സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-12-14-ൽ പ്രസിദ്ധീകരിച്ചതു്)

“ഒരു സാഹിത്യകാരൻ കൈകാര്യം ചെയ്ത വിഷയം മറ്റൊരു സാഹിത്യകാരൻ അതേ രീതിയിൽ കൈകാര്യം ചെയ്യുന്നതു് ഭാവനയുടെ കുറവുകൊണ്ടാണോ?” “വ്യാഘ്രം മറ്റൊരു മൃഗത്തിന്റെ ഇരയെ തൊടുകില്ലെന്നു വാല്മീകി പറഞ്ഞിട്ടുണ്ടു്. ‘ന പരേണാഹൃതം ഭക്ഷ്യം വ്യാഘ്ര: സ്വാദിതുമിച്ഛതി’. നമ്മുടെ സാഹിത്യകാരന്മാർ വ്യാഘ്രങ്ങളല്ല”.

ആർജന്റീനയിൽ ജനിച്ച ഏർനെസ്റ്റോ ഗേവാറാ (Ernesto Guevara, 1928–67) ക്യൂബൻ വിപ്ലവകാരിയും രാഷ്ട്രീയനേതാവുമായിരുന്നു. ചേ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ക്യൂബയിലെ കാസ്റ്റ്രോ യുടെ ഉറ്റമിത്രവും ലഫ്റ്റെനന്റുമായി കഴിഞ്ഞുകൂടിയതിനുശേഷം മറ്റു രാജ്യങ്ങളിൽ വിപ്ലവപ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി 1965-ൽ ക്യൂബ വിട്ടുപോയി. ബൊലിവിയയിൽ ഗറില്ല പ്രസ്ഥാനത്തിന്റെ നേതാവായി വർത്തിക്കുമ്പോൾ സർക്കാരിന്റെ സൈന്യം അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും പിന്നീടു നിഗ്രഹിക്കുകയും ചെയ്തു. ബൊലിവിയയിലെ സർക്കാരിൽനിന്നു മാത്രമല്ല വാഷിങ്ടണിൽനിന്നും അദ്ദേഹത്തെ കൊല്ലാൻ നിർദ്ദേശമുണ്ടായിരുന്നു. 1967 ഒക്റ്റോബർ 9-ആം൹യാണു് ഗേവാറായെയും വേറെ രണ്ടു ഗറില്ലകളെയും വധിച്ചതു്. 1967 ഒക്റ്റോബർ 15-നു കാസ്റ്റ്രോ റ്റെലിവിഷനിലൂടെ പ്രത്യക്ഷനായി ആ മഹച്ചരമത്തിനു സ്ഥിരീകരണം നല്കി. ഒക്റ്റോബർ 18-ആം൹ പത്തു ലക്ഷം ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടു കാസ്റ്റ്രോ നിർവഹിച്ച സുദീർഘമായ പ്രഭാഷണത്തിന്റെ അവസാനത്തെ ഭാഗത്തുനിന്നു ചില വാക്യങ്ങൾ ഞാൻ എടുത്തെഴുതട്ടെ.

Thus, his blood fell on our soil when he was wounded in several battles, and his blood was shed in Bolivia, for the liberation of the exploited and the oppressed, of the humble and the poor. The blood was shed for the sake of all the peoples of the Americas and for the people of Vietnam—because while fighting there in Bolivia, fighting against the oligarchies and imperialism, he knew that he was offering Vietnam the highest possible expression of his solidarity.
images/CheyFidel.jpg
ഗേവാറായും കാസ്റ്റ്രോയും

ഉജ്ജ്വലമായ ഈ പ്രഭാഷണം മുഴുവൻ “Che—A memoir by Fidel Castro” എന്ന പുസ്തകത്തിലുണ്ടു്. ഗേവാറായുടെയും കാസ്റ്റ്രോയുടെയും ആത്മബന്ധത്തിന്റെ കഥയാണു് ഇതു്. മെഡിക്കൽ കോളേജിൽനിന്നു ഡിഗ്രി നേടിയതിനുശേഷം രോഗികളെ ചികിത്സിക്കാൻ സന്നദ്ധനാവാതെ ക്യാപിറ്റലിസത്തിന്റെ മഹാരോഗം പിടിപെട്ട രാഷ്ട്രങ്ങളെ തത്ത്വചിന്തകൊണ്ടു ചികിത്സിക്കാൻ യത്നിച്ച ഒരു മഹാവ്യക്തിയുടെ കഥയാണിതു്. തന്റെ രചനാ പാടവംകൊണ്ടു കാസ്റ്റ്രോ ഈ ആത്മബന്ധത്തിന്റെയും ധീരപ്രവർത്തനത്തിന്റെയും ചിത്രം വരയ്ക്കുന്നു. ആർജ്ജവത്തിന്റെ നാദം ഇതിൽ നിന്നു് ഉയരുന്നു. (Edited by David Deutschmann, Preface by Jesus Montan, National Book Agency, Rs. 100, First Indian Reprint Feb. 1994.)

