ഒരേ ആശയത്തിന്റെ ആവർത്തനമാണു് ഈ കൃതി എങ്കിലും ആവർത്തനം കർമ്മത്തിനു പ്രേരണയാകാം എന്ന പ്രതീക്ഷയിൽ, ലോകമാകെയുള്ള ബന്ധുജനങ്ങളുടെ മുന്നിൽ ഈ വിചാരേഖ സവിനയം സമർപ്പിച്ചുകൊള്ളുന്നു.
രണ്ടായിരത്തി ഒന്നു് ജനുവരി മാസം 14, ഞായറാഴ്ചയാണു് ഞാൻ ഈ ചെറുകൃതി എഴുതാൻ തുടങ്ങിയതു്. (1176 മകരം ഒന്നു്) 78 വയസ് പൂർത്തിയായി 79-ലേക്കു് പ്രവേശിക്കുന്ന ദിവസംതന്നെ എനിക്കു് എന്റെ കാഴ്ചപ്പാടു് ലോകത്തിന്റെ മുമ്പിൽ വീണ്ടും അവതരിപ്പിക്കണമെന്നു് തോന്നി അന്നുതന്നെ എഴുതി തുടങ്ങി. 2001 ജൂൺ 27-നു് സമാപിച്ചു.
ഇതിൽ നിങ്ങൾ പരിചയപ്പെടുവാൻ പോകുന്ന എന്റെ ചിന്താധാരയ്ക്കു് ഏകദേശം എന്നൊളംതന്നെ പ്രായം വരും. എന്റെ ‘പുതിയലോകം പുതിയ വഴി’ എന്ന പുസ്തകത്തോടു് ചേർത്തു് വായിച്ചാൽ കൂടുതൽ വ്യക്തത കിട്ടും. എന്നെ മാറ്റി നിർത്തിയാൽ ഈ ചിന്താധാര മനുഷ്യനോടൊപ്പം എന്നും ഉണ്ടായിരുന്നുവെന്നു് കാണാം.
ഒരു വിശ്വ മഹാസമ്മേളനം സങ്കല്പിച്ചു് അതിൽ എന്റെ സമൂഹജീവിത വീക്ഷണം ഞാൻ അവതരിപ്പിക്കുകയും, പലരും വേദിയിൽ വന്നു് അവരവരുടെ കാഴ്ചപ്പാടു് വെളിപ്പെടുത്തുകയും, അതേപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടു് വ്യക്തമാക്കുകയും ചെയ്യുന്ന ശൈലിയിലാണു് ഈ കൃതി.
ഇന്നത്തെ നമ്മുടെ ലോകജീവിത ഗതിയിൽ വേദനിക്കുകയും രക്ഷാമാർഗ്ഗം തേടുകയും ചെയ്യുന്ന ഞാൻ ഉൾപ്പടെയുള്ളവർക്കു് ഈ പുസ്തകം ഉപകരിക്കും.
ഈ വിചാരധാര പ്രകാശനം ചെയ്യുവാൻ സഹായിച്ചവരോടു് കൂറ് രേഖപ്പെടുത്തണമോ എന്നു ഞാൻ സംശയിക്കുന്നു. അവരുടെയും കൂടിയാണു് ഇതു്. ആരു് ആരോടു് കൃതജ്ഞത പറയാൻ. ഒരറിവിനുവേണ്ടി കുറിക്കട്ടെ. ഞാനും മറന്നു പോകരുതല്ലോ.
മാവേലിക്കര, ചെന്നിത്തലയിലെ ക്ലിയർപ്രിന്റ്സ് ഉടമയും വിശാലഹൃദയനുമായ ശ്രീ. നൈനാൻ വർഗ്ഗീസും, അദ്ദേഹത്തിന്റെ ഓഫ്സെറ്റ് പ്രസ്സും അതിലെ ജോലിക്കാരും കൂടെ ഉണ്ടു് എന്നതാണു് ധൈര്യം തന്നതു്.
എന്റെ കൈപ്പട നോക്കി ശ്രദ്ധിച്ചു് പകർത്തി പ്രസ്സിൽ കൊടുത്ത നിർമ്മല വലിയ ഉപകാരമാണു് ഈ കൃതിക്കു് ചെയ്തുതന്നതു്.
എന്റെ ജേഷ്ഠന്റെ മകൻ ബാലനാണു് അതീവ ശ്രദ്ധയോടെ പ്രൂഫ് പരിശോധിച്ചു് തന്നതു്. മുരളീധരമേനോൻ സർ വായിച്ചിട്ടു് ആശയപരമായ അംഗീകാരം തന്നതു് വലിയ അനുഗ്രഹമായി. മകൻ രാധാകൃഷ്ണനും അനുജൻ രാമചന്ദ്രനും തന്ന നിർദ്ദേശങ്ങൾ വിലപ്പെട്ടവയായിരുന്നു. പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നു് ദർശനത്തിൽ വായിച്ചറിഞ്ഞ ദർശനം വായനക്കാർ കോപ്പി ആവശ്യപ്പെട്ടപ്പോൾ എന്റെ ഉത്സാഹം വർദ്ധിച്ചു. ഓരോ കത്തും ഓരോ വിളിയും ആവശ്യബോധം ഉറപ്പാക്കിക്കൊണ്ടിരുന്നു. പുസ്തകത്തിനു് പേരുകൾ നിർദ്ദേശിച്ചു് തന്നവരുടെ ആത്മാർത്ഥത എന്നെ നന്നായി സ്പർശിച്ചു. പേരുമാറ്റി. എന്റെ കൈയ്യിൽ പൈസ ഇല്ലായിരുന്നെങ്കിലും ഇതു് പ്രസിദ്ധീകരിക്കുന്നതിനു് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. എന്നു തിരിച്ചുതരും എന്നുപോലും അന്വേഷിക്കാതെ വേണ്ടത്ര പണം കൈയ്യിൽ വന്നു.
ഇതിലെല്ലാമുപരി പ്രധാനമാണു് ഈ ചെറിയ പുസ്തകം വായിക്കുവാനും പ്രചരിപ്പിക്കുവാനും ദർശനത്തിന്റെ ബന്ധുക്കൾ ഉണ്ടാവും എന്ന ബോദ്ധ്യം.
വിചാര പ്രധാനമായ ഈ കൃതി വായിച്ചു്, ചിന്തിച്ചു്, സ്വജീവിതത്തിലൂടെ സാമൂഹ്യ രംഗത്തു് പ്രയോഗിക്കുവാൻ സന്നദ്ധരാകുന്നവരോടുള്ള കൂറ് എന്നിൽ സദാ ഉണ്ടായിരിക്കും.
ഒരേ വീട്ടുകാരാണെങ്കിലും നാം ആദ്യം കാണുന്നവരല്ലേ. പരസ്പരം അഭിവാദനം ചെയ്യാം. ഇത്ര രാവിലെ എല്ലാവരും എത്തിയല്ലോ. അമ്മമാർ കൈക്കുഞ്ഞുങ്ങളുമായി എത്തിയിരിക്കുന്നുവല്ലോ. എല്ലാ മുഖത്തും സന്തോഷം പൂവിരിഞ്ഞു കാണുന്നു. ലോകമഹാസംഭവമാണീ കൂടിച്ചേരൽ, ആരും ഒന്നും സംസാരിക്കാതെ പിരിഞ്ഞാലും ഇതു് വിജയിച്ചിരിക്കുന്നു.
ഇത്ര വളരെ അംഗങ്ങളുള്ള ഒരു വീട്ടിൽ എല്ലാവർക്കും തമ്മിൽ പേരറിയുകപോലും സാദ്ധ്യമല്ല. ഭാഷ പരസ്പരം മനസ്സിലാവില്ല. ഞാൻ ഇപ്പോൾ മലയാള ഭാഷയിലാണു് സംസാരിക്കുന്നുതു്. മറ്റു ഭാഷകൾ എനിക്കു് വശമില്ല. തത്സമയ ഭാഷാന്തരോപകരണം ഉള്ളതുകൊണ്ടു് നമ്മുടെ വിചാരങ്ങൾ പരസ്പരം മനസ്സിലാക്കാൻ പ്രയാസം വരില്ല. ബന്ധുത്വം നിലനിർത്താൻ ഭാഷയോ പരിചയമോ ഒന്നും വേണ്ട. തമ്മിൽ കാണണമെന്നേ ഇല്ല. ഭാവന മാത്രം മതി, ഭാവനയ്ക്കു് ഒന്നും തടസ്സമല്ല. അതിരില്ലാത്ത ഭാവനാശേഷി നമുക്കുണ്ടു്. അതു് വിടർത്താതെ ചുരുട്ടിവച്ചുകൊണ്ടു് ‘ഇവരാരും എനിക്കുള്ളവരല്ല’ എന്നുറപ്പിച്ചു് അന്യത്വം പുലർത്തുന്നതല്ലേ നമ്മുടെ അധോഗതിക്കു് കാരണം. കൈയിലെ കുട നിവർത്താതെ മടക്കി കക്ഷത്തിൽ വച്ചുകൊണ്ടു് മഴ നനഞ്ഞു് തണുത്തുവിറച്ചു് വഴിയരികിൽ വീണു് മരിക്കുന്ന ഭോഷന്റെ നിലയല്ലേ നമ്മുടേതു്!
ആത്മമിത്രങ്ങളേ, നാം ഒരു വീട്ടുകാരാണെന്നു് തിരിച്ചറിയൂ, നാം ഒരേ വാഹനത്തിൽ ഒന്നിച്ചു് സഞ്ചരിക്കുന്ന ഒരേ വീട്ടുകാരാണു്. വഴിയിൽ എല്ലാവർക്കും യഥേഷ്ടം കുടിക്കാൻ ശുദ്ധജലവും വേണ്ടുവോളം ഭക്ഷണസാധനങ്ങളും എല്ലാവർക്കും ഇരിപ്പിടവും ഉറങ്ങാൻ സൌകര്യവും കാറ്റും പ്രകാശവും എല്ലാം ഉള്ള ശ്രേഷ്ഠമായ വാഹനമാണു് ഭൂമി. സമൃദ്ധവും സുന്ദരവുമായ നമ്മുടെ ഈ ഭൂമിയിൽ ആനന്ദമായി ജീവിക്കാൻ നമുക്കു കഴിയും. ഈ കാഴ്ചപ്പാടിനോടു് യോജിക്കാൻ കഴിയാത്ത ആരെങ്കിലും ഈ സദസ്സിലുണ്ടെങ്കിൽ അവർക്കു് ഈ വേദിയിൽ വന്നു് അവരുടെ അഭിപ്രായം വ്യക്തമാക്കാം.
ശരി, ഇദ്ദേഹത്തിന്റെ അഭിപ്രായം നമുക്കു് കേൾക്കാം. ചോദ്യം ഏല്ലാവരും കേട്ടിരിക്കുമല്ലോ. പലരും എഴുന്നേറ്റു നിന്നു് ശരിവയ്ക്കുന്നു. ഞാനും ശരിവയ്ക്കുന്നു. നമുക്കു ഈ സഹേദരന്റെ ഇപ്പോഴത്തെ പ്രശ്നം ആദ്യം പരിഹരിക്കാം. “എനിക്കു് വിശന്നിട്ടു് ഇരിക്കാൻ വയ്യ. തല കറങ്ങുന്നു. എന്റെ അടുത്തിരിക്കുന്ന ഈ മനുഷ്യൻ നിറവിന്റെ ഏമ്പക്കത്തിലാണു്. ഞങ്ങൾ ഒരേ വീട്ടികാരാണെന്നും സമൃദ്ധിയിലാണെന്നും ഞാനെങ്ങിനെ കരുതും. എന്റെ അനുഭവം നേരെ മറിച്ചാണല്ലോ?” എന്നാണല്ലോ ഇദ്ദേഹം പറഞ്ഞതു്. ഇപ്പോൾ നാം എന്താണു് ചെയ്യേണ്ടതു?
ഇവിടെ നല്ല കരിക്കിരിക്കുന്നു. ആദ്യം അനുജൻ ഇതു കഴിക്കൂ. ഗൌരീഗാത്രമാണു്. കഴിച്ചോളൂ. ഉടച്ചു തരാം. അകത്തെ കാമ്പുകൂടി കഴിക്കൂ. നല്ല മധുരമുള്ള ഇനമാണു്. മാമ്പഴവും പൂളിത്തരാം, കഴിച്ചോളു. ഇത്രവേഗം മതിയായോ. കരിക്കും മാമ്പഴവും ഇനിയും ഉണ്ടു്. എടുത്തോളു. കരിക്കു് ഒന്നു് മതിയോ. നാലു മാമ്പഴം. ബാഗിൽ അത്രയേ കൊള്ളു. ശരി സീറ്റിൽ പോയി ഇരുന്നുകൊള്ളു. അദ്ദേഹത്തിന്റെ അടുത്തു തന്നെ ഇരിക്കുക. വിശ്വമാനവരേ, ഇതാ ഇതാണു് പ്രശ്നം, ഒരാൾ ധനികൻ, മറ്റൊരാൾ ദരിദ്രൻ. എങ്ങനെ കുടുംബ ബോധമുണ്ടാകും. കുടുംബബോധത്തിനെന്താണർത്ഥം. ഇതു് ഒട്ടും അംഗീകരിക്കാൻ പറ്റില്ല. എന്തുകൊണ്ടിതു സംഭവിച്ചു എന്നു് നമുക്കു് അന്വേഷിക്കാം.
വിശന്ന ആ സുഹൃത്തിനു് ആഹാരം തല്ക്കാലം കിട്ടി. അദ്ദേഹത്തിന്റെ ബാഗിൽ കൊള്ളുന്നത്ര കരിക്കും മാമ്പഴവും കരുതുകയും ചെയ്തു. ഇനി എന്റെ പ്രസംഗം കേൾക്കാൻ അദ്ദേഹത്തിനു് തടസ്സമില്ല.
അതാ ഒരാൾ എഴുന്നേറ്റുവല്ലോ. എന്താണു് പറയാനുള്ളതു് വരിക. ശരി, പൂർണ്ണമായും ശരി. എന്നാൽ എന്റെ കൈവശം അത്രയ്ക്കില്ല എന്നു ഞാൻ സമ്മതിക്കുന്നു. ഈ ഒരാൾക്കു് കൊടുത്തതുപോലെ ഈ സദസ്സിലുള്ള വിശക്കുന്നവർക്കെല്ലാവർക്കും കൊടുക്കാൻ കൈയിലുണ്ടോ എന്നാണു് ചോദ്യം. എന്റെ കൈയിലില്ല. സംഘാടകർ കരുതി ഇരിക്കുന്ന ഈ കരിക്കും പഴങ്ങളും തീരുവോളം വേണ്ടവർക്കുപയോഗിക്കാം. പിന്നീടു് ഞാനും വിശപ്പിലാകും. എന്റെ കൈയ്യിൽനിന്നു കൊണ്ടുപോകുന്നവർ എന്നെപ്പറ്റി ചിന്തിക്കില്ല. ‘നാം ഒരു വീട്ടുകാരാണു് മറ്റെ അംഗത്തെകൂടി കരുതണം’ എന്നു് വിശക്കുന്നവനും ചിന്തിക്കില്ല. ഒരാളിന്റെ വിശപ്പു തീരാൻ വേണ്ടതു കിട്ടിയാൽ അടുത്ത ചിന്ത ഭാവിയിലേക്കു് കരുതുന്നതിലേക്കു് തിരിയും. തന്നെപ്പോലെ ഇപ്പോൾ വിശക്കുന്നവർ വേറെ ഇവിടെ ഉണ്ടോ എന്നു് അന്വേഷിക്കില്ല. ഇവിടെ എല്ലാവർക്കും ആഹാരം തയ്യാറാക്കുന്നുണ്ടു്. എന്നാൽ അപരൻ തന്റേതാണെന്നു് ധനികൻ കരുതാത്തതുപോലെ ദരിദ്രനും കരുതുന്നില്ല. ഓരോരുത്തരും ഓരോന്നാണു്. ‘ഞാൻ എനിക്കുവേണ്ടി’ എന്ന കാഴ്ചപ്പാടാണു് ധനികദരിദ്രഭേദത്തിനു കാരണം. വർഗ്ഗ വിഭജനം സ്വകാര്യമാത്രബോധത്തിൽ നിന്നാണു് ജന്മമെടുക്കുന്നതു്. എന്റെ കൈയ്യിൽ വരുന്നതു് എല്ലാവർക്കും കൂടിയുള്ള കുടുംബസ്വത്താണു്. ഈ ഭൂമി വീട്ടിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണു്. അവരുടെ കൈയ്യിൽ വരുന്നതു് എനിക്കും എന്റെ കൈയ്യിൽ വരുന്നതു് അവർക്കും പങ്കിട്ടനുഭവിക്കുവാനുള്ളതാണു് എന്നു് ഞങ്ങൾ രണ്ടുകൂട്ടരും മനസ്സിലാക്കുന്നില്ല. അപ്പോൾ കയ്യൂക്കുള്ളവൻ തട്ടിപ്പറിച്ചു് എല്ലാം തന്റെ കൂടയിലാക്കും. ശക്തി കുറഞ്ഞവൻ അടിമയാകും. ഇതാണു് വർഗ്ഗ വിഭജനത്തിന്റെ അടിസ്ഥാനം. മുതലാളിയും തൊഴിലാളിയും മുതലാളിത്തത്തിന്റെ മനോഭാവത്തിലാണുള്ളതു്. ഇടിച്ചുകയറി പിടിച്ചെടുത്തില്ലെങ്കിൽ പിൻതള്ളപ്പെട്ടുപോകും എന്നു് ഒരേ കുടുംബത്തിലെ ഓരോ അംഗത്തിനും തോന്നിപ്പോയാൽ ആ കുടുംബം എല്ലാ സമൃദ്ധികളോടുംകൂടി നരകമാകും. അതല്ലേ ഇന്നു് നമുക്കും പറ്റിയിരിക്കുന്നതു് ! ഞാൻ എന്റെ ബോദ്ധ്യം നിങ്ങളുടെ മുമ്പിൽ വയ്ക്കുകയാണു്. ഈ വിചാരം സമർത്ഥിക്കാൻ ഞാൻ ഒരുമ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ പൂർണ്ണ ശരി എന്റെ ധാരണകൾക്കപ്പുറത്താകാം എന്നു ഞാൻ കരുതുന്നു. എന്നാലും ഇത്രകാലവുമുള്ള എന്റെ ചിന്തനത്തിൽ നിന്നു് എനിക്കു് വെളിവായി കിട്ടിയതു് എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു. മിത്രങ്ങളേ, ഈ ഭൂമിയിൽ നമുക്കെല്ലാവർക്കും കഴിക്കാൻ വേണ്ടതിലധികമുണ്ടു്. വായു ശ്വസിച്ചു് തീർക്കുവാനോ, വെള്ളം കുടിച്ചു തീർക്കുവാനോ, കായ്കനികളും ധാന്യങ്ങളും, മത്സ്യങ്ങളും തിന്നു തീർക്കുവാനോ നമുക്കു് സാദ്ധ്യമല്ല. നമുക്കു് താമസിക്കുവാൻ എത്രയോ കുറച്ചു സ്ഥലം മതി. എത്ര വിസ്തൃതമാണു് നമ്മുടെ ആകാശവും ഭൂമിയും. ഇന്നു് നാം അനുഭവിക്കുന്ന ദാരിദ്ര്യം കൃത്രിമമാണു്. പ്രകൃത്യനൂസരണമല്ല. സ്വാഭാവികമല്ല. ഈശ്വരനിശ്ചയമല്ല. വിധിയല്ല. അപരൻ ശത്രുവാണെന്ന തോന്നലിൽ നിന്നുണ്ടായതാണു്.
അതാ ഒരാൾ എഴുന്നേറ്റു വരുന്നു. വരൂ, എല്ലാവരോടുമായിട്ടു് പറയൂ. കേട്ടു, വളരെ നേരായ ചിന്തയാണു് താങ്കൾ സദസ്സിന്റെ മുൻപാകെ വച്ചതു്. സദസ്സിലാകെ പുതിയൊരു ജിജ്ഞാസ ഉണർന്നു വരുന്നതായി കാണുന്നു. സന്തോഷം. “യുക്തികൊണ്ടീ ദാരിദ്ര്യം കൃത്രിമമാണെന്നു് സമർത്ഥിക്കാമെങ്കിലും അനുഭവം എന്ന സത്യത്തെ തള്ളിക്കളയാൻ യുക്തിക്കു് സാദ്ധ്യമല്ല.” നമ്മുടെ ഇടയിൽ പട്ടിണിമരണം ഉണ്ടു്. പാർക്കാനിടമില്ലാതെ അലയുന്നവരുണ്ടു്. ഈ സത്യം ഞാൻ കാണുന്നില്ലേ എന്നാണദ്ദേഹത്തിന്റെ ചോദ്യം. അതു കാണുന്നതുകൊണ്ടാണു് ഞാൻ നിങ്ങളെ ഈ പ്രഭാതത്തിൽ വിളിച്ചുകൂട്ടിയതു്.
എന്റെ കൂട്ടരേ, നാം വഴിതെറ്റി സഞ്ചരിച്ചു പോയി; സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യോല്പത്തി മുതലേ മനുഷ്യൻ വഴിതെറ്റി സഞ്ചരിക്കുക ആയിരുന്നില്ലേ എന്നു ഞാൻ സംശയിക്കുന്നു. ഏതായാലും ചരിത്രത്തിൽ എത്തിപ്പിടിക്കുവാൻ കഴിഞ്ഞത്ര കാലഘട്ടത്തിൽ മനുഷ്യൻ വഴിതെറ്റി സഞ്ചിരിക്കുക ആയിരുന്നു. ഭരണാധികാരികളും, ഉച്ചനീചത്വങ്ങളും അന്യത്വവും, പോരാട്ടങ്ങളും അറിയപ്പെടുന്ന കാലം മുതൽ ഉണ്ടു്. ജന്തുസഹജമായ സംശയത്തിൽ നിന്ന ശത്രുതയിലേക്കാണു് നാം തിരിഞ്ഞതു്. സംശയത്തിൽ നിന്നു് മൈത്രിയിലേക്കായിരുന്നു തിരിയേണ്ടിയിരുന്നതു്. അപരൻ ശത്രുവോ മിത്രമോ എന്ന സംശയം ജീവന്റെ കൂടെ ഉള്ളതാണു്. ഇരതേടുമ്പോൽ തന്നെ ഇരയാകാതിരിക്കണം എന്ന കരുതൽ കൂടി എല്ലാ ജീവികൾക്കും ഉണ്ടു്. സ്വരക്ഷയ്ക്കു് തന്റെ കൈകൾക്കൊപ്പം അപരന്റെ കൈകൾകൂടി വേണം എന്നു മനസ്സിലാകാതെ അവന്റെ നേരെ കല്ലെടുത്തതാണു് കുഴപ്പങ്ങളുടെ തൂടക്കം എന്നെനിക്കു തോന്നുന്നു. കൈകോർക്കുക സംസ്ക്കാരമാണു്. കല്ലെടുക്കുക പൈശാചികമാണു്. സംസ്കാരം ഉള്ളിൽ വളർത്തിയെടുക്കേണ്ടതാണു്. പൈശാചികതയ്ക്കു് വളരാൻ പ്രത്യേക പരിശീലനം വേണ്ട. കളകൾ ആർത്തു് വളരുമ്പോലെ ഭയവും കോപവം ആർത്തിയും വളർന്നുകൊള്ളും. ദേഷ്യം വരാൻ പ്രത്യേക പരിശീലനം വേണ്ട. ലൈംഗികാനന്ദം പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. എന്നാൽ ക്ഷമ, സംയമനം തുടങ്ങിയ ഗുണവികസനത്തിനു പഠനവും സാധനയും വേണം. ദൌർഭാഗ്യവശാൽ ആദ്യകാലം മുതൽ നമ്മുടെ മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നമുക്കു് കിട്ടിയ പരിശീലനം തിന്മയുടെ വളർച്ചയ്ക്കു് സഹായമായിപ്പോയി. ഭയത്തിൽ നിന്നു മോചനം നേടാൻ ആയുധാഭ്യാസമാണു് പരിശീലിപ്പിച്ചതു്. ഭയപ്പെടേണ്ടവരല്ല; ബന്ധുക്കളാണു് എല്ലാവരും എന്നു് പരസ്പരം ബോദ്ധ്യപ്പെടുത്തേണ്ടതിനു പകരം രണ്ടു ഭാഗത്തും ആയുധ പരിശീലനം നൽകുകയാണു് ചെയ്തതു്. വില്ലാളി വീരന്മാരാകാൻ ആഗ്രഹിക്കുക സ്വാഭാവികമാണു്. നാടുതോറും ആയുധപരിശീലനത്തിനുള്ള കളരികൾ ഉണ്ടായതു് അന്യത്വബോധത്തിന്റെ മാനസികാവസ്ഥയിൽ നിന്നാണു്. തന്റെ മകൻ നിറയൌവനത്തിൽ വീരചരമമടയുന്നതിൽ ഒരു മാതാവിനു് അഭിമാനിക്കാൻ കഴിയത്തക്കവണ്ണം സമൂഹമനസ്സു് അധഃപ്പതിച്ചുപോയി. ആർദ്രമാകേണ്ട മനസ്സുകൾ കഠോരമാകാനുള്ള സാഹചര്യമാണു് വ്യാപകമായി സൃഷ്ടിക്കപ്പെട്ടുപോയതു്.
‘എന്റെ ആൾക്കാരാണു് എല്ലാവരും, ഞങ്ങൾ പരസ്പരം കണ്ടറിയുന്നില്ലെങ്കിലും ഞങ്ങൾ ഒരേ ഒരു കുടുംബത്തിൽ ഒരേ സംരക്ഷണയിൽ വളരുന്ന ഓമനകളാണു്’ എന്ന വികാരം കുട്ടികളിൽ വളർന്നുവരാനുതകുന്ന കളരികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതു്. സത്യമതായതുകൊണ്ടു് ലോകത്തിന്റെ മുക്കിനും മൂലയിലും കാലപ്രവാഹത്തിനിടയിൽ ‘നാം ഒന്നാണു്’ എന്ന ശബ്ദവും മുഴങ്ങാതിരുന്നില്ല. എന്നാൽ ബഹുജനങ്ങളെ രൂപപ്പെടുത്തിയ ശബ്ദം അകന്നു നിന്നു പോരടിച്ച വെട്ടിപ്പിടിക്കുന്നതിന്റെതായിരുന്നു. ‘എല്ലാം എനിക്കായിരിക്കണം’ എന്നു് ഓരോരുത്തരും ആഗ്രഹിക്കുകയും അതിനുവേണ്ടി മരിച്ചുപോരാടാൻ തീരുമാനിക്കുകയും ചെയ്താൽ ആ കുടുംബത്തിന്റെ അവസ്ഥ എന്താവും.
മനുഷ്യമനസ്സിൽ ഒരുമിപ്പിന്റെ ഭാവം വികസിപ്പിക്കുവാൻ ചെയ്ത സകല പരിശ്രമങ്ങളേയും, ഈ സ്വാകാര്യവിപരീത-സങ്കുചിത വീക്ഷണം ചവുട്ടിമെതിച്ചു്, ജയഭേരി അടിച്ചു്, വിവിധ സമൂഹരുപങ്ങളായി വേർതിരിച്ചു് ലോകത്തെ ബീഭത്സമാക്കികൊണ്ടിരിക്കുകയാണിന്നും. ഞാൻ അതിശയോക്തിയുടെ ഭാഷ ഉപയോഗിക്കുന്നുവേന്നു് ആർക്കും തോന്നാതിരിക്കട്ടെ. ആലോചിച്ചു നോക്കു. ലോകത്തെ നമ്മുടെ കുടുംബമായി കണ്ടു് പരസ്പരം സ്നേഹിച്ചും കൊടുത്തും വാങ്ങിയും ഒറ്റ ഒരു ജനതയായി ജീവിക്കുകയാണു് വേണ്ടതു് എന്നു പറഞ്ഞ ആരെ എങ്കിലും നാം ഒറ്റപ്പെടുത്താതിരുന്നിട്ടുണ്ടോ? അവരുടെ പേരിലും നാം പുതിയ വേർതിരിവുകൾ സൃഷ്ടിക്കുകയല്ലേ ചെയ്തതു്. നമ്മുടെ സ്വാർത്ഥപ്പുളിനീരിൽ അവർ തന്ന വിത്തുകളും മുക്കി കിളിർക്കാനനുവദിക്കാതെ മരവിപ്പിക്കുകയല്ലേ നാം ചെയ്തു കൊണ്ടിരിക്കുന്നതു്. ഞാൻ ദീർഘമായി സംസാരിക്കാനുദ്ദേശിക്കുന്നില്ല. എനിക്കു് എന്റെ ചില നിഗമനങ്ങൾ നിങ്ങളുടെ മുമ്പിൽവച്ചു് അഭിപ്രായമറിഞ്ഞു് ഒന്നിച്ചു് കഴിവതു ചെയ്തു തുടങ്ങുവാനാഗ്രഹമുണ്ടു്. എന്റെ നിഗമനം ഞാൻ വീണ്ടും പറയട്ടെ; കേട്ടിട്ടു് അഭിപ്രായ വ്യത്യാസമുള്ളവർ ഈ വേദിയിലേക്കു് വന്നു് തുറന്നു് പറയണം. ഇതു് എല്ലാവർക്കും യഥേഷ്ടം സ്വാഭിപ്രായം വെളിപ്പെടുത്താനുള്ള വേദിയാണു്.
ഈ ഭൂമിയിൽ ഇവിടെ ഉള്ള എല്ലാവർക്കും സന്തോഷമായി ജീവിക്കുന്നതിനു് വേണ്ടതെല്ലാമുണ്ടു്. ഒരാൾ പോലും പട്ടിണികിടക്കേണ്ട കാര്യം ഈ വീട്ടിലില്ല. നിങ്ങളുടെ കയ്യടിയും അനുകൂല ശബ്ദങ്ങളും പ്രകൃതിയ്ക്കാകെ നവജീവൻ പകരുമെന്നു് എനിക്കുറപ്പുണ്ടു്. കാരണം ഭൂമിയുടെ ആധികാരിക സദസ്സാണിതു്. ഭൂമിക്കുവേണ്ടി ഭൂമിക്കാരൻ ഭൂമിക്കാരെ വിളിച്ചുകൂട്ടി സൃഷ്ടിച്ച സദസ്സാണിതു്. നാം ആവേശഭരിതരാകുന്നതിൽ അർത്ഥമില്ല. അതു് താല്ക്കാലികമായിപ്പോകും. വിചാരഭരിതരാകാണം. കയ്യടി നിറുത്തി എല്ലാവരും അവരവരുടെ സീറ്റുകളിൽ ഇരിക്കൂ. മനസ്സു് ശാന്തമാകട്ടെ. സാവധാനം ഭാവന ചെയ്യൂ. നമമൾ വേണ്ടപ്പെട്ടവരാണു്. ഒരേ ഭൂമിയിൽ ഒന്നിച്ചു ജീവിക്കുന്നവരാണു്. അന്യരായി ഇവിടെ ആരുമില്ല. ഒന്നിനൊന്നില്ലെന്നു വന്നാൽ നമ്മളെല്ലാവരും ഇല്ലാതാകും. ഒന്നിനൊന്നുണ്ടു് എന്നു വന്നാൽ ജീവിതം ആനന്ദമാകും. ഭൂമിയാകെ നിറഞ്ഞു് നിരന്നു് ഒഴുകുന്ന അന്യോന്യതയുടെ കുളിർധാരയിൽ ചേരാൻ നമുക്കു് ഓരോ ഉറവയാകാം. വറ്റാത്ത ഉറവയാകാം. ഇനി നമുക്കൽപസമയം മൌനമായി ഈ സത്യം ഭാവനചെയ്യാം.
അതാ ആ യുവാവു് എന്തോ പറയുന്നുവല്ലോ. വരു, ഇവിടെ വന്നു് എല്ലാവരും കേൾക്കത്തക്കവണ്ണം പറയു. ഓ, ശരി, അനുജാ, നിനക്കു് അങ്ങിനെ തോന്നിയിതിൽ തെറ്റുണ്ടെന്നു ഞാൻ പറയുന്നില്ല. “ഈ സുപ്രഭാതത്തിൽ താങ്കൾ ഞങ്ങളെ എല്ലാം ഹിപ്നോടൈസ് ചെയ്യാനാണോ തുടങ്ങുന്നതു്. താങ്കൾക്കു് കീഴടങ്ങാൻ ഞാൻ തയ്യാറല്ല” എന്നാണല്ലോ അനുജൻ പറഞ്ഞതു്. ഞാൻ യഥാർത്ഥത്തിൽ ചെയ്യുന്നതു് ഹിപ്നോടൈസ് ചെയ്യപ്പെട്ടു് അതിൽ മയങ്ങിപ്പോയ നമ്മളെ നമ്മുടെ യഥാർത്ഥ സ്വത്വത്തിലേക്കു് ഉണർത്തിക്കൊണ്ടു് വരാനാണു്. മയക്കാനല്ല, ഉണർത്താനാണു് ഈ സംരംഭം. ഞാൻ ഈ സദസ്സിന്റെ മുന്നിൽ വച്ച പ്രമേയതേതാടു് അനിയനു് യോജിപ്പില്ലെങ്കിൽ അതു വ്യക്തമാക്കൂ. ഈ ഭൂമിയിൽ ഒരു മനുഷ്യനു് പട്ടിണികിടക്കേണ്ടി വരുന്നതു് അയാൾക്കു കൂടി വയറു നിറച്ചു് കഴിക്കാൻ വേണ്ട വക ഇല്ലാത്തതുകൊണ്ടല്ല. സമൃദ്ധിയുടെ കഴിവുകളുടേയും മദ്ധ്യത്തിലാണു് പട്ടിണി. വല്ലതും പോരാതെ വന്നാൽ അതുണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും നമുക്കുണ്ടു്. ഒരാൾക്കു് കഴിവില്ലെങ്കിൽ അപരനു് അനന്തമായ കഴിവുകളുണ്ടു്. ഓരോരുത്തരുടേയും കഴിവുകൾ പരസ്പരം ഒഴുകാൻ തുടങ്ങുമ്പോൾ കഴിവുകേടുകൾ അതിൽ ലയിച്ചുപോകും. ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നമമുടെ ഇടയിൽ ഒരാൾക്കു് പോലും കിട്ടാതെവരില്ല. എന്തുകൊണ്ടെന്നാൽ ഇവിടെ എല്ലാം ഉള്ളതുകൊണ്ടുതന്നെ. തന്നെയല്ല ഓരോരുത്തർക്കും കിട്ടണമെന്നു് എല്ലാവരും ആഗ്രഹിച്ചാൽ ഈ ലോകത്തു് ദാരിദ്ര്യം നിലനിൽക്കുമെന്നു് അനുജൻ കരുതുന്നുണ്ടോ? മതി, അതു സമ്മതിച്ചുവല്ലോ. അനിയന്റെ ഉള്ളിലുള്ള ആ ബോധത്തെ ഉണർത്തി ഉറപ്പിക്കുക മാത്രമാണു് ഈ മൌനത്തിന്റെ ലക്ഷ്യം. എന്റെ വിചാരം ഈ സദസ്സിന്റെ മേൽ ചുമത്താനല്ല, ഇവിടെ ഇരിക്കുന്ന ഓരോരുത്തരുടേയും ഉള്ളിൽ മങ്ങിക്കിടക്കുന്ന മാനുഷികതയെ ഊതി തെളിക്കുവാൻ ഓരോരുത്തരും ചെയ്യേണ്ട ശ്രമത്തിന്റെ ഭാഗമാണീ ധ്യാനം. ഇതിനു് മാനുഷിക ധ്യാനം എന്നു പറയാം ജൈവധ്യാനമെന്നും പറയാം. പദങ്ങളിൽ നാം കുരുങ്ങാതിരിക്കണം. ഭൂമിയിൽ നാം ഇന്നനുഭവിക്കുന്ന ദാരിദ്ര്യം ഭൂമി വന്ധ്യ ആയതുകൊണ്ടോ, മനുഷ്യനു് കഴിവില്ലാത്തതുകൊണ്ടോ സംഭവിക്കുന്നതല്ല. ഓരോരുത്തരും സമ്പത്തും അധികാരവും സുഖഭോഗങ്ങളും തന്റെ കസ്റ്റഡിയിൽ ആയിരിക്കണം എന്ന സങ്കുചിതധാരണ പുലർത്തുന്നതാണു് ദാരിദ്ര്യം, കലഹം, രോഗം തുടങ്ങിയ അനർത്ഥങ്ങളുടെ അടിസ്ഥാന കാരണം എന്നാണെന്റെ നിഗമനം. ഈ നിഗമനത്തിൽ തെറ്റുണ്ടെങ്കിൽ ഈ വേദിയിൽ വന്നു പറയുക. ശരി എങ്കിൽ, അതു് പരിഹരിക്കാൻ നിശ്ചയിച്ചുകൊണ്ടു് നമുക്കടുത്ത പടി ചിന്തിക്കാം. അനന്തമായ വികസന സാദ്ധ്യതയുള്ള മനുഷ്യമനസ്സു് സ്വകാര്യമാത്ര ജീവിത വീക്ഷണത്തിന്റെ സുഖം പിടിച്ചു് മുരടിച്ചുപോയി. ഇതാണു് മനുഷ്യനെ ഇന്നഭിമുഖീകരിക്കുന്ന വിഷമ പ്രശ്നം. മറ്റുള്ളവരിലേക്കു് വികസിക്കുവാൻ ആരും മനസ്സിനെ ശീലിപ്പിക്കുന്നില്ല. മനസ്സിനു് ഒരു സ്വാഭാവമുണ്ടു്. വികസിക്കാനിടവരുന്നില്ലെങ്കിൽ അതു് സങ്കോചിച്ചുകൊണ്ടിരിക്കും. വെറുതേ ഒരേ പോലെ ഇരിക്കുകയില്ല. വികസന സാദ്ധ്യത ഉള്ളതിനെല്ലാം സങ്കോചന സാദ്ധ്യതയും ഉണ്ടു്. നമ്മുടെ മനസ്സിനു് അപാരമായ വ്യാപനശക്തി ഉണ്ടു്. അതു് ഒറ്റ വീട്ടിലേയ്ക്കോ സമുദായത്തിലേയ്ക്കോ ചുരുങ്ങുവാനനുവദിച്ചാൽ വീണ്ടും ചുരുങ്ങിക്കൊണ്ടേ ഇരിക്കും. ഞാൻ എനിക്കുവേണ്ടി മാത്രം എന്ന തലത്തിൽ മുരടിച്ചു പോകും. പിന്നെ സദാ പുറുപിറുത്തും ശപിച്ചും അസ്വസ്ഥനായിരിക്കും. വികസിക്കാൻ തുടങ്ങിയാലോ അതിരുകൾക്കൊന്നിനും തന്നെ തടഞ്ഞുനിർത്താനാവില്ല. ഭാരം കുറഞ്ഞു കുറഞ്ഞുവരും. ആനന്ദം പരമാനന്ദം! ജീവിതവും മരണവും ആനന്ദമാകും. ഇതു് എന്റെ വീക്ഷണം നിങ്ങളടെ വീക്ഷണം വ്യക്തമാക്കൂ.
ഇതാ ഒരു സഹോദരി വരുന്നു. അവർക്കു് പറയാനുള്ളതു് നമുക്കു് കേൾക്കാം. എത്ര സരളമായി സംസാരിച്ചു. ‘എനിക്കു് എന്റേതായ ഒരു ശരീരം ഉള്ളടത്തോളം കാലം ഞാൻ അതിനു് തന്നെ മുൻഗണന നൽകും. എനിക്കു് വിശന്നാൽ മറ്റുള്ളവർ ഊണുകഴിച്ചാൽ പോരാ. എനിക്കുതന്നെ ഉണ്ണണം. എന്റെ ആവശ്യങ്ങൾ എനിക്കു സാധിക്കണം. അതാവും എന്റെ ജീവിതലക്ഷ്യം. അപരനുവേണ്ടി എന്നെ ഹോമിക്കാൻ എനിക്കാവില്ല” നിങ്ങൾ കയ്യടിച്ചതിൽ നിന്നു് ഈ അഭിപ്രായത്തോടു് നിങ്ങൾ യോജിക്കുന്നു എന്നു് ഞാൻ മനസ്സിലാക്കുന്നു.
ഈ പോയിന്റിൽ നിന്നു തന്നെ തുടങ്ങാം. എന്നെക്കൂടാതെ നിങ്ങളുടെ ഏതെങ്കിലും ഒരാവശ്യം നിങ്ങൾക്ക് ഒറ്റയ്ക്കു് നിർവ്വഹിക്കാനാകുമോ? നിങ്ങളുടെ ശരീരത്തിന്റെ നിലനിൽപിനും ശാരീരികാവശ്യങ്ങളുടെ നിർവ്വഹണത്തിനും നിങ്ങൾ തന്നെ മതിയോ? നാം ജീവിക്കുന്നതു് പരസ്പരം ബന്ധപ്പെട്ടുതന്നെയാണു്. ഒരെഴുത്തുകാരൻ ഒറ്റയ്ക്കിരുന്നു് എഴുതുന്നുവെന്നു് കരുതുക. പേപ്പർ, പേന, മഷി, ഭാഷ ഇതിൽ ഏതെങ്കിലും അയാളുടെ സൃഷ്ടിയാണോ?
ആശയങ്ങൾ എവിടെ നിന്നെല്ലാം ശേഖരിച്ചു. എഴുതുന്നതുപോലും മറ്റുള്ളവർക്കുവേണ്ടിയല്ലേ. ഞാൻ ഇപ്പോൾ സംസാരിക്കുന്നു. കേൾക്കാൻ നിങ്ങളാരുമില്ലെങ്കിലോ. നിങ്ങൾക്കു് ശുദ്ധമായ ആഹാരം കിട്ടണമെങ്കിൽ ഞാൻ വിഷം കലർത്താതെ അരി തരേണ്ടേ? നിങ്ങൾക്കു് ശുദ്ധവായു ശ്വസിക്കാൻ കിട്ടണമെങ്കിൽ മറ്റുള്ളവർ വായു മലിനമാക്കാതിരിക്കേണ്ടേ? നിരന്തരം പ്രകൃതിയുടേയും മറ്റു ജീവരാശികളുടേയും മനുഷ്യന്റേയും സഹകരണം അനുഭവിച്ചുകൊണ്ടിരുന്നിട്ടും അപരനുവേണ്ടി എന്നെ കിട്ടില്ല എന്നു നിങ്ങൾ പറയുന്നുവല്ലോ. ഇങ്ങനെ എല്ലാവരും വിചാരിച്ചാൽ ആ നിമിഷം ഭൂമി ചലനമറ്റു് നിർജ്ജീവമാകും. എന്നാൽ ഈ പാരസ്പര്യം ഇന്നു് ബോധപൂർവ്വമല്ല നടക്കുന്നതു്. ബന്ധുത്വബോധത്തിലൂന്നിയിട്ടില്ല. അന്യോന്യ ജീവിതം ഇന്നു നടക്കുന്നതു് തൻ കാര്യബോധത്തിലാണു്. അന്യത്വം നിലനിർത്തിക്കൊണ്ടു് അന്യോന്യത പുലർത്തുകയാണു് നാം ഇന്നു്. അതുകൊണ്ടാണു് ഈ സദസ്സിൽ നിന്നു് ഇങ്ങനെ ഒരു ശബ്ദമുണ്ടായതു് എന്നെനിക്കു തോന്നുന്നു.
ആത്മഹത്യാപരമായ ശബ്ദമാണിതു്. ‘മറ്റുള്ളവർക്കു വേണ്ടി ഉള്ളതല്ല എന്റെ ജീവിതം’; എന്ന കാഴ്ചപ്പാടിനെപ്പോലെ ഇത്ര സാമൂഹ്യവിരുദ്ധവും നന്ദികെട്ടതുമായ മറ്റൊരു കാഴ്ചപ്പാടില്ല. ‘നാം വേണ്ടപ്പെട്ടവരാണു്. ഞാൻ നിനക്കുവേണ്ടി ഉണ്ടു്. നീ എനിക്കുവേണ്ടിയും ഉണ്ടാകണം’. ഇതാണു് മാനുഷിക കാഴ്ചപ്പാടു്. ആദ്യത്തെ കാഴ്ചപ്പാടു് ജന്തുസഹജമാകയാൽ അതു് നിലനിർത്താൻ യാതൊരു പരിശ്രമവും വേണ്ട. രണ്ടാമത്തെ കാഴ്ചപ്പാടു് ജന്തുത്വത്തിൽ നിന്നു് മനുഷ്യത്വത്തിലേക്കുള്ള കയറ്റമാണു്. അതിനു് സാധന ചെയ്തേ പറ്റൂ. ഈ സാധനയ്ക്കുള്ള രണ്ടു സുപ്രധാന കളരികളാവേണ്ട ദേവാലയവും വിദ്യാലയവും ജന്മസിദ്ധമായ മൃഗവാസനകളുടെ ഒഴുക്കിൽപെട്ടുപോയി എന്നുതന്നയല്ല; ജന്തുക്കളെക്കാൾ താണപടിയിലേക്കു് വഴുതിപ്പോകുകയും ചെയ്യുന്നു. മനസ്സിന്റെ മനുഷ്യോചിതമായ രൂപീകരണത്തിൽ ശ്രദ്ധിക്കാതെ മനുഷ്യനു് മോചനം ലഭിക്കുമെന്നു തോന്നുന്നില്ല. ജന്മനാ മനസ്സു് ചുരുണ്ടിരിക്കും. സാധന ചെയ്തു് സാവധാനം വിടർത്തിക്കൊണ്ടു വരുന്നില്ലെങ്കിൽ അതേ അതേപടി ഇരുന്നുകൊള്ളുക ഇല്ല. ഏറെ ഏറെ ചുരുണ്ടുകൊണ്ടിരിക്കും. അവനവനിലേക്കുള്ള ഈ ചുരുണ്ടുകൂടലാണു് വർഗ്ഗീയ ലഹളകളായും കവർച്ചകളായും ബലാൽസംഗങ്ങളായും യുദ്ധങ്ങളായും വിവിധ രൂപങ്ങളിൽ അപകടം സൃഷ്ടിക്കുന്നതു്. റോഡപകടങ്ങൾ പോലും അപരനെ പരിഗണിക്കാതെ തോല്പിച്ചു മുന്നേറാനുള്ള സാമൂഹ്യ വിരുദ്ധ പ്രവണതയുടെ ഫലമാണു്. നിങ്ങൾക്കാർക്കെങ്കിലും വിപരീതാഭിപ്രായമുണ്ടെങ്കിൽ വന്നു് പറയാം. എനിക്കതു് ശ്രദ്ധിക്കാൻ താല്പര്യമാണു്.
നിശബ്ദമായ ഈ സദസ്സു് ഈ ആശയത്തിനു് ഒരോട്ടാണെന്നു് ഞാൻ കരുതുന്നു. അങ്ങിനെ എങ്കിൽ ഇത്രയും സമയം നാം ചിന്തിച്ച കാര്യങ്ങളെക്കുറിച്ചു് നിശബ്ദമായി എല്ലാവരും ഉള്ളിൽ വിചാരിക്കൂ. വീണ്ടും ഉറപ്പാക്കൂ.
