സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1995-04-09-ൽ പ്രസിദ്ധീകരിച്ചതു്)

പനിനീർപ്പൂവു കണ്ടാൽ കുട്ടിക്കാലത്തു് ഞാൻ ഓടിച്ചെന്നു് അതടർത്തി എടുക്കുമായിരുന്നു. ഇന്നാണെങ്കിൽ അതവിടെ നില്ക്കട്ടെ എന്നു ഞാൻ പറയും. ചെറുപ്പകാലത്തു് സുന്ദരി റോഡിലൂടെ പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞു നോക്കും യുവാവു്. പ്രായം കൂടിയാൽ ‘അവളുടെ പാട്ടിനു പോകട്ടെ’ എന്നു മനസ്സു മന്ത്രിക്കും.

കുട്ടികൾക്കു ഭാവന കൂടുമെന്നാണു സങ്കല്പം. പ്രായം കൂടുമ്പോൾ അതു് അവർക്കു് ഇല്ലാതാവുകയും ചെയ്യും. ‘അമ്പിളിയമ്മാവാ കൂടയിലെന്തോന്നു്?’ എന്നു ചന്ദ്രനെ നോക്കി പാടുന്ന കുട്ടിക്കു് അതു് അമ്മാവൻതന്നെയാണെന്നാണു വിചാരം. ഒരു തരത്തിലുള്ള ആവിഷ്ടതാബോധം—ചന്ദ്രൻ അല്ലെങ്കിൽ അമ്മാവൻ എന്റേതാണെന്ന ബോധം—കുട്ടിക്കുണ്ടായിരിക്കും. ബാലനായിരുന്നപ്പോൾ എനിക്കുണ്ടായിരുന്ന ഈ ബോധം ഇപ്പോഴില്ല. പ്രായം കൂടുന്തോറും പ്രാപഞ്ചികവസ്തുക്കളോടു് അകൽച്ച ഉണ്ടാവുകയും അവ അന്യങ്ങളാണെന്ന തോന്നൽ ജനിക്കുകയും ചെയ്യും. ഞാൻ താമസിക്കുന്നിടത്തുനിന്നു് കുറഞ്ഞതു പന്ത്രണ്ടു കിലോമീറ്റർ അകലെയാണു് കടൽ. ശംഖുമുഖം കടപ്പുറത്തു ചെന്നു കടലിനെ നോക്കിയാൽ എന്തു നിസ്സംഗത ജനിക്കുമോ അതേ നിസ്സംഗതതന്നെയാണു് ഇവിടെയിരുന്നു് ഇതെഴുതുമ്പോഴും എനിക്കു്. തെല്ലകലെ വയലുകൾ. അവയിൽ വെള്ളക്കൊക്കുകൾ വന്നിരിക്കുന്നു. ഒരുകാലത്തു് ഈ ദൃശ്യം എന്നെ ആഹ്ലാദിപ്പിച്ചിരുന്നു. ഇന്നു് അവയെ കണ്ടാലും കണ്ടില്ലെങ്കിലും നിസ്സംഗാവസ്ഥ. ഏറെ വർഷങ്ങൾക്കു മുൻപു് ചലച്ചിത്രതാരം ശാരദയോടൊരുമിച്ചു് ഒരു സമ്മേളനത്തിനു ചെന്നപ്പോൾ അവരോടു സംസാരിക്കാൻ എനിക്കു കൗതുകമായിരുന്നു. ഇന്നു് അന്നത്തെ ശാരദ അതേ രീതിയിൽ. അതേ യൗവനത്തോടു കൂടി എന്റെ മുൻപിൽ വന്നു നിന്നാൽ ഞാൻ സംസാരിക്കില്ലെന്നു മാത്രമല്ല അവിടെ നിന്നു് കടന്നു കളയുകയും ചെയ്യും. വസ്തുക്കളെയും വ്യക്തികളെയും ആത്മാവു കൊണ്ടു പിടിച്ചെടുക്കുന്നതു സവിശേഷമായ കാലയളവിൽ മാത്രമാണു്. എന്നാൽ സാഹിത്യകൃതികളെക്കുറിച്ചു് അതല്ല പറയാനുള്ളതു്. അനുവാചകന്റെ പ്രായമെന്തായാലും ഉത്കൃഷ്ടമായ കലാസൃഷ്ടി അയാളുടെ ആത്മാവിലേയ്ക്കു കടന്നുകയറും. അപ്പോൾ ‘അതു് എന്റേതാണെന്നു് അനുവാചകനു തോന്നുകയും ചെയ്യും. വൈക്കം ബഷീറി ന്റെ ‘പൂവമ്പഴം’ എന്ന ചെറുകഥ. കാരൂർ നീലകണ്ഠപിള്ള യുടെ അതേ പേരുള്ള ചെറുകഥ, ഒ. വി. വിജയ ന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവൽ, വൈലോപ്പിള്ളി യുടെ ‘കടൽക്കാക്കകൾ’ എന്ന കാവ്യം, ഇവയെല്ലാം അനുവാചകനെ വശീകരിക്കുന്നു. ‘എന്റേതാണു് ഇവ’ എന്നു് അനുവാചകൻ പറയുകയും ചെയ്യുന്നു. ഏതു കലാസൃഷ്ടിക്കു് ഇതിനു കഴിവില്ലയോ അതു തരം താണ രചനയാണു്. ദൗർഭാഗ്യത്താൽ, ശ്രീ. ബാലകൃഷ്ണൻ മാങ്ങാടു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ശാന്തിതീരം’ എന്ന ചെറുകഥ നമ്മളുടേതായി മാറുന്നില്ല. ചെറുകഥയ്ക്കു വേണ്ട എല്ലാ അംശങ്ങളും അതിനുണ്ടു്. എങ്കിലും അതു് എന്റേതാണെന്നു് എനിക്കു തോന്നുന്നില്ല. മദ്യപനായ ഒരുത്തൻ ഭാര്യയെ അവഗണിച്ചിട്ടു് അമ്മയെ ആശ്രയസ്ഥാനമായി കരുതുന്നു എന്നതാണു് കഥയുടെ സാരം.

