സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-04-24-ൽ പ്രസിദ്ധീകരിച്ചതു്)

ഇന്ത്യയെ നിന്ദിക്കുന്ന വിദേശത്തെ കവി പ്രതിഭാശാലിയാണെങ്കിൽ ഞാൻ ആ കവിയെ കവിയെന്ന നിലയിൽ ബഹുമാനിക്കാൻ സന്നദ്ധനാണു്. ഗാന്ധിജിയെ അതിശയിച്ച വേറൊരു ലോകനേതാവില്ലെന്നു വിശ്വസിച്ചു് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മയുടെ മുൻപിൽ എപ്പോഴും തലകുനിച്ചു നില്ക്കുന്ന ഞാൻ അദ്ദേഹത്തെ നിന്ദിക്കുന്നവൻ സർഗ്ഗാത്മക രചനയുടെ അധിത്യകയിൽ നില്ക്കുന്നവനാണെങ്കിൽ ആ വ്യക്തിയെ സർഗ്ഗാത്മക വൈദഗ്ദ്ധ്യത്തിന്റെ പേരിൽ മാനിക്കാൻ മനസ്സുള്ളവനാണു്.

“ദൂരെയുള്ള വിളക്കുകളുടെ ചുറ്റും നൃത്തംചെയ്യുന്ന നിഴലുകളിൽ ആഹ്ലാദത്താൽ തിമിർക്കുന്നവരാണോ അതോ ദുഃഖം കൊണ്ടു പരവശരായവരാണോ ഉള്ളതെന്നു നിങ്ങൾക്കു പറയാനാവില്ല. മതിലുകളിലൂടെ താഴോട്ടു് ഒഴുകുന്ന നിറം ചോരയുടേതാണോ അതോ റോസാപ്പൂക്കളുടേതാണോ എന്നു് ഇവിടിരുന്നു കൊണ്ടു് നിങ്ങൾക്കു പറയാനാവില്ല”. പാകിസ്ഥാനിലെ കവി ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഈ കാവ്യം വായിച്ചപ്പോൾ ചോരയൊഴുകുന്ന ഒരു വിപ്ലവത്തിലും വിശ്വസിക്കാനാവാത്ത എനിക്കു് ഹർഷോന്മാദമുണ്ടായി. എന്താണു് അതിനു കാരണം? ഇന്ത്യയും പാകിസ്ഥാനും പരസ്പരം സ്നേഹത്തോടെ കഴിയണമെന്നു് ഉദ്ബോധിപ്പിച്ച ഫൈസിനോടുള്ള സ്നേഹം കൊണ്ടാണോ എനിക്കിതു് ആഹ്ലാദമുളവാക്കിയതു? അല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത പരകോടിയിലെത്തിയിരുന്ന കാലയളവിൽ ഗാന്ധിജി യുടെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലാഹോറിൽ നിന്നു് ഇന്ത്യയിലേക്കു ‘പറന്ന’ കവിയോടുള്ള അതിരു കടന്ന സ്നേഹം കൊണ്ടാണോ എനിക്കു് ആ വികാരമുണ്ടായതു? അല്ല.

images/FaizAhmedFaiz.jpg
ഫൈസ് അഹമ്മദ് ഫൈസ്

ഇന്ത്യയെ നിന്ദിക്കുന്ന വിദേശത്തെ കവി പ്രതിഭാശാലിയാണെങ്കിൽ ഞാൻ ആ കവിയെ കവിയെന്ന നിലയിൽ ബഹുമാനിക്കാൻ സന്നദ്ധനാണു്. ഗാന്ധിജിയെ അതിശയിച്ച വേറോരു ലോകനേതാവില്ലെന്നു വിശ്വസിച്ചു് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മയുടെ മുൻപിൽ എപ്പോഴും തലകുനിച്ചു നില്ക്കുന്ന ഞാൻ അദ്ദേഹത്തെ നിന്ദിക്കുന്നവൻ സർഗ്ഗാത്മക രചനയുടെ അധിത്യകയിൽ നില്ക്കുന്നവനാണെങ്കിൽ ആ വ്യക്തിയെ സർഗ്ഗാത്മക വൈദഗ്ദ്ധ്യത്തിന്റെ പേരിൽ മാനിക്കാൻ മനസ്സുള്ളവനാണു്. അതിനാൽ ഫൈസിന്റെ വരികൾ വായിച്ചു പുളകപ്രസരമനുഭവിച്ചതു് മറ്റു ഹേതുക്കളാലാണെന്നതു് സ്പഷ്ടം. ആ കാരണങ്ങളിലൊന്നു് ഭാവാത്മകതതന്നെ. പ്രചാരണപരങ്ങളായ ആശയങ്ങളെപ്പോലും ഭാവാത്മകതയിൽ ആമജ്ജനം ചെയ്യിച്ചാൽ സഹൃദയൻ രസിക്കും.

Stars in the sky are scattered

like silvery powder,

Lamps in the windows are

sleepily fading,

Asleep in the road, weary of

waiting for walkers,

Indifferent dust has

covered in silence the tracks

Put out the light, pour out the

wine from the glasses,

Lock up the vigilant door.

For tonight he will not come to you!

