images/Old_Woman_Reading_a_Book.jpg
Old Woman Reading a Book, a painting by Gerrit Dou (1613–1675).
കടൽക്കിഴവന്മാരുടെ കണ്ണീർ
കെ. രാജേശ്വരി
images/Mohammad_Abdurahman.jpg
മുഹമ്മദ് അബ്ദുൾറഹ്മാൻ

കാക്കാകാരണവന്മാരുടെ കാലംമുതൽ പവൻമാറ്റു് മതേതരവാദികളും മതമൈത്രിയുടെ വക്താക്കളുമാണു്, മലബാറിലെ മുസ്ലിംലീഗുകാർ. അന്യമത ദ്വേഷമുണ്ടോ മാഹമ്മദ മന്നോർ മണികൾക്കു പണ്ടുപണ്ടേയെന്നു മഹാകവി വള്ളത്തോൾ പാടിയതു് നാട്ടിലെ ലീഗ് നേതാക്കളെ കണ്ടിട്ടാകാനേ തരമുള്ളു.

കോൺഗ്രസുകാർ ഖിലാഫത്ത് സമരം നടത്തി മതമൈത്രി തകർക്കുകയും നൂറു കണക്കിനു് മാപ്പിളമാരെ തൂക്കിലും ആയിരങ്ങളെ തുറുങ്കിലുമെത്തിക്കുകയും ചെയ്ത ചരിത്ര ദശാസന്ധിയിലാണു് മുസ്ലിംലീഗിന്റെ അവതാരം. അതോടെ മുഹമ്മദ് അബ്ദുൾറഹ്മാൻ, മൊയ്തുമൗലവി മുതലായ കാഴ്ചപ്പണ്ടങ്ങൾ അപ്രസക്തരായി. അറയ്ക്കൽ രാജാവും സത്താർ സേട്ടുവുമായി മുസ്ലിംകൾക്കു് നായകർ.

ഏറനാട്ടിലെ കുണ്ടനിടവഴികൾതോറും മാപ്പിളമാർ “പത്തണക്കൊരു കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ” എന്നു മുദ്രാവാക്യം വിളിച്ചുനടന്നു എന്നതു് നേരു്. എന്നാൽ കത്തിക്കുത്തിനു് ആരും തുനിഞ്ഞില്ല. പള്ളി വേറെ, പ്രായോഗിക രാഷ്ട്രീയം വേറെ. 1946 ആഗസ്റ്റ് 16 ഓർമയുണ്ടോ? അഖിലേന്ത്യാ മുസ്ലിംലീഗ് ആഹ്വാനംചെയ്ത പ്രത്യക്ഷ സമരദിനം? അഖിലേന്ത്യാ തലത്തിൽ ലീഗുകാർ അഴിഞ്ഞാടി. ഒട്ടേറെ മനുഷ്യന്മാർ മയ്യിത്തായി. ഇവിടെ മലബാറിൽ വമ്പിച്ച പൊതുയോഗങ്ങൾ നടന്നു. നേതാക്കൾ ഉശിരൻ പ്രസംഗങ്ങൾ വെച്ചുകാച്ചി. “കിട്ടണം ഞമ്മക്കു പാക്കിസ്ഥാൻ, കിട്ടിയില്ലെങ്കിൽ ഖബറിസ്ഥാൻ” എന്നു മാപ്പിളമാർ പാടി. വായ്പിട്ടും പാട്ടും കോലുകളിയുമല്ലാതെ ചോരച്ചൊരിച്ചിലുണ്ടായില്ല.

images/Abdu_Nasser_Mahdany.jpg
അബ്ദുൽ നാസർ മഅദനി

1947 ആഗസ്റ്റിൽ സ്വാതന്ത്ര്യം കിട്ടി. പാക്കിസ്ഥാനുമുണ്ടായി. ഹാജി അബ്ദുസ്സത്താർ സേട്ട് പാക്കിസ്ഥാനിൽ കുടിയേറി. അനുയായികളത്രയും ഏറനാട്ടിലും വള്ളുവനാട്ടിലുമായി ഒതുങ്ങിക്കൂടി. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളായി മലബാറിൽ മുസ്ലിംലീഗിന്റെ പരമോന്നത നേതാവു്.