- നമുക്കെല്ലാവർക്കും സുഖമായി ജീവിക്കാൻ വേണ്ടതെല്ലാം ഇവിടെ ഉണ്ടു്. പോരാതെ വന്നാൽ നമുക്കു് ഉല്പാദിപ്പിക്കുവാൻ കഴിയും. ഭൂമിയിൽ ആർക്കും അടിസ്ഥാന ജീവിതാവശ്യങ്ങൾ നിർവ്വഹിക്കാനാകാതെ കഷ്ടപ്പെടേണ്ട കാര്യമില്ല.
- നാം ഒരു വലിയ കൂട്ടുകൂടുംബത്തിലെ അംഗങ്ങളാണു്. ഇവിടെ അന്യരായി ആരും ഇല്ല.
- ആരുടെ കയ്യിൽ എന്തു കിട്ടിയാലും സന്തോഷമായി പങ്കിട്ടനുഭവിക്കാനുള്ളതാണെന്നറിഞ്ഞു് കൊടുത്തും വാങ്ങിയും ശീലിക്കണം. എത്ര ചെറുതും വലുതും കൊടുക്കുവാനും വാങ്ങുവാനും തയ്യാറാകണം. ആരോഗ്യം, അറിവു്, തൊഴിൽ, ബുദ്ധി, കലാവാസനകൾ തുടങ്ങി എല്ലാ സമ്പത്തും പരസ്പരാനന്ദജീവിതത്തിനുള്ളവയായിത്തീരണം.
- ഈ വിദ്യാഭ്യാസം—ഈ സാധന—പരിശീലിക്കാതിരുന്നതാണു് മനുഷ്യവർഗ്ഗത്തിനു് പറ്റിയ തെറ്റു്.
ഈ വേദി അവസാനിച്ചു. എല്ലാവരും പരസ്പരം സംസാരിച്ചും ചുറ്റിനടന്നും അര മണിക്കൂർ ചെലവഴിക്കുക. മനസ്സു് ഞാൻ പറഞ്ഞ കാര്യങ്ങളിൽപോലും കുരുങ്ങാതെ സ്വതന്ത്രമാകട്ടെ. മാറിനിന്നു് നോക്കി കാണുക. നമുക്കു് വീണ്ടും ചേരാം.
സദസ്സു് വീണ്ടും നിറഞ്ഞുവല്ലോ. പറയേണ്ടതെല്ലാം പറയുകയും കേൾക്കുകയും ചെയ്തു. ഇനി എന്താണു് കേൾക്കാനുണ്ടാവുക എന്നൊരു കൌതുകം ഈ സദസ്സിന്റെ മുഖത്തു് കാണുന്നുണ്ടു്. നാം ചിന്തിച്ച അടിസ്ഥാന കാര്യങ്ങളുടെ തുടർച്ചയായി ഇനിയും പലതും ചിന്തിക്കാനുണ്ടു്.
മനുഷ്യ മനസ്സിന്റെ സങ്കോചനത്തിൽ നിന്നുണ്ടായതല്ല; വൈവിധ്യം. ജീവന്റെ സ്വതന്ത്ര ഇച്ഛാശക്തിയിൽ നിന്നുണ്ടായതാണു് വൈവിധ്യം. ഓരോ പരമാണുവിലും സ്വതന്ത്ര ഇച്ഛാശക്തി പ്രവർത്തിക്കുന്നുണ്ടാവും. അതിന്റെ ഫലമാവാം വൈവിധ്യവും വൈരുദ്ധ്യവും. ഇവ രണ്ടും ജീവിതത്തിന്റെ താളത്തിൽ വരുന്നവയാണു്; ഉപേക്ഷിക്കേണ്ടവയല്ല.
എന്നാൽ വിഭാഗീയതയാകട്ടെ വൈവിധ്യം പോലെയല്ല; സ്വകാര്യതയിൽ നിന്നുണ്ടായ വിനയാണതു്. ഞാൻ ഈഴവനായതു് എന്റെ ജന്മസിദ്ധ കാര്യമല്ല. അന്യഭാവം സമൂഹത്തിന്റെ ഉപരിതലത്തിൽ സൃഷ്ടിച്ച ഭീതിയിൽ നിന്നുണ്ടായ സ്വരക്ഷാ ബോധത്തിന്റെ വിവിധതരം തളംകെട്ടലുകളിൽ ഒരിനമാണു് ജാതി. വിശ്വാസവ്യത്യാസം സ്വാഭാവികമാണു്. എന്നാൽ മതഭേദം കൃത്രിമമാണു്. എന്റെ വിശ്വാസത്തിൽ എല്ലാവരും വരണം എന്നാഗ്രഹിക്കുമ്പോൾ അപരനുമായുള്ള ബന്ധം ശിഥിലമാകുന്നു. മറ്റ് വിശ്വാസങ്ങൾ അന്ധമാണെന്ന ധാരണ ഓരോ വിശ്വാസിക്കുമുണ്ടാവുമ്പോൾ മനുഷ്യ ബന്ധം ആകെ വീണ്ടും പൊട്ടുന്നു. യാഥാർത്ഥ്യം എന്താണെന്നു സൂക്ഷ്മമായി അന്വേഷിച്ചാൽ നമ്മിൽ പലരിലും ഒരു വിശ്വാസവും ഇല്ലെന്നതാണെന്നു തെളിയുമെന്നു തോന്നുന്നു. ഓരോരുത്തരും അവരവരിലേക്കു് തിരിഞ്ഞുനോക്കിയാൽ ഇതു് സത്യമാണോ എന്നറിയാം. ഇപ്പോൾ തന്നെ നമുക്കതു ചെയ്തുനോക്കാവുന്നതേയുളളൂ.
എന്റെ മുമ്പിൽ ലോകത്തിലെ സർവ്വമതസ്ഥരുമുണ്ടു്. ഈശ്വരവിശ്വാസമുള്ളവരും ഇല്ലാത്തവരും നിഷേധികളും അങ്ങനെ ഒന്നും ചിന്തിക്കാത്തവരും നമമുടെ ഇടയിലുണ്ടു്. വിശ്വാസികളുടെ വിശ്വാസം കണ്ടെത്താൻ അവരവർ തന്നെ ശ്രമിക്കുക. മറ്റു മതങ്ങളെക്കാൾ—അവരുടെ ആചാരവിധികളേക്കാൾ—ശ്രേഷ്ഠമാണു് എന്റെ മതമെന്നു കരുതുന്ന പലരും സ്വന്തം മതാനുഭൂതി ഉള്ളവർ തന്നെയോ. ഞാൻ ഇസ്ലാമാണു്. കൃത്യമായി അഞ്ചു് നേരം നിസ്കരിക്കും, അന്ത്യ പ്രവാചകനിൽ വിശ്വസിക്കുന്നു. സക്കാത്തു് നൽകുന്നു. മറ്റാചാര മര്യാദകൾ എല്ലാം പാലിക്കുന്നു. ഖുറാൻ ഹൃദിസ്ഥമാക്കിയിരിക്കുന്നു. എന്നാൽ എന്റെ ഉള്ളിൽ വിശ്വസഹോദര്യാനുഭൂതി ഉണ്ടോ? എന്റെ വീട്ടിലും നാട്ടിലും ലോകമെമ്പാടുമുള്ള എല്ലാവരോടും ഞാൻ സ്നേഹദാരങ്ങളോടെയാണോ പെരുമാറുന്നതു്. ഞങ്ങൾ എല്ലാവുരം തമ്പുരാന്റെ കാരുണ്യത്തിൽ നിന്നു് സംഭവിച്ചവർ. ഒന്നിച്ചുള്ളവർ. നമമുടെ ഇടയിൽ ഒരതിരും ഇല്ല. ഏതു വിശ്വാസത്തിൽപെട്ടവരും എന്റെ സഹോദരൻ തന്നെ, ‘റബ്ബേ, ഞാൻ നിന്റെ സാർവ്വലൌകിക കാരുണ്യത്തിൽ എന്നെ സമർപ്പിക്കുന്നു.’ ഇത്തരത്തിൽ ഒരനുഭവം പരിശീലിക്കുകയാണു് പള്ളിയിൽ നിത്യേന ചെയ്യുന്നതെങ്കിൽ ഞാൻ മുസ്ലീമാണെന്നു പറയുന്നതു് ആത്മാർത്ഥമാവും. താന്താങ്ങളുടെ മതത്തിനുവേണ്ടി പോരടിച്ചു് മരിക്കുകയും കൊല്ലുകയും ചെയ്യുന്നവരിൽ എത്രപേർ മതാനുഭൂതി നേടാൻ പരിശ്രമിക്കുന്നവരായുണ്ടാവും. യഥാർത്ഥ സാധന ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി ചെയ്യുകയല്ല. വ്യക്തിയെ സങ്കോചത്തിൽ നിന്നു് വികസിപ്പിച്ചു് വിശ്വത്തോളം വിടർത്തി ജഗദീശ്വരനോടു് അടുപ്പിച്ചടുപ്പിച്ചു് കൊണ്ടുവന്നു് സർവ്വം സ്നേഹമയം എന്നനുഭവിക്കുന്നതിലേയ്ക്കുള്ള ഗതിയാണു് സാധന. ഇതു ചെയ്യാതെ ഒരാൾക്കു് ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യനോ, ഒരു മതസ്ഥനുമാകാൻ കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല. ആദ്യം മനുഷ്യനാകണം. അപ്പോൾ മതസ്ഥനുമാകും. പിന്നെ മതഭേദം പ്രശ്നമാവില്ല. ഭൂമിയിൽ ഇതുവരെ മതകലഹം ഉണ്ടായിട്ടില്ലെന്നു ഞാൻ പറയാറുള്ളതു് ഈ കാഴ്ചപ്പാടിലാണു്. ഹിന്ദു മുസ്ലീം ലഹളയെപ്പറ്റി ഞാൻ ചരിത്രക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ പാഠപുസ്തകം തിരുത്തി പഠിപ്പിക്കാറുണ്ടു്. ഈ പേരിൽ നടന്നതെല്ലാം പൈശാചിക ലഹളകളാണു്. മനുഷ്യനിൽ വെറുപ്പിന്റേയും പകയുടേയും വേഷത്തിൽ ചെകുത്താൻ കടന്നുകൂടി പരസ്പരം കൊല്ലിക്കുമ്പോൾ അവിടെ മതത്തിനു് ഒരു സ്ഥാനവും ഇല്ല. മതബോധമുള്ളവർ യുദ്ധം ചെയ്യുകയില്ല, ചെയ്തുകൂടാ. എന്നാൽ നമ്മുടെ പുരാണഗ്രന്ഥങ്ങളിലെല്ലാം യുദ്ധവർണ്ണനകൾ ധാരാളമുണ്ടു്. ആ കാലഘട്ടങ്ങളിൽ അംഗീകരിച്ചു പോയതാവാം അതു്. എന്നാൽ ഇന്നും അതുതന്നെ തുടർന്നു പോരികയാണല്ലോ. അതു് തുടരാൻ കൊള്ളാവുന്നതല്ല. നാം സ്വീകരിക്കേണ്ടതു് സ്വീകരിക്കാതെ, പാടില്ലാത്തതു് സ്വീകരിക്കുന്നതു് പാലുപേക്ഷിച്ചിട്ടു് ഗോമൂത്രം കുടിക്കുന്നതുപോലെയാണു്. രണ്ടും പശുവിൽ നിന്നു കിട്ടും. നാം വിവേകപൂർവ്വം നോക്കി ജീവിതത്തെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമുക്കെന്താണോ വേണ്ടതു് അതുമാത്രം നാം തെരഞ്ഞെടുക്കും. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ വർഗ്ഗത്തിനു് പരസ്പര ധാരണയോടല്ലാതെ ജീവിക്കാനാവില്ല. ഭൂമിയും ഭൌമാന്തരീക്ഷവും ശൂന്യാകാശവും നമ്മുടെ അറിവിൽ വന്നുകൊണ്ടിരിക്കുന്നു. മാരകായുധങ്ങൾ സംഹാരായുധങ്ങളായി വികസിച്ചുകാണ്ടിരിക്കുന്ന ഇക്കാലത്തു് ദേഷ്യം വരുന്നതും വരുത്തുന്നതും സൂക്ഷിച്ചു വേണം. അവിവേകികളെ ദേഷ്യപ്പെടുത്തിയാൽ ‘ഞാൻ നശിച്ചാലും എല്ലാം നശിപ്പിക്കും’ എന്നവനു് തോന്നിപ്പോയാൽ ചിലപ്പോൾ അതു നടന്നെന്നു വരും. അതുകൊണ്ടു് സർവ്വസംഹാരകമായ ആയുധങ്ങൾ കൈവന്ന ഇക്കാലത്തു് മനുഷ്യ സമൂഹത്തിന്റെ നിയന്ത്രണം, ബലത്തിൽ നിന്നെടുത്തു് വിവേകത്തിന്റെ കയ്യിൽ കൊടുക്കേണ്ടി ഇരിക്കുന്നു. ഓരോരുത്തരിലും അന്യോന്യതാ ബോധം ഉണർത്തുകയാണു് വിവേകം. എല്ലാവരും എനിക്കുള്ളവരാണെന്ന തിരിച്ചറിവാണു് വിവേകം. എന്റെ മതമാണു്, എന്റെ രാഷ്ട്രമാണു്, എന്റെ പ്രത്യയശാസ്ത്രമാണു്, എന്റെ പാർട്ടിയാണു് ഏറ്റവും ശ്രേഷ്ഠം എന്നു സ്ഥാപിക്കുവാനുള്ള ശ്രമം ഇനി വിവേകമാവില്ല. എന്തുകൊണ്ടെന്നാൽ അതകലം സൃഷ്ടിക്കുന്നു. ഇനിയും നാം തമ്മിലകന്നാൽ നമ്മുടെ ഭൂമി പിളർന്നു പോകും. മനുഷ്യന്റെ ശ്രേഷ്ഠത, ഭൂമിയുടെ മഹത്വം സത്യാന്വേഷണ ബുദ്ധി ഈ ചാലിൽ ഭാവന വിടർന്നു വരണം. നമ്മുടെ അറിവിൽപ്പെട്ടിട്ടുള്ള എല്ലാ മഹത്തുക്കളും നമ്മുടെ കുടുംബത്തിൽ പെട്ടവരാണെന്നതിൽ അഭിമാനിക്കാൻ കഴിയണം. അപ്പോൾ എന്റെ ബന്ധുവാണു് ശ്രീബുദ്ധൻ എന്ന അനുഭൂതി ഉണ്ടാവും. നമ്മുടെ അറിവിൽപ്പെട്ട മഹത്തുക്കളും, മഹത്ഗ്രന്ഥങ്ങളും, കാപാലികരും കൊള്ളക്കാരുമെല്ലാം നമ്മുടെ കുടുംബാംഗങ്ങളാണെന്ന അറിവു് എത്ര സത്യമാണു്.
അതാ അദ്ദേഹത്തിനെന്തോ പറയാനുണ്ടെന്നു തോന്നുന്നു. വരിക. ഇങ്ങോട്ടു പോരൂ. വേണ്ടത്രേ സമയമെടുത്തു സംസാരിക്കട്ടെ. നമുക്കു് ശ്രദ്ധിക്കാം. ഒരു കീറാമുട്ടി നമ്മുടെ മുമ്പിൽ ഉരുട്ടി ഇട്ടിട്ടു് അദ്ദേഹം എത്രവേഗം നിറുത്തിക്കളഞ്ഞു. ആട്ടെ ഈ പ്രശ്നത്തിൽ ചോദ്യകർത്താവിന്റെ ളള്ളിൽ എന്തെങ്കിലും മറുപടി ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ‘ഇല്ല, എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറയുന്നു. നമുക്കിതു് തള്ളിക്കളയാൻ പാടുള്ളതല്ല. ചോദ്യം നിങ്ങൾ എല്ലാവരും കേട്ടുവല്ലോ. “മനുഷ്യവർഗ്ഗം ചരിത്രാതീതകാലം മുതൽ ലക്ഷക്കണക്കിനു് വിഭാഗങ്ങളായി വേർതിരിഞ്ഞു പോയല്ലോ. ഏതെങ്കിലും ഒരു വിഭാഗത്തിലല്ലാതെ ഒരു മനുഷ്യക്കുട്ടി ഇനി ജനിക്കില്ല. ജാതിക്കാരനായിട്ടാണു് വളരുന്നതും ജീവിക്കുന്നതും. എന്റെ വിഭാഗം എന്റെ വികാരമായിപ്പോയി. എന്റെ വിഭാഗത്തിന്റെ വിശ്വാസം, ആചാരം, നേതൃത്വം ഇതിലൊക്കെ ചുറ്റിയാണു് ഞാൻ പടർന്നു കയറി വന്നിട്ടുള്ളതു്. ഈ ചുറ്റഴിച്ചു് മനുഷ്യനാകാൻ ഇനിയും സാദ്ധ്യമാകുമോ?” ഇതാണല്ലോ ചോദ്യം. എല്ലാവരും കേട്ടുവല്ലോ. ഓരോരുത്തരും ചിന്തിക്കുക. ഒരു മറുപടി കണ്ടെത്താൻ നമുക്കു് കഴിയുമോ? മറുപടി ഇല്ലാത്ത ചോദ്യമുണ്ടാകുമോ? ആലോചിക്കുക. നമുക്കു തോന്നുന്നതു് നമുക്കു പറഞ്ഞു നോക്കാം. ആദ്യം അല്പനേരം മൌനമായി ഈ ചോദ്യത്തെപ്പറ്റി പൊതുചിന്തനം നടക്കട്ടേ.
ശരി—നമുക്കു തുടങ്ങാം. ഉത്തരം തോന്നുന്നവർ ഇവിടെ വന്നു് അവരവരുടെ ഭാഷയിൽ പറഞ്ഞുകൊള്ളൂ. ഇതാ ഒരു പയ്യൻ—കൊച്ചനുജൻ—വരുന്നു. സന്തോഷം.
“എന്റെ അഭിപ്രായം ഞാൻ പറയാം. ഞങ്ങൾ കുട്ടികളെ നിങ്ങൾ വെറുതെ വിടുക. ഞങ്ങളുടെ ഇഷ്ടം പോലെ കൂട്ടുകൂടാൻ അനുവദിക്കുക. പള്ളിക്കൂടത്തിലും, പള്ളിയിലും, അമ്പലത്തിലും എവിടെയും കൂട്ടുകൂടി പ്രാർത്ഥിക്കുകയോ, കളിക്കുകയോ വീടുകളിൽ പോവുകയോ ഒക്കെ ചെയ്യട്ടെ. ഇവിടെ നീ എന്തിനു് വന്നു? അവിടെ നീ എന്തിനു പോയി? എന്നൊന്നും ആരും ഞങ്ങളോടു് ചോദിക്കരുതു്.
ഞങ്ങളെ നിങ്ങളുടെ സംഘവിഭാഗം ആക്കാതെയിരുന്നാൽ ഞങ്ങൾ മനുഷ്യ കുട്ടികളായി വളർന്നുകൊള്ളാം. എനിക്കു് ഇത്രേ പറയാനുളളു. നിങ്ങൾക്കെല്ലാം എന്റെ വന്ദനം.”
ദീർഘമായ ഈ കയ്യടി ഹൃദയമിടിപ്പായി മാറട്ടെ. അതാ ഒരു അമ്മ വരുന്നു. അവർക്കു് പറയാമുള്ളതു് കേൾക്കാം. വരു അമ്മേ പറയൂ.
“ഞാൻ എന്റെ ഈ 68 വയസ്സിനിടയിൽ ഇതുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ല. വിചാരിച്ചിട്ടുപോലുമില്ല. ചേട്ടൻ വിളിക്കുകയും ഇത്ര വളരെപ്പേർ വരികയും ചെയ്തല്ലോ. ഇതുതന്നെ ഇന്നുള്ള അകലങ്ങൾ കുറഞ്ഞു വരാൻ സഹായിക്കും. അന്തർജനങ്ങളും മുസ്ലീം സ്ത്രീകളും ചട്ടയിട്ടവരും കച്ചകെട്ടിയവരും ഒക്കെ ഒന്നിച്ചിങ്ങനെ വന്നതു് നല്ല ഒരു തുടക്കമാണു്. ഇങ്ങനെ പലവട്ടം ഒന്നിച്ചിരിക്കാൻ ഇടയായാൽ തന്നെ ഒത്തിരി മാറ്റം വരും. എന്റെ അഭിപ്രായത്തിൽ ഇക്കാണുന്ന അകലങ്ങൾ എല്ലാം ഞങ്ങളുടെ വേഷവിധാനത്തിലൂടെയാണു് നിലനിറുത്തുന്നതെന്നാണു്. പലതരത്തിൽ വസ്ത്രം ധരിക്കുന്നതു് പാടില്ലെന്നു് ഞാൻ പറയുന്നില്ല. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം നമുക്കു് ഉണ്ടായിരിക്കണം. നല്ല മാറ്റം വരും. ഞാൻ നിറുത്തട്ടെ.
ആതാ ഒരു യുവാവു് വേഗം നടന്നു വരുന്നു. കയ്യടി നിറുത്തി ശ്രദ്ധിക്കുക.
“ശക്തമായ നിയമ നിർമ്മാണം നടത്തി, നിർദ്ദയമായി അതു നടപ്പാക്കാൻ ഗവൺമെന്റുകൾ മുൻകൈ എടുക്കണം. നിയമം മുഖേനയല്ലാതെ വിഭാഗീയത അവസാനിപ്പിക്കാൻ സാദ്ധ്യമല്ല. നിയമം ലംഘിക്കുന്നവർക്കു് കടുത്ത ശിക്ഷ അപ്പപ്പോൾ കൊടുക്കണം. ജാതിമാറി വിവാഹത്തിനു മുന്നോട്ടു വരുന്നവരെ വീട്ടുകാർ തടസ്സപ്പെടുത്തുന്നുവെന്നു വന്നാൽ ആ വീട്ടുകാരെ മുക്കാലിയിൽ കെട്ടി പരസ്യമായി അടിക്കണം. സർക്കാർ ഒരിക്കലും ജാതിതിരിച്ചു് ഒരു കാര്യവും ചെയ്തുകൂടാ; ജനസംഖ്യാ കണക്കു് ജനക്ഷേമത്തിനാകണം; ഒരു രാഷ്ട്രത്തിൽ എത്ര അറബികൾ, എത്ര യഹൂദർ എന്നൊക്കെ വിളംബരം ചെയ്യുവാനാവരുതു്. ഭൂമിയിൽ 600 കോടി മനുഷ്യരുള്ളതിൽ എത്ര ദരിദ്രർ എന്നറിയുന്നതു് അതു പരിഹരിക്കാൻ സഹായിച്ചേക്കാം. എന്നാൽ എത്ര ഹിന്ദുക്കൾ, എത്ര ഇൻഡ്യാക്കാർ, എന്നൊക്കെ അറിയിച്ചു് വികാരം കൊള്ളിക്കുമ്പോൾ മറന്നുപോകുന്നതു് മനുഷ്യത്വമാണു്. സെക്രട്ടറിയേറ്റിൽ എത്ര നായന്മാർ, ഗസറ്റഡ് ഓഫീസേഴ്സിൽ എത്ര പട്ടിക ജാതിക്കാർ എന്നിങ്ങനെ അന്വേഷിക്കുന്ന ഏർപ്പാടു് മാധ്യമങ്ങളും നിറുത്തണം. അത്തരം അറിവുകൾ ഒരു പത്രത്തിൽ വന്നാൽ പിറ്റേന്നു് ആ പത്രം ഇറങ്ങരുതു്. ജാതിപ്പേരുള്ള ഒരു സംഘടനയ്ക്കു് എത്ര വിശാലമായ ലക്ഷ്യങ്ങൾ ഉണ്ടെന്നിരുന്നാലും ആ പേരിൽ സംഘടനയെ ഗവൺമെന്റ് അംഗീകരിക്കരുതു്; നിരോധിക്കണം. ആരാധനാലയങ്ങൾ മുഷ്യന്റേതാക്കണം. സകലതും തുറന്നു കൊടുക്കണം. ഇന്ന കൂട്ടർക്കു് ഇവിടെ കയറികൂടാ എന്ന ബോർഡ് വയ്ക്കുവാൻ ഗവൺമെന്റ് ആരെയും അനുവദിക്കരുതു്. പോകാനാഗ്രഹിക്കുന്നവരൊക്കെ ശബരിമലയ്ക്കും ഹജ്ജിനും പോയി കൊള്ളട്ടെ. ഭൂമിയിൽ ഒരിടത്തും രണ്ടു മനുഷ്യരെ തമ്മിൽ അകറ്റി നിറുത്തുന്ന ഒന്നും പാടില്ലെന്നു് ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും സകല രാഷ്ട്രങ്ങളും കർശനമായ ശിക്ഷാ നടപടികളിലൂടെ അതു് നടപ്പാക്കുകയും ചെയ്യണം. ഇതാണെന്റെ അഭിപ്രായം.”
അതാ പ്രായമായ ഒരാൾ വരുന്നു; കൂടെ കൈപിടിച്ചു് ഒരാൾ കൂടി ഉണ്ടു്. ഈ മാന്യവൃദ്ധനെ എല്ലാവരും ശ്രദ്ധിക്കു.
“ഞാൻ ഇവിടെ ഇരുന്നു പറയട്ടെ. എല്ലാവർക്കും എന്റെ നമസ്കാരം. എന്റെ ഈ 108 വയസ്സിനിടയിൽ ഞാൻ ഇത്തരമൊരു സദസ്സു് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. ആകാശത്തിൻ കീഴിൽ ഉണ്ടായിട്ടും ഇല്ല. ഇതു വിളിച്ചുകൂട്ടിയ ദർശനത്തിനും വന്നു കൂടിയ നിങ്ങൾക്കും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ. എല്ലാവരേയും ഒന്നിച്ചൊന്നു കാണാനെനിക്കാഗ്രഹം. എനിക്കു് എഴുന്നേറ്റു നിൽക്കണം. ഒന്നു പിടിച്ചോളൂ. നോക്കെത്താത്ത ദൂരത്തിലാണു് ഉള്ളതെങ്കിലും വേദിയിൽ വരുന്നവർക്കു് സംഘാടകർ തരുന്ന ഈ കണ്ണട വളരെ ഉപകാരമായെന്നു് ഇതു വച്ചപ്പോഴാണു് എനിക്കനുഭവമാകുന്നതു്. വിദൂരതയിൽ ഇരിക്കുന്നവരേയും എനിക്കിപ്പോൾ അടുത്തു വ്യക്തമായി കാണാം. ഇനി ഞാനിരിക്കട്ടെ.
എന്റെ മക്കളെ, വേണ്ടപ്പെട്ടവർ എന്ന ഭാവം സകല മനസ്സുകളിലും നിറഞ്ഞു കവിയട്ടെ. ലോകസമാധാനത്തിനു് ഇത്രമാത്രം ഉതകുന്ന ഒരു ഭാവം വേറെ ഇല്ല. ജഗദീശ്വരാ, എന്നെ ഇനിയും ജീവിക്കാനനുവദിക്കേണമേ. ഈ അപ്പച്ചൻ ഇക്കണ്ടവരോടെല്ലാം താണു് വീണപേക്ഷിക്കട്ടെ. നമുക്കിനിയുള്ള കാലം ഇവിടെ ബന്ധുക്കളായി കഴിയാം. മിത്രങ്ങളായി ജീവിക്കുന്നതിനു് തടസ്സമായ നിൽക്കുന്ന വിശ്വാസം ഒരിക്കലും ഈശ്വരവിശ്വാസമാവില്ല. അതു് സാത്താന്റെ കയ്യിൽ നമ്മെ വിട്ടുകൊടുക്കലാകുകയേ ളള്ളു. ഈ ഭൂമിയും ഇവിടെയുള്ള സകല ചരാചരങ്ങളും നമ്മളും സൃഷ്ടാവിന്റേതാണെന്ന സത്യം ഇതാ ഇവിടെവച്ചു് ഞാൻ വിളിച്ചു പറഞ്ഞുകൊള്ളട്ടെ. സൃഷ്ടി ആകെ സൃഷ്ടാവിന്റേതാണു്. നാമെല്ലാം ഒരേ മടിയിൽ, ഒരേ കാരുണ്യത്തിൽ, രംഗം വിട്ടുപോയവരും രംഗത്തേക്കു് വരാനിരിക്കുന്നവരും നമ്മളും ചേർന്നു് ഒരു കുടുംബക്കാർ. എത്ര ആനന്ദമാണീ ബോധം. ഈ ബോധത്തെ ജീവിതശൈലി ആക്കുവാൻ ഈ മഹാസമ്മേളനം ഇടയാക്കട്ടെ”.
അതാ രണ്ടുപേർ ഒന്നിച്ചെഴുന്നേറ്റുവല്ലോ. രണ്ടു പേരും വരിക. ഒരാൾ പറഞ്ഞിട്ടു് അടുത്ത ആൾ ആവട്ടെ.
“ഞങ്ങൾ ഒന്നിച്ചെഴുന്നേറ്റതു് ഒന്നിച്ചു സംസാരിക്കുവാനാണു്. ഏതു വേദിയിൽ ചെന്നാലും ഞങ്ങൾ ഞങ്ങളുടെ വിചാരം ഒന്നിച്ചവതരിപ്പിക്കാറുണ്ടു്. നിങ്ങൾ അതിനനുവദിക്കുമോ”.
തീർച്ചയായും പറഞ്ഞുകൊള്ളു.
ഞങ്ങൾ ഇണകളാണു്. ഒരാൾ അടുത്തില്ലെങ്കിൽ മറ്റേ ആൾ നിശബ്ദനായിപ്പോകും. ഒന്നും പറയാൻ തോന്നുകില്ല. ചലിക്കാൻ തോന്നുകില്ല. ഇരട്ടപെറ്റവരേക്കാൾ അടുപ്പം സംഭവിച്ചുപോയി. ഞങ്ങൾ തമ്മിൽ ഒരേ പാത്രത്തിൽ കഴിക്കുന്നു. ഒരേ പായയിൽ ഉറങ്ങുന്നു. ഇനി ഇവൻ പറയട്ടെ.
“ഞങ്ങൾ ജീവിക്കുന്നതുപോലെ പെട്ടകെട്ടി എന്തുകൊണ്ടു് എല്ലാവർക്കും ജീവിച്ചുകൂടാ. ഈ ലോകം നമുക്കു് യഥേഷ്ടം ജീവിക്കുവാൻ തുറന്നിട്ടിരിക്കുകയല്ലേ. ഇണങ്ങിയും പിണങ്ങിയും ജീവിക്കാം. പ്രകൃതിക്കു് ഒരു നിർബ്ബന്ധവും ഇല്ല. തമ്മിൽ വെട്ടിമരിക്കാം. എന്തിനു് നാം സ്വയംകൃതാനർത്ഥത്തിൽ പെട്ടുഴലുന്നു. ഞങ്ങൾക്കു് മനസിലാകുന്നില്ല. ഇനി ഞങ്ങൾ രണ്ടുപേരും ചേർന്നു പറയട്ടെ.
ഇതാ ഈ രണ്ടു കൈകൾ തന്നിരിക്കുന്നതു് പരസ്പര പൂരകമാകാനാണു്. രണ്ടു കണ്ണു് തന്നിരിക്കുന്നതു് ഒന്നിനൊന്നു മൽസരിക്കാനല്ല. രണ്ടു ചെവിതന്നിരിക്കുന്നതു് ഒന്നിനു കേടുപറ്റിയാലും മറ്റേതു് ആ കുറവു് പരിഹരിക്കട്ടെ എന്നു കരുതിയാണു്. രണ്ടു കാലു് തന്നിരിക്കുന്നതു് ഒന്നു് മുന്നോട്ടു വയ്ക്കുമ്പോൾ മറ്റേതു പിന്നോട്ടു വയ്ക്കുവാനല്ല. ഒന്നിന്റെ പിന്നാലെ മറ്റേതു ഊന്നുമ്പോഴാണു് നാം മുന്നോട്ടു പോകുന്നതു്. കറുപ്പും വെളുപ്പും, ആണും പെണ്ണും, കിഴക്കും പടിഞ്ഞാറും, രാവും പകലും, ചൂടും തണുപ്പും പെട്ടകളാണു്. ശത്രുക്കളല്ല. ഈ മാതൃക ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്തിക്കൊള്ളട്ടെ. അഭിവാദനങ്ങൾ.”
നിലയ്ക്കാത്ത ഈ കയ്യടി, ഇരുകൈകളും സന്തോഷമായി ചേരുമ്പോളത്തെ ഈ ആഹ്ലാദ ശബ്ദം നവലോകത്തിന്റെ പ്രഭാതഭേരിയാവണേ എന്നു് നമുക്കൊന്നിച്ചു് അൽപനിമിഷം സങ്കല്പിക്കാം.
ഈ സെഷൻ ഇവിടെ സമാപിക്കുന്നു. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലളിത സാധന ഈ വേദിയിൽ വെളിപ്പെടുത്തട്ടെ. ഞാൻ ജാതി തിരിച്ചു് ആളുകളെ പരിചയപ്പെടാൻ ശ്രമിക്കാറില്ലെങ്കിലും എനിക്കു് എന്റെ ജാതിയും മറ്റനേകം ജാതികളും അറിവായിപ്പോയി. വന്നുപെട്ടേടത്തുനിന്നു് ഇനിയും പുറകോട്ടു് പോകാതെ മുമ്പോട്ടു് പോകാനാണു് ഞാൻ ശ്രമിക്കുന്നതു്.പുലയരെ പുലയരായി കണ്ടു ശീലിച്ച എന്റെ മനസ്സിൽ ഈ പുലയൻ എന്റേതാണു് എന്നു കൂടി കരുതാൻ പലിശീലിക്കുകയാണു് ഞാൻ. മുസ്ലീമിനെ മനുഷ്യനായി കാണുവാനല്ല; മുസ്ലീമായ എന്റെ ബന്ധു എന്നു കാണാനാണു് ഞാൻ ശ്രമിക്കുന്നതു്. എന്റെ അറിവിൽ വന്നുപോയ സകല വിഭാഗീയതകളേയും ഞാൻ അംഗീകരിക്കുന്നു. ഒന്നും മായ്ക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ എന്റെ അമേരിക്കൻ മിത്രം, എന്റെ നായർ മിത്രം, എന്നിങ്ങനെ കാണാൻ ശ്രമിക്കുന്നു. ജാതി നശിക്കട്ടെ എന്നു ഞാൻ പറയുന്നില്ല. സർവ്വ ജാതിക്കാരും വേണ്ടപ്പെട്ടവർ എന്നു കരുതാൻ ശീലിക്കുന്നു.
ഈ പരിശീലനം തുടങ്ങിയതിനുശേഷം എന്റെ മനസ്സിൽ വിഭാഗീയതയുടെ കട്ടി കുറഞ്ഞു വരുന്നതായി എനിക്കു തോന്നുന്നുണ്ടു്. ഞാൻ എന്താകാനാഗ്രഹിക്കുന്നുവോ അതായി ഞാൻ തീർന്നിട്ടില്ലെന്നെനിക്കറിയാം. എങ്കിലും അകലം മാറാൻ അകലങ്ങളെ എതിർക്കുകയല്ല; അടുപ്പം വർദ്ധിപ്പിക്കുകയാണു് വേണ്ടതു് എന്നു ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അടുപ്പം വർദ്ധിപ്പിച്ചാൽ മാത്രം മതി. അടുക്കാൻ വേണ്ടി ആണെങ്കിൽ പോലും തമ്മിലകലാൻ ഇടയാക്കാവുന്നതൊന്നും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കള്ളനും വെള്ളനും ഒന്നുപോലെ ചൂടും പ്രകാശവും നൽകി സ്വകിരണങ്ങളാൽ തലോടി അനുഗ്രഹിക്കുന്ന സൂര്യനെ നാം എന്നും പരിചയപ്പെടുന്നുണ്ടല്ലോ. കാറ്റും അങ്ങിനെ തന്നെ. നമുക്കും ആ വഴി നോക്കാം. കള്ളനെ തിരിച്ചറിഞ്ഞു് വെറുക്കുന്നതിനു പകരം എന്റെ സുഹൃത്തായ കള്ളൻ എന്ന തിരിച്ചറിവല്ലേ കള്ളത്തരം ഇല്ലാതാക്കാനുള്ള വഴി. എന്നെ ചതിക്കുന്ന എന്റെ മിത്രം. എന്റെ മിത്രം എന്നെ കൊല്ലാൻ വന്നാലോ. എനിക്കു് എതിരിടേണ്ടിവരും. ഞാൻ കൊന്നെന്നും വരും. ജീവനിൽ കൊതി എനിക്കും ഉണ്ടു്. എന്നാൽ അത്യപൂർവ്വമായ സമയങ്ങളിൽ സ്വീകരിച്ചുപോയേക്കാവുന്ന ഒരു ദൌർബല്യത്തെ മുൻനിർത്തി എന്നും ശത്രുതാ ജീവിതം നയിക്കുന്നതു് ബുദ്ധിയല്ലല്ലോ.
ഭൂമിയിൽ എന്റെ നാടാണു്, എന്റെ ഗ്രന്ഥമാണു്, സർവ്വ ശ്രേഷ്ഠം എന്നു സ്ഥാപിക്കുന്നതിനേക്കാൾ ഉത്തമവും സത്യവും ആവശ്യവും, എല്ലാ നാടും ഭൂമിയുടെ ഭാഗം തന്നെ, എല്ലാ വ്യക്തികളും നമ്മുടെ വർഗ്ഗത്തിൽ പെട്ടവർ തന്നെ, സർവ്വഗ്രന്ഥങ്ങളും എല്ലാവരുടേതും എന്നതല്ലേ. ഒരു നാട്ടുകാരാണെന്ന ബോധം സങ്കോചനത്തിനാവാതിരുന്നാൽ മതി. ഞാൻ പറയുന്നതു് എന്റെ ജാതി, എന്റെ മതം, എന്റെ ദേശം, എന്റെ ഭാഷ, എന്റെ കുടുംബം തുടങ്ങി ഇന്നു നിലനിൽക്കുന്ന വിഭാഗീയ സങ്കല്പങ്ങളെ അംഗീകരിച്ചുകൊണ്ടു് തന്നെ ഇവയെ എല്ലാം സുന്ദരമായി ഉച്ചനീചഭാവം കൂടാതെ കോർത്തിണക്കുന്ന ഹൃദ്യമായ ഒരു വേദിയാവാൻ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കണം എന്നാണു്. എല്ലാറ്റിനേയും മഹത്വവൽക്കരിക്കാനാവണം ഒന്നിന്റെ മഹത്വം എടുത്തു കാണിക്കുന്നതു്. ഭൂമി ആകെ എന്റെ ജന്മഭൂമി ആയിരിക്കെ, മനുഷ്യവർഗ്ഗം ആകെ എന്റെ ബന്ധുക്കളായിരിക്കെ, ഞാൻ ഒരു ദേശത്തിലോ, ഒരു വിഭാഗത്തിലോ, കുരുങ്ങി അതാണേറ്റവും ശ്രേഷ്ഠം എന്നു സ്ഥാപിക്കുവാൻ യുദ്ധസന്നദ്ധനാകുമ്പോഴാണു് സർവ്വവും നഷ്ടപ്പെട്ടുപോകുന്നതു്. സ്വന്തമെന്നു കരുതിയ ദേശത്തിനും മതത്തിനും ജാതിക്കും ആചാര വിശ്വാസങ്ങൾക്കുമെല്ലാം സ്വയം നാം നാശം വരുത്തുന്നു. മുസ്ലീമിനുവേണ്ടി മറ്റു മതസ്ഥരോടു മുസ്ലീം പോരടിക്കുമ്പോൾ സ്വന്തം ശാന്തിയും സാഹോദര്യവും വിശാലതയും മുസ്ലീമിനും നഷ്ടപ്പെടുന്നു. എല്ലാ വ്യത്യസ്തതകളോടും കൂടി ഉൾക്കൊള്ളുമ്പോൾ ഓരോന്നും ലക്ഷ്യമാക്കിയ ശാന്തി ഭൂമിക്കു് ലഭിക്കും. ക്രമേണ ആന്യോന്യ ജീവിതാനന്ദം എല്ലാവർക്കും അനുഭവമാകും.
രണ്ടുപേരു തമ്മിൽ ഇണങ്ങുമ്പോഴും പിണങ്ങുമ്പോഴും, വെട്ടിമരിക്കുമ്പോഴും രണ്ടുപേരും നമ്മുടെ കൂട്ടത്തിൽപെട്ട നമ്മുടെ മിത്രങ്ങളാണെന്ന ബോധം മറ്റുള്ളവർക്കു വേണം. വിഭാഗം തിരിച്ചു് ചേരി പിടിക്കരുതു്. അതാണു് മാനുഷിക സമീപനം. പകരം അവരെ വേർതിരിച്ചു കണ്ടുകൊണ്ടു് നമ്മളും ചേരിതിരിഞ്ഞാൽ എല്ലാം ഭിന്നിക്കും. ഇന്നുള്ള എല്ലാ വിഭാഗീയതകളേയും നമ്മുടെ വിശ്വകുടുംബത്തിൽ നമുക്കു സംഭവിച്ചു പോയ സങ്കോചത്തിന്റെ ഫലമാണെന്നു് കരുതി ഒന്നിനേയും നിന്ദിക്കാതെ, എതിർക്കാതെ, ഓരോന്നിലും പെട്ടവരെ അതിൽ നിൽക്കത്തന്നെ സ്വന്തമാണെന്നു കരുതി ഇടപെടുകയാണു് വിഭാഗീയതകളിൽ നിന്നുള്ള മോചനത്തിനു് ഏറ്റവും ഉതകുന്ന ലളിതമായ പോംവഴി. ഇവിടെ പലർ ഉന്നയിച്ച മാർഗ്ഗങ്ങളെ ഒന്നും നാം തള്ളുന്നില്ല. വ്യത്യസ്ത സന്ദർഭങ്ങളിൽ ഓരോന്നിനും പ്രസക്തി ഉണ്ടാവും എന്നാൽ എല്ലാവരും നമുക്കു വേണ്ടപ്പെട്ടവർ എന്ന ഭാവം ഒരു സാഹചര്യത്തിലും നമുക്കു നഷ്ടപ്പെടുത്തികൂടാ എന്നേ ഞാൻ വിചാരിക്കുന്നുള്ളു. അതായിരിക്കട്ടെ അടിസ്ഥാനം സമീപനം.
ഇനി അടുത്തടുത്തിരിക്കുന്ന അഞ്ചുപേർ വീതം ചെറു ഗ്രൂപ്പുകളായി എല്ലാവരും വട്ടമിട്ടിരിക്കണം. നാം ഇതുവരെ ചിന്തിച്ച കാര്യങ്ങളെപ്പറ്റി ഓരോ ഗ്രൂപ്പിലും സംവാദം നടക്കട്ടെ. അര മണിക്കൂർ കഴിഞ്ഞു് നമുക്കു വീണ്ടും കൂടാം.
എല്ലാവരും ഗ്രൂപ്പു ചർച്ചകൾ അവസാനിപ്പിച്ചു് ഇങ്ങോട്ടഭിമുഖീകരിച്ചു് പൊതുവേദി ആക്കുക. ഈ വേദിയിൽ ഒരു ചോദ്യത്തിനു് വിശദീകരണം കിട്ടിയാൽ കൊള്ളാമെന്നു് ഒരു സുഹൃത്തു് എന്നോടു പറഞ്ഞു. ചോദ്യമിതാണു്, “മനുഷ്യത്വത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒത്തിരി സ്ഥാപനങ്ങളും സംഘടനകളും നമ്മുടെ ഇടയിലുണ്ടു്. എത്രയെത്ര മഹത്ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ, മനുഷ്യസ്നേഹികൾ അവതാര പുരുഷന്മാർ, വിപ്ലവകാരികൾ ഒക്കെ ഇവിടെ ഉണ്ടായി. ഇപ്പോഴും ഉണ്ടു്. എന്നിട്ടും ഭൂമിയിൽ സ്വസ്ഥ ജീവിതം സംഭവിക്കുന്നില്ലല്ലോ. എന്തായിരിക്കാം അതിനു കാരണം.”
ഭാവി പ്രവർത്തനം എങ്ങിനെ ആയിരിക്കണം എന്നാലോചിക്കാൻ നമ്മെ ബാദ്ധ്യപ്പെടുത്തുന്ന ഒരു ചോദ്യമാണിതു്. ഇതുവരെ സ്വീകരിച്ചുപോന്ന ശൈലി പോരാതെ വന്നിരിക്കുന്നവെന്നു് സമ്മതിക്കുകയാണു് ഈ ചോദ്യം. ഞാനും അതു സമ്മതിക്കുന്നു. എന്താണോ പോരായ്മ. സാധാരണക്കാരായ നാം മനസ്സിന്റെ താണ തലങ്ങളിൽ നിന്നു് ഉയരാൻ ശ്രമിക്കാതെയാണു് ഈ മഹാപ്രസ്ഥാനങ്ങളെ പിൻപറ്റിയതു്. മഹാത്മാക്കളെ നാം ആദരവോടെ കാണുകയും ആരാധിക്കുകയും ചെയ്യുന്നു. ഗ്രന്ഥങ്ങൾ പഠിക്കുന്നു. എന്നാൽ അവർ അനുഷ്ഠിച്ച സാധനകൾ ഒന്നും ചെയ്യാതെതന്നെ അവരുടെ അനുയായികളാകാൻ നമുക്കു് കഴിയുന്നു. സ്വയം വികസിക്കുവാൻ ശ്രമിക്കുന്നില്ല. വീട്ടിലും നാട്ടിലും നിത്യേന ഇടപെടുന്ന ആളുകളോടു് വെറുപ്പും വിദ്വേഷവും അകലവും പുലർത്തിക്കൊണ്ടാണു് ആരാധനാലയത്തിലും സൽസംഗത്തിലും കീർത്തനാലാപനത്തിലും എല്ലാം മുഴുകുന്നതു്. ഈശ്വരഗാനങ്ങൾ പാടിപ്പാടി കണ്ണീരിൽ കുളിച്ചെന്നു വരാം. അപ്പോഴും അന്യന്റെ ദുഃഖം നമുക്കു് ദുഃഖമാകുന്നില്ലെങ്കിൽ സമൂഹ ജീവിതത്തിൽ മാറ്റം വരികയില്ല എന്നാണു് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നതു്. മറ്റുള്ളവരുമായി പോരടിക്കുന്ന പലരും കടുത്ത മതവിശ്വാസികളാണു്. നിത്യപ്രാർത്ഥനയും പാരായണവും ഉള്ളവരാണു്. എന്നാൽ ഞങ്ങൾ ആരോടാണോ പോരടിക്കുന്നതു് അവരും തങ്ങളെപ്പോലെ ജഗദീശ്വരന്റെ വാൽസല്യഭാജനങ്ങൾ തന്നെയാണെന്നു് മനസ്സിലാക്കുന്നില്ല. സൃഷ്ടിയെ തള്ളിയിട്ടു് സൃഷ്ടാവിനെ പ്രാപിക്കാനുള്ള ശ്രമം സാമൂഹ്യ മാറ്റത്തിനുതകുകയില്ല. വിശ്വപരിവർത്തനം മഹത്തുക്കൾക്കുമാത്രമായി നേടാവുന്നതല്ല. അവരിൽ വിശ്വാസമർപ്പിച്ചു് അവരെ പിൻപറ്റിയാലും സംഭവിക്കുകയില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. നാം ഇനി സമീപന ശൈലി മാറ്റണം. കടലാസ്സിൽ ഒപ്പിട്ടു് കമ്മ്യൂണിസ്റ്റാകാം എന്നതാണു് കമ്മ്യൂണിസം സംഭവിക്കാതിരിക്കാൻ കാരണം. സമീപനശൈലി മാറ്റണം. ഉത്തരവാദിത്വം നാം സാധാരണക്കാർ ഏറ്റെടുക്കണം. ഓരോരുത്തരും ഒറ്റയ്ക്കും കൂട്ടായും ഹൃദയവികാസത്തിനുതകുന്ന സാധനങ്ങൾ ചെയ്യാതെ ഒരിക്കലം ഭൂമിയിൽ സ്വസ്ഥജീവിതം സംഭവിക്കുകയില്ല. ഓരോ സെല്ലും ആരോഗ്യത്തോടെ സ്പന്ദിച്ചാൽ മാത്രമേ ശരീരം രോഗരഹിതമായിരിക്കുകയുള്ളു. ബഹുജനങ്ങൾ മുന്നിൽ വരാതെ സംഭവം ഉണ്ടാകില്ല. നാം പിന്നിൽ നിൽക്കാനുള്ളവരാണെന്ന ധാരണ ഇനി പുലർത്തിക്കൂടാ. ജനപ്രതിനിധികളല്ല; ജനങ്ങളാവണം മുന്നിൽ. അതിനു് ഓരോരുത്തരും എല്ലാവരേയും സ്വന്തമാക്കണം. പ്രതിനിധിസഭ പോരാ; വികസിത ജനതകളുടെ സഭകൾ നാടുതോറും ഉണ്ടാവണം. ഈ വഴി ഒരു ചിന്ത ഇപ്പോൾ ഉണ്ടായി വരുന്നുണ്ടു്. എന്നാൽ സമൂഹമനസ്സു് വിശാലമാവാതെ, സ്വകാര്യ വിഭാഗീയ-താല്പര്യസംരക്ഷണത്തിൽ നില്ക്കത്തന്നെയാണു് ജനകീയ സഭകൾ ഉണ്ടാകുന്നതു് എന്നു വന്നാൽ അതും വിഫലമാകും. ഗ്രാമസഭയിൽ നിന്നു് വല്ലതും നേടാം എന്ന സ്വകാര്യമായ മാനസിക നില തുടരാനാണു് ഇടവരുന്നതെങ്കിൽ ഭൂമിയിലാകെ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും തറക്കൂട്ടങ്ങളും ഉണ്ടായാലും ഭൂമിയുടെ ഭാരം വർദ്ധിക്കുകയേ ഉള്ളൂ. ഓരോരുത്തർക്കും നേടാനുള്ള സന്ദർഭങ്ങൾ കൂടിക്കൂടി വരുന്നതിനനുസരിച്ചു് ആർത്തിയും കൂടിക്കൂടി വരും. പ്രശ്നം ഏറെ സങ്കീർണ്ണമാകാനിടയുണ്ടു്.
