“അധ്വാനിക്കുന്ന കർഷകനാണു് രാജ്യത്തെ ഏറ്റവും നല്ല പൗരൻ അവൻ തനിക്കും മറ്റുള്ളവർക്കും വേണ്ട ആഹാരം ഉൽപാദിപ്പിക്കുന്നു” എന്നു് അഭിപ്രായപ്പെട്ടതു് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കർത്താവും ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡന്റുമായിരുന്ന തോമസ് ജെഫേഴ്സൺ. ഉൽപനങ്ങൾക്കു് ന്യായമായ വിലകിട്ടാൻ ആദ്യമായി കർഷകർ സംഘടനകളുണ്ടാക്കിയതും രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിച്ചതും ജെഫേഴസൺ സായ്പിന്റെ നാട്ടിൽത്തന്നെ.
ആഭ്യന്തര യുദ്ധത്തിനും തെക്കൻ സംസ്ഥാനങ്ങളുടെ പുനർ നിർമാണത്തിനും ശേഷമുള്ള കാലഘട്ടം അമേരിക്കയിൽ വ്യവസായ കാർഷിക വിപ്ലവങ്ങളുടേതായിരുന്നു. വിശാലമായ പ്രയറിസമതലങ്ങളിൽ ഗോതമ്പും ചോളവും കൃഷി ചെയ്തു; കന്നുകാലി വളർത്തൽ വ്യാപകമായി 1860-ൽ ഉൽപാദിപ്പിച്ചതിന്റെ മൂന്നിരട്ടി ഗോതമ്പും ചോളവുമായിരുന്നു 1895-ൽ വിളഞ്ഞതു്. ജലസേചന സൗകര്യങ്ങളുടെയും റെയിൽവേയുടെയും വ്യാപനം കാർഷിക പുരോഗതിയെ ത്വരിതപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും കാർഷിക കോളേജുകളും കൃഷി ഗവേഷണ കേന്ദ്രങ്ങളുമുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടു് അവസാനിക്കുമ്പോഴും അമേരിക്കയിലെ പ്രധാന തൊഴിൽ കൃഷിയായിരുന്നു.
കാർഷികോൽപാദനം വർധിച്ചതനുസരിച്ചു് ഉൽപന്നങ്ങളുടെ വിലയിടിഞ്ഞു. 1870–73 കാലയളവിൽ ഒരു ബുഷൽ ഗോതമ്പിനു് ശരാശരി 106.7 സെന്റ് വിലകിട്ടിയിരുന്നെങ്കിൽ 1886–89ൽ 74.8 സെന്റും 1894–97ൽ 63.3 സെന്റുമായി കുറഞ്ഞു. ചോളത്തിന്റെയും പരുത്തിയുടെയും വിലയും കുത്തനെ ഇടിഞ്ഞു. ലോകവിപണിയിൽ കനേഡിയൻ, റഷ്യൻ, ആസ്ത്രേലിയൻ ഉൽപാദകരുമായി മൽസരിച്ചു് ജയിക്കാൻ അമേരിക്കൻ കർഷകർക്കു് ത്രാണിയുണ്ടായിരുന്നില്ല. വരൾച്ച, മണൽക്കാറ്റു്, മണ്ണൊലിപ്പു്, വെട്ടുകിളി എന്നിവയെക്കൊണ്ടുണ്ടായ നാശം; ദുർവഹമായ കടത്തുകൂലി ചുമത്തിയ റെയിൽവേ കമ്പനികളും കൊളളപ്പലിശ ഈടാക്കിയ ധനകാര്യ സ്ഥാപനങ്ങളും—കർഷകരുടെ ജീവിതം ദുഃസഹമായി.
