SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-10-07-ൽ പ്രസിദ്ധീകരിച്ചതു്)

images/RichardWagner.jpg
റിച്ചാർഡ് വാഗ്നർ

ജർമ്മൻ ഗാനരചയിതാവായ റിച്ചാർഡ് വാഗ്നർ (Richard Wagner, 1813–1883) ഒരു ദിവസം ബർലിനിലെ രാജവീഥിയിലൂടെ നടക്കുകയായിരുന്നു. തെരുവിലിരുന്നു ഗാനോപകരണം വായിച്ചു് ജീവിക്കാൻ വേണ്ടതു നേടുന്ന ഒരു പാട്ടുകാരനെ അദ്ദേഹം അവിടെ കണ്ടു. വാഗ്നറുടെ ടാൻഹോയ്സർ (Tannhauser) എന്ന സംഗീതികയ്ക്കു പ്രാരംഭമെന്ന നിലയിൽ അയാൾ ഒരു ലഘുവാദനം നടത്തുകയായിരുന്നു. അതുകേട്ടു വാഗ്നർ അവിടെ നിന്നു. അയാളോടു് അദ്ദേഹം പറഞ്ഞു: “നിങ്ങൾ വളരെ വേഗത്തിലാണു വായിക്കുന്നതു്. ഇത്രവേഗം പാടില്ല”. തെരുവുഗായകൻ വാഗ്നറെ കണ്ടറിഞ്ഞു: “വാഗ്നർ, അങ്ങയ്ക്കു നന്ദി. വാഗ്നർ, നന്ദി”, അടുത്ത ദിവസവും വാഗ്നർ അവിടെയെത്തി. അയാൾ ശരിയായ ടെംപോയിൽ—കാലത്തിൽ— ഗാനോപകരണം വായിക്കുന്നു. പിറകിൽ വലിയ അക്ഷരത്തിലെഴുതിയ ഒരു ബോർഡും; “വാഗ്നറുടെ ശിഷ്യൻ”.

തെരുവിലെ പാട്ടുകാരൻ വാഗ്നറുടെ ശിഷ്യനെന്നല്ലേ എഴുതിവച്ചുള്ളു! അയാൾ യോഗ്യനാണു്. എന്റെ ഒരു ശിഷ്യൻ തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിൽ ചെന്നുകയറി “ഞാൻ എം. കൃഷ്ണൻ നായരാണു്” എന്നു പറഞ്ഞു. ഹോട്ടലുടമസ്ഥൻ സാഹിത്യാസ്വാദകനായതുകൊണ്ടു് വന്നയാളിനെ ബഹുമാനിച്ചു. നല്ലൊരു മുറിയും ഒരുക്കിക്കൊടുത്തു. അയാൾ അവിടെ താമസിക്കുകയാണു്. ദിവസവും ഭീമമായ പറ്റു്. ടാക്സിയിൽ കയറി സഞ്ചാരം. ടാക്സിക്കൂലി ഹോട്ടലുടമസ്ഥൻ കൊടുക്കും. കൃഷ്ണൻ നായർ പോകുമ്പോൾ പണം ഒരുമിച്ചു വാങ്ങാമല്ലോ എന്നായി അദ്ദേഹത്തിന്റെ വിചാരം. തുക ആയിരം കവിഞ്ഞു. ഒരു ദിവസം കൃഷ്ണൻനായരെ കാണാനില്ല. ദിവസങ്ങൾ കഴിഞ്ഞു. ഉടമസ്ഥൻ പലതും ഉറക്കെപ്പറഞ്ഞകൂട്ടത്തിൽ സാഹിത്യനിരൂപകൻ എന്നു ഭാവിച്ചു നടക്കുന്ന കള്ളൻ എം. കൃഷ്ണൻനായരെക്കുറിച്ചും പറഞ്ഞു. ഇതു കേട്ടുകൊണ്ടിരുന്ന മാധവൻ നായർ (ഇപ്പോൾ തിരുവനന്തപുരത്തെ സംസ്കൃതകോളേജിലെ പ്രൊഫസർ) ഹോട്ടലുടമസ്ഥനെ അറിയിച്ചു്. “എം. കൃഷ്ണൻനായർ എന്റെ ഗുരുനാഥനാണു്. അദ്ദേഹം ഇങ്ങനെ ആരെയും പറ്റിക്കില്ല. നിങ്ങളെ ആരോ കളിപ്പിച്ചതാണു്”. ഉടമസ്ഥനു വിശ്വാസമായില്ല. “അവൻ തന്നെ കള്ളറാസ്കൽ സാഹിത്യവുമായി നടക്കുന്ന കായംകുളം കൊച്ചുണ്ണി”. മാസങ്ങൾ കഴിഞ്ഞു. എം. കൃഷ്ണൻനായരായി ഭാവിച്ച് ഹോട്ടലിൽ താമസിച്ച ആൾ ഹോട്ടലിന്റെ മുൻപിലുള്ള റോഡിൽക്കൂടി തിടുക്കത്തിൽ നടന്നുപോകുന്നതു ഉടമസ്ഥൻ കണ്ടു. അദ്ദേഹം ഓടിച്ചെന്നു് “സാർ വരണം കാപ്പി കുടിച്ചിട്ടു പോകാം.” എന്നു മധുര ശബ്ദത്തിൽ ക്ഷണിച്ചു. ഗത്യന്തരമില്ലാതെ അയാൾ കയറിച്ചെന്നു. ഉടമസ്ഥൻ പൊലീസിനെ അറിയിച്ചു. രണ്ടുദിവസം അയാൾ സ്റ്റേഷനിലിരുന്നു. പിന്നീടു് ചേട്ടനെത്തി ഹോട്ടലിലെ പണംകൊടുത്തു് അനുജനെ മോചിപ്പിച്ചുകൊണ്ടുപോയി. പ്രൊഫസർ മാധവൻനായർക്കു ഞാൻ വീണ്ടും നന്ദി പറയുന്നു.