നഖവീക്ഷണം

സ്ത്രീകൾക്കു സവിശേഷങ്ങളായ ചേഷ്ടകളുണ്ടു്. വെറുപ്പുണ്ടെങ്കിൽ അവൾ നഖങ്ങൾ നോക്കും. ഇഷ്ടപ്പെട്ടവൻ തുറിച്ചുനോക്കിയാൽ അവൾ കണ്ണുകൾ താഴ്ത്തും. പുരുഷൻ ജനക്കൂട്ടത്തിൽ തള്ളിക്കയറും. സ്ത്രീ ഒഴിഞ്ഞുമാറും.

മലയാളികൾ ഇല്ലാത്ത സ്ഥലമില്ല. ബോംബെയിലെ ഏയർപോർട്ടിൽച്ചെന്നു ബോർഡിങ് പാസ്സ് വാങ്ങാനായി റ്റിക്കറ്റും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥനു ഞാൻ നല്കിയപ്പോൾ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയിട്ടു ‘കലാകൗമുദിയിൽ എഴുതുന്ന കൃഷ്ണൻനായർ സാറല്ലേ’ എന്നു ചോദിച്ചു. അതേ എന്നു ഞാൻ പറഞ്ഞപ്പോൾ ‘സൗകര്യമുള്ള സീറ്റ് തരാം’ എന്നു സൗജന്യത്തോടെ അദ്ദേഹം പറഞ്ഞു. കാലു നീട്ടിയിരിക്കാവുന്ന ഒരു വിൻഡോ സീറ്റാണു് എനിക്കു് അദ്ദേഹം ഏർപ്പെടുത്തിത്തന്നതു്. പക്ഷേ, തിരുവനന്തപുരത്തേക്കു വരുന്ന വിമാനത്തിൽ ഞാനിരുന്നതു് ബോംബെയെ നോക്കിയാണു്. ആ തിരിഞ്ഞിരിപ്പു് എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും കാലു് ഇഷ്ടം പോലെ നീട്ടി വയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നതു കൊണ്ടു് ആ ഇഷ്ടക്കേടു് ഞാൻ പെട്ടെന്നു മറന്നു. എന്റെ മുൻവശത്തു് തെല്ലകലെയായി ഒരു സീറ്റുണ്ടു്. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സുന്ദരി ആ സീറ്റിൽ വന്നു് ഇരുന്നു. സൗന്ദര്യധാമം പൊടുന്നനെ പ്രത്യക്ഷപ്പെട്ടാൽ ആരതു് എന്നറിയാൻവേണ്ടി നൂറു വയസ്സായ സന്ന്യാസിയും നോക്കിപ്പോകുമല്ലോ. നൂറ്റമ്പതു വയസ്സായ ഞാനും ജിജ്ഞാസയോടെ അവളെ ഒന്നു നോക്കി. എയർഹോസ്റ്റസാണെന്നു മനസ്സിലാക്കി നോട്ടം പിൻവലിച്ചു് ഞാൻ പത്രപാരായണം തുടങ്ങി. പത്രമെടുക്കുന്നതിനു് ഞാൻ എഴുന്നേറ്റപ്പോൾ അവൾ എന്നെ ഒന്നു നോക്കി തെല്ലു പുച്ഛത്തോടെ നെയ്ൽപോളീഷിട്ട സ്വന്തം നഖങ്ങളിലേക്കു വിശാല വിലോചനങ്ങൾ വ്യാപരിപ്പിച്ചു് ഇരുപ്പായി. മനസ്സിനിണങ്ങാത്ത പുരുഷൻ മുൻപിലിരുന്നാൽ സ്ത്രീക്കു സ്വാഭാവികമായി ഉണ്ടാകുന്ന വെറുപ്പു് ഒരു redirected activity ആയി നഖവീക്ഷണത്തിൽ കലാശിക്കുമെന്നു് മനഃശാസ്ത്രം എന്നെ ഗ്രഹിപ്പിച്ചിട്ടുണ്ടു്. സാധാരണമായി എയർഹോസ്റ്റസുകൾ വൈരൂപ്യമുള്ളവരാണു്. എന്റെ മുൻപിലിരുന്നവൾ ആ സാമാന്യ നിയമത്തിനു് ഒരപവാദമായിരുന്നു. ഞാൻ മുട്ടത്തു വർക്കി യായിരുന്നെങ്കിൽ, കാനം ഇ. ജെ. ആയിരുന്നെങ്കിൽ അവളെ ദേവത എന്നു വിളിക്കുമായിരുന്നു. തിരുവനന്തപുരത്തെത്തി വിമാനം. യാത്രക്കാർ എല്ലാവരും പോയി. ഭാരം കൂടിയ പെട്ടി മുകളിലത്തെ അറയിൽനിന്നു് വലിച്ചെടുക്കുന്നതിനു കുറച്ചു നേരം വേണ്ടി വന്നതുകൊണ്ടു് ഞാൻ മാത്രം വിമാനത്തിനകത്തു്. തെറ്റിപ്പോയി. ഒരു മധ്യവയസ്കൻ—പഴയ തമിഴു് നാടകത്തിലെ വഞ്ചിപ്പത്തനെപ്പോലെ ഒരുത്തൻ—വടിപോലെ നിന്നു് ഏയർഹോസ്റ്റസിനെ കണ്ണുകാണിച്ചു വിളിക്കുന്നു. അയാളുടെ മുഖത്തു് പുഞ്ചിരി വിരിഞ്ഞിട്ടുണ്ടു്. ആ പുഞ്ചിരി ഛർദ്ദിക്കാൻ പോകുന്നവന്റെ ഭാവമാണു് അയാളുടെ മുഖത്തിനു നല്കിയതു്. നഖവീക്ഷണം ആ വഞ്ചിപ്പത്തന്റെ നയനങ്ങളിലേക്കുള്ള വീക്ഷണമായി മാറുന്നതു കണ്ടു് ഞാൻ തിടുക്കത്തിൽ ബഹിർഗ്ഗമനദ്വാരത്തിലേക്കു് ഓടി. അവിടെ നില്ക്കുന്നു കൈകൂപ്പിക്കൊണ്ടു് ഒരു സ്ത്രീരൂപം. അവളെ തിരിച്ചാരും തൊഴാറില്ലെങ്കിലും ഞാൻ ഒരു ‘തൊഴൽ’ പാസ്സാക്കിക്കൊടുത്തു.

