SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Old_man_sleeping.jpg
Old man sleeping, a painting by David Ryckaert III (1612–1661).
വെൻഡൽ വിൽ­ക്കി­യു­ടെ ഏ­ക­ലോ­കം[1]
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

ഒ­രൊ­റ്റ പു­സ്ത­കം­കൊ­ണ്ടു് ഏ­റ്റ­വും കൂ­ടു­തൽ പ്ര­ശ­സ്തി നേടുക എ­ന്ന­തു് അധികം ഗ്ര­ന്ഥ­കാ­ര­ന്മാർ­ക്കും സാ­ധ്യ­മാ­കാ­ത്ത ഒരു കാ­ര്യ­മാ­ണു്. അ­മേ­രി­ക്ക­യി­ലെ രാ­ജ്യ­ത­ന്ത്ര­പ്ര­വീ­ണ­നാ­യ വെൻഡൽ വിൽ­ക്കി അതു് സാ­ധി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഏ­ക­ലോ­കം’ (One World) എന്ന ഗ്ര­ന്ഥ­ത്തി­നു് സി­ദ്ധി­ച്ച പ്ര­ചാ­ര­വും പ്ര­ശം­സ­യും വി­സ്മ­യാ­വ­ഹ­മെ­ന്നേ പ­റ­യേ­ണ്ടു. മ­റ്റൊ­രു പു­സ്ത­ക­ത്തി­നും ഇത്ര വളരെ പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടി­ല്ല­ത്രേ. ഒരു കൊ­ല്ലം തി­ക­ഞ്ഞി­ട്ടി­ല്ല അ­തെ­ഴു­തി അ­ച്ച­ടി­പ്പി­ച്ചി­ട്ടു്. അ­പ്പോ­ഴേ­ക്കും അ­തി­ന്റെ പ­ത്തു് ല­ക്ഷ­ത്തി­ല­ധി­കം പ്ര­തി­കൾ ചെ­ല­വാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു; ഗ്ര­ന്ഥ­കാ­രൻ ദി­ഗ­ന്ത­വി­ശ്രാ­ന്ത കീർ­ത്തി­മാ­നു­മാ­യി.

വെൻഡൽ വിൽ­ക്കി അ­ടു­ത്ത കാ­ല­ത്തു് ന­ട­ത്തി­യ ഒരു ലോ­ക­പ­ര്യ­ട­ന­മാ­ണു് ഇ­ങ്ങ­നെ­യൊ­രു ഗ്ര­ന്ഥ­മെ­ഴു­തു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തു്. വി­മാ­ന­സ­ഞ്ചാ­ര­ത്തിൽ ആ­കാ­ശ­സ്ഥി­ത­നാ­യി ലോകം നോ­ക്കി­ക്ക­ണ്ട­പ്പോൾ അതു് ഏ­ക­മാ­യി അ­ദ്ദേ­ഹ­ത്തി­നു് തോ­ന്നി. ഗ്ര­ന്ഥ­കാ­ര­ന്റെ മ­ന­സ്സി­നു­ത­ന്നെ ഒരു ആ­കാ­ശ­വി­ശാ­ല­ത­യു­ണ്ടാ­യി. രാ­ഷ്ട്രം, വർ­ഗ്ഗം, മതം മു­ത­ലാ­യ അ­തിർ­ത്തി­ക­ളെ ഭേ­ദി­ച്ചു് ലോ­ക­ത്തെ ഒ­ന്നാ­യി ആ­ശ്ലേ­ഷി­ക്കു­ന്ന­തി­നു­ള്ള ഒരു പ്ര­ചോ­ദ­നം അ­തി­ല­ങ്കു­രി­ച്ചു. അ­തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു് പ്ര­സ്തു­ത പു­സ്ത­കം പു­റ­ത്തു­വ­ന്ന­തു്. ഏക ലോ­ക­ദർ­ശ­ന­ത്താൽ പ്ര­ചോ­ദി­ത­വും പ്ര­ബു­ദ്ധ­വും ആയ ഒരു മ­ന­സ്സിൽ­നി­ന്നും സ്വ­ഭാ­വേ­ന പു­റ­പ്പെ­ട്ട ന­വീ­നാ­ശ­യ­ങ്ങ­ളു­ടെ സ്വ­ത­ന്ത്ര­വും സു­ന്ദ­ര­വു­മാ­യ ആ­വി­ഷ്ക­ര­ണം—അ­താ­ണു് ഈ ഗ്ര­ന്ഥ­ത്തി­നു­ള്ളൊ­രു മേന്മ. എ­ന്നാ­ലും അ­തി­നു് ചില കു­റ­വു­ക­ളു­ണ്ടു്. അവ യ­ഥാ­സ­ന്ദർ­ഭം വെ­ളി­പ്പെ­ടു­ത്താം.

