സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-05-29-ൽ പ്രസിദ്ധീകരിച്ചതു്)

“ഇന്നത്തെ നിരൂപണത്തിൽ എന്തു കാണുന്നു?” “കഴിവുള്ളവരെ ഇടിച്ചുതാഴ്ത്തുന്നു. കഴിവില്ലാത്തവരെ പൊക്കുന്നു”.

ബ്രസീലിലെ കവിയും നോവലെഴുത്തുകാരനുമായ ആങ്ൻദ്രേദ യുടെ (Mario de Andrade, 1893–1945) “മാക്കുനൈമ” (Macunaima) എന്ന നോവലിലാണു് മാജിക്കൽ റീയലിസം ആരംഭിക്കുന്നതു്. ‘A major literary event’ എന്നു ഇപ്പോഴത്തെ നിരൂപകരും വിശേഷിപ്പിക്കുന്ന ഈ നോവലാണു് മാർകേസിന്റെ മാജിക് റിയലിസത്തിന്റെ പ്രഭവകേന്ദ്രമെന്നും അവർ പറയുന്നു.

images/Macunaima2.jpg

വടക്കൻ ബ്രസീലിന്റെ വിദൂരമായ ഒരു കോണിൽ, ഒരുകന്നിക്കാട്ടിൽ അഗാധതയാർന്ന നിശ്ശബ്ദത വീണപ്പോൾ യുററിക്ക്വേറ[1] നദിയുടെ കോലാഹലങ്ങൾ കേൾക്കുന്ന വേളയിൽ ഒരു ഇന്ത്യൻ സ്ത്രീ[2] രാത്രിയുടെ ഭയാനകതയിൽ വിരൂപനായ ഒരാൺകുഞ്ഞിനു ജനനമരുളി. കറുത്ത നിറമാർന്ന അവനു് അവർ മാക്കുനൈമ എന്ന പേരിട്ടു. അവൻ പിന്നീടു് ജനനേതാവായി. ജനിച്ചുകഴിഞ്ഞു് ആറു വർഷങ്ങളോളം അവൻ മിണ്ടിയതേയില്ല. ആരെങ്കിലും സംസാരിപ്പിക്കാൻ ശ്രമിച്ചാൽ അവൻ “Aw! what a … life!” എന്നു മാത്രം പറയും. (വരയിട്ട ഭാഗത്തു് ഇംഗ്ലീഷിലെ കുപ്രസിദ്ധമായ ആ നാലക്ഷരമുള്ള വാക്കിൽ ing ചേർന്ന രൂപമാണുള്ളതു്—ലേഖകൻ.) ഈ മാക്കുനൈമയുടെ വീരസാഹസികകർമ്മങ്ങളാണു് പതിനേഴു് അദ്ധ്യായങ്ങളിലൂടെ ഗ്രന്ഥകാരൻ വിവരിക്കുന്നതു്. ഓരോ അദ്ധ്യായത്തിലും ഓരോ വീരകർമ്മമോ സാഹസിക്യമോ ആണുള്ളതു്. അതിനാൽ ഇതിവൃത്ത സംഗ്രഹം സാദ്ധ്യമല്ല. പ്രവർത്തനത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ഒരെണ്ണം സംക്ഷേപിച്ചെഴുതാം. മാക്കുനൈമയ്ക്ക് ആറു വയസ്സു തികഞ്ഞപ്പോൾ ഒരു ‘കൗബെല്ലിൽ’ നിറച്ച വെള്ളം അവർ അവനെ കുടിപ്പിച്ചു (കൗബെൽ പശുവിന്റെ കഴുത്തിൽ കെട്ടുന്ന മണിയാകാം, ഒരു പുഷ്പവുമാകാം—ലേഖകൻ). അതോടെ അവൻ സംസാരിക്കാൻ തുടങ്ങി. ഒരുദിവസം ആ ആറുവയസ്സുകാരൻ സഹോദരന്റെ ഭാര്യയുമായി നടത്തത്തിനു പോയി. കുറ്റിക്കാട്ടിലെ പച്ചിലച്ചാർത്തിൽ തൊട്ടയുടനെ മാക്കുനൈമ രാജകുമാരനായി മാറി. അവർ ശാരീരികവേഴ്ചയിലേർപ്പെട്ടു. ഒരുതവണയല്ല, മൂന്നുതവണ. ഓരോ തവണയും കാട്ടിനകത്തേക്കു ചെന്നു് അവർ ലൈംഗികോത്തേജനം നേടും. തിരിച്ചു കുഞ്ഞായി മാക്കുനൈമ വീട്ടിലേക്കു പോരും. ഈ പ്രക്രിയ ആവർത്തിച്ചപ്പോൾ സഹോദരൻ സംശയഗ്രസ്തനായി അവരറിയാതെ പിറകേ പോകുകയും കാര്യമെന്തെന്നു ഗ്രഹിക്കുകയും ചെയ്തു. അതോടെ അയാൾ ഭാര്യയെ ഉപേക്ഷിച്ചു; മറ്റൊരുത്തിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.

കുറിപ്പുകൾ

[1] Uraricoera —വടക്കൻ ബ്രസീലിലെ നദി.

[2] അമേരിക്കൻ ഇന്ത്യൻ സ്ത്രീയാണു്. ഭാരതവുമായി ബന്ധമില്ല.