എന്റെ കാഴ്ചപ്പാടു് ഇതാണു്, നമ്മിൽ ഓരോരുത്തരും ഓരോ മനസ്സാണു്. ഈ മനസ്സിന്റെ രൂപീകരണത്തിൽ സാഹചര്യത്തിനും ഉള്ളിന്റെ ഉള്ളിനും പങ്കുണ്ടു്. ഉള്ളിന്റെ ഉള്ളിൽനിന്നു് വികസന ശ്രമം ആരംഭിക്കണം. സാഹചര്യം മാറ്റി സമ്മർദ്ദം ചെലുത്താൻ മാത്രം ശ്രമിച്ചാൽ ഉള്ളു് ശക്തി ഹീനമാകുകയും സങ്കോചിച്ചു് കഠിനമാകുകയും ചെയ്യും. നമുക്കു് നമ്മളോടാണു് ഒന്നാമതായി അഭ്യർത്ഥിക്കാനുള്ളതു്. ഞാൻ വികസിത വ്യക്തി ആവാൻ എന്നാലാവതു ശ്രമിച്ചുകൊണ്ടിരിക്കും എന്ന നിശ്ചയവും സന്നദ്ധതയും എന്നിൽ ശക്തമാക്കണം. ‘ഞാൻ ശകതി ഹീനനാണു്, സർക്കാരും, ഈശ്വരനും, സമ്പന്നരും, സംഘടനകളും എല്ലാവരും എന്നെ കൈപിടിച്ചുയർത്തണം’ എന്ന ദുർബലഭാവം ബഹുജനങ്ങളിൽ നിലനിന്നാൽ നാം ഒരിക്കലും രക്ഷപെടുമെന്നു് എനിക്കു തോന്നുന്നില്ല. പകരം എന്റെ സമൂഹത്തിനുവേണ്ടി, ഈ ലോകത്തിനാകെവേണ്ടി—ഈ അപകടഗതിയിൽ നിന്നു് എന്റെ വർഗ്ഗത്തെ നേർവഴിക്കു് തിരിച്ചുകൊണ്ടുവരുവാൻവേണ്ടി—ഞാനും ഉണ്ടു് എന്ന ബോധം എനിക്കു വേണം. ഈ ബോധം വ്യക്തികളിൽ വളർത്തി എടുക്കാതിരുന്നതാണു് നമ്മുടെ പരാജയ കാരണം എന്നാണെനിക്കു തോന്നുന്നതു്. ഇപ്പോഴും നാം സ്വയം വികസിക്കാൻ സന്നദ്ധരല്ല. അതായതു് മതങ്ങളുടെയും ഇസങ്ങളുടെയും മറ്റും സ്ഥാപകർ അനുഷ്ഠിച്ച ഒരു സാധനയും അനുഷ്ഠിക്കാതെ അവയുടെ അനുയായികളായതാണു് പരാജയ കാരണം. ചോദ്യകർത്താവിനു് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നാലും.
“ഞാനാണു് ഈ ചോദ്യം ഉന്നയിച്ചതു് ഇപ്പോൾ ഇവിടെക്കേട്ട ഉത്തരം എനിക്കു് തോന്നിയിരുന്നില്ല. മഹത്തായ പരിശ്രമങ്ങൾ വിജയിക്കാതിരുന്നതു് അതിനെ പിൻപറ്റുന്ന സാധാരണക്കാർ സ്വയംസാധന ചെയ്യാതിരുന്നതുകൊണ്ടാണെന്നു് എനിക്കിപ്പോൾ വ്യക്തമായി. മഹത്തുക്കളുടെ നാമത്തിൽ നാം ഉണ്ടാക്കുന്ന സംഘടനകളും ഗ്രന്ഥങ്ങളും സ്ഥാപനങ്ങളും അവർക്കെതിരായി നാം പ്രയോഗിക്കുന്ന ആയുധങ്ങളായി പരിണമിക്കുന്നു! എന്തൊരു കഷ്ടം”.
ചോദ്യകർത്താവിനു് വസ്തുത വ്യക്തമായി എന്നറിഞ്ഞിതിൽ നമുക്കു് സന്തോഷിക്കാം. സാമൂഹ്യ പരിവർത്തനത്തിനുള്ള ശ്രമം തുടങ്ങേണ്ടതു് നമ്മിൽ ഓരോരുത്തരിലും നിന്നു തന്നെയാണു്. സമരം ആരംഭിക്കേണ്ടതു് അവരവരോടു തന്നെ. അവനവനോടുള്ള സമരത്തിനു് സന്നദ്ധരാകാതെ ലോകത്തെ ദരിദ്രരെല്ലാവരും കൂടി ഒരു ശക്തിയായി ഇന്നുള്ള സമ്പന്നവർഗ്ഗത്തെ പുറംതള്ളി വിശ്വത്തിന്റെ അധികാരം കൈക്കലാക്കിയാൽ സാവധാനം ലോകം പുതിയ സമ്പന്നരുടെ അടിമകളായിത്തന്നെ തീരുകയേ ഉള്ളൂ. പകരം മുതലാളിത്തം ഒരു മാനസിക രോഗമാണെന്നും മുതലാളിയിലും തൊഴിലാളിയിലും ഈ രോഗാണു പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കി, പരസ്പരം കൈകോർത്തു് മുന്നേറിയാൽ അതു് മുന്നേറ്റമാകുമായിരുന്നു. തൊഴിലാളിയും മുതലാളിയും ധനികനും ദരിദ്രനും ഒന്നിച്ചാണു് രക്ഷപ്പെടേണ്ടതു്. നാം ആകെ താണുകൊണ്ടിരിക്കുകയാണു്. ഇതാണു് വസ്തുത. പ്രിയപ്പെട്ടവരേ, നമ്മുടെ കപ്പൽ തേഡ് ക്ലാസും ഫസ്റ്റ് ക്ലാസും ഉൾപ്പടെ കടലിൽ താഴുകയാണു്. നമ്മുടെ ഭവനത്തിൽ ആകെ തീ പടരുകയാണു്. നമ്മുടെ വർഗ്ഗം മൊത്തം രോഗഗ്രസ്തമാണു്. അധികാരികളും അനുയായികളും ഇരുട്ടിലാണു്. ഇനി നമുക്കു് ആദിവാസി, വനവാസി, നഗരവാസി, ബുദ്ധിജീവി എന്നിങ്ങനെ വേർതിരിച്ചു് ചികിൽസിച്ചു് രക്ഷ നേടാനാവില്ല. ഓരോരുത്തരും അവനവനിലേക്കു് ചുരുങ്ങുന്നു എന്നതാണു് പ്രശ്നം. ഇതിനു് സമ്പന്ന ദരിദ്രഭേദമില്ല. ഓരോരുത്തരും മറ്റുള്ളവരിലേക്കു് വിടരണം എന്നതാണാവശ്യം. ഈ ആവശ്യത്തെ മുൻനിർത്തിയാവണം ഇനി നമ്മുടെ സാമൂഹ്യ പ്രവർത്തനം.
സങ്കോചവും വികാസവും രണ്ടും വേണ്ടതുതന്നെ; മൊട്ടും പൂവും പോലെ. ജന്മനാ സങ്കോചിച്ചിരിക്കുന്ന മനസ്സു് ബോധത്തിന്റെ സ്പന്ദനംകൊണ്ടു് സാവധാനം വികസിച്ചുവരുന്ന പ്രക്രിയയാവണം മനുഷ്യജീവിതം. സങ്കോചത്തിൽ നിന്നും സങ്കോചത്തിലേക്കു് ആകുന്നു എന്നതാണു് നല്ല ഭാവിയുടെ മുഖ്യ തടസ്സം. അന്യോന്യം അടുക്കാതെ വെടിച്ചു കീറി അകലുന്ന വിടവുകളിൽ മനുഷ്യനു് വേണ്ടാത്ത കൃമി കീടങ്ങളും പാഴ്മരങ്ങളും മുളച്ചുവരും. അവ വിടവു് വർദ്ധിപ്പിക്കുകയും ചെയ്യും. നാം സങ്കോചിച്ചു് നമ്മുടെ ഇടയിൽ സൃഷ്ടിച്ച വിടവുകളിൽ വീണു് അഴുക്കായി തീരുകയാണു് ഉന്നത സങ്കല്പങ്ങളെല്ലാം. ഓടയിൽ വീണു് പോകുന്ന റോസാപ്പൂക്കൾപോലെ മഹത്വങ്ങളെല്ലാം ദുഷ്പരിണാമത്തിൽ ആകുകയല്ലേ. ആലോചിച്ചു നോക്കൂ. ഹൃദയങ്ങളെ സങ്കോചിപ്പിച്ചു്, ദൂഷിതമാക്കി, ആ മലിനതയിൽ ക്രൂരതയും കഠോരതയും വളരാൻ അനുവദിക്കുകയല്ലേ നാം.
ഒരു ഉദാഹരണത്തിലൂടെ ഇതു് വിശദീകരിക്കാം. ലോകത്തു് ഗവണ്മെന്റുകൾ ഉണ്ടായതെങ്ങനെ? ഭരണകൂടങ്ങൾ വെള്ളവും വായുവും പോലെ പ്രകൃതിയിൽ സ്വയം ഉണ്ടായി വന്നതല്ലല്ലോ. കാട്ടു മൃഗങ്ങളിൽ നിന്നു രക്ഷ നേടാൻ വനവാസികൾ ഒന്നിച്ചു് ശബ്ദമുണ്ടാക്കാറുണ്ടു്. മൃഗങ്ങളെ അകറ്റാൻ ഒരാളിന്റെ ശബ്ദവും ശക്തിയും പോരാ. ആവശ്യം വരുമ്പോൾ അവർ കൂടിച്ചേരുന്നു. ക്രമേണ മറ്റൊരു വനവാസിയേയും ശത്രുവായി തെറ്റിദ്ധരിക്കുന്നു. ശത്രുവിനെ നേരിടേണ്ടി വരുമ്പോൾ അണികളെ ഒന്നിച്ചു നിർത്തി മുന്നേറുന്നതിനു് ഒരു നേതാവു് വേണ്ടിവരും. ഓരോ സമൂഹവും പോരാടേണ്ട സന്ദർഭങ്ങളിൽ നേതാക്കന്മാരെ കണ്ടെത്തും. സംഘബലം അനിവാര്യമായിത്തീരും. വ്യക്തികൾ തമ്മിൽ തുടങ്ങിയ സംശയവും ഭയവും ഉരുണ്ടുകൂടി സംഘങ്ങളായി പരസ്പര സംഘർഷത്തിൽ വരും. സംഘർഷമുണ്ടായാൽ നേതൃത്വം കൂടിയേ തീരു. സംഘങ്ങൾക്കെല്ലാം നേതൃത്വം സംഭവിച്ചുകൊള്ളും. പലപ്പോഴും വിഭാഗീയ ചിന്ത ഏറെയുള്ള മനസ്സുകളാകും നേതൃത്വത്തിൽ വരിക. ആർദ്രചിത്തരായ മനുഷ്യ സ്നേഹികൾ വിഘടിത ഗ്രൂപുകളുടെ നേതൃസ്ഥാനത്തു വരുന്നവരാകില്ല. ഈ നേതൃത്വം ആദ്യമാദ്യം പിന്തുടർച്ചയായി വരില്ലെങ്കിലും പിന്നീടു് പാരമ്പര്യമാകും. ഇങ്ങനെ അപകടകാരികളായി മുളച്ചുവരുന്ന സംഘടനകൾക്കു് ഒരുദാഹരണമാണു് ഭരണകൂടം. ഭരണാധികാരികൾ തമ്മിൽ മത്സരിക്കുക മാത്രമല്ല ചെയ്യുന്നതു്. തങ്ങളുടെ ഭരണാധികാരത്തിൻ കീഴിലുള്ള ജനങ്ങളുടെ ഇടയിലും വിടവു് ബോധപൂർവ്വം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ജാതി, മതം, വർഗ്ഗം, കക്ഷി, ഭാഷ, അവകാശങ്ങൾ ഇങ്ങനെ നാനാ പേരുകളിൽ ജനങ്ങളുടെ ഇടയിൽ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കണം എന്നതു് ഭരണകൂടത്തിന്റെ നിലനില്പിനാവശ്യമാണു്. ഏറ്റവും അപകടകരമായ പ്രവണത ‘ഞങ്ങളാണു് നിങ്ങളെ രക്ഷിക്കേണ്ടവർ’ എന്ന അബദ്ധധാരണ ജനങ്ങളിൽ വളർത്തി ഉത്തരവാദിത്വബോധമില്ലാത്ത—പൗരുഷവും സ്വാതന്ത്ര്യവും ഉണരാത്ത—അഭയാർത്ഥികളായി ബഹുജനങ്ങളെ വാർത്തെടുക്കുന്നു എന്നതാണു്. നാം തമ്മിലുണ്ടാക്കുന്ന വിടവുകളിൽ നിന്നുണ്ടാകുന്ന ഭരണകൂടങ്ങൾ നമ്മെ തമ്മിൽ ഏറെ അകറ്റുക സ്വാഭാവികമാണു്. ഇതിനു് ഭരണാധികാരികൾ കുറ്റക്കാരല്ല. ജനങ്ങളുടെ ആവശ്യമാണു് അവർ നിർവ്വഹിച്ചുതരുന്നതു്. നാം തമ്മിൽ അടുത്തു് തമ്മിൽ തമ്മിലുള്ള സംശയങ്ങൾ നീക്കി വിശ്വാസം വളർത്തി അന്യോന്യ ജീവിതം തുടങ്ങിയാൽ ഭരണകൂടങ്ങളുടെ ആവശ്യം ക്രമേണ ഇല്ലാതായിക്കൊള്ളും.
അതാ ഒരാൾ വേദിയിലേക്കു വരുന്നുവല്ലോ. എന്റെ സംസാരത്തിനിടയിൽ ഏതവസരത്തിലും സദസ്യർക്കു് ഇടപെടാം. ഒട്ടും മടിക്കേണ്ട. വരിക. താങ്കളുടെ അഭിപ്രായം പറഞ്ഞുകൊള്ളു. എല്ലാവരും ശ്രദ്ധിക്കുക.
എറ്റവും യുക്തിയുക്തമായ ഒരു പ്രസ്താവനയാണു് നാം കേട്ടതു്. ഇതൊരു സംശയമല്ല, തീർപ്പാണു്. ഭരണകൂടങ്ങളെ തള്ളിപ്പറയുന്നവർ ഇദ്ദേഹത്തിന്റെ നിഗമനത്തിനു് മറുപടി പറഞ്ഞേ തീരു. ഞാൻ ചോദ്യം ഒന്നുകൂടി വ്യക്തമാക്കാം. ‘വ്യക്തി ജന്മനാ ജന്തുവാണെന്നു് നാം സമ്മതിക്കുന്നു. ഭയവും, സ്വകാര്യതയും, ഭോഗാസക്തിയും, അസൂയയും, കോപവും, നശീകരണവാസനയും എല്ലാം ഗുണഗണങ്ങളെക്കാൾ മുന്നിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കും സാധാരണക്കാരിൽ. അവർ സാധനചെയ്തു് ഗുണവികാസത്തിനു് ശ്രമിക്കാറുമില്ല. ഇത്തരക്കാരിൽ നിന്നു് സമൂഹത്തിലുണ്ടാകുന്ന ഹീനകൃത്യങ്ങളെ നിയന്ത്രിക്കാൻ ഒരു ശക്തികേന്ദ്രം ആവശ്യമാണു്. വിശന്ന രണ്ടുപേർ ഒരു മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴം കണ്ടു് ഓടുന്നു. ഒരാൾക്കു് അവ കിട്ടി. അയാൾ പെറുക്കിക്കൊണ്ടിരിക്കുമ്പോൾ അപരൻ അവ തട്ടിപ്പറിക്കുകയും അയാളെ അടിച്ചു വീഴ്ത്തുകയും ചെയ്തിട്ടു മാമ്പഴം മുഴുവൻ എടുത്തു വീണവന്റെ തോർത്തഴിച്ചു് അതിൽ കിഴികെട്ടി ഒരു ചവുട്ടും കൊടുത്തിട്ടു വീട്ടിൽ കൊണ്ടു പോകുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഈ അവസ്ഥയിൽ ദുർബലരെ രക്ഷിക്കുവാൻ സംഘ ബലം കുടിയേ തീരു. ഈ സംഘബലമാണു ഭരണകൂടം. ഭരണകൂടം വേണ്ടെന്നായാൽ ഭൂമി ചട്ടമ്പികളുടെ നാടാകും. ബലവാൻ തോന്നിയതൊക്കെ ചെയ്യും. മറ്റുള്ളവർ ഭയന്നു് അവനു് അടിമകളാകുകയേ ഉള്ളു. ഇങ്ങനെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നു സാധാരണക്കാരനു രക്ഷ കിട്ടുന്നതു ഭരണകൂടത്തിലൂടെയാണു്. അതിനു പല പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ഭരണകൂടങ്ങൾ തന്നെ ചട്ടമ്പികളാകുന്നുമുണ്ടു്. അതു പരിഹരിക്കുകയും വേണം. എന്നാൽ അതു വേണ്ടെന്നു വച്ചാൽ ഭൂമിയിൽ ആർക്കും ഒരു നിമിഷം സ്വസ്ഥ ജീവിതം സാദ്ധ്യമാവുകയില്ല. കഴിഞ്ഞ കാലം നാം ഓർക്കണം. മേലാളന്മാർ വേലക്കാരെ അടിച്ചു ചവുട്ടിക്കൊന്നു കുഴിച്ചു മൂടിയാലും ആരും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്നു് അതു ചോദ്യം ചെയ്യപ്പെടും. കോടതി ശക്തമാണു്. അതുകൊണ്ടു് അരാജകത്വം ഒരിക്കലും അഭിലഷിച്ചുകൂടാ. മനുഷ്യൻ നല്ലവനല്ല. അവനിൽ രണ്ടും ഉണ്ടു്. നിയന്ത്രിക്കാൻ ഒരു കേന്ദ്രമില്ലെങ്കിൽ ദുർബലർ ഏറെ ദുരിതം അനുഭവിക്കേണ്ടി വരും.’ ഈ അഭിപ്രായം നമുക്കു പരിശോധിച്ചു നോക്കാം.
നിയന്ത്രണം വേണമെന്നതിൽ എനിക്കു സംശയമില്ല. നിയന്ത്രണം ഫലപ്രദമാവണം. ഇന്നു ഫലപ്രദമാണോ? അല്ലെന്നു സമ്മതിക്കേണ്ടി വരും.
ഇതിനു നമുക്കു് ഒരു പുതിയ സംവിധാനം വേണം. തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം എന്ന മൂന്നു വീലുകളിൽ നമ്മുടെ സമൂഹ ജീവിതത്തെ സംവിധാനം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. ഇന്നത്തെ അധികാര കേന്ദ്രീക്രതമായ ഭരണകൂട സംവിധാനത്തിന്റെ ദോഷങ്ങൾ ഈ പുതിയ ത്രിതല സംവിധാനത്തിൽ അത്ര വരില്ല. സകല പ്രവർത്തികളും കുടുംബബോധാടിസ്ഥാനത്തിലായിരിക്കും. പ്രതിഫലമേ ഉണ്ടാവില്ല. അടുത്തടുത്ത എട്ടു പത്തു വീടുകൾ നിത്യേന കൂടി അന്യോന്യ ബന്ധം ഉറപ്പിക്കുകയും പരസ്പരാനന്ദമായി കൂടി ആലോചിച്ചു് ജീവിക്കുകയും ചെയ്യുകയാണു് തറക്കൂട്ടം. തറക്കൂട്ടങ്ങളായിരിക്കും ഭാവി സമൂഹത്തിന്റെ സാമൂഹ്യ അടിത്തറ. ലോകമാകെ മനുഷ്യർ ഉള്ള എല്ലായിടത്തും തറക്കൂട്ടങ്ങൾ മുളച്ചു വരണം. കൂടി ആലോചന സമൂഹങ്ങൾ, ഈ ചെറു സമൂഹങ്ങൾ കണ്ണി ചേർന്നുണ്ടാകുന്ന ഒരു സംവിധാനമായിരിക്കും പുതിയ ലോകജീവിത വ്യവസ്ഥ. ഓരോ കണ്ണിയും ലോകത്തിനു വേണ്ടി ചലിക്കും. ഒരാളും അവനവനിലേക്കു് സങ്കോചിച്ചു പോകില്ല. അതിനു് ആവശ്യം വരില്ല. സാഹചര്യം ആകെ മാറും. മനോഭാവം വിശാലതലത്തിലേക്കു് ഉയരും. എന്നാലും വ്യക്തികളിൽ ദൗർബല്യവും, കുറ്റവാസനകളും ഉണ്ടായെന്നു വരും. അന്നന്നു കൂടുന്ന തറക്കൂട്ടങ്ങൾ അപ്പഴപ്പോൾ അതറിഞ്ഞു് കൈകാര്യം ചെയ്തുകൊണ്ടിരിക്കും. മുളയിലേ ശ്രദ്ധിക്കുന്നതിനാൽ കുറ്റവാസനകൾക്കു് വൻവൃക്ഷമായി വളരാൻ കഴിയാതെ വരും. തറക്കൂട്ടങ്ങൾ മതിയാകാതെ വരുമ്പോൾ മാത്രം അയൽക്കൂട്ടങ്ങൾ ചലിച്ചാൽ മതി. അതിനും മാറ്റാൻ കഴിയാത്ത തടസ്സങ്ങൾ ഗ്രാമക്കൂട്ടത്തിൽ മാറും. പത്തു് വീടു് ഒരു തറ, അഞ്ചു് തറ ഒരയൽക്കൂട്ടം (50 വീടു്), അഞ്ചു് അയൽക്കൂട്ടം ഒരു ഗ്രാമക്കൂട്ടം (250 വീടു്). ‘ദർശനം’ 1973-ൽ ഇങ്ങനെയൊരു പ്ലാൻ സംവിധാനം ചെയ്തിരുന്നു. എല്ലായിടത്തും തറക്കൂട്ടങ്ങൾ ശരിയായി നടന്നാൽ അതിനുപരി ഒന്നും വേണ്ടി വരില്ല. പിന്നീടു് അതും വല്ലപ്പോഴും കൂടിയാലും മതി എന്നുവരും. സംഭവസ്ഥലത്തു് തത്സമയം ആളുകൾ ചേർന്നു് വേണ്ടതു് ചെയ്തു കൊള്ളും. പരിചിത സമൂഹത്തിനു് അതിലെ ഒരു വ്യക്തിയെ നിയന്ത്രിക്കുവാൻ കഴിയുന്നതു പോലെ മറ്റാർക്കും കഴിയുകയില്ല.
ഈ സമൂഹവും കുറ്റവാസനയുള്ളതായി പോയാലോ എന്നൊരു പ്രശ്നം വരും. അവിടെ മനുഷ്യനിൽ തിന്മ തന്നെയല്ല നന്മയും ഉണ്ടെന്ന സത്യത്തിനു് പ്രകാശനം സംഭവിക്കും. അന്നു് ലോകമാകെ തറക്കൂട്ടങ്ങളാകുന്ന ചെറുമൺചിരാതുകൾ കത്തിനിൽക്കുകയാൽ ഒന്നു കെട്ടാൽ അടുത്തതിൽ നിന്നും കത്തിക്കാം. ഇന്നത്തെ വൻകിട ഭരണകൂടങ്ങൾ പോലെ ഒറ്റ സൂര്യന്റെ പ്രഭയിലാണു് എല്ലാം എന്നു വന്നാൽ ആ ഒന്നു കെട്ടുപോയാൽ സർവ്വത്ര ഇരുട്ടാകും. ചെറുതിരികളുടെ ഈ വെട്ടം മനുഷ്യനു് ഭൂമിയിൽ ആനന്ദമായി ജീവിക്കാൻ ധരാളം മതിയാകും. ഇതിലേക്കാണു് ലോകം സാവധാനം തിരിഞ്ഞുവരുന്നതു്. എന്നാൽ നമ്മുടെ ഗവണ്മെന്റുകൾക്കു് ഇതു് ബോധ്യമായിട്ടില്ല. ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നുമില്ല. ബഹുജനങ്ങൾ ഇന്നും സർക്കാരിൽ നിന്നും കിട്ടുന്നതിലാണു് ശ്രദ്ധയൂന്നുന്നതു്. ആ വഴി ജനശ്രദ്ധ ആകർഷിക്കുവാനാണു് ഗവണ്മെന്റുകളും ശ്രദ്ധിക്കുന്നതു്. യഥാർത്ഥ തറക്കൂട്ടങ്ങൾ ജനങ്ങൾ രൂപീകരിച്ചു് ജീവിക്കാൻ തുടങ്ങുമ്പോൾ ഭരണകൂടങ്ങളുടെ ആവശ്യം നമ്മുടെ ജീവിതത്തിൽ കുറഞ്ഞു കുറഞ്ഞു വന്നു് കൊഴിഞ്ഞുപൊയ്ക്കൊള്ളും. സർക്കാരുകളെ എതിർക്കേണ്ട ആവശ്യമില്ലന്നുതന്നെയല്ല എതിർത്താൽ അവയ്ക്കൊരിക്കലും കൊഴിയാനാകാതെ നിർബ്ബന്ധമായി നിലനിൽക്കേണ്ടിയും വരും. തന്നെയല്ല ഇന്നിപ്പോൾ ഇവയുടെ നിലനില്പു് ആവശ്യവുമാണു്. എന്നാൽ ബഹുജനശ്രദ്ധ ഭരണകൂടങ്ങളിൽ നിന്നു് മുഖംതിരിക്കേണ്ടിയിരിക്കുന്നു. അഭിമുഖസമൂഹമാകാൻ എത്ര വേഗം സാധിക്കുമോ അത്ര വേഗം ഭീകാരാന്തരീക്ഷം ഒഴിവായിക്കൊള്ളും. അവിടെയാണു് വ്യക്തിപരവും സാമൂഹ്യവുമായ മനോവികാസ സാധന തുടങ്ങണം എന്ന വസ്തുത തെളിയുന്നതു്. അതായതു് നമ്മുടെ വംശം ആരോഗ്യകരമായ ഒരു ജീവിതപാതയിൽ ഇതുവരെ വന്നിട്ടില്ല. വരണമെങ്കിൽ ഒരോരുത്തരും എല്ലാവർക്കും വേണ്ടി ഉള്ളവരാണെന്ന വിചാരവും ബോധവും ഭാവവും പെരുമാറ്റവും ശീലിച്ചേ തീരു. അതിനു വേണ്ടതു വ്യക്തിപരമായ സാധനതന്നെയാണു. ‘സാധന’ എന്ന പദം ഉപയോഗിക്കുമ്പോൾ അതിനു വിചാരപരവും കർമ്മപരവുമായ രണ്ടു വശങ്ങൾ ഉണ്ടു്. അയൽക്കാരനുവേണ്ടിക്കൂടിയാണു ഞാൻ എന്ന ഭാവന ഉള്ളിൽ സദാ വേണം. അയൽപറമ്പിലെ പടവലപ്പന്തലിൽ പുഴു നോക്കാനും വെള്ളം നനയ്ക്കാനും ഞാൻ സമയം കണ്ടെത്തുകയും വേണം. ഇതു രണ്ടുമാണു സാധന എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നതു്. മാനസികവും ശാരീരികവുമായി അന്യോന്യ ജീവിതം നയിക്കലാണു സാധന. ഈ സാധന എല്ലാവരും തുടങ്ങണം. അതിനു പ്രേരണ നൽകുന്നവരുടെ എണ്ണം കൂടിവരുന്നതിനനുസരിച്ചു് സമൂഹം ആർദ്രമാകുകയും ഒരു സമയം അതു ലോകവ്യാപകമാകുകയും ചെയ്യും. എല്ലാ വീടുകളും, എല്ലാ വ്യക്തികളും എനിക്കുള്ളതു്, ഞാൻ അവർക്കുമുള്ളതു് എന്ന അനുഭവം ഉണരുന്നതോടു കൂടി ലോകം ആകെ പരസ്പരാനന്ദത്തിൽ വരും. ഈ ലക്ഷ്യത്തിലേക്കാണു നാം ഇനി ചുവടുവെയ്ക്കേണ്ടതു്. നവലോകം മനുഷ്യവർഗ്ഗത്തിന്റെ ജീവിത ലക്ഷ്യമാകണം. അതിന്റെ ആത്മഭാവമാണു് ആരും അന്യരല്ല; എല്ലാവരും എനിക്കുള്ളവർ എന്ന അനുഭൂതി. ഈ ഒരു കാര്യം സാധിക്കുന്നതോടുകൂടി നാണയത്തിന്റെ ആവശ്യം ആർക്കും ഇല്ലാതാകും. നാണയമുക്ത സമൂഹം വിടർന്നു വരും. അദ്ധ്വാനത്തിനു കൂലിയും ഉല്പന്നങ്ങൾക്കു വിലയും പഴയകാല ഓർമ്മയായി മാറും. പ്രതിഫലം നാണയമല്ല; ആനന്ദമാണു് എന്ന കാഴ്ചപ്പാടിനെപ്പറ്റി സദസ്സിന്റെ അഭിപ്രായം അറിയണം.
ഒരു സഹോദരൻ വരുന്നു. ശരി വരു; പറയൂ. ഇദ്ദേഹം പറഞ്ഞതു കേട്ടുവല്ലോ. ഭരണകൂടം ഇല്ലെങ്കിൽ ലോകജീവിതം അസാദ്ധ്യമാകും എന്ന അഭിപ്രായം പോലെതന്നെയാണു് ഇപ്പോൾ ഇദ്ദേഹം ഉന്നയിച്ച ചോദ്യവും. “നാണയം ഇല്ലെങ്കിൽ എന്തെങ്കിലും നടക്കുമോ. നാണയം കൈമാറുന്നതിനു പകരം സാധന കൈമാറ്റം-ബാർട്ടർ സിസ്റ്റം-പ്രയാസമല്ലേ. എന്തിനു് നാം ആ ഭാരം ചുമക്കണം. നമ്മുടെ തലമുറ അനുഭവം കൊണ്ടു് ഉപേക്ഷിച്ചു കളഞ്ഞ ആ സമ്പ്രദായം നാം ഇനിയും സ്വീകരിക്കണമോ. ഒരു കാര്യം വ്യക്തം. പകരത്തിനു പകരം എന്തെങ്കിലും ഒന്നു വേണം. എനിക്കു് ഞാൻ പരിശ്രമിച്ചുണ്ടാക്കിയതല്ലാത്ത ഒന്നു കിട്ടണമെങ്കിൽ അപരന്റെ പരിശ്രമത്തിനുള്ള ഒരു പ്രതിഫലം കൊടുക്കേണ്ടിവരും. അതുപോലെ എന്റെ പരിശ്രമത്തിന്റെ ഫലം അപരനു് നൽകുന്നതിനു് എനിക്കും ഒന്നു് കിട്ടേണ്ടിവരും. ഈ കൊടുക്കൽ വാങ്ങൽ വേണ്ടെന്നു വന്നാൽ ഉത്പാദനത്തിനുള്ള പ്രേരണ നിലച്ചുപോകും. കഠിനാദ്ധ്വാനം വേണ്ട കാര്യങ്ങൾക്കു് ആരും മുന്നോട്ടു വരില്ല. അവനവനു് പ്രയോജനം ഉണ്ടാകും എന്ന തോന്നൽ ഉണ്ടാവാതെ വന്നാൽ വ്യക്തി ഉദാസീനനാകും. കടലിലും വനത്തിലും മനുഷ്യർ സാഹസികമായി ഇടപെടുന്നതു് നേട്ടങ്ങൾക്കു വേണ്ടിയാണു്. നേട്ടം ഒന്നുമില്ലെന്നു വന്നാൽ ചലന ശക്തി പാഴായി പോകും.”
ഈ യുവാവിന്റെ ചോദ്യം നമുക്കു് വിശകലനം ചെയ്തു പഠിക്കാം. അതാ മറ്റൊരാൾ. വരൂ. പറയൂ. ശരി ഇദ്ദേഹം പിൻതാങ്ങിയിരിക്കുന്നു. “എനിക്കു് ലണ്ടൻ വരെ പോകണം. ഒരു രോഗിയുടെ ചികിൽസയ്ക്കാണു്. പണമില്ലാതെ എനിക്കു് യാത്ര ചെയ്യുവാനോ ചികിൽസ നേടുവാനോ കഴിയുമോ.”
ഇനിയും അഭിപ്രായങ്ങൾ വരട്ടെ.
ഒരു കാര്യം ഞാൻ സമ്മതിക്കുന്നു. സകലരും ഇന്നു് നാണയത്തിന്റെ പിന്നാലെ ഓടുകയാണു്. അപകടകരമാണീ ഓട്ടം. ഒരു പരിഹാരം ഇതിനു കണ്ടത്തേണ്ടതാണു്.
ഞാൻ ചോദിക്കുന്നതു് നാണയ വ്യവസ്ഥ ഇല്ലാതായാൽ നമ്മുടെ വ്യാപാരശാലകളുടെ ഗതി എന്താവും. ബാങ്കുകൾ ഉണ്ടാവുമോ. ശമ്പളവും കൂലിയും ഇല്ലെന്നായാൽ ആരെങ്കിലും പണി എടുക്കുമോ! ഉല്പന്നങ്ങൾക്കു് വില ഇല്ലെന്നായാൽ ഉല്പാദനം നടക്കുമോ. വളരെ ആലോചിച്ചേ നാണയത്തെ തള്ളി ചിന്തിക്കാവൂ.
മറ്റെല്ലാറ്റിനെക്കാളും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു നാണയരഹിത സമൂഹം എന്ന കാഴ്ച്ചപ്പാടു്. ഇത്ര വളരെപ്പേർ ഈ ചർച്ചയിൽ പങ്കെടുത്തതിൽ എനിക്കു സന്തോഷമുണ്ടു്. ദുഃഖവുമുണ്ടു്. എന്റെ ദുഃഖം ഞാൻ പറയട്ടെ. നാം ഇതുവരെ ചിന്തിച്ചു് അംഗീകരിച്ചു പോന്ന നിഗമനങ്ങളെല്ലാം ‘നീറ്റിൽ വരച്ച വരപോലെ ആയല്ലോ’ എന്നതാണെന്റെ ദുഃഖം. ഞാനതു വ്യക്തമാക്കാം. നാം ഒരു വീട്ടുകാരാണെന്നു് ഈ യോഗത്തിന്റെ തുടക്കത്തിൽ അംഗീകരിച്ചുവല്ലോ. ഉള്ളിൽ നിന്നാണു് ആ നിഗമനം എങ്കിൽ ഇപ്പോൾ ഈ ചോദ്യം ഉണ്ടാകുമായിരുന്നുവോ. കുടുംബാംഗങ്ങൾ തമ്മിൽ അദ്ധ്വാനത്തിനോ ഉല്പാദനത്തിനോ, ഉപഭോഗത്തിനോ എന്തിനെങ്കിലും ഇന്നു് നാണയം ഉപയോഗിക്കാറുണ്ടോ? വീട്ടിൽ അമ്മ ചീരനട്ടാൽ അച്ഛൻ കൂലികൊടുക്കുന്നുണ്ടോ. കുട്ടികൾ വെള്ളം കോരുന്നതു് കൂലിയ്ക്കല്ലല്ലോ. വീടുകളിൽ പാചകത്തിനും, ഭക്ഷണത്തിനും ഒന്നിനും കൂലിയും വിലയുമില്ല. ഇതു് നമ്മുടെ നിത്യാനുഭവമാണു്.
ലോകമാകെ എല്ലാ വീടുകളിലും ഇതു എന്നും നടന്നുപോരുന്നു. കുടുംബാംഗങ്ങളുടെ ഇടയിൽ ബാർട്ടറുമില്ല നാണയവുമില്ല. പകരത്തിനു പകരം എന്നൊരാവശ്യമേ വരുന്നില്ല. വെളുപ്പിനെഴുന്നേറ്റാൽ രാത്രി 11-നു് ഉറങ്ങുന്നതുവരെ തന്റെ വീട്ടിൽ വിവിധതരം പണിചെയ്യുന്ന ഒരമ്മയ്ക്കു കിടക്കാൻ നേരത്തു കൂലി കിട്ടിയോ എന്നൊരു വിചാരം ഉണ്ടാകാറുണ്ടോ? വീട്ടിൽ ആർക്കും ഒരു ജോലിക്കും അങ്ങിനെ ഒരു വിചാരം ഉണ്ടാകാറില്ലല്ലോ. അതുകൊണ്ടു അവർ പണിചെയ്യാതിരിക്കുന്നുണ്ടോ? ഉദാസീനത കാട്ടുന്നുണ്ടോ? തോട്ടിപ്പണിവരെ ചെയ്യാറില്ലേ. നമ്മുടെ വീടാണു ഈ ഭൂമി. നാമെല്ലാം ഒരേ വീട്ടുകാരാണു്. നമ്മുടെ ഈ വീടു ആകാശത്തുകൂടി നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ ഒരു യാനപാത്രമാണു നമ്മുടെ ഭൂമി. നാം ഓരോരുത്തരും എവിടെ നിന്നോ ഈ വീട്ടിൽ വന്നു പിറന്നു. അല്പസമയത്തിനകം ഇവിടെ നിന്നു വിട്ടുപോകുകയും ചെയ്യും. അതിനിടയിൽ നമുക്കിടപെടേണ്ടി വരുന്നവർ എത്രയോ കുറവാണു്. ഇപ്പോൾ നാം അറുനൂറു കോടി അംഗങ്ങൾ ഉണ്ടെന്നാണു ഊഹക്കണക്കു്. അതിൽ എത്രയോ കുറച്ചുപേരുമായി മാത്രമേ നമുക്കിടപെടാൻ കഴിയുന്നുള്ളു. അവരെ സ്വന്തമാണെന്നു തിരിച്ചറിഞ്ഞു ജീവിക്കണം എന്നാണു നാം നിശ്ചയിച്ചതു. ഈ സത്യത്തിന്റെ മുൻപിൽ വിലയ്ക്കും കൂലിയ്ക്കും എന്തു സ്ഥാനം. നാണയത്തിനെന്തു കാര്യം. ഒരാൾ വിശന്നും മറ്റൊരാൾ നിറഞ്ഞും കഴിയേണ്ടി വരുന്നതു ഈ സത്യത്തെ മുൻനിറുത്തി ജീവിക്കാത്തതു കൊണ്ടല്ലേ. ഒരു വീട്ടിൽ ഒരാൾക്കു പ്രതിമാസ ശമ്പളം ഉണ്ടു്. മറ്റൊരാൾ മന്ദബുദ്ധിയാണു്. അയാൾക്കുവേണ്ടി ചെലവുചെയ്യുവാൻ ഉദ്ദ്യോഗസ്ഥനു വല്ല മടിയും ഉണ്ടോ? ഉണ്ടെങ്കിൽ ആ വീട്ടിൽ സ്വസ്ഥത ഉണ്ടാവില്ല. വീടു് എന്ന സങ്കല്പത്തിൽ ഉള്ളവരും ഇല്ലാത്തവരും എന്ന വ്യത്യാസമില്ല. ഉച്ചനീചത്വങ്ങളൊന്നുമില്ല. സ്വകാര്യ സമ്പാദ്യമില്ല. വാതിലുകൾ തുറന്നുകിടക്കും. സഞ്ചാര തടസ്സമില്ല. വീടിനകത്തു ആരെങ്കിലും ആർഭാടം കാട്ടാറുണ്ടോ? ഭരണസമിതി ഉണ്ടോ.
ഭൂമി നമ്മുടെ വീടു്, നാം ഒരേ വീട്ടുകാർ എന്ന വസ്തുത നാം അംഗീകരിച്ചാൽ, അത്തരത്തിൽ കുടുംബജീവിതം നിലവിൽ വന്നാൽ അന്നു് നാണയത്തിന്റെ ആവശ്യം ആർക്കും വരില്ല. ഭൂമിയിൽ എവിടെയും ആകാശമാർഗ്ഗം സഞ്ചരിക്കാം. പൈലറ്റ് പൈലറ്റാകുന്നതു് എല്ലാവർക്കും വേണ്ടിയാണു്. വിമാനം നിർമ്മിക്കുന്നവർ വീട്ടാവശ്യം എന്ന നിലയിൽ ഭംഗിയായും ഉറപ്പായും നിർമ്മിക്കുന്നു. കൃഷി ചെയ്യുന്നവർ ഉല്പന്നം ഏറ്റവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കും. തന്റെ വീട്ടുകാർക്കു് കഴിക്കാനുള്ള ഭക്ഷണ വസ്തുക്കളിൽ ആരെങ്കിലും മായം ചേർക്കുമോ. എല്ലാവരും ഭാവനാലോകത്തേക്കു് ഉയർന്നു് നമ്മുടെ ലോകത്തെ വീക്ഷിക്കു. കുടുംബ ബോധത്തിൽ കൃഷി ആരംഭിച്ചാൽ ഉല്പന്നങ്ങൾ നന്നായിരിക്കുമെന്നു മാത്രമല്ല കൃഷിഭൂമി തരിശുഭൂമിയായി മാറുകയും ഇല്ല. ഇന്നത്തെ കൂലി ഏർപ്പാടു് കൊണ്ടു് എന്തു പറ്റി. ഭൂമി തരിശായി. കൈകൾ ഉപയോഗശ്യൂന്യമായി. വയറ്റിൽ വിശപ്പും തലയിൽ പകയും. ഉദ്യോഗസ്ഥന്റെ പറമ്പു് മതിൽക്കുള്ളിൽ ശൂന്യമായി കിടക്കുന്നു. അടുത്ത വീട്ടിലെ പണിക്കാരൻ ജോലി കിട്ടാതെ പട്ടിണിയിലും കിടക്കുന്നു. എന്തൊരു കഷ്ടമാണിതു്. നാം എന്തിനിങ്ങനെ ജീവിക്കുന്നു. എല്ലാവർക്കും അസ്വസ്ഥത ജനിപ്പിച്ചുകൊണ്ടു് സ്വകാര്യതയ്ക്കു് വിളയാടാൻ നാം നമ്മെ വിട്ടുകൊടുത്തുകളഞ്ഞുവല്ലോ.
ഭൂമിയിൽ വ്യാപാരശാലകളും ബാങ്കുകളും ബഡ്ജറ്റും ആവശ്യമില്ല. യാത്രയ്ക്കു് ടിക്കറ്റുവേണ്ട. ഇതൊക്കെ കൃത്രിമമാണു്. നാം വിവേകശൂന്യരായി തെറ്റായി രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണു് ഇതൊക്കെ വേണ്ടതാണെന്നു നമുക്കു് തോന്നുന്നതു്. തികച്ചും സത്യവിരുദ്ധമായ ഒരു വിദ്യാഭ്യാസമാണു് നമുക്കിന്നു് കിട്ടുന്നതു്. ഇത്തരം വിദ്യാലയങ്ങളേ നമുക്കാവശ്യമുള്ളതല്ല. മാർക്ക്, റാങ്ക്, ഡിഗ്രി തുടങ്ങിയ ശബ്ദങ്ങൾ മാനുഷികമല്ല. നമുക്കാരേയും തോൽപിക്കാനില്ല. ഒന്നിച്ചു മുന്നോട്ടു നീങ്ങുകയാണു് നമുക്കാവശ്യം. അതിനുപകരിക്കേണ്ട നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു് സാമ്പത്തിക സ്ഥാപനങ്ങളായി മാറിപ്പോയി. അവയെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയേ തീരൂ.
