ­യി. ബു­ദ്യ­സ്സി­ന്റെ പു­ത്രൻ ക്രെ­ദെ­യു­സ് (ക്രതു) ആ­യി­രു­ന്നു പി­ന്ന­ത്തെ രാ­ജാ­വു്. അ­ന്നു­മു­തൽ­ക്കു് ഇവിടെ രാ­ജാ­ക്ക­ന്മാർ പ­ര­മ്പ­ര­യാ­യി നാ­ടു­വാ­ഴാൻ തു­ട­ങ്ങി. എ­ന്നാ­ലും, കി­രീ­ട­ത്തി­നു് അ­വ­കാ­ശി­കൾ ഇ­ല്ലാ­തെ വ­രു­മ്പോൾ, ഇ­ന്ത്യ­ക്കാർ യോ­ഗ്യ­ത നോ­ക്കി രാ­ജാ­വി­നെ തെ­ര­ഞ്ഞെ­ടു­ക്കു­ക­യും ചെ­യ്തി­രു­ന്നു.”

കു­റി­പ്പു­കൾ

[1] “സാ­ഹി­ത്യ ഗ­വേ­ഷ­ണ­മാ­ല, മൂ­ന്നാം­ഭാ­ഗം തമിഴ് സം­ഘ­പ­ശ്ചാ­ത്ത­ലം” എന്ന കൃ­തി­യു­ടെ “പാ­ണ്ഡ്യം” എന്ന അ­ഞ്ചാം അ­ധ്യാ­യ­ത്തി­ന്റെ ഒരു ഭാഗം.

ഒരു വി­ദേ­ശി­യാ­ണെ­ന്നു സാ­ധാ­ര­ണ­യാ­യി പ­റ­ഞ്ഞു­വ­രു­ന്ന ഹെ­റാ­ക്ലി­സ് വാ­സ്ത­വ­ത്തിൽ ഒരു ഇ­ന്ത്യ­ക്കാ­രൻ ത­ന്നെ­യാ­ണു്. ഇ­സോ­ബ­രേ­സ് (സൗഭരി) നദി ഒ­ഴു­കു­ന്ന­തും മഥുര, ക്ലെ­യി­സോ­ബ­ര (ക­ല­ശ­വാ­ര, കു­ല­ശ­ഗ്രാ­മം) എന്നീ രണ്ടു മ­ഹാ­ന­ഗ­ര­ങ്ങ­ളു­ള്ള­തു­മാ­യ രാ­ജ്യ­ത്തി­ലെ ശൂ­ര­സേ­ന വർ­ഗ്ഗ­ക്കാർ ഈ ഹെ­റാ­ക്ലി­സ്സി­നെ പ്ര­ത്യേ­കി­ച്ചു ബ­ഹു­മാ­നി­ച്ചു­വ­രു­ന്നു. പു­ത്ര­ന്മാർ ഇ­ദ്ദേ­ഹ­ത്തി­നു് അനവധി ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും, പു­ത്രി­യാ­യി പാ­ണ്ഡ്യാ എ­ന്നൊ­രു­വൾ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. ഇവൾ ജ­നി­ച്ച രാ­ജ്യ­ത്തി­ന്റെ വാ­ഴു­ന്ന രാ­ജ്ഞി­യാ­യി ഇവളെ പി­താ­വു് വാ­ഴി­ക്കു­ക­യു­ണ്ടാ­യി. ഇ­വ­ളു­ടെ നാ­മ­ത്തിൽ നി­ന്നു് ഈ രാ­ജ്യ­ത്തി­നു പാ­ണ്ഡ്യ എന്ന പേ­രു­കി­ട്ടി. അ­ഞ്ഞൂ­റു ഗ­ജ­ങ്ങ­ളും, നാ­ലാ­യി­രം അ­ശ്വ­ഭ­ട­ന്മാ­രും ഒരു ല­ക്ഷ­ത്തി­മു­പ്പ­തി­നാ­യി­രം കാ­ലാൾ­പ്പ­ട­യും ഇ­വൾ­ക്കു പി­താ­വു നൽ­കി­യി­രു­ന്നു. കടലിൽ നി­ന്നെ­ടു­ത്ത മു­ത്തു­ക­ളും അ­ദ്ദേ­ഹം പാ­ണ്ഡ്യാ­യ്ക്കു സ­മ്മാ­നി­ച്ചു. ഈ രാ­ജ്യ­ക്കാർ മു­ത്തു­വി­ള­യു­ന്ന ശു­ക്തി­മ­ത്സ്യ­ത്തെ വ­ല­യി­ട്ടാ­ണു് പി­ടി­ച്ചി­രു­ന്ന­തു്.

images/Dionysus-1.jpg
ആ­രാ­ധ­കർ­ക്കൊ­പ്പം ദി­യോ­നീ­സ­സും പ്ലൂ­ട്ടോ­യും. ബി. സി. നാലാം നൂ­റ്റാ­ണ്ടു്.

ഹെ­റാ­ക്ലി­സ്സി­ന്റെ പു­ത്രി റാ­ണി­യാ­യി നാ­ടു­വാ­ണി­രു­ന്ന രാ­ജ്യ­ത്തിൽ ബാ­ലി­ക­മാർ ഏഴു വ­യ­സ്സു തി­ക­യു­മ്പോൾ വി­വാ­ഹ­യോ­ഗ്യ­രാ­യി ഭ­വി­ച്ചി­രു­ന്നു എ­ന്നും, പു­രു­ഷ­ന്മാർ ക­ഷ്ടി­ച്ചു നാ­ല്പ­തു വ­യ­സ്സു­വ­രെ മാ­ത്ര­മേ ജീ­വി­ച്ചി­രി­ക്കാ­റു­ള്ളൂ എ­ന്നും പ­റ­യ­പ്പെ­ടു­ന്നു. ഇതിനെ സം­ബ­ന്ധി­ച്ചു­ള്ള ഒരു ഐ­തി­ഹ്യ­ക­ഥ ഇ­ന്ത്യ­ക്കാ­രു­ടെ ഇ­ട­യ്ക്കു പ്ര­ച­രി­ച്ചു­വ­രു­ന്നു­ണ്ടു്. അ­തി­ങ്ങ­നെ­യാ­ണു്: വാർ­ദ്ധ­ക്യ­ത്തി­ലാ­ണു് ഹെ­റാ­ക്ലി­സ്സി­നു പു­ത്രി ജ­നി­ച്ച­തു്. മരണം ആ­സ­ന്ന­മാ­ണെ­ന്നും, ത­ന്നോ­ടു തു­ല്യം പ്ര­താ­പ­വാ­നാ­യ ഒ­രു­ത്ത­നു പു­ത്രി­യെ ക­ല്യാ­ണം ക­ഴി­ക്കു­വാൻ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ ഹെ­റാ­ക്ലി­സ്സ് അ­ന്നു് ഏഴു വ­യ­സ്സു­മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന പു­ത്രി­യോ­ടു് അ­ഗ­മ്യാ­ഗ­മ­നം ചെ­യ്യു­ക­യു­ണ്ടാ­യി. തങ്ങൾ ഇ­രു­വ­രു­ടേ­യും രക്തം ക­ലർ­ന്നി­ട്ടു­ള്ള ഒരു രാ­ജ­വം­ശം ഇ­ന്ത്യ ഭ­രി­യ്ക്കു­വാൻ സൃ­ഷ്ടി­ക്കു­ന്ന­തി­നാ­യി­ട്ടാ­ണു് അ­ദ്ദേ­ഹം ഇ­പ്ര­കാ­രം പ്ര­വർ­ത്തി­ച്ച­തു്. ഹെ­റാ­ക്സി­സ് ഇ­ങ്ങ­നെ പു­ത്രി­യെ ബാ­ല്യ­കാ­ല­ത്തു­ത­ന്നെ വി­വാ­ഹ­യോ­ഗ്യ­യാ­ക്കി­ച്ച­മ­ച്ചു. ഇ­തി­ന്റെ ഫ­ല­മാ­യി, ആ രാ­ജ്യ­നി­വാ­സി­കൾ­ക്കെ­ല്ലാം ഈ അ­വ­കാ­ശം ഹെ­റാ­ക്ലി­സ്സ് അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്തു.

ദി­യോ­നീ­സ­സ്സി­ന്റെ കാലം മു­തൽ­ക്കു ച­ന്ദ്ര­ഗു­പ്ത­ന്റേ­തു­വ­രെ 6042 വർ­ഷ­മു­ണ്ടെ­ന്നും, ഇ­ക്കാ­ല­ത്തു് 153 രാ­ജാ­ക്ക­ന്മാർ ത­ങ്ങ­ളെ ഭ­രി­ച്ചി­രു­ന്നു എ­ന്നും, ഇ­ന്ത്യ­ക്കാർ പ­റ­യു­ന്നു. ഇ­തി­നി­ട­യ്ക്കു തന്നെ ഇ­ന്ത്യ­യിൽ മൂ­ന്നു തവണ റി­പ്പ­ബ്ലി­ക് (ജനകീയ ഭരണം) സ്ഥാ­പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ദി­യോ­നീ­സ­സ്സി­നും ഹെ­റാ­ക്ലി­സ്സി­നു­മി­ട­യ്ക്കു 15 ത­ല­മു­റ­കൾ ഉ­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു് ഇ­ന്ത്യ­ക്കാ­രു­ടെ വി­ശ്വാ­സം.

ദി­യോ­നീ­സ­സ്
images/Temple_Dionysus.jpg
ദി­യോ­നീ­സ­സി­ന്റെ ക്ഷേ­ത്ര­ക­വാ­ടം.

പ­രി­ഷ്ക്കാ­ര­ങ്ങൾ സ്വ­യം­ഭൂ­ക്ക­ളാ­ണെ­ന്നു­ള്ള അ­ന്ധ­വി­ശ്വാ­സ­വും കൊടിയ ദേ­ശീ­യ­ത്വ­വും പ്രാ­ദേ­ശി­ക­ത്വ­വും മ­ത­പ­ക്ഷ­പാ­ത­വും പൊ­ന്തി­നിൽ­ക്കു­ന്ന മ­ന­സ്ഥി­തി­യും ഹേ­തു­വാ­യി ഇ­ന്ന­ത്തെ പ്രാ­ചീ­ന ഭാ­ര­ത­ച­രി­ത്ര ഗ­വേ­ഷ­ക­രിൽ ബ­ഹു­ഭൂ­രി­ഭാ­ഗ­വും പ്രാ­യേ­ണ വി­ഗ­ണി­ച്ചി­രി­ക്കു­ന്ന ഈ അ­മൂ­ല്യ­മാ­യ ച­രി­ത്ര­രേ­ഖ­യിൽ പ­റ­ഞ്ഞി­ട്ടു­ള്ള ദി­യോ­നീ­സ­സ്സി­ന്റെ ജീ­വ­ച­രി­ത്രം ആ­ദ്യ­മാ­യി വി­വ­രി­ക്കാം. പ്രാ­ചീ­ന ഗ്രീ­ക്കു­കാ­രു­ടെ മ­ദ്യ­ദേ­വ­നാ­ണു് ദി­യോ­നീ­സ­സ്. റോ­മാ­ക്കാർ ഇ­ദ്ദേ­ഹ­ത്തെ ബാ­ക്ക­സ്സ് എന്നു വി­ളി­ച്ചു­വ­ന്നി­രു­ന്നു. അ­റേ­ബ്യ­യി­ലെ പു­ണ്യ­ന­ഗ­ര­മാ­യ മ­ക്ക­ത്തി­ന്റെ പ്രാ­ചീ­ന നാ­മ­മാ­യ ബക്കം എ­ന്ന­തിൽ ബാ­ക്ക­സ്സി­ന്റെ പേരു കാണാം. ഗ്രീ­ക്കു­കാർ ഇ­ദ്ദേ­ഹ­ത്തി­നു നൽ­കി­യി­ട്ടു­ള്ള മ­റ്റൊ­രു പേരായ ബ­സ്സ­ര­യു­സ് എ­ന്ന­തു് ഭാ­ര­തീ­യ­രു­ടെ ഇ­ന്ദ്ര­ന്റെ ഒരു പ­ര്യാ­യ­മാ­യ വജ്രി എ­ന്ന­തി­ന്റെ ഒരു ഗ്രീ­ക്ക് രൂ­പ­മാ­കു­ന്നു. ഇ­ന്ദ്ര­ന്റെ സോ­പാ­നം സു­പ്ര­സി­ദ്ധ­മാ­ണ­ല്ലോ. നേ­സോ­സ് എന്ന ഗ്രീ­ക്കു പ­ദ­ത്തി­നു ദ്വീ­പു് എ­ന്നു് അർ­ത്ഥ­മു­ണ്ടു്. ദി­യോ­നീ­സ­സ് എന്ന നാ­മ­ത്തി­ന്റെ അർ­ത്ഥം ദ്വീ­പി­ലെ ദേവൻ (ദിയോ) എ­ന്ന­താ­കു­ന്നു. ഗ്രീ­ക്കിൽ തീ­ബ്സ് എ­ന്നും, സം­സ്കൃ­ത­ത്തിൽ ദ്വീ­പ­മെ­ന്നും പേ­രു­ള്ള അ­തി­പ്രാ­ചീ­ന­മാ­യ മ­ഹാ­ന­ഗ­ര­ത്തിൽ ജ­നി­ച്ച­തു നി­മി­ത്തം ബാ­ക്ക­സ്സി­നു ദി­യോ­നീ­സ­സ് എന്ന ബി­രു­ദം കി­ട്ടി.

