
ലഘൂകരണമാണു് റിഡൿഷനിസമാണു് നമ്മുടെ ലോകത്തിനു കിട്ടിയ വലിയ ശാപമെന്നു ശാസ്ത്രജ്ഞന്മാർ പറയാൻ തുടങ്ങിയിട്ടു കാലം വളരെയായി. ഭൗതിക ശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും ഒക്കെ അതിന്റെ വിളയാട്ടം കാണാം. ഭൗതികലോകത്തിന്റെ അടിസ്ഥാന ഘടകം ദ്രവ്യമാണെന്നു് (മാറ്റമാണെന്നു്) ചില തത്ത്വചിന്തകർ ചൂണ്ടിക്കാണിച്ചു. അപ്പോൾ ലോകമെന്നതു കുറെ ദ്രവ്യങ്ങളുടെ സംഘാതമാണെന്നും സങ്കീർണ്ണതയുള്ള ഏതു പ്രതിഭാസത്തെയും ലഘൂകരിച്ചു ലഘൂകരിച്ചു് അന്ത്യത്തിലെത്താമെന്നും അവർ അഭിപ്രായപ്പെട്ടു. ആ ദ്രവ്യത്തിന്റെ സവിശേഷതയെ ലോകത്തിന്റെയാകെയുള്ള സവിശേഷതയായി ആ തത്ത്വചിന്തകർ ദർശിച്ചു. ഇതിനെയാണു് ലഘൂകരണം അല്ലെങ്കിൽ റിഡൿഷനിസം എന്നു വിളിക്കുന്നതു്. ദ്രവ്യമോ, ജഡവസ്തുവോ? അതിനെ ലഘൂകരിക്കൂ. പരമാണുക്കളിലെത്താം. പരമാണുക്കൾ ഭ്രമണം ചെയ്യുന്നു, അങ്ങനെയായാൽ ജീവിതമെന്നതു് പരമാണുക്കളുടെ ഭ്രമണം തന്നെയാണു്. ഇതു് ഭൗതികശാസ്ത്രത്തിലെ റിഡൿഷനിസം, മത്സ്യം, പക്ഷി, വാത്ത ഇവയിൽ പരീക്ഷണങ്ങൾ നടത്തിയ ആസ്ട്രിയൻ ജന്തുശാസ്ത്രജ്ഞൻ കോൺറാറ്റ് ലൊറന്റ്സ് (Konrad Lorenz) അവയിലുള്ള ആക്രമണോത്സുകങ്ങളായ വാസനകൾ സഹജങ്ങളാണെന്നു സ്ഥാപിച്ചു. എന്നിട്ടു് മനുഷ്യന്റെയും ഇവയുടെയും ചേഷ്ടകൾ സദൃശങ്ങളാണെന്നു് അഭിപ്രായപ്പെട്ടു. എലിയിലും പ്രാവിലുമാണു് അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ബി. എഫ്. സ്കിന്നർ പരീക്ഷണങ്ങൾ നടത്തിയതു്. ബാഹ്യ പ്രേരകങ്ങൾകൊണ്ടു അവയ്ക്കുണ്ടാകുന്ന പ്രതികരണങ്ങളെ നിരീക്ഷണം ചെയ്ത സ്കിന്നർ മനുഷ്യന്റെ ചേഷ്ടകൾക്കു അവയുമായി വ്യത്യാസമില്ലെന്നു് ഉദ്ഘോഷിച്ചു. ഇവയെക്കാൾ പരിഹാസ്യങ്ങളാണു് ഡെസ്മണ്ട് മോറീസി ന്റെ അനുമാനങ്ങൾ. നഗ്നവാനരനെയും മനുഷ്യനെയും ഒന്നായിക്കണ്ട ആളാണു് അദ്ദേഹം. ഗൃഹനായകൻ വീട്ടിന്റെ മുൻപിൽ പേരു് എഴുതിയ ബോർഡ് വയ്ക്കുന്നതിനും പട്ടി കാലുയർത്തി വിളക്കു മരത്തിൽ മൂത്രമൊഴിക്കുന്നതിനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നാണു് മോറീസിന്റെ മതം. രണ്ടും സ്വന്തമായ അടയാളം ഉണ്ടാക്കുന്ന പ്രവൃത്തികളാണു്. ചിത്രകാരൻ ചായം ക്യാൻവാസ്സിൽ തേക്കുന്നതും സാമാന്യ മനുഷ്യൻ മലം ചുവരിൽ പൂശുന്നതും ഒന്നാണത്രേ. ഇതെല്ലാം ജന്തുശാസ്ത്രത്തിലെ റിഡൿഷനിസം. മനഃശാസ്ത്രത്തിലെ റിഡൿഷനിസം കാണണമെങ്കിൽ ഫ്രായിറ്റി ന്റെ ഗ്രന്ഥങ്ങൾ നോക്കിയാൽ മതി. ലൈംഗിക പ്രവർത്തനങ്ങളിൽ അദ്ദേഹം എല്ലാം ഒതുക്കുന്നു. സിഗററ്റോ ചുരുട്ടോ വലിക്കുന്നതു് സ്വവർഗ്ഗാനുരാഗത്തിന്റെ പ്രേരണയാലാണെന്നു് അദ്ദേഹം പറയുന്നു. ഈ സിദ്ധാന്തങ്ങളിലെല്ലാം സത്യത്തിന്റെ അംശങ്ങൾ കാണുമെന്നു സമ്മതിക്കാം. പക്ഷേ, അവ പരിപൂർണ്ണസത്യങ്ങളല്ല. ഈ റിഡൿഷനിസത്തിനു് എതിരായുള്ള ഒരു പ്രസ്താവമുണ്ടു് ഗർട്യൂഡ് സ്റ്റൈനി ന്റേതായി, Rose is a rose is a rose is a rose (Sacred Emily). പനിനീർപ്പൂവിനെ അതിലടങ്ങിയ രാസവസ്തുക്കളായി ലഘൂകരിക്കാം. പക്ഷേ, പനിനീർപ്പൂവെന്ന സത്യം അപ്പോൾ അപ്രത്യക്ഷമാകുന്നു. ആ രാസവസ്തുക്കളെല്ലാം ഒരുമിച്ചു കൂട്ടിയാലും അതിലധികമായി പ്രത്യക്ഷപ്പെടുന്നതേതോ അതാണു റോസാപ്പൂ. കലാസൃഷ്ടി റോസാപ്പൂവാണു്, അതിനെനോക്കി Rose is a rose is a rose is a rose എന്നാണു് പറയേണ്ടതു്. നവീനനിരൂപണം ഒരു തരത്തിലുള്ള റിഡൿഷനിസമാണു്. എഴുത്തച്ഛനും ഇടപ്പള്ളി രാഘവൻ പിള്ള യ്ക്കും ഒ. വി. വിജയനും എക്സിസ്റ്റെൻഷ്യൽ ദുഃഖം എന്നു് എഴുതിപ്പിടിപ്പിക്കുന്ന നവീന നിരൂപകൻ ലഘൂകരണത്തിൽ വ്യാപരിക്കുകയാണു്. ലഘൂകരണം സാകല്യാവസ്ഥയിലുള്ള സത്യദർശനമല്ല; അതു് ഭാഗിക വീക്ഷണമത്രേ. കുഞ്ഞുങ്ങൾക്കു പാലു കൊടുക്കുന്നതിനുള്ള അവയവമല്ല സ്തനങ്ങൾ. അവ സ്ത്രീനിതംബത്തിനു പകരമുള്ളവയാണെന്നു് വാദിക്കുന്ന ഡെസ്മണ്ട് മോറീസിനും ഈ നവീന നിരൂപകർക്കും തമ്മിൽ വലിയ വ്യത്യാസമില്ല. (“…female breast-shape has evolved as a mimic of female buttock-signals… ” Man Watching, Desmond Morris, Jonathan Cape, p. 240.)
കണിയാൻ രാത്രി പത്തു മണിയോടു് അടുപ്പിച്ചു് ഒരിടവഴിയിൽ കയറി. തിരുവനന്തപുരത്തുകാരുടെ പ്രയോഗമനുസരിച്ചാണെങ്കിൽ മുടുക്കിൽ കയറി. ഇടവഴിയുടെ മുൻവശത്തു നിന്നു് ആന മദംപൊട്ടി ഓടിവന്നാലോ എന്നു് അയാൾക്കു സംശയം. എന്നാൽ തിരിഞ്ഞോടാം. ആന പിറകുവശത്തു നിന്നാണു് ഓടിവരുന്നതെങ്കിൽ? മുന്നോട്ടു് ഓടി രക്ഷപ്പെടാം. അപ്പോൾ അയാൾക്കു മറ്റൊരു വിചാരം. രണ്ടറ്റത്തു നിന്നും ഓരോ ആന മദമിളകി പാഞ്ഞു വന്നാൽ? താൻ ചതഞ്ഞരഞ്ഞു പോകില്ലേ? കണിയാൻ നിലവിളിച്ചു. നിലവിളി കേട്ടു് ആളുകൾ ഓടിക്കൂടി. അവർ അയാളുടെ കഥയില്ലായ്മ കണ്ടു ദേഷ്യപ്പെട്ടു തിരിച്ചുപോയി.
സിറ്റി സർവ്വീസ് ബസ്സ് കാത്തുനില്ക്കുകയായിരുന്നു ഞാൻ. എനിക്കു കയറേണ്ട ബസ്സല്ല. അതു് സ്റ്റോപ്പിൽ എത്തി പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണു്. അതിൽ കയറാൻ ഓടിവന്ന ഒരാൾ എന്റെ നെഞ്ചിലിടിച്ചു് എന്നെ തള്ളിത്താഴെയിട്ടു. തലയിൽ വീല് തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ഞാൻ റോഡിൽ കിടന്നു. പിടഞ്ഞെഴുന്നേറ്റു. വളരെ നേരത്തേക്കു ഹൃദയം ത്രസിച്ചു. കഷ്ടിച്ചു മരണത്തിൽ നിന്നു രക്ഷപ്പെട്ടുവെന്നേയുള്ളു.
കണിയാൻ നിലവിളിച്ചതു തെറ്റാണെങ്കിലും അയാളെ കുറ്റപ്പെടുത്താൻ ആവുമോ? വയ്യ. യാത്രക്കാരൻ ഓടിക്കയറിയില്ലെങ്കിൽ ബസ്സ് അയാളില്ലാതെ പോകും. അതുകൊണ്ടു് അയാൾ എന്നെ ഇടിച്ചു് മരണവക്ത്രത്തിലേക്കു് തള്ളിയതും തെറ്റല്ല. എങ്കിലും രണ്ടു പ്രവർത്തനങ്ങളുടെയും ഫലങ്ങൾ നിന്ദ്യങ്ങളായിത്തീരുന്നു. ഇനി ഗൃഹലക്ഷ്മി മാസികയിലെ ഒരു ചോദ്യവും അതിനുള്ള ഉത്തരവും വായിച്ചാലും.
എസ്.
ബോംബെ.
- ചോദ്യം:
- 24കാരിയായ എന്റെ വിവാഹം കഴിഞ്ഞിട്ടു് ഒരു വർഷമായി. രണ്ടുപേരും ഒരുമിച്ചാണു് താമസം. സംഭോഗസമയത്തു് യോനിയിൽ നിന്നും ലിംഗം പുറത്തെടുത്താൽ ശുക്ലം അപ്പോൾ തന്നെ പുറത്തു പോകുന്നു. സംഭോഗസമയത്തു് എനിക്കു് തീരെ സുഖം തോന്നാറില്ല. ഞങ്ങൾ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തുപോയി അവരുടെ നിർദ്ദേശപ്രകാരം ഡി. ആൻഡ് സി. ചെയ്തു. എനിക്കു് എപ്പോഴും യോനിയിൽ നിന്നു് കൊഴുത്ത ദ്രാവകം പോകും. ആർത്തവം കൃത്യമായിട്ടുണ്ടു്. ഞങ്ങൾക്കു് കുട്ടികൾ ഉണ്ടാകുമോ?