പഠിപ്പും പാസുമുണ്ടായിരുന്നില്ല, ബാഫഖി തങ്ങൾക്കു്. ഇംഗ്ലീഷ് ഒട്ടും അറിയില്ല. കോഴിക്കോട്ടങ്ങാടിയിൽ അരിയും കൊപ്രയും കച്ചവടം ചെയ്തുണ്ടായ ലോകപരിചയമേയുള്ളു. പക്ഷേ, കോമൺസെൻസ് അതിഗംഭീരം. ആജ്ഞാശക്തി വേണ്ടുവോളം. വിവരവും വിദ്യാഭ്യാസവുമുള്ള നേതാക്കൾക്കും രണ്ടും അശേഷമില്ലാത്ത അണികൾക്കും തങ്ങളാണു് അവസാന വാക്കു്. സാമുദായിക സംഘർഷം ഉണ്ടാകുന്നിടത്തെല്ലാം ബാഫഖി തങ്ങൾ മനസ്സിലാക്കും. സമാധാനശ്രമങ്ങളുടെ നേതൃത്വം സ്ഥലത്തെ ലീഗ് നേതാക്കളെ ഏൽപിക്കും. മൂന്നാംദിവസം സർവം ശുഭം, മംഗളം.

images/P_M_S_A_Pukkoya_Tangal.jpg
പൂക്കോയ തങ്ങൾ

ബാഫഖി തങ്ങളുടെ കാലശേഷം മതമൈത്രിയുടെ ഹെഡ് ഓഫീസ് പാണക്കാട്ടേക്കു് മാറ്റി. ആദ്യം പൂക്കോയ തങ്ങൾ, പിന്നെ ശിഹാബ് തങ്ങൾ. ഇരുവരും സാമുദായിക സൗഹാർദം ആലപ്പുഴയിൽ നബിദിന ഘോഷയാത്രക്കുനേരെ പൊലീസ് വെടിവെപ്പു് നടന്നപ്പോൾ തെക്കൻ കേരളം കത്തി, സംയമനം പാലിക്കാൻ ശിഹാബ് തങ്ങൾ അരുൾ ചെയ്തു: മലബാർ ശാന്തം, സ്വച്ഛസുരഭിലം. 1991 ഡിസംബറിൽ ബാബരി പള്ളി തകർന്നുവീണപ്പോഴും തങ്ങൾ സംയമനമന്ത്രം ഉരുവിട്ടു. അനിഷ്ടസംഭവങ്ങൾ നന്നെ കുറഞ്ഞു.

ഐ. സി. എസ്. അബ്ദുൽ നാസർ മഅദനി എന്നൊരു തെക്കൻ ഖത്തീബ് മുസ്ലിംലീഗിന്റെ മിതവാദനയത്തിനെതിരെ കത്തിക്കയറി. മഅദനിയുടെ വഅള് കേൾക്കാൻ ആളുകൂടി. ‘മുസ്ലിംലീഗ് മറുപടി പറയണം’ എന്ന കാസറ്റ് കച്ചവടത്തിൽ റെക്കോർഡിട്ടു. പാണക്കാടു് തങ്ങൾ നൂറിലേറെ യോഗങ്ങളിൽ പ്രസംഗിച്ചിട്ടും ഒറ്റപ്പാലത്തു് യു. ഡി. എഫ്. സ്ഥാനാർത്ഥി ദയനീയമായി തോറ്റു. ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ സ്വന്തം സ്ഥാനാർത്ഥിയും തോറ്റു.

images/Shihab_Thangal.jpg
ശിഹാബ് തങ്ങൾ

ഇത്രയൊക്കെ സംഭവിച്ചിട്ടും മുസ്ലിംലീഗ് നയം മാറ്റിയില്ല. ഇബ്രാഹിം സുലൈമാൻ സേട്ടുവും കൂട്ടരും പാർട്ടിവിട്ടുപോയതും ഗൗനിച്ചില്ല. മിതവാദികളുടെ പാർട്ടി മുസ്ലിംലീഗ്; മതമൈത്രിയാണു് പരമപ്രധാനം. പുലിവരാൻ വേണ്ടി യാസീൻ ഓതരുതു്. പിന്നെ ഖത്തം ഓതിയാലും പുലി പോകില്ല.