ഇതാ ഒരു കുറി ഇവിടെ കിട്ടിയിരിക്കുന്നു. വായിക്കാം. “നാണയത്തെപ്പറ്റി താങ്കളുടെ വീക്ഷണം ഒന്നു കൂടി വ്യക്തമാക്കിയൽ കൊള്ളാം”
നാണയം ആവശ്യമില്ലാതാകുന്ന ഒരു ലോകത്തെപ്പറ്റി ഭാവന ചെയ്യാമെന്നല്ലാതെ, ഒരിക്കലും അതു് സംഭവമാകുമെന്നു്, സമൂല പരിവർത്തനം ഉണ്ടാവണം എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവരിൽ പലരും കരുതുന്നില്ല. വളരെ ചുരുക്കം പേർക്കു മാത്രമേ ആ കാഴ്ചപ്പാടുള്ളു. ദർശനത്തിന്റെ വീക്ഷണത്തെ ‘സ്വപ്ന ഭാവന’ എന്നു പറഞ്ഞു് പലരും തള്ളുന്നതു് ഭരണകൂടം, നാണയം ഈ രണ്ടു് വസ്തുതകളെ അംഗീകരിക്കാതിരിക്കുന്നതു കൊണ്ടാണു്. ദർശനം ഭാവന ചെയ്യുന്ന ലോകത്തു് നാണയം ഉണ്ടാവില്ല. രാഷ്ട്രാതിർത്തികൾ സദാ തുറന്നു കിടക്കും. സർവ്വധികാരികളായ ഭരണകൂടങ്ങൾ ഉണ്ടാവില്ല. എന്നാൽ ഇതു് ചരിത്രത്തിനു നിരക്കുന്നതല്ല. സമൂഹത്തിന്റെ നിലനില്പിനു് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണു് എന്ന വിശ്വാസം ലോക സമൂഹത്തിനുണ്ടു്. നമ്മുടെ നേതാക്കന്മാരും ചിന്തകന്മാരും മഹാ പുരുഷന്മാരും ഈ രണ്ടിനേയും അംഗീകരിച്ചാണു് ചിന്തിക്കുന്നതു്. ദർശനം എന്തുകൊണ്ടു് വ്യത്യസ്ഥ വീക്ഷണം പുലർത്തുന്നു എന്നറിയുവാൻ താല്പര്യപ്പെടുന്നവരോടു് പറയട്ടെ.
ദർശനം നാണയത്തേയും ഭരണകൂടത്തേയും എതിർക്കുന്നില്ല. ദർശനത്തിന്റെ പരിവർത്തന വിചാരം തുടങ്ങുന്നതു മൈത്രിയിലാണു. നമുക്കു മറ്റു മനുഷ്യരെ ബന്ധുക്കളായി കാണാൻ കഴിയുമോ? ചോദ്യം എന്നോടാകട്ടെ. ലോകത്തുള്ള മനുഷ്യരെ വേണ്ടപ്പെട്ടവരായി കരുതാൻ താങ്കൾക്കു കഴിയുന്നുണ്ടോ എന്നു ഞാൻ എന്നോടു ചോദിക്കുന്നു. എന്റെ മറുപടി ഞാൻ ആ പരിശീലനത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നാണു. ഒരാളെ എന്റെ ബന്ധുവായി കരുതാൻ ഇപ്പോൾ എനിക്കു അയാളുടെ ജാതിമതാദിഗ്രൂപ്പുകളെപ്പറ്റി അറിയേണ്ടതില്ല. ഞാൻ അതന്വേഷിക്കാറേ ഇല്ല. എന്നാലും ജീവിതത്തിന്റെ പ്രാരംഭത്തിൽ കിട്ടിയ തെറ്റായ പ്രവണതകളിൽ നിന്നു ഞാൻ മുക്തമായിട്ടില്ലെന്നു എനിക്കറിയാം. വെറും സാധാരണക്കാരനായ എനിക്കു മൈത്രീഭാവന ഇത്രയെങ്കിലും പരിശീലിക്കാനാകുമെങ്കിൽ ആഗ്രഹിച്ചാൽ ആർക്കുമതു സാധിക്കും. ഒരു മനുഷ്യനു മറ്റു മനുഷ്യരെ തന്റെ ഉറ്റവരായി കരുതി പെരുമാറാൻ കഴിയുമെന്നാണു എന്റെ അനുഭവം. എന്നാൽ അതിനു പരിശീലനം വേണം. പരിശീലിക്കണമെങ്കിൽ വേണമെന്ന തോന്നലുണ്ടാവണം. ഇതുണ്ടാവുന്നില്ല. ഇങ്ങനെ ഒരാവശ്യ ബോധം നമ്മുടെ ആളുകളിൽ ജനിക്കുമോ? അതിന്റെ സാദ്ധ്യതയെപ്പറ്റിയാണു ചിന്തിക്കേണ്ടതു്.
ഇതിനു വ്യക്തിപരവും സാമൂഹ്യവുമായ പരിശീലനം നടക്കണം. ലോകവ്യാപകമായി നടക്കണം. സർവ്വ മാധ്യമങ്ങളും, മൈത്രീഭാവം സകല മനസ്സുകളിലും വളർത്തി എടുക്കുക ലക്ഷ്യമാക്കണം. വ്യക്തികൾ തമ്മിലുള്ള ജീവിതബന്ധം സുദൃഢമായി വരുന്നതിനനുസരിച്ചു ഭൂമിയിൽ സംഭവിക്കുന്ന നിരവധി മാറ്റങ്ങളിൽ സുപ്രധാനമായ മാറ്റം അദ്ധ്വാനത്തിനു കൂലിയും ഉപ്പന്നങ്ങൾക്കു വിലയും വേണ്ടെന്നാകും എന്നതായിരിക്കും. ഞാൻ ഞാനായിരിക്കുന്നതു് എല്ലാവരോടും കൂടി സന്തോഷമായി ജീവിക്കുവാനാണു് എന്ന ബോധം വ്യക്തികളിലും സമൂഹ മനസ്സിലും സംഭവിക്കുന്നതോടു കൂടി ഓരോ വ്യക്തിയും എല്ലാവർക്കും ഉപകാരി ആയിരിക്കാൻ പരമാവധി ശ്രമിക്കും.
ഉടമസ്ഥാവകാശത്തിൽ വരുന്ന മാറ്റം വ്യക്തമാക്കാം. ഭൂമിയിലാകെ പ്രാദേശിക സമൂഹങ്ങളുണ്ടാകും. ആ സമൂഹങ്ങളുമായി ആലോചിച്ചു് വ്യക്തികൾ ഭൂവിതരണം സുഗമമാക്കും. ഓരോ കുടുംബത്തിനും പണിയെടുക്കാൻ കഴിയുന്നത്ര ഭൂമിയേ അവർ കൈവശത്തിൽ വയ്ക്കൂ. ഭൂമിയുടെ മേൽ ഉടമാവകാശം ആർക്കും ഉണ്ടാവില്ല. കൈവശാവകാശം മാത്രം മതി. ആധാരവും കരംതീരുവയും വില്പനയും ഒന്നും ഇല്ല. ഒരു വീട്ടിൽ പണിയെടുക്കാൻ അംഗങ്ങൾ കുറവായി വന്നാൽ അവർ കൂടുതൽ അംഗങ്ങളുള്ള അയൽവീടുകൾക്കു് ഭൂമി കൈമാറും. ഗ്രാമസഭയുമായി ആലോചിച്ചാവും അതു ചെയ്യുക. സ്വകാര്യ ഉടമ, സാമൂഹ്യ ഉടമ രണ്ടും ഇല്ലാതായിട്ടു് കൈവശാവകാശം എന്നൊരു പുതിയ സമ്പ്രദായം ഭൂമിയിൽ വരും. സകല കുടുംബങ്ങൾക്കും പണിയെടുക്കാൻ ഭൂമി ഉണ്ടാവും. അംഗസംഖ്യയും ആരോഗ്യനിലയും മറ്റും അനുസരിച്ചു് ഭൂമി കൈമാറിക്കൊണ്ടിരിക്കും. കൈവശമുള്ള ഭൂമിയിൽ പരസ്പരം സഹകരിച്ചു് കൃഷി നടക്കും. അതതു് ഭൂമിക്കു് യോജിച്ചതും മനുഷ്യനാവശ്യമുള്ളതും കൃഷി ചെയ്യും. നിത്യേന ചുറ്റുവട്ടത്തിലുള്ളവർ കൂടിയിരുന്നു പ്ലാൻ ചെയ്തുകൊണ്ടേ ഇരിക്കും. ആരോഗ്യപ്രദവും സ്വാദിഷ്ടവുമായ ഉല്പന്നങ്ങൾ മനുഷ്യന്റെ കരങ്ങളും ഹൃദയങ്ങളും ബുദ്ധിയും ചേർന്നു് സ്പർശിക്കുമ്പോൾ മണ്ണു ചുരത്തിത്തരും. ഏതെങ്കിലും ഭൂഭാഗത്തു് ഏതെങ്കിലും കാരണവശാൽ വിള നശിക്കുകയോ പോരാതെ വരികയോ ചെയ്താൽ അറിയുന്ന മാത്രയിൽ ഉള്ളിടത്തു നിന്നു് വിഭവങ്ങൾ എത്തിയിരിക്കും. വാർത്താവിനിമയം ലോകമെമ്പാടും ശരിക്കു് സംവിധാനം ചെയ്തിരിക്കും. ഒരുവന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും ഗ്രാമസഭ അറിഞ്ഞാലുടൻ അതു് ലോകത്തെ അറിയിക്കേണ്ടതാണെങ്കിൽ അതിനുള്ള സംവിധാനമുണ്ടായിരിക്കും. വിതരണ വാഹനങ്ങൾ അഗ്നിശമന വാഹങ്ങളെപോലെ വേഗതയിൽ തക്ക സമയങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവർക്കുള്ള പ്രതിഫലം തന്റെ കുടുംബത്തിലെ ഒരംഗത്തിന്റെ ജീവിതാവശ്യം നിർവഹിച്ചു കൊടുക്കുന്നതിൽ നിന്നു ലഭിക്കുന്ന ആനന്ദമാണു്. തന്റെ കാര്യത്തിനു് ഏതു നിമിഷവും മറ്റുള്ളവരുണ്ടാകുമെന്നു് എല്ലാവർക്കുമറിയാം. ലോകം മുഴുവൻ എന്റെ ചുറ്റും. ഞാൻ ലോകത്തിനു വേണ്ടിയും. എന്റെ പ്ലാവിലെ ചക്ക ലണ്ടനിലെ ഒരു വീട്ടിലെത്തിക്കാൻ ഞാൻ ആഗ്രഹിച്ചാൽ ഗ്രാമസഭയെ അറിയിച്ചാൽ മതി. അന്നു തന്നെ എത്തിക്കൊള്ളും. എനിക്കും ആ വീട്ടുകാർക്കും അതെത്തിക്കുന്നവർക്കും അതറിയുന്നവർക്കും എല്ലാം സന്തോഷം. ഇതില്പരം എന്താണു് വേണ്ടതു്. ഇതിനിടയിൽ ഈ കടലാസ്സു നോട്ടുകൾക്കും സ്വർണ്ണനാണയങ്ങൾക്കും എന്തു കാര്യം. ‘നീ എന്റേയും ഞാൻ നിന്റേതും’ എന്ന വികാരം വളർന്നു വരുന്നതിനനുസരിച്ചേ ഇതു സംഭവിക്കൂ. മനുഷ്യനു ഇതു സാദ്ധ്യമാണു്. ഈ വഴി നമ്മുടെ ശ്രദ്ധ തിരിച്ചു കൊണ്ടുവരാൻ എളുപ്പമല്ലെന്നുറപ്പു്. എന്നാൽ അസാദ്ധ്യമെന്നു കരുതിക്കൂടാ. ഓരോരുത്തരും ശ്രമം തുടങ്ങുക. ഒറ്റയ്ക്കു് തുടങ്ങാവുന്ന പരിവർത്തന പ്രവർത്തനമാണു് അന്യോന്യത.
ഒരിക്കലും ഈ നാണയത്തിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ നിന്നു് മനുഷ്യരാശി മുകതമാവില്ല എന്ന ദുർബല-അടിമത്ത-ചിന്ത ഇനിയും നാം പുലർത്തിക്കൂടാ. നാണയത്തിന്റെ ഏറ്റവും വലിയ അപകടം അതുകൈവന്നാൽ എല്ലാം സാധിക്കാം എന്നതാണു്. മാങ്ങാ കൈവന്നാൽ തിന്നാൻ കൊള്ളാം. പുതയ്ക്കാൻ കൊള്ളുകില്ല. ഓരോ സമ്പത്തും സമ്പത്താകുന്നതു് അതതിന്റെ ഗുണത്തിനനുസരിച്ചാണു്. എന്നാൽ ഒരു ഭൂതം നമ്മുടെ ഇടയിൽ കടന്നു വന്നു്, എന്നെ സേവിച്ചാൽ ഞാൻ എല്ലാം നിനക്കു നേടിത്തരാം എന്നു പ്രലോഭിപ്പിക്കുകയും നാം അതിനടിമകളാകയും ചെയ്തു പോയി. ആ ഭൂതമാണു് നാണയം. അതു കൈവന്നാൽ ഭക്ഷണമായി, യാത്രയായി, വസ്ത്രമായി, വീടായി, മാന്യതയായി, അധികാരിയായി ആണിനാണും പെണ്ണിനു പെണ്ണുമായി, ഈശ്വരനെപ്പോലും പണം വേണ്ടത്ര ഉണ്ടെങ്കിൽ കയ്യിൽ കിട്ടും, തൊടാം എന്നു വന്നു. ഇങ്ങനെ ഒരു സാധനം നമുക്കാപത്താണു്. നമുക്കതതു സാധനത്തിന്റെ ഗുണാനുഭവം മതി. എല്ലാത്തരം രുചികൾക്കും കൂടി ഒരു സാധനം മതി എന്നു വരുന്നതു് അപകടമാണു്.
പണത്തിന്റെ പിന്നാലെ പറക്കാനാണു് നാം ഇനിയും ഭാവമെങ്കിൽ ജീവിതത്തിന്റെ സർവ്വ രംഗങ്ങളും അസ്വസ്ഥമാകും. ഒരുല്പന്നവും നല്ലതായി കിട്ടില്ല. ഒരു വീടും ഉറപ്പായി കെട്ടില്ല. ഒരു വാഹനവും സുഖമായി ദീർഘമായി ഓടില്ല. ഒരു മനുഷ്യനും ആരോഗ്യമായി ജീവിക്കില്ല. അധികാരികളും സന്യാസിമാർ പോലും പണം ആർജ്ജിക്കുവാൻ എന്തും ചെയ്തു പോകും. സകലതും ദൂഷിതമായി ഭവിക്കും. നാണയത്തിനു് മറ്റൊരു വലിയ ദോഷമുണ്ടു്. നാണയംകൊടുത്തു വാങ്ങേണ്ട ഒരു സാധനം സൗജന്യമായി കിട്ടാനിടയായാൽ നാണയം മിച്ചം വച്ചുകൊണ്ടു് സാധനം കരസ്ഥമാക്കാനുള്ള ആർത്തി വർദ്ധിച്ചുവരും. പണം കയ്യിലുണ്ടായിരുന്നാലും എന്തും വെറുതേ കിട്ടുന്നതിൽ നമുക്കു് സന്തോഷം തോന്നിപ്പോകും. അതിൽ നിന്നു് മോഷണവും ചൂഷണവും, ഭാഗ്യക്കുറിയും ചൂതുകളിയും വ്യഭിചാരവും എല്ലാം വർദ്ധിച്ചു വരും. അദ്ധ്വാനിച്ചു വേണം നമുക്കു് വേണ്ടതു നേടുവാൻ. നമുക്കു് വേണ്ടതു് വിഭവങ്ങളാണു്. പണമല്ല എന്നു് നാം തിരിച്ചറിയണം. നമുക്കു് വേണ്ടതു് മറ്റുള്ളവരാണു്. അവരിലൂടെയാണു് വിഭവങ്ങളും ഈശ്വരാനുഗ്രഹം പോലും നമ്മിലേക്കു വരുന്നതു്. മനുഷ്യനെ ചതിച്ചും കൊന്നും സമ്പത്തു കൈക്കലാക്കാനുള്ള പ്രവണത നാണയ വ്യവസ്ഥയിൽ വർദ്ധിച്ചു വരും. ബന്ധം നില നിർത്താൻ ചെയ്യുന്ന ഒരു ശ്രമവും നിലനിൽക്കില്ല. നാണയത്തിന്റെ പിന്നാലെയുള്ള ഒഴുക്കിൽ സകല ബന്ധങ്ങളും ഒലിച്ചു പോകും.
മേലാളർ പറയുന്നതു പോലെ ചെയ്തു് കൂലി വാങ്ങി സ്വന്തം പ്രതിഭയും കഴിവും നശിപ്പിച്ചു മരിക്കാനുള്ള ഗതികേടാണല്ലോ ലോകത്തിനു സംഭവിച്ചിരിക്കുന്നതു്. ഇതല്ലേ ഏറ്റവും വലിയ അടിമത്തം. ശമ്പളവും പെൻഷനും കൂലിയും, വിറ്റുവരവും വർദ്ധിപ്പിക്കുവാനും ചെലവു ചെയ്യേണ്ട ഇനമെല്ലാം വെട്ടിച്ചുരുക്കുവാനും വേണ്ടി സമരം ചെയ്തു് നാം പാഴാക്കുന്ന സമയം, നവസമൂഹ രചനക്കു വേണ്ട പരസ്പരാഭിമുഖ്യം നേടി എടുക്കാൻ വിനിയോഗിക്കുകയാണിനി വേണ്ടതു്. നാണയം ഇല്ലാതാക്കാൻ അതിനെ എതിർക്കേണ്ട. ബന്ധുത്വം വളർത്തിയെടുത്താൽ മാത്രം മതി. ഈ സാധനം നമ്മുടെ കുടുംബത്തിനാവശ്യമുള്ളതല്ല എന്ന തിരിച്ചറിവു് നാണയം കൈകാര്യം ചെയ്യുമ്പോഴും ഉള്ളിൽ വേണം. സാവധാനം നാണയം പിന്നിലും മനുഷ്യൻ മുന്നിലും ആയിക്കൊള്ളും. ഇതേപ്പറ്റി ഓരോരുത്തരും ചിന്തിക്കൂ. ഇവിടെ ഞാൻ വെളിപ്പെടുത്താത്ത ഒത്തിരി കാര്യങ്ങൾ ഇനിയും തെളിഞ്ഞുവരാനുണ്ടു്. നാണയത്തിന്റെ ആകർഷണ സ്വഭാവം ഒന്നു കൂടി വ്യക്തമാക്കാം.
- 1.
- ഭക്ഷണം, ഉറക്കം, സംഭോഗം തുടങ്ങിയ ഭൗതികാനന്ദങ്ങൾ അനുഭവിക്കുമ്പോൾ തൽകാലം മതി എന്നൊരവസ്ഥ വരും. മതിവരാതിരുന്നാൽ ആർത്തി പെരുകി സ്വസ്ഥത നശിക്കും. നാണയം എത്ര കിട്ടിയാലും മതിവരാത്ത ഒരപകട വസ്തു ആണു്.
- 2.
- ‘നിത്യോപയോഗ സാധനങ്ങൾ കേടുവരുന്നവ ആയിരിക്കണം. പച്ചക്കറി, പാലു്, പഴം, ചോറ് ഒക്കെ ഒരു സമയം കഴിഞ്ഞാൽ ഉപയോഗിക്കാൻ കൊള്ളാതെ വരും. ഉപയോഗിച്ചോ കൊടുത്തോ തീർക്കേണ്ടി വരും. നാണയം ഒരിക്കലും കേടാകാതെ തലമുറതലമുറയായി സ്വകാര്യതയിൽ വയ്ക്കാൻ സംവിധാനമുണ്ടു്. ഇതു് ഗുണമല്ല; ദോഷമാണു്. കൊടുക്കാതിരിക്കാൻ തോന്നും.
- 3.
- പ്രകൃതിയിലെ വിഭവങ്ങൾ പലകാര്യങ്ങൾക്കുപയോഗിക്കാമെങ്കിലും അതിനൊരു പരിധി ഉണ്ടു. എല്ലാറ്റിനും ഉപയോഗിക്കാവുന്നതൊന്നും പ്രകൃതിയിലില്ല. അങ്ങിനെ ഒന്നു് നാം അറിഞ്ഞോ അറിയാതെയോ സാവധാനം നമ്മുടെ ഇടയിൽ പെരുകി വന്നു് നാം അതിനു കീഴടങ്ങിപ്പോയി. അതാണു നാണയം.
- 4.
- പണം കണക്കില്ലാതെ വേണമെന്നു ഓരോരുത്തർക്കും മോഹമാകുമ്പോൾ വ്യക്തിയെ കീഴടക്കാൻ ബലം വേണ്ട പണം മതി എന്നു വരും. പണക്കാരന്റെ ചൊല്പടിയിൽ സാധാരണ ലോകം വരും. വേൾഡ് ബാങ്ക് പറയുന്നതു നാം കേൾക്കേണ്ടി വരും. കാരണം നമുക്കു നാട്ടിലെ വിഭവങ്ങളല്ല; പണമാണാവശ്യം.
- 5.
- പണം നമ്മുടെ ലോകത്തെ മാർക്കറ്റാക്കിയിരിക്കുകയാണു്. ഉത്സവപ്പറമ്പും, പെരുനാളും, മഹാസമ്മേളനങ്ങളും, നഗരങ്ങളും ചന്തയുടെ വിവിധ രൂപങ്ങളായിപ്പോയി. നാണയത്തിന്റെ വൈഭവമാണിതു്. വ്യാപാരശാലകളില്ലാത്ത ലോകം നമുക്കു ഭാവന ചെയ്യാൻ കഴിയുമോ? നാം അത്രമാത്രം ഭാവനാശൂന്യരായിത്തീർന്നു. അല്ലെങ്കിൽ നമ്മെ അങ്ങിനെ ആക്കിത്തീർത്തു.
- 6.
- മദ്യം, വ്യഭിചാരം, മായം, കള്ളക്കടത്തു്, മോഷണം തുടങ്ങിയവയെ നാം പ്രതിക്കൂട്ടിലാക്കുമ്പോൾ നാണയം പൊട്ടിച്ചിരിക്കും. ‘ഞാനാണിതിനെല്ലാം കാരണം എന്നിവരറിയുന്നില്ലല്ലോ. കല്പതരുവായ എന്നെ കൈക്കലാക്കാനാണു ഇക്കണ്ട കുതന്ത്രങ്ങളെല്ലാം എന്നിവരറിയുന്ന ദിനം എന്റെ മരണദിനമായിരിക്കും.’ മിക്ക തിന്മകളുടേയും പ്രേരകശക്തി നാണയമാണു്.
നാണയം അനാവശ്യമാണെന്നു കാണിക്കാൻ ഇവിടെ പറഞ്ഞ അതേ പോയിന്റുകൾ തന്നെ, നാണയം ആവശ്യമാണെന്നു സമർത്ഥിക്കാനും ഉപയോഗപ്പെടുത്താം. മറ്റൊരു വസ്തുത കൂടി പറഞ്ഞു് ഞാൻ ഈ വിഷയം ഉപസംഹരിക്കാം. നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ അംഗങ്ങളുടെ ഇടയിൽ കൂലിയും വിലയും ഇല്ലല്ലോ. വീടിനകത്തേക്കു് വിലയും കൂലിയും കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നില്ലല്ലോ. നാട്ടിൽ നിന്നും ഇവയെ ഒഴിവാക്കാൻ എന്തുകൊണ്ടു് ശ്രമിച്ചുകൂടാ. വീടിനു പുറത്തും നാം കൂലി പ്രതീക്ഷിക്കാതെ ജോലികൾ ചെയ്തിട്ടില്ലേ. അത്തരം സന്ദർഭങ്ങളിൽ കൂലി കിട്ടാത്ത ജോലിയാണല്ലോ എന്നോർത്തു് മടികാട്ടാറുണ്ടായിരുന്നുവോ? വില വാങ്ങാതെ വീടിനു പുറത്തേക്കു സാധങ്ങൾ കൊടുക്കാറില്ലേ. അങ്ങനെ കൊടുക്കുമ്പോൾ പകരം കിട്ടണം എന്നു വിചാരിക്കാറില്ലല്ലോ. ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ വിശ്വസംസ്കാരമാക്കി മാറ്റാനുള്ള ശ്രമം ആവശ്യമായി വന്നിരിക്കുന്നു.
നാണയത്തിന്റെ അതേ ചാലിലായിപ്പോയി ആരാധനാലയങ്ങളും. ജാതിമതാദിഭേദ ഭാവങ്ങളുടേയും, സ്വകാര്യതയുടെയും വളർച്ചയ്ക്കു് അനുകൂലമായ അന്തരീക്ഷമാണു് ആരാധനാലയങ്ങളിൽ നാം ഇന്നു് നിലനിറുത്തുന്നതു്. സിമന്റും കമ്പിയും നിത്യേന പ്രാർത്ഥനാലയങ്ങൾക്കു് ആവശ്യമായി വരുന്നു. എന്തിനു്? തങ്ങളുടെ മതത്തിന്റേയും ജാതിയുടേയും മഹത്വം മറ്റുള്ളവരുടെ മുമ്പിൽ ഉയർത്തിക്കാട്ടുന്നതിനു് ആരാധനാലയങ്ങളെ ഉപയോഗിക്കുവാൻ ആരും ലജ്ജിക്കുന്നില്ല. സകലതും വലുതാക്കി പുതിയ പുതിയ ഉത്സവങ്ങളും പെരുനാളുകളും നടത്തി സംതൃപ്തി നേടാൻ യുവതലമുറ മുന്നിലാണു്. സർവ്വരിലും ഉള്ളിലും പുറത്തും സദാ പ്രകാശമായി തിളങ്ങുന്ന ഈശ്വരാനുഭൂതി ഓരോ വ്യക്തിക്കും അനുഭവമാകാൻ വേണ്ട ഒന്നും എങ്ങും കാണുന്നില്ല. എല്ലായിടത്തും നെയ്ത്തുജോലി തുടങ്ങണം. പരസ്പരം നെയ്യപ്പെടാനുള്ള നെയ്ത്തുശാലകളാവണം ആരാധനാലയങ്ങൾ. കൃഷിയിടങ്ങളും, കലാവേദികളും, നെയ്ത്തു് ലക്ഷ്യമാക്കണം. ഈ നെയ്ത്തുജോലി ആരംഭിക്കേണ്ടതു് നമ്മുടെ മനസ്സിലാണോ? മനസ്സു് ചപലമായതു കൊണ്ടു് അതിൽ തുടങ്ങുന്ന ഒന്നിനും നിലനില്പുണ്ടാവാനിടയില്ല. എല്ലാവരോടും ബന്ധപ്പെടാനും ഓരോരുത്തരോടും ഇടഞ്ഞു നിൽക്കാനും മനസ്സിനു കഴിയും. അതുകൊണ്ടു് മനസ്സിൽ തുടങ്ങിയാൽ പോരാ; ബോധത്തിൽ തുടങ്ങണം. ബോധത്തിൽ എല്ലാവരേയും കൊണ്ടു വരണം. പിന്നീടതു ഭാവന ചെയ്യണം. ഭാവന സുദൃഡമാകുമ്പോൾ ആർദ്രത ജനിക്കും. സ്നേഹം ഊറി വരും. ഓരോ ഹൃദയവും വിശ്വ സ്നേഹാനുഭൂതിയിൽ വരുമ്പോഴത്തെ സമൂഹ മനസ്സിന്റെ നില അനുഭവിച്ചു തന്നെ അറിയണം. ഈ പരസ്പര ജീവിതാനന്ദാനുഭൂതിയെ ലക്ഷ്യമാക്കുന്നതാവണം ഇനി നമ്മുടെ കൃഷിയും ആരാധനയും വിദ്യാഭ്യാസവും വിവാഹവും സാഹിത്യവും എല്ലാം. എന്റെ ഈ വിചാരം ഞാൻ ലോകജനതയുടെ ഈ സഭയിൽ വിനയപൂർവ്വം അവതരിപ്പിച്ചു കൊള്ളുന്നു. ഇനിയും ഓരോരുത്തരും പറയൂ. നമുക്കു കേൾക്കാം. ശരി. താങ്കൾ തുറന്നു പറഞ്ഞു കൊള്ളൂ. ആവശ്യമുള്ളത്ര സമയം എടുത്തു കൊള്ളൂ.
ഒരു ചോദ്യം തന്നിട്ടു പോകയാണല്ലോ അദ്ദേഹം. ചോദ്യം ഉചിതം തന്നെ. വാസ്തവത്തിൽ ഈ ചോദ്യത്തിന്റെ ഉത്തരമാണു് നമുക്കു വേണ്ടതു്. എല്ലാവരും ശ്രദ്ധിച്ചു് ഗൗരവപൂർവ്വം ഇതേപറ്റി ചിന്തിക്കണം. ‘കൃഷി ഇടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ഈ പുതിയ ജീവിതശൈലി എങ്ങിനെ നടപ്പിൽ കൊണ്ടു വരുവാൻ കഴിയും? ലക്ഷ്യത്തോടു് അടുക്കേണ്ട ചുവടു വയ്പാണു് കണ്ടെത്തേണ്ടതു്. ലക്ഷ്യത്തിന്റെ മഹത്വം എത്ര സ്ഥാപിച്ചാലും അങ്ങോട്ടു നീങ്ങുന്നില്ലെങ്കിൽ പെയ്യാത്ത ശരത്കാല മേഘം പോലെ ആകാശത്തെ സുന്ദരമാക്കാമെന്നേ ഉള്ളല്ലോ. എന്താണു് ചെയ്യേണ്ടതു് എന്ന കാര്യത്തിലാണു് വ്യക്തത വേണ്ടതു്. അതു് ഏതൊരു മനുഷ്യനും ചെയ്യാവുന്നതായിരിക്കുകയും വേണം.’
നാം എന്തു ചെയ്യണം? എന്ന ചോദ്യത്തിൽ നിന്നു തുടങ്ങാം. മറ്റുള്ളവരെ സ്വന്തമായി കാണാൻ ശ്രമിക്കുക. തന്നിൽ നിന്നു സമൂഹത്തിലേക്കു സ്വയം വളരാൻ തയ്യാറകുക. ആദ്യം വീട്ടിലെ അംഗങ്ങളെ ഭാവനയിൽ കൊണ്ടു വന്നു മനസ്സിൽ ഉറപ്പിക്കുക. മാതാപിതാക്കളെ ആദരവോടെ ഓർമ്മിച്ചു ശീലിക്കുക. ജ്യേഷ്ടാനുജന്മാരേയും സഹോദരിമാരേയും മറ്റു ബന്ധുക്കളേയും ഏകാന്തതയിൽ ഇരുന്നു ഓർമ്മിച്ചു ഇവർക്കു വേണ്ടി കൂടിയാണു ഞാനുള്ളതു എന്നു ഭാവന ചെയ്യുക. വീടും വീട്ടിലുള്ളവരും മനസ്സിൽ ധ്യാനത്തിൽ വരണം. സ്വഗൃഹത്തിൽ ഉണ്ണുകയും ഉറങ്ങുകയും പോരാ. ബോധപൂർവ്വം മനസ്സിൽ ബന്ധുത്വം സ്ഥാപിക്കുമ്പോഴേ ഉള്ളിൽ സഹഭാവത്തിന്റെ ഉറവ ഉണ്ടാവു. ഈശ്വര ധ്യാനം ചെയ്യാത്തവരും കുടുംബധ്യാനം ശീലിക്കണം. വീട്ടിനകത്തു ദിവസേന പ്രതീക്ഷിക്കാത്ത പെരുമാറ്റങ്ങൾ അംഗങ്ങൾ തമ്മിൽ ഉണ്ടാവും. പരസ്പരം വേണ്ടെന്നു തോന്നത്തക്ക പെരുമാറ്റങ്ങൾ ഉണ്ടാവും. അംഗങ്ങൾ എല്ലാവരും കുടുംബധ്യാനം ശീലിച്ചു തുടങ്ങിയാൽ ഈ തലത്തിൽ നിന്നുയരാൻ കഴിയും. നിത്യേന ഉണരുന്ന നേരത്തു എഴുന്നേറ്റിരുന്നു ശീലിക്കാവുന്ന ഒരു സാധനയാണിതു്. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ശീലിക്കാൻ കഴിഞ്ഞാലും ഒറ്റയ്ക്കുള്ള പരിശീലനം ഉപേക്ഷിച്ചുകൂടാ. ഈ കുടുംബധ്യാനം സാവധാനം മാനുഷിക ധ്യാനമായും പ്രപഞ്ച ധ്യാനമായും വികസിക്കണം. ഈ പശ്ചാത്തലം സൃഷ്ടിച്ചു കൊണ്ടുവേണം തറക്കൂട്ടങ്ങൾ രൂപീകരിക്കുവാൻ.
ആരിതു ചെയ്യും? ആർക്കുവേണം? ജന്തുക്കളേക്കാൾ എത്രയോ താണ തലത്തിൽ ജീവിക്കുന്ന നമ്മുടെ തലമുറയ്ക്കു ഇതൊന്നും ചിന്തിക്കാൻ പോലും സാദ്ധ്യമല്ല. ഈ വെല്ലുവിളിയെയാണു പ്രവർത്തകർ നേരിടുന്നതു്. ഏതൊരാളോടും ഭൂമിയിൽ നവീനമായ ഒരു ജീവിതം തുടങ്ങാൻ ശ്രമിക്കണമെന്നു പറയണം. അതിനു ധൈര്യപ്പെടുന്നവരാരോ അവരാണു് പരിവർത്തനത്തിന്റെ മുൻനിരക്കാർ. മുഖാമുഖം ഇങ്ങനെ സംസാരിക്കാൻ കഴിയണമെങ്കിൽ പുതിയ ലോകരചനയുടെ ആവശ്യബോധം തോന്നണം. ഈ ബോധമുള്ളവരിൽ പലരും ഈ വഴി ചിന്തിക്കാറില്ല; ഏതെങ്കിലും പ്രശ്നത്തിൽ കുരുങ്ങിയാണു് ചിന്തിക്കാറ്. അതുകൊണ്ടു് സാമൂഹ്യമാറ്റത്തിനുവേണ്ടി ശ്രമിക്കുന്നവരോടെല്ലാം ദർശനം ആവശ്യപ്പെടുന്നതു് ധ്യാനം കൂടി ശീലിക്കണമെന്നും അതിനു് സമൂഹത്തിനു് പ്രേരണ നൽകണമെന്നുമാണു്.
വൻജാഥകളോ, മഹാസമ്മേളനങ്ങളോ, വൻകലാപങ്ങളോ, ഭരണമാറ്റങ്ങളോ പുതിയ ലോകരചനയ്ക്കു് മതിയാവില്ല. എന്നാൽ പരസ്പര പരിഗണനയോടെ, കൂടി ആലോചിച്ചു ജീവിക്കുവാൻ പരിസരവാസികൾ തയ്യാറായാൽ ലോകത്താകെ അത്ഭുതകരമായ മാറ്റം സംഭവിക്കും. ഈ കാഴ്ചപ്പാടുള്ളവർ ഇതേപ്പറ്റി അനുയോജ്യമായ സന്ദർഭങ്ങളിൽ സംസാരിക്കണം. സംഭാഷണം വളരെ പ്രയോജനം ചെയ്യുമെന്നാണു് എന്റെ അനുഭവം. വേദികളിലും സംസാരിക്കണം. ലേഖനങ്ങൾ എഴുതണം. കവിതകളും കഥകളും ദൃശ്യമാദ്ധ്യമങ്ങളും ആവാം. വാർത്താ മാധ്യമങ്ങൾ എല്ലാം ഉപയോഗപ്പെടുത്താം. ഉന്നം പരിവർത്തനം തന്നെ ആവണം. ധ്യാനവും തറക്കൂട്ടവും ലോകത്തിന്റെ ഗൗരവമായ ചിന്താ വിഷയമാക്കണം. അതിനെന്തു വേണമോ അതൊക്കെയാണു് ചെയ്യേണ്ടതു്.
അന്യോന്യ ജീവിതത്തിന്റെ സാക്ഷാൽകാരത്തിനു് വിഭാഗീയതയും സ്വകാര്യതയും ശക്തമായ തടസ്സങ്ങളായി തീർന്നിട്ടുണ്ടു്. എന്റെ നോട്ടത്തിൽ ഇന്നു് അവയെക്കാൾ തടസ്സം ടി. വി.-യും ഭാഗ്യക്കുറിയും ആണു്. വിഭാഗീയതയെ മറ്റൊരു വീക്ഷണ കോണിൽക്കൂടി നോക്കിയാൽ തള്ളിക്കളയേണ്ടതില്ലെന്നു കാണാം. ഒരു സഹസ്രദള താമരയിൽ ചെറുതും വലുതുമായ ആയിരം ദളങ്ങളുള്ളതു് താമരയുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയല്ലേ ഉള്ളു. നായർ, ഈഴവർ കത്തോലിക്കർ, മാർത്തോമ്മാക്കാർ, അറബികൾ, യഹൂദർ, വിവിധ ഭാഷക്കാർ, ദേശക്കാർ, സ്വഭാവക്കാർ, നിറക്കാർ ഇവരെല്ലാം അങ്ങിനെ തന്നെ നിലനിൽക്കട്ടെ. ഇവ എല്ലാം ഒരേ കുടുംബത്തിൽ ചേർന്നു നിന്നു് പരസ്പരാനന്ദം വർദ്ധിപ്പിക്കുന്ന ദളങ്ങൾ ആണെന്ന ബോധം ഉണ്ടായാൽ പോരെ. അതായിരിക്കും ഉത്തമം എന്നു തോന്നുന്നു.
അതുപോലെ സ്വാർത്ഥതയും സ്വകാര്യതയും അഹവും ഉള്ളവരാണെങ്കിലും ഞങ്ങൾ അവയുടെ നിർവ്വഹണത്തിനു് അന്യോന്യം കൈകോർക്കുന്നുവെന്നു് വന്നാൽ അത്രയും നല്ലതല്ലേ. എന്റെ വീട്ടിൽ ഭയം കൂടാതെ കിടന്നുറങ്ങുന്നതിനു് ഞാൻ എന്റെ അയൽക്കാരേയും തുണയാക്കുന്നു. അതിനു് തറക്കൂട്ടം കൊള്ളാം. അവർക്കും കൊള്ളാം എനിക്കും കൊള്ളാം. പോലീസുകാരെയോ ഗൂർക്കാകളേയോ കാവലേൽപ്പിക്കുന്നതിനേക്കാൾ ലാഭവും സ്വാഭാവികവും തറക്കൂട്ടമാണെന്നു മനസ്സിലാക്കിയാൽ പോരെ. അതുകൊണ്ടു് നാം സാമുദായിക സംഘടനകളേയും ഗ്രൂപ്പുകളേയും ഇല്ലാതാക്കുവാൻ ശ്രമിക്കേണ്ട. അതു് ഉണ്ടായിരിക്കത്തന്നെ ഓരോ പ്രദേശവും ഓരോ സഹസ്രദളപത്മമായി വിരിഞ്ഞു വരാൻ മൈത്രീ വിചാരവും തറക്കൂട്ട നിർമ്മാണവും ഉപയോഗപ്പെടുത്തിയാൽ മതി. എന്നാൽ ടി. വി.-യുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ വഴി ഒന്നും കാണുന്നില്ല. പണം നേടാൻ ഏറ്റവും പറ്റിയ ഒരുപാധി ആയിപ്പോയി ടി. വി. പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗവും അതെത്ര സാമൂഹ്യവിരുദ്ധ മാർഗ്ഗമായിരുന്നാലും ആരും ഉപേക്ഷിക്കില്ല. പണവും കേന്ദ്രാധികാരവും ആവശ്യമില്ലാതാക്കുന്ന ഒരു നവസമൂഹ നിർമ്മാണത്തിനുള്ള ജോലിയാണു് നാം കണ്ടെത്തി ചെയ്യേണ്ടതു്.
സാത്താന്റെ കസ്റ്റഡിയിലായിപ്പോയി ലോകം. സർവ്വനാശം സംഭവിച്ചതിനു ശേഷമുണ്ടാകുന്ന മനുഷ്യനിലല്ലാതെ ഇന്നത്തെ മനുഷ്യരിൽ ഇത്തരത്തിൽ ഒരുണർവ്വുണ്ടാകാൻ ഈശ്വരനുപോലും കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല. അതാ ഒരമ്മ വരുന്നു. അമ്മയ്ക്കു് എന്താണു് പറയാനുള്ളതു് കേൾക്കാമല്ലോ.
“നാമെല്ലാം അധികാരത്തിന്റെയും പണത്തിന്റെയും പിന്നാലെ ഓടുന്നവരായി തീർന്നുപോയി എന്നൊരു പരാതി പരക്കെ ഉണ്ടു്. അതിൽ ശരിയുമുണ്ടു്. എന്നാൽ അതിനെക്കാൾ എത്രയോ കഷ്ടമായോരു തലത്തിലേക്കു മനുഷ്യൻ താണുകൊണ്ടിരിക്കുകയാണെന്നു് എനിക്കു തോന്നുന്നു. ശത്രുതാ മനോഭാവമാണു് ഏറ്റവും ശക്തമായികൊണ്ടിരിക്കുന്ന വികാരം. ഒരോരുത്തരും ഓരോ നശീകരണ ബെൽറ്റ് ബോംബാകാനുള്ള വഴി തേടുകയാണിപ്പോൾ. പണം വേണ്ടതു് അതിനാണു്. താൻ നശിച്ചുകൊണ്ടും ശത്രുവിനെ നശിപ്പിക്കണം. ജീവിതാശ ഇല്ലാതായി. ശത്രുവിനാശം ജീവിതലക്ഷ്യമായിക്കഴിഞ്ഞു. എന്തു ചെയ്യും മക്കളെ. ഈ മനോഭാവത്തിൽ നിന്നു് വ്യക്തികളെ പിൻതിരിപ്പിക്കാൻ പറ്റുമോ? തന്റെ രക്തം ചൊരിഞ്ഞും തന്റെ ശത്രുവിനോടുള്ള പകപോക്കാൻ രാപകൽ കച്ചകെട്ടുന്ന ലോകജനതയെ മനുഷ്യ സ്നേഹത്തിലേക്കു കൊണ്ടുവരാൻ ഞാൻ യാതൊരു മാർഗ്ഗവും കാണുന്നില്ല”.
വളരെ പ്രായം ചെന്ന നമ്മുടെ ഒരു കുടുംബ കാരണവർ അതാ വരുന്നു. ശ്രദ്ധിക്കാം.
നമുക്കു് ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകൾ ഈശ്വരന്റെ വാക്കുകളായി നമുക്കു കരുതാം. കേൾക്കുക. “നാം ലക്ഷ്യമാക്കുന്ന കാര്യം നമുക്കു് നേടാവുന്നതല്ല. എന്നാൽ അതിനുവേണ്ടി ചരിത്രത്തിനപ്പുറമുള്ള കാലം മുതൽ മഹത്തുക്കൾ ശ്രമിച്ചുപോന്നിട്ടുണ്ടു്. ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും അവരുടെ ജീവിതവും ഗ്രന്ഥങ്ങളും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ടു്. നമുക്കും ശ്രമിക്കുക. ഒരിക്കലും നേടാൻ കഴിഞ്ഞില്ലെന്നു വരാം. നിരന്തരമായ പരിശ്രമം തന്നെ നേട്ടം. എനിക്കു് 92 വയസ്സായെങ്കിലും ഇന്നു നാം ചെയ്ത മാതിരി ഒരു സംവാദത്തിൽ എന്റെ ജീവിതക്കാലത്തു് ഞാൻ കൂടിയിട്ടില്ല. അസാദ്ധ്യമെന്നു തോന്നാവുന്ന ഇക്കാര്യം സാധിക്കുന്നതിനു വേണ്ടി എന്റെ ശിഷ്ട ജീവിതത്തിൽ ഞാൻ ആവുന്നതു ചെയ്യാം.”
ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകർ ഇന്നും ഉണ്ടു്. എന്തു കൊണ്ടു് പ്രശ്നങ്ങൾ പെരുകി വരുന്നു? ഞാൻ കാണുന്ന കാരണം പറയട്ടെ. ഉദാഹരണം കൊണ്ടു് വ്യക്തമാക്കാം. മദ്യനിരോധനത്തിനു വേണ്ടി പീഡനങ്ങൾ സഹിക്കുകയും ജയിൽവാസം വരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ നിലപാടു് അടിസ്ഥാനപരമാണെന്നു കരുതുന്നു. എന്നാൽ ലോകമാകെ ലഹരിമുക്തമായാലും ലോകജീവിതം ആനന്ദമാകണമെന്നില്ല എന്നൊരു സത്യമില്ലേ. ജീവിതത്തിൽ ഒരു തവണ പോലും മദ്യം കഴിച്ചിട്ടില്ലാത്ത എത്രയോ സാമൂഹ്യവിരുദ്ധർ നമ്മുടെ കൂട്ടത്തിലില്ലേ. മദ്യനിരോധന പ്രവർത്തനങ്ങളോടു പോലും അക്കൂട്ടർ പലരും സഹകരിക്കാറില്ലല്ലോ. ‘അറുത്ത കൈയ്ക്കു് ഉപ്പു തേയ്ക്കുകയില്ല’. എത്രയോ മദ്യപാനികൾ പരോപകാരികളാണെന്നു് നമുക്കറിയാമല്ലോ. ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടതു തന്നെ. എന്നാൽ അതുകൊണ്ടു് സംതൃപ്തരായിക്കൂടാ. കേരളാ ഗവണ്മെന്റ് പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി കേരളത്തിലെ നാടനും വിദേശിയുമായ എല്ലാ മദ്യശാലകളും അടച്ചു പൂട്ടിയാൽ അതു് ശ്രേഷ്ഠമായ കാര്യമായിരിക്കും. എന്നാൽ അതിനു ശേഷം കേരളത്തിൽ സ്വസ്ഥജീവിതം സംഭവിക്കും എന്നു് കരുതാമോ? പണത്തിന്റെ പിന്നാലെ ഉള്ള ഭ്രാന്തമായ ഓട്ടം നിർത്തുമോ? പണവും അധികാരവും നേടാൻ എന്തും ചെയ്യില്ലേ. അതിനുള്ള മാർഗ്ഗം തേടി മദ്യവ്യവസായത്തിലേക്കു രഹസ്യ മാർഗ്ഗങ്ങൾ വീണ്ടും തുറക്കപ്പെടില്ലേ. അപ്പോൾ ഇന്നത്തെ മദ്യനിരോധന പ്രവർത്തകനു നിയമം ശക്തമായി നടപ്പാക്കുവാനുള്ള പ്രക്ഷോഭണങ്ങൾക്കു നേതൃത്വം കൊടുക്കേണ്ടി വരും. ഇന്നുള്ള നിയമങ്ങൾ തന്നെ സർക്കാർ നടപ്പാക്കാറില്ല. കൂട്ടത്തിൽ മദ്യനിരോധന നിയമം നടപ്പാക്കുവാനുമുള്ള സമരം കൂടി ചേർക്കേണ്ടി വരും. ഞാൻ വ്യക്തമാക്കാൻ ശ്രമിക്കുന്നതു മദ്യനിരോധന പ്രവർത്തകർ ആ പ്രവർത്തനം കൊണ്ടു തൃപ്തിപ്പെട്ടുകൂടെന്നാണു്. എന്തുകൊണ്ടെന്നാൽ അതു അടിസ്ഥാന തലത്തിൽ നിന്നു തുടങ്ങുന്നതല്ല. അതിനും താഴെയുള്ള തലങ്ങളിൽ തുടങ്ങേണ്ടതുണ്ടു്. ലഹരി ഒരു പ്രശ്നമേ ആകുന്നുള്ളു.
