ചോദ്യം: ഗുരുശിഷ്യബന്ധം ജീർണ്ണിച്ചു പോയതു എന്തുകൊണ്ടു്?
ഉത്തരം: വിജ്ഞാനത്തോടുള്ള ബഹുമാനം കുറഞ്ഞുപോയതിനാലാവാം. പ്രാചീനകാലത്തു് ഇങ്ങനെയായിരുന്നില്ല. അക്കാലത്തെ ഒരു ശിഷ്യനോടു ഒരാൾ ചോദിച്ചു ‘ഗുരുവില്ലാതെ സൂര്യനെ നോക്കിയാൽ അതു ഇരുണ്ടതായിപ്പോകുമോ നിങ്ങൾക്കു്?’ ശിഷ്യൻ ചിരിച്ചുകൊണ്ടു മറുപടി നല്കി. ‘സൂര്യൻ സൂര്യൻ തന്നെയായിരിക്കും. പക്ഷേ, ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ പന്ത്രണ്ടു സൂര്യന്മാർ എനിക്കുവേണ്ടി ജ്വലിക്കും’ (റോറിഹി ന്റെ പുസ്തകത്തിൽനിന്നാണിതു്.)
ചോദ്യം: ഞാൻ കെട്ടാൻ പോകുന്ന പെണ്ണു് ഏതു തരത്തിലായിരിക്കണം.
ഉത്തരം: ബെൻ ജോൺസൺ പറഞ്ഞതുപോലെയായിരിക്കണം. അവൾ ചിരിക്കുമ്പോൾ വീനസി നെപ്പോലെ; നടക്കുമ്പോൾ ഊമയെപ്പോലെ; സംസാരിക്കുമ്പോൾ മിനർവ യെപ്പോലെ.
ചോദ്യം: സ്നേഹം ശാശ്വതമാണോ?
ഉത്തരം: റോസാപ്പൂവിന്റെ മണം എത്രദിവസത്തേക്കുണ്ടു്?
ചോദ്യം: നിങ്ങളുടെ തിരുവനന്തപുരത്തു ഞാൻ വന്നാൽ എനിക്കെന്തു വികാസമായിരിക്കും?
ഉത്തരം: ഇവിടെ പുളിമൂടു് എന്നു വിളിക്കുന്ന സ്ഥലമുണ്ടു്. പട്ടണത്തിന്റെ ഹൃദയം അവിടെച്ചെന്നാൽ ഓക്കാനിക്കും. നാറ്റംകൊണ്ടു് നടന്നാൽ ജിലേബി തുടങ്ങിയ മധുരപലഹാരങ്ങൾ വച്ചിരിക്കുന്ന കണ്ണാടിക്കൂടുകളിൽ ഹോട്ടലുടമസ്ഥർ ഈച്ചകളെ വളർത്തുന്നതു കണ്ടു് നഗരസഭയെ നിങ്ങൾ ബഹുമാനിക്കും. വേലുത്തമ്പിദളവ, മാധവരായർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുമാരനാശാൻ ഇവരുടെ പ്രതിമകളിൽ കാക്കകൾ കാഷ്ഠിച്ചതു കണ്ടു നിങ്ങൾക്കു് ആ മഹാവ്യക്തികളോടു കൂടുതൽ ആദരം തോന്നും. കാക്കകൾ ശരീരത്തിൽ കാഷ്ഠിച്ചാലും അതു വകവയ്ക്കാത്തവർ യഥാർത്ഥത്തിൽ മഹാന്മാരാണല്ലോ.
ചോദ്യം: വി. ടി. ഭട്ടതിരിപ്പാടി നെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: ചിന്തകൾകൊണ്ടു സമരം ചെയ്ത മഹാൻ.
ചോദ്യം: ഓമനത്തിങ്കൾക്കിടാവോ… എന്തു തോന്നുന്നു?
ഉത്തരം: ആ കിടാവു് പതിനെട്ടു വയസ്സു കഴിയുമ്പോൾ വിജാതീയനായ ഒരാളോടുകൂടി ഒളിച്ചോടുന്നതു ഞാൻ കാണുന്നു. കിടാവു് ആണാണെങ്കിൽ യുവാവാകുമ്പോൾ രാത്രി ആടിയാടി വീട്ടിൽവരുന്നതും അച്ഛനമ്മമാർ മൂക്കുപൊത്തുന്നതും കാണുന്നു.
ചോദ്യം: റ്റെലിവിഷൻ കാണാറില്ല നിങ്ങൾ. കണ്ട കാലത്തു് എന്തു തോന്നിയിരുന്നു?
ഉത്തരം: നിത്യജീവിതത്തിൽ കാണാനിടവന്നാൽ അറപ്പു് ഉണ്ടാക്കുന്ന കാര്യങ്ങൽ റ്റി. വി. സെറ്റിൽ വന്നാൽ സന്തോഷത്തോടെ ആളുകൾ നോക്കിക്കൊണ്ടിരിക്കുമെന്നു്.
ചോദ്യം: നിങ്ങളെ ഹോൺട് ചെയ്യുന്നതെന്തു?
