SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-08-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കാ­ക്ക­യു­ടെ വി­ചാ­രം അതൊരു അ­ര­യ­ന്ന­മാ­ണെ­ന്നാ­ണു്. തൊ­ട്ടാ­വാ­ടി­പ്പൂ ക­രു­തു­ന്നു അതൊരു താ­മ­ര­പ്പൂ­വാ­ണെ­ന്നു്. പ­ദ്യ­മെ­ഴു­തു­ന്ന­വൻ താ­നൊ­രു ക­വി­യാ­ണെ­ന്നു വി­ചാ­രി­ക്കു­ന്നു.

ആ­ലിം­ഗ­ന­വി­ദ­ഗ്ദ്ധ­നാ­യ ഒരു വ­ല്യ­മ്മാ­വ­നെ­ക്കു­റി­ച്ചു് ഞാൻ ഈ പം­ക്തി­യിൽ കൂ­ട­ക്കൂ­ടെ എ­ഴു­താ­റു­ണ്ട­ല്ലോ. പെ­ണ്ണി­നെ­ക്ക­ണ്ടാ­ലു­ട­നെ അ­മ്മാ­വ­നു് പ­രി­രം­ഭ­ണം ന­ട­ത്തി­യേ തീരു. ആ അ­നു­ഷ്ഠാ­ന­ത്തി­നു പ്രാ­യ­ഭേ­ദ­മോ ബ­ന്ധു­ഭേ­ദ­മോ അ­ദ്ദേ­ഹം നോ­ക്കി­യി­രു­ന്നി­ല്ല. ഒ­ര­ക­ന്ന ബന്ധു പെ­ണ്ണു് അ­ഞ്ചു­നാ­ഴി­ക അ­ക­ലെ­യു­ള്ള വീ­ട്ടിൽ വ­ന്നു­വെ­ന്നു വ­ല്യ­മ്മാ­വൻ അ­റി­ഞ്ഞെ­ന്നു കരുതു. വെ­യി­ലാ­യാ­ലും മ­ഴ­യാ­യാ­ലും അ­ദ്ദേ­ഹം വ­ടി­യു­മെ­ടു­ത്തു സ്വ­ന്തം വീ­ട്ടിൽ­നി­ന്നു പു­റ­ത്തി­റ­ങ്ങും. ഒറ്റ ന­ട­ത്ത­മാ­ണു് പെ­ണ്ണി­രി­ക്കു­ന്ന വീ­ട്ടി­ലേ­ക്കു്. ന­ട­ന്നു­പോ­കു­മ്പോൾ ഭൂ­ക­മ്പ­മു­ണ്ടാ­യെ­ന്നി­രി­ക്ക­ട്ടെ. അ­ദ്ദേ­ഹം അതു വ­ക­വ­യ്ക്കു­ക­യേ­യി­ല്ല. അ­വി­ടെ­ച്ചെ­ന്നു ‘ഗൗ­രി­ക്കു­ട്ടീ നീ എ­പ്പോൾ വന്നു?’ എന്നു ചോ­ദി­ച്ചു് ആ­ലിം­ഗ­നം ന­ട­ത്തി­യി­ട്ടു മ­ന­സ്സി­ല്ലാ­മ­ന­സ്സോ­ടെ തി­രി­ച്ചു­പോ­രും. അ­ദ്ദേ­ഹം ഒ­ടു­വി­ല­ങ്ങു മ­രി­ച്ചു. മ­രി­ച്ച­പ്പോൾ ചില ചെ­റു­പ്പ­ക്കാർ­ക്കു­ണ്ടാ­യ സം­ശ­യ­വും അതു പ­രി­ഹ­രി­ച്ച­വി­ധ­വും ഞാൻ സ്പ­ഷ്ട­മാ­ക്കി­യി­രു­ന്നു. ‘അ­മ്മാ­വൻ മ­രി­ച്ചോ­ടേ?’ എ­ന്നു് ഒരാൾ ചോ­ദി­ച്ച­പ്പോൾ ‘മ­രി­ച്ച­തു­ത­ന്നെ ഇ­ല്ലെ­ങ്കിൽ ചു­റ്റും ഇ­രി­ക്കു­ന്ന ഈ പെൺ­പി­ള്ളേ­രെ കെ­ട്ടി­പ്പി­ടി­ക്കാൻ അയാൾ ചാ­ടി­യെ­ഴു­ന്നേ­ല്ക്കു­മാ­യി­രു­ന്ന­ല്ലോ’ എ­ന്നാ­ണു് വേ­റൊ­രാൾ ഉ­ത്ത­രം നൽ­കി­യ­തു്. വ­ല്യ­മ്മാ­വ­ന്റെ മ­ര­ണ­ത്തി­നു­ത­ന്നെ സ­വി­ശേ­ഷ­ത­യു­ണ്ടാ­യി­രു­ന്നു. പ­ത്തു­കൊ­ല്ല­ത്തോ­ളം ബ­ന്ധു­ക്ക­ളെ­യും മി­ത്ര­ങ്ങ­ളെ­യും വി­ര­ട്ടി­യ­തി­നു­ശേ­ഷ­മാ­ണു് അ­ദ്ദേ­ഹം ഇ­വി­ടം­വി­ട്ടു പോ­യ­തു്. വ­ല്യ­മ്മാ­വ­ന്റെ ആൺ­മ­ക്കൾ ബോം­ബെ­യി­ലും കൽ­ക്ക­ത്ത­യി­ലും മ­റ്റു­മാ­യി­രു­ന്നു. ചി­ങ്ങ­മാ­സം അ­ടു­ക്കാ­റാ­വു­മ്പോൾ വീ­ട്ടി­ലു­ള്ള മകൾ ചേ­ട്ട­ന്മാർ­ക്കു് ക­ത്ത­യ­യ്ക്കും. “പ്രി­യ­പ്പെ­ട്ട ചേ­ട്ടാ, അ­ച്ഛ­നു നല്ല സു­ഖ­മി­ല്ല. ഈ ഓണം ക­ഴി­ഞ്ഞാൽ അച്ഛൻ മ­രി­ച്ചു­പോ­കു­മെ­ന്നാ­ണു് അ­ച്ഛൻ­ത­ന്നെ പ­റ­യു­ന്ന­തു്. അ­തു­കൊ­ണ്ടു് ചേ­ട്ടൻ ഉ­ത്രാ­ട­ത്തി­നു­മുൻ­പു് ഇവിടെ എ­ത്ത­ണം. അ­ച്ഛ­ന്റെ അ­വ­സാ­ന­ത്തെ ആ­ഗ്ര­ഹ­മ­ല്ലേ?” ചേ­ട്ട­ന്മാർ ഇ­ല്ലാ­ത്ത പണം ക­ടം­വാ­ങ്ങി കോ­ടി­വ­സ്ത്ര­ങ്ങ­ളും മേ­ടി­ച്ചു വീ­ട്ടി­ലെ­ത്തും. അവർ മാ­ത്ര­മോ? അ­വ­രു­ടെ സ­ഹ­ധർ­മ്മി­ണി­ക­ളും പി­ള്ളേ­രും എ­ത്തും. തി­രു­വോ­ണ­ത്തി­നു് ഒ­രു­മി­ച്ചി­രു­ന്നു് ഊ­ണു­ക­ഴി­ക്കും. പി­ന്നീ­ടു് മക്കൾ നൂ­റു­രൂ­പ, നൂ­റ്റ­മ്പ­തു രൂപ എന്ന ക­ണ­ക്കി­നു് കി­ഴ­വ­നു കാ­ണി­ക്ക­യി­ടും. മക്കൾ പോകാൻ ഇ­റ­ങ്ങി­നി­ല്ക്കു­മ്പോൾ വ­ല്യ­മ്മാ­വൻ പറയും: “അ­ടു­ത്ത ഓ­ണ­ത്തി­നു ഞാൻ കാ­ണു­ക­യി­ല്ല മ­ക്ക­ളേ”. ആൺ­മ­ക്കൾ­ക്കു ലേശം ആർ­ദ്ര­ത. അ­വ­രു­ടെ ഭാ­ര്യ­മാർ­ക്കു തി­ക­ഞ്ഞ പു­ച്ഛം. അ­ടു­ത്ത തി­രു­വോ­ണ­ത്തി­നും ഇ­തു­ത­ന്നെ സ്ഥി­തി. ഒ­രോ­ണ­സ്സ­ദ്യ­യ്ക്കു് എ­ന്നെ­യും ക്ഷ­ണി­ച്ചി­രു­ന്നു വ­ല്യ­മ്മാ­വൻ. അ­ദ്ദേ­ഹം ക്ഷ­ണ­ക്ക­ത്തു­കൾ അ­യ­ച്ചെ­ങ്കി­ലും ശ­യ്യാ­വ­ലം­ബി­യാ­ണെ­ന്നും സദ്യ ന­ട­ത്തു­ന്നി­ട­ത്തു് വ­ന്നി­രി­ക്കു­ക­യേ­യു­ള്ളു­വെ­ന്നും അ­റി­യി­ച്ചി­രു­ന്നു. അ­വ­സാ­ന­ത്തെ ഊ­ണ­ല്ലേ എന്നു വി­ചാ­രി­ച്ചു് ഞാൻ പോ­യ­പ്പോൾ അ­ദ്ദേ­ഹം ആ­ഴം­കൂ­ടി­യ കി­ണ­റ്റിൽ­നി­ന്നു് വെ­ള്ളം കോ­രു­ന്ന­താ­ണു ക­ണ്ട­തു്. എന്നെ ക­ണ്ട­യു­ട­നെ “ആങ്ഹാ നീ വന്നോ? ഞാൻ പ്ര­മേ­ഹ­രോ­ഗി­യ­ല്ലേ? അ­തു­കൊ­ണ്ടു വെ­ള്ളം­കോ­രി സ്വ­ല്പം ‘എ­ക്സർ­സൈ­സ്’ ന­ട­ത്തു­ക­യാ­ണു്” എന്നു പ­റ­ഞ്ഞു. ഇ­മ്മ­ട്ടിൽ കുറെ വർ­ഷ­ങ്ങ­ളാ­യ­പ്പോൾ അ­നി­യ­ത്തി ക­ത്ത­യ­ച്ചാ­ലും ചേ­ട്ട­ന്മാർ വ­രു­കി­ല്ല എ­ന്നാ­യി. വൃ­ദ്ധൻ മ­രി­ക്കു­ന്ന­തി­നു തൊ­ട്ടു­മുൻ­പു­ള്ള തി­രു­വോ­ണ­ത്തി­നു് ആൺ­മ­ക്കൾ ആരും വ­ന്ന­തേ­യി­ല്ല. മ­രി­ച്ചി­ട്ടും ചിലർ എ­ത്തി­യി­ല്ല. ‘ക്യാ­ഷ്യൽ ലീവി’ല്ലെ­ന്നു് ഒ­രു­ത്ത­ന്റെ കമ്പി. ‘പി­ള്ളേർ­ക്കു പ­രീ­ക്ഷ’യാ­ണെ­ന്നു മ­റ്റൊ­രു­ത്ത­ന്റെ കമ്പി. വ­ള­രെ­മാ­സം ബോ­ധ­മി­ല്ലാ­തെ കി­ട­ന്ന വ­ല്യ­മ്മാ­വൻ അ­തൊ­ന്നും ക­ണ്ടി­ല്ല. അ­ങ്ങ­നെ കി­ട­ന്ന­കാ­ല­ത്തു് ചില ബ­ന്ധു­ക്കൾ പ­റ­യാ­റു­ണ്ടാ­യി­രു­ന്നു. ‘ചാ­കു­ക­യു­മി­ല്ല, ക­ട്ടി­ലൊ­ഴി­യു­ക­യു­മി­ല്ല’. (മകളും ഇ­ങ്ങ­നെ ര­ഹ­സ്യ­മാ­യി അ­വ­ളു­ടെ ഭർ­ത്താ­വി­നോ­ടു പ­റ­ഞ്ഞി­രി­ക്കു­മെ­ന്ന­തു ക­ട്ടാ­യം.)

