സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1970-05-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“ഞാൻ സോ­ക്ര­ട്ടീ­സാ­ണു് ഷേ­ക്സ്പീ­യ­റാ­ണു്…”
images/KahlilGibran1.jpg
ഖലീൽ ജി­ബ്രാൻ

ഉ­ജ്ജ്വ­ല­പ്ര­തി­ഭാ­ശാ­ലി­യാ­യ ഖലീൽ ജി­ബ്രാൻ പ­റ­യു­ന്നു: “ഈ­ജി­പ്തു­കാ­രു­ടെ കല ദുർ­ജ്ഞേ­യ­ത­യി­ലാ­ണു്: ഗ്രീ­സി­ലു­ള്ള­വ­രു­ടെ കല പ്ര­തി­ധ്വ­നി­യി­ലാ­ണു്; ഹി­ന്ദു­ക്ക­ളു­ടെ കല ന­ന്മ­യും തി­ന്മ­യും തോലനം ചെ­യ്യു­ന്ന­തി­ലാ­ണു്; ഇ­റ്റ­ലി­യി­ലു­ള്ള­വ­രു­ടെ കല സൗ­ന്ദ­ര്യ­ത്തി­ലാ­ണു്; റ­ഷ്യാ­ക്കാ­രു­ടെ കല വി­ഷാ­ദ­ത്തി­ലാ­ണു്.” ഓരോ രാ­ജ്യ­ത്തി­ന്റെ­യും കലയെ സൂ­ക്ഷ്മാ­വേ­ക്ഷ­ണ­ത്തി­നു വി­ധേ­യ­മാ­ക്കി അ­തി­ന്റെ സ­വി­ശേ­ഷ­ത­യെ സ്ഫു­ടീ­ക­രി­ക്കു­ന്ന­തി­നു് ജി­ബ്രാ­നു­ള്ള വൈ­ദ­ഗ്ദ്ധ്യം ഈ വാ­ക്യ­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു. സൗ­ന്ദ­ര്യാ­വി­ഷ്ക്ക­ര­ണ­ത്തെ­ക്കാൾ ന­ന്മ­തി­ന്മ­ക­ളു­ടെ ചി­ത്രീ­ക­ര­ണ­ത്തി­ലാ­ണു് ഭാ­ര­തീ­യർ­ക്കു് ശ്ര­ദ്ധ. ക­ഴി­വു­ള്ള ക­ലാ­കാ­ര­നാ­യ ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ “ഇ­രു­ട്ടു്, വെ­ളി­ച്ചം” എ­ന്നൊ­രു ചെ­റു­ക­ഥ­യി­ലൂ­ടെ (മാ­തൃ­ഭൂ­മി ആഴ്ചപ്പതിപ്പു്-​ലക്കം 9) ഹി­താ­ഹി­ത­ങ്ങ­ളെ ആ­ലേ­ഖ­നം ചെ­യ്തു താ­നൊ­രു ഭാ­ര­തീ­യ­ക­ലാ­കാ­ര­നാ­ണെ­ന്നു് പ്ര­ഖ്യാ­പ­നം ചെ­യ്യു­ന്നു. ഇം­ഗ്ലീ­ഷ് സം­സാ­രി­ക്കു­ക­യും പാ­ശ്ചാ­ത്യ­ന്റെ വേഷം ധ­രി­ക്കു­ക­യും ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രെ നാം ക­ണ്ടി­രി­ക്കും. അവരെ അ­ടു­ത്തു നോ­ക്കൂ ഭാ­ര­തീ­യ­സം­സ്ക്കാ­ര­ത്തിൽ മു­ങ്ങി­നി­ല്ക്കു­ന്ന­വ­രാ­ണു അ­വ­രെ­ന്ന സത്യം മ­ന­സ്സി­ലാ­ക്കാം. മോ­ഹ­ന­വർ­മ്മ­യു­ടെ ക­ഥാ­ര­ച­ന­യിൽ പാ­ശ്ചാ­ത്യ­ക­ലാ­സ­ങ്കേ­തം സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­ന്നു­ണ്ടു്. പാ­ശ്ചാ­ത്യ­ചി­ന്ത­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യാ­ന്ത­രീ­ക്ഷ­ത്തിൽ ചി­റ­കു­കൾ വി­രി­ച്ചു പ­റ­ക്കു­ന്നു­ണ്ടു്. എ­ങ്കി­ലും ആ കഥകൾ വൈ­ദേ­ശി­ക­സ്വ­ഭാ­വ­മു­ള്ള­വ­യാ­ണെ­ന്നു് പറയാൻ വയ്യ. ‘മാ­തൃ­ഭൂ­മി­യി­ലെ കഥയിൽ ര­ജ­നി­യെ­ന്നൊ­രു യുവതി ആ­ന­ന്ദ് എ­ന്നൊ­രു യു­വാ­വി­നാൽ ആ­പ­ന്ന­സ­ത്ത്വ­യാ­കു­ന്ന­തു് ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്നു. പക്ഷേ, പ­ര­മ്പ­രാ­ഗ­ത­ങ്ങ­ളാ­യ സ­ദാ­ചാ­ര­ത­ത്ത്വ­ങ്ങൾ­കൊ­ണ്ട­ദ്ദേ­ഹം ര­ജ­നി­യേ­യും ആ­ന­ന്ദി­നേ­യും താ­ഡി­ക്കു­ന്നി­ല്ല. ‘അ­ങ്ങ­നെ­യൊ­ക്കെ സം­ഭ­വി­ച്ചു. അ­തെ­ല്ലാം തി­ന്മ­ത­ന്നെ, എ­ങ്കി­ലും ഞാ­നെ­ന്തി­നു കോ­പി­ക്ക­ണം’ എന്ന മ­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തി­നു്, തി­ന്മ­യു­ടെ ഇ­രു­ട്ടു മാ­ത്ര­മ­ല്ല, സ്നേ­ഹ­മെ­ന്ന ന­ന്മ­യു­ടെ വെ­ളി­ച്ചം കൂടി അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്നു. ആ നി­സ്സം­ഗ­ത ഈ ലേ­ഖ­ക­നു് ഇ­ഷ്ട­മാ­യി. ല­ളി­ത­മാ­യ പ്ര­തി­പാ­ദ­നം. അ­തി­ലൂ­ടെ നാം ഗ­ഹ­ന­ത­യു­ള്ള ഒരു ജീ­വി­ത­സ­ത്യം ക­ണ്ട­റി­യു­ന്നു ശ്രീ. കെ. പി. നിർ­മ്മൽ­കു­മാ­റി ന്റെ “അ­പ­രാ­ഹ്നം” എന്ന ക­ഥ­യോ­ടും എ­നി­ക്കൊ­രു പ്രീ­തി­തോ­ന്നു­ന്നു. വി­വാ­ഹി­ത­യാ­യ സ­രി­ത­യ്ക്കു സ­മർ­ജി­ത്തി­നോ­ടു­ള്ള ആ­ത്മ­ബ­ന്ധ­മാ­ണ് ആ ക­ഥ­യി­ലെ വിഷയം. ആ­ധ്യാ­ത്മി­ക­മാ­യി അവർ ര­ണ്ടു­പേ­രും എത്ര താ­ണി­രി­ക്കു­ന്നു­വെ­ന്നു ക­ലാ­ത്മ­ക­ത­യോ­ടെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന ഈ കഥയിൽ വി­ശേ­ഷ­നിർ­ദ്ദേ­ശ­ത്തി­ലൂ­ടെ സാർ­വ്വ­ത്രി­ക­ത്വ­ത്തി­ലേ­ക്കു പോ­കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണു് ദൃ­ശ്യ­മാ­കു­ക. ഈ രണ്ടു ക­ഥ­ക­ളിൽ നി­ന്നു് നാം ശ്രീ. എം. സു­കു­മാ­ര­ന്റെ “ന­ക്ഷ­ത്ര­ര­ശ്മി” എന്ന ചെ­റു­ക­ഥ­യി­ലേ­ക്കാ­ണു് പോ­കു­ന്ന­തു്. (മാ­തൃ­ഭൂ­മി ലക്കം 8) കഥ തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ ഏ­കാ­ന്ത­ത­യു­ടെ ദുഃഖം അ­നു­ഭ­വി­ക്കു­ന്ന ഒരു യു­വ­തി­യെ നാം കാ­ണു­ന്നു. എ­ന്തി­നാ­ണു് അവൾ ദുഃ­ഖി­ക്കു­ന്ന­തു്? ഇ­രു­പ­തു വ­യ­സ്സാ­യ­പ്പോൾ അവൾ വി­വാ­ഹി­ത­യാ­യി. പക്ഷേ, അ­വൾ­ക്കു് ആ­ഹ്ലാ­ദ­നിർ­ഭ­ര­മാ­യ ദാ­മ്പ­ത്യ­ജീ­വി­തം ന­യി­ക്കാൻ വയ്യ. ലൈം­ഗി­ക ജ­ഡ­ത­യു­ള്ള­വ­ളാ­ണു് ആ യുവതി. സാ­ധാ­ര­ണ­മാ­യ ലൈം­ഗി­കാ­ഭി­ലാ­ഷം സ്ത്രീ­ക്കു് ഇ­ല്ലാ­തെ­യാ­കു­മ്പോ­ഴാ­ണു് അ­വൾ­ക്കു ജഡത (Frigidity) എന്ന മാ­ന­സി­ക­ച്യു­തി ഉ­ണ്ടാ­കു­ന്ന­തെ­ന്നു മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഈ ക­ഥ­യി­ലെ നാ­യി­ക­യാ­വ­ട്ടെ