1996-ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. മലപ്പുറം ജില്ലക്കു് തെക്കു് ഒറ്റ ലീഗുകാരനും ജയിച്ചില്ല. എന്നിട്ടും നയത്തിനു മാറ്റം വരുത്തിയില്ല. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികം; നയമോ സനാതനം.

2000-ാമാണ്ടിലെ നാദാപുരം ലഹളക്കാലത്താണു് ലീഗിന്റെ എൻ. ഡി. എഫ്. ബാന്ധവം തുടങ്ങിയതു്. തെരുവംപറമ്പിലെ മാനഭംഗക്കഥ പാടിപ്പാടി സാമുദായിക വികാരം ആളിക്കത്തിച്ചു. മലപ്പുറം ജില്ലാപഞ്ചായത്തിലായിരുന്നു ആദ്യ വിജയം. 2001-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ അതാവർത്തിച്ചു. എൻ. ഡി. എഫിനു മാന്യത കൈവന്നു, ലീഗ് മച്ചമ്പി എന്ന പ്രത്യേക പരിഗണന ലഭിച്ചു.

തെരുവപറമ്പ് കേസിലെ ഒന്നാംപ്രതി ഈന്തുള്ളതിൽ ബിനുവിനെ വെട്ടിക്കൊന്നുകൊണ്ടു് എൻ. ഡി. എഫ്. വിജയാഘോഷം തുടങ്ങി. അഞ്ചുകൊല്ലത്തിനകം നിരവധി കൊലപാതകങ്ങൾ അരങ്ങേറി. എല്ലായിടത്തും എല്ലായ്പോഴും കുടപിടിച്ചതു് മുസ്ലിംലീഗ്. ഐസ്ക്രീം കേസിൽ ആരോപണവിധേയനായ വിനീതനു് താങ്ങും തണലുമായി വർത്തിച്ചതു് എൻ. ഡി. എഫ്.; വിപ്ലവകരമായ സാമുദായിക സംവരണ പാക്കേജിനു് സ്തുതിപാടിയതും എൻ. ഡി. എഫ്.

images/P_K_Kunhalikutty.jpg
പി. കെ. കുഞ്ഞാലിക്കുട്ടി

മാറാട്ട് നടന്നതും മറ്റൊന്നല്ല. ആദ്യ കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കളെ കുത്തിയിളക്കി പ്രതികാരവാഞ്ഛ ആളിക്കത്തിച്ചും പ്രത്യാക്രമണം പദ്ധതിയിട്ടു് നടപ്പാക്കിയതും എൻ. ഡി. എഫ്. അതിനു് മൗനാനുവാദം നൽകിയതു് എം. സി. മായിൻഹാജിയടക്കമുള്ള ലീഗ് നേതാക്കൾ. സി. ബി. ഐ. അന്വേഷണ ആവശ്യത്തെ അട്ടിമറിച്ചതു് ജനാബ് പി. കെ. കുഞ്ഞാലിക്കുട്ടി. പരിണത ഫലം—ഗൂഢാലോചന നടത്തിയവരും ധനസാഹായം ചെയ്തവരും ആയുധമെത്തിച്ചവരുമൊക്കെ മാന്യന്മാരായി നെഞ്ചുവിരിച്ചു് നടക്കുന്നു, നൂറിൽപരം ചെറുപ്പക്കാർ വിചാരണകാത്തു് കാരാഗൃഹത്തിൽ കഴിയുന്നു.