എന്റെ വ­ല്യ­മ്മാ­വ­ന്റെ സ്ഥി­തി­യാ­ണു് കേ­ര­ള­ത്തി­ലെ ചില സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു്. സാ­ഹി­ത്യ­മെ­ന്ന സു­ന്ദ­രി­പ്പെ­ണ്ണി­നെ ക­ണ്ടാ­ലു­ട­നെ ചാ­ടി­വീ­ണു കെ­ട്ടി­പ്പി­ടി­ക്കു­ന്നു. കി­ഴ­വ­ന­ല്ലേ അ­പ്പൂ­പ്പൻ പേ­ര­ക്കു­ട്ടി­യെ സ്നേ­ഹം­കൊ­ണ്ടു് ആ­ശ്ലേ­ഷി­ക്കു­ക­യാ­ണെ­ന്നു കാ­ണു­ന്ന­വർ വി­ചാ­രി­ച്ചു­കൊ­ള്ളു­മ­ല്ലോ എ­ന്നൊ­ക്കെ സ­ങ്ക­ല്പി­ച്ചു് പെ­ണ്ണു ര­ണ്ടു­മി­നി­റ്റ് വെ­റു­തെ നി­ന്നു­കൊ­ടു­ക്കും. കാമം തി­ള­ച്ചു­മ­റി­യു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്കി­യാൽ അവൾ കു­ത­റി­മാ­റും. വൃ­ദ്ധൻ പ­ല്ലി­ല്ലാ­ത്ത മോ­ണ­കാ­ണി­ച്ചു കാ­മോ­ത്സു­ക­ത­യോ­ടെ ചി­രി­ക്കും. വർ­ഷം­തോ­റും സാ­ഹി­ത്യ ര­ച­ന­യെ­ന്ന പേരിൽ സ­ദ്യ­യൊ­രു­ക്കു­ന്നു. കുറെ മക്കൾ അതിൽ പ­ങ്കു­കൊ­ള്ളു­ന്നു. അവർ പ­രി­പൂർ­ണ്ണ­മാ­യി ഒ­ഴി­ഞ്ഞു­മാ­റു­ന്ന­തി­നു­മുൻ­പു് ഓ­ണാ­ഘോ­ഷം നി­റു­ത്തി­യാൽ ന­ന്നു്.

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രി
images/Yourcenar1983.jpg
മാർ­ഗ­റീ­ത് യൂർ­സെ­നാർ

മാർ­ഗ­റീ­ത് യൂർ­സെ­നാ­റു ടെ (Marguerite Yourcenar) ഒരു നോ­വ­ലിൽ നൽ­കി­യി­രി­ക്കു­ന്ന ജീ­വ­ച­രി­ത്ര­ക്കു­റി­പ്പി­നെ അ­വ­ലം­ബി­ച്ചു് ഞാ­നെ­ഴു­തു­ക­യാ­ണു്. അ­വ­രു­ടെ ശ­രി­യാ­യ പേരു് Marguerite de Gayencour എ­ന്നു്. Gayencour എന്ന പേ­രി­ലെ അ­ക്ഷ­ര­ങ്ങ­ളെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും മാ­റ്റി­യാ­ണു് Yourcenar എന്ന പേരു് ഉ­ണ്ടാ­ക്കി­യ­തു്. യൂർ­സെ­നാർ 1903-ൽ ജ­നി­ച്ചു. അമ്മ ബെൽ­ജി­യൻ, അച്ഛൻ ഫ്ര­ഞ്ചും. യൂർ­സെ­നാ­റി­നെ പ്ര­സ­വി­ച്ചു് അ­ധി­ക­ദി­വ­സം ക­ഴി­യു­ന്ന­തി­നു­മുൻ­പു് അമ്മ മ­രി­ച്ചു. പി­ന്നീ­ടു് അ­ച്ഛ­നാ­ണു് കു­ട്ടി­യെ വ­ളർ­ത്തി­ക്കൊ­ണ്ടു­വ­ന്ന­തു്. എ­ട്ടു­വ­യ­സ്സാ­യ­പ്പോൾ­ത്ത­ന്നെ ആ പെൺ­കു­ട്ടി ഫ്ര­ഞ്ച് നാ­ട­ക­കർ­ത്താ­വു് റേ­സീ­നി­ന്റെ­യും അ­ഥീ­നി­യൻ കവി അ­രി­സ്റ്റോ­ഫ­നീ­സി ന്റെ­യും കൃ­തി­കൾ വാ­യി­ക്കാൻ തു­ട­ങ്ങി. പ­ത്താ­മ­ത്തെ വ­യ­സ്സിൽ ലാ­റ്റി­നും പ­ന്ത്ര­ണ്ടാ­മ­ത്തെ വ­യ­സ്സിൽ ഗ്രീ­ക്കും അ­ച്ഛ­നിൽ­നി­ന്നു പ­ഠി­ച്ചു. യൂർ­സെ­നാ­റി­നു് പ­തി­നെ­ട്ടു വ­യ­സ്സാ­യ­പ്പോ­ഴാ­ണു് അവൾ ആ­ദ്യ­ത്തെ കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് (Memoirs of Hadrian എന്ന നോ­വ­ലി­ന്റെ ആ­ദ്യ­ത്തെ പു­റ­ത്തു­കാ­ണു­ന്ന കു­റി­പ്പിൽ­നി­ന്നു്).

images/Hadrian.jpg
ഹേ­ദ്രീ­യൻ

Raymond Mortimer ‘അ­ദ്ഭു­ത­ക­ര­മാ­യ കൃതി’ എന്നു വാ­ഴ്ത്തി­യ Memoirs of Hadrian എന്ന നോവൽ റോ­മാ­ച്ച­ക്ര­വർ­ത്തി­യാ­യി­രു­ന്ന ഹേ­ദ്രീ­യൻ താൻ ദ­ത്തെ­ടു­ത്ത കൊ­ച്ചു­മ­കൻ മാർ­ക­സ് ഒ­റി­യ­ലി­സി നു് എ­ഴു­തു­ന്ന ക­ത്തി­ന്റെ രീ­തി­യി­ലു­ള്ള­താ­ണു്. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വം, അ­വ­ന്റെ അ­ധി­കാ­രാ­സ­ക്തി ഇവയെ അ­ന്യാ­ദൃ­ശ­മാ­യ ഭാ­വ­നാ­ശ­ക്തി­യോ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന ഈ നോവൽ നി­രു­പ­മ­മാ­യ ക­ലാ­ശി­ല്പ­മ­ത്രേ. ഹേ­ദ്രീ­യൻ ഒ­രി­ട­ത്തു പ­റ­യു­ന്നു: Like everyone else I have at my disposal only three means of evaluating human existence: the study of self which is the most difficult and most dangerous method, but also the most fruitful; the observation of our fellowmen, who usually arrange to hide their secrets from us, or to make us believe that they have secrets where none exist; and books, with the particular errors of perspective to which they inevitably give rise… But books lie, even those that are most sincere. ‘പു­സ്ത­ക­ങ്ങൾ കള്ളം പ­റ­യു­ന്നു; ഏ­റ്റ­വും ആർ­ജ്ജ­വ­മു­ള്ള­വ­പോ­ലും’ എ­ന്നാ­ണു് ഹേ­ദ്രീ­യ­ന്റെ അ­ഭി­പ്രാ­യം. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ “ഓർ­മ്മ­ക്കു­റി­പ്പു­കൾ” സ­ത്യാ­ത്മ­ക­ത പു­ലർ­ത്തു­ന്ന ക­ലാ­സൃ­ഷ്ടി­യാ­ണു്. Overwhelming, marvellous എ­ന്നൊ­ക്കെ വാ­ഴ്ത്ത­പ്പെ­ട്ട The Abyss എന്ന നോ­വ­ലും മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ ആ­ഴ­ത്തിൽ ദർ­ശി­ക്കു­ന്നു. ത­ത്ത്വ­ചി­ന്ത­ക­നാ­യ സീനോ യുടെ അ­നു­ധ്യാ­ന­ങ്ങ­ളി­ലൂ­ടെ ഈ ദർശനം സ്പ­ഷ്ട­മാ­യി വ­രു­മ്പോൾ നമ്മൾ അ­ദ്ഭു­ത­പ്പെ­ടും. യൂർ­സെ­നാ­റു­ടെ മൂ­ന്നു പു­സ്ത­ക­ങ്ങൾ­കൂ­ടി ഞാൻ വാ­യി­ച്ചി­ട്ടു­ണ്ട്—Oriental tales, Coup De Grace, Fires. മൂ­ന്നും മ­നോ­ഹ­ര­ങ്ങൾ­ത­ന്നെ. അ­നു­ഗൃ­ഹീ­ത­യാ­യ ഈ എ­ഴു­ത്തു­കാ­രി­യെ­ക്കു­റി­ച്ചു് ഈനാശു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ലേഖനം പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു്. വേ­ണ്ടി­ട­ത്തോ­ളം ഗ­ഹ­ന­മാ­യി­ട്ടി­ല്ല ലേ­ഖ­ന­മെ­ന്നു ചി­ലർ­ക്കു കു­റ്റം പറയാം. പക്ഷേ, ആ കു­റ്റ­പ്പെ­ടു­ത്ത­ലിൽ അർ­ത്ഥ­മി­ല്ല. മ­ല­യാ­ളം മാ­ത്രം അ­റി­യാ­വു­ന്ന­വർ­ക്കു വേ­ണ്ടി­യാ­ണു് ഇ­ത്ത­രം ലേ­ഖ­ന­ങ്ങൾ ര­ചി­ക്ക­പ്പെ­ടു­ന്ന­തു്. കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള സാ­മാ­ന്യ­പ്ര­സ്താ­വ­ങ്ങൾ, എ­ഴു­ത്തു­കാ­ര­നെ­യോ എ­ഴു­ത്തു­കാ­രി­യെ­യോ സം­ബ­ന്ധി­ച്ച വി­വ­ര­ങ്ങൾ, പ്ലോ­ട്ടി­ന്റെ ചു­രു­ക്കം, നി­രൂ­പ­ണ­പ­ര­മോ വിർ­മ­ശ­ന­പ­ര­മോ ആയ ചില നി­രീ­ക്ഷ­ണ­ങ്ങൾ ഇ­ത്ര­യും ഈ ലേ­ഖ­ന­ങ്ങ­ളിൽ കാണും. ക­രു­തി­ക്കൂ­ട്ടി­യാ­ണു് ഇ­ത്ത­ര­ത്തിൽ ഇവ എ­ഴു­ത­പ്പെ­ടു­ന്ന­തു്. സാ­യ്പ് എ­ഴു­തു­ന്ന­തു­പോ­ലെ­യ­ല്ല ഈ ലേ­ഖ­ന­ങ്ങ­ളെ­ന്നു കു­റ്റ­പ്പെ­ടു­ത്തു­ന്ന­തു് എ­ഴു­ത്തു­കാ­ര­ന്റെ ല­ക്ഷ്യ­മ­റി­യാ­തെ­യു­ള്ള ദോ­ഷാ­രോ­പ­ണ­മാ­ണു്. ഞാനും ഇ­ങ്ങ­നെ­യാ­ണു് എ­ഴു­താ­റു്. അതു മ­ന­സ്സി­ലാ­ക്കാ­ത്ത ചി­ല­യാ­ളു­കൾ ഞാൻ നി­രൂ­പ­ക­ന­ല്ല. വി­മർ­ശ­ക­ന­ല്ല എ­ന്നു് ആ­ക്ഷേ­പി­ക്കു­ന്നു. ആ ആ­ക്ഷേ­പ­ത്തിൽ അർ­ത്ഥ­മി­ല്ല. ഞാൻ നി­രൂ­പ­ക­നോ വി­മർ­ശ­ക­നോ അ­ല്ലെ­ന്നും ലി­റ്റ­റ­റി ജേ­ണ­ലി­സ്റ്റ് മാ­ത്ര­മാ­ണെ­ന്നും ആ­യി­രം­ത­വ­ണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ലൂ­ക്കാ­ച്ച്, ബെൻ­യ­മിൻ, നോർ­ത്ത്റെ­പ് ഫ്രൈ, റോ­ളാ­ങ് ബാർഥ്, കോൾ­റി­ജ്ജ്, എ­ല്യ­റ്റ് ഇ­ങ്ങ­നെ വ­ള­രെ­ക്കു­റ­ച്ചു പേരേ നി­രൂ­പ­ക­രാ­യു­ള്ളു. അ­മേ­രി­ക്ക­യി­ലെ എ­ഡ്മ­ണ്ട് വിൽസൺ പോലും ജേ­ണ­ലി­സ്റ്റ് മാ­ത്ര­മാ­ണു്. ക്ഷീ­ര­ബ­ല ആ­വർ­ത്തി­ക്കു­മ്പോ­ലെ ആ­വർ­ത്തി­ച്ചി­ട്ടു­ള്ള ഈ സത്യം ഇനി ഞാൻ ആ­വർ­ത്തി­ക്കു­ക­യി­ല്ലെ­ന്നു് വാ­യ­ന­ക്കാർ­ക്കു് ഉ­റ­പ്പു­ത­രു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ര­ണ്ടും ര­ണ്ടും എത്ര?

ഉ­ത്ത­രം: 22 എ­ന്നു് കവി ഉ­ത്ത­രം പറയും. ക­വി­യ­ല്ലാ­ത്ത ഞാൻ നാലു് എ­ന്നും. ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഒരു മ­ഹാ­വ്യ­ക്തി പ­റ­ഞ്ഞ­തു് ഞാൻ ഇവിടെ എ­ടു­ത്തെ­ഴു­താം: Even if one admits that, logically, the truth of 2 × 2 = 4 is not of the same type as that of ‘Thou shall not Kill’ the fact remains that the ultimate meaning of arithmetic equivalence is pertinent to all men, a universality found in a different form in the prohibition against killing… The formal rules of the rationalistic ethic… are… the logical development of the notion of humanity, of the universal society of man, an idea inseparable from the profound significance of scientific truth. (Literature And Its Theorists—A personal view of Twentieth Century criticism—Tzvetan Todorov — Translated by Catherine Porter—Routledge & Kegan Paul, London P. 179.)

