ഞാൻ ബാലനായിരിക്കെ, ആ കൊച്ചു ജലാശയത്തിൽ ഒഴുക്കിയ കടലാസ്സുതോണി പെട്ടെന്നു നിശ്ചലമായി. അതു് ഉറങ്ങുന്നതുപോലെ തോന്നി. ജലാശയവും ഉറങ്ങുകയാണു്. ഒരു കാറ്റു വന്നെങ്കിൽ രണ്ടും ഉണരുമായിരുന്നു. ഉള്ളൂർ ക്കവിത ഭാരത സംസ്കാരത്തിൽ ഉറങ്ങുകയാണു്. ഭാരത സംസ്കാരം അതിൽ ചലനരഹിതം. വള്ളത്തോൾ ക്കവിത വൈഷയികത്വത്തിൽ നിദ്രാധീനം. വൈഷയികത്വത്തിനും സുഷുപ്തി. വിമർശനത്തിന്റെ കാറ്റു വീശുമ്പോഴാണു് ഇവയെല്ലം ചലനം കൊള്ളുന്നതു്. അതിനാൽ കവിതാവിമർശനം നമുക്കു ഒഴിവാക്കാവുന്നതല്ല.

നവീന കവിത പടിഞ്ഞാറൻ കവിതയിൽ ഉറങ്ങുകയല്ല; അതിൽ താണ്ഡവമാടുകയാണു്. ആ നൃത്തം അനുസ്യൂതമായി നടത്താനാവില്ല. ഇപ്പോൾതന്നെ അതിന്റെ കാലു കഴച്ചു തുടങ്ങി; മേനി വിയർത്തു തുടങ്ങി. ഏറെ വൈകാതെ ഈ പടിഞ്ഞാറൻ മങ്കയോടു പി. കുഞ്ഞിരാമൻ നായർ മറ്റൊരു സന്ദർഭത്തിൽ ചോദിച്ചതുപോലെ നമുക്കും ചോദിക്കേണ്ടിവരും. മൂർച്ഛാജനകമായ മരുന്നുകൊടുത്തു മയക്കപ്പെട്ടു മേശമേൽ കിടത്തിയിരിക്കുന്ന രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തിൽ നീണ്ടു നിവർന്നു കിടക്കുന്നതു കാണുന്ന നിങ്ങൾ ആമ്പൽപ്പൂ പൂത്തുനില്ക്കുന്ന കേരളത്തിലെ വാപികളെ കാണുന്നില്ലേ?

സംസ്കൃതത്തിലെ അപസ്മാരശബ്ദത്തിനു സ്മരണശക്തിയുടെ അഭാവം എന്നാണു് അർത്ഥം. സ്മരണയെ നശിപ്പിക്കുന്നതു് നമ്മുടെ അഹംബോധമാണു്. നടരാജവിഗ്രഹത്തിലെ ശിവപാദത്തിന്റെ താഴെക്കിടക്കുന്നതു് അപസ്മാരൻ എന്ന രാക്ഷസനാണെന്നും അങ്ങനെ ആ രൂപം അഹംബോധത്തെ സൂചിപ്പിക്കുന്നുവെന്നും ഏതോ പണ്ഡിതൻ എഴുതിയതു ഞാൻ വായിച്ചിട്ടുണ്ടു്. അഹംബോധത്തെ ചവിട്ടി നശിപ്പിക്കുകയാണു ശിവൻ. നടരാജന്റെ നൃത്തം പ്രപഞ്ചലയത്തെയും വിഗ്രഹത്തിനു ചുറ്റുമുള്ള അഗ്നി, പ്രപഞ്ചസൃഷ്ടിയെയും സൂചിപ്പിക്കുന്നു. ഉടുക്കു് ഭാഷയെയും അഭയമുദ്ര സംരക്ഷണശക്തിയെയും കാണിക്കുന്നു. ഉയർത്തിയ ഒരു കാലിനെ ഒരു കൈ ചൂണ്ടിക്കാണിക്കുന്നതു ഭക്തജനപരിപാലനത്തെയാണു് സൂചിപ്പിക്കുക. ഒരു കൈയിലെ അഗ്നിനാളം വിനാശാത്മകതയുടെ പ്രതീകമത്രേ. ശ്രീമതി സുഗതകുമാരി യുടെ നയാഗ്രാ എന്ന കാവ്യത്തിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) നടരാജന്റെ വേറൊരു നൃത്തരൂപത്തെയാണു് ആലേഖനം ചെയ്തിട്ടുള്ളതു്. ജടാഭരം കുടഞ്ഞെഴുന്നേറ്റു നിന്നു് തൃക്കൈകൾ അരക്കെട്ടിൽ അപ്പുറവുമിപ്പുറവും കുത്തി നൃത്തമാടി ജലദുർഗയെ പ്രവഹിപ്പിക്കുന്ന ശിവനെയാണു് ഇവിടെ കാണുക. ആ നടരാജനെയും ഗംഗാപ്രവാഹത്തെയും നയാഗ്രാ വെള്ളച്ചാട്ടവുമായി കവി ഭാവനാത്മകമായി കൂട്ടിയിണക്കുന്നു. ആദരം കലർന്ന ഭയത്തെ ഇംഗ്ലീഷിൽ awe എന്നു പറയുന്നു. ആ രീതിലുള്ള വികാരമാണു് ശിവന്റെ നൃത്തം ഉളവാക്കുന്നതു്. അതു വെറും ‘മിത്താ’ണെന്നു (myth) ഞാൻ സമ്മതിക്കുന്നു. പക്ഷേ, ആ മിത്ത് അവാസ്തവികത കൂടാതെ ഒരു വിഭാഗം ജനതയെ സമാക്രമിച്ചുകൊണ്ടിരിക്കുന്നു. നയാഗ്രാ ജലപാതം മിത്തല്ല. അതു് യഥാർത്ഥമായ ആദരസമ്മിശ്രമായ ഭയവികാരമുളവാക്കുന്നു. അവാസ്തവികമെങ്കിലും ജനതയ്ക്കു വാസ്തവികമായ മിത്തിനെയും യഥാർത്ഥമായ ജലപാതത്തെയും നിരക്ഷീര ന്യായമനുസരിച്ചു് സമ്മേളിപ്പിച്ചു് അനുവാചകനെ ഉദാത്തമണ്ഡലത്തിലേക്കു നയിക്കുന്ന കാവ്യമാണു് ‘നയാഗ്രാ’.
