
മെഡൂല ഒബ്ലോങ്ഗറ്റ (medulla oblongata) മസ്തിഷ്കത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണു്. അതിന്റെ തുടർച്ചയാണു സുഷുമ്ന (spinal cord). വികാരങ്ങളും മറ്റും മെഡൂല ഒബ്ലോങ്ഗറ്റയ്ക്കു് അരമണിക്കൂറിലധികം താങ്ങാനാവില്ല. മറ്റുള്ളവരുടെ ദീർഘമായ സംസാരവും അതുപോലെ തന്നെ അതു സഹിക്കില്ല. അതുകൊണ്ടു് ഏതു പ്രഭാഷണവും അരമണിക്കൂറിൽ അധികമായാൽ ശ്രോതാവു് അസ്വസ്ഥനാകും. സാക്ഷാൽ ത്യാഗരാജൻ തന്നെ വന്നു പാടിയാലും മുപ്പതു മിനിറ്റ് കഴിയുമ്പോൾ ഈ സുഷുമ്നാശിരസ്സു് പ്രതിഷേധിക്കും. ഇതിന്റെ സ്വഭാവം ഇമ്മട്ടിലായതു കൊണ്ടു് ആരോടും ദീർഘനേരം സംസാരിച്ചു് ആ വ്യക്തിയെ തളർത്തരുതു്. പ്രഭാഷകന്മാരും മനസ്സിരുത്തേണ്ട കാര്യമാണിതു്. മര്യാദയുടെ പേരിൽ ആളുകൾ മിണ്ടാതിരിക്കുന്നതു കൊണ്ടു് അവരെ നോക്കി ഒരു മണിക്കൂർ, രണ്ടു മണിക്കൂർ നേരം പ്രസംഗിക്കുന്നതു മഹാപരാധമാണു്.
ടോൾസ്റ്റോയിയും ദസ്തെയ്വ്സ്കിയും ഡിക്കിൻസും വള്ളത്തോളും കുമാരനാശാനും പുസ്തകങ്ങളെഴുതിയതു് നമുക്കു വേണ്ടിയാണു്. അവ വായിച്ചു കൊണ്ടിരുന്നാൽ ആവശ്യകതയിൽക്കവിഞ്ഞു് നമുക്കു മറ്റുള്ളവരുടെ ഏകാന്തതയെ ഭഞ്ജിക്കേണ്ടി വരില്ല.
ഈ ലോകത്തു് ആർക്കും ആരുടെയും കൂട്ടുകെട്ടു് ആവശ്യമില്ല. നമ്മൾ ഒരാളോടുകൂടി അയാളോടു് എപ്പോഴും ഒരുമിച്ചു നടന്നാൽ നമ്മുടെ ഊർജ്ജം നശിക്കും. അതു നശിച്ചാൽ നമുക്കു് പിന്നെ ഒരു ജോലിയും ചെയ്യാൻ വയ്യാതെയാകും. അന്യരെ ഇങ്ങനെ ഉപദ്രവിക്കാൻ ആർക്കും അധികാരമില്ലാത്തതുകൊണ്ടു ഞാൻ തനിച്ചു നടക്കുന്നു. “നമ്മൾ തനിച്ചു ജനിക്കുന്നു; തനിച്ചു പോകുന്നു” എന്നു പറഞ്ഞ ചിന്തകർ ഏറെയാണു്. നമ്മൾ മറ്റാരുടെയും കൂട്ടുകെട്ടില്ലാതെ ജീവിക്കുന്നതു് ഈ ജനനത്തിനും മരണത്തിനും അനുരൂപമായ വിധത്തിൽ തന്നെയാണു്. അന്യരുടെ സഹായമോ സ്നേഹമോ വേണ്ടെന്നല്ല ഇതിന്റെ അർത്ഥം. ഒരതിരുവിട്ടു നമ്മൾ മറ്റുള്ളവരുമായി സഹവസിക്കരുതെന്നേ ഞാൻ അർത്ഥമാക്കുന്നുള്ളു. അവരുടെ ഏകാന്തതയെ ഭഞ്ജിക്കാതെ നമ്മൾ ലോകസാഹിത്യത്തിലെ മാസ്റ്റർപീസുകൾ വായിച്ചു മനസ്സിന്റെ സംസ്കാരം വികസിപ്പിക്കണം. ടോൾസ്റ്റോയി യും ദസ്തെയെവ്സ്കി യും ഡിക്കിൻസും വള്ളത്തോളും കുമാരനാശാനും പുസ്തകങ്ങളെഴുതിയതു് നമുക്കുവേണ്ടിയാണു്. അവ വായിച്ചുകൊണ്ടിരുന്നാൽ ആവശ്യകതയിൽക്കവിഞ്ഞു് നമുക്കു മറ്റുള്ളവരുടെ ഏകാന്തതയെ ഭഞ്ജിക്കേണ്ടി വരില്ല.

