SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Georgios_Iakovidis.jpg
”The Favorite”—Grandfather and Grandson, a painting by Georgios Jakobides (1853–1932).
മു­മ്പു പ്ര­സി­ദ്ധീ­ക­രി­ച്ച­പ്പോൾ വി­ട്ടു­പോ­യ കു­റി­പ്പു്
പി. എഫ്. മാ­ത്യൂ­സ്
‘കാ­ല­ഹ­ര­ണ­പ്പെ­ടു­ന്ന മ­നു­ഷ്യൻ’ 1980-ൽ എ­ഴു­തി­യ ലേ­ഖ­ന­ത്തി­ന്റെ ത­ല­ക്കെ­ട്ടു്. മ­നു­ഷ്യ­വം­ശ­ത്തി­ന്റെ വർ­ത്ത­മാ­ന­ത്തി­ലും ഭാ­വി­യി­ലും വലിയ പ്ര­തീ­ക്ഷ­ക­ളി­ല്ലാ­ത്ത ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ ആ­ത്മ­ഗ­ത­ങ്ങൾ അന്നു ജോലി ചെ­യ്തി­രു­ന്ന പ­ത്ര­ത്തി­ന്റെ ഞാ­യ­റാ­ഴ്ച­പ്പ­തി­പ്പി­ലാ­ണു് അ­ച്ച­ടി­ച്ച­തു്. കാൽ നൂ­റ്റാ­ണ്ടു­പോ­ലും തി­ക­യ്ക്കാ­ത്ത ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ വി­ശ്വ­സി­ച്ചു­കൊ­ണ്ടു് അ­ങ്ങ­നെ­യൊ­ന്നും ചി­ന്തി­ക്കാ­നേ പാ­ടി­ല്ലാ­യി­രു­ന്നു എ­ന്നു് അതു വാ­യി­ച്ച മു­തിർ­ന്ന­വ­രെ­ല്ലാം പ­റ­ഞ്ഞു. പ­ത്രാ­ധി­പർ ക്യാ­ബി­നി­ലേ­ക്കു വി­ളി­ച്ചു് ചില ഉ­പ­ദേ­ശ­ങ്ങ­ളൊ­ക്കെ തന്നു. അ­വ­രെ­യൊ­ന്നും മു­ഖ­വി­ല­യ്ക്കെ­ടു­ത്ത­തേ­യി­ല്ല. പ്രാ­യ­മാ­ണു് ജീ­വി­തം വി­ല­യി­രു­ത്താ­നു­ള്ള മാ­ന­ദ­ണ്ഡ­മെ­ങ്കിൽ എന്റെ കി­ഴ­ക്കേ­ലെ എൺ­പ­തു­കാ­ര­നാ­യ തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി കു­ട്ട­പ്പ­ന­പ്പാ­പ്പ­നാ­ണു് ഏ­റ്റ­വും യോ­ഗ്യ­നെ­ന്നും ചി­ല­രോ­ടു പ­റ­ഞ്ഞു. കാലം ക­ട­ന്നു­പോ­യി. അ­റി­ഞ്ഞും അ­റി­യാ­തേ­യും അ­ര­നൂ­റ്റാ­ണ്ടി­ലേ­റെ ന­ട­ന്നു തീർ­ത്തി­രി­ക്കു­ന്നു. ആ വ­ഴി­യി­ലേ­ക്കു് തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ ചില തി­രി­ച്ച­റി­വു­ക­ളു­ണ്ടാ­യി. ആ­യി­ര­ത്തി തൊ­ള്ളാ­യി­ര­ത്തി എൺ­പ­തി­ലെ ആളുടെ തു­ടർ­ച്ച­യാ­യ ര­ണ്ടാ­യി­ര­ത്തി പ­തി­നേ­ഴി­ലെ ഞാൻ മ­റ്റൊ­രു മ­നു­ഷ്യ­നാ­യി­രു­ന്നു. ആ മ­റ്റൊ­രാ­ളാ­ണു് ചില വി­കാ­ര­ങ്ങൾ തീരെ പ്ര­സ­ക്തി­യി­ല്ലാ­ത്ത­വ­ണ്ണം പ­ഴ­കി­യി­രി­ക്കു­ന്നു എ­ന്നു് ക­ണ്ടെ­ത്തി­യ­തു്. അ­ങ്ങ­നെ­യാ­ണു് ‘ചില പ്രാ­ചീ­ന­വി­കാ­ര­ങ്ങൾ’ എന്ന ക­ഥ­യു­ടെ തു­ട­ക്കം. അതു് അ­ത്ര­യ്ക്കു് ബാ­ധി­ച്ച­തി­നാ­ലാ­ക­ണം രണ്ടു വർഷം ക­ഴി­ഞ്ഞ­പ്പോൾ അ­തേ­പേ­രിൽ ര­ണ്ടാ­മ­തു് ഒ­രു­വ­ട്ടം കൂടി എ­ഴു­തി­യ­തു്. എൺ­പ­തി­ലെ ലേ­ഖ­ന­ത്തെ കു­റ്റ­പ്പെ­ടു­ത്തി­യ മു­തിർ­ന്ന മ­നു­ഷ്യ­രിൽ ആരും തന്നെ ഇ­ന്നി­ല്ല. അവരും കൂ­ടി­ച്ചേർ­ന്നു രൂ­പ­പ്പെ­ടു­ത്തി­യ ഈ ലോ­ക­ത്തിൽ അ­വ­രി­ല്ലാ­ത്ത കുറേ കാലം കൂടി ഞാൻ ജീ­വി­ച്ചു. ഇ­പ്പോൾ അ­വ­രെ­ന്നെ ക­ണ്ടാൽ എ­ന്താ­യി­രി­ക്കും പറയുക എ­ന്നു് കൗ­തു­ക­ത്തോ­ടെ ആ­ലോ­ചി­ക്കു­ക­യാ­ണു്. എൺ­പ­തിൽ യു­വാ­വാ­യി­രു­ന്ന നീ കൂ­ടു­തൽ നി­രാ­ശ­നാ­യ­ല്ലോ, ഞ­ങ്ങ­ളു­ടെ ശ്ര­മ­ങ്ങൾ കൂടി നീ പാ­ഴാ­ക്കി­യ­ല്ലോ എ­ന്നാ­യി­രി­ക്കു­മോ, അതോ നീ സ­ത്യ­ത്തോ­ടു് കൂ­ടു­തൽ അ­ടു­ക്കു­ക­യാ­യി­രു­ന്നു എ­ന്നാ­യി­രി­ക്കു­മോ… അ­റി­യി­ല്ല. അ­തെ­ന്താ­യാ­ലും പ­ഴ­കി­പ്പോ­യ­തും ഇനി അ­ത്യാ­വ­ശ്യ­മി­ല്ലാ­ത്ത­തും അഥവാ ആ­വ­ശ്യം വ­ന്നാൽ­ത്ത­ന്നെ കാ­ല­ഹ­ര­ണ­പ്പെ­ട്ട ചില മ­നു­ഷ്യർ മാ­ത്രം കൊ­ണ്ടു ന­ട­ക്കു­ന്ന­തു­മാ­യ ചില വി­കാ­ര­ങ്ങ­ളെ­ക്കു­റി­ച്ചു വ്യാ­കു­ല­പ്പെ­ടാൻ തു­ട­ങ്ങി­യി­ട്ടു് കു­റേ­ക്കാ­ല­മാ­യി. കൃ­ത്യ­മാ­യി­പ്പ­റ­ഞ്ഞാൽ കാ­ല­ങ്ങൾ­ക്കു മു­മ്പു് തൃ­ശ്ശി­നാ­പ്പി­ള്ളി­യിൽ നി­ന്നു ക­ള്ള­വ­ണ്ടി കേറി എ­റ­ണാ­കു­ള­ത്തി­റ­ങ്ങി പി­ന്നെ­യ­ങ്ങോ­ട്ടു് ത­നി­മ­ല­യാ­ളി­യാ­യി മാറിയ സ­ന്ധ്യാ­വ്, ദൊ­രൈ­രാ­ജ്, ഐസ് എന്നീ പേ­രു­ക­ളി­ല­റി­യ­പ്പെ­ട്ട, നെ­ഞ്ചു നിറയെ ഹൃ­ദ­യു­മു­ണ്ടാ­യി­രു­ന്ന ആ മ­നു­ഷ്യൻ, എന്റെ അ­പ്പൂ­പ്പൻ കൊ­ച്ചി­യി­ലെ മ­ണ്ണി­ലേ­ക്കു മ­ട­ങ്ങി­യ­തി­നു ശേഷം… നേരിയ വി­കാ­ര­ങ്ങ­ളെ തീരെ ആ­വി­ഷ്ക്ക­രി­ക്കാ­ത്ത ആ മുഖം എന്റെ മു­ഖ­വു­മാ­യി ല­യി­ക്കാൻ പോ­കു­ന്ന­തി­നാ­ലാ­കു­മോ ഇ­ത്ത­രം ചി­ന്ത­കൾ വി­ടാ­തെ പി­ടി­കൂ­ടു­ന്ന­തു്… അ­റി­യി­ല്ല, എ­ന്താ­യാ­ലും ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ ഞാൻ വീ­ണ്ടും ചെറിയ മാ­റ്റ­ങ്ങ­ളോ­ടെ എ­ഴു­തു­ക­യാ­ണു്.