ഉത്തരം: എന്റെ മകനു് അഞ്ചുവയസ്സുണ്ടായിരുന്നപ്പോൾ ആറിഞ്ച് നീളമുള്ള കത്തിച്ച റാന്തലുമായി അവൻ അടുത്ത വീട്ടിലേക്കു കയറിപ്പോയി എന്തോ വാങ്ങാൻ. ഇരുപത്തേഴു കൊല്ലം കഴിഞ്ഞപ്പോൾ അവൻ വിളക്കില്ലാതെ അന്ധകാരത്തിലേക്കു നടന്നു. ഈ രണ്ടു ദൃശ്യങ്ങളും എന്നെ ഹോൺട് ചെയ്യുന്നു.
- അയാൾ ശിശുവായിരുന്ന കാലത്തു് അയാളുടെ അച്ഛൻ വേറൊരു സ്ത്രീയോടുകൂടി ഓടിപ്പോയി. ഒരു ദിവസം റിച്ചേഡും അവന്റെ അമ്മയുംകൂടി ആഹാരം നേടാൻ പണം വാങ്ങാനായി അയാളെ പോയിക്കണ്ടു. എന്നാൽ അയാൾ ചിരിച്ചുകൊണ്ടു അവരെ നിരാകരിച്ചു കളഞ്ഞു. തീരെച്ചെറുതായിരുന്ന റിച്ചേഡ് വിചാരിച്ചു തന്റെ അച്ഛൻ ഈശ്വരനെപ്പോലെയാണെന്നു്. വലിയ ആൾ; സർവശക്തൻ; എന്തുചെയ്യുമെന്നു് ഊഹിക്കാൻ വയ്യാത്തവൻ; വിശ്വസിക്കാൻ വയ്യാത്തവൻ; ക്രൂരൻ. സ്വന്തം പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്നവൻ. ഈശ്വരനെപ്പോലെ തന്നെ. എന്നാൽ അനേകം വർഷങ്ങൾ കഴിഞ്ഞു് റിച്ചേഡ് റൈറ്റ്[1] പേരുകേട്ട എഴുത്തുകാരനായപ്പോൾ അദ്ദേഹം അച്ഛനെ കാണാൻ മിസിസിപ്പിയിലേക്കു പോയി. അപ്പോൾ അദ്ദേഹം ഈശ്വരനു പകരം കണ്ടതു് കിഴവനും കണ്ണീരൊലിപ്പിക്കുന്നവനുമായ ഒരു വയൽ ജോലിക്കാരനെയാണു്. വയൽ ഉഴുതുമറിക്കുന്നതിന്റെ ഫലമായി കൂനു്; പല്ലുകൾ ഇല്ല; വളം നാറുന്ന മനുഷ്യൻ. തന്റെ ‘ഈശ്വരൻ’ ചെയ്ത ധീരമായ പ്രവൃത്തി മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതാണെന്നു് റിച്ചേഡിനു ഗ്രഹിക്കാൻ കഴിഞ്ഞു”. കുട്ടിക്കാലത്തു് ഈശ്വരൻതന്നെ അച്ഛൻ. എന്നാൽ കുട്ടി ക്രമേണ വലുതാകുമ്പോൾ അച്ഛന്റെ ഐശ്വരാംശം കുറഞ്ഞു കുറഞ്ഞു വരുന്നു. ഒടുവിൽ അയാൾ ദുർഗ്ഗന്ധം വമിക്കുന്ന ഒരു പടുകിഴവൻ. പലരും പറയാൻ മടിക്കുന്ന സത്യം റിച്ചേഡ് റൈറ്റ് തുറന്നു പറയുന്നു.
- ഫ്രായിറ്റ് “The Future of Illusion ” എന്ന പ്രബന്ധത്തിൽ പറഞ്ഞതുപോലെ ഞാനും പറയുകയാണെന്നു് തെറ്റിദ്ധരിക്കരുതു്. എന്റെ അനുഭവംതന്നെയാണു് ഇവിടെ വിവരിക്കുന്നതു്. പേരക്കുട്ടിയെ ഒരിംഗ്ലീഷ് കെട്ടുകഥ പഠിപ്പിക്കുകയായിരുന്നു ഞാൻ. സ്യൂസ് ഭൂമിയിൽ വരുന്നതും രണ്ടു നല്ലയാളുകളെ അവരുടെ ആഗ്രഹമനുസരിച്ചു മരങ്ങളാക്കി മാറ്റുന്നതുമാണു് കഥ. അതു പഠിപ്പിച്ചുകഴിഞ്ഞപ്പോൾ അവൾ ചോദിച്ചു: “ഇതു നടന്നതാണോ?” “കഥയല്ലേ കുട്ടീ” എന്നു ഞാൻ. അതോടുകൂടി അവർക്കു നൈരാശ്യം. ചില ആളുകൾക്കു് ഭാവനാത്മകങ്ങളായ നോവലുകളും ചെറുകഥകളും വായിക്കാൻ വയ്യ. യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങൾ മാത്രം മതി അവർക്കു്. അങ്ങനെയുള്ളവരാണു് ചില വാരികകളിലെ കൊലപാതകക്കഥകൾ തേടിപ്പോകുന്നതു്. ഭാവനാത്മകങ്ങളായ രചനകളിൽ സത്യത്തിന്റെ സത്യം ഉണ്ടെന്നു് അവർക്കറിഞ്ഞുകൂടാ. അതു പറഞ്ഞുകൊടുക്കുന്നതുകൊണ്ടും പ്രയോജനമില്ല. അവർ കൊലപാതകക്കഥകളും വ്യഭിചാരകഥകളും വായിക്കാൻവേണ്ടി മാത്രം ലോകത്തു് എത്തിയവരാണു്. (ഫ്രായിറ്റിന്റെ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ കുഞ്ഞു് കെട്ടുകഥ കേട്ടതിനുശേഷം അതു യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്നു ചോദിക്കുന്നതും ‘അല്ല’ എന്നു് ഫ്രായിറ്റ് പറഞ്ഞതു കേട്ടു നിരാശപ്പെടുന്നതും വർണ്ണിച്ചിട്ടുണ്ടു്.)

