SFNസായാഹ്ന ഫൌണ്ടേഷൻ
images/Statue_of_Bhishma.jpg
Statue of Bhishma, standing on a chariot, a photograph by Richard Friederisk .
ഭീ­ഷ്മർ (ഒരു നാടകം)
കെ. എം. പ­ണി­ക്കർ
ഒ­ന്നാ­മ­ങ്കം നാ­ന്ദി

ജ­ഗ­ത്തെ­ല്ലാം സൃഷ്ടിച്ചഴകി-​

നൊ­ട­ഴി­ച്ചി­ട്ട­നു­ദി­നം

ല­യ­ത്തിൽ തൻ­മാ­യാ­യ­വ­നി­ക­യിൽ

മ­റ­ഞ്ഞീ­ടി­ന നടൻ

അസംഗൻ സദ്യോഗീശ്വരനന-​

ഘ­നാ­ദ്യൻ വിഭു സദാ

തു­ണ­യ്ക്ക­ട്ടേ നിങ്ങൾക്കയുഗശര-​

ഭി­ത്താം പ­ര­ശി­വൻ. 1

[നാ­ന്ദ്യ­ന്ത­ത്തിൽ ക­ഞ്ചു­കി­യും വീ­ര­സേ­ന­നും പ്ര­വേ­ശി­ക്കു­ന്നു.]

ക­ഞ്ചു­കി:
വീ­ര­സേ­ന, ദേവി ആരാധന ക­ഴി­ഞ്ഞി­ങ്ങോ­ട്ടെ­ഴു­ന്ന­ള്ളും. വി­ചി­ത്ര­വീ­ര്യ­മ­ഹാ­രാ­ജാ­വി­നു പ്രാ­യ­പൂർ­ത്തി­വ­ന്നു രാ­ജ്യ­ഭാ­രം ക­യ്യേ­ല്ക്കു­ന്ന­തിൽ സ­ന്തു­ഷ്ട­യാ­യ സ്വാ­മി­നി രാ­ജ­ധാ­നി­യി­ലു­ള്ള പ്ര­മാ­ണി­കൾ­ക്കു് ഇന്നു സ­മ്മാ­ന­ങ്ങൾ കൊ­ടു­ക്കു­ന്ന­തി­നു് നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഈ ആ­സ്ഥാ­ന­മ­ണ്ഡ­പ­മെ­ല്ലാം രാ­ജോ­ചി­ത­മാ­യി അ­ല­ങ്ക­രി­ക്കേ­ണ­മെ­ന്നു് എ­ന്നോ­ടു പ്ര­ത്യേ­കം ക­ല്പി­ച്ചി­രി­ക്കു­ന്നു.
വീ­ര­സേ­നൻ:
അതു സ­ന്തോ­ഷ­വാർ­ത്ത­ത­ന്നെ. ബാ­ല­നാ­യ ചി­ത്രാം­ഗ­ദ­മ­ഹാ­രാ­ജാ­വു് ഗ­ന്ധർ­വ്വ­നാൽ കൊ­ല്ല­പ്പെ­ട്ട­ശേ­ഷം സ്വാ­മി­നി സർ­വ്വ­സു­ഖ­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു് ഒരു ത­പ­സ്വി­നി­യു­ടെ രീ­തി­യിൽ ക­ഴി­ച്ചു­കൂ­ട്ടു­ക­യാ­യി­രു­ന്ന­ല്ലോ. ഇ­പ്പോൾ മ­ഹാ­രാ­ജാ­വി­നു് പ്രാ­യ­പൂർ­ത്തി വ­ന്നി­രി­ക്കു­ന്ന­തു­കൊ­ണ്ടു് ദേ­വി­ക്കു് വലിയ സ­ന്തോ­ഷ­മാ­യി­രി­ക്ക­ണം. അ­ക­ത്തെ പ്ര­വൃ­ത്തി­ക്കാ­രാ­യ ന­മു­ക്കും സ­മ്മാ­ന­ങ്ങൾ ഉ­ണ്ടാ­കാ­തി­രി­ക്കി­ല്ല.
ക­ഞ്ചു­കി:
അ­തെ­ന്തോ, ക­ണ്ടു­ത­ന്നെ­യ­റി­യ­ണം.
വീ­ര­സേ­നൻ:
എ­ന്താ­ണു് താൻ ഇ­ങ്ങ­നെ പ­റ­യു­ന്ന­തു്. ചി­ത്രാം­ഗ­ദ­മ­ഹാ­രാ­ജാ­വി­ന്റെ നി­ര്യാ­ണ­ശേ­ഷം എല്ലാ ഉ­ത്സ­വ­ങ്ങ­ളും ഈ കൊ­ട്ടാ­ര­ത്തിൽ പ്ര­തി­ഷേ­ധി­ക്ക­പ്പെ­ട്ടി­രു­ന്നു. നൃ­ത്ത­ഗീ­ത­ങ്ങൾ­പോ­ലും നി­ഷി­ദ്ധ­മാ­യി­രു­ന്നു. ദേ­വി­യു­ടെ വ്ര­ത­ത്തി­ന­നു­സ­രി­ച്ചാ­യി­രു­ന്നു ഇ­വി­ടു­ത്തെ നടപടി എ­ല്ലാം­ത­ന്നെ. ഇ­പ്പോ­ഴാ­വ­ട്ടെ എ­ന്താ­ഹ്ലാ­ദ­മാ­ണു്! യു­വാ­വാ­യ മ­ഹാ­രാ­ജാ­വു് ഇ­ന്ന­ലെ പ­ട്ട­ണ­പ്ര­വേ­ശം ന­ട­ത്തി­യ­പ്പോൾ പൗ­ര­ന്മാർ ആ­ന­ന്ദ­ഭ­രി­ത­രാ­യി അ­വ­രു­ടെ രാ­ജ­ഭ­ക്തി എ­ന്തെ­ല്ലാം മ­ട്ടി­ലാ­ണു് കാ­ട്ടി­യ­തു്!
ക­ഞ്ചു­കി:
ന­ഗ­ര­വാ­സി­കൾ മൂ­ഢ­ന്മാർ­ത­ന്നെ. അ­വർ­ക്കെ­ന്തെ­ങ്കി­ലും ചി­ല്ല­റ കാ­ര്യ­മു­ണ്ടാ­യാൽ വലിയ ഉ­ത്സ­വ­മാ­യി. ഇ­ങ്ങ­നെ എത്ര ക­ണ്ടി­രി­ക്കു­ന്നു.
വീ­ര­സേ­നൻ:
മ­ഹാ­രാ­ജാ­വു­തി­രു­മ­ന­സ്സി­ലേ­യ്ക്കു പ്രാ­യ­പൂർ­ത്തി­വ­രു­ന്ന­തു് ചി­ല്ല­റ കാ­ര്യ­മാ­ണോ? ന­മ്മു­ടെ മ­ഹാ­രാ­ജാ­വു് നേ­രി­ട്ടു രാ­ജ്യം ഭ­രി­ച്ചു­കാ­ണു­വാൻ എ­ല്ലാ­വർ­ക്കും ആ­ഗ്ര­ഹ­മു­ള്ള­ത­ല്ലേ? താൻ എ­ന്താ­ണു് ഇ­ങ്ങ­നെ നി­സ്സാ­ര­മാ­ക്കി പ­റ­യു­ന്ന­തു് ?
ക­ഞ്ചു­കി:
ശ­രി­ത­ന്നെ, ശ­രി­ത­ന്നെ. എ­ങ്കി­ലും ചി­ത്രാം­ഗ­ദ­മ­ഹാ­രാ­ജാ­വി­ന്റെ മ­ര­ണ­ശേ­ഷം, സർ­വ്വ­സ­ദ്ഗു­ണ­സ­മ്പ­ന്ന­നും സ­മ­ഗ്ര­പ്ര­താ­പ­നു­മാ­യ കു­മാ­രൻ ദേ­വ­വ­വ്ര­ത­ന്റെ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു് ന­മ്മു­ടെ സ്വാ­മി­നി രാ­ജ്യം ഭ­രി­ച്ച­തു­പോ­ലെ മേലാൽ ന­ട­ക്കു­മോ എ­ന്നു­ള്ള ആശങ്ക എ­നി­ക്കി­ല്ലാ­തി­ല്ല. ഭീ­ഷ്മ­കു­മാ­രൻ അ­ധി­കാ­രം വ­ഹി­ച്ച­പ്പോ­ഴാ­ക­ട്ടെ,

വർ­ണ്ണാ­ശ്ര­മ­ങ്ങൾ വ­ഴി­പോൽ പ­രി­ര­ക്ഷ­ചെ­യ്തു,

ധർ­മ്മം ജ­ഗ­ത്തി­ലി­ഹ ശാ­ശ്വ­ത­മാ­യ് ന­ട­ത്തി,

ഇ­ദ്വാ­പ­രം കൃ­ത­യു­ഗ­ത്തി­നു തു­ല്യ­മാ­ക്കി,

കാ­ലാ­ധി­കാ­രി നൃ­പ­നെ­ന്ന­തു കാ­ട്ടി­യി­ല്ലേ? 2

യു­വാ­വാ­യ വി­ചി­ത്ര­വീ­ര്യ­മ­ഹാ­രാ­ജാ­വി­ന്റെ കാലം എ­ങ്ങ­നെ­യാ­ണോ ആവാൻ പോ­കു­ന്ന­തു്? എ­ല്ലാം ന­ന്നാ­യി വ­രു­വാൻ ദേവി സ­ഹാ­യി­ക്ക­ട്ടെ.

വീ­ര­സേ­നൻ:
നി­ങ്ങ­ളു­ടെ ആ­ശ­ങ്ക­യ്ക്കു് വഴി കാ­ണു­ന്നി­ല്ല. മ­ഹാ­രാ­ജാ­വു് ചെ­റു­പ്പ­മാ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ വേണ്ട വ­ഴി­യിൽ­ക്കൂ­ടി കൊ­ണ്ടു­പോ­കു­ന്ന­തി­നു് അ­മ്മ­യും ജ്യേ­ഷ്ഠ­നു­മു­ണ്ട­ല്ലോ. അ­വ­രു­ടെ ഉ­പ­ദേ­ശ­ത്തി­നു് വി­പ­രീ­ത­മാ­യി അ­ദ്ദേ­ഹം ന­ട­ക്കു­മോ? പോ­രെ­ങ്കിൽ പൗ­ര­ന്മാർ എ­പ്പോ­ഴാ­ണു് ശാ­ശ്വ­ത­മാ­യ രാ­ജ­ധർ­മ്മ­ത്തെ വി­ഗ­ണി­ച്ചു് പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു്?
ക­ഞ്ചു­കി:
എടോ, താ­നെ­ന്ത­റി­ഞ്ഞു? ബാ­ല്യ­ത്തിൽ രാ­ജാ­വാ­യ­ശേ­ഷം, പ്രാ­യ­പൂർ­ത്തി­വ­രു­മ്പോൾ അ­ധി­കാ­രം ക­യ്യേ­ല്ക്കു­ന്ന രാ­ജാ­ക്ക­ന്മാ­രു­ടേ­യും ചി­റ­മു­റി­ഞ്ഞൊ­ഴു­കു­ന്ന ന­ദി­ക­ളു­ടേ­യും ഗതി ഒ­രു­പോ­ലെ­യാ­ണു്. ഏ­തെ­ല്ലാം വ­ഴി­ക്കാ­ണു് പ്ര­വ­ഹി­ക്കു­ന്ന­തെ­ന്നു് ആർ­ക്കും മുൻ­കൂ­ട്ടി പ­റ­ഞ്ഞു­കൂ­ടാ. നല്ല വ­ഴി­യിൽ­ക്കൂ­ടി പ്ര­വ­ഹി­ച്ചു എ­ന്നും വരാം, വ­ക്കിൽ നി­ല്ക്കു­ന്ന വൃ­ക്ഷ­ങ്ങ­ളെ വീ­ഴ്ത്തി പ­ലേ­ട­ത്തു­മാ­യി പാ­ഞ്ഞു എ­ന്നും വരാം. അതു മാ­ത്ര­മ­ല്ല, ചെ­റു­പ്പ­ത്തിൽ അ­വി­വേ­കം മ­നു­ഷ്യ­സ­ഹ­ജ­വു­മാ­ണ­ല്ലോ.
വീ­ര­സേ­നൻ:
അ­ങ്ങ­നെ പ­റ­യ­രു­തു്. രാ­ജർ­ഷി­പ­ര­മ്പ­ര­യിൽ­നി­ന്നു് ജ­നി­ച്ചി­ട്ടു­ള്ള ഈ മ­ഹാ­രാ­ജാ­വി­നു് ധർ­മ്മ­വൈ­ക­ല്യം ഒരു കാ­ല­ത്തും വരാൻ ഇ­ട­യി­ല്ല.

നി­സർ­ഗ്ഗ­തേ­ജ­സ്സു വ­ഹി­ച്ചി­ടു­ന്ന

രാ­ജർ­ഷി­വം­ശാ­ങ്കു­ര­മീ യു­വാ­വിൽ

വ­യ­സ്സി­നൊ­ത്ത­ല്ല ഗുണം: ഹുതാശ-​

നി­ള­പ്പ­മേ ചൂടു, കൊ­ളു­ത്തി­ടു­മ്പോൾ? 3

ക­ഞ്ചു­കി:
താൻ പ­റ­യു­ന്ന­തു് ന്യാ­യം­ത­ന്നെ! പൗ­ര­ന്മാർ ചെ­റു­പ്പ­ത്തി­ലും ധർ­മ്മ­ത്തെ ഉ­പേ­ക്ഷി­ക്കാ­റി­ല്ല. എ­ങ്കി­ലും മ­നു­ഷ്യ­സ­ഹ­ജ­മാ­യ വ്യ­ത്യാ­സ­ങ്ങൾ അ­വ­രി­ലും ഉ­ണ്ടാ­കാ­റു­ണ്ട­ല്ലോ. രാ­ജാ­ക്ക­ന്മാർ­ക്കും ഗു­ണ­കർ­മ്മ­ഭേ­ദ­ങ്ങൾ ക­ണ്ടു­വ­രു­ന്നി­ല്ലേ? ഒരാൾ അ­വി­വേ­കി­യാ­യി­രി­ക്കാം. ഒ­രാൾ­ക്കു് പൗ­രു­ഷം കു­റ­ഞ്ഞി­രി­ക്കാം. ഒരാൾ തീ­ഷ്ണ­ദ­ണ്ഡ­നാ­യി­രി­ക്കാം. ഏ­തു­വി­ധ­ത്തി­ലാ­ണു് ന­മ്മു­ടെ യു­വാ­വാ­യ മ­ഹാ­രാ­ജാ­വു് എ­ന്നു് തീർ­ത്തു് പ­റ­യാ­റാ­യി­ട്ടി­ല്ല­ല്ലോ. ഇതാ, മ­ഹാ­റാ­ണി­യു­ടെ എ­ഴു­ന്നെ­ള്ള­ത്താ­യി എന്നു തോ­ന്നു­ന്നു. നോ­ക്കൂ, വീ­ര­സേ­ന, യു­വാ­വാ­യ മ­ഹാ­രാ­ജാ­വും കൂ­ടെ­യു­ണ്ടു്.
വീ­ര­സേ­നൻ:
(നോ­ക്കി­യി­ട്ടു്) അതാ മ­ഹാ­രാ­ജാ­വു്

ബാ­ല്യം വി­ടാ­ത്ത നവയൗവന-​

ശോഭ ചേർ­ന്നോൻ

രാ­ജോ­ചി­താം­ബ­ര­വി­ഭൂ­ഷ­ണ­ഭൂ­ഷി­താം­ഗൻ

ആ­ജാ­ന­ബാ­ഹു ബലി ശ­സ്ത്ര­ധ­രൻ വി­നീ­തൻ

ശോ­ഭി­പ്പൂ രാ­ജ­ഗു­ണ­മി­ന്നു­ട­ലാ­ണ്ട­പോ­ലെ. 4

എ­ഴു­ന്നെ­ള്ള­ത്തി­ങ്ങെ­ത്തി­ക്ക­ഴി­ഞ്ഞു; വരൂ, ന­മു­ക്കും പോ­യി­ക്കാ­ണാം. (അവർ പോ­കു­ന്നു.)

(സ­ത്യ­വ­തി­റാ­ണി­യും വി­ചി­ത്ര­വീ­ര്യ­നും പ­രി­വാ­ര­ങ്ങ­ളും പ്ര­വേ­ശി­ക്കു­ന്നു. സ­ത്യ­വ­തി­യും വി­ചി­ത്ര­വീ­ര്യ­നും ഭ­ദ്രാ­സ­ന­ങ്ങ­ളിൽ ഇ­രി­ക്കു­ന്നു.)

സ­ത്യ­വ­തി:
ഇന്നു കു­രു­രാ­ജ്യ­ത്തി­നു് സു­ദി­നം­ത­ന്നെ. പൈ­തൃ­ക­മാ­യ ഈ രാ­ജ്യം നീ തന്നെ ക­യ്യേ­റ്റു ഭ­രി­ച്ചു­തു­ട­ങ്ങി­യ­ല്ലോ. ഈ മ­ന്ത്രി­മു­ഖ്യ­ന്മാ­രു­ടേ­യും പൗ­ര­ജാ­ന­പ­ദ­ന്മാ­രു­ടേ­യും മുൻ­പിൽ­വെ­ച്ചു് ഈ നാ­ട്ടി­ന്റെ ഭരണം നി­ന്നെ ഞാൻ ഏ­ല്പി­ക്കു­ന്നു. ചി­ത്രാം­ഗ­ദ­ന്റെ അ­കാ­ല­മ­ര­ണ­ശേ­ഷം അ­രാ­ജ­ക­ത ബാ­ധി­ക്കാ­തെ ഇ­ത്ര­നാ­ളും ഞാൻ, കു­മാ­ര­ദേ­വ­വ്ര­ത­ന്റെ സ­ഹാ­യ­ത്തോ­ടു­കൂ­ടി, ആ­വു­ന്ന­പോ­ലെ രാ­ജ­കാ­ര്യ­ങ്ങൾ ന­ട­ത്തി. എ­ന്താ­ണു് ന­മ്മു­ടെ പൗ­ര­മു­ഖ്യ­ന്മാർ പ­റ­യു­ന്ന­തു്?
സാ­ക­ല്യൻ:
ദേവി, ഞാൻ ബ്രാ­ഹ്മ­ണ­ജ­ന­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം പ­റ­യു­ന്നു. മ­ഹാ­രാ­ജാ­വു് വി­ജ­യി­യാ­യി ഭ­വി­ക്ക­ട്ടെ.

രാ­ജർ­ഷി­മാർ സു­ര­പ­തി­പ്രി­യ­രാ­യ് വ­സി­ച്ച

മുൻ­ഗാ­മി­മാ­രു­ടെ ഗു­ണ­ങ്ങ­ളി­ണ­ങ്ങി ന­ന്നാ­യ്

ക­യ്യൂ­ക്കി­നാൽ­പ്പു­കൾ പു­ലർ­ത്തി വി­ള­ങ്ങി­ട­ട്ടെ

നീ­ണാ­ളി­വൻ കു­രു­കു­ല­ത്തി­നു ഭൂ­ഷ­യാ­യി. 5

വി­ചി­ത്ര­വീ­ര്യൻ:
(ത­ല­കു­നി­ച്ചു്) ഇ­തൊ­രാ­ശീർ­വ്വാ­ദ­മാ­യി ഞാൻ ഗ­ണി­ക്കു­ന്നു.
ഉ­ഗ്ര­വർ­മ്മൻ:
ക്ഷ­ത്രി­യർ­ക്കു­വേ­ണ്ടി ഞാൻ പ­റ­യു­ന്നു.

ഏറും പൗ­രു­ഷ­മാർ­ന്ന വൈ­രി­നി­കി­രം

മർ­ദ്ദി­ച്ചു നാ­ലാ­ഴി­തൻ

തീ­രം­തൊ­ട്ടൊ­രു ചക്രവർത്തിപഥമാ-​

മീ­ബ്ഭൂ­ത­ലം വെ­ന്നു നീ

പാ­രി­ക്കു­ന്നൊ­രു കീർ­ത്തി മൂ­ന്നു­ല­കി­ലും

ചേർ­ത്തി­ന്ന­ജാ­താ­രി­യാ­യ്

പേ­രി­നൊ­ത്തു വി­ചി­ത്ര­വീ­ര്യം സു­ചി­രം

കാ­ത്തീ­ടു­കീ ഞ­ങ്ങ­ളെ. 6

ച­ന്ദ­ന­ദാ­സൻ:
വൈ­ശ്യ­ശൂ­ദ്രാ­ദി­ക­ളാ­യ മ­റ്റു­ള്ള ജ­ന­ങ്ങ­ളു­ടെ ആ­ഗ്ര­ഹം പറയാം.

ആ­ഗ­സ­റ്റു­ള്ള ജീവൽപഥമതനുഗമി-​

ച്ചർത്ഥസമ്പത്തുയർത്തി-​

പ്പാ­കം­പോൽ യാ­ഗ­കർ­മ്മാ­ദി­കൾ­വ­ഴി ശ­രി­യാ­യ്

വൃ­ഷ്ടി നാ­ട്ടിൽ പു­ലർ­ത്തി

ന്യാ­യം നീ­തി­ക്ര­മം സൽകുലജനഗണമ-​

ര്യാദ ന­ന്നാ­യ് ന­ട­ത്തി

ക്ഷേ­മം നാ­ട്ടാർ­ക്കു നല്കിബ്ബഹുദിനമവനീ-​

നാ­ഥ­നാ­യ് വാഴ്ക രാജൻ! 7

വി­ചി­ത്ര­വീ­ര്യൻ:
ഞാൻ അ­നു­ഗ്ര­ഹീ­ത­നാ­യി.
വ­ന്ദി­കൾ:
(അ­ണി­യ­റ­യിൽ)

എ­ല്ലാ­വി­ധ­ത്തി­ലെ­ഴു­മാ പ്ര­ജ­കൾ­ക്കു­മു­ള്ളിൽ

ക­ല്യാ­ണ­മേ­കി­യ­തി­ര­ഞ്ജ­ന ചേർ­ത്തി­ടു­ന്നോൻ

രാ­ജാ­വി­തെ­ന്നു പറയും മൊ­ഴി­യി­ന്നു­മാ­ത്രം

സാർ­ത്ഥീ­ഭ­വി­ച്ചു; പ­ര­ഭൂ­മി­പർ പേ­രി­നാ­യീ. 8

സ­ത്യ­വ­തി:
മകനേ, ഒ­ന്നു­മാ­ത്രം ഞാൻ പ­റ­യു­ന്നു. ആദ്യ രാ­ജാ­വാ­യ പൃ­ഥു­വി­ന്റെ പ്ര­തി­ജ്ഞ നി­ന­ക്ക­റി­വു­ള്ള­താ­ണ­ല്ലോ. “ധർ­മ്മ­നീ­തി­ക­ളെ അ­നു­സ­രി­ച്ചും, ജ­ന­ഹി­താ­നു­വർ­ത്തി­യാ­യും, സർ­വ്വ­ജീ­വി­ക­ളി­ലും സ­മ­ബു­ദ്ധി­യോ­ടും പ്രി­യാ­പ്രി­യ­ങ്ങൾ കൈ­വി­ട്ടും ഭൗ­മ­ബ്ര­ഹ്മം ഞാൻ കാ­ത്തു­കൊ­ള്ളാം” എ­ന്ന­ത്രേ രാ­ജാ­ക്ക­ന്മാർ അ­ഭി­ഷേ­ക­സ­മ­യ­ത്തു് ദീ­ക്ഷി­ക്കു­ന്ന വ്രതം. അതു് ഒരു കാ­ല­ത്തും മ­റ­ക്ക­രു­തു്. പി­ന്നീ­ടു്,

ഒ­ന്നാ­മ­താം നി­യ­മ­മാ­ത്മ­ജ­യം നൃ­പർ­ക്കു,

ര­ണ്ടാ­മ­തേ രി­പു­ജ­യം ക­രു­തേ­ണ്ട­തു­ള്ളു;

ഉ­ത്ഥാ­ന­ശ­ക്തി, പുരുമന്ത്ര-​

ബ­ല­ങ്ങൾ, യോഗ-

ക്ഷേ­മ­ത്തിൽ യത്ന,മിവ

പിൻ­പു­ള­വാ­കു­മ­ല്ലോ. 9

ന­ന്നാ­യി­ട്ടു് ഓർ­ക്ക­ണം. ദ­ണ്ഡ­നീ­തി ഒ­ന്നു­കൊ­ണ്ടാ­ണു് രാ­ജാ­ക്ക­ന്മാർ അ­ധി­കാ­രം വ­ഹി­ക്കു­ന്ന­തു്. ഉ­റ­ക്ക­ത്തി­ലും ദ­ണ്ഡ­ശ­ക്തി­യ­ത്രേ ര­ക്ഷി­ക്കു­ന്ന­തു്. ദ­ണ്ഡ­ത്തെ നാ­രാ­യ­ണ­നെ­ന്നാ­ണു് പു­രാ­ണ­ങ്ങൾ ഘോ­ഷി­ക്കു­ന്ന­തു്. മൃ­ദു­ല­ദ­ണ്ഡ­നെ രാ­ജ്യ­ല­ക്ഷ്മി ഉ­പേ­ക്ഷി­ക്കു­ന്നു. ദ­ണ്ഡ­പാ­രു­ഷ്യ­മു­ള്ള­വ­നിൽ രാ­ജ്യ­ല­ക്ഷ്മി കോ­പി­ക്കു­ന്നു. അ­തി­നാൽ മി­ത­ദ­ണ്ഡ­നാ­യി രാ­ജ്യ­ത്തെ ഭ­രി­ച്ചാ­ലും. വാ­സ്ത­വ­ത്തിൽ,

അ­ധർ­മ്മ­ഭീ­രു­വാ­യ് നി­ത്യം

സത്യം തെ­റ്റാ­തി­രി­ക്ക­ണം;

സു­സ്പ­ഷ്ട­ദ­ണ്ഡ­നാ­വേ­ണം;

എ­ന്നാൽ രാ­ജാ­വു പൂ­ജ്യ­നാം. 10

പ്ര­ത്യേ­കി­ച്ചും ന­മ്മു­ടെ കു­ല­ധർ­മ്മം ഒരു കാ­ല­ത്തും മ­റ­ക്ക­രു­തു്. നഹുഷൻ, പുരു, ദു­ഷ്ഷ­ന്തൻ, ഭരതൻ, നി­ന്റെ പൂ­ജ്യ­പാ­ദ­നാ­യ അച്ഛൻ—ഇ­വ­രു­ടെ ച­രി­ത്രം ന­ല്ല­വ­ണ്ണം ഓർ­ക്കു­ക. അ­ധർ­മ്മ­ത്തിൽ മാ­ത്ര­മേ അ­വർ­ക്കു് ഭീ­രു­ത­യു­ണ്ടാ­യി­രു­ന്നു­ള്ളു. ആ­ത്മ­ജ­യം ക­ഴി­ച്ച­ശേ­ഷ­മ­ത്രേ ദി­ഗ്വി­ജ­യം­ചെ­യ്തു് ശ­ത്രു­ക്ക­ളെ സം­ഹ­രി­ച്ച­തു്. സ­ത്യ­സ­ന്ധ­ന്മാ­രാ­യ പൂർ­വ്വി­ക­ന്മാ­രു­ടെ ച­രി­ത്രം ആ­ലോ­ചി­ച്ചാൽ എ­ന്താ­ണു് കാ­ണു­ന്ന­തു്?

രണ്ടേ വേ­ണ്ടൂ നൃ­പ­ന്മാ­രിൽ;

പൗ­രു­ഷം ധർ­മ്മ­നി­ഷ്ഠ­യും;

പൗ­ര­ന്മാ­രി­ലീ ര­ണ്ടും

സുത, മാ­റാ­തെ കാ­ണ്മ­താം. 11

അ­തു­കൊ­ണ്ടു് ചു­രു­ക്ക­ത്തിൽ പറയാം.

ശ്രേ­ഷ്ഠ­ന്മാർ പൂർ­വ്വി­ക­ന്മാ­രു­ടെ

വ­ഴി­യിൽ നട-

ന്നീ­ടു ധർ­മ്മ­ത്തൊ­ടെ­ന്നും;

വാ­ട്ടം­കൂ­ടാ­തെ യ­ത്നി­ക്ക­ണ­മ­നി­ശ;- മുപേ-

ക്ഷി­ക്ക നീ തീ­ക്ഷ്ണ­ദ­ണ്ഡം;

നാ­ട്ടാർ­ക്കെ­ന്തി­ഷ്ട­മെ­ന്നാ­ല­തു തവ ഹിതമാ-​

കേണ;-​മീവണ്ണമായാൽ

ശ്രേ­ഷ്ഠം രാ­ജ­ത്വ­മ­ല്ലാ­തെ­ഴു­മൊ­രു നൃപനോ

രാ­ജ്യ­ബാ­ധ­യ്ക്കു­മാ­ത്രം. 12

കു­ഞ്ഞേ, അ­മ്മ­യെ­ന്നു­ള്ള വാ­ത്സ­ല്യം­കൊ­ണ്ടും, സ­ന്തോ­ഷാ­വ­സ­ര­ങ്ങ­ളിൽ സ്ത്രീ­കൾ­ക്കു് സ്വ­തേ­യു­ള്ള വാ­ചാ­ല­ത­കൊ­ണ്ടും ഇ­ത്ര­യും പ­റ­ഞ്ഞ­താ­ണു്. ഇതിൽ സാ­രാം­ശ­മാ­യു­ള്ള­തും വൃ­ദ്ധ­ന്മാ­രാ­യ ബ്രാ­ഹ്മ­ണ­സ­ത്ത­ന്മാർ­ക്കു് സ­മ്മ­ത­മാ­യു­ള്ള­തും നീ സ്വീ­ക­രി­ക്കു­ക.

സാ­ക­ല്യൻ:
ദേവി അ­രു­ളി­ച്ചെ­യ്ത­തു് സ­നാ­ത­ന­മാ­യ രാ­ജ­ധർ­മ്മ­മാ­ണു്. അതിൽ ക­വി­ഞ്ഞു് യാ­തൊ­ന്നും പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല.
വി­ചി­ത്ര­വീ­ര്യൻ:
അ­മ്മ­യു­ടെ ആ­ജ്ഞ­കൾ അ­ണു­പോ­ലും തെ­റ്റാ­തെ ഞാൻ ന­ട­ത്തി­ക്കൊ­ള്ളാം. അ­തി­ലാ­ണു് എ­നി­ക്കു് രാ­ജ­ത്വം.
ഉ­ഗ്ര­വർ­മ്മൻ:
സ്വാ­മി, പ്ര­ജ­കൾ ഇ­ന്നു് അ­ത്യ­ന്തം സ­ന്തു­ഷ്ട­രാ­ണു്. രാ­ജ്യ­ത്തി­ന്റെ നാ­നാ­ഭാ­ഗ­ത്തു­നി­ന്നും അവർ രാ­ജ­ധാ­നി­യിൽ എ­ത്തി­യി­ട്ടു് ഈ അ­വ­സ­ര­ത്തെ കൊ­ണ്ടാ­ടു­ന്നു. കൊ­ട്ടാ­ര­വാ­തു­ക്കൽ എ­ഴു­ന്നെ­ള്ളി തി­രു­മു­ഖ­ദർ­ശ­നം­കൊ­ണ്ടു് അവരെ അ­നു­ഗ്ര­ഹി­ക്കേ­ണ­മെ­ന്നു് ഞാൻ അ­പേ­ക്ഷി­ക്കു­ന്നു.
വി­ചി­ത്ര­വീ­ര്യൻ:
പ­ട്ട­ണ­പ്ര­വേ­ശ­സ­മ­യ­ത്തിൽ ന­ഗ­ര­വാ­സി­ക­ളു­ടെ സ­ന്തോ­ഷം ഞാൻ­ത­ന്നെ ക­ണ്ട­റി­ഞ്ഞ­താ­ണു്. അവർ എ­ന്നിൽ കാ­ണി­ക്കു­ന്ന ഭ­ക്തി­യും വി­ശ്വാ­സ­വും ആ­ശ്ച­ര്യ­ക­രം­ത­ന്നെ. അ­വ­രു­ടെ ആ­ശ­യ്ക്കൊ­ത്തു് ജീ­വി­തം ന­യി­ക്കു­വാൻ എ­നി­ക്കു് ദൈവം ശക്തി ത­ര­ട്ടെ.
സ­ത്യ­വ­തി:
പ്ര­ജ­കൾ രാ­ജാ­വിൽ വെ­യ്ക്കു­ന്ന ആശ ഭ­ഞ്ജി­ക്കു­ന്ന­തു് ഘോ­ര­മാ­യ പാ­ത­ക­മാ­ണു്. പ്ര­ജാ­വ­ഞ്ച­ന­ചെ­യ്യു­ന്ന രാ­ജാ­വി­നു് ഇ­ഹ­ലോ­ക­ത്തി­ലും പ­ര­ലോ­ക­ത്തി­ലും ഗ­തി­യി­ല്ല. മകനേ, രാ­ജ­ത്വം സ്വീ­ക­രി­ക്കു­ന്ന­തിൽ നി­ന­ക്കു­ള്ള ഭാ­ര­മെ­ത്ര­യും വ­ലു­താ­ണു്.
സാ­ക­ല്യൻ:
ദേവി എ­ത്ര­മാ­ത്രം ജ്ഞാ­ന­ത്തോ­ടു­കൂ­ടി­യാ­ണു് പ­റ­യു­ന്ന­തു്!
വി­ചി­ത്ര­വീ­ര്യൻ:
ചു­മ­ത­ല­യു­ടെ ഗൗ­ര­വ­വും എന്റെ അ­പ്രാ­പ്തി­യും ഞാൻ ന­ല്ല­വ­ണ്ണ­മ­റി­യു­ന്നു. എ­ന്നാൽ അ­മ്മ­യും ജ്യേ­ഷ്ഠ­നും എ­നി­ക്കു് സ­ഹാ­യ­മാ­യി നി­ല്ക്കു­മ്പോൾ ഞാൻ ഭ­യ­പ്പെ­ടേ­ണ്ട കാ­ര്യ­മി­ല്ല­ല്ലോ.

(പ്ര­തി­ഹാ­രി പ്ര­വേ­ശി­ക്കു­ന്നു.)

പ്രതി:
രാ­ജ്യ­ശാ­സ­നാ­രം­ഭ­ത്തിൽ ദേവനെ അ­ഭി­ന­ന്ദി­ക്കു­ന്ന­തി­നാ­യി വി­വി­ധ­രാ­ജാ­ക്ക­ന്മാർ അ­യ­ച്ചി­ട്ടു­ള്ള ദൂ­ത­ന്മാർ വന്നു സമയം കാ­ത്തു­നി­ല്ക്കു­ന്നു.
വി­ചി­ത്ര­വീ­ര്യൻ:
(ആ­ത്മ­ഗ­തം) ജ്യേ­ഷ്ഠ­നെ­ക്കൂ­ടാ­തെ അവരെ എ­ങ്ങ­നെ­യാ­ണു് കാണുക? ജ്യേ­ഷ്ഠൻ വ­രേ­ണ്ട സ­മ­യ­വും അ­തി­ക്ര­മി­ക്കു­ന്ന­ല്ലോ. (സ­ത്യ­വ­തി­യോ­ടാ­യി­ട്ടു് അ­പ­വാ­ര്യ) ജ്യേ­ഷ്ഠൻ വ­ന്നു­ചേർ­ന്നി­ല്ല­ല്ലോ. ഈ ശു­ഭാ­വ­സ­ര­ത്തിൽ ജ്യേ­ഷ്ഠ­ന്റെ സാ­ന്നി­ദ്ധ്യ­മി­ല്ലാ­ത്ത­തി­നാൽ ഞാൻ കു­ണ്ഠി­ത­പ്പെ­ടു­ന്നു.
സ­ത്യ­വ­തി:
(അ­പ­വാ­ര്യ) മകനേ, നി­ന്റെ ജ്യേ­ഷ്ഠൻ ഈ അ­വ­സ­ര­ത്തിൽ ഇവിടെ ഇ­ല്ലാ­തി­രു­ന്ന­തു്, ജ­ന­ങ്ങ­ളു­ടെ മ­ന­സ്സു് നി­ന്നിൽ നന്നേ പ­തി­യ­ട്ടേ എ­ന്നു­ള്ള വി­ചാ­രം­കൊ­ണ്ടു­ത­ന്നെ ആ­യി­രി­ക്ക­ണം. ഇ­ന്നു് മ­ദ്ധ്യാ­ഹ്ന­ത്തോ­ടു­കൂ­ടി വ­രു­മെ­ന്നാ­ണു് പ­റ­ഞ്ഞി­ട്ടു­ള്ള­തു്.
വി­ചി­ത്ര­വീ­ര്യൻ:
ഉ­ച്ച­തി­രി­ഞ്ഞു­ള്ള രാ­ജ­സ­ദ­സ്സിൽ ഞാൻ രാ­ജ­ദൂ­ത­ന്മാ­രെ യ­ഥാ­വി­ധി സ­ല്ക്ക­രി­ച്ചു­കൊ­ള്ളാം. ആ വിവരം അ­വ­രോ­ടു പറയുക.
സ­ത്യ­വ­തി:
നി­ല്ക്കു, ആ­രൊ­ക്കെ­യാ­ണു് ദൂ­ത­ന്മാർ മു­ഖാ­ന്തി­രം മ­ഹാ­രാ­ജാ­വി­നെ അ­ഭി­ന­ന്ദി­ക്കു­ന്ന­തു്?
പ്ര­തി­ഹാ­രി:
തി­രു­മേ­നി പ്ര­സാ­ദി­ച്ചാ­ലും! ജം­ബു­ദ്വീ­പം, ശാ­ക­ദ്വീ­പം, പാ­ര­സി­ക­ദ്വീ­പം മു­ത­ലാ­യ സ­ക­ല­ദ്വീ­പ­ങ്ങ­ളി­ലേ­യും മിക്ക രാ­ജാ­ക്ക­ന്മാ­രും പ്ര­തി­നി­ധി­ക­ളെ അ­യ­ച്ചി­ട്ടു­ണ്ടു്. പേ­രു­കൾ ക­ല്പ­ന­യു­ണ്ടെ­ങ്കിൽ അ­റി­യി­ക്കാം.
വി­ചി­ത്ര­വീ­ര്യൻ:
ആ­രാ­ണു് വ­ന്നി­ട്ടി­ല്ലാ­ത്ത­തെ­ന്നു് പറയൂ.
സാ­ക­ല്യൻ:
മ­ഹാ­രാ­ജാ­വു് ഊർ­ജ്ജ­സ്വ­ലൻ തന്നെ.
പ്ര­തി­ഹാ­രി:
(സ്വ­ല്പം ആ­ലോ­ചി­ച്ചി­ട്ടു്) കാ­ശി­രാ­ജാ­വി­ന്റേ­യും സ്വാ­ല­രാ­ജാ­വി­ന്റേ­യും ദൂ­ത­ന്മാർ ഹാ­ജ­രി­ല്ല. (പോ­കു­ന്നു.)
വി­ചി­ത്ര­വീ­ര്യൻ:
സ്വാ­ലൻ ദൂതനെ അ­യ­യ്ക്കാ­ഞ്ഞ­തിൽ ഞാൻ ആ­ശ്ച­ര്യ­പ്പെ­ടു­ന്നി­ല്ല. പൂ­രു­വം­ശ­ത്തോ­ടു സൗ­ഭ­പ­തി­ക്കു പണ്ടേ ദ്വേ­ഷം ഉ­ള്ള­താ­ണ­ല്ലോ. കാ­ശി­രാ­ജാ­വു് എ­ന്തു­മൂ­ല­മാ­യി­രി­ക്കാം ആ­ള­യ­യ്ക്കാ­ഞ്ഞ­തു്?
സ­ത്യ­വ­തി:
ര­ണ്ടു­നാൾ­ക്കു മു­മ്പു് കാ­ശി­രാ­ജാ­വാ­യ കോ­സ­ല­ന്റെ മ­ക്ക­ളു­ടെ സ്വ­യം­വ­ര­മാ­യി­രു­ന്ന­ല്ലോ. അ­തു­സം­ബ­ന്ധി­ച്ചു­ള്ള ജോ­ലി­ത്തി­ര­ക്കു­കൊ­ണ്ടാ­യി­രി­ക്കാം. സ്വ­യം­വ­രം അ­റി­യി­ച്ചി­ട്ടു് നമ്മൾ പോ­കാ­തി­രു­ന്ന­തു­കൊ­ണ്ടും ദ്വേ­ഷ­മു­ണ്ടാ­വാം.
വി­ചി­ത്ര­വീ­ര്യൻ:
ജ്യേ­ഷ്ഠൻ­ത­ന്നെ പോ­യി­ട്ടു­ള്ള സ്ഥി­തി­ക്കു് ആ വഴി ഈർ­ഷ്യ­ക്കു് കാ­ര­ണ­മി­ല്ല­ല്ലോ.
സ­ത്യ­വ­തി:
മകനേ, നി­ന്റെ ജ്യേ­ഷ്ഠൻ നി­ത്യ­ബ്ര­ഹ്മ­ച­ര്യ­വ്ര­തം ധ­രി­ച്ചി­ട്ടി­ല്ലേ? ആ സ്ഥി­തി­ക്കു് സ്വ­യം­വ­ര­ത്തിൽ ഭീ­ഷ്മർ­ക്കു് സ്ഥാ­ന­മി­ല്ലെ­ന്നാ­യി­രി­ക്കാം അ­വ­രു­ടെ അ­ഭി­പ്രാ­യം.
വി­ചി­ത്ര­വീ­ര്യൻ:
ജ്യേ­ഷ്ഠൻ വ­ന്നി­ല്ല­ല്ലോ. വ­ഴി­ക്കു് വല്ല ത­ര­ക്കേ­ടും പ­റ്റി­യി­രി­ക്കു­മോ? വല്ല വി­രോ­ധി­ക­ളും അ­ദ്ദേ­ഹ­ത്തെ വ­ധി­ച്ചു­വെ­ന്നു വരാമോ?
സാ­ക­ല്യൻ:
കൊ­ള്ളാം. ദേ­വ­വ്ര­ത­സ്വാ­മി­യേ­യോ?

