SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, kk-1988-01-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Gorbachev.jpg
ഗോർ­ബ­ച്ചേ­വ്

ഒരു ഗ്രാ­മ­ത്തിൽ ഒരു ചെ­രി­പ്പു­കു­ത്തി പാർ­ത്തി­രു­ന്നു. ചെ­രി­പ്പു­കു­ത്തി­കൾ ത­ല­മു­ടി വെ­ട്ടു­ന്ന­വ­രെ പോ­ലെ­യ­ല്ല. എ­ന്തെ­ങ്കി­ലും ചോ­ദി­ച്ചാൽ മാ­ത്ര­മേ ഉ­ത്ത­രം പറയൂ. മറ്റേ കൂ­ട്ടർ അ­ങ്ങ­നെ­യ­ല്ല­ല്ലോ. സൂ­ര്യ­നു താ­ഴെ­യു­ള്ള സകല വി­ഷ­യ­ങ്ങ­ളും അവർ കൈ­കാ­ര്യം ചെ­യ്യും. ബ്ര­ഹ്മ ക്ഷൗ­രം എന്നെ അ­നു­ഗ്ര­ഹി­ച്ചി­ട്ടു­ള്ള­തു കൊ­ണ്ടു് എ­നി­ക്കു മുടി മു­റി­ക്കേ­ണ്ട­തി­ല്ല. എ­ങ്കി­ലും ലേശം ത­ല­മു­ടി പിറകു വ­ശ­ത്തു­ള്ള­തു് ക്രോ­പ്പ് ചെ­യ്തു ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ ഒരു ക്ഷൗ­രി­ക­ന്റെ മുൻ­പിൽ തല കു­നി­ച്ചു് ഇ­രു­ന്നു കൊ­ടു­ത്തു. രോ­മ­മി­ല്ലാ­ത്ത ക­ഴു­ത്തിൽ നി­ന്നു് യ­ന്ത്ര­ത്തെ ത­ല­മു­ടി­യി­ലേ­ക്കു് പ്ര­വേ­ശി­പ്പി­ച്ചു കൊ­ണ്ടു് അയാൾ ചോ­ദി­ച്ചു: “സാറേ ഗോർ­ബ­ച്ചേ­വ് അ­മേ­രി­ക്ക­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോൾ അ­മേ­രി­ക്ക­ക്കാർ അ­ദ്ദേ­ഹ­ത്തെ ക­ണ്ടു് ഹർ­ഷാ­ര­വം മു­ഴ­ക്കി­യെ­ന്നു പ­ത്ര­ത്തിൽ കണ്ടു. ഉടനെ അ­ദ്ദേ­ഹം കാർ നി­റു­ത്തി­ച്ചു് ചാ­ടി­യി­റ­ങ്ങി അവരിൽ പ­ല­രെ­യും ആ­ലിം­ഗ­നം ചെ­യ്തു. ഇതു് എ­ന്താ­ണു സാറേ തെ­ളി­യി­ക്കു­ന്ന­തു? അ­മേ­രി­ക്ക മു­ഴു­വ­നും ക­മ്യൂ­ണി­സ്റ്റു­കാ­രെ കൊ­ണ്ടു് നി­റ­ഞ്ഞി­രി­ക്കു­ന്നു­വെ­ന്ന­ല്ലേ?”. അ­യാ­ളു­ടെ യ­ന്ത്രം എന്റെ മു­ടി­യിൽ നി­ന്നി­റ­ങ്ങി രോ­മ­ര­ഹി­ത­മാ­യ ക­ഴു­ത്തി­ലെ തൊ­ലി­യിൽ ചോ­ര­ച്ചാ­ലു­കൾ സൃ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു. വേദന കൊ­ണ്ടു് പു­ള­ഞ്ഞു് ഞാൻ സാ­ക്ഷാൽ തി­രു­വ­ന­ന്ത­പു­രം ഭാ­ഷ­യിൽ “തന്നെ, തന്നെ” എന്നു പ­റ­ഞ്ഞു. ഞാൻ കാടു ക­യ­റു­ക­യാ­ണു്. ചെ­രി­പ്പു­കു­ത്തി­യെ­ക്കു­റി­ച്ചു മാ­ത്ര­മേ എ­നി­ക്കു പ­റ­യേ­ണ്ട­താ­യി­ട്ടു­ള്ളൂ. ന­മ്മു­ടെ ഈ പാ­ദ­ര­ക്ഷ നിർ­മ്മാ­താ­വു് പൊ­ടു­ന്ന­ന­വേ ക­വി­യാ­യി മാറി. അ­യാ­ളു­ടെ ക­വി­ത­യ്ക്കു വേ­ണ്ടി പ­ത്രാ­ധി­പ­ന്മാർ വീ­ട്ടു നടയിൽ ത­ടി­ച്ചു കൂടി. കോ­ളേ­ജി­ലെ പെൺ­പി­ള്ളേർ ഓ­ട്ടോ­ഗ്രാ­ഫി­നു ചെ­ന്നു. തി­ക്കും തി­ര­ക്കും തന്നെ. അ­ങ്ങ­നെ­യി­രി­ക്കെ അ­വാർ­ഡു­കൾ ആ കവിയെ തേ­ടി­യെ­ത്തി. വളരെ വൈ­കാ­തെ ചെ­രി­പ്പു­കു­ത്തി മ­ഹാ­ക­വി­യാ­യി. അ­പ്പോൾ ഒരു പ­ത്ര­ത്തി­ന്റെ പ്ര­തി­നി­ധി അയാളെ ക­ണ്ടു് ചോ­ദി­ച്ചു: “കവേ, ചെ­രി­പ്പു­കൾ മാ­ത്രം ഉ­ണ്ടാ­ക്കു­ന്ന അങ്ങ്, ഇ­ന്നു­വ­രെ ഒ­രാ­ളോ­ടും ഒ­ര­ക്ഷ­രം പോലും ഉ­രി­യാ­ടി­യി­ട്ടി­ല്ലാ­ത്ത അങ്ങ് പെ­ട്ടെ­ന്നെ­ങ്ങ­നെ മ­ഹാ­ക­വി­യാ­യി? ഈ ഭാ­വാ­ത്മ­ക­ത്വം അ­ങ്ങേ­യ്ക്കു് എ­ങ്ങ­നെ കൈ­വ­ന്നു?” പെ­രു­വി­ര­ലി­ന്റെ­യും തൊ­ട്ട­ടു­ത്തു­ള്ള വി­ര­ലി­ന്റെ­യും ഇടയിൽ നൂലു വ­ച്ചു് അ­മർ­ത്തി പി­ടി­ച്ചു് അതിൽ മെ­ഴു­ക് തേ­ച്ചു കൊ­ണ്ടി­രു­ന്ന ആ ചെ­രി­പ്പു­കു­ത്തി മ­റു­പ­ടി നൽകി: “ഞാൻ ചെ­രി­പ്പിൽ ചു­റ്റി­ക കൊ­ണ്ടു് ആ­ണി­യ­ടി­ച്ചു ക­യ­റ്റു­മ്പോൾ ഉ­ണ്ടാ­കു­ന്ന താ­ള­മാ­ണു് എന്റെ ക­വി­ത­യു­ടെ താളം. ഒരു തു­ണ്ടു് തോ­ലെ­ടു­ത്തു് വെ­ട്ടി മറ്റു പല തു­ണ്ടു­ക­ളും അതിൽ തു­ന്നി­ച്ചേർ­ത്തു് ബൂ­ട്ടു­ണ്ടാ­ക്കു­മ്പോൾ പ്ര­ക­ട­മാ­കു­ന്ന സൃ­ഷ്ടി കൗ­ശ­ല­മി­ല്ലേ, അ­താ­ണു് എന്റെ ക­വി­ത­യ്ക്കു രൂപ ശി­ല്പം നൽ­കു­ന്ന­തു്. തേ­ഞ്ഞു പൊ­ട്ടി­യ പഴയ ചെ­രി­പ്പു­കൾ ന­ന്നാ­ക്കി കൊ­ടു­ക്കു­മ്പോൾ പ്ര­ത്യ­ക്ഷ­മാ­കു­ന്ന സർഗ്ഗ വൈ­ഭ­വ­മാ­ണു് എന്റെ ക­വി­ത­യി­ലെ സർ­ഗ്ഗ­വൈ­ഭ­വം”.