പ്രക്ഷോഭമല്ലാതെ ഒരു മാർഗവും കൃഷിക്കാരുടെ മുന്നിലില്ലാതായി. മധ്യഅമേരിക്കയിൽ പേട്രൺസ് ഒഫ് ഹസ്ബൻഡറി (ഗ്രാഞ്ച്) എന്ന സംഘടനയും പശ്ചിമ തീരത്തു്. ഗ്രീൻബാക്ക് പാർട്ടിയുമായിരുന്നു കർഷക മുന്നേറ്റത്തെ നിയന്ത്രിച്ചതും നയിച്ചതും. സംസ്ഥാന നിയമസഭകളിലും കോൺഗ്രസിലും ഏതാനും അംഗങ്ങളെ നേടാൻ ഈ സംഘടനകൾക്കായി: കടത്തുകൂലി നിയന്ത്രിക്കാൻ ചില്ലറ നിയമനിർമാണങ്ങളും ഉണ്ടായി. പക്ഷേ, ദേശീയ രാഷ്ട്രീയത്തിന്റെ ചുക്കാൻ വൻകിട വ്യവസായികളുടെയും ബാങ്കുടമകളുടെയും ബലിഷ്ഠകരങ്ങളിൽത്തന്നെ അമർന്നിരുന്നു. കർഷകരുടെ കഷ്ടപ്പാടുകളോടു് ഡമോക്രാറ്റ്. റിപ്പബ്ളിക്കൻ പാർട്ടികൾ ഒരുപോലെ അലംഭാവം പ്രകടിപ്പിച്ച സാഹചര്യത്തിൽ പോപ്പുലിസ്റ്റ് പാർട്ടി എന്നൊന്നു് ദേശീയ തലത്തിൽതന്നെ രൂപവത്കരിക്കപ്പെട്ടു. ബിഗ് ബിസിനസിനോടും റിപ്പബ്ലിക്കൻ പാർട്ടിയോടുമുള്ള അന്ധമായ എതിർപ്പായിരുന്നു പോപ്പുലിസത്തിന്റെ കാതൽ. എട്ടുമണിക്കൂർ ജോലി റെയിൽവേ ദേശസാത്കരണം, പോസ്റ്റ്ഓഫീസ് സേവിംഗ്സ് ബാങ്കുകൾ, പുത്തൻ ആദായ നികുതിനിയമം. സ്വതന്ത്രമായ വെള്ളിനാണയം… അങ്ങനെ പോയി അവരുടെ വാഗ്ദാനങ്ങൾ 1892-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോപ്പുലിസ്റ്റ് സ്ഥാനാർഥി പത്തുലക്ഷം വോട്ടുപിടിച്ചു.
1896 ആകുമ്പോഴേക്കും സ്ഥിതിഗതികൾ തീരെ വഷളായി. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അഞ്ഞൂറോളം ബാങ്കുകൾ തകർന്നു. ദശലക്ഷക്കണക്കിനാളുകൾക്കു് തൊഴിൽ നഷ്ടപ്പെട്ടു. 1895-ൽ ഫെഡറൽ ഇൻകംടാക്സ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നുകണ്ടു് സുപ്രിംകോടതി റദ്ദാക്കി. കുത്തകകൾക്കുമീതെ പരുന്തും പറക്കില്ല എന്നു് തെളിഞ്ഞു. 1896-ലെ തെരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റ് കക്ഷി ഹെബ്രസ്കയിൽ നിന്നുള്ള വില്യംജെന്നിംഗ്സ് ബ്രയാനെ സ്ഥാനാർഥിയാക്കി. ദരിദ്രവർഗത്തോടു് പ്രതിബദ്ധതയുള്ളയാളായിരുന്നു മുപ്പത്തിയാറുകാരനായ ബ്രയാൻ. പോപ്പുലിസ്റ്റ് പാർട്ടി ബ്രയാനെ പിന്താങ്ങി. മറുഭാഗത്തു് വ്യവസായികളും ഹുണ്ടികക്കാരും വില്യം മക്കെൻലി യെ പിന്തുണച്ചു. പണം പച്ചവെള്ളം പോലെ ഒഴുക്കി ബ്രയാനെതിരായ അപവാദ പ്രചാരണം മുൻനിരപത്രങ്ങൾ ഏറ്റെടുത്തു. കർഷകരുടെയും തൊഴിലാളികളുടെയും ഉറച്ച പിന്തുണയുണ്ടായിട്ടും ബ്രയാൻ വിജയിച്ചില്ല. 1900-ത്തിലും 1906-ലും ബ്രയാൻ പരാജയം ആവർത്തിച്ചു.