നാല്പതു വർഷങ്ങൾക്കുമുൻപുള്ള സംഭവമാണു് ഞാൻ വിവരിക്കുന്നതു്. അന്നു ഞാൻ വെമ്പായത്തിനും പിരപ്പൻകോടിനുമിടയ്ക്കുള്ള ഒരു സ്ഥലത്തു താമസിച്ചിരുന്നു. വീട്ടിനു മുൻപിൽ വയലുകൾ. വയലുകളുടെ രണ്ടുഭാഗത്തും പുല്ലു തഴച്ചു വളർന്നു നില്ക്കുന്ന സ്ഥലങ്ങൾ. ആലസ്യത്തോടെ, വൈകുന്നേരം ഞാൻ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മുഖശ്രീയുള്ള ഒരു ഹരിജനയുവതി പുല്ലറുക്കുന്നതു കാണും. ശരീരത്തിനു വടിവുള്ള, മുഖത്തിനു് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരി ചെളിപുരണ്ട വസ്ത്രമുടുത്തു് മാലിന്യമാർന്ന ബ്ലൗസ് ധരിച്ചു് അങ്ങനെ പുല്ലു് അരിഞ്ഞെടുക്കുന്നതു കണ്ടപ്പോൾ എനിക്കു സഹതാപം തോന്നി. ആ പുല്ലു് കെട്ടാക്കിതലയിലേറ്റി ഏതെങ്കിലും വീട്ടിൽ കൊണ്ടു കൊടുത്തു് അന്നത്തെ രണ്ടണയോ മൂന്നണയോ അവൾ വാങ്ങും. അതു കൊടുത്തു് അരിമേടിക്കും. ചവറുകൂട്ടി തീകത്തിച്ചു കഞ്ഞിയുണ്ടാക്കി ഭർത്താവിനു കൊടുക്കും, അല്പം അവളും കഴിക്കും എന്നൊക്കെ ഞാൻ വിചാരിച്ചു. അങ്ങനെ പലതവണ ഞാൻ ആ ചെറുപ്പക്കാരിയുടെ പുല്ലരിയൽ കണ്ടിട്ടുണ്ടു്. മാസങ്ങൾ കഴിഞ്ഞു. പിരപ്പൻകോടു് അമ്പലത്തിൽ ഉത്സവം. ഉത്സവം കാണാനല്ലെങ്കിലും ഞാൻ റോഡിലേക്കു ചെന്നു. എനിക്കെതിരായി ഒരു സുന്ദരി വരുന്നു. വിലകൂടിയ സാരിയുടുത്തിട്ടുണ്ടു്. അതിനുയോജിച്ച ബ്ലൗസും, മാലയുണ്ടു്, വളയുണ്ടു്, കണ്ണെഴുതിയിരിക്കുന്നു. സിന്ദൂരപ്പൊട്ടു് ഇട്ടിട്ടുണ്ടു്. ഈ ഗ്രാമപ്രദേശത്തു് ഇങ്ങനെയുമൊരു അപ്സരസോ എന്നു് അത്ഭുതപ്പെട്ടു് ഞാനൊന്നു നോക്കിയപ്പോൾ ‘എന്നെ അറിയില്ലേ, എന്റെ സൗന്ദര്യം നിങ്ങൾ കാണുന്നില്ലേ’ എന്ന രീതിയിൽ അവൾ കടക്കണ്ണുകൊണ്ടൊരു നോട്ടം. അപ്പോഴാണു് ഞാൻ അവളാരെന്നു് മനസ്സിലാക്കിയതു്. ചെളിപ്രദേശത്തു നിന്നു പതിവായി പുല്ലരിയുന്ന യുവതി. ‘സെന്റി’ന്റെ ഗന്ധം പരത്തിക്കൊണ്ടു് അവളങ്ങുപോയി. അക്കാലത്തു ചോരയും നീരും ശരീരത്തിലുണ്ടായിരുന്ന ഞാൻ “കുലവെട്ടീടിന കുറ്റിവാഴ പോലെ” റോഡിൽ നിന്നുപോയി.
മഹാനായ ഒരു കലാകാരനും രാഷ്ട്രീയ കക്ഷിയിൽനിന്നോ സവിശേഷമായ സമുദായ ഘടനയിൽനിന്നോ ഉണ്ടായവരല്ല. കലാകാരൻ തന്നിൽനിന്നാണു സൃഷ്ടി നടത്തുന്നതു്. ടോൾസ്റ്റോയി ഏതു പാർട്ടിയിൽ പെട്ടിരുന്നു?