—പി. എഫ്. മാ­ത്യൂ­സ്

ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ
പി. എഫ്. മാ­ത്യൂ­സ്

എൺ­പ­ത്തെ­ട്ടു വ­യ­സ്സു­ള്ള മ­നു­ഷ്യൻ മ­തി­ലി­നു മു­ക­ളിൽ നി­ന്നു വീണു മ­രി­ച്ചു. ഫോണിൽ കേട്ട വി­വ­ര­ങ്ങ­ളെ­ല്ലാം കു­റി­ച്ചെ­ടു­ത്തു് സർ­ക്കിൾ ഇൻ­സ്പെ­ക്ടർ നകുലൻ ആ­ലോ­ച­ന­യോ­ടെ ഇ­ത്തി­രി ഇ­രു­ന്നു. ഇ­ത്ര­യും പ്രാ­യ­മു­ള്ള മ­നു­ഷ്യൻ എ­ന്തി­നാ­കും അ­തി­രാ­വി­ലെ മ­തി­ലിൽ ക­യ­റി­യ­തു്. എ­ല്ലാ­വർ­ക്കും മ­രി­ക്കാ­നൊ­രു കാരണം വേ­ണ­മ­ല്ലോ എന്നു മ­ന­സ്സിൽ പ­റ­ഞ്ഞു് അയാൾ വ­ണ്ടി­യെ­ടു­ത്തു് പു­റ­പ്പെ­ട്ടു. വളരെ വി­ര­സ­മാ­യൊ­രു ദി­ന­ച­ര്യ­യു­ടെ തു­ട­ക്ക­മാ­ണി­തെ­ന്ന കാ­ര്യ­ത്തി­ല­യാൾ­ക്കു് സം­ശ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. കിഴവൻ വീ­ണ­പ­ടി അ­ന­ക്ക­മ­റ്റു് കി­ട­ക്കു­ന്നു­ണ്ടു്. ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­കാൻ പോലും ആരും മെ­ന­ക്കെ­ട്ടി­ട്ടി­ല്ല. നന്നേ മെ­ലി­ഞ്ഞു് ദുർ­ബ്ബ­ല­നാ­ണ­യാൾ. ത­ല­യു­ടെ പിൻ­ഭാ­ഗ­ത്തു­ള്ള മു­റി­വ­ല്ലാ­തെ ശ­രീ­ര­ത്തി­നു് മറ്റു കേ­ടു­പാ­ടു­ക­ളൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ല. പ്രാ­ഥ­മി­ക ന­ട­പ­ടി­ക്ര­മ­ങ്ങ­ളെ­ല്ലാം ചി­ട്ട­പ്പ­ടി പൂർ­ത്തി­യാ­ക്കി, മൃ­ത­ദേ­ഹം എ­ടു­ക്കാ­നു­ള്ള ഏർ­പ്പാ­ടു­കൾ ചെ­യ്തു. പ­രേ­ത­ന്റെ ബ­ന്ധു­ക്ക­ളെ ചോ­ദ്യം ചെ­യ്യാൻ തു­ട­ങ്ങു­മ്പോൾ തീ­വ്ര­മാ­യ വി­കാ­ര­പ്ര­ക­ട­ന­ങ്ങൾ പ്ര­തീ­ക്ഷി­ച്ചി­രു­ന്നു­വെ­ങ്കി­ലും അ­തി­വി­ടെ ഉ­ണ്ടാ­യി­ല്ലെ­ന്ന­തു് നകുലൻ ശ്ര­ദ്ധി­ച്ചു. വി­ദ്യാ­ഭ്യാ­സ­മു­ള്ള­വ­രാ­യ­തി­നാൽ വി­ദ­ഗ്ദ്ധ­മാ­യി നിർ­മ്മി­ച്ചെ­ടു­ത്ത നുണകൾ കേൾ­ക്കാ­നാ­യി ത­യ്യാ­റെ­ടു­ത്താ­ണു് വി­ശാ­ല­മാ­യ തൊ­ടി­യി­ലെ ഈർത്ത മ­ണ്ണി­നെ ചു­വ­പ്പി­ച്ച ചാ­മ്പ­ച്ചോ­ട്ടി­ലെ ക­സേ­ര­യിൽ അയാൾ ഇ­രു­ന്ന­തു്. മ­രി­ച്ച­യാ­ളു­ടെ അ­നി­യ­നും ഗ­ണി­ത­ശാ­സ്ത്രാ­ദ്ധ്യാ­പ­ക­നു­മാ­യി­രു­ന്ന അ­റു­പ­ത്തി­യാ­റു­കാ­ര­നെ ചോ­ദ്യം ചെ­യ്തു തു­ട­ങ്ങി­യ­പ്പോൾ­ത്ത­ന്നെ അ­യാ­ളു­ടെ ക­ണ­ക്കു കൂ­ട്ട­ലു­കൾ തെ­റ്റി. സാ­ധാ­ര­ണ­ഗ­തി­യിൽ സം­സാ­ര­ത്തി­ലേർ­പ്പെ­ടു­മ്പോൾ എ­തി­രേ­യി­രി­ക്കു­ന്ന ആൾ പ­റ­യു­ന്ന­ത­ല്ല നമ്മൾ കേൾ­ക്കു­ന്ന­തു്. ന­മു­ക്കു വേണ്ട കാ­ര്യ­ങ്ങൾ നിർ­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണു് പ­തി­വു്. തു­ട­ക്ക­ത്തി­ലേ അതു പി­ഴ­ച്ചു. എല്ലാ വ­സ്തു­ത­ക­ളും വി­കാ­ര­ങ്ങ­ളി­ല്ലാ­തെ പ­റ­യു­ന്ന ഒരു ശൈ­ലി­യാ­യി­രു­ന്നു ആ മുൻ അ­ദ്ധ്യാ­പ­ക­ന്റേ­തു്. ഗ­ണി­ത­ശാ­സ്ത്ര­ത്തി­നു് അ­വ­ശ്യം വേണ്ട സ­ങ്കീർ­ണ്ണ­ത­ക­ളെ­പ്പോ­ലും അ­ദ്ദേ­ഹം വി­ല­ക­ല്പി­ക്കു­ന്ന­താ­യി തോ­ന്നി­യി­ല്ല. റി­ട്ട­യേ­ഡ് പ്രൊ­ഫെ­സ­റിൽ നി­ന്നും ശേ­ഖ­രി­ച്ച വി­വ­ര­ങ്ങൾ ഏ­താ­ണ്ടു് ഇ­പ്ര­കാ­രം സം­ഗ്ര­ഹി­ക്കാം.

images/mathews-1-t.png

1. മ­രി­ച്ച­യാ­ളു­ടെ പേരു് ഗോ­പാ­ല­കൃ­ഷ്ണ ഗോഖലെ എ­ന്നാ­യി­രു­ന്നു. (ച­രി­ത്ര പു­രു­ഷ­ന്റെ പേരു് അ­യാൾ­ക്കു മാ­ത്ര­മ­ല്ല അ­നി­യ­നും അ­നി­യ­ത്തി­ക്കു­മു­ണ്ടാ­യി­രു­ന്നു. സ്റ്റാ­ലിൻ എ­ന്നാ­യി­രു­ന്നു അ­നി­യ­ന്റെ പേരു്. അ­നി­യ­ത്തി സ­രോ­ജി­നി നാ­യി­ഡു­വും.)

