പുതിയ ഒരു ലോകം സാദ്ധ്യമാണു്
എന്നുതന്നെയല്ല ആവശ്യവുമാണു്
എന്ന വിശ്വാസത്തിലേക്കു്
ജനതയെ ഉണർത്തുവാനുള്ള
ഒരു കേളികൊട്ടാണു് ഈ കൃതി
ദർശന[1] ത്തിന്റെ സ്വപ്നം ദർശനത്തിനു് സാക്ഷാത്ക്കരിക്കാവുന്നതല്ലല്ലോ. അവരവരെക്കൊണ്ടു് സാധിക്കാത്ത കാര്യത്തിനു് എന്തിനു് വ്യഥാ പ്രയത്നിക്കുന്നു.
ദർശനത്തിനു് സാദ്ധ്യമല്ലെന്നു് സമ്മതിക്കുന്നു. പാർട്ടികൾക്കോ, മതങ്ങൾക്കോ, രാഷ്ട്രങ്ങൾക്കോ, വിശ്വ പരിവർത്തനം സാദ്ധ്യമാകുമോ. ഇല്ലെന്നെല്ലാവരും സമ്മതിക്കും. ആർക്കാണിതു് സാധിക്കുക. ബഹുജനങ്ങൾക്കു് സാധിക്കും എന്നാണു് ദർശനത്തിന്റെ വിശ്വാസം. ഒറ്റക്കും കൂട്ടായും പരിശ്രമിക്കുക മാത്രമേ നമുക്കാവൂ. അതു് ചെയ്യുക തന്നെ വേണം.
സ്വകാര്യമാത്രപരത വർദ്ധിച്ച, ഉള്ളിലെ ആർദ്രത വറ്റി, പക പെരുകി വരുന്ന ഒരു കാലഘട്ടമാണിതു്. ഇവിടെ മനുഷ്യത്വം ഉണർത്തി മുന്നോട്ടുള്ള കുതി സാദ്ധ്യമാക്കണം. അതിനു് നമ്മുടെ വിദ്യാലയങ്ങളും വീടും വേണ്ടത്ര സഹായിക്കുന്നില്ല. ഒരു വീട്ടിൽ ജനിച്ചു വളർന്നുവരുന്ന ഒരു കുട്ടിയെ ആ വീടിന്റെ തൂണാക്കിത്തീർക്കാനാണു് പല വീട്ടുകാരും ശ്രമിക്കുന്നതു്. വ്യക്തിയെ ഉദാസീനനാക്കി മുരടിപ്പിച്ചു് തമസിന്റെ ഭാഗമാക്കിത്തീർക്കുന്നതിൽ ടി. വി.-ക്കും നല്ല പങ്കുണ്ടു്. അതിന്റെ മുമ്പിലിരുന്നു് ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഉറങ്ങിയും സന്താഷമായി കഴിയാൻ നമ്മുടെ സ്ത്രീ പുരുഷന്മാരും കുട്ടികളും ശീലിച്ചുപോയി. ഇതിനിടയിൽ എന്തെങ്കിലും തെറ്റു ചെയ്തുപോയാൽ പാപപരിഹാരത്തിനു് ആരാധനാലയങ്ങളുണ്ടു്. എന്തും ചെയ്യാം. രോഗനിവാരണത്തിനു് ആശുപത്രികൾ ഉള്ളതിനാൽ ആഹാരത്തിൽ ഒരു നിയന്ത്രണവും വേണ്ട. നാട്ടിൽ എന്തു സംഭവിച്ചാലും ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ സ്വന്തം മുറിയിൽ സ്വസ്ഥനായിരിക്കാൻ കഴിയത്തക്കവണ്ണം മനുഷ്യൻ മരവിച്ചുപോയില്ലേ?
പൈശാചികതയേക്കാൾ കഷ്ടമാണു് ഈ ജഡാവസ്ഥ. ഇതിനെ തൂത്തെറിയാൻ ദർശനത്തിനു് കഴിയില്ല. എന്നാൽ വിളിച്ചു കൂവാൻ കഴിയും. അപൂർവം ചിലർ കേട്ടെന്നു് വരും. അവരും കൂടിച്ചേർന്നു കൂവി വിളിക്കണം. ‘അപകടം’, ‘കടുത്ത അപകടം, കൈകോർത്താൽ രക്ഷപെടാം’ എന്ന മനുഷ്യ ശബ്ദം മാനവ മുഖങ്ങളിൽനിന്നു പുറത്തവരണം. അതിനുപയോഗപ്പെടുന്നില്ലെങ്കിൽ എന്തിനീ കണ്ഠം? വസ്ത്രമാകുന്നില്ലെങ്കിൽ എന്തിനീ നൂൽ? തുടലാകാൻ തയ്യാറല്ലെങ്കിൽ എന്തിനു് കണ്ണിയുണ്ടാവണം? നെയ്യപ്പെടാൻ തഴ വഴങ്ങുന്നില്ലെങ്കിൽ തഴയുടെ പ്രസക്തിയെന്തു? ഒന്നിച്ചു് ജീവിക്കുവാൻ കൊള്ളില്ലെങ്കിൽ വ്യക്തികളെന്തിനു്?
ഓരോ മനസ്സിന്റെയും ഉള്ളറയിൽ അന്യോന്യജീവിതത്തിന്റെ മണിനാദം മുഴങ്ങട്ടെ. അപ്പോഴാണു് വ്യക്തിജീവിതം സഫലമാകുന്നതു്.
“നിന്നെക്കൊണ്ടാകാത്ത കാര്യത്തിനു് നീ എന്തിനു് വിളിച്ചു കൂവുന്നു” എന്നു ചോദിക്കരുതേ.
“ഭാവിലോകത്തെപ്പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടു് എന്തു? സാമൂഹ്യപ്രവർത്തകരോടു് ഞാൻ ചോദിക്കാറുണ്ടു്. ആവശ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടു് താല്ക്കാലിക പ്രവർത്തനം എന്ന നിലയ്ക്കാണു് പലരും നമ്മുടെ രംഗത്തു് നിൽക്കുന്നതു് എന്നു് എനിക്കു് മനസ്സിലായി. ബഹുജനങ്ങളിലാകട്ടെ അവർ ധാരാളം പറയുമെങ്കിലും പുതിയൊരു ലോകം അവരുടെ സ്വപ്നത്തിൽപ്പോലുമുള്ളതായി കണ്ടില്ല. പലരും വായിക്കുന്നു, കേൾക്കുന്നു, പറയുന്നു; എന്നാൽ നടക്കേണ്ട ഒരു മഹാ സംഭവം എന്ന നിലയ്ക്കു് പുതിയ ലോകത്തിന്റെ ആവിഷ്കാരത്തെ കാണാൻ ശ്രമിക്കുന്നില്ല. ഭാവനയിൽ അതില്ല. അനുദിന സംഭവങ്ങളെ നന്നായി വ്യാഖ്യാനിക്കാൻ കഴിയുന്ന പലരും അനുദിന ജീവിതത്തിനപ്പുറത്തേക്കു് പോകുന്നില്ല. പോകുന്നവരാകട്ടെ ‘നടപ്പില്ല’ എന്ന ബോദ്ധ്യത്തിൽ പിൻതിരിയുകയുമാണു്. ലോകത്തിനാകെ വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും രക്തസാക്ഷികളാകുകയും ചെയ്ത ലോക മഹാപുരുഷന്മാരെപ്പോലും നമ്മുടെ ചെറിയ മനസ്സിൽ കൊള്ളാൻ പാകത്തിനു് ചെറുതാക്കിക്കൊണ്ടിരിക്കുകയല്ലേ നാം.
വളരാൻ മടിക്കുന്ന ഈ വീക്ഷണ ശൈലിയാണു് സംഭവം ഉണ്ടാകാത്തതിന്റെ ഒരു കാരണം എന്നു് എനിക്കു് തോന്നുന്നു. ബഹുജനങ്ങളുടെ സ്വപ്നത്തിൽ വരാത്ത ഒരു കാര്യം സാക്ഷാത്കരിക്കാൻ ആർക്കു കഴിയും? സമൂല പരിവർത്തനം ലോകത്തിനു് എന്നും അന്യമായിത്തന്നെ ഇരിക്കും. കണ്ടുപിടിത്തങ്ങളും, യുദ്ധങ്ങളും, ജയപരാജയങ്ങളും ഭരണമാറ്റങ്ങളും പുതിയ ഭോഗാനുഭൂതികളും കൊണ്ടു് നമുക്കു് സംതൃപ്തരാകേണ്ടിവരും. ഇതും അധികകാലം തുടരാൻ സാധിക്കില്ല. എല്ലാം വെറുത്തു്, ആത്മഹത്യാ പ്രവണത വളർന്നു് ഒടുവിൽ യദുവംശത്തെപ്പോലെ തമ്മിൽ തമ്മിൽ അടിച്ചു് മരിക്കേണ്ട ഗതികേടു് സംഭവിച്ചേക്കാം. അതിനിടവരുത്തണോ? ഒന്നിനും ഒരു കുറവുമില്ലാത്ത, എല്ലാവർക്കും ആവശ്യത്തിനു് വേണ്ടുവോളമുള്ള അതിമനോഹരമായ അനുഗൃഹീതമായ ഈ ഭൂമിയിൽ കിട്ടിയ ജീവിതം കലാപവേദിയാക്കുവാൻ തക്ക ബുദ്ധിമോശം നമുക്കു സംഭവിച്ചല്ലോ. ഈ ഭൂമി എന്റെ ഒപ്പം ഉള്ളവർക്കും പിന്നാലെ വരുന്നവർക്കും കൂടി ജീവിക്കാനുള്ളതാണു് എന്നു് ഓരോരുത്തരും കരുതിയാൽ പ്രശ്നം തീരില്ലേ?
ഇവിടെ എനിക്കുവേണ്ടി മാത്രമായി ഒന്നുമില്ല. എല്ലാവർക്കും വേണ്ടത്ര ഉള്ളപ്പോൾ ഒറ്റയ്ക്കനുഭവിക്കണമെന്ന ശാഠ്യം എന്തിനു പുലർത്തുന്നു. കടലിലെ മത്സ്യം വേണ്ടവരെല്ലാം പിടിച്ചുകൊള്ളട്ടെ. പിടിക്കാൻ കഴിയാത്തവർക്കു് പിടിച്ചവർ കൊടുക്കട്ടെ. മത്സ്യം ഉൾപ്പെടെ ഒന്നും വില്പനചരക്കേ അല്ല. മനുഷ്യർക്കും പറവകൾക്കും തിന്നാനും മത്സ്യങ്ങൾക്കു് പരസ്പരം പിടിച്ചുതിന്നാനുംകൂടി ഉള്ളവയാണു് മത്സ്യങ്ങൾ. ഈ കാഴ്ചപ്പാടു് തെഴിൽ രംഗത്തും കലാരംഗത്തും ആദ്ധ്യാത്മിക രംഗത്തും ഒക്കെ നമുക്കു് വളർത്തിയെടുക്കാൻ കഴിയണം. അതായതു്—നമ്മളോരോരുത്തരും ജീവിക്കുന്നതു് ലോകത്തിനാകെ വേണ്ടിയാണു് എന്ന ബോധം സകല ചലനങ്ങളിലും തെളിഞ്ഞു വരാനിടയാകണം. ലോക പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം നാം പരസ്പരം വേണ്ടപ്പെട്ടവരാണെന്ന ബോധം വളർത്തിയെടുക്കാതിരുന്നതല്ലേ.
നന്മ മാത്രം വിളയിക്കുന്ന മനസ്സല്ല ദർശനം സ്വപ്നം കാണുന്നതു്. “സോദരർ തമ്മിലെപ്പോരൊരു പോരല്ല, സൌഹൃദത്തിന്റെ കലങ്ങിമറിയലാം” എന്ന ഗാനശകലമാണു് ഓരോരുത്തരുടെയും ജീവിതം എന്നു വരണം. ഒരു സമയത്തു് ഒരാൾ അമിത ഭോഗാസക്തികൊണ്ടു് മറ്റൊരാളെ ഉപദ്രവിച്ചുവെന്നു വരാം. അതു് ആ സുഹൃത്തിന്റെ നിത്യജീവിതശൈലിയാണെന്നു് ആരും കരുതരുതു്. നമുക്കു് ബലമായി അദ്ദേഹത്തെ തടയേണ്ടിവന്നേക്കാം. അങ്ങനെ തടയുന്നതു് അയാളുടെ രക്ഷയ്ക്കും കൂടി ആവശ്യമാണു്. ഇടയക്കു് നമ്മളാരും വിചാരിക്കാത്തതു് ഭൂമിയിൽ നടന്നെന്നുവരും. ആകെ കലങ്ങി നമ്മുടെ വിശ്വകുടുംബം അവതാളത്തിലായെന്നും വരും. സകലചലനങ്ങളുടെയും കാര്യകാരണബന്ധം നമുക്കു കണ്ടെത്താനാവില്ല. നമ്മുടെ ധർമ്മം, നമ്മുടെ കുടുംബത്തിന്റെ സുസ്ഥിതിക്കുവേണ്ടി നമ്മാലാവതു് ചെയ്യുക മാത്രം. പ്രളയാഗ്നി ലോകം മുഴുവൻ വിഴുങ്ങുകയാണെങ്കിൽ അതു് നടന്നുകൊള്ളട്ടെ. ഇപ്പോൾ നമുക്കു വേണ്ടതെന്തു? ഞാനും നിങ്ങളും ഉൾപ്പെടുന്ന നമ്മുടെ ഈ വിശ്വഭവനത്തെ കലാപത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രോഗത്തിൽ നിന്നും അജ്ഞതയിൽനിന്നും മോചിപ്പിക്കുവാൻ സദാ പരിശ്രമിക്കുക—അത്രമാത്രം. നമുക്കിനി ഇന്നത്തെ ഈ സങ്കുചിത ജീവിതശൈലി തുടരാൻ ഇടയാകാതിരിക്കണം. ലോകജനത ഒരു കുടുംബ ബോധത്തിലേക്കു് വരണം. ലോകം മുഴുവൻ എനിക്കുവേണ്ടിയുണ്ടെന്നും ഞാൻ ലോകത്തിനാകെ വേണ്ടിയാണെന്നും ഉള്ള ആത്മബോധത്തിൽ ഓരോരുത്തർക്കും സുഖമായി ഉറങ്ങാൻ കഴിയണം. ഇന്നത്തെ സാഹചര്യത്തിൽ അതു സാധിക്കുമെന്നു് കരുതാൻ പ്രയാസമാണെന്നു സമ്മതിക്കുന്നു. എന്നാൽ അതാണു വേണ്ടതെന്നുറപ്പുണ്ടെങ്കിൽ അതിനു് വേണ്ടി ശ്രമിക്കാൻ മടിക്കാമോ? ഈ ശ്രമത്തിനു് നാമേരോരുത്തരും കഴിവുള്ളവരാകണമെങ്കിൽ നമ്മുടെ മനസ്സിൽ ആ പുതിയ ലോകത്തെപ്പറ്റി ഏറെക്കുറെ വ്യക്തമായ ഒരു ദർശനം ഉണ്ടാകണം. ആ ലോകം നാം മുൻപിൽ കാണണം. അവിടെയാണു് നമുക്കെത്തേണ്ടതു് എന്ന ലക്ഷ്യബോധം മനസ്സിൽ തെളിഞ്ഞു വരണം. അതിനു സഹായിക്കുന്ന ഒരു ചെറിയ കൈപ്പുസ്തകമാണു് ഇതു്. മാറ്റത്തിനുവേണ്ടി ശ്രമിക്കുന്ന ഓരോരുത്തരും ഈ ലക്ഷ്യബോധം ഉൾക്കൊള്ളുകയും ബഹുജനങ്ങളുടെ മനസ്സിലേക്കു് ഇതു് പകർന്നുകൊടുത്തുകൊണ്ടിരിക്കുകയും വേണം. അതിനു് സഹായകമാകണം ഈ ചെറു കൃതി. പുതിയ സമൂഹത്തിനു് ‘വികസിത ജനകീയ സോഷ്യലിസമെന്നോ’ ‘കമ്മ്യൂണിസമെന്നോ’ ഉള്ള പദങ്ങൾ മതിയാകാതായിരിക്കുന്നു. ‘ജനാധിപത്യം’ എന്ന പദം ഒട്ടും മതിയാവില്ല.
ഭാവിലോകത്തിന്റെ മുഖമുദ്ര ആദ്യമേ വ്യക്തമാക്കട്ടെ. അന്നു് ശൈശവകാലം മുതൽ നമ്മുടെ വർഗ്ഗം ശിശുക്കളെ രൂപപ്പെടുത്തുന്നതു; പാരസ്പര്യജീവിതത്തിന്റെ മൂശയിലായിരിക്കും. ഓരോരുത്തരും ഏതെങ്കിലുമൊരു നാട്ടിൽ ഒരു കുടുംബത്തിൽ വന്നു പിറക്കുന്നു. ആ കുടുംബവും ആ നാടും നമുക്കു തരുന്ന പരിചരണം നമ്മുടെ മനസ്സിനെവിശാല ലോകത്തിലേക്കു് പറന്നുയരാൻ സഹായിക്കുന്നതായിരിക്കും. എത്ര നല്ല കൂടായാലും തള്ളപക്ഷി തന്റെ കുരുന്നു കുഞ്ഞുങ്ങളെ അതിൽതന്നെ വളർത്താനിഷ്ടപ്പെടാറില്ല. അനന്തവിഹായസ്സിലേക്കു് പറന്നു തന്നെക്കാൾ ഉയരത്തിൽ പോകാൻ അവരെ പ്രാപ്തരാക്കുന്നതിലാണു് തള്ളപ്പക്ഷിക്കാനന്ദം. ഭൂമിയിലുള്ള സകല കുടുംബങ്ങളും അതതുനാട്ടുകാരുടെ സഹകരണത്തോടുകൂടി തങ്ങളുടെ ശിശുക്കളെയും, തങ്ങളെയും വിശ്വപൌരന്മാരാക്കി ഉയർത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും എന്നതാണു് ഭാവി ലോകത്തിന്റെ മുഖ്യമുഖമുദ്ര. അതിനുള്ള മനസ്സും കഴിവും നമ്മുടെ ജനങ്ങൾക്കു് എങ്ങനെ കൈവരുത്താമെന്നതു് മറ്റൊരു പ്രശ്നമാണു്. നമുക്കിപ്പോൾ ഭാവിലോകത്തിന്റെ രൂപഭാവങ്ങളിലേക്കുതന്നെ ശ്രദ്ധയൂന്നാം.
അന്നു് ഒരു ശിശു കൌമാരപ്രായത്തിലെത്തുമ്പോൾ താൻ വെറുമൊരു വീട്ടുകാരൻ മാത്രമല്ല; നാട്ടുകാരൻ കൂടിയാണെന്നു് നന്നായി തിരിച്ചറിയും. നാട്ടിലെ ഏതൊരു വ്യക്തിക്കും തന്റെ മേൽ സ്വാധീനതയുണ്ടു് എന്ന ബോധം അവനുണ്ടാകം. ഏതു വീട്ടിൽ നിന്നും അവനു ഭക്ഷണം കഴിക്കാം. നാടിന്റെ ഏതു കോണിലും കൂട്ടുകാരുമായി കളിക്കാം. നാട്ടിൽ ഒരാൾ ഒരു വീടു പണിയുന്നു എന്നറിഞ്ഞാൽ അവിടെയെത്തി ഇഷ്ടിക പെറുക്കി കൊടുക്കുകയോ, മണ്ണു ചുമന്നു കൊടുക്കുകയോ, അവിടെ ആവശ്യമുള്ള ഏതു ജോലിയും അവൻ സന്തോഷമായി ചെയ്തിരിക്കും. അന്നത്തെ ലോകത്തു് ബാലവേല നിഷിദ്ധമല്ല; ആനന്ദമാണു്. ഭക്ഷണത്തിനു് വേണ്ടിയോ ആരെങ്കിലും നിർബന്ധിച്ചിട്ടോ, ഭയന്നോ അല്ല അവർ പണിയെടുക്കുന്നതു്. സ്വന്തം വീട്ടിലെ ഒരാവശ്യം എന്ന നിലയ്ക്കാണു്.
