- ചാർലി ചാപ്ളിന്റെആത്മകഥ രസപ്രദമാണു്. അതിൽ വർണ്ണിച്ച ഒരു സംഭവം ഇവിടെ എടുത്തെഴുതാൻ എനിക്കു താല്പര്യം. ചാപ്ളിന്റെ അമ്മ ഗായികയായിരുന്നു. എന്നാൽ ചെറിയ ജലദോഷം വന്നാൽ മതി അവരുടെ ശബ്ദം പോകും. ഒരു ദിവസം ശ്രോതാക്കളുടെ മുൻപിൽ നിന്നു് അവർ പാടുകയായിരുന്നു. പെട്ടെന്നു ശബ്ദം “പൊട്ടിപ്പോയി” അതു് മന്ത്രിക്കലിൽ അവസാനിക്കുകയും ചെയ്തു. ആളുകൾ കൂവി; പൂച്ചകരച്ചിലാകെ. പാട്ടുകാരി വേദിയിൽ നിന്നു് അകത്തേക്കു പോയി അഞ്ചു വയസ്സു മാത്രമുള്ള ചാപ്ളിനെ അവിടെ കൊണ്ടുനിറുത്തി പാടാൻ പറഞ്ഞു. കുട്ടി പാടി പാട്ടു പാതിയായില്ല. അതിനു മുൻപു് സ്റ്റെയ്ജിലേക്കു നാണയങ്ങളുടെ വർഷാപാതം. അതുകണ്ടു കൂട്ടി പറഞ്ഞു. ആദ്യം നാണയങ്ങൾ എടുക്കാം, പിന്നീടു പാടാമെന്നു്. അതുകേട്ടു സദസ്സാകെ ചിരിച്ചു. മാനേജർ വന്നു കൈലേസിൽ നാണയങ്ങളെടുത്തിട്ടപ്പോൾ ചാപ്ളിനു പേടി, അതു് അയാൾ അമ്മയ്ക്കു കൊടുക്കില്ലെന്നു്. അകത്തേക്കു് അയാളുടെ കൂടെച്ചെന്നു് അമ്മയുടെ കൈയിൽ നാണയങ്ങൾ ആയി എന്നു കണ്ടതിനു ശേഷമേ കുട്ടി വീണ്ടും സ്റ്റെയ്ജിലെത്തി പാടാൻ തുടങ്ങിയുള്ളു. അപ്പോൾ കൂടുതൽ ചിരി സദസ്സിൽ നിന്നു്. നാണയങ്ങളുടെ വർഷാപാതം വളരെക്കൂടുതൽ. പാട്ടു കഴിഞ്ഞു് അമ്മ വന്നു മകനെ എടുത്തപ്പോൾ ഉച്ചത്തിലുള്ള കരഘോഷം.
- മുകളിൽപ്പറഞ്ഞ ആത്മകഥയിൽനിന്നു് മറ്റൊരു സംഭവംകൂടിയാവട്ടെ. സ്വിറ്റ്സർലണ്ടിലെ ല്യൂസെണിൽ വച്ചാണു് ജവാഹർലാൽ നെഹ്റു വും ചാർളി ചാപ്ളിനും തമ്മിൽക്കണ്ടതു്. അവർ രണ്ടുപേരും കാറിൽ സഞ്ചരിക്കുകയാണു്. പിറകിലുള്ള കാറിൽ നെഹ്റുവിന്റെ മകൾ ഇന്ദിര യും. “Nehru impressed me as a man of moods, austere and sensitive, with an exceedingly alert and appraising mind” എന്നു് ചാപ്ളിൻ പറയുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ചു് അദ്ദേഹത്തിന്റെ അഭിപ്രായവും അറിയുന്നതു നന്നു്: “A charming quiet lady”. യാത്രാവേളയിൽ നെഹ്റു തന്നോടു് അത്യുജ്ജ്വലമായി സംസാരിച്ചുവെന്നു് ചാപ്ളിൻ പറയുന്നു. ഡ്രൈവർ മണിക്കൂറിൽ എഴുപതിലോ അതിലധികമോ മൈൽ വേഗത്തിൽ കാറോടിക്കുകയാണു്. ചെങ്കുത്തായും വീതി കുറഞ്ഞതായുമുള്ള റോഡിലൂടെയാണു് ആ വേഗത്തിൽ കാറ് പോകുന്നതു്. വളവുകളിൽപ്പോലും വാഹനത്തിനു മന്ദഗതിയില്ല. ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തെക്കുറിച്ചു് പറയുന്ന നെഹ്റു അതിലാകെ മുഴുകിയിരുന്നതു കൊണ്ടു വാഹനത്തിന്റെ വേഗമറിഞ്ഞില്ല. ബ്രെയ്ക്ക് കറകറശബ്ദം കേൾപ്പിച്ചു് കാറ് പെട്ടെന്നു നില്ക്കുകയും നെഹ്റുവും ചാപ്ളിനും മുന്നോട്ടേക്കു് എറിയപ്പെടുകയും ചെയ്തിട്ടും നെഹ്റു തുടർന്നു സംസാരിച്ചുകൊണ്ടേയിരുന്നു. ഇന്ദിരയ്ക്കു തിരിഞ്ഞു പോകേണ്ട ക്രോസ് റോഡുകളിൽ എത്തിയപ്പോൾ രണ്ടു കാറുകളും നിന്നു. ഇനി ചാപ്ളിന്റെ വാക്കുകൾ തന്നെയാവട്ടെ. “It was then that he became a loving and solicitous father, embracing his daughter as he said to her tenderly: ‘Take care of yourself’—words which would have been more appropriate coming from the daughter to the father.” ഹൃദയസ്പർശിയായ വിവരണം. ഈ പട്ടുനൂലിൽ വാഴനാരു ചേർക്കാൻ എനിക്കു് ഇഷ്ടമില്ല. എങ്കിലും അതു പ്രവർത്തിച്ചു കൊള്ളട്ടെ. ക്രാന്തദർശിയായ നെഹ്റു പറഞ്ഞതു് മകൾ ചെവിക്കൊണ്ടില്ല. ചാപ്ളിൻ എഴുതിയതു പോലെ മകൾ അച്ഛനോടു് അതു പറഞ്ഞില്ലെങ്കിലും നെഹ്റുവിനു് ഒരാപത്തും സംഭവിച്ചുമില്ല. ചൈന വഞ്ചിക്കാതിരുന്നെങ്കിൽ മഹാനായ നെഹ്റു പിന്നെയും വളരെക്കാലം ജീവിച്ചിരിക്കുമായിരുന്നു.
- എഡ്വേഡ് ഡബ്ല്യു സെയ്ദ് പേരുകേട്ട നിരൂപകനാണു്. അദ്ദേഹം 1988-ൽ സാഹിത്യ രചനയ്ക്കു നോബൽ സമ്മാനം നേടിയ മഹ്ഫൂസിനെ വാഴ്ത്തുന്നതു കേട്ടാൽ നമുക്കു ചിരിവരും. മഹ്ഫൂസിന്റെ നോവലുകൾ ഇംഗ്ലീഷ് തർജ്ജമയിലൂടെ നമുക്കു കിട്ടിയിട്ടുണ്ടു്. അവയെല്ലാം വായിച്ചിട്ടും ഒരു story teller എന്നല്ലാതെ അദ്ദേഹം വേറെ ആരെങ്കിലുമാണെന്നു് എനിക്കു് (ഈ ലേഖകനു്) തോന്നിയിട്ടില്ല. ഇങ്ങനെ തോന്നുന്നവരെ ലക്ഷ്യമാക്കിയാവണം സെയ്ദ് പറയുന്നു ഇംഗ്ലീഷ് തർജ്ജമകൾ വികലങ്ങളാണെന്നും മൂലഭാഷയിൽ കൃതികൾ വായിച്ചാലേ അവയുടെ മഹത്ത്വം ഗ്രഹിക്കാൻ കഴിയുകയുള്ളുവെന്നും. ഒരുറപ്പിനു വേണ്ടി അദ്ദേഹം പ്രഖ്യാപിക്കുന്നു. Yet Mahfouz, so to speak, patron and progenitor of subsequent Egyptian fiction is not by any means a provincial writer, nor simply a local influence. തർജ്ജമ എത്ര വിലക്ഷണമായാലും അതിലൂടെ മൂലകൃതിയുടെ മഹത്ത്വം കാണാവുന്നതേയുള്ളു. ഉദാഹരണം: ഇബ്സന്റെ “പ്രേതങ്ങൾ ” എന്ന നാടകത്തിന്റെ തർജ്ജമ (എ. ബാലകൃഷ്ണപിള്ള). വൈരസ്യത്തിന്റെ പരകോടിയിൽ വായനക്കാരെ എത്തിക്കുന്ന ഈ ഭാഷാന്തരീകരണത്തിലൂടെ ഇബ്സന്റെ മഹത്ത്വം നമുക്കു മനസ്സിലാക്കാൻ കഴിയുന്നു. അതിനാൽ സെയ്ദിന്റെ വാദം നിരർത്ഥകമാണു്. മഹ്ഫൂസ് “പ്രാദേശിക ഗ്രന്ഥകാരനും തദ്ദേശ ശക്തിയും” മാത്രമാണു്. എന്നാൽ ചെറുകഥകളിൽ തെല്ലു വിഭിന്നനായിട്ടാണു് അദ്ദേഹത്തിന്റെ നില. മഹ്ഫൂസിന്റെ “സാബാലാവി” എന്ന ചെറുകഥയിൽ കേവലസത്യം സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഒരാളിനെ അദ്ദേഹം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടു്. പുണ്യാളനായ സാബാലാവിയെക്കുറിച്ചു കേട്ട ഷെയ്ക് ആലി അയാളുടെ അച്ഛന്റെ നിർദ്ദേശമനുസരിച്ചു് ഷെയ്ക് ക്വാമറിനെ ചെന്നു കാണുന്നു. പണ്ടു് അദ്ദേഹത്തെ തനിക്കു പരിചയമുണ്ടായിരുന്നെന്നും ഇപ്പോൾ അദ്ദേഹത്തെക്കുറിച്ചു് ഒരറിവുമില്ലെന്നും അയാൾ മറുപടി നല്കി. ആലി പലരോടും ചോദിച്ചു ചോദിച്ചു് ജില്ലയിലെ ഷെയ്ക്കിന്റെ അടുത്തെത്തി. വർഷങ്ങളോളം അന്വേഷിച്ചാൽ സാബാലാവിയെ കാണില്ല. ചിലപ്പോൾ രാജരഥ്യയിലേക്കു് ഇറങ്ങിയാൽ അദ്ദേഹത്തെ പൊടുന്നനെ കണ്ടെന്നു വരും എന്നായിരുന്നു അയാളുടെ മറുപടി. ആലി പല സ്ഥലങ്ങളിലും പോകുന്നു. “He might well come right now; on the other hand I mightn’t see him till death” എന്നു് വേറൊരാളിന്റെ മറുപടി. അന്വേഷിച്ചു് അന്വേഷിച്ചു ഒട്ടും തളരാതെ ആലി “Yes I have to find Zaabalawi” എന്നു പറയുമ്പോൾ കഥ അവസാനിക്കുന്നു. മതമേതായാലും ഐശ്വരമായ സത്യം (divine reality) എന്നതിൽ എല്ലാം യോജിക്കുന്നുണ്ടല്ലോ. അൽഡസ് ഹക്സിലി “Perennial Philosophy ” എന്ന ഗ്രന്ഥത്തിലൂടെ സ്പഷ്ടമാക്കുന്നതും ഇതുതന്നെയാണു്. ഈ ഐശ്വരസത്യത്തെ സാക്ഷാത്കരിക്കാൻ യത്നിക്കുന്ന ഒരുവന്റെ താല്പര്യത്തെ മഹ്ഫൂസ് ചാരുതയോടെ ആലേഖനം ചെയ്തിട്ടുണ്ടു് ഇക്കഥയിൽ, എന്നാൽ അദ്ദേഹത്തിന്റെ മറ്റു കഥകളിൽ ഈ സാർവജനീന സ്വഭാവം കാണുന്നില്ല. (അറബിക്കിൽ Elias Khoury എഴുതിയ ലബ്നൺ നോവൽ “Little Mountain” എന്നതിനു് Edward W Said എഴുതിയ Afterword നോക്കുക. U. K. £5.95, Spl. Price £3.95. Translated by Maia Tebet, Collins Harvill. മഹ്ഫൂസിന്റെ കഥ അദ്ദേഹത്തിന്റെ “The Time and the Place and other Stories” എന്ന കഥാസമാഹാരത്തിൽ, Anchor Books, Price Rs 270.)
ചോദ്യം: ഭഗവാൻ രജനീഷ് പറയുന്നു: ‘കാറൽ മാർക്സ് പൗരസ്ത്യദേശത്തല്ല ഉണ്ടായതു്; നിഷേ പൗരസ്ത്യദേശത്തല്ല ഉണ്ടായതു്; ഫ്രായിഡ് പൗരസ്ത്യദേശത്തല്ല ഉണ്ടായതു്; യുങ് പൗരസ്ത്യദേശത്തല്ല ഉണ്ടായതു്.’ നിങ്ങളുടെ കിഴക്കൻ പ്രദേശത്തു് ആരുണ്ടു സാറേ?
ഉത്തരം: ബുദ്ധൻ പാശ്ചാത്യദേശത്തല്ല ജനിച്ചതു്; ചൈതന്യപ്രഭു പാശ്ചാത്യദേശത്തല്ല ജനിച്ചതു്; ശങ്കരാചാര്യർ പാശ്ചാത്യദേശത്തല്ല ജനിച്ചതു്; ശ്രീരാമകൃഷ്ണൻ പാശ്ചാത്യദേശത്തല്ല ജനിച്ചതു്; മഹാത്മാഗാന്ധി പാശ്ചാത്യദേശത്തല്ല ജനിച്ചതു്. കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുരുതു സാറേ.
ചോദ്യം: നിങ്ങളാണു് ഈ ലോകത്തെ ഏറ്റവും വലിയ മണ്ടൻ എന്നു പറഞ്ഞാൽ തർക്കമുണ്ടോ?