സാഹിത്യത്തിലുമുണ്ടു് ഈ ആൾമാറാട്ടം സാർത്രിന്റെ ശിഷ്യൻ, കമ്യുവിന്റെ ശിഷ്യൻ, സ്റ്റൈൻബക്കിന്റെ ശിഷ്യൻ എന്നൊക്കെ എഴുതിവയ്ക്കാൻ അവർക്കു വയ്യ. അതിനു പകരമായി സാർത്ര്, കമ്യു, സ്റ്റൈൻബക്ക് എന്നൊക്കെ ബോർഡുകളെഴുതി പിറകിൽ വച്ചുകൊണ്ടു് അവർ ഇരിക്കുന്നു. പലരും അവരുടെ മുൻപിലെത്തി സാഷ്ടാംഗ നമസ്കാരം നടത്തുന്നു. ഹോട്ടലുടമസ്ഥന്മാർ അവരുടെ തനിനിറം കണ്ടുപിടിക്കുന്നകാലം അത്ര അകലെയല്ല.

ദിവ്യവചനം

“ഭൂമി ഉരുണ്ടതാണു്”—എന്നു് … ബോർഡ് മെമ്പർ. “കുട്ടികൾക്കു് അഞ്ചു വയസ്സിലെങ്കിലും അക്ഷരം പഠിപ്പിച്ചു കൊടുക്കണം”—എന്നു് …ത്തെ കളക്ടർ. “കുമാരനാശാൻ കവിയായിരുന്നു” എന്നു് …കോളേജിന്റെ പ്രിൻസിപ്പൽ. ഇങ്ങനെയൊക്കെ പത്രങ്ങളിൽ വലിയ തലക്കെട്ടുകൾ കാണുമ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകാറുണ്ടു്. ഞെട്ടേണ്ട കാര്യമില്ല. എന്നതു താഴെച്ചേർക്കുന്ന സംഭാഷണം തെളിയിക്കും.

പത്രറിപ്പോർട്ടർ:
അങ്ങയുടെ തിരുവായ്മൊഴികൾ ലോകമാകെ അറിയാൻ എന്തുചെയ്യാൻ പോകുന്നു?
സന്ന്യാസിപ്രമുഖൻ:
റേഡിയോവഴിയായും ടെലിവിഷൻവഴിയായും അതു പ്രചരിപ്പിച്ചുകഴിഞ്ഞു. ഇനി ഞാൻ ഒന്നും ചെയ്യേണ്ടതില്ല.
റിപ്പോർട്ടർ:
ആ തിരുവായ്മൊഴികളിൽ ചിലതു നല്കി അടിയനെ അനുഗ്രഹിച്ചാലും. അടിയനെ പ്രബുദ്ധനാക്കിയാലും.
സന്ന്യാസി:
കേട്ടാലും, “കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞു്”, “അടിയോളമുതകാ അണ്ണൻതമ്പി”, “ഉരലിന്റെ വേദന മദ്ദളത്തോടോ?”
റിപ്പോർട്ടർ:
ഇതു് നിരക്ഷരന്മാരോടു് പറയുന്ന പഴഞ്ചൊല്ലുകളല്ലേ?
സന്ന്യാസി:
അതേ. നിരക്ഷരന്മാർ പോലും ഇവ മനസ്സിലാക്കത്തക്കവിധത്തിൽ റേഡിയോയും ടെലിവിഷനും എനിക്കുവേണ്ടി പ്രവർത്തിച്ചു കഴിഞ്ഞു. എന്റെ ഈ വചനങ്ങൾ ലോകം മുഴുവൻ ഗ്രഹിച്ചു എന്നതിന്റെ തെളിവുതന്നെയാണിതു്.

“ഭൂമി ഉരുണ്ടതാണു്” എന്ന മട്ടിലുള്ള സൂക്തങ്ങൾ പണ്ടേയുള്ളതൊന്നുമല്ല. കളക്ടറന്മാരും സെക്രിട്ടറിമാരും പ്രിൻസിപ്പൽമാരും കണ്ടുപിടിച്ച അത്തരം ഗഹനതത്ത്വങ്ങൾ റേഡിയോ, ടെലിവിഷൻ ഇവയുടെ സഹായത്തോടെ അവർ ലോകമെമ്പാടും നേരത്തേ പരത്തിക്കഴിഞ്ഞു. അതുറപ്പിക്കാൻ വേണ്ടി അവർ വീണ്ടും മൊഴിയാടുന്നതേയുള്ളു. ‘കേരളകൗമുദി’യും ‘മാതൃഭൂമി’യും ‘മലയാളമനോരമ’യും മറ്റും ഈ ദിവ്യസൂക്തങ്ങൾ വെണ്ടക്കാലിപിയിൽ അച്ചടിക്കാൻ നിർബ്ബദ്ധരാകുന്നു. അത്രമാത്രം.

