SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-06-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/boethius1385.jpg
ബോ­യീ­തീ­യ­സ്

സാ­ക്ഷാൽ പ്ര­ജാ­ധി­പ­ത്യം നി­ല­വി­ലി­രി­ക്കു­മ്പോൾ മ­നു­ഷ്യ­രെ മർ­ദ്ദി­ച്ചു­കൊ­ല്ലാ­റി­ല്ല എ­ന്നു­വേ­ണം ക­രു­താൻ. പക്ഷേ, റോ­മാ­ച്ച­ക്ര­വർ­ത്തി­യെ­ക്കാൾ ക്രൂ­ര­ന്മാ­രാ­യി കേ­ര­ള­ത്തി­ലെ ചില സാ­ഹി­ത്യ­കാ­ര­ന്മാർ മറ്റു സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു പെ­രു­മാ­റു­ന്നു. അ­വ­രു­ടെ കൈയിൽ കു­റു­ന്ത­ടി മാ­ത്ര­മ­ല്ല മറ്റു മാ­ര­ക­ങ്ങ­ളാ­യ ആ­യു­ധ­ങ്ങ­ളു­മു­ണ്ടു്.

റോമൻ ത­ത്ത്വ­ചി­ന്ത­കൻ ബോ­യീ­തീ­യ­സ് (Boethius, 475–525) മ­ഹ­നീ­യ­മാ­യ ‘The Consolation of Philosophy’ എന്ന ഗ്ര­ന്ഥ­ത്തി­ന്റെ കർ­ത്താ­വാ­ണു്. അ­ദ്ദേ­ഹം ച­ക്ര­വർ­ത്തി­യു­ടെ കൊ­ട്ടാ­ര­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­നാ­യി. പക്ഷേ, ച­ക്ര­വർ­ത്തി­യു­ടെ സ്നേ­ഹം വ­ള­രെ­ക്കാ­ലം നി­ല­നി­ന്നി­ല്ല. രാ­ജ്യ­ദ്രോ­ഹം എന്ന കു­റ്റ­മാ­രോ­പി­ച്ചു് ബോ­യി­തീ­യ­സി­നെ അ­റ­സ്റ്റു ചെ­യ്തു കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി. അ­ദ്ദേ­ഹ­ത്തെ കൊ­ന്നു­ക­ള­യാൻ ക­ല്പ­ന­യു­ണ്ടാ­യി. താൻ വ­ധി­ക്ക­പ്പെ­ടു­മെ­ന്ന­റി­ഞ്ഞു കൊ­ണ്ടു തന്നെ അ­ദ്ദേ­ഹം ‘The Consolation of Philosophy’ എന്ന ഗ്ര­ന്ഥ­മെ­ഴു­തി. അ­ദ്ദേ­ഹ­ത്തെ ത­ടി­ക്ക­ഷ­ണം കൊ­ണ്ടു അ­ടി­ച്ച­ടി­ച്ചാ­ണു കൊ­ന്ന­തു്. ത­ട­വ­റ­യെ­ക്കു­റി­ച്ചു് എ­പ്പോ­ഴും ഓർ­മ്മി­ക്കു­ന്ന­യാൾ ഒ­ര­ക്ഷ­രം പോലും എ­ഴു­തു­ക­യി­ല്ല. എ­ന്നി­ട്ടും ബോ­യി­തീ­യ­സ് ഈ ഗ്ര­ന്ഥ­മെ­ഴു­തി എ­ന്ന­തു് അ­ദ്ദേ­ഹം യ­ഥാർ­ത്ഥ­ത്തിൽ ത­ത്ത്വ­ചി­ന്ത­ക­നാ­യി­രു­ന്നു­വെ­ന്നു തെ­ളി­യി­ക്കു­ന്നു. കാ­രാ­ഗൃ­ഹ­ത്തി­ലി­രു­ന്നു പു­സ്ത­ക­മെ­ഴു­തി­യ ആ മഹാനെ അ­ന്തർ­നേ­ത്രം കൊ­ണ്ടു ക­ണ്ടു് നമ്മൾ അതു വാ­യി­ച്ചു് ഉ­ദാ­ത്ത മ­ണ്ഡ­ല­ത്തി­ലേ­ക്കു പോ­കു­ന്നു.

അ­ടി­യ­ന്തി­രാ­വ­സ്ഥ­യു­ള്ള കാ­ല­ങ്ങ­ളി­ലെ വ­ധ­പ­രി­പാ­ടി­ക­ളെ­ക്കു­റി­ച്ചു് ഞാ­നൊ­ന്നും എ­ഴു­തു­ന്നി­ല്ല. സാ­ക്ഷാൽ പ്ര­ജാ­ധി­പ­ത്യം നി­ല­വി­ലി­രി­ക്കു­മ്പോൾ മ­നു­ഷ്യ­രെ മർ­ദ്ദി­ച്ചു കൊ­ല്ലാ­റി­ല്ല എന്നു വേണം ക­രു­താൻ. പക്ഷേ, റോ­മാ­ച­ക്ര­വർ­ത്തി­യെ­ക്കാൾ ക്രൂ­ര­ന്മാ­രാ­യി കേ­ര­ള­ത്തി­ലെ ചില സാ­ഹി­ത്യ­കാ­ര­ന്മാർ മറ്റു സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു പെ­രു­മാ­റു­ന്നു. അ­വ­രു­ടെ കൈയിൽ കു­റു­ന്ത­ടി മാ­ത്ര­മ­ല്ല മറ്റു മാ­ര­ക­ങ്ങ­ളാ­യ ആ­യു­ധ­ങ്ങ­ളു­മു­ണ്ടു്.