ഒരു നൂറ്റാണ്ടിനുശേഷം ഭൂഗോളത്തിന്റെ മറ്റേപ്പകുതിയിൽ ഹരിത-ധവള പതാകകളേന്തി കർഷകർ പ്രതിഷേധ റാലി നടത്തുന്നതുകണ്ടു് വില്യം ജെന്നിംഗ്സ് ബ്രയാന്റെ ആത്മാവു് പുളകം കൊണ്ടിരിക്കണം സെപ്റ്റംബർ 23-അം തീയതി ചൊവ്വാഴ്ച പതിനായിരക്കണക്കിനു് കർഷകരാണു് കോട്ടയത്തു് പ്രതിഷേധ പ്രകടനം നടത്തിയതു്. ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ആയിരുന്നു സംഘാടകർ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മിസൗറിയിലെയും നെബ്രാഡ്കയിലെയും കർഷകർ അനുഭവിച്ചതിലും എത്രയോ വലിയ യാതനയാണു് ഇപ്പോൾ കേരളത്തിലെ കൃഷിക്കാർ അനുഭവിക്കുന്നതു്. റബറിനു വിലയില്ല. നാളികേരത്തിനു വിലയേയില്ല. നാളികേരത്തിനു് വിലയേയില്ല. സുഗന്ധ ദ്രവ്യങ്ങൾക്കു് ആഗോള വിപണിയിൽ വിലയുണ്ടു്. ആഭ്യന്തര വിപണിയിൽ വിലയില്ല. കർഷകർക്കു് കഷ്ടകാലം. കയറ്റുമതിക്കാർക്കു് കൊയ്ത്തു മെതിയും. കർഷകർക്കു് സംഘടനയില്ല. വോട്ടുബാങ്കുമില്ല. സംഭാവേന ഋജുബുദ്ധികളായതുകൊണ്ടു് പറഞ്ഞുപറ്റിക്കാനും എളുപ്പം. റബറിന്റെ വിലയിടിഞ്ഞതു് കോൺഗ്രസിന്റെ കൊള്ളരുതായ്മകൊണ്ടാണെന്നു് മാർക്സിസ്റ്റുകാർ പറഞ്ഞപ്പോൾ രമേശ് ചെന്നിത്തല യെ തോൽപിച്ചു് സുരേഷ് കുറുപ്പി നെ ജയിപ്പിച്ചു. പി. ജെ. ജോസഫി ന്റെ പിടിപ്പില്ലായ്മ കൊണ്ടാണു് തേങ്ങക്കു് വിലയില്ലാത്തതെന്നു് മാണി സാറ് പറഞ്ഞപ്പോൾ ഔസേപ്പച്ചനെയും തോൽപിച്ചു.
ഭരണചക്രം ആരു് തിരിച്ചാലും കാർഷികോൽപ്പന്നങ്ങൾക്കു് വില കൂടില്ല എന്നു് ജനം തിരിച്ചറിയുമ്പോഴാണു് കത്തനാന്മാരുടെ വരവു്. പത്രോസ് ശ്ലീഹയുടെ റോളെടുത്തതു് ഫാ. മാത്യു വടക്കേമുറി. മറ്റു ശിഷ്യന്മാരായവർ ഫാ. ആന്റണി കൊഴുവനാൽ, ഫാ. ഗ്രിഗറി ഓണകുളം മുതൽ പേർ. മുക്കോളം മുങ്ങിയ കർഷകർ വടക്കേമുറിയെയല്ല ബാൽതാക്കറെ യെവരെ സ്വീകരിക്കാവുന്ന അവസ്ഥയിലായതുകൊണ്ടു് ഫാർമേഴ്സ് മൂവ്മെന്റ് പച്ചപിടിച്ചു.
ഫാർമേഴ്സ് മൂവ്മെന്റും ഹരിത-ധവള പതാകകളുമായാൽ പിന്നെ എന്തുചെയ്യാം? പ്രതിഷേധ പ്രകടനം, പൊതുസമ്മേളനം ഗംഭീരമായ പ്രമേയങ്ങൾ അങ്ങനെ പലതും തൊപ്പിപ്പാള ധാരികളായ കർഷകർ നാഗമ്പടത്തുനിന്നു് നഗരം ചുറ്റി തിരുനക്കര മൈതാനത്തെത്തി ആർച്ചുബിഷപ്പിന്റെ പ്രസംഗം കേട്ടു് നിർവൃതിയടഞ്ഞു പിന്നെ വന്ന വാഹനങ്ങളിൽ കയറി സ്വദേശത്തേക്കു് മടങ്ങി. പ്രകടനത്തിനിടെ അസാരം കലാകായിക പ്രകടനങ്ങളുമുണ്ടായി. റബർ ബോർഡിനും മലയാള മനോരമക്കുമെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങി; രണ്ടു് സ്ഥാപനങ്ങൾക്കുനേരെയും കല്ലേറുമുണ്ടായി.