ചോ­ദ്യം: ഏ­ഭ്യ­ന­ല്ലേ നി­ങ്ങൾ? (ചോ­ദ്യം ത­പാ­ലിൽ കി­ട്ടി­യ­തു്)

ഉ­ത്ത­രം: കാ­ക്ക­യു­ടെ വി­ചാ­രം അതൊരു അ­ര­യ­ന്ന­മാ­ണെ­ന്നാ­ണു്. തൊ­ട്ടാ­വാ­ടി­പ്പൂ ക­രു­തു­ന്നു അതൊരു താ­മ­ര­പ്പൂ­വാ­ണെ­ന്നു്. പ­ദ്യ­മെ­ഴു­തു­ന്ന­വൻ താ­നൊ­രു ക­വി­യാ­ണെ­ന്നു വി­ചാ­രി­ക്കു­ന്നു. താ­ങ്കൾ വി­ചാ­രി­ക്കു­ന്നു താ­ങ്ക­ളൊ­രു ബു­ദ്ധി­മാ­നാ­ണെ­ന്നു്.

ചോ­ദ്യം: പേ­വാർ­ഡ്?

ഉ­ത്ത­രം: അർ­ത്ഥം സ്ഥ­ല­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും. തി­രു­വ­ന­ന്ത­പു­ര­ത്തെ ഊ­ള­മ്പാ­റ­യി­ലാ­ണെ­ങ്കിൽ അ­തി­നു് ഒ­രർ­ത്ഥം. മെ­ഡി­ക്കൽ കോ­ളേ­ജാ­ശു­പ­ത്രി­യി­ലാ­ണെ­ങ്കിൽ മ­റ്റൊ­രർ­ത്ഥം. ആ മ­റ്റൊ­രർ­ത്ഥം എ­ന്താ­ണെ­ന്നു പറയാം. മ­രി­ക്കാൻ കി­ട­ക്കു­ന്ന രോ­ഗി­യെ കൂ­ടു­തൽ സ­ന്ദർ­ശ­കർ സ­ന്ദർ­ശ­നം­കൊ­ണ്ടു് മ­ര­ണ­ത്തി­ലേ­ക്കു വേഗം അ­ടു­പ്പി­ക്കു­ന്ന സ്ഥലം. ജനറൽ വാർ­ഡി­ലാ­ണെ­ങ്കിൽ സ­ന്ദർ­ശ­കർ കു­റ­യും. അ­ടു­ത്ത ബെ­ഡ്ഡി­ലെ നാ­റ്റം സ­ഹി­ച്ചു് അ­ധി­കം­നേ­രം നിൽ­ക്കാൻ ആർ­ക്കാ­ണു ക­ഴി­യു­ക?

ചോ­ദ്യം: ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രിൽ ആരു പറഞ്ഞ വാ­ക്യ­മാ­ണു് നി­ങ്ങ­ളെ ചി­ന്തി­പ്പി­ച്ച­തു? അ­ല്ലെ­ങ്കിൽ നി­ങ്ങൾ വി­സ്മ­രി­ക്കാ­ത്ത­തു?

ഉ­ത്ത­രം: ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ പ­റ­ഞ്ഞ­വാ­ക്യം. ‘ഞാൻ ഒ­രു­പൈ­സ­പോ­ലും കൈ­ക്കൂ­ലി വാ­ങ്ങി­യി­ട്ടി­ല്ല. അ­തു­കൊ­ണ്ടു് എ­ന്നും രാ­ത്രി ഞാൻ സു­ഖ­മാ­യി ഉ­റ­ങ്ങും’.

ചോ­ദ്യം: നി­ങ്ങൾ ശ­ത്രു­ക്ക­ളെ സ്നേ­ഹി­ക്കാ­റു­ണ്ടോ, ബ­ഹു­മാ­നി­ക്കാ­റു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യ­രെ ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്തി­രു­ന്നു.

ചോ­ദ്യം: അ­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ നി­ങ്ങൾ വെ­റു­ക്കു­ന്ന ഒരാൾ?

ഉ­ത്ത­രം: നോർ­മ്മൻ മേലർ (Mailer).

സ­ന്ന്യാ­സി­യു­ടെ ഗ­തി­കേ­ട്

ക­ലാ­കാ­ര­നും സ­ഹൃ­ദ­യ­നും ഒ­ന്നാ­കു­ന്നു ആ­സ്വാ­ദ­ന­ത്തിൽ. ഈ താ­ദാ­ത്മ്യ­മി­ല്ലാ­ത്തി­ട­ത്തു് ക­ല­യി­ല്ല.

ഒരു കോ­ളേ­ജിൽ പേ­രു­കേ­ട്ട ഒരു സം­സ്കൃ­തം പ്രൊ­ഫ­സ­റു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം മി­ക്ക­വാ­റും സം­സ്കൃ­ത­ത്തി­ലേ പ്ര­സം­ഗി­ക്കൂ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ സം­സ്കൃ­തം വാ­സ്ത­വ­ത്തിൽ മ­ല­യാ­ള­മാ­ണെ­ന്നാ­ണു് ചിലർ പ­റ­ഞ്ഞ­തു്. ഒ­രി­ക്കൽ വ­ട­ക്കേ­യി­ന്ത്യ­യിൽ നി­ന്നു് ഒരു ക­ള്ള­സ്സ­ന്ന്യാ­സി ആ കോ­ളേ­ജിൽ പ്ര­സം­ഗി­ക്കാൻ വന്നു. അ­യാൾ­ക്കു സ്വാ­ഗ­ത­മാ­ശം­സി­ച്ച­തു് പ്രൊ­ഫ­സ­റാ­യി­രു­ന്നു. സം­സ്കൃ­ത­ത്തി­ലു­ള്ള ആ സ്വാ­ഗ­ത­പ്ര­ഭാ­ഷ­ണം സ­ന്ന്യാ­സി­ക്കു് ഒ­ട്ടും മ­ന­സ്സി­ലാ­യി­ല്ല. അ­ദ്ദേ­ഹം ഒ­ന്നും ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞി­ല്ല എന്ന മ­ട്ടിൽ കൈ­മ­ലർ­ത്തി­ക്കാ­ണി­ച്ച­പ്പോൾ സം­സ്കൃ­തം സം­സ്കൃ­ത­മാ­യി­ത്ത­ന്നെ പ­റ­യു­ന്ന പ്രിൻ­സി­പ്പ­ലെ­ഴു­ന്നേ­റ്റു് പ്രൊ­ഫ­സ­റു­ടെ മ­ല­യാ­ളം–സം­സ്കൃ­തം പ്ര­സം­ഗം സം­സ്കൃ­ത­മാ­ക്കി പ്ര­സം­ഗി­ച്ചു. ഗോ­പി­ക്കു­ട്ടൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “ഒരു ര­ക്ഷാ­കർ­ത്താ­വി­ന്റെ കഥ ന­മ്മിൽ ചി­ല­രു­ടെ­യും” എന്ന ഹാ­സ്യ­ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കോർ­മ്മ­വ­ന്ന­തു് ഈ മ­ല­യാ­ളം–സം­സ്കൃ­തം പ്ര­സം­ഗ­വും അതിനു പ്രിൻ­സി­പ്പൽ നൽകിയ തർ­ജ്ജ­മ­യു­മാ­ണു്. ഒരു പ­യ്യ­നു് കോ­ളേ­ജിൽ അ­ഡ്മി­ഷൻ വാ­ങ്ങി­ക്കൊ­ടു­ക്കാൻ ഒ­ര­ധ്യാ­പ­കൻ പാ­ടു­പെ­ടു­ന്ന­തി­ന്റെ ഹാ­സ്യ­ചി­ത്രം വ­ര­യ്ക്കാ­നാ­ണു് ഗോ­പി­ക്കു­ട്ട­ന്റെ യത്നം. പക്ഷേ, ഹാ­സ്യ­മൊ­ട്ടു­മി­ല്ല ഇതിൽ. ഈ “പ­രി­ഹാ­സ്യ”മായ ഹാ­സ്യ­ത്തെ യ­ഥാർ­ത്ഥ ഹാ­സ്യ­മാ­ക്കി മാ­റ്റാൻ ക­ഴി­വു­ള്ള ആ­രെ­ങ്കി­ലും വ­രേ­ണ്ടി­യി­രി­ക്കു­ന്നു. ഇ­ന്ന­ത്തെ നി­ല­യ്ക്കു് എ­നി­ക്കു അ­വ­ലം­ബ­ഹീ­ന­നാ­യി കൈ മ­ലർ­ത്തി­ക്കാ­ണി­ക്കാ­നേ ക­ഴി­യു­ന്നു­ള്ളു.

