SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/kunjikuttanthampuran.png
Kodungallur Kunjikuttan Thampuran, a photograph by anonymous .
കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ഒ­ര­ത്ഭു­താ­ത്മാ­വാ­യി­രു­ന്നു മ­ഹാ­ക­വി കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ. അ­ദ്ദേ­ഹം മ­രി­ച്ചി­ട്ടി­പ്പോൾ അര നൂ­റ്റാ­ണ്ടു ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ന്ന­ത്തെ തലമുറ അ­ദ്ദേ­ഹ­ത്തെ ശ­രി­യാ­യി അ­റി­യു­ക­യും വേണ്ട വിധം സ്മ­രി­ക്കു­ക­യും സ­മാ­ദ­രി­ക്ക­യും ചെ­യ്യു­ന്നു­ണ്ടോ എന്ന കാ­ര്യം ചി­ന്ത­നീ­യ­മാ­ണു്. ‘ഭാരത’ വി­വർ­ത്ത­നം ഒ­ന്നു­കൊ­ണ്ടു­ത­ന്നെ അ­ന­ശ്വ­ര­യ­ശ­സ്സു നേടിയ ഈ മ­ഹാ­പു­രു­ഷ­ന്റെ സാ­ഹി­തീ­സേ­വ­നം അ­ലോ­ക­സാ­മാ­ന്യ­മെ­ന്നു വേണം പറയുക. അ­തിൽ­നി­ന്നു ന­മ്മു­ടെ ഭാ­ഷ­യ്ക്കു­ണ്ടാ­യ നേ­ട്ട­ങ്ങ­ളു­ടെ വില ക­ണ­ക്കാ­ക്കു­മ്പോൾ ത­മ്പു­രാൻ കേ­ര­ളീ­യർ­ക്കു പ്രാ­തഃ­സ്മ­ര­ണീ­യ­നാ­ണെ­ന്നു കാണാം. അ­ദ്ദേ­ഹ­ത്തി­ന്റെ അ­പൂർ­വ്വ­ജീ­വി­ത­സി­ദ്ധി­കൾ ന­മ്മു­ടെ സ്മൃ­തി­പ­ഥ­ത്തിൽ എ­ന്നെ­ന്നും പ­ച്ച­പി­ടി­ച്ചു നിൽ­ക്കേ­ണ്ട­വ­യാ­ണു്.

അ­ടു­ത്ത­കാ­ലം വരെ കേ­ര­ള­ത്തി­ലെ കേ­ളി­കേ­ട്ട ഒരു ഗു­രു­കു­ല­മാ­യി­രു­ന്നു കൊ­ടു­ങ്ങ­ല്ലൂർ കോ­വി­ല­കം. നൂ­റ്റാ­ണ്ടു­ക­ളു­ടെ വി­ദ്യാ­ദാ­ന­പാ­ര­മ്പ­ര്യ­മു­ണ്ടു്, ഈ രാ­ജ­കു­ടും­ബ­ത്തി­നു്. കലയും ശാ­സ്ത്ര­വും വ­ള­രെ­ക്കാ­ലം അവിടെ കൈ­കോർ­ത്തു­പി­ടി­ച്ചു ക­ളി­യാ­ടി­യി­രു­ന്നു. അ­ടു­ത്തും അ­ക­ലെ­യു­മു­ള്ള ക­വി­കൾ­ക്കും ശാ­സ്ത്ര­പ­ണ്ഡി­ത­ന്മാർ­ക്കും ഈ സ­ര­സ്വ­തീ­ക്ഷേ­ത്രം ഒ­രാ­രാ­ധ­നാ­കേ­ന്ദ്ര­മാ­യി. അവർ കൂ­ടെ­ക്കൂ­ടെ സ­മ്മേ­ളി­ക്കു­ക­യും ചർ­ച്ച­കൾ ന­ട­ത്തു­ക­യും പ­തി­വാ­യി­രു­ന്നു. കൊ­ടു­ങ്ങ­ല്ലൂർ കോ­വി­ല­ക­ത്തെ തൂ­ണി­നു­പോ­ലും സാ­ഹി­ത്യ­മു­ണ്ടെ­ന്നു പ്രൊ­ഫ­സ്സർ ഏ. ആർ. ത­മ്പു­രാൻ ഒ­രി­ക്കൽ പ­റ­യു­ക­യു­ണ്ടാ­യി. ഇ­ങ്ങ­നെ പ­ണ്ഡി­ത­ന്മാ­രേ­യും ക­വി­ക­ളേ­യും സൃ­ഷ്ടി­ക്കു­ന്ന സകല സാ­ഹ­ച­ര്യ­ങ്ങ­ളും ഒ­ത്തി­ണ­ങ്ങി­യ ഒ­ര­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ ജ­നി­ച്ചു­വ­ളർ­ന്ന­തു്. കൊ­ല്ല­വർ­ഷം 1040-​ലായിരുന്നു ത­മ്പു­രാ­ന്റെ ജനനം. മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ വെ­ണ്മ­ണി­പ്ര­സ്ഥാ­നം കൊ­ടി­കു­ത്തി­വി­ള­യാ­ടി­യി­രു­ന്ന ഒരു കാ­ല­ഘ­ട്ട­മാ­ണ­തു്. ഈ പ്ര­സ്ഥാ­ന­ത്തി­ന്റെ ജ­ന­യി­താ­വാ­യ വെ­ണ്മ­ണി അച്ഛൻ ന­മ്പൂ­തി­രി­പ്പാ­ടി­നു കോ­വി­ല­ക­ത്തെ കു­ഞ്ഞി­പ്പി­ള്ള­ത്ത­മ്പു­രാ­ട്ടി­യി­ലു­ണ്ടാ­യ പു­ത്ര­നാ­ണു് ന­മ്മു­ടെ മ­ഹാ­ക­വി. പൂ­ര­പ്ര­ബ­ന്ധ­കർ­ത്താ­വാ­യ വെ­ണ്മ­ണി മ­ഹൻ­ന­മ്പൂ­തി­രി­പ്പാ­ടും കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നും വൈ­മാ­ത്രേ­യ­സ­ഹോ­ദ­ര­ന്മാ­രാ­കു­ന്നു. മ­ഹൻ­ന­മ്പൂ­തി­രി­പ്പാ­ടി­നെ ത­മ്പു­രാൻ തന്റെ ജ്യേ­ഷ്ഠ സ­ഹോ­ദ­ര­നെ­ന്ന നി­ല­യിൽ സ്നേ­ഹി­ക്കു­ക­യും ആ­ദ­രി­ക്ക­യും ചെ­യ്തി­രു­ന്നു. ര­ണ്ടു­പേ­രി­ലും അ­ച്ഛ­ന്റെ ക­വി­താ­വാ­സ­ന സ­മൃ­ദ്ധ­മാ­യി പ്ര­തി­ഫ­ലി­ച്ചി­രു­ന്നു­വെ­ങ്കി­ലും ത­മ്പു­രാ­ന്റേ­തു­മാ­ത്ര­മേ നാ­നാ­മു­ഖ­മാ­യി വി­ക­സി­ച്ചു് ഈ­ടു­റ്റ ഫ­ല­മു­ള­വാ­ക്കി­യു­ള്ളൂ.

മ­ഹാ­ന്മാ­രു­ടെ ജ­ന­ന­ത്തെ­സം­ബ­ന്ധി­ച്ചു പല ക­ഥ­ക­ളും വി­ശ്വാ­സ­ങ്ങ­ളും പ്ര­ച­രി­ക്കാ­റു­ണ്ട­ല്ലോ. ത­മ്പു­രാ­ന്റെ പി­റ­വി­യെ­പ്പ­റ്റി ഇ­ങ്ങ­നെ ചിലതു പ­റ­യ­പ്പെ­ടു­ന്നു­ണ്ടു്. മാ­താ­വു് ഇ­രു­പ­ത്തെ­ട്ടാം വ­യ­സ്സു­വ­രെ സ­ന്താ­ന­ലാ­ഭ­മി­ല്ലാ­തെ സ­ങ്ക­ട­പ്പെ­ട്ടു­വെ­ന്നും അവർ പല ക്ഷേ­ത്ര­ങ്ങ­ളി­ലും വ­ഴി­പാ­ടു­കൾ­ക­ഴി­ച്ചു ഭജനം ന­ട­ത്തി­യ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് ഈ സ­ന്താ­ന­മു­ണ്ടാ­യ­തെ­ന്നും ക­ഥാ­നാ­യ­ക­ന്റെ ല­ഘു­ജീ­വ­ച­രി­ത്ര­മെ­ഴു­തി­യി­ട്ടു­ള്ള­വർ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അമ്മ ദീർ­ഘ­കാ­ലം പ്ര­സ­വി­ക്കാ­തി­രു­ന്ന­തും വ­ഴി­പാ­ടു­കൾ ക­ഴി­ച്ച­തും മ­റ്റും ശ­രി­യാ­യി­രി­ക്കാം. എ­ന്നാൽ ദേ­വ­ന്മാ­രെ പ്രീ­ണി­പ്പി­ച്ച­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് കു­ട്ടി ജ­നി­ച്ച­തെ­ന്ന പ്ര­സ്താ­വ­ന­യ്ക്കു് ആധാരം വി­ശ്വാ­സം മാ­ത്ര­മാ­ണ­ല്ലോ. വി­ശ്വാ­സം വ­സ്തു­ത­യാ­ക്കി­പ്പ­റ­യു­ന്ന­തു വ­സ്തു­നി­ഷ്ഠ­മാ­യ ച­രി­ത്ര നി­രീ­ക്ഷ­ണ­ത്തി­നു ചേർ­ന്ന­ത­ല്ല.

images/Ulloor_S_Parameswara_Iyer.jpg
ഉ­ള്ളൂർ

ഇ­തു­പോ­ലെ ത­മ്പു­രാൻ ക­വി­യാ­യ­പ്പോൾ ശ്ലോ­ക­മു­ണ്ടാ­ക്കി­ച്ചൊ­ല്ലി രോഗം മാ­റ്റി­യെ­ന്നും മ­ഴ­പെ­യ്യി­ച്ചു­വെ­ന്നും ചിലർ എ­ഴു­തി­യി­രി­ക്കു­ന്നു. ര­ണ്ടു­സം­ഭ­വ­ങ്ങൾ അ­ടു­ത്ത­ടു­ത്തു­ണ്ടാ­യി എന്നു വരാം. പക്ഷേ, അ­തു­കൊ­ണ്ടു­മാ­ത്രം ര­ണ്ടി­നും ത­മ്മിൽ കാ­ര്യ­കാ­ര­ണ­ബ­ന്ധം കൽ­പ്പി­ക്കു­ന്ന­തു് അ­യു­ക്ത­മാ­ണു്. ക­ഥാ­നാ­യ­ക­നു ക­വ­ന­മാർ­ഗ്ഗ­ത്തിൽ മ­ഹാ­സി­ദ്ധി­ക­ളു­ണ്ടാ­യ­തു കാ­ളീ­ക­ടാ­ക്ഷം­കൊ­ണ്ടാ­ണെ­ന്നു വി­ശ്വ­സി­ക്കു­ന്ന­വ­രും ഉ­ണ്ടു്. “പല അ­മാ­നു­ഷ­കർ­മ്മ­ങ്ങ­ളും ചെ­യ്തു് കേ­ര­ളീ­യ­രെ ആ­ശ്ച­ര്യ­പ­ര­ത­ന്ത്ര­രും ആ­ന­ന്ദ­തു­ന്ദി­ല­രു­മാ­ക്കി­യ ഒ­ര­വ­താ­ര­പു­രു­ഷ­നാ­ണു് കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ” എ­ന്നു് ഉ­ള്ളൂ­രും സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ഇ­വി­ടേ­യും ഒ­ന്നാ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടു്. ഒ­ര­വ­താ­ര പു­രു­ഷ­നാ­കു­ന്ന­തി­നു­പ­ക­രം കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ ത­ന്നെ­യാ­യി­രി­ക്കു­ന്ന­ത­ല്ലേ ന­ല്ല­തു്? ത­മ്പു­രാൻ അർ­ഹി­ക്കു­ന്ന മ­ഹ­ത്വം മു­ഴു­വൻ അ­ദ്ദേ­ഹ­ത്തി­നു­ത­ന്നെ കൊ­ടു­ക്കാ­തെ അ­തി­ന്റെ ഉ­ത്പ­ത്തി സ്ഥാ­നം മ­റ്റൊ­ന്നാ­ക്കി­ത്തീർ­ക്കു­ന്ന­തെ­ന്തി­നു്? മ­നു­ഷ്യ­മ­ഹ­ത്ത്വ­ത്തി­ന്റെ നി­ദാ­നം ഇ­ങ്ങ­നെ പു­റ­മെ­യു­ള്ള ഏ­തെ­ങ്കി­ലും ദി­വ്യ­ശ­ക്തി­യിൽ സ­മർ­പ്പി­ക്കു­ന്ന ശീലം ന­മ്മു­ടെ നാ­ട്ടിൽ പണ്ടേ ഉ­ള്ള­താ­ണു്. എ­ഴു­ത്ത­ച്ഛ­നും കാ­ളി­ദാ­സ­നും മ­ഹാ­ക­വി­ക­ളാ­യ­തു് അ­വ­രു­ടെ യോ­ഗ്യ­ത­കൊ­ണ്ട­ല്ല, ഗ­ന്ധർ­വ­ന്റേ­യും ഭ­ദ്ര­കാ­ളി­യു­ടേ­യും ശ­ക്തി­കൊ­ണ്ടാ­ണു് എന്നു പ­റ­ഞ്ഞാ­ലേ ന­മു­ക്കു സ­മാ­ധാ­ന­മാ­കൂ. വെറും സ­ങ്കൽ­പ്പ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ദേ­വ­ത്വ­ത്തെ­ക്കാൾ യ­ഥാർ­ത്ഥ ലോ­ക­ത്തി­ലു­ള്ള മ­നു­ഷ്യ­ത്വം കൂ­ടു­തൽ മാ­നി­ക്ക­പ്പെ­ടേ­ണ്ട ഈ ശാ­സ്ത്ര യു­ഗ­ത്തിൽ, മാ­ന­വ­ശ­ക്തി­യു­ടെ വി­കാ­സ­ത്തി­നു് ഒ­ര­തിർ­ത്തി കൽ­പ്പി­ച്ചു് അ­തി­ന­പ്പു­റ­മു­ള്ള­തൊ­ക്കെ ഒരു ദിവ്യ ശ­ക്തി­യിൽ­നി­ന്നു വ­രു­ന്ന­താ­ണെ­ന്നു വി­ശ്വ­സി­ക്കു­ന്ന ശീലം ന­ന്നെ­ന്നു പ­റ­ഞ്ഞു­കൂ­ടാ.

