SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Bodhisattva_Avalokitesvara.jpg
Bodhisattva Avalokitesvara from Sri Lanka, a bronze statue by .
ശ­ബ­രി­മ­ല അഥവാ ടി­ബ­റ്റും കേ­ര­ള­വും ത­മ്മി­ലു­ള്ള ബന്ധം
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/1st_Dalai_Lama.jpg
ഗദൂൻ ദൂബ്.

ടി­ബ­റ്റി­ലെ ലൗ­കി­ക­വും ആ­ദ്ധ്യാ­ത്മി­ക­വു­മാ­യ ഭ­ര­ണാ­ധി­കാ­രി ദ­ലേ­ലാ­മ യെ അ­ദ്ദേ­ഹം ജ­നി­ച്ച അ­വി­ട­ത്തെ കൊ­ക്കോ­നാർ സം­സ്ഥാ­ന­ത്തി­ലെ ഒരു കു­ഗ്രാ­മ­ത്തിൽ അ­ഞ്ചു­വർ­ഷ­ത്തെ അ­ന്വേ­ഷ­ണ­ങ്ങൾ­ക്കു­ശേ­ഷം ക­ണ്ടു­പി­ടി­ക്കു­ക­യും, ഈയിടെ അ­ദ്ദേ­ഹ­ത്തെ പ­തി­നാ­ലാ­മ­ത്തെ ദ­ലേ­ലാ­മ­യാ­യി വാ­ഴി­ക്കു­ക­യും ചെയ്ത വാർ­ത്ത ദി­ന­പ­ത്ര­ങ്ങ­ളിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്ന­ല്ലോ. ഈ ദ­ലേ­ലാ­മ­കൾ­ക്കു് കേ­ര­ള­വു­മാ­യി എ­ന്തെ­ങ്കി­ലും ഒരു ബ­ന്ധ­മു­ണ്ടാ­യി­രി­ക്കു­മെ­ന്നു് ഒ­രു­ത്ത­രും സ്വ­പ്നേ­പി വി­ചാ­രി­ച്ചി­രി­ക്കി­ല്ല. എ­ന്നാൽ വാ­സ്ത­വ­ത്തിൽ ദ­ലേ­ലാ­മ­കൾ­ക്കും കേ­ര­ള­ത്തി­നും ത­മ്മിൽ അ­ടു­ത്ത ബ­ന്ധ­മു­ണ്ടെ­ന്നും, ദ­ലേ­ലാ­മ അ­വ­താ­ര­മാ­യി ജ­നി­ക്കു­ന്ന അ­വി­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­ന്റെ പ്ര­ധാ­ന­വാ­സ­സ്ഥ­ല­മാ­യ പോ­താ­ള­കം കേ­ര­ള­ത്തി­ലെ ശ­ബ­രി­മ­ല­യിൽ സ്ഥി­തി ചെ­യ്തി­രു­ന്ന­തി­നാ­ലാ­ണു് പ്ര­സ്തു­ത­ബ­ന്ധം ജ­നി­ച്ച­തെ­ന്നും സ്ഥാ­പി­ക്കു­വാ­നാ­ണു് ഇവിടെ ഉ­ദ്യ­മി­ക്കു­ന്ന­തു്.

images/Dalai_Lama_boy.jpg
14-​ാമത്തെ ദ­ലേ­ലാ­മ.
ദ­ലൈ­ലാ­മ­യും അ­വ­ലോ­കി­തേ­ശ്വ­ര­നും:

ദ­ലേ­ലാ­മ (ശ­രി­യാ­യ രൂ­പ­ത്തിൽ ദ­ലേ­ലാ­മ) സു­പ്ര­സി­ദ്ധ­നാ­യ അ­വ­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­ന്റെ അ­വ­താ­ര­മാ­ണെ­ന്നാ­ണു് ടി­ബ­റ്റു­കാർ വി­ശ്വ­സി­ച്ചു­വ­രു­ന്ന­തു്. പല ജ­ന്മ­ങ്ങ­ളി­ലും ബോ­ധി­സ­ത്വ­ന്മാ­രാ­യി, അ­താ­യ­തു് പ­രോ­പ­കാ­രാർ­ത്ഥം ജീ­വി­ക്കു­ന്ന ഒ­രു­ത­രം സ­ന്ന്യാ­സി­ക­ളാ­യി, ജീ­വി­ച്ച­തി­നു­ശേ­ഷം മാ­ത്ര­മേ ഒരു മ­നു­ഷ്യ­നു ഒരു ബു­ദ്ധ­നാ­യി ഭ­വി­ക്കു­വാൻ ക­ഴി­യു­ക­യു­ള്ളൂ എ­ന്നാ­ണു് ബൗ­ദ്ധ­മ­ത വാദം. ബോ­ധി­സ­ത്വ­ന്മാർ തന്നെ ദി­വ്യ­രും ദി­വ്യേ­ത­ര­രും എന്ന ര­ണ്ടു­ത­ര­മു­ള്ള­തിൽ, ദി­വ്യ­ബോ­ധി­സ­ത്വ­ന്മാ­രിൽ വെ­ച്ചു് ഏ­റ്റ­വും പ്ര­ധാ­ന­നാ­യി­ട്ടു­ള്ള ദേ­ഹ­മാ­ണു് അ­വ­ലോ­കി­തേ­ശ്വ­രൻ. ഇ­ദ്ദേ­ഹ­ത്തി­നു മ­ഹാ­ക­രു­ണൻ, പ­ത്മ­പാ­ണി, സ­മ­ന്ത­മു­ഖൻ എന്ന പേ­രു­ക­ളു­മു­ണ്ടു്. ക­രു­ണ­യു­ടെ മുർ­ത്തീ­ക­ര­ണ­മാ­ണു് ഇ­ദ്ദേ­ഹം. ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ന്ത്രം “ഓം മ­ണി­പ­ത്മേ ഹും” എ­ന്നും ബീ­ജാ­ക്ഷ­രം ഹ്രീം എ­ന്നു­മാ­ണു്. മ­ഹാ­യാ­ന­ബു­ദ്ധ­മ­ത­ക്കാർ പാർ­ത്തു വ­രു­ന്ന ടി­ബ­റ്റ്, ചീനം, ജ­പ്പാൻ, മം­ഗോ­ളി­യാ, മ­ഞ്ചൂ­റി­യ എന്നീ സ്ഥ­ല­ങ്ങ­ളിൽ അ­വ­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­നെ ആ­രാ­ധി­ക്കാ­ത്ത­വർ ഇ­ന്നു് അധികം കാ­ണു­ക­യി­ല്ല. താൻ അ­ഫ്ഘാ­നി­സ്ഥാ­ന്റെ­യും ഭാ­ര­ത­ത്തി­ന്റെ­യും പല ഭാ­ഗ­ങ്ങ­ളിൽ സ­ഞ്ച­രി­ച്ച­പ്പോൾ അവിടെ പല സ്ഥ­ല­ങ്ങ­ളി­ലും അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ വി­ഗ്ര­ഹ­ങ്ങൾ ക­ണ്ട­താ­യി യു­വൻ­ചാ­ങ്ങ് എന്ന പ്ര­സി­ദ്ധ ചീ­നാ­സ­ഞ്ചാ­രി രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അ­വ­ലോ­കി­തേ­ശ്വ­രൻ പോ­താ­ള­ക ത്തി­ലും ടി­ബ­റ്റി­ലും സു­ഖാ­വ­തി യിലും അ­വ­ത­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന വാ­സ­സ്ഥ­ലം പോ­താ­ള­ക­മാ­ണു്. ടി­ബ­റ്റിൽ അ­വ­ത­രി­ച്ച­പ്പോൾ അ­വ­ലോ­കി­തേ­ശ്വ­രൻ അ­ന്നു് പ­രി­ഷ്കാ­ര­ത്തി­ന്റെ കണിക പോ­ലു­മി­ല്ലാ­തെ ജീ­വി­ച്ചി­രു­ന്ന ടി­ബ­റ്റു നി­വാ­സി­ക­ളു­ടെ ഇ­ട­യ്ക്കു് ഇ­ദം­പ്ര­ഥ­മ­മാ­യി പ­രി­ഷ്കാ­രം സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. ത­ന്നി­മി­ത്തം ത­ങ്ങ­ളു­ടെ പ­രി­ഷ്കാ­ര­ത്തി­ന്റെ സ്ഥാ­പ­ക­നാ­യി ടി­ബ­റ്റു­കാർ അ­വ­ലോ­കി­തേ­ശ്വ­ര­നെ ആ­രാ­ധി­ച്ചു­വ­രു­ന്നു. എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തിൽ ടി­ബ­റ്റി­ലെ വർ­ഗ്ഗ­ക്കാർ ത­മ്മി­ലു­ള്ള ആ­ഭ്യ­ന്ത­ര­യു­ദ്ധ­ങ്ങൾ അ­വ­സാ­നി­പ്പി­ച്ചു് ആ രാ­ജ്യ­ത്തെ ഒരു മ­ഹാ­ശ­ക്തി­യാ­ക്കി അതിൽ ചീന സം­സ്കാ­രം സ്ഥാ­പി­ച്ച സു­പ്ര­സി­ദ്ധ­നാ­യ ടി­ബ­റ്റ് രാ­ജാ­വു് സ്ര­ങ്ങ്ത്സൻ ശംബോ, അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ അ­വ­താ­ര­മാ­ണെ­ന്നു ടി­ബ­റ്റു­കാർ വി­ശ്വ­സി­ച്ചു വ­രു­ന്നു­ണ്ടു്. ഇ­ദ്ദേ­ഹം ഒരു ബു­ദ്ധ­മ­ത വി­ശ്വാ­സി­യാ­യി­രു­ന്നു. എ. ഡി. 1203-ൽ ചീ­ന­ത്തെ സു­പ്ര­സി­ദ്ധ­നാ­യ ടാ­ട്ടർ ച­ക്ര­വർ­ത്തി ചെം­ഗീ­സ്ഖാൻ ടി­ബ­റ്റി­നെ പി­ടി­ച്ച­ട­ക്കു­ക­യു­ണ്ടാ­യി. ചെം­ഗീ­സ്ഖാ­ന്റെ ബൗ­ദ്ധ­രാ­യ പു­ത്ര­രും പിൻ­ഗാ­മി­ക­ളും ടി­ബ­റ്റി­ന്റെ പല ഭാ­ഗ­ങ്ങ­ളെ­യും ഭ­രി­ക്കു­ന്ന­തി­നാ­യി ശാ­ക്യ­പ­ശാ­ഖ­യിൽ­പ്പെ­ട്ട ബൗ­ദ്ധ­ഭി­ക്ഷു­ക്ക­ളു­ടെ ത­ല­വ­ന്മാ­രാ­യ ലാ­മ­ക­ളെ ഏൽ­പി­ച്ചി­രു­ന്നു. ഇ­ങ്ങ­നെ­യാ­ണു് ലാ­മ­മാർ­ക്കു് (അ­താ­യ­തു്, ഭി­ക്ഷു­ക്ക­ളാ­യ പ­ണ്ഡി­ത­ന്മാർ­ക്കു്) ടി­ബ­റ്റിൽ ലൌകിക ഭ­ര­ണാ­ധി­കാ­രം ആ­ദ്യ­മാ­യി ല­ഭി­ച്ച­തു്.

images/Songstengampo.jpg
ടി­ബ­റ്റി­ലെ സ്ര­ങ്ങ്ത്സൻ ശംബോ.

എ. ഡി. 15-ാം ശ­താ­ബ്ദ­ത്തി­ന്റെ പ്രാ­രം­ഭ­ത്തിൽ മ­ഞ്ഞ­ത്തൊ­പ്പി ധ­രി­ച്ചി­രു­ന്ന ഗെൽ­ഗു­പ എന്ന ഭി­ക്ഷു­സം­ഘ­ത്തി­ന്റെ സ്ഥാ­പ­ക­നാ­യ ഝം­ഗ്ഖ­പ എന്ന പ്ര­സി­ദ്ധ ഭി­ക്ഷു ദപൂര് മു­ത­ലാ­യ പല പ്ര­സി­ദ്ധ ബു­ദ്ധ­വി­ഹാ­ര­ങ്ങ­ളും ടി­ബ­റ്റിൽ സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. ഇ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ബ­ന്ധു­വും ശി­ഷ്യ­നു­മാ­യ ഗദൂൻ ദൂ­ബാ­ണു്, ഇ­ന്ന­ത്തെ ടി­ബ­റ്റിൽ ദ­ലേ­ലാ­മ ക­ഴി­ഞ്ഞാൽ പ്ര­ധാ­ന മ­താ­നു­യാ­യി­യാ­യി­ട്ടു­ള്ള ത­ശി­ലാ­മ യുടെ ത­ല­സ്ഥാ­ന­മാ­യ ത­ശി­ലൂ­മ്പൊ വി­ഹാ­രം എ. ഡി. 1446-ൽ സ്ഥാ­പി­ച്ച­തു്. ദപൂര് വി­ഹാ­ര­ത്തി­ന്റെ ത­ല­വ­നാ­യ ഇ­ദ്ദേ­ഹ­ത്തി­ന്റെ പ­രി­പാ­വ­ന­മാ­യ ജീ­വി­തം നി­മി­ത്തം, ഇ­ദ്ദേ­ഹ­ത്തി­നു് ദ­ലേ­ലാ­മ എന്ന ബി­രു­ദം ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും എ. ഡി. 1541-ൽ സം­ഭ­വി­ച്ച ഇ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തെ തു­ടർ­ന്നാ­ണു് ഇ­ന്ന­ത്തെ ദ­ലേ­ലാ­മ­ക­ളെ ക­ണ്ടു­പി­ടി­ച്ചു തി­ര­ഞ്ഞെ­ടു­ക്കു­ന്ന ആചാരം ആ­ദ്യ­മാ­യി ന­ട­പ്പിൽ വ­ന്ന­തു്. ഗദൂൻ ദൂബ് മ­രി­ച്ച­യു­ട­നെ ദപൂര് വി­ഹാ­ര­ത്തി­ലെ ഭി­ക്ഷു­ക്കൾ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തി­നു­ശേ­ഷം ഏഴു് ആ­ഴ്ച­യ്ക്ക­കം ജ­നി­ച്ച­വ­നും, അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന സാ­ധ­ന­ങ്ങ­ളെ മറ്റു സാ­ധ­ന­ങ്ങ­ളോ­ടു കൂ­ട്ടി­ക്ക­ലർ­ത്തി­വെ­ച്ച­പ്പോൾ, അ­ദ്ദേ­ഹം ഇ­ഷ്ട­പ്പെ­ട്ട­വ­യിൽ പ്ര­ത്യേ­ക താൽ­പ­ര്യം പ്ര­ക­ടി­പ്പി­ച്ച­വ­നു­മാ­യ ഒരു ബാലനെ ക­ണ്ടു­പി­ടി­ച്ചു് അവൻ അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­താ­ര­മാ­ണെ­ന്നു് വി­ശ്വ­സി­ച്ചു് അവനെ ആദ്യം ത­ശി­ലൂ­മ്പൊ വി­ഹാ­ര­ത്തി­ന്റെ­യും, പി­ന്നീ­ടു് ദപൂര് വി­ഹാ­ര­ത്തി­ന്റെ­യും നാ­ഥ­നാ­യി വാ­ഴി­ച്ചു. ഇ­ദ്ദേ­ഹ­ത്തി­ന്റെ പിൻ­ഗാ­മി­ക­ളിൽ ഒ­രാ­ളാ­യ നാ­ഗ്വ­ങ്ങ്ലോ­ത്സ­ങ്ങ് ആണു് ഒ­ന്നാ­മ­ത്തെ ദ­ലേ­ലാ­മ. മു­ക­ളിൽ വി­വ­രി­ച്ച അ­വ­താ­ര­വാ­ദ­മ­നു­സ­രി­ച്ചു് ഇ­ദ്ദേ­ഹം താൻ അ­വി­ലോ­കി­തേ­ശ്വ­ര­ന്റെ പ്ര­ധാ­ന വാ­സ­സ്ഥ­ല­ത്തി­ന്റെ നാ­മ­ത്തെ ആ­സ്പ­ദി­ച്ചു് പോ­താ­ള­കം എന്നു പേ­രി­ടു­ക­യും ചെ­യ്തു.

