SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Black_Rose.jpg
The Róisín Dubh is an Irish political song, illustrated here by a black iron rose, a photograph by Irendraca .
images/vanaja.png

ഞ­ങ്ങ­ളു­ടെ ബാ­ല്യം അ­വ­സാ­നി­ച്ച ദി­വ­സ­മാ­ണു് ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും ത­മ്മി­ലു­ള്ള പ­തി­മൂ­ന്നു ദിവസം നീണ്ട യു­ദ്ധ­വും അ­വ­സാ­നി­ച്ച­തു്. യു­ദ്ധ­മെ­ന്നൊ­ക്കെ ചു­മ്മാ പ­റ­യു­മെ­ന്ന­ല്ലാ­തെ ഞ­ങ്ങൾ­ക്കു കാ­ര്യ­മാ­യി­ട്ടൊ­രു പി­ടി­പാ­ടു­മി­ല്ലാ­യി­രു­ന്നു. ക­ച്ചേ­രി­പ്പ­ടി ക­സ്ബാ­യി­ലെ സ­ത്ര­ത്തിൽ നി­ന്നു് പേ­ടി­പ്പെ­ടു­ത്തു­ന്ന സയറൺ അ­സ­മ­യ­ത്തു് മു­ഴ­ങ്ങു­മ്പോൾ മ­ണ്ണെ­ണ്ണ വി­ള­ക്കു­ക­ളൊ­ക്കെ കെ­ടു­ത്തി കൂ­രി­രു­ട്ടിൽ തു­ള്ളി­ച്ചോ­ര­യി­ല്ലാ­ത്ത മു­ഖ­ങ്ങ­ളോ­ടും വി­റ­ക്കു­ന്ന സ്വ­ര­ത്തോ­ടും­കൂ­ടി മാ­താ­വി­ന്റെ ലു­ത്തീ­നി­യ ചൊ­ല്ലു­ന്ന കാ­ര­ണ­വൻ­മാ­രേ­യാ­ണു് ആദ്യം ഓർ­മ്മി­ക്കു­ന്ന­തു്. ര­ണ്ടാ­മ­ത്തെ ഓർമ്മ കു­റ­ച്ചു­കൂ­ടി ന­ല്ല­താ­ണു്. മ­ല­യാ­ള­സി­നി­മ­യിൽ കാ­ല­ങ്ങ­ളോ­ളം കോ­ട­തി­യാ­യി അ­ഭി­ന­യി­ച്ച ആൽ­ബെർ­ട്സ് ഹൈ­സ്ക്കൂ­ളി­ന­ടു­ത്തു­ള്ള മലയാ റെ­സ്റ്റോ­റ­ന്റി­ലെ കോ­ഴി­സൂ­പ്പി­ന്റേ­യും ചി­ല്ലി­ചി­ക്ക­ന്റേ­യും മണം മൂ­ക്കി­ലേ­ക്കു വ­ലി­ച്ചു ക­യ­റ്റി ഞാനും എന്റെ കൂ­ട്ടു­കാ­രി വ­ന­ജ­യും തോ­ള­ത്തു കൈ­യ്യി­ട്ടു നിൽ­ക്കു­മ്പോൾ മു­ന്നി­ലൂ­ടെ നി­ര­ത്തു ക­വി­ഞ്ഞു ക­ട­ന്നു­പോ­യ ജാ­ഥ­യിൽ കേട്ട മു­ദ്രാ­വാ­ക്യം. ‘യാ­ഹ്യാ­ഖാ­ന്റെ വെ­ടി­യു­ണ്ടാ… ഭാ­ര­ത­മ­ക്കൾ­ക്കെ­ള്ളു­ണ്ടാ…’ അ­ന്നൊ­ക്കെ സീ­ക്ലാ­സ് കട എന്ന പേ­രി­ല­റി­യ­പ്പെ­ടു­ന്ന സർ­വ്വ­ത്തു ക­ട­യി­ലെ ചി­ല്ലു­ഭ­ര­ണി­യിൽ നി­ന്നു കു­റ­ഞ്ഞ വി­ല­യ്ക്കു് കി­ട്ടി­യി­രു­ന്ന ഈ എ­ള്ളു­ണ്ട­യ്ക്കു് എന്തു വ­ലു­പ്പ­മാ­യി­രു­ന്നെ­ന്നോ. കൈ­പ്പ­ത്തി ചു­രു­ട്ടി­യാ­ലും വാ­യി­ലി­ട്ടാ­ലും നി­റ­ഞ്ഞു നിൽ­ക്കു­ന്ന, ശർ­ക്ക­ര­പ്പാ­നി­യു­ടെ മ­ധു­ര­വും എ­ള്ളി­ന്റെ രു­ചി­യു­മു­ള്ള എ­ള്ളു­ണ്ട­യെ താ­റ­ടി­ച്ചു കാ­ണി­ച്ച­തിൽ എ­നി­ക്കും വ­ന­ജ­യ്ക്കും നല്ല പ്ര­തി­ഷേ­ധ­മു­ണ്ടാ­യി­രു­ന്നു. സു­താ­ര്യ­മാ­യ പ­ച്ച­ക്ക­ട­ലാ­സ്സിൽ പൊ­തി­ഞ്ഞ, ക­ടി­ച്ചാൽ എ­ളു­പ്പം പൊ­ട്ടാ­ത്ത പാ­രീ­സ് മി­ഠാ­യി­യാ­ണു് കൂ­ടു­തൽ ഇ­ഷ്ട­മെ­ങ്കി­ലും എന്റെ വ­ള്ളി­ക്ക­ള­സ­ത്തി­ന്റെ കീറിയ കീ­ശ­യ്ക്ക­തു താ­ങ്ങാ­നാ­കി­ല്ലാ­യി­രു­ന്നു.