ഈ ആ­നു­ഷം­ഗി­ക­വി­ചാ­രം നിർ­ത്തി­യി­ട്ടു് ഇനി ന­മു­ക്കു് ത­മ്പു­രാ­ന്റെ ജീ­വ­ച­രി­ത്രം തു­ട­രാം. രാ­മ­വർ­മ്മ എ­ന്നാ­യി­രു­ന്നു മ­ഹാ­ക­വി­യു­ടെ യ­ഥാർ­ത്ഥ നാ­മ­ധേ­യം. കു­ഞ്ഞി­ക്കു­ട്ടൻ എ­ന്ന­തു് ഓ­മ­ന­പ്പേ­രാ­ണു്. അതിനേ പി­ന്നീ­ടു പ്ര­സി­ദ്ധി­യു­ണ്ടാ­യു­ള്ളൂ. ക­ഥാ­നാ­യ­ക­ന്റെ ബാ­ല്യ­കാ­ല­വി­ദ്യാ­ഭ്യാ­സം കു­ലാ­ചാ­ര പ്ര­കാ­രം യ­ഥാ­വി­ധി നിർ­വ്വ­ഹി­ക്ക­പ്പെ­ട്ടു. അ­ന്ന­ത്തെ സ­മ്പ്ര­ദാ­യ­മ­നു­സ­രി­ച്ചു­ള്ള ഉ­പ­രി­പ­ഠ­ന­ത്തി­നു­വേ­ണ്ട ഗു­രു­നാ­ഥ­ന്മാർ കോ­വി­ല­ക­ത്തു­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു. സാ­ഹി­ത്യാ­ദി­ക­ല­ക­ളും തർ­ക്ക­വ്യാ­ക­ര­ണാ­ദി­ശാ­സ്ത്ര­ങ്ങ­ളും ത­മ്പു­രാ­നെ പ­ഠി­പ്പി­ച്ച­തു പ­ണ്ഡി­ത­ന്മാ­രാ­യ സ്വ­ന്തം അ­മ്മാ­വ­ന്മാർ­ത­ന്നെ­യാ­ണു് വി­ദ്വാൻ ഗോ­ദ­വർ­മ്മ­ത്ത­മ്പു­രാ­ന്റെ അ­ടു­ക്കൽ­നി­ന്നു് കാ­വ്യ­നാ­ട­കാ­ല­ങ്കാ­ര­ങ്ങ­ളെ­ല്ലാം പ­തി­ന­ഞ്ചു വ­യ­സ്സാ­യ­പ്പോ­ഴേ­ക്കും ക­ഥാ­നാ­യ­കൻ പ­ഠി­ച്ചു­ക­ഴി­ഞ്ഞു. തർക്ക വി­ദ­ഗ്ദ്ധ­നാ­യ കു­ഞ്ഞൻ­ത­മ്പു­രാ­നും പ്ര­സി­ദ്ധ­വൈ­യാ­ക­ര­ണ­നാ­യ കു­ഞ്ഞി­രാ­മ­വർ­മ്മ­ത്ത­മ്പു­രാ­നും പ്ര­സ്തു­ത ശാ­സ്ത്ര­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ധ്യാ­പ­ക­ന്മാ­രാ­യി­രു­ന്നു. വ്യാ­ക­ര­ണ­ത്തി­ലാ­ണു് ത­മ്പു­രാൻ പ്ര­ത്യേ­ക പ­രി­ശീ­ല­നം നേ­ടി­യ­തു്. കൗ­മു­ദി, മനോരമ, ശേഖരം തു­ട­ങ്ങി­യ വ്യാ­ക­ര­ണ ഗ്ര­ന്ഥ­ങ്ങ­ളിൽ അ­ദ്ദേ­ഹം നി­ഷ്ണാ­ത­നാ­യി. ഗു­രു­നാ­ഥ­ന്മാർ പ­ല­രു­മു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും കു­ഞ്ഞി­രാ­മ­വർ­മ്മ­ത്ത­മ്പു­രാ­നാ­യി­രു­ന്നു മു­ഖ്യ­ഗു­രു­സ്ഥാ­നം.

“അ­മ്മാ­വ­നും ഗു­രു­വു­മാ­കി­യ കു­ഞ്ഞി­രാ­മ

വർ­മ്മാ­വ­നീ­പ­തി കൃ­പാ­നി­ധി ചാ­രു­ശീ­ലൻ”

എ­ന്നൊ­രു ശ്ലോ­ക­ത്തിൽ ത­മ്പു­രാൻ തന്റെ ഗു­രു­വി­നെ പ്ര­ത്യേ­കം സ്മ­രി­ക്കു­ന്നു­ണ്ടു്. ബാ­ല്യം മു­തൽ­ക്കേ അ­സാ­ധാ­ര­ണ­മാ­യ ബു­ദ്ധി­ശ­ക്തി­യും കവിതാ വാ­സ­ന­യും ക­ഥാ­നാ­യ­കൻ പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. ഏഴാം വ­യ­സ്സു­മു­തൽ അ­ദ്ദേ­ഹം പ­ദ്യ­ര­ച­ന തു­ട­ങ്ങി­യെ­ന്നാ­ണു് പ­റ­യ­പ്പെ­ടു­ന്ന­തു്. പ്രാ­യം കൂ­ടി­വ­ന്ന­തോ­ടെ ക­വി­താ­ഭ്ര­മം ക­ല­ശ­ലാ­യി പ­ഠി­പ്പി­നു­ത­ന്നെ മു­ട­ക്കം­വ­ന്നി­ട്ടു­ണ്ടു്. പി­താ­വും മ­ഹൻ­ന­മ്പൂ­തി­രി­പ്പാ­ടും മ­ഹാ­ക­വി കൊ­ച്ചു­ണ്ണി­ത്ത­മ്പു­രാ­നും ക­വ­ന­വി­ഷ­യ­ത്തിൽ ആ­ദ്യ­കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ഷ്ടാ­ക്ക­ളാ­യി­രു­ന്നു. മു­റ്റി­ത്ത­ഴ­ച്ച വാ­സ­ന­യും ത­ദ­നു­ഗു­ണ­മാ­യ പാ­ണ്ഡി­ത്യ­വും കൂ­ടി­ച്ചേർ­ന്ന­പ്പോൾ അ­നാ­യാ­സേ­ന അ­ദ്ദേ­ഹം അ­ന്ന­ത്തെ ക­വി­ക­ളിൽ അ­ഗ്രേ­സ­ര­നാ­യി. കാ­ത്തു­ള്ളി അ­ച്യു­ത­മേ­നോൻ, കു­ണ്ടൂർ നാ­രാ­യ­ണ­മേ­നോൻ, ന­ടു­വ­ത്തു മഹൻ ന­മ്പൂ­തി­രി, ഒ­റ­വ­ങ്ക­ര രാജാ മു­ത­ലാ­യ പല ക­വി­ക­ളും അന്നു ക­വി­താ­ര­ച­ന­യിൽ ത­മ്പു­രാ­ന്റെ സ­ഹ­ച­ര­ന്മാ­രാ­യി­രു­ന്നു.

“ത­ല­നി­റ­ച്ചു കുടുമ, ഉ­ള്ളു­നി­റ­ച്ചു പഴമ, ഒ­ച്ച­പ്പെ­ടാ­ത്ത വാ­ക്കു്, പു­ച്ഛം ക­ല­രാ­ത്ത നോ­ക്കു്, ന­നു­ത്ത മെ­യ്യ്, കനത്ത ബു­ദ്ധി, നാ­ടൊ­ക്കെ വീടു്, നാ­ട്ടു­കാ­രൊ­ക്കെ വീ­ട്ടു­കാർ” ര­സി­ക­ശി­രോ­മ­ണി­യാ­യ അ­മ്പാ­ടി നാ­രാ­യ­ണ പ്പൊ­തു­വാൾ വാ­ഗ്രൂ­പേ­ണ വ­ര­ച്ചി­ട്ടു­ള്ള ഈ ചി­ത്രം കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ ഒരു അസൽ ച്ഛാ­യ­യാ­യി­ട്ടു­ണ്ടു്. ഉ­ള്ളു­നി­റ­ച്ചു് പഴമ എന്ന പ്ര­യോ­ഗം ത­മ്പു­രാൻ കേവലം യാ­ഥാ­സ്ഥി­തി­ക­നാ­യി­രു­ന്നു­വെ­ന്ന അർ­ത്ഥ­ത്തി­ലാ­ണെ­ന്നു തോ­ന്നു­ന്നി­ല്ല. വാ­സ്ത­വ­ത്തിൽ അ­ദ്ദേ­ഹം പ­രി­ഷ്കൃ­താ­ശ­യ­നും ഉ­ത്പ­തി­ഷ്ണു­വു­മാ­യി­രു­ന്നു. കേ­ര­ള­പ്പ­ഴ­മ­യെ­പ്പ­റ്റി­യു­ള്ള ഐ­തി­ഹ്യ­ങ്ങ­ളും ക­ഥ­ക­ളും ത­മ്പു­രാ­ന്റെ ഉള്ളു നി­റ­ച്ചു കി­ട­ന്നി­രു­ന്നു­വെ­ന്നാ­കാം വ­ക്താ­വി­ന്റെ വി­വ­ക്ഷ. നാ­ടൊ­ക്കെ വീ­ടെ­ന്നു പ­റ­ഞ്ഞ­തു പ്ര­ത്യ­ക്ഷ­രം ശ­രി­യാ­ണു്. ഒ­രി­ട­ത്തും സ്ഥി­ര­മാ­യി താ­മ­സി­ക്കു­ന്ന സ്വ­ഭാ­വം മ­ഹാ­ക­വി­ക്കു­ണ്ടാ­യി­രു­ന്നി­ല്ല. നി­ത്യ­സ­ഞ്ചാ­രി­യാ­യി­രു­ന്ന­തി­നാൽ കൂ­ട്ടു­കാ­രു­ടെ ഇടയിൽ അ­ദ്ദേ­ഹ­ത്തി­നു ‘പകിരി’ എ­ന്നൊ­രു ക­ളി­പ്പേ­രു­ണ്ടാ­യി­രു­ന്നു. ജാ­തി­മ­ത­ഭേ­ദ­മോ ധ­നി­ക­ദ­രി­ദ്ര­ഭേ­ദ­മോ ഗ­ണി­ക്കാ­തെ ഏ­തു­നി­ല­യി­ലു­ള്ള­വ­രോ­ടും സ­മ­ഭാ­വ­ന­യോ­ടെ ഇ­ണ­ങ്ങി പെ­രു­മാ­റു­ന്ന സ­ത്സ്വ­ഭാ­വം ത­മ്പു­രാ­നിൽ മു­ന്നി­ട്ടു നി­ന്നി­രു­ന്നു. കോ­വി­ല­ക­ങ്ങ­ളി­ലും പ്ര­ഭു­കു­ടും­ബ­ങ്ങ­ളി­ലും അ­ക്കാ­ല­ത്തു വി­ര­ള­മാ­യി ക­ണ്ടി­രു­ന്ന ഈ സ­മ­ഭാ­വ­ന­യും സ്വാർ­ത്ഥ­രാ­ഹി­ത്യം, മി­ത്ര­സ്നേ­ഹം, പ്ര­ശാ­ന്ത­പ്ര­കൃ­തി തു­ട­ങ്ങി­യ മറ്റു പല സ്വ­ഭാ­വ­ഗു­ണ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ വ്യ­ക്തി­മ­ഹ­ത്ത്വ­ത്തി­നു മാ­റ്റു­കൂ­ട്ടി. ഏവരും ഇ­ഷ്ട­പ്പെ­ട്ടി­രു­ന്നു ത­മ്പു­രാ­ന്റെ സ­ഹ­വാ­സം. കൂ­ട്ടു­കാർ വെ­ടി­പ­റ­യാൻ വന്നു കൂ­ടി­യാൽ രാ­ത്രി മു­ഴു­വൻ അ­വ­രു­മാ­യി സ­ഹി­തീ­സ­ല്ലാ­പ­ത്തി­ലേർ­പ്പെ­ട്ടു് അ­ദ്ദേ­ഹം ഭാ­ര്യാ­ഗൃ­ഹ­ത്തെ­പ്പോ­ലും മ­റ­ന്നു­ക­ള­യും. ഗോ­ലി­ക­ളി­യും ച­തു­രം­ഗ­വു­മാ­യി­രു­ന്നു രണ്ടു പ്ര­ധാ­ന വി­നോ­ദ­ങ്ങൾ. ഇ­ട­വി­ടാ­തെ­യു­ള്ള വെ­റ്റി­ല­മു­റു­ക്കു ക­വി­ത­യെ­ഴു­ത്തി­നു് ഉ­ന്മേ­ഷം കൂ­ട്ടി­യി­രു­ന്നു.

