സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-12-01-ൽ പ്രസിദ്ധീകരിച്ചതു്)

“അനശ്വരത”
images/MilanKundera.jpg
മിലാൻ കുന്ദേര

പാരീസിന്റെ തെക്കുഭാഗത്തുള്ള മൊങ്പർണാസ് ഡിസ്റ്റ്രിക്റ്റിൽ ഫ്രഞ്ച് പൗരനായി താമസിക്കുന്ന ചെക്ക് സാഹിത്യകാരൻ മിലാൻ കുന്ദേര യുടെ പുതിയ നോവൽ “Immortality ” ഉദാത്തവും സുന്ദരവുമാണു്. ചെക്ക് ഭാഷയിൽ 1991-ൽ എഴുതിത്തീർത്ത ഈ നോവൽ ഉടനെ തന്നെ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടു. ഉദാത്തങ്ങളായ കൃതികൾ സുന്ദരങ്ങളായ കൃതികളെ അപേക്ഷിച്ചു മേലേക്കിടയിലാണു്. കല ആനന്ദാവേശവും തീക്ഷ്ണതയും കൗതുഹലവും വിസ്മയവും ഉളവാക്കുമ്പോൾ നിരൂപകർ അതിനെ ഉദാത്തമെന്നു വിശേഷിപ്പിക്കുന്നു. നയഗ്ര വെള്ളച്ചാട്ടം സുന്ദരമല്ല, ഉദാത്തമാണു് എന്നു ബ്രാഡ്ലി പറഞ്ഞതു് ഇവിടെ ഓർമ്മിക്കത്തക്കതാണു്. സൗന്ദര്യം പരിമേയമായതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാത്തത അപരിമേയമായതിനോടും എന്നു തത്ത്വചിന്തകൻ കാന്റ് പറഞ്ഞതും നമുക്കു് ഓർമ്മിക്കാം. കുന്ദേരയുടെ ഈ നോവൽ അനശ്വരതയെ അദ്ദേഹത്തിന്റെ രീതിയിൽ പ്രതിപാദിക്കുന്നതിനാൽ ഉദാത്തം. രസബോധനിഷ്ഠമായ തലത്തിലേക്കു് ഇതു് ഉയരുന്നതിനാൽ സുന്ദരം.

images/ImmortalityNovel.jpg

നോവലിനെക്കുറിച്ചു്—ആ കലാരൂപത്തെക്കുറിച്ചു്—കുന്ദേരയ്ക്കു സുനിയതങ്ങളായ മതങ്ങളുണ്ടു്. മറ്റൊരു വിധത്തിലും പറയാനാവാത്തതിനെ പറയാൻ കഴിയുന്നതാണു് നോവൽ. സമുദായത്തിന്റെ ചിത്രീകരണമല്ല അതിന്റെ ലക്ഷ്യം. കാരണം അതു മറ്റുതരത്തിൽ നിർവഹിക്കാമല്ലോ എന്നതാണു്. ചരിത്രവർണ്ണനവുമല്ല അതു്. ചരിത്രവിജ്ഞാനീയത്തിനു് അതു അനുഷ്ഠിക്കാവുന്നതേയുള്ളു. സ്റ്റാനിലിസത്തെ നിന്ദിക്കലല്ല നോവലെഴുത്തുകാരുടെ ജോലി. സോൾഷെനിറ്റ്സ്യനു് അതു് പ്രഖ്യാപനങ്ങളിലൂടെ നടത്താം. മനുഷ്യജീവിതത്തെ സാകല്യാവസ്ഥയിൽ വർണ്ണിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതാണു് നോവലിന്റെ കർത്തവ്യം. നോവൽ സാക്ഷാത്കരിക്കുന്നതിനെ ഒരു ധിഷണാപരമായ പ്രവൃത്തിക്കും സാക്ഷാത്കരിക്കാനാവില്ല. എക്സിസ്റ്റെൻഷ്യൽ ഫിലോസഫിക്കു പോലും അതിനു കഴിവില്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