ഇതിനു സദൃശമായ ഒരു ദിവ്യവചനം തന്നെയാണു തോമസ് പള്ളിക്കലിന്റെ “ശങ്കു അളിയന്റെ നിധി” എന്ന രചന (മലയാളമനോരമ ആഴ്ചപ്പതിപ്പു്). ഒരുത്തൻ കരിങ്കൽക്കഷണങ്ങൾ കുടത്തിലാക്കി കുഴിച്ചുവയ്ക്കുന്നു. അതു നിധിയാണെന്നു വേറൊരുത്തനെ ധരിപ്പിക്കുന്നു. അയാളുടെ കൈയിൽനിന്നു പണം അപഹരിക്കുന്നു. അപ്പോൾ കള്ളിവെളിച്ചത്താകുന്നു. ഇതാണു് ദിവ്യമായ അരുളപ്പാടു്. ഇതു് സർവ്വസാധാരണമല്ലേ? ഹാസ്യമൊട്ടുമില്ലാത്ത വെറും ചവറല്ലേ? എന്നൊക്കെ നമ്മൾ ചോദിക്കുന്നുണ്ടെങ്കിൽ അതു് നമ്മുടെ വിവരക്കേടു് എന്നു മാത്രം ധരിച്ചാൽ മതി. മഹാനായ തോമസ് പള്ളിക്കൽ ഈ തിരുവചനങ്ങൾ പണ്ടേ പല ‘മീഡിയ’വഴി പ്രചരിപ്പിച്ചു കഴിഞ്ഞതാണു്. തന്റെ ആശയങ്ങളുടെ മൗലികത ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി അദ്ദേഹം മനോരമ ആഴ്ചപ്പതിപ്പിലൂടെ അവ ആവർത്തിക്കുന്നതേയുള്ളൂ. ചോദ്യകർത്താക്കളായ നമ്മൾ മണ്ടന്മാർ.

ടി.എൻ. ഗോപിനാഥൻനായർ മനോരാജ്യം വാരികയിലെഴുതിയ ഒരു ലേഖനത്തിൽ ഡോക്ടർ ടി. വി. രാമാനുജം “കാൽച്ചിലങ്കകളുടെ മഞ്ജീരശിഞ്ജിതം” എന്നു കാച്ചിയിരിക്കുന്നു. അറിവില്ലാത്തതുകൊണ്ടു ചോദിച്ചു പോകുകയാണു് ഞാൻ. മഞ്ജീരത്തിന്റെ അർത്ഥം ചിലമ്പു് എന്നല്ലേ? ചിലമ്പും ചിലങ്കയും കിങ്ങിണിത്തളകളല്ലേ? അല്ല എന്നാണു് ഉത്തരമെങ്കിൽ പാദാംഗദതുലാകോടി നൂപുരങ്ങളുടെ മഞ്ജീരശിഞ്ജിതം എന്നു് എനിക്കെഴുതാമോ? (പാദാംഗദം = കാൽച്ചിലമ്പു്; തുലാകോടി = കാൽച്ചിലമ്പു്: മഞ്ജീരം = കാൽച്ചിലമ്പു്; നൂപുരം = കാൽച്ചിലമ്പു്.)

ഏമ്പക്കം

ചിലർക്കു സർഗ്ഗശക്തി ഏമ്പക്കമായിവരും. വേറെ ചിലർക്കു് ഇക്കിളായിവരും. മറ്റു ചിലർക്കു തികട്ടലായി അതു് ആവിർഭവിക്കും. ദീപിക ആഴ്ചപ്പതിപ്പിൽ “ഇംഗ്ലീഷ് സംസാരിക്കുന്ന പട്ടി” എന്ന ചെറുകഥ എഴുതിയ സുജാതൻ പോത്തൻകോടിനു് ഏമ്പക്കമായിട്ടാണു് സർഗ്ഗശക്തി വരുന്നതു്. ഏമ്പക്കമോ ഇക്കിളോ തികട്ടലോ ഏതുമാവട്ടേ ആളുകൾക്കു അടുത്തു നിൽക്കാൻ പറ്റുകില്ല. ഞാൻ കുറച്ചൊന്നുമാറിനില്ക്കട്ടെ പോത്തൻകോട്ടെ ഈ സുജാതന്റെ അടുത്തുനിന്നു്. പട്ടി ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നു വേലക്കാരി പറഞ്ഞു് അറിഞ്ഞ ഉടമസ്ഥൻ വെപ്രാളപ്പെട്ടു. ന്യൂസ് പരന്നു. ബഹളമായി. രണ്ടു കക്ഷികൾ, അവർ ബഹളം വച്ചുകൊണ്ടിരിക്കെ പട്ടി ഇംഗ്ലീഷ് സംസാരിക്കുന്നില്ല, അതിനു മിണ്ടാട്ടം പോലുമില്ല എന്ന സത്യം വെളിവാകുന്നു. ഇതാണു് സുജാതന്റെ ‘രാഷ്ട്രീയ സറ്റയർ’. അമിതഭക്ഷണത്തിന്റെ ഫലമായി വായു മേല്പോട്ടുവരുന്നതിനെയാണു് ഏമ്പക്കം എന്നു പറയുന്നതു്. കാർമിസൈഡ് സ്റ്റ്രോങ് രണ്ടു ടീസ്പൂൺ കഴിച്ചാൽ മതി. ഇല്ലെങ്കിൽ ഒരു ഡോസ് കാർബനേറ്റീവ് മിക്‍സ്ച്ചർ ഉള്ളിലാക്കിയാൽ മതി. അവയിലേതെങ്കിലും ചെയ്തു് സുജാതൻ ഈ രോഗം മാറ്റുമെന്നു് ഞാൻ വചാരിക്കുന്നു. മാറ്റണം: മാറ്റിയേതീരൂ. കഴിയുന്നിടത്തോളം നമ്മൾ അന്യരെ ഉപദ്രവിക്കാതെ വേണമല്ലോ ഈ ലോകത്തു കഴിഞ്ഞുകൂടാൻ.