ഈ കഥ ശ­രി­യാ­ണെ­ങ്കിൽ “ഇ­ട­പ്പ­ള്ളി­യി­ലെ ഗാ­ന­കി­ന്ന­ര”ന്റെ കൂ­ട്ടു­കാ­ര­നാ­യ ഒരു പോ­ലീ­സ് ഇൻ­സ്പെ­ക്ടർ നല്ല കവിത എ­ഴു­തി­യ­തു് എ­ങ്ങ­നെ­യെ­ന്നു ഗ്ര­ഹി­ക്കാൻ പ്ര­യാ­സ­മി­ല്ല. ഭ­യ­ങ്ക­ര­നാ­യ കൊ­ല­പാ­ത­കി­യെ കൊ­ണ്ടു സത്യം പ­റ­യി­ക്കാ­നാ­യി അ­യാ­ളു­ടെ മു­തു­കിൽ ല­യാ­ത്മ­ക­മാ­യി ഇ­ടി­ച്ച­തിൽ നി­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യ്ക് ആ­കർ­ഷ­ക­മാ­യ ലയം ല­ഭി­ച്ച­തു്. അ­വ­ന്റെ മർമ്മ ഭേ­ദ­ക­മാ­യ നി­ല­വി­ളി­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യി­ലെ വികാര സ്ഫോ­ട­ന­മാ­യി രൂപം കൊ­ണ്ട­തു്. എന്റെ കൂ­ട്ടു­കാ­ര­നാ­യ ഒരു സൈ­നി­കോ­ദ്യോ­ഗ­സ്ഥൻ നല്ല ക­വി­യാ­യി­രു­ന്നു. എ­ങ്ങ­നെ ആ­കാ­തി­രി­ക്കും? തി­രു­വ­ന­ന്ത­പു­ര­ത്തെ പാ­ങ്ങോ­ട്ടു മൈ­താ­ന­ത്തിൽ എ­ന്നും കാ­ല­ത്തു് ലെ­ഫ്റ്റ്, റൈ­റ്റ് ച­വി­ട്ടി­യ ആ­ള­ല്ലേ അ­ദ്ദേ­ഹം? ആ താളം ത­ന്നെ­യാ­ണു് ശാർ­ദ്ദൂ­ല­വി­ക്രീ­ഡി­ത­ത്തി­ലും സ്ര­ഗ്ദ്ധ­ര­യി­ലു­മു­ള്ള ശ്ലോ­ക­ങ്ങ­ളിൽ ആ­വിർ­ഭ­വി­ച്ച­തു്. ന­മ്മു­ടെ പ്ര­ശ­സ്ത­നാ­യ ഒരു നവീന കവി ട്ര­ക്ക് ഡ്രൈ­വ­റാ­ണെ­ന്നു കേ­ട്ടി­ട്ടു­ണ്ടു്. സ്റ്റീ­യ­റി­ങ് തി­രി­ക്കു­ന്ന­തി­ലെ ല­യ­മാ­വാം അ­ദ്ദേ­ഹ­ത്തി­ന്റ ഛ­ന്ദ­സ്സി­ല്ലാ­ത്ത ക­വി­ത­യി­ലെ ലയം.

പൗഡർ എവിടെ

നവീന നി­രൂ­പ­കൻ നവീന കൃ­തി­യെ വാ­ഴ്ത്താൻ തു­ട­ങ്ങു­മ്പോൾ അ­തി­ന്റെ വൈ­ര­സ്യം പോലും അ­വർ­ക്കു ര­സ­ക­ര­മാ­യി മാ­റു­ന്നു.

ല­യാ­ത്മ­ക­മാ­യ ന­ട­ത്ത­ത്തോ­ടു കൂടി ആ മ­ദ്ധ്യ­വ­യ­സ്ക എന്റെ അ­ടു­ത്തെ­ത്തി നി­ന്നു. മ­ന്ദ­സ്മി­തം പൊ­ഴി­ച്ചു. “സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തു­ന്ന കൃ­ഷ്ണൻ­നാ­യ­ര­ല്ലേ?” എന്നു ചോ­ദി­ച്ചു. “അതേ” എന്നു മ­റു­പ­ടി പ­റ­ഞ്ഞി­ട്ടു് ഞാ­ന­വ­രെ സൂ­ക്ഷി­ച്ചു നോ­ക്കി. കാ­ലി­ഞ്ച് ക­ന­ത്തിൽ ചു­ണ്ടിൽ ചു­വ­പ്പു ചായം തേ­ച്ചി­രി­ക്കു­ന്നു. അ­ര­യി­ഞ്ച് ക­ന­ത്തിൽ ക­വി­ളിൽ പൗഡർ ഇ­ട്ടി­രി­ക്കു­ന്നു. അവ ര­ണ്ടും ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ അവർ സ്ത്രീ­യാ­ണെ­ന്നു് ഞാൻ അം­ഗീ­ക­രി­ച്ചു കൊ­ടു­ത്തേ­നെ. അവരെ ക­ണ്ട­പ്പോൾ എ­നി­ക്കു് ഓർമ്മ വ­ന്ന­തു് എന്റെ ഒരു പ്ര­വൃ­ത്തി­യാ­ണു്. പ­വർ­ക­ട്ട് ഇ­ല്ലാ­ത്ത വേ­ള­യി­ലും എന്റെ വീ­ട്ടിൽ പ­ല­പ്പോ­ഴും വി­ദ്യു­ത്ച്ഛ­ക്തി കാ­ണി­ല്ല. അ­തു­കൊ­ണ്ടു് മെ­ഴു­കു­തി­രി ക­ത്തി­ച്ചു വ­ച്ചാ­ണു് ഞാൻ ഈ ലേ­ഖ­ന­മെ­ഴു­താ­റു്. കാ­ല­ത്തു് ചാ­രു­ക­സേ­ര­യിൽ നോ­ക്കു­മ്പോൾ അ­തി­ന്റെ വാർ­ണീ­ഷി­ട്ട കൈ­യാ­കെ മെ­ഴു­ക് പ­റ്റി­ച്ചേർ­ന്നി­രി­ക്കു­ന്ന­തു കാ­ണാ­റാ­വും. ഉടനെ മേ­ശ­ക്ക­ത്തി എ­ടു­ത്തു് ആ മെ­ഴു­കു് ചു­ര­ണ്ടി ചു­ര­ണ്ടി­യെ­ടു­ക്കും. ആ മേ­ശ­ക്ക­ത്തി കൈയിൽ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ! പൗ­ഡ­റും ചു­വ­ന്ന ചാ­യ­വും ചു­ര­ണ്ടി­യെ­ടു­ക്കാൻ അവർ അ­നു­വാ­ദം ത­ന്നി­രു­ന്നെ­ങ്കിൽ! ഞാൻ അവരെ സ്ത്രീ­യാ­ക്കി മാ­റ്റി പ­റ­ഞ്ഞ­യ­ച്ചേ­നേ. ന­മ്മു­ടെ ചില സാ­ഹി­ത്യ സൃ­ഷ്ടി­കൾ ഈ സ്ത്രീ­യെ പോ­ലെ­യാ­ണു്. പ്ര­തി­രൂ­പാ­ത്മ­ക­ത്വ­ത്തി­ന്റെ ടൽകം പൗഡർ ര­ണ്ടി­ഞ്ച് ക­ന­ത്തിൽ അവയിൽ തേ­ച്ചു പി­ടി­പ്പി­ച്ചി­രി­ക്കും. ത­ല­കീ­ഴാ­യി മ­റി­ഞ്ഞ ഇ­മേ­ജ­റി­യു­ടെ ലി­പ്സ്റ്റി­ക് അവയിൽ ഒ­രി­ഞ്ച് ക­ന­ത്തിൽ പൂ­ശി­യി­രി­ക്കും. ര­ണ്ടി­ന്റെ­യും ‘കാ­മു­ഫ്ലാ­ഷി’ൽ സാ­ഹി­ത്യ­സൃ­ഷ്ടി മ­റ്റൊ­ന്നാ­യി മാ­റി­യി­രി­ക്കും. വി­മർ­ശ­ന­ത്തി­ന്റെ മേ­ശ­ക്ക­ത്തി­യു­ണ്ടെ­ങ്കി­ലേ, അ­തു­കൊ­ണ്ടു് ചു­ര­ണ്ടി­യെ­ങ്കി­ലേ സാ­ഹി­ത്യ­സൃ­ഷ്ടി ഗാ­ത്രം വെ­ളി­പ്പെ­ടൂ.

ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു് പൗ­ഡ­റി­ടു­ന്ന­തും ചായം തേ­ക്കു­ന്ന­തും നി­ന്ദ്യ­മാ­ണെ­ന്നു് ഞാൻ ക­രു­തു­ന്ന­താ­യി ആരും തെ­റ്റി­ദ്ധ­രി­ക്ക­രു­തേ. വൈ­രൂ­പ്യ­ത്തെ മ­റ­യ്ക്കാ­നാ­യി ആ പ്ര­ക്രി­യ­കൾ ഒ­ര­ള­വിൽ സ­ഹാ­യി­ക്കും. മു­ഖ­മാ­കെ കു­ണ്ടും കു­ഴി­യു­മു­ള്ള സ്ത്രീ പൗഡർ ഇടാതെ വ­ന്നു­നി­ന്നാൽ എ­ങ്ങ­നെ­യി­രി­ക്കും? ജെ. ഫീ­ലി­പ്പോ­സ്, തി­രു­വ­ല്ല ‘വനിത’ മാ­സി­ക­യി­ലെ­ഴു­തി­യ “ബി ഹാ­പ്പി കു­ഞ്ഞു മ­റി­യാ­മ്മ” എന്ന മി­നി­ക്ക­ഥ­പോ­ലി­രി­ക്കും. ആ­ശു­പ­ത്രി­യിൽ എ­ക്സ്റേ ഫോ­ട്ടോ എ­ടു­ക്കാൻ­പോ­യ കു­ഞ്ഞു മ­റി­യാ­മ്മ ദേ­ഷ്യ­പ്പെ­ട്ടു് ചാ­ടി­ക്കു­തി­ച്ചു വീ­ട്ടി­ലെ­ത്തി. കോ­പ­കാ­ര­ണം ഭർ­ത്താ­വു് ചോ­ദി­ച്ച­റി­ഞ്ഞു. അ­വ­രെ­ക്കാൾ പ്രാ­യം­കു­റ­ഞ്ഞ എ­ക്സ്റേ ടെ­ക്നീ­ഷ്യൻ അവരെ ‘അ­മ്മ­ച്ചീ’ എ­ന്നു് അ­ഭി­സം­ബോ­ധ­ന ചെ­യ്തു­പോ­ലും. ഫ­ലി­ത­ക­ഥ എ­ന്നാ­വാം ഫീ­ലി­പ്പോ­സ് ഇതിനെ വി­ളി­ക്കു­ന്ന­തു്. പക്ഷേ, ഫ­ലി­ത­ത്തി­ന്റെ ക്യൂ­ട്ടി­ക്കൂ­റ പൗഡർ അല്പം ക­ഥാം­ഗ­ന­യു­ടെ മു­ഖ­ത്തു് തേ­ക്കേ­ണ്ടി­യി­രു­ന്നു ഫീ­ലി­പ്പോ­സ്. ഇ­ന്ന­ത്തെ നി­ല­യിൽ ഈ പെൺ­പി­റ­ന്നോ­രെ ആരും നോ­ക്കു­ക­യി­ല്ല.