ശ്രീ. മാർഷലിന്റെ ‘ഉജാഗരെ ലഹഡ’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ എനിക്കു് മുകളിൽപ്പറഞ്ഞ സംഭവമാണു് ഓർമ്മ വന്നതു്. വർഷങ്ങൾക്കു മുൻപു് ശ്രീ. വി. കെ. എന്നി നെ അനുകരിച്ചു് ‘ആക്ഷേപഹാസ്യ’കഥകൾ എഴുതിയ മാർഷലിനെ ഞാൻ ആദരിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിനു മാറ്റം വന്നിരിക്കുന്നു, ഹരിജനയുവതിയുടെ രൂപാന്തരപ്രാപ്തിപോലെ. മാതൃഭൂമിയിലെ ഇക്കഥയിലുമുണ്ടു് ആക്ഷേപവും ഹാസ്യവും. അതു നമ്മുടെ സമുദായത്തെ ലക്ഷ്യമാക്കിയാണു് എന്നതു് ഒരു വ്യത്യാസം. ബസ്സിൽ കയറാനെന്നു പറഞ്ഞു് ഒരു യാത്രക്കാരനോടു് ഒരുരൂപ ചോദിച്ചവനു് അയാൾ അഞ്ചുരൂപ നല്കുന്നു. അതു വാങ്ങിക്കൊണ്ടു് അയാൾ മദ്യശാലയിലേക്കു കയറുമ്പോൾ രൂപകൊടുത്തയാളിന്റെ ധർമ്മരോഷമിളകുന്നു. ഷോപ്പിൽ കയറി അയാളോടു ശണ്ഠകൂടിയ ആ മനുഷ്യസ്നേഹിയെ മറ്റു മദ്യപന്മാർ അസഭ്യം വിളിക്കുന്നു. പിടിച്ചു വെളിയിൽ തള്ളുന്നു. യാത്രക്കാരന്റെ ഭാര്യയുടെ വാക്കുകൾ കേൾക്കുക: “നിങ്ങളാണിനി ഈ നാടു നേരാക്കാനും, കുടിയന്മാരുടെ കുടിനിർത്താനും, അലസന്മാരെ അധ്വാനശീലരാക്കാനും അഴിമതിക്കാരെ തിരുത്താനും, അധോലോക പൗരന്മാരെ ഉത്തമരാക്കാനും ഒക്കെ പോണത്! എനിക്കു് ചിരി വര്വാണു്. ചിരിക്കണില്യാ എന്നു മാത്രം”. നമ്മുടെ മലിന സമുദായത്തിന്റെ പരിച്ഛേദമായിട്ടാണു് മാർഷലിന്റെ കഥ. കാതുകൊടുത്തു നോക്കുക. കഥാകാരൻ ചിരിക്കുന്നതു നിങ്ങൾക്കു കേൾക്കാം. കണ്ണു് തുറന്നു നോക്കുക. ഭാരതത്തിന്റെ മാലിന്യം കാണാം. പുല്ലരിഞ്ഞവൾ ഒരു ദിവസത്തേക്കു അപ്സരസ്സായി. അടുത്ത ദിവസം അവൾ പുല്ലറുക്കാൻതന്നെ പോയിരിക്കും. മാർഷൽ ഇമ്മാതിരി രചനകളിൽനിന്നു പിറകോട്ടു പോകുകയില്ലെന്നു ഞാൻ വിചാരിക്കുന്നു.
മദ്യപരും സ്ത്രീകളിൽ തല്പരരുമായ ഞങ്ങൾക്കു, മദ്യം അവരെ കൂടുതൽ സുന്ദരികളാക്കി മാറ്റുന്നു. എന്നാൽ സ്ത്രീകളുടെ ദൃഷ്ടിയിൽ ഞങ്ങളുടെ സൗഭഗം വളരെക്കുറഞ്ഞു പോകുന്നു. —ഏതോ ഒരു കവി
ചോദ്യം: നിങ്ങൾക്കു ആത്മഹത്യ ചെയ്യണമെന്നു് തോന്നാറുണ്ടോ?
ഉത്തരം: എന്റെ പേരക്കുട്ടികൾക്കു എത്ര വയസ്സുണ്ടെങ്കിലും അവർ മുത്തച്ഛാ എന്നോ അപ്പൂപ്പാ എന്നോ വിളിച്ചാൽ എനിക്കു സന്തോഷമേയുള്ളു. പക്ഷേ, പത്തു പെറാൻ പ്രായമായ ബന്ധുക്കളല്ലാത്ത ചില സ്ത്രീകൾ കൊച്ചുകുഞ്ഞുങ്ങളായിച്ചമഞ്ഞു് അങ്ങനെ വിളിക്കുമ്പോൾ ആത്മഹത്യ ചെയ്യണമെന്നു് എനിക്കു തോന്നാറുണ്ടു്.
ചോദ്യം: മരിച്ചാൽ ശവം പട്ടടയിൽ എരിക്കണോ? അതോ കുഴിച്ചിടണോ?
ഉത്തരം: എന്റെ ശവമാണെങ്കിൽ അതു കുഴിച്ചിട്ടാൽ മതി. അതു വീട്ടുപറമ്പിൽത്തന്നെ വേണം. എങ്കിലേ അതഴുകി അയൽവീട്ടുകാരന്റെ കിണറിനെക്കൂടി മലിനമാക്കൂ.
ചോദ്യം: കരാട്ടേ പഠിച്ചിട്ടുണ്ടോ?