റബർ ബോർഡിനുനേരെ നടന്ന കല്ലേറിനെ ജീവനക്കാരുടെ സംഘടന ശക്തമായി അപലപിച്ചു. ഇന്ത്യയിലെ റബർകൃഷി വികസിപ്പിക്കുന്നതിനായി അരനൂറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന റബർബോർഡിനെയും ജീവനക്കാരെയും കടന്നാക്രമിക്കാൻ ശ്രമിക്കുന്ന പ്രവർത്തശൈലി ഇൻഫാം പ്രവർത്തകർ ഉപേക്ഷിക്കുന്നതാണു് നല്ലതെന്നു് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി താക്കിതു് ചെയ്തു.
മനോരമയോ? കല്ലേറിൽ ചില്ലു് ജാലകങ്ങളുടയുന്ന ശബ്ദം പത്രാധിപർ കേട്ടില്ല. പത്രം കത്തിക്കുന്ന കാഴ്ച ലേഖകരാരും കണ്ടതുമില്ല. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ” എന്ന തിരുവചനം ഓർത്തു് കർഷകരോടു് അപ്പോൾതന്നെ ക്ഷമിച്ചു. 24-നു് ഒന്നാംപേജിൽ വർണചിത്രം സഹിതം വാർത്തകൊടുക്കുകയും ചെയ്തു. “ഞാനോ നിങ്ങളോടു് പറയുന്നതു് ദുഷ്ടനോടു് എതിർക്കരുതു്; നിന്റെ വലത്തേ ചെകിട്ടത്തു് അടിക്കുന്നവനു് മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു് നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു് നിന്റെ പുതപ്പും വിട്ടുകൊടുക്ക…”(മത്തായി 5:39–40).
ഒന്നാലോചിച്ചാൽ റബർ കർഷകരോടു് എന്തുപാതകമാണു് മലയാളമനോരമ ചെയ്തതു്? കണ്ടതിൽ വർഗീസുമാപ്പിള യുടെ കാലം മുതൽക്കിങ്ങോട്ടു് എത്ര ഏക്കർ പത്രസ്ഥലമാണു്, എത്രടൺ അച്ചടിമഷിയാണു് റബർ കൃഷിക്കായി മനോരമ ചെലവിട്ടതു്? ഡോ. സി. കെ. കരീം എഴുതിയ ‘മലയാളത്തിന്റെ മഹാവൃക്ഷം’ (തെറ്റിദ്ധരിക്കരുതേ, റബറല്ല, മനോരമയാണു് വൃക്ഷം) എന്ന ഗ്രന്ഥം വായിപ്പിൻ. “റബർതോട്ടങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെയും അതിനാൽ ഉണ്ടാകുന്ന ലാഭത്തെയും കർഷകർക്കു് മനസ്സിലാക്കിക്കൊടുക്കാൻ മനോരമ അതിന്റെ മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും കഠിനയത്നം നടത്തിയിട്ടുണ്ടു് 1905 ഡിസംബർ 2-നും 1907 ഫെബ്രുവരി 17-നും വന്ന മുഖലേഖനങ്ങളിൽ റബർതോട്ടങ്ങൾക്കായി യുറോപ്യൻ കമ്പനികൾ കാണിക്കുന്ന ആവേശത്തിന്റെ നേരിയ ഒരംശംപോലും നാട്ടുകാരിൽ ഇല്ലാത്തതിൽ ഖേദിക്കുകയും സ്വർണഖനികളേക്കാൾ ലാഭം റബറിൽ നിന്നുണ്ടാകുന്നതാണെന്നു് ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു… മലയാള മനോരമ നിരന്തരം നടത്തിയ ഈ പ്രവർത്തനങ്ങളുടെ ഫലമായി 1910-ൽ മലങ്കര റബർ ആന്റ് പ്രൊഡ്യുസേഴ്സ് കമ്പനി രൂപംകൊണ്ടു. അതായിരുന്നു കേരളീയരുടേതായ ആദ്യത്തെ റബർ കമ്പനി.”