ഘടന, പ­തി­വി­നാ­യി ചെ­യ്കി­ലും

………………

സ്ഫു­ട­മ­ക­മ­ലി­യാ­തെ മേ­വി­നാൾ

ത­ട­ശി­ല­പോ­ലെ ത­രം­ഗ­ലീ­ല­യിൽ

പു­രു­ഷൻ സ്ത്രീ­യു­ടെ ഏതു ന്യൂ­ന­ത­യും സ­ഹി­ക്കും: ജഡത സ­ഹി­ക്കു­ക­യി­ല്ല. അവൾ ഭർ­ത്താ­വി­നാൽ നി­രാ­കൃ­ത­യാ­യി, വി­മൂ­ക­യാ­യി, അ­ല­സ­യാ­യി, ഏ­കാ­കി­നി­യാ­യി ഇ­രി­യ്ക്കു­ന്ന ആ യു­വ­തി­യു­ടെ ചി­ത്രം സു­കു­മാ­രൻ ഭം­ഗി­യാ­യി വ­ര­ച്ചി­ട്ടു­ണ്ടു്. സി­ദ്ധി­ക­ളു­ള്ള ക­ലാ­കാ­ര­നെ സ­മു­ദാ­യ­വും ഗ­വ­ണ്മെ­ന്റും എ­ങ്ങ­നെ പീ­ഡി­പ്പി­ക്കു­ന്നു­വെ­ന്നു് വ്യ­ക്ത­മാ­ക്കു­ക­യാ­ണു് ശ്രീ. ക­ളി­യ­ലിൽ രാ­ധാ­കൃ­ഷ്ണൻ. അ­ദ്ദേ­ഹ­ത്തി­ന്റെ “കു­ഞ്ചൻ ന­മ്പ്യാർ” എന്ന കഥ ന­ല്ലൊ­രു സോ­ല്ലു­ണ്ഠ­നം­ത­ന്നെ (മാതൃഭൂമി-​ലക്കം 8).

കു­ങ്കു­മം വാ­രി­ക­യു­ടെ 35-ാം ല­ക്ക­ത്തി­ലു­ള്ള മൂ­ന്നു ചെ­റു­ക­ഥ­ക­ളിൽ ര­ണ്ടി­നും സാ­ഹി­ത്യ­സം­സ്ക്കാ­ര­ത്തോ­ടു ബ­ന്ധ­മി­ല്ല. ശ്രീ. സോളമൻ ജോസഫ് എ­ഴു­തി­യ “വേട്ട”യാണു് ആ­ദ്യ­ത്തെ കഥ. അ­ച്ഛ­നും അ­മ്മ­യും ന­ഷ്ട­പ്പെ­ട്ടു­പോ­യ ഒരു പെൺ­കു­ട്ടി മ­റ്റൊ­രു ജീ­വി­ത­മാർ­ഗ്ഗ­മി­ല്ലാ­തെ നേ­ഴ്സാ­കു­ന്നു. അവളെ ഭർ­ത്താ­വു­പോ­ലും വ­ഞ്ചി­ക്കു­ന്നു. ചി­ത്തോ­ദ്വേ­ഗ­ജ­ന­ക­മാ­കാ­വു­ന്ന ആ കഥ അ­വൾ­ത­ന്നെ പ­റ­യു­ന്ന മ­ട്ടി­ലാ­ണു് സോളമൻ ജോസഫ് എ­ഴു­തി­യി­രി­ക്കു­ന്ന­തു്. പക്ഷേ, ആ­ഖ്യാ­ന­ത്തി­നു് ചാ­രു­ത­യി­ല്ല. ശ്രീ­മ­തി ല­ളി­താ­നാ­യർ എ­ഴു­തി­യ “പു­തി­യ­മു­ഖം” എന്ന കഥയിൽ “സു­ന്ദ­രി­യും മ­ദാ­ല­സ­യു­മാ­യ ഗ്രാ­മീ­ണ­യു­വ­തി­യെ” കാണാൻ ഭർ­ത്താ­വു് വ­ന്നെ­ത്തു­ന്ന­തി­നെ വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. ആ­ത്മാ­വി­ന്റെ നി­ഗൂ­ഢ­ഭാ­വ­ങ്ങ­ളെ അ­നാ­വ­ര­ണം ചെ­യ്യു­ന്ന ക­ല­യെ­വി­ടെ? ശ്രീ­മ­തി ല­ളി­താ­നാ­യ­രു­ടെ ക­ഥ­യെ­വി­ടെ? ശ്രീ. വി. ഡി. കൃ­ഷ്ണൻ ന­മ്പ്യാർ തർ­ജ്ജ­മ­ചെ­യ്ത ശി­വ­പ്ര­സാ­ദ് സിംഗി ന്റെ “മ­റു­കു്” എന്ന കഥയിൽ അ­ദ്ഭു­ത­ജ­ന­ക­മാ­യ പ­ര്യ­വ­സാ­നം (surprise end) ഉ­ണ്ടു്. അ­തു­കൊ­ണ്ടു് ഒരു പ്രാ­വ­ശ്യം അതു വാ­യി­ക്കാം, അ­തിൽ­ക്കൂ­ടു­തൽ വയ്യ. ‘ആരും ഒരു ന­ദി­യിൽ­ത്ത­ന്നെ ര­ണ്ടു­പ്രാ­വ­ശ്യം മു­ങ്ങാ­റി­ല്ല’ എ­ന്നൊ­രു ചൊ­ല്ലു­ണ്ട­ല്ലോ. സാ­ഹി­ത്യ­സൃ­ഷ്ടി ജീ­വി­താ­വി­ഷ്ക്ക­ര­ണാ­ത്മ­ക­ത­യാൽ നി­ത്യ­നൂ­ത­ന­ങ്ങ­ളാ­യ ത­ല­ങ്ങ­ളെ പ്ര­ദർ­ശി­പ്പി­ക്ക­ണം. അ­ദ്ഭു­ത­ജ­ന­ക­മാ­യ പ­ര്യ­വ­സാ­ന­മു­ള്ള ക­ഥ­കൾ­ക്കു് ഈ ഗു­ണ­മി­ല്ല. ര­ഹ­സ്യം ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ട മാ­ജി­ക് പോലെ അതു് അ­നാ­കർ­ഷ­ക­മാ­യി ഭ­വി­ക്കു­ന്നു.