ഉത്തരം: ഇല്ല. പഠിക്കാനാഗ്രഹമുണ്ടു്. കരാട്ടേ മുറകൾ പഠിച്ചാൽ ചില നോവലുകളും കഥാസമാഹാരഗ്രന്ഥങ്ങളും കാവ്യസമാഹാരഗ്രന്ഥങ്ങളും അറബിക്കടലിൽ ചെന്നുവീഴത്തക്കവിധത്തിൽ എനിക്കു് എറിയാൻ കഴിയുമല്ലോ.
ചോദ്യം: എഴുത്തുകാർ പ്രതിജ്ഞാബദ്ധരായിരിക്കണോ?
ഉത്തരം: ക്ഷമിക്കണം. ഇതു പഴഞ്ചൻ ചോദ്യമാണു്. എങ്കിലും ഉത്തരം പറയാം. മഹാനായ ഒരു കലാകാരനും രാഷ്ട്രീയ കക്ഷിയിൽനിന്നോ സവിശേഷമായ സമുദായഘടനയിൽനിന്നോ ഉണ്ടായവനല്ല. കലാകാരൻ തന്നിൽനിന്നാണു സൃഷ്ടി നടത്തുന്നതു്. ടോൾസ്റ്റോയി ഏതു പാർട്ടിയിൽ പെട്ടിരുന്നു?
ചോദ്യം: മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടവെട്ടുകയും ദീർഘകാലം ജയിലിൽ കിടക്കുകയും ചെയ്യുന്നവർ പിന്നീടു് ഭരണാധികാരിയായാൽ മർദ്ദനമുറകൾ നടത്തുന്നതു് എങ്ങനെ?
ഉത്തരം: അതു മനുഷ്യസ്വഭാവമാണു്. മർദ്ദിക്കപ്പെടുന്നവർ പിന്നീടു സൗകര്യം കിട്ടുമ്പോൾ അപരാധം ചെയ്യാത്തവരെ മർദ്ദിക്കും. മണ്ടേല യെ നമ്മൾ ഇന്നു് ആരാധിക്കുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവട്ടെ. മറ്റൊരു മണ്ടേലയായിരിക്കും അദ്ദേഹമപ്പോൾ.
ചോദ്യം: സുന്ദരികൾ?
ഉത്തരം: ചലനംകൊള്ളുന്ന റോസാപ്പുക്കൾ.
ചോദ്യം: വള്ളത്തോളിനോടു നിങ്ങൾ സംസാരിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ എന്തു തോന്നി?
ഉത്തരം: കവിതയ്ക്കു മഹത്ത്വമുള്ളതുപോലെ ആളിനും മഹത്ത്വം. ക്ഷുദ്രമായ ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കില്ല.
ചോദ്യം: എനിക്കു് അറുപതു വയസ്സായി. വാർദ്ധക്യമായി എന്നു് എന്നെക്കണ്ടാൽ ആർക്കും തോന്നുകയില്ലെങ്കിലും എനിക്കങ്ങനെ തോന്നുന്നു. ഒരുപദേശം തരൂ?
ഉത്തരം: നിങ്ങൾ റോഡിലിറങ്ങുമ്പോൾ, സിനിമയ്ക്കു പോകുമ്പോൾ, വിവാഹം നടക്കുന്നിടത്തു ചെല്ലുമ്പോൾ ഭാര്യയെക്കൂടി കൊണ്ടുപോകാതിരുന്നാൽ മതി. പ്രായംകൂടിയ ഭാര്യയാണു് നിങ്ങൾക്കു വാർദ്ധക്യചിന്ത ഉണ്ടാക്കുന്നതു്.
അലിഗറി അല്ലെങ്കിൽ ലാക്ഷണികത എപ്പോഴും യാന്ത്രികമാണു്. എന്നാൽ സിംബലിസം അങ്ങനെയല്ല. പ്രതിരൂപാത്മകതയിൽ പ്രതിരൂപങ്ങൾക്കു് അനന്തങ്ങളായ അർത്ഥങ്ങൾ കാണും. അലിഗറിയിലെ പ്രതിരൂപത്തിനു് ഒരർത്ഥമേയുള്ളൂ.