- ഉത്തരം:
- ലൈംഗികബന്ധത്തിനുശേഷം ശുക്ലം കുറെ വെളിയിൽ പോകുന്നതു് സാധാരണമാണു്. നിങ്ങൾക്കു് യോനിയിൽ നിന്നും എപ്പോഴും ദ്രാവകം പോകുന്നുണ്ടെന്നു് തോന്നുന്നുണ്ടെങ്കിൽ അതു് സാധാരണ എല്ലാവർക്കും തന്നെ ഉണ്ടാകുന്ന തരത്തിലുള്ളതായിരിക്കാം. കൃത്യമായി ആർത്തവവും ആരോഗ്യവുമുള്ള നിങ്ങൾക്കു് കുട്ടികളുണ്ടാവാതിരിക്കാൻ കാരണമൊന്നുമില്ലല്ലോ. കല്യാണം കഴിഞ്ഞു് ഒരു വർഷം ആയ നിലയ്ക്കു്, ഗർഭധാരണം നടന്നില്ലെങ്കിൽ, നിങ്ങളുടെ രണ്ടുപേരുടെയും പരിശോധനകൾ തുടങ്ങുവാനുള്ള സമയമായി.
ഈ ചോദ്യവും ഉത്തരവും അന്തസ്സുള്ള ഒരു മാസികയിൽ വരാമോ എന്നു ചോദിച്ചാൽ ശാസ്ത്രമാണു് പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നതു് എന്നു മറുപടി കിട്ടും. ശരി. കണിയാൻ നിലവിളിച്ചതു തെറ്റല്ല. യാത്രക്കാരൻ എന്നെ കൊല്ലാൻ പോയതും തെറ്റല്ല. പക്ഷേ, രണ്ടിന്റെയും ഫലങ്ങൾ ആദ്യം സൂചിപ്പിച്ചതു പോലെ ഭയങ്കരങ്ങൾ. ശാസ്ത്രമാണു് പ്രതിപാദിക്കുന്നതെങ്കിലും പ്രായം കൂടിയ വായനക്കാർക്കു് അറപ്പും വെറുപ്പും. വിവാഹപ്രായമെത്തിയ യുവാവിനും യുവതിക്കും ഇളക്കം. ശാസ്ത്രത്തിന്റെ മറവിൽ പച്ചത്തെറി കൈകാര്യം ചെയ്യുന്ന ഈ ഏർപ്പാടു് സംസ്കാരത്തിന്റെ നേർക്കുള്ള കൊഞ്ഞനം കാണിക്കലായി വിവേകശാലികൾ പരിഗണിക്കാതിരിക്കില്ല. മാസികയിൽ ആകെ ഏഴു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമുണ്ടു്. അവയിൽ ആറു ചോദ്യങ്ങളും സെക്സിനോടു്—വൾഗർ സെക്സിനോടു്—ബന്ധപ്പെട്ടിരിക്കുന്നു.
ഭസ്മം കൊണ്ടു തുടച്ചാൽ കണ്ണാടി മിനുങ്ങും. കുളിച്ചാൽ വിയർപ്പിന്റെ വാട പോകും. ശാസ്ത്രത്തിന്റെ ജലാശയത്തിൽ അസഭ്യത്തെ എത്ര തവണ സോപ്പ് തേച്ചു കുളിപ്പിച്ചാലും അതിന്റെ നാറ്റം പോവുകയില്ല.
പനിനീർപ്പൂ ഉണ്ടാകാത്ത ഒരു ഋതുവിൽ അതു നിർമ്മിക്കാനായി ഹൃദയം പനിനീർച്ചെടിയുടെ മുള്ളോടു ചേർത്തു വച്ചു പാടിയ രാപ്പാടിയുടെ കഥ പ്രസിദ്ധമാണു്. പാടുന്തോറും ദലങ്ങൾ വിടർന്നു വിടർന്നു വന്നു. പക്ഷേ, പൂവിന്റെ അന്തർഭാഗം വെളുത്തു തന്നെയിരുന്നു. ഉള്ളു ചുവക്കുന്നില്ലെന്നു കണ്ടു് രാപ്പാടി ഹൃദയം മുള്ളിലമർത്തി. അതു കീറി രക്തമൊലിച്ചു. ചെടിയുടെ സിരകളിൽ ആ ചോര ഒഴുകിച്ചേർന്നപ്പോൾ പൂവിന്റെ ഉള്ളു് ചുവന്നു. രാപ്പാടി മരിച്ചു വീഴുകയും ചെയ്തു. മലയാളനാടു വാരികയിൽ ‘സ്വർണ്ണമേഘങ്ങളും കാർമുകിലുകളും’ എന്ന കഥയെഴുതിയ സീനത്തിനു് അതിന്റെ അന്തർഭാഗത്തിനു് ചുവപ്പു നിറം വരുത്താൻ അറിഞ്ഞുകൂടാ. മൂന്നുനില മാളികവച്ചു ജീവിക്കാൻ കൊതിയുള്ള ഒരു ചെറുപ്പക്കാരിക്കു് ദരിദ്രരുടെ കുടിലുകൾ കണ്ടപ്പോൾ ആ കൊതി കെട്ടടങ്ങിയെന്നാണു് കഥാകാരൻ പറയുന്നതു്. സമകാലിക ജീവിതത്തിലെ പരസ്പര വിരുദ്ധങ്ങളായ രണ്ടു മണ്ഡലങ്ങളെ സീനത്തു് അനാവരണം ചെയ്യുന്നുണ്ടെങ്കിലും ചെമ്പിനെ സ്വർണ്ണമാക്കുന്ന ആൽക്കമി വിദ്യയിൽ അദ്ദേഹം അനഭിജ്ഞനാണു്.