തുച്ഛമായ കഥയേ ഈ നോവലിനുള്ളൂ. പോൾ, അയാളുടെ ഭാര്യ അഗ്നിസ്, അഗ്നിസിന്റെ സഹോദരി ലൊറ, അവളുടെ കാമുകൻ ബർനാർഡ് ഇവരാണു്. കഥയുണ്ടെങ്കിൽ അതു തുടങ്ങുന്നവരും മുന്നോട്ടു കൊണ്ടുപോകുന്നവരും. നോവൽ ആരംഭിക്കുമ്പോൾ പോളിന്റേയും അഗ്നിസിന്റേയും ദാമ്പത്യജീവിതത്തിനു് ഇരുപതു വർഷത്തെ പഴക്കമുണ്ടു്. പക്ഷേ, അവൾക്കു് ഒറ്റപ്പെടലിന്റെ ബോധമാണുള്ളതു്. ഭർത്താവിനെസ്സംബന്ധിച്ചു മാത്രമല്ല ആ ബോധം. മനുഷ്യരാശിയെ സാകല്യാവസ്ഥയിൽ പരിഗണിക്കുമ്പോഴും അവൾക്കു അതിനോടു് ആശയപരമായ ഐക്യമോ ഇല്ല. അവൾ യാചകർക്കു ധാരാളം പണം കൊടുക്കും. യാചകർ മനുഷ്യരിൽ പെട്ടവരായതു കൊണ്ടല്ല അവൾ അതു നല്കിയതു്. അവർ മനുഷ്യസമുദായത്തിൽ പെടാത്തവരായതുകൊണ്ടാണു്. തന്നെപ്പോലെ മനുഷ്യരോടും ഐക്യമില്ല അവർക്കും എന്നു് അഗ്നിസ് വിചാരിച്ചു. അവളെസ്സംബന്ധിച്ചിടത്തോളം സ്നേഹം ഇച്ഛാശക്തിയുടെ പ്രകടനം മാത്രമാണു്. സ്നേഹിക്കാനുള്ള ഇച്ഛാശക്തി. നല്ല ദാമ്പത്യജീവിതത്തിനു വേണ്ടിയുള്ള ഇച്ഛാശക്തി. ഈ ഇച്ഛാശക്തിയെ അല്പനേരം ഇല്ലാതാക്കിയാൽ അവൾ കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ പറന്നുപോകും. വിദൂര ഗ്രഹത്തിൽ നിന്നു് ഒരു സന്ദർശകൻ അവളുടെ അടുത്തെത്തിയതായി ഒരു തോന്നൽ. അയാളുടെ ചോദ്യം: “അടുത്ത ജന്മത്തിൽ നിങ്ങൾക്കു ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു ജീവിക്കണമെന്നുണ്ടോ? അതോ ഒരിക്കലും തമ്മിൽ കാണാതിരിക്കണോ?” പോളിന്റെ സാന്നിദ്ധ്യത്തിൽ അടുത്ത ജന്മത്തിൽ ഞങ്ങൾക്കു ഒരുമിച്ചു കഴിയേണ്ടതില്ല” എന്നു് അവൾക്കു് എങ്ങനെ പറയാൻ കഴിയും. അവൾ മനോരഥസൃഷ്ടിയിലെ ആ സന്ദർശകനു മറുപടി നല്കിയില്ല. എന്നാൽ പോൾ കൂർക്കം വലിച്ചുറങ്ങുകയാണെന്നു കണ്ടു് അവൾ ആന്തരശക്തി മുഴുവൻ സംഭരിച്ചു ദൃഢശബ്ദത്തിൽ പറഞ്ഞു: “ഇനി വീണ്ടും ഒരുമിച്ചുകൂടാതിരിക്കാനാണു് ഞങ്ങൾ ആഗ്രഹിക്കുക.” അഗ്നിസ് പോയി. ദുരന്തം വരിക്കുകയും ചെയ്തു.

images/Malcolmbradbury.jpg
Malcolm Bradbury

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീക്ഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര. അതിനു് അനുസരിച്ചാണു് ലൊറയുടെയും റേഡിയോ ജേണലിസ്റ്റ് ബർനാർഡിന്റെയും കാമോത്സുകതയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നതു്. ജേർണലിസ്റ്റിനു് അവളെക്കാൾ വയസ്സു വളരെക്കുറവു്. എങ്കിലും എന്തെന്നില്ലാത്ത കാമാവേശമാണു് അവൾക്കു്. പക്ഷേ, അതും ദുഃഖപര്യവസായിയായി മാറി ബർനാർഡ് പോളിനോടു പറഞ്ഞു: “ഒരു അപരിചിതൻ എന്നെക്കാണാൻ വന്നു. അയാളുടെ തല മാത്രം എന്റെ പൊക്കത്തിൽ നിന്നു് ഉയർന്നുനില്ക്കുന്നു. കുടവയറു്… (അയാൾ തന്ന) ഡിപ്ലൊമ ഞാൻ വായിച്ചു. അതിലെഴുതിയിരിക്കുന്നു. “ബർനാർഡ് ബർട്രൻഡ് ഒരു മുഴുക്കഴുതയാണെന്നു് ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാക്കു നോവലിലുള്ള സ്പെല്ലിങ്ങിൽ). ഇതു് ഏല്പിച്ച ആഘാതത്താലാണു് ബർനാർഡ് ലോറയുമായുള്ള ബന്ധം ശിഥിലമാക്കിയതു്.

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര.