ദി­ല്ലി­യിൽ താ­മ­സി­ക്കു­ന്ന പ്ര­ശ­സ്ത­നാ­യ ഒരു സാ­ഹി­ത്യ­കാ­രൻ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി­യാൽ ദ­യാ­പൂർ­വം എന്നെ ടെ­ലി­ഫോ­ണിൽ വി­ളി­ക്കാ­റു­ണ്ടു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ­ച്ചോ­ദ്യം എ­നി­ക്കു വ­ല്ലാ­ത്ത വൈ­ഷ­മ്യ­മു­ണ്ടാ­ക്കും. എ­പ്പോ­ഴും, “നാ­യർ­സാ­റാ­ണോ അതു?” എ­ന്ന­താ­ണു് ആ ചോ­ദ്യം. എന്റെ പേരു നാ­യ­രെ­ന്ന­ല്ല, കൃ­ഷ്ണൻ­നാ­യ­രെ­ന്നാ­ണു്. അ­തു­കൊ­ണ്ടു് ‘കൃ­ഷ്ണൻ­നാ­യ­രാ­ണോ’ എ­ന്നു­വേ­ണം ചോ­ദി­ക്കാൻ. കാ­ളി­ദാ­സൻ ശാ­കു­ന്ത­ളം നാ­ട­ക­മെ­ഴു­തി എ­ന്നു് പ്ര­ബ­ന്ധ­ത്തി­ന്റെ ആ­ദ്യ­വാ­ക്യ­മാ­യി എ­ഴു­തി­യി­ട്ടു് ദാസൻ മാ­ള­വി­കാ­ഗ്നി­മി­ത്രം നാ­ട­ക­വും ര­ചി­ച്ചി­ട്ടു­ണ്ടു്. ദാ­സ­ന്റെ കു­മാ­ര­സം­ഭ­വം നല്ല കാ­വ്യ­മാ­ണു് എ­ന്നൊ­ക്കെ എ­ഴു­തി­യാൽ വാ­യ­ന­ക്കാർ­ക്കു് എന്തു തോ­ന്നും? ടെ­ലി­വി­ഷ­നിൽ ഈ തെ­റ്റു് പ­ല­പ്പോ­ഴും സം­ഭ­വി­ക്കു­ന്നു. ശ്രീ. എൻ. കൃ­ഷ്ണ­പി­ള്ള രാ­ത്രി 8.20-നു ച­ര­മം­പ്രാ­പി­ച്ചു എ­ന്നു് ആദ്യം പ­റ­യു­ന്നു. പി­ന്നീ­ടു് ശ്രീ. പിള്ള എന്ന പ്ര­യോ­ഗ­ത്തി­ന്റെ ക­ളി­യാ­ണു്. ശ്രീ. പി­ള്ള­യു­ടെ ‘പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം’ എന്ന ഗ്ര­ന്ഥ­ത്തി­നു പല അ­വാർ­ഡു­ക­ളും ല­ഭി­ച്ചു. ശ്രീ. പിള്ള പല നാ­ട­ക­ങ്ങ­ളും ര­ചി­ച്ചി­ട്ടു­ണ്ടു് എ­ന്നൊ­ക്കെ മൊ­ഴി­യാ­ടി­യാൽ അതു് നി­ന്ദ­ന­മാ­യേ ഞാൻ പ­രി­ഗ­ണി­ക്കു. നാ­യ­രും പി­ള്ള­യും മേ­നോ­നും ജാ­തി­യെ കാ­ണി­ക്കു­ന്ന പ­ദ­ങ്ങ­ളാ­ണു്. മ­ന്ത്രി ച­ന്ദ്ര­ശേ­ഖ­രൻ­നാ­യ­രെ ശ്രീ. നാ­യ­രാ­യും എൻ. കൃ­ഷ്ണ­പി­ള്ള­യെ ശ്രീ. പി­ള്ള­യാ­യും സി. അ­ച്ചു­ത­മേ­നോ­നെ ശ്രീ. മേ­നോ­നാ­യും വെ­ട്ടി­ച്ചു­രു­ക്കു­ന്ന­വർ അ­വ­രു­ടെ വ്യ­ക്തി പ്ര­ഭാ­വ­ത്തി­ല­ല്ല, ജാ­തി­യി­ലാ­ണു് ഊന്നൽ നൽകുക. മ­ന്ത്രി പി. എസ്. ശ്രീ­നി­വാ­സ­നെ നി­വാ­സ­നെ­ന്നും ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­നാ­യ ആ­ന­ന്ദ­ക്കു­ട്ട­നെ കു­ട്ട­നെ­ന്നും ആ­രെ­ങ്കി­ലും പ­റ­യു­മോ? പ­റ­യു­കി­ല്ലെ­ങ്കിൽ എൻ. കൃ­ഷ്ണ­പി­ള്ള­യെ ശ്രീ. പി­ള്ള­യാ­ക്കി മാ­റ്റ­രു­തു്. അതു് അ­പ­മാ­നി­ക്ക­ലാ­ണു്.

നിർ­വ്യാ­ജ­സേ­വ­നം

മലയാള സാ­ഹി­ത്യ­ത്തി­ലെ കാ­ല്പ­നി­ക യുഗം ന­ശി­ക്കി­ല്ല. റി­യ­ലി­സ്റ്റി­ക് യുഗം ഇ­പ്പോ­ഴേ വി­സ്മ­രി­ക്ക­പ്പെ­ട്ടു. കാ­ല്പ­നി­ക യു­ഗ­ത്തി­ന്റെ ആ­ദ്ധ്യാ­ത്മി­ക പ­രി­മ­ളം റി­യ­ലി­സ്റ്റി­ക് യു­ഗ­ത്തി­നി­ല്ല എ­ന്ന­താ­ണു് അതിനു ഹേതു.