കൃ­ത്യ­മാ­യി പ­റ­ഞ്ഞാൽ യു­ദ്ധം ക­ഴി­ഞ്ഞ­തി­ന്റെ പി­റ്റേ പ­ക­ലാ­ണു് ഞ­ങ്ങ­ളു­ടെ ബാ­ല്യ­ത്തി­നു് അ­ന്ത്യം കു­റി­ച്ച സം­ഭ­വ­മു­ണ്ടാ­കു­ന്ന­തു്. വ­ന­ജ­യു­ടെ അ­ച്ഛ­നു സ്ഥലം മാ­റ്റ­മാ­യ­തി­നാൽ യു­ദ്ധം ക­ഴി­ഞ്ഞാ­ലു­ടൻ അവരു് തി­രു­വ­ന്ത­പു­ര­ത്തേ­ക്കു പോകും. ഞ­ങ്ങ­ളു­ടെ കൂ­ട്ടി­ന്റെ അവസാന ദി­വ­സ­ങ്ങ­ളി­ലൊ­ന്നാ­യ അ­ന്നും കാടു കേ­റാ­നാ­ണു് ഞങ്ങൾ തീ­രു­മാ­നി­ച്ച­തു്. കോ­മ്പാ­റ­യ്ക്ക­ടു­ത്തു് പ­ണ്ടു­കാ­ല­ത്തു് ഗാ­ന്ധി­ജി­യൊ­ക്കെ വ­ന്നി­റ­ങ്ങി­യ പേ­രു­കേ­ട്ടൊ­രു തീ­വ­ണ്ടി­സ്റ്റേ­ഷ­നു­ണ്ടാ­യി­രു­ന്നു. അ­ത­പ്പോൾ കാ­ടു­പി­ടി­ച്ചു കി­ട­ക്കു­ക­യാ­ണു്. യു­ദ്ധ­ക്ക­ളം പോലെ ത­കർ­ന്നു കി­ട­ക്കു­ന്ന കൊ­ളോ­ണി­യൽ ശില്പ ഭംഗി കു­റ­ച്ചൊ­ക്കെ ശേ­ഷി­ച്ചി­ട്ടു­ള്ള ആ ചെറിയ സ്റ്റേ­ഷ­ന്റെ പി­ന്നാ­മ്പു­റ­ത്തെ മതിലു പൊ­ളി­ച്ചു വ­ളർ­ന്ന മ­ര­ത്തി­ന്റെ താ­ഴ്‌­ന്ന ശി­ഖ­ര­ത്തി­ലാ­ണു് ഞാനും വ­ന­ജ­യും ഇ­രി­ക്കു­ക. ഞ­ങ്ങ­ളേ­ക്കാ­ളും ധൈ­ര്യ­മു­ള്ള കു­റു­മ്പൻ­മാർ മ­ര­ത്തി­ന്റെ കൂ­ടു­തൽ ഉ­ന്ന­ത­മാ­യ നി­ല­ക­ളി­ലേ­ക്കു ക­യ­റി­യാ­ണു് ക­ളി­ച്ചു­കൊ­ണ്ടി­രു­ന്ന­തു്. മ­റ്റു­ള്ള­വ­രെ അ­പേ­ക്ഷി­ച്ചു് ദുർ­ബ്ബ­ല­രാ­യി­രു­ന്ന­തി­നാൽ തറയിൽ നി­ന്നു് ഏറെ ഉ­യ­ര­ത്തി­ല­ല്ലാ­ത്ത മ­ര­ക്കൊ­മ്പിൽ ക­യ­റി­യി­രു­ന്നു് കഥകൾ പ­റ­ഞ്ഞി­രി­ക്കു­ക­യാ­ണു് ഞ­ങ്ങ­ളു­ടെ ഒ­രേ­യൊ­രു വി­നോ­ദം. എ­ക്കാ­ല­ത്തും ക­ഥ­യു­ടെ മൊ­ത്ത­ക്ക­ച്ച­വ­ട­ക്കാ­രൻ ഞാനും ഇ­ട­യ്ക്കി­ട­ക്കു് മൂളി ഹാജർ വെ­യ്ക്കാൻ നിർ­ബ്ബ­ന്ധി­ത­യാ­യ കേൾ­വി­ക്കാ­രി വ­ന­ജ­യു­മാ­യി­രി­ക്കും. എ­ട­വ­ന­ക്കാ­ടു നി­ന്നു് എന്റെ അ­മ്മൂ­മ്മ­യു­ടെ അ­മ്മ­യാ­യ കൊ­ച്ച­മ്മ­ച്ചോ പു­റ­കിൽ ഞൊറി വ­ച്ചു­ടു­ത്ത മു­ണ്ടി­ലെ മ­ടി­ത്തെ­റു­പ്പിൽ നിറയെ മു­റു­ക്കാ­നും നരച്ച തലയിൽ നിറയെ ഭൂ­ത­പ്രേ­ത ക­ഥ­ക­ളു­മാ­യി യു­ദ്ധ­ത്തി­നു മു­മ്പേ വ­ന്നി­റ­ങ്ങി­യി­ട്ടു­ണ്ടു്. ലോ­ക­ത്തി­ലെ സർ­വ്വ­മാ­ന ന­ടു­ക്ക­ങ്ങ­ളും പേ­ടി­ക­ളും നി­റ­ച്ചു വച്ച കഥകൾ കേ­ട്ടു­കൊ­ണ്ടി­രു­ന്ന­തി­നാ­ലാ­ക­ണം ക­ഴി­ഞ്ഞ പ­തി­മൂ­ന്നു ദി­വ­സ­മാ­യി തു­ട­രു­ന്ന യു­ദ്ധം എന്നെ തീരെ ബാ­ധി­ക്കാ­തി­രു­ന്ന­തു്.

സ­ന്ധ്യാ പ്രാർ­ത്ഥ­ന­യ്ക്കു മു­മ്പേ തന്നെ ഇ­രു­ട്ടു വീണ വ­രാ­ന്ത­യിൽ ഇ­രു­മ്പു­ര­ലിൽ അ­ട­യ്ക്ക­യും പു­ക­ല­യും ഇ­ട്ടു് ഇ­ടി­ച്ചി­ടി­ച്ചു പൊ­ട്ടി­ച്ചു വാ­യി­ലേ­ക്കു് തി­രു­കി വ­ച്ചി­ട്ടാ­ണു് കൊ­ച്ച­മ്മ­ച്ചോ കഥ പ­റ­യു­ന്ന­തു്. ഈ നേ­ര­ത്തു് വ­രാ­ന്ത­യി­ലൂ­ടെ അ­ടു­ക്ക­ള­യി­ലേ­ക്കു് മ­ണ്ണെ­ണ്ണ വി­ള­ക്കു­മാ­യി ചില സ­ഞ്ചാ­ര­ങ്ങ­ളു­ണ്ടാ­കും. ആ വി­ള­ക്കി­ന്റെ പാ­ളു­ന്ന മഞ്ഞ വെ­ട്ട­ത്തിൽ കൊ­ച്ച­മ്മ­ച്ചോ­യു­ടെ പ­ല്ലു­ക­ളിൽ ചോര കി­നി­യു­ന്ന­തു കാണാം. മി­ക്ക­വാ­റും പ­റ­യു­ന്ന ക­ഥ­ക­ളിൽ നി­ന്നും ചോര തു­ള്ളി­കു­ത്തി വീ­ണു­കൊ­ണ്ടി­രി­ക്കു­ന്ന നേ­ര­മാ­യി­രി­ക്കും. കൊ­ച്ച­മ്മ­ച്ചോ­യു­ടെ ക­ഥ­ക­ളിൽ ധാ­രാ­ളം ആ­ത്മാ­ക്ക­ളു­ണ്ടാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് പ­തി­വു­ള്ള കു­ട്ടി­ക്ക­ഥ­ക­ളി­ലേ­തു് പോലെ അ­വ­രാ­രും അത്ര ശു­ദ്ധ­ഗ­തി­ക്കാ­രു­മാ­യി­രു­ന്നി­ല്ല. പണ്ടു കാലം മുതലേ കു­ട്ടി­കൾ­ക്കു വേ­ണ്ടി എന്നു പ­റ­യ­പ്പെ­ടു­ന്ന ക­ഥ­ക­ളി­ലെ പ്രേ­ത­ങ്ങൾ­ക്കും മ­ന്ത്ര­വാ­ദി­കൾ­ക്കു­മെ­ല്ലാം ജീ­വി­ത­ത്തി­ലെ­വി­ടേ­യും ഇ­ല്ലാ­ത്ത ഒരു വ­ല്ലാ­ത്ത തരം നി­ഷ്ക്ക­ള­ങ്ക­ത­യും ന­ന്മ­യു­മൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നു. അ­ത്ത­രം ക­ഥ­ക­ളു­മാ­യി വന്ന ന­ഴ്സ­റി­ടീ­ച്ച­റു­ടെ ക്ലാ­സ്സി­ലി­രു­ന്നു ഞാൻ ബോ­ധം­കെ­ട്ടു് ഉ­റ­ങ്ങി­പ്പോ­യ­തു് അ­മ്മ­യു­ടേ­യും അ­മ്മാ­യി­മാ­രു­ടേ­യും കൊ­ച്ചു­വർ­ത്ത­മാ­ന­ങ്ങ­ളിൽ­പ്പെ­ട്ട ത­മാ­ശ­യാ­യി­രു­ന്നു. കൊ­ച്ച­മ്മ­ച്ചോ­യു­ടെ ക­ഥ­ക­ളി­ലെ­വി­ടേ­യും അ­ങ്ങ­നെ ഉ­ണ്ടാ­ക്കി­ക്ക­ഥ­ക­ളു­ടെ ക­ള്ള­ത്ത­ര­മി­ല്ലാ­യി­രു­ന്നു. ഉ­ണ്ടാ­ക്കി­ക്ക­ഥ­ക­ളു­ടെ കു­ഴ­പ്പ­മെ­ന്താ­ണെ­ന്ന­റി­യാ­മോ, അതു കു­ട്ടി­കൾ­ക്കു­ള്ള­താ­ണെ­ങ്കിൽ ഉടനടി നി­ഷ്ക്ക­ള­ങ്ക­ത­യു­ടേ­യും ന­ന്മ­യു­ടേ­യും കു­പ്പാ­യ­ങ്ങ­ളും പു­ഞ്ചി­രി­യു­മൊ­ക്കെ എ­ടു­ത്തി­ടും. മു­തിർ­ന്ന­വർ­ക്കു­ള്ള­താ­ണെ­ങ്കിൽ കു­റേ­ക്കൂ­ടി സ­ങ്ക­ട­ങ്ങ­ളും യു­ദ്ധ­ങ്ങ­ളും വല്യ ത­ത്വ­ങ്ങ­ളും രാ­ഷ്ട്രീ­യ­വു­മൊ­ക്കെ ചേർ­ക്കും. ഓ­രോ­രു­ത്തർ­ക്കും അ­നു­യോ­ജ്യ­മാ­യ പാ­ച­ക­ക്കു­റി­പ്പ­ടി പാ­ലി­ച്ചാ­ണു് അ­വ­യു­ണ്ടാ­ക്കു­ന്ന­തു്. ഒ­ക്കെ­യും ക­ള്ള­ത്ത­രം. എ­നി­ക്കീ­വ­ക കഥകൾ കേൾ­ക്കു­ന്ന­തു തന്നെ വെ­റു­പ്പാ­യി­രു­ന്നു. കൊ­ച്ച­മ്മ­ച്ചോ­യു­ടെ ക­ഥ­യി­ലെ പു­ണ്യാ­ളൻ പ­ള്ളി­യു­ടെ മു­ക­ളിൽ കയറി ഭ­ക്ത­ജ­ന­ങ്ങ­ളു­ടെ ദേ­ഹ­ത്തേ­ക്കു് തന്റെ അ­വ­യ­വ­ങ്ങ­ളോ­രോ­ന്നാ­യി വ­ലി­ച്ചു കീ­റി­യെ­ടു­ത്തു് ചോ­ര­യോ­ടെ എ­റി­യു­മ്പോൾ ചോരമഴ പെ­യ്യു­ന്ന­തും ര­ക്ഷ­പ്പെ­ടാ­നാ­യി ഭ­ക്തൻ­മാർ ത­ല­ങ്ങും വി­ല­ങ്ങും പേ­ടി­ച്ചു് ഓ­ടു­മ്പോൾ പ­ള്ളി­യു­ടെ വാ­തി­ലു­ക­ളെ­ല്ലാം അ­ട­യു­ന്ന­തും ഭൂമി പി­ളർ­ന്നു് പാ­താ­ളം തു­റ­ക്ക­പ്പെ­ടു­ന്ന­തു­മൊ­ക്കെ കേൾ­ക്കു­മ്പോൾ­ത്ത­ന്നെ ഒരു ഉ­ശി­രു­ണ്ടു്. അ­തൊ­ക്കെ­യാ­ണു് സ­ത്യ­മു­ള്ള കഥകൾ, അ­ല്ലാ­തെ ഒ­രി­ട­ത്തൊ­രി­ട­ത്തു് സ­ത്യ­സ­ന്ധ­നും സു­ന്ദ­ര­നു­മാ­യ രാ­ജ­കു­മാ­ര­നു­ണ്ടാ­യി­രു­ന്നു എന്നു പ­റ­ഞ്ഞു തു­ട­ങ്ങു­ന്ന കഥകൾ കേൾ­ക്കു­മ്പോൾ എ­നി­ക്കു ഓ­ക്കാ­നി­ക്കാൻ വ­രു­മാ­യി­രു­ന്നു.

images/pfmathews-vanaja-02-t.png

പഴയ തീ­വ­ണ്ടി­സ്റ്റേ­ഷ­നി­ലെ മരവും എന്റെ ക­ഥ­ക­ളും വ­ന­ജ­യ്ക്കു തീരെ മ­ടു­ത്തു തു­ട­ങ്ങി­യി­രു­ന്നു എന്നു മ­ന­സ്സി­ലാ­ക്കാ­തെ ഞ­ങ്ങ­ളു­ടെ അ­വ­സാ­ന­ത്തെ ദി­വ­സ­വും അ­വ­ളേ­യും കൂ­ട്ടി മ­ര­ത്തിൽ കേറി ഞാൻ പ­തി­വു­പോ­ലെ ക­ഥ­പ­റ­യാൻ തു­ട­ങ്ങി. സാ­ധാ­ര­ണ ഗ­തി­യിൽ വെറും ഷെ­മീ­സു മാ­ത്രം അ­ണി­ഞ്ഞു് വ­രാ­റു­ള്ള വനജ ഷെ­മീ­സി­നു പു­റ­ത്തു് അ­വ­ളു­ടെ ചേ­ട്ട­ന്റെ കീ­റ­ക്കു­പ്പാ­യ­വും അ­തി­ന്റെ കീ­ശ­യിൽ പ­മ്പ­ര­വും എ­ടു­ത്തു വ­ച്ചി­രു­ന്നു. എന്റെ കഥ ക­ത്തി­ക്ക­യ­റു­ന്ന നേ­ര­ത്തു് അവൾ മ­ര­ക്കൊ­മ്പി­ലി­രു­ന്നു പ­മ്പ­ര­ത്തിൽ നൂലു ചു­റ്റാൻ തു­ട­ങ്ങി­യ­തു് എ­നി­ക്കു തീരെ പി­ടി­ച്ചി­ല്ല. ഞാനാ പ­മ്പ­രം ത­ട്ടി­പ്പ­റി­ച്ചു് താ­ഴെ­യു­ള്ള കാ­ട്ടി­ലേ­ക്കു വ­ലി­ച്ചെ­റി­ഞ്ഞു. പെ­ട്ടെ­ന്നു സ്വി­ച്ചി­ട്ട­തു പോലെ വനജ വാ­വി­ട്ടു ക­ര­യാ­നും എന്നെ മാ­ന്തി­ക്കീ­റാ­നും തു­ട­ങ്ങി. മേലെ ഇ­രു­ന്നി­രു­ന്ന കു­റു­മ്പൻ­മാർ ഇതു ക­ണ്ടു് ചി­രി­ക്കാൻ തു­ട­ങ്ങി­യ­തു് എ­നി­ക്കു വലിയ നാ­ണ­ക്കേ­ടു­ണ്ടാ­ക്കി. വനജ ക­ര­ച്ചി­ലു തു­ട­ങ്ങി­യാൽ പി­ന്നെ നിർ­ത്ത­ണ­മെ­ങ്കിൽ ഉ­ദ്ദി­ഷ്ട­കാ­ര്യം സാ­ധി­ച്ചി­രി­ക്ക­ണം. ഇ­ത­റി­യാ­വു­ന്ന­തി­നാൽ ഞാൻ താ­ഴെ­യു­ള്ള കാ­ട്ടി­ലേ­യ്ക്കു് പ­മ്പ­രം ത­പ്പാ­നി­റ­ങ്ങി. ആ കു­റ്റി­ക്കാ­ട്ടിൽ ഒരു ക­രി­മൂർ­ഖൻ താ­മ­സി­ക്കു­ന്നു­ണ്ടെ­ന്നു് അ­റി­യാ­വു­ന്ന­തി­നാ­ലാ­ക­ണം വ­ന­ജ­യും പതിയെ താ­ഴേ­യ്ക്കി­റ­ങ്ങി വന്നു. അ­വ­ളു­ടെ മു­ന്നിൽ ചെ­റു­താ­യി­പ്പോ­കു­മെ­ന്നു­ള്ള­തി­നാൽ ഞാൻ എന്റെ പേടി പു­റ­മേ­ക്കു കാ­ണി­ക്കാ­തെ കാടും പടലും ത­ല്ലി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ആ പ­മ്പ­രം പൊ­ക്കോ­ട്ടേ എ­ന്നൊ­രു വാ­ക്കു് അ­വ­ളു­ടെ നാവിൽ നി­ന്നു വീ­ഴു­മെ­ന്നു കരുതി പ്ര­തീ­ക്ഷ­യോ­ടെ നോ­ക്കി­യെ­ങ്കി­ലും അ­തു­ണ്ടാ­യി­ല്ല.

“ചി­ത്തൻ ചേ­ട്ട­ന്റെ പ­മ്പ­രോ­ണു്. എ­നി­ക്ക­തു കി­ട്ടാ­ണ്ടു പ­റ്റൂ­ല്ല… അ­തി­ല്ലാ­തെ ചെ­ന്നാൽ അ­വ­നെ­ന്നെ കൊ­ല്ലും” എ­ന്നാ­ണ­വൾ പ­റ­ഞ്ഞ­തു്.

“അപ്പോ ക­രി­മൂർ­ഖൻ ക­ടി­ച്ചു ഞാൻ ച­ത്തു­പോ­ട്ടേ­ന്നാ­ണോ?… ”

അവൾ മി­ണ്ടാ­തെ, മുഖം വീർ­പ്പി­ച്ചു നി­ന്നു.