പ്രാ­ചീ­ന ഗ്രീ­സി­ലെ ബൊ­യേ­ത്യ രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ തീ­ബ്സ് ന­ഗ­ര­ത്തിൽ നാ­ടു­വാ­ണി­രു­ന്ന ക­ദ്മ­സ്സി­ന്റെ പു­ത്രി സെ­മേ­ല­യിൽ സ്വർ­ഗ്ഗ­നാ­ഥൻ സെ­യു­സ്സി നു ജ­നി­ച്ച പു­ത്ര­നാ­ണു് ദി­യോ­നീ­സ­സ്. സെമേല ഗർഭം ധ­രി­ച്ച­തു് അ­റി­ഞ്ഞ­പ്പോൾ സെ­യു­സ്സി­ന്റെ ധർ­മ്മ­പ­ത്നി ഹേ­രാ­ദേ­വി ഭർ­ത്താ­വി­നു് അ­ന്യ­സ്ത്രീ­യിൽ ജ­നി­ച്ച ആ കു­ഞ്ഞി­നെ ന­ശി­പ്പി­ക്കു­വാൻ നി­ശ്ച­യി­ച്ചു. ഇ­ടി­യു­ടേ­യും മി­ന്ന­ലി­ന്റേ­യും ദേ­വ­നാ­യ സെ­യു­സ്സ് തന്നെ സ­മീ­പി­യ്ക്കു­മ്പോ­ലെ പൂർ­ണ്ണ­ശ­ക്തി­പൂർ­വ്വം സെ­മേ­ല­യേ­യും സ­മീ­പി­യ്ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു് അ­പേ­ക്ഷി­ക്കു­വാൻ ഹേ­രാ­ദേ­വി അ­വ­ളോ­ടു് ഉ­പ­ദേ­ശി­ച്ചു. സെമേല ഇ­പ്ര­കാ­രം ചെ­യ്യു­ക­യും ചെ­യ്തു.

ഈ അ­പേ­ക്ഷ അ­നു­സ­രി­ച്ചു് സെ­യു­സ്സ് പ്ര­വർ­ത്തി­ച്ച­തി­ന്റെ ഫ­ല­മാ­യി, മി­ന്ന­ലി­ന്റെ ജ്വാ­ല­യേ­റ്റു സെമേല ക­രി­ഞ്ഞു­പോ­യി. അ­വ­ളു­ടെ ഗർ­ഭ­പാ­ത്ര­ത്തിൽ നി­ന്നു ഭ്രൂ­ണ­മെ­ടു­ത്തു സെ­യു­സ്സ് തന്റെ തു­ട­കീ­റി അ­തി­ന­ക­ത്തു വച്ചു ഭ്രൂ­ണ­ത്തെ ര­ക്ഷി­ച്ചു. ഇ­തു­വ­ളർ­ന്നു കു­ഞ്ഞാ­യി തു­ട­യിൽ നി­ന്നു പു­റ­ത്തു­വ­ന്ന­പ്പോൾ, ഇതിനെ മു­ല­കൊ­ടു­ത്തു വ­ളർ­ത്തു­വാൻ നീ­സ­ഗ്രാ­മ­ത്തി­ലെ അ­പ്സ­ര­സ്സു­ക­ളു­ടെ പക്കൽ സെ­യു­സ്സ് ഏ­ല്പി­ക്കു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ സം­ഭ­വി­ച്ച രണ്ടു ജനനം നി­മി­ത്ത­മ­ത്രെ ദി­യോ­നീ­സ­സി­നു ദ­തി­രം­ബ­സ് (ദ്വി­ജൻ) എന്ന ബി­രു­ദം ല­ഭി­ച്ച­തു്.

images/Nagarjunakonda_Dionysus_Palace_site.jpg
മൂ­ന്നാം നൂ­റ്റാ­ണ്ടി­ലു­ള്ള ദി­യോ­നീ­സ­സി­ന്റെ ഒരു റി­ലി­ഫ്, നാ­ഗാർ­ജ്ജു­ന­കൊ­ണ്ട, ദ­ക്ഷി­ണേ­ന്ത്യ.

ദി­യോ­നീ­സ­സ്സി­നു പ്രാ­യ­പൂർ­ത്തി­വ­ന്ന­പ്പോൾ, ഹേ­രാ­ദേ­വി അ­ദ്ദേ­ഹ­ത്തിൽ ചി­ത്ത­ഭ്ര­മം ജ­നി­പ്പി­ച്ചു. ഈ രോ­ഗ­കാ­ല­ത്തു് ദി­യോ­നീ­സ­സ് ലോ­ക­ത്തി­ലെ പല രാ­ജ്യ­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചു് അ­വി­ട­ത്തെ ജ­ന­ങ്ങ­ളെ മു­ന്തി­രി­ച്ചെ­ടി­കൃ­ഷി പ­ഠി­പ്പി­ക്കു­ക­യും അ­വ­രു­ടെ ഇ­ട­യ്ക്കു പ­രി­ഷ്കാ­ര­ത്തി­ന്റെ വി­ത്തു­കൾ വി­ത­യ്ക്കു­ക­യും ചെ­യ്തു. ഈ രാ­ജ്യ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ ഈ­ജി­പ്ത്, സിറിയ, ഇ­ന്ത്യ എ­ന്നി­വ ഉൾ­പ്പെ­ടും. ഇ­ന്ത്യ­യി­ലാ­ക­ട്ടെ, ഇ­ദ്ദേ­ഹം അനേകം വർഷം പാർ­ക്കു­ക­യും ചെ­യ്തി­രു­ന്നു. സ­ഞ്ചാ­രാ­ന­ന്ത­രം അ­ദ്ദേ­ഹം നാ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­യ­തു് ത്രേ­സ് (ത്രാ­ക്കി­യ) വ­ഴി­ക്കാ­യി­രു­ന്നു. ഇ­വി­ട­ത്തെ രാ­ജാ­വു് ലി­ക്കർ­ഗ­സ് തന്നെ ബ­ഹു­മാ­നി­യ്ക്കാ­തെ­യി­രു­ന്ന­തു നി­മി­ത്തം ദി­യോ­നീ­സ­സ് രാ­ജാ­വി­നെ ചി­ത്ത­ഭ്ര­മം പി­ടി­പ്പി­ച്ചു ന­ശി­പ്പി­ക്കു­ക­യും ചെ­യ്തു.

ജ­ന്മ­ന­ഗ­ര­മാ­യ തീ­ബ്സിൽ തി­രി­ച്ചെ­ത്തി­യ­ശേ­ഷം ദി­യോ­നീ­സ­സ് വീ­ടു­പേ­ക്ഷി­ച്ചു സ­മീ­പ­മു­ള്ള കി­ത­രോൻ മ­ല­യിൽ­പോ­യി മദ്യം നി­വേ­ദി­ച്ചു കു­ടി­ച്ചും കൊ­ണ്ടു് ആ­ടി­യും പാ­ടി­യും ദേ­വാ­രാ­ധ­ന ന­ട­ത്തു­വാൻ അ­വി­ട­ത്തെ സ്ത്രീ­ക­ളെ പ­ഠി­പ്പി­ച്ചു. ഇതു ത­ട­യു­വാൻ ശ്ര­മി­ച്ച തീ­ബ്സ് രാ­ജാ­വു് പെ­ന്തെ­യു­സ്സി­നെ ദി­യോ­നീ­സ­സ്സി­ന്റെ ശി­ഷ്യ­ത്തി­കൾ അ­സം­ഖ്യം ക­ഷ­ണ­ങ്ങ­ളാ­യി പി­ച്ചി­ക്കീ­റി കൊ­ന്നു­ക­ള­ഞ്ഞു. ആർ­ഗോ­സ് മു­ത­ലാ­യ ഗ്രീ­സി­ലെ മറ്റു ന­ഗ­ര­ങ്ങ­ളി­ലും സ­ഞ്ച­രി­ച്ചു്, ഇ­പ്ര­കാ­രം അ­വി­ടെ­യെ­ല്ലാം തന്റെ പുതിയ മതം ദി­യോ­നീ­സ­സ് സ്ഥാ­പി­ച്ചു. ഈ സ­ഞ്ചാ­ര­ങ്ങൾ­ക്കി­ട­യ്ക്കു നാ­ക്സോ­സ് ദ്വീ­പി­ലേ­ക്കു ക­പ്പ­ലിൽ പോ­കു­മ്പോൾ, തന്നെ ഏ­ഷ്യ­യിൽ കൊ­ണ്ടു­ചെ­ന്നു അ­ടി­മ­യാ­യി വിൽ­ക്കു­വാൻ ശ്ര­മി­ച്ച കപ്പൽ ജോ­ലി­ക്കാ­രെ ഇ­ദ്ദേ­ഹം അ­തി­ഭ­യ­ങ്ക­ര­മാ­യി ശി­ക്ഷി­ച്ചു മ­ത്സ്യ­ങ്ങ­ളാ­ക്കി­യ കഥ സു­പ്ര­സി­ദ്ധ­മാ­ണു്. ക്രീ­റ്റ് (ക്രതു) ദ്വീ­പു് സ­ന്ദർ­ശി­ച്ച­പ്പോൾ, ദി­യോ­നീ­സ­സ് അ­വി­ട­ത്തെ നൃപൻ മീ­നോ­സി­ന്റെ (മീ­ന­ന്റെ) പു­ത്രി അ­രി­യാ­ദ്നി­യെ പ്രേ­മി­ച്ചി­രു­ന്നു എ­ന്നും പ­റ­യു­ന്നു­ണ്ടു്.

images/Hercules_Musei.jpg
ഹെ­റാ­ക്ലി­സ്, വെ­ങ്ക­ല­ത്തി­ലു­ള്ള റോമൻ ക­ലാ­സൃ­ഷ്ടി (ര­ണ്ടാം നൂ­റ്റാ­ണ്ടു്).

ഒ­ടു­ക്കം മാ­താ­വി­നെ പാ­താ­ള­ത്തിൽ നി­ന്നു മോ­ചി­പ്പി­ച്ചു്, അ­വ­ളോ­ടു­കൂ­ടി ദി­യോ­നീ­സ­സ് സ്വർ­ഗ്ഗാ­രോ­ഹ­ണം ചെ­യ്യു­ക­യും ചെ­യ്തു. ഒരു നി­യ­മ­സം­ഹി­ത­യു­ടേ­യും സ­മാ­ധാ­ന­വും സം­തൃ­പ്തി­യും സർ­വ്വ­ത്ര ക­ളി­യാ­ടു­ന്ന ഒരു ക്ഷേമ രാ­ഷ്ട്ര­ത്തി­ന്റേ­യും സ്ഥാ­പ­ക­നാ­യി ഇ­ദ്ദേ­ഹ­ത്തെ പ്രാ­ചീ­ന ഗ്രീ­ക്കു­കാർ ബ­ഹു­മാ­നി­ച്ചു­വ­ന്നി­രു­ന്നു. കൂ­ടാ­തെ, തന്റെ മ­ത­ത്തി­ന്റെ ആ­രാ­ധ­നാ വേ­ള­ക­ളിൽ ന­ട­ത്തി­വ­ന്നി­രു­ന്ന ആ­ട്ട­ത്തി­ലും പാ­ട്ടി­ലും നി­ന്നു ഗ്രീ­ക്കു ട്രാ­ജി­ക് ഡ്രാമ ഉ­ട­ലെ­ടു­ത്ത­തു നി­മി­ത്തം, ഗ്രീ­ക്കു­കാ­രു­ടെ ഇ­ട­യ്ക്കു ദി­യോ­നീ­സ­സ് ട്രാ­ജ­ഡി­യു­ടേ­യും നാ­ട­ക­ശാ­ല­ക­ളു­ടേ­യും ദേ­വ­നാ­യി ഭ­വി­യ്ക്കു­ക­യും ചെ­യ്തു.