ഇതുപോലെ ചെറുത്തു നിൽപ്പുകൾ നോക്കാം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നാം സമര മുഖങ്ങൾ സർവ്വത്ര തുറക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം. കൃഷി, ഭരണ സംവിധാനം, കൈക്കൂലി, നിരവധി രംഗങ്ങളിൽ സമരം നടത്തും. സർക്കാരിനെ മാറ്റി പുതിയ ഗവണ്മെന്റിനെ പ്രതിഷ്ഠിക്കാനുള്ള സമരവും നിരന്തരം നടക്കുകയാണല്ലോ. ഇന്നത്തെ ഗവണ്മെന്റ് മാറി പുതിയ സർക്കാർ വന്നാൽ നവസമൂഹ രചന സംഭവിക്കാൻ പോകുന്നില്ലെന്നു എല്ലാവർക്കും അറിയാമല്ലോ. ഇതിനകം എത്ര എത്ര സമരങ്ങൾ ഒത്തുതീർത്തു സമാപിപ്പിച്ചു. ജീവിതത്തിൽ സുരക്ഷിതത്വമോ സന്തോഷമോ ലഭിച്ചുവോ? ഭാരതം നയിച്ച സമരങ്ങളിൽ ഏറ്റവും വ്യാപകമായി നടന്ന സ്വാതന്ത്ര്യ സമരത്തിൽ സർവ്വവും സമർപ്പിച്ചു പോരാടിയവരിൽ ചിലരെങ്കിലും നമ്മുടെ ഇടയിൽ ഇന്നും ജീവിച്ചിരിപ്പുണ്ടു. അവർ സംതൃപ്തരാണോ എന്നു ചോദിച്ചു നോക്കു. ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇൻഡ്യയെ അദ്ദേഹം ഇഷ്ടപ്പെടുമായിരുന്നുവോ? നാം ഇന്നു ഏർപ്പെട്ടിട്ടുള്ള സമര മുഖങ്ങളിലെല്ലാം നാം വിജയിച്ചാലും ഭരണകൂടം തന്നെ മാറ്റിമറിച്ചു സമരക്കാരുടെ കയ്യിൽ വന്നാലും നാം ആഗ്രഹിക്കുന്ന സംഭവം ഉണ്ടാവാനിടയില്ല എന്നാണു് എന്റെ തോന്നൽ. ഞാൻ കാണുന്ന കാരണം പറയാം. നമ്മുടെ സമീപനം അടിസ്ഥാന തലത്തിൽ നിന്നു തുടങ്ങുന്നില്ലെന്നതു തന്നെ. ദാരിദ്ര നിർമ്മാർജനം അടിസ്ഥാന പ്രവർത്തനമല്ലെന്നാണെന്റെ വിചാരം. സമ്പൂർണ്ണ രോഗമുക്തി വന്നു് ആശുപത്രികളെല്ലാം ഒഴിഞ്ഞാലും ആരോഗ്യപ്രദമായ സമൂഹജീവിതം സംഭവിക്കണമെന്നില്ല. ആരോഗ്യവത്തായ ഒരു സമൂഹത്തിൽ നിന്നല്ലേ നാം ഈ പതനത്തിൽ എത്തിച്ചേർന്നതു്.
ഞാൻ പറയുന്നതു് തെറ്റിദ്ധാരണയ്ക്കു് ഇടവരുത്തുമോ? നാം എത്രയോ കാലമായി ഉറപ്പായി ധരിച്ചിരിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ പുതിയ വിചാരങ്ങളെ വ്യാഖ്യാനിക്കാൻ നമുക്കു് കഴിയാതെ വരാം. നം ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്നതു് പഴയ അടിത്തറയിൽ പുതിയ വിത്തുകൾ മുളപ്പിച്ചെടുക്കാനല്ല. ഈ അടിത്തറകൾ തന്നെ ഇളക്കാനാണു്. അതുകൊണ്ടു് സംശയം ഉണ്ടാകുന്നതു് നല്ലതാണു്. ആവശ്യമാണു്. ഭൂമിയിലുള്ള എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപാ വീതം നൽകാൻ ഐക്യരാഷ്ട്രസഭ ഒരു തീരുമാനമെടുത്തു് നടപ്പാക്കി എല്ലാവർക്കും തൊഴിൽ നൽകിയാലും കുരുക്കു് അഴിയില്ല. തൊഴിൽ, ആരോഗ്യം, സമൃദ്ധി, സാക്ഷരത, ലഹരിമുക്തി, ജനസംഖ്യാ നിയന്ത്രണം തുടങ്ങി അടിസ്ഥാനപരമെന്നു് നാം കരുതുന്ന പലതിനും താഴെ നിന്നാണു് യഥാർത്ഥ സമൂല പരിവർത്തന പ്രവർത്തനം തുടങ്ങേണ്ടതു് എന്നാണെന്റെ വിചാരം. അതു് നിങ്ങളെ ഒക്കെ അറിയിച്ചു് അതിന്റെ ശരി തെറ്റുകൾ ചർച്ച ചെയ്യുവാനാണു് ഈ ലോക മഹാ സമ്മേളനം ഞാൻ വിളിച്ചുകൂട്ടിയതു്.
മിത്രങ്ങളെ, പൂർണ്ണ നിശബ്ദതയോടെ നിങ്ങൾ ശ്രദ്ധിക്കുന്നുവെന്നു കാണുന്നതു് എനിക്കു് പറയാൻ പ്രചോദനം നൽകുന്നു. പറയാൻ നാണം തോന്നുന്നതാണു് എനിക്കു് പറയാനുള്ളതു്. ഞാൻ നിർദ്ദേശിക്കുന്ന അടിസ്ഥാനതല പ്രവർത്തനം ഏറെ ലളിതവും വിപ്ലവാത്മകത ഇല്ലാത്തതുമാണെന്നു് കരുതപ്പെടുമോ? എന്റെ ഉള്ളിൽ ഉറപ്പായി തോന്നുന്നതാണു് ഞാൻ വെളിപ്പെടുത്താൻ ശ്രമിക്കുന്നതു്. നിങ്ങളിൽ സാമൂഹ്യരംഗത്തു് പ്രവർത്തിക്കുന്നവരുടെ ഉള്ളിൽ ഉറപ്പായ ചില ധാരണകൾ ഉണ്ടെന്നു് എനിക്കറിയാം. അതിന്റേയും താഴേയ്ക്കു് ഒന്നു് എത്തി നോക്കേണ്ടി വരും. എന്തിനു നോക്കണം. ഒന്നാമത്തെ കാര്യം നാമെല്ലാം സോഷ്യലിസം, കമ്മ്യൂണിസം, ജനാധിപത്യം, മതാധിപത്യം, ക്ഷേമരാഷ്ട്രം, ഈശ്വരവിശ്വാസം, സാർവ്വത്രിക വിദ്യാഭ്യാസം, ഹരിത വിപ്ലവം, ഒക്കെ നോക്കിയിട്ടും പ്രശ്നം കുരുങ്ങുകയല്ലാതെ പരിഹൃതമാവുന്നില്ലല്ലോ. ഇതുവരെ ഉള്ള അനുഭവം മാത്രം മതി പുതിയ അന്വേഷണം വേണമെന്നതിനു്. ആരും തൃപ്തരല്ലാത്ത ഒരവസ്ഥ. എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇതു വീണ്ടുവിചാരം ആവശ്യപ്പെടുന്നു. അടിസ്ഥാനസ്പർശി ആകുന്നില്ല നമ്മുടെ ആത്മാർത്ഥ പരിശ്രമങ്ങൾ പോലും എന്നു കരുതേണ്ടി വരുന്നു. അസന്തുഷ്ടി സർവ്വവ്യാപകമായി വരുമ്പോൾ കാരണവും പരിഹാരവും അന്വേഷിച്ചേ മതിയാകൂ.
എന്താ ആ അനുജൻ പറയുന്നതു്. അഭിപ്രായ വ്യത്യാസമുണ്ടെന്നോ? വരൂ, വ്യക്തമാക്കൂ. ശരി. ഞാനതു് സമ്മതിക്കുന്നു. ഏറെ ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണു് ഈ കൊച്ചനുജൻ നമ്മുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നതു്. എന്റെ പ്രസ്താവനയെ അനുജനു് അംഗീകരിക്കാൻ കഴിയുന്നില്ല. ആരും തൃപ്തരല്ല എന്നു് എന്റെ വീക്ഷണമല്ല; ഈ യുവാവു് പുലർത്തുന്നതു്. ഇന്നത്തെ പ്രശ്നം എല്ലാവരും തൃപ്തരാണു് എന്നതാണെന്നു് അനുജൻ പറയുന്നതു് നിങ്ങൾ ശ്രദ്ധിച്ചുവല്ലോ.
ഞാൻ പൂർണ്ണമായി യോജിക്കുന്നു. അകാല സംതൃപ്തിയാണു് നമ്മെ അഭിമുഖീകരിക്കുന്ന കീറാമുട്ടി. വീട്ടിൽ നിന്നു് പുറത്തേക്കു് വ്യക്തികൾ വരാതിരിക്കുന്നതു് ഗൃഹജീവിതത്തിൽ സുഖം കണ്ടെത്തുന്നതുകൊണ്ടല്ലേ. പലർക്കും ഭക്ഷണത്തിനുവേണ്ടതുണ്ടു്. വീടുണ്ടു്. ആണിനാണും പെണ്ണിനു് പെണ്ണും കുഞ്ഞുങ്ങളും ഉണ്ടു്. ഒരു കൊച്ചു കുട്ടി മതി വീടു് ആനന്ദതുന്ദിലമാകാൻ. നല്ലവീടും വാഹനങ്ങളും വിവിധ സുഖസാമഗ്രഹികളും കണ്ടെത്താൻ ആർക്കും കഴിയും എന്നബോധം ജനാധിപത്യവും സോഷ്യലിസവും നമുക്കു് തന്നിട്ടുണ്ടു്. ഇന്നല്ലെങ്കിൽ നാളെ അധികാരവും സമ്പത്തും നമ്മുടെ കയ്യിലും വരും. വീട്ടിൽ സുഖമായി ജീവിക്കാൻ ഇന്നു് പറ്റുന്നില്ലെങ്കിൽ നാളെ പറ്റും. ഗൃഹാനന്ദം അല്ലെങ്കിൽ സ്വകാര്യാനന്ദം അതു് ഇനു് എല്ലാവരും ലക്ഷ്യം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുകയാണു്. ചെറുകുടിലിലാണങ്കിലും അതിൽ പ്രതീക്ഷ പുലർത്തി ജീവിക്കുവാൻ നാം പരിശീലിച്ചുപോയിരിക്കുന്നു. അതായതു് മറ്റുള്ളവരുമായി ചേർന്നു് ഒന്നിച്ചു് പുരോഗമിക്കുന്നതാണു് യഥാർത്ഥ പുരോഗതി എന്ന ധാരണ സമൂഹമനസ്സിൽ ഇല്ല. ‘എന്റെ പുരോഗതി എന്റെ സാമാർത്ഥ്യം കൊണ്ടു്’ എന്നതാണു് ചിന്താശൈലി. അതുകൊണ്ടു് അതു് നേടുന്നതിനസുരിച്ചു് ഓരോ വീടും സുഖാനുഭവത്തിൽ വന്നുകൊണ്ടിരിക്കും. തറയിലിടാൻ ഒരു കസേര കിട്ടിയാൽ, ഒരു കട്ടിൽ കിട്ടിയാൽ മതി ചിലർക്കു്. തെരുവുതിണ്ണയിലും തെരുവിലും സുഖമായി ഉറങ്ങുവാൻ മനുഷ്യനു് കഴിയും. കഴിയുന്നുണ്ടു്. അതുപേക്ഷിച്ചു് സോഷ്യൽ വർക്കു് ചെയുവാൻ ആരും വരില്ല. ഇപ്പോൾ തന്നെ സുഖമായിരിക്കെ എന്തിനു്? ഇതാണു് ബഹുജന വീക്ഷണം. “അവർക്കു് വേറെ പണി ഒന്നുമില്ല” എന്നൊരു കമന്റും.
ഗൃഹജീവിയാണു് മനുഷ്യർ. അതിലെ സുഖം വർദ്ധിക്കുന്നതിനു് സഹായമായതിലെല്ലാം അവർ സോത്സാഹം വരും. തന്റെ വീടു് സമുഹ മദ്ധ്യത്തിൽ കഴിയുന്നത്ര കൂടുതൽ അംഗീകരിക്കപ്പെടുന്നതിനുവേണ്ടി വീടു് പണയപ്പെടുത്താനും തയ്യാറാകും. ഇതുകൊണ്ടാണു് ജനങ്ങളെ ആകർഷിക്കുവാൻ കലാപരിപാടികൾ വയ്ക്കുന്നതു്. ആ സമ്മേളം എന്തിനുവേണ്ടിയാണു് നടത്തിയതെന്നു് പോലും തിരക്കാതെ കാഴ്ചകൾ കണ്ടും രസിച്ചും ആളുകൾ വീടുകളിലേക്കു് മടങ്ങുന്നു. ആരാധനാലയങ്ങളിലും ഇങ്ങനെ തന്നെ വന്നുപോകുന്നു. മതവും, സമുദായവും, രാഷ്ട്രീയവും എല്ലാം വീട്ടിലെ സുഖം വർദ്ധിപ്പിക്കുവാനായിപ്പോയി. കണ്ടതും കേട്ടതും കിട്ടിയും എല്ലാംകൊണ്ടു് വീട്ടിൽ ചേക്കേറാനാണു് നമുക്കു് കൗതുകം.
അനുജാ, നീ ചൂണ്ടിക്കാണിച്ചുതന്ന ഈ സത്യപ്രസ്താവനയോടു് അപ്പൂപ്പൻ പൂർണ്ണമായി യോജിക്കുന്നു. നീ ഒരിക്കൽ കൂടി ഈ വേദിയിലേക്കു് വരണം. ഈ ഗൃഹനിഷ്ഠാ താൽപര്യത്തിൽ നിന്നു് നമുക്കു് മോചനം വേണ്ടെ? അതോ ഇതുതന്നെ തുടർന്നാൽ മതിയോ. നിന്റെ അഭിപ്രായം പറയൂ. ഞങ്ങൾ എല്ലാവരും അതുകേൾക്കാൻ ആഗ്രഹിക്കുന്നു. ശരി. വരൂ.
‘സ്വന്തം വീടിനേയും സ്വകാര്യ താല്പര്യങ്ങളും ചുറ്റി സാനന്ദം ജീവിക്കുന്ന മനുഷ്യൻ മരിച്ചാലും ആ പിടിവിടില്ല’ എന്നാണല്ലേ അനുജന്റെ അഭിപ്രായം. സകല ശ്രമവും ഇവിടെ മുട്ടി നിഷ്ഫലമാകും. കേൾക്കാനേ കൂട്ടാക്കാത്തവരോടു് എന്തു സമീപനമാണു് സ്വീകരിക്കുക. നമുക്കു് സമീപിക്കുവാനേ തോന്നുകയില്ല. ഇത്തരക്കാർ കൂടിവരുന്ന ഇക്കാലത്തു് പുത്തൻ സമൂഹം ചില മനസ്സുകളിൽ സ്വപ്നമായി വിടർന്നു് കരിയുമെന്നല്ലാതെ ലോകത്തു് നടപ്പാകുക ഇല്ല എന്നു് അനുജൻ തീർത്തു് പറഞ്ഞുവല്ലോ.
എന്തുകൊണ്ടു് നാമിങ്ങനെ നമ്മെ തന്നെ കെട്ടിപുണർന്നു് കഴിയുന്നു എന്നന്വേഷിക്കേണ്ടേ. വളരെപ്പേരും വീട്ടിലേക്കു് വലിയുമ്പോഴും നാം ഇത്രവളരെപ്പേർ ഇവിടെകൂടിയല്ലോ. അപകടം മനസ്സിലാക്കുന്നവരുടെ എണ്ണംകൂടി വരുന്നുണ്ടെന്നർത്ഥം. ഇവിടെ ഒരിക്കൽ ഒരില്ലത്തിനു് തീപിടിച്ചു. വെളുപ്പാൻ കാലം. എല്ലാവരും പുറത്തുചാടി. ആളുകൂടി. കെടുത്താൻ കഴിയാത്ത ആളിപ്പടരുന്ന തീ കണ്ടു് തളർന്ന അമ്മ വാവിട്ടു് കരഞ്ഞുകൊണ്ടു് “എന്റെ ഉണ്ണി അറപ്പുരയിലാണേ” എന്നു വിളിച്ചുകൂവി ഉള്ളിൽ കടക്കുവാൻ വഴിനോക്കി അലമുറ ഇട്ടു. സാഹസികമായ രണ്ടുപേർ അറപ്പുരയിൽ കടന്നു് പയ്യനെ പുറത്തുകൊണ്ടുവന്നു് വെള്ളത്തിലിട്ടു. ഉണ്ണിക്കു് ബോധം തെളിഞ്ഞു. പൊള്ളലേറ്റില്ല. ഇല്ലം വെന്തുപോയെങ്കിലും ആർക്കും ജീവാപായം സംഭവിച്ചില്ല. ഉണ്ണിയോടു് നീ എന്തുകൊണ്ടു് ഓടിപോന്നില്ല എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഉത്തരം നമ്മുടെ പ്രശ്നത്തിന്റെ സ്വഭാവം വ്യക്തമാക്കും. ഉണ്ണിപറഞ്ഞു: “വെളുപ്പിനു് ഞാനുണർന്നപ്പോൾ എനിക്കു് ചൂടു് തോന്നിച്ചു. സുഖ ചൂടായിരുന്നതിനാൽ ഞാൻ ചുരുണ്ടു് പുതച്ചു് കിടന്നു.” ഈ ഉണ്ണിയുടെ മാതിരി തെറ്റിദ്ധാരണയിൽ കുരുങ്ങി ഗൃഹജീവി ആയി തന്നെമരിക്കാൻ നിശ്ചയിച്ച മനുഷ്യനുവേണ്ടി അപകടം മനസ്സിലാക്കിയവർ എന്തെങ്കിലും ചെയ്യേണ്ടേ. ഉണർന്നു് പുറത്തുവന്നു് ഇവരും കൂടി ചേർന്നുവേണം തീ കെടുത്തുവാനും. അല്ലെങ്കിൽ നമ്മെ എല്ലാം അഗ്നി വിഴുങ്ങും. തിരിച്ചറിഞ്ഞവരുടെ രക്ഷക്കു് തിരിച്ചറിവു് മാത്രം പോരാ; ഉറങ്ങിക്കിടക്കുന്നവരും വേണം. പാടത്തു് മഴ വീഴുന്നതുകണ്ടു് വിളിച്ചുകൂവുന്ന മനുഷ്യനു് മഴ തടയാൻ കഴിയില്ല. വളരെപ്പേർ മുന്നോട്ടു് വരണം. ആരും വരുന്നില്ലെങ്കിൽ പാടം അപ്പാടെ മുങ്ങിപ്പോകും. ആ നിലയ്ക്കു് അറിഞ്ഞവരുടെ ബാദ്ധ്യത അറിയാത്തവരെ അറിയിക്കുകതന്നെയാണു്. തീരെ ശ്രദ്ധിക്കാത്തവരെ തല്ക്കാലം വിട്ടിട്ടു് പുതിയ ആളുകളെ സമീപിക്കണം. നിരാശപ്പെട്ടു് പിൻവാങ്ങുന്നവരേക്കാൾ ഭേദം അറിയാതിരിക്കുക ആയിരുന്നു. നിരാശ കൂടാതെ വിഡ്ഢി ആയി മരിക്കാമല്ലോ. അറിയിച്ചുകൊണ്ടേ മരിക്കുക. ഒന്നും സംഭവിച്ചില്ലെങ്കിൽ വേണ്ട. സ്വകാര്യമാത്ര വീക്ഷണത്തിൽ നിന്നു് അന്യോന്യതയിലേക്കു് വരാനുള്ള പ്രചോദനം സ്വജീവിതം കൊണ്ടും വാക്കുകൊണ്ടും നാം തുടർന്നുകൊണ്ടേ ഇരിക്കണം. സാവധാനം ഉണരുന്നവരുടെ എണ്ണം കൂടി വരും എന്നു് പ്രതീക്ഷിക്കാം.
വ്യത്യസ്താഭിപ്രായങ്ങൾ ധാരാളമുണ്ടാകാവുന്ന ഒരു വിഷയമാണു് നവസമൂഹ ജീവിതാവിഷ്കാരം. വെറും ചർച്ചയോ സംവാദമോ അല്ല ജീവിതമാണു് നമ്മുടെ ലക്ഷ്യം. നമുക്കിനി നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ കുറിക്കാം. കുറിക്കുമ്പോൾ വ്യക്തത വരും. കുറിക്കുന്നവ ഇവിടെ തരിക. ഞാനതു് വായിക്കാം. എല്ലാവരും അതേപ്പറ്റി ചിന്തിക്കണം. അവരവരുടെ ഭാഷയിൽ കുറിച്ചുകൊള്ളൂ. ഞാൻ ഓരോന്നിനെപ്പറ്റിയും എന്റേതായ വിചാരം പറയാം. ചോദ്യങ്ങൾ എല്ലാം വരട്ടെ. വരുന്ന മുറയ്ക്കു് നമ്പരിട്ടു് നമുക്കു് ഒന്നൊന്നായി വായിച്ചു് ചിന്തിക്കാം. എഴുതിയവർ തരൂ. ആദ്യം കിട്ടിയതു വായിക്കട്ടെ.
- 1.
- നവീനമായ ഏതെങ്കിലും ആശയം ഈ സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ ജേഷ്ഠൻ ഉദ്ദേശിച്ചിട്ടുണ്ടോ?
- ഉ:
- ഇല്ല.
- 2.
- ലളിതജീവിതത്തിനു് ആരും തയ്യാറാകാത്തതാണു് പല പ്രശ്നങ്ങളുടെയും മൂലം. സുഖഭോഗതൃഷ്ണത വളരെ കൂടിപ്പോയി. അന്തരീക്ഷവും, ഭൂതലവും, ഭൂഗർഭവും എല്ലാം മിതമായും ഭാവിതലമുറകളെക്കൂടി കരുതിയും വേണം എടുത്തു് കൈകാര്യം ചെയ്യുവാൻ എന്നു് ശാസ്ത്രജ്ഞന്മാർ പോലും കരുതുന്നില്ല. ചൂഷണം ചെയ്യണം എന്നതായി നമ്മുടെ സമീപനം. മുൻപിൻ നോക്കാതെയുള്ള ഈ ആർത്തിക്കാണു് ആദ്യം കടിഞ്ഞാണിടേണ്ടതു്. ഇവിടെ തുടങ്ങാതെ നാം രക്ഷപ്പെടില്ല.
- ഉ:
- ഈ വീക്ഷണഗതി പുലർത്തുന്നവർ ഇവിടെ ധാരാളം ഉണ്ടാവുമെന്നു് എനിക്കറിയാം. പലരും എന്നോടീ അഭിപ്രായം പറഞ്ഞിട്ടുമുണ്ടു്. ഈ വിഷയത്തിൽ എന്റെ വീക്ഷണം വ്യക്തമാണു്. മനുഷ്യൻ എന്തുകൊണ്ടു് മുൻപിൻ നോക്കാതെ വാരിക്കൂട്ടാൻ ശ്രമിക്കുന്നു? എത്ര കിട്ടിയാലും ഇവനു് മതിയാകാത്തതെന്തുകൊണ്ടു്? മഹാപുരുഷന്മാർ ലളിതജീവിത മാതൃക നമുക്കു് കാട്ടിത്തന്നതിനെ നാം സ്വീകരിക്കാതെ പിശാചിന്റെ വഴിയെ പറയുന്നതെന്തുകൊണ്ടു്? അതിലളിതമാണു് ഇതിനുത്തരം. ഒന്നിച്ചു് പരസ്പരം സന്തോഷം പകർന്നാണു് നാം ജീവിക്കേണ്ടതെന്ന ബോധം ഉള്ളിൽ തെളിഞ്ഞുവാരാൻ ഇടനൽകാതെ, കൂട്ടത്തിലുള്ളവരേക്കാൾ മുന്നിലാവണം ഞാൻ എന്ന താണ മനോഭാവം സമൂഹത്തിലാകെ വളരാൻ അനുവദിച്ചതിൽ നിന്നുണ്ടായ പല സാമൂഹ്യ വിരുദ്ധ പ്രവണതകളിൽ ഒന്നാം സ്ഥാനത്താണു് ആർഭാട ജീവിതം. വേണ്ടതിലധികം ആർജ്ജിക്കുവാനുള്ള ത്വര ഓരോരുത്തരിലും വളരുന്നതിനു് കാരണമുണ്ടു്. കൂടെ ഉള്ളവരെല്ലാം മാളിക വീടു് പണിയുമ്പോൾ ഞാൻ പുറകിൽ ലാളിത്യത്തിൽ നിന്നാൽ വീട്ടുകാരും നാട്ടുകാരും ഒക്കെ എന്നെ ആക്ഷേപിക്കും. കല്യാണം, അടിയന്തരങ്ങൾ ഒക്കെ മറ്റുള്ളവരോടൊപ്പമാകണമെന്ന ധാരണ സ്വാഭാവികമാണു്. എല്ലാവരും മുന്നേറാൻ വേണ്ടി ഓടുമ്പോൾ ഞാൻ ഓടാതിരുന്നാൽ വളരെ പുറകിലാകും. ഒറ്റപ്പെട്ടു പോകുകയും ചെയ്യും. മഹത്തുകൾ ഇങ്ങനെ ഒറ്റപ്പെട്ടുപോയവരാണു്. അവരെപ്പോലെ ബഹുജനം പുറകിലാകാൻ ഇഷ്ടപ്പെടുന്നില്ല. തനിക്കു് വേണ്ടതെന്താണെന്നു് ചിന്തിക്കുന്നതിനുപകരം മറ്റുള്ളവരുടെ മുമ്പിൽ താനെങ്ങിനെ ആയിരിക്കണം എന്നാലോചിച്ചാണു് തീരുമാനങ്ങൾ എടുക്കുന്നതു്. അപ്പോൾ ഓടാതെ നിവൃത്തിയില്ല. വീണു മരിക്കും വരെ പുറകിലാവാതിരിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തുപോകും. ബഹുജങ്ങൾ ലളിതജീവിതത്തിലേക്കു് വരണമെങ്കിൽ കൂടെയുള്ളവർ തന്നെ പുറകിലാക്കില്ല എന്ന അനുഭവം ഉണ്ടാകണം. ഒരു നാടുകൂടി, നമ്മുടെ നാട്ടിലെ അടിയന്തിരങ്ങൾക്കു് ഒരുകൂട്ടം പ്രഥമൻമതി എന്നു നിശ്ചയിച്ചു് ഓരോരുത്തരും അതു് നടപ്പിലാക്കിയാൽ പൊതുധാരണയാകും. പിന്നെ ആർക്കും മടി വരില്ല. വ്യക്തിയുടെ സ്വാതന്ത്യ്രം അന്യോന്യതാ ബോധത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ ജീവിതം ലളിതമാകാൻ തുടങ്ങും. ഈ മത്സര ഓട്ടത്തിനിടയിൽ ലാളിത്യം, അനാർഭാടം എന്നൊക്കെ പറഞ്ഞാൽ കേട്ടുകൊണ്ടോടാമെന്നല്ലാതെ നിന്നു കേൾക്കാൻ പറ്റില്ല. സാവധാനം അയൽക്കാർ ഒന്നിച്ചിരുന്നാലോചിച്ചു് പൊതു ധാരണകളിലെത്തി ജീവിച്ചു തുടങ്ങുമ്പോൾ വ്യക്തിയിലും സമൂഹത്തിലുമെല്ലാം മാറ്റം സംഭവിക്കും. മത്സര ഓട്ടം നിൽക്കും. തുടങ്ങേണ്ടതു് കണ്ണിചേരുന്നതിലാണു്; നിരോധനത്തിലല്ല.
- 3.
- ഇതു് വർഗ്ഗ വിഭജിത സമൂഹമായിരിക്കുന്നത്ര കാലം നാം ദരിദ്രരുടെ പക്ഷം ചേരുകയാണു് വേണ്ടതു്. പലരും ദരിദ്രരുടെ കൂടെയാണു് ഞാൻ എന്നു പറയുമ്പോഴും മുതലാളിത്ത ചാലിലാണു് സഞ്ചരിക്കുക. വർഗ്ഗ വിഭജനം വ്യക്തമാക്കി ചേരികൾ ഉറപ്പാക്കുവാനാണു് നാം ശ്രമിക്കേണ്ടതു്. സാമ്പത്തിക അസമത്വം നിലനിൽക്കുന്നിടത്തോളം സാമൂഹ്യ വിരുദ്ധത വർദ്ധിച്ചുവരും. ലോകസമാധാനം സംഭവിക്കണമെങ്കിൽ പ്രകൃതിയിലെ സകല വിഭവങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നംഗീകരിച്ചു് തുല്യ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കണം. ദാരിദ്യം, സമൃദ്ധി രണ്ടും കൂടി നിലനിർത്തുകയാണു് നാം ഇപ്പോൾ. ദാരിദ്യം നിലനിന്നാലെ സമ്പന്നർക്കു് മെയ്യനങ്ങാതെ ജീവിക്കാൻ പറ്റൂ. എല്ലാവരും സമന്മാർ—എല്ലാവരും അദ്ധ്വാനിക്കണം. ഒരു കൂട്ടരെ മനഃപൂർവ്വം ദരിദ്രരാക്കിക്കൊണ്ടു് മറ്റൊരു കൂട്ടർ സുഖജീവിതം നയിക്കാൻ നിശ്ചയിച്ചാൽ ആർക്കും സമാധാനമായി ജീവിക്കാൻ കഴിയാതെവരും. അതുകൊണ്ടു് സ്വകാര്യ ഉടമാ സമ്പ്രദായം തുടച്ചുമാറ്റി സാമൂഹ്യ ഉടമ കൊണ്ടുവരാതെ മറ്റെന്തെല്ലാം ചെയ്താലും മനുഷ്യനു് സ്വസ്ഥത കിട്ടില്ല.
- ഉ:
- ഒരുകാലത്തു് സ്വകാര്യ ഉടമ ഉണ്ടായിരുന്നില്ലല്ലോ. പ്രകൃതി വിഭവങ്ങൾ എല്ലാവർക്കുമായി തുറന്നു കിടന്നു. എവിടേയും സഞ്ചരിക്കാം, താമസിക്കാം, കാണുന്നവ എടുത്തനുഭവിക്കാം. അതു തുടരാൻ കഴിയാതെ സ്വകാര്യ ഉടമാസമ്പ്രദായത്തിലേക്കു് നാം വഴുതി പോന്നതെങ്ങനെ? ആ സാദ്ധ്യത അടയ്ക്കാതെ ഇനിയും സാമ്പത്തികസമത്വം കൊണ്ടുവന്നാലും വീണ്ടും അസമത്വത്തിലേയ്ക്കു് വീണുപോവില്ലേ? അതിരിക്കട്ടെ, മറ്റൊരു കാര്യം ഞാൻ ചോദിക്കട്ടെ. മനുഷ്യർ കൊടുക്കൽ വാങ്ങൽ ഇഷ്ടപ്പെടുന്നവരല്ലേ. വീട്ടിൽ ഒരാൾക്കു് കിട്ടുന്നതിലൊരു പങ്കു് മറ്റുള്ളവർക്കു് കരുതിവച്ചു് കൊടുക്കാറില്ലേ? സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്നു് പരസ്പരം പകർന്നുകഴിക്കുന്നതു് നമുക്കെത്ര സന്തോഷമാണു്. എടുക്കാനുള്ള വാസനയുടെ മറുവശത്തു് കൊടുക്കാനുള്ള വാസന ഒതുങ്ങി ഇരുപ്പുണ്ടു്. തക്ക സമയത്തു് അതു് വെളിപെടാറുമുണ്ടു്. കൊടുക്കുക എന്ന ഗുണത്തിന്റെ മഹാ സാദ്ധ്യതകളെ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാത്തതുകൊണ്ടാണു് സാമ്പത്തികസമത്വം കൂടിയേ തീരൂ എന്നു നാം കരുതിപ്പോകുന്നതു്. ഉള്ളിൽ നിന്നുള്ള വികാസത്തിനു് വേഗതപോരെന്ന തെറ്റിദ്ധാരണകൊണ്ടു് പുറമേ നിന്നു തുടങ്ങാം എന്നു കരുതി തോൽക്കുകയാണു നാം. ഒരുവന്റെ കയ്യിൽ വരുന്നതു് അപരനുകൂടി പങ്കിടുകയും അതു പരസ്പരമുള്ള ജീവിതകാര്യമായിത്തീരുകയുമാണു് വേണ്ടതു്. “സാമ്പത്തിക സമത്വം” വേണമെന്നു് പറയുന്നതു് മനുഷ്യോചിതമല്ലെന്നു് എനിക്കുതോന്നുന്നു. ഹൃദയശൂന്യമാണതു്. മനുഷ്യത്വത്തിനു് വികസിക്കുവാനുള്ള സന്ദർഭത്തെ അതു തടസ്സപ്പെടുത്തുന്നു. ഒരു ഭരണകൂടം ലോകത്തിന്റെ സമ്പത്തെല്ലാം സ്വാധീനവലയത്തിൽ കൊണ്ടുവന്നു് എല്ലാ പ്രജകൾക്കും അതു തുല്യമായി എന്നും ആവശ്യമനുസരിച്ചു് കൊടുക്കുകയും എല്ലാവരേ കൊണ്ടും ആവശ്യാനുസരണം പണി എടുപ്പിക്കുകയും, ചെയ്യുന്നൊരു ഭരണവ്യവസ്ഥ ജഡമാണു്. അതിൽ ജീവിനില്ല. തല്ലിക്കൂട്ടി എടുക്കുന്നതാണു്. അതു വളരുകില്ല. സദാ ശ്രദ്ധിച്ചുകൊണ്ടിരുന്നില്ലെങ്കിൽ വീണു പോകും. നമ്മുടെ സമൂഹ ജീവിതം ജിവനുള്ളതാകുന്നതു് അന്യോന്യ ജീവിതത്തിലൂടെയാണു്. അന്യോന്യ ജീവിതാനന്ദനത്തിനു് അനുഗുണമായ സാഹചര്യവും വിദ്യാഭ്യാസവും സമൂഹത്തിൽ ഉണ്ടായിരുന്നാൽ മതി. പങ്കിട്ടു് ആനന്ദമായി മനുഷ്യർ ജീവിക്കും. ഒന്നിച്ചു് അദ്ധ്വാനിക്കുകയും ചെയ്യും. ഉൾപ്രേരണ ലഭിക്കും. പേടിച്ചിട്ടല്ല, സന്തോഷമായത്കൊണ്ടു് പരസ്പരം കൊടുക്കും. കൊടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ നിന്നാണു് ആനന്ദം ഉളവാകുന്നതു്. പകരം എല്ലാവർക്കും എല്ലാം സൗജന്യമായി ലഭിക്കും, വ്യക്തികൾ അനുഭവിച്ചാൽ മാത്രം മതി എന്നുവരുന്നതു് നമ്മെ ജഡമാക്കുകയാണു്. എന്തിനാണു് പിന്നെ നമുക്കു് പൗരുഷം.
സമത്വമല്ല; ബന്ധുത്വമാണു് മനുഷ്യോചിതം. സമത്വം പ്രകൃത്യനുസരണമേ അല്ല. വൈവിദ്ധ്യവും വൈരുദ്ധ്യവും അസമത്വവുമാണു് പ്രകൃത്യനുസരണം. അസമത്വങ്ങളുടെ മദ്ധ്യത്തിലേക്കു് ബന്ധുത്വം കടന്നു വരുമ്പോളാണു് പരസ്പരാർദ്രത ഊറിവരുന്നതു്; കൂടുതലടുക്കുവാൻ സന്ദർഭം കിട്ടുന്നതു്. ഒഴുക്കുണ്ടാകാൻ മേലുകീഴുവേണം. കാറ്റുവീശാൻ ന്യൂനമർദ്ദം വേണം. ഇതൊന്നും ഉണ്ടാക്കണ്ട. ഇവിടെ ഉണ്ടു്. അവസരോചിതമായി സംഭവിച്ചുകൊള്ളും. അസമത്വത്തിലെ പരസ്പരാനന്ദമാണു്; സമത്വത്തിലെ സ്വകാര്യാനന്ദമല്ല മനുഷ്യോചിതം. രണ്ടയൽവീടുകളിൽ മാവുപൂത്തു. ഒന്നു് ഉരുകിപ്പോയി. മറ്റതിൽ നിറയെ മാങ്ങ. ആ മാങ്ങ അയൽവീട്ടിലേക്കു് ഒഴുകിചെല്ലുമ്പോൾ രണ്ടിടത്തും തുല്യമായി മാങ്ങാ ഉണ്ടായിരിക്കുന്നതിനേക്കാൾ ഹൃദ്യമായ അനുഭവം ഉണ്ടാകും. പ്രകൃതി, ലോകത്തു് അസമത്വം നിലനിറുത്തുന്നതു് ജീവിതാനന്ദത്തിനുവേണ്ടിയാണു്. പ്രകൃതി മനുഷ്യനിൽ ജന്മനാ സ്വകാര്യത കലർത്തിയിരിക്കുന്നതു് അവന്റെ പൗരുഷം വളർന്നു് പരമാർത്ഥത തെളിയിക്കാൻ വേണ്ടിയാണു്. എല്ലാ തിന്മകളും, എല്ലാ പോരായ്മകളും നമുക്കാവശ്യമാണു്. വസ്ത്രം അഴുക്കായാലേ അതു് അടിച്ചുനനച്ചുണക്കി മടക്കിവെച്ചിട്ടു് എടുത്തുപയോഗിക്കുമ്പോളത്തെ ചാരിതാർത്ഥ്യത അനുഭവിക്കാൻ പറ്റൂ. ഇന്നു തൂക്കുന്ന മുറ്റം നാളെയും തൂക്കാൻ ഇടവരണം. പിണക്കമുണ്ടായിക്കൊള്ളട്ടെ. ഇണക്കത്തിനു് ദൃഢത കൂടിവന്നുകൊള്ളും. എന്നാൽ ഇണക്കം ദൃഢമാക്കാൻവേണ്ടി നാം പിണക്കം കൽപ്പിച്ചുകൂട്ടി ഉണ്ടാക്കേണ്ട. സകല തിന്മകളും മനസ്സിന്റെ പുറം കവചത്തിലുണ്ടു്. നാം ഗുണവികാസത്തിനു് ശ്രമിച്ചാൽ മതി. ശ്രമം തന്നെ ജീവിതമാകും. അതുകൊണ്ടു് സമത്വസുന്ദരമായ ലോകം നമുക്കു് വേണ്ട. ബന്ധുത്വസുന്ദരമായ ലോകമാകട്ടെ നമ്മുടെ ലക്ഷ്യം. സാമ്പത്തിക സമത്വം സർക്കാരുകൾ നടപ്പാക്കിയാലും അന്യോന്യ ബോധം ഉണ്ടാകുന്നില്ലെങ്കിൽ കൂടുതൽ മോശമായി തീരും നമ്മുടെ അവസ്ഥ. സ്വകാര്യ ഉടമാബോധം ഇല്ലാതിരുന്ന ആദ്യകാല നില നഷ്ടപ്പെട്ടതു് അതു് ബോധപൂർവ്വമല്ലാതിരുന്നതുകൊണ്ടാണു്. ഗുണവികാസത്തിന്റെ ഫലമായുണ്ടായതായിരുന്നില്ല ആദ്യകാല സമത്വം. നാം ഇനി നേടിയെടുക്കേണതു് മൈത്രീ ലോകമാണു്. ലോകമാകെ പരസ്പരാശ്രിതമായ ഒരു മൈത്രീ മേഖലയായിത്തീരണം. നിസ്വാർത്ഥവ്യക്തികൾ കണ്ണിചേർന്നാൽ നിർജ്ജീവ സമ്പത്തു് അനായാസേന ഒഴുകിക്കൊണ്ടിരിക്കും. ജീവനിൽത്തന്നെയാണു് തുടങ്ങേണ്ടതു്. അതു് എളുപ്പമല്ലാത്തതുകൊണ്ടു് നിയമത്തിൽ തുടങ്ങാം എന്നു കരുതിയാൽ പ്രശ്നം സങ്കീർണ്ണമാകുകയേ ഉള്ളൂ.
- 4.
- ദുർബല വിഭാഗങ്ങളോടുള്ള ക്രൂരത വളരെ വർദ്ധിച്ചു വരുന്നു. ദളിതർ, ആദിവാസികൾ, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷക്കാർ തുടങ്ങിയവരോടു് അതിക്രൂരമായി പെരുമാറുന്നവരെ തടയാതെ പറ്റുമോ. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുകയല്ലേ ആദ്യം വേണ്ടതു?
- ഉ:
- ഗവൺമെന്റ് പിന്നോക്കാവസ്ഥ അവസാനിപ്പിക്കുവാൻ കണ്ടെത്തിയ മാർഗ്ഗങ്ങളിൽ മുഖ്യം സംവരണം ആണു്. അതു് മതിയാകില്ലയെന്നു് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇനി എന്താണൊരു മാർഗ്ഗം. അടുത്ത വഴി സമൃദ്ധിയുടേതാണു്. ദാരിദ്ര മേഖലയ്ക്കു് താഴെയുള്ളവരെ എല്ലാം അതിനുമുകളിൽ കൊണ്ടുവന്നു എന്നു കരുതുക. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ. ഇന്നു് ദാരിദ്യരേഖയ്ക്കു് മുകളിൽ ജീവിതം സംതൃപ്തമാണോ? ഇവിടെ എന്തുകൊണ്ടു് ദാരിദ്രമുണ്ടായി. എങ്ങനെ നില നിൽക്കുന്നു. മുന്നോക്ക പിന്നോക്ക വിഭാഗങ്ങൾ ഉണ്ടായതെങ്ങനെ. നിലനിന്നുപോരാനുള്ള സാഹചര്യമെന്തു്. എന്നിങ്ങനെ നോക്കിക്കണ്ടെത്തേണ്ടിവരും. മറ്റുള്ളവരെ പിന്നിലാക്കി മുന്നേറാൻ ഓരോരുത്തരും ആഗ്രഹിക്കുന്നതാണു് മുന്നോക്ക പിന്നോക്ക വിഭാഗങ്ങൾ ഉണ്ടാവാൻ കാരണം. തന്റെ പരിമിതികൾക്കുള്ളിലുള്ള ലോകത്തു് താൻ ആയിരിക്കണം മുന്നിൽ എന്നൊരു വിചാരം നമ്മിലുണ്ടു്. ഇതിനു് അഹംഭാവം എന്നു പറയാമെങ്കിലും ഇതിലൊരു സത്യമുണ്ടു്. ഭൂമിയുടെ ഏറ്റവും മദ്ധ്യത്തിൽ ഞാനാണെന്നു് ആർക്കും പറയുവാൻ പാകത്തിലാണു് ഭൂമി ഉരുണ്ടിരിക്കുന്നതു്. സൃഷ്ടിയിലാകെ സൃഷ്ടാവിന്റെ മഹത്വം പ്രകാശിതമായിക്കൊണ്ടേ ഇരിക്കുന്നതിനാൽ ഒരു ജീവിക്കും താൻ മോശക്കാരനാണെന്നു് കരുതാനാവില്ല. ആത്മഭാവം പൂർണ്ണവും മഹത്തുമാണു്. അതിന്റെ നിഴൽ ദേഹ ഭാവത്തിലൂടെ കലർന്നു വരുമ്പോൾ ഉണ്ടാകുന്ന അൽപത്വമാണു് നാം സാധാരണ വ്യവഹരിക്കുന്ന അഹംഭാവം. ഈ അഹംഭാവത്തിന്റെ തായ് വേരു് സത്യമാണു്; സർവ്വജ്ഞനും സർവ്വശക്തനും സർവ്വവ്യാപിയുമായ ഒരു തത്വത്തോടു് ബന്ധപ്പെട്ടതാണു് ഓരോന്നും എന്നതു സത്യമാണു്. ഇതിന്റെ നിഴലാണു് ഞാൻ ഭാവം എന്നതുകൊണ്ടു് അതു് എല്ലാവരിലും ഉണ്ടാവും. ഈ നിഴൽ ബോധങ്ങൾ തമ്മിലുള്ള യുദ്ധമാണു് നാം ഇവിടെ നടത്തുന്നതു്. ഞാൻ മുന്നിലാവണം എന്ന തോന്നൽ അല്പബുദ്ധിമയമാണു്. എല്ലാവരും ഒന്നിച്ചു മുന്നേറണം എന്ന തോന്നലാണു് വിശാല ബുദ്ധി. അല്പ ബുദ്ധി സ്വാഭാവികമായും വിശാല ബുദ്ധി സാധനകൊണ്ടു് വളർത്തി എടുക്കേണ്ടതുമാണു്. ഈ സാധന നാം ചെയ്യാതിരുന്നാൽ ‘എനിക്കു് മുന്നിലാവണം’ എന്ന തോന്നൽ ജീവിതത്തിന്റെ സർവ്വ രംഗങ്ങളിലും മുന്നിട്ടു് നിൽക്കും. അതാണിന്നത്തെ സമൂഹത്തിന്റെ വികലഗതി. മറ്റുള്ളവയെ പിന്നിലാക്കി മുന്നേറാനുള്ള ഈ വൃഥാ മൽസരത്തിൽ കയ്യൂക്കും ബുദ്ധിശക്തിയും ഉള്ളവർ ജയിക്കും. മുന്നിലായവൻ തന്റെ പിന്നിലായവർ ഒരിക്കലും മുന്നിലാവാതിരിക്കാൻ തന്ത്രപൂർവ്വം ശ്രമിക്കും. അതിൽ നിന്നാണു് കൂലിയും വിലയും നാണയ വ്യവസ്ഥയും ഉണ്ടായിവന്നതു്. വിവിധ ജാതികൾ നിലവിൽ വന്നതും നിലനിൽക്കുന്നതും ഈ മുന്നേറ്റ ത്വരയിൽ നിന്നാണു്. താണ ജാതിക്കാരെന്നു് കരുതി ചവുട്ടി പുറകിലാക്കപ്പെട്ടവർ അവിടെ തന്നെ കിടക്കാനാണു് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നടപ്പിൽ കൊണ്ടുവന്നതു്. അവർ മുന്നോട്ടു് വന്നാൽ തങ്ങൾ പുറകിലായാലോ എന്ന ഭയം ഇന്നുമുണ്ടു്. തന്നെയല്ല പിന്നിലായവർ മുന്നിലും മുന്നിലായവർ പിന്നിലും ആയിക്കൊണ്ടിരിക്കുകയാണു്. മത്സര ഓട്ടം തലമുറ തലമുറയായി തുടരുകയാണല്ലോ. അപ്പോൾ ഈ മാറ്റം സംഭവിക്കാതിരിക്കില്ല. മുന്നോക്ക പിന്നോക്ക ബോധം നിഴൽബോധമാണു്; വസ്തുബോധം അല്ല. എല്ലാവർക്കും ജോലിയും നല്ല വീടും ആരോഗ്യവും കിട്ടിയാലും പിന്നേയും ഓരോരുത്തരുത്തരും മുന്നേറാൻ ശ്രമിക്കുകയും നാം നേടി എടുത്തതു് തകിടം മറിയുകയും ചെയ്യും. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുവാൻ മൈത്രീ ഭാവനയും അനോന്യ ജീവിതവും സംഭവിക്കണം. മാറ്റത്തിന്റെ പ്രക്രിയ അകത്തുനിന്നും പുറത്തുനിന്നും തുടങ്ങണം. തറക്കൂട്ടം പുറത്തുനിന്നുള്ള ശ്രമമാണു്; മൈത്രീഭാവന അകത്തുനിന്നുള്ള ശ്രമമാണു്. രണ്ടും ഒന്നിച്ചു് നീങ്ങണം. ദളിതരെന്നോ, ഉന്നതരെന്നോ, സവർണ്ണരെന്നോ, അവർണ്ണരെന്നോ, ധനികരെന്നോ, ദരിദ്രരെന്നോ നോക്കാതെ എല്ലാവരും മൈത്രീ സാധന പരിശീലിക്കണം. ഇന്നത്തെ ഗതി അപകടമാണെന്നറിഞ്ഞു് ഓട്ടം നിറുത്തി കൈകോർക്കണം.