ഉത്തരം: ഒരു തർക്കവുമില്ല. നമ്മളെല്ലാവരും മണ്ടന്മാർ തന്നെ. ഒരു നഗരത്തിലെ കൗൺസിലിൽ ഒരംഗം മറ്റൊരംഗത്തോടു പറഞ്ഞു: “നിങ്ങളെക്കാൾ വലിയ ബുദ്ധിശൂന്യൻ വേറെ ആരുമില്ല. അതുകേട്ടു ക്ഷോഭിച്ച ആ മറ്റൊരംഗം മറുപടി പറഞ്ഞു: “നിങ്ങളെക്കാൾ വലിയ കഴുത ഈ ലോകത്തില്ല”. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മേയർ അവരോടു പറഞ്ഞു: ഞാൻ കൂടി ഇവിടെ ഇരിക്കുന്നുവെന്നു നിങ്ങൾ ഓർമ്മിക്കാത്തതെന്തു?
ചോദ്യം: നിങ്ങളുടെ അമ്മ ഇപ്പോഴില്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ ഞാൻ അവരെക്കണ്ടു ചോദിക്കുമായിരുന്നു ഇങ്ങനെയൊരു മകനെ പ്രസവിച്ചതു് എന്തിനെന്നു് ? എന്റെ ചോദ്യം തെറ്റായിവരുമോ?
ഉത്തരം: ഹേ, ഒരു തെറ്റുമില്ല. നിങ്ങളുടെ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ, നിങ്ങൾ സദയം അനുമതി തരുമെങ്കിൽ ആ മാന്യസ്ത്രീയെക്കണ്ടു എനിക്കും ചോദിക്കാമായിരുന്നു ഇത്ര മര്യാദകെട്ട ഒരുത്തനു് അവരെന്തിനു ഇങ്ങനെയരുളിയെന്നു്; ലോകത്തെ ഈ വലിയ ആപത്തിനു് അവരെന്തിനു കാരണക്കാരിയായി എന്നു്.
ചോദ്യം: നവീന കവികൾ കവിതകളെഴുതി കവിയരങ്ങിൽ ചൊല്ലുന്നതിനു മുൻപു് നിങ്ങൾ വാഴ്ത്തിയ അക്കിത്തത്തെ കൈയെഴുത്തു പണി കാണിക്കുന്നതു് നല്ലതല്ലേ.
ഉത്തരം: അക്കിത്തത്തിനു് അതിനു സമയമുണ്ടോ എന്തോ? ഏതായാലും നല്ല കവികളെ കാണിക്കുന്നതു് കൊള്ളാം. ക്ഷയരോഗാണുക്കൾ ശരീരത്തിൽ കടന്നോ എന്നറിയുന്നതിനു് കഫം പരിശോധിക്കുന്നതു് നന്നു്.
ചോദ്യം: സിനിമ കാണാറുണ്ടോ നിങ്ങൾ?
ഉത്തരം: ഇല്ല. പക്ഷേ, ചലച്ചിത്രശാലയിൽ ചെന്നിരിക്കാറുണ്ടു്. വീട്ടുകാർക്കു് പൈങ്കിളിസ്സിനിമ കാണാൻവേണ്ടിയാണു് പോകുന്നതു്. പോയാൽ ഒരു തടിയന്റെയോ തടിച്ചിയുടെയോ പിറകിലായിരിക്കും ഞാനിരിക്കുക. അപ്പോൾ വെള്ളത്തുണിയിൽ വന്നുവീഴുന്ന വൈരുപ്യം എന്റെ കണ്ണിൽ പതിയുകയില്ല.
ചോദ്യം: ‘സ്വപ്നങ്ങൾ പങ്കുവയ്ക്കണം’ എന്നു ദാമ്പത്യജീവിതത്തെക്കുറിച്ചു കവി. എല്ലാം ഇങ്ങനെ പങ്കുവയ്ക്കണോ ഞാൻ. ഈയിടെയാണു് ഞാൻ ഒരു സുന്ദരിയെ കല്യാണം കഴിച്ചതു്.
ഉത്തരം: എല്ലാം പങ്കുവയ്ക്കല്ലേ. വിശേഷിച്ചും റ്റൂത്തു് ബ്രഷ്. നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും വെവ്വേറെ റ്റൂത്തു് ബ്രഷ് ഉണ്ടായിരിക്കണം.
ചോദ്യം: ഈ ലോകത്തു് എല്ലാം മറച്ചുവയ്ക്കാൻ കഴിയുമോ?
ഉത്തരം: കഴിയുകയില്ല. അസൂയകൊണ്ടു മുഖം പെട്ടെന്നു കറുക്കുന്നതു് ഒരുത്തനും ഒരുത്തിക്കും ഒളിച്ചു വയ്ക്കാനാവില്ല.
ചോദ്യം: വാർത്ത വായിക്കുന്ന സ്ത്രീകളിൽ ഏറ്റവും നന്നായി വായിക്കുന്നതാരു്?