2. മ­രി­ക്കു­ന്ന­തി­നു ആ­റു­മാ­സം മു­മ്പു് ഗോ­ഖ­ലേ­യു­ടെ വി­വാ­ഹ­മോ­ച­നം ന­ട­ന്നി­രു­ന്നു.

3. രാ­ജ്യ­ത്തി­നു സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­തി­ന്റെ പി­റ്റേ­മാ­സം കൃ­ഷ്ണ­മ്മ എന്ന സ്ത്രീ­യെ ക­ല്യാ­ണം ക­ഴി­ക്കു­ക­യും തു­ടർ­ന്നു് അ­റു­പ­ത്തി­യാ­റു വർഷം ഒ­ന്നി­ച്ചു ജീ­വി­ക്കു­ക­യും ചെ­യ്തു­വെ­ങ്കി­ലും അ­വർ­ക്കു മ­ക്ക­ളു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അവർ തീരെ സ്നേ­ഹ­ത്തി­ലു­മാ­യി­രു­ന്നി­ല്ല.

4. ബ­ന്ധു­ക്ക­ളോ­ടും മ­തിൽ­ക്കെ­ട്ടി­നു പു­റ­ത്തു­ള്ള സ­മൂ­ഹ­ത്തോ­ടു­മു­ള്ള വെ­റു­പ്പാ­ണു് അവരെ ഇ­ത്ര­യും കാലം ഒ­രു­മി­ച്ചു ജീ­വി­ക്കാൻ പ്രേ­രി­പ്പി­ച്ച­തു്. അ­വർ­ക്കു ശ­ത്രു­ക്ക­ളു­മു­ണ്ടാ­യി­രു­ന്നി­ല്ല.

ക­ണ­ക്കു­മാ­ഷി­ന്റെ വി­വ­ര­ണം പി­രി­മു­റു­ക്ക­വും നാ­ട­കീ­യ­ത­യു­മി­ല്ലാ­ത്ത, സർ­ക്കാർ ഗ­സ­റ്റി­നേ­ക്കാ­ളും വി­ര­സ­മാ­യി­രി­ക്കു­ന്നു­വെ­ന്നു ക­ണ്ടു് നകുലൻ സ്റ്റാ­ലി­നെ വി­ട്ടു് സ­രോ­ജി­നി നാ­യി­ഡു­വി­നെ ആ ക­സേ­ര­യി­ലി­രു­ത്തി. അവരെ ന­ന്നാ­യി പ­ഠി­ക്കു­ക­യാ­ണെ­ന്ന ഭാ­വ­ത്തിൽ ഒ­ന്നും പ­റ­യാ­തെ കു­റ­ച്ചു നേരം നോ­ക്കി­യി­രു­ന്നു. പോ­ലീ­സു­കാ­രു­ടെ അ­ത്ത­രം നോ­ട്ട­മേ­റ്റാൽ സാ­ധാ­ര­ണ ഗ­തി­യിൽ സാ­ക്ഷി­ക­ളും പ്ര­തി­ക­ളും ദുർ­ബ്ബ­ല­രാ­കാ­റു­ണ്ടു്. എ­ന്നാൽ അ­റു­പ­തു വ­യ­സ്സു പി­ന്നി­ട്ട സ­രോ­ജി­നി നാ­യി­ഡു­വി­നു വലിയ ഭാ­വ­മാ­റ്റ­മൊ­ന്നും ക­ണ്ടി­ല്ല. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ നകുലൻ ഒരു ചോ­ദ്യം മു­ന്നി­ലി­ട്ടു­കൊ­ടു­ത്തു. ഒ­ന്നി­ച്ചു ക­ഴി­ഞ്ഞി­രു­ന്ന സ­ഹോ­ദ­ര­നും ഭാ­ര്യ­യും അ­റു­പ­ത്തി­യാ­റു വർ­ഷ­ത്തി­നു ശേഷം പി­രി­ഞ്ഞ­തെ­ന്തു­കൊ­ണ്ടാ­ണു്?

‘ഏ­ട്ട­നാ­ണേ­റ്റ­വും മൂ­ത്ത­തു്… ഞങ്ങൾ രണ്ടു പേർ­ക്കും ഉ­ത്ത­രേ­ന്ത്യ­യി­ലാ­രു­ന്നു ജോലി… ത­റ­വാ­ട്ടു വീ­ട്ടിൽ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് വ­യ്യാ­ത്ത ഞങ്ങട അ­മ്മ­യെ സ്വാ­ധീ­നി­ച്ചു് മു­ഴു­വൻ സ്വ­ത്തും ഏട്ടൻ സ്വ­ന്ത­മാ­ക്കി­ക്ക­ള­ഞ്ഞു.’

‘ഗോ­ഖ­ലേ­ക്കു് ക­ഷ്ട­പ്പാ­ടാ­യി­രു­ന്നോ…’

‘ഹേയ്… നല്ല വ­രു­മാ­ന­മു­ണ്ടാ­യി­രു­ന്നു… പ­രി­സ­ര­ങ്ങ­ളി­ലാ­യി കുറേ പ­റ­മ്പു മേ­ടി­ച്ചു കൂ­ട്ടി­യി­ട്ടു­ണ്ടു്… അ­തു­കൊ­ണ്ടൊ­ന്നും വ­ല്ല്യ കാ­ര്യ­മു­ണ്ടാ­യി­ട്ട­ല്ല… വെ­റു­തെ…’

‘നി­ങ്ങൾ­ക്ക­വ­കാ­ശ­പ്പെ­ട്ട ത­റ­വാ­ട്ടു സ്വ­ത്തു് തി­രി­ച്ചു ചോ­ദി­ച്ചി­ല്ലേ…’

‘അ­തേ­ക്കു­റി­ച്ചു സം­സാ­രി­ച്ചു തു­ട­ങ്ങു­മ്പോൾ ഏട്ടൻ മി­ണ്ടാ­വ്ര­ത­ത്തി­ലേ­ക്കു പോ­കു­മാ­യി­രു­ന്നു…’

‘ഓ…’

‘ഞ­ങ്ങ­ളി­വി­ടേ­ക്കു മ­ട­ങ്ങി വ­ന്ന­പ്പോ ഏട്ടൻ അ­വ­ശ­തേ­ലാ­യി­രു­ന്നു… ഏ­ട­ത്തി­യ­മ്മ­യ്ക്കാ­ണേൽ നല്ല ആ­രോ­ഗ്യ­വും… അ­വ­രു­ടെ വീ­ട്ടിൽ കുറേ അം­ഗ­ങ്ങ­ളും അ­തി­നൊ­പ്പം ക­ഷ്ട­പ്പാ­ടു­ണ്ടാ­യി­രു­ന്നേ… ഏ­ട്ട­നെ കൊ­ന്നി­ട്ടു് കൃ­ഷ്ണ­മ്മ­യും അ­വ­രു­ടെ ബ­ന്ധു­ക്ക­ളും ചേർ­ന്നു് സ്വ­ത്തു മു­ഴു­വൻ ത­ട്ടി­യെ­ടു­ക്കു­മോ­ന്നു ഞങ്ങൾ പേ­ടി­ച്ചി­രു­ന്നു.’

‘അപ്പോ ഈ വി­വാ­ഹ­മോ­ച­ന­ത്തി­നു പി­ന്നിൽ നി­ങ്ങ­ളാ­യി­രു­ന്നോ?’