കയ്പുള്ള കഷായം കുടിക്കാൻ കുട്ടികൾ കൂട്ടാക്കാതിരിക്കുമ്പോൾ അമ്മമാർ അവർക്കു പഞ്ചാര കൊടുക്കും. രണ്ടു റ്റേബിൾ സ്പൂൺ പഞ്ചാര ആദ്യം. പിന്നീടു് അരഔൺസ് കഷായം. കഷായത്തിന്റെ മുക്കാൽ ഭാഗവും തുപ്പിക്കളഞ്ഞാലും പിന്നെയും മൂന്നു റ്റേബിൾ സ്പൂൺ പഞ്ചാര. ഇതാണു പല വീടുകളിലെയും കഷായംകുടിപ്പിക്കൽ രീതി. ആഖ്യാനവൈദഗ്ദ്ധ്യത്തിന്റെ പഞ്ചാരകൊടുത്തു ശ്രീ. ബാലകൃഷ്ണൻ മാങ്ങാടു് അലിഗറി എന്ന കയ്പൻ കഷായം വായനക്കാരെ കുടിപ്പിക്കാൻ ശ്രമിക്കുന്നു. അവർ കുടിച്ചോ എന്തോ? എന്റെ കാര്യം എനിക്കറിയാം. ഞാൻ ഒരുതുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞു. (‘നിധി’ എന്ന കഥ —കലാകൗമുദിയിൽ) സർപ്പം കാക്കുന്ന നിധിയാണു് സമ്പത്തിന്റെ പ്രതീകം. അതു കിട്ടിയപ്പോൾ അയൽക്കാർ ഏറിയ പങ്കും കൊണ്ടുപോയി. ബന്ധു വന്നു ശേഷിച്ച ഭാഗത്തിന്റെ മുക്കാൽ ഭാഗവും അപഹരിച്ചു. ഒടുവിൽ സഹോദരിമാരെത്തന്നെ അതു ശത്രുക്കളാക്കി.

അലിഗറി അല്ലെങ്കിൽ ലാക്ഷണികകഥ എപ്പോഴും യാന്ത്രികമാണു്. എന്നാൽ സിംബലിസം അങ്ങനെയല്ല. പ്രതിരൂപാത്മകതയിൽ പ്രതിരൂപങ്ങൾക്കു് അനന്തങ്ങളായ അർത്ഥങ്ങൾ കാണും. അലിഗറിയിലെ പ്രതിരൂപത്തിനു് ഒരർത്ഥമേയുള്ളു. ആ പ്രതിരൂപത്തിനെ ചിന്തയോടു ഘടിപ്പിക്കുന്ന പ്രക്രിയ തികച്ചും മസ്തിഷ്കപരമാണു്. അതിനാലാണു് അലിഗറി (ലാക്ഷണികകഥ) കലാത്മകമല്ലെന്നു് ഹേഗലും ക്രോചെ യും പറഞ്ഞതു്. ചിലർക്കു് അലിഗറിയിലെ പ്രതിരൂപത്തിനു് ലേശം സൗന്ദര്യം നല്കാനറിയാം. സ്റ്റൈൻബെക്കി ന്റെ ‘മുത്തു് ’ എന്ന നീണ്ടകഥയിൽ മുത്തു് എന്ന പ്രതീകത്തിനു സ്വല്പം സൗന്ദര്യമുള്ളതുകൊണ്ടു് അത്ര വൈരസ്യദായകമല്ല ആ രചന. ബാലകൃഷ്ണന്റെ ‘നിധി’ക്കു് ആ സൗന്ദര്യം അവകാശപ്പെടാനാവില്ല. ആഖ്യാനപാടവം എന്ന പഞ്ചാരയുടെ മാധുര്യം മാത്രമേയുള്ളു ഇക്കഥയ്ക്കു്.

ഐദ്രീസ് ഷാ യുടെ (Idries Shah) എല്ലാപ്പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. അടുത്ത കാലത്തു് The Pleasantries of the Incredible എന്ന മുല്ല നാസറുദീൻ കഥകളും വായിച്ചു (Penguin, Arkana Edition, വില 285 രൂപ). അതിൽ നിന്നൊരു കഥ: ഒരു നേരമ്പോക്കുകാരൻ നാസറുദീനെ കണ്ടു. അയാളുടെ പോക്കറ്റിൽ ഒരു മുട്ടയുണ്ടായിരുന്നു. ‘നാസറുദ്ദീൻ, ഊഹിച്ചു കീശയിൽ എന്തെന്നു പറയൂ’.
- നാസറുദീൻ:
- ഒരു അടയാളം തരു.
- നേരമ്പോക്കുകാരൻ:
- മുട്ടയുടെ ആകൃതിയാണതിനു്. മഞ്ഞയും വെള്ളയും അകത്തു്. മുട്ടപോലെ തോന്നുമതു്.
- നാസറുദീൻ:
- ഒരുതരത്തിലുള്ള കെയ്ക്ക്.

കഥാകാരന്മാർ കഥയെഴുതി കഥയുടെ സ്വഭാവങ്ങളെല്ലാം പരോക്ഷമായി കൊണ്ടുവരുന്നു. കഥയല്ല അതു മറ്റെന്തോ ആണെന്നു് നിരൂപകനെന്ന നാസറുദീനും.
മർദ്ദിക്കപ്പെടുന്നവർ പിന്നീടു് സൗകര്യം കിട്ടുമ്പോൾ അപരാധം ചെയ്യാത്തവരെ മർദ്ദിക്കും. മണ്ടേലയെ നമ്മൾ ഇന്നു് ആരാധിക്കുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവട്ടെ. മറ്റൊരു മണ്ടേലയായിരിക്കും അദ്ദേഹമപ്പോൾ.