ഉത്തരം: റ്റെലിവിഷനിലോ റേഡിയോയിലോ? റ്റെലിവിഷൻ ഞാൻ കാണാറില്ല. നാലുംകൂടുന്ന റോഡിൽ വച്ച ലൗഡ് സ്പീക്കറിലൂടെ വാർത്തകൾ പ്രസരിക്കുന്നതു കേട്ടിട്ടുണ്ടു്. ന്യൂഡൽഹി റേഡിയോ സ്റ്റേഷനിലെ ശ്രീദേവിയാണു് ഏറ്റവും നല്ല ന്യൂസ് വായനക്കാരി. നല്ല ശബ്ദം. സ്ഫുടമായ ഉച്ചാരണം. പ്രകടനാത്മകത ഒട്ടുമില്ല.
ചോദ്യം: ശൈശവം, കൗമാരം, യൗവനം, വാർദ്ധക്യം ഇവയിൽ ഏതവസ്ഥയിലാണു് നിങ്ങൾ?
ഉത്തരം: മനുഷ്യനു മൂന്നവസ്ഥകളുണ്ടെന്നു കവി റൂമി പറഞ്ഞിട്ടുണ്ടു്. പ്രകൃതി, സ്ത്രീ, പക്ഷി, മൃഗം, എന്നല്ല ഏതിനേയും ആരാധിക്കുന്നതു് ആദ്യത്തെ അവസ്ഥ. രണ്ടാമത്തെ അവസ്ഥ ഈശ്വരനെ മാത്രം ആരാധിക്കുന്നതു്. മൂന്നാമത്തെ അവസ്ഥയിൽ ഈശ്വരനെ നിന്ദിക്കുന്നില്ല ആരാധിക്കുന്നുമില്ല. ഞാൻ ഈ മൂന്നാമത്തെ അവസ്ഥയിലാണു്.

കാവ്യം ഹൃദയഹാരിയാകുന്നതു് അതിലെ ധൈഷണികവും വൈകാരികവുമായ അംശങ്ങൾ ഒരു നിമിഷത്തിൽ യോജിക്കുമ്പോഴാണെന്നു് ഒരു കവി പറഞ്ഞിട്ടുണ്ടു്. ആ സംയോജനം നടക്കുമ്പോൾ അതൊരു ബിംബമായി മാറുന്നു. ‘നീയാരു സന്താനമരത്തിൽ നിന്നും ഞെട്ടറ്റുവീഴും മലർമൊട്ടുപോലെ’ എന്നു തുടങ്ങുന്ന കാവ്യത്തിൽ ഈ അംശങ്ങൾ ഒരുമിച്ചു ചേർന്നു് ഒരു ബിംബമായി മാറുന്നില്ല. എന്നാൽ ‘തിരിക്കയായ് സന്ധ്യ വഴിക്കിടക്ക വിരിച്ചു ഞാൻ കേറിയ തോണിതാനും’ എന്നാരംഭിക്കുന്ന കാവ്യത്തിലെ ധൈഷണിക വൈകാരികാംശങ്ങൾ ഒരുമിച്ചു ചേർന്നു് കേന്ദ്രബിന്ദുവായി പരിണമിക്കുന്നു. അതു് ഒറ്റബിംബമായി വിലസുന്നു. കാവ്യം ഒട്ടൊക്കെ ദീർഘമാണെങ്കിലും കാവ്യാംശങ്ങൾ വെവ്വേറെ നില്ക്കുന്നില്ല. ഞാൻ ബഹുമാനിക്കുന്ന ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി യാനിസ് റിറ്റ്സോസിന്റെ ഒരു കൊച്ചു കാവ്യം കേട്ടാലും:
He was standing completely naked on the beach
The sky licked his hair.
The sea licked his feet. The sunset
tied a ribbon crosswise on his chest,
tightened it about his waist. One end
hung down to his left knee.
ഒറ്റ ബിംബമാണിവിടെ. ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടി ന്റെ ‘സ്നാനം’ എന്ന കാവ്യത്തിനു് (കലാകൗമുദി) ഈ ഗുണമുണ്ടെന്നു പറഞ്ഞുകൂടാ. അതുകൊണ്ടാണു് അതിനു സ്പഷടത ഇല്ലാതെ പോയതും. പല നിറത്തിലുള്ള പൂക്കൾ വാഴനാരിൽ കോർക്കുമ്പോഴാണു് ഹാരമുണ്ടാകുന്നതു്. ആ വാഴനാരു ദ്രഷ്ടാവു കാണുന്നുമില്ല, ബാലചന്ദ്രന്റെ കാവ്യഹാരത്തിൽ വാഴനാരുണ്ടോ? അതോ അതില്ലാതെ പൂക്കൾ ചിതറിക്കിടക്കുന്നോ? റിറ്റ്സോസിന്റെ വേറൊരു കാവ്യം കൂടി എടുത്തെഴുതിക്കൊള്ളട്ടെ.
A glass wall. Three naked girls
sit behind it. A man
climbs up the stairs. His bear soles
appear rhythmically one after the other, dusty
with red soil. Soon
the silent, short-sighted glare covers
the whole garden and you hear
the glass wall cracking up vertically
cut by a big, secret, invisible diamond.