രണ്ടാം മാറാടിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും പകൽപോലെ വ്യക്തമായിരുന്നിട്ടും അതു് നമ്മുടെ ക്രൈംബ്രാഞ്ചിനു് മാത്രം കാണാൻ കഴിഞ്ഞില്ല. അവർക്കു് കുറ്റം ചെയ്തവരെ മതി, ചെയ്യിച്ചവരെ വേണ്ട. ആന്റണി യാണു് അക്കാലത്തു് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി. ആദർശത്തിനുമുണ്ടു് പരിമിതികൾ. തിരൂരങ്ങാടിയിൽ മൽസരിപ്പിച്ച കാലംമുതൽ കുഞ്ഞാലിപട്ടേരുടെ തൊമ്മിയാണു് ആന്റണി. ശിഹാബ്തങ്ങളേക്കാൾ വിധേയൻ.

images/A_k_antony.jpg
ആന്റണി

സി. ബി. ഐ. അന്വേഷണത്തിനു് ഉത്തരവിട്ടാൽ ആ നിമിഷം അവസാനിക്കുമായിരുന്നു അരയസമാജക്കാരുടെ ഉപരോധം. മറിയംബിക്കും പാത്തുമ്മക്കുമൊക്കെ കുടിലിലേക്കു് മടങ്ങാം. അഭയാർഥി ക്യാമ്പുകൾ അവസാനിപ്പിക്കാം. പക്ഷേ, മുസ്ലിംലീഗിനു് മറിയംബിയല്ല, മായിൻഹാജിയാണു് മുഖ്യം. കാശിനു മീതെ കാക്ക പറക്കില്ല.

2001-ലെ തെരഞ്ഞെടുപ്പിൽ ബേപ്പൂര് മൽസരിച്ചയാളാണു് മായിൻഹാജി. ബഡാ പൈസക്കാരൻ. കുഞ്ഞാലിക്കുട്ടി യുടെ ആത്മമിത്രം. ജനത്തിനു് വിവരമില്ലാത്തതുകൊണ്ടു് ഹാജി തോറ്റു. സി. പി. എമ്മിലെ വി. കെ. സി. മമ്മദ്കോയ ജയിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റെന്നുകരുതി ഒരു സ്നേഹിതനെ, അതും ധനവാനെ വഴിയിലുപേക്ഷിക്കുന്നവനല്ല, പാണ്ടിക്കടവത്ത് കുഞ്ഞാപ്പ. മായിൻഹാജിയെ കോഴിക്കോട് വികസന അതോറിറ്റി ചെയർമാനായി നിയമിച്ചുകൊണ്ടു് ബേപ്പൂർകാരോടു് പകവിട്ടി.

images/VKC_Mammed_Koya.jpg
വി. കെ. സി. മമ്മദ്കോയ

രണ്ടാം മാറാട് സംഭവത്തിൽ മായിൻഹാജിക്കുള്ള പങ്കിനെപ്പറ്റിയും മുസ്ലിംലീഗിലെ ഉന്നതർക്കുള്ള സാമ്പത്തിക താൽപര്യത്തെക്കുറിച്ചും അന്നേ വാർത്തകൾ വന്നതാണു്. അവയൊക്കെ ഹാജി നിഷേധിച്ചു, കുഞ്ഞാലി നിഷേധിച്ചു, തങ്ങളും നിഷേധിച്ചു. മഹേഷ്കുമാർ സിംഗ്ലയും കൂട്ടരും കിണഞ്ഞു് പരിശ്രമിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല. മായിൻഹാജി പരിശുദ്ധൻ.

എല്ലാവരെയും എല്ലാ കാലവും മണ്ടന്മാരാക്കാൻ പറ്റില്ല എന്ന സാമാന്യനിയമത്തിനു് ഏറനാടൻ മാപ്പിളമാർ പോലും അപവാദമല്ല. മാറാട് ഉൾപ്പെട്ട മഞ്ചേരി പാർലമെന്റ് സീറ്റിൽ, ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. അതും കുഞ്ഞാലിക്കുട്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കെ. പി. എ. മജീദ്.

