
സുന്ദരനും ചെറുപ്പക്കാരനുമായ രോഗി ആശുപത്രിയിൽ കിടക്കുന്നു. അയാൾക്കു മരുന്നു കൊടുക്കേണ്ട സമയമായപ്പോൾ സുന്ദരിയും ചെറുപ്പക്കാരിയുമായ നേഴ്സ് ഗുളിക കൊണ്ടുവന്നു് ‘മരുന്നു തരട്ടേ’ എന്നു മധുരമായി ചോദിക്കുന്നു. അയാൾ ചുണ്ടുകൾ വിടർത്തുന്നു. നേഴ്സ് രോഗിയുടെ വായ്ക്കകത്തേക്ക് ഗുളിക ഇട്ടു വെള്ളമൊഴിച്ചുകൊടുക്കുന്നു. തിടുക്കത്തിൽ പോകുകയാണു് അവൾ മറ്റൊരു രോഗിക്കു മരുന്നുകൊടുക്കാൻ. രോഗിയുടെ സൗന്ദര്യം നേഴ്സിൽ ഒരു ചലനവുമുളവാക്കുന്നില്ല. നേഴ്സിന്റെ സൗന്ദര്യം രോഗി ശ്രദ്ധിക്കുന്നതേയില്ല. തിടുക്കത്തിലുള്ള അവളുടെ നടത്തത്തിന്റെ പാലമായ നിതംബചലനം രോഗി കാണുന്നില്ല കണ്ടാലും അയാൾക്കു വികാരമൊന്നുമുണ്ടാകുന്നില്ല. ആശുപത്രിയുടെ വരാന്തയിൽ നില്ക്കുന്നവർ നേഴ്സിന്റെ പരിചരണം കണ്ടുവെന്നു വിചാരിക്കു. അവർ ആ പ്രവൃത്തിയെ അംഗീകരിച്ചിട്ടു് മനസ്സുകൊണ്ടു നേഴ്സിനെ അഭിനന്ദിക്കുകയേയുള്ളൂ. എന്നാൽ ഈ രോഗിതന്നെ അരോഗാവസ്ഥയിൽ വീട്ടിലിരിക്കുകയാണെന്നും നേഴ്സ് ആശുപത്രി ജോലിക്കാരിയല്ലാത്ത മട്ടിൽ അയാളുടെ അടുത്തു് ഇരിക്കുകയാണെന്നും വിചാരിക്കു. അവൾ ഗുളികയ്ക്കുപകരം മധുരപലഹാരമാണു് അയാളുടെ വായ്ക്കകത്തു വച്ചുകൊടുക്കുന്നതെന്നും കരുതൂ. അവൾ അതിനുശേഷം നിതംബം ചലിപ്പിച്ചു നടന്നുപോയാൽ? അയാൾ ചാടിയെഴുന്നേറ്റു് അവളെ കൈകൾക്കുള്ളിലാക്കും. അക്കാഴ്ച കാണുന്നവർ കൂവും. ചിലർ കല്ലെടുത്തു് എറിഞ്ഞെന്നുവരും. പരിതസ്ഥിതികളാണു് പ്രവർത്തനങ്ങൾക്കു മാന്യതയും അമാന്യതയും ഉണ്ടാക്കുന്നതു്. ലൈംഗികവർണ്ണനകൾ വിദഗ്ദ്ധന്മാർ നിർവ്വഹിക്കുമ്പോൾ അതിന്റെ ലൗകികാംശം നശിച്ച് ആദരണീയവും സ്വീകരണീയവുമാകുന്നു.
വെണ്ണതോല്ക്കുമുടലിൽ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേടാരുളുമാനതാംഗിമു-
ക്കണ്ണനേകി മിഴികൾക്കൊരുത്സവം
എന്നു വള്ളത്തോൾ എഴുതുമ്പോൾ അതിന്റെ വൈഷയികത്വം നമുക്കു ജുഗുപ്സ ഉളവാക്കുന്നില്ല എന്നാൽ “ഭാഗ്യം മഹാഭാഗ്യമിങ്ങനെയെൻ തോഴീ ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?” എന്നു കെ. എം. പണിക്കർ എഴുതുമ്പോൾ നമുക്ക് അറപ്പും വെറുപ്പും ഉണ്ടാകുന്നു. വള്ളത്തോൾ ആശുപത്രിയിലെ നേഴ്സിനെപ്പോലെയാണു്. കെ. എം. പണിക്കർ മധുരപലഹാരമെടുത്തു കാമുകന്റെ വായ്ക്കകത്തു് വച്ചുകൊടുത്തിട്ടു് ചന്തികുലുക്കി നടക്കുന്ന പെണ്ണിനെപ്പോലെയാണു്. ഇപ്പോൾ നമ്മുടെ സാഹിത്യത്തിൽ ഈ രീതിയിൽ നടക്കുന്ന പെണ്ണുങ്ങളാണു് അധികം. അവരുടെ നടത്തം കാണാനാണു് പലർക്കും കൗതുകം.
