SFNസായാഹ്ന ഫൌണ്ടേഷൻ
images/rl09.jpg
Lady in Sweater, a painting by Antonín Procházka .
പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ
ഡോ. കെ. എസ്. ര­വി­കു­മാർ

ഭാ­വ­ഗീ­ത­ത്തി­ന്റെ ല­ളി­ത­കാ­ന്തി­ക­ളിൽ നി­ന്നു് വി­ചാ­ര­ശീ­ല­ത്തി­ന്റെ പേ­ശീ­ബ­ല­ത്തി­ലേ­ക്കും വൈ­യ­ക്തി­ക വി­ഷാ­ദ­ത്തി­ന്റെ ധൂ­മി­ല­സ­ങ്ക­ല്പ­ങ്ങ­ളിൽ നി­ന്നു് സ­ങ്കീർ­ണ്ണ­മാ­യ സാ­മൂ­ഹി­ക ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളു­ടെ സൂ­ക്ഷ്മ­ത­ക­ളി­ലേ­ക്കും മു­ന്നേ­റി­യ ക­വി­ത­യാ­ണു് ലളിതാ ലെ­നി­ന്റേ­തു്. സു­ഗ­ത­കു­മാ­രി­ക്കു ശേഷം രം­ഗ­ത്തു വന്ന ക­വ­യി­ത്രി­ക­ളിൽ അ­ന്നു് ശ്ര­ദ്ധേ­യ­രാ­യ­തു് ഒ. വി. ഉഷയും ലളിതാ ലെ­നി­നും ആ­യി­രു­ന്നു. ഉ­ഷ­യു­ടെ ക­വി­ത­ക­ളിൽ ലി­റി­സി­സ­ത്തി­ന്റെ സാ­ന്ദ്ര­ത­യും വി­ഷാ­ദാ­ത്മ­ക­മാ­യ നി­ഗൂ­ഢ­ത­യും മു­ന്നി­ട്ടു­നി­ന്നു. ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളി­ലാ­ക­ട്ടെ, ഭാ­വ­ഗീ­താ­ത്മ­ക­ത­യു­ടെ ബാ­ഹ്യ­ഛാ­യ­യ്ക്കു­ള്ളിൽ പ്രാ­ദേ­ശി­ക സം­സ്കൃ­തി­യു­ടെ സൂ­ച­ക­ങ്ങ­ളും ദ്രാ­വി­ഡീ­യ­മാ­യ സൗ­ന്ദ­ര്യാ­നു­ഭ­വ­ത്തി­ന്റെ ചി­ഹ്ന­ങ്ങ­ളും നേരിയ നി­ഴൽ­രൂ­പ­ങ്ങ­ളാ­യു­ണ്ടാ­യി­രു­ന്നു. ചു­റ്റു­പാ­ടു­ക­ളെ പാടേ മ­റ­ന്നു പാടിയ ആ­ത്മ­ഗീ­തി­ക­ളാ­യി­രു­ന്നി­ല്ല ആ ക­വി­ത­കൾ. കാ­വ്യ­കേ­ന്ദ്രം സ്വാ­ത്മാ­വാ­ണെ­ങ്കി­ലും, ലോ­ക­ത്തെ സൂ­ക്ഷ്മ­മാ­യി നോ­ക്കി­ക്കാ­ണാ­നും പ്ര­തി­ക­രി­ക്കാ­നു­മു­ള്ള പ്ര­വ­ണ­ത­യും ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ അ­ങ്കു­രാ­വ­സ്ഥ­യി­ലു­ണ്ടാ­യി­രു­ന്നു.

1970-​കളുടെ ആ­രം­ഭ­ത്തിൽ മലയാള കവിതാ രം­ഗ­ത്തു ക­ട­ന്നു­വ­ന്ന കാ­ല­ത്തു­ത­ന്നെ ലളിതാ ലെ­നി­ന്റെ ക­വി­ത­കൾ അ­വ­യു­ടെ വ്യ­തി­രി­ക്ത­ത കൊ­ണ്ടു് ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ സ്വ­ര­വൈ­ചി­ത്ര്യ­ങ്ങൾ ന­മ്മു­ടെ സാ­ഹി­ത്യ രം­ഗ­ത്തു് മു­ഴ­ങ്ങി­നി­ന്നി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. ആ കാ­ല­ത്തി­ന്റെ കാ­വ്യ­പ്ര­വ­ണ­ത­ക­ളെ തി­രി­ച്ച­റി­ഞ്ഞു കൊ­ണ്ടു­ത­ന്നെ, അ­തി­ന്റെ വി­ഭ്രാ­മ­ക­ത­യി­ലേ­ക്കു വഴുതി വീ­ഴാ­തെ മു­ന്നോ­ട്ടു പോകാൻ ലളിതാ ലെ­നി­നു ക­ഴി­ഞ്ഞു.ആ കാ­ല­യ­ള­വി­ലെ ക­വി­ത­ക­ളാ­ണു് 1976 ൽ ‘ക­രി­ങ്കി­ളി’യിൽ സ­മാ­ഹ­രി­ക്ക­പ്പെ­ട്ട­തു്.

എൺ­പ­തു­ക­ളു­ടെ തു­ട­ക്കം മു­ത­ലു­ള്ള ഒ­ന്നൊ­ന്ന­ര ദ­ശ­ക­ക്കാ­ലം ലളിതാ ലെ­നി­ന്റെ കാ­വ്യ­ജീ­വി­ത­ത്തിൽ നീണ്ട നി­ശ്ശ­ബ്ദ­ത­യു­ടെ ഇ­ട­വേ­ള­യാ­യി­രു­ന്നു. കേ­ര­ളീ­യ­സാ­ഹ­ച­ര്യ­ത്തിൽ തൊ­ഴി­ലി­ട­ത്തിൽ പ­ണി­യെ­ടു­ക്കു­ക­യും ഭാര്യ, അമ്മ, കു­ടും­ബി­നി തു­ട­ങ്ങി­യ നി­ല­ക­ളി­ലു­ള്ള ഉ­ത്ത­ര­വാ­ദി­ത്വം നി­റ­വേ­റ്റു­ക­യും ചെ­യ്യേ­ണ്ടി­വ­രു­ന്ന എ­ഴു­പ­തു­കാ­രി നേ­രി­ടു­ന്ന ഒരു അ­നി­വാ­ര്യ പ്ര­തി­സ­ന്ധി­യാ­ണു് ഇതു് എന്നു വരാം. അ­ത്ത­രം പ്രാ­തി­കൂ­ല്യ­ങ്ങ­ളെ അ­തി­ജീ­വി­ച്ചു് സർ­ഗ്ഗോ­ന്മേ­ഷം വീ­ണ്ടെ­ടു­ക്കാൻ സ­മീ­പ­വർ­ഷ­ങ്ങ­ളിൽ ലളിതാ ലെ­നി­നു ക­ഴി­ഞ്ഞു. 1995-ൽ ‘കർ­ക്കി­ട­ക­വാ­വു്’ എന്ന സ­മാ­ഹാ­രം പു­റ­ത്തു­വ­ന്ന­തു് ഈ തി­രി­ച്ചു­വ­ര­വി­നു് ആക്കം കൂ­ട്ടി. ലളിതാ ലെ­നി­ന്റെ കാ­വ്യ­ജീ­വി­ത­ത്തി­നു­ണ്ടാ­യ പു­ന­രു­ജ്ജീ­വ­ന­ത്തി­നു്, മലയാള സാ­ഹി­ത്യാ­ന്ത­രീ­ക്ഷ­ത്തിൽ ക­ഴി­ഞ്ഞ ദ­ശ­ക­ത്തിൽ ഉ­ണ്ടാ­യ അ­ടി­സ്ഥാ­ന­പ­ര­മാ­യ ചില പ­രി­വർ­ത്ത­ന­ങ്ങൾ സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടാ­വ­ണം. പ്രാ­ന്തീ­കൃ­ത ജീ­വി­താ­വ­സ്ഥ­കൾ­ക്കും അതിനെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വിവിധ ശ്രേ­ണി­ക­ളിൽ­പ്പെ­ട്ട മ­നു­ഷ്യർ­ക്കും പ്രാ­ധാ­ന്യം ല­ഭി­ച്ച ഒരു പുതിയ ജ­നാ­ധി­പ­ത്യാ­ന്ത­രീ­ക്ഷം സാ­ഹി­ത്യ­ത്തി­ലു­ണ്ടാ­യി എ­ന്ന­താ­ണാ പ­രി­വർ­ത്ത­നം. സാ­ഹി­ത്യ­വി­മർ­ശ­നം സ്വാ­യ­ത്ത­മാ­ക്കി­യ പുതിയ സൈ­ദ്ധാ­ന്തി­കാ­വ­ബോ­ധം ഈ പ­രി­വർ­ത്ത­ന­ത്തെ എ­ടു­ത്തു­കാ­ട്ടാൻ മു­തി­രു­ക­യും ചെ­യ്തു. ഈ സാ­ഹ­ച­ര്യ­ത്തിൽ ഏ­റ്റ­വും വി­കാ­സം നേ­ടി­യ­തു് സ്ത്രീ­പ­ക്ഷ­സാ­ഹി­ത്യ­മാ­ണു്. ലളിതാ ലെ­നി­ന്റെ കാ­വ്യ­ജീ­വി­ത­ത്തെ ഉ­ന്മി­ഷ­ത്താ­ക്കാൻ ഈ അ­ന്ത­രീ­ക്ഷ­വും അ­തി­ന്റെ പങ്കു വ­ഹി­ച്ചു.

വൈ­യ­ക്തി­ക­മാ­യ സ്വാ­ത­ന്ത്ര്യ പ്ര­ഖ്യാ­പ­ന­ത്തി­ന്റെ ത­ല­ത്തിൽ­നി­ന്നു് സാ­മൂ­ഹി­ക­വും വൈ­ജ്ഞാ­നി­ക­വു­മാ­യി പ്രാ­മു­ഖ്യ­മു­ള്ള പ്ര­ത്യ­യ­ശാ­സ്ത്ര­മാ­യി സ്ത്രീ­വാ­ദം സ­മീ­പ­ദ­ശ­ക­ങ്ങ­ളിൽ വ­ളർ­ന്നു. ബ­ഹു­മു­ഖ­മാ­യ സാ­ധ്യ­ത­ക­ളും പ്രേ­ഷ­ണ­രീ­തി­ക­ളും അതു് വ­ളർ­ത്തി­യെ­ടു­ത്തു. അ­നു­ര­ഞ്ജ­നം മുതൽ അ­തി­വാ­ദം വ­രെ­യു­ള്ള ഒ­രു­പാ­ടു് ഇഴകൾ ആ ആ­ശ­യ­ധാ­ര­യിൽ കാ­ണാ­നാ­കും. ക­ഴി­ഞ്ഞ ദ­ശ­ക­ത്തിൽ സ്ത്രീ­വാ­ദം ഇഴകൾ ആ ആ­ശ­യ­ധാ­ര­യിൽ കാ­ണാ­നാ­കും. ക­ഴി­ഞ്ഞ ദ­ശ­ക­ത്തിൽ സ്ത്രീ­വാ­ദം വ്യ­ക്തി­പ­ര­മാ­യ വി­താ­ന­ത്തിൽ എ­ഴു­ത്തു­കാ­രി­ക­ളു­ടെ ആ­ത്മ­ബോ­ധ­ത്തെ ത്വ­രി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല, സാ­മൂ­ഹി­ക­മാ­യ മാ­ന­ങ്ങ­ളു­ള്ള അ­ന്വേ­ഷ­ണ പ­ദ്ധ­തി­യാ­യി മ­ല­യാ­ള­ത്തി­ലെ സർ­ഗ്ഗ­സാ­ഹി­ത്യ­ത്തിൽ പ­ട­രു­ക­യും ചെ­യ്തു. സു­ഗ­ത­കു­മാ­രി­യെ­പ്പോ­ലെ പ്ര­തി­ഷ്ഠ നേടിയ കവികൾ പോലും ഏ­കാ­ന്ത­വി­ഷാ­ദ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന വൈ­യ­ക്തി­ക­വും ഭാ­വാ­ത്മ­ക­വു­മാ­യ ര­ച­ന­ക­ളിൽ­നി­ന്നു്, പെ­ണ്ണി­നെ കേ­ന്ദ്രീ­ക­രി­ച്ചു് സ­ങ്കീർ­ണ്ണ­മാ­യ സാ­മൂ­ഹി­ക–രാ­ഷ്ട്രീ­യ സ­മ­സ്യ­ക­ളെ നി­ശി­ത­മാ­യാ­വി­ഷ്ക­രി­ക്കു­ന്ന ക­വി­ത­ക­ളി­ലേ­ക്കു മു­ന്നേ­റി­യ കാ­ല­യ­ള­വാ­ണി­തു്.

ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ സ്ത്രീ­വാ­ദ­നി­ല­പാ­ടു് സ­വി­ശേ­ഷ രീ­തി­യി­ലാ­ണു് പ്ര­ക­ട­മാ­കു­ന്ന­തു്. അവർ ഫെ­മി­നി­സ­ത്തെ വി­ധാ­യ­ക­മാ­യ (Positive) നി­ല­യി­ലാ­ണു് സ്വീ­ക­രി­ക്കു­ന്ന­തു്. ആ സി­ദ്ധാ­ന്ത­ത്തി­ന്റെ റാ­ഡി­ക്കൽ സ്വ­ഭാ­വ­മ­ല്ല, അ­വ­രു­ടെ ക­വി­ത­ക­ളിൽ തെ­ളി­യു­ന്ന­തു്. വർ­ത്ത­മാ­ന യാ­ഥാർ­ത്ഥ്യ­ത്തെ തി­രി­ച്ച­റി­യാൻ ശ്ര­മി­ക്കു­ന്ന­തും സാ­മൂ­ഹി­കോ­ത്ക­ണ്ഠ പു­ലർ­ത്തു­ന്ന­തു­മാ­യ മ­നു­ഷ്യ സ­ങ്ക­ല്പ­മാ­ണു് ലളിതാ ലെ­നി­ന്റേ­തു്. അ­തി­ലൂ­ടെ അവർ രൂ­പീ­ക­രി­ക്കു­ന്ന കർ­ത്തൃ­ത്വം സ്ത്രീ­യെ മുൻ­നി­റു­ത്തി­യാ­കു­ന്നു എ­ന്നു­മാ­ത്രം. അ­ങ്ങ­നെ മൂർ­ത്തീ­ക­രി­ക്കു­ന്ന സ്ത്രീ, വൈ­യ­ക്തി­ക­മാ­യ വി­കാ­ര­വി­ചാ­ര­ങ്ങ­ളു­ള്ള­വ­ളും ഭാര്യ, അമ്മ, കു­ടും­ബി­നി, തൊ­ഴി­ലെ­ടു­ക്കു­ന്ന­വൾ എ­ന്നി­ങ്ങ­നെ പല വി­താ­ന­ത്തിൽ ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങ­ളു­ള്ള­വ­ളു­മാ­ണു്. അ­റി­വു­നേ­ടാ­നും സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ക്കാ­നും പ്ര­വർ­ത്തി­ക്കാ­നും സർ­ഗ്ഗാ­ത്മ­ക­ത പ്ര­ക­ടി­പ്പാ­ക്കാ­നും ചു­റ്റു­പാ­ടു­ക­ളെ മാ­റ്റി­ത്തീർ­ക്കാ­നും അവൾ തീ­വ്ര­മാ­യി ഇ­ച്ഛി­ക്കു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ താൻ ജീ­വി­ക്കു­ന്ന ലോ­ക­ത്തി­ന്റെ പ­ല­ത­ര­ത്തി­ലു­ള്ള പ്ര­ശ്ന­ങ്ങൾ അ­വ­ളു­ടെ ഉ­ള്ളിൽ ച­ല­ന­ങ്ങൾ ഉ­ണ്ടാ­ക്കു­ന്നു; അ­ത്ത­രം പ്ര­ശ്ന­ങ്ങൾ സ്ത്രീ­ജീ­വി­ത­ത്തി­ന്റെ ദു­രി­ത­ങ്ങ­ളെ­യും ധർ­മ്മ­സ­ങ്ക­ട­ങ്ങ­ളെ­യും കേ­ന്ദ്രീ­ക­രി­ച്ചു­ള്ള­വ­യാ­കു­മ്പോൾ വി­ശേ­ഷി­ച്ചും. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പൊ­രു­ള­റി­യാ­നും ത­ന്നെ­ത്ത­ന്നെ വി­ചാ­ര­ണ ചെ­യ്യാ­നു­മു­ള്ള ഒരു മ­നോ­ഭാ­വ­ത്തി­ലെ­ക്കു് അതു് അവളെ ന­യി­ക്കു­ന്നു. എ­ന്നാൽ വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­കൾ ഇ­ത്ത­രം ശ്ര­മ­ങ്ങ­ളെ ക­ലു­ഷ­മാ­ക്കു­ക­യാ­ണു്. ഈ അ­വ­സ്ഥ­യിൽ ത­ന്നോ­ടും സ­ഹ­ജീ­വി­ക­ളോ­ടും ചു­റ്റു­പാ­ടു­ക­ളോ­ടും താ­ത്പ­ര്യ­വും പ്ര­തീ­ക്ഷ­യു­മു­ള്ള ഒ­രാ­ളെ­ന്ന നി­ല­യിൽ ലളിതാ ലെ­നി­ന്റെ ക­വി­ത­കൾ ശാ­പ­ഗ്ര­സ്ത­മാ­യ ഈ കെ­ടു­കാ­ല­ത്തി­ന്റെ നോ­വു­കൾ വി­ങ്ങു­ന്ന പ്രാർ­ത്ഥ­ന­ക­ളാ­യി­ത്തീ­രു­ന്നു.

അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് ലളിതാ ലെ­നി­ന്റെ ക­വി­ത­കൾ സ്ത്രീ­വാ­ദ­പ­ര­മാ­യ അ­തി­വാ­ദ­ങ്ങ­ളി­ലേ­ക്കു പോ­കാ­തെ അ­തി­ന്റെ മൗ­ലി­ക­മാ­യ സാ­മൂ­ഹി­ക­ദർ­ശ­ന­ത്തിൽ കേ­ന്ദ്രീ­ക­രി­ച്ചു മു­ന്നേ­റു­ന്ന­തു്. ചു­റ്റു­പാ­ടു­ക­ളെ­യും സ­മ­കാ­ലി­ക യാ­ഥാർ­ത്ഥ്യ­ത്തെ­യും സ­ഹ­ജീ­വി­ക­ളാ­യ മ­നു­ഷ്യ­രു­ടെ പ്ര­ശ്ന­ങ്ങ­ളെ­യും മ­ന­സ്സി­ലാ­ക്കു­മ്പോൾ, അ­വ­രിൽ­ത്ത­ന്നെ സ്ത്രീ­കൾ നേ­രി­ടു­ന്ന ദു­ര­ന്ത­ങ്ങ­ളെ ആ­ഴ­ത്തിൽ അ­റി­യു­മ്പോൾ ഈ എ­ഴു­ത്തു­കാ­രി ഉ­ദ്വി­ഗ്ന­യാ­കു­ന്നു. മി­ക്ക­പ്പോ­ഴും അതു് ഒരു അ­മ്മ­യു­ടെ ഉ­ത്ക­ണ്ഠ­ക­ളാ­യാ­ണു് പ്ര­കാ­ശി­ത­മാ­കു­ന്ന­തു്. സ്ത്രീ­ത്വ­ത്തി­ന്റെ ഭി­ന്ന­മു­ഖ­ങ്ങ­ളിൽ ഭാര്യ,കാ­മു­കി തു­ട­ങ്ങി­യ­വ­യെ­ക്കാൾ അ­മ്മ­യു­ടെ ഭാ­വ­മാ­ണു് ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ പ്ര­ക­ടം. ആ നി­ല­യിൽ, പ്രേ­യ­സീ­വർ­ഗ്ഗ­ത്തി­ല­ല്ല, മാ­തൃ­വർ­ഗ്ഗ­ത്തി­ലാ­ണു് ഈ എ­ഴു­ത്തു­കാ­രി ഉൾ­പ്പെ­ടു­ന്ന­തു് എന്നു പറയാം. പഴയ മ­ട്ടി­ലു­ള്ള ആ­ദർ­ശ­ത്മ­ക­മാ­യ മാ­തൃ­സ­ങ്ക­ല്പ­മ­ല്ല, വർ­ത്ത­മാ­ന യാ­ഥാർ­ത്ഥ്യ­ത്തെ തി­രി­ച്ച­റി­യു­ന്ന­തി­ലൂ­ടെ അ­നു­ഭ­വ­പ­രി­പാ­കം വന്ന സ്ത്രീ­ത്വ­ത്തി­ന്റെ ഉൾ­ക്കാ­ഴ്ച­ക­ളാ­ണു് അ­വ­രു­ടെ ക­വി­ത­ക­ളിൽ തെ­ളി­യു­ന്ന­തു്.

ഈ മ­നോ­ഭാ­വ­ത്തി­ന്റെ ആ­ന്ത­ര­ശ്രു­തി­കൾ നേ­ര­ത്തേ­ത­ന്നെ രൂ­പ­പ്പെ­ട്ടി­രു­ന്നു. ‘കർ­ക്കി­ട­ക­വാ­വു്’ എന്ന സ­മാ­ഹാ­ര­ത്തി­ലെ ‘അ­മ്മ­യാ­വു­ക’ എന്ന കവിത, ഇ­ന്ന­ത്തേ­തു പോ­ലെ­യു­ള്ള ഒരു കെ­ട്ട­കാ­ല­ത്തു് അ­മ്മ­യാ­യി­രി­ക്കു­ക എത്ര വേ­ദ­നാ­ക­ര­മാ­ണു് എ­ന്നു് വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. മു­മ്പി­ലു­ള്ള പ­ത്മ­വ്യൂ­ഹ­ങ്ങ­ളെ­യും ച­തി­ക്കു­ഴി­ക­ളെ­യും തി­രി­ച്ച­റി­യാ­തെ മകനോ മകളോ ജീ­വി­ത­ത്തി­ന്റെ സംഘർഷ ഭൂ­മി­യി­ലേ­ക്കു് ഇ­റ­ങ്ങി­ച്ചെ­ല്ലു­മ്പോൾ, നൊ­ന്തു­പെ­റ്റ അ­മ്മ­യു­ടെ ഉ­ത്ക­ണ്ഠ­യും വേ­പ­ഥു­വും ആ­ര­റി­യാൻ? പക്ഷേ, അ­പ്പോ­ഴും അ­മ്മ­യാ­വാ­നേ അ­വൾ­ക്കു കഴിയൂ. വേ­ദ­നാ­നിർ­ഭ­ര­മാ­യ ആ അ­വ­സ്ഥ­യാ­ണു് ലളിതാ ലെ­നി­ന്റെ ക­വി­ത­യ്ക്കു് ഊർ­ജ്ജം ന­ല്കു­ന്ന­തു്.

അമ്മ നേ­രി­ടു­ന്ന ഇ­ത്ത­രം ആ­ത്മ­സം­ഘർ­ഷ­ങ്ങ­ളു­ടെ­യും മ­നഃ­പീ­ഡ­ക­ളു­ടെ­യും ഒരു മു­ഖ­മാ­ണു് ‘അ­രു­ന്ധ­തി’ യിൽ ആ­വി­ഷ്കൃ­ത­മാ­കു­ന്ന­തു്. അ­ച്ഛ­ന്റേ­യും അ­മ്മ­യു­ടേ­യും കൈ­ക്കൂ­ട്ടിൽ­നി­ന്നു് മോ­ചി­ത­യാ­യി സ്വ­ത­ന്ത്രാ­സ്തി­ത്വം തേ­ടു­ന്ന മകൾ ഇ­ന്ന­ത്തെ കാ­ല­ത്തി­ന്റെ ച­തി­പ്പാ­ത­ക­ളു­ടെ സ­ത്യ­മ­റി­യാ­തെ എ­ടു­ത്തു­ചാ­ടു­ന്ന­തു കാ­ണു­മ്പോൾ അ­മ്മ­യ്ക്കു­ണ്ടാ­കു­ന്ന നൊ­മ്പ­ര­ങ്ങ­ളും ആ­ശ­ങ്ക­ക­ളും ഉ­ത്ക­ണ്ഠ­ക­ളു­മാ­ണ­തിൽ തെ­ളി­യു­ന്ന­തു്. ഇ­ന്നു് മ­ക­ന്റെ/ മ­ക­ളു­ടെ ദുഃ­ഖ­മെ­ന്തെ­ന്നു് അ­റി­യാ­നോ മ­ന­സ്സി­ലാ­ക്കാ­നോ അ­മ്മ­യ്ക്കു് ആ­വു­ന്നി­ല്ല. മ­ക്ക­ളു­ടെ മ­ന­സ്സു് അ­മ്മ­യ്ക്കു് അ­റി­യാൻ ക­ഴി­യി­ല്ലെ­ങ്കിൽ പി­ന്നെ ആർ­ക്കു് അ­റി­യാ­നാ­കും? ഇ­ന്നു് സ­മൂ­ഹ­ത്തി­ന്റെ ചില വി­താ­ന­ങ്ങ­ളി­ലെ­ങ്കി­ലും പെ­ണ്ണി­നു് കു­റെ­യൊ­ക്കെ സ്വ­ന്തം വഴി തി­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യ­വും അ­വ­സ­ര­വും ല­ഭി­ക്കാ­റു­ണ്ടു്. അ­വി­ടേ­ക്കു് ഉ­ത്സാ­ഹ­ത്തോ­ടെ കു­തി­ച്ചി­റ­ങ്ങി­ച്ചെ­ല്ലു­ന്ന പെൺ­കു­ട്ടി­യെ കാ­ണു­മ്പോൾ, അവളെ കാ­ത്തി­രി­ക്കു­ന്ന ച­തി­ക്കു­ഴി­ക­ളെ­ക്കു­റി­ച്ചോർ­ത്തു് അമ്മ അ­സ്വ­സ്ഥ­യാ­കു­ന്നു. ആ അ­സ്വാ­സ്ഥ്യ­ത്തിൽ­നി­ന്നും സ­ങ്ക­ട­ത്തിൽ­നി­ന്നു­മാ­ണു് ‘അ­രു­ന്ധ­തി’ രൂ­പം­കൊ­ള്ളു­ന്ന­തു്.

എ­ന്താ­ണു് തെ­റ്റു്, എ­ന്താ­ണു് ശരി എ­ന്നു് സ­ര­ള­മാ­യി വേർ­തി­രി­ക്കാ­നോ വി­വേ­ചി­ച്ച­റി­യാ­നോ ആ­വാ­ത്ത­വി­ധ­ത്തിൽ തെ­റ്റ്/ശരി ദ്വ­ന്ദ്വം എ­പ്പോ­ഴും ന­മ്മോ­ടൊ­പ്പ­മു­ണ്ടു്. അതു് സ­ങ്കീർ­ണ്ണ­മാ­യ സാ­മൂ­ഹി­ക യാ­ഥാർ­ത്ഥ്യ­ങ്ങൾ­ക്കു മു­മ്പിൽ നമ്മെ സ­ന്ദി­ഗ്ദ്ധ­മ­ന­സ്ക­രാ­ക്കു­ന്നു. അവയെ വേർ­തി­രി­ച്ച­റി­യാ­നു­ള്ള സൂ­ക്ഷ്മ­ജാ­ഗ്ര­ത പു­ലർ­ത്തു­മ്പോ­ഴും അതിനു ക­ഴി­യാ­തെ വ­രു­ന്നു. ഈ യാ­ഥാർ­ത്ഥ്യ­ത്തെ­പ്പ­റ്റി ‘തെ­റ്റും ശ­രി­യും’ എന്ന ക­വി­ത­യിൽ ഇ­ങ്ങ­നെ എ­ഴു­തു­ന്നു:

“ഇ­ര­ട്ട­പെ­റ്റ തെ­റ്റും ശ­രി­യും

ഊ­ടു­വ­ഴി­യിൽ ഉ­രു­മ്മി­നി­ന്നു്

ക­റു­പ്പും വെ­ളു­പ്പും തു­ന്നി­യ

തോരണം തൂ­ക്കു­മ്പോൾ

കർ­മ്മ­കാ­ണ്ഡ­ങ്ങ­ളു­ടെ അർ­ത്ഥ­മ­റി­യാ­തെ

ഞാൻ അ­മ്പ­ര­ന്നു നി­ല്ക്കു­ന്നു.”

ഇതു് തി­രി­ച്ച­റി­യു­ന്ന­തു കൊ­ണ്ടു് യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ മു­മ്പിൽ­നി­ന്നു് ഓടി ഒ­ളി­ക്കു­ന്നി­ല്ല കവി; ആ സ­ത്യ­ത്തി­ന്റെ മു­മ്പിൽ­നി­ന്നു­കൊ­ണ്ടു് ജീ­വി­ത­ത്തി­ന്റെ അ­നി­വാ­ര്യ­ത­ക­ളെ നേ­രി­ടു­ന്നു.

ഈ ഭൂ­മി­ക­യിൽ രൂ­പം­കൊ­ള്ളു­ന്ന ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ പ്ര­കാ­ശി­ത­മാ­കു­ന്നു. ജീ­വ­ശാ­സ്ത്ര­പ­ര­മാ­യി ജ­നി­ത­കം പാ­ര­മ്പ­ര്യ­മു­ദ്ര­യാ­യി ജ­ന്മ­ങ്ങ­ളിൽ പി­ന്തു­ട­രു­ന്നു; സാ­മൂ­ഹി­ക­മാ­യ പാ­ര­മ്പ­ര്യ­മാ­ക­ട്ടെ കെ­ട്ടു­പാ­ടു­ക­ളാ­യി പെ­ണ്മ­യെ ത­ള­ച്ചി­ടു­ന്നു. ഈ ദ്വി­മു­ഖ­സം­ഘർ­ഷ­ത്തി­ന്റെ അ­ട­യാ­ള­ങ്ങൾ ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളി­ലു­ണ്ടു്. പാ­ര­മ്പ­ര്യം ന­മ്മു­ടെ സ്ത്രീ­ജീ­വി­ത­ത്തെ പ്ര­ഹ­ത­പ­ഥ­ങ്ങ­ളിൽ ക­ണ്ണു­കെ­ട്ടി ന­യി­ക്കു­ന്ന­തി­നെ വി­മർ­ശ­നാ­ത്മ­ക­മാ­യി പ­രി­ശോ­ധി­ക്കു­ന്ന ക­വി­ത­കൾ പലതും അ­ക്കൂ­ട്ട­ത്തി­ലു­ണ്ടു്. അതു് ലളിതാ ലെനിൻ അ­ഴി­ച്ചു പ­രി­ശോ­ധി­ക്കു­ന്നു.

‘സീ­ത­യു­ടെ നിഴൽ’ എന്ന കവിത നോ­ക്കു­ക: ഉ­ത്ത­മ­സ്ത്രീ­ത്വ­ത്തി­ന്റെ വി­ശി­ഷ്ട­മാ­തൃ­ക­യാ­യി ഭാ­ര­തീ­യ സമൂഹം നൂ­റ്റാ­ണ്ടു­ക­ളാ­യി ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്ന സീ­ത­യു­ടെ നിഴൽ എ­ങ്ങ­നെ ഇ­ന്ന­ത്തെ സ്ത്രീ­യു­ടെ ജീ­വി­ത­ത്തെ നി­യ­ന്ത്രി­ക്കു­ന്നു എന്ന അ­ന്വേ­ഷ­ണ­മാ­ണു് അ­തി­ലു­ള്ള­തു്.

“ഇത്ര ചെറിയ നി­ഴൽ­കൊ­ണ്ടു്

പ്ര­പ­ഞ്ചം മു­ഴു­വൻ പു­ത­പ്പി­ക്കാൻ

സീ­ത­യ്ക്കെ­ങ്ങ­നെ ക­ഴി­ഞ്ഞു?

***

ഈ നി­ഴ­ലി­ന­പ്പു­റ­ത്തേ­ക്കു്

ഒ­രി­ക്ക­ലെ­ങ്കി­ലും

സ­ത്യ­മ­ന്വേ­ഷി­ച്ചു് ഒരു ചു­വ­ടു്!

ഒരു ചു­വ­ടെ­ങ്കി­ലും

വ­യ്ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ!”

ഈ പ്രാർ­ത്ഥ­ന­യു­ടെ പി­ന്നി­ലും തു­ടി­ക്കു­ന്ന­തു് പാ­ര­മ്പ­ര്യ­ത്തി­ന്റെ ബ­ന്ധ­ന­ങ്ങ­ളെ വി­വേ­ചി­ച്ചു­കൊ­ണ്ടു് പെ­ണ്മ­യ്ക്കു മേ­ലു­ള്ള സാ­മൂ­ഹി­ക­മാ­യ വി­ല­ക്കു­ക­ളെ വി­മർ­ശി­ക്കു­വാ­നു­ള്ള ത്വ­ര­യാ­ണു്.

പാ­ര­മ്പ­ര്യ­ത്തി­ന്റെ ചി­ര­ധാ­ര­ണ­ക­ളെ മുൻ­നി­റു­ത്തി­യു­ള്ള മ­റ്റൊ­രു വി­ചാ­ര­ണ­യാ­ണു് ‘കൺ­കെ­ട്ടു്’ എന്ന കവിത. ഗാ­ന്ധാ­രി­യെ കേ­ന്ദ്ര­മാ­ക്കി എ­ഴു­തി­യി­ട്ടു­ള്ള ഈ ക­വി­ത­യിൽ മാ­തൃ­ത്വ­ത്തെ­ക്കു­റി­ച്ചും സ­തീ­ത്വ­ത്തെ­ക്കു­റി­ച്ചു­മു­ള്ള സ­ങ്ക­ല്പ­ങ്ങൾ സം­ഘർ­ഷ­പ്പെ­ടു­ന്നു. അ­ന്ധ­നാ­യ ഭർ­ത്താ­വി­ന്റെ സ­ഹ­ധർ­മ്മ­ചാ­രി­ണി­യാ­കാൻ ദാ­മ്പ­ത്യ­ത്തി­ലു­ട­നീ­ളം ക­ണ്ണു­കെ­ട്ടി അന്ധത സ്വയം വ­രി­ച്ച­വ­ളാ­ണു് ഗാ­ന്ധാ­രി. പക്ഷേ, അതു് അ­വ­ളു­ടെ ജീ­വി­ത­ത്തിൽ അ­നി­വാ­ര്യ­മാ­യ മ­റ്റൊ­രു ദു­ര­ന്ത­ത്തി­നു വ­ഴി­തെ­ളി­ച്ചു. സ­തീ­ത്വ­സം­ര­ക്ഷ­ണ­ത്തി­നാ­യി ക­ണ്ണു­കെ­ട്ടി­യ അ­വൾ­ക്കു് പു­ത്ര­ന്മാർ­ക്കു് അർ­ഹ­മാ­യ വാ­ത്സ­ല്യം കൊ­ടു­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ആ വാ­ത്സ­ല്യ­ന­ഷ്ട­ത്താ­ലാ­വാം അ­വ­ളു­ടെ പു­ത്ര­ന്മാർ ധൂർ­ത്ത­ന്മാ­രാ­യി­ത്തീർ­ന്ന­തു്. ആ അ­റി­വു് ഹൃ­ദ­യ­ത്തി­ലേ­റ്റി­യ മു­റി­വു് വി­ങ്ങു­മ്പോ­ഴും അ­വ­ള­റി­യു­ന്നു, ക­ണ്ണു­കെ­ട്ടി­യ ക­റു­ത്ത തൂവാല ത­നി­ക്കു വ­ലി­ച്ചെ­റി­യാ­നാ­വി­ല്ലെ­ന്നു്. ഒപ്പം മ­റ്റൊ­ന്നു­കൂ­ടി അ­വ­ള­റി­യു­ന്നു, ക­ന്യാ­ദാ­ന­ത്തി­നും ക­ന്യാ­ദ­ഹ­ന­ത്തി­നും അഗ്നി ഒ­ന്നു­ത­ന്നെ­യെ­ന്നു്. സത്യം തി­രി­ച്ച­റി­യു­മ്പോ­ഴും അ­തി­നു­മ­റ­യി­ടു­ന്ന തി­ര­ശ്ശീ­ല വ­ലി­ച്ചു­മാ­റ്റാൻ ക­ഴി­യാ­ത്ത­വി­ധം വ്യ­വ­സ്ഥാ­പി­ത­മൂ­ല്യ­ങ്ങ­ളാൽ പാ­ര­മ്പ­ര്യ­ശ­ക്തി­ക­ളാൽ ബ­ന്ധി­ത­യാ­ണു് ഇ­ന്ന­ത്തെ പെ­ണ്മ­യെ­ന്നു് ഈ കവിത വെ­ളി­വാ­ക്കു­ന്നു.