images/RabindranathTagore01.jpg
രവീന്ദ്രനാഥ ടാഗോർ

“ഞാനല്ല ഈ പുസ്തകത്തിന്റെ രചയിതാവു്. ഞാൻ പേന കൈയിൽവച്ചിരുന്നു. അത്രേയുള്ളു. അപ്പോൾ പ്രത്യക്ഷ ശരീരമില്ലാത്ത ഒരാൾ എന്റെ പേനയും എന്റെ മനസ്സും ഉപയോഗിച്ചു് അയാൾ അഭിലഷിച്ചതു് എഴുതുകയായിരുന്നു. ചൈതന്യത്തെ പ്രവഹിപ്പിക്കുന്ന ഒരദൃശ്യഹസ്തമുണ്ടു്…” രവീന്ദ്രനാഥ ടാഗോറാണു് ഇങ്ങനെ പറഞ്ഞതു്. സർഗ്ഗശക്തിക്കു് അവലംബമായി വർത്തിക്കുന്ന ഈ പ്രചോദനം പലർക്കുമില്ല. നാലു് ഇംഗ്ളീഷ് നോവലുകൾ വായിച്ചിട്ടു് ഒരു മലയാളം നോവൽ എഴുതിവയ്ക്കുന്നവരെ ഇവിടെ ‘ജീനിയസ് ’ എന്നു വിളിക്കുന്നു. ആ നോവലിനെ മാസ്റ്റർപീസായി കൊണ്ടാടുന്നു.

വൈരുദ്ധ്യങ്ങൾ

യേശുദാസി ന്റെ നാവു് മധുരസംഗീതം പൊഴിക്കുന്നു: റൗഡിയുടെ നാക്കു് തെറിയുടെ പൂരം നിർമ്മിക്കുന്നു! ഈശ്വരൻ പൂവമ്പഴം നല്കുന്നു; ചെകുത്താൻ അമോണിയം സൾഫേറ്റ് കൊണ്ടു് അതു വലുതാക്കി കൊള്ളരുതാത്തതാക്കുന്നു. ജനങ്ങളുടെ ധർമ്മബോധം വേലുത്തമ്പി ദളവയായി പ്രത്യക്ഷമാകുന്നു; സർക്കാരിന്റെ നൃശംസത വേലുത്തമ്പിയുടെ പ്രതിമ നിർമ്മിച്ചു് അതിൽ കാക്കയെ കാഷ്ഠിപ്പിക്കുന്നു. പ്രകൃതി പനിനീർപ്പൂവിനു ജന്മമരുളുന്നു; വാർദ്ധക്യത്തിന്റെ കാമാസക്തി അതിനെ നരച്ച തലമുടിയിൽ എടുത്തുവയ്ക്കുന്നു. ജനതയുടെ നീതിതൽപരത്വം പ്രജാധിപത്യവ്യവസ്ഥിതി ഉണ്ടാക്കുന്നു: ആന്ധ്രയിലെ ഭാസ്കരറാവു അതിനെ വ്യഭിചരിക്കുന്നു. ഈശ്വരവിശ്വാസം ദേവാലയങ്ങൾക്കു രൂപം കൊടുക്കുന്നു; മനുഷ്യന്റെ അത്യാർത്തി അവയെ കല്യാണമണ്ഡപങ്ങളാക്കുന്നു. ജെയിംസ്വാട്ട് മോട്ടോർ എൻജിൻ കണ്ടുപിടിക്കുന്നു; ട്രാൻസ്പോർട്ട് കോർപ്പറേഷൻ സിറ്റി സർവ്വീസ് നടത്തുന്നു. മനുഷ്യന്റെ സംസ്കാരം ഭാഷയ്ക്കു വികാസം നൽകുന്നു; എം. എച്ച്. എം. സാലി ‘വിടരാൻ കൊതിച്ച മോഹം’ എന്ന കഥയെഴുതി (കുമാരി വാരിക) അതിനെ മലീമസമാക്കുന്നു.