കൃ­ഷ്ണ­പി­ള്ള­സ്സാ­റ് ബോ­ധ­ശൂ­ന്യ­നാ­യി വീ­ഴു­ന്ന ദി­വ­സ­ത്തി­നു് ഒ­രാ­ഴ്ച­യ്ക്കു­മുൻ­പു് ഞാ­ന­ദ്ദേ­ഹ­ത്തെ കണ്ടു. സു­ഖ­ക്കേ­ടി­നെ­ക്കു­റി­ച്ചു ചി­ല­തൊ­ക്കെ പ­റ­ഞ്ഞി­ട്ടു സാറ് അ­റി­യി­ച്ചു: “ഇ­ങ്ങ­നെ കു­റ­ച്ചു­ദി­വ­സം­കൂ­ടെ പോകും കൃ­ഷ്ണൻ­നാ­യ­രേ”. ആ ‘കു­റ­ച്ചു­ദി­വ­സം’കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹം പോയി. ആ വാ­ക്കു­ക­ളിൽ വർ­ത്ത­മാ­ന­കാ­ല­ത്തു് സ­ന്തോ­ഷ­ത്തോ­ടെ ജീ­വി­ക്കു­ന്ന ഒരു നല്ല മ­നു­ഷ്യ­നെ ഞാൻ കണ്ടു. ഭാ­വി­യെ­ക്കു­റി­ച്ചു് ഒ­രാ­ശ­ങ്ക­യു­മി­ല്ലാ­തെ വർ­ത്ത­മാ­ന­കാ­ല­ത്തി­നു പ്രാ­ധാ­ന്യം ക­ല്പി­ച്ച മ­നു­ഷ്യൻ. എ­ല്ലാ­വർ­ക്കും അതു സാ­ദ്ധ്യ­മ­ല്ല. പ­ല­രെ­യും ഭൂ­ത­കാ­ലം ഹോൺട് ചെ­യ്തു­കൊ­ണ്ടി­രി­ക്കും. താൻ ചെയ്ത തെ­റ്റു്, അ­ന്യ­നോ­ടു കാ­ണി­ച്ച വി­ശ്വാ­സ­വ­ഞ്ച­ന, ഉ­പ­കർ­ത്താ­വി­നോ­ടു­ള്ള ന­ന്ദി­കേ­ടു് ഇ­വ­യി­ലേ­തെ­ങ്കി­ലു­മൊ­ന്നു് വ്യ­ക്തി­യെ വർ­ത്ത­മാ­ന­കാ­ല­ത്തു് അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കും. അവൻ ആ ‘അ­ല­ട്ട­ലി’നു് വി­ധേ­യ­നാ­ണെ­ന്നു് അ­വ­ന്റെ മുഖം നോ­ക്കി­യാൽ അ­റി­യാം. കൃ­ഷ്ണ­പി­ള്ള­സ്സാ­റി­നെ ക­ണ്ട­വ­രോ­ടു ഞാൻ അ­ഭ്യർ­ത്ഥി­ക്കു­ക­യാ­ണു്. സാ­റി­ന്റെ മു­ഖ­മൊ­ന്നു് ഓർ­മ്മി­ച്ചു­നോ­ക്കു. നി­ഷ്ക­ള­ങ്ക­ത­യാ­ണു് അ­തി­ന്റെ മുദ്ര. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സി­ദ്ധ­മാ­യ ചി­രി­യും നി­ഷ്ക­ള­ങ്ക­ത­യെ­ത്ത­ന്നെ സൂ­ചി­പ്പി­ച്ചു. എ­ന്തു­കൊ­ണ്ടു് ഈ ക­ള­ങ്ക­മി­ല്ലാ­യ്മ? ഭൂ­ത­കാ­ല­ത്തെ ഒരു കൊ­ള്ള­രു­താ­യ്മ­യും അ­ദ്ദേ­ഹ­ത്തെ ഹോൺട് ചെ­യ്യാ­നി­ല്ലാ­യി­രു­ന്നു. സു­ച­രി­ത­നാ­യി അ­ദ്ദേ­ഹം ജീ­വി­ച്ചു. വി­ശു­ദ്ധി­യു­ടെ മ­യൂ­ഖ­മാ­ല­കൾ വീ­ശി­ക്കൊ­ണ്ടു് ഇ­വി­ടം­വി­ട്ടു പോ­കു­ക­യും ചെ­യ്തു. അ­ദ്ദേ­ഹ­ത്തി­ന്റെ ന­ന്മ­യും വി­ശു­ദ്ധി­യും ക­ലാ­കൗ­മു­ദി­യു­ടെ പ്ര­വർ­ത്ത­കർ മ­ന­സ്സി­ലാ­ക്കി­യ­തി­നു തെ­ളി­വാ­ണു് 672-ആം ലക്കം വാരിക. പ്ര­ഗൽ­ഭ­ന്മാർ അതിൽ ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­രി­ക്കു­ന്നു. കാ­വ്യം ര­ചി­ച്ചി­രി­ക്കു­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ മൂ­ന്നു­പേ­രെ­ക്കൂ­ടി ഞാൻ ഓർ­മ്മി­ക്കു­ന്നു. സാ­റി­ന്റെ സ­പ്ത­തി ആ­ഘോ­ഷി­ക്കാൻ തു­ട­ങ്ങി­യ നാ­ളു­തൊ­ട്ടു് അ­ക്ഷീ­ണ­യ­ത്ന­ത്തിൽ മു­ഴു­കി­യ­വർ; ക­വ­ടി­യാർ രാ­മ­ച­ന്ദ്രൻ, എ­ഴു­മ­റ്റൂർ രാ­ജ­രാ­ജ­വർ­മ്മ, ച­ന്ദ്ര­ബാ­ബു. സാറ് രോ­ഗ­വി­വ­ശ­നാ­യ­പ്പോ­ഴും ഇവർ തി­ക­ഞ്ഞ ആർ­ജ്ജ­വ­ത്തോ­ടെ അ­ദ്ദേ­ഹ­ത്തെ പ­രി­ച­രി­ച്ചു. ആ­ദ്യം­പ­റ­ഞ്ഞ ര­ണ്ടു­പേർ ബ­ന്ധു­ക്ക­ളി­ലും ക­വി­ഞ്ഞ പ­രി­ച­ര­ണ­താ­ല്പ­ര്യം കാ­ണി­ച്ചു­വെ­ന്നാ­ണു് ആരോ എ­ന്നോ­ടു പ­റ­ഞ്ഞ­തു്. പക്ഷേ, ആർ­ജ്ജ­വ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­ങ്ങ­ളാ­യ ഈ മൂ­ന്നു­പേ­രെ­യും ഞാൻ പ­ത്ര­ങ്ങ­ളിൽ ക­ണ്ടി­ല്ല, ടെ­ലി­വി­ഷ­നിൽ ക­ണ്ടി­ല്ല. ചെ­യ്യാ­നു­ള്ള­തു ചെ­യ്തി­ട്ടു ന­ല്ല­വർ അ­ക­ന്നു പോ­കു­ന്നു. അവർ നന്ദി പ്ര­തീ­ക്ഷി­ക്കു­ന്നി­ല്ല. അം­ഗീ­കാ­രം ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. ഈ മൂ­ന്നു­പേ­രെ­യും കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ആ­ത്മാ­വു് അ­നു­ഗ്ര­ഹി­ക്കു­മെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. അ­വ­രു­ടെ സ­ത്യ­സ­ന്ധ­ത­യും സ്വാർ­ത്ഥ­രാ­ഹി­ത്യ­വും എ­നി­ക്കു­കൂ­ടി ഉ­ണ്ടാ­യെ­ങ്കിൽ!

images/Rodin.jpg
റൊദങ്

സത്യം അ­ഗാ­ധ­സ്ഥി­ത­മാ­ണെ­ന്നും അതു കാണാൻ പല ത­ട്ടു­കൾ ത­കർ­ത്തു­മാ­റ്റി താ­ഴ­ത്തേ­ക്കു ചെ­ല്ല­ണ­മെ­ന്നും അ­ര­വി­ന്ദ­ഘോ­ഷ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. (അ­ദ്ദേ­ഹ­ത്തി­ന്റെ True Poetry എന്ന ഗ്ര­ന്ഥ­ത്തി­ലാ­ണെ­ന്നാ­ണു് എന്റെ ഓർമ്മ) ഇതു് പ്ര­തി­മാ­നിർ­മ്മാ­ണ­ത്തെ­സ്സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ ശ­രി­യാ­ണു്. മാർ­ബിൾ അ­ടർ­ത്തി അ­ടർ­ത്തി അ­തി­ന­ക­ത്തി­രി­ക്കു­ന്ന ബൽ­സാ­ക്കി ന്റെ രൂപം റൊദങ് (Rodin) ക­ണ്ടെ­ത്തു­ന്നു. ഇവിടെ ഒരു സംശയം. കാ­വ്യ­ത്തെ­സം­ബ­ന്ധി­ച്ചു് ഇ­തെ­ങ്ങ­നെ ശ­രി­യാ­കും? വാ­ക്കു­കൾ അ­ടു­ക്കി­വ­ച്ചു് കവി നിർ­മ്മി­ക്കു­ന്ന ശി­ല്പ­മാ­ണു കാ­വ്യം. അതിൽ അ­ടർ­ത്തി­യെ­ടു­ക്ക­ലേ ഇല്ല.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. കേ­റ്റ് മി­ല്ല­റ്റുംജർ­മ്മേൻ ഗ്രീ­റും മ­റ്റും നൽകിയ സി­ദ്ധാ­ന്ത­ങ്ങ­ള­നു­സ­രി­ച്ചു് പ്ര­വർ­ത്തി­ക്കു­ക­യും എ­ഴു­തു­ക­യും പ്ര­സം­ഗി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു് കേ­ര­ള­ത്തി­ലെ സ്ത്രീ സ്വാ­ത­ന്ത്ര്യ­വാ­ദ­ക്കാ­രു­ടെ ത­ക­രാ­റു്.
  2. നി­രൂ­പ­ണം സാ­ഹി­ത്യ­സൃ­ഷ്ടി­യി­ലേ­ക്കു വാ­യ­ന­ക്കാ­ര­നെ ന­യി­ക്കാ­നു­ള്ള­താ­ക­യാൽ അ­തി­നു് ഭാ­വാ­ത്മ­ക­ത്വം നൽകി ക­വി­ത­യു­ടെ മ­ട്ടി­ലാ­ക്കു­ന്ന­തു ശ­രി­യ­ല്ല. (ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ നി­രൂ­പ­ണ പ്ര­ബ­ന്ധ­ങ്ങൾ ഭാ­വ­കാ­വ്യ­ങ്ങൾ­പോ­ലെ­യാ­ണു്.)
  3. പാ­തി­വ്ര­ത്യം സെ­ക്ഷ്വൽ പെർ­വേ­ഷ­നാ­ണെ­ന്നു് അൽഡസ് ഹ­ക്സി­ലി പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ വി­ശ്വാ­സ­വ­ഞ്ച­ന കാ­ണി­ച്ചാ­ലോ? എ­ന്താ­യി­രി­ക്കും ഹ­ക്സി­ലി­യു­ടെ മാ­ന­സി­ക­നി­ല?
  4. സാ­ഹി­ത്യ­ത്തിൽ ത­ല്പ­ര­ത്വ­മു­ള്ള സ്ത്രീ­ക്കു് എല്ലാ എ­ഴു­ത്തു­കാ­രോ­ടും സ്നേ­ഹ­മാ­ണു്. പ്രാ­യ­വും ആ­കാ­ര­വും അതിനു ത­ട­സ്സം സൃ­ഷ്ടി­ക്കു­ക­യി­ല്ല.
  5. ഭാ­ര്യ­യെ ജീ­വ­നു­തു­ല്യം സ്നേ­ഹി­ക്കു­ന്ന ഭർ­ത്താ­വും അവളെ വ­ഞ്ചി­ക്കും. കാരണം, അ­യാ­ളു­ടെ എല്ലാ ആ­വ­ശ്യ­ങ്ങൾ­ക്കും അവൾ സം­തൃ­പ്തി നൽ­കു­ന്നി­ല്ല എ­ന്ന­താ­ണു്. താൻ സ്നേ­ഹി­ക്കാ­ത്ത സ്ത്രീ­യു­ടെ അ­ടു­ത്തു­പോ­കാൻ അയാൾ നിർ­ബ്ബ­ദ്ധ­നാ­കു­ന്ന­തു് അതു കൊ­ണ്ടാ­ണു്. (ഈ ആശയം എ­ന്റേ­ത­ല്ല. പ്രൂ­സ്തി ന്റെ നോ­വ­ലിൽ ക­ണ്ട­താ­ണു്.)
  6. മലയാള സാ­ഹി­ത്യ­ത്തി­ലെ കാ­ല്പ­നി­ക­യു­ഗം ന­ശി­ക്കി­ല്ല. റീ­യ­ലി­സ്റ്റി­ക് യുഗം ഇ­പ്പോ­ഴേ വി­സ്മ­രി­ക്ക­പ്പെ­ട്ടു. കാ­ല്പ­നി­ക­യു­ഗ­ത്തി­ന്റെ ആ­ധ്യാ­ത്മി­ക പ­രി­മ­ളം റീ­യ­ലി­സ്റ്റി­ക് യു­ഗ­ത്തി­നി­ല്ല എ­ന്ന­താ­ണു് അതിനു ഹേതു.