ഇതൊക്കെ ബ്രസീലിലെ കെട്ടുകഥകളാണു്. അത്തരം കഥകളെ അതേ രീതിയിൽ സ്വീകരിച്ചും ചിലതിനു മാറ്റം വരുത്തിയും ആങ്ൻദ്രേദ നോവലെഴുതുന്നതു് എന്തിനാണു്? മാക്കുനൈമ ഓരോ അധ്യായത്തിലും രൂപം മാറുന്നതുപോലെ തന്റെ രാജ്യവും രൂപം മാറിക്കൊണ്ടിരിക്കുന്നുവെന്നു ധ്വനിപ്പിക്കുകയാണു് ആങ്ൻദ്രേദ. നോവലിലെ പ്രധാന കഥാപാത്രത്തിനു് ഐഡന്റിറ്റി—അനന്യത—ഇല്ല. ബ്രസീലിനുമതില്ല. അതു ഉണ്ടാകേണ്ട ആവശ്യകതയെയാണു് നോവലിസ്റ്റ് ഊന്നിപ്പറയുക.

ജീവിതത്തിന്റെ വേദനകളിൽനിന്നു രക്ഷപ്രാപിക്കാൻ ഭഗവദ് ഗീത പതിവായി വായിച്ചാൽ മതിയെന്നു് ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരു സ്വാമിജി എന്നോടു് പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അതനുസരിച്ചു് ഞാൻ ഗീത പലതവണ വായിച്ചു. ധിഷണയ്ക്കു് അതു സംതൃപ്തി നല്കുമെന്നല്ലാതെ ഹൃദയത്തെ സ്പർശിക്കില്ല.

വേറൊരു സംഭവം കൂടി. മാക്കുനൈമയ്ക്കു വല്ലാത്ത വിശപ്പു്. അയാൾ അമ്മയോടു ചോദിച്ചു: ‘അമ്മേ നദിയുടെ അക്കരെ ഉയർന്ന സ്ഥലത്തു് ഈ വീടെടുത്തു മാറ്റിയാലെന്തു? ഒരു നിമിഷത്തേക്കു് അമ്മ കണ്ണടയ്ക്കു.’ അവർ കണ്ണടച്ചു. ഇച്ഛാശക്തി പ്രവർത്തിപ്പിച്ചു് മാക്കുനൈമ ആ മേഞ്ഞ കൂടിൽ അതിലെ എല്ലാ വസ്തുക്കളോടും കൂടി മറുകരയിലേക്കാക്കി. വൃദ്ധ കണ്ണുതുറന്നപ്പോൾ അവിടെ എല്ലാമുണ്ടു്. മീൻ, പഴങ്ങൾ, വാഴക്കായ് അങ്ങനെ എല്ലാം. വൃദ്ധ മാക്കുനൈമയുടെ സഹോദരന്മാർക്കുവേണ്ടി വാഴക്കായ് മുറിച്ചെടുക്കാൻ പോയി. മകൻ അമ്മയോടു വീണ്ടും ചോദിച്ചു: “അമ്മേ വെള്ളപ്പൊക്കമുള്ള മറുകരയിലേക്കു ഈ കൂടിൽ തിരിച്ചുകൊണ്ടു ചെന്നാലോ?” മകൻ ആവശ്യപ്പെട്ടതനുസരിച്ചു് അമ്മ കണ്ണടച്ചു. അയാൾ ഇച്ഛാശക്തികൊണ്ടു കുടിൽ പഴയ സ്ഥലത്തേക്കു മാറ്റി. വിശപ്പുകൊണ്ടു് അയാളുടെ സഹോദരന്മാരും ഒരു സഹോദരന്റെ ഭാര്യയും കരഞ്ഞു. ഇവിടെയും തന്റെ രാജ്യത്തിനു കൂടക്കൂടെ വരുന്ന സമ്പന്നതയും ദാരിദ്ര്യവും വ്യഞ്ജിപ്പിക്കുകയാണു നോവലിസ്റ്റ്. ഒടുവിൽ മാക്കുനൈമ സപ്തർഷി മണ്ഡലത്തിലെത്തിച്ചേരുമ്പോൾ അന്യാദൃശമായ ഈ നോവൽ അവസാനിക്കുന്നു.