ബ­ഹു­ഭാ­ര്യ­നാ­യി­രു­ന്നു ന­മ്മു­ടെ മ­ഹാ­ക­വി. ഇ­രു­പ­ത്തൊ­ന്നാം വ­യ­സ്സിൽ അ­ദ്ദേ­ഹം വി­വാ­ഹി­ത­നാ­യി. കൊ­ടു­ങ്ങ­ല്ലൂർ കൊ­യി­പ്പി­ള്ളി­വീ­ട്ടി­ലെ പാ­പ്പി­യ­മ്മ­യാ­യി­രു­ന്നു പ്ര­ഥ­മ­പ­ത്നി. “അവർ എ­ട്ടു­പ്ര­സ­വി­ച്ചു­വെ­ങ്കി­ലും ഒരു പെൺ­കു­ട്ടി­യും ഒ­രാൺ­കു­ട്ടി­യും മാ­ത്ര­മേ ഇ­പ്പോൾ ജീ­വി­ച്ചി­രി­പ്പു­ള്ളൂ” എ­ന്നു് പി. വി. കൃ­ഷ്ണ­വാ­ര്യർ 1932-ൽ എ­ഴു­തി­യ ജീ­വ­ച­രി­ത്ര­ത്തിൽ കാ­ണു­ന്നു. കോ­ട്ട­യ്ക്കൽ സാ­മൂ­തി­രി­ക്കോ­വി­ല­ക­ത്തെ ശ്രീ­മ­തി­ത്ത­മ്പു­രാ­ട്ടി­യാ­ണു് ര­ണ്ടാ­മ­ത്തെ ഭാര്യ. ഇവരും നാ­ലു­കു­ട്ടി­ക­ളു­ടെ മാ­താ­വാ­യി. മൂ­ന്നാ­മ­ത്തെ സം­ബ­ന്ധം തൃ­ശ്ശൂ­രിൽ നി­ന്നാ­ണു്. പ്ര­ഥ­മ­പ­ത്നി­യു­ടെ മ­ര­ണ­ത്തി­നു ശേ­ഷ­മാ­ണു് അ­തു­ണ്ടാ­യ­തു്. പ്ര­സി­ദ്ധ സാ­ഹി­ത്യ­കാ­ര­നും ഭ­ഗ­വ­ത്ഗീ­താ­വ്യാ­ഖ്യാ­താ­വു­മാ­യ കെ. എ­മ്മി­ന്റെ സ­ഹോ­ദ­രി തെ­ക്കേ­ക്കു­റു­പ്പ­ത്തു കു­ട്ടി­പ്പാ­റു­വ­മ്മ­യാ­യി­രു­ന്നു തൃതീയ പത്നി. ത­മ്പു­രാൻ ജീ­വി­ച്ചി­രി­ക്കെ­ത്ത­ന്നെ ഇവരും കാ­ല­ഗ­തി­യ­ട­ഞ്ഞു. ഒരു പെൺ­കു­ട്ടി­മാ­ത്ര­മേ ഈ ദാ­മ്പ­ത്യ­ത്തി­ലു­ള്ളൂ. കു­ട്ടി­പ്പാ­റു­വ­മ്മ സം­ഗീ­ത­ത്തിൽ വി­ദു­ഷി­യാ­യി­രു­ന്നു. ത­മ്പു­രാ­നാ­ക­ട്ടെ, അതിൽ അത്ര പ്ര­തി­പ­ത്തി­യു­ള്ള ആളല്ല എ­ന്നാ­യി­രു­ന്നു പ­ര­ക്കേ­യു­ള്ള അ­ഭി­പ്രാ­യം. “സം­ഗീ­തം സ­ഹി­ക്കാം” എ­ന്നും “സദിരു കേൾ­ക്കു­മ്പോ­ളു­റ­ക്കം വരും” എ­ന്നും അ­ദ്ദേ­ഹം ചി­ല­പ്പോൾ നേ­ര­മ്പോ­ക്കി­നു ത­ട്ടി­വി­ടാ­റു­ണ്ടു്. എ­ങ്കി­ലും സം­ഗീ­ത­ത്തിൽ നല്ല ശാ­സ്ത്ര­ജ്ഞാ­ന­മു­ണ്ടാ­യി­രു­ന്നു ത­മ്പു­രാ­നു്. സം­ഗീ­ത­ത്തെ­പ്പ­റ്റി വി­ജ്ഞാ­ന­പ്ര­ദ­മാ­യ ഒരു ലേഖനം എ­ഴു­തി­യി­ട്ടു­മു­ണ്ടു്. ഏ­താ­യാ­ലും കു­റു­പ്പ­ത്തെ ബ­ന്ധം­കൊ­ണ്ടു് സം­ഗീ­ത­വും സാ­ഹി­ത്യ­വും സ­ര­സ­മാ­യി സ­മ്മേ­ളി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്.

കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നു പദ്യം, ഗ­ദ്യം­പോ­ലെ­ത­ന്നെ ഒരു വ്യാ­വ­ഹാ­ര ഭാ­ഷ­യാ­യി­രു­ന്നു­വെ­ന്നു പറയാം. എ­ഴു­തു­ന്ന­തെ­ന്തും ഛ­ന്ദോ­ബ­ന്ധ­മാ­യി തൂ­ലി­ക­യിൽ­നി­ന്നു താനേ വാർ­ന്നു­വീ­ണി­രു­ന്നു. സാ­ഹി­ത്യ­സ­ദ­സ്സു­ക­ളിൽ, പ്ര­സം­ഗം പ­ദ്യ­ത്തി­ലോ ഗ­ദ്യ­ത്തി­ലോ വേ­ണ്ട­തെ­ന്നു അ­ദ്ദേ­ഹം ചോ­ദി­ക്കാ­റു­ണ്ടാ­യി­രു­ന്നു­വ­ത്രേ. സാ­ധാ­ര­ണ­കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി പ­റ­യു­ന്ന­തും പ­ദ്യ­രൂ­പ­ത്തി­ലാ­ക്കാ­നാ­ണു് അ­ദ്ദേ­ഹ­ത്തി­നു അധികം കൗ­തു­കം.

“ബാ­ല­ശി­ക്ഷ­യ്ക്ക­ല­ട്ടു­ന്നു

ബാ­ല­പു­ത്രി സ­ര­സ്വ­തി;

അ­ല­ട്ടു­തീർ­ത്തു വി­ട്ടേ­യ്ക്കു;

വില പി­ന്നെ­ത്ത­രാ­മെ­ടോ.”

സ്വ­പു­ത്രി­ക്കു ബാ­ല­ശി­ക്ഷ എ­ന്നൊ­രു പാ­ഠ­പു­സ്ത­കം കൊ­ടു­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പ­ട്ടു­കൊ­ണ്ടു് ഒ­രാൾ­ക്ക­യ­ച്ച ക­ത്താ­ണി­തു്. ഇതേ പു­ത്രി­ക്കു് ആ­ഭ­ര­ണ­മു­ണ്ടാ­ക്കാൻ­വേ­ണ്ടി ഒ­രാ­ശ്രി­ത­ന്ന­യ­ച്ച കത്തു കു­റെ­ക്കൂ­ടി നേ­ര­മ്പോ­ക്കു­ള്ള­താ­ണു്.

“മേ­ലൊ­ക്കെ വാ­യിൽ­നാ­ക്കാം

ബാ­ല­ക്കു­യിൽ­വാ­ണി­ത­ന്റെ കൂ­ട്ടി­ക്കാ­യ്

ചേ­ലൊ­ക്കും­പ­ടി തീർ­ത്തോ­രു

പാ­ല­യ്ക്കാ­മോ­തി­ര­മ­യ­ക്കു ഭവാൻ.”

images/canthappayi.jpg
സി. അ­ന്ത­പ്പാ­യി

ഇതിൽ ‘മേ­ലൊ­ക്കെ വാ­യിൽ­നാ­ക്കാം’ എന്നു തന്റെ ഭാ­ര്യ­യെ ത­മ്പു­രാൻ വി­ശേ­ഷി­പ്പി­ച്ചി­രി­ക്കു­ന്ന­തു നോ­ക്കു. കു­ട്ടി­ക്കു പ­ണ്ട­മു­ണ്ടാ­ക്കി­ക്കൊ­ടു­ത്തി­ല്ലെ­ങ്കിൽ അ­തി­ന്റെ അമ്മ ത­നി­ക്കു “സ്വൈ­രം” ത­രി­ക­യി­ല്ലെ­ന്നു് എത്ര ഫലിത വി­ല­സി­ത­മാ­യി ധ്വ­നി­പ്പി­ച്ചി­രി­ക്കു­ന്നു! തന്റെ ആ­ശ്രി­ത­നും ബ­ന്ധു­വു­മാ­യ കോ­യി­പ്പി­ള്ളി പ­ര­മേ­ശ്വ­ര­ക്കു­റു­പ്പി­നു് ഒരു ജോ­ലി­കൊ­ടു­ക്കാൻ­വേ­ണ്ടി സി. അ­ന്ത­പ്പാ­യി ക്കു് അയച്ച ഒരു ശു­പാർ­ശ­ക്ക­ത്തും ര­സ­മു­ള്ള­താ­ണു്:

“കവി കെ. പരമേശ്വരക്കുറുപ്പെ-​

ന്നി­വി­ടെ­പ്പേർ­പ്പ­റ­യു­ന്നൊ­രീ മ­നു­ഷ്യൻ

ഭുവി കേ­വ­ല­നി­ത്യ­വൃ­ത്തി കാംക്ഷി-​

ച്ച­വി­ടേ­യ്ക്കു­ണ്ടു വ­രു­ന്നു ജീ­വ­നാർ­ത്ഥം.

അ­റി­യാം ചിലതാംഗലേയഭാഷാ-​

മുറിവാക്യങ്ങൾ-​പഠിപ്പിതത്രമാത്രം;

ശ­രി­യാ­യ് മലയാളഭാഷയായാ-​

ലു­രി­യാ­ടാ­മെ­ഴു­താം ക­വി­ത്വ­മാ­വാം.

ഇ­വ­യു­ണ്ടു റ­ജി­സ്റ്റർ­ചെ­യ്തി­രി­പ്പൂ

ന­വ­കാ­വ്യ­ക്ക­ള­രി­സ്ഥ­ല­ത്തു മു­മ്പേ

തവ കീ­ഴ്‌­വ­രു­തി­ഗ്ഗു­മ­സ്ത­വേ­ല

യ്ക്കി­വ­നാ­വോ,ത­ര­മാ­ക്കി­യെ­ങ്കി­ലാ­യി.

ഒ­രു­മാ­തി­രി കൈ­യെ­ഴു­ത്തു നന്നെ-​

ന്നൊ­രു ഭ­ള്ളി­ന്നി­വ­നി­ല്ല­യെ­ന്നു­മി­ല്ല;

പെ­രു­മാ­റ്റ­വ­ഴി­ക്കു കൊണ്ടുപോയാ-​

ലൊരു ഭാ­ഷ­യ്ക്കി­വ­നും ക­ഴി­ഞ്ഞു­കൂ­ടും.”

പ­റ­യേ­ണ്ട­കാ­ര്യ­ങ്ങൾ അ­ത്യു­ക്തി­കൂ­ടാ­തെ എത്ര ഭം­ഗി­യാ­യി ഫലിതം ക­ലർ­ത്തി ഇതിൽ ചു­രു­ക്കി­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക. ത­മ്പു­രാ­നു പൈ­തൃ­ക­മാ­യി ല­ഭി­ച്ച തനി വെ­ണ്മ­ണി­ശ്ശൈ­ലി ഇ­ത്ത­രം ക­ത്തു­ക­ളി­ലെ­ല്ലാം പ്ര­തി­ഫ­ലി­ക്കു­ന്നു. ഇ­ട­ത്തു കൈ­കൊ­ണ്ടു ച­തു­രം­ഗ­ക്ക­രു നീ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ വ­ല­ത്തു­കൈ­കൊ­ണ്ടു് അ­വി­ട­ന്നു എ­ഴു­തി­യ പ­ദ്യ­ങ്ങ­ളാ­ണി­വ എന്നു ശ്രീ. കു­റു­പ്പു­ത­ന്നെ താ­നെ­ഴു­തി­യ ജീ­വ­ച­രി­ത്ര­ത്തിൽ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഇതു ശ­രി­യാ­ണെ­ങ്കിൽ ആ ബ­ഹു­മു­ഖ­പ്ര­തി­ഭ­ന്റെ മു­മ്പിൽ നാം ത­ല­കു­നി­ക്കു­ക­ത­ന്നെ വേണം.

“അ­തി­ര­സ­മൊ­ടു കി­ട്ട­പ്പൻ വ­രു­മ്പോൾ മറക്കാ-​

ത­തി­വി­ട­യ­മ­സാ­രം വാ­ങ്ങി­വെ­യ്പാ­ന­പേ­ക്ഷ;

കൊതി പു­തി­യൊ­രു ചേനയ്ക്കേറ്റമിങ്ങുള്ളവർക്കു-​

ണ്ടി­തി­നൊ­രു­വ­ഴി­കൂ­ടി­ക്കാ­ണ­ണം കേ­മ­നാം താൻ.”

ഇ­ങ്ങ­നെ അ­ങ്ങാ­ടി­യിൽ നി­ന്നു സാ­മാ­നം വാ­ങ്ങാൻ പ­റ­യു­ന്ന­തു­പോ­ലും ചി­ല­പ്പോൾ പ­ദ്യ­ത്തി­ലാ­കാ­റു­ണ്ടു്. കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നെ­പ്പോ­ലെ ഇത്ര വളരെ ക­ത്തു­കൾ പ­ദ്യ­ത്തി­ലെ­ഴു­തി­യി­ട്ടു­ള്ള മ­റ്റൊ­രു കവി മ­ല­യാ­ള­ത്തി­ലു­ണ്ടാ­യി­ട്ടി­ല്ല. അ­വ­യു­ടെ സംഖ്യ പ­തി­നാ­യി­ര­ത്തോ­ളം വ­രു­മെ­ന്നു ക­ണ­ക്കാ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ഒരു ക­ത്തി­നു ശ­രാ­ശ­രി അ­ഞ്ചു­വീ­തം ക­ണ­ക്കാ­ക്കി­യാൽ­ത്ത­ന്നെ ശ്ലോ­ക­സം­ഖ്യ അൻ­പ­തി­നാ­യി­ര­മാ­കും. അ­ന്ന­ത്തെ മിക്ക ക­വി­ക­ളു­മാ­യി­ട്ടും പ­ത്ര­മാ­സി­കാ­ധി­പ­ന്മാ­രു­മാ­യി­ട്ടും ത­മ്പു­രാൻ പ­ദ്യ­രൂ­പ­ത്തിൽ എ­ഴു­ത്തു­കു­ത്തു­ന­ട­ത്തീ­ട്ടു­ണ്ടു്. ക­ത്തു­ക­ളു­ടെ ആ­രം­ഭ­ത്തി­ലു­ള്ള മം­ഗ­ള­പ­ദ്യ­ങ്ങൾ ചി­ല­പ്പോൾ ദേ­വ­ന്മാ­രെ­ക്കൂ­ടി ക­ളി­യാ­ക്കു­ന്ന­മ­ട്ടിൽ ഫ­ലി­ത­സം­വ­ലി­ത­മാ­യി­രി­ക്കും.

