SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Die_lange_Brucke_in_Potsdam-C134.jpg
The long bridge in Potsdam, a painting by Carl Daniel Freydanck (1811-1887).
കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കും ഇടയിൽ
പി. എഫ്. മാ­ത്യൂ­സ്

വാ­ക്കു­കൾ­ക്കു മു­മ്പേ കാ­ഴ്ച­യു­ണ്ടാ­യി. കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കു­മി­ട­യി­ലെ വി­ട­വു് അ­ഗാ­ധ­മാ­യി­രു­ന്നു. ന­മ്മു­ടെ കാ­ഴ്ച­യും അ­റി­വും ത­മ്മിൽ ഇ­ണ­ങ്ങാൻ പോ­കു­ന്നി­ല്ലെ­ന്നു് എ­ഴു­പ­തു­ക­ളിൽ നോ­വ­ലി­സ്റ്റും ക­ലാ­വി­മർ­ശ­ക­നു­മാ­യ ജോൺ ബെർജർ പ­റ­ഞ്ഞു. ഇ­തേ­ക്കു­റി­ച്ചു് 1930-ൽ സ­റി­യ­ലി­സ്റ്റ് ചി­ത്ര­കാ­ര­നാ­യ റെനെ മ­ഗ്രി­ത്തെ ര­ചി­ച്ച ‘സ്വ­പ്ന­ങ്ങ­ളു­ടെ താ­ക്കോൽ’ എന്ന പെ­യി­ന്റിം­ഗ് ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടാ­ണു് ബെർജർ തന്റെ ആശയം അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. യ­ഥാർ­ത്ഥ­ത്തിൽ നമ്മൾ പ­റ­യു­ന്ന­തും ആ പ­റ­യു­ന്ന­തി­നേ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­ന്ന­തും തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ രണ്ടു കാ­ര്യ­ങ്ങ­ളാ­ണെ­ന്നു് അ­റു­പ­തു­ക­ളിൽ ക­വി­ത­യെ­ക്കു­റി­ച്ചെ­ഴു­തി­യ­പ്പോൾ ക­വി­യും നി­രൂ­പ­ക­നു­മാ­യ ഒ­ക്ടോ­വി­യോ പാസും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ക­വി­ത­യെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­ക­ളിൽ പാസ് മ­റ്റൊ­രു ത­ര­ത്തി­ലു­ള്ള വി­ട­വി­നേ­ക്കു­റി­ച്ചും പ­രാ­മർ­ശി­ക്കു­ന്നു. ഒരു കവിത എ­ഴു­തു­ന്ന­തി­നു മു­മ്പേ അ­തി­ന്റെ യ­ഥാർ­ത്ഥ­ത്തി­ലു­ള്ള ആശയം ആ ക­വി­ക്കു­ണ്ടാ­കു­ന്ന­ത­ല്ല. ക­വി­ത­യ്ക്കു ശേഷം ആ­ക­സ്മി­ക­മാ­യോ രൂ­പ­ക­ല്പ­ന­യി­ലൂ­ടെ­യോ വ­ന്നു­ചേ­രു­ന്ന­താ­ണ­തു്. ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ രൂ­പ­മാ­ണു് അർ­ത്ഥ­ത്തെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു് എന്നു ചു­രു­ക്കം.

ക­റു­ത്ത­വ­രെ നി­കൃ­ഷ്ട­രാ­യി ചി­ത്രീ­ക­രി­ച്ച ആ ചി­ത്രം വർ­ണ്ണ­വി­വേ­ച­ന നയം അ­ക്ര­മാ­സ­ക്ത­മാ­യി ന­ട­പ്പാ­ക്കി­യ കു ക്ല­ക്സ് ക്ലാ­നി­ന്റെ തി­രി­ച്ചു വ­ര­വി­നു പോലും പ്രേ­ര­ക­മാ­യി­ത്തീർ­ന്നു. ഇ­ന്ത്യ­യി­ലെ മു­ഖ്യ­ധാ­രാ സി­നി­മ­ക­ളി­ലെ ദു­ഷ്ട­ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് മു­സ്ലീം പേരു കൊ­ടു­ക്കു­ന്ന സ­മ്പ്ര­ദാ­യം ഇവിടെ ഓർ­ക്കാ­വു­ന്ന­താ­ണു്. അ­ത്ത­രം ജാ­ഗ്ര­ത­ക്കു­റ­വു­കൾ ഫാ­ഷി­സ്റ്റു­കൾ എത്ര ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗി­ക്കു­മെ­ന്നു് ഹോ­ളോ­കോ­സ്റ്റി­ന്റെ പാ­ഠ­ങ്ങൾ വാ­യി­ച്ചി­ട്ടും നമ്മൾ പ­ഠി­ച്ചി­ല്ല. അ­നി­വാ­ര്യ­മാ­യ ദു­ര­ന്ത­ത്തി­ലേ­ക്കു് ദേശം ന­ട­ന്നു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്ന വ­സ്തു­ത വൈ­കി­യാ­ണെ­ങ്കി­ലും നമ്മൾ തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്.