എന്തൊരു ചാരുത! ഇവിടെ വർണ്ണനയുണ്ടെങ്കിലും ഈ കാവ്യം തികച്ചും വർണ്ണനാത്മകമല്ല. പല അനുഭൂതികളെ ഒരുമിച്ചു ചേർത്തു് ഒറ്റബിംബം സൃഷ്ടിക്കുകയാണു് കവി.
കാവ്യം ഹൃദയഹാരിയാകുന്നതു് അതിലെ ധൈഷണികവും വൈകാരികവുമായ അംശങ്ങൾ ഒരു നിമിഷത്തിൽ സംയോജിക്കുമ്പോഴാണെന്നു ഒരു കവി പറഞ്ഞിട്ടുണ്ടു്. ആ സംയോജനം നടക്കുമ്പോൾ അതൊരു ബിംബമായി മാറുന്നു.
പറഞ്ഞാൽ ‘ഫിക്ഷ’നാണെന്നു തോന്നും. അല്ല. സത്യം തന്നെ. തിരുവനന്തപുരത്തു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ചൊവ്വാഴ്ച കാലത്തു കിട്ടും. പത്രാധിപർ ദയാപൂർവം അതിന്റെ ഒരു കോപ്പി എനിക്കു് അയച്ചു തരാറുള്ളതു ചൊവ്വാഴ്ച ഉച്ചയ്ക്കേ കിട്ടുകയുള്ളു. അതുകൊണ്ടു് ഞാൻ കാലത്തു തന്നെ ഒരു പ്രതി കടയിൽ നിന്നു വാങ്ങും. ഉച്ച തൊട്ടു റ്റെലിഫോൺ വിളിയാണു്. സാർ, പി. എഫ്. മാത്യൂസി ന്റെ ‘ശലഭങ്ങളുടെ ആയുസ്സു്’ എന്ന കഥ മാതൃഭൂമിയിൽ വായിച്ചോ? വായിച്ചെങ്കിൽ അർത്ഥമെന്താണു്? ചൊവ്വാഴ്ച കാലത്തു തന്നെ ഞാനതു വായിച്ചെങ്കിലും അർത്ഥം എനിക്കും പിടികിട്ടിയില്ല എന്നു് റ്റെലിഫോൺ കമ്പിയുടെ മറ്റേയറ്റത്തു് ഇരിക്കുകയോ നില്ക്കുകയോ ചെയ്യുന്ന പുരുഷനോടോ സ്ത്രീയോടോ പറയുന്നതെങ്ങനെ? ഞാൻ മോശക്കാരനാവില്ലേ? അതുകൊണ്ടു വായിച്ചില്ലല്ലോ എന്നു കള്ളം പറയും. ഇപ്പോൾ ഇതെഴുതാൻ തുടങ്ങിയപ്പോൾ കഥ രണ്ടു തവണ വായിച്ചു. എങ്ങനെ മനസ്സിലാകാനാണു്? അനിയന്ത്രിതമായ ജീവിതം നയിക്കുന്ന ഒരു സാറ ഒരു കിഴവന്റെ മുറിയിൽ അകപ്പെടുന്നു. തന്ത മരിച്ചതും ഭാര്യ മരിച്ചതും അവളുടെ ശവം അരയ്ക്കുതാഴെ പട്ടടയിൽ കരിയാതെ കിടന്നതും ഒക്കെപ്പറഞ്ഞു് കിഴവൻ അവളെ അലട്ടുന്നു. സാറ പഴയ കാലത്തെ കൂട്ടുകാരിയെ ഓർമ്മിക്കുന്നു. ഒടുവിൽ കിഴവൻ ഉറങ്ങിപ്പോയ സാറയെ കുലുക്കിയുണർത്തി താൻ പോകുന്നുവെന്നു പറഞ്ഞു ഇറങ്ങിയങ്ങു പോവുകയും ചെയ്യുന്നു. ഈ കഥാകങ്കാളത്തിൽ ചിലപ്പോൾ ചിത്രശലഭത്തെ കൊണ്ടിരുത്തുന്നുണ്ടു് മാത്യൂസ്. എന്തോ ഗഹനമായി പറയുന്നുവെന്നാണു് അദ്ദേഹത്തിന്റെ ഭാവം. ഗഹനമായിരിക്കാം. പക്ഷേ, ബുദ്ധി കുറഞ്ഞ എനിക്കിതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടു് ആസ്വാദനവും നടന്നില്ല. മാത്യൂസിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. എന്റെ ബുദ്ധിരാഹിത്യം ഞാൻ ഗ്രഹിച്ചു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നുതേയുള്ളു.