images/SongstenGampoandwives.jpg
സ്ര­ങ്ങ്ത്സൻ ശംബോ (മ­ധ്യ­ഭാ­ഗം), വെൻ­ചെം­ഗ് രാ­ജ­കു­മാ­രി (വലതു്), നേ­പ്പാ­ളി­ലെ ഭ്രി­കു­തി ദേവി (ഇടതു്).
ദ­ലേ­ലാ­മ­യും ത­ശി­ലാ­മ­യും

ടി­ബ­റ്റിൽ ദ­ലേ­ലാ­മ­യെ­ന്നും ത­ശി­ലാ­മ­യെ­ന്നും ര­ണ്ടു് പ്ര­ധാ­ന ലാ­മ­മാ­രു­ണ്ടു്. ദ­ലേ­ലാ­മ­യു­ടെ ത­ല­സ്ഥാ­നം ലാ­സ­യും, ത­ശി­ലാ­മ­യു­ടേ­തു് ശി­ഗാ­റ്റ്സ് ന­ഗ­ര­ത്തി­നു സ­മീ­പ­മു­ള്ള ത­ശി­ലൂ­മ്പൊ­വു­മാ­ണു്. ദ­ലേ­ലാ­മ­യെ അ­വ­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­ന്റെ­യും ത­ശി­ലാ­മ­യെ മ­ഞ്ജു­ള­ശ്രീ, വ­ജ്ര­പാ­ണി എന്നീ ബോ­ധി­സ­ത്വ­ന്മാ­രു­ടെ­യും അ­വ­താ­ര­ങ്ങ­ളാ­യി പ­രി­ഗ­ണി­ച്ചു വ­രു­ന്നു. ദ­ലേ­ലാ­മ­യ്ക്കു് ടി­ബ­റ്റിൽ ഒരു മ­താ­ദ്ധ്യ­ക്ഷ­ന്റെ അ­ധി­കാ­ര­ങ്ങൾ­ക്കു പുറമേ ഒരു രാ­ജാ­വി­ന്റെ സ­ക­ലാ­ധി­കാ­ര­ങ്ങ­ളു­മു­ണ്ടു്. ചീ­ന­ത്തെ ഗ­വൺ­മെ­ന്റ് മേൽ­ക്കോ­യ്മ­യിൻ കീഴിൽ ദ­ലേ­ലാ­മ ടി­ബ­റ്റി­ലെ ഭരണം ന­ട­ത്തി വ­രു­ന്നു. ത­ശി­ലാ­മ­യ്ക്കു് ടി­ബ­റ്റി­ലെ ചങ് സം­സ്ഥാ­ന­ത്തിൽ മാ­ത്ര­മേ ഭ­ര­ണാ­ധി­കാ­ര­മു­ള്ളൂ. ടി­ബ­റ്റു­കാ­രും ചി­ന­ത്തു­കാ­രും മം­ഗോ­ളി­യ­ന്മാ­രു­മാ­യ സകല മ­ഹാ­യാ­ന ബു­ദ്ധ­മ­ത­ക്കാ­രും ത­ശി­ലാ­മ­യെ ത­ങ്ങ­ളു­ടെ മ­ത­ഗു­രു­വാ­യി ബ­ഹു­മാ­നി­ച്ചു വ­രു­ന്നു­മു­ണ്ടു്. പുതിയ ദ­ലേ­ലാ­മ­യാ­യി ക­ണ്ടു­പി­ടി­ക്കു­ന്ന ബാ­ല­ന്റെ ഗു­രു­വും ര­ക്ഷാ­കർ­ത്താ­വു­മാ­യി പ്ര­വർ­ത്തി­ക്കേ­ണ്ട കർ­ത്ത­വ്യം ത­ശി­ലാ­മ­യ്ക്കാ­ണു­ള്ള­തും.

images/9th_Panchen_Lama.jpg
ഒൻ­പ­താം ത­ശി­ലാ­മ.
യു­വൻ­ചാ­ങ്ങും പോ­താ­ള­ക­വും

എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തിൽ ഇ­ന്ത്യ­യിൽ സ­ഞ്ച­രി­ച്ച യു­വൻ­ചാ­ങ്ങ് എന്ന ചീ­ന­ത്തു­കാ­ര­നാ­യ ബൗ­ദ്ധ­ഭി­ക്ഷു, അ­വ­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­ന്റെ പ്ര­ധാ­ന ഇ­രി­പ്പി­ട­മാ­യ പോ­താ­ള­ക­ത്തി­ന്റെ സ്ഥാ­നം ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു സ­ഹാ­യ­ക­മാ­യ വി­വ­ര­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഞ്ചാ­ര ഗ്ര­ന്ഥ­ത്തിൽ നൽ­കി­യി­ട്ടു­ണ്ടു്. ഉ­ത്ത­ര­ഭാ­ര­ത­ത്തി­ലെ പ­ര്യ­ട­നം ക­ഴി­ഞ്ഞു് എ. ഡി. 642-നു സ­മീ­പി­ച്ചു് യു­വൻ­ചാ­ങ് മ­ദ്രാ­സി­നു സ­മീ­പ­മു­ള്ള കാ­ഞ്ചീ­പു­ര­ത്തി­ലെ­ത്തി. അ­വി­ടെ­വ­ച്ചു് താൻ പോ­താ­ള­ക­ത്തി­ന്റെ സ്ഥാ­ന­ത്തെ­ക്കു­റി­ച്ചു കേ­ട്ട­വി­വ­ര­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം തന്റെ സ­ഞ്ചാ­ര­ഗ്ര­ന്ഥ­ത്തിൽ ചേർ­ത്തി­ട്ടു­ള്ള­തു്. യു­വൻ­ചാ­ങ് നൽ­കി­യി­ട്ടു­ള്ള വി­വ­ര­ങ്ങ­ളെ ചുവടെ സം­ക്ഷേ­പി­ച്ചു് ചേർ­ക്കു­ന്നു.

images/Xuanzang-01.jpg
യുവൻ-​ചാങ്

കാ­ഞ്ചി­യിൽ നി­ന്നു് ഉ­ദ്ദേ­ശം അ­ഞ്ഞൂ­റു­മൈൽ തെ­ക്കാ­യി “മൊലൊ-​കു-ച” എന്ന രാ­ജ്യം സ്ഥി­തി­ചെ­യ്യു­ന്നു. ഇ­തി­നു് ഉ­ദ്ദേ­ശം 833 മൈൽ ചു­റ്റ­ള­വും, ഇ­തി­ന്റെ രാ­ജ­ധാ­നി­ക്കു് എ­ട്ടു­മൈൽ ചു­റ്റ­ള­വു­മു­ണ്ടു്. അ­വി­ട­ത്തെ മ­ണ്ണിൽ ഉ­പ്പി­ന്റെ കാരം അധികം ക­ലർ­ന്നി­ട്ടു­ള്ള­തി­നാൽ വി­ള­വു് കു­റ­വാ­ണു്. സ­മീ­പ­മു­ള്ള ദ്വീ­പു­ക­ളി­ലെ ച­ര­ക്കു­കൾ അവിടെ കൊ­ണ്ടു­വ­രു­ന്നു­ണ്ടു്. ഈ രാ­ജ്യ­ത്തി­ലെ ശീ­തോ­ഷ്ണ­സ്ഥി­തി വളരെ ചൂ­ടു­ള്ള­തും ഇ­വി­ട­ത്തെ ജ­ന­ങ്ങൾ ഇ­രു­ണ്ട നി­റ­മു­ള്ള­വ­രും ധൈ­ര്യ­വും എ­ടു­ത്തു­ചാ­ട്ട­വു­മു­ള്ള­വ­രു­മാ­ണു്. ഇവരിൽ ചിലർ ബു­ദ്ധ­മ­ത­വും, ശേ­ഷി­ച്ച­വർ മ­റ്റു­ള്ള മ­ത­ങ്ങ­ളും അ­നു­സ­രി­ച്ചു­വ­രു­ന്നു. ക­ച്ച­വ­ട­ത്തിൽ ഇവർ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു­കൊ­ണ്ടു്, പാ­ണ്ഡി­ത്യ­ത്തിൽ ഇവർ അധികം ശ്ര­ദ്ധ പ­തി­പ്പി­ക്കു­ന്നി­ല്ല. ജീർ­ണ്ണി­ച്ച പല ബൗ­ദ്ധ­വി­ഹാ­ര­ങ്ങ­ളും ഇവിടെ കാ­ണാ­വു­ന്ന­താ­ണു്. കാ­ടു­പി­ടി­ച്ച മു­റ്റ­ത്തോ­ടു­കൂ­ടി­യ ഒരു സം­ഘാ­രാ­മം (ബു­ദ്ധ­ക്ഷേ­ത്രം) ത­ല­സ്ഥാ­ന­ത്തു് കുറെ കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടു്. ഇ­തി­ന്റെ അ­ടി­ക്കെ­ട്ടു­കൾ മാ­ത്ര­മേ ഇ­പ്പോൾ അ­വ­ശേ­ഷി­ച്ചി­ട്ടു­ളു­ളു. അ­ശോ­ക­രാ­ജാ­വി­ന്റെ അനുജൻ മ­ഹേ­ന്ദ്രൻ പ­ണി­യി­ച്ച­താ­ണു് സം­ഘാ­രാ­മം. ഇതിനു കി­ഴ­ക്കാ­യി ഇ­പ്പോൾ ഭു­മി­യിൽ അ­ട­ങ്ങി­ക്കി­ട­ക്കു­ന്ന ഉ­ന്ന­ത­ഭി­ത്തി­ക­ളോ­ടു­കു­ടി­യ ഒരു സ്തൂ­പ­മു­ണ്ടു്. ഇ­തി­ന്റെ താ­ഴി­ക­ക്കു­ട­ത്തി­ന്റെ മുകൾ ഭാഗം മാ­ത്ര­മേ കാ­ണാ­നു­ള്ളൂ. ഇതു് അശോകൻ പ­ണി­യി­ച്ച സ്തൂ­പ­മാ­ണു്.

images/11th-century_mauscript.jpg
പ­തി­നൊ­ന്നാം നൂ­റ്റാ­ണ്ടി­ലെ ശി­ഷ്യ­ലേ­ഖ കൈ­യെ­ഴു­ത്തു­പ്ര­തി, എ. ഡി. അ­ഞ്ചാം നൂ­റ്റാ­ണ്ടിൽ ച­ന്ദ്ര­ഗോ­മിൻ ര­ചി­ച്ച­താ­ണു്. നേ­പ്പാ­ളിൽ ക­ണ്ടെ­ത്തി­യ ദേ­വ­നാ­ഗ­രി ലി­പി­യി­ലെ ബുദ്ധ-​സംസ്കൃത പാ­ഠ­മാ­ണി­തു്.

“ഈ രാ­ജ്യ­ത്തി­ന്റെ സ­മു­ദ്ര­തീ­ര­ത്തു­ള്ള തെ­ക്കൻ ഭാ­ഗ­ത്തിൽ ഉ­യർ­ന്ന­ശി­ഖ­ര­ങ്ങ­ളും കീ­ഴ്ക്കാൻ­തൂ­ക്കാ­യ ച­രി­വു­ക­ളു­മു­ള്ള മൊ-​ല-യെ എന്ന പർ­വ്വ­ത­നി­ര സ്ഥി­തി­ചെ­യ്യു­ന്നു. ഇതിൽ വെള്ള ച­ന്ദ­ന­മ­ര­ങ്ങ­ളും, ‘ച­ന്ദ­നേ­വ’മ­ര­ങ്ങ­ളും വ­ള­രു­ന്നു­ണ്ടു്. ഈ രണ്ടു വൃ­ക്ഷ­ങ്ങൾ­ക്കും ത­മ്മിൽ വലിയ വ്യ­ത്യാ­സ­മി­ല്ല. ഒ­ടു­ക്കം പ­റ­ഞ്ഞ­തിൽ സർ­പ്പ­ങ്ങൾ തു­ങ്ങി­ക്കി­ട­ക്കു­ന്ന­തു കാണാം. മൊ-​ല-യെ പർ­വ്വ­ത നി­ര­യ്ക്കു് കി­ഴ­ക്കാ­യി പോ­താ­ള­ക­മ­ല സ്ഥി­തി­ചെ­യ്യു­ന്നു. ഇ­തി­ലു­ള്ള മ­ല­വ­ഴി­കൾ വളരെ ആ­പൽ­ക്ക­ര­ങ്ങ­ളും, ച­രി­വു­കൾ കീ­ഴ്ക്കാം­തൂ­ക്കാ­യ­വ­യു­മാ­ണു്. ഈ മ­ല­യു­ടെ മു­ക­ളിൽ ക­ണ്ണാ­ടി­പോ­ലെ നിർ­മ്മ­ല­മാ­യ വെ­ള്ള­മു­ള്ള ഒരു ത­ടാ­ക­മു­ണ്ടു്. ഈ മ­ല­യു­ടെ ഒരു വി­ട­വിൽ നി­ന്നു് ഒരു വലിയ നദി പു­റ­പ്പെ­ട്ടു് അതിനെ ഇ­രു­പ­തു് തവണ വ­ലം­വെ­ച്ചു് ദ­ക്ഷി­ണ സ­മു­ദ്ര­ത്തി­ലേ­ക്കു ഒഴുകി വീ­ഴു­ന്നു. പ്ര­സ്തു­ത ത­ടാ­ക­ത്തി­ന്റെ സ­മീ­പ­ത്താ­യി ഹി­ന്ദു­ക്ക­ളു­ടെ ഒരു ശി­ലാ­ക്ഷേ­ത്ര­മു­ണ്ടു്. പോ­കു­മ്പോ­ഴും വ­രു­മ്പോ­ഴും അ­വ­ലോ­കി­തേ­ശ്വ­രൻ ഇതിൽ തന്റെ താ­മ­സ­മു­റ­പ്പി­ക്കു­ന്നു. ഈ ബോ­ധി­സ­ത്വ­ന്റെ ദർശനം ല­ഭി­ക്ക­ണ­മെ­ന്നു് അ­തി­യാ­യി ആ­ഗ്ര­ഹി­ക്കു­ന്ന­വർ ത­ങ്ങ­ളു­ടെ ജീ­വ­ര­ക്ഷ പ­രി­ഗ­ണി­ക്കാ­തെ, പ്ര­തി­ബ­ന്ധ­ങ്ങ­ളും അ­പ­ക­ട­ങ്ങ­ളും വി­ഗ­ണി­ച്ചു് ജ­ലാ­ശ­യം ക­ട­ന്നു് മ­ല­ക­യ­റു­ന്നു. ഇ­ങ്ങ­നെ മല കേ­റു­ന്ന­വ­രിൽ അ­പൂർ­വ്വം ചിലർ മാ­ത്ര­മേ അ­തി­ന്റെ മു­ക­ളിൽ എ­ത്തു­ന്നു­ള്ളു. എ­ന്നാൽ മ­ല­ക­യ­റാൻ ധൈ­ര്യ­പ്പെ­ടാ­തെ അ­തി­ന്റെ ചു­വ­ട്ടിൽ നിൽ­ക്കു­ന്ന­വർ­ക്കും, അവർ ഹൃ­ദ­യം­ഗ­മ­മാ­യി പ്രാർ­ത്ഥി­ക്കു­ന്ന­താ­യാൽ ചി­ല­പ്പോൾ ഈ­ശ്വ­ര­ദേ­വ­ന്റെ (ശി­വ­ന്റെ) രൂ­പ­ത്തി­ലോ മറ്റു ചി­ല­പ്പോൾ ഒരു പാ­ശു­പ­ത യോ­ഗി­യു­ടെ രൂ­പ­ത്തി­ലോ, അ­വ­ലോ­കി­തേ­ശ്വ­ബോ­ധി­സ­ത്വൻ പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും, അ­വ­രോ­ടു് ചില വാ­ക്കു­കൾ പ­റ­ഞ്ഞു്, അ­വ­രു­ടെ ആ­ഗ്ര­ഹ­ങ്ങൾ നി­റ­വേ­റ്റി­ക്കൊ­ടു­ക്കു­ക­യും ചെ­യ്യാ­റു­ണ്ടു്. ഈ മ­ല­യ്ക്കു് വ­ട­ക്കു­കി­ഴ­ക്കാ­യി സ­മു­ദ്ര­തീ­ര­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ഒരു തു­റ­മു­ഖ­ത്തിൽ നി­ന്നാ­ണു് ജ­ന­ങ്ങൾ സി­ലോ­ണി­ലേ­ക്കു കപ്പൽ ക­യ­റു­ന്ന­തു്.

images/Thamirabarani.jpg
താ­മ്ര­പർ­ണി നദി.