ഈ ക്ഷുദ്രസംഭവങ്ങളെ അവലംബിച്ചു കൊണ്ടു് കുന്ദേര ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും വൈവിധ്യങ്ങളിലേക്കും അനായാസമായി പോകുന്നു. ആ പോക്കു് അത്ഭുതാവഹമാണു താനും. മനുഷ്യന്റെ അനന്യതയെ—സെൽഫിനെ—കുറിച്ചുള്ള അന്വേഷണമാണു് കുന്ദേരയുടെ നോവൽ. അതിനെ പൂർണ്ണമായും ഗ്രഹിക്കാനാവില്ലെന്നും അദ്ദേഹം വിചാരിക്കുന്നു. അംഗവിക്ഷേപങ്ങളിലൂടെ സെൽഫിനെ മനസ്സിലാക്കാമോ? വയ്യ. നോവലിന്റെ ആരംഭത്തിൽ തന്നെ അറുപതോ അറുപത്തഞ്ചോ വയസ്സുള്ള ഒരു സ്ത്രീ ഒരു ചെറുപ്പക്കാരനെ പുഞ്ചിരിയോടെ നോക്കി കൈ വീശുന്നതിന്റെ വർണ്ണനയുണ്ടു്. ഇരുപത്തഞ്ചു വയസ്സുള്ള യുവതിയെപ്പോലെയായിരുന്നു. ആ വൃദ്ധയുടെ അംഗവിക്ഷേപം. സൗന്ദര്യമില്ലാത്ത ശരീരത്തിൽ സൗന്ദര്യമാർന്ന അംഗവിക്ഷേപം. അഗ്നിസിന്റെ അച്ഛനെ കാണാൻ വന്ന പ്രായം കൂടിയ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നേർക്കു് ഇങ്ങനെ കൈവീശിയതു് അഗ്നിസ് കണ്ടു. ആ കൈവീശൽ മനോഹരമായിരുന്നു. എന്നാൽ ഈ അംഗവിക്ഷേപങ്ങൾ എല്ലാവർക്കുമുള്ളതല്ലേ (the gesture was available to all)? കൈവീശുമ്പോൾ യഥാർത്ഥത്തിൽ മോഷണം നടത്തുകയാണു്. അല്ലെങ്കിൽ കള്ളയൊപ്പിടുകയാണു്. കഥാപാത്രങ്ങൾക്കു മാത്രമല്ല, സെൽഫിനെ കാണിക്കാത്ത അംഗവിക്ഷേപങ്ങളെ കുന്ദേരയ്ക്കും അംഗീകരിക്കാനാവില്ല. അംഗവിക്ഷേപം പോകട്ടെ. മുഖമോ? മുഖവും സെൽഫിനെ കാണിക്കുന്നില്ല (my face is not myself). സത്യമിതാണെങ്കിലും അംഗവിക്ഷേപങ്ങളാണു് നമ്മെ ഭരിക്കുന്നതു്. കാപട്യപൂർണ്ണമായ ജീവിതം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇങ്ങനെയുള്ള ഈ ലോകത്തു് അനശ്വരതയെക്കുറിച്ചു (immortality) ചിന്തിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു? 1981-ൽ ഫ്രാങ്സ്വ മോറിസ് മീതേറാങ് ഫ്രഞ്ച് പ്രസിഡന്റായി. അദ്ദേഹം മൂന്നു റോസാപ്പൂക്കളെടുത്തുകൊണ്ടു് അറുപത്തിനാലു ശവകുടീരങ്ങളുടെ മധ്യത്തിലേക്കു ചെന്നു. തിരഞ്ഞെടുത്ത മൂന്നു ശവകുടീരങ്ങളിൽ ഓരോ റോസാപ്പൂ അദ്ദേഹം വച്ചു. പൂക്കളുണ്ടാക്കിയ ആ ത്രികോണത്തിന്റെ മദ്ധ്യത്തിലാണു് മിതേറാങ്ങിന്റെ അനശ്വരതയുടെ കൊട്ടാരം നിർമ്മിക്കേണ്ടതു്. ഇതാണു് അനശ്വരതയെക്കുറിച്ചുള്ള കൂന്ദേരയുടെ സങ്കല്പം. കുറഞ്ഞ തോതിൽ, കൂടിയ അളവിൽ അനശ്വരതയുണ്ടു്. അതു് ഓർമ്മകളെ അവലംബിച്ചിരിക്കുന്നു. മരിച്ചയാളിനെസ്സംബന്ധിച്ച ഓർമ്മ അയാളെ അറിയാവുന്നവർക്കു കാണുമല്ലോ. അതു് കുറഞ്ഞ തരത്തിലുള്ള അനശ്വരത; നേരിട്ടറിയാൻ വയ്യാത്ത ആളിനെക്കുറിച്ചു് ആളുകളുടെ മനസ്സിൽ ജനിക്കുന്ന ഓർമ്മ വലിയ തരത്തിലുള്ള അനശ്വരത. കലാകാരന്മാർ, രാജ്യതന്ത്രജ്ഞന്മാർ ഇവരെക്കുറിച്ചുള്ള ഈ ഓർമ്മ വലിയ തോതിലുള്ള അനശ്വരതയാണു്. തത്ത്വചിന്താപരങ്ങളായ ഈ ആശയങ്ങൾ നോവലിലെ കഥാപാത്രങ്ങളിൽ നിന്നു്, അവരുടെ ജീവിതങ്ങളിൽ നിന്നു് ഒഴുകി വരുന്നു. അതുകൊണ്ടു് അവ വെറും സങ്കല്പനങ്ങളായി വായനക്കാർക്കു തോന്നുന്നില്ല.

കൂന്ദേരയുടെ ഈ നോവൽ അന്യാദൃശവും അസാധാരണവുമാണു്. ഇതു വായിക്കുമ്പോൾ നമ്മൾ കലയുടെ മഹാത്ഭുതം കാണുന്നു. ഇതെഴുതിയ കുന്ദേരയ്ക്കു നോബൽ സമ്മാനം കൊടുക്കാതെയാണു് വർണ്ണവിവേചനത്തെക്കുറിച്ചു് പറഞ്ഞതിനെത്തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ‘ഇൻഫീരിയർ ആർടിസ്റ്റായ’ നേഡീൻ ഗോഡിമാർ ക്കു് ആ സമ്മാനം നല്കിയതു്.

വ്യക്തിയിൽനിന്നു സമൂഹത്തിലേക്കു്

നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു? പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