അവർ പ­റ­ഞ്ഞു
  1. പ്ര­വാ­ച­ക­നെ കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ ജാ­മാ­താ­വും നാ­ലാ­മ­ത്തെ കാ­ലീ­ഫു­മാ­യി­രു­ന്ന ആലി (600–661) പ­റ­ഞ്ഞു: “അ­ദ്ദേ­ഹ­ത്തി­ന്റെ പൊ­ക്കം ശ­രാ­ശ­രി ഉ­യ­ര­ക്കൂ­ടു­ത­ലി­ല്ല; ഉ­യ­ര­ക്കു­റ­വു­മി­ല്ല. റോ­സ്നി­റ­മാർ­ന്ന വെൺ­മ­യാ­ണു് ശ­രീ­ര­വർ­ണ്ണം. ക­ണ്ണൂ­കൾ­ക്കു ക­റു­പ്പു­നി­റം. ക­നം­കൂ­ടി­യ, ഉ­ജ്ജ്വ­ല­മാ­യ, സു­ന്ദ­ര­മാ­യ ത­ല­മു­ടി തോ­ളു­ക­ളി­ലേ­ക്കു വീ­ണു­കി­ട­ക്കു­ന്നു. സ­മൃ­ദ്ധ­മാ­യ താ­ടി­രോ­മ­ങ്ങൾ നെ­ഞ്ചി­ലും മു­ഖ­ലാ­വ­ണ്യം ഏ­റി­യി­രു­ന്ന­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­ത്തി­ലാ­യ ആർ­ക്കും അ­വി­ടെ­നി­ന്നു പോകാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല. എ­നി­ക്കു വി­ശ­ന്നാൽ പ്ര­വാ­ച­ക­ന്റെ മു­ഖ­ത്തു് ഒന്നു നോ­ക്കി­യാൽ മതി. ആ വി­ശ­പ്പു് ഇ­ല്ലാ­തെ­യാ­കും. അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ എ­ല്ലാ­വ­രും ദുഃ­ഖ­വും വേ­ദ­ന­യും മ­റ­ന്നു” (Chronique (Abu Jafar Mohammed at Taban), Pt. III Ch.46).
  2. സ്പാ­നി­ഷ് ഗ്ര­ന്ഥ­കാ­രൻ സാൽ­വാ­ദോർ ഡി മാ­താ­റ്യാ­ഗാ (Salvador de Madariaga) ഹി­റ്റ്ലർ, മു­സോ­ളി­നി ഇ­വ­രെ­ക്കു­റി­ച്ചു്: ‘രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ വ്യാ­ക­ര­ണ­ത്തി­ലെ­ന്ന­പോ­ലെ നാ­മ­വും വി­ശേ­ഷ­ണ­വും വേർ­തി­രി­ച്ച­റി­യാൻ ന­മു­ക്കു ക­ഴി­യ­ണം. ഹി­റ്റ്ലർ നാ­മ­മാ­യി­രു­ന്നു. മു­സോ­ളി­നി വി­ശേ­ഷ­ണം മാ­ത്രം. ശ­ല്യ­മാ­യി­രു­ന്നു ഹി­റ്റ്ലർ. മു­സോ­ളി­നി ശൂ­ന്യം പി­ടി­ച്ച­വ­നും. ര­ണ്ടു­പേ­രും ചേർ­ന്നു് ശൂ­ന്യം­പി­ടി­ച്ച ശല്യം” (bloody nuisance) (bloody എന്ന ശ­കാ­ര­പ­ദ­ത്തി­നു ശ­രി­യാ­യ തർ­ജ്ജ­മ ന­ല്കാൻ പ്ര­യാ­സം).
  3. കവി ഹൊറസ്:“നി­ങ്ങൾ എന്നെ ഭാ­വാ­ത്മ­ക ക­വി­ക­ളു­ടെ കൂ­ട്ട­ത്തിൽ ആ­ക്കു­മെ­ങ്കിൽ ന­ക്ഷ­ത്ര­ങ്ങ­ളിൽ ചെ­ന്നു ത­ട്ട­ത്ത­ക്ക­വി­ധ­ത്തിൽ ഞാൻ തല ഉ­യർ­ത്തി­പ്പി­ടി­ക്കും”.
  4. അ­മേ­രി­ക്കൻ നോ­വ­ലി­സ്റ്റ് ഗോർ വിഡൽ: “നോവൽ മ­രി­ച്ച­തു­കൊ­ണ്ടു കൃ­ത്രി­മ­ക­ഥ­കൾ എ­ഴു­തു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. നോ­വ­ലു­കൾ എ­ഴു­താ­ത്ത ഫ്ര­ഞ്ചു­കാ­രെ നോ­ക്കൂ. അവ എ­ഴു­താൻ ക­ഴി­യാ­ത്ത അ­മേ­രി­ക്കാ­ക്കാ­രെ നോ­ക്കൂ”.
  5. ഫ്ര­ഞ്ച് ത­ത്ത്വ­ചി­ന്ത­കൻ പസ്കൽ: “ക്ലി­യ­പ­ട്ര യുടെ മൂ­ക്കി­നു നീളം കു­റ­ഞ്ഞി­രു­ന്നു­വെ­ങ്കിൽ ലോ­ക­ത്തി­ന്റെ മു­ഖ­മാ­കെ മാ­റി­പ്പോ­കു­മാ­യി­രു­ന്നു”.
  6. എ­വ­റ­സ്റ്റിൽ ക­യ­റു­ന്ന­തു് എ­ന്തി­നെ­ന്നു് ജോർ­ജ്ജ് മാലറി യോടു ചോ­ദി­ച്ച­പ്പോൾ: “അതു് അവിടെ നി­ല്ക്കു­ന്നു എ­ന്ന­തു­ത­ന്നെ”.
  7. ഫ്ര­ഞ്ച് രാ­ജ്യ­ത­ന്ത്ര­ജ്ഞൻ ഷൊർഷ് ക്ലേ­മാ­ങ്സോ­ക്ക് (Georges Clemenceau) എൺപതു വ­യ­സ്സു തി­ക­ഞ്ഞ ദിവസം അ­ദ്ദേ­ഹം ഒരു സു­ന്ദ­രി­യെ റോഡിൽ കണ്ടു അ­പ്പോൾ താ­ന­റി­യാ­തെ: “ഹോ, വീ­ണ്ടും എ­നി­ക്കു് എ­ഴു­പ­തു വ­യ­സ്സാ­യെ­ങ്കിൽ!” (എ­ല്ലാം Who said what when എന്ന ഗ്ര­ന്ഥ­ത്തിൽ നി­ന്നു് Bloomsbury പ്ര­സാ­ധ­നം, രൂപ 85).
അ­വാ­സ്ത­വി­കം
images/Svevo.jpg
ഈ­റ്റാ­ലോ സ്വീ­വോ

ഇ­റ്റ­ലി­യി­ലെ നോ­വ­ലി­സ്റ്റ് ഈ­റ്റാ­ലോ സ്വീ­വോ (Italo Svervo, 1861–1928)എ­ഴു­തി­യ ‘Confessions of Zeno’എന്ന നോവൽ മാ­സ്റ്റർ­പീ­സ്സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. ഫ്രാ­യി­റ്റി ന്റെ മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തെ­യും അതിനെ അ­വ­ലം­ബി­ച്ചു­ള്ള ചി­കി­ത്സ­യെ­യും പ­രി­ഹ­സി­ക്കു­ന്ന നോ­വ­ലാ­ണി­തു്. മ­ന­സ്സി­നെ­സ്സം­ബ­ന്ധി­ച്ച രോ­ഗ­ത്തി­നു സീനോ ഒരു മ­നോ­രോ­ഗ­ചി­കി­ത്സ­ക­ന്റെ അ­ടു­ത്തെ­ത്തു­ന്നു. ചി­കി­ത്സ­കൊ­ണ്ടു ഫ­ല­മി­ല്ല. അ­പ്പോൾ വേ­റൊ­രു ഡോ­ക്ടർ പ­റ­യു­ന്നു അ­യാ­ളു­ടെ യ­ഥാർ­ത്ഥ­മാ­യ രോഗം പ്ര­മേ­ഹ­മാ­ണെ­ന്നു്. “When one starts such analysis, it is like entering a wood, not knowing whether one is going to meet a brigand or a friend… I meanwhile went off triumphant, sure that I had got diabetes” എന്നു സീനോ.

images/VladimirNabokov1973.jpg
നാ­ബോ­ക്കോ­ഫ്

ഇ­തു­പോ­ലെ മ­നഃ­ശാ­സ്ത്ര­ത്തെ­യും ഫ്രാ­യി­റ്റി­ന്റെ മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തെ­യും പ­രി­ഹ­സി­ക്കു­ന്ന പല നോ­വ­ലു­ക­ളും എ­നി­ക്കു് ചൂ­ണ്ടി­ക്കാ­ണി­ക്കാൻ ക­ഴി­യും. മ­നഃ­ശാ­സ്ത്ര സി­ദ്ധാ­ന്ത­ങ്ങൾ­ക്കു സാ­ധു­ത്വ­മി­ല്ലെ­ന്നും അവയെ അ­വ­ലം­ബി­ച്ചു് നോ­വ­ലു­ക­ളും മ­റ്റും ര­ചി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ന്നു­മാ­ണു് ഈ ധി­ഷ­ണാ­ശാ­ലി­കൾ ന­മ്മ­ളോ­ടു പ­റ­യു­ന്ന­തു്. മ­നഃ­ശാ­സ്ത്ര­ത്തി­നു് ഇ­ന്നു­വ­രെ മ­നു­ഷ്യ­ന്റെ മ­ന­സ്സി­നെ അ­പ­ഗ്ര­ഥി­ക്കാൻ ക­ഴി­ഞ്ഞി­ല്ല എ­ന്ന­തി­നു തെ­ളി­വു് ആ­വിർ­ഭാ­വ­കാ­ല­ത്തു് കൊ­ണ്ടാ­ട­പ്പെ­ട്ട സി­ദ്ധാ­ന്ത­ങ്ങൾ പി­ല്ക്കാ­ല­ത്തു് പ­ര­മ­പു­ച്ഛ­ത്തോ­ടെ അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു എ­ന്ന­തു­ത­ന്നെ. ഫ്രാ­യി­റ്റി­നെ ഷാ­ല­ട്ടൻ—Chariatan—പൊട്ട വൈ­ദ്യൻ എന്നു നോ­വ­ലി­സ്റ്റ് നാ­ബോ­ക്കോ­ഫ് വി­ളി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ.