സ്ത്രീകൾക്കു സവിശേഷങ്ങളായ ചേഷ്ടകളുണ്ടു്. വെറുപ്പു് ഉണ്ടെങ്കിൽ അവൾ നഖങ്ങൾ നോക്കും. ഇഷ്ടപ്പെട്ടവൻ തുറിച്ചു നോക്കിയാൽ അവൾ കണ്ണുകൾ താഴ്ത്തും. പുരുഷൻ ജനക്കൂട്ടത്തിൽ തള്ളിക്കയറും. സ്ത്രീ ഒഴിഞ്ഞുമാറും. ഓടുന്ന ബസ്സിന്റെ മുൻപിൽ “എടുത്തുചാടുന്ന” പുരുഷൻ തെറ്റു മനസ്സിലാക്കി അയ്യോ എന്നു വിളിച്ചുപോകും. സ്ത്രീ ചിരിക്കുകയേയുള്ളു. പൊതുവേ പുരുഷൻ അനുസരിക്കാറില്ല. സ്ത്രീ അനുസരണശീലമുള്ളവളാണു്. ഇതിനുമെല്ലാം അപവാദങ്ങളുണ്ടു്. പുരുഷന്റെ ആധിപത്യവാസനയെ തൃണവൽഗണിച്ചു് അവനു് അടികൊടുക്കുന്ന സ്ത്രീകളുണ്ടു്. അങ്ങനെയൊരു സ്ത്രീയെയാണു് ശ്രീ. ബ്രഹ്മാനന്ദൻ ‘കറുമ്പികത്രീനയുടെ കല്യാണം’ എന്ന ഭേദപ്പെട്ട കഥയിൽ കൊണ്ടുവരുന്നതു്. ഇഷ്ടമില്ലാത്തവൻ തൊട്ടോ എങ്കിൽ അവൾ അയാളെ അടിച്ചതു തന്നെ. അങ്ങനെ പല പ്രമാണിമാരെയും അടിച്ച അവൾ താനിഷ്ടപ്പെടുന്ന ഒരു പൊലീസ് ഇൻസ്പെക്ടർക്കു വിധേയയാകുന്നു. ഇൻസ്പെക്ടർ ചോദിച്ചു: “ഏയ്… എന്നെയും നീ തല്ലുമോ?” അവളുടെ മറുപടി: “അപമാനിച്ചാൽ” ആ ഒറ്റ പ്രയോഗംകൊണ്ടു കഥാകാരൻ അതുവരെ വ്യക്തതയാർജ്ജിച്ചിരുന്ന അവളുടെ സ്വഭാവത്തിനു് സുവ്യക്തത നല്കുന്നു. സ്വഭാവ പ്രധാനമായ കഥയാണിതു്.

ചോദ്യം, ഉത്തരം

ചോദ്യം: “ഒരു സാഹിത്യകാരൻ കൈകാര്യം ചെയ്ത വിഷയം മറ്റൊരു സാഹിത്യകാരൻ അതേ രീതിയിൽ കൈകാര്യം ചെയ്യുന്നതു് ഭാവനയുടെ കുറവുകൊണ്ടാണോ?”