ആ­ക­സ്മി­കാം­ശം

രാ­ത്രി കോ­രി­ച്ചൊ­രി­യു­ന്ന മഴ. വി­ദ്യു­ച്ഛ­ക്തി വി­ള­ക്കു­കൾ കെ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടു് കൂ­രി­രു­ട്ടു്. അ­ന്നു് ട്രാൻ­സ്പോർ­ട്ട് ബ­സ്സു­ക­ളി­ല്ല. പ­ണി­മു­ട­ക്കു്. ചില ഓ­ട്ടോ­റി­ക്ഷ­കൾ പാ­യു­ന്നു­ണ്ടു്. കൈ­കാ­ണി­ച്ചി­ട്ടു് അവ നി­ല്ക്കു­ന്നി­ല്ല. ഒ­രു­പ­ക്ഷേ, നി­റു­ത്തി­യാ­ലും അ­വ­യോ­ടി­ക്കു­ന്ന­വർ­ക്കു് സ്ഥി­രം പ­ല്ല­വി­യു­ണ്ടു്. ‘രാ­ത്രി­യാ­യി. ഒ­തു­ക്കാൻ പോ­വു­ക­യാ­ണു്’. ഞാൻ ഫു­ട്പാ­ത്തി­ലൂ­ടെ ന­ട­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തെ വെ­ള്ള­യ­മ്പ­ല­മെ­ന്ന സ്ഥ­ല­ത്തെ­ത്തി. ഒരു ക­ട­യു­ടെ തി­ണ്ണ­യിൽ ആ­ശ്ര­യ­സ്ഥാ­നം ക­ണ്ടു് അവിടെ ക­യ­റി­നി­ല്ക്കു­മ്പോൾ ഒരു മി­ന്നൽ­പ്ര­വാ­ഹം. അ­തി­ന്റെ പ്ര­ഭ­യിൽ­ക്ക­ണ്ടു, ന­ന­ഞ്ഞൊ­ലി­ച്ചു നി­ല്ക്കു­ന്ന അ­യ്യ­ങ്കാ­ളി പ്ര­തി­മ­യെ. മ­ഴ­യെ­യും മി­ന്ന­ലി­നെ­യും ഇ­ടി­യെ­യും കൂ­ട്ടാ­ക്കാ­തെ ത­ല­യു­യർ­ത്തി­നി­ല്ക്കു­ന്നു ആ നേ­താ­വു്. ലൗ­കി­ക­ജീ­വി­ത­ത്തി­ന്റെ അ­ന്ധ­കാ­ര­ത്തി­ന­ക­ത്തു് ഇ­രി­ക്കു­ന്ന സ­ത്യ­ത്തെ ഇ­മ്മ­ട്ടിൽ പ്ര­കാ­ശി­പ്പി­ച്ചു ത­രു­ന്ന­താ­ണു് കല. അതു് അ­പ്ര­തീ­ക്ഷി­ത­സ്വ­ഭാ­വം ആ­വ­ഹി­ക്കു­ന്നു. നമ്മൾ ഒ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത­തു കാ­ണി­ച്ചു­ത­രു­ന്നു. അ­ങ്ങ­നെ കാ­ണി­ച്ചു­ത­രു­മ്പോൾ ന­മ്മു­ടെ മ­നു­ഷ്യ­ത്വം വി­ക­സി­ക്കു­ന്നു. ഉറൂബി ന്റെ ‘വാ­ട­ക­വീ­ടു­കൾ’ എന്ന ചെ­റു­ക­ഥ നോ­ക്കൂ. അ­ല്ലെ­ങ്കിൽ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ‘ത­ങ്ക­മോ­തി­രം’ എന്ന കഥ വാ­യി­ക്കൂ. ര­ണ്ടി­ലും ഈ അ­പ്ര­തീ­ക്ഷി­താം­ശ­മു­ണ്ടു്. “ഒരു ചേ­ര­യ്ക്കു­പോ­ലും അ­യാ­ളു­ടെ കൂടെ ക­ഴി­യാ­നൊ­ക്കു­കി­ല്ല” എ­ന്നു് ഭർ­ത്താ­വി­നെ ല­ക്ഷ്യ­മാ­ക്കി സാ­ഹി­ത്യ­കാ­ര­നോ­ടു പറഞ്ഞ പ­ങ്ക­ജം പ്ര­ലോ­ഭ­ന­ങ്ങൾ­ക്കു വ­ശം­വ­ദ­യാ­യി അ­യാ­ളോ­ടു­കൂ­ടി ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­ക­യും സാ­ഹി­ത്യ­കാ­ര­നെ ലോ­ഡ്ജിൽ­നി­ന്നു് ഇ­റ­ക്കി­വി­ടു­ക­യും ചെ­യ്യു­മ്പോ­ഴാ­ണു് ആ­ക­സ്മി­കാം­ശം പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തു്. “എ­ന്റ­മ്മ­ച്ചീ­ട­മ്മ­ച്ചീ­ടെ ക­ഴു­ത്തിൽ ത­ന്ത­പ്പ­ടി കെ­ട്ടി­ക്കൊ­ടു­ത്ത­താ­ണു് ഈ ത­ങ്ക­മോ­തി­രം” എ­ന്നു് ഭാ­വി­യി­ലെ ഒരു ചെ­റു­പ്പ­ക്കാ­രി പ­റ­യു­മെ­ന്നു് ബഷീർ പ്ര­സ്താ­വി­ക്കു­മ്പോൾ അതേ അ­പ്ര­തീ­ക്ഷി­താം­ശം പ്ര­ക­ട­മാ­കു­ന്നു. (രണ്ടു ക­ഥ­ക­ളെ­ക്കു­റി­ച്ചും ഓർ­മ്മ­യിൽ നി­ന്നാ­ണു് ഞാൻ എ­ഴു­തു­ന്ന­തു്.) ഇ­ക്ക­ഥ­കൾ ന­മ്മു­ടെ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കു­ക­യും മൂ­ല്യ­ങ്ങ­ളി­ലു­ള്ള വി­ശ്വാ­സ­ത്തെ ഉ­റ­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

ഇ­ത്ര­ത്തോ­ളം സ്പ­ഷ്ട­ത­യി­ല്ലെ­ങ്കി­ലും എ­ബ്ര­ഹാം മാ­ത്യു­വി­ന്റെ ‘ഓ­റ­ഞ്ച് തി­ന്നു­ന്ന­വർ’ എന്ന ചെ­റു­ക­ഥ അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യ­വും ഇ­തു­ത­ന്നെ­യാ­ണു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). രണ്ടു ലോ­ക­മാ­ണു് ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ഒ­ന്നു് കാ­പ­ട്യ­ത്തി­ന്റെ ലോകം. അവിടെ രോ­ഗി­യു­ടെ മുൻ­പിൽ ഓ­റ­ഞ്ചു­മാ­യി എ­ത്തു­ന്ന പെൺ­കു­ട്ടി­കൾ. ആ ആഗമനം ആർ­ജ്ജ­വ­മാർ­ന്ന­ത­ല്ല. തി­ക­ച്ചും ആ­ചാ­ര­പ­രം (formal). അതു് ക­പ­ട­വു­മാ­ണു്. ര­ണ്ടാ­മ­ത്തെ ലോകം വി­ശ­പ്പു് സ­ഹി­ക്കാ­നാ­വാ­തെ രോ­ഗി­യു­ടെ മുൻ­പി­ലെ­ത്തു­ന്ന അ­മ്മ­യു­ടെ­യും കു­ഞ്ഞി­ന്റേ­തു­മാ­ണു്. ആ കു­ഞ്ഞു് ത­ലേ­ദി­വ­സം രാ­ത്രി എ­ലി­ക­ടി­ച്ച ഓ­റ­ഞ്ച് എ­ടു­ത്തു തി­ന്നു­ന്നു. രോ­ഗി­ക്കു് അതു തടയാൻ സാ­ധി­ച്ചി­ല്ല. പി­ന്നീ­ടു്, സ്ത്രീ­യും രോ­ഗി­യും കു­ഞ്ഞും ഓ­റ­ഞ്ച് തി­ന്നു­ന്നു. അവർ മൂ­ന്നു­പേ­രും മ­നു­ഷ്യ­ത്വ­ത്തി­ന്റെ ദൃ­ഷ്ടി­യിൽ ഒ­ന്നു്. കാ­പ­ട്യം­നി­റ­ഞ്ഞ ലോ­ക­ത്തി­ന്റെ­യും സ­ത്യാ­ത്മ­ക­മാ­യ ലോ­ക­ത്തി­ന്റെ­യും ഒരേ സ­മ­യ­ത്തു­ള്ള പ്രാ­ദുർ­ഭാ­വ­മാ­ണു് ഇ­ക്ക­ഥ­യി­ലെ അ­പ്ര­തീ­ക്ഷി­താം­ശം. അതു് എന്റെ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കു­ന്നു. മി­ന്ന­ലി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഞാൻ പ്ര­തി­മ­യെ കാ­ണു­മാ­യി­രു­ന്നി­ല്ല. ഇ­ക്ക­ഥ­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ വി­രു­ദ്ധ­ങ്ങ­ളാ­യ രണ്ടു ലോ­ക­ങ്ങ­ളെ ഞാൻ ദർ­ശി­ക്കു­മാ­യി­രു­ന്നി­ല്ല.