ജനവാസമില്ലാതെയായി ജീർണ്ണിച്ചു പോയ അയോദ്ധ്യയിൽ കുശൻ വന്നു വാഴണമെന്നു് നഗരിയുടെ അധിദേവത അപേക്ഷിക്കുന്ന ഒരു ഭാഗമുണ്ടു് രഘുവംശത്തിൽ. അയോദ്ധ്യയുടെ ജീർണ്ണിച്ച അവസ്ഥ വ്യക്തമാക്കുന്ന വേളയിൽ അധിദേവത പറയുന്നു:
“ചിത്രദ്വിപാഃ പത്മ വനാവതീർണ്ണാഃ
കരേണുഭിർദ്ദത്ത മൃണാളഭംഗാഃ
നഖാങ്കുശാഘാത വിഭിന്ന കുംഭാഃ
സംരബ്ധ സിംഹപ്രഹൃതം വഹന്തി”
(പത്മവനത്തിൽ—താമരപ്പൂക്കൾ കൂട്ടമായി വിടർന്നുനില്ക്കുന്നിടത്തു്—പ്രവേശിച്ചു പിടിയാനകൾ താമരവളയം പൊട്ടിച്ചു കൊടുക്കുന്ന രീതിയിൽ (ചുവരുകളിൽ) ആലേഖനം ചെയ്യപ്പെട്ട ആനകൾ (അതിലേ പോയ) സിംഹത്തിന്റെ അടിയേറ്റു നഖാങ്കുരങ്ങൾ കൊണ്ടു പിളർന്ന മസ്തകവുമായി നില്ക്കുന്നു.)
ചിത്രത്തിലെഴുതപ്പെട്ട ആനകളെ ജീവനുള്ള ആനകളായി സിംഹം തെറ്റിദ്ധരിച്ചിട്ടാണു് അവയുടെ മസ്തകം അടിച്ചു പൊളിക്കുന്നതു്. ജീവിതത്തിന്റെ ഈ ‘ഇല്യൂഷൻ’ ഉളവാക്കാത്തതൊന്നും കലയല്ല.
പൂർവ കാമുകൻ കൊടുത്ത കമ്മലുമായിട്ടാണു് അവൾ ഭർത്താവിന്റെ വീട്ടിൽ കാലൂന്നിയതു്. കുറെക്കാലം ഒളിച്ചു വച്ചിട്ടു് ഒരു ദിവസം അവൾ അതെടുത്തു കാതിലിട്ടു. എവിടെനിന്നു കിട്ടിയെന്നു ഭർത്താവിന്റെ ചോദ്യം. കളഞ്ഞു കിട്ടിയെന്നു് അവളുടെ ഉത്തരം. “രണ്ടു കമ്മലായിട്ടു് ഇതു കളഞ്ഞവനാരടാ” എന്നു് അയാളുടെ വീണ്ടുമുള്ള ചോദ്യം. എങ്കിലും അയാൾ ഒഥല്ലോ ആയില്ല. അവൾ ആശുപത്രിയിൽ കിടക്കുമ്പോൾ പൂർവകാമുകൻ ഭ്രാന്തനായി എത്തുന്നതു കാണുന്നു. ബോധക്കേടു്. ബോധം വീണ്ടു കിട്ടിയപ്പോൾ ഭർത്താവു് അവളുടെ മുൻപിൽ നില്ക്കുന്നു. വിമർശനം അർഹിക്കാത്ത വിധം സെന്റിമെന്റലായ അതുകൊണ്ടു തന്നെ വിലക്ഷണമായ കഥയാണിതു്. (എം. പി. രാജൻ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ കമ്മൽ എന്ന കഥ.)

ദീർഘകാലം ജീവിക്കണമെങ്കിൽ ഗൗരവമുള്ള എന്തെങ്കിലും രോഗമുണ്ടായിരുന്നാൽ മതിയെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. എന്റെ ഹൃദയത്തിനു് ഇതെഴുതുന്ന സമയം വരെ ഒരു രോഗവുമില്ല. എങ്കിലും കടുത്ത ഹൃദ്രോഗമുള്ളവനെക്കാൾ ഞാൻ വളരെ മുൻപു് മരിച്ചു പോകും. ഹൃദ്രോഗി പുകവലിക്കില്ല, അമിത ഭക്ഷണം വർജ്ജിക്കും, കൊഴുപ്പുള്ള ആഹാരം കഴിക്കില്ല, മദ്യം കുടിക്കില്ല, അമിതമായി വ്യായാമം ചെയ്യുകില്ല, ആവശ്യകതയ്ക്കു യോജിച്ച വ്യായാമം ചെയ്യാതിരിക്കില്ല. നിദ്രയ്ക്കു ഭംഗം വരുത്തില്ല, ഉത്കട വികാരങ്ങൾക്കു വിധേയനാവില്ല. ഇതെഴുതുന്ന ആൾ പുകവലിക്കുമെങ്കിലും ദോഷം വരുന്ന രീതിയിൽ പുകവലിക്കാറില്ല. വളരെക്കുറച്ചേ ആഹാരം കഴിക്കു. വെജിറ്റേറിയനായ ഞാൻ കൊഴുപ്പു് അധികമുള്ള ഭക്ഷണം കഴിക്കില്ല. മദ്യം കുടിക്കില്ല. അങ്ങനെ ദോഷമുള്ളതെല്ലാം ഞാൻ ഒഴിവാക്കിയിരിക്കുന്നു. എങ്കിലും ആദ്യം പറഞ്ഞതുപോലെ ഹൃദ്രോഗിയെക്കാൾ മുൻപേ ഞാൻ മരിച്ചുപോകും. കാരണം, പതിവായി ഞാൻ മനോരമയിലെ കഥകൾ വായിക്കുന്നു എന്നതാണു്. മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കളത്തിൽ വർഗ്ഗീസ് എന്റെ വലിയ കൂട്ടുകാരനായിരുന്നു. ഞങ്ങൾ ഒരുമിച്ചു യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചു. വർഗ്ഗീസിന്റെ ചേട്ടൻ തിരുവല്ലയിലെ എസ്. ബി. സ്കൂളിലെ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തെ എന്റെയും ഗുരുനാഥനായി ഞാൻ കരുതിപ്പോന്നു. എന്റെ അഭിവന്ദ്യസുഹൃത്തു് കളത്തിൽ വർഗ്ഗീസ് ഹൃദയാഘാതത്താൽ മരിച്ചു. മനോരമയിലെ പൈങ്കിളിക്കഥകൾ വായിച്ചതു കൊണ്ടാവണം അതു സംഭവിച്ചതു്. ഒരിക്കൽ പി. സി. കുട്ടിക്കൃഷ്ണനോടു് ഒരു കഥാകാരന്റെ കഥ പ്രസിദ്ധപ്പെടുത്താത്തതെന്തു് എന്നു ഞാൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: “ഞങ്ങൾക്കു (മനോരമയ്ക്കു്—പി. സി. ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നു) പറ്റിയ കഥയല്ല അതു്”. “നല്ല കഥയല്ലേ, ഞാൻ വായിച്ചു നോക്കി അതു് സാറിനു് അയച്ചുതരുന്നതിനു മുൻപു്” എന്നു ഞാൻ. പി. സി. വീണ്ടും പറഞ്ഞു: “നല്ല കഥയായതുകൊണ്ടു തന്നെയാണു് കൊടുക്കാത്തതു്. മനോരമയ്ക്കു വരുന്ന കഥകളെല്ലാം ഞാൻ വായിക്കുന്നു. വാരികയ്ക്കു പറ്റിയ കഥകൾ തിരഞ്ഞെടുത്തു വയ്ക്കുന്നു”. പി. സി. കുട്ടിക്കൃഷ്ണന്റെ അകാല ചരമത്തിന്റെ ഹേതു സ്പഷ്ടമായില്ലേ. അഭിവന്ദ്യ സുഹൃത്തുക്കളെ, കളത്തിൽ വർഗ്ഗീസ്, പി. സി., ഞാനും നിങ്ങളോടു ചേരാൻ വൈകാതെ വരും. അപ്പോൾ പി. സി. താങ്കൾ ‘വാടക വീടുകൾ’, ‘രാച്ചിയമ്മ’ ഈ കഥകൾ വായിച്ചു കേൾപ്പിക്കും. ഞാനും കളത്തിലും രസിക്കും. വർഗ്ഗീസ്, താങ്കളുടെ നർമ്മ മധുരമായ വർത്തമാനം കേൾക്കാൻ കൊതിയാവുന്നു. ഞാനും പി. സി.-യും അതു കേട്ടു ചിരിക്കും. ഞാൻ ‘കമ്മൽ’ പോലുള്ള കഥകൾ ഇടവിടാതെ വായിക്കുന്നുണ്ടു്. അല്പം കൂടെ കാത്തിരിക്കു. മരണം നിസ്സാരം. കഥ വായിക്കുന്നതിന്റെ വേദന അസഹനീയം.

സ്ഥാപനങ്ങൾ സ്ഥാപനങ്ങൾക്കുമാത്രം വേണ്ടിയതായി ഭവിക്കുമ്പോൾ പ്രയോജന ശൂന്യങ്ങളാവുന്നു. സർവകലാശാലകളിലെ വിവിധങ്ങളായ വകുപ്പുകൾ നോക്കുക. അവകൊണ്ടു് അവിടെ പഠിക്കുന്നവർക്കോ സമൂഹത്തിനോ ഒരു പ്രയോജനവുമില്ല. കാന്റി ന്റെ ‘ക്യാറ്റിഗോറിക്കൽ ഇംപരറ്റീവ് ’ എന്നതിനെക്കുറിച്ചു് വിദഗ്ദ്ധമായി എഴുതി വയ്ക്കുന്ന വിദ്യാർത്ഥിക്കു് നിത്യജീവിതത്തിൽ അതുകൊണ്ടു് പ്രയോജനം കിട്ടുന്നില്ല. ഒരാഫീസിൽ അയാൾക്കു ജോലി കിട്ടിയാൽ തെറ്റു കൂടാതെ ക്യാഷ്വൽ ലീവിനു് അപേക്ഷയെഴുതാൻ അറിഞ്ഞുകൂടാ. സർവകലാശാലകളിലെ പല വകുപ്പുകളും അവിടെ പഠിപ്പിക്കുന്നവർക്കു മാസന്തോറും വലിയ ശംബളം വാങ്ങാനേ പ്രയോജകീഭവിക്കുന്നുള്ളു. ഗ്രന്ഥശാലകളും ഏതാണ്ടു് ഇമ്മട്ടിലായിട്ടുണ്ടു്. ജ്ഞാനം വിതരണം ചെയ്യുന്ന ഈ ഗ്രന്ഥശാലകൾക്കും മനുഷ്യനെ നന്നാക്കാനാവില്ല. ആവുമെങ്കിൽ ഈ ലോകത്തു് ഗ്രന്ഥശാലകൾ കൂടുന്തോറും അക്രമം കൂടിവരുന്നതെന്തു്? ഈ സത്യത്തിലേക്കു് ഇ. വി. ശ്രീധരൻ ഒരു ചെറുകഥയിലൂടെ കൈചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രന്ഥാലയത്തിനു് എന്തു ചെയ്യാൻ കഴിയും (കലാകൗമുദി). ഈ ചെറുകഥ സറ്റയറാണു്. സറ്റയറിൽ രചയിതാവിന്റെ ധർമ്മരോഷം കാണും. ധർമ്മരോഷം ഹാസ്യവുമായി ഇടകലരുമ്പോൾ സറ്റയർ വിജയം പ്രാപിക്കുന്നു. ഇ.വി.യുടെ കഥയിൽ ഹാസ്യമുണ്ടെങ്കിലും അതു (കഥ) പരിണാമ രമണീയമല്ല. കഥ ആന്റിക്ലൈമാക്സിൽ എത്താതിരുന്നെങ്കിൽ അതിന്റെ ശക്തി കൂടുമായിരുന്നു.