മാർകേസിന്റെയും ഫ്വേന്റസിന്റെയും നോവലുകൾ ദുർഗ്രഹങ്ങളാണു്. ബോർഹെസിന്റെ ചെറുകഥകളും ദുർഗ്രഹങ്ങളത്രേ. ആ ദുർഗ്രഹത പരകോടിയിൽ എത്തിനില്ക്കുന്നു ദോനോസോയുടെ The Obscene Bird of Night എന്ന ഈ നോവലിൽ.

പനിനീർപ്പൂവു കണ്ടാൽ കുട്ടിക്കാലത്തു് ഞാൻ ഓടിച്ചെന്നു് അതടർത്തി എടുക്കുമായിരുന്നു. ഇന്നാണെങ്കിൽ അതവിടെ നില്ക്കട്ടെ എന്നു ഞാൻ പറയും. ചെറുപ്പകാലത്തു് സുന്ദരി റോഡിലൂടെ പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞു നോക്കും യുവാവു്. പ്രായം കൂടിയാൽ ‘അവളുടെ പാട്ടിനു പോകട്ടെ’ എന്നു മനസ്സു മന്ത്രിക്കും. ആവർത്തിക്കുകയാണു്. കലാസൃഷ്ടിയെ ഏതു പ്രായമുള്ളവനും സ്വന്തമാക്കും. അങ്ങനെ സ്വന്തമാക്കാൻ താൽപര്യമില്ല എനിക്കു് ഇക്കഥയെ. എന്റെ താൽപര്യരാഹിത്യത്തിനു് ഹേതു അന്വേഷിച്ചു ചെല്ലുമ്പോൾ കഥാകാരന്റെ പ്രതിഭാരാഹിത്യത്തിലായിരിക്കും ചെന്നുചേരുക.