“മ­ന്മ­ഥ­നു­ടെ ത­ടി­മു­ടി­യൻ

നിർ­മ്മ­ല­താ­രേ­ശ­ജാ­ഹ്ന­വീ­മു­ടി­യൻ

ന­മ്മു­ടെ ഗ­ര­ളം­കു­ടി­യൻ

നന്മ ത­ര­ട്ടേ ഭ­വാ­നു­മാ­മ­ടി­യൻ.”

ഇതിൽ ശിവനെ ത­ടി­മു­ടി­യ­നും ഉ­മാ­മ­ടി­യ­നും മ­റ്റു­മാ­ക്കി­യി­ട്ടും തൃ­പ്തി­പ്പെ­ടാ­തെ കവി മ­റ്റൊ­രു പ­ദ്യ­ത്തിൽ,

“മ­ടി­യിൽ­ത്ത­ന്നെ­യെ­ന്ന­ല്ല

മു­ടി­യിൽ­ക്കൂ­ടി­യ­ച്ചി­യെ

കു­ടി­കൊ­ള്ളി­ച്ചി­ടും സർവ്വ-​

മു­ടി­യ­സ്വാ­മി­യാ­ശ്ര­യം…”

എ­ന്നി­ങ്ങ­നെ സർ­വ്വ­മു­ടി­യ­സ്വാ­മി­യും അ­ച്ചി­ക്കൊ­തി­യ­നു­മാ­ക്കി രസം പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു.

“നി­രീ­ക്ഷി­ച്ചു നീർ­ത്താർ­ശ­രൻ­ത­ന്റെ സാ­ക്ഷാൽ

ശരീരം ദ­ഹി­പ്പി­ച്ച ച­ങ്ങാ­തി­യേ­യും

ഒ­രീ­ഷൽ­ക്ക­ടാ­ക്ഷ­ത്തി­നാൽ പാ­ട്ടി­ലാ­ക്കും

പ­രീ­ക്ഷ­യ്ക്കു പാ­സ്സാ­യ തായേ, തൊ­ഴു­ന്നേൻ.”

വി. കെ. രാ­മൻ­മേ­നോ­നു് അ­ദ്ദേ­ഹം ബി. എ. പ­രീ­ക്ഷ പാ­സ്സാ­യ­പ്പോൾ, മഹാ കവി അയച്ച ഒരു ക­ത്തി­ലെ മം­ഗ­ള­പ­ദ്യ­മാ­ണി­തു്. ഇതു് എ­ത്ര­മാ­ത്രം സ­ര­സ­വും സ­ന്ദർ­ഭോ­ചി­ത­വു­മാ­യി­രി­ക്കു­ന്നു­വെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ക­ത്തു­കൾ­ക്കു പുറമേ, ത­മ്പു­രാൻ ഓരോ സ്ഥ­ല­ത്തു ചെ­ല്ലു­മ്പോൾ സ­ന്ദർ­ഭ­വ­ശാൽ സ­മ­സ്യാ പൂർ­ണ­മാ­യും വ്യ­ക്തി­ക­ളു­ടെ ഛാ­യാ­വർ­ണ്ണ­ന­മാ­യും മ­റ്റും എ­ഴു­തി­യി­ട്ടു­ള്ള മു­ക്ത­ക­ങ്ങൾ­ക്കു ക­ണ­ക്കി­ല്ല. ഛാ­യാ­ശ്ലോ­ക­ങ്ങൾ ക­വി­യു­ടെ മ­നോ­ധർ­മ്മ വി­ലാ­സ­ത്തേ­യും നി­രീ­ക്ഷ­ണ­പാ­ട­വ­ത്തേ­യും വി­ളി­ച്ച­റി­യി­ക്കു­ന്ന­വ­യാ­ണു്. അവയിൽ പ­ല­തി­നും കേ­ര­ള­ത്തിൽ സ്ഥി­ര­പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്.

“ഉ­ന്മേ­ഷ­ത്തൊ­ടു­താൻ മുറുക്കിയരിക-​

ത്തൽ­പ്പം മു­റു­ക്കാ­നു­മാ­യ്

ചു­മ്മാ­തെ മണി പ­ത്ത­ടി­പ്പ­തു­വ­രേ

മൂ­ടി­പ്പു­ത­ച്ച­ങ്ങ­നെ

ബ്ര­ഹ്മ­സ്വം മ­ഠ­മാ­യ­തി­ന്റെ പ­ടി­യിൽ

പൂർ­ണ്ണാ­നു­മോ­ദം പര-

ബ്ര­ഹ്മം ക­ണ്ട­രു­ളു­ന്ന വെ­ണ്മ­ണി­മ­ഹൻ

ന­മ്പൂ­രി­യെ­ക്ക­ണ്ടു ഞാൻ.”

സ്വതേ ഒരു അ­മാ­ന്ത­ക്കാ­ര­നാ­യ വെ­ണ്മ­ണി­മ­ഹ­ന്റെ ഈ ബ­ഹു­ര­സി­കൻ­ചി­ത്രം ഒ­ട്ടേ­റെ സ­ഹൃ­ദ­യ­പ്ര­ശം­സ നേ­ടി­യി­ട്ടു­ള്ള­താ­ണു്. ഇനി ഒരു നാ­ട്ടു­വൈ­ദ്യൻ ഈ­ച്ച­ര­വാ­രി­യ­രു­ടെ വ­ര­വു­നോ­ക്കു:

“മു­ണ്ടും ചു­റ്റി­ച്ചു­രു­ക്ക­ത്തൊ­ടു കൃ­ത­വി­ന­യം

പൊ­ക്കിൾ കാ­ണി­ച്ചു രണ്ടാം-​

മു­ണ്ടും ക­ക്ഷ­ത്തു­വെ­ച്ച­ങ്ങ­നെ ചെറിയപൊടി-​

ഡപ്പി താ­ക്കോ­ലു­മാ­യി

മി­ണ്ടു­മ്പോൾ കൊ­ഞ്ഞി­യാ­ലും ചില ഫ­ലി­ത­മൊ­ടും

ലാ­ക്കൊ­ടും ചേർ­ന്നി­ടു­ന്നീ

മു­ണ്ട­ച്ചാ­രാ­രി­തെ­ത്തു­ന്നി­തു സരസമൊതു-​

ങ്ങി­പ്പ­തു­ങ്ങി­പ്പ­തു­ക്കെ.”

ഇ­തു­പോ­ലെ തന്നെ ര­സ­ക­ര­മാ­ണു്,

“ക­ണ്ടാൽ മൂ­ഷി­ക­മു­ഖ­നു­ടൽ

ക­ണ്ടാൽ ക­ട­ലു­ണ്ട മാ­മു­നി­ക്കു­സ­മം

കു­ണ്ടാ­മ­ണ്ടി­കൾ കാട്ടി-​

ക്കൊ­ണ്ടാ­രെ­ത്തു­ന്നു കൊ­ച്ചു­ര­വി­യാ­ണോ?”

എന്ന ഒരു കു­ണ്ടാ­മ­ണ്ടി­ക്കാ­ര­ന്റെ ചി­ത്രീ­ക­ര­ണം. സൂ­ക്ഷ്മ­സ്വ­ഭാ­വം ത­ന്മ­യ­ത്വ­ത്തോ­ടെ വർ­ണ്ണി­ക്കു­ന്ന­തിൽ ത­മ്പു­രാ­നു­ള്ള അ­നി­ത­ര­സാ­ധാ­ര­ണ­മാ­യ വൈഭവം, ഇ­തു­പോ­ലെ എ­ത്ര­യോ പ­ദ്യ­ങ്ങ­ളിൽ പ്ര­ക­ട­മാ­യി­ട്ടു­ണ്ടു്.

ദ്രു­ത­ക­വ­ന­ത്തിൽ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ അ­ദ്വി­തീ­യ­നാ­യി­രു­ന്നു. അ­ക്കാ­ല­ത്തു ന­ട­ന്നി­ട്ടു­ള്ള ക­വി­താ­വേ­ഗ­പ­രീ­ക്ഷ­ക­ളിൽ അ­ദ്ദേ­ഹ­ത്തെ അ­തി­ശ­യി­ക്കാൻ മ­റ്റാർ­ക്കും ക­ഴി­ഞ്ഞി­ട്ടി­ല്ല. സ­ര­സ­ദ്രു­ത­ക­വി കി­രീ­ട­മ­ണി എന്ന സ്ഥാ­ന­പ്പേർ ത­മ്പു­രാ­നു സർ­വ്വ­ഥാ യോ­ജി­ച്ച­താ­യി­രു­ന്നു. “സ്യ­മ­ന്ത­കം, ന­ള­ച­രി­തം, സ­ന്താ­ന­ഗോ­പാ­ലം, സീ­താ­സ്വ­യം­വ­രം എന്നീ നാ­ട­ക­ങ്ങ­ളും ദ­ക്ഷ­യാ­ഗം, തു­പ്പൽ കോ­ളാ­മ്പി തു­ട­ങ്ങി­യ കാ­വ്യ­ങ്ങ­ളും സമയം മുൻ­കൂ­ട്ടി ക്ലി­പ്ത­പ്പെ­ടു­ത്തി അ­തി­ന­കം എ­ഴു­തി­ത്തീർ­ത്തി­ട്ടു­ള്ള­വ­യാ­ണു്” എ­ന്നു് ഉ­ള്ളൂർ സാ­ഹി­ത്യ­ച­രി­ത്ര­ത്തിൽ പ­റ­യു­ന്നു. കോ­ട്ട­യ­ത്തു­വെ­ച്ചു നടന്ന പ­രീ­ക്ഷ­യിൽ ‘ഗം­ഗാ­വ­ത­ര­ണം­നാ­ട­ക’മെ­ഴു­താൻ അ­ഞ്ചു­മ­ണി­ക്കൂ­റും എ­ട്ടു­മി­നി­ട്ടും മാ­ത്ര­മേ ത­മ്പു­രാ­നു വേ­ണ്ടി­വ­ന്നു­ള്ളൂ. അ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ദ്രു­ത­ക­വ­ന­പാ­ട­വം കണ്ടു പലരും അ­ത്ഭു­ത­പ്പെ­ട്ടു. മ­റ്റൊ­രു പ­രീ­ക്ഷ­യിൽ കാ­ല­ത്തു് എ­ട്ട­ര­മ­ണി­ക്കു തു­ട­ങ്ങി രാ­ത്രി എ­ട്ട­ര­യ്ക്കു തീർ­ത്ത­താ­ണു് സ­ന്താ­ന­ഗോ­പാ­ലം.

“മ­ടി­ന­ടു­വിൽ വ­ഹി­ച്ചും

മാ­ന­മോ­ടു­മ്മ­വെ­ച്ചും

പൊ­ടി­ച­ളി­കൾ തു­ട­ച്ചും

പു­ഞ്ചി­രി­ക്കാ­യ്ക്കൊ­തി­ച്ചും

ഇ­ട­യി­ലി­ഹ ക­ര­ഞ്ഞാൽ

ക­ണ്ണു­നീർ താൻ തു­ട­ച്ചും

വ­ടി­വി­നൊ­ടു വ­ളർ­ത്തും

സൗ­ഖ്യ­മെ­ന്തോ­തി­ടേ­ണ്ടു?”

എന്നു കു­ട്ടി­യെ വ­ളർ­ത്തു­ന്ന­തിൽ ഒ­ര­മ്മ­യ്ക്കു­ള്ള സൗ­ഖ്യം അതിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്ന­തു സ്വാ­ഭാ­വി­ക­ത­കൊ­ണ്ടു ഹൃ­ദ്യ­മാ­യി­ട്ടു­ണ്ടു്.

“മേനിക്കണ്ടപ്പരായിപ്പലരുമവനിയിൽ-​

പ്പാർ­ത്തു­പോ­രു­ന്ന­തു­ണ്ടീ

മാ­നം­കെ­ട്ടോ­രു കൈയിൽ പണമുടയവരിൽ-​

ത്ത­ന്നെ ധാ­രാ­ള­മു­ണ്ടാം;

നൂനം ഭൂപാലരായീടുകിലിനിയുരചെ-​

യ്യേ­ണ്ട­തു­ണ്ടോ? നൃപാല-​

സ്ഥാ­നം കേ­റു­ന്ന­താ­യാ­ല­റി­വു­ട­യ­വ­നും

മൗ­ഢ്യ­മു­ണ്ടാ­കു­മ­ല്ലോ.”

ഇ­ത്യാ­ദി അർ­ത്ഥ­സ്വാ­ര­സ്യ­മു­ള്ള ശ്ലോ­ക­ങ്ങ­ളും പ്ര­കൃ­ത­നാ­ട­ക­ത്തിൽ ദുർ­ല്ല­ഭ­മ­ല്ല. ക­വി­താ­ഗു­ണ­ത്തി­നു വലിയ കോ­ട്ടം­ത­ട്ടാ­തെ പ­ന്ത്ര­ണ്ടു മ­ണി­ക്കൂർ­കൊ­ണ്ടു് ഒരു നാ­ട­ക­മെ­ഴു­തു­ക­യെ­ന്ന­തു സാ­ധാ­ര­ണ ക­വി­കൾ­ക്കു് അ­മ്പ­ര­പ്പു­ണ്ടാ­ക്കു­ന്ന കാ­ര്യ­മാ­ണ­ല്ലോ. ത­മ്പു­രാ­ന്റെ ദ്രു­ത­ക­വ­ന­ഫ­ല­ങ്ങ­ളെ­ല്ലാം തീരെ കു­റ്റ­മ­റ്റ­വ­യാ­ണെ­ന്നോ ഗു­ണ­സ­മ്പൂർ­ണ്ണ­മാ­ണെ­ന്നോ ഇവിടെ വി­വ­ക്ഷ­യി­ല്ല. നി­ശ്ചി­ത­സ­മ­യ­ത്തി­നു­ള്ളിൽ തീർ­ക്കാ­നു­ള്ള ത്വ­ര­യോ­ടെ തു­രു­തു­രെ എ­ഴു­തി­ത്ത­ള്ളു­മ്പോൾ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാ­നാ­യാ­ലും കുറെ തെ­റ്റു­പ­റ്റു­ക സ്വാ­ഭാ­വി­ക­മാ­ണു്. എ­ന്നാൽ താൻ നി­ഷ്കർ­ഷി­ച്ചു സാ­വ­ധാ­നം എ­ഴു­തു­ന്ന ക­വി­ത­ക­ളിൽ അ­ബ­ദ്ധ­മൊ­ന്നും പ­റ്റു­ക­യി­ല്ലെ­ന്ന ആ­ത്മ­വി­ശ്വാ­സം അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. അതു് ഏ­റെ­ക്കു­റെ ശ­രി­യു­മാ­ണു്.