ഇ­ക്കാ­ല­ത്തു് അ­പൂർ­വ്വ­മാ­യെ­ങ്കി­ലും സാ­വി­ത്രി­ക്കു് സ­ത്യ­വാ­ന്റെ വ­ളർ­ത്തു­കൂ­ട്ടിൽ­നി­ന്നു് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­കാ­ശ­ത്തി­ലേ­ക്കു പ­റ­ന്നു­യ­രാ­നാ­കു­ന്നു­ണ്ടു്. പ­ല­പ്പോ­ഴും അ­വൾ­ക്കു് അതിനു ചിറകു ന­ല്കു­ന്ന­തു് അയാൾ ത­ന്നെ­യാ­ണു്. അവൾ താൻ ന­ല്കി­യ ചി­റ­കു­ക­ളു­മാ­യി പ­റ­ന്നു­യർ­ന്നു ക­ഴി­യു­മ്പോൾ, ആ യാ­ഥാർ­ത്ഥ്യ­ത്തി­നു മു­മ്പിൽ അയാൾ ഹ­താ­ശ­നാ­കു­ന്നു. ത­ളർ­ന്ന­വ­ശ­നാ­യി ക­ട്ടി­ലിൽ വീണു ക­ഴി­യു­മ്പോ­ഴാ­ണു്, അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ വ­രി­ഞ്ഞു­കെ­ട്ടി­യ ഉ­രു­ക്കു­നൂ­ലി­ന്റെ മറ്റേ തല അ­വൾ­ത­ന്നെ ക­ട്ടിൽ­ക്കാ­ലിൽ ബ­ന്ധി­ച്ചി­രി­ക്കു­ന്ന­തു് അയാൾ കാ­ണു­ന്ന­തു്. സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു പ­റ­ക്കു­മ്പോ­ഴും കു­ടും­ബ­ബ­ന്ധ­ത്തി­ന്റെ­യും ദ­മ്പ­തീ­പ്രേ­മ­ത്തി­ന്റേ­യും അ­ദൃ­ശ്യ­മാ­യ ശൃം­ഖ­ല­കൾ അ­വൾ­ത­ന്നെ നി­ല­നി­റു­ത്തു­ന്നു എ­ന്നാ­ണി­വി­ടെ സൂചന. ബ­ന്ധ­ങ്ങൾ എന്ന ബ­ന്ധ­ന­ത്തി­ന്റെ അ­നി­വാ­ര്യ­ത ജീ­വി­ത­ത്തി­ലു­ണ്ടു് എന്ന തി­രി­ച്ച­റി­വു് അ­തി­ലു­ണ്ടു്. ഇ­ങ്ങ­നെ ഒ­ട്ടേ­റെ ക­വി­ത­ക­ളിൽ മു­ഖ്യ­പ്ര­മേ­യ­മാ­യോ ആ­നു­ഷം­ഗി­ക­മാ­യോ സ്ത്രീ­ത്വം നേ­രി­ടു­ന്ന വർ­ത്ത­മാ­ന­കാ­ല സ­മ­സ്യ­ക­ളെ പു­രാ­വൃ­ത്ത­ങ്ങ­ളു­മാ­യി പാ­ഠാ­ന്ത­ര­ബ­ന്ധം പു­ലർ­ത്തി­ക്കൊ­ണ്ടു് ലളിതാ ലെനിൻ നിർ­ദ്ധാ­ര­ണം ചെ­യ്യു­ന്നു.

സ­മൂ­ഹ­ത്തി­ന്റെ ഏ­റ്റ­വും ചെറിയ ഏ­ക­ക­മാ­യ കു­ടും­ബ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ഘ­ട­കം സ്ത്രീ­പു­രു­ഷ ദ്വ­ന്ദ്വ­മാ­ണു്. അവിടെ സം­ഘർ­ഷ­മു­ണ്ടാ­വു­ക സ്വാ­ഭാ­വി­കം. ആ ഘർ­ഷ­ണ­ത്തിൽ നി­ന്നു് ഉ­തി­രു­ന്ന തീ ആ­രെ­ങ്കി­ലു­മൊ­രാൾ വി­ഴു­ങ്ങി­യി­ല്ലെ­ങ്കിൽ കു­ടും­ബം­ത­ന്നെ ശി­ഥി­ല­മാ­യി­ത്തീ­രും. ഇ­ന്ന­ത്തെ സാ­ഹ­ച­ര്യ­ത്തിൽ ഏ­താ­ണ്ടെ­ല്ലാ­യ്പോ­ഴും സ­ഹ­ന­ത്തി­ന്റെ തീ­വി­ഴു­ങ്ങി­പ്പ­ക്ഷി­യാ­കു­ന്ന­തു് പെ­ണ്ണു തന്നെ. അതു് അവളിൽ അ­റി­യാ­തെ പ്ര­തി­ഷേ­ധ­ത്തി­ന്റെ ഒരു കനൽ സൂ­ക്ഷി­ക്കു­ന്നു. ആ ക­നൽ­ക്ക­ണ്ണി­ലൂ­ടെ സ്വ­ത്വ­വി­ചാ­ര­ണ ന­ട­ത്തു­ന്ന ക­വി­ത­യാ­ണു് ‘തീ­വി­ഴു­ങ്ങി­പ്പ­ക്ഷി.’

സ്ത്രീ­ജീ­വി­ത­ത്തി­നു മേൽ വർ­ത്ത­മാ­ന­കാ­ലം ചൊ­രി­യു­ന്ന ദു­രി­ത­ങ്ങൾ­ക്കും ദു­ര­ന്ത­സാ­ധ്യ­ത­കൾ­ക്കും നേ­രെ­യു­ള്ള ഉ­ത്ക­ണ്ഠ ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ ഉ­ട­നീ­ളം തു­ട­രു­ന്നു­ണ്ടു്. അതു് അ­ത്യ­ന്തം വൈ­വി­ദ്ധ്യ­മാർ­ന്ന രൂ­പ­ഭാ­വ ക്ര­മ­ങ്ങ­ളി­ലാ­ണു് പ്ര­കാ­ശി­ത­മാ­കു­ന്ന­തു്. ‘മാനം’ എന്ന ക­വി­ത­യിൽ അതു് തൊ­ട്ട­ടു­ത്തു നടന്ന ഒരു യ­ഥാർ­ത്ഥ സം­ഭ­വ­ത്തിൽ­നി­ന്നു് വി­ക­സി­ച്ച­താ­കു­ന്നു. എ­ന്നാൽ ഏ­താ­ണ്ടു് അതേ പ്ര­മേ­യം ‘കു­ഞ്ഞി­പ്പെ­ങ്ങൾ’ എന്ന ക­വി­ത­യിൽ നാ­ടൻ­പാ­ട്ടി­ന്റെ ഘ­ട­ന­യിൽ വാർ­ന്നു­വീ­ഴു­ന്നു. ന­മ്മു­ടെ നാ­ടൻ­പാ­ട്ടു­ക­ളി­ലും നാ­ട്ടു­മൊ­ഴി­ക്ക­ഥ­ക­ളി­ലു­മൊ­ക്കെ ഏ­ഴാ­ങ്ങ­ള­മാ­രു­ടെ കു­ഞ്ഞി­പ്പെ­ങ്ങൾ അ­രു­മ­യാ­യ ക­ഥാ­പാ­ത്ര­മാ­ണു്. അവൾ വാ­ത്സ­ല്യം­കൊ­ണ്ടു് ഒ­തു­ങ്ങി­പ്പോ­കു­ന്ന­വ­ളാ­ണു്; അ­റി­വി­ന്റെ­യും അ­നു­ഭ­വ­ത്തി­ന്റെ­യും അ­ഭാ­വ­ത്തിൽ ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ത്തെ നേ­രി­ടാൻ പാ­ക­മാ­കാ­ത്ത­വ­ളാ­ണു്. അ­ങ്ങ­നെ­യു­ള്ള എല്ലാ പെൺ­കു­ട്ടി­ക­ളു­ടെ­യും ക­ഥ­യാ­ണ­തു്. ‘കു­ഞ്ഞി­പ്പെ­ങ്ങൾ’ എന്ന ക­ല്പ­ന­യു­ടെ­ത­ന്നെ സാം­ഗ­ത്യം അ­താ­ണു്. ഈ സ­ങ്ക­ല്പ­ത്തി­നു് ഇ­ന്ന­ത്തെ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ വ­രാ­വു­ന്ന ത­കർ­ച്ച­യെ വി­രു­ദ്ധോ­ക്തി പ്ര­ധാ­ന­മാ­യ ധ്വ­നി­യു­ണർ­ത്തും­വി­ധം നാ­ടൻ­പാ­ട്ടി­ന്റെ ഈണവും ഛാ­യ­യും നല്കി അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ക­യാ­ണു് ഈ ക­വി­ത­യിൽ.

ന­മ്മു­ടെ സമൂഹം നേ­രി­ടു­ന്ന മറ്റു ചില ഗാ­ഢ­മാ­യ പ്ര­ശ്ന­ങ്ങ­ളും ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ പ്ര­മേ­യ­മാ­കു­ന്നു­ണ്ടു്. ആ­ഗോ­ള­വ­ത്ക­ര­ണം സൃ­ഷ്ടി­ക്കു­ന്ന ഉ­പ­ഭോ­ഗ­സം­സ്കാ­രം ജീ­വി­ത­ത്തെ ബ­ഹിർ­ഭാ­ഗ­സ്ഥ­വും ആ­ത്മ­ശൂ­ന്യ­വും ആ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്റെ നേ­രെ­യു­ള്ള ഉ­ത്ക­ണ്ഠ­യാ­ണു് ‘വി­നോ­ദ­സ­ഞ്ചാ­രി’ എന്ന ക­വി­ത­യി­ലു­ള്ള­തു്. വി­നോ­ദ­സ­ഞ്ചാ­ര വി­ക­സ­നം ആ­ത്യ­ന്തി­ക­മാ­യി പ്ര­കൃ­തി­യെ­യും പെ­ണ്മ­യെ­യും അ­തു­വ­ഴി ജ­ന­ത­യെ­യാ­കെ­ത്ത­ന്നെ­യും ചൂഷണം ചെ­യ്യു­ക­യാ­ണ­ല്ലോ. ഇതു് പ­ല­പ്പോ­ഴും സം­ഭ­വി­ക്കു­ന്ന­തു് പ­രോ­ക്ഷ­മാ­യി­ട്ടാ­ക­യാൽ, തൊ­ട്ടു­മു­മ്പിൽ കി­ലു­ങ്ങു­ന്ന നാ­ണ­യ­പ്ര­കാ­ശ­ത്തിൽ അതു നാം മ­റ­ന്നു­പോ­കു­ന്നു. ചൂ­ഷ­ക­ശ­ക്തി­യു­ടെ കേ­ന്ദ്ര­ബിം­ബ­മാ­യി ക­ഴു­ക­നെ അ­വ­ത­രി­പ്പി­ക്കു­ന്ന ആ ക­വി­ത­യിൽ, അവൻ ജ­ന്മാ­ന്ത­ര­പാ­പ­സ്മൃ­തി­യി­ലേ­ക്കു കൂ­കി­യു­ണർ­ത്തു­ന്ന കാ­ലൻ­പ­ക്ഷി­യാ­ണു്. ക­ള­കാ­ക­ളി­കൾ കൊ­ണ്ടു് നമ്മെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന ന­മ്മു­ടെ നാ­ടൻ­കി­ളി­ക­ളു­ടെ കൂ­ട്ട­ത്തിൽ­പ്പെ­ട്ട­വ­ന­ല്ല ആ കാ­ലൻ­പ­ക്ഷി.

“വൻ­ക­ര­ക­ളെ ക­രി­ഞ്ചി­റ­കി­നാൽ മൂടി

ക­ട­ലു­ക­ളെ ക്ഷു­ദ്ര­പ­ദം­കൊ­ണ്ട­ള­ന്നു്

ഇ­ന്റർ­നെ­റ്റി­ന്റെ ഇ­ട­നാ­ഴി­ക­ളി­ലൂ­ടെ

പ്രേ­ത­വേ­ഗ­ത്തിൽ

അ­രൂ­പി­യാ­യി പ­റ­ന്നു­വീ­ണു്

അ­ന­ക്ക­മ­റ്റ ഞ­ങ്ങ­ളു­ടെ ജ­ലാ­ശ­യ­ത്തിൽ

നിൻ നി­ല­യി­ല്ലാ ശബ്ദം

മു­ക്കി­ളി­യി­ട്ടു് മു­ഴ­ങ്ങു­ന്നു.”

ഇ­ങ്ങ­നെ അ­വ­ന്റെ വി­ശ്വ­രൂ­പ­ത്തെ തി­രി­ച്ച­റി­യാൻ ക­ഴി­യു­ന്നി­ട­ത്തു് കവിത ച­രി­ത്ര­വ­ത്ക­രി­ക്ക­പ്പെ­ടു­ക­യാ­ണു്.

പല വി­താ­ന­ത്തിൽ ലളിതാ ലെ­നി­ന്റെ ക­വി­ത­കൾ കൂ­ടു­തൽ സ­മൂ­ഹോ­ന്മു­ഖ­വും വി­ചാ­ര­ബ­ല­മു­ള്ള­തും ആ­യി­ത്തീ­രു­ന്ന­തി­ന്റെ നി­ദർ­ശ­ന­മാ­ണു് ‘ന­മു­ക്കു­പ്രാർ­ത്ഥി­ക്കാം’ എന്ന കവിത. ഈ ശീർ­ഷ­ക­ത്തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന സൂ­ച­ന­കൾ അർ­ത്ഥ­വ­ത്താ­ണു്. തന്റെ ക­വി­ത­യു­ടെ കേ­ന്ദ്ര­സ്ഥാ­ന­ത്തു് ഏ­കാ­കി­യാ­യ വ്യ­ക്തി­സ­ത്ത­യെ പ്ര­ക്ഷേ­പി­ച്ചി­രു­ന്ന ഈ എ­ഴു­ത്തു­കാ­രി അ­തി­ലേ­ക്കു് കൂ­ടു­തൽ ഗാ­ഢ­മാ­യ സാ­മൂ­ഹി­ക­സ്വ­ര­ങ്ങ­ളെ സ്വാം­ശീ­ക­രി­ച്ചു കൊ­ണ്ടാ­ണു് ‘ന­മു­ക്കു് ’ എന്ന പദം രൂ­പീ­ക­രി­ക്കു­ന്ന­തു്. ത­ന്റേ­തു് ശാ­പ­ഗ്ര­സ്ത­മാ­യ കാ­ല­മാ­ണു് എ­ന്നു് കവിത അ­റി­യു­ന്നു. കെ­ടു­കാ­ല­ത്തി­ന്റെ തി­ന്മ­ക­ളിൽ­നി­ന്നു് മാ­നു­ഷി­ക­ത­യു­ടെ നന്മ നി­റ­ഞ്ഞ കാ­ല­ത്തി­ലേ­ക്കു­ള്ള മാ­റ്റം ക­വി­യു­ടെ സ്വ­പ്ന­മാ­ണു്. അ­തി­നു­ള്ള യ­ത്ന­മാ­ണു് പ്രാർ­ത്ഥ­ന. വാ­ക്കി­ലൂ­ടെ­യേ ക­വി­ക്കു് അതു സാ­ധ്യ­മാ­വൂ. ആ വാ­ക്കു­ക­ളാ­ണു് പ്രാർ­ത്ഥ­ന. ഇവിടെ പ്രാർ­ത്ഥ­ന നി­വർ­ത്ത­ന­മ­ല്ല, പ്ര­വർ­ത്ത­ന­മാ­ണു്. അതു് ക­വി­ത­യാ­കു­ന്നു.