റോസാപ്പൂ വിടർന്നുനില്ക്കുന്നതു കണ്ടാൽ അതിന്റെ പരുക്കൻ ഞെട്ടിനോടോ മുള്ളുകളുള്ള തണ്ടിനോടോ നമുക്കു പുച്ഛം തോന്നുമോ? തോന്നുമെങ്കിൽ അതു ആദരണീയമായ മാനസികനിലയല്ല. പൂവിനു കാരണം ഞെട്ടാണു്. ഞെട്ടിനു കാരണം തണ്ടാണു്. തണ്ടിനു കാരണം വേരാണു്. വേരു വിരൂപം. പക്ഷേ, ആ വേരില്ലെങ്കിൽ മനോഹരമായ പനിനീർപ്പൂവില്ല. ആ ഒറ്റപ്പൂവു് ലോകത്തുള്ള എല്ലാപ്പൂവുകളെയും എന്നെ ഓർമ്മിപ്പിക്കുന്നു. വിഷാദമനുഭവിക്കുന്ന ഭാര്യ അമ്മട്ടിൽ ദുഃഖിക്കുന്ന എല്ലാ ഭാര്യമാരെയും ഓർമ്മിപ്പിക്കുന്നു എന്നെ. കുഞ്ഞു മരിച്ചു യാതനയിൽ വീഴുന്ന അമ്മ അതേ രീതിയിൽ തീവ്രവേദനയിലാണ്ട എല്ലാ അമ്മമാരുടെയും സ്മരണ എനിക്കുളവാക്കുന്നു. ശ്രീമതി നളിനി ബേക്കലി ന്റെ “നിവേദിത” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ദുഃഖപൂർണ്ണമായ ജീവിതം നയിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ലോകത്തുള്ള എല്ലാ ഹതഭാഗ്യകളുടെയും ഓർമ്മയുണ്ടായി എനിക്കു്. അവരുടെ ജീവിതത്തെ സാകല്യാവസ്ഥയിൽ കാണാനുള്ള കൊതിയോടേ ആ ആഖ്യാനത്തിലൂടെ ഒഴുകിയപ്പോൾ രാഷ്ട്രവ്യവഹാരത്തിന്റെ പാറക്കെട്ടു് എന്നെ തടഞ്ഞു. പ്രവാഹത്തിനും ആ പാറക്കെട്ടിനും തമ്മിൽ ഒരു പൊരുത്തവുമില്ലല്ലോ. അതിൽ തടഞ്ഞതോടെ എന്റെ അഭിലാഷത്തിനും ഭംഗം വന്നു. റിയലിസ്റ്റിക് തലത്തിൽ നിന്നു് പെട്ടെന്നു് അവാസ്തവികമായ ഈ നൂതനതലത്തിലേക്കുള്ള പ്രവേശം കഥയെ തകർത്തു കളഞ്ഞു. റീയലിസത്തിൽനിന്നു് കഥയെ ഫാന്റസിയിലേക്കുതന്നെ കൊണ്ടുപോകാം. പക്ഷേ, അതു് വായനക്കാരൻ അറിയരുതു്. രാഷ്ട്രവ്യവഹാരത്തിന്റെ ഈ തള്ളിക്കയറ്റവും അതു ജനിപ്പിക്കുന്ന അവിശ്വാസ്യതയുമാണു് ഇക്കഥയുടെ പോരായ്മകൾ. രാത്രിസമയത്തു് ഏകാന്തത്തിൽ ഇരിക്കുമ്പോൾ ഒരു ഗോസ്റ്റ് നമ്മുടെ മുൻപിൽ വന്നുനിന്നാൽ എന്തു തോന്നും നമുക്കു്? എന്തു തോന്നുമോ അതുതന്നെയാണു് ഇക്കഥ വായിച്ചപ്പോൾ എനിക്കും തോന്നിയതു്.

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും.

എല്ലാ ദിവസവും നമ്മൾ ആയിരമായിരം നോട്ടങ്ങളിൽ കുത്തി മുറിവേല്പിക്കപ്പെടുന്നു. ഒടുവിൽ ഒരുനോട്ടം നമ്മളെ ഒരു നിമിഷംപോലും വെറുതെ അനുധാവനം ചെയ്യും. അതു തെരുവുകളിൽ, കാടുകളിൽ, ശാസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ മേശപ്പുറങ്ങളിൽ ഒക്കെ നമ്മളെ പിൻതുടർന്നു വരും. (Immortality.)

ചോദ്യം, ഉത്തരം

ചോദ്യം: സാഹിത്യത്തിലുമുണ്ടോ സാറേ അന്യവത്കരണം?

ഉത്തരം: നിരൂപകനോ കവിയോ കഥാകാരനോ എഴുതിയതു് വായനക്കാരനു മനസ്സിലാകാതെ വരുമ്പോൾ അയാൾക്കു് ഒറ്റപ്പെടലിന്റെ ബോധമുണ്ടാകും. ബ്രഹ്റ്റ് എന്ന മഹാനായ നാടക കർത്താവു് പ്രേക്ഷകർക്കും അഭിനേതാക്കൾക്കുമിടയ്ക്കു് ഈ ബോധം കരുതിക്കൂട്ടി ഉണ്ടാക്കിയിരുന്നു. നാടകത്തിലെ ക്രിയാംശത്തിൽ നിന്നു് പ്രേക്ഷകരെ അകറ്റിനിറുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗം.

ചോദ്യം: ചങ്ങമ്പുഴയോടു ഇപ്പോഴുള്ള കവികൾക്കു് എന്തുകൊണ്ടാണിത്ര കോപം?

ഉത്തരം: അസൂയയാണു് അതിനു ഹേതു. ഇന്നുള്ള എല്ലാക്കവികളും അമ്പതുകൊല്ലം കഴിയേണ്ടതില്ല, അതിനുമുൻപു് വിസ്മരിക്കപ്പെടും. അന്നും ചങ്ങമ്പുഴ ക്കവിത ഉണ്ടായിരിക്കും. മഹാകവി വള്ളത്തോൾ പോലും ചങ്ങമ്പുഴയുടെ മഹായശസ്സിൽ അസൂയാലുവായിരുന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേഷ്ഠ’ എന്നു ആ കവിയെ കീചകനാക്കിയതിനു ശേഷം ‘നിന്നുള്ളു പൊള്ളയെന്നാണു കേൾവി’ എന്നു അദ്ദേഹം പറയുകയുണ്ടായി. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നു മഹാകവി തെളിയിച്ചു തന്നു.

ചോദ്യം: നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

ചോദ്യം: മലയാളസാഹിത്യത്തെക്കുറിച്ചു നിങ്ങളുടെ ആത്മാർത്ഥമായ അഭിപ്രായം എന്തു?

ഉത്തരം: ആത്മാർത്ഥമെന്നാൽ തനിക്കുവേണ്ടി എന്നാണു്. ആർജ്ജവമുള്ള അഭിപ്രായം പറയാം. വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ വരുന്ന നല്ല കഥയും നല്ല കാവ്യവും മാറ്റിവച്ചാൽ നാലു കാശിനു വിലപിടിക്കാത്ത സാഹിത്യം. കാശ് പഴയ തിരുവിതാംകൂർ നാണയമാണു്.

ചോദ്യം: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്തു?

ഉത്തരം: ബന്ധുക്കളും സ്നേഹിതരും പരിപൂർണ്ണമായും ഉപേക്ഷിക്കുന്നതിനുമുൻപു് എനിക്കു് ഈ ലോകമുപേക്ഷിക്കണം.