സാ­ഹി­ത്യ­കാ­ര­നാ­കേ­ണ്ട­തി­ല്ല. സ്വ­ഭാ­വ­മേ­ന്മ വ­ല്ല­തു­മു­ണ്ടെ­ങ്കിൽ പൊ­യ്പോ­കും. സൗ­ക­ര്യ­മു­ണ്ടെ­ങ്കിൽ രാ­ഷ്ട്രീ­യ­ക്കാ­ര­നാ­വും. ഇ­ന്ന­ത്തെ ഏതു രാ­ഷ്ട്രീ­യ­ക്കാ­ര­നും സാ­ഹി­ത്യ­കാ­ര­നെ­ക്കാൾ ന­ല്ല­വ­നാ­ണു്.

ഒരു വി­ല­യു­മി­ല്ലാ­ത്ത, സാ­ധു­ത്വ­വു­മി­ല്ലാ­ത്ത മ­നഃ­ശാ­സ്ത്ര ത­ത്ത്വ­ങ്ങൾ­ക്കു നി­വേ­ശ­നം നല്കി ഉ­ണ്ണി­ക്കൃ­ഷ്ണൻ തി­രു­വാ­ഴി­യോ­ടു എ­ഴു­തി­യ “സൗ­മി­നി” എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ശാ­സ്ത്ര­ത്തി­ന്റെ സ­ത്യ­മോ ക­ല­യു­ടെ സ­ത്യ­മോ പ്ര­ദർ­ശി­പ്പി­ക്കു­ന്നി­ല്ല. ദുർ­ഗ്ര­ഹ­ത­യാർ­ന്ന ഈ ര­ച­ന­യു­ടെ ആശയം എ­നി­ക്കു തോ­ന്നി­യ മ­ട്ടിൽ ഇവിടെ എ­ഴു­തു­ക­യാ­ണു്. അതു ശ­രി­യ­ല്ലെ­ന്നു ക­ഥാ­കാ­രൻ അ­ഭി­പ്രാ­യ­പ്പെ­ട്ടാ­ലും ഏ­തെ­ങ്കി­ലും വാ­യ­ന­ക്കാ­രൻ ഉ­ദ്ഘോ­ഷി­ച്ചാ­ലും അതു പ­രി­ഗ­ണ­നാർ­ഹ­മാ­യി ഭ­വി­ക്കു­ന്നി­ല്ല. അ­റു­പ­തു കൊ­ല്ല­ത്തെ വാ­യ­ന­യു­ടെ സം­സ്കാ­ര­മാ­ണു് എന്റെ തോ­ന്ന­ലി­നു ആ­സ്പ­ദം. സൗ­മി­നി­യെ മ­നഃ­ശാ­സ്ത്രം പ­ഠി­പ്പി­ച്ച­തു് ഉ­ള്ളം­കൈ­യി­ലും ത­ല­യി­ലു­മൊ­ഴി­കെ ശരീരം മു­ഴു­വൻ രോ­മ­മു­ള്ള ഒരു സു­ന്ദ­രേ­ശ്വ­ര­മേ­നോ­നാ­ണു്. (ബാഡ് റ്റെ­യ്സ്റ്റ്. ഇ­ങ്ങ­നെ­യൊ­രു പ്ര­ഫെ­സ­റെ ഇതേ പേരിൽ എ­നി­ക്കു നേ­രി­ട്ട­റി­യാം) ശി­ഷ്യ­ക്കു് ആ­വർ­ത്തി­ച്ചു­ണ്ടാ­കു­ന്ന സ്വ­പ്ന­ത്തെ അ­വൾ­ക്കു് മൂ­ക്കു­ത്തി­യി­ട്ടു­കൊ­ടു­ത്തു ഗു­രു­നാ­ഥൻ ഇ­ല്ലാ­താ­ക്കു­ന്നു. ശിഷ്യ—സൗ­മി­നി—പി­ന്നീ­ടു വി­വാ­ഹി­ത­യാ­യ­പ്പോൾ കൂ­ട­ക്കൂ­ടെ തു­മ്മു­ന്നു. ഭർ­ത്താ­വു ചും­ബി­ക്കാൻ തു­ട­ങ്ങു­മ്പോ­ഴും തു­മ്മൽ. മൂ­ക്കു്, പ­ഴു­പ്പി­ച്ച ഇ­രു­മ്പു­ക­മ്പി കൊ­ണ്ടു് തു­ള­ച്ചു് ക­ല്ലു­വ­ച്ച മൂ­ക്കു­ത്തി പ്ര­ഫെ­സർ ഇ­ട്ടു­കൊ­ടു­ത്ത കാ­ര്യം അവൾ ഭർ­ത്താ­വി­നോ­ടു പ­റ­ഞ്ഞു­ക­ഴി­ഞ്ഞ­പ്പോൾ തു­മ്മൽ മാറി. അ­ബോ­ധ­മ­ന­സ്സി­ലെ അ­ട­ക്കി­വ­ച്ച വി­കാ­ര­ങ്ങ­ളും ചി­ന്ത­ക­ളും ബോ­ധ­മ­ന­സ്സി­ലേ­ക്കു കൊ­ണ്ടു­വ­രു­മ്പോൾ ന്യൂ­റോ­ട്ടി­ക് ല­ക്ഷ­ണ­ങ്ങൾ മാ­റു­മെ­ന്നാ­ണ­ല്ലോ ഫ്രാ­യി­റ്റ് നമ്മെ പ­ഠി­പ്പി­ച്ച­തു്. ക­ല­യു­ടെ ഏ­കീ­ക­ര­ണ­ശ­ക്തി ഇ­ക്ക­ഥ­യ്ക്കു ഇ­ല്ലാ­ത്ത­തു­കൊ­ണ്ടും ഇതിലെ മ­നഃ­ശാ­സ്ത്ര സി­ദ്ധാ­ന്ത­ങ്ങൾ­ക്കു മൂ­ല്യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടും ഉ­ണ്ണി­ക്കൃ­ഷ്ണ­ന്റെ രചന പ്ര­യോ­ജ­ന­ശൂ­ന്യ­മാ­യി­ത്തീ­രു­ന്നു. ക­ല­യു­ടെ ഉ­ന്ന­മ­ന­ശ­ക്തി­യോ സൗ­ന്ദ­ര്യ­മോ ച­ല­നാ­ത്മ­ക­ശ­ക്തി­യോ ഇ­തി­നി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പ­ര­മ­വി­രൂ­പ­നാ­യ ഭർ­ത്താ­വു് അ­തി­സു­ന്ദ­രി­യാ­യ ഭാ­ര്യ­യു­മാ­യി പോ­കു­ന്ന­തു കാ­ണു­മ്പോൾ നി­ങ്ങൾ­ക്കു് എന്തു തോ­ന്നും?

ഉ­ത്ത­രം: കാക്ക പൂ­വ­മ്പ­ഴം കൊ­ത്തി­ക്കൊ­ണ്ടു പോ­കു­ന്ന­തു­പോ­ലെ തോ­ന്നും. അതു പ്ര­തി­ഭ­യി­ല്ലാ­ത്ത എന്റെ ഉ­ത്ത­രം. ബൽ­സാ­ക്ക് പ­റ­ഞ്ഞ­തും എ­ഴു­താം. ഓറാങ് ഊ­ട്ടാൻ (ആൾ­ക്കു­ര­ങ്ങ്) വയലിൻ വാ­യി­ക്കു­ന്ന­തു­പോ­ലെ തോ­ന്നും.

ചോ­ദ്യം: കല ക­ല­യ്ക്കു­വേ­ണ്ടി എന്നു പ­റ­ഞ്ഞ­തു് ആ­രാ­ണു് ?

ഉ­ത്ത­രം: ഫ്ര­ഞ്ച് ത­ത്ത്വ­ചി­ന്ത­കൻ വി­ക്തോർ കു­സാ­ങ് (Victor Cousin).

