SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-10-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Bamboo.jpg
മുള

മഴ തോ­രാ­തെ പെ­യ്യു­ക­യാ­ണു്. ഇ­ന്ന­ലെ രാ­ത്രി തു­ട­ങ്ങി­യ മ­ഴ­യാ­ണി­തു്. ഇ­പ്പോൾ കാ­ല­ത്തു് മണി എ­ട്ടാ­യി. വൈ­ദ്യു­തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് എന്റെ മു­റി­യി­ലാ­കെ അർ­ദ്ധാ­ന്ധ­കാ­രം. മെ­ഴു­കു­തി­രി ക­ത്തി­ച്ചു­വ­ച്ചു് അ­തി­ന്റെ കൊ­ച്ചു­വെ­ളി­ച്ച­ത്തിൽ ഞാ­നി­തു് എ­ഴു­തു­ന്നു. വർ­ത്ത­മാ­ന­കാ­ല സം­ഭ­വ­ങ്ങൾ ഒരു ഹേ­തു­വു­മി­ല്ലാ­തെ ഭൂ­ത­കാ­ല സം­ഭ­വ­ങ്ങ­ളെ സ്മൃ­തി­പ­ഥ­ത്തിൽ കൊ­ണ്ടു­വ­രു­മ­ല്ലോ. ഈ വർ­ഷാ­കാ­ലം മ­റ്റൊ­രു വർ­ഷാ­കാ­ലം എന്റെ ഓർ­മ്മ­യിൽ കൊ­ണ്ടു­വ­രു­ന്നു. അ­മ്പ­ത്തി­മൂ­ന്നു കൊ­ല്ലം­മു­മ്പു് ഒരു പ്ര­ഭാ­ത­ത്തിൽ അ­രു­ക്കു­റ്റി–അരൂർ ക­ട­ത്തു ക­ട­ക്കാൻ ഞാൻ വളളം കാ­ത്തു­നി­ല്ക്കു­ക­യാ­യി­രു­ന്നു. എന്റെ തൊ­ട്ടു­വ­ല­തു­ഭാ­ഗ­ത്തു് കാ­യൽ­ക്ക­ര­യിൽ ഒരു മുള. ഹ­രി­ത­രേ­ഖ­ക­ളു­ള­ള അ­തി­ന്റെ സ്വർ­ണ്ണ­നി­റ­മാർ­ന്ന ത­ണ്ടി­ന്റെ അ­റ്റ­ത്തു് ഇ­ല­ച്ചാർ­ത്തു്. അതു് അ­ന്ത­രീ­ക്ഷ­ത്തിൽ പ­ടർ­ന്നു­നി­ല്ക്കാ­തെ താ­ഴോ­ട്ടു­വീ­ണു ഭൂ­മി­യെ സ്പർ­ശി­ച്ചി­രി­ക്കു­ന്നു. മറ്റു മ­ര­ങ്ങ­ളെ­പ്പോ­ലെ വ­ള്ളി­ക­ളെ­പ്പോ­ലെ ഈ മു­ള­യ്ക്കും അ­തി­ന്റെ പ­ച്ചി­ല­ക്കൂ­ട്ടം ഉ­യർ­ത്തി­പ്പി­ടി­ക്കാൻ സാ­ധി­ക്കാ­ത്ത­തെ­ന്തെ­ന്നു് ഞാൻ അ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കി­യോ? എന്തോ ഓർ­മ്മ­യി­ല്ല. ആ­ലോ­ചി­ച്ചാ­ലു­മി­ല്ലെ­ങ്കി­ലും ഇ­പ്പോൾ ആ­ലോ­ചി­ക്കു­ന്നു. ഉ­ത്ത­രം ക­ണ്ടെ­ത്തു­ക­യും ചെ­യ്യു­ന്നു. മു­ള­ന്ത­ണ്ടി­നു് ക­ന­ക്കു­റ­വാ­ണ്, ഇ­ല­ച്ചാർ­ത്തു കൂ­ടു­ത­ലും. ആ ഭാരം ത­ണ്ടി­നു താ­ങ്ങാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടാ­ണു് ഇ­ല­ക­ളാ­കെ ഇ­ടി­ഞ്ഞു താ­ഴോ­ട്ടു­പോ­ന്നു ഭൂ­മി­യെ തൊ­ടു­ന്ന­തു്. പ­ത്ര­ങ്ങ­ളു­ടെ നി­ബി­ഡ­ത­യാ­ലാ­ണു് ത­ണ്ടി­നു ചു­റ്റും ലേ­ശ­മി­രു­ട്ടു് വ്യാ­പി­ച്ചി­രി­ക്കു­ന്ന­തു്. ഈ സ­ങ്ക­ല്പം ഒരു സാ­ഹി­ത്യ­ത­ത്ത്വ­ത്തി­ലേ­ക്കു് എന്നെ ന­യി­ക്കു­ന്നു. പ്ര­ചോ­ദ­നം നേർ­ത്ത­താ­ണെ­ങ്കിൽ, ആ­ശ­യ­ങ്ങൾ­ക്കു് അ­തി­പ്ര­സ­ര­മു­ണ്ടെ­ങ്കിൽ സാ­ഹി­ത്യ­സൃ­ഷ്ടി­യു­ടെ സാം­ഗോ­പാം­ഗ­ത്വം പ്ര­ക­ട­മാ­വു­ക­യി­ല്ല. ആ­ശ­യ­ങ്ങ­ളു­ടെ പ­ന്ത­ലി­പ്പു­മാ­ത്ര­മേ നമ്മൾ കാണു. അ­വ­യു­ടെ ഉ­ള്ളിൽ കു­റ­ച്ചു് ഇ­രു­ട്ടും. പേ­രു­കൾ പ­റ­യു­ന്നി­ല്ല, ഇ­പ്പോ­ഴ­ത്തെ ചില ക­വി­ക­ളു­ടെ രചനകൾ നോ­ക്കു­ക. പ്ര­ചോ­ദ­ന­ത്തി­ന്റെ നേർ­ത്ത ക­ന­ക­ദ­ണ്ഡ­ത്തെ മ­റ­ച്ചു­കൊ­ണ്ടു് ആ­ശ­യ­പ­ത്ര­ങ്ങൾ പ­ടർ­ന്നു കി­ട­ക്കു­ന്ന­തു കാണാം.

ലയം

തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ബ്ലി­ക് ലൈ­ബ്ര­റി­യു­ടെ ഇ­ന്ന­ത്തെ ജീർ­ണ്ണ­ത­യ്ക്കു കാ­ര­ണ­ക്കാർ ആ­രു­മാ­ക­ട്ടെ, അവർ കു­റ്റ­വാ­ളി­ക­ളാ­ണു്. ക­ഴി­ഞ്ഞ എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി ഈ സാം­സ്കാ­രി­ക­കേ­ന്ദ്രം അ­ധഃ­പ­തി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇ­ന്നു് ന­ന്നാ­ക്കാ­നാ­വാ­ത്ത­വി­ധം അതു ന­ശി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