ക­ള്ള­ച്ചാ­രാ­യം, വാ­റ്റി വി­ല്ക്കു­ന്ന­വ­രു­ടെ ക­ഥ­യാ­ണു് മേരി അ­ല­ക്സാ­ണ്ടർ പ­റ­യു­ന്ന­തു്. (ട്രയൽ വാരിക—നി­ല്ക്ക­ക്ക­ള്ളി) പുതിയ ‘ഇൻസൈ’റ്റൊ­ന്നും ഇ­ക്ക­ഥ­യ്ക്കി­ല്ലെ­ങ്കി­ലും മേരി അ­ല­ക്സാ­ണ്ട­റു­ടെ നാ­ടോ­ടി­ഭാ­ഷ­യ്ക്കു ചാ­രു­ത­യു­ണ്ടു്. അ­തു­കൊ­ണ്ടു് ഇക്കഥ ആരും കൗ­തു­ക­ത്തോ­ടെ വാ­യി­ക്കും.

അ­ന്യാ­ദൃ­ശ­നി­മി­ഷം

ആ­സ്വാ­ദ­ന­ത്തി­ന്റെ ഓരോ നി­മി­ഷ­വും നി­സ്തൂ­ല നി­മി­ഷ­മാ­ണു്, അ­ന്യാ­ദൃ­ശ നി­മി­ഷ­മാ­ണു്. ഉ­ത്കൃ­ഷ്ടി­കൾ ഇ­ത്ത­രം നി­മി­ഷ­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ന്നു.

വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ വി­ക്ടോ­റി­യ ജൂ­ബി­ലി ടൗൺ ഹാളിൽ നാടകം ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. എന്റെ തൊ­ട്ട­ടു­ത്തു് ഇ­രി­ക്കു­ന്ന ഒരു സ­ഹൃ­ദ­യൻ ചില രം­ഗ­ങ്ങൾ­ക­ണ്ടു പൊ­ട്ടി­ച്ചി­രി­ക്കു­ന്നു. മറ്റു ചില രം­ഗ­ങ്ങ­ളു­ടെ ദർ­ശ­ന­ത്താൽ ക­ര­യു­ന്നു. കൈകൾ കൂ­ട്ടി­ത്ത­ട്ടി ഹായ്, ഹായ് എന്നു പറഞ്ഞ സ­ന്ദർ­ഭ­ങ്ങ­ളും ഇ­ല്ലാ­തി­ല്ല. ആ ആ­സ്വാ­ദ­നം­ക­ണ്ടു് ആ­ദ­ര­ത്തോ­ടെ ഞാൻ ചോ­ദി­ച്ചു: “താ­ങ്കൾ?” അ­ദ്ദേ­ഹം മ­റു­പ­ടി നൽകി: “ടി. എൻ. ഗോ­പി­നാ­ഥൻ­നാ­യർ ”. അ­ങ്ങ­നെ­യാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ അ­ടു­ത്തു ക­ണ്ട­തു്. അ­തി­നു­മുൻ­പു് ക­ണ്ടി­ട്ടു­ണ്ടു്. എ­ങ്കി­ലും ഓർ­മ്മ­യിൽ­നി­ന്നു് അതു മാ­ഞ്ഞു­പോ­യി. ഗോ­പി­നാ­ഥൻ­നാ­യർ നാ­ട­ക­കർ­ത്താ­വാ­ണു്, ക­വി­യാ­ണു്, അ­ഭി­നേ­താ­വാ­ണു്. എ­ങ്കി­ലും നാ­ട­കം­ക­ണ്ടു് ത­ന്നെ­മ­റ­ന്നു് ആ­ഹ്ലാ­ദി­ച്ച അ­ദ്ദേ­ഹം ആ നി­മി­ഷ­ങ്ങ­ളിൽ വേ­റൊ­രാ­ളാ­യി­രു­ന്നു. ആ­സ്വാ­ദ­ന­ത്തി­ന്റെ ഈ ഓരോ നി­മി­ഷ­വും നി­സ്തു­ല­നി­മി­ഷ­മാ­ണു്, അ­ന്യാ­ദൃ­ശ നി­മി­ഷ­മാ­ണു്. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കലാ സൃ­ഷ്ടി­കൾ ഇ­ത്ത­രം നി­മി­ഷ­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ന്നു. ചെ­ക്കോ­വി ന്റെ “ഓമന” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ന്ന ഞാൻ ഈ വി­ധ­ത്തി­ലൊ­രു നി­മി­ഷ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. ഇതിനു ക­ഴി­വി­ല്ലാ­ത്ത രചന വ്യർ­ത്ഥ­മാ­യ ര­ച­ന­യാ­ണു്. കു­മാ­രി എൻ. കൊ­ട്ടാ­ര­ത്തിൽ ദീപിക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “മു­ത്ത­ശ്ശാ മാ­പ്പു് ” എന്ന ചെ­റു­ക­ഥ അ­ങ്ങ­നെ­യൊ­രു നി­മി­ഷം സൃ­ഷ്ടി­ക്കു­ന്നി­ല്ല എ­ന്ന­തു പോ­ക­ട്ടെ, ന­മ്മു­ടെ ഒ­രു­നി­മി­ഷ­ത്തെ മ­ലീ­മ­സ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. പെൺ­കു­ഞ്ഞി­നെ പ്ര­സ­വി­ച്ചു എന്ന കു­റ്റ­ത്തി­ന്റെ പേരിൽ ഭാ­ര്യ­യെ ഭർ­ത്താ­വു് ഉ­പേ­ക്ഷി­ച്ചു. മു­ത്ത­ച്ഛൻ അവളെ ആ­ശ്വ­സി­പ്പി­ച്ചു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് സ­ന്ന്യാ­സി­യു­ടെ മ­ട്ടിൽ എ­ത്തു­മ്പോൾ അവൾ അയാളെ വീ­ട്ടിൽ­നി­ന്നു പ­റ­ഞ്ഞ­യ­യ്ക്കു­ന്നു. ആ­കെ­ക്കൂ­ടി ഒ­ര­വാ­സ്ത­വി­ക­ത.

images/TNGopinathanNair.jpg
ടി. എൻ. ഗോ­പി­നാ­ഥൻ­നാ­യർ

ആ പഴയ കഥ ആ­വർ­ത്തി­ക്ക­ട്ടെ. അ­ക­ത്തി­രു­ന്ന ആൾ ചോ­ദി­ച്ചു: “കതകിൽ ത­ട്ടു­ന്ന­തു് ആരു്?” മ­റു­പ­ടി. കാ­മു­കി­യു­ടെ ശബ്ദം: “ഞാ­നാ­ണു്”. അ­ക­ത്തി­രു­ന്ന ആള് നി­ശ്ശ­ബ്ദൻ. കാ­മു­കി തി­രി­ച്ചു­പോ­യി ധ്യാ­ന­ത്തിൽ മു­ഴു­കി. അ­നേ­ക­വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് തി­രി­ച്ചെ­ത്തി വാ­തി­ലിൽ തട്ടി. “ആരതു?” “ഞാൻ­ത­ന്നെ”. പി­ന്നെ­യും മൗനം. കാ­മു­കി തി­രി­ച്ചു­പോ­യി ത­പ­സ്സ­നു­ഷ്ഠി­ച്ചു. വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം അവൾ വീ­ണ്ടും കതകിൽ തട്ടി. “ആരതു?” അവൾ മ­റു­പ­ടി പ­റ­ഞ്ഞു: “നീ­ത­ന്നെ”. ക­ത­കു­തു­റ­ന്നു. അവൾ അ­ക­ത്തു ക­ട­ന്നു. ക­ലാ­കാ­ര­നും സ­ഹൃ­ദ­യ­നും ഒ­ന്നാ­കു­ന്നു ആ­സ്വാ­ദ­ന­ത്തിൽ. ഈ താ­ദാ­ത്മ്യ­മി­ല്ലാ­ത്തി­ട­ത്തു് ക­ല­യി­ല്ല.

