ഗ്രാമവീഥി. അതിനരികിലുള്ള ഒരോലക്കുടിലിലാണു് എന്റെ താമസം. കുടിലിന്റെ മുൻപിലുള്ള ഒരു മരത്തിന്റെ തണലിലിരുന്നു ഞാൻ ‘ഇന്ദുലേഖ’ വായിക്കുകയായിരുന്നു. അപ്പോഴാണു് അയൽ വീട്ടിലെ കൂട്ടുകാരൻ ആഹ്ലാദത്തോടെ പാഞ്ഞെത്തി പറഞ്ഞതു്. ‘നിന്റെ തോട്ടത്തിലെ റോസാച്ചെടികളിലാകെ പൂക്കൾ. കണ്ടില്ലേ? ചെന്നു നോക്കു്’. ഞാൻ ‘ഇന്ദുലേഖ’ താഴെ വച്ചിട്ടു് കുടിലിനു പിറകിലുള്ള പൂന്തോട്ടത്തിൽ ചെന്നു. എല്ലാ ചെടികളും പുഷ്പിച്ചിരിക്കുന്നു. എന്തൊരു ഭംഗി! ഉദ്യാനത്തിലേക്കല്ല ദേവാലയത്തിലേക്കാണു സ്നേഹിതൻ എന്നെ നയിച്ചതെന്നു വിചാരിച്ചു് നിർവൃതിയിലാണ്ടു നില്ക്കുന്ന എന്റെ മുൻപിൽ ഒരു ദൃശ്യം. തോട്ടത്തിന്റെ അതിർത്തിയിലുളള മൺ മതിലിനോടു ചേർന്നു ഗൃഹനായകൻ നില്ക്കുന്നു. കിണറ്റിൽ നിന്നു വെള്ളം കോരി ഫൗണ്ടൻ പേന കഴുകിയിട്ടു് അതിലെ നീർത്തുള്ളികൾ ദൂരെത്തെറിപ്പിക്കുന്ന മട്ടിൽ ആ മനുഷ്യൻ കൈയുയർത്തി താഴോട്ടു പതിപ്പിക്കുന്നു. തെല്ലകലെയുള്ള വീട്ടിന്റെ വരാന്തയിൽ ഒട്ടൊക്കെ ദുഷ്പേരുള്ള ഒരു സ്ത്രീ ആ മനുഷ്യനെത്തന്നെ നോക്കി കാമം കത്തുന്ന കണ്ണുകളോടെ നില്ക്കുന്നുണ്ടു്. വല്ലവരും കാണാനിടയായാൽ ‘ഞാൻ പേനയിലെ വെളളം തെറിപ്പിച്ചു കളയുകയാണു്. അവിടെ നില്ക്കുന്ന സ്ത്രീയെ വിളിക്കുകയല്ല’ എന്നു് അയാൾ ഭാവിച്ചേക്കും. ഉള്ളം കൈയിൽ മുറിക്കിപ്പിടിച്ച നിബ്ബും അതിന്റെ മറ്റു ഭാഗവും അവൾക്കു കാണാൻ വയ്യ. അതുകൊണ്ടുതന്നെ അയാൾ വിളിക്കുകയാണെന്നു് അവൾക്കു മനസ്സിലാകും. പക്ഷേ, ഗൃഹനായകന്റെ പിറകിൽ നില്ക്കുന്ന എന്നെ അവൾ കാണുന്നുണ്ടു്. കാമാവേശത്തിൽ പെട്ടു പോയ അയാൾ കാണുന്നുമില്ല. അയാളുടെ കാമ ചേഷ്ടകൾ ഞാൻ ദർശിച്ചുവെന്നു് അയാൾ മനസ്സിലാക്കുന്നതു് എനിക്കു നല്ലതല്ല. ഞാൻ മെല്ലെ പിറകോട്ടു മാറി മരച്ചുവട്ടിൽ വന്നിരുന്നു് ‘ഇന്ദുലേഖ’ കൈയിലെടുത്തു. പെട്ടെന്നു് ഒരു അലർച്ച: ‘എടാ കൃഷ്ണാ, ബോട്ട് ജട്ടിക്കടുത്തുള്ള ഡോക്ടർ ദാമോദരൻ പിള്ളയുടെ ആശുപത്രിയിൽച്ചെന്നു് നാലു ഡോസ് കാർമിനേറ്റീവ് മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവാ’. ഞാൻ വെയിലത്തു നടന്നു. സനാതനധർമ്മ വിദ്യാലയത്തിന്റെ മുൻപിലൂടെ നടന്നു് പാലം കടന്നു ബോട്ട് ജട്ടിയിലേക്കു പോയി… പനിനീർപ്പൂക്കളുടെ സൗരഭ്യം പ്രസരിക്കുമ്പോൾ കാമത്തിന്റെ പുതിയ ഗന്ധം. ഗൃഹനായിക ഇല്ലാത്ത സമയം നോക്കി പേന കഴുകി വെള്ളം കുടഞ്ഞു കളയുന്ന ‘മാന്യൻ’. ‘മാന്യത’യിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി “ഇന്ദുലേഖ”യെ കൂട്ടുകാരിയാക്കാൻ ശ്രമിച്ച എന്നെ പലായനം ചെയ്യിച്ചു അയാൾ. ഈ സംഭവം കഴിഞ്ഞിട്ടു് വർഷങ്ങൾ ഏറെയായിരിക്കുന്നു. സൂക്ഷ്മമായിപ്പറയാം. അമ്പത്തിയാറു കൊല്ലം. വഞ്ചിക്കപ്പെട്ട ഗൃഹനായികയ്ക്കു വേണ്ടി ഇപ്പോഴും ഒരു തുള്ളി കണ്ണീരുണ്ടെനിക്കു്. ബഷീർ, തകഴി, ദേവ്, പൊറ്റെക്കാടു്, ഉറൂബ് ഇവരുടെ കഥാപുഷ്പങ്ങൾ വിടർന്നു നില്ക്കുമ്പോൾ കാമോത്സുകത മാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാർ അവിടെക്കയറി നിന്നു കൈ വീശുന്നതു ഞാൻ കാണുന്നു. കണ്ടുവെന്നു ഭാവിച്ചാൽ അവർ എന്റെ നേർക്കു് അസഭ്യം പൊഴിക്കും. കണ്ടില്ലെന്നു ഭാവിച്ചാൽ കാർമിനേറ്റീവ് മിക്സ്ച്ചർ വാങ്ങാനയയ്ക്കും.