തന്റെ വാ­ക്കി­ന്റെ സാ­ധ്യ­ത­ക­ളെ­ക്കു­റി­ച്ചും പ­രി­മി­തി­ക­ളെ­ക്കു­റി­ച്ചു­മു­ള്ള ഉ­ത്ക­ണ്ഠ, എ­പ്പോ­ഴും ഈ ക­വി­ത­ത­ന്നെ­യാ­കു­ന്നു. അ­പ്പോൾ ക­വി­ത­യു­ടെ സ­ങ്കീർ­ണ്ണ­ഘ­ട­ന­യിൽ വാ­ക്കു് സം­വേ­ദ­ന­ത്തി­നു സൃ­ഷ്ടി­ക്കു­ന്ന പ­രി­മി­തി­യെ­പ്പ­റ്റി­യും അതു മ­റി­ക­ട­ക്കാൻ ക­വി­ത­യ്ക്കു­ള്ള ക­രു­ത്തി­നെ­ക്കു­റി­ച്ചും ഉള്ള അ­ന്വേ­ഷ­ണം പ­ല­പ്പോ­ഴും ദാർ­ശ­നി­ക­മാ­യ മാ­ന­ങ്ങൾ നേ­ടു­ന്നു. ‘വാ­ക്കി­ന്റെ വരി’ എന്ന കവിത ഇ­തി­ന്റെ അ­ഭി­വ്യ­ക്തീ­ക­ര­ണ­മാ­ണു്. മ­ന­സ്സി­ന്റെ അ­ന­ന്ത­മാ­ന­ങ്ങ­ളിൽ­നി­ന്നു് സ­ത്യ­ത്തി­ന്റെ അ­നു­ഭൂ­തി­യും സൗ­ന്ദ­ര്യ­വും വാ­ക്കി­ലേ­ക്കു പ­ക­രു­മ്പോ­ഴും സം­വേ­ദ­ന­ത്തി­ന്റെ പ്ര­ക­ട­ത­ല­ങ്ങ­ളിൽ വ­രി­വ­രി­യാ­യി വാ­ക്കു­രു­ളു­മ്പോ­ഴും സ­ത്യ­ത്തി­ന്റെ സൗ­ന്ദ­ര്യം ചോർ­ന്നു­പോ­കു­ന്നു­ണ്ടോ എന്ന ആശങ്ക ക­വി­യിൽ വർ­ത്തി­ക്കു­ന്നു­ണ്ടു്. അ­പ്പോൾ അ­വ­ശേ­ഷി­ക്കു­ന്ന­താ­ക­ട്ടെ, ശി­ക്ഷ­ണ­ത്തി­ന്റെ ക്ര­മ­വും ശി­ക്ഷ­യു­ടെ സ­ഹ­ന­വു­മാ­ണു്. മ­റ്റൊ­രു ത­ല­ത്തിൽ വാ­ക്കി­ന്റെ വ­രി­യിൽ നി­ഹി­ത­മാ­യി­രി­ക്കു­ന്ന­തു് അ­ധി­കാ­ര­ത്തി­ന്റെ ശ­ക്തി­യും മ­നു­ഷ്യ­ന്റെ നി­സ്സ­ഹാ­യ­ത­യും ത­ന്നെ­യാ­ണു്. വ്യ­വ­ഹാ­ര­ങ്ങ­ളെ­യും അ­ധി­കാ­ര­ഘ­ട­ന­യെ­യും സം­ബ­ന്ധി­ച്ച ഫൂ­ക്കോ­യു­ടെ ജ്ഞാ­ന­സി­ദ്ധാ­ന്ത­ങ്ങ­ളെ ഇതു് ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു. മ­നു­ഷ്യ­ന്റെ അ­ഹം­ബോ­ധ­ത്തിൽ­നി­ന്നു ജ­നി­ച്ചു് ശ­ക്തി­പ്രാ­പി­ച്ചു് സം­ഘ­സ്മൃ­തി­ക­ളിൽ തു­ള­വീ­ഴ്ത്തു­ന്ന അ­ധി­കാ­ര­ത്തി­ന്റെ ക്ഷു­ദ്ര­ഭാ­വ­ങ്ങൾ­ക്കെ­തി­രെ പൊ­രു­താൻ ആ­യു­ന്ന എല്ലാ ചി­റ­കു­ക­ളെ­യും നിർ­ജ്ജീ­വ­മാ­ക്കു­ന്ന ഹും­കൃ­തി­ക­ളു­ടെ കാ­ല­മാ­ണി­തു്. അവിടെ വാ­ക്കി­ന്റെ വ­രി­തെ­റ്റി­ച്ചു് പുതിയ എ­ഴു­ന്ന­ള്ള­ത്തു ന­ട­ത്താൻ ക­വി­ത­യ്ക്കു ക­ഴി­യു­മോ? ശാ­സ്ത്ര­ത്തി­നു ക­ണ്ടെ­ത്താ­നാ­യ­തും യു­ക്തി­ഭ­ദ്ര­മാ­യി പ­റ­ഞ്ഞ­റി­യി­ക്കാ­നാ­യ­തും വളരെ കു­റ­വാ­ണു് എ­ന്ന­റി­യു­ന്ന ഈ ക­വി­ക്കു് അ­ധി­കാ­ര­ഘ­ട­ന­യു­ടെ വ­രി­തെ­റ്റി­ക്കാൻ പോ­കു­ന്ന പുതിയ ഭാ­ഷ­യെ­ക്കു­റി­ച്ചു­ള്ള സ്വ­പ്ന­ങ്ങ­ളു­ണ്ടു്. ‘ഘ­ടാ­കാ­ശം’ എന്ന ക­വി­ത­യി­ലും ജ്ഞാ­ന­വി­ഷ­യ­ക­മാ­യ ഈ സ­മ­സ്യ­യു­ടെ മ­റ്റൊ­രു തലം കാ­ണാ­നാ­കും.

ദാർ­ശ­നി­ക­ഗൗ­ര­വ­വും സ­ങ്കീർ­ണ്ണ­പ്ര­കൃ­തി­യും ഉള്ള പ്ര­മേ­യ­ങ്ങ­ളാ­വി­ഷ്ക­രി­ക്കു­മ്പോൾ ക­വി­ത­യ്ക്കു് കാ­ല്പ­നി­ക­ത­യു­ടെ മു­ഖാ­വ­ര­ണം ഉ­പേ­ക്ഷി­ച്ചേ പറ്റൂ. ലളിതാ ലെ­നി­ന്റെ കവിത ആ­ദ്യ­കാ­ല­ത്തെ ലി­റി­സി­സ­ത്തി­ന്റെ അം­ശ­ങ്ങ­ളെ പാടേ ഉ­പേ­ക്ഷി­ക്കാ­തെ തന്നെ, പ്ര­മേ­യ­ഗൗ­ര­വ­ത്തി­ന­നു­സ­രി­ച്ചു­ള്ള ആ­വി­ഷ്കാ­ര സാ­ധ്യ­ത­കൾ തേ­ടു­ന്നു­ണ്ടു്. അ­ങ്ങ­നെ പുതിയ സ്വ­ര­ഛാ­യ­കൾ ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളിൽ കേ­ട്ടു­തു­ട­ങ്ങി. ഹാ­സ്യ­ത്തി­ന്റെ­യും വി­രു­ദ്ധോ­ക്തി­യു­ടെ­യും നി­ശി­ത­വി­മർ­ശ­ന­ത്തി­ന്റെ­യും വാ­ങ്മ­യ­മാ­യി ആ ക­വി­ത­കൾ പ­ല­പ്പോ­ഴും മാ­റു­ന്നു. ‘ച­രി­ത്ര­ത്തി­ന്റെ ത­മാ­ശ­കൾ’ പോ­ലെ­യു­ള്ള ക­വി­ത­ക­ളിൽ ഈ മാ­റ്റം കാണാൻ ക­ഴി­യും.

ഇ­ങ്ങ­നെ തന്റെ കാ­വ്യ­സ്വ­ത്വ­ത്തെ നി­ര­ന്ത­രം ന­വീ­ക­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന എ­ഴു­ത്തു­കാ­രി­യാ­ണു് ലളിതാ ലെനിൻ. കാ­ല­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും പ്ര­വ­ണ­ത­ക­ളെ ജ്ഞാ­ന­സി­ദ്ധാ­ന്ത­പ­ര­മാ­യ ഒരു കാ­ഴ്ച­പ്പാ­ടി­ലൂ­ടെ കാണാൻ അ­വർ­ക്കു ക­ഴി­യു­ന്നു. ഇതു് മ­ല­യാ­ള­ക­വി­ത­യി­ലെ ഒരു സ­വി­ശേ­ഷ­ധാ­ര­യു­ടെ പി­ന്മു­റ­ക്കാ­രി­യാ­യി ലളിതാ ലെ­നി­നെ മാ­റ്റു­ന്നു. വി­കാ­ര­പ്ര­ധാ­ന­വും ഇ­ന്ദ്രി­യ­സം­വേ­ദ്യ­ത കൂ­ടു­ത­ലു­ള്ള­തു­മാ­യ മ­ധു­ര­ക­വി­താ­രീ­തി­യിൽ­നി­ന്നു ഭി­ന്ന­മാ­യ, വി­ചാ­ര­ബ­ലം കൂടിയ ക­വി­ത­യു­ടെ ആ ഗോ­ത്ര­ത്തിൽ ത­ല­പ്പൊ­ക്ക­ത്തോ­ടെ കു­മാ­ര­നാ­ശാ­നും ബാ­ലാ­മ­ണി­യ­മ്മ­യും മ­റ്റു­മു­ണ്ടു്.

തന്റെ കാ­ല­ത്തെ­യും ചു­റ്റു­പാ­ടു­ക­ളെ­യും നി­ശി­ത­മാ­യി തി­രി­ച്ച­റി­യു­ന്ന ഈ കവി ഉ­ള്ളും ഉലകും ക­വി­ത­യിൽ സ­മ­ന്വ­യി­പ്പി­ക്കു­ന്നു. അവിടെ തെ­ളി­യു­ന്ന­തു് പാ­ര­മ്പ­ര്യ­ത്തി­ന്റെ ജഡതയെ ഭേ­ദി­ക്കു­ന്ന പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങ­ളാ­ണു്. അതു് സ്ത്രീ­വാ­ദ­ത്തി­ന്റെ തീ­വ്ര­ത­ക­ളെ­യ­ല്ല, സ­ന്തു­ലി­ത­മാ­യ ആ­ത്മ­ബോ­ധ­വും ലോ­ക­ബോ­ധ­വും പു­ലർ­ത്തു­ന്ന സ്ത്രീ­പ­ക്ഷാ­വ­ബോ­ധ­ത്തെ­യാ­ണു് മൂർ­ത്തീ­ക­രി­ക്കു­ന്ന­തു്.

അ­രു­ന്ധ­തി

അ­രു­ന്ധ­തി­യു­ടെ[1] ക­ണ്ണീർ വ­റ്റി­യി­രി­ക്കു­ന്നു!

അ­വ­ളെ­ന്റെ മ­ക­ളാ­ണു്

എന്റെ സ്നേ­ഹ­ത്തി­നി­ര­യാ­കാൻ

വി­ധി­ക്ക­പ്പെ­ട്ട­വൾ!

അ­ടി­വ­ര­ണ്ട ത­ടാ­കം­പോ­ലെ

പ­ളു­ങ്കു­മി­ഴി­ക­ളിൽ നീ­ലി­മ­യി­ല്ല,

തി­ര­യ­ന­ക്ക­മി­ല്ല,

പ്ര­ള­യ­ങ്ങൾ­ക്കും കൊ­ടു­ങ്കാ­റ്റു­കൾ­ക്കും മീതെ,

ഉ­ച്ച­സ്ഥ­മാ­യ മൗ­ന­ങ്ങൾ­ക്കു താഴെ,

ചു­രു­ട്ടി­യി­ട്ടൊ­രു സ­മ­സ്യ­പോ­ലെ

അ­വ­ളെ­ന്നു­ള്ളിൽ കൊ­ളു­ത്തി വ­ലി­ക്കു­ന്നു.

കു­റി­പ്പു­കൾ

[1] ഒ­രി­ക്ക­ലും ധർ­മ്മ­ത്തെ രോ­ധി­ക്കാ­ത്ത­വൾ അ­രു­ന്ധ­തി.

വ­യ­സ്സി­രു­പ­തു്!

നി­ല­വി­ള­ക്കും നെ­യ്‍പാ­യ­സ­വും

ജ­ന്മ­ദി­ന സ്മ­ര­ണ­ക­ളും

വി­റ­ളി­പി­ടി­പ്പി­ക്കു­മ്പോൾ,

മൃ­ത­പ്രാ­യ­മാ­യ സ്വ­പ്ന­ങ്ങ­ളു­ടെ

ശ­വ­ക്ക­ച്ച­യിൽ പൊ­തി­ഞ്ഞു­വ­ച്ച

വാ­ക്കു­കൾ അ­ഴി­ച്ചെ­ടു­ത്തു്

വ­ജ്ര­ധൂ­ളി­ക­ളാ­യി നീ­റ്റി­യെ­ടു­ക്കു­ന്നു.

അ­രു­ന്ധ­തീ, എന്റെ ഓമനേ!

സ്വ­പ്ന­ശ­ല്ക്ക­മ­ണി­ഞ്ഞ

മ­ത്സ്യ­ക­ന്യ­ക­പോ­ലെ

എന്റെ ഗർ­ഭ­പാ­ത്ര­ത്തി­ന്റെ

സു­ഖ­നിർ­വൃ­തി­യിൽ നീ­യു­റ­ങ്ങു­മ്പോൾ

മ­ഹാ­ധ്യാ­ന­ത്തി­ല­മർ­ന്ന ഞാൻ

മു­ങ്ങി­നി­വ­രു­ന്ന­തു്

ഇതാ, ഇ­പ്പോ­ഴാ­ണു്!

ആ­കാ­ശ­ങ്ങ­ളോ

അ­ട­വി­ക­ളോ

അ­ന­ന്ത­സാ­ഗ­ര­ങ്ങ­ളോ

നി­ന­ക്കു മു­ന്നി­ലി­ല്ലെ­ന്നു്

ഞാ­ന­റി­യു­ന്ന­തി­പ്പോൾ!

വ­ക­ഞ്ഞു­മാ­റാ­ത്ത സ­മു­ദ്ര­ശി­ര­സ്സി­ലൂ­ടെ,

തീ­പ്പാ­ത­യി­ലൂ­ടെ,

പ്ര­പ­ഞ്ച­താ­ള­ങ്ങ­ളു­ടെ നെ­ഞ്ചിൽ ച­വി­ട്ടി,

ഉ­ള്ളു­രു­കു­ന്ന ഉൽ­ക്ക­യാ­യു്

നിഴൽ വീ­ഴ്ത്താ­തെ നീ ക­ട­ന്നു­പോ­കു­മ്പോൾ

തി­മിം­ഗ­ല­ങ്ങ­ളു­ടെ ശീ­ത­ര­ക്ത­ത്തിൽ

വ­ജ്ര­ത്ത­രി­കൾ പാ­റി­വീ­ണു്

ആ­സു­ര­പ്ര­ക­മ്പ­ന­ങ്ങ­ളു­ണ്ടാ­കു­ന്നു!

അർ­ത്ഥ­ശൂ­ന്യ­മാ­യ സ്വാ­ഗ­ത­ങ്ങ­ളു­ടേ­യും

യാ­ത്രാ­മൊ­ഴി­ക­ളു­ടേ­യും

ക­ടും­ചാ­യ­ക്കൂ­ട്ടിൽ മേ­ളി­ക്കു­ന്ന

കൂ­ട്ടു­കാർ­ക്കു് നീ അ­ന്യ­യാ­യി­ക്ക­ഴി­ഞ്ഞു.

സ്വർ­ണ്ണ­പ­ഞ്ജ­ര­ത്തി­ലെ

ശു­ക­മി­ഥു­ന­ങ്ങ­ളു­ടേ­യും

അ­ന­ന്ത­വി­ശാ­ല­ത­യി­ലെ

ക­ട­ലാ­മ­ക­ളു­ടേ­യും

ക­ഥ­ക­ളിൽ നി­ന­ക്കി­ന്നി­മ്പ­മി­ല്ല.

images/rl01-t.png

മകളേ,

നി­ന­ക്കാ­രു­ണ്ടു് തുണ?

പ്ര­ജാ­പ­തി­ക­ളാ­യ സ­പ്തർ­ഷി­ക­ളു­ടെ,

അ­രൂ­പി­ക­ളാ­യ ഗ­ന്ധർ­വ­ഗ­ണ­ങ്ങ­ളു­ടെ

അ­ക­മ്പ­ടി­യു­ണ്ടോ?

ഇല്ല, നീ­യേ­ക­യാ­ണു്!

എ­ന്നും!-​അംബയെപ്പോലെ,

ചി­ല­പ്പോൾ ദ്രൗ­പ­ദി­യെ­പ്പോ­ലെ!

പൂ­ച്ച­യെ­പ്പോ­ലെ പ­തു­ങ്ങി,

ഇ­രു­ണ്ട ഇ­ട­വ­ഴി­ക­ളി­ലൂ­ടെ

നി­ന­ക്കു കാ­വൽ­മാ­ലാ­ഖ­യാ­വാൻ

ഉ­ഴ­റി­പ്പി­ട­യു­ന്ന എന്റെ ദർശനം

നി­ന്നെ അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നു­വോ?

അ­മം­ഗ­ല­സൂ­ച­ന­യോ­ടെ

നീ­യെ­ന്റെ കെ­ട്ടു­താ­ലി­യിൽ നോ­ക്കു­മ്പോൾ,

മാ­തൃ­ത്വ­ത്തെ പ­ശു­ത്തൊ­ഴു­ത്തി­ലെ

ദുർ­ഗ­ന്ധം­പോ­ലെ വെ­റു­ക്കു­മ്പോൾ,

സ്വ­ന്തം പേ­രെ­ടു­ത്തു് അ­മ്മാ­ന­മാ­ടു­മ്പോൾ

നി­ന്നി­ലെ രാ­സ­മാ­റ്റം ഞാ­ന­റി­യു­ന്നു!

കു­ഞ്ഞേ,

നീ വി­ശു­ദ്ധി­യു­ടേ­യും ന­ക്ഷ­ത്ര­ങ്ങ­ളു­ടേ­യും

പ­ക­യാ­യി മാ­റു­ക­യാ­ണോ?

