images/All_Talk_and_No_Work.jpg
All Talk and No Work, a painting by Francis William Edmonds (1806–1863).
ആത്മകഥ പത്താമധ്യായം
കെ. എം. പണിക്കർ
images/Gamal_Abdel_Naser.jpg
കർണ്ണൽ ഗമാൽ നാസ്സർ

ഒരാഴ്ച അവിടെ താമസിച്ചശേഷം ഞങ്ങൾ തിരികെ കയിറോയിലേയ്ക്കു പോന്നു. ധൃതിവെച്ചു പോരുവാൻ കാരണമുണ്ടായിരുന്നു. ഈജിപ്തിലെ സ്ഥിതിഗതികൾ ദിവസം പ്രതിയെന്നപോലെ മാറിക്കൊണ്ടാണിരുന്നതു്. രാജാവിനെ ഭ്രഷ്ടാക്കുവാനുള്ള ഒരു സൈന്യസംരംഭമെന്ന നിലയിൽ തുടങ്ങി അതൊരു റെവലൂഷൻ എന്ന വഴിക്കു തിരിഞ്ഞിരുന്നു. ഞാൻ അവിടെച്ചെന്നു കുറച്ചു കാലത്തേയ്ക്കു, ഫറൂക്കു രാജാവിന്റെ കീഴിൽ പല പ്രാവശ്യം മന്ത്രിയായിരുന്ന ആലിമെഹർ എന്നൊരാളായിരുന്നു പ്രധാന മന്ത്രി. പട്ടാളക്കാർ തിരശ്ശീലയ്ക്കു പിറകിൽ നിന്നു തിരനോട്ടം അഭിനയിച്ചിരുന്നതേ ഉള്ളൂ എന്നു പറയാം. റെവലൂഷണറി കമ്മിറ്റിയുടെ അധ്യക്ഷൻ ജനറൽ നെജീബിനെപ്പറ്റി മാത്രമേ പത്രങ്ങളിൽ പ്രസ്താവനയുണ്ടായിരുന്നുള്ളൂ. പക്ഷേ, വാസ്തവത്തിൽ അദ്ദേഹത്തിനു വലിയ അധികാരമൊന്നുമില്ലായിരുന്നു എന്നു ഞാൻ നേരത്തേ മനസ്സിലാക്കി. പട്ടാളക്കാരുൾപ്പെടാത്ത ഒരു മന്ത്രിസഭ ഉണ്ടെങ്കിലും അധികാരമെല്ലാം റെവലൂഷണറി കമ്മിറ്റിക്കാണെന്നും, അതിൽ പ്രസിഡണ്ടുസ്ഥാനം വഹിക്കുന്ന നെജീബിനു നാമമാത്രമായ നേതൃത്വമേ ഉള്ളൂ എന്നും അധികാരം കർണ്ണൽ ഗമാൽ നാസ്സർ എന്ന ഒരു ചെറുപ്പക്കാരന്റെ കൈയിലാണെന്നും ദിവസംപ്രതി തെളിഞ്ഞുവന്നു. ആദ്യമേ സൈന്യസംഘം നേരിട്ടു അധികാരം കൈയിലെടുത്തു. പിന്നെ റീജൻസി നിർത്തി ഗണാധിപത്യഘടന നടപ്പിൽ വരുത്തി, ജനറൽ നജീബി നെ പ്രസിഡണ്ടു സ്ഥാനത്തിൽ അവരോധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ നെജീബും ബന്ധനത്തിലായി. അധികാരം നാസ്സറിന്റെ കൈയിൽത്തന്നെയായി.

images/Mohamed_Naguib.jpg
നജീബ്

ഈ സംഭവങ്ങളിലൊന്നും നമുക്കു വലുതായ ഇടപാടൊന്നുമില്ലായിയിരുന്നു. അവയെത്രമാത്രം നമ്മെ ബാധിക്കുമെന്ന ഒരു കാര്യം മാത്രമാണു് ആലോചിക്കാനുണ്ടായിരുന്നതു്. പാക്കിസ്താൻ ഇൻഡ്യാ വഴക്കിൽ, മുൻപും അധികാരത്തിലിരുന്ന വാഫ്ദ് കക്ഷി നിഷ്പക്ഷപാതനിലയാണു് കൈക്കൊണ്ടിരുന്നതു്. ഏകദേശം ഇരുപതു വർഷത്തോളം അവർ കാൺഗ്രസ്സുമായി സഹകരിച്ചിരുന്നു. ഈ പുതിയ അധികാരികളിൽ പലരും ‘മുസ്ലീം ഭ്രാതാക്കൾ’ (Most in Brotherhood) എന്ന ഒരു സംഘടനയിൽ ചേർന്നവരായിരുന്നുവെന്നത്രേ ശ്രുതി. മുസ്ലിം ഭ്രാതാക്കൾ പരമതാസഹിഷ്ണുക്കളായിരുന്നു എന്നുമാത്രമല്ല, മുസ്ലിംരാജ്യക്കാർ ഒന്നുചേർന്നു നില്ക്കണമെന്ന അഭിപ്രായമുള്ളവരുമായിരുന്നു. ആ സ്ഥിതിക്കു് അവർ പാക്കിസ്താനോടു ചാഞ്ഞുനില്ക്കയില്ലേ എന്നായിരുന്നു പേടിക്കാനുള്ളതും, അതു തടയേണ്ടതായിരുന്നു എന്റ ആദ്യത്തെ ജോലി.

images/Salah_Salem.jpg
സലാഹ് സലേം

റെവലൂഷണറി കൗൺസിലുമായി അടുത്തു പെരുമാറി അവരിൽ പ്രമാണികളുടെ സ്നേഹം സമ്പാദിക്കയാണു് ഇതിനുചിതമായ വഴി എന്നു ഞാൻ വിചാരിച്ചു. ആദ്യംമുതൽത്തന്നെ നെജീബ് എന്നോടു സ്നേഹത്തിലാണു് പെരുമാറിയിരുന്നതു്. നാസ്സർ, സലാഹ് സലേം (Saleh Salem), അമേർ ഹക്കിം (Amer Hakim) എന്നിങ്ങനെ പ്രമാണികളായ മറ്റുള്ളവരുമായി പരിചയമായിരുന്നെങ്കിലും ഞാനാദ്യമൊന്നും അടുത്തിടപെട്ടിരുന്നില്ല. പക്ഷേ, അതിനൊരവസരം വേഗത്തിലുണ്ടായി.

images/Abdel_Hakim_Amer.jpg
അമേർ ഹക്കിം

അക്കാലത്തു് ഇംഗ്ലീഷുകാരുടെ അധീനത്തിലായിരുന്നു ഈജിപ്ത്. മൂന്നു കാര്യത്തിൽ ഇംഗ്ലീഷുകാർ പരമാധികാരം നടിച്ചിരുന്നു. ഒന്നാമതു സുഡാൺ, രണ്ടാമതു് ഈജിപ്തിൽത്തന്നെ ബ്രിട്ടീഷുപട്ടാളം പാളയമടിച്ചിരുന്നതു്, മൂന്നാമതു് അന്താരാഷ്ട്രീയമായ ഏർപ്പാടുകളിൽ ഭരിക്കപ്പെടുന്ന സൂയസ്സു തോടു്. ഇവ മൂന്നിൽ നിന്നും ബ്രിട്ടീഷധികാരം മാറാത്ത ഈജിപ്തിന്റെ സ്വാതന്ത്ര്യം സത്തയില്ലാത്ത ഒരു ഛായമാത്രമായിരുന്നു. ഇതേപ്പറ്റി ഒരിക്കൽ എന്നോടു സാലേ സലേം സംസാരിച്ചപ്പോൾ ഉപദേശരൂപത്തിൽ ഞാൻ പറഞ്ഞു: “നിങ്ങൾ ഇക്കാര്യങ്ങൾ പ്രത്യേകം പ്രത്യേകമായി എടുക്കയാണെങ്കിൽ കൂടുതൽ എളുപ്പത്തിൽ സാധിക്കും. ഏറ്റവും എളുപ്പമുള്ളതു് ആദ്യം എടുക്കുക; അതു നിങ്ങൾക്കു ഗുണമായി തീർച്ചയാകുന്നതുവരെ മറ്റേതു് ഒരു പ്രശ്നമാണെന്നേ നടിക്കരുതു്.”