images/Winston_Churchill.jpg
ചർ­ച്ചിൽ

അ­മേ­രി­ക്കൻ പ്ര­സി­ഡ­ണ്ടി­ന്റെ പ്ര­തി­നി­ധി­യെ­ന്ന നി­ല­യിൽ യു­ദ്ധ­രം­ഗ­ങ്ങൾ സ­ന്ദർ­ശി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു വിൽ­ക്കി­യു­ടെ പ്ര­ധാ­ന യാ­ത്രോ­ദ്ദേ­ശ്യം. തന്റെ സ്ഥാ­ന­ത്തി­നു് ചേർ­ന്ന സ­ജ്ജീ­ക­ര­ണ­ങ്ങ­ളോ­ടു­കൂ­ടി 1942 ആ­ഗ­സ്റ്റ് മാ­സ­ത്തിൽ അ­ദ്ദേ­ഹം ന്യൂ­യോർ­ക്കിൽ­നി­ന്നും വി­മാ­ന­മാർ­ഗം യാത്ര തി­രി­ച്ചു. നാ­ല്പ­ത്തൊ­മ്പ­തു് ദി­വ­സം­കൊ­ണ്ടു് ഈ­ജി­പ്ത്, ഇ­റാ­ക്ക്, ഇറാൻ, റഷ്യ, ചൈന എന്നീ രാ­ജ്യ­ങ്ങൾ ചു­റ്റി സ­ഞ്ച­രി­ച്ച­ശേ­ഷം അ­ലാ­സ്കാ­വ­ഴി അ­ദ്ദേ­ഹം മ­ട­ങ്ങി­യെ­ത്തി. ഇതൊരു ഭൂ­ലോ­ക­പ­ര്യ­ട­ന­മാ­യി­ട്ടാ­ണു് ഗ്ര­ന്ഥ­കാ­രൻ പ­രി­ഗ­ണി­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും അതിൽ അ­തി­വി­സ്തൃ­ത­മാ­യ ഇ­ന്ത്യാ­മ­ഹാ­രാ­ജ്യം ഉൾ­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു­ള്ള­തു് പ്ര­ത്യേ­കം ഓർ­മി­ക്കേ­ണ്ട­താ­കു­ന്നു. താൻ ഇ­ന്ത്യ സ­ന്ദർ­ശി­ക്ക­രു­തെ­ന്നു് പ്ര­സി­ഡ­ണ്ട് പ്ര­ത്യേ­കം ആ­ജ്ഞാ­പി­ച്ചി­രു­ന്നു എന്ന ര­ഹ­സ്യം ഗ്ര­ന്ഥ­കാ­രൻ ഒ­രി­ട­ത്തു് വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. സർ­വ­ലോ­ക­രു­ടെ­യും സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി സ­മർ­ത്ഥ­മാ­യി വാദം ന­ട­ത്തു­ക­യാ­ണു് അ­ദ്ദേ­ഹം പ്ര­സ്തു­ത ഗ്ര­ന്ഥ­ത്തിൽ ചെ­യ്യു­ന്ന­തു്. എ­ന്നാൽ, അ­തേ­സ­മ­യം ദേ­ശ­സ­ഞ്ചാ­ര­ത്തിൽ­പ്പോ­ലും ത­നി­ക്കു് നേ­രി­ട്ട ഈ അ­സ്വാ­ത­ന്ത്ര്യ­ത്തെ­പ്പ­റ്റി അ­ദ്ദേ­ഹം മൗനം ദീ­ക്ഷി­ക്കു­ന്ന­തേ­യു­ള്ളു! ര­സ­ക­ര­ങ്ങ­ളാ­യ യാ­ത്രാ­നു­ഭ­വ­ങ്ങൾ, യു­ദ്ധ­രം­ഗ­ങ്ങ­ളി­ലെ സ്ഥി­തി­ഗ­തി­കൾ, പൗ­ര­സ്ത്യ­രു­ടെ പ­രാ­ധീ­ന­ത, അ­വ­രു­ടെ ഹൃ­ദ­യാ­ന്തർ­ഭാ­ഗ­ത്തു് തി­ര­ത­ല്ലി­ക്കൊ­ണ്ടി­രി­ക്കു­ന്ന വി­പ്ല­വോ­ന്മു­ഖ­മാ­യ വി­കാ­ര­വി­ശേ­ഷ­ങ്ങൾ, ക­പ­ട­കു­ടി­ല­മാ­യ പാ­ശ്ചാ­ത്യ­രാ­ജ്യ­ത­ന്ത്ര­ത്തോ­ടു­ള്ള അവജ്ഞ, അ­നു­ദി­നം പ്ര­ബു­ദ്ധ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ദേ­ശീ­യ­ചൈ­ത­ന്യം എ­ന്നി­ങ്ങ­നെ പല വി­ഷ­യ­ങ്ങ­ളും ഈ ഗ്ര­ന്ഥ­ത്തിൽ സരസ ല­ളി­ത­മാ­യി പ്ര­തി­പാ­ദി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. യു­ദ്ധാ­ന­ന്ത­ര പു­ന­സ്സം­ഘ­ട­യെ­പ്പ­റ്റി­യാ­ണ­ല്ലൊ ഇ­ന്നു് സകല നേ­താ­ക്ക­ന്മാ­രും ആ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഒരു പുതിയ ലോകം—രാ­ഷ്ട്രീ­യ­വും സാ­മു­ദാ­യി­ക­വും സാ­മ്പ­ത്തി­ക­വു­മാ­യ ഒരു ന­വ­വ്യ­വ­സ്ഥി­തി—യു­ദ്ധം ക­ഴി­ഞ്ഞാൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മെ­ന്നു് എ­ല്ലാ­വ­രും വി­ശ്വ­സി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്. സർ­വ­പ്ര­ധാ­ന­മാ­യ ഈ സം­ഗ­തി­യെ­പ്പ­റ്റി­ത്ത­ന്നെ­യാ­ണു് വെൻഡൽ വിൽ­ക്കി­യും കാഹളം മു­ഴ­ക്കി­യി­ട്ടു­ള്ള­തു്. പക്ഷേ, പു­സ്ത­കം മു­ഴു­വൻ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ പല സം­ശ­യ­ങ്ങ­ളും വാ­യ­ന­ക്കാ­രിൽ ഉ­ണ്ടാ­കാം. ഇ­ന്നു് പ­ര­സ്പ­രം വെ­ടി­വെ­ച്ചു് ന­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന രാ­ഷ്ട്ര­ങ്ങ­ളെ­ല്ലാം സം­ഘ­ടി­ച്ചു് ലോകം മു­ഴു­വൻ സ­മ­ത്വം, സ്വാ­ത­ന്ത്ര്യം, സാ­ഹോ­ദ­ര്യം എന്നീ സ­കാ­ര­ത്ര­യ­ത്തിൽ ഒ­ന്നാ­യി­ത്തീ­ര­ണ­മെ­ന്നു് ഗ്ര­ന്ഥ­കാ­ര­നെ­പ്പോ­ലെ വാ­ദി­ക്കു­ന്ന­വർ ധാ­രാ­ള­മു­ണ്ടു്. പക്ഷേ, ഇ­ത്ത­രം പ­ണ്ഡി­ത­ന്മാ­ര­ല്ല പ്ര­സ്തു­ത രാ­ഷ്ട്ര­ങ്ങ­ളു­ടെ ഭ­ര­ണ­യ­ന്ത്രം തി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വർ. വൈ­ഷ­മ്യം അ­തി­ലാ­ണു് കി­ട­ക്കു­ന്ന­തു്. ആ­ദർ­ശ­വാ­ദി­ക­ളെ തൃ­പ്തി­പ്പെ­ടു­ത്താൻ­വേ­ണ്ടി പഴയ വൈൻ പുതിയ കു­പ്പി­യി­ലാ­ക്കു­വാൻ ഉ­ദ്യ­മി­ക്കു­ന്ന യാ­ഥാ­സ്ഥി­തി­കാ­രാ­ണ­ല്ലോ ഭ­ര­ണ­കർ­ത്താ­ക്കൾ. നൂ­റ്റാ­ണ്ടു­ക­ളാ­യി