ജ്ഞാനത്തിനു മനുഷ്യന്റെ അക്രമാസക്തിയെ നിയന്ത്രിക്കാനാവില്ലെങ്കിലും സാഹിത്യസൃഷ്ടിക്കു് മനുഷ്യനിലുള്ള അതിപ്രസരം അസാമാന്യമാണു്. ഞാൻ വായിച്ചിട്ടുള്ള നോവലുകളിൽ എന്നെ ഏറ്റവും ചലിപ്പിച്ചതു ടോൾസ്റ്റോയി യുടെ ‘അന്നാകരേനിന’യാണു്. അതിൽ ഒരു കുതിരപ്പന്തയത്തിന്റെ വിവരണമുണ്ടു്. അന്ന ആത്മഹത്യ ചെയ്യുന്നതിനു മുൻപു് വണ്ടിയിലിരുന്നു ചിന്തയിൽ വ്യാപരിക്കുന്നതിന്റെ വിവരണമുണ്ടു്. ഈ രണ്ടിനെയും അതിശയിക്കുന്ന ഒന്നും ഞാൻ വിശ്വസാഹിത്യത്തിൽ കണ്ടിട്ടില്ല. ഹോമറി നും ഷേക്സ്പിയർ ക്കും ഇക്കാര്യത്തിൽ ടോൾസ്റ്റോയിയെ സമീപിക്കാൻ പോലും സാദ്ധ്യമല്ല.

ഞാൻ തിരുവിതാംകൂർ സർക്കാർ സെക്രട്ടേറിയറ്റിൽ ഗുമസ്തനായിട്ടാണു് ‘ഔദ്യോഗിക’ ജീവിതം തുടങ്ങിയതു്. രാജവാഴ്ച പോയി. പട്ടം താണു പിള്ള യുടെ ജനാധിപത്യ ഗവൺമെന്റ് വന്നു. അക്കാലത്തു് ഒരു നേതൃമാന്യൻ കൂടക്കൂടെ ഞാനിരിക്കുന്ന സെക്ഷനിൽ കയറി വരുമായിരുന്നു. മുഖ്യമന്ത്രിയോടു് (അന്നു പ്രൈംമിനിസ്റ്റർ) അടുത്ത ആളായതു കൊണ്ടു് ആരും അദ്ദേഹത്തിന്റെ പ്രവേശം നിരോധിച്ചില്ല. ഒരുദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “ഹേ, സർക്കാരു് അരി വാങ്ങിയതിന്റെയും ചെലവാക്കിയതിന്റെയും കണക്കു തരൂ. എനിക്കു പൊതുജനത്തെ അറിയിക്കാനാണു്”. ഞാൻ അറിയിച്ചു: “സാർ, വെറും ക്ലാർക്കായ ഞാനെങ്ങനെ അതു തരും. ഒഫിഷ്യൽ സീക്രട്ട് പരസ്യമാക്കിയെന്നതിന്റെ പേരിൽ എന്നെ ഡിസ്മിസ്സ് ചെയ്യുകയില്ലേ. താണു പിള്ളസ്സാറ് കല്പിച്ചാൽ കണക്കു് ഇന്നു റസിഡൻസിയിൽ എത്തിക്കാം”. നേതാവു് ക്ഷോഭിച്ചു് “You are the foolest of fools” എന്നു പറഞ്ഞു. നേതാവിനു യോജിച്ച ഇംഗ്ലീഷ്. fool, fooler, foolest എന്നു ഡിഗ്രീസ് ഒഫ് കംപാരിസൺ. അദ്ദേഹം നേരേ പോയതു് സ്വന്തം വീട്ടിലേക്കു് ആയിരിക്കും. ഊണു കഴിഞ്ഞു് ഉറങ്ങി വൈകുന്നേരം വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യയെ വിളിച്ചു പറയും. “ഞാൻ കേരള സംസ്ഥാനത്തിന്റെ അതിരു നിർണ്ണയിക്കാൻ വടക്കോട്ടു പോവുകയാണു്. ചിലപ്പോൾ പത്തു ദിവസം കഴിഞ്ഞേ വരൂ”. അക്കാലത്തു് തിരുവനന്തപുരത്തെ പുളിമൂടു് എന്ന സ്ഥലത്തു് ഒരു മാന്യൻ “രാഷ്ട്രീയ ഹോട്ടൽ” നടത്തിയിരുന്നു. കേരള സംസ്ഥാനത്തിന്റെ അതിരു നിർണ്ണയിക്കാൻ വീട്ടിൽ നിന്നു യാത്ര ചോദിച്ചിറങ്ങിയ നേതാവു് അവിടെ നിന്നു് രണ്ടു പരിപ്പുവട വാങ്ങിച്ചു തിന്നും. അര ഗ്ലാസ്സ് ചായ കുടിക്കും. തിരിച്ചു വീട്ടിൽച്ചെല്ലും. ഭാര്യയ്ക്കു ഭർത്താവിന്റെ വിപ്ലവബോധം കണ്ടു ചിരിയായിരിക്കും. ഇദ്ദേഹത്തെ കാണാതെ തന്നെ ഇ. വി. കൃഷ്ണപിള്ള ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ടു്. വൈകുന്നേരമാകുമ്പോൾ അയാൾ ഭാര്യയെ വിളിച്ചു പറയും: “എടീ ലക്ഷ്മിക്കുട്ടീ ഇന്നു ഞാൻ തീപ്പൊരി പ്രസംഗം നടത്താൻ പോവുകയാണു്. സർക്കാർ എന്നെ അറസ്റ്റ് ചെയ്യും. ഞാൻ ജയിലിലാകും”. (ഓർമ്മയിൽ നിന്നെഴുതുന്നതു്.) രാത്രിയാകുമ്പോൾ പരിപ്പുവടയും തിന്നിട്ടു് അയാൾ വീട്ടിൽ തിരിച്ചെത്തും. എന്നും വൈകിട്ടു് ഇതു തന്നെ പരിപാടി. ഒരു ദിവസം അയാൾ ഭാര്യയോടു് താൻ ജയിലിലാകാൻ പോകുന്നതിനെക്കുറിച്ചു് ആവേശത്തോടെ പറഞ്ഞപ്പോൾ ഭാര്യ മറുപടി നൽകി: “ഓ ഇളയ കൊച്ചിനു വയറിളക്കമാണു്. തിരിച്ചു വരുമ്പോൾ എന്തെങ്കിലും മരുന്നു കൂടെ വാങ്ങിച്ചുകൊണ്ടു പോരണേ”. അന്നും അയാൾ പരിപ്പുവട തിന്നിരിക്കും. മരുന്നു വാങ്ങിക്കൊണ്ടു വീട്ടിൽ പോയിരിക്കും.