ഈ കൗതുകം മാത്രമുള്ളവർ എം. ഗോവിന്ദന്റെ “ഒരു കന്നിയുടെ കഥ” എന്ന മനോഹരമായ കാവ്യം വായിക്കേണ്ടതില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 17). കാരണം, അദ്ദേഹം ലൈംഗിക വികാരത്തെ പ്രകൃതിയിൽ ആരോപിച്ച് വാക്കിന്റെ വൈഭവം കൊണ്ടു് അതിനെ വിമലീകരിച്ചിരിക്കുകയാണു്. മലയും അലയും ഇണചേർന്നു ജനിച്ച മലയാളക്കന്നിയുടെ വിവാഹമാണു് പ്രതിപാദ്യം. ജീവിതത്തെയും—നിത്യജീവിതത്തെയും—പ്രകൃതിയെയും ഒന്നായിക്കണ്ടു് അതിനെ ചേതോഹരമായി ആവിഷ്കരിക്കുകയാണു് കവി. ഇവിടെ പ്രകൃതി എതിർക്കപ്പെടേണ്ട ‘പ്രതിഭാസ’മല്ല. അല്ലെന്നു മാത്രമല്ല അതു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി പരിണമിക്കുകയും ചെയ്യുന്നു. കവി യുക്തി ചിന്തകൊണ്ടു പ്രകൃതിയെ ഹ്യൂമനൈസ് ചെയ്തു അതിനെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീർത്തിരിക്കുന്നു. ഗോവിന്ദന്റെ കാവ്യവിപഞ്ചികയിൽ നിന്നു് ഉതിരുന്ന നാദമധുരിമ ആസ്വദിച്ചാലും:
“പൂന്തിങ്കൾ ചന്ദ്രിക ചാർത്തുമ്പോൾ
പുളകം കൊള്ളുന്നവളെന്തിന്നോ!
പുലരിയിൽ മഞ്ഞണി മലർമൊട്ട്
വിരിയുമ്പോളെന്തേ വിമ്മിട്ടം?
ചന്ദനക്കാറ്റു തഴുകുമ്പോൾ
കന്ദർപ്പകല്പന കരളിലുണ്ടോ?”

ഡി. എച്ച്. ലോറൻസ് എന്ന ഇംഗ്ലീഷ് സാഹിത്യകാരൻ വേറൊരുത്തന്റെ (ഗുരുനാഥന്റെ എന്നാണു് എന്റെ ഓർമ്മ) ഭാര്യയുമായി ഒളിച്ചോടി ഈ ഒളിച്ചോട്ടത്തെക്കുറിച്ച് അദ്ദേഹം Look! We have come through (നോക്കൂ. ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു) എന്ന പേരിൽ ഒരു കാവ്യസമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഇതു കണ്ട തത്ത്വചിന്തകനായ ബർട്രൻസ് റസ്സൽ ചോദിച്ചു: They may have come through, but why should I look? (അവർ രക്ഷപ്പെട്ടിരിക്കാം, പക്ഷേ, ഞാനെന്തിനു നോക്കണം). ഏതെങ്കിലും കാവ്യം വായിച്ചിട്ടു്, കഥ വായിച്ചിട്ടു് ഇങ്ങനെയൊരു പരിഹാസപരമായ ചോദ്യം പരിണത പ്രകാരം ചോദിച്ചാൽ അതിന്റെ അർത്ഥം, കലാസൃഷ്ടിയെന്ന നിലയിൽ അതു പരാജയപ്പെട്ടിരിക്കുന്നു എന്നാണു്.
ഷേക്സ്പിയറി ന്റെ ‘ഹാംലറ്റ് ’ നാടകം. ഡൻമാർക്കിലെ മഹാനായ രാജാവിനെ അദ്ദേഹത്തിന്റെ സഹോദരൻ ക്ലോഡിയസ് വധിച്ചു. മരിച്ച രാജാവിന്റെ പ്രേതം അവിടെ പ്രത്യക്ഷപ്പെട്ടു. അതു് ആദ്യമായിക്കണ്ട ഹൊറേഷ്യോ അക്കാര്യം ഹാംലിറ്റ് രാജകുമാരനോടു (മരിച്ച രാജാവിന്റെ മകനോടു്) പറയുകയാണു്: It would have amaz’d you. അതുകേട്ട രാജകുമാരന്റെ മറുപടി: Very like very like. Stay’d it long? ഹാംലിറ്റിന്റെ ഈ ചോദ്യം ഷേക്സ്പിയറിന്റെ കേവല ഭാവനയെ (absolute imagination) കാണിക്കുന്നുവെന്നു് ആബക്രുംബി (Abercrombie) എൻസൈക്ലപീഡിയ ബ്രിട്ടാനിക്കയിൽ എഴുതിയിട്ടുണ്ടു് (പഴയ പ്രസാധനം Poetry എന്ന വിഭാഗം). ഷേക്സ്പിയർ ആ സന്ദർഭത്തിൽ ഹാംലിറ്റ് രാജകുമാരനായി മാറിയെന്നാണു് ആബക്രുംബി പറയുന്നതു്. കലാശക്തി കുറഞ്ഞ കവിയാണെങ്കിൽ സുദീർഘമായ ഒരു ഭാഷണം രാജകുമാരൻ “വച്ചുകൊടുക്കു”മായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (ഓർമ്മയിൽ നിന്നെഴുതുന്നതു്). ഇനി ഈ. വി. കൃഷ്ണപിള്ള യുടെ “രാജാകേശവദാസൻ” എന്ന നാടകത്തിലെ ഒരു ഭാഗം കണ്ടാലും. കേശവപിള്ളയെ അറസ്റ്റ് ചെയ്യുന്ന സന്ദർഭം ‘വയ്ക്കൂ ഈ കൈകൾക്കു വിലങ്ങു്’ എന്നു് അദ്ദേഹം പറഞ്ഞയുടനെ സാവിത്രി ഒരു പ്രസംഗം കാച്ചിവിടുന്നു: ഏതു കൈകൾക്ക് അമ്മാവാ? ഏതു കൈകൾക്കെടോ ശേവുകക്കാരൻ പിള്ളേ വിലങ്ങുവക്കേണ്ടതു്? ഞാൻ പറയാം ഏതു കൈകൾക്കെന്നു്. കാർത്തികതിരുനാൾ ശ്രീരാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് ഏതു കൈകൾ കാഴ്ചകണ്ട ദിവസമാണോ രാജ്യത്തിലെ ക്ഷാമം തീരെ നീങ്ങത്തക്കവണ്ണം ധാരാളം സാമാനങ്ങൾ തിരുമനസ്സിലേക്കു നല്കിയതു്, ആ കൈകൾ രാജ്യത്തിലെ അന്തച്ഛിദ്രംമൂലം പണമില്ലാതെ കുചേലഭവനമായ സന്ദർഭത്തിൽ എട്ടു കൈകൾ കൊണ്ടു കണക്കെഴുതി ആ ശാഖയിലെ കുഴപ്പം തീർത്തു് തിരുമനസ്സിലെ അംഗാതത്തിൽ സ്വർണ്ണനാണയം വാരിയിട്ടു നിറച്ചുവോ ആ കൈകൾ… ” ഇങ്ങനെ അഞ്ചു മൈലോളം നീളുന്ന ഈ മൈതാനപ്രസംഗം. വികാരം മൂർദ്ധന്യാവസ്ഥയിൽ എത്തിനില്ക്കുന്ന സന്ദർഭത്തിൽ സാവിത്രിക്ക് ഇങ്ങനെ പ്രസംഗിക്കാൻ സാധിക്കുകയില്ല. Very like, Very like. Stay’d it long? എന്നു രാജകുമാരൻ പറയുമ്പോൾ നമ്മൾ ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നു. സാവിത്രിയുടെ പ്രസംഗം കേൾക്കുമ്പോൾ നമുക്കു് അവളോടു വെറുപ്പു് ഉണ്ടാകുന്നു. തറടിക്കറ്റുകാർ അതു കേട്ടു കൈയടിക്കുമെങ്കിലും വിവേകമുള്ളവർ ‘നിർത്തു് നിന്റെ പ്രസംഗം’ എന്നു് മനസ്സിലെങ്കിലും പറയും. മുഹമ്മദ് റോഷന്റെ കഥകളിൽ എല്ലാമുണ്ടു്, ആഖ്യാനം, സ്വഭാവ ചിത്രീകരണം, ആവശ്യകതയിൽക്കവിഞ്ഞ സെക്സ്, ആരംഭത്തിന്റേയും പര്യവസാനത്തിന്റെയും ഭംഗി—ഇങ്ങനെ പലതും. പക്ഷേ, കഥ വായിച്ചു തീരുമ്പോൾ റസ്സലിനെപ്പോലെ But why should I look? എന്നു ചോദിക്കാൻ തോന്നിപ്പോകുന്നു. ‘വാഗ്ദാനം’ എന്ന ചെറുകഥയും ഈ ദോഷത്തിൽ നിന്നു മോചനം പ്രാപിച്ചതല്ല. വിവാഹദിനാഘോഷം. ഭാര്യയ്ക്കു സന്താനമില്ലാത്തതിനാൽ ദുഃഖം. ദുഃഖിക്കുന്ന ആ പെണ്ണിന്റെ നേർക്കു സഹതാപത്തിന്റെ നീർച്ചാലു് ഒഴുകാത്തതെന്തേ? കഥ കൂടുതൽ ’ലിറ്റററി’ ആകുന്നതിന്റെ തകരാറാണിതു് (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).
വേദവും വേദാന്തവും പഠിപ്പിക്കുന്ന ഒരു സംസ്കൃതക്കാരന്റെ അടുത്തിരുന്നു് ഞാൻ ഉണ്ണുകയായിരുന്നു. തൊലിയുരിക്കാത്ത ചാളമീൻ കറിയാക്കിയതിന്റെ വാട അദ്ദേഹത്തിന്റെ ഇലയിൽനിന്നു് ഉയരുന്നു. എനിക്കു് ഓക്കാനം. പെട്ടെന്നു് അദ്ദേഹമൊരു ചോദ്യം: “ഈ മത്സ്യത്തിന്റെ രസം അല്പം സാറിന്റെ ചോറിലേക്കു് ഒഴിക്കട്ടെ?” മറുപടി: “അയ്യോ വേണ്ട. ഞാൻ മീൻ കൂട്ടുകയില്ല സാർ. സാറ് കഴിച്ചാട്ടെ.” ‘മീൻചാറു് ചോറ്റിൽ ഒഴിക്കട്ടോ’ എന്നു ചോദിച്ചാൽ മതിയാവുകയില്ലേ? എന്റെ ഭാഗ്യം. ‘ഈ ഝഷരസം ഭവാന്റെ മാനത്തിലേക്കു് അല്പഭാഗമായി സ്രാവണം ചെയ്യുന്നതിൽ വിപ്രതിപത്തിയുണ്ടോ?’ എന്നു് അദ്ദേഹം ചോദിച്ചില്ല.

‘ഭാഷാപോഷിണി’യുടെ ആറാംലക്കം നോക്കുക. പുറംചട്ടയുടെ മൂന്നാമത്തെ പുറത്തു് “ഫ്രാൻകോയിസ് മോറിയാക്കി”നെക്കുറിച്ചു് ഒരു കുറിപ്പുണ്ടു്. ആ പേരിൽ ഒരുത്തനും ഫ്രാൻസ് രാജ്യത്തില്ല. 1952-ൽ നോബൽ സമ്മാനം നേടിയ സാഹിത്യകാരൻ ഫ്രാങ്സ്വ മോറ്യാക്കാണു് (Francois Mauriac). മോറ്യാക്ക് “ജാർദിൻ ദ് എൻഫാന്റിലും പിന്നെ ഇൻസ്റ്റിറ്റ്യൂഷൻ ഡു ഫ്രാൻസ് ലബ്രണിലുമാണു് വിദ്യാഭ്യാസം കഴിച്ച”തെന്നു് കുറിപ്പിൽ കാണുന്നു. വിദ്യാഭ്യാസത്തെ കേറിയങ്ങു കഴിച്ചതു പോകട്ടെ. ജാർജിൻ ദ് എൻഫാന്റിൽ എന്നും ഇൻസ്റ്റിറ്റ്യൂഷൻ ഡു ഫ്രാൻസ് ലബ്രൺ എന്നും മറ്റും സ്ഥാപനങ്ങളില്ല. സായ്പിന്റെ ഭാഷയിൽ അച്ചടിച്ചു കണ്ടാലേ ഇതൊക്കെ തിരുത്താനാവൂ. Le-brun എന്നാണു് രൂപമെങ്കിൽ ല ബ്രോയിങ് എന്നാണു് ശരിയായ ഉച്ചാരണത്തോടു് അടുത്ത ഉച്ചാരണം. Institut de France എന്നാണു് വെള്ളക്കാരൻ എഴുതിയതെങ്കിൽ അതിന്റെ ഉച്ചാരണം ആങ്സ്റ്റീറ്റു ദ ഫ്രാങ്സ് എന്നാണു്.
‘ഭാഷാപോഷിണി’യുടെ ഈ ലക്കത്തിൽ പ്രൊഫെസർ ഗുപ്തൻ നായരും കേശവദേവി നെപ്പറ്റി എഴുതിയിട്ടുണ്ടു്. ആ പ്രബന്ധത്തിൽ ഇങ്ങനെയൊരു വാക്യം. “അയല്ക്കാരിൽ പ്രതിഫലിതമായ സാമൂഹ്യയാഥാർത്ഥ്യങ്ങളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസത്തിനു കാര്യമില്ല” (പുറം 68). “സാമൂഹ്യം” എന്ന പ്രയോഗം തെറ്റാണു്. സാമൂഹികഃ എന്നതാണു് ശരി (സാമൂഹ്യം വ്യാകരണദൃഷ്ട്യാ സാധുവല്ല—പ്രക്രിയാ ഭാഷ്യം, പുറം 520). അദ്ദേഹം റൊമങ് റൊലാങ് (Romain Rolland) എന്ന സംജ്ഞാനാമത്തെ റൊളാൻ എന്നാക്കിയിരിക്കുന്നു. റൊലാങ്ങിന്റെ നോവൽ ഷാങ് ക്രീസ്തോഫാ ണു് (Jean Christophe). ഗുപ്തൻ നായരുടെ കൈയിൽ അതു ഷാൺ ക്രിസ്തോഫായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. “ദേവിന്റെ വാചാലത സവിശേഷമായ ഒരു രീതിയിലാണു പ്രകടമാകുന്നതു്” എന്നു വേറൊരു വാക്യം (പുറം 69). വിശേഷമെന്നാൽ ഒന്നു് എന്നർത്ഥം. അപ്പോൾ സവിശേഷമായ ഒരു രീതി എന്നെഴുതാമോ? “സവിശേഷമായ രീതിയിലാണു പ്രകടമാകുന്നതു്” എന്നേ ആകാവൂ. ഇതൊക്കെ കുറച്ചിലാണു് സാറേ. തിരുവനന്തപുരത്തെ അടുക്കളക്കാരികളുടെ ഭാഷയിലാണെങ്കിൽ “അയ്യേ, പങ്കം, പങ്കം.”
ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ ആളുകളെ നോവലിസ്റ്റുകൾ തങ്ങളുടെ കൃതികളിൽ കഥാപാത്രങ്ങളായി അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രങ്ങൾ വിജയം പ്രാപിക്കാറില്ല. വ്യക്തികളോടു ശത്രുതയോ സ്നേഹമോ കാണുമല്ലോ. ആ വികാരത്തോടുകൂടി അവരെ നോവലിൽ കൊണ്ടുവരുമ്പോൾ കലയുടെ അർത്ഥനകൾക്കു യോജിച്ച വിധത്തിൽ അവർ ‘ഫിക്ഷനൽ ക്യാരക്ടേഴ്സ്’ ആവുകയില്ല ആകണമെങ്കിൽ വ്യക്തിശത്രുതയും വ്യക്തിസ്നേഹവും മാറ്റിവയ്ക്കണം. ദസ്തയേവ്സ്തി, തുർഗന്യേഫി നെ കഥാപാത്രമാക്കി, പരാജയപ്പെടുകയും ചെയ്തു. ദസ്തയേവ്സ്തി പരാജയപ്പെട്ടപ്പോൾ ഇർവിങ് സ്റ്റോൺ പരാജയപ്പെട്ടുവെന്നു് എന്തിനു് എടുത്തു പറയണം? അദ്ദേഹത്തിന്റെ ജീവചരിത്രവിഷയങ്ങളായ എല്ലാനോവലുകളും പരാജയങ്ങളാണു്. ഡാർവിനെ ക്കുറിച്ച് അദ്ദേഹമെഴുതിയ നോവലും അടുത്തകാലത്തു ഞാൻ വായിച്ചു. അതു കലാസൃഷ്ടിയേയല്ല.