യുവൻ-​ചാങ്ങിന്റെ സ­ഞ്ചാ­ര ഗ്ര­ന്ഥ­ത്തി­ന്റെ ചീ­ന­ത്തു­കാ­ര­നാ­യ പ്ര­സാ­ധ­കൻ മൊ-​ലൊ-കു-ച രാ­ജ്യ­ത്തി­നു് ചി-​മൊ-ലൊ എ­ന്നും പേ­രു­ണ്ടെ­ന്നു് അതിൽ ഒരു കു­റി­പ്പു് ചേർ­ത്തി­ട്ടു­ണ്ടു്. യുവൻ-​ചാങ്ങിന്റെ ഈ വി­വ­ര­ണ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള സ്ഥ­ല­ങ്ങ­ളു­ടെ സ്ഥാ­ന­ങ്ങ­ളെ സം­ബ­ന്ധി­ച്ചു് പ­ണ്ഡി­ത­ന്മാർ­ക്കു് ഏ­കാ­ഭി­പ്രാ­യ­മി­ല്ല. മൊ-​ലൊ-യെ പർ­വ്വ­തം മ­ല­യ­പർ­വ്വ­ത­മാ­ണെ­ന്നും പോ­താ­ള­കം അ­ഗ­സ്ത്യ­ന്റെ ഇ­രി­പ്പി­ട­വും പൊ­തി­കം എന്ന പേ­രും­കൂ­ടി­യു­ള്ള­തു­മാ­യ അ­ഗ­സ്ത്യ­കൂ­ട മ­ല­യാ­ണെ­ന്നും അ­ഗ­സ്ത്യ­കൂ­ട­ത്തിൽ നി­ന്നു­ത്ഭ­വി­ച്ചു മ­ന്നാർ ഉൾ­ക്ക­ട­ലിൽ വീ­ഴു­ന്ന തി­രു­നൽ­വേ­ലി ജി­ല്ല­യി­ലെ താ­മ്ര­പർ­ണി ന­ദി­യെ­യാ­ണു് പോ­താ­ള­ക­ത്തിൽ നി­ന്നു­ത്ഭ­വി­ക്കു­ന്ന ന­ദി­യാ­യി യു­വൻ­ചാ­ങ് വർ­ണ്ണി­ച്ചി­ട്ടു­ള്ള­തെ­ന്നും പോ­താ­ള­ക­ത്തി­ന്റെ വ­ട­ക്കു­കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്ന തു­റ­മു­ഖം നാ­ഗ­പ­ട്ട­ണ­മാ­ണെ­ന്നും ചില പ­ണ്ഡി­ത­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. മൊ-​ലൊ-കു-ച ചേ­ര­രാ­ജ്യ­വും മൊ-​ല-യെ മ­ല­യ­പർ­വ്വ­ത­വും പോ­താ­ള­കം ശ­ബ­രി­മ­ല­യും പോ­താ­ള­ക­ത്തിൽ നി­ന്നു­ത്ഭ­വി­ക്കു­ന്ന നദി പ­മ്പാ­ന­ദി­യും പോ­താ­ള­ക­ത്തി­നു വ­ട­ക്കു­കി­ഴ­ക്കു­ള്ള തു­റ­മു­ഖം നാ­ഗ­പ­ട്ട­ണ­വു­മാ­ണെ­ന്നാ­ണു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്ന­തു്.

images/Astasahasrika_Prajnaparamita.jpg
പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടി­ലെ ഒരു സം­സ്കൃ­ത പനയോല കൈ­യെ­ഴ്ത്തു­പ്ര­തി­യി­ലെ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ചി­ത്രം.
മൊ-​ലൊ-കു-ച-രാജ്യം

യു­വൻ­ചാ­ങ്ങി­ന്റെ സ­ഞ്ചാ­ര­ഗ്ര­ന്ഥ­ത്തി­ന്റെ ര­ണ്ടു് പ്ര­ത്യേ­ക­ത­കൾ ഇവിടെ ഓർ­ക്കേ­ണ്ട­താ­ണു്. താൻ നേ­രി­ട്ടു സ­ന്ദർ­ശി­ച്ചി­ട്ടു­ള്ള സ്ഥ­ല­ങ്ങൾ വളരെ സൂ­ക്ഷ്മ­മാ­യും, താൻ സ­ന്ദർ­ശി­ക്കാ­ത്ത­വ­യെ കേ­ട്ടു­കേൾ­വി അ­നു­സ­രി­ച്ചു് സൂ­ക്ഷ്മ­മ­ല്ലാ­തെ­യും അ­ദ്ദേ­ഹം വി­വ­രി­ച്ചി­രി­ക്കു­ന്നു എ­ന്നു­ള്ള­താ­ണു് ഒ­ന്നാ­മ­ത്തേ­തു്. ര­ണ്ടാ­മ­ത്തേ­തു് ര­ണ്ടു­രാ­ജ്യ­ങ്ങൾ ത­മ്മി­ലു­ള്ള ദൂ­ര­മാ­യി അ­ദ്ദേ­ഹം വി­വ­രി­ക്കു­ന്ന­തു് ആ രാ­ജ്യ­ങ്ങ­ളു­ടെ ത­ല­സ്ഥാ­ന­ങ്ങൾ ത­മ്മി­ലു­ള്ള ദൂ­ര­മാ­ണെ­ന്നു­ള്ള­താ­ണു്. മൊ-​ലെ-കു-ച രാ­ജ്യ­ത്തെ അ­ദ്ദേ­ഹം കേ­ട്ടു­കേൾ­വി അ­നു­സ­രി­ച്ചാ­ണു് വി­വ­രി­ച്ചി­ട്ടു­ള്ള­തെ­ന്നു് മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. അ­തി­നാൽ അ­തു­വ­ള­രെ സൂ­ക്ഷ്മ­മാ­യി­രി­ക്കു­ക­യി­ല്ല. ഭൂ­പ­ട­ത്തിൽ കാ­ഞ്ചി­ക്കു തെ­ക്കു അ­ഞ്ഞൂ­റു മൈൽ അ­ള­ന്നു­നോ­ക്കി­യാൽ സ­മു­ദ്ര­ത്തിൽ ചെ­ന്നു­ചാ­ടും. അ­തി­നാൽ കാ­ഞ്ചി­യ്ക്കും മൊ-​ലൊ-കു-ച രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­ന­ത്തി­നും ത­മ്മിൽ യുവൻ ചാ­ങ്ങ് നൽ­കു­ന്ന ദൂരം സൂ­ക്ഷ്മ­മാ­യി­ട്ടു­ള്ള­ത­ല്ല. വാ­സ്ത­വ­ത്തി­ലു­ള്ള ദൂ­ര­ത്തി­നും യു­വൻ­ചാ­ങ്ങി­ന്റെ ദൂ­ര­ത്തി­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഒരു നൂ­റു­മൈൽ മുതൽ ഇ­രു­ന്നൂ­റു മൈൽ­വ­രെ വ­ന്നേ­ക്കാം. ഈ രാ­ജ്യ­ത്തി­ന്റെ ചു­റ്റ­ള­വു് മു­പ്പ­ത്തി­മൂ­ന്നു മൈ­ലോ­ള­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തി­നാൽ അതു് ഒരു വലിയ രാ­ജ്യ­മാ­യി­രു­ന്നേ മ­തി­യാ­കൂ. കാ­ഞ്ചി­ക്കും ചേ­ര­ത­ല­സ്ഥാ­ന­മാ­യ കൊ­ടു­ങ്ങ­ല്ലൂ­രി­നും ത­മ്മിൽ ഒരു ഋ­ജു­രേ­ഖ­യാ­യു­ള്ള ദൂരം മു­ന്നൂ­റു മൈ­ലോ­ളം വരും. റോ­ഡു­വ­ഴി­യാ­യു­ള്ള യ­ഥാർ­ത്ഥ­ദൂ­രം ഇതിൽ അ­മ്പ­തിൽ­പ്പ­രം മൈൽ അ­ധി­ക­മാ­യി­രി­ക്കു­ക­യേ­യു­ള്ളൂ. കാ­ഞ്ചി­യും പാ­ണ്ഡ്യ­ത­ല­സ്ഥാ­ന­മാ­യ മ­ധു­ര­യും ത­മ്മി­ലു­ള്ള ദൂരം ഇതിൽ ഒരു എ­ഴു­പ­ത്ത­ഞ്ചു് മൈ­ലോ­ളം കു­റ­ഞ്ഞി­രി­ക്കു­ന്ന­താ­ണു്. ഈ സം­ഗ­തി­ക­ളിൽ നി­ന്നു് യുവൻ-​ചാങ് പ­റ­യു­ന്ന ദൂ­ര­ത്തോ­ടു് കൂ­ടു­തൽ അ­ടു­ക്കു­ന്ന കൊ­ടു­ങ്ങ­ല്ലൂർ രാ­ജ­ധാ­നി­യാ­യു­ള്ള ചേ­ര­രാ­ജ്യ­മാ­ണു് യുവാൻ ചാ­ങ്ങി­ന്റെ മൊ-​ലൊ-കു-ച രാ­ജ്യ­മെ­ന്നു് നി­സ്സം­ശ­യം വി­ശ്വ­സി­ക്കാം.

images/Chandragomin.jpg
മ­ഹാ­സി­ദ്ധ ച­ന്ദ്ര­ഗോ­മിൻ, ബം­ഗ്ലാ­ദേ­ശ്, പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടു്.

മൊ-​ലൊ-കു-ച എന്ന ചീ­ന­വാ­ക്കി­ന്റെ ശ­രി­യാ­യ ഭാ­ര­തീ­യ രു­പ­മെ­ന്താ­ണു്? ഇ­തി­നു് സാ­ധാ­ര­ണ­യാ­യി മ­ല­യ­കു­ട­മെ­ന്നു­ള്ള ഭാ­ര­തീ­യ രൂ­പ­മാ­ണു് നൽ­കാ­റു­ള്ള­തു്. എ­ന്നാൽ യു­വൻ­ചാ­ങ്ങി­ന്റെ ചീ­ന­ഭാ­ഷ­യി­ലു­ള്ള സ­ഞ്ചാ­ര­ഗ്ര­ന്ഥം ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത ദേ­ഹ­വും ഒരു തി­ക­ഞ്ഞ ചീ­ന­ഭാ­ഷാ പ­ണ്ഡ­തി­നു­മാ­യ റ­വ­റ­ന്റ് ബിൽ ഈ അ­ഭി­പ്രാ­യ­ത്തോ­ടു് യോ­ജി­ക്കു­ന്നി­ല്ല. മൊ-​ലെ-യെ എ­ന്നു­ള്ള­തു് മലയം ആ­ണെ­ന്നു­ള്ള­തിൽ സം­ശ­യ­മി­ല്ലെ­ന്നും, എ­ന്നാൽ മൊ-​ല-യെ എ­ന്ന­തി­ലെ ‘ല’ യിൽ നി­ന്നു് മൊ-​ലൊ-കു-ച എ­ന്ന­തി­ലെ ‘ലൊ’ എന്ന അ­ക്ഷ­രം വ്യ­ത്യാ­സ­പ്പെ­ടു­ത്തി എ­ഴു­തി­യി­രി­ക്കു­ന്ന­തി­നാൽ ഒ­ടു­വിൽ പറഞ്ഞ പേ­രി­നെ മർകുട എ­ന്നാ­ക്കു­ന്ന­താ­യി­രി­ക്കും കൂ­ടു­തൽ സൂ­ക്ഷ്മ­മാ­യി­രി­ക്കു­ന്ന­തെ­ന്നു് ബിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രി­ക്കു­ന്നു. ഈ അ­ഭി­പ്രാ­യ­മാ­ണു് സ്വീ­കാ­ര്യ­മാ­യി­ട്ടു­ള്ള­തു്. പക്ഷേ, മർകുട എന്ന ഒരു രാ­ജ്യ­മി­ല്ലാ­യ്ക­യാൽ ഇതിനെ മേർ­കു­ടം എന്നു വാ­യി­ക്കേ­ണ്ട­താ­ണു്. മേർ­കു­ടം എ­ന്ന­തി­ന്റെ അർ­ത്ഥം പ­ടി­ഞ്ഞാ­റെ കു­ട­രാ­ജ്യം എ­ന്നാ­കു­ന്നു. അ­ക്കാ­ല­ത്തെ തമിഴ് സം­ഘ­കാ­വ്യ­ങ്ങൾ ചേ­ര­രാ­ജ്യ­ത്തി­നു് കു­ട­രാ­ജ്യ­മെ­ന്നും, ചേ­ര­രാ­ജാ­ക്ക­ന്മാർ­ക്കു് കുടകോ എ­ന്നും പേ­രു­കൾ ഇ­ട്ടി­ട്ടു­ണ്ടു്. അ­തി­നാൽ യുവൻ-​ചാങ് പ­റ­യു­ന്ന രാ­ജ്യം ചേ­ര­മാ­ണെ­ന്നു­ള്ള­തി­നു് സം­ശ­യ­മി­ല്ല. കാ­ഞ്ചി­യിൽ വെ­ച്ചു് ഈ രാ­ജ്യ­ത്തെ പറ്റി യുവൻ-​ചാങ്ങിനോടു് സം­സാ­രി­ച്ച മ­നു­ഷ്യൻ, കാ­ഞ്ചി­യിൽ നി­ന്നു് പ­ടി­ഞ്ഞാ­റാ­യി­ട്ടാ­ണു് അതു് സ്ഥി­തി­ചെ­യ്തി­രു­ന്ന­തെ­ന്നു് കാ­ണി­ക്കു­വാ­നാ­യി മേർ­കു­ടം എന്നു പ­റ­ഞ്ഞ­തി­നെ യുവൻ-​ചാങ് അ­തു­പോ­ലെ­ത­ന്നെ പ­കർ­ത്തു­ക­യാ­ണു് ചെ­യ്ത­തു്. ശ­ബ­രി­മ­ല­യെ തൊ­ട്ടു് വ­ട­ക്കാ­യി തൊ­ടു­പു­ഴ,ദേ­വീ­കു­ളം, മു­വാ­റ്റു­പു­ഴ എന്നീ താ­ലൂ­ക്കു­ക­ളുൾ­പ്പെ­ട്ട മാ­ളു­വാ എ­ന്നൊ­രു രാ­ജ്യം പ­ണ്ടു­ണ്ടാ­യി­രു­ന്നു. പക്ഷേ, ഇതൊരു ചെറിയ രാ­ജ്യ­മാ­ക­യാൽ യുവാൻ-​ചാങ് പ­റ­ഞ്ഞി­ട്ടു­ള്ള രാ­ജ്യം ഇ­താ­യി­രി­ക്കു­ക­യി­ല്ല. മൊ-​ലൊ-കു-ച രാ­ജ്യ­ത്തി­ന്റെ മ­റ്റൊ­രു പേ­രാ­യി യുവാൻ-​ചാങ്ങിന്റെ കൃ­തി­യു­ടെ പ്ര­സാ­ധ­കൻ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള ചി-​മൊ-ലൊ എ­ന്ന­തി­നു് കുമാർ എന്ന ഭാ­ര­തീ­യ രൂപം ബിൽ നൽ­കി­യി­രി­ക്കു­ന്നു. കുമാർ ക­ന്യാ­കു­മാ­രി­യാ­ണു്. എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തി­ന്റെ പ്രാ­രം­ഭ­ത്തിൽ ചേ­ര­ത്തെ ഭ­രി­ച്ചി­രു­ന്ന പൽ­യാ­നൈ ചെൽ കെ­ഴു­കു­ട്ടു­വൻ (മ­ക്ക­ത്തു­പോ­യ ചേ­ര­മാൻ പെ­രു­മാൾ) ക­ന്യാ­കു­മാ­രി വ­രെ­യു­ള്ള പ്ര­ദേ­ശ­ങ്ങ­ളെ കി­ഴ­ക്കേ ചേ­ര­ത്തോ­ടു് ചേർ­ത്തി­രു­ന്ന­തു കൊ­ണ്ടാ­യി­രി­ക്ക­ണം ചേ­ര­ത്തി­നു് ക­ന്യാ­കു­മാ­രി രാ­ജ്യം എന്ന പേ­രു­കൂ­ടി അ­ന്നു് കി­ട്ടി­യ­തു്.

images/Chenrezigthangka.jpg
നാ­ലു­കൈ­ക­ളു­ള്ള അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ടി­ബ­റ്റൻ രൂപം.