ചില ഐ. എ. എസ്. ഉദ്യോഗസ്ഥന്മാരും ഐ. പി. എസ്. ഉദ്യോഗസ്ഥന്മാരും സാഹിത്യത്തിൽ വ്യാപരിക്കുന്നതിൽ ചില നിരൂപകർക്കു് വൈരസ്യമുണ്ടു്. ‘സന്ദർഭവശാൽ ഞങ്ങൾ മത്സരപ്പരീക്ഷ ജയിച്ചു് ഉദ്യോഗസ്ഥരായി. ഞങ്ങൾക്കും സാഹിത്യരചനയാകാം’ എന്നു ബഹുജനത്തെ ധരിപ്പിക്കാനാണു് അവർ സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുന്നതെന്നു് ആ നിരൂപകർ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഞാനതിനോടു യോജിക്കുന്നില്ല. ശ്രീ. സി. പി. നായരും ശ്രീ എൻ. കൃഷ്ണൻനായരും ശ്രീ. റ്റി. എൻ. ജയചന്ദ്രനും ശ്രീമതി ലളിതാംബികയും സാഹിത്യത്തിൽ തല്പരരാണു്. കാർമ്മേഘത്തിനടിയിൽ നിന്നു് ചന്ദ്രക്കല എത്തിനോക്കുന്നതു പോലെ അവരുടെ കലാഭിരുചി ആധികാരിക കാളമേഘത്തിനടിയിൽ നിന്നുകൊണ്ടു് ബഹിഃസ്ഫുരണം നടത്തുന്നുവെന്നേയുള്ളു. അവരുടെ രചനകളുടെ ശക്തിയോ ശക്തിയില്ലായ്മോ ഇവിടെ പരിഗണനാർഹമാവുന്നില്ല. അതല്ല സാക്ഷാൽ സാഹിത്യകാരന്മാരുടെ സ്ഥിതി. സാഹിത്യകാരനായി ജനിച്ചു്, സാഹിത്യകാരനായി വളർന്നു് വാരികകളിൽ മഷിപുരട്ടിപ്പിക്കുന്നവർ വായനക്കാരെ ക്ലേശിപ്പിച്ചു കൊണ്ടിരിക്കുന്നു. മാത്യൂസ് അവരിലൊരാളാണെന്നു ഞാനെഴുതിയാൽ അദ്ദേഹം പിണങ്ങുമോ എന്തോ?
സാഹിത്യവാരഫലം എന്ന വൃത്തികെട്ട പേരുള്ള ഈ ലേഖനത്തിൽ എഴുതാൻ യോഗ്യതയുള്ള വിഷയമല്ല ഇനി കൈകാര്യം ചെയ്യുന്നതു്. ബുദ്ധിശാലിനിയും ചെറുപ്പക്കാരിയുമായ ഒരുദ്യോഗസ്ഥ എന്നോടു പറഞ്ഞതു കൊണ്ടു മാത്രമാണു് ഇതു് പ്രതിപാദിക്കാൻ ഞാൻ സന്നദ്ധനാവുക. അവർ റ്റെലിഫോണിലൂടെ ചോദിച്ചു: ‘സാർ, ബസ് കാത്തു നില്ക്കുന്ന ചില സ്ത്രീകൾ കൂടക്കൂടെ തുപ്പുന്നതു കണ്ടിട്ടില്ലേ? ഈ സംസ്കാര ശൂന്യമായ പ്രവൃത്തിയെക്കുറിച്ചു് ഒന്നെഴുതരുതോ?’ ചോദ്യം ചോദിച്ചവരോടുള്ള വാത്സല്യവും ബഹുമാനവും കൊണ്ടു് മാത്രം എനിക്കു തോന്നുന്നതു് എഴുതുന്നു: ആപന്നസത്വയായവർക്കു തുപ്പണമെന്നു തോന്നിയാൽ അതു ചെയ്തേ മതിയാവൂ. അല്ലെങ്കിൽ അവർക്കു ഛർദ്ദിക്കേണ്ടതായി വരും. അടുത്തു നില്ക്കുന്ന ചില സ്ത്രീകളോടു വിരോധവും വെറുപ്പുമുണ്ടെങ്കിൽ അതു വ്യക്തമാക്കാൻ സ്ത്രീ റോഡിൽ തുപ്പും. യുവതിക്കു കിഴവൻ, സുന്ദരിക്കു വിരൂപൻ എന്ന രീതിയിലാണു് ചില ദാമ്പത്യ ബന്ധങ്ങൾ. വിരൂപനായ ഭർത്താവുള്ള സുന്ദരി ആകൃതിസൗഭഗമുള്ള വേറൊരു പുരുഷനെ റോഡിൽ വച്ചു കണ്ടാൽ തന്റെ ഗതികേടിൽ പരിതപ്തമാനസയായിബ്ഭവിക്കും. ആ വിഷാദം റോഡിലൂടെ പോകുന്ന സുന്ദരനോടുള്ള വെറുപ്പായി മാറും (സുന്ദരനായ മരുമകനെ അമ്മായി അമ്മ വെറുക്കുന്നതിന്റെ മാനസികനിലയും വിഭിന്നമല്ല). വെറുപ്പു് തുപ്പുക എന്ന പ്രക്രിയയിൽ കലാശിക്കും. എന്തായാലും സ്ത്രീകൾ റോഡിൽ നിന്നു തുപ്പുന്നതു സംസ്കാരരഹിതമായ കൃത്യമാണു്.