വയലാർ രാമവർമ്മ യോടു ശത്രുതയുണ്ടായിരുന്ന ഒരു നോവലിസ്റ്റ് അദ്ദേഹത്തിന്റെ ദ്വിതീയ വിവാഹത്തെ പരിഹസിച്ചുകൊണ്ടു നോവലെഴുതി. ചവറായിരുന്നു അതു്. സാഹിത്യം വ്യക്തി നിഷ്ഠങ്ങളായ ഇഷ്ടാനിഷ്ടങ്ങളും ദുഃഖങ്ങളും ഒഴുക്കിവിടാനുള്ള പ്രണാളിയല്ല. പ്രമീളാ നായർ വളരെക്കാലമായി ഒരു സ്വകാര്യദുഃഖം ഒരേതരത്തിൽ ആവിഷ്കരിക്കുന്നു. ഈ ആഴ്ചത്തെ മലയാള നാടു വാരികയിലുണ്ടു് അതിന്റെ ആവർത്തനം കേട്ടാലും.
“അതുകൊണ്ടു് ഞാൻ വല്ല പടങ്ങളും കാണാൻ പോകണമോ എന്നു് ആലോചിക്കുമ്പോഴെക്കും മകൾ പറയും അതു് അമ്മയ്ക്കു പറ്റില്ല. ഭർത്താവു ഭാര്യയെ ഇട്ടേച്ചു പോയ കഥയാണു്. അവിടെയിരുന്നു കണ്ണും മൂക്കും പിഴിയലായിരിക്കും പണി, ചങ്ങാതിമാരോടൊപ്പം പൊയ്ക്കൊള്ളാം.”
ഏതു വ്യക്തിയെ പ്രമീളാ നായർ മനസിൽ കാണുന്നുവോ ആ വ്യക്തിയുടെ സ്വത്ത്വത്തെ വിശ്വസിക്കത്തക്ക വിധത്തിൽ പരിവർത്തനം ചെയ്തു് ത്യാജ്യഗ്രാഹ്യവിവേചനത്തോടെ ആവിഷ്കാരം നിർവഹിച്ചാൽ ‘ഫിക്ഷനൽ ലവലിൽ’ ആ കഥാപാത്രം അംഗീകരിക്കപ്പെടും. ആത്മകഥകൾ പോലും രസപ്രഭങ്ങളാവുന്നതു് ഇമ്മട്ടിലാണു് (ഉദാ: കാസാൻദ്സാക്കീസി ന്റെ Report to Greco, പാവ്ലോ നെറുതയുടെ Memoirs). ഈ സത്യം പ്രമീളാ നായർ ഗ്രഹിച്ചില്ലെങ്കിൽ വായനക്കാരുടെ വൈരസ്യം അവർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്നേ എനിക്കെഴുതാനുള്ളൂ.
മാതൃഭൂമിയിലാണെന്നു് തോന്നുന്നു ഞങ്ങൾ ഒരു വലിയ മരം കെട്ടിപ്പിടിച്ചുകൊണ്ടു നില്ക്കുന്ന പടം കണ്ടു. അയാൾ “മരസ്നേഹി”യാണത്രേ. (ലേഖനം വായിച്ചില്ല) ഈ മരസ്നേഹം വെറും കാപട്യമാണു്. മനുഷ്യനു് മനുഷ്യനോടു പോലും സ്നേഹമില്ല, കാരുണ്യമില്ല. ഒരു യാചകനു് ആദ്യത്തെ ദിവസം ഒരു രൂപ നമ്മൾ കൊടുത്തെന്നുവരും. അടുത്ത ദിവസം അതു് അമ്പതു പൈസയാകും. മൂന്നാമത്തെ ദിവസം ഇരുപത്തഞ്ചു പൈസ. നാലാമത്തെ ദിവസം പത്തു പൈസ. അഞ്ചാമത്തെ ദിവസം തലവെട്ടിച്ചുപോക്കു്. യാചകൻ ശല്യപ്പെടുത്തിയാൽ പൊലീസിനെ അറിയിക്കുമെന്നു ഭീഷണി. ഇതാണു മനുഷ്യന്റെ സ്വഭാവം. അറുത്ത കൈയ്ക്കു് ഉപ്പു വയ്ക്കാത്തവർ ‘മരം, മരം’ എന്നു വിളിക്കുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു് നമ്മെ ഏഭ്യന്മാരാക്കുന്നതെന്തിനു്? പ്രതിദിനം എത്രപേരാണു കത്തിക്കുത്തേറ്റും വെടിയേറ്റും മരിക്കുന്നതു്? അതിലൊന്നും ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ മരത്തെ കെട്ടിപ്പിടിക്കുന്നു. എന്തൊരു ഹിപോക്രിസി!

ഫ്രഞ്ച് ചിന്തകനായ മീഷൽ ഫൂക്കോ (Michel Foucault) അമ്പത്തേഴാമത്തെ വയസ്സിൽ ക്യാൻസർ രോഗത്താൽ പാരീസിൽവെച്ചു് നിര്യാതനായിരിക്കുന്നു. Madness and Civilization (1961), Discipline and Punish (1975). History of Sexuality (1976). The Archaeology of Knowledge (1969), The Order of Things (1966) ഇവയാണു് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ. The Order of Things എന്ന പുസ്തകം സാർത്രി ന്റെ പ്രഖ്യാതങ്ങളായ രണ്ടു ദാർശനിക ഗ്രന്ഥങ്ങൾ കഴിഞ്ഞാൽ ഏറ്റവും ഉത്കൃഷ്ടം എന്നാണു് അഭിജ്ഞമതം. ആധുനിക ഫ്രഞ്ച് തത്ത്വചിന്തയിൽ എന്തെന്നില്ലാത്ത സ്വാധീനശക്തി ചെലുത്തിയ ഈ ഗ്രന്ഥത്തെക്കുറിച്ചു് ഫൂക്കോ പറയുന്നു:
Thus in every culture, between the use of what one might call the ordering codes and reflections upon order Itself, there is the pure experience of order and of its modes of being. The present study is an attempt to analyse that experience (Preface pp. XXI).