അ­യ്യ­പ്പ­ന്റെ ജനനം

മ­ധു­ര­ചി­ന്ത­യിൽ മു­ങ്ങി­യ­വ­നോ, അല്പം മദ്യം സേ­വി­ച്ച­വ­നോ ആയ കൊ­ഴു­ത്തു­രു­ണ്ട ശ­രീ­ര­മു­ള്ള ഒരു യു­വാ­വാ­യി­ട്ടാ­ണു് ഗ്രീ­ക്കു­ശി­ല്പി­കൾ ദി­യോ­നീ­സ­സ്സി­നെ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. കേ­ര­ള­ത്തി­ലെ ഒരു തരം ആട്ടം അ­ഭി­ന­യി­ക്കു­ന്ന തീ­യ്യാ­ട്ടു­ന­മ്പി­യാർ­മാർ (അ­യ്യ­പ്പൻ കൂ­ത്തു­കാർ) പാ­ടു­ന്ന തോ­റ്റ­ത്തിൽ ശ്രീ മ­ഹാ­ദേ­വൻ ക­ന്യാ­ദേ­വി­യു­ടെ വ­ല­ത്തെ­ത്തു­ട മൂ­ന്നു കീ­റു­ക­യും, ഇതിൽ നി­ന്നു് അ­യ്യ­പ്പൻ ജ­നി­ക്കു­ക­യും ചെ­യ്തു എന്നു പ­റ­ഞ്ഞു­വ­രു­ന്നു. ദി­യോ­നീ­സ­സ്സി­ന്റെ ജനന ക­ഥ­യോ­ടു് ഇ­തി­നു­ള്ള സാ­മാ­ന്യ സാ­ദൃ­ശ്യം ഇവിടെ ശ്ര­ദ്ധേ­യ­മാ­കു­ന്നു. ഗ്രീ­ക്കു ഡ്രാ­മ­യ്ക്കും ഭാ­ര­തീ­യ ഡ്രാ­മ­യ്ക്കും ത­മ്മി­ലു­ള്ള ബന്ധം ര­ണ്ടാം ഭാ­ഗ­ത്തിൽ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­തും ഇവിടെ ഓർ­ക്ക­ണം.

images/bearded_Dionysus.jpg
താ­ടി­യു­ള്ള ദി­യോ­നീ­സ­സ്സി­ന്റെ ചുമർ ചി­ത്രം (4-ാം നൂ­റ്റാ­ണ്ടു്).

ലോ­ക­ത്തി­ലെ മ­ത­ങ്ങ­ളിൽ­വ­ച്ചു് ഏ­റ്റ­വും പ്രാ­ചീ­ന­വും പിൽ­ക്കാ­ല മ­ത­ങ്ങ­ളിൽ ഒ­ന്നൊ­ഴി­യാ­തെ എ­ല്ലാ­റ്റി­നും വ­ഴി­തെ­ളി­ച്ച­തു­മാ­യ ശാ­ക്തേ­യ (അഥവാ മാ­ന്ത്രി­ക) മ­ത­ത്തി­ന്റെ പ്ര­വാ­ച­ക­രിൽ ഒ­രാ­ളു­ടെ ജീ­വ­ച­രി­ത്ര­മാ­ണു് മു­ക­ളിൽ സം­ഗ്ര­ഹി­ച്ചു വി­വ­രി­ച്ച ഗ്രീ­ക്ക് ഐ­തി­ഹ്യം ഉൾ­ക്കൊ­ള്ളു­ന്ന­തു്. ഈ മതം 6030 ബി. സി.-യിൽ സ്ഥാ­പി­ച്ച മ­ഹാ­വി­ഷ്ണു­വി­നും പി­ന്നീ­ടു­ണ്ടാ­യ അ­തി­ന്റെ പ്ര­വാ­ച­ക­രിൽ എ­ല്ലാ­വർ­ക്കും ഒ­ന്നു­പോ­ലെ ദി­യോ­നീ­സ­സ് എന്ന ബി­രു­ദം ഉ­ണ്ടാ­യി­രു­ന്നു. ദ­ണ്ഡ­ങ്ക­ര പൂർ­വ്വ­ബു­ദ്ധൻ എന്നു ബൗ­ദ്ധർ പേരു നൽ­കി­യി­ട്ടു­ള്ള മ­ഹാ­വി­ഷ്ണു സ്ഥാ­പി­ച്ച മ­ത­ത്തി­ന്റെ പിൽ­ക്കാ­ല പ്ര­വാ­ച­ക­രിൽ ഒ­രാ­ളാ­യ ദീ­പ­ങ്ക­ര­പൂർ­വ്വ­ബു­ദ്ധ­ന്റെ ച­രി­ത്ര­മാ­ണു് മു­ക­ളിൽ വി­വ­രി­ച്ചി­ട്ടു­ള്ള­തു്. 27 പൂർ­വ്വ­ബു­ദ്ധ­ന്മാർ ഉ­ള്ള­തിൽ ഒ­ന്നാ­മ­ത്ത­വൻ ദ­ണ്ഡ­ങ്ക­ര­നും നാ­ലാ­മ­ത്ത­വൻ ദീ­പ­ങ്ക­ര­നു­മാ­കു­ന്നു.

മെ­ഗാ­സ്ത­നി­സ് പ­റ­യു­ന്ന ദീ­യോ­നീ­സ­സ്സി­ന്റെ കാലം, ആ രാ­ജ­ദൂ­തൻ സ­മ­കാ­ലീ­ന ഭാ­ര­തീ­യ ഐ­തി­ഹ്യ­ങ്ങ­ളെ ആ­സ്പ­ദി­ച്ചു നൽ­കി­യി­ട്ടു­ള്ള കാ­ല­ക്ക­ണ­ക്കു­ക­ളിൽ നി­ന്നു ക­ല്പ­ഗ­ണി­തം മുഖേന നിർ­ണ്ണ­യി­ക്കു­വാൻ ക­ഴി­യും. ദി­യോ­നീ­സ­സ്സി­നും ച­ന്ദ്ര­ഗു­പ്ത­നും ഇ­ട­യ്ക്കു­ള്ള 153 നൃ­പ­ന്മാ­രു­ടെ വാ­ഴ്ച­ക്കാ­ല­മാ­യ 6042 വർഷം ഞാൻ ഒ­ന്നാം­ഭാ­ഗ­ത്തിൽ വി­വ­രി­ച്ചി­രു­ന്ന ശുക്ര-​സൂര്യഗ്രഹണത്തെ ആ­സ്പ­ദി­ച്ചു പ­ണ്ടു­നിർ­മ്മി­ച്ചി­രു­ന്ന 260 ദിവസം വീ­ത­മു­ള്ള, 6042 സ­പ്തർ­ഷി വർ­ഷ­മാ­കു­ന്നു. ഇ­ത്ത­രം 6042 വർഷം 4301 സാ­ധാ­ര­ണ വർ­ഷ­മാ­കു­ന്ന­താ­ണു്. ച­ന്ദ്ര­ഗു­പ്ത­മൗ­ര്യ­ന്റെ സിം­ഹാ­സ­നാ­രോ­ഹ­ണം 320 ബി. സി.-യിൽ ന­ട­ന്ന­തി­നാൽ ദി­യോ­നീ­സ­സ്സി­ന്റെ കാലം 4621 ബി. സി. എ­ന്ന­താ­യി­രി­ക്കു­ന്ന­താ­ണു്.

images/Agrigent_Heraklestempel.jpg
ഹെ­റാ­ക്ലി­സ്സി­ന്റെ ക്ഷേ­ത്രം, ഇ­റ്റ­ലി.

ഭാ­ര­തീ­യ­രു­ടെ സൃ­ഷ്ടി­കാ­ലം ക­ലി­വർ­ഷം 3101 ബി. സി.-​യ്ക്കു നൂ­റ്റി­ത്തൊ­ണ്ണൂ­റ്റൊൻ­പ­തു ല­ക്ഷ­ത്തി ഇ­രു­പ­തി­നാ­യി­രം വർഷം മു­മ്പാ­ണെ­ന്നു ഭാ­ര­തീ­യ ജ്യോ­തി­ശ്ശാ­സ്ത്ര­ജ്ഞർ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇതിലെ സൃ­ഷ്ടി­കാ­ലം ഇൻഡോ-​ഇറാനിയൻ ന­ര­വർ­ഗ്ഗ­ത്തിൽ നി­ന്നു ഭാ­ര­തീ­യർ വേർ­പി­രി­ഞ്ഞു് ഒരു പ്ര­ത്യേ­ക ജ­ന­ത­യാ­യ കാ­ല­മാ­കു­ന്നു. ഇതിലെ വർഷം എ­ന്ന­തി­നു് ഒരു വി­നാ­ഴി­ക­യെ­ന്ന അർ­ത്ഥ­മാ­ണു­ള്ള­തെ­ന്നും ത­ന്നി­മി­ത്തം ഭാ­ര­തീ­യ­രു­ടെ സൃ­ഷ്ടി­കാ­ലം 4599 ബി. സി. എ­ന്ന­താ­ണെ­ന്നും ഒ­ന്നാം ഭാ­ഗ­ത്തിൽ ഞാൻ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്നു. സൃ­ഷ്ടി­കാ­ല­ത്തു ഭാ­ര­തീ­യർ­ക്കു് ഒരു നൃപൻ ല­ഭി­ച്ചി­രി­ക്കു­മ­ല്ലോ. ഭാ­ര­തീ­യ­രു­ടെ ഇ­ട­യ്ക്കു രാ­ജാ­വും പു­രോ­ഹി­ത­നു­മാ­യി അ­ഭി­ഷേ­കം ചെ­യ്യ­പ്പെ­ട്ട ആ­ദ്യ­ത്തെ മ­നു­ഷ്യൻ പൃഥിൻ വൈ­ന്യൻ ആ­ണെ­ന്നു “ശതപഥ ബ്രാ­ഹ്മ­ണാ­ദി” വൈദിക കൃ­തി­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ത­ന്നി­മി­ത്തം ഇ­ദ്ദേ­ഹ­മാ­ണു് സൃ­ഷ്ടി­കാ­ല­മാ­യ 4599 ബി. സി.-യിലെ രാ­ജാ­വു് എന്നു സി­ദ്ധി­ക്കു­ന്നു. ഇ­ദ്ദേ­ഹ­ത്തി­നാ­ണു് മെ­ഗ­സ്ത­ന­സ്സ് സ്പർ­ത്തം­ബ­സ് എന്നു നാമം നൽ­കി­യി­രി­ക്കു­ന്ന­തും.