സംഭവങ്ങൾ
  1. ഞാൻ ഒരിക്കൽ ഒരു കൂട്ടുകാരനുവേണ്ടി ഊളമ്പാറ ഭ്രാന്താശുപത്രി കാണാൻ പോയി. ചങ്ങാതി ഭ്രാന്താശുപത്രിയെക്കുറിച്ചു് നോവലെഴുതാൻ ഭാവിക്കുകയായിരുന്നു. നേരിട്ടു ഭ്രാന്തന്മാരെ കാണാൻ. അവരെസ്സംബന്ധിച്ച യാഥാർത്ഥ്യങ്ങളറിയാൻ ഇതിനൊക്കെയായിരുന്നു സന്ദർശനം. ഞാൻ അദ്ദേഹത്തോടൊരുമിച്ചു പോയിയെന്നേയുള്ളു. അപ്പോൾ ഞങ്ങളെ നോക്കി ഒരു ചിത്തഭ്രമക്കാരൻ പറഞ്ഞു: “എന്നെ അറിയാമോ? ഞാനാണു് ജവഹർലാൽ നെഹ്റു.” ഇതുകേട്ടു ചങ്ങാതി എന്നോടു ചോദിച്ചു: “കേട്ടോ പറഞ്ഞതു്. എന്തൊരു ഭ്രാന്തു്. അല്ലേ?” ഞാൻ മറുപടി നല്കി: “അയാൾ പറഞ്ഞതു ശരിയാണു്.” അയാളുടെ വലതു വശത്തു നിന്ന ആശുപത്രി ശിപായി വല്ലഭായി പട്ടേലും ഇടതു വശത്തു നിന്ന വേറൊരു ശിപായി രാജഗോപാലാചാരിയുമാണെന്നു് എനിക്കങ്ങു തോന്നി. നെഹ്റുവിനെയും പട്ടേലിനെയും രാജഗോപാലാചാരിയെയും നേരിട്ടു കണ്ട സന്തോഷത്തോടുകൂടി ഞാൻ തിരിച്ചുപോന്നു.
  2. എ. ആർ. രാജരാജവർമ്മ എന്റെ മുത്തച്ഛന്റെ വീടായ അയ്മനത്താണു് കുറെക്കാലം താമസിച്ചിരുന്നതു്. (തിരുവനന്തപുരത്താണു് അയ്മനം വീടു്) അദ്ദേഹത്തെ ആളുകൾ അയ്മനത്തു തമ്പുരാൻ എന്നു വിളിച്ചിരുന്നു. എന്റെ കാരണവരുടെ ഒരനിയൻ മണ്ടശ്ശിരോമണിയായി വളർന്നുവന്നു. ഒരിക്കൽ പരീക്ഷയ്ക്കു് എ. ആർ. രാജരാജവർമ്മയെക്കുറിച്ചു് കുറിപ്പെഴുതുക എന്ന ചോദ്യമുണ്ടായിരുന്നു. കാരണവരുടെ അനിയൻ—സ്ക്കൂൾ വിദ്യാർത്ഥി—എഴുതിയതു് ഏതാണ്ടിങ്ങനെ: “അദ്ദേഹം അയ്മനത്തു തമ്പുരാനാണു്. കാലത്തു് കുതിരവണ്ടിയിൽ കയറി എവിടെയോ പോകും. വൈകുന്നേരത്തു തിരിച്ചുവരും.”
  3. ഇപ്പോഴല്ല. പണ്ടു്. വളരെപ്പണ്ടു്. തിരുവിതാംകൂർ സർക്കാർ സർവീസിലെ ഒരു ക്ലാസ് വൺ ഓഫീസർ പബ്ലിക് ലൈബ്രറിയിൽ വന്നു് സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ധാരാളമുള്ള പുസ്തകങ്ങൾ ലൈബ്രറി ഉദ്യോഗസ്ഥന്റെ അനുമതിയോടുകൂടി എടുത്തുകൊണ്ടു പോകുമായിരുന്നു. ഇതു് ലൈബ്രറി ഉദ്യോഗസ്ഥനിൽ നിന്നറിഞ്ഞ ഞാൻ എൻ. ഗോപാലപിള്ളസ്സാറിനോടു പറഞ്ഞു: “സാറിന്റെ കൂട്ടുകാരൻ പബ്ലിക് ലൈബ്രറിയിൽനിന്നു് സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ആർട് കടലാസ്സിൽ അച്ചടിച്ച പുസ്തകങ്ങൾ എന്നും എടുത്തുകൊണ്ടു പോകുന്നു. അദ്ദേഹം പെൻഷൻ പറ്റാറായില്ലേ സാർ. ഇതു ശരിയല്ലല്ലോ.” ഗോപാലപിള്ളസ്സാർ മറുപടി നല്കി: “കൃഷ്ണൻ നായരേ, അയാൾ അവ നോക്കി രസിക്കുക മാത്രമല്ല. രാത്രി അവയിലൊരു ചിത്രം നെഞ്ചിൽ ചേർത്തുവച്ചുകൊണ്ടു കിടന്നുറങ്ങുകയും ചെയ്യും.”
  4. നല്ല മലയാളം എഴുതാനോ സാഹിത്യകൃതി വിലയിരുത്താനോ കഴിയാത്ത ഒരു മഹായശസ്കനെക്കുറിച്ചു് ഞാൻ വെണ്ണിക്കുളം ഗോപാലക്കുറിപ്പിനോടു ചോദിച്ചു: “സാർ ഇദ്ദേഹം സാഹിത്യകാരനായില്ലെന്നു വിചാരിക്കു. ആരാകുമായിരുന്നു ഇദ്ദേഹം?” വെണ്ണിക്കുളം ഉടനെ മറുപടി പറഞ്ഞു: “അങ്ങേരു റബർ വ്യവസായി ആകുമായിരുന്നു. അതിലും വിജയം വരിക്കും.”
  5. മഹാരാഷ്ട്രയിലെ ഭദ്രാവതി എന്ന സ്ഥലത്തേയ്ക്കു ഞാൻ ബസ്സിൽ പോകുകയായിരുന്നു. അവിടെ സ്ത്രീകൾക്കു പ്രത്യേകിച്ചു സീറ്റുകളില്ല. പുരുഷന്മാരുടെ അടുത്തു തന്നെ സ്ത്രീകൾ ഇരിക്കും. ചിലപ്പോൾ ചേർന്നുതന്നെ. പക്ഷേ, ഒരു പുരുഷനും അടുത്തിരിക്കുന്ന സ്ത്രീയോടു മര്യാദകേടായി പെരുമാറുകയില്ല. ഒരു ദിവസം ഒരു പൊലീസുകാരൻ കാണാൻ കൊള്ളാവുന്ന ഒരു മറാട്ടി യുവതിയുടെ അടുത്തിരുന്നു് അവളുടെ നിതംബത്തിൽ കൈയമർത്തിക്കൊണ്ടിരിക്കുന്നതു ഞാൻ കണ്ടു. ചെറുപ്പക്കാരി ഞെളിയുന്നു. തിരിയുന്നു. പിരിയുന്നു. ഞാൻ ആ പൊലീസുകാരന്റെ മുഖത്തു സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു: “നിങ്ങൾ മലയാളിയാണു് അല്ലേ?” അയാൾ പറഞ്ഞു: “അതേ.” ഞാൻ: “എനിക്കതു മനസ്സിലായി. നിങ്ങൾ എവിടത്തുകാരൻ?” “എന്റെ വീടു് തിരുവനന്തപുരത്തു പേരൂർക്കടയിൽ.”
images/Vijayan.jpg
ഒ. വി. വിജയൻ