മഞ്ചേരിയിൽ എന്തുകൊണ്ടു് തോറ്റു എന്നകാര്യം മുസ്ലിംലീഗ് തലപുകഞ്ഞു് ആലോചിച്ചു. ഒട്ടേറെ ആടുകൾക്കും കോഴികൾക്കും പ്രാണൻ നഷ്ടമായി. മാറാട് സംഭവം തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചില്ല എന്നു കണ്ടെത്തി. യഥാർത്ഥത്തിൽ മഞ്ചേരിയിലെ തോൽവി ടി. കെ. ഹംസ യാണെന്നിരിക്കിലും.

images/Oommen_Chandy.jpg
ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പു് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു് ആന്റണി രാജിവെച്ചു. ഐസ്ക്രീം പാർലർ കേസിൽപെട്ടു് കുഞ്ഞാലിക്കുട്ടി യും വീണു. നിയമം അതിന്റെ വഴിക്കുപോകും എന്നു് ഉമ്മൻചാണ്ടി ഇടക്കിടെ ആവർത്തിച്ചു.

2006-ലെ തെരഞ്ഞെടുപ്പിൽ റിസ്കെടുക്കാൻ മായിൻഹാജി തയാറായില്ല. ജയസാധ്യത കുറഞ്ഞ ബേപ്പൂർ സീറ്റ് കൈയൊഴിഞ്ഞു് ഹാജി തിരുവമ്പാടിയിൽ ചേക്കേറി. യു. ഡി. എഫിന്റെ കോട്ടയാണു് തിരുവമ്പാടി. സിറിയക് ജോൺ കോൺഗ്രസുകാരനായിരുന്ന കാലത്തു് സ്ഥിരമായി ജയിച്ചിരുന്ന, കോൺഗ്രസിൽനിന്നു് പുറത്തുവന്നശേഷം സ്ഥിരമായി തോൽക്കുന്ന മണ്ഡലം. അവിടെ ഹാജ്യാർക്കു് ജയം സുനിശ്ചിതം.

images/Mathai_Chacko.png
മത്തായി ചാക്കോ

എന്തുചെയ്യാം? ചീത്ത വാർത്തകൾ വേഗം പ്രചരിക്കും എന്നാണു് പഴമൊഴി. മയിൻഹാജി എത്തും മുമ്പേ വാർത്തകൾ തിരുവമ്പാടിയിൽ പാട്ടായി. മാറാട് കൂട്ടക്കൊലയിൽ ഹാജി വഹിച്ച പങ്കിനെക്കുറിച്ചു് പല കഥകളും പ്രചരിച്ചു. അങ്ങനെ തിരുവമ്പാടിയിൽ ഇതാദ്യമായി ചെങ്കൊടി പാറി. മത്തായി ചാക്കോ യുടെ ഭൂരിപക്ഷം 5479.

കുന്ദമംഗലത്തെ യു. സി. രാമനൊ ഴിച്ചു് കോഴിക്കോടു് ജില്ലയിലെമ്പാടും ഐക്യമുന്നണി സ്ഥാനാർത്ഥികൾ തോറ്റമ്പി. നാദാപുരത്തും ബേപ്പൂരും കോഴിക്കോട് രണ്ടിലും ലീഗുകാർ ഡീസന്റായി തോറ്റു. മലപ്പുറം ജില്ല ചരിത്രം തിരുത്തിക്കുറിച്ചു. മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകൾ മൂന്നെണ്ണം നഷ്ടമായി. ആന്റണി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന നാലു് ലീഗുകാരിൽ മൂന്നുപേരും—പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീർ, ചേർക്കളം അബ്ദുല്ല—തോറ്റു. നാലകത്ത് സൂപ്പി മൽസരിക്കാത്തതുകൊണ്ടു് തോൽക്കാനൊത്തില്ല.