സലേം ചോദിച്ചു: “ഏതാണു് നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും എളുപ്പമുള്ളതു്?”

“സുഡാൺ തന്നേ; സംശയമില്ല.”

“അതെങ്ങനെ? ഇത്ര വലിയ ഒരു രാജ്യം, ഇത്ര വളരെ പണം അതിനകത്തു മുടക്കിയിട്ടുള്ളതു്—ഇതൊക്കെ അവർ ഒഴിഞ്ഞു വിട്ടുതരുമോ?”

അപ്പോൾ ഞാൻ മടികൂടാതെ പറഞ്ഞു: “നിങ്ങൾക്കു വിട്ടുതരികയില്ല; മടികൂടാതെ വിട്ടുപോകും.”

അതിന്റെ അർത്ഥമെന്താണെന്നു അയാൾ പിന്നെയും ചോദിച്ചു. ഞാൻ പറഞ്ഞു: “സുഡാൺ ഈജിപ്തിന്റെ ഒരു ഭാഗമായി സമ്മതിച്ചു് ഇംഗ്ലീഷുകാർ വിട്ടുതരികയില്ല; സുഡാൺകാർക്കു നിങ്ങളിൽനിന്നും തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നല്കാൻ അവർ സമ്മതിച്ചേയ്ക്കും.”

സുഡാണിനെപ്പറ്റി രണ്ടു വാക്കു പറയേണ്ടതുണ്ടു്. ഈജിപ്തുകാർ പിടിച്ചടക്കി ഭരിച്ചിരുന്ന ഒരു രാജ്യമാണു് അതു്. അവിടുത്തെ ജനങ്ങൾ ഈജിപ്തിനു വിപരീതമായി ഇളകിയപ്പോൾ ഒരു ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടുകൂടി ഈജിപ്തുകാർ ആ ലഹളയൊതുക്കി. പക്ഷേ, തിരികേ ഈജിപ്തുകാർക്കു വിട്ടുകൊടുക്കുവാൻ ഇംഗ്ലീഷുകാർ സന്നദ്ധരായില്ല. ഈജിപ്തുകാർക്കുവേണ്ടി ഇംഗ്ലീഷുകാരാണു് ആ രാജ്യം ഭരിച്ചിരുന്നതു്. ഇങ്ങനെയായിട്ടു് അറുപതു വർഷം കഴിഞ്ഞിരുന്നു. ഈജിപ്തുകാരുടെ പരമാധികാരത്തെ നാമമാത്രമായി ഇംഗ്ലീഷുകാർ വകവെച്ചിരുന്നു. അവിടുത്തെ ഗവർണ്ണർ ജനറാൾ ഒരു ബ്രിട്ടീഷുദ്യോഗസ്ഥനാണെങ്കിലും അയാളെ നിയമിക്കുന്നതു് ഈജിപ്തിലെ രാജാവാണു്. ഈ സ്ഥിതിക്കു സൂഡാൺ തങ്ങളുടേതാണെന്നും അതു തിരിയെ ഏല്പിച്ചിട്ടു വിട്ടുപോകണമെന്നുമായിരുന്നു ഈജിപ്തുകാരുടെ വാദം.

images/Abd_al-Rahman_al-Mahdi.png
അബ്ദുൾറഹമാൻ മെഹദി

ബ്രിട്ടീഷധികാരം കൂടാതെ വേറെ ഒരു തടസ്സവും ഇതിനുണ്ടായിന്നു. അറുപതുവർഷത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി സൂഡാണിലെ ആളുകൾ സ്വാതന്ത്ര്യവാദികളായിത്തീർന്നിരുന്നു. അതിൽ ഒരു കക്ഷി ഈജിപ്തിനോടു ചേർന്നാണു് നിന്നതെങ്കിലും, രണ്ടുകൂട്ടരിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം ആവശ്യപ്പെടുന്നതായിരുന്നു നാഷണലിസ്റ്റുകാരിലെ ഏറ്റവും പ്രബലമായ കക്ഷി. ആ കക്ഷിയുടെ നായകൻ സർ അബ്ദുൾറഹമാൻ മെഹദി എന്ന ആളായിരുന്നു. എഴുപതുവർഷം മുൻപു ബ്രിട്ടീഷുകാരെ തോല്പിച്ചു സൂഡാന്റെ സ്വാതന്ത്ര്യം സ്ഥാപിച്ച പ്രഖ്യാതനായ മെഹദിയുടെ പുത്രനാണു് ഇദ്ദേഹം. മെഹദിക്കു് ഈജിപ്തുകാരോടു ബദ്ധവിരോധമായിരുന്നു. എന്നല്ല, സ്വാതന്ത്ര്യവാദിയെങ്കിലും, അദ്ദേഹം ബ്രിട്ടീഷുകാരോടു ചാഞ്ഞാണു് നിന്നിരുന്നതും. ആ സ്ഥിതിക്കു് ഈജിപ്തുകാരെ ഏല്പിച്ചു ബ്രിട്ടീഷുകാർ സുഡാൻ വിട്ടുപോകുമെന്നു വിചാരിക്കുന്നതു വെറും മൂഢാഭിപ്രായമാണെന്നു് എനിക്കു തോന്നി. ഞാനിതു സംഭാഷണമധ്യേ പറഞ്ഞപ്പോൾ ആദ്യം സാലേ സലാമിനു കോപമാണുണ്ടായതു്: “എന്തു്? ഞങ്ങൾ സൂഡാൺ വിട്ടുകൊടുക്കുകയോ? അതു് ഒരിക്കലും ഉണ്ടാകയില്ല.”

“നിങ്ങൾ വിട്ടുകൊടുക്കേണ്ടതായിട്ടില്ല. ഇംഗ്ലീഷുകാർ വിട്ടു കൊടുത്തിട്ടു പോകും; നിങ്ങൾക്കു് അതു പിണക്കമാണെന്നു കണ്ടാൽ സുഡാൺകാരുടെ രക്ഷയ്ക്കായി സ്വതന്ത്രസൂഡാണുമായി ഒരു സൈന്യബന്ധം നിലനിർത്തിയിട്ടായിരിക്കും പോകുന്നതു്.”