ചോ­ദ്യം: ഇവിടെ (സാ­മ്പി­യ­യിൽ) വ­രു­ന്നോ? ക­ലാ­കൗ­മു­ദി­യി­ലെ സാ­ഹി­ത്യ­വാ­ര­ഫ­ലം ഇ­വി­ടു­ത്തെ മ­ല­യാ­ളി­ക­ളു­ടെ ഇടയിൽ ചർ­ച്ചാ­വി­ഷ­യ­മാ­ണു്. നമ്മൾ ബ­ന്ധു­ക്ക­ളാ­ണെ­ന്നു് അ­റി­യി­ക്കാ­തെ ഞാൻ എ­ല്ലാം കേ­ട്ടി­രി­ക്കും. വ­രു­ന്നെ­ങ്കിൽ യാ­ത്ര­യ്ക്കു­ള്ള ഏർ­പ്പാ­ടു­കൾ ചെ­യ്യാം”. (ഒരു ബ­ന്ധു­വി­ന്റെ സൗ­ജ­ന്യം)

ഉ­ത്ത­രം: “വ­രു­ന്നി­ല്ല. പ്രാ­യം­കൂ­ടി­യ കാ­ല­ത്തു് അ­ന്യ­ദേ­ശ­ത്തെ താമസം ആ­പ­ത്തു­ണ്ടാ­ക്കും. മാ­ത്ര­മ­ല്ല സാ­ഹി­ത്യ­വാ­ര­ഫ­ലം മു­ട­ങ്ങു­ക­യും ചെ­യ്യും. പി­ന്നെ ആ­ഫ്രി­ക്കൻ പി­ഗ്മി­ക­ളെ ക­ണ്ടാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. അ­ല്ലെ­ങ്കിൽ അ­തി­നു­വേ­ണ്ടി അ­ങ്ങോ­ട്ടു വ­രേ­ണ്ട­തി­ല്ല­ല്ലോ. ഞാ­നെ­ന്നും മ­ല­യാ­ള­സാ­ഹി­ത്യ­കാ­ര­ന്മാ­രെ നേ­രി­ട്ടു് ഇവിടെ കാ­ണു­ന്നു­ണ്ടു്. പ­ത്ര­ങ്ങ­ളി­ലൂ­ടെ അവർ പ്ര­ത്യ­ക്ഷ­രാ­കു­ന്നു­മു­ണ്ടു്”.

ചോ­ദ്യം: അ­ന്യ­രു­ടെ വീ­ട്ടിൽ പോ­കു­ന്ന­തി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: പോയേ തീരൂ എ­ന്നു­ണ്ടെ­ങ്കിൽ പോകാം. പക്ഷേ, പ­തി­ന­ഞ്ചു മി­നി­ട്ടിൽ കൂ­ടു­തൽ അവിടെ ഇ­രി­ക്ക­രു­തു്. അ­ന്യ­ന്റെ വീ­ട്ടി­നു് പ്രൈ­വ­സി­യു­ണ്ടു്. കൂ­ടു­ത­ലി­രു­ന്നാൽ അതു ലം­ഘി­ക്ക­പ്പെ­ടും. അതു മ­ര്യാ­ദ­യ­ല്ല­താ­നും. ഞാൻ ഒ­രു­വീ­ട്ടി­ലും പോ­കി­ല്ല. മക്കൾ താ­മ­സി­ക്കു­ന്നി­ട­ത്തും പോ­കാ­റി­ല്ല. മീനും അ­തി­ഥി­യും അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞാൽ നാറും എ­ന്നാ­ണു് പ­ഴ­ഞ്ചൊ­ല്ലു്.

ചോ­ദ്യം: എ­നി­ക്കു് സാ­ഹി­ത്യ­കാ­ര­നാ­ക­ണ­മെ­ന്നു­ണ്ടു്. എ­ന്തു­ചെ­യ്യ­ണം?

ഉ­ത്ത­രം: സാ­ഹി­ത്യ­കാ­ര­നാ­കേ­ണ്ട­തി­ല്ല. സ്വ­ഭാ­വ­മേ­ന്മ വ­ല്ല­തു­മു­ണ്ടെ­ങ്കിൽ പൊ­യ്പോ­കും. സൗ­ക­ര്യ­മു­ണ്ടെ­ങ്കിൽ രാ­ഷ്ട്രീ­യ­ക്കാ­ര­നാ­വൂ. ഇ­ന്ന­ത്തെ ഏതു രാ­ഷ്ട്രീ­യ­ക്കാ­ര­നും സാ­ഹി­ത്യ­കാ­ര­നെ­ക്കാൾ ന­ല്ല­വ­നാ­ണു്.

ചോ­ദ്യം: നി­ങ്ങൾ പ­ഞ്ചാ­ബിൽ പോ­കു­ക­യും ഭീ­ക­ര­ന്റെ വെ­ടി­യേ­റ്റു മ­രി­ക്കു­ക­യും ചെ­യ്താൽ ഞാ­നേ­റെ സ­ന്തോ­ഷി­ക്കും. പക്ഷേ, നി­ങ്ങ­ളെ ഭീ­ക­ര­ന്മാർ ഒ­ളി­വിൽ പാർ­പ്പി­ക്കു­ക­യും കാലം ക­ഴി­ഞ്ഞു് നി­ങ്ങ­ളെ മോ­ചി­പ്പി­ക്കു­ക­യും ചെ­യ്താൽ ഞാൻ ദുഃ­ഖി­ക്കും. എ­ന്തു­കൊ­ണ്ടാ­ണ­തു്?

ഉ­ത്ത­രം: “മോചനം നേ­ടി­യാൽ സാ­ഹി­ത്യ­വാ­ര­ഫ­ലം ഞാൻ വീ­ണ്ടും എ­ഴു­തി­ത്തു­ട­ങ്ങു­മെ­ന്ന­തു­കൊ­ണ്ടാ­വാം. ഈ കോളം ക­ണ്ണാ­ടി­യാ­ണു്. അതിൽ നി­ങ്ങ­ളു­ടെ വി­രൂ­പ­മാ­യ മുഖം പ്ര­തി­ഫ­ലി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് നി­ങ്ങൾ­ക്കു് ഈ വെ­റു­പ്പു്”.

ചോ­ദ്യം:ച­ങ്ങ­മ്പു­ഴ യും ന­വീ­ന­ക­വി­ക­ളും ത­മ്മിൽ എന്തേ വ്യ­ത്യാ­സം?”