ഒരു വിദ്യാലയത്തിന്റെ മുൻപിൽ ഇങ്ങനെയൊരു ബോർഡ്: “പതുക്കെ ഓടിക്കൂ, വിദ്യാർത്ഥിയെ കൊല്ലാതിരിക്കൂ”. അടുത്ത ദിവസം അതിന്റെ താഴെ വികൃതമായ കൊച്ചു കൈയക്ഷരത്തിൽ ഇങ്ങനെയും: “അധ്യാപകനു വേണ്ടി നിങ്ങൾ കാത്തു നിൽക്കൂ”.
ബഷീർ, തകഴി, ദേവ്, പൊറ്റെക്കാടു്, ഉറൂബ്, ഇവരുടെ കഥാപുഷ്പങ്ങൾ വിടർന്നു നില്ക്കുമ്പോൾ കാമോത്സുകത മാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാർ അവിടെ കയറിനിന്നു് കൈവീശുന്നതു് ഞാൻ കാണുന്നു.
ആരെയും കഥാരചന കൊണ്ടു കൊല്ലരുതെന്നാണു് ദേശാഭിമാനി വാരികയുടെ പത്രാധിപർ ഇത്രയും കാലം ഒരലിഖിത ബോർഡിലൂടെ അനുശാസിച്ചതു്. പക്ഷേ, ഇപ്പോൾ അതിന്റെ താഴെ ‘കൃഷ്ണൻ നായരെ കാത്തുനിൽക്കൂ’ എന്നാരോ എഴുതിവച്ചിരുന്നു. ഞാൻ അതു കാണാതെയാണു് രാജവീഥിയിൽ നിന്നതു്. മേഘനാദൻ ഓടിച്ച ‘ദീപാവലി’ എന്ന കാറു തട്ടി മേലാകെ മുറിവുകൾ. മരിച്ചില്ലെന്നേയുള്ളു. എങ്കിലും മുറിവുകൾ മാരകങ്ങൾ തന്നെ. ദീപാവലിക്കു പതിവുകാർക്കു വിതരണം ചെയ്യാൻ സേട്ട് മധുരപലഹാരങ്ങൾ പരിചാരകനെ ഏല്പിക്കുന്നു. അയാൾക്കു സ്വന്തം കുട്ടികൾക്കു കൊടുക്കാൻ മധുരപലഹാരങ്ങൾ ഇല്ല. അതുകൊണ്ടു് സ്നേഹപരതന്ത്രനായി, പതിവുകാർക്കു കൊടുക്കേണ്ട ആ പലഹാരങ്ങൾ അയാൾ സ്വന്തം കുട്ടികൾക്കു കൊടുക്കുന്നു പോലും. യഥാർത്ഥത്തിലുള്ള സഹാനുഭൂതി എനിക്കു മനസ്സിലാകും. ആ സഹാനുഭൂതി അവാസ്തവികമാകുമ്പോൾ, അതു പ്രകടനാത്മകമാകുമ്പോൾ അതും മനസ്സിലാകും. അതു മനസ്സിലാക്കിക്കൊണ്ടു് മേഘനാദനോടു ഞാൻ അപേക്ഷിക്കുന്നു: “എന്നെ വേഗം ആശുപത്രിയിലേക്കു കൊണ്ടു പോകൂ”.
പ്രയോഗിച്ചു പ്രയോഗിച്ചു വികാരം ചോർന്നു പോയ വാക്കുകളാണു് ക്ലീഷേ. ക്ലീഷേ എന്ന കത്തി കൊണ്ടു് പ്രതിപാദ്യവിഷയത്തിൽ നടത്തപ്പെടുന്ന ഏതു ശസ്ത്രക്രിയയും മരണത്തിലേ കലാശിക്കു.
ഇതു യുഗസംക്രമസന്ധ്യ
വർണ്ണപ്പൊലിമ പകർന്നു
‘ദള’ങ്ങൾ വിരിഞ്ഞു
ഇന്നലെയുടെ പൂക്കൾ കൊഴിഞ്ഞു
മന്ദാരത്തിനു പുതുമണമെത്തി
പുതിയ വസന്തം വിരിയുംമട്ടിൽ
ഋതുപരിവർത്തനഗാനം പാടും
വാനമ്പാടികൾ മാനത്തിന്നൊരു
പുതുവർണ്ണപ്പൊലിമ പകർന്നു.
എന്നു മേക്കുന്നത്തു് കമ്മാരൻ നായർ ദേശാഭിമാനി വാരികയിലെഴുതുന്നു. (ഒരു വിഹ്വല ഗീതം) ക്ലീഷേ പ്രയോഗംകൊണ്ടുണ്ടാകുന്ന കവിതാമരണത്തിന്റെ വിഹ്വലത മാത്രമേ ഇവിടെയുള്ളു.
അച്ഛൻ മകനെ വിളിച്ചുചോദിച്ചു: “നിന്റെ അമ്മ പറയുന്നതു കേട്ടു നീ ഇവിടെ നിന്നു പോകുന്നുവെന്നു്. ശരിയാണോ?”
മകൻ: “ശരിയാണു്. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു”. ഇതുകേട്ട അച്ഛൻ തികഞ്ഞ ഗൗരവത്തോടെ പറഞ്ഞു: “ശരി. നീ പോകുമ്പോൾ എന്നെക്കൂടെ അറിയിക്കൂ. ഞാനും നിന്റെ കൂടെ വരുന്നുണ്ടു്”.
ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെയാണു് അയാൾ മകന്റെ കൂടെ പോകാമെന്നു തീരുമാനിക്കുന്നതു്. ക്ലീഷേ അലട്ടുന്ന ഭാര്യയെക്കാൾ ഉപദ്രവം ചെയ്യും. കവിതയുടെ മണ്ഡലത്തിൽ നിന്നു് മറ്റാരും ഇറങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഞാൻ തീർച്ചയായും ഇറങ്ങിപ്പോകും.