കൂട്ടത്തിൽ കുട്ടികൾ കല്പണിയും പഠിക്കും. എങ്ങനെയാണു് ചാന്തുണ്ടാക്കേണ്ടതു? കുഴയ്ക്കേണ്ടതു? എന്നെല്ലാം പണിക്കാർ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. എത്ര ചരലിനു് എത്ര സിമന്റ് ചേർക്കണം? ഒരു മീറ്റർ ഭിത്തിക്കു് എത്ര ഇഷ്ടിക വേണം? ആണിക്കെട്ടും സാദാ കെട്ടും തമ്മിലുള്ള വ്യത്യാസമെന്തു? എന്നിങ്ങനെ പോകും പഠനം. ഭിത്തി കെട്ടുന്നതിന്റെ പുതിയ സമ്പ്രദായങ്ങൾ പ്രയോഗിക്കുന്ന വീടുകളിലോ സ്ഥാപനങ്ങളിലോ ചെന്നു് അതും പഠിക്കാം. ചുരുക്കത്തിൽ ഓരോ വീടു പണിയും അന്നു് വിദ്യാഭ്യാസ പ്രവർത്തനംകൂടിയാകും.
ഒരു വീട്ടിൽ ഒരാൾ രോഗാതുരനായി കിടന്നാൽ നാട്ടുകാരും കുട്ടികളും അവിടെച്ചെന്നു കാണും. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നനച്ചുകൊടുക്കുക, വിരിപ്പു വൃത്തിയാക്കുക, ദേഹം തുടയ്ക്കുക, മല-മൂത്ര വിസർജ്ജനത്തിനുള്ള പാത്രങ്ങൾ ശുചിയാക്കി വയ്ക്കുക, മുറിയാകെ കഴുകിത്തുടയ്ക്കുക, രോഗിക്കു ഹിതമാണെങ്കിൽ അവിടെയിരുന്നു് കീർത്തനം ചൊല്ലുക—ഇങ്ങനെ എത്രയോ കാര്യങ്ങൾ കുട്ടികൾക്കും മറ്റുള്ളവർക്കും ചെയ്യാം. രോഗം, വർദ്ധ്യക്യം—രണ്ടും പഠനോപാധികളായിത്തീരും.
ഒരാൾ തന്റെ പറമ്പിൽ ചേന നടുന്നു. നാട്ടകാരിൽ സൌകര്യപ്പെടുന്നവർ—ആൺകുട്ടികളും പെൺകുട്ടികളുമടക്കം—അവിടെ ചെല്ലുന്നു. കുഴിയുടെ ആഴം, വിസ്താരം, അതിൽ നിറയ്ക്കേണ്ട ജൈവവസ്തുക്കൾ ഒക്കെ അവർ നോക്കിക്കണ്ടും ചെയ്തും മനസ്സിലാക്കുന്നു. ഒരൊത്ത ചേന എത്ര വിത്തു ചേനയാക്കി മുറിക്കാം; എങ്ങനെ മുറിക്കണം? എന്നെല്ലാം തന്റെ കുട്ടികൾക്കു് കർഷകൻ പറഞ്ഞു കൊടുക്കുന്നു. സകല പറമ്പുകളിലും ചേന, ചീനി, പാവൽ, പടവലം, വെണ്ട, ചീര, വെള്ളരി, ഇഞ്ചി, മത്ത, പച്ചമുളകു്, കാച്ചിൽ, കൂർക്ക, തുടങ്ങിയവ യഥോചിതം എല്ലാവരും ചേർന്നു് കൃഷിയിറക്കുന്നു. ആർക്കും സ്വകാര്യ ഭൂമിയില്ല. സ്വന്തം വീട്ടിൽ എന്ന മനോഭാവം അന്നു് ഭൂമിയാകെ വ്യാപിച്ചിരിക്കും എന്നതുകൊണ്ടു് ഈ വക ജോലികളൊന്നും ആർക്കും ഭാരമായി തോന്നുകയില്ല.
തെങ്ങു്, നെല്ലി, മാവു്, പ്ലാവു്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങൾ പല പറമ്പുകളിലും കാണും. നാടു് കൂടിയാലോചിച്ചു് ഇടയ്ക്കു് ശൂന്യസ്ഥലങ്ങളും ചെറിയ നിബിഡ വനങ്ങളും നിലനിർത്തും. കൃഷിസ്ഥലം, കളിസ്ഥലം, കാവുകൾ, കിണറുകൾ, നടപ്പാതകൾ… ഇവ എല്ലാ ഗ്രാമങ്ങൾക്കും ഉണ്ടായിരിക്കും. ആരാധനാലയങ്ങളും കാണും. ഇതെല്ലാം നാട്ടുക്കൂട്ടങ്ങൾ കൂടിയാലോചിച്ചു സംവിധാനം ചെയ്യുന്നവയായിരിക്കും. ഓരോ ആരാധനാലയവും ആ ഗ്രാമത്തിലെ ജനതയ്ക്കു് ഒന്നിച്ചുകൂടാനുള്ള വേദികൂടിയായിരിക്കും. ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ തുടങ്ങിയ വിവിധ ആരാധകർക്കു് എവിടെ കൂടുന്നതിനും തടസ്സമുണ്ടാവില്ല. ഒരാൾക്കു് എല്ലായിടത്തും കൂടാം. ഒരിടത്തും പോകാതിരിക്കുകയും ചെയ്യാം. ഒരു വിലക്കും ഉണ്ടാകില്ല. ഗ്രാമത്തിൽ വളർന്നുവരുന്ന കുട്ടികൾക്കു് എല്ലാം അവരുടേതാണെന്ന തോന്നലുണ്ടാകും.
ഇത്തരത്തിൽ ലോകമാകെ പുതിയ ജൈവ സമൂഹങ്ങൾ രൂപപ്പെട്ടാലും ഒരു ഗ്രാമത്തിനു വേണ്ടതെല്ലാം അവിടെ ഉണ്ടായെന്നു വരില്ല. കരിമ്പുണ്ടാകാത്ത ഒരു പ്രദേശത്തെ നാട്ടുകാർക്കു് ശർക്കര വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ? ഒരിടത്തും വ്യാപാരശാലകളും ഉണ്ടാവില്ല.
എല്ലായിടത്തും നാട്ടിലില്ലാത്തവ ശേഖരിച്ചു സൂക്ഷിക്കുവാൻ വിതരണകേന്ദ്രങ്ങൾ ഉണ്ടാകും. വീടുകൾ സ്റ്റോറുകൾ കൂടിയായിരിക്കും. ഭക്ഷണത്തിനുവേണ്ടി ധാന്യം, പയറുവർഗ്ഗങ്ങൾ, എണ്ണകൾ, വസ്ത്രങ്ങൾ തുടങ്ങി ആവശ്യം ആവശ്യമായ സാധനങ്ങൾ ഓരോ വീട്ടിലും ഉണ്ടായിരിക്കും.
ഉല്പാദനം, വിതരണം—ഇവ രണ്ടും നാണയത്തിന്റെ കഴിവല്ല. മനുഷ്യമനസ്സിന്റെ അന്യോന്യതാ ബോധത്തിൽ നിന്നാണു് ഉല്പാദനവും വിതരണവും നടക്കേണ്ടതു്. ആ പുതിയ ലോകത്തു് ഓരോരുത്തരും തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ വേണ്ടതു് വിളയിക്കുന്നതു് ലോകത്തിനാകെ വേണ്ടിയായിരിക്കും. തിരുവല്ലായിൽ കരിമ്പുണ്ടായിൽ അമ്പലപ്പുഴക്കാർക്കും അനുഭവിക്കാം. വയലാർ എഴുതിയ പോലെ: “കാശ്മീരിൽ വിടരും പൂവിൻ ഗന്ധം കന്യാകുമാരി നുകരുന്നു.” ഒന്നാംതരം ശുദ്ധമായ ശർക്കര തിരുവല്ലായിൽ ഉണ്ടാക്കി പാട്ടകളിലും ചാക്കുകളിലും നിറച്ചു് അമ്പലപ്പുഴയിലെ ഗ്രാമീണ സ്റ്റോറുകളിൽ അവരെത്തിക്കും. അതിനു് വിലയോ പകരത്തിനു പകരമോ വേണ്ട.
ഒറ്റ വീട്ടുകാർ എന്ന ബോധം മാത്രം മതി. ശർക്കര കൊണ്ടുവരുന്ന ലോറികളിൽ അരി, അവൽ ശുദ്ധമായ വെളിച്ചെണ്ണ, മത്സ്യം തുടങ്ങി ഇവിടെയുള്ളവ കയറ്റി അങ്ങോട്ടു പോകും. പോകുന്ന വഴിക്കും ഗ്രാമീണ സ്റ്റോറുകളിൽ ഉള്ളതുപോലെ കൊടുക്കാം.
വണ്ടിയോടാൻ പെട്രോളോ, ഡീസലോ, ഗ്യാസോ വേണം; ഡ്രൈവർ വേണം; വൈദഗ്ദ്ധ്യം വേണം. ഇതിനൊക്കെ പണം വേണ്ടേ എന്നു തോന്നാം. ഞാൻ വിഭാവനം ചെയ്യുന്ന നവലോകത്തിൽ ഭൂമി കുഴിച്ചു് പെട്രോൾ വലിച്ചെടുക്കേണ്ട ആവശ്യമേ വരില്ല. വന്നാലും അതിനു് വില വേണ്ടിവരില്ല. പ്രപഞ്ചത്തിലെ ഓരോന്നിലും എത്രയോ സമൃദ്ധമായി ഊർജ്ജം അടങ്ങിയിരിക്കുന്നു. ഞാൻ സൌരോർജ്ജത്തെപ്പറ്റിമാത്രമല്ല പറയുന്നതു്. ‘പ്രപഞ്ചോർജ്ജം’ എന്ന പദമാണു് എനിക്കിഷ്ടം. ഈ പ്രപഞ്ചത്തിലെ ഊർജ്ജ സാഗരത്തിൽ നിന്നു് ഒരു തുള്ളി കൊണ്ടു് എത്രയോ കാലം നമുക്കു് ജീവിക്കാം. അവിടെ ശബ്ദമോ പുകയോ ഇല്ല. കാറ്റു്, വെള്ളം, അന്തരീക്ഷം, മിന്നൽ, മണ്ണു് തുടങ്ങി എന്തിൽനിന്നുവേണമെങ്കിലും നമുക്കു് വേണ്ട ഊർജ്ജം സംഭരിച്ചെടുക്കാൻ പ്രയാസംവരില്ല. ഭൂമിയിൽ റോഡുകളുടെയാവശ്യം കുറഞ്ഞുവരും. യാത്ര കൂടുതലും ആകാശമാർഗ്ഗമായിരിക്കും ‘സൈക്കിൾപ്ലെയിൻ’ ബഹുജന വാഹനമാകും. ഏതു ഭാരവും ഉയർത്തിക്കൊണ്ടു് പോകാനുള്ള വാഹനസൌകര്യം നമുക്കുണ്ടാവും. ജപ്പാനിൽ അടുത്ത ഏതാനും മണിക്കൂറുകൾക്കകം ഒരു വൻ ഭൂകമ്പം ഉണ്ടാകും എന്നു് ഭൂഗർഭ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയാൽ ഒരു നിമിഷം കൊണ്ടു് അതു് ലോകമൊട്ടാകെ അറിയും. ആയിരം—പതിനായിരം പേരെ വേണ്ടിവന്നാൽ അവരുടെ വീടോടുകൂടി ചൈനയിലേക്കോ സ്വസ്ഥമായ ഏതെങ്കിലും ഇടങ്ങളിലേക്കോ ഉടനേ മാറ്റാം. ഭൂമിയിലേതു വീട്ടിലും അവർക്കു് താമസിക്കാം. ഒറ്റ വീട്ടുകാർ, ബന്ധുക്കൾ, മിത്രങ്ങൾ, വേണ്ടപ്പെട്ടവർ ഈ ബോധം വളർത്തിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ ശാസ്ത്രവും ഊർജ്ജവും ആദ്ധ്യാത്മികതയും ഭൌതികതയും ആനന്ദമായി വരൂ. ഇതാണു് പരസ്പരാനന്ദജീവിതം. ഈ ജീവിത ശൈലിയാണു് ഭൂമിയിൽ മനുഷ്യനു് ആവശ്യം. അതിലേക്കു് ശ്രദ്ധ തിരിക്കാനാണു് ഈ ചെറിയ ചിന്താശകലം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നതു്.
ഒരു ദിവസം ഞങ്ങൾ കുറച്ചുപേർ ഒരിടത്തുകൂടി ഈ പുതിയലോകത്തെപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. കൂട്ടത്തിൽ ഒരു പയ്യൻ പെട്ടെന്നൊരു ചോദ്യം ചോദിച്ചു.
വെട്ടുകത്തി, കോടാലി, തൂമ്പാ തുടങ്ങിയ ഗാർഹികോപകരണങ്ങൽ പണിക്കിടെ പെട്ടെന്നു കേടായാൽ ആരു നന്നാക്കിത്തരും? പ്രതിഫലം കൊടുക്കാതെ ഏതെങ്കിലും കൊല്ലൻ ജോലി ചെയ്യുമോ?
പുതിയ ലോകമനസ്സിനെപ്പറ്റിയുള്ള അറിവിന്റെ കുറവുകൊണ്ടാണു് അവനങ്ങനെ ചോദിച്ചതെന്നു സദസ്സിനു് തോന്നി. എങ്കിലും സദസ്സു് ആവഴി തിരിഞ്ഞു. പുതിയ ഗ്രാമ സംവിധാനത്തിൽ കൊല്ലനുണ്ടായിരിക്കില്ല എന്നു പറഞ്ഞപ്പോൾ അവൻ അന്ധാളിച്ചുപോയി. ഞങ്ങൾ വിശദീകരിച്ചപ്പോൾ അവനതു് ബോദ്ധ്യമാവുകയും ചെയ്തു. ആശാരിപ്പണി, കല്പണി, മരംകയറ്റം പാചകകല, വസ്ത്രം നെയ്ത്തു്, കൊല്ലപ്പണി, വാഹനമോടിക്കൽ, വാഹനം നിർമ്മിക്കൽ തുടങ്ങിയ ഒത്തിരിയൊത്തിരി ജോലികൾ താല്പര്യമുള്ള ആർക്കും പരിശീലിക്കാൻ വേണ്ട സൌകര്യം ഭൂമിയൊട്ടാകെ ഉണ്ടാകും. ഗ്രാമത്തിലെ ചെറുപ്പക്കാർ തെങ്ങുകയറ്റം പഠിച്ചിരിക്കും. ഒരൻപതു പേർ തെങ്ങുകയറ്റം വശമാക്കിയിട്ടുള്ള ഒരു ഗ്രാമത്തിൽ പ്രത്യേകിച്ചു് തെങ്ങുകയറ്റത്തൊഴിലാളി ആവശ്യമായി വരുമോ? നാടാകെ വിവിധ തൊഴിലാളികളുടെ പരിശീലന വേദികളായി മാറുന്നതിനെപ്പറ്റി അനിയൻ ആലോചിച്ചുനോക്കൂ. പുന്നപ്ര കടൽത്തീരത്തു് മീൻവല കെട്ടാൻ, ചമ്പക്കുളത്തുനിന്നും പത്തു യുവാക്കൾ വന്നാൽ, പുന്നപ്രക്കാർ അവരെ കൂടെയിരുത്തി വലകെട്ടാൻ പഠിപ്പിക്കില്ലേ? പുന്നപ്രക്കാർ തൊട്ടടുത്ത കടലിൽ നിന്നു് വലയിട്ടു് മീൻ പിടിക്കുന്നതു് ചമ്പക്കുളത്തുകാർക്കു വേണ്ടിക്കൂടിയാണു്. ഈ മാനുഷിക വീക്ഷണം നമ്മുടെ കുടുംബാംഗങ്ങളിൽ വളർത്തിയെടുക്കാൻ സാധിക്കുമോ എന്നതാണു് പ്രശ്നം. സാധിച്ചാൽ ഇന്നത്തെ സങ്കീർണ്ണ ലോകപ്രശ്നങ്ങൾക്കെല്ലാം ഒരുവിധം അയവുകിട്ടും. സകല ചലനങ്ങളിലും ഈ വീക്ഷണം കടന്നുവരണം. അതിനുതക്കവണ്ണം നമ്മുടെ പെരുമാറ്റങ്ങളെ മാറ്റിയെടുക്കാൻ എങ്ങനെ കഴിയും? എനിക്കറിഞ്ഞുകൂടാ. ഇതുവരെ സാധിച്ചിട്ടില്ലെന്നറിയാം. എന്നാൽ ഈ വഴി, ധാരാളം പേർ നടന്ന ചുവടുകൾ മായാതെ കിടപ്പുണ്ടു്. നമുക്കും, പിച്ചവയ്ക്കുന്ന നമ്മുടെ പാദങ്ങളെ ആവുംപോലെ ഈ വഴിയേ മുന്നോട്ടു് തന്നെ നയിക്കാം. ഇക്കാലത്തു് പതറിപ്പോകാനെളുപ്പമാണു്. ഇപ്പോഴാരും ഇതുവഴി അധികം സഞ്ചരിക്കാറുമില്ല. അവിശ്വാസത്തിന്റെയും വെറുപ്പിന്റെയും ശങ്കയുടെയും ആയുധത്തിന്റെയും മാർഗ്ഗത്തിലാണു് ലോകം ഇന്നുള്ളതു്. നേതൃത്വം തന്നെയല്ല, ബഹുജനങ്ങളും കൈയൂക്കു് കാണിക്കാനാണു് ഇഷ്ടപ്പെടുന്നതു്. എന്നെ ഒരാൾ തല്ലാൻ വന്നാൽ ഓടിമാറി നമ്മുടെ ലോകകുടുംബത്തിൽ ഒരു കലഹത്തിനിട വരുത്താതിരിക്കണം എന്ന വിവേകം നമുക്കാരും പറഞ്ഞുതരുന്നതല്ല. കായബലം കാണിക്കലാണു്—കുടുംബം നശിച്ചാലും—വേണ്ടതു് എന്ന ധാരണ ആഴത്തിൽ പതിഞ്ഞുപോയി. ഇതിനുപകരം എന്റെ കുടുംബത്തിന്റെ ശാന്തിക്കുവേണ്ടി എത്ര താഴേണ്ടിവന്നാലും ഭീരുവിന്റെ വേഷം കെട്ടേണ്ടിവന്നാലും അതാണു് വേണ്ടതു്—എന്ന ബോധം സമൂഹത്തിലെങ്ങനെ വളർത്തിയെടുക്കും?
ഞങ്ങൾ ഈയിടെ ദർശനത്തിന്റെ സമീപനത്തെ ഉൾക്കൊണ്ടു് ജീവിക്കാൻ ശ്രമിക്കുന്നവരുടെ ഒരു ലിസ്റ്റ് ചിന്തിച്ചെടുത്തു. ദർശനം വായിച്ചു് മനുഷ്യത്വത്തിലേക്കു് അവനവനെ രൂപപ്പെടുത്തുന്ന ആരെങ്കിലുമുണ്ടോ? ഇരുപത്തിമൂന്നുപേരുടെ പേരുകൾ ഞങ്ങൾ കണ്ടെത്തി. വായന പ്രയോജനം ചെയ്യും എന്നു തങ്ങൾ മനസ്സിലാക്കി. കത്തുകളും ഫോണുകളും സംവാദങ്ങളും പെരുമാറ്റങ്ങളും ഭാവങ്ങളും ഒക്കെ വച്ചുകൊണ്ടാണു് ഞങ്ങളീ ഇരുപത്തിമൂന്നുപേരെ കണ്ടെത്തിയതു്. ഭാവിലോകത്തെപ്പറ്റി കൂടുതൽ വ്യക്തികൾ ഈ വഴി മുന്നോട്ടു വന്നേക്കാം എന്നു ഞങ്ങൾ ഓർത്തു. അതിനു സഹായിച്ചേക്കാം എന്ന നിഗമനത്തിലാണു് ‘ഭാവിലോകം’ എന്ന ഈ ചെറുപുസ്തകം എഴുതി പ്രചരിപ്പിക്കാം എന്നു ഞങ്ങൾ നിശ്ചയിച്ചതു്.