പഴകി മു­ര­ടി­ച്ചു് പ­ര­ചൂ­ഷ­ണം­കൊ­ണ്ടു് പ­ങ്കി­ല­മാ­യി­പ്പോ­യി­ട്ടു­ള്ള ഒരു മ­ന­സ്സാ­ണു് അ­വ­രു­ടേ­തു്. അ­തി­നൊ­രു മാ­റ്റം വ­രി­ക­യെ­ന്ന­തു് അ­സാ­ദ്ധ്യ­മ­ത്രെ. അ­ന്ധ­ത­യു­ടെ­യും മാ­മൂ­ലി­ന്റെ­യും ചെ­ങ്കോൽ പി­ടി­ച്ചി­രി­ക്കു­ന്ന ഈ ജാം­ബ­വാ­ന്മാ­രെ അ­ധി­കാ­ര­സ്ഥാ­ന­ങ്ങ­ളിൽ­നി­ന്നു് നീ­ക്കം ചെ­യ്തെ­ങ്കിൽ മാ­ത്ര­മേ ലോ­ക­ത്തി­നു് ര­ക്ഷ­യു­ള്ളു എ­ന്ന­തു് കു­ട്ടി­കൾ­ക്കു­പോ­ലും അ­റി­യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണു്. എ­ന്നാൽ, അ­തി­നെ­പ്പ­റ്റി തു­റ­ന്നു് പ­റ­യു­വാൻ ഏ­ക­ലോ­ക­പ്ര­ണേ­താ­വു് ധൈ­ര്യ­പ്പെ­ട്ടി­ട്ടി­ല്ല. ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്തെ പ­ഴ­യ­മ­ട്ടിൽ സൂ­ക്ഷി­ക്കു­വാൻ പാ­ടു­പെ­ടു­ന്ന ചർ­ച്ചി­ലി­നെ­പ്പ­റ്റി മി­സ്സി­സ് റൂ­സ്വെൽ­ട്ട് ഈയിടെ പ്ര­സ്താ­വി­ച്ച­താ­ണു് സത്യം. ചർ­ച്ചിൽ വൃ­ദ്ധ­നാ­യി­പ്പോ­യെ­ന്നും അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഭാ­വ­ത്തി­ന്നൊ­രു പ­രി­വർ­ത്ത­നം വരിക സാ­ദ്ധ്യ­മ­ല്ലെ­ന്നും ആ മ­ദാ­മ്മ തു­റ­ന്നു് പ­റ­യു­ക­യു­ണ്ടാ­യി. ആ­യോ­ധ­ന­പ­ടു­വാ­ണെ­ങ്കി­ലും സ­മാ­ധാ­ന­സ്ഥാ­പ­ന­ത്തി­നു് അ­പ്രാ­പ്തൻ എ­ന്നു് ഇ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി പ്രൊ­ഫ­സർ ലസ്കി അ­ഭി­പ്രാ­യ­പ്പെ­ട്ട­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. ഇ­തു­പോ­ലെ എ­ത്ര­യെ­ത്ര പ­ണ്ഡി­ത­ന്മാർ ചർ­ച്ചി­ലി­ന്റെ യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തെ നി­രൂ­പ­ണം­ചെ­യ്തി­ട്ടു­ണ്ടു്! എ­ന്നി­ട്ടും ഭാ­വി­ലോ­ക­കാ­ര്യാ­ലോ­ച­ന­ക­ളിൽ പ്രാ­മു­ഖ്യം വ­ഹി­ക്കു­ന്ന­തു് ഇ­ദ്ദേ­ഹ­മ­ല്ലേ? ഒരു ന­വ­ലോ­ക­ദർ­ശ­ന­ത്തി­നു് മ­തി­യാ­യ ഉൽ­പ­തി­ഷ്ണു­ത്വ­വും ഹൃ­ദ­യ­വി­ശാ­ല­ത­യും അ­മേ­രി­ക്കൻ പ്ര­സി­ഡ­ണ്ടി­നു­പോ­ലും ഇ­ല്ലെ­ന്നു­ള്ള­തു് സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ അ­റി­യാം. അഥവാ ഉ­ണ്ടാ­യാൽ­ത്ത­ന്നെ അ­തി­നൊ­രു മൂ­ടു­പ­ടം ഇ­ടു­ന്ന­തി­നു് ത­യ്യാ­റാ­യി­നിൽ­ക്കു­ന്ന ‘പ­ഴ­ഞ്ച­ന്മാ’രാണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­യാ­യി­ക­ളിൽ പലരും. പ്ര­ത്യേ­കി­ച്ചൊ­രു സ്നേ­ഹ­വും ബ­ഹു­മ­തി­യും അ­മേ­രി­ക്ക­ക്കാ­രെ­പ്പെ­റ്റി പൗ­ര­സ്ത്യർ­ക്കു് തോ­ന്നി­യി­ട്ടു­ണ്ടെ­ന്നാ­ണു് വെൻഡൽ വിൽ­ക്കി പ­റ­യു­ന്ന­തു്. ത­ങ്ങ­ളു­ടെ ഭാവി അവർ അ­മേ­രി­ക്ക­ക്കാ­രി­ലാ­ണു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ആ ന­വ­ഭൂ­ഖ­ണ്ഡ­ത്തിൽ­നി­ന്നെ­ങ്കി­ലും നീ­തി­യും ന്യാ­യ­വും പു­റ­പ്പെ­ടു­മെ­ന്നു് അവർ ആ­ശി­ച്ചു­കൊ­ണ്ടി­രു­ന്നു­പോൽ. പൗ­ര­സ്ത്യ­രു­മാ­യി സ­മ­ഭാ­വ­ന­യോ­ടെ മൈ­ത്രി പു­ലർ­ത്തി­ക്കൊ­ണ്ടു പോ­ക­ണ­മെ­ങ്കിൽ പുതിയ നേ­താ­ക്ക­ന്മാ­രും പുതിയ ആ­ശ­യ­ങ്ങ­ളും ആ­വ­ശ്യ­മാ­ണെ­ന്നു് ഗ്ര­ന്ഥ­കാ­രൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. യു­ദ്ധം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന പല സേ­നാ­ധി­പ­ന്മാ­രോ­ടും വിൽ­ക്കി നേ­രി­ട്ടു് സം­ഭാ­ഷ­ണം ചെ­യ്യു­ക­യു­ണ്ടാ­യി. അ­വർ­ക്കാർ­ക്കും­ത­ന്നെ ലോ­ക­സ്ഥി­തി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു എന്ന ബോധം ഉ­ണ്ടാ­യി­ട്ടി­ല്ല­ത്രേ. എ­ന്നാൽ, അ­തി­ദൂ­ര­വ്യാ­പ­ക­മാ­യ ഒരു പ­രി­വർ­ത്ത­ന­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­ണു് പൗ­ര­സ്ത്യ­ദേ­ശ­ങ്ങ­ളിൽ ഗ്ര­ന്ഥ­കാ­ര­നു് കാ­ണ്മാ­നി­ട­വ­ന്ന­തു്. ക­ഴി­ഞ്ഞ പ­ത്തു­നൂ­റ്റാ­ണ്ടു­കൾ­കൊ­ണ്ടു­ണ്ടാ­യ­തി­നേ­ക്കാൾ കൂ­ടു­ത­ലാ­യ ഒരു മാ­റ്റം വ­രു­ന്ന പ­ത്തു­കൊ­ല്ലം കൊ­ണ്ടു് സം­ഭ­വി­ക്കും (Their lives will change more in the next ten years than they have in the last ten centuries) എ­ന്നു് അ­ദ്ദേ­ഹം വി­ളി­ച്ചു­പ­റ­യു­ന്നു. പക്ഷേ, ഇതു് ആരു് കേൾ­ക്കാ­നാ­ണു്?