ഉത്തരം: “വ്യാഘ്രം മറ്റൊരു മൃഗത്തിന്റെ ഇരയെ തൊടുകില്ലെന്നു വാല്മീകി പറഞ്ഞിട്ടുണ്ടു്. ‘നപരേണാഹൃതം ഭക്ഷ്യം വ്യാഘ്രഃ സ്വാദിതുമിച്ഛതി’. നമ്മുടെ സാഹിത്യകാരന്മാർ വ്യാഘ്രങ്ങളല്ല”.

ചോദ്യം: “എന്തെല്ലാം വിശേഷങ്ങൾ സാറേ?”

ഉത്തരം: “ഈ ചോദ്യം എല്ലാവരും ചോദിക്കുന്നതുകൊണ്ടാണു് ഇല്ലാത്ത വിശേഷങ്ങൾ ഉണ്ടാക്കാനായി ആളുകൾ കള്ളങ്ങൾ പറയുന്നതു്. വായനക്കാർ നിശ്ശബ്ദരായി പത്രാധിപന്മാരോടു് എന്തെല്ലാം വിശേഷങ്ങൾ എന്നു ചോദിക്കുന്നതു് അവർ ഉള്ളിലെ കാതുകൊണ്ടു കേൾക്കുന്നു. കള്ളങ്ങൾ അച്ചടിച്ചു വിടുന്നു. അവരതു ചെയ്തില്ലെങ്കിൽ വായനക്കാർക്കു രസമില്ലതാനും”.

ചോദ്യം: “നിങ്ങൾ ഇപ്പോൾ എന്തുചെയ്യുന്നു?”

ഉത്തരം: “നിങ്ങളുടെ ചോദ്യത്തിനു മറുപടി എഴുതുമ്പോഴും ഞാൻ മരിച്ചുകൊണ്ടിരിക്കുന്നു. ക്ഷമിക്കണം നിങ്ങളും മരിച്ചുകൊണ്ടിരിക്കുകയാണു്. ഞാൻ ഏതാനും മാസങ്ങൾക്കകം പോകും. നിങ്ങൾ ഏറെ വർഷങ്ങൾ കഴിഞ്ഞു പോകും. നമ്മൾക്കുതമ്മിൽ കാലത്തിന്റെ ദീർഘതയേ വ്യത്യാസമായുള്ളു”.

ചോദ്യം: “ഞാൻ ഇംഗ്ലീഷ് എം. എ ജയിച്ചു ക്ലാസ്സോടെ. റിസെർച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു വിഷയം പറഞ്ഞുതരൂ?”

ഉത്തരം: “How to torture my husband എന്നതു നല്ല വിഷയമാണു്”.

ചോദ്യം: “സ്ത്രീ ദേവതയായി മാറുന്നതു് എപ്പോൾ?”

ഉത്തരം: “കാമുകിയായി അവൾ കാമുകന്റെ മുൻപിൽ നില്ക്കുമ്പോൾ. അവളെത്തന്നെ അയാൾ വിവാഹം കഴിച്ചാൽ ആ ദേവത പെട്ടെന്നു സ്ത്രീയായി മാറും”.

ചോദ്യം: “നിങ്ങളുടെ വീട്ടിൽ എത്ര ഫോറിൻ കുടകളുണ്ടു് ?”

ഉത്തരം: “ഒരെണ്ണം. ഞാൻ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നെങ്കിൽ ദിവസവും ഓരോ ഫോറിൻ കുട എനിക്കു കിട്ടുമായിരുന്നു”.

ചോദ്യം: “നിങ്ങൾ നിരൂപകനാണോ?”

ഉത്തരം: “പേന കൈയിലുള്ളതുകൊണ്ടു് ഞാൻ നിരൂപകനാവുമോ?”

ജി. എൻ. പണിക്കർ

ഇംഗ്ലീഷിൽ Striving for effect എന്നു പറയുന്ന ഫലപ്രാപ്തിക്കു വേണ്ടിയുള്ള തീവ്രയത്നം നമ്മുടെ നവീന കഥാകാരന്മാരുടെ രചനകളിൽ കാണാം. ആ രചനകളെ എടുത്തുയർത്തി ‘അഹോമഹാദ്ഭുതം’ എന്നു് ഉദ്ഘോഷിക്കുന്നു ചില നിരൂപകർ. അവർ ചെക്കോവിന്റെയും മോപസാങ്ങിന്റെയും റേമണ്ട് കാർവറുടെയും സാർത്രിന്റെയും കമ്യുവിന്റെയും ചെറുകഥകൾ വായിക്കട്ടെ.