കൊ­ടു­ങ്ങ­ല്ലൂ­രിൽ പ­ണ്ടു് ബു­ദ്ധ­സം­ഘാ­രാ­മ­ങ്ങ­ളും വി­ഹാ­ര­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്ന­താ­യി തമിഴ് സം­ഘ­കാ­വ്യ­ങ്ങൾ പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. ഇ­വ­യെ­യാ­ണു് യുവാൻ-​ചാങ് വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു്. ചേര ത­ല­സ്ഥാ­ന­ത്തി­നു് കുറെ കി­ഴ­ക്കാ­യി നി­ന്നി­രു­ന്ന ബൗ­ദ്ധ­സം­ഘാ­രാ­മ­ത്തെ­യും സ്ഥ­ല­ത്തെ­യും പി­ന്നീ­ടു് ചെ­ങ്കു­ട്ടു­വൻ ചേരൻ പു­തു­ക്കി അവിടെ ഇ­ന്ന­ത്തെ കൊ­ടു­ങ്ങ­ല്ലൂർ ഭ­ഗ­വ­തി­യെ പ്ര­തി­ഷ്ഠി­ച്ചു എന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്. അ­ന്ന­ത്തെ കൊ­ടു­ങ്ങ­ല്ലൂ­രി­ലെ ക­ച്ച­വ­ട­ത്തി­ര­ക്കി­നെ­പ്പ­റ്റി യുവൻ-​ചാങ് വർ­ണ്ണി­ച്ചി­ട്ടു­ള്ള­തി­നെ­യും തമിഴ് സം­ഘ­കാ­വ്യ­ങ്ങൾ പി­ന്താ­ങ്ങു­ന്നു.

images/Aryadeva-1-.jpg
ആ­ര്യ­ദേ­വൻ.
പോ­താ­ള­കം

മ­ല­യ­പർ­വ്വ­ത­ത്തി­ലു­ള്ള അ­ഗ­സ്ത്യ­കൂ­ട­മ­ല്ല പോ­താ­ള­കം. അ­ഗ­സ്ത്യ­കൂ­ട­ത്തി­ന്റെ ഒരു പ­ര്യാ­യ­മാ­യ പൊ­തി­കം എ­ന്ന­തി­നും പോ­താ­ള­ക­ത്തി­നും ത­മ്മിൽ പ്ര­ത്യ­ക്ഷ­മാ­യ വ്യ­ത്യാ­സ­മു­ണ്ടു്. കൂ­ടാ­തെ ബു­ദ്ധ­മ­ത­വു­മാ­യി അ­ഗ­സ്ത്യ­കൂ­ട­ത്തി­നു യാ­തൊ­രു ബ­ന്ധ­വു­മി­ല്ല. എ­ന്നാൽ അ­വ­ലോ­കി­തേ­ശ്വ­ര ബോ­ധി­സ­ത്വ­ന്റെ പ്ര­ധാ­ന ഇ­രി­പ്പി­ട­മാ­യ പോ­താ­ള­കം പ്രാ­ചീ­ന­കാ­ലം മു­തൽ­ക്കു് ഒരു പ്ര­സി­ദ്ധ­പ്പെ­ട്ട ബൗദ്ധ തീർ­ത്ഥാ­ട­ന സ്ഥ­ല­മാ­യി­രു­ന്നു. ബി. സി. ഒ­ന്നാം ശ­ത­ക­ത്തിൽ ജീ­വി­ച്ചി­രു­ന്ന മ­ഹാ­യാ­ന ബു­ദ്ധ­മ­ത സ്ഥാ­പ­ക­നാ­യ നാ­ഗാർ­ജ്ജു­ന ബോ­ധി­സ­ത്വ­ന്റെ സിലോൺ ദേ­ശ­ക്കാ­രൻ ശി­ഷ്യ­നും ച­തുഃ­ശ­ത­ക­ത്തി­ന്റെ കർ­ത്താ­വു­മാ­യ പ്ര­സി­ദ്ധ ഭി­ക്ഷു ആ­ര്യ­ദേ­വൻ, അഥവാ ക­ണ്ണ­ദേ­വൻ, എ. ഡി. അ­ഞ്ചാം­ശ­ത­ക­ത്തിൽ ജീ­വി­ച്ചി­രു­ന്ന ച­ന്ദ്ര­വ്യാ­ക­ര­ണ കർ­ത്താ­വാ­യ ച­ന്ദ്ര­ഗോ­മി മു­ത­ലാ­യ­വർ പോ­താ­ള­ക­ത്തി­ലേ­ക്കു തീർ­ത്ഥ­യാ­ത്ര പോ­യി­രു­ന്നു എ­ന്നു­വി­ചാ­രി­ക്കു­വാൻ കാ­ര­ണ­ങ്ങ­ളു­ണ്ടു്. മ­ദ്ധ്യ­തി­രു­വി­താം­കൂ­റി­ലു­ള്ള ശ­ബ­രി­മ­ല­യു­ടെ പേരിൽ ഈ ബൗ­ദ്ധ­മ­ത­വു­മാ­യു­ള്ള ബന്ധം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നി­ല്ലെ­ങ്കി­ലും. അതു് ബു­ദ്ധ­മ­ത­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­യ ശ­ര­ണം­വി­ളി, കർ­പ്പൂ­രം ക­ത്തി­ക്കൽ മു­ത­ലാ­യ­വ­യോ­ടു­കൂ­ടി ഒരു സു­പ്ര­സി­ദ്ധ തീർ­ത്ഥ­സ്ഥ­ല­മാ­യി ഇ­ന്നും വർ­ത്തി­ച്ചു­വ­രു­ന്ന­തി­നാൽ ശ­ബ­രി­മ­ല­യാ­ണു് പോ­താ­ള­കം എന്നു വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­ത്ത­വ­ണ­ത്തെ മ­ക­ര­വി­ള­ക്കി­നു് അ­ഞ്ചു­ല­ക്ഷം അ­യ്യ­പ്പ­ന്മാർ ശ­ബ­രി­മ­ല സ­ന്ദർ­ശി­ച്ചു എന്നു കേൾ­ക്കു­ക­യു­ണ്ടാ­യി. പ­ത്തൊ­മ്പ­താം ശ­താ­ബ്ദ­ത്തി­ന്റെ പൂർ­വ്വാർ­ദ്ധ­ത്തിൽ ശ­ബ­രി­മ­ല വി­ള­ക്കി­നു് ത­മി­ഴ്‌­നാ­ട്ടിൽ നി­ന്നു് ധാ­രാ­ളം തീർ­ത്ഥ­യാ­ത്ര­ക്കാർ പോ­കാ­റു­ണ്ടാ­യി­രു­ന്നു­വെ­ന്നു് വാർ­ഡും, കൊ­ണ­റും അ­വ­രു­ടെ തി­രു­വി­താം­കൂർ സർ­വ്വെ റി­പ്പോർ­ട്ടി ൽ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പോ­താ­ള­ക­ത്തി­ന്റെ വി­വ­ര­ണം ശ­ബ­രി­മ­ല­യ്ക്കു് സൂ­ക്ഷ്മ­മാ­യി യോ­ജി­ക്കു­ന്നു എ­ന്നു­ള്ള­തി­നു പുറമേ ഇവ ര­ണ്ടും ഒ­ന്നാ­ണെ­ന്നു വി­ചാ­രി­ക്കു­വാൻ മറ്റു കാ­ര­ണ­ങ്ങ­ളു­മു­ണ്ടു്.

images/Pothigai_Hills_Range.jpg
ത­മി­ഴ്‌­നാ­ട്ടി­ലെ പൊ­തി­ഗ­യ് മല, ഇ­ന്ത്യ­യി­ലെ പോ­താ­ള­ക മ­ല­യാ­യി അ­റി­യ­പ്പെ­ടു­ന്നു.

ആ­ദ്യ­മാ­യി യുവാൻ-​ചാങ്ങിന്റെ വി­വ­ര­ണം ശ­ബ­രി­മ­ല­യ്ക്കു് എത്ര യോ­ജി­ച്ചി­രി­ക്കു­ന്നു എന്നു വി­ശ­ദ­മാ­ക്കാം. ശ­ബ­രി­മ­ല­യും പോ­താ­ള­ക­വും മ­ല­യ­പർ­വ്വ­ത­ത്തി­ലാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. ശ­ബ­രി­മ­ല കേറാൻ പ­ണ്ടു­ണ്ടാ­യി­രു­ന്ന വൈ­ഷ­മ്യ­ങ്ങൾ കേ­ര­ളീ­യ­രാ­യ ന­മു­ക്കു് അ­റി­യാ­മ­ല്ലോ. ഈ വൈ­ഷ­മ്യ­ങ്ങൾ ത­ന്നെ­യാ­ണു് പോ­താ­ള­ക­ത്തിൽ ക­യ­റു­ന്ന­വർ­ക്കും അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി­വ­ന്ന­തു്. ശ­ബ­രി­മ­ല­യി­ലും സ­മീ­പ­മു­ള്ള മ­ല­ക­ളി­ലും പോ­താ­ള­ക­ത്തി­ലെ­ന്ന­പോ­ലെ ച­ന്ദ­ന­മ­രം വ­ള­രു­ന്നു­ണ്ടു്. ച­ന്ദ­ന­മ­ര­ത്തി­ന്റെ ഒരു പ­ര്യാ­യ­മാ­യ സർ­പി­ഷ്ടം എ­ന്ന­തി­നെ ആ­സ്പ­ദി­ച്ചാ­ണു് ച­ന്ദ­ന­മ­ര­ങ്ങ­ളിൽ സർ­പ്പ­ങ്ങൾ തു­ങ്ങി­ക്കി­ട­ക്കു­മെ­ന്നു് യുവൻ-​ചാങ് പ­റ­ഞ്ഞി­ട്ടു­ള്ള­തു്. ശ­ബ­രി­മ­ല­യു­ടെ ഒ­രു­വ­ശ­ത്തു് നി­ന്നു് പ­മ്പാ­ന­ദി ഉ­ത്ഭ­വി­ച്ചു് അ­തി­ന്റെ ഒരു വശം മു­ഴു­വൻ ചു­റ്റി­യാ­ണു് പ­ടി­ഞ്ഞാ­റോ­ട്ടൊ­ഴു­കു­ന്ന­തു്. ഇ­തി­നെ­യാ­ണു് യുവാൻ-​ചാങ് പോ­താ­ള­ക­ത്തിൽ നി­ന്നു­ത്ഭ­വി­ക്കു­ന്ന നദി അതിനെ ഇ­രു­പ­തു് തവണ വ­ലം­വെ­ച്ചൊ­ഴു­കു­ന്നു എ­ന്നു് അ­തി­ശ­യോ­ക്തി­പൂർ­വ്വം വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു്. അ­ഗ­സ്ത്യ­കൂ­ട­ത്തിൽ അഥവാ ചെറിയ പൊ­തി­ക­യിൽ നി­ന്നു­ത്ഭ­വി­ക്കു­ന്ന താ­മ്ര­പർ­ണി അതിനെ വ­ലം­വെ­ച്ചൊ­ഴു­കു­ന്നി­ല്ല. ശ­ബ­രി­മ­ല­മു­ക­ളിൽ ഇ­ന്നു­ള്ള ഉ­റ­ക്കു­ഴി തീർ­ത്ഥം മു­ത­ലാ­യ തീർ­ത്ഥ­ങ്ങ­ളിൽ ഒ­ന്നി­നെ­യാ­യി­രി­ക്ക­ണം യുവാൻ-​ചാങ് പോ­താ­ള­ക­ത്തി­ന്റെ മു­ക­ളി­ലു­ള്ള ത­ടാ­ക­മാ­യി വർ­ണ്ണി­ച്ചി­ട്ടു­ള്ള­തു്. ഈ ത­ടാ­ക­ത്തി­നു സ­മീ­പ­മു­ള്ള ഹി­ന്ദു­ശി­ലാ­ക്ഷേ­ത്രം ശ­ബ­രി­മ­ല­യിൽ ഇ­ന്ന­ത്തെ അ­യ്യ­പ്പ­ന്മാർ ആ­ദ്യ­മാ­യി കാ­ണു­ന്ന ശ­ബ­രി­പീ­ഠ­മാ­യി­രി­ക്ക­ണം. അ­വ­ലോ­കി­തേ­ശ്വ­രൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു അ­വ­താ­ര­സ്ഥ­ല­മാ­യ ടി­ബ­റ്റിൽ നൽ­കി­യി­ട്ടു­ള്ള പേർ ചേരസി എ­ന്നാ­ണു്. ടി­ബ­റ്റിൽ നി­ന്നു­ത്ഭ­വി­ച്ചു് സി­ക്കി­മി­ലെ ലച്ഛാ വർ­ഗ്ഗ­ക്കാ­രു­ടെ ഇ­ട­യ്ക്കു് ആ­ദി­മ­നു­ഷ്യ­നും ആ­ദി­സ്ത്രീ­യും പാർ­ത്തി­രു­ന്ന­തു് ടി­ബ­റ്റി­ലെ ശബരകോ എന്ന മ­ല­യി­ലാ­യി­രു­ന്നു എ­ന്നു് ഐ­തി­ഹ്യ­മു­ള്ള­തി­നാ­ലും. ലച്ഛാ വർ­ഗ്ഗ­ക്കാ­രിൽ ഒരു വലിയ വി­ഭാ­ഗ­ത്തി­നു് ശബരൻ എന്നു പേ­രു­ള്ള­തി­നാ­ലും ടി­ബ­റ്റി­ലെ ആ­ദി­മ­നി­വാ­സി­കൾ­ക്കു് ശബരൻ എന്ന വർ­ഗ്ഗ­നാ­മ­മു­ണ്ടാ­യി­രു­ന്നു എന്നു വി­ചാ­രി­ക്കാം. ശബരൻ എ­ന്ന­തി­ന്റെ ഒരു രൂ­പ­ഭേ­ദ­മാ­ണു് ചേരേ(സി) എ­ന്ന­തു്. ശബരൻ ച­വ­ര­നും ചേ­ര­നു­മാ­യി പ­രി­ണ­മി­ച്ചു. അ­തി­നാൽ ശ­ബ­ര­ന്റെ (അ­താ­യ­തു് ചേ­ര­സി­യു­ടെ അഥവാ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ) വാ­സ­സ്ഥ­ലം ശ­ബ­രി­പീ­ഠ­മാ­യി ഭ­വി­ച്ചു. ശ­ബ­രി­മ­ല­യിൽ അ­യ്യ­പ്പ­ക്ഷേ­ത്ര­വും മ­റ്റും ഹി­ന്ദു­ക്കൾ പ­ണി­ക­ഴി­പ്പി­ച്ച­പ്പോൾ, അവർ രാ­മാ­യ­ണ­ത്തി­ന്റെ സ്മ­ര­ണ­യിൽ നി­ന്നു് ശ­ബ­ര­മ­ല­യെ ശ­ബ­രി­മ­ല­യും ശ­ബ­ര­പീ­ഠ­ത്തെ ശബരി പീ­ഠ­വു­മാ­ക്കു­ക­യും അതിൽ നി­ന്നു­ത്ഭ­വി­ച്ച ന­ദി­യ്ക്കു് പമ്പ എന്നു പേ­രി­ടു­ക­യും ചെ­യ്തു­വെ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. പ­മ്പ­യ്ക്കു് ആ­ദി­കാ­ല­ങ്ങ­ളിൽ മ­റ്റൊ­രു പേ­രാ­ണു­ണ്ടാ­യി­രു­ന്ന­തെ­ന്നു് പി­ന്നീ­ടു് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­താ­ണു്.