‘അതെ. എ­ല്ലാം വി­ട്ടു പി­രി­ഞ്ഞു­പോ­കാ­മെ­ങ്കിൽ രണ്ടു സെ­ന്റ് പ­റ­മ്പിൽ ഒരു പു­ര­യി­ടം വച്ചു കൊ­ടു­ക്കാ­മെ­ന്നു ഞങ്ങൾ ഒരോഫർ കൊ­ടു­ത്തു.’

‘അവർ സ­മ്മ­തി­ച്ചോ?’

‘ആദ്യം അ­വ­രൊ­ന്നും മി­ണ്ടി­യി­ല്ല. അ­തോ­ണ്ടു സ്റ്റാ­ലിൻ ചേ­ട്ട­നൊ­ന്നു പേ­ടി­പ്പി­ച്ചു.’

‘അ­തെ­ങ്ങ­നെ?’

‘ഞ­ങ്ങ­ടെ ഓ­ഫ­റി­നു വ­ഴ­ങ്ങി­യി­ല്ലെ­ങ്കിൽ അവരെ തെ­ളി­വി­ല്ലാ­തെ കൊ­ന്നു­ക­ള­യാൻ ധാ­രാ­ളം വ­ഴി­ക­ളു­ണ്ടെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്തി.’

‘ഓ…’

‘പക്ഷേ, അ­തൊ­ന്നും വേ­ണ്ടി വ­ന്നി­ല്ല. വി­വാ­ഹ­മോ­ച­ന­ത്തേ­ക്കു­റി­ച്ചു് പറഞ്ഞ ദിവസം തന്നെ അവരു വീ­ടു­വി­ട്ടി­റ­ങ്ങി­പ്പോ­യി. മ്യൂ­ച്ച ്വൽ എ­ഗ്രി­മെൻ­റിൽ ഒപ്പു വ­ച്ചു്, ഞ­ങ്ങ­ടെ ചി­ല്ലി­ക്കാ­ശു പോലും വേ­ണ്ടെ­ന്നു പ­റ­ഞ്ഞാ­ണു് പോ­യ­തു്…’

‘വി­ശ്വ­സി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്…’

‘കൃ­ഷ്ണ­മ്മ­യു­ടെ ഫോൺ നമ്പർ തരാം. വി­ളി­ച്ചു ചോ­ദി­ച്ചോ­ളൂ…’

‘എ­ന്നി­ട്ടു് നി­ങ്ങൾ ഗോ­ഖ­ലെ­യെ മ­തി­ലി­നു മു­ക­ളിൽ നി­ന്നു തള്ളി താ­ഴേ­യി­ട്ടു കൊ­ന്നു അല്ലേ…’

‘അല്ല… അതിനു കാരണം വേ­റെ­യാ­ണു്… അ­ത­റി­ഞ്ഞ­പ്പോ­ഴാ­ണു് എ­ന്തു­കൊ­ണ്ടാ­ണു് കൃ­ഷ്ണ­മ്മ ഇത്ര എ­ളു­പ്പ­ത്തിൽ വി­ട്ടു­പോ­യ­തെ­ന്നു­പോ­ലും മ­ന­സ്സി­ലാ­യ­തു്…’

‘അ­തെ­ന്താ­യി­രു­ന്നു?’

‘മ­റ­വി­രോ­ഗം.’

‘കൃ­ഷ്ണ­മ്മ പോ­യ­തി­നു ശേഷം മാ­ത്ര­മാ­ണു് ഞ­ങ്ങ­ളീ വീ­ട്ടി­ലേ­ക്കു വന്നു തു­ട­ങ്ങി­യ­തു്. ആ ചെറിയ വ­ര­വി­നും പോ­ക്കി­നു­മി­ട­യിൽ കാ­ര്യ­മാ­യൊ­ന്നും പി­ടി­കി­ട്ടി­യ­തു­മി­ല്ല.’

‘പി­ന്നെ എ­പ്പോ­ഴാ­ണു് നി­ങ്ങ­ള­തു മ­ന­സ്സി­ലാ­ക്കി­യ­തു?’

‘മൂ­ന്നു­മാ­സം മു­മ്പു് അ­യ­ല­ത്തെ വീ­ട്ടിൽ നി­ന്നൊ­രാൾ വി­ളി­ച്ചി­ട്ടു് വീ­ട്ടിൽ നി­ന്നു പു­ക­വ­രു­ന്നു­ണ്ടെ­ന്നു പ­റ­ഞ്ഞു. ഞ­ങ്ങ­ളു വന്നു നോ­ക്കി­യ­പ്പോ ഏ­ട്ട­ന്റെ കി­ട­പ്പു മു­റി­യി­ലെ പ്ര­മാ­ണ­ങ്ങൾ വ­ച്ചി­രു­ന്ന ക­രി­വീ­ട്ടി­യു­ടെ പെ­ട്ടി­യും കി­ട­ക്ക­യു­മെ­ല്ലാം കത്തി ന­ശി­ച്ചി­രു­ന്നു. ആ മുറി മു­ഴു­വൻ മ­റ്റേ­തോ ലോകം പോലെ ക­രി­ഞ്ഞി­രു­ന്നു. ചു­മ­രൊ­ക്കെ ക­റു­ത്ത ചൊറി പോലെ ചു­ളു­ങ്ങി­ക്കൂ­ടി…’

‘അപ്പോ ഗോഖലെ…’

images/mathews-2-t.png

‘ഏട്ടൻ അ­ടു­ക്ക­ള­യു­ടെ പാ­ത്യ­മ്പു­റ­ത്തു കി­ട­ന്നു­റ­ങ്ങു­ക­യാ­യി­രു­ന്നു… കി­ട­പ്പു­മു­റി­യും അ­ടു­ക്ക­ള­യും മാ­റി­പ്പോ­യ­താ­യി­രി­ക്കു­മെ­ന്നു് തോ­ന്നി­യ­തു്… ക­ത്തി­ക്ക­രി­ഞ്ഞ ആ കി­ട­പ്പു­മു­റി ക­ണ്ട­പ്പോൾ അതൊരു ബ­ഹി­രാ­കാ­ശ­ക്ക­പ്പ­ലാ­ണ­ന്നാ­ണു് ഏട്ടൻ പ­റ­ഞ്ഞ­തു്… അതീ കേറി വേ­റൊ­രു ടൈം സോ­ണി­ലേ­ക്കു പോ­ക­യാ­ണ­ത്രേ…’

‘മ­ന­സ്സി­ലാ­യി­ല്ല…’

‘ഈ ലോ­ക­ത്തും കാ­ല­ത്തും ജീ­വി­ച്ചു മ­ടു­ക്കു­മ്പോ ന­മ്മ­ളെ­ല്ലാം ആ­ഗ്ര­ഹി­ക്കാ­റി­ല്ലേ ക­ഴി­ഞ്ഞു­പോ­യ കാ­ല­ത്തി­ലേ­ക്കോ വ­രാ­നി­രി­ക്കു­ന്ന കാ­ല­ത്തി­ലേ­ക്കോ മറ്റോ പോ­ണോ­ന്നു്… ഏ­ട്ട­ന്റെ ശ്രമം അ­തി­നാ­യി­രു­ന്നു­വെ­ന്നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്…’

ലാ­ന്റ് സർ­വ്വേ­യ­റാ­യി­രു­ന്ന ഈ സ്ത്രീ മ­ന­പ്പൂർ­വ്വം ദു­രൂ­ഹ­ത­യി­ലേ­ക്കു വഴി തി­രി­ച്ചു­വി­ടു­ക­യാ­ണെ­ന്ന തോ­ന്ന­ലാ­ണു് ന­കു­ല­നു­ണ്ടാ­യ­തു്. അ­തു­കൊ­ണ്ടു തന്നെ സൂ­ക്ഷ്മം അവിടെ വെ­ച്ചു് ചോ­ദ്യം ചെ­യ്യ­ല­വ­സാ­നി­പ്പി­ക്കു­ക­യാ­ണു് ബു­ദ്ധി­യെ­ന്നു് അയാൾ വി­ചാ­രി­ച്ചു. എ­ന്നാൽ സ­രോ­ജി­നി നാ­യി­ഡു നിർ­ത്താൻ ഭാ­വ­മു­ണ്ടാ­യി­രു­ന്നി­ല്ല.