മാക്കുനൈമ ബ്രസീലിന്റെ ചൈതന്യമാണു്. അതിന്റെ മനസ്സാക്ഷിപോലും മാറ്റിവയ്ക്കപ്പെട്ടുവെന്നാണു് നോവലിസ്റ്റിന്റെ അഭിപ്രായം. ഒരുദിവസം കാലത്തു് മാക്കുനൈമ ഒരു ദ്വീപിലേക്കുപോയി മുപ്പതടിപ്പൊക്കമുള്ള കള്ളിച്ചെടിയുടെ അഗ്രഭാഗത്തു് തന്റെ മനസ്സാക്ഷി അടർത്തിയെടുത്തു വച്ചു. മനസ്സാക്ഷികൂടെയുണ്ടെങ്കിൽ യാത്രചെയ്യാൻ പ്രയാസം. അത്ര ഉയരത്തിൽ വച്ചില്ലെങ്കിൽ എറുമ്പുകൾ മനസ്സാക്ഷിയെ തിന്നുകളയും. അങ്ങനെ മനസ്സാക്ഷിയെ ഒളിച്ചു വച്ചിട്ടു തിരികെ വന്ന മാക്കുനൈമ സഹോദരന്മാരോടുകൂടി യാത്രയാരംഭിച്ചു. കാലംകഴിഞ്ഞു് അതു തിരിച്ചെടുക്കാൻ ചെന്നപ്പോൾ അതവിടെ ഉണ്ടായിരുന്നുവെന്നാണോ വിചാരം? ഇല്ല. അതുകൊണ്ടു് ഒരു സ്പാനിഷ് അമേരിക്കന്റെ മനസ്സാക്ഷി പിടിച്ചെടുത്തു തലയ്ക്കകത്തുവച്ചുകൊണ്ടു് അയാൾ നടന്നു. ബ്രസീലിന്റെ മനസ്സാക്ഷിപോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നു് എന്തൊരു പരിഹാസത്തോടെയാണു് നോവലിസ്റ്റ് പറയുന്നതു്!

images/Mariodeandrade1928b.jpg
ആങ്ൻദ്രേദ

ഇതിലെ കെട്ടുകഥകളും അവയോടു ചേർന്നുവരുന്ന റീയലിസ്റ്റിക് കഥകളും നമ്മുടെ—കേരളീയരുടെ— അനുഭവമണ്ഡലത്തിലെ ഭാഗമായിത്തീർന്നില്ലെന്നു വരാം. എന്നാൽ ഈ നോവലിന്റെ കലാഭംഗി ആർക്കും കാണാതിരിക്കാനും ആസ്വദിക്കാതിരിക്കാനും വയ്യ. കെട്ടുകഥയെയും റീയലിസത്തെയും കൂട്ടിയിണക്കി മാജിക്കൽ റീയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണു് ആങ്ൻദ്രേദ. മാജിക്കൽ റീയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണു് ആരംഭിക്കേണ്ടതു്.

ചോദ്യം, ഉത്തരം

ചോദ്യം: “നിങ്ങളുടെ പുസ്തകങ്ങൾക്കു നല്ല ചെലവുണ്ടോ?”

ഉത്തരം: “പുസ്തകങ്ങൾ വിറ്റുപോകുന്നോ എന്നാണോ നിങ്ങൾ ചോദിക്കുന്നതു? ഞാൻതന്നെ പലപ്പോഴും എന്റെ പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങുന്നതുകൊണ്ടു് ‘ചെലവു’ണ്ടാകണം. ഈ സന്ദർഭത്തിൽ പ്രശസ്തനായ പത്മരാജൻ പറഞ്ഞ ഒരു സംഭവമാണു് ഓർമ്മ വരുന്നതു്. കൂര്യാക്കോസ് എന്നൊരാൾ ഒരു പുസ്തകമെഴുതി അച്ചടിപ്പിച്ചു് പുസ്തകക്കടയിൽ കൊടുത്തു. വിറ്റുപോകുന്നില്ലെന്നു കണ്ടു് പുസ്തകക്കടയുടെ അടുത്തുള്ള ജങ്ഷനിൽ അയാൾ വന്നുനില്ക്കുമായിരുന്നു. അതിലേ പോകുന്ന ഓരോ ആളിനെയും വിളിച്ചു് ഇരുപതു രൂപ കൊടുത്തിട്ടു് ‘അതാ ആ കടയിൽ കുര്യാക്കോസ് എഴുതിയ ഹൃദയസ്മിതം എന്ന പുസ്തകമുണ്ടു്. ഈ രൂപകൊടുത്തു അതു വാങ്ങിക്കൊണ്ടുപോയി വായിക്കു’ എന്നു പറയും. ഏതാനും ദിവസംകൊണ്ടു പുസ്തകത്തിന്റെ എല്ലാ കോപ്പികളും വിറ്റുപോയി. ഞാൻ കുര്യാക്കോസിന്റെ ലവലിൽ ഇതുവരെ എത്തിയില്ല”.

ചോദ്യം:എൻ. കൃഷ്ണപിള്ള യും ഡോക്ടർ കെ. ഭാസ്കരൻനായരും എഴുതിയ വിമർശനങ്ങളെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?”

ഉത്തരം: “ദൗർഭാഗ്യത്താൽ അവർ ഇന്നില്ല. ഉണ്ടായിരുന്നെങ്കിൽ രണ്ടുപേരോടും Stop exaggerating എന്നു പറയുമായിരുന്നു”.

ചോദ്യം: “ഇന്നത്തെ നിരൂപണത്തിൽ എന്തു കാണുന്നു?”

ഉത്തരം: “കഴിവുള്ളവരെ ഇടിച്ചുതാഴ്ത്തുന്നു. കഴിവില്ലാത്തവരെ പൊക്കുന്നു”.

ചോദ്യം: “നിഷ്കളങ്കയായ സ്ത്രീയുണ്ടോ?”

ഉത്തരം: “ഉണ്ടല്ലോ. ജനിച്ച നാൾതൊട്ടു ഇരുപത്തിയേഴു ദിവസവും പെൺകുഞ്ഞു് നിഷ്കളങ്ക. ഇരുപത്തെട്ടു കെട്ടിക്കഴിഞ്ഞാൽ നിഷ്കളങ്കയല്ല”.