“മാ­വേ­ലി­ക്ക­ര­മ­ന്ന, മാ­ന്യ­മ­തി­യാം

മ­ന്നാ­ടി­യാ­രേ, നമു-

ക്കീ വേലയ്ക്കൊരബദ്ധമച്ചുപിഴയിൽ-​

പ്പെ­ട്ടേ പെ­ടു­ള്ളൂ ദൃഢം.”

തെ­റ്റു­ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ച്ച ചില മി­ത്ര­ങ്ങ­ളോ­ടു് ഇ­ങ്ങ­നെ കൂ­സ­ലി­ല്ലാ­തെ പറയാൻ ദൃ­ഢ­പ്ര­ത്യ­യ­നാ­യ ഈ മ­ഹാ­ക­വി­ക്ക­ല്ലാ­തെ മ­റ്റാർ­ക്കു­ണ്ടാ­കും ധൈ­ര്യം?

“ശ­ബ്ദ­ങ്ങ­ളെ­ദ്ദാ­സ­രെ­യെ­ന്ന­പോ­ലെ

ശ­രി­ക്കു കീ­ഴ്‌­നിർ­ത്തി­യ ശ­ക്തി­യു­ക്തൻ”

എന്നു വ­ള്ള­ത്തോൾ അ­ദ്ദേ­ഹ­ത്തെ വി­ശേ­ഷി­പ്പി­ച്ചി­ട്ടു­ള്ള­തു വെ­റു­തെ­യ­ല്ല. ഇനി ന­മു­ക്കു ത­മ്പു­രാ­ന്റെ കൂ­ടു­തൽ വി­ല­പ്പെ­ട്ട കൃ­തി­ക­ളെ വി­ചാ­ര­ണ­ചെ­യ്യാം.

images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

കാ­വ്യ­സ­ര­ണി­യിൽ സം­സ്കൃ­ത­വും മ­ല­യാ­ള­വും ഒന്നു പോലെ കൈ­കാ­ര്യം ചെ­യ്തി­രു­ന്ന ഉ­ഭ­യ­ഭാ­ഷാ­പ­ണ്ഡി­ത­നാ­യി­രു­ന്നു കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ. രണ്ടു ഭാ­ഷ­യി­ലും കൂടി അൻ­പ­തോ­ളം കൃ­തി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ വ­ക­യാ­യി­ട്ടു­ണ്ടു്. ഇവയിൽ പലതും ഇന്നു ലു­പ്ത­പ്ര­ചാ­ര­ങ്ങ­ളാ­ണെ­ന്നു തോ­ന്നു­ന്നു. ചി­ല­തൊ­ക്കെ അ­മു­ദ്രി­ത­ങ്ങ­ളു­മാ­ണു്. മ­ല­യാ­ള­ത്തിൽ തുലോം ശ്ര­ദ്ധേ­യ­ങ്ങ­ളാ­യ കൃ­തി­ക­ളെ­പ്പ­റ്റി­മാ­ത്ര­മേ ഇവിടെ പ്ര­തി­പാ­ദി­ക്കേ­ണ്ട­തു­ള്ളൂ. കാ­വ്യ­ങ്ങൾ, രൂ­പ­ക­ങ്ങൾ, പു­രാ­ണേ­തി­ഹാ­സ­വി­വർ­ത്ത­ന­ങ്ങൾ എന്നു മൊ­ത്ത­ത്തിൽ ഇവയെ മൂ­ന്നാ­യി തി­രി­ക്കാം. രൂ­പ­ക­ങ്ങ­ളിൽ കൽപിത കൃ­തി­ക­ളും വി­വർ­ത്ത­ന­ങ്ങ­ളും ഉൾ­പ്പെ­ടും. സം­സ്കൃ­ത­ശ­ബ്ദ­ങ്ങൾ തീരേ ഉ­പേ­ക്ഷി­ച്ചു പ­ച്ച­മ­ല­യാ­ള­ത്തിൽ ക­വി­ത­യെ­ഴു­തു­ന്ന സ­മ്പ്ര­ദാ­യം, കേരള ച­രി­ത്ര­ത്തെ ആ­സ്പ­ദ­മാ­ക്കി­യു­ള്ള നാ­ട­ക­നിർ­മ്മാ­ണം, യാ­ത്രാ­വൃ­ത്താ­ന്ത കാ­വ്യ­ര­ച­ന ഈ മൂ­ന്നും ആ­ദ്യ­മാ­യി കേ­ര­ള­സാ­ഹി­ത്യ­വേ­ദി­യിൽ അ­വ­ത­രി­പ്പി­ച്ച­തു കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘നല്ല ഭാഷ’ എന്ന കൃതി പ­ച്ച­മ­ല­യാ­ള­ത്തി­ലെ പ്ര­ഥ­മ­പ­രീ­ക്ഷ­ണ­മാ­കു­ന്നു. അതു പു­റ­ത്തു­വ­ന്ന­തി­നു­ശേ­ഷ­മേ കു­ണ്ടൂർ നാ­രാ­യ­ണ­മേ­ന­വ­നും മ­റ്റും ആ വ­ഴി­ക്കു തി­രി­ഞ്ഞി­ട്ടു­ള്ളൂ. അ­തു­പോ­ലെ മാ­ന­വി­ക്ര­മ­വി­ജ­യം ആ­ദ്യ­ത്തെ ച­രി­ത്ര­നാ­ട­ക­മെ­ന്ന­നി­ല­യിൽ പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്നു. കൊ­ച്ചി­രാ­ജാ­വും കോ­ഴി­ക്കോ­ട്ടു­സാ­മൂ­തി­രി­യും ത­മ്മി­ലു­ണ്ടാ­യ ഏ­റ്റു­മു­ട്ട­ലും ഉ­ട­മ്പ­ടി­യും മ­റ്റു­മാ­ണു് ഇതിലേ പ്ര­തി­പാ­ദ്യം.

“നാ­റി­ക്കീ­റി മു­ഷി­ഞ്ഞ മു­ണ്ടു വികടം

ചു­റ്റീ­ട്ട­ര­ക്കെ­ട്ടി­ലാ­യ്

വാ­രി­ക്കു­ത്തി­യ കണ്ടു കാട്ടിലയുമായ്-​

ച്ചേ­റ്റിൽ­ക്കു­ളി­ച്ച­ങ്ങ­നെ

കീ­റ­പ്പാ­ള പൊ­ളി­ഞ്ഞ­തൊ­ന്നു തലയിൽ-​

ചൂടിപ്പെരുത്താൾക്കിടെ-​

പ്പീ­റ­പ്പാ­ട്ടു­കൾ പാടി നല്ല ര­സ­മാ­യു്

ഭ്ര­ന്തൻ ക­ട­ന്നെ­ത്തി­നാൻ.”

ക­വി­യു­ടെ ചി­ത്രീ­ക­ര­ണ­ചാ­തു­രി­യെ കാ­ണി­ക്കു­ന്ന ഇ­മ്മാ­തി­രി അ­ന­വ­ദ്യ­ഹൃ­ദ്യ­ങ്ങ­ളാ­യ പ­ദ്യ­ങ്ങൾ പ്ര­സ്തു­ത നാ­ട­ക­ത്തിൽ സു­ല­ഭ­മാ­ണു്. ത­മ്പു­രാൻ മ­ദി­രാ­ശി­ക്കു പോ­യ­തി­നു­ശേ­ഷം എ­ഴു­തി­യ ഒരു ല­ഘു­കാ­വ്യ­മാ­ണു് മ­ദി­രാ­ശി­യാ­ത്ര. ഇ­ത­ര­ക­വി­കൾ­ക്കു് ഇ­ത്ത­രം ക­വി­ത­യെ­ഴു­താൻ ഇതു മാർ­ഗ്ഗ­ദർ­ശ­ക­മാ­യി­ട്ടു­ണ്ടു്.

“വ­ട്ട­ത്തൊ­പ്പി­യി­ലാ­ടി­ടു­ന്ന കുനുപീ-​

ലി­പ്രൗ­ഢി­യും ബൂട്സതിൽ-​

ത്തട്ടീട്ടങ്ങുരസുംവരേക്കടിവരെ-​

ത്തൂ­ങ്ങു­ന്ന കു­പ്പാ­യ­വും

കു­ട്ടി­ക്കാ­ലു­റ­യും ക­ര­ത്തി­ലൊ­രു നൽ-

ക്കാ­റ്റാ­ടി­യും വെച്ചുകൊ-​

ണ്ടൊ­ട്ടേ­റെ­ക്ക­ളി­യാ­ടി­ടു­ന്നൊ­രു ദൊര-

പ്പൈ­ത­ങ്ങ­ളെ­ക്ക­ണ്ടു ഞാൻ.”

നി­രീ­ക്ഷ­ണ­പ­ടു­വാ­യ കവി മ­ദ്രാ­സിൽ കണ്ട തൊപ്പി-​കുപ്പായ ധാ­രി­ക­ളാ­യ ഈ ദൊ­ര­ക്കു­ട്ടി­കൾ വാ­യ­ന­ക്കാർ­ക്കും കൗ­തു­കം ജ­നി­പ്പി­ക്കും. ക­വി­ഭാ­ര­തം, കംസൻ, പാ­ലു­ള്ളി­ച­രി­തം എന്നീ കാ­വ്യ­ങ്ങ­ളും പ്ര­സ്താ­വ­യോ­ഗ്യ­ങ്ങ­ളാ­ണു്. ഇവയിൽ ഒ­ന്നാ­മ­ത്തേ­തു ത­മ്പു­രാ­ന്റെ ആ­ദ്യ­കാ­ല­കൃ­തി­ക­ളിൽ­പ്പെ­ടു­ന്ന­തും താ­ര­ത­മ്യേ­ന കാ­വ്യ­ഗു­ണം കു­റ­ഞ്ഞ­തു­മ­ത്രേ. ര­ണ്ടാ­മ­ത്തേ­തു പുരാണ പു­രു­ഷ­നാ­യ കം­സ­ന്റെ ച­രി­ത്ര­മാ­കു­ന്നു.

“തി­രി­ച്ചു­പോ­രും­വ­ഴി ചീനമുഖ്യരാ-​

യി­രി­ക്കു­മോ­രോ നൃ­പ­വീ­ര­രേ­യു­മേ

പ­രി­സ്ഫു­രൽ­പ്രൗ­ഢി പി­ടി­ച്ചു കീഴപ്പടി-​

ക്കി­രി­ക്കു­മാ­റാ­ക്കി മ­ഹാ­പ­രാ­ക്ര­മൻ.

നാ­യ­ക­ന്റെ ദി­ഗ്വി­ജ­യ­വർ­ണ്ണ­ന­ത്തി­ലു­ള്ള ഒ­രു­ശ്ലോ­ക­മാ­ണി­തു്. കംസൻ ചീന മു­ഖ്യ­രെ കീ­ഴ്പ്പ­ടി­ക്കി­രി­ക്കു­മാ­റാ­ക്കി­യ കഥ, ആ രാ­ക്ഷ­സ­പ്പ­രി­ഷ­ക­ളു­ടെ ആക്ര മ­ണ­പ്ര­കൃ­തി വി­ജൃം­ഭി­ച്ചി­രി­ക്കു­ന്ന ഇ­ക്കാ­ല­ത്തു ന­മു­ക്കു പ്ര­ത്യേ­കി­ച്ചും ആ­ഹ്ലാ­ദ­കാ­രി­യാ­കു­മ­ല്ലോ.

ഒരു കു­ഞ്ഞു­വീ­ര­നെ­പ്പ­റ്റി­യു­ള്ള ഐ­തി­ഹ്യ­മാ­ണു് പാ­ലു­ള്ളി­ച­രി­ത­ത്തി­ലെ ഇ­തി­വൃ­ത്തം. അതിൽ കാ­ണു­ന്ന,

“പെ­റ്റി­ട്ടാ­ത്ത­ള്ള ന­ക്കു­മ്പൊ­ഴു­തൊ­രു പുലി നേ-

രി­ട്ടു ചാടിക്കടിക്കെ-​

ച്ചു­റ്റി­ട്ടൊ­ന്ന­മ്മ­യേ നോ­ക്കി­ന ചകിതചലൽ-​

ക്കുട്ടിമാൻദൃഷ്ടിയാളേ-​”

ഇ­ത്യാ­ദി നെ­ടു­നെ­ടു­ങ്കൻ സം­ബോ­ധ­ന­ക­ളും

കു­ട്ടി­ശ്ശ­ണ്ഠ, കു­നു­ട്ടു, ദു­ഷ്ടു, ദുര,ദു-

ശ്ശീ­ലം, ദു­രാ­ലോ­ച്യ­മാം

മ­ട്ടിൽ ശു­ണ്ഠി, മ­രു­ന്നു, മായ, മറുമ-

ശ്രാ­വാ­ര­ണം, മാരണം

ഒ­ട്ടെ­ണ്ണം പറയാതെകണ്ടിനിയുമു-​

ണ്ടെ­ന്നാ­ല­തെ­ല്ലാം തിക-

ഞ്ഞി­ട്ടു­ണ്ണൂ­ലി മു­ര­ണ്ടു മൂത്ത മുതുമു-​

ത്തി­ത്ത­ള്ള­യൊ­ന്നു­ണ്ട­തിൽ.