‘പക്ഷേ, ഏ­ട്ട­ന്റേ­തു് മ­റ­വി­രോ­ഗം ത­ന്നെ­യാ­യി­രു­ന്നു.’

ന­കു­ല­ന്റെ ചി­ന്ത­കൾ വാ­യി­ച്ച­റി­ഞ്ഞ ഒ­രാ­ളേ­പ്പോ­ലെ യു­ക്തി­ബോ­ധ­മു­ള്ള ഒരു സാ­ധാ­ര­ണ­ക്കാ­രി­യാ­യി മാ­റി­ക്കൊ­ണ്ട­വർ തു­ടർ­ന്നു.

‘ഏ­ട്ട­നെ സ­ഹാ­യി­ക്കാൻ ശ്ര­മി­ച്ചു­വെ­ങ്കി­ലും എ­ന്തെ­ങ്കി­ലും ചെ­യ്യാൻ പ­റ്റു­ന്ന­തി­ലും അ­പ്പു­റ­ത്തേ­ക്കു് കാ­ര്യ­ങ്ങൾ പോ­യി­രു­ന്നു.’

‘എ­ന്നി­ട്ടു്?’

‘നല്ല പ­രി­ശീ­ല­നം കി­ട്ടി­യ ഒരു ന­ഴ്സി­നെ ഏർ­പ്പാ­ടാ­ക്കി… പക്ഷേ, അതും ശ­രി­യാ­വ­ണി­ല്ലാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് അ­ബ­ദ്ധം തി­രി­ച്ച­റി­ഞ്ഞ­തു്. കു­റ­ച്ചു സ്വ­ത്തി­നു വേ­ണ്ടി കൃ­ഷ്ണ­മ്മ­യെ പി­ണ­ക്കി അ­യ­ക്കേ­ണ്ടി­യി­ല്ലാ­യി­രു­ന്നു. എല്ലാ ബ­ന്ധ­ങ്ങ­ളും കുറേ ക­ഴി­യു­മ്പോൾ ചീ­ഞ്ഞ­ഴു­കും എ­ന്നാ­ലും സ്വയം വ­ള­മാ­യി അ­ത­ങ്ങ­നെ തു­ടർ­ന്നു പോ­ക­യാ­ണ­ല്ലോ പ­തി­വു്. ഞ­ങ്ങ­ള­വ­രെ പ­റി­ച്ചു ന­ട്ടി­ട­ത്താ­ണു് എ­ല്ലാം കു­ഴ­പ്പ­മാ­യ­തു്… ഏട്ടൻ ഞ­ങ്ങൾ­ക്കു് ര­ണ്ടാൾ­ക്കും പ­രി­ഹ­രി­ക്കാ­നാ­കു­ന്ന­തി­ലും വ­ലി­യൊ­രു സ­ങ്കീർ­ണ്ണ­ത­യാ­യി മാ­റി­ക്കൊ­ണ്ടി­രു­ന്നു.’

‘അ­തെ­ന്താ… നഴ്സ് ഏ­ട്ട­നെ നോ­ക്കി­യി­ല്ലേ?’

‘ഉ­വ്വു്… അ­യാ­ളൊ­രു പാ­വ­ത്താ­നാ­യി­രു­ന്നു. ഒരു ദിവസം നാലോ അഞ്ചോ വട്ടം വി­ളി­ച്ചു് ഏ­ട്ട­നു­ണ്ടാ­ക്കു­ന്ന ഓരോ പ്ര­ശ്ന­ങ്ങ­ളേ­ക്കു­റി­ച്ചു പ­റ­യു­ക­യും ഞ­ങ്ങ­ള­തി­നു പ­രി­ഹാ­ര­മു­ണ്ടാ­ക്ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ സ­ഹി­കെ­ട്ടു് അയാളെ പ­റ­ഞ്ഞു­വി­ടു­ന്ന­തി­നേ­ക്കു­റി­ച്ചാ­ലോ­ചി­ക്കു­മ്പോ­ഴാ­ണു് ശ­മ്പ­ളം പോലും വാ­ങ്ങാ­തെ അയാൾ ക­ട­ന്നു ക­ള­ഞ്ഞ­തു്.’

‘എ­ന്നി­ട്ടു്?’

‘ഫ­ല­ത്തിൽ ഒരു തോൽ­വി­യാ­ണെ­ന്ന­റി­യാ­മെ­ങ്കി­ലും ഞ­ങ്ങ­ള് കൃ­ഷ്ണ­മ്മ­യെ കാണാൻ ചെ­ന്നു… പക്ഷേ, അവർ വളരെ വി­ചി­ത്ര­മാ­യാ­ണു് പെ­രു­മാ­റി­യ­തു്… യാ­തൊ­രു വി­കാ­ര­വു­മി­ല്ലാ­തെ ഞ­ങ്ങ­ളെ ഇ­റ­ക്കി­വി­ട്ടു. കൃ­ഷ്ണ­മ്മ ആ­വ­ശ്യ­പ്പെ­ടു­ന്ന­തെ­ന്തും കൊ­ടു­ക്കാൻ ത­യ്യാ­റാ­യി­രു­ന്നു­വെ­ങ്കി­ലും അവർ ഞ­ങ്ങ­ളെ നോ­ക്കാ­നോ കേൾ­ക്കാ­നോ ഇ­ഷ്ട­പ്പെ­ട്ടി­ല്ല.’

‘പി­ന്നെ വേറെ ന­ഴ്സി­നെ നി­യ­മി­ച്ചി­ല്ലേ?’

‘ഉ­വ്വു്… അ­യാ­ളും ആ­ദ്യ­ത്തെ­യാ­ളെ­പ്പോ­ലെ തന്നെ ഞ­ങ്ങ­ളെ എ­ന്നും ഫോൺ ചെ­യ്യു­ക­യും അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ക­യു­മൊ­ക്കെ ചെ­യ്തു­കൊ­ണ്ടി­രു­ന്നു. ഒരു ദിവസം അയാൾ പണം ക­ണ­ക്കു പ­റ­ഞ്ഞു മേ­ടി­ച്ചു് ഇ­റ­ങ്ങി­പ്പോ­യി…’

‘ഇ­തെ­ല്ലാം ഈ കു­റ­ഞ്ഞ കാ­ലം­കൊ­ണ്ടു് സം­ഭ­വി­ച്ച­ത­ല്ലേ…’

‘അതെ. പ്ര­ശ്നം തീ­രാ­ത്ത­തി­നാൽ ഞങ്ങൾ പി­ന്നേ­യും പു­തി­യൊ­രാ­ളെ കി­ട്ടാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ ദീർ­ഘ­കാ­ലം സർ­ക്കാ­രാ­സ്പ­ത്രി­യിൽ ഹെഡ് ന­ഴ്സാ­യി­രു­ന്ന ഒരു സ്ത്രീ­യെ ക­ണ്ടെ­ത്തി. അവർ ശ­മ്പ­ള­ത്തി­നു­വേ­ണ്ടി തർ­ക്കി­ക്കു­ക­യൊ­ന്നും ചെ­യ്തി­ല്ല. ജോ­ലി­ക്കി­ട­യിൽ പ­രാ­തി­ക­ളും പ­റ­ഞ്ഞി­ല്ല… അ­വ­രാ­കെ ഫോൺ വി­ളി­ച്ച­തു് ഒ­രി­ക്കൽ മാ­ത്ര­മാ­ണു്…’

‘എ­പ്പോൾ?’

‘ഇ­ന്നു് വെ­ളു­പ്പി­നു്… ഏട്ടൻ മ­തി­ലീ­ന്നു വീ­ണു­വെ­ന്നു പറയാൻ വേ­ണ്ടി.’