നിർ­വ്വ­ച­നം
ശം­ബ­ള­ദി­വ­സം:
മാ­യ­കോ­വ്സ്കി യെയും വെർ­ജീ­നി­യ വുൾഫി നെയും ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യെയും ഓർ­മ്മി­ക്കു­ന്ന ദിവസം.
ടെ­ലി­വി­ഷൻ സെ­റ്റ്:
പഴയ സി­നി­മ­കൾ കാ­ണി­ക്കാ­നു­ള്ള ഒരു ഉ­പ­ക­ര­ണം. അതു് കാ­ണാ­നി­ട­വ­രു­ന്ന ഇ­ന്ന­ത്തെ വൃ­ദ്ധ­യാ­യ ച­ല­ച്ചി­ത്ര­താ­രം വി­ചാ­രി­ക്കും ‘ഹാ അ­ന്നു് ഞാ­നി­ത്ര സു­ന്ദ­രി­യാ­യി­രു­ന്ന­ല്ലോ. ഇ­ന്നു് എ­ന്തൊ­രു വൈ­രൂ­പ്യം!’ എ­ന്നു്. ആ വി­ചാ­ര­ത്തി­ന്റെ ഫലം നി­രാ­ശ­ത­യും വി­ഷാ­ദ­വും.
ലേ­ഡീ­സ് സ്റ്റോ­റു­കൾ:
നൂ­റു­രൂ­പ­യ്ക്കു് അ­വി­ടെ­നി­ന്നു ചിലതു വാ­ങ്ങാൻ വ­രു­ന്ന പു­രു­ഷ­ന്മാ­രെ അ­വ­ഗ­ണി­ച്ചി­ട്ടു് പ­ത്തു­പൈ­സ­യ്ക്കു് രണ്ടു ക­റു­ത്ത പൊ­ട്ടു­കൾ വാ­ങ്ങു­ന്ന ചെ­റു­പ്പ­ക്കാ­രി­ക­ളെ ബ­ഹു­മാ­നി­ക്കു­ന്ന സ്ഥ­ല­ങ്ങൾ.
ട്രൗ­സർ പോ­ക്ക­റ്റ്:
കാ­മു­കി­യോ­ടു സം­സാ­രി­ക്കു­മ്പോൾ കാ­മു­ക­നു് കൈ­വ­യ്ക്കാ­നു­ള്ള സ്ഥലം. (ആ സ്ഥ­ല­മി­ല്ലെ­ങ്കിൽ കൈ പല പ­രാ­ക്ര­മ­ങ്ങ­ളും കാ­ണി­ക്കും.)
തി­രു­വ­ന­ന്ത­പു­ര­ത്തെ ഓരോ വ്യ­ക്തി­യും:
സാ­ഹി­ത്യ­കാ­രൻ, സാ­ഹി­ത്യ­കാ­രൻ, സാ­ഹി­ത്യ­കാ­രൻ.
മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മു­ള്ള കൈ­യ­ക്ഷ­രം:
ഡോ­ക്ട­റ­ന്മാ­രു­ടേ­തു്. ഇ­ക്കാ­ര്യ­ത്തിൽ exception ഇല്ല.
ചെ­റു­ക­ഥ:
എ­ഴു­തു­ന്ന ആൾ ഒന്നോ രണ്ടോ മാ­സം­കൊ­ണ്ടു് രൂ­പം­കൊ­ടു­ക്കു­ന്ന­തു്. വാ­യി­ച്ചു­നോ­ക്കാ­തെ ‘റി­ജെ­ക്ഷൻ സ്ലി­പ്പോ’ടു­കൂ­ടി പ­ത്രാ­ധി­പർ­ക്കു് അതു കി­ട്ടി­യ ദി­വ­സം­ത­ന്നെ തി­രി­ച്ച­യ­യ്ക്കാ­വു­ന്ന­താ­ണു്.
യേ­ശു­ദാ­സും നവാബ് രാ­ജേ­ന്ദ്ര­നും
images/IsaacBabel.jpg
ഈ­സാ­ക്ക് ബാബൽ

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ഇ­ന്ത്യൻ കോഫി ഹൗസിൽ ഇ­രി­ക്കു­ക­യാ­ണു്. അ­ല്പ­മ­ക­ലെ കാ­ഷാ­യ­വ­സ്ത്രം ധ­രി­ച്ചു് സ­ന്ന്യാ­സി­യു­ടെ മ­ട്ടിൽ താ­ടി­യും മു­ടി­യും നീ­ട്ടി­വ­ളർ­ത്തി ഒ­രാ­ളി­രി­ക്കു­ന്നു. ബു­ദ്ധി­ശ­ക്തി­യെ വി­ളി­ച്ചു­പ­റ­യു­ന്ന മുഖം. തീ­ക്ഷ്ണ­ങ്ങ­ളാ­യ ക­ണ്ണു­കൾ, മ­നു­ഷ്യ­ന്റെ ദൗർ­ബ­ല്യ­ങ്ങ­ളി­ലേ­ക്കും ദു­ഷി­ച്ച വാ­സ­ന­ക­ളി­ലേ­ക്കും അവ ക­ട­ന്നു­ചെ­ല്ലു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി. എ­ന്നെ­ക്ക­ണ്ട­യു­ട­നെ അ­ദ്ദേ­ഹം അ­വി­ടെ­നി­ന്നു് എ­ഴു­ന്നേ­റ്റു് എന്റെ അ­ടു­ത്തു വ­ന്നി­രു­ന്നു. “ആ­രാ­ണു്?” എന്നു ഞാൻ വി­ന­യ­ത്തോ­ടെ ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം പേ­രു­പ­റ­ഞ്ഞു. പക്ഷേ, ഞാ­ന­തു് കേ­ട്ടി­ല്ല. കേൾ­ക്കാ­ത്ത­തു­കൊ­ണ്ടു് താഴെ എ­ഴു­തു­ന്ന ചോ­ദ്യം ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. പേരു കേ­ട്ടി­രു­ന്നെ­ങ്കിൽ ഒരു സാം­ഗ­ത്യ­വു­മി­ല്ലാ­ത്ത ഈ ചോ­ദ്യം ചോ­ദി­ക്കു­മാ­യി­രു­ന്നി­ല്ല. “ഏതു് ഭാ­ര­തീ­യ ദർ­ശ­ന­ത്തി­ലാ­ണു് വി­ശ്വാ­സം?” അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു: “ഞാൻ ഒരു ദർ­ശ­ന­ത്തി­ലും വി­ശ്വ­സി­ക്കു­ന്നി­ല്ല”. മാ­സ­ങ്ങൾ ക­ഴി­ഞ്ഞു. അ­ദ്ദേ­ഹ­ത്തെ വീ­ണ്ടും കോഫി ഹൗ­സിൽ­വ­ച്ചു കണ്ടു. ആ­ളാ­രെ­ന്നു് അ­റി­യാ­തെ ഞാൻ വീ­ണ്ടും അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ചു. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹം യാ­ത്ര­പ­റ­ഞ്ഞു പോ­യ­പ്പോൾ ഞാൻ അ­ടു­ത്തി­രു­ന്ന ഒരു പ­രി­ച­യ­ക്കാ­ര­നോ­ടു ചോ­ദി­ച്ചു: “ആൾ ആ­രാ­ണു്?” അയാൾ പ­റ­ഞ്ഞു: “അ­റി­ഞ്ഞു­കൂ­ടേ? നവാബ് രാ­ജേ­ന്ദ്രൻ ”. ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്ച­യിൽ പേ­രു­കേൾ­ക്കാ­ത്ത എന്റെ ശ്ര­ദ്ധ­യി­ല്ലാ­യ്മ­യെ അ­ല്ലെ­ങ്കിൽ ശ്ര­വ­ണ­ശ­ക്തി­ക്കു­റ­വി­നെ ഞാൻ സ്വയം നി­ന്ദി­ച്ചു. മാ­സ­ങ്ങൾ വീ­ണ്ടും ക­ഴി­ഞ്ഞു. ഞാൻ അ­ദ്ദേ­ഹ­ത്തെ ടൗൺ ഹാ­ളി­ന­ടു­ത്തു­വ­ച്ചു കണ്ടു. സ്നേ­ഹ­പൂർ­വ്വം ഞാൻ ക്ഷ­ണി­ച്ച­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ചാ­യ­കു­ടി­ക്കാൻ എന്റെ കൂടെ വന്നു. എത്ര നിർ­ബ­ന്ധി­ച്ചി­ട്ടും ചായ മാ­ത്ര­മേ ക­ഴി­ച്ചു­ള്ളൂ. കു­റെ­നേ­രം സം­സാ­രി­ച്ച­തി­നു­ശേ­ഷം അ­ദ്ദേ­ഹം യാത്ര പ­റ­ഞ്ഞു: “കോ­ട­തി­വ­രെ പോകണം കേ­സ്സു­ണ്ടു്”. “ഈ വെ­യി­ല­ത്തു് എ­ന്തി­നാ ന­ട­ക്കു­ന്ന­തു? ഓ­ട്ടോ­റി­ക്ഷ­യിൽ പോകൂ” എന്നു ഞാൻ നിർ­ദ്ദേ­ശി­ച്ച­പ്പോൾ നവാബ് രാ­ജേ­ന്ദ്രൻ പ­റ­ഞ്ഞു: “ഞാൻ ബ­സ്സിൽ ക­യ­റാ­റി­ല്ല. ഓ­ട്ടോ­റി­ക്ഷ­യി­ലും പോ­കി­ല്ല. ന­ട­ക്കു­ക­യേ­യു­ള്ളൂ”. അ­ദ്ദേ­ഹം ന­ട­ന്നു. “തീയിൽ കു­രു­ത്ത­തു­ണ്ടോ വെ­യി­ല­ത്തു വാടൂ?” എ­ന്നു് എന്റെ ആ­ത്മ­ഗ­തം.