ചോദ്യം: “മരിച്ചുപോയ സാഹിത്യകാരന്മാരെ കുറ്റം പറയുന്ന നിങ്ങളെ ആരോടാണു് ഉപമിക്കേണ്ടതു?”

ഉത്തരം: “ചത്ത പാമ്പിനെ വടികൊണ്ടു തല്ലുന്ന ഭീരുവിനോടു് ”.

ചോദ്യം: “അർദ്ധരാത്രി കഴിഞ്ഞു് റോഡിൽ ആരുമില്ലാത്ത സമയത്തു് സർ. ടി. മാധവറാവു വിന്റെ പ്രതിമ കണ്ടാൽ നിങ്ങൾക്കു് എന്തുതോന്നും?”

ഉത്തരം: “ഇന്നത്തെ ഹജൂർ കച്ചേരിയിൽ നടക്കുന്ന സംഭവങ്ങളെ മാധവറാവു ദേഷ്യത്തോടെ നോക്കുന്നുവെന്നു് ഞാൻ പറയും. എന്റെ അഭിവന്ദ്യ സുഹൃത്തു് ശ്രീ. കെ. പി. അപ്പൻ കണ്ടാൽ ‘പാവം എക്സിസ്റ്റെൻഷ്യൽ ഔട്ട്സൈഡർ’ എന്നു ഉറക്കെപ്പറയും”.

ചോദ്യം: “നിങ്ങൾക്കു പരിചയമുള്ളവരുടെ കഥകളെയും കവിതകളെയും വിമർശിക്കുമ്പോൾ നിങ്ങളെന്തിനാണു് പരുങ്ങുന്നതു?”

ഉത്തരം: “ചെളിയുള്ള വയലിൽ കാലു് മുട്ടുവരെ താഴ്‌ന്നുപോയാൽ അതു പെട്ടെന്നു വലിച്ചെടുക്കാൻ പറ്റുമോ?”

ഇ. വി. ശ്രീധരൻ

കെട്ടുകഥയെയും റീയലിസത്തെയും കൂട്ടിയിണക്കി മാജിക്കൽ റീയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണു് ആങ്ൻദ്രേദ. മാജിക്കൽ റീയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണു് ആരംഭിക്കേണ്ടതു്.

ഇരുപതാം ശതാബ്ദത്തിലെ മഹനീയമായ സെക്ഷ്വൽ നോവൽ എന്നു് എല്ലാവരും വാഴ്ത്തുന്ന ബതായി യുടെ (Bataille) The Story of the Eye എന്നതിനെക്കുറിച്ചു് റൊളാങ് ബാർത് എഴുതിയ നിരൂപണം പ്രൗഢമാണു്. ഒരു വസ്തുവിന്റെ—കണ്ണിന്റെ—വിവിധങ്ങളായ “അവതാരങ്ങ”ളാണു് നോവലിൽ കാണുക. മൗലികവസ്തുവിൽനിന്നു്—കണ്ണിൽനിന്നു്—അതു് അകന്നുനില്ക്കുന്നു. എന്നാൽ രൂപപരിവർത്തനം വരുന്നതുകൊണ്ടു് മൗലികവസ്തുവിനോടുള്ള ബന്ധംവിട്ടു പോകുന്നുമില്ല. അങ്ങനെ പല ‘അവതാരങ്ങ’ളിലൂടെ യാഥാതഥ്യത്തെ സംവിധാനം ചെയ്യുന്നു ബതായി എന്നാണു ബാർതിന്റെ അഭിപ്രായം.

കണ്ണിന്റെ ഈ പ്രാധാന്യത്തെ എല്ലാ പ്രതിഭാശാലികളും എടുത്തുകാണിച്ചിട്ടുണ്ടു്. കുമാരനാശാന്റെകരുണ’ നോക്കുക. സ്ഥടികക്കുപ്പിയിലിട്ട പരൽമീൻപോലെയാണു് വാസവദത്തയുടെ കണ്ണുകൾ. ഉപഗുപ്തനുമായി വേഴ്ച നേടുന്നതിനെക്കാൾ ആ മധുരാകൃതിയെ നോക്കി ലയിക്കുന്നതിലും അങ്ങനെ കണ്ണുകൾക്കു് സുഖമരുളുന്നതിലുമാണു് അവൾക്കു താല്പര്യം. ചുടലപ്പറമ്പിൽ ക്ഷതാംഗയായി കിടക്കുന്ന അവളുടെ മയ്യഴിഞ്ഞ നേത്രയുഗ്മം നമ്മൾ കാണുന്നു. കടക്കണ്ണിൻ പണി ഫലിച്ചില്ലെന്നു പിന്നീടു് കവി പറയുന്നു. ഉപഗുപ്തൻ എത്തിയപ്പോഴും അയാളുടെ കാന്തിയാണു് അവളുടെ കണ്ണുകളിൽ വീണതു്. ക്ഷീണതയാൽ മങ്ങിയ ആ വാർമിഴികൾ ഉപഗുപ്തൻ ശ്രദ്ധിക്കുന്നു.