കാരൂർ
images/karur01.jpg
കാരൂർ നീലകണ്ഠപ്പിള്ള

“ഈശ്വരൻ നിശ്ശബ്ദതയുടെ സുഹൃത്താണു്. വൃക്ഷങ്ങളും പൂക്കളും പുല്ലുകളും നിശ്ശബ്ദതയിൽ വളരുന്നു. നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനും നിശ്ശബ്ദമായി നീങ്ങുന്നതു്” എന്നു മദർതെറീസ പറഞ്ഞിട്ടുണ്ടു്. “കാണുന്നതെല്ലാം നിശ്ശബ്ദത” എന്നൊരു മഹാകവിയും. കാരൂർ നീലകണ്ഠപ്പിള്ള യുടെ കല നിശ്ശബ്ദതയുടേതാണു്. അർത്ഥംകൊണ്ടു ധ്വനിപ്പിക്കുന്നതിനെക്കാളേറെ അദ്ദേഹം നിശ്ശബ്ദത കൊണ്ടു ധ്വനിപ്പിക്കുന്നു. വിശ്വസാഹിത്യത്തിന്റെ മാനദണ്ഡം കൊണ്ടളന്നാലും ഒരു ന്യൂനതയും വരാത്ത “മരപ്പാവകൾ” എന്ന കഥയിലാണു് ഈ നിശ്ശബ്ദതയുടെ ധ്വനി പാരമ്യത്തിൽ എത്തിനില്ക്കുന്നതു്. കുങ്കുമം വാരികയിൽ എടുത്തു ചേർത്തിരിക്കുന്ന “ചെകുത്താൻ” എന്ന ചേതോഹരമായ കഥയിലും ഈ സവിശേഷത കാണാം. അച്ഛന്റെ ചികിത്സയ്ക്കു വേണ്ട പണം നേടാനായി അവിവാഹിതയായ മകൾ വ്യഭിചരിക്കുന്നു. സർവസാധാരണമായ ഈ വിഷയം അതിനു് അനുരൂപമായ വൈകാരികാന്തരീക്ഷത്തോടുകൂടി കാരൂർ ആവിഷ്കരിക്കുന്നു. വേദനയനുഭവിക്കുന്ന മൂന്നു കഥാപാത്രങ്ങൾ ഇക്കഥയിലുണ്ടു്. രോഗത്താൽ വിവശനായ പുരുഷൻ. ആ രോഗം കണ്ടു് ദുഃഖിക്കുന്ന ഭാര്യ. വിവാഹപ്രായമെത്തിയ മകളെ വിവാഹം കഴിച്ചയയ്ക്കാൻ മാർഗ്ഗമില്ലാത്തതു കണ്ടും അവർ യാതന അനുഭവിക്കുന്നു. അച്ഛന്റെ രോഗം കണ്ടും ദാരിദ്ര്യംകൊണ്ടും തീവ്രവേദനയിൽ വീണ മകൾ. പണത്തിനുവേണ്ടി അവൾക്കു വ്യഭിചരിക്കേണ്ടിവരുമ്പോൾ ആ വേദന പാരമ്യത്തിലെത്തിയിരിക്കും. ന്യൂനോക്തികൊണ്ടു്—അല്ല നിശ്ശബ്ദതകൊണ്ടു്…കാരൂർ ഈ വേദനയാകെ ചിത്രീകരിക്കുന്നു. അനുവാചകൻ ഞെട്ടുന്നു. അയാളുടെ മിഴികൾ ആർദ്രങ്ങളാവുന്നു.

കഥാകാരൻ പ്രയോഗിക്കുന്ന അലങ്കാരങ്ങൾ കഥാസന്ദർഭത്തിൽനിന്നു ജനിക്കുകയും ആ കഥാസന്ദർഭത്തിലേക്കുതന്നെ സംക്രമിക്കുകയും ചെയ്യുന്നു. ഒരുദാഹരണം: “അവൾ പാതിരായ്ക്കു കടലയ്ക്കാച്ചിമ്മിനി കത്തിച്ചു. തല തിരിച്ചുവച്ച ഒരു കെട്ടുതാലിപോലെ അതിന്റെ തിരി മിന്നി. ആ വെളിച്ചത്തിൽ അമ്മ മകളെ അടിമുടി പലവുരു നോക്കി. കണ്ണീർകൊണ്ടു് അവരുടെ കാഴ്ച മങ്ങി. വിളക്കു താനേ അണഞ്ഞു.” എന്റെ കർത്താവേ! മകളെ വിവാഹം കഴിച്ചയയ്ക്കാൻ വയ്യാതെ ദുഃഖിക്കുന്ന അമ്മയ്ക്കു ചിമ്മിനി ദീപം തലതിരിച്ചുവച്ച കെട്ടുതാലിപോലെ തോന്നിയതു് എത്ര സ്വാഭാവികം. കാരൂർ നീലകണ്ഠപ്പിള്ള ഇവിടെ പ്രതിഭാശാലിയായ കവിയായി മാറുകയാണു്. ഈ ലോകത്തു് എത്രയെത്ര രാജ്ഞിമാരും രാജാക്കന്മാരും മരിച്ചു! എത്രയെത്ര മഹാന്മാരും മഹതികളും മരിച്ചു! കാരൂർ നീലകണ്ഠപ്പിള്ള സൃഷ്ടിച്ച ശോശാമ്മ എന്ന കഥാപാത്രം മരണത്തിന്റെ വേദനയെക്കാൾ വലിയ വേദന അനുഭവിച്ചുകൊണ്ടു് സാഹിത്യത്തിന്റെ ലോകത്തു ജീവിച്ചിരിക്കുന്നു. അവൾ നിശ്ശബ്ദയായി കണ്ണീരൊഴുക്കുന്നു. കഥാകാരൻ ഒരു നിശ്ശബ്ദമണ്ഡലത്തിൽ അവളെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഉത്കൃഷ്ടങ്ങളായ ചില ചെറുകഥകൾ: (1) Gimpel the fool (ബാഷേവിയ സിങ്ങർ) (2) The Fly (പീറാന്തെല്ലോ) (3) The Dead Are Silent (ഒർറ്റൂർ ഷ്നിറ്റ്സ്സർ) (4) The Darling (ചെക്കോവ്) (5) Children and Old Folk (ഈവൊൺ ത്സാൻകർ — Ivan Cankar) (6)The Handkerchief (അക്കൂട്ടഗാവ) (7) മരപ്പാവകൾ (കാരൂർ) (8) The Red Flower (ഗാർഷിൻ)