മലയാളിയുടേതായ ആദ്യത്തെ ടയർ കമ്പനിയും കണ്ടത്തിൽ കുടുംബക്കാരുടേതായതു് തികച്ചും സ്വാഭാവികം. അതാണു് മലനാട്ടിലും മറുനാട്ടിലും പേരുകേട്ട മദ്രാസ് റബർ ഫാക്ടറി എം. ആർ. എഫ്. ടയറുകൾ ആഭ്യന്തര വിപണി കീഴടക്കി, വിദേശത്തും കുതിക്കുകതന്നെയാണു്.
ടയർ വ്യവസായികളുടെ കുത്തിത്തിരിപ്പു് കൊണ്ടാണു് റബറിനു് വിലയിടിയുന്നതെന്നാണു് ദീപികയും മാതൃഭൂമിയും പ്രചരിപ്പിക്കുന്നതു്. “ടയർ കമ്പനികൾ അഞ്ചുകൊല്ലം മുമ്പു് അവരുടെ ഉൽപനങ്ങൾക്കു് വിലകൂട്ടി. റബറിനു് 65 രൂപ വിലയുള്ള കാലമായിരുന്നു അതു്. ഉൽപാദന ചെലവിന്റെ പകുതിയിലധികം അസംസ്കൃത വസ്തുവിന്റെ വിലയാണെന്നാണു് അതിനവർ പറഞ്ഞ ന്യായം. ഇന്നു് റബർ വില മുന്നിലൊന്നാളമായി കുറഞ്ഞിരിക്കുകയാണു് ടയറിന്റെ വില അൽപംപോലും കുറച്ചിട്ടില്ലെന്നു് മാത്രമല്ല. ചില ഇനങ്ങൾക്കു് വില കൂടിയിട്ടുമുണ്ടു്. ആഭ്യന്തര വിപണിയിൽ വില അൽപമൊന്നു് മെച്ചപ്പെട്ടാൽ അതിടിക്കാൻ റബർ ഇറക്കുമതി ചെയ്യുകയെന്ന തന്ത്രവും വ്യവസായികൾ പ്രയോഗിക്കുന്നുണ്ടു്. ഉൽപാദനം കുറയുന്നമഴക്കാലത്തു് ലൈസൻസ് നേടും; കൂടുന്ന കാലത്തു് അതുപയോഗിച്ചു് ഇറക്കുമതി നടത്തുകയും ചെയ്യും. ആഭ്യന്തര വിപണിയിൽനിന്നു് കുറഞ്ഞ വിലയ്ക്കു റബർ വൻതോതിൽ വാങ്ങിക്കൂട്ടാനുള്ള തന്ത്രമാണിതു്…” മാതൃഭൂമി കുറ്റപ്പെടുത്തുന്നു, “വ്യവസായികൾ അഹന്തയോടെ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ ഇറക്കുമതി കർശനമായും വിലക്കിയേ മതിയാകൂ. അതിനാണു് കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം 75 ശതമാനമായി ഉയർത്തേണ്ടതു് ”—ദീപിക ധർമരോഷം കൊള്ളുന്നു.
ഇൻഫാമിന്റെ സെക്രട്ടറി കടുത്ത അന്ത്യോഖ്യാ ഭക്തനും അക്കാരണം കൊണ്ടുതന്നെ മനോരമ വിരുദ്ധനുമാകുന്നു. മോശയുടെ കാലത്തു് മനോരമയുണ്ടായിരുന്നെങ്കിൽ ദൈവം പതിനൊന്നു കൽപനകൾ നൽകുമായിരുന്നു എന്നു് പ്രസംഗിച്ചതു് ഇദ്ദേഹമാണു് പതിനൊന്നാം കൽപന—“മനോരമ വായിക്കരുതു്” എന്നായിരിക്കും!
കർഷകരെയും പുരോഹിതരെയും തിരുനക്കര മൈതാനത്തുവിട്ടു് നമുക്കു് ഐക്യനാടുകളിലേക്കു് മടങ്ങാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും കർഷകരുടെ നില പരിതാപകരമായി തുടർന്നു. ഒന്നാം ലോക യുദ്ധത്തിനുശേഷം അമേരിക്കയിലുണ്ടായ സാമ്പത്തികാഭിവൃദ്ധി കൃഷിക്കാർക്കു് അനുഭവവേദ്യമായില്ല. 1928-ൽ ആരംഭിച്ച സാമ്പത്തിക മാന്ദ്യമാകട്ടെ അവരെ തകർക്കുകയും ചെയ്തു. ദുരിതത്തിന്റെ പരമകാഷ്ടയിലാണു് 1932-ലെ തെരഞ്ഞെടുപ്പു് നടന്നതും ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് അധികാരമേറ്റതും.