സംഭവിക്കാനിടയില്ലാത്തവയെ യഥാതഥമായ രീതിയിൽ ചിത്രീകരിക്കുന്നതു മാജിക്കൽ റീയലിസം, ജീവിതസംഭവങ്ങളിൽനിന്നു് തിരഞ്ഞെടുക്കൽ നടത്തി അവയെ സങ്കലനം ചെയ്തു് യാഥാതഥ്യത്തിനുതന്നെ തീക്ഷ്ണത നല്കുന്നതു് റീയലിസം. സംഭവങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പാരമ്പര്യത്തിനും ശാസ്ത്രത്തിനും ഊന്നൽ നല്കി ആ തിരഞ്ഞെടുപ്പു നിർവ്വഹിക്കുമ്പോൾ നാച്ചുറലിസത്തിന്റെ ആവിർഭാവമായി. മഷികൊണ്ടു് എഴുതിയതിനെ ഒപ്പുകടലാസ്സുകൊണ്ടു് ഒപ്പിയെടുക്കുന്നതുപോലെ എല്ലാ സംഭവങ്ങളെയും അതേമട്ടിൽ പകർത്തുന്നതു് ‘റെപ്രിസെന്റേഷൻ’. കുങ്കുമം വാരികയിൽ ശ്രീ. എം. ജി. ബാബു എഴുതിയ ‘കങ്കാരുവും കഞ്ഞും’ എന്ന കഥ വെറും അനുവർണ്ണനമാണു്. കുഞ്ഞിനു പരീക്ഷയിൽ റാങ്ക് കിട്ടാൻവേണ്ടി അതിനെ അതിരറ്റ് പീഡിപ്പിക്കുന്ന അമ്മയുടെ ചിത്രം ഇതിലില്ലാതെയില്ല. എങ്കിലും അതു കലയല്ല. രോഗം പിടിച്ചു് അവശയായ മകളെ നിർബന്ധിച്ചും പേടിപ്പിച്ചും പഠിപ്പിച്ചിട്ടു് അമ്മ അതിനോടു ചോദിക്കുന്നു.

“യൂ. എൻ. പ്രസിഡന്റ് ആരു്?”

കുഞ്ഞു്: കങ്കാരു.

“നമ്മുടെ പ്രധാനമന്ത്രിയാരു്?”

കുഞ്ഞു്: കങ്കാരു.

“നിന്റെ അമ്മയുടെ പേരെന്തു്?”

കുഞ്ഞു്: കങ്കാരു.

images/Khasak.jpg

കഥ ഇവിടെ അവസാനിക്കുന്നു. കഥാകാരന്റെ പേരെന്തു് എന്നു് അമ്മ ചോദിച്ചെങ്കിൽ കുട്ടിയുടെ മറുപടി കങ്കാരു എന്നുതന്നെ ആയിരിക്കും. സാഹിത്യവാരഫലത്തിൽ ഇതിനെ വിമർശിക്കാൻ പോകുന്നതാരു് എന്നാണു് തള്ളയുടെ ചോദ്യമെങ്കിലോ? കങ്കാരു എന്നാവും കുട്ടിയുടെ സംശയരഹിതമായ ഉത്തരം. ഇത്തരം കഥകൾ വായിച്ചു് ജന്മം പാഴാക്കുന്നതിനെക്കാൾ എത്രയോ നല്ലതാണു് ഓസ്ട്രേലിയയിൽ സഞ്ചിമൃഗമായി സാഹിത്യവാരഫലക്കാരൻ നെട്ടോട്ടം ഓടുന്നതു്.