“ഞാൻ ചത്താ നി­ന­ക്കു കൊ­ഴ­പ്പോ­ന്നു­മി­ല്ലേ കൊ­ച്ചേ?… ”

അവളു പി­ന്നേ­യും ക­ര­യാ­നു­ള്ള ഒ­രു­ക്കം തു­ട­ങ്ങി­യ­പ്പോൾ ഞാ­നാ­കെ വ­ശം­കെ­ട്ടു. പെ­ട്ടെ­ന്നാ­ണു് എ­നി­ക്കൊ­രു ബു­ദ്ധി­യു­ണ്ടാ­യ­തു്. ഒ­രാ­ഴ്ച മു­ട­ങ്ങാ­തെ മാ­താ­വി­ന്റെ നൊ­വേ­ന­യ്ക്കു പോയതു പ്ര­മാ­ണി­ച്ചു് എ­നി­ക്ക­പ്പൻ ജോർ­ജ്ജാ­റാ­മ­ന്റെ ത­ല­യു­ള്ള നാലണ സ­മ്മാ­ന­മാ­യി ത­ന്നി­ട്ടു­ണ്ടു്. രണ്ടു പാ­രീ­സു മി­ഠാ­യി­യും കു­റേ­യേ­റെ നാ­ര­ങ്ങാ­മി­ഠാ­യി­യും രണ്ടു തേൻ നി­ലാ­വും മേ­ടി­ക്കാ­നു­ള്ള കാ­ശാ­ണ­തെ­ങ്കി­ലും ഈ പി­ശാ­ശി­ന്റെ നി­ല­വി­ളി പ­രി­ഹ­രി­ക്കാൻ ആ നാ­ല­ണ­യെ­ടു­ത്തു പ്ര­യോ­ഗി­ക്കാൻ തന്നെ ഞാൻ തീ­രു­മാ­നി­ച്ചു.

“ദേ കൊ­ച്ചേ എന്റ കൈ­യ്യീ നാ­ല­ണേ­ണ്ടു്… നി­ന­ക്കു ഞാ­നൊ­രു പു­തു­പു­ത്തൻ പ­മ്പ­രം മേ­ടി­ച്ചു തരാം… ”

അവൾ ആ­ലോ­ചി­ക്കു­ക­യാ­ണു്.

“അപ്പോ ഞാൻ ക­രി­മൂർ­ഖ­ന്റ ക­ടി­കൊ­ണ്ടു ചാ­കേ­മി­ല്ല… നി­ന­ക്കു് എന്റ കൊറേ കഥ കേൾ­ക്കേം ചെ­യ്യാം… ”

എ­ന്നി­ട്ടും അ­വ­ളു­ടെ ചിന്ത തീർ­ന്നി­ട്ടി­ല്ല. എന്തു പ­ണ്ടാ­ര­മാ­ണാ­വോ ഇവളു ആ­ലോ­ചി­ച്ചു കൂ­ട്ടു­ന്ന­തു്.

“ശരി… പക്ഷേ,… അയിനു മു­മ്പു് മ­ദാ­മ്മേ­ട വീ­ട്ടീ­ന്നു് പച്ച റോ­സ­പ്പൂ എ­ടു­ക്ക­ണം… അതു പ­റ്റ്വോ?… ”

“ഈശോയേ… ”

ഞാ­നാ­കെ ത­കർ­ന്നു പോയി. പ­മ്പ­ര­ക്ക­ട­യു­ടെ ഇ­ത്തി­രി മാറി പ­ത്തു­മു­റി എ­ന്നൊ­രു തോ­ട്ടി­ക്കോ­ള­നി­യു­ണ്ടു്, അ­വി­ട­ന്നു പി­ന്നേം കൊ­റ­ച്ചു കൂടി ന­ട­ന്നാൽ മ­ദാ­മ്മ­യു­ടെ കൊ­ട്ടാ­രം പോ­ലെ­യു­ള്ള വീടു കാണാം. അ­ത്ര­യും വലിയ വീടു് അ­ക്കാ­ല­ത്തു് ആ ദേ­ശ­ത്തെ­വി­ടേ­യു­മി­ല്ല. ലോ­ക­ത്തി­ലെ മ­റ്റെ­ല്ലാ വീ­ടു­കൾ­ക്കും വെള്ള, മഞ്ഞ തു­ട­ങ്ങി­യ സ­മാ­ധാ­ന­ത്തി­ന്റെ നി­റ­ങ്ങൾ അ­ടി­ക്കു­മ്പോൾ മ­ദാ­മ്മ മാ­ത്രം ചാ­ര­യും ക­ടും­ക­റു­പ്പു­മൊ­ക്കെ­യാ­ണു് ആ വീ­ടി­ന­ടി­ച്ചി­ട്ടു­ള്ള­തു്. ആ വീ­ടി­ന്റെ മു­റ്റ­ത്തു് ആ­ണു­ങ്ങ­ളെ ആ­രേ­യും നാ­ള­തു­വ­രെ ക­ണ്ടി­ട്ടി­ല്ല. മു­റ്റ­മെ­ന്നു പ­റ­ഞ്ഞാൽ വെറും മു­റ്റ­മൊ­ന്നു­മ­ല്ല­തു്. വലിയ പൂ­ന്തോ­ട്ട­മാ­ണു്. റോ­സാ­പ്പൂ­ക്കൾ മാ­ത്ര­മു­ള്ള ആ തോ­ട്ട­ത്തിൽ ലോ­ക­ത്തി­ലെ എല്ലാ നി­റ­ങ്ങ­ളി­ലു­മു­ള്ള റോ­സാ­പ്പൂ­ക്ക­ളു­ണ്ടു്. റോ­സാ­പ്പൂ­ക്കൾ­ക്കു് അ­ത്ര­യും നി­റ­വും വൈ­വി­ധ്യ­വു­മു­ണ്ടെ­ന്നു് ഞങ്ങൾ തി­രി­ച്ച­റി­ഞ്ഞ­തു് ഉ­രു­ക്കു­കൊ­ണ്ടു പ­ണി­തീർ­ത്ത ഉ­യ­ര­വും വ­ലു­പ്പ­വു­മേ­റി­യ ഗേ­റ്റി­ലെ മു­ന്തി­രി­ക്കു­ല­കൾ­ക്കി­ട­യി­ലൂ­ടെ ഒ­ളി­ച്ചു നോ­ക്കി­യ­പ്പോ­ഴാ­ണു്. ചു­വ­പ്പി­ന്റെ വ­ക­ഭേ­ദ­ങ്ങ­ളെ­ല്ലാ­മു­ള്ള റോ­സാ­പ്പൂ­ക്ക­ളാ­ണു് മുൻ­നി­ര­യിൽ. അതിനു പി­ന്നിൽ വെള്ള, പി­ന്നെ മഞ്ഞ, വീ­ടി­നോ­ട­ടു­ക്കും തോറും നിറം ക­ടു­ത്തു­കൊ­ണ്ടി­രു­ന്നു. വ­ന­ജ­യ്ക്കാ­ണെ­ങ്കിൽ ആ പൂ­ക്ക­ളോ­ടു് വ­ല്ലാ­ത്ത ആർ­ത്തി­യാ­യി­രു­ന്നു. ആ ഗേ­റ്റി­ലൂ­ടെ ഒ­ളി­ഞ്ഞു­നോ­ക്കാൻ ഇ­ട­യ്ക്കി­ടെ അ­വ­ളു­ടെ നിർ­ബ്ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി ഞാൻ പോ­കാ­റു­ള്ള­തു­മാ­ണു്. ഒ­രി­ക്കെ ഒരു സം­ഭ­വ­മു­ണ്ടാ­യി. ഒ­രാൾ­ക്കു മാ­ത്രം ക­യ­റാ­വു­ന്ന ഗേ­റ്റി­ലെ കു­ഞ്ഞു പി­ളർ­പ്പു വാതിൽ ക­ട­ന്നു പച്ച നി­റ­മു­ള്ള പൂവു പ­റി­ക്കാൻ വനജ കാ­ലെ­ടു­ത്തു വ­ച്ച­തും രണ്ടു കൂ­റ്റൻ പ­ട്ടി­കൾ കു­ര­ച്ചു­കൊ­ണ്ടു പാ­ഞ്ഞു വന്നു. തക്ക സ­മ­യ­ത്തു് വച്ച കാൽ തി­രി­ച്ചെ­ടു­ത്തു­വെ­ങ്കി­ലും ആ വീ­ടി­ന്റെ മേ­ലേ­ക്കു ക­യ­റി­പ്പോ­കു­ന്ന ച­വി­ട്ടു പ­ടി­യു­ടെ മു­ക­ള­റ്റ­ത്തു് ത­ല­മു­ടി മു­ഴു­വൻ വെ­ള്ളി നി­റ­ത്തി­ലും, ശരീരം എ­ല്ലിൻ­കൂ­ടു പോ­ലെ­യു­മാ­യ, ക­റു­ത്ത ഗൗ­ണ­ണി­ഞ്ഞ മ­ദാ­മ്മ ഒരു മ­ന്ത്ര­വാ­ദി­ത്ത­ള്ള­യെ പോലെ നോ­ക്കി നിൽ­ക്കു­ന്നു. അ­വ­രു­ടെ കൈകളെ മൂടാൻ മാം­സ­മോ തൊ­ലി­യോ പോ­ലു­മി­ല്ലെ­ന്നു് തോ­ന്നി. ഹെ­ഡ്മാ­ഷി­ന്റെ മു­റി­യിൽ മാ­ത്രം കാ­ണു­ന്ന അ­സ്ഥി­കൂ­ട­ത്തി­ന്റെ കൈ­ക­ളാ­ണ­തെ­ന്നു് എ­നി­ക്കൊ­രു സം­ശ­യ­വു­മി­ല്ല.