നമുക്കു പാടില്ല

എസ്. ഗുപ്തൻ നായരുടെ “വിജ്ഞാനസാഹിത്യത്തിലൂടെ” എന്ന പ്രബന്ധത്തിൽ (കലാകൗമുദി) “സാമൂഹ്യ പരിഷ്കർത്താവായ സി. വി.-യും…” എന്നു കാണുന്നു. സാമൂഹ്യപരിഷ്കർത്താവു് എന്ന പ്രയോഗത്തിൽ രണ്ടു തെറ്റുകളുണ്ടു്.

സാമൂഹ്യം

  1. “സമവായാൻ സമവൈതി. സമവായ വാചികളായിയും ദ്വിതീയാന്തങ്ങളായിയുമിരിക്കുന്ന ശബ്ദങ്ങളിൽനിന്നു പരമായിട്ടു സമവൈതി എന്ന അർത്ഥത്തിങ്കൽ വാക് പ്രത്യയം ഭവിക്കുമെന്നർത്ഥം. സമവായവാചികൾ = സമവായത്തെപ്പറയുന്നവ, സമവായം = സമൂഹം സമവായികഃ എന്നും സാമുഹികഃ എന്നും ഉദാഹരണം”. (‘പദസംസ്സാരചന്ദ്രിക’), കൈക്കുളങ്ങര രാമവാരിയർ, പുറം 688.
  2. “In the sense of one who joins an assembly. eg. സമൂഹ—സാമൂഹികഃ” (Prakriya Bhashyam, Translated by Prof: K. V. R. Pai, P. 595).
  3. ‘സാമൂഹ്യം’ വ്യാകരണദൃഷ്ട്യാ സാധുവല്ല (പ്രക്രിയാഭാഷ്യം, ഫാദർ ജോൺ കുന്നപ്പള്ളി, പുറം 520).
  4. സർ മോണിയർ വില്യംസി ന്റെ Sanskrit—English Dictionary നോക്കുക. സാമൂഹികഃ എന്നു കാണാം. സാമൂഹ്യം ഇല്ലതാനും.

സി. വി. സമൂഹത്തിന്റെ പരിഷ്കർത്താവാണെങ്കിൽ “സമൂഹ പരിഷ്കർത്താവു്” എന്നുവേണം എഴുതാൻ. സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷനു് ഇങ്ങനെയുള്ള തെറ്റുകൾ വരുത്താം. നമുക്കു പാടില്ല.

ഒരിക്കൽ കൺഫ്യൂഷസിനോടു് (കങ്ഫൂസ്തി എന്നു ചൈനീസ് ഉച്ചാരണം; അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചോദിച്ചു; “ഗുരോ അങ്ങയെ ഭരണാധികാരിയാക്കിയാൽ രാജ്യം നന്നാക്കാൻ എന്തു ചെയ്യും?” അദ്ദേഹം മറുപടി നല്കി “ഭാഷ ശരിയായി ഉപയോഗിക്കാൻ ഞാൻ വേണ്ട ഏർപ്പാടുകൾ ചെയ്യും”.

ശിഷ്യന്മാർ:
നിസ്സാരമായ ഈ കാര്യത്തിനു് അങ്ങ് ഇത്ര പ്രാധാന്യം കല്പിക്കുന്നതെന്തിനു്?
കൺഫ്യൂഷസ്:
ഭാഷ ശരിയായി പ്രയോഗിച്ചില്ലെങ്കിൽ പറയാൻ ഉദ്ദേശിക്കുന്നതു് വേണ്ടപോലെ ആവിഷ്കരിക്കപ്പെടില്ല. പറയാൻ ഉദ്ദേശിച്ചതു് ആവിഷ്കരിക്കപ്പെട്ടില്ലെങ്കിൽ പ്രവർത്തിക്കേണ്ടതു് പ്രവർത്തിക്കപ്പെടുകയില്ല. പ്രവർത്തിക്കപ്പെട്ടില്ലെങ്കിൽ സദാചാരത്തിനും കലയ്ക്കും ഭ്രംശമുണ്ടാകും സദാചാരവും കലയും ഭ്രംശിച്ചാൽ നീതി തകരും. നീതി തകർന്നാൽ ജനങ്ങൾക്കു നിസ്സഹായവസ്ഥ ഉണ്ടാകും.
ശിശുവിന്റെ ദുഃഖം
images/RedFlowerIllus.jpg
The Red Flower