ഒരു ലാറ്റിനമേരിക്കൻ മാസ്റ്റർപീസ്

“It is a masterpiece”—Luis Bunuel.

images/Jose_Donoso.jpg
ദോനോസോ

“I am gasping as I read this masterly novel… delirious, poetical, associative, cronic, full of social observation… one of the great novels not only of Spanish America but of our time—Carlos Fuentes.

“പതിനൊന്നു് ചീത്തയായ അക്കമാണോ?” “അതേ. തിരുവനന്തപുരത്തെ കെട്ടിടമുടമസ്ഥന്മാർ പതിനൊന്നു മാസം കഴിയുമ്പോഴാണു് വാടകക്കാരെ ഗളഹസ്തം ചെയ്യുന്നതു്.”

ലോകപ്രശസ്തരായ ഒരു ചലച്ചിത്ര സംവിധായകനും ഒരു നോവലിസ്റ്റും ഇമ്മട്ടിൽ അഭിപ്രായം പറഞ്ഞ ദോനോസോ യുടെ (Jose Donoso ജനനം 1924) The “Obscene Bird of Night” എന്ന സങ്കീർണ്ണമായ നോവൽ വായിക്കാൻ ഞാൻ വളരെ വർഷങ്ങളായി കൊതിച്ചിരിക്കുകയായിരുന്നു. ഇതു് അമേരിക്കയിൽനിന്നു വരുത്തി എനിക്കു വായിക്കാൻ തന്നതു് ശ്രീ. വൈക്കം മുരളിയാണു്. അദ്ദേഹത്തിനു നന്ദി. ഇന്ത്യയിൽത്തന്നെ ഇതാർക്കും കിട്ടിയിരിക്കാനിടയില്ലെന്നാണു് അദ്ദേഹം എന്നോടു പറഞ്ഞതു്. ശരിയാവാം.

സംഭവിക്കാനിടയില്ലാത്തവയെ യഥാതഥമായ രീതിയിൽ ചിത്രീകരിക്കുന്നതു മാജിക്കൽ റീയലിസം. ജീവിത സംഭവങ്ങളിൽ നിന്നു് തിരഞ്ഞെടുക്കൽ നടത്തി അവയെ സങ്കലനം ചെയ്തു് യാഥാതഥ്യത്തിനു തന്നെ തീക്ഷ്ണത നല്കുന്നതു് റീയലിസം. സംഭവങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പാരമ്പര്യത്തിനും ശാസ്ത്രത്തിനും ഊന്നൽ നല്കി ആ തിരഞ്ഞെടുപ്പു നിർവഹിക്കുമ്പോൾ നാച്ചുറലിസത്തിന്റെ ആവിർഭാവമായി.