ചിലർ ക്ലീഷേയുടെ കത്തി കൊണ്ടു വിഷയത്തെ കീറുന്നതു പോലെ വേറെ ചിലർ പ്രജ്ഞയുടെ കത്തി കൊണ്ടാണു് ആ കൃത്യം നടത്തുക. അതു് ഈ കാലയളവിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. ഇതിനു് ഒരുദാഹരണം Julian Barnes എഴുതിയ A History of the World in 10 1/2 Chapters എന്ന നോവൽ തന്നെ. സൽമാൻ റുഷ്ദി പ്രശംസിച്ചതു കേട്ടപ്പോൾത്തന്നെ ഈ നോവൽ ധിഷണയുടെ സന്തതിയായിരിക്കുമെന്നു ഞാൻ വിചാരിച്ചു. എങ്കിലും വാങ്ങി വായിച്ചു. സർഗ്ഗപ്രക്രിയയുടെ ഉജ്ജ്വലത ഒട്ടുമില്ലാത്ത ഒരു രചനയാണു് ഇതെന്നു് ഗ്രഹിക്കുകയും ചെയ്തു. ഹീബ്രു കുലപതിയായ നോവ കുടുംബത്തോടും മൃഗങ്ങളോടുംകൂടി യാനപാത്രത്തിൽ സഞ്ചരിക്കുന്നതിന്റെ വർണ്ണനയാണു് ആദ്യത്തെ അധ്യായത്തിൽ. ‘ആക്ഷേപഹാസ്യ’മാണു് ഗ്രന്ഥകാരന്റെ ആയുധം. വേറെ അപേക്ഷകർ പലരുമുണ്ടായിരുന്നിട്ടും ഈശ്വരൻ എന്തിനു് ഒരു മനുഷ്യനെത്തന്നെ തിരഞ്ഞെടുത്തു. ‘ഗറില’യെ (Gorilla) യാനപാത്രത്തിലാക്കിയിരുന്നെങ്കിൽ മനുഷ്യന്റെ അനുസരണക്കേടിന്റെ പകുതിയേ ആ മൃഗം കാണിക്കുമായിരുന്നുള്ളു എന്നാണു് നോവലിസ്റ്റിന്റെ മതം. നോവയുടെ ഈ യാനപാത്രസഞ്ചാരത്തിനു സദൃശമാണു് അടുത്ത അദ്ധ്യായത്തിലെ സഞ്ചാരം. അപരാധം ചെയ്യാത്ത കുറെ കപ്പൽയാത്രക്കാരുടെ നേർക്കു് അറബിഭീകരന്മാർ തോക്കു ചൂണ്ടിക്കൊണ്ടു് ഇരിക്കുന്നു. പടിഞ്ഞാറൻ സർക്കാരുടെ പിടിവാശികൊണ്ടു് ചില വധങ്ങൾ നടത്തിയേ പറ്റൂ എന്നാണു് ഭീകരന്മാരുടെ വാദം. ‘The Black Thunder Group has every confidence that the Western Governments will swiftly come to the negotiating table. In a final effort to make them do so it will be necessary to execute two of you…’ ഇതാണു് നിലപാടു്. ഗ്രന്ഥകാരൻ ബൈബിളിൽനിന്നു് ഒറ്റച്ചാട്ടമാണു് ഇരുപതാം ശതാബ്ദത്തിലേക്കു്. രണ്ടുയാത്രകളുടെയും സാദൃശ്യത്തെ അദ്ദേഹം ധ്വനിപ്പിക്കുന്നുണ്ടു്. ഇങ്ങനെ കാലപൗർവ്വാപര്യത്തെ പരിഗണിക്കാതെ പലതും വർണ്ണിച്ചു് മനുഷ്യജീവിതം അർത്ഥരഹിതമായ ഒരു യാത്രയാണെന്നു് അദ്ദേഹം വ്യക്തമാക്കുന്നു. അതിൽ അദ്ദേഹം കാണിക്കുന്ന ധിഷണാവിലാസം നമ്മൾ ആദരിക്കും. പക്ഷേ, നോവലെന്നതു ധിഷണയല്ലല്ലോ. അതിനു ഹൃദയത്തിന്റെ ഭാഷയാണുള്ളതു്. ആ ഭാഷ ഇതിൽ ഇല്ലതാനും (A History of the World in 10 1/2 Chapters, Julian Barnes, Picador, £2.50).

പീകാസോ യെക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. വെറും കഥതന്നെ. സത്യമാവാൻ തരമില്ല. എങ്കിലും അതൊരു സത്യം സ്പഷ്ടമാക്കിത്തരുന്നു. ഒരു കലാഭ്രാന്തൻ പികാസോയെ സമീപിച്ചു് അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങൾ വിലയ്ക്കു വേണമെന്നു പറഞ്ഞു. സ്റ്റൂഡിയോയിൽ ഒരു ചിത്രമേ ഉണ്ടായിരുന്നുള്ളു. ചിത്രകാരൻ ഉടനെ പേനാക്കത്തി കൊണ്ടു് അതു രണ്ടായി കീറി. ‘രണ്ടുചിത്രങ്ങൾ’ എന്നു പറഞ്ഞു് അദ്ദേഹം അവ അയാൾക്കു കൊടുത്തു. സന്തോഷത്തോടെ അവ വാങ്ങിക്കൊണ്ടു് അയാൾ പോകുകയും ചെയ്തു. ഇനി രണ്ടായിട്ടല്ല, നൂറു കഷണങ്ങളാക്കിയാണു് അതു് അയാൾക്കു പീകാസോ കൊടുത്തെന്നു വിചാരിക്കൂ. ഓരോ കഷണവുമെടുത്തുവച്ചു് ഇന്നത്തെ കലാനിരൂപകർ ‘ഹാ മനോഹരം’ എന്നു ഉദ്ഘോഷിക്കും. ഫ്വേന്റസി ന്റെയും കോർത്തസോറി ന്റെയും നോവലുകൾ ഇങ്ങനെ മുറിച്ചുകൊടുക്കാം. ഡിലിറ്റാന്റികൾ (dilettante)—പല്ലവഗ്രാഹികൾ—അപ്പോഴും ‘ഹാ ഹാ’ ശബ്ദം പുറപ്പെടുവിക്കും. എന്നാൽ മാർകേസി ന്റെ ഒരു നോവലും മുറിച്ചു കൊടുക്കാൻ വയ്യ. കഷണം കഷണമാക്കി നൽകാവുന്ന ഒരു നോവലിനെക്കുറിച്ചാണു് മുകളിൽ ഞാൻ എഴുതിയതു്.