“അടിമുടി നനഞ്ഞുനിന്നലിവിലഴകിൽ, നിന്റെ
യതുലതുമുലഗംഭീരാരവാരത്തിൽ
പരമാനന്ദത്തിൽ മുങ്ങിക്കുളിച്ചു കണ്ണീരൊതുക്കി
യറിയുന്നേൻ; സ്വർഗഗംഗാ വരവു കണ്ടേൻ”.
ആ സ്വർഗ്ഗഗംഗയുടെ ആഗമനം അനുവാചകനും കാണുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. ഇതിന്റെ മൗലികത അഭിനന്ദനാർഹമായിരിക്കുന്നു.
കേരളത്തിലെ ചിലർ സാഹിത്യവ്യവസായം തുടങ്ങിയില്ലെങ്കിൽ? അവർ റബർ വ്യവസായത്തിൽ തല്പരരാകുമായിരുന്നു.
ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ (കൊളീജ് എന്നു് ശരിയായ ഉച്ചാരണം) പഠിച്ച കാലത്തു് എന്നെ കെമിസ്റ്റ്രി പഠിപ്പിച്ച അധ്യാപകനെ കുട്ടികൾ ബുൺസൺ എന്നു വിളിച്ചിരുന്നു. ജർമ്മൻ കെമിസ്റ്റായിരുന്നു ബുൺസൺ. സാറിന്റെ ക്ലാസ്സിൽ എപ്പോഴും ബഹളം. ‘ഹാജരെടുക്കുമ്പോൾ’ സ്വന്തം നമ്പർ തക്കസമയത്തു പറയാൻ മറന്നുപോയ വിദ്യാർത്ഥി പിന്നീടു് അതു പറഞ്ഞാൽ സാറ് വകവയ്ക്കില്ല. You are absent എന്നാവും അദ്ദേഹത്തിൽനിന്നു വരുന്ന വാക്കുകൾ. വിദ്യാർത്ഥി No, Sir, I am present എന്നു മറുപടി നല്കിയാൽ No you are absent എന്നു് അദ്ദേഹം പറയും. ക്ലാസ്സിൽ ഇരിക്കുന്ന കുട്ടിയെ ഇല്ലാതാക്കുന്ന ഏർപ്പാടായിരുന്നു സാറിന്റേതു്. എന്റെ അധ്യാപകനെപ്പോലെയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “മരണക്കളി” എന്ന ചെറുകഥ എഴുതിയ ശ്രീ. സോക്രട്ടീസ് വാലത്തു്. വാരികയുടെ മൂന്നു പുറം അദ്ദേഹം അക്ഷരങ്ങൾകൊണ്ടു നിറച്ചുവച്ചിരിക്കുന്നു. എന്നാൽ ആ പുറങ്ങളാകെ ശൂന്യം. ഒരു വ്യത്യാസം മാത്രം. അച്ചടിമഷി പുരളാത്ത വെറും താളുകൾ ദ്രഷ്ടാക്കളെ പീഡിപ്പിക്കില്ല. സോക്രട്ടീസിന്റെ മുദ്രിതപത്രങ്ങൾ (printed pages) വല്ലാതെ പീഡിപ്പിക്കുന്നു. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജീവിതം മറ്റൊരുത്തനെക്കൊണ്ടു് എഴുതിപ്പിക്കുന്നതായി പ്രസ്താവം നടത്തി സാമാന്യമായി ജീവിതത്തെയും മരണത്തെയും കുറിച്ചു് വായനക്കാരനു് അവബോധം ഉണ്ടാക്കിക്കൊടുക്കാനാണു് സോക്രട്ടീസിന്റെ യത്നം. ആ യത്നത്തിൽ അദ്ദേഹം പരാജയപ്പെടുന്നുവെന്നു മാത്രമല്ല, നിരപരാധരായ വായനക്കാരെ യാതനയിൽ കൊണ്ടുചെല്ലുകയും ചെയ്യുന്നു. ഇത്രത്തോളം അസഹനീയമായ വേറൊരു കഥ വായിക്കേണ്ട ദൗർഭാഗ്യം അടുത്തകാലത്തെങ്ങും എനിക്കുണ്ടായിട്ടില്ല. ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന കാലയളവിൽ സോക്രട്ടീസ് വാലത്തു് അവിടെ വിദ്യാർത്ഥിയായിരുന്നു എന്നാണു് എന്റെ ഓർമ്മ. അന്നു് നമ്പർ പറഞ്ഞ അദ്ദേഹത്തെ പ്രെസന്റായി ഞാൻ സ്ലിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇന്നു ചെറുകഥ രചിച്ചു് I am present എന്നു് അദ്ദേഹം പറഞ്ഞിട്ടും ഞാൻ No you are absent എന്നു മറുപടി പറയുന്നു.