വെൻഡൽ വിൽ­ക്കി­യു­ടെ പു­സ്ത­ക­ത്തിൽ സോ­വി­യ­റ്റ് റ­ഷ്യ­യെ­പ്പ­റ്റി­യു­ള്ള പ്ര­സ്താ­വ­മാ­ണു് പ്ര­ത്യേ­കം ശ്ര­ദ്ധേ­യ­മാ­യി­ട്ടു­ള്ള­തു്. അ­ദൃ­ഷ്ട­പൂർ­വ­വും അ­ത്യ­ന്തം ന­വ്യ­വു­മാ­യ ഒരു മാ­ന­വ­സം­സ്കാ­രം ആ രാ­ജ്യ­ത്തു് ഉ­ദ­യം­ചെ­യ്തി­ട്ടു­ണ്ടെ­ന്നും മ­നു­ഷ്യ­വർ­ഗ­ത്തി­ന്റെ ഭാ­വി­ജീ­വി­ത­ത്തെ അതു് സാ­ര­മാ­യി സ്പർ­ശി­ക്കു­മെ­ന്നും ഗ്ര­ന്ഥ­കാ­രൻ സ­മ്മ­തി­ക്കു­ന്നു. അ­വി­ട­ത്തെ ഭ­ര­ണ­സ­മ്പ്ര­ദാ­യ­ത്തെ­പ്പ­റ്റി നി­ഷ്പ­ക്ഷ­മാ­യി പ­ഠി­ച്ചു് നി­രൂ­പ­ണം ചെ­യ്യു­ന്ന­വർ ഇ­ന്നു് എ­ത്ര­പേ­രു­ണ്ടു്. ഒരു ആ­യു­ഷ്കാ­ല­പ­ഠ­നം­ത­ന്നെ ഇ­തി­ലേ­ക്കു് വേ­ണ്ടി­വ­രു­മെ­ന്നാ­ണു് ഗ്ര­ന്ഥ­കാ­രൻ പ­റ­യു­ന്ന­തു്.

‘The country is so vast and the change it has gone through so complicated that only a life-​time of study and shelf-​ful of books could begin to tell the whole truth about the Soviet Union’ എ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു് നോ­ക്കു­ക. ചില കേ­ട്ടു­കേൾ­വി­ക­ളെ­യും പ­ത്ര­പ്ര­സ്താ­വ­ന­ക­ളെ­യും മാ­ത്രം അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി ആ രാ­ജ്യ­ത്തി­ലെ കു­റ്റ­ങ്ങ­ളും കു­റ­വു­ക­ളും പെ­രു­മ്പ­റ­യ­ടി­ച്ചു് പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന ഉ­പ­രി­പ്ല­വ­ബു­ദ്ധി­കൾ ഈ അ­ഭി­പ്രാ­യം പ്ര­ത്യേ­കി­ച്ചും ഓർ­മ്മി­ക്കേ­ണ്ട­താ­കു­ന്നു. ഗ്ര­ന്ഥ­കാ­രൻ ക­മ്മ്യൂ­ണി­സ്റ്റ് സി­ദ്ധാ­ന്ത­ത്തെ അ­നു­കൂ­ലി­ക്കു­ന്ന­യാ­ള­ല്ല. തന്റെ നാ­ട്ടിൽ ന­ട്ടു­പി­ടി­പ്പി­ച്ചി­രി­ക്കു­ന്ന ‘റി­പ്പ­ബ്ലി­ക്കൻ’ സ­മ്പ്ര­ദാ­യ­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു് കൂ­ടു­തൽ ഇഷ്ടം. റ­ഷ്യ­യി­ലെ ജീ­വി­ത­മ­ഹ­ത്ത്വം അ­ദ്ദേ­ഹ­ത്തി­ന്റെ ശ്ര­ദ്ധ­യെ ബ­ലാ­ദാ­കർ­ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അതു് ലോകം മു­ഴു­വൻ വ്യാ­പ­രി­ച്ചാ­ലേ മ­നു­ഷ്യ­വർ­ഗ­ത്തി­നു് ര­ക്ഷ­യു­ള്ളു എ­ന്നു് സ­മ്മ­തി­ക്കു­വാൻ അ­ദ്ദേ­ഹം ത­യ്യാ­റാ­കു­ന്നി­ല്ല. മ­നു­ഷ്യ­രാ­ശി­യു­ടെ വി­ശേ­ഷി­ച്ചും അ­ടി­മ­ത്ത­ത്തിൽ കി­ട­ക്കു­ന്ന