ക­ട­ലാ­സ്സു­വ­ള­ള­ത്തിൽ കയറി സ­മു­ദ്ര­ത്തി­ന്റെ മ­റു­ക­ര­യിൽ ചെ­ല്ലാൻ വ്യ­ക്തി ശ്ര­മി­ക്കു­ന്ന­തു­പോ­ലെ, ഹി­മാ­ല­യ­പർ­വ്വ­ത­ത്തിൽ ഏ­ണി­ചാ­രി എ­വ­റ­സ്റ്റിൽ എ­ത്താൻ യ­ത്നി­ക്കു­ന്ന­തു­പോ­ലെ മ­ഹാ­സൗ­ധ­ത്തെ ക­ടി­ച്ചെ­ടു­ത്തു­കൊ­ണ്ടു­പോ­കാൻ എലി ശ്ര­മി­ക്കു­ന്ന­തു­പോ­ലെ ആ­ശ­യ­പർ­വ്വ­ത­ത്തെ ക­ലാ­കാ­ര­ന്മാർ വ­ലി­ച്ചി­ഴ­യ്ക്കു­ന്ന ഈ കാ­ല­യ­ള­വിൽ ഭാ­വ­ത്തി­നും രൂ­പ­ത്തി­നും, ആ­ശ­യ­ത്തി­നും ആ­വി­ഷ്ക്ക­ര­ണ­രീ­തി­ക്കും തുല്യ പ്രാ­ധാ­ന്യം നല്കി ആ­രെ­ങ്കി­ലും ക­ഥ­യെ­ഴു­തി­യാൽ അ­ല്പ­മാ­യ ആ­ശ്വാ­സം ന­മു­ക്കു­ണ്ടാ­കും. ആ വി­ധ­ത്തി­ലൊ­രാ­ശ്വാ­സ­മാ­ണു് ജെ­ക്കോ­ബി­യു­ടെ “റൈം” എന്ന കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ­തു്. (ക­ലാ­കൗ­മു­ദി—ലക്കം 629)

images/EdwardAlbee.jpg
ഒൽബി

കാ­ല­ത്തി­ലു­ള്ള ഒരു ത­രം­ഗ­മാ­ണു് ലയം. അതിനു തു­ടർ­ച്ച­യു­ണ്ടെ­ങ്കി­ലും രേ­ഖ­പോ­ലു­ള­ള സ്വ­ഭാ­വ­മി­ല്ല. ഈ ല­യ­മാ­ണു് പ്ര­പ­ഞ്ച­മാ­കെ­യു­ള­ള­തു്. ന­മ്മ­ളെ­ല്ലാം ല­യ­മാ­ണു് അ­തു­കൊ­ണ്ടു് ന­മ്മു­ടെ­ത­ന്നെ ആ­വി­ഷ്കാ­ര­മാ­യ സാ­ഹി­ത്യ­വും ല­യാ­ത്മ­ക­മ­ത്രേ. ന­മ്മു­ടെ ജീ­വി­ത­ത്തെ ഭ­രി­ക്കു­ന്ന­തു് ല­യ­മാ­ണു് എ­ന്ന­തും സ്പ­ഷ്ടം. പക്ഷേ, ഈ ല­യ­ത്തി­നു മാ­റ്റം വരും ചി­ല­പ്പോൾ. ഒരു നൂ­റു­കൊ­ല്ലം മുൻ­പു­ള­ള ല­യ­മ­ല്ല ഇ­ന്നു­ള്ള­തു്. വ്യ­ക്തി­ബ­ന്ധ­ങ്ങൾ­ക്കു വന്ന മാ­റ്റം ല­യ­ത്തിൽ വന്ന മാ­റ്റ­ത്തി­ന്റെ ഫ­ല­മാ­ണു്. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ഇ­ന്ന­ത്തെ പാ­രു­ഷ്യം ല­യ­ത്തി­നു വന്ന മാ­റ്റ­ത്തെ­യാ­ണു് പ്ര­ക­ടി­പ്പി­ക്കു­ന്ന­തു്. ഇതിനെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന നാ­ട­ക­മാ­ണു് ഒൽബി യുടെ (Albee) Who’s Afraid of Virginia Woolf?

ബൂർ­ഷ്വാ­സ­മു­ദാ­യം ഒ­ളി­ച്ചു­വ­യ്ക്കു­ന്ന ദ­മ്പ­തി­വി­ഷ­യ­ക­മാ­യ പൈ­ശാ­ചി­ക­ത്വം മു­ഴു­വ­നും നാ­ട­ക­കാ­രൻ വി­ദ­ഗ്ദ്ധ­മാ­യി ധ്വ­നി­പ്പി­ക്കു­ന്നു ഈ കൃ­തി­യി­ലൂ­ടെ.

പി­താ­പു­ത്ര­ബ­ന്ധ­ത്തി­ന്റെ ലയവും ഈ കാ­ല­യ­ള­വിൽ മാ­റി­പ്പോ­യി­രി­ക്കു­ന്നു. അ­ച്ഛ­നെ മ­ക­നി­ന്നു സ്നേ­ഹി­ക്കു­ന്നി­ല്ല, ബ­ഹു­മാ­നി­ക്കു­ന്നി­ല്ല. മ­ക­ന്റെ ഉ­യർ­ച്ച­യിൽ അ­ച്ഛ­നു് താ­ല്പ­ര്യ­വു­മി­ല്ല. അവർ ത­മ്മിൽ സം­സാ­രി­ക്കു­മ്പോൾ ചോ­ര­പു­ര­ണ്ട വാ­ക്കു­ക­ളാ­ണു് താഴെ വ­ന്നു­വീ­ഴു­ന്ന­തു്. ജെ­ക്കോ­ബി­യു­ടെ കഥയിൽ ല­യ­ത്തി­ന്റെ മാ­റ്റം കൂ­ടാ­തെ നി­ല്ക്കു­ന്ന ഒരു സ്ത്രീ­യെ­യാ­ണു് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. വി­വാ­ഹാ­ലോ­ച­ന­യു­മാ­യി വന്ന പു­രു­ഷ­നെ വി­ശേ­ഷി­ച്ചൊ­രു ഹേ­തു­വും കൂ­ടാ­തെ അവൾ തി­ര­സ്ക­രി­ച്ചു. എ­ങ്കി­ലും അ­വൾ­ക്കു് അയാളെ ഇ­ഷ്ട­പ്പെ­ട്ടു. കാ­ലം­ക­ഴി­ഞ്ഞു. അവൾ വേ­റൊ­രു­ത്ത­നെ വി­വാ­ഹം ക­ഴി­ച്ചു. അ­ന­പ­ത്യ­ത­യു­ടെ ദുഃ­ഖ­വു­മാ­യി ക­ഴി­യു­ന്ന അവൾ ആ­ദ്യ­മാ­യി ‘പെ­ണ്ണു­കാ­ണാൻ’ വ­ന്ന­വ­നെ അ­യാ­ളു­ടെ കു­ട്ടി­യു­മാ­യി പി­ന്നീ­ടു കാ­ണു­ന്നു. വി­ദേ­ശ­ത്തു ജോലി നോ­ക്കു­ന്ന ഭർ­ത്താ­വു് നാ­ട്ടി­ലെ­ത്തി അവളെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കാൻ ശ്ര­മി­ച്ചി­ട്ടും അവൾ പോ­കു­ന്നി­ല്ല. വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ള­ള ജീ­വി­ത­ല­യം ത­ന്നെ­യാ­ണു് അ­വൾ­ക്ക­പ്പോ­ഴും. സ്ഥി­ര­മാ­യ ഈ ല­യ­ത്തി­ലൂ­ടെ അ­വ­ളു­ടെ ചി­ത്ത­വൃ­ത്തി­ക­ളെ ക­ഥാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­ന്നു എ­ന്ന­താ­ണു് ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത.