ചോദ്യം: കവിയരങ്ങുകളെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: ഭാവനയുടെ സ്ഫുരണങ്ങളെന്ന മട്ടിൽ തൊണ്ട കൊണ്ടുണ്ടാക്കുന്ന പരുക്കൻ ശബ്ദങ്ങൾ. കവികളല്ലാത്തവർക്കു കവികളായി ബഹുജനത്തിന്റെ മുൻപിൽ നിൽക്കാൻ സഹായിക്കുന്ന ഒരേർപ്പാടു്.
ചോദ്യം: നിങ്ങൾ നല്ല മനുഷ്യനാണോ?
ഉത്തരം: അല്ല. എന്റെ വിചാരങ്ങളെയെല്ലാം ഒരുപകരണത്തിൽ പകർത്തി എന്നും വൈകുന്നേരം ലൗഡ് സ്പീക്കറിലൂടെ ബഹുജനത്തെ കേൾപ്പിക്കാൻ ഞാൻ തയ്യാറാകുമോ? ഇല്ല. അതുകൊണ്ടു് ഞാൻ നല്ലവനല്ല. എന്റെ ഫോൺ ചോർത്തിയാൽ ഞാൻ പരാതിപ്പെടുമോ? പരാതിപ്പെടും. അതുകൊണ്ടും ഞാൻ നല്ലയാളല്ല. സാത്ത്വികന്മാർ സ്വന്തം ചിന്തകളെ ലൗഡ് സ്പീക്കറിലൂടെ കേൾപ്പിക്കും അന്യരെ. ഫോണല്ല ഏതു ചോർത്തിയാലും അവർക്കു ഒന്നുമില്ല.
ചോദ്യം: കടയിൽനിന്നു വാങ്ങുന്ന സാരി നല്ലതാണോ എന്നു് എങ്ങനെ മനസ്സിലാക്കാം?
ഉത്തരം: സാരി പഴങ്കോടിയല്ലെങ്കിൽ വില്പനക്കാരി പരുഷമായ മുഖഭാവത്തോടെ അതെടുത്തു മേശമേൽ എറിഞ്ഞു തരും. ഒന്നലക്കിയാൽ പൊടിഞ്ഞു പോകുന്നതാണെങ്കിൽ അവൾ പല്ലു മുഴുവനും കാണിച്ചു ചിരിക്കും. അറിയാതെ തൊടുന്നു എന്ന മട്ടിൽ കൈയിൽ കയറിപ്പിടിക്കുകയും ചെയ്യും.
ചോദ്യം: ഏറ്റവും മധുരമായ ശബ്ദമേതു?
ഉത്തരം: ഹോട്ടലുകളിലെ ലേഡി റിസപ്ഷനിസ്റ്റുകളുടെ ശബ്ദം ഫോണിലൂടെ വരുമ്പോൾ.
ചോദ്യം: സ്ത്രീകൾ പൊതുവേ സംശയമുള്ളവരാണു്. വിശേഷിച്ചും ഭർത്താക്കന്മാരെ. അല്ലേ?
ഉത്തരം: പൊതുവേ അല്ല. മിക്ക സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരെ അറിയാം. അറിഞ്ഞുകൂടെന്നു ഭാവിക്കുകയാണു് അവർ.
ചോദ്യം: യഥാർത്ഥമായ ആശ്വാസം ഉണ്ടാകുന്നതെപ്പോൾ?
ഉത്തരം: സ്ത്രീകൾ ടെലിഫോണിലൂടെ ദീർഘനേരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരിൽ ഒരാൾ ‘വച്ചേക്കട്ടോ’ എന്നു ചോദിക്കുന്നതു പുരുഷൻ കേൾക്കാനിടവരുമ്പോൽ. (ചിലർ ‘വച്ചേക്കട്ടോ’ എന്നു ചോദിച്ചതിനു ശേഷവും അരമണിക്കൂർ കൂടി സംസാരിക്കും.)
ചോദ്യം: പ്രസംഗം ശ്രോതാക്കൾക്കു് അസഹനീയമാകുന്നതു് എപ്പോൾ?
ഉത്തരം: സ്വന്തം ശബ്ദം അന്യരെ കേൾപ്പിക്കാൻ കൊതിയുള്ളവർ സമ്മേളന സംഘാടകരോടു ശിപാർശ ചെയ്തു വലിഞ്ഞു കയറി സംസാരിക്കുമ്പോൾ.