വിൺ­ഗം­ഗാ­ന­ദി പെറ്റ പു­ത്ര­ന­മ­ലൻ,

ദുർ­ദ്ധർ­ഷ­ദോർ­വി­ക്ര­മൻ

ശ­ത്രു­ക്കൾ­ക്ക­പ­മാ­ന­കാ­രി,യഖിലാ-​

സ്ത്രാ­ബ്ധി­ക്കു കും­ഭോ­ത്ഭ­വൻ

വി­ജ്ഞൻ ധാർ­മ്മി­ക­മൗ­ലി, സം­ഗ­ര­ഹി­തൻ

ദേ­വാം­ശ­ഭൂ­തൻ മഹാൻ

സ­ത്യ­ത്തിൽ സ്ഥി­ര­നി­ഷ്ഠ­നാ പ്രഭുവിനോ-​

ടാർ­ക്കാ­ണെ­തിർ­ക്കാ­വ­തും? 13

സ­ത്യ­വ­തി:
സാ­ക­ല്യൻ പ­റ­ഞ്ഞ­തു് വാ­സ്ത­വ­മ­ത്രേ. കുമാര ദേ­വ­വ്ര­തൻ സ­മ­യ­ത്തി­നു വ­ന്നെ­ത്തും.
വി­ചി­ത്ര­വീ­ര്യൻ:
എ­ന്താ­ണു് ആർ­പ്പു­വി­ളി­കൾ കേൾ­ക്കു­ന്ന­തു്? (എ­ല്ലാ­വ­രും ശ്ര­ദ്ധി­ക്കു­ന്നു)
പ്ര­തി­ഹാ­രി:
(വീ­ണ്ടും വേ­ഗ­ത്തിൽ പ്ര­വേ­ശി­ച്ചു്) ദേവൻ ജ­യി­ക്കു­ന്നു. ജ്യേ­ഷ്ഠൻ­തി­രു­മേ­നി ബ­ന്ധ­ന­സ്ഥ­നാ­യ സാ­ല്വ­രാ­ജാ­വി­നോ­ടു­കൂ­ടി ന­ഗ­ര­ദ്വാ­ര­ത്തിൽ എ­ത്തി­യി­രി­ക്കു­ന്നു. താ­മ­സി­യാ­തെ ഇവിടെ എ­ത്തു­ന്ന­താ­ണു്.
സ­ത്യ­വ­തി:
പ്ര­തി­യോ­ഗി­ക­ളെ ജ­യി­ച്ചെ­ത്തു­ന്ന കു­മാ­ര­നെ മ­ന്ത്രി­മു­ഖ്യ­ന്മാ­രും പൗ­ര­പ്ര­ധാ­നി­ക­ളും കൊ­ട്ടാ­ര­ത്തി­ന്റെ പു­റ­ത്തെ ഗോ­പു­ര­ന­ട­യിൽ ചെ­ന്നു് സ്വീ­ക­രി­ക്കേ­ണ്ട­താ­ണു്.
വി­ചി­ത്ര­വീ­ര്യൻ:
അ­തു­ത­ന്നെ­യാ­ണു് എ­ന്റേ­യും അ­ഭി­പ്രാ­യം.
സാ­ക­ല്യൻ:
ക­ല്പി­ക്കും­പോ­ലെ.

(പൗ­ര­പ്ര­ധാ­നി­കൾ മു­ത­ലാ­യ­വർ പോ­കു­ന്നു.)

സ­ത്യ­വ­തി:
മകനേ, ഒരു കാ­ര്യം­കൂ­ടി പ­റ­യാ­നു­ണ്ടു്.
വി­ചി­ത്ര­വീ­ര്യൻ:
(ആ­ത്മ­ഗ­തം) എ­ന്താ­യി­രി­ക്കു­മോ, അമ്മ പറയാൻ ഭാ­വി­ക്കു­ന്ന­തു്! (പ്ര­ത്യ­ക്ഷം) ഞാൻ കേൾ­ക്കു­ന്ന­തി­നു് ഉൽ­ക്ക­ണ്ഠ­യോ­ടെ ഇ­രി­ക്കു­ന്നു.
സ­ത്യ­വ­തി:
കേൾ­ക്കു­ക. നി­ന്റെ ജ്യേ­ഷ്ഠൻ കാ­ശി­രാ­ജാ­വാ­യ കോ­സ­ല­ന്റെ രാ­ജ­ധാ­നി­യിൽ പോ­യി­രു­ന്ന­തു് സ്വ­യം­വ­ര­മ­ഹോ­ത്സ­വ­ത്തിൽ പൗ­ര­കു­ല­ത്തെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തി­നു് മാ­ത്ര­മ­ല്ല. വി­വാ­ഹ­ത്തി­നു് നി­ന്റെ സ്വ­ന്ത­മാ­യ ആ­ളാ­യി­ട്ടു് ഞാൻ പ­റ­ഞ്ഞ­യ­ച്ച­തു്.
വി­ചി­ത്ര­വീ­ര്യൻ:
ഏ­തു­വി­ധ­ത്തിൽ എ­വി­ടെ­ച്ചെ­ന്നാ­ലും ജ്യേ­ഷ്ഠൻ എന്റെ സ്വ­ന്തം ആ­ളു­ത­ന്നെ ആ­യി­രി­ക്കു­മ­ല്ലോ. ഇ­തി­ലെ­ന്താ­ണു് ഒരു വി­ശേ­ഷം?
സ­ത്യ­വ­തി:
കാ­ശി­രാ­ജാ­വി­ന്റെ പു­ത്രി­ക­ളെ സ്വാ­ല­നു് കൊ­ടു­ക്കാൻ തീർ­ച്ച­യാ­ക്കി­യി­ട്ടു­ണ്ടെ­ന്നു് ശ്രു­തി­യു­ണ്ടാ­യി­രു­ന്നു. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ശ­ത്രു­പ­ക്ഷം വർ­ദ്ധി­ക്കാ­നി­ട­യു­ണ്ട­ല്ലോ. നി­ന്റെ ജ്യേ­ഷ്ഠ­ന്റെ അ­ഭി­പ്രാ­യ­ത്തിൽ കോ­സ­ല­കു­മാ­രി­മാർ എ­ല്ലാം­കൊ­ണ്ടും ഇവിടെ പാർ­ക്കേ­ണ്ട­വ­രാ­ണു്.
വി­ചി­ത്ര­വീ­ര്യൻ:
(ല­ജ്ജ­യോ­ടെ) സൗ­ഭ­രാ­ജാ­വി­നു് കൊ­ടു­ക്കാൻ കോസലൻ തീർ­ച്ച­യാ­ക്കി എ­ങ്കിൽ ജ്യേ­ഷ്ഠൻ അവിടെ പോ­യി­ട്ടെ­ന്താ­ണു് ഫലം?
സ­ത്യ­വ­തി:
ക­ന്യാ­പ­ഹ­ര­ണം ക്ഷ­ത്രി­യ­ന്മാർ­ക്കു് വി­ധി­ച്ചി­ട്ടു­ള്ള ഒരു വി­വാ­ഹ­സ­മ്പ്ര­ദാ­യ­മാ­ണു്. ഇതാ, നി­ന്റെ ജ്യേ­ഷ്ഠൻ വ­ന്നു­വെ­ന്നു് തോ­ന്നു­ന്നു. ജ്യേ­ഷ്ഠ­നെ വാ­തു­ക്കൽ ചെ­ന്നു് ആ­ലിം­ഗ­നം ചെ­യ്തു് സ്വീ­ക­രി­ക്കേ­ണ്ട­താ­ണു്.

(കൈയിൽ വി­ല്ലും അ­മ്പും ധ­രി­ച്ചു് ഭീ­ഷ്മർ പ്ര­വേ­ശി­ക്കു­ന്നു. ചെ­ന്നെ­തി­രേ­റ്റ വി­ചി­ത്ര­വീ­ര്യ­നെ ആ­ശ്ലേ­ഷി­ച്ചു് മൂർ­ദ്ധാ­വിൽ ചും­ബി­ച്ച­ശേ­ഷം)

ഭീ­ഷ്മർ:
ഉണ്ണി—അല്ല മ­ഹാ­രാ­ജാ­വേ, ഞാൻ അ­ഭി­വാ­ദ്യം ചെ­യ്യു­ന്നു. അമ്മേ, ഞാൻ ന­മ­സ്ക­രി­ക്കു­ന്നു.
സ­ത്യ­വ­തി:
കു­മാ­രാ, ആ­യു­ഷ്മാ­നാ­യി ഭ­വി­ക്ക.
വി­ചി­ത്ര­വീ­ര്യൻ:
ജ്യേ­ഷ്ഠാ, ഉണ്ണി എ­ന്നു് വി­ളി­ച്ച­തു് മാ­റ്റി എ­ന്താ­ണു് എന്നെ മ­ഹാ­രാ­ജാ­വേ എ­ന്നു് സം­ബോ­ധ­ന­ചെ­യ്ത­തു്? അതിൽ എ­നി­ക്കു് സ­ങ്ക­ട­മു­ണ്ടു്.
ഭീ­ഷ്മർ:
പറയാം.

ജ­നി­കൊ­ണ്ടു നീ മമ ക­നി­ഷ്ഠ­നെ­ങ്കി­ലും

വി­ന­യാൽ പ­റ­ഞ്ഞ­ത­തി­യോ­ഗ്യ­മെ­ങ്കി­ലും

അ­ഭി­ഷി­ക്ത­നാ­യ നൃ­പ­നാ­ണു നീ;-യിവൻ

പ്ര­ജ­മാ­ത്ര,മി­ന്നു­മു­തൽ ഞാൻ വി­ധേ­യ­നാം. 14

വി­ചി­ത്ര­വീ­ര്യൻ:
അ­ങ്ങ­നെ വി­ചാ­രി­ക്ക­രു­തെ­ന്നു് ഞാൻ വി­ന­യ­പൂർ­വം അ­പേ­ക്ഷി­ക്കു­ന്നു. ആ­ര്യ­ന്റെ ആ­ജ്ഞാ­നു­സാ­രി­യാ­യി വർ­ത്തി­ക്കു­ന്ന­തി­നേ എ­നി­ക്കാ­ഗ്ര­ഹ­മു­ള്ളു. രാ­ജ­ഭോ­ഗ­ങ്ങ­ളെ ആര്യൻ സ­ന്ത്യ­ജി­ച്ച­തു­കൊ­ണ്ടു്, ആ സ­ത്യ­ര­ക്ഷ­ണ­ത്തി­നാ­യി­മാ­ത്രം ഞാൻ മ­ഹാ­രാ­ജാ­വെ­ന്ന പേ­രി­നെ കൈ­ക്കൊ­ള്ളു­വാൻ നിർ­ബ്ബ­ന്ധി­ത­നാ­യി എ­ങ്കി­ലും അ­വി­ടു­ത്തെ തണലിൽ വാ­ഴ­ണ­മെ­ന്നേ എ­നി­ക്കു് ആ­ഗ്ര­ഹ­മു­ള്ളു.
സ­ത്യ­വ­തി:
മകനേ, നീ പ­റ­ഞ്ഞ­തു് പൗ­ര­വ­ന്മാർ­ക്കു് യോ­ജി­ച്ച­താ­ണു്. എന്റെ ആ­ഗ്ര­ഹ­വും അ­ങ്ങ­നെ­ത­ന്നെ. കു­മാ­ര­ഗം­ഗാ­ദ­ത്ത, നി­ന്റെ ഈ അ­നു­ജ­നിൽ നി­ന­ക്കു് ക­നി­വു­ണ്ടാ­ക­ണം. അവനെ വേണ്ട വ­ഴി­ക്കു് കൊ­ണ്ടു­പോ­യി ധർ­മ്മ­നി­ഷ്ഠ വ­രു­ത്തി ഉ­ത്ത­മ­നാ­യ രാ­ജാ­വെ­ന്ന കീർ­ത്തി­യെ സ­മ്പാ­ദി­പ്പി­ക്ക­ണം.
ഭീ­ഷ്മർ:
അമ്മേ, അ­വി­ടു­ത്തെ ആ­ഗ്ര­ഹ­ങ്ങൾ എ­നി­ക്കു് ആ­ജ്ഞ­കൾ­ത­ന്നെ­യാ­ണ­ല്ലോ. പോ­രെ­ങ്കിൽ ഉ­ണ്ണി­യിൽ എ­നി­ക്കു­ള്ള വാ­ത്സ­ല്യ­വും അ­വി­ടേ­യ്ക്കു് അ­റി­യാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് എ­ല്ലാം അ­വി­ടു­ത്തെ ഇഷ്ടം പോലെ ന­ട­ക്കും.
സ­ത്യ­വ­തി:
(ആ­ത്മ­ഗ­തം) കു­മാ­ര­ന്റെ അ­നൗ­ദ്ധ­ത്യം ആ­ശ്ച­ര്യ­ക­രം­ത­ന്നെ. സാ­ല്വ­നെ ബ­ന്ധ­ന­സ്ഥ­നാ­ക്കി ഈ ന­ഗ­ര­ത്തിൽ­ത്ത­ന്നെ കൊ­ണ്ടു­വ­ന്നി­ട്ടും അ­തി­നെ­പ്പ­റ്റി ഒ­ന്നും­ത­ന്നെ പ­റ­യു­ന്നി­ല്ല­ല്ലോ. ആ­ക­ട്ടെ ചോ­ദി­ക്കാം. (പ്ര­ത്യ­ക്ഷം) ബ­ന്ധ­ന­ത്തി­ലാ­ക്ക­പ്പെ­ട്ട സാ­ല്വ­നെ­വി­ടെ­യാ­ണു്?
ഭീ­ഷ്മർ:
ഉ­ണ്ണി­യു­ടെ കല്പന കാ­ത്തു് വാ­തു­ക്കൽ നി­ല്ക്കു­ന്നു.
വി­ചി­ത്ര­വീ­ര്യൻ:
ഞാൻ­ത­ന്നെ ചെ­ന്നു് ബ­ന്ധ­മോ­ച­നം ചെ­യ്തു് എ­തി­രേ­റ്റു് കൊ­ണ്ടു­വ­രാം. വി­രോ­ധി­ക­ളാ­യാ­ലും രാ­ജാ­ക്ക­ന്മാർ ഗൃ­ഹ­ത്തിൽ വ­രു­മ്പോൾ പൂ­ജി­ക്ക­പ്പെ­ടേ­ണ്ട­വ­രാ­ണ­ല്ലോ.
ഭീ­ഷ്മർ:
രാ­ജ­ധർ­മ്മ­മാ­ണു് ഉണ്ണി പ­റ­ഞ്ഞ­തു്. വി­രോ­ധി­ക­ളെ ഒ­രു­കാ­ല­ത്തും അ­നാ­ദ­രി­ച്ചു­കൂ­ടാ. രാ­ജാ­ക്ക­ന്മാ­രാ­യാൽ ബ­ന്ധ­ന­സ്ഥ­രാ­യാ­ലും ബ­ഹു­മാ­നി­ക്ക­ത­ന്നെ വേണം. അ­വ­രു­ടെ രാ­ജ­ത്വം പോ­കു­ന്ന­ത­ല്ല­ല്ലോ. പ്ര­ത്യേ­കി­ച്ചു് സാ­ല്വ­നെ.

അ­തി­ര­ഥ­നു­ല­കൊ­ക്കെ­ക്കീർ­ത്തി

ചേർ­ത്തു­ള്ള വീരൻ

ക്ഷി­തി­പ­തി, കു­ല­ബ­ന്ധം­കൊ­ണ്ടു്

കാ­ശീ­ന്ദ്ര­നി­ഷ്ടൻ

ജി­ത­ന­ട­രി­ലി­തെ­ല്ലാ­മോർ­ത്തു

സമ്മാന്യനാണീ-​

യതിഥി, നൃ­പ­വ­ര­ന്മാർ­ക്കി­ല്ല­പോൽ

നി­ത്യ­വൈ­രം. 15

സ­ത്യ­വ­തി:
അ­ങ്ങ­നെ­ത­ന്നെ ചെ­യ്യു­ക.

(വി­ചി­ത്ര­വീ­ര്യൻ പോ­കു­ന്നു)

സ­ത്യ­വ­തി:
കു­മാ­ര­ഗം­ഗാ­ദ­ത്ത, പോയ കാ­ര്യ­ങ്ങൾ നിർ­വ്വി­ഘ്നം സാ­ധി­ച്ചു­വോ എന്നു ഞാൻ പ്ര­ത്യേ­കം ചോ­ദി­ക്കേ­ണ്ട­തി­ല്ല­ല്ലോ.
ഭീ­ഷ്മർ:
അ­വി­ടു­ത്തെ അ­നു­ഗ്ര­ഹം­കൊ­ണ്ടു് ഒ­ന്നി­നും വൈ­ഷ­മ്യ­മു­ണ്ടാ­യി­ല്ല. ക­ന്യ­ക­കൾ സ്വ­യം­വ­ര­സ­ദ­സ്സിൽ നി­ന്നു­ത­ന്നെ ഹ­രി­ക്ക­പ്പെ­ട്ടു. സാ­ല്വൻ കോ­പി­ച്ചെ­തിർ­ത്ത­തു­കൊ­ണ്ടാ­ണു് ബ­ന്ധി­പ്പാൻ ഇ­ട­യാ­യ­തു്.
സ­ത്യ­വ­തി:
എ­ന്നാൽ ആ രാ­ജ­കു­മാ­രി­മാർ എവിടെ?
ഭീ­ഷ്മർ:
ദാ­സി­ക­ളോ­ടൊ­ന്നി­ച്ചു് ദേ­വീ­ക്ഷേ­ത്ര­ത്തിൽ ആ­രാ­ധ­ന­യ്ക്കാ­യി­റ­ങ്ങി. വി­വാ­ഹ­ശേ­ഷം കൂ­ട്ടി­ക്കൊ­ണ്ടു­വ­രു­ന്ന­താ­ണ­ല്ലോ ഉ­ത്ത­മം.
സ­ത്യ­വ­തി:
എ­ന്നാൽ ഞാൻ അ­വ­രു­ടെ കാ­ര്യം പോയി അ­ന്വേ­ഷി­ക്ക­ട്ടെ. സാ­ധു­ക്കു­ട്ടി­കൾ­ക്കു് സ­ങ്ക­ട­ത്തി­നി­ട­കൊ­ടു­ക്ക­രു­ത­ല്ലോ. കു­മാ­ര­നും പോയി സാ­ല്വ­നെ സ­ല്ക്കാ­രം ചെ­യ്യു­ന്ന­തി­നു് ഉ­ണ്ണി­യെ സ­ഹാ­യി­ക്കു­ക.
ഭീ­ഷ്മർ:
അ­ങ്ങ­നെ­ത­ന്നെ.

(എന്നു ര­ണ്ടു­പേ­രും പോയി)

ഒ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞു.

ര­ണ്ടാ­മ­ങ്കം

(രണ്ടു വ­ഴി­പോ­ക്ക­ന്മാർ പ്ര­വേ­ശി­ക്കു­ന്നു)

ഒ­ന്നാ­മൻ:
എ­ന്താ­ണ­ടോ ഈ ക്ഷേ­ത്ര­ത്തിൽ ഇത്ര വലിയ സ­ദ്യ­യ്ക്കു് കാരണം?
ര­ണ്ടാ­മൻ:
താൻ എ­വി­ടു­ന്നു വ­രു­ന്നു? നാ­ട്ടു­വർ­ത്ത­മാ­നം ഇ­ത്ര­യ്ക്ക­റി­ഞ്ഞു­കൂ­ട­യോ?
ഒ­ന്നാ­മൻ:
ഞാൻ മാ­ഗ­ധ­രാ­ജ്യ­ക്കാ­ര­നാ­ണു്. ഇ­ന്നു് വ­ന്നെ­ത്തി­യ­തേ ഉള്ളൂ. അ­തു­കൊ­ണ്ടു് ചോ­ദി­ച്ച­താ­ണു്. ര­ഹ­സ്യ­മാ­ണെ­ങ്കിൽ ചോ­ദി­ച്ച­തു് ക്ഷ­മി­ക്കു­ക.
ര­ണ്ടാ­മൻ:
ഇതിൽ ര­ഹ­സ്യ­മൊ­ന്നു­മി­ല്ല. മ­ഹാ­റാ­ണി കൗ­സ­ല്യാ­ദേ­വി ഗർഭം ധ­രി­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള സ­ന്തോ­ഷ­വാർ­ത്ത­യാ­ണു് ഇത്ര വലിയ ആ­ഘോ­ഷ­ങ്ങൾ­ക്കു് കാ­ര­ണ­മാ­യി­ട്ടു­ള്ള­തു്.
ഒ­ന്നാ­മൻ:
ദൈവമേ, പൗ­ര­വം­ശം നി­ല­നി­ന്നു­വ­ല്ലോ. അതു് മ­ഹാ­ഭാ­ഗ്യം­ത­ന്നെ. പക്ഷേ, ഞാൻ ഒ­ന്നു് ചോ­ദി­ക്കു­ന്നു: വി­ചി­ത്ര­വീ­ര്യ­മ­ഹാ­രാ­ജാ­വു് നാ­ടു­നീ­ങ്ങി­യ­പ്പോൾ ദേവി ഗർഭം ധ­രി­ച്ചി­രു­ന്ന­താ­ണോ?
ര­ണ്ടാ­മൻ:
അല്ല. നി­യോ­ഗ­വി­ധി അ­നു­സ­രി­ച്ചു­ണ്ടാ­യ­താ­ണു്.
ഒ­ന്നാ­മൻ:
വേ­ദ­ശാ­സ്ത്രാ­ദി­ക­ളിൽ വി­ധി­ച്ചി­ട്ടു­ള്ള­താ­ണ­ല്ലോ, യാ­തൊ­രു ദോ­ഷ­വു­മി­ല്ല. സ­ഹോ­ദ­ര­ക്ഷേ­ത്ര­ത്തിൽ സ­ന്താ­ന­ലാ­ഭ­ത്തി­നാ­യി ഗർ­ഭാ­ധാ­നം ചെ­യ്യാ­മെ­ന്നു­ള്ള­തു് പു­രാ­ത­ന­വും ശാ­ശ്വ­ത­വു­മാ­യ മ­ത­മാ­ണു്. മാ­താ­വി­ന്റെ ആ­ജ്ഞ­യെ അ­നു­സ­രി­ച്ചു് കു­മാ­രൻ ഗം­ഗാ­ദ­ത്തൻ അ­ങ്ങ­നെ ചെ­യ്ത­തു് കു­രു­വം­ശാ­ഭി­വൃ­ദ്ധി­ക്കു് കാ­ര­ണ­മാ­കും, സം­ശ­യ­മി­ല്ല.
ര­ണ്ടാ­മൻ:
താ­നെ­ന്തു് പ­റ­യു­ന്നു? ഗം­ഗാ­ദ­ത്ത­കു­മാ­രൻ നി­ത്യ­ബ്ര­ഹ്മ­ചാ­രി­യാ­ണെ­ന്നു് ത­നി­ക്ക­റി­വി­ല്ലേ? അ­ദ്ദേ­ഹം അ­ച്ഛ­ന്റെ ആ­ഗ്ര­ഹ­ത്തെ നിർ­വ്വ­ഹി­ക്കു­ന്ന­തി­നാ­യി ചെയ്ത മ­ഹാ­വ്ര­തം അ­റി­യാ­തെ ആ­രാ­ണു­ള്ള­തു്? അ­ദ്ദേ­ഹ­മ­ല്ല ഈ നി­യോ­ഗം അ­നു­ഷ്ഠി­ച്ച­തു്.
ഒ­ന്നാ­മൻ:
ബ്ര­ഹ്മർ­ഷി­ബീ­ജ­മാ­യാ­ലും ദോ­ഷ­മി­ല്ലെ­ന്ന­ത്രേ വിധി. ആ­രാ­ണു് പി­ന്നെ ഈ കർ­മ്മം നിർ­വ്വ­ഹി­ച്ച­തു്?
ര­ണ്ടാ­മൻ:
മ­റ്റാ­രു­മ­ല്ല. കൃ­ഷ്ണ­ദ്വൈ­പാ­യ­ന­മ­ഹർ­ഷി­ത­ന്നെ­യാ­ണു്. വേ­ദ­ങ്ങൾ വേർ­തി­രി­ച്ച ആ ഭ­ഗ­വാ­ന്റെ ബീ­ജ­മാ­ണു് മ­ഹാ­റാ­ണി­മാർ ധ­രി­ക്കു­ന്ന­തു്. അ­തിൽ­പ്പ­ര­മെ­ന്തൊ­രു മാ­ഹാ­ത്മ്യ­മാ­ണു് കു­രു­കു­ല­ത്തി­നു് വ­രാ­നു­ള്ള­തു്?
ഒ­ന്നാ­മൻ:
വൈ­ഷ്ണ­വാം­ശ­ഭൂ­ത­നും ദി­വ്യ­നു­മാ­യ ആ ഭ­ഗ­വൽ­പാ­ദർ ഈ നി­യോ­ഗം അ­നു­ഷ്ഠി­ക്കു­ന്ന­തി­നു് എ­ങ്ങ­നെ ഏറ്റു? സർ­വ്വ­സം­ഗ­വി­യു­ക്ത­നാ­യ അ­ദ്ദേ­ഹം ആരുടെ ആ­ജ്ഞ­കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ ഒരു കൃ­ത്യം നി­റ­വേ­റ്റി­യ­തു്?
ര­ണ്ടാ­മൻ:
അ­തി­ന്റെ സം­ഗ­തി­യും ത­നി­ക്ക­റി­ഞ്ഞു­കൂ­ടേ? കൃ­ഷ്ണ­ദ്വൈ­പാ­യ­നൻ പ­രാ­ശ­ര­മ­ഹർ­ഷി­ക്കു് സ­ത്യ­വ­തീ­ദേ­വി­യി­ലു­ണ്ടാ­യ പു­ത്ര­നാ­ണു­പോ­ലും. ജ­നി­ച്ച­പ്പോ­ഴേ മ­റ­ഞ്ഞു­ക­ള­ഞ്ഞ ആ ദി­വ്യ­പു­രു­ഷൻ, തന്റെ മാ­താ­വാ­യ പു­ണ്യ­വ­തി­ക്കു് എ­പ്പോൾ ആ­വ­ശ്യ­മു­ണ്ടോ അ­പ്പോൾ വ­ന്നു­കൊ­ള്ളാ­മെ­ന്നു് വരവും കൊ­ടു­ത്താ­ണു­പോ­ലും തി­രോ­ധാ­നം ചെ­യ്ത­തു്. പു­ത്രൻ മ­രി­ച്ചു കു­ല­വി­നാ­ശം ഭയന്ന ആ മാ­താ­വു് ഗം­ഗാ­ദ­ത്ത­നോ­ടു് സ­ഹോ­ദ­ര­ക്ഷേ­ത്ര­ത്തിൽ വി­ധി­പ്ര­കാ­രം പു­ത്രോൽ­പാ­ദ­നം­ചെ­യ്യ­ണ­മെ­ന്നാ­ജ്ഞാ­പി­ച്ച­പ്പോൾ സ­ത്യ­സ­ന്ധ­നാ­യ ദേ­വ­വ്ര­തൻ അ­ച്ഛ­നു­വേ­ണ്ടി താൻ ചെയ്ത ഘോ­ര­ശ­പ­ഥം ദേ­വി­യെ സ്മ­രി­പ്പി­ച്ചു.
ഒ­ന്നാ­മൻ:
എ­ന്നി­ട്ടോ?
ര­ണ്ടാ­മൻ:
ആ ശപഥം ദേ­വി­യു­ടെ നിർ­ബ്ബ­ന്ധ­പ്ര­കാ­ര­മാ­യി­രു­ന്ന­തി­നാൽ അ­തിൽ­നി­ന്നു് അ­വർ­ത­ന്നെ അ­ദ്ദേ­ഹ­ത്തെ മോ­ചി­പ്പി­ച്ചു. കു­ല­ത്തി­ന്റെ നി­ല­നി­ല്പി­നാ­യി വേ­ണ്ട­തു് ചെ­യ്യ­ണ­മെ­ന്നു് പി­ന്നെ­യും പി­ന്നെ­യും അ­പേ­ക്ഷി­ച്ചു. എ­ന്നി­ട്ടും അ­ദ്ദേ­ഹം അ­തി­നു് വ­ഴി­പ്പെ­ട്ടി­ല്ല.
ഒ­ന്നാ­മൻ:
അ­ങ്ങ­നെ­യാ­ണു് മ­ഹാ­ത്മാ­ക്കൾ. ജീവനെ ഉ­പേ­ക്ഷി­ച്ചു­പോ­ലും സ­ത്യ­ത്തെ നി­ല­നിർ­ത്തും.
ര­ണ്ടാ­മൻ:
പി­ന്നീ­ടു് ഗം­ഗാ­ദ­ത്ത­കു­മാ­ര­ന്റെ സ­മ്മ­ത­ത്തോ­ടു­കൂ­ടി ദേവി, തന്റെ ദി­വ്യ­നാ­യ പു­ത്ര­നെ ആ­വ­ഹി­ച്ചു. വി­ചി­ത്ര­വീ­ര്യ­ക്ഷേ­ത്ര­ത്തിൽ സ­ന്താ­നോൽ­പാ­ദ­നം ആ­വ­ശ്യ­പ്പെ­ട്ടു. അ­മ്മ­യു­ടെ സ­ങ്ക­ട­നി­വൃ­ത്തി­ക്കാ­യി അ­ദ്ദേ­ഹം അ­പ്ര­കാ­രം ചെ­യ്ക­യും ചെ­യ്തു. അ­ങ്ങ­നെ­യാ­ണു് ദേ­വി­കൾ ഗർഭം ധ­രി­ച്ച­തു്.
ഒ­ന്നാ­മൻ:
ആ­ശ്ച­ര്യം­ത­ന്നെ. അ­പ്പോൾ ബ്ര­ഹ്മർ­ഷി­ബീ­ജ­മാ­ണു് ദേ­വി­മാർ ധ­രി­ക്കു­ന്ന­തു്. കൗ­ര­വ­വം­ശം ഒ­ന്നു­കൂ­ടി ഉൽ­കൃ­ഷ്ട­മാ­കു­മെ­ന്നു­ള്ള­തി­നു് തർ­ക്ക­മി­ല്ല. ഏ­താ­യാ­ലും കാ­ലു­ക­ഴു­കി­ച്ചൂ­ട്ടു ബ­ഹു­കേ­മം. പാ­യ­സ­വും മോ­ദ­ക­വും വി­ശേ­ഷം­ത­ന്നെ. നി­ങ്ങൾ­ക്കു് മംഗളം ഭ­വി­ക്ക­ട്ടെ. എ­നി­ക്കു് പോ­കേ­ണ്ട­തു­ണ്ടു്.

(എ­ന്നു് ര­ണ്ടാ­ളും പോ­കു­ന്നു)

വി­ഷ്കം­ഭം ക­ഴി­ഞ്ഞു.

(അ­ന­ന്ത­രം സാ­ക­ല്യ­നോ­ടു­കൂ­ടി ഭീ­ഷ്മർ പ്ര­വേ­ശി­ക്കു­ന്നു.)

ഭീ­ഷ്മർ:
കു­രു­കു­ല­ത്തി­നു­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഭാ­ഗ്യ­ദോ­ഷം ചി­ല്ല­റ­യ­ല്ല. എത്ര അ­ടു­പ്പി­ച്ചാ­ണു് ആ­പ­ത്തു­കൾ ഉ­ണ്ടാ­യി­ക്കാ­ണു­ന്ന­തു്. ചി­ത്രാം­ഗ­ദൻ യു­ദ്ധ­ത്തിൽ മ­രി­ച്ചു. ബാ­ല­നാ­യ വി­ചി­ത്ര­വീ­ര്യ­നും മൃ­ത­നാ­യി. ഇ­പ്പോൾ ഉ­ണ്ടാ­യി­രി­ക്കു­ന്ന കു­ട്ടി­ക­ളോ, ഒരാൾ അന്ധൻ; ഒരാൾ പാ­ണ്ടൻ. ഈ രാ­ജർ­ഷി­വം­ശ­ത്തി­ന്റെ പു­ണ്യം ന­ശി­ച്ചു­പോ­യി­രി­ക്കു­മോ?
സാ­ക­ല്യൻ:
സ്വാ­മി, അ­ങ്ങ­നെ വരാൻ ഒരു കാ­ല­ത്തും ഇ­ട­യി­ല്ല. പൗ­ര­ന്മാർ ധർ­മ്മം­വി­ട്ടു് ന­ട­ന്നി­ട്ടി­ല്ല. ദേ­വ­ബ്രാ­ഹ്മ­ണ­ഭ­ക്തി­യോ­ടെ­യാ­ണു് രാ­ജ്യം കാ­ത്തി­ട്ടു­ള്ള­തു്. പോ­രെ­ങ്കിൽ സ്വാ­മി­നി­യാ­യ സ­ത്യ­വ­തീ­ദേ­വി­യു­ടേ­യും അ­വി­ടു­ത്തേ­യും നി­ര­ന്ത­ര­വ്ര­ത­ങ്ങ­ളു­ടെ ഫലം ഈ വം­ശ­ത്തിൽ അ­നു­ഭ­വി­ക്കാ­തി­രി­ക്കു­മോ?
ഭീ­ഷ്മർ:
അ­മ്മ­യു­ടെ കാ­ര്യം എ­നി­ക്കു് വി­ചാ­രി­ക്ക­ത­ന്നെ വയ്യ; ആ സാ­ധ്വി എ­ത്ര­മാ­ത്രം സ­ങ്ക­ട­മാ­ണ­നു­ഭ­വി­ച്ചി­ട്ടു­ള്ള­തു്! ആ മ­ന­സ്വി­നി­യു­ടെ ക­ണ്ണു­നീർ മാ­ത്ര­മാ­ണു് ഈ വം­ശ­ത്തെ വി­ശു­ദ്ധ­മാ­ക്കീ­ട്ടു­ള്ള­തു്. അ­വ­രു­ടെ ത­പ­ശ്ച­ര്യ എത്ര തീ­വ്ര­മാ­ണു്! കു­ട്ടി­കൾ­ക്കു് അ­തു­കൊ­ണ്ടെ­ങ്കി­ലും ഗു­ണ­മു­ണ്ടാ­കാ­തി­രി­ക്ക­യി­ല്ല.
സാ­ക­ല്യൻ:
സ്വാ­മി, അ­തി­ന്റെ ഫലം കു­ട്ടി­ക­ളിൽ കാ­ണു­ന്നു­ണ്ടു്. ധൃ­ത­രാ­ഷ്ട്ര­കു­മാ­രൻ ദൈ­വ­ഗ­ത്യാ അ­ന്ധ­നെ­ങ്കി­ലും ബു­ദ്ധി­മാ­നും ധർ­മ്മ­നി­ഷ്ഠ­നു­മാ­യി­ട്ടാ­ണ­ല്ലോ കാ­ണ­പ്പെ­ടു­ന്ന­തു്. പാ­ണ്ഡു­വി­ലും പൗ­ര­വ­രാ­ജാ­ക്ക­ന്മാർ­ക്കു് വേ­ണ്ടു­ന്ന പ­രാ­ക്ര­മ­വും വി­ന­യ­വും കാ­ണു­ന്നു. അ­തു­കൊ­ണ്ടു് ഈ കു­മാ­ര­ന്മാ­രിൽ­നി­ന്നു് പൗ­ര­വ­വം­ശം അ­ഭി­വൃ­ദ്ധി­പ്പെ­ട്ടു­വ­രു­മെ­ന്നു­ള്ള­തി­നു് സം­ശ­യ­മി­ല്ല.
ഭീ­ഷ്മർ:
അ­തി­നു് ദൈവം സ­ഹാ­യി­ക്ക­ട്ടെ. ബ്രാ­ഹ്മ­ണ­രു­ടെ അ­നു­ഗ്ര­ഹ­വും ഉ­ണ്ടാ­ക­ട്ടേ. നാ­ട്ടി­ലെ­ന്താ­ണു് വി­ശേ­ഷ­മാ­യി കേൾ­ക്കു­ന്ന­തു്?
സാ­ക­ല്യൻ:
ധർ­മ്മ­ജ്ഞോ­ത്ത­മ­നാ­യ അ­ങ്ങു് രാ­ജ്യ­കാ­ര്യം ക്ലേ­ശി­ക്കേ പ്ര­ജ­കൾ­ക്കു് എ­ന്ത­ഹി­ത­മാ­ണു് വ­രാ­നു­ള്ള­തു്? ശ­ത്രു­ഭൂ­പ­ന്മാർ പേ­ടി­ച്ചു് അ­ട­ങ്ങി­ത്ത­ന്നെ കി­ട­ക്കു­ന്നു. നാ­ട്ടു­കാർ­ക്കു് യോ­ഗ­ക്ഷേ­മം വർ­ദ്ധി­ച്ചു­ത­ന്നെ വ­രു­ന്നു. യാ­തൊ­ന്നു­കൊ­ണ്ടും സ­ങ്ക­ട­ത്തി­നി­ട­യി­ല്ല.

ശ­രി­ക്കു് മ­ഴ­പെ­യ്വി­തേ, ക്രതു

ഭു­ജി­ച്ചൊ­രി­ന്ദ്രാ­ജ്ഞ­യാ

പി­തുർ­ഗൃ­ഹ­മ­തിൽ­ക്ക­ണ­ക്കി­ഹ വ­സി­പ്പു

മോദാൽ ജനം

അ­ഗൂ­ഢ­വി­ഭ­വ­ത്തൊ­ടും ഭയ

മൊ­ഴി­ഞ്ഞു സ­ന്തു­ഷ്ട­രാ­യ്

ഹ­രി­പ്ര­തി­മ­നാം ഭവാൻ

ധ­ര­ണി­യെ­ബ്ഭ­രി­ച്ചീ­ട­വേ. 1

ഭീ­ഷ്മർ:
എന്റെ ഗു­ണം­കൊ­ണ്ട­ല്ലോ, പ­വി­ത്ര­യാ­യ ദേ­വി­യു­ടെ ഗു­ണം­കൊ­ണ്ടാ­ണു് നാ­ട്ടിൽ ജ­ന­ങ്ങൾ സ്വൈ­ര­മാ­യി ക­ഴി­യു­ന്ന­തു്. ഞാൻ അ­മ്മ­യു­ടെ ആ­ജ്ഞാ­ക­രൻ എന്നേ ഉള്ളു. കു­ട്ടി­കൾ­ക്കു് പ്രാ­യ­മാ­യാൽ അവരെ രാ­ജ്യ­ഭാ­ര­മേ­ല്പി­ച്ചു് ത­പ­സ്സു­ചെ­യ്തു് എ­നി­ക്കും ഗ­തി­വ­രു­ത്താം. അ­തു­വ­രെ അ­വ­ന­വ­നു് വി­ധി­ച്ചി­ട്ടു­ള്ള കർ­മ്മം ആ­വു­ന്ന­പോൽ ചെ­യ്യ­ണ­മെ­ന്നേ എ­നി­ക്കു­ള്ളു.

(ഒരു ഹ­രി­ക്കാ­രൻ പ്ര­വേ­ശി­ച്ചു്)

ഹരി:
സ്വാ­മി മൂ­ടു­പ­ടം ധ­രി­ച്ച ഒരു സ്ത്രീ അ­വി­ടു­ത്തെ ദർശനം ആ­ഗ്ര­ഹി­ക്കു­ന്നു.
ഭീ­ഷ്മർ:
(ആ­ശ്ച­ര്യ­ത്തോ­ടെ) ഒരു സ്ത്രീ­യോ!
ഹ­രി­ക്കാ­രൻ:
അതേ. ആൾ­ക്കാ­രു­മാ­യി മേ­നാ­വിൽ വ­ന്നു് ഗു­ഹ­ദ്വാ­ര­ത്തിൽ നി­ല്ക്കു­ന്നു.
ഭീ­ഷ്മർ:
എ­ന്താ­ണു് എന്റെ മ­ന­സ്സു് ച­ലി­ക്കു­ന്ന­തു്?
സാ­ക­ല്യൻ:
അ­നി­ഷ്ട­ശ­ങ്ക­യ്ക്കു് അ­വ­കാ­ശ­മി­ല്ല­ല്ലോ. വല്ല പ­രാ­തി­യും കൊ­ണ്ടു­വ­ന്ന­താ­യി­രി­ക്ക­ണം. രാ­ജ്യ­ത്തിൽ അ­ധി­കാ­രം ഭ­രി­ക്കു­ന്ന ആ­ളു­കൾ­ക്കു് ഇ­ങ്ങ­നെ ഉള്ള ജോ­ലി­കൾ ഒ­ഴി­ച്ചു­കൂ­ടാ­ത്ത­താ­ണു്.
ഭീ­ഷ്മർ:
പ­റ­ഞ്ഞ­തു് ശ­രി­ത­ന്നെ. പക്ഷേ, ബ്ര­ഹ്മ­ചാ­രി­യാ­യ എ­നി­ക്കു് സ്ത്രീ­ദർ­ശ­നം വി­ഹി­ത­മ­ല്ല. ഇവർ മൂ­ടു­പ­ടം ധ­രി­ച്ചി­രി­ക്കു­ന്ന­തു­കൊ­ണ്ടു് ആ വൈ­ഷ­മ്യ­മി­ല്ല. അ­തു­കൊ­ണ്ടു് അവരെ ഗൃ­ഹാ­ങ്ക­ണ­ത്തിൽ­വെ­ച്ചു് ക­ണ്ടു­ക­ള­യാം. എടോ, ഗൃ­ഹാ­ങ്ക­ണ­ത്തി­ലേ­യ്ക്കു് വഴി കാ­ണി­ക്കൂ.
ഹ­രി­ക്കാ­രൻ:
സ്വാ­മി ഇതിലേ എ­ഴു­ന്നെ­ള്ള­ണം.

(അ­ന­ന്ത­രം മുൻ­പ­റ­ഞ്ഞ­പ്ര­കാ­രം മൂ­ടു­പ­ടം ധ­രി­ച്ച ഒരു സ്ത്രീ ഒരു പ­രി­വ്രാ­ജി­ക­യാൽ അ­നു­ഗ­ത­യാ­യി, പ­രി­ചാ­ര­ക­ന്മാ­രോ­ടു­കൂ­ടി പ്ര­വേ­ശി­ക്കു­ന്നു.)

ഭീ­ഷ്മർ:
(അ­ഭി­വാ­ദ്യം ചെ­യ്തി­ട്ടു്) നി­ങ്ങൾ­ക്കു് എ­ന്നെ­ക്കൊ­ണ്ടു് എ­ന്താ­ണു് ആ­വ­ശ്യ­മു­ള്ള­തു്?
സ്ത്രീ:
ആ­വ­ശ്യം വ­ഴി­പോ­ലെ പറയാം. അ­ങ്ങു് എന്നെ അ­റി­യു­ന്നി­ല്ല­യോ?
ഭീ­ഷ്മർ:
ഇല്ല. നി­ങ്ങ­ളു­ടെ സ്വരം കേ­ട്ടി­ട്ടു് പ­രി­ച­യം തോ­ന്നു­ന്നി­ല്ല.
സ്ത്രീ:
ന­ല്ല­വ­ണ്ണം ഓർ­മ്മി­ച്ചു­നോ­ക്കു­ക.
പ­രി­വ്രാ­ജി­ക:
കു­മാ­രി നേരേ പ­റ­ഞ്ഞു് ഓർ­മ്മ­പ്പെ­ടു­ത്തി നോ­ക്കൂ.
ഭീ­ഷ്മർ:
ഞാൻ ന­ല്ല­വ­ണ്ണം ആ­ലോ­ചി­ച്ചി­ട്ടും ഓർ­മ്മ­യിൽ വ­രു­ന്നി­ല്ല. ബ്ര­ഹ്മ­ചാ­രി­യാ­യ എ­നി­ക്കു് സ്വ­കു­ടും­ബാം­ഗ­ങ്ങ­ളാ­യ സ്ത്രീ­ക­ളു­ടെ­യ­ല്ലാ­തെ മ­റ്റു­ള്ള­വ­രു­ടെ സ്വരം പ­രി­ചി­ത­മ­ല്ല­ല്ലോ.
പ­രി­വ്രാ­ജി­ക:
നല്ല ബ്ര­ഹ്മ­ചാ­രി­ത­ന്നെ അ­ങ്ങു്. മ­റ്റു­ള്ള­വ­രു­ടെ സ്ത്രീ­ക­ളെ ബ­ലാ­ല്ക്കാ­ര­മാ­യി അ­പ­ഹ­രി­ക്കു­ന്ന അ­ങ്ങു­ത­ന്നെ ഉ­ത്ത­മ­ബ്ര­ഹ്മ­ചാ­രി.
ഭീ­ഷ്മർ:
(ഓർ­ത്തി­ട്ടു് ആ­ത്മ­ഗ­തം) അ­ങ്ങ­നെ ആ­യി­രി­ക്കു­മോ? ഛേ! ആ സ്വാ­ല­പ­ത്നി­യാ­വാൻ ഇ­ട­യി­ല്ല. (പ്ര­ത്യ­ക്ഷം) ഭഗവതി അ­ങ്ങ­നെ അ­രു­ളി­ച്ചെ­യ്യ­രു­തു്. ന്യാ­യ­വി­രു­ദ്ധ­മാ­യി ഞാൻ പ്ര­വർ­ത്തി­ച്ചി­ട്ടി­ല്ല.