അദ്ദേഹം ചോദിച്ചു: “എന്താണു നിങ്ങൾ പറയുന്നതിന്റെ ചുരുക്കം?”

“ബ്രിട്ടീഷുകാരെ സൂഡാണിൽനിന്നു പറഞ്ഞയയ്ക്കണമെങ്കിൽ നിങ്ങളും സൂഡാണിലെ സ്വാതന്ത്ര്യവാദികളും തമ്മിൽ ഒന്നിക്കയാണു വേണ്ടതു്. അങ്ങനെ ഒന്നുചേർന്നാൽ ബ്രിട്ടീഷുകാർക്കു നിലയില്ലാതെ വരും.”

സാലേ സലാം കുറെനേരം മിണ്ടാതെ ഇരുന്നു. ഒടുവിൽ പറഞ്ഞതിങ്ങനെയാണു്: “നിങ്ങളുടെ അഭിപ്രായം ഞാൻ റവലൂഷണറി കൗൺസിലിൽ പറയാം. അവർ കേട്ടു തീർച്ചയാക്കട്ടെ.”

നാലഞ്ചുദിവസം കഴിഞ്ഞു ജനാൽ നെജീബ് എന്നെ ഒരു സംഭാഷണത്തിനു ക്ഷണിച്ചു. പല കാര്യങ്ങൾ സംസാരിച്ചശേഷം ഒടുവിൽ അദ്ദേഹം പറഞ്ഞു: “സുഡാണിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായത്തെ റെവലൂഷണറി കൌൺസിൽ സ്വീകരിച്ചു. സൂഡാൺ നേതാക്കന്മാരുമായി നേരിട്ടു സംഭാഷണത്തിനു സാലേ സലാമിനെ അങ്ങോട്ടയയ്ക്കുന്നു.”

ഞാൻ മറുപടി പറഞ്ഞു: “അതു നന്നായി. നിങ്ങൾ ഒന്നു ചേർന്നു നില്ക്കയാണെങ്കിൽ ബ്രിട്ടണു നിലയില്ല. ഇപ്പോൾ സൂഡാൺകാരോടു് അവർ പറയുന്നതു രാജ്യാധികാരം ന്യായപ്രകാരം ഈജിപ്തിലേയ്ക്കായതുകൊണ്ടു് വിട്ടുപോകയാണെങ്കിൽ ഈജിപ്തിന്റെ അവകാശങ്ങളെ അവഗണിക്കുവാൻ സാധിക്കയില്ലെന്നാണു്. നിങ്ങളോടു പറയുന്നതു സൂഡാണിലെ ജനങ്ങൾ സ്വാതന്ത്ര്യവാദികളാണു്. അവരുടെ പ്രകൃതിദത്തമായ ആ അവകാശം മറന്നു്, രാജ്യം നിങ്ങളെ ഏല്പിക്കുന്നതു മാടുകളെ വില്ക്കുന്നപോലെ ഒരു നയമാകും. അതു ബ്രിട്ടണെപ്പോലെയുള്ള ഒരു പരിഷ്കൃതരാജ്യത്തിനു സാധിക്കുന്നതല്ല. ഇപ്പോൾ ആലോചിക്കുന്ന പോലെ നിങ്ങൾ സുഡാന്റെ സ്വാതന്ത്ര്യവാദം സമ്മതിച്ചുകൊടുക്കുകയാണെങ്കിൽ ബ്രിട്ടീഷുകാർക്കു് അതൊരടിയറവായിത്തീരും.”

ആ അഭിപ്രായം നെജീബിനു സമ്മതമായി.

ഞാൻ പറഞ്ഞ അടിസ്ഥാനത്തിൽത്തന്നെ ബ്രിട്ടീഷുകാരുമായി സംഭാഷണങ്ങൾ അധികം താമസിയാതെ ആരംഭിച്ചു എന്നു അറിയാനിടയായി. ഇടയ്ക്കിടെ എന്നെ ക്ഷണിച്ചോ നേരിട്ടു വന്നു കണ്ടോ ചില കാര്യങ്ങൾ ആലോചിച്ചുവന്നിരുന്നു. മിക്കവാറും സാലേ സലാം നേരിട്ടോ, അല്ലെങ്കിൽ സുൽത്താൻ ഹാമീദ് എന്ന അദ്ദേഹത്തിന്റെ സ്നേഹിതൻ മുഖാന്തിരമോ ആയിരുന്നു അതു്. നടപ്പിലിരുന്ന സംഭാഷണത്തെപ്പറ്റിയാണു് എന്നോടു് അദ്ദേഹം ചോദിക്കാൻ വന്നതെങ്കിലും അങ്ങനെ ഞങ്ങൾ രണ്ടുകൂട്ടരും നടിച്ചില്ല. പക്ഷേ, ഞാനും റെവലൂഷണറി കമ്മിറ്റിക്കാരും തമ്മിൽ ഈ കാര്യങ്ങളെപ്പറ്റിയുണ്ടായിരുന്ന ബന്ധം ഞാൻ വിചാരിച്ചപോലെ രഹസ്യമല്ല എന്നു വേഗം മനസ്സിലായി. ബ്രിട്ടീഷമ്പാസഡർ സർ റൈഫ് സ്റ്റീഫൻസണി നെപ്പറ്റി മുൻപു പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹവും ഞാനുമായി അത്യന്തം സ്നേഹത്തിലായിരുന്നു. ഒരു ദിവസമദ്ദേഹം എന്നെ പതിവില്ലാത്ത രീതിയിൽ തനിയേ ചായയ്ക്കു ക്ഷണിച്ചു. സംസാരിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണു്: “നമ്മുടെ രണ്ടു രാജ്യങ്ങളും കോമൺവെൽത്തിൽ മെമ്പറായിരിക്കുമ്പോൾ ഞങ്ങൾക്കു വിപരീതമായി എന്താണു് നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നതു്?”

“ഞാൻ എന്തു പ്രവർത്തിക്കുന്നു എന്നാണു് നിങ്ങൾ ധരിച്ചിട്ടുള്ളതു്?”

“സൂഡാൺ സംബന്ധിച്ച ഈ സംഭാഷണങ്ങളിൽ നിങ്ങളാണു് അവരെ സഹായിക്കുന്നതെന്നാണു് എന്റെ അറിവു്. ബ്രിട്ടീഷുകാർക്കു വിപരീതമായി അങ്ങനെ ചെയ്യുന്നതു ശരിയാണോ?”

കയിറോയിൽ ബ്രിട്ടീഷുകാരുടെ ചാരസംഘം ഏറ്റവും പ്രബലമാണെന്നു ഞാൻ അറിഞ്ഞിരുന്നു. എങ്കിലും ഞാനും സാലേ സലാമുംകൂടിയുള്ള സംഭാഷണങ്ങൾ അവർ അറിയാൻ ഞാൻ വഴി കണ്ടില്ല. ഞാൻ ചോദിച്ചു: “ഞാൻ എന്തു സഹായമാണു അവർക്കു ചെയ്യുന്നതു്?”

സ്റ്റീഫൻസൺ ചിരിച്ചു: “ഈ മൂന്നാഴ്ചയിൽ നാലു പ്രാവശ്യം സാലേ സലാമും രണ്ടു പ്രാവശ്യം സുൽത്താൻ ഹമീദും നിങ്ങളെ കാണാൻ വന്നിരുന്നു എന്നു് എനിക്കു സൂക്ഷ്മമായി അറിയാം. അവർ വെറുതെ ചായ കുടിക്കാൻ വന്നതാണെന്നാണോ?”