ഓരോരുത്തരും സ്വതന്ത്രമായി ചിന്തിക്കണം. നാം എവിടെയാണു ജനിച്ചതു? ഭൂമിയിലോ കേരളത്തിലോ? വീട്ടിലോ നാട്ടിലോ? ഭൂമിയിലാണു് എന്നതല്ല സത്യം? ഭാഷയുടെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഒക്കെ തടവിൽപ്പെട്ടു് കേരളീയരെന്നും യഹൂദരെന്നും നീഗ്രോകളെന്നും തെറ്റിദ്ധരിച്ചു് സത്യത്തിൽ നിന്നു് അകലാൻ തുടങ്ങിയതല്ലേ നമുക്കു പറ്റിയ അമളി? ഭൂമിയിലെ പ്രദേശങ്ങൾക്കു് പ്രത്യേകം പേരിടേണ്ടിവന്നതു്—സംസാരത്തിൽ വ്യക്തത വരുത്താനാണു്. ഒരാൾക്കൂട്ടത്തിൽ നിന്നു് എന്റെ സുഹൃത്തു് ഹംസയെ എനിക്കു വിളിക്കണം. അതിനാണു് ‘ഹംസ’ എന്ന പേരു്. ‘ഹംസ’ എന്ന പേരു് മനുഷ്യത്വത്തിൽ ഒരു പോറൽപോലുമേല്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. അതു് ബന്ധത്തെ ദൃഢീകരിക്കാനുള്ളതാണു്. ‘കേരളം’ എന്ന പേരു കളയണ്ടാ. ഞാൻ കേരളീയനായിരിക്കുന്നതു് ഭൂമിക്കാരനാകാനാണു്; ഏകലോക സംവിധാനത്തിലേക്കുള്ള യാത്രയെ സുഗമമാക്കാനാണു് എന്നു കരുതിയാൽ മതി. ഈയിടെ, ഞാൻ ഗോപാലകൃഷ്ണനോടു് പറഞ്ഞു: “ഗോപാലകൃഷ്ണാ, നാം വ്യത്യസ്ഥ ജാതികളിൽ പെട്ടവരാണു്. ജാതിവ്യത്യാസം പെട്ടെന്നു നമ്മുടെ മനസ്സിൽനിന്നു മാറുകയില്ല. ഭൂമിയൊട്ടുക്കു് മനുഷ്യനിങ്ങനെ തുണ്ടുകളായി മുറിക്കപ്പെട്ടുപോയി. നിനക്കു വല്ല പോംവഴിയും തോന്നുന്നുണ്ടോ?” ഗോപാലകൃഷ്ണനൊന്നും മിണ്ടില്ല. അദ്ദേഹം ആ വഴി ചിന്തിച്ചിരിക്കില്ല. ഞാൻ പറഞ്ഞു: “എനിക്കൊരു വഴി തോന്നുന്നുണ്ടു്. നിന്നെ എന്റെ ഗോപാലകൃഷ്ണൻ എന്നു കാണാൻ ഞാൻ എന്റെ മനസ്സിനെ പരിശീലിപ്പിക്കണം. എന്റെ സാർ എന്നു കാണാൻ നീയും പരിശീലിക്കണം. അപ്പോൾ സാവധാനം എന്റെ എന്നതിനു” ബലം വരികയും വിഭാഗീയ സങ്കല്പങ്ങൾ ദുർബലങ്ങളാകുകയും ചെയ്തുകൊളളും.”
ലോകമാകെ തന്റേതു്; ഞാൻ ലോകത്തിന്റേയും എന്ന ഈ സമീപന ശൈലി സാവധാനം വളർത്തിയെടുത്താൽ ഇസ്രയേൽ പ്രശ്നം സമാപിച്ചുകൊളളും. ‘ഇസ്രയേ’ലെന്നും ‘പലസ്തീ’നെന്നും രണ്ടു രാഷ്ട്രങ്ങളേ ഭൂമിയിൽ ഇല്ലാതാകും. വ്യത്യസ്ത സംസ്കാരങ്ങളും; വേഷ വിധാനങ്ങളും; ആചാരമര്യാദകളും തുടരുന്നതുകൊണ്ടു് ഭൂമിക്കു ദോഷമൊന്നും വരില്ല. ആർക്കും എവിടെയും സുരക്ഷിതരായി താമസിക്കാം. വൈവിദ്ധ്യം ആനന്ദാനുഭവമായിത്തീരും. ഇതു സാധിക്കണമെങ്കിൽ ഒരു പുതിയ ലോക മനസ്സുണ്ടാകണം. അതായതു് കുടുതൽ വ്യക്തികൾ ഈ സഞ്ചാരമാർഗ്ഗത്തിലേക്കു് വരണം. അതിനു് കൂട്ടാകും എന്ന പ്രതീക്ഷയിലാണു് ദർശനം ഈ പുസ്തകം പ്രകാശിപ്പിക്കുന്നതു്.
ദർശനം ഭാവനയിൽ കാണുന്ന ആ ലോകത്തു് കൃഷിക്കാണല്ലോ മുഖ്യസ്ഥാനം. എല്ലാവരും കൃഷിക്കാരും കൂടാതെ വിവിധ തൊഴിലുകളിൽ പരിചയമുള്ളവരും ആകണമെന്നു് ദർശനം നിർദ്ദേശിക്കുന്നു. ഇതിൽ ഉദ്യോഗസ്ഥനമാരുടെ പങ്കെന്താണു്? അവർക്കു് ഇതെല്ലാംകൂടി ഭാരമാവില്ലേ? എന്നൊരു ചോദ്യം സദസ്സിൽ ഒരു യുവാവു് ഉന്നയിച്ചു. അദ്ദേഹം റവന്യു ഡിപ്പാർട്ടുമന്റിൽ ഉദ്യോഗസ്ഥനാണു്. ഞാൻ പറഞ്ഞു “അന്നു് ഉദ്യോഗസ്ഥവർഗ്ഗം എന്നൊരു വർഗ്ഗമേ സമൂഹത്തിൽ കാണില്ല. ഒറ്റയ്ക്കും കൂട്ടായും പണി എടുത്തു് സന്തോഷമായി ജീവിക്കുന്നു. അത്രതന്നെ. ശമ്പളം പറ്റുന്ന ഒരാളും ഉണ്ടാവില്ല. ഇന്നത്തെമാതിരി ഒറ്റ വിദ്യാഭ്യാസ സ്ഥാപനവും ഭൂമിയിൽ കാണില്ല. ലോകം വിദ്യാലയം. ജനനം മുതൽ മരണം വരെ ഓരോരുത്തരും വിദ്യാർത്ഥികളും ആദ്ധ്യാപകരും. ആർക്കും ഒന്നിനും കൂലിയുമില്ല; വിലയുമില്ല. നാണയമില്ലല്ലോ; പിന്നെയെന്തു ശമ്പളം.”
ഈ ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല. ആകെ മാറ്റത്തിന്റെ കൂടെ ധനതത്വശാസ്ത്രവും മാറും. പുതിയ ലോകത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ ജീവൻ; നാം പരസ്പരം ഉണ്ടു് എന്ന ബോധമായിരിക്കും. നീയാണു് എന്റെ സമ്പത്തു്. അതു് വന്നു കഴഞ്ഞാൽ സ്വകാര്യ ഉടമയും സാമൂഹ്യ ഉടമയും രണ്ടും മാഞ്ഞുപോകും. പകരം എന്താണു് പുതുതായി ഉണ്ടാവുക. കൈവശ സംവിധാനമാണു് അന്നത്തെ പുതിയ ഉടമാസമ്പ്രദായം. ഭൂമിയിലുള്ള എല്ലാവർക്കും അവരവരുടെ കഴിവും താൽപര്യവും അനുസരിച്ചു് എന്തെങ്കിലും ചിലതു് കൈവശം വയ്ക്കാനുണ്ടാകും. അതു് ഭൂമിയാകാം, വളർത്തുമൃഗങ്ങളാകാം, യന്ത്രങ്ങളാവാം, വാഹനങ്ങളാവാം, തൊഴിൽ സാമർത്ഥ്യമാവാം. ഒരു പ്രദേശത്തു് ഒരാൾക്കു് ഒരു ഹെക്ടർ ഭൂമി ഉണ്ടെന്നിരിക്കട്ടെ. അവിടെയുള്ള എല്ലാവർക്കും ഓരോ ഹെക്ടർ വീതം വേണമെന്നില്ല. ചിലർക്കു് കൃഷിയിൽ താൽപര്യമില്ലെങ്കിൽ അവർക്കു വീടിനുള്ള സ്ഥലം മാത്രം മതി.
അന്നത്തെ സാമ്പത്തിക സമത്വത്തിൽ ഊന്നിയുള്ളതായിരിക്കില്ല; ബന്ധുത്വത്തിൽ ഉള്ളതായിരിക്കം. ഈ ഒറ്റവീട്ടുകാരൻ ഒരു പൈലറ്റാണെന്നിരിക്കട്ടെ. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു് അവശ്യസാധനങ്ങളെത്തിക്കുന്ന ഒരു പൈലറ്റ്. അയാൾ സ്വന്തം കുടുംബത്തിനു് എന്ന നിലയ്ക്കാണു് ഈ സർവ്വീസ് ചെയ്യുന്നതു്. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരെ മറ്റുള്ളവരും സ്വന്തമായി കാണും. അരിയോ പച്ചക്കറികളോ വസ്ത്രമോ എന്തു വേണമെങ്കിലും തങ്ങളുടെ കുടുംബാംഗത്തിനു് എന്ന നിലയിൽ ഗ്രാമീണർ ഓരോരുത്തരും എത്തിച്ചുകൊടുക്കും. ഞാൻ ഭൂമിയോ വൈദഗ്ധ്യമോ സ്വന്തമാക്കി വയ്ക്കുന്നതു് എല്ലാവർക്കും വേണ്ടിയായിരിക്കും. എന്റെ വീട്ടിലെ പശുവിൻപാൽ ആവശ്യമുള്ള ആർക്കും കൊണ്ടുപോകാം. അതിനാണു് ഞാൻ പശുക്കളെ വളർത്തുന്നതു്. നമ്മുടെ ഒരു ചെറിയ വീട്ടിൽ ഇന്നും ഇതു് നടന്നുപോരുന്നുണ്ടു്. ചേച്ചിക്കും അയൽക്കാർക്കും ചേട്ടനുമൊക്കെ ചക്കയോ മാങ്ങയോ ചീരയോ പങ്കിട്ടുകൊടുക്കുന്നതു വാങ്ങാൻ അവർ ലജ്ജിക്കാറില്ലല്ലോ. ഈ കുടുംബ മനോഭാവം വിശ്വവ്യാപകമാക്കണമെന്നേ ദർശനം പറയുന്നുള്ളു. പരിശീലിച്ചാൽ ഇതു് സാധിക്കാവുന്നതാണു്.
എന്റെ ഒരു സുഹൃത്തു് ഒരാവശ്യത്തിനു് മലപ്പുറത്തു് പോയിരുന്നു. മടങ്ങി വരുമ്പോൾ പട്ടാമ്പി കുന്നുപോലെ കുരുന്നു വെണ്ടയ്ക്ക കൂട്ടിയിട്ടിരിക്കുന്നു. അദ്ദേഹം വണ്ടി നിർത്തി ഇറങ്ങി. വെണ്ടയ്ക്ക നല്ലതാണെന്നു് ബോധ്യമായി. കിലേയ്ക്കു് എന്തു വിലയാകും എന്നു ചോദിച്ചു. വ്യാപാരി പറഞ്ഞു 3 രൂപ. പെട്ടെന്നു് അദ്ദേഹത്തിന്റെ മനസ്സിൽ അയൽ വീടുകളെല്ലാം വന്നു. അദ്ദേഹം 14 കിലോ വാങ്ങി. വീട്ടിൽ കൊണ്ടുവന്നു് മേശപ്പുറത്തു് 14 വീതം കുട്ടിവച്ചു. അയൽക്കാരെ അറിയിച്ചു. ഓരോ വീട്ടികാരും വന്നു് 3 രൂപ വച്ചിട്ടു് ഓരോ കൂന കൊണ്ടുപോയി. മറ്റുള്ളവരെപ്പറ്റിക്കൂടി പരിഗണിച്ചുപെരുമാറുന്ന ഈ രീതി വികസിപ്പിക്കുവാൻ കഴിയാത്തതാണോ? ഇവിടെ അന്നു് 6 രൂപയാണു് വില.
ബാങ്കുകളെ ഉണ്ടാവില്ല. നാണയമില്ലാത്തിടത്തു് ബാങ്ക് എന്തിനു്. കൊടുക്കൽ വാങ്ങലല്ലാതെ കടം വാങ്ങുകയേ വേണ്ടാതാവും.
മറ്റൊരു ചോദ്യം. “തനിക്കും കുടുംബത്തിനും വേണ്ടതെല്ലാം യഥേഷ്ടം കിട്ടും എന്നുവന്നാൽ ആരെങ്കിലും കഠിനാദ്ധ്വാനത്തിനു് തയ്യാറാകുമോ? അന്നു് അദ്ധ്വാനത്തിന്റെ പ്രേരകശക്തി എന്തായിരിക്കും?”
എല്ലാവരും ചിന്തിക്കേണ്ട ഒരു പ്രശ്നമാണിതു്. സ്വകാര്യ ലാഭം മുന്നിൽ കാണാതെ വ്യക്തികൾ കഷ്ടപ്പെടാൻ തയ്യാറാകുമോ. ഇന്നു് അദ്ധ്വാനത്തിന്റെ മുഖ്യ പ്രേരണ പ്രതിഫലമാണു്—നാണയമാണു്—എന്നു വ്യക്തം. എന്നാൽ സ്വന്തം വീട്ടിൽ കഠിനാദ്ധ്വാനം ചെയ്യുന്നവർ കൂലിയെപ്പറ്റി ഇന്നും ചിന്തിക്കുന്നില്ല. വെളുപ്പിനു് 4 മുതൽ രാത്രി 11 വരെ വീട്ടിൽ പണി എടുക്കുന്ന ഒരു കുടുംബനാഥയുടെ പ്രേരകശക്തി എന്താവും. തന്റെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ കഴിവതും നന്നായി സാധിച്ചുകൊടുത്തു കുടുംബം നന്നായി വരണം എന്നല്ലേ? ഈ മനോഭാവത്തെ വികസിപ്പിക്കുകയാണു് നമുക്കു് വേണ്ടതു്. ഈ വികാസം ചിന്താരംഗത്തുനിന്നു് ജീവിത രംഗത്തേക്കു് സാവധാനം പെയ്തിറങ്ങിവരുമ്പോൾ ലോകത്തു് അത്യത്ഭുതകരമായ മാറ്റം കാണാനാവും. സ്വന്തം വീടിനുവേണ്ടി ഇത്രമാത്രം കഷ്ടപ്പെടുന്ന സ്ത്രീപുരുഷന്മാർ ലോകത്തിനുവേണ്ടി ഇതിലെത്രയോ ഇരട്ടി ഉശിരോടെ പ്രവർത്തി എടുക്കും. തനിക്കുവേണ്ടി ലോകമാകെ ഉണ്ടെന്നു വരുമ്പോൾ താൻ ലോകത്തിനു വേണ്ടിയും ഉണ്ടു് എന്നുറപ്പാക്കുക അത്ര വലിയ ആദർശമൊന്നുമല്ല. ഇതൊക്കെ ഇന്നും നടന്നുവരുന്ന കാര്യങ്ങളാണു്.
എന്റെ ഓർമ്മയിൽ നാട്ടിലാകെ ഓലപ്പുരകളായിരുന്നു. വെളുപ്പിനു് വന്നു് പുരപൊളിക്കുന്നതു് അയൽക്കാരാണു്. പഴയ ഓല അടുക്കിക്കെട്ടി വയ്ക്കും. തെങ്ങിൽ കയറി ഓല മടൽ വാട്ടി വാർന്നു് കെട്ടുനാരുണ്ടാക്കി വയ്ക്കും. പുര ആകെ തൂത്തുവാരും. ഇതൊന്നും വീട്ടുകാർ പറഞ്ഞിട്ടില്ല. കെട്ടാൻ കയറുന്നതിനുമുമ്പു് കഞ്ഞിയും ചെറുപയറും തോരനും കാച്ചിയതോ ചുട്ടതോ ആയ പർപ്പിടകവും ഉപ്പിലിട്ടതോ ചമ്മന്തിയോ തേങ്ങാപ്പൂളോ ഉണ്ടാവും. പ്ലാവില നേരത്തെ കുത്തിവച്ചിരിക്കും. തിണ്ണയിലോ പറമ്പിലോ നിരന്നിരുന്നു് ഫലിതങ്ങൾ പറയുമ്പോൾ കാർണവന്മാരും കൂടും. പുര കെട്ടിക്കഴിഞ്ഞു് ഇറ കണ്ടിച്ചു് ആറ്റിൽപോയി ചീടി നീന്തിപ്പതച്ചു് തുടച്ചു് എത്ര ആഹ്ലാദമായിട്ടാണു് കേറിവരുക. ഓല തികയാതെവന്നാൽ അവരവരുടെ വീടുകളിൽ ചെന്നു് എടുത്തുകൊണ്ടുവരും. പുരകെട്ടു് ഒരുത്സവമാണു്. അന്യോന്യത അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കും. ചിലർ മിച്ചം വന്ന ഓരോ കെട്ടു് പഴയോല വീട്ടിലേക്കു് കൊണ്ടുപോയെന്നുവരും. പുരകെട്ടുസദ്യയ്ക്കു് ചിലർ പായസവും വയ്ക്കും. അയലത്തെ കുട്ടികളെല്ലാവരും കഞ്ഞിക്കും ഊണിനും കാണും. ഇതൊക്കെ പോരെ. കുളംവെട്ടു്, വേലികെട്ടു്, കല്യാണ കൊട്ടിൽ കെട്ടു്, കിണറുതേകൽ, എല്ലാം ഇങ്ങനെതന്നെ നടന്നിരുന്നു. ചിലപ്പോൾ ഒന്നും രണ്ടും പറഞ്ഞു് വഴക്കുണ്ടാക്കി എന്നും വരും. അതു് പുതിയ സമൂഹത്തിലും ഉണ്ടാകും. പിന്നെ ഒന്നിച്ചിരുന്നു് ചീട്ടു കളിക്കും. ഈ സഹകരണം അന്നു സാധിച്ചിരുന്നുവല്ലോ. അതിനിയും സാധിക്കാവുന്നതേയുള്ളു.