പ്ര­സി­ദ്ധ­രാ­യ ക­ഥാ­കാ­ര­ന്മാർ പ­ല­പ്പോ­ഴും പ­രാ­ജ­യ­പ്പെ­ടു­ന്നു. അ­പ്ര­സി­ദ്ധ­രാ­യ ക­ഥാ­കാ­ര­ന്മാർ ചി­ല­പ്പോ­ഴൊ­ക്കെ വിജയം പ്രാ­പി­ക്കു­ന്നു. ശ്രീ. ടി. എം. മാറിക കു­ങ്കു­മം വാ­രി­ക­യു­ടെ 36-ാം ല­ക്ക­ത്തിൽ എ­ഴു­തി­യ “മു­ത്ത­ശ്ശി” എന്ന കഥ ഒരു വി­ജ­യ­മാ­ണു്—ക­ലാ­പ­ര­മാ­യ വിജയം— വെ­ള്ള­പ്പൊ­ക്ക­ത്തിൽ­പ്പെ­ട്ടു് ഗോ­പാ­ല­നും അ­യാ­ളു­ടെ അ­മ്മ­യും (അതോ അ­മ്മാ­യി­യോ?) മ­രി­ക്കു­ന്ന­താ­ണു് ഇതിലെ പ്ര­തി­പാ­ദ്യം. അ­തു­പോ­ലെ­യൊ­രു വെ­ള്ള­പ്പൊ­ക്ക­ത്തിൽ­പ്പെ­ട്ടു് ഗോ­പാ­ല­ന്റെ അ­ച്ഛ­നും മ­രി­ച്ചു­പോ­യി­ട്ടു­ണ്ടു്. മൃ­ത്യു­വി­ന്റെ ക­രി­നി­ഴൽ വീ­ശു­ന്ന ആ രം­ഗ­ത്തെ ക­ഥാ­കാ­രൻ (ക­ഥാ­കാ­രി­യു­മാ­കാം. പേ­രു­കൊ­ണ്ടു് അതു നി­ശ്ച­യി­ക്കാൻ വയ്യ) ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. അ­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ അ­ച്ഛ­നും അ­മ്മ­യു­മി­ല്ലാ­ത്ത നി­ഷ്ക­ള­ങ്ക­നാ­യ ഒരു ബാ­ല­ന്റെ ചി­ത്രം. ആ ചി­ത്രം ദുഃ­ഖ­ത്തി­ന്റെ തീ­വ്ര­ത വർ­ദ്ധി­പ്പി­ക്കു­ന്നു. എ­ന്തൊ­രു ഭാ­വ­സം­ദൃ­ബ്ധ­ത! എ­ന്തൊ­രു അ­നു­പാ­ത­ബോ­ധം! എ­ന്നു് അ­ത്യു­ക്തി­യോ­ടെ പറയാൻ തോ­ന്നി­പ്പോ­കു­ന്നു.

“ആ­കാ­ശ­ത്തി­ലെ ചു­വ­പ്പു­രേ­ഖ­കൾ”—ശ്രീ. പി. ആർ. നാഥൻ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന ചെ­റു­ക­ഥ­യു­ടെ പേ­രാ­ണ­തു്. നാ­ഥ­ന്റെ കഥകൾ വാ­യി­ക്കു­മ്പോ­ഴെ­ല്ലാം ഞാൻ ദീ­ന­മ­ന­സ്ക്ക­നാ­യി ഭ­വി­ക്കാ­റു­ണ്ടു്. ഈ കഥയും എ­നി­ക്കു് ദൈ­ന്യം ഉ­ള­വാ­ക്കു­ന്നു. കാരണം വ്യ­ക്ത­മ­ത്രേ, മ­ന­സ്സി­നെ ഉ­ന്ന­മി­പ്പി­ക്കു­ന്ന ഒരു വി­ഷ­യ­വും അ­ദ്ദേ­ഹം കൈ­കാ­ര്യം ചെ­യ്യാ­റി­ല്ല. ഈ ‘ചു­വ­പ്പു­രേ­ഖ­കൾ’ക്കു­മു­ണ്ടു് ആ ന്യൂ­ന­ത. മ­ന­യ്ക്ക­ലെ ന­മ്പൂ­തി­രി മ­രി­ച്ച­പ്പോൾ സ്ത്രീ ദുഃ­ഖി­ച്ചു. അമ്മ എ­ന്തി­നു ദുഃ­ഖി­ക്കു­ന്നു­വെ­ന്നു് മകൾ അ­ന്വേ­ഷി­ച്ച­പ്പോൾ അവർ മ­ക­ളോ­ടു പ­ര­മാർ­ത്ഥം പ­റ­ഞ്ഞു; ന­മ്പൂ­രി അ­വ­ളു­ടെ ത­ന്ത­യാ­ണെ­ന്നു്. അ­നു­വാ­ച­കൻ കഥ വാ­യി­ച്ചാൽ അ­യാ­ളൊ­രു അ­സു­ല­ഭ­വി­ഹാ­മ­മാ­യി അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉയരണം. ക­ഥാ­കാ­ര­ന്മാർ അയാളെ ഒരു മ­ണ്ണെ­ര­യാ­ക്കി മാ­റ്റ­രു­തു്. മണ്ണു തി­ന്നാ­ന­ല്ല, മാ­ലി­ന്യ­ത്തിൽ ഇ­ഴ­യാ­ന­ല്ല ഞ­ങ്ങൾ­ക്കു് കൗ­തു­കം. ന­ക്ഷ­ത്ര­ത്തിൽ­നി­ന്നു ന­ക്ഷ­ത്ര­ത്തി­ലേ­ക്കു് കു­തി­ച്ചു­ചെ­ല്ലാ­നാ­ണു്, ന­ന്ദ­ന്യോ­ദ്യാ­ന­ത്തി­ലെ കു­സു­മ­ങ്ങ­ളു­ടെ സൗ­ര­ഭ്യം ആ­സ്വ­ദി­ക്കാ­നാ­ണു് ഞ­ങ്ങൾ­ക്കു് ആ­ഗ്ര­ഹം. പി. ആർ. നാഥൻ പ­രി­ഭ­വി­ക്കേ­ണ്ട­തി­ല്ല. അ­ദ്ദേ­ഹ­ത്തി­നു കൂ­ട്ടു­കാർ ഇ­വി­ടെ­യും അ­മേ­രി­ക്ക­യി­ലു­മു­ണ്ടു്: ജോ­ണീ­ജോൺ. ജോ­ണീ­ജോ­ണി­ന്റെ ‘പു­ത്രി’യെന്ന കഥയിൽ വീ­ട്ടി­ലെ പ­രി­ചാ­രി­ക­യു­മാ­യി ബ­ന്ധം­പു­ലർ­ത്തു­ന്ന ഒരു യ­ജ­മാ­ന­നെ കാണാം. അ­യാ­ളു­ടെ ഭാ­ര്യ­യെ കാണാം. ആ ഭാ­ര്യ­യ്ക്കു് മ­റ്റൊ­രാ­ളിൽ നി­ന്നു ജ­നി­ച്ച പു­ത്രി­യെ കാണാം. ഭർ­ത്താ­വി­ന്റെ ക്രൂ­ര­ത­ക­ണ്ടു് അ­മ്മ­യും മകളും വീ­ടു­വി­ട്ടു­പോ­കു­മ്പോൾ ക­ഥ­യ­വ­സാ­നി­ക്കു­ന്നു. കഥ കേ­ട്ടി­ല്ലേ വാ­യ­ന­ക്കാർ? അ­വർ­ക്കെ­ന്തു­തോ­ന്നു­ന്നു? എന്തു തോ­ന്നു­ന്നു­വോ അ­തു­ത­ന്നെ­യാ­ണു് എ­നി­ക്കും തോ­ന്നു­ന്ന­തു്.