മാർകേസും ഫ്വേന്റസും ദോനോസേയും നോവലുകൾ എഴുതിയതോടെ ലാറ്റിനമേരിക്കൻ നോവൽ സാഹിത്യത്തിനു് പരിവർത്തനം വന്നു. ആ പരിവർത്തനത്തിന്റെ സവിശേഷത മൂർദ്ധന്യാവസ്ഥയിൽ പ്രകടമാകുന്ന നോവലാണിതു്. മാർകേസിന്റെയും ഫ്വേന്റസിന്റെയും നോവലുകൾ ദുർഗ്രഹങ്ങളാണു്. ബോർഹെസിന്റെ ചെറുകഥകളും ദുർഗ്രഹങ്ങളത്രേ. ആ ദുർഗ്രഹത പരകോടിയിൽ എത്തിനില്ക്കുന്നു ദോനോസോയുടെ The Obscene Bird of Night എന്ന ഈ നോവലിൽ. Henry James Sr പുത്രന്മാരായ ഹെൻട്രിക്കും വില്യമിനും എഴുതിയ കത്തിന്റെ ഒരു ഭാഗം നോവലിന്റെ ആദ്യഭാഗത്തു് ഉദ്ധരിച്ചിട്ടുണ്ടു്. അതു നോവലിന്റെ സ്വഭാവം മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്നു. ജീവിതം പ്രഹസനമല്ല കോമഡിയല്ല. അതു് ദുരന്തത്തിന്റെ അഗാധതയിൽ വേരൂന്നിയിരിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടു് അദ്ദേഹം എഴുതുന്നു: “The natural inheritance of everyone who is capable of spiritual life is an unsubdued forest where the wolf howls and the obscene bird of night chatters.” ആധ്യാത്മിക ജീവിതം നയിക്കാൻ കഴിവുള്ള ഏതൊരാളിനും പാരമ്പര്യമനുസരിച്ചു കിട്ടുന്നതു് കീഴടങ്ങാത്ത വനമാണു്. അവിടെ ചെന്നായ് ഓരിയിടുകയും രാത്രിയുടെ അശ്ലീലപ്പക്ഷി ചിലമ്പുകയും ചെയ്യുന്നു. ചിലിയിലെ ജീവിതം—വ്യാപകമായി ലാറ്റിനമേരിക്കയിലെ ജീവിതം—കൊടുങ്കാടാണെന്നും അതിനകത്തു് ചെന്നായ്ക്കൾ ഓരിയിടുന്നുവെന്നും അശ്ലീലപ്പക്ഷികൾ ചിലമ്പിക്കൊണ്ടിരിക്കുന്നുവെന്നും സ്പഷ്ടമാക്കാൻ യത്നിക്കുന്ന ദോനോസോ ഇന്ദ്രിയാനുഭവങ്ങളെ പാടേ നിരാകരിച്ചിട്ടു് പേടിസ്സ്വപ്നങ്ങളെ ആവിഷ്കരിക്കുന്നു. ഭീമാകാരന്മാരെ അവതരിപ്പിക്കുന്നു. ബധിരനായ, മൂകനായ ഒരുത്തനാണു് കഥ പറയുന്നതു്. കഥയെന്നു ഞാൻ എഴുതിയെങ്കിലും കാര്യകാരണബന്ധമുള്ള കഥയില്ല ഇതിൽ. പേടിസ്സ്വപ്നങ്ങളെ ചിത്രീകരിച്ചിട്ടു് നോവലിസ്റ്റ് പിന്മാറുന്നു. ഒടുവിൽ എല്ലാം ശൂന്യതയിലെത്തുന്നു. കരിപുരണ്ട ഒരു തകരപ്പാത്രത്തെ കാറ്റു് തകിടം മറിക്കുന്നു. അതു പാറക്കെട്ടുകളിലൂടെ ഉരുണ്ടു് ഉരുണ്ടു് നദിയിൽ ചെന്നുവീഴുന്നു. (a blackish tin can with a wire handle. The Wind overturns it and it rolls over the rocks and falls into the river.) സുപ്രധാനമായ ഒരു നോവലിനെക്കുറിച്ചു വായനക്കാർക്കു് അറിവു നല്കണമെന്നേ എനിക്കു് ഉദ്ദേശ്യമുള്ളു. അതുകൊണ്ടു കൂടുതലായി ഇതിനെക്കുറിച്ചു ഞാൻ എഴുതുന്നില്ല. പാരായണത്തിന്റെ ക്ലേശം സഹിക്കാൻ സന്നദ്ധതയുള്ളവർക്കു് ഇതു പ്രയോജന പ്രദമാകുമെന്നേ എനിക്കു ചൂണ്ടിക്കാണിക്കാനുള്ളു.

യോദ്ധാവിന്റെ വാൾ
images/Raja_Raja_Varma.jpg
എ. ആർ. രാജരാജവർമ്മ

എനിക്കു വലിയ പുളുവനായ ഒരമ്മാവൻ ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തുരുമ്പു പിടിച്ച വാൾ കാണാനിടയായി. മുറ്റത്തെ പുല്ലരിയാനോ മറ്റോ ആരോ നിർമ്മിച്ച വാൾ. അതു കണ്ട മാത്രയിൽ പുളുവൻ അദ്ദേഹത്തിന്റെ സഹോദരിയോടു പറഞ്ഞു: “കൊച്ചമ്മിണി ഈ വാൾ എനിക്കു വേണം. ഞാനിതു കൊണ്ടു പോകുന്നു.” ഇരുമ്പു കഷണത്തിന്റെ ഉപദ്രവം ഒഴിഞ്ഞു കിട്ടട്ടെ എന്നു കരുതി കൊച്ചമ്മിണി അതിനു സമ്മതം നല്കുകയും ചെയ്തു. പുളുവൻ നേരേ ആർക്കിയോളജിക്കൽ ഡയറക്ടറുടെ അടുത്തു ചെന്നു വാളു കാണിച്ചു പറഞ്ഞു: “ഞങ്ങൾ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടെ വംശക്കാരാണെന്നു് അറിയാമല്ലോ. ആ യോദ്ധാവിന്റെ വാൾ എത്രയോ വർഷങ്ങളായി എന്റെ പ്രപിതാമഹന്മാരും മറ്റും വച്ചു പൂജിച്ചു വരികയായിരുന്നു. ഇതു സ്റ്റേറ്റിന്റെ വകയാണു്. ചുവന്ന പട്ടിൽനിന്നു് ഞാനെടുത്തു കൊണ്ടു വന്ന ഈ വാൾ അങ്ങ് തിരുമനസ്സിനെ കാണിച്ചു് കല്പന വാങ്ങി മ്യൂസിയത്തിൽ വയ്ക്കണം. എനിക്കു് ആയിരം രൂപയും തരണം.” ശുദ്ധാത്മാവായ ഡയറക്ടർ വാൾ വാങ്ങിച്ചു മഹാരാജാവിനെ കാണിച്ചപ്പോൾ അദ്ദേഹം അതു തൊട്ടു കണ്ണിൽ വച്ചു വന്നു ഡയറക്ടർ പറഞ്ഞതായി പുളുവൻ അമ്മാവൻ ഞങ്ങളെ അറിയിച്ചു. ആയിരം രൂപ അദ്ദേഹം സർക്കാരിൽ നിന്നു വാങ്ങിയിരിക്കാനും ഇടയുണ്ടു്. പില്ക്കാലത്തു കാഴ്ചബംഗ്ളാവിൽ വീരയോദ്ധാവിന്റെ വാൾ പ്രദർശിപ്പിച്ചിരുന്നോ എന്നെനിക്കറിഞ്ഞുകൂടാ. (ഒരു വാൾ അവിടെ കണ്ടതായി ഓർമ്മയുണ്ടു്.)