ദർശനത്തിന്റെ ഭാവനയിൽ വിരിഞ്ഞു വരുന്ന പുതിയ സമൂഹം പരന്നതാണെങ്കിലും അഗാധമല്ല. ഒന്നിനൊന്നുണ്ടു് എന്ന ബോധത്തിൽ കണ്ണി ചേരണമെന്നേ ദർശനം ഉദ്ദേശിക്കുന്നുള്ളു. ദാരിദ്ര്യമില്ലാത്ത, കലഹമില്ലാത്ത, രോഗമില്ലാത്ത എന്നൊക്കെ പറയുമ്പോൾ അർത്ഥമാക്കേണ്ടതു് ഒരു കുടുംബം രോഗബാധിതമായാൽ അന്വേഷിക്കാൻ അതറിയുന്ന എല്ലാവരും ഉണ്ടാകും എന്നാണു്. ദാരിദ്ര്യം ഒരു നാട്ടിൽ പരന്നാൽ മറുനാടുകൾ അവിടെ എത്തി പോംവഴി കണ്ടെത്താൻ ശ്രമിക്കും. കലഹമുണ്ടായാൽ അതൊഴിവാക്കാൻ ജനം മുന്നോട്ടു വരും. സ്വാകാര്യത ഇല്ലാത്ത വ്യക്തികളാവണം എല്ലാവരും എന്നു് ദർശനം ഉദ്ദേശിക്കുന്നില്ല. ഓരോരുത്തരുടേയും സ്വകാര്യതയെ നിറവേറ്റാൻ മറ്റുള്ളവരും ഉണ്ടാകുന്നൊരവസ്ഥ സംജാതമാകണം എന്നതാണു് ലക്ഷ്യം. എനിക്കുവേണ്ടി ഞാൻ മാത്രം എന്ന തലത്തിൽ നിന്നു് എനിക്കുവേണ്ടി എല്ലാവരും ഉണ്ടു്; ഞാൻ മറ്റുള്ളവർക്കു വേണ്ടിയും ഉണ്ടു്. ഈ കാഴ്ചപ്പാടു് സ്വീകരിക്കാൻ ഒരു ശ്രമം നടക്കണം എന്നേ ആഗ്രഹിക്കുന്നുള്ളു. ദർശനത്തിന്റെ ഈ ലളിത സമീപനം ലോകം അറിയണം.
അല്ലെന്നു പറയുമ്പോൾ രണ്ടു കാര്യം ഓർക്കണം.
- ഇന്നത്തെ നിലയിൽ ഇനിയും തുടരാൻ പറ്റുമോ?
- മനോവികാസം അസാദ്ധ്യമായ കാര്യമാണോ? കൂട്ടമായ ശ്രമം തുടങ്ങിയാൽ തീർച്ചയായും ഒന്നിനൊന്നു കൈകോർക്കാൻ കഴിയും. ആരെങ്കിലും വിഘടിച്ചു നിന്നാൽ സാവധാനം ഈ ഒഴുക്കിൽ വന്നുകൊള്ളും. സംശയിക്കാതെ ലാഭനഷ്ടങ്ങൾ നോക്കാതെ മുന്നോട്ടു വരുന്നവരുടെ എണ്ണം അനുദിനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നാൽ മാത്രം മതി. സംഭവം ഉണ്ടാകാതിരിക്കില്ല. പരിശ്രമം തന്നെ സംഭവമായിത്തീരും. മൈത്രിജീവനം ഒരു പ്രവാഹമാകട്ടെ. സാമൂഹ്യവിരുദ്ധരും അതിൽ വന്നു ചേർന്നുകൊളളും.
ഇമ്മാതിരി സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണു്. ഭരണകൂടങ്ങൾ ഉണ്ടായിരുന്നിട്ടും ഇതൊക്കെ സംഭവിച്ചുകൊണ്ടല്ലേ ഇരിക്കുന്നതു്. ഭരണകൂട തിന്മ എന്നൊരു പദം തന്നെ ഭാഷയിൽ പ്രചരിച്ചിരുന്നു. ഇത്തരം സംശയങ്ങൾ ഉന്നയിച്ചു് അവയ്ക്കു മറുപടി ഉണ്ടോ എന്നറിയണം. സ്വയം തന്നെ മറുപടി തോന്നിക്കൊളളും. അങ്ങനെ സ്വയം സംവാദം നടത്തി ലക്ഷ്യം സ്ഫുടം ചെയ്തെടുക്കുമ്പോൾ ഭാവിലോകത്തെപ്പറ്റി കൂടുതൽ പ്രകാശമാനമായ ഉറപ്പുകിട്ടും.
ഉടൻ ഉത്തരം തോന്നും. സ്വർണ്ണവും നാണയവും വിലപ്പെട്ടതായി കരുതാത്ത ഒരു സമൂഹത്തിൽ സ്ത്രീധനം ഒരു പ്രശ്നമേ ആവില്ല. നാട്ടുകാർ കൂടി സന്തോഷമായി വിവാഹം നടത്തും. വരുനും വധുവും മറ്റുള്ളവരോടൊപ്പം പൊതു ജീവിതം നയിക്കും. ഇതല്ലാതെ ഒരാൾ പോലും തനിക്കിന്നതു വേണം എന്നു പറയില്ല.
സഹവിവാഹമില്ലാതെ മിശ്രവിവാഹം എന്നൊരു സംഗതി സമൂഹത്തിലില്ലാതാകും. യുവതിയുവാക്കൾക്കു് പരസ്പരം ഇഷ്ടമായാൽ എല്ലാവരും ചേർന്നതു നടത്തിക്കൊടുക്കും. വ്യത്യസ്ത മതക്കാരായാൽ മതം മാറേണ്ടുന്ന കാര്യമില്ല. ഏതു് ആരാധനാലയത്തിലും അവർക്കൊന്നിച്ചു പോകാമല്ലോ? അവരുടെ കുട്ടികളെ ഏതു മതക്കാരായി കരുതും? ആരിതു് അന്വേഷിക്കുന്നു. മതം തിരിച്ചുള്ള കണക്കെടുപ്പേ ലോകത്തിലുണ്ടാവില്ല. മനുഷ്യർ ഒന്നിച്ചു ജീവിക്കുന്നതിനു് ഒരു മതവും എതിരു നിൽക്കില്ല. മനുഷ്യൻ പരസ്പരാനന്ദ ജീവിതത്തിലേക്കു് ഉയരുന്നതിനനുസരിച്ചു് തമ്മിൽ അകറ്റുന്ന പ്രവണതകൾക്കു് നിലനിൽക്കാനാവില്ല. ഭരണകൂടങ്ങൾ അഴിഞ്ഞു മാറുമ്പോൾതന്നെ മതപരമായ പിരിമുറുക്കങ്ങൾ അയഞ്ഞുകൊളളും.
ഇങ്ങനെ സങ്കീർണ്ണങ്ങളായ നിരവധി ചോദ്യങ്ങൾ ഉണ്ടാവാം. ചിലതിനു് മറുപടി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വരാം. ജീവിതം കൊണ്ടുവേണം യഥാർത്ഥ മറുപടി കിട്ടാൻ. കാശിയും മെക്കയും ജറുശലേം ദേവാലയവും മനുഷ്യനു് വേണ്ടിയുള്ളതാണു്; എല്ലാവർക്കും തുറന്നു കൊടുക്കും എന്നു കേട്ടാൽ ഇന്നു് വിശ്വസിക്കുവാൻ പ്രയാസമാണു്. എന്നാൽ ഭാവി സമൂഹത്തിൽ അതു് സംഭവിക്കും.
നാണയം വേണ്ടെന്നായാൽ പുരോഹിതന്മാരെ തിരിച്ചറിയുവാനാകാതെവരും. ഇവിടെ ജനശ്രദ്ധ മറ്റൊരു വഴിക്കു് തിരിയുകയാണെന്നോർക്കണം. ഭൂമിയിൽ ആനന്ദം, എല്ലാവർക്കും ആനന്ദം, ഒന്നിച്ചു് പണി എടുക്കുന്നു. പരസ്പരം കൊടുത്തും വാങ്ങിയും കഴിക്കുന്നു. ഓരോരുത്തരുടേയും ജീവിതം മറ്റുള്ളവർക്കു് ആനന്ദമായിത്തീരുന്നു. ഇതിനിടയിൽ പുരോഹിത വർഗ്ഗം, തൊഴിലാളി വർഗ്ഗം, മുതലാളി വർഗ്ഗം, ഭരണ വർഗ്ഗം, അവർണ്ണൻ, സവർണ്ണൻ, ഈ വക ഒന്നിനും തടസ്സം സൃഷ്ടിക്കാൻ സാദ്ധ്യമാവില്ല; അതിനാവശ്യം വരില്ല. ഈ വർഗ്ഗ വ്യത്യാസങ്ങൾ എല്ലാം വിവിധ സംസ്കാരങ്ങളുടെ ഭാഗമായി സമൂഹത്തിൽ നിന്നുകൊള്ളട്ടെ. ഒന്നും കളയേണ്ട.
തീർച്ചയായും. ഭൂമിയിൽ ഒരാൾപോലും തൊഴിലു തേടി അലയേണ്ടിവരില്ല. ഓരോ പ്രദേശത്തും ഇഷ്ടംപോലെ തൊഴിലുകൾ സദാ ഉണ്ടാവും. ഒന്നാമത്തേതു് മണ്ണിൽ പണി. കൃഷിയിലേക്കു് ശ്രദ്ധ തിരിഞ്ഞാൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, വളർത്തു ജന്തുക്കൾ, ഇവയുടെ എല്ലാം ഉല്പാദനം, ജലസേചനം, വളംചേർക്കൽ, വിളവെടുപ്പു്, വിതരണം, ശുശ്രൂഷ, പോരേ? കുഞ്ഞുകുട്ടികളടക്കം എല്ലാവർക്കും ജോലി ആയില്ലേ. വെട്ടം വീഴുമ്പോൾ കുട്ടികൾ പുഴുവിനെ നോക്കാൻ തൊടിതോറും എത്തിയിരിക്കും. വെണ്ടയിലെ ഓലചുരുട്ടിപ്പുഴുവിനെമാറ്റി അതിന്റെ പൂവു് കണ്ടു് രസിച്ചു് കുരുന്നു് വെണ്ടയ്ക്ക പറിച്ചുതിന്നു് എത്ര ഉത്സാഹമാകും പ്രഭാതം. ഏതു പറമ്പിലും ചെന്നു് ആവുന്ന പണി എടുക്കാമല്ലോ. കൃഷി ഇത്ര വ്യാപകമായാൽ ഇതിനൊക്കെ വേണ്ട വളത്തിനു് എന്താണു് മാർഗ്ഗം? വളം പ്രശ്നമാകുകയേയില്ല. മനുഷ്യ മലവും മൂത്രവും ഒന്നാംതരം വളങ്ങളാക്കി മാറ്റാനുള്ള ക്രമീകരണം എല്ലാ വീട്ടിലും ഉണ്ടാകും. ഭൂമിക്കടിയിൽ ടാങ്കിൽ വൃഥാ കുഴിച്ചുമൂടന്ന ബുദ്ധിശൂന്യത ഒരിടത്തും ഉണ്ടാവില്ല. പശു, ആടു്, കോഴി തുടങ്ങിയ മറ്റു ജന്തുക്കളുടെ വിസർജ്ജ്യവസ്തുക്കളും വൃക്ഷലതാദികൾക്കും വളമാകും. വൃക്ഷലതാദികളുടെ ഇലയും പൂവും തടിയും മറ്റും ഉണങ്ങി കൊഴിഞ്ഞു വീഴുന്നതു് ആരും കത്തിച്ചു കളയുകയില്ല. അതാക്കെ വളമായും പുതയായും തിരിച്ചു ഭൂമിക്കു കൊടുത്തുകൊണ്ടേ ഇരിക്കും. ദിവസേന അടുക്കളയിൽ നിന്നും കുപ്പയിലേക്കു തള്ളുന്ന അവശിഷ്ടങ്ങൾ ജന്തുക്കൾക്കും ചെടികൾക്കും ആഹാരമാകാൻ വീട്ടുകാർ ശ്രദ്ധിക്കും. ജലസസ്യങ്ങളും വളമാകും. മരിച്ചുവീഴുന്ന ജന്തുക്കളുടെ ഉടൽ കുഴിച്ചുമൂടി വളമാക്കും. ഇതിലെല്ലാം ഇന്നുകണ്ടെത്താത്ത ആധുനിക രീതികൾ കടന്നുവരും.
മനുഷ്യ മലം പെട്ടന്നു് ഉണങ്ങി വരണ്ടു പോകത്തക്കവണ്ണമാകും പുതിയ കക്കൂസുകൾ. പിന്നെ കൃമി വരുന്ന പ്രശ്നമില്ല. ജീവിച്ചു നോക്കുമ്പോഴെ ഇതിന്റെ ആസ്വാദ്യത നമുക്കനുഭവമാകൂ. ഇന്നത്തെ ജീവിത സമ്പ്രദായങ്ങൾ അടിമുടി നവീകരിക്കപ്പെടും.
കുറെ ആൺകുട്ടികളും പെൺകുട്ടികളും കൂടി ഓരോ ചുലെടുത്തു് നാട്ടിലെ ഓരോ വീടുകളിൽ പോയി മുറ്റവും പരിസരവും മുറികളുമെല്ലാം തൂത്തുവൃത്തിയാക്കുന്നു. ചെടികളെ ശുശ്രൂഷിക്കുന്നു. ഓരോ വീട്ടിലും ഉണ്ടാക്കുന്ന പലഹാരങ്ങൾ വാങ്ങി തുറസ്സായ സ്ഥലത്തിരുന്നു് വീതിച്ചു തിന്നുന്നു. ഇതിൽ വിദ്യാഭ്യാസ മൂല്യം ഉൾക്കൊണ്ടിട്ടുണ്ടോ? അവർ കുളികഴിഞ്ഞു്, ആഹാരം കഴിഞ്ഞു്, സംഗീത വാസനയുള്ളവർ സംഗീതാദ്ധ്യാപകന്റെ വീട്ടിൽ ചെന്നിരുന്നു് സംഗീതം പഠിക്കുന്നു. ചിത്രകല അഭ്യസിക്കണമെന്നുള്ളവർ ഡ്രായിംഗ് മാസ്റ്ററുടെ വീട്ടിലെത്തുന്നു. ഹിന്ദിപഠിക്കുവാൻ, അവരവരുടെ മാതൃഭാഷ പഠിക്കുവാൻ ലോകത്തിലെ വിവിധ ഭാഷകൾ പഠിക്കുവാൻ താല്പര്യമുള്ളവർ അതതിനു പറ്റിയ സ്ഥാപനത്തിലോ അദ്ധ്യാപകരുടെ ഭവനങ്ങളിലോ പോകുന്നു. വസ്ത്രം നെയ്യുന്ന സ്ഥലത്തു് എത്തുന്നവരെ നെയ്ത്തു് അദ്ധ്യാപകൻ അതു് പഠിപ്പിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ഒരു നെയ്ത്തു് ശാല ഉണ്ടായെന്നു വരും. കുറച്ചുസ്ഥലത്തു് പരുത്തികൃഷിയും ചെയ്യാം. പഞ്ഞി എടുത്തു് കുരുമാറ്റി തിരിയാക്കി നൂലാക്കി വസ്ത്രമാക്കി അലക്കി നല്ല നല്ല പൂക്കൾ പ്രിന്റ് ചെയ്തു് ആവശ്യത്തിനുപയോഗിക്കരുതോ. ഇതെല്ലാമല്ലേ വിദ്യാഭ്യാസം. പുതിയ സമൂഹത്തിൽ പരീക്ഷയും മാർക്കും ഡിഗ്രികളും, ഗ്രേഡും ഉണ്ടാവില്ല. പ്രയോഗത്തിലൂടെ പഠിക്കുകയാണു്. പഠിത്തം വിദ്യാലയത്തിൽ. പ്രയോഗം ഒരിടത്തുമില്ല എന്ന ഇന്നത്തെ നില മാറുന്നു. പഠിത്തം നിർദ്ദിഷ്ടവർഷങ്ങളിലേക്കായി ചുരുക്കുന്നില്ല. ഒരു മെഡിക്കൽ വിദ്യാർത്ഥിക്കു് എത്ര വർഷം വേണമെങ്കിലും പഠിക്കാം. കൂട്ടത്തിൽ ചികിത്സിക്കുകയും ചെയ്യാം. പുതിയ ഗവേഷണങ്ങൾ നടത്താം. ആരും തെറ്റിദ്ധരിക്കരുതു്. മനഃശാസ്ത്രം, ജ്യോതിശാസ്ത്രം, ആരോഗ്യശാസ്ത്രം, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സയൻസിനു സ്ഥാനമുണ്ടായിരിക്കും. പ്രകൃതിയും മനുഷ്യനുമായുള്ള സാനന്ദമായ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഉണ്ടാവില്ല എന്നുമാത്രമേ ഉള്ളൂ.
ശുദ്ധജലം സ്വഭാവികവും മലിനജലം കൃത്രിമവും ആണു്. മഴവെള്ളവും കിണർവെള്ളവും കുളത്തിലെയും നദികളിലേയും വെള്ളവും സ്വാഭാവികമായി ശുദ്ധമാണു്. കുടിക്കാം. അതു് കൃത്രിമമാക്കി തീർക്കാനാണു് പ്രയാസം. കൊക്കോകോള, പെപ്സി, സോഡാ, എല്ലാം വെള്ളം കൃത്രിമമാക്കി ഉണ്ടാക്കുന്നവയാണു്. എത്ര കഷ്ടപ്പെട്ട വിഡ്ഢിത്തമാണിതു്. പണസമ്പാദനത്തിനുള്ള വ്യാമോഹമാണു് ഈ വേണ്ടാവേലകൾക്കു കാരണം. നാണയം വേണ്ടെന്നാകുന്നതോടുകൂടി ഈ വക സ്ഥാപനങ്ങൾ എല്ലാം വേണ്ടെന്നാകും. ലോകത്തു് കടലാസ്സിന്റെ ഉപയോഗം വളരെ കുറയും. മരങ്ങൾക്കും നദികൾക്കും മോചനം കിട്ടും. ഭൂമിയിൽ ശുദ്ധജലത്തിനു് ക്ഷാമമേ വരില്ല. ധാരാളം മഴ കിട്ടുന്നിടങ്ങളിൽ നിന്നു് മേഘങ്ങളോടു് മനുഷ്യർ ആവശ്യപ്പെട്ടാൽ അവ എവിടെ വേണമെങ്കിലും എത്തി മഴ ചൊരിഞ്ഞുകൊടുക്കും. ഒരു ശാസ്ത്ര സംഭവമായിരിക്കും അതു്. അനുകൂലമായി തോളോടു തോൾ ചേരാൻ തുടങ്ങുമ്പോൾ സംഭവിക്കുക എന്തെല്ലാണെന്നു് ഇപ്പോൾ പറഞ്ഞറിയിക്കാനാവില്ല. ഇന്നു് ശാസ്ത്രവും മനുഷ്യനും അടിമത്തത്തിലാണു്. പ്രകൃതി ജീവനത്തിൽ രോഗ നിവാരണത്തിനു് ചെലവില്ലാത്ത ഒരു മാർഗ്ഗം കണ്ടെത്തിയാൽ അതു് ഇന്നു് വളരെപ്പേരുടെ ധനാഗമനത്തിനു് തടസ്സമാകും. അതിനെ നിരുത്സാഹപ്പെടുത്തുകയോ വകവരുത്തുകയോ ചെയ്യേണ്ടതു് ഒരു കൂട്ടരുടെ നിലനില്പിനാവശ്യമായിവരും. ഭാവിലോകസംവിധാനത്തിൽ ഓരോ കണ്ടെത്തലും മൊത്തം അഭ്യുദയത്തിനാകും, എല്ലാവരും പ്രോത്സാഹിപ്പിക്കും. പരീക്ഷണ-ഗവേഷണങ്ങൾ ധാരാളം നടക്കും. ഓരോ ദിവസവും പുതിയ പുതിയ കണ്ടെത്തലുകൾ ഉണ്ടായെന്നുവരും. ഞാൻ ഒരു ലേഖനം മനസ്സിൽ വിചാരിച്ചാൽ അതു് രേഖപ്പെട്ടുകൊള്ളും എന്നുവന്നാൽ അതൊരു സ്വകാര്യ നേട്ടമായിട്ടല്ല; മനുഷ്യകുലത്തിന്റെ നേട്ടമായിട്ടാവും അനുഭവപ്പെടുക. പ്രകൃതിയുമായും തമ്മിൽ തമ്മിലും അടുത്തടുത്തു് വരുന്നതനുസരിച്ചു് ഭൂമിയിൽ ജീവിതം ആനന്ദമായിത്തീരും. ശുദ്ധജലമോ, ശുദ്ധവായുവോ, ശുദ്ധമായ മണ്ണോ, മനസ്സോ, കിട്ടാതെ ആർക്കും ക്ലേശിക്കേണ്ടിവരില്ല.