ഓരോ വി­ധ­ത്തി­ല­പ­രാ­ധ­മ­ഹോ മനുഷ്യ-​

നോ­രാ­തെ ചെ­യ്തു പ­ര­സ­ങ്ക­ട­ഹേ­തു­വാ­കാം;

നേരിൽ ക­ഥി­പ്പ­നി­വ­നോർ­മ്മ­യി­ലി­ല്ല തെ­ല്ലും

നാ­രീ­ജ­ന­ങ്ങ­ളോ­ടു ഞാൻ പി­ഴ­ചെ­യ്ത­താ­യി. 2

സ്ത്രീ:
(കോ­പ­ത്തോ­ടെ) കൊ­ള്ളാം. ഇത്ര വേഗം മ­റ­ന്നു ക­ഴി­യു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഗം­ഗാ­ദ­ത്ത­കു­മാ­ര­ന്റെ ധർ­മ്മ­നി­ഷ്ഠ!
ഭീ­ഷ്മർ:
(സ­ങ്ക­ട­ഭാ­വ­ത്തോ­ടെ) ഞാൻ അ­റി­യാ­തെ എ­ന്തെ­ങ്കി­ലും അ­പ­രാ­ധം ചെ­യ്തു­പോ­യി­ട്ടു­ണ്ടെ­ങ്കിൽ ക്ഷ­മി­ക്ക­ണം. ഭ­വ­തി­യു­ടെ സ്വ­ര­വും വാ­ക്ശു­ദ്ധി­യും­കൊ­ണ്ടു്, കു­ലീ­ന­യാ­യ ഒരു ക­ന്യ­ക­യാ­ണെ­ന്നു് ഞാൻ ഊ­ഹി­ക്കു­ന്നു. അ­ങ്ങ­നെ ഉ­ള്ള­വർ­ക്കു് ഞാൻ അ­പ­രാ­ധി­യാ­കാൻ ഇ­ട­വ­ന്നി­ട്ടു­ണ്ടെ­ങ്കിൽ വ­ലു­താ­യ പാ­പം­ത­ന്നെ­യാ­ണു് ഞാൻ ചെ­യ്തി­ട്ടു­ള്ള­തു്. പക്ഷേ, ഇ­നി­യും നി­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ഓർമ്മ എന്റെ മ­ന­സ്സിൽ വ­രു­ന്നി­ല്ല.
പ­രി­വ്രാ­ജി­ക:
അ­വി­ടു­ന്നു് ഇ­ങ്ങ­നെ പ­റ­യു­ന്ന­തിൽ ഞാൻ അ­ത്ഭു­ത­പ്പെ­ടു­ന്നി­ല്ല.

നൂനം നി­രാ­ശ്ര­യ­ക­ളാം കു­ല­ക­ന്യ­മാർ­തൻ

മാനം ക­ള­ഞ്ഞ­വ­രി­ലാ­ടൽ വ­ളർ­ത്തി­യാ­ലും

കാണുമ്പോഴൊട്ടുമറിയാത്തൊരുമട്ടുതന്നെ-​

യാ­ണു­ങ്ങ­ളിൽ സ­ഹ­ജ­മാ­കി­യ സ­മ്പ്ര­ദാ­യം. 3

ഭീ­ഷ്മർ:
ഭഗവതി അ­ങ്ങ­നെ പ­റ­യ­രു­തു്. ഈ സ്ത്രീ­യോ­ടു് ഏ­തു­വി­ധ­ത്തി­ലാ­ണു് അ­പ­രാ­ധി­യാ­യി ഭ­വി­ച്ച­തെ­ന്നു് എ­നി­ക്കു് വാ­സ്ത­വ­ത്തിൽ ഒരു ഓർ­മ്മ­യും ഇല്ല.
സ്ത്രീ:
അ­വി­ടു­ത്തെ ഓർ­മ്മ­യെ സ­ഹാ­യി­ക്കു­ന്ന­തി­നു് ഞാൻ മൂ­ടു­പ­ടം മാ­റ്റി­യി­ടാം.
പ­രി­വ്രാ­ജി­ക:
കു­ഞ്ഞേ, അ­ങ്ങ­നെ ചെ­യ്യ­രു­തു്. ഇ­ദ്ദേ­ഹം ബ്ര­ഹ്മ­ചാ­രി­യാ­യി­രി­ക്കു­ന്ന സ്ഥി­തി­ക്കു് മു­ഖ­ത്തെ അ­നാ­ച്ഛാ­ദ­നം­ചെ­യ്യു­ന്ന­തു് വി­ഹി­ത­മ­ല്ല.
ഭീ­ഷ്മർ:
(ആ­ശ­ങ്ക­യോ­ടെ) ഭവതി കോ­പി­ക്ക­രു­തു്. എ­നി­ക്കു് സ്ത്രീ­ക­ളു­ടെ മു­ഖ­ദർ­ശ­നം പാ­ടു­ള്ള­ത­ല്ല.
സ്ത്രീ:
(ധൃ­തി­യിൽ മൂ­ടു­പ­ടം മാ­റ്റി­യി­ട്ടു്) അതു് എ­ന്നോ­ടു പ­റ­യേ­ണ്ട­താ­യി­ട്ടു­ണ്ടോ? അ­ങ്ങു് എന്നെ ന­ല്ല­വ­ണ്ണം ക­ണ്ടി­ട്ടു­ള്ള­ത­ല്ലേ?
ഭീ­ഷ്മർ:
(മുഖം മ­റ­ച്ചു്) കോ­സ­ല­പു­ത്രി­യാ­യ അം­ബാ­കു­മാ­രി­യോ!
സ്ത്രീ:
ഇ­പ്പോൾ ബ്ര­ഹ്മ­ചാ­രി­യാ­യ ദേ­വ­വ്ര­തൻ അ­റി­യും, ഇല്ലേ? അതേ, ജ­ന­സ­മ­ക്ഷ­ത്തിൽ അ­ങ്ങ­യാൽ കൈ­ക്കു­പി­ടി­ച്ചു് അ­പ­ഹ­രി­ക്ക­പ്പെ­ട്ട ആ കോ­സ­ല­പു­ത്രി­ത­ന്നെ. അ­ങ്ങ­നെ അ­പ­ഹ­രി­ക്ക­പ്പെ­ട്ട ഞാൻ അ­ങ്ങ­യെ­ത്ത­ന്നെ പ്രാ­പി­ക്കു­ന്നു.
ഭീ­ഷ്മർ:
കോ­സ­ല­പു­ത്രി, ആ അ­പ­രാ­ധം ഞാൻ ഏ­ല്ക്കു­ന്നു. മൃ­ത­നാ­യ എന്റെ സ­ഹോ­ദ­രൻ വി­ചി­ത്ര­വീ­ര്യ മ­ഹാ­രാ­ജാ­വി­നു­വേ­ണ്ടി­യാ­ണ­ല്ലോ ഞാൻ ഭ­വ­തി­യെ രാ­ജ­സ­ദ­സ്സിൽ­വെ­ച്ചു് അ­പ­ഹ­രി­ച്ച­തു്. അ­ങ്ങ­നെ ക­ണ്ട­തി­ലും തൊ­ട്ട­തി­ലും എ­നി­ക്കു് വ്ര­ത­ഭം­ഗ­മി­ല്ല. ജ­യി­ച്ചി­ട്ടു് ഹ­രി­ക്കു­ന്ന­തു് രാ­ജാ­ക്ക­ന്മാർ­ക്കു് വി­ധി­ച്ചി­ട്ടു­ള്ള വി­വാ­ഹ­സ­മ്പ്ര­ദാ­യ­മാ­ണു്. സ്വ­ന്തം സ­ഹോ­ദ­രി­യെ എ­ന്ന­പോ­ലെ­യ­ത്രേ അ­ന്നു് ഞാൻ ഭ­വ­തി­യെ ക­ണ്ട­തു്. അ­തു­കൊ­ണ്ടു് എ­ന്താ­ണു് ദോ­ഷ­മു­ള്ള­തെ­ന്നു് ഭ­ഗ­വ­തി­ത­ന്നെ പ­റ­യ­ട്ടേ.
പ­രി­വ്രാ­ജി­ക:
അ­ങ്ങ­നെ ചെ­യ്യു­ന്ന­തിൽ വ്ര­ത­ഭം­ഗം ഇല്ല. ഒരു വി­ധ­ത്തി­ലും അതു് അ­ന്യാ­യ­മെ­ന്നു് പ­റ­ഞ്ഞു­കൂ­ടാ.
അംബ:
(തേ­ങ്ങി­ക്ക­ര­ഞ്ഞു­കൊ­ണ്ടു്) ഭ­ഗ­വ­തി­യും എന്നെ ഉ­പേ­ക്ഷി­ച്ചോ? അ­ശ­ര­ണ­യാ­യ എ­നി­ക്കു് ആരും സ­ഹാ­യ­മി­ല്ലേ?
ഭീ­ഷ്മർ:
കോ­സ­ല­പു­ത്രി, ഭവതി ബു­ദ്ധി­മ­തി­യാ­ണ­ല്ലോ. ആ­ലോ­ചി­ക്കു­ക. സാ­ല്വ­പ­ത്നി എ­നി­ക്കു് ദർ­ശ­നീ­യ­യ­ല്ല; അ­തു­കൊ­ണ്ടു് മൂ­ടു­പ­ടം ധ­രി­ക്ക­ണ­മെ­ന്നു് ഞാൻ അ­പേ­ക്ഷി­ക്കു­ന്നു.
അംബ:
(ധൈ­ര്യ­ത്തോ­ടെ) ഞാൻ സൗ­ഭ­രാ­ജാ­വി­ന്റെ സ്ത്രീ­യ­ല്ല.
ഭീ­ഷ്മർ:
ശാ­ന്തം! പാപം! അ­ങ്ങ­നെ അ­ല്ല­ല്ലോ വി­പ്ര­സ­ദ­സ്സിൽ പ­റ­ഞ്ഞ­തു്. അന്നു പറഞ്ഞ വാ­ക്കു­കൾ എ­നി­ക്കി­പ്പോ­ഴും ഓർ­മ്മ­യു­ണ്ടു്: “ഞാൻ സൗ­ഭ­വ­തി­യാ­യ സാ­ല്വ­ന്റെ വ­ധു­വാ­ണു്. ഞാൻ അ­ദ്ദേ­ഹ­ത്തെ മ­ന­സ്സു­കൊ­ണ്ടു് വ­രി­ച്ച­താ­ണു്. അ­ച്ഛ­നും അ­തു­ത­ന്നെ­യാ­ണി­ഷ്ടം. പി­ന്നെ­വി­ധി­പോ­ലെ” എ­ന്ന­ല്ല­യോ അ­ന്നു് പ­റ­ഞ്ഞ­തു് ? ഇ­പ്പോൾ പി­ന്നെ­യെ­ന്താ­ണു്?
അംബ:
(ആ­ത്മ­ഗ­തം) അ­ങ്ങ­നെ ഇ­രു­ന്ന ത­ന്റേ­ടം ഇ­പ്പോൾ ഈവിധം യാ­ച­ന­യിൽ അ­വ­സാ­നി­ച്ചു­വ­ല്ലോ. (സ­ഗൽ­ഗ­ദം പ്ര­ത്യ­ക്ഷം) അ­തൊ­ക്കെ എ­ന്തി­നി­പ്പോൾ പ­റ­യു­ന്നു? മ­റ്റൊ­രാ­ളാൽ അ­പ­ഹൃ­ത­യാ­യ ഞാൻ ആ സൗ­ഭ­വ­തി­ക്കു് ത്യാ­ജ്യ­യാ­യി­ത്തീർ­ന്നു. അ­പ­വാ­ദ­ഭീ­രു­വും അ­ഭി­മാ­നി­യു­മാ­യ അ­ദ്ദേ­ഹ­ത്താൽ ഞാൻ അ­ധി­ക്ഷേ­പി­ക്ക­പ്പെ­ട്ടു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ആ ഗം­ഗാ­ദ­ത്തൻ രാ­ജ­സ­ദ­സ്സിൽ­നി­ന്നു് നി­ന്നെ അ­പ­ഹ­രി­ച്ച­പ്പോൾ അ­തോ­ടു­കൂ­ടി എന്റെ പൗ­രു­ഷ­ത്തേ­യും അ­പ­ഹ­രി­ച്ചു. പ­ര­ഗൃ­ഹ­ത്തി­ലേ­യ്ക്കു് ന­യി­ക്ക­പ്പെ­ട്ടു നീ എ­നി­ക്കു് സ്വീ­കാ­ര്യ­യ­ല്ല. സ­മ­സ്ത­രാ­ജാ­ക്ക­ളും കാൺകെ, ആ കൗരവൻ നി­ന്റെ കരം ഗ്ര­ഹി­ച്ച­താ­ണു്. അ­വ­നെ­ത്ത­ന്നെ പ്രാ­പി­ച്ചു­കൊ­ള്ളു­ക.”
ഭീ­ഷ്മർ:
ബ്ര­ഹ്മ­ചാ­രി­യാ­യ എ­നി­ക്കു് സ്വീ­ക­രി­ക്കാ­വു­ന്ന­ത­ല്ല­ല്ലോ. പു­രോ­ഹി­ത­സ­മ­ക്ഷം സാ­ല്വ­പ­ത്നി­യാ­ണെ­ന്നു് ഭവതി ഘോ­ഷി­ക്കു­ക­യും ചെ­യ്ത­താ­ണു്. ഈ സ്ഥി­തി­ക്കു് എ­ന്താ­ണു് കർ­ത്ത­വ്യ­മെ­ന്നു് ധർ­മ­ജ്ഞ­യാ­യ ഭ­വ­തി­ത­ന്നെ പ­റ­ഞ്ഞാ­ലും.
അംബ:
ധർ­മ്മ­ശാ­സ്ത്ര­പാ­രം­ഗ­ത­നാ­യ അ­വി­ടു­ത്തോ­ടു് ഞാ­നാ­ണോ ധർ­മ്മം പറയാൻ? രാ­ജ­പു­ത്രി­യും ക­ന്യ­ക­യും അ­വി­ടു­ത്തെ ക­ര­ത്താൽ ഗൃ­ഹീ­ത­യു­മാ­യ ഞാൻ ഉ­പേ­ക്ഷ­ണീ­യ­ല്ല.
പ­രി­വ്രാ­ജി­ക:
കു­മാ­രി പ­റ­യു­ന്ന­തു് ന്യാ­യ­മാ­ണു്. കു­മാ­രൻ ഇ­വ­ളു­ടെ സ്ഥി­തി­ഗ­തി­കൾ ചി­ന്തി­ക്കു­ക. ദുർ­ഭാ­ഗ്യ­ത്താൽ ആ­രു­മ­വ­ലം­ബ­മി­ല്ലാ­തി­രി­ക്കു­ന്ന ഇവളെ ഉ­പേ­ക്ഷി­ക്കു­ന്ന­തു് അ­വി­ടു­ത്തെ സ­ദ്യ­ശ­സ്സി­നു് മാ­യാ­ത്ത ക­ള­ങ്ക­മാ­യി­ത്തീ­രും.
ഭീ­ഷ്മർ:
സ്വ­ന്ത­മാ­യ ആ­ഗ്ര­ഹ­ങ്ങൾ സാ­ധി­ക്കു­ന്ന­തി­നു­വേ­ണ്ടി ധർ­മ്മ­ശാ­സ്ത്ര­ങ്ങൾ­പോ­ലും പി­ടി­ച്ചു് വ­ള­യ്ക്കു­ന്ന­തി­നു് സ്ത്രീ­കൾ­ക്കു് സാ­മർ­ത്ഥ്യം കൂടും. കു­ഞ്ഞേ, ആ­രാ­ലാ­ണു് ഭവതി ഉ­പേ­ക്ഷ­ണീ­യ­ല്ലാ­ത്ത­തു്? വി­ചി­ത്ര­വീ­ര്യ­മ­ഹാ­രാ­ജാ­വി­നു­വേ­ണ്ടി വ­രി­ക്ക­പ്പെ­ട്ട ഭവതി അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്താൽ വി­ധ­വ­യാ­യി­ത്തീർ­ന്നു. സാ­ല്വ­പ­ത്നി എന്നു സ്വയം പ്ര­ഖ്യാ­പ­നം­ചെ­യ്ത ഭ­വ­തി­യെ, ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ­ത്ത­ന്നെ­യും ആ പൗരവൻ എ­ങ്ങ­നെ സ്വീ­ക­രി­ക്കും? ഒ­ന്നു­കിൽ പ­ര­പ­ത്നി; അ­ല്ലെ­ങ്കിൽ വിധവ. ഈ സ്ഥി­തി­യിൽ എ­ന്താ­ണു് ഞാൻ ചെ­യ്യേ­ണ്ട­താ­യു­ള്ള­തു്?
അംബ:
അ­വി­ടു­ത്തോ­ടു് വാ­ദ­ത്തി­നു് ഞാൻ ശ­ക്ത­യ­ല്ല. എ­ങ്കി­ലും സാ­ല്വ­നെ ഞാൻ മനസാ വ­രി­ച്ചി­രു­ന്നി­ട്ടും എന്റെ പാ­ണി­ഗ്ര­ഹ­ണം ചെ­യ്ത­തു് അ­വി­ടു­ന്ന­ല്ലാ­തെ മ­റ്റാ­രു­മ­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് എന്നെ അ­വി­ടു­ന്നു­ത­ന്നെ സ്വീ­ക­രി­ക്ക­ണം.
ഭീ­ഷ്മർ:
(ചെ­വി­പൊ­ത്തി­യി­ട്ടു്) അ­ങ്ങ­നെ പ­റ­യ­രു­തു്.

ബ്ര­ഹ്മ­ച­ര്യ­കൾ വ­രി­ച്ച­വൻ സ്വയം

കർ­മ്മ­ബ­ന്ധ­മ­ഖി­ലം ത്യ­ജി­ച്ച­വൻ

നി­ദ്ധ­നൻ പ­ര­നെ­യാ­ശ്ര­യി­പ്പ­വൻ

വൃ­ദ്ധ­നോ, കമനി, ചേർ­ന്ന­താം വരൻ. 4

എ­ന്നു­മാ­ത്ര­മ­ല്ല, ഓർ­ക്കു­ക. സ­മ­യ­ഭം­ഗം­പോ­ലെ ഘോ­ര­മാ­യ എ­ന്തു് പാ­പ­മാ­ണു് ഉ­ള്ള­തു്? നാം ര­ണ്ടു­പേ­രും വ്ര­തി­ക­ള­ത്രേ. ഭവതി സാ­ല്വ­നെ മ­ന­സ്സു­കൊ­ണ്ടു് വ­രി­ച്ച­പ്പോൾ മ­റ്റു് പു­രു­ഷ­ന്മാ­രെ സ്മ­രി­ക്ക­പോ­ലും ഇ­ല്ലെ­ന്നു­ള്ള വ്രതം സ്വീ­ക­രി­ച്ചു. അതിനെ ബ­ഹു­മാ­നി­ച്ചാ­ണ­ല്ലോ ഞാൻ ഇ­വി­ടെ­നി­ന്നു് സോ­പ­ചാ­രം തി­രി­ച്ച­യ­ച്ച­തു്. ഞാനും, അ­തു­പോ­ലെ­ത­ന്നെ, വി­ഭാ­ര്യ­നാ­യി നി­ത്യ­ബ്ര­ഹ്മ­ചാ­രി­യാ­യി­രു­ന്നു­കൊ­ള്ളാ­മെ­ന്നു് സ­ത്യം­ചെ­യ്ത­താ­ണു്. വ്ര­ത­ഭം­ഗം ഒ­രു­കാ­ല­ത്തും അ­നു­വ­ദി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.

അംബ:
അ­വി­ടു­ത്തെ ധർ­മ്മ­പ്ര­തി­പാ­ദ­നം ആ­ശ്ച­ര്യ­ക­ര­മാ­യി­രി­ക്കു­ന്നു. ബ്ര­ഹ്മ­ച­ര്യം സ്വീ­ക­രി­ച്ചി­ട്ടു­ള്ള­വർ­ക്കു് ഒരു കാ­ല­ത്തും സ്ത്രീ­ക­ളെ സ്വീ­ക­രി­ച്ചു­കൂ­ടെ­ങ്കിൽ, നി­ത്യ­ബ്ര­ഹ്മ­ചാ­രി­ക­ളാ­യ മ­ഹർ­ഷി­മാർ­ക്കു­പോ­ലും എ­ങ്ങ­നെ­യാ­ണു് കു­ട്ടി­ക­ളു­ണ്ടാ­കു­ന്ന­തു്? പ­രാ­ശ­ര­മ­ഹർ­ഷി സ­ത്യ­വ­തി­യെ­ത്ത­ന്നെ പ്രാ­പി­ച്ച കഥ ആർ­ക്കും അ­റി­വി­ല്ലെ­ന്നാ­ണോ? പരനെ മനസാ വ­രി­ച്ച സ്ത്രീ­യെ സ്വീ­ക­രി­ക്കു­ന്ന­തു് ശ­രി­യ­ല്ലെ­ങ്കിൽ അ­വി­ടു­ത്തെ പൂർ­വ്വി­ക­നാ­യ യയാതി ദേ­വ­യാ­നി­യെ എ­ങ്ങ­നെ­യാ­ണു് പ­രി­ഗ്ര­ഹി­ച്ച­തു്?
പ­രി­വ്രാ­ജി­ക:
ഈ കു­ട്ടി പ­റ­യു­ന്ന­തി­ലെ ന്യാ­യം അ­ങ്ങു് വി­ചാ­രി­ച്ചു­നോ­ക്കു­ക. അവളിൽ അ­വി­ടു­ത്തേ­യ്ക്കു് കരുണ തോ­ന്ന­ണ­മെ­ന്നു് ഞാനും പ്രാർ­ത്ഥി­ക്കു­ന്നു.
ഭീ­ഷ്മർ:
യോ­ഗ്യ­ന്മാർ ചെ­യ്തി­ട്ടു­ള്ള പാ­പ­ങ്ങൾ പ്ര­മാ­ണ­മാ­യി­ത്തീ­രു­ന്നി­ല്ല. ഈ ദേ­വ­വ്ര­തൻ യാ­തൊ­രു­വി­ധ­ത്തി­ലും വ്ര­ത­ഭം­ഗം ചെ­യ്യു­ന്ന­ത­ല്ല.
അംബ:
ആ­ക­ട്ടെ, അ­ങ്ങു് ധാർ­മ്മി­ക­നാ­ണ­ല്ലോ. സ­ന്താ­നേ­ശ്ചു­വാ­യി വ­ന്ന­പേ­ക്ഷി­ക്കു­ന്ന കു­ല­സ്ത്രീ­യെ ഉ­പേ­ക്ഷി­ക്കു­ക­യോ, അ­ച്ഛ­ന്റെ കാ­മ­നി­വൃ­ത്തി­ക്കാ­യി ചെയ്ത സ­ത്യ­ത്തെ ഭ­ഞ്ജ­നം­ചെ­യ്ക­യോ, ഇ­തി­ലേ­താ­ണു് ഘോ­ര­ത­ര­മാ­യ അ­ധർ­മ്മം?
ഭീ­ഷ്മർ:
(ആ­ത്മ­ഗ­തം) തൻ­കാ­ര്യ­വി­ചാ­രം­കൊ­ണ്ട­ന്ധ­യാ­യ സ്ത്രീ­യോ­ടു് ധർ­മ്മം പ­റ­ഞ്ഞി­ട്ടെ­ന്താ­ണു് ഫലം? (പ്ര­ത്യ­ക്ഷം, ഗൗ­ര­വ­ത്തോ­ടെ) വ്ര­ത­ഭം­ഗം ഞാൻ ഒ­രു­കാ­ല­ത്തും ചെ­യ്യു­ന്ന­ത­ല്ല. അ­തേ­പ്പ­റ്റി പ­റ­യേ­ണ്ട ആ­വ­ശ്യ­വു­മി­ല്ല.
അംബ:
(ക­ര­ഞ്ഞും­കൊ­ണ്ടു്) ഗൃ­ഹ­ത്തിൽ­നി­ന്നും ഇ­റ­ക്കി വിട്ട ജ്ഞാ­തി­ജ­ന­ങ്ങ­ളാൽ പ­രി­ത്യ­ക്ത­യാ­യ എന്നെ ഉ­പേ­ക്ഷി­ക്ക­രു­തേ. ദൈവമേ! ഞാൻ എ­ങ്ങോ­ട്ടു് പോ­കു­ന്നു? പ്ര­താ­പി­യും അ­ഭി­മാ­നി­യു­മാ­യ എന്റെ അ­ച്ഛ­നു് ഞാൻ ഗർ­ഹ­ണീ­യാ­യി. പരനാൽ അ­പ­ഹൃ­ത­യാ­യ എന്നെ അ­ദ്ദേ­ഹം ഉ­പേ­ക്ഷി­ക്കു­ന്നു. “നി­ന്നെ ആരു് കൊ­ണ്ടു­പോ­യോ അ­യാ­ളു­ടെ­കൂ­ടെ­യാ­ണു് നീ താ­മ­സി­ക്കേ­ണ്ട­തെ”ന്നു് അച്ഛൻ ക­ല്പി­ക്കു­ന്നു. നി­ഷ്ഠൂ­ര­നാ­യ സാ­ല്വൻ പ­ര­ഭാ­ര്യ­യെ­ന്നു് എന്നെ ത­ള്ളു­ന്നു. അ­ഗ­തി­യും അ­ശ­ര­ണ­യു­മാ­യ എന്നെ അ­ങ്ങ­ല്ലാ­തെ ആ­രാ­ണു് ര­ക്ഷി­ക്കു­വാൻ? അ­വി­ടു­ന്നു് വ­രു­ത്തി­യ സ­ങ്ക­ട­ത്തി­നു് അ­വി­ടു­ന്നു­ത­ന്നെ നി­വൃ­ത്തി­യു­ണ്ടാ­ക്ക­ണം.
ഭീ­ഷ്മർ:
(വി­ചാ­ര­ത്തോ­ടെ) കു­മാ­രി, ക­ഷ്ട­കാ­ലം ആർ­ക്കു് തടയാം? ഏ­താ­യാ­ലും വി­ചി­ത്ര­വീ­ര്യ­ന്റെ വി­ധ­വ­ക­ളാ­യ മ­ഹാ­റാ­ണി­മാ­രോ­ടു­കൂ­ടി രാ­ജ­ധാ­നി­യിൽ പാർ­ത്താ­ലും.
അംബ:
(കോ­പ­ത്തോ­ടെ) ഒ­രു­കാ­ല­ത്തു­മി­ല്ല. തെ­ണ്ടി ന­ട­ന്നാ­ലും സ­ന്യാ­സി­നി­യാ­യാ­ലും അ­നു­ജ­ത്തി­മാ­രു­ടെ പ­രി­ച­ര്യ­ചെ­യ്തു് അ­വ­രു­ടെ മു­ള്ളു­വാ­ക്കും ഈർ­ഷ്യ­യും സ­ഹി­ച്ചു് ഒ­രു­കാ­ല­ത്തും ഈ അംബ വ­സി­ക്കു­ന്ന­ത­ല്ല.
ഭീ­ഷ്മർ:
(ആ­ത്മ­ഗ­തം) അമ്പ! ഈ ക്ഷ­ത്രി­യ­രു­ടെ അ­ഭി­മാ­നം! (പ്ര­ത്യ­ക്ഷം) പി­ന്നെ എ­ന്തു് ചെ­യ്വാ­നാ­ണു്?
പ­രി­വ്രാ­ജി­ക:
കു­മാ­രി, അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് ശ­രി­യാ­ണു്. നി­ന്നെ വി­ചി­ത്ര­വീ­ര്യ­ന്റെ ഭാ­ര്യ­യാ­യി ആദ്യം കൊ­ണ്ടു­വ­ന്ന സ്ഥി­തി­യ്ക്കു്, അ­ന്തഃ­പു­ര­ത്തിൽ മ­ഹാ­റാ­ണി­യാ­യി താ­മ­സി­ക്കു­ന്ന­തു­കൊ­ണ്ടെ­ന്താ­ണു് ദോഷം?
അംബ:
(സരോഷം) ഭഗവതി, അ­വി­ടു­ന്നു് സ്ത്രീ­ഹൃ­ദ­യം അ­റി­യു­ന്നി­ല്ല. എന്റെ സ­ഹോ­ദ­രി­കൾ കു­ട്ടി­ക­ളോ­ടു­കൂ­ടി പ­ട്ട­മ­ഹി­ഷി­ക­ളാ­യും, ഞാൻ പേ­രി­നു­മാ­ത്രം ഒരു ക­ള­ത്ര­മാ­യും അ­ന്തഃ­പു­ര­ത്തിൽ താ­മ­സി­ക്ക­യെ­ന്നു­ള്ള­തു് സാ­ദ്ധ്യ­മാ­ണോ? ആ കാ­ര്യം പ­റ­യേ­ണ്ട. (ഭീ­ഷ്മ­രോ­ടു വ­ണ­ക്ക­ത്തോ­ടു­കൂ­ടി) എ­നി­ക്കു് അ­വി­ടു­ന്നു് മാ­ത്ര­മേ ഒ­രാ­ശ്ര­യ­മു­ള്ളു. അ­വി­ടു­ത്തെ ദാ­സി­യാ­യെ­ങ്കി­ലും എ­നി­യ്ക്കു് ഇവിടെ താ­മ­സി­പ്പാൻ അ­നു­വാ­ദ­മു­ണ്ടാ­ക­ണം. ബ്ര­ഹ്മ­ചാ­രി­യാ­യ അ­വി­ടു­ത്തേ­യ്ക്കു് ഭാര്യ പാ­ടു­ള്ള­ത­ല്ലെ­ങ്കിൽ ഞാൻ അ­വി­ടു­ത്തെ പ­രി­ച­രി­ച്ചു് താ­മ­സി­ച്ചു­കൊ­ള്ളാം.
പ­രി­വ്രാ­ജി­ക:
കോ­സ­ല­പു­ത്രി, അ­ങ്ങ­നെ പ­റ­യ­രു­തു്. നീ ഒ­ന്നു­കൊ­ണ്ടും എ­നി­ക്കു് ദാ­സ്യ­ത്തി­നു് ചേർ­ന്ന­വ­ള­ല്ല.

കാ­ശീ­ശ്വ­ര­ന്റെ മകൾ, പൗ­ര­വ­ന്റെ

ഭാ­ര്യാ­പ­ദ­ത്തി­നു വ­രി­ച്ചൊ­രു ചാ­രു­ഗാ­ത്രി,

ദാ­സ്യ­ത്തി­നെ­ങ്ങ­നെ ശുഭേ,

ബത യോ­ഗ്യ­യാം നീ;

യാ­ഗ­ത്തി­നു­ള്ള ശമ! ചൂ­ലി­നെ­ടു­ത്തി­ടാ­മോ? 5

അംബ:
അയ്യോ, നി­രാ­ലം­ബ­യാ­യ എന്നെ ത­ള്ള­രു­തേ! ഞാൻ ഈ ഗൃ­ഹ­ത്തി­ന്റെ ഒരു കോ­ണി­ലെ­ങ്ങാ­നും വ­സി­ച്ചു­കൊ­ള്ളാം. അ­ശ­ര­ണ­യാ­യ എന്നെ ത്യ­ജി­ച്ചാ­ല­ങ്ങേ­യ്ക്കു് ഘോ­ര­മാ­യ പാ­പ­മു­ണ്ടാ­കും.
ഭീ­ഷ്മർ:
ഈ വർ­ത്ത­മാ­നം നിർ­ത്ത­ണം. ഇവിടെ എ­ന്ന­ല്ല, കു­രു­രാ­ജ്യ­ത്തിൽ ഒ­രി­ട­ത്തും താ­മ­സി­ക്കു­ന്ന­തി­നു് ഞാൻ സ­മ്മ­തി­ക്കു­ന്ന­ത­ല്ല.
അംബ:
(അ­ട­ക്കാൻ വ­യ്യാ­ത്ത കോ­പ­ത്തോ­ടെ) അ­ങ്ങ­നെ­യോ? കോ­സ­ല­പു­ത്രി­യാ­യ എന്നെ അത്ര നി­സ്സാ­ര­യാ­യി ക­രു­തേ­ണ്ട. ധർ­മ്മി­ഷ്ഠ­നെ­ന്നു് സ്വയം ഭാ­വി­ക്കു­ന്ന ഗം­ഗാ­ദ­ത്ത, എ­നി­ക്കു് ജീ­വ­നു­ണ്ടെ­ങ്കിൽ ഞാൻ അ­ങ്ങ­യു­ടെ നാശം വ­രു­ത്തു­ന്നു­ണ്ടു്. ഞാൻ ക്ഷ­ത്രി­യ­സ്ത്രീ­യാ­ണെ­ങ്കിൽ, ഞാൻ കാ­ശി­രാ­ജാ­വി­ന്റെ ബീ­ജ­ത്തിൽ ജ­നി­ച്ച­വ­ളാ­ണെ­ങ്കിൽ…
പ­രി­വ്രാ­ജി­ക:
(ആ­ത്മ­ഗ­തം) ഈ ക­ന്യ­ക­യു­ടെ കോപം! ഇവൾ ച­ണ്ഡ­മു­ണ്ഡ­ദ­ണ്ഡ­കാ­രി­ണി­യാ­യ ദേ­വി­യെ­പ്പോ­ലെ കാ­ണ­പ്പെ­ടു­ന്ന­ല്ലോ. എ­ന്താ­യി­രി­ക്കാം ഇവൾ പ­റ­യാൻ­പോ­കു­ന്ന­തു്?
അംബ:
ഞാൻ അ­ങ്ങ­യോ­ടു­കൂ­ടി കൗ­ര­വ­കു­ല­ത്തെ­ത്ത­ന്നെ ന­ശി­പ്പി­ക്കു­ന്നു­ണ്ടു്.
പ­രി­വ്രാ­ജി­ക:
കു­മാ­രി, അ­ട­ങ്ങ­ണം. നി­ന്റെ കോപം ഈ നാ­ട്ടി­നെ­ക്കൂ­ടി സം­ഹ­രി­ച്ചേ­യ്ക്കും.
ഭീ­ഷ്മർ:
(ആ­ത്മ­ഗ­തം) കോ­സ­ല­പു­ത്രി ത­ന്റേ­ട­ക്കാ­രി­ത­ന്നെ.

അ­ട­ക്കീ­ടും ചീ­റ­രു­ന്നൊ­രു ഫണിയെ

മ­ന്ത്രം­വ­ഴി­യ­ഹോ;

മ­ട­ക്കീ­ടാം സിംഹപ്രവരനെയെതിർ-​

ത്ത­സ്ത്ര­നി­ര­യാൽ;

അ­ടു­ത്തു­ള്ളോർ ത­ള്ളി­ക്ക­ള­യു­മൊ­രു

ത­ന്വീ­മ­ന­തിൽ

കി­ട­ക്കും കോപത്തെത്തടവതിനു-​

താ­നാർ­ക്കു ക­ഴി­യും? 6

അംബ:
ഈ നി­ഷ്ക­ണ്ഠ­ക­നും നി­ഷ്ഠൂ­ര­നു­മാ­യ ഗം­ഗാ­ദ­ത്തൻ ജീ­വി­ച്ചി­രി­ക്കു­ന്നി­ടേ­ത്തോ­ളം കാലം ഞാൻ അ­ട­ങ്ങു­ന്ന­ത­ല്ല.
ഭീ­ഷ്മർ:
കോ­സ­ല­പു­ത്രി, ഞാൻ ഭ­വ­തി­യോ­ടു് വളരെ ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. എന്റെ നാ­ശ­ത്തി­നു് ഭവതി കാ­പ്പു­കെ­ട്ടി­യ­തിൽ എ­നി­ക്കു് സ­ന്തോ­ഷം­ത­ന്നെ. പക്ഷേ, ആ­ശാ­ഭം­ഗ­ത്തിൽ­നി­ന്നു് ജ­നി­ച്ച ഭ­വ­തി­യു­ടെ കോപം കു­രു­കു­ല­ത്തെ ബാ­ധി­ക്കു­മെ­ന്നു് ഒ­രി­ക്ക­ലും വി­ചാ­രി­ക്കേ­ണ്ട.
അംബ:
ഭഗവതി, വരു. ഇനി ഒരു നി­മി­ഷം­പോ­ലും ഇവിടെ നി­ന്നു­കൂ­ടാ.

(അവർ പോ­കു­ന്നു)

ഭീ­ഷ്മർ:
അഹോ! ആ കോ­സ­ല­പു­ത്രി­യു­ടെ കോപം എന്റെ മ­ന­സ്സി­ലും ആ­ധി­യു­ണ്ടാ­ക്കു­ന്നു.

വിൽ­പോൽ ഭൂ­കൊ­ടി പൊ­ക്കി­യ­ശ്രു നി­റ­യും

നേ­ത്ര­ങ്ങൾ രോഷാൽച്ചുവ-​

ന്നുൾ­പ്പൂ ക­ത്തി­യെ­രി­ഞ്ഞു തൊണ്ടയ്യിടറി-​

ച്ചൂ­ടാം നെ­ടു­വീർ­പ്പൊ­ടും

കോപം, സങ്കട, മീർ­ഷ്യ, മാന, മി­വ­യാൽ

ഭാ­വ­ങ്ങൾ മാ­റി­പ്പ­രം

ശാ­പ­ത്തി­നു തു­നി­ഞ്ഞു നി­ല്ക്കു­മ­വ­ളോ

മർ­ദ്ദി­ച്ചി­തെൻ­മാ­ന­സം. 7

(എന്നു പോ­കു­ന്നു)

ര­ണ്ടാ­മ­ങ്കം ക­ഴി­ഞ്ഞു.

മൂ­ന്നാ­മ­ങ്കം

ര­ണ്ടു­പേർ പ്ര­വേ­ശി­ക്കു­ന്നു.