എ­ന്നി­ത്ത­രം വർ­ണ്ണ­ന­ക­ളും വാ­യി­ക്കു­മ്പോൾ കർ­ത്തൃ­നാ­മം അ­റി­ഞ്ഞി­ല്ലെ­ങ്കിൽ ഇ­വ­യെ­ല്ലാം വെൺ­മ­ണി ശീ­വോ­ള്ളി പ്ര­ഭൃ­തി­ക­ളു­ടെ പ്ര­യോ­ഗ­ങ്ങ­ളാ­ണെ­ന്നേ ന­മു­ക്കു തോ­ന്നു. ത­മ്പു­രാ­നും ഈ ന­മ്പൂ­രി­ക്ക­വി­കൾ­ക്കും ത­മ്മിൽ ഭാഷാ ശൈ­ലി­യിൽ അ­ത്ര­മാ­ത്രം അ­ടു­പ്പം കാ­ണു­ന്നു. പാ­ലു­ള്ളി­ച­രി­തം­പോ­ലെ അന്നു കേ­ര­ള­ത്തിൽ പ്ര­ച­രി­ച്ചി­രു­ന്ന എ­ത്ര­യോ ഐ­തി­ഹ്യ­ങ്ങൾ ത­മ്പു­രാൻ കവിതാ വി­ഷ­യ­മാ­ക്കി­യി­ട്ടു­ണ്ടു്.

ഒരു മ­ഹാ­ക­വി­മാ­ത്ര­മാ­യി­രു­ന്നി­ല്ല കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ. അ­ദ്ദേ­ഹം ഒരു ച­രി­ത്ര­കാ­ര­നും ഗ­വേ­ഷ­ക­നു­മാ­യി­രു­ന്നു. ചെ­ല്ലു­ന്നി­ട­ത്തെ­ല്ലാം കേരള സം­ബ­ന്ധി­യാ­യ ച­രി­ത്ര­വും ഐ­തി­ഹ്യ­ങ്ങ­ളും അ­ദ്ദേ­ഹം അ­ന്വേ­ഷി­ച്ച­റി­യും. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ശീ­ല­മാ­യി­രു­ന്നു. ച­രി­ത്ര­പ­ര­മാ­യി അന്നു കി­ട്ടി­യി­രു­ന്ന പു­സ്ത­ക­ങ്ങ­ളൊ­ക്കെ ത­മ്പു­രാൻ ശേ­ഖ­രി­ച്ചു പ­ഠി­ച്ചു. അ­ദ­മ്യ­മാ­യ ഒരു ച­രി­ത്ര­ജി­ജ്ഞാ­സ അ­ദ്ദേ­ഹ­ത്തിൽ അ­ന­വ­ര­തം പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്നു. കേ­ര­ള­ത്തി­ന്റെ ആ­ദി­മു­തൽ ആ­ധു­നി­ക­ഘ­ട്ടം വ­രെ­യു­ള്ള ച­രി­ത്രം ഒരു മഹാ കാ­വ്യ­ത്തിൽ അ­ട­ക്ക­ണ­മെ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­ലാ­ഷം. തൽ­ഫ­ല­മാ­യി­ട്ടാ­ണു് കേരളം എന്ന കാ­വ്യം ത­മ്പു­രാൻ എ­ഴു­തി­ത്തു­ട­ങ്ങി­യ­തു്. പക്ഷേ, ഹ­ത­വി­ധി അതു പൂർ­ണ്ണ­മാ­ക്കാൻ അ­നു­വ­ദി­ച്ചി­ല്ല. അ­ഞ്ചു­സർ­ഗ്ഗം മാ­ത്ര­മേ ഈ കാ­വ്യ­ത്തി­ലു­ള്ളൂ. കേ­ര­ളോ­ത്പ­ത്തി മുതൽ ശ­ങ്ക­രാ­ചാ­ര്യ­കാ­ലം വ­രെ­യു­ള്ള ച­രി­ത്രം ഇതിൽ പ്ര­തി­പാ­ദി­ത­മാ­യി­ട്ടു­ണ്ടു്. ഐ­തി­ഹ്യ­പ്ര­ധാ­ന­മാ­ക­യാൽ ഇ­ന്ന­ത്തെ നി­ല­യ്ക്കു് ഇതൊരു ശ­രി­യാ­യ ച­രി­ത്ര­മെ­ന്നു പ­റ­ഞ്ഞു­കൂ­ടെ­ങ്കി­ലും ശാ­സ്ത്രീ­യ­വീ­ക്ഷ­ണ­വും വി­ശാ­ല­ഹൃ­ദ­യ­വു­മു­ള്ള ഒരു ച­രി­ത്ര­കാ­ര­നെ ന­മു­ക്കു് ഈ കൃ­തി­യിൽ കാണാൻ ക­ഴി­യും. അ­ക്കാ­ര­ണ­ത്താൽ തന്നെ ത­മ്പു­രാ­ന്റെ കൽ­പ്പി­ത­കാ­വ്യ­ങ്ങ­ളിൽ ‘കേരള’ത്തി­നു പ്ര­മു­ഖ­സ്ഥാ­നം കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഐ­തി­ഹ്യ­ങ്ങൾ­ക്കു് അ­വ­യ്ക്കു­ള്ള വി­ല­മാ­ത്ര­മേ കവി കൽ­പ്പി­ച്ചി­ട്ടു­ള്ളു. യു­ക്തി­യു­ക്ത­വും വ­സ്തു­നി­ഷ്ഠ­വു­മാ­യ സ­മീ­പ­നം ച­രി­ത്ര­ര­ച­ന­യ്ക്കു് ആ­വ­ശ്യ­മാ­ണെ­ന്ന ബോധം ത­മ്പു­രാ­നിൽ തെ­ളി­ഞ്ഞു­നി­ന്നി­രു­ന്നു. ആ­ചാ­ര­ഭാ­ഷാ­ധി­ക­ളിൽ കേരളം ത­മി­ഴ്‌­നാ­ട്ടിൽ നി­ന്നു് എ­ങ്ങ­നെ വേർ­തി­രി­ഞ്ഞു­വെ­ന്നും മ­ല­യാ­ളി­കൾ­ക്കു­ള്ള പ്ര­ത്യേ­ക­ത­കൾ ഏ­തെ­ല്ലാ­മെ­ന്നും കവി സ­ര­സ­മാ­യി വി­വ­രി­ച്ചി­ട്ടു­ണ്ടു്:

“നേരേ കി­ഴ­ക്കീ മ­ല­യാ­ളി­കൾ­ക്കു

ചേ­രേ­ണ്ട­വർ­ഗ്ഗം ത­മി­ഴാ­ള­രെ­ന്നാൽ

പാരേ ഗി­രീ­ന്ദ്രം തു­ളു­നാ­ട്ടു­കാർ­ക്കു

പേ­രേ­റ്റ കർ­ണ്ണാ­ട­രു­മാ­യി­രി­ക്കും.

ഭാ­ഷ­യ്ക്കു ഭേദം മ­ല­യാ­ണ്മ­യെ­ന്നും

വൈ­ഷ­മ്യ മൂലം തു­ളു­വെ­ന്നു­മാ­യി

വേ­ഷ­ത്തി­നും തെ­ല്ലൊ­രു ഭേ­ദ­മു­ണ്ടു

ശേഷം ന­ട­പ്പും ശ­രി­യ­പ്ര­കാ­രം.

കർ­ണ്ണാ­ട­മി­ശ്രം തു­ളു­വൻ­ത­മിൾ­ച്ചൊൽ

വർ­ണ്ണാ­നു­ബ­ദ്ധം മ­ല­യാ­ണ്മ പക്ഷേ,

എ­ണ്ണാ­വ­താം സംസ്കൃതയോഗമൂല-​

മ­ണ്ണാ­വി­മാർ­ക്കി­ന്ന­റി­വാൻ പ്ര­യാ­സം.

ഒ­ക്കും ഫ­ണ­ച്ഛാ­യ­യിൽ മുൻ­കു­ടു­മ്മ

വ­യ്ക്കു­ന്ന­തു­ണ്ടീ­യൊ­രു­കൂ­ട്ട­രെ­ന്നാൽ

തെ­ക്കും വ­ട­ക്കും ജ­ന­മി­ക്കു­ടു­മ്മ

വെ­യ്ക്കു­ന്നി­ടം തെ­ല്ലി­ട മാ­റി­യ­ത്രേ.

ചു­റ്റു­ന്ന­വ­സ്ത്രം മ­ല­യാ­ളി­കൾ­ക്കു

മ­റ്റൊ­ന്നു പ­റ്റി­ല്ല വെ­ളു­ത്തു­വേ­ണം;

മു­റ്റും ന­ട­പ്പിൽ തു­ളു­നാ­ട്ടിൽ ന­ല്ലാർ

ചി­റ്റൊ­ത്തു­ടു­പ്പു പല വർ­ണ്ണ­വ­സ്ത്രം.

പാ­ങ്ങി­ല്ല കോ­രി­ക്കു­ളി­യി­ങ്ങു നാ­ട്ടാർ

മു­ങ്ങി­ക്കു­ളി­ച്ചേ പ­രി­ശു­ദ്ധ­രാ­വൂ;

അങ്ങാ വ­ട­ക്കൻ­ത­ല­യിൽ കു­ല­സ്ത്രീ

മു­ങ്ങാ­തെ നീ­രാ­ടി വി­ശു­ദ്ധി­യേൽ­പൂ.”

പ­ര­ദേ­ശി­കൾ മു­ങ്ങാ­തെ നീ­രാ­ടി വി­ശു­ദ്ധി­യേൽ­ക്കു­ന്ന­തിൽ ആ­സ്വാ­ദ്യ­മാ­യ ഒരു നേരിയ ഹാ­സ്യം വ്യ­ഞ്ജി­ക്കു­ന്നി­ല്ലേ? തീ­ണ്ടൽ തു­ട­ങ്ങി­യ ദു­രാ­ചാ­ര­ങ്ങൾ പണ്ടു ശു­ദ്ധി­പാ­ലി­ക്കാൻ ഏർ­പ്പെ­ടു­ത്തി­യ­താ­ണെ­ന്നാ­ണു് ത­മ്പു­രാൻ സൂ­ചി­പ്പി­ക്കു­ന്ന­തു് എ­ങ്കി­ലും ഇ­ന്നു് അവ ദു­ഷ്ഫ­ല­മാ­ണു് ഉ­ള­വാ­ക്കു­ന്ന­തെ­ന്നു് അ­ദ്ദേ­ഹം സ­മ്മ­തി­ക്കു­ന്നു.

“ച­ണ്ടി­ത്ത­രം കാ­ര­ണ­മാ­യ തീണ്ടൽ-​

കൊ­ണ്ടി­പ്പൊ­ഴോ ശു­ദ്ധർ കു­ഴ­ങ്ങി­ടു­ന്നു;

പ­ണ്ടി­ങ്ങു പൂജ്യസ്ഥിതിപൂണ്ടകൂട്ട-​

രു­ണ്ടി­ന്നു ച­ണ്ടി­ത്ത­ര­മാ­ണ്ടി­രി­പ്പൂ.

നേ­രെ­മ­റി­ച്ചും ചിലർ പണ്ടു നീച-

പ്പേ­രേ­റ്റ വം­ശ­ത്തി­ലു­ദി­ച്ച യോ­ഗ്യർ

ഓരോ മ­ഹാ­സ്ഥാ­ന­നി­ല­യ്ക്കു കൂടി-

ച്ചേ­രേ­ണ്ട ദി­ക്കി­ങ്ക­ലു­മാ­യി­രി­പ്പൂ.”

യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യി­രു­ന്ന കൊ­ടു­ങ്ങ­ല്ലൂർ­ക്കോ­വി­ല­ക­ത്തു ജ­നി­ച്ചു­വ­ളർ­ന്ന ഒ­രാൾ­ക്കു് അ­ന്ന­ത്തെ നി­ല­യിൽ ഇ­ത്ത­രം ആചാര വൈ­ഷ­മ്യ­ങ്ങ­ളെ­പ്പ­റ്റി ഇ­ത്ര­ത്തോ­ളം തു­റ­ന്നു­പ­റ­യാൻ പ്ര­യാ­സം­തോ­ന്നാം. അ­തോർ­ക്കു­മ്പോ­ളാ­ണു് ത­മ്പു­രാ­ന്റെ ഉ­ത്പ­തി­ഷ്ണു­ത്വം പ­രി­മി­ത പ­രി­മാ­ണ­ത്തി­ലാ­യാൽ­പ്പോ­ലും വി­ല­മ­തി­ക്ക­പ്പെ­ട­ണ­മെ­ന്നു വ­രു­ന്ന­തു്.

“ഇതി ജാതിവിശേഷമിശ്രിത-​

സ്ഥി­തി­യി­ന്നേ­ക്കൊ­രു ദോ­ഷ­മാ­കി­ലും.”

എന്നു കവി അ­ന്യ­ത്ര പ്ര­സ്താ­വി­ക്കു­ന്ന­തും അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ലോ­ചി­ത­മാ­യ മ­നോ­വി­ശാ­ല­ത­യ്ക്കു് ഉ­ദാ­ഹ­ര­ണ­മാ­ണു്. പാ­ശ്ചാ­ത്യ­സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള വി­ദ്യാ­ഭ്യാ­സം സി­ദ്ധി­ച്ചി­രു­ന്നു­വെ­ങ്കിൽ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ പ്ര­ശ­സ്ത­നാ­യ ഒരു ച­രി­ത്ര­കാ­രൻ കൂ­ടി­യാ­യേ­നേ.

“പോർ­മു­റ­യ്ക്ക­റി­വു കേരളത്തിലെ-​

പ്പോർ­മു­ല­ക്കു­ട­മെ­ടു­ത്ത കൂ­ട്ട­രും

കാ­മു­ക­പ്പ­ടി പഠിച്ചിരുന്നുവെ-​

ന്നാ മു­നീ­ന്ദ്ര­ന­രു­ളു­ന്നു ജൈ­മി­നി.”