ഞാൻ വിഭാവനം ചെയ്യുന്ന ഭാവി സമൂഹത്തിൽ മദ്യം ഉണ്ടാവില്ല. എന്നാൽ സൗഹൃദ പാനീയങ്ങൾ ഉണ്ടാവും. സൗഹൃദ പാനീയങ്ങൾ കുടിച്ചു് ആനന്ദിക്കാം. ചിലപ്പോൾ ഓവറായാൽ വല്ല വികൃതിയും കാണിച്ചെന്നിരിക്കും. ചുറ്റുവട്ട സമൂഹം അതിനെ നിയന്ത്രിച്ചുകൊളളും. ഏതു വീട്ടുകാർക്കും ഏതവസരത്തിലും വീട്ടിലെ തെങ്ങോ പനയോ ചെത്തി നീരെടുത്തു് കുടിക്കാം. കരിമ്പിൻ നീരു് മൂല്യം ഉള്ളതാക്കാം. കുരുമ്പക്കള്ളു് പാനീയമായി അംഗീകരിക്കപ്പെടും; കരിക്കിൻ വെള്ളം പോലെ. എന്നാൽ ഒരു ലഹരി വസ്തുവും ഭൂമിയിൽ പ്രചരിക്കില്ല. കാരണം ഭൂമിയാകെ മറ്റു തരത്തിൽ ആനന്ദം തിരതല്ലിക്കൊണ്ടിരിക്കുമ്പോൾ എന്തിനു് പ്രശ്നമുണ്ടാകാവുന്ന നിർമ്മാണം നടത്തണം. ഭൂമി ചുരത്തി നിൽക്കുമ്പോൾ കുടിക്കാൻ വേറെ വെള്ളമന്വേഷിക്കുന്നതെന്തിനു്? മുന്തിരിച്ചാറോ, പൈനാപ്പിൾ ജ്യൂസോ, മാമ്പഴച്ചാറോ, കാരറ്റുനീരോ, സംഭാരമോ, കരിക്കോ, ശുദ്ധജലമോ, കരിമ്പിൻ നീരോ (നീര) ഏതു പ്രദേശത്തും കിട്ടും. സന്തോഷമായി കിട്ടും. തൊട്ടതെല്ലാം സ്വർണ്ണം എന്നു പറയുന്നതുപോലെ മനുഷ്യന്റെ കർമ്മങ്ങൾ എല്ലാം പരസ്പരാനന്ദത്തിന്റെ സ്പർശമണിയിൽ തൊട്ടുനിൽക്കുന്നതിനാൽ രോഗവും കലഹവും ദാരിദ്ര്യവും എല്ലാം ആനന്ദാനുഭവങ്ങളാകും. ഹേ, കൂട്ടുകാരാ, നമുക്കിത്രയുമൊക്കെ പോരേ. നാം മനുഷ്യരല്ലേ. അബദ്ധം സംഭവിച്ചുകൂടായ്ക ഇല്ല. അന്നു് ആരെങ്കിലും കടുത്ത ലഹരി ഉണ്ടാക്കി കഴിച്ചു് സമൂഹത്തിന്റെ താളം തെറ്റിച്ചാൽ അന്നത്തെ സമൂഹം വേണ്ടതു് ചെയ്തുകൊളളും. പടരില്ല.
പിന്നോക്ക വർഗ്ഗക്കാരുണ്ടായിട്ടുവേണ്ടേ പോംവഴി കാണുവാൻ. ആദിവാസിയും കീഴ്ജാതിക്കാരും മേൽജാതിക്കാരും ഇന്നുള്ളതുപോലെ അന്നും ഉണ്ടായിരിക്കുമെങ്കിൽ നവലോകം ഉണ്ടായില്ലെന്നു കരുതണം. കാട്ടിൽ സന്തോഷമായി കഴിയാൻ താല്പര്യപ്പെടുന്നവരുണ്ടാവാം. അവർ അങ്ങനെ ജീവിക്കട്ടെ. നാടു് അവർക്കു കൂട്ടായിരിക്കും. എവിടെത്താമസിക്കുന്നു? വസ്ത്രധാരണം എങ്ങനെ? വിദ്യാഭ്യാസമുണ്ടോ? ഇതൊന്നുംനോക്കാതെ നമ്മുടെ കൂട്ടത്തിൽപ്പെട്ടവർ എന്ന വീക്ഷണത്തിൽ ആദിവാസികളെയും വനവാസികളെയും എല്ലവരേയും കാണാൻ നമുക്കു കഴിയണം. അതു സാധിച്ചാൽ ആദിവാസി എന്ന പ്രശ്നമേയില്ല. സ്ത്രീപീഡനം, ബാലപീഡനം, എല്ലാം തിരോഭവിക്കും. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്ത്യരും കള്ളന്മാരും കൊള്ളക്കാരും കുടുംബാംഗങ്ങൾ എന്നു് തിരിച്ചറിയാൻ കഴിയുമ്പോൾ കളവും കൊലയും കുറഞ്ഞുവരും.
അതിനു് പ്രത്യേകം ഒരു ഗ്രൂപ്പുണ്ടായിരിക്കുകയില്ല. ലോകത്തിന്റെ എല്ലാ കോണുകളിലും വിളിപ്പാടു് സമൂഹങ്ങളുണ്ടായിവരും. ഒന്നു വിളിച്ചാൽ ഓടിക്കൂടാവുന്ന വൃത്തത്തിനകത്തുള്ള സമൂഹം. ഈ സമൂഹം എല്ലാ ദിവസവും കാര്യാവലോകനത്തിനുവേണ്ടി ഒന്നിച്ചുകൂടുക പതിവാകും. വീടുകളിൽ മാറിമാറിക്കൂടും. അസാധാരണമായ ഒരു പ്രകാശം ഈ കൈത്തരികൾ ലോകമാകെ പരത്തും. അറുനൂറുകോടി മനുഷ്യർ അറുപതു കോടി ചെറു സമൂഹങ്ങളായി കൈകോർത്തു് ഭൂമിയെ ആനന്ദഗോളമാക്കും. അതോടുകൂടി രഹസ്യങ്ങൾ കുറഞ്ഞുവരും. എല്ലാ സമൂഹങ്ങളും പരസ്പരം തുറക്കപ്പെടും.
ഈ ഗ്രാമസമൂഹങ്ങൾ ഭൂമിയിൽ മുത്തങ്ങാപ്പുല്ലുപോലെ സർവ്വത്ര വേരോടി മുളച്ചുവരണം. ഗ്രാമസ്വരാജ് എന്നുപറയാവുന്ന ഈ ഗ്രാമസമൂഹങ്ങളാണു് നാട്ടിലെ കോടതിയായും; പാർലമെന്റായും; ആസൂത്രണ സമതിയായും പ്രവർത്തിക്കുക. ആവശ്യം വരുമ്പോൾ ഇവർ തന്നെ പോലീസുകാരുമായിക്കൊള്ളും. ഒരു ഗ്രാമസഭയിലെ തീരുമാനം മതിയാകാതെ വന്നാൽ അയൽ ഗ്രാമക്കാരെക്കൂടി കൂട്ടിനു് വിളിച്ചു് അവരുടെ സഭയിൽ വിഷയമവതരിപ്പിക്കാം. അവിടെ തീരുമാനമായിക്കൊളളും. ഈ ഗ്രാമസമൂഹങ്ങൾ ഒന്നും ഒറ്റപ്പെട്ടതായിരിക്കില്ല. ലണ്ടനിലെ ഒരു ഗ്രാമസഭ കൂടുമ്പോൾ, അമ്പലപ്പുഴയിലെ ഒരു ഗ്രാമീണനു് അതിൽ പങ്കെടുക്കുകയും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും ചെയ്യും. കെട്ടിക്കിടന്നു ദുഷിച്ച ഇന്നത്തെ വായുമണ്ഡലം അടിച്ചുമാറ്റി ശുദ്ധവായു അനുദിനം പ്രവഹിച്ചുവരുന്നതിനു് ഈ ചെറുസമൂഹങ്ങൾ ഉപകരിക്കും. സർക്കാരിന്റെ ഊന്നിൽ നിലനിൽക്കുന്ന ഇന്നത്തെ ഗ്രാമസഭകളല്ലിതു്. ബഹജന നിയന്ത്രണത്തിലുള്ള സ്വതന്ത്ര കൂട്ടായ്മകളാണു്.
അനുഭവമാണു് ഏറ്റവും നല്ല തെളിവു്. ഒന്നാമതു് ശമ്പളത്തിനുവേണ്ടി, ക്യാപ്റ്റനോ പൈലറ്റോ ആകാൻ ആരും വരില്ലല്ലോ. താല്പര്യമുള്ളവരേ രംഗത്തേക്കു് വരൂ. അവരുടെ പോരായ്മകൾ, പരിചയമുള്ളവർ ക്രമേണ പരിഹരിച്ചുകൊളളും. ഇന്നുതന്നെ പല വ്യവസായികളും ഡിഗ്രി നോക്കാതെ കഴിവു നോക്കിയാണു് നിയമനങ്ങൾ നടത്തുന്നതു്. വരുംകാലത്തു് ഒന്നിൽ വാസനയില്ലാത്തവർക്കു് വാസനയുള്ള മറ്റൊരു വഴി സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാം. ആർക്കും ഒരിടത്തും തിക്കിത്തിരക്കേണ്ടിവരില്ല. ലോകത്തു് തിരക്കൊഴിയും.
വാർത്താ വിനിമയ സമ്പ്രദായം ഇന്നത്തേക്കാളെത്രയോ പുരോഗമിക്കും. സ്വന്തം താമസ സ്ഥലത്തിരുന്നു് ലോകത്തോടു് ആശയവിനിമയം ചെയ്യാൻ ആർക്കും കഴിയും. പരസ്പരം കാണാം; കേൾക്കാം; പറയുകയും ചെയ്യാം. നാം ഇന്നു വന്നെത്തിയിരിക്കുന്നതു് ശാസ്ത്രത്തിന്റെ അവസാനത്തെ വാക്കിലല്ല. നേരിയ ഒരു തുടക്കത്തിലാണു്. അതു വളർന്നുവരുമ്പോൾ വൈദ്യുതിയുടെ പ്രവാഹത്തിനു് കമ്പിവേണ്ടിവരില്ല. സകലതിലും വൈദ്യുതിയുണ്ടു്. ഒരു പാറക്കല്ലിൽ നിന്നും നമുക്കാവശ്യത്തിനുള്ള വൈദ്യുതി എടുക്കാൻ കഴിയും. മാധ്യമങ്ങൾ പെതുവേ കുറഞ്ഞ ആവശ്യങ്ങൾക്കു മതിയാകും. കൂടുതൽ ആവശ്യങ്ങളും യാതൊരു മാധ്യമത്തിന്റെയും സഹായം കൂടാതെ നേർക്കുനേരെ നടന്നുകൊളളും.
ശാസ്ത്രം എന്ന ശബ്ദം കൊണ്ടു് ദർശനം എന്താണു് ഉദ്ദേശിക്കുന്നതു് എന്നു് വ്യക്തമാക്കേണ്ടതാവശ്യമാണു് എന്നു തോന്നുന്നു. ബന്ധിപ്പിക്കാനുള്ളതാണു ശാസ്ത്രം. പൊട്ടിക്കുന്നതെല്ലാം അശാസ്ത്രീയമാണു്. ഒരു കുട്ടിക്കു് ഒരു മാമ്പഴം കിട്ടി. അവനതു് കൂട്ടുകാരുമായി പങ്കിട്ടു് കഴിക്കുമ്പോൾ അതു് അധ്യാത്മശാസ്ത്രമായി. ആ മാമ്പഴം കിട്ടിയ കുട്ടിയിൽ നിന്നു മറ്റൊരു കുട്ടി തട്ടിപ്പറിച്ചു് ഓടി ഒരിടത്തു് പോയിരുന്നു് തന്നത്താൻ കഴിക്കുമ്പോഴോ? അതു് താമസ ശാസ്ത്രമാണു്. അവിടെ പ്രവർത്തിക്കുന്നതു് സാത്താന്റെ മനസ്സാണു്. ആദ്യത്തേതിൽ ദൈവിക മനസ്സും. ഇതു രണ്ടും തമ്മിലെല്ലാവരിലുമുണ്ടു് എന്നു കണ്ടെത്തുന്നതാണു് മനശ്ശാസ്ത്രം. കൃഷി, ശാസ്ത്രമാകുന്നതു് എല്ലാവർക്കുംവേണ്ടി ചെയ്യുമ്പോഴാണു്. അവനവനുവേണ്ടിമാത്രം എന്നുവന്നാൽ കൃഷിയുടെ ശാസ്ത്രീയത നഷ്ടപ്പെടും. ഭൂമിയിലുള്ള എല്ലാ ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും പർവ്വതങ്ങളും നമുക്കൊന്നിച്ചു് താമസിക്കാനും വിഹരിക്കുവാനും അനുഭവിക്കുവാനും വേണ്ടിയുള്ളതാണെന്നു ഉറപ്പിക്കുകയാണു് ഭൂമിശാസ്ത്രത്തിന്റെ ലക്ഷ്യം. ആദ്യന്തരഹിതമായ അന്തരീക്ഷത്തിലെ ഭാവനാതീതമായ ജ്യോതിർഗ്ഗോളങ്ങൾ ഒരു സാധാരണ മനുഷ്യന്റെ നിത്യജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു് തെളിയിക്കുന്നതാണു്—ജ്യോതി ശാസ്ത്രം.
ആവശ്യമാണോ എന്നു നോക്കാതെ മറ്റുള്ളവരുടെ മുൻപിലാണു് ഞാൻ എന്നു വളിച്ചുപറയലാണു് ആർഭാടങ്ങളുടെയെല്ലാം ഒരു വശം. മറ്റുള്ളവരെ അന്യരായി കരുതുന്തോറും ആർഭാടം കൂടിക്കൂടി വരും. അടുക്കുംതോറും ആർഭാടവിചാരം കുറഞ്ഞുവരും. വീട്ടിനകത്തു വന്നാൽ ഒരു കൈലിയായാലും മതി. എന്നാൽ തന്നെ കാണാൻ ആരെങ്കിലും വരുന്നുവെന്നറിഞ്ഞാൽ വസ്ത്രം മാറാൻ തോന്നും. ഇതത്ര ദോഷകരമായ ഒരു പ്രവണതയല്ല. എന്നാൽ വിവാഹാദി അടിയന്തിരങ്ങൾക്കു് ഭക്ഷണത്തിലും വസ്ത്രത്തിലും കാട്ടിക്കൂട്ടന്ന അതിരുകടന്ന ആർഭാടപ്രവണത വ്യക്തിക്കും സമൂഹത്തിനും ദോഷമാണു്. അതിനുള്ള ഏറ്റവും നല്ല പരിഹാരമാർഗ്ഗം—ഗ്രാമസഭയിൽ ആലോചിച്ചു് അവിടെ തീരുമാനിക്കുന്നതുപോലെ ചെയ്യുകയാണു്. ഒരു കൂട്ടം പ്രഥമൻ മതിയെന്നു് ഗ്രാമസഭ നിശ്ചയിച്ചാൽ അടിയന്തിരക്കാരന്റെ പ്രശ്നം തീർന്നു. വീടു പണിയിലും ആരാധനാലയങ്ങൾ പണിയുന്നതിലും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലുമെല്ലാം ഇന്നു കാണുന്ന ആർഭാട പ്രവണത പുതിയ സമൂഹത്തിൽ കാണുകില്ല. ആരെ കാണിക്കാൻ? തങ്ങളുടെ മതത്തിന്റെ പ്രൗഢി മറ്റുമതസ്ഥരെ കാണിച്ചു് എന്തു നേടാൻ? അവരും കൂടെചേർന്നാണു് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുതന്നെ. പിന്നെ സ്വർണ്ണവാതിലെന്തിനു്? സുവർണ്ണമേൽക്കൂരയെന്തിനു്? ആർഭാടവും സൗന്ദര്യബോധവും രണ്ടാണു്. ആർഭാടം കൃത്രിമവും സൗന്ദര്യബോധം സ്വാഭാവികവുമാണു്. കുളിച്ചു് നല്ല വസ്ത്രം ധരിച്ചു് കാതിലും കഴുത്തിലും അത്യാവശ്യം ആഭരണങ്ങൾ അണിഞ്ഞു് തമ്മിൽ തമ്മിൽ കാണുന്നതു് സന്തോഷമല്ലേ? സൗന്ദര്യബോധം അഹംബോധമായി താഴുമ്പോഴാണു് അതു് ആർഭാടമാകുന്നതു്. പുതിയ സമൂഹത്തിൽ ബഹുജനം പരസ്പരം അടുത്തു് സൗന്ദര്യബോധമുള്ളവരായിത്തീരും. അപ്പോൾ ആർഭാടം തനിയെ പിന്തള്ളപ്പെടും.
മറ്റു ജന്തുക്കളുടെ മാതിരി മനുഷ്യരിൽ അന്നു് രോഗം കുറഞ്ഞിരിക്കും. അതുകൊണ്ടു് ഗ്രാമംതോറും ആശുപത്രിയുടെ ആവശ്യം ഉണ്ടാവില്ല. വാർത്താവിനിമയ സൗകര്യം ഉള്ളതുകൊണ്ടു് അസുഖ വിവരം പെട്ടെന്നു് ചികിത്സകരെ അറിയിക്കാൻ സാധിക്കും. അവരുടനേതന്നെ ഓടിയെത്തുകയും ചെയ്യും. വീട്ടിൽതന്നെ ചികിത്സകൾ ചെയ്യാം. ആവശ്യമെങ്കിൽ പുന്നപ്രയിലെ ഒരു രോഗിക്കു് ടോക്യോവിലെ ഒരു ഡോക്ടറുടെയും ഉപകരണങ്ങളുടെയും സഹായം വളരെവേഗം ലഭ്യമാകും. വീടുകൾ തന്നെ ആശുപത്രി. അപ്രതീക്ഷിത സംഭവങ്ങൾകൊണ്ടു് മുറിവോ ചതവോ പറ്റിയാലും വീടുവിട്ടുപോകേണ്ടിവരില്ല. ഭക്ഷണവും മനസ്സും ശുദ്ധമാകുമ്പോൾ രോഗങ്ങൾ കുറയും. എന്നാൽ വൈദ്യശാസ്ത്രം പഠിക്കാൻ നാടിന്റെ വിദൂരപ്രദേശങ്ങളിൽ നല്ല ഏർപ്പാടുകൾ ഉണ്ടാവും. സൂര്യപ്രകാശം, ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണു്, വിവിധ തരം ഔഷധികൾ, ഇവ സുലഭമായിരിക്കും എന്നതുകൊണ്ടു് ചികിത്സാ എളുപ്പമായിത്തീരും. അതിലൊക്കെ പ്രധാനം ആന്തരിക സമാധനമാണു്. ഓരോരുത്തരും എല്ലാവരാലും സുരക്ഷിതർ. മനസ്സിൽ ഉത്കണ്ഠയില്ല. ഭയത്തിനു് കാര്യമില്ല. രോഗങ്ങൾക്കുപിന്നെ എവിടെയാണു് സ്ഥാനം.
ഭൂമിയിൽ വൃദ്ധമന്ദിരങ്ങളും ശിശുമന്ദിരങ്ങളും ആവശ്യമായി വരില്ല. ഓരോ ചെറു സമൂഹവും തങ്ങളുടെ ഇടയിലെ വൃദ്ധന്മാരേയും ശിശുക്കളേയും ദുർബലരേയും ശുശ്രൂഷിക്കാനുണ്ടു് എന്നു വന്നാൽ അതു് പോരേ ആനന്ദമായി കഴിയാൻ. ആത്മഹത്യപ്രവണത ഒഴിവായിപ്പോകും. തന്റെ ജീവിതം മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുന്നുണ്ടു് എന്നുവന്നാൽ അതു് നശിപ്പിക്കാൻ ആർക്കും തോന്നില്ല. ജനന നിരക്കും മരണ നിരക്കും കുറഞ്ഞുവരും. ജനന നിരക്കു് സമൂഹത്തിന്റെ നിയന്ത്രണത്തിൽ വരും.