നീക്കോലൗസ് റോറിഹി നെ (Nicholas Roerich, 1874–1947) ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചതു് a great artist, a great scholar and writer—മഹാനായ കലാകാരൻ, മഹാനായ പണ്ഡിതൻ, എഴുത്തുകാരൻ എന്നാണു്. മനുഷ്യപ്രയത്നത്തിന്റെ അനേകമംശങ്ങളിൽ അദ്ദേഹം പ്രകാശം വീഴ്ത്തിയെന്നും നെഹ്റു അഭിപ്രായപ്പെട്ടു. Nicholas Roerich is one of the cultural pillars of Russia— റഷ്യയുടെ സാംസ്കാരിക സ്തംഭങ്ങളിൽ ഒന്നു് നീക്കോലൗസ് റോറിഹ് എന്നു ഗോർബച്ചേവ് പ്രഖ്യാപിച്ചു. റോറിഹിന്റെ “Heart of Asia—Memoris from the Himalayas” എന്ന സുന്ദരമായ പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു് (Inner Traditions International Rochester, Vermont, പ്രസാധനം 1990, വില രൂപ 363). അതിലൊരിടത്തു് അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടു്: ‘പർവ്വതങ്ങൾ എവിടെയും പർവ്വതങ്ങളാണു് എന്നതു സത്യം. ജലം എവിടെയും ജലമാണു്. അന്തരീക്ഷം എവിടെയും അന്തരീക്ഷം. മനുഷ്യർ എവിടെയും മനുഷ്യർതന്നെ. എന്നാലും ആൽപ്സ് പർവ്വതത്തിന്റെ മുൻപിലിരുന്നു് നിങ്ങൾ ഹിമാലയപർവ്വതത്തെ സങ്കല്പിക്കാൻ തുടങ്ങിയാൽ വിവരിക്കാൻ വയ്യാത്തതും വിശ്വാസ്യമായതും ഇല്ലാതാകും.’ ഹിമാലയത്തിന്റെ അന്യാദൃശസ്വഭാവത്തിനു് ഊന്നൽ നല്കാൻ ശ്രമിക്കുന്ന വേളയിൽ റോറിഹ് അതിനു ഉപോദ്ബലകമായി ചിലതു പറഞ്ഞെന്നേ വിചാരിക്കേണ്ടതുള്ളു. പർവ്വതങ്ങളും ജലവും അന്തരീക്ഷവും മനുഷ്യരും ഓരോ രാജ്യത്തും വിഭിന്നമത്രേ.
[1] Richard Wright, നീഗ്രോ നോവലിസ്റ്റ്, Native Son എന്ന കൃതിയുടെ രചയിതാവു്.
ചില ആളുകൾക്കു് ഭാവനാത്മകങ്ങളായ നോവലുകളും ചെറുകഥകളും വായിക്കാൻ വയ്യ. യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങൾ മാത്രം മതി അവർക്കു്. അങ്ങനെയുള്ളവരാണു് ചില വാരികകളിലെ കൊലപാതകക്കഥകൾ തേടിപ്പോകുന്നതു്.
നല്ല നിലാവുള്ള ഒരു രാത്രിയിൽ മുറ്റത്തു കസേരയെടുത്തിട്ടു ഞാൻ ഇരിക്കുകയായിരുന്നു. നിശാഗന്ധി അതിന്റെ വിശുദ്ധിയെ പുഷ്പത്തിലൂടെ ആവിഷ്കരിച്ചതു നോക്കി ആഹ്ലാദിക്കുന്ന വേളയിൽ കാലൊച്ച കേൾപ്പിക്കാതെ ഒരാൾ—ആറടിപ്പൊക്കമുള്ള ഒരുത്തൻ—ഗെയ്റ്റ് മെല്ലെത്തുറന്നു് എന്റെ മുൻപിൽ വന്നുനിന്നു. ഞാൻ പേടിച്ചു് അനങ്ങാതെ ഇരുന്നു. ‘ആരാണു്?’ എന്നു ചോദിക്കാൻപോലും എന്റെ നാവിനു കഴിഞ്ഞില്ല. ഒരക്ഷരം മിണ്ടാതെ അയാൾ പിറകോട്ടു നടന്നു ഗെയ്റ്റിനു പുറത്തെത്തി. തലയുയർത്തി നടന്നുപോവുകയും ചെയ്തു. ആരായിരുന്നു അയാൾ? ഭ്രാന്തനോ? ശത്രുവോ? വാടകക്കൊലയാളിയോ? ഒന്നു പേടിപ്പിച്ചിട്ടു പോകാൻ മാത്രം വന്നവനോ? അതോ നിഗ്രഹിക്കാനെത്തിയിട്ടു് വേണ്ടെന്നു കരുതി തിരിച്ചു പോയവനോ? ആവോ അറിഞ്ഞുകൂടാ. ഇതെഴുതുന്ന സന്ദർഭത്തിൽ അന്നത്തെ ആ ഭയത്തിനു ഞാൻ വിധേയനാവുന്നു.