പാലാ അൽ­ഫോൻ­സാ­കോ­ളേ­ജിൽ പ്രീ­ഡി­ഗ്രി ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന മ­റി­യ­മ്മ­യു­ടെ “തീ­വ­ണ്ടി” എന്ന കൊ­ച്ചു­ക­ഥ ജ­ന­യു­ഗം വാ­രി­ക­യു­ടെ മേയ് 17 ല­ക്ക­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അ­റി­ഞ്ഞോ അ­റി­യാ­തെ­യോ അ­ത്യ­ന്താ­ധു­നി­ക­ത്വ­ത്തി­ന്റെ ക­ലാ­സ­ങ്കേ­തം വ­ശ­മാ­ക്കി­യി­രി­ക്കു­ക­യാ­ണു് ഈ പെൺ­കു­ട്ടി. ഭാ­ര്യ­യു­ടെ നേർ­ക്കു് ഭർ­ത്താ­വി­നു­ണ്ടാ­കു­ന്ന ദു­ശ്ശ­ങ്ക­യാ­ണു് ഈ ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. അയാൾ അവളെ ഇ­ടി­ക്കു­ന്നു, തൊ­ഴി­ക്കു­ന്നു. നൈ­രാ­ശ്യം­കൊ­ണ്ടു് ആ­ത്മ­ഹ­ത്യ­ചെ­യ്യാൻ തീ­രു­മാ­നി­ക്കു­ന്നു. ഒ­ടു­വിൽ ആ­ത്മ­ഹ­ത്യ­ചെ­യ്യാ­തെ ഓ­ടി­പ്പോ­കു­ക­യും ചെ­യ്യു­ന്നു. അ­യാൾ­ക്കു­ണ്ടാ­കു­ന്ന ആ­കു­ല­ത്വം മു­ഴു­വൻ വി­ദ­ഗ്ദ്ധ­മാ­യി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു് മ­റി­യ­മ്മ. കൗ­മാ­രം ക­ട­ന്നി­ട്ടി­ല്ലാ­ത്ത ആ കു­ട്ടി­യു­ടെ വൈ­ദ­ഗ്ദ്ധ്യ­ത്തെ ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു. എ­ങ്കി­ലും ഇ­ത്ത­രം കഥകളെ ഞാൻ അം­ഗീ­ക­രി­ക്കു­ന്നി­ല്ലെ­ന്നു­കൂ­ടി വ്യ­ക്ത­മാ­ക്കി­ക്കൊ­ള്ള­ട്ടെ. കഥയിൽ ഒ­ന്നു­കിൽ ആ­ഖ്യാ­ന­പാ­ട­വം കാണണം. അ­ല്ലെ­ങ്കിൽ സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണം വേണം. അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യോ ജീ­വി­ത­വീ­ക്ഷ­ണ­ഗ­തി­യോ അതിൽ ദർ­ശ­നീ­യ­മാ­ക­ണം. ഇ­തൊ­ന്നും അ­ത്യ­ന്താ­ധു­നി­ക ക­ഥ­ക­ളി­ലി­ല്ല. താ­ജ്മ­ഹൽ നിർ­മ്മി­ക്കു­ന്ന­തി­നു­മുൻ­പു് അ­തി­ന്റെ നിർ­മ്മാ­താ­ക്കൾ ഒരു ‘പ്ലാൻ’ ത­യ്യാ­റാ­ക്കി­യി­രി­ക്കും. ആ ‘പ്ലാ­നി’നു് താജ് മ­ഹ­ലി­ന്റെ സൗ­ന്ദ­ര്യ­മി­ല്ല­ല്ലോ. ഇ­ന്ന­ത്തെ ചെ­റു­ക­ഥ­കൾ താ­ജ്മ­ഹ­ലു­ക­ള­ല്ല; അ­വ­യു­ടെ പ്ലാ­നു­കൾ മാ­ത്ര­മാ­ണു്. ഇനി വേ­റൊ­രു പെൺ­കു­ട്ടി­യു­ടെ കഥ നോ­ക്കു­ക, കു­മാ­രി ബി. സു­ന­ന്ദ എ­ഴു­തി­യ ‘മാർ­ജ്ജാ­രൻ’. (ജ­ന­യു­ഗം വാരിക-​മേയ് 10) വ­ള­രെ­ക്കാ­ലം­കൂ­ടി വീ­ട്ടിൽ വ­ന്നെ­ത്തി­യ ഒരു ചെ­റു­പ്പ­ക്കാ­ര­നോ­ടു് ആ വീ­ട്ടി­ലെ പ­രി­ചാ­രി­ക­യ്ക്കു് അ­ബോ­ധാ­ത്മ­ക­മാ­യി­ത്തോ­ന്നി­യ അ­ഭി­നി­വേ­ശ­ത്തെ സു­ന്ദ­ര­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്ന ക­ഥ­യാ­ണു് സു­ന­ന്ദ എ­ഴു­തി­യി­ട്ടു­ള്ള­തു്. ഇവിടെ അ­ത്യു­ക്തി­യി­ല്ല, സ്ഥൂ­ലീ­ക­ര­ണ­മി­ല്ല, അ­ത്യ­ന്താ­പേ­ക്ഷി­ത­മ­ല്ലാ­ത്ത ഒരു വാ­ക്കി­ല്ല. ചെ­റു­പ്പ­ക്കാർ ആ­പ്പിൾ മു­റി­ക്കാ­നെ­ടു­ക്കു­ന്ന പേ­നാ­ക്ക­ത്തി ക­ണ്ടു് പ­രി­ചാ­രി­ക പേ­ടി­ക്കു­ന്നു. ആ പേടി അ­വ­ളു­ടെ അ­ബോ­ധാ­ത്മ­ക­മാ­യ കാ­മ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. രാ­ത്രി പൂ­ച്ച­വ­ന്നു് കാലിൽ തൊ­ടു­മ്പോൾ യു­വാ­വു് സ്പർ­ശി­ച്ചു­വെ­ന്നു വി­ചാ­രി­ച്ചു് അവൾ നി­ല­വി­ളി­ക്കു­ക­യാ­ണു്. അ­യാ­ളു­ടെ സ്പർ­ശ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള അ­ഭി­ലാ­ഷം­ത­ന്നെ­യാ­ണു് ആ ആ­ക്ര­ന്ദ­ന­ത്തി­നു­ള്ള­തു്. ഗ­ഹ­ന­മാ­യ ഒരു മ­നഃ­ശാ­സ്ത്ര­ത­ത്ത്വ­ത്തെ അ­നാ­യാ­സ­മാ­യി ആ­വി­ഷ്ക്ക­രി­ച്ച സു­ന­ന്ദ­യ്ക്കു് ധ­ന്യ­വാ­ദം.