വിപ്ലവത്തെ ഇങ്ങനെ ഇവരെപ്പോലെ വിപ്ലവാഭാസമാക്കുന്ന ചില കഥയെഴുത്തുകാരുണ്ടു്. അവരിൽ ഒരാളാണു് ദേശാഭിമാനി വാരികയിൽ “ഒരു കിളിയും ഞങ്ങളും” എന്ന കഥയെഴുതിയ സജിനി എസ്. ഒരുത്തനു ജോലി കിട്ടാൻ പ്രയാസം. ഒടുവിൽ പോസ്റ്റ്മാന്റെ ജോലി ലഭിക്കുന്നു. അതു നോക്കി നോക്കി അയാൾ മരിക്കുന്നു. വ്യവസ്ഥിതിയുടെ തകരാറു കൊണ്ടാണു് ജോലി കിട്ടാത്തതു്; കിട്ടിയ ജോലി അപര്യാപ്തമായതു്; മരണം സംഭവിച്ചതിന്റെ ഹേതുവും വേറൊന്നുമല്ല—ഇതാണു് സജിനി കഥയിലൂടെ ധ്വനിപ്പിക്കുന്നതു്. ഇങ്ങനെ പരിവർത്തനത്തെ പരിവർത്തനാഭാസമായും വിപ്ലവത്തെ വിപ്ലവാഭാസമായും ചിത്രീകരിക്കുന്നവർക്കു മാവോ യുടെ കാവ്യങ്ങളും ലൂഷന്റെ കഥകളും ഒരുമിച്ചു ചേർത്തു കഷായം വച്ചുകൊടുക്കണം. മേമ്പൊടിയായി ഗ്രീക്ക് കമ്മ്യൂണിസ്റ്റ് കവി യാനീസ് റീറ്റ്സോസി ന്റെ കാവ്യങ്ങൾ കൊടുക്കാം. കഥാകാര ശിശുക്കൾ കഷായം കുടിച്ചില്ലെങ്കിൽ “ഗോകർണ്ണ”മെടുത്തു് അതിൽ ചെഗുവേര യുടെ കാവ്യങ്ങൾ ഒഴിച്ചു് ദെബ്രേ യുടെ ആദ്യകാലലേഖനങ്ങളുടെ ദ്രാവകം കൂട്ടിച്ചേർത്തു് തൊണ്ടക്കുഴിയിലേക്കു് ഒഴിച്ചുകൊടുക്കണം.

ഈ ലേഖകൻ മാർക്സിസ്റ്റ് സാഹിത്യത്തെയും മാർക്സിസ്റ്റ് സാഹിത്യ നിരൂപണത്തെയും മാനിക്കുന്നു. ചിലപ്പോൾ അവ റിഡൿഷനിസത്തിലേക്കു ചെല്ലാറുണ്ടെങ്കിലും ചൈനയിലും റഷ്യയിലും മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിൽ അടിയുറച്ച എത്രയെത്ര ഉത്കൃഷ്ണങ്ങളായ കൃതികളാണു് ഉണ്ടായിട്ടുള്ളതു്. അവയുടെ രാമണീയകത്തിന്റെ നേർക്കു് കണ്ണടയ്ക്കുന്നവൻ മനുഷ്യനല്ല. മിഹായീൽ ഷാലോഹൊഫി ന്റെ Fate of a Man എന്ന നീണ്ട ചെറുകഥ വായിക്കൂ. എന്തൊരു ചേതോഹരമായ കലാശില്പമാണതു്! അതും ഷൊലോഹോഫ് മോഷ്ടിച്ചതാണെന്നു സോൾഷെനിറ്റ്സ്യൻ പറയുമോ?
സാഹിത്യനിരൂപണത്തിൽ ലൂക്കാച്ചിനെ യും വൊൾട്ടർ ബൻയമിനെ യും വിട്ടുകളയൂ. അവർ മഹാന്മാരാണല്ലോ. ബൻയമിനെക്കുറിച്ചു Terry Eagleton എഴുതിയ Walter Benjamin—On towards a revolutionary criticism എന്ന പുസ്തകം വായിക്കൂ. മാർക്സിസ്റ്റ് സാഹിത്യ നിരൂപണത്തിനു് എത്രത്തോളം ഉയരാൻ കഴിയുമെന്നതിനു് ആ ഗ്രന്ഥം നിദർശകമാണു്. ഇവിടെയെങ്ങും കിട്ടാത്ത ആ പുസ്തകം എനിക്കു വായിക്കാൻതന്ന സമുന്നതനായ നേതാവിന്റെ പേരു് ഇവിടെ എഴുതുന്നില്ല. അദ്ദേഹത്തിനു നന്ദി പറയുന്നതേയുള്ളൂ.