നവാബ് രാ­ജേ­ന്ദ്രൻ കർ­ക്ക­ശ­സ്വ­ഭാ­വ­ക്കാ­ര­നാ­ണെ­ന്നു് ചിലർ പ­റ­യു­ന്നു. എ­നി­ക്കു വി­ശ്വാ­സം വ­രു­ന്നി­ല്ല. മൂ­ന്നു തവണ ക­ണ്ട­പ്പോ­ഴും അ­ദ്ദേ­ഹം സ്നേ­ഹ­സ­മ്പ­ന്ന­നും മൃ­ദു­ല­മ­ന­സ്ക­നു­മാ­ണെ­ന്നേ തോ­ന്നി­യു­ള്ളു. ഒ­രു­പ­ക്ഷേ, അ­നീ­തി­കൾ കാ­ണു­മ്പോൾ അ­ദ്ദേ­ഹം വ­ജ്ര­ഹൃ­ദ­യ­നാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടാ­കാം. ആ കാ­ഠി­ന്യം അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഭാ­വ സ­വി­ശേ­ഷ­ത­യാ­യി ചിലർ ക­രു­തു­ന്നു­മു­ണ്ടാ­കാം. മൂ­ന്നാ­മ­ത്തെ­ത്ത­വ­ണ ഞാൻ നവാബ് രാ­ജേ­ന്ദ്ര­നെ ക­ണ്ട­തി­നു­ശേ­ഷം ഒൻ­പ­തു­മാ­സം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­പ്പോൾ അ­ദ്ദേ­ഹം എ­വി­ടെ­യാ­ണോ എന്തോ?

images/KJYesudassketch.jpg
യേ­ശു­ദാ­സ്

മു­ക­ളി­ലി­ത്ര­യും കു­റി­ച്ചി­ടാൻ എന്നെ പ്രേ­രി­പ്പി­ച്ച­തു് ഗാ­യ­ക­നാ­യ യേ­ശു­ദാ­സി ന്റെ ആ­ത്മ­ക­ഥ­യിൽ നാ­വാ­ബ് രാ­ജേ­ന്ദ്ര­നെ­ക്കു­റി­ച്ചു­ള്ള ഭാ­ഗ­മാ­ണു്. ഏ­താ­നും വാ­ക്യ­ങ്ങൾ കൊ­ണ്ടു് യേ­ശു­ദാ­സ് നവാബ് ര­ജേ­ന്ദ്ര­ന്റെ വ്യ­ക്തി­ത്വം എ­ടു­ത്തു­കാ­ണി­ക്കു­ന്നു. ആ­രു­ടെ­യും അ­ന്ധ­നാ­യ ആ­രാ­ധ­ക­ന­ല്ല യേ­ശു­ദാ­സ്. അ­തു­കൊ­ണ്ടു് ധീ­ര­ത­യോ­ടെ ത­നി­ക്കു പ­റ­യാ­നു­ള്ള­തു് മു­ഴു­വ­നും അ­ദ്ദേ­ഹം നവാബ് രാ­ജേ­ന്ദ്ര­നോ­ടു് പ­റ­ഞ്ഞു. അ­തോ­ടൊ­പ്പം നി­യ­മ­പാ­ല­കർ സ്വ­ഭാ­വ­ശു­ദ്ധി പ­രി­ര­ക്ഷി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യും. ഈ കാ­ല­യ­ള­വി­ന്റെ സു­വർ­ണ്ണ­ശ­ബ്ദ­മാ­ണു് യേ­ശു­ദാ­സ്സി­ന്റേ­തു്. ആ ശബ്ദം പ്രാ­യോ­ഗി­ക ത­ല­ങ്ങ­ളി­ലും പ്ര­സ­രി­ക്കു­മെ­ന്നു കാ­ണു­ന്ന­തു് സ­ന്തോ­ഷ­ജ­ന­ക­മ­ത്രേ (ആ­ത്മ­ക­ഥ കു­ങ്കു­മം വാ­രി­ക­യിൽ).

ചിന്ത
images/TheDwarf.jpg

എന്റെ ഒ­ര­ടു­ത്ത ബന്ധു മ­രി­ച്ചു. മൃ­ത­ദേ­ഹം ആ മ­നു­ഷ്യ­ന്റെ ജോ­ലി­സ്ഥ­ല­ത്തു­നി­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു കൊ­ണ്ടു­വ­ന്നു. ശ­വ­ശ­രീ­രം വീ­ട്ടി­ന്റെ വ­രാ­ന്ത­യിൽ കി­ട­ത്തി­യ­പ്പോൾ മ­രി­ച്ച­യാ­ളി­ന്റെ സ­ഹോ­ദ­രി­കൾ അ­ടു­ക്ക­ള­യി­ലി­രു­ന്നു് പു­ഴു­ങ്ങി­യ മ­രി­ച്ചീ­നി തി­ന്നു­ക­യാ­യി­രു­ന്നു. ഒ­രു­ത്തി മ­റ്റൊ­രു­ത്തി­യോ­ടു് പ­റ­യു­ന്ന­തു് ഞാൻ കേ­ട്ടു. “വേഗം തി­ന്നു്. അ­ണ്ണ­നെ കൊ­ണ്ടു­വ­ന്നു് വ­രാ­ന്ത­യിൽ കി­ട­ത്തി­യി­രി­ക്കു­ക­യാ­ണു്”.

എന്റെ മ­റ്റൊ­രു ബ­ന്ധു­വും ജോ­ലി­സ്ഥ­ല­ത്തു­വ­ച്ചു് മ­രി­ച്ചു. ആ മൃ­ത­ദേ­ഹം ച­ങ്ങ­നാ­ശ്ശേ­രി­യിൽ കൊ­ണ്ടു­വ­ന്നു് സം­സ്ക­രി­ച്ചു. പട്ടട ആ­ളി­ക്ക­ത്തു­ക­യാ­ണു്. അ­പ്പോൾ അതു നോ­ക്കി മൂ­ക­നാ­യി­രു­ന്ന എ­ന്നോ­ടു് മ­രി­ച്ച­യാ­ളി­ന്റെ പ്രി­യ­പ്പെ­ട്ട സ്യാ­ലൻ ഇ­ന്ത്യ­യി­ലെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചു് നേ­ര­മ്പോ­ക്കു­കൾ പ­റ­ഞ്ഞു­തു­ട­ങ്ങി. എ­ന്നെ­ക്കാൾ പ്രാ­യ­മേ­റി­യ അ­ദ്ദേ­ഹ­ത്തോ­ടു് ഞാൻ പ­റ­ഞ്ഞു: “ഇ­തൊ­ക്കെ­പ്പ­റ­യാൻ ഇതല്ല സമയം”. അയാൾ പി­ന്നെ മി­ണ്ടി­യി­ല്ല.

images/GuydeMaupassant1888.jpg
മോ­പ­സാ­ങ്

മോ­പ­സാ­ങ്ങി ന്റെ The Old Man എന്ന കഥ വാ­യി­ക്കേ­ണ്ട­താ­ണു്. ഒരു വൃ­ദ്ധൻ മ­രി­ക്കാൻ കി­ട­ക്കു­ക­യാ­ണു്. പക്ഷേ, ചാ­കു­ന്ന­തേ­യി­ല്ല. മകൾ ആ­പ്പി­ളെ­ടു­ത്തു് എന്തോ ഭ­ക്ഷ­ണ­സാ­ധ­നം ഉ­ണ്ടാ­ക്കാൻ തു­ട­ങ്ങി. മ­രു­മ­കൻ റൊ­ട്ടി മു­റി­ച്ചെ­ടു­ത്തു് വെ­ണ്ണ­തേ­ച്ചു തി­ന്നു. വൃ­ദ്ധൻ ഇ­പ്പോൾ മ­രി­ക്കും, ഇ­പ്പോൾ മ­രി­ക്കും എ­ന്നാ­ണു് ഒ­രോ­രു­ത്ത­ന്റെ­യും വി­ചാ­രം. എ­ന്നാൽ ആ വി­ചാ­ര­ങ്ങ­ളെ­യൊ­ക്കെ നി­ഷ്ഫ­ല­ങ്ങ­ളാ­ക്കി­ക്കൊ­ണ്ടു് കി­ഴ­വ­ന്റെ നെ­ഞ്ച് ഉ­യ­രു­ക­യും താ­ഴു­ക­യും ചെ­യ്തു. ശ­വ­സം­സ്കാ­ര­ത്തി­നു ശേഷം ക­ഴി­ക്കേ­ണ്ട­വ അവർ നേ­ര­ത്തെ ഭ­ക്ഷി­ച്ചു. അവ തി­ന്നു­കൊ­ണ്ടി­രു­ന്ന­പ്പോ­ഴാ­ണു് കിഴവൻ അ­ന്ത്യ­ശ്ശ്വാ­സം വ­ലി­ച്ച­തു്. കേ­ക്ക് തി­ന്നാൻ ക­ഴി­യു­ന്ന­തി­നു­മുൻ­പിൽ കിഴവൻ ച­ത്ത­ല്ലോ എ­ന്നു­ക­ണ്ടു് ബ­ന്ധു­ക്കൾ­ക്കും മ­റ്റു­ള്ള­വർ­ക്കും നൈ­രാ­ശ്യം, വി­ഷാ­ദം.