ച­ല­ച്ചി­ത്ര­ങ്ങ­ളിൽ, വി­ശേ­ഷി­ച്ചു് സാ­ഹി­ത്യ­കൃ­തി­യെ അ­ടി­സ്ഥാ­ന­മാ­ക്കി ര­ചി­ക്കു­ന്ന ച­ല­ച്ചി­ത്ര­ങ്ങ­ളിൽ പ­റ­യു­ന്ന ആ­ശ­യ­ത്തി­നും (കഥ) ആ­വി­ഷ്ക്കാ­ര­ത്തി­നും ഇടയിൽ അ­ഗാ­ധ­മാ­യൊ­രു അകലമോ വിടവോ കാ­ണു­ന്നി­ല്ലേ എന്ന വി­ചാ­ര­ത്തി­ലാ­ണു് ഈ കു­റി­പ്പു്. വേ­ണ്ട­ത്ര മാ­ധ്യ­മ വ­ളർ­ച്ച നേ­ടാ­ത്ത കാ­ല­ങ്ങ­ളിൽ മ­ല­യാ­ള­ത്തി­ലി­റ­ങ്ങി­യ സി­നി­മ­ക­ളെ­ല്ലാം തന്നെ ആ­ദ്യ­മാ­യും അ­വ­സാ­ന­മാ­യും ഒരു കഥ പ­റ­ഞ്ഞു തീർ­ക്കു­ക എന്ന ല­ക്ഷ്യ­ത്തോ­ടെ നിർ­മ്മി­ച്ചെ­ടു­ത്ത­താ­ണു്. അതിൽ സിനിമ എന്ന മാ­ധ്യ­മ­ത്തി­നു പകരം പാ­ട്ടു്, നൃ­ത്തം, നാടകം, മെ­യ്പ്പോ­രു്, ഹാസ്യ പ്ര­ക­ട­ന­ങ്ങൾ തു­ട­ങ്ങി­യ അ­സം­ഖ്യം ക­ലാ­പ­രി­പാ­ടി­കൾ നി­റ­ച്ചു വ­ച്ചി­ട്ടു­ണ്ടാ­കും. പ­ല­പ്പോ­ഴും ക­ഥ­യാ­കും മു­ഴ­ച്ചു നിൽ­ക്കു­ക. കഥകൾ പ­റ­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്ന ഷെ­ഹ­റ­സാ­ദ­യു­ടെ കാലം എന്നേ ക­ഴി­ഞ്ഞു­വെ­ന്നു് ഇ­റാ­നി­യൻ സം­വി­ധാ­യ­ക­നാ­യ അ­ബ്ബാ­സ് കി­യ­രൊ­സ്താ­മി പ­റ­ഞ്ഞ­തു് ന­മ്മു­ടെ സം­വി­ധാ­യ­ക­രു­ടെ കാ­തു­ക­ളിൽ അ­ന്നും ഇ­ന്നും പ­തി­ഞ്ഞി­ട്ടി­ല്ല. മലയാള സി­നി­മ­യു­ടെ തു­ട­ക്കം മുതൽ തന്നെ സാ­ഹി­ത്യ കൃ­തി­ക­ളെ അ­ടി­സ്ഥാ­ന­മാ­ക്കി സി­നി­മ­ക­ളു­ണ്ടാ­യി­രു­ന്നു. 1932-ൽ പ്ര­ദർ­ശ­ന­ത്തി­ന്റെ ആദ്യ ദിവസം തന്നെ പ­കർ­പ്പ­വ­കാ­ശ­ക്കേ­സു മൂലം മു­ട­ങ്ങി­പ്പോ­യ നി­ശ്ശ­ബ്ദ ചി­ത്രം, സി. വി. രാമൻ പി­ള്ള­യു­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ എന്ന നോ­വ­ലി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണു് ര­ചി­ച്ചി­രു­ന്ന­തു്. തു­ടർ­ന്ന­ങ്ങോ­ട്ടു് നാ­ട­ക­ര­ച­യി­താ­ക്ക­ള­ട­ങ്ങു­ന്ന മ­ല­യാ­ള­ത്തി­ലെ പ്ര­ശ­സ്ത­രാ­യ എ­ഴു­ത്തു­കാർ തി­ര­ക്ക­ഥാ­കൃ­ത്തു­ക്ക­ളാ­യും ക­ഥാ­കൃ­ത്തു­ക്ക­ളാ­യും സി­നി­മ­യി­ലെ­ത്തി. വൈ­ക്കം മു­ഹ­മ്മ­ദു ബഷീർ, തകഴി, ഉറൂബ്, തോ­പ്പിൽ ഭാസി, എസ്. എൽ. പുരം സ­ദാ­ന­ന്ദൻ, എം. ടി., പ­ദ്മ­രാ­ജൻ, തു­ട­ങ്ങി­യ സാ­ഹി­ത്യ­കാ­രു­ടെ സാ­ന്നി­ദ്ധ്യം ചി­ല­പ്പോ­ഴെ­ല്ലാം മാ­ധ്യ­മ­ത്തെ ഗൗ­ര­വ­ത്തോ­ടെ പ­രി­ഗ­ണി­ച്ചി­ട്ടു­ണ്ടെ­ന്ന വ­സ്തു­ത ക­ണ­ക്കി­ലെ­ടു­ത്തു­കൊ­ണ്ടു തന്നെ പ­റ­യ­ട്ടെ കഥാ വി­വ­ര­ണ­ത്തിൽ ഊ­ന്നി­യു­ള്ള ച­ല­ച്ചി­ത്ര ര­ച­ന­ക­ളാ­ണു് മ­ല­യാ­ള­ത്തിൽ കൂ­ടു­ത­ലും ഉ­ണ്ടാ­യ­തു്. വി­ധേ­യൻ എന്ന സി­നി­മ­യു­ടെ പേരിൽ അടൂർ ഗോ­പാ­ല­കൃ­ഷ്ണ­നും സ­ക്ക­റി­യ­യും ത­മ്മി­ലു­ണ്ടാ­യ സം­ഘർ­ഷ­വും ഏ­റെ­ക്കു­റെ രണ്ടു മാ­ധ്യ­മ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രു­ടെ മുൻ­വി­ധി­ക­ളിൽ നി­ന്നു­രു­ത്തി­രി­ഞ്ഞ­താ­ണെ­ന്നാ­ണു് എന്റെ വി­ചാ­രം. എ­ഴു­ത്തു­കാ­രൻ എ­ഴു­തി­വ­ച്ച ധ്വ­നി­ക­ളും കാ­ഴ്ച­പ്പാ­ടു­ക­ളും ഏ­റ്റെ­ടു­ക്കാ­തെ അ­യാ­ളു­ടെ ക­ഥ­യി­ലെ ചില അം­ശ­ങ്ങൾ മാ­ത്രം സ്വീ­ക­രി­ച്ചു് സ്വ­ന്തം ആ­ശ­യ­ഗ­തി പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന സിനിമ ചെ­യ്യു­ന്ന സം­വി­ധാ­യ­കൻ സ്വാ­ഭാ­വി­ക­മാ­യും എ­ഴു­ത്തു­കാ­ര­ന്റെ ശ­ത്രു­വാ­യി­ത്തീ­രും. തന്റെ വാ­ക്കു­കൾ മാ­റ്റാൻ പാ­ടി­ല്ലെ­ന്ന വാ­ശി­യു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാർ അ­മി­ത­മാ­യി മു­ഴു­കി­യ­തു­കൊ­ണ്ടാ­കും മലയാള സിനിമ വാ­ക്കു­കൾ കൊ­ണ്ടു കഥ വി­വ­രി­ക്കു­ന്ന ക­ലാ­രൂ­പ­മാ­യും ആ­കാ­ശ­വാ­ണി­യി­ലൂ­ടെ പ്ര­ക്ഷേ­പ­ണം ചെ­യ്യാ­വു­ന്ന ശ­ബ്ദ­രേ­ഖ­യാ­യും മാ­റി­യ­തു്. അ­ര­വി­ന്ദൻ സി. എൻ. ശ്രീ­ക­ണ്ഠൻ നായരു ടെ കാ­ഞ്ച­ന­സീ­ത ച­ല­ച്ചി­ത്ര­മാ­ക്കി­യ­പ്പോൾ നാടകം എന്ന മാ­ധ്യ­മ­ത്തിൽ നി­ന്നു് അ­ക­ന്നു പോ­കാ­നാ­യി സം­ഭാ­ഷ­ണ­ങ്ങൾ പ­ര­മാ­വ­ധി ചു­രു­ക്കി ദൃ­ശ്യാ­വി­ഷ്ക്കാ­ര­ത്തിൽ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കാൻ ശ്ര­മി­ച്ച­തു് ഓർ­മ്മ­വ­രു­ന്നു. ലിജോ ജോസ് പെ­ല്ലി­ശ്ശേ­രി എസ്. ഹരീഷി ന്റെ മാ­വോ­യി­സ്റ്റ് എന്ന ചെ­റു­ക­ഥ­യെ ക­ട­മെ­ടു­ത്ത­പ്പോ­ഴും ചെ­റു­ക­ഥ­യിൽ നി­ന്നും തി­ര­ക്ക­ഥ­യു­ടെ സാ­ഹി­ത്യ വി­വ­ര­ണ­ങ്ങ­ളിൽ നി­ന്നും പ­ര­മാ­വ­ധി അകലം പാ­ലി­ക്കാൻ ശ്ര­മി­ച്ച­താ­യി തോ­ന്നി­യി­രു­ന്നു. ഈ സാ­ഹ­ച­ര്യ­ത്തിൽ സാ­ഹി­ത്യ കൃ­തി­യും ച­ല­ച്ചി­ത്ര­വും ആ­ശ­യ­ത­ല­ത്തിൽ ര­ണ്ടാ­യി വഴി പി­രി­യു­ന്ന­തു് സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ. എം. ടി. വാ­സു­ദേ­വൻ നാ­യ­രു­ടെ മഞ്ഞ് എന്ന കൃതി അ­ദ്ദേ­ഹം തന്നെ ച­ല­ച്ചി­ത്ര­മാ­ക്കി­യ­പ്പോൾ സിനിമ എന്ന മാ­ധ്യ­മ­ത്തോ­ടും താ­നെ­ഴു­തി­യ കൃ­തി­യു­ടെ ആ­ശ­യാ­നു­ഭ­വ­ത­ല­ത്തോ­ടു പോലും നീതി പു­ലർ­ത്താ­നാ­കാ­തെ വ­ഴി­തെ­റ്റി­പ്പോ­യ­തും ഇവിടെ ഓർ­ക്കാ­വു­ന്ന­താ­ണു്. ഇ­ത്ത­രം കാ­ര­ണ­ങ്ങൾ കൊ­ണ്ടാ­ക­ണം ച­ല­ച്ചി­ത്ര­ത്തിൽ എ­ഴു­ത്തു­കാർ­ക്കു് ഒരു പ­ങ്കു­മി­ല്ല എ­ന്നു് റഷ്യൻ ച­ല­ച്ചി­ത്ര സ്ര­ഷ്ടാ­വാ­യ ആ­ന്ദ്രീ താർ­ക്കോ­വ്സ്ക്കി പ­റ­ഞ്ഞ­തു്.

സി­നി­മ­യു­ടെ ആ­രം­ഭ­കാ­ല­ത്തു തന്നെ സാ­ഹി­ത്യ­കൃ­തി­ക­ളിൽ നി­ന്നു് വിഷയം ക­ട­മെ­ടു­ക്കു­വാൻ സം­വി­ധാ­യ­കർ­ക്കു് ആ­വേ­ശ­മു­ണ്ടാ­യി­രു­ന്നു. ജീ­വി­ത­ത്തി­ലും സി­നി­മ­യി­ലും മാ­ന്ത്രി­ക­നാ­യി­രു­ന്ന ജോർജ് മെ­ലി­യ­സ് 1899-ൽ തന്നെ ചാൾസ് പെ­റോൾ­ട്ടി ന്റെ യ­ക്ഷി­ക്ക­ഥ­യാ­യ സിൻ­ഡ­റ­ല്ല യും ഷേ­ക്സ്പി­യ­റി ന്റെ കിങ് ജോണും സി­നി­മ­യാ­ക്കി. 1902-ൽ ഷൂൾ വേണി ന്റേ­യും വെൽസി ന്റേ­യും കൃ­തി­ക­ളെ അ­ടി­സ്ഥാ­ന­മാ­ക്കി ര­ചി­ച്ച എ ട്രി­പ്പ് റ്റു ദ മൂൺ എന്ന സിനിമ നി­ര­വ­ധി ച­ല­ച്ചി­ത്ര പ­രീ­ക്ഷ­ണ­ങ്ങൾ­ക്കു വഴി തെ­ളി­ച്ച­തു് ച­രി­ത്ര­മാ­ണു്. 1915-ൽ സി­നി­മ­യു­ടെ ആ­ദ്യ­കാ­ല­ത്തു് തന്നെ ഡി. ഡ­ബ്ല്യൂ ഗ്രി­ഫി­ത്ത് തോമസ് ഡി­ക്സ­ന്റെ ക്ലാൻ­സ്മാൻ എന്ന കൃ­തി­യിൽ നി­ന്നാ­ണു് ബെർ­ത്ത് ഓഫ് എ നേഷൻ ര­ചി­ച്ച­തു്. സിനിമ എന്ന മാ­ധ്യ­മ­ത്തെ വ­ള­രെ­യേ­റെ മു­ന്നോ­ട്ടു­കൊ­ണ്ടു പോ­യെ­ങ്കി­ലും അ­ത്യ­ന്തം പ്ര­തി­ലോ­മ­ക­ര­മാ­യൊ­രു ചി­ത്ര­മാ­യി­രു­ന്നു അതു്. ക­റു­ത്ത­വ­രെ നി­കൃ­ഷ്ട­രാ­യി ചി­ത്രീ­ക­രി­ച്ച ആ ചി­ത്രം വർ­ണ്ണ­വി­വേ­ച­ന നയം അ­ക്ര­മാ­സ­ക്ത­മാ­യി ന­ട­പ്പാ­ക്കി­യ കു ക്ല­ക്സ് ക്ലാ­നി ന്റെ തി­രി­ച്ചു വ­ര­വി­നു പോലും പ്രേ­ര­ക­മാ­യി­ത്തീർ­ന്നു. ഇ­ന്ത്യ­യി­ലെ മു­ഖ്യ­ധാ­രാ സി­നി­മ­ക­ളി­ലെ ദു­ഷ്ട­ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് മു­സ്ലീം പേരു കൊ­ടു­ക്കു­ന്ന സ­മ്പ്ര­ദാ­യം ഇവിടെ ഓർ­ക്കാ­വു­ന്ന­താ­ണു്. അ­ത്ത­രം ജാ­ഗ്ര­ത­ക്കു­റ­വു­കൾ ഫാ­ഷി­സ്റ്റു­കൾ എത്ര ഫ­ല­പ്ര­ദ­മാ­യി ഉ­പ­യോ­ഗി­ക്കു­മെ­ന്നു് ഹോ­ളോ­കോ­സ്റ്റി­ന്റെ പാ­ഠ­ങ്ങൾ വാ­യി­ച്ചി­ട്ടും നമ്മൾ പ­ഠി­ച്ചി­ല്ല. അ­നി­വാ­ര്യ­മാ­യ ദു­ര­ന്ത­ത്തി­ലേ­ക്കു് ദേശം ന­ട­ന്നു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്ന വ­സ്തു­ത വൈ­കി­യാ­ണെ­ങ്കി­ലും നമ്മൾ തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്.