സഹതാപത്തിനു് ഒരു സ്ഥാനവുമില്ല ജോലിയിൽനിന്നു വിരമിക്കുമ്പോൾ. നമ്മുടെ അടുത്ത ബന്ധു മരിച്ചാൽ ശത്രുപോലും സഹതപിക്കും. മറ്റേതെങ്കിലും വിപത്തുണ്ടായാൽ അനുശോചിക്കാൻ ഏറെ ആളുകളുണ്ടാവും. രോഗചികിത്സയ്ക്കു പണമില്ലെങ്കിൽ ചോദിക്കാതെ അതു് ഏറെയാളുകൾ തരും. എന്നാൽ ജോലിയിൽനിന്നു വിരമിച്ചാൽ ആ വ്യക്തിക്കു മാത്രമേ നൈരാശ്യവും ദുഃഖവുമുള്ളു. മറ്റുള്ളവർക്കു് ഒരളവിൽ സന്തോഷവുമാണു്. വ്യക്തിയുടെ ശരീരവയവങ്ങൾക്കു വരുന്ന ക്ഷതമോ നഷ്ടമോ എല്ലാവരുടെയും സഹതാപം ഉദ്ദീപിപ്പിക്കുന്നു. എന്നാൽ പെൻഷൻപറ്റൽകൊണ്ടു് ഒരുത്തന്റെ ആത്മാവിനു വരുന്ന ക്ഷതവും നഷ്ടവും അന്യർക്കു് ആഹ്ലാദജനകമാണു്. ഇങ്ങനെ ഒറ്റയ്ക്കു ദുഃഖിക്കുന്ന ഒരു റിറ്റയർഡ് ഉദ്യോഗസ്ഥനെ ശ്രീ. ജി. എൻ. പണിക്കരു ടെ “ഒരൊഴിവുദിവസം സന്ധ്യയ്ക്കു്” എന്ന ചെറുകഥയിൽ കാണാം. (മാതൃഭൂമി വാരിക) അയാളുടെ ചിത്തവൃത്തിപരങ്ങളായ പോരാട്ടങ്ങളെ കഥാകാരൻ കലാത്മകമായി ചിത്രീകരിക്കുന്നു. ജോലിയിലിരുന്നപ്പോൾ അയാളുടെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരു യുവതിയെ പെൻഷൻപറ്റിയതിനുശേഷം ഭ്രമാത്മകതയിൽ ദർശിക്കുന്നു. ഭ്രമമായതുകൊണ്ടു് തെല്ലുനേരം കഴിഞ്ഞപ്പോൾ അവളെ കാണുന്നില്ല. ആ സംഭവം കഥാകാരൻ വർണ്ണിച്ചുകഴിയുമ്പോൾ അടുത്തുൺപറ്റിയവരോടു നമുക്കില്ലാത്ത സഹതാപം കഥയിലെ റിറ്റയർഡ് ഉദ്യോഗസ്ഥനെസ്സംബന്ധിച്ചു നമുക്കുണ്ടാകുന്നു. അതോടെ അയാൾ നമ്മുടെ ബന്ധുവായി മാറുന്നു. അയാളുടെ ജീവിതവ്യഥകളിൽ നമ്മൾ പങ്കുകൊള്ളുന്നു. കഥ വിജയം—പ്രാപിക്കുകയും ചെയ്യുന്നു.

images/RaymondCarver.jpg
റേമണ്ട് കാർവർ

ഇംഗ്ലീഷിൽ Striving for effect എന്നു പറയുന്ന ഫലപ്രാപ്തിക്കുവേണ്ടിയുള്ള തീവ്രയത്നം നമ്മുടെ നവീന കഥാകാരന്മാരുടെ രചനകളിൽ കാണാം. ആ രചനകളെ എടുത്തുയർത്തി ‘അഹോ മഹാദ്ഭുതം’ എന്നു് ഉദ്ഘോഷിക്കുന്നു ചില നിരൂപകർ. അവർ ചെക്കോവി ന്റെയും മോപസാങ്ങി ന്റെയും റേമണ്ട് കാർവറു ടെയും സാർത്രി ന്റെയും കമ്യു വിന്റെയും ചെറുകഥകൾ വായിക്കട്ടെ. അയത്നലളിതമായിട്ടാണു് അവർ കഥകളെഴുതിയതു്. അവ വായിച്ചുകഴിയുമ്പോൾ കഥകളുടെ സവിശേഷങ്ങളായ അന്തരീക്ഷങ്ങളിൽ നമ്മൾ വിലയംകൊള്ളുന്നു. പക്ഷേ, പ്രകീർത്തിക്കപ്പെടുന്ന നവീന കഥാകാരന്മാരുടെ കഥകൾ പ്രഭാഷണം കേട്ടുകഴിഞ്ഞാലുണ്ടാകുന്ന മാനസികനിലയാണു് ജനിപ്പിക്കുക. ഈ നിരൂപകർക്കു്—ബഹുജനത്തെ വഴിതെറ്റിക്കുന്ന നിരൂപകർക്കു്—ഉത്തമസാഹിത്യമെന്തെന്നു മനസ്സിലാക്കിക്കൊടുക്കണം.

പെസ്വയുടെ ബിംബത്തിലൂടെ

മരണത്തെക്കുറിച്ചു് ഒരു നിമിഷത്തേക്കു് ഓർമ്മയുണ്ടായാൽ മനുഷ്യൻ ക്ഷുദ്രത്വം കാണിക്കില്ല.