മറ്റൊരു ദിവസം രാത്രി പന്ത്രണ്ടുമണിയായിക്കാണും. വീടുവച്ചു തീർന്നതേയുള്ളു. മതിലു കെട്ടിയിട്ടില്ല. ആരോ ഡോർബെൽ ശബ്ദിപ്പിക്കുന്നു. ഞാൻ ജന്നൽ തുറന്നു നോക്കിയപ്പോൾ ഒരു തടിയനും ഒരു കൃശഗാത്രനും മുറ്റത്തു നില്ക്കുന്നു. എന്തു വേണമെന്ന എന്റെ ചോദ്യത്തിനു് കതകു തുറക്കണം എന്ന മറുപടിയാണു് കിട്ടിയതു്. അർദ്ധരാത്രിയിൽ പരിചയമില്ലാത്തവർ വന്നു് ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തിയാൽ കതകു തുറക്കുകയില്ല എന്നു ഞാൻ പറഞ്ഞു. “ഞങ്ങൾ ജർമ്മനിയിൽ നിന്നു വന്ന മലയാളികളാണു്. നിങ്ങളെ അവിടെയൊരു മീറ്റിങ്ങിനു ക്ഷണിക്കാൻ വന്നവരാണു്, കതകു തുറക്കു” എന്നു് അവർ വീണ്ടും പറയുകയായി. മുഷിഞ്ഞ വേഷം. മാന്യതയുടെ ലക്ഷണങ്ങൾ തീരെയില്ല. അവർ ജർമ്മനിയിൽ താമസിക്കുന്ന മലയാളികളാണെന്നു് എനിക്കു തോന്നിയില്ല. അതുകൊണ്ടു് ‘മീറ്റിങ്ങിനു വരാൻ പറ്റുകയില്ല. നിങ്ങൾ പൊയ്ക്കൊള്ളു’ എന്നു അറിയിച്ചിട്ടു ഞാൻ ജന്നൽ വലിച്ചടച്ചു. കുറെനേരം കൂടി അവർ അവിടെ നിന്നിരിക്കണം. അരമണിക്കൂർ കഴിഞ്ഞു റ്റെറസിന്റെ മുകളിൽ കയറി ഞാൻ മുറ്റത്തേക്കു നോക്കിയപ്പോൾ അവർ അവിടെ ഇല്ലായിരുന്നു.
വേലുത്തമ്പിദളവ, മാധവരായർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുമാരനാശാൻ ഇവരുടെ പ്രതിമകളിൽ കാക്കകൾ കാഷ്ഠിച്ചതു കണ്ടു നിങ്ങൾക്കു് ആ മഹാവ്യക്തികളോടു കൂടുതൽ ആദരം തോന്നും. കാക്കകൾ ശരീരത്തിൽ കാഷ്ഠിച്ചാലും അതു വകവയ്ക്കാത്തവർ യഥാർത്ഥത്തിൽ മഹാന്മാരാണല്ലോ.
നിലാവിന്റെ പ്രശാന്തത ആവഹിച്ചിരുന്ന രാജവാഴ്ചയുടെ കാലയളവിലാണു് ‘രാഷ്ട്രീയം’ (രാഷ്ട്രവ്യവഹാരം എന്നു ശരിയായ പ്രയോഗം) എന്റെ രാജ്യത്തേക്കു് സമ്മതം കൂടാതെ കടന്നു വന്നതു്. സ്വസ്ഥതയോടെ മനുഷ്യർ ഉറങ്ങിയിരുന്ന കാലത്താണു് ലളിതവേഷം ധരിച്ച പൂതന രാഷ്ട്രീയം അവരെ ഡോർബെല്ലടിച്ചു ഉണർത്തി ഭയപ്പെടുത്തിയതു്. പ്രതിദിനം, പ്രതിനിമിഷം അതു വളർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ബൃഹദാകാരം കണ്ടു മനുഷ്യർ ബോധശൂന്യരായി വീഴുന്നു. ഒരു മൂല്യത്തിനും ഇന്നു സ്ഥാനമില്ല. സത്യം, സൗന്ദര്യം, ദയ ഈ മാനുഷികമൂല്യങ്ങളെ നിഗ്രഹിച്ചു കഴിഞ്ഞു, ബീഭത്സ രാഷ്ട്രീയം. കൊലപാതകം പോലും അതിന്റെ മുൻപിൽ നിസ്സാരമായിച്ചമയുന്നു. ഈ വസ്തുതയെ കഥയിലൂടെ ചിത്രീകരിക്കുകയാണു് ശ്രീ. ബാലകൃഷ്ണൻ മാങ്ങാടു് (നിലവിളിയൊച്ച—കലാകൗമുദി). ഒരു ദുഷ്ടൻ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ അതിപ്രസരം കൊണ്ടു് അവൻ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. സമകാലിക സമുദായത്തിന്റെ ഒരു പരിച്ഛേദമാണു് ഇക്കഥ. ഗെയ്റ്റ് കടന്നു വന്നവൻ സ്വയം പോയി. ജർമ്മനിയിൽ നിന്നു വന്നുവെന്നു പറഞ്ഞവരും ഗത്യന്തരമില്ലാതെ സ്ഥലം വിട്ടു. പക്ഷേ, കള്ളിയങ്കാട്ടു നീലിയായ നമ്മുടെ രാഷ്ട്രീയം നമ്മെ കൊന്നിട്ടേ പിന്മാറൂ. പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾക്കറിയാവുന്ന ഒരു പരമാർത്ഥമേ ഞാൻ എഴുതിയുള്ളു. അനുസ്മരിപ്പിക്കൽ എന്നതിൽക്കവിഞ്ഞു് എനിക്കു മറ്റൊരു കൃത്യമില്ല.