ഒ­ന്നാ­മൻ:
നോ­ക്കൂ. രാ­ജ­കു­മാ­ര­ന്മാ­രു­ടെ കളികൾ. ആ­യു­ധാ­ഭ്യാ­സം അ­വർ­ക്കു് വി­നോ­ദം­പോ­ലെ­ത­ന്നെ.
ര­ണ്ടാ­മൻ:
ശ­ക്തി­പോ­ലെ­ത­ന്നെ അ­വർ­ക്കു് അ­ഭ്യാ­സ­വും ഉ­ണ്ടാ­യി­വ­രു­ന്നു­ണ്ടു്. ഓ­രോ­രു­ത്ത­രും അ­വർ­ക്കു് യോ­ജി­ച്ച ആ­യു­ധ­ങ്ങൾ എ­ടു­ത്ത­ഭ്യ­സി­ക്കു­ന്നു. അതാ, ദു­ര്യോ­ധ­ന­കു­മാ­ര­നും കു­ന്തീ­പു­ത്ര­നാ­യ ഭീ­മ­സേ­ന­നും ത­മ്മിൽ ഗ­ദാ­ഭ്യാ­സ­പ­രീ­ക്ഷ ചെ­യ്യു­ന്നു. കാ­ണു­ന്ന­തി­നു് എ­ന്തു് കൗ­തു­കം!
ഒ­ന്നാ­മൻ:
അ­വ­രു­ടെ സാ­മർ­ത്ഥ്യം ആ­ശ്ച­ര്യ­ക­രം­ത­ന്നെ. ഭീ­മ­സേ­ന­ന്റെ ശക്തി ദു­ര്യോ­ധ­ന­കു­മാ­ര­ന്റെ സാ­മർ­ത്ഥ്യ­ത്തോ­ടു് ഫ­ലി­ക്കു­ന്നി­ല്ല. ഇ­വ­രു­ടെ മ­ത്സ­രം കാ­ണേ­ണ്ട­തു­ത­ന്നെ.
ര­ണ്ടാ­മൻ:
അതാ, നോ­ക്കൂ, ഒരു കു­മാ­രൻ കർ­ണ്ണം­വ­രെ വ­ലി­ച്ചു് ഒ­ര­മ്പ­യ­യ്ക്കു­ന്നു. ആ ശരം ഇതാ, ല­ക്ഷ്യ­ത്തി­ന്റെ ന­ടു­വിൽ­ത്ത­ന്നെ കൊ­ണ്ടു. ആ കു­മാ­രൻ ആ­രാ­യി­രി­ക്കാം? ഇത്ര വളരെ കു­മാ­ര­ന്മാ­രു­ടെ ഇടയിൽ തി­രി­ച്ച­റി­വാൻ­ത­ന്നെ പ്ര­യാ­സം.
ഒ­ന്നാ­മൻ:
അതു് അർ­ജ്ജു­ന­കു­മാ­ര­നാ­ണു്. ആ കു­ട്ടി­യെ­പ്പോ­ലെ മെ­യ്വി­ലാ­സ­വും അ­ഭ്യാ­സ­ബ­ല­വും തി­ക­ഞ്ഞ­വർ ഈ കൂ­ട്ട­ത്തിൽ ആ­രു­മി­ല്ലെ­ന്നു് എ­ല്ലാ­വ­രും പ­റ­യാ­റു­ണ്ടു്. ക­ണ്ടാ­ലും ആ കു­മാ­ര­നു് തേ­ജ­സ്സു് കൂ­ടു­ത­ലു­ണ്ടു്. ഇ­ന്ദ്ര­പു­ത്ര­നാ­യ ആ ഉ­ണ്ണി­യെ പ്ര­സ­വി­ച്ച­പ്പോൾ ധ­നുർ­ദ്ധ­ര­ന്മാ­രിൽ ഇവൻ ഒ­ന്നാ­മ­നാ­യി­ത്തീർ­ന്നു സർ­വ്വ­ശ­ത്രു­ക്ക­ളേ­യും ജ­യി­ച്ചു് ലോ­കോ­ത്ത­ര­മാ­യ യ­ശ­സ്സു് സ­മ്പാ­ദി­ക്കു­മെ­ന്നു് അ­ശ­രീ­രി­വാ­ക്കു് ഉ­ണ്ടാ­യി­പോ­ലും.
ര­ണ്ടാ­മൻ:
എ­ന്നു് ഞാനും കേൾ­ക്ക­യു­ണ്ടാ­യി. ആ കു­മാ­ര­നെ ക­ണ്ടാൽ അ­തി­തേ­ജ­സ്വി­ത­ന്നെ. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ പാ­ണ്ഡ­വ­ന്മാർ­ക്കു് വ­ലു­താ­യ മേ­ന്മ­യു­ണ്ടാ­കു­മ­ല്ലോ.
ഒ­ന്നാ­മൻ:
അ­തി­നെ­ന്താ സംശയം? അർ­ജ്ജു­നാ­വ­ലം­ബ­ന­നാ­യ യു­ധി­ഷ്ഠി­രൻ­ത­ന്നെ ച­ക്ര­വർ­ത്തി­യാ­യി വാഴും.
ര­ണ്ടാ­മൻ:
ഹേയ്, ഒരു കാ­ല­ത്തും അ­ങ്ങ­നെ വരാൻ ന്യാ­യ­മി­ല്ല. മ­ഹാ­രാ­ജാ­വി­നാ­യി ധൃ­ത­രാ­ഷ്ട്ര­ദേ­വൻ വാ­ഴ്കേ അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്ര­ന­ല്ലാ­തെ രാ­ജ്യം പോ­കു­മോ? അ­നു­ജ­ന്റെ മകൻ എ­ങ്ങ­നെ രാ­ജാ­വാ­കും? അതാ, നോ­ക്കൂ, ദു­ര്യോ­ധ­ന­കു­മാ­രൻ പാ­ണ്ഡു­പു­ത്ര­ന്റെ ഗ­ദ­യ­ടി­ച്ചു് ദൂ­ര­ത്തി­ട്ടു്, മ­ന്ദ­ഹാ­സ­പൂർ­വ്വം നി­ന്ന­രു­ളു­ന്നു. അയ്യോ, എ­ന്തി­നാ­ണു് ഈ ഭീ­മ­സേ­നൻ ഒ­രു­മ്പെ­ടു­ന്ന­തു്! ഗദ പോയി വി­ഷാ­ദി­ച്ചു­നി­ല്ക്കു­ന്ന ഭീ­മ­സേ­നൻ അ­പ­മാ­നം സ­ഹി­ക്ക­വ­യ്യാ­തെ ഇ­ടം­ക­യ്യു­കൊ­ണ്ടു് കു­മാ­ര­നെ എ­ടു­ത്തു് മേ­ല്പോ­ട്ടു് പൊ­ക്കി­ച്ചു­ഴ­റ്റു­ന്നു!
ഒ­ന്നാ­മൻ:
നോ­ക്കൂ, ഭീ­മ­സേ­ന­ന്റെ ശക്തി.
ര­ണ്ടാ­മൻ:
ന­ല്ല­ത­ല്ല മാ­രു­ത­പു­ത്രൻ ചെ­യ്ത­തു്. അ­ഭി­മാ­നി­യാ­യ ദു­ര്യോ­ധ­ന­നു് പാ­ണ്ഡ­വ­രി­ലു­ള്ള ഈർഷ്യ ഇ­തു­കൊ­ണ്ടു് വർ­ദ്ധി­ക്ക­യേ ഉള്ളു. കു­ടും­ബ­ക­ല­ഹ­ത്തി­നു­ള്ള വേ­രാ­ണു് ഇതു്.
ഒ­ന്നാ­മൻ:
എ­ന്താ­ണു് എ­ല്ലാ­വ­രും പൊ­ടു­ന്ന­നെ വി­ഷ­ണ്ണ­രാ­യി നി­ല്ക്കു­ന്ന­തു്? എന്തോ അ­ബ­ദ്ധം സം­ഭ­വി­ച്ചു എ­ന്നാ­ണു് തോ­ന്നു­ന്ന­തു്.
ര­ണ്ടാ­മൻ:
എന്തോ അ­പ­ക­ട­മു­ണ്ടാ­യി, തർ­ക്ക­മി­ല്ല. ഇതാ, എ­ല്ലാ­വ­രും­കൂ­ടി ആ കി­ണ­റ്റി­ന്റെ ക­ര­യി­ലേ­യ്ക്കു് പോ­കു­ന്നു.
ഒ­ന്നാ­മൻ:
യു­ധി­ഷ്ഠി­ര­നാ­ണു് മുൻ­പിൽ ന­ട­ക്കു­ന്ന­തു്. ധാർ­ത്ത­രാ­ഷ്ട്ര­ന്മാ­രും ഉ­ണ്ടു്. അതാ, ഭീ­മ­സേ­നൻ കി­ണ­റ്റി­ലി­റ­ങ്ങു­വാൻ ഭാ­വി­ക്കു­ന്നു. കൊ­ള്ളാം, വി­ശേ­ഷം­ത­ന്നെ. മാ­രു­ത­പു­ത്രൻ കി­ണ­റ്റി­ലേ­യ്ക്കു് ഇ­റ­ങ്ങു­വാൻ ക­യ്യൂ­ന്നി­യ­പ്പോൾ കെ­ട്ടി­യി­രു­ന്ന ക­ല്ലു­കൾ ഇ­ടി­ഞ്ഞു് വീ­ണു­പോ­യി.
ര­ണ്ടാ­മൻ:
ആ കു­ട്ടി­യു­ടെ ശക്തി വ­ലു­തു­ത­ന്നെ. ഇ­പ്പോ­ഴെ­ന്താ­ണു് ഇവർ ചെ­യ്യു­വാൻ പോ­കു­ന്ന­തു്? എന്തോ വി­ല­യു­ള്ള സാ­ധ­ന­മാ­യി­രി­ക്ക­ണം കി­ണ­റ്റിൽ വീ­ണു­പോ­യ­തു്.
ഒ­ന്നാ­മൻ:
തർ­ക്ക­മി­ല്ല. യു­ധി­ഷ്ഠി­ര­കു­മാ­ര­ന്റെ മുഖം തീരെ മ്ലാ­ന­മാ­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് അ­ങ്ങ­നെ വ­രാ­റി­ല്ല. എന്തോ ത­ക്ക­താ­യ കാ­ര­ണ­മു­ണ്ടാ­യി­രി­ക്ക­ണം.
ര­ണ്ടാ­മൻ:
അതാ, നോ­ക്കൂ, ക­റു­ത്തു് വി­കൃ­ത­വേ­ഷ­നാ­യ ഒരു മ­നു­ഷ്യൻ കു­ട്ടി­ക­ളു­ടെ അ­ടു­ക്കൽ ചെ­ല്ലു­ന്നു. അയാൾ ആ­രാ­യി­രി­ക്കാം?
ഒ­ന്നാ­മൻ:
എ­ന്താ­ണു് വി­കൃ­ത­വേ­ഷ­നെ­ന്നു് പ­റ­ഞ്ഞ­തു്? എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു് അ­സാ­മാ­ന്യ­നാ­യ ഒരു പു­രു­ഷ­നെ­ന്നാ­ണു് തോ­ന്നു­ന്ന­തു്.

കൈ മു­ട്ടോ­ള­വു­മാർ­ന്നു തോളുകളുയ-​

ർ­ന്നേ­റ്റം ബ­ലം­ചേർ­ന്നി­ടും

ത­ന്മെ­യ്യിൽ ദശ തീരെ വി­ട്ട­ര തുലോം

ക്ഷീ­ണി­ച്ചൊ­തു­ങ്ങി­സ്സു­ഖം

കാ­ണ്മൂ കാർ­മ്മു­ക­ധാ­രി­യെ­ങ്കി­ലു­മ­ഹോ

ഗർ­വ്വെ­ന്നി­യേ ത­ന്മു­ഖം;

ബ്ര­ഹ്മ­ക്ഷ­ത്ര­മ­തൊ­ത്തു­ചേർ­ന്ന­തു­വി­ധം

ശോ­ഭി­ച്ചി­ടു­ന്നു­ണ്ടി­വൻ. 1

അ­ദ്ദേ­ഹം എ­ന്താ­ണു് കു­മാ­ര­നോ­ടു് പ­റ­യു­ന്ന­തെ­ന്നു് അ­ന്വേ­ഷി­ക്കാൻ ന­മു­ക്കും അ­ങ്ങോ­ട്ടു് പോ­ക­ത­ന്നെ.

(ര­ണ്ടു­പേ­രും പോയി)

വി­ഷ്കം­ഭം ക­ഴി­ഞ്ഞു.

(യു­ധി­ഷ്ഠി­ര­നും ദു­ര്യോ­ധ­ന­നും പ്ര­വേ­ശി­ക്കു­ന്നു)

ദു­ര്യോ­ധ­നൻ:
ആര്യ, പി­താ­മ­ഹൻ ആ­സ്ഥാ­ന­മ­ണ്ഡ­പ­ത്തിൽ ഇ­രു­ന്നു് രാ­ജ്യ­കാ­ര്യ­ങ്ങൾ നിർ­വ്വ­ഹി­ക്ക­യാ­ണെ­ന്ന­ല്ലോ പ്ര­തി­ഹാ­രി പ­റ­ഞ്ഞ­തു്? ഇവിടെ കാ­ണു­ന്നി­ല്ല­ല്ലോ.
യു­ധി­ഷ്ഠി­രൻ:
ഉണ്ണി, ഇ­പ്പോൾ പി­താ­മ­ഹൻ വി­ശ്ര­മി­ക്കു­ന്ന സ­മ­യ­മാ­യി­രി­ക്ക­ണം. അ­ദ്ദേ­ഹ­ത്തെ നാം ഉ­പ­ദ്ര­വി­ക്കു­ന്ന­തു് ശ­രി­യാ­ണോ എ­ന്നു് എ­നി­ക്കു് സംശയം ഉ­ണ്ടു്. എ­ങ്കി­ലും പ്ര­ശ­സ്ത­നാ­യ അ­തി­ഥി­യെ സൽ­ക്ക­രി­ക്കു­ന്ന­തി­നു് മു­ത്ത­ശ്ശ­നു് പ്ര­ത്യേ­കം സ­ന്തോ­ഷം കാ­ണു­മ­ല്ലോ.
ദു­ര്യോ­ധ­നൻ:
പി­താ­മ­ഹൻ വി­ശ്ര­മി­ക്ക­യ­ല്ല. അതാ, ആരോടോ സം­സാ­രി­ക്കു­ന്ന­തു് കേൾ­ക്കു­ന്നു (എ­ന്നു് ചെ­വി­യോർ­ക്കു­ന്നു).
അ­ണി­യ­റ­യിൽ:
എ­ന്നാൽ ആ­ചാ­ര്യൻ ചെ­ല്ല­ണം. കു­ട്ടി­ക­ളു­ടെ അ­ഭ്യാ­സ­ത്തിൽ ഞാൻ ശ്ര­മി­ച്ചു­കൊ­ള്ളാം. പാ­ണ്ഡു­പു­ത്ര­രും ധാർ­ത്ത­രാ­ഷ്ട്ര­രു­മാ­യി മ­ത്സ­രം ഉ­ണ്ടെ­ന്നു് പ­റ­ഞ്ഞ­തു് എന്നെ വ്യ­സ­നി­പ്പി­ക്കു­ന്നു! അതു് ഇ­പ്പോൾ­ത്ത­ന്നെ ഉ­ന്മൂ­ല­നാ­ശം­ചെ­യ്വാൻ യ­ത്നി­ക്കേ­ണ്ട­താ­ണു്. കു­ടും­ബ­ച്ഛി­ദ്രം ഒ­രു­കാ­ല­ത്തും ന­ന്ന­ല്ല.
ദു­ര്യോ­ധ­നൻ:
ആര്യ, ന­മ്മു­ടെ കാ­ര്യം­ത­ന്നെ പി­താ­മ­ഹൻ കൃ­പാ­ചാ­ര്യ­രു­മാ­യി സം­സാ­രി­ക്കു­ക­യാ­ണെ­ന്നു് തോ­ന്നു­ന്നു. മു­ത്ത­ശ്ശൻ ഇ­ങ്ങോ­ട്ടു­ത­ന്നെ വ­രി­ക­യാ­ണു്.

(വി­ദു­ര­രോ­ടു­കൂ­ടി ഭീ­ഷ്മർ പ്ര­വേ­ശി­ക്കു­ന്നു. ര­ണ്ടു് കു­ട്ടി­ക­ളും ന­മ­സ്ക­രി­ക്കു­ന്നു)

ഭീ­ഷ്മർ:
ഉണ്ണി, യു­ധി­ഷ്ഠി­ര, ന­ന്നാ­യി വരിക. ഉണ്ണി, ദു­ര്യോ­ധ­ന, പ്ര­താ­പ­വാ­നാ­യി­ത്തീ­രു­ക.
വി­ദു­രർ:
(ആ­ത്മ­ഗ­തം) എ­ന്താ­ണു് ര­ണ്ടു് വി­ധ­ത്തിൽ അ­നു­ഗ്ര­ഹി­ച്ച­തു്? അഥവാ, മ­ഹാ­ത്മാ­വാ­യ ഇ­ദ്ദേ­ഹം ഈ രാ­ജ­കു­മാ­ര­ന്മാ­രു­ടെ വാ­സ­ന­യ­റി­ഞ്ഞാ­യി­രി­ക്ക­ണം അ­നു­ഗ്ര­ഹി­ച്ച­തു്. (പ്ര­ത്യ­ക്ഷം) കു­മാ­ര­ന്മാ­രെ ഞാൻ അ­ഭി­വാ­ദ്യം­ചെ­യ്യു­ന്നു.
ഭീ­ഷ്മർ:
എ­ന്താ­ണു് നി­ങ്ങൾ ര­ണ്ടാ­ളും­കൂ­ടി ഈ അ­ദ്ധ്യ­യ­ന­സ­മ­യ­ത്തു് ഇ­ങ്ങോ­ട്ടു് പു­റ­പ്പെ­ട്ട­തു്?
ദു­ര്യോ­ധ­നൻ:
അ­ത്യാ­വ­ശ്യ­മാ­യ ഒരു കാ­ര്യം­കൊ­ണ്ടാ­ണു്. വി­ശി­ഷ്ട­നാ­യ ഒരു ബ്രാ­ഹ്മ­ണൻ ഞ­ങ്ങ­ളു­ടെ പ­യ­റ്റു­ക­ള­രി­ക്കു് സമീപം വ­ന്നു് അ­സാ­ധാ­ര­ണ­മാ­യ ഒ­ര­ഭ്യാ­സം കാ­ണി­ച്ചു­ത­ന്നു.
ഭീ­ഷ്മർ:
ഉണ്ണി, എ­ങ്ങ­നെ­യു­ള്ള ആ­ളാ­ണു്?
ദു­ര്യോ­ധ­നൻ:
ആൾ ക­റു­ത്തും വേഷം പ്രാ­കൃ­ത­വു­മാ­ണു്.
ഭീ­ഷ്മർ:
(ചി­രി­ച്ചും­കൊ­ണ്ടു്) വത്സ, പു­രു­ഷ­ന്മാ­രെ അ­വ­രു­ടെ കർ­മ്മം­കൊ­ണ്ടും സ്ത്രീ­ക­ളെ അ­വ­രു­ടെ വേ­ഷം­കൊ­ണ്ടു­മാ­ണു് വർ­ണ്ണി­ക്കേ­ണ്ട­തു്. ആ ബ്രാ­ഹ്മ­ണൻ എ­ന്താ­ണു് ചെ­യ്ത­തു്.
യു­ധി­ഷ്ഠി­രൻ:
ഞാൻ വി­ല്ലിൽ അ­ഭ്യ­സി­ച്ചു­കൊ­ണ്ടി­രി­ക്ക­വേ, എന്റെ ക­യ്യിൽ കി­ട­ന്ന­തും ധർ­മ്മ­ദേ­വൻ അ­നു­ഗ്ര­ഹ­പൂർ­വ­മാ­യി എ­നി­ക്കു് ത­ന്ന­തു­മാ­യ മോ­തി­രം അ­മ്പെ­യ്യു­ന്ന­തി­നി­ട­യിൽ തെ­റി­ച്ചു് കി­ണ­റ്റിൽ പ­തി­ച്ചു­പോ­യി.
ഭീ­ഷ്മർ:
മു­ത്ത­ശ്ശ, അ­ന­വ­ധാ­ന­ത­കൊ­ണ്ടു് വ­ന്ന­ത­ല്ല. ഞാൻ അ­മ്പെ­യ്യു­ന്ന­തി­നാ­യി ഞാണിൽ ചേർ­ത്തു് വ­ലി­ച്ച­പ്പോൾ മ­ത്സ­ര­ബു­ദ്ധി­യാ­യ ഭീ­മ­സേ­ന­ന്റെ ദു­ശ്ശീ­ല­ത്തെ ശാ­സി­പ്പാ­നാ­യി തി­രി­ഞ്ഞു് നോ­ക്കി­യ­തു­കൊ­ണ്ടു് വ­ന്ന­താ­ണു്.
ദു­ര്യോ­ധ­നൻ:
(മ­ന്ദ­ഹാ­സ­ത്തോ­ടെ) പ­റ്റി­യ തെ­റ്റി­നു് എ­ന്തെ­ല്ലാം ഒ­ഴി­ക­ഴി­വു് പറയാൻ സാ­ധി­ക്കും.
ഭീ­ഷ്മർ:
ഉണ്ണി, എ­ന്താ­ണു് ഭീ­മ­സേ­നൻ വി­കൃ­തി­ത്ത­രം കാ­ട്ടി­യ­തു്?

(യു­ധി­ഷ്ഠി­രൻ പറയാൻ മടി കാ­ണി­ക്കു­ന്നു)

വി­ദു­രർ:
(ഭീ­ഷ്മ­രോ­ടു്) പ­ര­ദോ­ഷ­പ്ര­സം­ഗ­ത്തിൽ വൈ­മു­ഖ്യം കാ­ണി­ക്കു­ന്ന ഈ കു­മാ­ര­ന്റെ സ്വ­ഭാ­വ­ഗു­ണം ആ­ശ്ച­ര്യ­ക­രം­ത­ന്നെ.
ഭീ­ഷ്മർ:
(വാ­ത്സ­ല്യ­ത്തോ­ടെ) മ­ടി­ക്കാ­തെ പറയൂ.
യു­ധി­ഷ്ഠി­രൻ:
ഭീ­മ­സേ­നൻ, ഉണ്ണി ദു­ര്യോ­ധ­ന­നു­മാ­യി ഗ­ദ­വ്യാ­സ­മ­ത്സ­രം ചെ­യ്തു­കൊ­ണ്ടി­രു­ന്ന­പ്പോൾ, പ­രാ­ജി­ത­നാ­യ ഭീ­മ­സേ­ന­നു് ഈർഷ്യ തോ­ന്നി ഉ­ണ്ണി­യെ ഒരു ക­യ്യു­കൊ­ണ്ടു് പൊ­ക്കി മ­റ്റു് കു­മാ­ര­ന്മാർ­ക്കു് പ­രി­ഹാ­സ്യ­നാ­ക്കു­ന്ന­തു് ക­ണ്ടു് ശാ­സി­ക്കു­വാൻ ഞാൻ പി­ന്തി­രി­ഞ്ഞ­പ്പോ­ഴാ­ണു് അ­സ്ത്രം കൈ­വി­ട്ടു­പോ­യ­തു്.
ദു­ര്യോ­ധ­നൻ:
(കോ­പ­ത്തോ­ടെ) ആ­ര്യ­ഭീ­മ­സേ­നൻ യുദ്ധ മ­ര്യാ­ദ വി­ട്ടാ­ണു് പ്ര­വർ­ത്തി­ച്ച­തു്.
ഭീ­ഷ്മർ:
അ­ക്കാ­ര്യം പോ­ക­ട്ടെ. പി­ന്നെ എ­ന്താ­ണു­ണ്ടാ­യ­തു്?
യു­ധി­ഷ്ഠി­രൻ:
ഭീ­മ­സേ­നൻ മോ­തി­രം തപ്പി എ­ടു­ക്കു­ന്ന­തി­നു് കി­ണ­റ്റി­ലി­റ­ങ്ങു­വാ­നാ­യി ക­ല്പ­ടി­യിൽ ക­യ്യൂ­ന്നി­യ­പ്പോൾ അ­തെ­ല്ലാം കൂടി ഇ­ടി­ഞ്ഞു­വീ­ണു. എ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ ഞങ്ങൾ നി­ല്ക്കേ, ഒരു ബ്രാ­ഹ്മ­ണൻ അവിടെ വന്നു. കാ­ര്യം പ­റ­ഞ്ഞ­പ്പോൾ “നി­ങ്ങ­ളു­ടെ അ­സ്ത്ര­വി­ദ്യ മോശം, നി­ങ്ങ­ളു­ടെ അ­ഭ്യാ­സം സാ­ര­മി­ല്ല” എ­ന്നൊ­ക്കെ ഞ­ങ്ങ­ളെ അ­പ­ഹ­സി­ച്ച­ശേ­ഷം ക­യ്യി­ലു­ണ്ടാ­യി­രു­ന്ന വി­ല്ലു് കു­ല­ച്ചു് അ­സ്ത്ര­ങ്ങൾ­കൊ­ണ്ടു് തന്നെ കി­ണ­റ്റിൽ­നി­ന്നു് ക­ല്ലു­കൾ പൊ­ക്കി ക­ര­യ്ക്കാ­ക്കി­യ­ശേ­ഷം മോ­തി­ര­വു­മെ­ടു­ത്തു­ത­ന്നു.
വി­ദു­രർ:
വി­സ്മ­യ­ക­രം­ത­ന്നെ. അ­ദ്ദേ­ഹം അ­മാ­നു­ഷ­നാ­യി­രി­ക്ക­ണം. ദി­വ്യാ­സ്ത്ര­ര­ഹ­സ്യ­ങ്ങൾ അ­റി­യാ­ത്ത ഒ­രാൾ­ക്കു് അതു് സാ­ധി­ക്കു­ന്ന­ത­ല്ല­ല്ലോ.
ഭീ­ഷ്മർ:
അ­തി­നു­ശേ­ഷം എ­ന്തു­ണ്ടാ­യി?
ദു­ര്യോ­ധ­നൻ:
ഏ­തു­വി­ധ­ത്തി­ലു­ള്ള സ­മ്മാ­ന­ങ്ങ­ളാ­ണു് ഇ­ഷ്ട­മു­ള്ള­തെ­ന്നാൽ ത­രാ­മെ­ന്നാ­യി ഞങ്ങൾ പ­റ­ഞ്ഞു. അ­തെ­ല്ലാം അ­ദ്ദേ­ഹം പു­ച്ഛി­ച്ചു് നി­ര­സി­ച്ച­തേ­യു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ പേരും കു­ല­വും ചോ­ദി­ച്ചി­ട്ടു­പോ­ലും പ­റ­ഞ്ഞി­ല്ല.
ഭീ­ഷ്മർ:
വത്സ, യു­ധി­ഷ്ഠി­ര, നി­ങ്ങ­ളു­ടെ ചോ­ദ്യ­ങ്ങൾ­ക്കു് അ­ദ്ദേ­ഹം പറഞ്ഞ മ­റു­പ­ടി എ­ന്താ­ണു്?
യു­ധി­ഷ്ഠി­രൻ:
ഞങ്ങൾ നിർ­ബ്ബ­ന്ധി­ച്ച­പ്പോൾ ഇ­ത്ര­മാ­ത്രം പ­റ­ഞ്ഞു:

ചോ­ദി­ക്ക നി­ങ്ങ­ള­റി­വാർ­ന്നൊ­രു ഭീ­ഷ്മ­രോ­ടോ

ഖ്യാ­തി­പ്പെ­ടും വി­ദു­ര­നാ­കു­മ­ഭി­ജ്ഞ­നോ­ടോ

നാമം കുലം മുതൽ പറഞ്ഞറിയേണ്ടതല്ല-​

ഭ്യൂ­ഹം ക്രി­യാ­മു­ഖ­വർ­ക്കു് ല­ഭി­ച്ചു­കൊ­ള്ളും. 2

വി­ദു­രൻ:
എ­ന്താ­യി­രി­ക്കാ­മോ അ­വി­ടു­ത്തേ­യ്ക്കു് തോ­ന്നു­ന്ന­തു്? ആ­ലോ­ചി­ച്ചി­ട്ടു് എന്റെ മ­ന­സ്സി­ലു­ള്ള ഊഹം ഞാൻ പ­റ­യു­ന്നു. ഇതു് ആ കും­ഭ­സം­ഭ­വ­നാ­യ ഭ­ര­ദ്വാ­ജ­പു­ത്രൻ­ത­ന്നെ ആ­യി­രി­ക്ക­ണം.
ഭീ­ഷ്മർ:
സം­ശ­യ­ത്തി­ന­വ­കാ­ശ­മി­ല്ല. ആ ബ്രാ­ഹ്മ­ണ­നെ­പ്പോ­ലെ ദി­വ്യാ­സ്ത്ര­ജ്ഞാ­ന­മു­ള്ള­വ­രാ­യി ഇ­പ്പോൾ ആ­രു­മി­ല്ല. ഇ­ദ്ദേ­ഹ­ത്തി­നു്—

സർ­വ്വ­ദി­വ്യാ­സ്ത്ര­ജാ­ല­ത്തിൻ

പ്ര­യോ­ഗ­ഹ­ര­ണ­ക്ര­മം

മറ്റു സർ­വ്വ­വു­മു­പേ­ക്ഷി­ച്ച

രാമൻ ദാ­നം­കൊ­ടു­ത്തു­പോൽ. 3

ആ ധ­നുർ­വ്വേ­ദാ­ചാ­ര്യൻ വ­ന്നു­ചേർ­ന്ന­തു് തേ­ടി­ന­ട­ന്ന വല്ലി കാലിൽ ത­ട­ഞ്ഞ­തു­പോ­ലെ­യാ­യി. ഉ­ണ്ണി­ക­ളേ, നി­ങ്ങൾ ര­ണ്ടു­പേ­രും­കൂ­ടി തി­രി­കേ പോയി ന­ഗ­ര­ദ്വാ­ര­ത്തിൽ അർ­ഘ്യ­പാ­ദ്യാ­ദി­പൂ­ജ ചെ­യ്തു് ബ­ഹു­മാ­ന­പു­ര­സ്സ­രം അ­ദ്ദേ­ഹ­ത്തെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രി­ക. ഇ­തിൽ­വ­ലി­യ ഒരു ഭാ­ഗ്യം ന­മു­ക്കു് ഈ കാ­ല­ത്തു് കി­ട്ടു­വാ­നി­ല്ല.

(ഉ­ണ്ണി­കൾ പോയി)

വി­ദു­രർ:
ദ്രോ­ണ­രാ­ണു് വ­ന്നി­ട്ടു­ള്ള­തെ­ങ്കിൽ ഉ­ത്ത­മ­മാ­യി. ന­മ്മു­ടെ ഉ­ണ്ണി­കൾ­ക്കു് ഇതിൽ മി­ക­ച്ച ഒ­രാ­ചാ­ര്യ­നെ ല­ഭി­ക്കു­ന്ന­ത­ല്ല­ല്ലോ.
ഭീ­ഷ്മർ:
കൃ­പാ­ചാ­ര്യ­രു­ടെ ശിക്ഷ മ­തി­യാ­കു­ന്നി­ല്ലെ­ന്നു് എ­നി­ക്കു് കു­റ­ച്ചു് നാ­ളാ­യി തോ­ന്നു­ന്നു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു് പ­ഠി­പ്പും ശീ­ല­ഗു­ണ­വും ബു­ദ്ധി­വി­ലാ­സ­വും ഉ­ണ്ടെ­ങ്കി­ലും കു­ട്ടി­ക­ളെ പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കു­ന്ന­തി­നു­ള്ള സാ­മർ­ത്ഥ്യം കു­റ­യു­മെ­ന്നാ­ണു് എ­നി­ക്കു് തോ­ന്നീ­ട്ടു­ള്ള­തു്—

ഉ­ത്ത­മ­നാം ഗു­രു­വി­ന­ഹോ

ബു­ദ്ധി­വി­ലാ­സം പ­ഠി­പ്പു­മി­വ പോരാ,

താ­ന­റി­യു­ന്ന­തു ശിഷ്യരി-​

ലോർ­ത്തു പ­കർ­ത്താൻ പ­ടു­ത്വ­മ­തു വേണം. 4

ദൈ­വം­ത­ന്നെ ഇ­പ്പോൾ വഴി കാ­ണി­ച്ചു­ത­ന്നു. ദ്രോ­ണർ­ക്കു് തു­ല്യ­നാ­യ ഒരു ധ­നുർ­ദ്ധ­വൻ ഇ­ന്നു് ലോ­ക­ത്തി­ലി­ല്ല. അ­ദ്ദേ­ഹം ന­മ്മു­ടെ അ­പേ­ക്ഷ സ്വീ­ക­രി­ക്കു­മെ­ങ്കിൽ ന­മു­ക്കു് ഭാ­ഗ്യ­മാ­യി.

(ദ്രോ­ണർ പ്ര­വേ­ശി­ക്കു­ന്നു)

ഭീ­ഷ്മർ:
(എ­ഴു­ന്നേ­റ്റ­ഭി­വാ­ദ്യം ചെ­യ്തി­ട്ടു്) ആ­ചാ­ര്യൻ ഭ­ദ്രാ­സ­ന­ത്തിൽ ഇവിടെ ഇ­രു­ന്നാ­ലും. അ­വി­ടു­ത്തെ ദർശനം ഇ­തു­വ­രെ ല­ഭി­ക്കു­ന്ന­തി­നു് ഭാ­ഗ്യ­മു­ണ്ടാ­യി­ല്ലെ­ങ്കി­ലും, വി­ദ്വാ­ന്മാർ പ­റ­ഞ്ഞു­കേ­ട്ടു് ന­ല്ല­തു­പോ­ലെ അ­റി­വു­ണ്ടു്.
ദ്രോ­ണർ:
(ആ­ത്മ­ഗ­തം) ഇ­ദ്ദേ­ഹം­ത­ന്നെ­യോ ആ ദി­വ്യ­നാ­യ ഗം­ഗാ­ദ­ത്തൻ? എ­ന്തു് വിനയം!

ആ­ശ്ച­ര്യ­മീ­ക്കു­രു­വ­ര­ന്റെ മുഖം നിതാന്ത-​

തേ­ജ­സ്സു­ചേർ­ന്നി­ടു­കി­ലും ബ­ഹു­ശാ­ന്ത­മ­ത്രേ:

ര­ത്ന­ത്തിൽ­നി­ന്നു വി­ത­റു­ന്നൊ­രു രശ്മി ദീ­പ്തി

ചി­ന്തു­മ്പൊ­ഴും ഖ­ര­ത­വി­ട്ടു ല­സി­ച്ചി­ടും­പോൽ. 5

(പ്ര­ത്യ­ക്ഷം) ഇവിടെ വ­ന്നു് കാ­ണു­വാ­നി­ട­യാ­യ­തു­കൊ­ണ്ടു് എ­നി­ക്കും വളരെ സ­ന്തോ­ഷ­മു­ണ്ടു്.

ഭീ­ഷ്മർ:
എ­ന്തു് കാ­ര­ണ­വ­ശാ­ലാ­ണു് ഇ­പ്പോൾ ഈ ദർശന സു­ഖ­മു­ണ്ടാ­യ­തെ­ന്ന­റി­വാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നു.
ദ്രോ­ണർ:
പറയാം. ദാ­രി­ദ്ര്യം­കൊ­ണ്ടും തേ­ജോ­ഭം­ഗം­കൊ­ണ്ടും മ­ന­സ്സിൽ ദ്വേ­ഷം വർ­ദ്ധി­ക്ക­യാൽ­ത്ത­ന്നെ.
വി­ദു­രർ:
(ഭീ­ഷ്മ­രോ­ട­പ­വാ­ര്യ) ബ്രാ­ഹ്മ­ണൻ ശാ­ന്ത­ന­ല്ല, പക്ഷേ, ക്ഷ­ത്രി­യ­വൃ­ത്തി കൈ­ക്കൊ­ണ്ടി­രി­ക്കു­ന്ന ഇ­ദ്ദേ­ഹ­ത്തി­നു് അതൊരു ദോ­ഷ­മെ­ന്നു് പ­റ­ഞ്ഞു­കൂ­ടാ.
ഭീ­ഷ്മർ:
വി­ദ്യ­യും ദാ­രി­ദ്ര്യ­വും മാ­റാ­സ്സ­ഖി­ക­ളെ­ന്നു­ള്ള സ്ഥി­തി­ക്കു് അ­ങ്ങു് ദാ­രി­ദ്ര­പീ­ഡ അ­നു­ഭ­വി­ച്ചു എ­ന്ന­റി­യു­ന്ന­തിൽ ഞാൻ വി­സ്മ­യി­ക്കു­ന്നി­ല്ല. എ­ന്നാൽ, ആ ദുഃഖം നീ­ങ്ങി­യ­താ­യി തീർ­ച്ച­പ്പെ­ടു­ത്തി­ക്കൊ­ള്ളു­ക. പക്ഷേ, ജാ­മ­ദ­ഗ്ന്യ­ശി­ഷ്യ­നാ­യ അ­ങ്ങേ­യ്ക്കു് തോ­ജോ­ഭം­ഗം ഉ­ണ്ടാ­വാൻ വഴി കാ­ണു­ന്നി­ല്ല­ല്ലോ.
ദ്രോ­ണർ:
അതു് പറയാം. ചെ­റു­പ്പ­കാ­ല­ത്തു് ഞാൻ അ­ഗ്നി­വേ­ശ­മു­നി­യു­ടെ അ­ടു­ക്കൽ ഗു­രു­കു­ല­വാ­സം ചെ­യ്തി­രു­ന്ന­പ്പോൾ അവിടെ സോ­മ­ക­പു­ത്ര­നാ­യ യ­ജ്ഞ­സേ­ന­നും സ­ഹ­പാ­ഠി­യാ­യു­ണ്ടാ­യി­രു­ന്നു.
ഭീ­ഷ്മർ:
ആരു്, പാ­ഞ്ചാ­ല­നോ?
ദ്രോ­ണർ:
അ­ദ്ദേ­ഹം­ത­ന്നെ. സൽ­സ്വ­ഭാ­വി­യും വി­നീ­ത­നും പ്രി­യ­ഭാ­ഷ­ക­നു­മാ­യി കാ­ണ­പ്പെ­ട്ട ആ രാ­ജ­കു­മാ­ര­നും ഞാ­നു­മാ­യി സ്നേ­ഹി­ത­ന്മാ­രാ­യി­ത്തീർ­ന്നു.
വി­ദു­രർ:
സ­ഹാ­ദ്ധ്യാ­യി­കൾ ത­മ്മിൽ അ­ങ്ങ­നെ വ­രു­ന്ന­തു് അ­സാ­ധാ­ര­ണ­മ­ല്ല­ല്ലോ. എന്നു മാ­ത്ര­മ­ല്ല—

ബാ­ല്യ­ത്തി­ലി­ല്ല,യി­ള­തെ­ന്നു­മു­യർ­ന്ന­തെ­ന്നും

സ­മ്പ­ന്ന­നെ­ന്നു­മ­തി­യാ­യ ദ­രി­ദ്ര­നെ­ന്നും;

സ്നേ­ഹം മ­നു­ഷ്യ­നു നി­സർ­ഗ്ഗ­ജം; ആ­യ­തു­ണ്ടു

സ്വാർ­ത്ഥം ക­ല­ങ്ങി­മ­റി­യു­ന്നു

വ­ളർ­ന്നി­ടു­മ്പോൾ. 6

ദ്രോ­ണർ:
അ­ങ്ങ­നെ­യി­രി­ക്കെ അ­ദ്ദേ­ഹം എ­ന്നോ­ടൊ­രി­ക്കൽ ശ­പ­ഥം­ചെ­യ്തു, “ഞാൻ ദ്രു­പ­ദ­രാ­ജാ­വി­ന്റെ ഏ­ക­സ­ന്താ­ന­മാ­ണു്, എ­നി­ക്കു് താ­മ­സി­യാ­തെ രാ­ജ്യം കി­ട്ടും; അ­ന്നു് സർ­വ്വ­രാ­ജ­ഭോ­ഗ­ങ്ങ­ളും എന്റെ പ്രി­യ­സ്നേ­ഹി­ത­നാ­യ അ­വി­ടു­ത്തേ­യ്ക്കെ­ന്നു ക­രു­തി­ക്കൊൾ­ക” എ­ന്നു്.
ഭീ­ഷ്മർ:
ദ്രു­പ­ദൻ ഉ­ചി­ത­മാ­ണു് കാ­ണി­ച്ച­തു്. എ­ന്നി­ട്ടോ?
ദ്രോ­ണർ:
പി­ന്നീ­ടു് ഭഗവാൻ ജാ­മ­ദ­ഗ്ന്യ­മ­ഹർ­ഷി­യോ­ടു് അ­സ്ത്ര­ങ്ങൾ വ­രി­ച്ച­ശേ­ഷം ഉ­ത്ത­മ­യാ­യ ഒരു വി­പ്രാം­ഗ­ന­യെ വി­വാ­ഹം­ചെ­യ്തു് ഗൃ­ഹ­സ്ഥാ­ശ്ര­മ­ത്തിൽ പ്ര­വേ­ശി­ച്ചു. അ­പ്പോ­ഴാ­ണു് ദാ­രി­ദ്ര്യ­ദുഃ­ഖ­ത്തിൽ­നി­ന്നു­ണ്ടാ­കു­ന്ന അ­ഭി­മാ­ന­ഭം­ഗം എ­നി­ക്കു് അ­നു­ഭ­വി­ക്കു­വാൻ ഇ­ട­വ­ന്ന­തു്.
വി­ദു­രർ:
ബ്രാ­ഹ്മ­ണോ­ത്ത­മ­നാ­യ അ­ങ്ങ­യ്ക്കും അ­ങ്ങ­നെ സം­ഭ­വി­ച്ച­തു് ആ­ശ്ച­ര്യ­ക­രം­ത­ന്നെ. അഥവാ, മ­നു­ഷ്യ­നാ­യി പി­റ­ന്നാൽ ആർ­ക്കു­ത­ന്നെ മാ­ന­ക്കേ­ടും ആ­പ­ത്തും സം­ഭ­വി­ക്ക­യി­ല്ല!

മു­ന്നം സൂ­ര്യ­കു­ലോ­ത്ഭ­വൻ ര­ഘു­വ­രൻ

ഭാ­ര്യാ­പ­ഹാ­ര­ത്തി­നാൽ,

മാ­ന്യൻ ഭാർ­ഗ്ഗ­വ­നു­ഗ്ര­വീ­ര്യ­ച­രി­തൻ

തൻ­ചാ­പ­ഹാ­ര­ത്തി­നാൽ,

ഇ­ന്ദ്രൻ മേ­ഘ­നി­നാ­ദ­ബ­ന്ധ­ന­വ­ശാൽ

ഇത്ഥം നിനച്ചീടിലാർ-​

ക്കി­ന്നീ മൂ­വു­ല­കിൽ ചിലപ്പൊഴുളവാ-​

കാ­തു­ള്ളു മാ­ന­ക്ഷ­യം? 7

ഭീ­ഷ്മർ:
എ­ങ്ങ­നെ­യാ­ണു് ആ­ചാ­ര്യ­നു് സ­ങ്ക­ടം വ­ര­ത്ത­ക്ക­വി­ധ­ത്തി­ലു­ള്ള മാ­ന­ക്കേ­ടു­ണ്ടാ­യ­തു്?
ദ്രോ­ണർ:
എന്റെ മകൻ അ­ശ്വ­ത്ഥാ­മാ­വു് ഒ­രി­ക്കൽ ധ­നി­ക­ന്മാ­രാ­യ അ­യൽ­വാ­സി­ക­ളു­ടെ കു­ട്ടി­ക­ളു­മൊ­ന്നി­ച്ചു് ക­ളി­ക്കു­ക­യാ­യി­രു­ന്നു. അവർ പാലു് കു­ടി­ക്കു­ന്ന­തു് ക­ണ്ടു് അവനും കൊ­തി­തോ­ന്നി. പാ­ലെ­ന്നു് പ­റ­ഞ്ഞു് എന്റെ ഉ­ണ്ണി­ക്കു് അ­രി­മാ­വു് ക­ല­ക്കി­ക്കൊ­ടു­ത്തു. ലഹരി പി­ടി­ച്ചു് അവൻ ചാ­ടി­ത്തു­ട­ങ്ങി­യ­പ്പോൾ അവർ കൊ­ട്ടി­യാർ­ത്തു് അ­ധി­ക്ഷേ­പി­ച്ച­തു് ക­ണ്ടു് സ­ങ്ക­ടം­വ­ന്ന എന്റെ ബ്രാ­ഹ്മി­ണി ഇനി ന­മു­ക്കും വേ­ണ്ട­തു­പോ­ലെ ധ­ന­മു­ണ്ടാ­കാ­തെ താ­മ­സി­ക്കു­ന്ന­തു് പ്ര­യാ­സ­മാ­ണെ­ന്നു് ശ­ഠി­ച്ചു­തു­ട­ങ്ങി.
വി­ദു­രർ:
സ്ത്രീ­ജ­ന­ങ്ങൾ­ക്കു് അ­ങ്ങ­നെ തോ­ന്നു­ന്ന­തു് സർ­വ്വ­സാ­ധാ­ര­ണ­മാ­ണു്.
ദ്രോ­ണർ:
അ­പ്പോ­ഴാ­ണു് ഞാൻ യ­ജ്ഞ­സേ­ന­ന്റെ വാ­ക്കി­നെ ഓർ­ത്ത­തു്. അ­ത്ര­യ്ക്കു് മി­ത്ര­മാ­യ അ­ദ്ദേ­ഹം മ­ഹാ­രാ­ജാ­ധി­രാ­ജ­നാ­യി വ­സി­ക്കേ ന­മു­ക്കു് ഒ­രു­വി­ധ­ത്തി­ലും ബു­ദ്ധി­മു­ട്ടി­നു് അ­വ­കാ­ശ­മി­ല്ല­ല്ലോ എ­ന്നു് ഞാൻ സ­മാ­ധാ­ന­പ്പെ­ട്ടു. സോ­മ­ക­പു­ത്ര­ന്റെ ന­ന്മ­യിൽ വി­ശ്വ­സി­ച്ചും­കൊ­ണ്ടു് സ­കു­ടും­ബം ഞാൻ ദ്രു­പ­ദ­രാ­ജ­ധാ­നി­യിൽ ചെ­ന്നു. ആ യ­ജ്ഞ­സേ­നൻ എന്നെ അ­റി­യു­ന്ന­താ­യി­പ്പോ­ലും ഭാ­വി­ച്ചി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല, പ­ല­വി­ധ­ത്തി­ലു­ള്ള ധി­ക്കാ­ര­വാ­ക്കു­കൾ­കൊ­ണ്ടു് അ­ധി­ക്ഷേ­പി­ക്ക­യും ചെ­യ്തു.
ഭീ­ഷ്മർ:
ദ്രു­പ­ദൻ ഇ­ത്ര­മാ­ത്രം ഉ­ദ്ധ­ത­നോ,

സ­ത്യ­വാ­ക്കി­നെ ലം­ഘി­ച്ചു;

സ്നേ­ഹ­ത്തെ­ത്ത­ള്ളി പു­ല്ലു­പോൽ;

വി­പ്രോ­ത്ത­മ­നെ നിന്ദിച്ചു-​

പാ­പ­മെ­ന്തു­ള്ളി­തിൽ­പ്പ­രം? 8

ദ്രോ­ണർ:
ഞാൻ അ­വ­നോ­ടു് സ­മ­ന­ല്ലെ­ന്നും സ­മ­ന്മാ­രോ­ടു­മാ­ത്ര­മേ സഖ്യം പാ­ടു­ള്ളു­വെ­ന്നും വേ­ണ­മെ­ങ്കിൽ ഒരു നേരം ഊ­ട്ടി­ലു­ണ്ടു് പൊ­യ്ക്കൊ­ള്ള­ണ­മെ­ന്നും എ­ന്നോ­ടു് സ­ക­ല­രും കേൾ­ക്കെ­പ്പ­റ­ഞ്ഞു.
ഭീ­ഷ്മർ:
ദ്രു­പ­ദൻ പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. അ­ങ്ങു് ആ ക്ഷ­ത്രി­യാ­ധ­മ­നോ­ടു് എ­ങ്ങ­നെ തു­ല്യ­നാ­കും?