images/pfmathews-vanaja-01-t.png

“ബേൽ­സ­ബൂ­ബി­നേ­ക്കാ­ട്ടീം ബലോം ദു­ഷ്ട­ത്ത­രോ­മൊ­ള്ള മ­ന്ത്ര­വാ­ദി­ത്ത­ള്ള­യാ­ണ­തു്… അവരു് തി­ന്ന­ണ­തു തന്നെ ജ­നി­ച്ചു വീണ കൊ­ച്ചു­ങ്ങ­ളു­ടെ തു­ട­യെ­റ­ച്ചി­യാ­ണു്… ”

കൊ­ച്ച­മ്മ­ച്ചോ­യു­ടെ സ്വരം ഞാൻ കേ­ട്ടു. വ­ന­ജ­യു­ടെ കൈ പി­ടി­ച്ചു വ­ലി­ച്ചു് അ­ന്ത­ര­മാർ­ഗ്ഗം ഓടി വീ­ട്ടി­ലെ­ത്തി­യെ­ങ്കി­ലും ഞ­ങ്ങ­ളു ര­ണ്ടാ­ളും ഒ­രാ­ഴ്ച പ­നി­ച്ചു കി­ട­പ്പി­ലാ­യി­പ്പോ­യി. വ­ന­ജ­യിൽ നി­ന്നു ഞ­ങ്ങ­ളു­ടെ ര­ഹ­സ്യ­മ­റി­ഞ്ഞ ചി­ത്തൻ ചേ­ട്ടൻ പ­റ­ഞ്ഞ­തു് അ­തി­ലും ഭീ­ക­ര­മാ­യൊ­രു കാ­ര്യം. ആ മ­ദാ­മ്മ­യെ­ക്കു­റി­ച്ചു­ള്ള ഒരു ഇം­ഗ്ലീ­ഷ് സിനിമ ചി­ത്തൻ ചേ­ട്ടൻ ശ്രീ­ധ­റിൽ ക­ണ്ടി­ട്ടു­ണ്ടു്.

“ഓരോ മ­നു­ഷ്യ­രേ­യും കൊ­ന്നു് മു­റ്റ­ത്തു് കു­ഴി­ച്ചി­ട്ടി­ട്ടു് അവിടെ ഓരോ നി­റ­ത്തി­ലു­ള്ള റോ­സ­പ്പൂ നടും… അ­താ­ണ­വ­രു­ടെ പ­രി­പാ­ടി… ”

സാ­ധാ­ര­ണ­ഗ­തി­യിൽ ഇ­ത്ര­യൊ­ക്കെ കേ­ട്ടാൽ ഞ­ങ്ങ­ളേ­പ്പോ­ലു­ള്ള കു­ട്ടി­കൾ പി­ന്നെ ആ പ­രി­സ­ര­ത്തേ­ക്കു പോ­കി­ല്ല. എ­ന്നാൽ എ­ന്നേ­ക്കാൾ പേ­ടി­ത്തൂ­റി­യെ­ന്നു ഞാൻ ക­രു­തി­യി­രു­ന്ന വനജ റോ­സാ­പ്പൂ­ക്ക­ളോ­ടു­ള്ള ഭ്രമം മൂലം തു­ള്ളി പോലും പേ­ടി­ച്ചി­ല്ല. ഇ­ത്തി­രി­പ്പോ­ന്ന ആ പെ­ണ്ണി­നു് ഇപ്പോ വേ­ണ്ട­തും ആ ഒ­ടു­ക്ക­ത്തെ പച്ച റോസ. ഇ­തി­ലും ഭേദം ക­രി­മൂർ­ഖ­ന്റെ ക­ടി­കൊ­ണ്ടു ചാ­കു­ന്ന­താ­യി­രു­ന്നു. നല്ല പേ­ടി­യു­ണ്ടേ­ലും അതു കാ­ണി­ക്കാൻ പാ­ടി­ല്ലെ­ന്ന തീർ­ച്ച­യു­ണ്ടെ­നി­ക്കു്. ആ­ണാ­ക­ണ­മെ­ങ്കിൽ അ­ങ്ങ­നെ­യൊ­ക്കെ വേ­ണ­മെ­ന്നു് എ­ന്റ­പ്പ­നും അ­ച്ചാ­ച്ച­ന്മാ­രു­മൊ­ക്കെ കാ­ണി­ച്ചു ത­ന്നി­ട്ടു­ണ്ടു്. അ­തോ­ണ്ടു് ഞാ­ന­വ­ളോ­ടു് മ­നോ­ഹ­ര­ങ്ങ­ളാ­യ പല ഒ­ഴി­ക­ഴി­വു­ക­ളും പ­റ­ഞ്ഞെ­ങ്കി­ലും അ­വ­ള­തൊ­ന്നും വ­ക­വ­ച്ചി­ല്ല. ഒ­ടു­ക്കം ഞാൻ തീ­രു­മാ­നി­ച്ചു. എന്റെ അ­വ­സാ­നം ഇ­ങ്ങ­നെ ത­ന്നെ­യാ­കു­ന്നെ­ങ്കിൽ ആ­ക­ട്ടെ. ഈ ഇ­ത്തി­രി­ക്കോ­ളം പോന്ന പെ­ങ്കൊ­ച്ചി­ന്റെ മു­ന്നിൽ വീ­ര­ശൂ­ര­പ­രാ­ക്ര­മി­യാ­യ ഞാൻ ചെ­റു­താ­കാൻ പാ­ടി­ല്ല. അ­ങ്ങ­നെ ഞ­ങ്ങ­ള് ര­ണ്ടാ­ളും കൂടി മ­ദാ­മ്മ­യു­ടെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു. ആ യാ­ത്ര­യ്ക്കി­ട­യി­ലും മ­ദാ­മ്മ­യു­ടെ ഗേ­റ്റി­നു മു­ന്നി­ലെ­ത്തു­ന്ന­തു­വ­രേ­യും എ­നി­ക്കു­ണ്ടാ­യ മാ­ന­സി­ക­പ്ര­ശ്ന­ങ്ങ­ളൊ­ന്നും ഇവിടെ പറയാൻ കൊ­ള്ളു­ക­യി­ല്ല. പേ­ടി­ത്തൂ­റി എന്ന ഒ­രൊ­റ്റ വാ­ക്കു­കൊ­ണ്ട­ല്ലാ­തെ അ­തി­നേ­യൊ­ന്നും വി­ശേ­ഷി­പ്പി­ക്കാ­നാ­കി­ല്ല. അ­ങ്ങ­നെ ആ­രെ­ങ്കി­ലും എന്നെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് പൊ­ടി­ക്കാ­ച്ചി പ്രാ­യ­ത്തിൽ­ത്ത­ന്നെ എ­നി­ക്കി­ഷ്ട­മ­ല്ലാ­ത്ത­തോ­ണ്ടു് ഇ­ല്ലാ­ത്ത ധൈ­ര്യ­മൊ­ക്കെ കാ­ണി­ക്കാൻ ഞാ­ന­വ­ളോ­ടു കുറേ ഉ­ണ്ടാ­ക്കി­ക്ക­ഥ­ക­ളൊ­ക്കെ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ആ ക­ഥ­ക­ളി­ലെ­ല്ലാം ഞാ­നൊ­രു മ­ഹാ­സം­ഭ­വം ത­ന്നെ­യാ­യി­രു­ന്നു. കാ­ര്യം പേ­ടി­യൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ഭാ­ഗ്യം, ലക്ക് എ­ന്നൊ­ക്കെ പ­റ­യു­ന്ന ഏർ­പ്പാ­ടിൽ എ­നി­ക്കു് അ­ക്കാ­ല­ത്തു് വലിയ വി­ശ്വാ­സ­മാ­യി­രു­ന്നു. ഏതൊരു കാ­ര്യ­വും ന­ട­ക്കാ­നോ ന­ട­ക്കാ­തി­രി­ക്കാ­നോ ഉള്ള സാ­ധ്യ­ത പ­പ്പാ­തി­യാ­ണെ­ന്ന വി­ശ്വാ­സ­മാ­ണെ­ന്നെ എന്റെ നാ­ളി­തു­വ­രേ­യു­ള്ള ക­ണ­ക്കു­പ­രീ­ക്ഷ­ക­ളിൽ തോൽ­ക്കാ­തെ ഇ­ത്ര­യു­മൊ­ക്കെ എ­ത്തി­ച്ച­തു്. എ­ട്ടും നാലും എ­ത്ര­യാ­ണെ­ന്നു ചോ­ദി­ച്ചാൽ രണ്ടു കൈ­പ്പ­ത്തി­യി­ലേ­യും വിരലു നി­വർ­ത്തി എ­ണ്ണു­ന്ന സ്വ­ഭാ­വം ഇ­പ്പോ­ഴും എ­ന്നിൽ നി­ന്നു വി­ട്ടു­മാ­റി­യി­ട്ടി­ല്ല.