യൂറോ അ­മേ­രി­ക്കൻ സി­നി­മ­കൾ പ­ല­പ്പോ­ഴും സാ­ഹി­ത്യ കൃ­തി­യിൽ പ­രാ­മർ­ശി­ക്കു­ന്ന ക­ഥ­ക­ളോ­ടു നീതി പു­ലർ­ത്താൻ ശ്ര­മി­ച്ചി­രു­ന്നു. 1939-ൽ മാർ­ഗ്ര­റ്റ് മി­ച്ച­ലി ന്റെ നോ­വ­ലി­നെ ആ­സ്പ­ദ­മാ­ക്കി വി­ക്ടർ ഫ്ളെ­മിം­ഗ് സം­വി­ധാ­നം ചെയ്ത ഗോൺ വി­ത്ത് ദ വിൻ­ഡും ഡേ­വി­ഡ് ലീൻ പാ­സ്റ്റർ­നാ­ക്കി­ന്റെ നോ­വ­ലിൽ നി­ന്നു 1965-ൽ രൂ­പ­പ്പെ­ടു­ത്തി­യ ഡോ­ക്ടർ ഷി­വാ­ഗോ­യും ലൂ­യി­ജി ബാർ­തോ­ലി­നി യുടെ നോ­വ­ലിൽ നി­ന്നു വി­റ്റോ­റി­യ ഡീ­സീ­ക്ക സാ­ക്ഷാ­ത്ക്ക­രി­ച്ച ബൈ­സി­ക്കിൾ തീ­വ്സു മൊ­ക്കെ ഉ­ദാ­ഹ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാ­വു­ന്ന­താ­ണു്. കൃ­തി­യും ച­ല­ച്ചി­ത്ര­വും ത­മ്മിൽ ആ­ശ­യ­പ­ര­മാ­യി തെ­റ്റി­പ്പി­രി­ഞ്ഞ­തി­ന്റെ പേരിൽ എ­ഴു­ത്തു­കാ­രൻ സി­നി­മ­യെ പാടെ ബ­ഹി­ഷ്ക്ക­രി­ച്ച സം­ഭ­വ­വും ഹോ­ളീ­വു­ഡി­ലു­ണ്ടാ­യി­ട്ടു­ണ്ടു്. 1962-ൽ കെൻ കെസി ര­ചി­ച്ച വൺ ഫ്ളൂ ഓവർ ദ കു­ക്കൂ­സു് നെ­സ്റ്റ് എന്ന സി­നി­മ­യി­ലാ­ണി­തു സം­ഭ­വി­ച്ച­തു്. ചീഫ് ബ്രോ­ഡ്മാൻ എന്ന അ­മേ­രി­ക്കൻ ഇ­ന്ത്യൻ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യി കഥ വി­വ­രി­ക്കു­ന്ന മ­ട്ടിൽ ര­ചി­ക്ക­പ്പെ­ട്ട നോവൽ 1975-ൽ സി­നി­മ­യാ­യ­പ്പോൾ മ­ക്മർ­ഫി എന്ന ക­ഥാ­പാ­ത്ര­ത്തെ നായക സ്ഥാ­ന­ത്തേ­ക്കു കൊ­ണ്ടു വ­രി­ക­യും നോ­വ­ലി­സ്റ്റ് പറയാൻ ശ്ര­മി­ച്ച കാ­ര്യ­ങ്ങ­ളു­ടെ ഫോ­ക്ക­സ് മാ­റി­പ്പോ­കു­ക­യും ചെ­യ്തു എ­ന്ന­താ­ണു് വിഷയം. അ­തി­ലും ഗു­രു­ത­ര­മാ­യൊ­രു വ്യ­തി­യാ­നം ആ ചി­ത്ര­ത്തി­നു സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ നി­രീ­ക്ഷ­ണം. പ്രോ­ജ­ക്ട് എംകെ അൾട്ര എന്ന പേരിൽ 1953 ൽ സിഐഎ ഒരു മ­നോ­നി­യ­ന്ത്ര­ണ പ­ദ്ധ­തി ര­ഹ­സ്യ­മാ­യി ന­ട­പ്പാ­ക്കി­യി­രു­ന്നു. എൽ. എസ്. ഡി. പോ­ലു­ള്ള ശ­ക്ത­മാ­യ സൈ­ക്കോ ആ­ക്റ്റീ­വ് ഡ്ര­ഗ്സ് അ­മേ­രി­ക്കൻ പൗ­ര­ന്മാർ­ക്കു നൽ­കി­ക്കൊ­ണ്ടു­ള്ള ഈ മനോ നി­യ­ന്ത്ര­ണ പ­രീ­ക്ഷ­ണം അ­മേ­രി­ക്ക­യി­ലെ മ­നോ­രോ­ഗാ­ശു­പ­ത്രി­ക­ള­ട­ക്ക­മു­ള്ള നി­ര­വ­ധി സ്ഥാ­പ­ന­ങ്ങ­ളിൽ അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്നു. കെൻ കെസി വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് ഈ പ­രീ­ക്ഷ­ണ­ങ്ങ­ളിൽ ഉൾ­പ്പെ­ട്ടി­രു­ന്നു. നോവൽ ര­ച­ന­യ്ക്കു് പ്ര­ധാ­ന പ്രേ­ര­ണ ഈ പ­രീ­ക്ഷ­ണ­മാ­യി­രു­ന്നു­വെ­ങ്കി­ലും 1975-ൽ ചെ­ക്കോ­സ്ലോ­വാ­ക്യ­ക്കാ­ര­നാ­യ മി­ലോ­സ് ഫോർ­മാൻ ഈ സിനിമ സം­വി­ധാ­നം ചെ­യ്ത­പ്പോൾ ചി­ത്ര­ത്തി­ന്റെ കേ­ന്ദ്ര­ബി­ന്ദു അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ കാ­ഴ്ച­പ്പാ­ടാ­യി മാറി. ചെ­ക്കോ­സ്ലോ­വാ­ക്യ­യി­ലെ സോ­വി­യ­റ്റ് അ­ധി­നി­വേ­ശ­ത്തി­ന്റെ ദു­ര­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു വന്ന സം­വി­ധാ­യ­ക­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സർ­വ്വാ­ധി­പ­ത്യ­ത്തി­നെ­തി­രേ­യു­ള്ള ഒ­റ്റ­യാൾ പോ­രാ­ട്ട­മാ­യി­രു­ന്നു അതു്. സി­നി­മ­യും സാ­ഹി­ത്യ കൃ­തി­യും രണ്ടു മാ­ധ്യ­മ­ങ്ങ­ളാ­ണെ­ന്ന പോലെ തന്നെ ആ­ശ­യാ­നു­ഭ­വ ത­ല­ത്തി­ലും അവ വഴി പി­രി­യാ­നു­ള്ള സാ­ദ്ധ്യ­ത­യെ­ക്കു­റി­ച്ചു പ­രാ­മർ­ശി­ക്കു­മ്പോൾ ഒരു കാ­ര്യം കൂടി പ­റ­യാ­തെ വയ്യ. 1986-ൽ പ്രി­യ­ദർ­ശൻ എന്ന സം­വി­ധാ­യ­കൻ ഈ സി­നി­മ­യ്ക്കു് ഒരു മലയാള ഭാ­ഷ്യം ച­മ­ച്ചു. താ­ള­വ­ട്ടം എന്നു പേ­രി­ട്ട ആ ചി­ത്ര­ത്തിൽ മ­നോ­രോ­ഗി­ക­ളാ­യ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം കോ­മാ­ളി­ക­ളാ­യി മാറി. തമാശ ഉ­ല്പാ­ദി­പ്പി­ക്കു­ന്ന മ­നോ­രോ­ഗി­യാ­യ നായകൻ പഴയ ക്ലീ­ഷേ­ക­ളെ­ല്ലാം പാ­ലി­ച്ചു് പ്ര­ണ­യി­ക്കു­ക­യും ഒ­ടു­വിൽ ദു­ര­ന്ത നാ­യ­ക­നാ­യി പ­രി­ണ­മി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു എ­സ്ക്കേ­പ്പി­സ്റ്റ് ഫോർ­മു­ലാ ചി­ത്ര­മാ­യ­തു മാറി.

യേ­ശു­വി­ന്റെ കു­രി­ശു­രൂ­പം പോലും കൺ­സ്യൂ­മർ ഉൽ­പ്പ­ന്ന­മാ­യി മാ­റി­യ­തി­നേ­ക്കു­റി­ച്ചു മ­നോ­ഹ­ര­മാ­യ രണ്ടു രം­ഗ­ങ്ങൾ അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ച്ചി­രി­ക്കു­തു കാ­ണു­മ്പോൾ ഇ­പ്പോ­ഴ­ത്തെ ക്രി­സ്തീ­യ സ്ഥാ­പ­ന­ങ്ങ­ളും വ്യ­വ­സ്ഥ­യും ക്രി­സ്തു­വി­നെ കോർ­പ്പ­റേ­റ്റ് സം­രം­ഭ­ങ്ങ­ളേ­ക്കാൾ മ­നോ­ഹ­ര­മാ­യി വിൽ­ക്കു­ന്ന­തും നമ്മൾ ചി­ന്തി­ച്ചു­പോ­കും. സ്വാ­ഭാ­വി­ക­മാ­യും ക­ര­മ­സോ­വ് സ­ഹോ­ദ­ര­ന്മാ­രി­ലെ ഐവാൻ ര­ചി­ച്ച ഗ്രാ­ന്റ് ഇൻ­ക്വി­സി­റ്റ­റേ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണ­വും ഓർ­മ്മ­യി­ലെ­ത്തും. ഒരു സാ­ഹി­ത്യ കൃ­തി­യെ, അതും ക­വി­ത­യെ അ­ടി­സ്ഥാ­ന­മാ­ക്കി ര­ചി­ച്ച ഈ കൃ­തി­യി­ലൂ­ടെ ആ­ദി­മ­ദ്ധ്യാ­ന്ത­മു­ള്ള ഒരു കഥ ക­ണ്ടെ­ടു­ക്കാൻ യ­ത്നി­ക്കു­ന്ന കാണി നന്നേ നി­രാ­ശ­പ്പെ­ടു­മെ­ന്നു് ഉ­റ­പ്പു്. പ­റ­യു­മെ­ന്നു പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന ആ­ശ­യ­ത്തി­നും സി­നി­മ­യ്ക്കു­മി­ട­യി­ലു­ള്ള വി­ട­വു് നി­ക­ത്തേ­ണ്ട ചുമതല കാ­ണി­ക്കാ­ണു­ള്ള­തെ­ന്നു് ഞാൻ ക­രു­തു­ന്നു.