‘ഓ…’

ഇൻ­സ്പെ­ക്ടർ നകുലൻ സ­രോ­ജി­നി നാ­യി­ഡു ചൂ­ണ്ടി­യ വി­ര­ലി­ന്റെ ദി­ശ­യി­ലേ­ക്കു നോ­ക്കി­യ­പ്പോൾ ഇ­ത്തി­രി മാറി മ­തി­ലിൽ ചാരി നഖം വെ­ട്ടി­ക്കൊ­ണ്ടി­രു­ന്ന ഒരു സ്ത്രീ­യെ കണ്ടു. അ­വ­രു­ടെ മുഖം ചു­ളി­ഞ്ഞി­രു­ന്നു­വെ­ങ്കി­ലും നല്ല ആ­രോ­ഗ്യ­വ­തി­യാ­യി­രു­ന്നു. ഇന്നു കണ്ട സ­ഹേ­ദ­രീ­സ­ഹോ­ദ­ര­ന്മാ­രേ­പ്പോ­ലെ ആ മു­ഖ­വും നിർ­വ്വി­കാ­ര­മാ­യി­രു­ന്നു. അ­വർ­ക്കാ­കെ പ­റ­യാ­നു­ണ്ടാ­യി­രു­ന്ന­തു് ഇ­ത്ര­മാ­ത്രം.

അ­ടു­ക്ക­ള­യിൽ ഗോ­ഖ­ലേ­ക്കു വേ­ണ്ടി ആഹാരം പാകം ചെ­യ്യു­ക­യാ­യി­രു­ന്നു. മുൻ വാതിൽ അ­ട­ച്ചി­ട്ടു­മു­ണ്ടാ­യി­രു­ന്നു. ഇ­തി­നി­ട­യിൽ പിൻ­വാ­തി­ലി­ലൂ­ടെ അ­യാ­ളി­റ­ങ്ങി­പ്പോ­യ­തും മ­തി­ലി­നു­മു­ക­ളിൽ ക­യ­റി­യ­തും വീണു മ­രി­ച്ച­തും അ­വ­ര­റി­ഞ്ഞി­ല്ല. കാ­പ്പി­യു­മാ­യി ചെ­ന്ന­പ്പോ­ഴാ­ണു് ഇ­തെ­ല്ലാം ക­ണ്ടെ­ത്തി­യ­തും ഒരു നൊടി പോലും വൈ­കാ­തെ ആ­ങ്ങ­ള­യേ­യും പെ­ങ്ങ­ളേ­യും വി­ളി­ച്ചു് കാ­ര്യം പ­റ­ഞ്ഞ­തും.

images/mathews-3-t.png

പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ തൂവാല വി­രി­ച്ച മ­ര­ക്ക­സേ­ര­യിൽ ചാ­രി­യി­രി­ക്കു­മ്പോൾ ഇൻ­സ്പെ­ക്ടർ നകുലൻ രണ്ടു കാ­ര്യ­ങ്ങ­ളാ­ണു് ആ­ലോ­ചി­ച്ച­തു്. അ­തി­ലൊ­ന്നു് കാ­ല­ങ്ങൾ­ക്കു മു­മ്പു് അ­യാ­ളു­ടെ ആദ്യ നി­യ­മ­ന­ത്തി­ന്റെ തു­ട­ക്ക­ത്തിൽ ഒരു വൃ­ദ്ധ­നാ­യ സം­ഗീ­താ­ദ്ധ്യാ­പ­കൻ കാണാൻ വ­ന്ന­താ­യി­രു­ന്നു. ഏതോ ഒരു ക്രി­സ്ത്യാ­നി വി­ശു­ദ്ധ­ന്റെ മു­ഖ­വും പ്ര­സ­ന്ന­ത­യു­മു­ള്ള അ­യാ­ളു­ടെ കൈവശം വയലിൻ സൂ­ക്ഷി­ക്കു­ന്ന ക­റു­ത്ത തുകൽ കേസും തോൾ സ­ഞ്ചി­യും ഒരു കാലൻ കു­ട­യു­മു­ണ്ടാ­യി­രു­ന്നു. പോ­ലീ­സ് സ്റ്റേ­ഷ­നോ­ടു തൊ­ട്ടു­ള്ള സബ് ജെയിൽ കെ­ട്ടി­ട­ത്തി­ലെ അരയാൽ ത­ണ­ലേ­റ്റു കി­ട­ക്കു­ന്ന മു­റി­യി­ലേ­ക്കു നോ­ക്കി സൗ­ന്ദ­ര്യാ­രാ­ധ­ക­നേ­പ്പോ­ലെ കു­റേ­നേ­രം അയാൾ നി­ന്നു. പി­ന്നെ ഓഫീസ് മു­റി­യി­ലേ­ക്കു ക­യ­റി­വ­ന്നു് ത­നി­ക്കു താ­മ­സി­ക്കാൻ അ­ര­യാ­ലി­ന്റെ ത­ണ­ലു­ള്ള ആ ജെ­യിൽ­മു­റി കി­ട്ടി­യാൽ കൊ­ള്ളാ­മെ­ന്ന വി­ചി­ത്ര­മാ­യൊ­രാ­ഗ്ര­ഹം മു­ന്നോ­ട്ടു വച്ചു. വൃ­ദ്ധൻ മ­നോ­രോ­ഗി­യാ­യി­രി­ക്കു­മെ­ന്നാ­ണു് നകുലൻ ക­രു­തി­യ­തു്. അ­ന്നു് ജോ­ലി­യു­ടെ ശീ­ല­ങ്ങ­ളൊ­ന്നും പ­ഠി­ച്ചു തു­ട­ങ്ങി­യി­ട്ടി­ല്ലാ­ത്ത­തി­നാൽ ക­സേ­ര­യി­ലി­രു­ത്തി സ്നേ­ഹം ക­ലർ­ന്ന സ്വ­ര­ത്തിൽ കു­ട്ടി­ക­ളോ­ടെ­ന്ന പോലെ വൃ­ദ്ധ­നോ­ടു പ­റ­ഞ്ഞു.

‘കു­റ്റം ചെ­യ്യു­ന്ന­വ­രെ മാ­ത്ര­മേ ജെ­യി­ലിൽ താ­മ­സി­പ്പി­ക്കാ­നാ­കൂ… താ­ങ്കൾ കു­റേ­കാ­ലം മ്യൂ­സി­ക് ടീ­ച്ച­റാ­യി­രു­ന്ന­യാ­ള­ല്ലേ ഞാൻ പ­റ­യാ­തെ തന്നെ ഇ­തൊ­ക്കെ അ­റി­യാ­മാ­യി­രി­ക്കു­മ­ല്ലോ…’

അ­യാ­ളു­ടെ മു­ഖ­ത്തു് നേ­രി­യൊ­രു മ­ന്ദ­ഹാ­സം ക­ണ്ട­തു് ഇ­പ്പോ­ഴു­മോർ­ക്കു­ന്നു­ണ്ടു്. മ­ന­സ്സി­ലെ വി­കാ­ര­ങ്ങ­ളെ­ല്ലാം അ­തി­ന്റെ സൂ­ക്ഷ്മ­ത­യോ­ടെ പ്ര­ക­ടി­പ്പി­ക്കാൻ ക­ഴി­വു­ള്ളൊ­രു മു­ഖ­മാ­യി­രു­ന്നു അതു്. ന­കു­ല­ന്റെ വാ­ക്കു­കൾ കേ­ട്ടി­ട്ടും അ­ദ്ദേ­ഹം പോകാൻ കൂ­ട്ടാ­ക്കി­യി­ല്ല. തു­കൽ­ക്കൂ­ട്ടി­ലി­ട്ട വയലിൻ മേ­ശ­പ്പു­റ­ത്തു വ­ച്ചു് ഒരു കു­ഞ്ഞി­ന്റെ ശ­വ­മ­ഞ്ച­ത്തി­ലെ­ന്ന പോലെ അതിൽ ത­ലോ­ടി­യി­ട്ടു് പ­റ­ഞ്ഞു.