ആറു വാല്യങ്ങളായി The History of Sexuality പ്രസാധനം ചെയ്യാനാണു് ഫൂക്കോ വിചാരിച്ചിരുന്നതു്. ഗ്രന്ഥം പൂർണ്ണമാകുന്നതിനു മുൻപു് അദ്ദേഹം മരിച്ചുപോയി. ഇതിന്റെ ഒന്നാം വാല്യം ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. പതിനേഴാം ശതാബ്ദത്തിൽ സെക്സിനെക്കുറിച്ചു തുറന്നു സംസാരിക്കാമായിരുന്നു. വിക്ടോറിയൻ യുഗമായപ്പോൾ അതു മാറി. ‘നിശ്ശബ്ദത നിയമമായി’ (Silence became the rule—Foucault). സെക്സ് ശയനമുറിയിൽ മാത്രം ഒതുങ്ങി. കുഞ്ഞുങ്ങൾക്കു് സെക്സില്ല. ആ സങ്കല്പത്തിനു് എതിരായി അവരുടെ പെരുമാറ്റങ്ങൾ ഉണ്ടായപ്പോൾ അച്ഛനമ്മമാർ കണ്ണുപൊത്തി, കാതുകൾ അടച്ചു. ഫൂക്കോ ഇവിടെത്തുടങ്ങുന്നു. എന്നിട്ടു് നമ്മളെന്തിനു സെക്സിനെ അപഗ്രഥിക്കുന്നു എന്നു വിശദമാക്കുന്നു. അവിടെ നിന്നു സെക്സിന്റെ സാമൂഹികാംശങ്ങളിലേക്കു കടക്കുന്നു. ഉജ്ജ്വലങ്ങളായ ചിന്താരത്നങ്ങൾ നിറച്ചുവച്ച ഗ്രന്ഥമാണിതു്. ഫൂക്കോയുടെ മറ്റു ഗ്രന്ഥങ്ങൾ എനിക്കു കിട്ടിയിട്ടില്ല.
ഫ്രാൻസിലെ പ്വാത്യേ (Poitiers) പട്ടണത്തിലാണു് ഫൂക്കോ ജനിച്ചതു്. നിയോമാർക്സിസ്റ്റ് Louis Althusser അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. കൊലെഷ് ദ ഫ്രാങ്സിലെ (College de France) പ്രൊഫസറായിരുന്ന ഫൂക്കോയുടെ മരണം തത്ത്വചിന്താപ്രതിപത്തിയുള്ളവരെ എല്ലാക്കാലത്തും വേദനിപ്പിക്കും.

സീമോൻ ദ ബോവ്വാർ എഴുതിയ Second Sex എന്ന ഗ്രന്ഥത്തിൽ “Woman exhausts her courage dissipating mirages and she stops in terror at the threshold of reality എന്നും No woman wrote “The Trial ”, “Moby Dick ”, “Ulysses ” or “Seven Pillars of Wisdom ” എന്നും പറഞ്ഞിട്ടുണ്ടു് (പുറം 719, 720).
സത്യത്തിന്റെ വാതില്ക്കൽ ഭയപ്പെട്ടു നില്ക്കുന്ന സ്ത്രീക്കു് കാഫ്ക യെപ്പോലെ, മെൽവിലി നെപ്പോലെ, ജോയിസ് നെപ്പോലെ, ടി. ഈ. ലോറൻസി നെപ്പോലെ എഴുതാനാവില്ല. എങ്കിലും അവരുടെ കൂട്ടത്തിൽ വർജീനിയ വുൾഫും ഡൊറിസ് ലസ്സിങ്ങും ഐസക്ക് ഡിനിസനും ഉണ്ടു് (Isak Dineson—ഡാനിഷ് എഴുത്തുകാരി). ഇവരുടെ സവിശേഷമായ ഭാവനയെ Female imagination എന്നു Patricia Meyer Spacks വിളിക്കുന്നു (The Female imagination എന്ന പുസ്തകം നോക്കുക). ഇവരുടെ പ്രതിഭയെക്കുറിച്ചു പറഞ്ഞിട്ടു് പൈങ്കിളിക്കഥകൾ എഴുതുന്ന കേരളത്തിലെ പെൺപിള്ളേരുടെ പ്രതിഭാദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞാൽ അതു് അവിവേകമായിവരും. പ്രകാശത്തെയും അന്ധകാരത്തെയും താരതമ്യപ്പെടുത്തേണ്ടതുണ്ടോ? മനോരാജ്യത്തിലെ ‘ഫോട്ടോ തിരിച്ചയയ്ക്കുന്നു’ എന്നകഥ (കമലാനാരായണൻ എഴുതിയതു്) ഇരുട്ടു പരത്തുന്നു. ദരിദ്രയായ പെൺകുട്ടി പരസ്യം കണ്ടിട്ടു സ്വന്തം ഫോട്ടോ വച്ച് പുരുഷനു കത്തയയ്ക്കുന്നു. അയാൾ ഫോട്ടോ തിരിച്ചയയ്ക്കുന്നു. പെൺകുട്ടി അടുത്ത പരസ്യത്തിനു വേണ്ടി കാത്തിരിക്കുന്നു.