കാർഷികോൽപന്നങ്ങളുടെ വിദേശ വിപണി തീരെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ഉൽപാദനം കുറക്കുകയല്ലാതെ കർഷകർക്കു് ന്യായവില കിട്ടാൻ ഒരു മാർഗവുമില്ലെന്നു് റൂസ്വെൽറ്റ് കണ്ടു. 1933-ൽ ഫാർമേഴ്സ് റിലീഫ് ആക്റ്റ് പാസായി; അഗ്രികൾച്ചറൽ അഡ്ജസ്റ്റ്മെന്റ് അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവു് കുറക്കുന്നവർക്കും വളർത്തുമൃഗങ്ങളുടെ എണ്ണം കുറവു് ചെയ്യുന്നവർക്കും സർക്കാർ നഷ്ടപരിഹാരം നൽകി. അതിനുള്ള പണം പ്രോസസിംഗ് ടാക്സ് പിരിവിലൂടെ കണ്ടെത്തി. തുണിനെയ്ത്തുകാരിൽനിന്നു് പിരിച്ച നികുതി പരുത്തി കർഷകർക്കും ധാന്യമില്ലുകളിൽ നിന്നുള്ള നികുതി ഗോതമ്പു് കൃഷിക്കാർക്കും വീതിച്ചുകൊടുത്തു. ഉൽപാദനം കുറഞ്ഞമുറക്കു് വിലകൂടി 1934-ലും 36-ലും വരൾച്ചമൂലം കാർഷികോൽപാദനം സ്വാഭാവികമായിത്തന്നെ കുറഞ്ഞു.
കുത്തകകൾ അടങ്ങിയിരുന്നില്ല. അഗ്രികൾച്ചറൽ അജ്ഡസ്റ്റ്മെന്റ് അഡ്മിനിസ്ട്രേഷനും പ്രോസസിംഗ് ടാക്സും ഭരണഘടനാവിരുദ്ധമാണെന്നു് സുപ്രിംകോടതി വിധിച്ചു. പിന്തിരിപ്പന്മാരായ ജഡ്ജിമാരെ പുകച്ചുപുറത്താക്കാനായി റൂസ്വെൽറ്റി ന്റെ ശ്രമം. “ജുഡിഷ്യറിയിൽനിന്നു രാജ്യത്തെയും ജുഡിഷറിയെത്തന്നെയും രക്ഷിക്കേണ്ടിയിരിക്കുന്നു.” എന്നായി പ്രസിഡന്റ് വലിയ പുകിലായി ഒടുവിൽ സുപ്രിംകോടതി വഴങ്ങി ന്യുഡിൽ നിയമനിർമാണങ്ങൾ സാധുവാണെന്നു് വിധികളുണ്ടായി പ്രോസസിംഗ് ടാക്സിന്റെ അതേ മാതൃകയിൽ സോയിൽ കൺസർവേഷൻ ആക്റ്റ് ഉണ്ടാക്കി മണ്ണൊലിപ്പു് തടയാൻ വേണ്ടി നികുതി പിരിച്ചു: അതിന്റെ വിഹിതം കർഷകർക്കു് നൽകുകയും ചെയ്തു.
18-നും 25-നുമിടക്കു് പ്രായമുള്ള തൊഴിൽരഹിതരെ ചേർത്തു് സിവിലിയൻ കൺസർവേഷൻ കോർ രൂപവത്കരിച്ചു. അവർക്കു് വനവത്കരണം കാട്ടുതീ നിയന്ത്രണം, മണ്ണൊലിപ്പു് നിവാരണം എന്നിവയിലൊക്കെ പരിശീലനം നൽകി വനവത്കരണത്തിലൂടെ മണ്ണൊലിപ്പും പൊടിക്കാറ്റും ഫലപ്രദമായി തടഞ്ഞു. 1932-നും 1937-നുമിടക്കു് കൃഷിക്കാരുടെ മൊത്തവരുമാനം ഇരട്ടിച്ചു.