നിലാവിന്റെ പ്രശാന്തത ആവഹിച്ചിരുന്ന രാജവാഴ്ചയുടെ കാലയളവിലാണു് ‘രാഷ്ട്രീയം’ (രാഷ്ട്രവ്യവഹാരം എന്നു ശരിയായ പ്രയോഗം) എന്റെ രാജ്യത്തേക്കു് സമ്മതം കൂടാതെ കടന്നു വന്നതു്. സ്വസ്ഥതയോടെ മനുഷ്യർ ഉറങ്ങിയിരുന്ന കാലത്താണു് ലളിതവേഷം ധരിച്ച പൂതന രാഷ്ട്രീയം അവരെ ഡോർബെല്ലടിച്ചു ഉണർത്തി ഭയപ്പെടുത്തിയതു്.
പലരും പല പരിവൃത്തി പറഞ്ഞതാണു് ഞാനിനിപ്പറയാൻ പോകുന്ന വസ്തുത. ദാമ്പത്യ ജീവിതത്തിന്റെ ചേർച്ചയില്ലായ്മയ്ക്കു പ്രധാന കാരണം സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവ സവിശേഷതകളാണു്. സ്ത്രീ വികാരത്തിൽ ജീവിക്കുന്നു; പുരുഷൻ ധിഷണയിൽ ജീവിക്കുന്നു. വൈകാരികജീവിതം നയിക്കുന്ന സ്ത്രീക്കു് ഏതു വിഷയത്തെയും വികാരപരമായി മാത്രമേ നോക്കാൻ കഴിയൂ. ‘എന്നെ സ്നേഹിക്കുന്നില്ല’ എന്നാണു് അവൾ ഭർത്താവിനെക്കുറിച്ചു് എപ്പോഴും പരാതി പറയുക. എന്നാൽ ‘അവൾക്കു എന്നോടു സ്നേഹമില്ല’ എന്ന പരാതി ഭർത്താവു പറഞ്ഞു കേൾക്കാറില്ല. ആരും വിവാഹം കഴിഞ്ഞ പുരുഷൻ അച്ഛനമ്മമാരോടോ മറ്റു ബന്ധുക്കളോടോ മുൻപു് ഉണ്ടായിരുന്ന സ്നേഹത്തിനു് ഒരു ലോപവും വരുത്തില്ല (ചില പെൺകോന്തന്മാരെ ഒഴിവാക്കിയിട്ടാണു് ഞാനിതു പറയുന്നതു്). സ്ത്രീയുടെ സ്ഥിതി അതല്ല. അവിവാഹിത ആയിരിക്കുമ്പോൾ അവൾക്കു മാതാപിതാക്കന്മാരോടു് വലിയ അടുപ്പം. വിവാഹം കഴിയട്ടെ, അവൾക്കു് ആ അടുപ്പവും സ്നേഹവും വളരെക്കുറയും. എന്റെ ഒരു സഹപ്രവർത്തകൻ മരിച്ചെന്നറിഞ്ഞു് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവിവാഹിതയായ കൊച്ചു മകൾ നെഞ്ചിലിടിച്ചു നിലവിളിക്കുന്നു. വിവാഹിതയായ മകൾ ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതെ വികാരരഹിതയായി നില്ക്കുന്നു. ഈ അന്തരം കണ്ടു് എന്റെ അടുത്തു നിന്ന ശ്രീ. തിരുനല്ലൂർ കരുണാകര നോടു ഞാൻ ചോദിച്ചു: “മൂത്ത മകൾക്കെന്തേ ദുഃഖമില്ലാത്തതു?” തെല്ലു നേരം മിണ്ടാതെ നിന്നിട്ടു് അദ്ദേഹം മറുപടി നല്കി. ‘വിവാഹം കഴിഞ്ഞാൽ സ്നേഹം ഷെയർ ചെയ്തു പോകും’. കരയാത്ത മകളെ കുറ്റപ്പെടുത്താതെയാണു് തിരുനല്ലൂർ അങ്ങനെ പറഞ്ഞതു്. പക്ഷേ, വിവാഹത്തോടുകൂടി അച്ഛനോടു അവൾക്കുണ്ടായിരുന്ന സ്നേഹം വളരെക്കുറഞ്ഞുപോയി എന്നതാണു് സത്യം. ഞാൻ ആ സ്ത്രീയെ കുറ്റപ്പെടുത്തുകയല്ല. സ്ത്രീസ്വഭാവമാണതു്. ആദ്യം ലാളിച്ചു വളർത്തുന്ന അച്ഛന്റെ നേർക്കു വികാരപ്രവാഹം. ഭർത്താവു വന്നുകഴിയുമ്പോൾ അതിനെ അയാളുടെ നേർക്കു പ്രവഹിപ്പിക്കുന്നു. മകൻ ജനിച്ചാൽ അതേ വികാരം അവന്റെ നേർക്കാണു് ഒഴുക്കുക. അതോടുകൂടി ഭർത്താവു് അഗണ്യകോടിയിൽ ആയിപ്പോകുന്നു. ഒന്നുകൂടിപ്പറയട്ടെ. സ്ത്രീക്കു ജീവിതം വികാരപരമാണു്; പുരുഷനു ബുദ്ധിപരവും. രണ്ടും ഒരിക്കലും ചേരുകില്ല. അതിനാലാണു് സംഘട്ടനങ്ങൾ ഉണ്ടാവുക.