സൽ­ക്കാ­ര പ്രി­യ­ന്മാ­രാ­യ ഗ്രീ­ക്കു­കാർ സകാരം കൂ­ട്ടി­ച്ചേർ­ത്തു് പൃ­ഥു­വി­നു നൽ­കി­യി­ട്ടു­ള്ള നാ­മ­മാ­ണു് സ്പർ­ത്തം­ബ­സ് എ­ന്ന­തു്. പൃ­ഥു­അം­ഭ­സ്സ് എ­ന്ന­താ­ണു് ഇ­തി­ന്റെ ഭാ­ര­തീ­യ രൂപം. പൃഥു എന്ന ആ­ദി­നൃ­പൻ ഭാ­ര­തീ­യ പു­രാ­ണ­ങ്ങ­ളിൽ പ­റ­ഞ്ഞി­ട്ടു­ള്ള അം­ഭ­സ്സ് അഥവാ, സ­മു­ദ്ര (സി­ന്ധു) കു­ല­ത്തിൽ പെ­ട്ടി­രു­ന്ന­വ­നാ­യി­രു­ന്ന­തു നി­മി­ത്തം അ­ദ്ദേ­ഹ­ത്തി­നു പൃ­ഥു­അം­ഭ­സ്സ് എന്ന ബി­രു­ദം ല­ഭി­ച്ചു. ദേ­വ­ന്മാർ, അ­സു­ര­ന്മാർ, പി­തൃ­ക്കൾ, മ­നു­ഷ്യർ എന്നീ ന­ര­വർ­ഗ്ഗ­ക്കാർ­ക്കു പു­രാ­ണ­ങ്ങൾ അം­ഭ­സ്സു­കൾ എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്.

images/Skudrian_soldier.jpg
ത്രേ­സ് സൈ­നി­കൻ. സെർ­ക്സ­സ് I-​ന്റെ ശ­വ­കു­ടീ­ര­ത്തി­ലു­ള്ള റി­ലീ­ഫ് (ബി. സി. 480).

മ­ദ്യ­ദേ­വ­നാ­യ ദി­യോ­നീ­സ­സ്സി­നു മ­ദ്യ­ത്തി­ന്റെ ഗ്രീ­ക്കു പ­ര്യാ­യ­മാ­യ ഓ­യ്നോ­സ് എ­ന്ന­തിൽ നി­ന്നും ല­ത്തീൻ പ­ര്യാ­യ­മാ­യ വീതം എ­ന്ന­തിൽ നി­ന്നും വേനൻ എന്ന ബി­രു­ദം കി­ട്ടി­യി­രു­ന്നു. വേനൻ അഥവാ, വേണൻ എന്ന ഒരു സ്വർ­ഗ്ഗ­ഗാ­യ­ക­നെ ഋ­ഗ്വേ­ദ­സം­ഹി­ത­യിൽ പ്ര­സ്താ­വി­ച്ചി­ട്ടു­മു­ണ്ടു്. ശി­ഷ്യ­ത്തി­ക­ളെ പാ­ടു­വാ­നും ആ­ടു­വാ­നും പ­ഠി­പ്പി­ച്ച ദി­യോ­നീ­സ­സ്സും ഒരു ഗാ­യ­ക­നാ­യി­രി­ക്കു­മ­ല്ലോ. പൃഥിൻ വൈ­ന്യ­നെ­ന്ന­തി­ന്റെ അർ­ത്ഥം വേ­ന­പു­ത്രൻ പൃഥു എ­ന്ന­തു­മാ­കു­ന്നു.

ഭ­ദ്ര­ക­ല്പ­സൂ­ത്രം ”, “മ­ഹാ­പ­ധാ­ന­സു­ത്ത­ന്ത ” എന്നീ ബൗ­ദ്ധ­കൃ­തി­ക­ളിൽ നി­ന്നു ക­ല്പ­ഗ­ണി­ത­ത്തി­ന്റെ സ­ഹാ­യ­സ­ഹി­തം ഞാൻ 27 പൂർ­വ്വ­ബു­ദ്ധ­ന്മാ­രു­ടേ­യും കാ­ല­ങ്ങൾ നിർ­ണ്ണ­യി­ച്ചി­ടു­ണ്ടു്. ഗൗ­ത­മ­ബു­ദ്ധ­നുൾ­പ്പെ­ടെ ആകെ 28 ബു­ദ്ധ­ന്മാ­രു­ള്ള­തിൽ ആ­ദ്യ­ത്തെ 21 പേർ­ക്കു ദി­വ്യ­ബു­ദ്ധ­ന്മാ­രെ­ന്നും, ശേ­ഷി­ച്ച ഏ­ഴു­പേർ­ക്കു മാ­നു­ഷി­ക ബു­ദ്ധ­ന്മാ­രെ­ന്നും പേ­രു­ക­ളു­മു­ണ്ടു്. 6030–1475 ബി. സി. എന്ന കാ­ല­ത്തു് ദി­വ്യ­ബു­ദ്ധ­ന്മാ­രും, 1475–461 ബി. സി. എന്ന കാ­ല­ത്തു മാ­നു­ഷി­ക ബു­ദ്ധ­ന്മാ­രും ജീ­വി­ച്ചി­രു­ന്നു.

images/Stater_Zeus_Lampsacus_CdM.jpg
ഗ്രീ­ക്ക് സ്വർ­ണ്ണ­നാ­ണ­യ­ത്തി­ലു­ള്ള സെ­യു­സ്സി­ന്റെ ചി­ത്രം. ബി. സി. 360–340 കാ­ല­ഘ­ട്ടം.

ഒരു ക­ല്പ­ത്തി­ന്റെ കൃത, ത്രേ­താ, ദ്വാ­പ­ര, കലി എന്നീ നാലു് അ­സ­മ­ങ്ങ­ളാ­യ യു­ഗ­ങ്ങ­ളിൽ ഓ­രോ­ന്നി­ലും ഓരോ ബു­ദ്ധൻ വീതം അ­വ­ത­രി­ക്കും. ക­ല്പ­കാ­ല­ത്തി­ന്റെ പ­ത്തി­ലൊ­രം­ശ­മാ­യ ക­ലി­യു­ഗ­ത്തി­ന്റെ ര­ണ്ടി­ര­ട്ടി­ക്കാ­ലം ദ്വാ­പ­ര­ത്തി­ലും, മൂ­ന്നി­ര­ട്ടി ത്രേ­താ­യു­ഗ­ത്തി­ലും, നാ­രി­ല­ര­ട്ടി കൃ­ത­യു­ഗ­ത്തി­ലും ഉ­ണ്ടാ­യി­രി­ക്കും. ആ­ദി­ക­ല്പം 6030–4608 ബി. സി. എന്ന കാ­ല­ത്തു് നി­ല­നി­ന്നി­രു­ന്നു. ഇതിലെ ക­ലി­യു­ഗ­മാ­യ 4790–4608 ബി. സി. എ­ന്ന­തി­ലെ ബു­ദ്ധ­നാ­ണു് ദീ­പ­ങ്ക­രൻ, അഥവാ, ദി­യോ­നീ­സ­സ്, മെ­ഗ­സ്ത­നാ­സ് ദി­യോ­നീ­സ­സ്സി­നു നൽ­കി­യി­ട്ടു­ള്ള കാ­ല­മാ­യ 4621 ബി. സി. ഈ ക­ലി­യു­ഗ­ത്തി­ന­ക­ത്തു വ­രു­ന്നു­ണ്ട­ല്ലോ. 6030–4608 ബി. സി. എന്ന കാ­ല­ത്തെ 1422 സാ­ധാ­ര­ണ വർഷം 260 ദിവസം വീ­ത­മു­ള്ള ര­ണ്ടാ­യി­രം സ­പ്തർ­ഷി വർ­ഷ­ത്തി­നു തു­ല്യ­വു­മാ­കു­ന്നു.

ലോ­ക­ത്തി­ന്റെ ചെ­റു­പ്പ­കാ­ല­ത്തു് ക­ല്പ­ങ്ങൾ ദീർ­ഘി­ച്ചി­രു­ന്നു എന്ന ആശയം ജൈ­ന­രു­ടെ “ക­ല്പ­സൂ­ത്ര”ത്തിൽ പൊ­ന്തി­നിൽ­ക്കു­ന്നു. “സദ്ധർ പു­ണ്ഡ­രീ­ക” മു­ത­ലാ­യ ബൗ­ദ്ധ­മ­ത കൃ­തി­ക­ളു­ടേ­യും കഥ ഇ­തു­ത­ന്നെ­യാ­കു­ന്നു. പ്ര­സ്തു­ത ഒ­ന്നാം ക­ല്പ­ത്തി­നു­ശേ­ഷം ര­ണ്ടു­മു­തൽ­ക്കു ആ­റു­വ­രെ­യു­ള്ള ക­ല്പ­ങ്ങ­ളിൽ ഓ­രോ­ന്നി­ലും ഒ­ന്നാം ക­ല്പ­ത്തി­ന്റെ പകുതി വർ­ഷ­ങ്ങൾ മാ­ത്ര­മേ അ­ട­ങ്ങി­യി­രു­ന്നു­ള്ളു. അ­താ­യ­തു്, ഇവ ഓ­രോ­ന്നി­ലും 711 സാ­ധാ­ര­ണ വർഷം, അഥവാ, ആയിരം സ­പ്തർ­ഷി­വർ­ഷം ഉ­ണ്ടാ­യി­രു­ന്നു. 21-ാം ദി­വ്യ­ബു­ദ്ധൻ പു­ഷ്യ­ന്റെ യുഗം 1760–1475 ബി. സി. എ­ന്ന­താ­ണു­താ­നും.

images/Getty_Villa.jpg
സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്ന സെ­യു­സ്സ് (ഗ്രീ­ക്ക്, ബി. സി. 100).

പി­ന്നീ­ടു­ള്ള ആയിരം വർ­ഷ­ക്കാ­ല­മാ­യ 1475–475 ബി. സി. എ­ന്ന­തി­നെ അ­ഞ്ഞൂ­റു വർഷം വീ­ത­മു­ള്ള രണ്ടു ക­ല്പ­ങ്ങ­ളാ­യി ഭാ­ഗി­ച്ചി­രു­ന്നു. ഇവയിൽ 1475–975 ബി. സി. എന്ന കാ­ല­ത്തെ ആ­ദ്യ­ക­ല്പ­ത്തി­ന്റെ നാ­ലു­യു­ഗ­ങ്ങ­ളിൽ, യ­ഥാ­ക്ര­മം, വി­പ­ശ്ചി­ത­ദ്, ശിഖി, വൃഷഭൻ, ക­കു­ത്സ­ന്ദൻ എന്ന നാലു മാ­നു­ഷി­ക പൂർ­വ്വ­ബു­ദ്ധ­ന്മാർ ജീ­വി­ച്ചി­രു­ന്നി­രു­ന്നു. 975–475 ബി. സി. എന്ന കാ­ല­ത്തെ ര­ണ്ടാം ക­ല്പ­ത്തി­ന്റെ കൃ­ത­യു­ഗ­ത്തി­ലെ ബു­ദ്ധൻ ക­ന­ക­മു­നി­യും, ത്രേ­താ­യു­ഗ­ത്തി­ലെ ബു­ദ്ധൻ കാ­ശ്യ­പ­നും, ദ്വാ­പ­ര­ക­ലി­യു­ഗ­ങ്ങ­ളി­ലെ ബു­ദ്ധൻ ഗൌ­ത­മ­നു­മാ­കു­ന്നു. 475 ബി. സി. ക­ഴി­ഞ്ഞു് 14 വർഷം കൂടി (461 ബി. സി. വരെ) ഗൗതമൻ ജീ­വി­ച്ചി­രു­ന്നു. കാ­ശ്യ­പ­ബു­ദ്ധ­ന്റെ (775–625 ബി. സി.) സ­മ­കാ­ലീ­ന­നാ­യി ബൗദ്ധ ഐ­തി­ഹ്യം പ­റ­ഞ്ഞി­ട്ടു­ള്ള വാ­രാ­ണ­സി­യി­ലെ (ചം­ബ­യി­ലെ) രാ­ജാ­വു് കീകി പ്ര­മ­ഗ­ധ­യി­ലെ ര­ണ്ടാം ശി­ശു­നാ­ഗ­വം­ശ­നൃ­പ­നാ­യ കാ­ക­വർ­ണ്ണൻ (709–673 ബി. സി.) ആ­കു­ന്നു. കീകി എന്ന പ­ദ­ത്തി­നു കാ­ട്ടു­കാ­ക്ക എ­ന്നു് അർ­ത്ഥ­മു­ണ്ടു്.

തി­ബ­ത്തി­ലേ­യും മം­ഗോ­ളി­യാ­യി­ലേ­യും ബൗദ്ധ ഐ­തി­ഹ്യ­ങ്ങ­ളി­ലും ക­ല്പ­ങ്ങ­ളി­ലു­ള്ള ബു­ദ്ധാ­വ­താ­ര ആശയം കാണാം. ഉ­ദാ­ഹ­ര­ണ­മാ­യി, ഗൗ­ത­മ­ബു­ദ്ധ­ന്റെ പ­രി­നിർ­വ്വാ­ണ­കാ­ല­മാ­യ 461 ബി. സി.യിൽ നി­ന്നു 1900 വർ­ഷ­ത്തെ ഒരു കല്പം തി­ക­യു­ന്ന 1439 എ. ഡി.-​യിലാണു് തി­ബ­ത്തി­ലെ ഒ­ന്നാ­മ­ത്തെ ദലൈ ലാ­മ­യാ­യ ഗേ-​ദൻ-ദുപ് സ്ഥാ­നാ­രോ­ഹ­ണം ചെ­യ്ത­തു്.