ഈ കാവ്യത്തിലും ശുദ്ധമായ ഭാവാത്മകത്വമാണുള്ളതു്. മുകളിൽ ഭാഷാന്തരീകരണം ചെയ്തു ചേർത്ത കാവ്യത്തിന്റെ ഭാവാത്മകത അതേയളവിൽ ഇവിടെയും പ്രകടമാകുന്നു. ഭാവത്തെ ധിഷണാപരമാക്കുമ്പോഴാണു് പ്രചാരണാംശമുൾക്കൊള്ളുന്ന കവിതയും അതില്ലാത്ത കവിതയും ഒരുപോലെ പരാജയപ്പെടുന്നതു്.

ഒരിക്കൽ സൂർക്കോവ് എന്ന റഷ്യൻ കവി ഫൈസിനോടു ചോദിച്ചു:

ഫൈസ്, സമീപഭാവിയിൽ താങ്കൾ എന്തെല്ലാം നടത്താൻ ഉദ്ദേശിക്കുന്നു?

അഗാധതയിലുള്ള ദുഃഖത്തിന്റെ പ്രച്ഛന്നമായ തിളക്കത്തോടെ ഇരുണ്ട കണ്ണുകൾകൊണ്ടു സുർക്കോവിനെ നോക്കി അദ്ദേഹം പറഞ്ഞു:

ഞാൻ ലണ്ടനിലേക്കു പോകും… എന്നിട്ടു് കറാച്ചിയിലേക്കു്, ലാഹോറിലേക്കു്, എന്റെ ജന്മഭൂമിയിലേക്കു പോകും.

… …

“പക്ഷേ, അതു സുനിശ്ചിതമായ കാരാഗൃഹവാസമായിരിക്കില്ലേ?” എന്നു സുർക്കോവിന്റെ ചോദ്യം.

“ആയിരിക്കാം… ഒരു മഹനീയമായ കാര്യത്തിനു വേണ്ടി തടവറയിൽ പോകേണ്ടതായി വന്നാൽ പോകണമല്ലോ.” എന്നു ഫൈസിന്റെ മറുപടി.

ഫൈസിന്റെ ഈ പ്രശാന്തത സൂർക്കോവിന്റെ അന്തരംഗത്തിന്റെ അഗാധത വരെ പ്രകമ്പനമുളവാക്കി. അദ്ദേഹത്തിന്റെ വിശ്വാസം—അതു് മരണത്തിനോടുള്ള സാമീപ്യം കൊണ്ടും യാതനകൊണ്ടും ഉണ്ടായതാണു്. അതും സൂർക്കോവിന്റെ ആത്മാവിനെ പിടിച്ചുകുലുക്കി. ഫൈസ് പാകിസ്ഥാനിലേക്കു ‘പറന്നു’. തടവറയ്ക്കുള്ളിലാവുകയും ചെയ്തു.