രണ്ടു ചെ­റു­ക­ഥ­ക­ളിൽ നി­ന്നു റാ­ഷ­മോൺ എന്ന സിനിമ സൃ­ഷ്ടി­ച്ച അകിരാ കു­റ­സോ­വ റ്യൂ­നോ­സു­കെ അ­കു­ത്ത­ഗാ­വ യുടെ ക­ഥ­ക­ളിൽ ഇ­ല്ലാ­ത്ത ദൃ­ശ്യാ­ത്മ­ക­മാ­യ അ­നു­ഭ­വം ച­ല­ച്ചി­ത്ര വിവരണ ക­ല­യി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ച്ചു. രണ്ടു ക­ഥ­ക­ളിൽ ഒ­ന്നിൽ നി­ന്നു് റാ­ഷ­മോൺ പ­ടി­പ്പു­ര എന്ന ലൊ­ക്കേ­ഷ­നും ആ പേരും മഴയും മാ­ത്ര­മാ­ണ­ദ്ദേ­ഹം സ്വീ­ക­രി­ച്ച­തു്. ഒരു കാ­ട്ടിൽ നടന്ന കൊ­ല­പാ­ത­ക­ത്തേ­ക്കു­റി­ച്ചു­ള്ള ഏഴു മൊ­ഴി­കൾ ചേർ­ത്തു­വ­ച്ച­താ­ണു് ര­ണ്ടാ­മ­ത്തെ കഥ. ഇവ ര­ണ്ടും കോർ­ത്തി­ണ­ക്കി തി­ക­ച്ചും ന­വീ­ന­മാ­യ ഒരു ദൃ­ശ്യാ­നു­ഭ­വ­മാ­ണു് 1950-ൽ കു­റ­സോ­വ തി­ര­ശീ­ല­യി­ലെ­ത്തി­ച്ച­തു്. മ­നു­ഷ്യ മ­ന­സ്സി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളും നീതി ബോ­ധ­ത്തേ­ക്കു­റി­ച്ചു­ള­ള ആ­കു­ല­ത­ക­ളും കാ­ണി­ക­ളി­ലേ­ക്കു പ­ക­രാ­നാ­യി ച­ല­ച്ചി­ത്ര വി­വ­ര­ണ­ത്തിൽ­ത്ത­ന്നെ ന­വീ­ന­മാ­യ സ­ങ്കേ­തം അ­ദ്ദേ­ഹം കൊ­ണ്ടു­വ­ന്നു. കാ­ട്ടി­ലെ കൊ­ല­പാ­ത­ക­ത്തേ­ക്കു­റി­ച്ചു വി­വ­രി­ക്കു­ന്ന­വർ ഒ­ന്നി­നോ­ടൊ­ന്നു ചേർ­ന്നു പോ­കാ­ത്ത, യു­ക്തി­ഭ­ദ്ര­ത­യി­ല്ലാ­ത്ത, തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ വി­വ­ര­ണ­മാ­ണു് കാ­ണി­കൾ­ക്കു കൊ­ടു­ക്കു­ന്ന­തു്. റാ­ഷ­മോൺ ഷൂ­ട്ടി­ങ്ങി­ന്റെ ത­ലേ­നാൾ മൂ­ന്നു സ­ഹ­സം­വി­ധാ­യ­കർ വ­ന്നു് ഈ തി­ര­ക്ക­ഥ ത­ങ്ങൾ­ക്കു തീരെ പി­ടി­കി­ട്ടു­ന്നി­ല്ലെ­ന്നും വി­ശ­ദീ­ക­രി­ച്ചു ത­ര­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ട കാ­ര്യം കു­റ­സോ­വ തന്റെ ആ­ത്മ­ക­ഥ­യിൽ പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്. എത്ര വി­ശ­ദീ­ക­രി­ച്ചി­ട്ടും ഒ­രാൾ­ക്കു സ്വീ­കാ­ര്യ­മാ­യി തോ­ന്നാ­തി­രു­ന്ന­തി­നാൽ അ­ദ്ദേ­ഹം ആ സിനിമ തന്നെ ഉ­പേ­ക്ഷി­ച്ചു പോയി. കൃ­ത്യ­മാ­യൊ­രു പ­രി­സ­മാ­പ്തി സി­നി­മ­യ്ക്കി­ല്ലെ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ ഒരു പരാതി. മ­നു­ഷ്യൻ അ­വ­ന­വ­നോ­ടു പോലും നുണ പ­റ­യു­ന്ന­വ­നാ­ണെ­ന്നും അ­തു­കൊ­ണ്ടാ­ണു് അ­വ­രു­ടെ മൊ­ഴി­ക­ളിൽ ഇ­ത്ര­യ്ക്കു വൈ­രു­ദ്ധ്യ­മു­ണ്ടാ­കു­ന്ന­തു­മെ­ന്നു­ള്ള കു­റ­സോ­വ­യു­ടെ വി­ശ­ദീ­ക­ര­ണം ചെ­വി­ക്കൊ­ള്ളാ­തെ കൊ­ല­പാ­ത­കം ആ­രാ­ണു് യ­ഥാർ­ത്ഥ­ത്തിൽ ന­ട­ത്തി­യ­തു് എ­ന്നു് കൃ­ത്യ­മാ­യി പ­റ­യാ­ത്ത­തു് സി­നി­മ­യു­ടെ ദോ­ഷ­മാ­ണെ­ന്നു പ­റ­ഞ്ഞാ­ണു് ആ സ­ഹ­സം­വി­ധാ­യ­കൻ ചി­ത്രം ഉ­പേ­ക്ഷി­ച്ച­തു്. ജീ­വി­ത­ത്തി­ലെ യു­ക്തി ഭദ്രത സി­നി­മ­യ്ക്കും ഒ­ഴി­വാ­ക്കാ­നാ­കി­ല്ലെ­ന്ന പ­ര­മ്പ­രാ­ഗ­ത വി­ശ്വാ­സ­മ­വി­ടെ ത­കർ­ന്നു. സാ­ഹി­ത്യ കൃ­തി­യെ അ­ല്ലെ­ങ്കിൽ ഒ­ര­നു­ഭ­വ­ത്തെ സി­നി­മ­യു­ടെ തു­ട­ക്കം മാ­ത്ര­മാ­യി ക­ണ്ടു് ന­വ്യ­മാ­യൊ­രു സി­നി­മാ­നു­ഭ­വ­മാ­ക്കി പ­രി­വർ­ത്തി­പ്പി­ക്കാ­നാ­യി ഒരു പ്ര­തി­ഭാ­ശാ­ലി­ക്കു മാ­ത്ര­മേ സാ­ധി­ക്കൂ. പഴയ ത­ല­മു­റ­യി­ലെ ബ്ര­സ്സോൺ ദ­സ്ത­യേ­വ്സ്ക്കി­യു­ടെ ജെ­ന്റിൽ ക്രീ­ച്ചർ, വൈ­റ്റ് നൈ­റ്റ്സ് എന്നീ ചി­ത്ര­ങ്ങൾ സി­നി­മ­യ്ക്കു വി­ഷ­യ­മാ­ക്കി­യ­പ്പോ­ഴും ഇതു സം­ഭ­വി­ച്ചു. സാ­ഹി­ത്യ കൃ­തി­യു­ടെ സ്വ­ഭാ­വ സ­വി­ശേ­ഷ­ത­കൾ പാടെ തു­ട­ച്ചു മാ­റ്റി­യ അ­ദ്ദേ­ഹം ത­ന്റേ­താ­യ മി­നി­മ­ലി­സ്റ്റ് രീ­തി­യിൽ ഒരു പുതിയ അ­നു­ഭ­വ­മാ­ക്കി­ത്തീർ­ത്തു. റെ­യ്മ­ണ്ട് കാർ­വ­റു ടെ ഒ­മ്പ­തു കഥകളെ ചേർ­ത്തു വ­ച്ചു് ഷോർ­ട്ട് ക­ട്ട്സ് എന്ന പേരിൽ ഒരു സിനിമ റോ­ബർ­ട്ട് ആൾ­ട്ട്മാൻ ചെ­യ്തി­ട്ടു­ണ്ടു്. ഹോ­ളീ­വു­ഡ് കഥന പാ­ര­മ്പ­ര്യ­ത്തെ പാടെ തെ­റ്റി­ച്ചു­കൊ­ണ്ടു് ഈ കഥകളെ ചേർ­ത്തു വച്ച രീതി വളരെ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. മ­ല­യാ­ള­ത്തിൽ എസ്. ഹ­രീ­ഷി­ന്റെ മൂ­ന്നു കഥകൾ ചേർ­ത്തു വ­ച്ചാ­ണു് സഞ്ജു സു­രേ­ന്ദ്രൻ ഏദൻ എന്ന സിനിമ ഒ­രു­ക്കി­യ­തു്. 2000-​ത്തിൽ അ­മോ­റെ­സ് പെ­റോ­സ് എന്ന ചി­ത്ര­ത്തി­ലൂ­ടെ അ­ല­ഹാ­ന്ദ്രോ ഗൊൺ­സാ­ലെ­സ് ഇ­നാ­രി­റ്റു എന്ന സം­വി­ധാ­യ­കൻ ഒരു കാ­റ­പ­ക­ടം കൊ­ണ്ടു ബ­ന്ധി­പ്പി­ച്ചു് രേ­ഖീ­യ­ത തെ­റ്റി­ച്ചു് പ­ര­സ്പ­രം കൂ­ടി­ക്ക­ല­രു­ന്ന മൂ­ന്നു കഥകൾ പ­റ­ഞ്ഞു. തു­ടർ­ന്നു് 21 ഗ്രാം­സ്, ബാബേൽ എന്നീ ചി­ത്ര­ങ്ങൾ കൂടി ഗ്വി­ല്ലാർ­മേ അ­രി­യേ­ഗ എന്ന എ­ഴു­ത്തു­കാ­ര­ന്റെ സ­ഹാ­യ­ത്തോ­ടെ അ­ദ്ദേ­ഹം നിർ­മ്മി­ച്ചു. നോൺ ലീ­നി­യർ വി­വ­ര­ണ­ത്തി­ലൂ­ടെ സൃ­ഷ്ടി­ച്ച ഡെ­ത്ത് ട്രി­ല­ജി എ­ന്ന­റി­യ­പ്പെ­ടു­ന്ന ഈ മൂ­ന്നു ചി­ത്ര­ങ്ങ­ളും പുതിയ ത­ല­മു­റ­യി­ലെ മലയാള സം­വി­ധാ­യ­ക­രേ­യും എ­ഴു­ത്തു­കാ­രേ­യും നന്നേ സ്വാ­ധീ­നി­ച്ചു. 2016-ലെ ട്രാ­ഫി­ക് എന്ന ചി­ത്ര­ത്തി­ന്റെ വി­ജ­യ­ത്തേ­ത്തു­ടർ­ന്നു് നോൺ ലീ­നി­യർ കഥാ വി­വ­ര­ണ­ത്തോ­ടെ നി­ര­വ­ധി ചി­ത്ര­ങ്ങൾ മ­ല­യാ­ളി­യു­ടെ തി­ര­ശീ­ല­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു.