കേ­ര­ള­ത്തിൽ പൗ­രാ­ണി­ക­കാ­ല­ത്തു് ഒരു സ്ത്രീ­സൈ­ന്യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്ന ഈ പ്ര­സ്താ­വ­ന­യും, വേ­ല­രെ­പ്പ­റ്റി പ­റ­യു­മ്പോൾ

“വേ­ല­രെ­ന്നൊ­രി­ന­മാ­ദി­ബൗ­ദ്ധർ­പോൽ

ചാലവേ ക­ര­വ­ഴി­ക്കു വ­ന്ന­വർ

വേ­ല­യ­ച്ചു പ­ട­യിൽ­പ്പ­യ­റ്റു­വാൻ

ശീ­ല­മു­ള്ള മു­റി­വൈ­ദ്യ­രാ­ണ­വർ.”

എന്ന ബു­ദ്ധ­മ­ത­പ­രാ­മർ­ശ­വും മ­റ്റും ച­രി­ത്ര­കാ­ര­ന്മാ­രു­ടെ ചി­ന്ത­യെ ഉ­ച്ച­ലി­പ്പി­ക്കു­ന്ന­വ­യാ­ണു്. ശ­ങ്ക­രാ­ചാ­ര്യ­രെ­പ്പ­റ്റി പ­റ­യു­ന്നി­ട­ത്തു്

“സംഗം മുമ്പാക്കൊല്ലവർഷാഭമായാ-​

ഭംഗം ചെ­യ്വാൻ ന­ല്ല­ത­ദ്വൈ­ത­ബോ­ധം

മം­ഗ­ല്യാ­ത്മാ­വീ­വി­ധം കണ്ടു മു­ക്താ

സംഗൻ തീർ­ത്തു യോ­ഗ്യ­ന­ദ്വൈ­ത­ഭാ­ഷ്യം.”

എന്ന ശ്ലേ­ഷാ­ശ്ലി­ഷ്ട­മാ­യ ശ്ലോ­ക­ത്തിൽ സംഗം എന്ന പ­രൽ­പ്പേ­രു­കൊ­ണ്ടു കൊ­ല്ല­വർ­ഷം തു­ട­ങ്ങു­ന്ന­തി­നു മു­പ്പ­ത്തി­യേ­ഴു­വർ­ഷം മു­മ്പാ­ണു് ആ­ചാ­ര്യ­രു­ടെ ജ­ന­ന­മെ­ന്നു സൂ­ചി­പ്പി­ച്ചി­രി­ക്കു­ന്ന­തും ശ്ര­ദ്ധേ­യ­മ­ത്രേ. ചു­രു­ക്ക­ത്തിൽ ത­മ്പു­രാ­ന്റെ കേരളം, അ­പൂർ­ണ്ണ­മാ­യാൽ­ക്കൂ­ടി കൈ­ര­ളി­ക്കു് ഒ­ര­നർ­ഘ­സ­മ്പാ­ദ്യ­മാ­ണെ­ന്നു പറയാം.

ഇ­തു­വ­രെ­പ്പ­റ­ഞ്ഞ­തി­ലൊ­ന്നി­ലു­മ­ല്ല, മ­ഹാ­ഭാ­ര­തം തർ­ജ്ജ­മ ചെ­യ്ത­തി­ലാ­ണു് കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ വ്യ­ക്തി­മ­ഹ­ത്ത്വം അ­തി­ന്റെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­യ­തു്. കേ­ര­ള­ത്തെ പുളകം കൊ­ള്ളി­ച്ച ഒ­ര­ദ്ഭു­ത സം­ഭ­വ­മാ­യി­രു­ന്നു അതു്. സ­ഹൃ­ദ­യ­ലോ­കം ത­മ്പു­രാ­നെ ഒ­ര­മാ­നു­ഷ­പ്ര­ഭാ­വ­നാ­യി കൊ­ണ്ടാ­ടു­ന്ന­തു സാ­ധി­ഷ്ഠ­വും ഗ­രി­ഷ്ഠ­വു­മാ­യ ഈ ഭാ­ഷാ­ന്ത­രീ­ക­ര­ണ­കൃ­ത്യം നിർ­വ്വ­ഹി­ച്ച­തി­ലാ­കു­ന്നു. കേ­ര­ള­വ്യാ­സ­നെ­ന്ന­പേ­രിൽ അ­ദ്ദേ­ഹം ശാ­ശ്വ­ത­പ്ര­തി­ഷ്ഠ­നേ­ടി­യ­തും ഇ­തു­കൊ­ണ്ട­ത്രേ. മ­ഹാ­ഭാ­ര­തം മു­ഴു­വൻ തർ­ജ്ജ­മ ചെ­യ്യാൻ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാ­ന­ല്ലാ­തെ മ­റ്റാർ­ക്കെ­ങ്കി­ലും ക­ഴി­യു­മാ­യി­രു­ന്നോ എന്നു സം­ശ­യ­മാ­ണു്. അ­ന്യാ­ദൃ­ശ­മാ­യ ധി­ഷ­ണാ­വി­ലാ­സ­വും വാ­സ­നാ­വൈ­ഭ­വ­വും വൈ­ദു­ഷ്യ­വും സർ­വ്വോ­പ­രി നി­ര­ന്ത­ര­പ­രി­ശ്ര­മ­വും അ­ദ്ദേ­ഹ­ത്തിൽ ഒ­ത്തു­ചേർ­ന്ന­തു­മൂ­ല­മാ­ണു് ഇതു സാ­ദ്ധ്യ­മാ­യ­തു്. ഹ­രി­വം­ശ­മുൾ­പ്പെ­ടെ ഒ­ന്നേ­കാൽ­ല­ക്ഷം ശ്ലോ­ക­ങ്ങ­ളു­ള്ള അ­തി­ബൃ­ഹ­ത്താ­യ ഒരു സാ­ഹി­ത്യ സാ­മ്രാ­ജ്യ­മാ­ണു് മൂ­ല­ഗ്ര­ന്ഥം. ലോ­ക­ത്തി­ലെ മ­റ്റൊ­രു സാ­ഹി­ത്യ­ത്തി­ലും ഇ­ത്ര­വ­ലി­യൊ­രു ഗ്ര­ന്ഥ­മി­ല്ല. ഇ­ക്കാ­ല­ത്തു് ഇ­തു­മു­ഴു­വൻ ഒരു തവണ വാ­യി­ച്ചു­തീർ­ക്കാൻ­പോ­ലും ആർ­ക്കെ­ങ്കി­ലും ക­ഴി­യു­മോ? മ­ഹാ­ഭാ­ര­തം പോ­ലു­ള്ള ഒരു വ­മ്പി­ച്ച ഗ്ര­ന്ഥം ഒരു ക­വി­യു­ടെ ആ­യു­ഷ്ക്കാ­ലം­കൊ­ണ്ടു നിർ­മ്മി­ക്കു­ക സാ­ധ്യ­മ­ല്ലെ­ന്നും ഇതു പ­ല­ക­വി­കൾ പല കാ­ല­ഘ­ട്ട­ങ്ങ­ളി­ലാ­യി ഓ­രോ­ഭാ­ഗ­മെ­ഴു­തി ഒ­ടു­വിൽ കൂ­ട്ടി­ച്ചേർ­ത്ത­താ­കാ­മെ­ന്നും ചില പാ­ശ്ചാ­ത്യ നി­രൂ­പ­ക­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. വ്യാ­സൻ എ­ന്ന­തു് ഒരു വ്യ­ക്തി­യു­ടെ പേ­ര­ല്ലെ­ന്നും ക­വി­യെ­ന്നർ­ത്ഥ­ത്തിൽ ഒരു പൊ­തു­പ്പേ­രാ­ണെ­ന്നും ഇ­ക്കൂ­ട്ടർ ഊ­ഹി­ക്കു­ന്നു. ഏ­താ­ദൃ­ശാ­ഭി­പ്രാ­യ­ങ്ങൾ അ­നാ­സ്പ­ദ­മാ­കാ­മെ­ന്നു മ­ഹാ­ഭാ­ര­ത­മാ­കു­ന്ന സ­മു­ദ്രം സ്വ­ന്തം കൈ­ക്കു­മ്പി­ളി­ലാ­ക്കി­യ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ തെ­ളി­യി­ച്ചു. ഏ­താ­ണ്ടു ര­ണ്ട­ര­ക്കൊ­ല്ല­മേ വേ­ണ്ടി­വ­ന്നു­ള്ളൂ അ­ദ്ദേ­ഹ­ത്തി­ന­തു മു­ഴു­വൻ തർ­ജ്ജ­മ­ചെ­യ്യാൻ.

“ത­നി­ച്ചു മു­വ്വാ­ണ്ടി­ട­കൊ­ണ്ടു സാ­ക്ഷാൽ

ശ്രീ­ഭാ­ര­തം തർ­ജ്ജ­മ­ചെ­യ്ത ധീരൻ”

എന്നു വ­ള്ള­ത്തോൾ കൊ­ല്ലം മൂ­ന്നാ­ക്കി­യി­ട്ടു­ണ്ടെ­ങ്കി­ലും ത­മ്പു­രാ­ന്റെ ഒ­ര­ടു­ത്ത ബ­ന്ധു­വാ­യ കെ. സി. വീ­ര­രാ­യൻ­രാ­ജാ ‘സ്വ­ച്ഛ­ന്ദം’ എന്ന പ­രൽ­പ്പേ­രു­ദ്ധ­രി­ച്ചു ഗ­ണി­ച്ചി­ട്ടു­ള്ള­തു് 874 ദിവസം, അ­താ­യ­തു് ര­ണ്ടു­കൊ­ല്ലം നാ­ലു­മാ­സം ഇ­രു­പ­ത്തി­നാ­ലു­ദി­വ­സം മാ­ത്ര­മാ­ണു്. മാ­ന­വ­മ­നീ­ഷ­യു­ടെ വി­സ്മ­യാ­വ­ഹ­മാ­യ ഈ വി­ശി­ഷ്ട­സി­ദ്ധി­യിൽ കേ­ര­ള­ത്തി­നു­മാ­ത്ര­മ­ല്ല, ഭാ­ര­ത­ത്തി­നൊ­ട്ടാ­കെ­ത്ത­ന്നെ, അ­ഭി­മാ­നം­കൊ­ള്ളാം. ഇൻ­ഡ്യ­യി­ലെ ഇ­ത­ര­ഭാ­ഷ­ക­ളി­ലൊ­ന്നി­ലും ഇ­ങ്ങ­നെ ഒരാൾ ത­നി­ച്ചു ഭാരതം തർ­ജ്ജ­മ ചെ­യ്ത­താ­യി­ട്ട­റി­വി­ല്ല. തെ­ലു­ങ്കിൽ മൂ­ന്നു പ­ണ്ഡി­ത­ന്മാർ­കൂ­ടി­യാ­ണു് പ­രി­ഭാ­ഷ നിർ­വ­ഹി­ച്ച­തു്.

“ഭാ­ര­തം­ഭാ­ഷ ക­ല്യാ­ണ­സൗ­ഗ­ന്ധി­ക­മ­തി­ങ്ക­ലാ­യ്

മു­റ­യ്ക്കു നൂ­റു­നൂ­റാ­യി­ക്കു­റി­ക്കു­ന്നു­ണ്ടു നി­ത്യ­വും”

എന്നു ത­മ്പു­രാൻ ന­ടു­വ­ത്ത­ച്ഛൻ­ന­മ്പൂ­രി­ക്കെ­ഴു­തി­യ ഒരു ക­ത്തിൽ നി­ന്നു തർ­ജ്ജ­മ­യു­ടെ ഗ­തി­വേ­ഗം ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം. “ആ­ദ്യ­കാ­ല­ങ്ങ­ളിൽ മൂലം വാ­യി­ക്കു­ക, ആ­ലോ­ചി­ക്കു­ക, തർ­ജ്ജ­മ­ചെ­യ്യു­ക—ഇ­തു­മൂ­ന്നും വെ­വ്വേ­റെ­യാ­യി­രു­ന്നു. ഒ­ടു­വി­ലാ­യ­പ്പോ­ഴേ­യ്ക്കും ക­ണ്ണു­കൊ­ണ്ടു മൂ­ലം­നോ­ക്കു­ക, മ­ന­സ്സു കൊ­ണ്ടാ­ലോ­ചി­ക്കു­ക, നാ­വു­കൊ­ണ്ടു തർ­ജ്ജ­മ പറയുക—ഇ­തെ­ല്ലാം ഏക കാ­ല­ത്തെ­ന്നു­ള്ള ദി­ക്കാ­യി. ഇ­ങ്ങ­നെ അ­ദ്ദേ­ഹം ക­ണ്ണും മ­ന­സ്സും നാവും ഒ­ന്നി­ച്ചു­കൊ­ണ്ടു­ന­ട­ക്കു­മ്പോൾ എ­ഴു­തി­പ്പ­കർ­ത്തു­ന്ന ഗു­മ­സ്ത­ന്റെ കൈ അ­തൊ­ന്നി­ച്ചോ­ടാ­യ്ക­യേ ഒരു പോ­രാ­യ്മ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ” എ­ന്നി­ങ്ങ­നെ വീ­ര­രാ­യൻ­രാ­ജാ, ത­മ്പു­രാ­ന്റെ വി­വർ­ത്ത­ന സ­മ്പ്ര­ദാ­യ­ത്തെ വി­വ­രി­ച്ചി­ട്ടു­ണ്ടു്. തർ­ജ്ജ­മ ഇത്ര ദ്രു­ത­ഗ­തി­യി­ലാ­യി­രു­ന്നി­ട്ടും അതിനു പ­റ­യ­ത്ത­ക്ക ദോ­ഷ­മൊ­ന്നും പ­റ്റി­യി­ട്ടി­ല്ലെ­ന്നു പ­ണ്ഡി­ത­ലോ­കം സ­മ്മ­തി­ക്കു­ന്നു. അർ­ത്ഥ­ത്തി­ലും ഭാ­വ­ത്തി­ലും എല്ലാ ഭാ­ഗ­ങ്ങ­ളും കവി ക­ഴി­യു­ന്നി­ട­ത്തോ­ളം മൂ­ലാ­നു­സാ­രി­യാ­ക്കി­യി­ട്ടു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു ത­ത്ത്വ­ഗം­ഭീ­ര­മാ­യ ഭ­ഗ­വ­ദ്ഗീ­ത­യിൽ­നി­ന്നു­ത­ന്നെ സ്ഥാ­ലീ­പു­ലാ­ക­ന്യാ­യേ­ന ചിലതു പ­രി­ശോ­ധി­ച്ചു നോ­ക്കാം;

മൂലം: ന ത്വേ­വാ­ഹം ജാതു നാസം

ന ത്വം നേമേ ജ­നാ­ധി­പാഃ

ന ചൈവ ന ഭ­വി­ഷ്യാ­മഃ

സർ­വ്വേ വ­യ­മ­തഃ­പ­രം.