ത്രി­ലോ­ക­നാ­ഥൻ
images/Waddell.jpg
ലോ­റൻ­സ് ഓ­സ്റ്റിൻ വ­ഡ്ഡെൽ

മല കേ­റാ­തെ പോ­താ­ള­ക­ത്തി­ന്റെ ചു­വ­ടെ­നി­ന്നു് പ്രാർ­ത്ഥി­ക്കു­ന്ന­വർ­ക്കു് ചി­ല­പ്പോൾ അ­വ­ലോ­കി­തേ­ശ്വ­രൻ ശി­വ­ന്റെ­യോ ഒരു പാ­ശു­പ­ത­യോ­ഗി­യു­ടെ­യോ രൂ­പ­ത്തിൽ ദർശനം നൽകും എ­ന്ന­തു് യുവൻ-​ചാങ്ങിന്റെ വാ­ക്കു­ക­ളും അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ശ­ബ­രി­പീ­ഠം ശി­വ­ക്ഷേ­ത്ര­മാ­യ­തെ­ങ്ങ­നെ­യെ­ന്നും മ­ന­സ്സി­ലാ­ക്കു­വാ­നാ­യി അ­വ­ലോ­കി­തേ­ശ്വ­ര­നും ശി­വ­നും ത­മ്മി­ലു­ള്ള ബന്ധം അ­റി­യേ­ണ്ട­താ­ണു്. ടി­ബ­റ്റി­ലെ മ­ഹാ­യാ­ന ബൗ­ദ്ധ­മ­ത ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്നു് അ­വ­ലോ­കി­തേ­ശ്വ­ര വി­ഗ്ര­ഹ­ങ്ങൾ­ക്കു് ഇ­രു­പ­ത്തി­ര­ണ്ടു് രൂ­പ­ങ്ങൾ ഉ­ണ്ടെ­ന്നു് വ­ഡ്ഡെൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. മ­രാ­ക­രു­ണൻ, ആ­ര്യാ­വ­ലോ­കി­തേ­ശ്വ­രൻ, സ്വ­പ്ന­ഛേ­ദി, അ­ഷ്ട­ഭ­യ നി­വാ­ര­കൻ, സിം­ഹ­നാ­ദൻ, സാ­ഗ­ര­ജി­തൻ, ച­തുർ­ഭു­ജൻ, ത്രി­മ­ണ്ഡ­ലൻ, ധർ­മ്മേ­ശ്വ­വ­ജ്രൻ, ഖചരൻ, ത്രി­മ­ണ്ഡ­ലാ­മോ­ഘ വ­ജ്ര­മ­ഹാ­ക­രു­ണൻ, സു­ഖാ­വ­ത്യ­യ­വ­ലോ­കി­തേ­ശ്വ­രൻ, അ­മോ­ഘ­വ്ര­തൻ, ഖ­സർ­പ്പ­ണാ­വ­ലോ­കി­തേ­ശ്വ­രൻ, ഹാ­ലാ­ഹ­ലൻ, പ­ത്മ­പാ­ണി, ഏ­കാ­ദ­ശ­മു­ഖാ­വ­ലോ­കി­തേ­ശ്വ­രൻ, ചി­ന്താ­ച­ക്രൻ, ആ­കാ­ശ­രാ­ജൻ, വ­ജ്ര­ഗർ­ഭൻ, ത്രി­ലോ­കേ­ശ്വ­രൻ അഥവാ ത്രി­ലോ­ക­നാ­ഥൻ, സ­പ്താ­ക്ഷ­രാ­വ­ലോ­കി­തേ­ശ്വ­രൻ എ­ന്നി­വ­യാ­ണു് ആ ഇ­രു­പ­ത്തി­ര­ണ്ടു രൂ­പ­ങ്ങ­ളു­ടെ­യും പേ­രു­കൾ. ഇ­ന്ത്യ­യി­ലെ ബൗ­ദ്ധ­വി­ഗ്ര­ഹ ശാ­സ്ത്ര­ത്തെ­പ്പ­റ്റി ഋഷെർ എന്ന ഫ്ര­ഞ്ചു­പ­ണ്ഡി­തൻ എ­ഴു­തി­യി­ട്ടു­ള്ള പ്ര­സി­ദ്ധ­കൃ­തി­യിൽ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ വി­ഗ്ര­ഹ­ങ്ങൾ­ക്കും ശി­വ­ന്റെ വി­ഗ്ര­ഹ­ങ്ങൾ­ക്കും ത­മ്മി­ലു­ള്ള വളരെ അ­ടു­ത്ത സാ­ദൃ­ശ്യ­ങ്ങൾ അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ടു്. പ­ഞ്ചാ­ബി­ലെ കാം­ഗ്ര ജി­ല്ല­യി­ലെ ത്രി­ലോ­ക­നാ­ഥം മു­ത­ലാ­യ പല സ്ഥ­ല­ങ്ങ­ളി­ലും ത്രി­ലോ­ക­നാ­ഥൻ എന്ന പേരിൽ ഇന്നു ശിവനെ ആ­രാ­ധി­ച്ചു­വ­രു­ന്നു­ണ്ടു്. ഈ സ്ഥ­ല­ങ്ങ­ളി­ലെ ഈ വി­ഗ്ര­ഹ­ങ്ങ­ളു­ടെ പ­രി­ശോ­ധ­ന­യിൽ നി­ന്നു് അവ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ വി­ഗ്ര­ഹ­ങ്ങ­ളാ­ണെ­ന്നു് ഡോ­ക്ടർ വേഗെൽ സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. അ­വ­ലോ­കി­തേ­ശ്വ­ര­ബോ­ധി­സ­ത്വ­ന്റെ വി­ഗ്ര­ഹ­ങ്ങ­ളു­ടെ ഒരു പ്ര­ധാ­ന ല­ക്ഷ­ണം, അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ഭ­വ­മൂർ­ത്തി­യാ­യ അ­മി­താ­ഭൻ എന്ന ധ്യാ­നി­ബു­ദ്ധ­ന്റെ ഒരു ചെറിയ വി­ഗ്ര­ഹം അ­ദ്ദേ­ഹ­ത്തി­ന്റെ മു­ടി­യി­ലോ മ­കു­ട­ത്തി­ലോ ഉ­ണ്ടാ­യി­രി­ക്കു­മെ­ന്നു­ള്ള­താ­ണു്. ഇതു് കാൻ­ഗ്രാ­ജി­ല്ല­യി­ലെ ത്രി­ലോ­ക­വി­ഗ്ര­ഹ­ങ്ങ­ളി­ലും കാ­ണാ­നു­ണ്ടു്. ഈ സം­ഗ­തി­കൾ അ­വ­ലോ­കി­തേ­ശ്വ­ര­നും ശി­വ­നും ത­മ്മി­ലു­ള്ള ബന്ധം സ്പ­ഷ്ട­മാ­ക്കു­ന്നു­ണ്ടു്. ഇവർ ത­മ്മി­ലു­ള്ള ഈ ബന്ധം നി­മി­ത്തം യുവാൻ-​ചാങ് പ­റ­യു­ന്ന പോ­താ­ള­ക­ത്തി­ലെ ശി­ലാ­നിർ­മ്മി­ത­മാ­യ ഹി­ന്ദു­ക്ഷേ­ത്രം, അ­താ­യ­തു് ഇ­ന്ന­ത്തെ ശ­ബ­രി­മ­ല­യി­ലെ ശ­ബ­രി­പീ­ഠ­മാ­ണെ­ന്നു് മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ച­തു്, ഒരു ശി­വ­ക്ഷേ­ത്ര­മാ­യി­രു­ന്നേ മ­തി­യാ­വൂ.

images/wood_Honolulu.jpg
അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ചൈ­നീ­സ് പ്ര­തി­മ, 1025 സി. ഇ.
മൂ­ല­വാ­സം

കേ­ര­ള­ത്തി­ന്റെ ക­ടൽ­ക്ക­ര­യിൽ സ്ഥി­തി­ചെ­യ്തി­രു­ന്ന മൂ­ല­വാ­സം എന്ന ബൗ­ദ്ധ­സം­ഘാ­രാ­മ­ത്തെ വി­ക്ര­മ­രാ­മൻ എന്ന മൂഷിക രാ­ജാ­വു് ക­ട­ലാ­ക്ര­മ­ണ­ത്തിൽ നി­ന്നു ര­ക്ഷി­ച്ചു എന്നു മൂ­ഷി­ക­വം­ശ­കാ­വ്യ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടെ­ന്നും ഈ മൂഷിക രാ­ജാ­വു് എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തി­ന്റെ ഉ­ത്ത­രാർ­ദ്ധ­ത്തിൽ നാ­ടു­വാ­ണി­രു­ന്ന ചെ­ങ്കു­ട്ടു­വൻ ചേ­ര­നാ­ണെ­ന്നും മു­മ്പു് ഒരു ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­ല്ലോ. ലൂഷെർ എന്ന മു­ക­ളിൽ പ്ര­സ്താ­വി­ച്ച പ­ണ്ഡി­തൻ വ­ട­ക്കു പ­ടി­ഞ്ഞാ­റേ ഇ­ന്ത്യ­യി­ലെ ഗാ­ന്ധാ­ര ദേ­ശ­ത്തു­നി­ന്നു് ക­ണ്ടു­പി­ടി­ച്ച ഒ­ര­വ­ലോ­കി­തേ­ശ്വ­ര വി­ഗ്ര­ഹ­ത്തിൽ ‘ദ­ക്ഷി­ണാ­പ­ഥ­മൂ­ല­വാ­സ ലോ­ക­നാ­ഥ’ എന്നു എ­ഴു­തി­യി­രി­ക്കു­ന്ന­തി­നാൽ ഇതു് കേ­ര­ള­ത്തി­ലെ മൂ­ല­വാ­സ­ത്തി­ലെ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ വി­ഗ്ര­ഹ­ത്തി­ന്റെ ഒരു പ­കർ­പ്പാ­ണെ­ന്നും മൂ­ല­വാ­സ­ത്തു് അ­വ­ലോ­കി­തേ­ശ്വ­ര­നെ ലോ­ക­നാ­ഥൻ എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­വ­ത്തി­ലാ­ണു് പ്ര­തി­ഷ്ഠി­ച്ചി­രി­ക്കു­ന്ന­തെ­ന്നും സി­ദ്ധി­ക്കു­ന്നു. ഈ മൂ­ല­വാ­സം കോ­ഴി­ക്കോ­ടി­നു് സ­മീ­പ­ത്താ­യി­രി­ക്കാ­മെ­ന്നു് മു­മ്പൊ­രി­ക്കൽ ഈ ലേഖകൻ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു് ശ­രി­യ­ല്ല. കൊ­ടു­ങ്ങ­ല്ലൂർ താ­ലൂ­ക്കിൽ ലോ­ക­മ­ലേ­ശ്വ­രം എ­ന്നൊ­രു ഗ്രാ­മം ഇ­പ്പോ­ഴു­ണ്ടു്. മൂ­ല­വാ­സ­സം­ഘാ­രാ­മം ഈ ഗ്രാ­മ­ത്തി­നു പ­ടി­ഞ്ഞാ­റു­ള്ള ക­ടൽ­ക്ക­ര­യിൽ പണ്ടു സ്ഥി­തി­ചെ­യ്തി­രു­ന്നു­വെ­ന്നും, ഈ ഗ്രാ­മ­ത്തി­ന്റെ പേർ മൂ­ല­വാ­സ­ത്തെ ലോ­ക­നാ­ഥ­നിൽ, അഥവാ ലോ­കേ­ശ്വ­ര­നിൽ നി­ന്നും ജ­നി­ച്ച­താ­ണെ­ന്നു് ഈ ലേ­ഖ­ക­നു തോ­ന്നു­ന്നു. എ. ഡി. 9-ാം ശ­താ­ബ്ദ­ത്തി­ന്റെ അ­ന്ത്യ­കാ­ലം­വ­രെ മൂ­ല­വാ­സ­ത്തെ സം­ഘാ­രാ­മം നി­ല­നി­ന്നി­രു­ന്നു എന്നു കാ­ണി­ക്കു­ന്ന രേ­ഖ­ക­ളു­ണ്ടു്. അ­തി­നു­ശേ­ഷം ഇതു് ക­ട­ലാ­ക്ര­മ­ണം മൂലം ന­ശി­ച്ചി­രി­ക്ക­ണം.

images/Potala.jpg
പോതാള കൊ­ട്ടാ­രം.

അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ഒരു സം­ഘാ­രാ­മ­മാ­യ മൂ­ല­വാ­സം സ്ഥി­തി ചെ­യ്തി­രു­ന്ന കൊ­ടു­ങ്ങ­ല്ലൂ­രി­നെ­യും ആ ബോ­ധി­സ­ത്വ­ന്റെ വാ­സ­സ്ഥാ­ന­മാ­യ ശ­ബ­രി­മ­ല­യെ­യും ഘ­ടി­പ്പി­ക്കു­ന്ന ഒരു പ­ഴ­ങ്ക­ഥ­യു­ണ്ടു്. ഒ­രി­ക്കൽ കൊ­ടു­ങ്ങ­ല്ലൂർ­ക്കാ­രാ­യ കുറെ അ­യ്യ­പ്പ­ന്മാർ മ­ക­ര­വി­ള­ക്കി­നു ശ­ബ­രി­മ­ല­യി­ലേ­യ്ക്കു പോയി. മ­ക­ര­വി­ള­ക്കി­ന്റെ അ­ന്നാ­ണ­ല്ലോ കൊ­ടു­ങ്ങ­ല്ലൂർ താ­ല­പ്പൊ­ലി­യും. കൊ­ടു­ങ്ങ­ല്ലൂർ­ക്കാ­രാ­യ അ­യ്യ­പ്പ­ന്മാർ ശ­ബ­രി­മ­ല­യിൽ വെ­ച്ചു് “നാ­ളെ­യാ­ണ­ല്ലോ കൊ­ടു­ങ്ങ­ല്ലൂർ താ­ല­പ്പൊ­ലി, അതു കാ­ണാ­തെ നാം ഇവിടെ കി­ട­ന്നു് ന­ര­കി­ക്ക­യാ­ണ­ല്ലോ ചെ­യ്യു­ന്ന­തു് ! എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടു് കി­ട­ന്നു­റ­ങ്ങി. നേരം വെ­ളു­ത്ത­പ്പോൾ തങ്ങൾ കൊ­ടു­ങ്ങ­ല്ലൂ­രി­ലാ­ണെ­ന്നു് അ­വർ­ക്കു് മ­ന­സ്സി­ലാ­കു­ക­യും ഇ­തു­ക­ണ്ടു് അ­ത്ഭു­ത­പ്പെ­ടു­ക­യും ചെ­യ്തു. ഇ­തി­നു­ശേ­ഷം കൊ­ടു­ങ്ങ­ല്ലൂർ­കാർ ശ­ബ­രി­മ­ല­യ്ക്കു പോ­കാ­റി­ല്ല. ഈ പ­ഴ­ങ്ക­ഥ­യിൽ കാ­ര്യ­മു­ണ്ടെ­ന്നു തോ­ന്നു­ന്നു. ശ­ബ­രി­മ­ല­യി­ലെ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ഒരു പ്ര­തി­ഷ്ഠ കൊ­ടു­ങ്ങ­ല്ലൂ­രി­ലു­ള്ള മൂ­ല­വാ­സ­ത്തു­ള്ള­പ്പോൾ ശ­ബ­രി­മ­ല­യ്ക്കു് തീർ­ത്ഥ­യാ­ത്ര പോ­കേ­ണ്ട ആ­വ­ശ്യ­മി­ല്ലെ­ന്നാ­ണു് അതു്.