ചോദ്യം: ചില സ്ത്രീകൾ റെബലുകളായി മാറുന്നതു് എന്തുകൊണ്ടു്?
ഉത്തരം: ജീവിതത്തിന്റെ ആദ്യത്തെ കാലയളവിൽ അവർ പാപം ചെയ്യുകയില്ല. നല്ലവരായി ജീവിക്കും. പക്ഷേ, ക്രമേണ അച്ഛനമ്മമാരും ബന്ധുക്കളും പിന്നീടു ഭർത്താവും അവരോടു ക്രൂരമായി പെരുമാറും. അതിന്റെ ഫലമായി അവർ വഴക്കാളിത്തസ്വഭാവമുള്ളവരായി മാറും.
ചോദ്യം: നിങ്ങളെന്തിനാണു് എപ്പോഴും സ്ത്രീകളെക്കുറിച്ചു് എഴുതുന്നതു?
ഉത്തരം: സൗന്ദര്യമുള്ള ആളുകളെക്കുറിച്ചു്, സൗന്ദര്യമുള്ള വസ്തുക്കളെക്കുറിച്ചു ഞാൻ എഴുതുന്നു. തിരുവനന്തപുരം എന്ന നാറുന്ന നഗരത്തെക്കുറിച്ചു ഞാൻ എഴുതണമെന്നാണോ ഞങ്ങൾ പറയുന്നതു?
ചോദ്യം: ഗൾഫ് രാജ്യങ്ങളിലെ വർത്തമാനപ്പത്രങ്ങൾ എങ്ങനെ?
ഉത്തരം: ഇന്ത്യയിൽനിന്നു ചെല്ലുന്നവരെ അവർ കൂടുതൽ മാനിക്കും. അതിന്റെ പേരിൽ എനിക്കും അനർഹമായ പ്രാധാന്യം കിട്ടി. ഖലീജ് റ്റെംസ് എന്ന ദിനപത്രത്തിൽ (ഇന്ത്യയിൽ അതിനു തുല്യമായ ഒരു പത്രമില്ല). ശ്രീ സുരേഷ് മേനോൻ എന്റെ പ്രഭാഷണം റിപോർട്ട് ചെയ്തതു കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. പടത്തോടുകൂടി വെണ്ടയ്ക്ക അക്ഷരത്തിൽ തലക്കെട്ടോടുകൂടി. നേരെമറിച്ചാണു് കേരളത്തിലെ സ്ഥതി.
ചോദ്യം: ഭൂതകാലം അസഹ്യമാകുന്നതു പുരുഷനോ സ്ത്രീക്കോ?
ഉത്തരം: പുരുഷൻ ഭൂതകാലത്തെ അത്രകണ്ടു ഓർമ്മിക്കുന്നില്ല. സ്ത്രീയെ അതു് വേദനിപ്പിച്ചുകൊണ്ടിരിക്കും. മാത്രമല്ല അവളുടെ മകളുടെ ജീവിതത്തെപ്പോലും അതില്ലാതെയാക്കും.
ചോദ്യം: കേരളത്തിലെ ചിലർ സാഹിത്യവ്യവസായം തുടങ്ങിയില്ലെങ്കിൽ?
ഉത്തരം: അവർ റബർ വ്യവസായത്തിൽ തല്പരരാകുമായിരുന്നു.
ചോദ്യം: നിങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ എഴുതിവയ്ക്കുന്ന കത്തിന്റെ സ്വഭാവം?
ഉത്തരം: ഞാൻ ഒറ്റയ്ക്കു വന്നു. ഒറ്റയ്ക്കു പോകുന്നു.
ചോദ്യം: ഒരുപദേശം തരൂ.
ഉത്തരം: ഒന്നും അതിരുകടക്കരുതെന്നു് കുമാരനാശാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ മകൻ പ്രഭാകരൻ എന്നോടു പറഞ്ഞിട്ടുണ്ടു്. ഒരു ഹ്രസ്വമായ കാലയളവിനു് അപ്പുറത്തേക്കു പത്രപംക്തിയോ കാർട്ടൂണോ നീട്ടികൊണ്ടു പോകരുതെന്നു് ഫിലിം ഡയറക്ടർ അരവിന്ദൻ എന്നോടൊരിക്കൽ പറഞ്ഞു. അരവിന്ദന്റെ നിർദ്ദേശം ലംഘിച്ചു് ഞാൻ എഴുതിക്കൊണ്ടിരുന്നു. താൻ ഉപദേശിച്ച സത്യം തന്റെ ജീവിതത്തിൽ പകർത്തി അരവിന്ദൻ ഹാസ്യ ചിത്രപരമ്പര (മാതൃഭൂമി വാരികയിൽ) നിറുത്തി. ആശാന്റെയും അരവിന്ദന്റെയും ഉപദേശം സ്വീകരിക്കൂ. ഒന്നിലും അതിരുകടക്കാതിരിക്കൂ.

ആത്മപ്രശംസയ്ക്കു് ഒരിക്കലും അംഗീകാരം കിട്ടില്ല. വായനക്കാർ സദയം ക്ഷമിക്കണം. ഞാൻ ഒരാത്മശ്ലാഘ നടത്തിക്കൊള്ളട്ടെ. കൃതജ്ഞത എന്റെ സ്റ്റ്രോങ്ങ് പോയിന്റാണു്. എനിക്കൊരു ഉപകാരം ചെയ്ത ആളിനെ, എന്നല്ല എന്നെക്കുറിച്ചു ഒരു നല്ലവാക്കു പറഞ്ഞ ആളിനെ എനിക്കു വിസ്മരിക്കാനാവില്ല. പല വിധത്തിലും എന്റെ ഉപകർത്താവായ പ്രഫെസർ എം. കെ. സാനു എന്നെക്കുറിച്ചു കുങ്കുമം വാരികയിൽ (20 ഡിസംബർ) നല്ല വാക്കുകൾ എഴുതിയിരിക്കുന്നു. ആ സൗമനസ്യത്തിനു ഞാൻ അദ്ദേഹത്തോടു നന്ദി പറയുന്നു.