വി­പ്രൻ ഭവാൻ, ക്ഷ­ത്രി­യ­നാ­ണ­വൻ; ഭവാ-

ന­യോ­നി­ജൻ, മാ­നു­ഷി പെ­റ്റ­താ­ണ­വൻ;

വി­പ്രർ­ഷി­യാം രാമനു ശി­ഷ്യ­ന­ങ്ങു പി-

ന്നവൻ ഭ­വാ­നെ­ങ്ങ­നെ തു­ല്യ­നാ­യി­ടും? 9

വി­ദു­രർ:
സം­ശ­യ­മി­ല്ല. ഈ ബ്രാ­ഹ്മ­ണ­നി­ന്ദ­യു­ടെ ഫലം ദ്രു­പ­ദൻ അ­നു­ഭ­വി­ക്കും.
ദ്രോ­ണർ:
(സ­ന്തോ­ഷ­ത്തോ­ടെ) എന്റെ കാ­ര്യം പ­റ­ഞ്ഞു. ഇനി അ­ഭി­ജ്ഞ­നാ­യ അ­ങ്ങു് നി­ശ്ച­യി­ക്കും­പോ­ലെ.
ഭീ­ഷ്മർ:
എ­ന്താ­ണു് നി­ശ്ച­യി­ക്കാ­നു­ള്ള­തു്? ഈ കു­രു­രാ­ജ്യം അ­വി­ടു­ത്തേ­യ്ക്കു് എ­ല്ലാ­വി­ധ­ത്തി­ലും അ­ധീ­ന­മെ­ന്നു് ക­രു­തി­ക്കൊ­ള്ളു­ക.

ആന തേർ പശു ഗൃഹങ്ങളെന്നത-​

ങ്ങൂ­ന­മ­റ്റു വ­ഴി­പോൽ വ­രി­ക്കു­ക;

കേവലം പു­രു­കു­ല­ത്തി­നി­ന്നു ഭൂ-

ദേ­വ­സേ­വ­യ­തു­മാ­ത്ര­മേ ധനം. 10

വി­ദു­രർ:
പൗ­ര­വർ­ക്കു് ചേ­രു­ന്ന­വി­ധ­ത്തി­ലാ­ണു് ഇ­പ്പോൾ അ­രു­ളി­ച്ചെ­യ്ത­തു്.
ദ്രോ­ണർ:
ബ്രാ­ഹ്മ­ണ­നാ­യ എ­നി­ക്കു് അ­തി­യാ­യ ധ­നം­കൊ­ണ്ടു് എ­ന്താ­ണു് പ്ര­യോ­ജ­നം? കു­ടും­ബ­ബ­ന്ധ­ങ്ങൾ­ക്കു് ആ­വ­ശ്യ­മു­ള്ള ധനം ഞാൻ സ­സ­ന്തോ­ഷം സ്വീ­ക­രി­ക്കു­ന്നു, എ­ന്നാൽ വിദ്യ പ­ഠി­ച്ച­വൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു! ശി­ഷ്യ­സ­മ്പ­ത്താ­ണു്. ഞാൻ ശി­ഷ്യ­സ­മ്പ­ത്തി­നെ­മാ­ത്രം ദാ­ന­മാ­യി വ­രി­ക്കു­ന്നു.
ഭീ­ഷ്മർ:
ആ­ചാ­ര്യ, പാ­ണ്ഡ­വ­ധാർ­ത്ത­രാ­ഷ്ട്ര­ന്മാ­രാ­യ ഉ­ണ്ണി­കൾ നൂ­റ്റി­അ­ഞ്ചു­പേ­രേ­യും ഞാൻ അ­വി­ടു­ത്തെ ക­യ്യിൽ സ­മർ­പ്പി­ക്കു­ന്നു. ഇ­ന്നു­തൊ­ട്ടു് കു­രു­വം­ശ­ത്തി­നു് ധ­നുർ­വേ­ദ­ത്തിൽ ഗുരു അ­വി­ടു­ന്നു­ത­ന്നെ. ഇ­ങ്ങ­നെ ഒ­രാ­ചാ­ര്യ­നെ ല­ഭി­ച്ച­തു് ഈ വം­ശ­ത്തി­ന്റെ ഭാ­ഗ്യ­മെ­ന്നു് ഞാനും ക­രു­തു­ന്നു.
ദ്രോ­ണർ:
കൗ­ര­വ­കു­മാ­ര­ന്മാ­രെ അ­ഭ്യ­സി­പ്പി­ക്കു­ന്ന ചുമതല ഞാനും ക­യ്യേ­ല്ക്കു­ന്നു. ആ ചുമതല എ­ത്ര­മാ­ത്രം ഗൗ­ര­വ­മു­ള്ള­തെ­ന്നു് എ­നി­ക്കു് ന­ല്ല­വ­ണ്ണം അ­റി­യാം. എ­ന്നാൽ ഒരു നിർ­ബ്ബ­ന്ധം മാ­ത്ര­മു­ണ്ടു്; അതും നേ­ര­ത്തേ പറയാം. എന്റെ ശി­ഷ്യ­ത്വം സ്വീ­ക­രി­ക്കു­ന്ന­വർ ഒരു പ്ര­തി­ജ്ഞ ചെ­യ്യേ­ണ്ട­താ­യു­ണ്ടു്.
വി­ദു­രർ:
(ആ­ത്മ­ഗ­തം) എ­ന്താ­ണോ ഈ ബ്രാ­ഹ്മ­ണൻ പറയാൻ പോ­കു­ന്ന­തു്?
ഭീ­ഷ്മർ:
ഞാൻ കേൾ­ക്കു­വാൻ ഉൽ­ക്ക­ണ്ഠി­ത­നാ­യി­രി­ക്കു­ന്നു.
ദ്രോ­ണർ:
ഞാൻ പ­ഠി­പ്പി­ക്കു­ന്ന­തി­നു് ഒരു ഗു­രു­ദ­ക്ഷി­ണ­യു­ണ്ടു്. ദ്രു­പ­ദ­മ­ഹാ­രാ­ജാ­വി­നെ ബ­ന്ധി­ച്ചു് എന്റെ കാ­ല്ക്കൽ കൊ­ണ്ടു­വ­യ്ക്ക­ണ­മെ­ന്നു­ള്ള­താ­ണു്.
ഭീ­ഷ്മർ:
(ചി­രി­ച്ചു­കൊ­ണ്ടു്) അ­തി­നു് എ­ന്താ­ണു് വൈ­ഷ­മ്യം? യ­ജ്ഞ­സേ­നൻ പ­ണ്ടു­ത­ന്നെ എ­നി­ക്കു് വി­രോ­ധി­യാ­ണു്. പോ­രാ­ത്ത­തി­നു് കോ­സ­ല­പു­ത്രി കാർ­ത്തി­കേ­യ­നിൽ­നി­ന്നു് വ­രി­ച്ച മാല ശി­ഖ­ണ്ഡി­യെ ധ­രി­പ്പി­ക്ക­യും­ചെ­യ്തി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് അവൻ വ­ദ്ധ്യൻ­ത­ന്നെ. ഇ­പ്പോൾ ആ­ചാ­ര്യൻ ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­യു­ടെ ആ­ഗ്ര­ഹം താ­മ­സി­യാ­തെ ഞാൻ­ത­ന്നെ സാ­ധി­ച്ചു­ക­ള­യാം.
ദ്രോ­ണർ:
അ­ങ്ങ­യ്ക്കു് അതിൽ വൈ­ഷ­മ്യ­മു­ണ്ടാ­കു­ന്ന­ത­ല്ല.

ആരാണർജ്ജുനബാഹുവായിരമരി-​

ഞ്ഞി­ട്ടു­ള്ളൊ­രാ ഭാർഗ്ഗവ-​

സ്വാ­മി­ക്കും യുധി മാൽ­പെ­ടു­ത്തി സുരർതാ-​

നാ­രെ­പ്പ­ഠി­പ്പി­ച്ചു­പോൽ

നേ­ര­റ്റു­ള്ള മ­ഹാ­സ്ത്ര­ജാ­ല­മ­ഖി­ലം

ജ­ന്മ­ത്തി­ലേ ചേർന്നതാ-​

ർക്കാ ഗം­ഗാ­സു­ത­നെ­ന്തു­ത­ന്നെ­യു­ല­കിൽ

സാ­ധി­ച്ചി­ടാ­തു­ള്ള­താ­യ്? 11

പക്ഷേ, എന്റെ ശി­ഷ്യ­ന്മാ­രിൽ ഒ­രാൾ­ത­ന്നെ അവനെ ബ­ന്ധ­നം­ചെ­യ്തു് ഗു­രു­ദ­ക്ഷി­ണ­ചെ­യ്തെ­ങ്കിൽ­മാ­ത്ര­മേ, അവൻ എ­ന്നോ­ടു ചെയ്ത അ­പ­രാ­ധ­ത്തി­നു് പ്ര­തി­ക്രി­യ ആ­ക­യു­ള്ളു. അ­ങ്ങ­നെ ഒരു പ്ര­തി­ജ്ഞ ഉ­ണ്ടാ­യി­രി­ക്ക­ണം.

വി­ദു­രൻ:
(ആ­വേ­ഗ­ത്തോ­ടെ) ഇ­തെ­ന്തു് നിർ­ബ്ബ­ന്ധ­മാ­ണു്!

സാ­ഹ­സ­മ­ത്രേ പറവതു

സോ­മ­ക­നൃ­പ­നെ­പ്പി­ടി­പ്പ­തി­ന്നാ­മോ;

ആ­യോ­ധ­ന­വി­ദ്യ­ക­ളിൽ

പ­രി­ച­യ­മി­ല്ലാ­ത്ത ബാ­ല­ക­ന്മാ­രാൽ? 12

ദ്രോ­ണർ:
അതു് ഒരു നാളും സാ­ദ്ധ്യ­മ­ല്ല. പാ­ഞ്ചാ­ല­നെ ബ­ന്ധി­ച്ചു­ക­ണ്ട­ശേ­ഷ­മേ എന്റെ കോപം ശ­മി­ക്ക­യു­ള്ളു.
ഭീ­ഷ്മർ:
(ആ­ലോ­ചി­ച്ചി­ട്ടു്) അ­പ്ര­കാ­രം ഗു­രു­ദ­ക്ഷി­ണ ന­ട­ത്തി­ക്കാ­മെ­ന്നു് ഞാൻ പ്ര­തി­ജ്ഞ­ചെ­യ്യു­ന്നു.
ദ്രോ­ണർ:
ഞാൻ സ­ന്തു­ഷ്ട­നാ­യി. യ­ജ്ഞ­സേ­നൻ ബ­ന്ധി­ക്ക­പ്പെ­ട്ട­താ­യി­ത്ത­ന്നെ ഞാൻ ഗ­ണി­ക്കു­ന്നു. സ്വാ­മി, ഗം­ഗാ­ദ­ത്ത, ഞാൻ അ­ങ്ങേ­യ്ക്കു് വി­ധേ­യ­നെ­ന്നു് ക­രു­തി­ക്കൊ­ള്ളു­ക.
ഭീ­ഷ്മർ:
ആ­ചാ­ര്യ, അ­വി­ടു­ത്തെ അ­നു­ഗ്ര­ഹം കു­ട്ടി­ക­ളിൽ ഉ­ണ്ടാ­വ­ണം.

(എ­ല്ലാ­വ­രും പോയി)

മൂ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞു

നാ­ലാ­മ­ങ്കം

(കർ­ണ്ണൻ പ്ര­വേ­ശി­ക്കു­ന്നു)

കർ­ണ്ണൻ:
യു­ദ്ധ­മ­ടു­ത്തു­വ­രു­ന്ന­തു് ധ­നുർ­ദ്ധ­ര­ന്മാർ­ക്കു് ഏ­റ്റ­വും സ­ന്തോ­ഷ­മു­ള്ള ഒരു കാ­ര്യം­ത­ന്നെ. മുൻ­പു­ണ്ടാ­യി­ട്ടി­ല്ലാ­ത്ത­തു­പോ­ലു­ള്ള ഒരു ഘോ­ര­സ­മ­ര­മാ­ണ­ല്ലോ ഇ­പ്പോൾ ഉ­ണ്ടാ­വാൻ­പോ­കു­ന്ന­തു്. പ­തി­നൊ­ന്ന­ക്ഷൗ­ഹി­ണി­യു­ടേ­യും ഭാ­ര­ത­ത്തി­ലെ സ­ക­ല­രാ­ജാ­ക്ക­ന്മാ­രു­ടേ­യും സ­ഹാ­യ­മു­ള്ള സാർ­വ്വ­ഭൗ­മൻ ദു­ര്യോ­ധ­ന­മ­ഹാ­രാ­ജാ­വും ദ്രു­പ­ദ­മാ­ത്സ്യ­ന്മാ­രു­ടെ സ­ഹാ­യ­മു­ള്ള പാ­ണ്ഡ­വ­ന്മാ­രും ത­മ്മിൽ യു­ദ്ധ­ക്ക­ള­ത്തിൽ­ത്ത­ന്നെ രാ­ജ്യാ­വ­കാ­ശ­വാ­ദം തീർ­ച്ച­യാ­ക്കാൻ നി­ശ്ച­യി­ച്ചു. ഹാ! യു­ദ്ധം വി­ല്ലാ­ളി­കൾ­ക്കു് എത്ര മ­ഹ­ത്താ­യ ഒരു കാ­ര്യ­മാ­ണു്!

ആ­ണ­ത്ത­ത്തി­നു വൻ­പ­രീ­ക്ഷ, രഥികൾ

ക്കൊ­ന്നാ­മ­താ­മു­ത്സ­വം,

വീ­ര­ത്വ­ത്തി­നു ദർ­പ്പ­ണം, സമരവേ-​

ദോ­ക്തം പ്ര­ശ­സ്താ­ദ്ധ്വ­രം

ധർ­മ്മാ­ധർ­മ്മ­വി­നി­ശ്ച­യ­ത്തി­നു സദർ-

കോ,ടൂഴിഭാരത്തിനെ-​

പ്പോ­ക്കാ­നീ­ശ്വ­ര­നു­റ്റ­മാർ­ഗ്ഗ,മടരി-

ന്നി­ന്നൊ­പ്പ­മെ­ന്തു­ള്ള­തും. 1

വി­ല്ലി­ന്റെ ഞാൺ വ­ലി­ക്കു­ന്ന­തി­നു് എന്റെ ക­യ്യു് ചൊ­ടി­ക്കു­ന്നു. ഇ­ത്ര­നാ­ളും പ്രാർ­ത്ഥി­ച്ചി­രു­ന്ന അവസരം ഇ­തു­ത­ന്നെ. ഒ­ന്നു­കിൽ പൊ­രു­തു് വീ­ര­സ്വർ­ഗ്ഗം നേടാം. അ­ല്ലെ­ങ്കിൽ ശ­ത്രു­ജ­യം ചെ­യ്തു് സാർ­വ്വ­ഭൗ­മ­നാ­യ ന­മ്മു­ടെ മ­ഹാ­രാ­ജാ­വി­നു് പ്രി­യ­നാ­യി വാഴാം. ഒ­ന്നു­കൊ­ണ്ടേ എ­നി­ക്കു് സ­ങ്ക­ട­മു­ള്ളു: മ­ഹാ­ഭാ­ഗ­യാ­യ അമ്മ കു­ന്തീ­ദേ­വി­യു­ടെ സ­ങ്ക­ടം ക­ണ്ടി­ട്ടു് സ­മാ­ധാ­ന­മു­ണ്ടാ­കു­ന്നി­ല്ല. പക്ഷേ, യു­ധി­ഷ്ഠി­രാ­ദി­ക­ളോ­ടു് ചേ­ര­ണ­മെ­ന്നു­ള്ള കൃ­ഷ്ണ­ന്റെ ഉ­പ­ദേ­ശം ഒ­രി­ക്ക­ലും സ്വീ­കാ­ര്യ­മ­ല്ല. എ­നി­ക്കു് ദു­ര്യോ­ധ­ന­മ­ഹാ­രാ­ജാ­വ­ല്ലാ­തെ അ­ച്ഛ­നാ­രു്, അ­മ്മ­യാ­രു്? രാ­ധാ­സു­ത­നെ­ന്നു് അ­റി­യ­പ്പെ­ട്ടു് ജ­ന­ങ്ങൾ­ക്കു് അ­പ­ഹാ­സ്യ­നാ­യി­രു­ന്ന എന്നെ അം­ഗ­രാ­ജാ­വാ­യി വാ­ഴി­ച്ചു് ഈ സ്ഥി­തി­യിൽ ആ­ക്കി­യ­താ­രു് ? അ­ദ്ദേ­ഹ­ത്തി­നോ, ഞാൻ ദു­ശ്ശാ­സ­നെ­ക്കാൾ പ്രി­യൻ. എ­ന്നാൽ ആ­വു­ന്ന­തു­പോ­ലെ ഞാൻ അ­ദ്ദേ­ഹ­ത്തേ­യും തു­ണ­ച്ചു. ശാക-​മ്ലേച്ഛദ്വീപങ്ങൾ ഉൾ­പ്പെ­ടെ ഉള്ള രാ­ജ്യ­ങ്ങ­ളെ­ല്ലാം ഞാൻ ജ­യി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു് അ­ധീ­ന­മാ­ക്കി­ക്കൊ­ടു­ത്തു. അ­ദ്ദേ­ഹ­ത്തി­നു് ആ­വ­ശ്യ­മു­ള്ള കാ­ല­ത്തു് ഒ­ഴി­ഞ്ഞു­മാ­റു­ക­യോ? മ­ഹാ­രാ­ജാ­വി­ന്റെ ആജ്ഞ എ­ന്താ­യാ­ലും ന­ട­ത്താൻ ഞാൻ സദാ സ­ന്ന­ദ്ധ­നെ­ന്നു് സ്വ­മേ­ധ­യാ സത്യം ചെ­യ്ത­ത­ല്ലേ? എന്റെ മേൽ എ­ന്തു് ദോഷം വേ­ണ­മെ­ങ്കിൽ ജ­ന­ങ്ങൾ ആ­രോ­പി­ക്ക­ട്ടെ. സ­ത്യ­സ­ന്ധ­നെ­ന്നു­ള്ള കീർ­ത്തി പ­രി­പാ­ലി­ക്ക­ത­ന്നെ വേണം. അ­മ്മ­യോ­ടു് ഞാൻ അ­നു­ജ­ന്മാ­രെ കൊ­ല്ലു­ക­യി­ല്ലെ­ന്നു­മാ­ത്ര­മേ സ­ത്യം­ചെ­യ്തി­ട്ടു­ള്ളു. പെ­റ്റ­മ്മ­യു­ടെ ആ ആജ്ഞ ഞാൻ എ­ങ്ങ­നെ നി­ഷേ­ധി­ക്കും? എ­ത്ര­മാ­ത്രം ദുഃഖം ആ സാ­ധ്വി അ­നു­ഭ­വി­ച്ചു. ആ­ദ്യ­ത്തെ പു­ത്ര­ന്റെ ആ­ശ്ലേ­ഷ­മേ അ­റി­വാൻ ഇ­ട­യാ­യി­ട്ടി­ല്ല. മ­റ്റു­ള്ള­വ­രെ­ക്കൊ­ണ്ടു­ണ്ടാ­യി­ട്ടു­ള്ള സ­ങ്ക­ടം എ­ത്ര­മാ­ത്രം! അ­ക്കാ­ര്യ­ത്തി­ലാ­ണു് ദു­ര്യോ­ധ­ന­മ­ഹാ­രാ­ജ­വി­ന്റെ മാ­ഹാ­ത്മ്യം തെ­ളി­ഞ്ഞു­കാ­ണു­ന്ന­തു്. മക്കൾ വി­രോ­ധി­ക­ളാ­യി­ത്തീർ­ന്നെ­ങ്കി­ലും മ­ഹാ­രാ­ജാ­വു് കു­ന്തീ­ദേ­വി­യെ എത്ര ഭ­ക്തി­യോ­ടു­കൂ­ടി­യാ­ണു് പ­രി­പാ­ലി­ച്ചു­പോ­ന്നി­ട്ടു­ള്ള­തു്. ഗാ­ന്ധാ­രീ­ദേ­വി­യും അവരും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വും മ­ഹാ­രാ­ജാ­വു് കാ­ട്ടി­യി­ട്ടി­ല്ല. അ­ദ്ദേ­ഹം­ത­ന്നെ സാ­ക്ഷാൽ ധർ­മ്മി­ഷ്ഠ­നാ­യ മ­ഹാ­രാ­ജാ­വു്. എന്റെ ഈ കാ­ള­പൃ­ഷ്ഠം അ­ദ്ദേ­ഹ­ത്തെ­മാ­ത്രം സേ­വി­ക്കും. (വി­ല്ലി­നെ തൊ­ട്ടു് തലയിൽ വെ­ച്ചി­ട്ടു്) മ­ഹാ­ത്മാ­വാ­യ ജാ­മ­ദ­ഗ്ന്യ­നാൽ ഏതൊരു ദി­വ്യ­മാ­യ കാർ­മ്മു­കം­കൊ­ണ്ടു് ക്ഷ­ത്രി­യ­രാ­ജാ­ക്ക­ന്മാർ 21 വട്ടം ഹ­നി­ക്ക­പ്പെ­ട്ടു­വോ, ഏ­തൊ­ന്നു് സ­ന്തു­ഷ്ട­നാ­യ അ­ദ്ദേ­ഹം എ­നി­ക്കു് അ­നു­ഗ്ര­ഹ­പൂർ­വ്വം ന­ല്കി­യോ, ഏ­തൊ­ന്നു് എന്റെ ജീ­വ­നി­ലും വ­ലു­താ­യി ഞാൻ ക­രു­തി­പോ­രു­ന്നു­വോ, ആ വി­ല്ലു് തൊ­ട്ടു് ഞാൻ, ഇതാ, സത്യം ചെ­യ്യു­ന്നു: ധർ­മ്മി­ഷ്ഠ­നാ­യ ദു­ര്യോ­ധ­ന­മ­ഹാ­രാ­ജാ­വി­നു­വേ­ണ്ടി ഞാൻ അ­ടർ­ക്ക­ള­ത്തിൽ മുൻ­വെ­ച്ച കാലു് പിൻ­വ­ലി­ക്കാ­തെ യു­ദ്ധം ചെ­യ്യും. ഒ­ന്നു­കിൽ യു­ദ്ധ­ത്തിൽ വ­ധി­ക്ക­പ്പെ­ട്ടു് വീ­ര­സ്വർ­ഗ്ഗം നേടും. അ­ല്ലെ­ങ്കിൽ മ­ഹാ­രാ­ജാ­വി­നു­വേ­ണ്ടി ശ­ത്രു­സം­ഹാ­രം ചെ­യ്യും. ദു­ര്യോ­ധ­ന­നെ ഉ­പേ­ക്ഷി­ച്ചു­ള്ള സിം­ഹാ­സ­നം ന­മു­ക്കു് വേ­ണ്ടാ. അതാ, സൈ­ന്യ­സ­ജ്ജീ­ക­ര­ണ­ത്തി­ന്റെ ഘോഷം കേൾ­ക്കു­ന്നു.

ജ്യാ­ഝം­കാ­രം ശ്ര­വി­ച്ചെൻ­ക­ര­ത­ല­മി­തു തേ-

ടു­ന്നി­തേ കാ­ള­പൃ­ഷ്ഠം;

ശംഖിൻ നാദം പെ­രു­ക്കു­ന്നി­തു ക­ര­ളി­ടി മേ

പോ­രി­ലു­ള്ളാ­ഗ്ര­ഹ­ത്താൽ;

എൻതേർ പൂ­ട്ടു­ന്നൊ­ര­ശ്വ­പ്ര­വ­ര­രി­ത മുദാ

ചീ­റ്റി­ടു­ന്നേ­റെ­യി­പ്പോൾ:

യു­ദ്ധാ­ഹ്വാ­ന­ങ്ങൾ വീ­ര­പ്ര­കൃ­തി­ക­ളിൽ വള-

ർ­ത്തും സ്വ­യം­വീ­ര­ഭാ­വം. 2

മ­ഹാ­രാ­ജാ­വു് ഇ­പ്പോൾ യു­ദ്ധ­കാ­ര്യ­ങ്ങൾ തീർ­ച്ച­പ്പെ­ടു­ത്തു­ന്ന­തി­നു് ആ­സ്ഥാ­ന­മ­ണ്ഡ­പ­ത്തിൽ എ­ഴു­ന്നെ­ള്ളു­വാ­നു­ള്ള സ­മ­യ­മാ­യി. എന്നെ പ്ര­തീ­ക്ഷി­ക്ക­യാ­യി­രി­ക്ക­ണം. അ­ങ്ങോ­ട്ടു് പോ­കു­ക­ത­ന്നെ!

(എന്നു പോ­കു­ന്നു)

വി­ഷ്കം­ഭം ക­ഴി­ഞ്ഞു

(ദു­ര്യോ­ധ­നൻ, ദു­ശ്ശാ­സ­നൻ, ശകുനി, ഭീ­ഷ്മർ, ദ്രോ­ണർ, കർ­ണ്ണൻ, ജ­യ­ദ്ര­ഥൻ ഇവർ പ്ര­വേ­ശി­ക്കു­ന്നു. എ­ല്ലാ­വ­രും യ­ഥാ­സ്ഥാ­നം ഇ­രി­ക്കു­ന്നു.)

ദു­ര്യോ­ധ­നൻ:
യു­ദ്ധ­മാ­യി­ട്ടേ അ­വ­സാ­നി­ക്കൂ എ­ന്നാ­യി. അ­തു­ത­ന്നെ­യാ­ണു് എ­നി­ക്കും സ­മ്മ­തം. അ­വ­രു­ടെ അ­വ­കാ­ശ­വാ­ദ­ങ്ങൾ മേലാൽ ഉ­പ­ദ്ര­വ­ത്തി­നു് ഇ­ട­യാ­ക­യി­ല്ല­ല്ലോ.
ശകുനി:
അ­ന്നു് ചൂതിൽ തോ­റ്റു് ദാ­സ്യം സ്വീ­ക­രി­ച്ച­പ്പോൾ തീർ­ന്ന­ത­ല്ലേ? മ­റ്റു് ചി­ല­രു­ടെ സ­ഹാ­യം­കൊ­ണ്ട­ല്ല ഇ­ത്ര­ത­ന്നെ മു­തിർ­ന്ന­തു്? അ­വ­രു­ടെ ഭാഗം പറയാൻ ന­മ്മു­ടെ കൂ­ട്ട­ത്തിൽ എ­പ്പോ­ഴും ആ­ളു­ക­ളു­ണ്ടാ­കും. അ­തു­കൊ­ണ്ടു് ഇ­പ്പോൾ ഉ­ന്മൂ­ല­നാ­ശം വ­രു­ത്താ­തി­രു­ന്നാൽ മേൽ അ­പ­ക­ട­ത്തി­ന്നി­ട­യു­ണ്ടു്. യു­ദ്ധ­ത്തിൽ ജ­യി­ക്കു­മെ­ന്നു് അ­വർ­ക്കു­ത­ന്നെ വി­ശ്വാ­സ­മി­ല്ലാ­ത്ത­തി­നാ­ല­ല്ലേ കൃ­ഷ്ണ­നെ ദൂ­തി­ന­യ­ച്ച­തു്?
ദ്രോ­ണർ:
ഗാ­ന്ധാ­ര­രാ­ജാ­വി­നു് ചൂ­തി­ലാ­യാൽ എ­ന്തും സാ­ധി­ക്കും. യു­ദ്ധ­ത്തിൽ അവരെ ജ­യി­ക്കു­ന്ന­തു് അത്ര എ­ളു­പ്പ­മാ­ണെ­ന്നു് വി­ചാ­രി­ക്കേ­ണ്ട.
കർ­ണ്ണൻ:
അവർ അത്ര അ­ജ­യ്യ­ന്മാ­രാ­ണെ­ന്നു് ആ­ചാ­ര്യ­നു് വി­ചാ­ര­മു­ണ്ടോ? എ­ന്താ­ണു് ഭീ­രു­ക്ക­ളെ­പ്പോ­ലെ സം­സാ­രി­ക്കു­ന്ന­തു്? വി­ല്ലെ­ടു­ക്കാൻ ഈ കൂ­ട്ട­ത്തി­ലും ആ­ളു­ക­ളി­ല്ലേ?

(ദ്രോ­ണർ കോ­പ­ത്തോ­ടെ എന്തോ പറവാൻ ഭാ­വി­ക്കു­ന്നു)

ദു­ര്യോ­ധ­നൻ:
ഭീ­ഷ്മ­ദ്രോ­ണ­കർ­ണ്ണ­സം­ര­ക്ഷി­ത­മാ­യ ന­മ്മു­ടെ സൈ­ന്യ­ത്തെ ജ­യി­ക്കു­ന്ന­തി­നു് അ­വർ­ക്കു് സാ­ധ്യ­മാ­ണോ?
ഭീ­ഷ്മർ:
ഉണ്ണി, അ­ങ്ങ­നെ പ­റ­യ­രു­തു്. വീ­ര്യം­കൊ­ണ്ടും പാ­ട­വം­കൊ­ണ്ടും കുറെ ഒക്കെ സാ­ധി­ക്കും; എ­ങ്കി­ലും ധർ­മ്മാ­ധർ­മ്മം­പോ­ലെ മാ­ത്ര­മേ ജയം വ­രി­ക­യു­ള്ളു. എത്ര മ­ഹാ­വീ­ര­നും ധർ­മ്മം ക്ഷ­യി­ച്ചാൽ പ­രാ­ജി­ത­നാ­കും. അ­തു­കൊ­ണ്ടു് ധർ­മ്മം മാ­ത്ര­മേ ജ­യി­ക്ക­യു­ള്ളു.
ദ്രോ­ണർ:
മ­ഹാ­രാ­ജാ­വേ, ഭീ­ഷ്മർ പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. വെറും ശ­ക്തി­കൊ­ണ്ടോ വീ­ര്യം­കൊ­ണ്ടോ യു­ദ്ധ­ത്തിൽ ജയം ല­ഭി­ച്ചു എ­ന്നു് വ­രു­ന്ന­ത­ല്ല. ദ­ശ­ക­ണ്ഠ­നെ രാ­മ­ച­ന്ദ്രൻ തോ­ല്പി­ച്ച­തു് ല­ങ്കാ­പ­തി­ക്കു് ശക്തി കു­റ­ഞ്ഞ­തു­കൊ­ണ്ടാ­ണോ? ധർ­മ്മം ക്ഷ­യി­ച്ച­തു­കൊ­ണ്ട­ല്ലേ?
കർ­ണ്ണൻ:
എ­ന്താ­ണു് ആ­ചാ­ര്യൻ ഉ­പ­ന്യ­സി­ക്കു­ന്ന­തു്? സു­യോ­ധ­ന­മ­ഹാ­രാ­ജാ­വി­നു് ധർ­മ്മ­ക്ഷ­യം സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണോ? കൊ­ള്ളാം?

വേ­ണ്ടും­വി­ധം വലിയ സ­ത്ര­ഗ­ണം ന­ട­ത്തീ,

ദാ­ന­ങ്ങൾ ചെ­യ്തു പ­ശു­ഭൂ­മി­ക­ളാ­വ­തോ­ളം,

നീ­തി­പ്ര­കാ­ര­മി­ള കാ­ത്തു, ജ­യ­ങ്ങൾ നേടീ,

ഭൂ­പർ­ക്കി­തിൽ­ക്ക­വി­യെ മ­റ്റൊ­രു

ധർ­മ്മ­മു­ണ്ടോ? 3

ശകുനി:
സഖേ, കർണ്ണ, ആ­ചാ­ര്യൻ സൂ­ചി­പ്പി­ക്കു­ന്ന ധർ­മ്മം യു­ധി­ഷ്ഠി­ര­നു് സർ­വ്വ­സ്വ­ദാ­നം കൊ­ടു­ക്ക­യാ­ണു്. മ­റ്റെ­ന്തു് ചെ­യ്താ­ലും അ­ദ്ദേ­ഹം അതു് ക­ണ­ക്കാ­ക്കു­ന്നി­ല്ല. അ­തി­നു് ഇവിടെ സ­മ്മ­ത­മ­ല്ല­താ­നും.
ഭീ­ഷ്മർ:
ധാർ­ത്ത­രാ­ഷ്ട്രർ­ക്കു് ധർ­മ്മം കു­റ­വു­ണ്ടെ­ന്നു് ആ­ചാ­ര്യൻ പ­റ­യു­ന്നി­ല്ല. ദു­ര്യോ­ധ­നൻ ധർ­മ്മം അ­നു­സ­രി­ച്ചു് പ്ര­ജാ­പാ­ല­നം­ചെ­യ്യു­ന്ന രാ­ജാ­വ­ല്ലെ­ന്നു് ആരും പ­റ­ക­യി­ല്ല. പക്ഷേ, രാ­ജാ­വി­ന്റെ പേരു് പ­റ­ഞ്ഞു് സേ­വ­ക­ന്മാർ കാ­ട്ടി­ക്കൂ­ട്ടി­യി­ട്ടു­ള്ള അ­പ­ന­യ­ങ്ങൾ വി­ചാ­രി­ക്കൂ. ഉണ്ണി ദു­ര്യോ­ധ­ന, ഓർ­ക്കു­ക:

കു­ട്ടി­ക്കാ­ല­ത്തു ലാക്ഷാഗൃഹമതിലറിയാ-​

തി­ട്ട­ട­ച്ച­ഗ്നി­വെ­ച്ചൂ;

കെ­ട്ടി­ബ്ഭീ­മ­ന്റെ ദേഹം നദിയിലരിശമാ-​

ർ­ന്നി­ട്ടു കാ­പ­ട്യ­മോ­ടെ;

ഇ­ഷ്ട­ത്താൽ ചൂ­തു­വെ­യ്ക്കും യ­മ­ത­ന­യ­നെ വ-

ഞ്ചി­ച്ചു രാ­ജ്യം ഹ­രി­ച്ചു;

കഷ്ടം, നിൻ­കൂ­ട്ടു­കാർ ചെ­യ്തൊ­രു

പിഴ കുലധ-

ർ­മ്മ­ത്തെ വേ­രോ­ട­റു­ത്തു. 4

എ­നി­ക്കു് നി­ങ്ങൾ ര­ണ്ടു­കൂ­ട്ട­ക്കാ­രും ഒ­രു­പോ­ലെ: നി­ങ്ങൾ ധൃ­ത­രാ­ഷ്ട്ര­ന്റെ മക്കൾ; അവർ പാ­ണ്ഡു­വി­ന്റെ. എ­നി­ക്കു് നി­ങ്ങൾ­ത­മ്മിൽ യാ­തൊ­രു ഭേ­ദ­ത്തി­നും അ­വ­കാ­ശ­മി­ല്ല. ത­മ്മിൽ ഇ­ണ­ങ്ങി­യി­രി­ക്ക­ണ­മെ­ന്നൊ­രാ­ശ­യേ ഉള്ളു. യു­ദ്ധ­ത്തി­നി­റ­ങ്ങു­മ്പോൾ ഈ വൃ­ദ്ധ­നും മുൻ­പി­ലു­ണ്ടാ­വും. വ­യ­സ്സു് അ­ധി­ക­മാ­യി എ­ങ്കി­ലും ഈ കൈ­കൾ­ക്കു് ത­ളർ­ച്ച വ­ന്നി­ട്ടി­ല്ല. പക്ഷേ, ഒ­രി­ക്കൽ­ക്കൂ­ടെ പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. അ­വ­രോ­ടു് നി­ര­ക്ക­യാ­ണു് നി­ന­ക്കു് നന്മ. അ­താ­ണു് വേ­ണ്ട­തും. അ­ല്ലാ­തെ അം­ഗ­രാ­ജാ­വി­ന്റേ­യും ഗാ­ന്ധാ­ര­ന്റേ­യും വാ­ക്കു് കേ­ട്ടു് വ­ഴ­ക്കി­നു് ഒ­രു­ങ്ങ­രു­തു്. ജ­യി­ച്ചാൽ­ത്ത­ന്നെ­യും എ­ന്തു് നാ­ശ­മാ­ണു് നാ­ട്ടി­നും ബ­ന്ധു­ക്കൾ­ക്കും ഉ­ണ്ടാ­കു­ന്ന­തു്! തോ­റ്റാ­ലോ? ര­ണ്ടാ­യാ­ലും കൗ­ര­വ­കു­ല­ത്തി­ന­ല്ലേ നാശം? കു­ടും­ബ­ച്ഛി­ദ്രം­പോ­ലെ ദുഃ­ഖ­ക­ര­മാ­യി­ട്ടെ­ന്തു­ള്ളു?

വേ­ണ്ട­പ്പെ­ട്ടോർ­ക്കു ദുഃ­ഖ­ത്തി­നു നെടിയ നട-

ക്കാ­വു; ന­ല്പൂർ­വ്വി­ക­ന്മാർ

നേ­ടി­സ്സൂ­ക്ഷി­ച്ച സ­മ്പ­ത്ത­ഖി­ല­മ­ഥ നശി-

ച്ചീ­ടു­വാ­നു­ള്ളു­പാ­യം;

വെ­ന്നാ­ലും തോ­ല്ക്കി­ലും

ര­ണ്ടി­ലു­മ­ക­മൊ­രു­പോൽ

നീ­റി­വേ­വു­ന്ന കാ­ര്യം:

വം­ശ­ച്ഛി­ദ്രം ജ­ഗ­ത്തിൽ­പ്പ­ര­മൊ­രു നരകം-

കൊ­ള്ളു­കെ­ന്നു­ള്ള­ത­ത്രേ! 5

അ­തു­കൊ­ണ്ടു് ഞാൻ പ­റ­യു­ന്ന­തു്, വത്സ ദു­ര്യോ­ധ­ന, വാ­സു­ദേ­വ­നാ­യ കൃ­ഷ്ണൻ പ­റ­ഞ്ഞ­ത­നു­സ­രി­ക്കു­ക. നി­ന്റെ അച്ഛൻ ധൃ­ത­രാ­ഷ്ട്ര­ന്റെ ആ­ജ്ഞ­യെ നിർ­വ്വ­ഹി­ക്കു­ക. ഗാ­ന്ധാ­ര­പു­ത്രി പ­റ­യു­ന്ന­തി­നെ കൈ­ക്കൊ­ള്ളു­ക. വൃ­ദ്ധ­നാ­യ എന്റെ അ­ഭി­മ­ത­വും അ­തു­ത­ന്നെ. അ­ല്ലാ­തെ രാ­ജ­സേ­വ­ക­ന്മാ­രു­ടെ ഈർ­ഷ്യാ­ക­ലു­ഷി­ത­മാ­യ ഏഷണി കേ­ട്ടു് നാ­ട്ടി­നും കു­ല­ത്തി­നും നാ­ശ­മു­ണ്ടാ­ക്കാ­തി­രി­ക്കു­ക. രാ­ജ­സേ­വ­ക­ന്മാ­രു­ടെ സ്വ­ഭാ­വം നീ­തി­ജ്ഞ­നാ­യ നി­ന്നോ­ടു് ഞാൻ പ­റ­യേ­ണ്ട­തി­ല്ല.

സത്യം മ­റ­ച്ചു ഹി­ത­മോ­തി­ടു,മേതിലീശ-​

ന­ത്യ­ന്ത­മി­ഷ്ട­മ­തു­താൻ നൃ­പ­ധർ­മ്മ­മാ­ക്കും,

സ്വാർ­ത്ഥ­ത്തി­നേ­ഷ­ണി

പ­ര­ത്തു­മു­ര­ത്ത വാ­ക്കിൽ

വ്യ­ത്യാ­സ­മേ­റ്റു­മി­വ സേവക നീ­തി­യ­ല്ലോ. 6

ഏ­ഷ­ണി­ക്കാ­രും കു­ര­ള­ക്കാ­രു­മാ­യ സേ­വ­ക­ജ­ന­ങ്ങ­ളു­ടെ വാ­ക്കു് കേൾ­ക്കാ­തെ നി­ന്റെ ഗു­ണ­ത്തെ കാം­ക്ഷി­ക്കു­ന്ന ഗു­രു­ജ­ന­ങ്ങ­ളു­ടെ വാ­ക്കി­നെ അ­നു­സ­രി­ക്കൂ. പാ­ണ്ഡ­വ­ന്മാ­രു­മാ­യി നി­ര­ക്ക­യാ­ണു് ഉ­ത്ത­മം. പ്ര­ജ­കൾ­ക്കും അ­താ­ണു് ന­ല്ല­തു്. പൗ­ര­വ­കു­ല­ത്തിൽ സു­പ്ര­തി­ഷ്ഠി­ത­മാ­യ രാ­ജ­ധർ­മ്മം നീ വി­ചാ­രി­ക്കു­ക. പ്ര­ജാ­പാ­ല­ന­മാ­ത്ര­രാ­ജ­പ­ദ­പ്ര­യോ­ജ­ന­ന്മാ­രാ­ണു് പൗ­ര­വ­ന്മാർ. പ്ര­ജാ­ഹി­ത­മൊ­ന്നു­മാ­ത്ര­മാ­ണു് അ­വർ­ക്കും ഹി­ത­മാ­യു­ള്ള­തു്.

പ്ര­ജ­ക­ളു­ടെ ഹി­തം­താൻ ഭൂമി

പാ­ലർ­ക്കു ധർ­മ്മം;

നി­ജ­ഹി­ത­മ­വ­നീ­ന്ദ്ര­ന്മാർ­ക്കു നി­സ്സാ­ര­മ­ത്രേ;

പ്രി­യ­മൊ­ടു­മു­ദ­ര­ത്തിൽ ചേർ­ന്നി­ടും

കുട്ടിയെഗ്ഗ-​

ർഭിണി നി­ജ­ഹി­ത­മേ­റ്റം ത­ള്ളി­യും

കാ­ത്തി­ടും­പോൽ. 7

അ­തു­കൊ­ണ്ടു് പ്ര­ജ­ക­ളു­ടെ ഹി­ത­വും അ­ന്വേ­ഷി­ക്കു­ക. പാ­ണ്ഡു­പു­ത്ര­ന്മാ­രോ­ടു നി­ര­ക്ക­ണ­മെ­ന്നാ­ണു് ജ­ന­ങ്ങ­ളു­ടെ അ­ഭി­മ­തം. ആ സ്ഥി­തി­ക്കു് വത്സ, ഇ­നി­യെ­ങ്കി­ലും മ­ത്സ­രം ഉ­പേ­ക്ഷി­ക്കു­ക. അർ­ദ്ധ­രാ­ജ്യം യു­ധി­ഷ്ഠി­ര­നു് കൊ­ടു­ത്തു് സ്നേ­ഹ­ത്തിൽ വാഴുക. ഒ­ന്നി­ച്ചി­രു­ന്നാൽ ര­ണ്ടു­കൂ­ട്ടർ­ക്കും ബ­ല­മ­ത്രേ. ഭി­ന്നി­ച്ചാൽ ര­ണ്ടു­കൂ­ട്ടർ­ക്കും ക്ഷയം. ഞാൻ പ­റ­ഞ്ഞ­തിൽ അഹിതം തോ­ന്നേ­ണ്ട. യു­ദ്ധ­മാ­ണു് എ­ല്ലാ­വ­രും­കൂ­ടി ആ­ലോ­ചി­ച്ചു് തീർ­ച്ച­യാ­ക്കു­ന്ന­തെ­ങ്കിൽ മു­ന്ന­ണി­യിൽ ഞാ­നു­മു­ണ്ടു്. എന്റെ വി­ല്ലു് എ­ല്ലാ­സ­മ­യ­വും കൗ­ര­വ­രാ­ജ്യ­ത്തി­ന്റെ ര­ക്ഷ­യ്ക്കു് ത­യ്യാ­റാ­ണെ­ന്നു് വി­ശ്വ­സി­ച്ചു­കൊ­ള്ളു­ക.