ബ്രേ­തൻ­ബാ­ക്ക്
images/BreytenBreytenbach28.jpg
ബ്രേ­തൻ­ബാ­ക്ക്

ബ്രേ­തൻ­ബാ­ക്കി നെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ മുൻ­പെ­ഴു­തി­യി­രു­ന്നു. അ­ഫ്ര­കാൻ­സ് ഭാ­ഷ­യി­ലാ­ണു് അ­ദ്ദേ­ഹം കാ­വ്യം ര­ചി­ക്കു­ക. ഇ­പ്പോൾ അ­ദ്ദേ­ഹം പാ­രീ­സിൽ താ­മ­സി­ക്കു­ന്നു. ദ­ക്ഷി­ണാ­ഫ്രി­ക്ക വി­ട്ടു­പോ­കാൻ നിർ­ബ്ബ­ദ്ധ­നാ­യ അ­ദ്ദേ­ഹം 1975 ഓ­ഗ­സ്റ്റിൽ, ക്രി­സ്ത്യൻ ഗ­ലാ­സ്ക എന്ന പേരിൽ നാ­ട്ടി­ലെ­ത്തി. സ്വേ­ച്ഛാ­ധി­പ­ത്യം പു­ലർ­ത്തു­ന്ന ഗ­വൺ­മെ­ന്റ് അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റു­ചെ­യ്തു. സർ­ക്കാ­രി­ന്റെ ആ­രോ­പ­ണ­ങ്ങൾ നി­ഷേ­ധി­ച്ചാൽ അ­ദ്ദേ­ഹ­ത്തി­നു മ­ര­ണ­ശി­ക്ഷ കി­ട്ടു­മെ­ന്നു് അ­ധി­കാ­രി­കൾ അ­റി­യി­ച്ച­തു­കൊ­ണ്ടു് അ­ദ്ദേ­ഹം കോ­ട­തി­യിൽ മൗനം അ­വ­ലം­ബി­ച്ചു. ജഡ്ജി Anti-​terrorist act അ­വ­ലം­ബി­ച്ചു് ഒൻ­പ­തു­വർ­ഷ­ത്തെ ത­ട­വാ­ണു് വി­ധി­ച്ച­തു്. ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ­ത്തി­യ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യ അ­നു­ഭ­വ­ങ്ങ­ളെ വർ­ണ്ണി­ക്കു­ന്ന A Season in Paradise (ഇം­ഗ്ലീ­ഷ് പ്ര­സാ­ധ­നം 1980) സു­ന്ദ­ര­മാ­യ പു­സ്ത­ക­മാ­ണു്. ജ­യി­ലിൽ ആ­യി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹ­മെ­ഴു­തി­യ Mourior Mirror notes of a novel ഏറെ വാ­ഴ്ത്ത­പ്പെ­ടു­ന്നു. It is impossible, for his countryman and for all of us, to stop our ears against excruciating penetration of what he has to say എ­ന്നാ­ണു് നോ­വ­ലി­സ്റ്റ് നഡീൻ ഗോ­ഡി­മർ ഇ­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു്. (ഞാ­നി­തു വാ­യി­ച്ചി­ട്ടി­ല്ല) ബ്രേ­തൻ­ബാ­ക്ക് ജ­യി­ലിൽ­നി­ന്നു മോചനം നേ­ടി­യ­തി­നു­ശേ­ഷം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ചേ­തോ­ഹ­ര­മാ­യ ഗ്ര­ന്ഥ­മാ­ണു് The True Confessions of an Albino Terrorist. (ഇം­ഗ്ലീ­ഷ് പ്ര­സാ­ധ­നം 1984) ഇ­തി­ല­ദ്ദേ­ഹം എ­ഴു­തു­ന്നു: Man suffers because of his separation from The boundless, Anaximander said. If there is a life force, Apartheid goes against it. Surely what we live towards is a greater, even metaphysical integration, however hazardous and dangerous.

images/DesmondTutu2013.jpg
ബി­ഷ­പ്പ് റ്റൂ­റ്റൂ

1986-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ End Papers എന്ന ഗ്ര­ന്ഥം അ­ദ്ദേ­ഹ­ത്തി­ന്റെ തടവറ ര­ച­ന­ക­ളെ പൂർ­ണ്ണ­മാ­ക്കു­ന്ന കാ­വ്യ­ങ്ങ­ളും ല­ഘു­ലേ­ഖ­ക­ളും ക­ത്തു­ക­ളും ഉൾ­ക്കൊ­ള­ളു­ന്ന ഈ പു­സ്ത­ക­ത്തിൽ വർ­ണ്ണ­വി­വേ­ച­ന­ത്താൽ അ­ടി­ച്ച­മർ­ത്ത­പ്പെ­ടു­ന്ന ക­റു­ത്ത വർ­ഗ്ഗ­ക്കാ­രു­ടെ ധർ­മ്മ­രോ­ഷം കാണാം. വിജയം കൈ­വ­രി­ക്കും ഞങ്ങൾ എന്ന ദൃ­ഢ­നി­ശ്ച­യ­ത്തി­ന്റെ മ­ഹാ­ശ­ബ്ദം ഓരോ വാ­ക്യ­ത്തിൽ­നി­ന്നും ഉ­യ­രു­ന്നു. ഇതിൽ എ­നി­ക്കേ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട­തു് ബി­ഷ­പ്പ് റ്റൂ­റ്റൂ വി­നെ­ക്കു­റി­ച്ചു­ള­ള പ്ര­ബ­ന്ധ­മാ­ണു്. മ­ഹാ­ത്മാ­ഗാ­ന്ധി യെ പ്ര­ശം­സി­ച്ച­തി­നു­ശേ­ഷം ബ്രേ­തൻ­ബാ­ക്ക് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അ­ഗ്നി­നാ­ളം ജ്വ­ലി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ബി­ഷ­പ്പി­നെ അ­വ­ത­രി­പ്പി­ക്കു­ന്നു. 1984-ൽ നോബൽ സ­മ്മാ­നം (വി­ശ്വ­ശാ­ന്തി­ക്കു­ള്ള­തു്) നേടിയ അ­ദ്ദേ­ഹ­ത്തെ വെ­ള­ള­ക്കാ­ര­ന്റെ പൊ­ലീ­സ് പീ­ഡി­പ്പി­ക്കു­ന്ന­തി­നെ സൂ­ചി­പ്പി­ച്ചി­ട്ടു് ബ്രേ­തൻ­ബാ­ക്ക് എ­ഴു­തു­ന്നു:

How much longer will they tolerate him (Bishop Tutu) Will he have an accident the way Chief Luthuli had? Will he be murdered mysteriously by person (s) unknown the way Rick Turner was? Will he die of ‘natural causes’ like Steve Biko and Neil Aggett and all the others? Or will he receive a parcel through the mail the way Ruth First and Jeanette Schoon did?

ര­ച­ന­യു­ടെ ശക്തി നോ­ക്കൂ. ആ ശക്തി വി­ശേ­ഷം സ­ത്യാ­ത്മ­ക­ത­യു­ടെ ശ­ക്തി­വി­ശേ­ഷ­മ­ത്രേ (Breythen Breythenbach—End Papers—Faber and Faber—£12.50)

ദ­ക്ഷി­ണാ­ഫ്രി­ക്കൻ കവി Oupa Thando Mthimkulu എ­ഴു­തി­യ ചക്രം പോലെ (Like a wheel) എന്ന കാ­വ്യം:

ഇതൊരു ച­ക്രം­പോ­ലെ­യാ­ണു്

ഇതു തി­രി­യു­ന്നു.

ഇന്നു ഞാൻ

നാളെ നീ

ഇ­ന്നു് എ­നി­ക്കു വി­ശ­ക്കു­ന്നു

നാളെ നി­ന­ക്കു വി­ശ­ക്കും.

ഇ­ന്നു് എ­നി­ക്കു വീ­ടി­ല്ല

നാളെ നി­ന­ക്കു വീ­ടി­ല്ല.

ഇന്നു ഞാൻ ത­ട­വ­റ­യിൽ

നാളെ നീ­യാ­യി­രി­ക്കും ത­ട­വ­റ­യിൽ

ഇതൊരു ച­ക്രം­പോ­ലെ­യാ­ണു്.