ശ്രീ. പി. ആർ. നാ­ഥി­ന്റെ “കാ­വേ­രി” മൃ­ത്യു­വി­ന്റെ ഭ­യാ­ന­ക­ത­യെ കാ­ണി­ക്കു­ന്നു. ക­ട­പ്പു­റ­ത്തു­വ­ച്ചു് കാ­മു­കി­യും കാ­മു­ക­നും എ­ന്നും സ­ല്ലാ­പ­ങ്ങ­ളിൽ മു­ഴു­കും. അ­വ­രു­ടെ അ­ടു­ക്കൽ എ­ത്തു­ന്ന ഒരു വൃ­ദ്ധ­യെ മരണം ഏതു സ­മ­യ­ത്തും ഗ്ര­സി­ച്ചേ­ക്കും എ­ന്നാ­ണു് അ­വ­ളു­ടെ—കാ­വേ­രി­യു­ടെ—പേടി. പക്ഷേ, വൃദ്ധ മ­രി­ച്ചി­ല്ല, കാ­വേ­രി മ­രി­ച്ചു. വേ­ദ­നാ­ജ­ന­ക­മാ­യ കഥ. വേ­ദ­ന­യു­ടെ വി­ത്തു കി­ളിർ­ത്തു­വ­രു­മ്പോൾ അതിൽ ആ­ഹ്ലാ­ദ­ത്തി­ന്റെ പു­ഷ്പം വി­രി­യ­ണം. ആ പൂ­വി­നെ ഇവിടെ കാ­ണാ­നി­ല്ല. എ­ങ്കി­ലും പി. ആർ. നാ­ഥി­ന്റെ കഥ എത്ര ഭേദം എന്നു നാം പ­റ­ഞ്ഞു­പോ­കും, “മ­ല­യാ­ള­രാ­ജ്യം” ചി­ത്ര­വാ­രി­ക­യി­ലെ (44-ാം ലക്കം) ‘പ്ര­തീ­ക്ഷി­ക്കാ­ത്ത­തെ­ല്ലാം’ എന്ന ചെ­റു­ക­ഥ വാ­യി­ക്കു­മ്പോൾ. ഒരു പ്രൊ­ഫ­സർ ശി­ഷ്യ­യാ­യ രമയെ വി­വാ­ഹം ക­ഴി­ച്ചു­കൊ­ള്ളാ­മെ­ന്നു പ­റ­ഞ്ഞു് അവളെ പ­റ്റി­ച്ചു­വ­ത്രേ, എ­ന്നി­ട്ടു് മ­റ്റൊ­രു ശി­ഷ്യ­യെ—രാധയെ—വി­വാ­ഹം ചെ­യ്യാൻ തീ­രു­മാ­നി­ച്ചു. ക­ല്യാ­ണ­ത്തി­നു പോ­കു­മ്പോൾ അയാൾ സ­ഞ്ച­രി­ച്ചി­രു­ന്ന കാർ മ­റി­ഞ്ഞു. അ­യാ­ളും കൂ­ട്ടു­കാ­രം മ­രി­ച്ചു. ശ്രീ. കാ­ട്ടു­മാ­ടം നാ­രാ­യ­ണൻ എ­ഴു­തി­യ ഈ കഥ അ­യ­ഥാർ­ത്ഥ­മാ­ണു്. വി­ശ­പ്പു­ള്ള­പ്പോൾ മ­നു­ഷ്യൻ കൈയിൽ കി­ട്ടു­ന്ന­തു് വി­ഷ­മാ­ണെ­ന്നു് അ­റി­യാ­തെ ഭ­ക്ഷി­ക്കു­ന്നു. അവൻ മ­രി­ക്കു­ന്നു. പാ­രാ­യ­ണോൽ­സു­ക­ത­യോ­ടെ കൈയിൽ വ­ന്ന­തേ­തും വാ­യി­ക്കു­ന്ന മ­നു­ഷ്യൻ ഈ ചെ­റു­ക­ഥ വാ­യി­ച്ചു് ജ­ഡ­ത­യി­ലേ­ക്കു വീ­ഴു­ന്നു.

രോ­ഗി­ണി­യാ­യ വൃദ്ധ, മകൻ അ­വ­ധി­യിൽ വീ­ട്ടിൽ വ­ന്ന­പ്പോൾ മ­രു­ന്നു­കൂ­ടെ കൊ­ണ്ടു­വ­ന്നി­രി­ക്കു­മെ­ന്നു് അവർ വി­ചാ­രി­ച്ചു. പക്ഷേ, അ­യാൾ­ക്കു­ണ്ടോ അ­തെ­ല്ലാം ഓർ­മ്മി­ക്കാൻ നേരം. ഭാ­ര്യ­യു­മാ­യി ഗ്രാ­മ­ഭം­ഗി ആ­സ്വ­ദി­ക്കാൻ അയാൾ ന­ട­ന്നു. ജ­ലാ­ശ­യ­ത്തി­നു സമീപം അവർ ചെ­ന്നു­നി­ന്ന­പ്പോൾ വൃദ്ധ ചോ­ദി­ച്ചു; “മക്കൾ പൊന്മ മീൻ കൊ­ത്തു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ?” ഇല്ല എ­ന്നു് മ­രു­മ­കൾ മ­റു­പ­ടി നല്കി. വൃദ്ധ കു­ള­ത്തി­ലെ­ടു­ത്തു­ചാ­ടി. അവർ മ­ത്സ്യ­മാ­യി. പൊന്മ മീൻ കൊ­ത്തി­യെ­ടു­ത്തു് അ­ന്ത­രീ­ക്ഷ­ത്തി­ലേ­യ്ക്കു് ഉ­യർ­ന്നു. മകനും മകളും പൊ­ന്മ­യെ നോ­ക്കി­നി­ന്നു. വൃ­ദ്ധ­യെ അവർ മ­റ­ന്നു­ക­ള­ഞ്ഞു. ആ­ശ­യ­ഗാം­ഭീ­ര്യ­മു­ണ്ടു് ഈ ക­ഥ­യ്ക്കു്. യു­വ­ത്വം വാർ­ദ്ധ­ക്യ­ത്തെ അ­വ­ഗ­ണി­ക്കു­ന്ന­തു്, ജീ­വി­തം അ­വി­രാ­മ­മാ­യി ഒ­ഴു­കു­ന്ന­തു് ഇ­വ­യെ­ല്ലാം ധ്വ­ന്യാ­ത്മ­മാ­യി ക­ഥാ­കാ­രൻ ആ­വി­ഷ്ക്ക­രി­ക്കു­ന്നു. എ­ങ്കി­ലും എന്തോ ഒരു കു­റ­വു്.