നിരീക്ഷണങ്ങൾ
  1. ശമീവൃക്ഷത്തിന്റെ കടിച്ചാൽ പൊട്ടാത്ത ലാറ്റിൻ പേരു് Prosopis spicigera എന്നാണു്. Mimosa suma എന്നാണു പേരെന്നു മറ്റു ചിലർ. കട്ടി വളരെക്കൂടിയ ആ മരത്തിനകത്തു് തീയുണ്ടു പോലും. ശമീവൃക്ഷത്തിന്റെ കഷണത്തിനു് അരണിയെന്നു പേരു്. രണ്ടു് അരണിഖണ്ഡങ്ങൾ കൂട്ടിയുരച്ചാൽ തീയുണ്ടാകും. ഒരരണിക്കു് ഉത്തരാരണിയെന്നും രണ്ടാമത്തേതിനു് അധരാരണി എന്നും വെവ്വേറെ നാമങ്ങളുണ്ടു്. പുരുരവസ്സു് പ്രാക്തനാഗ്നിയുണ്ടാക്കിയതു് രണ്ടു മുട്ടികൾ ചേർത്തുരച്ചാണെന്നു പുരാണം പറയുന്നു. ശ്രമീമിവാഭ്യന്തരലീനപാവകാം—ആഭ്യന്തരലീന പാവകാം ശമീം ഇവ എന്നു് അന്വയം. അകത്തു് അഗ്നി ലയിച്ചിരിക്കുന്ന ശമി എന്നപോലെ എന്നു് അർത്ഥം—കാളിദാസൻ ‘രഘുവംശ’ത്തിൽ—(മൂന്നാം സർഗ്ഗം). ഞാൻ ആലോചിക്കുകയാണു്, അരണിഖണ്ഡങ്ങൾ ചേർത്തുരച്ചു തീയുണ്ടാക്കി അതിനെ (അഗ്നിയെ) വർദ്ധിപ്പിച്ചു് ഒരു വലിയ ശമിവൃക്ഷത്തെ അതിലേക്കിട്ടാലോ? ഏതാനും സമയംകൊണ്ടു് ആ വൃക്ഷം ചാമ്പലായി മാറും. മരത്തിന്റെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ശക്തിവിശേഷംതന്നെ അതിനെ നശിപ്പിക്കുന്നു. ഏതു വസ്തുവിലും എന്നല്ല ഏതു പ്രതിഭാസത്തിലും അതിനെ എതിർക്കുന്ന ശക്തിവിശേഷം അടങ്ങിയിരിക്കുന്നുവെന്ന നവീന സിദ്ധാന്തം ഇവിടെയും ശരിതന്നെ. പ്രാചീന കലയെന്ന ശമിവൃക്ഷത്തിൽനിന്നു മുട്ടികളെടുത്തു തമ്മിലുരച്ചാണു് ഇപ്പോഴുള്ളവർ നവീന കലയെന്ന അഗ്നിയുണ്ടാക്കിയതു്. അതുപയോഗിച്ചു് അവർ വൃക്ഷത്തെത്തന്നെ ഭസ്മീകരിച്ചു കളഞ്ഞു. എന്നാൽ വൃക്ഷം ചാമ്പലാകുന്നതോടൊപ്പം അഗ്നിയും കെട്ടടങ്ങുമെന്ന തത്ത്വം അവർ ഓർമ്മിക്കുന്നില്ല.
  2. അങ്ങു വടക്കേയിന്ത്യയിലെ ഒരാശുപത്രി. ഭാര്യയും ഭർത്താവും അവിടെ ഡോക്ടർമാർ. ഭാര്യ സീനിയർ ഡോക്ടറായതു കൊണ്ടു് അവർക്കായിരുന്നു ഭരണകാര്യം. അവർ രണ്ടുപേരും മറ്റുള്ള ഡോക്ടർമാരും ഇരിക്കുന്ന മുറിയിൽച്ചെന്നു് ഞാൻ ഒരു പെൺകുഞ്ഞിന്റെ രോഗലക്ഷണങ്ങൾ ലേഡി ഡോക്ടറോടു പറയുകയായിരുന്നു. അപ്പോൾ അവരുടെ ഭർത്താവു് ഒരട്ടഹാസം നടത്തി എന്റെ നേർക്കു്. Don’t shout. ഞാൻ അത്ര ഉറക്കെയൊന്നുമല്ല സംസാരിച്ചതു്. എങ്കിലും സർവീസിൽ ഭാര്യയേക്കാൾ ജൂനിയറായിപ്പോയ ഡോക്ടർക്കു് അവരുടെ മുൻപിൽവച്ചു് എന്നെയൊന്നു ‘കൊച്ചാക്കേണ്ടതു്’ മനസ്സിനെസ്സംബന്ധിച്ച ആവശ്യകതയായിരുന്നു. ആ തെമ്മാടിയുടെ ചെകിട്ടത്തു് ഒന്നു കൊടുക്കണമെന്നുണ്ടായിരുന്നു എനിക്കു്. എങ്കിലും ഗോസായിഭാഷ സംസാരിക്കുന്നവരുടെ ആധിക്യവും മലയാളികളുടെ വൈരള ്യവും മദ്യപനായ ആ ഡോക്ടറുടെ ആരോഗ്യവും എന്റെ ആരോഗ്യക്കുറവുംകൊണ്ടു് ആ ആഗ്രഹം അടക്കിവയ്ക്കേണ്ടതായി വന്നു. കുഞ്ഞിനെയുംകൊണ്ടു് റോഡിലേക്കു പോന്നപ്പോൾ ഞാൻ ആത്മപരിശോധന നടത്തി. ഞാൻ അയാൾ പറഞ്ഞതുപോലെ ‘ഷൗട്ട്’ ചെയ്തോ? ഇല്ല. ഷൗട്ട് ചെയ്തെങ്കിൽ തെറ്റു്. ഈ സംഭവത്തിനുശേഷമാണു്, എവിടെനിന്നു് അലർച്ചയുണ്ടായാലും എനിക്കതു സഹിക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും കഴിയില്ല. നവീന ചിത്രകല പതിഞ്ഞ ശബ്ദത്തിലല്ല സംസാരിക്കുന്നതു്. അതു് എപ്പോഴും ഷൗട്ടിങ് നടത്തുന്നു. നമ്മുടെ ചില കവികൾക്കു് ഷൗട്ടിങ്ങല്ലാതെ വേറൊന്നുമില്ല. ഷൗട്ടിങ്ങിനെ ആദരിക്കുന്ന കാലമെന്നല്ലാതെ എന്തു പറയാനാണു്?

പ്രാചീന കലയെന്ന ശമീവൃക്ഷത്തിൽനിന്നു മുട്ടികളെടുത്തു തമ്മിലുരച്ചാണു് ഇപ്പോഴുള്ളവർ നവീന കലയെന്ന അഗ്നിയുണ്ടാക്കിയതു്. അതുപയോഗിച്ചു് അവർ വൃക്ഷത്തെത്തന്നെ ഭസ്മീകരിച്ചു കളഞ്ഞു. എന്നാൽ വൃക്ഷം ചാമ്പലാക്കുന്നതോടൊപ്പം അഗ്നിയും കെട്ടടങ്ങുമെന്ന തത്ത്വം അവർ ഓർമ്മിക്കുന്നില്ല.