പൗ­ര­സ്ത്യ­ലോ­ക­ത്തി­ന്റെ മോ­ച­ന­ത്തി­നു­ള്ള ഒരു യു­ദ്ധ­മാ­ണു് ഇതു് (A war of liberation) എ­ന്നു് വിൽ­ക്കി ഉ­ദ്ഘോ­ഷി­ക്കു­ന്നു. മ­ഹ­ത്താ­യ ഈ കർമം നിർ­വ­ഹി­ക്കു­ന്ന­തിൽ സർ­വ­ശ­ക്ത­മാ­യ അ­മേ­രി­ക്ക­യ്ക്കു­ള്ള ക­ട­മ­യെ­പ്പ­റ്റി­യും അ­ദ്ദേ­ഹം ഗം­ഭീ­ര­മാ­യി പ്ര­സം­ഗി­ക്കു­ന്നു­ണ്ടു്. പക്ഷേ, അ­വി­ട­ത്തെ ഭ­ര­ണ­യ­വ­നി­ക­യു­ടെ ഉ­ള്ളിൽ ഒ­ളി­ച്ചി­രു­ന്നു­കൊ­ണ്ടു് ച­ര­ടു­പി­ടി­ക്കു­ന്ന­വർ മു­ത­ലാ­ളി­ത്തം മൂർ­ത്തീ­ക­രി­ച്ച ഏ­താ­നും ബാ­ങ്കർ­മാ­രും ക­മ്പ­നി­യു­ട­മ­സ്ഥ­ന്മാ­രും ആ­ണെ­ന്നു­ള്ള സ­ത്യ­സ്ഥി­തി ഗ്ര­ന്ഥ­കാ­രൻ വി­സ്മ­രി­ച്ചി­രി­ക്കു­ന്നു. ഈ മ­നു­ഷ്യ­ച്ചെ­ന്നാ­യ്ക്ക­ളു­ടെ സ­ഹോ­ദ­ര­ന്മാർ­ത­ന്നെ­യാ­ണു് റ­ഷ്യ­യൊ­ഴി­ച്ചു­ള്ള ഇതര രാ­ജ്യ­ങ്ങ­ളെ­യും ഭ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഇം­ഗ്ല­ണ്ടി­ലെ ‘ഡി­മോ­ക്രാ­സി’യും അ­മേ­രി­ക്ക­യി­ലെ റി­പ്പ­ബ്ലി­ക്കൻ­രീ­തി­യും സ­ത്യ­ത്തി­ന്റെ­യും ധർ­മ­ത്തി­ന്റെ­യും പേരിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ള്ള ഒരു വഞ്ചന മാ­ത്ര­മാ­കു­ന്നു. അ­തി­ന്റെ വേ­ര­റ്റു­പോ­ക­ണ­മെ­ങ്കിൽ ‘ക്യാ­പ്പി­റ്റ­ലി­സ’ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള സാ­മൂ­ഹ്യ­ജീ­വി­ത­വ്യ­വ­സ്ഥ നി­ശ്ശേ­ഷം ന­ശി­ക്കു­ക­ത­ന്നെ വേണം. അ­തെ­ന്നു് സാ­ദ്ധ്യ­മാ­കു­ന്നു­വോ അ­ന്നു് മാ­ത്ര­മേ ഏ­ക­ലോ­കം യാ­തൊ­രു ത­ട­വു­മി­ല്ലാ­തെ പ്രാ­യോ­ഗി­ക­മാ­യി­ത്തീ­രു­ക­യു­ള്ളു.

കു­റി­പ്പു­കൾ

[1] യു­ദ്ധ­കാ­ല­ത്തെ­ഴു­തി­യ­താ­ണീ ലേഖനം.

(വി­മർ­ശ­ര­ശ്മി 1946)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Vendal Vilkiyude Ekalokam (ml: വെൻഡൽ വിൽ­ക്കി­യു­ടെ ഏ­ക­ലോ­കം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Vendal Vilkiyude Ekalokam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, വെൻഡൽ വിൽ­ക്കി­യു­ടെ ഏ­ക­ലോ­കം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Old man sleeping, a painting by David Ryckaert III (1612–1661). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.