ഇത്തരം കഥകൾ ഒരുതരം മാനസികച്യുതിയുടെ ഫലങ്ങളാണു്. Shut up എന്നു പറഞ്ഞാൽ കൊള്ളാമെന്നുണ്ടു് എനിക്കു്. പക്ഷേ, അങ്ങനെ ആജ്ഞാപിച്ചാൽ ആരുണ്ടു കേൾക്കാൻ?
വിത്തം, വിദ്യ, രോഗം ഇവ മൂന്നും അന്യരുടെ മുൻപിൽ പ്രദർശിപ്പിക്കരുതെന്നു് സ്മൃതികാരൻ അനുശാസിച്ചിട്ടുണ്ടു്. പ്രദർശിപ്പിച്ചാൽ അസ്വസ്ഥതയെ ക്ഷണിച്ചുവരുത്തുകയാവും ഫലം. അതുപോലെ സ്വന്തം കഷ്ടപ്പാടുകളെക്കുറിച്ചും അന്യരോടു പറയരുതു്. ആർക്കും അവ കേൾക്കാൻ താല്പര്യമില്ല. എനിക്കിതു് അറിയാമെങ്കിലും ഞാൻ എന്റെ പ്രയാസങ്ങൾ മറ്റുള്ളവരോടു പറയാറുണ്ടു്. അവർ വൈരസ്യത്തോടെ കോട്ടുവായിട്ടാലും നിറുത്താറില്ലതാനും. പക്ഷേ, ഞാൻ സ്നേഹിക്കുന്നവരോടേ അതു പറയാറുള്ളൂ. ഇ. വി. ശ്രീധരന്റെ “ദേവയാനിയുടെ അച്ഛൻ” എന്ന കഥയിൽ (കലാകൗമുദി) സ്വന്തം ദുഃഖങ്ങൾ അന്യനെ പറഞ്ഞു കേൾപ്പിക്കുന്ന ഒരു വൃദ്ധനെ പരിഹാസച്ഛായയോടെ അവതരിപ്പിച്ചിരിക്കുന്നു. വൃദ്ധന്റെ മൂത്തമകൾ തൂങ്ങിമരിക്കുന്നു. അയാൾ കാശിയിലേക്കു പോകാൻ തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുന്നു.
സ്വഭാവ ചിത്രീകരണം കഥാകാരന്റെ ആശയങ്ങളോടു ബന്ധപ്പെട്ടാണിരിക്കുന്നതു്. സ്വന്തം ദുഃഖം, സ്വന്തം മനസ്സിൽ സൂക്ഷിക്കൂ. എന്ന ആശയം വൃദ്ധന്റെ സ്വഭാവത്തിലൂടെ സ്ഫുടീകരിക്കുന്നുണ്ടു് ഇവിടെ. റോമാൻസിന്റെ കഴുത്തിൽപ്പിടിച്ചു് അതിനെ പുറന്തള്ളുന്ന റിയലിസമാണു് കഥാകാരനു് ഇഷ്ടം. ആ റിയലിസത്തിൽ പരിഹാസം കൂടി കലർത്താൻ അദ്ദേഹത്തിനു് കൗതുകമേറും.
മനുഷ്യനെക്കുറിച്ചു് ഏതു സാമാന്യ സത്യമാണു് കഥാകാരൻ ആവിഷ്കരിക്കുന്നതെന്നു നിരൂപകൻ നോക്കണം. ആ സത്യത്തോടു യോജിക്കാതെതന്നെ കലാസ്വാദനം എന്ന പ്രക്രിയ നടക്കും.
കുഞ്ഞുണ്ണി കലാകൗമുദിയിൽ എഴുതിയ ഒരു ഫലിതം.
ബസ്സ്സ്റ്റാൻഡിൽ സ്ത്രീകൾ മൂത്രമൊഴിക്കുന്നിടത്തു ചെന്നു മൂത്രമൊഴിച്ചു കോണകവുമുടുത്തുകൊണ്ടു പുറത്തുവന്ന നമ്പൂരിയോടു് പൊലീസുകാരൻ: ഇതു പെണ്ണുങ്ങൾക്കുള്ളതാണെന്നറില്ല്യേ. അതു കേട്ടുനമ്പൂരി: ഇതും പെണ്ണുങ്ങൾക്കുള്ളതന്ന്യാ.
ഇത്രകണ്ടു് അശ്ലീലസ്പൃഷ്ടമാകാത്ത ഒരു നേരമ്പോക്കു ഞാൻ കേട്ടിട്ടുണ്ടു്. അയാൾ ചാരായം വാറ്റുന്നതു് എക്സൈസുകാർ കണ്ടില്ലെങ്കിലും അതിനുള്ള ഉപകരണങ്ങൾ വീട്ടിൽ കണ്ടുകൊണ്ടു് അവർ അയാളെ അറസ്റ്റ് ചെയ്തു കേസ്സാക്കി. മജിസ്ട്രേട്ട് പറഞ്ഞു: “പ്രതിയായ നിങ്ങൾ വാറ്റുന്നതു് എക്സൈസുകാർ കണ്ടില്ലെങ്കിലും ഉപകരണങ്ങൾ കൈവശമുണ്ടായിരുന്നതിനാൽ വാറ്റാണു് നിങ്ങളുടെ സ്ഥിരം തൊഴിലെന്നു മനസ്സിലാക്കി ഞാൻ നിങ്ങളെ ആറുമാസം തടവിനു ശിക്ഷിക്കുന്നു”. പ്രതി ഇതു കേട്ടു മജിസ്ട്രേട്ടിനെ അറിയിച്ചു: “ഏമാനേ അങ്ങനെയാണെങ്കിൽ ബലാത്സംഗക്കുറ്റത്തിനും എന്നെ ശിക്ഷിക്കാം. അതിനുള്ള ഉപകരണവും എന്റെ പക്കലുണ്ടു്”.