അ­ങ്ങ­നെ പ­പ്പാ­തി സാ­ധ്യ­ത­കൾ തു­റ­ന്നി­ട്ട ഉ­രു­ക്കു ഗേ­റ്റി­ലെ കു­ഞ്ഞു­പി­ളർ­പ്പു വാ­തി­ലി­നു മു­ന്നിൽ വന്നു നിൽ­ക്കു­മ്പോൾ എ­നി­ക്കു­ണ്ടാ­യി­രു­ന്ന ഉറച്ച തോ­ന്നൽ ഇ­ന്ന­വി­ടെ ആ പച്ച റോ­സ­പ്പൂ­വു് വി­ടർ­ന്നി­ട്ടു­ണ്ടാ­കി­ല്ല എന്നു ത­ന്നെ­യാ­യി­രു­ന്നു. ഒരു നി­മി­ഷം അതു സത്യം ത­ന്നെ­യാ­യി കാ­ണ­പ്പെ­ട്ടു. ഞാൻ ആ­ശ്വാ­സ­ത്തോ­ടെ നി­ശ്വ­സി­ക്കാൻ തു­ട­ങ്ങി­യ നേ­ര­ത്തു് വനജ അ­വ­ളു­ടെ ആ­വേ­ശ­ഭ­രി­ത­മാ­യ ബലം മു­ഴു­വൻ എന്റെ തോളിൽ ഒരു ഇ­റു­ക്കി­പ്പി­ടി­ത്ത­മാ­ക്കി മാ­റ്റി­യി­ട്ടു് ഇ­ടം­കൈ­യ്യി­ലെ ചൂ­ണ്ടാ­ണി വിരൽ തോ­ട്ട­ത്തി­ന്റെ അ­ങ്ങേ­യ­റ്റ­ത്തേ­ക്കു ചൂ­ണ്ടി. എ­നി­ക്ക­തു വി­ശ്വ­സി­ക്കാ­നേ ആ­യി­ല്ല. ഇ­ത്ര­യ്ക്കു നി­സ്സാ­ര­മാ­യി എന്റെ ആ­ത്മ­വി­ശ്വാ­സം നി­ലം­പൊ­ത്തു­മെ­ന്നു വി­ചാ­രി­ച്ച­തേ­യി­ല്ല.

“ചെ­ല്ലു് അ­വി­ടി­പ്പാ­രു­മി­ല്ല… വെ­ക്കം ചെ­ല്ലു്… ”

വനജ വ­ലി­യൊ­രു പ്ര­ചോ­ദ­നം പോലെ വി­ളി­ച്ചു പ­റ­ഞ്ഞു. വലിയ അൽ­സേ­ഷ്യൻ പ­ട്ടി­കൾ, അ­സ്ഥി­മാ­ത്ര­മാ­യ മ­ന്ത്ര­വാ­ദി മ­ദാ­മ്മ. എന്റെ മു­ഖ­ത്തെ വ­ല്ലാ­യ്മ പ്ര­ക­ട­മാ­യി­ട്ടു­ണ്ടാ­ക­ണം, വനജ പ­റ­ഞ്ഞു.

“ചെ­ക്കൻ പോ­യി­ല്ലേൽ ഞാൻ പോകും… ”

അ­വ­ളു­ടെ വ­ലം­കാ­ലു് ആ പ­റ­മ്പി­ലേ­ക്കു വ­ച്ച­പ്പോ­ഴേ­ക്കും കു­ടും­ബ­പ­ര­മാ­യി­ട്ടു കി­ട്ടി­യ ആ­ണ­ത്തം കേറി ഇ­ട­പെ­ട്ടു് അവളെ ത­ട­ഞ്ഞു. എ­നി­ക്കു­പോ­ലും വി­ശ്വ­സി­ക്കാ­നാ­കാ­ത്ത മ­ട്ടിൽ ഒ­റ്റ­ക്കു­തി­പ്പാ­യി­രു­ന്നു എന്റെ കാ­ലു­കൾ. പാ­തി­വ­ഴി­യോ­ളം വളരെ വേ­ഗ­ത­യി­ലാ­യി­രു­ന്ന ആ കാ­ലു­കൾ­ക്കു് ത­ട­സ്സ­മാ­യി പ­ട്ടി­കു­ര പോ­ലു­മു­ണ്ടാ­യി­രു­ന്നി­ല്ല. ര­ണ്ടാം പാതി ക­ഴി­ഞ്ഞു് പി­ന്നേ­യും കുറേ ഓടി. ഇനി ഓ­ടി­യെ­ത്താൻ കു­റ­ച്ചേ­യു­ള്ളു­വെ­ങ്കി­ലും എത്ര ഓ­ടി­യി­ട്ടും വീ­ടി­ന്റെ ച­വി­ട്ടു­കൾ­ക്ക­രി­കിൽ നിൽ­ക്കു­ന്ന പ­ച്ച­പ്പൂ­വി­ന­രി­കി­ലേ­ക്കു് എ­നി­ക്കു് എ­ത്താ­നാ­കു­ന്നി­ല്ലാ­യി­രു­ന്നു. മു­ന്നി­ലേ­ക്കു് ഒരടി വ­യ്ക്കു­മ്പോ­ഴേ­ക്കും ദൂരം രണ്ടോ മൂ­ന്നോ അ­ടി­യാ­യി ഇ­ര­ട്ടി­ച്ചു­കൊ­ണ്ടി­രു­ന്നു. ഇ­തി­നി­ട­യിൽ കുറേ കാ­ല­മാ­യി കു­ളി­യൊ­ന്നു­മി­ല്ലാ­തെ കി­ട­ക്കു­ന്ന പ­ട്ടി­ക­ളു­ടെ ചൂരു് എന്റെ മൂ­ക്കി­ല­ടി­ക്കാ­നും തു­ട­ങ്ങി­യി­രു­ന്നു. ഈ സ­മ­യ­ത്തു് ഓ­ട്ട­ത്തി­ന്റെ വേഗത വെ­ട്ടി­ക്കു­റ­യ്ക്കു­ക­യും ഓട്ടം തന്നെ അ­വ­സാ­നി­പ്പി­ക്കു­ക­യും ശാ­ന്ത­മാ­യ മ­ന­സ്സു കൈ­വ­രി­ച്ചു് വളരെ പ­തു­ക്കെ ന­ട­ന്നു ചെ­ന്നു് ആ പൂവു പൊ­ട്ടി­ച്ചെ­ടു­ക്കു­ക­യാ­ണു് വേ­ണ്ട­തു്. പക്ഷേ, എ­നി­ക്കെ­ന്റെ കാ­ലി­നെ നി­യ­ന്ത്രി­ക്കാ­നാ­കു­ന്നി­ല്ലാ­യി­രു­ന്നു. ഗു­രു­ത്വാ­കർ­ഷ­ണം മു­ഴു­വൻ ആ കൊ­ട്ടാ­ര­വീ­ട്ടി­ലേ­ക്കും പൂ­വി­ലേ­ക്കു­മാ­ണു്.