ഉ­ത്ത­രം: “ജീ­വി­ത­പു­ഷ്പ­ത്തി­ലെ തേൻ നു­കർ­ന്ന ചി­ത്ര­ശ­ല­ഭം ച­ങ്ങ­മ്പു­ഴ. ന­വീ­ന­ക­വി­കൾ മ­നു­ഷ്യ­രെ കു­ത്തി മു­റി­വേ­ല്പി­ക്കു­ന്ന ക­ട­ന്ന­ലു­കൾ”.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ഗായകൻ യേ­ശു­ദാ­സും സു­ന്ദ­രി­യാ­യ ച­ല­ച്ചി­ത്ര­താ­ര­വും പ്ര­സം­ഗി­ക്കു­ന്ന ഒരു സ­മ്മേ­ള­ന­ത്തിൽ ഞാനും പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു. യേ­ശു­ദാ­സി­നോ­ടു ഒരു പാ­ട്ടെ­ങ്കി­ലും പാ­ട­ണ­മെ­ന്നു ചിലർ ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും അ­ദ്ദേ­ഹം പാ­ടി­യി­ല്ല. ചില കാ­ര്യ­ങ്ങൾ ഭം­ഗി­യാ­യി പ­റ­ഞ്ഞി­ട്ടു് ഇ­രു­ന്ന­തേ­യു­ള്ളൂ. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം അ­തി­ന്റെ എല്ലാ ഉ­ജ്ജ്വ­ല­ത­ക­ളോ­ടും എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ടു. എ­ന്തു­കൊ­ണ്ടു് അതു സം­ഭ­വി­ച്ചു? ഈ ശ­താ­ബ്ദ­ത്തി­ന്റെ മ­ധു­ര­വും ഉ­ദാ­ത്ത­വു­മാ­യ ശ­ബ്ദ­മാ­ണു് യേ­ശു­ദാ­സി­ന്റേ­തു്. അതു് ശ്രോ­താ­ക്ക­ളെ കേൾ­പ്പി­ച്ചു് അവരെ ആ­ഹ്ലാ­ദി­പ്പി­ക്കു­മ്പോൾ അ­ദ്ദേ­ഹം ശ­ക്ത­നാ­യി­ബ്ഭ­വി­ക്കു­ന്നു. മ­ഹ­ത്ത്വ­മു­ള്ള­വർ അ­ങ്ങ­നെ സ്വ­ന്തം സാ­ന്നി­ദ്ധ്യം­കൊ­ണ്ടു് മുൻ­പി­ലി­രി­ക്കു­ന്ന­വ­രെ വി­സ്മ­യി­പ്പി­ക്കും. തി­രു­വ­ന­ന്ത­പു­ര­ത്തു യൂങ് വ­ന്ന­പ്പോൾ കു­ട്ടി­യാ­യി­രു­ന്ന ഞാൻ ഇ­മ്മ­ട്ടിൽ വി­സ്മ­യി­ച്ചു. ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ദ്ധ്യാ­യ 1934-ൽ ആ­ല­പ്പു­ഴെ വ­ന്ന­പ്പോൾ ഇതേ വി­കാ­ര­മെ­നി­ക്കു­ണ്ടാ­യി. എ­ന്നാൽ സ്റ്റീ­വൻ സ്പെൻ­ഡ­റെ ക­ണ്ട­പ്പോൾ, കൊ­യ്റ്റ്സ്ള­റെ ക­ണ്ട­പ്പോൾ ഞാൻ അ­ദ്ഭു­താ­ധീ­ന­നാ­യി­ല്ല. 1934-ൽ ആ­ല­പ്പു­ഴെ കി­ട­ങ്ങാം­പ­റ­മ്പു­മൈ­താ­ന­ത്തു് പ്ര­സം­ഗി­ക്കാൻ വന്ന മ­ഹാ­ത്മാ­ഗാ­ന്ധി യുടെ കാ­ലു­കൾ തൊ­ട്ടു ക­ണ്ണിൽ വ­ച്ചി­ട്ടു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ തൊ­ട്ട­ടു­ത്തു നി­ന്ന­പ്പോൾ ആ മ­ഹ­നീ­യ­സാ­ന്നി­ദ്ധ്യ­ത്തിൽ ഞാൻ എ­ല്ലാം വി­സ്മ­രി­ച്ചു. ഈ രീ­തി­യിൽ വാ­യ­ന­ക്കാ­രെ അ­ദ്ഭു­ത­പ്പെ­ടു­ത്തു­ന്ന­താ­ണു് ഉ­ത്കൃ­ഷ്ട­സാ­ഹി­ത്യം. Magic Mountain, War and Peace, ഇവ വാ­യി­ക്കൂ. ഈ അ­നു­ഭ­വം നി­ങ്ങൾ­ക്കു­ണ്ടാ­കും. മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ഏതു നോവൽ വാ­യി­ച്ചാ­ലും ഈ അ­നു­ഭ­വം ഉ­ത്പാ­ദി­പ്പി­ക്ക­പ്പെ­ടു­കി­ല്ല.
  2. കേ­ര­ള­ത്തി­ലെ നോവൽ, ചെ­റു­ക­ഥ, മ­ഹാ­ക­വി­ത്ര­യ­ത്തി­നു­ശേ­ഷ­മു­ള്ള കവിത ഇ­വ­യെ­ല്ലാം പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­ത്തി­ന്റെ ഉ­പോ­ല്പ­ന്ന­ങ്ങ­ളാ­യ­തു­കൊ­ണ്ടു് ന­മ്മു­ടെ ആ സാ­ഹി­ത്യ­കൃ­തി­ക­ളെ വി­ല­യി­രു­ത്ത­ണ­മെ­ങ്കിൽ പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹം ഉ­ണ്ടാ­യി­രി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ “ കു­ണ്ടു­കു­ള­ത്തി­ലെ തവള”യെ­പ്പോ­ലെ ത­ങ്ങ­ളു­ടെ ചു­റ്റും കാ­ണു­ന്ന­താ­ണു് മ­ഹാ­സ­മു­ദ്രം എന്ന വി­ചാ­രം നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു് ഉ­ണ്ടാ­കും. അ­വ­രു­ടെ മൂ­ല്യ­നിർ­ണ്ണ­യം ശ­രി­യാ­യി­രി­ക്കു­കി­ല്ല. പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹം വ­ന്നാൽ മാ­ത്രം പോരാ. സ­ഹൃ­ദ­യ­ത്വ­വും ഉ­ണ്ടാ­യി­രി­ക്ക­ണം. അ­ങ്ങ­നെ­യു­ള്ള­വർ­ക്കു മാ­ത്ര­മേ ന­വീ­ന­സാ­ഹി­ത്യ­ത്തി­ന്റെ മൂ­ല്യം നിർ­ണ്ണ­യി­ക്കാ­നാ­വൂ. ഭാ­ര­തീ­യ സാ­ഹി­ത്യ­ത്തി­നും സം­സ്കാ­ര­ത്തി­നും സാർ­വ­ജ­നീ­ന­സ്വ­ഭാ­വം വ­രു­ത്താ­നു­ള്ള യ­ത്ന­മാ­ണു് ഇ­പ്പോൾ. ഭാ­ര­ത­ത്തി­ന്റെ ഭാ­ഗ­മാ­യ കേ­ര­ള­ത്തി­ലു­മ­തു­ണ്ടു്. സം­സ്കാ­ര­ങ്ങ­ളു­ടെ അ­ന്യോ­ന്യ­പ്ര­വർ­ത്ത­നം­കൊ­ണ്ടു് സാ­ഹി­ത്യ­സം­സ്കാ­ര­ത്തിൽ പുതിയ മാ­ന­ങ്ങ­ളു­ണ്ടാ­വും. അതു കാണാൻ പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ അ­റി­വു­ണ്ടാ­യേ പറ്റൂ. ഞാൻ ആ­രെ­യും ആ­ക്ഷേ­പി­ക്കു­ക­യ­ല്ല. പ­രി­തഃ­സ്ഥി­തി­ക­ളു­ടെ സ­വി­ശേ­ഷ­ത­യാൽ പഴയ മ­ല­യാ­ളം ഏഴാം ക്ലാ­സ്സോ, മ­ല­യാ­ളം ഒൻ­പ­താം ക്ലാ­സ്സോ എസ്. എസ്. എൽ. സി. പ­രീ­ക്ഷ­യോ ജ­യി­ച്ചു സ്ക്കൂ­ളി­ലെ അ­ധ്യാ­പ­ക­നാ­വു­ന്ന ആൾ മാ­ന്യ­നാ­യി­രി­ക്കും, ശു­ദ്ധാ­ത്മാ­വാ­യി­രി­ക്കും. പക്ഷേ, ഉൽ­കൃ­ഷ്ട­സാ­ഹി­ത്യ­ത്തി­ന്റെ മൂ­ല്യം നിർ­ണ്ണ­യി­ക്കാൻ അ­വി­ദ­ഗ്ദ്ധ­നാ­യി­രി­ക്കും. ആ മ­നു­ഷ്യൻ ഒരു പ­റ­ട്ട­ക്ക­ഥ­യോ പ­ന്ന­ക്ക­വി­ത­യോ ക­ണ്ടാൽ ‘ഹാ ഹാ മ­നോ­ഹ­രം, മ­ദ്ദ­ളം’ എ­ന്നു് അ­ത്ഭു­തം കൂറും. ഇ­ങ്ങ­നെ­യു­ള്ള­വർ പ­ല­രെ­യും വ­ഴി­തെ­റ്റി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കാ­ല­യ­ള­വി­ലാ­ണു് നമ്മൾ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. അതു് അ­വ­രു­ടെ കു­റ്റ­മ­ല്ലെ­ന്നും അ­ജ്ഞ­ത­യാ­ണു് അതിനു ഹേ­തു­വെ­ന്നും ആ­വർ­ത്തി­ച്ചു പ­റ­യ­ട്ടെ.
ഭേ­ദ­പ്പെ­ട്ട കഥ
images/VictorCousin1850s.jpg
വി­ക്തോർ കു­സാ­ങ്