വെനീഷൻ ചിത്രകാരൻ റ്റീൻറ്റോറെറ്റോ (Tintoretto) വരച്ച “Woman with Bare Breasts” എന്ന ചിത്രത്തിന്റെ അച്ചടിച്ച രൂപം John Berger എഴുതിയ “Keeping a Rendezvous” എന്ന നല്ല പുസ്തകത്തിൽ കൊടുത്തിട്ടുണ്ടു്. അനാവരണം ചെയ്യപ്പെട്ട സ്തനങ്ങൾ എന്ന പേരു അത്ര യോജിക്കില്ല ഈ ചിത്രത്തിനു്. കരുതിക്കൂട്ടി കഞ്ചുകം വലിച്ചുമാറ്റി നെഞ്ചുകാണിക്കുകയാണു് ഒരു സുന്ദരി. നെഞ്ചല്ല ചൂചുകവും അതിനടുത്ത ഭാഗവും കാണിക്കുകയാണു് അവൾ. ഈ ചിത്രം നല്കുന്ന അനുഭൂതി കലയുടേതാണെന്നു പറയുക പ്രയാസം. ഗ്രന്ഥകാരൻ ഉദ്ധരിക്കുന്ന വരികൾ (യേറ്റ്സി ന്റേതു്) തികച്ചും സംഗതം.
“You think it horrible that lust and rage
Should dance attention upon my old age;
They were not such a plague when I was young
What else have I to spur me into song?”
യേറ്റ്സ് പാടട്ടെ, ചിത്രകാരൻ വക്ഷസ്സു് അനാവരണം ചെയ്യിക്കട്ടെ. അതു് പാട്ടായിരിക്കണം കലയാവണം എന്നേയുള്ളു. ശ്രീ. എൻ. പ്രഭാകരനെ സമകാലിക നൃശംസതകൾ രചനയ്ക്കു പ്രേരിപ്പിക്കുന്നുവോ? എങ്കിൽ നന്നു്. വളരെ നന്നു്. പക്ഷേ, അതു കലയാവണമെന്നേ നിർബന്ധമുള്ളു. ദൗർഭാഗ്യത്താൽ അദ്ദേഹത്തിന്റെ “രാമൻ” എന്ന കഥ (ദേശാഭിമാനി വാരിക) കലയല്ല, പ്രചാരണമാണു്. രാഷ്ട്രവ്യവഹാരത്തിന്റെ കെടുതികളിൽപ്പെട്ടു് രാമൻ എന്നൊരു ബാലൻ ദുരന്തത്തിൽ പെട്ടുപോകുന്നതാണു് കഥ. രാമന്റെ ചിത്രീകരണം അസ്സലായിട്ടുണ്ടു്. പക്ഷേ, കഥ വായിച്ചുതീരുമ്പോൾ ഒരു ‘ട്രാക്റ്റ്’ (ലഘു പ്രബന്ധം) വായിച്ച പ്രതീതി. പ്രചാരണത്തിന്റെ ഔന്നത്യമല്ല സാഹിത്യത്തിന്റെ ഔന്നത്യം. ആവർത്തനം വേണ്ടിവന്നിരിക്കുന്നു ഇവിടെ. മാർക്സിസ്റ്റ് കഥാകാരനായ സമരേഷ് ബോസ് പ്രചരണാംശം ഉൾക്കൊള്ളുന്ന കഥകൾ എഴുതിയിട്ടുണ്ടു്. പക്ഷേ, ഓരോന്നും താജ്മഹൽ പോലെ മനോഹരം. അദ്ദേഹം പ്രചാരണത്തിന്റെ ഉപത്യകയിൽ നിന്നു് കലയുടെ അധിത്യകയിലേക്കു് കയറുന്നു. പ്രഭാകരൻ സാഹിത്യപർവതത്തിന്റെ പ്രചാരണമെന്ന ഉപത്യകയിലേക്കു് തലകുത്തിവീഴുന്നു. അതിനാലാണു് അദ്ദേഹത്തിന്റെ ഇക്കഥ വായനക്കാരനായ എന്നെ സ്പർശിക്കാത്തതു്. സമരേഷ് ബോസിന്റെ ചെറുകഥകൾ— മാർക്സിസത്തിന്റെ ചിന്താഗതികൾ ഉളളവയായിട്ടും—എപ്പോഴും സത്യാത്മകങ്ങൾ. പ്രഭാകരന്റെ ചെറുകഥകൾ— മാനവികതയുടെ ചിന്താഗതികൾ ഉള്ളവയായിട്ടും—എപ്പോഴും അസത്യാത്മകങ്ങൾ.