ചോദ്യം: കേശവദേവിനെ പുലഭ്യം പറയുന്നതു നിറുത്തിയോ?

ഉത്തരം: ഞാൻ ആരെയും പുലഭ്യം പറയാറില്ല. നിരൂപണത്തിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചു പറഞ്ഞാൽ അവർക്കു് ഇരുപതു ശതാബ്ദങ്ങൾ മുൻപു മരിച്ച സാഹിത്യകാരന്മാരും ജീവിച്ചിരിക്കുന്നവരാണു്. രാമായണവും മഹാഭാരതവും ഭൂതകാലത്തിലുള്ളവയല്ല. വർത്തമാനകാലത്തിലാണു് അവ. കേശവദേവ് നിരൂപകന്റെ ദൃഷ്ടിയിൽ മരിച്ചിട്ടില്ല. അതുകൊണ്ടു വിമർശനമാകാം. പിന്നെ ഒരു കാര്യത്തിൽ എനിക്കു കേശവദേവിനോടു ബഹുമാനമാണു്. അദ്ദേഹം പറഞ്ഞു ‘എനിക്കു സാഹിത്യമെന്തെന്നു് അറിഞ്ഞുകൂടാ. ജീവിതമെന്തെന്നു് അറിയാം.’ ഈ പ്രസ്താവം നല്ല എഴുത്തുകാരനിൽ നിന്നേ വരൂ. അതുകൊണ്ടു മാത്രം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു.”

ചോദ്യം: കുറെനാളായി ഇന്ത്യയെ കുറ്റം പറയുന്നല്ലോ: ഇവിടംവിട്ടു പോകണോ? എങ്കിൽ ഏർപ്പാടുകൾ ചെയ്യാം.

ഉത്തരം: വേണ്ട. അമേരിക്കയിൽ പോയാൽ അതു വിദേശം. ഇംഗ്ലണ്ടിൽ പോയാൽ അതും വിദേശം. ഞാൻ ഇപ്പോൾ താമസിക്കുന്ന ഇന്ത്യയും എനിക്കു വിദേശമായി മാറിയിരിക്കുന്നു.

“ലോകം കൂടുതൽ സാങ്കേതികവും യാന്ത്രികവും ആകുന്നതോടുകൂടി, അതു് നിർവികാരവും ലോഹമയവും ആകുന്നതോടുകൂടി സ്ത്രീക്കുമാത്രം നല്കാൻ കഴിയുന്ന ചൂടു് അതിനു കൂടുതലായി വേണ്ടിവരും. നമുക്കു ലോകത്തെ രക്ഷിക്കണമെങ്കിൽ നമ്മൾ സ്ത്രീയോടു പൊരുത്തപ്പെടണം, സ്ത്രീയാൽ നമ്മൾ നയിക്കപ്പെടണം, ശാശ്വതമായ സ്ത്രീത്വത്താൽ തുളച്ചു കയറ്റപ്പെടണം.”

(Immortality)

ഗൗതമൻ
images/Goethe1828.jpg
ഗെറ്റേ

കുന്ദേരയുടെ നോവലിൽ ജർമ്മൻ മഹാകവി ഗെറ്റേ യെസ്സംബന്ധിച്ച ഒരു സംഭവം വർണ്ണിച്ചിട്ടുണ്ടു്. ബെറ്റിന നാലപത്തിയൊൻപതു കത്തുകൾ ഗെറ്റേക്കു് അയച്ചു. ആത്മാവു് എന്ന വാക്കു് അവയിൽ അമ്പതു തവണ പ്രയോഗിച്ചിട്ടുണ്ടു്. ഹൃദയമെന്ന വാക്കു നൂറ്റിപ്പത്തൊൻപതു തവണയും. ശരീരഭാഗം എന്ന അർത്ഥത്തിൽ അതു് (എന്റെ ഹൃദയം മിടിച്ചു) അവയിൽ വിരളമായ പ്രയോഗിച്ചിട്ടുള്ളു; വക്ഷസ്സിനെ സൂചിപ്പിക്കുന്ന മട്ടിൽ ‘സിനിക്ഡക്കി’ അലങ്കാരമായി ഏറിയ കൂറും ആ വാക്കിന്റെ പ്രയോഗമുണ്ടു് (നിന്നെ എന്റെ ഹൃദയത്തോടു ചേർക്കാൻ എനിക്കു കൊതി).

ഇതു് സ്നേഹപ്രസരത്തെസ്സംബന്ധിച്ചിടത്തോളം ശരി. പക്ഷേ, നമ്മളിൽ ഏറെപ്പേർക്കും ഹൃദയമില്ല, രക്താശയമേയുള്ളു. വ്യക്തിക്കു് അഭിമുഖീകരിച്ചു നില്ക്കുമ്പോൾ അയാൾ ഹൃദയമുള്ളവനാണെന്നു തോന്നും. അങ്ങനെയുള്ള അനേകം വ്യക്തികൾ ഒരുമിച്ചു കൂടി ആപ്പീസിലിരിക്കുമ്പോൾ, കമ്പനിയിലിരിക്കുമ്പോൾ, സദസ്സായി മാറുമ്പോൾ ആ ‘മോബി’നു (mob) ഹൃദയമേയില്ല, രക്താശയമേയുള്ളു. ഈ നൃശംസതയുടെ കലാത്മകമായ ചിത്രീകരണമാണു് ശ്രീ. ഗൗതമന്റെ “രാത്രി, പകൽപോലെ” എന്ന കഥയിലുള്ളതു്. കമ്പനിയിലെ ജോലിക്കുവന്ന ഒരുത്തൻ വെള്ളം നിറഞ്ഞ കുഴിയിൽ വീണിരിക്കാമെന്നു സങ്കല്പം. നാലു മണിക്കൂർ കൊണ്ടു വെള്ളം വറ്റിച്ചു നോക്കിയപ്പോൾ ജഡമില്ല. ജോലിക്കെത്തിയവൻ ഒപ്പിട്ടിട്ടു വീട്ടിലേക്കു കടന്നു കളഞ്ഞു എന്നതാണു് സത്യം. അതിനുള്ള സാദ്ധ്യതയെക്കുറിച്ചു് അന്വേഷിക്കാതെ അയാൾ മരിച്ചുവെന്നു കരുതിയതും ജനക്കൂട്ടത്തിന്റെ—മോബിന്റെ—പ്രച്ഛന്നമായ സാഡിസം തന്നെ. നമ്മുടെ സമൂഹത്തിന്റെ ഏതു വിഭാഗത്തിലും കാണുന്ന ഈ ക്രൂരതയെ ഹാസ്യാത്മകമായി വീക്ഷിക്കുന്നു കഥാകാരൻ. കഥയുടെ ദീർഘത ആഖ്യാനവൈദഗ്ദ്ധ്യമാണു് ഈ രചനയ്ക്കു ചാരുത നല്കുന്നതു്.