വി­ശ­ദീ­ക­ര­ണം
മീശ:
സു­ന്ദ­ര­ന്മാ­രു­ടെ മീശ സ്ത്രീ­ക­ളെ ആ­കർ­ഷി­ക്കും. വി­രൂ­പ­ന്മാ­രു­ടെ മീശ പെ­ണ്ണു­ങ്ങ­ളെ കൂ­ടു­തൽ വെ­റു­പ്പി­ക്കും. ആ­കർ­ഷി­ക്കു­മെ­ന്നു പ­റ­ഞ്ഞെ­ങ്കി­ലും സ്ത്രീ­യു­ടെ മു­ഖ­ത്തു് അതു് അ­റി­യാ­തെ­യോ അ­റി­ഞ്ഞോ തൊ­ട്ടാൽ ഹാർഡ് ടൂ­ത്ത് ബ്രഷ് തൊ­ടു­ന്ന പ്ര­തീ­തി­യാ­ണെ­ന്നു് ഒരു സാ­യ്പ് പ­റ­ഞ്ഞി­ട്ടു­ണ്ട്. (മ­ദാ­മ്മ­യ­ല്ല ഇതു പ­റ­ഞ്ഞ­തെ­ന്നു് ഓർ­മ്മി­ക്ക­ണം)
അ­മ്മാ­യി:
(മദർ ഇൻ ലാ) മകൻ വി­വാ­ഹി­ത­നാ­യാൽ ‘പെ­ടാ­പ്പാ­ടു്’ പെ­ടു­ന്ന സ്ത്രീ. മ­ക­നെ­യും മ­രു­മ­ക­ളെ­യും സിനിമ കാണാൻ ത­നി­ച്ചു വി­ടി­ല്ല. കൂ­ടെ­പ്പോ­കും. ക­ട­പ്പു­റ­ത്തു് അവർ പോയാൽ കൂടെ ചെ­ല്ലും.
ഗ­വേ­ഷ­ണം:
വൃ­ദ്ധൻ­മാർ­ക്കു് ഭാ­ര്യ­യു­ടെ ഉ­പ­ദ്ര­വം ഒ­ഴി­വാ­ക്കാൻ സ­ഹാ­യി­ക്കു­ന്ന ജോലി. കാ­ല­ത്തു ലൈ­ബ്ര­റി­യിൽ വ­ന്നി­രു­ന്നാൽ ഇ­രു­ട്ടി­യ­തി­നു ശേഷം വീ­ട്ടിൽ­പ്പോ­യാൽ മതി. ചെ­റു­പ്പ­ക്കാർ­ക്കു് ത­ടി­ക്ക­സേ­ര­യി­ലി­രു­ന്നി­രു­ന്നു് അർ­ശ­സ്സു വ­രു­ത്താൻ സ­ഹാ­യി­ക്കു­ന്ന വൃ­ത്തി. ഗ­വേ­ഷ­ണ­ത്തി­ന്റെ വിഷയം എ­ന്തെ­ന്നു് ചോ­ദി­ച്ചാൽ നമ്മൾ അ­മ്പ­ര­ന്നു­പോ­കും. “ദ മി­സ്റ്റി­ക് എ­ലി­മെ­ന്റ് ഇൻ ദ പൊ­യ­ട്രി ഒഫ് പൊൻ­കു­ന്നം സെ­യ്തു മു­ഹ­മ്മ­ദ് വി­ത്ത് സ്പെ­ഷൽ റ­ഫ­റൻ­സ് റ്റു ദ അ­ദ്വൈ­തി­ക് ഫി­ലോ­സ­ഫി ഒഫ് ശങ്കര.”
വാല്:
അ­ക്കാ­ഡ­മി­ക­ളിൽ കയറാൻ എ­നി­ക്കു പ്ര­യോ­ജ­ന­പ്പെ­ടു­മാ­യി­രു­ന്ന ഒ­ര­വ­യ­വം. ഈ­ശ്വ­രൻ അതു ത­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഞാൻ അം­ഗ­മാ­വു­ക­യു­മി­ല്ല. (ഇ­ല്ലാ­ത്ത അവയവം ആ­ട്ടു­ന്ന­തെ­ങ്ങ­നെ?)
മലബാർ ജി. ശ­ങ്ക­രൻ നായർ

ന­ക്ഷ­ത്ര­ത്തി­ന്റെ തി­ള­ക്ക­വും പാ­റ­ക്കെ­ട്ടി­ന്റെ പാ­രു­ഷ്യ­വും പ­നി­നീർ­പ്പൂ­വി­ന്റെ മൃ­ദു­ത്വ­വും പു­രു­ഷ­ന്റെ കാ­ഠി­ന്യ­വും സ്ത്രീ­യു­ടെ ദ­യാ­വാ­യ്പും ഏ­റ്റ­ക്കു­റ­വു­കൂ­ടാ­തെ ര­ച­ന­ക­ളിൽ കൊ­ണ്ടു­വ­രു­ന്ന അ­നു­ഗൃ­ഹീ­ത­യാ­യ എ­ഴു­ത്തു­കാ­രി­യാ­ണു് മാ­ധ­വി­ക്കു­ട്ടി. ഈ ഗു­ണ­ങ്ങ­ളെ­ല്ലാം ശ്രീ­മ­തി­യു­ടെ ‘ബാ­ല്യ­കാ­ല­സ്മ­ര­ണ­ക­ളി’ലും കാണാം. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഈ ആ­ഴ്ച­യി­ലെ ലേ­ഖ­ന­ത്തിൽ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ യും നാ­ല­പ്പാ­ട്ടു് നാ­രാ­യ­ണ­മേ­നോ­നെ യും അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തി­ന്റെ ചാരുത പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ കാ­ണ­ട്ടെ. ഡോ­ക്ടർ ഭാ­സ്ക­രൻ നാ­യ­രു­ടെ ഗദ്യം മ­നോ­ഹ­ര­മാ­ണു്. പക്ഷേ, അ­തിൽ­നി­ന്നു പു­റ­പ്പെ­ടു­ന്ന വി­ഷ­മ­യ­മാ­യ പ­രി­മ­ളം മാ­ധ­വി­ക്കു­ട്ടി­യു­ടെ ഗ­ദ്യ­ത്തി­ലി­ല്ല. മ­ല­യാ­ള­ഭാ­ഷ­യു­ടെ ‘ജീ­നി­യ­സ്സ്’ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ര­ച­ന­ക­ളി­ലു­ണ്ടു്, എ­ന്നാൽ അ­വ­യി­ലെ ഒ­ളി­ഞ്ഞ ‘സി­നി­സി­സം’ മാ­ധ­വി­ക്കു­ട്ടി­യു­ടെ ര­ച­ന­ക­ളി­ലി­ല്ല. അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന പൂ­ഞ്ചോ­ല­പോ­ലെ ഒ­ഴു­കു­ന്ന­താ­ണു് ശ്രീ­മ­തി­യു­ടെ ഗദ്യം. ആ ഗ­ദ്യ­ത്തി­ലൂ­ടെ “ഒരു” ശ­ങ്ക­രൻ നായർ ന­മ്മു­ടെ മുൻ­പിൽ വന്നു നി­ല്ക്കു­ന്നു. മാ­ധ­വി­ക്കു­ട്ടി­യു­ടെ വാ­ക്യ­ങ്ങൾ­ത­ന്നെ കേ­ട്ടാ­ലും: കൃ­ഷി­യെ­പ്പ­റ്റി­യും ജന്മി കു­ടി­യാൻ ബ­ന്ധ­ത്തെ­പ്പ­റ്റി­യും സ­ദാ­സ­മ­യ­വും രോ­ഷാ­കു­ല­നാ­യി സം­സാ­രി­ച്ചി­രു­ന്ന ഒരു ശ­ങ്ക­രൻ­നാ­യ­രും ചി­ല­പ്പോ­ഴൊ­ക്കെ നാ­ല­പ്പാ­ട്ടു് വ­ന്നെ­ത്താ­റു­ണ്ടാ­യി­രു­ന്നു… അ­ദ്ദേ­ഹ­ത്തി­നോ­ടു് എ­ല്ലാ­വർ­ക്കും ഭ­യ­മാ­യി­രു­ന്നു. ശ­ങ്ക­രൻ നായരെ ഇ­മ്മ­ട്ടിൽ “ഒരു”വിൽ ഒ­തു­ക്കി­ക്ക­ള­ഞ്ഞ­തു് അ­ത്ര­ക­ണ്ടു് ശ­രി­യാ­യി­ല്ല. ജന്മി–കു­ടി­യാൻ ബ­ന്ധ­ങ്ങ­ളിൽ പു­രോ­ഗ­മ­നാ­ത്മ­ക­ങ്ങ­ളാ­യ പ­രി­വർ­ത്ത­ന­ങ്ങൾ വ­രു­ത്തി­യ ആ­ളാ­യി­രു­ന്നു ശ­ങ്ക­രൻ­നാ­യർ. ജ­വ­ഹർ­ലാൽ നെ­ഹ്റു ഉൾ­പ്പെ­ട്ട മൂ­ന്നം­ഗ­ക്ക­മ്മി­റ്റി­യി­ലെ (ലാൻഡ് റി­ഫോം­സ് ക­മ്മി­റ്റി­യി­ലെ) അം­ഗ­മാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ക­മ്മ്യൂ­ണി­സ്റ്റു­കാർ­പോ­ലും ബ­ഹു­മാ­നി­ച്ചി­രു­ന്നു. ഞാൻ ശ­ങ്ക­രൻ നായരെ ക­ണ്ടി­ട്ടു­ണ്ടു് സം­സാ­രി­ച്ചി­ട്ടു­ണ്ടു്. സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ണ്ടാ­യി­രു­ന്ന അ­ദ്ദേ­ഹം നാ­ല­പ്പാ­ട്ടു് നാ­രാ­യ­ണ­മേ­നോ­നെ സ്നേ­ഹി­ച്ചി­രു­ന്നു, ബ­ഹു­മാ­നി­ച്ചി­രു­ന്നു. നാ­ല­പ്പാ­ട­ന്റെ ‘ക­ണ്ണു­നീർ­ത്തു­ള്ളി’ ടെ­നി­സൺ ന്റെ ‘ഇൻ മെ­മ്മോ­റി­യ’ത്തിൽ­നി­ന്നു് ഗൃ­ഹീ­ത­മാ­ണെ­ന്നു് കൗ­മു­ദി വാ­രി­ക­യിൽ ഞാ­നെ­ഴു­തി­യ­തു് വാ­യി­ച്ച ശ­ങ്ക­രൻ നായർ എ­ന്നോ­ടു പ­റ­ഞ്ഞു: “ഇൻ മെ­മ്മോ­റി­യം വാ­യി­ച്ചു മ­ന­സ്സി­ലാ­ക്ക­ത്ത­ക്ക ഇം­ഗ്ലീ­ഷ് പാ­ണ്ഡി­ത്യം നാ­ല­പ്പാ­ട­നു­ണ്ടാ­യി­രു­ന്നി­ല്ല.” അ­പ്പോൾ യൂഗോ യുടെ നോവൽ അ­ദ്ദേ­ഹം തർ­ജ്ജ­മ ചെ­യ്ത­തെ­ങ്ങ­നെ­യെ­ന്നു് എ­നി­ക്കു ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. ശ­ങ്ക­രൻ നാ­യ­രു­ടെ സ്വ­ത്വ­ത്തി­ന്റെ ‘ഇം­പാ­ക്റ്റ്’ നി­മി­ത്തം അതു ചോ­ദി­ച്ചി­ല്ല ഞാൻ. മ­ഹ­ത്ത്വ­മു­ള­ള വ്യ­ക്തി­യാ­യി­രു­ന്നു ശ­ങ്ക­രൻ­നാ­യർ. സം­ഭാ­ഷ­ണ­ത്തിൽ, പെ­രു­മാ­റ്റ­ത്തിൽ, ന­ട­ത്ത­ത്തിൽ, അ­നു­ഷ്ഠാ­ന­ങ്ങ­ളിൽ ഒക്കെ ആ മ­ഹ­ത്ത്വം ദർ­ശി­ക്കാ­മാ­യി­രു­ന്നു. ര­ഞ്ജി­ത്സി­ങ്ങി ന്റെ മ­ന്ത്രി­യാ­യി­രു­ന്ന ശ­ങ്ക­ര­നാ­ഥ­ജ്യോ­ത്സ്യർ ശ­ങ്ക­രൻ നാ­യ­രു­ടെ പൂർ­വ്വി­ക­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഗ്ര­ന്ഥ­മെ­ഴു­താൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സ­ന്ദർ­ഭ­ത്തി­ലാ­ണു് ശ­ങ്ക­രൻ നായർ മ­രി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ശ­താ­ഭി­ഷേ­ക­വേ­ള­യിൽ കെ. പി. എസ്. മേനോൻ ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സ് പ­ത്ര­ത്തിൽ എ­ഴു­തി­യ ലേഖനം അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ഹു­മു­ഖ­മാ­യ വ്യ­ക്തി­ത്വ­ത്തി­ലേ­ക്കു മ­യൂ­ഖ­മാ­ല­കൾ പ്ര­സ­രി­പ്പി­ക്കു­ന്നു.