ക­ത്തു­ന്ന സു­ഗ­ന്ധ­വും ര­ക്ത­ദാ­ഹ­വും മു­റ്റി­യ

യ­ക്ഷി­പ്പാ­ല­യാ­യ്,

പ­ച്ച­യി­രു­ട്ടു പു­ത­ഞ്ഞു­കി­ട­ക്കു­ന്ന

സർ­പ്പ­ക്കാ­വു­ക­ളിൽ മാ­ണി­ക്യം ന­ഷ്ട­പ്പെ­ട്ടു്

ഊർ­ദ്ധ്വ­ദൃ­ഷ്ടി­യോ­ടെ ഉ­ല­ഞ്ഞാ­ടു­ന്ന

കൃ­ഷ്ണ­സീൽ­ക്കാ­ര­മാ­യു്

മാ­റു­ക­യാ­ണോ?

വെ­ട്ടി­ത്തി­ള­ങ്ങു­ന്ന

നി­ന്റെ മൂ­ക്കു­ത്തി­ക്കു താഴെ,

ചു­വ­പ്പി­റ്റു­ന്ന ചു­ണ്ടു­കൾ­ക്കി­ട­യി­ലൂ­ടെ

നീ­ണ്ടു­വ­രു­ന്ന കോ­മ്പ­ല്ലു­കൾ

എന്നെ അ­സ്വ­സ്ഥ­യാ­ക്കു­ന്നു!

അ­രു­ന്ധ­തീ,

നി­ന്റെ വി­ണ്ടു­കീ­റി­യ ഹൃ­ദ­യ­ത്തി­ലേ­ക്കു നോ­ക്കാൻ

എ­നി­ക്കു ഭ­യ­മാ­ണു്.

കു­ഴി­ച്ചു കു­ഴി­ച്ചു നീ­യ­തു്

ഒ­രാ­ഴ­ക്കി­ണ­റാ­ക്കി­യി­രി­ക്കു­ന്നു!

അവിടെ, പ്രാ­ണ­വാ­യു­വി­ല്ലാ­തെ

മെ­ഴു­കു­തി­രി­കൾ കെ­ട്ടു­പോ­കു­ന്നു,

ഗ­ഹ­ന­മാ­യ ഇ­ടി­മു­ഴ­ക്ക­ങ്ങൾ

മി­ന്നൽ­പ്പി­ണ­രു­ക­ള­ട­ക്കി

കു­ടു­ങ്ങി­യ­മ­രു­ന്നു!

മകളേ,

എ­ന്നിൽ­നി­ന്നെ­ത്ര­യോ അകലെ

ധ്രു­വ­ദീ­പ്തി­യിൽ നീ കി­ത­ച്ചു നീ­ങ്ങു­ന്ന­തു്

ഞാൻ കാ­ണു­ന്നു.

ന­ഷ്ട­പ്പെ­ട്ട നി­ന­ക്കു­വേ­ണ്ടി

ഞാ­നെ­ത്ര കാതം ന­ട­ക്ക­ണം!

എ­നി­ക്കു­വേ­ണ്ടി നീയും!

മാനം

നേരം പു­ലർ­ന്നെ­ന്റെ മു­റ്റ­ത്തു മാ­ത്ര­മാ­യു്

നീ­ലി­ച്ചു­നി­ല്ക്കു­ന്നു മാനം!

അ­പ്പു­റ­ത്തി­പ്പു­റ­ത്തോ­രോ വെ­ളി­ച്ച­ങ്ങൾ

ആരോ മു­റി­ക്കു­ന്നു മൗനം!

പു­ള്ളും പി­റാ­വും കുറുകിക്കുടഞ്ഞിളം-​

മാ­വി­ന്നു­റ­ക്കം തെ­ളി­ഞ്ഞു,

ദൂ­രെ­ക്കി­രാ­ത­ന്റെ വാ­യി­ലെ ചോ­പ്പു­പോൽ

ആ­ടി­ക്ക­റു­പ്പും തു­ടു­ത്തു!

എ­ന്നും വ­രാ­റു­ള്ള നേരം ക­ഴി­ഞ്ഞു­പോ­യു്

റോ­സി­ലി­ക്കി­ന്നെ­ന്തു പറ്റി?

images/rl03-t.png

പാൽ­വ­ണ്ടി­യോ­ടൊ­പ്പ­മോ­ടി, തെ­രു­വി­ലെ

നാ­യ്‍ക്ക­ളെ­ക്ക­ല്ലെ­റി­ഞ്ഞാ­ട്ടി,

അ­മ്മ­പെ­ങ്ങ­ന്മാർ തിരിച്ചറിവില്ലാത്തൊ-​

രേ­ഭ്യ­രെ­ക്കാർ­ക്കി­ച്ചു­തു­പ്പി,

നാ­ട്ടു­പ­ഞ്ചാ­യ­ത്തു മ­ത്താ­പ്പു ക­ത്തി­ച്ചു

നിർ­ഭീ­ത­യാ­യു് വന്നു നി­ത്യം

കാടും പടലും പി­ടി­ച്ചൊ­രെൻ മാനസ-

മല്പം വെ­ടു­പ്പാ­ക്കി,യൊ­പ്പം

മു­റ്റ­വും തൂ­ത്തു­വെ­ളു­പ്പി­ച്ചു പോ­കു­ന്ന

റോ­സി­ലി­ക്കി­ന്നെ­ന്തു പറ്റി?

നെ­ഞ്ചിൽ ക­ല­ക്ക­മി­ല്ലാ­ത്ത­വൾ, നേർക്കുനേ-​

രോ­ങ്ങു­ന്ന വാ­ളാ­ണു് വാ­ക്കിൽ.

മ­ച്ചിൽ തൊ­ടാ­തെ ചി­രി­ക്കു­മെൻ മാ­ന്യ­ത

വാ­യ്‍പൊ­ത്തി നി­ല്പ­വൾ മു­ന്നിൽ!

കു­ന്നിൻ മു­ക­ളി­ലെ കോ­ള­നി­മൂ­പ്പ­നെ

തീ­ക്ക­റ്റ­കൊ­ണ്ടു ചെ­റു­ത്തോൾ,

ഒ­റ്റ­യ്ക്കു ചേ­റ്റു­ന്ന കൊ­റ്റി­നാൽ പോ­റ്റു­ന്ന

വ­ല്യേ­ച്ചി­യാ­ണ­വൾ വീ­ട്ടിൽ.

അങ്കം പ­യ­റ്റാൻ ഉറുമി,യു­ട­വാൾ,

പ­രി­ച­പ്പ­രി­ച­യ­മി­ല്ല,

ജീ­വി­തം വേ­വി­ച്ച കാ­രി­രു­മ്പിൻ കൈയി-

ലാ­യു­ധം വേ­റെ­ന്തു ചേരും?

രാ­കി­പ്പൊ­ടി­ഞ്ഞു ന­ക്ഷ­ത്രം തി­രി­കെ­ട്ടു

വീഴാം തി­മി­ര­ച്ചു­ഴി­യിൽ

ഭൂവിൻ ഹി­ര­ണ്മ­യ സ്വപ്നം-​കറയറ്റ

സ്നേഹം-​ജ്വലിച്ചതിൻ ചാരം…

ഓർ­മ്മ­കൾ ചി­ന്നി, പി­ട­ഞ്ഞു ഞാൻ, വാതില്ക്ക-​

ലാരോ വി­തു­മ്പു­ന്ന­ധീ­രം,

എ­ണ്ണ­ക്ക­റു­പ്പിൻ തി­ള­ക്ക­മി­ല്ലാ­ത­വൾ

പാ­റി­പ്പ­റ­ന്നു നി­ല്ക്കു­ന്നു!

എ­ന്തെ­ന്ന ചോ­ദ്യം വ­ഴി­ഞ്ഞി,ല്ല­തിൻ മു­മ്പു

നെ­ഞ്ചം നെ­ടു­കെ­പ്പി­ളർ­ന്നാൾ,

തീ­നാ­മ്പു നീളും കു­ഴി­ഞ്ഞ­കൺ മൂർദ്ധാവി-​

ലേ­റ്റി നി­ന്നാ­രെ­ശ്ശ­പി­പ്പൂ?

“ഡെ­യ്സി­മോൾ­ക്കാ­പ­ത്തു­പ­റ്റി, ഞാ­നി­ന്ന­ലെ

ആ­സ്പ­ത്രി­യിൽ കൊ­ണ്ടു­പോ­യീ,

ക­ണ്ടാ­ല­റ­യ്ക്കു­ന്ന ക­ശ്മ­ലൻ! ഞാനവ-

ന­ന്ത­ക­യാ­യി­ടും തീർ­ച്ച!”

സാ­ന്ത്വ­നം ചൊ­ല്ലി, പുകയടുപ്പൂതി-​

ജ്വ­ലി­പ്പി­ച്ച­പോ­ല­തു കേൾ­ക്കെ,

ജ­ന്മാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ­യൊ­ലി­ച്ചെൻ

ശി­ര­സ്സി­ലും വീ­ഴു­ന്നു ലാവ!

അഞ്ചു വ­യ­സ്സിൻ തെ­ളി­ച്ചം, വെളിച്ചമാ-​

ണോ­മ­ന­ക്കു­ഞ്ഞ­നി­യ­ത്തി,

ചെ­ല്ല­ക്കു­രു­വി­തൻ കൊ­ഞ്ചൽ നു­ണ­യു­ന്ന

റോ­സി­ലി­യാ­ണ­വൾ­ക്ക­മ്മ!

ചേ­ച്ചി­മാർ­ക്കൊ­പ്പം പ­തി­വു­പോൽ സ്കൂളിലേ-​

ക്ക­ന്നു പോ­കേ­ണ്ടെ­ന്നു­ര­ച്ചൂ,

ചാ­റ്റൽ­മ­ഴ­യിൽ­ക്ക­ളി­ച്ചു പ­നി­ച്ചൂ­ടു

കൂ­ട്ട­രു­തെ­ന്നും പ­റ­ഞ്ഞൂ,

തൂ­ളി­പ്പൊ­ടി­യ­രി­ക്ക­ഞ്ഞി മൺ­ച­ട്ടി­യിൽ,

ചോ­ട്ടിൽ ക­ന­ലി­ട്ടു­വെ­ച്ചൂ,

ഉ­ച്ച­യ്ക്കു ച­മ്മ­ന്തി ചേർ­ത്തു­കൊ­ടു­ക്കു­വാൻ

ഓ­ടി­ക്കി­ത­ച്ചു ചെ­ന്നാ­റെ,

“അ­പ്പു­റ­ത്തു­ള്ള­വൻ, അ­മ്മാ­വ­നാ­യ് നടി-

ച്ചെൻ കു­ഞ്ഞി­നി­ഷ്ടം ക­വർ­ന്നോൻ…

എ­ങ്ങ­നെ ചൊ­ല്ലു­മെ­ന്നോ­മൽ കി­ട­പ്പ­തു

ക­ണ്ടാൽ സ­ഹി­ക്കു­വോ­രാ­രു്?”

വേണ്ട, പ­റ­യാ­ത­റി­ഞ്ഞെൻ സി­ര­ക­ളിൽ

കാ­ളി­ന്ദി­യാർ­ത്തി­ര­മ്പു­ന്നൂ,

ചെ­ന്നി­ണ­മൂ­റ്റി­ക്കു­ടി­ച്ചു ഫ­ണീ­ന്ദ്രൻ

കു­ട­ഞ്ഞി­ട്ട പൈ­ക്കി­ടാ­വ­ല്ല,

മ­ഞ്ഞി­റ്റു­നി­ല്ക്കു­ന്ന മു­ല്ല­യിൽ കാർ­ക്കി­ച്ചു

തു­പ്പി­യ താം­ബൂ­ല­മ­ല്ല,

മാ­ന്ത­ളിർ­ത്തൊ­ത്തി­ലേ­ക്കാ­രോ കു­ട­ഞ്ഞി­ട്ട

പൊ­ള്ളു­ന്ന തീ­ക്ക­ട്ട­യ­ല്ല,

ഒ­ന്നു­മ,ല്ലൊ­ന്നു­മ,ല്ലെ­ന്നിൽ മു­ല­പ്പാ­ലു

വ­റ്റി­ക്ക­രി­യു­ന്ന നീ­റ്റം

അ­ള്ളി­പ്പി­ടി­ച്ചു ഞെരിക്കുമിക്കാഴ്ചയി-​

തെ­ന്നിൽ­നി­ന്നാ­രേ­റ്റു വാ­ങ്ങും?

ദൂരം മ­റ­ന്നൊ­രേ കാരാഗൃഹത്തി-​

ന്ന­ഴി­ക­ളിൽ ചാ­ഞ്ഞെ­ങ്ങൾ നി­ല്ക്കേ,

കാലം ക­ഴു­ത്തൊ­ടി­ഞ്ഞെ­ങ്ങോ കുരുടി-​

ക്കു­രു­ട്ടു­പാ­മ്പാ­യു് പ­തു­ങ്ങു­മ്പോൾ,

ഞാൻ, പ­ഠി­പ്പു­ള്ള­വ­ളാ­രാ­ഞ്ഞു, “റോ­സി­ലീ,

പോ­ലീ­സിൽ നീ­യ­റി­യി­ച്ചോ?”

“വേണ്ട, വേ­ണ്ട­ക്കൂ­ട്ട­ര­മ്മാ­ന­മാ­ടു­ന്ന

മ­ക്ക­ളാ­ണീ ഞങ്ങളെന്നും-​”

പ­ല്ലും ഞ­റു­മ്മി­ക്ക­ളം വി­ട്ടു മാ­റു­ന്ന

രോഷം പു­ക­ഞ്ഞ­വൾ­ക്കു­ള്ളിൽ.

“ഉ­ണ്ടു­ണ്ടു് പോം­വ­ഴി മ­റ്റൊ­ന്നു, പെ­ണ്ണി­ന്റെ

മാനം വെ­ടി­ക്കാ­തെ നോ­ക്കും

കൂ­ട്ടാ­യ്മ­യു­ണ്ടി­ന്നു്, ഫോണെടുത്തൊറ്റവാ-​

ക്കോ­തി­യാൽ കൈ­നീ­ട്ടി­യെ­ത്തും.”

“ഇല്ല, ന­ട­പ്പി­ല്ല­തും പു­ന­രാ­പ­ത്തു

കോ­ള­നി­ക്കു­ള്ളിൽ വി­ത­യ്ക്കും,

അ­ന്യ­ജാ­തി­ക്കാ­ര­നാ­ണ­വ­ന്നൊ­പ്പം

നി­ര­ക്കു­വാ­നാ­ളേ­റെ­യു­ണ്ടു്.

കൊ­ണ്ടും കൊ­ടു­ത്തും ന­ട­ക്കു­മാ­ണു­ങ്ങൾ

വിവരം തി­ക­ഞ്ഞ­വ­ര­ത്രെ!

ഇ­ത്തി­രി­പ്പെ­ണ്ണി­നാ­യ് ജാ­തി­പ്പി­ശാ­ചിൻ

തു­ട­ല­ഴി­ച്ചീ­ടു­വാ­നാ­മോ?”

ഉ­ത്ത­രം­മു­ട്ടി­ച്ചി­ളി­ക്കും മതേതര-​

ത്തേ­റ്റ­തൻ പൊ­യ്‍മു­ഖം നോ­ക്കി

അ­മ്പ­ര­ന്നെൻ മ­ന്ദ­ബു­ദ്ധി ദ­യാ­ഹ­ത്യ

യാ­ചി­ച്ചു നാമം ജ­പി­ക്കേ,

ഓർ­ത്തി­ര­മ്പു­ന്നു സമുദ്രങ്ങളേഴുമ-​

പ്പെ­ണ്ണിൻ നി­റം­കെ­ട്ട ക­ണ്ണിൽ,

ആ­ഴ­ക്ക­ട­ലിൻ ക­ടും­കെ­ട്ടു ഭേ­ദി­ച്ചു

കോ­ട­ക്കൊ­ടും കാ­റ്റ­മ­റീ,

ചേർ­ത്തു­രു­മ്മീ­ടും ക­ര­ങ്ങ­ളിൽ കാ­ല­ന്റെ

തീ­വെ­ട്ടി നാ­ക്കു­കൾ നീ­ട്ടി.

“കാ­ത്തി­രി­ക്കേ­ണ്ടെ­ന്നെ നാളെ, ക­ണ­ക്കി­തു

തീർ­ക്കാ­തു­റ­ക്കം വ­രി­ല്ല!

ചി­ത്ത­ഭ്ര­മ­ക്കാ­രി­യെ­ന്നു ചൊ­ല്ലാം ജനം!-

റോ­സി­ലി­ക്കെ­ന്തു­ണ്ടു് മാനം?”

ഒ­ന്നാ­വി­രൽ­ക­ളിൽ സ്പർശിക്കുവാനെനി-​

ക്ക­പ്പോ­ഴു­മി­ല്ലി­റ്റു ധൈ­ര്യം!

എ­ന്താ­ണ­വൾ ചൊ­ന്ന­തെ­ന്നും നി­രൂ­പി­ച്ചു

മൗനം കു­ഴ­ച്ചു ഞാൻ നി­ല്ക്കേ

നേരം പു­ലർ­ന്നെ­ന്റെ മു­റ്റ­ത്തു മാ­ത്ര­മാ­യു്

നീ­ലി­ച്ചു നി­ല്ക്കു­ന്നു മാനം!

വി­ഷം­തീ­ണ്ടി നീ­ലി­ച്ചു­നി­ല്ക്കു­ന്നു മാനം!

സീ­ത­യു­ടെ നിഴൽ
images/rl05-t.png

സീ­ത­യു­ടെ നി­ഴ­ലി­ലാ­ണു്

ഞാ­നി­പ്പോ­ഴും.

ഹൃ­ദ­യ­മി­ടി­പ്പു്,

ഇ­മ­യ­ന­ക്കം,

സ്വരവിന്യാസം-​എല്ലാം

ശ്വേ­താം­ബ­ര­യാ­യ സീ­ത­യു­ടെ

കൃ­ഷ്ണ­പ­ക്ഷ­ങ്ങൾ­ക്ക­ടി­യി­ലാ­ണു്.