ദീ­പ­ങ്ക­ര­ബു­ദ്ധ­നാ­യ ദി­യോ­നീ­സ­സ്സി­ന്റെ കാ­ല­ത്തു് ഭാ­ര­തീ­യ­രു­ടെ പൂർ­വ്വി­കർ ശ­ശ­ദ്വീ­പ്, ശെശ്-​കു, സ­മു­ദ്ര­ദേ­ശം, സി­ന്ധു­ദേ­ശം, ഹി­ന്ദു­ദേ­ശം (ഇ­ന്ത്യാ), ഏലാം (ദേ­വ­ലോ­കം), ഹെ­ല്ലാ­സ് എ­ന്നി­ത്യാ­ദി പല നാ­മ­ങ്ങ­ളും പല ഭാ­ഷ­ക­ളി­ലു­മാ­യി വ­ഹി­ച്ചി­രു­ന്ന പാ­ശ്ചാ­ത്യ പേർ­സ്യ­യി­ലാ­ണു് നി­വ­സി­ച്ചി­രു­ന്ന­തു്. പ്രാ­ചീ­ന ഗ്രീ­ക്കു­കാർ ത­ങ്ങ­ളു­ടെ രാ­ജ്യ­ത്തി­നു് ഹെ­ല്ലാ­സ് എന്ന നാമം നൽ­കി­യി­രു­ന്നു. എൽ-​അസു എ­ന്ന­തി­ന്റെ ഒരു രൂ­പ­ഭേ­ദ­മ­ത്രെ ഇതു്. എൽ എ­ന്ന­തി­നു് സെ­മൈ­റ്റ് ഭാ­ഷ­ക­ളിൽ ദേവൻ എ­ന്നും അർ­ത്ഥ­മു­ണ്ടു്. അ­തു­കൊ­ണ്ടു് ഹെ­ല്ലാ­സ് എ­ന്ന­തി­ന്റെ അർ­ത്ഥം ദേ­വ­ലോ­ക­മാ­യ സ­മു­ദ്ര­ദേ­ശം എ­ന്ന­താ­യി­രി­ക്കും.

images/Maschera_di_Papposileno.jpg
ശി­ലേ­നി­യു­ടെ മു­ഖാ­വ­ര­ണം. ഒ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ പ­കു­തി­യിൽ നി­ന്നു­ള്ള­തു്.

ദി­യോ­നീ­സ­സ്സി­നെ മു­ല­കൊ­ടു­ത്തു വ­ളർ­ത്തി­യ അ­പ്സ­ര­സ്സു­ക­ളു­ടെ ഗ്രാ­മ­മാ­യ നീസ കാബൂൾ ന­ദി­യു­ടെ ഒരു ഉത്തര പോ­ഷ­ക­ന­ദി­യാ­യ കു­നാ­റി­ന്റെ തീ­ര­ത്തു സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നു­ള്ള അ­വി­ട­ത്തെ ജ­ന­ങ്ങ­ളു­ടെ വി­ശ്വാ­സം അ­ല­ക്സാ­ണ്ടർ മ­ഹാ­ന്റെ ഏഷ്യാ ആ­ക്ര­മ­ണ ച­രി­ത്ര­കാ­ര­രാ­യ ഗ്രീ­ക്കു­കാർ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. കാബൂൾ ന­ദീ­തീ­ര­ത്തെ പു­രാ­ത­ന ഗ്രാ­മ­മാ­യ ന­ഗ­ര­ഹ­ര­യ്ക്കു് ടോളമി ദി­യോ­നീ­സ­സ്സി­ന്റെ നഗരം (ദിയോനീസോ-​പോളീസ്) എന്നു പേ­രി­ടു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഹി­യ്യുൻ­സ്യാ­ങി­ന്റെ ജീ­വ­ച­രി­ത്ര­കാ­ര­നാ­യ ചീന ഗ്ര­ന്ഥ­കാ­രൻ ദീ­പ­ങ്ക­ര­ബു­ദ്ധ­ന്റെ നഗരം എ­ന്നാ­ണു് ന­ഗ­ര­ഹ­ര­യ്ക്കു നാമം നൽ­കി­യി­രി­ക്കു­ന്ന­തു്. മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­തു പോലെ ദി­യോ­നീ­സ­സ്സും ദീ­പ­ങ്ക­ര­നും ഒരേ ഒ­രാ­ളാ­ണെ­ന്നു് ഇതു സ്ഥാ­പി­യ്ക്കു­ന്നു­ണ്ടു്.

ദി­യോ­നീ­സ­സ്സി­ന്റെ ശി­ഷ്യ­വർ­ഗ്ഗ­ത്തി­നു് ഗ്രീ­ക്കു­കാർ സ­ത്ത­യർ­സ് (സത്യർ) എ­ന്നും ശി­ലേ­നി എ­ന്നും പേ­രി­ട്ടി­ട്ടു­ണ്ടു്. ആ­ദി­യു­ഗ­ത്തി­നു ഭാ­ര­തീ­യർ നൽ­കി­യി­ട്ടു­ള്ള നാമം സ­ത്യ­യു­ഗം (സ­ത്യ­വർ­ഗ്ഗ­ത്തി­ന്റെ യുഗം) എ­ന്ന­താ­ണ­ല്ലോ. ശി­ലാ­നി എന്ന പേ­രു­ള്ള ഒരു കൽദയൻ വർ­ഗ്ഗ­ശാ­ഖ ക്രി­സ്ത്വ­ബ്ദ­ത്തി­നു് ഒരു നാ­ല­ഞ്ചു­ശ­ത­ക­ങ്ങൾ­ക്കു മു­മ്പു് പ­ശ്ചി­മ­പേർ­സ്യ­യിൽ പാർ­ത്തി­രു­ന്നു എ­ന്നു് ബാ­ബി­ലോ­ണി­യാ ച­രി­ത്ര­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. ശി­ലാ­ദ­പു­ത്രൻ ന­ന്ദി­കേ­ശ്വ­രൻ എന്ന അ­സു­ര­നെ വാ­മ­ന­പു­രാ­ണ­ത്തിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. ഗ്രീ­ക്കു­കാർ­ക്കു ലയോയ് എന്ന പേ­രു­ണ്ടാ­യി­രു­ന്ന­തു് ഫ്രേ­സർ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്നു. ശില (ക­ല്ലു്) എ­ന്നു് അർ­ത്ഥ­മു­ള്ള ലാസ് എന്ന ഗ്രീ­ക്കു­പ­ദ­ത്തിൽ നി­ന്നാ­ണു് ഇതു് ഉ­ത്ഭ­വി­ച്ച­തു്. ത­ന്നി­മി­ത്തം ശി­ലാ­ദ­രും ല­യോ­യി­യും ആ­ദി­യിൽ ഒരേ ഒരു വർ­ഗ്ഗ­ക്കാർ ആ­യി­രു­ന്നി­രി­ക്ക­ണം. പ­ഞ്ചാ­ബിൽ പാർ­ത്തി­രു­ന്ന ഒരു ശി­ലാ­ദ­വർ­ഗ്ഗ­ത്തെ അ­വി­ട­ത്തെ ശാ­സ­ന­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­മു­ണ്ടു്. ഈ വ­സ്തു­ത­ക­ളെ­ല്ലാം പ­ശ്ചി­മ­പേർ­സ്യ­യിൽ നി­ന്നു് ഇ­ന്ത്യ­യി­ലേ­ക്കു പ­ണ്ടു് ഒരു കു­ടി­യേ­റി­പ്പാർ­പ്പു­ണ്ടാ­യി­രു­ന്നു എ­ന്നു് സൂ­ചി­പ്പി­ക്കു­ന്നു.

images/Silver_tetradrachm_reverse.jpg
ശി­ലേ­നി­യു­ടെ രൂപം ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്ന ഗ്രീ­ക്ക് വെ­ള്ളി നാണയം (ബി. സി. 461–450).

ബി. സി. മൂ­ന്നാം ശ­ത­ക­ത്തി­ലെ കൽദയൻ ച­രി­ത്ര­കാ­രൻ ബ­രോ­സ­സ് 3101 ബി. സി.-യിലെ ബാ­ബി­ലോ­ണി­യ പ്ര­ള­യ­ത്തി­നു മു­മ്പു­ള്ള പത്തു രാ­ജാ­ക്ക­ന്മാർ (മ­നു­ക്കൾ) വാഴാൻ തു­ട­ങ്ങു­ന്ന­തി­നു മു­മ്പു് ആറു നൃ­പ­ന്മാർ (മ­നു­ക്കൾ) ബാ­ബി­ലോ­ണി­യ­യിൽ നാ­ടു­വാ­ണി­രു­ന്നു എന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഈ ആറു നൃ­പ­ന്മാ­രിൽ ഒ­ന്നാ­മൻ ഒ­വാ­ന്നെ­സ്സ് മി­സാ­റു­സ് (മി­സ്ര­യിം സ്വ­ദേ­ശി­യാ­യ വേനൻ) എന്ന നാമം വ­ഹി­ച്ചി­രു­ന്നു­വെ­ന്നു് ബെ­റോ­സ­സ്സി­ന്റെ വി­വ­ര­ണ­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. മി­സ്ര­യീം എ­ന്ന­തു് ഈ­ജി­പ്തി­ന്റെ ഒരു പ­ര്യാ­യ­മാ­കു­ന്നു. കി­ഴ­ക്കൻ അ­റേ­ബ്യ­യ്ക്കു ച­രി­ത്രാ­തീ­ത­കാ­ല­ത്തു് മി­സ്ര­യിം അഥവാ ഈ­ജി­പ്ത് എന്ന പേ­രു­ണ്ടാ­യി­രു­ന്നു. ഈ മി­സ്ര­യീ­മി­നെ­യാ­ണു് ബെ­റോ­സ­സ്സ് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തു്. ഒ­വാ­ന്നെ­സ്സ് മി­സാ­റു­സ് 4962 ബി. സി.-യിൽ നാ­ടു­വാ­ഴാൻ തു­ട­ങ്ങി­യെ­ന്നു് ബേ­രോ­സ­സ് നൽ­കി­യി­ട്ടു­ള്ള കാ­ല­ക്ക­ണ­ക്കു­ക­ളിൽ നി­ന്നു് ക­ല്പ­ഗ­ണി­തം മുഖേന ഞാൻ നിർ­ണ്ണ­യി­ച്ചി­ട്ടു­ണ്ടു്. ഇ­പ്ര­കാ­രം ഇ­ന്ത്യ­യിൽ കു­ടി­യേ­റി­പ്പാർ­ത്ത പ­ശ്ചി­മ പേർ­സ്യ­ക്കാ­രും ബാ­ബി­ലോ­ണി­യ­ക്കാ­രും ഈ ദേ­ശ­ങ്ങ­ളി­ലേ­യ്ക്കു പോ­യ­തു് അ­റേ­ബ്യ­യിൽ നി­ന്നാ­ണെ­ന്നു സി­ദ്ധി­യ്ക്കു­ന്നു.