images/Khasarpana_Lokesvara.jpg
ഖ­സർ­പാ­ന ലോ­കേ­ശ്വ­ര­ന്റെ ശി­ല്പം.
II

ശ­ബ­രി­മ­ല ഒരു ബൗ­ദ്ധ­പു­ണ്യ­സ്ഥ­ല­മാ­യി­രു­ന്നു എന്നു കാ­ണി­ക്കു­ന്ന തെ­ളി­വു­ക­ളി­ലേ­ക്കു് ഇനി ക­ട­ക്കാം. ശ­ബ­രി­മ­ല സ്ഥി­തി­ചെ­യ്യു­ന്ന തി­രു­വി­താം­കൂ­റി­ലെ പ­ത്ത­നം­തി­ട്ട താ­ലൂ­ക്കി­ന്റെ കി­ഴ­ക്കു­ള്ള മാ­വേ­ലി­ക്ക­ര താ­ലൂ­ക്കി­ലും മാ­വേ­ലി­ക്ക­ര­യ്ക്കു കി­ഴ­ക്കു­ള്ള അ­മ്പ­ല­പ്പു­ഴ, കാർ­ത്തി­ക­പ്പ­ള്ളി, ക­രു­നാ­ഗ­പ്പ­ള്ളി എന്നീ താ­ലൂ­ക്കു­ക­ളി­ലും മാ­വേ­ലി­ക്ക­ര­യ്ക്കു തെ­ക്കു­ള്ള കു­ന്ന­ത്തൂർ താ­ലൂ­ക്കി­ലും ബു­ദ്ധ­വി­ഗ്ര­ഹ­ങ്ങൾ ധാ­രാ­ള­മാ­യി ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. അ­മ്പ­ല­പ്പു­ഴ താ­ലൂ­ക്കി­ലെ സു­പ്ര­സി­ദ്ധ­മാ­യ തകഴി ശാ­സ്താ­വി­നെ പ­റ്റി­യു­ള്ള ഐ­തി­ഹ്യം ആ ശാ­സ്താ­വി­ന്റെ വി­ഗ്ര­ഹം ശ­ബ­രി­മ­ല­യിൽ നി­ന്നു് പ­മ്പ­യിൽ കൂടി ഒഴുകി ത­ക­ഴി­യിൽ ചെ­ന്നു­ചേർ­ന്നു എ­ന്ന­താ­ണു്. പ്ര­സ്തു­ത താ­ലൂ­ക്കു­ക­ളി­ലെ ബു­ദ്ധ­വി­ഗ്ര­ഹ­ങ്ങ­ളും ഇ­പ്ര­കാ­രം ശ­ബ­രി­മ­ല­യിൽ നി­ന്നു­ത്ഭ­വി­ച്ചി­രി­ക്കാം. പി­ന്നെ­യും പ­ത്ത­നം­തി­ട്ട താ­ലൂ­ക്കി­ന്റെ കി­ഴ­ക്കു­വ­ശ­മു­ള്ള തി­രു­നെൽ­വേ­ലി ജി­ല്ല­യി­ലെ ശ­ങ്ക­ര­നാ­യി­നാർ കോയിൽ താ­ലൂ­ക്കി­ന്റെ പല ഭാ­ഗ­ങ്ങ­ളി­ലും പ്രാ­ചീ­ന ബൗ­ദ്ധ­ഭി­ക്ഷു­ക്ക­ളു­ടെ പ­ടു­ക്ക­കൾ (ശി­ലാ­നിർ­മ്മി­ത­മാ­യ ശ­യ­ന­സ്ഥ­ല­ങ്ങൾ) കണ്ടു പി­ടി­ച്ചി­ട്ടു­ണ്ടു്. ഈ സം­ഗ­തി­ക­ളിൽ നി­ന്നു് ശ­ബ­രി­മ­ല കേ­ന്ദ്ര­മാ­യി അ­തി­ന്റെ ഇ­രു­പാർ­ശ്വ­ങ്ങ­ളി­ലും ധാ­രാ­ളം ബു­ദ്ധ­മ­ത­ക്കാർ പാർ­ത്തി­രു­ന്നു എ­ന്നു് വി­ശ്വ­സി­ക്കാം.

images/OM_MANI_PADME_HUM.png
‘ഓം മ­ണി­പ­ത്മേ ഹും’ (ടി­ബ­റ്റൻ അ­ക്ഷ­ര­മാ­ല­യിൽ എ­ഴു­തി­യ അ­വ­ലോ­കി­തേ­ശ്വ­ര­യു­ടെ ആറു് അക്ഷര മ­ന്ത്രം).
ക­ല്ലി­ടും കു­ന്നു്

ശ­ബ­രി­മ­ല­യ്ക്കു് തീർ­ത്ഥ­യാ­ത്ര പോ­കു­ന്ന അ­യ്യ­പ്പ­ന്മാർ വ­ഴി­ക്കു് അ­ഴു­ത­മേ­ട്ടി­ലു­ള്ള ക­ല്ലി­ടും­കു­ന്നു് എന്ന സ്ഥ­ല­ത്തു് ക­ല്ലി­ട്ടു­വ­ന്ദി­ക്കു­ന്നു. ടി­ബ­റ്റി­ലെ ബൗ­ദ്ധ­സ­ന്ന്യാ­സി­മാ­രു­ടെ സ­മാ­ധി­സ്ഥ­ല­ങ്ങ­ളാ­ക­യാൽ പാ­വ­ന­മാ­യി­ത്തീർ­ന്ന സ്ഥ­ല­ങ്ങ­ളിൽ ടി­ബ­റ്റു­കാർ ഇ­ങ്ങ­നെ ക­ല്ലി­ട്ടു വ­ന്ദി­ക്കു­ന്നു എ­ന്നു് സെൻ­ഹെ­സ്വിൻ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇതു ശ­ബ­രി­മ­ല ഒരു ബൗദ്ധ തീർ­ത്ഥ­സ്ഥ­ല­മാ­യി­രു­ന്നു എ­ന്നും ക­ല്ലി­ടും­കു­ന്നിൽ വെ­ച്ചു് പ്രാ­ചീ­ന ബൗ­ദ്ധ­തീർ­ത്ഥ­ക്കാ­രിൽ ഒരു യോഗി സ­മാ­ധി­യ­ട­ഞ്ഞു എ­ന്നും കാ­ണി­ക്കു­ന്നു. മ­ല­മ്പാ­റ്റ­കൾ പ­ണ്ടു് ക­ല്ലി­ടും­കു­ന്നിൽ നി­ന്നു് വ­ന്നു് മ­നു­ഷ്യ­നെ ശ­ല്യ­പ്പെ­ടു­ത്തി­യി­രു­ന്നു­വെ­ന്നും ഇതിനെ ത­ടു­ക്കു­വാ­നാ­ണു് അവിടെ ക­ല്ലി­ടു­ന്ന­തെ­ന്ന ഇ­ന്ന­ത്തെ ഐ­തി­ഹ്യം ഒ­ര­യ്യ­പ്പ­ന്റെ വി­ചി­ത്ര­മാ­യ മ­നോ­ധർ­മ്മ­ത്തിൽ നി­ന്നു് ജ­നി­ച്ച­താ­യി­രി­ക്ക­ണം.

images/3rd_Panchen_lama.jpg
മൂ­ന്നാം ത­ശി­ലാ­മ (1505–1556).
വ­ലാ­ഹ­സ്സ ജാതകം

വ­ലാ­ഹ­സ്സ ജാ­ത­ക­ത്തി­ലും, രാ­ജാ­വ­ലീ ദർ­പ്പ­ണം എന്നു തർ­ജ്ജ­മ ചെ­യ്യാ­വു­ന്ന പേ­രു­ള്ള ടി­ബ­റ്റി­ലെ ഒരു ച­രി­ത്ര­ഗ്ര­ന്ഥ­ത്തി­ലും അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ഒരു പ­രാ­ക്ര­മം വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഒ­രി­ക്കൽ ദ­ക്ഷി­ണേ­ന്ത്യ­യി­ലെ കുറെ ക­ച്ച­വ­ട­ക്കാർ സിംഹള ദ്വീ­പി­ലേ­ക്കു ക­ച്ച­വ­ട­ത്തി­നു പോ­യ­പ്പോൾ അവിടെ ആ ദ്വീ­പി­ലെ നി­വാ­സി­ക­ളാ­യ രാ­ക്ഷ­സി­കൾ വ­ശീ­ക­രി­ച്ചു് അവിടെ പാർ­പ്പി­ച്ചു എ­ന്നും, ക്ര­മേ­ണ ആ രാ­ക്ഷ­സി­കൾ അവരെ ഓ­രോ­രു­ത്ത­രെ­യാ­യി ഭ­ക്ഷി­ച്ചു തു­ട­ങ്ങി­യെ­ന്നും, ഒ­ടു­ക്കം അവരെ ആ ദ്വീ­പിൽ നി­ന്നു ര­ക്ഷി­ക്കു­വാ­നാ­യി അ­വ­ലോ­കി­തേ­ശ്വ­രൻ ഒ­ര­ശ്വ­ത്തി­ന്റെ രൂ­പ­ത്തിൽ അവിടെ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു് ആ വ­ണി­ക്കു­ക­ളോ­ടു് തന്റെ പു­റ­ത്തു­ക­യ­റി ര­ക്ഷ­പ്പെ­ടു­വാൻ ഉ­പ­ദേ­ശി­ച്ചു­വെ­ന്നും എ­ന്നാൽ ഒരു ക­ച്ച­വ­ട­ക്കാ­ര­നു മാ­ത്ര­മേ അ­ങ്ങ­നെ ചെ­യ്യു­വാ­നു­ള്ള നല്ല ബു­ദ്ധി­തോ­ന്നി­യു­ള്ളൂ എ­ന്നും അയാളെ തന്റെ പു­റ­ത്തു­ക­യ­റ്റി ആ അശ്വം ദ­ക്ഷി­ണേ­ന്ത്യ­യി­ലു­ള്ള അ­യാ­ളു­ടെ ഗ്രാ­മ­ത്തിൽ കൊ­ണ്ടു­ചെ­ന്നു­വി­ട്ടു എ­ന്നു­മാ­ണു് ഇതിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്. സി­ലോ­ണി­ന­ടു­ത്തു­ള്ള ശ­ബ­രി­മ­ല­യിൽ അ­വ­ലോ­കി­തേ­ശ്വ­രൻ പാർ­ത്തി­രു­ന്നു എ­ന്നു് ഇതു് കാ­ണി­ക്കു­ന്നു.

images/Sherman_E_Lee.jpg
ഏഷ്യൻ പ്ര­തി­മ­യ്ക്കു് മു­ന്നിൽ ഋഷെർ.
പൗ­രു­ണ­ഗി­രി

എ. ഡി. പ­തി­നൊ­ന്നാം ശ­താ­ബ്ദ­ത്തി­നു മു­മ്പു് ര­ചി­ച്ചി­ട്ടു­ള്ള ഹേ­വ­ജ്ര­ത­ന്ത്രം എന്ന ബൗദ്ധ താ­ന്ത്രി­ക­കൃ­തി­യിൽ നാലു പ്ര­ധാ­ന ബോ­ധി­സ­ത്വ­പീ­ഠ­ങ്ങ­ളും അനേകം ഉ­പ­പീ­ഠ­ങ്ങ­ളും വി­വ­രി­ക്കു­ന്നു­ണ്ടു്. നാലു പ്ര­ധാ­ന ബോ­ധി­സ­ത്വ പീ­ഠ­ങ്ങ­ളെ പ്ര­സ്താ­വി­ക്കു­ന്ന ഭാഗം ചുവടെ ചേർ­ക്കു­ന്നു.

“പീഠം ജ­ല­ന്ധ­രം ഖ്യാ­തം

ഒ­ഡ്ഡി­യാ­ണം തഥൈവ ച

പീഠം പൗ­രു­ണ­ഗി­രം ചൈവ

കാ­മ­രൂ­പം തഥൈവ ച”

images/Khedrup_Je.jpg
ഖെ­ദ്രു­പ് ഗെ­ലെ­ക് പെൽ­സാ­ങ്, ഒ­ന്നാം ത­ശി­ലാ­മ.

ഇതിൽ വി­വ­രി­ക്കു­ന്ന നാലു പ്ര­ധാ­ന പീ­ഠ­ങ്ങ­ളാ­യ ജ­ല­ന്ധ­രം, ഒ­ഡ്ഡി­യാ­ണം, പൗ­രു­ണ­ഗി­രി, കാ­മ­രൂ­പം എ­ന്നി­വ­യിൽ, ജ­ല­ന്ധ­രം പ­ഞ്ചാ­ബി­ലും, ഒ­ഡ്ഡി­യാ­ണം വ­ട­ക്കു­പ­ടി­ഞ്ഞാ­റൻ അ­തിർ­ത്തി പ്രോ­വിൻ­സി­ലും കാ­മ­രൂ­പം ആ­സ്സാ­മി­ലു­മാ­ണു്. പൗ­രു­ണ­ഗി­രി എ­വി­ടെ­യാ­ണെ­ന്നു് ഇ­തു­വ­രെ ക­ണ്ടു­പി­ടി­ച്ചി­ട്ടി­ല്ല. ഈ പൗ­രു­ണ­ഗി­രി­യ്ക്കു് പിൽ­ക്കാ­ല­ങ്ങ­ളി­ലെ ബൗ­ദ്ധ­ത­ന്ത്ര കൃ­തി­കൾ പൂർ­ണ്ണ­ഗി­രി എന്നു പേ­രി­ട്ടി­ട്ടു­ണ്ടു്. ഇ­തി­ന്റെ ശ­രി­യാ­യ രൂപം പൗ­രു­ന്ന­ഗി­രി­യാ­ണെ­ന്നു വി­ചാ­രി­ക്കു­വാ­നാ­ണു് കാ­ര­ണ­മു­ള്ള­തു്. മ­ഹാ­യാ­ന ബു­ദ്ധ­മ­ത­ത്തി­ലെ അ­മി­താ­ഭൻ തു­ട­ങ്ങി­യ അഞ്ചു ധ്യാ­ന­ബു­ദ്ധ­ന്മാ­രും (സ­ങ്ക­ല്പ ബു­ദ്ധ­ന്മാർ) അ­ഞ്ചു­താ­ര­ക­ളും (ശ­ക്തി­കൾ) അഞ്ചു ബോ­ധി­സ­ത്വ­ന്മാ­രും കൂ­ടി­ച്ചേർ­ന്നു് പിൽ­ക്കാ­ല­ങ്ങ­ളിൽ ഹേ­രു­ക­നും അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ക്തി­യാ­യ വ­ജ്ര­വ­രാ­ഹി­യേ­യും അ­വ­ലോ­കി­തേ­ശ്വ­ര­നേ­യും കീർ­ത്തി­ക്കു­ന്ന ഹേ­വ­ജ്ര ത­ന്ത്ര­ത്തിൽ വി­വ­രി­ച്ചി­ട്ടു­ള്ള ബോ­ധി­സ­ത്വ പീ­ഠ­ങ്ങൾ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ പീ­ഠ­ങ്ങ­ളാ­ണെ­ന്നു­ള്ള­തു് സ്പ­ഷ്ട­മാ­ണ­ല്ലോ. അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ മു­ഖ്യ­പീ­ഠം പോ­താ­ള­കം അഥവാ ശ­ബ­രി­മ­ല­യാ­ക­യാൽ പൗ­രു­ന്ന­ഗി­രി ശ­ബ­രി­മ­ല­യു­ടെ മ­റ്റൊ­രു പേ­രാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. ശ­ബ­രി­മ­ല­യിൽ നി­ന്നു­ത്ഭ­വി­ക്കു­ന്ന ഇ­ന്ന­ത്തെ പ­മ്പാ­ന­ദി­യ്ക്കു് പ­ണ്ടു് പൗ­രു­ന്ന ന­ദി­യെ­ന്നു പേ­രു­ണ്ടാ­യി­രു­ന്നു എന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്. മൂ­ഷി­ക­വം­ശ­കാ­വ്യ­ത്തിൽ ഈ­ശാ­ന­വർ­മ്മൻ ര­ണ്ടാ­മൻ എന്ന കേ­ര­ള­വർ­മ്മ രാ­ജാ­വു­മാ­യി വാ­ഹി­നി ഭ­ര­ണ­മെ­ന്ന ദേ­ശ­ത്തിൽ­ക്കൂ­ടി­യൊ­ഴു­കു­ന്ന പ­രു­ഷ്ണീ­ന­ദി­യു­ടെ ക­ര­യിൽ­വെ­ച്ചു് യു­ദ്ധം ചെ­യ്ത­താ­യി പ­റ­ഞ്ഞി­രി­ക്കു­ന്നു. ഈ സ്ഥ­ല­ങ്ങ­ളെ­പ്പ­റ്റി പ­റ­യു­ന്ന ശ്ലോ­കം ചുവടെ ചേർ­ക്കു­ന്നു.

“യാ­ന­ദു­ന്ദു­ഭി­ര­വ­ധ്വ­നി­താ­ശം

വാഹിന ഭരണ നാ­മി­ത­ഭു­മിഃ

രേ­ണു­ജാ­ല പി­ഹി­താ­ന്ത­ര മുച്ചൈ-​

രാ­സ­സാ­ദ സരിതം സ­പ­രു­ഷ്ണീം”

images/White_avalokiteshvara.jpg
അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ആറു കൈ­ക­ളു­ള്ള നേ­പ്പാ­ളി പ്ര­തി­മ, 14-ാം നൂ­റ്റാ­ണ്ടു് സി. ഇ.