സം­ഭ­വ­ങ്ങൾ
  1. ഏതോ ഒരു സാ­യാ­ഹ്ന­ത്തിൽ ഞാൻ കൂ­ട്ടു­കാ­ര­നോ­ടൊ­രു­മി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തെ ശാ­സ്ത­മം­ഗ­ലം എന്ന സ്ഥ­ല­ത്തു­നി­ന്നു് പ­ടി­ഞ്ഞാ­റോ­ട്ടു ന­ട­ക്കു­ക­യാ­യി­രു­ന്നു. രണ്ടു യു­വാ­ക്ക­ന്മാർ പു­സ്ത­ക­ക്കെ­ട്ടു തോ­ളി­ലേ­റ്റി ഓരോ വീടും ക­യ­റി­യി­റ­ങ്ങു­ന്നു. അവർ, അ­ന്നു് സർ­ക്കാ­രി­ന്റെ ഹെ­ഡ്ട്രാൻ­സ­ലേ­റ്റ­റാ­യി­രു­ന്ന പി. ബാ­ല­കൃ­ഷ്ണ­പി­ള­ള­യു­ടെ വീ­ട്ടിൽ ക­യ­റി­യി­ട്ടു് തി­രി­ച്ചി­റ­ങ്ങി വന്നു. ഞാൻ പു­സ്ത­ക­ക്കെ­ട്ടി­ലേ­ക്കു നോ­ക്കി. ‘രമണൻ’, ആരോ അ­റി­യി­ച്ചു. ഇ­ദ്ദേ­ഹ­മാ­ണു് ച­ങ്ങ­മ്പു­ഴ. സു­ന്ദ­ര­നാ­യ യു­വാ­വു്. ച­ങ്ങ­മ്പു­ഴ­യു­ടെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ആൾ ആ­രെ­ന്ന­റി­ഞ്ഞു­കൂ­ടാ. ‘രമണൻ’ അ­ച്ച­ടി­ച്ചു് അതു വി­ല്ക്കാ­നാ­യി വീ­ടു­തോ­റും ക­യ­റി­യി­റ­ങ്ങു­ക­യാ­യി­രു­ന്നു ആ പ്ര­തി­ഭാ­ശാ­ലി. കേ­ര­ളീ­യ­രു­ടെ ആ­ത്മാ­വി­നെ സ്വ­പ്ന­മ­ണ്ഡ­ല­ത്തി­ലേ­ക്കു് ആ­ന­യി­ച്ച വലിയ കവി.
  2. ഒ­രി­ക്കൽ പി. കു­ഞ്ഞി­രാ­മൻ നായർ എ­ന്നോ­ടു പ­റ­ഞ്ഞു: “എന്റെ ജ­ന്മ­ദി­ന­ത്തിൽ എന്റെ അനുജൻ കൃ­ഷ്ണൻ നായർ ക­ല്ലെ­റി­ഞ്ഞു. ആ ക­ല്ലേ­റു­കൊ­ണ്ടു് എന്റെ നെ­റ്റി­പൊ­ട്ടി ചോ­ര­യൊ­ലി­ക്കു­ന്നു. അ­ല്ലെ­ങ്കി­ലും നി­ങ്ങൾ­ക്കു് ച­ങ്ങ­മ്പു­ഴ­യു­ടെ ക­വി­ത­യ­ല്ലേ ഇഷ്ടം.” ഞാൻ മ­റു­പ­ടി നല്കി: “മാഷേ, ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യോ­ടു് എ­നി­ക്കു ക­മ്പ­മൊ­ന്നു­മി­ല്ല. മ­റ്റാ­രെ­ക്കു­റി­ച്ചും പ­റ­യാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു് ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു പ­റ­യു­ന്നു­വെ­ന്നേ­യു­ള­ളു.” “എ­ന്നാൽ എന്റെ ക­വി­ത­യും ച­ങ്ങ­മ്പു­ഴ­യു­ടെ ക­വി­ത­യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്താ­ണെ­ന്നു പറയൂ” എ­ന്നാ­യി കു­ഞ്ഞി­രാ­മൻ നായർ. എന്റെ ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ ദുഃ­ഖ­മെ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് അ­ന്വേ­ഷി­ച്ചു് ഓ­ടി­ന­ട­ന്നു. അ­ങ്ങു് സൗ­ന്ദ­ര്യ­മെ­വി­ടെ­യെ­ന്നു് അ­ന്വേ­ഷി­ച്ച് പ­ര­ക്കം­പാ­യു­ന്നു. ര­ണ്ടു­പേർ­ക്കും അ­സ്വ­സ്ഥ­ത. അ­തു­കേ­ട്ടു് പി. കു­ഞ്ഞി­രാ­മൻ നായർ എ­ന്നെ­നോ­ക്കി “ആശാനേ” എന്നു വി­ളി­ച്ചു.
ജൂ­ഡാ­സു­ക­ളേ

തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ബ്ലി­ക് ലൈ­ബ്ര­റി­യു­ടെ ഇ­ന്ന­ത്തെ ജീർ­ണ്ണ­ത­യ്ക്കു കാ­ര­ണ­ക്കാർ ആ­രു­മാ­ക­ട്ടെ, അവർ കു­റ്റ­വാ­ളി­ക­ളാ­ണു്. ക­ഴി­ഞ്ഞ എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി ഈ സാം­സ്കാ­രി­ക­കേ­ന്ദ്രം അ­ധഃ­പ­തി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ഇ­ന്നു് ന­ന്നാ­ക്കാ­നാ­വാ­ത്ത­വി­ധം അതു ന­ശി­ച്ചു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. വി­ശി­ഷ്ട­മാ­യ ഒരു റ­ഫ­റൻ­സ് സെ­ക്ഷൻ ഈ ലൈ­ബ്ര­റി­ക്കു് ഉ­ണ്ടാ­യി­രു­ന്നു. അതു് ഒരു ലൈ­ബ്രേ­റി­യൻ ഇ­ല്ലാ­താ­ക്കി. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പു­സ്ത­ക­ങ്ങൾ വെ­ളി­ച്ച­വും കാ­റ്റും കേ­റാ­ത്ത സ്ഥ­ല­ത്തു­വ­ച്ചു് ക്ലോ­സ്ഡ് റ­ഫ­റൻ­സ് സെ­ക്ഷൻ ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്നു. അ­വി­ടു­ത്തെ പു­സ്ത­ക­മോ­രോ­ന്നും പൊ­ടി­ഞ്ഞു ത­ക­രു­ക­യാ­ണു്. ര­ണ്ടാ­മ­ത്തെ നി­ല­യി­ലു­ള്ള അ­മ്പ­തി­നാ­യി­ര­ത്തി­ല­ധി­കം പു­സ്ത­ക­ങ്ങൾ ആ­ളു­കൾ­ക്കു കൊ­ടു­ക്കാ­തെ­യാ­യി­ട്ടു് വർ­ഷ­ങ്ങ­ളേ­റെ­ക്ക­ഴി­ഞ്ഞു. അ­തി­നെ­ക്കു­റി­ച്ച് ഈ ലേഖകൻ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ക­രു­ണാ­ക­ര­നോ­ടു പ­രാ­തി­പ്പെ­ട്ടു. പു­സ്ത­കം തരാൻ നിർ­ദ്ദേ­ശ­ങ്ങൾ ന­ല്കി­യി­ട്ടു­ണ്ടെ­ന്നു മ­റു­പ­ടി കി­ട്ടി­യ­ത­നു­സ­രി­ച്ചു് ഞാൻ പു­സ്ത­ക­മെ­ടു­ക്കാൻ ചെ­ന്നു. അതു കി­ട്ടി­യി­ല്ല. മാ­ത്ര­മ­ല്ല, മ­ര്യാ­ദ­കെ­ട്ട മ­റു­പ­ടി ല­ഭി­ക്കു­ക­യും ചെ­യ്തു. അ­ന്നു് ലൈ­ബ്ര­റി­യു­ടെ ചാർ­ജ്ജു­ണ്ടാ­യി­രു­ന്ന ഒരു ഐ. എ. എസ്. ഉ­ദ്യോ­ഗ­സ്ഥ­നോ­ടു് ഞാൻ വി­ന­യാ­ന്വി­ത­നാ­യി പരാതി അ­റി­യി­ച്ചു. അ­ദ്ദേ­ഹം മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തെ കുറെ ‘അ­മ­റ­ലു­കൾ’ മാ­ത്രം ന­ട­ത്തി. ഇ­പ്പോൾ സ­സ്പെൻ­ഷ­നി­ലാ­യി­രി­ക്കു­ന്ന ലൈ­ബ്രേ­റി­യൻ ഏ­റെ­പ്പു­സ്ത­ങ്ങൾ വാ­ങ്ങി­യി­ട്ടു­ണ്ട്. അവയിൽ കു­റെ­യെ­ണ്ണം ആ­ഴ്ച­തോ­റും ‘മെം­ബേ­ഴ്സ് റൂമി’ൽ വ­യ്ക്കും. ഒ­ന്നു­പോ­ലും വാ­യി­ക്കാൻ കൊ­ള­ളു­കി­ല്ല. ഒരു കാ­ല­ത്തു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ വി­ദേ­ശ­മാ­സി­ക­കൾ മെം­ബ­റ­ന്മാ­രു­ടെ മു­റി­യിൽ കാ­ണു­മാ­യി­രു­ന്നു. ഇ­പ്പോൾ ഒ­ന്നു­മി­ല്ല Encounter മാസിക വ­രാ­തെ­യാ­യി­ട്ടു് വർ­ഷ­ങ്ങൾ വ­ള­രെ­യാ­യി.

ജൂ­ഡാ­സ് ഒ­രീ­ശ്വ­ര­നെ മാ­ത്ര­മേ വ­ഞ്ചി­ച്ചു­ള­ളു. ലൈ­ബ്ര­റി­യു­ടെ നാ­ശ­ത്തി­നു കാ­ര­ണ­ക്കാ­രാ­യ ജു­ഡാ­സു­കൾ വാ­യ­ന­ക്കാ­രാ­യ ആ­യി­ര­മാ­യി­രം വി­ശു­ദ്ധാ­ത്മാ­ക്ക­ളെ വ­ഞ്ചി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള മു­ഖ്യ­മ­ന്ത്രി ഇ­ക്കാ­ര്യ­ത്തിൽ വേ­ണ്ട­തു ചെ­യ്യ­ണ­മെ­ന്നു് ഞാൻ അ­പേ­ക്ഷി­ക്കു­ന്നു. (ട്രയൽ വാ­രി­ക­യിൽ സജീവ് മാ­ത്യു എ­ഴു­തി­യ ‘ചി­ത­ല­രി­ക്കു­ന്ന നിധി’ എന്ന ലേഖനം വാ­യി­ച്ചി­ട്ടെ­ഴു­തി­യ­തു്)

ഗോ­സ്റ്റ്

ഈ ലോ­ക­ത്തു് പല കാ­ല­യ­ള­വു­കൾ ഉ­ണ്ടാ­യി­രു­ന്നു. ഇനി ഉ­ണ്ടാ­വു­ക­യും ചെ­യ്യും. സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ല­യ­ള­വു്, യു­ക്തി­യു­ടെ കാ­ല­യ­ള­വു്, വി­ശ്വാ­സ­ത്തി­ന്റെ കാ­ല­യ­ള­വു്—ഇ­ങ്ങ­നെ പലതും. മലയാള സാ­ഹി­ത്യ­ത്തിൽ ഇ­പ്പോൾ വൈ­രൂ­പ്യ­ത്തി­ന്റെ കാ­ല­യ­ള­വാ­ണു്.