‘മുന്നിൽ പോകരുതാരും
പിന്നിൽ പോകരുതാരും
ഒന്നിച്ചൊന്നിച്ചൊന്നിച്ചു്
ഒന്നിച്ചിനി നാം മുന്നോട്ടു്’
‘ഞാൻ മുന്നിലായിരിക്കണം’ എന്ന ഭാവം ഓരോരുത്തരിലും മുന്നിൽ നിൽക്കുന്നിടത്തോളം കാലം നമ്മുടെ വശം ഭൂമിക്കാകെ ശാപമായി ഭവിച്ചുകൊണ്ടിരിക്കും; നാം ഒന്നിച്ചു് പിന്നിലാവും. പകരം ഒന്നിച്ചു് പുരോഗമിക്കാം എന്ന ഭാവം ഓരോരുത്തരിലും മുന്നിൽ വന്നാൽ ഭൂമി അനുഗൃഹീതമാകും.
- 5.
- ഈശ്വരവിശ്വാസം ഇല്ലാതെ വന്നതും, ഈശ്വര വിശ്വാസികൾ അന്ധവിശ്വാസികളായി തീർന്നതുമാണു് സർവ്വകുഴപ്പങ്ങളുടേയും മൂലം. സർവ്വേശ്വരനിൽ സർവ്വജനങ്ങൾക്കും വിശ്വാസം ഉറയ്ക്കണം. എന്റെ സർവ്വ ചലനങ്ങളുടേയും പിന്നിൽ അവന്റെ നിശ്ചയമാണു് പ്രവർത്തിക്കുന്നതെന്നും, അവനോടടുക്കുകയാണു് എന്റെ ജീവിത ലക്ഷ്യമെന്നും അറിയണം. ജഗദീശ്വരന്റെ ഹിതം അറിഞ്ഞു ജീവിക്കുകയാണു് മനുഷ്യ ധർമ്മം. ഈശ്വരാരാധന, നാമജപം, സമർപ്പണം ഇവ കൂടാതെയുള്ള ജീവിതം ഇന്നു ലോകത്തു് പരന്നുപോയി. സന്ധ്യയ്ക്കുപോലും വീട്ടിലെ ആബാലവൃദ്ധം ടി. വി.-യുടെ മുന്നിലാണു്. ആരാധനാലയങ്ങളിൽ ചെന്നാലും ഈശ്വരവിചാരത്തിനു് പകരം പരസ്പരം കുശുകുശുക്കുകയാണു് നാം. ഇതിനു് മാറ്റം വരണം. മനുഷ്യരുടെ ഇടയിൽ പുരോഗമനപരമായ എന്തെങ്കിലും നടക്കണമെങ്കിൽ ആദ്യം വേണ്ടതു് ഓരോ വ്യക്തിയിലും ഈശ്വരനിലുള്ള വിശ്വാസം വളർത്തുകയാണു്.
- ഉ:
- ഓരോരുത്തരും ഈശ്വരവിശ്വാസികളായി എന്നു് സ്വയം എങ്ങനെ അറിയും? പെരുമാറ്റത്തിൽ നിന്നാണു് അതറിയേണ്ടതു്. സൃഷ്ടിയോടു് ഒരുവൻ പുലർത്തുന്ന ഭാവമാണു് അവനെ ഈശ്വരഭക്തനാക്കുന്നതു്. സൃഷ്ടിയിലൂടെയും സ്വാനുഭാവത്തിലൂടെയുമല്ലാതെ സൃഷ്ടികർത്താവിനോടു് ബന്ധപ്പെടാൻ മറ്റേതെങ്കിലും മാർഗ്ഗമുണ്ടാവുമോ? പ്രകൃതി പ്രതിഫലം കൂടാതെ തനിക്കുള്ളതു് എല്ലാ ജീവരാശികൾക്കുമായി സദാ തുറന്നിട്ടു് നൽകുന്നതുപോലെ ഒരുവൻ തുറന്ന മനസോടെ തന്റെ കൈയ്യിൽ വരുന്നതു് ആവശ്യക്കാർക്കു് കൊടുക്കുമ്പോൾ അയാൾ ഈശ്വരവിശ്വാസിയാണെന്നനുമാനിക്കാം. ഒരു നദി മനുഷ്യനേയും കടുവയേയും കാക്കയേയും ഒന്നുപോലെ കരുതി തന്റെ ജലം ഉപയോഗിക്കുവാനനുവദിക്കുന്നതുപോലെ, ഒരു മനുഷ്യൻ എല്ലാവരേയും ഭേദബുദ്ധികൂടാതെ കണ്ടു് പെരുമാറുമ്പോൾ അദ്ദേഹത്തെ ഈശ്വരവിശ്വാസി ആയി കരുതാം. പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളേയും പ്രപഞ്ചം സന്തോഷമായി അംഗീകരിക്കുന്നതുപോലെ ഒരുവൻ തന്നെ സ്നേഹിക്കുന്നവരേയും ദ്വേഷിക്കുന്നവരേയും മിത്രമായി കരുതുന്നെങ്കിൽ അദ്ദേഹം തന്നെ ഈശ്വരവിശ്വാസി. ഈ തലത്തിലെത്താൻ ശ്രമിക്കുന്നവരെ ഈശ്വരഭക്തന്മാരായി കരുതാം. ആചാരാനുഷ്ഠാങ്ങൾ ഈ വഴിയിലേക്കു് വ്യക്തികളെ നയിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഈശ്വരാരാധനയായി കരുതാം. നമ്മുടെ ഏകത്വബോധത്തിൽ വിടവുണ്ടാക്കുന്ന ഒന്നും യഥാർത്ഥ ഈശ്വരവിശ്വാസമാവില്ല. ഈശ്വരൻ എന്ന പേരു് ഒരിക്കൽപോലും ഉച്ചരിക്കാത്ത ഒരുവൻ സൃഷ്ടിയോടു് അനുഭാവപൂർവ്വം പെരുമാറുന്നെങ്കിൽ അവൻ ഈശ്വരവിശ്വാസി ആണെന്നു് ഒരു വിശ്വാസിക്കു് ഉറപ്പാക്കം. എന്നാൽ സൃഷ്ടിയോടു് അനുഭാവമില്ലാതെ സൃഷ്ടാവിനോടു് ഭക്തി പുലർത്തുന്നതു് ഈശ്വര നിഷേധമാകും. മറിച്ചു് സൃഷ്ടാവിൽ ഒട്ടും വിശ്വാസമില്ലെങ്കിലും സൃഷ്ടിയോടു് സ്നേഹാദരങ്ങൾ പുലർത്തുന്നവർ സൃഷ്ടാവിന്റെ ചുംബനത്തിനർഹരാകും. നമുക്കു് ഈശ്വരൻ ഒരു ലോകത്തെ പ്രത്യക്ഷമായി തന്നിട്ടുണ്ടു്. ഈ ലോകത്തിനു് സന്തോഷം പകർന്നു് ജീവിക്കലാണു് നമ്മുടെ ധർമ്മം. അതു് ധാരാളം മതി. എന്നാൽ പ്രത്യക്ഷമായ ഈ ലോകത്തിന്റെ പിന്നിൽ അതിനും കാരണമായി നിൽക്കുന്ന കാരണ പുരുഷനെപ്പറ്റി ഭാവന ചെയ്യുവാൻ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണു്. ഈ ഭാവനയും അന്വേഷണവും; കൂടെയുള്ളവരെ പിൻതള്ളിക്കൊണ്ടാവരുതു്. അവരെ അവഹേളിച്ചുകൊണ്ടും നശിപ്പിച്ചുകൊണ്ടും ഈശ്വരവിശ്വാസം പുലർത്തുമ്പോളാണു് അതു് തെറ്റിദ്ധരിക്കപ്പെടുന്നതു്. നാം ഈശ്വരനോടടുക്കുന്നതിനനുസരിച്ചു് എല്ലാവരോടും അടുത്തുകൊണ്ടേ ഇരിക്കണം. വെറുപ്പും, വിദ്വേഷവും, വിഭാഗീതയയും നമ്മെ ഈശ്വരങ്കലേയ്ക്കല്ല, ചെകുത്താനിലേക്കാണു് അടുപ്പിക്കുക. ഒരാൾ പട്ടിണിയിലും മറ്റൊരാൾ സമ്പന്നതയിലും കഴിയുന്ന ലോകം ഈശ്വരീയമല്ല. ഏതെങ്കിലും ഒരു വിശ്വാസക്കാരുടെ ഇടയിൽ സമ്പന്ന ദരിദ്രഭേദം കൂടാതെ എല്ലാവരും സൗഹൃദത്തിൽ കഴിയുന്നുണ്ടെങ്കിൽ അവരെ ഈശ്വരവിശ്വാസികളുടെ സമൂഹമായിക്കരുതാം. ലോകത്തിന്റെ ഏതൊരു കോണിലുണ്ടാകുന്ന ദുഃഖവും അറിയുന്ന മാത്രയിൽ, മനസ്സുകൊണ്ടും മറ്റു് കഴിയുന്ന തരത്തിലും അതേറ്റെടുക്കാൻ സന്നദ്ധരാകുന്നവരാകണം നാം ഓരോരുത്തരും. അതാണു് ഈശ്വരവിശ്വാസികളാണെന്നതിന്റെ പ്രത്യക്ഷമായ തെളിവു്.
- 6.
- ജീവി വർഗ്ഗങ്ങളിൽ ഏറ്റവും ക്രൂരവും കപടവുമായ ഭീകരവർഗ്ഗം ഏതു? എന്ന ചോദ്യത്തിനു് ‘മനുഷ്യവർഗ്ഗം’ എന്ന മറുപടി ശരിയാവും എന്നെനിക്കു് തോന്നുന്നു. ഭൂമിയിൽ ഒരു ജീവിക്കും ചരിത്രപരമായി ക്രൂരത പുലർത്താൻ സാദ്ധ്യമല്ല; മനുഷ്യനു് കഴിയും. ചരിത്രാതീത കാലത്തെ കഥകളെ മുൻനിർത്തി ഇന്നു് വൈരാഗ്യം പുലർത്താനും പരസ്പരം കൊല്ലാനും നാം തയ്യാറാണു്. എന്താണിതിനൊരു പോംവഴി? മനുഷ്യ മനസ്സു് കഠോരമായി കടുത്തു് ഏതു നിമിഷവും തീ പാറത്തക്ക നിലയിലാണു്. കൂട്ടിമുട്ടിയാൽ ആ നിമിഷം തീ പടരും. മതങ്ങൾ, രാഷ്ടങ്ങൾ, ജാതികൾ, വർഗ്ഗങ്ങൾ കക്ഷികൾ, നിറങ്ങൾ, ഭാഷകൾ ഒക്കെ വേർതിരിഞ്ഞു നിന്നു് പോരാടുമ്പോൾ മനുഷ്യസ്നേഹികൾക്കെന്തു് ചെയ്യാൻ കഴിയും. അവരേയും ഇതിലേതെങ്കിലും ഒന്നിൽ കണ്ടു് വെട്ടും. അവരുടെ വാക്കു് ശ്രദ്ധിക്കില്ല. എന്റെ നേരെ വാളോങ്ങി നിൽക്കുന്നവനെ ഞാൻ വെട്ടിയില്ലെങ്കിൽ അവൻ എന്നെ വെട്ടും എന്ന പതനത്തിൽ മനുഷ്യവർഗ്ഗം ചെന്നെത്തിപ്പോയി. ഇനി എന്താ ചെയ്യുക? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിതു്. എനിക്കു് ഒരു പോംവഴിയും തോന്നുന്നില്ല. ഞാനും എന്റെ കുടുംബവും ആരോടും വിദ്വേഷം പുലർത്താതെ എല്ലാവരോടും സ്നേഹം പുലർത്തിയാലും ഞങ്ങളെ ഒരു പ്രത്യേക മതത്തിലെ ആളുകളായി കണ്ടു് പെട്ടന്നാക്രമിക്കുന്ന വേദനാജനകമായ ഒരു സ്ഥിതിവിശേഷം ഇന്നു് പടർന്നു വരികയാണു്. ഒന്നും ശ്രദ്ധിക്കാൻ തയ്യാറാകാതെ കലിതുള്ളി നിൽക്കുന്നവരെ എങ്ങനെ സമീപിക്കും. ‘ക്രൂരതയ്ക്കു് കളിക്കാനൊരുക്കിയിട്ട നില’മായി മാറിയിരിക്കുന്നു ഭൂമി. എന്താവേണ്ടതു് എന്നാലോചിക്കണം. എനിക്കു് പോവഴി ഒന്നും തോന്നുന്നില്ല.
- ഉ:
- വളരെ ശരി. അന്ധകാരത്തിൽ, തെറ്റിദ്ധരിച്ചു്, ഒരേ പടകുടീരത്തിലെ ഭടന്മാർ തമ്മിൽ വെട്ടി നശിക്കുന്ന അവസ്ഥയിലായി നാം. ഇവിടെ ഇക്കാലത്തു് ഇങ്ങനെ ഒരു കൂടിച്ചേരൽ സാധിച്ചതു് മഹാഭാഗ്യമായി ഞാൻകരുതുന്നു. ഇതു് നല്ലൊരു തുടക്കമാകണം. ഈ സാഹചര്യത്തെ മുന്നിൽകണ്ടുകൊണ്ടാണു് ഞാനീ യോഗം വിളിച്ചതു്. ഇത്ര വളരെപ്പേർ എത്തിച്ചേർന്നതു് ശുഭസൂചകമാണു്. പ്രതീക്ഷ നിറഞ്ഞ അന്തരീക്ഷമാണു് ഇപ്പോൾ ഇവിടെ ഉണ്ടായി വന്നിരിക്കുന്നതു്. ഞാൻ ഒരു നിർദ്ദേശം വയ്ക്കട്ടെ. ഞാൻ സ്വയം ശീലിക്കുന്നതും ഗുണഫലം കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു പരിശീലന പദ്ധതിയാണു് ഞാൻ അവതരിപ്പിക്കുന്നതു്. ആർക്കും ചെയ്യാവുന്നതാണു്. സ്ത്രീക്കും പുരുഷനും കുട്ടിക്കും സാക്ഷരനും നിരക്ഷരനും, രോഗിക്കും, ഭീകരർക്കും ഒക്കെ ചെയ്യാം. ഏതു് സമയത്തും എവിടെവച്ചും ചെയ്യാം. ശ്രദ്ധിക്കൂ ‘എല്ലാവരേയും എനിക്കുള്ളവരായി കരുതുവാൻ ഈ നിമിഷം മുതൽ ഞാൻ പരിശീലിക്കും’. ഒരാളും അന്യരല്ല. എല്ലാവരും വേണ്ടപ്പെട്ടവർ, വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാണു് നാമെല്ലാവരും. മൺമറഞ്ഞവരും കൺമുന്നിലുള്ളവരും വരാനിരിക്കുന്നവരും എന്റെ ആൾക്കാരാണു്. ഞാൻ അവരുടേതുമാണു് ‘ഞാൻ നിന്റെ കൂടെ ഉണ്ടു്. നീ എന്റെ കൂടെയും ഉണ്ടാവണം’ ഇതായിരിക്കണം നമ്മുടെ ഇനിയത്തെ സമീപന ശൈലി. ഈശ്വരവിശ്വാസി നിരീശ്വരവാദിയെ മിത്രമായി കരുതി ശീലിക്കണം. എന്നെ തള്ളുന്നവരെ ഉൾക്കൊള്ളണം. ഇതു് പ്രയാസമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ഉള്ളാലെ അതു് പരിശീലിപ്പിച്ചു തുടങ്ങുകയാണു് ഈ ഭീകരാവസ്ഥയിൽ നിന്നു കരപറ്റാനുള്ള നേർവഴി. മുസ്ലീമായിരുന്നതുകൊണ്ടു് അപരനെ ഹിന്ദുവായോ ക്രിസ്ത്യാനി ആയോ യഹൂദനായോ കണ്ടുകൊള്ളുക. തലമുറ ആയി ശീലിച്ചുപോയ ഈ വേർതിരിവുകളെ പെട്ടന്നു് ദൂരീകരിക്കാനാവില്ല. ഒരു നായർ ഒരീഴവനെ ഈഴവനെയായി തന്നെ മനസ്സിലാക്കിക്കൊണ്ടു് അയാൾ എന്റെ മിത്രമാണെന്നു കൂടിക്കാണാൻ പരിശീലിക്കുക. സകല വിഭാഗീതയകളും നിലനിന്നുകൊള്ളട്ടെ. അതിലൂടെ ബന്ധുഭാവത്തിന്റെ ഒരു പട്ടുനൂൽ കോർക്കാൻ അനുവദിക്കുക. വ്യക്തികൾ തമ്മിലുള്ള ഒരു കണ്ണി ചേരലാണു് ഭൂമിയെ ആർദ്രമാക്കാനുള്ള നല്ല വഴി; ലളിത മാർഗ്ഗം. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനതയുടെ നമസ്സിൽ അന്യോന്യ ജീവിതത്തിനു് പ്രതിഷ്ഠ ലഭിച്ചാൽ കാശ്മീർ പ്രശ്നം തീർന്നു. ഇന്ത്യാ പാകിസ്ഥാൻ അതിർത്തികൾ മനുഷ്യബന്ധത്തിൽ മാഞ്ഞുപോകും. പൂർവ്വ പശ്ചിമ ബർലിനുകൾക്കിടയിൽ ഉയർത്തിയിരുന്ന മതിലുകൾ സ്നേഹപ്രവാഹത്തിൽ അലിഞ്ഞു് നീങ്ങിപോയതു് നാം കണ്ടുവല്ലോ. മനുഷ്യമനസ്സു് അലിയുവാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം അപരനെ സ്വന്തമായി കാണുവാനുള്ള സാധന അനുഷ്ഠിക്കുകയാണു്. ‘വിചാരം, വാക്കു്, ഭാവം, കൊടുക്കൽ വാങ്ങൽ, കൂടി ആലോചന, ഒന്നിച്ചുള്ള പ്രവർത്തികൾ’ ഒക്കെ ഇതിനു് പ്രയോജനമാകും. പ്രയോജനപ്പെടുത്തണം. ഭാവനയിൽ തുടങ്ങണം. ക്രൂരതയ്ക്കു് പരിഹാരം ആർദ്രതയാണു്. മനുഷ്യനെപ്പോലെ ആർദ്രനാകാൻ കഴിയുന്ന മറ്റൊരു ജീവിവർഗ്ഗവും ഭൂമിയിൽ ഉണ്ടായിട്ടില്ല. നാം തമ്മിലുള്ള ആർദ്രതയുടെ ഉറവിടത്തെ വിചാരം, ഭാവന, കർമ്മം ഇവകൊണ്ടു് തുറന്നാൽ ഭൂമി കുളിരണിയും.
- 7.
- കുട്ടികളിൽ നിന്നു തുടങ്ങുകയാണു് ശരി. കതിരിൽ വളം വച്ചിട്ടു് ഒന്നും നേടാനാവില്ല. ചെറുകുട്ടികളിൽ പുത്തൻ ജീവിതത്തിന്റെ രൂപവും അതിലേക്കുള്ള വഴിയും വരച്ചുകാട്ടിക്കൊടുക്കണം. അടുത്ത തലമുറ എങ്കിലും രക്ഷപ്പെട്ടേക്കാം.
- ഉ:
- കുട്ടികളിൽ ആരു തുടങ്ങും. മുതിർന്നവർക്കല്ലേ പറ്റൂ. മുതിർന്നവരിൽ എത്രപേരിൽ ഈദൃശ്യ ചിന്താഗതികൾ ഉണ്ടു്. പാഠപദ്ധതിയിൽ ചേർത്താൽ മാർക്കിന്റെ വിഷയമാക്കാമെന്നല്ലാതെ ജീവിതമാകുമോ? നമുക്കു് വേണ്ടതു് പാരസ്പര്യ ജീവിതമാണു്. ജീവിതം കുട്ടികളുടേതും മുതിർന്നവരുടേതും എന്നൊന്നും വേർതിരിക്കാനാവില്ലല്ലോ. അവരവരിൽ തന്നെ തുടങ്ങണം. എന്നിൽ ഒരു തുടക്കം ഉള്ളതുകൊണ്ടു് ഞാൻ നിങ്ങളോടു് പറയുന്നു. നിങ്ങൾ പരസ്പരം പറയണം. ബാലൻ, യുവാവു്, സ്ത്രീ, നിരക്ഷകൻ എന്നൊന്നും വേർതിരിക്കാതെ ശ്രദ്ധിക്കുമെന്നുള്ളവരോടെല്ലാം പറയുക. ശ്രദ്ധിക്കാത്തവരെ തൽക്കാലം ശല്യം ചെയ്യണമെന്നില്ല. ഏതൊരു മനുഷ്യനും ആരോടെങ്കിലും അടുപ്പം ഉണ്ടാവാതിരിക്കില്ല. അവർ മുഖേന സമീപിക്കുക ആയിരിക്കും ഉത്തമം. ഇക്കാര്യത്തിൽ വേർതിരിവു് ആവശ്യമാണെന്നു് എനിക്കു് തോന്നുന്നില്ല. ഞാൻ തയ്യാറാണോ എന്നതാണു് പ്രശ്നം. ഞാൻ മറ്റൊരാളെ ചൂണ്ടുന്നതിനർത്ഥം എന്നെക്കൊണ്ടാവില്ല എന്ന തോന്നലാണു്. കഴിയുന്നതു് ചെയ്യാം എന്നു തീരുമാനിക്കൂ. വീട്ടിലോ നാട്ടിലോ മനസ്സടുപ്പമുള്ളവരോടെങ്കിലും ഭരണകൂടങ്ങൾക്കും നാണയത്തിനും അതീതമായ ഒരു ബന്ധുലോകത്തെപ്പറ്റി സംസാരിച്ചു തുടങ്ങാം.
- 8.
- ഏതാനും ബഹുജനരാഷ്ട്ര കുത്തകകൾ ലോകം വാണരുളുന്നതിനിടയിൽ സാധാരണക്കാരനു് ഒന്നും ചെയ്യാനാവില്ല. ഞാൻ ജീവിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവർക്കു് കഴിയും. അവർക്കു വിപരീതമായിവന്നാൽ ഞാൻ ഇവിടെ ഉണ്ടാവില്ല. എന്റെ വസ്ത്രം, വീടു്, ഉപകരണങ്ങൾ ഒക്കെ നിശ്ചയിക്കാൻ അവർക്കു് കഴിയും. അടുക്കളയിൽ ഞാൻ ഉപയോഗിക്കേണ്ട ഉപ്പു് അവരുടെ പേനയുടെ തുമ്പിലാണു് നിശ്ചയിക്കപ്പെടുക. അവർ വിചാരിക്കാതെ നവലോകരചന നടക്കില്ല. അതിനുള്ള വഴിയാണു് നാം ആലോചിക്കേണ്ടതു്. നാം എങ്ങനെ ചിന്തിക്കണമെന്നു് നിശ്ചയിക്കാൻ കഴിയുന്ന ശക്തികൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണു്. നമ്മുടെ ഈ തലമുറയിൽ തന്നെ തെരുവിലൂടെ നമ്മെ നോക്കി ചിരിച്ചു കടന്നു പോകുന്ന ഒരു യുവതി മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു പാവയാകാം. ഒരു റിമോർട്ട് കൺട്രോളർ ഈ സദസ്സിന്റെ നേരെ തിരിച്ചാൽ നാമെല്ലാം ഭീരുക്കളായി തീർന്നുകൊള്ളും എന്നു വരുന്നേടത്തു് നമുക്കെന്തു് ചെയ്യാൻ കഴിയും? ഈശ്വരാ, അങ്ങനെ വരുത്തരുതേ എന്നു് പ്രാർത്ഥിക്കാമെന്നല്ലാതെ എന്താ വഴി.
- ഉ:
- 600 കോടി ജനത 300 പേരുടെ വിരൽ തുമ്പിലാണു് ചലിക്കുന്നതു് എന്നു കരുതുക. ഈ മുന്നൂറു് പേർക്കു് എന്തുകൊണ്ടിതു് സാധിക്കുന്നു എന്നാലോചിക്കണം. ഈ മുന്നുറുപേർ 600 കോടിയിലും ഒളിഞ്ഞിരുപ്പുണ്ടു് എന്ന സത്യത്തിൽ നിന്നാണിതു് സാധിക്കുന്നതു്. ഒരു നാട്ടിലെ 10 വീടുകൾ ഐക്യത്തിൽ വന്നു് ലോകത്തിനുവേണ്ടി ചിന്തിക്കാൻ തുടങ്ങിയാൽ അവരുടെ ഇച്ഛാശക്തി ഏതു് റിമോർട്ട് കൺട്രോളിനേയും അതിജീവിക്കും. ഒരു നാടു് അവരുടെ അദ്ധ്വാനത്തിനും ഉല്പന്നങ്ങൾക്കും പരസ്പരം കൂലിയും വിലയും വേണ്ടെന്നു് നിശ്ചയിച്ചു് കൂട്ടമായി അദ്ധ്വാനിച്ചു് പങ്കിട്ടു് ജീവിക്കുവാൻ നിശ്ചയിച്ചാൽ വേൾഡ് ബാങ്കെന്നല്ല; ബാങ്കുകളേ വേണ്ടെന്നാകും. വ്യാപാര ശാലകൾ വേണ്ടെന്നാകും. നമ്മുടെ കയ്യിൽ ശക്തികളിരിക്കെയാണു് നാം ദുർബലരാണെന്നു കരുതി ആരെയോ ഭയപ്പെടുന്നതു്. അയൽക്കാരോടു് ചേർന്നു് ആലോചിച്ചു് ജീവിക്കുവാൻ ഞാൻ ഒരുക്കമാണോ. അവരുമായി വിചാരങ്ങളും വിഭവങ്ങളും വീട്ടുപകരണങ്ങളും പങ്കിടാൻ സന്നദ്ധനാണോ, ദിവസവും കുറച്ചു സമയം നവലോകത്തെ ലക്ഷ്യമാക്കി ചുറ്റുവട്ടത്തിലുള്ളവരുമായിക്കൂടി ഇരിക്കാമോ, ഞാൻ ജീവിക്കുന്നതു് എല്ലാവർക്കും വേണ്ടിയാണെന്നു് ഉള്ളിൽ ഉറപ്പാക്കാമോ. വേൾഡ് ബാങ്കല്ല; ഞാനാണു് എന്റെ കുരുക്കു്. ഞങ്ങൾ അയൽക്കാർ പരസ്പരം കഴുത്തിൽ കുരുക്കിട്ടു് മുറുക്കിക്കൊണ്ടിരിക്കുമ്പോൾ പുറമേയുള്ള പല ശക്തികളുടേയും കൂട്ടു് നമുക്കുവേണ്ടി വരും. അങ്ങനെയാണു് ബാങ്കും ഭരണകൂടങ്ങളും ശക്തിപ്പെടുന്നതു്. കുത്തകക്കാരുടെ കയ്യിൽ നമ്മുടെ നിയന്ത്രണം ചെന്നെത്തുന്നതു തമ്മിൽ ചേർന്നു ജീവിക്കുവാൻ നാം സന്നദ്ധരാകാത്തതുകൊണ്ടാണു്. പരസ്പരം കീഴടക്കാൻ കേന്ദ്രാധികാരത്തിനു കഴിയുന്നു. പരസ്പരം കൈകോർക്കാൻ നാം സന്നദ്ധരായാൽ ബഹുരാഷ്ട്രകുത്തകകൾ മുതൽ നാട്ടിലെ ബ്ലേഡ്കാർ വരെ വേണ്ടെന്നാകും. സ്വതന്ത്ര ഇറക്കുമതി അർത്ഥശൂന്യമാകും; നമ്മെ ബാധിക്കില്ല. കൂട്ടത്തിൽ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഈ വൻ കമ്പനികൾക്കും ഭരണകൂടത്തലവന്മാർക്കും സ്വസ്ഥ ജീവിതം കിട്ടുന്നുണ്ടെന്നാരും കരുതരുതു്. ഒക്കെ ഭീതിയിലാണു്. ബഹുജനം ഒറ്റ തിരിഞ്ഞു ജീവിക്കുന്നതുകൊണ്ടാണു് നമ്മെ ഒക്കെ കീഴടക്കി വൻ ഒറ്റയാന്മാരാകാൻ കുത്തകക്കാരുണ്ടാകുന്നതും അതിനു കഴിയുന്നതും. ഞാൻ ചൂഷകനായതുകൊണ്ടാണു് എന്നെ ചൂഷണം ചെയ്യുവാൻ മറ്റൊരു ചൂഷകനു കഴിയുന്നതും. തൊഴിലാളിയിലെ മുതലാളിത്ത മോഹമാണു സർവ്വ തൊഴിലാളികളേയും കുരുക്കിലാക്കുന്നതും. ഞാൻ എന്റെ കോഴിമുട്ടയ്ക്കു അയൽക്കാരനിൽ നിന്നു വില വാങ്ങുന്നതാണു് ഞങ്ങളെ രണ്ടുപേരേയും മറ്റൊരാൾക്കു വിലയ്ക്കു വാങ്ങാനിട വരുത്തുന്നതു്. ഇതു മനസ്സിലാക്കി ഓരോരുത്തരും പരസ്പരം ജീവിക്കാൻ സന്നദ്ധരാകുക മാത്രമാണു യഥാർത്ഥ മോചനമാർഗ്ഗം.
- 9.
- അകലേണ്ട സമയത്തു് അകലണം. അപ്പോൾ അടുപ്പിക്കാൻ ശ്രമിക്കുന്നതു സാമൂഹ്യ വിരുദ്ധ പ്രവണത ആകും. കഷ്ടത അനുഭവിക്കുന്നവർക്കാണു നവലോക രചന ആവശ്യമായി വരുന്നതു്. ബഹുജനങ്ങളുടെ കഷ്ടപ്പാടുകളുടെ മീതെ സുഖജീവിതം നയിക്കുന്നവനു നവലോക രചനയുടെ ആവശ്യമില്ലെന്നു തന്നെയല്ല; ഇന്നിന്റെ സ്ഥിരമായ നിലനില്പാണവർക്കാവശ്യം.” “അതിനു വേണ്ടി അവർ ബലമുള്ള ഭരണകൂടങ്ങൾ ലോകമാകെ പടുത്തുയർത്തിയിട്ടുണ്ടു്. ഗവണ്മെന്റുകളും സമ്പന്നരും തമ്മിലുള്ള കൂട്ടുകെട്ടാണു് ഒരു ഭാഗത്തു്. മറുഭാഗത്തു് ഇവരുടെ ചൂഷണം സഹിച്ചു് സഹിച്ചു് ദുർബലരായ ജനത. ഈ രണ്ടു ചേരിതിരുവുകൾ വ്യക്തമാണു്. ഒന്നാം കൂട്ടർ ഒരിക്കലും സ്വമേധയാ സമ്പത്തും അധികാരവും വിട്ടൊഴിയുകയില്ല. രണ്ടാംകൂട്ടരായ ജനത സംഘടിച്ചു് നാനാമുഖങ്ങളിൽ ആക്രമണം നടത്തണം. സായുധ സമരമോ, വോട്ടോ, സത്യാഗ്രഹമോ, നിസ്സഹകരണമോ ഏതു് തരത്തിലും ഈ രാക്ഷസീയ ശക്തികളെ തറപറ്റിച്ചു് ജന ശക്തിയെ വാഴിക്കണം. ഇതിനു വേണ്ടിയുള്ള സമരമാണു് ഈ കാലഘട്ടത്തിന്റെ ജനകീയാവശ്യം. അവിടെ തണുപ്പൻ ആശയങ്ങൾ വിന്യസിച്ചു് ജനങ്ങളുടെ വീര്യം കെടുത്തുന്നതു് പിന്തിരിപ്പൻ നടപടിയാണു്. ആയുധമെടുത്തു് അടരാടേണ്ട സമയത്തു് മാനുഷിക ഐക്യത്തെപ്പറ്റി പാടുന്നതു് വിപ്ലവ ബോധം ഇല്ലാത്തതുകൊണ്ടാണു്. രക്തച്ചൊരിച്ചിൽ ഒഴിവാക്കേണ്ടതല്ല. സംഭവിക്കേണ്ടതാണു്. അതു് എത്ര നീണ്ടുപോവുമോ അതിനനുസരിച്ചു് നവയുഗ പിറവി അസാദ്ധ്യമായി വരും.”
- ഉ:
- ആത്മാർത്ഥതയും ആവേശവും തിടുക്കവും സാഹസികതയും കലർന്നുള്ള ഈ വീക്ഷണം രാമായണകാലം മുതൽ നാം തുടർന്നു പോരുന്നതാണു്. പുരോഗതിക്കു് തടസ്സമായി വരുന്ന ശക്തികളെ ഉന്മൂലനം ചെയ്യുക, സംഘടിത ശക്തികൊണ്ടു് ധർമ്മസംസ്ഥാപനം സാധിക്കുക, ഈ കാഴ്ചപ്പാടാണു് ഇന്നും സമൂഹത്തിലുള്ളതു്. വീടിനകം മുതൽ രാഷ്ട്രാന്തരരംഗം വരെ യുദ്ധവീക്ഷണം സജീവമാണു്. ഇതിൽ നിന്നുള്ള മോചനമാണു് യഥാർത്ഥ പരിവർത്തനം എന്നിരിക്കെ ഈ പോരാട്ടത്തെ തന്നെ പരിവർത്തനത്തിനും ആശ്രയിക്കുന്നതു് നമ്മെ കുരുക്കുകയേയുള്ളൂ എന്നാണെന്റെ നിഗമനം. ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രം വിപ്ലവകാരികൾ മാത്രമല്ല; സാമൂഹ്യ വിരുദ്ധരും, വർഗ്ഗീയ ലഹളക്കാരും സ്വീകരിച്ചിട്ടുള്ളതാണു്. ബഹുജനശക്തി സ്വരൂപിച്ചു് ഭരണകൂടശക്തികളെ തകർത്തുകഴിഞ്ഞതിനുശേഷം അമർത്തപ്പെട്ട ശക്തി തിരിച്ചടിക്കുവാൻ വഴി തേടുമെന്നു് സായുധസമരക്കാർ അറിയണം. സായുധ സമരം വിജയിച്ചതിനു ശേഷവും അടിച്ചമർത്തൽ തന്ത്രം വിപ്ലവകാരികൾക്കു് വീണ്ടും പ്രയോഗിക്കേണ്ടി വരും. അപ്പോൾ ആരെയാണു് അടിച്ചമർത്തേണ്ടതു് എന്നു് കണ്ടെത്തുകതന്നെ പ്രയാസമാകും. നമ്മുടെയിടയിൽ ശത്രുക്കൾ കടന്നുകൂടിയിട്ടുണ്ടോ? സർവത്ര സംശയമാകും. കിരാതത്വം തന്നെ സർവത്ര സ്വീകരിക്കേണ്ടി വരും. തോല്പിച്ച ശക്തികൾ വിജയിച്ച ശക്തിയിലൂടെ വീണ്ടും ജീവിക്കും. അതായതു് യുദ്ധമാകും സമരത്തിന്റെ സാക്ഷിപത്രം. നേതൃത്വം കൊടുത്തവർക്കു് ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരും. വളരെ അപകടകരമായ ഒരവസ്ഥയാവും സായുധസമരമാർഗ്ഗത്തിൽ വിജയാനന്തര അവസ്ഥ. മറ്റൊരു കാര്യം. ബലപരീക്ഷണത്തിൽ പരിവർത്തനേച്ഛയല്ല ബലമാണു് ജയിക്കുക. ഇരുകൂട്ടരും ആയുധം കയ്യിലെടുക്കുന്നു. നമ്മുടെ ഭാഗത്താണു് ജനശക്തി കൂടുതൽ. നാം ജയിക്കുമെന്നു് ഉറപ്പാക്കാമോ? ഒരു വശത്തു് സർവ്വസംഹാരിയായ ഒരായുധം ഉണ്ടായി വന്നാൽ സംഘടിത വിപ്ലവശക്തിക്കു് ഒന്നുകിൽ മരണം വരിക്കുകയോ അല്ലെങ്കിൽ കീഴടങ്ങുകയോ ചെയ്യേണ്ടി വരില്ലേ? വിവേകശൂന്യമാണീ ചിന്താസരണി. ഒത്തിരി രഹസ്യങ്ങൾ സൂക്ഷിക്കേണ്ടി വരും. സമരകാലത്തും സമരാനന്തരകാലത്തും നിതാന്ത ജാഗ്രത വേണ്ടി വരും. അത്രയും സാധാരണ മനുഷ്യനു് കഴിയില്ല. അപ്പോൾ നേതൃത്വം നയിക്കുന്ന വഴിയേ പോകേണ്ടി വരും. സ്വാതന്ത്ര്യം പോലും നഷ്ടമാകും.
- ചോ:
- തകർക്കാൻ ശ്രമിക്കുന്നതിനനുസരിച്ചു തകരേണ്ട ശക്തിക്കു നിലനില്പിനുവേണ്ടി ബലം കൂടുതൽ ആർജ്ജിക്കേണ്ടിവരും. സംഘടിക്കാതിരിക്കുന്ന എതിർശക്തികളും സംഘടിക്കും. ഭൂമി പടക്കളമാണിന്നു്. മുതലാളിത്തമാർഗ്ഗമാണു് സായുധസമര മാർഗ്ഗം. അതു സ്വീകരിച്ചാൽ പടയേറ്റവും പടയോട്ടവും തുടരുകയേയുള്ളു. ആ വഴി പറ്റില്ല. ശത്രു സംഹാരത്തിനു ശത്രുവിനെക്കൂടി കൂട്ടുപിടിക്കുന്ന ഒരു പുതിയ സമീപനമാണു് മാനുഷിക സമീപനം. നാം പരിവർത്തനം ആഗ്രഹിക്കുന്നതു് പരിവർത്തനം ആഗ്രഹിക്കാത്തവർക്കും അതിനെതിരായി നിൽക്കുന്നവർക്കും വേണ്ടി കൂടിയാണല്ലോ. നശീകരണപ്രവണതയുടെ ആന്തരാർത്ഥം പരിശോധിച്ചാൽ സമരം ചെയ്യുന്നവർക്കുവേൻടിയാണു സമരം എന്നു വരും. മുതലാളിയും തൊഴിലാളിയും കയ്യിലെടുക്കുന്നതു തോക്കു തന്നെ. ഇരുകൂട്ടരും പരസ്പരം ഇല്ലാതാക്കാനോ കീഴടക്കാനോ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ ഇരുകൂട്ടരും ചേർന്നു് നവയുഗപ്പിറവിക്കു് എതിരായി ഒന്നിക്കുകയാണു ഇത്തരം സമരരംഗത്തു്. ഒരേ കൂട്ടരിൽ നിന്നു രണ്ടുകൂട്ടരും ആയുധം വാങ്ങുമ്പോൾ വ്യാപാരി ഉള്ളിൽ ചിരിക്കും. സായുധ സമരം മുതലാളിത്തത്തെ ഉറപ്പിക്കുകയേയുള്ളു. കാരണം അതു മനുഷ്യനെ പുറന്തള്ളുന്നു; മനുഷ്യനന്മയിൽ വിശ്വാസമർപ്പിക്കുന്നില്ല. പഴഞ്ചനാണു്. സായുധ സമരരംഗത്തേക്കു നാം ആളുകളെ കൊണ്ടു വരുന്നതു ആയുധം കാണിച്ചു പേടിപ്പിച്ചിട്ടല്ലല്ലോ. ആശയവും ആവശ്യവും വെളിപ്പെടുത്തിക്കൊടുത്തിട്ടാണല്ലോ. ഈ മാർഗ്ഗം തന്നെ തുടർന്നാൽ മതി സമൂലപരിവർത്തനത്തിനും എന്നാണെന്റെ തോന്നൽ. അതാണു പുതിയ വഴി. ഇവിടെ ഒരു കാര്യം ഞാൻ സമ്മതിക്കുന്നു. ശത്രുവിനെ എതിർക്കാൻ അണിചേരണം എന്നു പറയുമ്പോൾ ഉണ്ടാകുന്ന ആവേശം ശത്രുവിനെ മിത്രമാക്കാൻ അണിചേരാം എന്നു പറയുമ്പോൾ ഉണ്ടാകില്ല. വെളുത്തവരെ എല്ലാം കൊല്ലാം എന്നു് കറുത്തവരോടു് പറഞ്ഞാൽ അവർക്കു് മനസ്സിലാകുന്നതുപോലെ എളുപ്പമല്ല; വെളുത്തവരും കറുത്തവരും മിത്രങ്ങളാണെന്നു കരുതി മാനുഷികജീവിതത്തിനു് ഭൂമിയെ ഒരുക്കാൻ വരൂ എന്നു പറഞ്ഞാലുണ്ടാകുന്ന പ്രതികരണം. എന്നാൽ ഇവിടെയാണു് യഥാർത്ഥസമരം തുടങ്ങേണ്ടതു്. ഇവിടെ തുടങ്ങിയാൽ പിന്നീടു് സംഭവം എളുപ്പമാകും. വേരോടു് നാമ്പു് മാറ്റം വരുത്താം. മാറ്റം ആഗ്രഹിക്കുന്നവർ തുടക്കത്തിൽ തന്നെ ഭാവിയുടെ ചിത്രം മനസ്സിൽ വരക്കുകയും അതുതന്നെ വിവരിച്ചു് സഹപ്രവർത്തകരെ കണ്ടെത്തുകയും വേണം. വിപ്ലവാനന്തരസമൂഹത്തിന്റെ രൂപം സാർവ്വത്രിക സ്നേഹത്തിന്റെയും പരസ്പരാശ്രിത ജീവിതത്തിന്റേതുമാകണമെങ്കിൽ ഇന്നേ ആ വഴിക്കു് നാം നീങ്ങണം. ശത്രുനിഗ്രഹത്തിനു ശേഷം വാളു താഴെ വെയ്ക്കാം എന്നു വിചാരിച്ചു വാളെടുത്താൽ പിന്നെ അതു് താഴെ വയ്ക്കാനാവാതെ വരും. വിപ്ലവകാരികൾ മൈത്രീഭാവനയുടെ മാർഗ്ഗം സ്വീകരിക്കണം എന്നു ഞാൻ പറയുന്നതു് ഒരു തത്വം ഉറപ്പിക്കാനല്ല; കാര്യസാദ്ധ്യത്തിനു് അതാണു വേണ്ടതു് എന്ന ബോദ്ധ്യം ഉള്ളതുകൊണ്ടാണു്. മനുഷ്യവർഗ്ഗത്തെ പൊതുവിൽ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നാൽ മാത്രമേ ലോകവ്യാപകമായ ഒരു ചലനം ഒരേ ദിശയിലേയ്ക്കു് ഉണ്ടാകൂ. ദേശീയ സ്വാതന്ത്ര്യസമരങ്ങൾ ലോകമെമ്പാടും നടന്നതു് ദേശീയ പ്രശ്നം എന്ന നിലയ്ക്കു് എല്ലാവർക്കും പങ്കെടുക്കുവാൻ പ്രേരണ ലഭിച്ചതുകൊണ്ടാണു്. തൊഴിലാളിവർഗ്ഗ സമരങ്ങൾ ലോകവ്യാപകമായതു് ലോകത്തിന്റെ എല്ലാ കോണുകളിലും അസംഘടിതരായ തൊഴിലാളികളും അവരെ മർദ്ദിക്കുന്ന മർദ്ദകരും ഉണ്ടായിരുന്നതുകൊണ്ടാണു്. ഇപ്പോൾ സ്ഥിതിമാറിയിരിക്കുന്നു. നഷ്ടപ്പെടാൻ തൊഴിലാളിക്കും ചിലതെല്ലാം ഇന്നുണ്ടു്. അതുപോലെതന്നെ ജനാധിപത്യം വന്നതോടുകൂടി ഏതുപൗരനും അധികാരി ആവാം എന്നുവന്നു. തങ്ങളുടെ അവകാശങ്ങളെപ്പറ്റി സാധാരണക്കാർക്കു് ഇന്നു ബോധമുണ്ടു്. മനുഷ്യരാശിയെ ഒരു മുന്നേറ്റത്തിനു് ഒന്നിച്ചണിനിരത്താൻ തക്ക ഒന്നും ഞാൻ കാണുന്നില്ല. ആ നിലയ്ക്കു് ചേട്ടൻ ഉദ്ദേശിക്കുന്ന തരത്തിൽ ഒരാഗോളചലനം ഈ ഭൂമിയിൽ ഉണ്ടാകുമെന്നും തോന്നുന്നില്ല.