ഒരു ക­ഥാ­പാ­ത്ര­ത്തിൽ എല്ലാ സം­ഘ­ട്ട­ന­ങ്ങ­ളും പി­രി­മു­റു­ക്ക­ങ്ങ­ളും കൊ­ണ്ടു­വ­ന്നു് ആ ക­ഥാ­പാ­ത്ര­ത്തെ പ്ര­കാ­ശ­ത്തിൽ നി­റു­ത്തു­ക­യും അ­ങ്ങ­നെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഒ­ര­വ­ബോ­ധം വാ­യ­ന­ക്കാർ­ക്കു് ഉ­ള­വാ­ക്കു­ക­യും ചെ­യ്യു­ന്ന ക­ഥ­ക­ളു­ണ്ടു്. അവയിൽ ഭേ­ദ­പ്പെ­ട്ട ഒരു ക­ഥ­യാ­ണു് ബാ­ല­കൃ­ഷ്ണൻ അ­ഞ്ച­ത്തി­ന്റെ “പ­രീ­ക്ഷ­കൾ” എ­ന്ന­തു് (ദേ­ശാ­ഭി­മാ­നി വാരിക). പ­രീ­ക്ഷ­യെ­ഴു­താ­നി­രി­ക്കു­ന്ന ഒരു പെൺ­കു­ട്ടി­യിൽ ജീ­വി­ത­സം­ഘ­ട്ട­ന­മാ­കെ പ്ര­ദർ­ശി­പ്പി­ക്കു­ന്നു ക­ഥാ­കാ­രൻ. അ­ച്ഛ­ന്റെ കുടി, ദാ­രി­ദ്യം, മ­കൾ­ക്കു അ­ച്ഛ­നോ­ടും അ­ച്ഛ­നു മ­ക­ളോ­ടു­മു­ള്ള സ്നേ­ഹം. അ­ധ്യാ­പ­ക­ന്റെ വാ­ത്സ­ല്യം ഇ­വ­യെ­ല്ലാം കേ­ന്ദ്രീ­ഭ­വി­ക്കു­ന്ന­തു് ആ പെൺ­കു­ട്ടി­യി­ലാ­ണു്. അ­പ്പോൾ അവൾ കേ­ര­ള­ത്തിൽ ഇ­മ്മ­ട്ടിൽ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന എ­ല്ലാ­പ്പെൺ­കു­ട്ടി­ക­ളു­ടേ­യും പ്ര­തി­നി­ധി­യാ­യി­ബ്ഭ­വി­ക്കു­ന്നു. അ­വ­ളോ­ടു ന­മു­ക്കു സ­ഹ­താ­പ­മു­ണ്ടാ­കു­ന്നു. ഇ­തു­ള­വാ­ക്കു­ന്ന­തി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത­യി­രി­ക്കു­ന്ന­തു്.

പുതിയ പു­സ്ത­ക­ങ്ങൾ

ജീ­വി­ത­പു­ഷ്പ­ത്തി­ലെ തേൻ നു­ക­രു­ന്ന ചി­ത്ര­ശ­ല­ഭം ച­ങ്ങ­മ്പു­ഴ. ന­വീ­ന­ക­വി­കൾ മ­നു­ഷ്യ­രെ കു­ത്തി­മു­റി­വേ­ല്പി­ക്കു­ന്ന ക­ട­ന്ന­ലു­കൾ.

ആംഗ്ളോ-​ഇൻഡ്യൻ പ­ദ­ങ്ങ­ളു­ടെ­യും ശൈ­ലി­ക­ളു­ടേ­യും വ്യു­ല്പ­ത്തി, ച­രി­ത്ര­പ­ര­മാ­യ പ്രാ­ധാ­ന്യം, ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യ ബന്ധം ഇ­വ­യെ­ല്ലാം വി­ശ­ദീ­ക­രി­ക്കു­ന്ന Hobson-​Jobson എന്ന നി­ഘ­ണ്ടു­വി­നു തു­ല്യ­മാ­യി അതു മാ­ത്ര­മേ­യു­ള്ളൂ. അതിനെ വാ­ഴ്ത്താ­ത്ത­വ­രി­ല്ല. ഒന്നോ രണ്ടോ വർഷം മുൻ­പു് ഡൊം മൊ­റൈ­സ് അ­തി­നെ­ക്കു­റി­ച്ചു് ‘Independent’ പ­ത്ര­ത്തിൽ എ­ഴു­തി­യി­രു­ന്നു. “Every column of this book contains revelations like these… ” എന്നു സൽമാൻ റു­ഷ്ദി ഈ നി­ഘ­ണ്ടു­വി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ­പ്പെ­ട്ടു. (1985-ലെ ലേഖനം. റു­ഷ്ദി­യു­ടെ Imaginary Homelands എന്ന പു­സ്ത­ക­ത്തി­ലു­ണ്ടു് ഈ ലേഖനം.) പല വാ­ക്കു­ക­ളു­ടെ­യും വി­ശ­ദീ­ക­ര­ണ­ങ്ങ­ളും അർ­ത്ഥ­പ്ര­ദർ­ശ­ന­ങ്ങ­ളും രണ്ടോ മൂ­ന്നോ കോ­ള­ത്തി­ല­ധി­ക­മാ­യ­തു­കൊ­ണ്ടു ഒ­ന്നും ഇവിടെ പ­കർ­ത്തി­ക്കാ­ണി­ക്കാൻ വയ്യ. Rupa & Co പ്ര­സാ­ധ­നം ചെയ്ത ഈ നി­ഘ­ണ്ടു­വി­നു് ഞാൻ വാ­ങ്ങി­യ കാ­ല­ത്തു് (1986-ൽ) 75 രൂ­പ­യാ­യി­രു­ന്നു.

images/DOWO.jpg

ഇ­തു­പോ­ലെ­ത­ന്നെ, മ­റ്റൊ­രു വി­ധ­ത്തിൽ പ്ര­യോ­ജ­ന­മു­ള്ള ഗ്ര­ന്ഥ­മാ­ണു് Dictionary of Word Origins എ­ന്ന­തു്. (86 UB, Jawahar Nagar, Delhi 7, വില 100 രൂപ). ഇം­ഗ്ലീ­ഷ് പ­ദ­ങ്ങ­ളു­ടെ പ്ര­ഭ­വ­കേ­ന്ദ്ര­ങ്ങ­ളാ­ണു് John Ayto കാ­ണി­ച്ചു­ത­രു­ന്ന­തു്. ഉ­ദാ­ഹ­ര­ണം:

Banyan: Banyan originally meant Hindu trader. It is an oralization of Gujarati Vaniyan traders’, which comes ultimately from Sanskrit Vanija ‘merchant’ (the Portuguese version, banian, produced an alternative English spelling). When European travellers first visited Bandar Abbas, a port on the Persian Club, they found there a pagoda which the baniyans had built in the shade of a large Indian fig tree. They immediately applied the name banyan to this particular tree, and the term later widened to include all such trees.

Dictionary of Word Origins പ്ര­സാ­ധ­നം ചെ­യ്ത­വ­രു­ടെ വേ­റൊ­രു പ്ര­സാ­ധ­ന­മാ­ണു് Dictionary of New Words. ഇം­ഗ്ലീ­ഷി­ലെ പുതിയ വാ­ക്കു­ക­ളു­ടെ അർ­ത്ഥ­പ്ര­ദർ­ശ­ന­മാ­ണി­തി­ലു­ള്ള­തു്. (വില 75 രൂപ) ഉ­ദാ­ഹ­ര­ണം:

Counter-​culture: also known as the alternative society (to its devotees) or the underground (to the media), the counter-​culture was a coverall brand name for the world the 1960s hippies aimed to create. In many ways similar to ‘straight’ society, with newspapers, shops, restaurants and small businesses of many types, its enterprises were infused with a set of cultural values that ran contrary to the mainstream.
പ്ര­തി­ബ­ദ്ധ­ത

സാ­ഹി­ത്യ­ത്തി­ലെ പ്ര­തി­ബ­ദ്ധ­ത­യെ­ക്കു­റി­ച്ചു് അർ­നൾ­ഡ് റ്റോ­യിൻ­ബി പറഞ്ഞ വാ­ക്കു­ക­ളെ വി­ജ്ഞാ­ന­ത്തി­ന്റെ വാ­ക്കു­ക­ളാ­യി ഞാൻ വി­ശേ­ഷി­പ്പി­ച്ചു­കൊ­ള്ള­ട്ടെ. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ ചു­രു­ക്കി­യെ­ഴു­താം.