ഓരോരുത്തരും സദാ മൈത്രീസാധനചെയ്തു ശീലിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ആരോടും അടുത്തിടപെടാൻ തക്കവണ്ണം മനസ്സിനെ പ്രസന്നമായും വാക്കിനെ മധുരമായും ഭാവത്തെ ഹൃദ്യമായും ഒരുക്കി നിർത്തുക.
അമേരിക്കയിൽ നിന്നു് ഗോതമ്പു് കിട്ടണം. അതിനു പകരം കുരുമുളകോ തേയിലയോ എന്തെങ്കിലും നാം കോടുക്കേണ്ടേ? ഇന്നത്തെ വ്യവസ്ഥിതിയിൽ അതുവേണ്ടിവരും. പുതിയ വ്യവസ്ഥയിൽ അതു് വേണ്ടിവരില്ല. അമേരിക്ക എന്നും ഇന്ത്യ എന്നും രണ്ടു രാഷ്ട്രങ്ങൾ ഭൂമിയിൽ നിലനിൽക്കില്ല. ഭൂമി രാഷ്ട്രങ്ങൾക്കുള്ളതല്ല. ജനതയ്ക്കുള്ളതാണു്. അമേരിക്കയിലെ മിസൗറി മിസ്സിസിപ്പി തടങ്ങളിൽ അവിടുത്തെ കർഷകർ ഗോതമ്പും പാലും ഉല്പാദിപ്പിക്കുന്നതു് ആഫ്രിക്കൻ ജനതയെക്കൂടെ ഉള്ളിൽക്കണ്ടുകൊണ്ടായിരിക്കും. പകരത്തിനു പകരമെന്ന പ്രശ്നമേ ഇവിടെ ഉത്ഭവിക്കുന്നില്ല. ഭൂമിയിൽ മനുഷ്യജീവിതം ഇത്രമാത്രം ഭീകരമായതു് എന്തുകൊണ്ടു് എന്ന ചോദ്യത്തിനു് അടിസ്ഥാനപരമായ ഒരുത്തരമാണു് പകരത്തിനു പകരം വേണമെന്ന ജീവിതശൈലി. അതിനു കാരണം എനിക്കു ഞാനേ ഉള്ളൂ എന്ന ജീവിത വീക്ഷണമാണു്. “ഞാൻ നിനക്കും, നി എനിക്കും, നമ്മളെല്ലാവർക്കും, എല്ലാവരും നമുക്കുവേണ്ടിയും ഉണ്ടു്” എന്ന പുതിയ ജീവിത വീക്ഷണം ലോകം സ്വീകരിക്കുന്നതോടുകൂടി ഭൂമി അസാധാരണമായ ഒരു പ്രകാശഗോളമായി മാറും. ആ പ്രകാശധാരയിൽ പകരത്തിനുപകരവും, വിലയും കൂലിയും, യുദ്ധവും പിടിച്ചടക്കലും, നാമാവശേഷമാകും. സങ്കുചിതത്വങ്ങളൊന്നും നിലനിൽക്കില്ല. അതിനുസഹായകമായ ഒരു ‘മാനുഷിക മന്ദമാരുതൻ’ ഭൂമിയെ ചുറ്റിയടിച്ചുതുടങ്ങണം. സ്വദേശി വിദേശി എന്ന കാഴ്ചപ്പാടു് അന്നുണ്ടാവില്ല.
അവനവന്റെ കാര്യം അവനവനു് എന്ന തോന്നലിൽ മുങ്ങിക്കുളിച്ചു് സംതൃപ്തരായി ജീവിക്കുന്ന ജനങ്ങളുടെ ഈ ലോകത്തു് ഇങ്ങനെയൊരു സങ്കല്പം എങ്ങനെ കൊണ്ടുചെന്നെത്തിക്കും. ഇതിന്റെ ശരിയുത്തരം എനിക്കറിഞ്ഞുകൂടാ. ഇതുവരെ നമ്മുടെയിടയിൽ ജീവിച്ചു പിരിഞ്ഞുപോയ ആർക്കും ഒരു ഗ്രാമത്തിൽ പോലും ഇതു് സംഭവമാക്കാൻ കഴിഞ്ഞതായി എനിക്കറിവില്ല. അവരുടെ മഹത്തായ പരിശ്രമങ്ങൾ ബഹുജനം അതിന്റെ ആത്മാവോടുകൂടി ഉൾക്കൊണ്ടില്ല എന്നു പറയേണ്ടിവരും. അതുകൊണ്ടാണു് നമുക്കു് വീണ്ടും വീണ്ടും പറയുകയും എഴുതുകയും ചെയ്യേണ്ടിവരുന്നതു്. ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ദർശനത്തിന്റെ എത്രയോ ലക്കങ്ങളിൽ വന്നിട്ടുള്ളവയാണു്. കൂടാതെ ‘പുതിയലോകം പുതിയ വഴി’, ‘ഭാവിയിലേക്കു്’ എന്നീ രണ്ടു പുസ്തകങ്ങളിലും ഇതു് തന്നെ പ്രതിപാദ്യ വിഷയം. അവയുടെ പുതിയ പതിപ്പു് എന്നു് ഈ പുസ്തകത്തെ കരുതിയാൽ മതി.
ഇന്നു ലോകത്താകെ അന്യായങ്ങളില്ലാതാക്കാൻ ധർമ്മസമരങ്ങൾ നടക്കുന്നകാലമാണു്. പ്ലാച്ചിമടയിൽ ‘കൊക്കക്കോള’യ്ക്കെതിരെ സമരം തുടങ്ങിയിട്ടു് വർഷം മൂന്നു കഴിഞ്ഞു. പെപ്സിക്കെതിരെ; മദ്യത്തിനെതിരെ; ജാതിക്കെതിരെ; സ്ത്രീധനത്തിനെതിരെ; സ്ത്രീപീഢനത്തിനെതിരെ കൈക്കൂലിക്കെതിരെ; കരിമണൽ വില്പനക്കെതിരെ; അന്യായമായ മത്സ്യബന്ധനത്തിനെതിരെ; മായം ചേർക്കലിനെതിരെ… ഇങ്ങനെ എത്രയെത്ര സമരമുഖങ്ങളാണു് കേരളത്തിൽത്തന്നെ ഇപ്പോഴുള്ളതു്. ജയവും തോൽവിയും തുടരുന്നുവെന്നല്ലാതെ പ്രശ്നങ്ങൾ പരിഹൃതമാകുന്നില്ലല്ലോ. വർദ്ധിച്ചും വരുന്നു. ഇന്നത്തെ സകല ചലനങ്ങളോടും പ്രതിഷേധിക്കാൻ തക്കവണ്ണം ഓരോ ചലനവും സാമൂഹ്യവിരുദ്ധമായിപൊയ്ക്കൊണ്ടിരിക്കുകയാണു്. ഇതിനിടയിലാണു് ‘ദർശനം’ പുതിയൊരു വഴിവെട്ടിത്തുറക്കാൻ ശ്രമിക്കുന്നതു്. ദർശനത്തിന്റെ പ്രത്യേകത വേണ്ടതുണ്ടാകുമ്പോൾ, വേണ്ടാത്തതു് സ്വയം ഒഴിഞ്ഞു മാറും എന്ന കാഴ്ചപ്പാടാണു്. നാടുതോറും മനുഷ്യൻ ഒന്നിച്ചുകൂടുമ്പോൾ ജാതി വ്യത്യാസത്തിന്റെ കനം കുറഞ്ഞു വരും. പരസ്പരം ബന്ധപ്പെട്ടു് അടുത്തു് കൂടിയാലോചിച്ചു് ജീവിക്കാൻ തുടങ്ങുമ്പോൾ ഭരണകൂടത്തിന്റെയും നാണയത്തിന്റെയും സാന്നിദ്ധ്യം വേണ്ടെന്നാകും. ഭരണകൂടത്തെ എതിർക്കാനോ നോട്ടു കത്തിക്കാനോ പോകണ്ട. മനുഷ്യർ തമ്മിൽ മിത്രഭാവേന ജീവിക്കാൻ തുടങ്ങുമ്പോൾ ഓരോരുത്തർക്കും എല്ലാവരുടെയും പിന്തുണ ലഭിക്കും. അപ്പോൾ അന്ധ ശക്തികളെ വിശ്വസിച്ചു് ആശ്രയിക്കേണ്ട ആവശ്യം മനുഷ്യനു് ഇല്ലെന്നാകും. കൂട്ടായ പരിശ്രമംകൊണ്ടു് ഉല്പാദനം വർദ്ധിക്കുമ്പോൾ; അവ പരസ്പരം കിട്ടുമെന്നാകുമ്പോൾ അന്യത്വം കുറയുകയും അന്യോന്യത വർദ്ധിക്കുകയും ചെയ്യും. ഇങ്ങനെ ഒന്നിനെയും എതിർക്കാതെ ഒന്നിപ്പിച്ചു് നവലോകം നിർമ്മിക്കാൻ തുടങ്ങുമ്പോൾ ജീവിതം എത്ര സുന്ദരമാകും. എത്ര ആനന്ദമാകും. ഒറ്റയ്ക്കൊറ്റയ്ക്കു് അവനവന്റെ പ്രശ്നത്തിൽ മാത്രം കുരുങ്ങി തലതല്ലി ജീവിക്കേണ്ട ഒരു വർഗ്ഗമല്ല നാം. വേർതിരിഞ്ഞും ഗ്രൂപ്പുതിരിഞ്ഞുമുള്ള പോരാട്ടത്തിൽ രാഷ്ട്രങ്ങൾക്കുള്ള പങ്കു് ഭീകരമാണു്. മതങ്ങളും ഒട്ടും പുറകിലല്ല. സമ്പത്തിനും ഇതിൽ നല്ല പങ്കുണ്ടു്. ദയവായി ഇതു മനസ്സിലാക്കുക. ഭൂമിക്കു് ഡമോക്രസിയോ, പാർലമെന്ററി ഭരണരീതിയോ മതാധിപത്യമോ അല്ല പരിസര സമൂഹജീവിതമാണാവശ്യം. മനുഷ്യനും ജീവരാശികൾക്കും ഭൂമിയിൽ അനുവദിച്ചുകിട്ടിയിരിക്കുന്നതു് ജീവിതമാണു്. അതിൽ പോരാട്ടവും വരാം. എന്നാൽ അതിൽ ഭരണകൂടമോ നാണയമോ ഇല്ല. രണ്ടും ആവശ്യമില്ലാതെ വരുന്ന ഒരു ഭാവിലോകമാണു് മനുഷ്യരാശി ഇനി ലക്ഷ്യമാക്കേണ്ടതു്.
ലോകത്തു് മനുഷ്യരെല്ലാം തമ്മിൽ അഭിമുഖജീവിതം നയിക്കുക സാദ്ധ്യമല്ല. നിത്യപരിചയ ബന്ധത്തിൽ വേരൂന്നിയുള്ള ചെറിയ ചെറിയ സമൂഹങ്ങളും അതിൽ മുളയിട്ടു വരുന്ന വ്യത്യസ്ത സംസ്ക്കാരങ്ങളും ഉണ്ടാകണം. മനുഷ്യന്റെ ഭാവനാശക്തി സീമാതീതമാകയാൽ ഈ സംസ്ക്കാരങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവില്ല. അതൊന്നിനൊന്നു് പൂരകമായിരിക്കും. അങ്ങനെയൊരു ലോകത്തിലേക്കു് കൈപിടിച്ചു കയറിപ്പറ്റാനാണു് നമുക്കു് ശ്രമിക്കേണ്ടതു്. ഓരോരുത്തരും വിചാരിച്ചാലല്ലാതെ ഈശ്വരൻ നേരിട്ടു് ഇടപെട്ടു് അതു് സംഭവിപ്പിക്കാൻ സാദ്ധ്യമല്ല. എന്നാണെന്റെ തോന്നൽ. അവസാനവാക്കു് പറയാൻ ഞാനാളല്ല. എന്നാൽ ഇന്നത്തെ ജീവിതശൈലിയെ കെട്ടിപ്പുണർന്നു് ഈ ശൈലിയിൽത്തന്നെ തുടർന്നും ജീവിക്കുവാൻ അനുവദിച്ചുകൂടാ എന്നതിൽ എനിക്കു് സംശയമില്ല. ഇതിൽ നിന്നുള്ള മോചനത്തിനു് പുതിയതിനെപ്പറ്റിയുള്ള ഭാവന ഓരോ മനസ്സിലും വിടർന്നു വരണം. അതു നമ്മുടെ ജീവിത ലക്ഷ്യമാകണം. പാടത്തും ഫാക്ടറിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ആരാധനാലയങ്ങളിലും കളിസ്ഥലങ്ങളിലും പുതിയലോകം സംസാരവിഷയമാവണം. ഇന്നുള്ള സാമുദായികവും മതപരവും ഭരണപരവും ആയ എല്ലാ ഗ്രൂപ്പുകളിലും അവരവർ ഇന്നു് നിൽക്കുന്ന കൊമ്പു് മുറിക്കേണ്ടതിന്റെ ആവശ്യകത ചർച്ചാവിഷയമാവണം. അവിടെയാണു് പുതിയ നാമ്പെടുത്താൽ പഴയ ഇലയും കമ്പുമെല്ലാം അടർന്നുപൊയ്ക്കൊള്ളും വെട്ടിമുറിക്കേണ്ട ആവശ്യം വരില്ല എന്ന സത്യം തെളിയിക്കേണ്ടതു്.
‘ഞാൻ വെട്ടിയില്ലെങ്കിൽ എന്നെ വെട്ടും’ എന്ന അവസ്ഥ നിലനിൽക്കുന്ന ഈ പോർക്കളത്തിൽ ഇത്തരം ആശയങ്ങൾ കൊണ്ടുചെല്ലാൻ പേലും എളുപ്പമല്ല. ആർക്കും ശ്രദ്ധിക്കാനും കഴിയാതെ വരും. ദർശനം മുന്നോട്ടു വയ്ക്കുന്ന ഈ സങ്കല്പ ലോകം ആളുകളാണല്ലോ നടപ്പിൽകൊണ്ടുവരേണ്ടതു്. അർദ്ധരാത്രിക്കു് സൂര്യോദയം എന്നു പറയുന്നതിനേക്കാൾ പ്രയാസമാണിതു്. ആവശ്യമാണെന്നു് അംഗീകരിക്കുന്നവർക്കുപോലും ആയുധം താഴെവച്ചിട്ടു് ഈ ആശയം കൈയ്യിലെടുക്കാൻ കഴിയാതെവരും. ഈ സാഹചര്യത്തിൽ എന്താ ചെയ്യുക.
രണ്ടു വഴിയെ ഞാൻ കാണുന്നുള്ളു. ഒന്നു് പോരടിച്ചു് മരിക്കുക. അതാണു് ഇന്നു് നടക്കുന്നതു്. മറ്റൊന്നു് അറബികൾ യഹൂദരോടു പറയണം സഹോദരാ നമുക്കു് നമ്മുടെ വാളുകൾ ഒന്നിച്ചു് താഴെ വയ്ക്കാം. നാം പരസ്പരം സഹോദരങ്ങളാണു്. നെഞ്ചോടുനെഞ്ചുചേർന്നു് അല്പ സമയം ഏകാത്മഭാവത്തിൽ ഇവിടെ നിൽക്കാം. ഹിന്ദു ജനതയും മുസ്ലീം ജനതയും ക്രസ്ത്യാനികളും എല്ലാം ഇതിനു് തയ്യാറാകണമെന്നു് നാം ആവശ്യപ്പെടണം. ഏകലോകം എന്ന ആശയം ഇനി ആദർശമായിരുന്നാൽ പോരാ. നിലനിൽപ്പിന്റെ ആവശ്യമാണെന്നു് ഉറപ്പാക്കണം. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ തയ്യാറാകണം. അതിനു് ലോകത്തെമ്പാടും ചിന്താശീലരുടെ ഗ്രൂപ്പുകൾ ജന്മമെടുക്കണം. അവ തമ്മിൽ ക്രമേണ ചേരും. മനുഷ്യന്റെ ഉള്ളിൽ നിന്നൊഴുകി വരുന്ന സ്നേഹപ്രവാഹത്തിന്റെ ഉറവയാവണം ഓരോരുത്തരും. അത്തരക്കാരുടെ എണ്ണം ഒരു പരിധി കഴിയുമ്പോൾ ബഹുജന പ്രവാഹമായിക്കൊളളും. ഇപ്പോൾ ഒരാളേ മുന്നോട്ടു് വരുന്നുള്ളു എങ്കിൽ അതുതന്നെ നല്ലൊരു തുടക്കമാകും.
ഗവൺമെന്റുകൾ സാധാരണ മനുഷ്യനു് ഭാവനചെയ്യാൻ കഴിയുന്നതിനേക്കാൾ വലുതായിപ്പോയി. അവരുടെ പദ്ധതികൾ നർമ്മദാ ഡാം പോലെ പടുകൂറ്റനായിരിക്കും. നമുക്കതല്ല വേണ്ടതു്. അവ വലുതായിരിക്കുന്നതിനനുസരിച്ചു് അവ മൂലമുള്ള അപകടങ്ങളും വലുതായിയിരിക്കും. നമുക്കു് ചെറുതായി തുടങ്ങി ചെറുതായി നിലനിന്നാൽ മതി. ചെറുതാണു് സുന്ദരം. ചെറുതാണു് കൈകാര്യം ചെയ്യാവുന്നതു്. ചെറുതിൽ അപകടം കുറഞ്ഞിരിക്കും. ആ വഴി ചിന്തിക്കുന്നതു് കൊണ്ടാണു് ലോകമാകെ ചെറിയ വിളിപ്പാടു സമൂഹങ്ങൾ മുളപ്പിച്ചെടുക്കണം എന്നാവശ്യപ്പെടുന്നതു്. ഇതിനു് വലിയൊരു തടസ്സം ഉണ്ടു്. പരമ്പരാഗതമായ അവനവന്റെ ഗ്രൂപ്പും സംസ്ക്കാരവും സംരക്ഷിക്കുന്നതിനു് ജനം വേഷത്തിലും ആചാരങ്ങളിലും പ്രത്യേകതകൾ പുലർത്തിപ്പോരുന്നുണ്ടു്. ബ്രാഹ്മണർ പൂണൂൽ ധരിക്കുന്നു. മുസ്ലീങ്ങൾ ഇടതുവശം മടക്കുത്തുറപ്പിക്കുന്നു. യഹുദസ്ത്രീകൾ വഴിയിൽപ്പോലും മഖംമൂടി പർദാ ധരിക്കുന്നു, ക്രസ്ത്യാനികൾ കുരിശടയാളമുള്ള മുത്തുമാല ധരിക്കുന്നു. ഒരു കൂട്ടർ ‘നാരായണ’ എന്നു ജപിക്കുമ്പോൾ മറ്റൊരുകൂട്ടർ ‘അല്ലാഹു അക്ബർ’ എന്ന ശബ്ദം ഉയർത്തുന്നു. ‘കർത്താവേ’ എന്നു വിളിക്കുന്നു. കുട്ടികൾക്കു് അതനുസരിച്ചു് പേരിടുന്നു. ഇങ്ങനെ എത്ര എത്ര തരത്തിലാണു് തങ്ങളുടെ വ്യത്യസ്ഥ നിലപാടുകൾ ആയിരമായിരം വർഷങ്ങളായി നിലനിർത്തിപ്പോരുന്നതു്. മരണാനന്തര ക്രിയകൾക്കും ശവം മറവു ചെയ്യുന്ന സ്ഥലത്തിനും രീതിക്കും ഒക്കെ വ്യത്യസ്തതകൾ ഉണ്ടു്. ഭക്ഷണ വസ്തുക്കളിൽ വലിയ അന്തരമുണ്ടു്. ഭാഷയിലുമുണ്ടു് മാറ്റം. ഇവ ഏകീകരിക്കുവാൻ ഒരിക്കലും സാദ്ധ്യമാകുമെന്നു് തോന്നുന്നില്ല.