അനുഗൃഹീതരായ കവികളും ചിത്രകാരന്മാരും അലർച്ചയെയും ആക്രന്ദനത്തെയും കാവ്യമോ ചിത്രമോ ആയി ആവിഷ്കരിച്ചാലും അതു് വിശ്രാന്തിയേ ഉളവാക്കൂ സഹൃദയനു്. അതിനു തെളിവു വേണമെങ്കിൽ എക്സ്പ്രെഷനിസത്തിന്റെ ഉദ്ഘോഷകനായ മുങ്ക് (Edvard Munch, 1863–1944. Norwegian Painter) വരച്ച The Scream എന്ന ചിത്രം നോക്കിയാൽ മതി. (ചിത്രത്തിന്റെ തനിപ്പകർപ്പു് എന്നേ ഉദ്ദേശിക്കുന്നുള്ളു.)

images/TheScream.jpg

മൂങ്ക് എഴുതി: “ഒരു സായാഹ്നത്തിൽ ഞാൻ ഒരു പാതയിലൂടെ നടക്കുകയായിരുന്നു. എനിക്കു ക്ഷീണം. രോഗമെന്നു തോന്നൽ. സൂര്യൻ അസ്തമിക്കുകയായിരുന്നു. മേഘങ്ങൾക്കു ചോരച്ചുവപ്പു്. പ്രകൃതിയിലൂടെ ഒരാക്രന്ദനം കടന്നുപോകുന്നുവെന്നു് എനിക്കു തോന്നി. ഞാൻ ആ നിലവിളി കേട്ടെന്നു തോന്നൽ. ഞാൻ ഈ ചിത്രം വരച്ചു. മേഘങ്ങളെ ചോരയായിത്തന്നെ പെയിന്റ് ചെയ്തു. ചായം നിലവിളിച്ചു”. കണ്ണുകൾ മിഴിച്ചു്, കാതുകൾ കൈകൾകൊണ്ടു പൊത്തി. നാസാരന്ധ്രങ്ങൾ വിടർത്തി. വായ് തുറക്കാവുന്നിടത്തോളം തുറന്നു് ഒരു വ്യക്തി താഴെയിരുന്നു. നിലവിളിക്കുകയാണു്. നിത്യ ജീവിതത്തിലെ ആക്രന്ദനം കാതടപ്പിക്കും. പക്ഷേ, ഈ നിലവിളി അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു നമ്മളെ നയിക്കുന്നു. ഇതാണു കല.

ചോദ്യം, ഉത്തരം

ചോദ്യം: പണ്ടു മുക്കാലിയിൽ കെട്ടി അടികൊടുത്തിരുന്നു കുറ്റം ചെയ്യുന്നവനു്. ഇന്നു് ആ ശിക്ഷയില്ലാത്തതു് തന്റെ ഭാഗ്യം അല്ലേ?

ഉത്തരം: മുക്കാലിയിൽ കെട്ടി മുതുകടിച്ചുപൊളിക്കുന്ന ശിക്ഷ ഇന്നും ചില രാജ്യങ്ങളിലുണ്ടു്. ആ ശിക്ഷയെക്കാൾ പതിന്മടങ്ങ് അസഹനീയമാണു് മലയാളത്തിലുണ്ടാകുന്ന ചെറുകഥകൾ വായിക്കുക എന്നതു്. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയിൽ രണ്ടു ചെറുകഥകളുണ്ടു് (ലക്കം 5). രണ്ടും മുതുകു പൊളിക്കുന്ന അടിയെക്കാൾ ദുസ്സഹമാണു്.

ചോദ്യം: ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും എന്തുകൊണ്ടു്?

ഉത്തരം: സുന്ദരിമാർ കൊതിക്കുന്നതുകൊണ്ടു് ചന്ദ്രൻ ഉദിക്കുന്നു. നിങ്ങളെപ്പോലെയുള്ള കാമുകന്മാരുടെ ഗോഷ്ടികൾ ചന്ദ്രനെ അസ്തമിപ്പിച്ചു കളയുന്നു.

ചോദ്യം: ‘ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി’ ഇതു ചൊല്ലോ അതോ വല്ല പുസ്തകത്തിലുമുള്ളതോ?

ഉത്തരം: നോക്കിയാലേ ഉറപ്പിച്ചു പറയാൻ പറ്റൂ. ‘അപി സ്വർണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി’ എന്നു് ശ്രീരാമൻ ലക്ഷ്മണനോടു പറഞ്ഞു എന്നാണു് ഓർമ്മ (വാല്മീകി രാമായണം). അതോ വിഭീഷണനോടു ശ്രീരാമൻ പറഞ്ഞതോ? നോക്കിപ്പറയാം.

ചോദ്യം: നിങ്ങളുടെ ചെറുപ്പകാലത്തെ സ്ത്രീകളും ഇപ്പോഴത്തെ സ്ത്രീകളും തമ്മിൽ വ്യത്യാസമുണ്ടോ?

ഉത്തരം: എന്റെ ചെറുപ്പകാലത്തു് പുരുഷന്മാർ നിയമങ്ങളുണ്ടാക്കിയിരുന്നു. സ്ത്രീകൾ അവ അനുസരിച്ചു. ഇന്നു സ്ത്രീകൾ നിയമങ്ങൾ നിർമ്മിക്കുന്നു. പുരുഷന്മാർ അനുസരിക്കുന്നു.

ചോദ്യം: നായരല്ലേ നിങ്ങൾ? ചട്ടമ്പിസ്വാമികൾ നിർമ്മിച്ച നിയമങ്ങൾ നിങ്ങളും നിങ്ങളുടെ വർഗ്ഗക്കാരും പരിപാലിക്കുന്നോ?

ഉത്തരം: ചട്ടമ്പിസ്വാമികളുടെ ഉപദേശങ്ങൾ ലംഘിക്കുന്നവരാണു് നായന്മാർ. വർഗ്ഗീയസ്വഭാവമുള്ള ചോദ്യങ്ങൾ ഇനി ചോദിക്കരുതു്.

ചോദ്യം: ചന്ദ്രന്റെ തലസ്ഥാനമേതു?