പോർറ്റ്യുഗീസ് കവി ഫെർനാങ്ദു പെസ്വ (Fernando Pessoa, 1888–1935) മഹാകവികളിൽ മഹാകവിയാണു്. ശ്രീ. വൈക്കം മുരളി ദയാപൂർവം തന്ന The Book of Disquiet എന്ന അദ്ദേഹത്തിന്റെ ഗദ്യകാവ്യഗ്രന്ഥം ഞാൻ വായിച്ചു. കലയുടെ അധിത്യക എന്താണെന്നു കാണുകയും ചെയ്തു. ഇന്നു പുസ്തകത്തിന്റെ ഓർമ്മയേയുള്ളു. ചില ആശയങ്ങൾ മാത്രം സ്മൃതിമണ്ഡലത്തിൽ തങ്ങിനില്ക്കുന്നു. അവ പെസ്വയുടെ ആശയങ്ങളാണോ അല്പപ്രഭാവനായ എന്റെ ആശയങ്ങളാണോ എന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുന്നില്ല. കാരണം ആ വിശിഷ്ടഗ്രന്ഥം എല്ലാക്കാലത്തേക്കുമായി നഷ്ടപ്പെട്ടു എന്നതാണു്.

images/FernandoPessoa01.jpg
ഫെർനാങ്ദു പെസ്വ

രാത്രിവേളയിൽ ജന്നലിന്റെ കേർട്ടനു പിറകിൽ പുഷ്പിക്കുന്ന ദീപം എന്ന ചേതോഹരമായ ബിംബം പെസ്വയുടേതാണെന്നു് ഓർമ്മ പറയുന്നു. പുഷ്പിക്കുന്ന ദീപംപോലെ ചില മുഖങ്ങളും ജന്നലുകൾക്കപ്പുറത്തു പുഷ്പിക്കാറുണ്ടു്. അങ്ങനെ വിടർന്ന ഒരു പ്രസൂനത്തെക്കുറിച്ചാണു് ശ്രീ. എൻ. ഗോവിന്ദൻകുട്ടിയുടെ ‘വഴിവക്കിലെ വീടു്’ എന്ന കഥ. (ദേശാഭിമാനി വാരിക) പുഷ്പിക്കാറുണ്ടു് എന്നു ഞാൻ എഴുതിയെങ്കിലും യുവത്വത്തിനോടു് അതിനു ബന്ധമില്ല. കാലം അതിന്റെ പാടുകൾ വീഴ്ത്തിയ മുഖമാണതു്. എന്നാലും അവരുടെ നിശ്ശബ്ദമായ ഇരുപ്പിലും നോട്ടത്തിലും ബഹിഃപ്രകാശനംകൊള്ളാത്ത ഒരു വികാരമുണ്ടു്. അവരെ പതിവായി നോക്കുന്ന ആളിനും അതുണ്ടു്. അതുള്ളതിനാലാണു് ആ മുഖം എല്ലാക്കാലത്തേക്കുമായി അപ്രത്യക്ഷമാകുമ്പോൾ ദ്രഷ്ടാവിനു് അസ്വസ്ഥതയുണ്ടാകുന്നതു്. പരോക്ഷമായ ഈ വികാരത്തെ പ്രച്ഛന്നമായി ആവിഷ്കരിച്ചതിലാണു് നമ്മൾ ഗോവിന്ദൻ കുട്ടിയുടെ വൈദഗ്ദ്ധ്യം കാണേണ്ടതു്. അദ്ദേഹത്തിന്റെ അസങ്കീർണ്ണമായ ആഖ്യാനവും നന്നു്.