‘ഞാൻ കു­റ്റം ചെ­യ്ത­വ­നാ­ണെ­ങ്കി­ലോ…’

‘വി­ശ്വ­സി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്…’ അ­പ്പോ­ഴും മാ­യാ­തെ അ­ന്ത­രീ­ക്ഷ­ത്തിൽ ത­ങ്ങി­നി­ന്ന ആ വി­ശു­ദ്ധ­മാ­യ പു­ഞ്ചി­രി നോ­ക്കി­ക്കൊ­ണ്ടു് നകുലൻ പ­റ­ഞ്ഞു

മ­ന­സ്സി­ന്റെ ഇ­രു­ളേ­റി­യ ആ­ഴ­ങ്ങ­ളിൽ സ­ങ്ക­ട­ങ്ങൾ ഒ­ളി­പ്പി­ച്ച ഒ­രാ­ളു­ടെ ചി­രി­യാ­ണ­തെ­ന്നു് നകുലൻ വി­ചാ­രി­ച്ചു. ആ ചി­രി­യു­ടെ തു­ടർ­ച്ച­യ­വ­സാ­നി­ച്ച­പ്പോൾ കുറേ നേരം അയാൾ മൗ­ന­ത്തിൽ അ­ക­പ്പെ­ട്ടു. പി­ന്നെ ശേഷി സം­ഭ­രി­ക്കു­ന്ന­തു­പോ­ലെ പ­ല­വ­ട്ടം ശ്വാ­സം അ­ക­ത്തേ­ക്കും പു­റ­ത്തേ­ക്കു­മെ­ടു­ത്തു. എ­ന്നി­ട്ടു് പറയാൻ മ­റ­ന്നു­പോ­യാ­ലോ എന്നു പേ­ടി­ച്ച മ­ട്ടിൽ പെ­ട്ടെ­ന്നു പ­റ­ഞ്ഞു.

‘ഞാൻ ഒരാളെ സം­സ്ക്ക­രി­ച്ചി­ട്ടു വ­ന്നി­രി­ക്ക­യാ­ണു്…’

‘അതൊരു കു­റ്റ­മ­ല്ല­ല്ലോ… മ­നു­ഷ്യൻ മ­രി­ച്ചാൽ സം­സ്ക്ക­രി­ക്ക­ണ്ടേ…’

മ­റു­പ­ടി ആ­വ­ശ്യ­മി­ല്ലെ­ങ്കി­ലും നകുലൻ അ­റി­യാ­തെ പ­റ­ഞ്ഞു­പോ­യി. വൃ­ദ്ധ­ന്റെ മുഖം ഒ­ന്നി­രു­ണ്ടു. തീരെ ന­ല്ല­ത­ല്ലാ­ത്ത ഓർ­മ്മ­ക­ളെ വ­ക­ഞ്ഞു­മാ­റ്റു­ന്ന­തു പോലെ ആ­ലോ­ച­ന­യിൽ­പ്പെ­ട്ടു. പി­ന്നെ പ­തു­ക്കെ പ­റ­ഞ്ഞു.

‘ഞാ­നാ­ണ­യാ­ളെ കൊ­ന്ന­തു്…’

ന­കു­ല­നു് ഒ­ന്നും കൂ­ട്ടി­യോ­ജി­പ്പി­ക്കാൻ പ­റ്റു­ന്നി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­കും അയാളെ അ­ല­ട്ടാ­തെ, മി­ണ്ടാ­തെ കാ­ത്തി­രു­ന്ന­തു്.

‘എന്റെ ശ­ത്രു­വൊ­ന്നു­മ­ല്ല… സത്യം പ­റ­ഞ്ഞാൽ എ­നി­ക്കേ­റ്റ­വും പ്രി­യ­പ്പെ­ട്ട­യാ­ളാ­ണു്…’

‘ആരെ…’

‘എന്റെ ഭാ­ര്യ­യെ…’

വ­ല്ലാ­ത്തൊ­രു പേ­ടി­യാ­ണാ നി­മി­ഷം ന­കു­ല­നു തോ­ന്നി­യ­തു്. അ­തു­കൊ­ണ്ടാ­ണോ എ­ന്ന­റി­യി­ല്ല ഒ­ര­ക്ഷ­രം പോലും ഉ­രി­യാ­ടാൻ ക­ഴി­ഞ്ഞി­ല്ല.

‘കു­ഴ­പ്പ­ക്കാ­രി­യൊ­ന്നു­മ­ല്ല… വളരെ ന­ല്ല­യാ­ളാ­ണു്… വ­യ­സ്സാ­യി, കുറേ കാ­ല­മാ­യി­ട്ടു് മ­ന­സ്സി­നു തീരെ സു­ഖ­മി­ല്ലാ­രു­ന്നു. അവരെ അ­നു­സ­രി­പ്പി­ക്കാൻ വേ­ണ്ടി മക്കൾ കൈ­വ­ച്ചു തു­ട­ങ്ങി…’

ചെ­റി­യൊ­രു മൗ­ന­ത്തി­നു ശേഷം അയാൾ തു­ടർ­ന്നു.

‘ഇനി കു­ഴ­പ്പ­മി­ല്ല… മ­രി­ച്ചൂ­ല്ലോ…’

ന­കു­ല­നു മ­റു­പ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല. ജെ­യി­ലി­ലെ അരയാൽ ത­ണ­ലി­ലെ മുറി ചൂ­ണ്ടി വൃ­ദ്ധൻ വി­ശു­ദ്ധ­മാ­യ പു­ഞ്ചി­രി­യോ­ടെ തു­ടർ­ന്നു

‘ഇനി എ­നി­ക്ക­വി­ടെ താ­മ­സി­ക്കാ­ല്ലോ…’

വളരെ പ്ര­ചീ­ന­മാ­യി­ത്തീർ­ന്ന വി­കാ­ര­ങ്ങ­ളെ മ­നു­ഷ്യർ ചു­മ­ന്നു ന­ട­ക്കു­ന്ന­തെ­ന്തു കൊ­ണ്ടാ­കും. നകുലൻ ആ­ലോ­ചി­ച്ചു. കുറേ കാ­ല­ങ്ങൾ­ക്കു ശേഷം പി­ന്നേ­യും അ­യാൾ­ക്കു് അ­തേ­ക്കു­റി­ച്ചാ­ലോ­ചി­ക്കേ­ണ്ടി വന്നു.