സാഹിത്യം സ്ത്രീയാണു്. വികാരത്തിന്റെ മൂർത്തിമദ്ഭാവമാണു്. അങ്ങനെയുള്ള സ്ത്രീയെ—സാഹിത്യത്തെ— പുരുഷനാക്കുകയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഡൊണാൾഡ് ഡക്കിന്റെ വംശം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ജി. പ്രകാശ്. ക്രിക്കിറ്റ് കളിക്കാരനായിരുന്ന ഒരുത്തൻ ബാങ്ക് മാനേജറാവുന്നതും വയസ്സുകാലത്തു് അയാൾ കളിക്കാൻ പോകുന്നതും അതിൽ നിന്നു പിന്തിരിയുന്നതുമൊക്കെ വിവരിച്ചു് രചയിതാവു് ബുദ്ധിയുടെ ലോകം സൃഷ്ടിച്ചുവയ്ക്കുന്നു. എന്നാൽ ബുദ്ധിശക്തിയുടെ വിലാസമുണ്ടോ? അതൊട്ടില്ലതാനും. രചന വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തലവേദന. ‘നോവൽജീൻ കൊണ്ടുവാ’ എന്നു് ഒരു കുടുംബാംഗത്തോടു് ആജ്ഞാപിക്കേണ്ടി വന്നു. എഴുത്തുകാർ കഥ എഴുതിയില്ലെങ്കിലും വേണ്ടില്ല. അവർ വായനക്കാർക്കു തലവേദനയുണ്ടാക്കാതിരുന്നാൽ മതി.
ഈശ്വരവിശ്വാസം രോഗമല്ല. എന്നാലതു് പരിധികടക്കുമ്പോൾ രോഗമായി മാറും. മനുഷ്യനാണെങ്കിലും ഈശ്വരസാക്ഷാത്കാരം കൂടുതലുള്ള സത്യസായിബാബ യെ വേണമെങ്കിൽ ആരാധിക്കൂ. പുട്ടപ്പർത്തിയിൽ പോയി അദ്ദേഹത്തെ നേരിട്ടു കണ്ടു് തൊഴുതു് അനുഗ്രഹം നേടു. അതിനൊന്നും ഞാൻ എതിരല്ല. പക്ഷേ, ഒരു ദിവസം ‘റ്റ്വൊൻറിഫോർ’ മണിക്കൂറും സായിബാബയെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടു ശ്രോതാവിനെ ബോറടിക്കുന്നവൻ രോഗിയാണു്. ഇമ്മട്ടിൽ പലരെയും ഞാൻ കണ്ടിട്ടുണ്ടു്. അതുപോലെ പുസ്തകം വാങ്ങുന്നതും വായിക്കുന്നതും നന്നു്. അതല്ലാതെ അനവരതം അതിൽ വ്യാപരിക്കുന്ന ആൾ രോഗമുള്ളയാളാണു്. ഈ രോഗം എനിക്കുണ്ടു്. ജീവിതത്തിന്റെ ഒരംശം മാത്രമായ സെക്സിനെക്കുറിച്ചു് എഴുതൂ. പരാതിയില്ല ആർക്കും. എന്നാൽ റ്റോണി മോറിസണെ പ്പോലെ ആലീസ് വൊക്കറെ പ്പോലെ മേഅ ആഞ്ജിലൊ യെപ്പോലെ ലൈംഗികകാര്യങ്ങൾ—അതും അനിയതലൈംഗിക കാര്യങ്ങൾ—മാത്രമേ രചനകളിൽ ഉൾക്കൊള്ളിക്കൂ എന്നു കരുതുന്നതു മാനസികരോഗമാണു്. ഇതിനാലാണു് മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്ന പൈങ്കിളി എഴുത്തുകാർ രോഗികളാണെന്നു് ഞാൻ പറയുന്നതു്.

കഥാകാരനായ ശ്രീ. എം. രാഘവൻ ഏതു വിഷയം കൈകാര്യം ചെയ്താലും രോഗിയായി പ്രത്യക്ഷനാവുന്നില്ല എന്നതു് ആശ്വാസപ്രദമാണു്. ചിരപരിചിതത്വമാർന്ന വിഷയങ്ങളിലേ അദ്ദേഹം മനസ്സിരുത്താറുള്ളു. ആ മനസ്സിരുത്തൽ സവിശേഷമായ രീതിയിലാണുതാനും. കുങ്കുമം വാരികയിൽ അദ്ദേഹത്തിന്റെ ചെറുകഥയുണ്ടു്: ‘എന്റെ ഓമനക്കുട്ടന്മാർ’. ദാമ്പത്യ ജീവിതത്തിന്റെ വൈരസ്യം, അനപത്യതയുടെ ദുഃഖം ഇവയെല്ലാമാണു് അതിലെ വിഷയങ്ങൾ. പലരും പലതവണ പ്രതിപാദിച്ച ഇവ നൂതനത്വമാർന്നു് ഇക്കഥയിൽ ദൃശ്യമാകുന്നു. അത്രത്തോളം നന്നു്. ആഖ്യാനത്തിനുമുണ്ടു് സവിശേഷത.