സംഭവങ്ങൾ
  1. ഒരു മാസികയ്ക്കു ലേഖനങ്ങൾ ശേഖരിക്കാനായി നിയുക്തനായ ഒരു യുവാവു് എന്നോടു പറഞ്ഞു: ‘മഹാപണ്ഡിതനായ … (പേരു്) ലേഖനമെഴുതിവച്ചിട്ടുണ്ടു്. ഞാനതു വാങ്ങാൻ പോവുകയാണു്. സാറുംകൂടി വരു. ഉടനെ തിരിച്ചു പോരാം’. ഞങ്ങൾ സിറ്റിബസ്സിൽ കയറി അത്ര സിറ്റിയല്ലാത്ത ഒരു പ്രദേശത്തിറങ്ങി മഹാപണ്ഡിതന്റെ വീടു് അന്വേഷിച്ചു. ഒരാൾ പറഞ്ഞുതന്നതനുസരിച്ചു ഞങ്ങൾ പറമ്പിലേക്കു കയറി. ദൗർഭാഗ്യംകൊണ്ടു നടന്നെത്തിയതു് അദ്ദേഹത്തിന്റെ വീട്ടിന്റെ പിറകുവശത്താണു്. അവിടെയുള്ള കിണറ്റിൽനിന്നു വെള്ളംകോരി തലയിലൊഴിക്കുകയായിരുന്നു പണ്ഡിതന്റെ മകൾ. ഏതാണ്ടു് ഇരുപതു വയസ്സുവരും അവൾക്കു്. പിറകുവശമല്ലേ, ആരും വരില്ല എന്ന വിചാരം കൊണ്ടാവാം അവൾ നൂലുബന്ധമില്ലാതെയാണു് കുളിച്ചിരുന്നതു്. പ്രായമായ പല പെൺപിള്ളേരുടേയും വിചാരം തങ്ങൾക്കു മൂന്നുവയസ്സേ ആയുള്ളു എന്നാണു്. അതുകൊണ്ടുമാവാം അവളുടെ പൊന്മേനി കാണിച്ചുള്ള സ്നാനം. നഗ്നസുന്ദരിയുടെ മുൻപിൽ ചെന്നുപെട്ട ഞങ്ങൾ തെല്ലുനേരം കുലവെട്ടീടിന കുറ്റിവാഴപോലെ നിന്നുപോയി. ഉത്തരക്ഷണത്തിൽ ദിക്കുകളെ ഭേദിച്ചുള്ള നിലവിളി ഉയർന്നു അവളിൽനിന്നു്. ഞങ്ങൾ രണ്ടുപേരും പ്രാണനുംകൊണ്ടു് ഓടി. പക്ഷേ, ഫലമില്ല. ഏതാണ്ടു് നൂറുലോക്കൽ പീപ്പിൾ ഞങ്ങളെ വളഞ്ഞു. അവർ തല്ലുന്നതിനു മുൻപു് അബദ്ധം പറ്റിയതാണെന്നു് ഞാൻ പറഞ്ഞൊപ്പിച്ചു. ‘അങ്ങനെ അബദ്ധമൊന്നും പറ്റുകയില്ല’ എന്നൊരു ദുഷ്ടൻ മൊഴിയാടിയെങ്കിലും ആരും ഞങ്ങളുടെ മാംസപിണ്ഡത്തിൽ തൊട്ടുകളിച്ചില്ല. രണ്ടു യുവാക്കന്മാരെ കണ്ടമാത്രയിൽ നിലവിളി ഉയർത്തിയ ആ പെണ്ണു് നൂറോളമാളുകൾ കൂടിയിട്ടും വസ്ത്രമെടുത്തു ചുറ്റാതെ ജനനകാലവേഷത്തിൽത്തന്നെ നിന്നു. കുറ്റം പറയാനില്ല. അവളുടെ വയസ്സു് ഇരുപതല്ല, മൂന്നാണല്ലോ. ഈ സംഭവം ഫിക്ഷനല്ല, സത്യമാണു്. ഞാനും ആ കൂട്ടുകാരനും ജീവിച്ചിരിക്കുന്നു. മാസിക ഇപ്പോഴുമുണ്ടു്. അതിന്റെ അന്നത്തെ പത്രാധിപർ തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്നു.
  2. മഹാകവി ജി. ശങ്കരക്കുറുപ്പി നോടൊരുമിച്ചു് വർക്കലയ്ക്കടുത്തുള്ള ഒരു സ്ഥലത്തു് ഞാനൊരു സമ്മേളനത്തിനു പോയി. അച്ചടിച്ച ക്ഷണക്കത്തു കിട്ടിയിരുന്നില്ല. സമ്മേളനസ്ഥലത്തു ചെന്നപ്പോഴാണു് മഹാകവി പ്രസംഗിക്കുന്ന സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കാൻ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അറിയാൻ പാടില്ലാത്ത ഒരു മലയാളാദ്ധ്യാപികയെ ഏർപ്പാടു ചെയ്തിരിക്കുന്നുവെന്നു മനസ്സിലാക്കിയതു്. ജി.ക്കു് ഒരു ഭാവവ്യത്യാസവുമില്ല. അധ്യക്ഷയുടെ പ്രഭാഷണത്തിനുശേഷം ജി. എഴുന്നേറ്റു് അതിസുന്ദരമായി ഒരുമണിക്കൂറോളം പ്രസംഗിച്ചു. തിരിച്ചു പോരുമ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “മാഷ് ഇങ്ങനെയൊക്കെയുള്ളവരുടെ ആധ്യക്ഷ്യത്തിൽ പ്രസംഗിക്കുമോ?” അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “എനിക്കു് അങ്ങനെയൊന്നുമില്ല കൃഷ്ണൻനായരേ. ആരു് ആധ്യക്ഷ്യം വഹിച്ചാലും ആരു് ഉദ്ഘാടനം നടത്തിയാലും എനിക്കു പറയാനുള്ളതു പറഞ്ഞിട്ടു ഞാൻ തിരിച്ചുപോരും”.
  3. കൊല്ലം ശ്രീനാരായണ കോളേജിലെ ഒരു സമ്മേളനം എൻ. ഗോപാലപിള്ള യുടെ ആധ്യക്ഷ്യത്തിൽ നടക്കുമെന്നു പത്രത്തിൽ റിപോർട്ട്. അതു് ഉദ്ഘാടനം ചെയ്യുന്നതു് ആ കോളേജിലെ അധ്യാപകൻ എം. പി. ബാലകൃഷ്ണൻനായർ. പ്രഭാഷകൻ പ്രഫെസർ ബാലരാമപ്പണിക്കർ. സമ്മേളനദിവസം മൂന്നുമണിക്കു ഗോപാലപിള്ള പ്രിൻസിപ്പലിന്റെ മുറിയിലും ബാലരാമപ്പണിക്കർ ഒരു ക്ലാസ് റൂമിലുമിരിക്കുന്നതു കണ്ടു് ഞാൻ പണിക്കരോടു ചോദിച്ചു: “ഇന്നു കൊല്ലത്തു മീറ്റിങ്ങില്ലേ. രണ്ടുപേരും തിരുവനന്തപുരത്തു് ഇരിക്കുകയാണോ?” ബാലരാമപ്പണിക്കർ മറുപടി പറഞ്ഞു: “എൻ. ഗോപാലപിള്ളസ്സാർ അധ്യക്ഷനായ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്യുന്നതു് ബാലകൃഷ്ണൻനായരാണു്. ഞങ്ങൾ രണ്ടുപേരും പോകുന്നില്ല”. എൻ. ഗോപാലപിള്ള മരിച്ചു. ബാലകൃഷ്ണൻനായർ മരിച്ചു. ബാലരാമപ്പണിക്കർ മരിച്ചു. ജി. ശങ്കരക്കുറുപ്പു മരിച്ചു. അന്നത്തെ സമ്മേളനത്തിന്റെ അധ്യക്ഷ മരിച്ചു. മരണത്തെക്കുറിച്ചു് ഒരുനിമിഷത്തേക്കു് ഓർമ്മയുണ്ടായാൽ മനുഷ്യൻ ക്ഷുദ്രത്വം കാണിക്കില്ല.
മനോഹരമായ പുസ്തകം
images/GabrielGarciaMarquez1984.jpg
മാർകേസ്