images/Lagerkvist.jpg
പാർ ലാ­ഗർ­ക്വി­സ്റ്റ്

ലിയോ ടോൾ­സ്റ്റോ­യി യു­ടെ­യും എമിൽ സൊല യു­ടെ­യും നോ­വ­ലു­ക­ളിൽ മ­ര­ണ­ത്തിൽ ബ­ന്ധു­ക്കൾ­ക്കും സു­ഹൃ­ത്തു­ക്കൾ­ക്കു­മു­ള്ള നി­സ്സം­ഗ­ത­യും ക്രൂ­ര­ത­യും വർ­ണ്ണി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­വ­യൊ­ക്കെ ന­മ്മു­ടെ ക­ണ്ണു­തു­റ­പ്പി­ക്കേ­ണ്ട­താ­ണു്. “ഞാ­നി­ന്നു മ­രി­ച്ചാൽ എന്റെ ഭാ­ര്യ­യും മ­ക്ക­ളും ഹൃദയം ത­കർ­ന്നു ജീ­വി­ക്കും. ചി­ല­പ്പോൾ അ­വ­രും­കൂ­ടെ ച­ത്തേ­ക്കും” എ­ന്നൊ­ക്കെ­യാ­ണു് ന­മ്മ­ളിൽ ഓരോ വ്യ­ക്തി­യും വി­ചാ­രി­ക്കു­ന്ന­തു്. അതു് ശു­ദ്ധ­ഭോ­ഷ്കാ­ണു്. മ­രി­ച്ചാൽ രണ്ടു വി­ളി­വി­ളി­ക്കും. അ­ത്ര­മാ­ത്രം. പി­ന്നീ­ടു് സ്വ­ന്തം കാ­ര്യം നോ­ക്കും. മ­രി­ച്ച­വ­നോ? അയാൾ മ­രി­ക്കാൻ പോ­കു­ന്ന സ­ന്ദർ­ഭ­ത്തിൽ ഈ­ശ്വ­ര­നെ വി­ളി­ക്കും. അ­ദ്ദേ­ഹം മി­ണ്ടു­കി­ല്ല. നോബൽ സ­മ്മാ­നം നേടിയ പാർ ലാ­ഗർ­ക്വി­സ്റ്റി ന്റെ The Dwarf എ­ന്നൊ­രു നോ­വ­ലു­ണ്ടു്. ഈ ആശയം ഇ­തി­ലും ന­ന്നാ­യി അ­തി­ലാ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. She prays to the Crucified One for forgiveness. The crucified One does not answer. (ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തു­ന്ന­തു്. വാ­ക്യ­ങ്ങൾ ഇ­ങ്ങ­നെ­ത­ന്നെ­യാ­ണോ എന്നു നി­ശ്ച­യ­മി­ല്ലെ­നി­ക്കു്.)

മെ­നെ­ക്കെ­ടു­ത്തൽ

ടെ­ലി­വി­ഷൻ സെ­റ്റ്—പഴയ സി­നി­മ­കൾ കാ­ണി­ക്കാ­നു­ള്ള ഒരു ഉ­പ­ക­ര­ണം. അതു കാ­ണാ­നി­ട­വ­രു­ന്ന ഇ­ന്ന­ത്തെ വൃ­ദ്ധ­യാ­യ ച­ല­ച്ചി­ത്ര­താ­രം വി­ചാ­രി­ക്കും, ‘ഹാ അ­ന്നു് ഞാ­നി­ത്ര സു­ന്ദ­രി­യാ­യി­രു­ന്ന­ല്ലോ!’

കവി ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­നും ഞാനും കൂടി ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. ഫ­ലി­താ­ത്മ­ക­മാ­യി പ്ര­സം­ഗി­ക്കു­ന്ന­തി­നു് വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു് രാ­മ­ച­ന്ദ്ര­നു്. പ്ര­ഭാ­ഷ­ണ­വേ­ള­യിൽ അ­ദ്ദേ­ഹം വി­വ­രി­ച്ച ഒരു സംഭവം എന്റെ ഓർ­മ്മ­യി­ലെ­ത്തു­ന്നു. സി­റ്റി ബ­സ്സിൽ നല്ല തി­ര­ക്കു്. സ്ത്രീ­കൾ പോലും മു­ക­ളി­ലു­ള്ള ക­മ്പി­യിൽ­പ്പി­ടി­ച്ചു നി­ല്ക്കു­ക­യാ­ണു്. അവരിൽ ഒരു ചെ­റു­പ്പ­ക്കാ­രി തേ­ങ്ങു­ക­യും ക­ണ്ണീ­രൊ­ഴു­ക്കു­ക­യും മൂ­ക്കു തു­ട­യ്ക്കു­ക­യും ചെ­യ്യു­ന്നു. മറ്റു യാ­ത്ര­ക്കാർ കാ­ര്യ­മ­റി­യാ­തെ അ­മ്പ­ര­ന്നു. അ­പ്പോ­ഴാ­ണു് യു­വ­തി­യു­ടെ കൈയിൽ ചു­രു­ട്ടി വച്ച ഒരു വാ­രി­ക­യി­രി­ക്കു­ന്ന­തു് യാ­ത്ര­ക്കാർ ക­ണ്ട­തു്. പൈ­ങ്കി­ളി വാ­രി­ക­യി­ലെ പൈ­ങ്കി­ളി ക­ഥാ­നാ­യി­ക­യു­ടെ ദു­ര­ന്ത­മാ­ണു് ചെ­റു­പ്പ­ക്കാ­രി­യെ ക­ര­യി­ച്ച­തെ­ന്നു പ­റ­ഞ്ഞാൽ ഏ­ഴാ­ച്ചേ­രി രാ­മ­ച­ന്ദ്ര­ന്റെ പ്ര­ഭാ­ഷ­ണ­ത്തി­ലെ ധ്വ­ന്യാ­ത്മ­ക­ത­യെ ഞാ­ന­ടി­ച്ചു പൊ­ളി­ക്കു­ക­യാ­യി­രി­ക്കും. എ­ങ്കി­ലും ആ ക്രൂ­ര­കൃ­ത്യം ഞാൻ ചെ­യ്യു­ന്നു. സ­ദ­സ്സു് ഒ­ന്ന­ട­ങ്കം പൊ­ട്ടി­ച്ചി­രി­ച്ചു, കൈ­യ­ടി­ച്ചു. സ­ദ­സ്സിൽ മംഗളം വർ­ഗ്ഗീ­സു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­വും ചി­രി­ക്കു­മാ­യി­രു­ന്നു. ക­ര­ഘോ­ഷം മു­ഴ­ക്കു­മാ­യി­രു­ന്നു. നിർ­ദ്ദോ­ഷ­മാ­യ ഫലിതം ആ­രെ­യും ര­സി­പ്പി­ക്കു­മ­ല്ലോ.

ഹാ­സ്യം കൊ­ണ്ടു് ഏ­ഴാ­ച്ചേ­രി ഉ­ള­വാ­ക്കി­യ ഈ ‘ഇ­ഫ­ക്ട്’ ഗൗ­ര­വാ­വ­ഹ­മാ­യ പ്ര­തി­പാ­ദ­നം കൊ­ണ്ടു് ജ­നി­പ്പി­ക്കാൻ പോൾ തോ­പ്പും­പ­ടി­ക്കു സാ­ധി­ക്കു­ന്നി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “അ­നു­ബ­ന്ധം” എന്ന കഥ വാ­യി­ച്ചാ­ലും. പൈ­ങ്കി­ളി­ക്ക­ഥ­യി­ലെ നായിക ആ­റ്റിൽ­ച്ചാ­ടി മ­രി­ച്ച­പ്പോൾ ഒരു കു­ടും­ബ­മാ­കെ ദുഃ­ഖി­ച്ചു­പോ­ലും. വി­ര­സ­മാ­യ പ്ര­ബ­ന്ധ­ത്തെ­ക്കാൾ കെട്ട ഒരു വി­ല­ക്ഷ­ണ­ര­ച­ന­യാ­ണി­തു്. പോൾ തോ­പ്പും­പ­ടി­യും അ­ദ്ദേ­ഹ­ത്തെ­പ്പോ­ലു­ള്ള മ­റ്റു­ള്ള­വ­രും മ­നു­ഷ്യ­രെ ഇ­ങ്ങ­നെ മെ­ന­ക്കെ­ടു­ത്തു­ന്ന­തു് എ­ന്തി­നാ­ണു്?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സൗ­ന്ദ­ര്യം­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം?