images/MK_Muneer.jpg
എം. കെ. മുനീർ

തെരഞ്ഞെടുപ്പിൽ തോറ്റാൽ നേതൃമാറ്റം അനിവാര്യം. പാണക്കാട് തങ്ങൾ ആയുഷ്കാലം പ്രസിഡന്റായിരിക്കണമെന്നു് ലീഗിന്റെ ഭരണഘടനയിലുണ്ടു്. അതുകൊണ്ടു് ജനറൽ സെക്രട്ടറിയെ ട്രഷററാക്കി; ട്രഷററെ ജനറൽ സെക്രട്ടറിയും. ഇരുമ്പുലക്ക വിഴുങ്ങി, ചുക്കുവെള്ളവും കുടിച്ചു. പാർട്ടിയുടെ പ്രതിച്ഛായ വളരെ മെച്ചപ്പെട്ടു.

തോൽവിയുടെ നടുക്കം മാറുംമുമ്പാണു് മാറാട് അന്വേഷണ കമീഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതു്. രണ്ടാം മാറാട്, കലാപമല്ല ആസൂത്രിതമായ കൂട്ടക്കൊലയായിരുന്നു എന്നാണു് കണ്ടെത്തൽ. ആക്രമണം നടത്തിയതു് എൻ. ഡി. എഫുകാരായിരുന്നുവെന്നും മായിൻഹാജി അടക്കമുള്ള ലീഗ് നേതാക്കൾക്കു് വിവരം നേരത്തേ അറിയാമായിരുന്നുവെന്നും കമീഷൻ പച്ചക്കു പറഞ്ഞു. മുസ്ലിംലീഗിന്റെ—കൃത്യമായി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി യുടെ—സമ്മർദ്ദം മൂലമാണു് സി. ബി. ഐ. അന്വേഷണം വെണ്ടെന്നുവെച്ചതെന്നും കമീഷൻ കണ്ടെത്തി.

images/Balachandran_chullikad.jpg
ബാലചന്ദ്രൻ ചുള്ളിക്കാട്

കമീഷന്റെ കണ്ടെത്തലുകളിൽ പുതുമയൊന്നുമില്ല. എല്ലാവർക്കും അറിയുന്ന കാര്യങ്ങൾതന്നെയാണു് സാക്ഷികളെ വിസ്തരിച്ചും രേഖകൾ പരിശോധിച്ചും കമീഷൻ കണ്ടെത്തിയതു്. മാറാടിന്റെ ഉൾപ്പൊരുൾ തിരിച്ചറിഞ്ഞതുകൊണ്ടാണു് മലബാറിലെ മുസ്ലിംകൾ കഴിഞ്ഞ തെരഞ്ഞെടിപ്പിൽ ലീഗിനെ കൈവിട്ടതു്. കുറ്റിപ്പുറത്തെയും തിരുവമ്പാടിയിലെയും വോട്ടർമാരോളം മികച്ച ന്യായാധിപർ സുപ്രീംകോടതിയിൽപോലുമില്ല.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മായിൻഹാജിയെ ലീഗിൽനിന്നു് പുറത്താക്കുമോ? ഒരിക്കലുമില്ല. റിപ്പോർട്ട് പുറത്തുവന്നയുടൻ ഹാജി പാണക്കാട്ട് ചെന്നു് തങ്ങളെക്കണ്ടു് കാര്യങ്ങൾ പറഞ്ഞു് സബൂറാക്കി. ഹാജ്യാരുടെ നിരപരാധിത്വം കമീഷനു് ബോധ്യമായില്ലെങ്കിലും ശിഹാബ് തങ്ങൾക്കു് ബോധ്യപ്പെട്ടു. മാത്രമല്ല, മായിൻഹാജിയെ കളഞ്ഞാൽ കുഞ്ഞാലിക്കുട്ടിയെ എന്തുചെയ്യും? സിൻബാദിന്റെ കഥയിലെ കടൽക്കിഴവനെപ്പോലെ ലീഗിന്റെ തോളിലിരിക്കുന്ന എൻ. ഡി. എഫിനെയോ?