images/Eisenhower.jpg
ഐസൻ ഹൗവർ

അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസൻ ഹൗവർ ഒരു സർവകലാശാലയുടെ മേധാവിയായിച്ചെന്നപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിന്റെ അടുത്തെത്തി. സർവകലാശാലയിലെ ഉദ്യോഗസ്ഥന്മാരെ കാണാൻ തനിക്കു താൽപ്പര്യമുണ്ടെന്നു് അദ്ദേഹം അവരോടു പറഞ്ഞപ്പോൾ അവരിൽ ഒരാൾ അറിയിച്ചു: “സർ, ഞങ്ങൾ ഉദ്യോഗസ്ഥന്മാരല്ല, ഞങ്ങൾ തന്നെയാണു സർവകലാശാല.” ഈ പ്രസ്താവത്തിലെ ഉത്കൃഷ്ടചിന്ത നന്നു്. പക്ഷേ, ഒറ്റ വ്യക്തിയായ ഉദ്യോഗസ്ഥൻ കാരുണ്യമുള്ളവനായിരിക്കും. അയാൾ സർവകലാശാലയായി മാറുമ്പോൾ കാരുണ്യം പമ്പകടക്കും.

ഓംലെറ്റ്—ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കു നോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നു വിളിക്കാനുള്ള മുട്ടയപ്പം.

ഏതാണ്ടു നൂറു കൊല്ലത്തിനു മുൻപു് റഷ്യയിലെ പീഡിപ്പിക്കപ്പെട്ട മാർക്സിസ്റ്റുകാർ മാർക്സിന്റെ മാനിഫെസ്റ്റോ പഠിക്കാനായി രഹസ്യമായി ഒരുമിച്ചു കൂടാൻ തുടങ്ങി. ഈ ലളിതമായ ഐഡിയോളജി മറ്റു വൃത്തങ്ങളിലേക്കു പകർന്നു കൊടുക്കാനായി അവർ അതിന്റെ ഉള്ളടക്കത്തെ ലഘൂകരിച്ചു. അവയിലെ അംഗങ്ങൾ ലാളിത്യത്തിന്റെ ലഘൂകരണത്തെ വീണ്ടും വീണ്ടും ലഘൂകരിച്ചു് മറ്റുള്ളവർക്കു പകർന്നു കൊടുത്തു കൊണ്ടിരുന്നു. ഒടുവിൽ മാർക്സിസം ഭൂമിയിലാകെ അറിയപ്പെട്ടപ്പോൾ, അതു ശക്തിയാർജ്ജിച്ചപ്പോൾ അവശേഷിച്ചതു് ആറോ ഏഴോ മുദ്രാവാക്യങ്ങൾ. അവയ്ക്കു തമ്മിലുള്ള ബന്ധം തീരെക്കുറവായിരുന്നതു കൊണ്ടു് അതിനെ ഐഡിയോളജി എന്നു വിളിക്കാൻ വയ്യാതെയായി. മാർക്സിന്റെ അവശിഷ്ടങ്ങൾ അങ്ങനെ ആശയങ്ങളുടെ യുക്തിയുക്തമായ ഘടനയല്ലാതെയായപ്പോൾ, ധ്വന്യാത്മകമായ ചില ബിംബങ്ങളും മുദ്രാവാക്യങ്ങളും മാത്രമായപ്പോൾ (ചുറ്റിക കൈയിലെടുത്തു പുഞ്ചിരി പൊഴിക്കുന്ന തൊഴിലാളി, സഹോദരസ്നേഹത്തോടെ കൈകൾ ഗ്രഹിക്കുന്ന കറുത്ത മനുഷ്യനും വെളുത്ത മനുഷ്യനും മഞ്ഞ മനുഷ്യനും, അന്തരീക്ഷത്തിലേക്കു് ഉയരുന്ന സമാധാനത്തിന്റെ പ്രാവു് ഇങ്ങനെ പലതുമായപ്പോൾ) ‘ഐഡിയോളജി ‘ഇമേജോളജി’യായി ക്രമേണ മാറുന്നുവെന്നു നമുക്കു ന്യായമായിപറയാമെന്നായി (Immortality).