ഉ­ത്ത­രം: ലഹളകൾ ഇ­ല്ലാ­താ­ക്കാം… പ­ട്ട­ണ­ത്തിൽ വി­ദ്യാർ­ത്ഥി­കൾ ബ­ഹ­ള­മു­ണ്ടാ­ക്കി പ്ര­ധാ­ന­പ്പെ­ട്ട സർ­ക്കാ­രോ­ഫീ­സി­നെ ല­ക്ഷ്യ­മാ­ക്കി ക­ല്ലെ­റി­ഞ്ഞ­പ്പോൾ അ­ന്ന­ത്തെ സു­ന്ദ­രി­യാ­യ സബ്ബ് ക­ല­ക്ടർ (ഐ. എ. എസ്) അവിടെ വ­ന്നു­നി­ന്നു. ക­ല്ലേ­റു നി­ന്നു. അവർ പി­ന്നീ­ടു് പോകാൻ ഭാ­വി­ച്ച­പ്പോൾ ഒരു ഐ. പി. എസ് ഓഫീസർ അ­വ­രോ­ടു പ­റ­ഞ്ഞു: “പോ­ക­രു­തു്. പോയാൽ ഇ­വി­ടു­ത്തെ മാ­ന്ത്രി­കാ­ന്ത­രീ­ക്ഷം തകരും. പി­ള്ളേർ വീ­ണ്ടും ക­ല്ലെ­റി­യാൻ തു­ട­ങ്ങും”. സബ്ബ് ക­ല­ക്ടർ അ­വി­ടെ­ത്ത­ന്നെ നി­ന്നു. എന്റെ ശി­ഷ്യ­ന­ല്ലെ­ങ്കി­ലും ശി­ഷ്യ­നെ­പ്പോ­ലു­ള്ള ആ ഐ. പി. എസ് ഓഫീസർ എ­ന്നോ­ടു പ­റ­ഞ്ഞ­താ­ണു് ഇ­ക്കാ­ര്യം.

ചോ­ദ്യം: H2 O?

ഉ­ത്ത­രം: തി­രു­വ­ന­ന്ത­പു­ര­ത്തെ പാ­ലു­ക­ച്ച­വ­ട­ക്കാർ പാ­ലിൽ­ച്ചേർ­ക്കു­ന്ന സാധനം. പാ­ലു­ക­ച്ച­വ­ട­ക്കാ­ര­ന്റെ, ക­ച്ച­വ­ട­ക്കാ­രി­യു­ടെ മാ­ന്യ­ത കൂ­ടു­ന്തോ­റും H2 O-​യുടെ അളവു് കൂടി വരും.

ചോ­ദ്യം: സാ­ന്മാർ­ഗ്ഗി­ക­ത്വ­വും ജീ­നി­യ­സ്സും ത­മ്മിൽ ബ­ന്ധ­മു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. ബർ­ട്രൻ­ഡ് റസ്സൽ ജീ­നി­യ­സ്സാ­യി­രു­ന്നു. പക്ഷേ, അ­ദ്ദേ­ഹം ച­തി­ച്ച സ്ത്രീ­കൾ നി­ര­വ­ധി.

ചോ­ദ്യം: മിലാൻ കുൻ­ഡേ­ര യുടെ എല്ലാ നോ­വ­ലു­ക­ളും നി­ങ്ങൾ വാ­യി­ച്ചി­ട്ടു­ണ്ടോ? അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ന്യാ­സ­ങ്ങ­ളോ? അവ എ­ങ്ങ­നെ?

ഉ­ത്ത­രം: ഇം­ഗ്ലീ­ഷിൽ തർ­ജ്ജ­മ ചെ­യ്തു വന്ന എല്ലാ നോ­വ­ലു­ക­ളും വാ­യി­ച്ചി­ട്ടു­ണ്ടു്. ഓ­രോ­ന്നും മ­നോ­ഹ­ര­മാ­ണു്. ഒ­ട്ടേ­റെ പ്ര­ബ­ന്ധ­ങ്ങ­ളും വാ­യി­ച്ചു. അവയിൽ ഏ­റ്റ­വും ഹൃ­ദ­യ­സ്പർ­ശ­കം Prague—A disappearing poem എ­ന്ന­താ­ണു്. അതിൽ നി­ന്നു് ഒരു വാ­ക്യം എ­ടു­ത്തെ­ഴു­താം: “What makes the books of Kafka and Hasek immortal is not their description of the totalitarian machine, but the two great Josephs (Joseph K and Joseph Schweik) who embody two basic human responses to this machine”.

നാ­നാ­വി­ഷ­യ­കം
  1. മൊ­ഹ്സിൻ നാ­ല­ക­ത്തി­ന്റെ “അമ്മ” എന്ന ചെ­റു­ക­ഥ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ. സ്നേ­ഹി­തൻ പ­റ­ഞ്ഞ­യ­ച്ച­ത­നു­സ­രി­ച്ചു് സ­ഹ­പ്ര­വർ­ത്ത­കൻ സ്നേ­ഹി­ത­ന്റെ അ­മ്മ­യെ കാ­ണാ­നെ­ത്തു­ന്നു. മകൻ പെ­ണ്ണി­നെ­യും­കൊ­ണ്ടു് അ­ങ്ങു­മി­ങ്ങും ന­ട­ന്നു് ദു­ഷ്പേ­രു­ണ്ടാ­ക്കാ­തെ അവളെ വി­വാ­ഹം­ക­ഴി­ച്ചു വീ­ട്ടിൽ കൊ­ണ്ടു­വ­രാൻ ബു­ദ്ധി­ശാ­ലി­നി­യാ­യ അമ്മ സ­ഹ­പ്ര­വർ­ത്ത­ക­നോ­ടു നിർ­ദ്ദേ­ശി­ച്ചു.—ഭാ­വ­ശി­ല്പ­ത്തി­ലും രൂ­പ­ശി­ല്പ­ത്തി­ലും സേതു വി­ന്റെ ‘ദൂതു് ’ എന്ന ക­ഥ­യു­ടെ അ­നു­ക­ര­ണ­മാ­ണു് ഇതു്. ‘ദൂതു്’ ക­ല­യാ­ണു്. മൊ­ഹ്സി­ന്റെ കഥ ക­ലാ­ഭാ­സ­വും.
  2. ദീപിക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ മു­ഖ­ചി­ത്രം. വലിയ ക­ണ്ണു­ക­ളു­ള്ള ഒരു പെൺ­കു­ട്ടി.—വി­ടർ­ന്ന നീണ്ട ക­ണ്ണു­കൾ സു­ന്ദ­ര­ങ്ങ­ളാ­ണു്. പക്ഷേ, ഇ­ത്ര­ത്തോ­ളം വലിയ ന­യ­ന­ങ്ങൾ മ­നോ­ഹ­ര­ങ്ങ­ള­ല്ല.
  3. ലി­യാ­ഖ­ത്തു് പ­ന­ച്ച­മൂ­ടു് ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ “വെ­ള്ളാ­ര­ങ്ക­ല്ലു­കൾ” എന്ന കഥ. ന­ദി­ക്ക­ര­യി­ലി­രു­ന്നു് വെ­ള്ളാ­ര­ങ്ക­ല്ലു­കൾ വാ­രി­നോ­ക്കി ര­സി­ക്കു­ന്ന പെൺ­കു­ട്ടി­ക്കു് സ­പ്പോ­ട്ട­ക്കാ­യ് പ­റി­ച്ചു­കൊ­ണ്ടു് യു­വാ­വു് എ­ത്തി­യ­പ്പോൾ അവൾ അ­പ്ര­ത്യ­ക്ഷ­യാ­യി­രി­ക്കു­ന്നു.—മ­നു­ഷ്യ­നെ ബോ­റ­ടി­പ്പി­ക്കു­ന്ന എ­ഴു­ത്തു­കാ­രിൽ ഒ­രാൾ­കൂ­ടി. ലി­യാ­ഖ­ത്തു് എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പേരു്.
  4. ശ്രീ­കൃ­ഷ്ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി ‘സ­രോ­വ­രം’ മാ­സി­ക­യി­ലെ­ഴു­തി­യ ‘തി­രി­ഞ്ഞു­ന­ട­ക്കു­ന്ന കാലം’. പെൻ­ഷൻ­പ­റ്റി­യ ഉ­ദ്യോ­ഗ­സ്ഥൻ ഭൂ­ത­കാ­ല­ത്തേ­ക്കു നോ­ക്കു­ന്നു. ജീ­വി­ക്കാൻ­വേ­ണ്ടി വ്യ­ഭി­ച­രി­ച്ച സ­ഹോ­ദ­രി, ആ­ത്മ­ഹ­ത്യ­ചെ­യ്ത അമ്മ ഇ­വ­രെ­യെ­ല്ലാം മ­ന­സ്സി­ന്റെ ദർ­പ്പ­ണ­ത്തിൽ കാ­ണു­ന്നു. മു­പ്പ­ത്തി­മൂ­ന്നു­കൊ­ല്ലം സേ­വ­ന­മ­നു­ഷ്ഠി­ച്ചി­ട്ടും അ­യാ­ളൊ­ന്നും നേ­ടി­യി­ല്ല—നമ്മൾ ക­റ­പ്ഷ­നെ­ക്കു­റി­ച്ചു് എ­പ്പോ­ഴും സം­സാ­രി­ക്കു­ന്നു. കൃ­ഷ്ണൻ­കു­ട്ടി­യു­ടെ ഇക്കഥ സാ­ഹി­ത്യ­ത്തി­ലെ ക­റ­പ്ഷ­നാ­ണു്.
  5. തി­രു­മൂ­ല­പു­രം നാ­രാ­യ­ണൻ എ­ക്സ്പ്ര­സ്സ് വാ­രി­ക­യി­ലെ­ഴു­തി­യ ‘ച­തു­രം­ഗം’ എന്ന പദ്യം. പഴയ കാ­മു­കി ഭർ­ത്താ­വി­നോ­ടൊ­പ്പ­മി­രി­ക്കു­ന്ന ചി­ത്രം വാ­രി­ക­യിൽ­ക്ക­ണ്ട കാ­മു­ക­ന്റെ വി­ചാ­ര­ങ്ങ­ളാ­ണു് ഇതിൽ.