images/Bal_Thackeray.jpg
ബാൽ താക്കറെ

എൻ. ഡി. എഫിനു് കുലുക്കമില്ല. അവരിതു് പ്രതീക്ഷിച്ചതുമാണു്. കമീഷൻ റിപ്പോർട്ട് ഏകപക്ഷീയം, മുസ്ലിം വിരുദ്ധം. ശ്രീകൃഷ്ണ കമീഷനെക്കുറിച്ചു് ബാൽ താക്കറെ പ്രതികരിച്ച അതേ രീതി, അതേ സ്വരം. ഏതാനും സാംസ്കാരിക നായകരും എൻ. ഡി. എഫിനുവേണ്ടി രംഗത്തുവന്നിട്ടുണ്ടു്. മാറാട്ട് മരിച്ചതത്രയും ഹിന്ദുക്കളായതുകൊണ്ടാണോ സാംസ്കാരിക നായകർ പ്രതികരിക്കാത്തതെന്നു് പണ്ടു് പത്രാധിപന്മാർക്കു് കത്തെഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടും, സുപ്രസിദ്ധ സംഘപരിവാർ ബുദ്ധിജീവി എം. ജി. എസ്. നാരായണന്റെ മാതുലൻ എം. ഗംഗാധരനു മാണു് അവരിൽ മുമ്പൻമാർ.

images/M_gangadharan.jpg
എം. ഗംഗാധരൻ

ആദ്യത്തെ അന്ധാളിപ്പു് മാറിയപ്പോൾ ലീഗും ആ വഴിക്കുതന്നെ. ശിഹാബ് തങ്ങളും ഈ അഹമ്മദും സി. ബി. ഐ. അന്വേഷണത്തെ സ്വാഗതംചെയ്തതിനു പിന്നാലെ യൂത്ത്ലീഗ് നേതാവു് കെ. എം. ഷാജി കമീഷൻ റിപ്പോർട്ട് യക്ഷിക്കഥയെന്നു പരിഹസിച്ചു (സ്വന്തം വിവേചനബുദ്ധിയെക്കുറിച്ചോർത്തു് ഇരവിപുരത്തുകാർക്കും അഭിമാനിക്കാം). പിന്നാലെ കുഞ്ഞാലിക്കുട്ടി യും മുഹമ്മദ് ബഷീറും റിപ്പോർട്ടിനെ അപലപിച്ചു. തോമസ് പി. ജോസഫ് സവർണ ഫാഷിസ്റ്റാണെന്നും ടിയാനെ സംഘപരിവാർ വിലയ്ക്കെടുക്കുകയായിരുന്നെന്നും ഇസ്ലാമിനെതിരായ യാങ്കി ഗൂഢാലോചനയുടെ ഫലമാണു് മാറാട് റിപ്പോർട്ടെന്നുമുള്ള ആരോപണങ്ങൾ വരും ദിവസങ്ങളിൽ പ്രതിക്ഷിക്കാം.

യഥാർത്ഥത്തിൽ, ലീഗിനു് എവിടെയാണു് പിഴച്ചതു്? എൻ. ഡി. എഫിനെ നിലക്കുനിറുത്താഞ്ഞതോ, മായിൻഹാജിയെ പുറത്താക്കാഞ്ഞതോ, ജുഡീഷ്യൽ അന്വേഷണത്തിനു് ഉത്തരവിട്ടതോ? അന്നത്തെ നിലക്കു് എൻ. ഡി. എഫ്. ബന്ധം അനിവാര്യമായിരുന്നു. അവരുടെ ചെയ്തികളെ പരോക്ഷമായെങ്കിലും സഹായിക്കാത്തപക്ഷം എൻ. ഡി. എഫ്. മറ്റൊരു പി. ഡി. പി.-യായി ലീഗിന്റെ അടിത്തറ മാന്തിയേനെ. പെൺവാണിഭക്കേസിൽപ്പെട്ട പാവം വിനീതനു് തലവേദന പിന്നെയും കൂടിയേനെ. മായിൻഹാജിയുടെ ധനസ്ഥിതിയും കുഞ്ഞാപ്പയുമായുള്ള ചങ്ങാത്തവും വെച്ചുനോക്കുമ്പോൾ അദ്ദേഹത്തെ പുറത്താക്കുക അസാധ്യം. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ജുഡീഷ്യൽ അന്വേഷണം അനിവാര്യം.