അ­കി­ട്ടി­ലേ­ക്കു്

ന­ക്കി­ത്തോർ­ത്തി­യ­ടു­പ്പി­ക്കു­ന്ന

ത­ള്ള­പ്പ­ശു­വി­നെ­പ്പോ­ലെ

അ­തെ­ന്നെ അ­ണ­ച്ചു പി­ടി­ക്കു­ന്നു.

പ്ര­ഭാ­ത­ത്തി­ന്റെ പ്ര­സ­രി­പ്പും

പ്ര­ദോ­ഷ­ത്തി­ന്റെ പ്രാർ­ത്ഥ­ന­യു­മൂ­ട്ടി

പ­കർ­ച്ച­വ്യാ­ധി­ക­ളിൽ­നി­ന്നു്

അ­ക­റ്റി നിർ­ത്തു­ന്നു.

ചി­രി­യു­ടെ­യും ക­ണ്ണീ­രി­ന്റെ­യും

അ­തിർ­ത്തി­രേ­ഖ­ക­ളും

ശ­ബ്ദ­സ്ഥാ­യി­ക­ളും

അ­ള­ന്നു കു­റി­ക്കു­ന്നു.

വ­ര­യി­ട്ട ഗ്ര­ന്ഥ­ങ്ങ­ളിൽ,

വ­ര­മൊ­ഴി­ക്കൂ­ട്ടു­ക­ളിൽ

വ­ടി­വൊ­ത്തു നി­റ­യാൻ

ക­നി­ഞ്ഞ­രു­ളു­ന്നു.

ഹ­ല­ബിം­ബ­ങ്ങ­ളു­ടെ­യും

ത്രൈ­യം­ബ­ക മോ­ഹ­ങ്ങ­ളു­ടെ­യും

പ­ട്ട­മ­ഹി­ഷീ­ദർ­പ്പ­ങ്ങ­ളു­ടെ­യും

പ­ട­വി­റ­ങ്ങി,

ആ­ര­ണ്യ­ക ഭീ­തി­ക­ളി­ലൂ­ടെ

ക­ണ്ണു­മ­ട­ച്ചു് ന­ട­ത്തി­ക്കു­ന്നു.

അ­ശോ­ക­ഛാ­യ­യി­ലി­രു­ന്നു്

വി­ര­ഹ­മ­ന്ത്ര­ധ്യാ­നം­കൊ­ണ്ടു്

കു­ല­വ­ധൂ­ടി­ക­ളു­ടെ മാതൃക മെ­ന­യാൻ

പ­ഠി­പ്പി­ക്കു­ന്നു.

ഉ­ഴ­മ­ണ്ണി­ന്റെ

ആ­കു­ല­ത­യിൽ വി­ത്തെ­റി­യാ­തെ,

യോ­ഗ­നി­ദ്ര­യി­ലാ­ണ്ട സം­സ്കൃ­തി­യു­ടെ

പാ­ദ­പൂ­ജ­യി­ലൂ­ടെ

ആ­ത്മ­വി­സ്മൃ­തി പ­രി­ശീ­ലി­പ്പി­ക്കു­ന്നു.

പി­ഴ­യ്ക്കാ­തെ പി­ഴ­യൊ­ടു­ക്കു­വാൻ

സം­യ­മ­ന­ത്തി­ന്റെ ശൂ­ല­മു­ന­യിൽ

കോർ­ത്തു് മെ­രു­ക്കി­യെ­ടു­ക്കു­ന്നു!

സീ­ത­യു­ടെ നി­ഴ­ലി­ലാ­ണു്

ഞാ­നി­പ്പോ­ഴും!

പാ­ക­മാ­കാ­ത്ത പ­ഴ­യൊ­രു­ടു­പ്പു­പോ­ലെ

അ­തെ­ന്നെ ശ്വാ­സം­മു­ട്ടി­ക്കു­മ്പോൾ

നി­ഴ­ലി­നി­പ്പു­റം ചാ­വു­ക­ട­ലാ­ണെ­ന്നു്

അവർ പ­റ­യു­ന്നു!

നി­റ­വാ­ണെ­ന്നു മറ്റു ചിലർ!

പ­ശ­പോ­ലെ പ­റ്റി­പ്പി­ടി­ക്കു­ന്ന­തും

ഹൃ­ദ­യ­മു­ര­ച്ചു് പ­ളു­ങ്കു­ഗോ­ട്ടി­യാ­ക്കു­ന്ന­തു­മാ­ണു്

എ­ന്നു­മാ­ത്രം ഞാ­ന­റി­യു­ന്നു.

ഇത്ര ചെറിയ നി­ഴൽ­കൊ­ണ്ടു്

പ്ര­പ­ഞ്ചം മു­ഴു­വൻ പു­ത­പ്പി­ക്കാൻ

സീ­ത­യ്ക്കെ­ങ്ങ­നെ ക­ഴി­ഞ്ഞു?

ഈ നി­ഴ­ലി­നു നി­റ­മി­ല്ലെ­ന്നു്

ആരു പ­റ­ഞ്ഞു?

അ­തി­ന്റെ ശ്യാ­മ­ര­ന്ധ്ര­ങ്ങ­ളിൽ

വി­ശു­ദ്ധി­യു­ടെ­യും വി­ര­ക്തി­യു­ടെ­യും

സ­ങ്ക­ല­ന­മു­ണ്ടു്;

കു­രു­തി­ക­ളു­ടെ ക­ന­ലാ­ട്ട­മു­ണ്ടു്;

അ­രു­തു­ക­ളു­ടെ ചൂ­ള­ങ്ങ­ളു­ണ്ടു്;

മ­ഹാ­ന­ക്ഷ­ത്ര­ങ്ങൾ

ക­രി­ന്തി­രി ക­ത്തു­മ്പോൾ

ത­മോ­ഗർ­ത്ത­ങ്ങ­ളിൽ ഒ­ളി­പ്പി­ക്കു­ന്ന

ഗതകാല പാ­പ­ങ്ങ­ളു­ണ്ടു്!

ഈ നി­ഴ­ലി­ന­പ്പു­റ­ത്തേ­ക്കു്

ഒ­രി­ക്ക­ലെ­ങ്കി­ലും

സ­ത്യ­മ­ന്വേ­ഷി­ച്ചു്,

ഒരു ചു­വ­ടു് !-

ഒരു ചു­വ­ടെ­ങ്കി­ലും

വ­യ്ക്കാൻ ക­ഴി­ഞ്ഞെ­ങ്കിൽ!

ഭിക്ഷ

ഭി­ക്ഷ­ചോ­ദി­ച്ചു മു­റ്റ­ത്തു നി­ല്ക്കു­മീ

വൃ­ദ്ധ­യാ­രെ­ന്നു് തേ­ച്ചു­ര­ച്ചോർ­മ്മ തൻ

പൊ­ട്ട­നാ­ണ­യം നെ­ഞ്ചിൽ തിരുപ്പിടി-​

ച്ചൊ­ട്ടു­നേ­രം തി­ള­ക്കം തി­ര­ഞ്ഞു ഞാൻ.

ഇല്ല ഭാ­ണ്ഡ­ങ്ങ­ളൊ­ന്നു­മാ കൈ­ക­ളിൽ

കഞ്ഞി പാർ­ന്നു ക­ഴി­ക്കാൻ ക­ല­ങ്ങ­ളും

ഉ­ള്ളി­ലേ­തോ ക­രി­ങ്ക­ടൽ തേ­ങ്ങു­ന്നു

ച­ങ്കി­ലേ­തോ പി­റാ­വിൻ കി­ത­പ്പു­കൾ.

അ­ന്ത­മി­ല്ലാ­ത്ത നോ­ട്ടം, പറന്നുല-​

ഞ്ഞാ­കെ നെ­റ്റി­യിൽ മൂടും മു­ടി­യി­ഴ,

വാ­ക്കി­നേ­ക്കാൾ മു­ഷി­ഞ്ഞ മേൽ­മു­ണ്ടി­ന്റെ

വ­ക്കി­ലെ­ന്നേ തു­രു­മ്പി­ച്ച പൊൻകര.

images/rl08-t.png

വർ­ഷ­മേ­റെ­പ്പ­തി­ച്ചു നീർ­ച്ചാ­ലു­കൾ

ഹർ­ഷ­മൊ­ക്കെ­യും വാ­റ്റി­ത്ത­രി­ശാ­യ

ക­ണ്ണു­മീ ക­വിൾ­പ്പാ­ട­വും കാലത്തി-​

നേതു മു­ക്കിൽ ഞാൻ കണ്ടു മ­റ­ന്നു­വോ?

മൂ­ക്കു മാ­ത്രം തെ­ളി­ഞ്ഞു നി­ല്ക്കു­ന്ന­തിൽ

ചേർ­ന്നി­രി­ക്കു­ന്നു മൂക്കുത്തിയായരി-​

മ്പാറ ചേ­ലൊ­ത്തു­യർ­ന്നു­രു­ണ്ട­ങ്ങ­നെ

ഊരി വാ­ങ്ങാൻ വ­ഴ­ങ്ങാ­തെ വാ­ശി­യിൽ.

ചോ­റി­ല­ല്പം പു­ളി­ശ്ശേ­രി, പ­പ്പ­ടം,

തോ­ര­നി­ട്ടു പ­ഴ­ങ്കി­ണ്ണ­മൊ­ന്നു ഞാൻ

വെ­ച്ചു­നീ­ട്ടി, വി­റ­യ്ക്കും വ­ലം­ക­രം

ക­ണ്ട­തും വി­ര­ലാ­റാ­യു് വി­ടർ­ന്ന­തും

ഹാ, സു­ഭാ­ഷി­ണി! നീ­ണ്ടു­നി­വർ­ന്നെ­ന്റെ

മു­ന്നി­ലൂ­ടെ­പ്പ­റ­ക്കു­ന്നു ദൃ­ശ്യ­ങ്ങൾ!

പ­ന്ത­മാ­ളി­പ്പി­ടി­ക്കു­ന്ന യൗവന-

ദീ­പ്തി­യിൽ ക­ലാ­ശാ­ല­പ്പൊ­ലി­മ­കൾ…

ആർ­ക്കു­മാർ­ക്കും ചു­രു­ങ്ങി­ക്കൊ­ടു­ക്കാ­ത്ത

വാ­ങ്മ­യം, രൂ­പ­സൗ­ഭ­ഗം, ദേവതാ-​

പൂ­ജ­കൾ­ക്കു വാൽ­ക്ക­ണ്ണി­ലെ മു­ദ്ര­കൾ

തീ­റെ­ഴു­തി­ക്കൊ­ടു­ക്കാ മ­ന­ക്ക­നം.

ഇത്ര മേൽ ക­രു­ത്തെ­ന്തി­നു പെണ്ണിനെ-​

ന്ന­ന്നു ഞങ്ങൾ കൊ­രു­ത്തു കൊ­ത്തു­മ്പൊ­ഴും

മെ­ല്ലെ മെ­ല്ലെ­ച്ചി­രി­ച്ചു­കൊ­ണ്ടു­ള്ളി­ലെ

ഗ­ന്ധ­ക­ച്ചെ­പ്പൊ­ളി­പ്പി­ച്ചു നി­ന്നി­ടും.

പോ­കു­വാ­നു­ണ്ടു് കാതങ്ങളേറെയെ-​

ന്നോ­ടി­മി­ന്നും കു­തി­ര­യെ കാ­റ്റി­ന്റെ

വേ­ഗ­മാർ­ന്നു ത­ള­ച്ചു പ്രി­യം­പെ­റ്റു

പൊ­ന്നു­രു­ക്കി­ക്ക­ടി­ഞ്ഞാൻ പ­ണി­ഞ്ഞ­വർ.

പി­ന്നെ­യെ­പ്പോ­ഴോ കേ­ട്ടു, ചി­റ­ക­റ്റ

ദൈ­ന്യ­മാ­യു് കു­ഞ്ഞു­മ­ക്ക­ളെ­പ്പോ­റ്റു­വാൻ

പാ­ടു­പെ­ട്ട­തും കാലം തെ­ളി­ഞ്ഞ­തും;

നാടകം പോൽ ഇ­ര­ക്കു­മി­ക്കാ­ഴ്ച­യും…

പേ­രെ­ടു­ത്തു വി­ളി­ച്ചു ഞാൻ, പെ­ട്ടെ­ന്നു

ചോ­റി­ട­ഞ്ഞു ചു­മ­ച്ചു­തി­രി­ഞ്ഞ­വൾ

വേലി കെ­ട്ടാ­ത്ത വി­സ്മ­യം ഭീ­തി­യാ­യ്

കൈ­കു­ട­ഞ്ഞു കു­ഴ­ഞ്ഞെ­ഴു­ന്നേ­ല്ക്ക­യാ­യ്

‘നി­ല്ക്കു, നി­ല്ക്കെ’ന്നു ചൊൽകെപ്പടികട-​

ന്നെ­ത്ര വേഗം തി­ര­ക്കിൽ മ­റ­ഞ്ഞു­പോ­യ്

അമ്പു നെ­ഞ്ചിൽ കു­രു­ങ്ങി­ക്കി­ട­ക്കി­ലും

കാടു തേ­ടി­ക്കു­തി­ക്കും ക­പോ­ത­മാ­യ്.

ഉ­മ്മ­റ­ത്തെ­ന്റെ മക്കൾ, മ­രു­മ­ക്കൾ

അമ്മ തൻ ഭ്രാ­ന്തി­നർ­ത്ഥം പെ­രു­ക്കു­ന്നു

‘വേണ്ട, വേണ്ട’ന്നു ചൊ­ല്ലു­ന്ന വാ­യി­ലും

ചോ­റു­രു­ട്ടി­ക്കൊ­ടു­ക്കും ത­മാ­ശ­യാ­യ്.

വൃ­ദ്ധ­ദൈ­ന്യ­മെൻ നെ­ഞ്ചി­ലെ­പ്പൊ­യ്ക­യിൽ

ക­ല്ലെ­റി­ഞ്ഞൊ­രാ പേ­ടി­നോ­ട്ട­ത്തി­നാൽ

എ­ന്റെ­യോ­മ­ന­ത്തി­ങ്ക­ളിൻ തൂ­നി­ഴൽ

നൂ­റു­നൂ­റാ­യു് നു­റു­ങ്ങി­ക്ക­ല­ങ്ങി­യോ?

കാ­റ്റു പ­റ­യു­ന്ന­തു്

ആ­രു­ടേ­താ­ണീ ശബ്ദം?

ന­ദി­ക്ക­ക്ക­രെ­നി­ന്നു്

തോ­ണി­ക്കാ­ര­നെ വി­ളി­ക്കാ­തെ

ആ­ഴ­ങ്ങൾ കൺ­പാർ­ക്കാ­തെ

നീ­രൊ­ഴു­ക്കി­നു മു­ക­ളി­ലൂ­ടെ

കാ­റ്റിൻ ക­ഴു­ത്തു­ഞെ­രി­ച്ചു്

അമറി വ­രു­ന്ന ശബ്ദം

ആ­രു­ടേ­താ­ണു്?

ചി­ത­റി­ച്ചി­ല­മ്പു­ന്ന

കു­പ്പി­ച്ചീ­ളു­കൾ

ത­ണു­ത്ത ചോ­ര­യി­ലേ­ക്കു്

വ­ലി­ച്ചെ­റി­യു­ന്ന­താർ?

പ­ത­ഞ്ഞു ചി­രി­ക്കു­ന്ന പു­ഴ­യും

നി­മി­ഷ­നേ­രം ന­ടു­ങ്ങി­പ്പി­ട­യു­ന്നു.

കാ­ല­ത്തി­ന­പ്പു­റം

കാ­റ്റി­ന്റെ ശ്ര­വ­ണ­ഗോ­പു­ര­ത്തിൽ­നി­ന്നു്

ഉ­റ­യൂ­രി­പ്പ­റ­ന്നു­പോ­യ

വാ­ക്കി­ന്റെ

തീ­നാ­ക്കു­പോ­ലെ

കാതിൽ പൊ­രി­ഞ്ഞു­പി­ടി­ക്കു­ന്ന­തു്

ആരുടെ ശബ്ദം?

അ­യാൾ­ക്കു്

നെ­ഞ്ചിൽ തു­ള­യു­ണ്ടാ­യി­രു­ന്നു­വോ?

ചെ­ന്നി­യിൽ ചോ­ര­ക്ക­റ വാർ­ന്നി­രു­ന്നു­വോ?

അ­ഴു­ക്കു­പി­ടി­ച്ച ന­ഖ­ങ്ങ­ളും

ച­ളി­ക്കു­പ്പാ­യ­വും

ചെ­മ്പൻ­പ­ല്ലു­ക­ളും

ച­കി­രി­ത്താ­ടി­യും ചേർ­ത്തു­വെ­ച്ചു്

കു­ഴി­മി­ന്നി­ക്ക­ണ്ണു­ക­ളാൽ

ജ­ല­ബിം­ബ­ങ്ങ­ളിൽ

ക­ല്ലെ­റി­ഞ്ഞു­കൊ­ണ്ടു്

അയാൾ പറയാൻ ശ്ര­മി­ച്ച­തെ­ന്താ­ണു്?

കാ­ട്ടു­തേൻ ക­ല്ലി­ച്ച

കൺ­വെ­ള്ള­യ്ക്കു പി­റ­കിൽ

എ­ന്താ­യി­രു­ന്നു

അ­യാ­ളു­ടെ ആ­ഹ്ലാ­ദം?

ക­വി­ത­യോ, ക­തി­ന­യോ?

കൊ­യ്തൊ­ഴി­ഞ്ഞ പാ­ട­ത്തി­ന്റെ

കു­റ്റി­ത്ത­ല­മു­ടി­യിൽ

ചൂ­ണ്ടു­വി­ര­ല­മർ­ത്തി

മൺ­ക­ട്ട­കൾ ഞ­ര­ടി­യു­ട­ച്ചു്

ആ­കാ­ശ­ത്തേ­ക്കു്

മോഹം കാ­റി­ത്തു­പ്പി­ക്കൊ­ണ്ടു്

അയാൾ അ­ന്തി­ക്കാ­റ്റി­നോ­ടു് പ­റ­ഞ്ഞ­തെ­ന്താ­ണു്?