images/Pattom_Thanu_Pillai.jpg
പട്ടം താണു പിള്ള

കലാകൗമുദിയിൽ ശ്രീ. ടി. കെ. ശങ്കരനാരായണൻ എഴുതിയ ‘വിസ്മയചതുരം’ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടെ വാളല്ല; പുളുവന്റെ അസത്യകഥനം കൊണ്ടു് ആ യോദ്ധാവിന്റെ വാളായി മാറിയ കള്ള വാളാണു്. കഥയൊന്നും സംഗ്രഹിച്ചു പറഞ്ഞു സ്ഥലം മെനക്കെടുത്തേണ്ട കാര്യമില്ല.

images/ObsceneBirdOfNight.jpg

ഈ സന്ദർഭത്തിൽ ഒരു കഥ ഓർമ്മയിലെത്തുന്നു റ്റിബറ്റിലെ ഒരമ്മ മകനോടു് എന്നും ആവശ്യപ്പെടുമായിരുന്നു ബുദ്ധനെസ്സംബന്ധിച്ച ഏതെങ്കിലും പാവനമായ സ്മാരകാവശിഷ്ടം കൊണ്ടു കൊടുക്കാൻ ഒരു ദിവസം സഞ്ചാരത്തിനു വേണ്ടി പുറപ്പെട്ട മകനെ അവർ ഓർമ്മിപ്പിച്ചു: “നീ ഞാൻ പറഞ്ഞതു കൊണ്ടു വന്നില്ലെങ്കിൽ ചത്തു കളയും”. അവൻ ഏറെ ദൂരം നടന്നപ്പോൾ ഒരു പട്ടിയുടെ തലയോടും അതിലൊരു പല്ലും കണ്ടു. അവൻ പല്ലു് അടർത്തിയെടുത്തു് മഞ്ഞപ്പട്ടിൽ പൊതിഞ്ഞു് അമ്മയ്ക്കു കൊണ്ടു ചെന്നു കൊടുത്തിട്ടു് അറിയിച്ചു: “ബുദ്ധന്റെ പല്ലാണിതു്” ആ പാവപ്പെട്ട സ്ത്രീ പല്ലു് ഒരു ദേവാലയത്തിനകത്തുവച്ചു പൂജിച്ചു. കുറെക്കഴിഞ്ഞപ്പോൾ പല്ലു് തിളങ്ങാൻ തുടങ്ങി. അദ്ഭുതസംഭവങ്ങൾ അതിൽ നിന്നു് ഉണ്ടായി. പാവനവസ്തുക്കളും ഉദ്ഭവിച്ചു. പട്ടിപ്പല്ലിനെപ്പോലെയുള്ള ക്ഷുദ്രസംഭവങ്ങളെ ഭാവന കൊണ്ടു തിളക്കി മഹാദ്ഭുതങ്ങൾ സൃഷ്ടിക്കുന്നവനാണു് കലാകാരൻ. ശങ്കരനാരായണൻ അതു മനസ്സിലാക്കിയാൽ ഇമ്മാതിരി കഥകൾ എഴുതുകയില്ല.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ രാഷ്ട്രീയ കാര്യങ്ങൾ എഴുതുകില്ല. രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചു് ഒന്നും പറയുകില്ല എന്നൊക്കെ എനിക്കറിയാം. എങ്കിലും പട്ടം താണു പിള്ള യെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം ഒന്നു പറയു.

ഉത്തരം: അദ്ദേഹം സത്യസന്ധനായിരുന്നു. പക്ഷേ, അനുചരന്മാർ അദ്ദേഹത്തെ കളങ്കപ്പെടുത്തിയതുകൊണ്ടു് ആ സത്യസന്ധത പ്രയോജനമില്ലാതെയായി.

ചോദ്യം: സ്ത്രീകളില്ലാത്ത ലോകത്തെക്കുറിച്ചു സ്ത്രീവിദ്വേഷിയായ നിങ്ങൾക്കു സങ്കല്പിക്കാനാവുമോ?