images/MGS_Narayanan.jpg
എം. ജി. എസ്. നാരായണൻ

തോമസ് പി. ജോസഫ് അന്വേഷിച്ചതാണു് വിനയായതു്. സബോഡിനേറ്റ് ജുഡീഷ്യറിയിലെ ഏറ്റവും പ്രാപ്തനായ ന്യായാധിപൻ. തികച്ചും നിഷ്പക്ഷൻ, സിംഹത്തെപ്പോലെ നിർഭയൻ. ജസ്റ്റിസ് കെ. ടി. തോമസി ന്റെ പഴയ ശിഷ്യൻ. പ്രലോഭനത്തിനോ ഭീഷണിക്കോ വഴിപ്പെടുകയില്ല. മർമം അറിയാം, അടിക്കാനുമറിയാം. കൽപന കല്ലേപ്പിളർക്കും.

റിട്ടയർ ചെയ്ത ഏതെങ്കിലും ഹൈക്കോടതി ജഡ്ജിയെക്കൊണ്ടു് അന്വേഷണം നടത്തിച്ചാൽ മതിയായിരുന്നു. വളച്ചാൽ വളയും. നമുക്കു് ആവശ്യമുള്ള രീതിയിൽ റിപ്പോർട്ടും എഴുതിത്തരും. മുസ്ലിംലീഗില്ലായിരുന്നെങ്കിൽ മലബാർ കത്തിച്ചാമ്പലായേനെ എന്നു് നിരീക്ഷിക്കും; മായിൻഹാജിയെ മാറാട് മഹാത്മാഗാന്ധിയെന്നു വാഴ്ത്തും. റിട്ടയർ ചെയ്യാറായ സിറ്റിംഗ് ജഡ്ജിയായിരുന്നെങ്കിലും ഒപ്പിക്കാമായിരുന്നു. പിന്നീടു് വല്ല മനുഷ്യാവകാശ കമീഷനിലും ലാവണം കൊടുക്കണമെന്നു മാത്രം. പറഞ്ഞിട്ടെന്തുഫലം? പോയ ബുദ്ധി ആനപിടിച്ചാൽ പോരില്ല.

images/K_T_Thomas.jpg
കെ. ടി. തോമസ്

അടുത്ത തെരഞ്ഞെടുപ്പു് അഞ്ചുകൊല്ലം അകലെയാണെന്നു മാത്രമാണു് ആശ്വാസം. 2011 മെയ് ആകുമ്പോഴേക്കും ജനം മാറാട് മറക്കും. മായിൻഹാജിയെ മലപ്പുറത്തു് മൽസരിപ്പിക്കാം. വിനീതൻ കൊടുങ്കാറ്റുപോലെ തിരിച്ചുവരും. കോൺഗ്രസിൽനിന്നു് വിവരസാങ്കേതിക വകുപ്പു് വീണ്ടെടുക്കും. കേരളത്തിന്റെ വ്യവസായ വികസനം ത്വരിതപ്പെടുത്തും, സംസ്ഥാനത്തു് മതമൈത്രി ഊട്ടിയുറപ്പിക്കും. പച്ചക്കൊടി പാറിക്കും!

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Kadalkizhavanmaarude Kanneer (ml: കടൽക്കിഴവന്മാരുടെ കണ്ണീർ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Kadalkizhavanmaarude Kanneer, കെ. രാജേശ്വരി, കടൽക്കിഴവന്മാരുടെ കണ്ണീർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 16, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Old Woman Reading a Book, a painting by Gerrit Dou (1613–1675). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.