ഉത്തരം: തലസ്ഥാനത്തു് ചികിത്സ വേണ്ടവർ ഇത്തരം ചോദ്യങ്ങൾ ചോദിക്കും. ഡോക്ടർ എം. ആർ. ആർ. മേനോനോടു ചോദിക്കൂ. അദ്ദേഹം ഉത്തരം തരും.

ചോദ്യം: ചിരിയെന്നാൽ എന്താണു സാറേ?

ഉത്തരം: തിരക്കുള്ള ബസ്സിൽ കയറാനായി സുന്ദരി കണ്ടക്ടർക്കു നേരേ പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രം.

ഹാസ്യമില്ലാത്ത ചിരി
images/LeoTolstoyBarefoot.jpg
റ്റോൾസ്റ്റോയി

‘ഗ്രെയ്റ്റ്’ എന്ന വിശേഷണം ഒരു സംശയവും ഇല്ലാതെ നല്കാവുന്ന നീണ്ടകഥയാണു് റ്റോൾസ്റ്റോയി യുടെ ‘ഫാദർ സർജിയസ് ’. ഒരു സൈനികോദ്യോഗസ്ഥൻ ഒരു സുന്ദരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പക്ഷേ, ബുദ്ധിശൂന്യയായ അവൾ തനിക്കു സാർച്ചക്രവർത്തിയോടു് പണ്ടു ലൈംഗികബന്ധമുണ്ടായിരുന്നുവെന്നു് അയാളെ അറിയിച്ചു. ആ സത്യസന്ധതയെ അംഗീകരിച്ചു് അവളെ കല്യാണം കഴിക്കുന്നതിനു പകരം അയാൾ ഫാദർ സർജിയസായി സന്ന്യാസിമഠത്തിൽ ചേരുകയാണുണ്ടായതു്. ദിവ്യത്വത്തിനു പേരുകേട്ട ആ ഫാദറിനെ വശീകരിച്ചു വീഴ്ത്താമെന്നു പന്തയം കെട്ടി വേറൊരു സുന്ദരിയായ തരുണി അദ്ദേഹം അപ്പോൾ താമസിക്കുന്ന ഗൃഹത്തിലെത്തി. കുടുക്കിടാതെ മാറു കാണിച്ചും അദ്ദേഹത്തെ സ്പർശിച്ചും ഹൃദ്യമായി ചിരിച്ചും അവൾ അദ്ദേഹത്തെ വ്യഭിചരിപ്പിക്കാൻ നോക്കി. താൻ വീഴുമെന്നു് തീർച്ചയായപ്പോൾ സർജീയസ് വെട്ടുകത്തിയെടുത്തു് വിരലിൽ ആഞ്ഞുവെട്ടി. ചോരപുരണ്ട ആ വിരൽ അവളുടെ മുൻപിൽ വന്നുവീണു. യുവതിയങ്ങു തിരിച്ചു പോകുകയും ചെയ്തു. പക്ഷേ, പിന്നീടു്, ബുദ്ധിശൂന്യയായ മറ്റൊരു പെണ്ണിനു് അദ്ദേഹം വിധേയനായി. അതോടെ സന്ന്യാസിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി സാധാരണക്കാരന്റെ വസ്ത്രങ്ങൾ ധരിച്ചു് അദ്ദേഹം പാർപ്പിടത്തിൽനിന്നിറങ്ങി നടന്നു. അലഞ്ഞുതിരിയുന്നതിനു ശിക്ഷ കിട്ടിയ അദ്ദേഹം സൈബീരിയയിലെത്തി കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടു ജീവിതം നയിച്ചു. എല്ലാ വിധത്തിലും മഹത്ത്വമാർന്ന ഇക്കഥയിൽ അദ്ദേഹത്തെ വശീകരിക്കാൻ ചെന്ന ആദ്യത്തെ യുവതി ചിരിച്ചതിന്റെ വർണ്ണനയുണ്ടു്. സ്ത്രീയുടെ ചിരി പുരുഷനെ എങ്ങനെ ചലനം കൊള്ളിക്കുമെന്നു് പുരുഷനറിയാമെന്നു റ്റോൾസ്റ്റോയി അവിടെ പറയുന്നുണ്ടു്. അതു് വശീകരണത്തിന്റേയും പ്രലോഭിപ്പിക്കലിന്റേയും ചിരിയാണു്. ആ ചിരിയുടെ പ്രഭവകേന്ദ്രം സെക്സാണു്. അതു വിജയം വരിക്കും.

അനുഗൃഹീതരായ കവികളും ചിത്രകാരന്മാരും അലർച്ചയെയും ആക്രന്ദനത്തെയും കാവ്യമോ ചിത്രമോ ആയി ആവിഷ്കരിച്ചാലും അതു വിശ്രാന്തിയേ ഉളവാക്കൂ സഹൃദയനു്. അതിനു തെളിവു വേണമെങ്കിൽ എക്സ്പ്രെഷനിസത്തിന്റെ ഉദ്ഘോഷകനായ മുങ്ക് (Edward Munch, 1863–1944. Norwegian Painter) വരച്ച The Scream എന്ന ചിത്രം നോക്കിയാൽ മതി. (ചിത്രത്തിന്റെ തനിപ്പകർപ്പു് എന്നേ ഉദ്ദേശിക്കുന്നുള്ളു.)