പുതിയ ത­ല­മു­റ­യി­ലെ ടർ­ക്കി­ഷ് സം­വി­ധാ­യ­ക­നാ­യ നൂറി ബിൽജെ ജൈലൻ എന്ന സം­വി­ധാ­യ­ക­ന്റെ പ്ര­ധാ­ന ചി­ത്ര­ങ്ങ­ളിൽ ചെ­ക്കോ­വി­ന്റെ ചില ചെ­റു­ക­ഥ­കൾ മ­റ­ഞ്ഞി­രി­ക്കു­ന്ന­തു കാണാം. 2014-ലെ വി­ന്റർ സ്ലീ­പ്പ് എന്ന സി­നി­മ­യു­ടെ പ്ര­ധാ­ന ക്രീ­യാം­ശം ചെ­ക്കോ­വി­ന്റെ ഭാര്യ എന്ന ക­ഥ­യാ­ണു്. ക­ര­മ­സോ­വ് സ­ഹോ­ദ­ര­ന്മാ­രി ലെ ചെ­റി­യൊ­രു രംഗം കൂടി ഇ­ണ­ക്കി­ച്ചേർ­ത്താ­ണീ ചി­ത്രം പൂർ­ത്തീ­ക­രി­ച്ച­തെ­ങ്കി­ലും പ്ര­തി­ഭാ­ശാ­ലി­യാ­യ സം­വി­ധാ­യ­ക­ന്റെ ക­ര­സ്പർ­ശ­ത്താൽ ഈ രണ്ടു ക­ഥ­ക­ളും ന­മു­ക്കു് കൃ­ത്യ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തി മാ­റ്റി­നിർ­ത്താൻ പ­റ്റാ­ത്ത മ­ട്ടിൽ സ­മ്പൂർ­ണ്ണ­മാ­യൊ­രു ച­ലി­ച്ചി­ത്രാ­നു­ഭ­വ­മാ­യി മാ­റി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ വൺസ് അ­പ്പോൺ എ ടൈം ഇൻ അ­ന­റ്റോ­ളി­യ എന്ന ചി­ത്ര­ത്തിൽ ചെ­ക്കോ­വി ന്റെ ഓൺ ദ റോഡ് എന്ന ക­ഥ­യു­ടെ നേർ­ത്ത നിഴൽ വീണു കി­ട­ക്കു­ന്ന­തു് ജാ­ഗ്ര­ത­യു­ള്ള ഒ­രാ­സ്വാ­ദ­ക­നു ക­ണ്ടെ­ത്താ­നാ­കും. സാ­ഹി­ത്യ­ത്തെ ച­ല­ച്ചി­ത്ര മാ­ദ്ധ്യ­മ­ത്തി­ലേ­ക്കു സ്വാം­ശീ­ക­രി­ക്കു­ക­യാ­ണു് ജൈലൻ. എ­ന്നാൽ സ­ത്യ­ജീ­ത് റായി യുടെ അ­പു­ത്ര­യം മി­ക­ച്ച ച­ല­ച്ചി­ത്രാ­നു­ഭ­വ­മാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ വി­ഭൂ­തി­ഭൂ­ഷ­ന്റെ നോ­വ­ലി­നെ വളരെ പ്ര­ക­ട­മാ­യി കാ­ണാ­നും ന­മു­ക്കു് ക­ഴി­യും. ഫ്രാൻ­സീ­സ് ഫോർഡ് കൊ­പ്പോ­ളോ യുടെ ഗാം­ഗ്സ്റ്റർ ചി­ത്ര­മാ­യ ഗോ­ഡ്ഫാ­ദ­റും ഏ­റെ­ക്കു­റെ അ­ങ്ങ­നെ ത­ന്നെ­യാ­ണു് ച­ല­ച്ചി­ത്ര­രം­ഗ­ത്തു് നി­ല­കൊ­ള്ളു­ന്ന­തു്. എ­ന്നാൽ ഗോ­ഡ്ഫാ­ദ­റിൽ സം­ഭ­വി­ക്കാ­ത്ത ഒരു മാ­ജി­ക് പഥേർ പാ­ഞ്ചാ­ലി യിൽ സം­ഭ­വി­ച്ചു. ദുരിത കാ­ല­ത്തെ നേ­രി­ടു­ന്ന ഒരു ദ­രി­ദ്ര കു­ടും­ബ­ത്തി­ന്റെ സ­ഞ്ചാ­ര കഥ സാ­ഹി­ത്യ കൃ­തി­യിൽ നി­ന്നെ­ടു­ത്തു വി­വ­രി­ച്ച പഥേർ പാ­ഞ്ചാ­ലി സം­വി­ധാ­യ­ക­ന്റെ പ്ര­പ­ഞ്ച വീ­ക്ഷ­ണ­വും ഉൾ­ക്കാ­ഴ്ച­യും കൊ­ണ്ടു മ­ഹ­ത്താ­യ കലാ സൃ­ഷ്ടി­യാ­യി മാറി. ഗോ­ഡ്ഫാ­ദർ പോലെ എ­ഴു­ത്തു­കാ­ര­ന്റെ പ­രി­പൂർ­ണ്ണ­മാ­യ സ­ഹ­ക­ര­ണ­ത്തിൽ രൂ­പ­പ്പെ­ട്ട ച­ല­ച്ചി­ത്ര­മാ­ണു് 2001 എ സ്പേ­സ് ഒഡീസി എന്ന സ്റ്റാൻ­ലി കു­ബ്രി­ക് ചി­ത്രം. സയൻസ് ഫി­ക്ഷൻ എ­ഴു­ത്തു­കാ­ര­നാ­യ ആർതർ സി ക്ലാർ­ക്കി ന്റെ ചില ക­ഥ­ക­ളു­ടെ പ്ര­ചോ­ദ­ന­ത്തിൽ കു­ബ്രി­ക്കും ക്ലാർ­ക്കും ചേർ­ന്നു് സിനിമ എ­ഴു­തി­പ്പൂർ­ത്തി­ക­രി­ച്ചു. 1968-​ൽത്തന്നെ ഇതേ പേരിൽ ഒരു നോ­വ­ലും പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. സി­നി­മ­യു­ടെ തി­ര­ക്ക­ഥ­യോ­ടു വളരെ അ­ടു­പ്പ­മു­ള്ള ഈ നോ­വ­ലി­ന്റെ പി­ന്നിൽ കു­ബ്രി­ക്കി­ന്റെ സം­ഭാ­വ­ന­ക­ളു­ണ്ടെ­ങ്കി­ലും ആർതർ സി ക്ലാർ­ക്കി­ന്റെ പേ­രി­ലാ­ണു് നോവൽ അ­റി­യ­പ്പെ­ടു­ന്ന­തു്. ബ്രി­ട്ടീ­ഷ് എ­ഴു­ത്തു­കാ­ര­നാ­യ ജോൺ ഫൗൾസി ന്റെ ഫ്ര­ഞ്ച് ലെ­ഫ്റ്റ­ന­ന്റ്സ് വുമൻ എന്ന പ്ര­ശ­സ്ത­മാ­യ നോ­വ­ലി­ന്റെ സ­ങ്കീർ­ണ്ണ­മാ­യ വിവരണ സ­മ്പ്ര­ദാ­യം ഒരു സി­നി­മ­യി­ലേ­ക്കു് ആ­വി­ഷ്ക്ക­രി­ക്കാൻ എ­ളു­പ്പ­മ­ല്ലെ­ന്നു് ക­ണ്ടു് ചില ച­ല­ച്ചി­ത്ര­കാ­ര­ന്മാർ ഒ­ഴി­ഞ്ഞു മാ­റി­യെ­ങ്കി­ലും കാരൽ റീസ് എന്ന സം­വി­ധാ­യ­കൻ ആ വെ­ല്ലു­വി­ളി ഏ­റ്റെ­ടു­ത്തു. നോ­വ­ലിൽ വി­വ­രി­ക്കു­ന്ന വി­ക്ടോ­റി­യൻ കാ­ല­ത്തു­ള്ള സാ­റ­യു­ടേ­യും ചാൾ­സി­ന്റേ­യും പ്ര­ണ­യം തീ­വ്ര­ത­യോ­ടെ അ­വ­ത­രി­പ്പി­ക്കു­മ്പോൾ­ത്ത­ന്നെ സ­മാ­ന്ത­ര­മാ­യി ആ വേഷം അ­വ­ത­രി­പ്പി­ച്ച അന്ന, മൈ­ക്ക് എന്നീ ന­ടീ­ന­ട­ന്മാ­രു­ടെ ആ­ധു­നി­ക കാ­ല­ത്തെ പ്ര­ണ­യം കൂടി ചേർ­ത്തു് പു­തി­യൊ­രു സി­നി­മാ­റ്റി­ക് പ്ര­യോ­ഗ­രീ­തി ക­ണ്ടെ­ത്തി ആ നോ­വ­ലിൽ നി­ന്നു് അ­തി­മ­നോ­ഹ­ര­മാ­യ തി­ര­ക്ക­ഥ ര­ചി­ച്ച­തു് ബ്രി­ട്ടീ­ഷ് നാ­ട­ക­കൃ­ത്തും നോബൽ സ­മ്മാ­ന ജേ­താ­വു­മാ­യ ഹ­രോൾ­ഡ് പി­ന്റ­റാ ണു്. സാ­ഹി­ത്യ കൃതി മു­ന്നോ­ട്ടു വ­യ്ക്കു­ന്ന വെ­ല്ലു­വി­ളി ഏ­റ്റെ­ടു­ക്കാൻ പു­തി­യൊ­രു ആ­വി­ഷ്ക്ക­ര­ണ സ­മ്പ്ര­ദാ­യം തന്നെ സൃ­ഷ്ടി­ക്കേ­ണ്ടി വ­രു­മെ­ന്നു് പി­ന്റർ ര­ചി­ച്ച മറ്റു തി­ര­ക്ക­ഥ­ക­ളി­ലൂ­ടെ ക­ട­ന്നു­പോ­യാൽ വ്യ­ക്ത­മാ­കും. സാ­ഹി­ത്യ­കൃ­തി­ക­ളിൽ നി­ന്നാ­ണു് ഹാ­രോൾ­ഡ് പി­ന്റർ തന്റെ തി­ര­ക്ക­ഥ­കൾ സൃ­ഷ്ടി­ച്ച­തു്.