“അവർ പലതും സംസാരിക്കാനായിട്ടുതന്നെയാണു് വന്നതു്. പക്ഷേ, നിങ്ങൾക്കു വിപരീതമായിട്ടാണു് എന്റെ ഉപദേശമെന്നു നിങ്ങൾ എങ്ങനെ മനസ്സിലാക്കി? നിങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽനിന്നു സുഡാണിനെപ്പറ്റി ന്യായവും സൂഡാൺകാരുടെ അവകാശങ്ങൾക്കു വിപരീതമല്ലാത്തതുമായ ചില വ്യവസ്ഥകളുണ്ടായി കാണണമെന്നേ എനിക്കാഗ്രഹമുള്ളൂ. സുഡാൺകാരുടെ സ്വാതന്ത്ര്യത്തിനു വിപരീതമായി ഞാൻ ഉപദേശിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?”

“സംഗതിയെല്ലാം മനസ്സിലായി! സുഡാൻ സ്വാതന്ത്ര്യമായിരുന്നല്ലോ ഞങ്ങളുടെ വാദം. അതു നിങ്ങൾ ഈജിപ്തുകാരുടേതാക്കിയതുകൊണ്ടു ഞങ്ങളെ നിരായുധരാക്കുകയാണു് ചെയ്തതു്. ആട്ടെ, നെഹ്രു അറിഞ്ഞു കൊണ്ടാണോ നിങ്ങൾ ഈ കൈ പ്രയോഗിച്ചതു്?”

images/Anthony_Eden.jpg
ഈഡൻ

“ഈ ചോദ്യം ചോദിക്കാൻ നിങ്ങൾക്കവകാശമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ഞാനും ചോദിക്കട്ടെ: ഈഡ (Eden) ന്റെ അനുവാദത്തോടുകൂടിയാണോ നിങ്ങൾ എന്നോടു് ഈ ചോദിക്കുന്നതു്?”

സ്റ്റീഫൻസൺ ആ മറുപടികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ യാത്രപിരിയുന്നതിനുമുൻപു് അദ്ദേഹം ഒരു കാര്യംകൂടി പറഞ്ഞു: “സൂഡാണിനെപ്പറ്റിയുള്ള സന്ധി മിക്കവാറും തയ്യാറായിട്ടുണ്ടു്. നിങ്ങൾ ആഗ്രഹിച്ചതുപോലെ സൂഡാന്നു പൂർണ്ണ സ്വാതന്ത്ര്യമായിട്ടുതന്നെ. പക്ഷേ, ഒരു പൊതുതിരഞ്ഞെടുപ്പു നടത്തിയിട്ടു സൂഡാൺപാർല്യമെന്റ് ഈജിപ്തുകാരുമായുള്ള ബന്ധം വേണമോ എന്നു തീർച്ചപ്പെടുത്തിയശേഷമേ സ്വാതന്ത്ര്യത്തിന്റെ എല്ലാ വ്യവസ്ഥകളും നടപ്പിൽ വരികയുള്ളൂ. ആ തിരഞ്ഞെടുപ്പിലാണു് കാര്യമെല്ലാമിരിക്കുന്നതു്. ആരുമിടപെടാതെ പൂർണ്ണസ്വാതന്ത്ര്യത്തോടുകൂടിയുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കണം. അതിന്റെ മേൽനോട്ടം ഒരു കമ്മിറ്റിയുടെ കീഴിലായാൽ കൊള്ളാമെന്നുണ്ടു്. അതിന്റെ അദ്ധ്യക്ഷനായി വരുന്നതു് ആർക്കും ഒരു കുറ്റവും പറയാനാവാത്ത ഒരു മദ്ധ്യസ്ഥനായിരിക്കണം. അതു് ഇൻഡ്യയിൽനിന്നുമായിരിക്കണം. അതിനു സാധിക്കുമോ?”

ഇൻഡ്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞിട്ടധികകാലമായിരുന്നില്ല. 35 കോടി ആളുകളുള്ള ഒരു രാജ്യം ഇപ്രകാരമൊരു തിരഞ്ഞെടുപ്പു വിജയകരമായി നടത്തിയതു് ഒരാശ്ചര്യമായിട്ടാണു ആളുകൾ കണക്കാക്കിയിരുന്നതു്. അതിനു വേണ്ടപ്രകാരത്തിൽ ഏർപ്പാടുചെയ്ത സംഘം സുകുമാർ സേൻ എന്നൊരു വിദഗ്ദ്ധനായ ഉദ്യോഗസ്ഥന്റെ കീഴിലാണു് പണിയെടുത്തതു്. ഇക്കാര്യത്തിനു് അദ്ദേഹത്തിനെ ഇൻഡ്യയിൽനിന്നും അയച്ചുതരുവിക്കാൻ ഞാൻ ശ്രമിക്കാമെന്നേറ്റു. സ്റ്റീഫൻസന്നു സന്തോഷമായി. പക്ഷപാതമില്ലാതെ തിരഞ്ഞെടുപ്പു നടക്കയാണെങ്കിൽ ഈജിപ്തുകാരുടേയും ബ്രിട്ടീഷുകാരുടേയും അധികാരത്തിനു് ഒരുപോലെ വിപരീതമായിരിക്കും സുഡാന്റെ നിശ്ചയമെന്നും അദ്ദേഹം അറിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ വിട്ടുപോകേണ്ടിവരുമെന്നു മുൻപേതന്നെ ധരിച്ചിട്ടുള്ള അദ്ദേഹത്തിനു രാജ്യം ഈജിപ്തുകാരെ ഏല്പിച്ചിട്ടു പോകുന്നതായിരുന്നു സങ്കടം.

ഒടുവിൽ ഞാൻ പറഞ്ഞു: “സൂഡാൺ ഈജിപ്തുകാർക്കു കീഴ്പെടുമെന്നു് എനിക്കഭിപ്രായമില്ല. പൂർണ്ണസ്വാതന്ത്ര്യം വല്ലവരും വേണ്ടെന്നു വെയ്ക്കുമോ? ഈജിപ്തുകാർക്കും അതറിയാം.”

സൂഡാണെപ്പറ്റിയുള്ള ആലോചനകൾ പൂർത്തിയായ ദിവസം എനിക്കു് അഭൂതപൂർവ്വമായ ഒരു ബഹുമതി ലഭിച്ചു. റെവലൂഷണറി കൗൺസിലിലെ അഞ്ചു മെംബർമാർ ഒന്നിച്ചു് ഒരു ഡെപ്യൂട്ടേഷണായി എന്റെ വീട്ടിൽ വന്നു. എന്റെ സഹായത്തിനു നന്ദി പറയാനായിട്ടാണു് അവർ വന്നതു്. അപ്പോൾ ഞാൻ അവിടെയില്ലാതിരുന്നതിനാൽ, അവർ ഒരു കടലാസ്സിൽ അവരുടെ കൃതജ്ഞത എഴുതിവെച്ചിട്ടാണു പോയതു്. അന്നു വൈകുന്നേരം പ്രസിഡണ്ട് നെജീബ് ടെലിഫോണിൽ വിളിച്ചു തന്റെ പ്രത്യേക നന്ദി നേരിട്ടു പറയുകയും ചെയ്തു.