സ്പെയിനിൽ ‘ഇൻക്വിസിഷൻ’ നടക്കുന്ന കാലം (ഇൻക്വിസിഷൻ = മതനിന്ദകരെ വിചാരണ ചെയ്തു ശിക്ഷിക്കൽ) സ്പെയിനിലെ സെവിൽപ്പട്ടണത്തിൽ ക്രിസ്തു പ്രത്യക്ഷനായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ വരവല്ല. തന്റെ കുഞ്ഞുങ്ങളെ കാണാനുള്ള ഒരു താൽക്കാലികാഗമനം മാത്രം. പതിനഞ്ചു ശതാബ്ദങ്ങൾക്കു മുൻപു് താൻ എങ്ങനെ നടന്നുവോ അതേ രീതിയിൽ അദ്ദേഹം ജനങ്ങളുടെ ഇടയിലൂടെ നടന്നു. ഗ്രാൻഡ് ഇൻക്വിസിറ്ററുടെ—കാഡിനലിന്റെ—ആജ്ഞയനുസരിച്ചു് മതനിന്ദകരെ കുറ്റിയിൽക്കെട്ടി എരിക്കുന്ന കാലം. ക്രിസ്തുവിനെ എല്ലാവരും തിരിച്ചറിഞ്ഞു. മൃദുലമായ മന്ദഹാസത്തോടുകൂടി, അനന്തമായ കാരുണ്യത്തോടുകൂടി ഭഗവാൻ നടന്നു. അന്ധനായ ഒരുത്തൻ ജനക്കൂട്ടത്തിൽ നിന്നു വിളിച്ചു പറഞ്ഞു: “എനിക്കു കാഴ്ച തരൂ”. അയാൾ ക്രിസ്തുവിനെ സ്വന്തം കണ്ണാൽ കണ്ടു. ഏഴു വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ശവപ്പെട്ടിയിൽ വച്ചു് കുറെ ആളുകൾ എത്തി. “അദ്ദേഹം നിന്റെ കുഞ്ഞിനെ ഉയിർത്തെഴുന്നേല്പിക്കും” എന്നു് ആളുകൾ കരയുന്ന അമ്മയോടു വിളിച്ചു പറഞ്ഞു. “അങ്ങ് അദ്ദേഹമാണെങ്കിൽ എന്റെ കുഞ്ഞിനെ മരണത്തിൽ നിന്നു് ഉയിർത്തെഴുന്നേല്പിക്കൂ” എന്നു് അവൾ ആഭ്യർത്ഥിച്ചു. അദ്ദേഹം ദയയോടെ നോക്കി. പെൺകുട്ടി ശവപ്പെട്ടിയിൽ എഴുന്നേറ്റിരുന്നു ചിരിച്ചു. ആ സമയത്തു് കാഡിനൽ അതിലേ പോയി. അദ്ദേഹം യേശുവിനെ അറസ്റ്റു ചെയ്യിച്ചു് കാരാഗൃഹത്തിലാക്കി. രാത്രി, തടവറയുടെ ഇരുമ്പു വാതിൽ തുറന്നു് കൈയിൽ വിളക്കോടു കൂടി കാഡിനൽ അകത്തു കയറി. അദ്ദേഹം ഭഗവാനോടു പറഞ്ഞു: “അങ്ങാണോ ഇവിടെ? പണ്ടു പറഞ്ഞതിൽക്കൂടുതലായി ഒന്നും പറയാനില്ല അങ്ങയ്ക്കു്. ഞങ്ങളുടെ വഴിയിൽ അങ്ങ് എന്തിനു വന്നു നില്ക്കുന്നു? ഞങ്ങൾക്കു തടസ്സമുണ്ടാക്കാനായിട്ടാണു് അങ്ങ് എത്തിയതു്. അതു് അങ്ങയ്ക്കറിയാം. യഥാർത്ഥത്തിൽ അങ്ങ്, (ക്രിസ്തു) ആണെങ്കിലും അല്ലെങ്കിലും നാളെ ഞാൻ അങ്ങയെ കുറ്റിയിൽക്കെട്ടി എരിക്കും. ഇന്നു് അങ്ങയുടെ പാദങ്ങൾ ചുംബിച്ചവർ തന്നെ നാളെ കൽക്കരി വാരി എരിയുന്ന ആ കുറ്റിയുടെ ചുവട്ടിലിടും. അങ്ങയ്ക്കതു് അറിയാമോ?” കാഡിനൽ തുടർന്നു: “അങ്ങ് എല്ലാം പോപ്പിനെ ഏല്പിച്ചല്ലോ. ഇപ്പോൾ അതൊക്കെ പോപ്പിന്റെ കൈയിലാണു്. അങ്ങയ്ക്കു് ഇവിടെ വരേണ്ട ഒരാവശ്യവുമില്ല”. കാഡിനൽ വാതിൽ തുറന്നു് ക്രിസ്തുവിനോടു് അജ്ഞാപിച്ചു: “പോകു. ഇനി ഒരിക്കലും വരാതിരിക്കൂ. ഒരിക്കലും, ഒരിക്കലും”. ഇരുണ്ട നഗരത്തിലേക്കു കാഡിനൽ അദ്ദേഹത്തെ പറഞ്ഞയച്ചു.

അർത്ഥാന്തരങ്ങൾകൊണ്ടു് ഉജ്ജ്വലമായ ഇക്കഥ—ദസ്തെയെവ്സ്കി ‘കാരമസോ സഹോദര’ന്മാരിൽവ് ആഖ്യാനം ചെയ്യുന്ന ഇക്കഥ—സാഹിത്യത്തിനും ചേരില്ലേ? മരിച്ച ഉറൂബ് മലയാള കഥാലോകത്തിൽ എത്തിയാൽ രഘു, വി. പി. എന്ന ഇൻക്വിസിറ്റർ അദ്ദേഹത്തെ കുറ്റിയിൽക്കെട്ടി എരിക്കാൻ ശ്രമിക്കില്ലേ. അത്രയ്ക്കു ക്രൂരവും വിലക്ഷണവും ബീഭത്സവുമായ ഒരുകഥയുടെ (കുങ്കുമം വാരികയിലെ സന്ധ്യയുടെ ബ്ലഡ് റിപോർട്ട് എന്ന കഥ) രചയിതാവാണല്ലോ അദ്ദേഹം. അമാന്യത മാന്യതയെ ധ്വംസിക്കും. തിന്മ നന്മയെ ഭഞ്ജിക്കും. വൈരൂപ്യം സൗന്ദര്യത്തെ ഹനിക്കും. ഉറൂബേ ഇങ്ങോട്ടു വരാതിരിക്കൂ.