images/arnoldtoynbee.jpg
അർ­നൾ­ഡ് റ്റോ­യിൻ­ബി

“മാ­ന­സാ­ന്ത­രം വ­രു­ന്ന­തി­നു­മുൻ­പു് ടോൾ­സ്റ്റോ­യി നൈ­സർ­ഗ്ഗി­ക­മാ­യി എഴുതി. സർ­ഗ്ഗാ­ത്മ­ക­സാ­ഹി­ത്യം ന­ല്കാ­നു­ള്ള പ്രേ­ര­ണ­യെ തൃ­പ്തി­പ്പെ­ടു­ത്താ­നാ­യി­രു­ന്നു ആ രചനകൾ. മാ­ന­സാ­ന്ത­രം വ­ന്ന­തി­നു­ശേ­ഷം അ­ദ്ദേ­ഹം മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്റെ ന­ന്മ­യ്ക്കു­വേ­ണ്ടി­യാ­ണു് പ്ര­തി­ഭ­യെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യ­തു്. പ്ര­യോ­ജ­ന­പ­ര­ങ്ങ­ളാ­യ ല­ക്ഷ്യ­ങ്ങ­ളാ­ണു് മാ­ന­സാ­ന്ത­രം വ­ന്ന­തി­നു­ശേ­ഷം ഉ­ണ്ടാ­യി­രു­ന്ന­തു്. സാ­ഹി­ത്യ­മേ­ന്മ­യെ അ­വ­ലം­ബി­ച്ചു­നോ­ക്കി­യാൽ മാ­ന­സാ­ന്ത­രം വ­രു­ന്ന­തി­നു­മുൻ­പു­ള്ള രചനകൾ ഉൽ­കൃ­ഷ്ട­ങ്ങ­ളാ­യി­രു­ന്നു. മാ­ത്ര­മ­ല്ല, മ­ന­സ്സി­നു­മാ­റ്റം വ­ന്ന­തി­നു­മുൻ­പു് ആ­വിർ­ഭ­വി­ച്ച കൃ­തി­കൾ പി­ന്നീ­ടു­ണ്ടാ­യ കൃ­തി­ക­ളെ­ക്കാൾ സ­മൂ­ഹ­ത്തിൽ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­ക­യും ചെ­യ്തു. മാ­ന­സാ­ന്ത­രം വ­രു­ന്ന­തി­നു­മുൻ­പു­ള്ള രചനകൾ അ­വ­യു­ടെ സാ­ഹി­ത്യ­മേ­ന്മ­കൊ­ണ്ടു് വാ­യ­ന­ക്കാ­രെ ച­ല­നം­കൊ­ള്ളി­ക്കു­ക­യും സ­മു­ദാ­യ­ത്തെ പ­രി­ഷ്ക­രി­ക്കാൻ അവരെ പ്രേ­രി­പ്പി­ക്കു­ക­യും ചെ­യ്തു. അതു് ടോൾ­സ്റ്റോ­യി മ­ന­സ്സിൽ ക­രു­തി­യ­തേ അല്ല…”

ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് (പ്ര­ത്യ­യ­ശാ­സ്ത്ര പ്ര­തി­സ­ന്ധി­യും മ­ല­യാ­ള­സാ­ഹി­ത്യ­വും എ­ന്ന­തി­നെ­ക്കു­റി­ച്ച്) ഭാ­ഷാ­പോ­ഷി­ണി­യു­ടെ ജ­ന്മ­ശ­താ­ബ്ദി­വേ­ള­യിൽ തൃ­ശൂർ­വ­ച്ചു കൂടിയ സ­മ്മേ­ള­ന­ത്തിൽ ടി. കെ. ജി. നായർ, കെ. എം. മാ­ത്യു, ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടു്, ഡോ­ക്ടർ സു­കു­മാർ അ­ഴീ­ക്കോ­ടു്, ഡോ­ക്ടർ കെ. എം. ജോർ­ജ്ജ്, ടി. പ­ദ്മ­നാ­ഭൻ, പ്ര­ഫെ­സർ എസ്. ഗു­പ്തൻ­നാ­യർ, സി. പി. ശ്രീ­ധ­രൻ, പി. ഗോ­വി­ന്ദ­പ്പി­ള്ള, മാ­മ്മൻ മാ­ത്യു, ഡോ­ക്ടർ ഭീഷ്മ സാ­ഹ്നി, ഡോ­ക്ടർ കെ. എം. തരകൻ ഇവർ പ­ണ്ഡി­തോ­ചി­ത­ങ്ങ­ളാ­യ മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ച്ചു. സം­വാ­ദ­ത്തിൽ പ്ര­ഫെ­സർ എം. കെ. സാനു, പി. ഭാ­സ്ക­രൻ, ഒ­ള­പ്പ­മ­ണ്ണ, പവനൻ, വി. ടി. ഇ­ന്ദു­ചൂ­ഡൻ, സി. ഉ­ണ്ണി­രാ­ജ, ഡോ­ക്ടർ പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്രൻ, പ്ര­ഫെ­സർ എം. ആർ. ച­ന്ദ്ര­ശേ­ഖ­രൻ, സി. രാ­ധാ­കൃ­ഷ്ണൻ, പ്ര­ഫെ­സർ തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ, ഡോ­ക്ടർ വി. രാ­ജ­കൃ­ഷ്ണൻ, റ­വ­റൻ­റ്റ് ഫാദർ അ­ട­പ്പൂർ, ഇ. വാസു, ഡോ­ക്ടർ ജോർ­ജ്ജ് ഓ­ണ­ക്കൂർ, അക്ബർ ക­ക്ക­ട്ടിൽ, ഡോ­ക്ടർ ജോർ­ജ്ജ് ഇ­രു­മ്പ­യം, കാ­ട്ടു­മാ­ടം നാ­രാ­യ­ണൻ ഇവർ വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യി സം­സാ­രി­ച്ചു. ചി­ത്ര­ങ്ങ­ളിൽ­നി­ന്നു് ചീഫ് ന്യൂ­സ് എ­ഡി­റ്റർ തോമസ് ജേ­ക്ക­ബ്ബും റ­സി­ഡ­ന്റ് എ­ഡി­റ്റർ കെ. ആർ. ചു­മ്മാ­റും അ­തി­ഥി­ക­ളെ പൂ­ച്ചെ­ണ്ടു­കൾ നല്കി ആ­ദ­രി­ച്ച­താ­യും ഭാ­ഷാ­പോ­ഷി­ണി എ­ഡി­റ്റർ ഇൻ­ചാർ­ജ്ജ് കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ച്ച­താ­യും അ­റി­യാം.

images/DaisakuIkeda.jpg
ദൈ­സാ­ക്കു ഐകേഡ

സ­മ­കാ­ലി­ക പ്ര­സ­ക്തി­യു­ള്ള ഒരു വി­ഷ­യ­ത്തെ അ­വ­ലം­ബി­ച്ചു കേ­ര­ള­ത്തി­ലെ ധി­ഷ­ണാ­ശാ­ലി­കൾ എ­ന്തെ­ല്ലാം മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ച്ചു­വെ­ന്നു് അ­റി­യാൻ ത­ല്പ­ര­ത്വ­മു­ള്ള­വർ­ക്കു, 15-ആം ലക്കം ഭാ­ഷാ­പോ­ഷി­ണി നോ­ക്കാം. സ­മ്പൂർ­ണ്ണ­മാ­യ റി­പ്പോർ­ട്ട് ഇ­തി­ലു­ണ്ടു്. ജ­പ്പാ­നി­ലെ ചി­ന്ത­ക­നാ­യ ദൈ­സാ­ക്കു ഐകേഡ ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് എ­ടു­ത്തെ­ഴു­തി­ക്കൊ­ണ്ടു് ഞാൻ ഈ കു­റി­പ്പു് അ­വ­സാ­നി­പ്പി­ക്ക­ട്ടെ. “മാർ­ക്സി­സ്റ്റ് സാ­ഹി­ത്യ­മെ­ന്ന­തു് സാ­ദ്ധ്യ­മാ­ണോ? ക്രി­സ്തു­മ­ത­ത്തി­ന്റെ ആ­ധ്യാ­ത്മി­ക­രാ­ഷ്ട്രം എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന മ­ണ്ഡ­ല­ത്തിൽ സാ­ഹി­ത്യ­ത്തി­നു വളരാൻ ക­ഴി­യു­മോ? പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളാൽ ബ­ന്ധി­ക്ക­പ്പെ­ട്ട സാ­ഹി­ത്യ­ങ്ങൾ­ക്കു സാർ­വ­ലൗ­കി­ക പ്ര­തി­ക­ര­ണം ഉ­ള­വാ­ക്കാൻ ക­ഴി­യു­ക­യി­ല്ലെ­ന്നു ച­രി­ത്ര­ത്തി­ലെ ഉ­ദാ­ഹ­ര­ണ­ങ്ങൾ വ്യ­ക്ത­മാ­ക്കി­ത്ത­രും. ഒരു ഉ­ദാ­ഹ­ര­ണം റഷ്യൻ വി­പ്ല­വ­ത്തി­നു­ശേ­ഷം അ­മ്പ­തു­വർ­ഷം ക­ഴി­ഞ്ഞി­ട്ടും ദ­സ്തെ­യെ­വ്സ്കി യുടെ കൃ­തി­ക­ളെ­ക്കാൾ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ സാ­ഹി­ത്യ­കൃ­തി­കൾ റ­ഷ്യാ­ക്കാർ ഉൽ­പാ­ദി­പ്പി­ച്ചി­ട്ടി­ല്ല”. (1976-​ലാണു് ഐ­ക്കേ­ഡ ഇതു പ­റ­ഞ്ഞ­തു്.)