ഭാഷ: ഇ­ല്ലാ­തി­രു­ന്നി­ല്ല ഞാനും

നീ­യു­മീ ന­ര­നാ­ഥ­രും

ഇ­ല്ലാ­തെ­യാ­വി­ല്ല­താ­നും

നാ­മെ­ല്ലാ­മി­നി­മേ­ലി­ലും.

മൂലം: യ ഏനം വേ­ത്തി ഹ­ന്താ­രം

യ­ശ്ചൈ­നം മ­ന്യ­തേ ഹതം

ഉഭൗ തൗ ന വി­ജാ­നീ­തോ

നായം ഹന്തി ന ഹ­ന്യ­തേ.

ഭാഷ: ഇ­വ­നെ­ക്കൊ­ല്ലു­വോ­നെ­ന്നും

ഹ­ത­നെ­ന്നും ധ­രി­പ്പ­വർ

അ­റി­യു­ന്നി­ല്ലി­രു­വ­രും

കൊ­ല്ലാ കൊ­ല്ല­പ്പെ­ടി­ല്ലി­വൻ.

മൂലം: യാ നിശാ സർ­വ്വ­ഭൂ­താ­നാം

ത­സ്യാം ജാ­ഗർ­ത്തി സംയമീ

യ­സ്യാം ജാ­ഗ്ര­തി ഭൂ­താ­നി

സാ നിശാ പ­ശ്യ­തോ മുനേഃ

ഭാഷ: ഏ­വർ­ക്കും രാ­ത്രി­യാം നേര-

മു­ണർ­ന്നീ­ടു­ന്നു സംയമീ

കാണും മു­നി­ക്കു നിശയാ-​

ണെ­ല്ലാ­രു­മു­ണ­രു­ന്ന­തിൽ.

ഗ­ഹ­ന­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ അ­ക്ലി­ഷ്ട­ല­ളി­ത­മാ­യ ഭാ­ഷ­യിൽ ആ­വി­ഷ്ക­രി­ക്കാൻ പ­രി­ഭാ­ഷ­ക­നു­ള്ള പാടവം ഉ­ദ്ധൃ­ത­ഭാ­ഗ­ങ്ങ­ളിൽ നി­ന്നു തെ­ളി­യു­ന്നു­ണ്ട­ല്ലോ. അ­നു­ഷ്ടു­ഭ­വൃ­ത്ത­ത്തിൽ പ­ദ­സം­ഖ്യ ചു­രു­ക്കി­യും അ­തേ­സ­മ­യം ആ­ശ­യ­വൈ­ശ­ദ്യം വ­രു­ത്തി­യും സം­സ്കൃ­ത­ത്തി­ലെ ഒരു ത­ത്വ­ശാ­സ്ത്ര­ഗ്ര­ന്ഥം മ­ല­യാ­ള­ത്തി­ലാ­ക്കു­ക­യെ­ന്ന­തു് അത്ര എ­ളു­പ്പ­മ­ല്ല. ‘നായം ഹന്തി ന ഹ­ന്യ­തേ’ എ­ന്ന­തു് ‘കൊ­ല്ലാ കൊ­ല്ല­പ്പെ­ടി­ല്ലി­വൻ’ എ­ന്നും, ‘പ­ശ്യ­തോ മുനേഃ’ എ­ന്ന­തു് ‘കാണും മു­നി­ക്കു്’ എ­ന്നും ഇത്ര ഭം­ഗി­യാ­യി എ­ത്ര­യും ചു­രു­ങ്ങി­യ വാ­ക്കു­ക­ളിൽ ഒ­തു­ക്കി നിർ­ത്താൻ വി­വർ­ത്ത­ന­ക­ലാ­മർ­മ്മ­ജ്ഞ­നാ­യ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നേ കഴിയൂ. ഇ­നി­യും ചില ശ്ലോ­ക­ശ­ക­ല­ങ്ങൾ നോ­ക്കു­ക:

മൂലം: സം­ഭാ­വി­ത­സ്യ ചാകീർത്തി-​

ർ­മ്മ­ര­ണാ­ദ­തി­രി­ച്യ­തേ

ഭാഷ: പേർ­കേ­ട്ട­വ­ന്നു ദു­ഷ്കീർ­ത്തി

ചാ­ക്കി­ലും വ­ലു­താ­ണെ­ടോ

മൂലം: മാ തേ സം­ഗോ­സ്ത്വ­കർ­മ്മ­ണി

ഭാഷ: അ­കർ­മ്മ­ത്തി­ലി­ണ­ങ്ങൊ­ലാ

മൂലം: അ­ശാ­ന്ത­സ്യ കുതഃ സുഖം

ഭാഷ: അ­ശാ­ന്ത­ന്നെ­വി­ടെ­സ്സു­ഖം?

ഇ­ങ്ങ­നെ വാ­ക്കു­കൾ എത്ര ചു­രു­ക്കാ­മോ, അ­ത്ര­യും ചു­രു­ക്കി തർ­ജ്ജ­മ സാ­ധി­ക്കാൻ അ­തി­സാ­മർ­ത്ഥ്യം­ത­ന്നെ വേണം. ആ­ശ­യ­പ്ര­കാ­ശ­ന­ത്തിൽ സം­സ്കൃ­ത ഭാഷയെ അ­പേ­ക്ഷി­ച്ചു മ­ല­യാ­ള­ത്തി­നു­ള്ള ശ­ബ്ദ­ശ­ക്തി എ­ത്ര­യെ­ത്ര പ­രി­മി­ത­മാ­ണു്! എ­ന്നി­ട്ടും ത­മ്പു­രാൻ ‘വ­ല്ല­ഭ­നു പു­ല്ലു­മാ­യു­ധ’മെന്ന മ­ട്ടിൽ ആവക വൈ­ഷ­മ്യ­ങ്ങ­ളെ ല­ഘു­ശ്ര­മ­ത­യോ­ടെ തരണം ചെ­യ്തി­രി­ക്കു­ന്നു. കേരള വ്യാ­സ­ന്റെ മ­റ്റെ­ല്ലാ കൃ­തി­ക­ളും ന­ഷ്ട­പ്പെ­ട്ടാ­ലും മ­ഹാ­ഭാ­ര­ത­പ­രി­ഭാ­ഷ ഒന്നു കൊ­ണ്ടു­ത­ന്നെ മ­ല­യാ­ള­ഭാ­ഷ എ­ന്നെ­ന്നും അ­ദ്ദേ­ഹ­ത്തി­നു ക­ട­പ്പെ­ട്ടി­രി­ക്കും.

സം­സ്കൃ­ത­ത്തിൽ­നി­ന്നു മറ്റു പല കൃ­തി­ക­ളും മ­ഹാ­ക­വി തർ­ജ്ജ­മ­ചെ­യ്തി­ട്ടു­ണ്ടു്. അവയിൽ ആ­ശ്ച­ര്യ­ചൂ­ഡാ­മ­ണി­നാ­ട­കം, ശു­ക­സ­ന്ദേ­ശം, കോകില സ­ന്ദേ­ശം എ­ന്നി­വ പ്ര­ത്യേ­കം പ്ര­സ്താ­വ­മർ­ഹി­ക്കു­ന്നു. ഇം­ഗ്ലീ­ഷ­റി­ഞ്ഞു­കൂ­ടാ­ത്ത ത­മ്പു­രാൻ പ­ര­സ­ഹാ­യ­ത്തോ­ടെ ഹാം­ല­റ്റ്, ഒ­ഥ­ല്ലോ എന്നീ ഷേ­ക്സ്പി­യർ­നാ­ട­ക­ങ്ങൾ വി­വർ­ത്ത­നം­ചെ­യ്ത­തി­ലും ന­മു­ക്കു വി­സ്മ­യം തോ­ന്നാം.

images/rasikaranjini.jpg

ഇ­തി­നൊ­ക്കെ­പ്പു­റ­മേ മ­ഹാ­ക­വി ഒ­ന്നാം­ത­രം ഗ­ദ്യ­കാ­ര­നും പ­ത്രാ­ധി­പ­രു­മാ­യി­രു­ന്നു. അ­പ്പൻ­ത­മ്പു­രാ­ന്റെ ഉ­ട­മ­സ്ഥ­ത­യിൽ തു­ട­ങ്ങി­യ ര­സി­ക­ര­ഞ്ജി­നി മാ­സി­ക­യു­ടെ ആ­ധി­പ­ത്യം കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­നി­ലാ­ണു് നി­ക്ഷി­പ്ത­മാ­യ­തു്. ആ ജോ­ലി­യി­ലും അ­ദ്ദേ­ഹം പ്ര­ശ­സ്തി­യാർ­ജ്ജി­ച്ചു. ര­സി­ക­ര­ഞ്ജി­നി­യി­ലും മറ്റു മാ­സി­കാ­പ­ത്ര­ങ്ങ­ളി­ലും അ­ക്കാ­ല­ത്തു ത­മ്പു­രാൻ വി­ജ്ഞാ­ന­പ്ര­ദ­മാ­യ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി­യി­ട്ടു­ണ്ടു്. ന­ല്ലൊ­രു ഗ­ദ്യ­ശൈ­ലി അ­ദ്ദേ­ഹ­ത്തി­നു സ്വാ­ധീ­ന­മാ­യി­രു­ന്നു.

നാൽ­പ്പ­ത്തി­യെ­ട്ടു വർഷമേ കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ ജീ­വി­ച്ചി­രു­ന്നു­ള്ളൂ. കൊ­ല്ലം 1088 മ­ക­ര­മാ­സം പ­ത്താം­തീ­യ­തി അ­ദ്ദേ­ഹം മ­രി­ച്ചു. കേ­ര­ള­ത്തി­നൊ­രു തീ­രാ­ന­ഷ്ടം വ­രു­ത്തി­യ ആ അ­കാ­ല­ച­ര­മ­ത്തെ­പ്പ­റ്റി പി. വി. കൃ­ഷ്ണ­വാ­രി­യർ എ­ഴു­തി­യി­ട്ടു­ള്ള സം­ക്ഷി­പ്ത വി­വ­ര­ണം­കൂ­ടി ഇവിടെ ഉ­ദ്ധ­രി­ക്ക­ട്ടെ:

“ത­മ്പു­രാൻ തി­രു­മ­ന­സ്സി­ലേ­യ്ക്കു് 88 ധനു ഇ­രു­പ­ത്തി­യെ­ട്ടാം തീയതി രാ­ത്രി­യാ­ണു് കു­റ­ച്ചൊ­രു സു­ഖ­മി­ല്ലാ­യ്മ തോ­ന്നി­യ­തു്. അ­ന്നു­ത­ന്നെ അ­തി­സാ­രം തു­ട­ങ്ങി. ഏ­താ­യാ­ലും ഇ­രു­പ­ത്തി­യൊ­മ്പ­തി­നു പ­തി­വു­പോ­ലെ പ്രാ­തഃ­സ്നാ­നം ക­ഴി­ച്ചു ഭ­ഗ­വ­തി­യെ തൊ­ഴു­തു­പോ­ന്നു. പി­ന്നെ കു­ളി­യു­ണ്ടാ­യി­ട്ടി­ല്ല. ആദ്യം നാ­ല­ഞ്ചു ദി­വ­സ­ത്തോ­ളം ദീനം ഒരു നി­ല­യിൽ­ത്ത­ന്നെ നി­ന്നി­രു­ന്നു. അ­പ്പോൾ ആർ­ക്കും ഇതു മ­ര­ണ­പ­ര്യ­വ­സാ­യി­യാ­കു­മെ­ന്നു തോ­ന്നി­യി­രു­ന്നി­ല്ല. മകരം ആറാം തീയതി മു­തൽ­ക്കു് പ്ര­കൃ­തം ഒ­ന്നു­മാ­റി. ഒ­മ്പ­താം തീ­യ്യ­തി വളരെ അ­ധി­ക­മാ­യി. അ­ക്കാ­ല­ത്തു കൊ­ടു­ങ്ങ­ല്ലൂ­രും അ­ടു­ത്ത പ്ര­ദേ­ശ­ത്തും വി­ഷൂ­ചി­ക ബാ­ധി­ച്ചി­രു­ന്ന­തി­നാൽ ആ രോ­ഗ­ത്തി­ന്റെ ബീജം പ­കർ­ന്നു­പോ­യോ എ­ന്നാ­ണു് സംശയം. മകരം പ­ത്താം തീയതി വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്കു­ശേ­ഷം ഈ പു­ണ്യാ­ത്മാ­വു് തന്റെ വ­ന്ദ്യ­വ­യോ­ധി­ക­യാ­യ മാ­താ­വി­നേ­യും മറ്റു കു­ടും­ബാം­ഗ­ങ്ങ­ളേ­യും അ­സം­ഖ്യം സ്നേ­ഹി­ത­ന്മാ­രേ­യും എ­ന്ന­ല്ല മ­ല­യാ­ള­ത്തെ മു­ഴു­വ­നും ദുഃ­ഖ­സ­മു­ദ്ര­ത്തി­ലാ­ക്കി കർ­മ്മ­ബ­ന്ധ­ത്തിൽ നി­ന്നു മു­ക്ത­നാ­വു­ക­യും ചെ­യ്തു. ഏ­ക­ദേ­ശം മ­ര­ണം­വ­രെ തി­രു­മ­ന­സ്സി­ലേ­യ്ക്കു നല്ല പ്ര­ജ്ഞ­യു­ണ്ടാ­യി­രു­ന്നു.”

സാ­ഹി­തീ­കൗ­തു­കം—1965

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ജോലി

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Kunjikuttan Thampuran (ml: കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Kunjikuttan Thampuran, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Kodungallur Kunjikuttan Thampuran, a photograph by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.