ഇതിൽ പ­റ­ഞ്ഞി­ട്ടു­ള്ള വാ­ഹി­നീ­ഭ­ര­ണം എന്ന ദേശം തി­രു­വി­താം­കു­റി­ലെ ച­ങ്ങ­നാ­ശ്ശേ­രി­ക്ക­ടു­ത്തു­ള്ള തി­രു­വാ­റ്റു­വാ­യ് ദേ­ശ­വും, പ­രു­ഷ്ണീ­ന­ദി അ­തിൽ­ക്കൂ­ടി ഒ­ഴു­കു­ന്ന പ­മ്പാ­ന­ദി­യു­മാ­ണെ­ന്നു തോ­ന്നു­ന്നു. എ. ഡി. 9-ാം ശ­താ­ബ്ദ­ത്തിൽ നാ­ടു­വാ­ണി­രു­ന്ന രാ­ജ­ശേ­ഖ­രൻ എന്ന ഒരു ചേ­ര­രാ­ജാ­വി­ന്റെ ചെ­പ്പേ­ടിൽ നി­ന്നു് തി­രു­വാ­റ്റു­മാ­യ് ച­ങ്ങ­നാ­ശ്ശേ­രി­ക്ക­ടു­ത്തു­ള്ള പ്ര­ദേ­ശ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. അതിനു സ­മീ­പ­മു­ള്ള തി­രു­വ­ല്ല­യു­ടെ പേ­രി­ന്റെ പ്രാ­ചീ­ന രൂ­പ­ങ്ങൾ തി­രു­വ­ല്ലാ­യ് എ­ന്നും തി­രു­വ­ല്ല­വാ­ഴ് എ­ന്നും ആ­ണെ­ന്നു് പ്രാ­ചീ­ന വൈ­ഷ്ണ­വ ആ­ഴ്‌­വാ­രാ­യ ന­മ്മാൾ­വാ­രു­ടെ സ്തോ­ത്ര­ങ്ങ­ളിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തി­നാൽ, തി­രു­വാ­റ്റു­വാ­യ് എന്ന പേ­രി­ന്റെ ഒരു പ്രാ­ചീ­ന­രൂ­പം തി­രു­വാ­റ്റു­വാ­ഴ് ആ­യി­രു­ന്നു എ­ന്ന­നു­മാ­നി­ക്കാം. ആ­റ്റു­വാ­ഴി­നെ സം­സ്കൃ­തീ­ക­രി­ച്ചാൽ വാ­ഹി­നി­ഭ­ര­ണ­മെ­ന്നു കി­ട്ടും. പൗ­രു­ണീ­ന­ദി­യെ ഋ­ഗ്വേ­ദ­പ്ര­ധാ­ന­മാ­യ് പ­രു­ഷ്ണീ നദി എ­ന്നാ­ക്കി മൂ­ഷി­ക­കാ­വ്യ കർ­ത്താ­വു് സം­സ്കൃ­തീ­ക­രി­ച്ചു എന്നു വി­ശ്വ­സി­ക്കാം. പൗ­രു­ന്ന­ഗി­രി­യിൽ, അഥവാ ശ­ബ­രി­മ­ല­യിൽ നി­ന്നു­ത്ഭ­വി­ച്ച­തു കൊ­ണ്ടാ­യി­രി­ക്ക­ണം ഇ­ന്ന­ത്തെ പ­മ്പാ­ന­ദി­യ്ക്കു പ­ണ്ടു് പൗ­രു­ണീ നദി എന്ന പേരു ല­ഭി­ച്ച­തു്. പ­മ്പാ­ന­ദി­യ്ക്കു പ്രാ­ചീ­ന യവന ഭൂ­മി­ശാ­സ്ത്ര­ജ്ഞ­നാ­യ ടോളമി നൽ­കി­യി­ട്ടു­ള്ള പേരായ ബാ­രി­സ് എ­ന്ന­തു് പൗരുണ എ­ന്ന­തി­ന്റെ ഒരു രൂ­പ­ഭേ­ദ­മാ­യി­രി­ക്കു­വാ­നി­ട­യു­ണ്ടു്.

ത­ല­പ്പാ­റ­മ­ല

ശ­ബ­രി­മ­ല­യ്ക്കു തീർ­ത്ഥ­യാ­ത്ര പോ­കു­ന്ന അ­യ്യ­പ്പ­ന്മാർ വ­ഴി­ക്കു­ള്ള ത­ല­പ്പാ­റ­മ­ല­യി­ലെ ദേ­വ­ത­യെ വ­ന്ദി­ച്ചു് അവിടെ തേ­ങ്ങ­യു­ട­ക്കു­ക­യും കാ­ണി­ക്ക ഇ­ടു­ക­യും മ­റ്റും ചെ­യ്തു­വ­രു­ന്നു. ഈ ത­ല­പ്പാ­റ­മ­ല പണ്ടു ത­ങ്ങ­ളു­ടെ ഒ­ര­ധി­വാ­സ സ്ഥാ­ന­മാ­യി­രു­ന്നു­വെ­ന്നു് മ­ല­വർ­ഗ്ഗ­ക്കാ­രാ­യ കൊ­ച്ചു­വേ­ല­ന്മാർ വി­ചാ­രി­ക്കു­ന്നു­ണ്ടു്. ഇ­വർ­ക്കു് ഉ­ള്ളാ­ടൻ, കാ­ട്ടാ­ളൻ എന്ന പേ­രു­ക­ളും കൂ­ടി­യു­ണ്ടു്. ഈ കൊ­ച്ചു­വേ­ല­ന്മാർ ആ­ണ്ടു­തോ­റും ത­ല­പ്പാ­റ മലയിൽ നേർ­ച്ച ക­ഴി­ക്കു­ക­യും ചെ­യ്യു­ന്നു. കാ­ട്ടാ­ളൻ എന്ന പ­ദ­ത്തി­നു് ശബരൻ എന്നു പ­ര്യാ­യം സം­സ്കൃ­ത­ത്തി­ലു­ണ്ട­ല്ലോ. അ­വ­ലോ­കി­തേ­ശ്വ­രൻ ടി­ബ­റ്റിൽ അ­വ­ത­രി­ച്ച­പ്പോൾ അ­ദ്ദേ­ഹം അ­വി­ടു­ത്തെ ശ­ബ­ര­ന്മാ­രു­ടെ ഇ­ട­യ്ക്കു് ജ­നി­ച്ചു് അ­വ­രു­ടെ ഇ­ട­യ്ക്കു് പ­രി­ഷ്ക്കാ­രം സ്ഥാ­പി­ച്ച­തു­പോ­ലെ, അ­ദ്ദേ­ഹം ശ­ബ­രി­മ­ല­യി­ലെ ശ­ബ­ര­ന്മാ­രു­ടെ അഥവാ കൊ­ച്ചു­വേ­ല­ന്മാ­രു­ടെ ഇ­ട­യ്ക്കു് അ­വ­ത­രി­ച്ച­പ്പോൾ ഇ­വ­രു­ടെ ഇ­ട­യ്ക്കും അ­ദ്ദേ­ഹം പ­രി­ഷ്ക്കാ­രം സ്ഥാ­പി­ച്ചി­രു­ന്നി­രി­ക്കും. അ­തു­കൊ­ണ്ടാ­യി­രി­ക്കും കൊ­ച്ചു­വേ­ല­ന്മാർ ത­ല­പ്പാ­റ­മ­ല­യിൽ ആരാധന ന­ട­ത്തു­ന്ന­തു്. ദ്രാ­വി­ഡ­രു­ടെ ആ­വിർ­ഭാ­വ­ത്തി­നു മു­മ്പു് കൊ­ച്ചു വേ­ല­ന്മാ­രും മ­റ്റു­ള്ള മ­ല­വർ­ഗ്ഗ­ക്കാ­രും കേ­ര­ള­ത്തി­ന്റെ നാ­ഥ­ന്മാ­രാ­യി­രു­ന്നി­രി­ക്ക­ണം.

images/Bodhisattva.jpg
വി­യ­റ്റ്നാ­മീ­സ് ച­രി­ത്ര മ്യൂ­സി­യ­ത്തിൽ നി­ന്നു­ള്ള ബോ­ധി­സ­ത്വ അ­വ­ലോ­കി­തേ­ശ്വ­ര ശി­ല്പം.
മ­ണി­ക­ണ്ഠൻ

അ­യ്യ­പ്പ­ന്മാർ ശ­ബ­രി­പീ­ഠ­വും ശ­രം­കു­ത്തി­യാ­ലും ക­ട­ന്നു­ചെ­ല്ലു­മ്പോൾ ഗണപതി, മാ­ളി­ക­പ്പു­റ­ത്ത­മ്മ, വാ­വ­രു­സ്വാ­മി, ക­റു­പ്പൻ, ക­ടു­ത്ത എന്നീ ദേ­വ­ത­ക­ളു­ടെ ഇ­രി­പ്പി­ട­ങ്ങൾ­ക്കു് ന­ടു­വിൽ സ്ഥി­തി­ചെ­യ്യു­ന്ന പ­തി­നെ­ട്ടു പ­ട­വു­ക­ളോ­ടു­കു­ടി­യ ഒരു ചെറിയ കു­ന്നിൽ അ­യ്യ­പ്പ­ക്ഷേ­ത്രം അവർ കാ­ണു­ന്നു. അ­യ്യ­പ്പ­ന്റെ ആ­ശ്രി­ത­രാ­യ ഈ ദേ­വ­ത­മാ­രിൽ വാ­വ­രു­സ്വാ­മി ഒരു മൊ­ഹ­മ്മ­ദീ­യ സ­ന്ന്യാ­സി­യാ­ണെ­ന്നു­ള്ള­തു് കൌ­തു­ക­ക­ര­മാ­യ ഒരു സം­ഗ­തി­യാ­ണു്. അ­യ്യ­പ്പ­ന്റെ അ­വ­താ­ര­മാ­യ മ­ണി­ക­ണ്ഠൻ പ­മ്പാ­ന­ദീ­തീ­ര­ത്തു യോ­ഗി­ക­ളാ­യി പാർ­ത്തി­രു­ന്ന രണ്ടു വൃ­ദ്ധ­ദ­മ്പ­തി­ക­ളു­ടെ പു­ത്ര­നാ­യും പ­ന്ത­ളം രാ­ജാ­വി­ന്റെ വ­ളർ­ത്തു­പു­ത്ര­നാ­യും ജ­നി­ച്ചു­വ­ളർ­ന്നു. തന്നെ പ­ന്ത­ളം രാ­ജാ­വു് കി­രീ­ടാ­വ­കാ­ശി­യാ­ക്കി­യ­തിൽ കോ­പി­ച്ചു് തന്നെ ച­തി­ച്ചു­കൊ­ല്ലാൻ ശ്ര­മി­ച്ച ആ രാ­ജാ­വി­ന്റെ ഭാ­ര്യ­യേ­യും മ­ന്ത്രി­യേ­യും ശ­ബ­രി­മ­ല­യി­ലേ­ക്കു പോ­കു­ന്ന വ­ഴി­ക്കു­ള്ള എ­രു­മേ­ലി­യിൽ പാർ­ത്തി­രു­ന്ന വാ­വ­രു­സ്വാ­മി എന്ന മു­ഹ­മ്മ­ദീ­യ സ­ന്ന്യാ­സി­യു­ടെ സ­ഹാ­യ­ത്തോ­ടെ ജ­യി­ച്ചു്, അ­വർ­ക്കു് മോ­ക്ഷ­മാർ­ഗ്ഗം ഉ­പ­ദേ­ശി­ച്ച­തി­നു­ശേ­ഷം, തന്റെ ശി­ഷ്യ­രാ­യ ക­ടു­ത്ത, ക­റു­പ്പൻ എ­ന്നി­വ­രോ­ടും ശി­ഷ്യ­യാ­യ മാ­ളി­ക­പ്പു­റ­ത്ത­മ്മ­യോ­ടും കൂടി ശ­ബ­രി­മ­ല­യിൽ ചെ­ന്നു്, ശ­ബ­രി­പീ­ഠ­ത്തി­ന­പ്പു­റം ഇ­ന്നു് അ­വ­രു­ടെ ക്ഷേ­ത്ര­ങ്ങൾ ഇ­രി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളിൽ പാർ­ത്തു ത­പ­സ്സു ചെ­യ്തു് മോ­ക്ഷ­മ­ട­ഞ്ഞു­വെ­ന്നാ­ണു് അ­യ്യ­പ്പ­ന്മാ­രു­ടെ ഇ­ട­യ്ക്കു­ള്ള ഐ­തി­ഹ്യം. ഇ­തിൽ­നി­ന്നും, പ­ന്ത­ളം രാ­ജ­വം­ശ­ക്കാർ­ക്കു് ശ­ബ­രി­മ­ല ശാ­സ്താ­വി­ന്റെ ക്ഷേ­ത്ര­ത്തിൽ ഇ­ന്നും ചില അ­വ­കാ­ശ­ങ്ങൾ ഉ­ണ്ടെ­ന്നു­ള്ള­തിൽ നി­ന്നും, ശ­ബ­രി­മ­ല ശാ­സ്താ­വി­ന്റെ പ്ര­തി­ഷ്ഠ ന­ട­ത്തി­യ­തും ക്ഷേ­ത്രം പ­ണി­യി­ച്ച­തും പ­ന്ത­ളം രാ­ജാ­ക്ക­ന്മാ­രാ­ണെ­ന്നു് സി­ദ്ധി­ക്കു­ന്നു­ണ്ടു്. ഈ പ­ന്ത­ളം രാ­ജാ­ക്ക­ന്മാർ ആ­ദ്യ­മാ­യി തി­രു­വി­താം­കൂ­റിൽ പ്ര­വേ­ശി­ച്ചു് അ­ധി­കാ­രം സ്ഥാ­പി­ച്ച­തു് എ. ഡി. 904-​ലാണെന്നു് ശ­ങ്കു­ണ്ണി­മേ­നോ­ന്റെ തി­രു­വി­താം­കൂർ ച­രി­ത്ര­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തി­നാൽ, ശ­ബ­രി­മ­ല­യി­ലെ അ­യ്യ­പ്പ­പ്ര­തി­ഷ്ഠ­യും ക്ഷേ­ത്ര­പ്പ­ണി­യും ന­ട­ന്ന­തു് എ. ഡി. 10-ാം ശ­താ­ബ്ദ­ത്തി­ലോ അ­തി­നു­ശേ­ഷ­മോ ആ­യി­രു­ന്നു­വെ­ന്നു് അ­നു­മാ­നി­ക്കാം.

ശ­ബ­രി­മ­ല ശാ­സ്താ­വും ബു­ദ്ധ­മ­ത­വും
images/Vogel.jpg
വേഗെൽ (1931).

ബു­ദ്ധ­നു ശാ­സ്താ­വെ­ന്ന പേരും കൂ­ടി­യു­ള്ള­തി­നാ­ലും, ശരണം വി­ളി­മു­ത­ലാ­യ ബൗദ്ധ ല­ക്ഷ­ണ­ങ്ങൾ ശ­ബ­രി­മ­ല തീർ­ത്ഥ­യാ­ത്ര­യിൽ കാ­ണു­ന്ന­തി­നാ­ലും ശ­ബ­രി­മ­ല ശാ­സ്താ­വു് ബു­ദ്ധ­നാ­ണോ എ­ന്നു­ള്ള­തി­നെ­ക്കു­റി­ച്ചു് അ­യ്യ­പ്പ­ന്മാ­രു­ടെ ഇ­ട­യ്ക്കു് ഇ­ന്നൊ­രു വാദം ന­ട­ന്നു­വ­രു­ന്നു. ച­രി­ത്ര­ദൃ­ഷ്ട്യാ നോ­ക്കു­ന്ന­താ­യാൽ ഇ­ങ്ങ­നെ ഒരു വാ­ദ­ത്തി­ന്റെ ആ­വ­ശ്യ­മി­ല്ലെ­ന്നു കാണാം. ശാ­സ്താ­വി­ന്റെ പ്ര­തി­ഷ്ഠ­യ്ക്കു വളരെ മു­മ്പു­ത­ന്നെ ശ­ബ­രി­മ­ല ഒരു പ്ര­സി­ദ്ധ­പ്പെ­ട്ട ബു­ദ്ധ­തീർ­ത്ഥ സ്ഥ­ല­മാ­യി­രു­ന്നു. ബു­ദ്ധ­മ­തം പൂർ­ണ്ണ­മാ­യ താ­ന്ത്രി­ക­രൂ­പം പൂ­ണ്ട­തി­നു­ശേ­ഷം നടന്ന അ­യ്യ­പ്പ പ്ര­തി­ഷ്ഠ­യോ­ടു­കൂ­ടി അതൊരു പ്ര­സി­ദ്ധ­ഹി­ന്ദു തീർ­ത്ഥ സ്ഥ­ല­മാ­യും ഭ­വി­ച്ചു. ശ­ബ­രി­മ­ല­യിൽ ഇ­രി­പ്പി­ട­മു­ള്ള അ­വ­ലോ­കി­തേ­ശ്വ­രൻ ശി­വ­ന്റെ ഒരു ഭാ­വ­മാ­ണെ­ന്നു മു­ക­ളിൽ സൂ­ചി­പ്പി­ച്ചി­ട്ടു­ള്ള­തി­നാൽ, അ­ദ്ദേ­ഹം ശി­വ­പു­ത്ര­നാ­യ ശാ­സ്താ­വ­ല്ലെ­ന്നു് ഖ­ണ്ഡി­ച്ചു പറയാം. അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ചില വി­ഗ്ര­ഹ­ങ്ങ­ളിൽ മ­ണി­ധ­രൻ, ഉ­പ­ന­ന്ദൻ എന്ന രാ­ജ­കു­മാ­ര ശി­ഷ്യ­ന്മാ­രെ­യും നീ­ല­താ­ര, ഭൂ­കു­ടി, വ­സു­ന്ധ­ര, പ്രേ­ത­റാ­ണി മു­ത­ലാ­യ ശ­ക്തി­ക­ളേ­യും ശി­ഷ്യ­ത്തി­ക­ളേ­യും കൂ­ട്ടി­ച്ചേർ­ത്തു­കാ­ണു­ന്നു­ണ്ടു്. മ­ണി­ക­ണ്ഠൻ ഈ മ­ണി­ധ­ര­നും മാ­ളി­ക­പ്പു­റ­ത്ത­മ്മ ഈ ശ­ക്തി­ക­ളിൽ ഒ­ന്നും ആ­ണെ­ന്നു വ­ന്നേ­ക്കാം.

images/Padmapani_Ajanta_cave.jpg
അ­വ­ലോ­കി­തേ­ശ്വ­രൻ/പ­ത്മ­പാ­ണി, അജന്ത ഗുഹകൾ, ഇ­ന്ത്യ.