“മ­ന്ത്ര­വാ­ദി­ത്ത­ള്ള­യു­ടെ മാ­ന്ത്രി­ക ബ­ല­ത്തിൽ പെ­ട്ടു­ക­ഴി­ഞ്ഞാൽ പി­ന്നെ ര­ക്ഷ­യി­ല്ല… അ­ങ്ങ­നെ വ­ന്നാൽ ചെ­യ്യ­ണ്ട­തു് മു­ന്നോ­ട്ടു തന്നെ പായുക എ­ന്ന­താ­ണു്… ” കൊ­ച്ച­മ്മ­ച്ചോ­യു­ടെ വാ­ക്കു­ക­ളാ­ണു് ഞാൻ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­തു്.

“ചെ­ക്കാ പട്ടി… ” വ­ന­ജ­യു­ടെ സ്വ­ര­വും ഞാൻ കേ­ട്ടു.

പക്ഷേ, എ­നി­ക്കെ­ന്നി­ലു­ള്ള നി­യ­ന്ത്ര­ണം പാടെ ന­ഷ്ട­പ്പെ­ട്ടു ക­ഴി­ഞ്ഞി­രു­ന്നു. ന­ര­ക­ച്ചെ­ന്നാ­യ­ക­ളേ­പ്പോ­ലെ പട്ടി കു­ര­യ്ക്കു­വാൻ തു­ട­ങ്ങി­യി­രു­ന്നു. പച്ച നി­റ­മു­ള്ള റോ­സാ­പ്പൂ­വി­ന­ടു­ത്തേ­ക്കു ഞാ­ന­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്ന നേ­ര­ത്തു് ച­വി­ട്ടു പ­ടി­ക­ളു­ടെ മു­ക­ള­റ്റ­ത്തു് അസ്ഥി മാ­ത്ര­മാ­യ മ­ദാ­മ്മ. എന്റെ കാ­ലു­കൾ കു­ഴ­മ­ണ്ണി­ലേ­ക്കു് ഉ­റ­ച്ചു പോ­കു­ക­യാ­ണു്. പെ­ട്ടെ­ന്നു് മ­ദാ­മ്മ ച­വി­ട്ടി­റ­ങ്ങാൻ തു­ട­ങ്ങി. അ­സ്ഥി­കൾ കൂ­ട്ടി­യി­ടി­ക്കു­ന്ന സ്വരം ഞാൻ കേ­ട്ടു. തി­രി­ഞ്ഞോ­ടു­ന്ന­തി­നാ­യി കാ­ലു­ക­ളെ മ­ണ്ണിൽ നി­ന്നു സ്വ­ത­ന്ത്ര­മാ­ക്കു­മ്പോ­ഴാ­ണു് ശ്ര­ദ്ധി­ച്ച­തു്. മ­ദാ­മ്മ­യു­ടെ അ­സ്ഥി­കൾ സ­ന്ധി­ബ­ന്ധം വി­ടർ­ത്തി­യ­ടർ­ന്നു് ഒ­രു­മി­ച്ചു­കൂ­ടി ഒരു പ­ന്തി­ന്റെ രൂപം കൈ­വ­രി­ച്ചു് ച­വി­ട്ടി­ലൂ­ടെ ചാ­ടി­ച്ചാ­ടി ഒ­ഴു­കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. പ­രാ­ക്ര­മ­ത്തോ­ടെ ഞാ­നോ­ടാൻ തു­ട­ങ്ങി. അ­സ്ഥി­ഗോ­ളം ഉ­രു­ണ്ടു­രു­ണ്ടു് പി­ന്നാ­ലെ വ­രു­ന്നു­ണ്ടെ­ന്നു് സ്വരം കേ­ട്ട­പ്പോൾ എ­നി­ക്കു മ­ന­സ്സി­ലാ­യി. മ­ണ്ണിൽ നി­ന്നു ഞാൻ തോ­ട്ട­ത്തി­ലേ­ക്കു കയറി റോ­സാ­ച്ചെ­ടി­ക­ളെ ച­വി­ട്ടി­മെ­തി­ച്ചു­കൊ­ണ്ടു് ഓടാൻ തു­ട­ങ്ങി. അ­സ്ഥി­ഗോ­ള­ത്തി­നു് ചെ­ടി­കൾ­ക്കി­ട­യി­ലൂ­ടെ ഉ­രു­ളാ­നാ­കി­ല്ലെ­ന്നു് എ­നി­ക്കു തീർ­ച്ച­യു­ണ്ടാ­യി­രു­ന്നു. ഗേ­റ്റി­നു പി­ന്നിൽ നി­ന്നി­രു­ന്ന വനജ ക­ണ്ണീ­രോ­ടെ വി­ളി­ച്ചു കൂവി.

“ഓ­ടി­ക്കോ­ടാ… ഓ­ടി­ക്കോ… ”

ഗേ­റ്റി­ലെ കൊ­ച്ചു പി­ളർ­പ്പൻ വാ­തി­ലി­ലൂ­ടെ ഓടി പു­റ­ത്തി­റ­ങ്ങി­യി­ട്ടു് ഞാ­നൊ­ന്നു തി­രി­ഞ്ഞു നോ­ക്കി. കാ­റ്റു വീ­ശി­യ­ടി­ക്കു­ന്ന തോ­ട്ട­ത്തി­ലൂ­ടെ അ­സ്ഥി­ഗോ­ളം അ­തി­വേ­ഗം ഉ­രു­ണ്ടു വ­രി­ക­യാ­ണു്. എത്ര ഓ­ടി­യാ­ലും അതിനു ഗേ­റ്റു ക­ട­ന്നു് എ­ത്താ­നാ­കി­ല്ലെ­ന്നു തീർ­ച്ച­യാ­യി­രു­ന്നു. പക്ഷേ, തോ­ട്ട­ത്തി­നു­ള്ളിൽ വീശിയ കാ­റ്റു് അ­തി­ശ­ക്ത­മാ­യി­രു­ന്ന­തി­നാ­ലാ­ക­ണം അ­സ്ഥി­ഗോ­ളം ചിതറി ത­രി­മ­ണ­ലു പോ­ലെ­യാ­യി­ത്തീർ­ന്നു. വ­ന­ജ­യു­ടെ വി­ടർ­ന്ന ക­ണ്ണു­കൾ പേ­ടി­യോ­ടെ അതു നോ­ക്കി നിൽ­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് ഭീതി ക­ലർ­ന്ന അ­മാ­നു­ഷ­മാ­യ ഒരു സ്വരം അ­വ­ളു­ടെ തൊ­ണ്ട­യിൽ നി­ന്നു­യർ­ന്നു.