images/BalaiChandMukhopadhyay1999.jpg
വനഫൂൽ

തൂലിക പ­ട­വാ­ളാ­ണെ­ന്നു് ആരോ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ന­മ്മു­ടെ ഒരു കവിയെ “തൂലിക പ­ട­വാ­ളാ­ക്കി­യ കവി” എ­ന്നു് ആളുകൾ വി­ളി­ക്കാ­റു­മു­ണ്ടു്. പക്ഷേ, ക­വി­യു­ടെ തൂലിക പ­ട­വാ­ളാ­യി­ക്കൂ­ടാ എന്ന പ­ക്ഷ­ക്കാ­ര­നാ­ണു് ഞാൻ. തൂലിക ചെ­ങ്കോ­ലാ­ണെ­ന്നു് ഒരു മഹാൻ പ­റ­ഞ്ഞു. അതു ശ­രി­ത­ന്നെ. ചെ­ങ്കോ­ലേ­ന്തി­യ ഒരു രാ­ജാ­വി­നെ കാ­ണ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ മ­ല­യാ­ള­നാ­ട്ടി­ന്റെ 51-ാം ലക്കം നോ­ക്കു­ക. അ­നു­ഗൃ­ഹീ­ത ക­ഥാ­കാ­ര­നാ­യ വ­ന­ഫൂ­ലാ ണു് ആ രാ­ജാ­വു്. അ­ദ്ദേ­ഹ­ത്തി­ന്റെ “പ്ര­കാ­ശം” എന്ന ചെ­റു­ക­ഥ­യെ ശ്രീ. എം. എൻ. സ­ത്യാർ­ത്ഥി തർ­ജ്ജ­മ­ചെ­യ്തി­രി­ക്കു­ന്നു. അ­തി­ന്റെ പ്ര­തി­പാ­ദ്യം സം­ഗ്ര­ഹി­ച്ചെ­ഴു­തു­ക എന്ന ക­ലാ­ഹിം­സ­യ്ക്കു് ഞാൻ ഒ­രു­മ്പെ­ടു­ന്നി­ല്ല. ക­ല­യു­ടെ തേ­ജ­സ്സു് കാണാൻ കൗ­തു­ക­മു­ള്ള വാ­യ­ന­ക്കാ­രോ­ടു് വ­ന­ഫൂ­ലി­ന്റെ കഥ വാ­യി­ച്ചു നോ­ക്കാൻ മാ­ത്ര­മേ ഞാൻ അ­ഭ്യർ­ത്ഥി­ക്കു­ന്നു­ള്ളൂ. ശ്രീ. ഏ. ഡി. രാ­ജ­ന്റെ “വീ­ണ­പൂ­വു്” (മ­ല­യാ­ള­നാ­ടു്) മ­നോ­ഹ­ര­മാ­യ ഒരു കാ­ല്പ­നി­ക­ക­ഥ­യാ­ണു്. ഒരു പെൺ­കു­ട്ടി­യു­ടെ പ­ത­ന­ത്തെ കാ­ല്പ­നി­ക­ത­യു­ടെ ചായം അധികം ക­ലർ­ത്തി രാജൻ ചി­ത്രീ­ക­രി­ക്കു­ന്നു.

കി­ഴ­വ­ന്മാ­രു­ടെ പ്രേ­മ­ചാ­പ­ല്യം­പോ­ലെ ത­രു­ണി­കൾ­ക്കു ദു­സ്സ­ഹ­മാ­യി വേ­റൊ­ന്നു­മി­ല്ലെ­ന്നു് സോ­മർ­സെ­റ്റ് മോം എ­വി­ടെ­യോ എ­ഴു­തി­യി­ട്ടു­ണ്ടു്. യു­വ­തി­യാ­യ പ­നി­നീർ­പ്പൂ­വി­നു് യു­വ­ത്വ­ത്തി­ന്റെ ഊ­ഷ്മ­ള­കി­ര­ണ­ങ്ങൾ വേണം, വാർ­ദ്ധ­ക്യ­ത്തി­ന്റെ ശീ­ത­ള­ര­ശ്മി­കൾ വേണ്ട എന്നു മാർസൽ പ്രൂ­സ്ത് “ബൈ വേ ഒഫ് സാ­യിൻ­ത് ബോവേ” എന്ന ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒരു കി­ഴ­വ­ന്റെ ത­രു­ണി­യാ­യ ഭാ­ര്യ­യെ ഒരു യു­വാ­വു് ഞെ­ക്കി­ക്കൊ­ല്ലു­ന്ന ക­ഥ­യാ­ണു് ശ്രീ. സി. കു­ട്ടി­ക്കൃ­ഷ്ണൻ ആ­ഹ്വാ­നം ചെ­യ്യു­ന്ന­തു്, (ജ്വരം എന്ന കഥ-​മലയാളനാടു്) ആ യു­വാ­വു് അ­വ­ളു­ടെ കാ­മു­കൻ: ആ കി­ഴ­വ­ന്റെ മകനും. അ­തി­രു­ക­ട­ന്ന കാ­ല്പ­നി­ക­ത അ­സ­ത്യ­മാ­ണു്. എ­ങ്കി­ലും വി­ദ­ഗ്ദ്ധ­മാ­യി ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു കു­ട്ടി­ക്കൃ­ഷ്ണൻ.