“ജലഘടവും നിറച്ചുകൊണ്ടീവഴിക്കവൾ വരാത്തതിനെന്തിന്നു കാരണം”എന്നു് കവി വാക്യം ചൊല്ലിക്കൊണ്ടു് പമ്പാനദിയുടെ തീരത്തു് അരശതാബ്ദത്തിനു മുൻപു് ഞാനെത്ര ദിവസങ്ങളിലാണു് നിന്നിട്ടുള്ളതു്. പലപ്പോഴും വരില്ല അവൾ. വരുമ്പോൾ എന്തൊരു ഭംഗി! നേർത്ത പുരികക്കൊടികൾ, നീണ്ടു ചുരുണ്ട തലമുടി, ഋജുതയാർന്ന മൂക്കു്, നേരിയ ചുണ്ടുകൾ. ആ വേഷത്തിനുതന്നെ എന്തൊരു കേരളീയത! മുണ്ടും ബ്ലൗസും. ഒക്കത്തു നിറഞ്ഞ കുടം. “ലളിത ലജ്ജ പുരണ്ട കൺകോണുകളെറിഞ്ഞു് അവൾ മെല്ലെ നീങ്ങും. ഇക്കാലത്തു് എനിക്കു് അമ്പതുകൊല്ലം മുൻപുള്ള പ്രായം കൈവന്നെങ്കിൽ കാമുകി വരുന്നതു മറ്റൊരു വിധത്തിലായിരിക്കും കാണുക. കഴുത്തറ്റം വച്ചു മുറിച്ചു കളഞ്ഞ തലമുടി. ഷേവ് ചെയ്തിട്ടു് ആ സ്ഥാനത്തു വരച്ചുവച്ച പുരികങ്ങൾ, ചുണ്ടിൽ തേച്ച കടും ചായം“കുട്ടിക്കുറയ്ക്കുമേൽ റൂഷ്”. വേഷമോ? ഭയാനകം! ഏതാണ്ടു് കണങ്കാൽ വരെ എത്തുന്ന ളോഹ. ളോഹയുടെ അടിവശത്തു കാണുന്ന പൈജാമയുടെ അറ്റം. പൊട്ടില്ല നെറ്റിയിൽ. ധിക്കാരത്തോടുള്ള നടത്തം. സർവപുച്ഛം. ഈ ഓവർ ഡ്രെസ്സിങ്ങാണു് നമ്മളുടെയും പുച്ഛം ക്ഷണിച്ചു വരുത്തുന്നതു്.
നവീന കവിത പടിഞ്ഞാറൻ കവിതയിൽ ഉറങ്ങുകയല്ല; അതിൽ താണ്ഡവമാടുകയാണു്. ആ നൃത്തം അനുസ്യൂതമായി നടത്താനാവില്ല. ഇപ്പോൾതന്നെ അതിന്റെ കാലു കഴച്ചുതുടങ്ങി; മേനി വിയർത്തു തുടങ്ങി.
സാഹിത്യത്തിലും പാടില്ല ഈ Sartorial splendour (വേഷത്തെസ്സംബന്ധിച്ച ഉജ്ജ്വലത). നിത്യജീവിതത്തിൽ, അന്യരോടുള്ള പെരുമാറ്റത്തിൽ, നൂറുശതമാനവും ജെന്റിൽമാനായ ശ്രീ. ടി. വി. കൊച്ചുബാവയുടെ ‘പുലർകാലം’ എന്ന ചെറുകഥയുടെ ന്യൂനത ഇതാണു് (കുങ്കുമം). ശരിയായ മാനസികപ്രേരണയില്ലാതെ ഒരുത്തൻ ദുഷ്ടതയോടെ പെരുമാറുന്നു. മകനെ അയാൾ ആത്മഹത്യയിലേക്കു നയിക്കുന്നു. മകന്റെ ഭാര്യാപിതാവിനോടു ശണ്ഠ കൂടുന്നു. ഭാര്യയെ നിഗ്രഹിക്കുന്നു. കഥ പറയുന്ന ആൾ ആ ദുഷ്ടനെ ശിക്ഷിക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. കസവാർന്ന മുണ്ടിനും ബ്ലൗസിനും പകരം സെൽവാറും കമ്മീസും. പിച്ചിപ്പൂ ചൂടിയ നീണ്ടു ചുരുണ്ട തലമുടിക്കു പകരം തോളറ്റം വച്ചു മുറിച്ച ഹ്രസ്വാകേശം. ലിപ്സ്റ്റിക്, റൂഷ് ആകെയൊരു സാർടോറിയൽ സ്പ്ലെൻഡർ. അതു വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.