ഒടുവിലോ? ‘അർദ്ധനിമീലിതങ്ങളായുപരി പൊങ്ങിമിഴികളുർദ്ധ്വ ലോക ദിദൃക്ഷയാലെന്നപോലെ താൻ’ കുമാരനാശാന്റെ ‘കരുണ’ എന്ന കൃതിയിൽ കരുണയ്ക്കു് എത്ര പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യമുണ്ടു് കണ്ണിനും.

images/MichelFoucault1974.jpg
ഫൂക്കോ

വലിയ ചിന്തകനായ ഫൂക്കോ (Foucault) ആത്മാവു് എന്നതു് മതത്തെസ്സംബന്ധിച്ച ഒരു വ്യാമോഹമാണെന്നു പറഞ്ഞിട്ടുണ്ടു്. ആത്മാവു് ശരീരത്തിന്റെ തടവറ മാത്രമാണെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. (ഫൂക്കോയുടെ Discipline and Punish എന്ന ഗ്രന്ഥം നോക്കുക—പുറം 29, 30) ബതായിയിലേക്കു തിരിച്ചുവരാം. The eye, at the summit of the skull… opens and blinds itself like a conflagration എന്നു് അദ്ദേഹം പറയുന്നു.

കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീ വന്നാൽ അവളാരെന്നു് അറിയാൻ ഒന്നു നോക്കുന്നതിൽ തെറ്റില്ല. അവിടെ ജിജ്ഞാസയേയുള്ളു. ആ വെറുംനോട്ടം തുളച്ചുകയറുന്ന നോട്ടമാകുമ്പോൾ സെക്സിന്റെ അതിപ്രസരമാണുണ്ടാവുക. അതിനാലാണു തുറിച്ചുനോക്കുന്നവനെ ആഭാസനെന്നു് അയാളെ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വിളിക്കുന്നതു്. അമ്മട്ടിൽ നോക്കുമ്പോൾ നോക്കുന്നവനു കാമവികാരവും നോട്ടമേല്ക്കുന്ന സ്ത്രീക്കു് അസ്വസ്ഥതയും ഉളവാകും. കണ്ണുകൾക്കു് എന്തൊരു ശക്തിയാണു്! നല്ലപോലെ ശരീരം ആച്ഛാദനം ചെയ്ത സ്ത്രീയെ തുറിച്ചുനോട്ടം കൊണ്ടു് അനാവരണം ചെയ്യുന്ന ഒരുത്തനെക്കുറിച്ചു മോപസാങ് ഏതോ കഥയിൽ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ.

images/Gurdjieff1922.jpg
Gurdjieff

Gurdjieff എന്ന റഷൻ മാന്ത്രികന്റെ (Occultist എന്ന അർത്ഥത്തിൽ) ആ പേരു് ഉച്ചരിക്കേണ്ടതു് എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ടു് ഇംഗ്ലീഷിൽത്തന്നെ അതെഴുതട്ടെ. അദ്ദേഹം ഏതോ ഭക്ഷണശാലയിൽ ഇരുന്നപ്പോൾ ഒരു സ്ത്രീക്കു് വല്ലാത്ത വൈഷയിക ക്ഷോഭമുണ്ടായി. ആരോ തന്റെ ലൈംഗിക കേന്ദ്രത്തെ പിളർക്കുന്നു എന്ന തോന്നൽ തിരിഞ്ഞുനോക്കിയപ്പോൾ Gurdjieff തന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നതു് അവൾ കണ്ടു. (കോളിൻ വിൽസന്റെ ഒരു പുസ്തകം വായിച്ച ഓർമ്മയിൽനിന്നു്.) ആരും വായിച്ചിരിക്കേണ്ട Rom Landau-ന്റെ God is my Adventure എന്ന പുസ്തകത്തിലും ആ റഷൻ മാന്ത്രികന്റെ ഇത്തരം ആഭാസപ്രവൃത്തികൾ വർണ്ണിച്ചിട്ടുണ്ടെന്നും ഓർമ്മ പറയുന്നു.

ഇംഗ്ലീഷിൽ Ocular penetration എന്നു പറയുന്ന കണ്ണുകൊണ്ടുള്ള ഈ തുളച്ചുകയറ്റം നടത്തിക്കൊണ്ടു് ഒരു മധ്യവയസ്കൻ ബസ്സ്റ്റാൻഡിൽ നില്ക്കുന്നതായി ശ്രീ. ഇ. വി. ശ്രീധരന്റെ ‘ജീവിതഗന്ധി’ എന്ന ചെറുകഥയിൽ കാണുന്നു (കലാകൗമുദി). അയാൾ കണ്ണുകൊണ്ടു തുളച്ചുകയറ്റം നടത്തുന്നതു് ആകർഷകത്വമുള്ള ഒരു പെണ്ണിലാണു്. അഭിലാഷം തോന്നിയ വസ്തുവിലോ വ്യക്തിയിലോ ചെന്നുതറയ്ക്കുന്ന നോട്ടത്തിന്റെ അർത്ഥം അടുത്തുനില്ക്കുന്ന ഏതൊരുവനും മനസ്സിലാകും. തുളച്ചുകയറ്റം നടത്തുന്നവനെ പറ്റിക്കാൻ എളുപ്പമുണ്ടു്. അയാളിൽനിന്നു് അഞ്ഞൂറുരൂപ കൈക്കലാക്കിക്കൊണ്ടു്രതോപകാരിയായി (pimp) ഭാവിച്ചവൻ മറഞ്ഞു കളയുന്നു. സർവസാധാരണമായ വിഷയത്തിനു് കഥാകാരൻ നൂതനരൂപം നല്കിയിരിക്കുന്നു. സമുദായത്തിലെ ഒരു ജീർണ്ണതയെ പരിഹസിക്കുകയും ചെയ്യുന്നു അദ്ദേഹം. ഈ നൂതനരൂപമാണു് കഥയുടെ സർവസാധാരണത്വത്തിൽനിന്നു് അതിനെ രക്ഷിക്കുന്നതു്.