അ­നു­ഗൃ­ഹീ­ത ഗാ­യ­ക­നാ­യ ശ്രീ. വൈ­ക്കം വാ­സു­ദേ­വൻ­നാ­യ­രെ എ­നി­ക്കു നേ­രി­ട്ട­റി­യാം. അ­ദ്ദേ­ഹം ഞാൻ താ­മ­സി­ച്ചി­രു­ന്ന ഒരു വീ­ട്ടിൽ (തി­രു­വ­ല്ല­യിൽ കാ­വും­ഭാ­ഗ­ത്തു­ള്ള ഒരു വീ­ട്ടിൽ) സ­ഹ­ധർ­മ്മി­ണി ശ്രീ­മ­തി ത­ങ്ക­വു മായി വന്നു താ­മ­സി­ക്കാ­റു­ണ്ടാ­യി­രു­ന്നു. അന്നു വി­ശ്ര­മാ­വ­സ­ര­ങ്ങ­ളിൽ തന്റെ ഗാ­ന­മാ­ധു­ര്യം കൊ­ണ്ടു് അ­ദ്ദേ­ഹം അ­ന്ത­രീ­ക്ഷ­ത്തിൽ സൗ­ധ­ങ്ങൾ നിർ­മ്മി­ക്കു­മാ­യി­രു­ന്നു. ആ ഗാ­യ­ക­നെ­ക്കു­റി­ച്ചു് കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. ജോസഫ് ക­ടു­ത്തു­രു­ത്തി എ­ഴു­തി­യ ലേഖനം ന­ന്നാ­യി. റോമൻ ക­വി­യാ­യ ഓവിഡി നെ­ക്കു­റി­ച്ചു് ശ്രീ. റോസ്. സി. ആറും. ഗ്രീ­ക്ക് ക­വി­യാ­യ സാഫോ യെ­ക്കു­റി­ച്ചു് ശ്രീ. കെ. രാജു കാ­യി­ക്ക­ര­യും ഉ­പ­ന്യ­സി­ക്കു­ന്നു. (കു­ങ്കു­മം) സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു­ള്ള ലേ­ഖ­ന­ങ്ങൾ പ­ര­സ്യം ചെ­യ്യു­ന്ന­തിൽ വൈ­മ­ന­സ്യ­മു­ണ്ടു് ന­മ്മു­ടെ പ­ത്രാ­ധി­പ­ന്മാർ­ക്കു്. എ­ന്താ­ണ­തി­നു കാ­ര­മെ­ന്ന­റി­ഞ്ഞു­കൂ­ടാ. എ­ന്താ­യാ­ലും ന­മ്മു­ടെ സാം­സ്ക്കാ­രി­വി­കാ­സ­ത്തി­നു പ്ര­യോ­ജ­ന­പ്പെ­ടു­ന്ന ഇ­ത്ത­രം ലേ­ഖ­ന­ങ്ങൾ പ­ര­സ്യം ചെ­യ്ത­തു് ന­ന്നാ­യി. ആ രണ്ടു ലേ­ഖ­ക­രെ­യും ന­മു­ക്കു് അ­ഭി­ന­ന്ദി­ക്കാം. പ­ഴ­ശ്ശി വി­പ്ല­വ­ത്തി­ലെ പ­ങ്കാ­ളി­യാ­യ ഉ­ണ്ണി­മൂ­സ­മൂ­പ്പ­നെ ക്കു­റി­ച്ചു് ഡോ­ക്ടർ സി. കെ. കരീം “മ­ല­യാ­ള­നാ­ട്ടി”ൽ എ­ഴു­തി­യി­രി­ക്കു­ന്നു. അതിൽ ലേ­ഖ­ക­ന്റെ ഗ­വേ­ഷ­ണ­ചാ­തു­ര്യം ദർ­ശ­നീ­യ­മാ­ണു്.

“സ്ത്രീ നി­ങ്ങ­ളെ നോ­ക്കു­മ്പോൾ ശ്ര­ദ്ധി­ക്കൂ; അവൾ സം­സാ­രി­ക്കു­മ്പോൾ ശ്ര­ദ്ധി­ക്ക­രു­തു്” എ­ന്നു് ആരോ പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ടു്. പെ­ണ്ണു­ങ്ങൾ­ക്കു് സം­ഭാ­ഷ­ത്തിൽ ആർ­ജ്ജ­വം ഇ­ല്ലെ­ന്നാ­യി­രി­ക്കും ഇതു പ­റ­ഞ്ഞ­യാൾ ഉ­ദ്ദേ­ശി­ച്ച­തു്. ഇതു ശരിയോ തെ­റ്റോ? എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പക്ഷേ, സ്ത്രീ­കൾ ക­വി­ത­യെ­ഴു­തു­മ്പോൾ ശ്ര­ദ്ധി­ക്കു­ന്ന­തിൽ തെ­റ്റി­ല്ലെ­ന്നു് നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്ന ഒരു ക­വി­ത­യു­ണ്ടു് ‘മ­ല­യാ­ള­രാ­ജ്യം’ വാ­രി­ക­യിൽ. ശ്രീ­മ­തി ന­ളി­ന­കു­മാ­രി എ­ഴു­തി­യ ‘മ­യൂ­ര­നൃ­ത്തം’ എന്ന കാ­വ്യം ഹൃ­ദ്യ­മാ­യി­രി­ക്കു­ന്നു. പക്ഷേ, ശ്രീ. ഭ­ര­ണി­ക്കാ­വു് ശി­വ­കു­മാ­റി ന്റെ “സ്മ­ര­ണ­ക­ളി”ൽ സ്മ­ര­ണ­ക­ളേ­യു­ള്ളു, ക­വി­ത­യി­ല്ല. ഈ പ്ര­പ­ഞ്ച­ത്തിൽ കവിത എ­വി­ടെ­യു­മു­ണ്ടു്; അതു നു­ക­രാൻ മ­നു­ഷ്യ­നു ക­ഴി­വി­ല്ല എന്നു പ­റ­ഞ്ഞു് ശ്രീ. തൃ­ക്കോ­ടി­ത്താ­നം ഗോ­പി­നാ­ഥൻ­നാ­യർ ആ മ­നു­ഷ്യ­ന്റെ നേർ­ക്കു് ഉ­പാ­ലാ­ഭം ചൊ­രി­യു­ന്നു. ഗോ­പി­നാ­ഥൻ നാ­യർ­ക്കു് പ­ദ­വി­ന്യാ­സ­ത്തിൽ വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടെ­ന്നു് ഈ കവിത വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്.

images/Lenin1920.jpg
ലെനിൻ

ഗാ­ന­ര­ച­ന­യിൽ­മാ­ത്രം മു­ഴു­കി­യി­രി­ക്കു­ന്ന ശ്രീ. വയലാർ രാ­മ­വർ­മ്മ ഒരു ക­വി­ത­യെ­ഴു­തി­യി­രി­ക്കു­ന്നു­വെ­ന്നു കേ­ട്ടാൽ വാ­യ­ന­ക്കാർ അ­ത്ഭു­ത­പ്പെ­ടാ­തി­രി­ക്കി­ല്ല. സത്യം തന്നെ. ജ­ന­യു­ഗം വാ­രി­ക­യിൽ അ­ദ്ദേ­ഹം ലെ­നി­നെ ക്കു­റി­ച്ചു് “വെ­ളി­ച്ച­മേ ന­യി­ക്കൂ” എന്ന ശീർ­ഷ­ക­ത്തിൽ ഒരു കവിത എ­ഴു­തി­യി­രി­ക്കു­ന്നു. കവിത ലെ­നി­നെ­ക്കു­റി­ച്ചാ­യ­തു­കൊ­ണ്ടു് അതിൽ വ­ന്നി­ട്ടു­ള്ള വാ­ഗ്മി­ത്വം ക്ഷ­ന്ത­വ്യ­മാ­ണു്. ആ വാ­ഗ്മി­ത്വ­ത്തി­ന്റെ പി­ന്നിൽ കാ­വ്യ­പ്ര­ചോ­ദ­ന­മാർ­ന്ന മ­ന­സ്സു­ണ്ടെ­ന്നു­ള്ള­തു് ആ­ദ­ര­ണീ­യ­വും.

വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ അർ­ദ്ധ­കാ­വ്യ­ര­ച­നാ­സ­മ്പ്ര­ദാ­യ­ത്തെ ഈ ലേഖകൻ മുൻ­പു് നി­ന്ദി­ച്ചി­ട്ടു­ണ്ടു്. എ­ങ്കി­ലും മാ­തൃ­ഭൂ­മി വാ­രി­ക­യിൽ അ­ദ്ദേ­ഹം എ­ഴു­തി­യ “റൊ­മാ­ന്റി­ക് ഭാവന” എന്ന കവിത ചേ­തോ­ഹ­ര­മാ­യി­രി­ക്കു­ന്നു. ഞാൻ കൂ­ടു­തൽ പ­റ­യു­മാ­യി­രു­ന്നു ഇ­തി­നെ­ക്കു­റി­ച്ചു്, പക്ഷേ, എ­നി­ക്കു വൈ­ലോ­പ്പി­ള­ളി­യെ നേ­രി­ട്ട­റി­യാം. അ­ദ്ദേ­ഹം എന്റെ മു­ഖ­ത്തു­നോ­ക്കി­പ്പ­റ­ഞ്ഞു­ക­ള­യും. “കൃ­ഷ്ണൻ നായർ, നി­ങ്ങ­ളു­ടെ സ്തു­തി­നിർ­ത്തു, എ­നി­ക്കി­തു­കേൾ­ക്കെ­ണ്ടാ­വ­ശ്യ­മി­ല്ല.” എ­ന്നാ­ലും നി­രൂ­പ­ക­നു സ­ത്യം­പ­റ­ഞ്ഞേ മ­തി­യാ­കൂ. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ശ്രീ. എൻ. എൻ. ക­ക്കാ­ടി ന്റെ തൂ­ലി­കാ­വി­ലാ­സ­ത്തെ­ക്കു­റി­ച്ചു്—കാ­രാ­ഗ്ര­ഹ­ത്തിൽ എന്ന ക­വി­ത­യെ­ക്കു­റി­ച്ചു്—ആ­ന­ന്ദ­പ്ര­ദ­ങ്ങ­ള­ല്ലാ­ത്ത വാ­ക്കു­കൾ എ­നി­ക്കു് ക­ട­ലാ­സ്സി­ലേ­ക്കു പ­കർ­ത്തേ­ണ്ട­താ­യി വ­രു­ന്ന­തു്. ഈ­ശ്വ­ര­നെ സാ­ക്ഷി­യാ­ക്കി­പ്പ­റ­യാം. എ­നി­ക്കു് ഈ കവിത മ­ന­സ്സി­ലാ­യി­ല്ല. ഇതിൽ സ­മു­ദ്ര­ത്തി­ന്റെ ഗാം­ഭീ­ര്യ­വും അ­ന്ത­രീ­ക്ഷ­ത്തി­ന്റെ വി­ശാ­ല­ത­യും സൂ­ര്യ­ന്റെ തേ­ജ­സ്സും ഒ­ക്കെ­യു­ണ്ടെ­ന്നു് അ­ത്യ­ന്താ­ധു­നി­കർ വി­ളം­ബ­രം­ചെ­യ്യും. കവിത വാ­യി­ച്ചു് പു­ള­ക­പ്ര­സ­ര­മു­ണ്ടാ­ക്കാൻ ഇ­രി­ക്കു­ന്ന എ­നി­ക്കു ശ­രീ­ര­ത്തിൽ രോ­മ­മു­ണ്ടെ­ന്നു് രോ­മ­മി­ല്ലാ­ത്ത­വർ പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്യും. എ­ന്തു­ചെ­യ്യാം. ഈ­ശ്വ­രൻ ഓരോ വി­ധ­ത്തി­ലാ­ണു് ഓ­രോ­രു­ത്ത­നെ സൃ­ഷ്ടി­ക്കു­ന്ന­തു്.

ഖലീൽ ജി­ബ്രാ­നെ അ­നു­സ്മ­രി­ച്ചു­കൊ­ണ്ടാ­ണു് ഞാൻ ആ ലേഖനം ആ­രം­ഭി­ച്ച­തു്. അ­വ­സാ­നി­പ്പി­ക്കു­മ്പോ­ഴും അ­ങ്ങ­നെ ത­ന്നെ­യാ­ക­ട്ടെ. ഒ­രി­ക്കൽ ഒരു ബു­ദ്ധി­ശൂ­ന്യൻ ജി­ബ്രാ­നോ­ടു പ­റ­ഞ്ഞു:

“ഞാൻ പൊ­ക്കം­കു­റ­ഞ്ഞ­വ­നാ­ണു്; പക്ഷേ, നെ­പ്പോ­ളി­യ­നും വി­ക്തർ യൂഗോ യും പൊ­ക്കം കു­റ­ഞ്ഞ­വ­രാ­യി­രു­ന്നു. എന്റെ നെ­റ്റി­ക്കു് വീതി കു­റ­വാ­ണു്; പക്ഷേ, സോ­ക്ര­ട്ടീ­സി ന്റെ നെ­റ്റി­ക്കും വീതി കു­റ­വാ­യി­രു­ന്നു. ഞാൻ ക­ഷ­ണ്ടി­ക്കാ­ര­നാ­ണു്; പക്ഷേ, ഷേ­ക്സ്പി­യ­റും ക­ഷ­ണ്ടി­ക്കാ­ര­നാ­യി­രു­ന്നു. എന്റെ കൈ­കൾ­ക്കു് ക­നം­കൂ­ടും—വി­ര­ലു­കൾ­ക്കു നീ­ള­മി­ല്ല; പക്ഷേ, ഇ­ക്കാ­ര്യ­ത്തിൽ ഞാൻ എ­ഡി­ങ്ട­ണി­നു് സ­ദൃ­ശ­നാ­ണു്. ഞാൻ ചി­ന്ന­യാ­ളു­ക­ളോ­ടു­കൂ­ടി ന­ട­ക്കു­ന്നു; പക്ഷേ, ടോൾ­സ്റ്റോ­യി യും അ­ങ്ങ­നെ­യാ­യി­രു­ന്നു. ഞാൻ ചി­ല­പ്പോൾ നാ­ലു­ദി­വ­സ­ത്തേ­ക്കു് മു­ഖ­ത്തു വെ­ള്ള­മൊ­ഴി­ക്കു­ക­യി­ല്ല: പക്ഷേ, വാൾ­ട്ട് വി­റ്റ്മാ­നും അ­ങ്ങ­നെ­യാ­യി­രു­ന്നു. ഈ വി­ധ­ത്തിൽ എ­നി­ക്കു് എല്ലാ മ­ഹാ­ന്മാ­രു­ടെ­യും ഗു­ണ­ങ്ങ­ളു­ണ്ടു്.”
images/Archibaldmacleish.jpg
മ­ക്ലീ­ഷ്

ന­മ്മു­ടെ അ­ത്യ­ന്താ­ധു­നി­കർ പ­റ­യാ­റു­ണ്ടു്: “ഞങ്ങൾ ഓഡനെ പ്പോ­ലെ­യാ­ണു്, മ­ക്ലീ­ഷി നെ­പ്പോ­ലെ­യാ­ണു്. കമ്യൂ വിനും സാർ­ത്രി നും യോ­ന­സ്കോ യ്ക്കും ഗു­ന്തർ ഗ്ര­സ്സി നു് സ­ദൃ­ശ­മാ­ണു്. ഞ­ങ്ങ­ളെ നി­ന്ദി­ക്കു­ന്ന­വർ­ക്കു് വി­വ­ര­മി­ല്ല. അവർ വി­ഡ്ഢി­ക­ളാ­ണു്; സാ­ഹി­ത്യ­ത്തി­ലെ ഭി­ക്ഷാം­ദേ­ഹി­ക­ളാ­ണു്.” അ­ത്യ­ന്താ­ധു­നി­ക­രേ! നി­ങ്ങൾ­ക്കു­ള്ള മ­റു­പ­ടി എ­ത്ര­യോ വർ­ഷം­മുൻ­പു് ഖലീൽ ജി­ബ്രാൻ നൽ­കി­ക്ക­ഴി­ഞ്ഞു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-05-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 16, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.