ഹെ­റാ­ക്ലി­സ്സും പാ­ണ്ഡ്യ­യും

അ­ശ്വ­ത്തെ ആ­ദ്യ­മാ­യി ഇ­ണ­ക്കി ഉ­പ­യോ­ഗി­ച്ച­തു നി­മി­ത്തം മ­ഹാ­വി­ഷ്ണു­വി­നു അ­ശ്വ­പ­തി, അഥവാ ഹ­രി­പ­തി എന്ന ബി­രു­ദം ല­ഭി­ച്ചു. ഹ­രി­പ­തി­യെ­ന്ന­തിൽ നി­ന്നു­ത്ഭ­വി­ച്ച ഒരു ഗ്രീ­ക്ക് പ­ദ­മാ­ണു് ഹെ­റാ­ക്ലി­സ്സ് (ഹെർ­കു­ലീ­സ്) എ­ന്ന­തു്. അ­ശ്വ­കു­ല­ക്കാ­രൻ, ഹ­രി­കു­ല­ക്കാ­രൻ എ­ന്ന­ത്രേ ഇ­തി­ന്റെ അർ­ത്ഥം. മ­ഹാ­വി­ഷ്ണു­വി­നും പ­ര­ശു­രാ­മ­ഗ­ണ­പ­തി­യ്ക്കും ഹെർ­ക്കു­ലീ­സ് എന്ന ബി­രു­ദ­മു­ണ്ടാ­യി­രു­ന്നു. പ­ര­ശു­രാ­മ­ഗ­ണ­പ­തി, അഥവാ ഈ­ജി­പ്തു­കാ­രു­ടെ ഹോരസ്, 5626–5550 ബി. സി. എന്ന കാ­ല­ത്തെ മ­നു­വാ­ണെ­ന്നു് ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­തി­നാൽ, മെ­ഗ­സ്ത­ന­സ്സ് പ­റ­യു­ന്ന ഹെ­റാ­ക്ലി­സ്സ് അല്ല പ­ര­ശു­രാ­മ­ഗ­ണേ­ശ­മ­നു. ഹെർ­ക്കു­ലീ­സ്സു­കാർ­ക്കു ഭാ­ര­തീ­യർ കൽ­ക്കി­കൾ എന്ന നാ­മ­വും നൽ­കി­യി­ട്ടു­ണ്ടു്. വെ­ള്ള­ക്കു­തി­ര­യെ­ന്നു് അർ­ത്ഥ­മു­ള്ള കൽ­ക്കി എ­ന്ന­തി­ന്റെ ഒരു രൂ­പ­ഭേ­ദ­മാ­ണു് കൽ­ക്കി എ­ന്ന­തു്. കൽ­ക്കി­കൾ വെ­ളു­ത്ത കു­തി­ര­ക­ളിൽ കയറി സ­ഞ്ച­രി­ച്ചി­രു­ന്നു എ­ന്നാ­ണു് ഐ­തി­ഹ്യം. കൽ­ക്കി­കൾ ക­ല്പ­സ­ന്ധി­ക­ളിൽ ജ­നി­ച്ചു് പുതിയ ധർ­മ്മ­ങ്ങൾ സ്ഥാ­പി­ക്കു­മെ­ന്നും പു­രാ­ണ­ങ്ങ­ളിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു.

സൃ­ഷ്ടി മു­തൽ­ക്കു ലോകം ആ­റാ­യി­രം കൊ­ല്ലം നി­ല­നിൽ­ക്കും എ­ന്നൊ­രു വി­ശ്വാ­സം പ്രാ­ചീ­ന­കാ­ല­ത്തു് ലോ­ക­മൊ­ട്ടു­ക്കു പ്ര­ച­രി­ച്ചി­രു­ന്നു. ഒരു ധർ­മ്മം, ഒരു മതം, ആ­റാ­യി­രം കൊ­ല്ലം നി­ല­നിൽ­ക്കു­മെ­ന്നാ­ണു് ഇ­തി­ന്റെ അർ­ത്ഥം. ഇതു തു­ട­ങ്ങു­ന്ന കാ­ല­ത്തെ­പ്പ­റ്റി­യും, ഈ ആ­റാ­യി­രം വർ­ഷ­ങ്ങൾ പ­ണ്ടു­ണ്ടാ­യി­രു­ന്ന പലതരം വർ­ഷ­ങ്ങ­ളിൽ ഏ­താ­ണു് എ­ന്നു­ള്ള­തി­നെ­പ്പ­റ്റി­യും പ­ണ്ടു­ള്ള­വ­രു­ടെ ഇ­ട­യ്ക്കു് അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു.

പ്രാ­ചീ­ന ഈ­ജി­പ്തു­കാർ ഈ ആ­റാ­യി­രം കൊ­ല്ല­ങ്ങ­ളു­ടെ ഒ­ന്നാം ദി­വ്യം­ശ­നൃ­പൻ “നും” (മ­ഹാ­വി­ഷ്ണു) എന്ന മ­നു­വി­ന്റെ വാ­ഴ്ചാ­രം­ഭ­കാ­ല­മാ­യ 6030 ബി. സി.-യിൽ നി­ന്നു തു­ട­ങ്ങു­ക­യും, ഈ വർ­ഷ­ങ്ങ­ളെ സാ­ധാ­ര­ണ സൗ­ര­വർ­ഷ­ങ്ങ­ളാ­യി പ­രി­ഗ­ണി­യ്ക്കു­ക­യും ചെ­യ്തി­രു­ന്നു. ന­മ്മിൽ നി­ന്നു് ആയിരം സൗ­ര­വർ­ഷം ക­ഴി­യു­ന്ന 30 ബി. സി.-​യിലാണു് ഒ­ടു­വി­ല­ത്തെ ഈ­ജി­പ്ത് റാണി സു­പ്ര­സി­ദ്ധ­യാ­യ ക്ലി­യോ­പാ­ത്രാ പാ­മ്പി­നെ­ക്കൊ­ണ്ടു സ്വയം ക­ടി­പ്പി­ച്ചു് ആ­ത്മ­ഹ­ത്യ ചെ­യ്ത­തു്.

images/Horuselder.jpg
ഹോ­ര­സി­ന്റെ ശി­ല്പം.

6030 ബി. സി.-​യിലാണു് പ്രാ­ചീ­ന അ­റ­ബി­ക­ളും ഈ ആ­റാ­യി­രം സൗര വർഷം തു­ട­ങ്ങി­യി­രു­ന്ന­തു് എ­ന്നു് എ. ഡി. പ­തി­നൊ­ന്നാം ശ­ത­ക­ത്തി­ലെ ഒ­മർ­ഖ­യ്യാ­മി­ന്റെ “റു­ബാ­യ്യാ­ത്ത്” എന്ന സു­പ്ര­സി­ദ്ധ­മാ­യ കൃ­തി­യിൽ നി­ന്നു് ചുവടെ ഉ­ദ്ധ­രി­യ്ക്കു­ന്ന ശ്ലോ­കം സ്ഥാ­പി­ക്കു­ന്നു­ണ്ടു്.

“ഭാ­വി­ഭ­യം, ഭൂ­ത­ശോ­ക­മ­ദ്യ­സം­ഹ­രി­യ്ക്കും മദ്യ-

ഭാജനം ഹാ! നി­റ­ച്ചാ­ലും നീ­യോ­മ­ലാ­ളേ!

നാളെ! എ­ന്തി­നി­ന്ന­ല­ത്തെ

സ­പ്ത­വർ­ഷ­സ­ഹ­സ്ര­ത്തിൽ

നാളെ ഞാനും വി­ല­യി­ച്ചു പോ­ക­യ­ല്ല­ല്ലീ”

മ­റ്റൊ­രു കൂ­ട്ടർ ഈ ആ­റാ­യി­രം വർ­ഷ­ത്തെ 260 ദിവസം വീ­ത­മു­ള്ള സ­പ്തർ­ഷി വർ­ഷ­മാ­ക്കി ക­ണ­ക്കു­കൂ­ട്ടി­യി­രു­ന്നു. ആ­റാ­യി­രം സ­പ്തർ­ഷി വർഷം 4271 സാ­ധാ­ര­ണ സൗ­ര­വർ­ഷ­ത്തി­നു തു­ല്യ­മാ­ണു്. ബൈ­ബി­ളി­ലെ ആ­ദ­മി­നും (4271 ബി. സി.), ക്രി­സ്തു­വി­നും (1 എ. ഡി.) 4271 സാ­ധാ­ര­ണ വർ­ഷ­ത്തെ അ­ന്ത­ര­മു­ണ്ടു്. ഈ സ­പ്തർ­ഷി വർഷം തന്നെ പാർ­സി­ക­ളും ത­ങ്ങ­ളു­ടെ പു­രാ­ണ­ങ്ങ­ളിൽ അ­യ­ന­ങ്ങ­ളാ­ക്കി ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഇ­വ­യി­ലെ പ­ന്തീ­രാ­യി­രം വർഷം പ­ന്തീ­രാ­യി­രം സ­പ്തർ­ഷി അ­യ­ന­ങ്ങൾ (അർ­ദ്ധ­വർ­ഷ­ങ്ങൾ) ആ­കു­ന്നു. പക്ഷേ, പാർ­സി­കൾ ഈ പ­ന്തീ­രാ­യി­രം സ­പ്തർ­ഷി അ­യ­ന­ങ്ങൾ (ആ­റാ­യി­രം സ­പ്തർ­ഷി വർ­ഷ­ങ്ങൾ) തു­ട­ങ്ങു­ന്ന­തു് ഇൻഡോ-​ഇരാന്യരുടെ പൂർ­വ്വി­ക­രാ­യ ഉപദേവ (അഥവാ മ­നു­ഷ്യ) വർ­ഗ്ഗ­ത്തി­ന്റെ സൃ­ഷ്ടി­കാ­ല­മാ­യ 5298 ബി. സി.-യിൽ നി­ന്നാ­കു­ന്നു. ആ­റാ­യി­രം സ­പ്തർ­ഷി­വർ­ഷം ബാ­ബി­ലോ­ണി­യ­ക്കാർ 4962 ബി. സി.-​യിലും, ചീനർ 4965 ബി. സി.-​യിലും തു­ട­ങ്ങു­ക­യും ചെ­യ്തി­രു­ന്നു.

പ്ര­സ്തു­ത 4271 സാ­ധാ­ര­ണ­വർ­ഷ­ത്തെ മ­ഹാ­വി­ഷ്ണു­വി­ന്റെ കാ­ല­മാ­യ 6030 ബി. സി.-യിൽ തു­ട­ങ്ങി, ഈ “മ­ഹാ­യു­ഗ”ത്തെ രണ്ടു ക­ല്പ­ങ്ങ­ളും ര­ണ്ടു­ക­ല്പ സ­ന്ധി­ക­ളും ഒരു കൃ­ത­യു­ഗ­വും ആയി ഭാ­ഗി­ക്കു­ന്ന ഒരു ഗണിത പ­ദ്ധ­തി ക­ല്പ­ഗ­ണി­ത­ത്തി­ലെ മ­നു­ഷ്യ­വർ­ഷ­ങ്ങൾ (സ്ഥ­ല­വർ­ഷ­ങ്ങൾ) ഉ­പ­യോ­ഗി­ച്ചു് “സൂ­ര്യ­സി­ദ്ധാ­ന്ത”ത്തിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഇതിൽ ഓരോ ക­ല്പ­ത്തി­നും വാ­സ്ത­വ­ത്തിൽ 1708 സൗ­ര­വർ­ഷം വീ­ത­മാ­ണു് നൽ­കി­യി­രി­ക്കു­ന്ന­തു്. ഇതു് 122 സൗ­ര­വർ­ഷം വീ­ത­മു­ള്ള 14 ശുക്ര-​സൂര്യഗ്രഹണാന്തര കാ­ല­മാ­കു­ന്നു. ഓരോ ക­ല്പ­ത്തി­ന്റേ­യും പ­ത്തി­ലൊ­ന്നാ­ണു് ക­ല്പ­സ­ന്ധി. 1708 വർ­ഷ­മ­ട­ങ്ങി­യ കൽ­പ­ത്തി­ന്റെ കൃ­ത­യു­ഗ­മാ­യ 684 വർ­ഷ­മാ­ണു് ഈ പ­ദ്ധ­തി­യി­ലെ ഒ­ടു­വിൽ വ­രു­ന്ന കൃ­ത­യു­ഗം. ഇ­ത­നു­സ­രി­ച്ചു് ഈ വി­ഭ­ജ­നം ചുവടെ ചേർ­ക്കു­ന്നു.

I. ഒ­ന്നാം കല്പം = 6030–4322 ബി. സി. (1708 വർഷം)

II. ക­ല്പ­സ­ന്ധി = 4322–4237 ബി. സി. (85 വർഷം)

(ക­ല്പ­സ­ന്ധി­യാ­യ 170 വർ­ഷ­ത്തി­ന്റെ പ­കു­തി­യാ­യ 85 വർ­ഷ­മാ­ണു് ഒ­ന്നാ­മ­ത്തെ ക­ല്പ­സ­ന്ധി.)