ഓടുന്ന ബസ്സിന്റെ മുൻപിൽ സ്ത്രീ ‘എടുത്തു’ ചാടുന്നു. ഡ്രൈവർ വാഹനം നിറുത്തുന്നു. രക്ഷപ്പെട്ട സ്ത്രീ തെറ്റുപറ്റിയെന്നു ഭാവിക്കാതെ ചിരിച്ചുകൊണ്ടു റോഡിന്റെ മറുഭാഗത്തേക്കു മെല്ലെ പോകുന്നു. ബസ്സ് കാത്തുനില്ക്കുന്ന സ്ത്രീ അതു നിറുത്താൻ കൈകാണിച്ചുവെന്നിരിക്കട്ടെ. ഡ്രൈവർ നിറുത്താതെ പോയാൽ അവൾ ചിരിക്കുകയേയുള്ളൂ. പുരുഷനെപ്പോലെ കോപിക്കുകയില്ല. ഒരളവിൽ ഈ രണ്ടു ചിരികൾക്കും മാപ്പുകൊടുക്കാം. മൂഢതയെ മറയ്ക്കാനുള്ള മാംസപേശികളുടെ വക്രീകരണമാണല്ലോ അവ. എന്നാൽ അന്യരോടു സംസാരിക്കുമ്പോൾ ഒരു ഹേതുവുമില്ലാതെ ഒരു മിനിറ്റിൽ അറുപതു സെക്കൻഡും ക്ക് ക്ക് ക്ക് എന്നു ചിരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുണ്ടു്. അതു് ദ്രഷ്ടാവിനെയോ ശ്രോതാവിനെയോ ‘ഇറിറ്റെയ്റ്റ്’ ചെയ്യും. ഹാസ്യത്തിൽനിന്നു് സ്ത്രീകളുടെ ചിരിയുണ്ടാവട്ടെ. പുരുഷന്മാർക്കു് അതു് രസകരമായിരിക്കും. ശ്രീ ജോസ് പനച്ചിപ്പുറം കലാകൗമുദിയിൽ എഴുതിയ ‘രാധാകൃഷ്ണൻ പ്രാർത്ഥിക്കുന്നു’ എന്ന ചെറുകഥ ഹാസ്യമില്ലാതെയുള്ള സ്ത്രീയുടെ ക്ക് ക്ക് ക്ക് ചിരി മാത്രമാണു്. മതേതരത്വത്തിന്റെ പ്രതീകമായി ഹോട്ടൽ തുടങ്ങിയ രാധാകൃഷ്ണൻ സർവദൈവങ്ങളെയും വച്ചു പൂജിക്കുന്ന സ്ഥലമാക്കി ഹോട്ടലിനെ മാറ്റുന്നത്രേ. ഭാരതത്തിന്റെ ആധുനികാവസ്ഥയെ ലാക്ഷണികമായി ചിത്രീകരിക്കാനാണു് കഥാകാരന്റെ ലക്ഷ്യമെങ്കിൽ അതും പരാജയം. അതല്ല ഹാസ്യശൂന്യമായി മുപ്പത്തിരണ്ടു പല്ലുകളും കാണിച്ചുകൊണ്ടുള്ള ചിരിയാണെങ്കിൽ വലിയ വിജയം. ആ വിജയമിരിക്കുനതു് പൊള്ളയായ ചിരി വായനക്കാരനു് അസഹ്യമായിബ്ഭവിക്കുന്നു എന്നതിൽ മാത്രം.

കാക്ക
എന്റെ നിറം പേടിയുടേതാണു്. എന്റെ ശബ്ദം എല്ലിനെതിരേയുള്ള കത്തിയുടേതാണു്. ഞാൻ വിശ്രമിക്കുന്നതു് നിങ്ങളെ ഉറ്റു നോക്കാൻ മാത്രം. പറക്കുമ്പോൾ വലയെന്നപോലെ ഞാൻ ഇരുട്ടിനെ പിറകെ വലിച്ചിഴയ്ക്കുന്നു. ഇപ്പോഴതു നിങ്ങളുടെ മുകളിലാണു്. ഇപ്പോഴതു വീണുകൊണ്ടിരിക്കുന്നു

Stephen Dobyns എന്ന അമേരിക്കൻ കവി.