“ഓ­ടി­ക്കോ കൊ­ച്ചേ… ഓ­ടി­ക്കോ… ”

അതു കേ­ട്ട­തും നി­ര­ത്തി­ലൂ­ടെ ഞാ­നോ­ടാൻ തു­ട­ങ്ങി. പി­ന്നാ­ലെ വ­ന­ജ­യു­ണ്ടാ­കു­മെ­ന്നു് എ­നി­ക്കു തീർ­ച്ച­യാ­യി­രു­ന്നു. എ­ന്നാൽ കി­ത­പ്പും കാ­ല­ടി­സ്വ­ര­ങ്ങ­ളും കേൾ­ക്കാ­താ­യ­പ്പോൾ ഞാൻ തി­രി­ഞ്ഞു നോ­ക്കി. വനജ എന്നെ സം­ര­ക്ഷി­ക്കാ­നെ­ന്നോ­ണം ഗേ­റ്റി­ന­രി­കിൽ തോ­ട്ട­ത്തി­ലേ­ക്കു നോ­ക്കി അ­ങ്ങ­നെ തന്നെ നിൽ­ക്കു­ക­യാ­ണു്. ഇരു കൈ­ക­ളും അ­ര­യി­ലു­റ­പ്പി­ച്ചു് പരിച പി­ടി­ച്ച പ­ട­യാ­ളി­യെ­പ്പോ­ലെ. തോ­ട്ട­ത്തിൽ വീ­ശി­യ­ടി­ച്ച കാ­റ്റിൽ അ­സ്ഥി­ത്ത­രി­ക­ളു­ടെ ഗോളം ചിതറി മ­ണൽ­ക്കാ­റ്റാ­യി വീ­ശി­യ­ടി­ച്ചു. ഗേ­റ്റി­നു മു­ന്നിൽ നി­ന്നി­രു­ന്ന വ­ന­ജ­യു­ടെ മേൽ ആ മണൽമഴ മു­ഴു­വ­നാ­യും പെ­യ്തു തീർ­ന്നു.

വീ­ട്ടി­ലെ­ത്തി­യ­പ്പോൾ വ­ന­ജ­യ്ക്കു നല്ല പനി. രാ­ത്രി അ­വ­ളു­ടെ അച്ഛൻ ഹോ­മി­യോ വൈ­ദ്യ­ന്റെ മ­രു­ന്നു­ക­ളൊ­ക്കെ വാ­ങ്ങി. പി­റ്റേ­ന്നു പു­ലർ­ച്ചേ എ­നി­ക്കു് യാത്ര പറയാൻ പോലും ക­ഴി­യു­ന്ന­തി­നു മു­മ്പേ അവർ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു.

വനജയോ അ­വ­ളു­ടെ വീ­ട്ടു­കാ­രോ മ­ട­ങ്ങി വ­രി­ക­യോ ക­ത്തെ­ഴു­തു­ക­യോ ഒ­ന്നും ചെ­യ്തി­ല്ല. കു­റേ­കാ­ലം വനജയെ ഓർ­ത്തു കു­റ­ച്ചൊ­ക്കെ സ­ങ്ക­ട­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. അ­വ­ളു­ടെ വി­ലാ­സം അ­റി­ഞ്ഞി­രു­ന്നെ­ങ്കിൽ തീർ­ച്ച­യാ­യും ഞാ­നൊ­രു ക­ത്തെ­ഴു­തു­മാ­യി­രു­ന്നു. പക്ഷേ, അ­വ­രെ­ക്കു­റി­ച്ചു തി­ര­ക്കാൻ എന്റെ വീ­ട്ടു­കാർ­ക്കും വലിയ താ­ല്പ­ര്യ­മൊ­ന്നും ക­ണ്ടി­ല്ല. കാലം ക­ട­ന്നു­പോ­കെ വളരെ സ്വാ­ഭാ­വി­ക­മാ­യി ഞാൻ വനജയെ മ­റ­ന്നു. എ­നി­ക്കു പുതിയ കൂ­ട്ടു­ക­ളു­ണ്ടാ­യി. ആ പ്ര­ദേ­ശം തന്നെ ഓർ­മ്മ­യിൽ നി­ന്നു മറയാൻ തു­ട­ങ്ങി. മുടി മു­ഴു­വ­നാ­യി ന­ര­യ്ക്കു­ക­യും ശരീരം ക്ഷ­യി­ക്കു­ക­യും ചെ­യ്ത­പ്പോൾ വനജയെ മാ­ത്ര­മ­ല്ല വളരെ അ­ടു­ത്ത ബ­ന്ധു­ക്ക­ളേ­പ്പോ­ലും മ­റ­ക്കാൻ തു­ട­ങ്ങി. എ­ന്നാ­ലും ഇ­ങ്ങ­നെ ചില ഓർ­മ്മ­കൾ ഇ­ട­യ്ക്കി­ടെ എ­നി­ക്കു­ണ്ടാ­കു­ന്നു­ണ്ടു്.

ഓർ­മ്മ­കൾ­ക്കു തെ­ളി­വു­ണ്ടാ­ക്കേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും ഞാൻ പഴയ വ­ഴി­ക­ളി­ലൂ­ടെ­യൊ­ക്കെ ഒന്നു സ­ഞ്ച­രി­ച്ചു. ഇ­പ്പോൾ ഹോ­ട്ട­ലാ­യി മാറിയ പഴയ ത­റ­വാ­ട്ടു­വീ­ട്ടിൽ കയറി ഒരു ചായ കു­ടി­ക്കു­ക­യും അ­വ­രു­ടെ അ­നു­വാ­ദ­ത്തോ­ടെ മു­റി­ക­ളി­ലൂ­ടെ ന­ട­ക്കു­ക­യും വ­രാ­ന്ത­യിൽ വ­ന്നി­രു­ന്നു് വനജ താ­മ­സി­ച്ചി­രു­ന്ന എ­തി­രേ­യു­ള്ള വീ­ട്ടി­ലേ­ക്കു നോ­ക്കു­ക­യും ചെ­യ്തു. പി­ന്നെ പ­ത്തു­മു­റി കോ­ള­നി­യ്ക്ക­പ്പു­റ­മു­ള്ള ചാ­ര­യും ക­റു­ത്ത­തു­മാ­യ കൊ­ട്ടാ­ര­വീ­ടി­ന്റെ ഗേ­റ്റിൽ ചെ­ന്നു നി­ന്നു.

“ചെ­ല്ലു്… അ­വി­ടി­പ്പാ­രു­മി­ല്ല… വെ­ക്കം ചെ­ല്ലു്… ”

എന്റെ തോളിൽ ഇറുകെ പി­ടി­ച്ചു­കൊ­ണ്ടു് വനജ പ­റ­ഞ്ഞു.

പി. എഫ്. മാ­ത്യൂ­സ്
images/pfmathews.jpg

കൊ­ച്ചി സ്വ­ദേ­ശി. നോവൽ, കഥ, തി­ര­ക്ക­ഥ മാ­ദ്ധ്യ­മ­ങ്ങ­ളിൽ സജീവം. ചാ­വു­നി­ലം, ഇ­രു­ട്ടിൽ ഒരു പു­ണ്യാ­ളൻ, ക­ട­ലി­ന്റെ മണം (അ­ച്ച­ടി­യിൽ) എന്നീ നോ­വ­ലു­ക­ളും തെ­ര­ഞ്ഞെ­ടു­ത്ത കഥകൾ, ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉപമ തു­ട­ങ്ങി­യ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഈ. മ. യൌ. എന്ന തി­ര­ക്ക­ഥ­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. പു­ത്രൻ, കു­ട്ടി­സ്രാ­ങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ച­ല­ച്ചി­ത്ര­ങ്ങൾ­ക്കു തി­ര­ക്ക­ഥ­യെ­ഴു­തി. ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ, റോസസ് ഇൻ ഡി­സം­ബർ, ചാ­രു­ല­ത, ദൈ­വ­ത്തി­നു് സ്വ­ന്തം ദേ­വൂ­ട്ടി തു­ട­ങ്ങി­യ ടെ­ലി­വി­ഷൻ പ­ര­മ്പ­ര­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. കു­ട്ടി­സ്രാ­ങ്കി­ന്റെ തി­ര­ക്ക­ഥ­യ്ക്കു് ദേശീയ അ­വാർ­ഡും ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ എ­ന്നി­വ­യു­ടെ ര­ച­ന­യ്ക്കു് സം­സ്ഥാ­ന അ­വാർ­ഡും ല­ഭി­ച്ചു. എസ് ബി ഐ അ­വാർ­ഡ് ചാ­വു­നി­ല­ത്തി­നും വൈ­ക്കം മു­ഹ­മ്മ­ദു ബഷീർ പു­ര­സ്ക്കാ­രം പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉ­പ­മ­യ്ക്കും.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Vanaja (ml: വനജ).

Author(s): P. F. Mathews.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-29.

Deafult language: ml, Malayalam.

Keywords: Short story, P. F. Mathews, Vanaja, പി. എഫ്. മാ­ത്യൂ­സ്, വനജ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Róisín Dubh is an Irish political song, illustrated here by a black iron rose, a photograph by Irendraca . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.