ഈ വിരുദ്ധ പ്രവണതകളെ കാണാതിരുന്നുകൂടല്ലോ. ഒരുകൂട്ടർ പൂജിക്കുന്ന ജന്തുവിനെ മറ്റൊരു കൂട്ടർ തിന്നുന്നു. ഇതു വസ്തുതയാണു്. ഈ വക വ്യത്യസ്തതകൾ പുതിയ സമൂഹത്തിലും ഒരളവുവരെ നിലനിൽക്കും. എന്നാൽ അതു് കൂട്ടായ്മ ജീവിതത്തിനു് തടസ്സമാകില്ല. രണ്ടുപേർ തമ്മിൽ കൂട്ടാകുന്നതു് ഇതൊന്നും ചികഞ്ഞു നോക്കിയിട്ടല്ലല്ലോ. സ്നേഹത്തിനു് പരിമിത വേലിക്കെട്ടുകൾ ഒന്നും ഇല്ല. ഹിന്ദുക്കളുടെ ഇടയിൽ തന്നെ പറയ സമൂഹത്തിലെ ആചാരക്രമങ്ങളല്ല നായന്മാർക്കു്. ബ്രാഹ്മണരുടെ ഇടയിൽ തമ്മിൽ വിവാഹം കഴിക്കാത്ത പല ഗ്രൂപ്പുകൾ ഉണ്ടു്. ഇതൊന്നും ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. ഈ വ്യത്യസ്തതകൾ ഇല്ലാതാക്കിയാലും ലോകം മുഴുവൻ ഒരേ ഭാഷയിലും ആചാരനുഷ്ഠാനങ്ങളിലും വന്നാലും നാം ആഗ്രഹിക്കുന്ന ലോകം ഉണ്ടാകണമെന്നില്ല. അപരനോടു് വിദ്വേഷമുണ്ടാകുന്നതു് ഇതൊന്നും നോക്കിയിട്ടല്ല. സ്നേഹിക്കുന്നതിനും ഇതൊന്നും തടസ്സമല്ല. ആത്മഭാവേന കാണാൻ ബാഹ്യരൂപങ്ങൾ ഒരുപോലെ ആകേണ്ട.
കുടുംബം മുതൽ അന്താരാഷ്ട്ര രംഗം വരെ കാണുന്ന ശൈഥില്യങ്ങൾ കണ്ടും അനുഭവിച്ചും നാം പ്രതീക്ഷ അറ്റവരാകരുതു്. പുതിയതു് വളർത്തിയെടുക്കാൻ ശ്രമിക്കാതിരുന്നതാണു് ഇതൊക്കെ വളർന്നു് വരാൻ കാരണം എന്നു് മനസ്സിലാക്കി ഇനി എങ്കിലും നവലോകത്തിനുവേണ്ട കല്ലിടീൽ കർമ്മം നടത്തണം. അവനവനിലാണു് കല്ലിടേണ്ടതു്. ഏതാണു് കല്ലു്. ഭാവിലോകത്തെപ്പറ്റിയുള്ള സുന്ദര സങ്കല്പമാണു് കല്ലു്. അവരവരുടെ മനസ്സിൽ ഈ അടിക്കല്ലു് പ്രതിഷ്ഠിക്കുകയാവണം ഇനി ഓരോരുത്തരുടെയും ദൗത്യം.
ഈ തിരക്കുപിടിച്ചു് ലോകത്തു് പരക്കംപാച്ചിലിനിടയിൽ ഇത്തരം പുസ്തകങ്ങൾ ആരു് വായിക്കും. ശ്രദ്ധിക്കാനാവുമോ? ചെറിയ പുസ്തമാണു്. പ്രചരിപ്പിക്കുവാൻ കഴിഞ്ഞെന്നുവരും. എന്നാൽ വായിക്കുക, ചിന്തിക്കുക, സ്വന്തം മനോവ്യാപാരത്തിന്റെ ഭാഗമാക്കുക ഇവ വ്യക്തിക്കുമാത്രം കഴിയുന്ന കാര്യങ്ങളാണു്. ഈ പുസ്തകത്തിനു് അറിവല്ല; വിചാരമാണു് പകരാനുള്ളതു്. പ്രവർത്തകർ ആലോചിച്ചു് അതിനുള്ള വഴി കണ്ടെത്തണം. പുസ്തകം വിറ്റു തീർക്കാൻ ഒട്ടും ധിറുതിപ്പെടരുതു്. ഇതു് പൂർത്തീകരിക്കപ്പെട്ട കൃതി അല്ല. വായനക്കാർ ഈ ഭാവന ഉള്ളിൽ വളർത്തണം. അപ്പോൾ പുതിയ ആശയങ്ങൽ ധാരാളമായി പൂവിരിഞ്ഞുവരും. പുതിയ വഴികൾ തുറന്നുവരും. ഏതായാലും ഒരു സംവാദമെന്ന നിലയിൽ ആവുന്നത്ര കേന്ദ്രങ്ങളിൽ പുസ്തകം ചർച്ചചെയ്യപ്പെടണം. നമ്മുടെ ഇന്നത്തെ അയൽക്കൂട്ടങ്ങളിലും കുടുംബശ്രീകളിലും അതുപോലുള്ള മറ്റു കൂട്ടായ്മകളിലും ചർച്ച നടക്കണം. ഗ്രന്ഥശാലകളിൽ പ്രത്യേക ചർച്ചകൾ വയ്ക്കണം. മറ്റൊന്നിന്റെ കൂട്ടത്തിലാവരുതു്. ആരാധനാലയങ്ങളുടെ മുറ്റത്തു്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാഫ് റൂമിൽ, ആഫീസുകളിൽ ലെഷർ ടൈമിൽ, കടൽത്തീരത്തു് വല തുന്നുന്നതിനിടയിൽ ഇങ്ങനെ നീങ്ങണം സംവാദം. വായനക്കാരിൽക്കൂടെയാണു് ഇതു് സംഭവിക്കേണ്ടതു്. കുടുംബത്തിൽ വായിച്ചു കേൾപ്പിച്ചു് ചിന്ത ഉണർത്തണം. നമ്മുടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തകർ ചെന്നു് പുസ്തകം ജനപ്രതിനിധികളെ പരിചയപ്പെടുത്തണം. ചർച്ച അവർ യുക്തം പോലെ നടത്തിക്കൊള്ളട്ടെ. രാഷ്ട്രീയ കക്ഷികളുടെ ആഫീസുകളിലും സാമുദായിക സംഘടനകളിലും സായുധ സമര ഗ്രൂപ്പുകളിലും പുസ്തകമെത്തണം. ക്ലബുകൾ ചർച്ചയ്ക്കു് മുൻകൈ എടുക്കണം. എല്ലാവരുംകൂടി എല്ലാവർക്കും വേണ്ടി ചെയ്യേണ്ട വിമോചനത്തെപ്പറ്റിയാണു് ഇതിൽ ചിന്തിച്ചിരിക്കുന്നതു്.
ഒരു സാധാരണ വ്യക്തി എന്തുകൊണ്ടിങ്ങനെ ലോക കാര്യങ്ങൾ പറയുന്നു എന്നു തോന്നും. ഞാൻ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നോക്കുന്നതു് അതു് പ്രായോഗികമാകുമോ എന്നല്ല; അതാവശ്യമുള്ളതാണോ എന്നാണു്. ഇന്നിൽ നിന്നു വേരോടു് നാമ്പു് വ്യത്യസ്തമായ ഒരു ബന്ധുലോകം എന്റെ ഭൂമിയിൽ സംഭവിക്കേണ്ടതാണെന്നു എനിക്കു തോന്നുന്നു. ആ തോന്നലാണു് കഴിഞ്ഞ 30 വർഷമായി തുടരുന്നു ‘ദർശനം’ പ്രസിദ്ധീകരിക്കുവാനുള്ള പ്രേരകശക്തി ‘നമ്മുടെ ഗ്രാമം’, ‘പുതിയ ലോകം പുതിയ വഴി’, ‘ഭാവിയിലേക്കു്’ എന്നീ പുസ്തകങ്ങൾ ആ പ്രേരണയിൽനിന്നുണ്ടായതാണു്. ഈ പുസ്തകത്തിനും മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. 1970-കളിൽ തറക്കൂട്ടം, അയൽക്കൂട്ടം എന്നീ സംവിധാനങ്ങൾ മുന്നോട്ടു വച്ചതും ഇതേ ലക്ഷ്യത്തിലാണു്. ഈ മാറ്റത്തിന്റെ അത്യാവശ്യകത മറ്റുള്ളവർക്കു് എന്തുകൊണ്ടു് ബോധ്യമാകുന്നില്ല എന്നതാണു് വർത്തമാനകാല മഹാത്ഭുതം. ചുറ്റും അഗ്നി ആളിക്കത്തുന്നതു കണ്ടിട്ടും പുതച്ചു കണ്ണടച്ചു് ചുരുണ്ടുകൂടി കിടക്കാൻ തക്കജഡത ഈ കാലഘട്ടത്തിന്റെ സ്വഭാവമായി പതിഞ്ഞുപോയി. അതുകൊണ്ടാണു് ഈ തിരഞ്ഞെടുപ്പുകളിലും മന്ത്രിസഭകളിലും സൈനിക സന്നാഹങ്ങളിലും ശാസ്ത്രീയ നേട്ടങ്ങളിലും ടി. വി.-യിലും രമിച്ചു് വിശ്വസിച്ചു് നമുക്കുറങ്ങാൻ കഴിയുന്നതു്.
വർത്തമാനകാല പ്രശ്നങ്ങളെ ഉടനടി പരിഹരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമല്ല ദർശനം. ഭാവി സമൂഹ രചനയുടെ കാര്യമാണു്. അതുകൊണ്ടാണു് ഇന്നു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ആരും ഉപേക്ഷിക്കരുതു് എന്നു് ദർശനം വിളിച്ചറിയിക്കുന്നതു്. എന്നാൽ ഇന്നിന്റെ ആവർത്തനമായിക്കൊള്ളട്ടെ നാളെ എന്നു കരുതിയാൽ ആ നാളെ ഇന്നിനേക്കാൾ വളരെ വേദനാജനകമായിരിക്കാനാണിട.
ചെയ്തു തുടങ്ങേണ്ട നാലു കാര്യങ്ങൾ:
- മൈത്രീസാധന: ഗുണദോഷങ്ങൾ നോക്കാതെ എല്ലാവരേയും വേണ്ടപ്പെട്ടവരായി കാണാൻ പരിശീലിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുക.
- കയ്യിൽ വരുന്നതിൽ ഒരു പങ്കു് മറ്റുള്ളവർക്കു് കൊടുക്കുകയും അവർ തരുന്നതു് വാങ്ങുകയും ചെയ്തു ശീലിക്കുക.
- തോറ്റു പിന്മാറാനും അപമാനം സഹിക്കാനും സദാ സന്നദ്ധരായിരിക്കുക.
- പരിസരവാസികളുമായി നിത്യേന 15 മിനിട്ടെങ്കിലും ഒന്നിച്ചിരുന്ന കുശലപ്രശ്നം ചെയ്യുക.
ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ഒരു കാലത്തെപ്പറ്റി സ്വയം ചിന്തിച്ചും മറ്റുള്ളവരെ അതിനു പ്രേരിപ്പിച്ചും ആയുസ്സും ധനവും എന്തിനിങ്ങനെ പാഴാക്കുന്നുവെന്നു് ഒരു സുഹൃത്തു് എഴുതിയിരുന്നു. ദർശനത്തിന്റെ ആദ്യകാല വായനക്കാരിൽ ഒരാളാണു് അദ്ദേഹം.
എന്റെ വിചാരം പറയട്ടെ. സ്ഥിതിവിവരകണക്കുകൾ എടുത്തും, ജനസംഖ്യ നിയന്ത്രിച്ചും പ്രതിഫലം വർദ്ധിപ്പിച്ചും, തിരഞ്ഞെടുപ്പു് നടത്തിയും യുദ്ധം ചെയ്തും പ്രതിശീർഷവരുമാനം വർദ്ധിപ്പിച്ചും, ആശുപത്രികൾ നാടാകെ നിർമ്മിച്ചും, ആരാധനാലയങ്ങളിൽ കാണിക്ക സമർപ്പിച്ചും, ഡിഗ്രി എടുത്തും, വലിയ വീടുകൾ വച്ചും, വൻതോതിൽ അടിയന്തിരങ്ങൾ നടത്തിയും, പണം ആർജ്ജിച്ചും, നിയമസഭകളിൽ പുതിയ പുതിയ നിയമങ്ങൾ ഉണ്ടാക്കിയും ഇനിയും ഈ ഭൂമിയിൽ സ്വസ്ഥ ജീവിതം നയിക്കാമെന്നു് എന്തേ നിങ്ങൾക്കു തോന്നുന്നു? മനുഷ്യ മനസ്സിനെ വിശാലമാക്കാതെ, സാമ്പത്തിക പരിപാടികൾകൊണ്ടും, ശിക്ഷാനടപടികൾകൊണ്ടും സാമൂഹ്യ ജീവിതം സന്തുഷ്ടമാക്കാനാവില്ല എന്ന സത്യം എന്തുകൊണ്ടു് ഇനിയും മനസ്സിലാക്കുന്നില്ല? ഈരണ്ടു സമാന്തര ചിന്ത എന്നെങ്കിലും എവിടെയെങ്കിലും വച്ചു് തമ്മിൽ അടുക്കാതിരിക്കില്ലെന്നാണെന്റെ വിശ്വാസം. ആ വിശ്വാസത്തിലാണു് ഈ ചെറുകൃതി ലോകസമക്ഷം അവതരിപ്പിക്കുന്നതു്.
മറ്റൊന്നും ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലും ഓരോ മനസ്സിലും ഒരു നല്ല കാലത്തിന്റെ ഭാവന വിടർന്നു വിടർന്നു വരട്ടെ. അതിരുകൾ എല്ലാം പരസ്പരം തുറക്കപ്പെടട്ടെ, രഹസ്യകലവറകളും ജയിലുകളും മാർക്കറ്റും മാത്രമാണു് ഇന്നീ ലോകം. അഭിമുഖ ജീവിതത്തിലൂടെ ഇവിടെ ഒരു സൗഹൃദ പ്രകാശം പരന്നു് വീട്ടിലും വ്യക്തിയിലും ലോകത്തും പുതിയ സൂര്യോദയം ഉണ്ടാകുവാൻ എന്തു ചെയ്യേണമോ അതു് ചെയ്യുകയാണു് നമ്മുടെ ധർമ്മം.
ഇല്ലെന്നു തന്നെയല്ല; എന്റെ ജീവിതകാലത്തു് സംഭവിക്കുമെന്നു് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ ഒരു നുറുങ്ങുവെട്ടം എന്നിലും മറ്റു പലരിലും മിന്നിക്കാണുന്നുണ്ടു്. ഏതിനും ഒരു കാലമുണ്ടു്. മാവു് സംരക്ഷിച്ചുവളർത്തി തളിർത്താലും പൂക്കാൻ വൃശ്ചികം പിറക്കണം. മാമ്പഴമാകാൻ കുംഭം മീനം ഒക്കെ ആവും. പൂത്തില്ലെന്നും വരും. നമ്മുടെ പരിശ്രമം യുഗപരിവർത്തനത്തിന്റേതാണു്. കഞ്ഞിപ്പാടത്തു തന്നെയല്ല; പാലസ്റ്റീനിലും മെക്കയിലും പോർബന്ദറിലും, ബംഗാളിലും, ശിവഗിരിയിലും ഒന്നും സംഭവിച്ചില്ല. നേരെ വിപരീതമായി പലതും സംഭവിക്കുകയും ചെയ്തു. അതിൽനിന്നു് മനസ്സിലാക്കേണ്ടതു് പ്രശ്ന പരിഹാരം നമ്മുടെ കയ്യിലല്ലെന്നാണു്. പരിശ്രമിക്കുകയല്ലാതെ നമുക്കു് മറ്റു വഴി ഇല്ല. പരാജയം കണ്ടു് വൃഥാ വീട്ടിലൊതുങ്ങുന്നതു് മരണതുല്യമാണു്. ഈ പുസ്തകം ലോക പ്രസിദ്ധമായിത്തീരുകയും ലക്ഷേപലക്ഷം ആളുകൾ വായിക്കുകയും ചെയ്താലും ഒന്നും സംഭവിക്കണമെന്നില്ല എന്നറിഞ്ഞുകൊണ്ടു് പ്രചരിപ്പിക്കുക.
അതുപോലെതന്നെ പരസ്പരാനന്ദ ജീവിതത്തിനു വേണ്ടി ഇതുവരെ നടന്ന പ്രവർത്തനങ്ങൾ നീറ്റിൽ വരച്ച വരപോലെ ആയി എന്നും കരുതരുതു്. ശ്രീബുദ്ധൻ സകല ലൗകിക സുഖങ്ങളും വെടിഞ്ഞു് ലോകത്തിനുവേണ്ടി ജീവിച്ചതുകൊണ്ടാണു് എനിക്കു് ഈ പുസ്തകം എഴുതാൻ ധൈര്യം കിട്ടിയതു്, അയൽക്കൂട്ടസങ്കല്പം മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞതു്. അഗ്നി അണയുകയോ, ആളുകയോ ചെയ്യട്ടെ. വെള്ളം ഒഴിച്ചുകൊണ്ടിരിക്കാം.
പുസ്തകം അച്ചടിപ്പിക്കുവാൻ കുറച്ചു പണം ഉണ്ടായിരുന്നാൽ മതി. അതു് ഉണ്ടാക്കാം. എന്നാൽ വിതരണമാണു് പ്രശ്നം. ഭാവിലോകത്തെപ്പറ്റി ചിന്തിക്കുന്നവരാരുണ്ടു്? ഇത്തരമൊരു പുസ്തകത്തെപ്പറ്റി ദാഹം എത്രപേർക്കുണ്ടാവും. ഇതുകൊണ്ടു് നടന്നു് ആളുകളെ കണ്ടു് കൊടുക്കാൻ തക്ക വിചാരതീഷ്ണത ആർക്കുണ്ടു്. സ്വന്തം പണവും സമയവും വിനിയോഗിച്ചു് പ്രതിഫലം ഒന്നും കൂടാതെ അലഞ്ഞുതിരിയാൻ തക്ക മനസ്സു് ഉള്ളവർക്കേ ഇതുപോലുള്ള ജോലികൾ ചെയ്യാനാവൂ. നൂറുപേരെ സമീപിച്ചാൽ തൊണ്ണൂറുപേരും വേണ്ടെന്നു നിഷേധിക്കാനാണെളുപ്പം.