അതു മാ­ത്രം

കാ­റ്റു പ­റ­യു­ന്നി­ല്ല!

കി­റു­ക്ക­നെ­പ്പോ­ലെ

പി­റു­പി­റു­ത്തു­കൊ­ണ്ടു്

മു­ര­ണ്ടു­കൊ­ണ്ടു്

അ­ത­ല­റി­പ്പാ­യു­ന്നു

കു­റ്റി­ക്കാ­ട്ടിൽ

പു­ള്ളി­പ്പാ­വാ­ട­യ്ക്ക­ടി­യിൽ

ചി­ത­റി­ച്ചീ­ഞ്ഞു നാ­റു­ന്ന

എന്റെ മൃ­ത­ദേ­ഹം

അയാൾ ക­ണ്ടി­രു­ന്നോ?

അതും കാ­റ്റു പറയുന്നില്ല-​

ഇത്ര മാ­ത്രം:

‘കാ­തോർ­ക്കു­ക!

വാ­യി­ച്ചെ­ടു­ക്കു­ക!

ഇതു് നി­ന്റെ ഇ­ടു­ക്കു­വ­ഴി­യാ­ണു്.’

വി­റ­കു്

ഓർ­മ്മ­വ­ച്ച­പ്പോൾ മുതൽ

അവൾ വിറകു കീ­റി­ക്കൊ­ണ്ടി­രു­ന്നു

എ­ന്തി­നാ­ണു വിറകു കീ­റു­ന്ന­തു്?

ആവോ!

പ­ച്ച­മ­ര­ക്കൂ­ട്ട­ങ്ങൾ­ക്കു ന­ടു­വിൽ

വെ­ളി­മ്പ­റ­മ്പിൽ,

വെയിൽ വാർ­ന്നൊ­ഴു­കി­ത്തി­ള­യ്ക്കു­ന്ന

മ­ണൽ­ത്ത­ടാ­ക­ത്തിൽ

ആരോ മു­റി­ച്ചി­ട്ട മ­ര­ക്ക­ഷ­ണ­ങ്ങൾ

അവൾ കീ­റി­ക്കൊ­ണ്ടി­രു­ന്നു.

ഒരു നിമിഷം-​

മ­ഴു­വി­ന്റെ ആ­രോ­ഹ­ണം!

ഒരു ശ്വാസം-​

മ­ഴു­വി­ന്റെ കു­തി­പ്പു്!

വിറകു പി­ള­രു­ന്ന­തു നെ­ഞ്ചിൽ!

ആർ­ക്കു­വേ­ണ്ടി­യാ­ണ­തു കീ­റു­ന്ന­തു്?

ആവോ!

images/rl02-t.png

വി­രു­ന്നു­കാ­രു­ടെ ആരവം

വി­ള­ക്കു­ക­ളു­ടെ പാ­ളി­നോ­ട്ടം

അ­ന്തി­ക്കാ­റ്റി­ന്റെ വി­യർ­പ്പു­നാ­റ്റം

അ­ര­യാൽ­ച്ചു­ണ്ടി­ലെ മു­റു­മു­റു­പ്പു്

മ­ഴ­ക്കി­ളി­യു­ടെ തൂ­വൽ­ച്ചേ­തം

മ­ഴു­വ­റി­ഞ്ഞി­ല്ല, അ­വ­ള­റി­ഞ്ഞി­ല്ല.

നി­ഴൽ­പോ­ലും വീ­ഴ്ത്താ­തെ

മ­ഴു­വി­നും വി­റ­കി­നു­മി­ട­യിൽ

അ­പ­രാ­ഹ്ന­മി­ല്ലാ­ത്ത ഉ­ച്ച­സ്സൂ­ര്യൻ

ക­ത്തി­നി­ല്ക്കു­മ്പോൾ

വി­റ­ക­വൾ­ക്കൊ­രു വി­ഷ­യ­മ­ല്ല,

ജീ­വി­ത­മാ­ണു്!

എ­വി­ടെ­നി­ന്നാ­ണു ക­രി­ഞ്ഞ നാ­റ്റം?

ആരാണു ക­രി­യു­ന്ന­തു്?

ആവോ!

ഇടം

നി­ങ്ങൾ ഉ­ണ­രു­ന്ന­തെ­വി­ടേ­ക്കാ­ണു്?

ആദ്യം കൺ­മി­ഴി­ക്കു­ന്ന­തെ­ങ്ങോ­ട്ടാ­ണു്?

ഭൂ­മി­യി­ലി­ല്ലാ­ത്ത നി­റ­ങ്ങൾ­ക്കാ­യി

നോ­ക്കു­ന്ന­തു് ആ­കാ­ശ­ത്തി­ലോ?

ഹൃ­ദ­യ­ത്തി­ലി­ല്ലാ­ത്ത പ്ര­കാ­ശം

തേ­ടു­ന്ന­തു് ആ­ദി­ത്യ­നി­ലോ?

നമുക്കറിയാം-​

ഉ­റ­ക്ക­ത്തി­നും ഉ­ണർ­വി­നു­മി­ട­യിൽ

എ­വി­ടെ­യോ കു­ഴ­പ്പ­മു­ണ്ടു്

എ­നി­ക്കാ­ക­ട്ടെ,

ഈ ഭൂ­മി­യോ­ടു പറയാൻ,

പ­റ­ഞ്ഞു­പ­റ­ഞ്ഞു്

ഉ­റ­ങ്ങി­പ്പോ­വാ­തി­രി­ക്കാൻ,

ഒ­രു­പാ­ടു് സ്വ­കാ­ര്യ­ങ്ങ­ളു­ണ്ടു്.

പ­ങ്കു­വെ­യ്ക്കാൻ

ഒരു കു­രു­ട­നു­മി­ല്ലാ­തെ

ഞാ­ന­തു് ക­ഴു­ത്തി­നു താഴെ

നെ­ഞ്ചിൽ കെ­ട്ടി­ത്താ­ഴ്ത്തി­യി­രി­ക്ക­യാ­ണു്.

കു­രു­വി­കൾ­ക്കു് ചി­ല­യ്ക്കാം

തേ­നീ­ച്ച­യ്ക്കും കാ­റ്റി­നും വി­റ­യ്ക്കാം

ഞാൻ മാ­ത്രം

ച­ല­ന­മി­ല്ലാ­തെ

ശ്വാ­സ­മി­ല്ലാ­തെ

കെ­ട്ടി­ക്കി­ട­ക്കു­ന്നു.

ഇ­രു­ട്ടി­നും ത­ണു­പ്പി­നു­മ­പ്പു­റം

നി­ങ്ങൾ­ക്കി­ട­യി­ലെ ജൈ­വ­താ­പ­ങ്ങ­ളിൽ

എ­നി­ക്കൊ­രി­ടം വേണം!

ഭർ­ത്താ­വി­ന്റെ നെ­ഞ്ചി­ല­ല്ല

കു­ഞ്ഞി­ന്റെ സ്വ­പ്ന­ത്തി­ല­ല്ല

വൃ­ദ്ധ­സ­ദ­ന­ത്തി­ന്റെ

വിരക്തവർണ്ണങ്ങളിലല്ല-​

എ­നി­ക്കൊ­രി­ടം വേണം!

ആറടി വേണ്ട,

ആ­റി­ഞ്ചു മാ­ത്രം!

നി­വർ­ന്നൊ­ന്നു നി­ല്ക്കാൻ

കോ­ട്ടു­വാ­യി­ട്ടു­ണ­രാൻ,

തോൾ കു­ലു­ക്കി വി­യോ­ജി­ക്കാൻ,

ഉ­പേ­ക്ഷ­കാ­ണി­ക്കാ­നും

ഉ­റ­ക്കെ­യൊ­ന്നു പൊ­ട്ടി­ച്ചി­രി­ക്കാ­നും

ആർ­ത്തു­ക­ര­യാ­നും

അ­ണ­ച്ചു­പി­ടി­ക്കാ­നും

മു­ഷ്ടി­ചു­രു­ട്ടാ­നും

എ­നി­ക്കൊ­രി­ടം വേണം!

ആ­ന്ധ്യ­ത്തി­ന്റെ മു­രി­ക്കിൻ­മു­ള്ളു­കൾ

ഉ­ര­ച്ചു­ക­ള­ഞ്ഞു് ഉ­ഴ­ക്കെ­ണ്ണ തേ­ച്ചു്

കു­ളി­ച്ചു് കു­ളിർ­ന്നു്

വെ­റു­തെ­യൊ­ന്നു് ന­ടു­നി­വർ­ക്കാൻ

എ­നി­ക്കൊ­രി­ടം വേണം!

സ­ദാ­ചാ­രം വി­ഴു­ങ്ങി വി­യർ­ക്കു­ന്ന

മ­ന­സ്സു് വി­വ­സ്ത്ര­മാ­ക്കാൻ

വി­സ­മ്മ­തി­ക്കു­മ്പോൾ

ആർ­ക്കോ വേ­ണ്ടി

ഉ­റ­ങ്ങി­യു­റ­ങ്ങി മ­ടു­ത്ത

എ­നി­ക്കു­ണ­രാൻ ഒരിടം വേണം!

എ­ല്ലാ­വർ­ക്കു­മു­റ­ങ്ങാൻ

ആറടി മണ്ണ് !

എ­നി­ക്കു­ണ­രാൻ

ആ­റി­ഞ്ചു് മ­ണ്ണു്!

കു­ഞ്ഞി­പ്പെ­ങ്ങൾ
images/rl04-t.png

(ലോ­ക­ബോ­ധ­മി­ല്ലാ­ത്ത പെ­ണ്ണി­ന്റെ നി­ഷ്ക­ള­ങ്ക­ത­യിൽ അ­വ­ളു­ടെ നൈർ­മ്മ­ല്യ­ത്തി­നും സൗ­ന്ദ­ര്യ­ത്തി­നും മാ­റ്റു കൂ­ടു­ത­ലാ­ണെ­ന്ന ഒരു ബോധം അ­റി­ഞ്ഞും അ­റി­യാ­തെ­യും ന­മ്മിൽ നി­ല­നി­ന്നു­പോ­ന്നി­ട്ടു­ണ്ടു്. ബ­ഷീ­റി­ന്റെ ‘ക­ള്ള­ബു­ദ്ദൂ­സു്’ എന്ന ഈ ശു­ദ്ധ­ലാ­വ­ണ്യ­സ­ങ്ക­ല്പം­ത­ന്നെ­യ­ല്ലേ നാ­ടോ­ടി­സാ­ഹി­ത്യ­ത്തി­ലെ ‘കു­ഞ്ഞു­പ്പെ­ങ്ങൾ?’ പുതിയ കാ­ല­ത്തു­നി­ന്നു­കൊ­ണ്ടു് കു­ഞ്ഞി­പ്പെ­ങ്ങ­ളെ പു­നർ­വാ­യി­ക്കു­ക­യാ­ണു് ഈ കവിത. സൂ­ര്യ­നെ­ല്ലി­കൾ ഓർ­ക്കു­ക).

ഒ­ന്നു്

ഏ­ഴാ­ങ്ങ­ള­യ്ക്കൊ­രു കു­ഞ്ഞി­പ്പെ­ങ്ങൾ

എ­ഴു­തി­രി­യി­ട്ട വി­ള­ക്കു­പോ­ലെ,

നി­റ­പ­റ­യ്ക്കു­ള്ളി­ലെ ക­തി­രു­പോ­ലെ,

ക­രി­മ­ല­ക്കൂ­മ്പി­ലെ മ­ല­രു­പോ­ലെ!

അമ്മയില്ലച്ഛനില്ലാളിയില്ലാ-​

ത­യൽ­വാ­സ­മി­ല്ലാ­ത്ത കാ­ട­ക­ത്തിൽ

നി­റ­മു­ള്ള പ­ക­ലു­കൾ­ക്കൊ­പ്പ­മേ­റ്റം

നി­റ­വു­ള്ള ചന്തം വ­ഴി­ഞ്ഞു മെ­യ്യിൽ

നി­ധി­യെ­ടു­ക്കാൻ പോ­കു­മാ­ങ്ങ­ള­മാർ

ത­ഴു­തി­ട്ടു വാതിൽ പു­റ­ത്തു പൂ­ട്ടി:

“മി­ണ്ട­ല്ലെ, മൂ­ള­ല്ലെ പെ­ങ്ങ­ളെ നീ

ക­രു­തി­യി­രി­യ്ക്കെ­ങ്ങ­ളെ­ത്തു­വോ­ളം!

ചൂളം വി­ളി­ക്കൂ­മീ വ­ല്യാ­ങ്ങ­ള

ചീ­റ്റു­ന്ന കാ­റ്റിൽ കടൽ ക­ണ­ക്കെ,

ര­ണ്ടാ­മ­നൂ­ക്കൻ മു­ള­ങ്കാ­ടു പോൽ,

മൂ­ന്നാ­മ­നാ­ളു­ന്ന തീ­നാ­ള­മാ­യ്,

നാ­ലാ­മ­ന­രി­യി­ലേ­ക്ക­മ്പു­പോ­ലെ

അ­ഞ്ചാ­മ­നാ­തി­ര­പ്പേ­മാ­രി­യാ­യ്

ആ­റാ­മ­നു­തി­രു­ന്ന പൂ­വു­പോ­ലെ

ഏ­ഴാ­മ­നോ­ട­ക്കു­ഴ­ലു­പോ­ലെ

പേർ ചൊ­ല്ലി നി­ന്നെ വി­ളി­ച്ചി­ടു­മ്പോൾ

നേ­രെ­ന്നു വാതിൽ തു­റ­ക്കെ വേ­ണ്ടൂ!”

വി­രി­നെ­ഞ്ചു കാ­ട്ടി­ത്ത­ല­യു­യർ­ത്തി

മഴു തോ­ളി­ലി­ട്ടു കൈ­നീ­ട്ടി വീശി

മ­ല­നി­ര­യ്ക്കി­ട­യി­ലൂ­ട­വ­രു പോകും

വ­ഴി­യും കൊ­തി­ച്ച­വൾ വി­ങ്ങി­നി­ന്നു…

കഥയിൽ ത­ളിർ­ത്തു കി­ട­ക്കു­മെ­ത്ര

കാ­ടു­ണ്ടു് മേ­ടു­ണ്ടു് ക­ടു­വ­യു­ണ്ടു്

വാ പി­ളർ­ന്നി­ഴ­യു­ന്ന നാ­ഗ­മു­ണ്ടു്

വ­ഴി­മു­ട­ക്കു­ന്ന കി­രാ­ത­രു­ണ്ടു്

പാ­ടു­ന്ന പാ­റ­യിൽ മുടിയഴിച്ചി-​

ട്ടാ­ടു­ന്ന ഗ­ന്ധർ­വ്വ­ക­ന്യ­യു­ണ്ടു്

ഒ­ഴു­കു­ന്ന കാ­ട്ടാ­റി­ലൂ­ടെ നീട്ടി-​

ത്തു­പ്പു­ന്ന പാ­താ­ള­യ­ക്ഷി­യു­ണ്ടു്

ഒരു നോ­ക്കു കാണുവാനാർത്തിപൂണ്ടാ-​

ക­ണ്ണും കി­നാ­വും വി­ടർ­ന്നു­വ­ന്നു…

ര­ണ്ടു്

പുലരിക്കുടപ്പനൊടിച്ചെടുത്തി-​

ട്ടു­ല­യൂ­തി നെ­ഞ്ചി­ല­ടു­പ്പു­കൂ­ട്ടി,

ക­രി­മു­കിൽ­ക്കൊ­മ്പ­നെ കരളിൽ നമ്പി

തൂ­മ്പി­ക്കു­ടം ചെ­രി­ച്ചാ­റൊ­ഴു­ക്കി,

ആ­റ്റ­ക്കി­ളി­ക­ളെ പാട്ടിലാക്കി-​

അരി ചേ­റ്റി­യാ­റ്റി­ക്ക­ല­ത്തി­ലി­ട്ടു,

പൂ­മ്പൊ­ടി­ച്ചാ­റിൽ പുഴുങ്ങിവറ്റി-​

ച്ചാ­യി­രം സ്വ­പ്നം പൊ­രി­ച്ചെ­ടു­ത്തു.

ഇ­ല­വി­രി­ച്ചേ­ഴ­തിൽ ചോ­റു­മി­ട്ടു

പ­തി­നെ­ട്ടു ക­റി­യും വിളമ്പിവെച്ചി-​

ട്ടു­പ്പു­നീ­രു­തി­രു­ന്ന മിഴി വ­ടി­ക്കെ

പെ­ട്ടെ­ന്നു് വാ­തി­ലിൽ മു­ട്ടു കേ­ട്ടു.

ത­ഴു­തി­ട്ട വീ­ടി­ന്ന­ക­ത്തു കാ­റ്റിൻ

പ­ഴു­തി­ലൂ­ടൊ­രു ചൂ­ള­മൊ­ഴു­കി വന്നു

ആങ്ങളക്കില്ലാത്തൊരിക്കിളിയോ-​

ടീ­ണ­ത്തി­ല­തു വന്നു നെ­ഞ്ചിൽ വീണു.

കാ­റ്റോ തു­റ­ന്ന­തെ­ന്ന­റി­വ­തി­ല്ല

കയ്യോ തു­റ­ന്ന­തെ­ന്ന­റി­വ­തി­ല്ല

അരയാൽ ചി­ല­മ്പി­ട്ടു തു­ള്ളി­വ­ന്നാ

കി­ളി­വാ­തി­ലൊ­ക്കെ തു­റ­ന്ന­താ­രോ!