താമസിയാതെ സുകുമാർ സേൻ സൂഡാണിലെ തിരഞ്ഞെടുപ്പു നടത്താനായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഫലം ഞങ്ങൾ വിചാരിച്ചിരുന്നതിൽനിന്നു വ്യത്യസ്തപ്പെട്ടല്ലായിരുന്നു. പൂർണ്ണസ്വാതന്ത്ര്യം സൂഡാണികൾ വരിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ രണ്ടു കൂട്ടക്കാരും അവിടെനിന്നു ബഹിഷ്ക്കരിക്കപ്പെടുകയും ചെയ്തു.

ഇംഗ്ലണ്ടിനും ഈജിപ്തിനും ഇടയിൽ കിടന്ന രണ്ടാമത്തെ കാര്യം ഒരു കീറാമുട്ടി തന്നെയായിരുന്നു. ഇറ്റലിക്കാർ ഈജിപ്തിനേയും സൂയസ്സ് തോടിനേയും കൈയിലാക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവയുടെ രക്ഷയ്ക്കായി 1000 പേരും അതിനൊത്ത ആയുധബലവുമുള്ള ഒരു ബ്രിട്ടീഷ് പട്ടാളം കനാലിനടുത്തു പാളയമടിച്ചു താമസിച്ചുകൊള്ളുന്നതിനു് ഏർപ്പാടുണ്ടായി. യുദ്ധ കാലത്തു് ആ പട്ടാളം കയിറോയിൽത്തന്നെയായിരുന്നു. യുദ്ധം കഴിഞ്ഞു് അവർ, ഒരമ്പതുമയിലകലെ തലസ്ഥാനനഗരിക്കും സൂയസ്സ് തോടിനുമിടയുള്ള ഒരു സ്ഥലത്തേയ്ക്കു പാളയം മാറി. ഇൻഡ്യയിൽനിന്നു ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതിനുശേഷം ബ്രിട്ടീഷുകാരുടെ പ്രധാനസങ്കേതം അതാണെന്നുള്ള നില വന്നു. പട്ടാളം പതിനായിരത്തിൽനിന്നു് എൺപതിനായിരമായി. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നു് അവിടെയാണു് സ്ഥിതിചെയ്തിരുന്നതു്. അതുപോലെത്തന്നെ ഐറോപ്ലേൻ, ടാങ്കുകൾ, മോട്ടോർ ട്രക്കുകൾ മുതലായവ കേടുതീർത്തു പുതുക്കിയെടുക്കാനുള്ള ജോലിസ്ഥലങ്ങളും വേണ്ടിടത്തോളം അവിടെ പണിതിരുന്നു. ചുരുക്കം പറഞ്ഞാൽ ഈ സൈന്യസങ്കേതം ബ്രിട്ടീഷ് ശക്തിയുടെ പൂർണ്ണമായ ഒരു പ്രതിബിംബനമായിരുന്നു. അതിന്റെ ഛായയിൽ ഈജിപ്തിന്റെ സ്വാതന്ത്ര്യം ഒരു നിരർത്ഥവാദമെന്നേ പറയാനുണ്ടായിരുന്നുള്ളൂ.

സൂഡാൺകാര്യം ഒരുവിധം അവസാനിച്ചപ്പോൾ ഈജിപ്തുകാർ തങ്ങളുടെ ശ്രദ്ധയെല്ലാം ഇക്കാര്യത്തിലേയ്ക്കു് തിരിച്ചു. ഇതിലെങ്കിലും ഇന്ത്യ ബ്രിട്ടനെ സഹായിക്കുമെന്നാണു സ്റ്റീഫൻസൺ വിചാരിച്ചതു്. അതു സംസാരിച്ചു തീർച്ചയാക്കിക്കളയാം എന്നുള്ള വിചാരത്തിലായിരിക്കണം, ഒരു ദിവസം അദ്ദേഹം എന്നെ കാണുവാൻ വന്നു. സല്ക്കാരം സ്വീകരിച്ചു, പല കാര്യങ്ങൾ സംസാരിച്ചശേഷം അദ്ദേഹം ചോദിച്ചു: “പാളയത്തെപ്പറ്റി സംസാരമുടനെ തുടങ്ങാറായിട്ടുണ്ടെന്നു അറിഞ്ഞിരിക്കുമല്ലോ. എന്താണു് അതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം?”

“ഇൻഡ്യാഗവണ്മെന്റിൽ നിന്നു് അതേപ്പറ്റി എന്നോടു് ഒന്നും പറഞ്ഞിട്ടില്ല.”

“എങ്കിലും നിങ്ങളുടെ സ്വന്തമഭിപ്രായമെന്താണു്?”

“കാര്യങ്ങളുടെ സ്വഭാവം മുഴുവനറിയാതെ അഭിപ്രായമെങ്ങനെ പറയാനാണു്? ഒന്നുമാത്രം ഇപ്പോൾ പറയാം: ഈജിപ്തുകാരുടെ സ്വാതന്ത്ര്യത്തിനു ന്യൂനത വരുത്തുന്ന ഏർപ്പാടുകൾ അവർ സമ്മതിക്കാതെയാണെങ്കിൽ, ന്യായമായി ഇൻഡ്യാഗവണ്മെന്റ് ഗണിക്കയില്ല. ബ്രിട്ടീഷ് പട്ടാളം ഇൻഡ്യയിൽ താമസിക്കാൻ അനുവദിക്കാത്ത സ്ഥിതിക്കും ഈജിപ്തിൽ അവരുടെ സമ്മതംകൂടാതെ പാർക്കുന്നതു ശരിയാണെന്നു ഞങ്ങൾ എങ്ങനെ വാദിക്കും?”

“അങ്ങനെയോ? പക്ഷേ, ഒരു കാര്യം മറക്കരുതു്: ഇത്ര വലിയ ഒരു ബ്രിട്ടീഷ് സൈന്യമിവിടെയുള്ളതു് ഇൻഡ്യയുടെ രക്ഷയ്ക്കുമുപകരിക്കും. സൂയസ് തോടു് നിങ്ങൾക്കും പ്രധാനമാണു്.”

“ഇതിനു മറ്റധികാരം കൂടാതെ ഞാൻതന്നെ മറുപടി പറയാം: ഇൻഡ്യയുടെ രക്ഷ ബ്രിട്ടീഷ് സൈന്യത്തെ അധികരിച്ചു സ്ഥിതിചെയ്യുന്നു എന്നാണല്ലോ നിങ്ങളുടെ സൂചന. അതു ഞാൻ നിഷേധിക്കുന്നു. ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി നിങ്ങൾ ഈജിപ്തിൽ പാളയമടിച്ചു താമസിക്കണമെന്നില്ല. സൂയസ് തോടിന്റെ കാര്യമാണെന്നുവെച്ചാൽ അതു് ഈജിപ്തുകാർ ഭരിക്കുന്നതുകൊണ്ടു ഞങ്ങൾക്കെന്താണു ദോഷം?”