കർ­ണ്ണൻ:
(ശ­കു­നി­യോ­ട­പ­വാ­ര്യ) മ­ഹാ­രാ­ജാ­വു് എ­ന്താ­യി­രി­ക്കാം മ­റു­പ­ടി­യാ­യി പ­റ­വാൻ­പോ­കു­ന്ന­തു്? പി­താ­മ­ഹൻ പ­റ­യു­ന്ന­തു് കാ­ര്യ­മാ­ണു്. അ­തി­നു് മ­റു­ത്തു് മ­ഹാ­രാ­ജാ­വു് പ­റ­യു­മോ എന്നു ഞാൻ സം­ശ­യി­ക്കു­ന്നു.
ശകുനി:
(കർ­ണ്ണ­നോ­ടു്) അ­ങ്ങ­നെ ശ­ങ്കി­ക്കേ­ണ്ട. മ­ഹാ­രാ­ജാ­വു് സ്ഥി­ര­പ്ര­തി­ജ്ഞ­നാ­ണു്. യു­ദ്ധം­ത­ന്നെ ഉ­ണ്ടാ­വും. അതാ, മ­ഹാ­രാ­ജാ­വു് അ­രു­ളി­ച്ചെ­യ്യു­വാൻ തു­ട­ങ്ങു­ന്നു.
ദു­ര്യോ­ധ­നൻ:
വ­ന്ദ്യ­നാ­യ പി­താ­മ­ഹ, അ­വി­ടു­ന്നു് സ്നേ­ഹ­പു­ര­സ്സ­രം അ­രു­ളി­ച്ചെ­യ്ത­തു് ഞാനും ആ­ലോ­ചി­ക്കാ­തി­ല്ല. പാ­ണ്ഡ­വ­ന്മാ­രോ­ടു് യു­ദ്ധം­ചെ­യ്യു­ന്ന­തി­നു് എ­നി­ക്കു് ഒ­ട്ടും­ത­ന്നെ സ­ന്തോ­ഷ­മു­ണ്ടെ­ന്നു് അ­വി­ടു­ന്നു് വി­ചാ­രി­ക്ക­രു­തു്. അവർ സ­ന്ധി­യാ­ലോ­ചി­ച്ച­തു് ശ­രി­ത­ന്നെ­യാ­ണു്. പക്ഷേ, സൈ­ന്യ­ങ്ങൾ ശേ­ഖ­രി­ച്ചു് ബ­ന്ധു­ബ­ലം വ­ളർ­ത്തി, നാ­ട്ട­തിർ­ത്തി­യിൽ എ­ത്തി­യ­ശേ­ഷം മ­റ്റു­ള്ള­വ­രെ ബോ­ധി­പ്പി­ക്കാ­നാ­യി പ­റ­ഞ്ഞ­യ­ച്ച ദൂ­ത­ല്ലേ അതു്? അ­പ്പോൾ നാം അ­നു­സ­രി­ച്ചി­രു­ന്നു എ­ങ്കിൽ അ­വ­രു­ടെ പ­രാ­ക്ര­മ­ത്തെ ഭ­യ­ന്നാ­ണു് അ­ങ്ങ­നെ ചെ­യ്ത­തെ­ന്നു് അ­പ­വാ­ദം ഉ­ണ്ടാ­ക­യി­ല്ലാ­യി­രു­ന്നു­വോ? കു­ടും­ബ­ച്ഛി­ദ്രം ലോ­ക­ത്തിൽ ദോ­ഷ­ക­രം­ത­ന്നെ. പക്ഷേ, അവരും നാ­മു­മാ­യു­ള്ള പി­ണ­ക്കം ഇ­പ്പോൾ തു­ട­ങ്ങി­യ­ത­ല്ല­ല്ലോ. ന­മ്മോ­ടെ­തിർ­ത്തു­നി­ല്ക്കു­ന്ന ദ്രു­പ­ദ­വി­രാ­ട­ന്മാ­രോ­ടു് അവർ സ്നേ­ഹം ഭാ­വി­ക്കു­ന്നു. ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ അ­തിർ­ത്തി­യിൽ സൈ­ന്യ­ശേ­ഖ­രം­ചെ­യ്തു് പാ­ള­യ­മ­ടി­ച്ചു് കി­ട­ക്കു­ന്നു. അതു് നമുടെ പൗ­രു­ഷ­ത്തെ ധർ­ഷ­ണം­ചെ­യ്യു­ന്നു എ­ന്ന­ല്ലേ വി­ചാ­രി­ക്കേ­ണ്ട­തു്? പി­ന്നെ അ­വ­രോ­ടെ­ങ്ങ­നെ നി­ര­ക്കും?

മൂ­ല­മൊ­ന്നിൽ മു­ള­ച്ചാ­ലും

ര­ണ്ടി­ട­ത്താ­യ് പ­ടർ­ന്നി­ടിൽ

ഒ­ന്നി­ച്ചു കെ­ട്ടി­യാൽ മൂല-

ച്ഛേ­ദം വൃ­ക്ഷ­ത്തി­നും വരും. 8

അ­തു­കൊ­ണ്ടു് ര­ണ്ടി­ലൊ­രു­കൂ­ട്ടർ ഒ­ടു­ങ്ങി കൗ­ര­വ­വം­ശം നി­ല­നി­ല്ക്ക­ട്ടെ. ഞങ്ങൾ അ­വ­രോ­ടും അവർ ഞ­ങ്ങ­ളോ­ടും ക്ഷ­ന്ത­വ്യ­മ­ല്ലാ­ത്ത അ­പ­രാ­ധ­ങ്ങൾ ചെ­യ്തു­പോ­യി. യു­ദ്ധ­മൊ­ന്നു മാ­ത്ര­മേ ഈ വ­ഴ­ക്കു് തീരാൻ നി­വൃ­ത്തി­യാ­യി കാ­ണു­ന്നു­ള്ളു. അ­തി­നു് പി­താ­മ­ഹൻ അ­നു­ഗ്ര­ഹി­ക്ക­ണം. എന്റെ പ­തി­നൊ­ന്ന­ക്ഷൗ­ഹി­ണി­ക­ളു­ടെ ഏ­ക­നാ­യ­ക­നാ­ക­യും വേണം.

കർ­ണ്ണൻ:
(ശ­കു­നി­യോ­ട­പ­വാ­ര്യ) എത്ര അ­നു­ന­യ­മാ­യി­ട്ടാ­ണു് മ­ഹാ­രാ­ജാ­വി­പ്പോൾ അ­രു­ളി­ച്ചെ­യ്ത­തു്!
ശകുനി:
മ­ഹാ­രാ­ജാ­വി­ന്റെ അ­രു­ള­പ്പാ­ടി­ലു­ള്ള ന്യാ­യ­വാ­ദം ആർ­ക്കു് മ­റു­ത്തു­പ­റ­യാൻ സാ­ധി­ക്കും? പി­താ­മ­ഹ, അ­വി­ടു­ന്നു് ഇ­പ്പോ­ഴെ­ങ്കി­ലും കൗ­ര­വ­പ­ക്ഷം അ­ന്യാ­യ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യി­ല്ലെ­ന്നു് സ­മ്മ­തി­ക്ക­യി­ല്ലേ?
ദ്രോ­ണർ:
ഗാ­ന്ധാ­ര­രാ­ജാ­വു് ആ­ഗ്ര­ഹി­ച്ച­തു­പോ­ലെ സം­ഭ­വി­ക്കു­ന്നു. ക­ഷ്ടം­ത­ന്നെ.
ഭീ­ഷ്മർ:
വത്സ, സു­ബ­ല­പു­ത്ര, കൗ­ര­വ­പ­ക്ഷം ഒരു കാ­ല­ത്തും അ­ന്യാ­യ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­കു­മെ­ന്നു് വി­ചാ­രി­ക്കേ­ണ്ട. ധർ­മ്മ­ശ­ക്തി­യു­ടെ താ­ര­ത­മ്യം മാ­ത്ര­മേ ഞാൻ ചെ­യ്തു­ള്ളൂ. ഉണ്ണി, ദു­ര്യോ­ധ­ന, നി­ന്റെ നി­ശ്ച­യ­ത്തെ ഞാൻ സ്വീ­ക­രി­ക്കു­ന്നു. പക്ഷേ, പ­ര­ശു­രാ­മ­ശി­ഷ്യ­നും ഭ­ര­ദ്വാ­ജ­പു­ത്ര­നും നി­ന്റെ ഗു­രു­വു­മാ­യ ദ്രോ­ണാ­ചാ­ര്യർ ഇ­രി­ക്കെ ഞാൻ സേ­നാ­പ­തി ആ­കു­ന്ന­തു് ശ­രി­യ­ല്ല. ബ്രാ­ഹ്മ­ണോ­ത്ത­മ­നാ­യ അ­ദ്ദേ­ഹ­ത്തി­നെ ആ സ്ഥാ­ന­ത്തേ­യ്ക്കു് ക്ഷ­ണി­ക്കു­ക.
ദു­ര്യോ­ധ­നൻ:
മ­ഹാ­ത്മാ­വാ­യ ആ­ചാ­ര്യ, പി­താ­മ­ഹ­ന്റെ അ­ഭി­പ്രാ­യം അ­നു­സ­രി­ച്ചു് അ­വി­ടു­ന്നു് എന്റെ സേ­ന­കൾ­ക്കു് നാ­യ­ക­നാ­യാ­ലും.
ദ്രോ­ണർ:
മ­ഹാ­രാ­ജാ­വേ, ഇവിടെ ധ­ന്യ­വാ­ദം ആ­വ­ശ്യ­മി­ല്ല. കൗ­ര­വ­സേ­ന ന­യി­ക്കു­ന്ന­തി­നു് ഭീ­ഷ്മർ­ക്കൊ­ഴി­ച്ചു് വേറെ ആർ­ക്കാ­ണു് അ­ധി­കാ­രം?
ദു­ര്യോ­ധ­നൻ:
കർണ്ണ, എ­ന്താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?
കർ­ണ്ണൻ:
ആ­ചാ­ര്യൻ പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. പി­താ­മ­ഹൻ ഇ­രി­ക്കെ മ­റ്റാർ­ക്കും നാ­യ­ക­ത്വ­ത്തി­നു് അ­വ­കാ­ശ­മി­ല്ല.
ദു­ര്യോ­ധ­നൻ:
പി­താ­മ­ഹ, കൗ­ര­വ­കു­ല­ത്തി­നു് അ­ഭി­മാ­ന­സ്തം­ഭ­മാ­യ അ­വി­ടു­ന്നു­ത­ന്നെ ഈ സ്ഥാ­നം ക­യ്യേ­ല്ക്ക­ണ­മെ­ന്നു് ഞാൻ താ­ഴ്മ­യോ­ടെ അ­പേ­ക്ഷി­ക്കു­ന്നു.
ഭീ­ഷ്മർ:
എ­ല്ലാ­വ­രു­ടേ­യും അ­ഭി­പ്രാ­യം അ­ങ്ങ­നെ എ­ങ്കിൽ എ­നി­ക്കും അതു് സ­മ്മ­തം­ത­ന്നെ.
ശകുനി:
ഇ­പ്പോൾ കൗ­ര­വ­പ­ക്ഷം ജ­യി­ച്ച­താ­യി­ത്ത­ന്നെ വി­ചാ­രി­ക്കാം.
ദ്രോ­ണ­രും കർ­ണ്ണ­നും:
പി­താ­മ­ഹൻ ന­യി­ക്കു­ന്നി­ട­ത്തോ­ളം കാലം തോൽവി ഉ­ണ്ടാ­ക­യി­ല്ലെ­ന്നു­ള്ള­തു് തീർ­ച്ച­ത­ന്നെ.
ദു­ര്യോ­ധ­നൻ:
പി­താ­മ­ഹ!

മു­ത്ത­ശ്ശ­നെ പ്രി­യ­മൊ­ട­ങ്ങു വ­ളർ­ത്തെ­ടു­ത്തൂ,

മ­ത്താ­ത­നേ­യു­മ­തു­പോ­ലെ സുഖാൽ ഭ­രി­ച്ചു,

പെ­റ്റു­ള്ള­ത­മ്മ;-​യതുവിട്ടഖിലം ഭവാൻ മേ

സം­ര­ക്ഷ­ശി­ക്ഷ­യ­തി­നീ­ശ­ത­യ­ങ്ങിൽ­മാ­ത്രം. 9

ഭീ­ഷ്മർ:
വത്സ, ഞാൻ ആ­വു­ന്ന­പോ­ലെ ചെ­യ്യാം.
ദു­ര്യോ­ധ­നൻ:
ആവു, ഇനി യാ­തൊ­രാ­ശ­ങ്ക­യ്ക്കും അ­വ­കാ­ശ­മി­ല്ല. പി­താ­മ­ഹ, യു­ദ്ധ­ത്തിൽ ആ­ദ്യ­മാ­യി അ­ന്വേ­ഷി­ക്കേ­ണ്ട­തു് പ്ര­തി­യോ­ഗി­യു­ടെ ബ­ല­മാ­ണെ­ന്നു് അ­വി­ടു­ന്നു് പ­ല­പ്പോ­ഴും ഉ­പ­ദേ­ശി­ച്ചി­ട്ടു­ണ്ട­ല്ലോ. പാ­ണ്ഡ­വ­പ­ക്ഷ­ത്തിൽ എ­ന്തു് ബ­ല­മാ­ണു­ള്ള­തെ­ന്നു് അ­രു­ളി­ച്ചെ­യ്തു് കേൾ­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടു്.
ശകുനി:
അതേ, അ­വ­രു­ടെ പ­ക്ഷ­ത്തിൽ മ­ഹാ­ര­ഥ­ന്മാ­രാ­രെ­ല്ലാം? അ­വ­രു­ടെ സേ­നാ­ശ­ക്തി എ­ന്തു്? അ­വർ­ക്കു് എ­ത്ര­മാ­ത്രം ആ­ക്ര­മി­ക്കാൻ സാ­ധി­ക്കും?
ഭീ­ഷ്മർ:
വത്സ, അതു് പറയാം: ദ്രു­പ­ദൻ, വി­രാ­ടൻ, സാ­ത്യ­കി ഇ­വ­രാ­ണു് പാ­ണ്ഡ­വർ­ക്കു് പ്ര­ധാ­ന­മാ­യി യു­ദ്ധ­ക്ക­ള­ത്തി­ലു­ള്ള ബ­ന്ധു­ബ­ലം. അവർ മൂ­ന്നു­പേ­രും പേർ­കേ­ട്ട മ­ഹാ­ര­ഥ­ന്മാ­രാ­ണു്. വി­ശേ­ഷി­ച്ചും സാ­ത്യ­കി. പക്ഷേ, പാ­ണ്ഡ­വ­ന്മാ­രു­ടെ ശക്തി ബ­ന്ധു­ക്ക­ളെ­ക്കൊ­ണ്ട­ല്ല.
കർ­ണ്ണൻ:
പി­ന്നെ­ന്തു­കൊ­ണ്ടാ­ണു്?
ഭീ­ഷ്മർ:
അവർ അ­ഞ്ചു­പേ­രു­ടേ­യും സാ­മർ­ത്ഥ്യം­കൊ­ണ്ടു് തന്നെ.
കർ­ണ്ണൻ:
അവർ ആ­യു­ധ­വി­ദ്യ­യിൽ ഇത്ര മി­ടു­ക്ക­രോ! പി­താ­മ­ഹൻ പ­റ­യു­ന്ന­തു കേ­ട്ടാൽ മ­റ്റാ­രും ആ­യു­ധാ­ഭ്യാ­സം ചെ­യ്തി­ട്ടി­ല്ലെ­ന്നു് തോ­ന്നു­മ­ല്ലോ.
ഭീ­ഷ്മർ:
(കൂ­ട്ടാ­ക്കാ­തെ) പ്ര­ത്യേ­കി­ച്ചു് കു­ന്തീ­പു­ത്ര­ന്മാർ മൂ­ന്നു­പേ­രും നി­സ്തു­ല­വി­ക്ര­മ­ന്മാ­രാ­ണു്.

ധർ­മ്മാ­ത്മ­ജൻ രഥരണത്തി-​

ല­തി­പ്ര­സി­ദ്ധൻ;

നിർ­മ്മാ­യ­മി­ന്ന­നി­ല­സൂ­നു ഗ­ദ­യ്ക്ക­ധീ­ശൻ;

സ­മ്മാ­ന്യ­നാം വിജയനൊത്ത-​

വ­നി­ല്ല വില്ലിൽ-​

ഇ­മ്മ­ന്നി­ലാ­രു­മ­വ­രോ­ടെ­തിർ നി­ല്ക്കു­കി­ല്ല. 10

ദ്രോ­ണർ:
ഗാ­ണ്ഡീ­വ­ധ­ന്വാ­വാ­യ അർ­ജ്ജു­ന­ന്റെ പ­രാ­ക്ര­മം ലോ­ക­പ്ര­സി­ദ്ധ­മാ­ണു്.
കർ­ണ്ണൻ:
കേ­ട്ടോ, ആ­ചാ­ര്യ­ന്റെ വൈ­രി­വി­ക്ര­മ­പ്ര­ശം­സ! എ­ന്താ­ണു് അർ­ജ്ജു­ന­നു് ഇത്ര മെ­ച്ചം? അ­യാ­ളു­ടെ പ­രാ­ക്ര­മം ലോ­ക­പ്ര­സി­ദ്ധ­മാ­ണു­പോ­ലും! ഇത്ര കേ­മ­മാ­യി­ട്ടു് അയാൾ എ­ന്താ­ണു് ചെ­യ്തി­ട്ടു­ള്ള­തു്?
ദ്രോ­ണർ:
അം­ഗ­രാ­ജാ­വേ, അ­ങ്ങ­യ്ക്കു് അർ­ജ്ജു­ന­ന്റെ പ­രാ­ക്ര­മം അ­റി­ഞ്ഞു­കൂ­ട­യോ? ആ­ശ്ച­ര്യം­ത­ന്നെ.

കോ­ട്ട­യ്ക്കു­ള്ളി­ലി­രു­ന്നി­ട്ടും ദ്രുപദനെ-​

ത്തോ­ല്പി­ച്ചു ബ­ന്ധി­ച്ച­തും

പു­ഷ്ട­പ്രീ­തി­യൊ­ടീ­ശ­നോ­ടു പടചെ-

യ്ത­സ്ത്രം ല­ഭി­ച്ചെ­ന്ന­തും

ദു­ഷ്ടാ­ഗ്രേ­സ­ര­രാം നിവാതകവച-​

ന്മാ­രെ വ­ധി­ച്ചെ­ന്ന­തും

കേ­ട്ടി­ട്ടി­ല്ല ഭ­വാ­ന­തെ­ങ്കി­ല­റി­യും

പി­ന്നീ­ട­ടർ­ക്ഷോ­ണി­യിൽ. 11

അ­ത്ര­യു­മ­ല്ല,

ഊ­റ്റം­ചേർ­ന്ന യ­ദു­ക്ക­ളെ­സ്സു­ഖ­ത­രം

താനേ ജ­യി­ച്ചെ­ന്ന­തും

തെ­റ്റെ­ന്നി­ന്ദ്ര­നെ വെ­ന്നു ഖാണ്ഡവമട-​

ച്ച­ഗ്നി­ക്കു ഹോ­മി­ച്ച­തും

ഏ­റ്റി­ട്ടു­ന്നെ­തി­രി­ട്ട ന­മ്മൊ­ടു ജയി-

ച്ച­ഗ്ഗോ­ക്ക­ളെ വീ­ണ്ട­തും

കേ­ട്ടി­ട്ടി­ല്ല ഭ­വാ­ന­തെ­ങ്കി­ല­റി­യും

പി­ന്നീ­ട­ടർ­ക്ഷോ­ണി­യിൽ. 12

കർ­ണ്ണൻ:
ഓഹോ, ശി­ഷ്യ­നി­ത്ര യോ­ഗ്യ­നാ­ണെ­ങ്കിൽ അ­ങ്ങോ­ട്ടു­ത­ന്നെ ചേ­രാ­മ­ല്ലോ.
ഭീ­ഷ്മർ:
വത്സ കർണ്ണ, ദു­ര്യോ­ധ­നൻ ആ­വ­ശ്യ­പ്പെ­ട്ട­പ്ര­കാ­രം പ്ര­തി­യോ­ഗി­ക­ളു­ടെ ബലം മ­ന­സ്സി­ലാ­ക്ക­മാ­ത്ര­മാ­ണു് നാ­മി­പ്പോൾ ചെ­യ്യു­ന്ന­തു്. ന­മ്മു­ടെ പ­ക്ഷ­ത്തി­ലും പേ­രു­കേ­ട്ട ധ­നുർ­ദ്ധ­ര­ന്മാ­രി­ല്ലെ­ന്നു് പ­റ­ഞ്ഞി­ട്ടി­ല്ല­ല്ലോ.
ദു­ര്യോ­ധ­നൻ:
പി­താ­മ­ഹ, ന­മ്മു­ടെ പ­ക്ഷ­ത്തി­ലു­ള്ള പോ­രാ­ളി­ക­ളു­ടെ ബലം പ­റ­ഞ്ഞു് മ­ന­സ്സി­ലാ­ക്കി­യാ­ലും.
ഭീ­ഷ്മർ:
അതു് പറയാം: ഭാ­ര­ത­വർ­ഷ­ത്തി­ലെ മ­ത്സ്യ­പാ­ഞ്ചാ­ല­ദേ­ശ­ങ്ങൾ ഒ­ഴി­കെ­യു­ള്ള സ­ക­ല­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നും വ­ന്നു­ചേർ­ന്നി­രി­ക്കു­ന്ന പ­തി­നൊ­ന്ന­ക്ഷൗ­ഹി­ണി­പ്പ­ട എത്ര ബ­ല­മു­ള്ള­തു്! അ­തി­നു് നായകൻ നീയും നി­ന്റെ അ­നു­ജ­ന്മാ­രും­ത­ന്നെ.

കാ­ളി­ന്ദീ­ന­ദി തൻകലപ്പയതിനാ-​

ലൂ­ക്കോ­ടു ചാലാക്കിയോ-​

രാ നീ­ലാം­ബ­ര­നാം ബലന്റെയരുമ-​

പ്പെ­ട്ടു­ള്ള ശി­ഷ്യൻ ഭവാൻ

വീ­ര­ത്വം പെ­രു­കും ക­നി­ഷ്ഠ­രു­മ­ഹോ

വി­ല്ലാ­ളി­മാർ; പിന്നെയി-​

ബ്ഭൂ­മീ­പാ­ല­കർ വിക്രമാംബുധികളു-​

ണ്ടെ­ത്ര­യ്ക്കു സാ­ഹാ­യ്യ­മാ­യ്. 13

വി­ശേ­ഷി­ച്ചും ധ­നുർ­വ്വേ­ദം മൂർ­ത്തീ­ക­രി­ച്ച ആ­ചാ­ര്യ­ന്റെ പ്ര­താ­പം ഞാൻ പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല.

ഉ­ഗ്ര­ന്റെ ശി­ഷ്യ­നു­ടെ ശി­ഷ്യ­ന­ന­ന്ത­ധീ­മാൻ

ഉ­ഗ്ര­പ്ര­താ­പി­യ­ഭി­വ­ന്ദ്യ­ന­ഭി­ജ്ഞ­മൗ­ലി

അ­ഗ്ര്യൻ ധനുർദ്ധരരിലത്ഭുതവീര്യവാനീ-​

യ­ഗ്രേ­ഭ­വൻ ഗു­രു­വി­നോ­ടെ­തി­രാ­രു­മി­ല്ല. 14

കൂ­ടാ­തെ­യു­മു­ണ്ട­ല്ലോ നാ­രാ­യ­ണാ­സ്ത്രം വ­ഹി­ച്ചു് സർ­വ്വ­ഭൂ­മി­പ­ന്മാർ­ക്കും ഭീ­തി­ദ­നാ­യ ഭ­ഗ­ദ­ത്തൻ, പ­ര­മേ­ശ്വ­ര­ന്റെ വ­ര­പ്ര­സാ­ദം­കൊ­ണ്ടു് ഉ­ദ്ധ­ത­നാ­യ ജ­യ­ദ്ര­ഥൻ, നാ­രാ­യ­ണ­ന്മാ­രെ­ന്ന­റി­യു­ന്ന വൃ­ഷ്ണ്യ­ന്ധ­ക­ഭോ­ജ­സേ­ന­യു­ടെ നാ­യ­ക­നും ശ­സ്ത്ര­വി­ദ്യാ­വി­ശാ­ര­ദ­നു­മാ­യ കൃ­ത­വർ­മ്മാ­വു്, മ­ഹാ­ര­ഥ­ന്മാർ­ക്കു് ന­ടു­നാ­യ­ക­വും ഉ­ഗ്ര­പ്ര­താ­പി­യു­മാ­യ ഭൂ­രി­ശ്ര­വാ­വു്, യോ­ഗ­ജ്ഞ­നും ര­ഥ­വി­ദ്യ­യിൽ പ്ര­ധാ­നി­യു­മാ­യ മാ­ദ്ര­രാ­ജാ­വു് ശല്യൻ, ബ്ര­ഹ്മാ­സ്ത്ര­ജ്ഞാ­ന­മു­ള്ള അ­ശ്വ­ത്ഥാ­മാ­വു്, കർ­ണ്ണൻ—

ദു­ര്യോ­ധ­നൻ:
അതേ, കർ­ണ്ണൻ—
ഭീ­ഷ്മർ:
അം­ഗ­രാ­ജാ­വു് വി­ല്ലാ­ളി­ക­ളിൽ മു­ഖ്യ­നെ­ങ്കി­ലും അർ­ദ്ധ­ര­ഥ­നാ­ണു്.
കർ­ണ്ണൻ:
(കോ­പ­ത്തോ­ടെ) ഞാൻ അർ­ദ്ധ­ര­ഥ­നോ! എ­ന്നാൽ ആ­രാ­ണു് ഇ­ന്നു് മ­ഹാ­ര­ഥൻ എന്ന പേ­രി­നെ അർ­ഹി­ക്കു­ന്ന­തു് ?

കെ­ല്പേ­റും കുരുരാജസേനയിതല-​

ങ്കാ­ര­ത്തി­നാ­ക്കി സ്വയം

കല്പാന്താനലശക്തിയോടരികില-​

പ്രോ­ന്മർ­ദ്ദി­യെൻ­കാർ­മ്മു­കം

ശി­ല്പം ഞാൻ കരതാരിലേറ്റിടുകിലി-​

ന്നാ­രാ­ണു ത­ജ്ജീ­വ­നിൽ

സ്വ­ല്പം­പോൽ കൊതിയെങ്കിലർദ്ധരഥനെ-​

ന്നെ­ന്നെ­പ്പ­റ­ഞ്ഞീ­ടു­വാൻ? 15

ദു­ര്യോ­ധ­നൻ:
പി­താ­മ­ഹ, അം­ഗ­രാ­ജാ­വി­ന്റെ കരബലം പ്ര­സി­ദ്ധ­മാ­യി­രി­ക്കേ ഇ­ങ്ങ­നെ അ­രു­ളി­ച്ചെ­യ്യു­ന്ന­തു് ന്യാ­യ­മാ­ണോ?

ന്യാ­യം­പോൽ ച­തു­ര­ന്ത­യാം ധര ജയി-

ച്ചീടാനെനിക്കാരുത-​

ന്നാ­യം ചേർ­ന്ന ക­ര­ങ്ങൾ മാത്രമെതിരി-​

ല്ലാ­തു­ള്ള സാ­ഹാ­യ്യ­മാ­യ്;

പേ­യാ­യ് ഭൂ­മി­പ­രോ­ടി­യാ­രു­ടെ വെറും

ജ്യാ­ഘോ­ഷ­മാ­ത്ര­ത്തി­നാൽ

ആയർക്കാത്മജനെന്തുകൊണ്ടതിരഥ-​

ന്മാർ­ക്ക­ഗ്ര്യ­ന­ല്ലാ­ത്ത­തും? 16

കർ­ണ്ണൻ:
(കോ­പ­ത്തോ­ടെ) അ­ങ്ങ­നെ­യാ­ണു് പി­താ­മ­ഹ­ന്റെ അ­ഭി­പ്രാ­യ­മെ­ങ്കിൽ അ­ങ്ങ­യു­ടെ കീഴിൽ ഞാൻ യു­ദ്ധം ചെ­യ്ക­യി­ല്ല, അതു് തീർ­ച്ച­ത­ന്നെ.
ദു­ര്യോ­ധ­നൻ:
സ്നേ­ഹി­ത, അ­ങ്ങ­നെ സത്യം ചെ­യ്യ­രു­തു്.
ഭീ­ഷ്മർ:
വത്സ, അം­ഗ­രാ­ജാ­വേ, കോ­പി­ക്കേ­ണ്ട.

അ­റി­വു­ണ്ടെ­നി­ക്കു തവ സൂ­ക്ഷ്മ­ത­ത്വ­വും

ക­റ­യ­റ്റ വി­ജ്ഞ­ത ധ­നു­സ്സി­ലു­ള്ള­തും

പു­രു­വി­ക്ര­മം പ­ട­യി­ലു­ള്ള­തും സഖേ,

സു­ര­നാ­ഥ­ശ­ക്തി­യി­തു നീ വ­ഹി­പ്പ­തും. 17

പക്ഷേ, മ­ഹാ­രാ­ജാ­വേ, മ­ഹാ­ര­ഥ­ന്മാർ­ക്കു് യു­ദ്ധ­സാ­മർ­ത്ഥ്യം മാ­ത്ര­മ­ല്ല വേ­ണ്ട­തു്.

ശമം, ദമം, നീ­തി­യി­ള­ക്ക­മ­റ്റ

ചി­ത്തം, വി­വേ­കം, സ­മ­ബു­ദ്ധി, ധൈ­ര്യം,

വി­ല്ലാ­ളി­മാർ­ക്കീ ഗുണമൊക്കെയില്ലാ-​

തു­ണ്ടാ­കു­മോ ഭൂപ, മ­ഹാ­ര­ഥ­ത്വം? 18

അം­ഗ­രാ­ജാ­വു് അ­പ്ര­തി­മ­പ്ര­താ­പ­നെ­ങ്കി­ലും അ­ന­ല്പ­ഗു­ണ­വാ­നെ­ങ്കി­ലും അ­വി­വേ­കം മ­ത്സ­ര­ബു­ദ്ധി ഇ­വ­കൊ­ണ്ടു് അ­യാ­ളു­ടെ പ­രാ­ക്ര­മ­ത്തി­നു് കു­റ­വു് ഭ­വി­ക്കു­ന്നു. അ­താ­ണു് ഞാൻ അർ­ദ്ധ­ര­ഥ­നെ­ന്നു് പ­റ­ഞ്ഞ­തു്. പോ­രെ­ങ്കിൽ—

രാ­മ­ന്റെ ശാ­പ­മ­തി­നാൻ വി­ഹ­ലാ­സ്ത്ര­ന­ത്രേ;

പോർ­മ­ന്നി­ലു­ണ്ടി­വ­നു തേരുൾ

കൊ­ണ്ടു ദോഷം;

തൻ­ച­ട്ട കു­ണ്ഡ­ല­വു­മി­ന്ദ്ര­നു ന­ല്ക­മൂ­ലം

വ­ദ്ധ്യൻ രി­പു­പ്ര­വ­ര­നാ­ലി­വ­നെ­ന്നു­മാ­യി. 19

ശകുനി:
(ദു­ര്യോ­ധ­ന­നോ­ടു് അ­പ­വാ­ര്യ) പി­താ­മ­ഹ­ന്റെ സ്വ­ജ­ന­നി­ന്ദ അ­തി­രു­ക­വി­യു­ന്നു. അ­ഭി­മാ­നി­യാ­യ അം­ഗ­രാ­ജാ­വു് എ­ന്തു് പ­റ­യു­മോ?
കർ­ണ്ണൻ:
(കോപം അ­ട­ക്കി) വൃ­ദ്ധ­നാ­യ ഗാം­ഗേ­യ, അ­ങ്ങു് മ­ഹാ­രാ­ജാ­വി­ന്റെ പി­താ­മ­ഹ­സ്ഥാ­നം വ­ഹി­ക്കു­ന്നു­വ­ല്ലോ എ­ന്നു­വെ­ച്ചു് ഞാൻ ഈ ആ­ക്ഷേ­പ­വാ­ക്കു­കൾ ഇ­തു­വ­രെ സ­ഹി­ച്ചു. ഇ­നി­യും ഇ­ങ്ങ­നെ­യു­ള്ള വാ­ക്കു­കൾ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­വാൻ ഞാൻ ത­യ്യാ­റി­ല്ല. ഉ­ദ്ധ­ത­നാ­യ അ­ങ്ങു് പട ന­ട­ത്തു­ന്നി­ട­ത്തോ­ളം­കാ­ലം ഞാൻ വി­ല്ലെ­ടു­ക്കു­ന്ന­ത­ല്ല. അ­ങ്ങ­യു­ടെ മ­ര­ണ­ശേ­ഷം എ­ന്നാൽ ആ­വു­ന്ന­തു­പോ­ലെ ഞാൻ ചെ­യ്തു­കൊ­ള്ളാം. (എ­ന്നു് പോ­കു­ന്നു)
ദ്രോ­ണർ:
(ആ­ത്മ­ഗ­തം) ആ­ദ്യ­മേ ദു­ശ്ശ­കു­നം­ത­ന്നെ­യാ­ണു്. ക­ക്ഷി­യിൽ ക­ല­ഹം­കൊ­ണ്ടാ­ണ­ല്ലോ തു­ട­ങ്ങു­ന്ന­തു്.
ദു­ര്യോ­ധ­നൻ:
അതു് പോ­വ­ട്ടെ. ഈ പറഞ്ഞ ക­ണ­ക്കി­നും ന­മു­ക്കാ­ണ­ല്ലോ വി­രോ­ധി­ക­ളെ­ക്കാൾ ശക്തി. സൈ­ന്യ­ബ­ലം ന­മു­ക്കാ­ണു് കൂ­ടു­ത­ലു­ള്ള­തു്. മ­ഹാ­ര­ഥ­ന്മാർ അധികം ന­മ്മു­ടെ പ­ക്ഷ­ത്തി­ലാ­ണു്. പാ­ണ്ഡ­വ­ന്മാ­രെ തോ­ല്പി­ച്ചോ­ടി­ക്കു­വാൻ എ­ന്താ­ണു് പ്ര­യാ­സം? ഒ­ന്നു­കൊ­ണ്ടും ഇതിൽ വൈ­ഷ­മ്യം ഞാൻ കാ­ണു­ന്നി­ല്ല.
ശകുനി:
അ­ത­ല്ലേ ഞാനും പ­റ­യു­ന്ന­തു്. ഞാൻ നോ­ക്കി­യി­ട്ടു് അ­വ­രു­ടെ പ­ക്ഷ­ത്തിൽ ഒരു ബലവും കാ­ണു­ന്നി­ല്ല. എ­ന്താ­ണു് സൈ­ന്ധ­രാ­ജാ­വേ, നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?
ജ­യ­ദ്ര­ഥൻ:
ആ­ക­പ്പാ­ടെ പ­റ­ഞ്ഞു­വ­ന്ന­പ്പോൾ അ­വ­രു­ടെ കൂ­ട്ട­ത്തിൽ യു­ദ്ധം­ചെ­യ്വാൻ അർ­ജ്ജു­ന­നും സാ­ത്യ­കി­യും ഉ­ണ്ടു്. അ­വ­രെ­ക്കൊ­ണ്ടു് എ­ന്തു് സാ­ധി­ക്കും?
ദു­ര്യോ­ധ­നൻ:
പൂ­ജ്യ­നാ­യ ആ­ചാ­ര്യ, അ­വി­ടേ­യ്ക്കെ­ന്താ­ണു് അ­ഭി­പ്രാ­യം?
ദ്രോ­ണർ:
മ­ഹാ­രാ­ജാ­വേ, ഭീ­ഷ്മ­രോ­ടു­ത­ന്നെ ചേ­ദി­ക്ക.
ദു­ര്യോ­ധ­നൻ:
(ഭീ­ഷ്മ­രോ­ടു്) പി­താ­മ­ഹ­ന്റെ അ­ഭി­പ്രാ­യ­മെ­ന്തെ­ന്ന­റി­വാൻ ഞ­ങ്ങൾ­ക്കു് ആ­ഗ്ര­ഹ­മു­ണ്ടു്.
ഭീ­ഷ്മർ:
ഉണ്ണീ, ഗാ­ന്ധാ­ര­രാ­ജാ­വി­ന്റെ അ­ഭി­പ്രാ­യം ശ­രി­യാ­ണു്. അ­വർ­ക്കു് ന­മ്മോ­ളം സൈ­ന്യ­ബ­ലം ഇല്ല. അ­വ­രു­ടെ വി­ല്ലാ­ളി­ക­ളും ന­മ്മു­ടെ വ­ശ­ത്തു­ള്ള­വ­രോ­ടു് തു­ല്യ­ര­ല്ല. പക്ഷേ,—
ശകുനി:
എ­ന്താ­ണു് പി­ന്നെ ആ­ക്ഷേ­പം?
ഭീ­ഷ്മർ:
അ­വർ­ക്കു് എ­ല്ലാ­റ്റി­ലും മി­ക­ച്ച ഒരു ശ­ക്തി­യു­ണ്ടു്.
ശ­കു­നി­യും ജ­യ­ദ്ര­ഥ­നും:
അ­തെ­ന്താ­ണു്?
ഭീ­ഷ്മർ:
അതു് ഞാൻ പ­റ­യ­ണ­മോ?

കാ­രു­ണ്യാം­ബു­ധി ദു­ഷ്ട­നാ­ശ­ന­പ­രൻ

സ­ത്യ­സ്വ­രൂ­പൻ പരൻ

നേരിൽ ഭ­ക്ത­രെ­യെ­ന്തു ചെ­യ്തു­മ­നി­ശം

കാ­ക്കു­ന്ന നാ­രാ­യ­ണൻ

പാരിൽ ധർമ്മമുയർത്തുവാനുടലെടു-​

ത്തു­ള്ളോ­രു കൃ­ഷ്ണൻ സ്വയം

പോരിൽ തേരു തെ­ളി­ക്ക­വേ വിജയനെ-​

ത്തോ­ല്പി­ക്കു­വാ­നൊ­ക്കു­മോ? 20

ശകുനി:
നി­രാ­യു­ധ­നാ­യ കൃ­ഷ്ണ­നെ­ക്കൊ­ണ്ടെ­ന്തു് സാ­ധി­ക്കും?
ദ്രോ­ണർ:
കൃ­ഷ്ണ­നെ­ക്കൊ­ണ്ടെ­ന്തു് സാ­ധി­ക്കു­മെ­ന്നോ! കൊ­ള്ളാം, ഭ­ഗ­വാ­ന്റേ­യും ഗുണം പ­റ­ഞ്ഞു് വേണമോ അ­റി­വാൻ? അഥവാ, താ­മ­സ­ബു­ദ്ധി­ക­ളാ­യ ഇ­വർ­ക്കു് പ­റ­ഞ്ഞാ­ലും മ­ന­സ്സി­ലാ­ക­യി­ല്ല­ല്ലോ.
അ­ണി­യ­റ­യിൽ:

കൂടീ സേ­നാ­സ­മൂ­ഹം കരകവിയുമൊരം-​

ഭോ­ധി­പോൽ വീ­ത­ഭം­ഗം;

മൂടി ദിക്കൊക്കെയശ്വപ്രവരഗണഖുരോ-​

ദ്ധൂ­ത­മാം ധൂ­ളി­ജാ­ലം;

കൂ­ടീ­ടു­ന്നാർ­പ്പി­നാൽ ദിഗ്ഗജവരചെവിപൊ-​

ട്ടു­ന്നു ഞാ­ണൊ­ച്ച­യാ­ലും;

സാ­ടോ­പം ഭൂ കു­ലു­ക്കം പ­ട­യി­തു ധരണീ-

നാ­ഥ­നെ­ക്കാ­ത്തു­നി­ല്പൂ. 21

ദു­ര്യോ­ധ­നൻ:
സേ­നാ­പ­തി­ക്കു് സൈ­ന്യ­പ­രി­ശോ­ധ­ന ചെ­യ്വാ­നു­ള്ള സ­മ­യ­മാ­യി­രി­ക്കു­ന്നു. നി­ങ്ങ­ളെ­ല്ലാ­വ­രും ചെ­ല്ലു­വിൻ. (മ­റ്റെ­ല്ലാ­വ­രും പോ­കു­ന്നു) (കു­റ­ച്ചു­നേ­രം ആ­ലോ­ചി­ച്ചി­ട്ടു്) ഏ­താ­യാ­ലും യു­ദ്ധം­ത­ന്നെ. ഫലം ക­ണ്ടു­ത­ന്നെ അ­റി­യ­ണം. വീ­ര­ന്മാ­രാ­യ ക്ഷ­ത്രി­യ­ന്മാർ­ക്കു് യു­ദ്ധം­പോ­ലെ മ­റ്റെ­ന്താ­ണു­ള­ള­തു് ? അതു് ഞാൻ വ­രി­ച്ചു­ക­ഴി­ഞ്ഞു.

നാ­ലാ­മ­ങ്കം ക­ഴി­ഞ്ഞു.

അ­ഞ്ചാ­മ­ങ്കം

(ശ്രീ­കൃ­ഷ്ണ­നും പാ­ണ്ഡ­വ­ന്മാ­രും പ്ര­വേ­ശി­ക്കു­ന്നു)

ശ്രീ­കൃ­ഷ്ണൻ:
യു­ധി­ഷ്ഠി­ര­മ­ഹാ­രാ­ജാ­വേ, അ­ങ്ങ­യ്ക്കു് പൈ­തൃ­ക­മാ­യ രാ­ജ്യം കൈ­വ­ന്നു. ധർ­മ്മം പു­ലർ­ത്തു­ന്ന­തി­നാ­യി രാ­ജ്യ­ഭാ­രം ക­യ്യേ­ല്ക്കു­ക­യാ­ണു് ഇനി കർ­ത്ത­വ്യ­മാ­യു­ള്ള­തു്.