ജീവിതലയം ഇൻക്വിസിഷന്റെ കാലത്തു പോലും മാറിപ്പോയി. അതിനു ശേഷം എത്രയോ ശതാബ്ദങ്ങൾ കഴിഞ്ഞു! ഇപ്പോൾ അതിനു വല്ലാത്ത മാറ്റമാണു്. എങ്കിലും ചിലർ പ്രാചീന ലയം ഇപ്പോഴും സംരക്ഷിക്കാൻ ശ്രമിക്കുന്നു. തിരുവനന്തപുരത്തെ ടൗൺ ഹാളിൽ ഒരു സമ്മേളനം. അധ്യക്ഷൻ സി. അച്യുതമേനോൻ. പ്രഭാഷകരിൽ ഒരാൾ ഞാനാണു്. മീറ്റിങ്ങ് തുടങ്ങാറായപ്പോൾ എന്നെ പ്രാഥമിക വിദ്യാലയത്തിൽ—മൂന്നാം ക്ലാസ്സിൽ—പഠിപ്പിച്ച പദ്മനാഭൻ നായർ സാർ ഹാളിലേക്കു കടന്നു വരുന്നു. സാറിനെ കണ്ടയുടനെ ഞാൻ സ്വയമറിയാതെ എഴുന്നേറ്റു നിന്നു പോയി. സാറ് ഇരുന്നതിനു ശേഷമേ ഞാനിരുന്നുള്ളു. ഇതല്ല ഇന്നത്തെ സ്ഥിതി. ഞാൻ പഠിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ സാമ്പത്തിക സഹായങ്ങൾ കൊണ്ടു പരിരക്ഷിക്കുകയും ചെയ്ത ഒരു ശിഷ്യൻ ഇന്നു സമുന്നതമായ പദവിയിലാണു്. അദ്ദേഹം തിരുവനന്തപുരത്തെ മോഡേൺ ബുക്ക്സ് സെന്ററിൽ നില്ക്കുമ്പോൾ ഞാനങ്ങോട്ടു കയറിച്ചെന്നു. മുണ്ടു് മുട്ടിനു മുകളിൽവച്ചു് മടത്തു കെട്ടിയിരിക്കുകയാണു് അദ്ദേഹം. എന്നെക്കണ്ടയുടനെ അതു് അല്പം കൂടെ മുകളിലേക്കു കയറ്റിക്കെട്ടി. ഈ അനാദരം വകവയ്ക്കാതെ ഞാൻ പുസ്തകങ്ങൾ നോക്കാനാരംഭിച്ചു. പത്തു മിനിറ്റ് കഴിഞ്ഞപ്പോ എന്റെ മുതുകിൽ കുടകൊണ്ടു് ആഞ്ഞൊരടി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ദൂരെ നിന്ന ശിഷ്യൻ അടിച്ചതാണെന്നു ഗ്രഹിച്ചു. ‘ഞാൻ പോകുന്നു’ എന്നറിയിച്ചിട്ടു് അദ്ദേഹം ഊരുമാംസ പ്രദർശനത്തോടുകൂടി റോഡിലേക്കു ചാടി. അടുത്തു വരാൻ മടിച്ചു ദൂരെ നിന്നുള്ള താഡനമായിരുന്നു ആ ഛത്രധാരിയുടേതു്. ഇദ്ദേഹം ഡോക്ടർ പി. കെ. നാരായണ പിള്ള യുടെയും ശിഷ്യനായതു കൊണ്ടു് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു് പരാതി പറഞ്ഞു. സാറ് ആശ്വാസദായകമായ മട്ടിൽ പറയുകയായി: “കൃഷ്ണൻ നായരേ, കാലം മാറിയിരിക്കുന്നു. നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലല്ല ആളുകൾ പെരുമാറുക. മൂല്യച്യുതിയാണു് എങ്ങും. എങ്കിലും അയാളോടു് ഞാനിതു ശരിയായില്ല എന്നു പറയും”. വളരെ വർഷങ്ങളായി ഞാൻ പി. കെയെ കാണാറില്ലായിരുന്നു. ഉള്ളൂർ സ്മാരക മന്ദിരത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിട്ടും പോയില്ല. എങ്കിലും എന്റെ ദുഃഖനിവേദനം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. ഈ കാരുണ്യവും സഹാനുഭൂതിയും ഡോക്ടർ പി. കെയുടെ സവിശേഷതകളാണു്. പാണ്ഡിത്യത്തിലോ? സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹമുണ്ടായിരുന്ന വിനയ സമ്പന്നൻ. എത്രയെത്ര ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളാണു് അദ്ദേഹം രചിച്ചതും പ്രസാധനം ചെയ്തതും. ആ മഹാവ്യക്തിയെക്കുറിച്ചു് ഡോക്ടർ കെ. രാമചന്ദ്രൻ നായർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം ഞാൻ താല്പര്യത്തോടെ വായിച്ചു. ഡോക്ടർ പി. കെ. നാരായണപിള്ളയുടെ ഉൽകൃഷ്ട സേവനങ്ങളെയും മഹനീയമായ ജീവിതത്തെയും അദ്ദേഹം നിഷ്പക്ഷതയോടെ വിലയിരുത്തിയിരിക്കുന്നു. അന്തരിച്ച നല്ലയാളുകൾക്കു നമ്മുടെ വാക്കുകൾ വേണ്ട. എങ്കിലും നമ്മൾ അവരെക്കുറിച്ചു് എഴുതുമ്പോൾ നമ്മുടെ വിശുദ്ധിയെയും നന്മയെയുമാണു് പ്രദർശിപ്പിക്കുക. എല്ലാ രീതികളിലും ഈ ലേഖനം ആദരണീയം തന്നെ.
യക്ഷൻ ധർമ്മപുത്രരോടു് ആശ്ചര്യമെന്തെന്നു ചോദിച്ചു. ധർമ്മപുത്രർ മറുപടി പറഞ്ഞു. “അഹന്യഹനിഭൂതാനിഗച്ഛന്തീഹയമാലയം. ശേഷാഃ സ്ഥാവരമിച്ഛതികിമാശ്ചര്യമതഃപരം. (ദിവസന്തോറും ആളുകൾ യമാലയത്തിൽ പ്രവേശിക്കുന്നു. എങ്കിലും ജീവിച്ചിരിക്കുന്നവർ വിചാരിക്കുന്നു അവർ എല്ലാക്കാലവും ജീവിച്ചിരിക്കുമെന്നു്. ഇതിനെക്കാൾ വലിയ ആശ്ചര്യമെന്താണു്.)
കാലം വേഗം പോകുന്നു. ആളുകൾ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. അവരിൽ പി. കെ. നാരായണ പിള്ളയെപ്പോലെ ഉത്കൃഷ്ടപുരുഷന്മാരുണ്ടു്. മറ്റുള്ളവർ ഛത്രം വീശി ഗുരുവിനെ താഡനം ചെയ്യുന്നു.