സ്റ്റീഫൻസണു് എന്റെ മറുപടി തീരെ പിടിച്ചില്ല. എങ്കിലും സന്തോഷഭാവം വിടാതെയാണു് ഉത്തരം പറഞ്ഞതു്: “ഈജിപ്തുകാർക്കു സഹായമായിട്ടായിരിക്കും നിങ്ങളുടെ നില എന്നു ഞാൻ ഊഹിച്ചിരുന്നു. കാരണമിപ്പോൾ തെളിഞ്ഞു.”

“ഒരു കാര്യം ഞാനും ചോദിക്കട്ടെ: ഇൻഡ്യയിൽനിന്നു പട്ടാളം പിൻവലിക്കുന്നതിനുപകരം അവിടെ ഒരു സ്ഥലത്തു പാളയമടിച്ചു താമസിക്കാൻ നിങ്ങൾ നിർബ്ബന്ധിച്ചിരുന്നുവെങ്കിൽ നമ്മുടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദം ഈ വിധത്തിൽ വളരുമായിരുന്നോ?”

“ഇല്ലെന്നുതന്നെ പറയാം.”

“എന്നാൽപ്പിന്നെ ഇവരുടെ സ്വാതന്ത്ര്യത്തെ ഇത്രമാത്രം ബാധിക്കുന്ന ഈ സൈന്യസങ്കേതം വിട്ടുപോയിട്ടു് അവരുടെ സ്നേഹം സമ്പാദിക്കയല്ലേ ഉത്തമം?”

“ശരി, മനസ്സിലായി. പക്ഷേ, മറ്റു പല കാര്യങ്ങളുമുണ്ടു്. ഇൻഡ്യയിൽ ഞങ്ങൾക്കു സൈന്യബലമില്ലാതായപ്പോൾ സമീപരാജ്യങ്ങളിൽ ഞങ്ങളുടെ സ്ഥാനം തകർന്നു. അതെങ്ങനെയുമാകട്ടെ. ഇവിടം വിട്ടാൽ ഇവിടം മാത്രമല്ല പോകുന്നതു്. അതേപ്പറ്റി വളരെ ആലോചിക്കേണ്ടതുണ്ടു്. അല്ലാതെ തീർച്ചപ്പെടുത്താവുന്ന സംഗതിയല്ല.”

സേനാസങ്കേതത്തെപ്പറ്റിയുള്ള ആലോചനകളിൽ എനിക്കു വലിയ പങ്കൊന്നുമില്ലായിരുന്നു. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ നേരിട്ടു് ഇടപെട്ടു. ആദ്യം ഇക്കാര്യത്തെപ്പറ്റി ആലോചനയ്ക്കു തീർച്ചയാക്കിയപ്പോൾ, ബ്രിട്ടീഷുകാരും ഈജിപ്തുകാരും കൂടാതെ അമേരിക്കനമ്പാസഡറും അതിൽ ഒരു കക്ഷിയായി ചേരണമെന്നു ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു. കാരണം പറഞ്ഞതു്, മധ്യപൗരസ്ത്യരാജ്യങ്ങളുടെ രക്ഷയ്ക്കുള്ള ബാധ്യത ഇപ്പോൾ പ്രധാനമായ അമേരിക്കരുടേതാകയാൽ ഈ സൈന്യസങ്കേതത്തിന്റെ ഏർപ്പാടുകളിൽ മാറ്റം വരുത്തുന്നതു് അവരേയും ബാധിക്കുമെന്നാണു്. കേട്ടപ്പോൾ എനിക്കു തീർച്ചയായി, ഇതു് അമേരിക്കരെ മുൻകൂട്ടി തങ്ങളുടെ വശത്താക്കാൻ ബ്രിട്ടീഷുകാർ എടുക്കുന്ന ഒരു നയമാണെന്നു്. അമേരിക്കനമ്പാസഡർ കാഫ്രീ ഒരു ഐറിഷ് കുടുംബത്തിൽ ജനിച്ച കാത്തോലിക്കനും ബ്രിട്ടീഷുകാരോടു തീരെ സ്നേഹമില്ലാത്ത ആളുമാണെന്നു് എനിക്കറിയാമായിരുന്നു. എന്നാലും ഇങ്ങനെയുള്ള കാര്യങ്ങളിൽ അവസാനത്തീർച്ച വാഷിങ്ടണിൽത്തന്നെയാണല്ലോ സ്ഥിതിചെയ്യുന്നതു്. ആ നിലയ്ക്കും, ബ്രിട്ടീഷുകാരും അമേരിക്കരും ഒന്നിച്ചുചേർന്നാണു് ആലോചനകൾ എന്നുവെച്ചാൽ ഈജിപ്തുകാർക്കു് എന്തു ചെയ്യാൻ സാധിക്കും?

ഞാൻ ജനറൽ നെജീബിനെ പോയിക്കണ്ടു്, സംഗതികൾ വിസ്തരിച്ചിട്ടു് ഈ ഏർപ്പാടു സമ്മതിച്ചുകൂടാ എന്നു പറഞ്ഞു. “ഞാൻ എന്തു ചെയ്യാനാണു്? ആ സംഗതി സമ്മതിച്ചേറ്റു കഴിഞ്ഞുപോയി. നിങ്ങൾ പറഞ്ഞതെനിക്കു ബോധ്യമായി താനും.” അന്നു തന്നെ ഞാൻ കർണ്ണൽ നാസ്സറിനെ കാണുവാനേർപ്പാടുചെയ്തു. നാസ്സറുമായി എനിക്കു് അതിനുമുൻപിൽ അല്പ സ്വല്പമായ പരിചയമേ ഉണ്ടായിരുന്നുള്ളൂ. അയാളെ എന്റെ അഭിപ്രായം അറിയിച്ചപ്പോൾ വലിയൊരു തെറ്റു പറ്റിപ്പോയല്ലോ എന്ന ഭാവമാണു് മുഖത്തു കണ്ടതു്. കുറച്ചു് ആലോചിച്ചശേഷം അദ്ദേഹം പറഞ്ഞു. “അമേരിക്കക്കാരെ ഈ സംഭാഷണത്തിൽ ഒരു കക്ഷിയാക്കാമെന്നുള്ള സമ്മതത്തിൽനിന്നു പിൻമാറാതെ സാധിക്കയില്ല. അതിനു വഴി എന്താണെന്നു് ആലോചിക്കണം.”

അതാണാവശ്യമെന്നു ഞാനും സമ്മതിച്ചു. പിറ്റേന്നാൾ കൂടുവാൻ തീർച്ചയാക്കിയിട്ടുള്ള മീറ്റിങ്ങിൽ ഈ അഭിപ്രായമാറ്റം റെവലൂഷണറി കൗൺസിലിന്റെ തീർമാനമായി ജനറൽ നെജീബിനെ കൊണ്ടു തന്നെ പറയിക്കാമെന്നാണു് നാസ്സർ അഭിപ്രായപ്പെട്ടതു്. ഞാൻ പറഞ്ഞു: “അങ്ങനെയാണെങ്കിൽ നന്നു്. പക്ഷേ, അതുകൊണ്ടു മാത്രമായില്ല. വിളിച്ചു വരുത്തി വിരുന്നില്ലെന്നു പറഞ്ഞാലെന്നതുപോലെ തങ്ങൾ അധിക്ഷേപിക്കപ്പെട്ടതായി അമേരിക്കർ ഗണിച്ചേയ്ക്കും.”