സാ­ഹി­ത്യ­കൃ­തി­യെ വളരെ സർ­ഗ്ഗാ­ത്മ­ക­മാ­യി സ­മീ­പി­ച്ച പുതിയ ച­ല­ച്ചി­ത്ര­കാ­ര­ന്മാ­രിൽ പ്ര­മു­ഖൻ സ്വീ­ഡി­ഷ് സം­വി­ധാ­യ­ക­നാ­യ റോയി ആൻ­ഡേ­ഴ്സ­ണാ ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സി­നി­മാ­റ്റി­ക് പെ­യി­ന്റിം­ഗ് എ­ന്നു് വി­ളി­ക്ക­പ്പെ­ടു­ന്ന പ്ര­ശ­സ്ത­മാ­യ ലി­വിം­ഗ് ട്രി­ല­ജി­യി­ലെ ആ­ദ്യ­ചി­ത്ര­മാ­യ സോം­ഗ്സ് ഫ്രം ദ സെ­ക്ക­ന്റ് ഫ്ളോർ എന്ന സിനിമ പെ­റൂ­വി­യൻ ക­വി­യാ­യ സെസാർ വ­യ­ഹോ­യു­ടെ സ്റ്റം­ബ്ലിം­ഗ് ബി­റ്റ്വീൻ റ്റൂ സ്റ്റാർ­സ് എന്ന ക­വി­ത­യെ ആ­സ്പ­ദ­മാ­ക്കി ര­ചി­ച്ച­താ­ണു്. ഈ ചി­ത്ര­ത്തി­നു പുറമെ യൂ ദ ലി­വിം­ഗ്, എ പി­ജ്യൻ സാ­റ്റ് ഓൺ എ ബ്രാ­ഞ്ച് റി­ഫ്ളെ­ക്റ്റിം­ഗ് ഇ­റ്റ്സ് എ­ക്സി­സ്റ്റൻ­സ് എന്നീ ചി­ത്ര­ങ്ങൾ ചേർ­ന്ന­താ­ണു് ഈ ട്രി­ല­ജി. ഒ­രൊ­റ്റ ആം­ഗി­ളിൽ നി­ന്നു മാ­ത്രം ഷൂ­ട്ടു ചെയ്ത പ­രി­പൂർ­ണ്ണ­ത­യെ­ത്തി­യ രം­ഗ­ങ്ങ­ളി­ലൂ­ടെ­യാ­ണ­ദ്ദേ­ഹം സിനിമ മു­ന്നോ­ട്ടു കൊ­ണ്ടു പോ­കു­ന്ന­തു്. ഒ­രി­ട­ത്തു പോലും ക്ലോ­സ­പ്പു­ക­ളോ മീ­ഡി­യം, ലോംഗ് ഷോ­ട്ടു­ക­ളോ കൊ­ണ്ടു് സം­വി­ധാ­യ­കൻ കാ­ണി­യു­ടെ ശ്ര­ദ്ധ­യെ വഴി തി­രി­ച്ചു വി­ടു­ന്നി­ല്ല. ഒരു പെ­യി­ന്റിം­ഗി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ആ­സ്വ­ദി­ക്കു­ന്ന സി­ദ്ധി­യും ക്ഷ­മ­യു­മാ­ണു് ആൻ­ഡേ­ഴ്സൺ കാ­ണി­ക­ളിൽ നി­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന­തു്. ഡച്ച് പെ­യി­ന്റർ പീ­റ്റർ ബ്രൂ­ഗ­ലി ന്റെ ഹ­ണ്ടേ­ഴ്സു് ഇൻ ദ സ്നോ എന്ന ചി­ത്ര­മാ­ണു് ത­നി­ക്കു് പ്ര­ചോ­ദ­ന­മാ­യെ­ന്നു് ആൻ­ഡേ­ഴ്സൺ ഒ­രി­ക്കൽ വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നു. (ഇതേ പെ­യി­ന്റിം­ഗ് ഉ­പ­യോ­ഗി­ച്ചാ­ണു് അ­ബ്ബാ­സ് കി­യ­രൊ­സ്താ­മി തന്റെ അവസാന ചി­ത്ര­മാ­യ 24 ഫ്രെ­യിം­സ് തു­ട­ങ്ങി­യ­തു്.) ഈ ബ്രൂ­ഗൽ ചി­ത്രം ശ്ര­ദ്ധ­യോ­ടെ നി­രീ­ക്ഷി­ക്കു­മ്പോൾ അ­തി­ന്റെ മുൻ­ഭാ­ഗ­ത്താ­യി മ­ഞ്ഞി­ലൂ­ടെ വേട്ട നാ­യ­ക­ളോ­ടൊ­പ്പം ച­ലി­ക്കു­ന്ന വേ­ട്ട­ക്കാ­രേ­യും പ­ശ്ചാ­ത്ത­ല­ത്തി­ലാ­യി ആ ഗ്രാ­മം തന്നെ അ­വ­രു­ടെ പ­ല­വി­ധ­ത്തി­ലു­ള്ള നി­ത്യ­ജീ­വി­ത­ത്തി­ന്റെ തി­ര­ക്കു­ക­ളു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തും കാണാം. റോയി ആൻ­ഡേ­ഴ്സൺ ചി­ത്ര­ങ്ങ­ളു­ടെ ദൃശ്യ രൂ­പ­ക­ല്പ­ന ഏ­റെ­ക്കു­റെ ഈ രീ­തി­യി­ലാ­ണു്. കഥാ പാ­ത്ര­ങ്ങ­ളു­ടെ വേ­ഷ­വി­ധാ­ന­ങ്ങ­ളെ­ല്ലാം പ­ശ്ചാ­ത്ത­ല­ത്തി­ലെ സെ­റ്റു­കൾ പോലെ തന്നെ മ­ങ്ങി­യ നി­റ­ങ്ങ­ളി­ലാ­ണു് അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഓരോ ദൃ­ശ്യ­ങ്ങ­ളും കാ­ണി­ച്ചു ത­രു­ന്ന ക­ഥാ­പാ­ത്ര­ങ്ങൾ അ­വ­രെ­ത്ര നി­സ്സാ­ര­ന്മാ­രും പ­രാ­ജ­യ­പ്പെ­ട്ട­വ­രും നി­സ്വ­ന്മാ­രു­മാ­ണെ­ന്നു ന­മ്മ­ളെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു. സെസാർ വ­യ­ഹോ­യു­ടെ കവിത വാ­ച്യാർ­ത്ഥ­ത്തിൽ ക­ഥ­യാ­യോ വ­രി­ക­ളാ­യോ കാ­ര്യ­മാ­യി ഇ­തി­ലു­പ­യോ­ഗി­ക്കു­ന്ന­താ­യി നമ്മൾ കാ­ണു­ന്നി­ല്ല. സ­മൂ­ഹ­ത്തി­ലെ ഏ­റ്റ­വും താ­ഴേ­ക്കി­ട­യി­ലു­ള്ള­വർ അ­നു­ഗൃ­ഹീ­ത­രാ­ണെ­ന്ന യേശു വ­ച­ന­മാ­ണു് വയഹോ തന്റെ ക­വി­ത­യി­ലൂ­ടെ ധ്വ­നി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഏ­റെ­ക്കു­റെ ആൻ­ഡേ­ഴ്സ­ണും ല­ക്ഷ്യ­മി­ടു­ന്ന­തു് അ­വി­ടെ­യെ­ത്താ­നാ­ണു്. യേ­ശു­വി­ന്റെ കു­രി­ശു­രൂ­പം പോലും കൺ­സ്യൂ­മർ ഉൽ­പ്പ­ന്ന­മാ­യി മാ­റി­യ­തി­നേ­ക്കു­റി­ച്ചു മ­നോ­ഹ­ര­മാ­യ രണ്ടു രം­ഗ­ങ്ങൾ അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ച്ചി­രി­ക്കു­തു കാ­ണു­മ്പോൾ ഇ­പ്പോ­ഴ­ത്തെ ക്രി­സ്തീ­യ സ്ഥാ­പ­ന­ങ്ങ­ളും വ്യ­വ­സ്ഥ­യും ക്രി­സ്തു­വി­നെ കോർ­പ്പ­റേ­റ്റ് സം­രം­ഭ­ങ്ങ­ളേ­ക്കാൾ മ­നോ­ഹ­ര­മാ­യി വിൽ­ക്കു­ന്ന­തും നമ്മൾ ചി­ന്തി­ച്ചു­പോ­കും. സ്വാ­ഭാ­വി­ക­മാ­യും ക­ര­മ­സോ­വ് സ­ഹോ­ദ­ര­ന്മാ­രി­ലെ ഐവാൻ ര­ചി­ച്ച ഗ്രാ­ന്റ് ഇൻ­ക്വി­സി­റ്റ­റേ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണ­വും ഓർ­മ്മ­യി­ലെ­ത്തും. ഒരു സാ­ഹി­ത്യ കൃ­തി­യെ, അതും ക­വി­ത­യെ അ­ടി­സ്ഥാ­ന­മാ­ക്കി ര­ചി­ച്ച ഈ കൃ­തി­യി­ലൂ­ടെ ആ­ദി­മ­ദ്ധ്യാ­ന്ത­മു­ള്ള ഒരു കഥ ക­ണ്ടെ­ടു­ക്കാൻ യ­ത്നി­ക്കു­ന്ന കാണി നന്നേ നി­രാ­ശ­പ്പെ­ടു­മെ­ന്നു് ഉ­റ­പ്പു്. പ­റ­യു­മെ­ന്നു പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന ആ­ശ­യ­ത്തി­നും സി­നി­മ­യ്ക്കു­മി­ട­യി­ലു­ള്ള വി­ട­വു് നി­ക­ത്തേ­ണ്ട ചുമതല കാ­ണി­ക്കാ­ണു­ള്ള­തെ­ന്നു് ഞാൻ ക­രു­തു­ന്നു. സ്വാ­ഭാ­വി­ക­മാ­യും ഓരോ കാ­ണി­യും ഓരോ സി­നി­മ­ക­ളാ­യി­രി­ക്കു­മ­ല്ലോ വാ­യി­ച്ചെ­ടു­ക്കു­ന്ന­തു്. ഈ ചി­ത്ര­ങ്ങൾ കഥ പ­റ­ഞ്ഞോ വി­വ­രി­ച്ചോ ന­മു­ക്കു് ഒ­രാ­ളേ­യും ബോ­ധ്യ­പ്പെ­ടു­ത്താ­നാ­കി­ല്ല എ­ന്ന­താ­ണി­തി­ന്റെ സൗ­ന്ദ­ര്യം. സിനിമ അ­തി­ന്റെ മാ­ധ്യ­മ­ത്തിൽ തന്നെ ഉ­റ­ച്ചു സ്ഥി­തി ചെ­യ്യാ­നു­ള്ള ശ്രമം അ­ദ്ദേ­ഹ­ത്തി­ന്റെ ഈ മൂ­ന്നു സി­നി­മ­ക­ളി­ലും കാണാം.