എന്റെ പരിചയത്തിൽപ്പെട്ട ഒരു കുടിയൻ തിരുവനന്തപുരത്തെ ടൗൺഹോളിനടുത്തു വന്നു് (സർക്കാർ സ്ഥാപനം) ചോദിച്ചു: “ടൗൺഹോൾ വിലയ്ക്കു കൊടുക്കുന്നുവെന്നു കേട്ടു. എവിടെച്ചെന്നു വാങ്ങണം?” അതുകേട്ടയാൾ മറുപടി നല്കി: “ഹോളിനകത്തുതന്നെ ചോദിച്ചാൽമതി.” “ശരി” എന്നു പറഞ്ഞു് അയാളൊരു നടത്തം.
രാത്രി കുട നിവർത്തിപ്പിടിച്ചു വേറൊരു കുടിയൻ പോയപ്പോൾ ഞാൻ ചോദിച്ചു: “എന്തിനാണു് മഴയില്ലാത്ത ഈ രാത്രിയിൽ കുട നിവർത്തിപ്പിടിച്ചിരിക്കുന്നതു്?” അയാളുടെ മറുപടി: “നക്ഷത്രം വന്നു തലയിലെങ്ങാനും വീണാലോ?” ഈ കുടിയൻ കവിയാകേണ്ടവനാണു്. ചിലപ്പോൾ ആയിരിക്കും. ആരറിഞ്ഞു? കലാസൃഷ്ടികൾ തലയിൽ വീഴാതിരിക്കാനാണു് ഞാൻ ഈ വിമർശനമെന്ന കുട നിവർത്തിപ്പിടിച്ചിരിക്കുന്നതു്.

ചിലപ്പോൾ ബന്ധമുള്ളതും ചിലപ്പോൾ ബന്ധമില്ലാത്തതുമായ ചിത്രങ്ങളെ ഒരുമിച്ചു ചേർത്തു് ഒരു പാറ്റേൺ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധനാണു് നീലപദ്മനാഭൻ. ചിത്രങ്ങൾ ചിത്രങ്ങളായി നില്ക്കും. ആകെക്കൂടിനോക്കിയാൽ പാറ്റേൺ കാണുകയും ചെയ്യും. അതിൽ അദ്ദേഹം പ്രദർശിപ്പിക്കുന്ന പ്രാഗല്ഭ്യം മറ്റു കഥാകാരന്മാരിൽ വിരളമായേ കാണാനുള്ളു. ലൈംഗികവികാരം മറ്റേതു വികാരത്തെക്കാളും സുശക്തമാണു്. അതു് ഒരു പരിധികടന്നാൽ ഭ്രാന്തായി മാറും. ഒരുത്തന്റെ കാമം ഉന്മാദത്തോളം ചെന്നെത്തുന്നതു് നീലപദ്മനാഭൻ “പ്രകോപനങ്ങൾ” എന്ന കഥയിൽ ചിത്രീകരിക്കുന്നു (കുങ്കുമം വാരിക).
സാധാരണങ്ങളായ ലൈംഗിക ചേഷ്ടകൾ നിയതവും (normal) അസാധാരണങ്ങളായവ അനിയതവും (abnormal) ആണെന്നു കരുതപ്പെടുന്നു. വിവാഹത്തിനു മുൻപുള്ള ലൈംഗികവേഴ്ച, സ്വയംഭോഗം ഇവ നിയതങ്ങളാണെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. പ്രായം കൂടിയവർ സെക്സ് പാടേ ഉപേക്ഷിക്കുന്നതു് അനിയതമത്രേ. നീലപദ്മനാഭന്റെ കഥാപാത്രം രതിക്കുവേണ്ടി ഒരു സ്ത്രീയോടു് അഭ്യർത്ഥിക്കുന്നതു് നിയത സ്വഭാവമാർന്നതല്ല. അതു് അനിയതമാണു്. ഈ അനിയത സ്വഭാവത്തെ കഥാപാത്രത്തിലൂടെ സ്പഷ്ടമാക്കുന്നു കഥാകാരൻ.
ഖുശ്വന്തു് സിങ്ങിന്റെ കാലുമാറ്റത്തെക്കുറിച്ചു് കെ. എസ്. ചന്ദ്രൻ ‘സാധു’ മാസികയിൽ യുക്തിപൂർവ്വം എഴുതിയിരിക്കുന്നു—സാഹിത്യകാരനാണെന്നു ഭാവിച്ചു് ആളുകളെ പേടിപ്പിക്കുന്ന ഒരു ഹനൂമാൻ പണ്ടാരമാണു് ഈ ഖുശ്വന്ത്സിങ്ങ് (പണ്ടു് തിരുവനന്തപുരത്തു് ഹനൂമാന്റെ മുഖംവച്ചുകെട്ടി കുട്ടികളെ പേടിപ്പിക്കുന്ന ഒരു പണ്ടാരമുണ്ടായിരുന്നു).