സം­ഭ­വ­ങ്ങൾ
  1. മ­ഹാ­ക­വി ഉ­ള്ളൂർ സു­ഖ­മി­ല്ലാ­തെ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. രോഗി ബ്രാ­ഹ്മ­ണ­നാ­ണെ­ന്നു ക­ണ്ടു് ബ്രാ­ഹ്മ­ണ­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട നേ­ഴ്സ് അ­ദ്ദേ­ഹ­ത്തോ­ടു ത­മി­ഴിൽ­ത്ത­ന്നെ സം­സാ­രി­ച്ചി­രു­ന്നു. രോഗം ഭേ­ദ­മാ­യി മ­ഹാ­ക­വി വീ­ട്ടിൽ പോ­കാ­റാ­യ­പ്പോൾ നേ­ഴ്സ് മ­ല­യാ­ളം തെ­രി­യു­മാ എന്നു അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. മ­ഹാ­ക­വി മ­റു­പ­ടി പ­റ­ഞ്ഞു, കൊ­ഞ്ചം കൊ­ഞ്ചം തെ­രി­യും (ഉ­ള്ളൂ­രി­ന്റെ മ­ക­ന്റെ മകൻ എം. ഹ­രി­കു­മാർ എ­ന്നോ­ടു പ­റ­ഞ്ഞ­താ­ണി­തു്).
  2. മീ­റ്റി­ങ്ങി­നു പോ­കാ­മെ­ന്നു് ഏ­റ്റു­ക­ഴി­ഞ്ഞാൽ ആ സമയം തൊ­ട്ടു ന­മ്മ­ളെ സം­ഘാ­ട­കർ അ­പ­മാ­നി­ച്ചു തു­ട­ങ്ങും. ആ­ദ്യ­മാ­യി പേരു ചോ­ദി­ക്കും ക­ത്ത­ച്ച­ടി­ക്കാ­നാ­യി പി­ന്നീ­ടു മി­ണ്ടാ­ട്ട­മി­ല്ല. സ­മ്മേ­ള­ന­ദി­വ­സം മൂ­ന്നു മ­ണി­ക്കു കാ­റു­മാ­യി വ­രു­മെ­ന്നു പ­റ­ഞ്ഞി­ട്ടു പോയാൽ ആ­റു­മ­ണി­ക്കു വരും. ക­യ­റ്റി­ക്കൊ­ണ്ടു പോയി പൂ­ക്ക­ട­യു­ടെ മു­മ്പിൽ നി­റു­ത്തി പ്ര­സം­ഗി­ക്കാൻ പോ­കു­ന്ന­വ­രു­ടെ ഷേർട് ചീ­ത്ത­യാ­ക്കു­ന്ന അ­ര­ളി­പ്പൂ­മാ­ല വാ­ങ്ങും. ഇ­ങ്ങ­നെ പലതും. ഇ­തി­നേ­ക്കാ­ളൊ­ക്കെ വലിയ ഒരു അ­പ­മാ­നി­ക്ക­ലി­നെ­ക്കു­റി­ച്ചാ­ണു് ഞാ­നി­പ്പോൾ എ­ഴു­തു­ന്ന­തു്. കെ. ബാ­ല­കൃ­ഷ്ണ­നും ഞാനും കൂടി ക­രു­നാ­ഗ­പ്പ­ള്ളി­യി­ലൊ­രി­ട­ത്തു മീ­റ്റി­ങ്ങി­നു പോയി. സ­മ്മേ­ള­നം ക­ഴി­ഞ്ഞു് എ­ല്ലാ­വ­രും കാറിൽ ക­യ­റി­യ­പ്പോൾ പ്ര­വർ­ത്ത­കർ ഡ്രൈ­വ­റെ വി­ളി­ച്ചു പണം കൊ­ടു­ക്കു­ന്ന കാ­ര്യ­ത്തിൽ തർ­ക്കം തു­ട­ങ്ങി. അ­ര­മ­ണി­ക്കൂർ നേരം ഞങ്ങൾ കാ­റി­ലി­രു­ന്നു. പ്ര­വർ­ത്ത­കർ ക­ണ­ക്കു പ­റ­യു­ന്ന­തേ­യു­ള്ളു. അ­പ്പോൾ ബാ­ല­കൃ­ഷ്ണൻ അ­ട്ട­ഹ­സി­ച്ചു: “എടാ സത്യാ, (സത്യൻ കാർ ഡ്രൈ­വർ. പേ­ട്ട­യി­ലു­ള്ള ആൾ) കാറ് വിടു്. പണം ഞാൻ തരാം”. ഡ്രൈ­വർ കാറിൽ കയറി. സ്റ്റാർ­ട്ട് ചെ­യ്തു. ഗു­ണ­പാ­ഠം ഒ­രി­ക്ക­ലും മീ­റ്റി­ങ്ങി­നു പോ­ക­രു­തു്. പോയാൽ നി­ന്ദി­ക്കും. അ­പ­മാ­നി­ക്കും.
  3. ഇ­ന്ത്യൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഡോ­ക്ടർ എസ്. രാ­ധാ­കൃ­ഷ്ണൻ തി­രു­വ­ന­ന്ത­പു­ര­ത്തു വന്ന കാലം. അ­ദ്ദേ­ഹ­ത്തെ കാണാൻ പലരും എത്തി. അ­വ­രു­ടെ കൂ­ട്ട­ത്തിൽ സം­സ്കൃ­ത കോ­ളേ­ജ് പ്രിൻ­സി­പ്പ­ലാ­യി­രു­ന്ന എൻ. ഗോ­പാ­ല­പി­ള്ള യും. എ­ല്ലാ­വ­രു­ടെ­യും വി­സി­റ്റി­ങ് കാർ­ഡു­കൾ നോ­ക്കി­യി­ട്ടു് രാ­ധാ­കൃ­ഷ്ണൻ പ­റ­ഞ്ഞു: “ഗോ­പാ­ല­പി­ള്ള­യെ പ്ര­ത്യേ­കം കാണണം. പത്തു മി­നി­റ്റ് ഇ­രി­ക്കാൻ പറയൂ”. മ­റ്റു­ള്ള­വ­രെ പത്തു മി­നി­റ്റ് കൊ­ണ്ടു് പ­റ­ഞ്ഞ­യ­ച്ചി­ട്ടു് ഗോ­പാ­ല­പി­ള്ള സാ­റി­നെ അ­ദ്ദേ­ഹം വി­ളി­ച്ചു. അഞ്ചു മി­നി­റ്റാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു് അ­നു­വ­ദി­ച്ച സമയം. പക്ഷേ, ഒരു മ­ണി­ക്കൂർ നേരം രണ്ടു പേരും സം­സാ­രി­ച്ചു. വി­ദ്വാൻ വി­ദ്വാ­നെ അ­റി­യു­ന്നു എ­ന്ന­ല്ലാ­തെ എന്തു പറയാൻ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-06-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.