- ഗ്രീക്ക് ജീവചരിത്രകാരനും പ്രബന്ധകാരനുമായ പ്ലൂട്ടാക്ക് ബുദ്ധിശക്തിയുള്ള ആനകളെക്കുറിച്ചു പറഞ്ഞതു് ഓർമ്മയിലെത്തുന്നു. പ്ലൂട്ടാക്കിന്റെ കാലത്തിനു വളരെക്കാലം മുൻപല്ലാതെ റോമിൽ ആനകളെ പല വിദ്യകളും പഠിപ്പിച്ചിരുന്നു. പെട്ടെന്നു തിരയുക, വട്ടംകറങ്ങുക ഇവ സ്ഥൂലശരീരമുള്ള ആനകൾ ചെയ്യണം. ആപത്തുണ്ടാക്കുന്ന അഭ്യാസങ്ങൾ. ഈ ആനകളുടെ കൂട്ടത്തിൽ ഒരാനയ്ക്കു് ഒട്ടും ബുദ്ധിയില്ലായിരുന്നു. അതുകൊണ്ടു വിദ്യകൾ പഠിപ്പിച്ച ആശാന്മാർ അതിനെ കളിയാക്കുകയും ചെയ്തു. ആ ആന ആരും പറയാതെ, ആരും അറിയാതെ നിലാവുള്ള സമയത്തു കടൽക്കരയിൽ ചെന്നുനിന്നു് കൂട്ടുകാരുടെ വട്ടംകറങ്ങുക തുടങ്ങിയ വേലകൾ തനിയെ അഭ്യസിച്ചിരുന്നു. പാവം ആന, നമ്മുടെ ചില കവികൾക്കു് ഈ ആനയുടെ വിവേകമുണ്ടായെങ്കിൽ! അവർ ഓരോരുത്തരായി ഏകാന്തത്തിലിരുന്നു കവിതയെഴുതാൻ അഭ്യസിക്കുമായിരുന്നു.
- തിയോജിനിസ് എന്ന മെഗാരയിലെ കവി തലമുടി നരച്ചു വൃദ്ധനായാൽ തലമുടി കറുത്ത ചെറുപ്പക്കാരിയായ ഭാര്യയെ ഒഴിവാക്കൂ. നങ്കൂരമിട്ടാലും അനുസരിക്കാത്ത യാനപാത്രത്തെപ്പോലെ അവൾ ഏതുസമയത്തും കെട്ടുപൊട്ടിച്ചു മറ്റൊരു തുറമുഖത്തു് അടുക്കും. യുവതിയായ ഭാര്യയ്ക്കു് യുവാവായ ഭർത്താവിന്റെ തീക്ഷ്ണകിരണങ്ങളാണു വേണ്ടതു്, അതിൽ മാത്രമേ അവൾ വാടാതിരിക്കൂ എന്നു് പ്രൂസ്തും പറഞ്ഞിട്ടുണ്ട്. പടുവൃദ്ധനായ ഒരു പത്രാധിപരെ അയാളുടെ പേരക്കുട്ടി പ്രേമിക്കുന്നുവെന്നു് നടിച്ചു് കത്തുകളയച്ചു. രചനകൾ പ്രസിദ്ധപ്പെടുത്തിക്കിട്ടാനുള്ള തന്ത്രമാണു് അതെന്നു മനസ്സിലാക്കാതെ അയാൾ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അസ്റ്റ്രോണമി പഠിപ്പിക്കുന്ന ഡോക്ടർ എസ്. പരമേശ്വരൻ അസ്റ്റ്രോളജറാണെന്നു തെറ്റിദ്ധരിച്ചു് അയാൾ ഗ്രഹനില നോക്കാൻ അദ്ദേഹത്തെ ഏല്പ്പിച്ചു. സരസനായ പ്രൊഫെസർ പറഞ്ഞു: ‘ഇത്രയും പ്രായമുള്ള പുരുഷൻ ഇത്രയും പ്രായം കുറഞ്ഞ തരുണിയെ വിവാഹം കഴിക്കുന്നതു് അയാളുടെ ആവശ്യത്തിനല്ല. അടുത്ത വീട്ടുകാരന്റെ ആവശ്യത്തിനാണു്.
- സൂക്തരചയിതാവായ മാർഷൽ (Martial) എന്ന റോമൻ കവി: മോളിയുടെ പല്ലുകൾ നിറം കുറഞ്ഞതു്; സൂസന്റേതു വെളുത്തതും. കാരണമുണ്ടു്. സൂസന്റെ പല്ലുകൾ വിലയ്ക്കു വാങ്ങിയവ, മോളിയുടേതു സ്വന്തവും. നിരൂപകർ വാഴ്ത്തുന്ന പല മലയാള ചെറുകഥകളും പരകീയങ്ങളാണു്. അതുകൊണ്ടു് അവ ശോഭാവഹങ്ങളും.
- കലാനിരൂപകനും നോവലിസ്റ്റുമായ John Berger: സമ്പൂർണ്ണ നഗ്നതയുള്ള, അർദ്ധനഗ്നതയുള്ള രൂപങ്ങൾ വരയ്ക്കുന്നതിനുള്ള താല്പര്യം ലൈംഗികമല്ലാതെ മറ്റൊന്നുമല്ല. പണിതീർന്ന ശില്പം ആസ്വദിക്കുന്നതും അതുതന്നെ. ആധ്യാത്മികത്വം, രാഷ്ടവ്യവഹാരം ഇവ ഉൾക്കൊള്ളുന്ന കൃതികളുടെ ആസ്വാദനവും ഇതുപോലെ ഉള്ളടക്കത്തെ അവലംബിച്ചാണു് നടത്തുക. ശുദ്ധമായ കലാസ്വാദനം വൈഷമ്യമുള്ള പ്രക്രിയയാണു്.