images/Chekhov1898.jpg
ചെ­ക്കോ­വ്

എന്റെ ഹി­പോ­ക്രി­സി: പോ­സ്റ്റാ­ഫീ­സിൽ ചെ­ന്നു കവറു വാ­ങ്ങി തി­ടു­ക്ക­ത്തിൽ മേൽ­വി­ലാ­സം എ­ഴു­തി­യ­പ്പോൾ “ശ്രീ” എന്നു ചേർ­ക്കാൻ മ­റ­ന്നു­പോ­യി. ഉടനെ പേ­രി­ന്റെ ഒ­ടു­വിൽ അവർകൾ എ­ന്നു് എഴുതി. ‘ശ്രീ’ എ­ന്ന­തി­ല്ലാ­തെ പേ­രി­ന്റെ ഒ­ടു­വിൽ അവർകൾ എ­ന്നെ­ഴു­തി­യ ക­ത്തു് നി­ങ്ങൾ­ക്കു കി­ട്ടി­യാൽ അയച്ച ആ­ളി­നു് നി­ങ്ങ­ളോ­ടു ബ­ഹു­മാ­ന­മി­ല്ലെ­ന്നു ധ­രി­ച്ചാൽ മതി. ചി­ല­പ്പോൾ അ­ബോ­ധ­മ­ന­സ്സെ­ടു­ത്തു നമ്മൾ പു­റ­ത്തി­ടും. ഞാ­നൊ­രു സ്നേ­ഹി­ത­നു ക­ത്ത­യ­ച്ച­പ്പോൾ Dear friend എ­ന്നെ­ഴു­തി. മ­റു­പ­ടി വ­ന്ന­പ്പോൾ “നി­ങ്ങൾ എന്നെ പി­ശാ­ചാ­ക്കി­യി­രി­ക്കു­ന്ന­ല്ലോ എന്നു സ്നേ­ഹി­തൻ എ­ഴു­തി­യി­രി­ക്കു­ന്നു. friend എന്ന വാ­ക്കി­ലെ r എന്ന അ­ക്ഷ­രം വി­ട്ടു­പോ­യ­പ്പോൾ അതു് fiend ആയി (പി­ശാ­ച്). അ­ബോ­ധ­മ­ന­സ്സു് ഇ­ല്ലെ­ന്നു് ഫ്രാ­യി­റ്റി ന്റെ എ­തി­രാ­ളി­കൾ പ­റ­യു­ന്ന­തു് ഞാൻ അം­ഗീ­ക­രി­ക്കു­ന്നി­ല്ല. ഇ­പ്പോൾ മേൽ­വി­ലാ­സ­മെ­ഴു­തി ഫെ­വി­കോൾ കൊ­ണ്ടു ക­വ­റൊ­ട്ടി­ച്ചാ­ലും ഞാ­ന­തു് ഇ­ള­ക്കി friend എ­ന്നെ­ഴു­തി­യോ fiend എ­ന്നെ­ഴു­തി­യോ എ­ന്നു് ഉ­റ­പ്പു വ­രു­ത്താ­റു­ണ്ടു്. പ­ല­പ്പോ­ഴും കവറു കീ­റി­പ്പോ­കാ­റു­മു­ണ്ടു്. ഹി­പോ­ക്രി­സി­യു­ള്ള­വർ­ക്കു നഷ്ടം വ­ര­ട്ടെ.

തെ­റ്റു് ആരുടെ?

ആഞ്ഞം മാധവൻ ന­മ്പൂ­തി­രി മ­ര­ണ­ശ­യ്യ­യി­ലാ­യി­രു­ന്ന­പ്പോൾ ഗാ­യ­ക­നാ­യ യേ­ശു­ദാ­സ് അ­ദ്ദേ­ഹ­ത്തെ കാണാൻ ചെ­ന്നു. ഒ­രാ­ന്ത­ര­പ്രേ­ര­ണ­യാൽ അ­ദ്ദേ­ഹം പാ­ടി­ത്തു­ട­ങ്ങി. കു­ങ്കു­മം വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു­വ­ന്ന ആ നാ­രാ­യ­ണീ­യ­ശ്ലോ­കം ഞാ­ന­തു­പോ­ലെ ഇവിടെ പ­കർ­ത്ത­ട്ടെ.

‘യോ­ഗീ­ന്ദ്രാ­ണാം ത്വ­തം­ഗേ­ശ്വ­തി­ക സു­മ­ധു­രം

മു­ക്തി­ഭാ­ജാം നി­വാ­സോ

ഭ­ക്താ­നാം കാ­മ­വർ­ഷ­ദ്യം തരുകി-​

സലയം നാഥ, തേ പാ­ദ­മൂ­ലം…

നി­ത്യം ചി­ത്ത­സ്ഥി­തം മേപവന-​

പു­ര­പ­തേ കൃ­ഷ്ണാ,

കാ­രു­ണ്യ­സി­ന്ധോ, കൃ­ഷ്ണാ കാ­രു­ണ്യ­സി­ന്ധോ…

ഹൃത്വാനിശ്ശേഷതാപാനുപ്രതി-​

ച­തു­ക­ര­മാ­ന­ന്ദ സ­ന്തോ­ഷ­ല­ക്ഷ്മീ…

സ്വ­തി­സ­തു പ­ര­മാ­ന­ന്ദ സ­ന്തോ­ഷ ല­ക്ഷ്മീ

അ­ജ്ഞാ­ദ്വാ­തേ മ­ഹ­ത്വം, യതിഹ-

നി­ക­ദി­തം വി­ശ്വ­നാ­ഥ­സ്വ­ദേ­ഹഃ

സ്തോ­ത്രം…

…നാ­രാ­യ­ണീ­യം’…

ഇതു മു­ഴു­വ­നും തെ­റ്റാ­ണു്. യേ­ശു­ദാ­സി­നു് ഈ തെ­റ്റു­കൾ വ­രി­ല്ല. അ­ച്ച­ടി­ത്തെ­റ്റു­ക­ളാ­വാം. യേ­ശു­ദാ­സ് പ­റ­ഞ്ഞു­കൊ­ടു­ത്ത­തു് പ­കർ­ത്തി­യെ­ഴു­തി­യ ആ­ളി­ന്റെ വി­വ­ര­ക്കേ­ടു­കൊ­ണ്ടു വന്ന തെ­റ്റു­ക­ളു­മാ­വാം. നാ­രാ­യ­ണീ­യം എന്റെ കൈ­യി­ലി­ല്ല. ശ്ലോ­കം ഓർ­മ്മ­യിൽ നി­ന്നു കു­റി­ച്ചി­ടാം:

യോ­ഗീ­ന്ദ്രാ­ണാം ത്വ­ദം­ഗേ­ഷ്വ­ധി­കഃ­സു­മ­ധു­രം മു­ക്തി­ഭാ­ജാം­നി­വാ­സോ

ഭ­ക്താ­നാം കാ­മ­വർ­ഷ­ദ്യു­ത­രു­കി­സ­ല­യം നാഥേ! തേ പാ­ദ­മൂ­ലം

നി­ത്യം ചി­ത്ത­സ്ഥി­തം മേ പവന പു­ര­പ­തേ! കൃ­ഷ്ണ­കാ­രു­ണ്യ­സി­ന്ധോ!

ഹൃ­ത്വാ­നി­ശേ­ഷ­ക­താ­പാൻ പ്ര­ദി­ശ­തു പ­ര­മാ­ന­ന്ദ സ­ന്ദോ­ഹ ല­ക്ഷ്മീം

പൈ­ങ്കി­ളി­നോ­വ­ലു­കൾ യ­ഥാർ­ത്ഥ­മാ­യ സാ­ഹി­ത്യ­മാ­കാ­ത്ത­തു് അ­വ­യു­ടെ ര­ച­യി­താ­ക്ക­ളു­ടെ ഭാ­ഗ്യം­ത­ന്നെ. സാ­ഹി­ത്യ­മാ­യി­രു­ന്നെ­ങ്കിൽ അവർ ഇ­ന്ന­ത്തെ­പ്പോ­ലെ കോ­ടീ­ശ്വ­ര­ന്മാ­രാ­കു­മാ­യി­രു­ന്നോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-08-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.