- ഉ:
- നമ്മുടെ വർഗ്ഗത്തെ മൊത്തം ബാധിച്ചിട്ടുള്ള പ്രശ്നങ്ങളെ നാം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണു് പ്രശ്നം. പ്രശ്നം ഉണ്ടായിരുന്നിട്ടും മനസ്സിലാക്കിയില്ല. ഇപ്പോഴും മനസ്സിലാക്കുന്നില്ല. പരസ്പരം സഹകരിച്ചു ജീവിക്കേണ്ട മനുഷ്യൻ പരസ്പരം കീഴടക്കി ജീവിക്കുവാൻ മത്സരിക്കുന്നു. ഇതാണു് ലോക വ്യാപകമായ മാനുഷികപ്രശ്നം. അടിമവേല, ദേശീയത, വർഗ്ഗീയത, തൊഴിലില്ലായ്മ, ദാരിദ്ര്യം, രോഗം, യുദ്ധം ഈ വക പ്രശ്നങ്ങൾക്കെല്ലാം മാതാവായ പ്രശ്നം “അന്യത്വബോധാധിഷ്ഠിത മൽസര ജീവിതവീക്ഷണ”മാണു്. ഞാൻ സർവ്വരാലും അംഗീകരിക്കപ്പെടണം, എല്ലാവരും എന്റെ സ്വാധീനവലയത്തിൽ വരണം എന്ന മോഹം ഓരോരുത്തരും പുലർത്തുന്നു. ഞാൻ എല്ലാവരേയും ആദരിക്കണം. എല്ലാവരേയും പരിഗണിച്ചുജീവിക്കണം എന്നു കരുതുന്നില്ല. മറ്റുള്ളവരെ അന്യരായി കണ്ടു് പരസ്പരം ചൊല്പടിയിൽ കൊണ്ടുവരാനാഗ്രഹിക്കുകയാണു് ഓരോരുത്തരും. അപരൻ എന്റെ ചൊല്പടിയിൽ വന്നില്ലെങ്കിൽ എന്നെ അവൻ ചൊല്പടിയിലാക്കിയാലോ എന്നൊരുൽക്കണ്ഠ ബഹുജനമനസ്സിലുണ്ടു്. ഈ അന്യഭാവമാണു് ലോകത്തിന്റെ പ്രശ്നം. എനിക്കന്യരെന്നു ഞാൻ കരുതുന്നവരുടെ സഹകരണം എന്റെ ജീവിതത്തിനു് എന്നും വേണംതാനും. അതുകൊണ്ടു് ജീവിതം എപ്പോഴും സംഘർഷമായി ഭവിക്കുന്നു. വീട്ടിലുള്ളവർ അവഗണിക്കുമോ, അയൽക്കാർ ചതിക്കുമോ, ബസ്സിൽ കയറ്റുമോ, വ്യാപാരി പറ്റിക്കുമോ, കള്ളൻകയറുമോ, അന്യ മതസ്ഥർ കൊല്ലുമോ, പുറകിലാകുമോ ഇങ്ങനെ നാനാതരം ഭയം ഉപബോധമനസ്സിൽ സദാ ഉള്ളതുകൊണ്ടു് ആർക്കും യാഥാർത്ഥ ജീവിതാനന്ദം ലഭിക്കുന്നില്ല. ഭയന്നും ഭയപ്പെടുത്തിയും, കീഴടങ്ങിയും കീഴടക്കിയും, ഞെരുങ്ങിയും ഞെരുക്കിയും, ചതിച്ചും ചതിപറ്റിയും ജീവിക്കേണ്ടി വരുന്നതു് അന്യഭാവം നിലനിൽക്കുന്നതുകൊണ്ടാണെന്നറിയുന്നില്ലെന്നതാണു് പ്രശ്നം. ഭൂമിയിലാകെ ഈ പ്രശ്നം ഉണ്ടു്. സമ്പന്നതയിലും ദാരിദ്രത്തിലും ഈ പ്രശ്നമുണ്ടു്. പ്രശ്നം സാംസ്കാരികമാണു്. ഭരണപരമോ, സമ്പത്തികമോ, ജനസംഖ്യാപരമോ ഒക്കെയാണെന്നു തോന്നാം. രണ്ടു പേർ മാത്രമുള്ള സമ്പന്നഗൃഹത്തിലും അവർ തമ്മിൽ പൊരുത്തമില്ലാതെ വന്നാൽ രണ്ടുപേരും അസ്വസ്ഥരാകും. നമ്മുടെ ലോകപ്രശ്നം അന്യത്വമാണു്. പരിഹാരം അന്യോന്യതയാണു്. അതു സാധിക്കാൻ ആദ്യം വേണ്ടതു് അന്യോന്യതാബോധമാണു്. അന്യോന്യതാബോധം അന്യോന്യ വിചാരമാകണം; വികാരമാകണം. ഒടുവിൽ അന്യോന്യജീവിതമാകണം. ഈ ഒരു വീക്ഷണം നിങ്ങളെ എല്ലാവരേയും ധരിപ്പിക്കുവാനാണു് ഈ വിശ്വമഹാസമ്മേളനം ഇവിടെ വിളിച്ചുകൂട്ടിയതു്. ഒരു പുതിയ ലോകത്തിലേക്കു് പുതിയ വഴിയിലൂടെ ഒരു നീക്കം ഉണ്ടാവണം. ഒരേ ഒരു സാധന മാത്രമേ ഞാൻ എന്നോടും എല്ലാവരോടും ആവശ്യപ്പെടുന്നുള്ളൂ. ഇടപെടേണ്ടി വരുന്ന ഒരോരുത്തരോടും എന്റെ ആത്മബന്ധു എന്നു കരുതി പെരുമാറുക. ഒരു ബന്ധു ചതിയാനാണെന്നു വരാം. ചതിയനായ ബന്ധു എന്നു കരുതി ചതി പറ്റാതെ പെരുമാറുക; ഉള്ളുകൊണ്ടു് തള്ളരുതു്. ഉള്ളടുപ്പം സർവ്വരോടും വേണം. തള്ളേണ്ടവരായി ആരുമില്ല. തിന്മകളൊന്നും ഇല്ലാത്തൊരു സമൂഹമല്ല; സർവ്വശ്ലേഷിയായ ഒരു സമൂഹമാവട്ടെ നമ്മുടെ ലക്ഷ്യം. രക്തബന്ധവും ആത്മബന്ധവും ജീവിതബന്ധവും നമ്മളെല്ലാവരും തമ്മിലുണ്ടു്. ഈ ഭാവം ഉറപ്പാക്കുക. നിരന്തരം ഭാവന ചെയ്യുക. ഭാവന തന്നെ സാധന.
- 10.
- ജനങ്ങളെ പ്രകൃതി ജീവനത്തിനു് പ്രേരിപ്പിച്ചാൽ മാനസികവും ശാരീരികവും ബുദ്ധിപരവും ആയ പരിവർത്തനം സംഭവിക്കും. ഭൂമിയിൽ ക്രൂരത അവസാാനിക്കും. രോഗമില്ലാതാകും. ആയുർദൈർഘ്യം ആരോഗ്യപ്രദമായിരിക്കും. മരണംവരെ ഏവർക്കും സുഖമായി ഇവിടെ ജീവിക്കാം. പ്രകൃതി ജീവനം എന്ന ഒരേ ഒരു കാര്യത്തിൽ ലോകശ്രദ്ധ കൊണ്ടുവരുവാനാണു് നാം ശ്രമിക്കേണ്ടതു്. ആരോഗ്യം ലഭിച്ചാൽ എല്ലാമായി.”
- ഉ:
- ഇതിനു മുൻപും ഈ അഭിപ്രായം ഞാൻ കേട്ടിട്ടുണ്ടു്. ഒരു പരിധി വരെ അതു് ശരിയാണു്. എന്നാൽ പ്രകൃതി ജീവനം അനുഷ്ഠിക്കുന്നവരിലും കോപം, അഹംഭാവം, അന്യത്വം തുടങ്ങിയ ദൗർബല്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നുണ്ടു്. ഇതു നാം കാണാതിരുന്നു കൂടാ. ഒരിക്കൽ ആലപ്പുഴ നരസിംഹപുരം ആഡിറ്റോറിയത്തിൽ ‘രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യം’ എന്ന വിഷയത്തെപ്പറ്റി ഗംഭീരമായ ഒരു സെമിനാർ നടക്കുകയുണ്ടായി. വിവിധ ചികിത്സാപദ്ധതിക്കാർ വന്നു് ആരോഗ്യം എങ്ങനെ നേടാം എന്നതിനെപ്പറ്റി സംസാരിച്ചു. ഞാൻ ആ യോഗത്തിൽ ആരോഗ്യം എങ്ങനെ നേടാം എന്നതിനുമുൻപു് ‘ആരോഗ്യം എന്തിനു് നേടണം?’ എന്നൊരു ചോദ്യം അവതരിപ്പിച്ചു. ഇന്നും അതെന്റെ മനസ്സിൽ പൂത്തു നിൽക്കുന്നു. ഒന്നാമത്തെ പ്രശ്നം ഞാൻ ആരോഗ്യവാനായിരിക്കുന്നതു് എന്തിനു് എന്നതിനെപ്പറ്റി എനിക്കു് ബോധം വേണം എന്നതാണു്. നമ്മുടെ ഇടയിൽ പകയും വിദ്വേഷവും പ്രതികാരമോഹവും ആളിപ്പടരുമ്പോൾ ഓരോ കൂട്ടരും ആരോഗ്യം നേടുന്നതു് മറ്റൊരു കൂട്ടരെ നശിപ്പിക്കാനാവും. അതെത്ര കഷ്ടമാണു്. എത്ര ദോഷഫലമാണു് ചെയ്യുക. ഒരു മനുഷ്യന്റെ ആരോഗ്യം, മറ്റുള്ളവരോടു് ചേർന്നു് സന്തോഷമായി ജീവിക്കുവാൻ വേണ്ടിയാണു് ഞാനുള്ളതു് എന്ന ബോധത്തോടു ചേർന്നു വരണം. വൈരാഗ്യത്തോടെ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിച്ചാൽ ആരോഗ്യവും വൈരാഗ്യവും കൂടി വരില്ലേ. സസ്യാഹാരം മാത്രം കഴിക്കുന്ന ജന്തുക്കൾക്കു് കോപം വരാറില്ലെന്നു് പറയാൻ പറ്റുമോ. തന്നെയുമല്ല; സാമ്പത്തിക ആർത്തി നിലനിൽക്കുന്ന ലോകത്തു് ശുദ്ധമായ ആഹാരം ലഭിക്കാൻ തന്നെ പ്രയാസമാണു്. ഒക്കെ വിഷമയമാകും. പ്രകൃതിജീവനം അന്യോന്യ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ശോഭിക്കൂ, വിജയിക്കൂ. പ്രകൃതിചികിത്സ പോര; പ്രകൃതിജീവനം വേണമെന്നു് ആചാര്യന്മാർ പറയുന്നതു് വിശാലാർത്ഥത്തിൽ നാം മനസ്സിലാക്കണം. പ്രകൃതിക്കനുസരിച്ചു് നമ്മുടെ ജീവിതം നയിക്കാൻ നോക്കുമ്പോൾ ജാതിമതഭേദഭാവങ്ങൾക്കു് എന്താണു് സ്ഥാനം? പ്രകൃതിയിൽ നാണയമുണ്ടോ? വിലയും കൂലിയും സവർണ്ണരും അവർണ്ണരും പ്രകൃത്യനുസരണമല്ല. ആ വഴി ചിന്തിക്കുമ്പോൾ മനുഷ്യന്റെ ഭക്ഷണവും വീക്ഷണവും ജീവിതശൈലി ആകെയും നവീകരിക്കപ്പെടണമെന്നു വ്യക്തമാകും. അതുകൊണ്ടു് നാം സാധാരണ കരുതുന്ന മാതിരി ഒരു ഭക്ഷണക്രമവും ചികിത്സാരീതിയും മാത്രമായി പ്രകൃതിജീവനത്തെ കരുതാതെ മാനുഷികമായി കരുതണം. അന്നേ പ്രകൃതിജീവനം ശരിയായ പാതയിലാകൂ. ഞാൻ ആരോഗ്യവാനായിരിക്കുന്നതു് എല്ലാവർക്കും വേണ്ടിയാണു് എന്ന ബോധത്തിൽ നിന്നു് പ്രകൃതിജീവനശൈലി തുടങ്ങിയാൽ അവിടെ പ്രതിഫലത്തിന്റെ പ്രശ്നം വരില്ല. പ്രകൃതിജീവനം വ്യാപാരമാകില്ല. നിസ്വാർത്ഥമാകും. ജീവിതത്തിലാകെ വരുന്ന മാറ്റങ്ങളുടെ കൂട്ടത്തിലാകും ഇതു സംഭവിക്കുക. ആരോഗ്യത്തിനുമാത്രമായി സംഭവിക്കുക സാധ്യമല്ല.
- 11.
- ദർശനത്തിന്റെ വീക്ഷണത്തിലെ പ്രത്യേകതകൾ വ്യക്തമാക്കാക്കാമോ?
അക്കമിട്ടു പറയാം.
- ഭരണകൂടത്തിന്റെ അനീതികളെ ഒഴിവാക്കാനുള്ള സമരത്തിൽ പലരും ആത്മാർത്ഥമായി ഇടപെടുമ്പോൾ; ഭരണകൂടം എന്ന അനീതിയെ ഒഴിവാക്കാനുതകുന്ന ഒരു ജീവിതശൈലിയെപ്പറ്റിയാണു് ദർശനം ചിന്തിക്കുന്നതു്.
- ഈശ്വരങ്കലേക്കു് അടുക്കാൻ പലരും ശ്രമിക്കുമ്പോൾ സൃഷ്ടിയോടടുക്കാനാണു് ദർശനം ശ്രമിക്കുന്നതു. സൃഷ്ടിയെ പരിഗണിക്കാതെ ഈശ്വരനെ സമീപിക്കുവാൻ ശ്രമിക്കുമ്പോൾ രണ്ടും നഷ്ടപ്പെടാനിടയുണ്ടു്. എന്നാൽ ഈശ്വരനെ വിസ്മരിച്ചു് സൃഷ്ടിയോടടുത്താൽ ഈശ്വരാനുഗ്രഹമുണ്ടാകാതിരിക്കില്ല. ഈശ്വരവിശ്വാസത്തോടെ സൃഷ്ടിയുമായി അടുക്കുകയാണുത്തമം.
- ഏതാണോ ഇല്ലാതാകേണ്ടതു് അതിനെ എതിർക്കുന്നതിനു പകരം എന്താണോ ഉണ്ടാവേണ്ടതു് അതുണ്ടാവാൻ സാഹചര്യമൊരുക്കുകയാണു് പരിവർത്തനത്തിലേക്കുള്ള നേർവഴി. ജാതിയെ എതിർക്കുന്നതിനു പകരം മനുഷ്യബന്ധത്തെ വളർത്താൻ ശ്രമിച്ചാൽ അതു വളരുന്നതിനനുസരിച്ചു് ജാതിയുടെ ദോഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊള്ളും. മറിച്ചു് എതിർത്താൽ ജാതിക്കു് ബലം കൂടും എന്നു തന്നെയല്ല, മനുഷ്യബന്ധങ്ങൾ പൊട്ടിപ്പോകുകയും ചെയ്യും.
- നാണയനിഷ്ഠമായ ഈ വ്യവസ്ഥിതിയെ, നാണയ രഹിതമായ കുടുംബജീവിതമാക്കി മാറ്റുവാനുള്ള എളിയ മഹാ പരിശ്രമത്തിലാണു് ദർശനം.
- ലക്ഷ്യപ്രാപ്തിക്കു വേണ്ടി സംഘടനകൾ രൂപീകരിച്ചു് അതു് ശക്തിപ്പെടുത്താൻ പലരും ശ്രമിക്കുമ്പോൾ ലക്ഷ്യപ്രാപ്തിക്കു് മുഖ്യതടസ്സം സംഘടനയാണെന്നു് തിരിച്ചറിഞ്ഞു്, അതിനെ ഒഴിവാക്കുകയാണു് ദർശനം.
- മദ്യപാനം, വ്യഭിചാരം, മോഷണം തുടങ്ങിയവയേക്കാൾ സാമൂഹ്യവിരുദ്ധ പ്രവണതയാണു് ‘സ്വകാര്യമാത്രപരത’ എന്നാണു് ദർശനത്തിന്റെ കഴ്ചപ്പാടു്.
- വിദ്യാഭ്യാസ രംഗത്തു് വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റി നനാതരത്തിൽ ചിന്തനം നടക്കുന്നതിനിടയിൽ ഇന്നു് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നടക്കുന്നില്ലെന്ന നിഗമനത്തിലാണു് ദർശനം. ഓരോ പ്രദേശവും അവിടവിടെ ജനിക്കുന്നവർക്കുള്ള വിദ്യാലയമാണു്. അതിനു് കാല പരിഗണനയോ, പരീക്ഷയോ, സർട്ടിഫിക്കറ്റോ ഇല്ല. ഓരോ വ്യക്തിയേയും നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക പരിശീലനമാണു് വിദ്യാഭ്യാസം.
- സമത്വമല്ല; ബന്ധുത്വമാണു് ദർശനം ലക്ഷ്യമാക്കുന്നതു്. മനുഷ്യർ തമ്മിൽ ബന്ധുത്വത്തിൽ വന്നാൽ സർവ്വസമ്പത്തും ഭൂമിയിൽ ഒഴുകിക്കൊള്ളും.
- വ്യത്യസ്തതകൾ ഇല്ലാതാക്കുകയല്ല, വ്യത്യസ്തതകളെ കൂട്ടി ഇണക്കി സുന്ദരമാക്കുകയാണു് ദർശനം. ത്യാഗികളും ദ്രോഹികളും, നിർഭയരും ഭീരുക്കളും, ദേവന്മാരും രാക്ഷസന്മാരും എല്ലാത്തരക്കാരും ഉൾക്കൊള്ളുന്ന വിവിധ മാനസിക തലങ്ങളിലായിരിക്കും എന്നും മനുഷ്യരാശി. ഇവരുടെ അന്യോന്യതയാണു് ജീവിതത്തിലെ ആനന്ദം.
- ആരോഗ്യം, സമ്പത്തു്, വിജ്ഞാനം തുടങ്ങിയവ എങ്ങനെ നേടാം എന്നതിനുപരി എന്തിനു നേടണം എന്ന ചാലിലാണു് ദർശനത്തിന്റെ അന്വേഷണം. ഒരുവന്റെ ആരോഗ്യം മറ്റൊരുത്തനെ അടിച്ചു വീഴ്ത്താനാണെങ്കിൽ അവൻ രോഗിയായിപ്പോകുന്നതല്ലേ ഉത്തമം.
- വ്യക്തികളുടെ കഴിവുകൾ ശരിക്കും വികസിതമാകുന്നതു് അതു് എല്ലാവർക്കും വേണ്ടി എല്ലാവരും ഒന്നിച്ചു് പ്രയോഗിക്കുമ്പോഴാണു്. അവനവനു വേണ്ടി കൂട്ടായി ചെയ്യുമ്പോഴും, സമൂഹത്തിനു വേണ്ടി ഒറ്റയ്ക്കു ചെയ്യുമ്പോഴും, അവനവനു വേണ്ടി അവനവൻ തന്നെ ചെയ്യുമ്പോഴും ഊർന്നു വരുന്നതിനേക്കാൾ എത്രയോ മടങ്ങു് ഊർജ്ജം എല്ലാവരും ഒന്നിച്ചു് എല്ലാവർക്കും വേണ്ടി ചെയ്യുമ്പോൾ ഉള്ളിൽ നിന്നു് പ്രവഹിക്കും.
- ഒരു കൂട്ടർക്കെതിരായി മറ്റൊരു കൂട്ടരെ സംഘടിപ്പിക്കുക എളുപ്പമാണു്; സംഘടന വേഗം ശക്തി പ്രാപിക്കും. എന്നാൽ ഒന്നിച്ചു ജീവിക്കുവാൻ വേണ്ടി സംഘടിക്കുക എളുപ്പമല്ല; അതൊരു സാംസ്കാരിക കാര്യമാണു്. അതിനു് സാധന വേണം. ആ വഴിക്കാണു് ദർശനം.
- കൃഷി സമ്പ്രദായങ്ങളിൽ ഏറ്റവും ഉത്തമം കുടുംബക്കൃഷിയാണു്. അധികോല്പാദനം, ജൈവകൃഷി, പ്രകൃതികൃഷി, ശാസ്ത്രീയകൃഷി, കൂട്ടുകൃഷി തുടങ്ങിയവയിൽ നിന്നു് കുടുംബ കൃഷിക്കുള്ള മഹത്വം അതു് മാനുഷികമാണെന്നതാണു്. മാവു് എല്ലവർക്കും വേണ്ടി പൂക്കുന്നതു പോലെ മാവു വയ്ക്കുന്നതും എല്ലാവർക്കും വേണ്ടി എന്ന ബോധത്തിലാവുന്നതാണു്
അപ്പോൾ കൃഷിയിൽ നിന്നു് കൃത്രിമത്വവും വില്പനയും കൂലിയും മാറിപ്പോകും. കൃഷിക്കു് ഭക്ഷണവുമായി നേരിട്ടു് ബന്ധം വരും. കൃഷി സമൂഹജീവിത കാര്യമായ്ത്തീരും.
- 12.
- മാറ്റത്തിന്റെ പ്രക്രിയ വലുതായും വേഗതയിലുമല്ല ചെറുതായും സാവധാനമായും നടക്കേണ്ടതെന്നാണു് ദർശനത്തിന്റെ ലക്ഷ്യം.
- 13.
- ‘ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഞങ്ങൾക്കു വേണ്ടതെല്ലാം ഉണ്ടു്. പുതിയതായി ഒന്നും ഞങ്ങൾക്കു കേൾക്കേണ്ട’. ഈ വിശ്വാസത്തിൽ ഒഴിഞ്ഞു മാറുന്നവരെ എങ്ങനെ സമീപിക്കണം.
- ഉ:
- ആരെയും അവരുടെ മതവിശ്വാസത്തിൽ നിന്നു് അടർത്തി മാറ്റി പുതിയൊരു സങ്കല്പത്തിലേക്കു് കൊണ്ടു വരാൻ ദർശനം ശ്രമിക്കുന്നില്ല. ഇതു പറയുന്നവർ തങ്ങളുടെ മതവിശ്വാസം ജീവിതമാക്കാൻ വേണ്ടതു ചെയ്യുന്നില്ലല്ലോ. മതവിശ്വാസികൾ മതത്തിന്റെ ലക്ഷ്യത്തെ തങ്ങളുടെ ജീവിതത്തിൽ നിന്നു് ഒഴിച്ചു നിർത്തി, കേവലം ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുകയല്ലേ ചെയ്യുന്നുള്ളൂ. അയൽക്കാർ ദിവസവും കുറച്ചു സമയം തങ്ങളുടെ നിത്യജീവിത കാര്യങ്ങളെപ്പറ്റി ആലോചിക്കുവാൻ ഒന്നിച്ചിരിക്കണം. എല്ലാവരും ചേർന്നു് വീടുകളിലെ സസ്യങ്ങൾക്കു് വെള്ളം കോരണം. പങ്കിട്ടു കഴിക്കണം. ഭൂമിയിൽ ഒരാളും ഒറ്റയ്ക്കായല്ലോ എന്നോർത്തു് ദുഃഖിക്കാനിടവരരുതു്. ഇതൊക്കെയല്ലേ നാം പറയുന്നുള്ളൂ. ഇതിൽ നിന്നു് ഏതെങ്കിലും മതവിശ്വാസികൾക്കു് ഒഴിഞ്ഞു മാറേണ്ട കാര്യമുണ്ടോ? ശക്തമായ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടു വയ്ക്കാതിരിക്കുകയാണുത്തമം. ജീവിതം അന്യോന്യതയുടെ ചാലിൽ ഒഴുകാൻ തുടങ്ങിയിട്ടു് ആവശ്യമെന്നു തോന്നിയാൽ അതെല്ലാം ചർച്ചയ്ക്കെടുക്കാമല്ലോ. ഇതൊന്നും കേൾക്കാനേ തയ്യാറില്ല. ചെവി തരികയേ ഇല്ല. ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടേ ഇരിക്കും എന്നുള്ളവരെ തല്ക്കാലം ശല്യപ്പെടുത്താതിരിക്കുക. എന്നാൽ അവരെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുകൂടാ. എല്ലാ വിഭാഗങ്ങളിലും നിന്നേടത്തുതന്നെ നിൽക്കുന്നവരും മുന്നോട്ടു ചുവടു വയ്ക്കുന്നവരും ഉണ്ടാകും. മുന്നോട്ടു ചുവടു വയ്ക്കുന്നവർ, കൂടെ വരാൻ തയ്യാറാകത്തവരെ പിൻതള്ളരുതു്. അതു് സമൂഹമാറ്റത്തിനു് തടസ്സമാകും. നമ്മുടെ ആശയത്തിന്റെ കൂടെ ഇല്ലാത്തവരെ ജീവിതത്തിന്റെ കൂടെ വേണ്ടന്നു വയ്ക്കരുതു്. തറക്കൂട്ടത്തിൽ കൂടാത്തവരുടെ വീട്ടിലെ ചെടികൾക്കും നനച്ചുകൊടുക്കണം. അവർ നിഷേധിച്ചാലോ വേണ്ട. വിരുന്നിനു് കൂട്ടണം. ഒന്നിലും കൂടത്തില്ലെന്നു പറഞ്ഞാലോ. നാം നമ്മുടെ മൗനവിചാരത്തിൽ അവരെ ഉൾക്കൊള്ളുക. തക്ക സന്ദർഭത്തിൽ സഹകരണത്തിനുള്ള വഴി തുറന്നു വരും. ക്ഷമിക്കുക. എല്ലാവരും ഉടനെ നമ്മോടു ചേർന്നു വരും എന്നു വിചാരിക്കരുതു്. ഞാൻ തന്നെ എന്റെ കൂടെ എപ്പോഴും ഉണ്ടായെന്നു വരില്ല. ഞാൻ എന്റെ കൂടെ ഉണ്ടാകുമോ എന്ന ചോദ്യത്തിനു് ‘ഉണ്ടാവും’ എന്നുത്തരം പറയാൻ നമ്മിൽ എത്രപേർക്കു് കഴിയും. ഈ ചോദ്യത്തിൽ മതത്തിന്റെ ആത്മാവിനു് ചേരാത്ത ഒരു പ്രയോഗമുണ്ടു്. ‘ഞങ്ങളുടെ മതഗ്രന്ഥം’ എന്ന വിചാരം നമ്മുടെ ഇടയിൽ പ്രചരിച്ചുപോയതാണു് മതങ്ങളുടെ ആത്മാവിന്റെ പ്രകാശനത്തിനു് വലിയ തടസ്സമായി നിൽക്കുന്ന ഘടകം. സകല മതഗ്രന്ഥങ്ങളും, മനുഷ്യരാശിക്കു വേണ്ടി ഉണ്ടായവയാണു്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ മതബോധമില്ലാത്തവർക്കു വേണ്ടിയാണു് പ്രവാചകന്മാരും ഗ്രന്ഥങ്ങളും ഉണ്ടായതു്. പിൽക്കാലത്തു് പേരു്, വേഷം, ആചാരം എന്നിവയിൽ മതഗ്രന്ഥങ്ങളെ കെട്ടി ഇട്ടതല്ലേ ഈശ്വരനിഷേധം.
- 14.
- തങ്ങൾ കണ്ടെത്തിയ വഴിയിലൂടെ ഓരോ സംഘവും നീങ്ങുന്നു. അവരെല്ലാം കൂടി ഒരേ പാതയിലേക്കു് മാറി വരണം എന്നു പറഞ്ഞാൽ അതു നടക്കുമോ? ഒരു വഴി തിരഞ്ഞെടുത്തു് അതുവഴി സഞ്ചരിക്കുന്നവർ തന്നെ പെട്ടെന്നു് പുതുവഴി പിരിഞ്ഞു കൊണ്ടിരിക്കുകയാണു്. വഴിപിരിയാത്ത ഒരു മതവും ഒരിസവും ഇന്നു ഭൂമിയിലില്ല. ഇക്കാലത്തു് എല്ലാവരും ഇതാ ഈ പുതിയ വഴിയിലേക്കു് വരൂ എന്നു് ക്ഷണിക്കുകയാണു് താങ്കൾ. നടക്കുമോ.
- ഉ:
- ഏതു വഴിയിലൂടെ പോകുന്നവർക്കും ഇടയ്ക്കു് വെള്ളം കുടിക്കണം, ആഹാരം കഴിക്കണം, ഉറങ്ങണം. ഇതൊക്കെ വേണ്ടേ? ആ കാര്യത്തിൽ പരസ്പരം സഹകരിക്കണമെന്നേ ദർശനം പറയുന്നുള്ളൂ. ഭൂമിയിലാകെ മനുഷ്യവാസമുള്ള എല്ലാ പ്രദേശങ്ങളിലും മാനുഷിക കൂടിച്ചേരലുകൾ വേണമെന്നു പറയുമ്പോൾ വഴിമാറണമെന്നു പറയുന്നില്ല. ദർശനം പുതിയ സംഘടനയോ, ഫണ്ടോ, ആഫീസോ, പ്രസ്ഥാനമോ ഒന്നും ഉണ്ടാക്കുന്നില്ല. നേതാക്കന്മാരേയും സൃഷ്ടിക്കുന്നില്ല. ശാഖകൾ സ്ഥാപിക്കുന്നില്ല. വഴിയിൽ നിൽക്കാതെ ലക്ഷ്യത്തിലേക്കു് നീങ്ങു എന്നേ പറയുന്നുള്ളൂ. ലക്ഷ്യത്തിലേക്കു് അടുക്കുന്തോറും വഴികൾ തമ്മിലടുത്തു കൊള്ളും. എതിർ ദിശയിലേക്കു് നീങ്ങുമ്പോഴാണു് അകലം വർദ്ധിക്കുന്നതു്. ലക്ഷ്യം സന്തുഷ്ടമായ ഒരു പുതിയ ലോകം ആണല്ലോ. നമുക്കങ്ങോട്ടു് അവരവരുടെ പാതയിൽതന്നെ നീങ്ങാം. ആസ്തികനും നാസ്തികനും കൈ കോർക്കണം. എന്തിനു് പരസ്പരം ഏതാണു് ശരി എന്നു് തർക്കിച്ചു് സ്ഥാപിക്കാനല്ല; കൃഷി ചെയ്യുവാൻ; നാടു് ശുചിയാക്കുവാൻ; വെള്ളം കൊണ്ടുവരാൻ; സമാധാന ജീവിതത്തിനു്. ഇങ്ങനെ ഒന്നിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയാൽ അറിയാതെ നാം ഒരു വഴിയിലൂടെ ഒരേ ലക്ഷ്യത്തിലേയ്ക്കു ഒന്നിച്ചു നീങ്ങുന്നവരായി തീർന്നേക്കാം. അല്ലെങ്കിൽ എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണു് എന്നു തിരിച്ചറിഞ്ഞേക്കാം. ഒരു കൂട്ടരെ തോൽപ്പിച്ചു് മറ്റൊരു കൂട്ടർ വിജയിക്കുകയല്ല; എല്ലാവരും വിജയിക്കുകയാണു് ദർശനത്തിന്റെ സമീപന ശൈലി. ദർശനം മാനുഷികമായ ഒരു ജീവിതശൈലി ഭൂമിയിൽ ഉണ്ടായി വരണമെന്നാണാഗ്രഹിക്കുന്നതു്. വൈവിധ്യങ്ങളെ ഒന്നും ഇല്ലാതാക്കാനാഗ്രഹിക്കുന്നില്ല. തന്നെയല്ല; ഇന്നു് സദാ വഴി പിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത ഇത്തരം മാനുഷിക പ്രവർത്തനങ്ങളിൽ ഇടപെടുന്നതുകൊണ്ടു് ക്രമേണ കുറഞ്ഞുവരികയും ചെയ്യും.
- 15.
- സമൂഹത്തെ ശിഥിലമാക്കി നിർത്തി, അതിൽ നിന്നു മുതലെടുക്കുവാൻ ശീലിച്ചിട്ടുള്ള സാമൂഹ്യ വിരുദ്ധ ശക്തികൾ ദർശനത്തിന്റെ ഈ അന്യോന്യ ജീവിത സങ്കല്പത്തിനു് എതിരായി പ്രവർത്തിക്കൂക ഇല്ലേ. അവരുടെ നിലനില്പിനു് ദോഷമായി വരുന്നതിനെ അവർ നിലനിർത്തുമോ.
- ഉ:
- നിലനില്പിനു് ശിഥിലീകരണമാണു് വേണ്ടതു് എന്ന ധാരണ സമൂഹത്തിൽ എങ്ങനെ വന്നു ചേർന്നു? ഒരു പ്രത്യേക കൂട്ടർ ഉണ്ടാക്കി എടുത്ത പ്രവണതയാണോ ഇതു്. ആത്മപരിശോധന ചെയ്തു നോക്കാം. നമുക്കിതിൽ വല്ല പങ്കുമുണ്ടോ? നിങ്ങളുടെതല്ലാത്ത മറ്റൊരു വിഭാഗത്തിൽ ഭിന്നിപ്പുണ്ടാകുമ്പോൾ നിങ്ങളുടെ മനസ്സു് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കിയാൽ സത്യം സ്വയം ഉള്ളിൽ തെളിഞ്ഞു വരും. തങ്ങളുടെ കൂട്ടത്തിൽ ഐക്യവും മറ്റെല്ലാറ്റിലും ശിഥിലീകരണവും ഇതാണു് എല്ലാ ഗ്രൂപ്പുകളുടെയും മനസ്സിലിരിപ്പു്. അയൽ വീട്ടിലെ കലഹം പോലും കേട്ടു നിൽക്കാൻ രസമാകും. വളരെ താണ ഒരു മാനസികാവസ്ഥയാണിതു്. ഒരു കൂട്ടരിലായി ഇതാരോപിക്കുന്നതു് സത്യസന്ധമായിരിക്കുകയില്ല. നമുക്കും ഇതിലൊരു പങ്കുണ്ടെന്നതല്ലേ വസ്തുത. അപ്പോൾ എവിടെ തുടങ്ങണം? അവരവരിൽ തന്നെ തുടങ്ങണം. അന്യരിൽ തുടങ്ങണമെന്നു് നാം കരുതുന്ന പലതും സൂക്ഷ്മമായി ചിന്തിച്ചാൽ അവനവനിൽ തന്നെയാണു് തുടങ്ങേണ്ടതെന്നു തെളിഞ്ഞു വരും. അവരിലാണു് തുടങ്ങേണ്ടതെന്നു് നാം കരുതും. നമ്മിലാണു് മാറ്റം വരേണ്ടതെന്നു് അവർ കരുതും. ആരും അവരവരിൽ നിന്നു തുടങ്ങാത്തതുകൊണ്ടു് തെറ്റായ ഒരു പ്രവണതയും സമൂഹത്തിൽ നിന്നു് ഒഴിഞ്ഞുപോകുന്നില്ല. നമുക്കു തുടങ്ങാം. ഈ സദസ്സിലുള്ള ഓരോരുത്തരും ഞാൻ മറ്റുള്ളവരുമായി അടുത്തു പെരുമാറും, ആരുമായി അകന്നു മാറാൻ ശ്രമിക്കുകയില്ല എന്നു നിശ്ചയിക്കുകയല്ലേ ഈ ചോദ്യത്തിനുള്ള ഉചിതമായ മറുപടി. മറ്റൊന്നു് എതിർശക്തി ശിഥിലമാകാൻ ഇരു കൂട്ടരും ആഗ്രഹിക്കുന്നതു് അവരുടെ ശക്തി ക്ഷയിച്ചു് ദുർബലരായാലേ തങ്ങൾക്കു് അവരിൽ നിന്നുള്ള ഭയം ഒഴിവായി കിട്ടു എന്നുള്ളതുകൊണ്ടാണു്. എല്ലാവരും പരസ്പരം കൂട്ടാകും എന്നു കണ്ടാൽ ഭിന്നിപ്പിന്റെ പാത അപ്പാടെ അടഞ്ഞുകൊള്ളും. പരസ്പരം കണ്ണിചേരുന്നതോടു കൂടി ആർക്കും ആരേയും ഭയപ്പെടേണ്ടതില്ല എന്നു വരും. യഥാർത്ഥത്തിൽ ഭയന്നിട്ടാണു് കൂട്ടു പിടിക്കുന്നതും മറു കൂട്ടരെ ആക്രമിക്കുന്നതും. എല്ലാവരും കൂടെയുണ്ടു് എന്നു വന്നാൽ അതാണാനന്ദമെന്നു് എല്ലാവർക്കും ബോധ്യമുണ്ടാകും. ഇന്നു് ശിഥില കർമ്മങ്ങൾ ചെയ്യുന്നവർക്കു് ആശ്വാസം കിട്ടുന്നതു് ദർശനത്തിന്റെ ഈ പാതയിലേക്കു് വരുമ്പോഴാണു്. ഇതു് മനസ്സിലാക്കിക്കൊടുക്കുകയാണു് നമ്മുടെ ധർമ്മം.
- 16.
- പ്രപഞ്ചമാകെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മുങ്ങിയ ആറ്റിലല്ല രണ്ടാമതു് മുങ്ങുന്നതു്. നിമിഷം കൊണ്ടു് അതൊഴുകി മാറിക്കഴിയും. ഇങ്ങനെ സദാ മാറിക്കൊണ്ടിരിക്കുന്ന ലോകത്തു് സ്ഥായി ആയി ഒരാശയം അതെത്ര നല്ലതായിരുന്നാലും നിലനിൽക്കുമോ?
- ഉ:
- നിലനിൽക്കില്ല എന്നു സമ്മതിച്ചിട്ടു് എന്താണു ചെയ്യേണ്ടതു്. ഈ പ്രവർത്തനം ഉപേക്ഷിക്കണമോ? പിന്നെന്താണു ചെയ്യേണ്ടതു? എന്തു ചെയ്താലും അതു് സ്ഥായി ആയിരിക്കില്ലല്ലോ? ഈ പ്രപഞ്ചമേ നശ്വരമല്ലേ? ഇപ്പോൾ ഈ മഹാസദസ്സിൽ നിറഞ്ഞു കാണുന്ന ലക്ഷക്കണക്കിനാളുകളിൽ ഒരാൾപോലും ഏതാനും വർഷങ്ങൾക്കുശേഷം ഈ ഭൂമിയിൽ കാണുന്നില്ല. നമ്മുടെ മുറ്റം കരിയില വീണു മൂടിക്കിടക്കുന്നു. ഇതൊന്നു തൂത്തു മാറ്റാം എന്നു പറയുമ്പോൾ. “ഇനിയും വീഴില്ലേ, നാളെ ആരു തൂക്കും?” എന്നിങ്ങനെ ചിന്തിച്ചു് ഇന്നു തൂക്കാതിരിക്കണമോ? “മാറ്റം കൂടിയേ തീരൂ. അതു സംഭവിച്ചുകൊണ്ടിരിക്കും” എന്നാണല്ലോ താങ്കൾ കരുതുന്നതു്. ഇന്നു് എന്തിനും നാണയം വേണമെങ്കിൽ നാളെ ഒന്നിനും നാണയം വേണ്ട എന്നു വരട്ടെ. അതും മാറ്റമല്ലേ? ഇന്നടഞ്ഞു കിടക്കുന്ന രാഷ്ട്രാതിർത്തികളും നാളെ തുറന്നിടാം. എന്തിനിതു ഭാവന ചെയ്യുവാൻ മടിക്കണം. മാറ്റം സംഭവിക്കുന്നതിനു് പ്രേരണ വേണമല്ലോ. മാറ്റത്തിന്റെ പ്രേരണാ ഘടകങ്ങളായി നമുക്കു തീരാം. പിന്നീടൊരിക്കൽ ഇതിനും അപ്പുറത്തു് ഏതോ ഒന്നായി ലോകം മാറിയേക്കാം. നമുക്കു് പിടിച്ചു നിറുത്താൻ നോക്കാതെ പുതിയ ഒഴുക്കുകൾ സൃഷ്ടിക്കാൻ നോക്കാം.
- 17.
- “നാമിപ്പറയുന്നതെല്ലാം ശരി. എന്നാൽ ബഹുഭൂരിപക്ഷം പേരും ഇതൊന്നും ശ്രദ്ധിക്കില്ല. കിട്ടുന്ന കിട്ടുന്ന മധുരം നുകർന്നു് പൂവുതോറും പറക്കുന്ന ശലഭം പോലെ ജീവിച്ചു മരിക്കുന്ന മനുഷ്യനോടു് ആരെന്തു പറഞ്ഞാലും ഒരു ഫലവും ഉണ്ടാകില്ല. പ്രവാചകന്മാർ എത്രായിരം വർഷങ്ങളായി പറഞ്ഞു. എന്തെല്ലാം പ്രത്യക്ഷത്തിൽ അനുഭവപ്പെടുത്തി കൊടുത്തു. ഇപ്പോഴും തോണി കടവിൽ തന്നെ. എവിടെയോ കെട്ടുണ്ടു്. അതഴിക്കാതെ എത്ര തുഴഞ്ഞാലും മുന്നോട്ടു നീങ്ങില്ല.”
- ഉ:
- ആ കെട്ടു്, അന്യഥാഭാവമാണെന്നാണെന്റെ വിചാരം. അപരൻ എനിക്കുള്ളവനല്ല; എന്നു് ഓരോരുത്തരും കരുതിപ്പോയി. ഇതല്ലേ കെട്ടു്. ഇതഴിയാൻ മൈത്രീ ഭാവന സഹായിക്കും. ഇതഴിയാൻ ജൈവാർച്ചന ഉപകരിക്കും. ഈ വഴിയുള്ള വിചാരധാരയാണു് ഈ യോഗം സംഘടിപ്പിക്കാൻ കാരണം. നാമെല്ലാം പ്രേരകരായാൽ മുന്നോട്ടൊരായം കിട്ടിയേക്കാം. എന്നാൽ, ശ്രദ്ധിക്കാത്തവരെ എങ്ങനെ ശ്രദ്ധിപ്പിക്കും? ഇന്നിന്റെ രസം ആസ്വദിച്ചാനന്ദിക്കുന്നവരെ ഭാവിയുടെ രസാസ്വാദനത്തിനെങ്ങനെ പ്രേരിപ്പിക്കും. ചെവി തരില്ലല്ലോ. ബോദ്ധ്യമുള്ളവർ ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കണം. അതിനുള്ള ഏറ്റവും ഉത്തമമായ ഉപാധി വിചാരവും വാക്കുമാണു്. പ്രഭാഷണങ്ങളെക്കാൾ ഉത്തമം സംഭാഷണമാണു്. ഉറക്കെപ്പറയുന്നതിനേക്കാൾ ഫലം കിട്ടും സാവധാനം സംസാരിച്ചാൽ. ചെറിയ ചെറിയ സമീപനങ്ങളാണു് വേണ്ടതു്. തെരുവിലൂടെ ഘോഷയാത്രയും, ഇത്തരം മഹാസമ്മേളനങ്ങളും, വൻമേളകളും, ശബ്ദകോലാഹലങ്ങളും കൊണ്ടു് ഭ്രമിപ്പിച്ചു് സാധിക്കാവുന്ന കാര്യമല്ല ജീവിതശൈലീ പരിവർത്തനം. നാം ഇത്ര വലിയ വിശ്വമഹാസമ്മേളനം സംഘടിപ്പിച്ചു. ലോകത്തെയാകെ അറിയിച്ചതല്ലാതെ ഇവിടെ ബാഹ്യാകർഷണത്തിനു് ഒന്നും ഇല്ലല്ലോ. ഒരു സ്വാഗത കമാനം പോലും ഉയർത്തിയിട്ടില്ലല്ലോ. ഒരു കേന്ദ്രത്തിലേക്കാകർഷിക്കുകയല്ല; ഓരോരുത്തരും മാറ്റത്തിന്റെ കേന്ദ്രബിന്ദുവാകുകയാണു് വേണ്ടതു്. അതുകൊണ്ടു് പറഞ്ഞു തുടങ്ങുക. അതാണു് ഉത്തമമായ തുടക്കം. പിന്നീടു് യുക്തമായ വഴികൾ തെളിഞ്ഞുവന്നുകൊള്ളും.
ബഹുജനങ്ങൾക്കു് ഇതു ബോദ്ധ്യമാകുമോ എന്നു ചിന്തിച്ചു് നിരാശനാകാതെ, എനിക്കു് ബോദ്ധ്യമാകുന്നുണ്ടോ എന്നു് സ്വയം നോക്കൂ. ലോകത്തു് മറ്റാർക്കും വേണ്ടെങ്കിലും എനിക്കെന്റെ കുഞ്ഞിനെ വേണം എന്നൊരമ്മ കരുതി പോറ്റുന്നതുപോലെ ആശയങ്ങളെ സ്വന്തമാക്കി വളർത്തുക. സംഭവിക്കേണ്ടതു സംഭവിച്ചുകൊള്ളും. ലോകത്തിന്റെ ആകെ ചുമതല ഏറ്റെടുക്കാതിരിക്കുക. എന്നാൽ ലോകത്തിനാകെ വേണ്ടി പ്രവർത്തിക്കുക. ഈ സമീപനമാണു് ഞാൻ സ്വീകരിച്ചിട്ടുള്ളതു്.
ചോദ്യങ്ങൾ കുന്നുകളായി ഉയരുന്നു. ഇതെല്ലാം ഒന്നു വായിക്കുവാൻ പോലും ഈ യോഗത്തിൽ പറ്റില്ല. എല്ലാം കമ്പ്യൂട്ടറിനു കൊടുക്കാം. എന്റെ വീക്ഷണവും കൊടുക്കാം. ഏതാനും കുറിപ്പുകൾ കൂടി എടുത്തിട്ടു് ഈ യോഗം സമാപിപ്പിക്കാം.
- 18.
- മനസ്സിന്റെ ഈ അത്ഭുത പ്രപഞ്ചത്തിൽ ആർക്കെന്തു ചെയ്യാൻ കഴിയും? എന്റെ മനസ്സു് എന്നേയുംകൊണ്ടു് എങ്ങോട്ടെല്ലാം പോകുമെന്നു് എനിക്കു തന്നെ അറിഞ്ഞു കൂടാ. ഞാൻ പാടില്ലത്തതെന്നു് ഉറപ്പായി കരുതുന്നേടത്തേക്കു് സ്വയം ചെന്നു ചേർന്നെന്നു വരും. ഇങ്ങനെയുള്ള കോടാനുകോടി ജന മനസ്സുകളിൽ ‘എല്ലാവരും എന്റെ’ എന്ന പൊതു ഭാവം സംഭവിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. ഈ ഭാവം എല്ലാവരിലും വന്നാൽ സ്വർഗ്ഗരാജ്യമാകുമെന്നതിനു് സംശയമില്ല. എന്നാൽ ഒരിക്കലും അതു സംഭവിക്കുകയില്ല. മനസായിരിക്കും മുഖ്യ തടസ്സം. സർവ്വരുടേയും മനസ്സു് വിശാലമാക്കുക എന്ന കാര്യം വിചാരിക്കാൻ പോലും സാദ്ധ്യമല്ല. പ്രായോഗികത ഒട്ടും ഇല്ലാത്ത ഒരാകാശ കുസുമമാണു് ജ്യേഷ്ഠന്റെ സംരംഭം എന്നതിൽ എനിക്കു സംശയമില്ല. ഭൂമിയിൽ രണ്ടു പേരുണ്ടെങ്കിൽ ഇതു നടക്കില്ല. വിഭിന്നത ഒഴിവാകുകയേയില്ല.”