ദാമ്പത്യ ജീവിതത്തിന്റെ ചേർച്ചയില്ലായ്മയ്ക്കു പ്രധാന കാരണം സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവ സവിശേഷതകളാണു്. സ്ത്രീ വികാരത്തിൽ ജീവിക്കുന്നു; പുരുഷൻ ധിഷണയിൽ ജീവിക്കുന്നു.
ദേശാഭിമാനി വാരിക ഉത്കൃഷ്ടമാണു്. ശ്രീ. ഇ. എം. എസ്. പതിവായി എഴുതുന്നു അതിൽ. കഥകൾ പലപ്പോഴും കലാത്മകങ്ങളാണു്. ദാർശനികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരോടു് എല്ലാവരും യോജിച്ചെന്നു വരില്ല. ഒരാൾ പറയുന്നതിനോടു് മറ്റൊരാൾ ഒരിക്കലും യോജിക്കില്ല. പിന്നെ നോക്കാനുള്ളതു് പറയുന്നതിൽ ഒരു പോയിന്റെങ്കിലും ഉണ്ടോ എന്നാണു്. വാരികയിലെ ലേഖനങ്ങളിൽ അവ ധാരാളമുണ്ടു്. പലപ്പോഴും പ്രബന്ധങ്ങൾ പ്രൗഢങ്ങളുമാണു്. പക്ഷേ, വാരികയിൽ വരുന്ന കാവ്യങ്ങൾ ഏറിയകൂറും ബുദ്ധിപരങ്ങളും ഗദ്യാത്മകങ്ങളുമാണു്. കാവ്യവിഷയത്തെ കവി അനുവാചകന്റെ ഹൃദയത്തിന്റെ മുൻപിൽ നിറുത്തുമ്പോഴാണു് കവിത പീലിവിരിച്ചാടുന്നതു്. വാരികയിലെ കവികൾ അനുവാചകന്റെ ബുദ്ധിയുടെ മുൻപിലാണു് വിഷയങ്ങൾ നിറുത്തുക. മഹത്ത്വമാർന്ന വിഷയങ്ങളെ അമൂർത്തങ്ങളാക്കി ദുർഗ്രഹതയാർന്ന ശൈലിയിൽ സ്ഫുടീകരിക്കാനാണു് അവർക്കു കൗതുകം. അതുകൊണ്ടു് ഇതിലെ കാവ്യങ്ങൾ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നതിനു പകരം ദുഃഖിപ്പിക്കുന്നു. ഏതു ‘സ്പിരിറ്റിൽ’ ഞാനിതു എഴുതുന്നുവോ അമ്മട്ടിൽത്തന്നെ ഇതു് ശ്രീ. ഐ. വി. ദാസും ശ്രീ. സിദ്ധാർത്ഥൻ പരുത്തിക്കാടും അംഗീകരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

മരണഭീതിയെക്കാൾ വലിയ ഭീതി ഇല്ലല്ലോ. എന്നാൽ മനുഷ്യജീവിതത്തിനു ദീർഘത നല്കിയാൽ എന്തായിരിക്കും അവസ്ഥ? സീമോൻ ദ ബോവ്വാർ (Simone de Beauvior) ഒരു നോവലിലൂടെ ഇതിനു് ഉത്തരം നല്കുന്നുവെന്നു് ശ്രീ. എം. വി. കമ്മത്ത് Philosophy of Life and Death എന്ന പ്രൗഢമായ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. “All Men are Mortal ” എന്ന ഈ നോവൽ ഞാൻ വായിച്ചിട്ടില്ല. കമ്മത്തിനെ അവലംബിച്ചുകൊണ്ടു ഞാനതിനെക്കുറിച്ചു് എഴുതുകയാണു്. പതിമ്മൂന്നാം ശതാബ്ദത്തിലെ ഒരു ഭരണാധികാരിക്കു മരിക്കാൻ വയ്യ; വൃദ്ധനാവാനും വയ്യ. അയാൾ ഒരിക്കലും മരിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു ഔഷധം കഴിച്ചു. രണ്ടു ശതാബ്ദങ്ങൾ രാജ്യം ഭരിച്ചു അയാൾ. പല സ്ത്രീകളെയും സ്നേഹിച്ചു. അനേകം പുത്രന്മാരും പുത്രികളും. അവരുടെ സന്താനങ്ങൾ. ആ സന്താനങ്ങളുടെ സന്താനങ്ങൾ. പക്ഷേ, ഹ്രസ്വമായ മനുഷ്യജീവിതം കൊണ്ടു സാക്ഷാത്കരിക്കാനാവാത്ത ഒന്നും രണ്ടു ശതാബ്ദങ്ങൾ കൊണ്ടും ഞാൻ സാക്ഷാത്കരിച്ചില്ലെന്നു അയാൾ ഗ്രഹിച്ചു. ജനത അയാളെ പുച്ഛിച്ചു. പതിനേഴാം ശതാബ്ദത്തിലും ജീവിച്ച അയാൾ, യുവാവായിത്തന്നെ കാനഡ കണ്ടുപിടിച്ച സംഘത്തിലെ അംഗമായി. 1789-ൽ വിപ്ലവത്തിൽ പങ്കുകൊണ്ടു. കാരാഗൃഹത്തിലായ അയാൾ ഒരിക്കൽ അറുപതു വർഷത്തേക്കു് തുടർച്ചയായി ഉറങ്ങി. പേരക്കുട്ടികളുടെ പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളും വൃദ്ധരായി, മരിച്ചു. പക്ഷേ, അയാൾ മാത്രം യുവാവായി വർത്തിച്ചു. അയാൾക്കു വൈരസ്യമുണ്ടായി. ഒടുവിൽ ദീർഘതയാർന്ന ജീവിതംകൊണ്ടു് ഒന്നും നേടാനാവില്ലെന്നും നേടുന്നതൊക്കെ ഹ്രസ്വമായ മനുഷ്യ ജീവിതം കൊണ്ടു് ആകാമെന്നും അയാൾ മനസ്സിലാക്കി.
ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യം മരണമാണെന്നും അതു് അന്തസ്സോടെ സ്വീകരിക്കുന്നവനാണു് യഥാർത്ഥ മനുഷ്യനെന്നും സ്ഥാപിക്കുന്ന കമ്മത്തിന്റെ ഗ്രന്ഥം എനിക്കു് എന്തെന്നില്ലാത്ത മാനസികോന്നമനം നല്കി. ഷെയ്ക്സ്പിയർ 52-ആമത്തെ വയസ്സിൽ മരിച്ചു. ബൈറൺ 36-ആമത്തെ വയസ്സിലും ഷെല്ലി 30-ആമത്തെ വയസ്സിലും ഇവിടം വിട്ടുപോയി. കീറ്റ്സ് 26-ൽ. കാഫ്ക 41-ൽ. ഹോപ്കിൻസ് 45-ൽ. ബോദലേർ 46-ൽ. അപോളിനർ 38-ൽ. ഇവരെല്ലാം ദീർഘകാലം തടിമാടന്മാരായി ജീവിച്ചിരുന്നില്ല. പക്ഷേ, ഹ്രസ്വകാലജീവിതം കൊണ്ടു് ഈ മഹാന്മാർ അമരത്വം വരിച്ചുവെന്നു് കമ്മത്ത് ചൂണ്ടിക്കാണിക്കുന്നു.
മരണത്തെക്കുറിച്ചുള്ള പുസ്തകമായതുകൊണ്ടു ഗ്രന്ഥകാരൻ സ്വാഭാവികമായും തത്ത്വചിന്തയിലേക്കു കടക്കുന്നുണ്ടു്. പൗരസ്ത്യവും പാശ്ചാത്യവുമായ ആ തത്ത്വചിന്തകൾ കമ്മത്തിന്റെ പ്രതിപാദനവൈശിഷ്ട്യത്താൽ സ്ഫടികതുല്യമായ നീരുറവപോലെ തിളങ്ങുന്നു. സ്പഷ്ടത, സ്പഷ്ടത, സ്പഷ്ടത എന്നു മൂന്നുതവണ പറയേണ്ടിയിരിക്കുന്നു ഗ്രന്ഥകാരന്റെ ആവിഷ്കരണരീതിയെക്കുറിച്ചു്. ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തിൽ അമ്പത്തിയഞ്ചോളം മഹാവ്യക്തികളുടെ ജീവിതാന്ത്യങ്ങളെ ഹൃദയസ്പർശകമായി, താത്ത്വികമായി ചിത്രീകരിക്കുന്നു.

Geoffrey Moorhouse എഴുതിയ Om—An Indian Pilgrimage എന്ന പുസ്തകത്തിൽ ശ്രീ. ഇ. എം. എസ്സിനെക്കുറിച്ചു് ഇങ്ങനെ കാണുന്നു: “But E. M. S. was now in this eighties and with luck he would have developed an old man’s flatulence. ‘Just remember’ Kamala had warned before I left, that he’s cunning old devil who knows all tricks. Das added another tip. ‘He has a famous stammer and Monoo says that it only happens when he’s telling lies or trying to defend the indefensible’”. സ്വന്തം വിശ്വാസങ്ങൾക്കും തത്ത്വചിന്തകൾക്കും അനുരൂപമായി പ്രവർത്തിച്ചു് രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ഇ. എം. എസ്സിനെക്കുറിച്ചു ഇങ്ങനെ പറഞ്ഞതു ശരിയായില്ല. ഒരറബി ഗൾഫ് രാജ്യത്തുവച്ചു എന്നോടു റുഷ്ദി യെക്കുറിച്ചു പറഞ്ഞതാണു് ഇപ്പോൾ ഓർമ്മയിലെത്തുന്നതു്. “മുകളിലേക്കു തുപ്പിയാൽ അതു നമ്മുടെ മീശയിൽ വന്നുവീഴും. താഴോട്ടു തുപ്പു. അതു നമ്മുടെ താടിരോമങ്ങളിൽ വന്നുവീഴും”.