“കലാസൃഷ്ടിയെ സ്വീകരിക്കാം; പ്രയോജനപ്പെടുത്താം. നമ്മൾ അതിനെ സ്വീകരിക്കുമ്പോൾ കലാകാരൻ കണ്ടുപിടിച്ച പാറ്റേൺ അനുസരിച്ചു് ഇന്ദ്രിയങ്ങൾ, ഭാവന, മറ്റു ശക്തികൾ ഇവയെ നമ്മൾ അതിലേക്കു ചെലുത്തുകയാണു്. നമ്മൾ അതിനെ പ്രയോജനപ്പെടുത്തുമ്പോൾ നമ്മുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ അതിനെ കൂട്ടുവിളിക്കുകയാണു്. പ്രയോജനപ്പെടുത്തൽ സ്വീകരിക്കലിനെക്കാൾ തരംതാണതാണു്. പ്രയോജനപ്പെടുത്തൽ ജീവിതത്തെ സഹായിക്കുന്നു. ജ്വലിപ്പിക്കുന്നു. പക്ഷേ, സ്വീകരിക്കൽ ജീവിതത്തെ സമ്പന്നമാക്കുന്നു”. ഏതാണ്ടു് ഇതേ വിധത്തിൽ C. S. Lewis എഴുതിയിട്ടുണ്ടു്.

ശ്രീ. സി. ആർ. പ്രഭാകരൻ ദേശാഭിമാനി വാരികയിലെഴുതിയ “പാർവ്വതിപുരം ശാന്തം” എന്ന ചെറുകഥ പ്രചാരണാത്മകം മാത്രമാണു്. നിരപരാധനായ ഒരു തോട്ടിത്തൊഴിലാളിയെ ലഹളയുണ്ടാക്കുമ്പോൾ പൊലീസ് മർദ്ദിക്കുന്നു; അയാളുടെ ഭാര്യയെ വസ്ത്രമില്ലാതെയാക്കുന്നു. വെറുമൊരു ചിത്രീകരണം. പുതിയ ഭാഷയിൽ പറഞ്ഞാൽ ആ ചിത്രീകരണത്തിൽ അനുവാചകൻ ജീവിക്കുമ്പോഴാണല്ലോ അതു കലയുടെ മണ്ഡലത്തിലേക്കു ചെല്ലുന്നതു്. കഥാകാരൻ വർണ്ണിക്കുന്ന സംഭവങ്ങൾ ചരിത്രപരമായി ശരിയായിരിക്കാം. സാമൂഹികമായി സത്യാത്മകമായിരിക്കാം. അതുകൊണ്ടു മാത്രം ആ ചിത്രീകരണം കലയാവില്ല. ഇതേ വിഷയം സമരേഷ് ബാസു (മാർക്സിറ്റ് സാഹിത്യകാരൻ, Farewell എന്ന കഥ) സുനിൽ ഗാംഗുലി (The Fugitive and the Followers) ഇവർ കൈകാര്യം ചെയ്യുമ്പോൾ അവ ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികളായി മാറുന്നു. അവ രണ്ടും എന്റെ ഹൃദയത്തെ സമ്പന്നമാക്കുന്നു. പ്രഭാകരന്റെ രചന എന്നെ കലാരാഹിത്യത്തിന്റെ അഴുക്കുചാലിലേക്കു് എറിയുന്നു.
- ശംബളം:
- അമ്പതുകൊല്ലം മുൻപു് ഞാൻ ഹജൂർ കച്ചേരിയിൽ ഗുമസ്തനായിരുന്ന കാലത്തു് ഗുമസ്തന്മാർക്കു കന്റീനിൽ ചെന്നിരിക്കുന്നതിനു സർക്കാർ നല്കിയിരുന്ന പണം.
- ഡീസന്റ്:
- തങ്ങൾക്കു് ഉപകാരം ചെയ്യുന്ന എതു വൃത്തികെട്ടവനെയും വിശേഷിപ്പിക്കാൻ സ്ത്രീകൾ പ്രയോഗിക്കുന്ന ഒരു ഇംഗ്ലീഷ് വാക്കു്.
- കണ്ണാടി:
- ഭക്ഷണശാലയിൽ കൈകഴുകുമ്പോൾ പിറകിലിരിക്കുന്ന തരുണിയെ അവളും അവളുടെ ഭർത്താവും അറിയാതെ നോക്കാൻ സഹായിക്കുന്ന ഒരു വസ്തു.
- ദുർദ്ദിനം:
- സംസ്കൃതത്തിൽ മഴയുള്ള ദിവസം, കേരളത്തിൽ ശംബളം കിട്ടുന്ന ദിവസം.
- ഡോക്ടർ:
- സ്വന്തം പ്രമേഹ രോഗം ചികിത്സിച്ചു മാറ്റാനാവാതെ മറ്റു പ്രമേഹരോഗികളെ ചികിത്സിക്കുന്ന ആൾ.
- ബാലചന്ദ്രൻ ചുള്ളിക്കാടു്:
- കവികളിൽ മാന്യൻ.
- ഡോക്ടർ ഓഫ് ഫിലോസഫി:
- എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, പുനംനമ്പൂതിരി, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ ഇവരൊക്കെ കവികളായിരുന്നുവെന്നു നമുക്കു പറഞ്ഞുതരുന്ന ആൾ.
- അനുശോചന സന്ദേശം:
- പച്ചക്കള്ളമെന്നു് പദത്തിന്റെ പര്യായം.
- നായ്:
- വീട്ടിൽ മറ്റുള്ളവർ വരാതിരിക്കാൻ വേണ്ടി വീട്ടുടമസ്ഥൻ വളർത്തുന്ന മൃഗം, അല്ലെങ്കിൽ കടുവ.