മേനകാ ഗാന്ധിയുടെ ചെറുകഥ
images/ManekaGandhi2.jpg
മേനകാഗാന്ധി

മേനകാഗാന്ധി ബുദ്ധിശാലിനിയാണെന്നു പലരും പറഞ്ഞു് ഞാൻ ഗ്രഹിച്ചിട്ടുണ്ടു്. പ്രയോജനപ്രദങ്ങളായ അവരുടെ രണ്ടു ഗ്രന്ഥങ്ങൾ—Book of Hindu Names, The complete Book of Muslim and Parsi Names—എന്റെ കൈയിലുണ്ടു്. ആദ്യം പറഞ്ഞ പുസ്തകത്തിൽനിന്നു് ഒരുദാഹരണം: Pururavas (S) (M) 1. crying loudly. 2. Overtly praised. 3. a famous King of the lunar race who was the son of Buddha and Ila and the husband of the apsara Urvasi, he was the father of Ayus and the ancestor of Puru, Dusyanta, Bharata, Kuru, Dhrtarastra and Pandu. ഇനി രണ്ടാമത്തെ പുസ്തകത്തിൽ നിന്നു്: Jahangir: (P) holder of the world. 2. Woman’s bracelet. 3. Mughal emperor (AD 1605–AD 1627), eldest son of Akbar who was also called Salim and Shaikhu Baba…

ബുദ്ധിശാലിനിയായതുകൊണ്ടു് അവരെ ആർക്കും കളിപ്പിക്കാനൊക്കുകയില്ലെന്നു് അവരോടൊത്തു പ്രവർത്തിച്ച ഒരു സ്ത്രീ എന്നോടു പറയുകയുണ്ടായി. വനമഹോത്സവത്തിന്റെ പ്രാരംഭ പരിപാടിയായി ചെടിനടുന്ന ഏർപ്പാടിനു് ശ്രീമതിയെ ക്ഷണിച്ചുവത്രേ. പണ്ടെങ്ങോ ഉണ്ടായിരുന്ന കുഴിയിൽ ചപ്പും ചവറും നിറഞ്ഞു കിടക്കുന്നു. ആ കുഴിയുടെ അടുത്തേക്കു് മേനക ചെടി കൈയിൽവച്ചുകൊണ്ടു നടന്നു. വൃത്തികെട്ട കുഴി കണ്ടയുടനെ അവർക്കു ദേഷ്യം വന്നു. പ്രവർത്തകൻ തന്നെ ഒരു കളിപ്പാവയാക്കുകയാണെന്നു മനസ്സിലാക്കിയ അവർ Are you insulting me എന്നു കോപത്തോടെ ചോദിച്ചുകൊണ്ടു കൈയിലിരുന്ന ചെടി ദൂരെയെറിഞ്ഞു. തിരിഞ്ഞു ഒരു നടത്തംവച്ചുകൊടുക്കുകയും ചെയ്തു.

“നിഷ്കളങ്കയായ സ്ത്രീയുണ്ടോ?” “ഉണ്ടല്ലോ. ജനിച്ചനാൾതൊട്ടു് ഇരുപത്തിയേഴു ദിവസവും പെൺകുഞ്ഞു് നിഷ്കളങ്ക. ഇരുപത്തെട്ടു കെട്ടിക്കഴിഞ്ഞാൽ നിഷ്കളങ്കയല്ല”.

മേനകാഗാന്ധി കഥകളെഴുതാൻ വിദഗ്ധയാണെന്നു് ഞാനിപ്പോൾ മനസ്സിലാക്കുന്നു. കർപ്പൂരം വാരികയിൽ അവരുടെ ഒരു കഥ—ചുംബനം—തർജ്ജമചെയ്തു ചേർത്തിട്ടുണ്ടു്. ചുംബനം വ്യക്തിയായി രൂപാന്തരപ്പെട്ടു് ചെന്നണയാൻ സങ്കേതമന്വേഷിച്ചു നടക്കുകയാണു്. ഭർത്താവു് പ്രാതൽകഴിഞ്ഞു് ഓഫീസിലേക്കു പോകാൻ ഭാവിക്കുമ്പോൾ ഭാര്യ വരുന്നു. രണ്ടുപേരും സൗന്ദര്യമുള്ളവർ. ഇതുതന്നെ പറ്റിയ സ്ഥലമെന്നു വിചാരിച്ചു ചുംബനം സ്ത്രീയുടെ ചുണ്ടിലെത്തി. പക്ഷേ, പിൻതിരിയേണ്ടി വന്നു അതിനു്. സ്ത്രീ പല്ലുതേച്ചിട്ടില്ല. അയാളുടെ ചുണ്ടിൽ മുട്ടയുടെ നാറ്റവും, ഇങ്ങനെ പല സംഭവങ്ങൾ ആവിഷ്കരിച്ചു ചുംബനമെന്ന പ്രക്രിയയുടെ ഗർഹണീയത സ്പഷ്ടമാക്കിത്തരുന്നു മേനകാഗാന്ധി. ആശയപ്രധാനമായ കഥ. എന്നാൽ ബിംബങ്ങളിലൂടെ ആ ആശയത്തിനു് ചാരുത വരുത്തിയിരിക്കുന്നു ശ്രീമതി.

images/JohnGunther.jpg
ഗന്തർ

ചുംബനം ഏറ്റവും വൃത്തികെട്ട പ്രക്രിയയാണെന്നു് ഈ ലേഖകൻ ഈ പംക്തിയിൽത്തന്നെ മുൻപു് എഴുതിയിട്ടുണ്ടു്. ഗന്തറു ടെ Inside Russia എന്ന പുസ്തകം നാല്പതു കൊല്ലം മുൻപു് വായിച്ചിട്ടുണ്ടു് ഞാൻ. ചുംബനത്തിനു് a caress with the lips എന്നു് Oxford Dictionary-യിൽ അർത്ഥം നല്കിയിട്ടുണ്ടെന്നു പറഞ്ഞിട്ടു് റഷയുടെ ഭൗതികസ്വഭാവം കാണിക്കാൻ അവിടുത്തെ മെഡിക്കൽ വിശ്വവിജ്ഞാനകോശത്തിൽ അതിനു നല്കിയിട്ടുള്ള വിവരണം ഗന്തർ തന്റെ ഗ്രന്ഥത്തിൽ പകർത്തിയിട്ടുണ്ടു്. The conjunction of two organs used for the intake of food into the body എന്നാണത്രേ അർത്ഥപ്രദർശനം. എന്റെ വാർദ്ധകസ്മൃതിക്കു തെറ്റുപറ്റിയിട്ടില്ലെന്നാണു് വിശ്വാസം. ഞാനാണു് ചുംബനത്തിനു വിവരണം നല്കുന്നതെങ്കിൽ അതിങ്ങനെയാവും: പുരുഷന്റെ തുപ്പൽ രോഗാണുക്കളോടുകൂടി സ്ത്രീയുടെ വായിലേക്കും സ്ത്രീയുടെ തുപ്പൽ രോഗാണുക്കളോടുകൂടി പുരുഷന്റെ വായിലേക്കും പകരാനുള്ള പ്രക്രിയ.

‘ചുംബന’മെന്ന കഥയെഴുതിയ മേനകാഗാന്ധിയെയും അതു് തർജ്ജമചെയ്ത ശ്രീ. ടോമി ഈപ്പനെയും ഞാൻ സവിനയം അഭിനന്ദിക്കുന്നു. മേനകയ്ക്കു മേനകാഗാന്ധിയുടെ Book of Hindu Names എന്ന പുസ്തകത്തിൽ അർത്ഥം കൊടുത്തിരിക്കുന്നതു് ഇങ്ങനെ: Menaka (S) (F) one who is born of the mind, one who knows, one who is skilled in the arts… കലകളിൽ വൈദഗ്ധ്യമുള്ളവളും അറിവുള്ളവളുമാണു് മേനക. മേനകാ ഗാന്ധിയുടെ പേരു് അന്വർത്ഥംതന്നെ.

ഇപ്പോൾ തോന്നുന്നത്
  1. ഇതെഴുതുന്നയാൾ പണ്ടു് ഒരു കഥാകാരന്റെ ഒരു നോവൽ നല്ലതല്ലെന്നു് കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ വാരികയിലെഴുതി. അതു് ഒരാൾ നോവലിസ്റ്റിനോടു പറഞ്ഞപ്പോൾ സായ്പിന്റെ ഭാഷയിൽ വലിയ വശമില്ലെങ്കിലും വല്ലഭനു പുല്ലുമായുധം എന്നു സ്വയം വിശ്വസിച്ചിരുന്ന അദ്ദേഹം ഉദ്ഘോഷിച്ചു: “ഇവന്മാരെയൊക്കെ ഇഗ്നോർ ചെയ്യുകയാണു് വേണ്ടതു്. ഇഗ്നോർ ചെയ്യുകയെന്നു പറഞ്ഞാൽ കംപ്ലീറ്റ് ഇഗ്നറൻസ്.
  2. ജീവിതത്തിന്റെ വേദനകളിൽനിന്നു രക്ഷപ്രാപിക്കാൻ ഭഗവദ്ഗീത പതിവായി വായിച്ചാൽ മതിയെന്നു് ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരു സ്വാമിജി എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അതനുസരിച്ചു് ഞാൻ ഗീത പലതവണ വായിച്ചു. ധിഷണയ്ക്കു അതു സംതൃപ്തി നല്കുമെന്നല്ലാതെ ഹൃദയത്തെ സ്പർശിക്കില്ല. എന്നാൽ പെസ്വാ യുടെ (Pessoa, 1888–1935, Portuguese poet) The Book of Disquiet എന്ന ഗ്രന്ഥം വായിക്കുമ്പോൾ എന്റെ ജീവിതം സമ്പന്നമാകുന്നതുപോലെ തോന്നൽ. പുകയിലക്കടയിൽ ജോലി ചെയ്തിരുന്ന ഒരു പാവപ്പെട്ടവൻ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞു് പെസ്വാ എഴുതുകയാണു്: “ഒരിക്കൽ ഞാൻ അയാളിൽനിന്നു സിഗ്ററ്റ് വാങ്ങിച്ചപ്പോൾ എനിക്കുതോന്നി അയാൾക്കു് അകാലത്തിൽ കഷണ്ടിവരുമെന്നു്. പക്ഷേ, കഷണ്ടിക്കാരനാവാൻ സമയം കിട്ടിയില്ല അയാൾക്കു്… പൊടുന്നനെ എനിക്കു് ആ ശരീരത്തിന്റെ ദർശനമുണ്ടായി. ആ ശരീരംവച്ച ശവപ്പെട്ടിയുടെയും. ശവപ്പറമ്പിന്റെ ദർശനവും ഉളവായി… ഇന്നു് എന്നെപ്പോലെ മനുഷ്യനായ അയാൾ മരിച്ചു. വേറൊന്നുമില്ല.
images/Pessoa.jpg
പെസ്വാ