- ഉ:
- പിണങ്ങാൻ മത്രമല്ല; ഇണങ്ങാനും രണ്ടുപേർ വേണ്ടേ? ഭൂമിയിൽ ഭിന്നത മാത്രമേ ഉള്ളോ? ഐക്യതയും ഇല്ലേ? നാം ഇല്ലാത്ത ഒന്നു് ഉണ്ടാക്കാനല്ല ശ്രമിക്കുന്നതു്. ഉള്ള ഒന്നിനെ തടസ്സം നീക്കി പരക്കെ ഒഴുക്കാനാണു് ശ്രമിക്കുന്നതു്. വ്യാപകമായിപ്പോയ ഒരു തെറ്റിദ്ധാരണ നീക്കാനാണു് ശ്രമിക്കുന്നതു്. പരസ്പരം സംഭവിച്ചു പോയ തെറ്റിദ്ധാരണയിൽ നിന്നാണു് ശത്രുത ഉണ്ടാകുന്നതു്. ഇരു കൂട്ടരും കൂടി വൃഥാ ഭൂമിയുടെ മേൽ ആരോപിച്ചുണ്ടാക്കിയ അടിസ്ഥാനരഹിതമായ ഒരു മിഥ്യാബോധമാണു് അതിരു്. എല്ലാം നമുക്കുള്ളതാണെന്ന സത്യബോധം തെളിഞ്ഞു വരുമ്പോൾ ഈ മിഥ്യാബോധം നീങ്ങിക്കൊള്ളും. ‘എനിക്കു് മിത്രങ്ങൾ വേണ്ടാ; സ്നേഹിതരേ വേണ്ട; എല്ലാവരുമെന്റെ ശത്രുക്കളായി തീർന്നാൽ മതി’ എന്നു് ആരെങ്കിലും വിചാരിക്കുമോ? എല്ലാവരും എന്നെ സ്നേഹിക്കുന്നു; ആദരിക്കുന്നു; ആരും എന്നെ പുച്ഛിക്കുന്നില്ല; എന്നു വന്നാൽ അതെനിക്കു് വേണ്ടെന്നു തോന്നുമോ. ഇല്ലല്ലോ. മനസ്സു് ഭിന്നമായിക്കൊള്ളട്ടെ. മുൻകോപി ആയിക്കൊള്ളട്ടെ. കാമിയാവട്ടെ. ഈ ദോഷങ്ങളെല്ലാം ഉണ്ടായിരിക്കെത്തന്നെ മറ്റുള്ളവർ തനിക്കു് കൂട്ടായി ഉണ്ടു് എന്ന കാര്യം വേണ്ടെന്നു് ആരെങ്കിലും വിചാരിക്കുമോ. അയൽക്കാരുമായി നിത്യ പിണക്കത്തിലായിരിക്കുന്ന ഒരാളുടെ വീടു് രാത്രി ആക്രമിക്കപ്പെടുകയോ, അഗ്നിക്കിരയാകുകയോ ചെയ്യുമ്പോൾ എന്റെ ശത്രുക്കളായിരുന്നവരാരും എന്നെ സഹായിക്കാൻ വരേണ്ട എന്നാരെങ്കിലും വിചാരിക്കുമോ? ദുരന്തവേളകളിൽ സർവ്വ വിഭാഗീയതകളും നാം മറന്നു് ഒന്നാകുന്നില്ലേ? നാമെല്ലാം ഉള്ളിന്റെ ഉള്ളിൽ ഒന്നാണു് എന്നൊരു സത്യമുണ്ടു്. ഈ സത്യത്തിന്റെ പ്രകാശനത്തിനുള്ള തടസ്സം നീക്കുന്നതാണു് നമ്മുടെ വിഷയം. അതു പ്രകാശിക്കുന്നതോടുകൂടി മറ്റെല്ലാ ദോഷങ്ങളും മാറിപ്പോകണം എന്നു കരുതുന്നില്ല. വളരെ ഉന്നതമായ ആദർശം ദർശനത്തിന്റെ മേൽ വച്ചു കെട്ടരുതേ എന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ഇതു് എന്നെപ്പോലെ വെറും സാധാരണക്കാരുടെ തലത്തിൽ നിന്നുള്ള ഒരു ചിന്തയാണു്. “എടോ മത്തായി, ഞാൻ നിന്റെ കൂടെ ഉണ്ടാകാം. നീ എന്റെ കൂടെയും ഉണ്ടായിരിക്കണം കേട്ടോ”. ഇത്രേ ഉള്ളു ദർശനത്തിന്റെ അപേക്ഷ. സർവ്വസംഗപരിത്യാഗം ദർശനം ആവശ്യപ്പെടുന്നില്ല. അതിന്റെ മഹത്വത്തെ മാനിക്കുന്നു. ബ്രഹ്മചര്യത്തെ മാനിക്കുന്നു. എന്നാൽ ആസക്തികളെ ആകെ നിരാകരിക്കുന്നില്ല. അനാർഭാട ജീവിതത്തെ ആദരിക്കുന്നു. ഒരാൾക്കു് കസവു വസ്ത്രം ധരിക്കണമെന്ന ആഗ്രഹത്തെ തള്ളുന്നില്ല. അയാൾക്കു് അയാൾ ആവശ്യപ്പെടുന്ന തരം കസവു വസ്ത്രം നെയ്ത്തുകാർ ഉണ്ടാക്കിക്കൊടുക്കും. അതിനു് വില ഉണ്ടാവില്ല. സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ മോഹം ആ കുടുംബത്തിലെ മറ്റംഗങ്ങൾ നിറവേറ്റിക്കൊടുക്കുന്നതു പോലെ. ഇതസാദ്ധ്യമാണോ? മനുഷ്യനു് തിന്മകളിൽ നിന്നു് പൂർണ്ണമുക്തി നേടാൻ വ്യാപകമായി കഴിയുമോ എന്നോർത്താണു് പലരും ഭയപ്പെടുന്നതു്. തിന്മകളോടു കൂടി ഓരോരുത്തരും അവരവരെ അംഗീകരിക്കുന്നതു പോലെ, നമ്മുടെ വീട്ടിലുള്ളവരുമായി പൊരുത്തപ്പെട്ടു് ജീവിക്കുന്നതുപോലെ ലോകത്താകെ ജീവിക്കാൻ കഴിയുകില്ലേ എന്നതാണു് ദർശനത്തിന്റെ പരീക്ഷണം.
- 19.
- “ഭാവിലോകത്തെപ്പറ്റി ജ്യേഷ്ഠന്റെ സങ്കല്പം അറിയണമെന്നുണ്ടു്.”
- ഉ:
- പറയാം. ‘പുതിയ ലോകം പുതിയ വഴി’ എന്ന മുൻ പുസ്തകത്തിൽ ഇതേപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ഓരോ ജനനവും അന്നു് ലോകകുടുംബത്തിലെ ഒരഗമായിട്ടായിരിക്കും. വിശ്വസമൂഹത്തിനുവേണ്ടി പ്രാദേശിക സമൂഹങ്ങളാലായിരിക്കും ഓരോരുത്തരും വളർത്തപ്പെടുക. ‘എന്റെ വീടാണീ ലോകം’ എന്ന ബോധം ഓരോ കുട്ടിക്കും സദാ ലഭിക്കും. നിരന്തര സമ്പർക്കം ഉണ്ടായിരിക്കും. അടുത്തടുത്തുള്ള വീടുകൾ ഏതു സമയത്തും ഏതാവശ്യത്തിനും ഉടനടി കൂടിച്ചേരത്തക്ക സംവിധാനം ഭൂമിയിലാകെ ഉണ്ടാകും. നിത്യേന കൂടുന്ന ഓരോരു സമൂഹത്തിലും തങ്ങളുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കുവാനും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ തങ്ങൾക്കറിയുവാനും അപ്പപ്പോൾ സഹായിക്കുന്ന സാങ്കേതിക വിവരനിലയങ്ങൾ ഉണ്ടാവും. കടലാസ്സിന്റെ ഉപയോഗം വളരെ കുറയും. ബാലവേല ഇല്ലാതാവുകയല്ല; ആബാലവൃദ്ധം അദ്ധ്വാനികളാകുകയാണു് അന്നു്. വിദ്യാർത്ഥികൾ എന്നൊരു വിഭാഗം ഉണ്ടാവില്ല. എല്ലാവരും വിദ്യാർത്ഥികളും അദ്ധ്യാപകരും ആയിരിക്കും. വിദ്യാഭ്യാസം ഏകാദ്ധ്യാപക വിദ്യാശാലകളിലായിരിക്കും സാധാരണ നടക്കുന്നതു്. മിക്കവാറും അദ്ധ്യാപകന്റെ ഭവനം തന്നെയായിരിക്കും. താല്പര്യമുള്ള ഒരാൾക്കു് ഒരു ദിവസം സംഗീതാദ്ധ്യാപകന്റെ അടുത്തു് രണ്ടുമണിക്കൂർ സംഗീതം പഠിച്ചിട്ടു് ചിത്രരചനാദ്ധ്യാപകന്റെ വീട്ടിലേക്കു് ചെല്ലാം. പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ സ്ഥാപനങ്ങൾ ഉണ്ടാവും. എവിടെ ചെന്നാലും ആവശ്യമുള്ള അത്രയും സമയം ഭൂമിയിൽ പണിയെടുക്കുവാൻ ഓരോരുത്തരും സന്നദ്ധരായിരിക്കും. കാർഷിക ഉല്പന്നങ്ങളും വ്യാവസായിക ഉല്പന്നങ്ങളും കരജല വ്യോമമാർഗ്ഗങ്ങളിലൂടെ ആവശ്യമായ ഇടങ്ങളിലേക്കു് നിരന്തരം ഒഴുകികൊണ്ടിരിക്കും. പ്രധാന വിതരണോപാധി കൈകളായിരിക്കും. രാവിലെ ഒരു വീട്ടിൽ പ്ലാവിലെ ഒരു ചക്ക ഇടുന്നെങ്കിൽ തലേന്നു കൂടുന്ന തറക്കൂട്ടയോഗത്തിൽ പറഞ്ഞെന്നു വരും. നാളെ രാവിലെ തങ്ങൾക്കു് ഒരു പോന്തു ചക്ക കിട്ടുമെന്നു് ആ തറയിലെ എല്ലാ വീട്ടുകാർക്കും ഉറപ്പാക്കാം. വേറൊരു വീട്ടിൽ നിന്നു് മുരിങ്ങക്കാ കിട്ടിയേക്കാം. അദ്ധ്വാനം, ഉല്പാദനം, വിതരണം, ഉപഭോഗം ഇതു് നാലും ആനന്ദമായി തീരുന്ന ഒരു ലോകമായിരിക്കും അതു്. ദോഷങ്ങളെല്ലാം അന്നും ഉണ്ടാകുമെങ്കിലും പടർന്നു വലുതാകാൻ ഇടവരില്ല. വേഗം ശ്രദ്ധിക്കപ്പെടും. രഹസ്യക്കലവറകളാകാൻ ഒരു വീടിനും കഴിയാതെ വരും. പോരെ?
- 20.
- “ഇന്നിൽ നിന്നു നാളയിലേയ്ക്കുള്ള പുതിയ വഴി തെളിച്ചെടുക്കാൻ എന്തു ചെയ്യണം എന്ന പ്രശ്നമാണു് ഏറ്റവും മുഖ്യപ്രശ്നം”.
- ഉ:
- ഡോ. എൻ. എൻ. പണിക്കർ പറയാറുള്ള ക്രിട്ടിക്കൽ മാസ്സ് എന്ന ശബ്ദം ഇവിടെയാണു് പ്രസക്തമാകുന്നതു്. മേനോൻസർ പറയാറുള്ളതു് ‘പട്ടിയുടെ വാൽ നിവർക്കാൻ ശ്രമിക്കുന്നവനു് നിവരാമെന്നല്ലാതെ വാലു പിന്നേയും തഥൈവ എന്നാണു്. മനുഷ്യമനസ്സിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുന്തോറും ഇതു് അസാദ്ധ്യമെന്നു തന്നെ തോന്നിപ്പോകും. ഒരാളിൽതന്നെ ഒരായിരം വ്യത്യസ്ത മനസ്സുകൾ പ്രവർത്തിക്കുന്നുണ്ടു്. എന്റെ ഇതുവരെ ഉള്ള പ്രവർത്തനങ്ങളുടേയും ചിന്തനത്തിന്റേയും പഠനത്തിന്റേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ എനിക്കു തോന്നിയിട്ടുള്ളതു്, ഞാൻ വിഭാവന ചെയ്യുന്നതരത്തിലുള്ള ഒരു ലോകം ഒരിക്കലും സംഭവിക്കുകയില്ല എന്നാണു്. എന്റെ വീട്ടിൽ ഈ സങ്കല്പം ഉൾക്കൊള്ളാൻ രമയ്ക്കും ശാന്തിക്കും പൂർണ്ണമായി കഴിയുന്നില്ല. രണ്ടര വർഷമായി നിരന്തരം കൂടുന്നുണ്ടെങ്കിലും വട്ടപ്പായിത്ര തറയിലുള്ള ഞങ്ങളിൽ ഒരാൾക്കുപോലും ഈ വിഷയത്തിൽ ഗൗരവബോധം ഉണ്ടായിട്ടുള്ളതായി കാണുന്നില്ല. എനിക്കാകാതെവന്നാൽ അധികം താമസിയാതെ ഈ തറക്കൂട്ടം നിന്നുപോകാനാണിട. ഒരു വസ്തുതകൂടി വീണ്ടും പറയട്ടെ. എനിക്കും ഈ സങ്കല്പത്തിനനുസരിച്ചു് ജീവിക്കുവാൻ കഴിയുന്നില്ല. പുറമേ ഉദാരമെന്നു തോന്നാവുന്ന പലതും ഞാൻ ചെയ്യുന്നുണ്ടെങ്കിലും ഉള്ളതു് ആർദ്രമായിട്ടില്ല.’ എങ്കിൽ പിന്നെ എന്തിനീ ജോലി ചെയ്യുന്നു? ഇതൊക്കെയാണെങ്കിലും പുതിയൊരു സമൂഹത്തിന്റെ പിറവിക്കു വേണ്ടി കഴിവതുചെയ്തുകൊണ്ടിരിക്കണമെന്നു തോന്നുന്നതുകൊണ്ടു ചെയ്യുന്നു. വളരെ ചെറിയ നല്ല അനുഭവങ്ങൾ ഉണ്ടാകാറുമുണ്ടു്. ഏറെ മനസ്സുകളിൽ ഈ സങ്കല്പം കടന്നുചെല്ലാനിടയായാൽ നല്ല മാറ്റം സംഭവിച്ചേക്കാം. നടക്കുകയില്ല എന്ന തോന്നൽ തെറ്റിക്കൂടെന്നില്ല. ഈ വഴിക്കു് ഒരു നീക്കം ഉണ്ടായാൽ തന്നെ നമ്മുടെ ജീവിതം സ്വസ്ഥമാകാൻ തുടങ്ങും. അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു വഴി തെളിഞ്ഞു വരാറുണ്ടു്. അതു വ്യക്തമാക്കാം. നമ്മുടെ ആൾക്കാരെല്ലാം നിരവധി സംഘടനകളിൽ പെട്ടിട്ടുള്ളവരാണല്ലോ. അവരവരുടെ സ്ഥലങ്ങളിൽ അന്യോന്യ ജീവിതത്തിന്റെ ചെറുവേദികൾ രൂപീകരിക്കുന്നതിനു് ഈ സംഘടനകൾ അംഗങ്ങൾക്കു് പ്രേരണ നൽകണം. സാമുദായിക സംഘടനകൾ എല്ലാം നവസമൂഹരചന തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിക്കണം. നിയമസഭയിലും മന്ത്രിസഭയിലും ഇതു ചർച്ചാവിഷയമാക്കണം. ത്രിതല പഞ്ചായത്തുകളിലും അയൽക്കൂട്ടങ്ങളിലും ബന്ധുത്വ ജീവിതത്തിന്റെ ആവശ്യകത കാര്യപരിപാടിയാക്കണം. ഗവൺമെന്റിലെ സകല ഉദ്യോഗസ്ഥന്മാരും തറക്കൂട്ട നിർമ്മാണത്തിൽ മുൻകൈ എടുക്കാൻ നിർദ്ദേശം നൽകണം. ഇടവകകളിലും മഹലുകളിലും, എല്ലാ ആരാധനാലയങ്ങളിലും മാനുഷിക ജീവിത സന്ദേശം ഉൾകൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. വാർത്താമാദ്ധ്യമങ്ങളിലും കലാസാഹിത്യരംഗങ്ങളിലും മൈത്രീജീവിതം നയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ആവിഷ്കാരങ്ങൾ ഉണ്ടാകണം. ഇങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വന്നു് ഏതോ ഒരു പരിധി കടന്നാൽ അതു് സാമൂഹ്യ അനുഭവമാകാൻ തുടങ്ങും. പിന്നെ ഗതിവേഗം വർദ്ധിക്കും. അന്തരീക്ഷം തെളിയാൻ തുടങ്ങും. സാധാരണ മനസ്സുകളിൽ അനുരണനം ഉണ്ടാകാൻ തുടങ്ങിയാൽ അത്ഭുതകരമായ മുന്നേറ്റം സമൂഹത്തിലുണ്ടാകും. തീ കെടട്ടെ കെടാതിരിക്കട്ടെ വെള്ളം ഒഴിക്കാം. വിളക്കു കെടുന്നതിനു് കെടുന്നതിനു് കൊളുത്തിക്കൊണ്ടിരിക്കാം. കീറുന്നതു് കീറുന്നതു് തുന്നിക്കൊണ്ടിരിക്കാം. പരസ്പരം കണ്ണിചേരുക തന്നെയാണു് സാമൂഹ്യ രംഗത്തെ ആദ്യത്തെ ചുവടു്. നൂലു് നെയ്തു് വസ്ത്രം ആക്കാൻ താമസം വരുമെന്നതുകൊണ്ടു് നൂലു തന്നെ എടുത്തു് അരയിൽ ചുറ്റാം എന്നു കരുതുന്നതു് ബുദ്ധിയാണോ. കൊടുമ്പിരിക്കൊള്ളുകയേ ഉള്ളു. തഴ പോന്തി മുള്ളു കളഞ്ഞു് ഒരുമയാക്കി പായ് നെയ്യാൻ താമസം വരുമെന്നതുകൊണ്ടു് തഴ വിരിച്ചു് കിടക്കാൻ തുടങ്ങിയാൽ ദേഹമാകെ മുള്ളു കൊള്ളുകില്ലേ. വ്യക്തിയിലുള്ള ഗുണ വികസന സാദ്ധ്യതയിൽ സ്പർശിക്കാതെ അവനെ അപ്പാടെ സമൂഹമാക്കിമാറ്റാമെന്ന മോഹത്തിലാണു് സാമൂഹ്യപ്രവർത്തകർ പോലും ഉള്ളതു്. കൈകോർക്കാൻ പ്രേരണകൊടുത്താൽ മാത്രം മതി. കൈകോർത്തുകഴിഞ്ഞാൽ അനന്തസാധ്യതകൾ ചുരുളഴിഞ്ഞു വന്നുകൊള്ളും. പിറക്കുമ്പോൾ നാം ഓരോരുത്തരും ഓരോ കണ്ണിയാണു്. തമ്മിൽ ചേർന്നു് തുടലായാൽ മദയാനയെ തളയ്ക്കുന്നതിനാവും. ഒറ്റയ്ക്കു നിൽക്കാനുള്ള പിറവിയുടെ സ്വഭാവം നിലനിർത്തി, എല്ലാവരും അണുകുടുംബമായാൽ നാം ഭൂമിക്കു് ഭാരമാവുകയേയുള്ളു. കണ്ണിചേരാതെ നമ്മെ ഒന്നിനും കൊള്ളുകയില്ല. സമസ്തജീവരാശികളുമായും പ്രപഞ്ചവുമായും ചേർന്നു് ജീവിക്കുകയാണു് മഹത്വം. ഓരോരുത്തരും മറ്റുള്ളവരിലേക്കു് വളരുകയാണു് യഥാർത്ഥ വികസനം. അപ്പോഴാണു് നാം സമൂഹജീവി ആകുന്നതു്. സമൂഹജീവിതം തുടങ്ങാതെ സാമൂഹ്യവികസനത്തിനു ധൃതിക്കൂട്ടിയാൽ എല്ലാം അവതാളിത്തിലാവുകയേ ഉള്ളു. ഓല വെള്ളത്തിലിട്ടു് കുതിർത്തു, വലിച്ച കയറ്റി തോർത്തി, മെടഞ്ഞെടുക്കാൻ കാലതാമസവും ബദ്ധപ്പാടുമാകക്കൊണ്ടു് കീറിയ പാടെ പുര മേയാം എന്നു കരുതിയാൽ വെയിലും മഴയുമേറ്റു് കിടക്കേണ്ടിവരില്ലേ? എളുപ്പവഴിയും കുറുക്കുവഴികളും തേടാതെ നേർവഴിയേ പോകാം.
രണ്ടു പോയിന്റുകൾ എടുത്തു പറയട്ടെ:
- ലക്ഷ്യത്തിലെത്തട്ടെ എത്താരിരിക്കട്ടെ സ്വയം മറ്റുള്ളവരോടുചേർന്നു് ജീവിക്കാൻ മനസ്സൊരുക്കുക.
- സംവാദം, കൊടുക്കൽ വാങ്ങൽ, ചെറുസമൂഹവൃത്തങ്ങൾ രൂപീകരിക്കൽ, അന്തരീക്ഷത്തിൽ അന്യോന്യ ജീവിതത്തിന്റെ കുരുന്നു് ഓളങ്ങൾ ഉണർത്തി വിടുക തുടങ്ങി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുക.
- 21.
- ഇവിടെ ഇതുവരെ നടന്ന സംവാദങ്ങൾ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ആരോ എന്നോ തെറ്റായി നിശ്ചയിച്ചുവച്ച പല മൂഢസങ്കല്പങ്ങളിൽ അടി ഉറച്ചതായിരുന്നു താങ്കളുടെ മറുപടികളും ഇവിടെ ഉണ്ടായ ചോദ്യങ്ങളും. അതുകൊണ്ടു് ഞാൻ ഇവിടെ ശബ്ദിക്കേണ്ട എന്നു കരുതിയെങ്കിലും ഇവിടെ കൂടിയവരെല്ലാം വെറും വിഡ്ഢികളല്ലെന്നു് താങ്കളും മറ്റുള്ളവരും അറിഞ്ഞിരിക്കട്ടെ. എല്ലാവരും ബന്ധുക്കളാണെന്നു് ഓരോരുത്തരും കരുതി ജീവിക്കണം എന്ന നിർദ്ദേശം മാനുഷികമേ അല്ല. ജീവസ്വാഭാവത്തിന്റെ തന്നെ നിഷേധമാണതു്. ശത്രുതയാണു് ജീവന്റെ മുന്നേറ്റത്തിനു നിദാനം. അപരനെക്കൂടി പരിഗണിച്ചു ജീവിതത്തെ നിയന്ത്രിച്ചു നിറുത്തേണ്ട യാതൊരാവശ്യവും എനിക്കില്ല. എനിക്കു വിശന്നാൽ എന്റെ മുന്നിൽ തിന്നാൻ കൊള്ളാവുന്നതെന്നു് എനിക്കു് തോന്നുന്നതു് കണ്ടാൽ ഞാനതെടുത്തു് കഴിക്കും. അതു് മറ്റൊരാൾക്കുള്ളതാണു് എടുക്കരുതെന്നു് പറയുന്നവനെ ഞാൻ ചവുട്ടിത്തള്ളും. മൽപിടുത്തത്തിൽ ഞാൻ മരിച്ചാൽ മരിച്ചുകൊള്ളട്ടെ. അതാണു ജീവിതം. ഇക്കണ്ട ധർമ്മസംഹിതകളെല്ലാം ഭീരുത്വത്തിന്റേതാണു്. എനിക്കു് ലൈംഗികാനന്ദം അനുഭവിക്കണമെന്നു് തോന്നുമ്പോൾ ഒരു നിയമവും എനിക്കു ബാധകമല്ല. അതെന്റെ ആവശ്യമാണു്. മറുഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ പോലും ഞാൻ കണക്കാക്കില്ല. ഞാൻ ജനിച്ചതു് എന്റെ ഇഷ്ടത്തിനു ജീവിക്കാനാണു്. ഇത്രകാലം ജീവിക്കണമെന്നൊന്നും എനിക്കില്ല. ഉള്ളകാലം സ്വതന്ത്രമായി ജീവിക്കണം. ഇതിനു തടസ്സം സൃഷ്ടിക്കുന്ന ഇമ്മാതിരി സംരംഭങ്ങളെ ഞാൻ ശക്തി ആയി എതിർക്കുന്നു. എനിക്കു ജീവിക്കാൻ ഈശ്വരനെ ആവശ്യമില്ല. മറ്റാരാനും നിർദ്ദേശിക്കുന്ന തത്വസംഹിതകളെ പഠിച്ചു് അനുസരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനല്ല. ബുദ്ധനും ക്രിസ്തുവിനും ആർക്കും എന്റെ മേൽ സ്വാധീനം ചെലുത്താൻ ഞാനനുവദിക്കില്ല. ഇവരൊക്കെക്കൂടി ഇത്രകാലം ശ്രമിച്ചിട്ടും എന്തുണ്ടായി. ലോകം ഇന്നും സംഘർഷത്തിൽ തന്നെ. എന്നും അങ്ങിനെ ആയിരിക്കും. പരസ്പര സംഘർഷം ജീവന്റെ സ്വഭാവമാണു്. അതു് മാറ്റാൻ ശ്രമിച്ചു തോറ്റവരെയാണു് നിങ്ങൾ ദൈവമെന്നു വിളിച്ചു നടക്കുന്നതു്. ഉരസി ജീവിക്കുന്നതിലെ ആനന്ദമാണെനിക്കിഷ്ടം. ആർക്കും ഇതു തിരുത്താനാവില്ല. തിരുത്തേണ്ട കാര്യവുമില്ല. എനിക്കു് നിങ്ങളുടെ മറുപടി കേൾക്കേണ്ട. വ്യത്യസ്തമായി ചിന്തിക്കുന്നവർ ഈ സദസ്സിലുണ്ടെന്നു് നിങ്ങളെ ധരിപ്പിക്കുവാനാണു് ഞാനിത്ര നേരമിരുന്നു് നിങ്ങളുടെ അന്ധബോധനം കേട്ടതു്. ഞാൻ പോകുന്നു.
- ഉ:
- അനുജാ, വേണ്ടത്ര സമയമെടുത്തു് അനുജന്റെ വീക്ഷണം ഞങ്ങൾക്കു് വിശദീകരിച്ചു തരു. ഇപ്പോൾ പോകരുതു്. പോകയാണല്ലേ. അനുജന്റെ ഇഷ്ടം. ഏതാണു് സത്യം ഏതാണസത്യം എന്നാർക്കറിയാം. എല്ലാറ്റിലും ഒരു സത്യം കണ്ടേക്കാം. ജീവിതത്തിൽ സംഘർഷവും ഉണ്ടു് എന്നതു് സത്യം. ജീവിതം സംഘർഷമാണു് എന്നു കരുതുന്നതു് അസത്യം. എനിക്കു് എല്ലാവരേയും വെറുത്തു് ജിവിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ എല്ലാവരും എന്നെ വെറുത്താൽ ഞാനല്ലാതായിപ്പോകും. ആ അനിയനെ സ്നേഹിക്കുന്നവരും അനിയൻ സ്നേഹിക്കുന്നവരും ഉണ്ടാവും ഈ സദസ്സിൽ. അനിയൻ ഇത്രയും പറഞ്ഞതുകൊണ്ടു് നാം അനിയനെ വെറുക്കുന്നില്ലല്ലോ. അനുജൻ ഒരു വശം മാത്രം കാണുന്നു. സംഘർഷവും അനുരണനവും ഉണ്ടു്. കീഴടക്കലുമുണ്ടു്, സ്വതന്ത്രമാക്കലുമുണ്ടു്. നായ്ക്കൾ തമ്മിലുള്ള കടിപിടിയുടെ കൂട്ടത്തിൽ നായ്ക്കുട്ടികൾ തമ്മിലുള്ള കളിയും കാണേണ്ട. നിറയെ പൂവിരിച്ചു് സുഗന്ധം പരത്തുന്ന ഒരു പനീർപടപ്പു് കാണാതിരിക്കാമോ? നമ്മുടെ ഇടയിൽ തന്നെ ളള്ള സൌഹൃദ ബന്ധങ്ങളെ കണ്ടാനന്ദിക്കുവാനുള്ള ഭാഗ്യം ആ അനുജൻ നഷ്ടപ്പെടുത്തുന്നുവല്ലോ. മതഭ്രാന്തു് നമുക്കുണ്ടു്. സമ്മതിക്കുന്നു. വ്യത്യസ്ത മതത്തിലെ ആളുകൾ തമ്മിൽ എത്ര സൌഹാർദ്ദതയോടെ കലാപകാലങ്ങളിൽ പോലും പരസ്പരം രക്ഷിക്കുന്നു. പ്രകൃതിക്ഷോഭം വല്ലപ്പോഴും ഉണ്ടാകുന്നതു കണ്ടു് പ്രകൃതിയുടെ നിത്യകാരുണ്യവും സൌന്ദര്യവും കാണാതിരിക്കാമോ.
- 22.
- ഇന്നു് ‘മസിൽ പവറാണു്’ മുന്നിൽ. ജ്യേഷ്ഠൻ ആശയത്തെ മുന്നിൽ കണ്ടുകൊണ്ടാണല്ലോ നീങ്ങുന്നതു്. ഈ ആശയങ്ങൾ ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ ജ്യേഷ്ഠനോടു വാദപ്രതിവാദത്തിനു വരാതെ ജ്യേഷ്ഠനെ കൂലിഗുണ്ടയെക്കൊണ്ടു് ഇല്ലാതാക്കും. ഇക്കാലത്തു് ആശയത്തിനെന്തു ചെയ്യാൻ കഴിയും?
- ഉ:
- ഞാൻ ജീവനിൽ കൊതിയുള്ള ഭീരു ആയുതുകൊണ്ടു് ‘ദർശനം’ നിറുത്താൻ പറഞ്ഞാൽ ഉടനെ നിറുത്തി എന്നു വരാം. സമൂഹം ആയുധം അണിഞ്ഞു നിൽക്കുകയാണു്. ആശയം ആയുധമാക്കണമെങ്കിൽ പഠനവും ബുദ്ധിയും ക്ഷമയും വേണ്ടിവരും. എന്നാൽ ആശയം കൊണ്ടു് സാധിക്കേണ്ട കാര്യം ഒരിക്കലും ആയുധം കൊണ്ടു് നേടാനാവില്ല. ആയുധക്കളി നടത്തുന്നവർക്കു് ഇതു് മനസ്സിലാക്കിക്കൊടുക്കണം. അവർ ചെവിതരില്ലെന്നു സമ്മതിക്കുന്നു. ബി. സി. കാലങ്ങൾ മുതൽ ഇങ്ങോട്ടു് എത്രയോ ആശയധാരികളെ ആയുധധാരികൾ കൊന്നു കളഞ്ഞു. ഇന്നും ആശയങ്ങളെ ഉൻമൂലനം ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുണ്ടോ? ആശയം താഴെവച്ചിട്ടു് ആയുധധാരിക്കെതിരായി അവരും ആയുധമെടുത്താൽ എന്താവും ലോകത്തിന്റെ സ്ഥിതി. നമുക്കു് ആയുധങ്ങൾ താഴെ വച്ചിട്ടു് എല്ലാവരും ആശയം കയ്യിലെടുക്കുന്ന ഒരു ലോകമാണു് ലക്ഷ്യമാക്കേണ്ടതു്. അതാണു് ദർശനം ചെയ്യുന്നതു്. ഇത്ര ദീർഘകാലം ഇത്ര വ്യാപകമായി ആയുധവൽക്കരണം നടത്തിയിട്ടും നമുക്കു് സ്വസ്ഥജീവിതം കൈവന്നിട്ടില്ലല്ലോ. ഇതിനിടയിൽ ലോകത്തെ പാതാളത്തിലേക്കു് വീണു പോകാതെ ഇന്നും നിലനിർത്തുന്നതു് ആശയാദർശങ്ങളല്ലേ. സാധാരണ ജനങ്ങൾ ഇന്നാരുടെ കൂടെയാണു്. ആയുധധാരികളുടെ കൂടെയല്ലേ. അവരെ സത്യം ബോദ്ധ്യപ്പെടുത്താൻ നമുക്കു കഴിഞ്ഞാൽ—ബഹുജനങ്ങൾ ആശയത്തോടടുക്കാൻ തുടങ്ങിയാൽ—അവരുടെ പിന്നാലെ നേതൃലോകം വരാതിരിക്കില്ല.
- 23.
- രോഗം കൊണ്ടും ദാരിദ്ര്യംകൊണ്ടും മാനസിക സംഘർഷങ്ങൾകൊണ്ടും അസ്വസ്ഥമായ മനസ്സുമായി നിത്യേന കഴിച്ചുകൂട്ടുന്ന ജനത ഇതൊക്കെ ശ്രദ്ധിക്കുമോ? സാധാരണ ജനങ്ങൾ മുന്നോട്ടു വന്നില്ലെങ്കിൽ പുതിയ ജീവിതം സംഭവിക്കുമോ? ഒരു വഴിയും തെളിയുന്നില്ലല്ലോ.
- 24.
- ഭീതിപ്പെടുത്തലും, കോഴകൊടുക്കലും ഇതു രണ്ടുമാണു് കാര്യസാദ്ധ്യത്തിനു് ഇന്നു് അംഗീകരിച്ചിട്ടുള്ള രണ്ടു മുഖ്യഘടകങ്ങൾ. ഇവയിലൊന്നിലെങ്കിലും വീഴാത്തവർ ചുരുങ്ങും. അതിനിടയിൽ നാം എന്തു ചെയ്യും?
- 25.
- പുരുഷായുസ്സുകൾ ശ്രമിച്ചാലും മതിയാകാത്ത ഒരു പ്രവർത്തനത്തെപ്പറ്റിയാണു് നാം ഇവിടെ ചിന്തിക്കുന്നതു്. അല്പായുസ്സുകളായ നമ്മളെക്കൊണ്ടു് ഇതു നടക്കുമോ. 80 നോടടുത്തു വരുന്ന ജ്യേഷ്ഠനു് ഇനി എത്രനാൾ പ്രവർത്തിക്കാൻ കഴിയും. ഇതുവരെ പ്രവർത്തിച്ചിട്ടു് ഒന്നും ആയുമില്ലല്ലോ.
- 26.
- നിത്യേന തറകൾ കൂടുന്നതു് വിരസമാവില്ലേ. എന്നും എന്തു് പറയും. ഈ അവസാനചോദ്യത്തിനുകൂടി ഉത്തരം പറയട്ടെ. രണ്ടുവർഷത്തിലേറെയായി വട്ടപ്പായിത്ര തറ നിത്യേന കൂടുന്നു. തുടരുമെന്നു് ഇപ്പോഴും ഉറപ്പില്ല. എങ്കിലും ഇതുവരെ മുടങ്ങിയിട്ടില്ല. ചർച്ചായോഗമല്ലിതു്. ആവശ്യങ്ങളും പ്രശ്നങ്ങളും അനുഭവങ്ങളും പരസ്പരം എന്നും പറയാനുണ്ടാവും. മൌനവിചാരവും വായനയും കൂടി ആകുമ്പോൾ വിരസത വരില്ല; ആവശ്യബോധം വരും. തറകൾ ഗ്രാമ-നഗര ഭേദം കൂടാതെ നിത്യേന അര മണിക്കൂർ കൂടണം.
ചോദ്യങ്ങൾ തല്ക്കാലം ഇങ്ങനെ നിൽക്കട്ടെ.
നമുക്കു ചെയ്യാൻ കഴിയുന്ന ചില ലളിത പരിശീലനങ്ങൾ കൂടി പറയട്ടെ.
- 1.
- ഉള്ളിൽ ദേഷ്യവും വെറുപ്പും ഭയവും തോന്നുന്നതെപ്പോഴെന്നു ശ്രദ്ധിക്കുക. ശാന്തതയിൽ നിന്നു് ഇത്തരം ക്ഷേഭങ്ങളിലേക്കു് മനസ്സു് ചലിക്കുന്നതു് നോക്കിയിരിക്കുക. ഏതു സാഹചര്യത്തിലാണിതു് വന്നതു് എന്നു് പിന്നെ ചിന്തിക്കുക. അവനവനിൽ നിന്നു് മറ്റുള്ളവരിലേക്കു് ഇവ പകരാതിരിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക. എന്നിൽ നിന്നു് പുറത്തേക്കു് വരുന്നതു് സൽഭാവങ്ങളുടെ തരംഗങ്ങളായിരിക്കട്ടെ. ഇങ്ങനെ ഓരോരുത്തരും അവരവരുടെ മനസ്സിന്റെ കാവൽക്കാരനാവാൻ ശ്രമിച്ചാൽ നമുക്കു് നമ്മുടെ വീട്ടിലും സമൂഹത്തിലും കുറച്ചു സ്വസ്ഥതകിട്ടും. ഞാൻ ലോകത്തിലെ ഒരു മാലിന്യവിസർജ്ജനകേന്ദ്രമാകാതിരിക്കട്ടെ, തെളിനീരുറവാകട്ടെ എന്നു് ഓരോരുത്തരും കരുതുക.
- 2.
- ഒരാളെ കാണുമ്പേോൾ അയാളുടെ ജാതിയോ മതമോ പാർട്ടിയോ സ്വഭാവമോ ഒക്കെ പൂർവ്വകാല ഓർമ്മകളിൽ നിന്നു് തെളിഞ്ഞു വന്നു് അയാളോടു ചേർത്തുകണ്ടെന്നു വരും. എന്റെ വീട്ടിൽ കടന്നു് മോഷണം നടത്തിയ ഒരാളെ കാണുമ്പോൾ ആ ഓർമ്മ അയാളോടു ചേർന്നു് തെളിഞ്ഞു വരും. വന്നു കൊള്ളട്ടെ. അപ്പോഴും അദ്ദേഹം എന്റെ കുടുംബത്തിൽ ഒരംഗം തന്നെ എന്നു് ഭാവന ചെയ്തു് ശീലിക്കണം. അദ്ദേഹത്തോടു് നല്ല ബന്ധം പുലർത്തണം. മറ്റൊരാളെ തള്ളാൻ ഞാൻ കണ്ടെത്തുന്ന സ്വഭാവദൂഷ്യങ്ങൾ ഏറിയും കുറഞ്ഞും അയാളിലും എന്നിലും ഉള്ളതു തന്നെ. തള്ളുകയല്ല ഉൾക്കൊള്ളുകയാണു് വേണ്ടതു് എന്നു കരുതി സന്തോഷമായി പെരുമാറുക. എല്ലാവരേയും മിത്രഭാവേന കാണുക.
- 3.
- നമ്മോടു് അടുപ്പിമില്ലെന്നു് തോന്നുന്നവരുമായി നമുക്കുള്ളതു് പങ്കിടാൻ മനസ്സു മടിച്ചെന്നു വരും. അതു മനസ്സിലാക്കി അവർക്കും കൊടുത്തു ശീലിക്കുക. അവർ തരുന്നതു് വാങ്ങുകയും വേണം. കയ്യിൽ വരുന്നതു മുഴുവൻ സ്വന്തമായി സൂക്ഷിക്കുവാനുള്ള പ്രവണത കുറച്ചുകൊണ്ടുവരാൻ ഓരോ സന്ദർഭത്തിലും ശ്രമിക്കുക. കൊടുക്കുമ്പോൾ ഒരു കാര്യം കൂടി പറഞ്ഞു വേണം കൊടുക്കാൻ. ‘ഇതിലൊരംശം നിങ്ങൾ മറ്റാർക്കെങ്കിലും കൂടി കൊടുക്കണം’. വീട്ടിൽ വരുന്നവർക്കു് എന്തെങ്കിലുമൊന്നു് കൊടുത്തയക്കാൻ കരുതുക.
- 4.
- എനിക്കു് താൽപര്യവും പങ്കുമില്ലാത്ത പ്രവർത്തനങ്ങളോടു് എന്റെ മനസ്സിനു ആദരവുണ്ടാകില്ല. പുച്ഛിക്കാൻ തോന്നും. ഇതു ശരിയല്ലെന്നു് മറ്റുള്ളവയെ സാദരം മനസ്സിലാക്കാൻ ശീലിക്കുക. എല്ലാറ്റിനേയും ചുറ്റി ഒഴുകുന്ന ഒരരുവിയാകട്ടെ എന്റെ മനസ്സു്.
1. മാനുഷികധ്യാനം, 2. മൈത്രീഭാവന, 3. ജൈവാർച്ചന, 4. തറക്കൂട്ടം.
ഇതിനെല്ലാമുപരി മൈത്രീഭാവന എന്ന ഒരേഒരു കാര്യം പരിശീലിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു തുടങ്ങിയാൽ വീട്ടിലും പുറത്തും ജീവിതം ശാന്തമാകാൻ തുടങ്ങും.
“എന്നാൽ കഴിവതു് ഞാൻ ചെയ്യും” എന്ന നമുക്കോരോരുത്തർക്കും ഇവിടെ വച്ചു് ഇപ്പോൾ നിശ്ചയിക്കണം. “പുതിയലോകം ഉണ്ടാകുകയോ എല്ലാം കൂടി നശിക്കുകയോ എന്തും സംഭവിക്കട്ടെ. എന്റെ ഗുണദോഷങ്ങളോടുകൂടി എനിക്കു് ബോധമുള്ളേടത്തോളം കാലം ബന്ധുത്വബോധത്തിൽ ഊന്നിയുള്ള അന്യോന്യജീവിതം എന്റെ ഭൂമിയിൽ സംഭവിപ്പിക്കുന്നതിനു് ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.” സാമൂഹ്യരംഗത്തു പ്രവർത്തിക്കുന്നവരെങ്കിലും തങ്ങളുടെ പ്രവർത്തനത്തിനു് ഈ ദിശ സ്വീകരിച്ചെങ്കിൽ എന്നു ഞാനാശിക്കുന്നു. ഭരണകൂടങ്ങളും നാണയവും ആർക്കും ആവശ്യമില്ലാതാകുന്ന ഒരു ബന്ധുസമൂഹമാകണം നമ്മുടെ വർഗ്ഗം എന്ന ലക്ഷ്യം നമ്മുടെ സകലചലനങ്ങളിലും ഉണ്ടായിരിക്കട്ടെ. നാം ഇപ്പോൾ പിരിയുന്നു. എന്നാൽ ഇനിയുള്ള നമമുടെ ജീവിതത്തിന്റെ ഗതി ഈ വഴിക്കായിരിക്കട്ടെ. ഒരു വസ്തുത പ്രവർത്തകർ പ്രത്യേകം ഓർക്കണം. നമ്മുടെ സന്നദ്ധ സംഘടനകൾക്കു് മാത്രമായി നമമുടെ ലക്ഷ്യം നേടാൻ സാദ്ധ്യമല്ല. ഗവൺമെന്റ്, രാഷ്ട്രീയ കക്ഷികൾ, മത-സാമുദായിക സംഘടനകൾ തുടങ്ങി വിപരീതമെന്നു തോന്നാവുന്നവയുടെ സഹകരണം കൂടി ലഭിക്കത്തക്കവണ്ണമായിരിക്കണം നമ്മുടെ സമീപനം.
“വിശ്വമാനവരേ, ഒന്നിക്കുവിൻ” എന്ന സൈറൺ മുഴക്കുന്നവരാകട്ടെ നാം ഓരോരുത്തരും. അനൈക്യമുണ്ടാക്കുന്നതൊന്നും—അതു് സമ്പത്തോ, അധികാരമോ, ബലമോ, ഈശ്വരവിശ്വാസമോ, ചരിത്രമോ എന്തുമാകട്ടെ നമുക്കിനി വേണ്ട. പരസ്പരം കീഴടക്കാൻ ഉപയോഗിക്കുന്ന വാക്കും തോക്കും നമുക്കിനി വേണ്ട.
എല്ലാവരും അല്പസമയം കണ്ണടച്ചിരുന്നു് ഈ ആശയത്തെ ഉള്ളിൽ ദൃഢമാക്കുക. “ഭൂമി നമ്മുടെ കുടുംബവീടു്. സൌകര്യത്തിനുവേണ്ടി നാം വേറേ വേറേ താമസിക്കുന്നു. അന്യരായി ഇവിടെ ആരുമില്ല. എല്ലാവരും വേണ്ടപ്പെട്ടവർ”.
എല്ലാവരും ഭക്ഷണശാലയിലേക്കു് പോരൂ. ലക്ഷക്കണക്കിനു് ഭക്ഷണപ്പൊതികൾ തയ്യാറായിട്ടുണ്ടു്. സൌകര്യമായ സ്ഥാനങ്ങളിലിരുന്നു് കഴിക്കാം. വീടുകളിലേക്കു് കൊണ്ടുപോകാൻ ഓരോരുത്തർക്കും ഓരോ പൊതി വേറെയും കരുതിയിട്ടുണ്ടു്. അവരവർക്കെടുക്കാം. മടക്കയാത്രയ്ക്കു് വാഹനങ്ങളേർപ്പെടുത്തിയിട്ടുണ്ടു്. നമുക്കു് വീണ്ടും ചേരാം. താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടാം.
അഭിവാദനങ്ങൾ
പത്രാധിപർ, ദർശനം
കഞ്ഞിപ്പാടം പി. ഒ.
ആലപ്പുഴ, കേരളം 688005
ഫോൺ: 0477-273323
വായനക്കാരുടെ മുൻ ധാരണയിൽ ഈ പുസ്തകം എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെന്നു് ബോദ്ധ്യം വരുന്നവർ ആ വിവരവും, വ്യത്യസ്ത അഭിപ്രായമുള്ളവർ അവരുടെ വീക്ഷണവും അറിയിക്കുന്നതു് ഭാവി പ്രവർത്തനങ്ങൾക്കു് സഹായമായിരിക്കും. എഴുതുമല്ലോ.
പ്രശസ്ത കഥാകൃത്തു് ശ്രീ സക്കറിയ ‘ഇന്ത്യാ ടുഡെ’യിൽ ഫെബ്രുവരി 2000-ആണ്ടു് ശ്രീ ഡി. പങ്കജാക്ഷനെപ്പറ്റി എഴുതിയ ലേഖനത്തിൽ നിന്നു്:
ഡി. പങ്കജാക്ഷക്കുറുപ്പിനെ അധികമാളുകൾ അറിയില്ല. അത്തരമൊരു അറിയൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ പ്രത്യേകശ്രദ്ധ ആകർഷിച്ചിട്ടുള്ളതായും എനിക്കറിവില്ല. വർഷങ്ങൾക്കുമുമ്പാണു് ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിട്ടുകണ്ടതു്.
പങ്കജാക്ഷക്കുറുപ്പ് ഒരു റിട്ടയേഡ് അദ്ധ്യാപകനാണു്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്തുള്ള കഞ്ഞിപ്പാടം എന്ന സ്ഥലത്താണു് അദ്ദേഹത്തിന്റെ താമസം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ പേരു് ‘അയൽക്കൂട്ടം’ എന്നാണു്. (നേതൃത്വം എന്ന വാക്കു് പങ്കജാക്ഷക്കുറുപ്പ് അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽതന്നെയുണ്ടു്: “പാരിറ്റി വേണ്ടതു് ശമ്പളത്തിലല്ല, ജീവതത്തിലാണു് എന്നു കാണണം. നാട്ടിൽ നമ്മളോടൊപ്പം ജീവിക്കുന്നവരുമായി നമുക്കു് പാരിറ്റി വേണം”.
സക്കറിയ തന്റെ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു:
പങ്കജാക്ഷക്കുറുപ്പിന്റെ സ്ഥിതപ്രജ്ഞയുടെയും ഹൃദയനൈർമ്മല്യത്തിന്റെയും ആദർശശുദ്ധിയുടെയും മാനവികതയുടെയും മുമ്പിൽ ഞാൻ, ഇങ്ങനെയൊരു മനുഷ്യനും നമ്മോടൊപ്പമുണ്ടു് എന്നു് അഭിമാനത്തോടെയും ആ തിരിച്ചറിവു നല്കുന്ന എളിമയോടെയും തലകുനിക്കുന്നു. അദ്ദേഹത്തിന്റെ, അസാധ്യമെന്നു തോന്നുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്നു് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഈകുറിപ്പു് അവസാനിപ്പിക്കട്ടെ: “സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മളാലാവതു് നമുക്കു ചെയ്തുകൊണ്ടിരിക്കാം”.
—ഇന്ത്യാ ടുഡെ, ഫെബ്രുവരി 2000.