III. ര­ണ്ടാം­ക­ല്പം = 4237–2529 ബി. സി. (1708 വർഷം)

IV. ക­ല്പ­സ­ന്ധി = 2529–2444 ബി. സി. (85 വർഷം)

V. കൃ­ത­യു­ഗം = 2444–1760 ബി. സി. (684 വർഷം)

മെ­ഗാ­സ്ത­ന­സ് പ­റ­ഞ്ഞി­ട്ടു­ള്ള ഹെ­റാ­ക്ലി­സ്സ് (കൽ­ക്കി) ജീ­വി­ച്ചി­രു­ന്ന­തു് ഒ­ന്നാം ക­ല്പ­ത്തി­ന്റെ ക­ല്പ­സ­ന്ധി­യാ­യ 4322–4237 ബി. സി. എന്ന കാ­ല­ത്താ­യി­രു­ന്നു. ഈ ഹെ­റാ­ക്ലി­സ്സ് ദി­യോ­നീ­സ­സ്സി­ന്റെ കാ­ല­മാ­യ 4621 ബി. സി.-യിൽ നി­ന്നു് 15-​ാമത്ത ത­ല­മു­റ­ക്കാ­ര­നാ­ണെ­ന്നു് മെ­ഗാ­സ്ത­ന­സ് വി­വ­രി­ച്ചി­ട്ടു­ള­ള­തു് ഇ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്തു­ത 4322–4237 ബി. സി. എന്ന കാ­ല­ത്തോ­ടു യോ­ജി­ക്കു­ന്ന­താ­ണു്. ഒരു ത­ല­മു­റ­ക്കാ­ര­നു ശ­രാ­ശ­രി 20 വർ­ഷ­ത്തെ ഭ­ര­ണ­കാ­ലം കൊ­ടു­ക്കു­ന്ന­തു് സം­ഭാ­വ്യ­മാ­യി­രി­ക്കും.

ഈ ഹെർ­ക്കു­ലീ­സി­നു (കൽ­ക്കി­യ്ക്കു) ബൗ­ദ്ധർ നൽ­കി­യി­ട്ടു­ള്ള നാമം പൂർ­വ്വ­ബു­ദ്ധൻ മംഗലൻ എ­ന്നാ­കു­ന്നു. മു­ക­ളിൽ വി­വ­രി­ച്ചി­രു­ന്ന ബൗ­ദ്ധ­രു­ടെ പൂർ­വ്വ­ബു­ദ്ധ­പ­ദ്ധ­തി അ­നു­സ­രി­ച്ചു് അ­വ­രു­ടെ ആ­ദ്യ­ത്തെ എട്ടു ദി­വ്യ­ബു­ദ്ധ­ന്മാ­രു­ടെ പേ­രു­ക­ളും ഇവർ ബു­ദ്ധ­ന്മാ­രാ­യി­രു­ന്ന യു­ഗ­ങ്ങ­ളു­ടെ കാ­ല­ങ്ങ­ളും ചുവടെ ചേർ­ക്കു­ന്നു.

I. “ഒ­ന്നാം കല്പം”. 6030–4608 ബി. സി. (1422 വർഷം)

ബു­ദ്ധ­ന്മാർ:

1. ദ­ണ്ഡ­ങ്ക­രൻ—കൃ­ത­യു­ഗം = 6030–5461 ബി. സി. (569 വർഷം)

2. മേ­ധ­ങ്ക­രൻ—ത്രേ­താ­യു­ഗം = 5461–5034 ബി. സി. (427 വർഷം)

3. ച­ര­ണ­ങ്ക­രൻ—ദ്വാ­പ­ര­യു­ഗം = 5034–4750 ബി. സി. (284 വർഷം)

4 ദീ­പ­ങ്ക­രൻ—ക­ലി­യു­ഗം = 4750–4608 ബി. സി. (142 വർഷം)

II. “ര­ണ്ടാം കല്പം”

ബു­ദ്ധ­ന്മാർ:

5. കൗ­ണ്ഡി­ന്യൻ—കൃ­ത­യു­ഗം = 4608–4323 ബി. സി. (285 വർഷം)

6. മംഗലൻ—ത്രേ­താ­യു­ഗം = 4323–4109 ബി. സി. (214 വർഷം)

7. സു­മം­ഗ­ലൻ—ദ്വാ­പ­ര­യു­ഗം = 4109–3967 ബി. സി. (142 വർഷം)

8. രേവതൻ—ക­ലി­യു­ഗം = 3967–3896 ബി. സി. (71 വർഷം)

4323–4109 ബി. സി. എന്ന ത്രേ­താ­യു­ഗ­ത്തി­ലെ പൂർ­വ്വ­ബു­ദ്ധൻ മം­ഗ­ല­നാ­ണു് പാ­ണ്ഡ്യാ­യു­ടെ പി­താ­വാ­യ ഹെ­റാ­ക്ലി­സ്സ്.

ഹെ­റാ­ക്ലി­സ്സ്, പാ­ണ്ഡ്യ­യു­മാ­യി അ­വ­ളു­ടെ ഏഴാം വ­യ­സ്സിൽ അ­ഗ­മ്യ­ഗ­മ­നം ന­ട­ത്തി­യ­തും, ഈ അ­വ­കാ­ശം സ്വ­പ്ര­ജ­കൾ­ക്കു് അ­നു­വ­ദി­ച്ചു­കൊ­ടു­ത്ത­തു­മാ­യ വ­സ്തു­ത­ക­ളിൽ കേ­ര­ള­മുൾ­പ്പെ­ട്ട ത­മി­ഴ്‌­നാ­ട്ടി­ലും ഭാ­ര­ത­ത്തി­ന്റെ മറ്റു പല ഭാ­ഗ­ങ്ങ­ളി­ലും പണ്ടു പ്ര­ച­രി­ച്ചി­രു­ന്ന ബാ­ല്യ­ത്തി­ലു­ള്ള താ­ലി­കെ­ട്ടു ക­ല്യാ­ണ­ത്തി­ന്റെ ഉ­ത്ഭ­വം കാണാം. കെ­ട്ടു­താ­ലി­യ്ക്കു­ള്ള മം­ഗ­ല്യ­മെ­ന്ന നാമം കെ­ട്ടു­ക­ല്യാ­ണം ഇ­ദം­പ്ര­ഥ­മ­മാ­യി ന­ട­ത്തി­യ പൂർ­വ്വ­ബു­ദ്ധൻ മം­ഗ­ല­ന്റെ പേരിൽ നി­ന്നു ജ­നി­ച്ച­താ­കു­ന്നു.

images/Grotta_di_Posillipo3.jpg
വിർ­ജി­ന്റെ ശ­വ­കു­ടീ­രം, ഇ­റ്റ­ലി.

ഹെ­റാ­ക്ലി­സ്സാ­യ മം­ഗ­ല­പൂർ­വ്വ­ബു­ദ്ധ­ന്റെ കാ­ല­ത്തും ഭാ­ര­തീ­യർ പ­ശ്ചി­മ­പേർ­സ്യ­യി­ലെ മേ­ദ്യ­യിൽ, അഥവാ ശു­രി­സ്ഥാ­നി­ലാ­ണു് നി­വ­സി­ച്ചി­രു­ന്ന­തു്. മെ­ഗാ­സ്ത­ന­സി­ന്റെ ഇ­വി­ടു­ത്തെ കെർ­ക്ക ന­ദി­യും, മ­ഥു­ര­യും ക്ലെ­യ്സോ­വ­രേ­യും ഇ­തി­ന്റെ തീ­ര­ങ്ങ­ളി­ലു­ള്ള രണ്ടു ന­ഗ­ര­ങ്ങ­ളു­മാ­യി­രി­യ്ക്കും. പ­ഞ്ചാ­ബി­ലെ ഝലം ന­ദി­യ്ക്കു ഋ­ഗ്വേ­ദം നൽ­കി­യി­ട്ടു­ള്ള വി­ത­സ്താ എന്ന നാ­മ­ത്തെ ആ­സ്പ­ദി­ച്ചു ഗ്രീ­ക്കു ഗ്ര­ന്ഥ­കാ­രൻ അതിനു ഹി­ദാ­സ്പ­സ് എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. റോമാ മ­ഹാ­ക­വി വിർ­ജിൽ തന്റെ “ജി­യോർ­ജി­ക്സി”ൽ മേ­ദ്യ­യി­ലെ ഹി­ദാ­സ്പ­സ് നദിയെ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. കെർ­ക്ക­ന­ദി മേ­ദ്യ­യിൽ നി­ന്നു പു­റ­പ്പെ­ടു­ന്ന­തു നി­മി­ത്തം ഇ­താ­യി­രി­യ്ക്കും മേ­ദ്യ­യി­ലെ ഹി­ദാ­സ്പ­സ്. പ­ഞ്ചാ­ബി­ലെ മഥുര (മുൾ­ട്ടാൻ), ക­ല­ശ­ന­ഗ­രം (പി­ണ്ഡി­ദ­ഡൻ ഖാൻ) എ­ന്നി­വ ഝ­ല­ത്തി­ന്റെ തീ­ര­ങ്ങ­ളി­ലാ­ണു് സ്ഥി­തി­ചെ­യു­ന്ന­തു്. “ദാ­ബി­സ്താൻ ” എന്ന പേർ­സ്യൻ കൃ­തി­യിൽ മഥുര, ഗയ, ദ്വാ­ര­ക എന്നീ ന­ഗ­ര­ങ്ങ­ളിൽ അ­ഗ്നി­ക്ഷ്രേ­ത­ങ്ങൾ നി­ന്നി­രു­ന്നു എ­ന്നു­ള്ള ഐ­തി­ഹ്യം ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ആ­ദി­കാ­ല­ങ്ങ­ളിൽ ഈ ന­ഗ­ര­ങ്ങ­ളു­ടെ സ്ഥാ­ന­ങ്ങൾ പ­ശ്ചി­മ പേർ­സ്യ­യി­ലാ­യി­രു­ന്നു എ­ന്നു് ഇതു് സൂ­ചി­പ്പി­യ്ക്കു­ന്നു­ണ്ടു്.

ഹെ­റാ­ക്ലി­സ്സും പാ­ണ്ഡ്യ­യും പി­തൃ­ക്കൾ (പൂർ­വ്വി­കർ) എ­ന്നും അ­നു­ഗ്ര­ഹ­ങ്ങൾ (ഉ­പ­ഗ്ര­ഹ­ങ്ങൾ) എ­ന്നും പേ­രു­കൾ പു­രാ­ണ­ങ്ങൾ നൽ­കി­യി­ട്ടു­ള്ള ന­ഗ­ര­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­രാ­കു­ന്നു. ഇവയിൽ വി­വ­രി­ച്ചി­ട്ടു­ള്ള ബ്ര­ഹ്മാ­വി­ന്റെ ഒ­മ്പ­തു സൃ­ഷ്ടി­ക­ളി­ലെ ദേ­വ­സൃ­ഷ്ടി­യും (6030–5298 ബി. സി.), മ­നു­ഷ്യ (അഥവാ ഉപദേവ) സൃ­ഷ്ടി­യും (5298–4566 ബി. സി.) ക­ഴി­ഞ്ഞു­ണ്ടാ­യ പിതൃ (അ­നു­ഗ്ര­ഹ) സൃ­ഷ്ടി­കാ­ല­മാ­യ 4566–3834 ബി. സി. എ­ന്ന­തി­ലെ ഒരു രാ­ജാ­വും രാ­ജ്ഞി­യു­മാ­യി­രു­ന്നു ഹെ­റാ­ക്ലി­സ്സും പാ­ണ്ഡ്യ­യും. ദി­യോ­നീ­സ­സ്സും സ്പർ­ത്തം­ബ­സ്സും ഉ­പ­ദേ­വ­വർ­ഗ്ഗ­ത്തി­ലെ ഒ­ടു­വി­ല­ത്തെ നൃ­പ­ന്മാ­രാ­യി­രു­ന്നു.

images/British_Museum_Flood_Tablet.jpg
പ്ര­ള­യ­ത്തി­ന്റെ കഥ സൂ­ചി­പ്പി­ക്കു­ന്ന നിയോ-​അസീറിയൻ കളിമൺ ഫലകം, 7-ാം നൂ­റ്റാ­ണ്ടു്.