മു­റ്റ­ത്തു നി­ഴ­ലി­ന്ന­ന­ക്ക­മു­ണ്ടു്

ചു­റ്റി­പ്പി­ടി­ക്കു­ന്ന ഗ­ന്ധ­മു­ണ്ടു്

ചു­വ­ടെ­ടു­ത്താ­യു­ന്ന താ­ള­മു­ണ്ടു്

ത­ഴു­തി­ട്ട വാതിൽ തു­റ­പ്പ­തു­ണ്ടു്.

കു­തി­ര­പ്പു­റ­ത്തേ­ക്കെ­ടു­ത്തു­യർ­ത്തും

വി­രു­തിൽ വി­ര­ലിൻ ക­രു­ത്ത­റി­ഞ്ഞും

വി­രി­മാ­റി­ലാ­കെ­ത്ത­ളർ­ന്നു പൂവൽ-

ക്കൊ­ടി­പോ­ലെ വാ­ടി­ക്കി­ട­ന്നു പെ­ങ്ങൾ.

ഏ­ഴി­ലം­പാ­ല­തൻ നി­റു­ക­യിൽ നി-

ന്നൊ­രു മു­റി­പ്പാ­ട്ടിൽ കുയിൽ മൊ­ഴി­ഞ്ഞു:

“നിധി വാ­രി­യാ­ന­പ്പു­റ­ത്തു കേറീ-

ട്ടാ­ങ്ങ­ള­മാ­രു വ­രു­ന്ന­തു­ണ്ടേ!”

ക­ണ്ടി­ല്ല, കേ­ട്ടി­ല്ല കു­ഞ്ഞി­പ്പെ­ങ്ങൾ

കു­ന്നും കി­ട­ങ്ങും മ­റി­ക­ട­ക്കേ

കു­ന്നാ­യ്‍മ­യൊ­ന്നും തി­രി­ഞ്ഞി­ടാ­തെ

വ­ഴി­മ­റ­ന്നേ­തോ ദി­ശ­ക്കു പോയി…

മൂ­ന്നു്

മു­ത്തും പ­വി­ഴ­വും വാരിവന്നോ-​

രോ­ടി­ക്കി­ത­ച്ചും ന­ട­ന്നു കാ­ട്ടിൽ

മു­ത്തി­ലും മു­ത്താ­യ കു­ഞ്ഞി­പ്പെ­ങ്ങൾ

കൈ­വി­ട്ട വീ­ട്ടിൽ പൊ­റു­തി വയ്യ!

കു­തി­ര­ക്കു­ള­മ്പ­ടി­പ്പാ­ടു രാവിൻ

മ­ഴ­യി­ലൂ­ടാ­രോ വ­ടി­ച്ചു മാ­യ്ച്ചു

അ­ട­യാ­ള­മാ­രോ­മ­ലി­ട്ട­തി­ല്ലേ?

പി­ടി­വ­ള്ളി തേ­ടി­യ­വ­ര­ല­ഞ്ഞു.

ഉ­ട­യാ­ട­ത്തു­മ്പിൻ നു­റു­ങ്ങു­മി­ല്ല

മ­ണി­മാ­ല പൊ­ട്ടി­ച്ച മ­ണി­യു­മി­ല്ല

കു­ട­മു­ല്ല­യി­ത­ളും വി­ത­റി­യി­ല്ല

കു­ന്നി­ക്കു­രു­മ­ണി­ച്ചോ­പ്പു­മി­ല്ല!

ക­രി­മ­ല്ല­രേ­ഴും തി­ര­ഞ്ഞു മ­ണ്ണും

മലയും മ­ര­ങ്ങ­ളും നീ­രൊ­ഴു­ക്കും

ച­രി­വും ചു­ര­വും ച­തു­പ്പു­ക­ളും

തി­ര­യു­വാ­നി­നി ബാ­ക്കി­യൊ­ന്നു­മി­ല്ല.

അ­ഴ­ല­ട­ങ്ങാ­തി­ട­നെ­ഞ്ചു പൊ­ട്ടി

മഴു വ­ലി­ച്ചെ­റി­യു­ന്നു കു­ഞ്ഞാ­ങ്ങ­ള

എ­ഴു­ക­ട­ലൊ­ന്നി­ച്ചി­ര­മ്പി­നി­ല്ക്കേ

വീ­ണ്ടും കുയിൽ മു­റി­പ്പാ­ട്ടു പാടി:

“വ­രു­വ­തു­ണ്ട­ങ്ങേ ചെ­രി­വി­ലൂ­ടെ

വ­ഴി­യ­റി­യാ­ത്തൊ­രു പെൺ­കി­ടാ­വു്

മി­ഴി­ക­ളിൽ കാ­ടി­ന്നി­രു­ട്ടു പേറി

ചു­വ­ടു­റ­യ്ക്കാ­ത്ത ന­ട­ത്ത­യോ­ടെ.

ചി­രി­യു­ട­ഞ്ഞി­റു­കി­യ ചൊ­ടി­ക­ളാ­ണു്

ചു­ട­ല­ക്കി­നാ­വി­ന്റെ ചാ­ര­മാ­ണു്

വ­രി­നെ­ല്ലു ക­തി­രി­ട്ട കാഴ്ച കണ്ടോർ-​

ക്കി­തു­ക­ണ്ടു പ്രാ­ണൻ പൊ­ലി­ഞ്ഞു പോകും.

കി­ളി­വാ­തി­ലൊ­ക്കെ­യും കു­റ്റി­യി­ട്ടു

ത­ഴു­തി­ട്ടു ത­ട­വ­റ­യ്ക്കു­ള്ളി­ലാ­ക്കാൻ

ന­മ്പ­ല്ലെ, വെ­മ്പ­ല്ലെ വ­ല്യാ­ങ്ങ­ളേ!

ത­ള്ളി­പ്പ­റ­യ­ല്ലെ കു­ഞ്ഞാ­ങ്ങ­ളേ!”

അ­ക്ഷ­രം

എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം?

അരിയ ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?

അ­രി­വി­രി­ച്ചൊ­രോ­ട്ടു­രു­ളി­യിൽ

ന­റു­നി­ലാ­ച്ചി­രി­പ്പൊ­ലി­മ­യിൽ

അ­ണി­വി­രൽ­കൊ­ണ്ടു­രു­ട്ടി ഞാൻ

എ­ഴു­തി­ശീ­ലി­ച്ചൊ­ര­ക്ഷ­രം.

വിരലു തൊ­ട്ടാൽ തു­ളു­മ്പി­ടും

മ­ടു­മ­ലർ­പ്പൊ­ടി­ക്കു­റി­ക­ളാ­യു്

തിരികൊളുത്തിത്തിളങ്ങിവ-​

ന്നു­ള്ളി­ലാ­കെ ജ്വ­ലി­ച്ച­വൾ

ചെറിയ പൂ­വൽ­ത്ത­ട­ങ്ങ­ളിൽ

തേ­ക്കു­പാ­ട്ടാ­യു് നി­റ­ഞ്ഞ­വൾ

ആ­റ്റു­വ­ള്ള­ത്തി­ലാർ­പ്പു­മാ­യ്

കാ­റ്റു­പാ­യു് നീർ­ത്തി പാ­ഞ്ഞ­വൾ.

എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം?

അരിയ ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?

images/rl07-t.png

അ­മ്മ­യെ­ന്നു മൊ­ഴി­ഞ്ഞാ­ദ്യം

നെ­ഞ്ചി­ലൊ­ട്ടി­യ­മർ­ന്ന­വൾ

തൊ­ട്ടി­ലാ­ട്ടു­ന്ന താ­രാ­ട്ടിൽ

താ­ള­മി­ട്ടേ വ­ളർ­ന്ന­വൾ.

അ­ച്ഛ­ന­മൃ­താൽ­ത്ത­ഴ­പ്പി­ച്ച

സ്വ­ച്ഛ­മാ­മ­ര­ഛാ­യ­യിൽ

ഇ­ച്ഛ­പോൽ രസഭാവങ്ങൾ-​

ക്കി­ല­യി­ട്ടാ­ന­യി­ച്ച­വൾ.

ക­യ്പു­നീർ മു­റ്റി നി­ന്നീ­ടും

കാ­മ­മോ­ഹ ദ­ല­ങ്ങ­ളിൽ

കർമ്മ സൗ­ന്ദ­ര്യ ദർശന-

ത്തേൻ പു­ര­ട്ടി മി­നു­ക്കി­യോൾ.

നാൾ­ക്കു­നാൾ വാ­യ്ച്ച തേൻ­തു­ള്ളി

നൊ­ട്ടി­നൊ­ട്ടി നു­ണ­യ്ക്കു­മ്പോൾ

അർ­ഥ­ശ­ങ്ക­യ്ക്കി­ടം നൽകാ-

തെ­ന്നെ വാ­രി­പ്പു­ണർ­ന്ന­വൾ.

എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം?

അരിയ ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?

വാ­ക്കു പൊ­ട്ടി­യു­ട­ഞ്ഞേ­തോ

പാ­ഴ്ക്കി­നാ­വി­ലു­റ­ഞ്ഞു­വോ?

നഗരമോടികളാക്ഷേപ-​

ച്ചി­രി­യോ­ടാ­ട്ടി­യ­ക­റ്റി­യോ?

കി­ളി­കൾ കൊ­ഞ്ചി­പ്പാ­ലൂ­റി

ക­തി­രു­ലാ­വും പു­ഞ്ച­യിൽ

പ­തി­രു­മു­റ്റും ദുഃ­ഖ­ത്താൽ

കാ­ടു­കേ­റി മ­റ­ഞ്ഞു­വോ?

എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം?

അരിയ ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?

തോ­ണി­യൂ­ന്നി­യ താളം പോയു്

പാ­ണ­നാ­രു­ടെ പാ­ട്ടും­പോ­യു്

ക­ള­മെ­ഴു­ത്തിൻ വി­രു­തെ­ല്ലാം

പ­ടി­യി­റ­ങ്ങി­യൊ­ഴി­ഞ്ഞും­പോ­യു്

മ­ച്ച­ക­ത്തി­ന്നി­രുൾ പേറും

ബ­ന്ധ­ന­ങ്ങ­ള­രി­ഞ്ഞീ­ടാൻ,

കാ­വു­തീ­ണ്ടി­യ­റി­ഞ്ഞീ­ടാൻ

ചു­ട്ടെ­ടു­ക്ക­ണ­മ­ക്ഷ­രം.

കു­രു­തി കണ്ടു ക­ല­ങ്ങു­മ്പോൾ

വ­ര­മ­ഴി­ഞ്ഞു മൊ­ഴി­ഞ്ഞീ­ടാൻ

ഉ­തി­ര­മു­തി­രും വാക്കിന്നാ-​

യുഴറി നിൽപൂ ദേ­വി­മാർ

പാ­ട­വ­ക്കി­ലി­രു­ന്നീ­ടും

പാ­മ­ര­ന്റെ വി­രു­ന്നു­ണ്ണാൻ

ചിറകു വേച്ച ശുകം നി­ന്റെ

വ­ര­വു­നോ­ക്കി­യി­രി­ക്കു­ന്നു.

പുതിയ പാ­ട്ടി­നു പ­ദ­മാ­കാൻ

ഉ­ല­യി­ലെ­രി­പൊ­രി­കൊ­ള്ളു­ന്നോർ,

മ­ല­ച­വി­ട്ടി വിളിക്കുന്നോർ-​

ക്ക­രി­കി­ലേ­ക്കു് തി­രി­ച്ചു വരൂ!

ഇവിടെ നി­ന്നെ­യി­രു­ത്തീ­ടാൻ

പ­ണി­ക­യി­ല്ലൊ­രു മ­ന്ദി­ര­വും

നിറക നീ മ­തി­ലി­ല്ലാ­തേ

അറിക ഞ­ങ്ങ­ളെ നേ­രോ­ളം!

എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം?

വ്യ­ഥി­ത­ഹൃ­ദ­യ മ­ന്ത്രാ­ക്ഷ­രം?

ദലിത ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?

ലളിതാ ലെനിൻ

“ലളിതാ ലെനിൻ എന്ന ക­വി­ക്കു് തന്റെ സ്ത്രീ­ത്വ­വും ജീ­വി­ത­വും ക­വി­ത­യും ഒ­ന്നു­ത­ന്നെ­യാ­ണു്. ഇ­രു­ളി­ലും നി­ഴ­ലി­ലും വെ­യി­ലി­ലും കൂടി മ­രു­വി­ലും മ­രു­പ്പ­ച്ച­യി­ലും കൂടി ആ ഒരുവൾ അ­ല­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. കുറെ സ്നേ­ഹ­വ­ച­സ്സു­ക­ളു­ടെ അ­ക്ഷ­ര­ത്തെ­റ്റു­ക­ളാ­ണീ­ക്ക­വി­ത­കൾ. വാ­ക്കു­രു­ളും വഴി വ­ന്യ­മാ­ണു് എ­ന്നു് ലളിത അ­റി­യു­ന്നു­വ­ല്ലോ”.

—സു­ഗ­ത­കു­മാ­രി

images/lalithalenin.jpg

1946 ജൂലൈ 17 നു് തൃശൂർ ജി­ല്ല­യിൽ വാ­ടാ­ന­പ്പി­ള്ളി­യിൽ ജ­നി­ച്ചു. കേരള സർ­വ­ക­ലാ­ശാ­ല­യു­ടെ ലൈ­ബ്ര­റി ആൻഡ് ഇൻ­ഫർ­മേ­ഷ­നു് സയൻസ് ഡി­പ്പാർ­ട്ടു­മെ­ന്റിൽ 1979 മുതൽ ല­ക്ച­റർ. 1986 മുതൽ റീഡർ. അഞ്ചു വർഷം ഡി­പ്പാർ­ട്ട്മെ­ന്റ് മേ­ധാ­വി. രണ്ടു വർഷം സെ­ന­റ്റ് മെ­മ്പർ. ക­വി­യും ബാ­ല­സാ­ഹി­ത്യ­കാ­രി­യും സാ­മൂ­ഹി­ക­പ്ര­വർ­ത്ത­ക­യും. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ബാ­ല­സാ­ഹി­ത്യ­അ­വാർ­ഡ്, ക­വി­ത­യ്ക്കു­ള്ള അ­ബു­ദാ­ബി–ശക്തി അ­വാർ­ഡ് എ­ന്നി­വ ല­ഭി­ച്ചി­ട്ടു­ണ്ടു്. ക­രി­ങ്കി­ളി, കർ­ക്കി­ട­ക­വാ­വു്, ന­മു­ക്കു പ്രാർ­ത്ഥി­ക്കാം, മി­ന്നു, പുതിയ വായന എ­ന്നി­വ കൃ­തി­കൾ. ഡോ­ക്യു­മെ­ന്റ­റി­കൾ, കു­ട്ടി­കൾ­ക്കാ­യു­ള്ള ടി.വി സീ­രി­യ­ലു­കൾ എ­ന്നി­വ­യ്ക്കു് കഥയും തി­ര­ക്ക­ഥ­യും ര­ചി­ച്ചി­ട്ടു­ണ്ടു്.

ഭർ­ത്താ­വു്: കെ. എം. ലെനിൻ മകൻ: അനിൽ ലാലെ

ഡോ. കെ. എസ്. ര­വി­കു­മാർ
images/KSRavikumar.jpg

1957-ൽ പ­ന്ത­ള­ത്തി­ന­ടു­ത്ത് പ­ന­ങ്ങാ­ട്ട് ജ­നി­ച്ചു. മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ പി­എ­ച്ച്. ഡി. ചെ­റു­ക­ഥ—വാ­ക്കും വ­ഴി­യും, കഥയും ഭാ­വു­ക­ത്വ­പ­രി­ണാ­മ­വും, ആ­ഖ്യാ­ന­ത്തി­ന്റെ അ­ട­രു­കൾ, ക­ഥ­യു­ടെ കഥ, ആ­ധു­നി­ക­ത­യു­ടെ അ­പാ­വ­ര­ണ­ങ്ങൾ, ക­ഥ­യു­ടെ വാർ­ഷി­ക­വ­ല­യ­ങ്ങൾ (സാ­ഹി­ത്യ നി­രൂ­പ­ണം), 100 വർഷം 100 കഥ (ആമുഖ പഠനം), ജാതക കഥകൾ, ഹി­തോ­പ­ദേ­ശ കഥകൾ (പു­ന­രാ­ഖ്യാ­നം) എ­ന്നി­വ­യാ­ണ് കൃ­തി­കൾ. ക­ട­മ്മ­നി­ട്ട­ക്ക­വി­ത, ബ­ഷീ­റി­ന്റെ നൂ­റ്റാ­ണ്ട്, കെ. സ­ര­സ്വ­തി­യ­മ്മ­യു­ടെ സ­മ്പൂർ­ണ്ണ­കൃ­തി­കൾ, ന­വോ­ത്ഥാ­ന­ക­ഥ­കൾ, ആ­ദ്യ­കാ­ല­ക­ഥ­കൾ എ­ന്നി­വ എ­ഡി­റ്റ് ചെ­യ്തു. കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ജനറൽ കൗൺ­സി­ലി­ലും മ­ല­യാ­ളം ഉ­പ­ദേ­ശ­ക­സ­മി­തി­യി­ലും അം­ഗ­മാ­യി­രു­ന്നു. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തി­നു­ള്ള കേ­ര­ള­സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് ല­ഭി­ച്ചി­ട്ടു­ണ്ട്. ഇ­പ്പോൾ കാലടി ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ പ്രോ വൈസ് ചാൻ­സ­ലർ.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. മോഹനൻ

Colophon

Title: Penmayude Janithakangal (ml: പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ).

Author(s): K. S. Ravikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-09.

Deafult language: ml, Malayalam.

Keywords: Article, Lalitha Lenin, K. S. Ravikumar, Penmayude Janithakangal, ലളിതാ ലെനിൻ, ഡോ. കെ. എസ്. ര­വി­കു­മാർ, പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lady in Sweater, a painting by Antonín Procházka . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.