അ­ര­തി­വൃ­ന്ദ­ത്തെ ഹ­നി­ച്ചു, ധർ­മ്മം

സ­നാ­ത­നം നാ­ട്ടിൽ ന­ട­ത്തി­മേ­ലിൽ

പ്ര­ജാ­ഹി­തം ചെ­യ്തു ഭവാനജാത-​

ശ­ത്രു­ത്വ­നാ­മം, നൃപ, സാർ­ത്ഥ­മാ­ക്കൂ. 1

യു­ധി­ഷ്ഠി­രൻ:
ഭ­ഗ­വാ­നേ, എ­നി­ക്കു് രാ­ജ­ഭോ­ഗ­ങ്ങ­ളിൽ സ­ന്തു­ഷ്ടി­യു­ണ്ടാ­കു­ന്നി­ല്ല. ബ­ന്ധു­മി­ത്രാ­ദി­ക­ളു­ടെ മരണം കൊ­ണ്ടു­ള­ള ദുഃഖം എന്റെ മ­ന­സ്സി­നെ വ­ല്ലാ­തെ ത­പി­പ്പി­ക്കു­ന്നു. എത്ര പ്ര­ബ­ല­ന്മാ­രും മ­ഹാ­നു­ഭാ­വ­ന്മാ­രു­മാ­യ രാ­ജാ­ക്ക­ന്മാ­രാ­ണു് എന്റെ രാ­ജ്യ­ലോ­ഭം­കൊ­ണ്ടു് മ­രി­ച്ച­തു്. എ­ത്ര­മാ­ത്രം ജ­ന­ങ്ങ­ളാ­ണു് മു­റി­വും പ­രു­ക്കു­ക­ളും ഏ­റ്റു് സ­ങ്ക­ട­മ­നു­ഭ­വി­ക്കു­ന്ന­തു്. എ­ന്തു് നാ­ശ­ങ്ങ­ളാ­ണു് നാ­ട്ടി­നു് സം­ഭ­വി­ച്ചി­ട്ടു­ള്ള­തു്! ഇ­തെ­ല്ലാം വി­ചാ­രി­ക്കു­മ്പോൾ രാ­ജ്യ­ത്തിൽ എ­നി­ക്കു് കൊതി തോ­ന്നു­ന്നി­ല്ല. കൗ­ര­വ­വം­ശ­മെ­ല്ലാം മ­രി­ച്ചു് വൃ­ദ്ധ­നാ­യ ധൃ­ത­രാ­ഷ്ട്ര­രും ഞങ്ങൾ അ­ഞ്ചു­പേ­രും മാ­ത്ര­മാ­യി. പ്ര­ത്യേ­കി­ച്ചും ജ്യേ­ഷ്ഠ­നാ­യ കർ­ണ്ണ­നും മൃ­തി­യ­ട­ഞ്ഞ­ല്ലോ. ദി­വ്യ­നാ­യ ആ അം­ഗ­രാ­ജാ­വു് എന്റെ ജ്യേ­ഷ്ഠ­നാ­ണെ­ന്നു് അ­റി­ഞ്ഞി­രു­ന്നെ­ങ്കിൽ—ഞാ­നൊ­രാ­ളു­ടെ ദോ­ഷം­കൊ­ണ്ട­ല്ലേ ഇ­ങ്ങ­നെ­യെ­ല്ലാം സം­ഭ­വി­ച്ച­തു് ? അ­തു­കൊ­ണ്ടു് ഇ­ത്ര­യെ­ല്ലാം സ­ങ്ക­ട­ത്തി­നു് ഇ­ട­യാ­ക്കി­യ ഈ രാ­ജ്യ­ത്തെ ഉ­പേ­ക്ഷി­ച്ചു് ത­പ­സ്സു് ചെ­യ്തു് ശി­ഷ്ട­മു­ള്ള ജി­വി­ത­മെ­ങ്കി­ലും ക­ഴി­ക്ക­ട്ടെ.
ഭീമൻ:
(ആ­ത്മ­ഗ­തം) ഇ­തെ­ന്തു് ഭ്രാ­ന്താ­ണു്? (പ്ര­ത്യ­ക്ഷം) ആര്യ.

വ­സി­ച്ചു പന്തീരാണ്ടധികമഴലാർ-​

ന്ന­ങ്ങ­ട­വി­യിൽ;

സ­ഹി­ച്ചൂ നാം ദാസ്യസ്ഥിതികള-​

ഭി­മാ­ന­ക്ഷ­യ­മൊ­ടും;

ന­ശി­ച്ചു ബ­ന്ധു­ക്കാർ സു­ത­രു­മ­ട­രിൽ;

പി­ന്നൊ­രു­വി­ധം

ജ­യി­ച്ച­പ്പോൾ വീ­ണ്ടും വി­പി­ന­മ­ണ­വാ­നോ

കൊ­തി­യ­ഹോ! 2

എ­ന്താ­ണു് ഇ­ങ്ങ­നെ അ­രു­ളി­ച്ചെ­യ്യു­ന്ന­തു്? കാ­ട്ടിൽ താ­മ­സി­ച്ച­പ്പോൾ—

അർ­ജ്ജു­നൻ:
ആര്യ, വ­ള­രെ­നാൾ സ­ങ്ക­ടം അ­നു­ഭ­വി­ച്ചു് സ്വ­ല്പ­മൊ­രാ­ശ്വാ­സ­ത്തി­നി­ട­വ­രു­മെ­ന്നു് വി­ചാ­രി­ച്ചി­രു­ന്ന­പ്പോൾ, പു­ത്ര­ന്മാ­രു­ടേ­യും സ­ഹോ­ദ­ര­ന്റേ­യും മ­ര­ണം­കൊ­ണ്ടു് പി­ന്നേ­യും വ്യ­സ­ന­സാ­ഗ­ര­ത്തിൽ മു­ങ്ങി­യി­രി­ക്കു­ന്ന ധർ­മ്മ­പ­ത്നി­യു­ടെ കഥ വി­ചാ­രി­ക്കു­ക.
ശ്രീ­കൃ­ഷ്ണൻ:
മ­ഹാ­രാ­ജാ­വേ, അ­വി­ടേ­യ്ക്കു് തോ­ന്നു­ന്ന വി­ര­ക്തി എ­നി­ക്കു് ആ­ശ്ച­ര്യ­മു­ണ്ടാ­ക്കു­ന്നി­ല്ല. ബ­ന്ധു­മി­ത്രാ­ദി­ക­ളു­ടെ മരണം സം­സാ­രി­കൾ­ക്കു് ദുഃ­ഖ­ക­ര­മാ­ണു്. എ­ന്നാൽ മ­ഹാ­രാ­ജാ­വാ­യ അ­ങ്ങു് അ­പ്ര­കാ­ര­മു­ള്ള വി­കാ­ര­ങ്ങൾ­ക്കു് കീ­ഴ­ട­ങ്ങു­ന്ന­തു് വി­ഹി­ത­മ­ല്ല. എ­ന്നു­ത­ന്നെ­യ­ല്ല, ധർ­മ്മ­ര­ക്ഷ­ണ­ത്തി­നാ­യി ബ­ന്ധു­ക്ക­ളെ­പ്പോ­ലും ഹ­നി­ക്കു­ന്ന­തു് ധർ­മ്മ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് ദുഃ­ഖ­ത്തെ ക­ള­ഞ്ഞാ­ലും. ശ­ത്രു­സം­ഹാ­രം രാ­ജാ­ക്ക­ന്മാർ­ക്കു് പ്രാ­രം­ഭ­ക്രി­യ­മാ­ത്ര­മാ­ണു്. അ­തി­നെ­ക്കാൾ പ്രാ­ധാ­ന്യ­മേ­റി­യ­ത­ത്രേ പ്ര­ജാ­പ­രി­പാ­ല­നം. അ­തി­നും­പു­റ­മേ രാ­ജ­സൂ­യം ക­ഴി­ച്ചു് വി­ധി­പ്ര­കാ­രം രാ­ജ്യം പാ­ലി­ച്ചു­കൊ­ള്ളു­ന്ന­തി­നു് ദീക്ഷ ചെ­യ്താ­ളു­മാ­ണു്. അ­തു­കൊ­ണ്ടു് ആ നി­ശ്ച­യ­ത്തെ പാ­ലി­ക്കാ­തെ ത­പ­സ്സു് ചെ­യ്വാൻ പോ­കു­ന്ന­തു് ധർ­മ്മ­വി­രു­ദ്ധ­വു­മാ­യി­രി­ക്കും.
യു­ധി­ഷ്ഠി­രൻ:
ഭ­ഗ­വാ­നേ, അ­വി­ടു­ന്നു് അ­രു­ളി­ച്ചെ­യ്ത­ത­നു­സ­രി­ക്കു­ന്ന­തി­നു് ഞാൻ സദാ സ­ന്ന­ദ്ധ­നാ­ണു്. എ­ങ്കി­ലും,

ദി­വ്യൻ ശ­ന്ത­നു­ജൻ പിതാമഹനെനി-​

ക്കാ­ചാ­ര്യ­നാം ദ്രോ­ണ­രും

ശാ­ന്തൻ ശ­ല്യ­രു­മെ­മ്പെ­ഴും ദ്രുപദജയ്ക്കു-​

ള്ളോ­രു പൊൻ­മ­ക്ക­ളും

സൗ­ഭ­ദ്രൻ: പ­റ­യാ­തെ­ങ്ങ­നെ­യ­ഹോ!

പെ­റ്റ­മ്മ­തൻ മ­ക്ക­ളിൽ

ജ്യേ­ഷ്ഠൻ കർ­ണ്ണ­നു­മെ­ന്റെ ലോഭതി-​

നാൽ കഷ്ടം, ന­ശി­ച്ചി­ല്ല­യോ? 3

ഒ­ന്നു­കൊ­ണ്ടും എ­നി­ക്കു് സ­ഹി­ക്ക­വ­യ്യാ­ത്ത­തു് അർ­ക്ക­പു­ത്ര­നാ­യ ആ അം­ഗ­രാ­ജാ­വി­ന്റെ മ­ര­ണ­മാ­ണു്. ജീ­വി­ത­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹ­വും വാ­ത്സ­ല്യ­വും അ­റി­യു­ന്ന­തി­നു് എ­നി­ക്കു് ഭാ­ഗ്യ­മു­ണ്ടാ­യി­ല്ല. ഞാൻ­മൂ­ലം അ­ദ്ദേ­ഹം ഇ­പ്പോൾ മ­രി­ക്ക­യും ചെ­യ്ത­ല്ലോ. എ­ന്തു് പാ­പ­മാ­ണു് നാം അ­തു­കൊ­ണ്ടു് നേ­ടി­വെ­ച്ച­തു്! ജ്യേ­ഷ്ഠ­നാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തി­നു് കാ­ര­ണ­ഭൂ­ത­നാ­യ ഞാൻ മ­ന­സ്സ­മാ­ധാ­ന­ത്തോ­ടെ എ­ങ്ങ­നെ അ­ട­ങ്ങി­യി­രി­ക്കും?

ന­കു­ല­സ­ഹ­ദേ­വ­ന്മാർ:
മ­ഹാ­രാ­ജാ­വു് ക­ലി­ക്കു­ന്ന­തിൽ ന്യാ­യം ഇ­ല്ലാ­തി­ല്ല. എ­ങ്കി­ലും ഇ­പ്പോൾ രാ­ജ്യ­മു­പേ­ക്ഷി­ക്കു­ന്ന­തു് ന­ന്ന­ല്ലെ­ന്നു് ഞ­ങ്ങൾ­ക്കു് തോ­ന്നു­ന്നു.
ശ്രീ­കൃ­ഷ്ണൻ:
കു­ന്തീ­പു­ത്ര, അ­ങ്ങ­യു­ടെ സ­ങ്ക­ട­ത്തി­നു് അ­വ­കാ­ശം ഞാൻ കാ­ണു­ന്നി­ല്ല. കർ­ണ്ണൻ ഒ­ന്നു­കൊ­ണ്ടും ശോ­ച്യ­ന­ല്ല. ഏ­തു­വി­ധ­ത്തി­ലാ­ണു് അ­ദ്ദേ­ഹം ജീ­വി­ച്ച­തും മ­രി­ച്ച­തും എ­ന്നു് വി­ചാ­രി­ക്കൂ.

പാരം ധർ­മ്മ­മു­യർ­ത്തി മേ­ന്മ­യിൽ വസി-

ച്ച­ദ്ദാ­ന­ശീ­ല­ത്തി­നാൽ

പാ­രീ­രേ­ഴി­ലു­മു­റ്റ കീർ­ത്തി വിതറി-​

പ്പു­ണ്യ­ങ്ങൾ ചെ­യ്തേ­റെ­യാ­യ്

പോരിൽ പിൻവലിയാതെതിർത്തരികളോ-​

ട­സ്തം­ഗ­മി­ച്ച­പ്പൊ­ഴേ

വീ­ര­സ്സ്വർ­ഗ്ഗ­മ­ണ­ത്തൊ­രർ­ക്ക­ത­ന­യൻ

തേ ശോ­ച്യ­ന­ല്ലേ­തു­മേ. 4

മ­ഹാ­ത്മാ­വാ­യ ആ അം­ഗ­രാ­ജാ­വി­നെ തോ­ല്പി­ച്ചു് വിജയം നേടിയ കി­രീ­ടി­യെ അ­ഭി­ന­ന്ദി­ക്കു­ക.

അർ­ജ്ജു­നൻ:
ഭഗവാൻ, ഞാ­നാ­ണോ കർ­ണ്ണ­നെ തോ­ല്പി­ച്ച­തു്? എന്റെ അ­സ്ത്രം­കൊ­ണ്ടാ­ണു് ആ പു­ണ്യാ­ത്മാ­വു് ഗതി അ­ട­ഞ്ഞ­തെ­ങ്കി­ലും എന്റെ സാ­മർ­ത്ഥ്യം­കൊ­ണ്ടാ­ണു് അ­ങ്ങ­നെ സം­ഭ­വി­ച്ച­തെ­ന്നു് എ­നി­ക്കു് അ­ഭി­മാ­ന­മി­ല്ല.

ഞാനോ യാ­ച­ന­ചെ­യ്തു തൽ­ക്ക­വ­ച­വും

തൽ­ക്കു­ണ്ഡ­ല­ദ്വ­ന്ദ്വ­വും?

ഞാനോ വേൽ ക­ള­യി­ച്ചു ഭീമസുതനെ-​

ക്കൊ­ല്ലി­ച്ചു യു­ദ്ധാ­ങ്ക­ണേ?

ഞാനോ നാ­ഗ­ശ­രം വ­രു­ന്ന­ള­വി­ല

ത്തേർ താ­ഴ്ത്ത­തും? കൃഷ്ണ, നി-

ന്നോ­രോ മാ­യ­ക­ളോർ­ക്കി­ലർ­ക്ക­ജ­വ­ധം

ത്വൽ­ക്രീ­ഡ­താൻ നിർ­ണ്ണ­യം. 5

കൃ­ഷ്ണൻ:
ശ­രി­യാ­ണു്. ആ അം­ഗ­രാ­ജാ­വു് മരണം സ്വ­യ­മാ­യി വ­രി­ക്ക­യാ­യി­രു­ന്നു. അ­ല്ലാ­തെ കൊ­ല്ല­പ്പെ­ട്ട­ത­ല്ല. ഏ­താ­യാ­ലും (കൃ­ഷ്ണൻ പൊ­ടു­ന്ന­ന­വേ യോ­ഗ­സ­മാ­ധി­യിൽ ഇ­രി­ക്കു­ന്നു. എ­ല്ലാ­വ­രും വി­സ്മ­യ­ത്തോ­ടെ നോ­ക്കി നി­ശ്ചേ­ഷ്ട­രാ­യി നി­ല്ക്കു­ന്നു. സ­മാ­ധി­യിൽ­നി­ന്നു­ണർ­ന്ന­പ്പോൾ)—
യു­ധി­ഷ്ഠി­രൻ:
ഭ­ഗ­വാ­നേ, ഞാൻ ഒ­ന്നു് ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ: അ­വി­ടു­ത്തെ ഭ­ക്ത­ന്മാർ അ­വി­ടു­ത്തെ­പ്പ­റ്റി വി­ചാ­രി­ച്ചു് യോ­ഗ­സ­മാ­ധി­യിൽ ഇ­രി­ക്കും­പോ­ലെ, ഭ­ഗ­വാൻ­ത­ന്നെ ആ­രൊ­രാ­ളെ വി­ചാ­രി­ച്ചാ­ണു് ഇ­പ്പോൾ ഇ­ങ്ങ­നെ ഇ­രു­ന്ന­തു് ? സർ­വ്വ­യോ­ഗി­ക­ളു­ടേ­യും മ­ന­സ്സിൽ സ്ഥി­തി­ചെ­യ്യു­ന്ന അ­ങ്ങു­ത­ന്നെ ആ­രെ­പ്പ­റ്റി ഇ­ങ്ങ­നെ വി­ചാ­രി­ക്കു­വാൻ ഇ­ട­യാ­കു­ന്നു?
കൃ­ഷ്ണൻ:
(പു­ഞ്ചി­രി­യോ­ടു­കൂ­ടി) മ­ഹാ­രാ­ജാ­വേ, അതു് പറയാം: നി­ങ്ങ­ളു­ടെ പി­താ­മ­ഹ­നും പു­ണ്യാ­ത്മാ­വു­മാ­യ ഗം­ഗാ­ദ­ത്തൻ, സർ­വ്വ­രാ­ഗ­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു്, ഏ­കാ­ഗ്ര­ചി­ത്ത­നാ­യി, തന്റെ കു­ണ്ഡ­ലി­നീ­ശ­ക്തി­യെ മൂ­ലാ­ധാ­ര­ത്തിൽ­നി­ന്നി­ള­ക്കി ഷ­ഡ്ച­ക്ര­ത­ര­ണം­ചെ­യ്യി­ച്ചു സ­ഹ­സ്രാ­രാം­ബു­ജ­ത്തിൽ പ്ര­വേ­ശി­പ്പി­ച്ചു്, ഞാനും എന്റെ പ്ര­കൃ­തി­യും കൂ­ടെ­യു­ണ്ടാ­കു­ന്ന സം­യോ­ഗ­ത്തിൽ­നി­ന്നു് പ്ര­വ­ഹി­ക്കു­ന്ന സു­ധാ­സാ­രാ­ഭി­വർ­ഷം സു­ഷു­മ്നാ­നാ­ഡി വഴി കീ­ഴ്പ്പോ­ട്ടി­റ­ക്കി, ബ്ര­ഹ്മാ­ന­ന്ദ­മ­ഗ്ന­നാ­യി പ്ര­കൃ­തി­യോ­ടു­കൂ­ടി­യ എ­ന്നെ­ത്ത­ന്നെ സാ­ഷ്ടാം­ഗ­ധ്യാ­നം­കൊ­ണ്ടു് മ­ന­സ്സിൽ ഇ­രു­ത്തി ഇ­ള­കാ­തെ ഇ­രു­ന്ന­തു­കൊ­ണ്ടു് ഞാനും ഇ­ള­കാ­തെ ഇ­രു­ന്നു­പോ­യ­താ­ണു്. നി­ഷ്ക­ള­രൂ­പ­നാ­യി എന്നെ സ­ക­ള­സ്വ­രൂ­പ­നാ­യി സ­ച്ചി­ദാ­ന­ന്ദ­രൂ­പ­നാ­യി­ക്ക­ണ്ടു്, മ­ന­സ്സു­കൊ­ണ്ടു് എ­ന്നോ­ടു­ത­ന്നെ ല­യി­ച്ചു് അ­ദ്ദേ­ഹം സ്ഥി­തി­ചെ­യ്യു­ന്നു. നി­ങ്ങൾ അ­ദ്ദേ­ഹ­ത്തെ­പ്പോ­യി­ക്ക­ണ്ടു് ഈ അ­വ­സ­ര­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ഗ്ര­ഹം വാ­ങ്ങി­ക്കേ­ണ്ട­താ­ണു്. അ­തി­നാൽ ന­മു­ക്കെ­ല്ലാ­വർ­ക്കും­കൂ­ടി അ­ങ്ങോ­ട്ടു­ത­ന്നെ പോകാം.
എ­ല്ലാ­വ­രും:
അ­ങ്ങ­നെ­ത­ന്നെ.

(എ­ല്ലാ­വ­രും പോ­കു­ന്നു)

വി­ഷ്കം­ഭം ക­ഴി­ഞ്ഞു

(ശ്രീ­കൃ­ഷ്ണൻ, പാ­ണ്ഡ­വ­ന്മാർ, പാ­ഞ്ചാ­ലി ഇവർ പ്ര­വേ­ശി­ക്കു­ന്നു.)

യു­ധി­ഷ്ഠി­രൻ:
ഈ യു­ദ്ധ­ക്ക­ള­ത്തി­ന്റെ ഭ­യാ­ന­ക­ത!

അ­ഴി­ഞ്ഞൊ­രു ര­ഥ­ങ്ങ­ളും തലകൊഴി-​

ഞ്ഞൊ­ര­ശ്വ­ങ്ങ­ളും

പി­ളർ­ന്ന­രു­വി ചാ­ടി­ടും മ­ല­കൾ­പോൽ

ദ്വി­പ­പ്രൗ­ഢ­രും

ക­ര­ങ്ങൾ തല പാ­ദ­മെ­ന്നി­വ വെടി-

ഞ്ഞ കാ­ലാൾ­ക­ളും

നീ­ര­ന്നി­ട­ക­ലർ­ന്ന പോർക്കളമിതെ-​

ത്ര ഭീ­തി­പ്ര­ദം! 6

കൃ­ഷ്ണൻ:
അതേ, ഈ കു­രു­ക്ഷേ­ത്രം വളരെ ഭ­യ­ങ്ക­ര­മാ­യി­ത്ത­ന്നെ കാ­ണ­പ്പെ­ടു­ന്നു.
പാ­ഞ്ചാ­ലി:
ചോ­ര­യൊ­ഴു­കി­ക്കു­ഴ­ഞ്ഞ ഈ നി­ല­ത്തു­കൂ­ടി ന­ട­ക്കു­ന്ന­തു­ത­ന്നെ സ­ങ്ക­ടം. കഴുകു, ചെ­ന്നാ­യ് മു­ത­ലാ­യ ദു­ഷ്ട­ജ­ന്തു­ക്കൾ പാതി തി­ന്നു് കി­ട­ക്കു­ന്ന ഈ പോ­രാ­ളി­ക­ളു­ടെ മൃ­ത­ശ­രീ­ര­ങ്ങൾ എ­നി­ക്കു് പേ­ടി­യു­ണ്ടാ­ക്കു­ന്നു. പി­താ­മ­ഹൻ കി­ട­ക്കു­ന്നി­ട­ത്തേ­യ്ക്കു് ഇ­വി­ടു­ന്നു് എത്ര മാ­ത്ര­മു­ണ്ടു്?
അർ­ജ്ജു­നൻ:
അതാ, ഒരു വി­ളി­പ്പാ­ടു­ത­ന്നെ­യി­ല്ല. ധൈ­ര്യ­മ­വ­ലം­ബി­ക്കു­ക. ശ­വ­ങ്ങൾ­കൊ­ണ്ടു് നി­റ­ഞ്ഞ ഈ യു­ദ്ധ­ഭൂ­മി­യിൽ അ­വി­ട­വി­ടെ­യാ­യി­ക്കാ­ണു­ന്ന തേ­രു­ക­ളിൽ ര­ണ്ടു­വ­ശ­ത്തു­മു­ള്ള പ്ര­ശ­സ്ത­ന്മാ­രാ­യ രാ­ജാ­ക്ക­ന്മാർ മൃ­ത­രാ­യി­ട്ടും ജീ­വൽ­പ്രൗ­ഢി­യോ­ടെ കി­ട­ക്കു­ന്ന­തു് നോ­ക്കു­ക.

യു­ഗാ­ന്ത­മ­തിൽ മൃ­ത്യു­പൂ­ണ്ട­വ­ശ­രാ­യ

ദി­ക്പാ­ലർ­പോൽ

കി­രീ­ട­ക­ട­കാം­ഗ­ദാ­ദി­കൾ ധ­രി­ച്ച

ഭൂ­പാ­ല­കർ

ര­ഥ­ങ്ങ­ളിൽ മ­ല­ച്ചി­താ, പെ­രു­മ­യിൽ കി-

ട­ക്കു­ന്നു­തേ;

വ­രി­ഷ്ഠ­ര­വ­രി­പ്പൊ­ഴും പദവി കൈവി-

ടു­ന്നി­ല്ല­ഹോ. 7

പാ­ഞ്ചാ­ലി:
എ­നി­ക്കി­വി­ടം കാ­ണേ­ണ­മെ­ന്നേ ഇല്ല.

(ക­ണ്ണു­പൊ­ത്തു­ന്നു.)

കൃ­ഷ്ണൻ:
ഇതാ, നാം വ­ന്നു­ക­ഴി­ഞ്ഞ­ല്ലോ.

(ശ­ര­ശ­യ്യ­യിൽ കി­ട­ക്കു­ന്ന ഭീ­ഷ്മർ പ്ര­ത്യ­ക്ഷ­മാ­കു­ന്നു)

ഭീ­ഷ്മർ:
ഞാൻ അ­തി­ഭാ­ഗ്യ­വാൻ­ത­ന്നെ. അ­ന്ത്യ­കാ­ല­ത്തിൽ എ­നി­ക്കു് ഭ­ഗ­വ­ദ്ദർ­ശ­നം­കൂ­ടി സാ­ദ്ധ്യ­മാ­യ­ല്ലോ. ഭഗവൻ, അ­ങ്ങ­യെ, ശ­ര­ശ­യ്യ­യിൽ കി­ട­ക്കു­ന്ന ഈ ഗം­ഗാ­ദ­ത്തൻ മ­ന­സ്സു­കൊ­ണ്ടു് ന­മ­സ്ക­രി­ക്കു­ന്നു. വരൂ, ഉ­ണ്ണി­ക­ളേ, അ­ടു­ത്തു് വ­രു­വിൻ! (പാ­ണ്ഡ­വ­ന്മാ­രും പാ­ഞ്ചാ­ലി­യും അ­ടു­ത്തു­ചെ­ന്നു് വ­ന്ദി­ക്കു­ന്നു.)
ശ്രീ­കൃ­ഷ്ണൻ:
ദേ­വ­വ്ര­ത! എന്നെ കാ­ണു­ന്ന­തി­നു് അ­ങ്ങ­യ്ക്കു­ള്ള ആ­ഗ്ര­ഹം­പോ­ലെ അ­ങ്ങ­യു­ടെ അ­ടു­ക്കൽ വ­രു­ന്ന­തു് എ­നി­ക്കും പ്രി­യ­മാ­ണെ­ന്നു് അ­റി­വു­ള്ള­താ­ണ­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഞാനും ഇ­വ­രു­ടെ കൂടെ പോ­ന്ന­തു്. പി­താ­മ­ഹ­നെ ക­ണ്ടു് വ­ന്ദി­ച്ചു് അ­നു­ഗ്ര­ഹം സ­മ്പാ­ദി­ക്ക­ണ­മെ­ന്നു് അ­വർ­ക്കു് ആ­ഗ്ര­ഹ­മു­ണ്ടു്.
യു­ധി­ഷ്ഠി­രൻ:
(ഭീ­ഷ്മ­രോ­ടു്) അ­വി­ടു­ത്തെ അ­നു­ഗ്ര­ഹ­മു­ണ്ടാ­ക­ണം. ഞാൻ കു­ല­നാ­ശം­കൊ­ണ്ടും ബ­ന്ധു­ക്ക­ളു­ടെ മ­ര­ണം­കൊ­ണ്ടും ഇ­തി­കർ­ത്ത­വ്യ­താ­മൂ­ഢ­നാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. എന്റെ അ­നു­ജ­ന്മാ­രും അ­ങ്ങ­നെ­ത­ന്നെ.
ഭീ­ഷ്മർ:
ഉണ്ണീ,

മു­ന്നേ നീ വി­ജ­യി­ച്ചു വത്സ, മദമാ-

ത്സ­ര്യാ­ദി­ശ­ത്രു­ക്ക­ളെ;-

പ്പി­ന്നി­പ്പോൾ വി­മ­താ­വ­നീ­പ­തി­ക­ളെ

വീ­ര്യാ­ല­ട­ക്കീ ദ്രു­തം;

മ­ന്നീ­രേ­ഴി­നു­മീ­ശ­നാ­യ് ബ­ഹു­വി­ധം

ധർ­മ്മം പു­ലർ­ത്തി­പ്പ­രം

ധ­ന്യ­ശ്രീ­യൊ­ടു വാഴ്ക നീ സുചിരമി-​

ക്ഷോ­ണി­ക്ക­ല­ങ്കാ­ര­മാ­യ്! 8

യു­ധി­ഷ്ഠി­രൻ:
ഞാൻ അ­നു­ഗൃ­ഹീ­ത­നാ­യി. ഒ­ന്നു­കൊ­ണ്ടാ­ണു് എ­നി­ക്കു് സ­ങ്ക­ട­മു­ള്ള­തു്: ബ­ന്ധു­ക്ക­ളും ഗു­രു­ക്ക­ളും മ­രി­ച്ചി­ട്ടു് രാ­ജ്യ­ഭോ­ഗം അ­നു­ഭ­വി­ക്കു­ന്ന­തി­നു് എ­നി­ക്കു് മ­ന­സ്സു് വ­രു­ന്നി­ല്ല.
ഭീ­ഷ്മർ:
അ­ങ്ങ­നെ നീ ശ­ങ്കി­ക്കേ­ണ്ട­തി­ല്ല. എ­തി­രാ­ളി­കൾ ബ­ന്ധു­ക്ക­ളാ­യാ­ലും ഗു­രു­ക്ക­ളാ­യാ­ലും ധർ­മ്മ­യു­ദ്ധ­ത്തിൽ മ­രി­ച്ചാൽ വ്യ­സ­നി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. പൗ­ര­വ­ധർ­മ്മം അ­നു­സ­രി­ച്ചു് നീ നാടു് വാഴുക! ഉ­ണ്ണി­ക­ളേ! നി­ങ്ങ­ളും മ­ഹാ­രാ­ജാ­വി­നു് സ­ഹാ­യ­മാ­യി ആ­യു­ഷ്മാ­ന്മാ­രാ­യി­വ­സി­ക്ക!
പാ­ഞ്ചാ­ലി:
പി­താ­മ­ഹ, പു­ത്ര­വ­ധാർ­ത്ത­യാ­യ ഈ ദ്രൗ­പ­ദി വ­ന്ദി­ക്കു­ന്നു.
ഭീ­ഷ്മർ:
കു­ഞ്ഞേ, ദ്രു­പ­ദ­പു­ത്രി, നീ സൗ­ഭാ­ഗ്യ­വ­തി­യാ­യി­ത്തീ­രു­ക!

നിൻ­കോ­പാ­ഗ്നി­യിൽ വെ­ന്തു­പോ­യ് പ്ര­ബ­ല­മാം

സൈ­ന്യ­ത്തോ­ടും നൂ­റ്റു­പേർ;

നിൻ­ചാ­രി­ത്ര­മ­തൊ­ന്നു­താൻ ദ്രു­പ­ദ­ജേ,-

യീ­യ­ഞ്ചു­പേർ­ക്കാ­ശ്ര­യം;

പ­ഞ്ച­ബ്ര­ഹ്മ­രൊ­ടൊ­ത്തെ­ഴു­ന്നൊ­രു പരാ-

ശ­ക്തി­ക്കു തു­ല്യം പ്രിയാ-​

ല­ഞ്ചാൾ­ക്കും സതി,

ശ­ക്തി­യാ­യ് വിലസുകീ-​

ക്ഷോ­ണീ­ത­ലേ നീ ചിരം! 9

കു­ല­സ­ന്ത­തി­യ­റ്റു­പോ­കു­മെ­ന്നു് നീ ഖേ­ദി­ക്കേ­ണ്ട. നി­ന്റെ പാ­തി­വ്ര­ത്യ­മാ­ഹാ­ത്മ്യം­കൊ­ണ്ടു് പൗ­ര­വ­വം­ശം നി­ല­നി­ല്ക്കും. സർ­വ്വ­രാ­ജ­ഭോ­ഗ­ങ്ങ­ളും ഭു­ജി­ച്ചു് ദീർ­ഘാ­യു­സ്സാ­യി­ട്ടി­രി­ക്ക!

കൃ­ഷ്ണൻ:
ഈ പാ­ണ്ഡ­വർ­ക്കു് ഇ­തി­നു­പ­രി­യാ­യി എ­ന്തു് ശ്രേ­യ­സ്സാ­ണു് അ­ങ്ങിൽ­നി­ന്നു് ല­ഭി­ക്കു­വാ­നു­ള്ള­തു്?
ഭീ­ഷ്മർ:
ഭഗവാൻ, അവരെ സർ­വ്വ­ദോ­ഷ­ങ്ങ­ളും അ­ക­റ്റി ര­ക്ഷി­ക്കു­വാൻ അ­ങ്ങു­ത­ന്നെ ഇ­രി­ക്കു­മ്പോൾ എ­ന്നാ­ലെ­ന്താ­ണു് സാ­ദ്ധ്യ­മാ­യി­ട്ടു­ള്ള­തു്?
യു­ധി­ഷ്ഠി­രൻ:
പി­താ­മ­ഹ, ഞാൻ ഒ­ന്നു് ചോ­ദി­ച്ചു­കൊ­ള്ളു­ന്നു: സ്വ­ച്ഛ­ന്ദ­മൃ­ത്യു­വാ­യ അ­വി­ട­ത്തേ­യ്ക്കു് സ­ഹാ­യ­മാ­യി ഞങ്ങൾ വി­ചാ­രി­ച്ചാൽ ഒ­ന്നും­ത­ന്നെ ചെ­യ്വാൻ സാ­ധി­ക്കു­ന്ന­ത­ല്ലെ­ങ്കി­ലും, എ­ന്തെ­ങ്കി­ലും ഞ­ങ്ങ­ളാൽ അ­നു­ഷ്ഠേ­യ­മാ­യി­ട്ടു­ണ്ടെ­ങ്കിൽ ആ­ജ്ഞാ­പി­ക്ക­ണ­മെ­ന്നു് ഞാൻ സ­വി­ന­യം അ­പേ­ക്ഷി­ക്കു­ന്നു.
ഭീ­മ­സേ­നൻ:
ഞ­ങ്ങ­ളു­ടെ എ­ല്ലാ­വ­രു­ടേ­യും അ­ഭി­പ്രാ­യ­മാ­ണു് ജ്യേ­ഷ്ഠൻ പ­റ­ഞ്ഞ­തു്.
ഭീ­ഷ്മർ:
(ചി­രി­ച്ചു­കൊ­ണ്ടു്) ഉ­ണ്ണി­ക­ളേ, നി­ങ്ങ­ളു­ടെ വി­ന­യ­ത്തിൽ ഞാൻ സ­ന്തോ­ഷി­ക്കു­ന്നു. മി­ക്ക­വാ­റും മൃ­ത­നാ­യ എ­നി­ക്കു് എ­ന്താ­ണു് ആ­ഗ്ര­ഹ­മെ­ന്നു് പ­റ­യു­വാ­നു­ള്ള­തു്?
ശ്രീ­കൃ­ഷ്ണൻ:
അതേ.

കൊ­ട്ടാ­ര­ങ്ങ­ളിൽ വാ­ഴ്കി­ലും സുദൃഢമാ-​

യു­ഗ്ര­വ്ര­തം കൊ­ണ്ട­വൻ

മു­ട്ടാ­തീ­യു­ല­കം ജ­യി­ക്കി­ലു­മ­ഹോ,

രാ­ജ്യം ത്യ­ജി­ച്ചു­ള്ള­വൻ

മ­ട്ടോ­ലും­മൊ­ഴി­മാർ ചു­ഴ­ന്നി­ടു­കി­ലും

സംഗം വെ­ടി­ഞ്ഞു­ള്ള­വൻ

പ­ട്ടാ­ങ്ങാൽ വ­സു­വാ­മി­വൻ, നൃ­പ­മ­ണേ,-

യെ­ന്താ­ഗ്ര­ഹി­പ്പു ഭൂവി! 10

ഭീ­ഷ്മർ:
അ­ങ്ങ­നെ അ­രു­ളി­ച്ചെ­യ്യ­രു­തു്. മ­നു­ഷ്യ­ബ­ന്ധ­ങ്ങൾ തീ­രു­ന്ന­തു­വ­രെ ആർ­ക്കാ­ണു് ആ­ഗ്ര­ഹ­ങ്ങൾ ഇ­ല്ലാ­ത്ത­തു് ? എ­നി­ക്കു് ഒ­രാ­ഗ്ര­ഹം മ­ന­സ്സിൽ തോ­ന്നു­ന്നു­ണ്ടു്.
ശ്രീ­കൃ­ഷ്ണൻ:
അ­ഷ്ടാം­ഗ­യോ­ഗ­ത്തിൽ സദാ സർ­വ്വേ­ശ്വ­ര­നെ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന അ­ങ്ങ­യ്ക്കു് അ­തെ­ങ്ങ­നെ സം­ഭ­വി­ക്കു­ന്നു?
ഭീ­ഷ്മർ:
അ­സ്ത്ര­ങ്ങൾ ദേ­ഹ­ത്തി­ലേ­റ്റു് പ­ഴു­ത്തി­ട്ടു­ള്ള വേദന അ­സ­ഹ്യ­മാ­യി­രി­ക്കു­ന്നു. അ­തെ­ന്റെ ധ്യാ­ന­ത്തി­നു് ത­ട­സ്സം വ­രു­ത്തു­ന്നു.
അർ­ജ്ജു­നൻ:
അയ്യോ! എന്റെ വി­ല്ലിൽ­നി­ന്നു­ള്ള അ­സ്ത്ര­ങ്ങ­ളാ­യി­രി­ക്കു­മോ പി­താ­മ­ഹ­നെ പീ­ഡി­പ്പി­ക്കു­ന്ന­തു്? പി­താ­മ­ഹ, എന്റെ ഘോ­രാ­പ­രാ­ധ­ത്തെ പൊ­റു­ക്ക­ണേ! അ­വി­ടു­ത്തെ പാ­വ­ന­മാ­യ ദേ­ഹ­ത്തിൽ ഞാൻ മു­റി­വേ­ല്പി­ച്ച­ല്ലോ.
യു­ധി­ഷ്ഠി­രൻ:
ഞങ്ങൾ ചെ­യ്തു­പോ­യ അ­പ­രാ­ധ­ങ്ങൾ അ­ങ്ങു് ക്ഷ­മി­ക്ക­ണം. രാ­ജ്യ­ലോ­ഭം­കൊ­ണ്ടു് ബ­ന്ധു­ക്കൾ­ക്കു് ഈ­യു­ള്ള­വർ അ­പ­രാ­ധി­ക­ളാ­യി. ഹാ, എ­ന്തു് പാ­പ­മാ­ണു് ചെ­യ്ത­തു്!
ഭീ­ഷ്മർ:
വത്സ, വിജയ! നീ സ­ങ്ക­ട­പ്പെ­ടേ­ണ്ടാ. ഗാ­ണ്ഡീ­വ­ത്തിൽ­നി­ന്നു് വ­ന്നി­ട്ടു­ള്ള ശ­സ്ത്ര­ങ്ങ­ള­ല്ല എ­നി­ക്കു് മു­റി­വു­പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. അവയെ ഞാൻ എ­ന്നാൽ ക­ഴി­യു­ന്ന­തു­പോ­ലെ ത­ട­ഞ്ഞു. ന­പും­സ­ക­മാ­യ ആ ശി­ഖ­ണ്ഡി­യു­ടെ ശ­ര­ങ്ങ­ളാ­ണു് എന്നെ വേ­ദ­ന­പ്പെ­ടു­ത്തു­ന്ന­തു്.
ഭീമൻ:
രാ­ജ്യ­കാ­ര്യ­ങ്ങ­ളിൽ അ­റി­വു­കു­റ­യു­ന്ന ഒരു വെറും പൊ­ട്ട­നാ­ണു് ഞാൻ. അ­തു­കൊ­ണ്ടു് ചോ­ദി­ക്കു­ന്ന­താ­ണു്. ഭാർ­ഗ്ഗ­വ­സ്വാ­മി­യോ­ടു­ത­ന്നെ എ­തിർ­ത്തു് ജ­യി­ച്ച അ­വി­ടു­ത്തോ­ടു് എ­ങ്ങ­നെ­യാ­ണു് ആണും പെ­ണ്ണും കെട്ട ഒരു ന­പും­സ­കം എ­തിർ­ത്തു് യു­ദ്ധം ചെ­യ്ത­തു്?
ഭീ­ഷ്മർ:
(ചി­രി­ച്ചും­കൊ­ണ്ടു്) ദൈ­വ­വി­ധി!
ശ്രീ­കൃ­ഷ്ണൻ:
(ആ­ത്മ­ഗ­തം) കോ­സ­ല­പു­ത്രി­യു­ടെ അ­പ­രാ­ധ­ത്തെ­പ്പോ­ലും മ­റ­ക്കു­ന്ന­തി­നു് ഇ­ദ്ദേ­ഹം ശ്ര­മി­ക്കു­ന്നു. (പ്ര­ത്യ­ക്ഷം) ഭീ­മ­സേ­ന, അതു് ഞാൻ പറയാം. ഇ­ദ്ദേ­ഹം കോ­സ­ല­പു­ത്രി­യാ­യ അംബയെ തി­ര­സ്ക­രി­ച്ച­തു് നി­ങ്ങൾ­ക്ക­റി­യാ­വു­ന്ന­താ­ണ­ല്ലോ.
ഭീ­മ­സേ­നൻ:
അതേ, മു­ത്ത­ശ്ശി­യു­ടെ സ­ഹോ­ദ­രി തി­രി­കെ വന്ന കഥ കേ­ട്ടി­ട്ടു­ണ്ടു്.
ശ്രീ­കൃ­ഷ്ണൻ:
ബ്ര­ഹ്മ­ചാ­രി­യാ­യ ഇ­ദ്ദേ­ഹ­ത്തി­നാൽ തി­ര­സ്ക്കൃ­ത­യാ­യ ആ കന്യക, കാർ­ത്തി­കേ­യ­നെ ഉ­ഗ്ര­മാ­യ ത­പ­സ്സു­ചെ­യ്തു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി. ഭീ­ഷ്മ­രാൽ താൻ അ­ധി­ക്ഷി­പ്ത­യാ­യെ­ന്നും, അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ കൊ­ല്ലു­ന്ന­തി­നു് ത­ക്ക­താ­യ വരം വേ­ണ­മെ­ന്നും പ്രാർ­ത്ഥി­ച്ചു. ഷ­ണ്മു­ഖൻ ദി­വ്യ­മാ­യ ഒരു മാ­ല്യം അ­വൾ­ക്കു് കൊ­ടു­ത്തു. ഏതു് ക്ഷ­ത്രി­യൻ ആ മാല ധ­രി­ക്കു­ന്നു­വോ അവനു് ഭീ­ഷ്മ­രെ കൊ­ല്ലാ­യ്വ­രും എ­ന്നു് വരവും നല്കി. അംബ ആ മാ­ല­യും­കൊ­ണ്ടു് എല്ലാ രാ­ജ്യ­ത്തും ന­ട­ന്നു­വെ­ങ്കി­ലും ഇ­ദ്ദേ­ഹ­ത്തെ പേ­ടി­ച്ചു് ആരും അതു് കൈ­കൊ­ണ്ടി­ല്ല. ഒ­ടു­വിൽ ആ­ശാ­ഭം­ഗം­കൊ­ണ്ടു് ആ­കു­ല­യാ­യ ആ കന്യക പാ­ഞ്ചാ­ല­ന­ഗ­ര­ത്തി­ലെ ഗോ­പു­ര­ദ്വാ­ര­ത്തിൽ മാ­ല­യും ഉ­പേ­ക്ഷി­ച്ചു് പോ­യ്ക്ക­ള­ഞ്ഞു. യ­ജ്ഞ­സേ­ന­ന്റെ പു­ത്രി­യാ­യ ശി­ഖ­ണ്ഡി­നി ആ മാലയെ അ­റി­യാ­തെ എ­ടു­ത്തു് തലയിൽ ചൂടി. ദ്രു­പ­ദൻ ഭീ­തി­കൊ­ണ്ടു് അവളെ ഉ­പേ­ക്ഷി­ച്ചു എ­ങ്കി­ലും കാർ­ത്തി­കേ­യ­വ­ര­ത്തി­നാൽ അ­വ­ളു­ടെ സ്ത്രീ­സ്വ­ഭാ­വം മാറി ദി­വ്യാ­സ്ത്ര­ജ്ഞാ­നം സി­ദ്ധി­ച്ച­പ്പോൾ തി­രി­കെ ഗൃ­ഹ­ത്തിൽ­ത്ത­ന്നെ സ്വീ­ക­രി­ച്ചു. അ­ങ്ങ­നെ ഷ­ണ്മു­ഖ­പ്ര­സാ­ദം­കൊ­ണ്ടു് കോ­സ­ല­പു­ത്രി­യു­ടെ പ്ര­തി­കാ­ര­ശ­പ­ഥം സ­ഫ­ല­മാ­യി.
യു­ധി­ഷ്ഠി­രൻ:
ഇ­പ്പോൾ എന്റെ മ­ന­സ്സി­ലെ വ­ലു­താ­യ ഒരു വേ­ദ­ന­യൊ­ഴി­ഞ്ഞു. പി­താ­മ­ഹ­ന്റെ ഈ സ­ങ്ക­ട­ത്തി­നു് ഞ­ങ്ങ­ളാ­ണു് കാ­ര­ണ­ഭൂ­ത­രെ­ന്നു­ള്ള അ­പ­ഖ്യാ­തി­യു­ണ്ടാ­കി­ല്ല­ല്ലോ. അ­വി­ടു­ത്തെ അ­സ്ത്ര­ങ്ങ­ളാൽ വീ­ഴ്ത്തി­യെ­ന്നു­ള്ള പാ­പ­വും ഞ­ങ്ങ­ളിൽ ഇ­ല്ലാ­താ­യി.
ഭീ­ഷ്മർ:
ഉ­ണ്ണി­ക­ളേ, നി­ങ്ങൾ ഏ­താ­യാ­ലും സ­ന്താ­പ­പ്പെ­ടേ­ണ്ട­താ­യി­ട്ടി­ല്ല, മ­നു­ഷ്യ­നാ­യി ജ­നി­ച്ചാൽ മ­ര­ണ­വു­മു­ണ്ടു്. നി­ങ്ങ­ളു­ടെ നന്മ ക­ണ്ട­ശേ­ഷം മ­രി­ക്കാ­നി­ട­വ­രു­ന്ന­തി­നാൽ ഞാൻ സ­ന്തു­ഷ്ട­നാ­കു­ന്നു. ഭഗവാൻ ശ്രീ­കൃ­ഷ്ണ­ന്റെ ക­രു­ണ­കൊ­ണ്ടു് എന്റെ വേ­ദ­ന­യും മാ­റി­യി­ട്ടു­ണ്ടു്.
ശ്രീ­കൃ­ഷ്ണൻ:
സാ­നു­ജ­നാ­യി ധർ­മ്മ­പ­ത്നി­യോ­ടൊ­ന്നി­ച്ചു് യു­ധി­ഷ്ഠി­ര­മ­ഹാ­രാ­ജാ­വു് ഇവിടെ വ­ന്നി­രി­ക്കു­ന്ന­തി­നു് വേറെ ഒരു കാ­ര­ണം­കൂ­ടി­യു­ണ്ടു്. സർ­വ്വ­ധർ­മ്മ­ജ്ഞാ­ന­മു­ള്ള അ­ങ്ങ­യിൽ­നി­ന്നു് രാ­ജ­ധർ­മ്മം മ­ന­സ്സി­ലാ­ക്ക­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് ആ­ഗ്ര­ഹ­മു­ണ്ടു്. അ­തു­കൊ­ണ്ടു് അ­പ്ര­കാ­രം ചെ­യ്യേ­ണ­മെ­ന്നു് ഞാനും അ­പേ­ക്ഷി­ക്കു­ന്നു.
ഭീ­ഷ്മർ:
ഭ­ഗ­വാ­നേ, അ­വി­ടു­ന്നു് എ­ന്തി­നാ­ണു് എന്നെ ഇ­ങ്ങ­നെ ക­ളി­യാ­ക്കു­ന്ന­തു്?