നിർവ്വചനങ്ങൾ
ധർമ്മരോഷം:
അന്യന്റെ ആഭാസപ്രവൃത്തി താൻ ചെയ്താൽ ലോകമാകെ അറിയുമല്ലോ എന്നു ഗ്രഹിക്കുമ്പോൾ മാന്യനായി ഭാവിക്കുന്നവനു് ഉണ്ടാകുന്ന നൈരാശ്യം.
യമകം:
കാവ്യത്തിലെ വിലകുറഞ്ഞ ഏർപ്പാടു്.
പത്രറിപ്പോർട്ട്:
കോടതിക്കുശിക്ഷ നല്കാൻ വയ്യാത്ത അപവാദവ്യവസായം.
വീടു്:
ചെല്ലാമെന്നു സമ്മതിച്ച സമ്മേളനത്തിനു് കൊണ്ടുപോകാൻ സംഘാടകർ വരുമ്പോൾ പ്രഭാഷകനു് ഒളിച്ചിരിക്കാനുള്ള സ്ഥലം.
പാണിനിസൂത്രം:
മലയാളമോ സംസ്കൃതമോ അറിഞ്ഞുകൂടാത്തവനു പണ്ഡിതനായി വിലസാൻ സഹായിക്കുന്നതു്. (അക്ഷരങ്ങൾ എല്ലാമറിഞ്ഞു കൂടാത്തവനായിരിക്കും. പക്ഷേ, നമ്മുടെ മുഖത്തുനോക്കി ‘പ്രകാരേഗുണവചനസ്യ’ എന്നു കാച്ചും. നമ്മൾ തളരും.)
ആശുപത്രി:
കുമാരനാശാൻപ്രരോദന’ത്തിൽ പറഞ്ഞ അധ്യാത്മവിദ്യാലയം.
പാർവ്വതി:
തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻപേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണസ്ത്രീ.
കുട്ടിക്കൃഷ്ണമാരാർ:
വളരെക്കുറച്ചുപറഞ്ഞു് അതിലൂടെ ഏറെധ്വനിപ്പിച്ച ആൾ.
സിഗ്സാഗ്:
കുടിയനു സ്ട്രെയിറ്റ് ലൈൻ.
ഓംലെറ്റ്:
ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കുനോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നുവിളിക്കാനുള്ള മുട്ടയപ്പം.
തുടർച്ച

പാർവ്വതി: തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻ പേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണ സ്ത്രീ.

വൈലോപ്പിള്ളി യുടെ “കന്നിക്കൊയ്ത്തു്” എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ ആ പ്രശസ്തമായ കാവ്യം—മരണത്താൽ ജീവിതം വിച്ഛേദിക്കപ്പെട്ടാലും അതു അനുസൃതമായി പ്രവഹിച്ചുകൊണ്ടിരിക്കും എന്നു് സ്പഷ്ടമാക്കുന്നു. “ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീപ്പന്തങ്ങൾ” എന്ന ആഹ്വാനത്തിലുമുണ്ടു് ആ നൈരന്തര്യത്തിന്റെ സ്വഭാവം. ഒറ്റയായ മനുഷ്യന്റെ ജീവിതം നോക്കുക. നൈരന്തര്യത്തിനുള്ള കൊതികാണാം. അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസ്സുകഴിയുമ്പോൾ പെൻഷൻപറ്റണം. പക്ഷേ, ജോലിനീട്ടിക്കിട്ടാൻ ആഗ്രഹിക്കുന്നതു് പിന്നെയും ശംബളം വാങ്ങി ബാങ്കിലിടാനല്ല. തന്റെ അത്രയും കാലത്തെ തുടർച്ചയായ ജീവിതത്തിനു ഭംഗം വരാതിരിക്കാനാണു്. ചെറുപ്പകാലത്തു് വീട്ടിന്റെ ജന്നലിൽക്കൂടി നോക്കി പതിവുകാരെ അടയാളം കാണിച്ചു വിളിച്ചിരുന്ന വേശ്യ വാർദ്ധക്യകാലത്തും അതു പോലെ പുരുഷന്മാരെ വിളിക്കുന്നതു് അവരുടെ പണത്തിനു വേണ്ടിയല്ല, സ്വന്തം ജീവിതത്തിന്റെ നിരന്തരാവസ്ഥ പുലർത്തിക്കൊണ്ടു പോകാനാണു്. താൻ വൃദ്ധനാകുന്നതുവരെയും നോക്കിയിരുന്ന ജോലി ഇനി തനിക്കു തുടർന്നു കിട്ടുകില്ലെന്നു വരുമ്പോൾ കുടുംബദ്രോഹിയാണു മകനെങ്കിലും അവനതു വാങ്ങിക്കൊടുക്കാൻ അച്ഛൻ ശ്രമിക്കുന്നതും ഇതിനുവേണ്ടിത്തന്നെയാണു്. ഈ ആശയത്തിനു തിളക്കവും സ്പഷ്ടതയും നല്കാൻ ശ്രീ. ഫാസിലിന്റെ “ബലിക്കല്ലിലെ സ്വപ്നം” എന്ന കഥയ്ക്കു കഴിയുന്നു. തൊട്ടിലുകൾ അന്യോന്യം ബന്ധിച്ചു് അതിൽ ആളുകളെ കയറ്റിയിരുത്തി കറക്കുന്ന വൃദ്ധൻ നെഞ്ചു തകർന്നു വീഴുമ്പോൾ അയാളുടെ മകനെത്തുന്നു ആ ജോലി തുടർന്നും നടത്തിക്കൊണ്ടുപോകാൻ. ആ മകനും ഒരാശ. ബലമാർന്ന ശരീരമുള്ള മകനുണ്ടാകണമെന്നു്. ഇതാണു് ജീവിതാവസ്ഥയുടെ നൈരന്തര്യവും അതുളവാക്കുന്ന സ്ഥിരതയും. അതിഭാവുകത്വത്തിലേക്കുവീഴാതെ ഫാസിൽ ഹൃദ്യമായി കഥപറഞ്ഞിരിക്കുന്നു (കഥ ദേശാഭിമാനി വാരികയിൽ).