അതേ മറ്റുള്ളവൻ ജീവിക്കുന്നില്ല. എനിക്കാണു് ഈ സൂര്യാസ്തമയം നിശ്ചലമായിപ്പോയതു്. അതിന്റെ വർണ്ണങ്ങൾ മേഘച്ഛന്നം. കടുപ്പമാർന്നവ. അസ്തമയത്തിനു താഴെ എന്നെസ്സംബന്ധിച്ചിടത്തോളം ആ മഹാനദി പ്രകമ്പനം കൊള്ളുന്നു; അതിന്റെ പ്രയാണം ഞാൻ കാണുന്നില്ലെങ്കിലും. എല്ലാവർക്കുമുള്ള ശവപ്പറമ്പിലാണോ അയാളെയും അടക്കിയതു? ഇന്നത്തെ അസ്തമയം അയാൾക്കുള്ളതല്ല. എന്നാൽ അതിനെക്കുറിച്ചു് വിചാരിക്കുമ്പോൾ അല്ലെങ്കിൽ ഞാൻ ആവശ്യപ്പെടാതെതന്നെ എനിക്കും അസ്തമയം ഇല്ലാതെയായിത്തീർന്നിരിക്കുന്നു”.

അഭ്യർത്ഥന
images/JoseOrtegayGasset.jpg
ഒർട്ടേഗ ഇ ഗാസറ്റ്

നീച്ചേ ക്കുശേഷം യൂറോപ്പു് കണ്ട തത്ത്വചിന്തകരിൽ അദ്വിതീയൻ എന്നു കമ്യൂ വാഴ്ത്തിയ ഒർട്ടേഗ ഇ ഗാസറ്റ് The Dehumanization of Art and Other Essays എന്നൊരു പുസ്തകമെഴുതിയിട്ടുണ്ടു്. അതിൽ ദസ്തെയെവ്സ്കി യെയും പ്രൂസ്തി നെയും താരതമ്യപ്പെടുത്തുന്ന ഒരുജ്ജ്വല പ്രബന്ധമുണ്ടു്. ദസ്തെയെവ്സ്കി ഒരു കഥാപാത്രത്തിന്റെ ജീവിതത്തെക്കുറിച്ചു ചിലതെല്ലാം പറഞ്ഞ അയാളെ നമ്മുടെ മുൻപിൽ കൊണ്ടു വരുന്നു. നമുക്കു് അയാളെ മനസ്സിലായില്ലെന്നു് അതോടെ ഒരു തോന്നൽ. പക്ഷേ, ആ കഥാപാത്രം സംസാരിച്ചു തുടങ്ങുമ്പോൾ, പ്രവർത്തിച്ചു തുടങ്ങുമ്പോൾ നമ്മൾ അമ്പരക്കുന്നു. ആദ്യം നമ്മൾ പരിചയപ്പെട്ട ആളല്ല ആ സംഭാഷണത്തിലൂടെയും പ്രവൃത്തികളിലൂടെയും നമ്മൾ കാണുക. ഈ രണ്ടിനും പൊരുത്തമില്ല. വായനക്കാരൻ അപ്പോൾ രണ്ടിനെയും സമ്മേളിപ്പിച്ചു് ഒരു നൂതനചിത്രമുണ്ടാക്കുന്നു. നോവലിലായാലും ചെറുകഥയിലായാലും ഇതുണ്ടാവണം. ഉണ്ടാകുമ്പോൾ കഥാപാത്രങ്ങൾ നമ്മളിൽനിന്നു വിഭിന്നവ്യക്തിത്വമാർജ്ജിച്ചു നില്ക്കും. ഇതു സംഭവിച്ചില്ലെങ്കിൽ നോവലും കഥയും നമുക്കു താല്പര്യം ജനിപ്പിക്കില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി എഴുതിയ ‘നിലവിളിപോലെ’ എന്ന കഥയിൽ വ്യക്തിയുടെ ഒരു നൂതനചിത്രം ഉണ്ടോ എന്നു നോക്കാൻ ഞാൻ വായനക്കാരോടു് അഭ്യർത്ഥിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.