1990 ഏപ്രിൽ 10-ആം തീയതിയിലെ The Independent ദിനപത്രത്തിൽ കവി Dom Moraes ഗ്രിഗറി കൊർസൊ യെക്കുറിച്ചു് എഴുതിയ പ്രബന്ധം സവിശേഷമായ ശ്രദ്ധയ്ക്കു് അർഹമാണു്. ബീറ്റ് തലമുറയിലെ പ്രധാന കവിയായ അദ്ദേഹം ഇപ്പോഴുമുണ്ടോ എന്നാർക്കുമറിഞ്ഞുകൂടാ. കവിയെന്ന നിലയിൽ തനിക്കു തുല്യനായി ഗ്രിഗറിയെ ഗിൻസ്ബർഗ്ഗ് കരുതിയിരുന്നുവത്രേ. ഗിൻസ്ബർഗ്ഗ്, മെറെസിനോടു് ഒരിക്കൽ പറഞ്ഞു: “I first met Gregory at a bar in Greenwich village. He was pounding his fist on the table and yelling. I’m a great poet! So of course I knew at once he was”.
ഗ്രിഗറിയുടെ ചില കാവ്യങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ ഏറ്റവും നല്ലതു് Marriage എന്നതാണു്. അതിലെ ഒരു ഭാഗം കേൾക്കൂ:
I never wanted to marry a
girl who was like my
mother
And Ingrid Bergman was
always impossible
And there’s may be a girl
now but she’s
already married.
And I don’t like men and—
but there’s got to be somebody!
Because what If I’m 60
years old and not
married
all done in a furnished room
with pee stains on my underwear
and everybody else is married! All
the universe married but me!
ഇംഗ്ലീഷിൽ wit എന്നു വിളിക്കുന്ന ഗുണമാണു് ഗ്രിഗറിയുടെ കാവ്യത്തിനുള്ളതു്. അദ്ദേഹം മഹാകവിയൊന്നുമല്ല. ഗ്രിഗറിയുടെ സമകാലികനായ Gary Snyder അദ്ദേഹത്തെക്കാൾ വലിയ കവിയാണു്. Snyder എഴുതിയ ഒരു കൊച്ചു കാവ്യം.
Once Only
almost at the equator
almost at the equinox
exactly at midnight
from a ship
the full
moon
in the center of the sky.

രണ്ടാംലോക മഹായുദ്ധത്തിന്റെ ഫലമായി, ശീതസമരത്തിന്റെ ഫലമായി ജനനംകൊണ്ട ചില കവികളുടെ കൂട്ടമാണു് beat generation. സാമൂഹികവും ലൈംഗികവുമായ പിരിമുറുക്കത്തിൽനിന്നു് അവർ രക്ഷനേടി. ബീറ്റ് തലമുറയിലെ ഒരംഗത്തെ ബീറ്റ്നിക് എന്നു വിളിക്കുന്നു. nik ഒരു റഷ്യൻ പ്രത്യയമാണു്. ‘ഏജന്റ്’ എന്ന അർത്ഥമാണു് അതിനുള്ളതു്. സ്പുട്നിക് എന്ന റഷ്യൻ വാക്കിലേതു് എന്നപോലെ. Sputnik = fellow way farer. S = with + put = path + nik = agent suffix.
ഒരു ഹോട്ടലിലെ കിടക്കവിരിപ്പുകൾ ദിവസവും ജോലിക്കാർ മാറ്റുന്നുണ്ടു്. പത്താം നമ്പർ മുറിയിലെ ഷീറ്റ് പതിനൊന്നാം നമ്പർ മുറിയിലേക്കും അവിടെനിന്നു് അതു് പത്താം നമ്പറിലേക്കും മാറ്റുന്നു. ഇനി മറ്റൊന്നു്.
ഒരു കാപ്റ്റൻ ഭടന്മാരെ വിളിച്ചു പറഞ്ഞു: “ഇന്നു നമ്മൾ അണ്ടർവെയർ മാറ്റുന്ന ദിവസമാണു്. ജോർജ്ജിന്റെ അണ്ടർവെയർ ജോണിനു്. ജോണിന്റേതു് ഫിലിപ്പിനു്. ഫിലിപ്പിന്റേതു് ജോർജ്ജിനു്”. അഴുക്കു പുരണ്ട അടിവസ്ത്രം മറ്റുള്ളവന്റേതാകണമെന്നുണ്ടോ? നാറ്റമുണ്ടെങ്കിലും സ്വന്തമായതു് അങ്ങു ധരിച്ചാൽ പോരേ? വളരെക്കാലമായി എന്നെ പുലഭ്യം പറയുകയും മറ്റു പലരെക്കൊണ്ടു പുലഭ്യം പറയിക്കുകയും ചെയ്യുന്ന ഒരു പത്രാധിപർ സുഹൃത്തിനോടു് ഒരു ചോദ്യം: “അങ്ങ് കാപ്റ്റനാണോ?”
- സാഹിത്യവാരഫലം:
- നവീനസാഹിത്യം എന്ന പേടിസ്വപ്നം കണ്ടുള്ള നിലവിളി.
- സാമൂഹിക പ്രവർത്തനം:
- കാശിനു കൊള്ളാത്ത ഭർത്താവിൽനിന്നു സ്ത്രീക്കും ഉപദ്രവിക്കുന്ന ഭാര്യയിൽ നിന്നു പുരുഷനും രക്ഷ നേടാൻ സഹായിക്കുന്നതു്.
- ഭർത്താവു് (ഓഫീസിൽനിന്നു വീട്ടിലേക്കു വരുമ്പോൾ):
പുലിയെപ്പോലെയിരിക്കുന്നവനൊരു
എലിയെപ്പോലെ വരുന്നതു കാണാം.
- ചെരിപ്പു്:
- വീടു് അടിച്ചുവാരുന്ന പരിചാരികമാർക്കു നമ്മളെത്ര ശ്രമിച്ചാലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം മാറ്റിവയ്ക്കാൻ കഴിയുന്ന ഒരു സാധനം.
- പ്രഫെസർ:
- നടത്തത്തിന്റെ സവിശേഷത കൊണ്ടും വേഷത്തിന്റെ ഉജ്ജ്വലതകൊണ്ടും അജ്ഞത മറയ്ക്കാൻ സാമർത്ഥ്യമുള്ളയാൾ.