വി­ക്ടോർ ഹ്യൂ­ഗോ യുടെ ലെസ് മി­സെ­റാ­ബ്ളെ (പാ­വ­ങ്ങൾ) എന്ന നോ­വ­ലി­ന്റെ 2019-ലെ ഫ്ര­ഞ്ച് ഭാ­ഷ്യം മ­റ്റൊ­രു ത­ര­ത്തിൽ കൗ­തു­ക­ക­ര­മാ­യി തോ­ന്നി. ആ സിനിമ ഹ്യൂ­ഗോ­യു­ടെ കൃ­തി­യു­ടെ പേരു് ഏ­റ്റെ­ടു­ത്തി­ട്ടു് അ­തു­മാ­യി തീരെ ബ­ന്ധ­മി­ല്ലാ­ത്ത മ­റ്റൊ­രു ക­ഥ­യാ­ണു് പ­റ­യു­ന്ന­തു്. ഇ­ത്ത­വ­ണ കാനിൽ ഏറെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട സം­വി­ധാ­യ­ക­നാ­യ ലാജ് ലി, ഹ്യൂ­ഗോ­യു­ടെ നോ­വ­ലി­ന്റെ നിഴൽ പോലും തൊ­ടാ­തെ കി­ഴ­ക്കൻ പ­രീ­സി­യൻ പ്ര­ദേ­ശ­ത്തു ന­ട­ക്കു­ന്ന പോ­ലീ­സും അ­ധ­കൃ­ത­രാ­യ ക­റു­ത്ത­വ­രും ത­മ്മി­ലു­ള്ള സം­ഘർ­ഷ­വും സ­മ­കാ­ലി­ക രാ­ഷ്ട്രീ­യ­വു­മാ­ണു് വി­വ­രി­ക്കു­ന്ന­തു്. ആക്ഷൻ ത്രി­ല്ലർ ജ­നു­സ്സിൽ നിർ­മ്മി­ക്ക­പ്പെ­ട്ട ഈ സി­നി­മ­യു­ടെ ഒരു ഘ­ട്ട­ത്തിൽ­പ്പോ­ലും 1862-ൽ ര­ചി­ക്ക­പ്പെ­ട്ട പാ­വ­ങ്ങ­ളി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ നമ്മൾ കാ­ണു­ന്നി­ല്ല. ഒ­ടു­വിൽ മാ­ത്രം ഹ്യൂ­ഗോ­യു­ടെ ഒരു വചനം എ­ഴു­തി­ക്കാ­ണി­ക്കു­ന്നു: ‘There are no bad plants or bad men, there are only bad cultivators.’ നോവൽ പ്ര­തി­പാ­ദി­ക്കു­ന്ന ഒരു അം­ശ­ത്തേ­പ്പോ­ലും തൊ­ടാ­തെ ടെ­ക്സ്റ്റിൽ നി­ന്നും പാടെ അ­ക­ന്നു നി­ന്നു­കൊ­ണ്ടും അതേ പേ­രി­ലു­ള്ളൊ­രു സിനിമ ചെ­യ്യാ­നാ­കു­മെ­ന്ന­തി­ന്റെ ഏ­റ്റ­വും വ­ലി­യൊ­രു ഉ­ദാ­ഹ­ര­ണ­മാ­ണീ സിനിമ.

നൂ­റ്റാ­ണ്ടു­ക­ളു­ടെ പാ­ര­മ്പ­ര്യ­മു­ള്ള സാ­ഹി­ത്യ­ത്തെ അ­പേ­ക്ഷി­ച്ചു് പ്രാ­യം വളരെ കു­റ­ഞ്ഞ ച­ല­ച്ചി­ത്രം ഇ­നി­യും പൂർ­ണ്ണ വ­ളർ­ച്ച­യി­ലേ­ക്കു് എ­ത്തി­യി­ട്ടി­ല്ലാ­ത്തൊ­രു മാ­ധ്യ­മ­മാ­ണെ­ന്ന­തു് ഒരു വ­സ്തു­ത­യാ­ണു്. അതിനെ വി­ക­സി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­വ­രാ­ണു് പാ­ര­മ്പ­ര്യ വഴികൾ വി­ട്ടു സ­ഞ്ച­രി­ക്കു­ന്ന പുതിയ സം­വി­ധാ­യ­കർ. സാ­ഹി­ത്യ­കാ­ര­ന്മാർ സിനിമ എ­ഴു­തു­ന്ന­തി­നെ എ­തിർ­ത്ത താർ­ക്കോ­വ്സ­ക്കി തന്റെ സി­നി­മ­യിൽ അ­ച്ഛ­ന്റെ ക­വി­ത­കൾ ഉ­പ­യോ­ഗി­ച്ച­തും സാ­ഹി­ത്യ കൃ­തി­കൾ ക­ട­മെ­ടു­ത്ത­തും സി­നി­മ­യു­ടെ പു­തു­വ­ഴി തെ­ളി­ച്ചെ­ടു­ക്കാ­നാ­ണു് ഉ­പ­ക­രി­ച്ച­തെ­ന്ന വ­സ്തു­ത മ­റ­ക്കാ­നാ­കി­ല്ല. ഇ­ന്ന­ത്തെ കാ­ല­ത്തു് ബ­ഹു­ഭൂ­രി­പ­ക്ഷ­വും കാ­ഴ്ച­ക­ളിൽ അ­ഭി­ര­മി­ക്കു­ന്ന­വ­രാ­ണു്. കൈഫോൺ അ­ട­ക്ക­മു­ള്ള അ­സം­ഖ്യം സ്ക്രീ­നു­ക­ളു­ടെ­യും കാ­ഴ്ച­ക­ളു­ടേ­യും അ­ടി­മ­ക­ളാ­യി മാറിയ പുതിയ കാ­ല­ത്തെ മ­നു­ഷ്യർ വാ­ക്കു­ക­ളെ കാ­ഴ്ച­യി­ലേ­ക്കു വി­ള­ക്കി­ച്ചേർ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ന­മു­ക്കു കാ­ത്തി­രു­ന്നു കാണാം.