    എ­ത്ര­യും പ്രി­യ­മോ­ലും മൽ­സ്വ­യം വരവധു

    എ­ത്ര­യു­മീ­ടാർ­ന്നൊ­ര­ച്ചി­ത്ര­വ­രി­ക­ത്താ­ളിൽ

    ക­ണ്മ­ണി! ഞാനാം നി­ന്റെ കാ­മു­കൻ ദർ­ശി­ച്ചു…

    എന്നു തു­ട­ക്കം. പ­ണ്ടു് എന്റെ സ്നേ­ഹി­ത­നാ­യ ഒരു കവി ഒരു സു­ന്ദ­രി­പ്പെ­ണ്ണി­നെ സ്നേ­ഹി­ച്ചു. അവളെ ഒരു ഡി. എസ്. പി­യാ­ണു് വി­വാ­ഹം ക­ഴി­ച്ച­തു്. കവി റോഡിൽ നി­ല്ക്കു­മ്പോൾ അവൾ കാറിൽ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു പോ­കു­ന്നു. ക­വി­ക്കു നോ­ക്കാ­നൊ­ക്കു­മോ? ത­ടി­ക്കു കേ­ടു­പ­റ്റി­ല്ലേ? ഡി. എസ്. പി­യ­ല്ലേ അ­വ­ളു­ടെ പാ­പ്പാൻ! അ­ദ്ദേ­ഹം വി­കാ­ര­വി­രേ­ച­ന­ത്തി­നു­വേ­ണ്ടി ലോ­ഡ്ജിൽ വ­ന്നൊ­രു കാ­വ്യ­മെ­ഴു­തി. കാ­വ്യ­ത്തി­ന്റെ പേ­രു­പ­റ­ഞ്ഞാൽ കവി ആ­രാ­ണെ­ന്നു വ്യ­ക്ത­മാ­യി­പ്പോ­കും. അ­തു­കൊ­ണ്ടു് ഞാൻ മി­ണ്ടു­ന്നി­ല്ല. അ­ദ്ദേ­ഹം ജ­ന്മ­നാ ക­വി­യാ­യ­തു­കൊ­ണ്ടു് കാ­വ്യം ഒ­ന്നാ­ന്ത­ര­മാ­യി. തി­രു­മൂ­ല­പു­രം നാ­രാ­യ­ണൻ ക­വി­യ­ല്ലാ­ത്ത­തു­കൊ­ണ്ടു് പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ ഒരു വ­രി­യിൽ വ­രു­ത്തി കുറെ പ്ലാ­റ്റി­റ്റ്യൂ­ഡു­കൾ പ­റ­യു­ന്നു.

  6. ക­ലാ­കൗ­മു­ദി­യിൽ അ­ഷ്ട­മൂർ­ത്തി എ­ഴു­തി­യ ‘ദേ­ശാ­ട­ക­ന്റെ വഴി’ എന്ന കഥ.—എ­നി­ക്കി­തു് എ­ന്തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല. ലോ­ക­മാ­കെ ജീർ­ണ്ണി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ആ­രോ­ടും പരാതി പ­റ­യേ­ണ്ട­തി­ല്ല. കഥ മ­ന­സ്സി­ലാ­കാ­ത്ത­തു­കൊ­ണ്ടു് അ­ഷ്ട­മൂർ­ത്തി­യോ­ടു് എ­നി­ക്കു പ­രി­ഭ­വ­മി­ല്ല. എന്റെ ബു­ദ്ധി­യെ മാ­ത്രം ഞാൻ പ­ഴി­ക്കു­ന്നു.
  7. ആർ. കെ. നാ­രാ­യൺ Frontline മാ­ഗ­സി­നിൽ എ­ഴു­തി­യ ‘At the portal’ എന്ന ചെ­റു­ക­ഥ. മ­തി­ലിൽ­ക്കൂ­ടി വെ­ള്ള­മൊ­ഴി­ക്കാൻ ഉ­ണ്ടാ­ക്കി­യ ദ്വാ­ര­ത്തി­ലൂ­ടെ അ­ണ്ണാൻ ചാ­ടി­ക്ക­യ­റി മ­റു­പു­റ­ത്തേ­ക്കു പോ­കു­ന്നു. എ­ന്നാൽ അ­തി­ന്റെ കു­ഞ്ഞി­നു് ചാ­ടി­ക്ക­യ­റാൻ വയ്യ. തള്ള അ­ഭ്യ­സി­പ്പി­ച്ചി­ട്ടും കു­ഞ്ഞു് പ­ഠി­ക്കു­ന്നി­ല്ല. സ­ന്ധ്യ­യാ­യി. അ­വ­ളു­ടെ ശ­ത്രു­ക്കൾ ഭൂ­മി­യി­ലി­റ­ങ്ങി. പ്രാ­ണ­ര­ക്ഷാർ­ത്ഥം കു­ഞ്ഞു് ഒരു മ­ര­ത്തിൽ­ക്ക­യ­റു­ന്നു. ഇ­ക്കാ­ഴ്ച ക­ണ്ടു­നി­ന്ന­യാ­ളി­നു് ഒരു നിർ­ദ്ദേ­ശം. മ­തി­ലി­ലെ ദ്വാ­രം കു­റെ­ക്കൂ­ടി താ­ഴ്ത്തി­യു­ണ്ടാ­ക്കാൻ അ­ധി­കാ­രി­ക­ളോ­ടു് അ­പേ­ക്ഷി­ക്ക­ണം. അ­ണ്ണാ­ന്റെ ക­ഥ­യാ­ണു് നാ­രാ­യൺ പ­റ­ഞ്ഞ­തെ­ങ്കി­ലും അതു് മ­നു­ഷ്യ­ന്റെ ക­ഥ­ത­ന്നെ­യാ­ണു്. അ­ഗാ­ധ­ത­യാർ­ന്ന മ­നു­ഷ്യ­ത്വം ഇ­തി­ന്റെ ഹൃ­ദ­യ­സ്പർ­ശ­ക­ത്വം വർ­ദ്ധി­പ്പി­ക്കു­ന്നു. ആർ. കെ. നാ­രാ­യൺ­ന്റെ ജേ­ണ­ലി­സം ഇ­തി­ലി­ല്ല.
  8. ഈ­സാ­ക്ക് ബാബൽ (Issac Babel) റ­ഷ്യ­യി­ലെ മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­ര­നാ­ണു്. 1940-ൽ അ­ദ്ദേ­ഹം സ്റ്റാ­ലി­ന്റെ ആ­ജ്ഞ­യാൽ വ­ധി­ക്ക­പ്പെ­ട്ടു­വെ­ന്നാ­ണു് പലരും പറയുക. ബാ­ബ­ലി­ന്റെ ഒരു കഥ—Salt—നവംബർ ലക്കം ‘സോ­വി­യ­റ്റ് ലി­റ്റ­റേ­ച­റി’ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പ­ട്ടാ­ള­ക്കാർ പോ­കു­ന്ന തീ­വ­ണ്ടി­യിൽ കയറാൻ കു­ഞ്ഞു­മാ­യി ഒരു സ്ത്രീ വ­രു­ന്നു. ഒ­ര­മ്മ­യ­ല്ലേ എന്നു വി­ചാ­രി­ച്ചു് അവർ അവളെ ട്രെ­യി­നിൽ ക­യ­റ്റി. സ­ഹോ­ദ­രി­യെ മാ­നി­ക്കു­ന്ന­തു­പോ­ലെ മാ­നി­ക്കു­ക­യും ചെ­യ്തു. പക്ഷേ, അവൾ ക­ള്ളി­യാ­യി­രു­ന്നു. മ­റു­നാ­ട്ടി­ലേ­ക്കു് ക­ട­ത്താൻ പാ­ടി­ല്ലാ­ത്ത ഉ­പ്പു് കു­ഞ്ഞി­ന്റെ ശ­രീ­ര­ത്തിൽ­വ­ച്ചു് തു­ണി­കൾ­കൊ­ണ്ടു് അതിനെ പൊ­തി­ഞ്ഞാ­ണു് അവൾ അതു കോ­ണ്ടു­പോ­കാൻ ശ്ര­മി­ച്ച­തു്. റ­ഷ്യ­യെ ദ്രോ­ഹി­ക്കു­ന്ന­വ­ളാ­യി പ­ട്ടാ­ള­ക്കാർ അവളെ കണ്ടു. അ­വ­രി­ലൊ­രാൾ അവളെ വെ­ടി­വ­ച്ചു­കൊ­ല്ലു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. നാ­ട­കീ­യ­ത­യു­ള്ള കഥ. ഒ­ന്നാ­ന്ത­രം ശി­ല്പം. എ­ങ്കി­ലും പ്ര­ചാ­ര­ണം കർ­ക്ക­ശ ശ­ബ്ദ­മു­ണ്ടാ­ക്കു­ന്നു.

നവീന നി­രൂ­പ­കൻ ന­വീ­ന­കൃ­തി­യെ വാ­ഴ്ത്താൻ തു­ട­ങ്ങു­മ്പോൾ അ­തി­ന്റെ വൈ­ര­സ്യം­പോ­ലും അ­വർ­ക്കു ര­സ­ക­ര­മാ­യി മാ­റു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1988-01-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.