തരംതാഴ്ത്തൽ
images/EdvardMunch1933.jpg
മുങ്ക്

ഞാൻ താമസിച്ചിരുന്ന വീട്ടിനു തൊട്ടടുത്താണു് ആ ബ്രാഹ്മണകുടുംബം പാർത്തിരുന്നതു്. ഒരു വൃദ്ധൻ. അയാൾ ഏതോ തൊഴിൽശാലയിൽ മാനേജറായിരുന്നു പെൻഷൻ പറ്റി. തുച്ഛമായ പെൻഷൻ തുക കൊണ്ടു ജീവിക്കാൻ പറ്റാത്തതു കൊണ്ടു് അയാൾ മകന്റേയും അവന്റെ ഭാര്യയുടേയും കൂടെ താമസമാക്കിയിരിക്കുകയാണു്. മകൻ ഉദ്യോഗസ്ഥനാണു്. അയാൾ സ്ക്കൂട്ടറിൽ കയറി ശ്ർ എന്ന ശബ്ദം കേൾപ്പിച്ചുകൊണ്ടു് ഓഫീസിലേക്കു പൊയ്ക്കഴിഞ്ഞാൽ മരുമകൾ ശരിയായ ഭരണം തുടങ്ങും കിഴവനെ. ‘അന്ത മനുഷൻ എങ്കേ?’ എന്നു് അവളുടെ ഉറക്കെയുള്ള ആത്മഗതപ്രശ്നം (പ്രശ്നം ചോദ്യമെന്ന അർത്ഥത്തിൽ). ‘എന്ത മനുഷൻ?’ എന്നു മുറ്റമടിക്കുന്ന ജോലിക്കാരിയുടെ ചോദ്യം. അതു കേൾക്കാത്ത മട്ടിൽ ‘എങ്കേ ഒളിച്ചു പോനാൻ?’ എന്നു വീണ്ടും ചോദ്യം. ഇതു കേൾക്കുന്ന വൃദ്ധൻ പേടിയോടെ തരുണിയുടെ മുൻപിലെത്തുന്നു. മണ്ണെണ്ണ വന്നിട്ടുണ്ടു്. വാങ്ങി വരൂ എന്ന മരുമോളുടെ നിർദ്ദേശം കേട്ടു് അയാൾ രണ്ടു ടിന്നുകളെടുത്തു കടയിലേക്കു പോകുന്നു. തിരിച്ചു ഭാരംകൂടിയ ആ ടിന്നുകൾ വീട്ടിൽ കൊണ്ടുവയ്ക്കുമ്പോൾ പഞ്ചാര കൊടുക്കുന്നു വാങ്ങി വാ എന്നു് ആജ്ഞ. ജോലിയിലിരുന്ന കാലത്തു് പല ശിപായിമാരെയും കടകളിൽ അയച്ചു് പഞ്ചസാരയും മണ്ണെണ്ണയും വാങ്ങിപ്പിച്ചിരുന്ന ആ പാവം ബ്രാഹ്മണൻ മണ്ണെണ്ണപ്പാട്ടകളും പ്ളാസ്റ്റിക് ബാഗുകളും ചുമന്നു കൊടുംവെയിലിൽ ‘തേരാപ്പാരാ’ നടക്കുന്നതു് ഞാൻ എത്ര തവണയാണു് കണ്ടിട്ടുള്ളതു്. ഒരിക്കൽ മകനു് ഡെപ്യൂട്ടേഷൻ; മരുമകൾക്കു ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വിദേശവാസം. കിഴവൻ വെറും പരിചാരകനായി മാറി. അയാൾ വീട്ടിനകം അടിച്ചുവാരുന്നതും ചോറുവയ്ക്കുന്നതുമൊക്കെ ഞാൻ കണ്ടു. എന്താണു് ഇവിടെ സംഭവിക്കുന്നതു? മോനും മരുമകളുംകൂടി വൃദ്ധനെ വേലക്കാരനായി തരംതാഴ്ത്തുകയാണു്. ഈ പ്രക്രിയ ഈ ലോകമാകെയുണ്ടു്.

ധിഷണയോടു് ബന്ധപ്പെട്ട ഭാവനയ്ക്കാണു് ഈ ശതാബ്ദത്തിൽ പ്രാധാന്യം. റ്റോമസ് മാൻ, ഫൂകോ ഇവരുടെ കൃതികളിൽ ഈ ഭാവനയേ ഉള്ളു. ഇത്തരം കൃതികൾ ആവിർഭവിക്കുന്ന കാലയളവിലും തുടർന്നു് കുറെക്കാലത്തേക്കും ജനസമ്മതി നേടും. കാലം കഴിയുമ്പോൾ അവ വിസ്മരിക്കപ്പെടും.