The best living interviewer എന്നു വാഴ്ത്തപ്പെടുന്ന Duncan Fallowell നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ സമാഹാരമാണു് “20th Century Character” (പ്രസാധനം 1994). ഇതിൽ മാർകേസു മായുള്ള സംഭാഷണം മാത്രം വായിച്ചു.

അത്യന്തം രസകരമാണിതു്.

ഒരിടത്തു്:

സോൾഷെനിറ്റ്സ്യ ന്റെ കൃതികൾ വായിച്ചിട്ടുണ്ടോ?” “നോവലുകളോ? ഉണ്ടു്”. എന്നു മാർകേസിന്റെ ഉത്തരം. “അദ്ദേഹം പറയുന്നതു് താങ്കൾക്കു വൈഷമ്യമുണ്ടാക്കുന്നുണ്ടോ? മനുഷ്യത്വമുള്ള കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി സാദ്ധ്യമല്ല എന്നു് ”. “സോൾഷെനിറ്റ്സ്യൻ ചീത്ത മാതൃകയാണു്. അദ്ദേഹം രാഷ്ട്രീയക്കാരനല്ല. മിസ്റ്റിക്കാണു്. അദ്ദേഹത്തിന്റെ വിഷൻ സമ്പൂർണ്ണമായും മതപരമാണു്. അതുകൊണ്ടു് ഇന്നത്തെ യാഥാതഥ്യത്തിൽ അദ്ദേഹത്തിനു് സ്ഥാനമില്ല.

വേറൊരിടത്തു്:

“ഇഷ്ടപ്പെട്ട കവികൾ?” “ഇക്കാലത്തു്—കാവാഫി, പെസ്വ, നെറൂദ ”—എന്നു മാർകേസ്. “ചരിത്രത്തിൽ; വെറുക്കുന്ന ആൾ?” “കൊളമ്പസ് ”. “ഇഷ്ടപ്പെടുന്ന നന്മ?” “മരണംവരെ രഹസ്യം സൂക്ഷിക്കാനുള്ള കഴിവു്”. “ഇഷ്ടമുള്ള എഴുത്തുകാർ?” “സോഫൊക്ളിസ്സും കോൺറഡും ”. “സ്ത്രീയിൽ ഇഷ്ടപ്പെടുന്ന ഗുണം?” “വഴങ്ങിക്കൊടുക്കൽ”. “പുരുഷനിലോ?” “കരുണാർദ്രത”.
images/JosephConradauthor.jpg
കോൺറഡ്

പ്രിയപ്പെട്ട വായനക്കാരോടു് സാഹിത്യവാരഫലക്കാരൻ: ‘ഇങ്ങനെയുള്ള പുസ്തകങ്ങൾ വായിച്ചു ഹൃദയസമ്പന്നത നേടൂ.’

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-12-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.