പണ്ടൊരിക്കൽ എഴുതിയതാണു്. തിരുവനന്തപുരത്തെ റ്റൗൺ ഹോളിൽ കഥകളി നടക്കുന്നു. അർജ്ജുനനു് ശ്രീകൃഷ്ണൻ ഉപദേശം നല്കുന്ന രംഗം. കേരളകല ആസ്വദിക്കാനെത്തിയ ഇംഗ്ലണ്ടിലെ ഒരു സായ്പ് അടുത്തിരുന്ന ഒരു പ്രഫെസറോടു കൂടക്കൂടെ സംശയങ്ങൾ ചോദിച്ചു് അവ ദൂരീകരിക്കുന്നു. അർജ്ജുനൻ ആയുധങ്ങൾ താഴെവച്ചു് ആചാര്യന്മാരെ കൊന്നൊടുക്കാൻ തയ്യാറില്ല എന്നു കൃഷ്ണനോടു പറയുന്ന രംഗം കണ്ടു് സായ്പ് ജിജ്ഞാസയോടെ പ്രഫെസറോടു ആരാഞ്ഞു ‘What is it?’ പ്രഫെസർ കഥയൊന്നു ചുരുക്കിപ്പറഞ്ഞിട്ടു് അർജ്ജുനനെക്കുറിച്ചു ഒറ്റക്കാച്ച്. A timid lad—പേടിച്ച കുട്ടി—പോരേ? ഭഗവദ്ഗീതയുടെ സാരാംശം മുഴുവനുമെടുത്തു പ്രഫെസർ സായ്പിനു് നല്കിയില്ലേ? ഇതിനു ശേഷം സായ്പ് ഇംഗ്ലണ്ടിൽച്ചെന്നു് അർജ്ജുനൻ എന്നൊരു ‘റ്റിമിഡ് ലാഡി’നെക്കുറിച്ചു് പല പ്രഭാഷണങ്ങളും നടത്തിയിരിക്കും. അർജ്ജുനനെപ്പോലെ പേടിത്തൊണ്ടന്മാരാണു് ഭാരതത്തിലാകെ എന്നു കാണിച്ചു ലേഖനങ്ങൾ എഴുതിയിരിക്കും.
കലയെക്കുറിച്ചു് ഒന്നുമറിഞ്ഞുകൂടാത്തവർ മിണ്ടാതിരിക്കണം. പക്ഷേ, മാന്യതയും ജോലിയുടെ പ്രഭാവവും രസനയെ അടക്കിവയ്ക്കാൻ സമ്മതിക്കുമോ? ഇല്ല. അതുകൊണ്ടു മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നു. പ്രഫെസറുടെ ഈ വിശദീകരണം അദ്ദേഹത്തിന്റെ പിറകിലിരുന്നു കേട്ട ഹാസ്യസാഹിത്യകാരൻ ശ്രീ. കെ. എസ്. കൃഷ്ണൻ ചിരിച്ചിരിക്കും. പ്രഫെസറെ പുച്ഛിച്ചിരിക്കും. എന്തൊരു പുച്ഛത്തോടെയാണെന്നോ കെ. എസ് ഇക്കാര്യം എന്നോടു പറഞ്ഞതു്.
ശ്രീ. ബഷീർ മേച്ചേരിക്കു് കഥയെഴുതണം. എഴുതിയാൽപ്പോരാ. അതു് ദേശാഭിമാനി വാരികയിൽത്തന്നെ അച്ചടിച്ചു വരണം. അദ്ദേഹം എഴുതുന്നു. പത്രാധിപരുടെ സൗജന്യമാധുര്യം കൊണ്ടു് അതു മഷി പുരണ്ടു വരുന്നു. പ്രഫെസർക്കു് റ്റിമിഡ് ലാഡ് എന്നു പറയാനേ കഴിയൂ. ബഷീറിനു് ഇങ്ങനെ എഴുതാനേ പറ്റൂ. രണ്ടു പേരെയും കുറ്റം പറയാനാവില്ല. യാഥാതഥ്യവും ഫാന്റസിയുമൊക്കെച്ചേർത്തു ബഷീർ സൃഷ്ടിച്ച ഈ ശില്പം സ്യൂഡോ ആർടാണെന്നു മാത്രം പറഞ്ഞു ഞാനിതു് അവസാനിപ്പിക്കുന്നു. പ്രഫെസറോടു സഹതാപമുള്ളതുപോലെ എനിക്കു ബഷീറിനെസ്സംബന്ധിച്ചും സഹതാപമങ്കുരിക്കുന്നു.