പരസ്യങ്ങൾ എപ്പോഴും കാണിച്ചു് ദ്രഷ്ടാക്കളെ ‘മാനിപ്യുലേറ്റ്’ ചെയ്യുന്ന ദൂരദർശൻ അധികാരികൾ, ഭാര്യയെക്കൊണ്ടു വീട്ടിലെ സകല ജോലികളും ചെയ്യിക്കുന്ന ഭർത്താവു്. സ്വതന്ത്ര പൗരനു് വിദേശത്തു പോകാൻ അനുമതി നല്കാത്ത ഡിക്റ്റേറ്റർ, പാർട്ടിച്ചിട്ടയ്ക്കു യോജിക്കാത്ത വിധത്തിൽ ഒന്നും ചെയ്യാൻ പാടില്ലെന്നു് മറ്റംഗങ്ങളോടു് ആജ്ഞാപിക്കുന്ന കക്ഷിനേതാവു് ഇവരെല്ലാം തരംതാഴ്ത്തുന്നതിൽ തല്പരരാണു്. അതിനു വിധേയനാകുന്ന വ്യക്തി അന്തസ്സു് ഇല്ലാത്തവനായി മാറുന്നു. പൈങ്കിളിക്കഥകളും മറ്റു ‘തല്ലിപ്പൊളി’ക്കഥകളും എഴുതി ‘ഇതൊക്കെ രസിച്ചോ’ എന്നു പരോക്ഷമായി നമ്മോടു പറയുന്ന എഴുത്തുകാരും ഈ പ്രക്രിയതന്നെ നടത്തുന്നു. ഉത്കൃഷ്ടമായ കഥ വായിക്കുമ്പോൾ നമ്മുടെ മനസ്സു് വിശാലതയാർജ്ജിക്കുന്നു. നമുക്കു സ്വാതന്ത്ര്യത്തിന്റെ തോന്നൽ ഉളവാകുന്നു. നമ്മുടെ അന്തസ്സു് വർദ്ധിക്കുന്നു. എന്നാൽ കുങ്കുമം വാരികയിൽ ശ്രീ. സി. ആർ. പ്രഭാകരൻ വിയപുരം എഴുതിയ “ആരാച്ചാർക്കു വധശിക്ഷ” എന്ന കഥ വായിക്കുമ്പോൾ നമ്മൾ തരംതാഴ്ത്തപ്പെടുന്നു. അതോടെ നമ്മുടെ സ്വത്വം തകരുന്നു. ആത്മാഭിമാനം നശിക്കുന്നു. അനേകമാളുകളെ തൂക്കിക്കൊന്ന ഒരു ആരാച്ചാർ ഭാര്യയെയും മകളെയും വധിക്കുന്നു. ആരാച്ചാർക്കു് കോടതി വധശിക്ഷ നല്കുന്നു. ഇതാണു് കഥ. ബോധമണ്ഡലം, പ്രവൃത്തികൾ ഇവയുൾപ്പെടെയുള്ള എല്ലാ ജീവിത ‘പ്രതിഭാസങ്ങളെ’യും ഫിസിക്സിലും കെമിസ്റ്റ്രിയിലും ഒതുക്കാമെന്നു പറയുന്ന തത്ത്വചിന്തയെ ‘റിഡക്ഷനിസം’ എന്നു വിളിക്കുന്നു. ശുദ്ധമായ നോൺസെൻസാണിതു്. ഇത്തരം ക്ഷുദ്രവിഷയങ്ങളിലേക്കു പാവപ്പെട്ട വായനക്കാരെ വലിച്ചിഴച്ചു് അവർക്കു് ആകുലാവസ്ഥ ജനിപ്പിക്കുന്ന ഈ കഥാകാരനും ആ തത്ത്വചിന്തയിൽ വിശ്വസിക്കുന്നു.

ഭാവന രണ്ടുവിധം
images/WalterdelaMare.jpg
ഡിലമേർ

ഏതാണ്ടു് നാല്പതു കൊല്ലം മുൻപാണു് ഞാൻ ഡിലമേറി ന്റെ Rupert Brooke and the intellectual imagination എന്ന പ്രബന്ധം വായിച്ചതു് അതുൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ പേരു് ഇപ്പോൾ എന്റെ ഓർമ്മയിലില്ല. ധിഷണാപരമായ ഭാവന, കാവ്യാത്മകമായ ഭാവന ഇങ്ങനെ രണ്ടു ഭാവനകളുണ്ടെന്നു പറഞ്ഞിട്ടു് ഡിലമേർ രണ്ടിന്റെയും സവിശേഷതകൾ വിദ്വജ്ജനോചിതമായും ഹൃദയഹാരിയായും എടുത്തുകാണിച്ചിട്ടുണ്ടു്. ധിഷണയോടു ബന്ധപ്പെട്ട ഭാവനയ്ക്കാണു് ഈ ശതാബ്ദത്തിൽ പ്രാധാന്യം. റ്റോമസ് മാൻ, ഫൂകോ ഇവരുടെ കൃതികളിൽ ഈ ഭാവനയേയുള്ളു. ഇത്തരം കൃതികൾ ആവിർഭവിക്കുന്ന കാലയളവിലും തുടർന്നു് കുറെക്കാലത്തേക്കും ജനസമ്മതി നേടും. കാലം കഴിയുമ്പോൾ അവ വിസ്മരിക്കപ്പെടും. എന്നാൽ കാവ്യാത്മകഭാവനയുടെ സന്തതിയായ മാജിക് മൗണ്ടൻ (റ്റോമസ് മാനിന്റേതു്), മഹത്ത്വമുള്ള കൃതിയാണു്. അതു് യൂറോപ്യൻ സംസ്കാരത്തിന്റെ പ്രതിഫലനവുമാണു്. പക്ഷേ, നമ്മുടെ ചില നോവലുകൾ Indian context-ൽ പെട്ടവയല്ല. അവ യൂറോപ്യൻ നോവലുകളുടെ പ്രതിധ്വനികൾ മാത്രമാണു്. ഇവിടെ ഇത്രയും എഴുതിയതു് ശ്രീ. ഹരിഹരൻ പൂഞ്ഞാർ ദേശാഭിമാനി വാരികയിൽ എഴുതിയ ‘നോവൽ പുതിയ കാഴ്ചപ്പാടിൽ’ എന്ന ഭേദപ്പെട്ട ലേഖനം വായിച്ചതിനാലാണു്. യൂറോപ്പിലെ ധിഷണാപരങ്ങളായ കൃതികളെ വാഴ്ത്തിയിട്ടു് ഇവിടുത്തെ അത്തരം കൃതികളെ ഞാൻ നിന്ദിക്കുന്നുവെന്നു് ആരെങ്കിലും പറഞ്ഞാൽ അതു ശരിയല്ല. ഭാരതത്തിന്റെ, കേരളത്തിന്റെ മണ്ണിന്റെ മണമുള്ള ധിഷണാപരങ്ങളായ നോവലുകൾ ഉണ്ടാകട്ടെ. അവയെ ആദരിക്കുന്നവരുടെ കൂട്ടത്തിൽ ഈ എഴുത്തുകാരനും ഉണ്ടായിരിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-04-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.