പൊരുൾ നാ­ലു­വേ­ദ­മ­തി­നും ഭവാൻ ഭവൽ-

ക്ക­രു­ണാ­മൃ­തം സ­ക­ല­ലോ­ക­കാ­ര­ണം;

അ­റി­യാ­വ­തോ മ­നു­ജ­ബു­ദ്ധി­കൊ­ണ്ടു നിൻ-

മ­റി­മാ­യ­മാ­യ ഗു­ണ­ധർ­മ്മ­ലേ­ശ­വും? 11

അ­ജ്ഞ­നാ­യ ഞാൻ എ­ന്തു് ധർ­മ്മം പ­റ­വാ­നാ­ണു്? കര കാ­ണാ­ത്ത മ­ഹാ­സ­മു­ദ്രം ക­യ്യും­കാ­ലു­മി­ല്ലാ­ത്ത ഒരാൾ തു­ഴ­ഞ്ഞു­കേ­റാൻ ശ്ര­മി­ക്കു­ന്ന­തു­പോ­ലെ ഒരു സാ­ഹ­സ­മാ­കു­മ­ല്ലോ ഞാൻ ധർ­മ്മം ഉ­പ­ദേ­ശി­ക്കു­വൻ തു­ട­ങ്ങി­യാൽ.

ശ്രീ­കൃ­ഷ്ണൻ:
അ­ങ്ങ­നെ വി­ചാ­രി­ക്ക­രു­തു്; മ­ദ­മാ­ത്സ­ര്യ­ങ്ങൾ അ­ക­ന്നു് വി­വേ­ക­ബു­ദ്ധി തെ­ളി­ഞ്ഞ സ­ജ്ജ­ന­ങ്ങൾ ദൈ­വ­വി­ശ്വാ­സ­ത്തോ­ടു­കൂ­ടി വി­ധി­ക്കു­ന്ന ന­ട­പ­ടി­ക്ര­മം മാ­ത്ര­മാ­ണു് ധർ­മ്മം. അ­താ­ണു് ദൈ­വ­ത്തി­നും സ­മ്മ­തം. പോ­രെ­ങ്കിൽ ജ്ഞാ­നം­കൊ­ണ്ടും, ഏ­കാ­ഗ്ര­മാ­യ അ­ഷ്ടാം­ഗ­ദ്ധ്യാ­നം­കൊ­ണ്ടും ജീ­വ­ന്മു­ക്ത­നാ­യ അ­ങ്ങു് പ­റ­യു­ന്ന­തിൽ അ­ധർ­മ്മ­ലേ­ശം ഒരു കാ­ല­ത്തും ഉ­ണ്ടാ­കു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു് മ­ടി­കൂ­ടാ­തെ പ­റ­ഞ്ഞാ­ലും.
പാ­ഞ്ചാ­ലി:
എ­ന്റേ­യും അ­പേ­ക്ഷ­യാ­ണു് ഭഗവാൻ അ­രു­ളി­ച്ചെ­യ്ത­തു്. സ്ത്രീ­ധർ­മ്മം പ­റ­ഞ്ഞു­കേൾ­പ്പി­ക്ക­ണം.
യു­ധി­ഷ്ഠി­രൻ:
പി­താ­മ­ഹ,

രാ­ജ­ധർ­മ്മ­മ­തു­പോ­ലെ ദാ­ന­വും

മാ­ന­വർ­ക്കു­ചി­ത­മാ­യ വൃ­ത്തി­യും

ജാ­തി­ഭേ­ദ­മൊ­ടു കർ­മ്മ­ഭേ­ദ­വും

വേർ­തി­രി­ച്ചു കൃ­പ­യാ­ലു­ര­യ്ക്ക­ണം. 12

ഭീ­ഷ്മർ:
(ആ­ലോ­ചി­ച്ചി­ട്ടു്) വത്സേ! യാ­ജ്ഞ­സേ­നി, ചാ­രി­ത്ര­ത്തി­നും സകല സ്ത്രീ­ധർ­മ്മ­ത്തി­നും മാ­തൃ­ക­യാ­യി പ­രി­ല­സി­ക്കു­ന്ന നി­ന്നോ­ടു് സ്ത്രീ­ധർ­മ്മം ഞാൻ എ­ന്താ­ണു് പ­റ­വാ­നു­ള­ള­തു്?

ശു­ശ്രൂ­ഷി­ച്ചു കൊ­ടും­വ­ന­സ്ഥ­ലി­യി­ലും

ഭർ­ത്താ­ക്ക­ളെ നീ സുഖാൽ;

നി­ശ്ശേ­ഷം മ­ദ­മ­റ്റു ദാ­സ്യ­പ­ദ­വും

നീതാൻ സ­ഹി­ച്ചൂ ചിരം

ദി­ശ്രാ­വ്യം മൊഴി ചൊ­ന്നു രാ­ജ­സ­ഭ­യിൽ

ദു­ശ്ശാ­സ­നൻ ചെ­യ്തൊ­രാ

വ­സ്ത്രാ­ക്ഷേ­പ­വു­മി­ന്നു നിൻ­ഗു­ണ­ഗ­ണം

വാ­ഴ്ത്തു­ന്നു­വ­ല്ലോ ശുഭേ! 13

പാ­ഞ്ചാ­ലി:
ആ പേരു് കേൾ­ക്കു­മ്പോൾ എ­നി­ക്കി­പ്പോ­ഴും അമർഷം ഉ­ണ്ടാ­കു­ന്നു. എ­ന്നെ­പ്പോ­ലെ ആരു് സ­ങ്ക­ടം അ­നു­ഭ­വി­ച്ചി­ട്ടു­ണ്ടു്:

ദു­ഷ്ടൻ ദു­ശ്ശാ­സ­നൻ കൗ­ര­വ­സ­ദ­സി മദാ-

ലെ­ന്റെ കേശം പി­ടി­ച്ചു;

കഷ്ടം, കാ­ട്ടിൽ കി­ട­ക്കും­പൊ­ഴു­തു തനുവിനെ-​

ത്തീ­ണ്ടി­യാ­സ്സി­ന്ധു­ഭൂ­പൻ;

തൊ­ട്ട­ല്ലോ കീചകൻ ദുർ­മ്മ­തി മമ കരതാർ

മ­ത്സ്യ­രാ­ജ്യ­ത്തി;-ലേവം

ക­ഷ്ട­പ്പാ­ടേ­റ്റ­തോർ­ക്കു­മ്പോ­ഴു­തു മനസി മേ

പ്രോ­ജ്വ­ലി­ക്കു­ന്നു കോപം. 14

ഭീമൻ:
(ക­ണ്ണു് ചു­വ­ത്തി­യി­ട്ടു്) എ­ന്തി­ന­തേ­പ്പ­റ്റി പ­റ­യു­ന്നു?

പു­ര­ണ്ട നി­ണ­മൊ­ടു ഞാൻ കുടില-​

കേശി, ബ­ന്ധി­ച്ചു നിൻ-

വ­ളർ­മ്മു­ടി; മരിച്ചിതർജ്ജുനശ-​

ര­ങ്ങ­ളാൽ സൈ­ന്ധ­വൻ;

ഞെ­രി­ച്ചു നി­ഹ­നി­ച്ചു കീ­ച­ക­നെ

ഞാൻ; നി­ന­ക്കാ­ഗ്ര­ഹം

സ­മ­സ്ത­മ­തു ചെ­യ്യു­വാൻ സു­മു­ഖി,

കൈകൾ പ­ത്തി­ല്ല­യോ? 15

യു­ധി­ഷ്ഠി­രൻ:
കൃ­ഷ്ണേ, നി­ന്റെ കോ­പ­ത്തെ­യ­ട­ക്കു­ക.

മ­രി­ച്ച­ല്ലോ ദുശ്ശാസനനവര-​

ജൻ സി­ന്ധു­പ­തി­യും;

പ­തി­ച്ച­ല്ലോ നി­ന്നിൽ പിഴ പലതു-

ചെ­യ്തോർ സ­ക­ല­രും;

അ­ട­ക്കൂ കോപം; നീ സുഗുണ-​

മാ­ണ്ടു­ള്ളൊ­ര­വ­രിൽ

ക്ഷ­മി­ക്കേ­ണം; വൈരം തവ മനസി-

ചീർ­പ്പി­ക്ക­രു­തെ­ടോ. 16

ഭീ­ഷ്മർ:
വത്സേ, യു­ധി­ഷ്ഠി­രൻ പ­റ­ഞ്ഞ­താ­ണു് ഒ­ന്നാ­മ­ത്തെ ധർ­മ്മം. വൈ­ര­ത്തി­നു് വേ­രൂ­ന്നാൻ മ­ന­സ്സിൽ ഇടം കൊ­ടു­ക്ക­രു­തു്. സ്ത്രീ­ധർ­മ്മം ഓർ­ക്കു­ക:

വേണം തേ ക്ഷ­മ­യേ­തി­ലും; പ­തി­ഹി­തം

ചെ­യ്യേ­ണ­മെ­ല്ലാ­യ്പോ­ഴും;

പ്രീ­ണി­പ്പി­ക്കു­ക വാ­ക്കി­നാൽ

പ്രി­യ­നെ;-യുൾ-

ക്കോ­പം ത്യ­ജി­ച്ചീ­ട­ണം;

നൂനം ഭൃ­ത്യ­ജ­ന­ങ്ങ­ളിൽ ദയവു കാ-

ട്ടേ­ണം; മദം വി­ട്ട­ഹോ

വാണീടേണ-​മിതാണു കാ­മി­നി­കൾ­തൻ

ചാ­രി­ത്ര­ധർ­മ്മം ശുഭേ! 17

പാ­ഞ്ചാ­ലി:
പി­താ­മ­ഹൻ ക്ഷ­മി­ക്ക­ണം. മ­ദ­മാ­ത്സ­ര്യ­ങ്ങൾ എന്നെ ഉ­പേ­ക്ഷി­ച്ചി­ട്ടി­ല്ല. ക്ഷ­മാ­ശീ­ല­വും ചി­ല­പ്പോൾ കു­റ­യു­ന്നു. വേ­ണ്ട­തെ­ന്തെ­ന്നു് അ­രു­ളി­ച്ചെ­യ്താ­ലും.
ഭീ­ഷ്മർ:
കു­ഞ്ഞേ,

പറയാം പ്രി­യ­വാ­ദി­നീ­മ­ണേ:

തി­റ­മോ­ടോർ­ക്കു­ക വി­ഷ്ണു­തൻ പദം;

കു­റ­വൊ­ക്കെ­യു­മാ­യ­തൊ­ന്നി­നാൽ

വി­ര­യെ­ത്തീർ­ന്നു ശുഭം ഭ­വി­ച്ചി­ടും. 18

ശ്രീ­കൃ­ഷ്ണൻ:
ഉ­ത്ത­മ­മാ­യ ഉ­പ­ദേ­ശം. ഇനി രാ­ജ­ധർ­മ്മം മു­ത­ലാ­യ­വ പ­റ­ക­ത­ന്നെ.
യു­ധി­ഷ്ഠി­രൻ:
അ­തി­ലേ­യ്ക്കു് ദ­യ­വു­ണ്ടാ­ക­ണം.
ഭീ­ഷ്മർ:
ഒ­ന്നു­മാ­ത്രം പറയാം:

നഹുഷൻ, യയാതി പു­രു­വെ­ന്ന പൂർ­വ്വി­കർ

പു­രു­ധർ­മ്മ­ശാ­ലി­കൾ നടന്ന രീ­തി­യിൽ

മകനേ, നടക്ക കുലധർമ്മമായതാ-​

ണ­റി­യാ­ത്ത­ത­ല്ല­തു നി­ന­ക്കു ഭൂപതേ! 19

ഇ­തിൽ­ക്ക­വി­ഞ്ഞു ഞാൻ നി­ന്നോ­ടു പ­റ­യേ­ണ്ട­താ­യി­ട്ടി­ല്ല.

ചെ­യ്യേ­ണം യാ­ഗ­മ­മ്പിൽ;

പ്ര­ജ­ക­ളു­ടെ ഹിതം-

പോലെ രാ­ജ്യം ഭ­രി­ക്കൂ;

ക­യ്യൂ­ക്കാൽ കാക്ക വെന്നു-​

ള്ളി­ള­യെ നരപതേ,

ദ­ണ്ഡ­പാ­രു­ഷ്യ­മെ­ന്ന്യേ;

വി­ത്തം ദാ­ന­ത്തി­നെ­ന്നോർ­ക്കു­ക;

ബലമുലകിൽ-​

ദ്ധർ­മ­യ­ര­ക്ഷ­യ്ക്കു­മാ­ത്രം;

സ­ത്യ­ത്തിൽ തെ­റ്റു വ­ന്നീ­ട­രു­തു; നൃപതിധ-​

ർ­മ്മ­ങ്ങൾ മ­റ്റൊ­ന്നു­മി­ല്ല. 20

ശ്രീ­കൃ­ഷ്ണൻ:
(ധൃ­തി­യിൽ) ഇതാ, യു­യു­ത്സു, വി­ദു­രർ മു­ത­ലാ­യ­വ­രാൽ അ­നു­ഗ­ത­നാ­യ ധൃ­ത­രാ­ഷ്ട്ര­മ­ഹാ­രാ­ജാ­വു് ഗാ­ന്ധാ­ര­പു­ത്രി­യോ­ടു­കൂ­ടി സ­ഞ്ജ­യ­ന്റെ ക­യ്യും പി­ടി­ച്ചു് യു­ദ്ധ­ക്ക­ള­ത്തിൽ­കൂ­ടി ഇ­ങ്ങോ­ട്ടു­ത­ന്നെ വ­രു­ന്നു.
യു­ധി­ഷ്ഠി­രൻ:
പി­താ­ക്കൾ ഇ­ങ്ങോ­ട്ടു­ത­ന്നെ­യാ­ണു് എ­ഴു­ന്നെ­ള്ളു­ന്ന­തു്. മ­ഹാ­രാ­ജാ­വാ­ക­ട്ടെ,

ചെ­മ്മേ മാർ വി­രി­വാർ­ന്നു

കൈകൾ മുസലം-​

പോൽ നീ­ണ്ടു വ­ക്ത്രാം­ബു­ജേ

സ­മ്മാ­ന്യം കു­ല­വീ­ര്യ­മ­മ്പൊ­ടു തെളി-

ച്ചീ­ക്കൗ­ര­വാ­ഗ്രേ­സ­രൻ

ധർ­മ്മ­ജൻ സുധി ദേ­വ­സ­ന്നി­ഭ­ന­ഹോ

ജാ­ത്യ­ന്ധ­നെ­ന്നാ­കി­ലും

മേ­ന്മേൽ പൗ­രു­ഷ­മൂർ­ത്തി­യാ­യ് പരിലസി-​

ച്ചീ­ടു­ന്നു ഭൂ­മീ­പ­തി. 21

പാ­ഞ്ചാ­ലി:
അതാ, അമ്മ ഗാ­ന്ധാ­രീ­ദേ­വി. പാ­തി­വ്ര­ത്യ­നി­ഷ്ഠ­കൊ­ണ്ടു് ക­ണ്ണു് സ്വ­യ­മാ­യി മൂ­ടി­ക്കെ­ട്ടി സ­മ­ഗ്ര­പ്ര­ഭാ­വ­രാ­യ നൂറു് മ­ക്ക­ളെ പ്ര­സ­വി­ച്ചു്, വീ­ര­പ്ര­സു­വാ­യെ­ങ്കി­ലും എ­ല്ലാ­വ­രും മ­രി­ച്ചു് ശോ­ച്യ­യാ­യ ആ മ­ഹാ­റാ­ണി.

(മുൻ­പ­റ­ഞ്ഞ­പ്ര­കാ­രം ധൃ­ത­രാ­ഷ്ട്രാ­ദി­കൾ പ്ര­വേ­ശി­ക്കു­ന്നു.)

ധൃ­ത­രാ­ഷ്ട്രർ:
(ഭീ­ഷ്മ­രെ വ­ന്ദി­ച്ചു്)

ആ­രെ­നി­ക്ക­ച്ഛ,നാ­ര­മ്മ,

ആ­രെൻ­ഗു­രു­വ­രൻ സുധി,

ആ­രെൻ­കു­ല­ത്തിൽ മൂ­പ്പാർ­ന്നോൻ,

ആ മഹാനെ ന­മി­പ്പൂ ഞാൻ. 22

ഭീ­ഷ്മർ:
മകനേ, നി­ന­ക്കു് സർ­വ്വ­സി­ദ്ധി­ക­ളും ഉ­ണ്ടാ­ക­ട്ടേ.
ഗാ­ന്ധാ­രി:

തൊ­ഴു­ന്നു ഞാൻ, പൗരവ, നൂറു മക്കളെ-​

പ്പെ­റ്റെ­ങ്കി­ലും വി­ഹീ­ന­യാ­യ­വൾ

ദു­ര്യോ­ധ­നൻ­തൻ ജ­ന­യി­ത്രി, വീ­ര­രാം

സു­തർ­ക്കു­വേ­ണ്ടി­ക്ക­ര­യാ­ത്ത നിൻ­സ്നു­ഷ. 23

ഭീ­ഷ്മർ:
(തൊ­ണ്ട­യി­ടർ­ച്ച­യോ­ടു­കൂ­ടി) മകനേ, ധൃ­ത­രാ­ഷ്ട്ര, വത്സേ ഗാ­ന്ധാ­ര­പു­ത്രി, നി­ങ്ങൾ വ്യ­സ­നി­ക്കേ­ണ്ട­താ­യി­ട്ടി­ല്ല. ധർ­മ്മ­യു­ദ്ധ­ത്തിൽ നി­ങ്ങൾ­ക്കു് പു­ത്ര­ന്മാർ നൂ­റു­പേ­രും മൃ­ത­രാ­യെ­ങ്കി­ലും അ­ഞ്ചു് മക്കൾ ശേ­ഷി­ച്ചി­ട്ടു­ണ്ട­ല്ലോ. അവർ നി­ങ്ങ­ളെ വേ­ണ്ട­പോ­ലെ ര­ക്ഷി­ച്ചു­കൊ­ള്ളും. യാ­തൊ­രു വി­ധ­ത്തി­ലു­മു­ള്ള സ­ങ്ക­ട­ത്തി­നും അ­വ­കാ­ശ­മി­ല്ല.
സ­ഞ്ജ­യൻ:
മ­ഹാ­രാ­ജാ­വേ, വാ­സു­ദേ­വ­നാ­യ ശ്രീ­കൃ­ഷ്ണൻ എ­ഴു­ന്നെ­ള്ളി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം ഇതാ, നി­ല്ക്കു­ന്നു.
ധൃ­ത­രാ­ഷ്ട്ര­രും ഗാ­ന്ധാ­രി­യും:
(തൊ­ഴു­തി­ട്ടു്) ദേ­വ­കീ­പു­ത്ര, സ­ങ്ക­ട­ത്തിൽ മു­ഴു­കി­യ ഞങ്ങൾ അ­വി­ടു­ത്തെ വ­ന്ദി­ക്കു­ന്നു.

നിൻ­മോ­ഹ­നാം­ഗ­മി­തു

കാ­ണു­വ­തി­ന്നെ­നി­ക്കു

ത­ന്നി­ല്ല ക­ണ്ണ­ഴ­ല­തി­ന്നി­വ­നി­ല്ല തെ­ല്ലും;

എ­ല്ലാ­ത്തി­ലും നി­റ­യു­മാ­ത്ത­വ ദി­വ്യ­രൂ­പം

കാ­ണ്മാൻ മ­നോ­ന­യ­ന­മേ­കു­ക

സർ­വ്വ­സാ­ക്ഷിൻ. 24

ശ്രീ­കൃ­ഷ്ണൻ:
പ്ര­ജ്ഞാ­ച­ക്ഷു­സ്സാ­യ ധൃ­ത­രാ­ഷ്ട്ര, മ­ന­സ്വി­നി­യാ­യ ഗാ­ന്ധാ­ര­പു­ത്രി, ദൈ­വ­ക­ടാ­ക്ഷം­കൊ­ണ്ടു് നി­ങ്ങൾ­ക്കു് സർ­വ്വാ­ഭീ­ഷ്ട­ങ്ങ­ളും ല­ഭി­ക്കും, തർ­ക്ക­മി­ല്ല. ശാ­ന്തി­യോ­ടും ദൈ­വ­ഭ­ക്തി­യോ­ടും­കൂ­ടി ശി­ഷ്ട­മു­ള്ള കാ­ല­ങ്ങൾ ക­ഴി­ച്ചാ­ലും.
യു­ധി­ഷ്ഠി­രൻ:
(അ­ടു­ത്തു ചെ­ന്നു്) അ­പ­രാ­ധി­യാ­യ ഈ യു­ധി­ഷ്ഠി­രൻ അ­നു­ജ­ന്മാ­രോ­ടൊ­ന്നി­ച്ചു് പി­താ­ക്ക­ന്മാ­രു­ടെ പാ­ദ­പ­ങ്ക­ജ­ങ്ങ­ളെ ന­മ­സ്ക­രി­ക്കു­ന്നു.
ധൃ­ത­രാ­ഷ്ട്ര­രും ഗാ­ന്ധാ­രി­യും:
ഉ­ണ്ണി­ക­ളേ, ആ­യു­ഷ്മാ­ന്മാ­രാ­യി­ത്തീ­രു­ക!
പാ­ഞ്ചാ­ലി:
മാ­താ­വേ, പു­ത്ര­വ­ധാർ­ത്ത­യാ­യ ഈ യാ­ജ്ഞ­സേ­നി വ­ന്ദി­ക്കു­ന്നു.
ഗാ­ന്ധാ­രി:
മകളേ, നീയും വ­ന്നി­ട്ടു­ണ്ടോ? എന്നെ ഗാ­ഢ­മാ­യി ആ­ലിം­ഗ­നം ചെ­യ്യു­ക. മക്കൾ മ­രി­ച്ച­തി­ന്റെ ദുഃഖം എ­ന്നെ­പ്പോ­ലെ ആ­ര­റി­യു­ന്നു? അ­പു­ത്ര­ക­ളും നിർ­ഭാ­ഗ്യ­വ­തി­ക­ളു­മാ­യ നമ്മൾ അ­ന്യോ­ന്യാ­വ­ലം­ബി­നി­ക­ളാ­യി­ത്തീർ­ന്ന­ല്ലോ. (എ­ന്നു് ര­ണ്ടു­പേ­രും ക­ര­യു­ന്നു.)
യു­യു­ത്സു:
പി­താ­മ­ഹ, യു­യു­ത്സു­വാ­യ ഞാൻ വ­ന്ദി­ക്കു­ന്നു.
ഭീ­ഷ്മർ:

കു­ല­ത­ന്തു നീ നൃ­പ­നൊ­രൊ­റ്റ­യാം മകൻ

ക്ര­മ­മ­റ്റ പ­ദ്ധ­തി ച­രി­ച്ചി­ടാ­ത്ത­വൻ

ജ­ന­ക­ന്റെ പാ­ദ­പ­രി­ച­ര്യ ചെ­യ്തു മേൽ

സു­ചി­രം വ­സി­ക്ക പ­ര­മേ­ശ­ഭ­ക്ത­നാ­യ്! 25

(എ­ല്ലാ­വ­രേ­യും നോ­ക്കി­യി­ട്ടു്)

ഹാ! വളരെ സ­ന്താ­ന­ങ്ങൾ ഉ­ണ്ടാ­യി­രു­ന്ന കൗ­ര­വ­കു­ല­ത്തിൽ ഇ­വർ­മാ­ത്രം ശേ­ഷി­ച്ചു­വ­ല്ലോ. ഗർ­ഭി­ണി­യാ­യ ഉ­ത്ത­ര­യിൽ­മാ­ത്ര­മാ­യ­ല്ലോ കു­ല­സ­ന്ത­തി.

(എ­ന്നു് ദീർ­ഘ­നി­ശ്വാ­സം ചെ­യ്യു­ന്നു)

യു­ധി­ഷ്ഠി­രൻ:

വീ­ണ­ല്ലോ ബാ­ഷ്പ­ലേ­ശം

പരശുധരശര-​

ത്താൽ ത­ഴ­മ്പാർ­ന്ന മാറിൽ;

കാ­ണ­ന്തഃ­സ്ഥൈ­ര്യ­ശാ­ലി­ക്കി­ത

മൊഴിയിടറു-​

ന്നു­ണ്ട­ഹോ ഗ­ദ്ഗ­ദ­ത്താൽ;

ആ­ണ­ത്തം മൂർ­ത്ത­മാം ശന്തനുതനയനുമീ-​

മട്ടു വം­ശ­ക്ഷ­യ­ത്താൽ

ക്ഷീ­ണം ത­ട്ടു­ന്ന­താ­കിൽ കഥ പറവതു സം-

സാ­രി­മാർ­ക്കെ­ന്തു പി­ന്നെ? 26

ശ്രീ­കൃ­ഷ്ണൻ:
ദേ­വ­വ്ര­ത, വേ­ദ­ന­യേ­തു­വി­ധ­മി­രി­ക്കു­ന്നു?
ഭീ­ഷ്മർ:
(ആ­ത്മ­ഗ­തം) ഞാൻ സം­സാ­ര­ദുഃ­ഖ­ങ്ങൾ­ക്കു് വീ­ണ്ടും വ­ശ­ഗ­നാ­കു­ന്നു എ­ന്നാ­ണ­ല്ലോ ഭഗവാൻ ഓർ­മ്മി­പ്പി­ച്ച­തു്. (പ്ര­ത്യ­ക്ഷം) ഭ­ഗ­വാ­നേ, എ­നി­ക്കു് സകല വേ­ദ­ന­ക­ളും നീ­ങ്ങി, സ­ക­ല­ചി­ന്ത­ക­ളും മാ­റി­ക്കാ­ണു­ന്നു. ഉ­ണ്ണി­ക­ളേ, വേഗം അ­ടു­ത്തു് വ­രു­വിൻ. നി­ങ്ങ­ളെ­യെ­ല്ലാം കാ­ണ­ട്ടെ. (പ­തു­ക്കെ ക­ണ്ണ­ട­ച്ചി­ട്ടു്) അഹോ! എ­ന്താ­ണു് ഞാൻ ഈ കാ­ണു­ന്ന­തു്? ശം­ഖ­ച­ക്ര­ഗ­ദാ­ധാ­രി­യാ­യ ഭ­ഗ­വാ­ന്റെ രൂപം, നാലു ക­യ്യോ­ടും കി­രീ­ട­കു­ണ്ഡ­ല­ക­ട­കാ­ദ്യ­ലം­കാ­ര­ങ്ങ­ളോ­ടും വ­ന­മാ­ല­യോ­ടും കൗ­സ്തു­ഭ­മ­ണി­യോ­ടും ശ്രീ­വ­ത്സ­മാ­യ മ­റു­വോ­ടും­കൂ­ടി ഇതാ, തെ­ളി­ഞ്ഞു കാ­ണു­ന്നു. അതാ, നാലു കൈകൾ മാറി അ­സം­ഖ്യം കൈ­ക­ളാ­കു­ന്നു. അ­സം­ഖ്യം മു­ഖ­ങ്ങ­ളാ­കു­ന്നു. രോ­മ­ങ്ങൾ തോ­റു­മി­താ, ദേ­വ­ന്മാ­രെ ഞാൻ കാ­ണു­ന്നു. സൂ­ര്യ­ച­ന്ദ്ര­ന­ക്ഷ­ത്ര­ങ്ങൾ ഇതാ. ഇതാ, സ­ക­ല­ലോ­ക­ങ്ങ­ളും. ഇതാ, ലോ­ക­പി­താ­മ­ഹ­നാ­യ ച­തുർ­മ്മു­ഖൻ. ഇതാ, സ­ദാ­ശി­വൻ. സൂ­ര്യ­കോ­ടി­പ്ര­ഭ­മാ­യ വൈ­കു­ണ്ഠ­ലോ­ക­ത്തു് ഇതാ, ഭഗവാൻ നാ­രാ­യ­ണൻ ആയിരം ഫ­ണ­ങ്ങൾ പൊ­ക്കി­പ്പി­ടി­ച്ച അ­ന­ന്ത­ന്റെ പു­റ­ത്തു് യോ­ഗ­നി­ദ്ര­യിൽ കി­ട­ക്കു­ന്നു. ഇതാ, ഓ­ട­ക്കു­ഴൽ വി­ളി­ക്കു­ന്ന ബാ­ല­ഗോ­പാ­ലൻ. ഇതാ, എന്റെ ശ­ര­ശ­യ്യ­യിൽ കി­ട­ക്കു­ന്ന ഈ രൂ­പം­ത­ന്നെ എ­നി­ക്കു് കാ­ണാ­കു­ന്നു. എ­ന്താ­ന­ന്ദം! എ­ന്തു് പ­ര­മാ­ന­ന്ദം! കൃഷ്ണ-​കൃഷ്ണ-കൃഷ്ണ-

(എ­ന്നു് സ­മാ­ധി­യ­ട­യു­ന്നു)

(എ­ല്ലാ­വ­രും ആ­ശ്ച­ര്യ­പ്പെ­ട്ടു് നി­ല്ക്കു­ന്നു. ശ്രീ­കൃ­ഷ്ണൻ സ­മാ­ധി­യിൽ എ­ന്ന­പോ­ലെ ഇ­രി­ക്കു­ന്നു.)

യു­ധി­ഷ്ഠി­രൻ:
(സ­ങ്ക­ട­ത്തോ­ടെ) അയ്യോ! പി­താ­മ­ഹൻ ദി­വം­ഗ­ത­നാ­യി.

(എ­ല്ലാ­വ­രും സ­ങ്ക­ട­പ്പെ­ട്ടു് ഇ­തി­കർ­ത്ത­വ്യ­താ­മൂ­ഢ­രാ­യി നി­ല്ക്കു­ന്നു.)

ശ്രീ­കൃ­ഷ്ണൻ:
(യോ­ഗ­സ­മാ­ധി­യിൽ നി­ന്നു­ണർ­ന്നു്)

അ­ണ­ഞ്ഞു സാ­യൂ­ജ്യം സു­ര­വ­ര­നി­ഭൻ

ഭീ­ഷ്മ­ര­ന­ഘൻ;

ക­ള­ഞ്ഞൂ യോ­ഗ­ത്താൽ സ്വ­ക­ത­നു പഴേ

വ­സ്ത്ര­മ­തു­പോൽ;

ഇതിൽ ഖേ­ദി­പ്പാ­നെ­ന്ത­റി­വു­ക­ല­രും

നീ നൃ­പ­മ­ണേ?

മ­റ­ന്നീ­ടാ ദേ­വ­വ്ര­ത­മ­ഹി­മ ലോ-

ക­ത്തി­ലി­നി­മേൽ. 27

യു­ധി­ഷ്ഠി­രൻ:
എ­ല്ലാം അ­വി­ടു­ന്നു് ക­ല്പി­ക്കും­പോ­ലെ.
ശ്രീ­കൃ­ഷ്ണൻ:
എ­ന്നാൽ ഇ­ത്ര­കൂ­ടി ഭ­വി­ക്ക­ട്ടെ.

(ഭ­ര­ത­വാ­ക്യം)

ലോ­ക­ര­ക്ഷാർ­ത്ഥ­മാ­യ് സർവ്വ-​

യാ­ഗ­ദാ­ന­ങ്ങൾ ചെ­യ്ത­ഹോ,

നാ­ട­ട­ക്കി ഭ­രി­ക്ക­ട്ടെ

ഭൂപൻ സർ­വ്വ­ജ­ന­പ്രി­യൻ!

കെ. എം. പ­ണി­ക്കർ
images/KM_Panicker.jpg

പ­ണ്ഡി­തൻ, പ­ത്ര­പ്ര­വർ­ത്ത­കൻ, ച­രി­ത്ര­കാ­രൻ, ന­യ­ത­ന്ത്ര­പ്ര­തി­നി­ധി, ഭ­ര­ണ­ജ്ഞൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ ഒരു ഇ­ന്ത്യ­ക്കാ­ര­നാ­ണു് സർദാർ കെ. എം. പ­ണി­ക്കർ. സർദാർ കാ­വാ­ലം മാധവ പ­ണി­ക്കർ എ­ന്നാ­ണു് പൂർ­ണ്ണ നാമം.(ജൂൺ 3,1895–ഡി­സം­ബർ 10, 1963). പു­ത്തി­ല്ല­ത്തു പ­ര­മേ­ശ്വ­രൻ ന­മ്പൂ­തി­രി­യു­ടേ­യും ചാ­ല­യിൽ കു­ഞ്ഞി­ക്കു­ട്ടി കു­ഞ്ഞ­മ്മ­യു­ടേ­യും മ­ക­നാ­യി രാ­ജ­ഭ­ര­ണ പ്ര­ദേ­ശ­മാ­യി­രു­ന്ന തി­രു­വി­താം­കൂ­റിൽ 1895 ജൂൺ 3-നു് ജനനം. രാ­ജ്യ­സ­ഭ­യി­ലെ ആ­ദ്യ­മ­ല­യാ­ളി കൂ­ടി­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

ആ­ദ്യ­കാ­ല­വും വി­ദ്യാ­ഭ്യാ­സ­വും

ഓ­ക്സ്ഫോർ­ഡി­ലെ ക്രൈ­സ്റ്റ് ചർ­ച്ച് കോ­ള­ജിൽ നി­ന്നു ച­രി­ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും ല­ണ്ട­നിൽ നി­ന്നു നി­യ­മ­ബി­രു­ദ­വും നേടിയ പ­ണി­ക്കർ ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­തി­നു മു­മ്പു് ല­ണ്ട­നി­ലെ മിഡിൽ ടെം­പിൾ ബാറിൽ അ­ഭി­ഭാ­ഷ­ക­നാ­യി പ­രി­ശീ­ല­നം നേടി.

ഔ­ദ്യോ­ഗി­ക രം­ഗ­ത്തു്

ഇ­ന്ത്യ­യി­ലേ­ക്കു് മ­ട­ങ്ങി­യ സർദാർ പ­ണി­ക്കർ ആദ്യം അ­ലീ­ഗ­ഢ് മു­സ്ലിം സർ­വ­ക­ലാ­ശാ­ല­യി­ലും പി­ന്നീ­ടു് കൊൽ­ക്കൊ­ത്ത സർ­വ­ക­ലാ­ശാ­ല­യി­ലും അ­ദ്ധ്യാ­പ­ക­നാ­യി ജോ­ലി­ചെ­യ്തു. 1925-ൽ ഹി­ന്ദു­സ്ഥാൻ ടൈം­സി­ന്റെ പ­ത്രാ­ധി­പ­രാ­യി പ­ത്ര­പ്ര­വർ­ത്ത­ന­രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. ചേംബർ ഓഫ് പ്രിൻ­സ­സ് ചാൻ­സ­ല­റി­ന്റെ സെ­ക്ര­ട്ട­റി­യാ­യി പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് രാ­ഷ്ട്രീ­യ രം­ഗ­ത്തേ­ക്കു് പ്ര­വേ­ശി­ച്ചു. പ­ട്ട്യാ­ല സം­സ്ഥാ­ന­ത്തി­ന്റെ­യും പി­ന്നീ­ടു് ബി­കാ­നീർ സം­സ്ഥാ­ന­ത്തി­ന്റെ­യും വി­ദേ­ശ­കാ­ര്യ­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി­യു­മാ­യി സേ­വ­ന­മ­നു­ഷ്ടി­ച്ചു (1944–47).

ഇ­ന്ത്യ സ്വ­ത­ന്ത്ര­യാ­യ­പ്പോൾ സർദാർ പ­ണി­ക്കർ­ക്കു് പല പ്ര­ധാ­ന ചു­മ­ത­ല­ക­ളും ഏൽ­പ്പി­ക്ക­പ്പെ­ട്ടു. ചൈന (1948–53), ഫ്രാൻ­സ് (1956–59) എ­ന്നി­വ­യു­ടെ അം­ബാ­സ­ഡ­റാ­യി അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചു. ഭാ­ഷാ­ടി­സ്ഥാ­ന­ത്തിൽ സം­സ്ഥാ­ന­ങ്ങ­ളെ വി­ഭ­ജി­ക്കാ­നു­ള്ള സ്റ്റേ­റ്റ് റീ ഓർ­ഗ­നൈ­സേ­ഷൻ ക­മ്മി­ഷൻ അം­ഗ­മാ­യി­രു­ന്നു അ­ദ്ദേ­ഹം. പി­ന്നീ­ടു് അ­ക്കാ­ദ­മി­ക­രം­ഗ­ത്തും പ്ര­വർ­ത്തി­ച്ച അ­ദ്ദേ­ഹം മരണം വരെ മൈസൂർ സർ­വ­ക­ലാ­ശാ­ല­യു­ടെ വൈ­സ്ചാൻ­സ­ല­റാ­യി­രു­ന്നു. ഐ­ക്യ­രാ­ഷ്ട്ര സ­ഭ­യി­ലേ­ക്കു­ള്ള ആദ്യ ഇ­ന്ത്യൻ സം­ഘ­ത്തെ ന­യി­ച്ച­തും കെ. എം. പ­ണി­ക്കർ ആ­യി­രു­ന്നു. സാ­ഹി­ത്യ­അ­ക്കാ­ദ­മി­യു­ടെ ആദ്യ അ­ധ്യ­ക്ഷൻ, കാ­ശ്മീർ രാ­ജാ­വി­ന്റെ ഉ­പ­ദേ­ശ­ക­നാ­യി­രു­ന്ന മ­ല­യാ­ളി എന്നീ നി­ല­ക­ളി­ലും പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

രാ­ജ്യ­സ­ഭാം­ഗ­ത്വം

1959–1966: പ്ര­സി­ഡ­ന്റ് നാ­മ­നിർ­ദ്ദേ­ശം ചെ­യ്തു.

കൃ­തി­കൾ
  • മ­ല­ബാ­റി­ലെ പോർ­ട്ടു­ഗീ­സു­കാ­രും ഡ­ച്ചു­കാ­രും (പഠനം)
  • ഏ­ഷ്യ­യും പ­ടി­ഞ്ഞാ­റൻ ആ­ധി­പ­ത്യ­വും (പഠനം)
  • ര­ണ്ടു് ചൈനകൾ (1955)—Two chinas
  • പ­റ­ങ്കി­പ്പ­ട­യാ­ളി
  • കേരള സിംഹം (പ­ഴ­ശ്ശി­രാ­ജ­യെ­ക്കു­റി­ച്ചു്)
  • ദൊ­ര­ശ്ശി­ണി
  • ക­ല്ല്യാ­ണ­മൽ
  • ധൂ­മ­കേ­തു­വി­ന്റെ ഉദയം
  • കേ­ര­ള­ത്തി­ലെ സ്വാ­ത­ന്ത്ര്യ­സ­മ­രം
  • ആ­പ­ത്ക്ക­ര­മാ­യ ഒരു യാത്ര (യാ­ത്രാ വി­വ­ര­ണം)
ഇം­ഗ്ലീ­ഷ്
  • സ്ട്രാ­റ്റ­ജി­ക് പ്രോ­ബ്ലം­സ് ഓഫ് ഇ­ന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെ­സ്റ്റേൺ ഡോ­മി­നൻ­സ്
  • പ്രിൻ­സി­പ്പിൾ­സ് ആൻഡ് പ്രാ­ക്ടി­സ­സ് ഓഫ് ഡി­പ്ലോ­മ­സി
  • കേരള ച­രി­ത്രം

Colophon

Title: Bhishmar (ml: ഭീ­ഷ്മർ).

Author(s): K. M. Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-03.

Deafult language: ml, Malayalam.

Keywords: Drama, K. M. Panicker, Bhishmar, കെ. എം. പ­ണി­ക്കർ, ഭീ­ഷ്മർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 26, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Statue of Bhishma, standing on a chariot, a photograph by Richard Friederisk . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: V Vijimol, JS Aswathy, Beenadarly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.