കോളിൻ വിൽസൺ പറഞ്ഞ ഒരു സംഭവം ഇവിടെ എ­ഴു­താം. ഭർ­ത്താ­വു് മോ­ട്ടോർ സൈ­ക്കിൾ ന­ന്നാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ചെ­റു­പ്പ­ക്കാ­രൻ അ­തി­ന്റെ അ­ടു­ത്തു­വ­ന്നു നി­ല്ക്കു­ന്ന­തു് സൈ­ക്കി­ളു­ട­മ­സ്ഥ­ന്റെ ഭാര്യ കണ്ടു. ‘എന്തേ വന്നു നി­ല്ക്കു­ന്ന ആ­ളി­നോ­ടു സം­സാ­രി­ക്കാ­ത്ത­തു്?’ എ­ന്നു് അവൾ ചോ­ദി­ച്ച­പ്പോൾ വന്ന യു­വാ­വ് അ­പ്ര­ത്യ­ക്ഷ­നാ­യി. ‘ഞാൻ ക­ണ്ടി­ല്ല­ല്ലോ’ എ­ന്നാ­യി­രു­ന്നു സൈ­ക്കി­ളു­ട­മ­സ്ഥ­ന്റെ മ­റു­പ­ടി. പ്ര­ത്യ­ക്ഷ­നാ­വു­ക­യും പൊ­ടു­ന്ന­ന­വേ അ­പ്ര­ത്യ­ക്ഷ­നാ­വു­ക­യും ചെയ്ത ചെ­റു­പ്പ­ക്കാ­രൻ മോ­ട്ടോർ സൈ­ക്കി­ളി­ന്റെ മു­ന്നു­ട­മ­സ്ഥ­നാ­യി­രു­ന്നു. അയാൾ മ­രി­ച്ചു­പോ­യി. ഭർ­ത്താ­വാ­ണു് ആ രൂപം ക­ണ്ട­തെ­ങ്കിൽ മ­തി­വി­ഭ്ര­മം എന്നു പ­റ­യാ­മാ­യി­രു­ന്നു. മ­രി­ച്ച­വ­ന്റെ ഗോ­സ്റ്റാ­ണു് സൈ­ക്കി­ളി­ന്റെ അ­ടു­ത്തെ­ത്തി­യ­തെ­ന്നു് കോളിൻ വിൽസൺ വി­ചാ­രി­ക്കു­ന്നു.

images/ColinWilson.jpg
കോളിൻ വിൽസൺ

ഞാൻ രണ്ടു തവണ ഗോ­സ്റ്റി­നെ ക­ണ്ടി­ട്ടു­ണ്ടു്. ഒരു പെൺ­കു­ട്ടി തൂ­ങ്ങി മ­രി­ച്ച മു­റി­യിൽ രാ­ത്രി ഉ­റ­ങ്ങാ­നി­ട­യാ­യ ഞാൻ അ­വ­ളു­ടെ ഗോ­സ്റ്റി­നെ കണ്ടു. അവൾ മ­രി­ച്ച­തും മ­റ്റും പി­ന്നീ­ടേ ഞാ­ന­റി­ഞ്ഞു­ള­ളു. പെ­ണ്ണി­ന്റെ രൂപം അ­ടു­ത്തു­വ­ന്നു് എന്റെ മു­ഖ­ത്തി­ടി­ച്ചു എ­ന്നി­ട്ടു് ‘ഇ­റ­ങ്ങി­പ്പോ, ഇ­റ­ങ്ങി­പ്പോ’ എ­ന്നാ­ജ്ഞാ­പി­ച്ചു. മ­റ്റൊ­രി­ക്കൽ ഒരു ലോ­ഡ്ജി­ന്റെ ജനലിൽ കൂടി നോ­ക്കി­യ­പ്പോൾ ഗോ­സ്റ്റ് ആ­കാ­ശ­ത്തി­ലൂ­ടെ നീ­ങ്ങു­ന്ന­തു കണ്ടു. മു­റി­യിൽ ഉ­റ­ങ്ങി­ക്കി­ട­ന്ന ഒരു സ്നേ­ഹി­ത­നെ വി­ളി­ച്ചു­ണർ­ത്തി ഗോ­സ്റ്റി­നെ ഞാൻ കാ­ണി­ച്ചു­കൊ­ടു­ത്തു. ഈ ര­ണ്ടു് ഗോ­സ്റ്റു ദർ­ശ­ന­ങ്ങൾ­ക്കു ശേഷം മ­റ്റൊ­രു ദർ­ശ­ന­ത്തി­നു­വേ­ണ്ടി ഞാൻ കൊ­തി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. അ­തി­നി­പ്പോൾ സാ­ഫ­ല്യ­മു­ണ്ടാ­യി. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ സജിനി ശ്രീ­ധ­റി­ന്റെ വ­ക­യാ­യി ഒരു ക­ഥാ­ഗോ­സ്റ്റ് വന്നു നി­ല്ക്കു­ന്നു. ക്രി­സ്തു വീ­ണ്ടും ജ­നി­ക്കു­ക­യി­ല്ലെ­ന്നാ­ണു് സജിനി ശ്രീ­ധ­രൻ അ­ട­ക്കി­യ സ്വ­ര­ത്തിൽ പറയുക. വീ­ണ്ടും ജ­നി­ക്കും, വീ­ണ്ടും ജ­നി­ക്കും. പക്ഷേ അതു് യേ­ശു­വ­ല്ല, ക­ഥാ­ഗോ­സ്റ്റാ­ണു് ജ­നി­ക്കു­ന്ന­തു്.

images/rudyardkipling1891.jpg
കി­പ്ലി­ങ്

അ­ന്ധ­വി­ശ്വാ­സ­മൊ­ന്നു­മി­ല്ലാ­തി­രു­ന്ന കി­പ്ലി­ങ് എന്ന സാ­ഹി­ത്യ­കാ­രൻ ഒ­രി­ക്ക­ലൊ­രു സ്വ­പ്നം കണ്ടു. നല്ല വേഷം ധ­രി­ച്ചു കി­പ്ലി­ങ് ക­ല്ലു­പാ­കി­യ ത­റ­യു­ള­ള ഒരു ഹാളിൽ നി­ല്ക്കു­ക­യാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് എതിരേ ഒരു വരി ആളുകൾ. അ­വർ­ക്കു പി­റ­കിൽ ആൾ­ക്കൂ­ട്ടം കി­പ്ലി­ങ്ങി­ന്റെ ഇ­ട­തു­വ­ശ­ത്തു് എന്തോ ച­ട­ങ്ങു് ന­ട­ക്കു­ന്നു­ണ്ടു്. പക്ഷേ, ഇ­ട­തു­വ­ശ­ത്തു­നി­ന്ന ഒ­രു­ത്ത­ന്റെ വലിയ വ­യ­റു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് അതു കാണാൻ വയ്യ. അ­പ്പോൾ പി­റ­കിൽ നി­ന്നൊ­രാൾ വ­ന്നു് കി­പ്ലി­ങ്ങി­ന്റെ കൈ­ക്കു താഴെ കൈ­ക­ട­ത്തി പ­റ­ഞ്ഞു: “അ­ങ്ങ­യോ­ടു് ഒരു വാ­ക്കു പ­റ­യാ­നു­ണ്ടു് എ­നി­ക്കു്” ഇ­താ­യി­രു­ന്നു സ്വ­പ്നം. ആ­റാ­ഴ്ച­യോ അ­തിൽ­ക്കൂ­ടു­ത­ലോ ക­ഴി­ഞ്ഞ ഒരു ദിവസം വെ­യിൽ­സി­ലെ രാ­ജ­കു­മാ­രൻ പ­ങ്കെ­ടു­ത്ത ഒരു ച­ട­ങ്ങു് വെ­സ്റ്റ് മി­നി­സ്റ്റർ ആ­ബി­യിൽ വ­ച്ചു­ണ്ടാ­യി. കി­പ്ലി­ങ് അതിൽ പ­ങ്കു­കൊ­ണ്ടു. പക്ഷേ, തന്റെ ഇ­ട­തു­വ­ശ­ത്തു­നി­ന്ന ഒ­രു­ത്ത­ന്റെ വലിയ വ­യ­റു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് പടം കാണാൻ ക­ഴി­ഞ്ഞി­ല്ല. അ­പ്പോൾ അ­പ­രി­ചി­ത­നാ­യ ഒരുവൻ വ­ന്നു് കി­പ്ലി­ങ്ങി­ന്റെ കൈ­ക്കു താഴെ കൈ ക­ട­ത്തി­യി­ട്ടു പ­റ­ഞ്ഞു: “അ­ങ്ങ­യോ­ടു് ഒരു വാ­ക്കു പ­റ­യാ­നു­ണ്ടു് എ­നി­ക്കു്” കി­പ്ലി­ങ് ചോ­ദി­ക്കു­ന്നു വാ­യ­ന­ക്കാ­രോ­ട്: But how, and why, had I been shown an unreleased roll of my life film? (Something of Myself —R. Kipling—pp. 161, 162 Penguin Books)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ജീ­വി­ത­ത്തി­ന്റെ മ­ഹാ­ത്ഭു­ത­ത്തി­ലേ­ക്കു ക­ട­ന്നു­ചെ­ന്ന ഒരു മലയാള നോ­വ­ലെ­ഴു­ത്തു­കാ­ര­ന്റെ പേരു പറയു?