ഏതായാലും ഇതു് കയ്യിൽ കിട്ടി വായിക്കുന്നവർ ഇതിന്റെ വിതരണത്തിൽ പങ്കാളികളാകണമെന്നാണു് എന്റെ അപേക്ഷ. മറ്റൊന്നും സാധിച്ചില്ലെങ്കിൽ നൂറു രൂപാ മുടക്കി പത്തു പുസ്തകം വാങ്ങി വീട്ടിൽ ആർക്കും കാണത്തക്ക സ്ഥലത്തു് വച്ചു് വീട്ടിൽ വരുന്ന സുഹൃത്തുകൾക്കു് പരിചയപ്പെടുത്തിക്കൊടുക്കുക. വായിച്ചു് താല്പര്യം തോന്നുന്നെങ്കിൽ അവരും അങ്ങനെ ചെയ്യണമെന്നാവശ്യപ്പെടുക. ഇതു് ദർശനം വായനക്കാർ ചെയ്യണം. അവരുടെ വീട്ടിലും അവർക്കു് സ്വാധീനിക്കാൻ കഴിയുന്ന സ്ഥാപനങ്ങളിലും പുസ്തകം എത്തിക്കുവാൻ ശ്രമിക്കുക. ആർദ്രത വിട്ടു്, ഉണങ്ങി കഠോരമായി തീർന്നുകൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളിൽ നനവുണ്ടാവാൻ സഹായിക്കുന്ന ഇത്തരം കൃതികൾ ധാരാളമായി സമൂഹത്തിൽ പ്രചരിപ്പിക്കുകയും സംവാദങ്ങൾ നടക്കുകയും ചെയ്താൽ പുതിയ സംസ്കാരമുണ്ടാകുകയും മാറാടു് ആവർത്തിക്കാതിരിക്കുകയും ചെയ്തേക്കും. പുതിയ ലോകം ഇത്രകാലമായിട്ടും സംഭവിക്കാതിരിക്കാനുള്ള പ്രധാന കാരണം സാമൂഹ്യ പ്രവർത്തകർ പ്രശ്നങ്ങളെ വേർതിരിച്ചു കണ്ടു് അവയ്ക്കു് ഒറ്റപ്പെട്ട പരിഹാരം നേടിയെടുക്കുന്നതിൽ കുരുങ്ങിപ്പോയി എന്നതല്ല. സ്ത്രീധന നിരോധനത്തിനു് ശ്രമിക്കുന്നവർ പ്ലാച്ചിമട സമരത്തിൽ പങ്കെടുത്തില്ലെന്നുവരും. ഉദ്യേഗസ്ഥ ലോകം തങ്ങളുടെ ശമ്പളത്തിനും സർവ്വീസിനും വേണ്ടിയുള്ള സമരത്തിലല്ലാതെ മറ്റൊന്നിലും അധികം ഇടപെടില്ല. കൈക്കൂലി, അഴിമതി, മായംചേർക്കൽ, വനം നശിപ്പിക്കൽ, അണക്കെട്ടു്, വിദ്യാഭ്യാസ തകർച്ച, മത്സ്യം പിടിത്തത്തിലെ ക്രമക്കേടുകൾ, മദ്യനിരോധനം, തൊഴിലില്ലായ്മ, ഇങ്ങനെ വിവിധ രംഗങ്ങളിൽ ചിതറിപ്പോയി ഉള്ള സാമൂഹ്യ പ്രവർത്തകർ. വളരെ കുറച്ചുപേരെ സ്വകാര്യതക്കപ്പുറം കടന്നു് വരാറുള്ളു. അവർ സമഗ്രമായ ഒരു സമീപനത്തിലൂടെ നവമായ ഒരു ലോകത്തിനുവേണ്ടി ഒന്നിക്കാറില്ല. ഗവണ്മെന്റിൽ ശ്രദ്ധ ഊന്നി സർക്കാർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളിലേക്കു് ഗവൺമെന്റിന്റെ ശ്രദ്ധ തിരിച്ചുകൊണ്ടുവരുവാനാണു് പലരും ശ്രമിക്കുന്നതു്. ഈ സർക്കാരാകുന്ന തിന്മയിൽ നിന്നു് ലോകജനതയെ മോചിപ്പിച്ചു് ചെറുസമൂഹ ജീവിതത്തിലേക്കു് ക്ഷണിക്കുക എന്ന അടിസ്ഥാനവേല ഇപ്പോൾ വേണ്ടത്ര നടക്കുന്നില്ല. ഒറ്റപ്പെട്ട സമര മാർഗ്ഗങ്ങൾ തുറക്കുമ്പോഴും മിത്രലേകം എന്ന വിദൂര സങ്കൽപം തന്നെ ലക്ഷ്യമാക്കണം. ജനതയ്ക്കു് അതിനുള്ള പ്രചോദനം നൽകിക്കൊണ്ടേയിരിക്കണം. സർക്കാരിന്റെ അപാരമായ ശക്തിയിൽനിന്നു് ജനതയുടെ ലളിതമായ കൂട്ടു ജീവിതം ആയിരംമടങ്ങു് ശ്രേഷ്ഠമാണെന്നു് ജനതയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അന്നാണു് നാട്ടിൽ ജനകീയ റോഡുകളും, പാലങ്ങളും, കൃഷിയും, വ്യവസായവും എന്നുവേണ്ട ജനജീവിതം തന്നെ മാനുഷികമാകുന്നതു്. സർവ്വവേലിക്കെട്ടുകളും മറിടകടന്നുള്ള ഈ കൂട്ടായ്മയാണു് ലോകത്തിനിനി ആവശ്യം. ജനത ആ വഴി ചിന്തിക്കണം.
മനസ്സു് വെറുക്കുമ്പോൾ ഇഷ്ടപ്പെടണം.
മനസ്സു് കൊടുക്കാതിരിക്കാൻ ന്യായം കണ്ടെത്തുമ്പോൾ വിവേകം കൊടുക്കണം.
മനസ്സു് മടിപിടിക്കുമ്പോൾ വിവേകം ഊർജ്ജസ്വലമാകണം.
മനസ്സു് പോരാ എന്നാർത്തി കാണിക്കുമ്പോൾ വിവേകം മതി എന്നു വയ്ക്കണം.
എന്നാൽ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോൾ വിവേകം തോറ്റുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്കു് വിട്ടിട്ടു് വിവേകം തനതു വഴിയെ നീങ്ങാൻ തുടങ്ങണം. ഈ പൗരുഷം വ്യക്തിയിൽ ഉണർന്നാൽ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ.
ആയിരക്കണക്കിനു് വർഷങ്ങളായി എത്രയോ മഹാപുരുഷന്മാരും, വിപ്ലവ പ്രസ്ഥാനങ്ങളും ജീവൻ ബലികൊടുത്തു് ശ്രമിച്ചിട്ടും ഭയം കൂടാതെ ലോകത്തിനു് ഒന്നുറങ്ങാൻ ഇന്നും കഴിയാതിരിക്കുന്നതെന്തുകൊണ്ടു്?
കഴിഞ്ഞകാലസംഭവങ്ങളെ വിമർശിക്കുവാൻ എനിക്കു താല്പര്യമില്ലെങ്കിലും മുന്നേറുവാൻ കഴിയാതെ വന്നതിന്റെ കാരണം അന്വേഷിക്കുമ്പോൾ അങ്ങോട്ടുകൂടി കടക്കേണ്ടിവരും. ക്ഷമാപണത്തോടുകൂടി എഴുതട്ടെ.
- പലരും നേരെ ഈശ്വരങ്കലേക്കും ഗുരുവിലേക്കുമാണു് ജനങ്ങളെ നയിക്കുന്നതു്; അന്യോന്യതയിലേക്കല്ല മോക്ഷ മാർഗ്ഗത്തിലേക്കു് കൈപിടിച്ചു് നടത്താൻ ശ്രമിച്ച കൂട്ടത്തിൽ സമൂല ജീവിത പരിവർത്തനത്തിനു് പ്രേരണ വേണ്ടത്ര നൽകിയില്ല. ഗുരുപൂജയോടുചേർന്നു് മാനവ സേവനം ഗുരുക്കന്മാരിൽ ചിലരെങ്കിലും പറഞ്ഞെങ്കിലം ശിഷ്യന്മാർ ഗുരു പൂജയ്ക്കുപ്പുറം കടന്നില്ല.
- തന്നിലും തന്റെ പ്രസ്ഥാനത്തിലും വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ ശ്രമിച്ചു; പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സമൂഹജീവിതത്തിനു് അത്ര പ്രാധാന്യം നൽകിയില്ല.
- ബുദ്ധന്റെ കാലം മുതൽ വമ്പിച്ച ബുദ്ധവിഹാരങ്ങളും മഹാ ക്ഷേത്രങ്ങളും വൻ ചർച്ചകളും സുന്ദരമായ മോസ്ക്കും നിർമ്മിക്കുന്നതിൽ ജനങ്ങൾ വ്യാപൃതരായി. ആദ്യം വേണ്ടതു് പരസ്പരം കൈകോർക്കുകയാണെന്നപാഠം ആരും പഠിപ്പിച്ചില്ല. വിപ്ലവകാരികൾ ആവട്ടെ, തങ്ങളുടെ ദേശത്തിന്റെ മോചനത്തിനും വർഗ്ഗാധിപത്യത്തിനും വേണ്ടി പോരാടി മരിച്ചു. സമ്പന്നരെ ഇല്ലാതാക്കിയാൽ സ്വത്തു കുന്നു കൂട്ടുന്ന പ്രവണത ഇല്ലാതായിക്കോളും എന്നവർ കരുതി. ആ വീക്ഷണം ശരിയായിരുന്നില്ല.
- തൊഴിലാളി വർഗ്ഗം അധികാരത്തിൽ വന്നാൽ ഭൂമിയിൽ ഭരണകൂടം പോലും ആവശ്യം ഇല്ലാത്ത വർഗ്ഗരഹിത സമൂഹജീവിതം സംഭവിച്ചുകൊളളും എന്നു് ചിലർ കരുതി. ഭരണകൂടത്തിലൂടെ വർഗ്ഗമുക്തി സാധിക്കും എന്നു തെറ്റിദ്ധരിച്ചു. ഭരണകൂടം കൈയ്യിൽ വന്നുകഴിഞ്ഞാൽ തൊഴിലാളികളിൽ ഉറങ്ങിക്കിടക്കുന്ന മുതലാളിത്തം ഉണർന്നു് ഭരണകൂട ശാപം വർദ്ധിപ്പിക്കും എന്നു് കരുതിയില്ല.
- എല്ലാത്തിനും പരിഹാരം ആയുധം ആണെന്ന ധാരണ ഒരു കാലത്തു് കാലോചിതം ആയിരുന്നിരിക്കാം. ഇന്നല്ല. എങ്കിലും അധികാരികളും ജനങ്ങളും ഈ തെറ്റിദ്ധാരണയെ ഇന്നും മുറുകെപ്പിടിക്കുകയാണു്.
സർവ്വോപരി മനുഷ്യന്റെ ഗതി കാലത്തിനും ദേശത്തിനും അനുസരിച്ചേ ഒഴുകൂ എന്നു സമ്മതിക്കുന്നു. എന്നാൽ മനസ്സിലാക്കേണ്ടതു് കാലദേശങ്ങൾക്കു് അതീതം ആയ മാനവ ഐക്യം കൊണ്ടു് മാത്രമേ നമ്മുടെ സങ്കീർണ്ണ പ്രശ്നങ്ങൾക്കു് പരിഹാരം ഉണ്ടാകൂ എന്നാണു്. ഈ തിരിച്ചറിവു് ഉണ്ടാകുന്നില്ല എങ്കിൽ ഇന്നത്തെ കാറ്റിലും കോളിലും പെട്ടു് നമ്മുടെ വള്ളം മുങ്ങിയെന്നു വരാം. ഒരു കടത്തു് വള്ളം ശക്തിയായി കാറ്റിലും കോളിലും പെട്ടു് ഉലഞ്ഞു് കൊണ്ടിരിക്കുമ്പോൾ യാത്രക്കാർ തമ്മിൽ അടിപിടിയും ലഹളയുംകൂടി തുടർന്നാൽ വള്ളം മുങ്ങുകയല്ലേ ഉള്ളൂ.
ചില നിർദ്ദേശങ്ങൾ:
- ഈ പുസ്തകത്തിന്റെ സാരം മൂന്നു പദങ്ങളിൽ ഒതുക്കാം. 1. മൈത്രീ സാധന 2. കൊടുക്കൽ വാങ്ങൽ 3. വിളിപ്പാടു് സമൂഹ ജീവിതരചന. ഇതു മൂന്നും ഓരോരുത്തരും ശീലമാക്കിയാൽ പിരിമുറുക്കം അയഞ്ഞുവരും.
- നാണയം, ഭരണകൂടം. ഇതു രണ്ടും ചേർന്നു് നിന്നാണു് മനുഷ്യത്വത്തിലേക്കുള്ള വഴി അടച്ചതു്. അധികാരവും അതുവഴി ധനവും കയ്യിലായാൽ ലോകാധിപത്യം കയ്യിലായി. ബി. സി. കാലങ്ങളിൽ തുടങ്ങിയ ഈ ശ്രമം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിക്കാകെ മനുഷ്യവർഗ്ഗം ശാപമായിത്തീർന്നേക്കാം. തന്നെയല്ല; ഒരു പരിധി കഴിഞ്ഞാൽ ആർക്കും നിയന്ത്രിക്കാൻ കഴിയാതെയും വരും.
- ‘ഭാവിയിലേക്കു്’ എന്ന പുസ്തകവും ‘ഭാവിലോകം’ എന്ന പുസ്തകവും ഒന്നിച്ചു് ബയന്റ് ചെയ്തുവയ്ക്കാം. വലിപ്പവും ആശയും ഒന്നിനൊന്നു ചേരും.
- അപമാനവും നഷ്ടവും സഹിച്ചും സംഘർഷം ഒഴിവാക്കുകയാണു് കാലോചിതം.
- ഏറ്റവും പ്രധാനമായ കാര്യം ഇതൊന്നുമല്ല. ഭാവിലോക സംവിധാനത്തെപ്പറ്റി വ്യക്തമായ ഒരു ഭാവന ഓരോരുത്തരും തെളിച്ചെടുക്കണം. നമ്മുടെ ചലനങ്ങൾ അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടയാവണം.
- അതിലേക്കു് മൈത്രീസാധന ഈ നിമിഷം തന്നെ തുടങ്ങുക. “ആരും അന്യരല്ല. എല്ലാവരും വേണ്ടപ്പെട്ടവർ.” കയ്യിൽ വരുന്നതിന്റെ അംശം മിത്രഭാവേന ആർക്കെങ്കിലും കൊടുത്തു തുടങ്ങുക.
- നേടിയതെല്ലാം ഉപേക്ഷിച്ചു മരിക്കാൻ പോകുകയല്ലേ നാം. നേടിയതെല്ലാം സമൂഹത്തിനു് സമർപ്പിച്ചു ജീവിച്ചു നോക്കിയാൽ എങ്ങനെയിരിക്കും എന്നറിയാമല്ലോ. ധൈര്യപ്പെടരുതോ.
ബൾബായാലും ട്യൂബായാലും ഫാനായാലും ഉള്ളിൽ പ്രവർത്തിക്കുന്ന കറന്റ് ഒന്നുതന്നെ.
മോതിരമോ വളയോ മാലയോ ഏതായാലും സ്വർണ്ണം സ്വർണ്ണം തന്നെ.
തിരയായോ ഒഴുക്കായോ ചുഴിയായോ വെള്ളച്ചാട്ടമായോ ഏതുനിലയിൽ കണ്ടാലും എല്ലാം വെള്ളം തന്നെ.
പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, അസ്തമയം ഇവ ഏതു നിലയിൽ അനുഭവപ്പെട്ടാലും സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല, സദാ സ്വസ്ഥാനത്തുതന്നെ.
ഒരു തടി തന്നെയാണു് മേശയായും കസേരയായും ബഞ്ചായും രൂപപ്പെട്ടിരിക്കുന്നതു്.
കലവും, ചട്ടിയും, കുസയും, ചെടിച്ചട്ടിയും അടിസ്ഥാനപരമായി മണ്ണല്ലാതൊന്നുമില്ല.
പശു വെളുമ്പിയോ, കറുമ്പിയോ, ചെമലയോ ഏതുമാകട്ടെ പാലിനു് ഒരേ നിറം വെള്ള.
പരുന്തോ, തിമിംഗലമോ, രാജവെമ്പാലയോ, എറുമ്പോ, ആനയോ ഏതുമാകട്ടെ ജീവന്റെ തലത്തിൽ ഭിന്നമല്ല.
വിശ്വാസത്തിലോ, ആചാരത്തിലോ, സ്വാഭാവത്തിലോ, ഭാഷയിലോ, നിറത്തിലോ വ്യത്യസ്തത ഉണ്ടായിരിക്കുമ്പോഴും നമ്മുടെ വർഗ്ഗം മാനുഷികം തന്നെ.
പ്രപഞ്ച ദർശനത്തിൽ കാണുന്ന വൈവിദ്ധ്യങ്ങൾ ഒന്നും ആത്മദർശനത്തിൽ നിലനിൽക്കില്ല.
വസ്തു ദർശനത്തിന്റെ പിന്നാലെ ഏകാത്മ ദർശനം ഓരോരുത്തരും പരിശീലിക്കുവാൻ തുടങ്ങുന്നതോടുകൂടി ഭൂമി പരിവർത്തനത്തിന്റെ മാർഗ്ഗത്തിൽ പ്രവേശിക്കും.
മാറ്റത്തിനു വേണ്ടി ശ്രമിക്കാമെന്നുള്ളവർ അറിയിച്ചാൽ പരസ്പരം പരിചയപ്പെടുന്നതിനു് വഴി ഒരുക്കാം. എഴുതുക.
അന്തിമ ശരി ഏതെന്നു് ആർക്കറിയാം. എന്റെ തോന്നൽ ഇതിൽ രേഖപ്പെടുത്തി എന്നു മാത്രം. ഉൾക്കൊള്ളുകയോ തളളുകയോ വായനക്കാരുടെ ഹിതത്തിനു് വിടുന്നു. നിറുത്തട്ടെ.
പ്രശസ്ത കഥാകൃത്തു് ശ്രീ സക്കറിയ ‘ഇന്ത്യാ ടുഡെ’യിൽ ഫെബ്രുവരി 2000-ആണ്ടു് ശ്രീ ഡി. പങ്കജാക്ഷനെപ്പറ്റി എഴുതിയ ലേഖനത്തിൽ നിന്നു്:
ഡി. പങ്കജാക്ഷക്കുറുപ്പിനെ അധികമാളുകൾ അറിയില്ല. അത്തരമൊരു അറിയൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ പ്രത്യേകശ്രദ്ധ ആകർഷിച്ചിട്ടുള്ളതായും എനിക്കറിവില്ല. വർഷങ്ങൾക്കുമുമ്പാണു് ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിട്ടുകണ്ടതു്.
പങ്കജാക്ഷക്കുറുപ്പ് ഒരു റിട്ടയേഡ് അദ്ധ്യാപകനാണു്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്തുള്ള കഞ്ഞിപ്പാടം എന്ന സ്ഥലത്താണു് അദ്ദേഹത്തിന്റെ താമസം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ പേരു് ‘അയൽക്കൂട്ടം’ എന്നാണു്. (നേതൃത്വം എന്ന വാക്കു് പങ്കജാക്ഷക്കുറുപ്പ് അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽതന്നെയുണ്ടു്: “പാരിറ്റി വേണ്ടതു് ശമ്പളത്തിലല്ല, ജീവതത്തിലാണു് എന്നു കാണണം. നാട്ടിൽ നമ്മളോടൊപ്പം ജീവിക്കുന്നവരുമായി നമുക്കു് പാരിറ്റി വേണം”.
സക്കറിയ തന്റെ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു:
പങ്കജാക്ഷക്കുറുപ്പിന്റെ സ്ഥിതപ്രജ്ഞയുടെയും ഹൃദയനൈർമ്മല്യത്തിന്റെയും ആദർശശുദ്ധിയുടെയും മാനവികതയുടെയും മുമ്പിൽ ഞാൻ, ഇങ്ങനെയൊരു മനുഷ്യനും നമ്മോടൊപ്പമുണ്ടു് എന്നു് അഭിമാനത്തോടെയും ആ തിരിച്ചറിവു നല്കുന്ന എളിമയോടെയും തലകുനിക്കുന്നു. അദ്ദേഹത്തിന്റെ, അസാധ്യമെന്നു തോന്നുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്നു് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഈകുറിപ്പു് അവസാനിപ്പിക്കട്ടെ: “സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മളാലാവതു് നമുക്കു ചെയ്തുകൊണ്ടിരിക്കാം”.
—ഇന്ത്യാ ടുഡെ, ഫെബ്രുവരി 2000.
[1] ആലപ്പുഴയിൽ നിന്നു് 1973 മുതൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു മാസിക.