താ­ന്ത്രി­ക മ­ത­ത്തി­നു ഹി­ന്ദു­മ­ത­ത്തെ­യും ബു­ദ്ധ­മ­ത­ത്തെ­യും ര­ഞ്ജി­പ്പി­ക്കു­വാ­നു­ള്ള ഒ­രു­ദ്യ­മ­മെ­ന്ന ഭാ­വ­മു­ണ്ടെ­ന്നും, കേ­ര­ള­ത്തി­ലെ ഹി­ന്ദു­ക്ക­ളു­ടെ ഇ­ട­യ്ക്കു് പണ്ടേ താ­ന്ത്രി­ക­മ­ത­ത്തി­നു് അ­തി­യാ­യ പ്രാ­ബ­ല്യ­മു­ണ്ടാ­യി­രു­ന്നു എ­ന്നു­മു­ള്ള പ­ര­മാർ­ത്ഥ­ങ്ങൾ അ­റി­യു­ന്ന­വർ ബൗദ്ധ ദേ­വ­ത­കൾ ഹി­ന്ദു ദേ­വ­ത­ക­ളാ­യി പ­രി­വർ­ത്തി­ക്കു­ന്ന­തു ക­ണ്ടു് അ­ത്ഭു­ത­പ്പെ­ടു­ക­യി­ല്ല. ഇ­ന്ന­ത്തെ തി­രു­വി­താം­കൂ­റി­ലെ 1427 സർ­ക്കാർ ക്ഷേ­ത്ര­ങ്ങ­ളിൽ 375-ൽപരം ക്ഷേ­ത്ര­ങ്ങ­ളും ഭ­ഗ­വ­തി­യു­ടെ അ­താ­യ­തു് താ­ന്ത്രി­ക­മ­ത­ത്തി­ലെ താ­ര­യു­ടെ, അഥവാ ശ­ക്തി­യു­ടെ ക്ഷേ­ത്ര­ങ്ങ­ളാ­ണു്. മറ്റു ദേ­വ­ന്മാ­രു­ടെ ക്ഷേ­ത്ര­ങ്ങ­ളു­ടെ സംഖ്യ ഇതിൽ കു­റ­ഞ്ഞി­രി­ക്കു­ന്നു. കൊ­ച്ചി­യി­ലേ­യും മ­ല­ബാ­റി­ലേ­യും സ്ഥി­തി­യും ഇ­തു­ത­ന്നെ­യാ­യി­രി­ക്കും. കേ­ര­ള­ത്തി­ലെ സ­ക­ല­രാ­ജ­വം­ശ­ങ്ങ­ളു­ടെ­യും പ­ര­ദേ­വ­ത താ­ന്ത്രി­ക­മ­ത­ത്തി­ലെ ശക്തി അഥവാ ഭ­ഗ­വ­തി­യാ­ണു്. ഈ ശ­ക്തി­ദേ­വി­യു­ടെ ഒരു ഭാ­വ­മാ­യ നീ­ല­താ­ര­യെ അർ­ജ്ജു­ന ബോ­ധി­സ­ത്വൻ ടി­ബ­റ്റിൽ നി­ന്നു ഭാ­ര­ത­ത്തി­ലേ­ക്കു കൊ­ണ്ടു­വ­ന്നു­വെ­ന്നു് താ­ന്ത്രി­ക കൃ­തി­കൾ പ­റ­യു­ന്നു­ണ്ടു്. സ­മ്മോ­ഹ­ന ത­ന്ത്രം എന്ന കൃ­തി­യിൽ ചീ­ന­ത്തു (അ­താ­യ­തു് ടി­ബ­റ്റിൽ) ആറു പ്ര­ധാ­ന ത­ന്ത്ര­ങ്ങ­ളും ഏഴു് ഉ­പ­ത­ന്ത്ര­ങ്ങ­ളും ദ്രാ­വി­ഡ­ദേ­ശ­ത്തു് ഇ­രു­പ­തു് പ്ര­ധാ­ന­ത­ന്ത്ര­ങ്ങ­ളും ഇ­രു­പ­ത്ത­ഞ്ചു് ഉ­പ­ത­ന്ത്ര­ങ്ങ­ളും, കേ­ര­ള­ത്തിൽ അ­റു­പ­തു് ഉ­പ­ത­ന്ത്ര­ങ്ങ­ളു­മു­ണ്ടെ­ന്നു് പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. മഞ്ജു ശ്രീ­മൂ­ല­ക­ല്പം എന്ന ബൗദ്ധ താ­ന്ത്രി­ക കൃ­തി­യു­ടെ കൈ­യെ­ഴു­ത്തു പ്രതി ആ­ദ്യ­മാ­യി ക­ണ്ടു­പി­ടി­ച്ച­തു് കേ­ര­ള­ത്തിൽ നി­ന്നാ­ണു്. അ­തി­ന്റെ ടി­ബ­റ്റൻ ഭാ­ഷ­യി­ലു­ള്ള ഒരു തർ­ജ്ജ­മ പി­ന്നീ­ടു് ക­ണ്ടു­പി­ടി­ക്കു­ക­യു­ണ്ടാ­യി. എ. ഡി. 16-ാം ശ­താ­ബ്ദ­ത്തിൽ­പോ­ലും താ­ന്ത്രി­ക­മ­തം കേ­ര­ള­ത്തിൽ പ്രാ­ബ­ല്യ­ത്തി­ലി­രു­ന്നി­രു­ന്നു എ­ന്നു് സു­പ്ര­സി­ദ്ധ ബൗ­ദ്ധ­മ­ത ച­രി­ത്ര­കാ­ര­നാ­യ ടി­ബ­റ്റു­കാ­രൻ താ­രാ­നാ­ഥ ന്റെ ഗു­രു­വാ­യ ബു­ദ്ധ­ഗു­പ്ത­ന്റെ സ­ഞ്ചാ­രം സ്ഥാ­പി­ക്കു­ന്നു­മു­ണ്ടു്.

images/Taranatha.jpg
താ­രാ­നാ­ഥൻ.
വാ­വ­രു­സ്വാ­മി

ശ­ബ­രി­മ­ല­യി­ലും ടി­ബ­റ്റി­ലും അ­വ­ത­രി­ച്ച­തി­നു പുറമേ അ­വ­ലോ­കി­തേ­ശ്വ­രൻ സു­ഖാ­വ­തി എന്ന ലോ­ക­ത്തി­ലും അ­വ­ത­രി­ച്ചി­ട്ടു­ണ്ടെ­ന്നു് മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. അ­മി­താ­യുർ­ദ്ധ്യാ­ന സൂ­ത്രം എന്ന പേ­രു­കേ­ട്ട മ­ഹാ­യാ­ന­ബു­ദ്ധ­കൃ­തി­യിൽ, സു­ഖാ­വ­തി എന്ന ദി­വ്യ­ലോ­ക­ത്തിൽ അ­മി­താ­യു­സ്, അഥവാ അ­മി­താ­ഭൻ എന്ന ധ്യാ­നി ബു­ദ്ധ­ന്റെ ഇ­രു­വ­ശ­ത്തു­മാ­യി അ­വ­ലോ­കി­തേ­ശ്വ­രൻ, മ­ഹാ­സ്ഥാ­മൻ എന്ന രണ്ടു ബോ­ധി­സ­ത്വ­ന്മാ­രി­രി­ക്കു­ന്ന­താ­യി പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. അ­റേ­ബ്യ­യു­ടെ തെ­ക്കു­ള്ള സൊ­ക്കോ­ട്രോ ദ്വീ­പി­ന്റെ ഹി­ന്ദു­നാ­മം സു­ഖ­ദ്വാ­രം എ­ന്നാ­ണെ­ന്നും മ­ദ്ധ്യ അ­റേ­ബ്യ­യി­ലെ ശ­ലു­മേ­ക്കാ­യ­ലി­ന്റെ ക­ര­യി­ലാ­ണു് ബൈ­ബി­ളിൽ പ­റ­ഞ്ഞി­ട്ടു­ള്ള ആദി മ­നു­ഷ്യൻ പാർ­ത്തി­രു­ന്ന സ്വർ­ഗ്ഗ­ത്തി­ലെ ഏ­ദൻ­തോ­ട്ടം സ്ഥി­തി­ചെ­യ്തി­രു­ന്നെ­ത­ന്നും സെ­മ­റ്റി­ക് വർ­ഗ്ഗ­ക്കാ­രെ­ക്കു­റി­ച്ചു് എ­ഴു­തി­യി­രു­ന്ന ഒരു ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­ല്ലോ. ഒരു സു­പ്ര­സി­ദ്ധ മ­ഹാ­യാ­ന­ഗ്ര­ന്ഥ­മാ­യ സ­ദ്ധർ­മ്മ പു­ണ്ഡ­രീ­ക­ത്തിൽ ശു­ഭ­വ്യൂ­ഹൻ എ­ന്നൊ­രു രാ­ജാ­വു് ശാ­ലേ­ന്ദ്ര­രാ­ജൻ എ­ന്നൊ­രു ബു­ദ്ധ­നാ­യി ഭ­വി­ക്കു­മെ­ന്നും, അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്തി­നു് അ­ഭ്യു­ഗ്ദ­ര രാ­ജ­ന്റെ കാ­ല­മെ­ന്നു പേ­രു­ണ്ടാ­കു­മെ­ന്നും മുൻ ബു­ദ്ധ­ന്മാ­രിൽ ഒരാൾ പ്ര­വ­ചി­ച്ചി­രു­ന്നു എന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. അ­വ­ലോ­കി­തേ­ശ്വ­ര­നും അ­ഭ്യു­ഗ്ദ­ര രാജൻ എന്നു പേ­രു­ണ്ടാ­യി­രു­ന്നു. അ­തി­നാൽ ശാ­ലേ­ന്ദ്ര രാ­ജ­നും സു­ഖാ­വ­തി­യി­ലെ അ­വ­ലോ­കി­തേ­ശ്വ­ര­നും ഒ­ന്നാ­ണെ­ന്നു­മാ­നി­ക്കാം. ശാ­ലേ­ന്ദ്ര­രാ­ജൻ എന്ന നാമം പ്ര­ത്യ­ക്ഷ­ത്തിൽ ശാ­ലൂ­മോ അഥവാ ശാ­ലൂ­മേ­ക്കാ­യ­ലി­ന്റെ പേരിൽ നി­ന്നു ജ­നി­ച്ച­താ­ക­യാൽ, അ­വ­ലോ­കി­തേ­ശ്വ­രൻ അ­വ­ത­രി­ച്ച സു­ഖാ­വ­തി ലോകം ശ­ലു­മെ­ക്കാ­യ­ലി­ലു­ള്ള അ­റേ­ബ്യ­യാ­ണെ­ന്നു വി­ചാ­രി­ക്കാം. അ­റേ­ബ്യ­യു­ടെ ദ്വാ­ര­ത്തി­ലു­ള്ള സെ­ക്കോ­ട്ര ദ്വീ­പി­നു് സു­ഖ­ദ്വാ­രം എന്ന പേ­രു­ള്ള­തു് ബുദ്ധ ഗ്ര­ന്ഥ­ങ്ങ­ളി­ലെ സു­ഖാ­വ­തി­ലോ­കം അ­റേ­ബ്യ­യാ­ണെ­ന്നു കാ­ണി­ക്കു­ന്നു. അ­വ­ലോ­കി­തേ­ശ്വ­ര­നു തു­ല്യ­നാ­യ അൽമക എ­ന്നൊ­രു ദൈ­വ­ത്തെ ഇ­സ്ലാ­മി­നു മു­മ്പു­ള്ള സബയൻ അ­റ­ബി­കൾ ആ­രാ­ധി­ച്ചി­രു­ന്നു­വെ­ന്നും ഇ­ന്ത്യ­യിൽ പ്രാ­ചീ­ന കാ­ല­ത്തു ധാ­രാ­ള­മാ­യി കു­ടി­യേ­റി പാർ­ത്തി­രു­ന്ന സബയൻ അ­റ­ബി­ക്ക­ച്ച­വ­ട­ക്കാ­രിൽ നി­ന്നാ­ണു് ബു­ദ്ധ­മ­ത­ക്കാർ­ക്കു് അ­വ­ലോ­കി­തേ­ശ്വ­ര­നെ ല­ഭി­ച്ച­തെ­ന്നും ബിൽ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ള­ള­തും ഇവിടെ പ്ര­ത്യേ­കം സ്മ­ര­ണീ­യ­മാ­ണു്. അ­തി­നാൽ ഇ­സ്ലാം മ­ത­ത്തി­ന്റെ സ്ഥാ­പ­ന­ത്തി­നു മു­മ്പു് സബയൻ അ­റ­ബി­കൾ സി­ലോ­ണി­ലെ ആ­ഡം­സ്പീ­ക്ക് (സ­മ­ന്ത­കു­ടാ) എന്ന പർ­വ്വ­ത­ത്തി­ലേ­യ്ക്കു് തീർ­ത്ഥ­യാ­ത്ര പോ­യി­രു­ന്ന­തു­പോ­ലെ ത­ങ്ങ­ളു­ടെ ഒരു ദേ­വ­നാ­യ അ­വ­ലോ­കി­തേ­ശ്വ­ര­ന്റെ ഇ­രി­പ്പി­ട­മാ­യ ശ­ബ­രി­മ­ല­യി­ലേ­യ്ക്കും തീർ­ത്ഥ­യാ­ത്ര പോ­കാ­റു­ണ്ടാ­യി­രു­ന്നു എ­ന്നും ഇ­ങ്ങ­നെ­യു­ള്ള തീർ­ത്ഥ­യാ­ത്രാ നരൻ സബയൻ അറബി ഒരു തീർ­ത്ഥ­യാ­ത്ര ക­ഴി­ഞ്ഞു് തി­രി­ച്ചു­പോ­കു­ന്ന വ­ഴി­ക്കു് എ­രു­മേ­ലി­യിൽ വെ­ച്ചു് സ­മാ­ധി­യ­ട­ഞ്ഞു എ­ന്നും വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. അ­റ­ബി­യാ­യ­തി­നാൽ പിൽ­ക്കാ­ല­ത്തു് കേ­ര­ളീ­യർ അ­ദ്ദേ­ഹ­ത്തെ ഒരു മു­സ്ലി­മാ­യി സ­ങ്ക­ല്പി­ക്കു­ക­യാ­യി­രി­ക്കും പി­ന്നീ­ടു് ചെ­യ്ത­തു്.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പു്,

1940 മാർ­ച്ച് 3, 10.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Sabarimala Adhava Tibetum Keralavum Thammilulla Bandam (ml: ശ­ബ­രി­മ­ല അഥവാ ടി­ബ­റ്റും കേ­ര­ള­വും ത­മ്മി­ലു­ള്ള ബന്ധം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-21.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Sabarimala Adhava Tibetum Keralavum Thammilulla Bandam, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ശ­ബ­രി­മ­ല അഥവാ ടി­ബ­റ്റും കേ­ര­ള­വും ത­മ്മി­ലു­ള്ള ബന്ധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Bodhisattva Avalokitesvara from Sri Lanka, a bronze statue by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.