“ഗ്രീക്ക് അൻതോളജി” വായിക്കുന്നതു വളരെ രസമുള്ള പ്രവൃത്തിയാണു്. അതിലെ ഒരെണ്ണം ഓർമ്മയിലെത്തുന്നു. ചരമസ്മാരകത്തിലെ കുറിപ്പാണു്. “അലക്സിസായ ഞാൻ ഇവിടെ കിടക്കുന്നു. ഞാൻ വിവാഹം കഴിച്ചില്ല. എന്റെ അച്ഛനും വിവാഹം കഴിക്കാതിരുന്നെങ്കിൽ എന്നു ഞാൻ അഭിലഷിച്ചുപോകുന്നു”. ഇതു് എഴുതിയപ്പോൾ മറ്റൊരാശയം. ജനനേന്ദ്രിയം മുഴച്ചുകാണുന്ന ഇറുകിപ്പിടിച്ച പാന്റ്സിട്ടു്, ‘ലൗ മീ’ എന്നു എങ്ങും അച്ചടിച്ച ഷർട്ടിട്ടു്, ചരസ്സും എൽ.എസ്.ഡി. ടൊന്റിഫൈയും കഴിച്ചു് ഒട്ടിയ ചൂത്തുമായി[1] പെൺപിള്ളേരുടെ പിറകേ നടന്നു കമന്റടിക്കുന്ന മകനെ കണ്ടു് അവന്റെ അച്ഛൻ—സമുന്നതനായ ഉദ്യോഗസ്ഥൻ—ഭാര്യയെ നോക്കി ഉള്ളിൽ എത്ര തവണ പറഞ്ഞിരിക്കും “എടീ നീ പ്രസവിക്കാതിരുന്നെങ്കിൽ!”

കുറിപ്പുകൾ

[1] ചൂത്തു്— പൃഷ്ഠം.

കലാകൗമുദിയിൽ “കഥയിങ്ങനെ” എന്ന കഥയില്ലായ്മ സൃഷ്ടിച്ച ബക്കളം ദാമോദരനോടു് ആ കഥാശിശു പറയുന്നു. “പിതാവേ അങ്ങു് എന്നെ ജനിപ്പിക്കരുതായിരുന്നു. ഞാനത്രയ്ക്കു സില്ലിയാണല്ലോ”.

ജെ. എം. കൂറ്റ്സേ
images/JMCoetzee01.jpg
ജെ. എം. കൂറ്റ്സേ

നോബൽ സമ്മാനത്തിനും അർഹതയുള്ള മഹാനായ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റാണു് ജെ. എം. കൂറ്റ്സേ. അദ്ദേഹത്തിന്റെ In the Heart of the Country എന്ന നോവലിനെക്കുറിച്ചു് ജി. മധുസൂദനൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു (ഇരുണ്ട പ്രകൃതിയും ഇരുട്ടിലാണ്ട മനസ്സും) നല്ല ലേഖനം. In the Heart of the Country കൂറ്റ്സേയുടെ ആദ്യത്തെ നോവലാണു് എന്നു ലേഖകന്റെ പ്രസ്താവം ശരിയല്ല. Dusklands എന്നതാണു് അദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ ഇതിൽ The Vietnam Project, The Narrative of Jacobus Coetzee എന്നു രണ്ടു നോവല്ലുകൾ അടങ്ങിയിരിക്കുന്നു. (Novella ചെറിയ നോവൽ Novelle എന്നു ബഹുവചനം) 1974-ലാണു് കൂറ്റ്സേ ഇതു് ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധപ്പെടുത്തിയതു്. In the Heart of the country 1977-ലും.

images/DusklandsNovel.jpg

കൂറ്റ്സേയെക്കുറിച്ചു് ആദ്യമായി കലാകൗമുദിയിൽ എഴുതിയതു് ഞാനാണു്. ഞാൻ ആ വാരികയും എന്റെ ലേഖനത്തിന്റെ ഇംഗ്ലീഷ് തർജ്ജമയും അദ്ദേഹത്തിനു് അയച്ചുകൊടുത്തു. നിരൂപണത്തിനു നന്ദിപറഞ്ഞുകൊണ്ടു് കൂറ്റ്സേ എനിക്കെഴുതിയ മറുപടിയിൽ In the Heart of the Country-യിൽ ആഫ്രിക്കൻ പരിതഃസ്ഥിതികൾ കൂടുതലുള്ളതുകൊണ്ടു് എനിക്കു് ആ നോവൽ അത്രകണ്ടു ഇഷ്ടപ്പെട്ടില്ലെന്നു വരും എന്നു അറിയിച്ചിരുന്നു. (Waiting for the Barbarians എന്ന ഉജ്ജ്വലകലാശില്പത്തെക്കുറിച്ചായിരുന്നു കലാകൗമുദിയിലെ ലേഖനം.) കൂറ്റ്സേയുടെ കത്തു കിട്ടിയതിനു ശേഷം ഞാൻ In the Heart of the Country വായിച്ചു. “ആഫ്രിക്കയുടെ ആത്മാവു് ഇന്ത്യയുടെ ആത്മാവു തന്നെ. അതുകൊണ്ടു് ആ നോവലും എനിക്കിഷ്ടമായി” എന്നു ഞാൻ അദ്ദേഹത്തെ അറിയിച്ചു.

കൂറ്റ്സേയുടെ നോവലുകളെക്കുറിച്ചു് ഇന്ത്യയിലെ പ്രസാധനങ്ങളിൽ വരുന്ന ലേഖനങ്ങളൊക്കെ ഞാൻ അദ്ദേഹത്തിനു് അയച്ചുകൊടുക്കാറുണ്ടു്. മധുസൂദനന്റെ ലേഖനത്തിന്റെ ഇംഗ്ളീഷ് തർജ്ജമയും ഞാൻ അദ്ദേഹത്തിനു് അയച്ചുകൊടുക്കും.