“ശരിതന്നെ. ഞാൻ കാഫ്രയെ ഇപ്പോൾത്തന്നെ പോയിക്കണ്ടു കാര്യം നേരെയാക്കാം.”

അതാണു് വേണ്ടതെന്നു ഞാനും സമ്മതിച്ചു. അമേരിക്കരിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും ഈ വഴക്കിൽ അവർ ഒരു കക്ഷിയാകാതെ സൂക്ഷിക്കയാണു് ആവശ്യമെന്നും തമ്മിൽ പിണങ്ങിപ്പിരിയുന്ന നില വന്നാൽ മാധ്യസ്ഥ്യം വഹിക്കയാണു് അമേരിക്ക വേണ്ടതെന്നും പറഞ്ഞു് അയാളെ പ്രീതിപ്പെടുത്തണമെന്നും ഞാൻ സൂചിപ്പിച്ചു. അങ്ങനെ സമ്മതിച്ചാണു് നാസ്സർ പോയതു്. പിറ്റേ ദിവസമായിരുന്നു ഈ സംഗതി ആലോചിക്കാനുള്ള ആദ്യസമ്മേളനം. അതിൽ അമേരിക്കർ പങ്കുകൊണ്ടില്ല.

ഈ ആലോചനകൾ കുറെ നീണ്ടുനിന്നു. അതിനിടയ്ക്കു് റയിഫ് സ്റ്റീഫൻസണു് അവധിയിൽ പോകേണ്ടതായും വന്നു. അദ്ദേഹത്തിനു പകരം വന്ന ആൾ വളരെക്കാലം പ്രിവികൗൺസിൽ സിക്രട്ടറിയായിരുന്ന മാറിസ് നാൻകിയുടെ മകനായിരുന്നു. ബ്രിട്ടീഷുശക്തിയിൽ വിശ്വസിച്ചിരുന്ന വലിയ ഒരു സാമ്രാജ്യവാദിയായിരുന്നു അദ്ദേഹം. ഇദ്ദേഹം ചർച്ചിലിന്റെ വലിയ സ്നേഹിതനുമാണു്. ഒട്ടും കീഴടങ്ങുകയില്ല എന്ന ഭാവമാണു് അദ്ദേഹം കാട്ടിയിരുന്നതു്. ആ അവസരത്തിലാണു് ജവാഹർലാൽ നെഹ്രു, ലണ്ടനിൽ നിന്നു തിരികെ വരുംവഴി മൂന്നുദിവസം കയിറോയിൽ താമസിക്കാനായി വന്നതു്.

ഇതു് എല്ലാംകൊണ്ടും പ്രധാനമായ ഒരു സംഗതിയാണു്. അതു തൊട്ടാണു് തന്റെ അഭിപ്രായങ്ങൾ വളർന്നു വന്നതെന്നും റെവലൂഷണറി കൗൺസിലുമായുണ്ടായ നീണ്ട സംഭാഷണമാണു തന്റെ സാമുദായിക നയങ്ങൾക്കടിസ്ഥാനമിട്ടതെന്നും നാസ്സർ തന്നെ തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടു്. ആ സ്ഥിതിക്കു ആ സന്ദർശനത്തെപ്പറ്റി രണ്ടുവാക്കു പറയുന്നതു് അനുചിതമാകയില്ലെന്നു തോന്നുന്നു. രാജ്യങ്ങൾ തമ്മിലുള്ള സമ്പർക്കം പുലർത്തുന്നതിനു രാഷ്ട്രീയജീവിതത്തിൽ ഉന്നതസ്ഥാനമുള്ള നേതാക്കന്മാർ തമ്മിൽ പരിചയപ്പെടുന്നതു് ഉപയോഗപ്രദമായ ഒരു സംഗതിയാണെന്നു തീർച്ചതന്നെ. രാധാകൃഷ്ണൻ, നെഹ്രു, മുതലായവരുമായുള്ള സമ്പർക്കം കൊണ്ടു മറ്റു ദേശത്തുള്ളവർ നമ്മെ കൂടുതൽ അറിവാനും ബഹുമാനിക്കാനും ഇടവരുമെന്നാണു് എന്റെ വിശ്വാസം. ആ സ്ഥിതിക്കു നെഹ്രുവിനെ ഈജിപ്തിൽ കൊണ്ടുവന്നു് അവിടുത്തെ നായകന്മാരുമായി പരിചയപ്പെടുത്തണമെന്നു് എനിക്കു് ആദ്യംതൊട്ടുതന്നെ ആഗ്രഹമുണ്ടായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിലേയ്ക്കു നെഹ്രുവിനെ നിർബ്ബന്ധിക്കേണ്ടതായിട്ടില്ല. കയിറോയിൽ വന്നു പോകുന്നതു നന്നായിരിക്കും. അതു കൊണ്ടു പല കാര്യങ്ങൾ സാധിക്കാം എന്നു ഞാൻ എഴുത്തുകളിൽ സൂചിപ്പിക്കേണ്ടതായിട്ടേ ഉണ്ടായിരുന്നുള്ളൂ. കാമൺവെൽത്തു കാൺഫറൻസിനായി നെഹ്രു ലണ്ടണിലേയ്ക്കു പോകയായിരുന്നു. തിരികെ വരുംവഴിക്കിറങ്ങാമെന്നാണു് അദ്ദേഹമേറ്റതു്. ആ സംഗതി ഈജിപ്ഷ്യൻ ഗവണ്മെന്റിനെ അറിയിച്ചപ്പോൾ അവർക്കു് അത്യധികം സന്തോഷവുമായി.

ലണ്ടണിലേയ്ക്കു പോകുന്ന എയർഇൻഡ്യാ വിമാനങ്ങൾക്കു കയിറോ അന്നു് ഒരു പ്രധാനത്താവളമായിരുന്നു. നെഹ്രു ലബണിലേയ്ക്കു പോകുന്ന ദിവസം അറിഞ്ഞു് അദ്ദേഹത്തെ വിമാനക്ഷേത്രത്തിൽ വന്നു കാണുന്നതിനു പ്രസിഡന്റു നെജീബും ഹാജരുണ്ടായിരുന്നു. അതു് അസാധാരണമായ ഒരു ബഹുമതിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. തുല്യസ്ഥാനികരായ അതിഥികൾ രാജ്യദർശനത്തിനു വരുമ്പോളല്ലാതെ രാഷ്ട്രപതികൾ ഔപചാരികമായി അവരെ സ്വീകരിക്കാൻ പോകാറില്ല—പ്രത്യേകിച്ചു യാത്രാമധ്യേ. അല്പകാലം മാത്രം ഇറങ്ങി വിശ്രമിക്കുന്ന സ്ഥലത്തു വേണമെങ്കിൽ ഒരു പ്രതിനിധിയെ അയച്ചു കുശലപ്രശ്നംചെയ്കയെന്നല്ലാതെ മറ്റുപചാരങ്ങൾ പതിവില്ല. വിമാനം കയിറോയിൽ വരുന്നതു രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാണുതാനും. ഞാനും എന്റെ പത്നിയും എംബസ്സിയിലുള്ള മറ്റുദ്യോഗസ്ഥന്മാരും സമയത്തിനു് എയറോഡ്രോമിലെത്തി. വിമാനം വരുന്നതിനു് ഒരഞ്ചുമിനിട്ടുമുൻപു തന്റെ അകമ്പടിയോടൊന്നിച്ചു ജനറൽ നെജീബും ഹാജരായി. അദ്ദേഹത്തിന്റെകൂടെ പ്രായം കുറഞ്ഞ രണ്ടു മക്കളുമുണ്ടായിരുന്നു. അർദ്ധരാത്രിയായാലും അവർക്കും നെഹ്രുവിനെ കാണണമത്രേ.