കാ­ഴ്ച­യിൽ വാ­ക്കു­കൾ സ്വ­ര­ങ്ങ­ളാ­യും സം­ഭാ­ഷ­ണ­മാ­യും ക­ട­ന്നു വ­ന്ന­പ്പോൾ ഏ­റ്റ­വും അധികം എ­തിർ­ത്ത­തു് മി­ക­ച്ച രീ­തി­യിൽ നി­ശ്ശ­ബ്ദ ചി­ത്ര­ങ്ങൾ ചെ­യ്തി­രു­ന്ന ചാർളി ചാ­പ്ലി­നേ പ്പോ­ലു­ള്ള സം­വി­ധാ­യ­ക­രാ­ണു്. ച­ല­ച്ചി­ത്ര­ത്തെ അ­തി­ന്റെ പ­രി­പൂർ­ണ്ണ­ത­യി­ലെ­ത്താൻ ത­ട­സ്സ­മാ­യി മാ­റി­യ­തു് വാ­ക്കു­ക­ളു­ടെ അ­ല്ലെ­ങ്കിൽ സാ­ഹി­ത്യ­ത്തി­ന്റെ ക­ട­ന്നു വ­ര­വാ­ണെ­ന്നു് അവർ വി­ശ്വ­സി­ച്ചു. സി­നി­മ­യു­ടെ താ­ത്വി­കാ­ചാ­ര്യ­ന്മാ­രി­ലൊ­രാ­ളാ­യ ആ­ന്ദ്രേ ബസിൻ ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ നോ­വ­ലി­സ്റ്റി­നു തു­ല്യ­നാ­ണെ­ന്നു പ്ര­ഖ്യാ­പി­ച്ച­പ്പോൾ സാ­ഹി­ത്യാ­സ്വാ­ദ­കർ നെ­റ്റി­ചു­ളി­ച്ചു. ഫെ­ല്ലി­നി­യേ­യോ ഓർസൻ വെൽ­സി­നേ­യോ ഒ­രാ­ളും ജെ­യിം­സ് ജോ­യി­സി നും മെൽ­വി­ലി­നും തു­ല്യ­രാ­യി കാ­ണാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നു് അവർ ചോ­ദി­ച്ചു. ഒരു സാ­ഹി­ത്യ കൃതി വാ­യി­ച്ചു് ഉൾ­ക്കൊ­ള്ളു­വാൻ ഒരുവൻ വാ­യി­ക്കാൻ നി­ശ്ച­യ­മാ­യും പ­ഠി­ച്ചി­രി­ക്ക­ണം എ­ന്നാൽ സിനിമ കാണാൻ ആരും ഒ­ന്നും പ­ഠി­ക്കേ­ണ്ട­തി­ല്ല. അ­ത്ര­യ്ക്കു് ല­ളി­ത­മാ­ണീ മാ­ധ്യ­മ­മെ­ങ്കിൽ ഒരു ക­ലാ­സൃ­ഷ്ടി­ക്കു് അ­വ­ശ്യം വേ­ണ്ട­താ­യ സ­ങ്കീർ­ണ്ണ­ത­യും അ­നി­ശ്ചി­താർ­ത്ഥ­ങ്ങ­ളും (ആം­ബി­ഗ്വി­റ്റി) എ­ങ്ങ­നെ­യു­ണ്ടാ­കാ­നാ­ണു്. ക­ര­മ­സോ­വ് സ­ഹോ­ദ­ര­ന്മാ­രി­ലെ മ­ന­സ്സി­ന്റെ ആ­ഴ­ത്തി­ലേ­ക്കു­ള്ള യാ­ത്ര­കൾ എ­ങ്ങ­നെ ആ­വി­ഷ്ക്ക­രി­ക്കും. ഹോമർ, സോ­ഫോ­ക്ലി­സ്, ഡാ­ന്റെ, ഷേ­ക്സ്പി­യർ തു­ട­ങ്ങി­യ­വ­രു­ടെ കൃ­തി­കൾ­ക്കൊ­പ്പം നിൽ­ക്കാ­വു­ന്ന ച­ല­ച്ചി­ത്ര കൃ­തി­ക­ളു­ണ്ടാ­കാ­ത്ത­തെ­ന്താ­ണു് എ­ന്നി­ങ്ങ­നെ നി­ര­വ­ധി ചോ­ദ്യ­ങ്ങൾ അ­ക്ഷ­ര­ങ്ങ­ളു­ടെ ആ­രാ­ധ­കർ കാ­ഴ്ച­യു­ടെ ആ­രാ­ധ­കർ­ക്കു നേരെ തൊ­ടു­ത്തു വി­ടു­ന്നു. സാ­ഹി­ത്യ­വും സി­നി­മ­യും ത­മ്മിൽ ബ­ന്ധ­പ്പെ­ടു­ന്ന­തു് ര­ണ്ടി­നും ദോ­ഷ­മ­ല്ലാ­തെ ഗു­ണ­മൊ­ന്നും ഉ­ണ്ടാ­കാൻ പോ­കു­ന്നി­ല്ലെ­ന്നു ഉ­റ­ച്ചു വി­ശ്വ­സി­ച്ചി­രു­ന്ന എ­ഴു­ത്തു­കാ­രി­യാ­ണു് വെർ­ജീ­നി­യ വുൾഫ്. അതു പ്ര­കൃ­തി വി­രു­ദ്ധ­വും വി­നാ­ശ­ക­ര­വു­മാ­ണെ­ന്നു് അവർ പ­റ­ഞ്ഞു. ഒ­രി­ക്ക­ലും ഒരു നോവൽ സി­നി­മ­യി­ലേ­ക്കു ക­ട­മെ­ടു­ക്കാൻ താ­നി­ഷ്ട­പ്പെ­ടു­ന്നി­ല്ലെ­ന്നും ആരോ ഉ­ണ്ടാ­ക്കി­വ­ച്ച ആഹാരം ചൂ­ടാ­ക്കു­ന്ന­തു­പോ­ലെ­യാ­ണ­തെ­ന്നും വി­ഖ്യാ­ത ച­ല­ച്ചി­ത്ര­കാ­ര­നാ­യ അലൻ റെനെ പ­റ­ഞ്ഞ­തും പ­രാ­മർ­ശി­ക്കേ­ണ്ട­തു­ണ്ടു്. നൂ­റ്റാ­ണ്ടു­ക­ളു­ടെ പാ­ര­മ്പ­ര്യ­മു­ള്ള സാ­ഹി­ത്യ­ത്തെ അ­പേ­ക്ഷി­ച്ചു് പ്രാ­യം വളരെ കു­റ­ഞ്ഞ ച­ല­ച്ചി­ത്രം ഇ­നി­യും പൂർ­ണ്ണ വ­ളർ­ച്ച­യി­ലേ­ക്കു് എ­ത്തി­യി­ട്ടി­ല്ലാ­ത്തൊ­രു മാ­ധ്യ­മ­മാ­ണെ­ന്ന­തു് ഒരു വ­സ്തു­ത­യാ­ണു്. അതിനെ വി­ക­സി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­വ­രാ­ണു് പാ­ര­മ്പ­ര്യ വഴികൾ വി­ട്ടു സ­ഞ്ച­രി­ക്കു­ന്ന പുതിയ സം­വി­ധാ­യ­കർ. സാ­ഹി­ത്യ­കാ­ര­ന്മാർ സിനിമ എ­ഴു­തു­ന്ന­തി­നെ എ­തിർ­ത്ത താർ­ക്കോ­വ്സ­ക്കി തന്റെ സി­നി­മ­യിൽ അ­ച്ഛ­ന്റെ ക­വി­ത­കൾ ഉ­പ­യോ­ഗി­ച്ച­തും സാ­ഹി­ത്യ കൃ­തി­കൾ ക­ട­മെ­ടു­ത്ത­തും സി­നി­മ­യു­ടെ പു­തു­വ­ഴി തെ­ളി­ച്ചെ­ടു­ക്കാ­നാ­ണു് ഉ­പ­ക­രി­ച്ച­തെ­ന്ന വ­സ്തു­ത മ­റ­ക്കാ­നാ­കി­ല്ല. ഇ­ന്ന­ത്തെ കാ­ല­ത്തു് ബ­ഹു­ഭൂ­രി­പ­ക്ഷ­വും കാ­ഴ്ച­ക­ളിൽ അ­ഭി­ര­മി­ക്കു­ന്ന­വ­രാ­ണു്. കൈഫോൺ അ­ട­ക്ക­മു­ള്ള അ­സം­ഖ്യം സ്ക്രീ­നു­ക­ളു­ടെ­യും കാ­ഴ്ച­ക­ളു­ടേ­യും അ­ടി­മ­ക­ളാ­യി മാറിയ പുതിയ കാ­ല­ത്തെ മ­നു­ഷ്യർ വാ­ക്കു­ക­ളെ കാ­ഴ്ച­യി­ലേ­ക്കു വി­ള­ക്കി­ച്ചേർ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ന­മു­ക്കു കാ­ത്തി­രു­ന്നു കാണാം.

പി. എഫ്. മാ­ത്യൂ­സ്
images/pfmathews.jpg

കൊ­ച്ചി സ്വ­ദേ­ശി. നോവൽ, കഥ, തി­ര­ക്ക­ഥ മാ­ദ്ധ്യ­മ­ങ്ങ­ളിൽ സജീവം. ചാ­വു­നി­ലം, ഇ­രു­ട്ടിൽ ഒരു പു­ണ്യാ­ളൻ, ക­ട­ലി­ന്റെ മണം (അ­ച്ച­ടി­യിൽ) എന്നീ നോ­വ­ലു­ക­ളും തെ­ര­ഞ്ഞെ­ടു­ത്ത കഥകൾ, ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉപമ തു­ട­ങ്ങി­യ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഈ. മ. യൌ. എന്ന തി­ര­ക്ക­ഥ­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. പു­ത്രൻ, കു­ട്ടി­സ്രാ­ങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ച­ല­ച്ചി­ത്ര­ങ്ങൾ­ക്കു തി­ര­ക്ക­ഥ­യെ­ഴു­തി. ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ, റോസസ് ഇൻ ഡി­സം­ബർ, ചാ­രു­ല­ത, ദൈ­വ­ത്തി­നു് സ്വ­ന്തം ദേ­വൂ­ട്ടി തു­ട­ങ്ങി­യ ടെ­ലി­വി­ഷൻ പ­ര­മ്പ­ര­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. കു­ട്ടി­സ്രാ­ങ്കി­ന്റെ തി­ര­ക്ക­ഥ­യ്ക്കു് ദേശീയ അ­വാർ­ഡും ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ എ­ന്നി­വ­യു­ടെ ര­ച­ന­യ്ക്കു് സം­സ്ഥാ­ന അ­വാർ­ഡും ല­ഭി­ച്ചു. എസ് ബി ഐ അ­വാർ­ഡ് ചാ­വു­നി­ല­ത്തി­നും വൈ­ക്കം മു­ഹ­മ്മ­ദു ബഷീർ പു­ര­സ്ക്കാ­രം പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉ­പ­മ­യ്ക്കും.

Colophon

Title: Kazhchaykkum Vakkukalkkum Idayil (ml: കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കും ഇടയിൽ).

Author(s): P. F. Mathews.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-22.

Deafult language: ml, Malayalam.

Keywords: Article, P. F. Mathews, Kazhchaykkum Vakkukalkkum Idayil, പി. എഫ്. മാ­ത്യൂ­സ്, കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കും ഇടയിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The long bridge in Potsdam, a painting by Carl Daniel Freydanck (1811-1887). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.