അവർ നിങ്ങളെ വാക്കുകൾ ‘പാനം ചെയ്തവൻ’ എന്നു വിളിക്കുന്നു; പക്ഷേ, ഞങ്ങളൊക്കെ കുടിക്കുമ്പോൾ അതു മുകളിലേക്കു വന്നാൽ അഴുക്കുവെള്ളക്കുഴിയിലേക്കു ഒഴുക്കിക്കളയും. നിങ്ങൾ ബീയർ ഛർദ്ദിച്ചാൽ മതിയായിരുന്നു. മഷി വേണ്ടായിരുന്നു. —കിങ്സ്ലി ഏമിസ്

1933 ജാനുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച സൂസൻ സൊൺടാഗ് ഇന്നു രാഷ്ട്രാന്തരീയപ്രശസ്തിയുള്ള എഴുത്തുകാരിയാണു്. അവരുടെ നോവലുകളും നിരൂപണപരങ്ങളായ പ്രബന്ധങ്ങളും ഉത്കൃഷ്ടങ്ങളാണെന്നു പലരും പറയുന്നു. അടുത്തകാലത്തു് പ്രസിദ്ധപ്പെടുത്തിയ, അവരുടെ ഒരു നോവൽ ഞാൻ വായിച്ചു. സർവസാധാരണമെന്നതിൽക്കവിഞ്ഞൊരു വിശേഷണം അതർഹിക്കുന്നില്ലെന്നു് എനിക്കു തോന്നി. എന്നാൽ അവരുടെ പ്രബന്ധങ്ങൾ സർവസാധാരണങ്ങളല്ല. ‘ചിന്തകളെ വലിച്ചുനീട്ടുന്ന’ ഒരു രീതി സൂസൻ സൊണ്ടാഗിന്റെ The Pornographic Imagination എന്ന ഉപന്യാസത്തിൽ കാണാമെങ്കിലും മൗലികങ്ങളാണു് അവരുടെ ചിന്തകൾ എന്നു സമ്മതിച്ചേതീരൂ. ഈ മൗലികത്വം അവരുടെ Illness as Metaphor (1978) എന്ന പുസ്തകത്തിലും Aids and its Metaphors എന്ന പുസ്തകത്തിലും (1989) എനിക്കു കാണാനിടയായി. 1978-ൽ തന്റെ ക്യാൻസർ രോഗത്തിൽനിന്നു മോചനം നേടിക്കൊണ്ടിരിക്കുമ്പോഴാണു് അവർ Illness as Metaphor എന്ന പുസ്തകമെഴുതിയതു് (ദീർഘമായ പ്രബന്ധം എന്നാണു് പറയേണ്ടതു്). ശത്രുക്കളെ പരാജയപ്പെടുത്തുകയാണല്ലോ സൈന്യത്തിന്റെ ജോലി. ക്യാൻസർ മനുഷ്യശത്രുവായതുകൊണ്ടു് അതിനെയും തോല്പിക്കണം. ഈ “മിലിറ്ററി മെറ്റഫറി”ൽ നിന്നാണു്—സൈനികാലങ്കാരത്തിൽനിന്നാണു്—ക്യാൻസറിനോടുള്ള സമീപനമുണ്ടാവുക. സൂസൻ സൊൺടാഗിന്റെ അർബ്ബുദരോഗം ഭേദമായി. മറ്റു പല അർബ്ബുദരോഗികളും രക്ഷപ്പെടുന്നു. ഈ രോഗത്തെക്കുറിച്ചു കൂടുതൽ മനസ്സിലാകുന്തോറും ഒരുതരത്തിലുള്ള immunotherapyയിൽനിന്നു് ഫലപ്രദമായ ചികിത്സ ഉണ്ടാകുമെന്നു് അവർ അക്കാലത്തു് പറഞ്ഞു. സൂസൻ സൊൺടാഗിന്റെ ഭാവികഥനം ഏതാണ്ടു ശരിയായി വരുന്ന കാലത്താണു് നമ്മളിന്നു ജീവിക്കുന്നതു്.
ഇന്നത്തെ ഭയം എയ്ഡ്സാണു് (AIDS—Acquired immune deficiency syndrome). ഇതു് രോഗത്തിന്റെ പേരല്ല; ഒരവസ്ഥ മാത്രമാണു്. ക്യാൻസർ, സെല്ലുകളെ (cells) വർദ്ധിപ്പിക്കുന്നു; എയ്ഡ്സാകട്ടെ അവയെ നശിപ്പിക്കുന്നു. ഈ വൈദ്യശാസ്ത്രസംബന്ധിയായ അവസ്ഥാ വിശേഷത്തെയും (medical condition എന്നാണു് എയ്ഡ്സിനെ സൂസൻ സൊൺടാഗ് വിളിക്കുന്നതു്) സൈനികാലങ്കാരം ഉപയോഗിച്ചാണു് ആളുകൾ സമീപിക്കുന്നതു്. വസൂരിയുടെ വൈറസ് മാറ്റമില്ലാതെ വർത്തിക്കുന്നു. എന്നാൽ ഇൻഫ്ളൂഎൻസ വൈറസിനു വളരെ വേഗത്തിൽ പരിണാമമുണ്ടാകുന്നതിനാൽ അതിനു യോജിച്ചവിധത്തിൽ വാക്സിൻ മാറ്റേണ്ടതായി വരുന്നു. എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസിനു് അല്ലെങ്കിൽ വൈറസുകൾക്കു് ഇൻഫ്ളുഎൻസ വൈറസിനെന്നപോലെ മാറ്റം—പ്രകാരാന്തരീകരണം (mutation) വരുന്നതുകൊണ്ടു അതിനെ നേരിടാനുള്ള വാക്സിൻ കണ്ടുപിടിക്കുമെന്നാണു സൂസൻ സൊൺടാഗിന്റെ വിശ്വാസം. അതിനാൽ ആ “സൈനികാലങ്കാര”ത്തിനു പ്രസക്തിയില്ല. സൂസന്റെ വാക്യങ്ങൾതന്നെ ഞാനെടുത്തെഴുതാം. “About that metaphor, the military one, I would say, If I may paraphrase Lucretius: Give it back to the war-makers”. ഈ പ്രബന്ധത്തിൽ എത്രയെത്ര സാഹിത്യകാരന്മാരെക്കുറിച്ചാണു് അവർ പറഞ്ഞിട്ടുള്ളതു്! മോറിസ് മതേർലങ് (Maeterlinck), റ്റോമസ് മൻ, കമ്യൂ, കാറൽ ചാപെക്ക് (Čapek), ദസ്തെയെവ്സ്കി, ബോദലേർ, ഗൊൺകൂർ (Goncourt), ഫ്ളോബർ (Flaubert) ഇങ്ങനെ പലരും. ചാപെക്കിന്റെ ഒരു നോവലിനെക്കുറിച്ചു അനതിവിസ്തരമായി അവർ പറയുന്നുമുണ്ടു്. ശാസ്ത്രീയ പ്രബന്ധമായതുകൊണ്ടു് സാഹിത്യ പ്രബന്ധങ്ങളിൽ കാണുന്ന ‘ചിന്താവിസ്താരം’ (stretching of thoughts) ഇതിലില്ല. രസകരമായ പ്രതിപാദനം. എയ്ഡ്സിനെ പേടിക്കുന്നവരെ ആ പേടിയിൽനിന്നു മോചിപ്പിക്കുന്നതാണു് ഈ പുസ്തകം.
“The cancer metaphor will be made obsolete, I would predict, long before the problems it has reflected so vividly will be resolved”. “We are not being invaded. The body is not a battlefield. The ill are neither unavoidable casualties nor the enemy”. —സൂസൻ സൊൺടാഗ്, Illness as Metaphor

ആർക്കും കിട്ടാനിടയില്ലാത്ത പടിഞ്ഞാറൻ പുസ്തകങ്ങൾ തേടിപ്പിടിക്കുന്ന ശ്രീ. വൈക്കം മുരളി എനിക്കു് അയച്ചുതന്ന Today—An Anthology of Contemporary Hungarian Literature എന്ന പുസ്തകത്തിൽ കവി യാനൊഷ് പിലിൻസ്കിയുടെ (Janos Pilinszky, 1921–1981) സാഹിത്യ പ്രസ്താവങ്ങളുണ്ടു്. പിലിൻസ്കി ഒരിടത്തു പറയുന്നു: സത്യവും മിസ്റ്റിസിസവും ചേട്ടനും അനിയത്തിയുംപോലെയാണു്. വസ്തുതകൾ ധാരണാശക്തിയുടെ ഒടുവിലത്തെ അവസ്ഥയ്ക്കു പ്രതിനിധീഭവിക്കുന്നുവെന്നു് പലരും വിചാരിക്കുന്നു. പക്ഷേ, ഇതു ശരിയല്ല. വസ്തുതകളെ നമ്മൾ സത്യത്തിലേക്കു നയിക്കണം. ഒരു വസ്തുതതന്നെ ഒരു ദസ്തയെവ്സ്കിക്കും ഉറക്കംതൂങ്ങുന്ന വർത്തമാനപ്പത്രവായനക്കാരനും വിഭിന്നങ്ങളായിത്തോന്നും. നമുക്കു സാഹിത്യത്തിലേക്കു പോകാം. ഇന്നു സാഹിത്യഗ്രന്ഥങ്ങളെ സ്വതന്ത്രങ്ങളായി കരുതുന്നതു് ഒരു “പരിഷ്കാര”മായിരിക്കുന്നു. ഏതോ സങ്കീർണ്ണവസ്തുവായി അതിനെ നിരീക്ഷണം ചെയ്യുന്നു. ഇതിലെനിക്കു വിശ്വാസമില്ല. ഒരു ഗ്രന്ഥംതന്നെ കഠോരമാകാം. അദ്ഭുതജനകവുമാകാം. ഇതാ ഉദാഹരണം. ‘Blessed are they that mourn’ എന്ന ക്രിസ്തു വചനം. ഇതു് ഓസ്കർ വൈൽഡാ ണു് പറഞ്ഞതെങ്കിൽ മൂല്യം ഒട്ടുംതന്നെ കാണുമായിരുന്നില്ല ഇതിനു്… സത്യം വസ്തുതകൾക്കു് അതീതമാണു്. മഹാനായ എഴുത്തുകാരന്റെ പ്രവൃത്തിയെക്കാൾ എത്രയോ അവാസ്തവികമാണു് ഡിറ്റക്റ്റീവിന്റെ പ്രവൃത്തി.