നേതാക്കന്മാർ തമ്മിൽ വളരെ സന്തോഷത്തോടെയാണു പിരിഞ്ഞതു്. തിരികെ വന്നപ്പോൾ നെഹ്രു മൂന്നുദിവസം കയിറോയിൽ താമസിച്ചു. ഗവണ്മെന്റതിഥിയായിട്ടാണു് താമസിച്ചതെങ്കിലും മിക്കവാറും എംബസ്സിയിൽ ഞങ്ങളോടൊന്നിച്ചു സമയം കഴിച്ചു. പ്രധാനന്മാരായ ആളുകളുമായുള്ള കൂടിക്കാഴ്ചകളും ഞാൻ താമസിച്ചിരുന്നിടത്തുവെച്ചുതന്നെയായിരുന്നു. നെഹ്രുവിൻെ അവിടുത്തെ താമസത്തെപ്പറ്റി മൂന്നു കാര്യങ്ങളാണു എടുത്തുപറയാനുള്ളതു്. ആദ്യമായി, നെജീബും റെവലൂഷണറി കൗൺസിലംഗങ്ങളും കൂടി അദ്ദേഹത്തെ നാലഞ്ചുമണിക്കൂറുനേരത്തേയ്ക്കു നൈൽ നദിയിൽ ഘോഷയാത്രയായി കൊണ്ടു പോയി. നദിയുടെ രണ്ടുതീരത്തും ഈ യാത്ര കാണ്മാൻ ആളുകൾ തിങ്ങിനില്ക്കുന്നുണ്ടായിരുന്നു. ബോട്ടിൽത്തന്നെയായിരുന്നു ഞങ്ങൾക്കു ഭക്ഷണവും ഏർപ്പാടുചെയ്തിരുന്നതു്. അവിടെ നടന്ന സംഭാഷണം വളരെ പ്രധാനമായ ഒന്നായിരുന്നു. അതിന്റ വെളിച്ചത്തിലാണു് പിന്നീടു താൻ ഈജിപ്തിന്റെ ഭരണനയം രൂപവല്ക്കരിച്ചതെന്നും തന്റെ രാഷ്ട്രീയപ്രവൃത്തികൾ മുന്നോട്ടു നീങ്ങുന്നതെന്നും കർണ്ണൽ നാസ്സർ തന്റെ ആത്മകഥയിൽ തുറന്നുപറഞ്ഞിട്ടുണ്ടു്. റെവലൂഷണറി കൗൺസിൽ മെമ്പർമാരും ഞാനുമല്ലാതെ അതു കേൾക്കാൻ ആരുമില്ലായിരുന്നു. ഗാന്ധി ഏതെല്ലാം വിധത്തിലാണു് ഇന്ത്യൻ നേതാക്കന്മാർക്കു മാർഗ്ഗദർശിയായിരുന്നതു്, എന്തൊക്കെപ്പാഠങ്ങളാണു് പഠിപ്പിച്ചതു് എന്നായിരുന്നു പൊതുവേയുള്ള വിഷയം. ജനങ്ങളിൽനിന്നും അകന്നു നിന്നാൽ ഒരു ഭരണകർത്താവിനും വിജയമുണ്ടാകയില്ലെന്നും നയങ്ങളും പ്രവൃത്തികളും എത്ര നന്നായാലും ജനങ്ങളും നേതാക്കളുമായി അടുത്ത ബന്ധമില്ലെങ്കിൽ ഒന്നും സഫലമാകയില്ലെന്നുമായിരുന്നു ഈ സംഭാഷണത്തിന്റെ ചുരുക്കും. ഗാന്ധിജിയുടെ ജീവിതചരിത്രത്തിൽനിന്നു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞായിരുന്നു ഈ പ്രഭാഷണം. ഏകദേശം നാലു മണിക്കൂറോളം നീണ്ടുനിന്ന ഈ സംഭാഷണം അവസാനിച്ചപ്പോൾ ഞങ്ങൾ കടവിൽ അടുത്തുകഴിഞ്ഞു. ജനറൽ നെജീബും പണ്ഡിറ്റ് നെഹ്രുവും കൂടി കരയ്ക്കിറങ്ങി. എന്റെ കൂടെയായിരുന്നു നാസ്സർ. അദ്ദേഹത്തിന്റെ മുഖത്തു പുതിയ എന്തോ ഒരു പ്രസാദം കണ്ടതായി എനിക്കു തോന്നി. ഞാൻ ചോദിച്ചു: “എന്താ, കേണൽ, പണ്ഡിത്ജിയുടെ അഭിപ്രായങ്ങളെപ്പറ്റി എന്തു പറയുന്നു?” നാസ്സറുടെ മറുപടി അന്നുതന്നെ ഞാൻ കുറിച്ചിട്ടിരുന്നതു് ഈ വിധത്തിലായിരുന്നു: “കുറച്ചു ദിവസംകൊണ്ടേ ഈ പറഞ്ഞതിന്റെയെല്ലാം പൂർണ്ണമായ അർത്ഥം മനസ്സിലാകയുള്ളൂ. ഒരു കാര്യം നല്ലവണ്ണം മനസ്സിലായി: ഒരു സൈന്യസംഘമെന്ന നിലയിൽ ഞങ്ങൾക്കു വലുതായൊന്നും സാധിക്കയില്ല. ജനങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന നയത്തിനേ സാഫല്യമുണ്ടാകയുള്ളൂ. ഇന്നുമുതൽ ഞാൻ ജനങ്ങളുടെ കൂടെയാണു്. ഏതു വിധത്തിലാണു് അതു നടപ്പിൽ വരുത്തേണ്ടതെന്നേ വിചാരിക്കാനുള്ളൂ.”

അങ്ങനെയാണല്ലോ ഉണ്ടായതും.

കെ. എം. പണിക്കർ
images/KM_Panicker.jpg

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.

ആദ്യകാലവും വിദ്യാഭ്യാസവും

ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.

ഔദ്യോഗിക രംഗത്തു്

ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).

ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.

രാജ്യസഭാംഗത്വം

1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ടു് ചൈനകൾ (1955)—Two chinas
  • പറങ്കിപ്പടയാളി
  • കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
  • ദൊരശ്ശിണി
  • കല്ല്യാണമൽ
  • ധൂമകേതുവിന്റെ ഉദയം
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
ഇംഗ്ലീഷ്
  • സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
  • പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഒാഫ് ഡിപ്ലോമസി
  • കേരള ചരിത്രം

Colophon

Title: Autobiography (ml: ആത്മകഥ).

Author(s): K. M. Panicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Autobiography, K. M. Panicker, Autobiography, കെ. എം. പണിക്കർ, ആത്മകഥ (ഭാഗം 4, അദ്ധ്യായം 10), Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 29, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: All Talk and No Work, a painting by Francis William Edmonds (1806–1863). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.