- വൃദ്ധ:
- എഴുപതു കഴിഞ്ഞാലും തന്നെ ചെറുപ്പക്കാർ അഭിലാഷത്തോടെ നോക്കുന്നുവെന്നു വിചാരിക്കുന്ന മധുരപ്പതിനേഴുകാരി.

നവീന മലയാള ചെറുകഥയുടെ തടവറയിൽ കിടന്നു് അവിടെയുള്ള ഒറ്റ ജന്നലിൽക്കൂടി ഞാൻ നോക്കുമ്പോൾ കാണുന്ന പച്ചപിടിച്ച പ്രദേശമാണു് ശ്രീ. എൻ. എസ്. മാധവന്റെ ‘വിലാപങ്ങൾ’ എന്ന ചെറുകഥ. അതു് ഹൃദയഹാരിയാണു്; ഉജ്ജ്വലമാണു്. ചരിത്രാതീത സ്വേച്ഛാധിപത്യകാലംതൊട്ടു ഇന്നുവരെയുള്ള സ്വേച്ഛാധിപത്യത്തെയും അതിന്റെ തകർച്ചയെയും കാണിക്കാൻ കഥാകാരൻ ഒരു ദേശാധിപതിയെ ചിത്രീകരിക്കുന്നു. അയാളുടെ നൃശംസതയെ വരച്ചു കാണിക്കുന്നു. സ്വേച്ഛാധിപതികൾക്കു സ്വാഭാവികമായി സംഭവിക്കുന്ന ദുരന്തത്തിലേക്കു അദ്ദേഹം അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫലമോ? മാനസികമായ ഉന്നമനം. എക്സിസ്റ്റെൻഷ്യൽ മാംസപേശികൾ കാണിച്ചു കഥാരചന എന്ന വ്യായാമത്തിലൂടെ ആ മാംസപേശികളെ വലുതാക്കി കാണിക്കുന്ന ഇന്നത്തെ എഴുത്തുകാർ മാധവന്റെ ഇക്കഥ വായിച്ചു നോക്കണം.
പെറ്റുവീണ കുഞ്ഞു വിരലുകൾ മുറുക്കിപ്പിടിച്ചിരിക്കുന്നു. ബാലൻ മുഷ്ടികൊണ്ടു് കൂടെക്കളിക്കുന്നവനെ ഇടിക്കുന്നു. യുവാവു് ബലം കാണിക്കാൻ മുഷ്ടി പ്രദർശിപ്പിക്കുന്നു. ഇവയെല്ലാം സ്വേച്ഛാധിപത്യത്തിനെതിരായുള്ള ശക്തിപ്രകടനമായി ഞാൻ പരിഗണിക്കുന്നു. എൻ. എസ്. മാധവൻ മുഷ്ടിമുദ്രയുടെ കലാത്മകതയിലൂടെ സ്വേച്ഛാധിപത്യത്തെ എതിർക്കുന്നു.

ഗുന്റർ ഗ്രൗസ്സി ന്റെ Tin Drum എന്ന നോവൽ ലോകമാകെ ഒരുതരത്തിലുള്ള ‘സെൻസേഷൻ’ ഉളവാക്കുകയും അതോടെ അദ്ദേഹം മഹായശസ്കനായിത്തീരുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പല നോവലുകളുമെഴുതി. അവയെല്ലാം ക്രമാനുഗതമായ അധഃപതനത്തെയാണു് കാണിച്ചതു്. ഇന്നു് അദ്ദേഹത്തിന്റെ കീർത്തിക്കു മങ്ങലേറ്റിരിക്കുന്നു. ഗ്രാസ്സിന്റെ The Call of the Toad എന്ന കൃതി നോവലിന്റെ രൂപത്തിലുള്ള വെറും വിമർശനമാണെന്നു്—സർക്കാരിനോടു് വിപ്രതിപത്തി കാണിക്കുന്ന വിമർശനമാണെന്നു്—The Economist വാരിക എഴുതുന്നു. പെട്ടെന്നു പേരെടുത്ത മറ്റൊരു നോവലിസ്റ്റാണു് Julian Barnes. അദ്ദേഹത്തിന്റെ Flaubert’s Parrot എന്ന നോവൽ ധിഷണാപരമായ ആഹ്ലാദമരുളുന്നുവെന്നു് ഞാൻ ഈ പംക്തിയിൽ മുൻപു് എഴുതിയിരുന്നു. ഒരോ അദ്ധ്യായമെന്നല്ല ഒരോ ഖണ്ഡികയെന്നല്ല, ഓരോ വാക്യവും ധിഷണയുടെ സ്ഫുലിംഗം ചിതറിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലാണു് The Porcupine എന്നതു്. മഞ്ഞപ്പിത്തം പിടിച്ച, അനേകം തവണ മറ്റുള്ളവർ കൈകാര്യം ചെയ്ത വിഷയത്തെ അപ്രഗൽഭമായി പ്രതിപാദിക്കുകയാണു് ഈ കൃതിയെന്നു് The Economist വാരികയിൽ കാണുന്നു. ഈ വാരികയിലെ സാഹിത്യനിരൂപണം ഒട്ടൊക്കെ വിശ്വസനീയമാണു്. ഒരുകാലത്തു് റ്റൈം വാരികയിലെ നിരൂപണങ്ങളെ വിശ്വസിക്കാമായിരുന്നു. ഇന്നു് അതു വയ്യ. ശോഭാ ഡേ എന്ന പൈങ്കിളി സാഹിത്യകാരിയെ ഭേദപ്പെട്ട എഴുത്തുകാരിയെന്ന മട്ടിൽ അതിൽ അവതരിപ്പിച്ചിരുന്നു. അതോടെ റ്റൈം വാരികയിലെ നിരൂപണങ്ങൾ ഞാൻ വായിക്കാതെയായി. The Economist-ലെ നിരൂപണങ്ങൾ ഇപ്പോഴും വായിക്കുന്നു.