സ്വകാര്യക്കത്തുകൾ പരസ്യപ്പെടുത്തുന്നതു ശരിയല്ല. എങ്കിലും കൂറ്റ്സേയുടെ ഒരു കത്തിലെ ഒരു വാക്യം എഴുതാം: “I am delighted that my books are receiving so much attention in India”. നമ്മുടെ കഥാകാരന്മാർക്കും കവികൾക്കും നിരൂപകർക്കും രചനകൾ ആവശ്യപ്പെട്ടുകൊണ്ടു പത്രാധിപർ ഒരു കാർഡ് അയച്ചാൽ മതി. ഉടനെ അവർ പേനയെടുത്തു കടലാസ്സിൽ അക്ഷരങ്ങൾ വീഴ്ത്തുകയായി. പ്രചോദനമുള്ളപ്പോൾ മാത്രം എഴുതുന്ന മഹാനായ കലാകാരനാണു് കൂറ്റ്സേ.

കോജിറ്റോ എർഗോ സും

“മലയാളസിനിമയിലെ മുടിചൂടാമന്നൻ” എന്ന പേരിൽ ഫിലിം നിർമ്മാതാവും ഡയറക്ടറും അഭിനേതാവുമായ ബാലചന്ദ്രമേനോനെ ക്കുറിച്ചു് രാജീവൻ പൗരധ്വനി വാരികയിലെഴുതിയിരിക്കുന്നു. ബാലചന്ദ്രമേനോൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ എന്റെ ശിഷ്യനായിരുന്നു. ക്ലാസിലെ ഏറ്റവും ബുദ്ധിമാനായ വിദ്യാർത്ഥി. അഭിനയമത്സരങ്ങളിലെല്ലാം എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. അന്നത്തെ കഴിവുകൾ ഇന്നു വികസിതാവസ്ഥയിൽ എത്തിയിരിക്കുന്നു. കുട്ടിയായിരുന്ന കാലത്തു് അദ്ദേഹമെഴുതിയ ഒരു നാടകത്തിനു് തിരുവനന്തപുരത്തെ എക്സിബിഷൻ കമ്മിറ്റി സമ്മാനം നിശ്ചയിച്ചു. അന്നു ഗുരുനാഥനായ എനിക്കു് അദ്ദേഹം സമ്മാനിച്ച ചോക്ക്ലിറ്റിന്റെ മാധുര്യം ഇപ്പോഴും എന്റെ നാവിലുണ്ടു്.

“ശൂന്യതയാൽ ഒന്നും ചെയ്യാനില്ലാത്ത സമയത്തു് എന്തുചെയ്യണം?” എന്നു ചോദ്യം. “പൈങ്കിളിക്കഥ എഴുതിയാൽ മതി” എന്നു് ഉത്തരം. ചന്ദ്രൻ തട്ടുക്കുഴ പൂവും പ്രസാദവും എന്നൊരു കൊച്ചുപൈങ്കിളിക്കഥ ‘സഖി’ വാരികയിലെഴുതി തന്റെ മനസ്സിന്റെ ശൂന്യതയെ വിളംബരം ചെയ്യുന്നു.

അമ്മാവന്റെ മോളെ അയാൾക്കിഷ്ടം. പക്ഷേ, ദരിദ്രനായ അയാളെ അമ്മാവനും അമ്മായിയും അടുപ്പിക്കുന്നില്ല. വർഷങ്ങൾ കഴിഞ്ഞു് അയാൾ സമ്പന്നനാകുന്നു. അവർ ദരിദ്രരും. അവരുടെ വീട്ടിലെ പട്ടിക്കുപോലും തളർച്ച. വിഷയത്തിനു പുതുമയില്ലെങ്കിലും ഭേദപ്പെട്ടരീതിയിൽ ബാലകൃഷ്ണൻ വടക്കൂടു് കഥ പറഞ്ഞിരിക്കുന്നു (മധുരം വാരിക).

കോജിറ്റോ എർഗോ സും —I think therefore I am—ഞാൻ വിചാരിക്കുന്നു, അതുകൊണ്ടു് ഞാനുണ്ടു്—എന്നു് തത്ത്വചിന്തകൻ വിചാരിച്ചിട്ടും അസ്തിത്വമില്ലാത്ത ആധുനിക മനുഷ്യനെ ജെറോം വീഡ്മാന്റെ My Father sits in the Dark) എന്ന കഥയിൽ കാണാം. ഭാഷാന്തരീകരണം കഥാമാസികയിൽ വായിക്കൂ. കലയുടെ ശക്തിമനസ്സിലാക്കൂ.

ഭർത്താക്കന്മാർ അഗ്നിപോലെയാണു്. ഭാര്യമാർ ശ്രദ്ധിച്ചില്ലെങ്കിൽ അവർ കെട്ടുപോകും എന്നു് ഒരു സ്ത്രീ പറഞ്ഞിട്ടുണ്ടു്. കേരളത്തിലെ പതിവ്രതകൾ ആ തീ ആളിക്കത്തിക്കുന്നു. പക്ഷേ, ചൂടേറ്റു് അവർ കരിഞ്ഞുപോകുകയും ചെയ്യുന്നു. ഒന്നിനൊന്നു സുന്ദരിമാരാകുന്ന സ്ത്രീകൾ ഭർത്താക്കന്മാരെ ശ്രദ്ധിക്കുന്നവരല്ല എന്നു സിദ്ധിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-10-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.