പി­തൃ­സൃ­ഷ്ടി­യ്ക്കു ശേ­ഷ­മു­ണ്ടാ­യ കുമാര-​രുദ്ര സൃ­ഷ്ടി അ­വ­സാ­നി­യ്ക്ക­ന്ന 3102 ബി. സി.-യിൽ ബാ­ബി­ലോ­ണി­യ­യിൽ അ­തി­വർ­ഷം ഹേ­തു­വാ­യി ഒരു പ്ര­ള­യ­മു­ണ്ടാ­യി. ഉതു-​നബിഷ്ടുമിന്റെ പ്ര­ള­യ­മെ­ന്നു ബാ­ബി­ലോ­ണി­യ­ക്കാ­രും, നോ­ഹ­യു­ടെ പ്ര­ള­യ­മെ­ന്നു യ­ഹു­ദ­രും, വൈ­വ­സ്വ­ത­മ­നു­വി­ന്റെ പ്ര­ള­യ­മെ­ന്നു ഭാ­ര­തീ­യ­രും, നു­ക്കു­വോ­യു­ടെ പ്ര­ള­യ­മെ­ന്നു ചീ­ന­രും ഇതിനു പേ­രി­ട്ടി­ട്ടു­ണ്ടു്. ഈ പ്ര­ള­യ­ത്തി­നു മു­മ്പു നാ­ടു­വാ­ണി­രു­ന്ന പ­ത്തു് ബാ­ബി­ലോ­ണി­യ മ­നു­ക്ക­ളിൽ ഒ­ന്നാ­മൻ അ­ലോ­റ­സ്സി­ന്റേ­യും (4265–4149 ബി. സി.), നോഹ ഉൾ­പ്പെ­ടെ­യു­ള്ള പ­ത്തു് യെഹുദ മ­നു­ക്ക­ളിൽ ഒ­ന്നാ­മൻ ആ­ദ­മി­ന്റേ­യും (4272–4140 ബി. സി.) സ­മ­കാ­ലീ­ന­നാ­ണു് പൂർ­വ്വ­ബു­ദ്ധൻ മംഗലൻ അഥവാ ഹെ­റാ­ക്ലി­സ്സ്.

മു­ക­ളിൽ വി­വ­രി­ച്ച “സൂ­ര്യ­സി­ദ്ധാ­ന്ത” ക­ല്പ­ഗ­ണി­ത പ­ദ്ധ­തി അ­നു­സ­രി­ച്ചു് 1760 ബി. സി.-യിൽ തു­ട­ങ്ങു­ന്ന നൂ­റാ­യി­രം സ­പ്തർ­ഷി­വർ­ഷം (അഥവാ 4271 സാ­ധാ­ര­ണ­വർ­ഷം) അ­ട­ങ്ങി­യ ര­ണ്ടാ­മ­ത്തെ മ­ഹാ­യു­ഗ­ത്തി­ലെ ഒ­ന്നാം ക­ല്പ­സ­ന്ധി 52 ബി. സി.–33 എ. ഡി എ­ന്ന­താ­യി­രി­ക്കും. 33 എ. ഡി.-യിൽ യേ­ശു­ക്രി­സ്തു ക്രൂ­ശി­ക്ക­പ്പെ­ട്ടു. ഈ ക­ല്പ­സ­ന്ധി­യി­ലെ ക­ല്ക്കി­യാ­ണു് യേശു ക്രി­സ്തു. ഉതു-​നബിഷ്ടുമിന്റെ ക­പ്പ­ല­ടു­ത്ത നി­ഷിർ­മ­ല­യും നോ­ഹ­യു­ടെ ക­പ്പ­ല­ടു­ത്ത ആ­ര­രാ­ട്ടു് മലയും, വൈ­വ­സ്വ­ത­മ­നു­വി­ന്റെ ക­പ്പ­ല­ടു­ത്ത ഉ­ത്ത­ര­ഗി­രി­യും അ­സ്സി­റി­യ രാ­ജ­ധാ­നി നി­ന­വെ­യു­ടെ (മോ­സ­ലി­ന്റെ) ഒരു എ­ഴു­പ­തു് മൈൽ കി­ഴ­ക്കു­ള്ള റുവാൻ ദിസ് ന­ഗ­ര­ത്തി­നു് അല്പം തെ­ക്കു സ്ഥി­തി­ചെ­യ്യു­ന്ന­പീർ­മാ­ഠ മ­ല­യാ­ണെ­ന്നു് പ്രൊ­ഫ­സ്സർ സെ­യ്സ് 1882-ലെ ലണ്ടൻ ഏ­ഷ്യാ­റ്റി­ക് സൊ­സൈ­റ്റി ജേ­ണ­ലിൽ വൻ രാ­ജ്യ­ത്തി­ലെ “കൂ­നി­ഫോ­റം ശാ­സ­ന­ങ്ങൾ” എന്ന ശീർ­ഷ­ക­ത്തിൽ എ­ഴു­തി­യി­രു­ന്ന ലേ­ഖ­ന­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം.

images/Archibald_Sayce.jpg
സെ­യ്സ്.

ഹെ­റാ­ക്ലി­സ്സും പാ­ണ്ഡ്യ­യു­മാ­ണു് പാണ്ഡ്യ-​ചോഴ-കേരള-കർണ്ണാടക-ആന്ധ്ര രാ­ജ­വം­ശ­ങ്ങ­ളു­ടെ ച­രി­ത്രാ­തീ­കാ­ല­ത്തെ പൂർ­വ്വി­കർ.

മ­ഹാ­ഭാ­ര­ത­യു­ദ്ധ­കാ­ല­മാ­യ ബി. സി. 15-ാം ശ­ത­ക­ത്തിൽ പ­ഞ്ചാ­ബിൽ പാർ­ത്തി­രു­ന്ന പാ­ണ്ഡ്യ­രെ­പ്പ­റ്റി ചില വി­വ­ര­ങ്ങൾ ഒ­ന്നാം അ­ധ്യാ­യ­ത്തിൽ നൽ­കി­യി­രു­ന്നു. പിൽ­ക്കാ­ല­ത്തെ പ­ഞ്ചാ­ബി­ലെ പാ­ണ്ഡ്യ­രെ­ക്കു­റി­ച്ചു ചില വി­വ­ര­ങ്ങൾ നൽ­കി­യി­ട്ടു­ള്ള പാ­ശ്ചാ­ത്യ­ഗ്ര­ന്ഥ­കാ­രർ ക്രി­സ്ത്വ­ബ്ദാ­രം­ഭ­ത്തി­ലെ പ്ലി­നി­യും ടോ­ള­മി­യു­മാ­കു­ന്നു. ഇൻഡസ് ന­ദി­യും പോ­ഷ­ക­ന­ദി­ക­ളും ഒ­ന്നി­ച്ചു ചേ­രു­ന്ന പ­ഞ്ച­ന­ദ­ദേ­ശ­ത്തു നി­ന്നി­രു­ന്ന ഹോരതെ (സോരതെ, സു­രാ­ഷ്ട്ര) രാ­ജ്യ­ത്തേ­യും ഇ­തി­ന­ടു­ത്തു­ള്ള ചർ­മ്മേ (ശർ­മ്മ­ക) രാ­ജ്യ­ത്തേ­യും വി­വ­രി­ച്ച­തി­നു­ശേ­ഷ­മാ­ണു് പ്ലി­നി പാ­ണ്ഡ്യ­രാ­ജ്യ­ത്തെ വി­വ­രി­ക്കു­ന്ന­തു്. പു­രാ­ണ­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള ശർ­മ്മ­ക, വർ­മ്മ­ക എന്നീ രാ­ജ്യ­ങ്ങ­ളിൽ ശർ­മ്മ­ക­മാ­ണു് പ്ലി­നി­യു­ടെ ചർ­മ്മേ.

പാ­ണ്ഡ്യ­ത്തെ­പ്പ­റ്റി പ്ലി­നി പ­റ­ഞ്ഞി­ട്ടു­ള്ള­തു് ചുവടെ ഉ­ദ്ധ­രി­ക്കു­ന്നു: അ­ടു­ത്ത രാ­ജ്യം പെൺ­വാ­ഴ്ച­യു­ള്ള ഇ­ന്ത്യ­യി­ലെ ഏക രാ­ജ്യ­മാ­യ പാ­ണ്ഡ്യ­മാ­കു­ന്നു. ഏ­ക­പു­ത്രി മാ­ത്ര­മു­ണ്ടാ­യി­രു­ന്ന ഹെർ­ക്കു­ലീ­സ് അവളെ അ­ത്യ­ധി­കം സ്നേ­ഹി­ച്ചി­രു­ന്നു. ത­ന്നി­മി­ത്തം അവളെ അ­ദ്ദേ­ഹം ഒരു രാ­ജ്യ­ത്തി­ന്റെ നാ­ടു­വാ­ഴു­ന്ന റാ­ണി­യാ­യി സ്ഥാ­പി­ച്ചു. ഈ റാ­ണി­യു­ടെ സ­ന്ത­തി­കൾ മു­ന്നൂ­റു ന­ഗ­ര­ങ്ങ­ളും, ഒ­ന്ന­ര­ല­ക്ഷം കാ­ലാൾ­പ്പ­ട­യും, 500 യു­ദ്ധ­ഗ­ജ­ങ്ങ­ളു­മു­ള്ള ഒരു രാ­ജ്യം ഭ­രി­ച്ചു­വ­രു­ന്നു. പ­ഞ്ചാ­ബി­ലെ പാ­ണ്ഡ്യർ മ­രു­മ­ക്ക­ത്താ­യി­ക­ളാ­യി­രു­ന്നു എ­ന്നു് ഇതിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം.

ജലം ന­ദി­യ്ക്കു ചു­റ്റു­മു­ള്ള പ്ര­ദേ­ശ­ത്താ­ണു് ടോളമി ഈ പാ­ണ്ഡ്യ­ത്തെ സ്ഥാ­പി­ച്ചി­രി­ക്കു­ന്ന­തു്. ഇ­വർ­ക്കു ലബക, സാഗല, ബു­ക്കെ­ഫാ­ല, ഇ­യോ­മൌ­സ എന്നീ നാലു മ­ഹാ­ന­ഗ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന­താ­യും ടോളമി പ­റ­യു­ന്നു­ണ്ടു്. ലബക കാ­ശ്മീ­ര­ത്തെ രാ­ജൗ­രി ന­ഗ­ര­ത്തി­നു സ­മീ­പ­മു­ള്ള ലോ­ഹ­ര­ഗ്രാ­മ­വും, സാ­ഗ­ല­രാ­ജൗ­രി ന­ഗ­ര­വും, ബു­ക്കെ­ഫാ­ല ജലം ന­ഗ­ര­വും, ഇ­യോ­മൌ­സ ജ­ല­ത്തി­നു തെ­ക്കു­ള്ള പി­ണ്ഡി­ദ­ഡൻ ഖാൻ കേതസ് ന­ഗ­ര­വും (പ­ഞ്ചാ­ബി­ലെ ആ­ദി­കാ­ഞ്ചി­യും) ആ­ണെ­ന്നും, ഈ പാ­ണ്ഡ്യൻ സാൽ­വ­രെ­ന്ന മ­ഹാ­വം­ശ­ത്തി­ന്റെ ഒരു ശാ­ഖ­യാ­യ മ­ദ്ര­വം­ശ­ത്തിൽ­പ്പെ­ട്ട­വ­രാ­ണെ­ന്നും ഒ­ന്നാം­ഭാ­ഗ­ത്തിൽ ഞാൻ സ്ഥാ­പി­ച്ചി­രു­ന്നു. മ­ധു­ര­യു­ടെ ഒരു രൂ­പ­ഭേ­ദ­മാ­ണു് മദ്ര എ­ന്ന­തു്.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്ത­തി­പ്പു്.

24-77-1955

(കേ­സ­രി­യു­ടെ ച­രി­ത്ര­ഗ­വേ­ഷ­ണ­ങ്ങൾ നാലാം വാള ്യം കാണുക.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Kettukalyanam (ml: കെ­ട്ടു­ക­ല്യാ­ണം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-16.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Kettukalyanam, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, കെ­ട്ടു­ക­ല്യാ­ണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: , by Bibin C. Alex . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.