- ശ്രീ. ഒ. എൻ. വി. കുറുപ്പു് വിദേശങ്ങളിൽപ്പോലും എത്ര പ്രശസ്തനാണെന്നു് ഞാൻ ആദ്യമായി മനസ്സിലാക്കിയതു് മസ്കറ്റിൽ ചെന്നപ്പോഴാണു്. കേരള കൾച്ചറൽ സെന്ററിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന ശ്രീ. സി. എൻ. പി. നമ്പൂതിരി ഓടിച്ചിരുന്ന മനോഹരമായ കാറിൽ നിന്നു് ഞാൻ ഒ. എൻ. വി. യുടെ ശബ്ദം കേട്ടു. സാധാരണയായി കാറിൽനിന്നു ഗാനമുയരുന്നതു് എനിക്കിഷ്ടമല്ല. പക്ഷേ, ആ കാവ്യം ചൊല്ലൽ എനിക്കു ആഹ്ലാദദായകമായി. പിന്നീടു മസ്കറ്റിന്റെ നാനാഭാഗങ്ങളിലേക്കു സി. എൻ. പിയുടെ കാറിൽ സഞ്ചരിച്ചപ്പോളെല്ലാം ഞാൻ ഒ. എൻ. വിയുടെ കവിത കേട്ടിരുന്നു. ഇക്കഴിഞ്ഞ നവംബർ 25-ആം തീയതി ഞാൻ ദുബായി വിമാനത്താവളത്തിലെത്തി. അവിടത്തെ ശ്രീ. എം. ജബാർ, ഷാർജയിലെ ശ്രീ. ടി. വി. കൊച്ചുബാബ, എയർപോർട്ട് കസ്റ്റംസ് ഓഫീസർ ശ്രീ. രവിപിള്ള, ശ്രീ. വെൺകുളം മണി ഇങ്ങനെ എത്രയെത്ര സ്നേഹസമ്പന്നർ സ്വീകരിക്കാൻ എത്തിയിരിക്കുന്നു. അല്പസമയം കൊണ്ടു ‘തൂലിക’യുടെ വൈസ് പ്രസിഡന്റ് ശ്രീ. റോബിൻ ഓടിക്കുന്ന ജാപ്പനീസ് കാറിൽ സഞ്ചാരം തുടങ്ങി. കൂടെ പ്രസിഡന്റ് സോമൻ, ശ്രീ. സൈനുലബ്ദീൻ, ശ്രീ. പ്രസന്നകുമാർ ഇവരെല്ലാം. കാറ് സ്റ്റാർട്ട് ചെയ്തപ്പോൾ ഒ. എൻ. വി.യുടെ ഗാനധാര ഉണ്ടായി. 150 കിലോമീറ്റർ സഞ്ചരിച്ചു് അൽ ഐനിൽ എത്തുന്നതുവരെയും ആ കവിതാസ്രോതസ്വിനി.
- ഒരു മണൽക്കൂന ആകർഷകമായി നിർമ്മിക്കാൻ മനുഷ്യനു ദിവസങ്ങളല്ല, ആഴ്ചകൾ തന്നെ വേണം. പക്ഷേ, ദുബായി അൽ ഐൻ റോഡിന്റെ രണ്ടുവശങ്ങളിലും പ്രകൃതി എത്ര വേഗത്തിലാണു് കലാഭംഗിയാർന്ന മണൽക്കൂനകൾ നിർമ്മിച്ചിരിക്കുന്നതു്! അവയുടെ ബാഹ്യരേഖകൾക്കും ചരിഞ്ഞവശങ്ങൾക്കും എന്തൊരു ലയാത്മകത. ആ മണൽക്കൂനകൾക്കപ്പുറത്തായി വരിവരിയായി നീങ്ങുന്നു ഒട്ടകങ്ങൾ. മനുഷ്യമനസ്സു് രൂപമില്ലാത്തിടത്തു് രൂപമുണ്ടാക്കാൻ ശ്രമിക്കുന്നു. അവന്റെ നേത്രങ്ങൾ രൂപശില്പത്തികവു കാണാൻ കൊതിക്കുന്നു. ഗൾഫ് രാജ്യത്തെ പട്ടുപോലുള്ള റോഡിൽ സഞ്ചരിക്കുമ്പോൾ ഏതു വശത്തേക്കു നോക്കിയാലും രൂപശില്പത്തികവു്. ഗളനാളങ്ങൾ താളാത്മകമായി ചലിപ്പിച്ചു നീങ്ങുന്ന, മണൽക്കാട്ടിലെ യാനപാത്രങ്ങളെ—ഒട്ടകങ്ങളെ— കണ്ടപ്പോൾ ഞാൻ ആലോചിച്ചു, അവ സൂചിക്കുഴികളിലൂടെ കടക്കുമോയെന്നു്. നമ്മുടെ നാട്ടിൽ പാപം ചെയ്യുന്നവർ സ്വർഗത്തു ചെല്ലുന്നല്ലോ. പാപം ചെയ്യാത്ത ഈ പാവപ്പെട്ട മൃഗങ്ങൾക്കു സൂചിയുടെ തീരെച്ചെറിയ സുഷിരത്തിലൂടെ കടന്നിറങ്ങാൻ എന്തേ പ്രയാസം?