ഉത്തരം: പുരുഷന്മാരില്ലാത്ത ലോകത്തെക്കുറിച്ചു പുരുഷവിദ്വേഷിണിയായ നിങ്ങൾക്കു സങ്കല്പിക്കാനാവുമോ?

ചോദ്യം: യമരാജസഹോദരനായ വൈദ്യരാജനു നമസ്കാരം. യമൻ പ്രാണനെ മാത്രമേ അപഹരിക്കുന്നുള്ളു. വൈദ്യൻ പ്രാണനെയും പണത്തെയും അപഹരിക്കുന്നു. ഇതുപോലെ ഒരു പ്രസ്താവം നിങ്ങൾക്കു നടത്താമോ?

ഉത്തരം: റേഡിയോ സ്റ്റേഷനേ, നിനക്കു നമസ്കാരം. നീ ഞങ്ങളുടെ കാതു ചീത്തയാക്കുന്നു. ദൂരദർശൻ കേന്ദ്രമേ നമസ്കാരം. നീ ഞങ്ങളുടെ കാതും കണ്ണും ചീത്തയാക്കുന്നു.

ചോദ്യം: പതിനൊന്നു് ചീത്തയായ അക്കമാണോ?

ഉത്തരം: അതേ തിരുവനന്തപുരത്തെ കെട്ടിടമുടമസ്ഥന്മാർ പതിനൊന്നു മാസം കഴിയുമ്പോഴാണു് വാടകക്കാരെ ഗളഹസ്തം ചെയ്യുന്നതു്.

ചോദ്യം: നിങ്ങൽ ഡോഗ്മാറ്റിക് നിരൂപകനല്ലേ?

ഉത്തരം: സ്വമതശാഠ്യമില്ലാത്ത നിരൂപകൻ നിരൂപകനല്ല. വിമർശകൻ വിമർശകനുമല്ല.

ചോദ്യം: നിങ്ങൾ വാടക വീടുകളിൽ താമസിച്ചിട്ടുള്ളതുകൊണ്ടു ചോദിക്കുകയാണു്. ആ താമസത്തിൽ സ്മരണീയങ്ങളായ അനുഭവങ്ങളുണ്ടോ?

ഉത്തരം: അനുഭവങ്ങളേയുള്ളു. അഡ്വാൻസ് കൊടുക്കുന്ന തുക പലരും തിരിച്ചു തരില്ല. ഒരിക്കൽ ഒരു പൊലീസുകാരനെക്കൊണ്ടു ഭീഷണിപ്പെടുത്തിയിട്ടേ അയ്യായിരം രൂപ തിരിച്ചു തന്നുള്ളു. ഭാവിയിൽ വരുന്ന ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഇവയുടെ തുകയെടുത്തു കൊണ്ടു ബാക്കിയുള്ളതേ എനിക്കു നല്കിയുള്ളു. ഞാൻ ആദ്യമായി കെട്ടിടത്തിൽ പ്രവേശിക്കുമ്പോൾ എല്ലാ ബൾബുകളും എരിഞ്ഞതായി കാണും. വീടു വിട്ടു കൊടുക്കുമ്പോൾ എരിഞ്ഞ ബൾബുകൾ തിരിച്ചു് ഇട്ടു കൊടുക്കാനായി ഓരോ വീട്ടിലും ചെന്നു് എരിഞ്ഞു പോയ ബൾബുണ്ടോ എന്നു ചോദിച്ചു് അവ ശേഖരിച്ചു വിളക്കുകളിൽ തിരുകിക്കൊടുത്തിട്ടുണ്ടു്.

ചോദ്യം: ‘ഒന്നുചിരിക്കു’ എന്നു നിങ്ങൾ ഏതെങ്കിലും സ്ത്രീയോടു പറഞ്ഞിട്ടുണ്ടോ?

ഉത്തരം: ബാല്യകാലത്തു് ഇല്ല. യൗവന കാലത്തു് ഇല്ല. മധ്യവയസ്കനായപ്പോഴും ഇല്ല. പ്രായം കൂടിയ ഇക്കാലത്തുമില്ല. എങ്കിലും സിഗ്ററ്റ് കത്തിക്കാൻ തീപ്പെട്ടി കൈയിൽ ഇല്ലാതിരിക്കുമ്പോൾ ഞാൻ ഹോൾഡറിൽ സിഗ്ററ്റ് വച്ചു കൊണ്ടു റോഡിലൂടെ നടക്കും.’ പരിചയമുള്ള ഏതെങ്കിലും സുന്ദരി എന്നെ നോക്കി ബഹുമാനപൂർവം ചിരിച്ചാൽ സിഗ്ററ്റ് താനേ കത്തും. സുന്ദരിയുടെ ചിരിക്കു് സിഗ്ററ്റ് കത്തിക്കാനുള്ള മാന്ത്രിക ശക്തിയും ചൂടുമുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-04-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.