ഉ­ത്ത­രം: ആ­രു­മി­ല്ല.

ചോ­ദ്യം: പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തി­ലോ?

ഉ­ത്ത­രം: ടോൾ­സ്റ്റോ­യി, ദ­സ്തെ­യെ­വ്സ്കി, റ്റോ­മാ­സ് മാൻ, മെൽ­വിൽ, ഹെർ­മാൻ ബ്രോ­ഹ്.

ചോ­ദ്യം: പി. കേ­ശ­വ­ദേ­വ് ?

ഉ­ത്ത­രം: പ്ലാ­റ്റ് ഫോമിൽ ക­യ­റി­നി­ന്നു സ്വയം വി­റ­യ്ക്കു­ക­യും അ­തു­ക­ണ്ടു് ലോകം വി­റ­യ്ക്കു­ന്നു­വെ­ന്നു തെ­റ്റി­ദ്ധ­രി­ക്കു­ക­യും ചെയ്ത ഒരു ‘മീ­ഡി­യോ­ക്കർ’ (ഇ­ട­ത്ത­രം) എ­ഴു­ത്തു­കാ­രൻ.

ചോ­ദ്യം: പൊ­റ്റെ­ക്കാ­ട്ട് ?

ഉ­ത്ത­രം: സ­ത്യ­ത്തി­നു ചി­റ­കു­കൾ വ­ച്ചു­കൊ­ടു­ത്ത ക­ഥാ­കാ­രൻ. അതു പ­റ­ന്നു പ­റ­ന്നു് ഉ­യ­രു­മ്പോൾ ചെ­റു­താ­യി ചെ­റു­താ­യി വരും.

ചോ­ദ്യം: കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള?

ഉ­ത്ത­രം: സ­ത്യ­ത്തി­നു ചി­റ­കു­കൾ പാ­ടി­ല്ലെ­ന്നു ക­രു­തി­യ ക­ഥാ­കാ­രൻ. അ­തു­കൊ­ണ്ടു് അതു പ­റ­ന്നു­യർ­ന്നി­ല്ല. ഭൂ­മി­യി­ലൂ­ടെ മാ­ത്രം സ­ഞ്ച­രി­ച്ചു.

ചോ­ദ്യം: ഊ­ള­മ്പാ­റ­യിൽ കി­ട­ക്കു­ന്ന ഭ്രാ­ന്ത­നും സാ­ഹി­ത്യ വാ­ര­ഫ­ല­മെ­ഴു­തു­ന്ന താനും ത­മ്മിൽ എന്തേ വ്യ­ത്യാ­സം? (ബോം­ബെ­യിൽ­നി­ന്നു് യ­ഥാർ­ത്ഥ­ത്തിൽ കി­ട്ടി­യ ക­ത്തി­ലാ­ണു് ഈ ചോ­ദ്യം. സ്ത്രീ­യു­ടെ കൈ­യ­ക്ഷ­രം. സ്ത്രീ­യു­ടെ പേര്.)

ഉ­ത്ത­രം: ഊ­ള­മ്പാ­റ­യി­ലെ ഭ്രാ­ന്ത­നു ചു­റ്റും കനത്ത മ­തി­ലു­ണ്ട്. എ­നി­ക്കു ചു­റ്റും മ­തി­ലി­ല്ല. ഭ്രാ­ന്തൻ മ­തി­ലി­ന­ക­ത്തു് സ്വൈ­ര­വി­ഹാ­രം ന­ട­ത്തു­ന്നു. സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തു­ന്ന ഭ്രാ­ന്തൻ ക­ലാ­കൗ­മു­ദി­യിൽ സ്വൈ­ര­വി­ഹാ­രം ചെ­യ്യു­ന്നു. വേ­റൊ­രു ഭ്രാ­ന്തി ബോം­ബെ­യി­ലി­രു­ന്നു് ആ­ഴ്ച­തോ­റും അ­റു­പ­തു പൈസ വ്യർ­ത്ഥ­വ്യ­യം ന­ട­ത്തു­ന്നു.

ചോ­ദ്യം: ചും­ബ­നം?

ഉ­ത്ത­രം: ചു­ണ്ടു­കൾ­കൊ­ണ്ടു­ള­ള ഓ­മ­നി­ക്കൽ എ­ന്നു് ഓ­ക്സ്ഫോർ­ഡ് ഡി­ക്ഷ്ണ­റി. ശ­രീ­ര­ത്തി­ന­ക­ത്തേ­ക്കു് ഭ­ക്ഷ­ണം കൊ­ണ്ടു­പോ­കു­ന്ന ര­ണ്ട­വ­യ­വ­ങ്ങ­ളു­ടെ കൂ­ട്ടി­മു­ട്ടൽ എ­ന്നു് റഷ്യൻ മെ­ഡി­ക്കൽ എൻ­സൈ­ക്ലോ­പീ­ഡി­യ. എ­യ്ഡ്സ് പ­കർ­ത്തു­ന്ന ഒരു ഏർ­പ്പാ­ടെ­ന്നു് ചില ഡോ­ക്ട­റ­ന്മാർ. സ്ത്രീ­യു­ടെ തു­പ്പൽ പു­രു­ഷ­ന്റെ വാ­യി­ലും പു­രു­ഷ­ന്റെ തു­പ്പൽ സ്ത്രീ­യു­ടെ വാ­യി­ലും ആ­ക്കു­ന്ന ഒരു പ്ര­കി­യ എ­ന്നു് ഒരു സി­നി­ക്ക്.

ഈ ലോ­ക­ത്തു് പല കാ­ല­യ­ള­വു­കൾ ഉ­ണ്ടാ­യി­രു­ന്നു. ഇനി ഉ­ണ്ടാ­വു­ക­യും ചെ­യ്യും. സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ല­യ­ള­വു്, യു­ക്തി­യു­ടെ കാ­ല­യ­ള­വു്, വി­ശ്വാ­സ­ത്തി­ന്റെ കാ­ല­യ­ള­വു്—ഇ­ങ്ങ­നെ പലതും. മലയാള സാ­ഹി­ത്യ­ത്തിൽ ഇ­പ്പോൾ വൈ­രൂ­പ്യ­ത്തി­ന്റെ കാ­ല­യ­ള­വാ­ണു്. സം­ശ­യ­മു­ണ്ടോ? എ­ങ്കിൽ ജ­ന­യു­ഗം വാ­രി­ക­യിൽ സു­ബാ­ഷ് മോ­റു­കാ­ടു് എ­ഴു­തി­യ “ക­റു­ത്ത­പൂ­ച്ച” എന്ന കഥ വാ­യി­ക്കൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-10-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.