ഗുരുനാഥൻ പറഞ്ഞസത്യം

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും. Immortality

എന്റെ ഗുരുനാഥന്മാരിൽ എനിക്കേറ്റവും സ്നേഹം ഉമാമഹേശ്വരനോടാണു്. അദ്ദേഹമാണു് എന്നെ ടെനിസൺ, ഡിലാമേർ ഇവരുടെ കാവ്യങ്ങൾ പഠിപ്പിച്ചതു്. പനിപിടിച്ചു് എഴുന്നേല്ക്കാൻ വയ്യാതെ കിടന്ന സന്ദർഭങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ ക്ലാസ്സുകൾക്കു വേണ്ടി നാലു നാഴിക താണ്ടി കോളേജിൽ ചെന്നിട്ടുണ്ടു്. അത്രയ്ക്കു രസപ്രദമാണു് അദ്ദേഹത്തിന്റെ പഠിപ്പിക്കൽ. സാറ് നാഗർകോവിലിലോ മറ്റോ പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു ബസ്സിൽ പോരുമ്പോൾ അപകടത്തിൽപ്പെട്ടു. ബസ്സു് മറിയാൻ പോകുന്നുവെന്നു കണ്ട അദ്ദേഹം അതിൽ നിന്നു് എടുത്തു ചാടിയെന്നും ബസ്സു് അദ്ദേഹത്തിന്റെ പുറത്തുകൂടെ വീണെന്നുമാണു് ഞാൻ കേട്ടതു്. സാറല്ലാതെ വേറെ ഒരു യാത്രക്കാരനും മരിച്ചില്ല. ഉമാമഹേശ്വരൻ സാറ് മരിച്ചിട്ടു് അമ്പതു കൊല്ലം കഴിഞ്ഞു. എങ്കിലും ഇതെഴുതുമ്പോൾ എനിക്കു ദുഃഖമുണ്ടാകുന്നു. ഒരിക്കൽ ക്ളാസ്സ് കഴിഞ്ഞു് അദ്ദേഹം സ്റ്റാഫ് റൂമിലേക്കു പോകുമ്പോൾ “സാർ ഇതൊന്നു തിരുത്തിത്തരണം” എന്നുപറഞ്ഞു ഞാനെഴുതിയ ഒരു ഇംഗ്ലീഷ് കവിത അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. സാറ് നിന്നു. കവിത വായിച്ചു. എന്നിട്ടു് അദ്ദേഹം പറഞ്ഞു: Leave the poems unwritten. “ഞാൻ പിന്നീടു് ഇംഗ്ലീഷ് കാവ്യങ്ങൾ എഴുതിയിട്ടില്ല. എങ്കിലും സാറിന്റെ നിർദ്ദേശം മറക്കാതെ കൊണ്ടു നടക്കുന്നു. ഇപ്പോൾ അതു് ചില്ല മാസികയിൽ “ഉത്തിഷ്ഠതാം, ജാഗ്രതാം” എന്ന പദ്യമെഴുതിയ ശ്രീ. ഉണ്ണി പയ്യനേടത്തിനോടു പറയുന്നു: Leave the peoms unwritten. ഈ പരുക്കൻ വാക്കുകൾക്കു നീതിമത്കരണമുണ്ടോ എന്നു് വായനക്കാർക്കു സംശയമുണ്ടെങ്കിൽ ചില വരികൾ എടുത്തെഴുതാം. പദ്യത്തിന്റെ തുടക്കം തന്നെയാവട്ടെ.

“എൺപതുമഞ്ചും കോടി മാനവസമ്പത്തുള്ളോ-

രെന്റെ നാടിതിൻ ശോച്യാവസ്ഥയിൽ ഞാൻ ദുഃഖിപ്പൂ

ആയിരം വർഷങ്ങളായ് ചൂഷണം ചെയ്യപ്പെട്ടോ-

രാർഷഭാരതം തീർത്തും ചേതനാരഹിതയായ്!

സ്വന്തമായ് കഴിവുകളുള്ളവർപോലും പര-

തന്ത്രരായ് കഴിയുവാനല്ലയോ കൊതിക്കുന്നു!

കുറ്റവാളികൾ പോലുമെന്തിനും സർക്കാറിനെ

കുറ്റവാളികളായ് കാണാനല്ലയോ ശ്രമിക്കുന്നു!”

images/AlfredLordTennyson1840.jpg
ടെനിസൺ

ഇതു കവിതയല്ല, ഓരോ വരിയിലും പതിന്നാലു് അക്ഷരങ്ങൾ വീതമുണ്ടെങ്കിലും പദ്യമല്ല. നല്ല ഗദ്യംപോലുമല്ല. എന്റെ വീട്ടിന്റെ മുൻവശത്തുള്ള ചെമ്മണ്ണുപാത തെല്ലകലെയുള്ള കീലിട്ടറോഡിൽ ചെന്നുചേരുന്നു. ആ റോഡ് ഒഴുകിയൊഴുതി ദൂരെയുള്ള അവന്യൂവിൽ (റോഡിൽ) ചേരുന്നു. അവന്യൂ കീലിട്ടറോഡിനെ തടയുന്നില്ല. ചെമ്മണ്ണുപാത കീലിട്ടറോഡിനെ തടയുന്നില്ല. മലയാള കാവ്യത്തിന്റെ രാജരഥ്യ ഈ പദ്യപാതയെ അതിനോടുചേരാൻ സമ്മതിക്കില്ല.

ഒരു കവിയുടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രിട്ടീഷ് കവി George Barker എഴുപത്തിയെട്ടാമത്തെ വയസ്സിൽ അന്തരിച്ചുവെന്നു റ്റൈം വാരികയിൽ കണ്ടു. അശ്ലീലമെന്നു മുദ്രകുത്തിയതും Faber and Faber സമ്പൂർണ്ണ കൃതികളിൽ ആദ്യം ചേർക്കാത്തതുമായ “The True Confession of George Barker” എന്ന കൃതിയാണത്രേ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ബയറൺ എഴുതിയ “Don Juan ”-ന്റെ അനുകരണമെന്നു പറയാവുന്ന ഈ കാവ്യം ഡബ്ലിയൂ. എച്ച്. ഓഡന്റെ “Letter to Lord Byron” എന്ന കാവ്യംപോലെ verse journalism മാത്രമാണു്. ഏതാനും വരികളിതാ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.