1933-ൽ സ്ഥാപിക്കപ്പെട്ട ടെന്നസി വാലി അതോറിറ്റി ഫ്രാങ്ക്ളിൻ റൂസ്വെൽറ്റി ന്റെ രാജ്യതന്ത്രജ്ഞതയുടെ ശാശ്വത സ്മാരകമായി പരിലസിക്കുന്നു. ടെന്നസി നദിയിൽ അണക്കെട്ടുകളുണ്ടാക്കി വെള്ളപ്പൊക്കം നിയന്ത്രിച്ചു. കർഷകർക്കു് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കി ടെന്നസി തടത്തിലെ ഏഴു് സംസ്ഥാനങ്ങളിലെ ജലസേചനം സുഗമമായി പുതിയവളം നിർമാണ ശാലകൾ സ്ഥാപിച്ചു: മണ്ണൊലിപ്പു് തടയാൻ വൃക്ഷങ്ങൾ നടുപിടിപ്പിച്ചു: നദിയിൽ കപ്പൽച്ചാലുകളുണ്ടാക്കി.
ഏതാണ്ടിതേ കാലത്തുതന്നെ ട്രേഡ് യൂണിയനുകൾ നിയമവിധേയമാക്കി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ നിയന്ത്രിച്ചുകൊണ്ടും നിയമനിർമാണങ്ങളുണ്ടായി തൊഴിലില്ലായ്മ പരിഹരിക്കാനും ഋണബാധ്യത ലഘൂകരിക്കാനും സർക്കാർ നടപടിയെടുത്തു്.
റിപ്പബ്ലിക്കൻ പാർട്ടിയും യാഥാസ്ഥിതിക പത്രങ്ങളും മാത്രമല്ല ഡെമോക്രാറ്റ് പാർട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗവും റൂസ്വെൽറ്റി നെ നിരന്തരമായി എതിർത്തു. 1936-ലെ തെരഞ്ഞെടുപ്പിൽ കൻസാസ് ഗവർണർ അൽഫ് ലാൻഡൻ റൂസ്വെൽറ്റിനെതിരെ രംഗത്തുവന്നു. വ്യവസായികളും പത്രമുടമകളും ലാൻഡനുവേണ്ടി അവിശ്രമം പ്രവർത്തിച്ചു. എന്നിട്ടും റൂസ്വെൽറ്റ് വിജയിച്ചു. അന്നുണ്ടായിരുന്ന 48 സംസ്ഥാനങ്ങളിൽ 46-ഉം അദ്ദേഹം നേടി.
ഒരു വർഷത്തിലേറെ നീണ്ട തെരച്ചിലിനുശേഷം ടൈം മാഗസീൻ ഇരുപതാംനൂറ്റാണ്ടിലെ വ്യക്തിയായി തെരഞ്ഞെടുത്തതു് ആൽബർട്ട് ഐൻസിറ്റിനെ യായിരുന്നു തൊട്ടുപിന്നിലെത്തിയവർ മോഹൻദാസ് ഗാന്ധി ഫ്രാങ്കളിൻ റൂസ്വെൽറ്റ്.
ഓരോ ജനതക്കും അവരർഹിക്കുന്ന നേതാക്കളെ കിട്ടുമെന്നു് പറഞ്ഞതു് ആരാണാവോ? ഏതായാലും ഫ്രാങ്ക്ളിൻ റൂസ്വെൽറ്റല്ല എ. കെ. ആന്റണി യാണിവിടെ മുഖ്യമന്ത്രി കൃഷിയും മൃഗസംരക്ഷണവും ഗൗരിയമ്മ വളത്തിന്റെയും കീടനാശിനികളുടെയും വിലയും തൊഴിലാളി സഖാക്കളുടെ കൂലിയും കൂടിക്കൊണ്ടേയിരിക്കുന്നു. വൈദ്യുതി ചാർജ്ജ് വാനത്തോളം ഉയർന്നിട്ടുണ്ടു്. കാർഷികോൽപന്നങ്ങളുടെ വിലമാത്രം കീഴ്ക്കാം തൂക്കായി താഴോട്ടു്. കടബാധ്യത മൂലം ജീവനൊടുക്കുന്ന കർഷകരുടെ കദനകഥ പത്രത്താളുകൾ നിറക്കുന്നു ഒരാൾ മരിച്ചാൽ ഒരു ശവത്തൂക്കം വാർത്ത.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.