- ഗ്രന്ഥനിരൂപകൻ:
- ജീവിതത്തിന്റെ അനുഭവസമ്പത്തു കൊണ്ടും ഗ്രന്ഥപാരായണത്തിന്റെ അനുഭവാധിക്യം കൊണ്ടും പരിപാകം വന്ന എഴുത്തുകാരുടെ രചനകളെ പുറംകൈ കൊണ്ടു തട്ടിക്കളയുന്ന വിവരമില്ലാത്ത കൊച്ചുപയ്യൻ.
- നവീന നാടകവേദി:
- ടി. ആർ. സുകുമാരൻ നായർ, വീരരാഘവൻ നായർ, പി. കെ. വിക്രമൻ നായർ, കൈനിക്കര കുമാര പിള്ള, ഈ വിദഗ്ദ്ധന്മാർ തങ്ങളുടെ വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ച സ്ഥലം. (ഇപ്പോൾ അവിദഗ്ദ്ധർ കോപ്രായങ്ങൾ കാണിക്കുന്ന സ്ഥലം.)
- “ശ്രീനാരായണഗുരു സ്വാമികൾ ഒരു സന്ന്യാസിയായിരുന്നു എന്നതിൽ ആർക്കും തർക്കമില്ലല്ലോ”—പ്രഫെസർ എസ്. ഗുപ്തൻ നായർ ശിവഗിരി മാസികയിൽ എഴുതിയ ലേഖനത്തിൽനിന്നു്.—ഒരു വിസംവാദവുമില്ല. ശ്രീനാരായണഗുരുസ്സ്വാമികൾ ഒരു സന്ന്യാസി തന്നെയായിരുന്നു. രണ്ടു സന്ന്യാസികളായിരുന്നില്ല. ശ്രീനാരായണഗുരുസ്സ്വാമികൾ സന്ന്യാസിയായിരുന്നു എന്നെഴുതിയാൽ മതി. മലയാള ശൈലിക്കു് അതു യോജിക്കും.
- ശ്രീനാരായണഗുരുസ്വാമികളുടെ സാമൂഹ്യ പരിഷ്കരണശ്രമത്തിന്…—ഇതും പ്രഫെസർ ഗുപ്തൻ നായരുടെ വാക്യം തന്നെ —സ്വാമികൾ പരിഷ്കരിക്കാൻ ശ്രമിച്ചതു് സമൂഹത്തെയാണെങ്കിൽ സമൂഹപരിഷ്കരണ ശ്രമമെന്നേ വേണ്ടൂ.
- ശ്രീനാരായണൻ സമുദായപരിഷ്കർത്താവല്ലെന്നു് സ്ഥാപിക്കാനല്ല…—പ്രഫെസർ ഗുപ്തൻ നായർ ആ പ്രബന്ധത്തിൽത്തന്നെ.— സമുദായപരിഷ്കർത്താവു് എന്നു ശരിയായി എഴുതാൻ അദ്ദേഹത്തിനറിയാം. അതിനാൽ സാമൂഹ്യ പരിഷ്കരണം എന്നു തിടുക്കത്തിൽ എഴുതിപ്പോയതാണെന്നു ഗ്രഹിച്ചാൽ മതി.
4. “ഇവളൊരു ടൈപ്പിസ്റ്റഴകെഴും കൈയിൽ”
പകലൊരു വെള്ളക്കടലാസ്സായ് നില്പൂ.
ഇരവൊരു മിനുമിനുത്ത കാർബണാ
യിരിക്കുന്നു: ലിപി പതിഞ്ഞിരിക്കുന്നു.
പി. ടി. അബ്ദുറഹിമാന്റെ കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ—ഇതു ഭാവനയല്ല; കൺസീറ്റാണു്.
കഥാംശം ഉൾക്കൊള്ളുന്ന നേരമ്പോക്കുകൾക്കു പകർപ്പവകാശമില്ല. ഈ ലേഖനത്തിൽ വരുന്ന പല നേരമ്പോക്കുകളും (കഥാംശമുള്ളവ) പരകീയങ്ങളാണു്. അതുപോലെ പരകീയമായ ഒരു നേരമ്പോക്കു്.
ഒരു കൊച്ചു കുട്ടിയും അവന്റെ അച്ഛനും മൃഗശാലയിൽ സിംഹക്കൂട്ടിനടുത്തു നില്ക്കുകയായിരുന്നു. കുട്ടി നീങ്ങി നീങ്ങി സിംഹത്തിന്റെ അടുത്തായി. അതു കൈനീട്ടി കുട്ടിയെ പിടിക്കാൻ ഭാവിച്ചപ്പോൾ വേറൊരാൾ ഒറ്റച്ചാട്ടം ചാടി അവനെ രക്ഷിച്ചു. ഒരു പത്രപ്രവർത്തകൻ ഇതു കണ്ടു നില്ക്കുന്നുണ്ടു്. അയാൾ ഈ സംഭവം റിപ്പോർട്ടായി എഴുതാൻ വേണ്ടി ആ മനുഷ്യനെ സമീപിച്ചു് ‘നിങ്ങളാരാണു്?’ എന്നു ചോദിച്ചു. “ഞാൻ നാത്സിയാണു്” എന്നു മറുപടി. അടുത്ത ദിവസം പത്രത്തിലെ തലക്കെട്ടു് ഇങ്ങനെ: ഒരു വൃത്തികെട്ട നാത്സി ഒരാഫ്രിക്കൻ കുടിയേറ്റക്കാരന്റെ ഭക്ഷണം പിടിച്ചെടുത്തു”. നിസ്സാരനായ എന്നെ ‘വൾഗറാ’യി ആക്ഷേപിക്കുന്ന ഒരു കാർട്ടൂൺ ജനയുഗം വാരികയിൽ കാണാം. വ്യക്തിശത്രുതയെ ചങ്ങല കൊണ്ടു കെട്ടിയിടുകയാണു് വേണ്ടതു്. ഇല്ലെങ്കിൽ സിംഹം ആഫ്രിക്കൻ കുടിയേറ്റക്കാരനാകും. കുട്ടിയെ രക്ഷിക്കൽ ഭക്ഷണം പിടിച്ചെടുക്കലാവും.