ദൂരെ, മ­ല­ഞ്ചെ­രി­വി­ലെ കാ­ടി­ന­രി­കി­ലു­ള്ള ചെറു വീ­ട്ടിൽ അ­യാ­ളു­ടെ അമ്മ ത­നി­ച്ചു ക­ഴി­യു­ക­യാ­യി­രു­ന്നു. കു­റു­ക്ക­ന്മാ­രും കാ­ട്ടാ­ന­ക­ളും ക­ട­ന്നു പോ­കു­ന്ന ഇ­ട­മാ­ണെ­ങ്കി­ലും താൻ വളരെ തൃ­പ്തി­യോ­ടെ­യാ­ണ­വി­ടെ ജീ­വി­ക്കു­ന്ന­തെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്താൻ വേ­ണ്ടി ഓരോ കൂ­ടി­ക്കാ­ഴ്ച­യി­ലും വളരെ ക­രു­ത­ലോ­ടെ­യാ­ണ­മ്മ സം­സാ­രി­ച്ചി­രു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ കാണാൻ പോ­കു­മ്പോ­ഴെ­ല്ലാം മ­ന­സ്സാ­ക്ഷി­ക്കു­ത്തോ­ടെ ടൗ­ണി­ലെ തന്റെ ഫ്ലാ­റ്റിൽ വന്നു താ­മ­സി­ക്കാ­നാ­യി നകുലൻ അ­മ്മ­യെ ക്ഷ­ണി­ച്ചു. ഓരോ തവണ വി­ളി­ക്കു­മ്പോ­ഴും അ­ങ്ങ­നെ­യൊ­ന്നു് കേ­ട്ടി­ട്ടേ­യി­ല്ലെ­ന്ന മ­ട്ടിൽ മ­റ്റെ­ന്തെ­ങ്കി­ലും വി­ശേ­ഷം പ­റ­ഞ്ഞു് അമ്മ അ­യാ­ളു­ടെ ശ്ര­ദ്ധ തി­രി­ച്ചി­രു­ന്നു. പ­ര­സ്പ­രം അ­റി­യാ­വു­ന്ന രണ്ടു മു­തിർ­ന്ന മ­നു­ഷ്യർ­ക്കി­ട­യി­ലെ കളി പോലെ കാ­ല­ങ്ങ­ളോ­ളം അ­ത­ങ്ങ­നെ തു­ടർ­ന്നു. പി­ന്നീ­ടെ­പ്പോ­ഴോ അ­യാ­ളൊ­രു കാ­ര്യം ക­ണ്ടെ­ത്തി. വീ­ടി­നു­ള്ളി­ലൂ­ടെ ന­ട­ക്കു­മ്പോൾ പോലും അമ്മ തട്ടി വീ­ഴു­ന്നു­ണ്ടു്… അ­വ­രു­ടെ കാഴ്ച തീർ­ത്തും ഇ­ല്ലാ­താ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്… പഴകിയ വി­കാ­ര­ങ്ങൾ ആസകലം മ­ന­സ്സി­നെ ബാ­ധി­ച്ച ഒരു നാൾ ഭാ­ര്യ­യു­ടേ­യും മ­ക്ക­ളു­ടേ­യും എ­തിർ­പ്പു­കൾ അ­വ­ഗ­ണി­ച്ചു് അയാൾ അ­മ്മ­യെ ന­ഗ­ര­ത്തി­ലേ­ക്കു കൊ­ണ്ടു­വ­ന്നു. ഫിഷ് ബൗ­ളി­ലെ സ്വർ­ണ്ണ മ­ത്സ്യ­ങ്ങ­ളെ പോലെ ഭാ­ര്യ­യും രണ്ടു പെൺ മ­ക്ക­ളും ക­ഴി­യു­ന്ന ന­ഗ­ര­ത്തി­ലെ ഫ്ലാ­റ്റി­ലേ­ക്കു് അ­മ്മ­യെ പ­റി­ച്ചു ന­ടു­മ്പോൾ മ­റ്റൊ­ന്നി­നേ­ക്കു­റി­ച്ചും അയാൾ ചി­ന്തി­ച്ചി­ല്ല. ചെ­ളി­യിൽ ക­ഴി­ഞ്ഞ തോ­ട്ടു­മീ­നി­നെ ക­ര­യ്ക്കി­ട്ട­തു പോലെ എന്നു പോലും പ­റ­യാ­നൊ­ക്കി­ല്ല ഒന്നു പി­ട­യു­ക പോലും ചെ­യ്യാ­തെ വളരെ പെ­ട്ടെ­ന്നു് അമ്മ മ­രി­ച്ചു പോയി. കു­ളി­പ്പി­ച്ചി­ട്ടും പൗ­ഡ­റി­ട്ടി­ട്ടും അ­മ്മ­യു­ടെ മു­ഖ­ത്തെ നീല നിറം മാ­യു­ന്നി­ല്ലെ­ന്നു ക­ണ്ടു് കു­റ്റാ­ന്വേ­ഷ­ക­ന്റെ ക­ണ്ണു­ക­ളോ­ടെ അയാൾ ഭാ­ര്യ­യെ നോ­ക്കി­യെ­ങ്കി­ലും അവൾ നി­സ്സാ­ര­മാ­യി മുഖം വെ­ട്ടി­ച്ചു് ക­ട­ന്നു പോ­കു­ക­യാ­ണു­ണ്ടാ­യ­തു്. തു­ടർ­ന്നു ശവം കാണാൻ വന്ന സൂ­ക്ഷ്മ ദൃ­ഷ്ടി­ക­ളാ­യ പലരും ഇ­ക്കാ­ര്യം സ്വ­കാ­ര്യ­മാ­യി പ­ര­സ്പ­രം പ­റ­ഞ്ഞു­വെ­ങ്കി­ലും പോ­ലീ­സു­കാ­ര­നാ­യ മ­ക­ന്റെ മു­ന്നിൽ അ­വ­ത­രി­പ്പി­ക്കാ­നൊ­ന്നും പോ­യി­ല്ല. അ­ല്ലെ­ങ്കി­ലും ഇ­ന്ന­ത്തെ കാ­ല­ത്തു് ആ­രാ­ണി­തൊ­ക്കെ അത്ര ഗൗ­ര­വ­ത്തി­ലെ­ടു­ക്കു­ന്ന­തു്.

മ­തി­ലിൽ നി­ന്നു വീണ ഗോ­പാ­ല­കൃ­ഷ്ണ ഗോഖലെ എന്ന പ­ടു­വൃ­ദ്ധ­ന്റെ മരണം തി­ക­ച്ചും സ്വാ­ഭാ­വി­ക­മാ­യി­രു­ന്നു­വെ­ന്ന റി­പ്പോർ­ട്ടി­നു് അടി വ­ര­യി­ട്ടു് ഫയൽ മ­ട­ക്കു­മ്പോൾ നകുലൻ ഇ­പ്ര­കാ­രം ചി­ന്തി­ച്ചു:

ചില തരം വി­കാ­ര­ങ്ങൾ ക­ല­വ­റ­യി­ലെ പൊ­ടി­പി­ടി­ച്ച അ­ല­മാ­ര­ക­ളി­ലി­രി­ക്കു­ന്ന­തു ന­ല്ല­തു ത­ന്നെ­യാ­ണു്… പഴയ മ­നു­ഷ്യർ­ക്കു് അ­തി­ലേ­ക്കു് നോ­ക്കി ഒന്നു നെ­ടു­വീർ­പ്പ­യ­ച്ചു് ഊർ­ജ്ജം സം­ഭ­രി­ച്ചു് മു­ന്നോ­ട്ടു പോകാൻ അതു വേ­ണ്ട­തു ത­ന്നെ­യാ­ണു്.

പി. എഫ്. മാ­ത്യൂ­സ്
images/pfmathews.jpg

കൊ­ച്ചി സ്വ­ദേ­ശി. നോവൽ, കഥ, തി­ര­ക്ക­ഥ മാ­ദ്ധ്യ­മ­ങ്ങ­ളിൽ സജീവം. ചാ­വു­നി­ലം, ഇ­രു­ട്ടിൽ ഒരു പു­ണ്യാ­ളൻ, ക­ട­ലി­ന്റെ മണം (അ­ച്ച­ടി­യിൽ) എന്നീ നോ­വ­ലു­ക­ളും തെ­ര­ഞ്ഞെ­ടു­ത്ത കഥകൾ, ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉപമ തു­ട­ങ്ങി­യ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഈ. മ. യൌ. എന്ന തി­ര­ക്ക­ഥ­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. പു­ത്രൻ, കു­ട്ടി­സ്രാ­ങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ച­ല­ച്ചി­ത്ര­ങ്ങൾ­ക്കു തി­ര­ക്ക­ഥ­യെ­ഴു­തി. ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ, റോസസ് ഇൻ ഡി­സം­ബർ, ചാ­രു­ല­ത, ദൈ­വ­ത്തി­നു് സ്വ­ന്തം ദേ­വൂ­ട്ടി തു­ട­ങ്ങി­യ ടെ­ലി­വി­ഷൻ പ­ര­മ്പ­ര­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. കു­ട്ടി­സ്രാ­ങ്കി­ന്റെ തി­ര­ക്ക­ഥ­യ്ക്കു് ദേശീയ അ­വാർ­ഡും ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ എ­ന്നി­വ­യു­ടെ ര­ച­ന­യ്ക്കു് സം­സ്ഥാ­ന അ­വാർ­ഡും ല­ഭി­ച്ചു. എസ് ബി ഐ അ­വാർ­ഡ് ചാ­വു­നി­ല­ത്തി­നും വൈ­ക്കം മു­ഹ­മ്മ­ദു ബഷീർ പു­ര­സ്ക്കാ­രം പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉ­പ­മ­യ്ക്കും.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Chila Praacheena Vikarangal (ml: ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ).

Author(s): P. F. Mathews.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-25.

Deafult language: ml, Malayalam.

Keywords: Short Story, P. F. Mathews, Chila Praacheena Vikarangal, പി. എഫ്. മാ­ത്യൂ­സ്, ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: ”The Favorite”—Grandfather and Grandson, a painting by Georgios Jakobides (1853–1932). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.