“സബറ്റാഷ്” (Sabotage) എന്ന പേരിൽ ഞാനൊരു ഫ്രഞ്ച് ഏകാങ്ക നാടകം വായിച്ചിട്ടുണ്ടു്. രചയിതാവിന്റെ പേരു് ഓർമ്മയില്ല. പീറ്റർ ട്രേഡ്യൂണിയൻ പ്രവർത്തകനാണു്. ഇലക്ട്രീഷ്യനാണു്. പ്രധാനപ്പെട്ട പല പാർട്ടി സമ്മേളനങ്ങളും അയാൾക്കു നഷ്ടമായി. കാരണം അയാളുടെ കുഞ്ഞിനു സുഖമില്ല എന്നതാണു്. അന്നു് അയൽക്കാരനെ കുട്ടിയെ ഏല്പിച്ചിട്ടു് അയാൾ മീറ്റിങ്ങിനു പോയി. അയാൾ പോയയുടനെ കുഞ്ഞിന്റെ രോഗം കൂടി. അയല്ക്കാരൻ വിളിച്ചുകൊണ്ടു വന്ന ഡോക്ടർ കുട്ടിയെ ഇലക്ട്രിക് ലൈറ്റിന്റെ താഴെക്കിടത്തി ‘ട്രേക്കിയോറ്റമി’ എന്ന ശസ്ത്രക്രിയയ്ക്കു ഭാവിച്ചു. കഴുത്തിൽ അദ്ദേഹം ഒരു കീറലുണ്ടാക്കിയതേയുള്ളൂ. അപ്പോഴേക്കും ഇലക്ട്രിക് ലൈറ്റ് കെട്ടു. മെഴുകുതിരി കൊണ്ടുവരുന്നതിനു മുൻപു് കുട്ടി മരിച്ചു. Somebody has killed the child എന്നു ഡോക്ടർ. ആ സന്ദർഭത്തിൽ കുടിച്ചു ലക്കില്ലാതെ പീറ്റർ പ്രവേശിക്കുന്നു. അയാൾ പറയുകയാണു്: “ഇനി ലൈറ്റില്ല. ഞാൻ ഡയനമോ ഒളിച്ചു വച്ചു. പണി മുടക്കുകാർ ജാഥയായി പോകുന്ന ശബ്ദം കേൾക്കുന്നില്ലേ?” അയാളെക്കണ്ടയുടനെ You miserable fool എന്നു ഡോക്ടർ വിളിച്ചു. “കൊലപാതകി, കൊലപാതകി, നീ എന്റെ കുഞ്ഞിനെ കൊന്നു” എന്നു പറഞ്ഞു് ഭാര്യ അയാളുടെ നേർക്കു ചാടുമ്പോൾ യവനിക വീഴുന്നു. ഈ നാടകം വെറും ക്രാഫ്റ്റാണു്. ഈ കരവിരുതുപോലും എം. പദ്മനാഭൻ കുങ്കുമം വാരികയിലെഴുതിയ “രക്തസാക്ഷികൾ” എന്ന കഥയിലില്ല. വിദ്യുച്ഛക്തി സമരത്തിൽ പങ്കെടുത്ത ഒരുത്തന്റെ കുഞ്ഞു് ആശുപത്രിയിലെത്തുന്നതിനു മുൻപു് മരിക്കുന്നതാണു് ഇക്കഥയുടെ വിഷയം. ഇത്തരം കഥകൾ വായിച്ചാലുടനെ താളുകൾ കീറി കാറ്റിൽ പറത്താനാണു് ഈശ്വരൻ നമുക്കു കൈകൾ തന്നിരിക്കുന്നതു്. Do it please…
ഒരു തരുണിയുടെ ആഗമനം ഒരു യുവാവിൽ ഉളവാക്കിയ പ്രതികരണങ്ങൾ കാല്പനികമായി ചിത്രീകരിക്കുന്നു സുരേന്ദ്രൻ പയ്യാനക്കൽ (ആഗമനം, ചന്ദ്രിക വാരിക). ഇക്കഥയിലെ ഒരു വാക്യം. “അവളുടെ സമൃദ്ധമായ കളേബരം കാറ്റിൽ പറക്കുന്നു”. കളേബരത്തിനു ശരീരമെന്നേ അർത്ഥമുള്ളു തിരുവനന്തപുരത്തു്. പയ്യാനക്കലിൽ മുടിയെന്ന അർത്ഥം കാണും. അരിക്കച്ചവടക്കാരൻ അരിയിൽ മണൽ ചേർക്കുന്നത്രേ (ജോൺ ആലുങ്കലിന്റെ കഥ മനോരാജ്യത്തിൽ). കള്ളനോട്ടടിച്ചാൽ ജയിലിൽ പോകും. വ്യാജസാഹിത്യം രചിച്ചാൽ പ്രതിഫലവും വാങ്ങി സുഖമായി കഴിയാം. ജി. ശങ്കരപ്പിള്ള യുടെ “രാപ്പക്ഷികൾ” എന്ന ഏകാങ്ക നാടകം (മാതൃഭൂമി വാരിക) എനിക്കിതു മനസ്സിലായില്ല. പടച്ചവനാണെ സത്യം.
വികാരം സ്വാഭാവികമായി വരും, വരണം. അതു് ആരും മാനുഫാക്ചർ ചെയ്യരുതു്.